എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:05, 8 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല
എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ - ലഘുലേഖയുടെ കവർ
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസ്ഥിതിവികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ആഗസ്റ്റ്, 202020

എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല

ആമുഖം

നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങ ളിലൊന്ന് മലിനീകരണമാണല്ലോ. തെരുവോരങ്ങളിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതുകാണുമ്പോൾ ഇക്കാര്യത്തിലുള്ള ഉത്കണ്ഠ പ്രകടിപ്പിക്കുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യു ന്നവരാണ് നമ്മൾ. ഈ മാലിന്യക്കൂമ്പാരങ്ങൾ സൃഷ്ടിക്കുന്നതിൽ നമുക്കോരോരുത്തർക്കും പങ്കുണ്ട്, അത് പരിഹരിക്കേണ്ടത് നമ്മു ടെയും ഉത്തരവാദിത്തമാണ് എന്നത് നമ്മുടെ പൊതുബോധമായി മാറണം.

കേന്ദ്രസർക്കാർ 2016 ഏപ്രിൽ 8 ന് വിജ്ഞാപനം ചെയ്ത ഖര മാലിന്യപരിപാലന ചട്ടങ്ങളിൽ, മാലിന്യം ഉൽപാദിപ്പിക്കുന്നവരുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ചുമതല കളും, മാലിന്യസംസ്‌കരണ ഉപാധികൾക്കുവേണ്ട മാനദണ്ഡങ്ങൾ തുടങ്ങിയ കാര്യങ്ങളും വിശദീകരിച്ചിരിക്കുന്നു.

കേന്ദ്രചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി 2018 സെപ്റ്റംബർ 13 ന് കേരള സർക്കാർ മാലിന്യപരിപാലനനയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. നയത്തിന്റെ ലക്ഷ്യങ്ങളും അത് നേടാനാവശ്യമായ തന്ത്രങ്ങളും, മാലിന്യം ഉൽപാദിപ്പിക്കുന്നവരുടെയും തദ്ദേശഭരണസ്ഥാപനങ്ങളു ടെയും മറ്റ് സ്ഥാപനങ്ങളുടെയും ചുമതലകളും ഇതിൽ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ ശേഷിവികസനത്തിനുള്ള പരിശീലനം, അവബോധ നിർമിതിക്കും ശീലങ്ങൾ മാറ്റുന്നതിനും ആവശ്യമായ വിദ്യാഭ്യാസ ത്തിന്റെ ഭാഗമായുള്ള ക്യാമ്പയിൻ, ഗ്രീൻ പ്രോട്ടോക്കോൾ, ലിംഗസമത്വ വീക്ഷണം, മോണിറ്ററിങ്ങും വിലയിരുത്തലും, ഗവേഷണം തുടങ്ങിയ കാര്യങ്ങളും വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. മാലിന്യം ഒരു വിഭവമായി പരിഗണിക്കും, കുറവ് വരുത്തുക-പുനരു പയോഗിക്കുക-പുനഃചക്രണം ചെയ്യുക എന്നീ തത്വങ്ങൾ ഉൾക്കൊള്ളും, മലിനീകരിക്കുന്നവർ അത് പരിഹരിക്കുന്നതിനുള്ള ചെലവ് വഹിക്കും, മാലിന്യപരിപാലനം അത് ഉൽപാദിപ്പിക്കുന്നവന്റെ ഉത്തരവാദിത്തം എന്നിവയാണ് നമ്മുടെ മാലിന്യപരിപാലന നയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി അംഗീകരിച്ചിട്ടുള്ളത്.

ഇതുവരെയുള്ള നഗരമാലിന്യസംസ്‌കരണശ്രമങ്ങളുടെയും ശുചിത്വമിഷനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഹരിതകേരള മിഷനും നടത്തിക്കൊണ്ടിരിക്കുന്ന ഉറവിടമാലിന്യസംസ്‌കരണ പ്രവർത്തനങ്ങളുടെയും ഫലമായി ഏതാനും വർഷങ്ങളിലൂടെ കേരള സമൂഹത്തിൽ മാലിന്യസംസ്‌കരണം മലിനീകരിക്കുന്നവന്റെ ഉത്തരവാദിത്തമാണെന്ന പൊതുബോധം രൂപപ്പെട്ടുവരികയായിരുന്നു. ഇതിനിടയിലാണ് ഖരമാലിന്യസംസ്‌കരണത്തിന് ആധുനികരീതി യിലുള്ള അഞ്ച് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിക്കൊണ്ട് 2018 ജൂൺ 11 ന് തദ്ദേശസ്വയംഭരണവകുപ്പ് ഉത്തരവ് GO(Ms)N0.82/2018/LSGD പുറപ്പെടുവിച്ചത്. പ്രസ്തുത ഉത്തരവിലൂടെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ 7 ജില്ലകളിൽ പ്ലാന്റുകൾ സ്ഥാപിക്കാനാണ് അനുമതി നൽകിയത്. ഇതിൽ തിരുവനന്തപുരം ജില്ലയിലെ പദ്ധതി പ്രദേശമായ പെരിങ്ങമലയിലെ ജനങ്ങളുടെ പ്രക്ഷോഭത്തെ തുടർന്ന് പ്ലാന്റ് കോവളം തുറമുഖ സൈറ്റിലേക്ക് മാറ്റാൻ തീരുമാനിക്കുകയുണ്ടായി. ഉത്തരവുപ്രകാരം 'വേസ്റ്റ് ടു എനർജി' പ്ലാന്റുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് കരാർ നൽകുന്നതിനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണെന്ന് മനസ്സിലാക്കുന്നു. കോഴിക്കോട് കോർപ്പറേഷനും ഫറോക്ക്, കൊയിലാണ്ടി, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളും ഒളവണ്ണ, കടലുണ്ടി, കുന്നമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന കോഴിക്കോട് ക്ലസ്റ്ററിനുവേണ്ടി സർക്കാരിനെ പ്രതിനിധീകരിച്ച് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (KSIDC) മാനേജിംഗ് ഡയറക്ടറും ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാരും മലബാർ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി 'വേസ്റ്റ് ടു എനർജി പ്ലാന്റ്' സ്ഥാപിച്ച് പ്രവർത്തിപ്പിക്കുവാൻ 2019 സെപ്തംബർ 4 ന് കരാർ ഉണ്ടാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ബ്രഹ്മപുരത്ത് പ്ലാന്റ് സ്ഥാപിക്കാൻ 2016 ഫെബ്രുവരിയിൽ തന്നെ കരാർ കിട്ടിയിരുന്ന ജി.ജെ.എക്കോ പവർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, നിബന്ധനകൾ പ്രകാരമുള്ള രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ അവരുമായുള്ള കരാർ റദ്ദ് ചെയ്യാൻ കൊച്ചി മുനിസിപ്പൽ കോർപ്പറേഷന് നിർദേശം നൽകികൊണ്ട് 2020 ഏപ്രിൽ 30 ന് കേരള സർക്കാർ ഉത്തരവ് G.O.(Rt)No.805/2020/LSGD പുറപ്പെടു വിച്ചിരിക്കുകയാണ്. എല്ലാ ജില്ലകളിലും 'വേസ്റ്റ് ടു എനർജി പ്ലാന്റു'കൾ സ്ഥാപിക്കുന്ന തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നാണ് മനസ്സിലാക്കുന്നത്. ഈ നയം തിരുത്തണമെന്നും സംസ്ഥാനത്തിന് അനുയോജ്യമോ പ്രായോഗികമോ അല്ലാത്ത വേസ്റ്റ് ടു എനർജി പദ്ധതികൾ നടപ്പാക്കാനുള്ള നടപടികൾ ഉപേക്ഷിക്കണമെന്നും കേരള ശാസ്ത്രസാഹിത്യപരിഷത്ത് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കേരളത്തിൽ ഖര മാലിന്യസംസ്‌കരണ ത്തിനായി 'വേസ്റ്റ് ടു എനർജി' പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുപകരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മുൻകയ്യിൽ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കു ന്നതിനാവശ്യമായ നടപടികളാണ് കേരള സർക്കാർ സ്വീകരിക്കേണ്ട തെന്ന ആവശ്യം കേരള സമൂഹത്തിൽനിന്ന് ഉയർന്നുവരേണ്ടതുണ്ട്.

മാലിന്യസംസ്‌കരണം കേരളത്തിൽ

മാലിന്യപരിപാലനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ കേരള ത്തിന്റെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ജനവാസരീതിയിലു മുള്ള പ്രത്യേകതകൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. കിഴക്ക് പശ്ചിമഘട്ടം മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെയുള്ള കേരളത്തിന്റെ ഭൂപ്രകൃതി മറ്റു സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്ത മാണ്. ഉയർന്ന മലനിരകളും സമുദ്രനിരപ്പിലും താഴ്ന്ന പ്രദേശങ്ങളു മുള്ള കേരളത്തെ പൊതുവിൽ മലനാട്, ഇടനാട്, തീരദേശം എന്നിങ്ങനെയാണ് തിരിച്ചിട്ടുള്ളത്. പതിനാലിൽ ഒമ്പത് ജില്ലകളിലു മായി കേരളത്തിന് 580 കി.മീറ്റർ സമുദ്രതീരമുണ്ട്. കൊടുമുടിയിൽനിന്ന് സമുദ്രത്തിലേക്ക് കുത്തനെയുള്ള ചരിവിലൂടെ 50-60 കി.മീറ്റർ നീളത്തിൽ ഒഴുകുന്ന 44 നദികൾ, അനേകം പോഷകനദികളും നീർച്ചാലു കളും, കിലോമീറ്ററുകൾ നീളത്തിലുള്ള ചെറുതോടുകൾ, കൂടാതെ 34 കായലുകളും അവയെ ബന്ധിപ്പിക്കുന്ന ജലപാതകളും എല്ലാം ഉൾക്കൊള്ളുന്ന ജലബന്ധിതമായ ഭൂപ്രകൃതിയാണ് കേരളത്തിനു ള്ളത്. ജല പരിസ്ഥിതിക്ക് ഇണങ്ങുന്ന സസ്യലതാദികളും മരങ്ങളും നിറഞ്ഞ് ജൈവവൈവിധ്യത്താൽ സമൃദ്ധമാണ് ഓരോ ചെറുപ്രദേ ശവും. ജലാശയങ്ങളിൽ വെള്ളം ഉറപ്പുവരുത്തുകയും ജൈവസമ്പത്ത് നിലനിർത്തുകയും ചെയ്യുന്ന സമൃദ്ധമായ മഴ കേരളത്തിന്റെ പ്രത്യേകത യാണ്. പശ്ചിമഘട്ടത്തിന്റെ കിടപ്പും മൺസൂൺ പ്രതിഭാസവും ചേർന്ന് കേരളത്തിൽ വർഷം മുഴുവൻ മഴ പെയ്യിക്കുന്നുണ്ട്. ഇത് ശരാശരി 3000 മില്ലീമീറ്ററിനടുത്ത് വരും. അതിൽ ഭൂരിഭാഗവും ഏതാണ്ട് 6 മാസക്കാലയളവിനുള്ളിലാണ് കിട്ടുന്നത്. 2011 സെൻസസ് അനുസരിച്ച് ച.കി.മീറ്ററിന് 860 ആണ് കേരളത്തിലെ ജനസാന്ദ്രത. ദേശീയമായും അന്തർദേശീയമായും നോക്കുമ്പോൾ ഇത് വളരെ ഉയർന്നതാണ്. തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള തീരദേശത്താണ് ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ളത്. ജനവാസ സങ്കേതങ്ങളുടെ വിതരണത്തിലുമുണ്ട് പ്രത്യേകത. 38,863 ച.കി.മീ വരുന്ന സംസ്ഥാനവിസ്തൃതിയിൽ വനഭൂമിയൊഴികെ (ഔദ്യോഗിക കണക്കനുസരിച്ച് 29%) മറ്റെല്ലായിടവും വാസസങ്കേതങ്ങളാണ്.

ഗ്രാമനഗര വ്യത്യാസമില്ലാതെയാണ് വീടുകൾ വ്യാപിച്ചുകിടക്കു ന്നത്. ജനസംഖ്യയുടെ ഏതാണ്ട് പകുതിപേർ നഗരവാസികളാണ്. നഗരവത്കരണത്തിന്റെ വേഗത വർധിച്ചുകൊണ്ടിരിക്കുകയുമാണ്. ജൈവസമ്പന്നമായ കേരള പരിസ്ഥിതിയും വികേന്ദ്രീകൃതമായ വാസസങ്കേതങ്ങളും, മാലിന്യം അതതിടങ്ങളിൽ തന്നെ സംസ്‌കരിച്ച് മലിനീകരണം ഗണ്യമായി കുറക്കാനുള്ള വലിയ സാധ്യതയാണ് നൽകുന്നത്. സംസ്‌കരിക്കപ്പെട്ടില്ലെങ്കിൽ, അവ മഴവെള്ളത്തിൽ കലർന്ന് ജലവ്യൂഹത്തെ ബാധിക്കുകയും ജനജീവിതം ദുസ്സഹമാക്കു കയും ചെയ്യും. 2018ലും 2019ലും ഉണ്ടായ പ്രളയങ്ങളും കോവിഡ് 19 മഹാമാരിയും വികേന്ദ്രീകൃതവും ശാസ്ത്രീയവുമായ മാലിന്യപരിപാ ലനപദ്ധതികളുടെ പ്രസക്തിയും പ്രാധാന്യവും വർധിപ്പിക്കുന്നു.

മാലിന്യം എന്ത്? എങ്ങനെ? എത്രത്തോളം?

ജീവിതരീതികളിൽ വന്ന മാറ്റം മൂലമുണ്ടായ ഉപഭോഗവർധനവും ഉപയോഗിച്ച് വലിച്ചെറിയുന്ന ജീവതശൈലിയും മാലിന്യങ്ങൾ കുന്നു കൂടുന്നതിലേക്കാണ് നയിച്ചത്. ഉപയോഗമില്ലെന്ന് കരുതുന്നവയെല്ലാം മാലിന്യമെന്ന് കണക്കാക്കി പുറത്തെറിയുക ശീലമായി. കേരളീയ സാമൂഹികജീവിതത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങളിലൂടെ രൂപപ്പെട്ട ഇടത്തരക്കാരുടെ കൂടിയ വാങ്ങൽശേഷിയും ലോകത്തെമ്പാടും തൊഴിൽ ചെയ്യുന്ന പ്രവാസികളുടെ ഉപഭോഗ അനുഭവങ്ങളും അത് ശക്തിപ്പെടുത്തി.

വീടുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, കല്യാണ മണ്ഡപങ്ങൾ, മാർക്കറ്റുകൾ, ഹോട്ടലുകൾ, വാണിജ്യസ്ഥാപനങ്ങൾ, ഓഫീസുകൾ, അറവുശാലകൾ, കോഴിക്കടകൾ, മത്സ്യമാർക്കറ്റ് തുടങ്ങി എല്ലാ ഇടങ്ങളിലും ദൈനംദിനജീവിതത്തിന്റെ എല്ലാഘട്ടത്തിലും ഉപയോഗമില്ലാത്തതായി മാറുന്ന പാഴ്‌വസ്തുക്കൾ മാലിന്യമായി കുമിഞ്ഞുകൂടുകയാണ്. നഗരങ്ങളിലും നഗരസമാനമായ ഗ്രാമങ്ങളിലും മാലിന്യത്തിന്റെ അളവ് താരതമ്യേന കൂടുതലാണ്. നഗരവൽക്കരണം മാലിന്യത്തിന്റ അളവ് വർധിപ്പിക്കുന്നു. ഒറ്റ ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന ശീതളപാനീയ/വെള്ളക്കുപ്പികൾ, പ്ലാസ്റ്റിക് കപ്പുകൾ/ ഗ്ലാസുകൾ, പേപ്പർ പ്ലേറ്റുകൾ, പേന, റീഫിൽ, പ്ലാസ്റ്റിക് കൂടുകൾ എന്നി ങ്ങനെ നിരവധി വസ്തുക്കൾ മാലിന്യക്കൂമ്പാരത്തിലേക്കെത്താൻ നാഗരികജീവിതരീതികൾ കാരണമാകുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗോളാന്തരവ്യാപാരവും മാലിന്യം വർധിപ്പിക്കുന്നു. പാൽ, പഴം, മാംസം, പച്ചക്കറികൾ, മത്സ്യം തുടങ്ങി എളുപ്പം കേടാവുന്ന ഭക്ഷ്യവസ്തുക്കൾ ദീർഘദൂരം കടത്തേണ്ടിവരുന്നത് പാക്കിങ്ങിന് പ്രാധാന്യം കൂട്ടുന്നു. പ്ലാസ്റ്റിക്ക് കാരിബാഗുകളും കാർഡ്‌ബോർഡും തെർമോക്കോളുമടക്കം എത്ര പാക്കിങ് വസ്തുക്കളാണ് ഒരു വീട്ടിൽ ഒരു ദിവസം എത്തുന്നത്! പ്ലാസ്റ്റിക്ക്, നൈലോൺ, തുകൽച്ചെരിപ്പ്, ബാഗ്, കുട എന്നിങ്ങനെയുള്ള വസ്തുക്കളും ഉപയോഗശേഷം വലിച്ചെറിയപ്പെട്ട് മാലിന്യക്കൂമ്പാരത്തിൽ കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്. ഉപയോഗിച്ച സാനിറ്ററി പാഡുകളും ഡയപ്പറുകളും, ടോർച്ച് സെല്ലുകൾ, മെർക്കുറി വിളക്കുകൾ, ലോഹങ്ങളും പ്ലാസ്റ്റിക്കുകളും ചായങ്ങളും, ആശുപത്രികളിൽനിന്നുള്ള കാലാവധികഴിഞ്ഞ മരുന്നുകൾ തുടങ്ങിയ അപകടകരമായ രാസാവശിഷ്ടങ്ങളും അവയിൽ ഉൾപ്പെടുന്നുണ്ട്. കെട്ടിടനിർമാണാവശിഷ്ടങ്ങളും തൊടിയിൽ ഉണങ്ങിവീഴുന്ന മരക്കമ്പുകൾ പോലും ഇപ്പോൾ മാലിന്യക്കൂമ്പാരത്തിന്റെ ഭാഗമാണ്. കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ടി.വി.സെറ്റുകൾ, സി.എഫ്.എൽ തുടങ്ങിയ ഇലക്‌ട്രോണിക്ക് മാലിന്യങ്ങളും വർധിച്ചുവരുന്നുണ്ട്. പുതിയ ഉപഭോഗവസ്തുക്കൾ ജീവിതത്തിന്റെ ഭാഗമായിത്തീരുന്ന സാഹചര്യത്തിൽ ഇത് സ്വാഭാവികമാണ്.

സംസ്‌കരിക്കപ്പെടാതെ ജലസ്രോതസ്സുകളെ മലിനമാക്കുന്നതാണ് ദ്രവമാലിന്യങ്ങൾ. അടുക്കളകളിൽനിന്നും ഹോട്ടലുകളിൽനിന്നും പുറത്തുകളയുന്ന കഴുകൽവെള്ളവും, അലക്കുവെള്ളവും ഒഴുകി തോടുകളിലും നദികളിലും എത്തുന്നത് കുടിവെള്ളമടക്കമുള്ള ജലസ്രോതസ്സുകളെ മലിനമാക്കുന്നതിനൊപ്പം കക്കൂസ് മാലിന്യങ്ങളും ശുചിമുറിമാലിന്യങ്ങളും മണ്ണിനടിയിൽക്കിടന്ന് മണ്ണും വെള്ളവും മലിനമാക്കുന്നു. വിവിധ സ്രോതസ്സുകളിൽനിന്ന് കിട്ടുന്ന മാലിന്യങ്ങളെ അവയുടെ സ്വഭാവമനുസരിച്ച് താഴെ പറയും വിധം തരംതിരിക്കാവുതാണ്.

  1. ജൈവവിഘടനത്തിന് വിധേയമാകുന്നവ
  2. പുനഃചക്രണം സാധ്യമായവ
  3. ഇലക്ട്രിക്കൽ-ഇലക്‌ട്രോണിക് മാലിന്യങ്ങൾ
  4. വിവിധ ഘടകമാലിന്യങ്ങൾ
  5. അപകടസാധ്യതയുള്ള മാലിന്യങ്ങൾ
  6. വിഷമയമായ മാലിന്യങ്ങൾ
  7. മെഡിക്കൽ മാലിന്യങ്ങൾ
  8. ജഡ മാലിന്യങ്ങൾ/നിർമാണാവശിഷ്ടങ്ങൾ
  9. കാർഷികാവശിഷ്ടങ്ങൾ

ഇവയിൽ ജൈവവിഘടനത്തിന് വിധേയമല്ലാത്തവയെല്ലാം ചേർത്ത് അജൈവമാലിന്യങ്ങൾ എന്നുപറയാവുതാണ്. പ്രതിദിനം ഓരോരുത്തരും പുറന്തള്ളുന്ന ശരാശരി മാലിന്യം 250 ഗ്രാം മുതൽ 600 ഗ്രാം വരെ എന്നാണ് കണക്കാക്കിയിട്ടുള്ളത്. അതാ യത് ഏകദേശം പ്രതിദിനം പ്രതിശീർഷം 500 ഗ്രാം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു പ്രദേശത്തുണ്ടാകാനിടയുള്ള ഖരമാലിന്യ ത്തിന്റെ മൊത്തം അളവ് കണക്കാക്കുന്നതും അത് കൈകാര്യം ചെയ്യുന്നതിനുള്ള രീതികളും സങ്കേതങ്ങളും ആവിഷ്‌കരിക്കുന്നതും. കേരളത്തിലെ നഗരപ്രദേശങ്ങളിൽ (നഗരവൽകൃതമായ ഗ്രാമ പ്രദേശങ്ങളിലും) ഉണ്ടാകുന്ന മാലിന്യങ്ങളുടെ അളവ് പഠനവിധേയ മാക്കിയതിന്റെ അടിസ്ഥാനത്തിൽ മൊത്തം ഖരമാലിന്യങ്ങളുടെ പകുതിയോളം ഗാർഹികസ്രോതസ്സുകളിൽ നിന്നാണെന്ന് കണ്ടെത്തി യിട്ടുണ്ട്. ഒരു പഠനത്തിൽനിന്നുള്ള വിവരം താഴെ കൊടുത്തിരിക്കുന്നു. മാലിന്യം സ്രോതസ്സനുസരിച്ച് (ശതമാനത്തിൽ)

നം ഇനം ശതമാനം
1 ഗാർഹികം 49
2 ഹോട്ടലുകൾ, കല്യാണമണ്ഡപങ്ങൾ, സ്ഥാപനങ്ങൾ 17
3 കടകൾ, ചന്തകൾ 16
4 തെരുവ് അടിച്ചുവാരിയത് 9
5 നിർമാണാവശിഷ്ടങ്ങൾ 6
6 ആശുപത്രികൾ, അറവുശാലകൾ 3
ആകെ 100

(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ, 2007)

അതുപോലെ ഖരമാലിന്യങ്ങളുടെ ഘടനയും പഠനവിധേയമാക്കി യിട്ടുണ്ട്. ഖരമാലിന്യത്തിന്റെ മുഖ്യഭാഗവും ജൈവമാലിന്യമാണ്. ഖരമാലിന്യത്തിന്റെ ഏകദേശഘടന (ശതമാനത്തിൽ)

നം ഇനം ശതമാനം
1 ജൈവമാലിന്യം 71-83
2 പേപ്പർ 3.5-5.00
3 പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹം 5-9
4 ജഡവസ്തുക്കൾ, അപകടകരമായവ 4.9-11.5

(അവലംബം: മാലിന്യമുക്തകേരളം കർമപദ്ധതി, ശുചിത്വമിഷൻ)

ചെറിയ അളവിലാണെങ്കിലും ഇരുമ്പ്, മാംഗനീസ്, നിക്കൽ, കാഡ്മിയം, ലെഡ്, ക്രോമിയം, സിങ്ക് തുടങ്ങിയ ലോഹങ്ങൾ നഗര മാലിന്യങ്ങളിൽ കണ്ടുവരുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ട്യൂബ് ലൈറ്റുകളും സി.എഫ്.എല്ലും മെർക്കുറി മണ്ണിലെത്താൻ കാരണമാ കുന്നു. കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവ അപകടകാരികളായ ലോഹങ്ങളാണ്. കേരളത്തിലെ ജൈവമാലിന്യത്തിൽ ശരാശരി ഈർപ്പം 60 ശതമാന ത്തിലധികമാണ്. വർധിച്ച അളവിലുള്ള ഈർപ്പം പല മാലിന്യസംസ്‌കരണരീതികളും, പ്രത്യേകിച്ച് താപീയപ്രക്രിയ, അവയിൽ ലഭ്യമാകുന്ന ഊർജത്തിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട്, പ്രായോഗികമല്ലാതാ ക്കുന്നു. എന്നാൽ മാലിന്യത്തിലും അന്തരീക്ഷത്തിലും അടങ്ങിയിട്ടുള്ള ഈർപ്പവും സൂക്ഷ്മജീവികൾക്ക് പെരുകാൻ സൗകര്യപ്രദമായ അന്തരീക്ഷതാപനിലയും ജൈവവിഘടനപ്രക്രിയകൾ വലിയ തോതിൽ നടക്കാൻ സഹായകമാണ്. അജൈവമാലിന്യങ്ങൾ ചിതലരിച്ചോ, പൊടിഞ്ഞോ മണ്ണിൽ ചേരാത്തതുകൊണ്ട് അവ ഉപദ്രവകാരികളായി ദീർഘനാൾ നില നിൽക്കും. അഴുകുന്ന ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തും. അഴുകിയ അവശിഷ്ടങ്ങളിൽ പ്രജനനം നടത്തുന്ന കൊതു കുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തും. ഇവ അതതു ദിവസം തന്നെ സംസ്‌കരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ മാലിന്യത്തെ അവഗണിക്കുന്നത് അപകടകരമാണ്. പൊതുജനാരോഗ്യം നിലനിർത്താൻ പരിസരശുചീകരണവും മാലിന്യസംസ്‌കരണവും അനിവാര്യമാണ്. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പരിഷ്‌കൃതസമൂഹങ്ങൾ സാമൂഹികമായ അപരാധമായും കുറ്റവുമായാണ് കാണുന്നത്.

സമൂഹത്തിന്റെ പൊതുസമീപനം

ഗാർഹികമാലിന്യങ്ങൾ മുൻകാലങ്ങളിൽ ഒരു പ്രശ്‌നമായിരുന്നില്ല. ഇന്നും കാർഷികപ്രവർത്തനങ്ങൾ നിലനിൽക്കുന്ന ഗ്രാമപ്രദേശങ്ങ ളിൽ ഗാർഹികമാലിന്യങ്ങൾ വാഴക്കും തെങ്ങിനും പച്ചക്കറിക്കും വളമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പുരയിടകൃഷിയുടെ പ്രാധാന്യം നഷ്ടമായതോടെയാണ് ജൈവമാലിന്യങ്ങൾ പ്രശ്‌ന വസ്തുവായത്. മാലിന്യസംസ്‌കരണത്തിന് ചില എളുപ്പവഴികളാണ് പൊതുവിൽ സ്വീകരിച്ചുവരുന്നത്. അവശിഷ്ടങ്ങൾ കത്തിച്ച് ഒഴിവാക്കുന്നവരാണ് ഒരുവിഭാഗം. ഏറ്റവും എളുപ്പവും ചെലവില്ലാത്തതുമായ രീതിയായതിനാൽ വീടുകളിലും കടകൾ, മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥല ങ്ങളിലും അവ കൂട്ടിയിട്ട് കത്തിക്കുന്നു. ഇത് പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാണ്. പ്ലാസ്റ്റിക്കുകൾ അടക്കമുള്ള മാലിന്യങ്ങൾ കത്തുമ്പോൾ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് കാരണമാകാവുന്ന കാർബണിക രാസവസ്തുക്കൾ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാസമാലിന്യങ്ങൾ കത്തുമ്പോൾ പുറത്തുവരുന്ന വാതകങ്ങൾ സസ്യങ്ങളിലും ജലാശയങ്ങളിലും വന്നടിയുന്നു; അവയിലൂടെ മൃഗങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും എത്തുന്നു; വായുവിലൂടെ നേരിട്ടും എത്തുന്നുണ്ട്. വിഷപ്പുകയിലെ രാസികങ്ങൾ താഴെ പറയുന്നയാണ്.

  • ക്ലോറിനേറ്റഡ് ആന്റ് ബ്രോമിനേറ്റഡ് ഡയോക്‌സിൻസ്
  • ക്ലോറിനേറ്റഡ് ആന്റ് ബ്രോമിനേറ്റഡ് ഫ്യുറാൻസ്
  • കാർബൺ പൊടി
  • പോളി ക്ലോറിനേറ്റഡ് ബൈഫീനൈൽസ്
  • പോളി സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബൺസ്, ബെൻസൊപൈറീൻസ്
  • എളുപ്പം ബാഷ്പീകരിക്കുന്ന ജൈവരാസികങ്ങൾ
  • പൈറോളിസിസ് ഘട്ടത്തിലുണ്ടാകുന്ന ഉൽപന്നങ്ങൾ

ഇവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മാത്രമായി 1989ൽ സ്വിറ്റ്‌സർലണ്ടിലെ ബേസിൽ എന്ന സ്ഥലത്ത് ഐക്യരാഷ്ട്ര സഭ ഒരു അന്താരാഷ്ട്ര കൺവെൻഷൻ വിളിച്ച് ചേർത്തിരുന്നു എന്നത് ഇതുമൂലമുണ്ടാകുന്ന അപകടത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നുണ്ട്.

ജൈവമാലിന്യങ്ങളിലുള്ള ജൈവരാസികങ്ങൾ വിഘടിക്കപ്പെട്ട് മണ്ണിലേക്ക് തിരിച്ചെത്തേണ്ടവയാണ്. അവ മണ്ണിൽ തിരിച്ചത്തുന്നതി ലൂടെയാണ് മണ്ണിന് ആവശ്യമായ പോഷകമൂലകങ്ങളും കാർബണും ഒക്കെ ലഭിക്കുന്നത്. ജൈവമാലിന്യം കത്തിക്കുമ്പോൾ ഈ പോഷകങ്ങൾ മണ്ണിലേക്കെത്താതെ നഷ്ടപ്പെടുകയാണ്. കൂടാതെ ഇവ കത്തിക്കുമ്പോൾ ഉണ്ടാകുന്ന വോളട്ടയിൽ ഓർഗാനിക് കാർബൺ (Volatile Organic Carbon), പൊടിപടലങ്ങൾ തുടങ്ങിയവ അന്തരീക്ഷ മലിനീകരണത്തിനും, കാർബൺ ഡൈ ഓക്‌സൈഡ് ആഗോളതാപനം വർധിക്കാനും കാലാവസ്ഥാവ്യതിയാനത്തിനും കാരണമാകും. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവരുമുണ്ട്. അത് ജൈവമാലിന്യങ്ങളോടൊപ്പം പ്ലാസ്റ്റിക്കുകളും മറ്റും ചേർന്ന് ചീഞ്ഞ ളിഞ്ഞ് ദുർഗന്ധം പരത്തുന്നതിനും രോഗാണുവ്യാപനത്തിനും പകർച്ചവ്യാധികൾക്കും കാരണമാകുന്നു. അതോടൊപ്പം സംസ്‌കരണ സാധ്യത ഇല്ലാതാക്കുകയും മാലിന്യം കൈകാര്യം ചെയ്യുന്നവരിൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അജൈവമാലി ന്യങ്ങൾ അവിടെത്തന്നെ അടിഞ്ഞുകൂടി കിടക്കുകയും അതിലുള്ള മൃദുലോഹങ്ങൾ, നിറങ്ങൾ, ചായങ്ങൾ തുടങ്ങിയ രാസവസ്തുക്കൾ ദീർഘകാലം നിലനിന്ന് മണ്ണിലേക്ക് ഇറങ്ങുകയും മണ്ണിനെ വിഷാർദ്രമാക്കുകയും ചെയ്യും. ഏതാണ്ട് വർഷം മുഴുവൻ പെയ്യുന്ന മഴയിൽ, വലിച്ചെറിയുന്ന മാലിന്യവും അഴുകിയ മാലിന്യത്തിൽനിന്ന് ഒലിച്ചിറങ്ങുന്ന ദ്രാവകവും ജലസ്രോതസ്സുകളിൽ ഒഴുകിയെത്തുകയും വ്യാപകമായ മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നു. മാലിന്യം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്ന ചിലരുണ്ട്. മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളും ഭക്ഷണമാക്കുന്നതിനാൽ ഇവ ആഹാരശൃംഖലയിലൂടെ മനുഷ്യശരീരത്തിൽ എത്തിപ്പെട്ട് പല അസുഖങ്ങൾക്കും കാരണമാകുന്നു. ജലത്തിലെ ആവാസവ്യവസ്ഥ യെയും അത് ബാധിക്കും. ഇങ്ങനെ മലിനപ്പെടുന്നതിലൂടെ കുടിവെള്ളവും ജലാശയങ്ങളിലെ ജൈവസമ്പത്തും നഷ്ടമാകുന്ന തായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ജലത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുന്നത് ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കും. ചിലപ്പോൾ അതിപോഷണമുണ്ടാക്കിക്കൊണ്ട് ജലകളകളുടെ പെരുപ്പത്തിന് കാരണമാവുകയും ചെയ്യുന്നു. നമ്മുടെ ചെറുതോടു കളെയും നദികളെയും കായലുകളെയും മാത്രമല്ല സമുദ്രങ്ങളെ വരെ മാലിന്യം അപകടകരമായി ബാധിക്കുകയാണ്. ഒഴുക്കിവിട്ട മാലിന്യ ങ്ങൾ പലതും പ്രളയകാലത്ത് കരയ്ക്കടിഞ്ഞതും നാം കണ്ടതാണ്.

ഏറെക്കാലം തുടർന്നുവന്ന രീതി എന്നുള്ള നിലയ്ക്ക് ഇത് ശീലങ്ങ ളായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ശീലങ്ങൾ മാറ്റിയെടു ക്കണമെങ്കിൽ ഏറെ സമയം വേണ്ടിവന്നേക്കാം. നഗരങ്ങളിലാണെങ്കിൽ അടുത്തുള്ള ഗ്രാമപ്രദേശങ്ങളിൽ ആളൊഴി ഞ്ഞസ്ഥലം കണ്ടെത്തി മാലിന്യം കുഴിച്ചു മൂടുന്ന പതിവാണുണ്ടായി രുന്നത്. കുഴിച്ചുമൂടാനുള്ളതായതുകൊണ്ട് ജൈവ-അജൈവമാലിന്യ ങ്ങൾ വേർതിരിക്കലും ഇല്ല. മാലിന്യം ശേഖരിക്കുന്നതിന് തെരുവോരങ്ങളിൽ സ്ഥാപിച്ച കുപ്പ ത്തൊട്ടികളിൽനിന്നും അത് കാക്കകൾ കൊത്തിയും തെരുവുനായ്ക്കൾ കടിച്ചുവലിച്ചും പ്രദേശമാകെ വൃത്തിഹീനമാക്കാൻ തുടങ്ങി. കുപ്പത്തൊട്ടികൾ എലികളുടെ താവളങ്ങളുമായി. മാലിന്യങ്ങളിൽനിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം ആ പ്രദേശമാകെ ദുർഗന്ധപൂരിതമാക്കി. കുപ്പത്തൊട്ടികളിൽനിന്ന് മാലിന്യം വാരിയെടുക്കുന്ന തൊഴിലാളികൾ അസുഖകരമായ നഗരക്കാഴ്ചയായി. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ തങ്ങളുടെ പ്രദേശത്തു കൂടി പോകുന്നതിനെ എല്ലാവരും എതിർക്കുകയാണ്. കുപ്പത്തൊട്ടി കളുടെ വലിപ്പവും ആകൃതിയും മാറ്റിയതുകൊണ്ടും ചവറുവണ്ടികളിൽ മാറ്റംവരുത്തിയതുകൊണ്ടുമൊന്നും ജനങ്ങളുടെ സ്വീകാര്യത നേടാൻ കഴിഞ്ഞില്ല.

മാലിന്യം കത്തിക്കുകയോ വലിച്ചെറിയുകയോ ജലസ്രോതസ്സു കളിലേക്ക് പുറംതള്ളുകയോ ചെയ്താൽ നടപടികൾ സ്വീകരിക്കാൻ ഇന്ന് നിയമങ്ങളുണ്ട്. ജൈവം, അജൈവം എന്ന് വേർതിരിച്ചുവേണം സംസ്‌കരിക്കാൻ എന്നാണ് കേന്ദ്രനിയമവും സുപ്രീംകോടതി നിർദേശവും. അതിന്റെ അടിസ്ഥാനത്തിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വേർതിരിച്ച് ശേഖരിക്കാനായിരുന്നു അടുത്ത ശ്രമം. എന്നാൽ അതിന് കഴിഞ്ഞില്ല. ശേഖരിക്കുന്ന തൊഴിലാളികളും പിന്നീട് അതേറ്റെടുത്ത കുടുംബശ്രീപ്രവർത്തകരും എല്ലാ മാലിന്യങ്ങളും ഒന്നിച്ച് ചേർത്താണ് സംസ്‌കരണകേന്ദ്രങ്ങളിലെ ത്തിക്കുന്നത്. മാലിന്യങ്ങൾ വേർതിരിച്ചുവേണം നൽകാൻ എന്ന കാര്യം ഇപ്പോഴും സാമൂഹികബോധത്തിന്റെ ഭാഗമായിട്ടില്ല. ഇതിനു പുറമെയാണ് വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ കാരിബാഗിലാക്കി റോഡിലും തോട്ടിലും വലിച്ചെറിയുന്നവരുടെ സമീപനം. തരംതിരിക്കാതെ എല്ലാത്തരം മാലിന്യങ്ങളും ഒന്നിച്ച് സംസ്‌കരണശാലകളിൽ എത്തുന്നതുകൊണ്ട് സംസ്‌കരണം ചിട്ടയായി നടത്താൻ കഴിയുന്നില്ല. പ്ലാന്റും പരിസരവും ദുർഗന്ധം നിറഞ്ഞതായി. മാലിന്യപ്ലാന്റിൽനിന്ന് ഒലിച്ചറിങ്ങുന്ന ലീച്ചേറ്റ് സമീപത്തെ ജല സ്രോതസ്സുകളെ മലിനമാക്കി. ഈ സാഹചര്യത്തിൽ പരിസരവാസി കൾ ഉയർത്തിയ ശക്തമായ പ്രതിഷേധംമൂലം മിക്കവാറും എല്ലാ സംസ്‌കരണപ്ലാന്റുകളും പൂർണമായോ ഭാഗികമായോ അടച്ചുപൂട്ടപ്പെട്ടു. കേരളത്തിലെ മിക്കനഗരങ്ങളുടെയും മാലിന്യസംസ്‌കരണ പ്ലാന്റു കളുടെ അവസ്ഥ ഇതാണ്. പുതിയ പ്ലാന്റുകൾ ഒരിടത്തും സ്ഥാപിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നു. എന്റെ പിന്നാമ്പുറത്തു വേണ്ട (Not In My Backyard) എന്നതാണ് പൊതുനിലപാട്. തിരുവന ന്തപുരത്ത് വിളപ്പിൽശാലയും കൊല്ലത്ത് കുരീപ്പുഴയും ആലപ്പുഴയിൽ സർവോദയപുരവും കോട്ടയത്ത് വടവാതൂരും തൃശ്ശൂരിൽ ലാലൂരും കോഴിക്കോട്ടെ ഞെളിയൻപറമ്പും കണ്ണൂരിലെ ഏച്ചൂരുമെല്ലാം പല കാലങ്ങളിലായി മാലിന്യങ്ങളുടെ പേരിൽ പ്രശ്‌നപ്രദേശങ്ങളായവ യാണ്. വിളപ്പിൽശാലയിലും സർവോദയപുരത്തും വടവാതൂരിലും ലാലൂരിലും ഞെളിയൻ പറമ്പയിലും കേന്ദ്രീകൃത കമ്പോസ്റ്റിങ്ങ് പ്ലാന്റ് സ്ഥാപിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വേണ്ട രീതിയിൽ പ്ലാന്റ് പരിപാലിക്കുന്നതിൽ വന്ന വീഴ്ച പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയുണ്ടായി. ഇപ്പോഴാകട്ടെ നഗരമാലിന്യപ്രശ്‌നങ്ങൾക്ക് സാങ്കേതികവിദ്യ യിലൂടെ പരിഹാരം കാണാമെന്ന് ധരിച്ചുകൊണ്ട് 8 നഗരങ്ങളിൽ മാലിന്യത്തിൽനിന്ന് ഊർജം (വേസ്റ്റ് ടു എനർജി) ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾ സ്ഥാപിക്കാൻ സർക്കാർ തന്നെ തീരുമാനിച്ചിരിക്കയാണ്.

മാലിന്യത്തിൽനിന്ന് ഊർജം (വേസ്റ്റ് ടു എനർജി) പദ്ധതി കേരള ത്തിൽ എന്തുകൊണ്ട് പ്രായോഗികമല്ല?

  • മാലിന്യം കത്തിക്കുമ്പോൾ ലഭിക്കുന്ന ഊർജമുപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്നരീതിയാണ് മാലിന്യത്തിൽനിന്ന് ഊർജം (വേസ്റ്റ് ടു എനർജി) എന്നത്. ഇതിന് പൈറോളിസിസ്, ഇൻസിന റേഷൻ, ഗ്യാസിഫിക്കേഷൻ എന്നിങ്ങനെ വ്യത്യസ്ത രീതികൾ പ്രയോഗത്തിലുണ്ട്.
  • മാലിന്യം ദഹിപ്പിക്കുമ്പോഴുണ്ടാകുന്ന ചൂടുവാതകങ്ങൾ കൊണ്ട് നീരാവി ഉണ്ടാക്കുകയും അതുപയോഗിച്ച് ടർബയിൻ കറക്കി വൈദ്യുതി ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. അവശേഷിച്ച തണുത്ത വാതകങ്ങൾ വീണ്ടും കത്തിച്ച് ഗ്യാസ് ടർബയിൻ കറക്കിയും കൂടുത ലായി വൈദ്യുതി ഉൽപാദിപ്പിക്കാം.
  • താപീയസംസ്‌കരണമാണ് 'ആധുനിക സാങ്കേതികവിദ്യ' എന്നത് തെറ്റിദ്ധാരണയാണ്. ബയോമെത്തനേഷനിലും കമ്പോസ്റ്റിങ്ങിലും ആധുനികമായ പല പരിഷ്‌കാരങ്ങളും നടന്നിട്ടുണ്ട്. ശുചിത്വമിഷൻ തന്നെ മുൻപ് നടത്തിയ അന്വേഷണങ്ങളിൽ അത്തരം പല നിർദേശ ങ്ങളും എത്തിയിട്ടുണ്ട്. അതൊക്കെ പരിശോധിച്ചിട്ടാണോ ഈ തീരുമാനം എടുത്തത് എന്ന് വ്യക്തമല്ല.
  • നഗരമാലിന്യസംസ്‌കരണത്തിൽ കേരളത്തിൽ ഒരുപാട് ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതെല്ലാം വിജയകരമായിട്ടില്ലെങ്കിലും അനുഭവങ്ങൾ അമൂല്യമാണ്. എന്നാൽ ആ അനുഭവവും വിജ്ഞാനവുമുള്ള വിദഗ്ധരു മായി കൂടിയാലോചിച്ച ശേഷമല്ല, ചില മുൻവിധികളുടെ അടിസ്ഥാന ത്തിലാണ് ഈയൊരു തീരുമാനമുണ്ടായതെന്ന് ന്യായമായും സംശയി ക്കാവുന്നതാണ്.
  • വിവിധതരം ഖരമാലിന്യങ്ങളുടെ പരിപാലനം സംബന്ധിച്ച് 2016 ഏപ്രിൽ 8 ന് കേന്ദ്രസർക്കാരും കേന്ദ്രചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി കേരളത്തിനനുയോജ്യമായ മാലിന്യപരിപാലനനയം 2018 സെപ്റ്റംബർ 13ന് കേരളസർക്കാരും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഖരമാലിന്യങ്ങളിൽ അഴുകുന്നവ കഴിവതും ഉറവിടത്തിൽ തന്നെയോ അല്ലെങ്കിൽ വികേന്ദ്രീകൃതസംസ്‌കരണ സംവിധാനങ്ങളിലൂടെയോ കമ്പോസ്റ്റാക്കി മാറ്റണമെന്നും അഴുകാത്തവ ശാസ്ത്രീയമായി സംസ്‌കരിക്കണം എന്നും ഒരു കാരണവശാലും വലിച്ചെറിയുകയോ അശാസ്ത്രീയമായി കുഴിച്ചുമൂടുകയോ കത്തിക്കുകയോ ചെയ്യരുതെന്നുമാണ് മാലിന്യപരിപാലന നിയമങ്ങളുടെ അന്ത:സത്ത. നിയമത്തിന്റെ പ്രസക്തമായഭാഗങ്ങൾ അന്യത്ര ചേർത്തിട്ടുണ്ട്. എന്നാൽ വേസ്റ്റ് ടു എനർജി പദ്ധതി സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നതിൽ ഇതൊന്നും കേരള സർക്കാർ പരിഗണിച്ചതായി കാണുന്നില്ല.

അതുകൊണ്ട് സർക്കാർ ഉത്തരവുകൾക്കനുസൃതമായി കേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റു കൾ സ്ഥാപിക്കുന്നതിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥി തികവുമായ പ്രത്യാഘാതങ്ങളും സാങ്കേതികവിദ്യയുടെ ഫല പ്രാപ്തിയും വിശദമായി പരിശോധിക്കേണ്ടതുണ്ട്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിന്റെ നിഷേധം

തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിക്ഷിപ്തമായ സ്വയം ഭരണാ വകാശവും അധികാരവുമല്ല, നടത്തിപ്പുസ്ഥാപനത്തിന്റെ ലാഭം മാത്രമാണ് വേസ്റ്റ് ടു എനർജി പദ്ധതികളുടെ പ്രദേശ പരിധി തീരുമാനി ക്കുന്നതിലെ മാനദണ്ഡം എന്നാണ് സർക്കാർ ഉത്തരവിൽനിന്ന് മനസ്സിലാവുന്നത്.

കോർപ്പറേഷൻ, മുൻസിപ്പാലിറ്റി മുതലായവയ്ക്ക് അവരുടെ അധികാരപരിധിയിൽ വരുന്ന പ്രദേശത്തെ മാലിന്യങ്ങൾ സംസ്‌കരി ക്കുന്നതിന് ഒരു കമ്പനിയെ ചുമതലപ്പെടുത്താൻ കഴിയുമ്പോ ഴാണല്ലൊ അവർക്ക് തങ്ങളിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുക. കൊച്ചി പോലെ മഹാ നഗരമായ കോർപ്പറേഷൻ പ്രദേശത്ത് പോലും ദിവസം പരമാവധി 200 ടൺ മാലിന്യമാണുണ്ടാകുന്നതെന്നതിനാൽ അതിനുശേഷിയുള്ള പ്ലാന്റ് മാത്രമെ അവിടെ ആവശ്യമുള്ളു. ചെറിയ മുനിസിപ്പാലിറ്റികളിൽ 100 ടണ്ണോ, അതിൽ താഴെയോ പ്രതിദിന സംസ്‌കരണശേഷിയുള്ള പ്ലാന്റ്മതിയാകും. എന്നാൽ മാലിന്യലഭ്യതയോ, അതത് തദ്ദേശസ്വയം ഭരണസ്ഥാപനത്തിന്റെ സ്വയംഭരണാവകാശമോ അല്ല, ഏറ്റെടുക്കുന്ന കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള സാധ്യത വർധിപ്പിക്കുക എന്നതുമാത്ര മാണ് ഇപ്പോഴത്തെ ഉത്തരവുകൾ പ്രകാരം മാലിന്യത്തിൽനിന്ന് ഊർജം പദ്ധതിയുടെ വലിപ്പവും അതിലേക്ക് മാലിന്യം എത്തിക്കേണ്ട ക്ലസ്റ്ററിന്റെ വലിപ്പവും നിശ്ചയിക്കുന്നതിന്റെ മാനദണ്ഡമായി പരിഗണിക്കുന്നത്. പ്രതിദിനം 300 ടൺ മാലിന്യം സംസ്‌കരിക്കുന്ന പ്ലാന്റ് മാത്രമേ നടത്തിപ്പുകാർക്ക് വലിയ തോതിൽ ലാഭം നൽകൂ എന്നതിനാൽ ഒരു കോർപ്പറേഷന്റെയോ മുനിസിപ്പാലിറ്റിയുടെയോ പരിധിക്ക് അപ്പുറ ത്തുള്ള വലിയ പദ്ധതികൾ മാത്രമെ ആസൂത്രണം ചെയ്യുന്നുള്ളു. ഉദാഹരണമായി കൊച്ചി കോർപ്പറേഷനിലെ റദ്ദ് ചെയ്യപ്പെട്ട 2016ലെ കരാറിൽ കോർപ്പറേഷനൊപ്പം ഒരു ഗ്രാമപഞ്ചായത്ത് മാത്രമായിരുന്നു ഉൾപ്പെട്ടിരുന്നത്. പുതിയ ഉത്തരവ് പ്രകാരം അത് കോർപ്പറേഷ നുൾപ്പെടെ 13 തദ്ദേശഭരണസ്ഥാപനങ്ങളായി വർധിച്ചിരിക്കുകയാണ്. കോഴിക്കോട് കോർപ്പറേഷനും 3 മുനിസിപ്പാലിറ്റികളും 3 ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്ന വലിയൊരുപ്രദേശമാണ് കോഴിക്കോട് ക്ലസ്റ്ററിൽ വിഭാവനം ചെയ്യുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനത്തിൽ നിക്ഷിപ്തമായ സ്വയം ഭരണാവകാശവും അധികാരവും പരിഗണിക്കാതെ, നടത്തിപ്പ് കമ്പനി യുടെ പ്രവർത്തനലാഭം മാത്രം ലക്ഷ്യംവച്ച് വൻകിട കേന്ദ്രീകൃത പദ്ധതികൾ അടിച്ചേൽപ്പിക്കപ്പെടുന്ന സ്ഥിതി ആശങ്കയുളവാക്കുന്നു.

ഖരമാലിന്യനിയമത്തിന് വിരുദ്ധം

വേസ്റ്റ് ടു എനർജി പദ്ധതി 2016ലെ ഖരമാലിന്യ ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. നിയമത്തിലെ വകുപ്പ് 4 (2) ഖരമാലിന്യങ്ങൾ കത്തിക്കാൻ പാടില്ല എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 4(6) അഴുകുന്ന മാലിന്യം കമ്പോസ്റ്റിങ്ങ്/ബയോഗ്യാസ് ഉൽപാദനപ്രക്രിയയിലൂടെ ആവുന്നിട ത്തോളം അതത് ഇടങ്ങളിൽതന്നെ സംസ്‌കരിച്ച് നിർമാർജനം ചെയ്യുന്നത് മാലിന്യഉൽപാദകരുടെ ഉത്തരവാദിത്തമാണെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇതേ വ്യവസ്ഥകൾ വകുപ്പ് 4(7), 4(8) എന്നിവ പ്രകാരം 5000 ച. മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഹൗസിങ് കോളനികൾ, ഫ്‌ളാറ്റുകൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഭക്ഷണ ശാലകൾ എന്നിവയ്ക്കും ബാധകമാക്കിയിട്ടുണ്ട്. അതുപോലെ കടത്തുചെലവും പരിസ്ഥിതി ആഘാതവും കുറയ്ക്കുന്നതിനായി അഴുകുന്ന മാലിന്യത്തിന് വിവിധ രീതിയിലുള്ള കമ്പോസ്റ്റിങ്ങ് പ്രക്രിയയും, പുനഃചക്രണം സാധ്യമാകാത്ത കത്തിക്കാവുന്ന മാലിന്യത്തിന്റെ സംസ്‌കരണത്തിനുമാത്രം 'മാലിന്യത്തിൽനിന്ന് വൈദ്യുതി' പ്രക്രിയയും വികേന്ദ്രീകൃതമായി ഉപയോഗിക്കുന്നതിന് മുൻഗണന നൽകണമെന്നുമാണ് വകുപ്പ് 15 (V)(a) & (b), 21(1) എന്നിവ നിഷ്‌കർഷിക്കുന്നത്. ചുരുക്കത്തിൽ കേന്ദ്രീകൃതമായി ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ഒരുമിച്ച് സംസ്‌കരിക്കാനുള്ള ഉത്തരവ് ഈ ചട്ടത്തിന് വിരുദ്ധമാണ്.

ഉയർന്ന ഉൽപാദനച്ചെലവ്

ചൂളയിലുണ്ടാകാവുന്ന ഊർജനഷ്ടം ഒഴിവാക്കാൻവേണ്ടി നനഞ്ഞ മാലിന്യങ്ങൾ ഉണക്കി എടുക്കുക സാധാരണയാണ്. നൂറുകണക്കിന് ടൺ നനഞ്ഞ മാലിന്യങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുക പ്രയാസമാണ്. മഴക്കാലത്ത് ഇത് ഏറെക്കുറെ അസാധ്യവുമാണ്. നനഞ്ഞ ജൈവമാലിന്യം നേരിട്ട് ചൂളയിലിട്ടാൽ ഇന്ധനക്ഷമത കുറയുമെന്നുമാത്രമല്ല, ചൂളയുടെ പ്രവർത്തനം തന്നെ അവതാളത്തി ലാകുകയും ചെയ്യാം. ഈ പ്രതിസന്ധി മറികടക്കാനാണ് ഓരോ ഉറവിടത്തിലും പ്ലാസ്റ്റിക്മാലിന്യം വേർതിരിച്ച് കഴുകി ഉണക്കണമെന്ന് പറയുന്നത്. ജൈവവസ്തുക്കൾ സ്വതവേ നനഞ്ഞവയാണ്. കേരള ത്തിലെ നഗരമാലിന്യങ്ങളെ സംബന്ധിച്ച് CESS, ശുചിത്വമിഷൻ, സർവകലാശാലകൾ, NIIST എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ പല പഠനങ്ങളും നടത്തിയിട്ടുണ്ട്. വർഷത്തിൽ 170 ദിവസത്തിലധികം മഴ ലഭിക്കുന്ന കേരളത്തിൽ മാലിന്യത്തിൽ ഈർപ്പം കൂടുതലായിരിക്കും. നമ്മുടെ മാലിന്യങ്ങളിലെ ഈർപ്പം കൂടുതലാകയാലും (>70 %) ഊർജ മൂല്യം (Calorific Value) കുറവാകയാലും അവയുടെ താപസംസ്‌കരണം ലാഭകരമാകില്ല എന്നാണ് ഈ പഠനങ്ങളിലെ പൊതുവെയുള്ള വിലയിരുത്തൽ. എന്നുവച്ചാൽ അവയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പി ക്കുന്നതിന് ചെലവ് കൂടുതലായിരിക്കും. അതായത് ഊർജോൽ പാദനത്തിനുള്ള ഒരു മാർഗം എന്ന നിലയിൽ ഈ മാലിന്യസംസ്‌കരണത്തെ കാണാനാവില്ല. അതിനെ മാലിന്യസംസ്‌കരണത്തിനുള്ള ചെലവായിത്തന്നെ കണക്കാക്കണം. അതുകൊണ്ട് മാലിന്യത്തിൽ നിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന ലാഭാധിഷ്ഠിത വ്യവസായമായി ഇത് പരിഗണിക്കാൻ പറ്റില്ല. ഇതെല്ലാം ഈ രംഗത്ത് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് അറിവുള്ള കാര്യങ്ങളാണ്. എന്നാൽ ഇതിനെക്കുറിച്ച് അറിവുള്ള ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ടല്ല കേരള സർക്കാർ ഇപ്പോൾ മാലിന്യസംസ്‌കരണത്തിനായി വൻ പദ്ധതികൾ പ്രഖ്യാപിച്ചി ട്ടുള്ളത് എന്നത് ദുരൂഹമായിരിക്കുന്നു. സർക്കാർ ഉത്തരവിൽ വൈദ്യുതി നേരിട്ട് കെ.എസ്.ഇ.ബിക്കു വിൽക്കാനാണ് നിർദേശിച്ചിരിക്കുന്നത്. അതിന്റെ വില ഉയർന്നതായിരി ക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതുമൂലം വരുന്ന അധിക ച്ചെലവ് പ്രാദേശികഭരണകൂടം (അല്ലെങ്കിൽ സർക്കാർ) നൽകു മെന്നാണ് വ്യവസ്ഥ. ഇത് പൊതുസബ്‌സിഡി തന്നെയാണ്. ജന ങ്ങൾക്ക് വമ്പിച്ച നഷ്ടം വരുത്തിവയ്ക്കുന്നതാകും ഈ പരിപാടി. താപീയസംസ്‌കരണം നടത്തുന്ന കമ്പനികൾ അവരുടെ ലാഭം വർധിപ്പിക്കാനായി ഒരു നിശ്ചിത അളവ് മാലിന്യം തങ്ങൾക്കു കൈമാറണം എന്ന് നിഷ്‌കർഷിക്കാറുണ്ട്. ഈ സാഹചര്യത്തിൽ പ്രതിദിനം അമിതമായ അളവിൽ മാലിന്യം തന്നുകൊള്ളാമെന്നു കരാർ ഒപ്പിട്ടാൽ പിന്നീട് അത് വലിയ തലവേദനയായി മാറും. മാലിന്യം കൊടുക്കാതിരുന്നാൽ അതിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ആ തർക്കത്തിൽ കമ്പനികളുടെ കരാർ ലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കേണ്ടിവരും. ഇതൊക്കെ മുമ്പും ഇവിടെ ഉണ്ടായിട്ടുണ്ട്.

കെ.എസ്.ഐ.ഡി.സി വഴി കരാറെടുക്കുന്ന കമ്പനിക്ക്, പ്ലാന്റുകൾ സ്ഥാപിക്കാൻ വേണ്ടി കണ്ടെത്തിയ സ്ഥലം 27 വർഷത്തേക്ക് ലീസിന് നൽകാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അനുമതിയും നൽകിയിരി ക്കുന്നു. ആ സ്ഥലം പണയപ്പെടുത്തി പദ്ധതിക്കുവേണ്ടി കടം വാങ്ങാൻ കമ്പനികൾക്ക് അനുവാദവും കൊടുക്കുന്നുണ്ട്. ഇത് വളരെ അപകടകരമായ ആനുകൂല്യമാണ്. അപ്പോൾ കമ്പനികൾ സ്വന്തം ചെലവിൽ പ്ലാന്റ് സ്ഥാപിക്കുമെന്ന് പറയുന്നത് ആകർഷക മാണെങ്കിലും അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണ്.

ജലദൗർലഭ്യവും പുഴ മലിനീകരണവും

വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്ന പ്രദേശത്ത് ജലദൗർലഭ്യം അനുഭവപ്പെടാനും പുഴ മലിനീകരിക്കപ്പെടാനും സാധ്യതയുണ്ട്. കേരളത്തിലാദ്യമായി വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കാൻ കരാറായ എറണാകുളം ബ്രഹ്മപുരത്ത് കരാറെടുത്തിരുന്ന കമ്പനിയുടെ പരിസ്ഥിതി ആഘാത റിപ്പോർട്ട് (EIA Environmental Impact Assessment Report) പ്രകാരം പ്ലാന്റിന്റെ പ്രതിദിന ജല ഉപഭോഗം 20 ലക്ഷം ലിറ്ററാണ്. കരാറിന്റെ അടിസ്ഥാനത്തിൽ ദിവസവും ഇത്രയും വെള്ളം പുഴയിൽനിന്ന് എടുക്കുമ്പോൾ വേനൽക്കാലത്ത് പ്രദേശവാസികള നുഭവിക്കുന്ന ജലദൗർലഭ്യം കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. ആധുനിക താപവൈദ്യുത പ്ലാന്റുകളുടെ ഭാഗമായുള്ള ബോയിലറു കളിൽ നിന്നുള്ള ചൂടുള്ള മലിനജലം അതിന്റെ ശേഷിയുടെ ഏതാണ്ട് രണ്ടര ശതമാനം വരും. ഇതുതന്നെ 50,000 ലിറ്ററാകും. പുഴയിൽനിന്ന് ബോയിലറിൽ എത്തിക്കുന്നതുവരെയുള്ള ശുദ്ധീകരണ പ്രക്രിയയിൽ ഏതാണ്ട് 5% രാസവസ്തുക്കളുള്ള മലിനജലം ഉണ്ടാകും. ഇത് ഒരു ലക്ഷം ലിറ്റർ വരും. ചൂടും രാസവസ്തുക്കളുമുള്ള ഈ ഒന്നര ലക്ഷം ലിറ്റർ മലിനജലം സംസ്‌കരിക്കാനാവശ്യമായ ആധുനിക പ്ലാന്റ് സ്ഥാപിക്കാനും ഫലപ്രദമായി പ്രവർത്തിപ്പിക്കാനും മോശമല്ലാത്ത മുടക്കുമുതലും പ്രവർത്തനച്ചെലവും വേണ്ടിവരും. ഈ പണച്ചെ ലവൊഴിവാക്കാനായി കമ്പനി മലിനജലം പുഴയിലേക്ക് ഒഴുക്കാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാൽ അത് ജലം മലിനപ്പെടുന്നതിനും ജീവജാലങ്ങളുടെ വാസസ്ഥലം ഇല്ലാതാകുന്നതിനും ഇടവരുത്തും. പദ്ധതി ആ നാടിന്റെ ദുരന്തമായി മാറും.

പുതിയൊരു മാലിന്യപ്രശ്‌നം

പ്ലാന്റുകളിൽനിന്നും പുറന്തള്ളുന്ന ചാരവും പുകയും പോലുള്ളവ പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാണ്. പലതരത്തി ലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ചപ്പുചവറുകളുടെ ഭാഗമായി കത്തിക്കു മ്പോൾ ഡയോക്‌സിൻ, സൾഫർ ഡയോക്‌സൈഡ്, നൈട്രജൻ ഡയോക്‌സൈഡുകൾ, ഹൈഡ്രജൻ ബ്രോമൈഡ്, ബ്രോമോ ഫീനോളുകൾ തുടങ്ങിയ പലവിധ മാരകമാലിന്യങ്ങളും പുറത്തു വരാൻ ഇടയുണ്ട്. ഡയോക്‌സിൻ മുതലായ മാലിന്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു പരിശോധിക്കാനുള്ള സംവിധാനം നമ്മുടെ മലിനീകരണ നിയന്ത്രണ ബോർഡിനോ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾക്കോ ഇല്ല. അത് ചെയ്തുള്ള അനുഭവപരിചയവുമില്ല. ഇത് അത്യന്തം ഉത്കണ്ഠ ഉളവാക്കുന്ന അവസ്ഥയാണ്. സർക്കാർ ഉത്തരവുതന്നെ ചാരം ഉണ്ടാകുമെന്നു സമ്മതിക്കുന്നു. ഇത് 10%ത്തിൽ കൂടരുതെന്നും പറയുന്നുണ്ട്. ഈ ചാരംകൊണ്ട് ലാന്റ്ഫിൽ ചെയ്യാമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ദീർഘകാല ത്തേക്ക് ലാന്റ്ഫിൽ ചെയ്യാൻ സ്ഥലം എവിടെയാണ് കണ്ടെത്തുക? ചാരം നിർമാർജനം ചെയ്യുന്നതിന് ഒരുക്കേണ്ടിവരുന്ന പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ തൃപ്തികരമായി പ്രവർത്തിച്ചില്ലെങ്കിൽ അത് മറ്റൊരു മാലിന്യപ്രശ്‌നമായി മാറും.

ജീവിതചക്രത്തിന് എതിര്

ജൈവവസ്തുക്കൾ ജൈവവളമായി മണ്ണിൽ എത്തേണ്ടവയാണ്. ജീവിതചക്രം നിലനിർത്താൻ അതുമാത്രമാണ് പോംവഴി. മാലിന്യങ്ങൾ ഒരുമിച്ച് പ്ലാന്റുകളിൽ കത്തിക്കുന്നതിലൂടെ മണ്ണിന് ആവശ്യമായ പോഷകമൂലകങ്ങളും കാർബൺമൂലകവും മണ്ണിലേക്കെത്താതെ നഷ്ടപ്പെട്ടുപോകും. പ്രളയശേഷം കേരളത്തിലെ മണ്ണിൽ കാർബൺ മൂലകത്തിന്റെ കുറവ് വലിയ തോതിൽ അനുഭവപ്പെടുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. അത് പരിഹരിക്കാൻ കഴിയാവുന്നത്ര ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ച് വളമാക്കിമാറ്റി മണ്ണിലേക്ക് ചേർക്കേണ്ടതുണ്ട്. ഇക്കാര്യം ബോധ്യപ്പെട്ട് ജൈവമാലിന്യം മണ്ണി ലേക്ക് തിരിച്ചെത്തിക്കുന്നതിന് പല സ്ഥലങ്ങളിലും ആരംഭിച്ചിട്ടുള്ള പരിശ്രമങ്ങൾക്ക് അന്ത്യം കുറിക്കാൻ വേസ്റ്റ് ടു എനർജി പദ്ധതി കാരണമാകും.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും

ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനം അത്യന്തം ഗൗരവമുള്ള അവസ്ഥയിലേക്കെത്തുകയാണ്. അന്തരീക്ഷ ത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ വർധനവാണ് ആഗോള താപനത്തിന് പ്രധാന കാരണം. മാലിന്യത്തിലെ കാർബൺ മുഴുവൻ കാർബൺ ഡൈ ഓക്‌സൈഡ് ആവുന്നത് ആഗോളതാപനത്തിന്റെ സാഹചര്യത്തിൽ ഒട്ടും തന്നെ അഭിലഷണീയമല്ല. ജൈവവസ്തുക്കൾ നേരിട്ട് കത്തിച്ച് കാർബൺ ഡൈ ഓക്‌സൈഡ് വായുവിലേക്ക് കയറ്റിവിടുന്നത് മഹാപരാധം തന്നെയാണ് .

ഇന്ധനമൂല്യമുള്ള മാലിന്യം കുറവ്

പുനഃചക്രണം പൂർത്തിയായ പ്ലാസ്റ്റിക് ഉൽപന്നങ്ങളും പുനഃ ചക്രണം നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുമാണ് യഥാർഥത്തിൽ റഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ-അതായത് കത്തിക്കാവുന്ന അജൈവമാലിന്യം. അതോടൊപ്പം ഡയപ്പർ, നാപ്കിൻ, രോഗാണുക്കൾ കലർന്ന മറ്റ് മാലിന്യങ്ങൾ എന്നിവയെല്ലാം അടങ്ങുന്ന ശുചിത്വ മാലിന്യങ്ങളും സുരക്ഷിതമായി ശേഖരിച്ച് ദഹിപ്പിക്കാൻ ഇൻസിനറേഷൻ സാങ്കേതിക വിദ്യ തന്നെ വേണം. കേന്ദ്ര ഖരമാലിന്യസംസ്‌കരണ ചട്ടപ്രകാരം ഒരു കിലോഗ്രാം പാഴ്‌വസ്തു കത്തുമ്പോൾ ഏറ്റവും കുറഞ്ഞത് 1500 കിലോകലോറി താപമെങ്കിലും ലഭ്യമാകുന്നുവെങ്കിൽ മാത്രമേ അവയെ ഇന്ധനമൂല്യമുള്ള വസ്തുവായി പരിഗണിക്കാനാവൂ. അപ്രകാരം ഇന്ധനമൂല്യമുള്ള ഖരമാലിന്യം കേരളത്തിൽ വളരെ പരിമിതമാണ്. ഒരുപക്ഷെ സംസ്ഥാനത്ത് മൊത്തത്തിൽ പ്രതിദിനം 400 ടൺ മാത്രമാ യിരിക്കും. ഇവയുടെ യഥാർഥ ലഭ്യത തിട്ടപ്പെടുത്തുമ്പോൾ കേരള ത്തിൽ ഒന്നോ പരമാവധി രണ്ടോ വേസ്റ്റ് ടു എനർജി പ്ലാന്റുകൾ മാത്രമേ ആവശ്യമാകൂ.

കടത്തിക്കൊണ്ടുപോകുമ്പോഴുള്ള ദുർഗന്ധം

25-35 കി.മീറ്റർ റേഡിയൽ ദൂരത്തിലുള്ള പ്രദേശങ്ങളിലെ മാലിന്യ ങ്ങൾ ശേഖരിച്ച് കൊണ്ടുവരേണ്ടതായാണ് പദ്ധതി വിഭാവനം ചെയ്യു ന്നത്. പ്രതിദിനം അഞ്ഞൂറും അറുനൂറും ടൺ മാലിന്യമെങ്കിലും വേണ്ടി വരും. അതതുദിവസം തന്നെ മാലിന്യം ശേഖരിച്ച് കേന്ദ്രത്തിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ, രണ്ടാംദിവസം മുതൽ അതിലുള്ള ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്താൻ തുടങ്ങും. ദുർഗന്ധം സഹിക്കാനാകാതെ, മാലിന്യം കൊണ്ടുവരുന്ന വഴിക്കുള്ള ജനങ്ങളുടെ ജീവിതം ദുസ്സഹമാകും.

പ്രവർത്തനരഹിതമായ പ്ലാന്റുകൾ

ഇന്ത്യയിലുള്ള പ്ലാന്റുകളിൽ പകുതിയും ഇപ്പോൾ പ്രവർത്തന രഹിതമാണ്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവിറോണ്മെന്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത്തരം പ്ലാന്റുകൾ ശാസ്ത്രീയമായും സാമ്പത്തികമായും പാരിസ്ഥിതികമായും ലാഭകരമല്ലെന്ന് തെളിഞ്ഞി ട്ടുണ്ട്. അവരുടെ പഠനത്തിൽ പറയുന്നത്, പ്രതിദിനം 100 ടൺ ജൈവ മാലിന്യം 6.5 കോടി മൂലധനച്ചെലവിൽ കമ്പോസ്റ്റ് ആക്കുമ്പോൾ അതിന്റെ നടത്തിപ്പ് ചെലവ് ടണ്ണിന് 3500 രൂപയെന്നാണ്. എന്നാൽ 100 ടൺ മാലിന്യം ഉപയോഗിച്ച് 180 മുതൽ 200 കോടി വരെ മൂലധനച്ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ ഒരു യൂണിറ്റിന് (കിലോവാട്ട് മണിക്കൂർ) 7 മുതൽ 12 രൂപ വരെയാണ് നടത്തിപ്പ് കൂലി. അതനുസരിച്ച് ബ്രഹ്മപുരം പ്ലാന്റ് പ്രോജക്ട് റിപ്പോർട്ടിൽ 300 ടൺ മാലിന്യം കത്തിച്ച് 10 MW വൈദ്യുതി ഉൽപാദിപ്പിക്കാം എന്ന് പറയു ന്നത് മുഖവിലക്കെടുത്താൽ, ഏറ്റവും കുറഞ്ഞ നടത്തിപ്പ് കൂലി ടണ്ണിന് 5600 രൂപയെങ്കിലുമാകും.

മറ്റ് രാജ്യങ്ങളിലെ പ്ലാന്റുകൾ

വിദേശങ്ങളിൽ പലയിടത്തും വേസ്റ്റ് ടു എനർജി പ്ലാന്റുകൾ പ്രവർ ത്തിക്കുന്നുണ്ടെന്നത് ശരിയാണ്. ജപ്പാനിൽ 80%, സ്വിറ്റ്‌സർലാന്റിൽ 47%, നെതർലാണ്ട്‌സിൽ 47%, സിങ്കപ്പൂരിൽ 37%, ജർമനിയിൽ 32%, കൊറിയയിൽ 25%, അമേരിക്കയിൽ 13% മാലിന്യവും വേസ്റ്റ് ടു എനർജി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഫലപ്രദമായി സംസ്‌കരിക്കു ന്നുണ്ട്. ഇതിനുകാരണം ഉയർന്നതാപമൂല്യം ഉള്ളതും, മറ്റൊരു രീതിയിലും ലാഭകരമായ പുനഃചക്രണസാധ്യത ഇല്ലാത്തതുമായ അജൈവമാലിന്യം മാത്രമാണ് ഇത്തരം പ്ലാന്റുകളിൽ എത്തുന്നത് എന്നതാണ്. ഇവിടങ്ങളിലൊന്നും തന്നെ ജൈവമാലിന്യം താപ സാങ്കേതികവിദ്യക്ക് വിധേയമാക്കാറില്ല. മാത്രമല്ല ഉണ്ടാകുന്ന ഖരമാലിന്യം അധികവും അജൈവമാലിന്യമാണ് എന്നതും ശ്രദ്ധേ യമാണ്. ഇതിനും പുറമെ പ്രസ്തുത പ്ലാന്റുകൾ സന്ദർശിച്ചിട്ടുള്ളവർക്കറിയാം അവിടെയെല്ലാം അവയ്ക്കു കൃത്യമായ മാനദണ്ഡങ്ങളും കർശനമായ മേൽനോട്ടവുമുണ്ടെന്ന്. ആ ചട്ടങ്ങൾ ലംഘിച്ചാൽ സ്ഥാപനം ഉടൻ അടച്ചിടും. അതുപോലുള്ള ഒരു പ്രവർത്തനശൈലി ഇവിടെ സങ്കൽ പ്പിക്കാൻ പോലും സാധ്യമല്ല. ഇതുവരെ പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ സാമൂഹിക മായും സാമ്പത്തികമായും പാരിസ്ഥിതികമായും പ്രവർത്തനപരമായും കേന്ദ്രീകൃത, വേസ്റ്റ് ടു എനർജി മാലിന്യസംസ്‌കരണ പ്ലാന്റുകൾ കേരളത്തിൽ പ്രായോഗികമല്ല എന്നാണ് വ്യക്തമാവുന്നത്.

വിജയകരമായ കേരളീയ അനുഭവങ്ങൾ

കേരളത്തിൽ തന്നെ മാലിന്യപ്രശ്‌നം വിജയകരമായി പരിഹരിച്ച പലസ്ഥലങ്ങളുമുണ്ട്. ആലപ്പുഴ, കുന്നംകുളം എന്നിവ അന്തർദേശീയ ശ്രദ്ധപിടിച്ചുപറ്റിയ മികച്ച ഉദാഹരണങ്ങളാണ്.

ആലപ്പുഴ സർവോദയപുരം

അഞ്ചുവർഷംമുമ്പ് ചീഞ്ഞുനാറിയിരുന്ന ഒരു നഗരമായിരുന്നു ആലപ്പുഴ. പക്ഷെ ഇന്ന് ആ നഗരം മാലിന്യസംസ്‌കരണ മാതൃകയിൽ മികച്ചുനിൽക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അഞ്ച് നഗരങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ്.

ആലപ്പുഴനഗരത്തിലെ മാലിന്യങ്ങൾ സംസ്‌കരിക്കാൻ സർവോദയ പുരം എന്ന ഗ്രാമത്തിലാണ് 10 കോടിരൂപ മുടക്കി പ്ലാന്റ് സ്ഥാപിച്ചത്. ജൈവ-അജൈവമാലിന്യങ്ങൾ തരംതിരിച്ച് ജൈവമാലിന്യത്തെ വളമാക്കി മാറ്റാനും അജൈവമാലിന്യങ്ങൾ മറ്റ് തരത്തിൽ സംസ്‌കരിക്കാനും ഉദേശിച്ചായിരുന്ന പ്ലാന്റ് തുടങ്ങിയത്. പ്രവർത്തനം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ പ്ലാന്റ് പ്രവർത്തനരഹിതമായി. എന്നിട്ടും അവിടെ മാലിന്യം നിക്ഷേപിക്കൽ തുടർന്നു. കുടുംബശ്രീ പ്രവർത്തകർ വീടുകളിൽനിന്നും നിരത്തുകളിൽനിന്നും ശേഖരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ കുന്നുകൂടി വലിയ മാലിന്യ കൂമ്പാരമായി. സർവോദയപുരത്തെ ജലാശയങ്ങൾ മലിനപ്പെട്ടു. ഗ്രാമവാസികളിൽ പലർക്കും ത്വക്ക് രോഗങ്ങൾ പിടിപെട്ടു. ദുർഗന്ധം സഹിച്ച് ജീവിക്കാൻ കഴിയാതെ പലരും താമസം മാറി. വിവാഹങ്ങൾ നടക്കാതെയായി. ഇതിനിടെ നാട്ടുകാർ പലതവണ മാലിന്യം കൊണ്ടു വന്ന വാഹനങ്ങൾ തടയുകയും പ്ലാന്റിന് മുന്നിൽ സമരം നടത്തുകയും ചെയ്തു. അപ്പോഴെല്ലാം മാലിന്യം സംസ്‌കരിച്ചുകൊള്ളാമെന്ന് ഉറപ്പ് നൽകി നഗരസഭാ അധികൃതർ ഒത്തുതിർപ്പ് ഉണ്ടാക്കിക്കൊണ്ടിരുന്നു. അഞ്ചുവർഷംമുമ്പ് വികേന്ദ്രീകൃതമാലിന്യസംസ്‌കരണരീതി ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ട് സർവോദയപുരത്തിന് സാമൂഹിക ജീവിതം തിരിച്ച് നൽകാൻ ആലപ്പുഴ നഗരത്തിന് കഴിഞ്ഞു. മാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുകയും ഒറ്റ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാതെ വികേന്ദ്രീകൃതമായി സംസ്‌കരിക്കുകയും ചെയ്യുന്നതായിരുന്നു ആലപ്പുഴയിലെ വിജയതന്ത്രം. ഇതിനായി ഒരു ബഹുജനമുന്നേറ്റം തന്നെ സംഘടിപ്പിക്കുകയുണ്ടായി. നഗരസഭ, ആരോഗ്യവകുപ്പ്, ജനകീയകൂട്ടായ്മകൾ തുടങ്ങി വ്യത്യസ്ത ഏജൻസികളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിലൂടെയാണ് ഇത് സാധ്യമായത്. സർവോദയപുരം അനുഭവിച്ച പ്രതിസന്ധി തിരുവനന്തപുരത്ത് വിളപ്പിൽശാലയും കൊല്ലത്ത് കുരീപ്പുഴയും കോട്ടയത്ത് വടവാതൂരും തൃശ്ശൂരിൽ ലാലൂരും അനുഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിളപ്പിൽശാലയിലെ മാലിന്യസംസ്‌കരണ കേന്ദ്രം ജനങ്ങളുടെ പ്രതിഷേധസമരങ്ങൾ കാരണം അടച്ചുപൂട്ടേണ്ടി വന്നു. കേന്ദ്രീകൃതമാലിന്യസംസ്‌കരണ പ്ലാന്റുകൾ നല്ലരീതിയിൽ പ്രവർത്തിക്കില്ല എന്ന് മനസ്സിലാക്കിയതുകൊണ്ട് തിരുവനന്തപുരം കോർപ്പറേഷൻ വികേന്ദ്രീകൃതമാലിന്യസംസ്‌കരണം നടപ്പിലാക്കാൻ തുടങ്ങി. അത് വിജയകരമായി മുന്നോട്ടുപോകുന്നു. ഈ രീതി കേരളത്തിലെ മറ്റെല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുവാനുള്ള പദ്ധതികൾ വരികയും ചെയ്തു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് ഇവയുടെ ചുമതല ഏറ്റെടുത്തത്. ഇവിടങ്ങളിൽ വിജയകരമായി തുടർന്നു പോകുന്നത് വികേന്ദ്രീകൃതമാലിന്യസംസ്‌കരണരീതിയാണ്.

കുന്നംകുളം ഗ്രീൻപാർക്ക്: മാലിന്യസംസ്‌കരണത്തിലെ സമഗ്രമാതൃക

കുന്നംകുളം നഗരസഭയിലെ കുറുക്കൻപാറപ്രദേശം 10 കൊല്ല ങ്ങൾക്കുമുമ്പ് 100 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള 5 ട്രഞ്ചുക ളിലായി 20 അടി ആഴത്തിലും 15 അടി ഉയരത്തിലും മാലിന്യങ്ങൾ നിറഞ്ഞുകിടന്നിരുന്ന പ്രദേശമായിരുന്നു. ദുർഗന്ധവും രോഗങ്ങളും മൂലം പുറത്തുനിന്നുള്ളവർ ഇവിടത്തുകാരുമായി വിവാഹത്തി ലേർപ്പെടാനോ ഇവിടെ നിന്നും ഭക്ഷണം കഴിക്കാനോപോലും തയ്യാറായിരുന്നില്ല. കഴിഞ്ഞ അഞ്ചുവർഷക്കാലമായി ഇവിടെ 6370ചതുരശ്ര അടിവരുന്ന സ്ഥലത്ത് പ്രതിദിനം 3 ടൺ മാലിന്യം സംസ്‌കരിക്കുന്ന ഗ്രീൻപാർക്ക് എന്ന ജൈവവളനിർമാണകേന്ദ്രം പ്രവർത്തിക്കുന്നു. പ്രതിദിനം അര ടൺ പ്ലാസ്റ്റിക് കവറുകൾ പുനഃചക്രണം ചെയ്യാൻ സാധിക്കുന്ന ഒരു യൂണിറ്റും, 5000 ചകിരികൾ സംസ്‌കരിച്ച് ചകിരിനാരും ചകിരിപ്പൊ ടിയും വേർതിരിക്കുന്ന മറ്റൊരു യൂണിറ്റും, നഗരപരിധിയിൽനിന്നും ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ വേർതിരിച്ച്‌സൂക്ഷിക്കുന്ന എം.സി.എഫും (Material Collection Faciltiy) അര ഏക്കർ ചുറ്റളവിൽ വിവിധ വാഴയിനങ്ങൾ വളരുന്ന കൃഷിസ്ഥലവും ഗ്രീൻപാർക്കിന് അകത്തുണ്ട്. കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ഗ്രാമീണസാങ്കേതികവിദ്യാഗവേഷണകേന്ദ്രമായ ഐ.ആർ.ടി.സി. യാണ് ഈ പദ്ധതി തയ്യാറാക്കിയതും സാങ്കേതികസഹായം നൽകു ന്നതും. ഇന്ന് ഗ്രീൻപാർക്ക് മാലിന്യസംസ്‌കരണത്തിലെ സമഗ്രമാതൃകയാണ്. ഈ പദ്ധതിയുടെ പ്രവർത്തനമാരംഭിക്കുന്നതിനായി എത്തിയ മാലിന്യം നിറച്ച വാഹനങ്ങൾ പ്രദേശവാസികൾ തടഞ്ഞുവച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തുനോക്കി വിജയിക്കുമെന്ന് അവർക്ക് ബോധ്യപ്പെട്ടതിനുശേഷമേ തുടർനടപടികൾ സ്വീകരിക്കു കയുള്ളൂ എന്ന് നഗരസഭാധ്യക്ഷയും കൗൺസിലർമാരും നൽകിയ ഉറപ്പിലാണ് ഒരു ടൺ ജൈവമാലിന്യം താൽക്കാലികമായി നിർമിച്ച കെട്ടിടത്തിൽ സംസ്‌കരിക്കാൻ തീരുമാനമായത്. ചകിരിച്ചോറും ഇനോക്കുലവും ചേർത്ത് ചെറിയ കൂനകളായി കൂട്ടിയിട്ടപ്പോൾത്തന്നെ 2 ദിവസം പഴക്കമുള്ള ഭക്ഷണാവശിഷ്ടങ്ങളുടെ ദുർഗന്ധം ഇല്ലാതായത് നേരിൽ അനുഭവിച്ച പ്രദേശവാസികളുടെ എതിർപ്പ് മാറി. ദുർഗന്ധമോ അഴുക്കുവെള്ളമോ പുറത്തുവിടാത്തതാണ് ഈ പദ്ധതിയെന്ന് പ്രദേശവാസികളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതോടെ പദ്ധതിയോടുള്ള എതിർപ്പ് മാറിയെന്ന് മാത്രമല്ല പ്രദേശവാസികൾ അതിന്റെ വക്താക്കളായി മാറുകയും ചെയ്തു. ഇവിടെ ഉൽപാദിപ്പിക്കുന്ന കമ്പോസ്റ്റ് അരിച്ചെടുത്ത് അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയും ജീവാണുവളങ്ങളായ ടൈക്കോ ഡർമ, സ്യൂഡോ മോണസ്, വി.എ.എം എന്നിവയും ചേർത്ത് Enriched Bio Manure ആക്കിയുമാണ് സമത ഗ്രീൻ എന്ന പേരിൽ വിൽപന നടത്തുന്നത്. കിലോക്ക് 15 രൂപ നിരക്കിൽ പ്രതിമാസം 20 ടൺ കമ്പോസ്റ്റ് ഇവിടെ വിൽക്കുന്നുണ്ട്. പ്രവർത്തനങ്ങളെല്ലാം ഒരു സൂക്ഷ്മ സംരംഭക സംഘത്തിന് കീഴിൽ നടപ്പിലാക്കാൻ സാധിച്ചതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കൂടി സാധിക്കുന്ന ഒരു മാതൃക പരിചയപ്പെടുത്താൻ കുന്നംകുളത്തിന് കഴിഞ്ഞു. 2017 സെപ്തംബറിൽ 'സമത' എന്ന പേരിൽ മൈക്രോ എന്റർപ്രണർ ഗ്രൂപ്പായി രജിസ്റ്റർ ചെയ്ത ആറ് സ്ത്രീകളാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അവർക്ക് ആവശ്യമായ സാങ്കേതികസഹായങ്ങൾ നൽകുന്നത് ഐ.ആർ.ടി.സിയാണ്. നിലവിൽ ഇവർക്ക് പ്രതിമാസം 13,750 രൂപ ശമ്പളമിനത്തിലും വ്യക്തിഗത ആരോഗ്യഇൻഷുറൻസും ഗ്രൂപ്പ് ആരോഗ്യഇൻഷുറൻസും ഫെസ്റ്റിവൽ അലവൻസും തുടങ്ങി തൊഴിലനുബന്ധമായ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. നഗരമാലിന്യത്തിൽ പകുതിയിലേറെ വരുന്ന ജൈവമാലിന്യങ്ങൾ ഉറവിടത്തിൽവച്ചുതന്നെ വേർതിരിച്ച് കമ്പോസ്റ്റാക്കിമാറ്റുകയാണ്. ശേഷിക്കുന്നവയാണ് കേന്ദ്രീകൃതമായി വേർതിരിച്ച് കമ്പോസ്റ്റാക്കി മാറ്റുന്നത്. പുനരുപയോഗിക്കാവുന്നവയെ ഉപയോഗിച്ചും അല്ലാത്ത വയെ മറ്റുള്ള ഉൽപന്നങ്ങളാക്കി മാറ്റിയുമാണ് അജൈവമാലിന്യ ങ്ങളുടെ സംസ്‌കരണം സാധ്യമാക്കുന്നത്. മാലിന്യസംസ്‌കരണത്തിലെ സമഗ്രത കൊണ്ടാകണം ഇവിടം സന്ദർശിച്ച ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്, കേന്ദ്രധനകാര്യ കമ്മീഷൻ, ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്‌സിറ്റിയുടെ മാലിന്യ സംസ്‌കരണവിഭാഗം മേധാവി, ചൈനയിലെ 4 പ്രമുഖശാസ്ത്രജ്ഞർ തുടങ്ങിയവർ മാലിന്യസംസ്‌കരണത്തിലെ ശാസ്ത്രീയസമീപനമായി ഗ്രീൻപാർക്കിനെ വിശേഷിപ്പിച്ചത്. ഗുരുവായൂർ നഗരസഭ, പഴയന്നൂർ ഗ്രാമപഞ്ചായത്ത്, ഏറാമല ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശഭരണസ്ഥാപനങ്ങൾ കുന്നംകുളത്തെ മാതൃകയാണ് മാലിന്യസംസ്‌കരണത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് KILA സംഘടിപ്പിക്കുന്ന പരിശീലനങ്ങളുടെ പ്രദർശനകേന്ദ്രമായും ഗ്രീൻപാർക്കിനെ ഉപയോഗിക്കുന്നുണ്ട്. പ്രദേശവാസികളുടെ നിത്യ ജീവിതം അസഹ്യമാക്കിയിരുന്ന ട്രഞ്ചിങ്ങ് ഗ്രൗണ്ട് ഇന്ന് വിദ്യാർഥി കളും ഉദ്യോഗസ്ഥരും പൗരന്മാരും ഗവേഷകരും സ്ഥിരമായി സന്ദർശിക്കുന്ന ഒരിടമായി-ഗ്രീൻപാർക്കായി-മാറിയിരിക്കുന്നു. മാലിന്യസംസ്‌കരണം-ശാസ്ത്രീയസമീപനം അസ്ഥാനത്ത് ഇരിക്കുന്ന സമ്പത്താണ് മാലിന്യം എന്നതാണ് മാലിന്യത്തെ സംബന്ധിച്ച നവീന നിർവചനം. ഉപഭോഗം പരമാവധി കുറയ്ക്കുന്നതിലൂടെ അവശിഷ്ടങ്ങൾ കഴിവതും ഇല്ലാതാക്കുകയാണ് മാലിന്യപരിപാലനത്തിന്റെ ആദ്യപടി. അജൈവമാലിന്യങ്ങൾ ചിതലരിച്ചോ, പൊടിഞ്ഞോ മണ്ണിൽ ചേരാത്തതുകൊണ്ട് അവ ഉപദ്രവകാരികളായി ദീർഘനാൾ നില നിൽക്കും. ജൈവവിഘടനസാധ്യമായ ബദൽ ഉൽപന്നങ്ങൾ ഉപയോ ഗിച്ച് അജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കുക, സാധ്യമായവ പുനരുപയോഗിക്കുക, പുനഃചക്രണം ചെയ്യാവുന്നവ അതിനായുള്ള പ്രത്യേക സംസ്‌കരണ സംവിധാനത്തിലെത്തിച്ച് അതിന് വിധേയ മാക്കുക തുടങ്ങിയവയാണ് ശാസ്ത്രീയമാലിന്യപരിപാലനരീതികൾ. ഒരു വ്യക്തിക്കോ ഒരു വിഭാഗത്തിനോ ഉപയോഗിക്കാൻ കഴിയാത്ത അവശിഷ്ടം മറ്റൊരാൾക്കോ മറ്റൊരു വിഭാഗത്തിനോ ഉപയോഗിക്കാൻ കഴിഞ്ഞെന്നു വരാം. പുനരുപയോഗവും പുനഃചക്രണവും മാലിന്യ പരിപാലനത്തിന്റെ കാതലായി മാറുന്നത് അതുകൊണ്ടാണ്. മാലിന്യത്തിന്റെ ഭൗതികവും രാസപരവുമായ സ്വഭാവങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോന്നിനും അനുയോജ്യമായ സംസ്‌കരണ രീതി തീരുമാനിക്കാൻ കഴിയുക. പ്രാദേശികമായി അനുയോജ്യ മായരീതികൾ ഉപയോഗിച്ച് മാലിന്യങ്ങളെ ഉപയോഗപ്രദമായ ഉൽപ ന്നങ്ങളാക്കിയോ ഊർജമാക്കിയോ മാറ്റാൻ കഴിയും. അതിന് മാലിന്യങ്ങളെ ജൈവ-അജൈവമാലിന്യങ്ങൾ എന്ന് തരംതിരിച്ചു തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്ത് ദിനംപ്രതി പുറംതള്ളുന്ന ജൈവ-അജൈവ മാലിന്യങ്ങൾ

നം തരം മൊത്തം(ടൺ) ആളോഹരി(ഗ്രാം)
1 ഖരജൈവമാലിന്യം 12,000 400
2 ഖരഅജൈവമാലിന്യം 4,500 150
3 പ്ലാസ്റ്റിക് മാലിന്യം 900 30
4 വിഷാക്തമാലിന്യം 600 20
5 ഇവേസ്റ്റ് 1204
6 ആശുപത്രിമാലിന്യം 300
7 മത്സ്യ-മാംസമാലിന്യം 850
8 മറ്റു മാലിന്യങ്ങൾ 2880 96
9 വിസർജ്യമാലിന്യം 20 ലക്ഷം ലിറ്റർ 65 ലിറ്റർ
10 മലിനജലം 25 ലക്ഷം ലിറ്റർ 80 ലിറ്റർ

(അവലംബം: ശുചിത്വമിഷൻ രേഖകൾ) അഴുകുന്ന ജൈവമാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം പരത്തു ന്നതുകൂടാതെ അതിൽ പ്രജനനം നടത്തുന്ന കൊതുകുകൾ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ പടർത്തുകയും ചെയ്യും. ഇവ അതതു ദിവസം തന്നെ സംസ്‌കരിക്കേണ്ടതുണ്ട്.

ജൈവമാലിന്യങ്ങളെ ജൈവവിഘടനത്തിന് വിധേയമാക്കി പ്രകൃതി യിലേക്കുതന്നെ തിരികെ നൽകലാണ് ഏറ്റവും ഉചിതമായത്. അപ്രകാരമുള്ള പുനഃചക്രണരീതിയാണ് ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റുൽപാദിപ്പിക്കുന്നത്. വേർതിരിച്ചെടുത്ത ജൈവമാലിന്യ മാണ് കമ്പോസ്റ്റിങ്ങിന് വിധേയമാക്കുന്നത്. ജൈവമാലിന്യം സൂക്ഷ്മ ജീവികളുടെ സഹായത്തോടെ ജൈവവിഘടനത്തിന് വിധേയമാകുന്നു. ചാണകവും ഇനോക്കുലങ്ങളുമാണ് സൂക്ഷ്മജീവികളുടെ സ്രോത സ്സായി ഉപയോഗിക്കുന്നത്. വായുവിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ജൈവവിഘടനമാണ് കമ്പോസ്റ്റിങ്ങിലുള്ളത്. മൂന്നുഘട്ടങ്ങളിലായി വ്യത്യസ്തതരം സൂക്ഷ്മജീവികൾ കമ്പോസ്റ്റിങ്ങ് പൂർത്തിയാക്കുന്നു. സാധാരണതാപനിലയിൽ (10o-40oC) മീസോഫിലിക് ഘട്ടത്തിൽ ബാക്ടീരിയകളും കുമിളുകളും വൻതോതിൽ വളർന്ന് എളുപ്പം വിഘടിക്കുന്ന ജലലേയമായ ചെറിയ തന്മാത്രകളെ വിഘടിപ്പിക്കുന്നു. രാസവിഘടനത്തിന്റെ ഫലമായി 40oC നു മുകളിൽ ഉയർന്ന താപനില യിൽ നടക്കുന്ന തെർമോഫിലിക് ഘട്ടത്തിൽ സങ്കീർണ തന്മാത്രകളായ പ്രോട്ടീൻ, കൊഴുപ്പ്, സെല്ലുലോസ് എന്നിവയെ വിഘടിപ്പിക്കുന്നു. ജൈവവിഘടനം പൂർത്തിയാവുന്നതനുസരിച്ച് താപനില കുറഞ്ഞു വരുന്ന ക്യൂറിങ് ഘട്ടത്തിൽ ഇനിയും വിഘടിക്കാത്ത തന്മാത്രകൾ അവശേഷിക്കുന്നു. മൊത്തത്തിൽ സൂക്ഷ്മജീവികൾ ഉൽപാദിപ്പിക്കുന്ന എൻസൈമുകൾ കാർബണിക തന്മാത്രകളെ ഓക്‌സീകരിച്ച് കാർബൺ ഡൈ ഓക്‌സൈഡും ജലവും ഊർജവും ഉൽപാദിപ്പിക്കുന്നു. വിഘടന വിധേയമാകാത്ത ജീർണിച്ച ജൈവാംശത്തോടൊപ്പം(humus) പോഷകമൂല്യങ്ങൾ കൂടി ഉൾക്കൊണ്ടതാണ് കമ്പോസ്റ്റ്. കാർബൺ നൈട്രജൻ അനുപാതം (30:1) ഉം, ആവശ്യത്തിന് വായുലഭ്യതയും അമ്ലത അധികമല്ലാത്ത അവസ്ഥയും (pH 5.5-8.5) കമ്പോസ്റ്റിങ്ങിന് അനുകൂലമായ ഘടകങ്ങളാണ്. വിൻഡ്രോ കമ്പോസ്റ്റങ്ങിൽ തെർമോഫിലിക് ഘട്ടത്തിൽ താപനില 60-65oC നുമുകളിലേക്ക് പോകാതെ നിയന്ത്രിക്കാൻ വായുലഭ്യത വർധിപ്പിക്കണം. അതിനായി വിൻഡ്രോകൾ ഇളക്കിക്കൊടുക്കേണ്ടിവരും. സാധാരണരീതിയിൽ കമ്പോസ്റ്റിങ്ങ് പൂർത്തിയാകാൻ 60 ദിവസമെടുക്കും.

കമ്പോസ്റ്റിങ്ങിൽ ജലാംശം കൂടുതലായാൽ സൂക്ഷ്മാണുക്കൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന എയ്‌റോബിക്ക് അവസ്ഥ നഷ്ടമാകുമെന്നതി നാൽ ജലാംശത്തിന്റെ അളവ് 40-50% വരെയായി നിലനിർത്തണം. ജലാംശം കൂടുതലായാൽ ഈച്ചകൾ വന്ന് മുട്ടയിടുമെന്നതിനാൽ പുഴുശല്യവും ദുർഗന്ധവും ഉണ്ടാകുകയും ചെയ്യും. വീടുകളിലെ മാലിന്യസംസ്‌കരണത്തിനും നഗരത്തിലെ മൊത്തം മാലിന്യം സംസ്‌കരിക്കുന്നതിനും പ്രയോഗിക്കാവുന്ന രീതിയാണ് കമ്പോസ്റ്റിങ്ങ്. വൻകിട കമ്പോസ്റ്റിങ്ങ്പ്ലാന്റുകളിൽ വിൻഡ്രോ കമ്പോസ്റ്റിങ്ങാണ് ചെയ്യുന്നത്. ജൈവാവശിഷ്ടങ്ങൾ കൂനകളാക്കി നിരനിരയായി ക്രമീകരിക്കുന്നതാണ് വിൻഡ്രോകൾ. മീസോഫിലിക്ക് താപനിലയിൽ നടക്കുന്ന മണ്ണിര കമ്പോസ്റ്റിങ്ങിൽ വിഘടനത്തിൽ ഏർപ്പെടുന്ന സൂക്ഷ്മാണുക്കൾക്ക് മണ്ണിരയുടെ സഹായം കൂടി ലഭ്യമാക്കുന്നു. മണ്ണിരയുടെ വിസർജ്യവും കമ്പോസ്റ്റിൽ കലരുന്നതുകൊണ്ട് കമ്പോസ്റ്റിങ്ങ് വളരെ വേഗത്തിൽ ഏതാണ്ട് 25-30 ദിവസം കൊണ്ട് നടക്കും. മുഴുവനായും പുനഃചക്രണരീതിയല്ലെങ്കിലും ബയോഗ്യാസുൽ പാദിപ്പിക്കുന്നതും ശാസ്ത്രീയമാലിന്യസംസ്‌കരണമാണ്. ജൈവ വസ്തുക്കളിൽ വായുവിന്റെ അസാന്നിധ്യത്തിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് വാതകമാക്കി മാറ്റുന്ന ബയോമെത്തനേഷൻ/മെത്തനോജ നിസിസ് ആണ് ബയോഗ്യാസ് പ്ലാന്റിൽ നടക്കുന്നത്. ജൈവമാലിന്യ ത്തെ ഊർജമായും അവശിഷ്ടഭാഗത്തെ ജൈവവളമായും മാറ്റുന്ന പുനഃചക്രണരീതിയാണിത്. മീഥേൻ വാതകവും കാർബൺ ഡൈ ഓക്‌സൈഡും അടങ്ങുന്ന ജൈവവാതകം (ബയോഗ്യാസ്) ആണ് ഈ പ്രക്രിയയിലെ പ്രധാന ഉൽപന്നം. ഇതാണ് ഊർജസ്രോതസ്സ്. ബയോഗ്യാസ് പ്ലാന്റിൽ ജൈവമാലിന്യം വായുവിന്റെ അസാന്നിധ്യ ത്തിൽ ജൈവവിഘടനത്തിന് വിധേയമാകുന്നു. പ്ലാന്റിന് ഒരു ദഹന അറയും (digester) വാതകസംഭരണിയു (gas holder)മാണ് പ്രധാന മായുള്ളത്.

3 ഘട്ടങ്ങളിലായി 3 തരം ബാക്ടീരിയകൾ ജൈവവസ്തുക്കളെ ഫാറ്റി ആസിഡ്, അമിനോ ആസിഡ്, അസറ്റിക്ക് ആസിഡ് എന്നീ രാസവസ്തുക്കളായും നാലാമത്തെ ഘട്ടത്തിൽ മീഥേനും കാർബൺ ഡൈ ഓക്‌സൈഡും ആയും മാറ്റുന്നതാണ് ബയോമെത്തനേഷൻ. ഈ പ്രക്രിയക്ക് നാല് ഘടകങ്ങളുണ്ട്. വലിയ കഷണങ്ങൾ വിഘടി ക്കുന്നതിന് കൂടുതൽ സമയം വേണ്ടിവരും എന്നതിനാൽ വേർതിരി ച്ചെടുത്ത ജൈവമാലിന്യം ചെറിയ കഷണങ്ങളായി അരിഞ്ഞ് അഥവാ അരച്ച് പാകപ്പെടുത്തലാണ് പൂർവപരിചരണം. വായുവിന്റെ അസാന്നിധ്യത്തിൽ പ്ലാന്റിനുള്ളിൽ സൂക്ഷ്മജീവികൾ പ്രവർത്തിച്ച് ജൈവവസ്തുക്കളെ മീഥേനും കാർബൺ ഡൈ ഓക്‌സൈഡു മടങ്ങുന്ന ബയോഗ്യാസാക്കി മാറ്റലാണ് ദഹനം. ബയോഗ്യാസ് പ്ലാന്റിലെ ഗ്യാസ് ഹോൾഡറുകൾ വാതകം സംഭരിക്കാനുള്ള വായു കടക്കാത്ത സംവിധാനമാണ്. ഗ്യാസ് ഹോൾഡറിൽനിന്ന് പൈപ്പുവഴി നേരിട്ട് ബർണറുകളിലെത്തിച്ച് കത്തിക്കുകയാണ് ചെയ്യുന്നത്. ദ്രാവകരൂപത്തിലുള്ള സ്ലറിയും ബയോഗ്യാസ് പ്ലാന്റുകളിൽനിന്ന് കിട്ടും. ഇതിൽ നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ പോഷകമൂല്യങ്ങളു ണ്ടാകും. വെള്ളം ചേർത്ത് നേർപ്പിച്ചശേഷം ഇത് ജൈവവളമായു പയോഗിക്കാം. ഫിക്‌സ്ഡ് ഡോം, പോർട്ടബിൾ എന്നിങ്ങനെ 2 തരം ബയോഗ്യാസ് പ്ലാന്റുകൾ പ്രയോഗത്തിലുണ്ട്. മാലിന്യത്തിന്റെ അളവനുസരിച്ച് വ്യത്യസ്ത വലിപ്പമുള്ള പ്ലാന്റുകൾ സജ്ജമാക്കാവുന്നതാണ്. 2 കി.ഗ്രാം മുതൽ 2 ടൺ വരെ ജൈവമാലിന്യങ്ങൾ പ്രതിദിനം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്റുകൾ കേരളത്തിൽ സ്ഥാപി തമായിട്ടുണ്ട്.

എല്ലാത്തരം മാലിന്യങ്ങളും മനുഷ്യർക്കോ പ്രകൃതിക്കോ ഒട്ടും തന്നെ ദോഷം വരുത്താതെ സംസ്‌കരിക്കുന്നതിന് ശാസ്ത്രീയമായ മാലിന്യപരിപാലന സാങ്കേതികവിദ്യകൾ വികസിച്ചുവന്നിട്ടുണ്ട്. അനുയോജ്യമായ ശാസ്ത്രസാങ്കേതികവിദ്യകളുടെ യുക്തിഭദ്രമായ പ്രയോഗമാണ് മാലിന്യപരിപാലനരംഗത്ത് നടക്കേണ്ടത്. മാലിന്യങ്ങൾ ഒരിടത്ത് കൂട്ടി കേന്ദ്രീകൃതരീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് അശാസ്ത്രീയവും അപകടകരവുമാണ്. വികേന്ദ്രീകൃതസംവിധാനത്തിലൂടെ കൈകാര്യം ചെയ്യാൻ കഴിയാത്തവ മാത്രമേ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രീകൃതസംവിധാനത്തിലേക്ക് എത്താവൂ. വൈവിധ്യമാർന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന പങ്കാളിത്തപരമായ പുതിയ സമീപനം കൈക്കൊള്ളുകതന്നെ വേണം.

മാലിന്യസംസ്‌കരണം: നിയമങ്ങളും പിന്തുണകളും

നിയമവ്യവസ്ഥകൾ എല്ലാം തന്നെ മാലിന്യങ്ങൾ കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും അലക്ഷ്യമായി കുഴിച്ചുമൂടുന്നതിനും ഒഴുക്കിക്കളയുന്നതിനും എതിരാണ്. ജനപങ്കാളിത്തത്തോടെ പരിഹരിക്കേണ്ടതാണ് മാലിന്യപ്രശ്‌നമെന്ന സമീപനമാണ് 1997-ൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മഹാനഗരങ്ങളിലെ മാലിന്യപ്രശ്‌നം പഠിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശകൾ ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഭൂമി നികത്തൽ അവസാനിപ്പിച്ച് ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് വളമോ വാതകമോ ആക്കി മാറ്റുന്നതിനാണ് കമ്മിറ്റി നിർദേശിച്ചത്. പുനഃചക്രണം ചെയ്യാവുന്ന വസ്തുക്കൾ കുഴിച്ചുമൂടരുതെന്നും അനുയോജ്യസാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്‌കരിക്കണമെന്നും അതിനു കഴിയാത്ത വസ്തുക്കൾ മാത്രമെ ഭൂമി നികത്താൻ ഉപയോഗിക്കാവൂ എന്നും കമ്മിറ്റി ശുപാർശ ചെയ്തു. സുപ്രധാനമായ മറ്റൊരു ശുപാർശയാണ് മാലിന്യം ഉറവിടത്തിൽത്തന്നെ തരംതിരിച്ച് സൂക്ഷിക്കുന്ന ഉത്തരവാദിത്തം ഓരോ പൗരനും നിറവേറ്റണമെന്നത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ മാലിന്യങ്ങൾ എങ്ങനെ ശാസ്ത്രീയമായി സംസ്‌കരിക്കാമെന്ന് ഖരമാലിന്യ സംസ്‌കരണനിയമം 2016, പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ നിയമം 2016, കൺസ്ട്രക്ഷൻ ആന്റ് ഡെമോളിഷൻ വേസ്റ്റ് മാനേജ്‌മെന്റ് റൂൾസ് 2016 എന്നിവയിൽ വിഭാവനം ചെയ്തിരിക്കുന്നു. ഇവയൊക്കെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ എന്തൊക്കെ നിയമ നടപടി കൾ സ്വീകരിക്കാമെന്ന് പരിസ്ഥിതി സംരക്ഷണനിയമ (1986) ത്തിലും കേരള പഞ്ചായത്തിരാജ് മുൻസിപ്പാലിറ്റി ചട്ടങ്ങളിലുമൊക്കെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങൾ

  • ഇന്ത്യൻ പീനൽ കോഡ് വകുപ്പ് 269, 278
  • 2016ലെ ഖരമാലിന്യപരിപാലനനിയമത്തിലെ വകുപ്പ് 4ഉം ഉപവകുപ്പുകളും
  • പരിസ്ഥിതി സംരക്ഷണനിയമം 1986 വകുപ്പ് 15
  • കേരള പഞ്ചായത്തിരാജ് ആക്ട് 1994 വകുപ്പ് 219ലെ വിവിധ വകുപ്പുകൾ
  • കേരള മുനിസിപ്പാലിറ്റി ആക്ട് 1994 വകുപ്പ് 334 എ, 340 എ
  • കേരള ജലസേചനവും ജലസംരക്ഷണവും നിയമം 2003 വകുപ്പ് 70 (3), 72 c
  • ജലമലിനീകരണ നിയന്ത്രണവും നിവാരണവും നിയമം 1974 വകുപ്പ് 43
  • പ്ലാസ്റ്റിക്മാലിന്യപരിപാലന നിയമം 2016
  • ഇലക്‌ട്രോണിക്മാലിന്യപരിപാലന നിയമം 2016
  • ആശുപത്രി, മൃഗചികിത്സ, അറവുശാല മാലിന്യപരിപാലന നിയമം 2016
  • വിഷാക്ത-അപായസാധ്യതാ മാലിന്യങ്ങളുടെ പരിപാലന നിയമം 2016
  • നിർമാണപ്രവർത്തന മാലിന്യപരിപാലനനിയമം 2016

മാലിന്യം ഉണ്ടാക്കുന്നവരുടെ ചുമതലകൾ

4.1 (a) ഓരോ വ്യക്തിയും താനുണ്ടാക്കുന്ന മാലിന്യം ജൈവ വസ്തുക്കൾ, അജൈവവസ്തുക്കൾ, വിഷമാലിന്യങ്ങൾ എന്നിങ്ങനെ തരംതിരിച്ച് അനുയോജ്യമായ പാത്രങ്ങളിൽ സൂക്ഷിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കാലാകാലങ്ങളിൽ പുറപ്പെടുവി ക്കുന്ന നിർദേശങ്ങൾ പരിഗണിച്ച് അവ സംഭരണസംവിധാനത്തി ലേക്ക് നൽകണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് സംഭരണത്തി നായി പ്രത്യേക സംവിധാനം ഉണ്ടാക്കാം. ഇതിന് നിയോഗിക്കുന്ന പ്രവർത്തകരെ Waste pickers/waste collectors എന്നാണ് നിയമത്തിൽ പരാമർശിച്ചിട്ടുള്ളത്. 4.1. (b) ഉപയോഗാനന്തരം നാപ്കിനുകളും, ഡയപ്പറുകളും, ഇതേ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന തുണി, പാഡ് എന്നിവയുമെല്ലാം പ്രത്യേകപാത്രത്തിൽ അജൈവമാലിന്യങ്ങളുടെ ഭാഗമായി സൂക്ഷിക്കുകയും സംഭരണ സംവിധാനത്തിലേക്ക് ഏൽപിക്കുകയും വേണം. ഇപ്രകാരം സുരക്ഷിതമായി പൊതിഞ്ഞ് സൂക്ഷിക്കുന്നതി നുള്ള കവറുകൾ, ഉൽപാദകരോ, ബ്രാൻഡ് ഉടമകളോ മേൽപറഞ്ഞ ഉൽപന്നങ്ങൾ വിൽക്കുന്ന ഘട്ടത്തിൽ ഉപഭോക്താക്കൾക്ക് നൽകേണ്ട താണെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. 4.1. (c) നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന പാഴ്‌വസ്തുക്കൾ അതിനായി പ്രത്യേകം ഉണ്ടാക്കിയ നിയമം അനുശാസി ക്കുന്ന രീതിയിൽ സൂക്ഷിച്ച് സമയാസമയം പൊതുസംഭരണസംവിധാനത്തിലേക്ക് നൽകണം. 4.1. (d) കാർഷികാവശിഷ്ടങ്ങൾ, വൃക്ഷങ്ങൾ മുറിച്ച അവശിഷ്ടങ്ങൾ എന്നിവ സ്വന്തംവളപ്പിൽ സൂക്ഷിച്ച് തദ്ദേശസ്വയംഭരണസ്ഥാപന നിർദേശങ്ങൾക്കുവിധേയമായി സംഭരണത്തിന്നായി വരുന്നവരെ ഏൽപ്പിക്കേണ്ടതാണ്. 4.2 മാലിന്യം ഉൽപാദിപ്പിക്കുന്ന ഓരോ വ്യക്തിയും അവ അലക്ഷ്യ മായി വലിച്ചെറിയുകയോ, കത്തിക്കാൻ ശ്രമിക്കുകയോ, എവിടെയെ ങ്കിലും കുഴിച്ചുമൂടുകയോ ചെയ്യാൻ പാടില്ല.

  1. സ്വന്തം വീട്ടുവളപ്പിനുപുറത്തോ, പൊതുനിരത്തിലോ ഒഴിഞ്ഞ സ്ഥലത്തോ, കാനകളിലോ ഒരു വ്യക്തിയും മാലിന്യം ഉപേക്ഷിക്കു കയോ, കത്തിക്കുകയോ ചെയ്യരുത്.

4.3 മാലിന്യം ഉൽപാദിപ്പിക്കുന്നവർ അത് സ്വന്തമായി ശാസ്ത്രീയ സംസ്‌കരണത്തിന് വിധേയമാക്കുന്നില്ലെങ്കിൽ അവ പൊതുപരിപാലന സംവിധാനത്തിലേക്ക് ഏൽപ്പിക്കേണ്ടതാണ്. അപ്രകാരം ഏൽപ്പിക്കു മ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ നിയമാവലി പ്രകാരമുള്ള യൂസർ ഫീ നൽകേണ്ടതാണ്. 4.4 പൊതു ആഘോഷങ്ങളും, പരിപാടികളും, നടത്തുന്നവർ 100ൽ അധികം പേരെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ മൂന്ന് ദിവസം മുമ്പെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വാങ്ങിയിരിക്കണം. ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യം തരംതിരിച്ച് സംഭരണസംവിധാനത്തിന് നൽകുകയും വേണം. 4.5 വഴിവാണിഭക്കാരും, തട്ടുകടക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നിർദേശാനുസരണം മാലിന്യങ്ങൾ തരംതിരിച്ച് നിർദിഷ്ട സ്ഥാനങ്ങളിൽ ഏൽപ്പിക്കണം. 4.6 റസിഡന്റ് അസോസിയേഷനുകളും, മാർക്കറ്റ് അസോസിയേ ഷനുകളും, തരംതിരിച്ച മാലിന്യങ്ങൾ പ്രത്യേകം പ്രത്യേകം ശേഖരിച്ച് സംഭരണസംവിധാനത്തിന് നൽകാൻ ഏർപ്പാടുണ്ടാക്കണം. ജൈവ മാലിന്യങ്ങൾ കഴിയുന്നത്ര ഉറവിടത്തിൽതന്നെ വളമോ, വാതകമോ ആക്കി ഉപയോഗിക്കണം. 4.7 ഫ്‌ളാറ്റ് സമുച്ചയങ്ങളും, ഗേറ്റും ചുറ്റുമതിലുമുള്ള ഭവന സമുച്ചയങ്ങളും (5000 ചതുരശ്ര മീറ്ററിലധികം വിസ്തൃതി ഉള്ളവ) അതിൽ ഉണ്ടാകുന്ന അജൈവമാലിന്യങ്ങൾ യഥാവിധി തരംതിരിച്ച് സംഭരണ സംവിധാനത്തിന് കൈമാറണം. എന്നാൽ ജൈവമാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ വളമോ വാതകമോ ആക്കി ഉപയോഗി ക്കണം. 4.8 ഹോട്ടലുകളും, റസ്റ്റോറന്റുകളും, കാറ്ററിങ് സേവനദാതാക്കളും അവരുടെ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് സംഭരണത്തിനായി എത്തുന്നവർക്ക് കൈമാറുകയോ സ്വയം സംസ്‌കരിക്കുകയോ ചെയ്യേണ്ടതാണ്.

വികേന്ദ്രീകൃത മാലിന്യസംസ്‌കരണം ഇന്നത്തെ അവസ്ഥ

കേന്ദ്രീകൃതമാലിന്യസംസ്‌കരണരീതികൾ പരാജയപ്പെടുമ്പോൾ വികേന്ദ്രീകൃതമാലിന്യസംസ്‌കരണരംഗത്ത് ഏറെ നേട്ടങ്ങൾ കൈ വരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. വികേന്ദ്രീകൃത മാലിന്യസംസ്‌കരണത്തിന്റെ ആദ്യപാഠം മാലിന്യ ങ്ങൾ ഉറവിടത്തിൽ തന്നെ ജൈവം, അജൈവം എന്നിങ്ങനെ തരം തിരിക്കുക എന്നതാണ്. ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റും ബയോഗ്യാസും ഉൽപാദിപ്പിക്കാം. അതിനായി നിരവധി സാങ്കേതിക വിദ്യകൾ വികസിച്ചുവന്നിട്ടുമുണ്ട്. പൈപ്പ് കമ്പോസ്റ്റിങ്ങ്, ബയോബിൻ കമ്പോസ്റ്റിങ്ങ്, മണ്ണിര കമ്പോസ്റ്റിങ്ങ്, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയവ വീടുകളിൽ മാലിന്യസംസ്‌കരണത്തിന് യോജിച്ച ഉപാധികളാണ്.

കമ്പോസ്റ്റിങ്ങിന് സൂക്ഷ്മാണുക്കളുടെ സ്രോതസ്സായി ചാണകമാണ് ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് എന്നതിനാൽ കമ്പോസ്റ്റ് സംവിധാനം സ്ഥാപിക്കുന്ന ഇടത്തിൽ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. ഇത് ജനങ്ങളുടെ താൽപര്യം കുറയ്ക്കുന്നതിന് ഇടയാക്കി. എന്നാലിന്ന് മൈക്രോബിയൽ ഇനോക്കുലമാണ് ഉപയോഗിക്കുന്നത്. ഇത് ഒരു തരത്തിലുള്ള ദുർഗന്ധവും ഉണ്ടാക്കുന്നില്ല എന്നുള്ളതിനാൽ അടുക്കള യിൽ നേരിട്ടുതന്നെ സ്ഥാപിക്കാൻ കഴിയുന്നതുകൊണ്ട് ജനങ്ങളുടെ സ്വീകാര്യത വർധിച്ചിട്ടുണ്ട്.

അജൈവമാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമസേന മുഖേന ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ എത്തിക്കുന്നു. പുനഃചക്രണം സാധ്യമായവ ബന്ധപ്പെട്ട വ്യാപാരികൾക്ക് കൈമാറുന്നു. മറ്റുള്ളവ പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നു. യാതൊരു വിധത്തിലും പുനഃചക്രണം സാധ്യമല്ലാത്തവ മാത്രം ശാസ്ത്രീയമായ ലാൻഡ് ഫില്ലിങ്ങിന് വിടുന്നു. ഇതാണ് നമുക്ക് സ്വീകരിക്കാവുന്ന രീതി. മേൽപ്പറഞ്ഞ രീതി സാധ്യമാകുമോ എന്നതാണ് പ്രധാന ചോദ്യം. കേരളത്തിലെ ജൈവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് ഏറ്റവും ഉചിതമായ കമ്പോസ്റ്റിങ്ങും ബയോഗ്യാസ് ഉൽപാദനവും പൂർണമായും വികേന്ദ്രീകൃതമായി തന്നെ ചെയ്യാൻ കഴിയും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ വച്ചുതന്നെ വേർതിരിച്ച് കമ്പോസ്റ്റാക്കി മാറ്റുകയാണ് വേണ്ടത്. ശേഷിക്കുന്നവ കേന്ദ്രീകൃതപ്ലാന്റിൽ വേർതിരിച്ച് കമ്പോ സ്റ്റാക്കി മാറ്റുക. പ്രതിദിനം 3ടൺ വരെ സംസ്‌കരിക്കുന്ന പ്ലാന്റുകൾ കാര്യക്ഷമമായി കേരളത്തിലെ നഗരങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കുന്നംകുളം നഗരസഭയിലെ ഗ്രീൻപാർക്ക് ഉദാഹരണമാണ്. അതു പോലെ പ്രതിദിനം 2 ടൺ വരെ മനുഷ്യമലവും ജൈവമാലിന്യങ്ങളും സംസ്‌കരിക്കുന്ന ബയോഗ്യാസ് പ്ലാന്റുകളും വികസിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ മാലിന്യസംസ്‌കരണ പ്ലാന്റുകൾ ഇതിന് ഉദാഹരണമാണ്. ഇന്ന് കേരള ത്തിലെ 500ലധികം പഞ്ചായത്തുകളിലും 70ൽ അധികം നഗരസഭ കളിലും ഈ സംവിധാനങ്ങൾ നിലവിലുണ്ട്. വരുന്ന ആഗസ്റ്റ് 15 ഓടെ കൂടുതൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ കഴിയും. അതിലൂടെ കേരളത്തിലെ മാലിന്യപ്രശ്‌നം 80 ശതമാനത്തി ലധികം പരിഹരിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല. ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്ന തിനും സാങ്കേതികപിന്തുണനൽകാൻ കഴിയുന്ന സ്ഥാപനങ്ങൾ ഇന്ന് കേരളത്തിലുണ്ട്.

മാലിന്യസംസ്‌കരണവും കൃഷിയും

മാലിന്യസംസ്‌കരണമെന്നത് ഒരു ഒറ്റപ്പെട്ട പദ്ധതിയല്ല. അതിനെ മറ്റു പല പ്രവർത്തനങ്ങളുമായും ബന്ധിപ്പിക്കാം. ഇന്ന് നമുക്ക് ലഭിക്കുന്ന പച്ചക്കറികളിൽ പലതും രാസകീടനാശിനികൾ കലർന്നവ യാണെന്ന് കേരള കാർഷികസർവകലാശാല നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അവ നമ്മുടെ ഉള്ളിൽച്ചെന്ന് മാരകമായ രോഗ ങ്ങൾക്ക് വഴിതെളിക്കുന്നു. ഇത്തരത്തിൽ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്ന വിഷപദാർഥങ്ങളടങ്ങിയ പച്ചക്കറികൾ നമ്മുടെ നാട്ടിൽനിന്ന് ഒഴിവാക്കാൻ കഴിയും. ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെ കമ്പോസ്റ്റ്, ബയോഗ്യാസ് മുതലായവ ഉൽപാദിപ്പിക്കപ്പെടുന്നു. ജൈവമാലിന്യങ്ങളെ വളമാക്കുന്നതിലൂടെ മെച്ചപ്പെട്ട പച്ചക്കറികൃഷി സാധ്യമാക്കാം. ഒപ്പം രാസവളത്തിന്റെ അമിതവിലയിൽനിന്ന് ഒരു മോചനവുമാകും. പാചകവാതകത്തിന് അനുദിനം വില വർധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിന് അനുപൂരകമായി ഉപയോഗി ക്കാവുന്ന ഒന്നാണ് ബയോഗ്യാസ് പ്ലാന്റുകൾ. അവ സ്ഥാപിക്കാൻ തയ്യാറായാൽ തങ്ങളുടെ പാചക ആവശ്യത്തിന് ബയോഗ്യാസ് ഉപയോഗിക്കാൻ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും കഴിയും. അങ്ങനെ പാചകവാതകത്തിന്റെ വിലവർധനവിൽനിന്ന് ആശ്വാസം നേടാം. അതോടൊപ്പം കൃഷിക്ക് ഉപയോഗിക്കാവുന്ന ജൈവവള സ്ലറി ലഭിക്കുകയും ചെയ്യും. സംസ്ഥാന സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി ഫലപ്രദമാക്കുന്നതിൽ ഇത്തരത്തിലുള്ള ജൈവവളങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.

ഇനിയും വൈകരുത്

ഈ സാഹചര്യത്തിൽ കേരളത്തിലെ എട്ടുജില്ലകളിൽ ഖര മാലിന്യ സംസ്‌കരണത്തിനായി 'വേസ്റ്റ് ടു എനർജി' പ്ലാന്റുകൾ സ്ഥാപിക്കുന്ന തിനുപകരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മുൻകയ്യിൽ വികേന്ദ്രീകൃതമാലിന്യസംസ്‌കരണ പദ്ധതികൾ ജനപങ്കാളിത്ത ത്തോടെ നടപ്പിലാക്കുന്നതിനാവശ്യമായ നടപടികളാണ് കേരള സർക്കാർ സ്വീകരിക്കേണ്ടത്. കേന്ദ്രീകൃതമാലിന്യസംസ്‌കരണപ്ലാന്റു കൾക്ക് പുറകെ പോയി ഇത്രയും വർഷം നാം നഷ്ടപ്പെടുത്തി. കോടികൾ വിലമതിക്കുന്ന ഇത്തരത്തിലുള്ള പ്ലാന്റുകൾ നിർമിച്ച് പരാജയപ്പെടുന്നതിനേക്കാൾ എത്രയോ നല്ലതാണ് തദ്ദേശസ്വയം ഭരണസ്ഥാപനാടിസ്ഥാനത്തിൽ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ ത്തിനായി ആ തുകയുടെ പകുതിയെങ്കിലും വിനിയോഗിക്കുന്നത്. കേരളത്തിലെ പോലെ ചെന്നൈ മുനിസിപ്പൽ കോർപ്പറേഷൻ, അഹമ്മദാബാദ് കണ്ടോൺമെന്റ് മുതലായ സ്ഥലങ്ങളിലും വികേന്ദ്രീ കൃതമാലിന്യസംസ്‌കരണം ഏറെ മെച്ചപ്പെട്ട രീതിയിൽ നടന്നുവരു ന്നുണ്ട്. ഇവിടെ നിന്നൊക്കെയുള്ള പാഠങ്ങൾ നാം ഉൾക്കൊള്ളേണ്ടതുണ്ട്. ചുരുക്കത്തിൽ വിജയകരമായി പരീക്ഷിച്ചിട്ടുള്ളതും ചെലവ് കുറഞ്ഞതും പാർശ്വഫലങ്ങൾ ഇല്ലാത്തതും മാലിന്യത്തെ സമ്പ ത്താക്കി മാറ്റാമെന്ന് തെളിയിച്ചിട്ടുള്ളതുമായ വികേന്ദ്രീകൃത മാലിന്യസംസ്‌കരണരീതികൾ ഉപേക്ഷിച്ച്, അപകടം സൃഷ്ടിച്ചേക്കാ വുന്നതും കൂടുതൽ മുതൽമുടക്ക് വേണ്ടതും പ്രകൃതിക്കും മനുഷ്യാ രോഗ്യത്തിനും ഹാനികരമായേക്കാവുന്നതും, വർധിച്ചച്ചെലവു കൊണ്ടും സാങ്കേതിക കാരണങ്ങളാലും പ്രവർത്തനം നിലച്ചേക്കാവു ന്നതും നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമായതും എല്ലാറ്റിനുമുപരി പരാജയപ്പെടുമെന്ന് നിരവധി തവണ ബോധ്യപ്പെട്ടിട്ടുള്ളതുമായ കേന്ദ്രീകൃത സംസ്‌കരണരീതികൾക്ക് പിന്നാലെ പോവുന്നത് സംസ്ഥാനത്തിന്റെ ഉത്തമ താൽപര്യങ്ങൾക്ക് അനുഗുണമല്ല.