അമ്പതാം വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വാർഷികം നടന്ന ജില്ല  : : കോഴിക്കോട്
തീയ്യതി: : 2014 മെയ് 9 - 12
സ്ഥലം: : സാമൂതിരി ഹയർ സെക്കന്ററി സ്ക്കൂൾ
Golden Jubily Emblem.png

സമ്മേളനം ഒറ്റ നോട്ടത്തിൽ

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സുവർണ ജൂബിലി വാർഷികം 2013 മെയ്‌ 10,11,12 തീയതികളിലായി കോഴിക്കോട്‌ നടന്നു. കഴിഞ്ഞ 50 വർഷക്കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനവും പുതിയ കേരളത്തിനായി നടന്നുവരുന്ന പഠനങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിലയിരുത്തലും ഭാവിപ്രവർത്തന ചർച്ചകളും കൊണ്ട്‌ സജീവമായിരുന്നു സുവർണജൂബിലി വാർഷികം.

മെയ്‌ 10ന്‌ രാവിലെ 10 മണിക്ക്‌ പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണന്റെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള ഗായക സംഘം സ്വാഗതഗാനമാലപിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മരണമടഞ്ഞവരെ അനുസ്‌മരിച്ചുകൊണ്ട്‌ നിർവാഹക സമിതി അംഗം കെ. മനോഹരൻ സംസാരിച്ചു. തുടർന്ന്‌ പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ജി. ഗോപിനാഥൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റ്‌ റിപ്പോർട്ട്‌ വി.എൻ. കൃഷ്‌ണൻ കുട്ടിയാണ്‌ അവതരിപ്പിച്ചത്‌. കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന പഠന റിപ്പോർട്ട്‌ മുൻ പ്രസിഡന്റ്‌ ടി.രാധാമണി പ്രകാശനം ചെയ്‌തു. എൻ.ശാന്തകുമാരി ഏറ്റുവാങ്ങി.

50th annual inaguaration1.jpg

സുവർണ ജൂബിലി വാർഷികത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഉച്ചക്ക്‌ 2 മണിക്ക്‌ ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ എ. പ്രദീപ്‌ കുമാർ എം.എൽ.എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷനായി. കെ.കെ. കൃഷ്‌ണകുമാർ രചനയും പ്രേംകുമാർ വടകര സംഗീതസംവിധാനവും നിർവഹിച്ച സ്വാഗതഗാനം കോഴിക്കോട്‌ ജില്ലയിലെ പ്രവർത്തകർ അവതരിപ്പിച്ചു.

മൂന്നു ശാസ്‌ത്രജ്ഞൻമാർ ചേർന്നാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ ബാംഗ്ലൂർ മുൻ ഡയരക്‌ടർ ഡോ.എം. വിജയൻ, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷനിലെ ഡോ.മഹ്‌ത ബാംചി, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇമ്മ്യൂണോളജിയിലെ ഡോ.സത്യജിത്ത്‌ രത്ത്‌ എന്നിവരായിരുന്നു ഉദ്‌ഘാടകർ. ഇവർ സുവർണ ജൂബിലി പ്രതീകമായി 50 കുട്ടികൾക്ക്‌ പരിഷത്ത്‌ പതാക കൈമാറി.

സംഘാടക സമിതി നടത്തിയ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക്‌ മുൻ മന്ത്രിമാരായ എം.ടി. പത്മ, ബിനോയ്‌ വിശ്വം എന്നിവർ സമ്മാനം വിതരണം ചെയ്‌തു. ഉദ്‌ഘാടന സമ്മേളനത്തിന്‌ സ്വാഗതസംഘം ജനറൽ കൺവീനർ ടി.പി.സുകുമാരൻ നന്ദി പറഞ്ഞു. വൈകുന്നേരം നഗരം ചുറ്റി നടന്ന ശാസ്‌ത്രജാഥ പങ്കാളിത്തം കൊണ്ടും കൊടി തോരണങ്ങളുടെ വർണ്ണപ്പൊലിമയാലും ശ്രദ്ധേയമായി. തുടർന്ന്‌ നടന്ന സ്‌മൃതിസംഗമം പരിപാടിയിൽ ജനറൽ സെക്രട്ടറി ടി.കെ. ദേവരാജൻ സ്വാഗതം പറഞ്ഞു. പ്രൊഫ.എം.കെ. പ്രസാദ്‌ അദ്ധ്യക്ഷനായി. സി.പി. നാരായണൻ എം.പി ആമുഖാവതരണം നടത്തി. രൂപീകരണം മുതൽ പരിഷത്ത്‌ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ടവരിൽ മരണപ്പെട്ടവരെയും പല കാരണങ്ങളാൽ സമ്മേളനത്തിലെത്താൻ സാധിക്കാത്തവരുമായ പ്രധാന പ്രവർത്തകരെ അനുസ്‌മരിച്ച്‌ ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ സംസാരിച്ചു. ഡോ.എം.പി.പരമേശ്വരൻ, പ്രൊഫ. ഐ.ജി. ഭാസ്‌കരപ്പണിക്കർ, ഡോ.എ. അച്യുതൻ, ഡോ.കെ. മാധവൻ കുട്ടി, ടി.രാധാമണി, കെ.വി.രഘുനാഥൻ , ഏ.പി. സരസ്വതി, പ്രൊഫ. സി.ജെ. ശിവശങ്കരൻ, ഡോ.ആർ.വി.ജി.മേനോൻ, ഡോ.കെ. സുഗതൻ എന്നിവർ ഓർമ്മകൾ പങ്കുവെച്ചു. ശാസ്‌ത്ര പ്രചാരക സംഘടന എന്ന നിലയിൽ നിന്നും ജനകീയ ശാസ്‌ത്രപ്രസ്ഥാനമായി വളർന്നതിന്റെ അനുഭവങ്ങളും സംഘടനാപ്രവർത്തനങ്ങളിൽ മാർഗദീപമായി നിന്ന മഹദ്‌വ്യക്തികളുടെ സ്‌മരണയും നിറഞ്ഞു നിന്ന സായാഹ്നമായിരുന്നു അത്‌. നിർവാഹക സമിതി അംഗം കെ.അജില നന്ദി പറഞ്ഞു. തുടർന്ന്‌ പൂക്കാട്‌ കലാലയം ടോട്ടോച്ചാൻ എന്ന നാടകമവതരിപ്പിച്ചു.

രണ്ടാം ദിവസം രാവിലെ പ്രവർത്തന റിപ്പോർട്ട്‌, വരവു ചെലവു കണക്ക്‌ എന്നിവയിൽ ജില്ലകളുടെ പ്രതികരണങ്ങൾ അവതരിപ്പിച്ചു. പ്രദീപ്‌ കൊടക്കാട്‌ (കാസറഗോഡ്‌), പി.പി.ബാബു, കെ.വി. മനോജ്‌ (കണ്ണൂർ), രാജേഷ്‌.എം (ആലപ്പുഴ), കെ.കെ. സുരേഷ്‌ (വയനാട്‌), കലാധരൻ.ജി (കൊല്ലം), കെ.വിജയൻ (മലപ്പുറം), കെ.എം.ഷാജി (പത്തനംതിട്ട), നാരായണൻ കുട്ടി (പാലക്കാട്‌), റജി.വി.ദാസ്‌, രാജിത്ത്‌ (തിരുവനന്തപുരം), പി.എം.ഗീത (കോഴിക്കോട്‌), അഫ്‌സൽ.കെ.എ (ഇടുക്കി), പി.ബി. സജീവ്‌ (തൃശ്ശൂർ), ഇ.കെ. സുകുമാരൻ (എറണാകുളം) സനോജ്‌.കെ.എസ്‌ (കോട്ടയം) എന്നിവരാണ്‌ റിപ്പോർട്ടു ചെയ്‌തത്‌.

ഡോ. കെ.എൻ.ഗണേശ്‌ സംഘടനാ രേഖ അവതരിപ്പിച്ചു. പ്രതിനിധികൾ 15 ഗ്രൂപ്പുകളായി തിരിഞ്ഞ്‌ സംഘടനാരേഖ ചർച്ച ചെയ്‌തു. ഏപ്രിൽ 29, 30, മെയ്‌ 1 തീയതികളിൽ തിരുവനന്തപുരത്ത്‌ നടന്ന കേരള വികസന സംഗമത്തെക്കുറിച്ച്‌ അക്കാദമിക്‌ കൺവീനറായിരുന്ന ഡോ.കെ.രാജേഷ്‌ സംസാരിച്ചു. ഡോ.കെ.പി.കൃഷ്‌ണൻ കുട്ടിയുടെ കവിതാ സമാഹാരം ഐ.ജി.ഭാസ്‌കരപ്പണിക്കർക്കു നൽകി സി.പി.നാരായണൻ പ്രകാശനം ചെയ്‌തു.

സ്വാഗതസംഘം പ്രവർത്തകരെ ജനറൽ കൺവീനർ ടി.പി.സുകുമാരൻ പരിചയപ്പെടുത്തി. സ്വാഗതസംഘത്തിന്‌ ഡോ.എൻ.കെ. ശശിധരൻപിള്ള നന്ദി പറഞ്ഞു. പുസ്‌തകക്കാഴ്‌ചയുടെ പുതിയ പതിപ്പ്‌ കോഴിക്കോട്‌ കോർപ്പറേഷൻ മേയർ പ്രൊഫ. ഏ.കെ.പ്രേമജം പ്രകാശനം ചെയ്‌തു. സദീറാ ഉദയകുമാർ ഏറ്റുവാങ്ങി.

സൗരജനാധിപത്യത്തിലേക്ക്‌ എന്ന വിഷയത്തിൽ പ്രൊഫ. വി.കെ. ദാമോദരൻ പി.ടി.ബി. സ്‌മാരക പ്രഭാഷണം നടത്തി. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.രാധാകൃഷ്‌ണൻ നന്ദിയും പറഞ്ഞു.

ശാസ്‌ത്രഗതി നടത്തിയ ശാസ്‌ത്രകഥാ മത്സരത്തിൽ സമ്മാനാർഹരായവർക്ക് പ്രൊഫ.കെ. പാപ്പൂട്ടി സമ്മാനദാനം നടത്തി. മാസികാ പ്രചരണത്തിൽ മികച്ച പ്രവർത്തനം നടത്തിയ മേഖലകൾക്കുള്ള സമ്മാന വിതരണവും നടന്നു. തുടർന്ന്‌ കോഴിക്കോട്‌ ജില്ലാ കലാ സംഘം അവതരിപ്പിച്ച ലഘുനാടകങ്ങൾ അരങ്ങേറി. ലാഭത്തിൽ നഷ്‌ടം, നാരായണേട്ടൻ മൗനവ്രതത്തിലാണ്‌ എന്നീ നാടകങ്ങളാണ്‌ അവതരിപ്പിച്ചത്‌. സംഘടനാ രേഖയെക്കുറിച്ച്‌ നടന്ന ഗ്രൂപ്പ്‌ ചർച്ചയിൽ ഉയർന്നു വന്ന കാര്യങ്ങൾ ക്രോഡീകരിച്ച്‌ രുഗ്മിണി.ടി, അനിതാദേവി.ബി, രാജശേഖര വാര്യർ, ജയ്‌ സോമനാഥൻ, പി.കെ.നാരായണൻ, ഹരി.സി, എ.ബിന്ദു, എ.എം. ബാലകൃഷ്‌ണൻ, ജോജി കൂട്ടുമ്മേൽ, പി.വി.സന്തോഷ്‌, ജോർജ്‌.കെ.ഫിലിപ്പ്‌, സുനിൽ മലപ്പുറം, എം.വി.ഗംഗാധരൻ, രമേശ്‌, സൗമിനി.പി എന്നിവർ അവതരിപ്പിച്ചു

50th annual inaguaration2.jpg

മൂന്നാം ദിവസം രാവിലെ പ്രവർത്തന റിപ്പോർട്ടിൻമേൽ നടന്ന ചർച്ചക്ക്‌ ജനറൽ സെക്രട്ടറിയും വരവു കണക്കിനേക്കുറിച്ചുള്ള ചർച്ചക്ക്‌ ട്രഷററും വിശദീകരണം നൽകി. ജനറൽ കൗൺസിൽ വരവുചെലവു കണക്കും പ്രവർത്തന റിപ്പോർട്ടും അംഗീകരിച്ചു. കെ.ടി.രാധാകൃഷ്‌ണൻ അവതരിപ്പിച്ച പുതിയ നിർവാഹക സമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും പാനൽ കൗൺസിൽ അംഗീകരിച്ചു.

സംഘടനാരേഖാ ചർച്ചയോട്‌ പ്രതികരിച്ച്‌ ഡോ.കെ.എൻ. ഗണേഷ്‌ സംസാരിച്ചു. സമ്മേളന പ്രതിനിധികളുടെ ക്രഡൻഷ്യൽ വിവരങ്ങൾ ക്രോഡീകരിച്ച്‌ ആർ.വി. ബിന്ദു അവതരിപ്പിച്ചു. ആസന്ന ഭാവി പ്രവർത്തനങ്ങൾ വി.വി. ശ്രീനിവാസൻ അവതരിപ്പിച്ചു. സമ്മേളനം അവലോകനം ചെയ്‌ത്‌ വിജിയും സ്വാഗതസംഘത്തിന്റെ വരവു ചെലവു കണക്കുകൾ കെ.രാധനും അവതരിപ്പിച്ചു. ഡോ.എൻ.കെ. ശശിധരൻ പിള്ള സുവർണ ജൂബിലി പ്രഖ്യാപനം അവതരിപ്പിച്ചു, സി.പി.സുരേഷ്‌ബാബുവും സംഘവും അവതരിപ്പിച്ച ഗാനത്തോടെ സുവർണ ജൂബിലി സമ്മേളനം സമാപിച്ചു.

ഉദ്ഘാടന സമ്മേളനം

അധ്യക്ഷന്റെ ആമുഖം

പുതിയ കേരളത്തിനായി പുതിയ പരിഷത്ത്‌


പ്രിയപ്പെട്ടവരേ,

50-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവരേയും സന്തോഷപൂർവം അഭിവാദ്യം ചെയ്യുന്നു. പരിഷത്ത്‌ 50 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷത്തിലാണ്‌ നാമിന്ന്‌. ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം 50 വർഷം അത്ര നീണ്ട കാലയളവൊന്നുമല്ല. എങ്കിലും കടന്നുപോന്ന വഴികളിലേയ്‌ക്ക്‌ ഒന്നു തിരിഞ്ഞുനോക്കാനും വിജയ പരാജയങ്ങൾ വിലയിരുത്താനും, ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്താനും പറ്റിയ ഒരവസരമാണിത്‌.

ലോകത്തിൽത്തന്നെ വലിയ ഗതിമാറ്റങ്ങൾ സംഭവിച്ച ഒരു കാലഘട്ടത്തിലാണ്‌ പരിഷത്ത്‌ പിറന്നത്‌. രണ്ടാം ലോകയുദ്ധം വിതച്ച ദുരിതങ്ങൾ യൂറോപ്പിനെ ആഴത്തിൽ ഗ്രസിച്ചിരുന്നു. യുദ്ധങ്ങളുടെ പ്രഹരശേഷി കൂട്ടുന്നതിലും മനുഷ്യരാശിയെത്തന്നെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള അണുബോംബുകൾ വികസിപ്പിക്കുന്നതിലും ശാസ്‌ത്രം വഹിച്ച പങ്ക്‌ തിരിച്ചറിഞ്ഞ സാധാരണ ജനങ്ങൾ അതിനു പഴിച്ചത്‌ ശാസ്‌ത്രത്തെയാണ്‌. യൂറോപ്പിൽ അക്കാലത്ത്‌ ഉയർന്നുവന്ന യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളിൽ പലതിനും ശാസ്‌ത്രവിരുദ്ധ മുഖം കൈവന്നത്‌ ഇക്കാരണത്താലാണ്‌. എന്നാൽ പുഗ്‌വാഷ്‌ പോലുള്ള ശാസ്‌ത്രജ്ഞരുടെ സമാധാന പ്രസ്ഥാനങ്ങളും അന്ന്‌ വളർന്നുവന്നു. സംസ്‌കാരത്തിന്റെ കടിഞ്ഞാണുള്ള ഒരു ശാസ്‌ത്രത്തിനുവേണ്ടി അവർ നിലകൊണ്ടു.

പരിഷത്ത്‌ ജനിക്കുമ്പോൾ ഇന്ത്യ സ്വതന്ത്രമായിട്ട്‌ 15 വർഷമേ ആയിരുന്നുള്ളൂ. രാജ്യം വികസനത്തിനു സ്വീകരിക്കേണ്ട പാതയെക്കുറിച്ച്‌ തർക്കങ്ങൾ നടന്നിരുന്നുവെങ്കിലും ആസൂത്രിത വികസനത്തിലൂടെ ഒരു ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യം രാഷ്ട്രീയനേതൃത്വം ഏറെക്കുറെ സ്വീകരിച്ചുകഴിഞ്ഞിരുന്നു. ശാസ്‌ത്രവും സാങ്കേതികവിദ്യകളുമാണ്‌ യൂറോപ്പിനെ ലോകത്തിന്റെ അധിപതികളാക്കിയതെന്നും ശാസ്‌ത്രസാങ്കേതിക രംഗത്തെ മുന്നേറ്റത്തിലൂടെ മാത്രമേ ഇന്ത്യയ്‌ക്കും അഭിവൃദ്ധിപ്പെടാൽ കഴിയൂ എന്നും ഉള്ള തിരിച്ചറിവ്‌ അവർക്കുണ്ടായിരുന്നു. വെറും നാലു പതിറ്റാണ്ടുകൊണ്ട്‌ ഏറെ പിന്നണിയിൽ നിന്ന്‌ സോവിയറ്റ്‌ യൂണിയൻ കുതിച്ചു മുന്നിലെത്തിയത്‌ പലർക്കും ആവേശകരമായ അനുഭവമായിരുന്നു. അധ്വാനിക്കുന്ന മനുഷ്യന്റെ കയ്യിൽ അറിവു കൂടി വന്നു ചേർന്നാൽ അത്ഭുതങ്ങൾ സംഭവിക്കും എന്നതിന്റെ തെളിവായിരുന്നു അത്‌. എന്നാൽ, ഈ അർഥത്തിൽ അതിനെ ഉൾക്കൊണ്ടവരായിരുന്നു എല്ലാവരും എന്നു പറഞ്ഞു കൂടാ. എന്തായാലും, ലോകഗതിയെ ശാസ്‌ത്രം ഇനിയും മാറ്റാൻ പോകുന്നു എന്ന സൂചന നൽകിക്കൊണ്ട്‌ സ്‌പുത്‌നിക്കും, തുടർന്ന്‌ ആദ്യ ബഹിരാകാശചാരിയും ബഹിരാകാശത്തെത്തിക്കഴിഞ്ഞിരുന്നു.

ചുരുക്കത്തിൽ, ശാസ്‌ത്രത്തിന്റെ നല്ലതും ചീത്തയുമായ സാധ്യതകൾ തെളിഞ്ഞു നിന്ന ഒരു കാലഘട്ടത്തിലാണ്‌ പരിഷത്ത്‌ പിറന്നത്‌. കേവലം ഒരു ശാസ്‌ത്ര പ്രചാരണ സംഘടനയായിത്തുടങ്ങി, ഒരു പതിറ്റാണ്ടുകൊണ്ട്‌ ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനമായി വളർന്ന ചരിത്രമാണ്‌ അതിനുള്ളത്‌. അതിന്റെ പ്രവർത്തന ലക്ഷ്യം ഏതാണ്ടിങ്ങനെ ക്രോഡീകരിക്കാം. അടിസ്ഥാനപരമായി ശാസ്‌ത്രവും സാങ്കേതികവിദ്യകളും മനുഷ്യജീവിതം ആയാസരഹിതവും ആസ്വാദ്യവും ആക്കാനുള്ളതാണ്‌. സ്വാർഥതയും ധനമോഹവും ആണ്‌ അതിനെ അങ്ങനെയല്ലാതാക്കുന്നതും ചൂഷണത്തിനുള്ള ആയുധമാക്കുന്നതും. ശാസ്‌ത്രവും ശാസ്‌ത്രബോധവും സാധാരണ മനുഷ്യരുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞാൽ ചൂഷണം തിരിച്ചറിയാനും ചെറുക്കാനും അവർക്കു കഴിയും; സ്വന്തം ജീവിതം മെച്ചപ്പെടുത്താനും അന്ധവിശ്വാസങ്ങളെ തിരിച്ചറിയാനും അവർ പ്രാപ്‌തി നേടും. ജാതി, മത, വംശീയഭേദങ്ങൾക്കുപരി മനുഷ്യനെ കാണാൻ അവർക്കാകും; ശാസ്‌ത്രസാങ്കേതികവിദ്യകളുടെ മനുഷ്യവരുദ്ധ ഉപയോഗം തിരിച്ചറിയാനും പ്രതിരോധിക്കാനും അവർ ശക്തിനേടും. അതുകൊണ്ട്‌ പരിഷത്ത്‌ പ്രവർത്തിക്കേണ്ടത്‌ ശാസ്‌ത്രത്തിന്റെ പ്രയോഗം ആവശ്യമായി വരുന്ന സാമൂഹ്യ ഇടങ്ങളിലാണ്‌.

50th annual inaguaration3.jpg

ശാസ്‌ത്രത്തിന്റെ നേട്ടങ്ങളെ മനുഷ്യവിരുദ്ധമായി ഉപയോഗിച്ചതിന്റെ അനുഭവം ശാസ്‌ത്രചരിത്രത്തിലുടനീളം കാണാം. ആർക്കിമിഡീസിന്റെ ഉത്തോലകതത്ത്വം ശത്രുപാളയത്തിലേയ്‌ക്ക്‌ തീപ്പന്തങ്ങൾ തൊടുത്തുവിടാനുള്ള കാറ്റപ്പുൾട്ടുകളായി രൂപം പ്രാപിച്ചതും സിയാൽകോവ്‌സ്‌കിയുടെ ബഹിരാകാശ റോക്കറ്റ്‌ എന്ന സ്വപ്‌നം ആദ്യം മിസൈലായി അവതരിച്ചതും ഐൻസ്റ്റൈന്റെ E = mc2 എന്ന അത്ഭുതസമവാക്യം അണുബോംബിന്റെ ഭീകരരൂപം പൂണ്ടതും എല്ലാം ഇതിനുദാഹരണങ്ങളാണ്‌. വ്യവസായമാലിന്യങ്ങൾ അന്തരീക്ഷത്തിലും നദികളിലും തള്ളുന്നതും ഫോസിൽ ഇന്ധനങ്ങൾ നിയന്ത്രണമില്ലാതെ ഉപയോഗിച്ചും ഹരിതഗൃഹവാതകങ്ങൾക്കൊണ്ട്‌ നിറച്ചും ഭൂമിയെ ചുട്ടുപൊള്ളിക്കുന്നതുമെല്ലാം ശാസ്‌ത്രത്തിന്റെ ദുരുപയോഗം തന്നെയാണ്‌. ഇത്തരം ദുരുപയോഗങ്ങളെ ചെറുക്കണമെങ്കിൽ സമൂഹത്തിന്റെ ശാസ്‌ത്രബോധം ഉയരേണ്ടതുണ്ട്‌. ശാസ്‌ത്രത്തിന്റെ ദുരുപയോഗങ്ങൾക്കെതിരെ യൂറോപ്പിൽ ഒരു പരിധിവരെ ചെറുത്തു നിൽപ്പ്‌ ഉയരുന്നതും (ഉദാ: ആണവനിലയങ്ങൾക്കും വ്യവസായ മലിനീകരണങ്ങൾക്കും എതിരെ) ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ അതു വേണ്ടത്ര ഉണ്ടാകാത്തതും ശാസ്‌ത്രബോധത്തിലെ അന്തരത്തിന്റെ സൂചനയാണ്‌. ശാസ്‌ത്രബോധം എന്നത്‌ ശാസ്‌ത്രത്തിന്റെ രീതി ജീവിതത്തിന്റെ സകല മണ്ഡലങ്ങളിലും പ്രയോഗിക്കുവാനുള്ള മനോഭാവവും അതിനുള്ള ശേഷിയുമാണ്‌. നിരീക്ഷണങ്ങളെയും പരീക്ഷണങ്ങളെയും അതുപ്രഥമമായി പരിഗണിക്കുന്നു. നിരീക്ഷണ പരീക്ഷണങ്ങളിൽ നിന്നെത്തിച്ചേരുന്ന നിഗമനങ്ങൾ താൽക്കാലിക സത്യങ്ങളാണ്‌. കാരണം, നിരീക്ഷണങ്ങൾക്ക്‌ അതതു കാലത്തെ സാങ്കേതികവിദ്യകളുടെ പരിമിതിയുണ്ട്‌. നിരീക്ഷണശേഷി മെച്ചപ്പെടുമ്പോൾ (ഉദാ: കൂടുതൽ മികവുള്ള ടെലിസ്‌കോപ്പുകളോ മൈക്രോസ്‌കോപ്പുകളോ ആക്‌സലറേറ്ററുകളോ നിലവിൽ വരുമ്പോൾ) നിരീക്ഷണ ഫലങ്ങളും മെച്ചപ്പെടും. അപ്പോൾ നിഗമനങ്ങളും സിദ്ധാന്തങ്ങളും മാറാം. എന്തിനെയും ആരെയും ചോദ്യം ചെയ്യുന്ന, സന്ദേഹത്തോടെ സിദ്ധാന്തങ്ങളെ സമീപിക്കുന്ന ശാസ്‌ത്രത്തിന്റെ രീതി യഥാർഥത്തിൽ ജനാധിപത്യത്തിന്റെ സ്വഭാവത്തിന്‌ അനുയോജ്യമാണെന്നു കാണാം. ജനാധിപത്യം നിലനിൽക്കുന്ന, ചിന്തയ്‌ക്കു വിലങ്ങുകളില്ലാത്ത ഇടങ്ങളിലാണ്‌ ശാസ്‌ത്രത്തിന്റെ സ്വാഭാവിക വളർച്ച ഉണ്ടായിട്ടുള്ളത്‌ എന്നത്‌ യാദൃച്ഛികമല്ല. ജനാധിപത്യം ആദ്യം നിലവിൽ വന്ന പ്രാചീന ഗ്രീസിൽ അത്‌ ദ്രുതതരം വളർന്നു; പള്ളി ആധിപത്യം സ്ഥാപിച്ച്‌ സ്വതന്ത്ര ചിന്തയ്‌ക്ക്‌ കൂച്ചുവിലങ്ങിട്ട മധ്യകാല യൂറോപ്പിൽ അത്‌ മൃതപ്രായമായികിടന്നു; നവോഥാനയൂറോപ്പിൽ അത്‌ ഏറ്റവും ശക്തിപ്രാപിച്ചത്‌ ജനാധിപത്യം ശക്തിപ്രാപിച്ച ഇംഗ്ലണ്ടിലായിരുന്നു.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ജനാധിപത്യം ഏറ്റവും നന്നായി വേരുറച്ചത്‌ കേരളത്തിലായിരുന്നു. സാമൂഹ്യ പരിഷ്‌കർത്താക്കൾ നയിച്ച ജാതിവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയും തൊഴിലാളി കർഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നയിച്ച അവകാശ സമരങ്ങളിലൂടെയും മറ്റു രാഷ്‌ട്രീയ പ്രവർത്തനങ്ങളിലൂടെയും ജനാധിപത്യമൂല്യങ്ങൾ ഉൾക്കൊണ്ട കേരളസമൂഹത്തിൽ പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക്‌ സ്വാഭാവികമായും നല്ല സ്വീകാര്യതയുണ്ടായി. കേരളത്തിലെ മുഖ്യധാര പ്രസ്ഥാനങ്ങൾ ഏറെ പ്രാധാന്യം നൽകാത്ത, എന്നാൽ സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയിൽ അതിപ്രധാനമെന്നു നാം കരുതിയ മേഖലകളിൽ ഇടപെട്ടുകൊണ്ടാണ്‌ പരിഷത്ത്‌ പ്രസക്തി നേടിയത്‌. സംഘടനയുടെ അംഗബലത്തിന്‌ ആനുപാതികമായല്ല, അതിന്റെ പലമടങ്ങ്‌ ഫലപ്രദമായി ഇടപെടാൻ നമുക്കു കഴിഞ്ഞു. നമ്മുടെ നിലപാടുകളുടെ ശാസ്‌ത്രീയത സമൂഹം തിരിച്ചറിഞ്ഞു. പരിസ്ഥിതി എന്ന പദം പോലും കേരളീയർക്ക്‌ പരിചിതമല്ലാതിരുന്ന കാലത്താണ്‌ നദികളിൽ വ്യവസായ മാലിന്യങ്ങൾ തള്ളുന്നതിനെതിരെയും ജൈവവൈവിധ്യ സംരക്ഷണത്തിനു വേണ്ടിയും പരിഷത്ത്‌ പ്രക്ഷോഭം നയിച്ചത്‌.

സൈലന്റ്‌വാലി പദ്ധതി ഉപേക്ഷിക്കുന്നതിലേയ്‌ക്കു നയിച്ച പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകാൻ അന്ന്‌ തീർത്തും ചെറുതായിരുന്ന പരിഷത്തിന്‌ ശക്തി നൽകിയത്‌ നിലപാടുകളുടെ ശാസ്‌ത്രീയതയും അതിനു ജനങ്ങൾ നൽകിയ പിന്തുണയുമായിരുന്നു. വിദ്യാഭ്യാസരംഗത്തും പുതിയ ചലനങ്ങൾ സൃഷ്ടിക്കാൻ നമുക്കു കഴിഞ്ഞു. വിദ്യാഭ്യാസത്തിൽ അളവിലുണ്ടായ വളർച്ച ഗുണത്തിൽ ഉണ്ടായിട്ടില്ലെന്നും പാഠ്യപദ്ധതി തീർത്തും പഴഞ്ചനാണെന്നും ശിശുകേന്ദ്രിതമായ, ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു പാഠ്യപദ്ധതിക്കേ കുട്ടികളിൽ ജനാധിപത്യബോധവും ശാസ്‌ത്രബോധവും സൃഷ്ടിക്കാൻ കഴിയൂ എന്നും പരിഷത്ത്‌ പറഞ്ഞു. അത്തരം ഒരു പാഠ്യപദ്ധതിയുടെ നിർമിതിയിൽ ഭാഗഭാക്കാകാനും പരിഷത്ത്‌ തയ്യാറായി. നിരക്ഷരത നിരക്ഷരന്റെ മാത്രം കുറ്റം കൊണ്ടല്ലെന്നും അതിന്റെ നാണക്കേട്‌ സാക്ഷര സമൂഹത്തിനു കൂടി അവകാശപ്പെട്ടതാണെന്നും സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതുകൊണ്ടാണ്‌ എറണാകുളത്ത്‌ സമ്പൂർണ സാക്ഷരതായജ്ഞം വൻ വിജയമായതും അത്‌ കേരളത്തിനും ഇന്ത്യയ്‌ക്കാകെയും ഒരു മാതൃകയായി മാറിയതും. ആരോഗ്യരംഗത്ത്‌ ആരോഗ്യം = ഡോക്ടർ + ഔഷധം + ആസ്‌പത്രി എന്ന ഫോർമുലയ്‌ക്കപ്പുറം ഒരു ജനകീയാരോഗ്യ നയത്തിനു വേണ്ടിയും ഔഷധക്കമ്പനികളുടെ ചൂഷണത്തിനെതിരെയും പ്രവർത്തിക്കാൻ നമ്മെ പ്രാപ്‌തരാക്കിയത്‌ ശാസ്‌ത്രത്തിന്റെ രീതിയിൽ ഊന്നിയ സമീപനം തന്നെയാണ്‌.

നമ്മുടെ ആശയങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ ഫലപ്രദമായ നിരവധി വിനിമയ രീതികളും നാം ആവിഷ്‌കരിക്കുകയുണ്ടായി. ലഘുലേഖകളും പുസ്‌തകങ്ങളും ശാസ്‌ത്രമാസികകളും ഉൾപ്പെട്ട അച്ചടിമാധ്യമം അതിലൊന്നു മാത്രമായിരുന്നു. 1966 ഒക്ടോബറിൽ ശാസ്‌ത്രഗതിയും 69 ജൂണിൽ ശാസ്‌ത്രകേരളവും 70 ജൂണിൽ യുറീക്കയും ആരംഭിച്ചു. അന്നു മുതൽ ഇന്നുവരെ അവ മുടങ്ങാതെ പ്രസിദ്ധീകരിച്ചു വരുന്നു എന്നത്‌ നിസ്സാരകാര്യമല്ല, പ്രത്യേകിച്ച്‌ ലോകത്തൊട്ടാകെ പ്രശസ്‌തമായ പല ശാസ്‌ത്രമാസികകളും പ്രസിദ്ധീകരണം നിർത്തേണ്ടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ. പുസ്‌തകങ്ങൾ അച്ചടിച്ചു പ്രചരിപ്പിച്ച്‌ കിട്ടുന്ന മിച്ചം കൊണ്ട്‌ മാത്രം സംഘടനയെ ചലിപ്പിക്കും എന്ന തീരുമാനം സംഘടനയുടെ സ്വഭാവത്തെത്തന്നെ സ്വാധീനിച്ച ധീരമായ തീരുമാനമായി. അതിൽ നിന്ന്‌ നമുക്കു പിൻതിരിയേണ്ടി വന്നിട്ടില്ല. ശാസ്‌ത്രമാസാചരണവും ശാസ്‌ത്രക്ലാസ്സുകളും ആശയ വിനിമയത്തിനുള്ള ഫലപ്രദമായ മറ്റൊരു മാർഗമായി. നിരക്ഷരരോടുപോലും പ്രപഞ്ച ഉൽപ്പത്തിയെക്കുറിച്ചും ജീവന്റെ വികാസത്തെക്കുറിച്ചും മറ്റും സംസാരിക്കുന്ന പരിഷത്ത്‌ രീതി കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്‌. എന്നാൽ ഇതിലേറെ ശ്രദ്ധ പിടിച്ചുപറ്റിയത്‌ ശാസ്‌ത്ര കലാജാഥ എന്ന നൂതന രീതിയാണ്‌. ശാസ്‌ത്രപ്രചാരണത്തിന്‌ കലയുടെ മാധ്യമം ഫലപ്രദമായി പ്രയോഗിക്കപ്പെട്ടു. സാക്ഷരതായജ്ഞത്തിന്റെ വിജയത്തിലും ജനകീയാസൂത്രണ പ്രചാരണത്തിലുമെല്ലാം ഇതു വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇന്ത്യയൊട്ടാകെ സാക്ഷരതാപ്രവർത്തകർക്കും ശാസ്‌ത്രപ്രചാരകർക്കും ഇതു മാർഗദർശകമായി.

പരിഷത്തിൽ നിന്ന്‌ പ്രചോദനമുൾക്കൊണ്ട്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ ശാഖകൾ ഇന്ത്യയിലാകെ വളർന്നുവരികയും അവ ചേർന്ന്‌ AIPSN എന്ന ജനകീയ ശാസ്‌ത്ര ശൃംഖലയ്‌ക്ക്‌ രൂപം നൽകുകയും ചെയ്‌തത്‌ പരിഷത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചായിരുന്നല്ലോ. അതിന്റെ 25-ാം വാർഷികവും നാം ഇപ്പോൾ ആഘോഷിക്കുകയാണ്‌.

ഇങ്ങനെ ആവേശകരവും അഭിമാനകരവുമായ 50 വർഷത്തിന്റെ ചരിത്രം നമുക്കു ഓർക്കാനുണ്ടെങ്കിലും കേരളത്തിൽ പരിഷത്തിനു പ്രവർത്തിക്കാനുള്ള സാമൂഹ്യ സാംസ്‌കാരിക പരിസരം കഴിഞ്ഞ രണ്ടു രണ്ടര പതിറ്റാണ്ടിനുള്ളിൽ വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു.

ആഗോളവൽക്കരണമെന്ന പേരിൽ കമ്പോളശക്തികൾ എല്ലാ തലങ്ങളിലും ആധിപത്യം നേടിയിരിക്കുന്നു. കമ്പോള തത്ത്വശാസ്‌ത്രത്തിന്റെ സ്വാധീനം ജനജീവിതത്തിലേയ്‌ക്ക്‌ വ്യാപിച്ചുകഴിഞ്ഞു. ഒരു വിഭാഗം ജനങ്ങൾ അതിനു അംഗീകാരവും നൽകിയ കാഴ്‌ചയാണ്‌ നാം കാണുന്നത്‌. അതേ സമയം അധ്വാനിക്കുന്നവരുടെ മേലുള്ള ചൂഷണ രൂപങ്ങൾ ശക്തിപ്പെട്ടുവരികയും അവരെ ഒന്നടങ്കം പാർശ്വവൽക്കരിക്കയും ദരിദ്രരാക്കുകയും ചെയ്യുന്നതിനു വേഗത കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

കേരളം ജനകീയ മുന്നേറ്റങ്ങളിലൂടെ നേടിയ നേട്ടങ്ങളോരോന്നും ഇന്നു കേരളത്തിൽ ശക്തിപ്പെടുന്ന ഛിദ്രശക്തികൾക്കും ഭൂ-മദ്യ മാഫിയകൾക്കും തകർത്തെറിയാനുള്ള സാമൂഹ്യ രാഷ്ട്രീയ സാഹചര്യം വളർന്നുവന്നിരിക്കുന്നു. അഴിമതിക്കാരും സമ്മർദ ഗ്രൂപ്പുകളും ജാതിമത സമുദായ ശക്തികളും ഈ സാഹചര്യത്തെ തങ്ങൾക്കനുകൂലമാക്കാൻ മത്സരിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ നേരിടാൻ മൂല്യബോധത്തിലധിഷ്‌ഠിതമായ ജനകീയ കൂട്ടായ്‌മകൾ വലിയതോതിൽ രൂപപ്പെടേണ്ടതുണ്ട്‌. ജനപക്ഷത്തു നിന്നു കൊണ്ടുള്ള വികസന കാഴ്‌ചപ്പാടുകളും ബദലുകളും വളർത്തി ഈ സാഹചര്യങ്ങളെ പ്രതിരോധിച്ചേ പറ്റൂ. ഈ ലക്ഷ്യങ്ങളോടെയാണ്‌ `വേണം മറ്റൊരു കേരളം' എന്ന ക്യാമ്പയിൻ രണ്ടുവർഷം മുമ്പേ നാം ആരംഭിച്ചതും ഇപ്പോഴും അതിനെ മുമ്പോട്ടു കൊണ്ടുപോകുന്നതും.

മറ്റൊരു കേരളത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ സാമൂഹ്യ മാറ്റത്തിനു വേണ്ടിയുള്ള ദീർഘകാല പോരാട്ടങ്ങളുടെ ഭാഗം തന്നെയാണ്‌. മറ്റൊരർഥത്തിൽ `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്നതിനു തുല്യമാണ്‌ അതിന്റെ ഉള്ളടക്കം. ആയതിനാൽ വേണം മറ്റൊരു കേരളമെന്നത്‌ ഒരു ഹ്രസ്വകാല പരിപാടിയല്ല. സാമൂഹ്യവും രാഷ്ട്രീയവും സാംസ്‌കാരികവും ശാസ്‌ത്രീയവുമായ ഇടപെടലുകൾ നടത്തേണ്ട ദീർഘകാല പോരാട്ടവുമാണ്‌.

എന്നാൽ ഈ പോരാട്ടത്തിൽ അണിനിരക്കേണ്ട മലയാളികളുടെ രാഷ്‌ട്രീയ ബോധത്തിലുണ്ടായ തകർച്ച അമ്പരപ്പിക്കുന്നതാണ്‌. രാഷ്ട്രീയം തന്നെ തട്ടിപ്പിനും വെട്ടിപ്പിനും സ്വജന പക്ഷപാതത്തിനും വേണ്ടിയുള്ളതാണെന്നും അതു മാന്യന്മാർക്കു പ്രവർത്തിക്കാൻ കൊള്ളുന്ന മേഖലയല്ലെന്നും സമർഥിക്കാൻ മാധ്യമങ്ങളും ചില `ബുദ്ധിജീവികളും' ഏറെക്കാലമായി നടത്തി വരുന്ന പ്രചാരണം ഒടുവിൽ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു.

ഇന്ന്‌ നമ്മുടെ രാജ്യം ഭരിക്കുന്നവരിൽ പ്രമുഖരായ പലരും ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു വളർന്നുവന്നവരല്ല; സാമ്പത്തിക വിദഗ്‌ധരും ടെക്‌നോക്രാറ്റുകളുമാണ്‌. ഉദാരവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും പ്രണേതാക്കളാണ്‌. കോർപ്പറേറ്റ്‌ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത്‌ അവരായതുകൊണ്ട്‌ രാഷ്ട്രീയ നേതൃത്വത്തെക്കാൾ കോർപ്പറേറ്റുകൾക്ക്‌ പ്രിയം അവരോടാണ്‌. രാഷ്ട്രീയ ബോധമുള്ള സംഘടിതരായ തൊഴിലാളികൾ കോർപ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം ശല്യക്കാരാണ്‌. ഒറ്റപ്പെട്ട മനുഷ്യരെയാണ്‌ അവർക്കാവശ്യം. സമൂഹത്തിൽ ജാതിമത വൈരുധ്യങ്ങളും വർഗീയതയും വളരുന്നത്‌ ഇതിനു സഹായകമാണ്‌. കൂട്ടുകൂടാനുള്ള മനുഷ്യരുടെ ആഗ്രഹം ഇങ്ങനെ വഴിതിരിച്ചുവിടാം. പോരെങ്കിൽ അനേകം ആരാധനാകേന്ദ്രങ്ങളും മനുഷ്യദൈവങ്ങളും അവർക്കു ലഭ്യവുമാണ്‌. പൊതു ഇടങ്ങളെല്ലാം കേരളത്തിൽ അതിവേഗം നഷ്ടമായിക്കൊണ്ടിരിക്കുന്നു. സർക്കാർ ആശുപത്രി, സർക്കാർ സ്‌കൂൾ എന്നു തുടങ്ങി ഒരു പൊതുയോഗം നടത്താനുള്ള ഇടം പോലും ഇന്നു ലഭ്യമല്ലാതായ്‌ക്കൊണ്ടിരിക്കുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇംഗ്ലീഷ്‌ സ്‌കൂളുകൾക്കു പകരം മലയാളഭാഷാമാധ്യമമായുള്ള സ്‌കൂളുകൾ തുടങ്ങിയും അതിൽ ജാതിമത ഭേദമന്യേ എല്ലാവർക്കും പ്രവേശനം നൽകുകയും ചെയ്‌തുകൊണ്ടാണ്‌ ഒരു കാലത്ത്‌ കേരളനവോഥാനം മുന്നേറിയതെങ്കിൽ ഇന്ന്‌ മലയാള മാധ്യമം സ്‌കൂളുകളിൽ കുട്ടികളെ അയയ്‌ക്കുന്നത്‌ സ്റ്റാറ്റസിനു ചേർന്നതല്ല എന്നു വിശ്വസിക്കുന്നവരുടെ എണ്ണം വളരെ വലുതാണ്‌. ഒന്നിച്ച്‌ ഒരു ബഞ്ചിലിരുന്ന്‌ നാനാജാതിമതസ്ഥർ പഠിച്ചിരുന്ന കാലത്ത്‌ കുട്ടികൾക്ക്‌ ഈ വേർതിരിവുകൾ അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ ഇന്ന്‌ ഏതൊരു മതവിഭാഗത്തിനും പ്രമുഖ ജാതിവിഭാഗങ്ങൾക്കും നഴ്‌സറി മുതൽ ഉന്നതബിരുദങ്ങൾക്കു വരെ പഠനസൗകര്യമുള്ള സ്വന്തം സ്ഥാപനങ്ങളുണ്ട്‌. മറ്റു ജാതിമത വിഭാഗങ്ങളാൽ `ദൂഷിതമാക്കാതെ ആർക്കും ഏതുതലം വരെയും പഠിക്കാം. ജാതിചിന്തയും വർഗീയതയും കേരള സമൂഹത്തിൽ അപകടകരമാം വിധം വളരുന്നതിൽ അത്ഭുതമില്ല. അന്യഭാഷയിൽ പഠിക്കാൻ നിർബന്ധിതരാകേണ്ടുന്നതുകൊണ്ട്‌ ചിന്തിക്കാനും ചോദ്യം ചെയ്യാനുമുള്ള ശേഷി കുട്ടികൾക്ക്‌ കുറയുന്നതുമൂലം അവരുടെ പ്രതിഭ മുരടിക്കുകയും നാടിന്റെ സംസ്‌കാരത്തിൽ നിന്ന്‌ അകന്നുപോകകുകയും ചെയ്യുന്നു.

അന്ധവിശ്വാസങ്ങളുടെ സ്വാധീനം മുമ്പൊന്നുമില്ലാത്ത വിധം വർധിച്ചിട്ടുണ്ട്‌. ഒരു കാലത്ത്‌ കേരളത്തിൽ നടന്ന സാമൂഹ്യ രാഷ്‌ട്രീയ പ്രവർത്തനങ്ങളുടെ ഒരു ഗുണഫലം ജനങ്ങളെ വിധിവിശ്വാസത്തിൽ നിന്ന്‌ മോചിപ്പിച്ച്‌, സ്വന്തം ജീവിതം കൂട്ടായ്‌മയിലൂടെ കരുപ്പിടിപ്പിക്കാൻ കഴിയും എന്ന ആത്മവിശ്വാസം അവർക്കു നൽകിയതാണ്‌. ജാതകഫലം പോലുള്ള അന്ധവിശ്വാസങ്ങളിൽ നിന്നും മന്ത്രം, ഹോമം പോലുള്ള അനാചാരങ്ങളിൽ നിന്നും കേരളം ഒരു പരിധിവരെ മുക്തമായിരുന്നു. ഇന്ന്‌ ഇവയെല്ലാം ശക്തമായി തിരിച്ചുവരികയാണ്‌. ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം നിർജീവവസ്‌തുക്കളാണെന്നും വ്യക്തികളുടെ ഭാവിയെ സ്വാധീനിക്കാൻ അവയ്‌ക്ക്‌ ഒരു ശേഷിയുമില്ലെന്നും ശാസ്‌ത്രം കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞ കാലത്താണ്‌ സാക്ഷരകേരളത്തിൽ ജ്യോത്സ്യന്റെ മുന്നിൽ നീണ്ട ക്യൂ എന്നത്‌ വിരോധാഭാസം തന്നെ. ഹിന്ദുജ്യോതിഷത്തിന്‌ ബദലായി ഇസ്ലാമിക ജ്യോതിഷവും ഇപ്പോൾ ലഭ്യമാണ്‌.

ദൈവത്തിനുപോലും രൂപപരിണാമം വന്നുകൊണ്ടിരിക്കുന്നു, നിശ്ശബ്ദമായ പ്രാർഥനകളുടെ സ്ഥാനത്ത്‌ ഉച്ചഭാഷണിയിലൂടെ ഉറക്കെ പാടിപ്പുകഴ്‌ത്തിയാലേ ദൈവം പ്രസാദിക്കൂ എന്നായിരിക്കുന്നു. ഭക്തിഗാനങ്ങൾക്ക്‌ മുദ്രാഗീതങ്ങളുടെ ശൈലിയും കൈവന്നിട്ടുണ്ട്‌. കാണിക്കയുടെ അളവിനും ക്ഷേത്ര, പള്ളി കമ്മിറ്റികൾക്കുള്ള സംഭാവനയുടെ തുകയ്‌ക്കും ആനുപാതികമായി അനുഗ്രഹം ചൊരിയുന്ന ഒരു പ്രപഞ്ചസ്രഷ്ടാവിനെ നവ ഉദാരവൽക്കരണത്തിന്റെ പ്രണേതാക്കൾ സൃഷ്ടിച്ചെടുത്തിരിക്കുന്നു. തൊട്ടാൽ വ്രണപ്പെടുന്ന മതവികാരം കൂടി അംഗീകാരം നേടിക്കഴിഞ്ഞതിനാൽ വിമർശനങ്ങളും അസാധ്യമാണിന്ന്‌. അസഹിഷ്‌ണുത സാംസ്‌കാരികാന്തരീക്ഷത്തെയാകെ കലുഷിതമാക്കിയിരിക്കുന്നു. യുക്തിബോധവും ശാസ്‌ത്രബോധവും പ്രചരിപ്പിക്കാൻ അനുയോജ്യമല്ല ഈ അന്തരീക്ഷം.

ഇതു മാറ്റിയെടുക്കാൻ പരിഷത്ത്‌ തനിച്ച്‌ ശ്രമിച്ചാൽ മതിയാവില്ല. കൂട്ടായ ശ്രമം വേണം. യുവതലമുറയിലേയ്‌ക്ക്‌ ഇറങ്ങിച്ചെല്ലാൻ കഴിയണം. നിരക്ഷരർക്കും അൽപ്പ സാക്ഷരർക്കും വേണ്ടി പരിഷത്ത്‌ രൂപം നൽകിയ കലാജാഥയും തെരുവോര ക്ലാസ്സുകളും പഴയ ഗുണം ചെയ്യില്ല എന്നു വ്യക്തം. അതിനു പുതിയ മാർഗങ്ങൾ കണ്ടെത്തണം. നവമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. സ്‌ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താത്ത ഒരു നവോത്ഥാന രൂപത്തിനും ഏറെക്കാലം നിലനിൽക്കാനാവില്ല എന്ന കാര്യവും പ്രധാനമാണ്‌.

കേരളം തിരിച്ചു പോകുമ്പോഴും ലോകമെമ്പാടും ശാസ്‌ത്രം ആവേശകരമായ മുന്നേറ്റം നടത്തുകയാണ്‌. ഹിഗ്ഗ്‌സ്‌ ബോസോണിന്റെ കണ്ടെത്തൽ ശാസ്‌ത്രത്തിന്റെ അന്വേഷണ രീതിക്ക്‌ അടിവരയിടുന്നതായിരുന്നു. കണികാഭൗതികത്തിനും പ്രപഞ്ചോൽപ്പത്തി സിദ്ധാന്തത്തിനും കൂടുതൽ തെളിമ നൽകാൻ അതു കാരണമായിട്ടുണ്ട്‌. പ്രപഞ്ചത്തിൽ അനന്തദൂരങ്ങൾ വ്യക്തതയോടെ കാണാൻ പ്രാപ്‌തി നൽകുന്ന വമ്പൻ ടെലിസ്‌കോപ്പുകൾ ഭൂമിയിലും ബഹിരാകാശത്തും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതിൽ പലതിലും ഇന്ത്യയ്‌ക്കും പങ്കാളിത്തമുണ്ട്‌. പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യത്തിന്‌ ഉത്തരം തേടിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്‌. രണ്ടായിരത്തിലധികം നക്ഷത്രങ്ങളെ ചുറ്റി ഗ്രഹങ്ങൾ സഞ്ചരിക്കുന്നതായി കണ്ടെത്തിക്കഴിഞ്ഞു. ഇതിൽ ഭൂസമാനമായ ഗ്രഹങ്ങൾ നിരവധിയുണ്ട്‌. ആകാശഗംഗയിൽ മാത്രം നാല്‌ ലക്ഷം ഭൂസമാനമായ ഗ്രഹങ്ങൾ ഉണ്ടാകുമെന്ന്‌ ചില കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്റർനാഷനൽ സ്‌പേസ്‌ മിഷനിൽ വച്ചു നടന്ന പരീക്ഷണങ്ങളിൽ ഇരുണ്ട ദ്രവ്യത്തിന്‌ (Dark matter) തെളിവ്‌ ലഭിച്ചതായി വാർത്തയുണ്ട്‌. ക്യാൻസറും എയ്‌ഡ്‌സും ഉൾപ്പെടെ പല മാരക രോഗങ്ങളും ശാസ്‌ത്രത്തിന്‌ കീഴടങ്ങും എന്ന സ്ഥിതി കൈവന്നിട്ടുണ്ട്‌. ഊർജരംഗത്ത്‌ മലിനീകരണമില്ലാത്ത അനന്ത സ്രോതസ്സായി സൗരോർജം ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. ജൈവരസതന്ത്രത്തിലും ജൈവസാങ്കേതിക വിദ്യയിലും എല്ലാം നടക്കുന്ന കണ്ടെത്തലുകളും പ്രപഞ്ചവിജ്ഞാനീയത്തെപ്പോലെ തന്നെ അന്ധവിശ്വാസങ്ങളുടെ അടിത്തറ ഇളക്കുന്നവയാണ്‌. എന്നിട്ടും നമ്മുടെ സമൂഹത്തിൽ കപടശാസ്‌ത്രങ്ങൾ തേർവാഴ്‌ച നടത്തുകയും സാധാരണ ജനങ്ങൾ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു എന്നത്‌ വിരോധാഭാസമാണ്‌. ശാസ്‌ത്രബോധം വീണ്ടെടുക്കാനുള്ള ശ്രമത്തിൽ പുരോഗമന ശക്തികളുടെയാകെ പിന്തുണ നേടിയെടുത്തുകൊണ്ട്‌ ഫലപ്രദമായ പരിപാടികളാവിഷ്‌കരിക്കാൻ നാം ബാധ്യസ്ഥരാണ്‌.

ഒരുപക്ഷേ, ശാസ്‌ത്രവുമായി ജനങ്ങളെ സമീപിക്കാനുള്ള നല്ലൊരവസരമാകും ഈ വർഷം ഒടുവിൽ (2013 നവംബർ, ഡിസംബർ, 2014 ജനുവരി) മാനത്തു പ്രത്യക്ഷപ്പെടുന്ന ധൂമകേതു ഐസോൺ (ISON) നൽകുന്നത്‌. എല്ലാവരുമായി കൂട്ടുചേർന്ന്‌ ഒരു വലിയ ശാസ്‌ത്രബോധവൽക്കരണ പരിപാടിയായി ഈ അവസരത്തെ മാറ്റാനുള്ള ശ്രമം ഉണ്ടാകണം. AIPSN അതിനു തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്‌.

ഈ പ്രവർത്തന വർഷാരംഭത്തിൽ നടത്തിയ രണ്ടാം മുണ്ടേരി മാർച്ചിലും തുടർന്നു തൃശ്ശൂരിൽ `എമർജിംഗ്‌ കേരള'യ്‌ക്ക്‌ ബദലായി നടത്തിയ വികസന കൂട്ടായ്‌മയിലും വലിയതോതിലുള്ള ബഹജന പങ്കാളിത്തം നമുക്കുറപ്പുവരുത്താനായത്‌ ആവേശകരമാണ്‌. സുവർണജൂബിലി പരിപാടികളുടെ ഭാഗമായി ചില മേഖലകളിൽ വിപുലമായ നവകേരളോത്സവങ്ങൾ നടന്നു. തൃശ്ശൂരിൽ നടത്തിയ `വലപ്പാട്‌ വനിതാശിബിരത്തിന്റെ 25-ാം വാർഷികം, നിലമ്പൂരിലും പരവൂരിലും നടന്ന സംസ്ഥാന ബാലോത്സവങ്ങൾ എന്നിവ എല്ലാ അർഥത്തിലും നന്നായി. അവസാനമായി തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച വികസന സംഗമം ശാസ്‌ത്രജ്ഞരുടെയും യുവ ഗവേഷകരുടെയും രാഷ്ട്രീയ സാംസ്‌കാരിക പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും ഒരു സംഗമം കൂടിയായിമാറി. നവലിബറൽ അജണ്ടയ്‌ക്ക്‌ ബദലായി വിപുലമായ ചെറുത്തുനിൽപ്പിനുള്ള വലിയ ആവേശമാണ്‌ വികസന സംഗമം വഴി ഉയർന്നുവന്നിരിക്കുന്നത്‌. തുടർന്നും നടത്തുവാനുദ്ദേശിക്കുന്ന വികസന കൂട്ടായ്‌മകളുടെ നിർദേശങ്ങൾ നവലിബറൽ നയങ്ങൾക്കെതിരെ പുതിയ ബദലുകൾക്ക്‌ ശക്തി പകരുമെന്നും നമുക്ക്‌ തീർച്ചയായും പ്രത്യാശിക്കാം. സമൂഹത്തിൽ നമ്മുടെ സംഘടനയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന ഇത്തരം ഇടപെടലുകൾക്ക്‌ കേരളീയ സമൂഹം എക്കാലത്തും പ്രോത്സാഹനങ്ങൾ നൽകിപ്പോന്നിട്ടുണ്ട്‌ എന്നതും നാം തിരിച്ചറിയണം. അർഥവത്തായ ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനും നിർവഹണത്തിനും ഈ അനുഭവങ്ങൾ നമുക്ക്‌ പാഠമാകണം. പുതിയ കേരളത്തെക്കുറിച്ചും പുതിയ പരിഷത്തിനെക്കുറിച്ചുമാണ്‌ നാം അമ്പതാം വാർഷിക വേളയിൽ ചർച്ച ചെയ്യുന്നത്‌. ഒരു സമ്പൂർണ ശാസ്‌ത്രസംഘടന എന്ന നിലയിൽ നമ്മുടെ പാളിച്ചകളും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞ്‌ അവ പരിഹരിക്കുന്നതിനുള്ള പരിപാടികളാവിഷ്‌ക്കരിക്കാനും നാം ശ്രദ്ധാലുക്കളായിരിക്കണം.

കേരളം നേരിടുന്ന ഗുരുതരമായ പാരിസ്ഥിതിക സാംസ്‌കാരിക സാമൂഹ്യ തകർച്ചയെ ശാസ്‌ത്രബോധത്തിലധിഷ്‌ഠിതമായ കൂട്ടായ്‌മകളുയർത്തി തടഞ്ഞേ പറ്റൂ. ശാസ്‌ത്രം നൽകുന്ന ആത്മവിശ്വാസവും ശുഭാപ്‌തി വിശ്വാസവുമാണ്‌ ഈ പോരാട്ടത്തിൽ നമ്മുടെ കരുത്ത്‌. നിശിതമായ ആത്മ പരിശോധനകളും ക്രിയാത്മകമായ ഭാവി പ്രവർത്തനങ്ങളും ആവിഷ്‌ക്കരിച്ച്‌ അമ്പതാം വാർഷിക സമ്മേളനം അർഥവത്താക്കാൻ മുഴുവൻ പ്രതിനിധികളോടും അഭ്യർഥിക്കുന്നു.

ജനറൽ സെക്രട്ടറിയുടെ ആമുഖം

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷികത്തിൽ പങ്കെടുക്കാനെത്തിയ മുഴുവൻ പ്രതിനിധികളെയും കേന്ദ്ര നിർവാഹക സമിതിക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നു. പരിഷത്ത്‌ അര നൂറ്റാണ്ട്‌ പിന്നിടുന്ന ഘട്ടത്തിൽ നടക്കുന്ന വാർഷിക സമ്മേളനം സംഘടന ജന്മം കൊണ്ട നഗരത്തിൽ വെച്ചാണെന്നത്‌ നമുക്കേവർക്കും ഏറെ ആഹ്ലാദം പകരുന്നു.

സാമൂഹ്യ ജീവിതത്തിന്റെ ഒട്ടു മിക്ക മേഖലകളിലും, ജീവിക്കുന്ന പരിസ്ഥിതിയിലും വളരെ വലിയ മാറ്റങ്ങൾക്കാണ്‌ ഇക്കാലത്ത്‌ നാം സാക്ഷിയായത്‌. ഇവയെല്ലാം പരിഗണിച്ചും വിലയിരുത്തിയുമാണ്‌ ഓരോ വർഷവും നമ്മുടെ ആശയതലങ്ങളും പ്രവർത്തന പരിപാടികളും രൂപപ്പെട്ടത്‌. പരിഷത്തിനെ കാലിക പ്രസക്തിയുള്ള സംഘടനയാക്കി നിലനിർത്തുന്നത്‌ ഈ പ്രക്രിയ ആണ്‌. എങ്കിലും അൻപത്‌ വർഷം എന്നത്‌ വളർച്ചയിലെ ഒരു ഘട്ടമായി കരുതാമെങ്കിൽ ഇക്കാലയളവിൽ നമുക്ക്‌ ചുറ്റും വന്ന മാറ്റങ്ങളെ മൊത്തത്തിൽ അവലോകനം ചെയ്യുന്നത്‌ നമ്മുടെ സംഘടനയുടെ പ്രസക്തി കൂടുതൽ ബോധ്യപ്പെടാൻ സഹായിക്കും.

പരിഷത്ത്‌ രൂപം കൊണ്ട കാലഘട്ടത്തിന്റെ സവിശേഷതകൾ നമുക്കറിയാം. ബഹിരാകാശ യുഗത്തിന്റെ ആരംഭം സമൂഹത്തിൽ വളർന്നു വന്നിരുന്ന ശാസ്‌ത്രാഭിമുഖ്യത്തെ പുതിയ തലത്തിലേക്കുയർത്തി. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിൽ പ്രകടമായ സർവ്വതോന്മുഖമായ പുരോഗതി ശാസ്‌ത്ര വിജ്ഞാനവും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിച്ച്‌ ആസൂത്രണത്തിലൂടെ രാജ്യത്തെ സ്വാശ്രയ പാതയിലേക്ക്‌ നയിക്കാൻ രാഷ്‌ട്ര നേതൃത്വത്തിന്‌ പ്രേരണയായി. അനാചാരങ്ങളെ ത്യജിച്ചും യുക്തിബോധം വളർത്തിയും വിദ്യ അഭ്യസിക്കുന്നതിന്‌ പ്രേരിപ്പിച്ചും പ്രവർത്തിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിൽ ദേശീയ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ശക്തിപ്പെടുന്നതിന്‌ നിമിത്തമായി. അന്ന്‌ ഇവിടെ അലയടിച്ച ദേശീയ ബോധവും ഭാഷാ സ്‌നേഹവും പുരോഗമനാഭിമുഖ്യവും പുതു കേരള പ്പിറവിക്കും ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌ സർക്കാർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നതിനും ഇടയാക്കി. സാമൂഹ്യബോധം ഊട്ടിയുറപ്പിക്കുന്ന വൈവിദ്ധ്യമാർന്ന സാംസ്‌കാരിക പ്രവർത്തനങ്ങൾ സജീവമായി. പരിഷത്ത്‌ രൂപം കൊണ്ടത്‌ ഇവയെല്ലാം സൃഷ്‌ടിച്ച പൊതുബോധത്തിൽ നിന്നാണ്‌.

എന്നാൽ ഇന്ന്‌ സംഘടന പ്രവർത്തിക്കുന്നത്‌ തികച്ചും വ്യത്യസ്‌തമായ സാമൂഹ്യ അന്തരീക്ഷത്തിലാണ്‌. ശാസ്‌ത്ര സാങ്കേതിക വിദ്യകളിൽ വിസ്‌മയാവഹമായ പുരോഗതിയാണ്‌ കഴിഞ്ഞ അൻപത്‌ വർഷങ്ങളിൽ ഉണ്ടായത്‌. ബഹിരാകാശ യാത്രകളും വിക്ഷേപണവും അത്ഭുതങ്ങൾ വിതറിയ അറുപതുകളിൽ അവയുടെ പ്രയോജന സാധ്യതകൾ കണക്കാക്കപ്പെട്ടിരുന്നില്ല. പത്ത്‌ വർഷം പിന്നിട്ടപ്പോൾ തന്നെ നിത്യ വിസ്‌മയമായി കണക്കാക്കിയിരുന്ന ചന്ദ്രനിൽ കാലുകുത്തി കൊണ്ട്‌ മാനവരാശിയുടെ ചരിത്രത്തിൽ ഒരു വലിയ കാൽവെപ്പ്‌ സൃഷ്‌ടിക്കപ്പെട്ടു. നാം വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഇന്ന്‌ ഭൂമിയിലെ വാർത്താ വിനിമയ സംവിധാനത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്നു. ബഹിരാകാശ നിലയങ്ങളും വാഹനങ്ങളും അനന്തതയിൽ നിന്നുള്ള പുത്തൻ വിവരങ്ങൾ നിരന്തരം എത്തിച്ച്‌ പ്രപഞ്ച വിജ്ഞാനത്തിന്റെ പുതിയ പടവുകൾ താണ്ടാൻ സഹായിക്കുന്നു. സൗരയൂഥത്തിനും ഗാലക്‌സികൾക്കുമപ്പുറത്തേക്ക്‌ കടന്ന്‌ തമോഗർത്തങ്ങളും പ്രപഞ്ചോൽപ്പത്തിയും ഡാർക്ക്‌ മാറ്ററുമെല്ലാം പരിഗണനാ വിഷയമായിരിക്കുന്നു. പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വർഷമാണെന്ന്‌ വിവിധ രീതിയിൽ കണക്ക്‌ കൂട്ടി കണ്ടെത്തിയിരിക്കുന്നു. അന്ന്‌ നിലവിലുണ്ടായിരുന്ന ബോറിന്റെ ആറ്റോമിക്‌ മാതൃക പരിചിതമായ ഭൗതിക രാസ പ്രവർത്തനങ്ങളെയെല്ലാം തൃപ്‌തികരമായി വിശദീകരിക്കാൻ പോന്നതായിരുന്നു. എന്നാൽ അതുകൊണ്ടും തൃപ്‌തിയാകാതെ നാല്‌ അടിസ്ഥാന ബലങ്ങൾ ഉൾപ്പെടെയുള്ള പദാർത്ഥ സ്വഭാവങ്ങളെയാകെ വിശദീകരിക്കാനുള്ള ശ്രമം ക്വാർക്കുകളുടെ കണ്ടെത്തലിലേക്കും അവയിൽ പലതിന്റെയും സ്ഥിരീകരണത്തിലേക്കും നയിച്ചു. ഗുരുത്വാകർഷണം വിശദീകരിക്കുന്നതിൽ മുഖ്യ പങ്ക്‌ നിറവേറ്റുന്ന ഹിഗ്‌സ്‌ ബോസോണിനെ കണ്ടെത്തിയത്‌ പോയ വർഷത്തിലാണ്‌. ക്വാണ്ടം സിദ്ധാന്തവും പൊതു ആപേക്ഷികത സിദ്ധാന്തവും പരസ്‌പരം ബന്ധിപ്പിച്ച്‌ പ്രകൃതി പ്രതിഭാസങ്ങളെയാകെ ഏറ്റവും ലളിതവും സുന്ദരവുമായി വിശദീകരിക്കാൻ പോന്ന പ്രപഞ്ച നിർമ്മിതിയിലെ അടിസ്ഥാന ചരടുകളെ കണ്ടെത്താനുള്ള ശ്രമമാണ്‌ സ്‌ട്രിംഗ്‌ തിയറിയിലൂടെ മുന്നേറുന്നത്‌.

ജീവന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചുള്ള ധാരണകളും ഏറെ പുരോഗമിച്ചിരിക്കുന്നു. ആധുനിക ജനിതക ഗവേഷണത്തിന്റെ അടിത്തറയെന്ന്‌ വിശേഷിപ്പിക്കാവുന്ന പോളി മറൈൻ ചെയിൻ റിയാക്ഷൻ വികസിപ്പിച്ചത്‌ 1984 ൽ ആണ്‌. തന്മാത്രാ ജീവശാസ്‌ത്രത്തിലുണ്ടായ പുരോഗതിയും ഡി.എൻ.എ. സംബന്ധിച്ച കൂടുതൽ അറിവുകളും പരിണാമ സിദ്ധാന്തത്തെ, ഭൂമിയിൽ ജീവജാലങ്ങൾ ആവിർഭവിച്ചതു സംബന്ധിച്ച കേവലമായ വിശദീകരണം എന്നതിൽ നിന്ന്‌ ആധികാരികമായ തെളിവുകളോടെ ശക്തമായി വിശദീകരിക്കാൻ കഴിയുന്ന ഒരു ശാസ്‌ത്ര സിദ്ധാന്തമായി മാറ്റിയിരിക്കുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന്‌ കണ്ടെത്തിയ മനുഷ്യ പൂർവ്വികരുടെ ഫോസിൽ അസ്ഥികൂടങ്ങൾ മനുഷ്യ പരിണാമം സംബന്ധിച്ച കൂടുതൽ വ്യക്തതകൾ നേടിത്തന്നു. വ്യത്യസ്‌ത വർണ്ണങ്ങളിൽ വ്യത്യസ്‌ത വിഭാഗങ്ങളിലായി വ്യത്യസ്‌ത ഭൂപ്രദേശത്ത്‌ താമസിക്കുന്ന മനുഷ്യരെല്ലാം തന്നെ ആഫ്രിക്കൻ ഭൂഖണ്‌ഡത്തിൽ ജീവിച്ച ഒരൊറ്റ പൂർവ്വികരിൽ നിന്ന്‌ പരിണമിച്ചുണ്ടായതാണെന്ന കണ്ടെത്തലിന്‌ സാമൂഹ്യമായ പ്രാധാന്യവും ഏറെയാണ്‌. സഹസ്രാബ്‌ദത്തിന്റെ തുടക്കം ശാസ്‌ത്രലോകം ആഘോഷിച്ചത്‌ വിവിധ രാജ്യങ്ങളിലെ ശാസ്‌ത്ര സമൂഹത്തെ ഏകോപിപ്പിച്ച്‌ നടത്തിയ ഗവേഷണ പദ്ധതിയായ ഹ്യൂമൻ ജീനോം പ്രോജക്‌റ്റിലൂടെ മനുഷ്യ ജീനിന്റെ വിശദാംശങ്ങൾ വെളിവാക്കിക്കൊണ്ടാണ്‌. ജനിതക ജന്യമായ രോഗങ്ങൾ സംബന്ധിച്ച കൂടുതൽ അറിവിനും പരിണാമ ജീവശാസ്‌ത്രത്തിന്‌ പുതിയ കുതിപ്പുകൾ നൽകാനും ഇത്‌ സഹായകമാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രയോഗ സാധ്യതകൾക്കൊപ്പം അത്‌ കണ്ടെത്താൻ സ്വീകരിച്ച കൂട്ടായ്‌മകളുടെ മാർഗ്ഗവും മാനവരാശിക്കാകെ പ്രതീക്ഷ ജനിപ്പിക്കുന്ന സംഗതിയാണ്‌. ആഴക്കടലിൽ വളരെ സമ്പന്നമായ ഒരു പാരിസ്ഥിതിക വ്യൂഹത്തെ 1977 ൽ കണ്ടെത്താനായത്‌ ജീവൻ നിലനിൽക്കാൻ വേണ്ട സാഹചര്യം സംബന്ധിച്ച്‌ അതുവരെയുണ്ടായിരുന്ന ധാരണയെ മാറ്റിമറിക്കുന്നതായിരുന്നു. ജീവന്റെ ഉത്‌പത്തിയെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങൾക്കും ഭൗമേതര ജീവന്റെ സാധ്യതകൾ ആരായുന്നതിലും വലിയ സ്വാധീനമാണ്‌ അത്‌ ചെലുത്തിയത്‌. ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിദ്ധ്യം 2009 ൽ കണ്ടെത്തിയതും ശാസ്‌ത്ര ലോകത്തിന്റെ മുൻധാരണകൾക്ക്‌ വിരുദ്ധമായാണ്‌. ഭാരതത്തിന്റെ ചാന്ദ്രയാൻ ആണ്‌ ഈ നിരീക്ഷണത്തിന്‌ സഹായിച്ചത്‌ എന്നത്‌ നമുക്കേവർക്കും അഭിമാനകരവുമാണ്‌. വ്യത്യസ്‌ത ജീവികളിലെ ഡി.എൻ.എ. സംയോജിപ്പിച്ച്‌ എഴുപതുകളുടെ തുടക്കത്തിൽ നടന്ന പരീക്ഷണം ശാസ്‌ത്ര ലോകത്ത്‌ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിച്ചു. ശാസ്‌ത്ര ഗവേഷണങ്ങൾക്ക്‌ അതിർ വരമ്പുകൾ നിശ്ചയിക്കാൻ പ്രേരിപ്പിക്കുന്നതിന്‌ ആ പരീക്ഷണം കാരണമായി.

ശാസ്‌ത്ര വിജ്ഞാനത്തോടൊപ്പം അവയെ അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയും അതിവേഗം മുന്നേറുകയാണ്‌. ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കളെയും ക്ലോണിംഗിലൂടെ ഉയർന്ന ജീവികളെയും സൃഷ്‌ടിച്ച്‌ ജീവശാസ്‌ത്രത്തിലെ സാങ്കേതിക പരീക്ഷണങ്ങൾ മനുഷ്യ രാശിയെ വിസ്‌മയപ്പെടുത്തി. ജനിതക സാങ്കേതിക വിദ്യയിലൂടെ ഉയർന്നുവന്ന പുതിയ വിത്തിനങ്ങളും സസ്യങ്ങളും പ്രതീക്ഷയോടൊപ്പം വിമർശനവും വിളിച്ചു വരുത്തി. ആരോഗ്യ രംഗത്ത്‌ രോഗ നിർണയത്തിന്‌ സ്‌കാനിംഗ്‌ ഉൾപ്പെടെ ഒട്ടേറെ പുതിയ രീതികൾ വികസിപ്പിച്ചു. ഹൃദയം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ മാറ്റി വെച്ച്‌ ജീവൻ നീട്ടിയെടുക്കാനുള്ള മനുഷ്യന്റെ ചിരകാല യജ്ഞത്തിന്‌ പുതിയ ചവിട്ടുപടികൾ തീർത്തു. ഇൻഫർമേഷൻ ടെക്‌നോളജിയുടെ വികാസം മനുഷ്യ ജീവിതത്തെ അക്ഷരാർത്ഥത്തിൽ മാറ്റി മറിച്ചിരിക്കുന്നു. ഏത്‌ പദാർത്ഥത്തെയും അതി സൂക്ഷ്‌മതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന നാനോ ടെക്‌നോളജി നിത്യോപയോഗ സാധനങ്ങളുടെ നിർമ്മാണത്തിലും മെഡിക്കൽ രംഗത്തും അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ പോന്ന നാളത്തെ സാങ്കേതിക വിദ്യയായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഡി.എൻ.എ. ഉപയോഗിച്ച്‌ ദീർഘകാലം നിലനിൽക്കുന്നതും കൂടുതൽ ചെറുതുമായ ഡാറ്റാ സ്റ്റോറേജ്‌ സംവിധാനം രൂപപ്പെടുത്താമെന്നത്‌ ഈ വർഷത്തെ കണ്ടെത്തലാണ്‌. സൂര്യ പ്രകാശത്തെ പൂർണമായിത്തന്നെ വൈദ്യുതിയാക്കാൻ സഹായകമായ ബ്ലാക്ക്‌ സിലിക്കന്റെ കണ്ടുപിടുത്തം, ഊർജ്ജ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്നത്തെ ലോകത്തിന്‌ പുതിയ സാധ്യതകൾ സൃഷ്‌ടിക്കുമെന്നുറപ്പാണ്‌.

പോയ വർഷത്തിലെ ശാസ്‌ത്രനേട്ടത്തിൽ മുഖ്യം ദൈവകണമെന്ന്‌ വിളിപ്പേർ കിട്ടിയ ഹിഗ്ഗ്‌സ്‌ ബോസോണിന്റെ കണ്ടെത്തൽ തന്നെ. ഗുരുത്വ ബലത്തെ കണസിദ്ധാന്തം കൊണ്ട്‌ വിശദീകരിക്കാൻ സഹായിക്കുന്ന ഇതിന്‌ അല്‌പം കൃസൃതിയോടെ നൽകിയ ആ വിളിപ്പേര്‌ മൂലം പുതിയ കണ്ടെത്തൽ ലോകം ആഘോഷിക്കുക തന്നെ ചെയ്‌തു. എന്നാൽ അവയിൽ നല്ലൊരു ഭാഗവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലുമായിരുന്നു എന്നത്‌ എടുത്തു പറയണം. സൗരയൂഥത്തിൽ നിന്ന്‌ 44 പ്രകാശ വർഷം മാത്രം അകലെ ഭൂമിക്ക്‌ സമാനമായ ഒരു ഗ്രഹത്തെ ഈ വർഷം കണ്ടെത്തി. താപനിലയും ഭ്രമണവും പരിഗണിക്കുമ്പോൾ അതിൽ ജീവൻ നിലനിൽക്കാൻ സാധ്യത ഏറെയാണെന്നാണ്‌ ശാസ്‌ത്രമതം. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിലെ ശാസ്‌ത്രജ്ഞർ സൗരകളങ്കമെന്ന പ്രതിഭാസത്തെ കൂടുതൽ ഫലപ്രദമായി വിശദീകരിക്കാൻ സഹായിക്കുന്ന ഒരു സൗര പ്രവർത്തന മാതൃക വികസിപ്പിച്ചത്‌ ശാസ്‌ത്ര ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി.

ശാസ്‌ത്രത്തിന്റെ ഈ മഹത്തായ നേട്ടങ്ങൾ മനുഷ്യന്റെ കഴിവിലുള്ള അഭിമാനം വർദ്ധിപ്പിക്കുന്നു. ശാസ്‌ത്രത്തിന്റെ രീതിയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നു. എന്നാൽ ഈ നേട്ടങ്ങളുടെയെല്ലാം ഗുണഫലങ്ങൾ മാനവരാശിക്കാകെ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ടോ എന്നതാണ്‌ പ്രസക്തമായ ചോദ്യം. ഇന്നത്തെ ശാസ്‌ത്ര ഗവേഷണങ്ങൾ ഏറെയും നടക്കുന്നത്‌ കോർപ്പറേറ്റ്‌ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌. ശാസ്‌ത്ര വിജ്ഞാനത്തേക്കാൾ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ്‌ അവർക്ക്‌ താല്‌പര്യം. വിപണിയും ലാഭ സാധ്യകളുമാണ്‌ ഗവേഷണങ്ങളുടെ പ്രചോദനമായി മാറുന്നത്‌. സമൂഹ നന്മയെ ലക്ഷ്യമാക്കിയുള്ള ശാസ്‌ത്ര ഗവേഷണ പ്രവർത്തനങ്ങൾ അവഗണിക്കപ്പെടുന്നു. അതിനാൽ ജീവൻ രക്ഷാ മരുന്നുകൾ പോലും വികസിപ്പിക്കുന്നതിലും ഉത്‌പാദിപ്പിക്കുന്നതിലും വീഴ്‌ചയുണ്ടാകുന്ന സ്ഥിതിയാണിന്ന്‌.

അറിവിന്റെ വ്യാപനമാണ്‌ ശാസ്‌ത്ര പുരോഗതിയുടെ അടിസ്ഥാനം. എന്നാൽ ശാസ്‌ത്ര സാങ്കേതിക വിജ്ഞാനങ്ങൾ ഇന്ന്‌ അങ്ങേയറ്റം കേന്ദ്രീകരിക്കപ്പെടുകയാണ്‌. പേറ്റന്റ്‌ വ്യവസ്ഥകൾ കൂടുതൽ ദൃഢമാക്കിയും വ്യാപിപ്പിച്ചും അറിവിനെ സ്വകാര്യമാക്കാനും ലാഭം കൂട്ടാനുമുള്ള മാർഗ്ഗമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ വളരെ മുമ്പേ തുടങ്ങിയിരുന്നു. എന്നാൽ WTO വ്യവസ്ഥകളിലൂടെ അടിച്ചേൽപ്പിക്കപ്പെട്ട പേറ്റന്റ്‌ വ്യവസ്ഥയിലൂടെ മൂലധന ശക്തികളുടെ ഈ ശ്രമം വിജയം കണ്ടെത്തിയിരിക്കുന്നു. ലോകമാകെ ചുരുങ്ങിയ വിലക്ക്‌ മരുന്ന്‌ എത്തിക്കാൻ ഇന്ത്യൻ കമ്പനികളെ സഹായിച്ച 1970 ലെ ഇന്ത്യൻ പേറ്റന്റ്‌ നിയമം പുതിയ നിബന്ധനകൾ പ്രകാരം തിരുത്തിയെഴുതിയത്‌ ലോകത്തെവിടെയുമുള്ള പാവപ്പെട്ട രോഗികൾക്ക്‌ വലിയ തിരിച്ചടിയായി. എന്നാൽ ഇന്ത്യയിലെ ജനകീയ ആരോഗ്യ പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർട്ടികളുടെയും സമ്മർദ്ദഫലമായി പാർലമെന്റ്‌ പാസ്സാക്കിയ ഭേദഗതികളുടെ പിൻബലത്തിൽ ക്യാൻസർ രോഗികൾക്ക്‌ ആശ്വാസമാകുന്ന ഒരു സുപ്രധാന വിധി അടുത്ത ദിവസം സുപ്രീം കോടതിയിൽ നിന്ന്‌ വന്നിരിക്കുന്നു. രക്താർബുദത്തിനെതിരെയുള്ള മരുന്നുകൽ ചുരുങ്ങിയ വിലക്ക്‌ ഇന്ത്യൻ ഔഷധ കമ്പനികൾ ഉത്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നത്‌ തടയണമെന്ന നൊവാർട്ടീസ്‌ എന്ന ഔഷധ ഭീമന്റെ ഹർജിയാണ്‌ സുപ്രീം കോടതി തള്ളിയത്‌.

വ്യാവസായിക ഉത്‌പന്നങ്ങളെന്ന പോലെ കാർഷിക ഉത്‌പന്നങ്ങളും സേവനങ്ങളും നിക്ഷേപവുമെല്ലാം യഥേഷ്‌ടം ലോകത്ത്‌ കൈമാറാൻ ഉതകും വിധം ആഗോളവൽക്കരണ പാതയിലേക്ക്‌ ലോകം മാറിയതാണ്‌ സാമ്പത്തിക രംഗത്തെ പ്രധാന മാറ്റം. ഇതിന്റെ ഭാഗമായി രൂപം കൊണ്ട ലോക വ്യാപാര സംഘടന ലോകത്തെ ജനാധിപത്യ ഭരണകൂടങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്ന സൂപ്പർ ശക്തിയായി പ്രവർത്തിക്കുന്നു. ധന മൂലധനത്തിന്റെ അതിരു വിട്ട വളർച്ചയും സാമ്പത്തിക പ്രക്രിയകളിൽ അത്‌ വഹിക്കുന്ന ആധിപത്യവും പുതിയ സാഹചര്യത്തിന്റെ സൃഷ്‌ടിയാണ്‌. ഐ.ടി. രംഗത്തുണ്ടായ വൻ പുരോഗതി ഉപയോഗപ്പെടുത്തി ഒരു രാജ്യത്തിൽ നിന്ന്‌ മറ്റൊരു രാജ്യത്തിലേക്ക്‌, ഒരു മേഖലയിൽ നിന്ന്‌ മറ്റൊരു മേഖലയിലേക്ക്‌ സമയ നഷ്‌ടമില്ലാതെ അനായാസം അതിന്‌ ഒഴുകാമെന്നത്‌ ഊഹക്കച്ചവടവും അതിന്റെ കൂടപ്പിറപ്പായ സാമ്പത്തികാസ്ഥിരതയും വർദ്ധിക്കുന്നു. ഇതുവഴി ലോക രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. നാലു വർഷം മുമ്പ്‌ അമേരിക്കൻ സമ്പദ്‌ഘടനയെ പിടിച്ചുലച്ചുകൊണ്ട്‌ ആരംഭിച്ച സാമ്പത്തിക കുഴപ്പം യൂറോപ്പിൽ ഇപ്പോഴും തുടരുകയാണ്‌. സമ്പത്തിന്റെയും വരുമാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രീകരണം ഈ രണ്ടു പതിറ്റാണ്ടിൽ ഏറ്റവും ശക്തമായതിന്റെയും പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടകവും ധനമൂലധനം തന്നെയാണ്‌.

ലോകത്ത്‌ രജിസ്റ്റർ ചെയ്യപ്പെട്ട പേറ്റന്റുകളിൽ സിംഹഭാഗവും വികസിത രാജ്യങ്ങളിൽ നിന്നാണ്‌. ലോക വരുമാനത്തിന്റെ പകുതിയോളം എട്ടിലൊന്നു ജനങ്ങൾ പാർക്കുന്ന ഈ രാജ്യങ്ങൾക്ക്‌ തന്നെ. ലോകജനതയിൽ മുകൾത്തട്ടിലുള്ള പത്തു ശതമാനമാണ്‌ സമ്പത്തിന്റെ എൺപത്തിഅഞ്ച്‌ ശതമാനവും കൈക്കലാക്കിയിട്ടുള്ളത്‌. ഏറ്റവും മേലേത്തട്ടിലുള്ള ഒരു ശതമാനം സമ്പത്തിന്റെ പകുതിയും കൈവശം വെക്കുന്ന തീർത്തും നീതിപൂർവ്വകമല്ലാത്ത ഈ പ്രവണത ശക്തിപ്പെടുകയാണ്‌. ആഗോളവൽക്കരണ കാലത്ത്‌ നടപ്പിലാക്കുന്ന നവലിബറൽ നയങ്ങളിലൂടെ ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങൾ ഒന്നും പരിഹരിക്കപ്പെടുന്നില്ല. നിരക്ഷരതയും കൊടിയ ദാരിദ്ര്യവും അനുഭവിക്കുന്നവരാണ്‌ ലോക ജനസംഖ്യയിൽ ആറിലൊന്നു പേരും. ശുദ്ധജലം, ശുചിത്വ സൗകര്യങ്ങൾ, പാർപ്പിടം, വൈദ്യുതി തുടങ്ങിയവയും വിദ്യാഭ്യാസ ആരോഗ്യ സേവനങ്ങളും നിഷേധിക്കപ്പെട്ടവരാണ്‌ ജനങ്ങളിൽ വലിയൊരു വിഭാഗം. എന്നാൽ ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ മുൻഗണന നൽകപ്പെടുന്നേയില്ല.

ഇതോടൊപ്പം ഭൂമിയിലെ ജീവന്റെ നിലനിൽപ്പ്‌തന്നെ അപകടത്തിലാക്കുന്ന പ്രശ്‌നങ്ങൾ ഉയർന്നു വരുന്നു. വികസിത രാജ്യങ്ങളുടെ യുദ്ധ സന്നാഹങ്ങൾ മൂന്നാം ലോക യുദ്ധത്തിലേക്കും സർവ്വ നാശത്തിലേക്കും നയിക്കുമെന്ന ഭീതിയായിരുന്നു ഉണ്ടായിരുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയും ഏക ധ്രുവലോകത്തിന്റെ സൃഷ്‌ടിയും യുദ്ധ ഭീതിയിൽ നിന്ന്‌ ലോകം മോചിതമായി എന്ന തോന്നൽ സൃഷ്‌ടിച്ചു. എന്നാൽ പരിസ്ഥിതി പ്രശ്‌നങ്ങൾ സർവ്വനാശത്തിന്റെ പാതയിലേക്ക്‌ നയിക്കുന്നുവെന്ന ഭീതിയാണ്‌ ഇന്നുയരുന്നത്‌. പരിഷത്ത്‌ ജന്മം കൊണ്ട 1962 ൽ തന്നെയാണ്‌ കീടനാശിനികൾ ജൈവ ശൃംഖല തകർത്ത്‌ നാശത്തിലേക്ക്‌ വഴിവെക്കുമെന്ന്‌ റേച്ചൽ കഴ്‌സൺ നിശ്ശബ്‌ദ വസന്തത്തിലൂടെ മുന്നറിയിപ്പ്‌ നൽകിയത്‌. പിന്നെയുമൊരു വ്യാഴവട്ടത്തിനുള്ളിൽ മനുഷ്യ നിർമ്മിത രാസ വസ്‌തുവായ ക്ലോറോഫ്‌ളൂറോ കാർബൺ അപകടകരമായ സൃര്യ വികിരണങ്ങളെ തടഞ്ഞു നിർത്തുന്ന ഓസോൺ പാളികളുടെ ക്ഷയത്തിന്‌ കാരണമാകുമെന്ന ഗവേഷണ വിവരം പുറത്തു വന്നു. പിന്നെയുമൊരു ദശാബ്‌ദം പിന്നിട്ടപ്പോൾ തന്നെ അന്റാർട്ടിക്കയുടെ മീതെ ഓസോൺ ദ്വാരം കണ്ടെത്തി. CO2 ഉൾപ്പെടെയുള്ള ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ കൂടുതലായി എത്തുന്നത്‌ മൂലമുള്ള ആഗോള താപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആണ്‌ ഇന്ന്‌ ലോകത്തെ ഗൗരവമായ ചർച്ചകളിലൊന്ന്‌. ഫോസിൽ ഇന്ധനങ്ങളുടെ തീവ്രമായ ഉപയോഗവും വികസനത്തിന്റെ പേരിൽ നടക്കുന്ന വൻതോതിലുള്ള വന നശീകരണവും അന്തരീക്ഷത്തിലെ കാർബൺ സാന്നിദ്ധ്യം ഭീതിദമാം വിധം വർദ്ധിപ്പിച്ചിരിക്കുന്നു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ കാർബൺ ഉത്സർജ്ജനം കുറക്കാനുള്ള അന്താരാഷ്‌ട്ര ചർച്ചകൾ ഏറെ നടക്കുന്നുണ്ടെങ്കിലും ജീവിത ശൈലിയിൽ മാറ്റം വരുത്താൻ ഞങ്ങൾ തയ്യാറല്ല എന്ന വികസിത രാജ്യങ്ങളുടെ ധാർഷ്‌ഠ്യത്തിനു മുമ്പിൽ അവയെല്ലാം തീരുമാനമാകാതെ പിരിയുകയാണ്‌. യുദ്ധത്തിന്റെ അതിഭീകരത സാക്ഷ്യപ്പെടുത്തിയതെങ്കിലും ആണവ സാങ്കേതിക വിദ്യ നാളത്തെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ ഊർജ്ജ സ്രോതസ്സായി ലോകം വിഭാവനം ചെയ്‌തിരുന്നു. എന്നാൽ ഈ അൻപത്‌ വർഷത്തെ അനുഭവങ്ങൾ അതിനെ തകിടം മറിച്ചിരിക്കുന്നു. ത്രീമൈൽ ഐലന്റ്‌, ചെർണോബിൽ, ഏറ്റവുമൊടുവിൽ ഫുക്കുഷിമ തുടങ്ങിയ വൻ ദുരന്തങ്ങളും അവയുടെ പ്രവചനാതീതമായിരുന്ന ദുരന്ത കാരണങ്ങളും ആണവ ഊർജ്ജം ഉപയോഗപ്പെടുത്തുന്നതിൽ നിന്ന്‌ വിവിധ രാജ്യങ്ങളെ പിന്തിരിപ്പിക്കുകയാണ്‌. ആണവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഇനിയും മാർഗ്ഗങ്ങൾ കണ്ടെത്താത്തത്‌ ഈ നീക്കത്തെ ശക്തിപ്പെടുത്തുന്നു. ഉപയോഗിച്ചും വലിച്ചെറിഞ്ഞും മുന്നേറുന്ന ഉപഭോഗ സംസ്‌കാരം ഭൂമിയെ മാലിന്യ കൂമ്പാരമാക്കിയിരിക്കുന്നു. മണ്ണും വായുവും ജലവും നിരന്തരം മലിനപ്പെടുന്നു. ഭൂമിയിലെ ശുദ്ധജല ലഭ്യതയിൽ ഓരോ വർഷവും സാരമായ കുറവ്‌ സംഭവിക്കുകയും ഉപഭോഗം വർദ്ധിക്കുകയും ചെയ്യുന്നത്‌ നാളത്തെ യുദ്ധം ജലത്തിന്‌ വേണ്ടിയാകുമെന്ന നിരീക്ഷണം ശക്തമാക്കുന്നു. ജലദൗർലഭ്യത്തെ കുടിവെള്ളം ഒരു കച്ചവടച്ചരക്കാക്കി മാറ്റുന്നതിനുള്ള അവസരമായാണ്‌ മൂലധന ശക്തികൾ കാണുന്നത്‌. ശുദ്ധജല ദൗർലഭ്യവും അന്തരീക്ഷ മലിനീകരണവും അപകടകരമായ രാസ പദാർത്ഥങ്ങൾ ഭക്ഷണത്തിലൂടെയും അല്ലാതെയും മനുഷ്യ ശരീരത്തിലേക്ക്‌ എത്തുന്നതും മൂലമുള്ള രോഗങ്ങൾ നിരന്തരം വർദ്ധിക്കുന്നു. പുതിയ രോഗങ്ങൾ പലതും പ്രത്യക്ഷമാകുന്നു. അവയിൽ പലതും ജനിതക വൈകല്യങ്ങൾ സൃഷ്‌ടിക്കപ്പെട്ടതു മൂലമാണ്‌. ആന്റി ബയോട്ടിക്കുകൾ ഫലപ്രദമല്ലാത്ത ബാക്‌ടീരിയകൾ രൂപപ്പെടുന്നതും അവ സൃഷ്‌ടിക്കുന്ന രോഗങ്ങളും മാനവരാശിയെ പലയിടങ്ങളിലും ഭീതിയിലാഴ്‌ത്തുന്നു. 1983 ൽ കണ്ടെത്തിയ HIV ബാധ മൂലമുണ്ടാകുന്ന എയ്‌ഡ്‌സ്‌ മനുഷ്യനെ ഇന്നും നടുക്കത്തിൽ നിലനിർത്തുന്ന രോഗമാണ്‌.

രാജ്യങ്ങൾ തമ്മിലും രാജ്യത്തിനുള്ളിലെ ജനങ്ങൾ തമ്മിലും ഉള്ള അന്തരം പോലെ അല്ലെങ്കിലും കുടുംബത്തിലും അസമത്വം നിലനിൽക്കുന്നു. സ്‌ത്രീ - പുരുഷ അസമത്വം എല്ലാ രാജ്യങ്ങളിലും മുൻസ്ഥിതിയിൽ നിന്നും വലിയ വ്യത്യാസമില്ലാതെ തുടരുകയാണ്‌. വിദ്യാഭ്യാസത്തിലും തൊഴിൽ ലഭ്യതയിലും അധികാരം കയ്യാളുന്നതിലുമെല്ലാം ഈ അന്തരം പ്രകടമാണ്‌.

ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം പരിധിയില്ലാത്ത ഉപഭോഗമാണ്‌ വികസനം എന്ന തെറ്റായ ധാരണയും അതിനെ തുടർന്നുള്ള നടപടികളുമാണ്‌. ഇതിനായി പ്രകൃതി വിഭവങ്ങളെയാകെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ഒരു ന്യൂനപക്ഷം വെമ്പുന്നു. ബഹുഭൂരിപക്ഷം വികസനത്തിന്റെ പുറമ്പോക്കിലേക്ക്‌ ഒന്നിനു പിറകെ ഒന്നായ്‌ തട്ടിയെറിയപ്പെടുന്നു. ശാസ്‌ത്രവും സാങ്കേതിക വിദ്യയും അധികാരവും ഇതിനായി വിനിയോഗിക്കപ്പെടുന്നു.

വളർച്ചയിലും ഉപഭോഗത്തിലും ഊന്നിയ ഒരു വികസന രീതി തന്നെയാണ്‌ നമ്മുടെ രാജ്യത്തും തീവ്രമായി നടപ്പിലാക്കപ്പെടുന്നത്‌. സ്വാശ്രയത്വത്തിലും പൊതുമേഖലയെ ഊന്നിയുമുള്ള സാമ്പത്തിക നയങ്ങൾ ആയിരുന്നു സ്വാതന്ത്ര്യത്തിന്റെ ആദ്യ കാൽനൂറ്റാണ്ടിൽ രാജ്യം സ്വീകരിച്ചത്‌. എന്നാൽ ഭൂമിയടക്കമുള്ള ഉത്‌പാദനോപാധികളുടെയും സമ്പത്തിന്റെയും നീതിപൂർവ്വകമായ വിതരണം സാധ്യമാകാഞ്ഞത്‌ ധനിക - ദരിദ്ര അന്തരം വർദ്ധിക്കാനും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹൃതമാവാതിരിക്കാനും ഇടയാക്കി. ശാസ്‌ത്രവും സാങ്കേതിക വിദ്യ പുരോഗമിപ്പിക്കുന്നതിൽ താൽപര്യമുണ്ടായിരുന്നെങ്കിലും അതിന്റെ പ്രയോജനം സാമാന്യ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ അന്ന്‌ ശ്രമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണല്ലോ നാം ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം ഉയർത്തുന്നത്‌. എന്നാൽ കഴിഞ്ഞ രണ്ട്‌ ദശാബ്‌ദക്കാലത്ത്‌ രാഷ്‌ട്രം സ്വീകരിച്ച സാമ്പത്തിക നയങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുന്നു. അറുപത്‌ ശതമാനത്തിലേറെ ജനങ്ങൾ ആശ്രയിക്കുന്ന കാർഷിക - ചെറുകിട ഉത്‌പാദന മേഖലകൾ തകർച്ചയുടെ പാതയിലാണ്‌. സേവന മേഖലയുടെയും വൻകിട വ്യവസായങ്ങളുടെയും വളർച്ചയാണ്‌ മികച്ച വികസന മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. കഴിഞ്ഞ ദശകത്തിൽ രാജ്യം കൈവരിച്ച ഉയർന്ന വളർച്ചാ നിരക്കിന്റെ പൊരുൾ അതാണ്‌. അതി ഭീകരമായ സാമ്പത്തിക അന്തരമാണ്‌ അതിന്റെ ഫലമായി രാജ്യത്ത്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. ലോകത്തെ അതിസമ്പന്നരായ നൂറുപേരിൽ പത്തു പേർ ഇന്ത്യക്കാരാണ്‌. അതേ സമയം UNEP 2011 ൽ പ്രസിദ്ധീകരിച്ച ഹ്യൂമൺ ഡവലപ്പ്‌മെന്റ്‌ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 42 ശതമാനം ആണ്‌. 29 ശതമാനം പേർ അതി ദരിദ്രരാണ്‌. പകുതി പേർക്കും കക്കൂസ്‌ സൗകര്യമില്ല. അത്ര തന്നെ പേർക്ക്‌ ആധൂനിക ഊർജ്ജ സ്രോതസ്സുകൾ അപ്രാപ്യമാണ്‌. ഇതിന്റെയെല്ലാം പ്രതിഫലനമായി മാനവിക വികസന സൂചികയിൽ 134 - ാം മത്‌ സ്ഥാനമാണ്‌ ഇന്ത്യക്കുള്ളത്‌. സ്‌ത്രീ - പുരുഷ തുല്യതയിലും നമ്മൾ ഏറെ പിന്നിലാണ്‌. മാതൃ മരണ നിരക്ക്‌ ലോക ശരാശരിയേക്കാൾ വളരെ കൂടുതലാണിവിടെ (ആയിരത്തിന്‌ 176 ഉം 230 ഉം). സെക്കന്ററി വിദ്യാഭ്യാസം ലഭിക്കുന്ന വനിതകളുടെ എണ്ണം പുരുഷന്മാരുടെ പകുതി മാത്രമാണ്‌. 32 ശതമാനം സ്‌ത്രീകൾ മാത്രമാണ്‌ വരുമാനമുള്ള തൊഴിൽ ചെയ്യുന്നത്‌.

സർവ്വ മേഖലയിലും കോർപ്പറേറ്റുകളും ഇടനിലക്കാരും വഹിക്കുന്ന ആധിപത്യം പ്രാകൃത മൂലധന സഞ്ചയത്തിന്റെ താവളമായി രാജ്യത്തെ മാറ്റിയിരിക്കുന്നു. ഓഹരി കമ്പോളത്തിലും പൊതുമേഖലാ ഷെയറുകൾ വിൽക്കുന്നതിലും തുടങ്ങിയ ഭീമൻ അഴിമതികൾ സർവ്വ മേഖലകളിലും അഴിഞ്ഞാടുകയാണ്‌. ഈ വർഷം കൽക്കരിപ്പാടം വിറ്റതിലെയും പ്രതിരോധ ഇടപാടുകളിലെയും അഴിമതി കഥകളാണ്‌ രാജ്യത്തെ പിടിച്ചു കുലുക്കിയത്‌. എന്നാൽ ഈ അഴിമതികളൊന്നും രാഷ്‌ട്രത്തിന്‌ നേതൃത്വം നൽകുന്നവർക്ക്‌ യാതൊരു അസ്വസ്ഥതയും സൃഷ്‌ടിക്കുന്നില്ല. കോർപ്പറേറ്റുകൾക്കു വേണ്ടി തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുന്ന കരാറുകാരുടെ ഭരണമാണ്‌ ഇന്ന്‌ ഇന്ത്യൻ ജനാധിപത്യം. രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ കഴിയാത്തവണ്ണം ജാതി - മത - പ്രാദേശിക - സ്വത്വ വേർതിരിവുകളെ ശക്തമാക്കിയും പ്രോത്സാഹിപ്പിച്ചും ആണ്‌ ഈ നില മാറ്റമില്ലാതെ, മറു ചോദ്യങ്ങളില്ലാതെ മുന്നോട്ടു പോകുന്നത്‌. വർഗ്ഗീയ സംഘർഷങ്ങളുടെയും അതിന്റെ ഭാഗമായുള്ള അതിക്രമങ്ങളുടെയും വാർത്തകൾ നമ്മുടെ രാജ്യത്ത്‌ സാധാരണമായിരിക്കുന്നു. ലോകത്തെ ഞെട്ടിച്ച വംശഹത്യകളിലൂടെ വർഗീയത അതിന്റെ കരാള രൂപം വ്യക്തമാക്കിയിരിക്കുന്നു. മതത്തിനും രാഷ്‌ട്രീയത്തിനും കോർപ്പറേറ്റുകളുമായുമുള്ള അവിശുദ്ധ ബന്ധങ്ങളുടെ സന്തതി തന്നെയാണ്‌ രാജ്യത്ത്‌ വളരുന്ന വർഗീയതയും ഭീകര പ്രവർത്തനങ്ങളും.

മാനവരാശി ഇതുവരെ നേടിയ നേട്ടങ്ങളുടെയെല്ലാം അടിത്തറയായി പ്രവർത്തിച്ചത്‌ ശാസ്‌ത്രവും ശാസ്‌ത്രത്തിന്റെ രീതിയുമാണ്‌. പ്രശ്‌നങ്ങളുടെ കാരണങ്ങൾ ശാസ്‌ത്രീയമായി വിലയിരുത്തി കാരണങ്ങൾ കണ്ടെത്തുകയും പരിഹാര മാർഗ്ഗങ്ങൾ തേടുകയുമാണ്‌ വേണ്ടത്‌. ഇത്‌ ജനങ്ങളുടെ ആവശ്യമാണ്‌. എന്നാൽ ശാസ്‌ത്രം തന്നെ ഇന്ന്‌ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ശാസ്‌ത്രം എന്നാൽ സാങ്കേതിക വിദ്യ മാത്രമാണെന്നും സാങ്കേതിക വിദ്യയെന്നാൽ പണം കൊടുത്താൽ ലഭ്യമാകുന്ന ഉത്‌പന്നങ്ങളുമാണെന്ന ചിന്തയാണ്‌ ഇന്ന്‌ സമൂഹത്തിലുള്ളത്‌. ശാസ്‌ത്രീയ വിജ്ഞാനങ്ങളോ ശാസ്‌ത്രത്തിന്റെ സമീപനമോ ജനങ്ങളിലേക്ക്‌ പകരാൻ വിദ്യാഭ്യാസമോ മാധ്യമ പ്രവർത്തനമോ ഉപകരിക്കപ്പെടുന്നില്ല. അതിനാൽ നിത്യജീവിതത്തിൽ ശാസ്‌ത്രവും സാങ്കേതിക വിദ്യയും അത്യധികം സ്വാധീനം ചെലുത്തുമ്പോഴും ലോക ജനതയിൽ ബഹുഭൂരിപക്ഷത്തിന്റെയും വികാരങ്ങളെയും അതുവഴി നിലപാടുകളെയും മുഖ്യമായും സ്വാധീനിക്കുന്നത്‌ ഇന്നും മതവിശ്വാസമാണ്‌. മതബോധത്തിലൂടെ ആർജ്ജിച്ച വിശ്വാസ പ്രമാണങ്ങളിൽ ഊന്നിനിന്നു കൊണ്ട്‌ മാത്രം ശാസ്‌ത്ര ധാരണകളെ സ്വീകരിക്കാനാണ്‌ അവർക്ക്‌ താൽപര്യവും. ഇതിന്റെ ഫലമായി രണ്ടു തരം പ്രവണതകൾ സമൂഹത്തിൽ പ്രകടമാണ്‌. ശാസ്‌ത്രത്തെയും വിശ്വാസ പ്രമാണങ്ങളെയും ഒരേ സമയം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ്‌ ഒന്ന്‌. മറ്റേതാകട്ടെ അന്ധവിശ്വാസങ്ങളെ ശാസ്‌ത്ര വസ്‌തുതകളുമായി കൂട്ടിക്കുഴച്ച്‌ വിശ്വാസ്യത കൈവരിക്കാനുള്ള ശ്രമമാണ്‌. കപട ശാസ്‌ത്രങ്ങളുടെ സൃഷ്‌ടിയും പ്രചാരവും ഇതിന്റെ ഫലമാണ്‌. ഈ രണ്ട്‌ പ്രവണതകളും ഇന്ന്‌ യഥേഷ്‌ടം പ്രോത്സാഹിപ്പിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെ തന്നെയും. ജാതി - മത ശക്തികൾ ഇവ രണ്ടിന്റെയും നടത്തിപ്പുകൾ കൈയടക്കുന്നു. ഇതുവഴി കാര്യങ്ങൾ അവർക്ക്‌ എളുപ്പമാക്കാൻ കഴിയുന്നു.

ഇവയെല്ലാം സൂചിപ്പിക്കുന്നത്‌ ശാസ്‌ത്രം ജന നന്മയ്‌ക്ക്‌ എന്ന സന്ദേശവുമായി പ്രവർത്തന പഥത്തിൽ നീങ്ങിയ നമ്മുടെ സംഘടനയുടെ പ്രവർത്തനം അര നൂറ്റാണ്ടിനു ശേഷവും കൂടുതൽ പ്രസക്തമാണ്‌ എന്നാണ്‌. ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം കൂടുതൽ ശക്തമായി ഉയർത്തേണ്ട കാലഘട്ടമാണിന്ന്‌. എന്നാൽ പഴയ അർത്ഥതലങ്ങളിൽ അതിനെ വ്യാഖ്യാനിച്ചാൽ പോര. പഴയ പ്രവർത്തന രീതികൾ മതിയാവില്ല താനും. സാമൂഹ്യ വിപ്ലവം എന്നാൽ സമൂഹത്തിൽ വരുന്ന സമൂലമായ പരിവർത്തനം തന്നെയാണ്‌. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം മാത്രമല്ല ലക്ഷ്യമാക്കേണ്ടത്‌. സ്‌ത്രീ - പുരുഷ തുല്യത ഉൾപ്പെടെ സമസ്‌ത മേഖലകളിലും നീതി ഉറപ്പിക്കലാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മനസ്സിലാക്കി വിവേകപൂർണ്ണമായ വികസന രീതി അവലംബിക്കലാണ്‌. അധികാര വികേന്ദ്രീകരണത്തിലും ജനപങ്കാളിത്തത്തിലും ഊന്നിയ ജനാധിപത്യ പരീക്ഷണങ്ങൾ ശക്തിപ്പെടുത്തലാണ്‌. പ്രയോഗിച്ചും അനുഭവങ്ങളിൽ നിന്ന്‌ പാഠങ്ങൾ ഉൾക്കൊണ്ടും നവീകരിച്ചും മുന്നേറേണ്ട പ്രക്രിയയാണത്‌. രാഷ്‌ട്രീയ തലത്തിലുള്ള ഇടപെടലുകളോടൊപ്പം സാംസ്‌കാരിക തലത്തിലും സാമൂഹ്യ മുൻകൈകളോടെയും നടത്തുന്ന പ്രവർത്തനങ്ങളിലൂടെ മാത്രം സാക്ഷാത്‌ക്കരിക്കാൻ കഴിയുന്ന ഒന്നാണത്‌. ഇവയിലെല്ലാം ശാസ്‌ത്ര വിജ്ഞാനവും ശാസ്‌ത്രത്തിന്റെ രീതിയും എത്രമാത്രം ഉൾച്ചേർക്കാനാവുമെന്നതാണ്‌ നമ്മുടെ പരിശ്രമങ്ങളുടെ കാതൽ.

ഈ വിധം വികസിച്ചു വന്ന ഒരു സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നാം കേരള സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്‌. ലോകത്തും രാജ്യത്തും നേരിടുന്ന പ്രശ്‌നങ്ങൾ സമാനതകളോടെ കേരളം അനുഭവിക്കുന്നുണ്ട്‌. എന്നാൽ അതോടൊപ്പം കേരള വികസനത്തിന്റെ സവിശേഷതകളും ഈ പ്രശ്‌നങ്ങളെ സ്വാധീനിക്കുന്നുണ്ട്‌. കേരളം നേടിയ സാമൂഹ്യ നേട്ടങ്ങൾ ഇല്ലാതാക്കാൻ പോന്നവയാണ്‌ ഈ പ്രശ്‌നങ്ങൾ എന്ന തിരിച്ചറിവാണ്‌ വേണം മറ്റൊരു കേരളം മുദ്രാവാക്യം ഉയർത്താൻ നമ്മെ പ്രേരിപ്പിച്ചത്‌.

പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ അനുഭവിക്കുമ്പോഴും നവലിബറൽ നയങ്ങളുടെ പാതയിൽ അതിശക്തമായി മുന്നോട്ട്‌ പോവുകയാണ്‌ കേരള സർക്കാർ. എമർജിംഗ്‌ കേരളയും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നതും കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കുന്നതും പൊതു വിദ്യാഭ്യാസത്തെ തകർക്കാൻ കരുക്കൾ നീക്കുന്നതുമെല്ലാം ഈ നയങ്ങളുടെ തുടർച്ചയാണ്‌. ഇവയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ നമ്മളും പങ്കാളികളാകാൻ നിർബന്ധിതരാണ്‌.

അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി മുന്നോട്ട്‌ പോകുവാൻ കഴിയും വിധം അൻപത്തി ഒന്നാം വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കൂടിയാണ്‌ ഇവിടെ ഒത്തു ചേർന്നിരിക്കുന്നത്‌. നമുക്ക്‌ ആത്മവിശ്വാസം പകരുന്ന ഒട്ടേറെ സംഭവങ്ങൾ ലോകത്ത്‌ അരങ്ങേറുന്നുണ്ട്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുപക്ഷ മുന്നേറ്റം വികേന്ദ്രീകൃതവും ജനപക്ഷവുമായ വികസന പരിപാടികളിലൂടെ സാമ്രാജ്യത്വ അധിനിവേശത്തിന്‌ ബദലാവുകയാണ്‌. ലോകത്ത്‌ പരിസ്ഥിതി പ്രസ്ഥാനങ്ങളും സ്‌ത്രീ വിമോചന പ്രസ്ഥാനങ്ങളും പ്രബലമാവുന്നുണ്ട്‌. പ്രാന്തവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ ചെറുത്ത്‌നിൽപ്പുകൾ അതിശക്തമായി ഉയർന്നു വരികയും ചെയ്യുന്നു. ഇവയിൽ നിന്നെല്ലാം ഊർജ്ജം കൈക്കൊണ്ട്‌ വരും വർഷത്തിൽ കേരളീയ ജീവിതത്തിൽ ശാസ്‌ത്രത്തിന്റെ രീതിയും ജനപക്ഷ നിലപാടുകളും ഉയർത്തിപ്പിടിച്ചു കൊണ്ട്‌ സജീവമായ ഇടപെടലുകൾ നടത്തുവാൻ കഴിഞ്ഞകാല പ്രവർത്തനാവലോകനം നമ്മെ സഹായിക്കും. അതിനായി എല്ലാവരോടും അഭ്യർത്ഥിച്ചു കൊണ്ട്‌ ഈ റിപ്പോർട്ട്‌ ചർച്ചയ്‌ക്കായി സമർപ്പിക്കുന്നു.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ

CBSE വിദ്യാർത്ഥികളുടെ ഹയർ സെക്കണ്ടറി പ്രവേശനം സർക്കാർ അപ്പീൽ നൽകണം

CBSE വിദ്യാലയങ്ങളിൽ ബോർഡ്‌ പരീക്ഷയെഴുതാതെ സ്‌കൂൾ പരീക്ഷ മാത്രം വിജയിച്ച്‌ വരുന്ന വിദ്യാർത്ഥികളെക്കൂടി ഹയർ സെക്കണ്ടറി പ്രവേശനത്തിന്‌ പരിഗണിക്കണമെന്ന കേരള ഹൈക്കോടതി വിധി വിദ്യാഭ്യാസ മേഖലയിൽ ആശങ്ക പരത്തിയിരിക്കുന്നു. ആധുനിക വിദ്യാഭ്യാസ സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട പുതിയ പാഠ്യപദ്ധതി പ്രകാരം പൊതുമൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ വിജയിച്ച്‌ വരുന്ന വിദ്യാർത്ഥികളേയും കേവലം സ്‌കൂൾ പരീക്ഷ മാത്രം കഴിഞ്ഞ്‌ വരുന്ന CBSE വിദ്യാർത്ഥികളേയും ഏകജാലക പ്രവേശനത്തിൽ തുല്യപരിഗണന നൽകുന്നത്‌ ശാസ്‌ത്രീയമല്ല. കേരളത്തിലെ പാഠ്യപദ്ധതിയെത്തന്നെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിലാണ്‌ ഈ വിധി വന്നിട്ടുള്ളതെന്ന്‌ പ്രത്യേകം ശ്രദ്ധിക്കണം CBSE സ്‌കൂൾ പരീക്ഷാ വിജയം അതേ സ്‌കൂളിലെത്തന്നെ തുടർ പഠനത്തിനുള്ള യോഗ്യതയായി മാത്രമേ കണക്കാക്കേണ്ടതുള്ളൂ എന്നും മറ്റ്‌ ബോർഡുകളോ ഏജൻസികളോ നടത്തുന്ന വിദ്യാലയങ്ങളിലേക്ക്‌ തുടർപഠനത്തിന്‌ പോകുവാൻ ബോർഡ്‌ പരീക്ഷ പാസ്സാവേണ്ടതാണ്‌ എന്ന്‌ CBSE തന്നെ നിഷ്‌കർഷിച്ചിട്ടുണ്ട്‌. എന്നാൽ ഇക്കാര്യം കോടതിയുടെ മുന്നിൽ എത്തിയിട്ടില്ല. കേരള സംസ്ഥാന സർക്കാർ ഇക്കാര്യം സംബന്ധിച്ച സത്യവാങ്ങ്‌മൂലം കോടതിയിൽ സമർപ്പിച്ചിട്ടില്ല എന്ന ആരോപണം ഉയർന്നിട്ടുണ്ട്‌. ഇത്‌ അത്യന്തം പ്രതിഷേധാർഹമാണ്‌. ഈ സാഹചര്യത്തിൽ യഥാർത്ഥ വസ്‌തുതകൾ കോടതിയിലെത്തുന്നത്‌ തടയാൻ കാരണക്കാരായവർ ആരൊക്കെയെന്ന്‌ അന്വേഷിച്ച്‌ കണ്ടെത്തി അവരെ ശിക്ഷിക്കണമെന്നും ഇപ്പോൾ ഉണ്ടായിട്ടുള്ള കോടതി വിധിക്കെതിരെ അപ്പീൽ നൽകണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷിക സമ്മേളനം സംസ്ഥാന സർക്കാറിനോട്‌ ആവശ്യപ്പെടുന്നു.

ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സമൂഹബന്ധിയാക്കണം

കേരളവികസനം നേരിടുന്ന പ്രതിസന്ധിക്ക്‌ മൂന്നു തലങ്ങളുണ്ട്‌. ഒന്ന്‌ ലഭ്യമായ സാങ്കേതികവിദ്യകളുടെ വികലമായ പ്രയോഗവും അതോടൊപ്പം, നിലവിലുള്ള നിയമങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്‌. രണ്ടാമത്തേത്‌, ലഭ്യമായ സാങ്കേതികവിദ്യകളുടെ അപര്യാപ്‌തതയോ അവ പ്രയോഗിക്കാനുള്ള പരിമിതികളോ ആണെന്ന്‌പറയാം. പക്ഷേ, അതുകൊണ്ട്‌ മാത്രം നമ്മുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നു കരുതുന്നത്‌ `ശാസ്‌ത്രമാത്രവാദം` ആയിരിക്കും. എന്തെന്നാൽ, തുടർച്ചയായ വളർച്ചയാണ്‌ വികസനം എന്ന്‌ നാം കരുതുന്നുവെങ്കിൽ തീർച്ചയായും അത്‌ ഗുരുതരമായ പാരിസ്ഥിതിക തകർച്ചയിലേക്ക്‌ നയിക്കും എന്നുറപ്പാണ്‌. അതുകൊണ്ട്‌ വികസനത്തിന്‌ സാങ്കേതികം എന്നതുപോലെ തന്നെ, സാമൂഹികവും സാംസ്‌കാരികവുമായ മാനങ്ങൾ കൂടി ഉണ്ടായേ തീരൂ.

ഇതിൽ, ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളുടെ പ്രസക്തി വരുന്നത്‌ ആദ്യത്തെ രണ്ടു പ്രതിസന്ധികൾ തരണം ചെയ്യുന്നതിലാണ്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. ലഭ്യമായ സാങ്കേതികവിദ്യകൾ വേണ്ട രീതിയിലാണോ പ്രയോഗിക്കപ്പെടുന്നത്‌, അതിലെന്തെങ്കിലും പോരായ്‌മയുണ്ടോ, അവ എങ്ങനെ പരിഹരിക്കാം, തുടങ്ങിയ കാര്യങ്ങളിൽ ശാസ്‌ത്രസമൂഹം സാധാരണഗതിയിൽ ഇടപെടാറില്ല. അതെല്ലാം നിർവഹണ വിഭാഗത്തിന്റെ (Executive) ചുമതലയാണ്‌ എന്നാണു പൊതു ധാരണ. അതുകൊണ്ട്‌ അശാസ്‌ത്രീയമായി എൻഡോസൾഫാൻ ആകാശമാർഗേണ തളിക്കുമ്പോഴും തെറ്റായ കീടനാശിനി പ്രയോഗം നടക്കുമ്പോഴും അതുപോലുള്ള മറ്റനേകം സന്ദർഭങ്ങളിലും നമ്മുടെ ഔദ്യോഗിക ശാസ്‌ത്രസമൂഹം ഒന്നും മിണ്ടില്ല. ചില വ്യക്തികൾ സ്വന്തം നിലയിലോ, പരിഷത്തുപോലുള്ള ആക്ടിവിസ്റ്റ്‌ സംഘടനകളുമായുള്ള ബന്ധം കൊണ്ടോ എന്തെങ്കിലും ചെയ്‌താലായി എന്നുമാത്രം. വിവാദങ്ങളിൽ നിന്ന്‌ ഒഴിഞ്ഞുമാറിനിന്ന്‌ സ്വന്തം കാര്യം നോക്കുക എന്ന മദ്ധ്യവർഗ പൊതുസ്വഭാവത്തിന്റെ ഭാഗമാണിത്‌. അതിൽനിന്നു വ്യത്യസ്‌തമായി, ഇത്തരം കാര്യങ്ങളിൽ അന്വേഷിച്ചു ഇടപെടുകയും സർക്കാരിന്‌ മുന്നറിവു നല്‌കുകയും ചെയ്യുക എന്ന ഒരു ധർമ്മം നിർഹിക്കാൻ നമ്മുടെ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങൾ തയാറാകേണ്ടതുണ്ട്‌. അങ്ങനെ വരണമെങ്കിൽ അവയുടെ പ്രവർത്തനരീതി പുനർനിർണയിക്കണം. അവയെ വിലയിരുത്തുമ്പോൾ, ഇത്തരം കാര്യങ്ങളിൽ അവർ വേണ്ടസമയത്ത്‌ സർക്കാരിനെ വേണ്ടരീതിയിൽ ഉപദേശിച്ചിരുന്നോ എന്ന സംഗതികൂടി പരിശോധിക്കുന്ന സമ്പ്രദായം വരണം. സ്വാഭാവികമായും, ഇത്‌ നിർവഹണ വിഭാഗവുമായി ചില ഏറ്റുമുട്ടലുകളിലേക്ക്‌ നയിച്ചേക്കാം. അത്‌ ഒഴിവാക്കാനാവില്ല. എന്നുതന്നെയല്ല അതൊരു ആരോഗ്യകരമായ മാറ്റം ആയിരിക്കും. ശാസ്‌ത്രസാങ്കേതിക കാര്യങ്ങളിൽ എക്‌സിക്യൂട്ടിവിന്‌ സംഭവിക്കാനിടയുള്ള പിഴവുകളൊഴിവാക്കാനും ഇത്‌ സഹായിക്കും. പക്ഷെ, മൂന്നാമത്തെ മേഖലയിലെ പ്രവർത്തനങ്ങളായിരിക്കും, അതായത്‌ പുതിയ അറിവുകളുടെ നിർമ്മിതി, ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും നിർണായകം. പലപ്പോഴും നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ നിലവിലുള്ള, അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച, അറിവുകൾ മതിയാവില്ല. നമുക്ക്‌ യോജിച്ച അറിവുകൾ ഉരുത്തിരിച്ചെടുക്കുന്നതിനുള്ള ഗവേഷണം ആണ്‌ നമ്മുടെ ഗവേഷണസ്ഥാപനങ്ങളിൽ നടക്കേണ്ട ഒരു പ്രധാന പ്രവർത്തനം. ഇതിനർത്ഥം അടിസ്ഥാന ഗവേഷണം വേണ്ട എന്നല്ല. തീർച്ചയായും അതിനു അതിന്റെതായ പ്രാധാന്യമുണ്ട്‌, വിശേഷിച്ച്‌ യൂണിവേഴ്‌സിറ്റികളിൽ. എന്നാൽ, അതിനുവേണ്ടി നമുക്ക്‌ മാറ്റിവയ്‌ക്കാവുന്ന വിഭവങ്ങൾക്കു പരിമിതിയുണ്ടല്ലോ. അതുകൊണ്ട്‌, ഈ സ്ഥാപനങ്ങളുടെ മുൻഗണന തീർച്ചയായും പ്രശ്‌നപരിഹാരഗവേഷണം തന്നെയായിരിക്കണം. അവിടത്തെ ശാസ്‌ത്രജ്ഞരെ വിലയിരുത്തുമ്പോൾ, എത്ര പേപ്പറുകൾ കേമപ്പെട്ട ജേർണലുകളിൽ പ്രസിദ്ധീകരിച്ചു എന്നതുപോലെ, നാടിന്റെ പ്രശ്‌നനങ്ങൾ പരിഹരിക്കുന്നതിൽ അവർ എന്ത്‌ പങ്കുവഹിച്ചു എന്നതുകൂടി അന്വേഷിക്കപ്പെടണം. അങ്ങനത്തെ പ്രവർത്തനങ്ങളിൽ എർപ്പെടുന്ന ശാസ്‌ത്രജ്ഞർക്ക്‌ ഒരുപക്ഷേ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരണങ്ങൾ കുറവായിരിക്കാം. അതുകൊണ്ട്‌ രണ്ടുവിധത്തിലുള്ള പ്രവർത്തനങ്ങൾക്കും ഒരേപോലെ, ഒരുപക്ഷേ പ്രശ്‌നപരിഹാരത്തിന്‌ അൽപം കൂടുതൽ, പരിഗണന കൊടുക്കേണ്ടിവരും.

നമ്മുടെ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളിൽ നടക്കുന്ന ഗവേഷണം നാടിന്റെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന്‌ ഉറപ്പുവരുത്താനുള്ള ഒരു മാർഗം അവയുടെ ഗവേഷണ ബജറ്റിന്റെ ഒരു ഭാഗം ഉപഭോക്തൃ വകുപ്പുകളിൽ നിന്ന്‌ (User Departments) ശേഖരിക്കുക എന്നതാണ്‌. അതായത്‌, PWD, ജലസേചനവകുപ്പ്‌, വാട്ടർ അതോറിറ്റി, വനം വകുപ്പ്‌, ആരോഗ്യവകുപ്പ്‌ തുടങ്ങിയ വകുപ്പുകളുടെ മൊത്തം ബജറ്റിന്റെ ഒരു നിശ്ചിത ശതമാനം ഗവേഷണത്തിനായി നീക്കിവയ്‌ക്കണം. അത്‌ അവർക്ക്‌ ആവശ്യമുള്ള, അവർ നിർദേശിക്കുന്ന, പ്രശ്‌നങ്ങൾ പഠിക്കുന്നതിനു ബന്ധപ്പെട്ട ശാസ്‌ത്ര സാങ്കേതിക ഗവേഷണ സ്ഥാപനത്തെ ഏൽപ്പിക്കാം. അങ്ങനെവരുമ്പോൾ, ആ പഠനം സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നു എന്നും അതിന്റെ ഫലങ്ങൾ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നു എന്നും ഉറപ്പുവരുത്താൻ എളുപ്പമുണ്ട്‌.

ചുരുക്കത്തിൽ, നമ്മുടെ ശാസ്‌ത്രസാങ്കേതിക സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ സമൂഹബന്ധി ആക്കണമെന്നും അതിനു യുക്തമായ കണക്കെടുപ്പ്‌ (accountabiltiy) ഉറപ്പുവരുത്തണമെന്നും ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ആവശ്യപ്പെടുന്നു.

അടിയന്തിര ഘട്ടങ്ങളിൽ ജല ഉപഭോഗം നിയന്ത്രിക്കുന്നതിനുള്ള നിയമ നിർമ്മാണം നടത്തുക

കേരളം കടുത്ത ജല സമ്മർദ്ദത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്‌. പ്രതിവർഷം ശരാശരി 300 സെ.മീ. മഴ കിട്ടുന്നുണ്ടെന്നത്‌ യാഥാർത്ഥ്യമാണെങ്കിലും മഴ ലഭ്യതയുടെ അനിശ്ചിതത്വവും അതിന്റെ സ്ഥലകാല ഭേദങ്ങളും കേരളത്തെ മിക്കപ്പോഴും വരൾച്ചയിലേക്ക്‌ നയിക്കാറുണ്ട്‌. കഴിഞ്ഞ ഒറു നൂറ്റാണ്ട്‌ കാലത്തെ മഴ ലഭ്യതയുടെ കണക്കുകൾ പരിശോധിച്ചാൽ 17% വർഷങ്ങളിലും മഴക്കുറവ്‌ മൂലം വരൾച്ച അനുഭവപ്പെട്ടിട്ടുണ്ടെന്നത്‌ കാണാം. 3 മുതൽ 10 വരെയുള്ള വർഷങ്ങളുടെ ഇടവേളകളിൽ മഴക്കുറവ്‌ ആവർത്തിക്കുന്നതായി കാണാം. അപൂർവ്വമായി ചിലപ്പോൾ അടുത്തടുത്ത വർഷങ്ങളിലും മഴ കുറഞ്ഞ്‌ വരൾച്ചയ്‌ക്ക്‌ കാരണമായിത്തീർന്നിട്ടുണ്ട്‌. വാർഷിക മഴ ലഭ്യതയിൽ 20% മുതൽ 40% വരെ കുറവ്‌ ഉണ്ടായപ്പോഴാണ്‌ കേരളം വരൾച്ചയെ നേരിട്ടിട്ടുള്ളത്‌. ധാരാളം മഴ കിട്ടുന്നുണ്ടെങ്കിലും ഒരു വർഷത്തിൽ 120 മുതൽ 140 വരെ ദിവസങ്ങളിൽ മാത്രമാണ്‌ കേരളത്തിൽ മഴ കിട്ടുന്നത്‌. മഴ ദിനങ്ങളുടെ ഈ കുറവ്‌ കേരളത്തിന്റെ വാർഷിക ജല ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്‌. വർഷത്തിൽ മൂന്ന്‌ മാസം അതിവർഷവും മറ്റ്‌ കാലങ്ങളിൽ ജലക്ഷാമവും എന്ന സ്ഥിതിയിലേക്ക്‌ കേരളം വീണു പോയിരിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതി പൊതുവെ മഴവെള്ളത്തെ മണ്ണിൽ പിടിച്ചു നിർത്താൻ സഹായകമല്ല. വീതി വളരെക്കുറഞ്ഞ ഒരു ഭൂ പ്രദേശമാണ്‌ കേരളം. പടിഞ്ഞാറോട്ട്‌ കുത്തനെ ചരിഞ്ഞി കിടക്കുന്ന ഈ ഭൂപ്രകൃതി പെയ്യുന്ന മഴവെള്ളം വളരെ വേഗതയിൽ ഒഴുകി അറബിക്കടലിൽ പതിക്കാനിടയാക്കുന്നു. ഇതോടൊപ്പമാണ്‌ സംസ്ഥാനം ഇന്നു പിന്തുടരുന്ന അശാസ്‌ത്രീയ വികസന നയങ്ങൾ വരുത്തി വെക്കുന്ന അപകടങ്ങളും.

കെട്ടിട നിർമ്മാണ മേഖലയാണ്‌ സംസ്ഥാനത്ത്‌ വികസിച്ച്‌ കൊണ്ടിരിക്കുന്ന പ്രധാന വികസന മേഖല. പശ്ചാത്തല സൗകര്യങ്ങളുടെ സ്വകാര്യവൽക്കരണവും അവയിൽ നിന്ന്‌ ലാഭവും വരുമാനവുമുണ്ടാക്കാനുള്ള ശ്രമവും കേരളത്തിന്റെ ഭൂവിനിയോഗ രീതിയേയും ഭൂമിയുടെ ഘടനയെയും വലിയ തോതിൽ മാറ്റി മറിച്ചിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ സ്വാഭാവിക ജലസംഭരണികളാണ്‌ ഇത്തരത്തിലുള്ള മാറ്റങ്ങൾക്ക്‌ വിധേയമായതിൽ കൂടുതലും. നെൽപ്പാടങ്ങളാണ്‌ ഇവയിൽ മുഖ്യം. കഴിഞ്ഞ നാല്‌ പതിറ്റാണ്ടുകൾ കൊണ്ട്‌ കേരളത്തിലെ നെൽവയലുകളുടെ വിസ്‌തീർണ്ണം അഞ്ചുലക്ഷം ഹെക്‌ടറിൽ നിന്ന്‌ രണ്ടേകാൽ ലക്ഷം ഹെക്‌ടറായി ചുരുങ്ങിയിട്ടുണ്ട്‌. നദികളിൽ നിന്നുള്ള മണൽ വാരലും അപകടകരമായ വികസന സമീപനത്തിന്റെ ഒരു ദോഷഫലം തന്നെയാണ്‌. ചന്ദ്രഗിരിപ്പുഴ മുതൽ വാമനപുരം ആറ്‌ വരെയുള്ള പ്രധാന നദികളിലെ വാർഷിക മണൽ വാരൽ കഴിഞ്ഞ ദശകത്തിൽ 11.33 ദശലക്ഷം ഘനമീറ്റർ ആയിരുന്നു. എന്നാൽ ഈ മേഖലയിലെ മണൽ വാരാനുള്ള അനുവദനീയമായ അളവ്‌ വെറും 0.37 ദശലക്ഷം ഘനമീറ്റർ മാത്രമായിരുന്നു. എന്നാൽ ഈ മേഖലയിൽ മണൽ വാരാനുള്ള അനുവദനീയ അളവ്‌ വെറും 0.37 ദശലക്ഷം ഘനമീറ്റർ മാത്രമായിരുന്നു. മണ്ണിലെ സ്വാഭാവിക ജല സംഭരണികളിൽ പ്രധാനപ്പെട്ട മറ്റൊന്ന്‌ ചെങ്കൽക്കുന്നുകളാണ്‌. വികസനത്തിന്റെ പേരിൽ ചെങ്കൽക്കുന്നുകൾ ഇടിക്കുന്നതും വ്യാപകമായി വർദ്ധിച്ചു വരുന്നു. ചെങ്കൽക്കുന്നുകൾ ഇടിക്കുന്നതിന്റെ പേരിൽ ഫലപ്രദമായി നേരിടാൻ സംസ്ഥാന ഭരണകൂടത്തിനു കഴിയുന്നില്ല എന്നതാണ്‌ സ്ഥിതി. ഈ മേഖലയിൽ കേന്ദ്രസർക്കാർ തയ്യാറാക്കിയിട്ടുള്ള നിയമ ഭേദഗതിക്കനുസൃതമായ മറ്റ്‌ സംവിധാനങ്ങളൊരുക്കാൻ ഇപ്പോഴും സംസ്ഥാന സർക്കാരിനായിട്ടില്ല.

കേരളത്തിന്റെ ഭൂജലസമ്പത്തും കുറഞ്ഞുവരികയാണ്‌. ഭൂജലത്തിന്റെയും ഉപരിതല ജലത്തിന്റെയും ഗുണമേന്മയും കുറഞ്ഞുവരുന്നു. ഇതെല്ലാം പരിശോധിക്കുമ്പോൾ കേരളത്തിലെ വരൾച്ചയുടെ യഥാർത്ഥ കാരണം മഴക്കുറവല്ലെന്നും ഭൂജലത്തിലേക്കും ഭൂഗർഭജലത്തിലേക്കുള്ള മഴവെള്ളത്തിന്റെ കിനിഞ്ഞിറങ്ങൽ തടയപ്പെടുന്നതാണെന്ന്‌ കാണാം. ഇത്തരമൊരവസ്ഥയിൽ കുടിവെള്ളം പോലും വില കൊടുത്ത്‌ വാങ്ങാൻ സാധാരണ ജനങ്ങൾ നിർബന്ധിതരായിത്തീരുന്നു. 500 ലിറ്റർ വെള്ളത്തിന്‌ 125 - 150 രൂപ നിരക്കിൽ കേരളത്തിൽ ഗ്രാമ - നഗര വ്യത്യാസമില്ലാതെ വിറ്റഴിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവിതം കൂടുതൽ കൂടുതൽ ദുരിതമയമാക്കുന്ന പ്രവണതകളാണിവ. 2012 ലെ തെക്കു പടിഞ്ഞാറൻ മൺസൂണിൽ ചെറിയ ഒരു കുറവ്‌ ഉണ്ടായപ്പോഴേക്കും കേരളം ജലക്ഷാമത്തിലേക്ക്‌ വീണു പോയി. അത്‌ കുടിവെള്ള ലഭ്യതയേയും വൈദ്യുതി ഉത്‌പാദനത്തേയും കാർഷിക ഉത്‌പാദനത്തേയും പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യസുരക്ഷ, വ്യവസായം തുടങ്ങി നിരവധി മേഖലയിൽ ഇത്‌ പ്രതികൂല സ്വാധീനം സൃഷ്‌ടിക്കുന്നു. ഈ സ്ഥിതിയിൽ നിന്ന്‌ സംസ്ഥാനം മുക്തമാകണമെങ്കിൽ രണ്ട്‌ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്‌. പെയ്യുന്ന മഴവെള്ളം സംരക്ഷിക്കുന്നതിനാവശ്യമായ ശാസ്‌ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണെന്ന്‌. ഇത്‌ ദീർഘകാലാടിസ്ഥാനത്തിൽ മാത്രം നടപ്പാക്കാൻ കഴിയുന്നതാണ്‌. വിവിധ ഭൂരൂപങ്ങളുടെയും കുളങ്ങൾ കിണറുകൾ എന്നിവയുടെയും സംരക്ഷണവും നീർത്തടാസ്ഥാനത്തിലുള്ള വികസന മാതൃകകളും ഉണ്ടാകണം. ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങളും കിണറുകളും ഉപയോഗയോഗ്യമാക്കാൻ പദ്ധതികൾ ഉണ്ടാകണം. മഴവെള്ളം ഭൂമിയിലേക്ക്‌ കിനിഞ്ഞിറങ്ങാനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കണം. ഭൂമി പൊതുസ്വത്താണെന്നും അതിന്റെ ഘടനയിൽ മാറ്റം വരുത്താൻ ഉടമക്ക്‌ അധികാരമില്ലെന്നുമുള്ള തത്വം അംഗീകരിക്കപ്പെടണം. ഇത്തരത്തിൽ ജലസംഭരണികളെ വീണ്ടെടുക്കുക എന്നത്‌ പരമ പ്രധാനമാണ്‌.

ജലലഭ്യതയിൽ ഉണ്ടാകുന്ന എതൊരനിശ്ചിതാവസ്ഥയും കേരളത്തിന്റെ ജനജീവിതത്തെ തകർത്തുകളയും. ജല ഉപഭോഗം പരിമിതപ്പെടുത്തിക്കൊണ്ടും ജലസംഭരണികളെ വീണ്ടെടുത്തുകൊണ്ടും മാത്രമേ കേരളത്തിന്‌ സംസ്ഥാനം ഇപ്പോൾ പതിച്ചിരിക്കുന്ന ദയനീയ സ്ഥിതിയിൽ നിന്ന്‌ കരകയറാനാകൂ. എന്നാൽ അടിയന്തിരമായി ചെയ്യേണ്ടത്‌ ജല ഉപഭോഗം ശാസ്‌ത്രീയമായി പരിമിതപ്പെടുത്തുക എന്നതു തന്നെയാണ്‌. ജല ഉപോഭോഗത്തിന്റെ മേഖലയിലും ശാസ്‌ത്രീയവും വിഭവങ്ങളുടെ സുസ്ഥിരമായ നിലനിൽപ്പ്‌ ഉറപ്പ്‌ വരുത്തുന്നതുമായ മുഗണനാക്രമം തീരുമാനിക്കേണ്ടതുണ്ട്‌. കുടിവെള്ളത്തിന്‌ തന്നെയാണ്‌ ഒന്നാം പരിഗണന കൊടുക്കേണ്ടത്‌. കൃഷി, മൃഗപരിപാലനം, വ്യവസായം എന്നിങ്ങനെ മറ്റ്‌ മുൻഗണനകൾ ഉണ്ടാകണം. ഇതനുസരിച്ച്‌ ജലക്ഷാമം നേരിടുന്ന മാസങ്ങളിൽ അമിതമായി ജല ഉപഭോഗം നടത്തുന്ന പ്രവർത്തനങ്ങൾ നിറുത്തിവെക്കാനുള്ള നിയമം ഉണ്ടാവണം. കാർഷികാവശ്യങ്ങൾക്കാണെങ്കിലും അശാസ്‌ത്രീയ രീതിയിൽ ആവശ്യത്തിലധികം ജലം ഉപയോഗിക്കുന്നവർ പിഴയൊടുക്കണം. മത്സ്യമേഖലയിൽ മൺസൂൺകാല ട്രോളിംഗ്‌ നിരോധിച്ചതും അത്‌ ഫലപ്രദമായി നടപ്പിലാക്കിയതുമായ അനുഭവങ്ങൾ കേരളത്തിന്റെ മുന്നിലുണ്ട്‌. അതേ മാതൃകയിൽ മഴലഭ്യത സാധാരണയിൽ നിന്ന്‌ 25% എങ്കിലും കുറവുണ്ടാകുന്ന മാസങ്ങളിലും വരൾച്ച അനുഭവപ്പെടുന്ന മറ്റ്‌ സമയങ്ങളിലും അമിതമായി ജലം ഉപയോഗിക്കുന്ന വൻകിട ഫ്‌ളാറ്റ്‌ നിർമ്മാണം, വാട്ടർ തീം പാർക്കുകളുടെ പ്രവർത്തനം, ഗോൾഫ്‌ കളികൾ, കച്ചവടാവശ്യത്തിനുള്ള കെട്ടിട നിർമ്മാണം, വൻകിട കമ്പനികളുടെ ജലക്കച്ചവടം, നീന്തൽ കുളങ്ങളുടെ ഉപയോഗം എന്നിവ പൂർണമായും നിർത്തിവെക്കാനുള്ള നിയമ നിർമ്മാണം നടത്തണമെന്ന്‌ 2013 മെയ്‌ 10,11,12 തീയതികളിൽ കോഴിക്കോട്‌ ചേർന്ന കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷിക സമ്മേളനം കേരള സംസ്ഥാന സർക്കാറിനോടാവശ്യപ്പെടുന്നു.

ഉന്നത വിദ്യാഭ്യാസ രംഗം ജാതി - മത ശക്തികൾക്കും കമ്പോള ശക്തികൾക്കും വിട്ടുകൊടുക്കുന്നതിനെ തടയുക

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പരിപ്രേക്ഷ്യത്തിൽ വിദ്യാഭ്യാസത്തെ ലാഭാധിഷ്‌ഠിത മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്‌. വിദ്യാഭ്യാസ രംഗം ലാഭാധിഷ്‌ഠിതമാകരുത്‌ എന്ന സുപ്രീംകോടതി നിർദ്ദേശത്തിനും വിദ്യാഭ്യാസം പൊതു സ്വത്ത്‌ ആകണമെന്ന നിലയിൽ നടക്കുന്ന ചർച്ചകൾക്കും നേർ വിപരീതമായ നിലപാടാണ്‌ ഇത്‌. ഇപ്പോൾത്തന്നെ അതിവേഗത്തിൽ വാണിജ്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഉന്നത വിദ്യാഭ്യാസം പൂർണമായി ലാഭാധിഷ്‌ഠിതമായി കമ്പോള വ്യവസ്ഥയ്‌ക്ക്‌ കീഴ്‌പ്പെടുക ആകും ഇതിന്റെ ഫലം. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഭാഗമായി വിദേശ സർവ്വകലാശാലകളുടെ പ്രവർത്തനം അനുവദിക്കുക, വ്യവസായങ്ങളുടെ നേരിട്ടുള്ള സഹകരണത്തോടെ സ്ഥാപനങ്ങൾ ആരംഭിക്കുകയും അവർക്കാവശ്യമുള്ള കോഴ്‌സുകൾ മാത്രം നടത്തുകയും ചെയ്യുക, പണം ചെലവാക്കാൻ തയ്യാറുള്ളവർക്ക്‌ മാത്രം ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ അനുവദിക്കുക തുടങ്ങിയ പ്രവണതകൾ ശക്തിപ്പെടുകയും ചെയ്യും. അംബാനി -ബിർള റിപ്പോർട്ടിലും ദേശീയ ജ്ഞാന കമ്മീഷന്റെ ശുപാർശകളിലും അടിവരയിട്ടു പറഞ്ഞ നിർദ്ദേശങ്ങളെ പ്രായോഗികമാക്കുകയാണ്‌ പന്ത്രണ്ടാം പദ്ധതി പരിപ്രേക്ഷ്യം ചെയ്യുന്നത്‌.

ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ പ്രവർത്തിക്കുന്നവരും അതിന്റെ ഗുണഭോക്താക്കളും ആയ അദ്ധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ മുതലായവരുടെ അറിവോടെയോ അംഗീകാരത്തോടെയോ അല്ല ഈ മാറ്റങ്ങൾ നിർദ്ദേശിക്കപ്പെടുന്നത്‌. മറ്റെന്നത്തേക്കാളും അധികമായി വിദ്യാഭ്യാസ രംഗത്തെ ഇന്ന്‌ പൂർണമായും നിയന്ത്രിക്കുന്നത്‌ വ്യവസായികളും ജാതി - മത ശക്തികളും അടങ്ങുന്ന വിദ്യാഭ്യാസത്തിന്‌ പുറത്തുള്ള ശക്തികളാണ്‌. കേരളത്തിൽ ഇപ്പോൾ വരുന്ന സർവ്വകലാശാലകൾക്കും വിവിധ സർവ്വകലാശാലകളുടെ ഓഫ്‌ ക്യാമ്പസ്‌ സെന്ററുകൾക്കും വേണ്ടിയുള്ള ആവശ്യം ഉയരുന്നത്‌ അക്കാദമിക്ക്‌ സമൂഹത്തിൽ നിന്നല്ല. കഴിഞ്ഞ എമർജിംഗ്‌ കേരള മീറ്റിൽ വന്ന നിർദ്ദേശങ്ങളിൽ വലിയ ഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വേണ്ടിയായിരുന്നു എന്നത്‌ ആകസ്‌മികമല്ല. ഇങ്ങനെ തുടങ്ങുന്ന സ്ഥാപനങ്ങളിൽ ആവശ്യമായ സൗകര്യങ്ങളും യോഗ്യത ഉള്ള അദ്ധ്യാപകരും ഉണ്ടോ എന്നും അവിടെ നടക്കുന്ന അദ്ധ്യയനം ഗുണനിലവാരം ഉള്ളതാണോ എന്നും ആരും അന്വേഷിക്കാറില്ല. കനത്ത തുക നൽകി പഠിക്കുന്ന വിദ്യാർത്ഥികൾ ഗുണനിലവാരം ഇല്ലാത്ത അദ്ധ്യയനം കൊണ്ട്‌ ഹോമിക്കപ്പെടുന്ന അവസ്ഥ ആണ്‌ ഇന്നുള്ളത്‌. ആർട്‌സ്‌ & സയൻസ്‌ കോളേജുകളിലെ ഗുണനിലവാരം ഉയർത്താൻ ഏറെ ചർച്ചകൾക്ക്‌ ശേഷം ആരംഭിച്ച ചോയ്‌സ്‌ ബേസ്‌ഡ്‌ ക്രെഡിറ്റ്‌ & സെമസ്റ്റർ സിസ്റ്റം പോലും അധികൃതരുടെ പിടിപ്പുകേടും അനാസ്ഥയും മൂലവും ഗുണനിലവാരവും ശക്തിപ്പെടുത്തുവാനുമുള്ള ഉറച്ച നിലപാട്‌ എടുക്കുവാനുമുള്ള താൽപര്യക്കുറവ്‌ മൂലവും ത്രിശങ്കുവിലാണ്‌.

ഈ സാഹചര്യത്തിൽ കോളേജുകൾക്ക്‌ സ്വയംഭരണാധികാരം നൽകാനുള്ള ശ്രമങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. കോളേജുകളുടെ സ്വയംഭരണാധികാരം അവയുടെ അക്കാദമിക്ക്‌ ഫാക്കൽറ്റികൾക്കാണ്‌ നൽകേണ്ടത്‌. അല്ലാതെ മാനേജ്‌മെന്റുകൾക്കാവരുത്‌. സർവ്വകലാശാലകളിൽ ഉള്ളതിന്‌ സമാനമായ അക്കാദമിക്ക്‌ ഫാക്കൽറ്റികൾ ഓരോ കോളേജിലും ഉണ്ടാവണം. ഇന്നത്തെ സാഹചര്യത്തിൽ കോളേജുകളുടെ സ്വയംഭരണ പ്രവർത്തനം നിരവധി പരാതികൾക്ക്‌ കാരണമായേക്കാം. സ്ഥാപന തലത്തിലും സർവ്വകലാശാലാ തലത്തിലും പരാതി പരിഹാര സംവിധാനങ്ങൾ ഉണ്ടാകേണ്ടത്‌ അനിവാര്യമാണ്‌.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും NAAC ന്‌ തുല്യമായ ഒരു അക്രഡിറ്റേഷൻ സമ്പ്രദായത്തിന്റെ കീഴിൽ കൊണ്ടു വന്നാൽ ഗുണനിലവാരത്തിന്റെ പ്രശ്‌നം പരിഹരിക്കപ്പെട്ടു കൊള്ളും എന്ന ധാരണയാണ്‌ ഭരണാധികാരികൾക്കുള്ളത്‌. അക്രഡിറ്റേഷൻ സമ്പ്രദായം ഒന്നു കൊണ്ടു മാത്രം ഗുണനിലവാരം ഉയർന്ന അനുഭവം ലോകത്തൊരിടത്തും ഉണ്ടായിട്ടില്ല എന്നത്‌ അവരെ അലോസരപ്പെടുത്തുന്നില്ല. ലോക ജനതയുടെ ആറിലൊന്ന്‌ വരുന്ന ഇന്ത്യൻ ജനത നേരിടുന്ന നിരവധി പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കുകയും അവയെ പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന്‌ വൈജ്ഞാനിക രംഗത്ത്‌ എല്ലാ മേഖലകളിലും ഏറ്റവും ഉയർന്ന നിലവാരമുള്ള വിദഗ്‌ധരെ ഇന്ന്‌ ആവശ്യമുണ്ട്‌. കമ്പോളാധിഷ്‌ഠിതമായ വിഭ്യാഭ്യാസ മേഖലക്ക്‌ അത്തരം വിദ്‌ഗ്‌ധരെ സൃഷ്‌ടിക്കാനുള്ള കഴിവോ താൽപര്യമോ ഉണ്ടാകില്ല. ഉന്നത വിദ്യാഭ്യാസത്തെ പൊതു സ്വത്താക്കി മാറ്റുകയും അതിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുകയും ചെയ്യാതെ രാഷ്‌ട്ര നിർമ്മാണത്തിന്‌ ആവശ്യമായ തോതിൽ ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം വളർത്താൻ ആവില്ല. വളർന്നു വരുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ സമൂഹത്തിന്റെ പൊതു താൽപര്യങ്ങളും ലക്ഷ്യങ്ങളും നീതിയും ഉറപ്പ്‌ വരുത്തുന്ന വിധത്തിൽ സാമൂഹ്യ നിയന്ത്രണം കൊണ്ടു വരേണ്ടി വരും. ശാസ്‌ത്രബോധവും സാമൂഹ്യ പ്രതിബദ്ധതയും ജനാധിപത്യ ബോധവുമുള്ള പുതിയ തലമുറ വളർന്നു വരണമെങ്കിൽ അതേ മൂല്യങ്ങൾ വളർത്തിക്കൊണ്ടു വരുന്ന ജനാധിപത്യപരമായ അന്തരീക്ഷം വളർന്നു വരണം. ഇവയെ മുഴുവൻ തല്ലിക്കെടുത്തി ഉന്നത വിദ്യാഭ്യാസം മുഴുവനും കമ്പോള ശക്തികൾക്കും ജാതി - മത -സാമുദായിക ശക്തികൾക്കും തീറെഴുതുകയാണ്‌ ഇന്ന്‌ ഭരണാധികാരികൾ ചെയ്യുന്നത്‌. ഇതിനെതിരായി അക്കാദമിക്ക്‌ സമൂഹവും ജനാധിപത്യ ബോധവുമുള്ള പൊതു സമൂഹവും മുന്നിട്ടിറങ്ങണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അൻപതാം വർഷിക സമ്മേളനം ആവശ്യപ്പെടുന്നു.


സ്‌ത്രീകൾക്ക്‌ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ തുടങ്ങണം

കേരളത്തിലെ സ്‌ത്രീകളുടെ അവസ്ഥയെക്കുറിച്ച്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു ? എങ്ങനെ ചിന്തിക്കുന്നു ? എന്ന പഠനം കാണിക്കുന്നത്‌ സ്ഥിരം തൊഴിൽ ലഭിക്കുന്നത്‌ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ നൈപുണികളും നേടിയവർക്ക്‌ തന്നെയാണെന്നാണ്‌. സ്ഥിരം തൊഴിലിന്റെ ഏറ്റവും കൂടിയ ശതമാനം (28.7%) പ്രൊഫഷണൽ ബിരുദധാരികളിലും ഇതിന്റെ കുറഞ്ഞ ശതമാനം (4 മുതൽ 5 വരെ) ഔപചാരിക വിദ്യാഭ്യാസം മുതൽ പ്ലസ്‌ ടു തലം വരെയുള്ള വിദ്യാഭ്യാസം നേടിയവരിലാണ്‌.

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും സ്‌ത്രീകളുടെ പങ്കാളിത്തം കൂടുതലാണ്‌. എന്നാൽ തൊഴിൽ മേഖലയിൽ ഇത്‌ നാലിലൊന്ന്‌ പോലും ഇല്ല. ഇതിന്‌ കാരണമാവുന്നത്‌ തൊഴിൽ നേടാനാവശ്യമായ നൈപുണികളുടെ അഭാവമാണെന്നാണ്‌ പഠനം വ്യക്തമാക്കുന്നു. കേരള സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ മുതൽക്കൂട്ടാവാൻ കഴിയുന്ന ഒരു വലിയ തൊഴിൽ ശക്തിയുടെ അസാന്നിദ്ധ്യമാണ്‌ ഇതിലൂടെ സംഭവിക്കുന്നത്‌. ഒപ്പം സ്ഥിര തൊഴിലും സ്ഥിര വരുമാനവും നേടി സാമ്പത്തിക ശാക്തീകരണത്തിലേക്കും സാമൂഹ്യ ശാക്തീകരണത്തിലേക്കും ഉയരാനുള്ള സാധ്യതയും സ്‌ത്രീകൾക്ക്‌ നഷ്‌ടമാവുകയാണ്‌. അതുകൊണ്ട്‌ തൊവിൽ സേനയിൽ സ്‌ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാവണം. ഇത്‌ സാധ്യമാകാൻ സ്‌ത്രീകൾക്കായി സവിശേഷമായ തൊഴിൽ പരിശീലന സംവിധാനങ്ങൾ നിലവിൽ വരേണ്ടതുണ്ട്‌. ഇതോടൊപ്പം നിലവിൽ തൊഴിൽ ചെയ്‌തു കൊണ്ടിരിക്കുന്ന സ്‌ത്രീകളുടെ തൊഴിൽ വൈദഗ്‌ധ്യം മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങൾ കാലാനുസൃതമായി നൽകാനും കഴിയണം. ഇത്തരത്തിൽ ആധുനിക സമൂഹത്തിന്റെ തൊഴിൽ ആവശ്യങ്ങൾക്ക്‌ അനുഗുണമാവുന്ന വൈദഗ്‌ധ്യം ലഭ്യമാക്കാൻ സ്‌ത്രീകൾക്കായി തൊഴിൽ പരിശീലന സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം സംസ്ഥാന വാർഷിക സമ്മേളനം കേരളത്തിലെ ഭരണ നേതൃത്വങ്ങളോട്‌ ആവശ്യപ്പെടുന്നു.

കസ്‌തൂരിരംഗൻ സമിതി ശുപാർശകൾ തള്ളിക്കളയുക;പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുക

പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ നിർദ്ദേശങ്ങളാണ്‌ കേന്ദ്രസർക്കാർ നിയോഗിച്ച ഡോ. മാധവഗാഡ്‌ഗിൽ അദ്ധ്യക്ഷനായ പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്‌ധ പാനൽ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ അടങ്ങിയിട്ടുള്ളത്‌. പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന്‌ റിപ്പോർട്ട്‌ പറയുന്നു. ഇതിനായി പശ്ചിമഘട്ടത്തെ മൂന്ന്‌ മേഖലകളായി തിരിച്ചിരിക്കുന്നു. ഇത്തരം മേഖലാവത്‌കരണം ലോകം മുഴുവൻ അംഗീകരിച്ചതുമാണ്‌. വനമേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരക്ഷണ മേഖലയുടെ അതിരുകൾ ശാസ്‌ത്രീയമായി തിട്ടപ്പെടുത്തുകയും ജനവാസം ഉണ്ടായിട്ടുള്ള മേഖലകളിൽ അതിജീവന കേന്ദ്രീകൃതമായ മൃദുവികസന പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ഗാഡ്‌ഗിൽ നിർദ്ദേശങ്ങൾ ഏറ്റവും പ്രാധാന്യം അർഹിക്കുന്നവയുമാണ്‌. ഈ നിർദ്ദേശങ്ങൾ പരിസ്ഥിതി ലോല വനമേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ അതിജീവന ആവശ്യങ്ങളോടൊപ്പം അതിനു പുറത്തുള്ള വന ഭാഗത്തെ അഞ്ച്‌ കോടിയിലേറെപ്പേരുടെ കുടിവെള്ളം, കൃഷി, മറ്റ്‌ വികസന ആവശ്യങ്ങൾ എന്നിവ കൂടി തൃപ്‌തിപ്പെടുത്താൻ ഉതകണം എന്ന വിശാലമായ സമീപനമാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌.

കേരളത്തെ സംബന്ധിച്ച്‌ ഗാഡ്‌ഗിൽ നിർദ്ദേശിച്ച 1, 2, 3 സോണുകൾ ചേർന്ന്‌ മൊത്തം 28008 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള പശ്ചിമഘട്ട പ്രദേശത്തെ മേഖല തിരിച്ച്‌ സംരക്ഷിക്കുന്നതിനുള്ള ശുപാർശകളെ ഒന്നാകെ അപ്രസക്തമാക്കുന്ന നിർദ്ദേശങ്ങളാണ്‌ ഇപ്പോൾ ഡോ. കസ്‌തൂരിരംഗൻ അദ്ധ്യക്ഷനായ വിദഗ്‌ധ പാനൽ നൽകിയിട്ടുള്ളത്‌. ഇതിൻ പ്രകാരം 17645 ചതുരശ്ര കിലോമീറ്റർ വനപ്രദേശ സംരക്ഷണ മേഖലയിൽ നിന്ന്‌ പുറത്താകും. വനപ്രദേശത്ത്‌ കർശനമായ നിയന്ത്രണത്തോടെയാണ്‌ വിനാശകരമായ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ നടത്തിയിട്ടുള്ളത്‌. ആ.തിനാൽ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം ഒറു പ്രതിബന്ധമായിക്കാണുന്ന മൂലധന നിക്ഷേപകർ കരുതിയിട്ടുള്ള ഇക്കൂട്ടരെ സഹായിക്കുന്ന വിധത്തിലാണ്‌ കസ്‌തൂരിരംഗൻ പാനൽ അതിന്റെ ശുപാർശകൾ നൽകിയിട്ടുള്ളത്‌. കുടിയേറ്റക്കാരുടെയും ആദിവാസികളുടെയും മറപിടിച്ച്‌ പുത്തൻ വികസന രൂപങ്ങളായ ഗ്രീൻഫീൽഡ്‌ എയർപോർട്ട്‌, ടൂറിസ്റ്റ്‌ റിസോർട്ടുകൾ എന്നിവയ്‌ക്കായി പശ്ചിമഘട്ട മേഖല തുറന്ന്‌ കൊടുക്കാനുള്ള ശ്രമമാണ്‌ ഈ ശുപാർശകൾ എന്ന്‌ കരുതേണ്ടിയിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ നിയമപരമായി അസാദ്ധ്യമായ കയ്യേറ്റങ്ങൾക്ക്‌ പോലും നിയമ സാധ്യത നൽകുന്ന സമീപനവും കസ്‌തൂരി രംഗൻ റിപ്പോർട്ടിലുണ്ട്‌. ഉദാഹരണമായി ദുർബല നൈസർഗ്ഗിക വനമേഖലകളിൽ 2.2 ലക്ഷം ചതുരശ്ര അടി വിസ്‌തൃതിയുള്ള റിസോർട്ടുകൾ നിർമ്മിക്കാനുള്ള അനുമതി പാനൽ നൽകുന്നു.അതേസമയം അത്തരം റിസോർട്ടുകളുടെ എണ്ണം സംബന്ധിച്ച ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല. പരിസ്ഥിതി ദുരബല മേഖലയിൽ ജലവൈദ്യുതി നിലയങ്ങളും ചില പ്രത്യേക വിഭാഗം വ്യവസായ ശാലകളും അനുവദിക്കാൻ ശുപാർശ ചെയ്യുന്നു. ഹരിത പദ്ധതികൾ ഒരു ഭാഗത്ത്‌, അതിൽ നിന്നുത്‌പാദിപ്പിക്കുന്ന അസംസ്‌കൃത വർദ്ധനവിനും വ്യവസായശാലകൾ, പാർപ്പിടങ്ങൾ, റിസോർട്ടുകൾ എന്നിവ മറുഭാഗത്ത്‌ ഇവയെല്ലാം കേന്ദ്രീകരിച്ച്‌ നടത്താവുന്ന ടൂരിസ വ്യവസായവും കൂടി ഉൾപ്പെടുന്ന വികസന പ്രവർത്തനമാണ്‌ അതീവ ദുർബല വന മേഖലയിൽ അനുവദിക്കണമെന്ന്‌ പാനൽ നിർദ്ദേശിക്കുന്നത്‌. വന മേഖലയിലും വനമേഖലയോട്‌ ചേർന്ന്‌ ഇന്ന്‌ അധിവസിക്കുന്ന ജനവിഭാഗങ്ങൾക്കനുവദിച്ച വനാവകാശത്തിന്റെ നിയമത്തിന്റെ പഴുതിനുള്ളിലാണ്‌ മേൽപ്പറഞ്ഞ ഓരോ നിർദ്ദേശവും ഡോ. കസ്‌തൂരിരംഗൻ മുന്നോട്ട്‌ വെച്ചത്‌. കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ അംഗീകരിച്ച്‌ നടപ്പാക്കപ്പെട്ടാൽ കേരളത്തിലവശേഷിക്കുന്ന വനസമ്പത്തും വന്യജീവി സമ്പത്തും പാരിസ്ഥിതിക സേവനങ്ങളും നാശോന്മുഖമാകാൻ ഇടവരും എന്നത്‌ വ്യക്തമാണ്‌.

ഈ സാഹചര്യത്തിൽ കസ്‌തൂരിരംഗൻ റിപ്പോർട്ട്‌ തള്ളിക്കളയണമെന്നും മാധവഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടിലെ പശ്ചിമഘട്ട സംരക്ഷണത്തിന്‌ സഹായകമായ നിർദ്ദേശങ്ങൾ വിപുലമായ ജനകീയ ചർച്ചകൾക്ക്‌ വിധേയമാക്കി ജനാധിപത്യപരമായി നടപ്പിലാക്കണമെന്നും അൻപതാം വാർഷിക സമ്മേളനം കേന്ദ്ര സർക്കാറിനോട്‌ ആവശ്യപ്പെടുന്നു

കൂടങ്കുളം : സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം

കൂടങ്കുളം ആണവനിലയത്തിന്റെ പ്രവർത്തനം ചില ഉപാധികൾക്കു വിധേയമായി തുടങ്ങാം എന്ന സുപ്രീംകോടതി വിധി അതു സംബന്ധിച്ച വിവരങ്ങൾ പൂർണമായി വിലയിരുത്താതെയുള്ളതും ദൗർഭാഗ്യകരവുമാണ്‌ എന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കരുതുന്നു. ബഹുമാനപ്പെട്ട സുപ്രീംകോടതിയെക്കൊണ്ട്‌ അതു പുനഃപരിശോധിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്ന്‌ പരിഷത്ത്‌ പ്രഥീക്ഷിക്കുന്നു. അതിന്‌ എല്ലാ വിധ പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു.

`ജനങ്ങളുടെ സുരക്ഷയാണ്‌ അവിടെ ചെലവാക്കിക്കഴിഞ്ഞ പണത്തേക്കാൾ പ്രധാനം' എന്ന സുപ്രധാന നിരീക്ഷണം നടത്തിയ സുപ്രീംകോടതി, പക്ഷെ. ആ നിലയത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കാനിടയുള്ള ചില സമീപകാല വെളിപ്പെടുത്തലുകൾ കണക്കിലെടുത്തിട്ടില്ല, അതിനുള്ള അവസരം കോടതിക്കു കിട്ടിയില്ല, എന്നാണു കാണുന്നത്‌. ഈ നിലയത്തിനു വേണ്ട റിയാക്‌ടറിന്റെ ചില സുപ്രധാന ഘടകങ്ങൾ നിർമ്മിച്ചു നൽകിയ റഷ്യൻ കമ്പനിയുടെ മേധാവിയെ ഗുണനിലവാരം കുറഞ്ഞ മെഷീൻ ഘടകങ്ങളും മെറ്റീരിയലുകളും മനഃപൂർവ്വം വാങ്ങി നൽകിയ അഴിമതിക്കുറ്റത്തിന്‌ റഷ്യയിൽ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നു എന്ന വാർത്തയാണിത്‌. ആ കമ്പനി സപ്ലൈ ചെയ്‌ത ഘടകങ്ങളുൾപ്പെട്ട റിയാക്‌ടറുകൾ ചൈനയിലും ഇറാനിലും പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കപ്പെട്ടുക്കൊണ്ടിരിക്കയാണ്‌. പക്ഷെ ഇതൊന്നും `നമ്മെ ബാധിക്കില്ല' എന്ന തികച്ചും നിരുത്തരവാദപരമായ നിലപാടാണ്‌ ഇന്ത്യൻ ആണവ അധികാരികൾ കൈക്കൊണ്ടിരിക്കുന്നത്‌. അതുപോലെ തന്നെ റഷ്യൻ നിർമ്മിത റിയാക്‌ടറുകളുടെ ചില കൺട്രോൾ വാൽവുകളിലും തകരാറുകൾ ഇതിനകം തന്നെ ദൃശ്യമായിട്ടുണ്ട്‌. ഇതു മറച്ചുവെച്ചു കൊണ്ട്‌, അല്ലെങ്കിൽ പൂർണമായി പരിഹരിക്കാതെ ഏതുവിധേനയെങ്കിലും റിയാക്‌ടർ `ഉദ്‌ഘാടനം' ചെയ്യാനുള്ള വ്യഗ്രത അത്യന്തം ഉത്‌കണ്‌ഠാജനകമാണ്‌. എന്തെന്നാൽ ഒരിക്കൽ പ്രവർത്തനം തുടങ്ങിയാൽ ഇവയെല്ലാം റേഡിയോ ആക്‌റ്റീവ്‌ ആകുകയും പിന്നീടുള്ള ഇടപെടൽ അത്യന്തം ദുഷ്‌കമാകുകയും ചെയ്യും.

ബഹുമാനപ്പെട്ട സുപ്രീംകോടതി തന്നെ നിഷ്‌കർഷിച്ചിട്ടുള്ള മറ്റൊരു പ്രശ്‌നം പ്രവർത്തനം കഴിഞ്ഞ ന്യൂക്ലിയർ ഇന്ധനം റിയാക്‌ടർ പരിസരത്തു സൂക്ഷിക്കാതെ യുക്തമായ വിധത്തിൽ നിർമാർജ്ജനം ചെയ്യണമെന്നാണ്‌. ആണവ റിയാക്‌ടറുകൾ പ്രവർത്തനം തുടങ്ങി അരനൂറ്റാണ്ടിലേറെക്കഴിഞ്ഞിട്ടും ലോകത്തൊരിടത്തും ആണവ ഇന്ധനാവശിഷ്‌ടങ്ങൾ തൃപ്‌തികരമായി മറവു ചെയ്യാനുള്ള സംവിധാനം ഇതുവരെ ഉണ്ടായിട്ടില്ല എന്നതുമാണ്‌ വാസ്‌തവം. ഈ സാഹചര്യത്തിൽ കോടതിയുടെ നിർദ്ദേശം ഏതുവിധത്തിലാണ്‌ പാലിക്കപ്പെടുക എന്നത്‌ സംശയകരമാണ്‌. കോടതിയെ ബോധിപ്പിക്കാനായി എന്തെങ്കിലുമൊക്കെ ചെയ്‌ത്‌ റിയാക്‌ടർ കമ്മീഷൻ ചെയ്‌ത്‌ സംഗതികൾ തിരിച്ചു പോകാനാവാത്ത നിലയിലാക്കിത്തീർക്കാനാണ്‌ സാധ്യത.

ഇത്‌ ജനസുരക്ഷയെപ്പറ്റി നേരത്തെ സുപ്രീകോടതി പ്രകടിപ്പിച്ച ഉത്‌കണ്‌ഠയക്കു നിരക്കാത്തതാണെന്നും റിയാക്‌ടർ സുരക്ഷയെ ബാധിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രസ്‌തുതവിധി പുനഃപരിശോധിക്കപ്പെടുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ എല്ലാ വിധ പിന്തുണയും ഈ സമ്മേളനം പ്രഖ്യാപിക്കുന്നു

സുവർണ ജൂബിലി സമ്മേളന പ്രഖ്യാപനം

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അതിന്റെ പിറന്ന മണ്ണിൽ നിന്ന്‌ ഒരിക്കൽക്കൂടി പ്രവർത്തന ഊർജ്ജം ആവാഹിച്ചെടുത്ത അൻപതാം വാർഷിക സമ്മേളനം സമാപിക്കുകയാണ്‌.

ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനമായ ഈ സംഘടന `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌' എന്ന അതിന്റെ മുദ്രാവാക്യത്തിലൂടെ, സമൂഹം ബോധ്യപ്പെടുത്തുന്ന കടമകളും ഉത്തരവാദിത്തങ്ങളും അതിന്റെ സമകാലീന പ്രസക്തിയും കൂടുതൽ തെളിമയോടെ മനസ്സിലാക്കുന്നു. മാനവരാശി കടുത്ത വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. ഒടുങ്ങാത്ത ഉപഭോഗത്വര വളർത്തി മനുഷ്യരാശിയുടെ നിലനിൽപ്പിനാധാരമായ പ്രകൃതി വിഭവങ്ങളെ അമിതലാഭത്തിനായി ചോർത്തിയെടുക്കുന്നു. നാളത്തെ തലമുറകൾക്കു കൂടി അവകാശപ്പെട്ട ഈ മണ്ണും വെള്ളവും വായുവും മലീമസമാക്കപ്പെടുന്നു. ഒരു ചെറുന്യൂനപക്ഷത്തിന്‌ സുഖഭോഗങ്ങളൊരുക്കുന്നതിന്‌, ഈ ഭൂമിയേയും, മാനവ സംസ്‌കാരത്തേയും മാറ്റി എടുക്കുവാനുള്ള ശ്രമങ്ങൾ ശക്തിയാർജ്ജിച്ചിരിക്കുന്നു. നവഉദാരീകരണ വ്യവസ്ഥ നടത്തുന്ന ഈ തേർവാഴ്‌ച തടയാൻ, യുക്തിബോധവും ശാസ്‌ത്രബോധവും സമൂഹത്തിന്റെ സാമാന്യബോധത്തിലേക്ക്‌ ഉൾച്ചേർക്കുക എന്ന സവിശേഷമായ ഉത്തരവാദിത്തവും ഈ സംഘടന തിരിച്ചറിയുന്നു.

മാനവരാശിയുടെ അറിവിന്റെ സഞ്ചയമായ ശാസ്‌ത്രവും അതിന്റെ പ്രയോഗരൂപങ്ങളായ സാങ്കേതിക വിദ്യകളും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ മോചനത്തിനുള്ള സമരായുധമാക്കി മാറ്റുക എന്ന അതിന്റെ മൗലികമായ കടമയെ, കൂടുതൽ മുറുകെ പിടിച്ചുകൊണ്ട്‌, അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടനക്കുള്ളിലും സമൂഹത്തിലും പതിന്മടങ്ങ്‌ ശക്തിയോടെ ഏറ്റെടുക്കമെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സുവർണ ജൂബിലി സമ്മേളനം ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു.

സംഘടനാരേഖ

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അതിന്റെ വളർച്ചയുടെ അൻപതുവർഷം പിന്നിടുകയാണ്‌. ലോകശ്രദ്ധയാകർഷിച്ച ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനത്തിന്റെ ഭാവി പരിപ്രേക്ഷ്യമെന്തായിരിക്കുമെന്നത്‌ ഏറെ കൗതുകമുണർത്തുന്ന വിഷയമായിരിക്കും. ശാസ്‌ത്രത്തിന്റെയും ജനാധിപത്യ സമൂഹത്തിന്റെയും ഭാവിയെക്കുറിച്ച്‌ ഉൽക്കണ്‌ഠയുള്ളവർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഷയവുമാകും അത്‌.

കഴിഞ്ഞ അൻപതു വർഷക്കാലം കേരള സമൂഹത്തിലും ഇന്ത്യയിലും ലോകത്തിലുമുണ്ടായ മാറ്റങ്ങളോടും അവയുടെ ഫലമായി ഉയർത്തപ്പെട്ട ശാസ്‌ത്രസാങ്കേതിക പ്രശ്‌നങ്ങളോടും സഗൗരവം പ്രതികരിച്ചുപോന്ന സംഘടനയാണ്‌ പരിഷത്ത്‌. ഇത്‌ ഏറെ അനുഭവങ്ങൾ പരിഷത്തിന്‌ നൽകിയിട്ടുണ്ട്‌. പരിഷത്തിന്റെ ഉൾക്കാഴ്‌ചകളെ കരുപ്പിടിപ്പിക്കുന്നതിൽ ഇവ പ്രധാനപ്പെട്ട പങ്കുവഹിച്ചിട്ടുമുണ്ട്‌. പരിഷത്തിന്റെ പ്രവർത്തനങ്ങൾ മൊത്തത്തിൽ അവലോകനം ചെയ്യുമ്പോൾ എത്തിച്ചേരുന്ന തിരിച്ചറിവുകൾ പ്രധാനമാണ്‌.

പരിഷത്ത്‌ ഇടപെട്ടുപോന്ന പരിസ്ഥിതി, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യകൾ, ജെൻഡർ വികസനം മുതലായ പ്രശ്‌നങ്ങൾ ഇന്ന്‌ പൊതു സമൂഹത്തിൽ നടക്കുന്ന ചർച്ചകളുടെ കേന്ദ്രസ്ഥാനത്തു വന്നിരിക്കയാണ്‌. പരിഷത്തല്ലാത്ത നിരവധി സംഘടനകളും രാഷ്ട്രീയപാർട്ടികൾ പോലും ഇതേ പ്രശ്‌നങ്ങളിൽ സ്വന്തം നിലപാടുകൾ പ്രഖ്യാപിച്ചു രംഗത്തുണ്ട്‌. അവയിൽ ചില സംഘടനകൾ പരിഷത്തിന്റെ നിലപാടുകളെ ശക്തമായി വിമർശിക്കുകയും നമ്മുടെ പ്രസക്തിയെ തന്നെ നിരാകരിക്കുകയും ചെയ്യുന്നവയാണ്‌. നമ്മുടെ നിലപാടുകളെ വികലമായവതരിപ്പിക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നവർ നിരവധിയാണ്‌. രാഷ്ട്രീയ പാർട്ടിയുടെ വാലായി പരിഷത്തിനെ കരുതുന്നവരും ധാരാളമുണ്ട്‌. ഈ സാഹചര്യത്തിൽ പരിഷത്തിന്റെ നിലപാടുകളുടെ ശാസ്‌ത്രീയ അടിത്തറ വ്യക്തമായി പ്രഖ്യാപിക്കേണ്ടത്‌ ആവശ്യമാണ്‌.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ നമ്മുടെ സാമൂഹ്യ രാഷ്ട്രീയാന്തരീക്ഷത്തിൽ പല പ്രധാന മാറ്റങ്ങളും ഉണ്ടായി. മതനിരപേക്ഷത, ജനാധിപത്യം, ശാസ്‌ത്രബോധം, സ്വാശ്രയത്വത്തിലധിഷ്‌ഠിതമായ വികസനം തുടങ്ങിയ ആശയങ്ങൾക്ക്‌ സമൂഹത്തിൽ പൊതുവായ അംഗീകാരമുണ്ടായിരുന്ന സാഹചര്യത്തിലാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ വളർന്നുവന്നത്‌. ഈ ആശയങ്ങളും സമത്വത്തിലും സ്വാതന്ത്ര്യത്തിലുമധിഷ്‌ഠിതമായ പുതിയ സമൂഹത്തെക്കുറിച്ചുള്ള ധാരണകളും `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യത്തിലേയ്‌ക്ക്‌ നമ്മെ നയിച്ചു. സാമൂഹ്യ പരിവർത്തനത്തിനുവേണ്ടി പോരാടുന്നവരുടെ പടവാളായി ശാസ്‌ത്രത്തിന്‌ മാറാൻ കഴിയുമെന്ന നിരീക്ഷണം ഈ മുദ്രാവാക്യത്തിന്റെ അടിസ്ഥാന ശിലയായിരുന്നു. ഇന്നും ഈ മുദ്രാവാക്യത്തിന്റെ പ്രസക്തിയിൽ മാറ്റം ഉണ്ടായിട്ടില്ല. എന്നാൽ, അതു പ്രയോഗിക്കേണ്ട വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളിൽ മാറ്റം സംഭവിച്ചിരിക്കുന്നു.

സമത്വത്തിലും സാഹോദര്യത്തിലും അധിഷ്‌ഠിതമായ രാഷ്ട്രങ്ങൾക്കേറ്റ തിരിച്ചടിയാണ്‌ ഈ മാറ്റങ്ങളിൽ ഒന്നാമത്തേത്‌. ഈ തിരിച്ചടി സ്വതന്ത്രവാണിജ്യത്തിലും സാമ്പത്തിക ഉദാരവൽക്കരണത്തിലും ഭരണകൂടത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങളിലുള്ള അയവിലും കേന്ദ്രീകരിക്കുന്ന നവലിബറൽ വ്യവസ്ഥയെ ശക്തിപ്പെടുത്തി. നവലിബറൽ ശക്തികൾ അഴിച്ചുവിട്ട ശക്തമായ ആശയ സമരം ഉദാരവൽക്കരണ നയങ്ങൾക്കും അവ സൃഷ്ടിക്കുന്ന കമ്പോള സമ്പദ്‌വ്യവസ്ഥയ്‌ക്കും ബദലുകളില്ല എന്ന ധാരണയെയും ശക്തിപ്പെടുത്തി. ഉദാരവൽക്കരണത്തോടുള്ള പ്രതികരണങ്ങളാകട്ടെ പ്രാദേശിക സങ്കുചിത വാദത്തിനെയും മതജാതി വംശീയ രൂപങ്ങളെയും ആശ്രയിക്കുന്ന സ്ഥിതിയും ഉണ്ടായി. ഇതിന്റെ ഫലമായി `പാശ്ചാത്യ'കൊളോണിയൽ അധിനിവേശത്തിനുള്ള ബദൽ ശക്തികൾ ജാതിമത സ്വത്വങ്ങളാണ്‌ എന്ന ആശയം ശക്തിപ്പെട്ടു. ഈ രണ്ടു ശക്തികളും പരസ്‌പരം മല്ലടിച്ചുവെങ്കിലും മതനിരപേക്ഷത, ജനാധിപത്യം, സാമൂഹ്യനീതി, സമത്വം തുടങ്ങിയ ആശയങ്ങൾക്കെതിരെ ഇവർ ഒന്നിച്ചു നിന്നു. നവലിബറലിസത്തിന്റെ വക്താക്കളായ മൂലധന ശക്തികൾക്ക്‌ സാമുദായികതയെ ഉൾക്കൊള്ളാനും സാമുദായിക ശക്തികൾക്ക്‌ മൂലധനവ്യവസ്ഥയെ ഉൾക്കൊള്ളാനും പ്രയാസമുണ്ടായില്ല. ശാസ്‌ത്രസാഹിത്യ പരിഷത്തും മറ്റും മുന്നോട്ടുവെയ്‌ക്കുന്ന സാമൂഹ്യ പരിവർത്തനത്തിന്റെ ആശയങ്ങളും പ്രവർത്തനങ്ങളുമാണ്‌ ഇരുകൂട്ടരെയും അലോസരപ്പെടുത്തുന്നത്‌. ശാസ്‌ത്രസാഹിത്യ പരിഷത്തിനെതിരെ ഇന്നു നടക്കുന്ന ആക്രമണത്തിന്റെ പിന്നിലും ഈ നിലപാടുകൾ കാണാം.

പരിഷത്ത്‌ പ്രവർത്തനങ്ങൾ നടത്തുന്ന വസ്‌തുനിഷ്‌ഠസാഹചര്യങ്ങൾ നവലിബറലിസവും ജാതിമത സാമുദായിക ശക്തികളും ചേർന്ന്‌ രൂപപ്പെടുത്തുന്നവയാണ്‌. ശാസ്‌ത്രബോധത്തിനും സമൂഹസങ്കൽപ്പത്തിനും ജനാധിപത്യത്തിനും പകരം വൈകാരികതയും വ്യക്തിനിഷ്‌ഠതയും സ്വത്വരാഷ്ട്രീയവും സ്ഥാനം പിടിക്കുന്നു. കേരള സമൂഹത്തിലും രാഷ്‌ട്രീയത്തിലും വ്യക്തമായ വലതുപക്ഷവൽക്കരണം നടക്കുകയാണ്‌. കപടശാസ്‌ത്ര സിദ്ധാന്തങ്ങൾക്കും ശാസ്‌ത്രവിരുദ്ധവാദങ്ങൾക്കും മേൽക്കൈ ലഭിക്കുന്നു. യുക്തിപരതയ്‌ക്കും ശാസ്‌ത്രചിന്തയ്‌ക്കും പകരം വിശ്വാസങ്ങൾക്കും യുക്തിരാഹിത്യത്തിനും ആധിപത്യം കിട്ടുന്നു. കമ്പോള - ധനമൂലധന ശക്തികളുടെ ആധിപത്യം ധനസമ്പാദനത്തെ പ്രധാന ലക്ഷ്യമാക്കുന്നു. ധനസമ്പാദനം ജീവിതത്തെയും സംസ്‌കാരത്തെയും ക്രമപ്പെടുത്തുന്നു. ഇതിന്റെ ഫലമായി തകരുന്നത്‌ യുക്തിപരതയാണ്‌; ശാസ്‌ത്രീയമായ വിമർശനാത്മക അവബോധമാണ്‌. ഒപ്പം ജന ജീവിതത്തെക്കുറിച്ച്‌ കാലാകാലങ്ങളായി മനുഷ്യർ വളർത്തിയ ലക്ഷ്യങ്ങളും മൂല്യസംഹിതകളുമാണ്‌. ഇവയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടി പോരാടുക ഇന്ന്‌ ജനകീയശാസ്‌ത്രപ്രസ്ഥാനങ്ങളുടെ കടമയാണ്‌.

ഈ പോരാട്ടത്തിന്റെ പ്രധാന അംശം ശാസ്‌ത്രം ജനതയുടെ സാമാന്യബോധമായി മാറുക എന്നതാണ്‌. ശാസ്‌ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും സിദ്ധാന്തങ്ങളും പ്രപഞ്ചത്തെയും ജീവനെയും മനുഷ്യസമൂഹത്തെയും സംബന്ധിച്ച നമ്മുടെ അവബോധത്തെ വൻതോതിൽ വർധിപ്പിച്ചു എന്ന തിരിച്ചറിവ്‌, മനുഷ്യരുടെ ജീവിതോപാധികളുടെ ഉൽപ്പാദനത്തിൽ ശാസ്‌ത്രസാങ്കേതിക വിദ്യകൾക്കുള്ള പ്രാധാന്യത്തെ സംബന്ധിച്ച അവബോധം, ഉൽപ്പാദനത്തിലും വിനിമയത്തിലും ജീവിതോപാധികളിലും ശാസ്‌ത്ര സാങ്കേതികവിദ്യകളുടെ ഉപയോഗത്തെ വിമർശനപരമായി വിലയിരുത്താനും അവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾക്കും പൊരുത്തക്കേടുകൾക്കും യുക്തിസഹമായ പരിഹാരങ്ങൾ കണ്ടെത്താനുമുള്ള കഴിവ്‌, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തെക്കുറിച്ചുള്ള അവബോധവും ഉൽപ്പാദനത്തിന്റെയും ജീവിതോപാധികളുടെയും നിലനിൽപ്പിലും വികാസത്തിലും പരിസ്ഥിതിസന്തുലനത്തിന്റെ തിരിച്ചറിവ്‌ തുടങ്ങിയവ സാമാന്യബോധത്തിന്റെ വളർച്ചയിൽ പ്രധാനമാണ്‌. സാമാന്യബോധത്തിന്റെ വളർച്ചയിൽ ശാസ്‌ത്രജ്ഞർക്കും സാങ്കേതികവിദഗ്‌ധർക്കും പ്രാധാന പങ്കുണ്ട്‌.

ഇന്നത്തെ സാഹചര്യങ്ങളിൽ ശാസ്‌ത്രജ്ഞരുടെയും സാങ്കേതികവിദഗ്‌ധരുടെയും തൊഴിലും അവരുടെ പ്രവർത്തനങ്ങളുടെ സ്വഭാവവും നിർണയിക്കുന്നത്‌ മൂലധനശക്തികളാണെന്ന്‌ നാമോർക്കേണ്ടതാണ്‌. അതിന്റെ പരിമിതികൾ അവർക്കുണ്ടാകും. ശാസ്‌ത്രബോധവും സമൂഹത്തിൽ ആഴത്തിൽ വേരുകളുമുള്ള ജനകീയ ശാസ്‌ത്രപ്രവർത്തകർക്കാണ്‌ അവരുടെ സർഗാത്മകതയെയും കാര്യശേഷിയെയും പ്രയോജനപ്പെടുത്താൻ കഴിയുക. ശാസ്‌ത്രജ്ഞരിൽ നിന്നും അല്ലാത്തവരിൽ നിന്നും രൂപപ്പെട്ടു വരുന്ന ജനകീയ ശാസ്‌ത്ര പ്രവർത്തകരുടെ നിരയ്‌ക്കാണ്‌ ശാസ്‌ത്രത്തെ ജനങ്ങളുടെ സാമാന്യബോധവും പ്രയോഗരൂപവുമാക്കി മാറ്റാൻ കഴിയുക. ശാസ്‌ത്രത്തെ സാമൂഹ്യജ്ഞാനമാക്കി മാറ്റാൻ കഴിയുന്ന സാഹചര്യങ്ങൾ ഇന്നു വളർന്നുവരുന്നുണ്ടെന്നും നാമോർക്കേണ്ടതാണ്‌. ആഗോള വൽക്കരണത്തിനായി ഉപയോഗിക്കപ്പെടുന്ന വിവര വിനിമയ സാങ്കേതികവിദ്യ തന്നെ ശാസ്‌ത്രത്തിന്റെ ജനാധിപത്യവൽക്കരണത്തിനുള്ള സാധ്യതകളും തുറക്കുന്നു.

ജനകീയ ശാസ്‌ത്രപ്രവർത്തകരുടെ പൊതു കർമ്മ പരിപാടി എന്താകണം?

ശാസ്‌ത്രപ്രചരണം എന്ന ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ മൗലിക ധർമം തുടരണം. ശാസ്‌ത്രപ്രചരണത്തിന്റെ ലക്ഷ്യം ഇന്ന്‌ കേവലമായ ശാസ്‌ത്രബോധനമല്ല. ശാസ്‌ത്രത്തെ ജനങ്ങളുടെ സാമാന്യബോധമാക്കി മാറ്റുക എന്നതാണ്‌. ഇന്ന്‌ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളുടെ ഉറവിടങ്ങൾ കാര്യകാരണസഹിതം യുക്തിസഹമായി അവതരിപ്പിക്കുക, പ്രശ്‌നങ്ങളുടെ പരിഹാരങ്ങൾ യുക്തിസഹമായി കണ്ടെത്താവുന്നതാണെന്ന ബോധ്യവും ആത്മവിശ്വാസവും സൃഷ്ടിക്കുക, എന്നിവ ഇതിന്റെ ഭാഗമാണ്‌. യുക്തിപരത ജനങ്ങളുടെ നിത്യജീവിത പ്രവർത്തനത്തിന്റെ ഭാഗമാണ്‌. അതിനെ ശാസ്‌ത്രജ്ഞാനവും പ്രശ്‌ന പരിഹാര രൂപങ്ങളും വഴി വികസിപ്പിക്കുകയാണ്‌ ശാസ്‌ത്രപ്രചരണത്തിന്റെ പ്രധാന രൂപം. ജനങ്ങളുടെ നിത്യജീവിത പ്രശ്‌നങ്ങളിൽ ബോധപൂർവമായ ഇടപെടലുകളിലൂടെയാണ്‌ ശാസ്‌ത്രം ജനങ്ങളുടെ സാമാന്യബോധമായി വികസിക്കുക. അതിനാവശ്യമായ സംവേദന പ്രചരണോപാധികൾ വളർന്നു വരേണ്ടത്‌ ആവശ്യമാണ്‌.

പ്രശ്‌നപരിഹാരമാർഗങ്ങൾ സാങ്കേതികവും സാമൂഹ്യവുമാണ്‌. സാങ്കേതികവിദ്യകൾ ജനങ്ങളുടെ ഉൽപ്പാദനക്ഷമതയുടെ വികാസത്തിന്റെ അനിവാര്യഘടകങ്ങളാണ്‌. പക്ഷേ അവയുടെ ഉപയോഗം ഉൽപ്പാദനത്തിന്റെ വികാസത്തിന്റെ തലത്തെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യത്തിന്റെ വികാസത്തിന്റെ തലത്തെയും ആശ്രയിച്ചിരിക്കും.

സാങ്കേതികവിദ്യയുടെ ഉപയോഗം ശാസ്‌ത്രീയമായി സ്വീകാര്യമാണോ എന്നതിനോടൊപ്പം സാമൂഹ്യമായി സ്വീകാര്യമാണോ എന്നതും പ്രസക്തമാണ്‌. പാരിസ്ഥിതിക സന്തുലാവസ്ഥയും അതിജീവനത്തിന്റെ സുസ്ഥിരതയും നശിപ്പിക്കുന്ന സാങ്കേതികവിദ്യകൾ ശാസ്‌ത്രീയമായി സ്വീകാര്യമാണെങ്കിൽപ്പോലും സാമൂഹ്യമായി സ്വീകാര്യമാകണമെന്നില്ല. ഉൽപ്പന്ന പേറ്റന്റിനെയും പ്രക്രിയാ പേറ്റന്റിന്റെയും സംബന്ധിച്ച തർക്കവും ഉദാഹരണമാണ്‌. അതുകൊണ്ട്‌ സാങ്കേതികവിദ്യകളുടെ വിനിയോഗം ശാസ്‌ത്രീയവും സാമൂഹ്യവുമായ അംഗീകാരം നേടുക എന്നത്‌ നമ്മുടെ ഉൽപ്പാദന പ്രക്രിയയുടെ വികാസത്തിന്‌ അവശ്യഘടകമാണ്‌.

ശാസ്‌ത്രം സാമാന്യബോധമായി തീരുന്നത്‌ ശാസ്‌ത്രം സാമൂഹ്യ ജ്ഞാനരൂപമായി മാറുന്നതോടെയാണ്‌. വിദ്യാഭ്യാസക്രമത്തിന്‌ ഇതിൽ വലിയ പങ്കുണ്ട്‌. കൂടുതൽ കുട്ടികൾ സയൻസ്‌ പഠിക്കുന്നതുകൊണ്ടോ വിവിധ എൻട്രൻസ്‌ പരീക്ഷകൾ വഴി കൂടുതൽ എഞ്ചിനീയറിംഗ്‌ - മെഡിക്കൽ ബിരുദധാരികൾ ഉണ്ടായതുകൊണ്ടോ ശാസ്‌ത്രം സാമൂഹ്യജ്ഞാനമായി മാറുകയില്ല. ഇന്നത്തെ സയൻസ്‌ പഠനം നിലവിലുള്ള തൊഴിൽ വിപണിയിൽ സ്ഥാനം നേടുന്നതിനുള്ള കോച്ചിങ്ങ്‌ മാത്രമാണ്‌. നിർദിഷ്‌ട തൊഴിൽ മേഖലകളിലെ നൈപുണിയ്‌ക്കപ്പുറം നിരീക്ഷണ പരീക്ഷണങ്ങളിലുടെയും യൂക്തിസഹമായ ചിന്തയിലൂടെയും വിമർശനാവബോധത്തിലൂടെയും വളർന്നുവന്ന ശാസ്‌ത്രജ്ഞാനത്തിന്റെ യുക്തി വിദ്യാർഥികളിലെത്തുന്നില്ല. നമ്മുടെ വിദ്യാഭ്യാസത്തിൽ സാമൂഹ്യജ്ഞാനത്തിനും ഭാഷാനൈപുണികൾക്കുമുള്ള അധമസ്ഥാനം സാമൂഹ്യജ്ഞാനമെന്ന നിലയിലുള്ള ശാസ്‌ത്രത്തിന്റെ വികാസത്തിന്‌ പ്രതിബന്ധമാണ്‌. ഏറ്റവും പ്രധാനമായി, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഉദ്‌ഗ്രഥനം ശാസ്‌ത്രം സാമാന്യബോധമായി വളരുന്നതിന്‌ അനിവാര്യമാണ്‌. പ്രായോഗികജ്ഞാനമായ എഞ്ചിനീയറിംഗ്‌, മെഡിസിൻ, മാനേജ്‌മെന്റ്‌ മുതലായ മേഖലകൾ പോലും പണ്ഡിതജ്ഞാനമായി വളരുകയും അവയ്‌ക്ക്‌ കൂടുതൽ പാണ്ഡിത്യം നിഷ്‌കർഷിക്കുകയും ചെയ്യുന്നതോടെ സിദ്ധാന്തവും പ്രയോഗവും തമ്മിൽ പൂർണമായി വേർതിരിക്കപ്പെടുന്നു. പ്രായോഗികതലത്തിൽ നിൽക്കുന്ന തൊഴിൽ സേനയ്‌ക്ക്‌ അവർ തൊഴിൽ ചെയ്യുന്ന മേഖലകളിൽ ആവശ്യമായ സൈദ്ധാന്തികജ്ഞാനം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. എഞ്ചിനീയറിംഗ്‌ കോളേജുകളും ഐടിഐ/ പോളിടെക്‌നിക്‌ മേഖലയും തമ്മിലുള്ള ഭിന്നത ഈ കാഴ്‌ചപ്പാടിന്റെ സൃഷ്ടിയാണ്‌. ഈ വേർതിരിവ്‌ ഭൂരിപക്ഷം വരുന്ന തൊഴിൽ സേനയുടെ കഴിവുകളുടെ വികാസത്തെ തടയുകയും അവരെ സൈദ്ധാന്തിക പരിശീലനം സിദ്ധിച്ച മധ്യവർഗ സാങ്കേതിക ``വിദഗ്‌ധ'രുടെ നിയന്ത്രണത്തിനും അടിച്ചമർത്തലിനും വിധേയരാക്കുകയും ചെയ്യുന്നു. ഓപ്പറേറ്റർമാരും പ്രോഗ്രാമർമാരും തമ്മിൽ ഐടി മേഖലയിൽ നിലനിൽക്കുന്ന ഭിന്നത ഇതിനു സമാനമാണ്‌. ഈ വേർതിരിവുകളെ മറികടക്കുകയും സൈദ്ധാന്തികവും പ്രായോഗികവുമായ നൈപുണികളെ, അതായത്‌ അക്കാദമിക്‌/ തൊഴിൽ വിദ്യാഭ്യാസമേഖലകളെ സംയോജിപ്പിക്കുന്ന വിദ്യാഭ്യാസം ശാസ്‌ത്രത്തെ സാമാന്യബോധമാക്കി മാറ്റുന്നതിന്‌ അനിവാര്യമാണ്‌. ശാസ്‌ത്രീയമായ ജ്ഞാനവും സാങ്കേതിക പരിശീലനവും തമ്മിലുള്ള സമന്വയം ഉൽപ്പാദന പ്രക്രിയയുടെ വികാസത്തിന്‌ അത്യാവശ്യവുമാണ്‌.

ശാസ്‌ത്രത്തെ സാമാന്യബോധമാക്കി മാറ്റുന്ന ഏറ്റവും വിപുലമായ മേഖല ആരോഗ്യരംഗമായിരിക്കും. രോഗങ്ങളും രോഗപ്രതിരോധവും മനുഷ്യശരീരത്തിന്റെയും അതുവഴി ജീവന്റെയും കായികക്ഷമതയുടെയും നിലനിൽപ്പിന്‌ അനിവാര്യമായതുകൊണ്ട്‌ എല്ലാ മനുഷ്യരെയും ബാധിക്കുന്ന മേഖലയായി ആരോഗ്യം മാറുന്നു. ഇന്നത്തെ ആരോഗ്യ ചർച്ചകൾ ഔപചാരിക മെഡിക്കൽ മേഖല നേരിടുന്ന പ്രശ്‌നങ്ങൾ, ഔഷധവ്യവസായം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ തുടങ്ങിയവയെ ആധാരമാക്കിയാണ്‌ നടക്കുന്നത്‌. വിവിധ ആരോഗ്യസമ്പ്രദായങ്ങളും ചികിത്സാരീതികളും തമ്മിലുള്ള സംവാദങ്ങളും ആവശ്യമാണ്‌. വിദ്യാഭ്യാസം മാനസികവും ധൈഷണികവുമായ നൈപുണികളെ വളർത്തുന്നതുപോലെ, ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമാവശ്യമായ കായിക - മാനസികക്ഷമതയെ വളർത്തുന്നത്‌ ആരോഗ്യ പ്രവർത്തനത്തിന്റെ കടമയാണ്‌. മനുഷ്യശരീരത്തിന്റെ ആന്തരിക ഘടനയും അതും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളും ആരോഗ്യശാസ്‌ത്രത്തിന്റെ ഭാഗമായി വരും. അതായത്‌ ആരോഗ്യപഠനങ്ങൾ പ്രകൃതിശാസ്‌ത്രത്തിന്റെയും സാമൂഹ്യശാസ്‌ത്രത്തിന്റെയും ചേരുവയിൽ നിന്നാണ്‌ വളർന്നുവരുന്നത്‌. ഇതുകൊണ്ടുതന്നെയാണ്‌ ശാസ്‌ത്രവും കപടശാസ്‌ത്ര രൂപങ്ങളും തമ്മിലുള്ള സംവാദങ്ങളും അവിടെ നടക്കുന്നത്‌. ജനകീയ ശാസ്‌ത്രത്തിന്റെ ആരോഗ്യസങ്കൽപ്പം സ്വന്തം ജീവിതവൃത്തി നടത്തുന്നതിനുള്ള എല്ലാ മനുഷ്യരുടെയും കായികവും മാനസികവുമായ ക്ഷമതയെ പരമാവധി നിലനിർത്തുകയും പോഷിപ്പിക്കുകയും ചെയ്യുന്നതാകണം. ഇതിനാവശ്യമായ ജീവശാസ്‌ത്രപരവും പരിസ്ഥിതി ശാസ്‌ത്രപരവുമായ ജ്ഞാനം പ്രായോഗികമായ സാമൂഹ്യജ്ഞാനമാക്കി മാറ്റാൻ കഴിയണം. ഇന്ന്‌ വാണിജ്യാധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന ആരോഗ്യമേഖല സൃഷ്ടിക്കുന്ന ദുരൂഹതകളെ തകർക്കുന്ന ജനകീയാരോഗ്യ പ്രസ്ഥാനത്തിന്‌ ശാസ്‌ത്രത്തെ സാമാന്യബോധമാക്കി മാറ്റുന്നതിൽ ഏറെ പങ്കുവഹിക്കാൻ കഴിയും.

ശാസ്‌ത്രത്തിന്റെ സാമൂഹ്യപരത ഏറ്റവും പ്രധാനമായി പ്രത്യക്ഷപ്പെടുന്ന മേഖല പരിസ്ഥിതിയാണ്‌. പാരിസ്ഥിതിക ചർച്ചകൾ ഏതാണ്ടെല്ലായ്‌പ്പോഴും `പരിസ്ഥിതിവാദി'കളും `വികസനവാദി'കളും തമ്മിലുള്ള ചർച്ചയായി മാറാറുണ്ട്‌. പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലൂന്നുന്നവർ വികസന വിരുദ്ധരാണ്‌ എന്ന്‌ വികസനവാദികളും ഏതു വികസന പ്രവർത്തനവും പരിസ്ഥിതിയെ തകർക്കുന്നതാണ്‌ എന്ന്‌ ശുദ്ധ പരിസ്ഥിതിവാദികളും അഭിപ്രായപ്പെടുന്നു. പരിസ്ഥിതിയെ സ്വാർഥലാഭത്തിനുവേണ്ടി ഉപയോഗിക്കുന്ന ജാതിമത ശക്തികളടക്കമുള്ള കപടപരിസ്ഥിതിവാദികളും രംഗത്തുണ്ട്‌. മനുഷ്യരാശിയുടെ അതിജീവനം സാധ്യമാകുന്നത്‌ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്‌പര്യത്തെയും സോദ്ദേശ്യമായി മനുഷ്യർ പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങളെയും ആധാരമാക്കിയാണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ പാരിസ്ഥിതിക കാഴ്‌ചപ്പാടുകൾ വളർന്നുവരേണ്ടത്‌. ഒരു പ്രദേശത്തിലെ ജനങ്ങളുടെ ഉൽപ്പാദന പ്രവർത്തനങ്ങളെയും ഭാവിയിലെ ജീവസന്ധാരണ സാധ്യതകളെയും അപകടത്തിലാക്കുന്ന വികസന രൂപങ്ങൾ മനുഷ്യരുടെ അതിജീവന രൂപങ്ങൾക്ക്‌ എതിരാണ്‌. താൽക്കാലികമായ നേട്ടങ്ങൾക്കും സ്വകാര്യലാഭത്തിനും വേണ്ടി പരിസ്ഥിതി നാശം വിതച്ചുകൊണ്ടുളള വികസനത്തിനു പകരം സ്ഥായിയായ നേട്ടങ്ങൾക്കും മനുഷ്യരുടെ അതിജീവന സാധ്യതകളുടെ വികാസത്തിനും വേണ്ടിയുള്ളതും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്‌പര്യത്തെ ദൃഢമാക്കുന്നതുമായ ശാസ്‌ത്രീയവും യുക്തിസഹവുമായ രൂപങ്ങളാണ്‌ നമുക്കാവശ്യം. സ്വകാര്യ ലാഭത്തെ ആധാരമാക്കിയുള്ള വ്യവസ്ഥ വിഭവങ്ങളുടെയും അസംസ്‌കൃത വസ്‌തുക്കളുടെയും മനുഷ്യന്റെ ജീവിതവൃത്തികളുടെയും മേൽ അനിയന്ത്രിതമായ കടന്നുകയറ്റം നടത്തും. അത്‌ പ്രകൃതിയെ നശിപ്പിക്കുക മാത്രമല്ല, മനുഷ്യരുടെ ജീവിതവൃത്തിയെക്കൂടി ഇല്ലാതാക്കുകയും മൂലധന വ്യവസ്ഥയുടെ കൂലിപ്പട്ടാളമായി ജനങ്ങളെ മാറ്റുകയും ചെയ്യും. ഇത്‌ ഇന്നു തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്‌ പാരിസ്ഥിതിക വീക്ഷണത്തിന്റെ വളർച്ച ശാസ്‌ത്രം ജനങ്ങളുടെ സാമാന്യബോധമായി മാറുന്നതിന്റെ ഉപാധിയാണ്‌. അതുപോലെ പരിസ്ഥിതിക്ക്‌ വേണ്ടിയുള്ള പോരാട്ടങ്ങൾ ജനങ്ങളുടെ അധ്വാനശക്തിയുടെ നിലനിൽപ്പിനും വികാസത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളായി കാണുകയും വേണം. ഇതിന്‌ യാന്ത്രിക വികസനവാദികളുടെയും ശുദ്ധ പ്രകൃതിസ്‌നേഹികളുടെയും നിലപാടുകളിൽ നിന്ന്‌ വേറിട്ടുള്ള നിലപാടുകൾ ജനകീയ ശാസ്‌ത്രപ്രസ്ഥാനം വളർത്തിക്കൊണ്ടുവരണം. പാരിസ്ഥിതികമായ വികസന പരിപ്രേക്ഷ്യവും പ്രവർത്തന രീതികളും എപ്പോഴും ശാസ്‌ത്രത്തെ സാമൂഹ്യജ്ഞാനമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കും.

സാമൂഹ്യമേഖലയിൽ ഏറ്റവും കൂടുതൽ അശാസ്‌ത്രീയതകൾ ഉള്ള ഒരു സംവാദമേഖലയാണ്‌ സ്‌ത്രീപുരുഷ ബന്ധങ്ങളുടേത്‌. അനുദിനം വളരുന്ന സ്‌ത്രീപീഡനങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളും ലൈംഗികതയെ സംബന്ധിച്ചും സ്‌ത്രീപുരുഷ ബന്ധങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും ഇതിനെ കൂടുതൽ ഗൗരവമാക്കിയിരിക്കയാണ്‌. പല അഭിപ്രായപ്രകടനങ്ങളും നടക്കുന്നത്‌ അവരവരുടെ നിലപാടുകൾ ശാസ്‌ത്രീയമാണെന്നുള്ള മട്ടിലാണ്‌. പക്ഷേ, ഏറ്റവും അധികം അന്ധവിശ്വാസങ്ങളും കപടശാസ്‌ത്രരൂപങ്ങളും മുൻവിധികളും നിറഞ്ഞുനിൽക്കുന്നതും ഈ മേകലയിലാണ്‌. സ്‌ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ച്‌ രണ്ട്‌ തരത്തിലുള്ള നിലപാടുകൾ ശാസ്‌ത്രപ്രസ്ഥാനം സ്വീകരിക്കും.

1. സ്‌ത്രീയെ ഒരു സമ്പൂർണ സാമൂഹ്യ തൊഴിൽ ശക്തിയെന്ന നിലയിൽ കാണുന്ന സമൂഹബന്ധങ്ങളേയും കുടുംബ ബന്ധങ്ങളേയും കുറിച്ചുള്ള ആശയങ്ങൾ

2. ജെൻഡർ എന്നുള്ള നിലയിൽ ലൈംഗികത അല്ലെങ്കിൽ ലിംഗപദവിയുടെ തലത്തിൽ സ്‌ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ.

തുല്യതയിലും ജനാധിപത്യത്തിലും അടിയുറച്ച കുടുംബസങ്കൽപ്പം വളർത്തിയെടുക്കുക എന്നത്‌ ഇതിൽ ആദ്യത്തേതിന്റെ ഭാഗമാണ്‌. അധ്വാനശക്തിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലുമുള്ള സ്‌ത്രീകളുടെ വികാസവും ഇതിലടങ്ങുന്നു. അതേ സമയം തന്നെ ജെൻഡർ എന്ന നിലയിൽ സ്‌ത്രീകളെ സംബന്ധിച്ച്‌ സമൂഹത്തിൽ നിലനിൽക്കുന്ന അശാസ്‌ത്രീയ ധാരണകൾ സ്‌ത്രീയുടെ ജീവിതത്തേയും പ്രവർത്തനത്തേയും ഇന്ന്‌ നിഷേധാത്മകമായി ബാധിക്കുന്നു. സ്‌ത്രീശരീരം, ലൈംഗികത, പ്രജനനം, ശിശുപരിപാലനം, സ്‌ത്രീയുടെ തൊഴിൽ, അധ്വാനശക്തി തുടങ്ങിയവയെല്ലാം സംബന്ധിച്ചുള്ള അശാസ്‌ത്രീയമായ മുൻവിധികളേയും അബദ്ധ ധാരണകളേയും ശാസ്‌ത്രീയമായി തിരുത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾ ജനകീയ ശാസ്‌ത്രപ്രസ്ഥാനം ഏറ്റെടുക്കേണ്ടതാണ്‌. ശാസ്‌ത്രീയവും ആരോഗ്യകരവും സൗഹൃദത്തിലധിഷ്‌ഠിതവുമായ സ്‌ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള ധാരണകളും അശാസ്‌ത്രീയമായ ലൈംഗികതാ സങ്കൽപ്പങ്ങളുടെ നിരാകരണവും ജനങ്ങളുടെ സാമാന്യബോധത്തിന്റെ ഭാഗമാക്കി മാറ്റാൻ കഴിയണം.

ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്‌ രാഷ്‌ട്രീയമുണ്ടോ എന്ന്‌ ചോദിക്കുന്നവരുണ്ട്‌. രാഷ്‌ട്രീയപാർട്ടികളുടെ വാലാണ്‌ ജനകീയശാസ്‌ത്രപ്രസ്ഥാനങ്ങൾ എന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നവരുണ്ട്‌. ശാസ്‌ത്രപ്രചാരണം സാമൂഹ്യജ്ഞാനത്തിന്റെയും ശാസ്‌ത്രീയമായ സാമാന്യബോധത്തിന്റെയും വികാസമെന്ന പരിഷത്തിന്റെ പ്രവർത്തനതലം സാമൂഹ്യവും സാംസ്‌കാരികവുമാണ്‌. അത്‌ ജാതിമത വർഗഭേദങ്ങളില്ലാതെ ഇന്നത്തെയും നാളത്തെയും ജനതയെ നേരിട്ടു ബാധിക്കുന്നതുമാണ്‌. ഈയർഥത്തിൽ സമകാലീന കക്ഷി രാഷ്‌ട്രീയത്തിൽ ജനകീയ ശാസ്‌ത്രപ്രസ്ഥാനം ഇടപെടുകയോ നിലപാടു സ്വീകരിക്കുകയോ ചെയ്യുകയില്ല. അതേസമയം പരിഷത്തിന്റെ പ്രവർത്തന മേഖലയിൽ കക്ഷിരാഷ്‌ട്രീയക്കാരും മതജാതിശക്തികളും സ്വകാര്യ ലാഭത്തിനും സ്വാർഥതയ്‌ക്കും വേണ്ടി നിലകൊള്ളുന്ന ശക്തികളും ശക്തമായി ഇടപെട്ടുകൊണ്ടിരിക്കയാണ്‌. യുക്തിസഹവും ശാസ്‌ത്രീയവും ദീർഘകാലത്തേയ്‌ക്കുള്ള സ്ഥായിയായ സമൂഹജീവിത രൂപങ്ങളിലൂന്നിയതുമായ ജ്ഞാനരൂപങ്ങളുടെയും പ്രവർത്തന രീതികളുടെയും വളർച്ചയ്‌ക്കെതിരായി വൈകാരികവും സങ്കുചിതവും മതജാതി സമുദായങ്ങളുടെയും പ്രാദേശിക സ്വത്വങ്ങളുടെയും വ്യത്യസ്‌തതകളിലൂന്നിയതുമായ നിലപാടുകൾ ``ജനകീയ ലേബലോടെ അവതരിപ്പിക്കപ്പെടുകയാണ്‌. സാമൂഹ്യവിപ്ലവത്തിനുവേണ്ടിയുള്ള നിലപാടുകളെയും ശാസ്‌ത്രബോധത്തിന്റെ വികാസത്തെയും തകർക്കുകയാണ്‌ ഇത്തരം ശക്തികൾ ചെയ്യുന്നത്‌. നവലിബറൽ മൂലധന രൂപങ്ങൾക്കും ജാതിമത സ്വത്വശക്തികൾക്കുമെതിരായ പോരാട്ടത്തിൽ ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രത്യക്ഷപ്പെടും. സമൂഹത്തിൽ ഭൂരിപക്ഷം വരുന്ന അടിച്ചമർത്തപ്പെട്ടവരും പുറന്തള്ളപ്പെട്ടവരും അധ്വാനശക്തിയെ വിനിയോഗിച്ച്‌ ഇന്നത്തെ ലോകത്തെ നിലനിർത്തുന്നവരുമായ ജനങ്ങളുടെ അവസ്ഥയിലെ സമൂല പരിവർത്തനത്തിന്റെ പ്രധാന ഉപാധി ശാസ്‌ത്രം സാധാരണ ജനങ്ങളുടെ സാമാന്യബോധമായി മാറുന്നതിലൂടെയാണെന്ന്‌ ജനകീയ ശാസ്‌ത്രപ്രസ്ഥാനം കരുതുന്നു. അതിനെ തകർക്കാൻ ശ്രമിക്കുന്നവരെ നേരിടുക പരിഷത്തിന്റെ രാഷ്ട്രീയമായിരിക്കും.

ഭാഗം 2

ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്റെ വർധിച്ചുവരുന്ന പ്രസക്തിയും സാമൂഹ്യപ്രാധാന്യവുമാണ്‌ ഈ രേഖയുടെ ഒന്നാം ഭാഗത്ത്‌ സൂചിപ്പിച്ചത്‌. അതിനനുസൃതമായി പരിഷത്തിന്‌ മാറാൻ കഴിയണമെങ്കിൽ, കേരള സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളോട്‌ ജനാനുകൂലമായി പ്രതികരിക്കാൻ കഴിയണം. അതിന്‌ സഹായകമായ നയപരിപാടികൾ തയ്യാറാക്കാനും പ്രചരിപ്പിക്കാനും പ്രായോഗികമാക്കാനും കഴിയേണ്ടതുണ്ട്‌.

കേരളത്തിൽ ഉയർന്നുവരുന്ന പ്രശ്‌നങ്ങളായി പരിഷത്ത്‌ നേരത്തെ ചൂണ്ടിക്കാണിച്ചതും കുറെയൊക്കെ ഇടപെടുകയും ചെയ്‌ത കാര്യങ്ങൾ- പ്രകൃതിസംരക്ഷണം, മാലിന്യസംസ്‌കരണം, അശാസ്‌ത്രീയ നഗരവൽക്കരണം, ഭൂവിനിയോഗം, കുടിവെള്ള ക്ഷാമം, സ്‌ത്രീപുരുഷ തുല്യത- എന്നിവയെല്ലാം ഇന്ന്‌ കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങളായി മാറിയിരിക്കയാണ്‌. അത്‌ കാണിക്കുന്നത്‌ പരിഷത്തിന്‌ മാത്രം ഇന്നൊരു പ്രശ്‌നപരിഹാരം സാധ്യമല്ലാതായിരിക്കുന്നു എന്നാണ്‌. അതേ സമയം, ജനജീവിതവുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്‌നങ്ങൾക്ക്‌ ശാസ്‌ത്രീയമായ വിശദീകരണം നൽകാനും അനുയോജ്യമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാനും ഒരു ശാസ്‌ത്രപ്രസ്ഥാനമെന്ന നിലയിൽ പരിഷത്തിന്‌ ഉത്തരവാദിത്വവുമുണ്ട്‌. ശാസ്‌ത്രബോധത്തിലധിഷ്‌ഠിതമായ യുക്തിസഹമായ വിശദീകരണങ്ങളും നൽകേണ്ടതുണ്ട്‌. പ്രശ്‌നപരിഹാരം ജനാധിപത്യരീതിയിൽ തന്നെ ആയിരിക്കണം. ഈ പ്രക്രിയയിലൂടെയല്ലാതെ രൂപപ്പെട്ടുവരുന്ന പരിഹാരമാർഗങ്ങൾ സാധാരണ ജനങ്ങൾക്ക്‌ അനുകൂലമായിക്കൊള്ളണമെന്നില്ല. പരിസ്ഥിതി നാശത്തിന്റെ സ്രഷ്‌ടാക്കൾ തന്നെ ചിലപ്പോൾ പരിസ്ഥിതി സംരക്ഷണത്തിന്റെയും വക്താക്കളായേക്കാം. റിയൽ എസ്റ്റേറ്റ്‌ കച്ചവടക്കാർ കുടിവെള്ളം വിതരണം ചെയ്യാനും, സ്വർണക്കച്ചവടക്കാർ പ്രകൃതി സംരക്ഷിക്കാനും ഇറങ്ങിയിരിക്കുന്നത്‌ ഈ പശ്ചാത്തലത്തിലാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. ഇവിടെ, പ്രശ്‌നപരിഹാരം ജനങ്ങളുടെ അവകാശമാണെന്നതിൽ നിന്ന്‌ പണക്കാരുടെ `ഔദാര്യ'മായി മാറുന്ന സ്ഥിതിവിശേഷം തിരിച്ചറിയേണ്ടതുണ്ട്‌. ഇത്തരം തിരിച്ചറിവിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ്‌ പരിഷത്ത്‌ നടത്തേണ്ടത്‌.

പരിഷത്തിന്‌ മാത്രം പ്രശ്‌നപരിഹാരം സാധ്യമല്ലെന്ന്‌ പറയുമ്പോൾ തന്നെ, പ്രശ്‌നപരിഹാരത്തിന്റെ ദിശ എന്തായിരിക്കണമെന്നതിൽ നമുക്ക്‌ കൃത്യമായ ധാരണ ഉണ്ടായേ പറ്റൂ. ശാസ്‌ത്രാധിഷ്‌ഠിതമായ ഈ ധാരണയെ, പൊതുസമൂഹത്തിന്റെ ധാരണയാക്കി മാറ്റുക എന്നതാവണം പരിഷത്തിന്റെ പ്രവർത്തനദിശ. (മറ്റൊരർഥത്തിൽ, ഇക്കാര്യം നാം നേരത്തേ തന്നെ പറഞ്ഞുവെച്ചതാണ്‌. `ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌' എന്ന മുദ്രാവാക്യവുമായി മാറ്റുരച്ച്‌ നോക്കിയാവണം പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്‌ എന്ന നമ്മുടെ ധാരണ). ഈ കാഴ്‌ചപ്പാടിൽ, പരിഷത്ത്‌ ഇന്ന്‌ ഏറ്റെടുത്തിരിക്കുന്നതും ഭാവിയിൽ ഏറ്റെടുക്കേണ്ടതുമായ പ്രവർത്തനങ്ങൾക്ക്‌ ദിശാബോധം നൽകുക എന്നതാണ്‌ ഈ രേഖാചർച്ചയുടെ ലക്ഷ്യം.

`മറ്റൊരു കേരളം' ലക്ഷ്യമാക്കി പരിഷത്ത്‌ നടത്തുന്നത്‌ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലധിഷ്‌ഠിതമായി കേരളത്തിലെ പ്രകൃതി വിഭവങ്ങളെയും മനുഷ്യാധ്വാനത്തെയും അടിക്കടി വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌. ആ നിലയിൽ നമ്മുടെ പ്രവർത്തനങ്ങളെ നാല്‌ തലങ്ങളായി വിശദീകരിക്കാവുന്നതാണ്‌, അവ, പ്രകൃതി വിഭവ വികസനം, ഉൽപ്പാദന വികസനം, അധ്വാനശേഷി വികസനം, സംസ്‌കൃതിയുടെ വികസനം എന്നിവയാണ്‌. ഈ ഓരോ രംഗത്തും നിലവിലുള്ള മൂർത്തമായ പ്രശ്‌നങ്ങൾ, അതാത്‌ രംഗത്തെ വികസനത്തെപ്പറ്റി പരിഷത്തിനുള്ള നിലപാടുകൾ എന്നിവയാണ്‌ ഇവിടെ നൽകുന്നത്‌. ഈ നിലപാടിൽ നിന്നുകൊണ്ട്‌ പ്രശ്‌നപരിഹാരം തേടേണ്ടത്‌ സംസ്ഥാനതലത്തിൽ മാത്രമാവണമെന്നില്ല. യൂനിറ്റ്‌, മേഖല, ജില്ലാ തലങ്ങളിലെല്ലാം അനുയോജ്യമായ പരിപാടികൾ ഉണ്ടായി വരേണ്ടതുണ്ട്‌. അപ്പോൾ മാത്രമേ, പ്രവർത്തനങ്ങളുടെ വികേന്ദ്രീകരണവും സംഘടനയുടെ വിവിധ തലങ്ങൾക്കുള്ള സ്വയം പ്രവർത്തനശേഷിയും ശക്തിപ്പെടുത്താൻ കഴിയൂ. അതിനാൽ ഏതൊക്കെ തലത്തിൽ, എന്തൊക്കെ പരിപാടികൾ നടത്തണം എന്ന നിർദേശങ്ങളാണ്‌ ഗ്രൂപ്പ്‌ ചർച്ചയിലൂടെ ഉയർന്നു വരേണ്ടത്‌.

പ്രകൃതിവിഭവ വികസനം

ഇന്ന്‌ ജനങ്ങൾ അനുഭവിക്കുന്ന മൂർത്തമായൊരു പ്രശ്‌നമാണ്‌ കുടിവെള്ള ദൗർലഭ്യം. മഴവെള്ളത്തിന്റെ ശരാശരി ലഭ്യതയിൽ കേരളത്തിൽ വലിയ കുറവൊന്നും ഈയിടെയായി ഉണ്ടായിട്ടില്ല. അപ്പോൾ വെള്ളത്തിന്റെ ലഭ്യതക്കുറവല്ല പ്രശ്‌നം. വെള്ളത്തിന്റെ സംരക്ഷണത്തിലും ഉപയോഗരീതിയിലുമുള്ള തെറ്റായ നടപടികളാണ്‌. ഇവിടെയാണ്‌ കുടിവെള്ള പ്രശ്‌നം ഭൂവിനിയോഗ രീതിയുമായി ബന്ധപ്പെടുന്നത്‌. വനനശീകരണം, കുന്നിടിക്കൽ, നിലംനികത്തൽ, മണൽവാരൽ, ഭവനവ്യൂഹ വളർച്ച, മലിനീകരണം എന്നിവ ഉപയോഗയോഗ്യമായ വെള്ളത്തിന്റെ അളവ്‌ ഗണ്യമായി കുറയ്‌ക്കുകയാണ്‌. ഇത്തരം മാറ്റങ്ങളുടെ ഫലമായി, ഉപരിതല ജല ലഭ്യത ഉറപ്പാക്കിയിരുന്ന സ്വയം നിയന്ത്രിത സംവിധാനങ്ങളായ കുളങ്ങൾ, കണ്ടൽ വനങ്ങൾ, ചതുപ്പുകൾ, പുഴകൾ, തോടുകൾ എന്നിവയൊക്കെ തകർന്നു കൊണ്ടിരിക്കയാണ്‌. കുടിവെള്ളം ഉപയോഗിച്ച്‌ കെട്ടിടം നനയ്‌ക്കാൻ പാടില്ലെങ്കിലും ഈ വരൾച്ചയിലും അതൊക്കെ നിർബാധം നടക്കുകയാണ്‌. ഇതിനൊക്കെ നേതൃത്വം കൊടുക്കുന്നവർ തന്നെ `മൺകല'ത്തിൽ കുടിവെള്ളം വിതരണം ചെയ്യുകയാണ്‌. കുടിവെള്ള പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരത്തെക്കുറിച്ചാണ്‌ നമ്മുടെ അന്വേഷണം.

ഇവിടെയാണ്‌ ഭൂവിനിയോഗം സംബന്ധിച്ച പരിഷത്ത്‌ നിലപാടുകൾ പ്രസക്തമാകുന്നത്‌. ഭൂമി പൊതു സ്വത്തായിരിക്കണം. അതായത്‌, ഭൂ ഉപയോഗത്തിൽ സാമൂഹ്യനിയന്ത്രണം ഉണ്ടായിരിക്കണം. ഭൂമി സ്വന്തം ലാഭത്തെ മുൻനിർത്തി എന്തും ചെയ്യാൻ അനുവദിച്ചുകൂട. ഭൂവിനിയോഗം ശാസ്‌ത്രീയമായി നിർണയിക്കുന്ന മേഖല (Zone) കളെ അടിസ്ഥാനമായിട്ടാവണം. ഇന്ന്‌ നടക്കുന്ന ഭൂബന്ധിത പ്രവർത്തനങ്ങളെ ഒരു സാമൂഹ്യ ഓഡിറ്റിന്‌ വിധേയമാക്കണം. പ്രാദേശിക ആസൂത്രണം നീർത്തടത്തെ അടിസ്ഥാനമാക്കിയാവണം.

ഇതുമായി ബന്ധപ്പെട്ടാണ്‌, കേരളത്തിന്റെ ജൈവ കലവറയായ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനായുള്ള ഗാഡ്‌ഗിൽ കമ്മിറ്റി നിർദേശങ്ങൾ പ്രസക്തമാകുന്നത്‌. ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ സാമൂഹ്യമായി പരിശോധിച്ച്‌ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക്‌ അനുയോജ്യമാം വിധം ജനാധിപത്യപരമായ രീതിയിൽ നടപ്പാക്കണമെന്നതാണ്‌ പരിഷത്ത്‌ നിലപാട്‌.

ഉൽപ്പാദന വികസനം

കേരളം നേരിടുന്ന പ്രധാന വികസന പ്രശ്‌നമാണ്‌ കാർഷിക-വ്യാവസായിക മേഖലകളിലെ ഉൽപ്പാദന തകർച്ച. ഇതിൽ ഏറ്റവും തീഷ്‌ണമായത്‌ കാർഷികത്തകർച്ചയാണ്‌. ഉൽപ്പാദന രംഗത്തെ മാറ്റങ്ങൾ ഒരു സമൂഹത്തിലെ ശാസ്‌ത്ര-സാങ്കേതിക മാറ്റങ്ങളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. ശാസ്‌ത്ര-സാങ്കേതിക വളർച്ചയെ ഉൽപ്പാദന ശക്തികളുടെ നിരന്തരമായ വളർച്ചയായാണ്‌ കണക്കാക്കുന്നത്‌.

ഉൽപ്പാദനത്തിന്‌ അവശ്യം വേണ്ട ഒരു ഘടകമാണ്‌ വൈദ്യുതി. മറ്റൊന്നാണ്‌ ഗതാഗതം. സാധാരണ ജനങ്ങൾക്ക്‌ ഇവരണ്ടും ഇന്ന്‌ അപ്രാപ്യമായിക്കൊണ്ടിരിക്കയാണ്‌. വൈദ്യുതി ക്ഷാമം പ്രതികൂലമായി ബാധിക്കുന്നത്‌ ചെറുകിട കച്ചവടക്കാരെയും സാധാരണ ജനങ്ങളെയുമാണ്‌. വൈദ്യുതിയുടെ പ്രശ്‌നം അതിന്റെ ഉൽപ്പാദനത്തിന്റെയും വിതരണത്തിന്റെയും പ്രശ്‌നമാണ്‌. ഉപയോഗത്തിൽ മുൻഗണനയില്ലെന്നതും പ്രശ്‌നമാണ്‌. പണക്കാർക്ക്‌ വൈദ്യുതി എത്ര വേണമെങ്കിലും ഉപയോഗിക്കാം. അവരിൽ നിന്ന്‌ കൂടുതൽ വില ഈടാക്കുന്നതിനെ ദരിദ്രരെ സംഘടിപ്പിച്ച്‌ ചെറുക്കുന്ന രീതിയും കേരളത്തിൽ പ്രകടമാണ്‌.

നേരം ഇരുട്ടുകൂടുന്നതോടെ ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും പൊതുഗതാഗതം നിലക്കുന്ന സ്ഥിതിയാണ്‌. ഈ രംഗത്ത്‌ ചെലവുകുറഞ്ഞ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്‌ പകരം എല്ലാ മുൻഗണനകളെയും തെറ്റിക്കുന്ന ബി ഒ ടി റോഡിലും അതിവേഗ റെയിൽപ്പാതയിലുമാണ്‌ അധികാരികൾക്ക്‌ താൽപ്പര്യം. സ്വകാര്യ വാഹന ഉപഭോഗവും ഉപയോഗവും വർധിപ്പിക്കുന്ന കമ്പോള നടപടികൾക്ക്‌ വൻ പ്രോത്സാഹനം എല്ലാ ഭാഗത്ത്‌ നിന്നും ലഭിക്കുകയും ചെയ്യുന്നു; പകരം വാഹനത്തിരക്ക്‌ കുറയ്‌ക്കാൻ ഫ്‌ളൈ ഓവറുകൾ പണിയുകയാണ്‌.

ഉൽപ്പാദനത്തിന്റെ അടിത്തറ വിഭവങ്ങളാണ്‌. കേരളത്തിലെ വിഭവാടിത്തറ പാടെ തകർന്നുപോയിട്ടില്ലെങ്കിലും ഇന്നത്തെ വികസനരീതി നമ്മുടെ വിഭവാടിത്തറയെ തകർത്തുകൊണ്ടിരിക്കയാണ്‌. അതിനാൽ ഇന്നത്തെ രീതി അനുവദിക്കാവുന്നതല്ല. കേരളത്തിൽ നിലവിലുള്ള വിഭവാടിത്തറയെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള ഉൽപ്പാദന വികസനമാണ്‌ നടക്കേണ്ടത്‌.

ഉൽപ്പാദനത്തിലെ മറ്റ്‌ രണ്ട്‌ ഘടകങ്ങളാണ്‌ മനുഷ്യാധ്വാനവും മൂലധനവും. കേരളത്തിലെ ജനങ്ങൾ സാക്ഷരരും വിദ്യാസമ്പന്നരുമാണെങ്കിലും അവരിൽ ഉൽപ്പാദന നൈപുണി വളരെ കുറവാണ്‌. അതുകൊണ്ടുതന്നെ പുതുതായി വരുന്നവർക്ക്‌ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന ഉൽപ്പാദന പ്രക്രിയയിലേക്ക്‌ വരാൻ കഴിയുന്നില്ല. ഇപ്പോൾ ഉൽപ്പാദന രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ കൂടുതൽ മെച്ചപ്പെട്ട തലത്തിലേക്ക്‌ ഉയരാനും കഴിയുന്നില്ല.

അധ്വാനശേഷിയുള്ള 32 ലക്ഷം കേരളീയർ ഇന്ന്‌ അന്യരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലുമാണ്‌. അവർ സ്ഥിരമായിതന്നെ പുറത്താണ്‌. അധ്വാനശേഷി ക്ഷയിക്കുമ്പോൾ മാത്രമാണ്‌ അവർ തിരിച്ചുവരുന്നത്‌. എന്നാൽ പണമായി പ്രതിവർഷം ഏതാണ്ട്‌ 60,000 കോടി രൂപ അവർ വഴി കേരളത്തിലേക്ക്‌ വരുന്നുണ്ട്‌. ഇവയിൽ പകുതിയെങ്കിലും മിച്ച സമ്പാദ്യമാക്കാവുന്നതാണ്‌. ഈ സമ്പാദ്യത്തെ മൂലധനമാക്കി മാറ്റാൻ കഴിയുന്നില്ലെന്നത്‌ കേരളത്തിന്റെ ഉൽപ്പാദന രംഗത്ത്‌ വലിയൊരു സാധ്യത ഇല്ലാതാക്കുകയാണ്‌. അതേ സമയം അന്യ സംസ്ഥാനങ്ങളിൽ നിന്ന്‌ കേരളത്തിൽ പണിയെടുക്കുന്നതിൽ ഭൂരിഭാഗവും കാർഷിക-വ്യാവസായിക രംഗങ്ങളിലല്ല ഏർപ്പെടുന്നതെന്നതും പരിശോധിക്കേണ്ടതാണ്‌.

ഉൽപ്പാദന ശക്തികളുടെ വികാസത്തിൽ ശാസ്‌ത്രസാങ്കേതിക വിദ്യകൾക്കുള്ള പ്രാധാന്യം മുകളിൽ സൂചിപ്പിച്ചല്ലോ. നമ്മുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ നിലവിലുള്ള, അല്ലെങ്കിൽ മറ്റ്‌ രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച അറിവുകൾ മാത്രം മതിയാവില്ല. നമുക്ക്‌ യോജിച്ച അറിവുകൾ ഉരുത്തിരിച്ചെടുക്കുന്നതിനുള്ള ഗവേഷണമാണ്‌ കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളിൽ നടക്കേണ്ട ഒരു പ്രധാന പ്രവർത്തനം. അതുകൊണ്ട്‌ ഇവിടുത്തെ ശാസ്‌ത്രഗവേഷണ സ്ഥാപനങ്ങളുടെ മുൻഗണന തീർച്ചയായും പ്രശ്‌നപരിഹാര ഗവേഷണം തന്നെയായിരിക്കണം.

അധ്വാനശേഷി വികസനം

ഭൂരിഭാഗം ജനങ്ങൾക്കും വരുമാനദായകമായ തൊഴിൽ ലഭിക്കുന്നില്ലെന്നതും അതിന്‌ വേണ്ടി മെച്ചപ്പെട്ടതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും ഉണ്ടാകുന്നില്ലെന്നതുമാണ്‌ ഈ രംഗത്തെ പ്രധാന പ്രശ്‌നം.

അധ്വാനശേഷിയുള്ള ജനങ്ങളുടെ പുറം ദേശത്തേക്കുള്ള സ്ഥിരമായ കയറ്റുമതിയല്ല മറിച്ച്‌ അവരുടെ സമഗ്ര വികസനമായിരിക്കണം നടക്കേണ്ടത്‌ എന്നതാണ്‌ ഈ രംഗത്തെ പരിഷത്ത്‌ നിലപാട്‌. ഇപ്പോൾ പുറത്തുപോയവരുടെ മക്കളുടെ തലമുറയെയെങ്കിലും ഇവിടെതന്നെ ഉൽപ്പാദനക്ഷമമായി നിലനിർത്താൻ കഴിയണം. അതിനായി ഇന്ന്‌ പുറത്തുനിന്ന്‌ വരുന്ന പണത്തെ പ്രയോജനപ്പെടുത്താനും സാധിക്കണം. ഇതിന്റെ ഭാഗമായി, ദരിദ്രജനങ്ങൾക്കും, അവരുടെ മക്കൾക്കും മെച്ചപ്പെട്ട വൈദഗ്‌ധ്യപോഷണം, ശാരീരികപുഷ്‌ടി, രോഗപ്രതിരോധ ശേഷി എന്നിവ ഉറപ്പാക്കണം. ഇതിന്‌ സഹായകമായി പൊതുവിദ്യാഭ്യാസ സംവിധാനം, പൊതുജനാരോഗ്യ സംവിധാനം എന്നിവ വിപുലപ്പെടുത്തണം. വികസനത്തിലെ സ്‌ത്രീപങ്കാളിത്തം, തൊഴിൽ നൈപുണി വികാസം, മാലിന്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ എന്നിവയെയൊക്കെ ജനങ്ങളുടെ അധ്വാനശേഷിയുടെ വികസനവുമായി ബന്ധപ്പെടുത്തി കാണണം. കുട്ടികൾക്കും സാധാരണ ജനങ്ങൾക്കും ശാരീരിക പുഷ്‌ടി വളർത്താനുള്ള ഉച്ചഭക്ഷണം, റേഷൻ എന്നിവയും അധ്വാനശേഷി വികസനത്തിന്റെ ഭാഗമാണ്‌. അതിന്റെ നേട്ടം സമൂഹത്തിന്‌ മൊത്തത്തിലാണ്‌. അതുകൊണ്ടുതന്നെ അവയെയൊന്നും ഔദാര്യമായി കാണേണ്ടതില്ല.

കേരളത്തിലുടനീളം ശക്തിപ്പെട്ടുവരുന്ന കൂട്ടായ്‌മകളെ, പ്രത്യേകിച്ചും കുടുംബശ്രീ പോലുള്ള സ്‌ത്രീ കൂട്ടായ്‌മകളെ സംഘടിത അധ്വാന കൂട്ടായ്‌മകളായി ഉയർത്താനും ഉൽപ്പാദനപരമായി ഉപയോഗപ്പെടുത്താനും കഴിയണം.

സംസ്‌കൃതിയുടെ വികസനം

കമ്പോള ബന്ധിത ഉപഭോഗ സംസ്‌കാരവും ഇടത്തരക്കാരുടെ ഒടുങ്ങാത്ത ഉപഭോഗാസക്തിയും ഇന്ന്‌ കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്‌. കമ്പോളശക്തികളുടെ സാംസ്‌കാരിക രൂപങ്ങളും ജാതിമത ശക്തികൾ ഉയർത്തിക്കൊണ്ടുവരുന്ന വർഗീയ രൂപങ്ങളുമാണ്‌ ഇന്ന്‌ സമൂഹത്തിൽ ആധിപത്യം പുലർത്തുന്നത്‌. മാധ്യമങ്ങളുടെ പിൻബലത്തോടെ അവ ശക്തിപ്പെട്ടുവരികയുമാണ്‌. ഇതിന്‌ ബദലായി നമ്മളൊരു ജനാധിപത്യ സംസ്‌കാരം വളർത്തിയെടുക്കേണ്ടതുണ്ട്‌. അതാകട്ടെ, പ്രത്യയശാസ്‌ത്രപരമായ ഒരു സമരത്തിന്റെ ഭാഗം കൂടിയാണ്‌.

ഒരു ജനകീയ ശാസ്‌ത്രപ്രസ്ഥാനമെന്ന നിലയിൽ ശാസ്‌ത്രബോധത്തെ സമൂഹത്തിന്റെ പൊതു ബോധമാക്കുന്ന പ്രവർത്തനങ്ങളാണ്‌ പരിഷത്ത്‌ നടത്തേണ്ടതെന്ന്‌ പറഞ്ഞല്ലോ. അതിന്റെ ഭാഗമായി, സമൂഹത്തെ ജനാധിപത്യവൽക്കരിക്കുക എന്നതാണ്‌ സാംസ്‌കാരികരംഗത്തെ പരിഷത്ത്‌ ലക്ഷ്യം. ജനാധിപത്യവും മതേതരവുമായ സമൂഹമാണ്‌ ശാസ്‌ത്രബോധം പ്രചരിപ്പിക്കാൻ കൂടുതൽ സഹായകമായിട്ടുള്ളത്‌. എന്നാൽ ശാസ്‌ത്രബോധത്തിന്റെ പ്രചാരണത്തിലൂടെ മാത്രമേ ഒരു ജനാധിപത്യ സമൂഹം സൃഷ്‌ടിക്കാനും കഴിയൂ. പരിഷത്ത്‌ ഇന്ന്‌ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രധാനമായും രണ്ടാമത്തെ കൂട്ടത്തിൽ പെട്ടവയാണ്‌. പരിഷത്തിന്റെ പുസ്‌തക പ്രചരണം, കലാജാഥ, ബാലവേദി, യുവസംഗമം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളെയെല്ലാം ഇത്തരത്തിലുള്ള ഒരു പ്രത്യയശാസ്‌ത്ര സമരത്തിന്റെ ഭാഗമായാണ്‌ നാം വിഭാവനം ചെയ്യുന്നത്‌. ഈ രംഗത്തെ പരിമിതികൾ മറികടക്കുകയും അവയുടെ വ്യാപനം വർധിപ്പിക്കുകയുമാണ്‌ വേണ്ടത്‌. ഉപഭോഗത്തെ ആയുധമാക്കുക എന്ന നിലപാട്‌ വഴി ചരക്കുകളുടെയും സേവനങ്ങളുടെയും സ്വായത്തമാക്കൽ നിയന്ത്രിക്കുന്നതോടൊപ്പം തന്നെ, ത്യാഗത്തിന്റേയും സന്നദ്ധതയുടേയും അർപ്പണബോധത്തിന്റേയും സ്വായത്തമാക്കൽ വർധിപ്പിക്കാനും കഴിയേണ്ടതുണ്ട്‌.

വിവിധ രംഗങ്ങളിൽ ഉണ്ടായിക്കൊണ്ടേയിരിക്കുന്ന പ്രതിസന്ധികളും അവക്കുള്ള പരിഹാരങ്ങളും കേരളത്തിന്റെ നാലതിരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന നിരീക്ഷണമാണ്‌ പരിഷത്തിന്റേത്‌. ഘട്ടം ഘട്ടമായി കരുത്താർജിച്ചുവരുന്ന നവലിബറൽ പരിഷ്‌കാരങ്ങളിലൂടെ കൃത്യമായൊരു സാമ്രാജ്യത്വ അജണ്ട തന്നെയാണ്‌ നടപ്പാക്കി വരുന്നത്‌. മുകളിൽ വിവരിച്ച കാര്യങ്ങളെല്ലാം തന്നെ അതിന്റെ പ്രത്യാഘാതങ്ങളാണ്‌താനും.

ആഗോളവൽക്കരണ നയങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പുതിയ മാനങ്ങൾ കൈവന്നിരിക്കയാണ്‌. അതിന്റെ ഫലമായി, പരിസ്ഥിതിത്തകർച്ചയെന്നാൽ ദരിദ്രരുടെ ഉപജീവന ഉപാധികളുടെ തകർച്ച കൂടിയാണ്‌. ഉൽപ്പാദന തകർച്ചയെന്നാൽ മൊത്തം ജനങ്ങളുടെ അതിജീവന ഉപാധികളുടെ തകർച്ചയാണ്‌. അധ്വാനശേഷിയുടെ തകർച്ച വർധിച്ച അമാനവീകരണത്തിന്റെയും പൊതു സമൂഹത്തിൽ നിന്നുള്ള ദരിദ്രരുടെ പുറം തള്ളലിന്റേയും പ്രശ്‌നമാണ്‌. സാംസ്‌കാരിക തകർച്ചയെന്നാൽ, ജനാധിപത്യ വ്യവസ്ഥയുടെ തന്നെ തകർച്ചയാണ്‌. ഇവിടെ, ഒരു ജനകീയ ശാസ്‌ത്ര പ്രസ്ഥാനമെന്ന നിലയിൽ പരിഷത്ത്‌ ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഊന്നൽ നവലിബറൽ നയങ്ങൾക്കെതിരായ പ്രത്യയശാസ്‌ത്ര പ്രചാരണവും പ്രതിരോധ പ്രവർത്തനങ്ങളുമാണ്‌. അതേ സമയം പരിഷത്ത്‌ പ്രവർത്തകർ അവർ അംഗങ്ങളായിട്ടുള്ള ഇതര സംഘടനകളും പ്രസ്ഥാനങ്ങളും നടത്തുന്ന പ്രത്യക്ഷ സമരപരിപാടികളിൽ പങ്കാളികളാകുന്നതോടൊപ്പം തന്നെ അത്തരം സമരങ്ങളിലേക്ക്‌ പ്രത്യയശാസ്‌ത്രപരവും പ്രതിരോധത്തിന്‌ ഊന്നൽ കൊടുക്കുന്നതുമായ അംശം എത്തിക്കേണ്ടതും ഇന്നത്തെ ആവശ്യമാണ്‌. സമരങ്ങളിലെ പങ്കാളിത്തവും അവ സംബന്ധിച്ച പ്രത്യയശാസ്‌ത്ര പഠനവും തുല്യപ്രാധാന്യമർഹിക്കുന്നവയാണ്‌ എന്നർഥം.

പരിഷത്ത്‌ നിലപാടുകൾ കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ പ്രവർത്തനങ്ങളിലൂടെ ഈട്ടം കൂടിവന്നവയാണ്‌. നമ്മുടെ പ്രവർത്തനാനുഭവങ്ങളിലൂടെ പക്വതയാർന്ന്‌ വരുന്നവയാണ്‌. മുകളിൽ സൂചിപ്പിച്ച പ്രതിസന്ധികൾക്ക്‌ പരിഹാരമെന്നോണമുള്ള നിർദേശങ്ങളും ബദൽ പരിപാടികളും സമർപ്പിക്കാൻ പരിഷത്ത്‌ മാത്രമല്ല, കേരളത്തിലെ ശാസ്‌ത്ര സാങ്കേതിക സമൂഹവും പലപ്പോഴായി ശ്രദ്ധിച്ചിട്ടുണ്ട്‌. എന്നാൽ, അവയൊക്കെ തന്നെയും അവഗണിക്കുകയായിരുന്നു. മാത്രമല്ല, ഇത്തരം ഇടപെടലുകൾ വഴി സർക്കാർ ചില നിയമങ്ങൾ രൂപപ്പെടുത്തിയെങ്കിലും അവയും നഗ്നമായി ലംഘിക്കുകയാണ്‌. ഇതെല്ലാം വിരൽ ചൂണ്ടുന്നത്‌ ജനാധിപത്യ സംവിധാനത്തിന്റെ അട്ടിമറിയിലേക്കാണ്‌. ജനാധിപത്യവും ജനകീയവുമായ നമ്മുടെ നിയന്ത്രണ ഉപാധികളെ അട്ടിമറിച്ച്‌, പകരം വാണിജ്യ, കമ്പോള നയങ്ങൾ അടിച്ചേൽപ്പിച്ച്‌, അതിന്‌ ജനങ്ങളെ വിധേയരാക്കിക്കൊണ്ടിരിക്കുകയാണ്‌ അധികാരികൾ ചെയ്യുന്നത്‌. ഈ സാഹചര്യത്തിൽ രൂപപ്പെട്ടുവരുന്ന മൂർത്തമായ ജീവിതപ്രശ്‌നങ്ങൾക്ക്‌ പരസ്‌പര ബന്ധിതമായ ഒട്ടേറെ മാനങ്ങളുണ്ട്‌. അതുകൊണ്ടുതന്നെ നമ്മുടെ പരിപാടികൾക്കും പരസ്‌പര ബന്ധിതമായ തലങ്ങളുണ്ടായിരിക്കണം. ഇതിന്‌ സഹായകമായ പരിപാടികൾ ഉണ്ടാവണം. പ്രകൃതിവിഭവങ്ങളുടേയും മനുഷ്യാധ്വാനത്തിന്റേയും വർധിച്ച തകർച്ചയേയും അതിനെ ത്വരിതപ്പെടുത്തും വിധം നടക്കുന്ന കമ്പോളാധിഷ്‌ഠിത സാംസ്‌കാരിക രൂപങ്ങളുടെ അധിനിവേശത്തേയും പ്രതിരോധിച്ചുകൊണ്ട്‌ പ്രകൃതി-മനുഷ്യബന്ധത്തെ മെച്ചപ്പെടുത്തുന്നതിനുള്ള സംവാദങ്ങൾ, പ്രവർത്തനപരിപാടികൾ എന്നിവയും, അവ നടപ്പാക്കുന്നതിനുള്ള വികേന്ദ്രീകൃതവും ജനകീയവുമായ നിർവഹണ സംവിധാനങ്ങളുമാണ്‌ ഇന്ന്‌ ഉയർന്നുവരേണ്ടത്‌. ഇതിന്‌ സഹായകമായ രീതിയിൽ ശാസ്‌ത്രത്തെ സാമൂഹ്യവിപ്ലവത്തിനുള്ള ഉപാധിയാക്കുക എന്ന കടമയാണ്‌ അമ്പതാണ്ട്‌ പിന്നിടുന്ന ശാസ്‌ത്രസാഹിത്യ പരിഷത്തിൽ നിന്ന്‌ കേരളീയസമൂഹം പ്രതീക്ഷിക്കുന്നത്‌.

സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി

1. ഡോ. എൻ.കെ.ശശിധരൻ പിള്ള (പ്രസിഡണ്ട്‌)

2. ഡോ. ടി.കെ.ആനന്ദി (വൈസ്‌ പ്രസിഡണ്ട്‌)

3. ടി.പി. ശ്രീശങ്കർ (വൈസ്‌ പ്രസിഡണ്ട്‌)

4. വി.വി. ശ്രീനിവാസൻ (ജനറൽ സെക്രട്ടറി)

5. പി.രാധാകൃഷ്‌ണൻ (സെക്രട്ടറി)

6. പി.ഗോപകുമാർ (സെക്രട്ടറി)

7. പി.വി. ദിവാകരൻ (സെക്രട്ടറി)

8. പി.കെ. നാരായണൻ (ട്രഷറർ)

9. പ്രൊഫ. എം.കെ. പ്രസാദ്‌ (എഡിറ്റർ, ശാസ്‌ത്രഗതി)

10. കെ.ടി. രാധാകൃഷ്‌ണൻ

11. ടി.കെ.ദേവരാജൻ

12. വി. വിനോദ്‌ (കൺവീനർ, വിദ്യാഭ്യാസ വിഷയസമിതി)

13. ജോജി കൂട്ടുമ്മേൽ (കൺവീനർ, പരിസരം വിഷയസമിതി)

14. എൻ.ശാന്തകുമാരി (കൺവീനർ, ജെന്റർ വിഷയസമിതി)

15. കെ. അരുൺകുമാർ (കൺവീനർ, ആരോഗ്യം വിഷയസമിതി)

16. ഡോ. കെ.രാജേഷ്‌ (കൺവീനർ, വികസനം വിഷയസമിതി)

17. കെ. മനോഹരൻ (കൺവീനർ, ബാലവേദി)

18. സി.പി. സുരേഷ്‌ ബാബു (കൺവീനർ, കലാ - സംസ്‌കാരം)

19. കെ.വി. വിജയൻ (കൺവീനർ, പി.പി.സി - ഊർജ്ജം)

20. കെ.അജില (കൺവീനർ, യുവസമിതി)

21. ഡോ. കാവുമ്പായി ബാലകൃഷ്‌ണൻ (പ്രസിദ്ധീകരണ സമിതി)

22. സി.എം. മുരളീധരൻ (ഐ.ടി.)

23. എ.എം. ബാലകൃഷ്‌ണൻ

24. വി.വി. ശാന്ത

25. ടി.വി. നാരായണൻ (പരിഷദ്‌ വാർത്ത)

26. ആർ.വി. ബിന്ദു

27. പി.വി. സന്തോഷ്‌

28. സി.എസ്‌. ശ്രീജിത്ത്‌

29. ഇ. അബ്‌ദുൾഹമീദ്‌

30. പി. രമേഷ്‌ കുമാർ

31. വി. രാജലക്ഷ്‌മി

32. സി.പി. ചിത്ര

33. കെ.വി. സാബു

34. പി. മുരളീധരൻ

35. അഡ്വ. കെ.പി.രവിപ്രകാശ്‌

36. ഡോ. കെ.എ. ഹസീന

37. കെ.കെ.രവി

38. ഡോ. എം.ഡി. ആലീസ്‌

39. ടി.പി. സുരേഷ്‌ ബാബു

40. ജോസഫ്‌. പി.വി

41. ജി. രാജശേഖരൻ

42. ഡോ.ജി. ബാലകൃഷ്‌ണൻ നായർ

43. വി. ഹരിലാൽ

44. ഡോ. അനീഷ്‌

45. ടി. ഗീനാകുമാരി

46. പി.വി. പ്രദീപ്‌ (ജില്ലാ സെക്രട്ടറി, കാസറഗോഡ്‌)

47. കെ. ഗോപി (ജില്ലാ സെക്രട്ടറി, കണ്ണൂർ)

48. ടി.പി. ദാമോദരൻ (ജില്ലാ സെക്രട്ടറി, കോഴിക്കോട്‌)

49. എം.ഡി. ദേവസ്യ (ജില്ലാ സെക്രട്ടറി, വയനാട്‌)

50 ടി.അജിത്ത്‌ കുമാർ (ജില്ലാ സെക്രട്ടറി, മലപ്പുറം)

51. എസ്‌. ശിവദാസ്‌ (ജില്ലാ സെക്രട്ടറി, പാലക്കാട്‌)

52. ഡോ. കെ.പ്രദീപ്‌കുമാർ (ജില്ലാ സെക്രട്ടറി, തൃശൂർ)

53. വിജയകുമാർ. വി.എ (ജില്ലാ സെക്രട്ടറി, എറണാകുളം)

54. എ.ആർ. മുഹമ്മദ്‌ അസ്ലാം (ജില്ലാ സെക്രട്ടറി, ആലപ്പുഴ)

55. കെ.എൻ. സുരേഷ്‌ (ജില്ലാ സെക്രട്ടറി, ഇടുക്കി)

56. സ്റ്റാലിൻ. ജി (ജില്ലാ സെക്രട്ടറി, പത്തനംതിട്ട)

57. സുരേന്ദ്രൻ. ടി.യു (ജില്ലാ സെക്രട്ടറി, കോട്ടയം)

58. എം. ഉണ്ണികൃഷ്‌ണൻ (ജില്ലാ സെക്രട്ടറി, കൊല്ലം)

59. ബി. രമേഷ്‌ (ജില്ലാ സെക്രട്ടറി, തിരുവനന്തപുരം)

വിഷയ സമിതി ചെയർമാൻ, പത്രാധിപർ

1. പ്രൊഫ. കെ.പാപ്പൂട്ടി (എഡിറ്റർ, യുറീക്ക)

2. ഡോ. ബാലകൃഷ്‌ണൻ ചെറൂപ്പ (എഡിറ്റർ, ശാസ്‌ത്രകേരളം)

3. കെ. രാധൻ (മാനേജിംഗ്‌ എഡിറ്റർ, യുറീക്ക)

4. പി.എം. ഗീത (മാനേജിംഗ്‌ എഡിറ്റർ, ശാസ്‌ത്രകേരളം)

5. പി.എ. തങ്കച്ചൻ (മാനേജിംഗ്‌ എഡിറ്റർ, ശാസ്‌ത്രഗതി)

6. ഡോ. എം. ലളിതാംബിക (ഡയറക്‌ടർ, ഐ.ആർ.ടി.സി)

7. വി.ജി. ഗോപിനാഥ്‌ (റജിസ്‌ട്രാർ, ഐ.ആർ.ടി.സി)

8. ഡോ. കെ.എൻ. ഗണേഷ്‌ (ചെയർമാൻ, വിദ്യാഭ്യാസ വിഷയസമിതി)

9. ഡോ. കെ.പി. അരവിന്ദൻ (ചെയർമാൻ, ആരോഗ്യ വിഷയസമിതി)

10. ഡോ. സി.ടി.എസ്‌. നായർ (ചെയർമാൻ, പരിസര വിഷയസമിതി)

11. എൻ. ജഗജീവൻ (ചെയർമാൻ, ജെന്റർ വിഷയസമിതി)

12. പ്രൊഫ. പി.കെ. രവീന്ദ്രൻ (ചെയർമാൻ, പി.പി.സി - ഊർജം)

13. പ്രൊഫ. കെ. ശ്രീധരൻ (ചെയർമാൻ, പ്രസിദ്ധീകരണ സമിതി)

14. ഡോ. കെ.ജി. രാധാകൃഷ്‌ണൻ ( ചെയർമാൻ, യുവസമിതി)

15. പ്രൊഫ. പി.ആർ. രാഘവൻ (ചെയർമാൻ, ബാലവേദി)

16. പി.എസ്‌. രാജശേഖരൻ (ചെയർമാൻ, ഐ.ടി)

17. പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ (ചെയർമാൻ, വികസനം)

18. ഒ.എം. ശങ്കരൻ (ഇ.ആർ.യു. ചുമതല)

20. പ്രൊഫ. വി.ആർ. രഘുനന്ദനൻ (പരിസര കേന്ദ്രം, ചുമതല)

21. ടി. ഗംഗാധരൻ (ജനറൽ സെക്രട്ടറി, എ.ഐ.പി.എസ്‌.എൻ)

22. സി. രാമകൃഷ്‌ണൻ (ട്രഷറർ, എ.ഐ.പി.എസ്‌.എൻ)

സ്വാഗതസംഘം പ്രവർത്തനങ്ങൾ

പ്രവർത്തകസംഗമം

സുവർണജൂബിലി സമ്മേളനത്തെ വരവേൽക്കാൻ കോഴി ക്കോട്‌ നടന്ന ആദ്യപരിപാടിയായിരുന്നു. 2012 ആഗസ്റ്റ്‌ 12ന്‌ ആദ്യകാല പ്രവർത്തകരുടെ ഒത്തുചേരൽ, ജില്ലയിലെ ആദ്യകാല പ്രവർത്തകരും, പുതുതലമുറയിലെ പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അവരോടൊപ്പം ചേരാൻ ഡോ.എം.പി.പരമേശ്വൻ, പ്രൊഫ.എം.കെ.പ്രസാദ്‌, ഡോ.ബി.ഇക്‌ബാൽ, ടി.രാധാമണി, പ്രൊഫ.സി.ജെ.ശിവശങ്കരൻ, ആർ.രാധാകൃഷ്‌ണൻ തുടങ്ങിയവരും എത്തിയിരുന്നു. സംസ്ഥാനസമ്മേളനം നടന്ന തളി സാമൂതിരി എച്ച്‌.എസ്‌.എസ്സിൽ വെച്ച്‌ തന്നെയായിരുന്നു ഈ പ്രവർത്തക സംഗമം.

`സുസ്ഥിര ഹരിതകം'

ജില്ലയിൽ ആസൂത്രണം ചെയ്‌ത്‌ നടപ്പിലാക്കിയ പുരയിടകൃഷി വികസന പദ്ധതി ഏറെ ശ്രദ്ധയാകർഷിച്ച ഒരു തനത്‌ പരിപാടിയാണ്‌. 3000 വീടുകൾ ജൈവ പുരയിടകൃഷി നടപ്പിലാക്കാൻ കഴിഞ്ഞു. ഗാർഹിക മാലിന്യ സംസ്‌കരണവുമായി സംയോജിപ്പിച്ചാണ്‌ ഈ പരിപാടി നടപ്പിലാക്കിയിട്ടുള്ളത്‌. ഇതിന്റെ ഭാഗമായി `സുസ്ഥിര ഹരിതകം കൈപ്പുസ്‌തകം' പ്രസിദ്ധീകരിച്ചു.

സെമിനാറുകൾ

പശ്ചിമഘട്ട വികസനവും ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ടും, ഊർജരംഗത്തെ ബദൽ സാധ്യതകൾ, അശാസ്‌ത്രീയ ഖനനം ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ജീവിത ശൈലിയും ആരോഗ്യ സംരക്ഷണവും, `മദ്യപാനം അന്തസ്സല്ല അപമാനമാണ്‌' ഉന്നത വിദ്യാഭ്യാസം ഇന്നത്തെ അവസ്ഥ. മരുന്ന്‌ വില വർധനവും ജനജീവിതവും അധികാര വികേന്ദ്രീകരണം ഇനിയെങ്ങോട്ട്‌, കുടിവെള്ളം വിൽപ്പനച്ചരക്കാകുമ്പോൾ, സ്‌ത്രീ സുരക്ഷയും വർമ കമ്മിറ്റി റിപ്പോർട്ടും, ഭക്ഷ്യസുരക്ഷ, നവലിബറലിസത്തിന്റെ ഇന്ത്യൻ പാത, കുടുംബശ്രീ വഴിയിലെ കേരളം, കേരളത്തിന്‌ ഒരു ഗതാഗതനയം, എന്നീ 15 വിഷയങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്ന സെമിനാറുകൾ അനുബന്ധ പരിപാടികളിൽ ശ്രദ്ധേയമായതായിരുന്നു. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ പരിഷത്തിന്റെ നിലപാട്‌ വ്യക്തമാക്കാൻ സഹായകമായതോടൊപ്പം സുവർണജൂബിലി സമ്മേളനത്തിന്‌ വലിയ പ്രചാരണം നൽകുന്നതിനും സെമിനാറുകൾ സഹായകമായി. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ സെമിനാറുകൾ നടന്നത്‌.

ശാസ്‌ത്രപ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം ഏപ്രിൽ 12ന്‌ കോഴിക്കോട്‌ ടൗൺഹാളിൽ `ഊർജരംഗത്തെ ബദൽ സാധ്യതകൾ' എന്ന വിഷയത്തെക്കുറിച്ച്‌ പ്രഭാഷണം നടത്തി. ഡോ.ആർ.വി.മേനോൻ നിർവഹിച്ചു. `ശാസ്‌ത്രബോധവും സംസ്‌കാരവും' എന്ന വിഷയത്തെക്കുറിച്ച്‌ മേഘലകളിൽ പ്രഭാഷണങ്ങൾ നടന്നു. `ശാസ്‌ത്രത്തിന്റെ സാമൂഹ്യധർമം' എന്ന വിഷയത്തെക്കുറിച്ച്‌ പ്രൊഫ.കെ.ആർ.ജനാർദനൻ കോഴിക്കോട്‌ ഗവ.ട്രെയിനിങ്ങ്‌ കോളേജിൽ പ്രഭാഷണം നടത്തി. നാല്‌ പുസ്‌തകങ്ങളുടെ പ്രകാശനവും സമ്മേളനത്തിന്റെ അനുബന്ധ പരിപാടി എന്ന നിലയിൽ നടന്നു. ഡോ.സി.ടി.കുര്യൻ എഴുതിയ `Wealth and illfare' എന്ന പുസ്‌തകത്തിന്റെ മലയാള പരിഭാഷയായ `സമ്പത്തും ദാരിദ്ര്യവും', ഡോ.എ.അച്യുതൻ എഴുതിയ പരിസ്ഥിതി പഠനത്തിന്‌ ഒരാമുഖം' ഡോ.ഇക്‌ബാൽ എഴുതിയ ഇന്ത്യൻ ഔഷധമേഖല ഇന്നലെ ഇന്ന്‌, കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ മെഡിസൻ വിഭാഗം മേധാവി ഡോ.പി.കെ.ശശിധരൻ എഴുതി ജീവിതശൈലിയും ആരോഗ്യ സംരക്ഷണവും എന്നീ പുസ്‌തകങ്ങളുടെ പ്രകാശനമാണ്‌ നടന്നത്‌. `സമ്പത്തും ദാരിദ്രവും' പുസ്‌ത പ്രകാശന ചടങ്ങിൽ നവലിബറലിസത്തിന്റെ ഇന്ത്യൻ പാത എന്ന വിഷയത്തെക്കുറിച്ച്‌ ഡോ.സി.ടി.കുര്യൻ പ്രഭാഷണം നടത്തി.

2013 ഫെബ്രുവരി 25ന്‌ സമ്മേളനത്തിന്റെ ലോഗോ പ്രകാശനച്ചടങ്ങ്‌ നടന്നു. കോഴിക്കോട്‌ കോർപ്പറേഷൻ മേയർ പ്രൊഫ.എ.കെ.പ്രേമജം ആണ്‌ പ്രകാശനം നിർവഹിച്ചത്‌. ഇതോടനുബന്ധിച്ച്‌ ആർ.രാധാകൃഷ്‌ണൻ `സ്‌ത്രീ സുരക്ഷയും വർമ കമ്മീഷൻ റിപ്പോർട്ടും' എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി.

ഏപ്രിൽ 1ന്‌കോഴിക്കോട്‌ ടൗൺഹാളിൽ നടന്ന എൻ.വി കൃഷ്‌ണവാരിയർ അനുസ്‌മരണ പ്രഭാഷണ പരിപാടിയിൽ `ശാസ്‌ത്രസാഹിത്യം മലയാളത്തിൽ എന്ന വിഷയത്തെക്കുറിച്ച്‌ ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ പ്രഭാഷണം നടത്തി. കെ.കെ.കൃഷ്‌ണകുമാറാണ്‌ എൻ.വി.അനുസ്‌മരണ പ്രഭാഷണം നടത്തിയത്‌.

മാർച്ച്‌ 30, 31 തീയതികളിൽ കാരന്നൂർ യു.പി.സ്‌കൂളിൽ വെച്ച്‌ നടന്ന ജില്ലാ ബാലോത്സവം, ബദൽ ഉൽപ്പന്ന പ്രചാരണ പരിപാടിയായ `സ്വാശ്രയവസന്തം' എന്നിവയും അനുബന്ധ പരിപാടികളിൽ പ്രധാനപ്പെട്ടവയാണ്‌.

പ്രൊഫ.എം.കെ.പ്രസാദ്‌, ഡോ.എസ്‌.ശ്രീകുമാർ (ക്രൈസ്റ്റ്‌ കോളേജ്‌ ഇരിങ്ങാലക്കുട) ഡോ.എ.അച്യുതൻ, (ഇ.അബ്ദുൾ ഹമീദ്‌), പ്രൊഫ.വി.കെ.ദാമോദരൻ, ശിവശങ്കരൻ (കെ.എസ്‌.ഇ.ബി.ചെയർമാൻ) പ്രൊഫ.കെ.ശ്രീധരൻ, പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ, അഡ്വ.ഇ.കെ.നാരായണൻ, എം.കെ.രാഘവൻ എം.പി, ഡോ.പി.കെ.ശശിധരൻ, ഡോ.കെ.ജി.രാധാകൃഷ്‌ണൻ, ഇയ്യച്ചേരി കുഞ്ഞികൃഷ്‌ണൻ, പ്രൊഫ.കെ.പാപ്പൂട്ടി, ഡോ.ജെ.പ്രസാദ്‌, ഡോ.കെ.എൻ.ഗണേശ്‌, ഡോ.ഫസൽഗഫൂർ, പ്രൊഫ.കെ.ശശിധരൻ, ഡോ.കൃഷ്‌ണകുമാർ (ഡയറക്ടർ, ഇംഹാൻസ്‌ കോഴിക്കോട്‌) ഡോ.ടി.ജയകൃഷ്‌ണൻ (കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌) ഡോ.ആർ.രാമകൃഷ്‌ണൻ (സംസ്ഥാന സെക്രട്ടറി എ.കെ.ജി.സി.ടി.എ), ഡോ.കെ.സുഗതൻ, ഡോ.ഖദീജ മുംതാസ്‌, ഡോ.ടി.എം.തോമസ്‌ ഐസക്‌, കുട്ടി അഹമ്മത്‌ കുട്ടി (മുൻ.തദ്ദേശഭരണവകുപ്പ്‌ മന്ത്രി), കാനത്തിൽ ജമീല (ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌), പ്രൊഫ.പി.കെ.രവീന്ദ്രൻ, അഡ്വ.എം.രാജൻ, ബിനോയ്‌ വിശ്വം, ഡോ.കെ.പി.മോഹനൻ (എഡിറ്റർ ദേശാഭിമാനി വാരിക), ജോജി കൂട്ടുമ്മേൽ, കെ.കെ.ലതിക (എം.എൽ.എ), അഡ്വ.എം.ആർ.ഹരീഷ്‌, ഡോ.ജോർജ്‌ തോമസ്‌ (കാർഷിക സർവകലാശാല, മണ്ണുത്തി), പ്രൊഫ.കൽപ്പറ്റ നാരായണൻ, സുഭാഷ്‌ ചന്ദ്രൻ (മാതൃഭൂമി), പി.രാമൻ, ബെന്യാമൻ, ഡോ.അനിൽ വർമ (ഗുരുവായൂരപ്പൻ കോളേജ്‌), ഡോ.കെ.പി.കണ്ണൻ, ഡോ.ടി.കെ.ആനന്ദി, കെ.ബി.വത്സലകുമാരി (എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ കുടുംബശ്രീ), എൻ.ജഗജീവൻ, കെ.പി.രമാദേവി (എ.ഡി.എം കോഴിക്കോട്‌) കെ.ടി.രാധാകൃഷ്‌ണൻ, എസ്‌.എച്ച്‌.പഞ്ചാപകേശൻ (ജില്ലാ ജഡ്‌ജി കോഴിക്കോട്‌), ഡോ.രോഷൻ ബിജിലി (ജോ.ഡയറക്ടർ സാമൂഹ്യനീതി വകുപ്പ്‌), കെ.പി.രവിപ്രകാശ്‌, മോഹനൻ മണലിൽ എന്നിവർ വിവിധ അനുബന്ധ പരിപാടികളിൽ പങ്കെടുത്ത പ്രമുഖരാണ്‌. അനുബന്ധ പരിപാടികളുടെ കൺവീനർ ടി.പി.കുഞ്ഞിക്കണ്ണനായിരുന്നു.

"https://wiki.kssp.in/index.php?title=അമ്പതാം_വാർഷികം&oldid=4596" എന്ന താളിൽനിന്ന് ശേഖരിച്ചത്