പരിഷത്ത് സംഘടനയുടെ ചരിത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

എന്തല്ല പരിഷത്ത്

  1. പരിഷത്ത് ഒരു രാഷ്ട്രീയ പാർടിയല്ല, എന്നാൽ പരിഷദ് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും. പക്ഷേ, രാഷ്ട്രീയപാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം.
  2. പരിഷത്ത് ഒരു കേവല ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം, മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണം, അടുപ്പ് സ്ഥാപിക്കൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  3. പരിഷത്ത് കേവല സാംസ്‌കാരിക സംഘടനയല്ല. കലാപരിപാടികൾ, പൊതുയോഗങ്ങൾ, മത്സരങ്ങൾ, ജാഥകൾ തുടങ്ങിയ പല സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  4. പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലാസ്സുകൾ നടത്തുക, വിജ്ഞാനപരീക്ഷകളും മറ്റ് മത്സരങ്ങളും നടത്തുക, സയൻസ് ക്ലബ്, സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  5. പരിഷത്ത് ഒരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ, നാടിന് ചേർന്ന സാങ്കേതിക വിദ്യ, ബയോഗ്യാസ്, കേരളത്തിന്റെ സമ്പത്ത്, പരിസര മലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പല തുറകളിലും ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  6. പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  7. പരിഷത്ത് ഒരു പ്രസിദ്ധീകരണശാലയല്ല. ഒട്ടേറെ ശാസ്ത്രപുസ്തകങ്ങളും മാസികകളും അത് പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രചാരണത്തിൽ അതിയായ താല്പര്യമുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല.
  8. പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്ത്രീയമായ ജീവിതവീക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നില്ക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.

(82ലെ പ്രവർത്തക പരിശീലന രേഖയിൽനിന്ന്)

ആർക്കൊക്കെ നല്ല പരിഷത്ത് പ്രവർത്തകരാകാം 
കത്തുകൾക്ക് മറുപടി അയക്കാത്തവർ, കണക്ക് സൂക്ഷിക്കാത്തവർ, ഏറ്റ പണി നടത്താത്തവർ, ഏൽപിച്ച പണിയിൽ നിന്ന് ഒഴിയുന്നവർ, തന്റെ പ്രവർത്തനവും മറ്റുള്ളവരുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധം കാണാത്തവർ, സർഗ്ഗാത്മക വിമർശനത്തിന് പകരം പരാതിയിലും പരദൂഷണത്തിലും ഒതുങ്ങി നില്ക്കുന്നവർ, പരിഷത്തിന്റെ ലക്ഷ്യത്തെ സ്വാംശീകരിക്കാത്തവർ, മനുഷ്യനിലും അവന്റെ കഴിവിലും വിശ്വാസമില്ലാത്തവർ - ഇവർക്കാർക്കും നല്ല പരിഷദ് പ്രവർത്തകരാകുവാൻ പറ്റുന്നതല്ല.


മുഖവുര

കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ പുതിയ പ്രവർത്തകർക്കു ഈ പ്രസ്ഥാനം പിന്നിട്ട പാതകളെക്കുറിച്ച് ഏകദേശരൂപം ലഭിക്കുന്നതിനും പഴയ പ്രവർത്തകർക്കു അവയെ അനുസ്മരിക്കുന്നതിനും വേണ്ടി തയ്യാറാക്കപ്പെട്ടതാണ് ഈ ലഘുഗ്രന്ഥം. കാലഗണനാക്രമത്തിൽ സംഭവഗതിയെ സംക്ഷിപ്തമായി വിവരിക്കുകയാണ് ഇതു ചെയ്യുന്നത്. പരിഷത്ത് ഓരോ കാലത്ത് ആവിഷ്‌കരിച്ച പുതിയ പരിപാടിക്കും സ്വീകരിച്ച സമീപനത്തിനും പ്രേരിപ്പിച്ചത് എന്ത് എന്ന വിശകലനം ഇതു നൽകുന്നില്ല. ഇതുപോലുള്ള ഒരു ലഘുപുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതല്ലല്ലോ അത്തരം വിവരങ്ങൾ. പരിഷത്തിന്റെ സംഘടനാ വിദ്യാഭ്യാസത്തിനുള്ള ഒരു പ്രവേശികയായിട്ടാണ് ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ കൃതിയല്ല. 1992-ൽ സംഘടനാ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുടെ ഏതാനും ബാച്ചുകൾ നാലഞ്ചു ദിവസം വീതം ഐ.ആർ.ടി.സിയിൽ കൂടിയിരുന്ന് പഴയ രേഖകളും കൃതികളും കൂട്ടായി വായിക്കുകയും ചർച്ച ചെയ്യുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ അവയിലെ ആദ്യ ബാച്ചുകൾ തയ്യാറാക്കുകയും പിന്നീടുള്ളവർ പരിശോധിച്ച് മെച്ചപ്പെടുത്തുകയും ചെയ്തതാണ് ഈ കൃതി. ആ അർഥത്തിൽ ഇതൊരു കൂട്ടായ യത്‌നത്തിന്റെ ഫലമാണ്. 92-ൽ തയ്യാറാക്കിയ പുസ്തകത്തിൽ അടുത്ത ഒരു ദശകത്തിലെ സംഭവങ്ങൾ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് ഈ പുതിയ പതിപ്പ് പുറത്തിറക്കുന്നത്. ചുറ്റുപാടുകളോട് പ്രതികരിച്ചുകൊണ്ടും അവയുടെ സ്വാധീനം മൂലം പരിവർത്തന വിധേയമായും ആണ് പരിഷത്തിന്റെ വളർച്ച. ഓരോ പതിറ്റാണ്ടിലും അതിന്റെ രൂപഭാവങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇന്നത്തെ പരിഷത് സംഘടനയെ മനസ്സിലാക്കാനും നാളേക്കു പറ്റുന്ന രീതിയിൽ അതിനു രൂപഭേദം വരുത്തുന്നതിനും കഴിഞ്ഞകാല പ്രവർത്തകർ അതിനെ ഓരോ ഘട്ടത്തിലും എങ്ങനെ രൂപപ്പെടുത്തി എന്ന അറിവ് സഹായകമായിരിക്കും. അതിന്റെ ഒരംശമാണ് ഇനിയുള്ള പേജുകളിലുള്ളത്. പരിഷത്ത് വിവിധ മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും അവയ്ക്കു ആധാരമായ സമീപനവും വിവരിക്കുന്ന മറ്റൊരു ഗ്രന്ഥവും ഇതിനു പൂരകമെന്ന നിലയിൽ തയ്യാറാക്കാൻ ശ്രമിച്ചിരുന്നു. അതിൽ ഏർപ്പെട്ടവർ അവരുടെ പണി മുഴുമിപ്പിക്കാത്തതുമൂലം അത് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം അവർക്കു ഒരു പ്രചോദനമായിത്തീരും എന്നു ആശിക്കുന്നു. ഈ ലഘുവിവരണം പരിഷത്ത് പ്രവർത്തകരുടെ സംഘടനാ വിദ്യാഭ്യാസത്തിനു ഉപകരിക്കുമെന്ന പ്രതീക്ഷയോടെ അവർക്കു സമർപ്പിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടിട്ട് നാലു പതിറ്റാണ്ട് തികയുകയാണ്. ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം നാല്പത് വർഷം എന്നത് തീരെ ചെറിയ കാലയളവല്ല. ഈ കാലഘട്ടത്തിനുള്ളിൽ ശാസ്ത്രസാഹിത്യ രചയിതാക്കളുടെ ഒരു സംഘടന എന്ന നിലയിൽനിന്ന് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി അതു വളർന്നിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം താരതമ്യേന ഒരു പുതിയ സാമൂഹ്യ പ്രതിഭാസമാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനം. ഭാരതീയ ഭാഷകളിൽ ശാസ്ത്രത്തെ പ്രചരിപ്പിക്കുന്ന ചെറു ചെറു ഗ്രൂപ്പുകൾ മുമ്പും ഉണ്ടായിരുന്നു. ചിലത് സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ രൂപം കൊണ്ടിട്ടുള്ളവയാണ്. ഐൻസ്റ്റയ്‌ന്റെ സഹപ്രവർത്തകനും പല കാര്യങ്ങളിലും സമശീർഷനുമായിരുന്ന സത്യേന്ദ്രനാഥ് ബോസ് ആരംഭിച്ച ബംഗീയവിജ്ഞാൻ പരിഷത്തും പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ജെ. ബി. എസ്. ഹാൽ ഡെയ്‌ന്റെ ഉത്സാഹത്തിൽ ആരംഭിച്ച ഒറീസയിലെ വിജ്ഞാൻ പ്രചാരസഭയും ആസാമിലെ ആസാം സയൻസ് സൊസൈറ്റിയുമൊക്കെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനേക്കാൾ പഴക്കമുള്ള സംഘടനകളാണ്. 1950കളിലും 60കളിലും ഒട്ടേറെ പുതിയ സംഘടനകൾ രൂപം കൊണ്ടു. ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും സാമൂഹ്യ വികസനത്തിനു വേണ്ടി ഉപയോഗിക്കുന്ന കാര്യത്തിൽ താല്പര്യമുള്ളവയായിരുന്നു ഈ സംഘടനകൾ; പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ. പ്രൊഫഷണൽ ശാസ്ത്ര സംഘടനകൾ തങ്ങളുടെ ഗവേഷണ താൽപര്യങ്ങളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ ഒട്ടേറെ ശാസ്ത്രജ്ഞർ വ്യക്തിപരമായി തങ്ങളുടെ ശാസ്ത്രീയ പ്രവർത്തനങ്ങളിൽ തൃപ്തിവരാതെ, ശാസ്ത്രാധിഷ്ഠിത സാമൂഹ്യ പ്രവർത്തനമേഖലകളിലേക്ക് ആകർഷിക്കപ്പെടുകയുണ്ടായി. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടേയും പ്രയോഗഫലമായി സാധ്യമായിരുന്ന അഭിവൃദ്ധിയും യാഥാർഥ്യവും തമ്മിൽ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വളർന്നുവന്ന വിടവ് സാമൂഹ്യ പ്രതിബദ്ധതയുള്ള ബുദ്ധിജീവികളെ അസംതൃപ്തരാക്കി എന്നതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഏതെങ്കിലും ഒരു ചെറു പ്രദേശത്തോ ഏതെങ്കിലും ഒരു പ്രത്യേക പ്രശ്‌നത്ത ചുറ്റിപ്പറ്റിയോ ഒതുങ്ങിനിന്നു അവരിൽ മിക്കവരുടെയും പ്രവർത്തനങ്ങൾ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായി അവയൊന്നും വളരുകയുണ്ടായില്ല. അതിനുള്ള സാധ്യതയും അവക്കുണ്ടായിരുന്നില്ല. കേരള ശാസ്ത്രസാഹിത്യ പരിഷത്താകട്ടെ ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിൻ കീഴിൽ അണിനിരന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി വളർന്നു. മൂന്നു ശാസ്ത്രധാരകൾ ചേർന്നാണ് ഇന്നത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതെന്ന് അതിന്റെ ഉറവിടം തേടുന്നവർക്ക് കാണാം. അവയിൽ കാലഗണനയിൽ ആദ്യത്തേതായിരുന്നു കേരള ശാസ്ത്രസാഹിത്യ സമിതി. 1957-ൽ ഒറ്റപ്പാലത്തു നടന്ന ഭദ്രകലാ സമ്മേളനത്തിൽ വെച്ചാണ് അത് രൂപീകരിക്കപ്പെട്ടത്. ശാസ്ത്രത്തെ നാട്ടുഭാഷയിൽ പകർന്നു കൊടുക്കുകയായിരുന്നു അതിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം അവർക്ക് ഒരു പുതിയ ലോകവീക്ഷണം ഉണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കലും അതിന്റെ ലക്ഷ്യമായിരുന്നു. ശാസ്ത്രലേഖകരും ശാസ്ത്രാഭിമുഖ്യം ഉള്ള സാമൂഹ്യ പ്രവർത്തകരിൽ ചിലരും ചേർന്ന് രൂപം നൽകിയ ശാസ്ത്രസാഹിത്യ സമിതി ഏറെക്കാലം നിലനിന്നില്ല. പെൻഗ്വിൻ ശാസ്ത്രപുസ്തക പരമ്പരയുടെ മാതൃകയിൽ ആധുനിക ശാസ്ത്രം (1958) എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ഡാർവിന്റെ വിഖ്യാതകൃതിയായ Origin of species (ജീവജാതികളുടെ ഉൽപത്തി) മലയാളത്തിലേക്ക് തർജ്ജുമ ചെയ്യാൻ ശ്രമിച്ചതുമായിരുന്നു സമിതിയുടെ മുഖ്യ പ്രവർത്തനങ്ങൾ. 1962-ൽ കോഴിക്കോട്ടുവെച്ച് മറ്റൊരു സംഘം ശാസ്ത്രലേഖകർ രൂപീകരിച്ച സംഘടനയാണ് ഇന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തായ്ത്തടി. അക്കൊല്ലം സെപ്തംബറിൽ കോഴിക്കോട്ട് അഞ്ചു ദിവസത്തെ ശാസ്ത്ര- ശാസ്ത്രപുസ്തക- പ്രദർശനവും ഒരു ദിവസത്തെ സെമിനാറും സംഘടിപ്പിച്ചുകൊണ്ടാണ് അവർ പരിഷദ് സംഘടനക്ക് ആരംഭം കുറിച്ചത്. ഏതാണ്ട് 30 പേരാണ് അതിൽ അംഗങ്ങളായിരുന്നത്. കേരളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരൻമാരുടെ സഹകരണം നേടാൻ അവർക്കു കഴിഞ്ഞു. കോഴിക്കോട്ടും കേരളത്തിലെ മറ്റു ചില നഗരങ്ങളിലും പലപ്പോഴായി സംഘടിപ്പിച്ച ചില സിമ്പോസിയങ്ങളും സെമിനാറുകളും ആയിരുന്നു ആദ്യത്തെ ഏതാനും വർഷങ്ങളിൽ പരിഷത്തിന്റെ മുഖ്യ പ്രവർത്തനം. ശാസ്ത്രപ്രവർത്തനം മുഖ്യമായി എഴുത്തിൽ കേന്ദ്രീകരിച്ചവരായിരുന്നു ഇതിന്റെ സംഘാടകരിൽ മിക്കവരും. മൂന്നാമത്തെ ധാര കേരളത്തിനു പുറത്തുനിന്നായിരുന്നു. ശാസ്ത്രസാഹിത്യം മലയാളത്തിൽ സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ 1965 മുതൽ ബോംബെയിലെ ചില മലയാളി ശാസ്ത്രജ്ഞന്മാർ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങി. മോസ്‌കോയിൽ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോ: എം. പി. പരമേശ്വരൻ അടക്കമുള്ള ചില യുവ ശാസ്ത്രജ്ഞരാണ് ഇതിനു നേതൃത്വം വഹിച്ചത്. ശാസ്ത്രജ്ഞന്മാരുടെ സാമൂഹ്യ പ്രതിബദ്ധത, ജനങ്ങളിൽ ശാസ്ത്രീയബോധം പ്രചരിപ്പിക്കാൻ തങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് മോസ്‌കോയിലെ ഇന്ത്യൻ വിദ്യാർഥികൾ നടത്തിയ സംവാദങ്ങൾ ആണ് ഇതിനു പ്രേരകമായി ഭവിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ വരെ അവർ ആവിഷ്‌കരിച്ചിരുന്നു. ബോംബെ ശാസ്ത്രജ്ഞന്മാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും തമ്മിലുള്ള ബന്ധം 1966 ജനുവരിയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ എന്ന സംഘടന രൂപീകരിക്കുന്നതിന് ഇടയാക്കി. തമിഴ്, കന്നട, തെലുങ്ക്, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ബോംബെ കേന്ദ്രമായി ഇതുപോലുള്ള സംഘടനകൾ രൂപീകരിച്ചിരുന്നു. ഇന്ത്യൻ ഭാഷകളിലെ ശാസ്ത്രസംഘടനകളുടെ ഫെഡറേഷൻ (Federation of Indian Languages Science Associations - F I L S A) വഴി അവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള ശ്രമവും നടന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ മാസംതോറും അവർ ചർച്ച സംഘടിപ്പിച്ചിരുന്നു. ബോംബെയിൽ നിന്നു പ്രസിദ്ധീകരിക്കാനായി നാലു ശാസ്ത്രപുസ്തകങ്ങൾ അവർ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യുകയും ചെയ്തു. മൂന്നു കാലത്തു രൂപംകൊണ്ടു എന്നതു മാത്രമല്ല ഈ ഉറവകളുടെ പ്രത്യേകത. ആദ്യത്തേതിനായിരുന്നു ജനസാമാന്യവുമായി കൂടുതൽ ബന്ധം ഉണ്ടായിരുന്നത്. ജനങ്ങളും ശാസ്ത്രവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ച് തികഞ്ഞ ബോധം ഉള്ളത് അവർക്കായിരുന്നു. ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ രചന നടത്താനുള്ള കഴിവ് രണ്ടാമത്തെ കൂട്ടർക്കായിരുന്നു. കാരണം അവർക്ക് ശാസ്ത്രവിഷയങ്ങളിൽ നല്ല അവഗാഹവും മലയാളത്തിൽ വ്യുൽപത്തിയും ഉണ്ടായിരുന്നു. എന്നാൽ ഇത് എന്തിനു ചെയ്യുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടായിരുന്നില്ല. ബോംബെ ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രത്തേയും അത് എന്തിന് തദ്ദേശ ഭാഷകളിലാക്കുന്നു എന്നതിനെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പക്ഷേ, അവർക്ക് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം കുറവായിരുന്നു.

ദേശീയ ബോധം ഉണരുന്നു

ശാസ്ത്രവസ്തുതകൾ നാട്ടുഭാഷയിൽ ലഭ്യമാക്കുന്നതിനു ഒറ്റപ്പാലത്തും കോഴിക്കോട്ടും ബോംബെയിലും അങ്കുരിച്ച ആഗ്രഹം വ്യക്തിഗതമോ യാദൃച്ഛികമോ ആയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം വളർത്തിയ ദേശീയ പ്രബുദ്ധതയായിരുന്നു ആ ചെറു സംഘങ്ങൾക്ക് ഈ പ്രവർത്തനത്തിനു പ്രചോദനം നൽകിയത്. ദേശീയ പ്രബുദ്ധത മൂലം ആർജിത വിജ്ഞാനമാകെ ജനങ്ങളുടെ ഭാഷയിലാക്കാൻ പണ്ഡിതൻമാർ മുന്നോട്ടു വരുന്നത് കേരളത്തിലെ മാത്രം അനുഭവമല്ല. ഇംഗ്ലണ്ടിൽ ദേശീയ ബോധം വളരാൻ തുടങ്ങിയപ്പോഴാണ് ഐസക് ന്യൂട്ടൻ 'ഓപ്റ്റിക്‌സ്' എന്ന തന്റെ ശാസ്ത്രഗ്രന്ഥം ഇംഗ്ലീഷിൽ രചിച്ചത്. അതിനുമുമ്പ് അദ്ദേഹവും മറ്റു ശാസ്ത്രജ്ഞരും ശാസ്ത്രകൃതികൾ ലാറ്റിനിൽ ആണ് എഴുതിയിരുന്നത്. ജർമൻ ദാർശനികനായിരുന്ന ഇമ്മാനുവൽ കാന്റ് ആണ് ആദ്യമായി ജർമൻ ഭാഷയിൽ ശാസ്ത്രഗ്രന്ഥം രചിച്ചത്. അതും ഏതാണ്ട് ഇതേ കാലത്ത് ദേശീയ ബോധത്താൽ പ്രേരിപ്പിക്കപ്പെട്ടതായിരുന്നു. ബംഗാളിലാണ് ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രസംഘടന രൂപം കൊണ്ടത്. 1947 ഒക്‌ടോബർ 18-ന് കൽക്കത്തയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസിൽ ഡോ: സത്യേന്ദ്രനാഥ് ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ബംഗീയ വിജ്ഞാൻ പരിഷത്തിനു രൂപം നൽകി. ജനങ്ങളിൽ ശാസ്ത്രീയ വീക്ഷണം ഉണ്ടാക്കുക, ശാസ്ത്രവിഷയങ്ങളിൽ സ്‌കൂൾ കോളേജ് പാഠപുസ്തകങ്ങൾ നിർമിക്കുക, ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ലക്ഷ്യം. കേരളത്തിൽ ദേശാഭിമാനവും ഭാഷാഭിമാനവും ജനങ്ങൾക്കിടയിൽ വ്യാപകമായത് സ്വാതന്ത്ര്യ സമരത്തിനിടക്കായിരുന്നു. ഭാഷാ സംസ്ഥാന രൂപീപകരണം കോൺഗ്രസ് ഒരു ലക്ഷ്യമായി പ്രഖ്യാപിച്ച ശേഷം അന്നത്തെ ഭരണപരമായ അതിരുകൾ ഉല്ലംഘിച്ചുകൊണ്ട് രാഷ്ട്രീയ പാർടികളും ട്രേഡ് യൂണിയൻ മുതലായ ബഹുജന സംഘടനകളും രൂപം കൊണ്ട് തുടങ്ങിയതിനിടക്കാണ് മലയാളികളുടെ സാംസ്‌കാരിക സംഘടനയായി സമസ്ത കേരള സാഹിത്യ പരിഷത്ത് 1927-ൽ രൂപീകരിക്കപ്പെട്ടത്. എന്നാൽ അതിന്റെ പരിഗണനയിൽ ശാസ്ത്രം കാര്യമായി വന്നില്ല. മറ്റു പല ഇന്ത്യൻ ഭാഷകൾക്കും മുന്നിലായിരുന്നു ശാസ്ത്രസാഹിത്യ രചനയിൽ ആദ്യം മുതൽക്കേ മലയാളം. ഇതിനു പ്രധാന കാരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർധമായപ്പോഴേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സ്‌കൂളുകൾ ആരംഭിച്ചതാണ്. അവയിൽ ഭൂരിഭാഗവും നാട്ടുഭാഷാ സ്‌കൂളുകളായിരുന്നു. അതിനെ തുടർന്നു തിരുവിതാംകൂറിലും (1867) പിന്നീട് കൊച്ചിയിലും പാഠപുസ്തകങ്ങൾ രചിക്കാനും സാങ്കേതിക പദങ്ങളും പ്രയോഗങ്ങളും ചിട്ടപ്പെടുത്താനുമായി പാഠപുസ്തക കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ജനങ്ങൾ കൂടുതലായി സാക്ഷരത കൈവരിച്ചതു മുതൽ ധാരാളം ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. അവയിൽ ചിലത് വിജ്ഞാന സാഹിത്യം മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളർച്ചക്ക് ഇത് അനുകൂലമായ സാഹചര്യം ഒരുക്കി. സ്വാതന്ത്ര്യലബ്ധിയോടെ ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിനു ആക്കം കൂടി. മലയാളം ബോധനമാധ്യമവും ഭരണഭാഷയും ആകണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യങ്ങളിൽ മലയാളത്തിന്റെ അപര്യാപ്തത കാര്യജ്ഞാനമുള്ളവർക്ക് ബോധ്യമായിരുന്നു. മലയാളത്തിൽ ശാസ്ത്ര-സാങ്കേതിക സാഹിത്യം വളർത്താനുള്ള നടപടികളെക്കുറിച്ച് സമസ്ത കേരള സാഹിത്യ പരിഷത്തിൽ ചർച്ച നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളും ആദ്യകാല ഭാരവാഹിയുമായിരുന്ന എൻ. വി. കൃഷ്ണവാര്യർ മലയാളത്തിൽ ശാസ്ത്രസാഹിത്യ വികസനത്തിന് ഒരു പഞ്ചവത്സര പദ്ധതി വേണമെന്നു വാദിച്ചു. 1951-ൽ ആരംഭിച്ച പഞ്ചവൽസര പദ്ധതിയാണ് ഈ ആവശ്യത്തിന് പ്രചോദകമായിരുന്നതെന്നു വ്യക്തം. രണ്ടാം പദ്ധതിയിൽ ആധുനിക വ്യവസായ വികസനത്തിനും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിനും നൽകിയ ഊന്നലും 1985-ലെ ശാസ്ത്രനയപ്രഖ്യാപനവും ശാസ്ത്രം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉത്തേജനം നൽകി. ഇങ്ങനെ നോക്കുമ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിലൂടെ സമൂഹത്തിന്റെ വസ്തുനിഷ്ഠവും അടിയന്തിരവും ആയ ഒരാവശ്യം നിറവേറ്റപ്പെടുകയായിരുന്നു എന്നു കാണാം. പരിഷത്തിനെ കേരളീയരുടെ മുമ്പിൽ അവതരിപ്പിച്ചുകൊണ്ട് 1962-ൽ പരിഷദ് സെക്രട്ടറി ഇങ്ങനെ എഴുതി. ശാസ്ത്രത്തിന്റേതായ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ വികാസത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിലെ സാമാന്യ നിയമങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും രൂപം ഏതാനും വിദഗ്ധരുടെ കുടുംബസ്വത്തായിരിക്കേണ്ടതല്ല. ഇത് സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ അവന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ചുമതല ആ വിദഗ്ധർ തന്നെയോ, മറ്റാരെങ്കിലുമോ ഏറ്റെടുത്തേ തീരൂ. ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് നാട്ടുഭാഷകളോട് കാണിച്ചിരുന്ന ചിറ്റമ്മനയം മൂലം ശാസ്ത്രസാഹിത്യത്തിന് കാര്യമായ വളർച്ച ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഉണ്ടായിട്ടില്ല. എന്തും ഇംഗ്ലീഷിൽ പറയുക, അതും കട്ടിയായി പറയുക, അതായിരുന്നു പരിഷ്‌കാരം. സാങ്കേതിക പദങ്ങളുടെ പ്രശ്‌നം പ്രാദേശിക ഭാഷയിൽ എഴുതാൻ തുനിയുന്ന ചുരുക്കം അഭിമാനികൾക്ക് വലിയൊരു കീറാമുട്ടിയായിരുന്നു. ഋഷിപ്രോക്തമായ ശാസ്ത്രമാണെന്നും അതിൽ തെറ്റുകളുണ്ടാവാൻ വയ്യെന്നും യാഥാസ്ഥിതികരായ നമ്മുടെ നാടൻ 'ശാസ്ത്രജ്ഞന്മാർ' വാശിപിടിച്ചു. അന്ധവിശ്വാസങ്ങൾ വളർത്തുന്നതിനു മാത്രം കൂടുതൽ ഉപകരിക്കുന്ന സംസ്‌കൃതത്തിലും പ്രാദേശിക ഭാഷകളിലുമുള്ള ശാസ്ത്രഗ്രന്ഥങ്ങളോട് സാധാരണക്കാർക്കുണ്ടായിരുന്ന ആരാധനാ മനോഭാവം മൂലം ഇന്നാട്ടിലെ ജനങ്ങൾ ശാസ്ത്രബോധത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ എത്രയോ പിറകിലായി. സാധാരണക്കാരന്റെ ഹൃദയവുമായി സംവേദനം നടത്താൻ പ്രാദേശികഭാഷകൾക്കേ കഴിയൂ. പുത്തൻ വിജ്ഞാനത്തിന്റെ സന്ദേശം എളുപ്പം മനസ്സിലാക്കാവുന്ന ശൈലിയിൽ ജനഹൃദയങ്ങിലേക്കെത്തിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് ശാസ്ത്ര സാഹിത്യകാരൻമാർക്ക് മലയാളത്തിലായാലും മറ്റേതു ഭാഷയിലായാലും ഇന്ന് നിർവഹിക്കാനുള്ളത്.

നാടുവാഴിത്ത സംസ്‌കാരത്തിനെതിരായ പോരാട്ടം

മറ്റൊരു കേരളീയ പാരമ്പര്യത്തിന്റെ കൂടി പതാകവാഹകരായിരുന്നു മുൻപു പറഞ്ഞ മൂന്നു ശാസ്ത്രസംഘങ്ങളിലേയും അംഗങ്ങൾ. അന്ധവിശ്വാസങ്ങൾക്കും നാടുവാഴിത്ത സംസ്‌കാരത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളും പ്രവർത്തകരും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതലേ കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചിരുന്നു. അതാതു സമുദായത്തിലെ കാലഹരണപ്പെട്ട ആചാര്യമര്യാദകൾ പരിഷ്‌ക്കരിക്കുന്നതിന് അവരെല്ലാം ശ്രമിച്ചു. അതോടൊപ്പം 'കീഴ്'ജാതികളിൽപെട്ടവർ മറ്റൊന്നിനുകൂടി യത്‌നിച്ചു. പരമ്പരാഗത സമൂഹത്തിൽ തങ്ങൾക്കുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ 'കീഴാള'സ്ഥാനം നീക്കാനുള്ള പ്രക്ഷോഭത്തിൽ അവർ ഏർപ്പെട്ടു. ഇത് പരമ്പരാഗത സമൂഹത്തിൽ ആധിപത്യം വഹിച്ചവരുമായി ഒരു ഏറ്റുമുട്ടലിന് ഇടയാക്കി. ഈ പ്രവർത്തനം അവരെ ബൂർഷ്വാ ഉൽപതിഷ്ണുതത്തിന്റെ ഉയർന്ന തലങ്ങളിലേക്കു നയിച്ചു. ശ്രീനാരായണന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വചനത്തെ ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നാക്കി മാറ്റി കെ. അയ്യപ്പനേയും ഇ. മാധവനേയും പോലുള്ള ഉൽപതിഷ്ണുക്കളായ ചില അനുയായികൾ. ഇത്തരം പ്രസ്ഥാനങ്ങൾ ആധുനിക ശാസ്ത്രത്തെ പ്രധാനപ്പെട്ട ഒരായുധമായി ഉപയോഗിച്ചു. കെ. അയ്യപ്പന്റെ ശാസ്ത്രദശകം അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർ ശാസ്ത്രത്തെ എത്ര ആവേശത്തോടെയാണ് ഉൾക്കൊണ്ടത് എന്നതിനു പ്രത്യക്ഷോദാഹരണമാണ്. 1962 ഏപ്രിൽ 8-ന് സി. കെ. ഡി. പണിക്കർ, കെ. ജി. അടിയോടി, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ. കെ. കെ. നായർ, കെ. കെ. പി. മേനോൻ എന്നിവർ ചേർന്ന് കേരളത്തിലെ ശാസ്ത്രസാഹിത്യകാരൻമാരുടെ ഒരു യോഗം കോഴിക്കോട്ട് ഹോട്ടൽ ഇംപീരിയലിൽ വിളിച്ചു കൂട്ടി. കേരളത്തിലെ ശാസ്ത്ര സാഹിത്യകാരൻമാർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും അവർക്ക് സംഘടനയുണ്ടാകേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ആ യോഗത്തിന്റെ ക്ഷണക്കത്തിൽ വിവരിച്ചിരുന്നു. പതിനഞ്ചിൽ പരം പേർ ആ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ വെച്ച് 'കേരള ശാസ്ത്രസാഹിത്യ പരിഷത്ത്' എന്ന സംഘടനക്ക് രൂപം നൽകി. കോന്നിയൂർ നരേന്ദ്രനാഥാണ് പേര് നിർദേശിച്ചത്. ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ), ഡോ. കെ. ജി. അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി), ഡോ. എസ്. പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഡോ. കെ. ജി. അടിയോടി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. സംഘടിതമായ പ്രവർത്തനം കൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയകൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർ പോലും ശാസ്ത്രസാഹിത്യകാരൻമാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചക്കുവേണ്ടി നിഷ്‌കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലക്ക് വിൽക്കാനും ഏർപാടുകൾ ഉണ്ടാക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക. വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു 'ണവീ ശ െണവീ' തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണ വിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പര ധാരണയും വളർത്തുക - ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വെച്ചിട്ടുള്ള കാര്യങ്ങൾ. (1968ലെ സുവനീർ പേജ് - 2) നമ്മുടെ സംഘടന ഏറെ വളരുകയും സമകാലീന സാമൂഹ്യ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. ഇന്ന്, പിന്തിരിഞ്ഞു നോക്കുമ്പോൾ അക്കാലത്തെ ലക്ഷ്യങ്ങൾ വളരെ പരിമിതങ്ങളായി തോന്നാം. എന്നാൽ മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അന്ന് വളരെ വിപ്ലവകരമായ കാര്യമായിരുന്നു. മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതാൻ കഴിയില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമുള്ള ചിന്താധാര ശാസ്ത്രകാരന്മാരുടെ ഇടയിൽ അന്ന് ശക്തമായി നിലനിന്നിരുന്നു. മാത്രമല്ല, മാതൃഭാഷയിൽ ശാസ്ത്രലേഖനങ്ങളോ പുസ്തകങ്ങളോ എഴുതിയാൽ സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ അന്നത്തെ പത്രമാസികകളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും തയ്യാറായിരുന്നുമില്ല. വളരെ ചെറിയൊരു ശാസ്ത്രപുസ്തകത്തിന്റെ ആയിരം കോപ്പി അച്ചടിച്ചാൽ വിറ്റഴിക്കുന്നതിന് ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വേണ്ടിവരുമെന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിൽ വേണം അന്നത്തെ ലക്ഷ്യപ്രഖ്യാപനത്തെ കാണാൻ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് 1962 സെപ്തംബർ 10ന് നടന്നു. ഉദ്ഘാടനത്തിന് ശാസ്ത്രജ്ഞൻ എന്ന നിലയിലും ശാസ്ത്രസാഹിത്യകാരൻ എന്ന നിലയിലും ഒരുപോലെ ശോഭിച്ച ജെ. ബി. എസ്. ഹാൽഡേൻ വരാമെന്നേറ്റിരുന്നുവെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാദർ തിയോഡോഷ്യസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രൊഫ. സി. കെ. ഡി. പണിക്കർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന ശാസ്ത്രപ്രദർശനവും ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു. ഒരു സുവനീറും പ്രസിദ്ധീകരിക്കുകയുണ്ടായി. സിംപോസിയങ്ങൾ, ശാസ്ത്ര ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ. പരിഷത്തിന്റെ വാർഷിക വരിസംഖ്യ 10 രൂപയും പ്രവേശന ഫീസ് 2 രൂപയും ആയിരുന്നു, അന്ന്. 1963 ഏപ്രിൽ 21ന് 'ശാസ്ത്രവും യുദ്ധവും' എന്ന വിഷയത്തെപ്പറ്റിയും സെപ്തംബർ 21-ന് വെള്ളത്തെപ്പറ്റിയും കോഴിക്കോട് വച്ച് സിംപോസിയങ്ങൾ നടത്തി. ഈ സെമിനാറുകളിലെല്ലാം തന്നെ പ്രസ്തുത വിഷയങ്ങളുടെ സാമൂഹ്യ പ്രസക്തിയെക്കാൾ ശാസ്ത്രവസ്തുതകൾക്കാണ് ഊന്നൽ നൽകിയിരുന്നത്. ഇന്തോ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ 'ശാസ്ത്രവും യുദ്ധവും' എന്ന സിംപോസിയത്തിൽ അവതരിപ്പിച്ച വിഷയങ്ങൾ (രസതന്ത്രം യുദ്ധത്തിൽ, ജീവശാസ്ത്രം യുദ്ധത്തിൽ, മനഃശാസ്ത്രവും യുദ്ധവും, യുദ്ധോപകരണങ്ങൾ) ശ്രദ്ധേയമാണ്. യുനസ്‌കോവിന്റെ ജലവിജ്ഞാനീയ ദശകത്തിന്റെ ഭാഗമായിട്ടാണ് വെളളത്തെക്കുറിച്ചുള്ള സെമിനാർ നടന്നത്. വെള്ളവും സസ്യശാസ്ത്രവും വെള്ളവും പുരോഗതിയും വെള്ളവും സാഹിത്യവും എന്നീ വിഷയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. ശാസ്ത്രത്തെ സാധാരണക്കാരിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സെമിനാറുകളെല്ലാം നടത്തിയത്. ഈ പ്രവർത്തനങ്ങൾ കോഴിക്കോട്ടെങ്കിലും ശാസ്ത്ര രംഗത്ത് ഒരുണർവു സൃഷ്ടിക്കാൻ സഹായകമായി. സാഹിത്യകാരൻമാരെപ്പോലെ ശാസ്ത്രസാഹിത്യകാരൻമാരും സമൂഹത്തിൽ അറിയപ്പെടുവാൻ ഇതു സഹായിച്ചു. 1963 നവംബർ 24-ാം തീയതി പരിഷത്തിന്റെ ജനറൽ ബോഡി യോഗം കോഴിക്കോട്ട് വെച്ചു നടന്നു. കാര്യദർശിയുടെ റിപ്പോർട്ടും കണക്കും പാസ്സാക്കി. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ) കെ. ജി അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി) ഡോ. എസ് പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 1962-63 ലെ മൊത്തം വരവ് 3327 രൂപയും ചെലവ് 3030 രൂപയും നീക്കിയിരുപ്പ് 297 രൂപയുമായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ഡിസംബർ 28, 29, 30 തിയ്യതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ പരിഷത്ത് നടത്തിയ ശാസ്ത്ര ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തത് കെ. പി. കേശവമേനോനാണ്. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്മിക രശ്മികൾ, കത്തിജ്വലിക്കുന്ന ആകാശം മുതലായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മലയാളത്തിൽ ശാസ്ത്രസാഹിത്യ രചന ചെയ്യാൻ കഴിവുള്ളവരുടെ പേരും മേൽവിലാസവും അവർക്ക് കൈകാര്യം ചെയ്യാൻ കഴിവുള്ള ശാസ്ത്ര ശാഖകളും ഉൾപ്പെടുത്തി ഒരു ലഘുലേഖ (Who is Who) തയ്യാറാക്കി എല്ലാ പ്രസിദ്ധീകരണ ശാലക്കാർക്കും ആനുകാലികങ്ങൾക്കും അയച്ചുകൊടുത്തു. 1963-65ലെ പ്രധാന പരിഷത്ത് പ്രവർത്തനങ്ങൾ സിംപോസിയങ്ങൾ ആയിരുന്നു. ഐ. സി. ചാക്കോ, മെൻഡൽ, ജെ. ബി. എസ്. ഹാൽഡേൻ എന്നിവരെപ്പറ്റി കോഴിക്കോട് വെച്ച് സിംപോസിയങ്ങൾ നടത്തി. ഈ പ്രവർത്തനം ഗവേഷണ വിദ്യാർഥികളേയും ശാസ്ത്രസാഹിത്യ പരിഷത്തിലേക്കാകർഷിച്ചു. ഏറ്റവും സങ്കീർണമായ കാര്യങ്ങൾ പോലും സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ലളിതമായ ഭാഷയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് ഈ സിംപോസിയങ്ങൾ തെളിയിച്ചു. ഇതേ കാലയളവിൽ തിരുവനന്തപുരത്ത് മണ്ണ്, പ്രകൃതിസംരക്ഷണം, ഭക്ഷണം എന്നീ വിഷയങ്ങളെ ആധാരമാക്കി സിംപോസിയങ്ങൾ നടന്നു. 1965 ഡിസംബറിൽ, മോസ്‌കോവിൽ നിന്ന് മടങ്ങിയെത്തിയ ഡോ. എം. പി. പരമേശ്വരൻ, പി. ടി. ഭാസ്‌കരപണിക്കർ, എം. എൻ. സുബ്രഹ്മണ്യൻ എന്നിവരുമായി ചർച്ച നടത്തുകയും ബോംബെയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു ശാഖ രൂപീകരിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തു. മാത്രമല്ല, മലയാളത്തിൽ ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി ഒരു ആനുകാലികത്തിന്റെ പ്രസിദ്ധീകരണം ആരംഭിക്കണമെന്നും അതിനു വേണ്ട സഹായങ്ങൾ ബോംബെയിൽ നിന്ന് നൽകണമെന്നും കൂടി അന്ന് തീരുമാനമെടുക്കുകയുണ്ടായി. നൂറു ശാസ്ത്രഗതിക്കുള്ള വാർഷിക വരിസംഖ്യയും ആദ്യ ലക്കത്തിലേക്കുള്ള മൂന്നു ലേഖനങ്ങളും ഏതാനും മാസങ്ങൾക്കുള്ളിൽ ബോംബെയിൽ നിന്ന് അയച്ചുകൊടുക്കുകയും ഉണ്ടായി. 1966-ൽ തന്നെ മലയാളത്തിനു പുറമേ, അതത് ഭാഷകൾ അറിയുന്ന ശാസ്ത്രജ്ഞരെ സംഘടിപ്പിച്ചുകൊണ്ട് തമിഴ്, തെലുങ്ക്, കന്നട, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ശാസ്ത്രപ്രചാരണത്തിനുള്ള സംഘടനകൾക്കു രൂപം നൽകുകയുണ്ടായി. അതിനു മുൻകൈ എടുത്തതും ഡോ. എം. പി. പരമേശ്വരനായിരുന്നു. 1966 ജനുവരിയിൽ ആണ് ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ രൂപീകരിക്കപ്പെട്ടത്. ഡോ. എം. പി. പരമേശ്വരൻ, ടി. ശേഷയ്യാങ്കാർ, ഡോ. പി. വി. എസ്. നമ്പൂതിരിപ്പാട്, വി. സി. നായർ, ഡോ. എ. ഡി. ദാമോദരൻ, എ. പി. ജയരാമൻ, പി. ടി. ഗോപാലകൃഷ്ണൻ, എം. പി. എസ്. രമണി, കെ. കെ. കൃഷ്ണൻകുട്ടി മുതലായവരായിരുന്നു അതിൽ പ്രധാനികൾ. വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിൽ വിദഗ്ധരായ നൂറോളം പേരുണ്ടായിരുന്നു ബോംബെ പരിഷത്തിൽ. പ്രതിമാസ ചർച്ചായോഗങ്ങളിൽ ഒന്നോരണ്ടോ വിഷയങ്ങളെപ്പറ്റി വിദഗ്ധന്മാർ പ്രബന്ധമവതരിപ്പിക്കുകയും ബോംബെയിലെ ദാദർ ബുക് സെന്റർ(സോമയ്യ പബ്ലിക്കേഷൻസ്) കുട്ടികൾക്കു വേണ്ടി വിവിധ ഇന്ത്യൻ ഭാഷകളിൽ 'നാളത്തെ പൗരന്മാർ' എന്ന ശാസ്ത്രപരമ്പര പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. അവർക്കുവേണ്ടി നാല് പുസ്തകങ്ങൾ ബോംബെ പരിഷത്ത് അംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യ്തു കൊടുക്കുകയും അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1966 മാർച്ചിൽ കോഴിക്കോട്ട് വെച്ച് പരിഷത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. റിപ്പോർട്ടും വരവു ചെലവു കണക്കുകളും പാസാക്കിയ ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. എസ്. ശാന്തകുമാർ (അധ്യക്ഷൻ), എൻ. വി. കൃഷ്ണവാര്യർ (ഉപാധ്യക്ഷൻ) പി. ടി. ഭാസ്‌കരപണിക്കർ (കാര്യദർശിയും ഖജാൻജിയും) കെ. ജി. അടിയോടി, എം. എൻ. സുബ്രഹ്മണ്യൻ, എം. പി. പരമേശ്വരൻ, കോന്നിയൂർ നരേന്ദ്രനാഥ്, കെ. കെ. പി. മേനോൻ (സഹകാര്യദർശികൾ) ഡോ. എസ്. പരമേശ്വരൻ, എം. സി. നമ്പൂതിരിപ്പാട്, ഡോ. കെ. ജോർജ്, സി. കെ. ഡി. പണിക്കർ, ഡോ. എം. കണ്ണൻ കുട്ടി (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരായിരുന്നു പുതിയ ഭാരവാഹികൾ. ശാസ്ത്രഗതി എന്ന പേരിൽ ശാസ്ത്രലേഖനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ ഔപചാരികമായി തീരുമാനിച്ചു. 1966 മെയ്ൽ ഒലവക്കോടു വെച്ചു നടന്ന പരിഷത്ത് മൂന്നാം വാർഷികത്തിലെ തീരുമാനങ്ങൾ സംഘടനാചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ശാസ്ത്രഗതി പ്രസിദ്ധീകരിക്കാനുള്ള വിശദാംശങ്ങൾ തയ്യാറാക്കുകയും എൻ. വി. കൃഷ്ണവാര്യർ, പി. ടി. ഭാസ്‌കരപണിക്കർ, എം. സി. നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ പത്രാധിപസമിതി രൂപീകരിക്കുകയും ചെയ്തു. ആരംഭകാലത്ത് ശാസ്ത്രസാഹിത്യകാരന്മാർക്ക് മാത്രമായിരുന്നു പരിഷത്തിൽ അംഗത്വം നൽകിയിരുന്നത്. ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് അസോസിയേറ്റ് അംഗത്വം മാത്രമേ നൽകിയിരുന്നുള്ളു. ഒലവക്കോട് വാർഷികത്തിൽ ശാസ്ത്രത്തിൽ താൽപര്യമുള്ള എല്ലാവർക്കും പരിഷത്തിൽ അംഗത്വം നൽകാമെന്ന ധാരണയായി. 1966-ൽ പരിഷത്ത് കോഴിക്കോട് വെച്ച് പരിണാമത്തെക്കുറിച്ച് ഒരു സിംപോസിയം നടത്തി. ഷൊർണൂർ വെച്ച് ലോഹങ്ങളെക്കുറിച്ച് സിംപോസിയം നടത്തുകയും ആ യോഗത്തിൽ വെച്ച് പരിഷത്തിന്റെ ഷൊർണൂർ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു. 1967 മെയ് 13-ാം തിയ്യതി തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ നാലാം വാർഷികം നിർണായകമായ പല തീരുമാനങ്ങളുമെടുത്തു. സമ്മേളനത്തിൽ പി.ടി. ഭാസ്‌കരപണിക്കർ അവതരിപ്പിച്ച ഭരണഘടന ഭേദഗതികളോടെ അംഗീകരിച്ചു. 1962-ൽ രൂപംകൊണ്ട പരിഷത്തിന് അഞ്ചു വർഷത്തിനു ശേഷമാണ് ഭരണഘടനയുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പരിഷത്തിന് കൃത്യമായ ഒരു സംഘടനാ രൂപമുണ്ടാവുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്.

ശാസ്ത്രഗതിയും പി.ടി.ബിയും
ശാസ്ത്രഗതി ആരംഭിക്കുന്നതിന് കുറച്ചു മുമ്പുണ്ടായ ഒരു സംഭവം എടുത്തുപറയാവുന്നതാണ്. മാതൃഭൂമി പത്രത്തിന്റെ ഭാരവാഹികളോട് പരിഷത്ത് കാര്യദർശി പി. ടി. ഭാസ്‌കരപണിക്കർ ഒരു അഭ്യർഥന നടത്തി. അവർ ഒരു ശാസ്ത്രമാസിക പ്രസിദ്ധീകരിക്കണം. ലേഖനങ്ങൾ ശേഖരിക്കുക, എഡിറ്റു ചെയ്യുക എന്നീ ചുമതലകൾ പരിഷത്ത് നിർവഹിക്കും. അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം മാതൃഭൂമി കമ്പനി ചെയ്താൽ മതി. ലേഖകൻമാർക്കോ, എഡിറ്റർമാർക്കോ യാതൊരു പ്രതിഫലവും നൽകേണ്ടതില്ല. പക്ഷേ, ഒരു ശാസ്ത്രമാസിക വിറ്റഴിയുമോ എന്ന കാര്യത്തിൽ മാതൃഭൂമി കമ്പനിക്ക് അന്ന് സംശയമുണ്ടായിരുന്നു. പരിഷത്തിന്റെ അഭ്യർഥന അവർ നിരസിച്ചു. പിന്നീട് പി. ടി. ബി. ഇതേ നിർദേശവുമായി മലയാള മനോരമ ഭാരവാഹികളെയും സമീപിച്ചു. അവരും ഈ അഭ്യർഥന തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ശാസ്ത്രഗതി ഇറക്കുവാൻ പരിഷത്ത് രണ്ടും കൽപിച്ച് തീരുമാനിച്ചത്.
ശാസ്ത്രഗതി തുടങ്ങിയതിനെക്കുറിച്ച് പി. ടി. ഭാസ്‌കരപണിക്കർ ഇങ്ങനെ എഴുതുന്നു.
ശാസ്ത്രഗതി അച്ചടിച്ചത് തൃശ്ശൂർ മംഗളോദയം പ്രസ്സിലാണ്. ദേശമംഗലം എ. കെ. ടി. കെ. എം. വാസുദേവൻ നമ്പൂതിരിപ്പാടാണ് മംഗളോദയത്തിന്റെ ഉടമസ്ഥൻ. ഞാനവിടെപോയി അദ്ദേഹവുമായി ഇതിനെപ്പറ്റി സംസാരിച്ചു. പ്രസ്സിൽ നിന്നൊരാളെ വരുത്തി ഒരു എസ്റ്റിമേറ്റുണ്ടാക്കി. ആയിരം കോപ്പിക്ക് നാനൂറ്റി ഇരുപത്തേഴ് ഉറുപ്പികയായിരുന്നു അന്നത്തെ മതിപ്പ്. (120 പേജ്, ക്രൗൺ 1/8)
ഒറ്റക്കാശില്ല പരിഷത്തിന്. ഇത്രയും പണം എവിടെ നിന്നുണ്ടാക്കും? പരസ്യത്തെ ആശ്രയിക്കുക തന്നെ. എനിക്ക് പരിചയമുള്ളവരിൽ നിന്നുതന്നെ അതു വാങ്ങണം. വ്യക്തിപരമായി തന്നെ എഫ്. എ. സി. ടിയിലെ എം. കെ. കെ. നായർ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ പി. കെ. വാര്യർ എന്നിവർക്കെഴുതി. അവർ പരസ്യം തരാമെന്നേറ്റു. അതു വലിയ രക്ഷയായി. മാസിക അച്ചടിച്ച് 'വൗച്ചർ കോപ്പി' അയച്ചാൽ ചെക്കു കിട്ടും. അച്ചടിചെലവെങ്കിലും കൊടുക്കാൻ കഴിയും എന്ന വിശ്വാസമായി. പരസ്യം കിട്ടിയ വിവരം മംഗളോദയം നമ്പൂതിരിപ്പാടിനോടു പറഞ്ഞു. അതിനിപ്പോൾ ഞാൻ പണിക്കരോട് പണം ചോദിച്ചുവോ? അടിച്ചുതരാം എന്നല്ലേ പറഞ്ഞത്. അതു നടക്കും. 
വിശാലഹൃദയനായിരുന്നു വാസുദേവൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വായിൽ കാൻസർ ബാധിച്ച് പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ ചെന്നുകണ്ടു. കുറെനേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു. ഇപ്പോഴും ശാസ്ത്രഗതി നടക്കുന്നില്ലേ? അത്ര മതി. ഇതായിരുന്നു ആ മഹാനുഭാവന്റെ പ്രതികരണം.
1966 ഒക്‌ടോബറിൽ ശാസ്ത്രഗതിയുടെ ഒന്നാം ലക്കം അടിച്ചു പൂർത്തിയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പറ്റി, വെള്ളത്തിനുവേണ്ടി, ശാസ്ത്ര വിദ്യാഭ്യാസം മാതൃഭാഷയിലൂടെ, ഇലക്‌ട്രോണിക് കമ്പ്യൂട്ടർ, പൂവ് മുതലായ 12 ലേഖനങ്ങളാണ് ഒന്നാം ലക്കത്തിലുണ്ടായിരുന്നത് (പേജ് 120. ഒറ്റപ്രതി വില ഒന്നര ഉറുപ്പിക വാർഷിക വരിസംഖ്യ 6 ഉറുപ്പിക.) 1966 നവംബർ 28-ാം തിയ്യതി ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം കോഴിക്കോട് ടൗൺഹാളിൽ വലിയൊരു സദസ്സിനു മുമ്പാകെ കെ. പി. കേശവമേനോൻ നിർവഹിച്ചു. യോഗസ്ഥലത്തുവെച്ചു തന്നെ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞു. പലരും വരിക്കാരായി ചേരുകയും ചെയ്തു.
അക്കാലമാകുമ്പോഴേക്കും പരിഷത്തിനുണ്ടായ ആശയപരമായ വളർച്ച ശാസ്ത്രഗതി പ്രഥമ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ പ്രതിഫലിച്ചു കാണാം.
സാധാരണക്കാരനും ശാസ്ത്രകാരനും ശാസ്ത്രമെന്നാൽ ഒന്നല്ല അർഥം; ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിൽ പ്രത്യേകിച്ച്. കാരണം ശാസ്ത്ര പാരമ്പര്യം വളരെ നാളായി നാമാവശേഷമായി തീർന്നിരിക്കയാണിവിടെ. ഇന്നത്തെ അപഗ്രഥനാത്മകമായ ശാസ്ത്രീയ ചിന്താരീതി നാട്ടിലെ സാമൂഹ്യ ജീവിതത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നിട്ടുമില്ല. ഈ പരിതഃസ്ഥിതിയിൽ  സ്വാഭാവികമായി,  ശാസ്ത്രകാരന്റെ ലോകത്തിൽ നിന്നും വളരെ അകന്നാണ് സാധാരണക്കാരൻ ജീവിക്കുന്നത്.
ശാസ്ത്രത്തെ സാമാന്യ ജനങ്ങളുടെ ഇടയിലേക്കെത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചുനിർത്തുന്ന അതിർവരമ്പുകൾ തട്ടിമാറ്റുകയുമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങൾ ശാസ്ത്രം പഠിച്ചാൽ മാത്രം പോര. അതിനൊത്തു ജീവിക്കുകയും വേണം.
ശാസ്ത്രീയ ചിന്തയെ ബുദ്ധിപൂർവം സ്വീകരിക്കുക, മനുഷ്യ ജീവിതത്തിൽ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക. ശാസ്ത്രീയ രീതിയിൽ അടിപതറാത്ത യുക്ത്യധിഷ്ഠിതമായ വിശ്വാസമുണ്ടാകുക; എല്ലാറ്റിനുമുപരിയായി, സമുദായത്തിൽ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളർന്നു കാണുവാൻ ആത്മാർഥമായി ആഗ്രഹിക്കുക, ഇത്രയുമായാൽ ശാസ്ത്രീയ വിപ്ലവം വിജയിച്ചു. അതിനുള്ള കളമൊരുക്കാൻ ശാസ്ത്രഗതിക്കു തെല്ലെങ്കിലും കഴിഞ്ഞാൽ ഞങ്ങൾ കൃതാർഥരായി.
(ആദ്യലക്കം ശാസ്ത്രഗതിയുടെ എഡിറ്റോറിയൽ)

മലയാളത്തിലെ ശാസ്ത്രസാങ്കേതിക പദങ്ങൾ - നാലാം വാർഷികത്തിലെ ചർച്ച

പരിഷത്തിന്റെ നാലം വാർഷികത്തോടനുബന്ധിച്ച് സാങ്കേതിക പദപ്രശ്‌നത്തെക്കുറിച്ച് നടന്ന ചർച്ചാ യോഗത്തിൽ പ്രൊഫ. സി. കെ. മൂസത് ആധ്യക്ഷം വഹിച്ചു. ഡോ. എം. പി. പരമേശ്വരൻ 'സാങ്കേതിക പദപ്രശ്‌നം മലയാളത്തിൽ' എന്ന വിഷയം അവതരിപ്പിച്ചു. ആ പ്രബന്ധത്തിലെ പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയായിരുന്നു.

  1. രാസപദാർഥങ്ങളുടെ പേരുകൾ, ശാസ്ത്രീയ ഉപകരണങ്ങളുടെ പേരുകൾ, അളവുമാനങ്ങൾ മുതലായവയുടെ അന്തർദേശീയ പദങ്ങൾ ഇംഗ്ലീഷിലെ രൂപത്തിൽ അതേപടി മലയാളത്തിൽ സ്വീകരിക്കാം. ഉദാ: കാർബൺ, ഹൈഡ്രജൻ, പൊട്ടാസിയം, വോൾട്, കിലോഗ്രാം തുടങ്ങിയവ.
  2. മലയാള ഭാഷയിൽ പ്രചാരം നേടിക്കഴിഞ്ഞ ബൾബ്, സ്വിച്ച്, മോട്ടോർ, ജനറേറ്റർ തുടങ്ങിയ പദങ്ങൾ അതേപടി സ്വീകരിക്കാം.
  3. സസ്യശാസ്ത്രം, ജന്തുശാസ്ത്രം മുതലായവയിലെ ദ്വിപദനാമ പദ്ധതി അതേപടി സ്വീകരിക്കേണ്ടതാണ്.
  4. പദങ്ങൾ തർജ്ജമ ചെയ്യുമ്പോൾ ധാത്വർഥത്തേക്കാൾ ഇന്ന് അവക്കുള്ള സാങ്കേതികാർഥത്തിനാണ് പ്രാധാന്യം നൽകേണ്ടത്.
  5. മനുഷ്യ ശരീരശാസ്ത്രം, വൈദ്യശാസ്ത്രം ഇവയിൽ ആയുർവേദത്തിലെ സാങ്കേതിക പദങ്ങൾ പരീക്ഷണാർഥം ഉപയോഗിച്ചു നോക്കേണ്ടതാണ്.
  6. തർജ്ജുമ ഹ്രസ്വമാക്കണം.
  7. ഇംഗ്ലീഷിലെ ക്രിയാപദങ്ങളെ മലയാളത്തിൽ മെരുക്കിയെടുക്കണം. ടു ഫിറ്റ് (to fit) എന്ന ക്രിയക്ക് 'ഫിറ്റുക' എന്നും ഷാൽ ഫിറ്റ് എന്നതിന് ഫിറ്റാം എന്നും ഡവലപ് എന്നതിന് ഡവലപ്പുക എന്നും മറ്റും പ്രയോഗിക്കാം.

ഡോ. കെ. എൻ. പിഷാരടി, പി. ടി. ഭാസ്‌കരപണിക്കർ, എ. അച്യുതൻ, എം. എൻ. സുബ്രഹ്മണ്യൻ, കുറുമാപ്പിള്ളി കേശവൻ നമ്പൂതിരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. ആദ്യത്തെ ആറ് നിർദേശങ്ങളും ചർച്ചയിൽ പങ്കെടുത്തവരെല്ലാം സ്വാഗതം ചെയ്തു. ഏഴാം നിർദേശത്തെ ചിലർ രൂക്ഷമായി എതിർക്കുകയുണ്ടായി. എൻ. വി. കൃഷ്ണവാര്യർ തന്റെ പ്രസംഗത്തിൽ ഇങ്ങനെ പ്രസ്താവിച്ചു. 'വിജ്ഞാനം ജനസാൽക്കരിക്കുക എന്ന പ്രശ്‌നം വന്നപ്പോൾ ആ ഫയലിൽ ഇവിടുത്തെ ഔദ്യോഗിക വൃത്തങ്ങൾ ഇട്ട ക്വെറി (query) ആണ് സാങ്കേതിക പദങ്ങൾ എവിടെ എന്ന പ്രശ്‌നം. മലയാളത്തിൽ സാങ്കേതിക പദാവലി ഇതാ എന്ന് അവർക്ക് കാണിച്ചുകൊടുത്ത് ആ ഫയൽ വീണ്ടും മേൽപോട്ട് അയക്കുകയാണ് നമ്മുടെ ഇന്നത്തെ അടിയന്തിരമായ കർത്തവ്യം.' ഉച്ചക്കുശേഷം നടന്ന ജനറൽ ബോഡി യോഗത്തിൽ ഏതാനും ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മലയാളത്തിലെ ഏറ്റവും നല്ല ശാസ്ത്രപുസ്തകങ്ങൾക്ക് (ഓരോ ശാസ്ത്രശാഖയിലും) സമ്മാനങ്ങൾ നൽകുക, എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും കഴിയുമെങ്കിൽ താലൂക്ക് തലസ്ഥാനങ്ങളിലും സിംപോസിയങ്ങളും ശാസ്ത്ര പ്രദർശനങ്ങളും സംഘടിപ്പിക്കുക, സാങ്കേതിക പദാവലി തയ്യാറാക്കുക തുടങ്ങിയ ക്രിയാത്മകമായ ഒട്ടേറെ തീരുമാനങ്ങൾ എടുക്കുകയുണ്ടായി. മലയാളത്തിൽ സാങ്കേതിക പദാവലി തയ്യാറാക്കുന്നതിനായി എ. മുതൽ കെ. വരെയുള്ള അക്ഷരങ്ങളുടെ ചുമതല ബോംബെ ശാസ്ത്ര സാഹിത്യ പരിഷത്തിനെയും എൽ മുതൽ സെഡു വരെയുള്ള അക്ഷരങ്ങളുടെ ചുമതല കേരളത്തിലെ പ്രവർത്തകരേയും ഏൽപിക്കുകയുണ്ടായി. എ. മുതൽ കെ. വരെയുള്ള അക്ഷരത്തിൽ തുടങ്ങുന്ന സാങ്കേതിക പദങ്ങൾക്കു പറ്റിയ മലയാള പദങ്ങൾ ബോംബെ ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കുകയും അത് പൊതുജനാഭിപ്രായത്തിനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തൃശ്ശൂർ യൂണിറ്റ് എൽ മുതൽ സെഡ് വരെയുള്ള കുറെ പദങ്ങൾ തയ്യാറാക്കി എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. പിൽകാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ വിജ്ഞാനശബ്ദാവലി, എൻജിനീയറിങ് ശബ്ദാവലി എന്നിവയുടെ നിർമാണത്തിന് ഈ പദങ്ങളായിരുന്നു മുഖ്യ ആധാരം. മാതൃഭാഷയിൽ ശാസ്ത്ര പ്രചാരണത്തിനുവേണ്ടി ലഭിക്കാവുന്ന വേദികൾ മുഴുവൻ പ്രയോജനപ്പെടുത്താൻ അക്കാലത്ത് പ്രവർത്തകർ ശ്രമിച്ചിരുന്നു. നാലാം വാർഷികത്തിൽ അംഗീകരിച്ച പ്രമേയത്തിൽ ഇക്കാര്യം പ്രതിഫലിച്ചുകാണാം. കേരള സർവകലാശാല സെനറ്റ്, കേരള സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി, കേരള സാഹിത്യ അക്കാദമി, ഗ്രന്ഥശാലാ സംഘം, റേഡിയോ ഉപദേശക സമിതി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കേന്ദ്രഗവണ്മെന്റിന്റെ സാങ്കേതിക പദാവലി തയ്യാറാക്കാനുള്ള കമ്മിറ്റി ഇതിലെല്ലാം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓരോ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന പ്രമേയം വാർഷികത്തിൽ അംഗീകരിച്ചു. ഈ സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളായി ഡോ. ശാന്തകുമാർ (പ്രസിഡണ്ട്), പി. ടി. ഭാസ്‌കരപണിക്കർ (വൈസ് പ്രസിഡണ്ട്) എ. അച്യുതൻ (സെക്രട്ടറിയും ട്രഷററും), എം. എൻ. സുബ്രഹ്മണ്യൻ, ടി. ആർ. ശങ്കുണ്ണി (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. തൃശൂർ വാർഷികത്തിൽ അംഗീകരിച്ച ഭരണഘടന അനുസരിച്ച് 1967 ജൂലൈ 14-ാം തിയ്യതി സൊസൈറ്റീസ് ആക്ട് പ്രകാരം പരിഷത്ത് റജിസ്റ്റർ ചെയ്തു. തുടർന്ന് എല്ലാ ജില്ലകളിലും ജില്ലാ കമ്മറ്റികൾ ഉണ്ടാക്കുവാനുള്ള വ്യാപകമായ ശ്രമങ്ങൾ നടന്നു. തൽഫലമായി കോഴിക്കോട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ജില്ലാ സമിതികൾ ഉണ്ടായി. ഏതാനും യൂണിറ്റുകളും രൂപീകരിക്കപ്പെട്ടു. സംസ്ഥാനത്തിനു പുറത്ത് ബാംഗ്ലൂരിലും കൽക്കത്തയിലും കൂടി യൂണിറ്റുകൾ ഇക്കാലത്ത് രൂപീകരിക്കുവാൻ കഴിഞ്ഞു എന്നത് ഒരു നേട്ടമാണ്. ബാംഗ്ലൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കേന്ദ്രമാക്കിയാണ് പരിഷത്തിന്റെ യൂണിറ്റുണ്ടാക്കിയത്. ഡോ. കെ. ഐ. വാസു, ബി. ബവംഡർ, ടി. എം. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ബാംഗ്ലൂർ യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. കൽക്കത്ത കേന്ദ്രമാക്കി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് 1968-ൽ പ്രവർത്തിച്ചു തുടങ്ങി. കെ. എം. ഗോപി, ഡോ. എൻ. ഡി. നായർ, ഡോ. ആർ. പി. വർമ്മ, ഡോ. എ. എൻ. പി. ഉമ്മർകുട്ടി എന്നിവരാണ് ആ യൂണിറ്റിനു നേതൃത്വം നൽകിയത്. നേരത്തെ സൂചിപ്പിച്ച പോലെ 1966-ൽ രൂപീകരിച്ച ബോംബെ ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നീടുണ്ടായ ഗുജറാത്തി വൈജ്ഞാനിക് സാഹിത്യമണ്ഡൽ, വിജ്ഞാന തമിഴ് വളർച്ചിക്കഴകം, ശാസ്ത്രസാഹിത്യ പരിഷത്ത് (തെലുങ്ക്), കന്നട വിജ്ഞാനപരിഷത്ത്, ഹിന്ദി വിജ്ഞാൻ പരിഷത്ത് എന്നീ സംഘടനകളുടെ രൂപീകരണത്തിൽ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. 1967-ൽ ശാസ്ത്രഗതിയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേയ്ക്കു മാറ്റി. അക്കാലത്ത് പരിഷത്തിൽ അംഗമായി ചേരുന്ന എല്ലാവർക്കും ശാസ്ത്രഗതി മാസിക സൗജന്യമായി നൽകി വന്നിരുന്നു. മലയാളം പഠന മാധ്യമവും ഭരണ ഭാഷയുമാക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. കേന്ദ്ര സർക്കാർ ഹിന്ദി ഒഴിച്ചുള്ള ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉദാസീനമായിരുന്നു. ഇംഗ്ലീഷ് ഭാഷക്കായിരുന്നു അന്നു പ്രാമാണ്യം. 1967-ൽ ഇതിനൊരു മാറ്റമുണ്ടായി. ഹിന്ദിക്കാരനല്ലാത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെൻ ഓരോ ഭാഷയുടേയും വികസനത്തിനായി ഓരോ കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകി. കേരളത്തിൽ ഇതുപയോഗിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന് നിയമിക്കപ്പെട്ടവരിൽ മിക്കവരും, എൻ. വി. കൃഷ്ണവാര്യർ, ഡോ. എം. പി. പരമേശ്വരൻ, എ. എൻ. പി. ഉമ്മർകുട്ടി, സി. പി. നാരായണൻ, സി. കെ. മൂസത് - ഇവരെല്ലാം പരിഷത്തുകാരായിരുന്നു. തിരുവനന്തപുരത്ത് ഒരു സംഘം പരിഷദ് പ്രവർത്തകർ കേന്ദ്രീകരിക്കാനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കാനും അതിടയാക്കി. പരിഷത്തും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒട്ടനവധി സെമിനാറുകളും സിംപോസിയങ്ങളും നടത്തി. ഇംഗ്ലീഷിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിലാക്കാൻ ഒട്ടേറെ വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു. 1967 സെപ്തംബർ 14, 15 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ച് പരിഷത്തിന്റെ 5-ാം വാർഷികം നടത്തി. വരുന്ന നാലഞ്ചു കൊല്ലത്തിനകം ബിരുദാനന്തര പഠനംകൂടി പ്രാദേശിക ഭാഷയിലാക്കാൻ പദ്ധതികളുണ്ടാക്കി. സർക്കാരും സർവകലാശാലകളും തദ്വിഷയത്തിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു. ഇതിനു പുറമേ ശാസ്ത്ര പദങ്ങൾ മലയാളത്തിൽ ചേർത്തിട്ടുള്ള നിഘണ്ടുവും ശാസ്ത്രവിജ്ഞാനകോശവും പ്രസിദ്ധീകരിക്കുകയും ശാസ്ത്ര മാനവിക വിഷയങ്ങളിൽ പാഠ്യ പുസ്തകങ്ങളും റഫറൻസ് പുസ്തകങ്ങളും മലയാളത്തിൽ എഴുതിയുണ്ടാക്കാൻ ശാസ്ത്രകാരന്മാരേയും ശാസ്ത്ര സാഹിത്യകാരന്മാരേയും പ്രേരിപ്പിക്കുകയും ചെയ്യാൻ പ്രസ്തുത സമ്മേളനം തീരുമാനിച്ചു. പി. ടി. ഭാസ്‌കരപ്പണിക്കരെ പ്രസിഡണ്ടായും ഡോ. എ. അച്യുതനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. 1965-ൽ NCERT സ്‌കൂൾ സിലബസ് പരിഷ്‌കരിക്കുകയുണ്ടായി. എന്നാൽ പുതിയ സിലബസ്സനുസരിച്ച് പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് മതിയായ പരിശീലനം നൽകിയിരുന്നില്ല. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ബുദ്ധിമുട്ടിനും ആശയക്കുഴപ്പത്തിനും ഇടയാക്കി. ഇത് പരിഹരിക്കുന്നതിന് പരിഷദ് പ്രവർത്തകരായ കോളേജ് അധ്യാപകർ പല സ്ഥലത്തും സ്‌കൂൾ അധ്യാപകർക്ക് പരിശീലനം കൊടുത്തു. സ്‌കൂൾ അധ്യാപകരുമായുള്ള ബന്ധം വർധിപ്പിക്കാനും സ്‌കൂൾ സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനും സ്‌കൂൾ അധ്യാപകരെ പരിഷദ് പ്രവർത്തകരാക്കി മാറ്റുന്നതിനും ഈ പ്രവർത്തനം ഏറെ സഹായിച്ചു. ശാസ്ത്രസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുയെന്ന ലക്ഷ്യത്തോടെ ഭാഷയിലുണ്ടാവുന്ന ഏറ്റവും നല്ല ശാസ്ത്രകൃതിക്ക് അവാർഡ് നൽകാൻ 1969-ൽ സംഘടന തീരുമാനിച്ചു. ഏറ്റവും നല്ല ബാലസാഹിത്യ കൃതി, ഏറ്റവും നല്ല സാമാന്യ ശാസ്ത്രഗ്രന്ഥം എന്നിങ്ങനെ രണ്ട് അവർഡുകളാണ് കൊടുക്കാൻ തീരുമാനിച്ചത്. അവാർഡുതുക 250 രൂപയായിരുന്നു. 1972-ൽ തിരുവല്ല സമ്മേളനത്തിൽ വെച്ച് ആദ്യത്തെ അവാർഡ് പ്രഖ്യാപിച്ചു. കെ. വേണു രചിച്ച 'പ്രപഞ്ചവും മനുഷ്യനും' എന്ന പുസ്തകത്തിനും കുമാരപുരം ദേവദാസ് രചിച്ച 'പൂമ്പാറ്റകൾ' എന്ന ബാല ശാസ്ത്രസാഹിത്യ ഗ്രന്ഥത്തിനും മാത്രമാണ് അവർഡുകൾ നൽകിയത്. ഇതേ കാലഘട്ടത്തിൽ തന്നെ ബോധപൂർവമല്ലെങ്കിൽ പോലും ഒരു പ്രത്യേക പ്രവർത്തനശൈലി സംഘടനയിൽ രൂപപ്പെട്ടുവരാൻ തുടങ്ങി. അതിനെയാണ് പിൽക്കാലത്ത് നമ്മൾ 'പാരിഷത്തികത'യെന്നു വിളിക്കാൻ തുടങ്ങിയത്. ഇത്തരമൊരു ശൈലിയുടെ ഉറവിടം നമ്മുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയായിരുന്നു. സംഘടനയിലേക്കു വന്നവർ കൊണ്ടും കൊടുത്തും ഒരു പുതിയ ശൈലി സ്വീകരിക്കാൻ തുടങ്ങി. ദശവാർഷിക സുവനീറിൽ 'ശാസ്ത്രസാഹിത്യ പരിഷത്ത് എന്നെ പുതിയൊരാളാക്കി തീർത്തിരിക്കുന്നുവെന്ന്' പി. ടി. ഭാസ്‌കരപണിക്കർ എഴുതാനുണ്ടായ കാരണം ഇതാണ്. അനൗപചാരികത, ലാളിത്യം, സൗഹൃദം, കൂട്ടായ പ്രവർത്തനം, വളച്ചുകെട്ടില്ലായ്മ മുതലായവ അതിന്റെ വിവിധ മുഖങ്ങളാണ്.

ശാസ്ത്രകേരളം

1969 ജൂൺ ഒന്നിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രണ്ടാമത്തെ ആനുകാലിക പ്രസിദ്ധീകരണമായ 'ശാസ്ത്രകേരളം' മാസിക പുറത്തിറങ്ങി. പി. ടി. ഭാസ്‌കരപണിക്കരായിരുന്നു പത്രാധിപർ. ആർ. ഗോപാലകൃഷ്ണൻ നായർ പബ്ലിക്കേഷൻ മാനേജരും. യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സെന്ററിൽ ചേർന്ന യോഗത്തിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി സി. എച്ച്. മുഹമ്മദ് കോയയാണ് പ്രകാശന കർമം നിർവഹിച്ചത്. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. എ. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡയറക്ടർ എ. കെ. നാരായണൻ നമ്പ്യാർ ആശംസാ പ്രസംഗം നടത്തി. ഒറ്റപ്രതി വില: 50 പൈസ, വാർഷിക വരിസംഖ്യ 6 രൂപ; പേജ് 48. ശാസ്ത്രകേരളത്തിന്റെ ഒന്നാം ലക്കത്തിൽ 'വിദ്യാർഥികളോട്' എന്ന ശീർഷകത്തിലുള്ള മുഖപ്രസംഗം ഇപ്രകാരമായിരുന്നു. ശാസ്ത്രകേരളം ഇതാ നിങ്ങളുടെ കൈകളിലേക്ക് തരുന്നു. ഇതിനെ പോഷിപ്പിക്കേണ്ടത് നിങ്ങളാണ്; നിങ്ങളുടെ അധ്യാപകരും. വളരെക്കാലത്തെ ഒരാഗ്രഹം സഫലീകരിച്ചതിൽ ഞങ്ങളെല്ലാം സന്തോഷിക്കുന്നു. സയൻസിന്റെ വളർച്ചയിൽ താൽപര്യമുള്ളവരെല്ലാം ശാസ്ത്രകേരളത്തിനെ സഹായിക്കണമെന്ന് ഞങ്ങളഭ്യർഥിക്കുന്നു.

ഇന്ന് ശാസ്ത്രകേരളത്തിന്റെ മുഖമുദ്രയായി നിൽക്കുന്ന മോണോഗ്രാം വരച്ചത് എം. എ. യു. മേനോൻ ആണ്. ജീവശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു കണ്ണ്, ഗണിത-ഭൗതിക ശാസ്ത്രങ്ങളെ പ്രകീർത്തിക്കുന്ന ഡിവൈഡറുകൾ, നടുവിൽ വിജ്ഞാനത്തിന്റെ പ്രതീകമായ വിളക്ക്, അതിന്റെ നാളമാകട്ടെ സയൻസ് എന്നതിന്റെ സൂചനയായ 'S' ന്റെ ആകൃതിയിലും ഇതാണ് ശാസ്ത്രകേരളത്തിന്റെ എംബ്ലം.

1969 ജൂൺ 15ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആറാം വാർഷിക സമ്മേളനം നടന്നു. 1861 മുതൽ 1969 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച, കിട്ടാവുന്നിടത്തോളം ശാസ്ത്രഗ്രന്ഥങ്ങൾ അന്നു നടത്തിയ പുസ്തക പ്രദർശനത്തിൽ സമാഹരിച്ചിരുന്നു. കാലിക പ്രശ്‌നങ്ങൾക്ക് ശാസ്ത്രത്തിലൂടെ പരിഹാരം എന്ന ചർച്ചാ യോഗവും, കരിക്കുലം പ്ലാനിങ്ങ് എന്ന സിംപോസിയവും നടന്നു. അടുത്ത വർഷത്തേക്കുള്ള പ്രസിഡന്റായി പി. ടി. ഭാസ്‌കരപണിക്കരേയും സെക്രട്ടറിയായി എ. അച്യുതനേയും തെരഞ്ഞെടുത്തു. വാർഷിക സമ്മേളനത്തിൽ സ്വീകരിച്ച ഭരണഘടനാ ഭേദഗതിയനുസരിച്ച് പരിഷത്തിൽ ഒരു കൊല്ലമെങ്കിലും പ്രവർത്തിച്ച ഒരാൾക്ക് നൂറു രൂപ ഒന്നിച്ചോ നാല് തവണകളായോ അടച്ച് ആജീവനാംഗമാകാമെന്ന് വ്യവസ്ഥ ഉണ്ടാക്കി. ഭാരതീയ വിജ്ഞാൻ പത്രികാ സമിതിയിൽ അംഗമായി ചേർന്ന ശാസ്ത്രഗതിക്ക് 1969-70-ൽ കൗൺസിൽ ഓഫ് സയ്ന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ആയിരം രൂപ പ്രതിവർഷ ഗ്രാന്റായി നൽകി. ഇതേ വർഷം കോഴിക്കോട് സർവകലാശാലയുടെ വയോജനവിദ്യാഭ്യാസ ഫാക്കൽറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കൃഷി സമ്പ്രദായങ്ങളെയും ഉപകരണങ്ങളെയും പറ്റിയുള്ള ഏകദിന ക്യാമ്പുകളിൽ പരിഷത്ത് സഹകരിച്ചു. ഡോ. എ. അച്യുതനായിരുന്നു ക്ലാസുകളുടെ സംഘാടകൻ. 1969 ഡിസംബർ 26-28 തിയ്യതികളിൽ ഷൊർണൂരിൽ വെച്ച് പരിഷത്തിന്റെ ഏഴാം വാർഷികം നടന്നു. ആഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്രസാങ്കേതിക വ്യാവസായിക പ്രദർശനം, വ്യവസായ സെമിനാർ, സാങ്കേതിക വിദ്യാഭ്യാസ സെമിനാർ എന്നിവയും സംഘടിപ്പിച്ചിരുന്നു. പ്രൊഫ. എ. അച്യുതനെ പ്രസിഡന്റായും വി. കെ. ദാമോദരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

യുറീക്ക

ശാസ്ത്രഗതി, ശാസ്ത്രകേരളം എന്നിവക്കു പുറമെ അപ്പർ പ്രൈമറി വിദ്യാർഥികളുടെ നിലവാരത്തിൽ 'യുറീക്ക' എന്നൊരു ശാസ്ത്രമാസിക കൂടി തുടങ്ങുവാൻ ഷൊർണൂർ വാർഷിക സമ്മേളനത്തിൽവെച്ച് തീരുമാനമെടുത്തു. 1970 ജൂൺ ഒന്നാം തിയ്യതി യുറീക്കയുടെ പ്രഥമ ലക്കം പുറത്തിറങ്ങി. ഡോ. കെ. എൻ. പിഷാരടി ചീഫ് എഡിറ്ററും ടി. ആർ. ശങ്കുണ്ണി മാനേജിങ്ങ് എഡിറ്ററും ആയിരുന്നു. ഡമ്മി 1/8 വലുപ്പത്തിൽ 32 പേജുകളോടെ പ്രസിദ്ധീകരിച്ച യുറീക്കയുടെ ഒറ്റപ്രതി വില 30 പൈസയും വാർഷിക വരിസംഖ്യ 3 രൂപയും ആയിരുന്നു. യുറീക്കയുടെ ആദ്യലക്കത്തിൽ ടി. ആർ. ശങ്കുണ്ണി എഴുതിയ മുഖപ്രസംഗം ഇപ്രകാരമായിരുന്നു. യുറീക്കയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉടമസ്ഥതയിൽ തൃശ്ശൂർ ഘടകം പുറത്തിറക്കുന്ന മാസികയാണ് 'യുറീക്ക'. കുട്ടികളുടെ ശാസ്ത്രമാസിക. സംസ്ഥാനത്തെ 2469 സ്‌കൂളുകളിൽ പഠനം നടത്തുന്ന 10,99,700-ഓളം വരുന്ന വിദ്യാർഥികൾക്കിടയിൽ ഒരു സായൻസിക മനോഭാവം വളർത്തുക എന്നതാണ് യുറീക്കയുടെ ലക്ഷ്യം. മിഡിൽ സ്‌കൂൾ കരിക്കുലത്തിൽപ്പെടുന്ന ശാസ്ത്രവിഷയങ്ങൾക്ക് ഉള്ളടക്കത്തിൽ മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഞങ്ങൾ ഈ അടിസ്ഥാന ലക്ഷ്യത്തിലെത്തിച്ചേരുന്നത്. ശാസ്ത്രവിദ്യാർഥികളുടെ ഈ കൺമണികളെ അനുഗ്രഹിക്കുക.

യുറീക്ക വളരെ അർഥവത്തായ ഒരു എംബ്ലമാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യകാലത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിൽ പ്രമുഖമായ ചക്രം- അഥവാ വ്യവസായ പുരോഗതിയുടെ പ്രതീകം ആയ പല്ലുള്ള ചക്രം, അതിന്റെ നടുവിൽ വിജ്ഞാനത്തെ സൂചിപ്പിക്കുന്ന ഒരു ദീപം. അതിന്റെ നാളമാകട്ടെ സയൻസിന്റെ ആദ്യത്തെ അക്ഷരമായ 'S' ന്റെ ആകൃതിയിൽ. ഇതാണ് യുറീക്കയുടെ എംബ്ലം.

1970 ജൂൺ ഒന്നിന് യുറീക്കയുടെ പ്രഥമലക്കം, ശാസ്ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പ്, പരിഷത്തിന്റെ ആദ്യ പുസ്തകമായ സയൻസ് - 1986 എന്നിവയുടെ പ്രകാശനം കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഷൊർണൂർ, മലപ്പുറം, ബാംഗ്ലൂർ എന്നിങ്ങനെ 8 കേന്ദ്രങ്ങളിൽ വെച്ചു നടത്താൻ കഴിഞ്ഞത് പരിഷത്തിന്റെ വളർച്ചയെ കാണിക്കുന്നു. കോഴിക്കോട്ട് ഇവയുടെ പ്രകാശനം നടത്തിയത് നാലപ്പാട്ട് ബാലാമണിയമ്മയും എറണാകുളത്ത് കെ. എ. ദാമോദരമേനോനും ആയിരുന്നു. 1970 ജൂലൈ വരെ 26 പേർ ആജീവനാംഗങ്ങളായി ചേർന്നിരുന്നു. ഒരു കേന്ദ്ര റഫറൻസ് ലൈബ്രറി ഉണ്ടാക്കുവാനുള്ള തീരുമാനവും ഇക്കാലത്താണുണ്ടായത്. സ്‌കൂളിനകത്തും പുറത്തുമുള്ള സയൻസ് ക്ലബ്ബുകളെ പരിഷത്തിന്റെ അഫിലിയേറ്റഡ് ഘടകങ്ങളായി അംഗീകരിക്കുവാനുള്ള തീരുമാനവും ഇക്കാലത്തെടുക്കുകയുണ്ടായി. ആദ്യത്തെ അംഗ സംഘടന കോഴിക്കോട് റെയിൽവേ കോളനി സയൻസ് സൊസൈറ്റിയും രണ്ടാമത്തേത് അമ്പലപ്പുഴ ഫെയറും (Fair) ആയിരുന്നു. 1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്തുവെച്ച് പരിഷത്തിന്റെ എട്ടാം വാർഷികം നടന്നു. ഡിസംബർ 19നു രാവിലെ 9.30ന് വർഗീസ് കളത്തിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഈ സമ്മേളനത്തിലാണ് ശാസ്ത്രഗതി ഒരു ദ്വൈമാസികയാക്കുവാൻ തീരുമാനിച്ചത്. ഒറ്റപ്രതി വില 1 രൂപ. വാർഷിക വരിസംഖ്യ 6 രൂപ തന്നെ. രണ്ടാം ചൊവ്വാഴ്ചകളിൽ പരിഷത്ത് ദിനം മുടങ്ങാതെ നടത്തുന്നതിന് യൂണിറ്റുകളോട് ഈ സമ്മേളനം ആഹ്വാനം ചെയ്തു. പ്രസിഡന്റായി ഡോ. കെ. മാധവൻ കുട്ടിയേയും സെക്രട്ടറിയായി വി. കെ. ദാമോദരനേയും തെരഞ്ഞെടുത്തു. വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെ വ്യവസായങ്ങളെപ്പറ്റിയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 'മലയാളം എഴുപതുകളിൽ' എന്ന വിഷയത്തെക്കുറിച്ചും സെമിനാറുകൾ നടത്തി. വൈകുന്നേരം പരിഷത്തംഗങ്ങൾ മഹാരാജാസ് കോളേജിൽ നിന്നു ജാഥയായി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് രാജേന്ദ്രമൈതാനത്തിലേക്ക് നീങ്ങി. എ. അച്യുതന്റെ അധ്യക്ഷതയിൽ പൊതുയോഗം ആരംഭിച്ചു. ലളിതമായ ഭാഷയിൽ നമ്മുടെ നിത്യജീവിതവും രസതന്ത്രവും എങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നും രസതന്ത്രത്തിന്റെ ചരിത്രത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഏവയെന്നും പ്രൊഫ. പി. വി. അപ്പു സുദീർഘമായി പ്രസംഗിച്ചു. ആ പ്രസംഗമായിരുന്നു എറണാകുളം വാർഷികത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇനം. കോട്ടയത്ത് പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മലയാള ലിപി പരിഷ്‌കാരത്തെപ്പറ്റി ഒരു ചർച്ചായോഗം നടത്തി. 1971-ൽ ശാസ്ത്രഗതി മലയാള ലിപി പരിഷ്‌കരണത്തെക്കുറിച്ച് മുഖപ്രസംഗമെഴുതുകയും മാതൃക പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് മലയാള ഭാഷയിലുണ്ടായ ലിപി പരിഷ്‌ക്കരണത്തെ ഇത് നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്.

എംബ്ലം

1971 ആഗസ്റ്റ് 29-ാം തിയ്യതി തിരുവല്ലയിൽ വെച്ച് ചേർന്ന പരിഷത്ത് നിർവാഹക സമിതിയുടേയും പ്രസിദ്ധീകരണ സമിതിയുടേയും സംയുക്ത യോഗം മുമ്പു നടത്തിയിരുന്ന എംബ്ലം ഡിസൈൻ മത്സരത്തിൽ ലഭിച്ചിരുന്ന എൻട്രികൾ പരിശോധിക്കുകയും കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളേജിലെ അധ്യാപകനായ ടി. എസ്. ബാലഗോപാൽ സമർപ്പിച്ച മാതൃക അംഗീകരിക്കുകയും ചെയ്തു. 1971 സെപ്തംബർ - ഒക്‌ടോബർ ലക്കം ശാസ്ത്രഗതിയിൽ ഈ എംബ്ലം ആദ്യമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ് എംബ്ലത്തിലുള്ളത്. സൃഷ്ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട് അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. സ്‌കൂൾ കുട്ടികളെ ഉദ്ദേശിച്ച് പരിഷത്തിൽ ജൂനിയർ അംഗത്വം അനുവദിക്കുവാൻ തുടങ്ങി. വാർഷിക അംഗത്വഫീസ് മൂന്നു രൂപയാണ്. യുറീക്ക സൗജന്യമായി ലഭിക്കും. ഇവർക്ക് ശാസ്ത്രകേരളമോ ശാസ്ത്രഗതിയോ ലഭിക്കണമെങ്കിൽ രണ്ടു രൂപ കൂടുതൽ നൽകിയാൽ മതിയാവും. പരിഷത്ത് പ്രവർത്തകർ മുൻകൈയെടുത്ത് ശാസ്ത്രപുസ്തക പ്രസിദ്ധീകരണത്തിനായി സ്റ്റെപ്‌സ് (Scientific Technical and Educational Publishing Co-operative Society) എന്ന ഒരു സഹകരണ സംഘം രൂപീകരിച്ചു. 1971 ഒക്‌ടോബർ 2-ാം തിയ്യതി അതിന്റെ പ്രഥമയോഗം ചേർന്ന് ഒരു സ്വതന്ത്ര സഹകരണ സംഘമായി പ്രവർത്തിക്കാൻ തുടങ്ങി. ശാസ്ത്രം, സാങ്കേതിക വിജ്ഞാനം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ താൽപര്യമുള്ള ബുദ്ധിജീവികളുടെ സംഘമാണ് സ്റ്റെപ്‌സ്. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പുസ്തകങ്ങൾ, ജേർണലുകൾ, മോണോഗ്രാഫുകൾ, പ്രബന്ധങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ, ഒരു പക്ഷേ, ഇന്ത്യയിലെത്തന്നെ ആദ്യത്തെ സംഘമായിരുന്നു ഇത്. സയൻസിലും ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിലും നാട്ടുകാർക്ക് താൽപര്യവും അറിവും ഉണ്ടാക്കിക്കൊടുക്കാനും മലയാളത്തിലെ ശാസ്ത്ര സാഹിത്യത്തിന്റെ ഗുണം മെച്ചപ്പെടുത്താനും ശ്രമിക്കുകയെന്നതാണ് സ്റ്റെപ്‌സിന്റെ മുഖ്യലക്ഷ്യം. സയൻസ് ലൈബ്രറികൾ, സയൻസ് മ്യൂസിയങ്ങൾ എന്നിവ സ്ഥാപിക്കുക, മൗലിക പ്രതിഭയും അസാമാന്യമായ കഴിവും പ്രകടിപ്പിക്കുന്നവർക്ക് പ്രോത്സാഹനം നൽകുക എന്നിവയും സ്റ്റെപ്‌സിന്റെ ലക്ഷ്യങ്ങളിൽപ്പെട്ടതായിരുന്നു. ക്രമേണ സംഘടനയുടെ പ്രസിദ്ധീകരണാവശ്യം നിർവഹിക്കാൻ സ്റ്റെപ്‌സിനു കഴിയാതെ വന്നപ്പോൾ 1976 മുതൽ നേരിട്ട് പുസ്തക പ്രസിദ്ധീകരണം ആരംഭിക്കുകയാണുണ്ടായത്. 1971 നവംബർ 12, 13, 14 തിയ്യതികളിൽ കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ വെച്ച് ഒന്നാമത്തെ ശാസ്ത്രസാഹിത്യ ശിൽപശാല നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള 30 പ്രതിനിധികളും 15 അധ്യാപകരും ഈ ശിൽപശാലയിൽ പങ്കെടുത്തിരുന്നു. ശാസ്ത്രസാഹിത്യ രചനയിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന സാങ്കേതികവും ഭാഷാപരവുമായ പ്രശ്‌നങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെട്ടത്. 1971 നവംബർ - ഡിസംബർ ലക്കം മുതൽ ശാസ്ത്രഗതിയിൽ എം. എൻ. സുബ്രഹ്മണ്യൻ തയ്യാറാക്കിയ ശാസ്ത്രഗ്രന്ഥ സൂചിക ഖണ്ഡശ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പിന്നീട് ഇത് ഒരുമിച്ചുചേർത്ത് പുസ്തകമാക്കുകയും ചെയ്തു. 1972 ജനുവരി 6, 7, 8 തിയ്യതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ വെച്ച് പരിഷത്തിന്റെ ഒമ്പതാം വാർഷികം നടന്നു. കോഴിക്കോട്, ഷൊർണൂർ, തിരുനന്തപുരം എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട് വഴിനീളെ യോഗങ്ങളിൽ ശാസ്ത്രപ്രഭാഷണങ്ങൾ നടത്തിക്കൊണ്ട് തിരുവല്ലയിൽ എത്തിച്ചേർന്ന മൂന്നു പ്രചരണ (കാർ) ജാഥകളായിരുന്നു തിരുവല്ല സമ്മേളനത്തിന്റെ പ്രത്യേകത. സ്‌കൂളുകൾ, കോളേജുകൾ, വായനശാലകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, നാൽക്കവലകൾ എന്നിവിടങ്ങളിലെല്ലാം ജാഥാംഗങ്ങൾ ശാസ്ത്ര പ്രചാരണ പ്രഭാഷണങ്ങൾ നടത്തി. തിരുവല്ലയിൽ എത്തിച്ചേർന്ന ജാഥകൾക്ക് മുൻസിപ്പൽ ചെയർമാന്റെ അധ്യക്ഷതയിൽ പൊതുജന സ്വീകരണം നൽകി. തിരുവല്ലക്കു തിരിച്ചൊരു ജാഥ, കേരള നാട്ടിൻ ഉശിരൻ ജാഥ, പുതുവിജ്ഞാന പൂവിളികൊണ്ടീ നാടിനെ മോചിപ്പിക്കും ജാഥ എന്നീ ശാസ്ത്രഗാനങ്ങളും ആലപിച്ചുകൊണ്ടാണ് ജാഥ മുന്നോട്ടു നീങ്ങിയത്. പുറമേ 'ശാസ്ത്രവും രാജ്യരക്ഷയും', 'കേരളത്തിന്റെ പുരോഗതിയിൽ ശാസ്ത്രത്തിന്റെ പങ്ക്', 'ശാസ്ത്രവും ബഹുജന മാധ്യമങ്ങളും' എന്നീ സിംപോസിയങ്ങൾ നടന്നു. വാർഷികത്തിൽ ചർച്ച ചെയ്ത വിഷയം ശാസ്ത്രവും സമൂഹവും എന്നതായിരുന്നു. ഡോ. കെ. മാധവൻകുട്ടിയെ പ്രസിഡന്റായും ഡോ. എം. പി. പരമേശ്വരനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. ഭാരതീയ വിജ്ഞാൻ പത്രികാ സമിതിയുടെ ആഹ്വാനമനുസരിച്ച് 1972 ജനുവരി 15 മുതൽ 22 വരെ തിരുവനന്തപുരത്ത് ശാസ്ത്രകേരളത്തിന്റെ ആഭിമുഖ്യത്തിലും തൃശൂരിൽ യുറീക്കയുടെ ആഭിമുഖ്യത്തിലും കോഴിക്കോട് ശാസ്ത്രഗതിയുടെ ആഭിമുഖ്യത്തിലും ശാസ്ത്രവാരം ആഘോഷിച്ചു. എറണാകുളം ജില്ലാ യൂണിറ്റ് തയ്യാറാക്കിയ 'സയൻസ് - 69' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇതോടൊന്നിച്ചാണ് നടന്നത്. 1972 സെപ്തംബർ 30, ഒക്‌ടോബർ 1, 2 തിയ്യതികളിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രസാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ഒരു ഡസനിലധികം പരിഷദ് അംഗങ്ങൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഏവരുടേയും പ്രശംസക്ക് പാത്രമായി. പരിഷദ് പ്രവർത്തകർ മുൻകൈയെടുത്ത് ബയോളജി അക്കാദമി, കേരളാ അക്കാദമി ഓഫ് ടെക്‌നിക്കൽ സയൻസ്, ഫിസിക്‌സ് അക്കാദമി എന്നിവ രൂപീകരിച്ചു. ആദ്യത്തെ രണ്ടെണ്ണം ഉയർന്ന നിലവാരമുള്ള ജേർണലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. 1973 ജനുവരി 12, 13, 14 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പരിഷത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. 10 വർഷം കൊണ്ട് സംഘടനക്കുണ്ടായ വളർച്ചയോട് തികച്ചും നീതി പുലർത്തുന്ന വിധത്തിലാണ് ദശവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രൊഫ. പി. ആർ. പിഷാരടിയാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. 'പരിസര ദൂഷണം കേരളത്തിൽ', 'കേരളത്തിലെ പ്രകൃതി വിഭവങ്ങൾ', 'ശാസ്ത്രാഭ്യസനവും ഗവേഷണവും - സർവകലാശാലകളുടെ പങ്ക്', 'ഹൈസ്‌കൂൾ പുസ്തകങ്ങൾ' എന്നീ വിഷയങ്ങളെപ്പറ്റി സിംപോസിയങ്ങൾ നടന്നു. വിപുലമായ ഒരു ശാസ്ത്ര പ്രദർശനവും ഉണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മികച്ച ഒരു സുവനീർ പ്രസിദ്ധീകരിച്ചു. കോളേജുകൾക്ക് ശാസ്ത്രനാടക മത്സരം നടത്തി. ഗലീലിയോ എന്ന നാടകം ഒന്നാം സമ്മാനം നേടി. ഈ ശാസ്ത്രനാടകം വാർഷികത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. 1973 ജനുവരി 12നു ചേർന്ന യോഗത്തിൽവെച്ച് 'മലയാള ശാസ്ത്രസാഹിത്യം - പരിചയകോശം' പ്രകാശിപ്പിച്ചു. പ്രസിഡണ്ടായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി ആർ. ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു.

ശാസ്ത്രപ്രചാരണ വാരം

ദശവാർഷികത്തിന്റെ മുന്നോടിയായി ഒരു ശാസ്ത്രപ്രചാരണ വാരം (1973 ജനുവരി 1 മുതൽ 7 വരെ) സംഘടിപ്പിക്കുവാനും ഈ വാരത്തിൽ ആയിരം ശാസ്ത്രപ്രചാരണ യോഗങ്ങൾ നടത്തുവാനും തീരുമാനിച്ചു. അതിനു വേണ്ട ഒരു സിലബസ് തയ്യാറാക്കി. പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യ സമൂഹത്തിന്റെ വികാസം, ശാസ്ത്രത്തിന്റെ വികാസം എന്നിങ്ങനെ മൂന്നു പാഠങ്ങൾ ആയിരുന്നു സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. പരിപാടി വമ്പിച്ച വിജയമായിരുന്നു. തിരുവനന്തപുരം 165, കൊല്ലം 148, ആലപ്പുഴ 78, കോട്ടയം 72, എറണാകുളം 108, തൃശ്ശൂർ 200, പാലക്കാട് 42, മലപ്പുറം 69, കോഴിക്കോട് 171, കണ്ണൂർ 155 എന്നിങ്ങനെ ആകെ 1208 യോഗങ്ങൾ നടത്തി. ശാസ്ത്രകേരളം ക്വിസ് മത്സരവും അതിനു നൽകുന്ന ട്രോഫിയും ഏർപ്പെടുത്തിയത് ആ വർഷത്തിലാണ്. പത്താം വാർഷികത്തിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹൈസ്‌കൂളിന് ട്രോഫി സമ്മാനിച്ചു. എന്താണ് ശാസ്ത്രകേരളം ട്രോഫി? ശാസ്ത്രകേരളം മാസികയാണ് ട്രോഫി ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു ക്വിസ് മത്സരം നടത്തി. അതിൽ ഒന്നാം സ്ഥാനത്തിനർഹമാകുന്ന സ്‌കൂളിന് റോളിങ് ട്രോഫി നൽകുന്നു. രണ്ടാം സ്ഥാനം നേടുന്ന സ്‌കൂളിന് ഒരു റോളിങ് ഷീൽഡ് നൽകുന്നു. വിജയികൾക്ക് വേറെയും സമ്മാനങ്ങൾ നൽകിയിരുന്നു. ജില്ലാടിസ്ഥാനത്തിൽ നടത്തുന്ന മത്സരത്തിൽ നിന്നാണ് സംസ്ഥാനാടിസ്ഥാനത്തിലുള്ള മത്സരത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഓരോ സ്‌കൂളിൽനിന്നും പരമാവധി കുട്ടികളടങ്ങുന്ന ഒരു ടീമാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തിരുന്നത്. തിരുവനന്തപുരത്തെ പ്രസിദ്ധനായ ശിൽപി വിശ്വം ഡിസൈൻ ചെയ്തു നിർമിച്ചതാണ് ശാസ്ത്രകേരളം ട്രോഫി. 1973 ജനുവരി 26, 27, 28 തിയ്യതികളിൽ കൊല്ലത്തു നടത്തിയ ശാസ്ത്രസാഹിത്യകാരന്മാരുടെ വർക്‌ഷോപ്പിൽ വെച്ച് 8 പുസ്തകങ്ങൾ വിവർത്തനം ചെയ്തു. അവ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. കോഴിക്കോട് ഒരു സയൻസ് സെന്റർ സ്ഥാപിക്കുവാനുള്ള തീരുമാനം എടുത്തത് പത്താം വാർഷിക സമ്മേളനത്തിൽ വെച്ചാണ്. 1973 മെയിൽ പരിഷദ് ബുള്ളറ്റിൻ ഒന്നാം ലക്കം ഇറങ്ങി. പരിഷത്തിന്റെ പ്രവർത്തന പരിപാടികൾ അംഗങ്ങളെ അറിയിക്കുകയും അംഗങ്ങളും കേന്ദ്രനിർവാഹക സമിതിയും യൂണിറ്റുകളും അംഗങ്ങളും തമ്മിലുള്ള ബന്ധം ദൃഢതരമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ 'സർവകലാശാലയിലെ അധ്യയന മാധ്യമം മലയാളത്തിലായിരിക്കണം' എന്നാവശ്യപ്പെട്ടുകൊണ്ട് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു വമ്പിച്ച പ്രകടനം നടത്തുകയുണ്ടായി. അന്നു കൂടിയ അക്കാദമിക് കൗൺസിൽ യോഗം പ്രീഡിഗ്രിക്ക് മലയാളത്തിൽ ഉത്തരമെഴുതാം എന്ന പ്രമേയം അംഗീകരിച്ചു.

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് പരിഷത്തിന്റെ പതിനൊന്നാം വാർഷികം നടന്നു. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ വർഷത്തിലാണ്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിലെ ഏതാനും വരികൾ.

ശാസ്ത്രസാഹിത്യ പരിഷത്ത് പതിനൊന്നാമതൊരു കാലടികൂടി മുന്നോട്ടു വെച്ചിരിക്കുന്നു. പരിഷത്തിന്റെ പേശികൾ ദൃഢതയാർന്നിരിക്കുന്നു. കഴിഞ്ഞ കാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരോർമക്കുറിപ്പായി, വരും കാല പ്രവർത്തനത്തിനുള്ള ഒരു രൂപരേഖയായി. ഞങ്ങളീ സുവനീർ കാഴ്ചവെക്കുന്നു. ദുഷിച്ച സാമൂഹ്യ നീതികളുടെ മാറാലക്കെട്ടുകൾക്കുള്ളിൽ സ്ഥാപിത താൽപര്യങ്ങളുടെ കന്മതിൽ കെട്ടുകൾക്കുള്ളിൽ  ബന്ധനസ്ഥനായ  ശാസ്ത്രത്തെ സാധാരണക്കാരന്റേതാക്കുക; ഇതാണ്, ആയിരുന്നു, എന്നും പരിഷത്തിന്റെ ലക്ഷ്യം, കരുത്ത്, കൂടുതൽ കരുത്ത്, ഒരു കൊടുങ്കാറ്റുപോലെ മുന്നോട്ട്.

'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനങ്ങളുടേയും മാറ്റുരക്കല്ലായി വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്. എങ്ങനെയാണ് പരിഷത്ത് ഈ മുദ്രാവാക്യത്തിൽ എത്തിയത്? എന്നാണതിൽ എത്തിയത്? എന്തർഥമാണ് സാമൂഹ്യ വിപ്ലവത്തിന് നാം നൽകിയത്? അതിൽ ശാസ്ത്രം എന്തു പങ്കുവഹിക്കും എന്നാണ് നാം കരുതിയത്? ശാസ്ത്രത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് ആദ്യകാലത്തു തന്നെ സംഘടന മനസ്സിലാക്കിയിരുന്നു. 1968-ൽ ചേർന്ന അഞ്ചാം വാർഷിക സമ്മേളനത്തിൽ ശാസ്ത്ര പ്രചാരണം സംഘടനയുടെ മുഖ്യ കടമയായി അംഗീകരിച്ചു. 1969-ൽ ചേർന്ന ആറാം സമ്മേളനം ഒരു പടികൂടി മുന്നോട്ടു പോയി. ശാസ്ത്രം ജനമധ്യത്തിലേക്ക് എന്ന മുദ്രാവാക്യം അംഗീകരിച്ചു. അതിന്റെ പ്രതീകാത്മകമായ പ്രസ്ഫുരണമായിരുന്നു ഏഴാം സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും രാജേന്ദ്ര മൈതാനിയിലേക്കു നീങ്ങിയ ശാസ്ത്രജാഥയും 'രസതന്ത്രം നിത്യജീവിതത്തിൽ' എന്ന വിഷയത്തെപ്പറ്റി രണ്ടു മണിക്കൂർ നീണ്ടുനിന്ന പ്രൊഫ. പി. വി. അപ്പുവിന്റെ പ്രസംഗവും. പരിഷത്തിന് ആശയവ്യക്തത വരുത്തുന്ന കാര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി ശാസ്ത്രകാരന്മാരുടേയും സാമൂഹ്യ ശാസ്ത്രജ്ഞരുടേയും കാഴ്ചപ്പാടുകൾ സഹായിച്ചിട്ടുണ്ട്. എന്താണ് ശാസ്ത്രബോധം, എന്താണ് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം എന്നീ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ജെ. ഡി. ബർണാലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in history) എന്ന ഗ്രന്ഥവും ഏംഗൽസിന്റെ 'വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന ലഘുലേഖയും പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഗോർഡൻ ചൈൽഡിന്റെ 'സമൂഹവും അറിവും' എന്ന പുസ്തകവും പരിഷത്തിന് ആശയവ്യക്തത കൈവരിക്കാൻ സഹായിച്ച ഒന്നാണ്.

ശാസ്ത്രത്തിന്റെ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതിന് 1930-കളിൽ തന്നെ ലണ്ടൻ കേന്ദ്രമാക്കി ശാസ്ത്രകാരന്മാരുടെ ഒരു ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലോക സമ്പദ്ഘടനയിലുണ്ടായ വ്യതിയാനങ്ങൾ, മുതലാളിത്ത നാടുകളിലെ സാമ്പത്തിക തകർച്ച, (1929 - '33) ജർമനിയിലെ നാസികളുടെ വളർച്ച ഇതൊക്കെ ഈ ഗ്രൂപ്പിന്റെ ചർച്ചാ വിഷയങ്ങളായിരുന്നു. ഇതേ സമയം തന്നെ സോഷ്യലിസ്റ്റ് നാടുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമ പ്രവൃദ്ധമായ പുരോഗതിയും അവർ മനസ്സിലാക്കിയിരുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ മനുഷ്യപുരോഗതിക്കുവേണ്ടി ഉപയോഗിക്കാൻ കഴിയുമെന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലൂടെ അവർ മനസ്സിലാക്കി. സോഷ്യലിസത്തോടുള്ള തങ്ങളുടെ പക്ഷപാതിത്തം അവർ തുറന്നുപറഞ്ഞു. 1939-ൽ പ്രസിദ്ധീകരിച്ച ബർണാലിന്റെ 'ശാസ്ത്രത്തിന്റെ സാമൂഹ്യധർമം' എന്ന കൃതി ഇതിനൊരു നാഴികക്കല്ലായി തീർന്നു.

മുദ്രാവാക്യം
വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം.
1.തുടരന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം.
2.പ്രകടമായ ധനിക-ദരിദ്രവൽക്കരണം-സാമ്പത്തിക ധ്രുവീകരണം.
3.ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉത്പാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ടിട്ടുള്ള പരാജയം.
4.വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം.
സമൂഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെയാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്രവൽക്കരണ പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതേസമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണത്തിലാണ് ഉത്പാദന പ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് ഉപകരിക്കുക - സാമൂഹ്യ വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കളമൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്‌മേൽ മറിക്കലാണ്.
ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്‌നേഹപരം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടി ചേർന്നു കിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു  ചെന്ന്  അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം  ശാസ്ത്രസാങ്കേതിക  വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതിക വിദ്യകൾ ആവിഷ്‌കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്‌നോളജിയെ രാഷ്ട്രീയ സമരത്തിനുള്ള ഒരായുധമാക്കി മാറ്റുക; എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോദന ഘടകങ്ങളാണ്.
സാമൂഹ്യ വിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങുകൾ തീർക്കുന്ന മാമൂലുകൾക്കും വിധി വിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ അവർക്കായുധമാകുവാനും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമൂഹ്യപുരോഗതി കൈവരിക്കുക എന്നതാണ് ഈ മുദ്രാവാക്യം കൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്.

11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ ലെയ്‌സൺ കമ്മറ്റികൾ ഉണ്ടാക്കി. ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും അന്നാണെടുത്തത്. അതനുസരിച്ച് 74 ജൂൺ ലക്കം മുതൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. യു. പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള യുറീക്ക വിജ്ഞാന പരീക്ഷ ഒരു പൈലറ്റ് പ്രൊജക്ടായി ഈ വർഷം തൃശ്ശൂർ ജില്ലയിൽ നടത്തി. പരിഷത്തിന്റെ 12-ാം വാർഷികം 1974 ഡിസംബർ 14, 15, തിയ്യതികളിൽ എറണാകുളത്ത് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പ്രൊഫ. ഏ. ജി. ജി. മേനോനെ പ്രസിഡന്റായും സി. ജി. ശാന്തകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1969-ലും 1970-ലുമായി പ്രസിദ്ധീകരിച്ചിരുന്ന ശാസ്ത്രകേരളവും യുറീക്കയും കുട്ടികളുടെ മനസ്സിൽ ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രരീതിയെക്കുറിച്ചും ഒരു പുത്തനുണർവ് ഉണ്ടാക്കി. ഇത് സ്‌കൂൾ തലത്തിൽ ഇടപെടുന്നതിന് പരിഷത്തിന് വഴിയൊരുക്കി. സ്‌കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യം പരിഷത്തിനുണ്ടായിരുന്നു. അധ്യാപകരുടെ സഹായത്തോടെ വിദ്യാലയങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇടപെടാൻ പരിഷത്ത് തീരുമാനിച്ചു. സ്‌കൂൾ സയൻസ് ക്ലബ്ബുകൾ സജീവമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും 1974-ൽ പരിഷത്തിന് ഇതുവഴി സാധിച്ചു. സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ശാസ്ത്ര പ്രദർശനങ്ങൾ നടത്തുന്നതിനും ജില്ലാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികളുടെ പ്രവർത്തനഫലമായി പരിഷത്തിന് കഴിഞ്ഞു. രണ്ടു വർഷങ്ങൾക്കകം 1500 സയൻസ് ക്ലബ്ബുകളുണ്ടായി. ഇവയെല്ലാം പരിഷത്തിൽ അഫിലിയേറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് നൽകിയ സയൻസ് കിറ്റും മറ്റുപകരണങ്ങളും സ്‌കൂളുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ അധ്യാപകരുമായി സഹകരിച്ച് ശാസ്ത്രപ്രദർശനങ്ങൾ ഒരുക്കുവാനും പരിഷത്തിനു കഴിഞ്ഞു. പിന്നീട് 1976 മുതൽ ഇത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുതന്നെയാണ് നടത്തിവരുന്നത്. സ്‌കൂൾ തലങ്ങളിൽ നൽകിവരുന്ന ശാസ്ത്രവിജ്ഞാനം വളരെ പരിമിതമായിരുന്നു. ശാസ്ത്രവിഷയങ്ങളിൽ കൂടുതൽ താൽപര്യം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് പരിഷത്തിനു ബോധ്യമായി. അതിന് നിലവിലുള്ളതിൽ നിന്നും വ്യത്യസ്തമായ സമീപനം ആവശ്യവുമാണ്. എങ്കിലേ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിക്കുകയുള്ളൂ എന്നും ശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കാൻ കഴിയൂ എന്നും മനസ്സിലായി. ശാസ്ത്രവിജ്ഞാന സമ്പാദന പ്രക്രിയയിൽ ആരോഗ്യകരമായ മത്സരം വളർത്തുന്നതിന് ഒരു പരീക്ഷാ സമ്പ്രദായം രൂപപ്പെടുത്തുന്നതിന് തീരുമാനിച്ചു. അതിന്റെ മുന്നോടിയായി 1974-ൽ ഒരു പൈലറ്റ് പ്രൊജക്റ്റ് എന്ന നിലക്ക് യു. പി. സ്‌കൂൾ വിദ്യാർഥികൾക്കായി തൃശ്ശൂർ ജില്ലയിൽ യുറീക്കാ വിജ്ഞാന പരീക്ഷ നടത്തി. സംസ്ഥാനവ്യാപകമായി വിജ്ഞാനപരീക്ഷ നടത്തുവാൻ ആവേശം നൽകുന്നതായിരുന്നു തൃശൂർ ജില്ലയിൽ നടത്തിയ പൈലറ്റ് പ്രൊജക്ടിന്റെ അനുഭവം. 1975 മുതൽ യുറിക്കാ വിജ്ഞാന പരീക്ഷ സംസ്ഥാന വ്യാപകമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി യുറീക്കയുടെ പ്രചാരം വർധിക്കുകയും അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം കൂടുകയും ചെയ്തു. സ്‌കൂൾ തലങ്ങളിൽ നിന്നും ലഭിച്ച അനുഭവം കോളേജ് തലത്തിൽ പരീക്ഷിക്കുവാൻ പ്രേരിപ്പിച്ചു. 1974-ൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. 1966-ൽ ത്രൈമാസികയായി ആരംഭിച്ച ശാസ്ത്രഗതി 1970-ൽ ദ്വൈമാസികയാക്കുകയാണ് ചെയ്തിരുന്നത്. ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ കോളേജുകളിൽ ശാസ്ത്രഗതി സയൻസ് ഫോറങ്ങൾ രൂപീകരിക്കാൻ ശ്രമിച്ചു. അതോടൊപ്പം വിജ്ഞാന പരീക്ഷ കോളേജ് തലങ്ങളിൽ പരീക്ഷിച്ചു നോക്കാനും തീരുമാനിച്ചു. 1975 ഡിസംബറിൽ ആദ്യത്തെ ശാസ്ത്രഗതി വിജ്ഞാന പരീക്ഷ നടത്തി. ചോദ്യങ്ങൾ സയൻസ് ഫോറങ്ങൾ വഴി നൽകുകയും അവക്കുള്ള ഉത്തരങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. ഈ പുത്തൻ വിജ്ഞാന പരീക്ഷാ സമ്പ്രദായം വിജ്ഞാന ശേഖരണത്തിനുള്ള ശക്തമായ പ്രചോദനമായി വിദ്യാർഥികൾക്ക് അനുഭവപ്പെട്ടു. ഈ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്ന കോളേജിന് ജേക്കബ് മണപ്പാട് റോളിങ് ട്രോഫി സമ്മാനമായി നൽകി. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിയായിരുന്ന ജേക്കബ് മണപ്പാടിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് പ്രസ്തുത ട്രോഫി. 1976-ലെ 13-ാം വാർഷിക സ്മരണികയിൽ ശാസ്ത്രഗതി വിജ്ഞാനപരീക്ഷയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിജ്ഞാന പരീക്ഷ അതിന്റെ ഉള്ളടക്കം കൊണ്ടും ശൈലികൊണ്ടും പുതുമ നിറഞ്ഞതായിരുന്നു. ഏതു പുസ്തകം നോക്കിയും ആരോടു ചോദിച്ചറിഞ്ഞും ഒരു മാസം കൊണ്ട് ഉത്തരം എഴുതാവുന്ന പരീക്ഷ വിദ്യാർഥികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. പക്ഷേ അതത്ര എളുപ്പത്തിൽ സൊല്ലയൊഴിയാവുന്ന ഒന്നായിരുന്നു എന്നു ധരിക്കരുത്. വിജ്ഞാന പരീക്ഷക്ക് ഉത്തരമെഴുതുന്നതു തന്നെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ശാസ്ത്രാന്വേഷണ പ്രോജക്റ്റാവുന്ന നിലയിലാണ് ഇതിന്റെ ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്. പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരംഗീകാരമെന്ന നിലക്ക് കോഴിക്കോട് കോർപ്പറേഷൻ 32 സെന്റ് സ്ഥലം 1974 ഫെബ്രുവരി 2ന് പരിഷത്തിനു അനുവദിച്ചു. പരിഷത്തിന്റെ മൂന്നു മേഖലാ സമ്മേളനങ്ങൾ ആയിരുന്നു 1974 വർഷത്തെ ഒരു പുതുമ. മാർച്ച് 17ന് കോഴിക്കോട് ഉത്തരമേഖലാ കൺവെൻഷനും ഏപ്രിൽ 13ന് എറണാകുളത്ത് മധ്യമേഖലാ കൺവെൻഷനും സംപ്തംബർ 29ന് തിരുവനന്തപുരത്തുവെച്ച് ദക്ഷിണമേഖലാ കൺവെൻഷനും നടന്നു. സ്റ്റുഡന്റ്‌സ് സെന്ററിൽ ചേർന്ന ദക്ഷിണമേഖലാ യോഗം മൂർത്തമായ ചില പ്രവർത്തന പരിപാടികൾ പ്ലാൻ ചെയ്തു. 1974 ഡിസംബർ 14, 15 തീയതികളിൽ എറണാകുളത്ത് ചേർന്ന 12-ാം വാർഷിക സമ്മേളനം ഭാവി പ്രവർത്തനങ്ങൽക്ക് ഒരു രൂപരേഖയുണ്ടാക്കി. ഈ സമ്മേളനത്തിന്റെ ഭാഗമായി കാർഷിക സമ്മേളനവും വൈദ്യശാസ്ത്ര സമ്മേളനവും പൊതുസമ്മേളനവും ഉണ്ടായിരുന്നു. ഭരണഭാഷ മാതൃഭാഷയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം അംഗീകരിക്കുകയും അതിനായി ചില പ്രചാരണ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. കേരള പിറവി ദിനമായ നവംബർ ഒന്നിന് (1975) തിരുവനന്തപുരത്ത് എത്തുന്ന വിധം കണ്ണൂരിൽ നിന്നും പുറപ്പെടുന്ന റിലെ ജാഥ ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് സർക്കാരിന് സമർപിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ആദ്യത്തെ ഭരണ ഭാഷാ കൺവെൻഷൻ നടന്നു. ഈ ഘട്ടത്തിലാണ് സർക്കാരിന്റെ എല്ലാ വകുപ്പുകളിലും എല്ലാ തലങ്ങളിലും മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ (നമ്പർ 145/75 പ. വ, ജൂലൈ 1975) പുറപ്പെടുവിച്ചത്. 1975 സെപ്തംബർ 14ന് ഷൊർണൂർ വെച്ചു നടത്തിയ നിർവാഹകസമിതി സർക്കാരിന്റെ ഈദൃശ നടപടിയെ അഭിനന്ദിക്കുകയും എത്രയും വേഗം അത് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടുള്ള ഒരു പ്രമേയം അംഗീകരിച്ചു. സർക്കാരിന്റെ ഉത്തരവ് ഏട്ടിലെ പശുവിനെപ്പോലെയാവുകയാണ് ഉണ്ടായത്. വാർഷിക പൊതുയോഗം സമാഗതമായിരിക്കയാൽ, ഭരണഭാഷ മാതൃഭാഷയാക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ മുൻ സമ്മേളനമംഗീകരിച്ചിരുന്ന പ്രചാരണ - പ്രക്ഷോഭ പരിപാടികൾ തത്ക്കാലം നിർത്തിവെക്കുകയും ചെയ്തു. സംഘടനയുടെ ചരിത്രത്തിൽ സുപ്രധാനമായൊരു വഴിത്തിരിവായിരുന്നു 1975 മെയ് 9, 10, 11 തീയതികളിൽ പീച്ചിയിൽ വെച്ചു നടന്ന പ്രഥമ പ്രവർത്തക ക്യാമ്പ്. ഇത് പരിഷത്തിന്റെ ദർശനത്തെക്കുറിച്ച് ആഴത്തിലുള്ള ചർച്ചക്ക് തുടക്കം കുറിച്ചു. നമ്മുടെ പ്രവർത്തനങ്ങൾക്ക് സാമൂഹികവും ഔദ്യോഗികവുമായിട്ടുള്ള കെട്ടുപാടുകൾ നിലനിൽക്കുന്നുണ്ടെന്നു വിലയിരുത്തുകയും ബഹുജന സമ്പർക്ക പരിപാടികളിൽ ശൈലീമാറ്റം അനിവാര്യമാണെന്നു തീരുമാനിക്കുകയും ചെയ്തു. അതിന് സാമൂഹ്യ സാമ്പത്തിക ജീവിതത്തെക്കുറിച്ചുള്ള സുസൂക്ഷ്മമായ പഠനം അനിവാര്യമാണെന്ന് പരിഷത്ത് സംഘടനക്ക് ബോധ്യമായി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹുജന വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസരംഗത്തെ പ്രവർത്തനത്തിനും ഊന്നൽ നൽകണം എന്നു തീരുമാനിച്ചു. സംഘടനയുടെ പ്രവർത്തന വൈപുല്യത്തിനും ശൈലീമാറ്റത്തിനും തുടക്കമിട്ടത് പീച്ചി ക്യാമ്പായിരുന്നു.

പീച്ചി ക്യാമ്പ്
20-ാം വാർഷിക സുവനീറിൽ പീച്ചി ക്യാമ്പിനെക്കുറിച്ച് വിലയിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. പരിഷത്ത് ഏറ്റെടുക്കുമ്പോൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഒന്നോ രണ്ടോ നേതാക്കളെക്കൊണ്ടു മാത്രം ആസൂത്രണം ചെയ്യാനോ കൊണ്ടു നടക്കാനോ പറ്റാത്തതായിരുന്നു. ഫലപ്രദമായ ഒരു കൂട്ടുനേതൃത്വം അത്യാവശ്യമായി വന്നു. പരസ്പരം മനസ്സിലാക്കുന്ന, ഒരേ കാഴ്ചപ്പാടോടു കൂടിയ ഒരു കൂട്ടുനേതൃത്വം രൂപീകരിക്കാനായിരുന്നു 1975-ൽ പീച്ചിയിൽ വെച്ചു നടന്ന ക്യാമ്പ്. ഔദ്യോഗിക ഭാരവാഹികളെന്നതിനേക്കാൾ ഏറെ പരിഷത്തിന്റെ നല്ല പ്രവർത്തകരായ 80 ഓളം പേരെ സംഘടിപ്പിച്ച ഒരു സഹജീവിതമായിരുന്നു അത്. പരിഷത്ത് പ്രവർത്തകർ ഇന്നും സന്തോഷത്തോടെ അയവിറക്കുന്ന ഒരു അനുഭവം! ഉള്ളുതുറന്ന ചർച്ച, എല്ലാം മറന്ന ചർച്ച, ഇരവുപകലുകൾ വേർതിരിയാത്ത ചർച്ച. ശരിക്കും ഒരു പരിഷത്ത് കുടുംബം ഉടലെടുക്കുകയായിരുന്നു.  പരിഷത്തിന്റെ  പിൽക്കാല പ്രവർത്തനങ്ങൾക്കെല്ലാം നട്ടെല്ലായി വർത്തിച്ച ആ പരസ്പര സൗഹൃദവും വിശ്വാസവും ബഹുമാനവും വളർത്തിയെടുത്തത് അന്നായിരുന്നു.

കുട്ടികൾക്കായുള്ള ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നും അതിന് പരിഷത്ത് നേരിട്ട് പ്രസിദ്ധീകരണ രംഗത്തിറങ്ങണമെന്നും തീരുമാനിച്ചു. 1976 ജനുവരി ശാസ്ത്രമാസമായി ആചരിക്കാനും അതിന്റെ ഭാഗമായി 'പ്രകൃതി സമൂഹം ശാസ്ത്രം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി 3000 ക്ലാസുകൾ സംഘടിപ്പിക്കണമെന്നും തീരുമാനം എടുത്തത് പീച്ചി ക്യാമ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നു. മാത്രവുമല്ല പഞ്ചായത്തുകൾ തോറും ഗ്രാമ ശാസ്ത്രസമിതികൾ രൂപീകരിക്കാനുള്ള പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിട്ടതും ഈ ക്യാമ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ശാസ്ത്രപ്രസ്ഥാനം ഇങ്ങനെ ജനകീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ അഭിപ്രായവ്യത്യാസമുള്ളവരും ഈ ക്യാമ്പിലുണ്ടായിരുന്നു. ചില പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിനു പരിഷത്തിന്റെ ജനകീയവൽക്കരണം കാരണമായിട്ടുണ്ട്. 1973 ജനുവരി ഒന്നു മുതൽ ഏഴു വരെ നടത്തിയ ശാസ്ത്രവാര ക്ലാസ്സിന്റെ അനുഭവമാണ് 1976 ജനുവരിയിൽ 3000 ക്ലാസ്സുകൾ നടത്തി ശാസ്ത്രമാസമായി ആചരിക്കാൻ പരിഷത്തിന് ആത്മവിശ്വാസം നൽകിയത്. ഈ ക്ലാസുകൾ പരിഷത്തിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയിൽ ഒരു നാഴികക്കല്ലായിരുന്നു എന്നു തന്നെ പറയാം. ശാസ്ത്രത്തിന്റെ വളർച്ചയേയും ചരിത്രത്തിന്റെ ദർശനത്തേയും കുറിച്ചുള്ള കാഴ്ചപ്പാടിനു കുറെക്കൂടി വ്യക്തത വരുത്താൻ ഈ ക്ലാസുകൾ സഹായകമായി. ശാസ്ത്രത്തിന്റെ പ്രചരണത്തിന് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സെന്ന പുത്തൻശൈലി വളരെയേറെ ഫലപ്രദമാണെന്നു അനുഭവം നമ്മെ പഠിപ്പിച്ചു. ഒരു ശാസ്ത്ര സംഘടന എന്ന നിലയിൽ നിന്ന് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന നിലയിലേക്കുള്ള പരിഷത്തിന്റെ വളർച്ചക്ക് ഈ ക്ലാസ്സുകൾ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പരിഷത്തിനു കൂടുതൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിന് ഈ ക്ലാസുകൾ ഒരു ഉപാധിയായിട്ടുമുണ്ട്. പരിഷത്ത് ഇന്നത്തെ പരിഷത്തായതും, സജീവ പ്രവർത്തകരിൽ നല്ലൊരു ശതമാനം പരിഷത്തിൽ വന്നതും ഈ ക്ലാസുകളിലൂടെയാണ്.

പ്രകൃതി, സമൂഹം, ശാസ്ത്രം
1976-ലെ വാർഷിക സ്മരണികയിൽ ഈ ക്ലാസുകളെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: പരിഷത്തിന്റെ ഇക്കൊല്ലത്തെ ഏറ്റവും തീവ്രമായ ബഹുജന സമ്പർക്ക പരിപാടി ജനുവരിയിലെ ശാസ്ത്രമാസമായിരുന്നു. ഇത്രയും വലിയൊരു പ്രൊജക്റ്റ് ഇതിനുമുമ്പ് ഏറ്റെടുത്തിട്ടില്ല എന്നുതന്നെ പറയാം. രണ്ടുനിലയിൽ ഇതൊരു 'ടെസ്റ്റായി' കലാശിച്ചു. ജനങ്ങൾക്ക് ഇത്തരം ക്ലാസുകൾ ആവശ്യമുണ്ടോ എന്നു പരിശോധിക്കൽ. രണ്ടാമതായി പരിഷത്ത് സംഘടനയുടെ കെട്ടുറപ്പും ശൈലിയും വിലയിരുത്തൽ. രണ്ടു പരീക്ഷയിലും നാം വിജയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഈ ക്ലാസുകൾ ആവശ്യമുണ്ട്; ആവശ്യമുള്ളതു കൊടുക്കാൻ പരിഷത്തിനു കഴിഞ്ഞിട്ടുമുണ്ട്. ശാസ്ത്രക്ലാസുകളുടെ ആവശ്യം മനസ്സിലാക്കാൻ കഴിഞ്ഞ സംഘടനകളും ഗ്രന്ഥശാലാ പ്രസ്ഥാനവും വിദ്യാഭ്യാസ വകുപ്പും പത്രങ്ങളും ഇക്കാര്യത്തിൽ പരിഷത്ത് പ്രവർത്തകരെ നന്നായി സഹായിച്ചു. ഇതുകൊണ്ടൊക്കെ ഫലമുണ്ടായി. അവസാനം കണക്കു നോക്കിയപ്പോൾ 3000 ക്ലാസുകൾ അല്ല, 12000 ക്ലാസുകൾ ആണ് നടന്നിരിക്കുന്നത്.

പീച്ചി ക്യാമ്പിലെ മറ്റൊരു തീരുമാനമായിരുന്നു 300 പഞ്ചായത്തുകളിലെങ്കിലും ഗ്രാമശാസ്ത്ര സമിതികൾ രൂപീകരിക്കണമെന്നത്. ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് ഇറക്കിക്കൊണ്ടുവരണമെന്ന പരിഷത്തിന്റെ ലക്ഷ്യം സാർഥകമാക്കുകയാണ് ഇതുവഴി ചെയ്തത്. നാടിന്റെ ഭൗതിക സാഹചര്യം, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കുക; വികസനത്തിന്റെ പ്രശ്‌നങ്ങളെ ജനജീവിതവുമായി ബന്ധപ്പെടുത്തുക എന്നിവയാണ് ഇതുവഴി നാം ഉദ്ദേശിച്ചത്. അതിനായി ക്ഷേമപ്രവർത്തനങ്ങൾ, ബഹുജന വിദ്യാഭ്യാസം, ഗ്രാമീണ സർവെ എന്നിവ ആവശ്യമാണ്. ഇതിന് ഗ്രാമവാസികളുടെ ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി പഠിക്കുകയും അവക്ക് ശാസ്ത്രീയമായ പോംവഴി നിർദേശിക്കുകയും വേണം. ഗ്രാമീണരുടെ തികച്ചും സ്വതന്ത്രമായ സമിതി എന്നായിരുന്നു ഗ്രാമശാസ്ത്ര സമിതിയെക്കുറിച്ചുള്ള പരിഷത്തിന്റെ സങ്കൽപം. മറ്റൊരർഥത്തിൽ നാട്ടുകാരുടെ ഒരു സയൻസ് ക്ലബ്ബ്. ക്രമേണ ഗ്രാമതല വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അനൗദ്യോഗിക ഗ്രാമവികസന സമിതികൾ ആയി മാറണം എന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട്. അതിന് ഗ്രാമത്തിലെ എല്ലാ മേഖലകളിലും പെട്ടവരുടെ ഒരു നേതൃമണ്ഡലം ഈ സമിതികൾക്ക് ഉണ്ടാവണം. 1976 ജനുവരിയിൽ നടന്ന ശാസ്ത്രക്ലാസുകളുടെ ഭാഗമായി സമിതികളുടെ പ്രവർത്തനത്തിന് ഗതിവേഗം കൂടി. ക്ലാസുകൾ, ചർച്ചകൾ, ശാസ്ത്രസായാഹ്നങ്ങൾ, ഫിലിം പ്രദർശനം എന്നിവയും സമിതികളുടെ രൂപീകരണത്തിനായി നടത്തി. ഒരു ലഘുലേഖയും തയ്യാറാക്കി. സമിതികളുടെ പ്രവർത്തനത്തിന് ഔദ്യോഗികവും അനൗദ്യോഗികവും ആയ എല്ലാ കേന്ദ്രങ്ങളുടെയും സഹായം ആവശ്യമാണ്. പഞ്ചായത്ത്, ഗ്രന്ഥശാലകൾ, മഹിളാ സംഘടനകൾ, തൊഴിലാളികളുടെ സംഘടനകൾ, മറ്റു ബഹുജന സംഘടനകൾ എന്നിവയുടെ സഹായം കൂടാതെ ഗ്രാമശാസ്ത്രസമിതികൾക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനാവുകയില്ല. ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനത്തിന് എല്ലാ സഹായവും നൽകണമെന്ന് ഒരു സർക്കുലറിലൂടെ (സർക്കുലർ നമ്പർ 111/76 ഉ. 13 1076) പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. 180 ഓളം ഗ്രാമശാസ്ത്രസമിതികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായി കണക്കുകൾ കാണിക്കുന്നു. (തിരുവനന്തപുരം 40, കൊല്ലം 19, ആലപ്പുഴ 9, കോട്ടയം 8, എറണാകുളം 9, തൃശൂർ 9, മലപ്പുറം 30, കോഴിക്കോട് 8, കണ്ണൂർ 20, പാലക്കാട് 17). ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തിന് അന്ന് നിലവിലുണ്ടായിരുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികൾ സ്വാധീനിച്ചു എന്നു പറയാതെ വയ്യ. അനുദിനം വർധിച്ചുകൊണ്ടിരുന്ന ദരിദ്രവൽക്കരണ പ്രക്രിയയെ ഫലപ്രദമായി നേരിടാൻ ഗ്രാമീണ ജനതയിൽ കാര്യകാരണ ബന്ധത്തെക്കുറിച്ച് അവബോധം ഉണ്ടാവുകയും സംഘടിത ശക്തി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സാധ്യതയും ബോധ്യപ്പെടുകയും ചെയ്ത കാലമായിരുന്നു അത്. രൂപീകരിക്കപ്പെട്ട സമിതികളിൽ ചിലത് തനതായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൂവേരി (കണ്ണൂർ), അന്തിക്കാട് (തൃശൂർ), ചാത്തമംഗലം (കോഴിക്കോട്), കാട്ടുകുളം (പാലക്കാട്) എന്നിവയാണ് അവയിൽ ചിലത്. സമിതികളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ, കർഷകർക്കുവേണ്ടിയുള്ള ക്ലാസുകൾ, സാക്ഷരതാ പ്രവർത്തനം എന്നിവ നടത്തി. ഗ്രന്ഥശാലകളുടെ സഹായത്തോടെയോ അല്ലാതെയോ 10 പേരെയെങ്കിലും സാക്ഷരരാക്കണം എന്ന് ലക്ഷ്യമിടുകയും ചെയ്തു. സമിതികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ഒരു ബുള്ളറ്റിൻ തുടങ്ങുകയും ചെയ്തു. ഗ്രാമശാസ്ത്രസമിതി പരിഷത്തിന്റെ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതായിരിക്കണമെന്നും സമിതിയുടെ ഭാരവാഹികൾ യൂണിറ്റംഗങ്ങളായിരിക്കണമെന്നും നിഷ്‌കർഷിച്ചു. ഒരു സംസ്ഥാന കൺവീനർ, ഒരു ജോയിന്റ് കൺവീനർ, 3 മേഖലാ കൺവീനർമാർ, ജില്ലാ യൂണിറ്റ് കൺവീനർമാർ എന്നീ ഘടനയിലായിരുന്നു സമിതികളുടെ സംഘടനാതലം. 1977 ജനുവരി 26നു ഗ്രാമശാസ്ത്രസമിതി ബുള്ളറ്റിന്റെ പ്രകാശനം ശ്രീ. പാമ്പൻ മാധവൻ കണ്ണൂരിൽ നടത്തി. ഇതിന്റെ ആദ്യലക്കത്തിൽ പത്രാധിപകർ കെ. വി. രഘുനാഥൻ, ഗ്രാമശാസ്ത്രസമിതികളുടെ കരുത്തുറ്റ സംഘാടകനും സംയോജകനും ആകാൻ ബുള്ളറ്റിനു കഴിയണം എന്നാണ് എഴുതിയിരുന്നത്. 1978 മുതൽ ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിന്റെ പേര് ഗ്രാമശാസ്ത്രം എന്നാക്കി മാറ്റി. 20-ാം വാർഷിക സുവനീറിൽ ഒരു ഗ്രാമശാസ്ത്രസമിതിയുടെ പ്രവർത്തനം ഇങ്ങനെയാണ് സൂചിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ ശിവപുരം യൂണിറ്റിന്റെ പരിധിയിൽപെട്ട ഗ്രാമശാസ്ത്രസമിതികളെ ഉൾപ്പെടുത്തിക്കൊണ്ട് 1977 ഫെബ്രുവരി 27ന് കാഞ്ഞിലേരിയിൽ വെച്ച് വിവിധ മത്സരങ്ങൾ നടത്തി. ഞാറുനടൽ, ഓലമെടയൽ, മരച്ചീനി ചെത്തൽ, തെങ്ങുകയറ്റം, തേങ്ങപൊതിക്കൽ എന്നിങ്ങനെ നിരവധി ഇനങ്ങളിലുള്ള മത്സരങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് പല ഗ്രാമശാസ്ത്രസമിതികളും യൂണിറ്റുകളും ഇത്തരം മത്സരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1978 ആയപ്പോഴേക്കും 600 ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടിരുന്നു. പരിഷത്തിന്റെ പ്രവർത്തനം വ്യാപിച്ച സ്ഥലങ്ങളിൽ മാത്രം സമിതികളുടെ പ്രവർത്തനം ഒതുങ്ങിനിന്നു. പുത്തനായ പദ്ധതി നടപ്പാക്കുന്നതിൽ വന്ന പാകപ്പിഴകളും പരിചയക്കുറവും മൂലം ഈ രംഗത്തെ പ്രവർത്തനം വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. (1983 ഓടെ ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടതായും വന്നു.) ഗ്രാമശാസ്ത്രസമിതികളുടെ രീതിയിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപികരിക്കാനുള്ള ആശയം പൊന്തിവന്നു. എന്നാൽ ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുന്നതിൽ കാണിച്ച ആശയ വ്യക്തതയോടെ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞില്ല. ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാതെ പണിയിലൂടെ മാത്രം പഠിച്ചുവന്ന ടെക്‌നീഷ്യന്മാർക്കും കൈത്തൊഴിൽകാർക്കും അവർ ചെയ്യുന്ന ജോലിയുടെ സൈദ്ധാന്തികവശം വ്യക്തമാക്കി കൊടുക്കാൻ കഴിയുന്ന ക്ലാസുകൾ നടത്തുക എന്ന ഒരു പദ്ധതിക്ക് ഇതിനകം രൂപം കൊടുത്തു. ടഠഅഞഠ ടരവീീഹ ളീൃ ഠലരവിശരശമി െമിറ അൃശേമെി െ എന്നാണ് ഇതിന് നൽകിയ പേർ. ആദ്യമായി വയർമാൻമാർക്കുള്ള ക്ലാസാണ് തയ്യാറാക്കിയത്. 1976-ൽ നടത്തിയ ഈ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. പിന്നീട് പ്രസ്സ് ജോലിക്കാർക്കായി സംഘടിപ്പിച്ച ക്ലാസിന് വേണ്ടത്ര വേരോട്ടം കിട്ടിയില്ല. തൊഴിലെടുക്കുന്നവരെ സാങ്കേതിക ജ്ഞാനമുള്ളവരാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും തൊഴിലില്ലാത്തവർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഒരു പ്രവർത്തനമായി സ്റ്റാർട്ട് മാറി. പ്രത്യേകിച്ചും വയർമാൻ കോഴ്‌സുകൾ. അതുകൊണ്ട് ആ ശ്രമം നിർത്തിവയ്‌ക്കേണ്ടതായി വന്നു. 1976 മാർച്ച് 6, 7, തിയ്യതികളിൽ കണ്ണൂരിൽ വെച്ച് 13-ാം വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റായി ഡോ. കെ. കെ. രാഹുലനേയും ജനറൽ സെക്രട്ടറിയായി സി. ജി. ശാന്തകുമാറിനേയും തെരഞ്ഞെടുത്തു. വാർഷികത്തിന്റെ ഭാഗമായി വ്യവസായ സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്നീ അനുബന്ധ പരിപാടികളും നടത്തി. ആദ്യമായി ശാസ്ത്ര പാർലമെന്റ് നടത്തിയതും ശാസ്ത്ര കലാപരിപാടികൾ അവതരിപ്പിച്ചതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായി എടുത്തു പറയാം. ജനങ്ങളുമായി സംവദിക്കുന്നതിനുതകുന്ന ഒരു പുതിയ മാധ്യമമായിരുന്നു ശാസ്ത്ര പാർലമെന്റ്; അതുപോലെത്തന്നെ കലാപരിപാടികളും. ഫ്യൂച്ചറോളജി എന്ന പുസ്തകം 1976 മാർച്ചിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തേക്ക് പരിഷത്ത് പ്രവേശിച്ചത്. ശാസ്ത്രകേരളം പ്രവർത്തകരായിരുന്നു അതിനു മുൻകൈ എടുത്തത്. 1976-ൽത്തന്നെ കേരളത്തിന്റെ സമ്പത്ത് എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യാപകമായ ബഹുജന ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ബഹുജന വിദ്യാഭ്യാസ സംരംഭവും വലിയ വിജയമായിരുന്നു. ഈ ക്ലാസുകൾക്കുവേണ്ടി കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ചു കിട്ടാവുന്നിടത്തോളം വിവരങ്ങൾ സമാഹരിച്ചുകൊണ്ട് ശാസ്ത്രീയമായ പ്ലാനിങ് എങ്ങനെ നടത്താം എന്നതിലേക്ക് വിരൽ ചൂണ്ടുന്ന 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകം തയ്യാറാക്കിയത് വലിയൊരു നേട്ടമായിരുന്നു. പ്ലാനിങ്‌ബോർഡിലും സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിലും ഉള്ള പരിഷത്ത് പ്രവർത്തകർ ഇക്കാര്യത്തിൽ ഏറെ സഹകരിച്ചിട്ടുണ്ട്. 1976 മെയ് 21, 22 തിയ്യതികളിൽ ഇടുക്കിയിലെ വാഴത്തോപ്പിൽ വെച്ച് രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് നടന്നു. കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിച്ച് പ്ലാനിങ് എങ്ങനെ നടത്താം എന്നതിലേക്ക് ശ്രദ്ധയൂന്നിയതായിരുന്നു ഈ ക്യാമ്പിന്റെ സവിശേഷത. പരിഷത്തിന് അതിന്റേതായ ഒരു വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കണം എന്ന ആശയം പൊന്തിവന്നതും ഈ ക്യാമ്പിൽ വെച്ചായിരുന്നു. ഈ ആശയം സഫലമായത് ആറു കൊല്ലത്തിനു ശേഷം മഞ്ചേരി സമ്മേളനത്തിൽ വെച്ച് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖയോടെയായിരുന്നു. ശാസ്ത്രപുസ്തകങ്ങളടങ്ങുന്ന സമ്മാനപ്പെട്ടി പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തെ രണ്ടാമത്തെ ചുവടുവയ്പ് നടത്തിയത്. 1977 ജനുവരി ഒന്നിന് 11 ജില്ലാ ആസ്ഥാനങ്ങളിലും 11 ശാസ്ത്രപുസ്തകങ്ങളടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം ചെയ്തു. ആദ്യപതിപ്പ് 8000 കോപ്പി. മുഴുവനും തന്നെ പ്രീപബ്ലിക്കേഷൻ ആയി വിറ്റുതീർന്നു. 1977 സെപ്തംബറിൽ ഇതിന്റെ 2-ാം പതിപ്പും പ്രസിദ്ധീകരിച്ചു. അതുപോലെ 1977 ജനുവരിയിൽ ആദ്യമായി പരിഷത്ത് ഡയറി പ്രസിദ്ധീകരിച്ചു. 1977 ഫെബ്രുവരി 11, 12, 13 തിയ്യതികളിൽ കൊല്ലത്തുവെച്ച് 14-ാം വാർഷികം നടന്നു. അന്നത്തെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ നിര്യാണം മൂലം ആഘോഷപരിപാടികൾ വേണ്ടെന്നുവെക്കുകയും ബിസിനസ് സമ്മേളനം മാത്രം നടത്തുകയും ചെയ്തു. കേരളത്തിന്റെ ധാതുസമ്പത്ത്, വനങ്ങൾ, സമുദ്രവും മത്സ്യസമ്പത്തും, ഊർജം കേരളത്തിൽ എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. കർണാടകത്തിൽ നിന്നുള്ള സൗഹാർദ്ദ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഫെബ്രുവരി 13ന് മനുഷ്യനും ചുറ്റുപാടും എന്ന വിഷയത്തെക്കുറിച്ച് സെമിനാറും പുസ്തക പ്രസിദ്ധീകരണവും നടന്നു. കെ. കെ. രാഹുലനെ പ്രസിഡന്റായും വി. കെ. ശശിധരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. യുറീക്ക, ശാസ്ത്രകേരളം എന്നീ മാസികകളുടെ ആഭിമുഖ്യത്തിൽ 1977 മെയ് 12, 13 തിയ്യതികളിൽ കാലടി ബ്രഹ്‌മാനന്ദോദയം സംസ്‌കൃതം യു. പി. സ്‌കൂളിൽ വെച്ച് ബാലശാസ്ത്ര ശിൽപശാല നടത്തി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്. മുഹമ്മദ്‌കോയ ശിൽപശാല ഉദ്ഘാടനം ചെയ്തു. ജ്ഞാനപീഠം അവാർഡു നേടിയ ശിവരാമകാരന്ത് ആയിരുന്നു ശിൽപശാലയുടെ ഡയറക്ടർ. 1977 മെയ് 13, 14, 15 തീയതികളിൽ മൂന്നാമത്തെ പ്രവർത്തക ക്യാമ്പും കാലടിയിൽ വെച്ചുതന്നെ നടന്നു. ഗ്രാമശാസ്ത്രസമിതി, പ്രസിദ്ധീകരണ സമിതി, സ്റ്റാർട്, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനം, ബഹുജന വിദ്യാഭ്യാസ പ്രവർത്തനം എന്നിങ്ങനെയുള്ള പ്രവർത്തനമേഖലകളെക്കുറിച്ച് ക്യാമ്പിൽ വിശദമായ ചർച്ച നടന്നു. കൂവേരി മുതൽ പൂവച്ചൽ വരെയുള്ള ശാസ്ത്രസാംസ്‌കാരിക ജാഥക്ക് രൂപം നൽകിയത് കാലടി ക്യാമ്പിൽ വെച്ചാണ്. ഒക്‌ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കൂവേരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് റഷ്യൻ വിപ്ലവദിനമായ നവംബർ ഏഴിന് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള പൂവച്ചൽ ഗ്രാമത്തിൽ ശാസ്ത്ര സാംസ്‌കാരിക ജാഥ സമാപിച്ചു. 1977 ഒക്‌ടോബർ 2ന് കൂവേരിയിൽ വച്ച് പരിഷത്ത് പ്രസിഡന്റ് ഡോ. കെ. കെ. രാഹുലൻ ജാഥ ഉദ്ഘാടനം ചെയ്തു. സി. ജി. ശാന്തകുമാർ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. 866 സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത് പതിനായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച് നാലര ലക്ഷം ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട് ജാഥ പൂവച്ചലിൽ എത്തി. ജാഥയിൽ ആകെ 26000 രൂപ വിലക്കുള്ള പുസ്തകങ്ങൾ വിറ്റു. ഭരണവും പഠനവും മലയാളത്തിൽ, ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്, അധ്വാനശേഷി ഏറ്റവും വലിയ സമ്പത്ത്, വ്യവസായവൽക്കരണം പുരോഗതിയുടെ മാർഗം തുടങ്ങിയ ലഘുലേഖകളും മാസികകളും പുസ്തകങ്ങളും ശാസ്ത്രസാംസ്‌കാരിക ജാഥയിൽ വിൽപന നടത്തിയിരുന്നു. ശാസ്ത്രജാഥ മുന്നേറിയപ്പോൾ ജാഥാംഗങ്ങളുടെ കൂട്ടായ ഗാനാലാപത്തിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ് 'ശാസ്ത്രഗീതം'. ജാഥ പാലക്കാട്ടെത്തിയപ്പോഴേക്കും അത് അച്ചടിച്ച് പ്രസിദ്ധീകരിച്ചു. വയനാട്ടിലെ കുറിച്യരും ഇരുമ്പുഴിയിലെ മാപ്പിളമാരും പാലക്കാട്ടെ കർഷകത്തൊഴിലാളികളും കണ്ണൂരിലെ നെയ്ത്തുകാരും ബീഡി തൊഴിലാളികളും എഴുകോണിലെ കശുവണ്ടി തൊഴിലാളികളും ശാസ്ത്രഗീത ഏറ്റുപാടി. അതിന്റെ സന്ദേശം ഗ്രഹിച്ചു. മുപ്പത്തേഴു ദിവസം ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച ഈ നാടോടി ജാഥ 1977 നവംബർ 7ന് പൂവച്ചലിൽ എത്തിച്ചേർന്നു. സമാപന സമ്മേളന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ വെച്ചു തന്നെ ആയിരക്കണക്കിനു സ്ത്രീപുരുഷൻമാർ ജാഥയിൽ ചേർന്നു. നിറപറയും നിലവിളക്കും കുരുത്തോലയും ദീപാലങ്കാരങ്ങളും. ഒരു മഹോത്സവത്തിന്റെ പ്രതീതി. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ശ്രീ. എ. കെ. ആന്റണി ആയിരുന്നു. സമ്മേളനത്തിലെ ജനബാഹുല്യം കണ്ട് പ്രസംഗിക്കാനെത്തിയവർ അത്ഭുതപ്പെട്ടു. മുഖ്യമന്ത്രി തന്റെ ബനവലന്റ് ഫണ്ടിൽ നിന്നും അയ്യായിരം രൂപ പരിഷത്തിനു സംഭാവന ചെയ്തു. വ്യവസായ മന്ത്രി ശ്രീ. പി. കെ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ശ്രീ പി. ഗോവിന്ദപിള്ള ആശംസാ പ്രസംഗം നടത്തി. കേരളത്തിലെ കൃഷിയെപ്പറ്റി വ്യാപകമായി ക്ലാസുകളെടുക്കണം എന്ന അഭിപ്രായം ഉയർന്നുവന്നതിനെ തുടർന്ന് ക്ലാസെടുക്കുന്നവർക്കുള്ള പരിശീലനം നടത്താൻ തീരുമാനിച്ചു. ഇതിനുള്ള ക്ലാസ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വച്ച് 1977 ഡിസംബർ 9, 10, 11 തിയ്യതികളിൽ നടന്നു. കേരളത്തിലെ കൃഷി എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 15-ാം വാർഷികം 1978 ഫെബ്രുവരി 10, 11,12 തിയ്യതികളിൽ കോട്ടയം സി. എം. എസ്. കോളേജിൽ വെച്ചു നടന്നു. പുതിയ പ്രസിഡന്റായി വി. കെ. ദാമോദരനേയും ജനറൽ സെക്രട്ടറിയായി വി. കെ. ശശിധരനേയും തെരഞ്ഞെടുത്തു. എൽ. പി. വിദ്യാർഥികൾക്കു വേണ്ടി ഒരു ചുമർപത്രം ആരംഭിക്കുവാൻ തീരുമാനിച്ചു. വാർഷികത്തിനുമുമ്പ് മാഞ്ഞൂർ ഗ്രാമത്തിൽ നടത്തിയ കാൻസർ ഡിറ്റക്ഷൻ ക്യാമ്പിനെ കുറിച്ചുള്ള വിവരണങ്ങൾ യോഗത്തിൽ സമർപിച്ചു. നാടിനു ചേർന്ന സാങ്കേതികവിദ്യ, ടാലന്റ് സർച്ച് ചോദ്യബാങ്ക് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് പ്രശ്‌നങ്ങൾ നേരിൽ പഠിച്ച് ശാസ്ത്രജ്ഞന്മാരുടെ സംഘം തയ്യാറാക്കിയ റിപ്പോർട്ട് സമ്മേളനത്തിന്റെ അവസാന ദിവസം കെ. പി. കണ്ണൻ അവതരിപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേ കൊണ്ട് ഉദ്ദേശിച്ച ഫലം സിദ്ധിച്ചിട്ടില്ല. തണ്ണീർമുക്കം ബണ്ട് പല പുതിയ പ്രശ്‌നങ്ങളും സൃഷ്ടിച്ചിരിക്കുന്നു. മത്സ്യ ഉത്പാദനം കുറഞ്ഞു. വെള്ളം മലിനമായിത്തീർന്നു. ആഫ്രിക്കൻ പായൽ വ്യാപിച്ചു. സാമൂഹ്യ വീക്ഷണത്തോടെ കുട്ടനാടിന്റെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം ഉണ്ടാക്കണം. അതായിരുന്നു റിപ്പോർട്ടിന്റെ ചുരുക്കം. പരിഷത്ത് പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിനായി പ്രസിദ്ധീകരിച്ചിരുന്ന ബുള്ളറ്റിനു പകരം പരിഷദ് വാർത്ത 1978 ഏപ്രിൽ മുതൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. പ്രഥമ ലക്കത്തിന്റെ ആമുഖത്തിൽ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണമാണ് പരിഷദ് വാർത്ത. ബഹുമുഖമായ പരിഷദ് പ്രവർത്തനങ്ങളുടെ ഒരു കണ്ണാടിയാണ് പരിഷദ് വാർത്ത. ഇതു വെറുമൊരു ബുള്ളറ്റിനോ റിപ്പോർട്ടോ അല്ല; പരിഷദ് അംഗങ്ങളുടെ ഒരു ഹൗസ് മാഗസിനാണ്. അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും സംഘടിപ്പിക്കുകയും ഉയർത്തുകയും ചെയ്യുന്ന പരിഷത്തിന്റെ ചങ്ങലയും ചങ്ങാതിയും ആയിരിക്കട്ടെ ഈ വാർത്താ പത്രിക. പരിഷത്തിന്റെ 4-ാമത്തെ പ്രവർത്തക ക്യാമ്പ് കൽപറ്റയിലെ പുളിയാർമലയിലുള്ള കൃഷ്ണഗൗഡ ഹാളിൽ വെച്ച് 1978 ഏപ്രിൽ 28, 29, 30 തിയ്യതികളിൽ നടന്നു. 104 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് സംഘടന, പ്രസിദ്ധീകരണങ്ങൾ, ഗ്രാമരംഗം, ബഹുജനരംഗം, വിദ്യാഭ്യാസരംഗം എന്നീ വിഷയങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു. വയനാട് ജില്ലാ കമ്മറ്റി രൂപീകരിക്കുകയും വയനാടിനെ പ്രത്യേക ജില്ലയായി പരിഷത്ത് അംഗീകരിക്കുകയും ചെയ്തു. 1978 ഏപ്രിൽ മുതൽ ശാസ്ത്രഗതിയുടെ സൈസ് ക്രൗൺ 1/8ൽ നിന്ന് ഡമ്മി 1/4 ആക്കി മാറ്റി. 1978 ഒക്‌ടോബർ 2, 3, 4 തിയ്യതികളിൽ ആലപ്പുഴ ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു ശാസ്ത്ര സാംസ്‌കാരിക ബോട്ടുജാഥ സംഘടിപ്പിക്കുകയുണ്ടായി. രണ്ടാം തിയ്യതി രാവിലെ പുറക്കാട് കന്നിട്ടയിൽ നിന്ന് ജാഥ പുറപ്പെട്ടു. കരുമാടി, അമ്പലപ്പുഴ, പടഹാരം, തകഴി, ചങ്ങംകരി, ചെക്കിടിക്കാട്, എടത്വാ, തലവടി വഴി ജാഥ ഊരുക്കരിയിലെത്തി. രണ്ടാം ദിവസം കുളങ്ങര, രാമങ്കരി, പുതുക്കരി, മിത്രക്കരി, പുളിങ്കുന്ന്, മങ്കൊമ്പ് വഴി നെടുമുടിയിലെത്തി വിശ്രമിച്ചു. മൂന്നാം ദിവസം ചമ്പക്കുളം, വൈശ്യംഭാഗം, പുളിക്കക്കടവ് വഴി ആലപ്പുഴയിലെത്തി ബോട്ടുജാഥ സമാപിച്ചു. മുൻവർഷത്തെ ശാസ്ത്രസാംസ്‌കാരിക ജാഥയിലെ മുദ്രാവാക്യങ്ങളും ശാസ്ത്ര പ്രഭാഷണങ്ങളും ബോട്ടുജാഥയിലൂടെ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. ചുനക്കര ജനാർദ്ദനൻ നായർ ആയിരുന്നു ജാഥാ ക്യാപ്റ്റൻ.

സൈലന്റ്‌വാലി എന്ന നിത്യഹരിത വനപ്രദേശത്ത് കുന്തിപ്പുഴയിൽ വൈദ്യുതി നിർമാണത്തിനും ജലസേചനത്തിനുമായി ഒരു അണക്കെട്ടു പണിയാനുള്ള വിദ്യുച്ഛക്തി ബോർഡിന്റെ തീരുമാനത്തെ എതിർത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടുമുള്ള അഭിപ്രായ പ്രകടനങ്ങൾ അന്ന് ശാസ്ത്രസാഹിത്യ പരിഷത്തിനുള്ളിലും പുറത്തും നടന്നുകൊണ്ടിരുന്നു. ശാസ്ത്രഗതിയിലും ശാസ്ത്രകേരളത്തിലും പ്രശ്‌നത്തിന്റെ നാനാവശങ്ങളെ പരിശോധിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും എതിർത്തുകൊണ്ടും ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ധാരാളം ചർച്ചകളും നടന്നു.

സൈലന്റ് വാലി പ്രമേയം
ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തികഞ്ഞ ശാസ്ത്രീയ കാഴ്ചപ്പാടോടെ സൈലന്റ് വാലിയെപ്പറ്റി 1978 ഒക്‌ടോബർ 10ന് പരിഷത്ത് കേന്ദ്ര നിർവാഹക സമിതി താഴെ കാണുന്ന പ്രമേയം പാസാക്കി കേരള മുഖ്യമന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൈലന്റ് വാലി പദ്ധതിയെക്കുറിച്ച് താഴെ പറയുന്ന വിവരങ്ങൾ സമർപ്പിക്കുന്നു.
വളരെ അപൂർവമായ സസ്യജന്തു വർഗങ്ങൾ അധിവസിക്കുന്നതും അന്യം വന്നുകൊണ്ടിരിക്കുന്നതുമായ ഒരു സവിശേഷ വനപ്രദേശമാണ് സൈലന്റ് വാലി. ജലവൈദ്യുതി പദ്ധതി പ്രവർത്തനം വേണ്ടത്ര ശ്രദ്ധയോടെ നിർവഹിക്കുന്നില്ലെങ്കിൽ ഈ സസ്യജന്തുക്കളെ അത് നശിപ്പിക്കുമെന്നു മാത്രമല്ല, പരിസരത്തിലാകെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.
നൂറു ശതമാനം ജലവൈദ്യുതിയെ ആശ്രയിക്കുന്ന കേരള വിദ്യുച്ഛക്തി വിതരണത്തിലെ അപായ സാധ്യതകളെ ഊർജാസൂത്രണ വിദഗ്ധർ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു കൊല്ലം മഴ പിഴച്ചാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കുന്നത്. കേരളത്തിലെ വൈദ്യുതി വ്യൂഹത്തിൽ എത്രയും വേഗം ഒരു തെർമൽ സ്റ്റേഷൻ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു.
ഈ പശ്ചാത്തലത്തിൽ വിവിധ നിർദേശങ്ങളുടെ ഗുണദോഷങ്ങൾ ശരിയാംവണ്ണം പഠിച്ച് ഏറ്റവും ഉചിതമായ ഒരു തീരുമാനമെടുക്കുന്നതുവരെ സൈലന്റ് വാലി പദ്ധതി പ്രദേശത്ത് തിരുത്താൻ പറ്റാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു.


ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് കാമ്പസിൽ വെച്ച് 1978 നവംബർ 10, 11, 12 തിയ്യതികളിൽ നടന്നു. ആതിഥേയരായ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 35 പ്രതിനിധികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. മഹാരാഷ്ട്രയിൽ നിന്നും സയൻസ് എഡ്യുക്കേഷൻ ഗ്രൂപ്പ്, ശാസ്ത്രസാഹിത്യ പരിഷത്ത് ബോംബെ, ശ്രമിക് സംഘടന, ഭൂമിസേന, ഇന്ത്യൻ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്, ഭിംശക്തി തരുൺമണ്ഡൽ എന്നീ സംഘടനകളും കർണാടകത്തിൽ നിന്ന് ഗ്രാം വികാസ് മണ്ഡൽ, സയൻസ് സർക്കിൾ, ആസ്ട്രാ, ആഷാ എന്നീ സംഘടനകളും അസോസിയേഷൻ ഫോർ പ്രൊമോഷൻ ഓഫ് സയൻസ് എഡ്യുക്കേഷനും മധ്യപ്രദേശിൽ നിന്ന് വിദൂഷക് കാർഖാന, കിശോർ ഭാരതി എന്നിവയും പശ്ചമിബംഗാളിൽ നിന്ന് വീക്ഷൺ, സയന്റിഫിക് വർക്കേഴ്‌സ് ഫോറം, ബംഗീയ വിജ്ഞാൻ പരിഷത്ത്, സയൻസ് ആന്റ് ടെക്‌നോളജി കമ്മറ്റി, ആരോഗ്യ വിദ്യാഭ്യാസ നയഗ്രൂപ്പ് എന്നിവയും ദൽഹിയിൽ നിന്ന് CSIR, യുവശാസ്ത്രജ്ഞന്മാരുടെ സൊസൈറ്റി എന്നിവയും കേരളത്തിൽ നിന്നു പരിഷത്തിനു പുറമേ CSIR റീജ്യണൽ ലാബറട്ടറി, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്, സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്, പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 'സയൻസ് ടുഡെ' പത്രാധിപർ സുരേന്ദ്രഝാ, ആകാശവാണിയുടെ സയൻസ് സെല്ലുകളിലെ 15 പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളുടെ ചുരുക്കം ഇപ്രകാരമായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥ ഭൂരിപക്ഷം പേർക്കും ജീവിക്കാനുതകുന്ന തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. എട്ടുവർഷത്തെ പ്രൈമറി വിദ്യാഭ്യാസവും തൊഴിൽ പരിശീലനത്തോടു കൂടിയ നാലു വർഷത്തെ സെക്കണ്ടറി വിദ്യാഭ്യാസവും സാർവത്രികവും നിർബന്ധിതവും ആക്കണം. പഠിക്കാൻ കഴിയാത്തവരും ഇടക്ക് പഠിത്തം നിറുത്തിയവരുമായ 15-35 പ്രായപരിധിയിലുള്ളവർക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകാൻ സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണം. ഉത്പാദന പ്രവർത്തനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനും വർത്തമാന രാഷ്ട്രീയ - സാമൂഹ്യ പ്രശ്‌നങ്ങൾ അറിഞ്ഞ് അഭിപ്രായ രൂപീകരണം നടത്തുന്നതിനും ഇവരെ പ്രാപ്തരാക്കണം. അതായിരിക്കണം അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ആഹാരം, വസ്ത്രം, പാർപിടം, തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുതകുന്ന ഗവേഷണങ്ങൾക്ക് മുൻഗണന നൽകണം. ജനങ്ങളുടെ യഥാർഥ ആരോഗ്യാവശ്യങ്ങളുമായി ബന്ധപ്പെടുത്തി പ്രതിരോധത്തിന് ഊന്നൽ നൽകുന്ന വിധത്തിൽ ആരോഗ്യ പ്രസ്ഥാനം പുനഃസംവിധാനം ചെയ്യണം. ആരോഗ്യപരിപാലനത്തിനുള്ള അവകാശം മൗലികാവകാശമാക്കണം. സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന പ്രതിനിധികൾ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ചു. സമ്മേളന നടപടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും ആയി രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അഖിലേന്ത്യാ ശാസ്ത്രാധ്യാപക സംഘടനയുടെ വാർഷികം 1978 ഡിസംബർ 27, 28, 29 തിയ്യതികളിൽ തിരുവനന്തപുരം മോഡൽ ഹൈസ്‌കൂളിൽ വെച്ച് പരിഷത്തിന്റെ ആതിഥേയത്വത്തിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 140 പേർ സമ്മേളനത്തിൽ പങ്കെടുത്തു. പരിഷത്തിന്റെ പതിനാറാം വാർഷികം 1979 ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ചു നടന്നു. വാർഷികത്തിന്റെ മുന്നോടിയായി ഒരു വിദഗ്ധ സംഘം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠന പര്യടനവും ഇടുക്കിയുടെ വികസന സാധ്യതകളെക്കുറിച്ച് വാർഷികത്തോടനുബന്ധിച്ച് നടത്തിയ സിമ്പോസിയവും പ്രത്യേകം പ്രസ്താവ്യമാണ്. പി. ജെ. ജോസഫ് എം. എൽ. എ. ഡോ. ശ്യാം സുന്ദരൻ നായർ, പി. കെ. നാരായണൻ എന്നിവർ സിമ്പോസിയത്തിൽ പങ്കെടുത്തു. രണ്ടാം ദിവസം നടത്തിയ ആരോഗ്യ സെമിനാറിൽ കാൻസർ, മനസ്സിന്റെ ആരോഗ്യം എന്നിവ പ്രത്യേക വിഷയങ്ങളായിരുന്നു. കാൻസർ, മാനസികാരോഗ്യം, ഹൃദ്രോഗം, ആഹാരവും പലഹാരവും, രോഗനിർണയം തേടി, പ്രഥമ ശുശ്രൂഷ എന്നിങ്ങനെ ആറ് ആരോഗ്യ പുസ്തകങ്ങൾ 1979 ഫെബ്രുവരിയിൽ പരിഷത്ത് പ്രസിദ്ധപ്പെടുത്തി. വാർഷിക സമ്മേളനത്തിൽ പ്രസിഡന്റായി വി. കെ. ദാമോദരനേയും ജനറൽ സെക്രട്ടറിയായി കെ. വി. രാഘവൻ നമ്പ്യാരേയും തെരഞ്ഞെടുത്തു. പരിഷത്തിന്റെ അഞ്ചാമത്തെ പ്രവർത്തക ക്യാമ്പ് 1979 ഏപ്രിൽ 27, 28, 29 തിയ്യതികളിൽ തവനൂരിൽ വെച്ചു നടന്നു. ഗ്രൂപ്പു തിരിഞ്ഞും പൊതുവായും നടന്ന ചർച്ചകൾക്കു ശേഷം അടുത്ത വർഷത്തേക്കുള്ള വിശദമായ കാര്യപരിപാടി തയ്യാറാക്കി. അന്താരാഷ്ട്ര ശിശുവർഷം പ്രമാണിച്ച് അമ്പതു ബാലശാസ്ത്ര പുസ്തകങ്ങൾ അടങ്ങുന്ന സയൻസ് ക്രീം പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. ലോവർ പ്രൈമറി വിദ്യാർഥികൾക്കു വേണ്ടിയുള്ള ചുമർ പത്രമായ 'ബാലശാസ്ത്രം' 1979 ജനുവരിയിൽ ഒന്നാംലക്കം പ്രസിദ്ധീകരിച്ചു. ഡബിൾ ഡമ്മി സൈസിൽ ബഹുവർണങ്ങളിൽ ചിത്രങ്ങളോടെയാണ് അതു പുറത്തിറക്കിയത്. 'ബാലശാസ്ത്രം' എല്ലാവരുടേയും പ്രശംസക്ക് പാത്രമായി. 1979-80 കാലത്ത് മൂന്നു ലക്കങ്ങൾ കൂടി ബാലശാസ്ത്രം പ്രസിദ്ധീകരിച്ചു. സാമ്പത്തിക ബാധ്യത അടിക്കടി വർധിച്ചു വന്നതിനാൽ അതിന്റെ പ്രസിദ്ധീകരണം തൽക്കാലത്തേക്ക് നിർത്തിവെക്കേണ്ടതായി വന്നു. 1979 നവംബർ 9, 10, 11 തിയ്യതികളിൽ തൃശൂർ പൂങ്കുന്നം യു. പി. സ്‌കൂളിൽ വെച്ച് ഗ്രാമശാസ്ത്രസമിതി പ്രവർത്തകരുടെ സംസ്ഥാന ക്യാമ്പ് നടന്നു. ഗ്രാമശാസ്ത്ര സമിതികളുടെ ഭാവി പ്രവർത്തനത്തിനുള്ള ഒരു രൂപരേഖ യോഗം അംഗീകരിച്ചു. ഡോ. എം. എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ ഒരു പഠന സംഘം കേന്ദ്രഗവൺമെന്റിന്റെ നിയോഗപ്രകാരം 1979 ഒക്‌ടോബറിൽ സൈലന്റ്‌വാലി സന്ദർശിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. സൈലന്റ്‌വാലി പ്രശ്‌നം, വിവിധ മലിനീകരണ പ്രശ്‌നങ്ങൾ എന്നിവയിൽ ഇടപെട്ടു തുടങ്ങിയതോടെ സംഘടനക്കകത്തുണ്ടായ അഭിപ്രായ സമന്വയമില്ലായ്മയും ശൈഥില്യവും പുറത്തുനിന്നുയർന്നു വരുന്ന വിമർശനങ്ങളും സംഘടനക്കകത്ത് ആഴത്തിലുള്ള ചർച്ചക്ക് വഴിയൊരുക്കി. തവനൂരിൽ 1979 ഏപ്രിൽ 27 - 29 വരെ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലും തുടർന്നുള്ള ഏതാനും കേന്ദ്രനിർവാഹക സമിതി യോഗങ്ങളിലും പ്രത്യയശാസ്ത്രപരമായ ചർച്ചകൾ നടക്കാൻ ഇതായിരുന്നു സാഹചര്യം. ഇതു സംബന്ധിച്ച് 1979-1980 ലെ വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു.

പരിഷത്തിന്റെ പ്രത്യയശാസ്ത്രം

ഒരു പിടി ശാസ്ത്രസാഹിത്യകാരന്മാരുടെ മാത്രം സംഘടനയല്ല ഇന്ന് പരിഷത്ത്. വ്യക്തമായ സാമൂഹ്യലക്ഷ്യമുള്ള ശാസ്ത്രപ്രചാരകരുടെ സംഘടനയാണിത്. സയൻസിനേയും സാങ്കേതിക വിദ്യകളേയും ഉപാധികളാക്കി ഈ രാജ്യത്ത് സാമൂഹ്യ മാറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് ഇന്നത്തെ സാഹചര്യത്തിൽ പരിഷത്തിന്റെ കടമ എന്ന് കഴിഞ്ഞകാല പ്രവർത്തനാനുഭവങ്ങളിൽ നിന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ ശ്രമം വളരെ ബോധപൂർവവും ഒരു ചുവടുപോലും പിഴക്കാതെയുള്ളതുമാകണമെന്ന് നാം കൂടുതൽ ചിന്തിച്ചത് ഈ വർഷമാണ്. സംഘടനയുടെ ആദ്യനാളുകളിൽ നാം മനസ്സിൽ കണ്ടിരുന്നതും പിൽക്കാല പ്രവർത്തനാനുഭവ പാഠങ്ങളിലൂടെ പരിപോഷിപ്പിച്ചിരുന്നതുമായ ഒരു പ്രത്യയശാസ്ത്രം നമുക്കുണ്ടായിരുന്നുവെങ്കിലും അതു കൂടുതൽ തേച്ചുമിനുക്കി കാന്തിയും മൂല്യവും ചേർക്കേണ്ടതുണ്ടെന്ന് ചില പ്രവർത്തകർ ഈ വർഷം ഓർമിപ്പിക്കുകയുണ്ടായി. അതിവേഗമുള്ള വളർച്ചയുടെ ഈ നാളുകളിൽ അത് ആവശ്യമാണെന്നു തോന്നിയതിന്റെ അടിസ്ഥാനത്തിൽ തവനൂർ ക്യാമ്പിലും തൃശ്ശൂരിലും തിരുവനന്തപുരത്തും ചേർന്ന കേന്ദ്രനിർവാഹക സമിതിയോഗങ്ങളിലും പരിഷത്തിന്റെ പ്രത്യയ ശാസ്ത്രത്തെക്കുറിച്ച് നീണ്ട ചർച്ചകൾ ഈ വർഷം നടത്തുകയുണ്ടായി. ഒന്നര പതിറ്റാണ്ടുകാലത്തെ ഇടവേളക്കു ശേഷം കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് 1979-ൽ പ്രഖ്യാപിച്ചു. പരിഷത്തിന്റെ വികസന കാഴ്ചപ്പാട് പൊതു പ്രവർത്തകരിലും ജനപ്രതിനിധികളിലും എത്തിക്കാനുള്ള സന്ദർഭമായി അത് ഉപയോഗിക്കാൻ തീരുമാനിക്കപ്പെട്ടു. 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 'വികസന പരിപ്രേക്ഷ്യം' എന്ന കുറിപ്പ് ആയിരുന്നു അടിസ്ഥാന രേഖ. തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പിനു ശേഷം വിജയികൾക്കും പൊതുവേദികളിൽ സ്വീകരണം നൽകുക, അവർക്കു മുമ്പിൽ വികസന രേഖ അവതരിപ്പിക്കുക, അവരുടെ പ്രതികരണം ആവശ്യപ്പെടുക - ഇതായിരുന്നു രീതി. വ്യത്യസ്ത വിഭാഗങ്ങളിലുള്ള പൊതു പ്രവർത്തകർ ഇങ്ങനെ ഒരേ വേദിയിൽ അണിനിരന്നത് ജനങ്ങളിൽ വലിയ താൽപര്യം ഉളവാക്കി. പഞ്ചായത്ത് വികസനത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ആവശ്യമാണെന്ന കാഴ്ചപ്പാടിന്റെ ആദ്യകാല സൂചനകൾ ഇതിൽ കാണാവുന്നതാണ്. പഞ്ചായത്ത് ബോഡി യോഗങ്ങളിൽ പരിഷദ് പ്രവർത്തകരെ ക്ഷണിച്ച് ചർച്ച നടത്തിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായി. ഗ്രാമശാസ്ത്ര സമിതികൾ ഉള്ള പ്രദേശങ്ങളിലേ സ്ഥാനാർഥി സ്വീകരണ ചടങ്ങ് ഫലപ്രദമായി സംഘടിപ്പിക്കപ്പെട്ടുള്ളൂ. തെരഞ്ഞെടുപ്പിനു ശേഷം വിജയികൾക്ക് സ്വീകരണം നൽകുന്ന പരിപാടിയും വളരെ കുറച്ചു കേന്ദ്രങ്ങളിലേ നടത്താൻ കഴിഞ്ഞുള്ളൂ. ഇതുവരെ മെഡിക്കൽ ക്യാമ്പുകളിൽ ഒതുങ്ങി നിന്നിരുന്ന ആരോഗ്യ പ്രവർത്തനങ്ങൾ ഔഷധരംഗത്തെ അശാസ്ത്രീയതകൾക്കെതിരായും ജനകീയാരോഗ്യത്തിനു വേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിലേക്കും ഉയരാൻ തുടങ്ങിയത് ഇതേ കാലഘട്ടത്തിലാണ്. കേരളത്തിനു പുറത്തുള്ള മെഡിക്കോഫ്രണ്ട് സർക്കിൾ, വാളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഇതര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നത് 1978-79 കാലഘട്ടത്തിലത്രെ. നമ്മുടെ ആരോഗ്യ കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ ബന്ധം സഹായകമാകാൻ തുടങ്ങി. സൈലന്റ്‌വാലി പ്രക്ഷോഭത്തെ തുടർന്ന് പരിസര രംഗത്തുണ്ടായ അവബോധം പരിസര രംഗത്തെ നമ്മുടെ ഇടപെടലിന്റെ ആക്കം വർധിപ്പിച്ചു. ചാലിയാർ, കുട്ടനാട് പ്രശനങ്ങളിൽ ഇടപെടുന്നത് ഇതിന്റെ ഭാഗമായാണ്. ചാലിയാർ പ്രശ്‌നത്തെക്കുറിച്ച് നാം പഠിക്കാൻ തുടങ്ങുന്നത് 1978-79 കാലത്താണ്. 1000 ലേറെ പരിസര ക്ലാസുകൾ ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്‌തെങ്കിലും പകുതി ക്ലാസുകൾ മാത്രമേ നടന്നുള്ളു. ജൂൺ 5 പരിസരദിനമായി ആചരിക്കാൻ തുടങ്ങളിയത് 1979ലാണ്. ബഹുജന വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന പരിഷത്ത്, സാക്ഷരത ഒരു ലക്ഷ്യമല്ലെങ്കിലും ഒരവശ്യ ഘടകമായി അംഗീകരിക്കുന്നത് 1977ലാണ്. 1977ലെ മലമ്പുഴ വാർഷിക ക്യാമ്പിൽ വെച്ച് സാക്ഷരതാ പ്രവർത്തനങ്ങൾക്ക് ഒരു പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 1977 ഡിസംബർ 26ന് തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ സബ്കമ്മിറ്റി അടുത്ത 5 വർഷത്തിനുള്ളിൽ മുഴുവൻ കേരളീയർക്കും പൂർണ സാക്ഷരത എന്ന പ്രവർത്തനം ഗ്രാമശാസ്ത്രസമിതികളുടെ പ്രധാന പ്രവർത്തനമായി അംഗീകരിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. ഇതിനൊരു പ്രൊജക്റ്റ് റിപ്പോർട്ട് 1978ൽ ഉണ്ടാക്കി. 1979 മുതൽ തന്നെ ഗ്രാമശാസ്ത്രസമിതികൾ അവിടെയും ഇവിടെയുമായി കുറെയേറെ സാക്ഷരതാക്ലാസുകൾ തുടങ്ങിയിരുന്നു. ഈ കാലയളവിലെല്ലാം നമ്മുടെ സംഘടനയിലെ വനിതാപങ്കാളിത്തം കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ മാത്രമായിരുന്നു വനിതാപങ്കാളിത്തം നാമമാത്രമായെങ്കിലും ഉണ്ടായിരുന്നത്. പരിഷത്തിന്റെ 17-ാം വാർഷിക സമ്മേളനം 1980 ഫെബ്രുവരി 29, മാർച്ച് 1, 2 തിയ്യതികളിൽ തൃശൂർ ടൗൺഹാളിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് ഒരു വ്യവസായ സെമിനാർ നടത്തി വ്യവസായ സുവനീറും പ്രസിദ്ധീകരിച്ചു. 'ശാസ്ത്രാന്വേഷണ പ്രൊജക്റ്റുകളും സയൻസ് പരീക്ഷണങ്ങളും' എന്ന പേരിൽ ഒരു പുസ്തകവും വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ഈ സമ്മേളനത്തിൽ വെച്ച് പ്രൊഫ. എം. കെ. പ്രസാദിനെ പ്രസിഡന്റായും ശ്രീ. സി. ജെ. ശിവശങ്കരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറാത്തി വിജ്ഞാൻ പരിഷത്ത് സെക്രട്ടറി എം. എൻ. ഗോഗ്‌തെ, പ്രൊഫ. മാധവ് ഗാഡ്ഗിൽ എന്നിവർ വാർഷിക സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. മൃഗസംരക്ഷണത്തെ സംബന്ധിച്ച് ഒരു സെമിനാറും വാർഷികത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വാർഷികത്തിന്റെ മുന്നോടിയായി ഒരു മാസക്കാലം 'ശാസ്ത്രസായാഹ്നം' എന്ന ശാസ്ത്രപ്രഭാഷണ പരമ്പര തേക്കിൻകാട് മൈതാനിയിൽ നടത്തിയിരുന്നു. കൂടാതെ ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു. 1977ലെ ശാസ്ത്ര സാംസ്‌കാരിക ജാഥയുടെ പാഠം ഉൾക്കൊണ്ട് ആസൂത്രണം ചെയ്ത 1980ലെ ശാസ്ത്രകലാജാഥ തുടർന്നങ്ങോട്ടുള്ള പരിഷദ് പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി. ശാസ്ത്രപ്രചാരണത്തിന് ഒരു പുതിയ മാധ്യമം തുറന്നുകിട്ടി. മറ്റു മാധ്യമങ്ങളിലൂടെ എത്തിപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങളെ ആകർഷിക്കാൻ ഇത് ഏറെ സഹായിച്ചു. സംഘാടനരീതി, ആദ്യന്തമുള്ള കൂട്ടായ്മ, ഉള്ളടക്കത്തിന്റെ വൈവിധ്യം, അവതരണരീതി, കലാകാരൻമാരുടെ അമെച്വർ സ്വഭാവം, പരിപാടികളുടെ കാപ്‌സ്യൂൾ സ്വഭാവം, വിവിധ കലാരൂപങ്ങളെ ഏകോപിപ്പിച്ചുള്ള പ്രയോഗം എന്നിങ്ങനെ നിരവധി സവിശേഷതകൾ നമ്മുടെ കലാജാഥക്ക് അവകാശപ്പെടാം. സംഭാവന പിരിക്കാതെ പുസ്തക പ്രചാരണത്തിലൂടെ ജാഥാസംഘാടനത്തിനുള്ള ചെലവ് കണ്ടെത്തുകയെന്ന നൂതനശൈലിപോലും നിരവധി പ്രവർത്തകരെ സംഘടനയിലേക്ക് ആകർഷിച്ചിട്ടുണ്ട്. പരിഷത്തിനെ ഒരു ബഹുജന സംഘടനയാക്കുന്നതിൽ കലാജാഥക്കുള്ളിടത്തോളം പങ്ക് മറ്റൊരു പ്രവർത്തനത്തിനും അവകാശപ്പെടാനില്ല. 1980-81 ൽ 181 യൂണിറ്റുകളും 4016 അംഗങ്ങളുമുണ്ടായിരുന്ന സംഘടനയിൽ തൊട്ടടുത്ത വർഷം 309 യൂണിറ്റുകളും 6163 അംഗങ്ങളും ഉണ്ടായി. ശതമാനക്കണക്കിൽ യൂണിറ്റുകളുടെ ഏറ്റവും വലിയ വർധന ഇതാണ്. പുസ്തക പ്രചാരണത്തിൽ ഇത് ചരിത്രം സൃഷ്ടിച്ചു. 1.75 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ ഒന്നാം ശാസ്ത്രകലാജാഥക്കു കഴിഞ്ഞു. ശാസ്ത്രകലാജാഥയെക്കുറിച്ച് 20-ാം വാർഷിക സുവനീറിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ശാസ്ത്രപ്രചാരണത്തിന് കല ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായിരിക്കുമെന്ന ചിന്തയാണ് ശാസ്ത്രകലാജാഥക്ക് തുടക്കമിട്ടത്. പരിഷത്തിന്റെ കാഴ്ചപ്പാട് കലയുടെ മാധ്യമത്തിൽ കൂടി ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു കലാജാഥയുടെ ലക്ഷ്യം. 1980 ജൂണിൽ കലാരൂപങ്ങൾ തയ്യാറാക്കുന്നതിനായി ഒരു കർമ സമിതി രൂപീകരിച്ചു. വി. കെ. ശശിധരനായിരുന്നു സമിതിയുടെ കൺവീനർ. ഗാനങ്ങളും തെരുവുനാടകങ്ങളും പലരെക്കൊണ്ടും എഴുതിച്ചു. ചർച്ചകളിലൂടെ വേണ്ടത്ര ഭേദഗതി വരുത്തി. 1980 സെപ്തംബർ 4 മുതൽ 12 വരെ കലാകാരൻമാർ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് പരിശീലനം തടത്തി. 1980 സെപ്തംബർ 12, 13, 14 തിയ്യതികളിൽ മാന്നാറിൽ വെച്ച് പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. അതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു. ക്യാമ്പിൽ ശാസ്ത്രകലാജാഥയിലെ കലാരൂപങ്ങൾ എല്ലാം അവതരിപ്പിച്ചു. പരിഷദ് പ്രവർത്തകരും പൊതുജനങ്ങളും പരിപാടികൾ വീക്ഷിച്ച് പല നിർദേശങ്ങളും നൽകി. അവയ്ക്കനുസരണമായ വ്യതിയാനങ്ങൾ പരിപാടികളിൽ വരുത്തി. സെപ്തംബർ 26 മുതൽ ഒക്‌ടോബർ രണ്ടുവരെ വീണ്ടും തിരുവനന്തപുരത്ത് താമസിച്ച് കലാകാരന്മാർ പരിശീലനം നേടി. 1980 ഒക്‌ടോബർ 2-ന് തിരുവനന്തപുരം ജില്ലയിലെ കാരക്കോണം ഗ്രാമത്തിൽ നിന്ന് ജാഥ ആരംഭിച്ചു. അന്നത്തെ അഭ്യന്തര വകുപ്പുമന്ത്രി ടി. കെ. രാമകൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു. കോന്നിയൂർ ആർ. നരേന്ദ്രനാഥ് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. ജാഥയിലെ കലാകാരന്മാരെല്ലാം പരിഷദ് പ്രവർത്തകർ തന്നെയായിരുന്നു. കർഷകരും പഠിപ്പു കഴിഞ്ഞ് ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്നവരും സർക്കാർ ജീവനക്കാരും എഞ്ചിനീയർമാരും ഡോക്ടർമാരുമൊക്കെ കലാകാരന്മാരായി ഉണ്ടായിരുന്നു. ശ്രീ. എം. എസ്. മോഹനൻ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. വി. കെ. ശശിധരൻ കൺവീനറും പി. ജി. പത്മനാഭൻ മാനേജരും ആയിരുന്നു. കൈലിയും തലയിൽ കെട്ടും ചുവന്ന അരയിൽ കെട്ടും ആയിരുന്നു കലാകാരന്മാരുടെ വേഷം. ചെണ്ട, ഉടുക്ക്, ഗഞ്ചിറ, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഓരോ ജില്ലയിലും ശരാശരി മൂന്നു ദിവസം വീതം പര്യടനം നടത്തി. ഒരു ദിവസം 6 പരിപാടികൾ വീതം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പല ദിവസങ്ങളിലും കൂടുതൽ പരിപാടികൾ നടത്തേണ്ടതായി വന്നുകൂടി. നാളെ നേതാക്കളായ് മാറേണ്ട നിങ്ങൾക്ക് കാലം അമാന്തിച്ചുപോയില്ല നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ ആദ്യക്ഷരം മുതൽ മേലോട്ട് ............................................... .............................................. തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ. എന്ന അവതരണ ഗാനം സദസ്യരിൽ ഉന്മേഷം പകർന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കാലതാമസം വരുത്തുന്ന ചുവപ്പു നാടയ്‌ക്കെതിരെ വിരൽചൂണ്ടുന്നതായിരുന്നു ആഫീസ് എന്ന നാടകം. 'വെളിച്ചത്തിലേക്ക്' എന്നത് അന്ധവിശ്വാസങ്ങൾ തള്ളിക്കളഞ്ഞ് ശാസ്ത്രീയമായി ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു നാടകമായിരുന്നു. വന നശീകരണത്തിനും പരിസര മലിനീകരണത്തിനും എതിരായ ശക്തമായ ഒരു കലാസൃഷ്ടി ആയിരുന്നു കുറവരശികളി. സാധന വിലകൾ വാണംപോലെ കേറികേറി മേലോട്ട് സാധാരണ ജനജീവിതമങ്ങനെ താളംതെറ്റി താഴോട്ട്

സായിപ്പു പോയിട്ട് മുപ്പതു വർഷത്തിലേറെ കഴിഞ്ഞിട്ടും ആ സായിപ്പിൻ ഭാഷയിലല്ലാതീനാടു ഭരിക്കുവാനാവില്ലല്ലോ.

പശ്ചിമഘട്ടം കേറിമറിഞ്ഞീ നമ്മൾ ലോകം മുഴുവൻ എത്തിയ കാര്യം കവി പാടുന്നതു കേട്ടല്ലോ. എന്നീ ഗാനങ്ങൾ എല്ലാവരേയും രസിപ്പിക്കുന്നതായിരുന്നു, ചിന്തിപ്പിക്കുന്നവയും. മലകളെ നീക്കം ചെയ്യാൻ ശ്രമിക്കുന്ന വൃദ്ധന്റെ കഥയായിരുന്നു 'സമതലം' എന്ന നാടകം. 'ധർമാശുപത്രി' എന്ന ഓട്ടൻ തുള്ളൽ കുത്തഴിഞ്ഞ ഗതാഗത രംഗത്തെ ശോച്യാവസ്ഥയും തുറന്നുകാട്ടിയിരുന്നു. നരബലി, ഗലീലിയോ എന്നീ വിൽപാട്ടുകളും ധാരാളം കേന്ദ്രങ്ങളിൽ അവതരിപ്പിക്കുകയുണ്ടായി. സോഷ്യലിസ്റ്റ് വിപ്ലവ ദിനമായ നവംബർ 7-ാം തീയതി കണ്ണൂർ ജില്ലയിലെ കാസറഗോഡ് ശാസ്ത്രകലാജാഥ സമാപിച്ചു. 37 ദിവസം നീണ്ടുനിന്ന കലാജാഥ 244 വേദികളിൽ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിദ്ധീകരണ സമിതി ഈ ഓരോ കേന്ദ്രങ്ങളിൽ മുൻകൂട്ടി പുസ്തകങ്ങൾ എത്തിക്കുകയും അതു വിൽപന നടത്തുന്ന തുക ജാഥാ ക്യാപ്റ്റനെ ഏൽപിക്കണമെന്നു നിർദേശം നൽകുകയും ചെയ്തിരുന്നു. ജാഥാ പരിപാടികൾ ലഘുലേഖകളായി അച്ചടിച്ച് അവയും വിൽപന നടത്തി. ചുരുങ്ങിയത് നാലുലക്ഷം പേരെങ്കിലും കലാജാഥ കണ്ടിരിക്കണം. വികസന രംഗത്ത് പ്രധാനപ്പെട്ട ചില ഇടപെടലുകൾ ഇക്കാലത്ത് നാം നടത്തുകയുണ്ടായി. ഗ്രാമശാസ്ത്ര സമിതി പ്രവർത്തകർക്ക് ഒരു കൈപ്പുസ്തകം ഉണ്ടായതും ഗ്രാമങ്ങൾതോറും ഗ്രാമവികസന ചർച്ചകൾ സംഘടിപ്പിച്ചതും സമിതി പ്രവർത്തനങ്ങൾക്ക് ഉത്തേജനമേകി. 700ഓളം ഗ്രാമശാസ്ത്ര സമിതികൾ ഈ ഘട്ടത്തിൽ നിലവിൽ വന്നു കഴിഞ്ഞിരുന്നു. മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ നടന്ന ഗ്രാമവികസന സർവെ ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു. അന്താരാഷ്ട്ര ശിശുവർഷാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കുവേണ്ടി അമ്പതു ശാസ്ത്രപുസ്തകങ്ങളുടെ 'സയൻസ് ക്രീം' സെറ്റ് പ്രസിദ്ധീകരണരംഗത്തെ നമ്മുടെ ഒരു പ്രധാന സംഭാവനയാണ്. സർവ വിജ്ഞാനകോശം എന്ന കാഴ്ചപ്പാടിലൂടെ അതേ സമയം ഓരോന്നും സ്വതന്ത്രപുസ്തകമെന്ന രീതിയിൽ തയ്യാറാക്കിയവയായിരുന്നു ഈ പരമ്പരയിലെ ഓരോ പുസ്തകവും. ഉള്ളടക്കം ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ശൈലി ഗ്രന്ഥകാരന്മാരുടെ തനതാണ്. പരിഷത്തിന്റെ പ്രസിദ്ധീകരണ സമിതി 11 പുസ്തകങ്ങളുടെ സെറ്റിനു ശേഷം ഏറ്റെടുത്ത പ്രീ പബ്ലിക്കേഷൻ പദ്ധതിയാണിത്. മലയാള ബാലസാഹിത്യത്തിന് ഇത്രയേറെ പുസ്തകങ്ങൾ ഒറ്റയടിക്ക് ഇതിനു മുമ്പു ലഭിച്ചിട്ടില്ല. പ്രസിദ്ധീകരണ രംഗത്ത് നമ്മുടെ അഭിമാനമായി മാറിയ ശാസ്ത്രകൗതുകത്തിന്റെ പ്രാരംഭ ജോലികൾ 1980ൽ തന്നെ തുടങ്ങി. നമ്മുടെ ചിരകാല സ്വപ്നമായിരുന്ന സയൻസ് സെന്ററിന്റെ ശിലാസ്ഥാപനം 1980 നവംബർ 2ന് കോഴിക്കോട് ബീച്ചിൽ കോർപറേഷൻ അനുവദിച്ചു തന്ന 32 സെന്റ് സ്ഥലത്ത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ. കെ. നായനാർ നടത്തി. കേരള സർക്കാർ നൽകിയ 2.25 ലക്ഷം രൂപ ഉപയോഗിച്ചാണ് സയൻസ് സെന്റർ കെട്ടിടം നിർമിച്ചത്. ഗ്രാമശാസ്ത്രസമിതി പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്ന് വളരെ ഉദാരമായ ചില സഹായങ്ങൾ നമുക്കു ലഭിച്ചു. സമിതി പ്രവർത്തനത്തിനായി വാഹനങ്ങൾ, സ്ലൈഡ് പ്രൊജക്റ്ററുകൾ, ഫിലിം പ്രൊജക്റ്റർ, ഫിലിമുകൾ എന്നിവ വാങ്ങിക്കുന്നതിന് 1,80,000 രൂപ കേരള സർക്കാർ നൽകി. ഈ ഉപകരണങ്ങൾ പരിഷത്തിന്റെ പ്രവർത്തനത്തിന് വളരെ ഉപയോഗപ്രദമായിരുന്നു. സൈലന്റ്‌വാലി പദ്ധതിയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നാം നടത്തുന്നത് 1980ലാണ്. ഇതിനുമുമ്പു തന്നെ സൈലന്റ്‌വാലിയുടെ പ്രത്യേകത സൂചിപ്പിക്കുന്ന ലഘുലേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. സൈലന്റ്‌വാലി പദ്ധതി ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഒരു വികസന പ്രവർത്തനത്തിൽ ഇടപെട്ടുകൊണ്ട് ജനകീയ ചർച്ചകൾ ഇത്ര വ്യാപകമായി നടത്തുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യമായിരുന്നു. സോഷ്യൽ ഫോറസ്ട്രി എന്ന ആശയം പരിഷത്തിൽ ഉരുത്തിരിയുന്നത് ഈ വർഷമാണ്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ആസൂത്രിത വനവൽക്കരണമെന്ന ആശയമായിരുന്നു ഈ ഘട്ടത്തിലുണ്ടായിരുന്നത്.

വാഴയൂർ ഗ്രാമവികസന സർവെയെക്കുറിച്ച് 18-ാം വാർഷിക റിപ്പോർട്ട്
വികസന സർവെയുടെ ആദ്യപടിയായി വാഴയൂർ, വാഴക്കാട്, ചീക്കോട്, ചെറുകാവ്, പുളിക്കൽ എന്നീ അഞ്ചു പഞ്ചായത്തുകൾ ചേർന്ന് ഒരു വികസന സമിതി ഉണ്ടാക്കുകയും ആദ്യം വാഴയൂർ പഞ്ചായത്തിൽ സർവെ നടത്താൻ തീരുമാനിക്കുകയും ചെയ്തു. വാഴയൂർ പഞ്ചായത്തിലെ ഒൻപതു വാർഡുകളിലും ഗ്രാമസാസ്ത്ര സമിതി രൂപീകരിക്കുകയും 180-ൽ പരം പേരടങ്ങിയ ഒരു സ്‌ക്വാഡിന് സർവെ സംബന്ധമായ പരിശീലനം നൽകുകയും ചെയ്തു. ഈ സ്‌ക്വാഡ് അംഗങ്ങളാണ് വീടുവീടാന്തരം കയറിയിറങ്ങി സർവെ പ്രവർത്തനം നടത്തിയത്. ഈ ഘട്ടത്തിൽ എല്ലാ ദിവസവും ശാസ്ത്ര പ്രഭാഷണങ്ങൾ, ശാസ്ത്രകലാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ശാസ്ത്രകലാജാഥയിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച 'ഓഫീസ്' എന്ന തെരുവു നാടകത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആസൂത്രണ വിദഗ്ധന്മാരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് വാഴയൂരിന്റെ വികസനരേഖ തയ്യാറാക്കി വരികയാണ്.
വാഴയൂരിന്റെ വികസനത്തിനുവേണ്ടി ഒരു സമഗ്ര പദ്ധതി തയ്യാറാക്കി പഞ്ചായത്തിനു സമർപ്പിച്ചുവെങ്കിലും ആ രീതിയിൽ നടപ്പാക്കുവാൻ കഴിഞ്ഞില്ല. പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം ആരംഭിച്ച പഞ്ചായത്ത് തല വിഭവഭൂപട നിർമാണത്തിന്റേയും സമഗ്ര ആസൂത്രണത്തിന്റേയും ബീജം വാഴയൂരിലെ ഈ പ്രവർത്തനമായിരുന്നു.

നേഴ്‌സറി വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരെയുള്ള ബോധവൽക്കരണം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫീഡിങ് സെന്റർ കേന്ദ്രീകരിച്ച് ചില സ്ഥലങ്ങളിൽ ബാലവാടികൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകാൻ സാധിച്ചു. വികേന്ദ്രീകരണമെന്ന വികസനരംഗത്തെ നമ്മുടെ കാഴ്ചപ്പാടുകൾക്ക് ഉത്തേജനം നൽകുന്ന ജില്ലാ കൗൺസിൽ നിയമനിർമാണം ഈ വർഷമാണ് നടക്കുന്നത്. ഘടട, ഡടട പരീക്ഷകൾക്കു വേണ്ടിയുള്ള കോച്ചിങ് ക്യാമ്പുകൾ, ബ്രിഡ്ജ് കോഴ്‌സുകൾ എന്നീ പ്രവർത്തനങ്ങളായിരുന്നു ഈ വർഷത്തെ പ്രധാന ബാലവേദി പ്രവർത്തനങ്ങൾ. കൂപ്പൺ, രസീത് എന്നിവ വഴിയും, സുവനീർ പ്രസിദ്ധീകരിച്ചും പ്രവർത്തന ഫണ്ട് ശേഖരിക്കാൻ ഈ വർഷം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. വനിതാരംഗത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി ഒരു വനിതയെയെങ്കിലും ജില്ലാ കമ്മറ്റിയിലേക്ക് കോ-ഓപ്റ്റ് ചെയ്യാൻ തീരുമാനിച്ചതും ഈ വർഷമായിരുന്നു. വളരുന്ന സംഘടനക്ക് ഉചിതമായ വിധത്തിൽ ശക്തമായ നേതൃനിരയുടെ ആവശ്യകത കൂടുതൽ കൂടുതൽ ബോധ്യപ്പെട്ടു വരികയായിരുന്നു. ഈ ലക്ഷ്യം സാധിക്കുന്നതിനു വേണ്ടി വൻമേഖലാ തലത്തിലും തുടർന്ന് ജില്ലാതലത്തിലും കേഡർ ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടു. ഗ്രാമതല വാർത്താ വിനിമയത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ച ഗ്രാമപത്രം വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയത് 1981 ജൂലൈ മാസത്തിലാണ്. ജനങ്ങൾക്കിടയിൽ വമ്പിച്ച പ്രതികരണമാണ് ഗ്രാമപത്രങ്ങൾ ഉണ്ടാക്കിയത്. പരിഷദ് പ്രസിദ്ധീകരണങ്ങളിലും സ്ഥിരമായി ഗ്രാമപത്രം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പതിവ് അന്നേ ആരംഭിച്ചു. സോഷ്യൽ ഫോറസ്ട്രി എന്ന ആശയത്തിന് പ്രാവർത്തിക രൂപം നൽകിയത് 1981ലാണ്. ഈ വർഷം ജൂൺ - ജൂലൈ മാസങ്ങളിൽ തൃശ്ശൂർ ജില്ലയിലെ 17 ബ്ലോക്കുകളിലായി 17 പഞ്ചായത്തുകളിൽ മരവൽക്കരണ പ്രവർത്തനം നടന്നു. ഈ കാലയളവിൽ 10 ലക്ഷം തൈകൾ വിതരണം ചെയ്യപ്പെട്ടു. ഇതിന്റെ മോണിറ്ററിങ്ങിനായി നടന്ന സർവെ പ്രവർത്തനം വഴി ഒരു പദ്ധതിയുടെ ആസൂത്രണത്തിനും നിർവഹണത്തിനും വിലയിരുത്തലിനും ജനകീയ പങ്കാളിത്തം അനിവാര്യമെന്നു ബോധ്യപ്പെട്ടു. 'യുവശക്തി പരിസര വികസനത്തിന്' എന്ന രേഖ പ്രസിദ്ധീകരിക്കുകയും അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തു. തുടർന്നുള്ള വർഷത്തിൽ ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. ബത്തേരി റിസർവ് വനംകൊള്ളയ്‌ക്കെതിരെ ജനകീയ സമിതിയുടെ സഹകരണത്തോടെ നടത്തിയ ചെറുത്തുനിൽപുകൾ, അതിന്റെ വിജയം എന്നിവ പരിസരരംഗത്തെ പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ടതാണ്. ഏപ്രിൽ 7 ആരോഗ്യദിനമായി നാം ആചരിക്കാൻ തുടങ്ങുന്നത് ഈ വർഷത്തിലാണ്. ഈ വർഷത്തിൽ വ്യാപകമായി ആരോഗ്യ ക്ലാസുകൾ നടത്താൻ തീരുമാനിച്ചുവെങ്കിലും വിദഗ്ധരുടെ സേവനം വേണ്ടത്ര ലഭിക്കാത്തതിനാൽ ജില്ലാതല ഉദ്ഘാടനങ്ങൾ മാത്രമേ നടന്നുള്ളൂ. ബഹുജനാരോഗ്യപ്രസ്ഥാനത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് വ്യാപകമാക്കുന്ന ഒരു രേഖ തയ്യാറാക്കാൻ തീരുമാനിക്കുകയും 1982-ൽ ആരോഗ്യരേഖ പ്രസിദ്ധീകരിക്കുകയും ചെയ്തു. പരിഷത്തിന്റെ 18-ാം വാർഷികം 1981 ഫെബ്രുവരി 13, 14, 15 തിയ്യതികളിൽ പാലക്കാട് വെച്ചു നടന്നു. ജനറൽ കൗൺസിൽ അംഗങ്ങളും പ്രതിനിധികളുമായി 350-ൽ പരം ആളുകൾ പങ്കെടുത്തു. വനിതകളും ധാരാളം പേർ വന്നിരുന്നു. പാലക്കാടിന്റെ വികസനത്തെക്കുറിച്ചു നടന്ന സെമിനാർ ആയിരുന്നു പ്രധാനപരിപാടി. അതോടനുബന്ധിച്ച് 'പാലക്കാട് ഇന്നലെ ഇന്ന് നാളെ' എന്ന പേരിൽ ഒരു പുസ്തകം പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. നൂറണി ശാരദാ ശങ്കരകല്യാണ മണ്ഡപത്തിൽ വെച്ചു നടന്ന ജനറൽ കൗൺസിൽ പ്രൊഫ. എം. കെ. പ്രസാദിനെ പ്രസിഡന്റായും സി. ജെ. ശിവശങ്കരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 13-ാം തിയ്യതി ചേർന്ന സൗഹൃദ സമ്മേളനത്തിൽ കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും എത്തിയ സൗഹാർദ്ദ പ്രതിനിധികൾ സംബന്ധിച്ചിരുന്നു. സമാപന സമ്മേളനത്തിൽ വെച്ച് സയൻസ് ക്രീം ക്വിസ് എന്ന പുസ്തകം പ്രകാശനം ചെയ്തു. വനിതാരംഗത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുവാനുള്ള തീരുമാനങ്ങൾ ഇതിനുമുമ്പ് പലപ്പോഴുമുണ്ടായിട്ടുണ്ടെങ്കിലും കുറെയൊക്കെ പ്രായോഗിക രൂപം കൈക്കൊണ്ടത് 1981-ലാണ്. പാലക്കാട് വാർഷികത്തിൽ ഇതിനുള്ള തീരുമാനമുണ്ടായി. ഓരോ ജില്ലയിലും 20 വനിതകൾ വീതമുള്ള 5 യൂണിറ്റുകളെങ്കിലും സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഫലമായി അടുത്ത വർഷം 500 ഓളം വനിതാ അംഗങ്ങളും ഏതാനും വനിതാ യൂണിറ്റുകളും വനിതാ ഗ്രാമശാസ്ത്ര സമിതികളും ഉണ്ടായതായി കാണാം. തൊട്ടടുത്ത വർഷം കേന്ദ്ര നിർവാഹക സമിതിയിൽ വനിതാ സബ്കമ്മിറ്റിക്ക് പ്രത്യേക ചുമതല നൽകപ്പെട്ടു. പാലക്കാട് വാർഷികത്തിന്റെ മറ്റൊരു പ്രധാന സംഭാവന അതിന്റെ അനുബന്ധമായി പ്രസിദ്ധീകരിച്ച 'പാലക്കാട് ഇന്നലെ ഇന്ന് നാളെ' എന്ന സുവനീറാണ്. സൈലന്റ്‌വാലി പദ്ധതിക്കു ബദലായി ജില്ലയിലെ കാർഷിക വ്യാവസായിക വികസനത്തിന് ഒരു ബദൽ രേഖ തയ്യാറാക്കുവാനുള്ള ശ്രമമായിരുന്നു അത്. തുടർന്ന് ബദൽ നിർദേശങ്ങൾ അടങ്ങിയ പാലക്കാട് ജില്ലാ വികസന രേഖ പ്രസിദ്ധീകരിച്ചു. 1978-79-ൽ ആരംഭിച്ച ബാലവേദി പ്രവർത്തനങ്ങൾ ഇതുവരെ സംഘടിതമായിരുന്നില്ല. ഇതിലേക്കുള്ള നല്ലൊരു സംഭാവനയായിരുന്നു. 1981-ൽ പ്രസിദ്ധീകരിച്ച 'യുറീക്കാ ബാലവേദികൾ' എന്ന കൈപ്പുസ്തകം. ബാലവേദി പ്രവർത്തനത്തിന്റെ കാഴ്ചപ്പാടും ഒരു മാതൃകാ ബാലവേദിക്കുള്ള പ്രവർത്തന പരിപാടിയും അടങ്ങുന്നതായിരുന്നു ഈ കൈപ്പുസ്തകം. പ്രൈമറി ക്ലാസുകളിലെ ശാസ്ത്രബോധത്തിനുള്ള പുസ്തകങ്ങൾക്ക് ഒരു നല്ല മാതൃക സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു 1981-ൽ പ്രസിദ്ധീകരിച്ച 'പ്രൈമറി സയൻസ്' എന്ന ചിത്രപുസ്തകം. ഇതുപോലുള്ള പുസ്തകങ്ങൾ തുടർന്നു പ്രസിദ്ധീകരിക്കാൻ നമുക്കു കഴിഞ്ഞില്ല. പ്രസിദ്ധീകരണ രംഗത്ത് ഇതിനകം വേരുറച്ചു കഴിഞ്ഞ പരിഷത്തിന്റെ രണ്ടു പ്രസിദ്ധീകരണങ്ങൾക്ക് 1981-ൽ അവർഡു ലഭിച്ചു. പി. ആർ. മാധവപണിക്കർ എഴുതിയ 'ദൂരെ ദൂരെ ദൂരെ' എന്ന പുസ്തകത്തിന് 1980ലെ ഏറ്റവും മികച്ച ബാലശാസ്ത്ര കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവർഡും പ്രൊഫ. കെ. എൻ. പി. കുറുപ്പ് എഴുതിയ 'പരിസര സംരക്ഷണം' എന്ന പുസ്തകത്തിന് ഐ.സി ചാക്കോ അവാർഡുമാണ് ലഭിച്ചത്. 1981 ഒക്‌ടോബർ 2-ാം തിയ്യതി തിരുവനന്തപുരത്തെ കെടാകുളത്തുനിന്നും കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ആരംഭിച്ച ശാസ്ത്രകലാജാഥ നവംബർ 7ന് തൃശ്ശൂരിൽ സമാപിച്ചു. 420 കേന്ദ്രങ്ങളിലായി 7 ലക്ഷത്തോളം ആളുകളാണ് ഇത്തവണ കലാജാഥ വീക്ഷിച്ചത്. പുറം സംസ്ഥാനങ്ങളിൽ നിന്നും വന്നെത്തിയ പരിഷദ് ബന്ധുക്കളും കലാജാഥ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. കുട്ടനാട്ടിലെ പരിസര പ്രശ്‌നങ്ങൾ ഗുരുതരമായതിനെ തുടർന്ന് ഒരു പരിഷദ് പഠനസംഘം 1981-ൽ കുട്ടനാട് സന്ദർശിച്ചു. പക്ഷേ, തുടർ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താനായില്ല. 1982 ഫെബ്രുവരി 11, 12 തിയ്യതികളിൽ പരിഷത്തിന്റെ 19-ാം വാർഷികം മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സി. ജി. ശാന്തകുമാറിനെ പ്രസിഡന്റായും കെ. കെ. കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിൽ കേരളത്തിനു പുറത്തുനിന്ന് സുന്ദർലാൽ ബഹുഗുണയും (ചിപ്‌കോ ആന്ദോളൻ), ദത്താസാവ്‌ലെയും (പീഡിത്) പങ്കെടുത്തിരുന്നു. പ്രസ്തുത വാർഷികത്തിന്റെ പ്രചരണാർഥം മലപ്പുറം ജില്ലയിലെ വന്നേരി മുതൽ വഴിക്കടവു വരെ നൂറോളം ഗ്രാമങ്ങളെ ബന്ധപ്പെടുത്തുന്നതിനുള്ള ഒരു പരിപാടി ആസൂത്രണം ചെയ്തിരുന്നു. ഉദ്ദേശിച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ഗ്രാമസന്ദർശന പരിപാടിയാണ് 1982 ആഗസ്റ്റ് 21 മുതൽ 31 വരെ നടന്ന ആദ്യത്തെ ഗ്രാമശാസ്ത്ര ജാഥകളിലേക്കു നയിച്ചത്. മഞ്ചേരി വാർഷികത്തിന്റെ മുഖ്യ സംഭാവന വാർഷികത്തിനു പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖയാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പലരുമായും ചർച്ച ചെയ്താണ് ഈ രേഖ തയ്യാറാക്കിയത്. 1981-ൽ ആരംഭിച്ച കേഡർ പരിശീലനത്തെ തുടർന്ന് സംഘടനാ വിദ്യാഭ്യാസത്തിനുള്ള പ്രവർത്തനങ്ങൾ 1982ലും നടത്തുകയുണ്ടായി. ചെങ്ങന്നൂർ, ചിറ്റൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഇരുദിന ക്യാമ്പുകൾ പങ്കാളിത്തക്കുറവു കാരണം ഉദ്ദേശിച്ച ഫലം ചെയ്തില്ല. തുടർച്ചയായി പഠന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി ഒരു സ്ഥിരം പരിഷദ് സ്‌കൂൾ ആരംഭിക്കണമെന്ന നിർദേശം ജില്ലാകൗൺസിലുകളിൽ ചർച്ചക്കായി തയ്യാറാക്കിയ രേഖയിൽ കേന്ദ്രനിർവാഹക സമിതി മുന്നോട്ടു വെച്ചത് ഈ സാഹചര്യത്തിലായിരുന്നു. 1982-ൽ രണ്ടു ജില്ലകൾക്ക് ഒന്ന് എന്ന ക്രമത്തിൽ സംഘടിപ്പിച്ച ഗ്രാമശാസ്ത്രജാഥകൾ, ഗ്രാമശാസ്ത്രസമിതി പ്രവർത്തനങ്ങൾക്ക് നവോന്മേഷം പകർന്നു. 'വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്' എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങളായിരുന്നു ജാഥയിലെ മുഖ്യപരിപാടി. ആരോഗ്യസംബന്ധിയായ ഏതാനും ലഘുലേഖകളും 273 ജാഥാകേന്ദ്രങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. ഗ്രാമശാസ്ത്രം മാസിക ഗ്രാമീണ വൃത്താന്ത പത്രമായി മാറ്റുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി മൂന്നു റിപ്പോർട്ടർ കളരികൾ സംഘടിപ്പിക്കുകയുണ്ടായി. കൊല്ലം ജില്ലയിലെ വാടി, മലപ്പുറം ജില്ലയിലെ കുന്നുമ്മൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ഗ്രാമീണ വാർത്തകൾ ശേഖരിക്കുവാനും ഗ്രാമീണ പ്രശ്‌നങ്ങളോട് പ്രതികരിക്കുവാനും കഴിവുള്ള റിപ്പോർട്ടർമാരെ വാർത്തെടുക്കുകയായിരുന്നു കളരികളുടെ ലക്ഷ്യം. ഗ്രാമതല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും മാതൃകകൾ കരുപ്പിടിപ്പിക്കുന്നതിനും വേണ്ടി ഒരു ഗ്രാമീണ അക്കാദമി സ്ഥാപിക്കുക എന്ന സങ്കൽപം ഏതാനും വർഷങ്ങളായി വളർന്നുവരികയായിരുന്നു. ഗ്രാമശാസ്ത്ര സമിതികളുടെ ഈറ്റില്ലമായ കണ്ണൂരിലാവണം അക്കാദമിയുടെ ആസ്ഥാനം എന്ന് തീരുമാനിക്കപ്പെട്ടു. കണ്ണൂരിൽ അക്കാദമിയുടെ താൽക്കാലിക ഓഫീസ് ആരംഭിച്ചു. അക്കാദമിക്ക് ഒരു കെട്ടിടം നിർമിക്കുന്നതിനുവേണ്ടി കണ്ണൂരിൽ പറശ്ശിനിക്കടവിനടുത്ത് പതിമൂന്ന് സെന്റ് സ്ഥലം 1982-ൽ വാങ്ങിച്ചു. ആശയപരമായ അവ്യക്തതയും ആൾശേഷിക്കുറവും കാരണം അക്കാദമിയുടെ പ്രവർത്തനം കാര്യമായി മുന്നോട്ടു പോകുവാൻ കഴിഞ്ഞില്ല. ഗ്രാമശാസ്ത്രസമിതി പ്രവർത്തനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തക പരിശീലനം, പുകയില്ലാത്ത അടുപ്പ് സ്ഥാപനം എന്നിവയിൽ ഒതുങ്ങിനിന്നു. 1979-80 കാലഘട്ടത്തിൽ ആരംഭിച്ച പുകയില്ലാത്ത അടുപ്പുകളുടെ നിർമാണത്തിൽ ഗ്രാമീണ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒരു സംസ്ഥാന പരിശീലനം 1982-ൽ ആലപ്പുഴയിലെ ഓതറയിൽ വെച്ചു നടന്നു. വഴിമുട്ടിനിന്ന ഗ്രാമീണ അക്കാദമി സങ്കൽപം യാഥാർഥ്യമാകുന്നത് ഐ. ആർ. ടി. സി. നിലവിൽ വന്നതോടുകൂടിയാണ്. പരിസര രംഗത്തെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൽക്ക് 1982 സാക്ഷ്യം വഹിച്ചു. മൂവാറ്റുപുഴ, ചാലിയാർ, കല്ലടയാർ മലിനീകരണ പ്രശ്‌നങ്ങളിൽ ഇടപെട്ടത് ഈ വർഷത്തിലാണ്. ചാലിയാർ പ്രക്ഷോഭം നാലു വർഷങ്ങളായി നടന്നു വരികയായിരുന്നു. വ്യത്യസ്ത നിലപാടുകളുള്ള പതിനഞ്ചോളം സംഘടനകളാണ് അവിടെ രംഗത്തുണ്ടായിരുന്നത്. ഇവയെ ഒരുമിച്ചു ചേർത്ത് പരിഷത്തിന്റെ മുൻകൈയോടെ രൂപീകൃതമായ ചാലിയാർ ഏകോപനസമിതി മലിനീകരണത്തിനെതിരെ വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം യൂണിറ്റുകളിൽ ചാലിയാർ പ്രശ്‌നം ചർച്ചാവിഷയമായി. വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനഫലമായി ഉയർന്നുവന്ന മൂവാറ്റുപുഴയുടെ മലിനീകരണത്തിനെതിരെ വൈക്കം താലൂക്കിൽ വ്യാപകമായ പ്രചരണം നടന്നു. അതുവഴി ആ പ്രദേശങ്ങളിൽ സംഘടന വളരെ ശക്തമായി. 1982 ഏപ്രിൽ 26 മുതൽ 31 കേന്ദ്രങ്ങളിൽ മലിനീകരണ വിരുദ്ധ കലാജാഥ സംഘടിപ്പിച്ചു. കല്ലടയാറിലെ മലിനീകരണത്തിനെതിരായി 1982 ഏപ്രിൽ മാസത്തിൽ കാൽനട പ്രചാരണ ജാഥകൾ സംഘടിപ്പിച്ചു. ചവറ, വേളി, ആലുവ, കൊച്ചി എന്നീ മേഖലകളിലെ വ്യവസായ മലിനീകരണങ്ങളും മാനന്തവാടി പദ്ധതിയുടെ പരിസര പ്രശ്‌നങ്ങളും വ്യാപകമായ വനനശീകരണ പ്രശ്‌നങ്ങളും ഈ ഘട്ടത്തിൽ നമ്മുടെ ശ്രദ്ധയിൽ പെട്ടെങ്കിലും ആവശ്യമായ പഠന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല. പ്രാദേശിക പരിസര പ്രശ്‌നങ്ങളിൽ കാര്യമായ ശ്രദ്ധ ഈ കാലഘട്ടത്തിൽ സംഘടനയ്ക്കകത്ത് വളർന്നു വരുന്നതായി കാണാം. 1981 ൽ ആരംഭിച്ച സാമൂഹ്യ വനവൽക്കരണ പരിപാടിയുമായി ഈ വർഷവും സഹകരിച്ചു. പക്ഷേ തൈ തെരഞ്ഞെടുക്കുക തുടങ്ങിയ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടായതിനാൽ പ്രചരണ കാര്യത്തിൽ മാത്രമേ നാം സഹകരണം നൽകിയുള്ളൂ. നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് കാമ്പെയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് 1982ലാണ്. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ആരോഗ്യസേന എന്ന ആശയം ഉടലെടുക്കുകയും ഇതിനായി ഒരു സബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ബാലവേദി പ്രവർത്തനങ്ങൾക്ക് 1982-ഓടു കൂടി അടുക്കും ചിട്ടയും കൈവന്നു. സി.വി. രാമൻ ജന്മദിനമായ നവംബർ 7 ബാലവേദി ദിനമായി ആചരിക്കാൻ തുടങ്ങി. ബാലവേദി പാഠാവലിയുടെ പ്രസിദ്ധീകരണം ആ രംഗത്തെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ വളരെയേറെ സഹായിച്ചു. സി.വി രാമൻ, സാമൂഹ്യ മനുഷ്യനും പ്രപഞ്ചവും എന്നീ പുസ്തകങ്ങളാണ് ബാലവേദി പാഠാവലിയിൽ പ്രസിദ്ധീകരിച്ചത്. 1982 സെപ്തംബർ 25,26,27 തിയ്യതികളിൽ വടക്കൻ പറവൂരിൽ നടന്ന ബാലവേദി പ്രവർത്തക ക്യാമ്പ് പ്രവർത്തകർക്ക് ആവേശം നൽകി. നമ്മുടെ ബാലവേദി കൂട്ടുകാർ സംസ്ഥാനത്തിനു പുറത്തുള്ള ബാലോത്സവങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നത് 82-ലാണ്. 1982 മെയ് 25 മുതൽ 28 വരെ മധുരയിൽ നടന്ന അന്തർ ഭാരതി ബാല ആന്ദോളൻ മേളയിൽ കേരളത്തിലെ 13 ബാലവേദി കൂട്ടുകാർ പങ്കെടുത്തു. പരിഷത്തിന്റെ മികച്ച പുസ്തകങ്ങളിലൊന്നായ 'ശാസ്ത്രകൗതുകം' പ്രസിദ്ധീകൃതമാകുന്നത് 1982-ലാണ്. ബാലശാസ്ത്ര പാഠാവലിയുടെ പ്രധാന പ്രവർത്തനങ്ങൾക്കും ഈ വർഷം തുടക്കം കുറിച്ചു. വനിതാരംഗത്തെ പ്രവർത്തനങ്ങൾ ഒരു പടികൂടി മുന്നേറുവാൻ സംസ്ഥാന തലത്തിലുള്ള വനിതാ യോഗങ്ങൾ വഴിയും കലാജാഥകളിൽ വനിതകളെ പങ്കെടുപ്പിക്കുക വഴിയും സാധിച്ചു. ശാസ്ത്രമാസം ക്ലാസുകൾ എടുക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും വനിതാ പ്രവർത്തകർ മുന്നോട്ടു വന്നത് ഈ രംഗത്തെ മുന്നേറ്റത്തെ കുറിക്കുന്നു. 1982 നവംബർ 7-നു ചെറായിയിൽ നടന്ന ബാലവേദി സംഗമം 2000 കുട്ടികളുടെ പങ്കാളിത്തത്തോടെ അഭൂതപൂർവമായ സംഭവമായിരുന്നു. തിരുവനന്തപുരത്തെ ഭരതന്നൂർ യുറീക്ക ബാലവേദി അവതരിപ്പിച്ച കുരുത്തോല എന്ന നാടകം 82 ലെ കുട്ടികളുടെ നാടക മത്സരത്തിൽ സംഗീത നാടക അക്കാദമിയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1981-82-ൽ 67 ബാലവേദികൾ ഉണ്ടായിരുന്നത് 1982-83-ൽ 152 ആയും 1983-84-ൽ 333 ആയും വളർന്നതായി കാണാം. 1982 ഒക്‌ടോബർ 2-ാം തിയ്യതി ഇടുക്കിയിലെ ഉടുമ്പന്നൂരിൽ നിന്നും വയനാട്ടിലെ കൽപ്പറ്റയിൽ നിന്നും ആരംഭിച്ച കലാജാഥകൾ നവംബർ 7ന് ചെറായിയിൽ സമാപിച്ചു. 4 പെൺകുട്ടികൾ കൂടി ജാഥയിലുടനീളം പങ്കെടുത്തു എന്നതായിരുന്നു ഈ ജാഥയുടെ ഒരു സവിശേഷത. സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ പ്രത്യേക ജനറൽ കൗൺസിൽ ശാസ്ത്രകലാജാഥകളുടെ സംയുക്ത സമാപന കേന്ദ്രമായ ചെറായിയിൽ 1982 നവംബർ 7-നു നടന്നു. ചില ഭരണഘടനാ ഭേദഗതി നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു ഈ ജനറൽ കൗൺസിൽ ചേർന്നത്. ജില്ലാ കമ്മിറ്റികൾക്ക് ട്രഷറർമാരെ നിശ്ചയിച്ചതും ജനറൽ കൗൺസിലിനോട് നേരിട്ടു ബാധ്യതയുള്ള സംസ്ഥാന ഇന്റേണൽ ഓഡിറ്റർമാരെ തെരഞ്ഞെടുക്കാൻ നിശ്ചയിച്ചതും ഈ ജനറൽ കൗൺസിലിലാണ്. പരിഷത്തിന്റെ 20-ാം വാർഷികം 1983 ഫെബ്രുവരി 9,10,11,12 തിയ്യതികളിൽ തിരുവനന്തപുരത്ത് അട്ടക്കുളങ്ങളര സെൻട്രൽ ഹൈസ്‌കൂളിൽ വെച്ചു നടന്നു. പ്രസിഡണ്ടായി സി.ജി. ശാന്തകുമാറിനേയും ജനറൽ സെക്രട്ടറിയായി കെ.കെ. കൃഷ്ണകുമാറിനേയും തെരഞ്ഞെടുത്തു. 1983ൽ പരിഷത്തിന് ആദ്യമായി ഒരു ദേശീയ അവാർഡ് ലഭിച്ചു. ശാസ്ത്രസാങ്കേതിക വിജ്ഞാനവും സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്(കഇടടഞ)ന്റെ അയ്യായിരം രൂപയും ബഹുമതി പത്രവും അടങ്ങുന്ന വിക്രംസാരാഭായ് അവാർഡ്. പ്രവർത്തക പരിശീലനത്തിനായി പരിഷദ് സ്‌കൂൾ നടത്താനുള്ള 1982-ലെ കേന്ദ്രനിർവാഹക സമിതി നിർദേശം തൊട്ടടുത്ത വർഷം തന്നെ നടപ്പിലായി. 1983 മെയ് 8 മുതൽ 13 വരെ ആദ്യത്തെ സംസ്ഥാനതല പരിഷദ് സ്‌കൂൾ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ വെച്ചു നടന്നു. തുടർന്ന് മൂന്നു കേന്ദ്രങ്ങളിലായി ഉത്തര-മധ്യ-ദക്ഷിണ മേഖലാ പരിഷദ് സ്‌കൂളുകളും നടന്നു. ശാസ്ത്രബോധം, പരിസ്ഥിതി വിജ്ഞാനം, ജന കീയാരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ഏതാനും അതിഥി പ്രഭാഷണങ്ങളുമായിരുന്നു സംസ്ഥാന പരിഷദ് സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്ന് ജില്ലാ മേഖലാ തലങ്ങളിലും ആദ്യമായി പരിഷദ് സ്‌കൂൾ സംഘടിപ്പിക്കപ്പെട്ടു. പഠനത്തിന്റെ പ്രാധാന്യം മേഖലാതലം വരെയുള്ള കുറേ പ്രവർത്തകർക്ക് ബോധ്യപ്പെട്ടു എന്നതൊഴിച്ചാൽ ഈ പരിഷദ് സ്‌കൂളുകൾ വേണ്ടത്ര വിജയിക്കുകയുണ്ടായില്ല.


INDIAN COUNCIL OF SOCIAL SCIENCE RESEARCH 
FOURTH VIKRAM SARABHAI MEMORIAL AWARD CITATION 
TO 
KERALA SASTRA SAHITHYA PARISHAD 
Kerala Sastra Sahitya Parish ad is a voluntary, non-governmental organisation, striving for the popularisation of science and promotion of scientific temper among all sectors of the people. As an idea it is 25 years old, as a body of individuals it is 20 years old, as an organisation it is 15 years old and as a People's Movement it is just 10 years old. During these years, the KSSP has continuously tried to interact with the society around it with the aim of both learning from the environment and redefining its objectives and influencing society in the best tradition of science. 
The KSSP was initiated over two decades ago, by a group of individuals with a view to promoting science. The organisation then had before it a set of simple objectives- essentially communicating scientific information to the people in their mother tongues. This was done through seminars and publications. Though this may look simple, at that time, even such an idea was considered 'unusual.' 
Through its formative years, the KSSP slowly evolved into a much larger organisational structure-now comprising of more than a few hundred activists, over ten thousand members, and many more friends and sympathisers. spread all over the State in over 500 units. The membership too is not confined to only the science based academics -with people from all walks joining in. 
The activity spectrum too has undergone a rapid transformation. There are science popularisation programmes in schools; every January the KSSP plans a science week organising thousands of lectures on important themes across the state, science quizzes, talent tests etc. What is important is that through all these activities an attempt has been made to generate a concern about science as a method and as a way of life among the people. 
Recognising the social orientation of scienc8. the KSSP launched a major new programme of extensive mass contacts by using campaigns and 'jathas.' It is through this process that the people have been involved in discussions of key issues and problems confronting them. These are issues related to the environment pollution, deforestation etc. Unscientific planning and management of development projects; campaigns against expensive curatively-oriented medicine and rapaci9us drug companies etc. This has also resulted in a shift from relying exclusively on the printed medium to the use of discussion groups and informal chit-chats i. e. from propogation to dialogue. 
The KSSP represents a critical, innovative organisational efforts addressing itself not only to Some of the most crucial questions of social transformation facing our country its unique contribution lies in its basic assumption which it has so successfully put into practice, that science is not a specialised elite activity-that the common citizen is capable of both comprehending the general principles of science, and under appropriate circumstances, practice the principle9. It is the efforts to build a mass movement of the people through discussions on various issues of science and technology affecting their daily lives and the advocacy of science as a value system that have brought to focus the interface between science and society. It is in this task of 'cof1scientization' that the KSSP has done a.'1d continues to do a signal service to our nation. The Vikram Sarabhai Foundation and the ICSSR are priveleged to confer this honour. 

1983-ൽ തിരുവനന്തപുരത്തുവെച്ചു നടന്ന പരിഷത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ രണ്ടാമത്തെ അഖിലേന്ത്യാ സമ്മേളനം നടക്കുകയുണ്ടായി. കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, യു.പി, ദൽഹി, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 31 സംഘടനകളിലെ നൂറോളം പ്രതിനിധികളും ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ്‌ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സൗഹാർദ പ്രതിനിധികളും കൺവെൻഷനിൽ സംബന്ധിച്ചു. ഇന്ത്യയിലെ വിവിധ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലുള്ള ഒരു ബുള്ളറ്റിൻ പരിഷദ് മുൻകൈയെടുത്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചെങ്കിലും അത് ഉടൻ നടപ്പിലാക്കാൻ കഴിഞ്ഞില്ല. 1983-ൽ രണ്ടാം ഗ്രാമശാസ്ത്രജാഥ ആഗസ്റ്റ് 11 മുതൽ 21 വരെ കേരളീയ ഗ്രാമങ്ങളിൽ 380ലേറെ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ആകെ 6 ജാഥകളായിരുന്നു. ആരോഗ്യമായിരുന്നു മുഖ്യപ്രഭാഷണ വിഷയം. ഗ്രാമശാസ്ത്രം മാസികക്ക് രണ്ടായിരത്തിലേറെ വാർഷിക വരിസംഖ്യ ശേഖരിക്കാൻ കഴിഞ്ഞത് ജാഥയുടെ നേട്ടമായിരുന്നു പരമാവധി ഗ്രാമശാസ്ത്ര സമിതികൾ ഈ കാലഘട്ടത്തിലാണ് നിലവിൽ വരുന്നത് (778). ഇവയിൽ സജീവസമിതികൾ 65 എണ്ണം മാത്രമായിരുന്നു എന്ന് 83-84 ലെ പ്രവർത്തന റിപ്പോർട്ട് വിലയിരുത്തുന്നു. 1980-ലെ വാഴയൂർ സർവെ മാതൃകയിൽ ഗ്രാമസർവെ നടത്തുന്നതിനുള്ള ഒരു പരിപാടി 1983-ൽ ആസൂത്രണം ചെയ്യുകയുണ്ടായി. ഏതാനും പഞ്ചായത്തുകളിൽ സർവെ നടത്തിയെങ്കിലും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞില്ല. വ്യാപകമായി വരുന്ന വനനശീകരണത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനായി ഏപ്രിൽ 26 മുതൽ മെയ് 7 വരെ ഒരു വാഹന പ്രചരണ ജാഥയും സമാപന ദിവസം ജില്ലാ കേന്ദ്രങ്ങളിൽ ഉപവാസ ധർണയും സംഘടിപ്പിച്ചത് പരിസര പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ജാഥാ സമാപനത്തോടനുബന്ധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനുശേഷം നിയമസഭാ സാമാജികർക്കു നൽകിയ ഭീമഹർജി വനനശീകരണ പ്രശ്‌നം നിയമസഭ പെറ്റീഷൻസ് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജാഥയിൽ ശേഖരിച്ച രണ്ടു ലക്ഷം ഒപ്പുകൾ ലോകസഭ സ്പീക്കർക്ക് സമർപ്പിക്കപ്പെട്ടു. പ്രാദേശിക തലത്തിൽ വനസംരക്ഷണ സമിതികൾ രൂപീകരിക്കുക എന്ന തുടർ പ്രവർത്തനം മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ മാത്രമാണ് വിജയിച്ചത്. ഗവേഷണ രംഗത്ത് പരിഷത്തിന്റെ ആദ്യശ്രമം 1983 ലാണ് ആരംഭിക്കുന്നത്. മെച്ചപ്പെട്ട വിറകടുപ്പുകളും വെയിലടുപ്പുകളും രൂപപ്പെടുത്തുന്നതിനുവേണ്ടി ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി(ഉടഠ)യുടെ സാമ്പത്തിക സഹായത്തോടെ ഏറ്റെടുത്ത ഗവേഷണ പദ്ധതിയുടെ സംഭാവനയാണ് ഇന്നത്തെ പരിഷത്തടുപ്പുകൾ. അഞ്ചാംപനിക്കെതിരെ 10,000 വാക്‌സിനുകൾ സംസ്ഥാന വ്യാപകമായി വിതരണം ചെയ്യാൻ കഴിഞ്ഞത് ആരോഗ്യ സേനയുടെ പ്രധാന പ്രവർത്തനമായിരുന്നു. ഇതോടൊപ്പം 'മണ്ണൻ' എന്ന ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു. നമ്മുടെ ക്ഷണമനുസരിച്ച് 1983 നവംബർ 29,30 തിയ്യതികളിൽ തിരുവനന്തപുരത്തെത്തി വിവിധ പരിപാടികളിൽ പങ്കെടുത്ത ബംഗ്ലാദേശിലെ ഡോ. സഫറുള്ള ചൗധരിയുടെ സാന്നിധ്യം നമ്മുടെ ആരോഗ്യ പ്രവർത്തകരിൽ ആവേശം വളർത്തി. പ്രവർത്തനങ്ങളെ ജനകീയവൽക്കരിക്കുന്നതിൽ ഡോ. സഫറുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള 'ഗൊണശാസ്തായ കേന്ദ്രം' നേടിയ വിജയം നമുക്ക് വലിയൊരു അനുഭവപാഠമായിരുന്നു. ആരോഗ്യരംഗത്ത് നമ്മുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന ആരോഗ്യ രേഖ 1982-ൽ തന്നെ തയ്യാറായിരുന്നുവെങ്കിലും 1983 ഏപ്രിൽ മാസത്തിലാണ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്. നമ്മുടെ കലാജാഥകൾക്ക് ആദ്യമായി സംസ്ഥാനാന്തര സന്ദർശനം നടത്താനുള്ള അവസരം ലഭിച്ചത് ഇക്കാലത്താണ്. 'തേടൽ സംഘത്തി'ന്റെ ക്ഷണപ്രകാരം 1983 നവംബർ 9 മുതൽ 12 വരെ തമിഴ്‌നാട്ടിലും കേരള ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 9 മുതൽ 13 വരെ ഡൽഹിയിലും ശാസ്ത്രകലാപരിപാടികൾ അരങ്ങേറി. ഡൽഹി പര്യടനത്തിനിടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുമ്പാകെ വനനശീകരണത്തിനെതിരായ പരിചമുട്ടുകളി അവതരിപ്പിക്കാൻ കഴിഞ്ഞത് പ്രത്യേകം പ്രസ്താവ്യമാണ്. പരിസരവകുപ്പു മന്ത്രി ദ്വിഗ്വിജയ്‌സിംഗ്, ആസൂത്രണ കമ്മീഷൻ അംഗം എം.ജി.കെ. മേനോൻ എന്നിവരും കേരളത്തിൽ നിന്നുള്ള എം.പി.മാരും പരിഷദ് പരിപാടികൾ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു. 1980 കളിലെ ആദ്യത്തെ ക്ലാസ് പരമ്പരയായിരുന്നു 1983 ജനുവരിയിൽ സംഘടിപ്പിച്ച ശാസ്ത്രമാസം ക്ലാസുകൾ. പ്രകൃതി സമൂഹം ശാസ്ത്രം, പരിസര സംരക്ഷണം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് എന്നീ വിഷയങ്ങളിൽ 10,000 ക്ലാസുകൾ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുൻ ശാസ്ത്രമാസം ക്ലാസുകളെപ്പോലെ വൻതോതിൽ പുതിയ പ്രവർത്തകരെ രംഗത്തുകൊണ്ടുവരാൻ ഈ കാമ്പെയിൻ സഹായകമായില്ല. മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങൾ കുറച്ചുകൂടി ഊർജിതമായി 1983-ൽ തുടർന്നു. ചാലിയാർ പ്രശ്‌നത്തിൽ ഭാഗികമായ പരിഹാരം ഉണ്ടാക്കാൻ സാധിച്ചു. പരിശോധനക്കായി ശേഖരിക്കുന്ന മലിനജലം പരിഷദ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ ശേഖരിക്കണമെന്ന നിബന്ധന അംഗീകരിക്കപ്പെട്ടു. മോണിറ്ററിംങ് കമ്മിറ്റിയിൽ പരിഷദ് പ്രവർത്തകൻ അംഗമായി. മൂവാറ്റുപുഴ മലിനീകരണ പ്രശ്‌നത്തിൽ പരിഷദ് കാഴ്ചപ്പാട് പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും മലിനീകരണ വിരുദ്ധ പ്രവർത്തകരെയും ധരിപ്പിക്കുന്നതിന് കേന്ദ്ര നിർവാഹക സമിതിയുടെ ഒരു പ്രതിനിധിസംഘം വെള്ളൂർ സന്ദർശിച്ചു. കല്ലടയാർ മലിനീകരണ പ്രശ്‌നത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ കേരള ഹൈക്കോടതി പരിഷത്തിനോടാവശ്യപ്പെട്ടത് നമുക്കു ലഭിച്ച അംഗീകാരമായിരുന്നു. പരിഷദ് പഠനസംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കോടതി നടപടികൾ എടുക്കുകയുണ്ടായി. അംഗീകൃത വിദ്യാലയങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെതിരായ ബോധവത്കരണപരിപാടി 1983-ൽ നടന്നു. വിദ്യാഭ്യാസ സംരക്ഷണ സമിതികൾ രൂപീകരിക്കുകയും യോഗങ്ങളും ധർണകളും സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഇത്. 'വിദ്യാലയവും രക്ഷിതാവും', 'വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകള ചെറുക്കുക' എന്നീ ലഘുലേഘകൾ ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു. സൈലന്റ്‌വാലി പ്രക്ഷോഭത്തിന്റെ വിജയം കുറിച്ചുകൊണ്ട് എം.ജി.കെ. മേനോൻ കമ്മിറ്റിയുടെ ശുപാർശപ്രകാരം ഈ പദ്ധതി ഉപേക്ഷിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. പരിസര രംഗത്തെ ഇടപെടലിലൂടെ പരിഷത്ത് നേടിയ ജനകീയ അംഗീകാരത്തിന്റെ പ്രതിഫലനമെന്നോണം പശ്ചിമഘട്ട വികസനത്തിനായി കേന്ദ്രഗവൺമെന്റ് നിയമിച്ച ദേശീയ ഉപദേശക സമിതിയിലും മുച്ചിക്കുണ്ട് അന്വേഷണ കമ്മീഷനിലും പരിഷത്തിന്റെ പ്രതിനിധികൾ അംഗങ്ങളാക്കപ്പെട്ടു. 1983-ൽ ആരോഗ്യരംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ കൂടുതൽ ഡോക്ടർമാരെയും മറ്റു വിദഗ്ധരേയും പരിഷത്തിലേക്ക് ആകർഷിക്കാൻ സഹായിച്ചു. ആരോഗ്യരേഖ ചർച്ച ചെയ്യപ്പെട്ടത് ഈ വർഷത്തിലാണ്. വയറിളക്ക രോഗത്തിനെതിരെ ഒ.ആർ.ടി. ചികിത്സാരീതി പ്രചരിപ്പിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നത് 1983-ൽ തന്നെ. ഔപചാരിക വിദ്യാഭ്യാസരംഗത്ത് കൂടുതൽ ചിട്ടയായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിനു സഹായകമായ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ സംസ്ഥാന സമിതിക്ക് രൂപം കൊടുക്കാൻ ഈ വർഷം സാധിച്ചു. തുടർന്ന് വിദ്യാഭ്യാസ സംരക്ഷണ യോഗങ്ങൾ, ധർണകൾ, വാരാചരണം (ജൂലൈ24-31), ഉപവാസങ്ങൾ, വിദ്യാഭ്യാസ സംരക്ഷണ ജാഥ എന്നീ പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സിലബസ് പരിഷ്‌കരണത്തിലെ അശാസ്ത്രീയതകൾ, വിമർശനങ്ങൾ, നിർദേശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഗവൺമെന്റിനു സമർപ്പിച്ചു. സിലബസ് പരിഷ്‌കരണ ചർച്ചകളിൽ അധ്യാപക വിദ്യാർഥി സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. മധ്യവേനലവധിയിൽ നാം നടത്തിയ ശാസ്ത്രപോഷണ ക്ലാസുകൾ വിദ്യാർഥികൾക്കിടയിൽ സംഘടനയെ പരിചയപ്പെടുത്തുന്നതിനും അതുവഴി ബാലവേദി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും സഹായകരമായി. നഴ്‌സറി വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായി വിദ്യാഭ്യാസം അഞ്ചു വയസ്സിനു മുമ്പ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഗ്രാമശാസ്ത്ര സമിതികൾക്ക് പുതിയ പ്രവർത്തന ശൈലിയും കാഴ്ചപ്പാടും വളർത്തിയെടുക്കുവാൻ ഗ്രാമശാസ്ത്രജാഥ സഹായകമായി. ഇക്കാലത്ത് വരൾച്ചക്കാല സർവെ, കച്ചിപ്പെട്ടി, നാടൻ ഫ്രിഡ്ജ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ഗ്രാമശാസ്ത്രസമിതികൾ ഏറ്റെടുക്കുവാൻ തുടങ്ങി. കലാവിഭാഗങ്ങൾ ജില്ലാ തലത്തിലേക്ക് വികേന്ദ്രീകരിക്കപ്പെട്ടു. 1983-ലെ ശാസ്ത്രകലാജാഥാ സമാപനം കരിവെള്ളൂരിൽ ചരിത്ര സംഭവമായി മാറി. 20,000 ലേറെ ആൾക്കാർ ഇതിൽ പങ്കെടുത്തെന്നു കണക്കാക്കുന്നു. സംഘടനാരംഗത്ത് ഫലപ്രദമായ ചലനങ്ങൾ ഉണ്ടാക്കിയതിന്റെ തെളിവായി മേഖലാ വർഷികങ്ങൾ ശ്രദ്ധേയമായി നടത്താൻ കഴിഞ്ഞത് ഈ വർഷമാണ്. കൊല്ലം ജില്ലയിൽ ഒരു വനിതാ കലാട്രൂപ്പ് 1983-ൽ ഉണ്ടായി. സ്ത്രീകളും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് നടന്ന ക്ലാസുകൾ വനിതാരംഗത്ത് ഉണർവുണ്ടാക്കി. 1984 ഫെബ്രുവരി 10,11,12 തിയ്യതികളിൽ ആലപ്പുഴ എസ്.ഡി.വി. ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് പരിഷത്തിന്റെ 21-ാം വാർഷികം നടന്നു. സംസ്ഥാന വാർഷികത്തിന് ഒരു മാസം മുമ്പേ ആലപ്പുഴ ജില്ലയിലുടനീളം ശാസ്ത്ര ക്ലാസുകൾ, സിനിമാ പ്രദർശനം, ശാസ്ത്രജാഥകൾ, ശാസ്ത്രകലാപരിപാടികൾ എന്നിവ നടന്നു. ഒരാഴ്ചക്കാലം ആലപ്പുഴ പട്ടണത്തിൽ നടന്ന ശാസ്ത്ര സായാഹ്നങ്ങളിലൂടെ കയർ വ്യവസായം, തെങ്ങുകൃഷി, മത്സ്യബന്ധനം എന്നീ രംഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ജനങ്ങൾക്കു മുമ്പാകെ പരിഷത്ത് വിശദീകരിച്ചു. വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യുദ്ധവും ശാസ്ത്രവും എന്ന എക്‌സിബിഷൻ ശ്രദ്ധേയമായിരുന്നു. സമ്മേളനത്തിൽ വെച്ച് ഡോ. ബി. ഇക്ബാലിനെ പ്രസിഡണ്ടായും കൊടക്കാട് ശ്രീധരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പരിഷത്തിന്റെ വളർച്ചയിലെ ഒരു നിർണായക ഘട്ടത്തിലാണ് 1975-ലെ പീച്ചി ക്യാമ്പിലെ തീരുമാനപ്രകാരം ഗ്രാമശാസ്ത്ര സമിതികൾ ആരംഭിക്കുന്നത്. സമിതി രൂപീകരണ തീരുമാനം തുടക്കത്തിൽ സംഘടനയ്ക്കകത്ത് ആശയപരമായ സംഘർഷമുണ്ടാക്കിയെങ്കിലും തുടർന്ന് ഒരു ദശകക്കാലം പരിഷദ് പ്രവർത്തനങ്ങളുടെ മുഖ്യധാരയായി ഇതുമാറി. എൺപതുകളുടെ തുടക്കത്തിൽ നിരവധി പുതിയ സമിതികൾ രൂപീകരിച്ചുകൊണ്ടും നൂതന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചുകൊണ്ടും മുന്നേറിയ ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം 1984-ഓടെ പ്രതിസന്ധിയിലെത്തി. ആദ്യകാല സമിതികൾ വളരെവേഗം യൂണിറ്റുകളായി രൂപപ്പെടുകയും യൂണിറ്റുകളും സമിതികളും സമാന പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്തു വന്നപ്പോൾ ഗ്രാമശാസ്ത്ര സമിതികളുടെ പ്രത്യേക പ്രസക്തി നിർവഹിക്കാൻ സാധിക്കാതെ വന്നു. ക്രമേണ സമിതി എന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങൾ ദുർബലപ്പെടാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് 1984 ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെ 3-ാം ഗ്രാമശാസ്ത്രജാഥ നടന്നത്. കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച വികസന കാഴ്ചപ്പാട് ജനങ്ങൾക്കിയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിനുവേണ്ടി 'ഗ്രാമവികസനം' എന്നൊരു രേഖ തയ്യാറാക്കി. ഇതായിരുന്നു ജാഥയുടെ മുഖ്യ പ്രഭാഷണ വിഷയം. മുൻ ജാഥകളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമശാസ്ത്രജാഥ-84 പ്രവർത്തനങ്ങളിൽ കൂടുതൽ ഊന്നിയിരുന്നു. ഓരോ ജില്ലയിലും അഞ്ചുവീതം പഞ്ചായത്തുകളിലായി 10 വീതം കേന്ദ്രങ്ങളിലായിരുന്നു ജാഥ. ഒരു ദിവസം 2 കേന്ദ്രം. കേന്ദ്രത്തിലെത്തുന്ന ജാഥാംഗങ്ങൾ നേരത്തെ നിശ്ചയിച്ച ഒരു വീട്ടിൽ പൊതു ജനങ്ങളുടെ മുമ്പാകെ പരിഷത്തടുപ്പ് സ്ഥാപിക്കുക. ചുറ്റുപാടുമുള്ള ഭവനങ്ങൾ സന്ദർശിക്കുക എന്നിങ്ങനെയായിരുന്നു പരിപാടി. അനുബന്ധ പ്രവർത്തനങ്ങളായി പഞ്ചായത്തിനെക്കുറിച്ച് വിശദമായ പഠനം നടത്താനും നിർദേശിച്ചിരുന്നു. അറുപതിലേറെ പഞ്ചായത്തുകളിൽ ജാഥക്ക് സ്വീകരണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രാദേശിക പഠനം നടത്താൻ കഴിഞ്ഞത് 25 പഞ്ചായത്തുകളിൽ മാത്രമാണ്. തുടർ പ്രവർത്തനങ്ങളിൽ മറ്റു ജാഥകളെ പോലെ ഇതും പരാജയമായിരുന്നു. 1983 ലെ ജാഥയിൽ ശേഖരിച്ചതിന്റെ നാലിലൊന്നുപോലും ഗ്രാമശാസ്ത്രം വരിസംഖ്യ ശേഖരിക്കാൻ ഈ ജാഥയ്ക്ക് കഴിഞ്ഞില്ല. ഗ്രാമതല പ്രവർത്തനത്തേയും ഗ്രാമശാസ്ത്രത്തേയും ഉദ്ദേശിച്ച രീതിയിൽ ഏകോപിപ്പിക്കുവാൻ നമുക്കു കഴിഞ്ഞില്ല. ഗ്രാമീണരെ ഉദ്ദേശിച്ച് പ്രസിദ്ധീകരിക്കുന്ന മാസിക യഥാർഥ ആവശ്യക്കാരിൽ എത്തിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ മാസികയുടെ പ്രസിദ്ധീകരണം നിർത്തിവെച്ചു. വനസംരക്ഷണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടനയിൽ വർധിച്ചുവരികയായിരുന്നു. 1984 മെയ് മാസം രണ്ടു ജില്ലകൾക്ക് ഒന്നുവീതം ഏഴു വനസംരക്ഷണ ജാഥകൾ സംഘടിപ്പിച്ചു. മലയോര മേഖലയിലായിരന്നു ജാഥയുടടെ പര്യടന കേന്ദ്രങ്ങളിൽ അധികവും. പരിചമുട്ടുകളി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. വനസംരക്ഷണത്തിന്റെ പ്രാധാന്യം വനമേഖലയിലെ ജനങ്ങളിലെത്തിക്കാൻ കുറേയൊക്കെ ഈ പ്രവർത്തനം സഹായിച്ചു. യൂണിറ്റുകളുടെ മേൽ സമ്മർദം വർധിച്ചു വരികയായിരുന്നു. വനനശീകരണം തടയാൻ എന്തെങ്കിലും ചെയ്‌തേപറ്റൂ എന്ന വിചാരം സംഘടനയിൽ വളർന്നുവന്നു. ഇതാണ് മുണ്ടേരി മാർച്ചിലേക്ക് നയിച്ചത്. വെട്ടാൻ തീരുമാനിച്ച മുണ്ടേരിവനം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ രൂപീകരിച്ച വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. മുണ്ടേരിവനം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതിനുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിഷദ് പ്രവർത്തകർ 1984 ജൂലൈ 2ന് മുണ്ടേരിയിലെത്തി. പോലീസ് നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ കോരിച്ചെരിയുന്ന മഴയത്ത് നിരോധിതമേഖലയിൽ ചെന്നെത്തി മുണ്ടേരി വനത്തിന്റെ പരിധിയിൽ പരിഷത്ത് പതാക നാട്ടി വനസംരക്ഷണ പ്രതിജ്ഞയെടുത്തത് ആവേശകരമായ അനുഭവമായിരുന്നു. മുണ്ടേരിവനം വെട്ട് തൽക്കാലം നിർത്തിവെച്ചു. അണു നിലയങ്ങളെക്കുറിച്ച് ഏറണാകുളത്തു നടന്ന സെമിനാർ, അണുനിലയങ്ങളോടുള്ള നമ്മുടെ സമീപനം വ്യക്തമാക്കി. അശാസ്ത്രീയ മത്സ്യബന്ധനത്തെക്കുറിച്ച് പഠിക്കാനും മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സഹകരിക്കാനും നാം തയ്യാറായി. പരിസര രംഗത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെട്ടു സ്വകാര്യ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് സഹകരിച്ചു. ബാലവേദി കൈപ്പുസ്തകത്തിന്റെ പ്രസിദ്ധീകരണം, പീച്ചി ബാലവേദി ക്യാമ്പ് എന്നിവ ബാലവേദിയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്താൻ സഹായകമായി. ക്ലാസ് റൂം ശൈലിയിൽ നിന്നും വിട്ട് നാടകം, പാട്ട്, അഭിനയം, പ്രകൃതിപഠനം എന്നീ രൂപത്തിലേക്ക് ബാലവേദി പ്രവർത്തനങ്ങൾ മാറി. ഊർജം എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു. പരിഷദ് സ്‌കൂൾ, സംഘടനാ വിദ്യാഭ്യാസ രംഗത്തെ പുത്തൻ കാൽവെപ്പായിരുന്നു. വനിതാ വേദികൾ സജീവമായി. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരായി ഈട്ടം കൂടിവന്ന പ്രതിരോധ പ്രചരണ പ്രവർത്തനങ്ങൾ 84 ൽ ഒരു ബഹുജന അഴിമതി അന്വേഷണ കമ്മീഷന്റെ രൂപീകരണത്തിലേക്കു നയിച്ചു. 1984 ജൂലൈ 17 ന് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ജില്ലാ ജഡ്ജി ഉദ്ഘാടനം ചെയ്ത കമ്മീഷന്റെ പര്യടനം ജൂലൈ 29ന് തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽ സമാപിച്ചു.

മുണ്ടേരി പ്രവർത്തനത്തെക്കുറിച്ച് 84-85ലെ വാർഷിക റിപ്പോർട്ടിൽ നിന്ന്

പരിഷത്തിന്റെ സമരോത്സുകതയുടെ മാറ്റുരച്ചു നോക്കിയ നിർണായക സംഭവമായിരുന്നു ജൂലൈ 2നു നടത്തിയ മുണ്ടേരി മാർച്ച്. ജീവിത സാഹചര്യം കൊണ്ട് വനം കൊള്ളയ്‌ക്കെതിരെ പ്രതികരിക്കാൻ കഴിയാതെപോയ മുണ്ടേരിയിലെ ജനങ്ങളിൽ ചെറുത്തുനില്പിനുള്ള ഒരാവേശം പകർന്നുകൊടുക്കാൻ നാം ആസൂത്രണം ചെയ്തതാണ് മുണ്ടേരിമാർച്ച്. നിലമ്പൂർ കോവിലകത്തെ 'ഭൂരഹിതരായ' 112 കുടുംബങ്ങൾക്ക് പതിച്ചു കൊടുക്കാനെന്ന വ്യാജേന മുണ്ടേരിയിലെ 1680 ഏക്കർ വനം കൊള്ള നടത്താനുള്ള കാട്ടുകള്ളന്മാരുടെ നീക്കത്തെ ചെറുക്കാൻ പെട്ടന്നു കിട്ടിയ വിവരമനുസരിച്ച് പ്രതികൂല കാലാവസ്ഥയിലും രണ്ടും കൽപിച്ചിറങ്ങിയ ഒരു ചാവേർ പടയുടെ വരവായിരുന്നു അത്. 128 പ്രവർത്തകർ അതിൽ പങ്കെടുക്കുകയുണ്ടായി. തിരക്കിൽ നിന്നും ഒഴിഞ്ഞ ഒരു കേന്ദ്രത്തിൽ ഒരു രാത്രിമുഴുവൻ 'ശത്രു' വിന്റെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ട് സൂക്ഷ്മാംശങ്ങൾ പോലും വ്യക്തമായി ആസൂത്രണം ചെയ്തുകൊണ്ട് തികഞ്ഞ ഗൗരവത്തോടെ നടത്തിയ ചർച്ചകൾ, പരിഷദ് പ്രവർത്തകരുടെ ചിന്തയിലും പെരുമാറ്റത്തിലും വരുത്തിയ ഗുണപരമായ മാറ്റവും മുണ്ടേരി മാർച്ചിന്റെ വിജയവുമാണ് സൂചിപ്പിക്കുന്നത്. വനമേഖലയിലെ ജനങ്ങളെ ബോധവത്കരിക്കാതെ അവർ പ്രാദേശിക വനസംരക്ഷകരായി മാറാതെ വന സംരക്ഷണ പ്രവർത്തനങ്ങൾ സാധ്യമല്ല എന്നതായിരുന്നു മുണ്ടേരിയുടെ പാഠം.

സി. അച്യുതമേനോൻ, സി.ജി.ശാന്തകുമാർ, പി.ചിത്രൻ നമ്പൂതിരിപ്പാട്, ഡോ. മാത്യുകുര്യൻ, ഡോ. എം.എസ് മേനോൻ, സി.സി. നായർ, പ്രൊഫ. പി.ജി.കെ. പണിക്കർ, ഡോ. എൻ.പി. പിള്ള തുടങ്ങി 31 പേർ വിവിധ കേന്ദ്രങ്ങളിൽ കമ്മീഷൻ അംഗങ്ങളായി പ്രവർത്തിച്ചു. 13 ജില്ലകളിലായി 25 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട തെളിവെടുപ്പ് പരിപാടികളിൽ വ്യക്തികളും സംഘടനാപ്രതിനിധികളുമായി 292 പേർ കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരായി തെളിവുകൾ നൽകി. കൂടാതെ 300-ലേറെ പേർ പരിഷത്ത് വിതരണം ചെയ്ത ചോദ്യാവലികൾ പൂരിപ്പിച്ച് തരികയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ നൂറുകണക്കിന് അഴിമതികളെ സംബന്ധിച്ച തെളിവുകൾ കമ്മീഷനു മുമ്പിൽ സമർപ്പിക്കപ്പെട്ടു. സമ്മർദ്ദ പിരിവുകൾ, അധ്യാപക നിയമനത്തിലെ കോഴ നിശ്ചയിക്കുന്നതിനുള്ള ടെണ്ടർ സമ്പ്രദായം തുടങ്ങിയവ കേരള മനസ്സാക്ഷിയെ ഞെട്ടിക്കുവാൻ പോന്നതായിരുന്നു. കമ്മീഷൻ ശേഖരിച്ച തെളിവുകളുടെ സമാഹാരം പത്രസമ്മേളനത്തിലൂടെ പൊതുജനങ്ങൾക്കു മുമ്പിലും അച്ചടി രേഖയായി ഗവർണർക്കും സമർപ്പിക്കുകയുണ്ടായി. അഴിമതി അന്വേഷണ കമ്മീഷനെ തുടർന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതികൾ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു. തിരുവനന്തപുരം പരപ്പാറ മുകൾ, പൊന്നാനി കെ. പുരം, പാലോളിപ്പാലം തുടങ്ങിയ കേന്ദ്രങ്ങളിൽ സംരക്ഷണ സമിതികൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. അശാസ്ത്രീയതകളുടെ കൂത്തരങ്ങായ നഴ്‌സറി വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മിക്ക ജില്ലകളിലും നഴ്‌സറി അധ്യാപക പരിശീലനം നടത്തുകയുണ്ടായി. കേരളത്തിൽ പുതിയൊരു സർവകലാശാല സ്ഥാപിക്കുവാനുള്ള നിർദേശം വന്നപ്പോൾ പരിഷത്ത് എതിർപ്പ് പ്രകടമാക്കി. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരെ സംഘടിക്കുക എന്ന ലഘുലേഖ ഈ സന്ദർഭത്തിലാണ് പ്രസിദ്ധീകരിച്ചത്. 1984 ഡിസംബർ 2-ലെ ഭോപാൽ സംഭവത്തെ തുടർന്ന് അതിവേഗം സംഘടന പ്രതികരിക്കുകയും ഈ കൂട്ടക്കൊലയുടെ പൊരുൾ ജനങ്ങളിൽ എത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്തു. ശാസ്ത്രഗതിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറങ്ങി. 1984 ഡിസംബർ 19 ന് എല്ലാ ജില്ലകളിലും നടന്ന പ്രതിഷേധ റാലികൾ എതിർപ്പിന്റെ തീപ്പൊരികളുയർത്തി. പ്രത്യേകമായി ആഹ്വാനമില്ലാതെ തന്നെ യൂണിറ്റുകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയുണ്ടായി. 1985 ജനുവരി 5ന് കൊച്ചിയിൽ യൂണിയൻ കാർബൈഡ് ഓഫീസിനു മുന്നിലും മറ്റു ജില്ലകളിൽ കാർബൈഡ് ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും ബഹുജനധർണ നടന്നു. ഈ ധർണകളിൽ കാർബൈഡ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുവാൻ ആഹ്വാനം നൽകി. 1985 ഫെബ്രുവരി 8,9,10 തിയ്യതികളിൽ പരിഷത്തിന്റെ 22-ാം വാർഷികം കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. അതോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീർ കേരളത്തിന്റെ വികസനത്തെ പറ്റിയുള്ള പരിഷത്തിന്റെ കാഴ്ചപ്പാടിന് കൂടുതൽ തെളിമ വരുത്തുന്നതിനു സഹായിച്ചു. പിന്നീട് നടന്ന മൂന്നു വാർഷിക സമ്മേളനങ്ങളിലായി അതിന് ഒരു സമഗ്രത കൈവന്നു. ഓരോ വർഷത്തെ സുവനീറും ഇതിലേക്ക് ഒരു മുതൽക്കൂട്ടായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി 6 സെമിനാറുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്നു. ശാസ്ത്രപ്രചാരണവും പത്രപ്രവർത്തനവും, തൊഴിൽ രംഗത്തെ ആരോഗ്യ പ്രവർത്തനങ്ങൾ, കൈത്തറി രംഗം പ്രശ്‌നങ്ങളും സാധ്യതകളും, കയർ വ്യവസായ രംഗം, നഗരവത്കരണത്തിന്റെ പ്രശ്‌നങ്ങൾ, ഓട്-കളിമൺ വ്യവസായം എന്നീ വിഷയങ്ങളാണ് സെമിനാറുകളിൽ ചർച്ച ചെയ്യപ്പെട്ടത്. ഈ സമ്മേളനത്തിൽ വെച്ച് ഡോ. ബി. ഇക്ബാലിനെ പ്രസിഡണ്ടായും കൊടക്കാട് ശ്രീധരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഭോപാൽ കൂട്ടക്കൊല ഉയർത്തുന്ന പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധയാകർഷിക്കുന്നതിനായി 85 ഏപ്രിൽ 17 മുതൽ മെയ് ഒന്നുവരെ സംസ്ഥാനതലത്തിൽ ഒരു വാഹന പ്രചരണജാഥ നടന്നു. 'എവറഡി' ബഹിഷ്‌കരണാഹ്വാനം നടത്തി മഞ്ചേശ്വരത്തുനിന്നാരംഭിച്ച ഈ ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്ന മെയ് ഒന്നിന് ഭോപാൽ ഐക്യദാർഢ്യദിനമായി ആചരിച്ചു. 1985 ആഗസ്റ്റ് 9 യുദ്ധവിരുദ്ധ, കുത്തക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിച്ചു. അങ്ങനെ ഭോപാൽ കൂട്ടക്കൊലയോടുള്ള പ്രതികരണം ബഹുരാഷ്ട്ര കുത്തകകളിലേക്ക് തിരിഞ്ഞു. ബഹുരാഷ്ട്ര കുത്തകകമ്പനികൾക്കും യൂണിയൻ കാർബൈഡിനും എതിരായ മുദ്രാവാക്യങ്ങളുയർത്തിയ നിരവധി കാൽനട പ്രചാരണജാഥകൾ മേഖലകളിൽ നടന്നു. ഇന്നും ടോർച്ച് ബാറ്ററി വാങ്ങുമ്പോൾ 'എവറഡി'വേണ്ട എന്നു നമ്മുടെ പ്രവർത്തകർ എടുത്തു പറയാറുണ്ട്. ഈ ബഹുരാഷ്ട്ര കുത്തക വിരുദ്ധ മനോഭാവം ഭോപാൽ കാമ്പയിന്റെ അന്തർധാരയാണ്. ബഹുരാഷ്ട്ര കുത്തകളുമായി ബന്ധപ്പെട്ട പല മേഖലകളിലേക്കും ഇതു നമ്മുടെ ശ്രദ്ധയെ തിരിച്ചു വിട്ടു. ഔഷധ വ്യവസായ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളുടെ സാന്നിധ്യം ബോധ്യപ്പെടുകയും മരുന്നു വ്യവസായത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടുന്ന രണ്ടു ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയുമുണ്ടായി. ബഹുരാഷ്ട്ര കുത്തകകൾക്കു വിവിധ രംഗങ്ങളിൽ ഉള്ള സ്വാധീനം ജനങ്ങൾക്കിടയിൽ ചർച്ചയ്ക്കായി അവതരിപ്പിച്ചത് 1984 ലാണ്. 'ഭോപാൽ ദുരന്തമല്ല കൂട്ടക്കൊല', 'ഗാന്ധിജി ഭോപാലിൽ' എന്നീ ലഘുലേഖകളും 'പരിസ്ഥിതി ദുരന്തം ഭോപാൽ വരെ' എന്ന പുസ്തകവും 1985ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 'ഗാന്ധിജി ഭോപാലിൽ' എന്ന ലഘുലേഖയിലെ പ്രതിപാദ്യം അവതരിപ്പിച്ചുകൊണ്ട് 1985 ഒക്‌ടോബർ 2-ന് സംസ്ഥാന വ്യാപകമായി സ്വാശ്രയത്വദിനം ആചരിച്ചു. ഔഷധ രംഗത്തെ ബഹുരാഷ്ട്ര ഇടപെടൽ സംബന്ധിച്ച് നിരവധി ക്ലാസുകൾ നടത്തി. ദേശീയ ഔഷധ നയത്തിലെ അശാസ്ത്രീയകൾ ചർച്ച ചെയ്യുന്ന സെമിനാറുകൾ ഈ വർഷം നടന്നു. 85 നവംബർ 24,25 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ചു നടന്ന അ റലരമറല മളലേൃ വമവേശ ഇീാാശേേലല എന്ന അഖിലേന്ത്യാ സെമിനാർ ഏറെ ശ്രദ്ധേയമായി. ഭോപാലിൽ കുരുതി കൊടുക്കപ്പെട്ട ആയിരങ്ങളുടെ ഓർമയ്ക്കായി സമർപ്പിക്കപ്പെട്ട ഭാരതവിജ്ഞാൻ കലാമോർച്ച ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ വ്യാപനത്തിനു സഹായകമായി. 1985 മെയ് 1ന് ബാംഗ്ലൂരിൽ വെച്ച് അന്നത്തെ കർണാടക മുഖ്യമന്ത്രി ശ്രീ. രാമകൃഷ്ണ ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്ത കലാമോർച്ച കർണാടകം, മഹാരാഷ്ട്ര, ആന്ധ്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ദൽഹി എന്നിവിടങ്ങളിലായി 83 കേന്ദ്രങ്ങളിൽ പലാപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി, തെലുങ്ക്, മറാഠി, കന്നട, മലയാളം എന്നീ ഭാഷകളിൽ കലാപരിപാടികൾ അവതരിപ്പിച്ച ജാഥയുടെ സംഘാടനത്തിന് ആ സംസ്ഥാനങ്ങളിലെ ശാസ്ത്ര സംഘടനകൾ സഹായിച്ചു. 1985 ഡിസംബർ മൂന്നിന് ഭോപാൽ ദിനമായി ആചരിക്കുകയും ബഹുരാഷ്ട്ര കുത്തകളും ഇന്ത്യൻ സമ്പദ്ഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പരിസര രംഗത്തെ സവിശേഷമായ ഒരു പ്രശ്‌നത്തിൽ ഈ വർഷം നാം ഇടപെടുകയുണ്ടായി. കണ്ണൂർ ജില്ലയിലെ മോത്തി കെമിക്കൽസ് പ്രശ്‌നമായിരുന്നു അത്. വരാൻ പോകുന്ന ഒരു വ്യവസായശാലയിലെ മലിനീകരണ സാധ്യത മുൻകൂട്ടി പഠിച്ച് പരിഹരിക്കുന്നതിനുള്ള ജനകീയശ്രമത്തിന് ആദ്യ ഉദാഹണമായിരുന്നു അത്. പ്രശ്‌നപരിഹാരത്തിനുള്ള ശാസ്ത്രീയ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് അധികാര ശക്തി ഉപയോഗിച്ച് വ്യവസായം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ ചെറുത്തുനിന്നു. തൃശ്ശൂരിൽ ചാക്കോസൺ മലിനീകരണം, നിലമ്പൂർ വനത്തിൽ കള്ളപ്പട്ടയം ഉപയോഗിച്ച് തടി കടത്താനുള്ള ശ്രമം ഈ പ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചു. പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാഗവൺമെന്റ് 'വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ' എന്ന രേഖ തയ്യാറാക്കി രാജ്യവ്യാപകമായ ചർച്ചയ്ക്ക് വിധേയമാക്കുകയുണ്ടായി. ഈ രേഖയുടെ ഉള്ളടക്കത്തിൽ അടങ്ങിയ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരിഷത്ത് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര യുവജന വർഷമായ 1985-ൽ യുവജനങ്ങളെ ഉദ്ദേശിച്ചുകൊണ്ട് 'നാം ജീവിക്കുന്ന ലോകം' എന്ന പേരിൽ വിപുലമായ ഒരു ശാസ്ത്രക്ലാസ് പരമ്പര നടത്തുകയുണ്ടായി. ഭൗതികലോകം, ജിവലോകം, ശാസ്ത്രലോകം, നാളത്തെ ലോകം എന്നീ നാലു വിഷയങ്ങളായിരുന്നു ഈ ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെ 10,000 ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. സെപ്തംബർ 30 വരെ നീണ്ട ശാസ്ത്ര മാസക്കാലത്ത് 18,000 ക്ലാസുകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിച്ചു. ആദ്യകാലങ്ങളിൽ സോഷ്യൽ ഫോറസ്ട്രിയുടെ പ്രചാരകരായിരുന്ന നാം 1985-ൽ പ്രസ്തുത പരിപാടിയിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടാനും ഈ പരിപാടിയുടെ നിരർഥകത ജനങ്ങളെ ബോധ്യപ്പെടുത്താനും തുടങ്ങി. ഇതിനായി സോഷ്യൽ ഫോറസ്ട്രി സർവെ സംഘടിപ്പിച്ചു. ലോക ബാങ്കിൽ നിന്നും കടമെടുത്ത് അനാവശ്യ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനെതിരെ നാം ശബ്ദമുയർത്തി. വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ ഇക്കാലത്ത് നടന്നു. തിരുവനന്തപുരം കാർമൽ സ്‌കൂൾ സംഭവം വളരെ ഗൗരവമായിത്തന്നെ ചർച്ച ചെയ്യുകയും വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരായുള്ള നമ്മുടെ പ്രവർത്തനങ്ങളെ ഇതുമായി കൂട്ടിച്ചേർത്തുകൊണ്ടുള്ള ബോധവത്കരണ പ്രക്ഷോഭണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പോളിടെക്‌നിക്, ആയുർവേദകോളേജ് എന്നിവയുടെ സ്വകാര്യവത്കരണത്തിനെതിരായുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ നാം സജീവമായി പങ്കെടുക്കുകയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും ഇടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ പഠിച്ചുകൊണ്ട് ആദിശേഷയ്യ കമ്മീഷൻ റിപ്പോർട്ടിനെ പറ്റിയുള്ള നമ്മുടെ വിമർശനക്കുറിപ്പ് പ്രസിദ്ധീകരിച്ചു. 1985 ഡിസംബർ 1,2 തിയ്യതികളിൽ തൃശ്ശൂരിൽ നടന്ന അധ്യാപക പണിപ്പുരയിലൂടെ നിലവിലുള്ള ഭൗതിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അധ്യാപനം ആകർഷകമാക്കാൻ കഴിയും എന്നു തെളിയിക്കപ്പെട്ടു. മലമ്പുഴ ക്യാമ്പിനുശേഷം ബാലവേദി രംഗത്ത് ദിശാമാറ്റം കുറിച്ച ബാലവേദി ക്യാമ്പാണ് കോഴിക്കോട്ട് 1985 ഡിസംബർ 23 മുതൽ 27 വരെ നടന്ന ക്യാമ്പ്. രവശഹറൃലി' െവേലമൃേല, ജൗുുല േവേലമൃേല എന്നീ ആശയങ്ങൾ രൂപം കൊള്ളുന്നത് ഈ ക്യാമ്പിൽ വെച്ചാണ്. സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് 2500 മുതൽ 5000 കുട്ടികൾ വരെ പങ്കെടുത്ത 3 റാലികൾ നടന്നു. പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. 1985 സെപ്തംബർ 19,20,21,22 തിയ്യതികളിൽ നടന്ന ക്യാമ്പിൽ പ്രവർത്തന പരിപാടികളോടൊപ്പം ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും, ശാസ്ത്രരംഗത്തെ അശാസ്ത്രീയ പ്രവണതകൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. പരിഷത്തിന്റെ 23-ാം വാർഷികം 1986 ഫെബ്രുവരി 20,22,23 തിയ്യതികളിൽ ഏറണാകുളത്ത് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ പരിപ്രേക്ഷ്യം എന്ന ഒരു സുവനീർ പ്രസിദ്ധീകരിച്ചു. പ്രസിഡണ്ടായി പ്രൊഫ. സി.ജെ. ശിവശങ്കരനെയും ജനറൽ സെക്രട്ടറിയായി കെ.ടി. രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു. കേന്ദ്ര നിർവാഹകസമിതിയിലെ സബ്കമ്മിറ്റി സംവിധാനത്തിനു കാര്യമായ മാറ്റം 1986-ൽ വന്നു. സബ്കമ്മിറ്റി സംവിധാനം കംപാർട്ട്‌മെന്റലിസ (അറവൽക്കരണ) ത്തന് കാരണമാകുന്നു എന്ന വിമർശനത്തെ തുടർന്നാണിത്. ഓരോ വിഷയത്തിനും കേന്ദ്ര നിർവാഹകസമിതി ചുമതലക്കാരനും നിർവാഹകസമിതിക്കു പുറത്തു നിന്ന് ഏതാനും വിദഗ്ധരും ചേർന്ന ആസൂത്രണ സമിതികൾ എന്നതായിരുന്നു പുതിയ സംവിധാനം. ആസൂത്രണസമിതികൾ രൂപീകരിച്ചുവെങ്കിലും ഈസംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. അഖിലേന്ത്യാ തലത്തിൽ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് സാധ്യതകൾ വർധിച്ചുവരുന്ന സമയമായിരുന്നു അത്. ഈ സാധ്യതക്കനുസരിച്ച് പരിഷത്തിനെ ഒരുക്കിയെടുക്കുക എന്നതായിരുന്നു മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലെ ചർച്ചയുടെ ഊന്നൽ. 'ഇമ്മിണി വലിയ പരിഷത്തി'നെക്കുറിച്ച് ഒട്ടേറെ സങ്കല്പങ്ങൾ ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ടു. 'കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം അന്തർദേശീയ പശ്ചാത്തലത്തിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ് ശ്രദ്ധേയമായിരുന്നു. പരിഷദ് പ്രവർത്തകരിൽ അഭൂതപൂർവമായ ആവേശം വളർത്തിയ സന്ദർഭമായിരുന്നു ഹാലിധൂമകേതുവിന്റെ സന്ദർശനകാലം. ശാസ്ത്ര പ്രചാരണത്തിന് ഈ സന്ദർഭം ഏറ്റവും സമർഥമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. 1986 ജനുവരി ഒന്നിന് ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ ഇതോടനുബന്ധിച്ചു നടത്തി. 10,000 ജ്യോതിശാസ്ത്ര ക്ലാസുകൾ, നാടെങ്ങും നക്ഷത്ര നിരീക്ഷണം, വിദ്യാർഥികൾക്കുവേണ്ടി സയൻസ് ഒളിമ്പ്യാഡ്, ടെലസ്‌കോപ്പ് വിതരണം, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടേയും സ്റ്റാർ ചാർട്ടി(ടമേൃ ഇവമൃ)േന്റേയും പ്രകാശനം, ഹാലിമേള എന്നിവയൊക്കെ പരിപാടികളിൽ പെടുന്നു. പരിഷദ് പ്രവർത്തകരല്ലാത്ത നിരവധി അധ്യാപകരെ സംഘടനയുമായി ബന്ധിപ്പിക്കാനും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ഹാലി പരിപാടികൾ സഹായിച്ചു. കേരളീയരെ മുഴുവൻ 'വാന നിരീക്ഷകരാക്കി'ക്കൊണ്ട് ഹാലി വാൽനക്ഷത്രത്തിന് നല്ലൊരു സ്വീകരണം നൽകാൻ കഴിഞ്ഞത് പരിഷത്തിനെ പോലുള്ള ഒരു ശാസ്ത്ര സംഘടനക്ക് അഭിമാനകരമാണ്. മെയ്ദിന ശതവാർഷികാചരണം 1986 മെയ് 1 മുതൽ 31 വരെ വിവിധ പരിപാടികളോടെ അരങ്ങേറി. കലണ്ടർ ലഘുലേഘാ പ്രചാരണം, ഗൃഹ സന്ദർശനം, മെയ്ദിന ഗാനസദസ്സ്, തെരുവുയോഗങ്ങൾ, സന്ദേശ ജാഥകൾ, തൊഴിൽജന്യരോഗ പഠനങ്ങൾ എന്നിങ്ങനെ മെയ്ദിന പരിപാടികളിൽ വലിയ വൈവിധ്യം കാണാം. 'കമ്പ്യൂട്ടറും മനുഷ്യനും മുഖാമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാതല സെമിനാറും ആയിരുന്നു സമാപന പരിപാടി. ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ വർധിച്ചു. ലോകാരോഗ്യദിനം അവശ്യമരുന്നു ദിനമായി ആചരിക്കപ്പെട്ടു. പരിഷത്ത് മെയ് 23 ഡോ. ഒലിഹാൻസൻ ചരമദിനമായി ആചരിക്കാൻ തുടങ്ങുന്നത് 86 ലാണ്. ആദ്യത്തെ ഒലിഹാൻസൻ ചരമദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ഡ്രഗ് ഇൻഫർമേഷൻ പാക്കറ്റ്' ഡോക്ടർമാർക്കിടയിൽ വലിയ ചലനമുണ്ടാക്കി. ആരോഗ്യ രംഗത്തെ സാങ്കേതിക കാര്യങ്ങൾ പരിഷദ് പ്രവർത്തകർ ഡോക്ടർമാരിലെത്തിക്കാൻ ശ്രമിച്ച ആദ്യ സന്ദർഭമായിരുന്നു ഇത്. 'നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ഒരേ വർഷത്തിൽ തന്നെ മൂന്നു പതിപ്പുകളിലായി 35000 കോപ്പികൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു. 1986 ഒക്‌ടോബർ 7 മുതൽ നവംബർ 7 വരെ ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ജനകീയാരോഗ്യം എന്ന വിഷയത്തെ അധികരിച്ച് അഞ്ചു വിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചു. പോഷണം രോഗപ്രതിരോധം, ആരോഗ്യ ശീലങ്ങൾ, ഓ.ആർ.ടി, പ്രഥമ ശുശ്രൂഷ- എന്നിവയായിരുന്നു വിഷയങ്ങൾ. ഈ ക്ലാസുകൾക്ക് വളരെയേറെ ജനപ്രീതി നേടാൻ സാധിച്ചു. പുതുതായി ഒട്ടേറെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും സംഘടനകളിലേക്കു വന്നു. കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യവൽക്കരണത്തിനുള്ള ഒട്ടേറെ ശ്രമങ്ങൾ ഈ കാലഘട്ടത്തിലുണ്ടായി. 200 ഓളം സർക്കാർ വിദ്യാലയങ്ങൾ അടച്ചു പൂട്ടുക, സ്വകാര്യ മേഖലയിൽ പോളി ടെക്‌നിക്കുകൾ അനുവദിക്കുക, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ഓഫ്താൽമോളജി പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് അനുവദിക്കുക, പ്രീഡിഗ്രിബോർഡ് രൂപീകരിക്കുക എന്നിങ്ങനെ തുടരെ തുടരെ പല പരിഷ്‌കരണ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. വിദ്യാർഥി, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ട് ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാനും വിദ്യാഭ്യാസ സംരക്ഷണ സമിതികൾ കുറേ സ്ഥലങ്ങളിൽ രൂപീകരിക്കുവാനും കഴിഞ്ഞു. 'സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം' എന്നൊരു ലഘുലേഘ ഈ സമയത്ത് പ്രസിദ്ധീകരിച്ചു. ആദ്യത്തെ അധ്യാപക പുന:പരിശീലന ക്യാമ്പ് നടന്നതും 1986ലാണ്. വിദ്യാഭ്യാസ രംഗത്തെ നൂതനമായൊരു പ്രവർത്തനമായിരുന്നു ബാലോത്സവജാഥ. 1986 ആഗസ്റ്റ് ഒന്നിന് കാസറഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച് രണ്ടുജാഥകൾ ആഗസ്റ്റ് 15ന് തൃശ്ശൂരിൽ ഒത്തുചേർന്നു. പാവ നാടകങ്ങളിലൂടെയും കൂട്ടപ്പാട്ടുകളിലൂടെയും പാഠഭാഗങ്ങൾ അവതരിപ്പിച്ചുകൊണ്ടു നീങ്ങിയ ബാലോത്സവജാഥകൾ വരാനിരുക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യത്തെ സംസ്ഥാന ബാലോത്സവം നടന്നതും ഈ വർഷം തന്നെ. (ഡിസംബർ 20-24) കേരള സമ്പൂർണ സാക്ഷരതയ്ക്കുള്ള പഞ്ചവത്സരപദ്ധതിയും അതിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് മലപ്പുറം ജില്ലയിലെ തെരഞ്ഞെടുത്ത ഒരു പഞ്ചായത്തിനെ സമ്പൂർണ സാക്ഷരമാക്കാനുള്ള പൈലറ്റ് പദ്ധതിയും 1986 ലെ എറണാകുളം വാർഷികത്തിൽ അംഗീകരിക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ ഇതിനു തുടക്കം കുറിച്ചെങ്കിലും ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായില്ല. പരിഷദ് കലാസംഘം 1986 ഏപ്രിൽ 17 മുതൽ 27 വരെ ഗുജറാത്തിലും സെപ്തംബർ 1 മുതൽ 14 വരെ തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലും പര്യടനം നടത്തി. ഗുജറാത്ത് വിജ്ഞാൻ സഭ, തമിഴ്‌നാട് സയൻസ്‌ഫോറം, പോണ്ടിച്ചേരി സയൻസ്‌ഫോറം എന്നിവയുടെ ക്ഷണമനുസരിച്ചായിരുന്നു പര്യടനം. 1980 മുതൽ തുടർന്നു വന്ന ശാസ്ത്രകലാ ജാഥ പുതിയ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലമായിരുന്നു 1986ലെ ശാസ്ത്ര സാംസ്‌കാരിക ജാഥ. വളർന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ജീർണതയുടേയും വർഗീയതയുടേയും പശ്ചാത്തലത്തിൽ ഇവയ്‌ക്കെതിരെയുള്ള ശക്തമായൊരാഹ്വാനമായിരുന്നു ശാസ്ത്ര സാംസ്‌കാരിക ജാഥ-86. കേരള സംസ്‌കാരത്തിന്റെ വളർച്ചയ്ക്ക് അമൂല്യ സംഭാവനകൾ നൽകിയ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരുമായും ചരിത്രപ്രധാന കേന്ദ്രങ്ങളുമായും ജാഥയെ ബന്ധപ്പെടുത്താൻ ചെറുശ്ശേരി നഗർ മുതൽ തുഞ്ചൻ പറമ്പുവരെയും ഗുരുവായൂർ മുതൽ വൈക്കം വരെയും മണ്ണടി മുതൽ വയലാർ വരെയുമായിരുന്നു നവംബർ 7 മുതൽ ഡിസംബർ 7 വരെ ജാഥ നടന്നത്. ശാസ്ത്ര ഗീതങ്ങളുടെ ആദ്യത്തെ പരിഷദ് കാസറ്റ് ഈ വർഷമാണ് തയ്യാറായത്. മറ്റൊരു പ്രധാന കാമ്പയിനായിരുന്നു 1986 സെപ്തംബർ 1ന് കാസർഗോഡ് മടിക്കൈ നിന്നും ഏറണാകുളത്തു നിന്നും ആരംഭിച്ച് സംപ്തംബർ 7 ന് മലമ്പുഴയിലും പേപ്പാറയിലും സമാപിച്ച വന - ഊർജ - വികസന ജാഥകൾ. പദ്ധതികളുടെ ആവാഹപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ടായിരുന്നു പ്രസ്തുത ജാഥകളുടെ സമാപനം. വളരെ തിരക്കിട്ട് സംഘടിപ്പിച്ചതിനാൽ സംഘാടനത്തിൽ പല പിഴവുകളും പറ്റിയെങ്കിലും പരിഷത്തിന്റെ ഊർജ പരിസര നയങ്ങളെക്കുറിച്ച് ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്ന കാലഘട്ടത്തിൽ ഈ ജാഥ അനിവാര്യമായിരുന്നു. പരിസര രംഗത്ത് ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു കണ്ണൂരിൽ നടന്ന നദീതട സംരക്ഷണ ജാഥ. ചെങ്ങളായി മുതൽ കൂവേരി വരെ നാടൻ തോണിയിലും മോട്ടോർ ബോട്ടിലുമായി നീങ്ങിയ ജാഥ നദികളുമായി ബന്ധപ്പെട്ട ഒട്ടേറെ പരിസര പ്രശ്‌നങ്ങൾ തീരപ്രദേശത്തെ ജനങ്ങളുമായി ചർച്ച ചെയ്യാൻ അവസരം നൽകി. പിന്നീട് മറ്റു പല ജില്ലകളിലും നദീതട സംരക്ഷണ ജാഥകൾ സംഘടിപ്പിക്കുകയുണ്ടായി. വനിതാരംഗത്തെ പ്രവർത്തനങ്ങൾ പതുക്കെപതുക്കെ ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു. ഈ വർഷം 12 മേഖലകളിൽ വനിതകൾക്കു മാത്രമായി പരിഷദ് സ്‌കൂളുകളും ചിലേടത്ത് കുടുംബമേളകളും സംഘടിപ്പിക്കുവാൻ കഴിഞ്ഞു. കണ്ണൂരിലെ മോത്തി കെമിക്കൽസ്, ആലുവയിലെ ഇന്ത്യൻ റെയർ എർത്ത് (കഞഋ) എന്നീ ഫാക്ടറികളിലെ മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനങ്ങളും ചർച്ചകളും നടത്തി. കുറിപ്പുകളും തയ്യാറാക്കി. തൃശ്ശൂരിൽ ആസ്ബസ്റ്റോസ് ഫാക്ടറി മലിനീകരണത്തിൽ ഇടപെടാനും ഫാക്ടറിക്ക് സമീപമുള്ള 35 കിണറുകൾ മാനേജുമെന്റിനെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുവാനും സാധിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സഹായത്തോടെ മലമ്പുഴയിലെ മണ്ണൊലിപ്പ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞു. പരിസര രംഗത്തെ ഒട്ടനവധി പ്രാദേശിക പ്രശ്‌നങ്ങളിൽ 1986-ൽ ഇടപെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വിദ്യാലയങ്ങളിലെ നിരക്ഷരത അകറ്റുന്നതിനുവേണ്ടിയുള്ള അക്ഷരവേദി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഈ വർഷമാണ്. ബാലവേദി പ്രവർത്തനങ്ങൾക്ക് ശക്തിയും തെളിമയും പകർന്ന കുട്ടികളും ശാസ്ത്രബോധവും, പ്രകൃതി നിരീക്ഷണം, കുട്ടികളുടെ നാടകം, യുറീക്ക പാട്ടുകൾ എന്നീ പുസ്തകങ്ങൾ ഈ വർഷം പ്രസിദ്ധീകരിച്ചു. 224 ബാലവേദികൾ അഫിലിയേറ്റുചെയ്തു. പ്രൊഫ. എസ്. ശിവദാസിന്റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തക'ത്തിന് കൈരളി ബുക്ട്രസ്റ്റിന്റെ അവാർഡ് ലഭിച്ചു. യുറീക്കയുടേയും ശാസ്ത്രഗതിയുടേയും പ്രചാരണത്തിൽ കുതിച്ചു ചാട്ടം തന്നെ ഈ വർഷം ഉണ്ടായി. യുറീക്ക 50,000 കോപ്പിയും ശാസ്ത്രഗതി 10,000 കോപ്പിയുമായി വർധിച്ചു. ഗവേഷണ രംഗത്ത് നാം രണ്ടാമതൊരു പദ്ധതി ഏറ്റെടുക്കുന്നത് 1986ലാണ്. ഉമിച്ചാരത്തിൽ നിന്നും സിമന്റുനിർമിക്കാമോ എന്നു പരിശോധിക്കുന്നതിനുള്ള ഈ പദ്ധതി ഇമുമൃെേന്റ ധനസഹായത്തോടു കൂടിയുള്ളതായിരുന്നു. മലപ്പുറം ജില്ലയിലെ അതളൂർ കേന്ദ്രമാക്കി രൂപീകരിച്ച നേഷണൽ അസോസിയേഷൻ ഫോർ ഡവലപ്പ്‌മെന്റൽ എഡുക്കേഷൻ ആന്റ് ട്രെയിനിംഗ് (ചമറല)േ ആസ്ഥാനമാക്കിയായിരുന്നു ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച ആഷ്‌മോഹ് സിമന്റ് പദ്ധതി. ഇത് പല കാരണം കൊണ്ടും നീണ്ടു നീണ്ടുപോയി. 1992-ൽ മാത്രമാണ് അത് അവസാനിപ്പിക്കാൻ കഴിഞ്ഞത്. വൈദ്യുതി കണക്ഷൻ കിട്ടാനുള്ള കാലതാമസം, കണക്ഷൻ കിട്ടിയിട്ടും വോൾട്ടേജ് ഇല്ലാത്തതിനാൽ ഫ്‌ളോർമിൽ പ്രവർത്തിക്കാൻ പറ്റാതെ വന്നത്, പദ്ധതി കൊണ്ടുനടക്കുന്നതിന് വേണ്ടത്ര പരിശീലനം കിട്ടിയവരില്ലാതെ പോയത് ഇങ്ങനെ പല പ്രയാസങ്ങളും നേരിടേണ്ടി വന്ന പദ്ധതിയാണിത്. അതിന്റെ ഫലമായി നമ്മൾ ഏറ്റെടുക്കേണ്ട ഗവേഷണമായിരുന്നില്ല ഇത് എന്ന് പലപ്പോഴും അഭിപ്രായമുയർന്നിട്ടുണ്ട്. പരിഷത്തിന്റെ 24-ാം വാർഷികം 1987 ഫെബ്രുവരി 12 മുതൽ 15 വരെ കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നടന്നു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഫിബ്രവരി 11-ന് അന്നത്തെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി കെ.ആർ. നാരായണനാണ് നിർവഹിച്ചത്. സമ്മേളനത്തോടനുനബന്ധിച്ച് നടത്തിയ പരമ്പരാഗത വ്യവസായങ്ങളുടെ പുനഃസംഘാടനം ഒരു വിലയിരുത്തൽ സെമിനാറിൽ കൈത്തറി, കശുവണ്ടി, ബീഡി, മത്സ്യബന്ധനം, കയർ എന്നീ രംഗങ്ങളിലെ വിദഗ്ധർ പങ്കെടുത്തു. പ്രൊഫ. സി.ജെ. ശിവശങ്കരനെ പ്രസിഡണ്ടായും. കെടി. രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഈ സമ്മേളത്തിൽ വെച്ച് ജില്ലാകമ്മിറ്റിയിലേക്ക് പുതിയ ആളുകളെ കോ- ഓപ്റ്റു ചെയ്യാൻ ജില്ലാകമ്മിറ്റിക്ക് തന്നെ അധികാരം നൽകിക്കൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്തി. 1987-88 പ്രവർത്തന വർഷമായപ്പോഴേക്കും 32417 അംഗങ്ങളും 1059 യൂണിറ്റുകളുമുള്ള സാമാന്യം വലിയൊരു സംഘടനയായി കഴിഞ്ഞിരുന്നു പരിഷത്ത്. പ്രവർത്തനമേഖലകൾ വർധിച്ചു വന്നു. അഖിലേന്ത്യാതലത്തിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ച കൂടുതൽ വേഗത്തിലായി. ഇതിന് ആക്കം കൂട്ടുന്നതായിരുന്നു 1987 ലെ ഐതിഹാസികമായ ഭാരത ജനവിജ്ഞാന ജാഥ. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടേയും ഒരു മാസം കൊണ്ട് സഞ്ചരിച്ച് നവംബർ 7ന് ഭോപ്പാലിൽ സമാപിച്ച 5 ജാഥകൾ 26 ശാസ്ത്ര സംഘടനകളിലുടെയും ശാസ്ത്ര സാങ്കേതിക വകുപ്പ്, ചഇടഠഇ എന്നിവയുടെയും സംയുക്ത പരിശ്രമത്തിന്റെ ഫലമായിരുന്നു. ശാസ്ത്രകലാജാഥയെ ഭാരതം മുഴുവൻ വ്യാപിപ്പിക്കാനും ദുർബലമായ ശാസ്ത്രപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനും സംഘടനയില്ലാത്തിടത്ത് അതുണ്ടാക്കാനും ആഖ്ഷ സഹായിച്ചു. ജാഥയ്ക്കുവേണ്ടി ഒരു ദേശീയ പരിശീലന ക്യാമ്പും 5 പ്രാദേശിക പരിശീലന ക്യാമ്പുകളും തുടർന്നു 5 ജാഥകളും സംഘടിപ്പിക്കുന്നതിൽ പരിഷത്തിന്റെ പങ്ക് അതിപ്രധാനമായിരുന്നു. 1987 ഒക്‌ടോബർ 2 ന് മദിരാശി, ഷോലാപ്പൂർ, ശ്രീനഗർ, ഗുവാഹട്ടി, കൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ജാഥകൾ നവംബർ 7ന് ഭോപാലിൽ സംഗമിക്കുന്നതിന് സാക്ഷ്യംവഹിക്കാൻ കേരളത്തിൽ നിന്നും 750 പ്രവർത്തകരെ വഹിച്ച പ്രത്യേക ശാസ്ത്രതീവണ്ടി തന്നെ ഭോപാലിലെത്തിയത് ആവേശകരമായ ഒരനുഭവമായിരുന്നു. തൊട്ടടുത്ത കൊല്ലം എ.ഐ.പി.എസ്.എൻ രൂപീകരിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കിയതിൽ ഭാരത ജനവിജ്ഞാന ജാഥയ്ക്കുള്ള പങ്ക് നിർണായകമായിരുന്നു. അത്യന്തം സാഹസികമായിരുന്ന ഈ മഹാസംരംഭം ഇന്ത്യയിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ ഒരു നാഴികക്കല്ലായിരുന്നു. 1987-ലെ സംസ്ഥാന പ്രവർത്തക ക്യാമ്പ് പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ നടന്നു. പരിഷത്തിന്റെ പഞ്ചവത്സര പരിപ്രേക്ഷ്യം ക്യാമ്പിൽ ചർച്ചചെയ്യപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തിന്റെ അർഥശാസ്ത്രത്തെപ്പറ്റിയുള്ള ക്ലാസ് ശ്രദ്ധേയമായി. ആരോഗ്യ രംഗത്ത് ഒരു പതിറ്റാണ്ടുകാലമായി നടത്തിയ പ്രവർത്തനങ്ങളുടെ സ്വാഭാവിക പരിണാമമായിരുന്നു 87 ലെ ആരോഗ്യ സർവെ. കേരളത്തിന് ഒരാരോഗ്യ നയം രൂപീകരിക്കുന്നതിനാവശ്യമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമല്ലായിരുന്നു. സാമൂഹ്യ സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേരളീയരുടെ ആരോഗ്യശീലങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനകീയമായി ശേഖരിച്ചു എന്നതാണ് ഈ സർവെക്കുള്ള പ്രത്യേകത. സാമ്പിളുകളുടെ വലിപ്പം കൊണ്ടും ശേഖരിച്ച വിവരങ്ങളുടെ കൃത്യത കൊണ്ടും സർവെ പൂർത്തിയാക്കുന്നതിലുള്ള വേഗത കൊണ്ടുമൊക്കെ ആരോഗ്യസർവെ 87 താരതമ്യമില്ലാത്ത ഒന്നായിരുന്നു. ജൂലൈ 1 മുതൽ 10 വരെ ഗാർഹിക സർവെയും 11 മുതൽ 20 വരെ സ്ഥാപന സർവെയുമാണ് നടന്നത്. സാമ്പത്തികവും സാങ്കേതികവുമായ ചില കാരണങ്ങളാൽ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിനും നിഗമനങ്ങളിലെത്തിച്ചേരുന്നതിനും മൂന്നുവർഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. ദേശീയ ആരോഗ്യ നയത്തിന്റെ ജനവിരുദ്ധ സ്വഭാവം തുറന്നുകാണിച്ചുകൊണ്ടും ജനകീയാരോഗ്യ നയത്തിനുവേണ്ടിയും മേഖലാ തലത്തിൽ സംഘടിപ്പിച്ച കാൽനട ജാഥകളും വയറിളക്കം തടയുന്നതിന് ഏറെ ഉതകുന്ന ഒ.ആർ.ടിയിൽ വ്യാപകമായ പരിശീലനവുമാണ് ഈ വർഷത്തെ പ്രധാന ആരോഗ്യ ക്യാമ്പയിനുകൾ. 1986ൽ ആരംഭിച്ച ബാലോത്സവ ജാഥ കുറേക്കൂടി ചിട്ടയായി നടത്താൻ ഈ വർഷം സാധിച്ചു. ജാഥയുടെ അനുബന്ധപരിപാടിയായി ഓരോ കേന്ദ്രങ്ങളിലും ശാസ്ത്ര പരീക്ഷണങ്ങളടങ്ങിയ പഠനം പാൽപായസം പരിപാടി, രണ്ടാം ബാലോത്സവ ജാഥയുടെ പ്രത്യേകതയായിരുന്നു. 1987 ഡിസംബർ 19 മുതൽ 24 വരെ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യാ ബാലോത്സവം നമ്മുടെ ബാലോത്സവ സങ്കേതങ്ങൾ അഖിലേന്ത്യാതലത്തിൽ വ്യാപിപ്പിച്ചു. കേരളത്തിനു പുറത്തുനിന്നുള്ള 361 കുട്ടികളടക്കം 1071 കുട്ടികൾ പങ്കെടുത്ത തൃശ്ശൂർ ബാലോത്സവം കേരളത്തിൽ അതുവരെ നടന്ന ഏറ്റവും വലിയ മേളയത്രെ. അധ്യാപക പുനഃപരിശീലനം, ശാസ്ത്ര സഹവാസ ക്യാമ്പ്, ബാലവേദി പ്രവർത്തനങ്ങൾ എന്നിവയെല്ലാം കൂടി നാം നടപ്പാക്കിക്കൊണ്ടിരുന്ന പഠനം രസകരമാക്കൽ പരിപാടി തന്നെയാണ് കുറേക്കൂടി വിശദമായ രീതിയിൽ ബാലോത്സവത്തിൽ ആവിഷ്‌കരിച്ചിരുന്നത്. പലതരം പ്രവർത്തനങ്ങളിൽക്കൂടി കുട്ടികൾക്ക് പഠനത്തോടാഭിമുഖ്യം വളർത്താൻ അഖിലേന്ത്യാ ബാലോത്സവത്തിലെ പരിപാടികൾ സഹായകമായി. പാട്ടും കളികളും അഭിനയവും സൃഷ്ടിക്കുന്ന ഉത്സാഹാന്തരീക്ഷത്തിൽ കണ്ടെത്തലിന്റേയും അറിയലിന്റേയും ആനന്ദം കുട്ടികൾക്കിവിടെ ലഭിച്ചു. ചട്ടപ്പടിയുള്ള ക്ലാസുകളോ പ്രസംഗങ്ങളോ ബാലോത്സവത്തിൽ ഉണ്ടായിരുന്നില്ല. കളികൾ, പാട്ടുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നീ വിവിധ പ്രവർത്തനങ്ങളിൽക്കൂടി നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളാണിവിടെ നടന്നത്. പാട്ട്, കളി, അഭിനയം, ശാസ്ത്ര പരീക്ഷണങ്ങൾ, കൗതുക വസ്തുക്കളുടെ നിർമാണം, ഇലക്‌ട്രോണിക്‌സ്, ഒറിഗാമി, ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മൂലകളിലാണ് ബാലോത്സവ ക്യാമ്പിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. പാട്ടുമൂല, കളിമൂല, എന്നിങ്ങനെ ഓരോ വിഷയത്തിനും ഓരോ മൂല നിശ്ചയിച്ചിരുന്നു. ഓരോ മൂലയിലും നടത്തേണ്ട പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുകയും അവയിൽ കുട്ടികൾക്ക് മാർഗനിർദേശം നൽകുകയും ചെയ്യാനുള്ള വിദഗ്ധർക്കുവേണ്ടി 1987ൽ നവംബർ 14,15 ഡിസംബർ 12,13 തിയ്യതികളിലായി രണ്ടുവട്ടം പരിശീലന ക്യാമ്പ് നടത്തിയിരുന്നു. പരിഷദ് പ്രവർത്തകർക്കു പറമെ ശ്രീ. അരവിന്ദ്ഗുപ്ത, ശ്രീ. അബ്ദുൾഭായ്, ശ്രീ. രാമാനുജം തുടങ്ങിയ വിദഗ്ധന്മാർ ഈ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി. വിവിധ ഭാഷകളിലുള്ള പാട്ടുകൾ പാട്ടുമൂലയിൽ കുട്ടികൾ പഠിച്ചിരുന്നു. ശ്രീ. സുബ്ബറാവുവിന്റെ 12 ഭാഷയിലുള്ള ദേശീയോദ്ഗ്രഥന ഗാനം എല്ലാവർക്കും ഹരമായി മാറി. ബാലോത്സവത്തിന് ഉത്സവഛായ നൽകുന്നതിൽ കളിമൂലയും പാട്ടുമൂലയും അഭിനയമൂലയുമൊക്കെ നല്ല പങ്കു വഹിച്ചു. പേപ്പർ പൾപ്പുകൊണ്ട് പാവകളെ നിർമിക്കാൻ മാത്രമല്ല അവയെ ഉപയോഗിച്ച് നാടകം കളിക്കുന്നതെങ്ങനെയെന്നുകൂടി പാവമൂല കുട്ടികളെ പഠിപ്പിച്ചു. ബാലോത്സവത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മൂലകളായിരുന്നു. ചിത്രമൂലയും കൗതുകമൂലയും. കുട്ടികൾ വരച്ച നൂറുകണക്കിന് ചിത്രങ്ങൾ അവസാനം ഒരു പ്രദർശനമായി സജ്ജീകരിക്കപ്പെട്ടു. ബാലോത്സവത്തിന്റെ പതാകയുയർത്തിയ 5 വയസ്സുകാരൻ നിധിന്റെ ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കുട്ടികളുടെ അഭിപ്രായമാരാഞ്ഞതിൽ ഏറ്റവും അംഗീകാരം ലഭിച്ചത് അടിപിടി മൂലയ്ക്കും ഗണിത മൂലയ്ക്കുമായിരുന്നു. ശ്രീ. സുധാകരന്റെ സാന്നിധ്യവും അദ്ദേഹം തയ്യാറാക്കിയ മോഡലുകളും ഗണിത മൂലയുടെ മാറ്റ് വർധിപ്പിച്ചു. ബാലോത്സവം നടന്ന കേരള വർമ കോളേജിന്റെ പരിസരം പ്രകൃതി നിരീക്ഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ആരോഗ്യമൂലയും ഇലക്‌ട്രോണിക്‌സ് മൂലയും സ്വയം പ്രവർത്തനത്തിനുവേണ്ട അവസരം വേണ്ടത്രയുണ്ടാക്കിയില്ലെങ്കിലും കൗതുകമുളവാക്കുന്നവയായിരുന്നു.

അഖിലേന്ത്യാ ബാലോത്സവത്തെക്കുറിച്ച് 25-ാം വാർഷിക റിപ്പോർട്ടിൽ നിന്ന്
ശാസ്ത്രം ഒരു ഉദ്ഗ്രഥന ശക്തിയാണെന്നും ശാസ്ത്രപ്രചാരണവും ദേശീയോദ്ഗ്രഥനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസ പ്രവർത്തനവും സമന്വയിപ്പിച്ചുകൊണ്ടുപോകാമെന്നും പ്രായോഗികമായി തെളിയിച്ച മഹത്തായ ഒരു പരിപാടിയായിരുന്നു ഡിസംബർ 19 മുതൽ 21 വരെ തൃശ്ശൂർ കേരള വർമ കോളേജിൽ വെച്ചു നടത്തിയ അഖിലേന്ത്യാ ബാലോത്സവം. പരിഷത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് ആവിഷ്‌കരിച്ച ബൃഹത്തായ ഈ പരിപാടിയിൽ പങ്കെടുത്ത 1071 കുട്ടികളിൽ 361 പേർ കേരളത്തിനു പുറത്തു നിന്നുള്ള സംസ്ഥാനങ്ങളിലുള്ളവരായിരുന്നു. ഈ കുട്ടികളോടൊപ്പം 63 ജനകീയ ശാസ്ത്ര പ്രവർത്തകരും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നു. ഇവർക്കു പുറമെ ശ്രീ. സുബ്ബറാവു, ശ്രീ. അബ്ദുൾഭായ്, ഡോ. സുകന്യ ആഗാഷെ, ശ്രീ. ബാപ്പൂജി എന്നീ വിദഗ്ധരും ബാലോത്സവങ്ങളിൽ ആദ്യാവസാനം പങ്കെടുക്കുകയുണ്ടായി. ഇവരുടെ പ്രവർത്തനങ്ങൾ ബാലോത്സവ പരിപാടികൾക്ക് അഖിലേന്ത്യാ സ്വഭാവം നൽകി എന്നതിനുപുറമേ ഗുണപരമായി ഉയർന്ന മാനം കൈവരുത്താൻ സഹായിക്കുകയും ചെയ്തു. 
പ്രത്യേകം പരിശീലനം സിദ്ധിച്ച 151 പ്രവർത്തകരായിരുന്നു മൂല മൂപ്പന്മാരായി ബാലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രവർത്തനങ്ങളിൽ മാർഗ നിർദേശം നൽകിയിരുന്നത്. മൂലമൂപ്പന്മാർക്കു പുറമേ ഇരുനൂറോളം അധ്യാപകർ കുട്ടികളുടെ എസ്‌കോർട്ടായും സന്ദർശകരായും ക്യാമ്പിൽ എത്തിച്ചേർന്നു. അധ്യാപകരും രക്ഷിതാക്കളുമായി 7000 പേർ ക്യാമ്പ് സന്ദർശിച്ചിട്ടുണ്ട്. ഇതിനു പുറമെ തൃശ്ശൂർ ജില്ലയിലെ ബാലവേദി അംഗങ്ങളും ക്യാമ്പ് സന്ദർശിച്ചു.
ദേശീയോദ്ഗ്രഥനം, ശാസ്ത്രബോധം വളർത്തൽ, പഠനം രസകരമാക്കൽ എന്നീ മുഖ്യ ലക്ഷ്യങ്ങളോടുകൂടിയ ഈ വിദ്യാഭ്യാസ പരിപാടിയിൽ 12 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള വിദ്യാർഥികളായിരുന്നു പങ്കെടുത്തിരുന്നത്.
സാമൂഹ്യമാറ്റത്തിൽ ശാസ്ത്രത്തിനുള്ള പങ്കിനെക്കുറിച്ച് നമ്മുടെ വിദ്യാർഥിലോകം കുറച്ചുമാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. വിദ്യാഭ്യാസത്തിരക്കിനിടയിൽ അവർക്ക് കൊടുക്കുന്ന ശാസ്ത്ര വസ്തുതകൾ ശാസ്ത്രത്തെ സമഗ്രമായോ സാമൂഹ്യ പുരോഗതിയോട് ബന്ധപ്പെടുത്തിയോ അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ പര്യാപ്തമല്ല. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവുകൾ പരിഹരിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ രീതിക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളിലൂടെ ഇത് നേടിയെടുക്കാൻ കുട്ടികളെ സഹായിക്കുകയാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നൽകപ്പെടുന്ന വാക്കുകളേക്കാൾ കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾക്കാണ് ബാലോത്സവ പരിപാടികളിൽ മുൻഗണ കൊടുത്തിരിക്കുന്നത്.
വർഗീയതയ്ക്കും പ്രാദേശികതയ്ക്കും സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കും എതിരായി നാം ഇന്ത്യക്കാരാണെന്ന ബോധം നന്നെ ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണം. ഇന്ത്യയുടെ വൈവിധ്യമാർന്ന സവിശേഷതകൾ മനസ്സിലാക്കുവാനും അവയെ അംഗീകരിക്കുവാനും അവർക്ക് കഴിയണം. വാക്കുകൾക്കും പ്രബോധനങ്ങൾക്കുമപ്പുറം പരസ്പരമുള്ള ബന്ധപ്പെടലിലൂടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ ഒന്നാണെന്നും നാമെല്ലാം ഇന്ത്യക്കാരാണെന്നുമുള്ള ബോധം കുട്ടികളിൽ വളർന്നു വരണം. കേരളവും ഹരിയാനയും പശ്ചിമബംഗാളുമടക്കം ബാലോത്സവത്തിൽ പങ്കെടുത്ത പതിനൊന്ന് സംസ്ഥാനങ്ങളിലേയും കുട്ടികൾ പതിനൊന്ന് വിഭിന്ന ഭാഷ സംസാരിക്കുന്നവരും വിഭിന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നും വന്നവരുമായിരുന്നു. ഭാഷാഭേദവും ആചാര വ്യവസ്ഥയും മറന്ന് തങ്ങൾ സഹോദരന്മാരാണെന്ന മട്ടിൽ 5 ദിവസം ഒത്തൊരുമിച്ച് താമസിക്കുവാനും ഉല്ലസിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള അവസരം ബാലോത്സവത്തിൽ കുട്ടികൾക്കുണ്ടായി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 361 കുട്ടികളും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വന്ന 347 കുട്ടികളും തൃശ്ശൂർ നഗരത്തിലും ചുറ്റുപാടുമുള്ള 360 കുട്ടികളുടെ അതിഥിതികളായി അവരുടെ വീടുകളിലാണ് താമസിച്ചത്. കേരളത്തിൽ നിന്നൊരു കുട്ടിയും മറ്റ് സംസ്ഥാനത്തെ ഒരു കുട്ടിയും വീതം തൃശ്ശൂരിലെ ഓരോ ആതിഥേയരുടേയും വീടുകളിൽ താമസിച്ചു. ആദ്യത്തെ ഏതാനും മണിക്കൂർ സമയം ഏതാനും അങ്കലാപ്പുകൾ ഉണ്ടായെങ്കിലും പിന്നീട് ഭാഷാഭേദവും ദേശഭേദവും മറന്ന് അവർ ചങ്ങാത്തം സ്ഥാപിച്ചു. ആതിഥേയ കുട്ടികൾക്കു മാത്രമല്ല അവരുടെ രക്ഷിതാക്കൾക്കും പുതിയ കൂട്ടുകാരുമായി പരിചയപ്പെടാനും അവരെ സൽക്കരിക്കാനും വലിയ താല്പര്യമായിരുന്നു. ഡിസംബർ 24-ാം തിയ്യതി ക്യാമ്പവസാനിച്ച് കൊടിയും താഴ്ത്തി വിടപറയുമ്പോൾ കുട്ടികളുടെ മാത്രമല്ല അവരുടെ രക്ഷിതാക്കളുടെ കണ്ണുകളും നനയുന്നുണ്ടായിരുന്നു. ബാലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെല്ലാം ആ ദിവസങ്ങളിൽ ഇന്ത്യക്കാർമാത്രമായിരുന്നു.- ചെറിയ തോതിലാണെങ്കിലും കുട്ടികളിൽ ദേശീയോദ്ഗ്രഥന ബോധം വളർത്താനുതകിയ ഒരു നല്ല കാൽവെപ്പായിരുന്നു ഇത്.

ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് രാവിലെയും മൂലകളവസാനിച്ച് വൈകുന്നേരവും ദിവസേന നടത്തിയ ഒത്തുചേരൽ ഏവരെയും ഹരം പിടിപ്പിക്കുന്നവയായിരുന്നു. വൈകുന്നേരം കുട്ടികളുടെ പരിപാടി അവസാനിപ്പിച്ചതിന് ശേഷം മൂലമൂപ്പന്മാർക്കും ക്യാമ്പിലെ മറ്റു അംഗങ്ങൾക്കും വേണ്ടി പ്രത്യേകം പരിപാടികൾ ഏർപ്പെടുത്തിയിരുന്നു. കുട്ടികളെ പോലെത്തന്നെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വന്നവർക്ക് പരസ്പരം ഇടപെടാനുള്ള അവസരം ഈ ഇടവേളപരിപാടികൾ സജ്ജമാക്കി. 1982-ൽ വനിതാ സബ്ക്കമ്മിറ്റി നിലവിൽ വന്നതോടെ ശക്തമായി തുടങ്ങിയ വനിതാ രംഗത്തെ പ്രവർത്തനങ്ങൾക്ക് ആക്കം വർധിപ്പിക്കുന്നതിന് വേണ്ടി വിശദമായ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു. 1987 ജൂലൈ 24, 25, 26 തിയ്യതികളിൽ വലപ്പാട്ട് നടന്ന വനിതാ ശിബിരം പങ്കാളിത്തം കൊണ്ടും ഗൗരവം കൊണ്ടും വളരെ ശ്രദ്ധേയമായി. തുടർച്ചയായി ഒരു പഠന പരിപാടിക്ക് ക്യാമ്പ് രൂപം കൊടുത്തു. ആ പരിപാടി ചിട്ടയായി നടത്താൻ സാധിച്ചിട്ടുണ്ട്. പ്രക്ഷോഭ പ്രവർത്തനങ്ങളിലൂടെയും പഠനത്തിലൂടെയും പരിഷത്ത് കൂടുതൽ ഉയർന്ന തലത്തിലേക്ക് വളരുകയായിരുന്നു. ബദൽ വികസന മാതൃകകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ബോധ്യപ്പെട്ടു. ഐ.ആർ.ടി.സി എന്ന പേരിൽ നമ്മുടേതായ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. ഇന്ന് പരിഷത്തിന്റെ മുഴുവൻ ഗവേഷണ പ്രവർത്തനങ്ങളുടെയും ആസ്ഥാനം ഐ.ആർ.ടി.സി. ആണ്. പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ നാലര ഏക്കർ സ്ഥലത്താണ് ഐ.ആർ.ടി.സി (ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം) സ്ഥാപിച്ചിട്ടുള്ളത്. 1987 നവംബർ 22 ന് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. മദിരാശി സർവ്വകലാശാല വൈസ് ചാൻസ്‌ലർ പ്രൊഫ. കെ.സുന്ദരേശനാണ് ഉദ്ഘാടനം നടത്തിയത് പ്രൊഫ. കെ.വിശ്വനാഥനായിരുന്നു ആദ്യത്തെ ഡയരക്ടർ. തുടർന്ന് ഡോ. എം.പി. പരമേശ്വരൻ ഡയറക്ടറായി. 1987-ൽ തന്നെ എറണാകുളം കേന്ദ്രമാക്കി പരിസര കേന്ദ്രം ആരംഭിച്ചു. പരിസര പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് അനുയോജ്യമായ പ്രവർത്തന പരിപാടികൾ ആവിഷ്‌കരിക്കാൻ ഈ രംഗത്തെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക, ജില്ലകളിലെ പ്രശ്‌നപരിഹാരത്തിന് സഹായം നൽകുക മുതലായവയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റി. 1980-ൽ തുടങ്ങിയ സയൻസ് സെന്റർ, 1986-ൽ സ്ഥാപിച്ച ചഅഉഋഠ, 1987-ൽ സ്ഥാപിച്ച പരിസര കേന്ദ്രം ഇവയെല്ലാം തന്നെ ഐ.ആർ.ടി.സിയുടെ ഭാഗമായി പരിഗണിക്കാൻ പിന്നീട് തീരുമാനിച്ചു. പരിസര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഏറെ ശ്രദ്ധേയമായിരുന്നു. വ്യവസായ മലിനീകരണം, കാർഷികരംഗത്തെ പരിസരപ്രശ്‌നങ്ങൾ, നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മത്സ്യസമ്പത്ത്, നഗരമാലിന്യങ്ങൾ സൃഷ്ടിക്കുന്ന പരിസര പ്രശ്‌നങ്ങൾ എന്നിവയായിരുന്നു ഈ സെമിനാറിലെ വിഷയങ്ങൾ. കായൽ സംരക്ഷണ സെമിനാർ, ചാലിയാർ സംരക്ഷണ ജാഥ എന്നിവ 1987-ലെ പ്രധാന പരിസര പ്രശ്‌നങ്ങളാണ്. കോളേജ് വിദ്യാർഥികൾക്കായി സെന്റർ ഫോർ എൻവയർമെന്റ് എഡ്യുക്കേഷനുമായി സഹകരിച്ച് എക്കോ ഡവലപ്മന്റ് ക്യാമ്പുകൾ നടത്താൻ തുടങ്ങുന്നതും ഇക്കാലത്താണ്. ഊർജ്ജ രംഗത്തെ നമ്മുടെ ഇടപെടലിന് ശക്തി പകരാൻ തൂത്തുക്കുടി താപനിലയ സന്ദർശനവും പഠനവും സഹായകമായി. 1987 മെയ് 1 മുതൽ 7 വരെ കാലയളവിൽ വരൾച്ച, പവർക്കട്ട് എന്നിവയെ കേന്ദ്രീകരിച്ച് യൂണിറ്റ് തല കാൽനട ജാഥകൾ നടത്തുകയും വരൾച്ചയുടേയും ഊർജ്ജ ക്ഷാമത്തിന്റേയും യഥാർഥ വസ്തുതകൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. 1987-ൽ ശാസ്ത്ര സാംസ്‌കാരിക ജാഥ മൂന്നെണ്ണമാണ് സംഘടിപ്പിച്ചത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിൽ സമാപിച്ച ഉത്തരമേഖലാ ജാഥ, ഇടുക്കിയിലെ തൊടുപുഴയിൽ നിന്നു തുടങ്ങി എറണാകുളത്ത് സമാപിച്ച മധ്യ മേഖലാ ജാഥ, കൊല്ലത്തെ മയ്യനാട് നിന്നാരംഭിച്ച് പത്തനംതിട്ടയിലെ കോന്നിയിൽ അവസാനിച്ച ദക്ഷിണമേഖലാ ജാഥ, ഇവ മൂന്നുംകൂടി മുന്നൂറ്റി മൂന്ന് കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ജൈവയുദ്ധത്തിന് വഴിതെളിയിക്കുന്ന ഇൻഡോ- അമേരിക്കൻ വാക്‌സിൻ കരാറിനെതിരെ ശക്തിയായി പ്രതികരിക്കാൻ നമുക്ക് കഴിഞ്ഞു. പ്രാദേശിക പ്രശ്‌നങ്ങളിൽ യൂണിറ്റുകളും മേഖലകളും സജീവമായി ഇടപെടാൻ തുടങ്ങിയ വർഷമാണിത്. പല സ്ഥലങ്ങളിലും ആശുപത്രി സംരക്ഷണ സമിതികൾ രൂപംകൊണ്ടു. 1987 മെയ് 15 മുതൽ 20 വരെ സംസ്ഥാനത്തുടനീളം നടന്ന ശാസ്ത്ര സഹവാസ കേമ്പുകൾ ബാലവേദി രംഗത്ത് പുത്തനുണർവ്വുണ്ടാക്കി. 1028 ബാലവേദികൾ അഫിലിയേറ്റു ചെയ്തു. നവോദയ വിദ്യാലയങ്ങൾക്കെതിരെ സമരങ്ങൾ രൂക്ഷമായതും ഈ വർഷത്തിലാണ്. സ്ഥല ജല മേനേജ്‌മെന്റ്, ഗാലസ (Group Approch for Locally Adaptable and Sustainable Agriculture) എന്നീ പ്രൊജക്റ്റുകൾ ഈ വർഷം ആരംഭിച്ചു. വൃക്ഷമിത്ര അവാർഡ് ലഭിച്ചതും ഈ വർഷമാണ്. ഇതുവരെയായി 1 ലക്ഷത്തോളം കോപ്പികൾ ചെലവഴിച്ചിട്ടുള്ള 'എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്', എന്ന കുട്ടികളുടെ ജിഞ്ജാസാ കോശം ഈ വർഷമാണ് പ്രസിദ്ധീകരിച്ചത്. ഈ വർഷത്തെ ചെറുകാട് അവാർഡ് കെ.കെ. കൃഷ്ണകുമാറിന്റെ ശാസ്ത്രം ജിവിതം എന്ന പുസ്തകത്തിന് ലഭിച്ചു. അംഗസംഖ്യയുടെ ആറ് ശതമാനം വനിതകളായി മാറിയെങ്കിലും 85-ൽ 95 വനിതാവേദികളുണ്ടായിരുന്ന സ്ഥാനത്ത് 1982-ൽ 50-ൽ താഴെ വനിതാ വേദികളായി കുറഞ്ഞു. അഖിലേന്ത്യാതലത്തിൽ ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം രൂപീകരിക്കാനുള്ള ശ്രമം മുമ്പേ തുടങ്ങിയതാണെങ്കിലും അത് സഫലമായത് 1988-ൽ ആണ്. ആ വർഷം ഫെബ്രുവരി 11 മുതൽ 14 വരെ കണ്ണൂരിൽ വെച്ചുനടന്ന പരിഷത്തിന്റെ രജതജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഒന്നാം ജനകീയ ശാസ്ത്ര കോൺഗ്രസ്സും നടക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 15 സംഘടനകളെ പ്രതിനിധീകരിച്ച് 110 പേർ പങ്കെടുത്ത സമ്മേളനത്തിൽ വെച്ച് അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖലയ്ക്ക് (All India peoples Science Network - AIPSN) രൂപം നൽകി. പ്രൊഫ. ബി.എം. ഉദ്ഗാവുങ്കർ ചെയർമാനും ഡോ: എം.പി. പരമേശ്വരൻ കൺവീനറുമായി തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ആശയപരമായ സംവാദങ്ങൾക്കുള്ള മാധ്യമമായും പ്രവർത്തനങ്ങളുടെ സംയോജകനായും Science for Social Revolution എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. എന്നാൽ ഏതാനും ലക്കങ്ങളേ അത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുള്ളൂ. വിപുലമായ അനുബന്ധ പരിപാടികൾ കൊണ്ടും തികഞ്ഞ ജനപങ്കാളിത്തം കൊണ്ടും രജതജൂബിലി സമ്മേളനം ശ്രദ്ധേയമായി. സമ്മേളനത്തിൽ വെച്ച് കെ.കെ. കൃഷ്ണകുമാർ പ്രസിഡണ്ടായും ടി. ഗാഗാധരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് കേരളത്തിന്റെ 8-ാംപദ്ധതി-ചർച്ചകൾക്കൊരാമുഖം എന്ന പുസ്തകം 1987-ൽ പ്രസിദ്ധീകരിച്ചു. 8-ാം പദ്ധതിയെ മറ്റു പദ്ധതികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് -ചുരുങ്ങിയത് കേരളത്തിലെങ്കിലും - പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള വ്യാപകമായ ചർച്ചയും അതിന്റെ ഫലമായി ആസൂത്രണത്തിലും നിർവഹണത്തിലും സാധ്യമായേക്കാവുന്ന ഒരു ജനകീയ പങ്കാളിത്തവും ആയിരിക്കണമെന്ന പരിഷത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഈ പുസ്തകം. എട്ടാം പദ്ധതിയെക്കുറിച്ച് ചർച്ച നടന്ന എല്ലാ വേദികളിലും ഈ പുസ്തകം പരാമർശിക്കപ്പെടുകയുണ്ടായി. യൂണിറ്റുതല പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കാത്തവിധത്തിൽ സംസ്ഥാനതല കാമ്പയിൻ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിന് 25-ാം വാർഷിക സമ്മേളനം തീരുമാനിക്കുകയുണ്ടായി. സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് താഴേക്കു നൽകുന്നതിനു പകരം യൂണിറ്റ് തലത്തിൽ ആസൂത്രണം ചെയ്യുന്ന പരിപാടികൾക്ക് മുൻതൂക്കം നൽകുന്ന തരത്തിൽ ശൈലീമാറ്റം വരണമെന്നാണ് തീരുമാനിച്ചത്. യൂണിറ്റുകളിൽ പ്രതീക്ഷിച്ചത്ര ചലനം ശൈലീമാറ്റത്തിലൂടെ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഈ വർഷത്തിനുശേഷം വിലയിരുത്തിയത്. ഈ വർഷത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ് 1987 സെപ്തംബർ 2,3,4 തിയ്യതികളിൽ കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ നടന്നു. 12 കേന്ദ്രങ്ങളിലെ ശാസ്ത്ര സായാഹ്നങ്ങൾ, മത്സരങ്ങൾ, ബാലോത്സവം, കലാപരിപാടികൾ ഇങ്ങനെ കാസറഗോഡ് ജില്ലയെ ആകെ ഉണർത്തിയ പരിപാടികൾ ക്യാമ്പിനോടനുബന്ധിച്ച് നടക്കുകയുണ്ടായി. 1987 ആഗസ്റ്റ് 6,7 തിയ്യതികളിൽ തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ വെച്ച് വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് സംസ്ഥാനതല ശില്പശാല നടത്തി. ജില്ലകളിൽ നിന്നും 2 പ്രതിനിധികൾ വീതം ഇതിൽ പങ്കെടുത്തു. പരിസര പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും ജലം, വായു ഇവയുടെ മലിനീകരണം കണ്ടെത്താനും അവ അളക്കാനും ഉള്ള പരിശീലനവും മണ്ണു സംരക്ഷണത്തിന്റെ പ്രായോഗിക പഠനവും ലക്ഷ്യമാക്കിക്കൊണ്ട് 1987 നവംബർ 25,26,27 തിയ്യതികളിൽ പീച്ചിയിൽ വെച്ചു നടത്തിയ ക്യാമ്പ് പങ്കാളിത്തംകൊണ്ടും ഫലപ്രാപ്തികൊണ്ടും ശ്രദ്ധേയമായിരുന്നു. കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന സയൻസ് ഫോറങ്ങളുടെ ഒരു പരിപാടിയായിട്ടാണ് ഇത് ആസൂത്രണം ചെയ്തിരുന്നത്. കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ സഹായത്തോടെയുള്ള ജനകീയ മണ്ണു സംരക്ഷണ പദ്ധതിക്ക് ഈ വർഷം അംഗീകാരം കിട്ടി. തൃശ്ശൂർ ജില്ലയിലെ പീച്ചി, ഏറണാകുളം ജില്ലയിലെ വീട്ടൂർ, ഇടുക്കി ജില്ലയിലെ പൂമാല എന്നീ പ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. തീറ്റപ്പുല്ല്, രാമച്ചം, കൈതച്ചക്ക, പയർ, ലൂസിന തുടങ്ങിയ കാർഷിക വിളകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ ആഗ്രോ ഫോറസ്ട്രി മുറകൾ തെരെഞ്ഞെടുത്ത് കൃഷിയിടങ്ങളിൽ പ്രയോഗിച്ചു കാണിക്കുക, പ്രാദേശിക കാർഷിക കാലാവസ്ഥാ ഘടകങ്ങൾ കണക്കിലെടുത്ത് ഏറ്റവും ഫലപ്രദവും സ്വീകാര്യവുമായ രീതിയിൽ തിരിച്ചറിഞ്ഞ് പ്രചരിപ്പിക്കുക, അറിവും അനുഭവവും കോർത്തിണക്കി പ്രായോഗിക പരിസര സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 1991 മെയ് മാസത്തോടെ ഈ പദ്ധതി പൂർത്തിയാക്കി. വളരെ തൃപ്തികരമായിത്തന്നെ ഈ പദ്ധതി നടപ്പിലാക്കുവാൻ നമുക്കു കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾ എന്ന പേരിൽ ഒരു ലഘുലേഖ 1988-ൽ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് നേടാൻ കഴിഞ്ഞ പുരോഗതി അംഗീകരിക്കുമ്പോൾ തന്നെ മൗലിക ലക്ഷ്യം നേടുന്നതിൽ ഉണ്ടായിട്ടുള്ള വീഴ്ചയും അക്കാര്യത്തിൽ ഗവൺമെന്റ് കാണിക്കുന്ന അനാസ്ഥയും തുറന്നു കാണിക്കുന്നതായിരുന്നു പ്രസ്തുത ലഘുലേഖ. വിദ്യാഭ്യാസത്തിന് ഉണ്ടാവേണ്ട സാമൂഹ്യലക്ഷ്യം വിസ്മരിക്കുകയും വ്യക്തിഗത വളർച്ചയ്ക്ക് ഊന്നൽ നൽകുകയും ചെയ്യുന്നതിന്റെ അപകടം പ്രസ്തുത രേഖയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ നിഷേധാത്മകവശം വെളിവാക്കുന്നതിനും പൊതു വിദ്യാഭ്യാസ രംഗത്തെ അവഗണിച്ചുകൊണ്ട് നവോദയാ വിദ്യാലയങ്ങൾക്കായി കോടിക്കണക്കിന് രൂപ നീക്കിവെക്കുന്ന കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധിക്കുന്നതിനും വേണ്ടി 1988 മെയ് 1 മുതൽ 5 വരെ കാൽനട ജാഥകളും ജില്ലാ ആസ്ഥാനങ്ങളിൽ സായാഹ്ന ധർണയും നടത്തി. 1988ലെ ബാലോത്സവജാഥ വിപുലമായ ഒരു വിദ്യാഭ്യാസ പരിപാടിയാക്കി മാറ്റാൻ നമുക്കു കഴിഞ്ഞു. ഏഴു ജാഥകളാണ് ഉണ്ടായിരുന്നത്. 1122 സ്‌കൂളുകളിൽ പഠനം രസകരമാക്കൽ പരിപാടി അവതരിപ്പിച്ചു. 13 ജില്ലകളിൽ വിദ്യാഭ്യാസ സെമിനാർ നടന്നു. ഒക്‌ടോബർ 1 മുതൽ 21 വരെ നടന്ന ബാലോത്സവ ജാഥകൾ 525 കേന്ദ്രങ്ങളിൽ പരിപാടി നടത്തി. 94 ജാഥാംഗങ്ങളിൽ 42 പേർ സ്‌കൂൾ അധ്യാപകരായിരുന്നു. ഹൈസ്‌കൂൾ ഭൗതികശാസ്ത്രം അധ്യാപന സഹായി 1988-ൽ പ്രസിദ്ധീകരിച്ചു. തൊട്ടുമുമ്പുള്ള രണ്ടു മൂന്നു വർഷങ്ങളിൽ വിവിധ തലങ്ങളിൽ നടന്ന കൂടിച്ചേരലുകളുടേയും വർക്‌ഷോപ്പുകളുടേയും ഫലമാണ് ഈ അധ്യാപന സഹായി. കോഴിക്കോട്ടും കണ്ണൂരിലും വെച്ച് അധ്യാപക പരിശീലനം നടത്തി. നാനൂറോളം ബാലോത്സവങ്ങൾ നടന്നു. അതിഥി-ആതിഥേയ രീതിയിലാണ് ബാലോത്സവങ്ങൾ നടത്തിയത്. പരമാവധി വിദ്യാർഥികളിലേക്കും അധ്യാപകരിലേക്കും രക്ഷിതാക്കളിലേക്കും പുതിയ പഠനരീതി എത്തിക്കാൻ ബാലോത്സവങ്ങളിലൂടെ നമുക്ക് കഴിഞ്ഞു. ഈ പ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാനത്ത് 1136 ബാലവേദികൾ രജിസ്റ്റർ ചെയ്തു. അക്കൊല്ലം നവംബർ 14 മുതൽ 19 വരെ പോണ്ടിച്ചേരിയിൽ നടത്തിയ അഖിലേന്ത്യാ ബാലോത്സവത്തിന്റെ പ്രചോദനവും മാതൃകയും നമ്മുടെ ബാലോത്സവം തന്നെയായിരുന്നു. ആരോഗ്യ രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ 1988-ൽ നാം നടത്തിയിട്ടുണ്ട്. ഛർദ്ദ്യതിസാരം മൂലം ധാരാളം പേർ മരിച്ച പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ചെന്ന് മരണ കാരണത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിനുവേണ്ടി മർത്യതാ സർവെ (mortality survey) നടത്തി. ആരോഗ്യ സേവന രംഗത്ത് ഏറ്റവും മുന്നണിയിൽ നിൽക്കുന്ന കേരളത്തിൽ പോലും ഛർദ്ദ്യതിസാരം പടർന്നു പിടിക്കുന്നത് തടയാൻ വേണ്ടത്ര സംവിധാനങ്ങളില്ലായിരുന്നുവെന്നും അഭ്യസ്തവിദ്യരായ ആളുകൾക്കു പോലും ഛർദ്ദ്യതിസാര പ്രതിരോധ മാർഗങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നുവെന്നും സർവെ വെളിപ്പെടുത്തുന്നു. 1988 മാർച്ച് മാസത്തിൽ സംസ്ഥാനത്തുടനീളം ഛഞട ക്ലാസുകൾ നടത്തി. ഛഞട പാക്കറ്റുകൾ വിതരണം ചെയ്തു. കിണറുകളിൽ ക്ലോറിനേഷൻ നടത്തി. 'വയറിളക്കമരണം ലജ്ജാകരം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഏപ്രിൽ 7ന്റെ ലോകാരോഗ്യ ദിനത്തിൽ പ്രചരണ പരിപാടികൾ നടത്തി. നൂറുകണക്കിനു കേന്ദ്രങ്ങളിൽ പാനീയ ചികിത്സയുടെ പ്രദർശനവും ക്ലാസും നടത്തി. ഹാത്തി കമ്മിറ്റി റിപ്പോർട്ട് പ്രകാശിപ്പിക്കുക എന്ന വളരെക്കാലമായുള്ള നമ്മുടെ ആഗ്രഹം 1988-ൽ സാധിച്ചു. ഹാത്തി കമ്മിറ്റി റിപ്പോർട്ട് ഒരു ദശാബ്ദത്തിനുശേഷം എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പതിപ്പുകളുടെ പ്രകാശനം മെയ് 24ന് ഒലിഹാൻസൻ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ നടത്തി. ഇന്ത്യയിലെ ഔഷധനയത്തെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി 1975-ൽ ഇന്ത്യൻ പാർലിമെന്റ് നിയമിച്ച ഹാത്തി കമ്മിറ്റി 1977-ൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും 10 വർഷത്തിനുശേഷവും പ്രസ്തുത റിപ്പോർട്ട് വെളിച്ചം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഈ രേഖയിലെ നിർദേശങ്ങളും അതുസംബന്ധിച്ച പഠനങ്ങളും പരിഷത്ത് പ്രസിദ്ധീകരിച്ചത്. ഇതുവഴി ഔഷധ രംഗത്തെ അശാസ്ത്രീയതകൾക്കെതിരായി പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യാഗവൺമെന്റിന്റെ പുതിയ ഔഷധനയത്തിന്റെ ജനവിരുദ്ധ സ്വഭാവം ചൂണ്ടിക്കാണിച്ചുകൊണ്ട് പരിഷത്ത് മേഖലാതല കാൽനട ജാഥകൾ നടത്തുകയുണ്ടായി. അന്നു പറഞ്ഞ കാര്യങ്ങൾ അധികം താമസിയാതെ യാഥാർഥ്യമായിത്തീർന്നു. ഔഷധങ്ങളുടെ വമ്പിച്ച വിലക്കയറ്റത്തിനുപുറമേ വില നിജപ്പെടുത്തിയ ചില അവശ്യമരുന്നുകൾ മാർക്കറ്റിൽ കിട്ടാത്ത അവസ്ഥയും ഉണ്ടായി. ഇതിനെതിരെ മേഖലാ കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ 200ലേറെ യൂണിറ്റ്തല റിലേ ജാഥകൾ നടന്നു. ഔഷധ വിലവർധനവിനെതിരെ നാഷണൽ കാമ്പയിൻ കമ്മിറ്റി ഫോർ ഡ്രഗ് ആക്ഷൻ പ്രോഗ്രാം (NCCDP) ദേശവ്യാപകമായി നടത്തിയ പ്രചാരണപ്രവർത്തനത്തിൽ പരിഷത്തും പങ്കെടുത്തു. 25000ത്തോളം ഒപ്പുകൾ ശേഖരിച്ചു. ഇതിനു പുറമെ ഡിസംബർ 12ന് പരിഷത്തിന്റെ തന്നെ നേതൃത്വത്തിൽ 200 ഓളം കേന്ദ്രങ്ങളിൽ ബൂത്തു കെട്ടി ഒപ്പുശേഖരിച്ചു. ഒന്നരലക്ഷം ഒപ്പുകളാണ് ഇങ്ങനെ ശേഖരിക്കാൻ കഴിഞ്ഞത്. വമ്പിച്ച ജനശ്രദ്ധയാകർഷിച്ച പരിപാടിയായിരുന്നു ഇത്. 1988 നവംമ്പർ 1 മുതൽ 15 വരെയുളള തിയ്യതികളിൽ കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അവശ്യമരുന്ന് ലഭ്യതയെക്കുറിച്ചുളള ഒരു സർവെ നടത്തി. 400 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതു നടന്നു. ഭൂരിഭാഗം ുവരകളിലും ഡോക്ടറുടെയും ഫാർമസിസ്റ്റുകളുടെയും പൂർണ സഹകരണത്തോടെയായിരുന്നു ഇതു പൂർത്തിയാക്കിയത്. ഇതു വഴി അടിസ്ഥാന ആരോഗ്യ സേവന യൂണിറ്റുകളായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ നമ്മുടെ പ്രവർത്തകർക്കു കഴിഞ്ഞു. മെഡിക്കോ ഫ്രന്റ്‌സ് സർക്കിളിന്റെ അഖിലേന്ത്യാ വാഷിക സമ്മേളനം 1989 ജനുവരി 27, 28, 29 തിയതികളിൽ ആലുവയിൽ വെച്ച് നടന്നത് പരിഷത്തിന്റെ ആതിഥ്യത്തിലാണ്. വനിതാരംഗം താരതമ്യേ സജീവമായിരുന്നു. അശ്ലീല പോസ്റ്ററുകൾക്കെതിരെ ധർണ നടത്തുകയും കജഇ 294 അ, 1986-ലെ സ്ത്രീകളെ ആഭാസമായി ചിത്രീകരിക്കൽ തടയൽ നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ അശ്‌ളീല പോസ്റ്ററുകൾ തടയണമെന്നാവശപ്പെട്ടു കൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മെമ്മോറാണ്ടം നൽകുകയും ചെയ്തു. സ്ത്രീകളും സമ്പദ്ഘടനയും എന്ന വിഷയത്തെ ആധാരമാക്കി 1987 മെയ് 27,28,29 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ചും, സ്ത്രീകളും ആരോഗ്യവും എന്ന വിഷയത്തിൽ 1988 നവംബർ 6,7,8 തിയ്യതികളിൽ തൃശ്ശൂരിൽ വെച്ചും ശില്പശാലകൾ നടന്നു. രണ്ടുമാസത്തോളം നീണ്ടുനിന്ന പഠനത്തിനും സർവെക്കും ശേഷമാണ് ശില്പശാല നടത്തിയത്. 'പഠനം പാൽപായസം', 'അധ്യാപനം അതിമധുരം' എന്നീ മുദ്രാവാക്യങ്ങളോടെ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു അക്ഷരവേദി. വിദ്യാലയങ്ങളിലെ നിരക്ഷരത നിർമാർജനം ചെയ്യാനുള്ള ഫലപ്രദമായ ഒരു പരിപാടിയാണ് ഇത്. രസകരമായ കളികൾ, പാട്ടുകൾ എന്നിവയിലൂടെ മൂന്നുമാസം കൊണ്ട് കുട്ടികളെ നല്ല വണ്ണം എഴുതാനും വായിക്കാനും പഠിപ്പിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ചെയ്യുന്നത്. 1988-ൽ തിരുവനന്തപുരം ജില്ലയിലെ അമ്പതിൽപ്പരം വിദ്യാലയങ്ങളിലും കോഴിക്കോട് ജില്ലയിലെ കുറച്ചു വിദ്യാലയങ്ങളിലും ഈ പരിപാടി നടപ്പിലാക്കി. തുടർന്നു നടന്ന നിരവധി ചർച്ചകളിലൂടെയും ശില്പശാലകളിലൂടെയും പഠന രീതികൾ പരിഷ്‌കരിച്ച് 1989-ൽ തിരുവനന്തപുരത്തെ 438 വിദ്യാലയങ്ങളിൽ അക്ഷരവേദികൾ ആരംഭിച്ചു. ഈ പഠന ബോധന രീതികൾ വിശദമാക്കിക്കൊണ്ട് ഒരു പുസ്തകം പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50-60 ദിവസത്തെ അക്ഷരവേദി ക്ലാസുകൾക്കുശേഷം നടത്തിയ പഠനത്തിൽ നിന്ന് വ്യക്തമായ ഒരു കാര്യം ഈ ക്ലാസുകളിൽ കൃത്യമായി പങ്കെടുത്ത മുഴുവൻ പേരും നന്നായി എഴുതാനും വായിക്കാനും പഠിച്ചു എന്നതാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുവാൻ തീരുമാനിച്ചുവെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല. 11 പുസ്തകങ്ങടങ്ങളടങ്ങിയ 'യുറീക്കാമാല' പരമ്പര പ്രസിദ്ധീകരിച്ചു. പരിഷത്ത് പ്രസിദ്ധീകരിച്ച കെ.കെ. നീലകണ്ഠന്റെ 'പുല്ല്‌തൊട്ട് പൂനാരവരെ' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. പരിഷത്തിന്റെ 26-ാം വാർഷിക സമ്മേളനം 1989 ഫെബ്രുവരി 10,11,12 തിയ്യതികളിൽ വയനാട് ജില്ലയിലെ കൽപറ്റ ടഗങഖ ഹൈസ്‌കൂളിൽ നടന്നു. അനർട് ഡയറക്ടർ പ്രൊഫ.ആർ.വി.ജി മേനോനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അന്നത്തെ സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. ഐ.എസ് ഗുലാത്തി വികേന്ദ്രീകൃതാസൂത്രണത്തെപ്പറ്റി ക്ലാസെടുത്തു. പ്രൊഫ. കെ.ശ്രീധരനെ പ്രസിഡണ്ടായും ടി.ഗംഗാധരനെ ജനറൽ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. 1989 ജൂൺ 11 ന് പ്രത്യേക ജനറൽ കൗൺസിൽ യോഗം തൃശ്ശൂരിൽ ചേർന്നു. ഏറണാകുളം സാക്ഷരതാ പദ്ധതിയുടെ ആവേശകരമായ അനുഭങ്ങളുടെ വെളിച്ചത്തിൽ കേരളത്തിൽ മുഴുവനും അഖിലേന്ത്യാ തലത്തിലും സാക്ഷരതാ പദ്ധതി വ്യാപിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കേ അത് സാധിക്കുന്ന തരത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് കൗൺസിൽ ചർച്ച ചെയ്തത്. പരിഷത്ത് ഇതുവരെ പ്രവർത്തിച്ച വിവിധ മേഖലകളിലെ പ്രവർത്തനങ്ങളുടെ സമഗ്രമായ ബോധവും വിവിധ നയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഉള്ള 200 പ്രവർത്തകരെ സംസ്ഥാനത്തിലാകെ വളർത്തിക്കൊണ്ടുവരുവാനുള്ള സംഘടനാ വിദ്യാഭ്യാസ പരിപാടിയിലെ ആദ്യത്തെ ക്യാമ്പ് 1989 ജൂലൈ 22 മുതൽ 27വരെ ചരൽക്കുന്നിൽ വെച്ചു നടത്തി. 186 പേർ ക്യാമ്പിൽ പങ്കെടുത്തു. സംഘടന, പരിസരം, വികസനം, ആരോഗ്യം, കമ്യൂണിക്കേഷൻ, വിദ്യാഭ്യാസം ഇങ്ങനെ 6 വിഷയങ്ങളിൽ ക്ലാസ്, വിശദമായ ഗ്രൂപ്പ് ചർച്ചകൾ, ഗ്രൂപ്പ് അസൈൻമെന്റുകൾ, ചർച്ചകളുടേയും അസൈൻമെന്റുകളുടെയും അവതരണം ഇവയായിരുന്നു ക്യാമ്പിലെ പ്രധാന പരിപാടികൾ. മേഖലാ തലത്തിൽ 20 പേരടങ്ങുന്ന പഠന ഗ്രൂപ്പിനെ വളർത്തിയെടുക്കാനുള്ള ശ്രമം ഈ വർഷത്തിൽ നടത്തി. ഇവിടെ ചർച്ച ചെയ്യുന്നതിനുവേണ്ടി ജനകീയ ശാസ്ത്ര പ്രസ്ഥാനം- പ്രസക്തിയും പ്രാധാന്യവും, വികേന്ദ്രികൃതാസൂത്രണം, സാക്ഷരത, പരിസ്ഥിതിയും വികസനവും എന്നീ രേഖകളും ഇന്ത്യയിൽ ഒരു പുതിയ ശാസ്ത്ര വിപ്ലവം, ജനങ്ങൾ സാക്ഷരരാകുന്നതെന്തിന് എന്നീ അനുബന്ധ രേഖകളും പ്രസിദ്ധീകരിച്ചു. ഇന്ത്യാഗവൺമെന്റും യൂണിയൻ കാർബൈഡ് കമ്പനിയും തമ്മിൽ കോടതിക്കു പുറത്ത് വെച്ചുണ്ടാക്കിയ അപമാനകരമായ ഒത്തുതീർപ്പിൽ പ്രതിഷേധിച്ചുകൊണ്ട് 1989 മാർച്ച് 1ന് ഭോപാൽ വഞ്ചനാദിനമായി ആചരിച്ചു. ദൽഹിയിലെ തെരുവീഥികളിൽ നാടകമവതരിപ്പിക്കുമ്പോൾ വധിക്കപ്പെട്ട സഫ്ദർ ഹാശ്മിയെ അനുസ്മരിച്ചുകൊണ്ട് അഖിലേന്ത്യാ വ്യാപകമായി ഏപ്രിൽ 12 സഫ്ദർ ഹാശ്മിദിനമായി ആചരിക്കപ്പെട്ടപ്പോൾ പരിഷത്തും അതിൽ പങ്കെടുത്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തെരുവുനാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഈ വർഷത്തിൽ രൂക്ഷമായ വരൾച്ചയുണ്ടായേക്കാമെന്ന പ്രവചനത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ യൂണിറ്റു തലത്തിൽ വ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വരൾച്ചാകാലത്തെ ആരോഗ്യ പ്രശ്‌നങ്ങൾ -നമുക്കെന്തുചെയ്യാം എന്ന ലഘുലേഘ പ്രസിദ്ധീകരിച്ചു. രണ്ടായിരാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം സാർഥകമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള ശ്രമമാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൽ നടത്തിയത്. അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും കേരളത്തിലും ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങളും പ്രശ്‌നങ്ങളും വിലയിരുത്തിക്കൊണ്ടുള്ള 2000- ാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം- സങ്കല്പവും യാഥാർഥ്യവും എന്ന ലഘുലേഘ പ്രചരിപ്പിച്ചു. ഈ വിഷയത്തെ ആസ്പദമാക്കി ജില്ലാ തലത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചു. ഗോയിറ്റർ നിയന്ത്രണത്തിനുവേണ്ടിയുള്ള സാർവത്രിക ഉപ്പ് അയഡീകരണ പദ്ധതി വളരെയധികം ജനശ്രദ്ധയാകർഷിക്കുകയുണ്ടായി. ഇതിന്റെ പേരിൽ കറിയുപ്പ് നിരോധിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. ഇതേക്കുറിച്ച് നാം പ്രസിദ്ധീകരിച്ച രണ്ടു ലഘുലേഘകളും (National policy for Iodisation of Salt: a Critique, കറിയുപ്പ് നിരോധനനയം -ഒരു വിമർശനം) ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ലീഷിലുള്ള ലഘുലേഖ Economic and Political weekly യിൽ പ്രസിദ്ധീകരിച്ചു. ഒലിഹാൻസൺ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല സെമിനാറുകളുടെ വിഷയം കറിയുപ്പ് നിരോധനമായിരുന്നു. കൽപറ്റ സമ്മേളനത്തോടനുബന്ധിച്ച് നാം നടത്തിയ രോഗ പ്രതിരോധ ചികിത്സാലഭ്യതാ സർവെ വലിയ അംഗീകാരം നേടിയെടുത്തു. തുടർന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രസ്തുത സർവെ നടത്താൻ യൂണിസെഫും കേരള ആരോഗ്യവകുപ്പും ഔദ്യോഗികമായിത്തന്നെ പരിഷത്തിനെ ഏൽപിച്ചു. മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ സഹകരണത്തോടെയാണ് സർവെ നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്രസ്ഥാനമായ IOCU (International Organisation of Consumer Union) ന്റെ ഔഷധ ഉപദേഷ്ടാവും പരിഷത്തിന്റെ സുഹൃത്തുമായ ഡോ. കെ.ബാലസുബ്രഹ്‌മണ്യം 1989 ഡിസംബർ 10,11 തിയ്യതികളിൽ കേരളം സന്ദർശിച്ചു. ലോക ഔഷധരംഗം ഇന്ന്, എല്ലാവർക്കു ആരോഗ്യം ഇപ്പോൾ എന്നീ വിഷയങ്ങളെ പറ്റി യഥാക്രമം കോഴിക്കോട്ടും തിരുവനന്തപുരത്തും പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. കങഅ യുടെ നേതൃത്വത്തിൽ നടന്ന ഡോക്ടർമാരുടെ സമരത്തിന്റെ ജനവിരുദ്ധ സ്വഭാവത്തിനെതിരെ നാം ശക്തിയായി പ്രതികരിച്ചു. എറണാകുളം ജില്ലയിൽ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സമ്പൂർണ രോഗപ്രതിരോധ യജ്ഞത്തിന് രൂപം നൽകി. അക്ഷരത്തിൽ നിന്ന് ആരോഗ്യത്തിലേക്ക് എന്ന പ്രചാരണ പരിപാടി വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു.

തൃശ്ശൂരിൽ വെച്ച് മാതൃകാ ശാസ്ത്രസഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. 1989 മെയ് 12,13,14 തിയ്യതികളിൽ 6-ാം ക്ലാസിലെ ശാസ്ത്ര പുസ്തകത്തിനെ ആധാരമാക്കി നടത്തിയ ക്യാമ്പിൽ 31 അധ്യാപകരും 25 വിദ്യാർഥികളും പങ്കെടുത്തു. സംസാരത്തേക്കാൾ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയ ക്ലാസുകൾ അധ്യാപകരിലും വിദ്യാർഥികളിലും ഒരു പോലെ താൽപര്യം ജനിപ്പിക്കുകയുണ്ടായി.

ഈ വർഷത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിദ്യാഭ്യാസ പ്രവർത്തനം എറണാകുളത്തെ സമ്പൂർണ നിരക്ഷരതാ നിർമാർജന പരിപാടിയായിരുന്നു. 1989 ജനുവരി 26നു കേരള മുഖ്യമന്ത്രി ശ്രീ. ഇ.കെ. നായനാരാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്. 90 ഫെബ്രുവരി 4-ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ. വി.പി. സിംഗ് എറണാകുളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു. ദേശീയ സാക്ഷരതാമിഷൻ ശാസ്ത്രസാഹിത്യ പരിഷത്തിന് അനുവദിച്ച പ്രോജക്ടാണ് എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാ പരിപാടി. എന്നാൽ നാളിതുവരെയുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പെട്ട സാക്ഷരതാ പ്രവർത്തനം ആരു നടത്തിയാലും വിജയിക്കില്ലെന്ന് ബോധ്യമായതുകൊണ്ടും, നിരക്ഷരതാ നിർമാർജന രംഗത്ത് പുതിയ പ്രവർത്തനശൈലി ആവിഷ്‌കരിക്കാനുള്ള വ്യഗ്രതകൊണ്ടുമാണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സൊസൈറ്റിയെ ഏൽപിക്കാൻ നാം നിശ്ചയിച്ചത്. എറണാകുളം ജില്ലാ കലക്ടറും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആജീവനാന്ത അംഗവുമായ ശ്രീ.കെ. ആർ. രാജൻ അധ്യക്ഷനായുള്ള ജില്ലാ ലിറ്ററസി സൊസൈറ്റിയാണ് എറണാകുളത്തെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ സൊസൈറ്റിയിൽ ജില്ലയിലെ MLA amÀ, MP മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധകൾ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കാൻഫെഡ്, തുടങ്ങിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികൾ, ജില്ലയിലെ പ്രമുഖ ഉദ്യോഗസ്ഥന്മാർ, പൗരമുഖ്യർ എന്നിവർ അംഗങ്ങളാണ്. ലിറ്ററസി സൊസൈറ്റിയെ കൂടാതെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായുള്ള ഒരു സാക്ഷരതാ കൗൺസിൽ കൂടി വിപുലമായ പ്രാതിനിധ്യത്തോടെ രൂപീകരിച്ചിരുന്നു. നിരക്ഷരരുടെ എണ്ണത്തെ അടിസ്ഥാനമാക്കി ജില്ലയെ 20 പ്രൊജക്ട് ഏരിയകളാക്കി തിരിച്ചു. ഓരോന്നിന്റെയും ചുമതല ഓരോ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർമാരെ ഏൽപിക്കുകയാണ് ഉണ്ടായത്. തികച്ചും ജനാധിപത്യപരമായ രീതിയിലാണ് സാക്ഷരതാ പദ്ധതിക്കുവേണ്ട സംഘടനാരൂപം കെട്ടിപ്പടുത്തത്. പ്രൊജക്ട് ഏരിയകളിലെ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾ അധ്യക്ഷരായുള്ള സാക്ഷരതാ സമിതികളായിരുന്നു. ഈ സമിതികളിൽ ജനപ്രതിനിധികൾക്കു പുറമെ പൊതുപ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവർത്തകർ, പൗരപ്രമുഖർ എന്നിവരും അംഗങ്ങളാണ്. വാർഡുമെമ്പർ അധ്യക്ഷനായുള്ള ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലുമാണ് ഓരോ വാർഡിലും സാക്ഷരതാ പ്രവർത്തനം നടന്നത്. സാക്ഷരതാ സമിതിക്കുപുറമെ ഓരോ വാർഡിലും ഓരോ ലിറ്ററസി ബ്രിഗേഡും രൂപീകരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. താല്പര്യമുള്ള ആർക്കും സജീവമായി പങ്കെടുക്കാൻ അവസരം ലഭിക്കാവുന്ന വിധത്തിലായിരുന്നു പഞ്ചായത്തുകളിലും വാർഡുകളിലുമുള്ള സാക്ഷരതാ സമിതികളുടെ ഘടന. ജില്ലയിൽ ജില്ലാ കളക്ടറും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളും കോർപറേഷനിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ സമ്പൂർണ സാക്ഷരതായജ്ഞം സർക്കാരും ജനങ്ങളും ഒരു പോലെ അംഗീകരിച്ച ഒരു പരിപാടിയാന്നെ തോന്നൽ പരക്കെ ഉളവാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സാക്ഷരതാ പദ്ധതിക്ക് പിന്തുണ നൽകി. ഇതിൽ നിന്നും വിട്ടു നിൽക്കാനോ പരിപാടിയെ എതിർക്കാനോ ഉള്ള ആഹ്വാനം ആരിൽ നിന്നും ഉണ്ടായിട്ടില്ല. ജാതി മത സംഘടനകളും സാക്ഷരതാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കാനും സഹായങ്ങൾ നൽകാനും സന്നദ്ധരായിരുന്നു. എറണാകുളത്തെ ക്രിസ്തുമതാധ്യക്ഷന്മാർ സാക്ഷരതാ യജ്ഞത്തിൽ സഹകരിക്കണമെന്ന് എല്ലാ ഇടവകക്കാർക്കും നിർദേശം നൽകിയിരുന്നു. മുസ്ലീങ്ങൾ, കുടുംബികൾ എന്നിങ്ങനെ താരതമ്യേന നിരക്ഷരരുടെ ശതമാനം കൂടുതലുള്ള മതജാതി വിഭാഗങ്ങൾ താന്താങ്ങളുടെ വിഭാഗത്തിൽ സാക്ഷരതാപ്രവർത്തനം ത്വരിതപ്പെടുത്താൻ പ്രത്യേകമായ ഏർപ്പാടുകൾ ഉണ്ടാക്കി. അന്യഥാ യോജിക്കാത്ത വിഭാഗങ്ങൾ തമ്മിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനം സാക്ഷരതാ യജ്ഞത്തിന്റെ കാര്യത്തിൽ എങ്ങുമുണ്ടായിട്ടുണ്ട്. സമ്പൂർണ സാക്ഷരതാ യജ്ഞം വിജയിപ്പിക്കാനുള്ള ശ്രമത്തിൽ എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥരുടെ പങ്ക് എടുത്തു പറയേണ്ടതാണ്. ജില്ലാ കളക്ടറുടെ സ്വന്തം നിലയിലുള്ള താല്പര്യവും നേതൃത്വപരമായ പങ്കും ഉദ്യോഗസ്ഥരുടെ പ്രത്യേകിച്ചും ഉയർന്ന ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് ഒരു കാരണമായിരിക്കാം. എങ്കിൽത്തന്നെ ഔദ്യോഗികമായ ബാധ്യതകൾക്കപ്പുറം സമ്പൂർണ സാക്ഷരതാ പദ്ധതിയോട് ആഭിമുഖ്യവും താല്പര്യവും പ്രകടിപ്പിച്ച്, നേരം നോക്കാതെ, ഇതിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഉദ്യോഗസ്ഥരേറെയുണ്ട്. സാമൂഹ്യ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും പരസ്പര പൂരകമായ സേവനം എറണാകുളത്തെ സാക്ഷരതാ പരിപാടിക്ക് ഒരു പ്രത്യേക മാനം നൽകി. ഓരോ താലൂക്കിലും സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഓരോ ഡെപ്യൂട്ടി കലക്ടർ നിയോഗിക്കപ്പെട്ടിരുന്നു. പഞ്ചായത്തുകളിൽ ബി.ഡി.ഒ വിന്റെ പദവിയുള്ള ഒരു ഉദ്യോഗസ്ഥനെയും ഇതിനായി അയച്ചിരുന്നു. അ.ജ.ഛ മാരും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും യോജിച്ച് പ്രവർത്തിച്ചിട്ടുള്ളേടത്തൊക്കെ സാക്ഷരതാ പ്രവർത്തനം സുഗമമായി നീങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയവുമില്ല.

പഠിതാക്കളും അധ്യാപകരും

ബാക്കി ഭാഗം തയ്യറാക്കിക്കൊണ്ടിരിക്കുകയാണ്.