ഭാഷാസൂത്രണം: പൊരുളും വഴികളും - മലയാളത്തിന്റെ നാളെ:ചർച്ചകൾക്ക് ഒരാമുഖം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഭാഷാസൂത്രണം: പൊരുളും വഴികളും - മലയാളത്തിന്റെ നാളെ:ചർച്ചകൾക്ക് ഒരാമുഖം

ഭാഷാസൂത്രണം: പൊരുളും വഴികളും
ഭാഷാസൂത്രണം പൊരുളും വഴികളും
കർത്താവ് സി എം മുരളീധരൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
സാഹിത്യവിഭാഗം വൈജ്ഞാനികസാഹിത്യം
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

സി എം മുരളീധരൻ

ഭരണവും പഠനവും മലയാളത്തിൽ നടക്കേണ്ടതിന്റെ പ്രാധാന്യം രൂപീകരണ കാലംതൊട്ടേ ചൂണ്ടിക്കാട്ടുകയും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത ഒരു സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. മലയാളത്തിൽ ശാസ്ത്രം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുകൂട്ടം ശാസ്ത്രകാരന്മാരും ശാസ്ത്രമെഴുത്തുകാരും പരിഷത്തിന് രൂപംനൽകിയതുതന്നെ. സാമൂഹികമാറ്റം യാഥാർത്ഥ്യമാകണമെങ്കിൽ ശാസ്ത്രവും മറ്റ് വിജ്ഞാനങ്ങളും ജനങ്ങൾക്ക് വലിയതോതിൽ കരഗതമാകണം. അത് അവരുടെ സ്വന്തം ഭാഷയിലൂടെ ലഭിക്കുമ്പോഴേ പൂർണമായും ഉൾക്കൊള്ളാനും തങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി തട്ടിച്ചുനോക്കി പുതിയ വഴികളിലേക്കും പുതിയ പ്രതിവിധികളിലേക്കും കടന്നുചെല്ലാനും കഴിയൂ എന്ന് പരിഷത്ത് കരുതുന്നു. പക്ഷേ, പരിഷത്ത് അടക്കമുള്ള സംഘടനകളും വ്യക്തികളുമെല്ലാം ചൂണ്ടിക്കാണിച്ച വസ്തുതകൾ ഉൾക്കൊള്ളുന്നതിൽ നയരൂപീകരണകർത്താക്കൾ വലിയ വീഴ്ചയാണ് വരുത്തിയത്. കേരളത്തിന്റെ അഭിമാനമായ പൊതുവിദ്യാഭ്യാസരംഗത്തെ കാർന്നുതിന്നുന്ന അർബുദമായി ഇന്ന് ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം മാറിക്കഴിഞ്ഞിരിക്കുന്നു. ശ്രേഷ്ഠഭാഷാപദവി, മലയാളം സർവകലാശാല എന്നിവയൊക്കെ നേട്ടങ്ങളായി പറയാറുണ്ടെങ്കിലും അവയൊന്നും മാതൃഭാഷാ നിരാസത്തിന്റേതായ സാംസ്കാരിക രാഷ്ട്രീയ പ്രതിസന്ധിക്ക് പ്രതിവിധിയാവുന്നില്ല. ആഗോളഭാഷകൾ പ്രാദേശികഭാഷകൾക്കുനേരെ ഉയർത്തുന്ന ഭീഷണികൾ ഇന്ന് ലോകവ്യാപകമായി ചർച്ചാവിഷയമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ നിരവധി ഭാഷകൾ കുറ്റിയറ്റുപോയതായും അതിലുമെത്രയോ എണ്ണം വംശനാശഭീഷണിയെ നേരിടുന്നതായും യുനെസ്കോ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മാതൃഭാഷാധിഷ്ഠിതമായ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാഭ്യാസവിദഗ്ധരും ശിശുമനശ്ശാസ്ത്രവിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിലെ കോടിക്കണക്കിന് കുഞ്ഞുങ്ങൾക്ക് ഇന്നും അത് ലഭ്യമല്ല. എന്നുമാത്രമല്ല നേരത്തെ ലഭ്യമായ പ്രദേശങ്ങളിൽപ്പോലും ഇപ്പോൾ അത് ലഭ്യമല്ലാതായിത്തീരുകയാണ്. പ്രാദേശികഭാഷകളുടെയും നാട്ടുഭാഷകളുടെയും സംരക്ഷണവുമായി വലിയതോതിൽ ബന്ധപ്പെട്ട ഒരു അക്കാദമിക് പഠനമേഖലയാണ് ഭാഷാസൂത്രണം അഥവാ ലാംഗ്വേജ് പ്ലാനിങ്ങ്. കോളണിയാനന്തര രാജ്യങ്ങളിലെ ഭാഷാപ്രശ്നങ്ങളിലേക്ക് ശ്രദ്ധയൂന്നിക്കൊണ്ടാണ് ഈ രംഗത്തെ പഠനങ്ങൾ വലിയതോതിൽ വളർന്നു വികസിച്ചതെങ്കിലും ഇന്നത് വളരെ വ്യാപകമായതോതിൽ ലോകമാകെ ശ്രദ്ധിക്കപ്പെടുന്നു. ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് ഒരു പഠനശാഖയെന്നനിലയിൽ ഈ മേഖല രൂപപ്പെട്ടതെങ്കിലും നമ്മുടെ നാട്ടിലെ സർവകലാശാലകളുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കടന്നുവന്നിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. പാഠപുസ്തകങ്ങളോ പഠനസാമഗ്രികളോ വേണ്ടത്ര ഇനിയും മലയാളത്തിൽ രൂപപ്പെട്ടിട്ടുപോലുമില്ല. ഭാഷാസൂത്രണത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകം ഭാഷാവിദ്യാർത്ഥികൾക്ക് വലിയതോതിൽ പ്രയോജനപ്പെടുമെന്ന് ഞങ്ങൾ കരുതുന്നു. അക്കാദമികമായ തലത്തിൽനിന്ന് വിഷയത്തെ സമീപിക്കുമ്പോൾ തന്നെ സാധാരണക്കാരായ ആളുകൾക്കുപോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലുള്ള അവതരണശൈലിയാണ് ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ഭാഷയ്ക്കുവേണ്ടി നടക്കുന്ന സമരപോരാട്ടങ്ങളിൽ മുന്നിൽനിൽക്കുന്ന സാംസ്കാരികപ്രവർത്തകർക്കും ഈ പുസ്തകം ഏറെ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ആത്യന്തികമായി ഭാഷ ഒരു രാഷ്ട്രീയപ്രശ്നമാണെന്ന സമീപനത്തോടെയാണ് ഈ പുസ്തകം തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഭാഷയ്ക്കുവേണ്ടിയുള്ള പ്രതിരോധപ്രവർത്തനങ്ങൾ പലപ്പോഴും വൈകാരികമായാണ് നമ്മുടെ നാട്ടിൽ ഉയർന്നുവരാറുള്ളത്എന്ന് പറയാതെ വയ്യ. മലയാളഭാഷ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ശാസ്ത്രീയസമീപനം കൈക്കൊള്ളേണ്ടതുണ്ട്. അറിവിന്റെയും ജനാധിപത്യത്തിന്റെയും ഭാഷയാക്കി മലയാളത്തെ മാറ്റാൻ കഴിയണം. മലയാളത്തെ വിജ്ഞാനഭാഷയായി പരിവർത്തിപ്പിക്കുന്നതിന് ജാഗ്രത്തായ ഇടപെടലും ആസൂത്രണവും ആവശ്യമാണ്. സർവതലസ്പർശിയായ ഭാഷാസൂത്രണനയവും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനപരിപാടികളും ഉണ്ടാകണം. അതിനുതകുന്ന ചർച്ചകൾ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ഗ്രന്ഥം പരിഷത്ത് പ്രസിദ്ധീകരിക്കുന്നത്. പരിഷത്ത് പ്രസിദ്ധീകരണ സമിതിയുടെ അഭ്യർത്ഥന പ്രകാരം ഈ പുസ്തകം പരിശോധിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്ത പ്രൊഫ. സി പി ചിത്രഭാനുവിനോടുള്ള നന്ദി രേഖപ്പെടുത്തുവാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു.

2022 ലെ ഡോ. ജി. ശ്രീജിത് സ്മാരക വൈജ്ഞാനികമലയാളം പുരസ്കാരം, വി.ടി. സ്മാരക ട്രസ്റ്റിൻ്റെ സി.വി. ശ്രീദേവി എൻഡോവ്മെൻറ് പുരസ്കാരം, 2022 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങൾ ഈ ഗ്രന്ഥത്തിന് ലഭിച്ചിരിക്കുന്നു.