വനഭൂമിയും എസ്റ്റെറ്റുകളും അന്യാധീനപ്പെടുന്നത് തടയുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വനഭൂമിയും എസ്റ്റെറ്റുകളും അന്യാധീനപ്പെടുന്നത് തടയുക

പൊതുമുതൽ ദുരുപയോഗം ചെയ്തും അന്യാധീനപ്പെടുത്തിയും കാശുണ്ടാക്കുന്ന പണി കേരളത്തിൽ വർധിച്ചുവരുന്നു. ഇത് തടയേണ്ട സർക്കാർ പലപ്പോഴും ഇതിന് കൂട്ട്‌ നിൽക്കുകയും ഒത്താശ ചെയ്യുകയുമാണെന്നത് പ്രതിഷേധാർഹമാണ്. പാലക്കാട്ടെ ചെറുനെല്ലി എസ്റ്റേറ്റ്, പാട്ടക്കാർ നിയമവിരുദ്ധമായി മുറിച്ചു വിൽക്കുകയും സർക്കാർ ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽ നിന്ന്‌ വൻതുക വായ്പ എടുക്കുകയും ചെയ്തതായി കണ്ടതിനാൽ വനം വകുപ്പ് എസ്റ്റെറ്റു ഏറ്റെടുത്തു. ഉടമകൾ കോടതിയിൽ പോയി. മുൻകൂർ നോട്ടീസ് നൽകിയില്ല എന്ന കാരണം പറഞ്ഞ് കോടതി ആ നടപടി അസാധുവാക്കി. നിയമാനുസൃതമായ നടപടിക്രമം പാലിക്കാതെ ഭൂമി ഏറ്റെടുത്തതും കോടതിയിൽ വേണ്ടവിധം കേസ് വാദിക്കാതെ കേസ് തോല്കാനിടയായതും സർക്കാരിന്റെ വീഴ്ച തന്നെ. നെല്ലിയാമ്പതിയിലെ രാമവർമ എസ്റ്റെറ്റു വ്യാജരേഖ ചമച്ചു കൈയെറിയതാണ് എന്ന്‌ തെളിഞ്ഞപ്പോൾ സർക്കാർ പിടിച്ചെടുത്തു. നോട്ടീസ് നൽകിയില്ല എന്നകാരണം പറഞ്ഞു കോടതി അതും അസാധുവാക്കി. എന്നാൽ കൈയേറ്റം ഒഴിപ്പിക്കാൻ നോട്ടീസ് നൽകേണ്ടതില്ല എന്ന്‌ റോസറി എസ്റ്റെറ്റിന്റെ കാര്യത്തിൽ നേരത്തെ തന്നെ ഹൈക്കോടതിയുടെ വിധി ഉണ്ടെന്നുള്ള കാര്യം സർക്കാർ വക്കീൽ കോടതിയിൽ ബോധിപ്പിക്കാൻ വിട്ടുപോയി! വേണ്ട വിധത്തിൽ കേസ് വാദിക്കാതെ കോടതികളിൽ കേസ് 'തോറ്റുകൊടുക്കുന്ന' പഴയ രീതി വീണ്ടും വരികയാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

തന്നേയുമല്ല, നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എസ്റ്റെറ്റുകൾ ഏറ്റെടുത്തതിനെ യു ഡി എഫ് അപലപിച്ചതായും വാർത്തയുണ്ട്.പോരെങ്കിൽ ഈ വിഷയം പഠിക്കാനായി യു ഡി എഫ് ഒരു ഉപസമിതി രൂപീകരിചിരിക്കുന്നുവത്രേ. തോട്ടമുടമകൾക്ക് വേണ്ടി ശക്തിയായി വാദിച്ച പൂഞ്ഞാർ എം എൽ ഏ ശ്രി പി സി ജോർജിന് ആണത്രേ ആ സമിതിയുടെ നേതൃത്വം! ഇതൊക്കെ കാണിക്കുന്നത് ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങൾ അല്ലെന്നും സർക്കാർ ഭൂമി അനധികൃതമായി ദുരുപയോഗം ചെയ്തു വൻ തോതിൽ വെട്ടിപ്പ് നടത്താൻ ആസൂത്രിതമായ ശ്രമം നടക്കുന്നു എന്നുമാണ്. ഇതിന് കൂട്ട്‌ നിൽക്കാത്ത ഉദ്യോഗസ്ഥരെ തേജോവധം ചെയ്യാനും പീഡിപ്പിക്കാനും ഈ സർക്കാർ മടിക്കുന്നില്ല.

എസ്റ്റെറ്റുകൾ സർക്കാർ ഏറ്റെടുക്കുന്നതിനു എതിരായി പറയുന്ന ന്യായം ഏറ്റെടുത്തവ വേണ്ട വിധം പരിപാലിക്കാതെ അവ "കാട് പിടിച്ചു നാശമാകുന്നു" എന്നതാണ്. അനധികൃതമായി കൈയേറിയ വനഭൂമി വീണ്ടും വനം ആകുന്നതിനു അനുവദിക്കുക തന്നെയാണ് വേണ്ടത്. നല്ല രീതിയിൽ എസ്റ്റെറ്റുകൾ ആയി പരിപാലിച്ചിരുന്നവ, പൊതു താത്പര്യവും തൊഴിലാളികളുടെ താത്പര്യവും കണക്കാക്കി, അതുപോലെ തുടർന്നും പരിപാലിക്കുന്നതിനു ഫോറെസ്റ്റ് ഡിവേലപ്മെന്റ്റ് കോര്പരെഷനെയോ പ്ലാന്റെഷൻ കോര്പരെഷനെയോ ഏൽപ്പിക്കണം. അല്ലാതെ കൊള്ളക്കാർക്കു തിരിച്ചു കൊടുക്കുകയല്ല വേണ്ടത്. അതോടൊപ്പം സർക്കാർ കേസുകൾ സമർത്ഥമായി നടത്താനുള്ള സംവിധാനം ഉണ്ടാക്കണം. പൊതു താത്പര്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.

ഇക്കാര്യങ്ങളിൽ പൊതുമുതലും പൊതുതാത്പര്യവും സംരക്ഷിക്കുന്നതിനു സത്വരമായ നടപടികൾ ഉണ്ടാകണം എന്ന്‌ കേരള ശാസ്ത്ര പരിഷത്ത് ആവശ്യപ്പെടുന്നു.