ഇന്റർനെറ്റ് സ്വാതന്ത്ര്യം സംരക്ഷിക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കയ്യേറ്റം അവസാനിപ്പിക്കുക, ഇന്റർനെറ്റു് ഉപയോഗ സ്വാതന്ത്ര്യം സംരക്ഷിക്കുക

(സംസ്ഥാന വാർഷികത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രമേയം കരട്. താങ്കൾക്ക് എല്ലാത്തരം തിരുത്തലുകളും വരുത്താം. തിരുത്തിയാലും ആദ്യ പതിപ്പ് വിക്കിയിൽ സംരക്ഷിക്കുന്നുണ്ട്. അതിനാൽ ധൈര്യമായി തിരുത്തുക)

ഇന്റർനെറ്റു് സ്വാതന്ത്ര്യം നിഷേധിക്കാൻ പകർപ്പവകാശത്തിന്റെ പേരിൽ അമേരിക്കയിൽ നടക്കുന്ന ശ്രമങ്ങൾ യഥാർത്ഥത്തിൽ ഉപയോക്താക്കൾ സ്വതന്ത്രമായി സൃഷ്ടിക്കുന്ന വിവരങ്ങൾ നിയന്ത്രിക്കുക എന്നത് തന്നെയായിരുന്നു എന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഓൺലൈൻ പൈറസി തടയുക, പേറ്റന്റ് അവകാശം സംരക്ഷിക്കുക തുടങ്ങിയവയ്ക്കായി അമേരിക്ക കൊണ്ടുവന്ന നിയമങ്ങൾ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് ആഗോളതലത്തിൽ ഭീഷണിയാവുകയാണ്. ഇങ്ങു് ഇന്ത്യയിലും വിവര സാങ്കേതിക ചട്ടങ്ങളിൽ (ITR 2011) വരുത്തുന്ന മാറ്റങ്ങളും സാമൂഹ്യ കൂട്ടായ്മാ സേവന ദാതാക്കൾക്കെതിരെ ആരംഭിച്ച കോടതി നടപടികളും സമാന വിഷയത്തിലായിരിക്കുന്നതു് യാദൃച്ഛികമല്ല. അമേരിക്കയിലും ഈജിപ്തിലും ചൈനയിലുമെന്നപോലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയിൽ കടന്നുകയറാനും അഭിപ്രായസ്വാതന്ത്ര്യം പരിമിതപ്പെടുത്താനും ഭാരതസർക്കാരും ശ്രമം തുടങ്ങിയിരിക്കുകയാണ്. ഈ ഇടപെടലുകൾ അനുവദിക്കപ്പെട്ടാൽ ഇന്റർനെറ്റു് സ്വാതന്ത്ര്യം നിരർത്ഥകമാകും.

ഇന്റർനെറ്റിന്റെ പ്രസക്തിയും പ്രാധാന്യവും അതു് ജനാധിപത്യ വ്യവസ്ഥയ്ക്കു് നൽകുന്ന സേവനവും ജനങ്ങൾക്കു് പറയാനുള്ളതു് പറയാനും അറിയാനുള്ളതു് അറിയാനും മറ്റാരുടേയും ഇടനില ആവശ്യമില്ലെന്നുള്ളതാണു്. കമ്പ്യൂട്ടറും ഇന്റർനെറ്റും ഉള്ളവർക്കെല്ലാം ഒരു ടിവി സ്റ്റേഷനോ പത്രമോ തുടങ്ങാം എന്നതാണീ നവ മാധ്യമത്തിന്റെ പ്രത്യേകത. ഇതു് ജനാധിപത്യ വികാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഉപാധിയാണു്. പ്രത്യേകിച്ചും, പരമ്പരാഗത മാധ്യമങ്ങൾ ധന മൂലധന കുത്തകകളുടെ താല്പര്യം സംരക്ഷിക്കുന്നവയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. ഇന്റർ നെറ്റിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലൂടെ ജനങ്ങൾക്കും ജനാധിപത്യ വികാസത്തിനും ഒഴിച്ചു് കൂടാനാവാത്ത വിവര വിനിമയ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവുമാണിവിടെ നിഷേധിക്കപ്പെടുന്നതു്. ഇന്റർനെറ്റിന്റെ വലിയൊരു ശക്തി അതുനല്കുന്ന സ്വാതന്ത്ര്യമാണ്. ഭരണഘടനനൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ഭാഗവുമാണത്. അതിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമം ജനാധിപത്യത്തിനു ഭീഷണിയാകും.

ഇന്റർനെറ്റിനെ നിയന്ത്രിക്കാനായി ഉയർത്തിക്കാട്ടുന്ന മുഖ്യകാരണങ്ങൾ മതതീവ്രവാദം, ചൈൽഡ് പോർണോഗ്രഫി തുടങ്ങിയവയാണെങ്കിലും ഭരണകൂടത്തിനെതിരെയുള്ള വിമർശനങ്ങൾ ഇന്റർനെറ്റുവഴി വലിയതോതിൽ വ്യാപിക്കുന്നതു തടയുക എന്നതാണ് യഥാർഥലക്ഷ്യമെന്ന് ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് തെളിയിക്കുന്നു. ഹിതകരമല്ലാത്ത ഉള്ളടക്കം ചേർത്തവരുടെ വിവരങ്ങൾ നല്കാൻ സർക്കാരുകൾ ആവശ്യപ്പെട്ടതുസംബന്ധിച്ച് ഗൂഗിൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ചൈൽഡ് പോർണോഗ്രഫിയുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ വിവരങ്ങളും ദേശവിരുദ്ധതയുമായി ബന്ധപ്പെട്ട് ഒരാളുടെ വിവരവും ആവശ്യപ്പെട്ടപ്പോൾ സർക്കാരിനെതിരെയുള്ള വിമർശവുമായി ബന്ധപ്പെട്ട 255 പേരുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

വിവര സാങ്കേതിക നിയമം (ITA 2000) ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുള്ള സാമാന്യം ഭേദപ്പെട്ട സാഹചര്യം ഒരുക്കുന്നതാണു്. നിലവിലുള്ള ഭരണ ഘടനാ വ്യവസ്ഥകൾക്കനുസരിച്ചു് ന്യായവും യുക്തവുമായ നിയന്ത്രണങ്ങൾ അതിലൂടെ ഇന്റർനെറ്റിൽ ഉറപ്പാക്കപ്പെടുന്നുണ്ടു്. എന്നാൽ, ആ നിയമത്തിനു് 2010 ൽ കൊണ്ടുവന്ന ഭേദഗതിയും അതിന്റെ ബലത്തിൽ പുറത്തിറക്കിയിട്ടുള്ള വിവര സാങ്കേതിക ചട്ടവും (ITR 2011) തികച്ചും അപലപനീയമാണു്. ഇന്റർനെറ്റ് സേവനം നൽകുന്ന ഗൂഗിൾ, ഫേസ്ബുക്ക്, വിക്കിപീഡിയ തുടങ്ങിയ മധ്യവർത്തികളെ (Intermediaries) അവരുടെ മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്ന വിവരങ്ങൾക്കെല്ലാം ഉത്തരവാദിയാക്കുന്നതും ആരെങ്കിലും പരാതിപ്പെട്ടാൽ തർക്ക പരിഹാരത്തിനുള്ള അവസരം പോലും നൽകാതെ അതു് എടുത്തു് മാറ്റിയാൽ മാത്രമേ അവർക്കു് നിയമ ഇളവു് പരിരക്ഷ (safe harbour provision) ലഭിക്കൂ എന്നുള്ളതുമായ വ്യവസ്ഥകൾ വിവര സാങ്കേതിക നിയമത്തിൽ ഉൾപ്പെടുത്തിയതു് 2010 ലെ ഭേദഗതിയിലൂടെയായിരുന്നു.

ഒരു വശത്തു്, ഉള്ളടക്ക വിവര പരിശോധനാധികാരം മധ്യവർത്തികളെ ഏല്പിച്ചു് സർക്കാർ ഉത്തര വാദിത്വം ഒഴിയുകയാണു്. മറുവശത്തു്, സർക്കാർ ഒഴിയുന്ന അധികാരം ജനങ്ങൾക്കു് തിരിച്ചു് നൽകാതെ കോർപ്പറേറ്റുകളെ ഏല്പിക്കുകയാണു്. യഥാർത്ഥത്തിൽ പ്രസിദ്ധീകരിക്കുന്നതു് ഉപയോക്താവു് തന്നെയാണു്. യാതൊരു പരിശോധനയോ തെറ്റു് തിരുത്തലോ ചെയ്യാത്ത മധ്യവർത്തിയെ പ്രസാധകനായി ദുർവ്യാഖ്യാനം ചെയ്യുന്നതിലൂടെയാണു് നിയമ ഭേദഗതിയും ചട്ടവും ഇത്തരത്തിൽ ഭരണ കൂടാധികാരം കോർപ്പറേറ്റു് സ്ഥാപനങ്ങൾക്കു് കൈമാറുന്നതു്. അതു് ജനാധിപത്യ വിരുദ്ധമായ നടപടിയാണു്. അതു് നിയമത്തെ മറികടന്നും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു് നൽകുന്ന ഭരണ ഘടനാ വകുപ്പും വിവര സാങ്കേതിക നിയമത്തിന്റെ വകുപ്പുകളും ലംഘിച്ചും ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണു്. മാത്രമല്ല, അതിലൂടെ പരമ്പരാഗത അച്ചടി-ദൃശ്യ-ശ്രാവ്യ മാധ്യമ രംഗത്തു് അനുവദിക്കപ്പെടുന്ന സ്വാതന്ത്ര്യം പോലും ഇന്റർനെറ്റിൽ നിഷേധിക്കപ്പെടുകയാണു്.


ഇന്റർനെറ്റിൽ ഒരോ മിനിറ്റിലും സംഭരിക്കപ്പെടുന്ന വിവരം മുൻ കൂട്ടി പരിശോധിക്കുക (Pre sensorship) എന്നതു് അസാദ്ധ്യമാണു്. ഇന്റർനെറ്റിന്റെ സർവ്വ സ്വതന്ത്ര സ്വഭാവവും അവിടെ നിയമ വ്യവസ്ഥ നടപ്പാക്കപ്പെടേണ്ടതിന്റെ ആവശ്യകതയും പൊരുത്തപ്പെടുത്താനുള്ള സാധ്യമായ മാർഗ്ഗം ദോഷകരമായി കണ്ടെത്തുന്നവ എടുത്തു് മാറ്റുക എന്നതു് തന്നെയാണു്. നിയമ വിധേയമല്ലാത്തവയും എതിർപ്പുള്ളവയും ആർക്കും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും അങ്ങിനെ ഉന്നയിക്കപ്പെടുന്നവ എടുത്തു് മാറ്റാനുള്ള ഉത്തരവാദിത്വം അതു് പ്രസിദ്ധീകരിച്ച ഉപയോക്താവിനു് തന്നെയായിരിക്കുമെന്നും നിഷ്കർഷിക്കുന്ന നിയമമാണു് ഭേദപ്പെട്ട പരിഹാരം. അതിലൂടെ, തർക്ക പരിഹാരത്തിനുള്ള അവസരം ലഭ്യാമാകും. മാറ്റാൻ വിസമ്മതിച്ചാൽ നിയമ നടപടിയ്ക്കു് പരാതിക്കാരനു് അവസരവും ഉണ്ടാകും. ക്രിമിനൽ സ്വഭാവമുള്ളവ നിയമ പാലകർ തന്നെ കൈകാര്യം ചെയ്യുകയുമാകാം. അതാണു് ഇന്റർനെറ്റിന്റെ ജനാധിപത്യ സ്വഭാവം നിലനിർത്തിക്കൊണ്ടുള്ള പ്രശ്ന പരിഹാര മാർഗ്ഗം.

ഇതിന് പറയുന്ന നിയന്ത്രണങ്ങൾക്കായി 2011 ൽ ഐ.ടി.ആക്ടിൽ വരുത്തിയ ഭേദഗതികൾ ചർച്ചപോലുമില്ലാതെ പാസ്സാക്കുകയായിരുന്നു എന്നത് ഇതിലുള്ള അപകടം പൊതുസമൂഹം വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ലെന്നു സൂചിപ്പിക്കുന്നു

അനുവദനീയമല്ലാത്ത ഉള്ളടക്കത്തിന്റെ നിർവ്വചനം ഭരണ ഘടനയിലും വിവര സാങ്കേതിക നിയമത്തിലും പറയുന്നതിനേക്കാൾ വിശാലമാക്കിക്കൊണ്ടു് ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്ന എന്തും എതിർക്കപ്പെടാമെന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുന്നു എന്നതാണു് ചട്ടത്തിനെതിരെ വ്യാപകമായ എതിർപ്പു് ക്ഷണിച്ചു് വരുത്തുന്നതിനിടയാക്കിയിരിക്കുന്നതു്. ഈ വകുപ്പു് മൂലം ഇന്റർനെറ്റിൽ ആർക്കും ഒന്നും പ്രദർശിപ്പിക്കാനോ എഴുതാനോ പറയാനോ കാണാനോ വായിക്കാനോ കേൾക്കാനോ കഴിയാത്ത സ്ഥിതിയാണുണ്ടാവുക.

ആയതിനാൽ, വിവര സാങ്കേതിക ചട്ടം (ITR 2011) പിൻവലിക്കണമെന്നും ജനാധിപത്യത്തിനും ജനങ്ങളുടെ വിവരാവകാശത്തിനും പൊരുത്തപ്പെടുന്ന വിധത്തിലുള്ള മെച്ചപ്പെട്ട ചട്ടം കൊണ്ടു് വരണമെന്നും കേന്ദ്ര സർക്കാരിനോടും ശ്രീ. പി രാജീവു് എം പി 2011 ലെ ചട്ടം നിയമ വ്യവസ്ഥയിൽ നിന്നു് നീക്കം ചെയ്യുന്നതിനായി രാജ്യസഭയിൽ അവതരിപ്പിച്ചിരിക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കണമെന്നു് ജനങ്ങളോടും ജനാധിപത്യത്തോടും ഭരണ ഘടനയോടും കൂറു് പുലർത്താൻ ബാധ്യസ്ഥരായ മുഴുവൻ പാർലമെണ്ടു് അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു. അഭിപ്രായ പ്രകടനത്തിനും ആശയപ്രചാരണത്തിനുമുള്ള സ്വാതന്ത്യ്രത്തെ ഇല്ലാതാക്കുംവിധം ഇന്റർനെറ്റിന്റെയും സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളുടെയും സ്വതന്ത്രപ്രവർത്തനം പരിമിതപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കണമെന്ന് എറണാകുളത്തുചേർന്ന ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ഐ.ടി. കൺവെൻഷൻ ആഹ്വാനം ചെയ്തു. ഇ മെയിലുകളും ഇന്റർനെറ്റ് ചർച്ചാ ഗ്രൂപ്പുകളും മുതൽ സോഷ്യൽ മീഡിയ വരെ വിവരസാങ്കേതികവിദ്യ നല്കുന്ന പുതിയ സാധ്യതകൾ തങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കു വിലങ്ങുതടിയാവുന്നുവെന്നു കണ്ടതോടെ ഭരണകൂടങ്ങൾ അവയെ നിയന്ത്രിക്കാൻ കുത്സിത മാർഗങ്ങൾ തേടുകയാണ്. ഇന്ത്യയിലും ഇത്തരം നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഗൂഗിളും ഫെയ്സ്ബുക്കുമുൾപ്പെടയുള്ള സേവനദാതാക്കളോട് അവയുടെ ഉള്ളടക്കത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഹിതകരമല്ലാത്ത ഉള്ളടക്കങ്ങൾ പോസ്റ്റുചെയ്യുന്നവരുടെ വിവരങ്ങൾ ലഭ്യമാക്കാനും സർക്കാരുകൾ ആവശ്യപ്പെടുന്നത് അതിന്റെ ഉദാഹരണമാണ്. അപകീർത്തികരമായ പരാമർശങ്ങളും ദേശവിരുദ്ധപ്രവർത്തനങ്ങളും മറ്റു കുറ്റകൃത്യങ്ങളും തടയാൻ നിലവിലുള്ള നിയമങ്ങൾതന്നെ പര്യാപ്തമാണെന്നിരിക്കെ ഐ.ടി. മേഖലയ്ക്കുമാത്രമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്നും കൺവെൻഷൻ അഭ്യർഥിച്ചു.


വെന്നും സന്തോഷ് തോട്ടിങ്ങൽ പറഞ്ഞു.

സംസ്ഥാന ഐ.ടി. സബ്കമ്മിറ്റി ചെയർമാൻ പി.എസ്.രാജശേഖരൻ അധ്യക്ഷത വഹിച്ചു. കൺവീനർ ടി.കെ. സുജിത്, വി.കെ.ആദർശ്, അശോകൻ ഞാറയ്ക്കൽ, ശിവഹരിനന്ദകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. തങ്കച്ചൻ, ടി.പി.സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.