ജനസംവാദയാത്ര

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Banner8x3 2.jpg
പരിപാടി: : ജനസംവാദയാത്ര
തീയ്യതി: : 2014 ജനുവരി 17 മുതൽ 23 വരെ
രൂപഘടന: : ജനുവരി 17ന്‌ കാഞ്ഞങ്ങാട്ടുനിന്നും ഇടുക്കിയിൽ നിന്നും ആരംഭിക്കുന്ന രണ്ട് യാത്രകൾ
കേന്ദ്രങ്ങൾ: : ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക്‌ ശേഷം 20
സാമൂഹ്യക്കൂട്ടായ്മ: : ഫേസ്ബുക്ക് താൾ, ഫേസ്‌ബുക്ക് ഇവന്റ് താൾ
ഇ-മെയിൽ : [email protected]
ഏകോപനം : കെ ടി രാധാകൃഷ്ണൻ ( 9446373177)

ഈ താൾ നിർമാണത്തിലാണ്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 2014 ജനുവരി 18 മുതൽ 23 വരെ നടക്കുന്ന കാമ്പെയ്ൻ പരിപാടിയാണ് ജനസംവാദയാത്ര

Janasavada yathra.jpg

പശ്ചാത്തലം

വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യത്തിലൂന്നിയുള്ള വിപുലമായ കാമ്പെയിൻ 2011ലാണ്‌ പരിഷത്ത് ആരംഭിക്കുന്നത്‌. ലഘുലേഖാ പുസ്‌തക പ്രചാരണം, സംസ്ഥാന പദയാത്ര, ശിൽപ്പശാലകളും സെമിനാറുകളും കലാജാഥകളുമൊക്കെ ഇതിനായി നടത്തി. മേഖല-പ്രാദേശിക തലങ്ങളിൽ ഇടപെട്ട്‌ അനുഭവങ്ങൾ ആർജിക്കുവാനും മറ്റൊരു കേരളത്തിനായുള്ള പ്രവർത്തനങ്ങളിൽ ഇവയെ കണ്ണിചേർക്കാനും ശ്രമിച്ചു.

തിരുവനന്തപുരത്തും കണ്ണൂരും പാലക്കാട്ടും നടന്ന വികസന സംഗമങ്ങളിലെ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചുകൊണ്ട്‌ ഡിസംബറിൽ എറണാകുളത്ത്‌ നടന്ന വിപുലമായ വികസന കോൺഗ്രസ്സിലും ഉയർന്ന ചർച്ചകളാണ് ജനസംവാദയാത്രയിലേക്ക് പരിഷത്തിനെ നയിച്ചത്. ഇതിലൂടെയെല്ലാം പുതിയ കേരളത്തിനായുള്ള പരിശ്രമങ്ങൾക്ക്‌ കൂടുതൽ തെളിച്ചം ലഭിക്കുമെന്ന്‌ഞങ്ങൾ പ്രതീക്ഷിക്കുന്നു.

മറ്റൊരു കേരളത്തിനായി പ്രവർത്തിക്കാനിടയാക്കിയ കാരണങ്ങൾ മുമ്പേക്കാളും രൂക്ഷമാണിന്ന്‌. കേരളത്തിന്റെ പുരോഗതിയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, വികേന്ദ്രീകരണം തുടങ്ങി എല്ലാ മേഖലകളിലും പ്രതിലോമകരമായ തീരുമാനങ്ങൾ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഈ മാറ്റങ്ങളുടെ പിറകിൽ നമ്മുടെ ആഭ്യന്തര പരിമിതികളും നവലിബറൽ നയങ്ങൾ സൃഷ്‌ടിക്കുന്ന പ്രതിസന്ധികളുമുണ്ട്‌. ഭീകരമായ അഴിമതികളും അധികാര ദുർവിനിയോഗങ്ങളും സാമൂഹ്യ സാംസ്‌കാരിക തകർച്ചയും വ്യാപകമാണ്‌. ജനങ്ങളെ വർഗീയമായി ചേരിപിരിച്ച്‌ ധനികപക്ഷ നിലപാടുകൾ ശക്തമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്താകമാനം പൂർവാധികം ശക്തിയോടെ തുടരുകയാണ്‌. ഈ സാഹചര്യത്തിൽ നാട് നേരിടുന്ന യഥാർഥ പ്രശ്‌നങ്ങളിലേക്ക്‌ ജനശ്രദ്ധ കൊണ്ടുവരാനും ഗുണപരമായ സംവാദങ്ങൾ വളർത്തിയെടുക്കുവാനും വിപുലമായൊരു ബഹുജന വിദ്യാഭ്യാസ പരിപാടിക്ക്‌ പരിഷത്ത് രൂപം നൽകിയിരിക്കുകയാണ്‌.

പരിപാടി

മേൽപ്പറഞ്ഞ കാര്യങ്ങളിലൂന്നി 2014 ജനുവരി 17 മുതൽ 23 വരെ രണ്ട്‌ ജനസംവാദ യാത്രകളും തുടർന്ന്‌ ഗാന്ധി നാടകയാത്രയും നടത്താനുള്ള മുന്നൊരുക്കങ്ങളാണ്‌ നടന്നുവരുന്നത്‌.17ന്‌ കാഞ്ഞങ്ങാട്ടുനിന്നും ഇടുക്കിയിൽ നിന്നുമാണ്‌ സംവാദയാത്രകൾ ആരംഭിക്കുക.

Samvada yathra.jpg

സംവാദകേന്ദ്രങ്ങളുടെ വിശദാംശങ്ങളറിയാൻ ജില്ലകളുടെ പേരിനു മുകളിൽ ക്ലിക്ക് ചെയ്യുക

തിയ്യതി യാത്ര 1 യാത്ര 2
18-01-2014 കണ്ണൂർ എറണാകുളം
19-01-2014 വയനാട് ആലപ്പുഴ
20-01-2014 കോഴിക്കോട് കോട്ടയം
21-01-2014 മലപ്പുറം പത്തംനംതിട്ട
22-01-2014 പാലക്കാട് കൊല്ലം
23-01-2014 തൃശ്ശൂർ തിരുവനന്തപുരം

സംവാദയാത്ര എങ്ങനെ?

  • തെക്ക്‌ ഭാഗത്തേക്കും വടക്ക്‌ ഭാഗത്തേക്കുമുള്ള രണ്ടു യാത്രകൾ
  • ഓരോ യാത്രയിലും 25-30 പേർ വീതം ഉണ്ടാകും.
  • കാസർഗോഡ്‌, ഇടുക്കി ജില്ലകളിൽ ഉദ്‌ഘാടന കേന്ദ്രങ്ങളേ ഉള്ളൂ. മറ്റ്‌ 12 ജില്ലകളിലും ഓരോ ദിവസം വീതമാണ്‌ യാത്രാപരിപാടി.
  • ഒരു ജില്ലയിൽ 40 കേന്ദ്രങ്ങൾ ഉണ്ടാവും. ഉച്ചയ്‌ക്കു മുമ്പേ 20, ഉച്ചയ്‌ക്ക്‌ ശേഷം 20.
  • യാത്ര ജില്ലാ കേന്ദ്രങ്ങളിലെത്തിയാൽ ഓരോ സംവാദകേന്ദ്രത്തിലെയും ചുമതലക്കാർ സംവാദകരെ കൂട്ടി ഒന്നാം കേന്ദ്രങ്ങളിലേക്ക്‌ കൊണ്ടുപോകും. ഒന്നാം കേന്ദ്രത്തിൽ നിന്നും ഇതുപോലെ രണ്ടാം കേന്ദ്രത്തിലെ ചുമതലക്കാർ സംവാദകരെ കൂട്ടി അവരുടെ സംവാദസ്ഥലത്തെത്തിക്കും.
  • ഒരു സംവാദകേന്ദ്രത്തിൽ ചുരുങ്ങിയത്‌ 50 പേരെങ്കിലും ഉണ്ടാവണം. മൈക്ക്‌ വേണമെന്നില്ല. തണലുള്ള തുറന്ന്‌ സ്ഥലമാണുചിതം.
  • സംവാദകന്റെ പൊതുവായ ഒരവതരണം നടന്ന ശേഷം ചോദ്യങ്ങളും വിശദീകരണങ്ങളും ചർച്ചകളും ചേരുന്ന സംവാദമാണ്‌ നടക്കേണ്ടത്‌.
  • സാധാരണ രീതിയിലുള്ള പ്രസംഗം ഒഴിവാക്കണം. പലരും പ്രതികരിക്കാതിരിക്കുന്നത്‌ അവർക്കു കൂടി പങ്കാളിത്തമുള്ള സംവാദശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കാത്തതുകൊണ്ടാണ്‌. നമുക്കു ചുറ്റുമുള്ള സജീവമായ പ്രശ്‌നങ്ങൾ വിശകലനാത്മക സ്വഭാവത്തോടെ അവതരിപ്പിക്കുകയും ജനങ്ങളുടെ അഭിപ്രായങ്ങൾ, നിർദേശങ്ങൾ, പ്രതികരണങ്ങൾ എന്നിവ കേൾക്കുകയും വേണം. ഇങ്ങനെ ഒന്നിച്ച്‌ പഠിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സംവാദാത്മക ശൈലി വളർത്തിയെടുക്കണം.
  • പൊതു ചർച്ചകളെ തുടർന്ന്‌ സംവാദകേന്ദ്രത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്‌ ചില പ്രത്യേക വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള സംവാദവും ആകാം. മുൻകൂട്ടി വിഷയം സംവാദയാത്രാ ചുമതലക്കാരെ അറിയിച്ചാൽ മാത്രമേ ഇത്‌ ഫലപ്രദമാകൂ. സംസ്ഥാനതല സംവാദകന്‌ പുറമെ ഓരോ കേന്ദ്രത്തിലും ജില്ലയിലെ മുതിർന്ന പ്രവർത്തകരും സഹായികളായുണ്ടാവണം.
  • സംവാദത്തിന്‌ പ്രാദേശിക സംഘാടക സമിതി ചുമതലക്കാരൻ സ്വാഗതം പറയുകയും ജില്ലയിലെ ഒരു മുതിർന്ന പ്രവർത്തകനോ നമ്മോട്‌ സഹകരിക്കുന്ന അംഗീകാരമുള്ള പൊതു പ്രവർത്തകനോ അധ്യക്ഷനാവുകയും വേണം.
  • സംവാദത്തെക്കുറിച്ചുള്ള ഫീഡ്‌ബാക്ക്‌ ശേഖരിക്കാൻ നൽകുന്ന ഫോറങ്ങൾ പൂരിപ്പിച്ച്‌ സംവാദകനെ ഏൽപ്പിക്കണം.
  • ഉച്ചയ്‌ക്കു മുമ്പുള്ള സംവാദം 10-10.30നും ഉച്ചയ്‌ക്ക്‌ ശേഷമുള്ളത്‌ 3.30-4 മണിക്കും ആരംഭിച്ചാലേ സമയം പാലിച്ച്‌ രാത്രി വിശ്രമകേന്ദ്രത്തിൽ 8.30ന്‌ മുമ്പേ എത്തിച്ചേരാൻ കഴിയൂ. ഇക്കാര്യം ചുമതലക്കാർ പ്രത്യേകം ശ്രദ്ധിക്കണം.
  • ഓരോ കേന്ദ്രത്തിലേയ്‌ക്കും പ്രചാരണത്തിനുള്ള ലഘുലേഖകളും പുസ്‌തകങ്ങളും മുൻകൂട്ടി എത്തിക്കും. ഒരു കേന്ദ്രത്തിൽ 150ൽ കുറയാത്ത ലഘുലേഖകൾ പ്രചരിപ്പിക്കുകയും 75% തുക സംവാദ ദിവസം തന്നെ യാത്രയെ ഏൽപ്പിക്കുകയും വേണം. ഇതിനായി വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന, നാം നേരത്തെ തയ്യാറാക്കിയവയും പുതുതായുണ്ടാക്കിയതുമായ ലഘുലേഖകൾ എത്തിക്കുന്നതായിരിക്കും. കൂടാതെ `വേണം മറ്റൊരു കേരളം' എന്ന പുസ്‌തകത്തിന്റെ ഏതാനും കോപ്പികളും ലഭ്യമാക്കും.സംവാദയാത്രയുടെ ചെലവുകൾ മേൽപ്പറഞ്ഞ ലഘുലേഖാ-പുസ്‌തക പ്രചാരണം കൊണ്ട്‌ മാത്രമാണ്‌ നടക്കുക. കേന്ദ്രത്തിൽ നിന്നും മറ്റു വിഹിതങ്ങളൊന്നുമില്ല. ആയതിനാൽ എല്ലാ കേന്ദ്രങ്ങളിലും 150ൽ അധികം ലഘുലേഖകൾ പ്രചരിപ്പിക്കുന്നതിൽ നിർബന്ധം കാണിക്കണം.

യാത്രയോടൊപ്പം പ്രചരിപ്പിക്കുന്ന ലഘുലേഖകൾ

1.വേണം മറ്റൊരു കേരളം മറ്റൊരു ഇന്ത്യക്കായി

2.ജനകീയരോഗ്യനയം

3. ഭൂ വിനിയോഗവും വികസനവും

4. ഗതാഗതനയം

5. കൃഷിയും മാലിന്യവും

6. പശ്ചിമഘട്ടവും കേരള വികസനവും

"https://wiki.kssp.in/index.php?title=ജനസംവാദയാത്ര&oldid=3907" എന്ന താളിൽനിന്ന് ശേഖരിച്ചത്