ജ്യോതിശ്ശാസ്ത്രം-പകലും രാത്രിയും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14:24, 1 ഡിസംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ലോകം മുഴുവൻ ഐസോൺ ധൂമകേതുവിന്റെ വരവ്‌ ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ്‌. ലക്ഷക്കണക്കിന്‌ ആളുകളുടെ കണ്ണുകൾ ഏതു നിമിഷവും ടെലിസ്‌കോപ്പിലൂടെയോ ബൈനോക്കുലറിലൂടെയോ ഐസോണിനെ തിരഞ്ഞുകൊണ്ടിരിക്കുന്നു. 1986 ൽ ഹാലി ധൂമകേതു വിടപറഞ്ഞ ശേഷം ഇത്രയേറെ താൽപ്പര്യം ജനിപ്പിച്ച ധൂമകേതുക്കളൊന്നും വന്നിട്ടില്ല. താൽപ്പര്യത്തിനു മുഖ്യ കാരണം, ഐസോൺ സൂര്യനു തൊട്ടടുത്തുകൂടി- വെറും 12 ലക്ഷം കി. മീ. അടുത്തുകൂടി കടന്നുപോകുന്നു എന്നതാണ്‌. നവംബർ 28ന്‌ അത്‌ സൂര്യനടുത്തെത്തുമ്പോൾ എന്ത്‌ സംഭവിക്കും എന്ന്‌ പ്രവചിക്കാനാവില്ല. രണ്ടോ മൂന്നോ ധൂമകേതുക്കളായി പിളർന്നു പോയെന്നു വരാം; തകർന്ന്‌ തരിപ്പണമായെന്നും വരാം; കാര്യമായ പരിക്കൊന്നും പറ്റാതെ രക്ഷപ്പെട്ട്‌, ഗംഭീരമായ ദൃശ്യഭംഗിയോടെ പുറത്തുവന്ന്‌ നമ്മുടെ രാത്രി ആകാശത്തെ മനോഹരമാക്കിയെന്നും വരാം. താൽപ്പര്യത്തിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. ഒരു വർഷം മുമ്പേ (2012 സെപ്‌റ്റംബറിൽ) കണ്ടെത്തിയതുകൊണ്ട്‌ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും വേണ്ടത്ര ഒരുക്കം നടത്താൻ കഴിഞ്ഞു എന്നതാണത്‌.

നമ്മുടെ താൽപ്പര്യം ഐസോണിനെ കാണുന്നതിൽ മാത്രമല്ല; ഐസോൺ ഒരു നിമിത്തം മാത്രമാണ്‌. ധൂമകേതുക്കളെക്കുറിച്ചും ജ്യോതിശാസ്‌ത്രത്തെക്കുറിച്ചും ശാസ്‌ത്രബോധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളോട്‌ പറയാനും അന്ധവിശ്വാസങ്ങളും പ്രാകൃതാചാരങ്ങളും ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയ്‌ക്കെതിരെ ആഞ്ഞടിക്കാനും ഉള്ള ഒരവസരമായാണ്‌ നാം ഐസോണിന്റെ വരവിനെ കാണുന്നത്‌. അത്‌ കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കില്ല. ഇന്ത്യ മുഴുവൻ ഇത്തരം ഒരു കാമ്പെയിൻ നടത്താൻ അലഹബാദിൽ ചേർന്ന എ ഐ പി എസ്‌ എന്നിന്റെ കഴിഞ്ഞ വാർഷിക സമ്മേളനം തീരുമാനിക്കുകയും അതനുസരിച്ച്‌ വിശദമായ പരിപാടികൾ തയ്യാറാക്കാൻ കഴിഞ്ഞ ഏപ്രിൽ 25, 26 തീയതികളിൽ മുംബൈയിലെ HBCSE യിൽ ഒരു വിദഗ്‌ധ സമിതി ചേരുകയും ചെയ്‌തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ശാസ്‌ത്രപ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട്‌ മൂന്നിടങ്ങളിൽ- ബംഗളൂർ, ഗുവാഹതി, ഭോപ്പാൽ, പരിശീലനങ്ങൾ നടത്താനും അവിടെ വെച്ച്‌ തീരുമാനിക്കുകയുണ്ടായി. പരിശീലനങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. അവിടെ അവതരിപ്പിച്ച പ്രഭാഷണങ്ങളും കുറിപ്പുകളും അടങ്ങിയ കൈപ്പുസ്‌തകത്തിന്റെ പരിഭാഷയാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌.

അഖിലേന്ത്യാ പരിശീലനങ്ങൾക്കു ശേഷം സംസ്ഥാനതല പരിശീലനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിൽ അത്‌ രണ്ടിടങ്ങളിലായി- പയ്യന്നൂർ അസ്റ്റ്രോ വാനനിരീക്ഷണ കേന്ദ്രത്തിലും തിരുവനന്തപുരം ശാസ്‌ത്രസാങ്കേതിക മ്യൂസിയത്തിലും വച്ച്‌ നടന്നു കഴിഞ്ഞു. തുടർന്ന്‌ ജില്ലാതല പരിശീലനങ്ങൾ നടക്കും. അതിന്‌ ഈ കൈപ്പുസ്‌തകം വളരെയധികം പ്രയോജനപ്പെടും. മറ്റ്‌ കാമ്പെയിൻ വസ്‌തുക്കൾ (പവർപോയിന്റ്‌ പ്രസന്റേഷൻ, പോസ്റ്റർ.....) താഴെ പറയുന്ന സൈറ്റിൽ ലഭ്യമാണ്‌.

http://wwwfacebook.com/EyesOnIson



കണ്ണുകൾ ഐസോണിലേക്ക്‌...

എന്താണ്‌ ധൂമകേതുക്കൾ?

ശാസ്‌ത്രജ്ഞർ ഗ്രഹശകലം (Planetesimal) എന്നു വിളിക്കുന്ന ഒരു ചെറിയ ലോകമാണ്‌ ധൂമകേതു അഥവാ വാൽ നക്ഷത്രം. ധൂമകേതുക്കൾ പൊടിയും, ഐസും കൊണ്ട്‌ നിർമ്മിക്കപ്പെട്ടവയാണ്‌. ഒരു തരം "മലിന ഐസ്‌ ബോൾ." കോമറ്റ്‌ ഇംഗ്ലീഷിൽ (ധൂമകേതു ) എന്ന വാക്ക്‌ "തലമുടി" എന്നർത്ഥമുളള "kometes" എന്ന ഗ്രീക്ക്‌ പദത്തിൽ നിന്ന്‌ വന്നതാണ്‌. പുരാതന കാലം മുതൽ തന്നെ ജനങ്ങൾക്ക്‌ സൗരയൂഥത്തിലുള്ള മറ്റ്‌ ചെറിയ വസ്‌തുക്കളെ അറിയുമായിരുന്നില്ലെങ്കിലും ധൂമകേതുക്കളെപ്പറ്റി അറിയാമായിരുന്നു. 240 ബി.സി യിൽ തന്നെ ചൈനക്കാർ ഹാലിയുടെ വാൽ നക്ഷത്രത്തിന്റെ സന്ദർശനം രേഖപ്പെടുത്തിയിരുന്നു.

ഒഴുകുന്ന നീണ്ടമുടിയുമായി വരുന്ന നക്ഷത്രങ്ങളായാണ്‌ വാൽ നക്ഷത്രങ്ങളെ നമ്മുടെ പൂർവികർ കണക്കാക്കിയിരുന്നത്‌. ധൂമകേതുക്കൾ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നുവെന്നാണ്‌ നൂറ്റാണ്ടുകളോളം ശാസ്‌ത്രജ്ഞർ കരുതിയിരുന്നത്‌. 1577-ൽ ടൈക്കോ ബ്രാഹേ എന്ന ഡച്ച്‌ വാന നിരീക്ഷകനാണ്‌ തന്റെ നിരീക്ഷണത്തിലൂടെ ധൂമകേതുക്കൾ യഥാർത്ഥത്തിൽ ചന്ദ്രനും വളരെ അപ്പുറത്തുകൂടിയാണ്‌ സഞ്ചരിക്കുന്നതെന്ന്‌ കാണിച്ചു തന്നത്‌.

ധൂമകേതുക്കൾ ഒരിക്കൽ വന്നാൽ പിന്നീട്‌ ഒരിക്കലും കാണുകയില്ല എന്നാണ്‌ എ.ഡി 1500ലും 1600 ആദ്യവും മിക്ക വാനനിരീക്ഷകരും കരുതിയിരുന്നത്‌. ഒരു ധൂമകേതു നേർ രേഖയിൽ സൂര്യനെ സമീപിക്കുകയും സൂര്യനെ ചുറ്റുകയും പിന്നീട്‌ നേർ പാതയിൽ ബഹിരാകാശത്ത്‌ അപ്രത്യക്ഷമാകുകയും ചെയ്യുന്നുവെന്ന്‌ അവർ വിശ്വസിച്ചു.

പ്രശസ്‌ത ആംഗലേയ ശാസ്‌ത്രജ്ഞൻ സർ ഐസക്ക്‌ ന്യൂട്ടൻ (1642-1727) ധൂമകേതുക്കൾ സൂര്യന്‌ ചുറ്റും ദീർഘ വൃത്ത പാതയിൽ ചലിക്കുന്നുവെന്ന്‌ കണ്ടെത്തി. ഗ്രഹങ്ങളെപ്പോലെ ധൂമകേതുക്കളും സൗരയൂഥത്തിന്റെ ഭാഗമാണെന്നും അവ വീണ്ടും വീണ്ടും തിരിച്ചു വരുമെന്നും അദ്ദേഹം വിശ്വസിച്ചു. അതു ശരിയായിരുന്നു താനും! 1700കളുടെ തുടക്കത്തിൽ ശാസ്‌ത്രജ്ഞർ ഒരു ധൂമകേതുവിന്റെ പഥം പ്രവചിക്കുന്നതിനുളള ഗണിതസമവാക്യം രൂപപ്പെടുത്തുന്നതിനുളള ശ്രമം ആരംഭിച്ചു. അക്കാലത്ത്‌ കാൽകുലേറ്ററുകളോ, കംപ്യൂട്ടറുകളോ ഉണ്ടായിരുന്നില്ല. എല്ലാ കണക്കുകൂട്ടലുകളും ഓരോരുത്തരും സ്വന്തം കൈകൊണ്ടുതന്നെ ചെയ്യേണ്ടിയിരുന്നു.

ഇംഗ്ലണ്ടുകാരനായ എഡ്‌മണ്ട്‌ ഹാലി ധൂമകേതുക്കളെക്കുറിച്ച്‌ പഠിച്ചു. 1531, 1607, 1682 എന്നീ വർഷങ്ങളിൽ ദൃശ്യമായ ധൂമകേതുക്കളെല്ലാം യഥാർത്ഥത്തിൽ ഒന്നുതന്നെയാണെന്ന്‌ അദ്ദേഹം സമർത്ഥിച്ചു. 1758-ൽ ഈ ധൂമകേതു വീണ്ടും വരുമെന്ന്‌ അദ്‌ദേഹം പ്രവചിച്ചു. ഒരു ധൂമകേതുവിന്റെ വരവ്‌ ആദ്യമായി പ്രവചിച്ചത്‌ ഹാലി യാണ്‌. പക്ഷേ ധൂമകേതുവിന്റെ തിരിച്ചുവരവിന്‌ 16 വർഷം മുമ്പേ അദ്ദേഹം മരിച്ചു.

ഹാലിയുടെ വാൽ നക്ഷത്രം ഓരോ 76 വർഷം കൂടുമ്പോഴും പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ അടുത്ത സന്ദർശനം 2061ലാണ്‌. നിങ്ങൾക്ക്‌ ഹാലി ധൂമകേതുവിന്റെ തിരിച്ചു വരവ്‌ കാണാൻ കഴിയുമെന്ന്‌ ആശിക്കട്ടെ.

ധൂമകേതുക്കൾ വരുന്നത്‌ എവിടെ നിന്ന്‌?

രണ്ടു സ്ഥലങ്ങളിൽ നിന്നാണ്‌ ധൂമകേതുക്കൾ വരുന്നത്‌. കൂയിപ്പർ ബെൽറ്റും, ഊർട്ട്‌ മേഘപടലവും. നമ്മുടെ സൗരയൂഥത്തിന്റെ വക്കിൽ വളരെ വളരെ അകലെയുളള ഒരു സ്ഥലം സങ്കൽപ്പിച്ച്‌ നോക്കൂ! അവിടെ കോടിക്കണക്കിന്‌ ധൂമകേതുക്കൾ എല്ലാ ദിശയിലും ചുറ്റിത്തിരിയുന്നു. ഈ ഹിമ ധൂമകേതുക്കൾ രണ്ടു സ്ഥലങ്ങളിൽ നിന്നാണ്‌ സൂര്യനെ ചുറ്റുന്നത്‌. രണ്ടും വളരെ അകലെത്തന്നെ. അതിലൊന്നാണ്‌ ഊട്ട്‌ മേഘപടലം. മറ്റെത്‌ കൂയിപ്പർ ബെൽറ്റും.

ഊട്ട്‌ മേഘത്തിൽ നിന്നും, കൂയിപ്പർ ബെൽറ്റിൽ നിന്നും ധൂമകേതുക്കൾ വിട്ട്‌ പോകുന്നത്‌ എന്തുകൊണ്ട്‌?

ഒരു ധൂമകേതുവിന്‌ കോടിക്കണക്കിന്‌ വർഷം ഊർട്ട്‌ മേഘത്തിലോ, കൂയിപ്പർ ബെൽറ്റിലോ കഴിയാം. എന്നാൽ ചിലപ്പോൾ രണ്ട്‌ ധൂമകേതുക്കൾ അടുത്ത്‌ വരികയോ ഒന്ന്‌ മറ്റൊന്നിലേക്ക്‌ ഇടിച്ച്‌ കയറുകയോ ചെയ്യാം. ഇങ്ങനെ സംഭവിക്കുമ്പോൾ അവയുടെ ചലന ദിശ മാറുന്നു. ചിലപ്പോഴൊക്കെ അവയുടെ പുതിയ പാത അവയെ അന്തരിക സൗരയൂഥത്തിലേക്ക്‌ എത്തിച്ചേക്കാം.

അപ്പോഴാണ്‌ ധൂമകേതു തിളങ്ങാൻ തുടങ്ങുന്നത്‌. ഇതുവരെ ആ ധൂമകേതു കോടിക്കണക്കിനുള്ള മറ്റ്‌ ധൂമകേതുക്കളെപ്പോലെ തന്നെയായിരുന്നു. എന്നാൽ ചൂടുള്ള ആന്തരിക സൗരയൂഥത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ അവ ഉരുകാൻ തുടങ്ങുന്നു. പിന്നിൽ മനോഹരമായ വാലുകൾ രൂപപ്പെടുന്നു.

ദൗർഭാഗ്യവശാൽ, ധൂമകേതുക്കൾ സൗരയൂഥത്തിന്റെ ചൂടുള്ള ഭാഗത്തേക്ക്‌ പ്രവേശിച്ച്‌ കഴിഞ്ഞാൽ അധികകാലം ജീവിച്ചിരിക്കില്ല. ഒരു മഞ്ഞു മനുഷ്യൻ വേനൽക്കാലത്ത്‌ ഉരുകുന്നതുപോലെ ധൂമകേതുക്കൾ സൂര്യനോടടുക്കുമ്പോൾ ഉരുകുന്നു. അവയുടെ ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന ഘട്ടമാണ്‌ സൗരയൂഥത്തിനുളളിലേക്കുള്ള ഈ യാത്ര. എങ്കിലും ഇത്‌ ഒടുവിൽ അവയെ കൊല്ലുന്നു! ആയിരക്കണക്കിന്‌ വർഷങ്ങൾക്ക്‌ ശേഷം അവ ഉരുകി, വളരെ ചെറിയ ഐസിന്റെയും, പൊടിയുടേയും ഒരു കട്ടയായി തീരുന്നു. ഒരു ചെറിയ വാൽ പോലും ഉണ്ടാകില്ല. ചിലത്‌ പൂർണ്ണമായും ഉരുകിപ്പോകുന്നു.

ധൂമകേതുവിന്റെ വാലിലൂടെ പറക്കുന്നത്‌ സുരക്ഷിതമോ?

സിനിമയിൽ ഒരു ബഹിരാകാശ കപ്പൽ ഉയർന്ന്‌ നിൽക്കുന്ന പാറകളുടെ ഇടുക്കിലൂടെ നൂണ്ടുസഞ്ചരിക്കും പോലെയല്ല, ധൂമകേതുവിന്റെ വാലിലൂടെ പറക്കുന്നത്‌. അത്‌ പൂർണ്ണമായും സുരക്ഷിതമായിരിക്കും. നിങ്ങളുടെ വാഹനത്തെ ഇടിക്കുന്നത്‌ സൂഷ്‌മ ദർശിനിയിലൂടെ മാത്രം കാണാൻ കഴിയുന്ന അതി സൂഷ്‌മമായ തരികൾ മാത്രമായിരിക്കും.

1910-ൽ ഒരു ധൂമകേതു സൂര്യന്‌ ചുറ്റുമുള്ള ഭൂമിയുടെ പാതയിലൂടെ കടന്ന്‌ പോയപ്പോൾ ജനങ്ങൾ ഭയചകിതരായി. ചിക്കാഗോയിൽ ഈ ധൂമകേതുവിന്റെ "വിഷകരമായ" വാലിൽ നിന്നും രക്ഷപ്പെടുന്നതിന്‌ ജനങ്ങൾ ജനൽ വാതിലുകൾ അടച്ച്‌ മുദ്രവെച്ചു. മറ്റുചിലർ ആത്മഹത്യ ചെയ്‌തു. "ധൂമകേതുവിൽ നിന്നും രക്ഷിക്കുന്ന കുടകൾ "ഗ്യാസ്‌ മാസ്‌ക്കുകൾ" "ആന്റി കോമറ്റ്‌ ഗുളികകൾ" തുടങ്ങിയവയുടെ വിൽപ്പനയും നന്നായി നടന്നു.

നിങ്ങൾക്കറിയാമോ?

ധൂമകേതുവിന്റെ വാൽ എപ്പോഴും പുറകിലാെണന്നാണ്‌ ബഹു ഭൂരിപക്ഷം ജനങ്ങളും വിചാരിക്കുന്നത്‌. എന്നാൽ യഥാർത്ഥത്തിൽ "കോമയോ" "വാലോ" ഏത്‌ വേണമെങ്കിലും പുറകിൽ വരാം, മുന്നിലും വരാം. സൂര്യൻ എവിടെയാണന്നതിനെ ആശ്രയിച്ചാണ്‌ വാലിന്റെ സ്ഥാനം. സൂര്യനിലെ താപവും വികിരണവും "സൗരവാത"വും ഏറ്റ്‌ ഒരു ധൂമകേതു സൂര്യനോടടുക്കുമ്പോൾ ഉരുകാൻ തുടങ്ങുന്നു. (സൂര്യനിൽ നിന്നള്ള കണങ്ങളുടെ ഒരു പ്രവാഹമാണ്‌ സൗരവാതം) ഉരുകുമ്പോഴുണ്ടാകുന്ന വാതകങ്ങളും പൊടിപടലവും സൗരവാതം മൂലം സൂര്യനിൽ നിന്നും അകന്നുപോകുന്നു. അതുകൊണ്ട്‌ ഒരു ധൂമകേതു സൂര്യനടുത്തേക്ക്‌ യാത്ര ചെയ്യുമ്പോൾ "വാൽ" കോമയുടെ പുറകിലും, സൂര്യനിൽ നിന്ന്‌ അകന്നു പോകുമ്പോൾ വാൽ ധൂമകേതുവിന്റെ മുന്നിലും ആയിരിക്കും.

ധൂമകേതുക്കൾ ഉല്‌ക്കാ വർഷത്തിന്‌ കാരണമാകുമോ?

ധൂമകേതുക്കൾ അതിന്റെ പഥത്തിൽ ധാരാളം അവശിഷ്‌ടങ്ങൾ ഉപേക്ഷിച്ച്‌ പോകുന്നു. ഭൂമിയുടെ പഥം ധൂമകേതുവിന്റെ പഥത്തെ ക്രോസ്സ്‌ ചെയ്യുന്നെങ്കിൽ ആ സ്ഥലത്ത്‌ എല്ലാ വർഷവും ഉല്‌ക്കാ വർഷം ഉണ്ടാകും. ധൂമകേതുവിന്റെ അവശിഷ്‌ടങ്ങളെ ഭൂമി ആകർഷിക്കുകയും അവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ കടക്കുമ്പോൾ കത്തി എരിഞ്ഞു പോവുകയും ചെയ്യുന്നതുകൊണ്ടാണ്‌ ഉല്‌ക്കാവർഷം ഉണ്ടാകുന്നത്‌. ഇത്തരത്തിലുള്ള ചില ഉല്‌ക്കാ വർഷങ്ങൾ എല്ലാ വർഷവും,പണ്ട്‌ വന്നു പോയ ചില ധൂമകേതുക്കളുടെ പാത ഭൂമി മുറിച്ച്‌ കടക്കുമ്പോൾ സംഭവിക്കുന്നു.

" പെർസീഡ്‌" ഉല്‌ക്കാവർഷം എല്ലാ കൊല്ലവും ആഗസ്‌ത്‌ 9നും 13നും ഇടക്ക്‌, ഭൂമി സ്വിപ്‌റ്റ്‌ ടട്ടിൽ ധൂമകേതുവിന്റെ പഥം കടന്ന്‌ പോകുമ്പോൾ ഉണ്ടാകുന്നു. ഒക്‌ടോബറിൽ ഉണ്ടാകുന്ന "ഓറിയോണിഡ്‌" ഉല്‌ക്കാവർഷത്തിന്റെ സ്രോതസ്സ്‌ ഹാലിയുടെ വാൽ നക്ഷത്രമാണ്‌ .

ദിനോസറുകളെ ധൂമകേതുക്കളാണോ കൊന്നത്‌?

അറുപത്തിയഞ്ച്‌ മില്യൺ വർഷങ്ങൾക്ക്‌ മുമ്പ്‌ ഭൂമിയിൽ ജീവിച്ചിരുന്ന ജീവി വർക്ഷങ്ങളിൽ 70 ശതമാനവും അപ്രത്യക്ഷമായത്‌ വളരെ കുറഞ്ഞ കാലം കൊണ്ടാണ്‌. ഭീമൻ ദിനോസറുകളുടെ അവസാനവും ഇതിൽപ്പെടുന്നു. ഈ ജീവ നാശത്തിന്‌ കാരണം 10 കി.മി വലിപ്പമുള്ള ഒരു ധൂമകേതു ഭൂമിയിൽ പതിച്ചതാവാം. പതനത്തിന്റെ ശക്തിയാൽ വലിയ അളവ്‌ മണ്ണും പാറയും ഇളകിപ്പൊടിഞ്ഞ്‌ അന്തരീക്ഷത്തിലേക്ക്‌ തള്ളപ്പെടുകയും അത്‌ പരിസ്ഥിതിയെ ആകെ താറുമാറാക്കുകയും ചെയ്‌തു.

എവറസ്റ്റ്‌ കൊടുമുടിയുടെ വലിപ്പമുളള ഒരു പാറ, വേഗത്തിൽ പായുന്ന ഒരു വെടിയുണ്ടയുടെ പത്ത്‌ മടങ്ങ്‌ വേഗത്തിൽ ഭൂമിയിൽ ഇടിച്ചാലുണ്ടാകുന്ന സ്‌ഫോടനത്തിന്‌ തുല്യമായിരിക്കും നേരത്തേ സൂചിപ്പിച്ച സ്‌ഫോടനം. പെനിൻസുലയിലുള്ള മെക്‌സിക്കോയുടെ യുക്കാതാൻ കടൽത്തീരത്ത്‌ അറുപത്തിയഞ്ച്‌ മില്യൺ വർഷം പഴക്കമുളള ഒരു കുഴി (ക്രേറ്റർ) ഈ ആഘാതം മൂലമുണ്ടായതാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.


പ്രശസ്‌തമായ ചില വാൽനക്ഷത്രങ്ങൾ

കോമറ്റ്‌- ഹെയ്‌ൽ ബോപ്പ്‌

1995 ജൂലായ്‌ 23ന്‌ അസാധാരണമാം വിധം വലിപ്പവും ശോഭയുമുള്ള ഒരു ധൂമകേതുവിനെ വ്യാഴത്തിന്റെ പഥത്തിന്‌ പുറത്തായി ന്യൂ മെക്‌സിക്കോയിലെ അലൻ ഹെയിലും അരിസോണയിലെ തോമസ്‌ ബോപ്പും കണ്ടെത്തി. ഹബ്ബിൾ സ്‌പേസ്‌ ടെലസ്‌കോപ്പിൽ നിന്നും ലഭിച്ച ചിത്രങ്ങളുടെ ശ്രദ്ധാപൂർവ്വമായ വിശകലനത്തിൽ നിന്നും അതിന്റെ ഉയർന്ന ശോഭയുടെ കാരണം അസാധാരണമായ വലുപ്പം തന്നെയാണെന്ന നിഗമനത്തിലെത്തി. അധികം ധൂമകേതുക്കളുടെയും ന്യൂക്ലിയസ്സുകളുടെ വലിപ്പം 1.6 മുതൽ 3.2 വരെ കി.മി (1-2 മൈൽ) ആണ്‌ എന്നാൽ ഹെയ്‌ൽ-ബോപ്പിന്റേത്‌ 40 കി.മി ആയിരുന്നു. നല്ല പ്രകാശിതമായ നഗരാകാശങ്ങളിൽ പോലും ഇത്‌ ദൃശ്യമായിരുന്നു. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടിട്ടുള്ള ധൂമകേതുവും ഹെയ്‌ൽ ബോപ്പ്‌ ആയിരിക്കും. നഗ്നനേത്രങ്ങൾകൊണ്ട്‌ ഏറ്റവും കൂടിയ കാലം,19 അത്‌ഭുതം നിറഞ്ഞ മാസങ്ങൾ, കാണാൻ കഴിഞ്ഞ ഹെയ്‌ൽ ബോപ്പ്‌ ധൂമകേതു. ഇനി 2400 വർഷങ്ങൾക്കു ശേഷമേ തിരിച്ചുവരൂ.

കോമറ്റ്‌ സ്വിഫ്‌റ്റ്‌ ടട്ടിൽ, 1992

1862 ജൂലായ്‌ മാസത്തിൽ അമേരിക്കൻ വാനനിരീക്ഷകരായ ലൂയിസ്‌ സ്വിഫ്‌റ്റും ഹൊറേസ്‌ ടട്ടിലും ചേർന്നാണ്‌ ആദ്യം കണ്ടെത്തിയത്‌.കോമറ്റ്‌ സ്വിഫ്‌റ്റ്‌ ടട്ടിൽ ഓരോ 120 വർഷം കൂടുമ്പോഴും സൂര്യന്റെ അടുത്ത്‌ കൂടി സഞ്ചരിക്കുമ്പോൾ അതിന്റെ പാതയിൽ ഉപേക്ഷിച്ച്‌ പോകുന്ന പൊടി പടലങ്ങൾ എല്ലാ വർഷവും ജൂലായ്‌ ആഗസ്‌ത്‌ മാസങ്ങളിൽ വളരെ മനോഹരമായ വെടിക്കെട്ടിന്റെ അനുഭവം ആകാശത്ത്‌ സമ്മാനിക്കുന്നു. ഈ വാലിൽക്കൂടി ഭൂമി കടന്നുപോകുമ്പോഴാണ്‌ തെളിഞ്ഞ ആകാശത്ത്‌ പെർസിഡ്‌ ഉല്‌ക്കാവർഷം നമുക്ക്‌ കാണാൻ സാധിക്കുന്നത്‌. ഭൂമിയുടെയും കോമറ്റ്‌ സ്വിഫ്‌റ്റ്‌ ടട്ടിലിന്റെയും പഥങ്ങൾ വളരെ അടുത്തുകൂടി മുറിച്ച്‌ കടക്കുന്നുണ്ട്‌. അതുകൊണ്ട്‌ ്‌ ഈ ധൂമകേതു ഭൂമിയുമായി ഒരു ദിവസം കൂട്ടിമുട്ടിയേക്കും എന്ന്‌ ചില ശാസ്‌ത്രജ്ഞർ പ്രവചിക്കുന്നു..

എന്നാൽ ഏറ്റവും പുതിയ കണക്കുകൂട്ടലുകൾ കാണിക്കുന്നത്‌, ഈ ധൂമകേതു 15 മില്ല്യൺ കി.മി എന്ന സുരക്ഷിതമായ അകലത്തുകൂടി അടുത്ത യാത്രയിൽ ഭൂമിയെ കടന്നുപോകും എന്നാണ്‌.

കോമറ്റ്‌ ഹയാകുടാകേ

1996 ജൂലായ്‌ 30ന്‌ ഒരു ജോഡി ബൈനോക്കുലറുകൾ ഉപയോഗിച്ച്‌ ദക്ഷിണ ജപ്പാനിലെ ഒരു അമേച്ചർ വാനനിരീക്ഷകനായ യൂജി ഹയാകുടാകേ (എന്ന്‌ ഉച്ചരിക്കണം) കണ്ടെത്തിയതാണ്‌ ഈ ധൂമകേതു. ആ വർഷത്തെ വസന്തകാലത്ത്‌ ഈ ചെറിയ ശോഭയേറിയ ധൂമകേതു 2-3 കി.മീ വലിപ്പമുള്ള അതിന്റെ കാമ്പും അതി ദീർഘമായ വാലുമായി ഭൂമിക്കു വളരെ അടുത്തുകൂടി കടന്നുപോയി. ഹബ്‌ൾ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ അതിന്റെ കാമ്പിനെ വിശദ പഠനത്തിന്‌ വിധേയമാക്കി. സൗരയൂഥത്തിനുള്ളിലേക്കുളള അതിന്റെ ആദ്യ യാത്ര ആയിരുന്നില്ല അത്‌. ഏതാണ്ട്‌ 8000വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്‌ വന്നിരുന്നുവെന്നാണ്‌ അതിന്റെ പഥത്തെക്കുറിച്ചുള്ള പഠനത്തിൽ നിന്നും ശാസ്‌ത്രജ്‌ഞരെത്തിയ നിഗമനം. ഇനി ഒരു 14000 വർഷത്തേക്ക്‌ ഇതിന്റെ പഥം ഈ ധൂമകേതുവിനെ സൂര്യന്റെ അടുത്തേക്ക്‌ എത്തിക്കുകയില്ല.

കോമറ്റ്‌ ഹാലി

ചരിത്രത്തിൽ ഏറ്റവും പ്രശസ്‌തമായ വാൽനക്ഷത്രം ഹാലിധൂമകേതു ആയിരിക്കും. ഇതിന്റെ പഥം ആദ്യമായി ഗണിച്ചെടുത്ത ബ്രിട്ടീഷ്‌ വാനനിരീക്ഷകനായ എഡ്‌മണ്ട്‌ ഹാലിയുടെ പേര്‌ ഈ ധൂമകേതുവിന്‌ നൽകി. 1531ലും 1607ലും കണ്ട ധൂമകേതുക്കൾ 76 വർഷ ഭ്രമണപഥത്തിലുള്ള ഒരേ വസ്‌തുക്കളാണെന്ന്‌ അദ്ദേഹം ഉറപ്പിച്ചു. 1758-ലെ ക്രിസ്‌തുമസിന്‌ തലേന്ന്‌ തന്റെ പ്രവചനത്തെ ശരിവെച്ചുകൊണ്ട്‌ ഹാലിധൂമകേതു തിരിച്ചെത്തിയപ്പോൾ അതുകാണുവാൻ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായില്ല. ദൗർഭാഗ്യവശാൽ ഹാലി1742-ൽ മരിച്ചു.ഓരോ പ്രാവശ്യവും ഹാലി ധൂമകേതുവിന്റെ പഥം സൂര്യനെ സമീപിക്കുമ്പോൾ അതിന്റെ 15കി.മി (9 മൈൽ) വലിപ്പമുള്ള ന്യൂക്ലിയസ്‌ 6 മീറ്റർ (7 വാര) ഐസും പാറയും ബഹിരാകാശത്തേക്ക്‌ തളളുന്നു. ഈ അവശിഷ്‌ടങ്ങൾ ഭൂമിയിലേക്ക്‌ പതിക്കുമ്പോൾ ഒറിയോനിഡ്‌സ്‌ ഉല്‌ക്കാവർഷം ഉണ്ടാകുന്നു. ഇനി 2061-ൽ ഹാലിയുടെ വാൽ നക്ഷത്രം സൗരയൂഥത്തിനുള്ളിലേക്ക്‌ കടന്നു വരും.

കോമറ്റ്‌ ഷൂമാക്കർ-ലെവി 9

1994 ജൂലായ്‌ 16നും 22നും ഇടയിൽ ഷൂമാക്കർ ലെവിയുടെ ഇരുപതിലധികം കഷണങ്ങൾ വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി.. 1993ൽ വാനശാസ്‌ത്രജ്ഞരായ കരോലിൻ ഷൂമാക്കർ, യൂജീൻ ഷൂമാക്കർ, ഡേവിഡ്‌ ലെവി എന്നിവർ ചേർന്നാണ്‌ ഈ ധൂമകേതുവിനെ കണ്ടെത്തിയത്‌. വ്യാഴത്തിന്റെ ദക്ഷിണാർധഗോളത്തിൽ ധൂമകേതു കഷണങ്ങളായി പതിക്കുന്നതിന്റെ ധാരാളം ദൃശ്യ ചിത്രങ്ങൾ ഹബിൾ സ്‌പേസ്‌ ടെലസ്‌കോപ്പ്‌ എടുത്തു.ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽ,്‌ രണ്ട്‌ സൗരയൂഥ വസ്‌തുക്കൾ തമ്മിലുള്ള ആദ്യ കൂട്ടിയിടിയാണ്‌ ഇത്‌. വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ ആയിരക്കണക്കിന്‌ കിലോമീറ്റർ ഉയരത്തിൽ ചൂടുള്ള വാതക "കുമിളകൾ" സൃഷ്‌ടിക്കുകയും വലിയ ഇരുണ്ട വടുക്കൾ ഉണ്ടാക്കുകയും ചെയ്‌ത ഇടിയായിരുന്നു ഷുമാക്കർ-ലെവി ധൂമകേതുവും വ്യാഴ ഗ്രഹവുമായി നടന്നത്‌.


ധൂമകേതുക്കൾ-ഒരു ആമുഖം

അവലംബം: ഡൽഹി അമച്വർ അസ്‌ട്രോണമേഴ്‌സ്‌ അസോസിയേഷൻ തയ്യാറാക്കിയ "ധൂമകേതുക്കൾക്ക്‌ ഒരു ഗൈഡ്‌"

ധൂമകേതുക്കൾ കൂടെക്കൂടെ രാത്രി ആകാശത്ത്‌ പ്രത്യക്ഷപ്പെടുന്നു. നക്ഷത്ര ഗണങ്ങൾക്ക്‌ കുറുകെ സാവകാശം ചലിക്കുന്നതിനിടയിൽ അവയ്‌ക്ക്‌ ബാഷ്‌പം കൊണ്ടുള്ള ഒരു തലയും, നീണ്ട വാലും രൂപപ്പെടു ന്നു. ഈ ദൃശ്യം മാനവരാശിയെ എല്ലായ്‌പ്പോഴും ആവേശഭരിതമാക്കിയിട്ടുണ്ട്‌. അവർ പലതരം കഥകളും കെട്ടുകഥകളും അന്ധവിശ്വാസങ്ങളും ചമച്ചു. ധൂമകേതുക്കളുടെ സ്വഭാവം അന്വേഷിക്കുന്നതിന്‌ ഇത്‌ ശാസ്‌ത്രജ്ഞർക്ക്‌ പ്രചോദനമായി. ധൂമകേതുക്കൾ കാണാൻ സൗന്ദര്യമുള്ളവ മാത്രമല്ല, മറ്റു വിധത്തിലും താൽപ്പര്യമുളവാക്കുന്ന വസ്‌തുക്കളാണെന്ന്‌ അവരുടെ അന്വേഷണം വെളിപ്പെടുത്തി.

സൗരയൂഥത്തിലുളള ഏറ്റവും പ്രാചീനമായ വസ്‌തുക്കളാണ്‌ ധൂമകേതുക്കൾ. സൂര്യന്റെയും സൗരയൂഥത്തിന്റെയും ഉദ്‌ഭവത്തിന്റെ ആദ്യഘട്ടങ്ങളിലുണ്ടായ ഭൗതികവും രാസപരവുമായ പ്രക്രിയകളുടെ രേഖ ഇവയിൽ സൂക്ഷിക്കപ്പെടുന്നുണ്ടാകുമെന്ന്‌ പല ശാസ്‌ത്രജ്ഞരും വിചാരിക്കുന്നു.

ബാഷ്‌പ ശീലമുള്ള പദാർത്ഥങ്ങളുടെ പ്രാമുഖ്യം ധൂമകേതുക്കളെ പ്രത്യേക പ്രാധാന്യമുള്ളതും അസാധാരണവുമായ വസ്‌തുക്കളാക്കുന്നു. ധൂമകേതുക്കൾ സൂര്യനിൽ നിന്നും വളരെ ദൂരെ രൂപപ്പെട്ടവയും, രൂപപ്പെട്ടപ്പോൾ മുതൽ വളരെ താഴ്‌ന്ന ഊഷ്‌മാവിൽ സൂക്ഷിക്കപ്പെട്ടവയും ആണെന്ന്‌ ഈ പ്രത്യേകതകൾ വെളിപ്പെടുത്തുന്നു. അതുകൊണ്ട്‌ നമ്മുടെ സൂര്യന്റെയും സൗരയൂഥത്തിന്റെയും ജന്മസമയത്തുണ്ടായിരുന്ന അവസ്ഥകളുടെ ഏറ്റവും കൃത്യതയുള്ള സൂചനകൾ ധൂമകേതു പദാർത്ഥങ്ങളിൽ നിന്നും നമുക്ക്‌ ലഭിക്കുന്നു. പുരാതന കാലം മുതൽ തന്നെ മനുഷ്യൻ ധൂമകേതുക്കളെ തിരിച്ചറിയുകയും പലപ്പോഴും ഭയപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. രാത്രി ആകാശത്ത്‌ നീണ്ട വാലുകളോടുകൂടിയുള്ള അവയുടെ ഗംഭീര ദൃശ്യം ജനങ്ങളിൽ ഭയം ഉളവാക്കുകയും അവർ അതിനെ ദുശ്ശഃശകുനമായി കണക്കാക്കുകയും ചെയ്‌തിട്ടുണ്ട്‌.

എന്തുകൊണ്ടാണ്‌ ധൂമകേതുക്കൾ നമ്മെ പണ്ടുകാലത്ത്‌ ഭയപ്പെടുത്തിയത്‌?

പ്രാചീന മനുഷ്യരെ സംബന്ധിച്ചിടത്തോളം ആകാശം ചിട്ട ഉള്ളതായിരുന്നു. അവിടെ നടക്കുന്നതെല്ലാം മുൻകൂട്ടി പറയാൻ കഴിയുന്നവയായിരുന്നു. സൂര്യോദയം, അസ്‌തമയം, ചന്ദ്രന്റെ വൃദ്ധിക്ഷയം, നക്ഷത്രങ്ങളുടെ ചലനം, നക്ഷത്രഗണങ്ങളുടെ ആകൃതി ഇവയെല്ലാം വളരെ കൃത്യമായിരുന്നു. അതു ജനങ്ങൾക്ക്‌ സുരക്ഷിതത്വബോധം നൽകി. അങ്ങനെയായിരിക്കെ ധൂമകേതുക്കൾ, ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്നു. ആകാശത്തുള്ള മറ്റു വസ്‌തുക്കളിൽ നിന്നെല്ലാം വളരെ വ്യത്യസ്‌തമായി അവ കാണപ്പെടുന്നു. അതുകൊണ്ട്‌ പൂർവ്വികർ അതിനെ സ്വർക്ഷത്തിൽ നിന്നുളള ഒരു മുന്നറിയിപ്പായി വ്യാഖ്യാനിച്ചു. എല്ലാ പ്രാചീന സംസ്‌ക്കാരങ്ങളും ഇവയുടെ രേഖകൾ സൂക്ഷിച്ചു. ധൂമകേതുക്കളുടെ ഏറ്റവും പുരാതനമായ ചിത്രീകരണം ക്രിസ്‌തുവിന്‌ മുൻപ്‌ രണ്ടാം നൂറ്റാണ്ടിൽ ഒരു ചൈനിസ്‌ സിൽക്ക്‌ ഗ്രന്ഥത്തിൽ കാണാം. 6-ാം നൂറ്റാണ്ടിൽ ഇന്ത്യൻ ശാസ്‌ത്രജ്ഞനായിരുന്ന വരാഹമിഹിരൻ ധൂമകേതുക്കളെ അവയുടെ രൂപമനുസരിച്ച്‌ തരംതിരിച്ചു. ഏതാണ്ട്‌ ഇതേ രീതി തന്നെയാണ്‌ അറബികളും പിന്നീട്‌ അവലംബിച്ചത്‌. ഗ്രീസിലെ സെനേക്ക ധൂമകേതുക്കളുടെ ഒരു സമ്പൂർണ്ണ സമാഹാരം തന്നെ ഉണ്ടാക്കി. പിന്നീട്‌ ധൂമകേതുക്കളെ പെയിന്റിംഗ്‌, കവിതകൾ തുടങ്ങിയവയിലൂടെയും, സമീപകാലത്ത്‌ കാർട്ടൂണുകളിലൂടെയും അനശ്വരങ്ങളാക്കി മാറ്റി.

ധൂമകേതുക്കളെ സംബന്ധിച്ച എന്തെങ്കിലും പുരാതനമായ സൂചന ഇന്ത്യയിൽ ഉണ്ടോ?

ഇതുവരെയും ധൂമകേതുക്കളുടെ പ്രാചീനമായ ഒരു ചിത്രീകരണവും പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും പ്രാചീന സാഹിത്യത്തിൽ ധാരാളം സൂചനകൾ ധൂമകേതുക്കളെപ്പറ്റിയുണ്ട്‌. ഉല്‌ക്കകളിൽ നിന്നും , ധൂമകേതുക്കളിൽ നിന്നും സംരക്ഷണം തേടുന്ന പ്രാർത്ഥനകൾ അഥർവ്വ വേദത്തിൽ ഉണ്ട്‌. രാമായണത്തിലും,മഹാഭാരതത്തിലും ധൂമകേതുക്കളുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ചുള്ള സൂചനകൾ ഉണ്ട്‌.

ഏ.ഡി ആറാം നൂറ്റാണ്ടിൽ വരാഹമിഹിരൻ രചിച്ച "ബ്രിഹത്‌ സംഹിത" എന്ന പുസ്‌തകത്തിൽ ആയിരത്തിലധികം ധൂമകേതുക്കളുടെയോ, ധൂമകേതുക്കളെപ്പോലെയുളള വസ്‌തുക്കളുടെയോ നിറവും ആകൃതിയും ശേഖരിച്ച്‌ പട്ടികപ്പെടുത്തിയിട്ടണ്ട്‌. ബ്രഹത്‌ സംഹിത ധൂമകേതുക്കളുടെ നിറവും ആകൃതിയും വളരെ വിശദമായി വിവരിക്കുന്നുണ്ട്‌. ചില ധൂമകേതുക്കളുടെ പാതയെക്കുറിച്ചും ഈ പുസ്‌തത്തിൽ വിവരിക്കുന്നുണ്ട്‌. വേഗ എന്ന നക്ഷത്രത്തിന്‌ മുന്നിലൂടെ കടന്ന്‌ പോയ "ചലകേതു" എന്ന ധൂമകേതുവിന്റെ വിവരണം അതിൽ കാണാം. മുഗൾ രാജാവ്‌ ജഹാംഗീർ ഒരു തികഞ്ഞ പ്രകൃതി വാദിയായിരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളെല്ലാം തന്റെ "തസുക്ക്‌-ഇ-ജഹാംഗിരി" (TUZUK-I-Jahangiri) എന്ന ഡയറിയിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. 1618-ൽ ഒരു ധൂമകേതു പ്രത്യക്ഷപ്പെട്ടതായി ഈ പുസ്‌തകത്തിൽ അദ്ദേഹം പറയുന്നുണ്ട്‌. 24 ഡിഗ്രി വലിപ്പം വരുന്ന വാലുമായി 16 ദിവസം അതിനെ കാണാൻ കഴിഞ്ഞുവത്രേ. തമിഴ്‌ കവി സുബ്രഹ്മണ്യ ഭാരതി 1910-ൽ ഹാലി ധൂമകേതുവിനെ സ്വാഗതം ചെയ്‌തുകൊണ്ട്‌ ഒരു കവിത എഴുതിയിട്ടുണ്ട്‌. അന്ന്‌ ജനങ്ങൾ ധൂമകേതുവിന്റെ വരവിൽ പരിഭ്രാന്തരായി ഇരുന്നപ്പോഴാണ്‌ അദ്ദേഹം ഈ കവിത എഴുതിയത്‌.

എന്താണ്‌ വാൽ നക്ഷത്രം?

ഐസുകട്ടകൾ കൊണ്ട്‌ കനത്തിൽ പൊതിയപ്പെട്ട, മില്ലിമീറ്ററുകൾ മാത്രം വലിപ്പമുള്ള ധൂളീകണങ്ങൾ കൂട്ടിച്ചേർന്ന ഒരു ക്രമരഹിത വസ്‌തുവാണ്‌ കോമറ്റ്‌ അഥവാ ധൂമകേതു. ഒരു ധൂമഠശതുവളിന്റെ ന്യൂക്ലിയസ്സാണ്‌ ഇവിടെ കൊടുത്തിട്ടുളളത്‌. അലിന മഞ്ഞുഗോളമായോ, ഘനീഭവിച്ച ചെളിഗോളമായോ ഇതിനെ വിവരിക്കുന്നു. ഐസുകളിൽ ഏറ്റവും പ്രമുഖം ജലഐസ്‌ തന്നെ. കൂടാതെ കാർബൺഡൈ ഓക്‌സൈഡ്‌ ഐസ്‌, അമോണിയ ഐസ്‌, മീഥേൻ ഐസ്‌ എന്നിവയും ഉണ്ട്‌. ഒരു ലഡുവിനോ, ബിസ്‌ക്കറ്റിനോ എത്രമാത്രം ഉറപ്പുണ്ടോ അത്രമാത്രമേ ഒരു ധൂമകേതുവിനൂ ഉള്ളൂ. അമേരിക്കൻ ജ്യോതി ശാസ്‌ത്രജ്ഞനായ ഫ്രെഡ്‌ വിപ്പിൾ ആണ്‌ ഇത്തരത്തിൽ ഉള്ള ധൂമകേതു മാതൃക ആദ്യം നിർദ്ദേശിച്ചത്‌. പിന്നീട്‌ മറ്റുള്ളവർ അത്‌ പരിഷ്‌ക്കരിച്ചു. ഒരു വലിയ അളവു വരെ നിരീക്ഷണങ്ങളിലൂടെ അവ സ്ഥിരീകരിക്കപ്പെട്ടിട്ടുമുണ്ട്‌.

ഒരു വാൽ നക്ഷത്രവും ഉല്‌ക്കയും തമ്മിലുളള വ്യത്യാസം എന്താണ്‌?

ഒരു കൊള്ളിമീൻ അഥവാ ഉല്‌ക്ക ദൃശ്യമാകുന്നത്‌ ബാഹ്യ ആകാശത്തു നിന്നും സാമാന്യം വലിപ്പമുളള ഒരു പാറക്കഷണം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുമ്പോളാണ്‌. അത്‌ ജ്വലിക്കുന്ന ഒരു പാത ഏതാനും നിമിഷ നേരത്തേക്ക്‌ ആകാശത്ത്‌ സൃഷ്‌ടിക്കുന്നു. എന്നാൽ ഒരു ധൂമകേതു ആകാശത്ത്‌ പല രാത്രികളൾ തുടർച്ചയായി തിളങ്ങി കാണപ്പെടുന്നു. ഒരു കൊള്ളിമീൻ ഉണ്ടാകുന്നത്‌ നശിച്ച ഒരു ധൂമകേതുവിന്റെയോ ഒരു ക്ഷുദ്ര ഗ്രഹത്തിന്റെയോ കഷണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോഴാണ്‌. ഘർഷണം മൂലം അത്‌ ചൂട്‌ പിടിച്ച്‌ കത്തുന്നു. ശോഭയുള്ള പാത ദൃശ്യമാകുന്നു. ഇത്തരം കഷണങ്ങളുടെ ഒരു നിര അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ അതിനെ ഉല്‌ക്കാവർഷം എന്നു വിളിക്കുന്നു.

ധൂമകേതുവും ക്ഷുദ്ര ഗ്രഹവും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

പൊതുവെ വ്യാഴത്തിനും, ചൊവ്വയ്‌ക്കും ഇടയിലോ കൂയിപ്പർ ബെൽറ്റിലോ സൂര്യനെ ചുറ്റുന്ന പാറകളാണ്‌ ആസ്‌ട്രോയിഡ്‌സ്‌ അഥവാ ക്ഷുദ്രഗ്രഹങ്ങൾ (ഛിന്നഗ്രഹങ്ങൾ) വ്യാഴത്തിനും ചൊവ്വക്കും ഇടയിലുള്ള പാറക്കഷണങ്ങൾക്ക്‌ വ്യാഴത്തിന്റെ ശക്തമായ ഗുരുത്വാകർഷണ വലി മൂലം ഒരിക്കലും കൂടിച്ചേർന്ന്‌ ഒരു ഗ്രഹമാകാൻ കഴിയുന്നില്ല. സൂര്യന്റെ ചൂട്‌ മൂലം ബാഷ്‌പത്തെ പുറന്തള്ളാൻ വേണ്ടത്ര ഐസ്‌ അവയിൽ അവശേഷിച്ചിട്ടും ഇല്ല. താരതമ്യേന ഇരുണ്ട അവയുടെ പ്രതലത്തിൽ നിന്നും പ്രതിഫലിക്കുന്ന സൂര്യപ്രകാശം മൂലമാണ്‌ അവയെ തിരിച്ചറിയാൻ കഴിയുന്നത്‌. എന്നാൽ ധൂമകേതുക്കൾ സൗരയൂഥത്തിന്റെ ഏറ്റവും തണുത്ത ഭാഗത്ത്‌, ധാരാളം പൊടിയും ഐസുമായി സംരക്ഷിക്കപ്പെടുന്നു. അതുകൊണ്ട്‌ അവ സൂര്യനോട്‌ അടുക്കുമ്പേൾ ധാരാളം പൊടിയും ബാഷ്‌പവും പുറത്തുവിടുന്നു. ഇതാണ്‌ അവയുടെ ദൃശ്യത സാധ്യമാക്കുന്നത്‌.

ധൂമകേതുക്കൾക്ക്‌ പേരിടുന്നത്‌ എങ്ങനെയാണ്‌?

ധൂമകേതുക്കളെ ആദ്യം കണ്ടെത്തുകയും അന്തർദേശീയ വാന ശാസ്‌ത്ര സംഘടനയെ അറിയിക്കുകയും ചെയ്യുന്ന നിരീക്ഷകരുടെ പേരാണ്‌ ധൂമകേതുക്കൾക്ക്‌ സാധാരണമായി നല്‌കുന്നത്‌. പേര്‌ നല്‌കും മുമ്പ്‌ ഈ സംഘടന മറ്റ്‌ നിരീക്ഷകരിൽ നിന്നും പ്രസ്‌തുത നിരീക്ഷണം സ്ഥിരീകരിക്കും. രണ്ട്‌ നിരീക്ഷകർ ഒരേ രാത്രി ഒരേ വാൽ നക്ഷത്രത്തെ കണ്ടെത്തുകയാണെങ്കിൽ രണ്ട്‌ പേരുടെയും പേര്‌ ചേർത്ത്‌ വാൽ നക്ഷത്രത്തെ വിളിക്കും. അിക്ക ധൂമകേതുക്കളെയും കണ്ടെത്തുന്നത്‌ അമേച്ചർ വാന നിരീക്ഷകരാണ്‌. ചില അമേച്ചർ വാന ശാസ്‌ത്രജ്‌ഞർ വളരെയധികം ധൂമകേതുക്കളെ കണ്ടെത്തിയിട്ടിണ്ട്‌. യൂജിൻ ഷൂമേക്കറും, ഡേവിഡ്‌ ലെവിയും ചേർന്ന്‌ കണ്ടെത്തിയ ഒൻപതാമത്തെ ധൂമകേതുവാണ്‌ ഷൂമാക്കർ ലെവി-9. തന്റെ പേരിൽ വാൽ നക്ഷത്രമുളള ഒരേ ഒരു ഇന്ത്യക്കാരനേ ഉള്ളൂ- വെയിനു ബാപ്പു. അദ്ദേഹം ഒരു വിദ്യാർത്ഥി ആയിരിക്കെ തന്റെ പതിവ്‌ ഫോട്ടോഗ്രാഫ്‌ പരിശോധക്കിടയിലാണ്‌ ഒരു ധൂമകേതുവിനെ കണ്ടെത്തിയത്‌. ഈ ധൂമകേതു "ബാപ്പു-ന്യൂക്ലർക്ക്‌ -വിപ്പിൾ" എന്ന്‌ അിറയപ്പെടുന്നു.

ധാരാളം ധൂമകേതുക്കളെ കണ്ടെത്തിയ അമേച്ചർ വാനനിരീക്ഷകർ ആരെല്ലാം?

ഫ്രഞ്ച്‌ അമേച്ചർ വാന നിരീക്ഷകരായ ചാൾസ്‌ മെസ്സിയേ (Charles Messier) ഴാൻ-ലൂയിസ്‌ പോൺസ്‌ (Jean Louispons)അമേരിക്കൻ അമച്വർ വാനനിരീക്ഷകരായ ഇ.ഇ ബർണാഡ്‌, ഡൂബ്‌ള്യൂ. ആർ ബ്രൂക്ക്‌സ്‌ എന്നിവരാണ്‌ ധൂമകേതുക്കളെ വേട്ടയാടിയവരിൽ പ്രമുഖർ. അങ്ങേയറ്റം സമർപ്പിതനായ ഒരു ധൂമകേതു വേട്ടക്കാരാനായിരുന്നു മെസ്സിയേ. അദ്ദേഹം ധൂമകേതുക്കളെപ്പോലെ കാണപ്പെട്ട എല്ലാ നെബുലകളെയും പട്ടികപ്പെടുത്തി. എന്തിന്‌ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്‌തതെന്നോ! ഈ നെബുലകളെ ധൂമകേതുക്കളാണോ എന്ന്‌ സംശയിക്കാതിരിക്കാൻ വേണ്ടി സൂപ്പർ നോവയുടെ അവശിഷ്‌ടമായ ക്രാബ്‌ നെബുലയും, അൻഡ്രോമീഡ ഗാലക്‌സിയും ഉൾപ്പെടുന്ന മെസ്സിയേ വസ്‌തുക്കളുടെ പട്ടികയാണ്‌. അന്ന്‌ അദ്ദേഹം കണ്ടെത്തിയ ധൂമകേതുക്കളെക്കാൾ ഇന്ന്‌ അറിയപ്പെടുന്നത്‌. ഇ.ഇ ബർണാഡ്‌ ധൂമകേതുക്കളെ കണ്ടെത്തിയതിന്‌ പലതവണ തനിക്ക്‌ ലഭിച്ച 200 ഡോളർ വാർണർ സമ്മാനങ്ങൾ ഉപയോഗിച്ച്‌ തന്റെ വധുവിന്‌ ഒരു ധൂമകേതു ഭവനം തന്നെ നിർമ്മിച്ചു നൽകിയത്രെ!..

ബ്രൂക്കസ്സ 1921-ൽ ്‌തന്റെ 79-ാമത്തെ വയസ്സിൽ മരിക്കുന്നതിനു തൊട്ടു മുമ്പും ധൂമക്തുക്കളെ കണ്ടെത്തുകയും ഫോട്ടോഗ്രാഫ്‌ എടുക്കുകയും ചെയ്‌തുവത്രെ!..

കഴിഞ്ഞ 50 വർഷത്തിൽ ഷൂമാക്കറെയും ലെവിയേയും കൂടാതെ ജാപ്പനീസ്‌ അമേച്ചർ വാനനിരീക്ഷകരായ ഇക്കേയ,സെക്കി, ഹയാകുടാകെ എന്നിവരും മികച്ച ധൂമകേതു വേട്ടക്കാരായിരുന്നു.

ഓരോ വർഷവും എത്ര ധൂമകേതുക്കളെ കാണാം?

ടെലിസ്‌ക്കോപ്പ്‌ ഉപയോഗിച്ച്‌ ഓരോ വർഷവും ഏകദേശം 20 ധൂമകേതുക്കളെ കാണുന്നുണ്ട്‌. 5 മുതൽ 7 വരെ എണ്ണം പുതിയവയും മറ്റുള്ളവ മുൻപ്‌ വന്നിട്ടുള്ളവയും ആണ്‌. 100ലധികം ഹ്രസ്വകാല ധൂമകേതുക്കളെ കണ്ടെത്തിയിട്ടുണ്ട്‌. ഓരോ വർഷവും കണ്ടെത്തുന്ന ധൂമകേതുക്കളിൽ ഒന്നോ, രണ്ടോ മാത്രമാണ്‌ നഗ്ന നേത്രങ്ങൾക്ക്‌ കഷ്‌ടിച്ച്‌ ഗോചരമാകാറുള്ളു. വളരെ എളുപ്പത്തിൽ കാണാവുന്ന ധൂമകേതുക്കൾ വളരെ അപൂർവ്വമാണ്‌.

ധൂമകേതുക്കൾ എത്രയുണ്ട്‌?

നഗ്നനേത്രങ്ങൾകൊണ്ട്‌ കാണാവുന്ന ധൂമകേതുക്കൾക്ക്‌ പലപ്പോഴും വാർത്താ പ്രാധാന്യം കിട്ടാറുണ്ട്‌. അതുകൊണ്ട്‌ ധൂമകേതുക്കൾ അപൂർവ്വമാണെന്ന തോന്നൽ ഉണ്ടാകുന്നു. എന്നിരുന്നാലും സത്യം ഇതല്ല. ജ്യോതി ശാസ്‌ത്രജ്ഞർക്ക്‌ എണ്ണാൻ പറ്റാത്ത വിധം ധൂമകേതുക്കൾ ഉണ്ട്‌. ദൂരദർശിനി ഉപയോഗിച്ച്‌ ഏതു ദിവസം വേണമെങ്കിലും ധാരാളം ധുമകേതുക്കളെക്കാണാം. സൗരയുഥത്തിന്റെ പുറം ഭാഗത്താണ്‌ ധൂമകേതുക്കൾ ജനിക്കുന്നത്‌. 4600 മില്ല്യൺ വർഷങ്ങൾക്ക മുൻപ്‌,ഗ്രഹങ്ങൾ രൂപപ്പെടുന്ന കാലത്താണ്‌ സൗരയൂഥത്തിന്റെ വിദൂര ഭാഗത്ത്‌ ധൂമകേതുക്കൾ ജനിക്കുന്നത്‌. സൂര്യനിൽ നിന്നും വളരെ അകലെ, ഐസുകളും പാറപോലുളള പദാർത്ഥങ്ങളും ചേർന്ന്‌ ധൂമകേതുക്കൾ രൂപപ്പെടുന്നു. അവ ബഹിരാകാശത്തെ ഹിമാനികളായി (icebergs) നിലകൊള്ളുന്നു. സൂര്യനോടടുക്കുമ്പോൾ മാത്രമാണ്‌ അത്‌ ബാഷ്‌പീകരിക്കാനാരംഭിക്കുന്നതും, പ്രശസ്‌തമായ വാൽ അതിന്‌ ഉണ്ടാകുന്നതും.

ധൂമകേതുക്കൾ എണ്ണാൻ പറ്റാത്തത്ര ഉണ്ട്‌. വിശ്വസിക്കാൻ പറ്റാത്ത അത്രയുണ്ട്‌. കോടിക്കണക്കിന്‌ ധൂമകേതുക്കൾ സൗരയൂഥത്തിന്റെ വിദൂര ഭാഗത്ത്‌ നിലനിൽക്കുന്നതായി വാന ശാസ്‌ത്രജ്‌ഞർ കരുതുന്നു. എന്നാൽ ഒരു ദശകത്തിൽ ശരാശരി ഒന്നുമാത്രമാണ്‌ തിളങ്ങുന്ന വാൽ നക്ഷത്രമായി ആകാശത്ത്‌ പ്രത്യക്ഷപ്പെടുന്നത്‌. ഹെയ്‌ൽബോപ്പ്‌ (1996) ഹയാകുടാകെ(1997) എന്നീ ധൂമകേതുക്കളാണ്‌ ഏറ്റവും അടുത്ത കാലത്ത്‌ ശോഭയോടെ പ്രത്യക്ഷപ്പെട്ടത്‌. സമീപകാലത്തെ ഏറ്റവും താൽപ്പര്യജനകമായ വാൽ നക്ഷത്രം ഷൂമാക്കർ ലെവി-9 ആണ്‌. 1994-ൽ അത്‌ ഡസൻ കണക്കിന്‌ കഷണങ്ങളായി വ്യാഴത്തിൽ പതിച്ചു.

ഹാലിധൂമകേതുവാണ്‌ ഏറ്റവും പ്രശസ്‌തമായ വാൽ നക്ഷത്രം. ക്രമമായ ഇടവേളകളിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുമെന്ന്‌ ആദ്യമായി പ്രവചിക്കപ്പെട്ട വാൽ നക്‌ഷത്രം ഇതാണ്‌. 1531ലും,1607ലും, 1682ലും ആകാശത്ത്‌ പ്രത്യക്ഷപ്പെട്ട വാൽ നക്ഷത്രങ്ങൾ ഒരേ പാത പിന്തുടരുന്നവായാണെന്നും ഏല്ലാ 76 വർഷം കൂടുമ്പോഴും ഇത്‌ പ്രത്യക്ഷപ്പെടുമെന്നും ഇത്‌ ഒരേ വാൽ നക്ഷത്രം തന്നെയാണെന്നും ഇതിന്റെ വരവിനെക്കുറിച്ചുളള മുൻ രേഖകൾ പരിശോധിച്ച സർ എഡ്‌മണ്ട്‌ ഹാലി നിർദ്ദേശിച്ചു. 1759-ൽ അത്‌ വീണ്ടും കടന്നുപോകുമെന്ന്‌ അദ്ദേഹം പ്രവചിച്ചു. അതിന്റെ തിരിച്ചുവരവ്‌ കാണാൻ അദ്ദേഹം ജീവിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവചനം വിജയകരമാകുകയും ഇത്‌ വെറും ഒരു അന്തരീക്ഷ പ്രതിഭാസമല്ലെന്നും ഈ വസ്‌തുക്കൾ സൂര്യനെ ചുറ്റുന്നവയാണെന്നും തെളിയിക്കപ്പെടുകയും ചെയ്‌തു.

ധൂമകേതുക്കൾ എവിടെ നിന്നാണ്‌ വരുന്നത്‌?

ധൂമകേതുക്കളുടെ പഥങ്ങൾ പഠിച്ചതിൽനിന്നും ധൂമകേതുക്കളുടെ രണ്ടു സംഭരണികൾ ഉണ്ടെന്ന നിഗമനത്തിൽ വാനശാസ്‌ത്രജ്ഞർ എത്തിച്ചേർന്നു. ഒന്ന്‌, കൂയിപ്പർ ബെൽറ്റ്‌ -പ്ലൂട്ടോക്ക്‌ അപ്പുറം ധൂമകേതുക്കളുടെ ഒരു ഡിസ്‌ക്ക്‌. ഇവിടെ നിന്നും ഹ്രസ്വകാല (രണ്ടു നൂറ്റാണ്ടിൽ താഴെ സമയം കൊണ്ട്‌ സൂര്യനെ ചുറ്റുന്നവ) ധൂമകേതുക്കൾ പുറപ്പെടുന്നു.

ഇണ്ട്‌, സൗരയൂഥത്തെ പൊതിഞ്ഞുകൊണ്ട്‌ ഊർട്ട്‌ മേഘം (ജാൻ.എച്ച്‌ ഊർട്ടിന്റെ പേരിൽ) - കുറച്ചുകൂടി വലുത്‌- ഇത്‌ ദീർഘ കാല ധൂമകേതുക്കളെ നൽകുന്നു. സൂര്യനിൽ നിന്ന്‌ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിലേക്കുളള ദൂരത്തിന്റെ നാലിലൊന്ന്‌ ദൂരം വരെ സൗരയൂഥത്തിൽ ഈ മേഖല വ്യാപിച്ചുകിടക്കുന്നു. ഊർട്ട്‌ മേഘത്തിന്റെ വലിപ്പവും അവിടെ നിന്നും വരുന്നതായി കാണപ്പെട്ട ദീർഘ കാല ധൂമകേതുക്കളുടെ എണ്ണവും കണക്കിലെടുക്കുമ്പോൾ ഒരു ട്രില്യൺ (1012) ധൂമകേതുക്കൾ ഇവിടെ കാത്തുകിടക്കുന്നുവെന്നാണ്‌ ജ്യോതി ശാസ്‌ത്രജ്ഞർ പറയുന്നത്‌.

ജീവൻ ഉത്ഭവിച്ചത്‌ എവിടെ?

ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത്‌ എങ്ങനെ എന്ന ചോദ്യമാണ്‌ ആധുനിക ശാസ്‌ത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രശ്‌നങ്ങളിലൊന്ന്‌. ശാസ്‌ത്രജ്ഞർ ഉത്തരം ഇതിന്‌ കണ്ടെത്തുന്നതിന്‌ കൂട്ടായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

അവർ ധൂമകേതുക്കളുടെ ഘടനയിൽ അതീവ താത്‌പര്യം കാണിക്കുന്നു. ഗ്രഹങ്ങൾ രൂപപ്പെട്ട സമയത്ത്‌ അപേക്ഷിച്ച തണുത്തുറഞ്ഞ പദാർത്ഥങ്ങൾ ജീവന്റെ ഉല്‌പത്തിയെക്കുറിച്ചുള്ള രഹസ്യങ്ങൾ തുറക്കുന്നതിനുളള താക്കോൽ ആയിരിക്കാം എന്ന്‌ അവർ കരുതുന്നു. ഏറ്റവും പഴയതും ഏറ്റവും കുറച്ച്‌ പരിണാമ വിധേയമായിട്ടുള്ളതുമായ പദാർത്ഥങ്ങൾ ആണ്‌ സൂര്യനെ ചുറ്റുന്ന ധൂമകേതുക്കൾ. അതുകൊണ്ട്‌ തന്നെ സൗരയൂഥത്തിന്റെ ഉല്‌പത്തിയെക്കുറിച്ചും ആദ്യഘട്ട പരിണതികളെക്കുറിച്ചും കൃത്യമായ അറിവ്‌ നൽകാൻ കഴിയുന്ന സ്രോതസ്സാണ്‌ ധൂമകേതുക്കൾ. ജീവൻ, ജൈവിക സെൽ രൂപത്തിൽത്തന്നെ ധൂമകേതുക്കളിൽ ഉണ്ടായി എന്ന്‌ പറയുന്നത്‌ അതിശയോക്തിപരമായിരിക്കും. എന്നിരുന്നാലും ഇന്ന്‌ ജീവന്റെ അടിസ്ഥാന ഘടകങ്ങൾ എന്ന്‌ കരുതപ്പെടുന്ന ചില ഓർഗാനിക്‌ തൻമാത്രകൾ ധൂമകേതുക്കളിൽ കണ്ടെത്തിയതിന്‌ വളരെ നല്ല തെളിവുകൾ ഉണ്ട്‌. സ്‌പെക്‌ട്രോസ്‌കോപ്പി ടെക്‌നിക്കുകളിലൂടെ ഇത്തരം രാസവസ്‌തുക്കളിൽ നിന്ന്‌ വരുന്ന പ്രകാശത്തെ വർണരാജിയാക്കി വിഭജിച്ച്‌ അതിലടങ്ങിയ കറുത്ത ആഗിരണ രേഖകളെ വിശകലനം ചെയ്‌ത്‌ രാസവസ്‌തുക്കളെ തിരിച്ചറിയുകയും ചെയ്യാനാവും. ബ്രീട്ടീഷ്‌ ആസ്‌ട്രോണമർ ആയ സർ വില്യം ഹക്ഷിൻസ്‌ സ്‌പെക്‌ട്രോ സ്‌കോപ്പിക്‌ പഠനം ധൂമകേതുവിന്റെ വാലിൽ നടത്തിയപ്പോൾ അങ്ങേയറ്റം വിഷകരമായ സയനൈഡ്‌ വാതകം ഉള്ളതായി കണ്ടെത്തി. 1910-ൽ ഭൂമി ഹാലി ധൂമകേതുവിന്റെ വാലിലൂടെ കടന്ന്‌ പോകുമെന്നറിഞ്ഞപ്പോൾ വലിയ ഭീതി ജനങ്ങളിലുണ്ടാക്കി. പത്രങ്ങൾ ബഹിരാകാശത്തു നിന്നും കനത്ത ശ്വാസം മുട്ടൽ ഉണ്ടാകും എന്ന മട്ടിൽ കഥകൾ മെനഞ്ഞു. എന്നാൽ ഭൂമി വാലിലൂടെ കടന്ന്‌ പോയില്ല. അഥവാ കടന്ന പോയാൽ തന്നെയും എന്തെങ്കിലും ദോഷം ഉണ്ടാകുവാൻ മാത്രം വാതകസാന്ദ്രത വാലിൽ ഇല്ല എന്നതാണ്‌ സത്യം. 1861-ൽ ഭൂമി ഒരു ധൂമകേതുവിന്റെ വാലിലൂടെ യാതൊരു കുഴപ്പഴുമില്ലാതെ കടന്നുപോയിട്ടുണ്ട്‌. കാര്യങ്ങൾ ഇപ്പോൾ വളരെ വ്യത്യസ്‌തമാണ്‌. ജീവൻ തടസ്സപ്പെടുത്തുന്നതിന്‌ പകരം ജീവൻ സൃഷ്‌ടിക്കുന്നതിൽ നിർണ്ണായക പങ്ക്‌ ധൂമകേതുക്കൾക്ക്‌ ഉണ്ടെന്ന്‌ ചില ശാസ്‌ത്രജ്ഞർ വിശ്വസിക്കുന്നു. ആദ്യകാലത്ത്‌ ഭൂമിയിൽ ഇടിച്ച ധൂമകേതുക്കൾ ജീവന്റെ ആരംഭത്തിനാവശ്യമായ രാസവസ്‌തുക്കൾ ഇവിടെ നിക്ഷേപിച്ചിട്ടുണ്ടാകുമെന്ന്‌ അവർ കരുതുന്നു. ഭൂമിയിലെ സമുദ്രങ്ങളിലെ ജലത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്‌തിട്ടുള്ളത്‌ ധൂമകേതുക്കളിലെ ഹിമമാണ്‌ എന്നും കരുതപ്പെടുന്നു. ആസ്‌ട്രോയിഡുകളും, ധൂമകേതുക്കളും മറ്റ്‌ കോസ്‌മിക്‌ അവശിഷ്‌ടങ്ങളും ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിരമായി ഇടിക്കുക വഴി ഭൂമിയുടെ ആദ്യഘട്ട വികാസത്തിനും, ജീവന്റെ ഉല്‌പത്തിക്കും സംഭാവന നൽകിയിട്ടുണ്ട്‌ എന്നു വേണം കരുതാൻ. എന്നാൽ, ഭാവിയിൽ ഉണ്ടായേക്കാവുന്ന സംഘട്ടനം മാനവ സംസ്‌ക്കാരത്തിന്‌ വലിയ ഭീഷണി ഉയർത്തുന്നുണ്ട്‌.

ഒരു ധൂമകേതുവിന്റെ ഫഥം ഭൂമിയുമായി കൂട്ടിമുട്ടാവുന്ന വിധത്തിലാണെങ്കിൽ തീർച്ചയായും അത്‌ ഭൂമിയെ ഇടിക്കും. 1994 ജൂലായിൽ ഷൂമാക്കർ ലെവി-9 എന്ന ധൂമകേതു വ്യാഴ ഗ്രഹവുമായി കൂട്ടിമുട്ടിയതിന്‌ നാം ദൃക്‌സാക്ഷികളാണ്‌.

ഒരു ധൂമകേതു നേരെ ഭൂമിയിൽ വന്നിടിക്കുകയാണെങ്കിൽ എന്താണ്‌ സംഭവിക്കുക?

അനന്തര ഫലങ്ങൾ ധൂമകേതുവിന്റെ ന്യൂക്ലിയസ്സിന്റെ ഘടനയും വലിപ്പവും അനുസരിച്ചിരിക്കും. ധൂമകേതിവിന്റെ ന്യൂക്ലിയസ്‌ ഒരു കിലോമീറ്ററിൽ കൂടുതലാണെങ്കിൽ അതിന്റെ വേഗത 20 മുതൽ 70 വരെ കി.മി/സെ. ആയിരിക്കും. ഇത്‌ ഭൂമിയിൽ വന്നിടിക്കുകയാണെങ്കിൽ അതിന്റെ വൻതോതിലുള്ള ഗതികോർജ്ജം അനേക ലക്ഷം ഹൈഡ്രജൻ ബോംബുകൾക്കു തുല്യമായ നശീകരണം സൃഷ്ടിക്കും. അത്‌ കട്ടിയായ പാറയാണെങ്കിൽ ഒരു വലിയ ഗർത്തം ഭൂമിയിൽ ഉണ്ടാക്കുകയും, ഉരുകിയ പാറ ഉൾക്കൊള്ളുന്ന അവശിഷ്‌ടങ്ങളുടെ ഒരു കൂറ്റൻ മേഘപടലം ഭൂമിക്ക്‌ മുകളിൽ രൂപപ്പെടുകയും പിന്നീട്‌ ഇത്‌ ഭൂമിയിലേക്ക്‌ പതിക്കുകയും ചെയ്യും. ഫലത്തിൽ ഈ അവശിഷ്‌ടങ്ങൾ ഭൂമിയിലെ കാലാവസ്ഥയെ മുഴുവൻ ദീർഘകാലം ബാധിക്കും. ഈ ഇടിയുടെ ഫലമായി രൂപപ്പെടുന്ന ഷോക്ക്‌ തരംഗങ്ങൾ ഭൂമി കുലുക്കത്തിനും വേലിയേറ്റത്തിനും കാരണമാകും. ധൂമകേതുവിന്റെ ന്യൂക്ലിയസ്‌ കട്ടിയായ പാറയല്ലെങ്കിൽ അത്‌ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിന്‌ മുൻപ്‌ പൊട്ടിപ്പിളർന്നാകാം പതിക്കുന്നത്‌. അപ്പോഴും അത്‌ ഷോക്ക്‌ തരംഗങ്ങൾ ഉണ്ടാക്കുകയും ഹരിത വനങ്ങൾ കത്തിനശിക്കുന്നതിനും, കെട്ടിടങ്ങളുടെയും മറ്റും തകർച്ചയ്‌ക്കും ഭൂകമ്പത്തിനും, വേലിയേറ്റത്തിനും കാരണമാകുകയും ചെയ്യാം. ഈ രണ്ട്‌ സന്ദർഭത്തിലും ലോകം മുഴുവനും കനത്ത ഹ്രസ്വകാല - ദീർഘകാല നാശനഷ്‌ടങ്ങൾ ഉണ്ടാകും.

ചെറിയ വസ്‌തുക്കളാണെങ്കിൽ കുറഞ്ഞ സ്ഥലത്തേ നാശനഷ്‌ടങ്ങൾ ഉണ്ടാക്കൂ. അരിസോണയിലെ പ്രശസ്‌തമായ ബാരിംജർ ഗർത്തവും മഹാരാഷ്‌ട്രയിലെ ലോണാർ തടാകവും ഒരു കി.മിൽ താഴെ വലിപ്പമുള്ള വസ്‌തുക്കൾ ഭൂമിയിലിടിച്ചുണ്ടായ ഗർത്തങ്ങൾക്ക്‌ രണ്ട്‌ ഉദാഹരണങ്ങളാണ്‌.1992-ൽ പ്രത്യക്ഷപ്പെട്ട, ആവർത്തന സ്വഭാവമുളള ധൂമകേതു സ്വിഫ്‌റ്റ്‌ ടട്ടിൽ 2116-ൽ, അതിന്റെ അടുത്ത സന്ദർശനത്തിൽ ഭൂമിയുമായി കൂട്ടിമുട്ടുമെന്ന്‌ പ്രവചിക്കപ്പെട്ടിരുന്നു. എന്നാൽ അന്ന്‌ മുതലുള്ള ഗവേഷണങ്ങൾക്കൊടുവിൽ ഏറ്റവും പുതിയ നിരീക്ഷണങ്ങൾ കാണിക്കുന്നത്‌ അതിന്റെ ദിശ മാറി, ഭൂമി സുരക്ഷിതമായി എന്നാണ്‌. എന്നാൽ അന്നത്തെ ഭൂനിവാസികൾക്ക്‌ ഈ ധൂമകേതു ഭൂമിയുടെ സമീപത്ത്‌ കൂടി കടന്ന്‌ പോകുമ്പോൾ ശ്രദ്ധേയവും അതിമനോഹരവുമായ ഒരു പ്രകടനം ദൃശ്യമാകും. 10 കിലോമീറ്ററിലധികം വലിപ്പമുള്ള ഒരു പാറക്കഷണം (ആസ്‌ട്രോയിഡ്‌) 65 മില്ല്യൺ വർഷങ്ങൾക്ക്‌ മുമ്പ്‌ ഭൂമിയിലിടിക്കുകയും ദിനോസറുകളുടെ വംശ നാശത്തിന്‌ കാരണമായിത്തീരുകയും ചെയ്‌തുവെന്ന നിഗമനത്തിന്‌ ആക്കം കൂട്ടുന്ന തെളിവുകൾ 1980 മുതൽ ലഭിച്ചു വരുന്നു. മെക്‌സിക്കോയിലെ "ചിക്‌സുലുബ്‌" എന്ന സ്ഥലത്താണ്‌ ഈ ഗർത്തം ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്‌.

തകർപ്പൻ ആഘാതങ്ങൾ

ധൂമകേതുക്കൾക്കും, ഛിന്നഗ്രഹങ്ങൾക്കും ഭൂമിയിൽ ഭീമമായ ആഘാതം സൃഷ്‌ടിക്കാൻ കഴിയുമെന്ന്‌ അടുത്ത കാലത്തായി ശാസ്‌ത്രജ്ഞർ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്‌. ഭൗതിക ശാസ്‌ത്രജ്ഞനായ ലൂയീസ്‌ അൽവാരിസും കൂട്ടരുമാണ്‌ ആദ്യം ഇങ്ങനെ ഒരു സിദ്ധാന്തം മുന്നോട്ട്‌ വച്ചത്‌. ദിനോസറുകൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുവാൻ ഇടയായ സാഹചര്യം സംബന്ധിച്ച തെളിവുകളാണ്‌ ഈ സിദ്ധാന്തത്തിനടിസ്ഥാനം. ഉല്‌ക്കകളിൽ മാത്രം കൂടുതലായി കാണപ്പെടുന്ന ഇറിഡിയം എന്ന മൂലകത്തിന്റെ അസാധാരണ അളവിലുള്ള സാന്നിദ്ധ്യം ക്രറ്റേഷ്യൻ- ടെർഷ്യറി വികൽപ്പ ഘട്ടത്തിലെ ഉല്‌ക്കാഗർത്തങ്ങളുടെ അരികിൽ കണ്ടെത്തിയത്‌. 65 മില്ല്യൺ വർഷം പഴക്കമുളള തെളിവിൽ ഉൾപ്പെടുന്നു.

അന്നുമുതൽ ജ്യോതിശാസ്‌ത്രജ്ഞർ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സംഘട്ടനങ്ങളുടെ അപകട സാധ്യതയെക്കുറിച്ച്‌ ബോധവാൻമാരാണ്‌. ഒരു കിലോമീറ്ററിൽ കൂടുതൽ വലിപ്പമുളള എല്ലാ ഛിന്ന ഗ്രഹങ്ങളുടെയും പാത കണ്ടെത്തുന്നതിനും കണക്കു കൂട്ടുന്നതിനും വലിയ ശ്രമം അവർ നടത്തിക്കൊണ്ടിരിക്കുന്നു. പുതുതായി കണ്ടുപിടിക്കപ്പെടുന്ന ഛിന്ന ഗ്രഹങ്ങളുടെ അപകട സാധ്യതകൾ താരതമ്യപ്പെടുത്തുന്നതിന്‌ "ടൊറിനോ സ്‌കെയിൽ" എന്ന ഒരു പുതിയ സ്‌കെയിൽ- 1999ൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്‌.

ഇതിന്‌ ശേഷം ധാരാളം ഛിന്ന ഗ്രഹങ്ങൾക്ക്‌ സംഘട്ടന സാധ്യതയുള്ളതായി തിട്ടപ്പെടുത്തുകയുണ്ടായി. എന്നാൽ, അവയിലധികവും സൂഷ്‌മ പഠനത്തിൽ തിരുത്തപ്പെട്ടിട്ടുണ്ട്‌. ഇതുവരെ കണക്കാക്കപ്പെട്ടിട്ടുള്ളതിൽ, സംഘട്ടന സാധ്യതയുള്ള ഛിന്നഗ്രഹങ്ങൾ 1950 DA,2004MN4 (അഫോസിസ്‌) എന്നിവയാണ്‌. ആദ്യത്തേത്‌ 2880ലും രണ്ടാമത്തേത്‌ 2036ലും (ചെറിയ തോതിൽ) സംഘട്ടന സാധ്യത സൂചിപ്പിക്കുന്നു. അഫോസിസുമായുള്ള കൂട്ടിയിടി 2029-ൽ ഉണ്ടാകുമെന്നാണ്‌ ആദ്യം കരുതിയത്‌. എന്നാൽ അത്‌ തെറ്റാണെന്ന്‌ സ്ഥിരീകരിച്ചു. അന്നത്‌ ഭൂമിയുടെ അടുത്തുകൂടി കടന്നുപോവുകയേ ഉളളൂവെങ്കിലും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിന്നും നഗ്നദൃഷ്ടികൊണ്ട്‌ കാണാൻ കഴിയും എന്നാണ്‌ പ്രതീക്ഷ.

ചരിത്രകാലഘട്ടത്തിൽ ഒരു വലിയ സംഘട്ടനവും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും 1908ൽ സൈബീരിയയിലെ തുങ്കഷ്‌കാ മേഖലയിൽ അന്തരീക്ഷത്തിലുണ്ടായ അദ്‌ഭുതകരമായ സ്‌ഫോടനം ഒരു ധൂമകേതു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിച്ചപ്പോൾ പൊട്ടിത്തെറിച്ചതാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

തുങ്കുഷ്‌ക്കാ സ്‌ഫോടനം

1908 ജൂൺ 30ന്‌ റഷ്യയിലെ ഒരു വിദൂര ഗ്രാമപ്രദേശത്തെ ആകാശത്തിൽ പകൽ സമയത്ത്‌്‌ ഒരു അഗ്നിഗോളം പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ അന്തരീക്ഷത്തിൽ ഒരു സ്‌ഫോടനം നടന്നു. സൈബീരിയയിലെ "പൊട്‌ക്കമെന്നായ തുങ്കുഷ്‌ക്കാ" നദിയുടെ മുകളിലാണ്‌ സ്‌ഫോടനം നടന്നത്‌.

തുങ്കുഷ്‌ക്കോ സംഭവം എന്നാണ്‌ ഇത്‌ പരക്കെ അറിയപ്പെടുന്നത്‌. ഒരു ഉല്‌ക്കയോ, ധൂമകേതുവോ യഥാർത്ഥത്തിൽ ഭൂമിയെ ഇടിച്ചതല്ല ഈ സംഭവം; മറിച്ച്‌, അന്തരീക്ഷത്തിൽ വെച്ച്‌ പൊട്ടിത്തെറിച്ചതാണ്‌. ഭൂമിയിൽ നിന്നും ഏകദേശം 5-10 കിലോമിറ്റർ ഉയരത്തിൽവച്ച്‌ സംഭവിച്ച ഒരു വായു സ്‌ഫോടനം (Air burst) ആയിരുന്നു അത്‌. ഹിമമാനുകളെ (reindeer) കൊല്ലുന്നതിനും വലിയൊരു പ്രദേശത്തെ മരങ്ങളെ മുഴുവൻ വീഴ്‌ത്തുന്നതിനും ഈ സ്‌ഫോടനം പുറത്ത്‌ വിട്ട ഊർജ്ജം മതിയായി. എന്നാൽ ഒരു ഗർത്തവും ഒരിടത്തും കണ്ടെത്തിയിട്ടില്ല.

അക്കാലത്ത്‌ സൈബീരിയയിലെ ഈ ഭാഗത്ത്‌ എത്തിച്ചേരുക ദുഷ്‌ക്കരമായിരുന്നു. 1927 വരെ ഒരു തരത്തിലുള്ള സന്ദർശനവും അവിടേക്ക്‌ നടത്താൻ കഴിഞ്ഞില്ല. ലിയോനിഡ്‌ കുലിക്ക്‌ (Leonid Kulik)നയിച്ച ആദ്യ പരിവേഷണ സംഘത്തെ അങ്ങോട്ടുനയിച്ചത്‌. പ്രദേശത്തെ ദൃക്‌സാക്ഷികളോട്‌ അദ്ദേഹം അഭിമുഖം നടത്തി. മരങ്ങൾ വീഴ്‌ത്തപ്പെട്ട പ്രദേശം സന്ദർശിച്ചു. ഈ മരങ്ങളെല്ലാം അവയുടെ വേരുകൾ ഒരേ കേന്ദ്രത്തിലേക്ക്‌ വരത്തക്കവിധമാണ്‌ വീണത്‌ എന്ന്‌ അദ്ദേഹം കണ്ടെത്തി. എന്നാൽ, ഉല്‌ക്കയുടെ ഏതെങ്കിലും ഭാഗങ്ങളോ, ഉല്‌ക്കാപതനം മൂലമുള്ള കുഴിയോ കണ്ടെത്താനായില്ല.

ഇതിനിടെ ശാസത്രജ്ഞരും മറ്റുള്ളവരും തുങ്കുഷ്‌ക്കാ സ്‌ഫോടനത്തെക്കുറിച്ച്‌ പല വിശദീകരണങ്ങളും നടത്തി. ചിലത്‌ വളരെ വിചിത്രങ്ങളാണ്‌. ഏതോ അന്യ ഗ്രഹ വാഹനമോ ചെറു തമോദ്വാരമോ ഒരു പ്രതി ദ്രവ്യകണമോ ഭൂമിയിൽ ഇടിച്ചതാകാം എന്നൊക്കെയുള്ള വിശദീകരണങ്ങളുണ്ടായി.

സത്യം കുറച്ചുകൂടി സാധാരണമാണ്‌. ഒരു ധൂമകേതുവോ, ഒരു ഛിന്ന ഗ്രഹമോ ഭൂമിയുടെ അന്തരീക്ഷവുമായി കൂട്ടിമുട്ടിയതാണ്‌ 1908 ജൂൺ 30-ലെ സ്‌ഫോടനം. അതൊരു ഛിന്നഗ്രഹമാണെങ്കിൽ അതിന്‌ ഒരു ഫുഡ്‌ബോൾ പന്തിന്റെ 3 മടങ്ങ്‌ വ്യാസവും സെക്കൻഡിൽ 15 കിലോമീറ്റർ വേഗതയും ഉണ്ടായിരിക്കും. വളരെ മുൻപ്‌ നടന്ന സ്‌ഫോടനമായത്‌കൊണ്ട്‌ സ്‌ഫോടനത്തിന്റെ കാരണം ഛിന്ന ഗ്രഹമോ, ധൂമകേതുവോ എന്ന്‌ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. സമീപകാലത്ത്‌ ഛിന്നഗ്രഹ ധൂമകേതു സംഘട്ടനങ്ങളെ കൂടുതൽ ഗൗരവത്തോടെ പരിഗണിക്കാൻ ജ്യോതിശ്ശാസ്‌ത്രജ്ഞർ തയ്യാറായിട്ടുണ്ട്‌. ഭൂമിയോടടുത്തു വരുന്ന വസ്‌തുക്കളെ പ്രത്യേകം നിരീക്ഷിക്കുന്നതിനുളള പദ്ധതികൾ ക്രമീകരിച്ചിട്ടുണ്ട്‌. ഒരു വസ്‌തു ഭൂമിയെ ഇടിക്കത്തക്ക വിധം വരികയാണെങ്കിൽ എന്തെല്ലാം സംഭവിക്കാം എന്ന കാര്യം ചർച്ച ചെയ്യുന്നതിന്‌ ശാസ്‌ത്രജ്‌ഞർ പതിവായി കൂടിച്ചേരുന്നുമുണ്ട്‌.

ധൂമകേതുക്കളിലേക്കുള്ള ദൂരം ആദ്യം അളന്നതാരാണ്‌?

ടൈക്കോ ബ്രാഹേ എന്ന ഡാനിഷ്‌ ജ്യോതി ശാസ്‌ത്രജ്ഞനാണ്‌ ധൂമകേതുക്കൾ എത്ര ദൂരയാണെന്ന്‌ ആദ്യം കണക്കാക്കിയത്‌. 1577-ൽ പ്രത്യക്ഷപ്പെട്ട ഒരു ധൂമകേതു യൂറോപ്പിൽ മുഴുവൻ ദൃശ്യമായിരുന്നു. ഇത്‌ ചന്ദ്രനേക്കാൾ ഭൂമിയോട്‌ അടുത്താണോയെന്ന്‌ കണക്കാക്കുവാൻ ടൈക്കോ ബ്രാഹേ തീരുമാനിച്ചു. അദ്ദേഹം ഹവീനിലെ തന്റെ വാന നിരീക്ഷണ കേന്ദ്രത്തിൽ നിന്നും അതിന്റെ ദിശ നിർണ്ണയിച്ചു. അതേ സമയം തന്നെ യൂറോപ്പിലെ മറ്റ്‌ ജ്യോതി ശാസ്‌ത്രജ്ഞർ നടത്തിയ നിരീക്ഷണങ്ങളുമായി ബ്രാഹേ തന്റെ നിരീക്ഷണങ്ങൾ താരതമ്യപ്പെടുത്തി. അദ്ദേഹത്തിന്‌ ലഭിച്ച ഉത്തരം ശാസ്‌ത്ര ലോകത്തെ അദ്‌ഭൂതപ്പെടുത്തി. ധൂമകേതു ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുളള ദൂരത്തിന്റെ 4 മടങ്ങ്‌ അകലെയാണത്രെ ?അരിസ്റ്റോട്ടിലിന്റെ പ്രഖ്യാപനങ്ങൾക്കനുസരിച്ചുളള വിശ്വാസത്തിന്‌ തികച്ചും വിരുദ്ധമായിരുന്നു ഇത്‌. പക്ഷേ, ഒരു നല്ല നിരീക്ഷണം പത്ത്‌ പ്രഖ്യാപനങ്ങളെക്കാൾ ഗുണം ചെയ്യുമല്ലോ. ഇത്‌ പോലെശ്രദ്ധയോടെയുള്ള ടൈക്കോ ബ്രാഹയുടെ മറ്റ്‌ നിരീക്ഷണങ്ങളും ജ്യോതിശാസ്‌ത്ര പഠനങ്ങളുടെ ദിശയെ മാറ്റിമറിച്ചു.

ഒരു ധൂമകേതുവിന്റെ വരവ്‌ പ്രവചിക്കുവാൻ സാധ്യമായത്‌ എപ്പോഴാണ്‌?

1531,1607,1682 എന്നീ വർഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ധൂമകേതുക്കളുടെ പഥങ്ങളെപ്പറ്റി എഡ്‌മണ്ട്‌ ഹാലി എന്ന ഇംഗ്ലീഷ്‌ ശാസ്‌ത്രജ്ഞൻ പഠിച്ചപ്പോൾ അവ സദൃശമാണെന്ന്‌ കണ്ടെത്തി. ഹാലിക്ക്‌ ശേഷമാണ്‌ ധൂമകേതുവിന്റെ വരവ്‌ പ്രവചിക്കുക സാധ്യമായത്‌. 1682-ൽ കണ്ട വാൽനക്ഷത്രത്തിന്റെ തിരിച്ചു വരവ്‌ ഹാലി കൃത്യമായി പ്രവചിച്ചു. പുതുതായി ന്യൂട്ടൺ രൂപം നൽകിയ ഗുരുത്വാകർഷണ സിദ്ധാന്തമുപയോഗിച്ച്‌ 1758ൽ ധൂമകേതു വീണ്ടും പ്രത്യക്ഷപ്പെടുമെന്ന്‌ അദ്ദേഹം പ്രവചിച്ചു. അദ്ദേഹത്തിന്റെ കണക്ക്‌ കൂട്ടലുകൾ വ്യാഴത്തിന്റെയും, ശനിയുടെയും സ്വാധീനം ധൂമകേതുക്കളുടെ പഥത്തിൽ ഉണ്ടാക്കുന്ന ഫലങ്ങൾകൂടി ഉൾപ്പെടുത്തി മറ്റ്‌ ശാസ്‌ത്രജ്ഞർ പരിഷ്‌ക്കരിച്ചു. പ്രതീക്ഷിച്ചത്‌ പോലെ 1759 ഡിസംബറിൽ ധൂമകേതുവിനെ കണ്ടപ്പോൾ ആ ധൂമകേതുവിന്‌ ഹാലിയുടെ പേർ നൽകി.അപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ഇതാണ്‌ ധൂമകേതുക്കളിൽ വച്ച്‌ ഏറ്റവും പ്രശസ്‌തമായത്‌. 240 ബി.സി യിൽ ഇതിനെ കണ്ടതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. അന്ധവിശ്വാസത്തിന്റെയും ഭയത്തിന്റെയും മേൽ ഗണിതപരമായ അറിവ്‌ നേടിയ വിജയമായിരുന്നു ഈ പ്രവചനശേഷി. അന്നുമുതൽ ധൂമകേതുക്കളുടെ പഥം വളരെ കൃത്യമായി കണക്കാക്കി പ്രവചിക്കാൻ നമുക്കു കഴിയുന്നു. അതുകൊണ്ട്‌ സംഘട്ടന സാധ്യതയുള്ള ധൂമകേതുക്കളൊഴികെയുളളവയെപ്പറ്റി യാതൊരു ഭയത്തിന്റെയും ആവശ്യമില്ല.

ധൂമകേതുവിന്റെ ന്യൂക്ലിയസ്‌ എത്ര വലുതാണ്‌?

പല വലുപ്പത്തിലുള്ള ന്യൂക്ലിയസുകളുണ്ട്‌. അധികം ധൂമകേതുക്കളും 10 കി.മീറ്ററിൽ താഴെ വലിപ്പമുളളവയാണ്‌. വലിയ ധൂമകേതുക്കൾക്ക്‌ 20കി.മീ. വരെ വലിപ്പമുണ്ടാകും. ഒരു ധൂമകേതുവിന്റെ ന്യൂക്ലിയസിന്റെ ഭൂരിഭാഗവും ജലമായിരിക്കും. അതുകൊണ്ട്‌ അതിന്റെ സാന്ദ്രത ഏകദേശം 1ഗ്രാം/ സി.സി ആയിരിക്കും. ഒരു ധൂമകേതുവിന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ നൂറുകോടിയിലൊരംശമേ വരൂ. ഹാലി ധൂമകേതുവിന്റെ ന്യൂക്ലിയസ്‌ ഒരു പയർ വിത്തിന്റെ ആകൃതിയിലാണെന്നും 15 കി.മി നീളവും 8 കി.മി ഛേദ തലവും ഉളളതാണെന്നും "ജിയോട്ടോ" എന്ന ബഹിരാകാശ ഉപകരണം കണ്ടെത്തുകയുണ്ടായി. കണ്ടെത്തിയ എല്ലാ ധൂമകേതുകേതുക്കളുടെയും ആകൃതി ഏകദേശം ഇതുപോലെയാണ്‌.

ധൂമകേതുവിന്റെ ന്യൂക്ലിയസ്‌

ഒരു ധൂമകേതുവിന്റെ ആകർഷണീയമായ തലയും വാലും രൂപപ്പെടുന്നത്‌ "ന്യൂക്ലിയസ്‌" എന്ന്‌ വിളിക്കപ്പെടുന്ന ചെറിയ ഖരവസ്‌തുവിൽ നിന്നാണ്‌. ഒരു സാധാരണ ന്യൂക്ലിയസ്‌ 10 കിലോമീറ്ററിൽ താഴെ വലിപ്പമുള്ളവയും കരിക്കട്ടയേക്കാൾ കറുത്തതുമാണ്‌. ന്യൂക്ലിയസിന്‌ ക്രമരഹിതമായ ആകൃതിയാണുള്ളത്‌. പരുപരുത്തതും മിനുസമുള്ളതും, താഴ്‌ന്നതും ഉയർന്നതും, മലകളും, കുഴികളും നിറഞ്ഞതും എന്നിങ്ങനെ പലവിധ ഉപരിതല പ്രത്യേകതകൾ ന്യൂക്ലിയസ്‌ കാണിക്കുന്നു. ന്യൂക്ലിയസിൽ ധാരാളം സുഷിരങ്ങൾ ഉള്ളതുകൊണ്ട്‌ അതിന്റെ 60%ത്തിലധികം ശൂന്യമായിരിക്കും. അതുകൊണ്ട്‌ ധൂമകേതുക്കൾ വളരെ ദുർബലമാണ്‌. ഡസൻ കണക്കിന്‌ ധൂമകേതു ന്യൂക്ലിയസ്സുകൾ പൊട്ടിപ്പോവുകയോ, നശിക്കുകയോ ചെയ്‌തതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ധൂമകേതു ന്യൂക്ലിയസ്സുകളുടെ പൊളളയായ ഉള്ളിനും കുറഞ്ഞ ശക്തിയ്‌ക്കുമെല്ലാം കാരണം അതിന്റെ ഘടനയാണ്‌. ഏതാണ്ട്‌ ഒരു മൈക്രോമീറ്റർ വലിപ്പമുള്ള തരികൾ ദുർബലമായി മാത്രം കൂട്ടിച്ചേർന്നാണ്‌ അവ രൂപപ്പെട്ടിട്ടുള്ളത്‌.

ധൂമകേതുവിന്റെ ന്യൂക്ലിയസിലെ കണങ്ങൾ നാല്‌ വ്യത്യസ്‌ത തരം പദാർത്ഥങ്ങൾകൊണ്ട്‌ നിർമ്മിക്കപ്പെട്ടവയാണ്‌. മൂന്നിലൊന്ന്‌ ഭാഗം സിലിക്കേറ്റുകളും, സൾഫൈഡുകളും ആണ്‌. മറ്റൊരു മൂന്നിലൊന്നു ഭാഗം ഓർഗാനിക്‌ പദാർത്ഥങ്ങളാണ്‌. ബാക്കി ഭാഗം ബാഷ്‌പശീലമുള്ള പദാർത്ഥങ്ങളും.

സിലിക്കേറ്റുകൾ ഓക്‌സിജൻ, സിലിക്കൺ വ്യത്യസ്‌തമായ ലോഹങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ്‌. പാറകളും, കല്ലുകളും ഉണ്ടാക്കപ്പെട്ടിരിക്കുന്നത്‌ സിലിക്കേറ്റുകൾ കൊണ്ടാണ്‌. ധൂമകേതുവിലെ സിലിക്കേറ്റിന്റെ പകുതിഭാഗവും "ഒലിവിൻ" രൂപത്തിലാണ്‌. രണ്ട്‌ ലോഹ ആറ്റങ്ങളും ഒരു സിലിക്കൺ ആറ്റവും 4 ഓക്‌സിജൻ ആറ്റങ്ങളും ചേർന്നതാണ്‌ "ഒലിവിൻ". രണ്ട്‌ ലോഹ ആറ്റങ്ങൾ മഗ്നീഷ്യം ആണെങ്കിൽ അത്‌ ഫോർസ്‌റ്റെറിറ്റ്‌ (Forsterit) എന്നും ലേഹ ആറ്റങ്ങൾ ഇരുമ്പിന്റേതാണെങ്കിൽ ഫയാലിറ്റ്‌ (fayalit) എന്നും വിളിക്കപ്പെടുന്നു. ധൂമകേതുക്കളിൽ ഫയാലിറ്റിനെ അപേക്ഷിച്ച്‌ ഫോർസ്റ്റെറിറ്റ്‌ ആണ്‌ കൂടുതൽ കാണപ്പെടുന്നത്‌. ധൂമകേതു സിലിക്കേറ്റിന്റെ മറ്റൊരു പകുതി "പൈറോക്‌സിൻ" രൂപത്തിലാണ്‌. ഇതിൽ ഒരു ലോഹ ആറ്റം, മൂന്ന്‌ ഓക്‌സിജൻ ആറ്റം എന്നിവ ഉണ്ടായിരിക്കും. ലോഹ ആറ്റം മഗ്നീഷ്യം ആണെങ്കിൽ എൻസ്റ്ററ്റൈറ്റ്‌ (enstatite) എന്നും ലോഹ ആറ്റം ഇരുമ്പിന്റെ രൂപത്തിലാണെങ്കിൽ ഫിറോഡിലൈറ്റ്‌ (ferodilite) എന്നും വിളിക്കപ്പെടുന്നു. ധൂമകേതുക്കളിൽ എൻസ്റ്റേറ്റൈറ്റ്‌, ഫിറോഡിലൈറ്റിനേക്കാൾ സമ്പന്നമാണ്‌. അതുകൊണ്ട്‌ ധൂമകേതുവിലെ സിലിക്കേറ്റ്‌ പൊതുവെ മഗ്നീഷ്യം കൂടുതൽ ഉള്ളവയാണ്‌. ഒലിവിനും, പെറോക്‌സിനും ഭൂമിയിലും കാണപ്പെടുന്നുണ്ട്‌. വാസ്‌തവത്തിൽ ഭൂമിയുടെ മാന്റിലിന്റെ മുകൾഭാഗത്ത്‌ ഇവയാണ്‌ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത്‌.

സൾഫറും-ഇരുമ്പും,നിക്കലുമായി ചേർന്ന രാസ സംയുക്തങ്ങളാണ്‌ സൾഫൈഡുകൾ. ട്രോയിലൈറ്റ്‌ (troilite) ആണ്‌ ലളിതമായ സൾഫൈഡ്‌ കുടുംബാംഗം. ഒരു സൾഫർ ആറ്റവും ഒരു ഇരുമ്പ്‌ ആറ്റവും ചേർന്നതാണ്‌ ഇത്‌. ധൂമകേതുക്കളിൽ ട്രോയിലൈറ്റ്‌ സാധാരണമാണ്‌. പെന്റലാൻഡൈറ്റ്‌ (pentalandite) ആണ്‌ ധൂമകേതുക്കളിൽ കണ്ടെത്തിയ ഏറ്റവും സങ്കീർണ്ണമായ സൾഫൈഡ്‌. ഇതിൽ ആകെ എട്ട്‌ സൾഫർ ആറ്റങ്ങളും 9 ഇരുമ്പിന്റേയും നിക്കലിന്റേയും ആറ്റങ്ങളും ഉണ്ടായിരിക്കും.

കാർബണിക തന്മാത്രകളിലേക്ക്‌ കടക്കുമ്പോൾ അവയ്‌ക്കെല്ലാം പൊതുവായ ഒരു സംഗതിയുണ്ട്‌. അവയെല്ലാം കാർബൺ ആറ്റത്തിന്റെ രസതന്ത്രത്തെ അടിസ്ഥാനമാക്കിയിരിക്കുന്നു. യഥാർത്ഥത്തിൽ കാർബൺ ആണ്‌ ആവർത്തന പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട ആറ്റം. കാരണം അവയ്‌ക്ക്‌ മറ്റ്‌ ആറ്റങ്ങളുമായി അത്രമാത്രം സ്വയം ബന്ധിക്കപ്പെടാനുള്ള കഴിവുണ്ട്‌. ഇതിന്റെ അർത്ഥം അവയ്‌ക്ക്‌ എണ്ണമറ്റ വ്യത്യസ്‌തങ്ങളായ തൻമാത്രകൾ രൂപപ്പെടുത്താൻ കഴിയും എന്നാണ്‌. ആ വൈവിധ്യമാണ്‌ കാർബണിക തന്മാത്രകളെ ജീവന്റെ ബ്ലോക്കുകൾ നിർമ്മിക്കാൻ ഏറ്റവും അനുയോജ്യമാക്കി തീർക്കുന്നത്‌. എല്ലാത്തരം പ്രവൃത്തികളും ചെയ്യുന്നതിന്‌ ജീവികൾക്ക്‌ തൻമാത്രകളുടെ ഒരു വലിയ "ടൂൾ ബോക്‌സ്‌" ആവശ്യമാണ്‌. കാർബണിക തന്മാത്രകളുടെ കുടുംബം മാത്രമാണ്‌ ആവശ്യമായത്‌ നൽകുവാൻ പര്യാപ്‌തമായത്‌.

ഒരു പ്രത്യേക വിഭാഗം തൻമാത്രകൾ ധൂമകേതുക്കളിൽ സാധാരണമാണ്‌. പോളിസിസിലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോകാർബൺസ്‌ അഥവാ PAHS ആണിവ. ബെൻസീൻ ആണ്‌ ഏറ്റവും ലളിതമായ PAHS. ഇതിലെ ആറ്‌ കാർബൺ ആറ്റങ്ങൾ ആറ്‌ ഹൈഡ്രജൻ ആറ്റങ്ങളുമായി ചേർന്ന്‌ ഒരു വലയം ഉണ്ടാക്കുന്നു. ഇതു പോലുള്ള വലയങ്ങൾ ചേർന്ന്‌ മറ്റ്‌ PAHS ഉം ഉണ്ടാകുന്നു. ഉദാ:- നാഫ്‌ത്തലിൻ - (രണ്ട്‌ വലയങ്ങൾ), പെനാൻന്ത്രീൻ- (മൂന്ന്‌ വലയങ്ങൾ), പൈറിൻ- (നാല്‌ വലയങ്ങൾ). ധൂമകേതു പദാർത്ഥങ്ങളിൽ ഇങ്ങനെയുള്ള എല്ലാ PAHS കളും കാണപ്പെടുന്നു. ഭൂമിയിൽ മരം പോലെ ധാരാളം കാർബൺ ഉള്ള വസ്‌തുക്കൾ നിയന്ത്രിതമായി കത്തിക്കുമ്പോഴാണ്‌ PAHS കൾ രൂപപ്പെടുന്നത്‌. വാസ്‌തവത്തിൽ നാഫ്‌ത്തലിൻ ഉല്‌പാദിപ്പിക്കുന്നത്‌ "ചാർക്കോൾ" എന്ന കാർബൺ രൂപാന്തരത്തിൽ നിന്നാണ്‌. ( നാഫ്‌ത്തലിൻ ആണ്‌ കൊതുകുതിരിയിൽ ഉപയോഗിക്കുന്നത്‌.) കത്തുന്ന സിഗരറ്റിലും, കാറിൽ നിന്ന്‌ പുറത്തു വരുന്ന പുകയിലും,ഫ്രൈയിംഗ്‌ പാനിലും PAHS രൂപപ്പെടാനുളള സാഹചര്യം ഉണ്ട്‌. ഗ്ലൈസിൻ (Glicine) ലളിതമായ അമിനോ ആസിഡും മറ്റ്‌ ഓർഗാനിക്‌ വസ്‌തുക്കളും ധൂമകേതുക്കളിൽ കണ്ടെത്തിയിട്ടുണ്ട്‌. ജീവികളുടെ ഒരു സെല്ലിലെ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതും പ്രോട്ടീൻ നിർമ്മാണത്തിന്‌ ഉപയോഗിക്കുന്നതുമായ പദാർത്ഥമാണ്‌ അമിനോ ആസിഡുകൾ. ജൈവ തൻമാത്രകളുടെ ആദ്യ രൂപമായ അമിനോ ആസിഡുകൾ ഗ്രഹാന്തര സ്ഥലത്ത്‌ ഉണ്ട്‌ എന്നത്‌ അങ്ങേയറ്റം താൽപ്പര്യജനകമാകുന്നു.

എന്നിരുന്നാലും ബാഷ്‌പശീലമുള്ള പദാർത്ഥങ്ങൾ ധാരാളം ഉണ്ടെന്നുള്ളതാണ്‌ ധൂമകേതുക്കളെ പ്രത്യേകതയുള്ളതാക്കി തീർക്കുന്ന പ്രധാന കാര്യം. ബാഷ്‌പശീലമുളള പദാർത്ഥങ്ങൾ സാധാരണ ഊഷ്‌മാവിൽ ദ്രാവകങ്ങളോ, വാതകങ്ങളോ ആയിരിക്കും. എന്നാൽ വളരെ താഴ്‌ന്ന ഊഷ്‌മാവിൽ , ഗ്രഹാന്തര സ്ഥലത്ത്‌ അവ ഘനീഭവിച്ച്‌ "ഐസ്‌" ആയിത്തീരും. ജല ഐസ്‌ ആണ്‌ ധൂമകേതുക്കളിൽ ഏറ്റവും സാധാരണം. കാർബൺ മോണോക്‌സൈഡ്‌ രണ്ടാമതും കാർബൺഡൈ ഓക്‌സൈഡ്‌ മൂന്നാം സ്ഥാനത്തുമാണ്‌. മെഥനോൾ , ഹൈഡ്രജൻ സൾഫൈഡ്‌ ,ഫോർമാൽഡീഹൈഡ്‌,മീഥേൻ, അമോണിയ,ഹൈഡ്രജൻ സയനൈഡ്‌ എന്നിവയുടെ ചെറിയ ശതമാനവും ധൂമകേതുക്കളിൽ ഉണ്ട്‌. മെഥനോൾ ഏറ്റവും ലളിതമായ ആൾക്കഹോൾ ആണ്‌. ഹൈഡ്രജൻ സൾഫൈഡ്‌ ചീഞ്ഞമുട്ടയുടെ അസുഖകരമായ മണം നൽകുന്നു. ഫോമാൽഡിഹൈഡ്‌ ഒരു അണു നാശിനിയായും പ്ലാസ്റ്റിക്‌ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. മീഥേൻ ഭൂമിയിൽ ഉണ്ടാകുന്നത്‌ ജൈവവസ്‌തുക്കളിൽ ബാക്‌ടീരിയ നടത്തുന്ന വിഘടനം മൂലമാണ്‌. അമോണിയ ജനൽ പോളീഷിന്‌ ശക്തവും മടുപ്പിക്കുന്നതുമായ മണം നൽകുന്ന വസ്‌തുവാണ്‌. ഹൈഡ്രജൻ സൈനൈഡ്‌ ഒരു വിഷ വസ്‌തുവാണ്‌. ധൂമകേതുവിന്റെ ഒരു സാമ്പിൾ ഭൂമിയിലേക്ക്‌ കൊണ്ടുവരികയാണെങ്കിൽ തീർച്ചയായും അതിന്‌ അറപ്പുളവാക്കുന്ന മണമായിരിക്കും.

ധൂമകേതുക്കൾ എവിടെനിന്നു വരുന്നു?

കോടിക്കണക്കിന്‌ ധൂമകേതുക്കളുടെ ന്യൂക്ലിയസുകൾ നമ്മുടെ സൗരയൂഥത്തിന്റെ പുറം അതിരുകളിൽ സംഭരിക്കപ്പെട്ടിട്ടുണ്ട്‌. ധൂമകേതുക്കളുടെ ഈ മേഘപടലത്തെ "ഊർട്ട്‌ മേഘം" എന്ന്‌ വിളിക്കുന്നു. ഈ ആശയം മുന്നോട്ട്‌ വച്ച ഡച്ച്‌ ജ്യോതി ശാസ്‌ത്രജ്ഞനായ ജാൻ ഊർട്ടിന്റെ ബഹുമാനാർത്ഥമാണ്‌ "ഊർട്ട്‌മേഘം" എന്ന പേർ നൽകിയത്‌. ഈ മേഖല സൂര്യനിൽ നിന്നും ഏതാണ്ട്‌ ഒരു ലക്ഷം കോടി കി.മി ദൂരെയാണ്‌. നെപ്‌റ്റിയൂണിന്റെയും, പ്ലൂട്ടോണിന്റെയും പാതക്കിടയിലുളള, കുറച്ചുകൂടി അടുത്ത മേഖലയായ കൂയിപ്പർ ബെൽറ്റിലും ധൂമകേതു ന്യൂക്ലിയസ്സുകൾ കാണപ്പെടുന്നു. ഇവിടേയും ധാരാളം ധൂമകേതുക്കളുണ്ട്‌. രണ്ട്‌ സ്ഥാനങ്ങളും ഭൂമിയിൽ നിന്നും വളരെ അകലെയാണ്‌. ഈ സ്ഥലങ്ങളിൽ വളരെ താഴ്‌ന്ന ഊഷ്‌മാവിൽ ധൂമകേതു ന്യൂക്ലിയസ്സുകൾ ഉറഞ്ഞ്‌ ചെളി ഗോളങ്ങളായി സ്ഥിതി ചെയ്യുന്നു. അവ ഈ അകലങ്ങളിൽ, വളരെ ശക്തി കൂടിയ ടെലസ്‌ക്കോപ്പുകൊണ്ടുപോലും തിരിച്ചറിയാൻ കഴിയാത്ത വിധം അത്രമാത്രം ചെറുതും അത്രമാത്രം കറുത്തതുമാണ്‌.

ഒരു ധൂമകേതുവിന്റെ പഥത്തിന്റെ പാതയുടെ ആകൃതി എന്താണ്‌?

സൂര്യന്‌ ചുറ്റുമുളള ഒരു ധൂമകേതുവിന്റെ പഥം നിയന്ത്രിക്കുന്നത്‌ സൂര്യന്റെ ഗുരുത്വാകർഷണ ബലമാണ്‌. ഒരു ധൂമകേതുവിന്റെ പാത എലിപ്‌റ്റിക്കൽ ആണെങ്കിൽ അത്‌ സൂര്യനടുത്തേക്ക്‌ ക്രമമായ ഇടവേളകളിൽ എത്തിച്ചേരും. പരാബൊളയുടെ ആകൃതിയാണ്‌ പാതക്കെങ്കിൽ ഒരിക്കൽ വന്നാൽ പിന്നീടൊരിക്കലും തിരിച്ച്‌ വരാതരിക്കുകയും ചെയ്യും.

ധൂമകേതു പഥങ്ങൾ

സൂര്യന്റെ ഗുരുത്വാകർഷണം മൂലം അതിനെ ചുറ്റുന്ന വസ്‌തുക്കളുടെ പഥം എലിപ്‌സ്‌ (ദീർഘവൃത്തം) എന്ന ഗണിത രൂപത്തിലാണ്‌. പഥത്തിന്റെ ആയതി (elongation) അഥവാ കേന്ദ്രച്യുതി (eccentricity) ഗ്രഹങ്ങളുടെ കാര്യത്തിൽ വളരെ ചെറുതാണ്‌. (അവയുടെ പഥം ഏകദേശം വൃത്താകാരമാണ്‌) എന്നാൽ ധൂമകേതുക്കളുടെ പഥം പൊതുവേ ദീർഘമാണ്‌. അതുകൊണ്ട്‌ ധൂമകേതുവും സൂര്യനും തമ്മിലുള്ള അകലം പരിക്രമണ കാലത്ത്‌ വളരെ വ്യത്യാസപ്പെടും. എന്നാൽ, ഗ്രഹങ്ങളുടെ കാര്യം അങ്ങനെയല്ല. പഥത്തിൽ ധൂമകേതു സൂര്യനോട്‌ അടുത്ത്‌ വരുന്ന ബിന്ദു സൗരസമീപകം (Perihelion) എന്നും അകലെയുള്ള ബിന്ദു സൗരോച്ചം (aphelion) എന്നും അറിയപ്പെടുന്നു. ഗ്രഹപഥങ്ങൾ ഏകദേശം ഒരേ തലത്തിലായിരിക്കും. ഇത്‌ ക്രാന്തിതലം (cecliptic) എന്ന്‌ അറിയപ്പെടുന്നു. എന്നാൽ ധൂമകേതുക്കളുടെ പഥങ്ങൾക്ക്‌ ഈ ക്രാന്തി തലത്തോട്‌ കൂടുതൽ ചെരിവ്‌ ഉണ്ടാകാം.

പഥങ്ങളുടെ അടിസ്‌ഥാനത്തിൽ ധൂമകേതുക്കളെ വിവിധ കുടുംബങ്ങളായി തിരിച്ചിരിക്കുന്നു. പരിക്രമണ കാലം 20 വർഷത്തിൽ കുറവായ ധൂമകേതുക്കളുടെ പഥം ക്രാന്തിവൃത്ത തലത്തോട്‌ വളരെ അടുത്തായിരിക്കും. അവയെ വ്യാഴകുടുംബം എന്ന്‌ വിളിക്കുന്നു. സൂര്യനിൽ നിന്നും അകലെയുള്ള ഇവയുടെ സ്ഥാനങ്ങൾ വ്യാഴത്തിന്റെ പഥത്തിന്റെ അടുത്ത്‌ ആയതുകൊണ്ടാണ്‌ ഈ പേര്‌ നൽകിയിരിക്കുന്നത്‌. ഈ ധൂമകേതുക്കൾ വ്യാഴത്തിന്റെ പൂർണ്ണ ഗുരുത്വാകർഷണ നിയന്ത്രണത്തിലാണ്‌. അതുകൊണ്ട്‌ ഇവയുടെ പഥങ്ങൾ ഇടക്കിടെ ഭീമൻ ഗ്രഹമായ വ്യാഴം പരിഷ്‌ക്കരിക്കാറുണ്ട്‌.

ഹാലി വിഭാഗത്തിൽപ്പെട്ട ധൂമകേതുക്കൾ വ്യാഴകുടുംബത്തിൽ നിന്നും വ്യത്യസ്‌തമാണ്‌. ഇവയുടെ പരിക്രമണ കാലം 200 വർഷം വരെയാണ്‌. അവയുടെ ചെരിവും കൂടുതലായിരിക്കും. ഹാലി ധൂമകേതുവിന്റെ പഥത്തിന്റെ ചെരിവ്‌ മൂലം അത്‌ തെന്നിമാറി (flipped over) പ്രദിക്ഷിണ ദിശയിൽ (ഭൂമിയുടെ ഉത്തര ധ്രുവത്തിന്റെ മുകളിലുള്ള ഒരു ബിന്ദുവിൽ നിന്ന്‌ കാണുമ്പോൾ). സൂര്യനെ ചുറ്റുന്നതായി കാണപ്പെടുന്നു. എന്നാൽ എല്ലാ ഗ്രഹങ്ങളും, മറ്റ്‌ പല ധൂമകേതുക്കളും അപ്രദിക്ഷിണ ദിശയിൽ ആണ്‌ ചലിക്കുന്നത്‌.

ആയിരക്കണക്കിന്‌ വർഷം പരിക്രമണ കാലമുള്ള ദീർഘകാല (Long period) ധൂമകേതുക്കളും ഉണ്ട്‌. സൂര്യന്റെ ഗുരുത്വാകർഷണ ബലത്തിന്‌ ബന്ധിപ്പിച്ചു നിർത്താൻ കഴിയാത്ത, പരിക്രമണ കാലം ഇല്ലാത്ത ധൂമകേതുക്കളും ഉണ്ട്‌. അവയുടെ പരിക്രമണ പഥം "പരാബൊള" (parabola) എന്നു വിളിക്കപ്പെടുന്ന ഗണിതരൂപമാണ്‌. അവ ഒരിക്കൽ മാത്രം സൂര്യനെ സന്ദർശിക്കുന്നു. പിന്നീടൊരിക്കലും തിരിച്ച്‌ വരികയില്ല.

വ്യത്യസ്‌തങ്ങളായ ധൂമകേതു പഥങ്ങൾ എങ്ങനെ വന്നു. എന്തുകൊണ്ടാണ്‌ ചിലത്‌ വ്യാഴകുടുംബത്തിലും മറ്റ്‌ ചിലത്‌ ഹാലികുടുംബത്തിലും വേറെ ചിലത്‌ പരിക്രമണ കാലം തന്നെ ഇല്ലാത്തതും ആയത്‌?

ഇത്‌ മനസ്സിലാക്കുന്നതിന്‌ ധൂമകേതുക്കളുടെ ജൻമ സ്ഥലത്തെക്കുറിച്ച്‌ അറിയണം. സൗരയൂഥത്തിന്റെ അതിരിലുള്ള കുയിപ്പർ ബെൽറ്റിനെക്കുറിച്ചും, അവിടെ നിന്നും ധൂമകേതുക്കൾ അവയുടെ പഥത്തിലേക്ക്‌ എത്തിച്ചേരുന്നത്‌ എങ്ങനെയെന്നും അറിയണം.

നെപ്‌റ്റിയൂണിന്റെ പഥത്തിന്‌ പുറത്തുള്ള കുയിപ്പർ ബെൽറ്റിൽ ധാരാളം ഐസ്‌ വസ്‌തുക്കളാണ്‌ ഉള്ളത്‌. ഇതിൽ ഏറ്റവും വലുത്‌ "എറിസ്‌" (Eris) ആണ്‌. ആദ്യം കണ്ടുപിടിക്കപ്പെട്ട പ്ലൂട്ടോ ആണ്‌ രണ്ടാമത്തെ വലിയ അംഗം. എറിസും. പ്ലൂട്ടോയും "കുളളൻ ഗ്രഹങ്ങൾ" ആണ്‌. വലിയ വസ്‌തുക്കൾ (ഗ്രഹങ്ങൾ) ചെറിയ വസ്‌തുക്കൾ(ആസ്റ്ററോയിഡ്‌സ്‌, ധൂമകേതുക്കൾ, ഉല്‌ക്കകൾ) ഇടത്തരം വസ്‌തുക്കൾ (കുള്ളൻ ഗ്രഹങ്ങൾ) എന്നിങ്ങനെ സൗരയൂഥ വസ്‌തുക്കളെ 2006-ൽ തരം തിരിച്ചിട്ടുണ്ട്‌.

1930-ൽ കണ്ടുപിടിക്കപ്പെട്ട പ്ലൂട്ടോ ഒഴികെ ആയിരത്തിലധികം വസ്‌തുക്കളെ 1992ന്‌ ശേഷം കുയിപ്പർ ബെൽറ്റിൽ കണ്ടെത്തിയിട്ടുണ്ട്‌. കുയിപ്പർ ബെൽറ്റിന്‌ രണ്ട്‌ ഭാഗങ്ങളുണ്ട്‌. നെപ്‌റ്റിയൂണിന്റെ ആകർഷണത്തിന്‌ വിധേയമാകാത്ത പരിക്രമണ പഥങ്ങളുള്ള വസ്‌തുക്കൾ അടങ്ങിയ "കോൾഡ്‌ ഡിസ്‌ക്‌" ആണ്‌ അതിലൊന്ന്‌. അവ ക്രാന്തിതലത്തിന്‌ സമീപം വൃത്താകാരമായ പാതയിലൂടെ, സോളാർ നെബുലയിൽ നിന്നും തണുത്തുറഞ്ഞ്‌ അവ രൂപം പ്രാപിച്ച സ്ഥലങ്ങളിൽക്കൂടി, സഞ്ചരിക്കുന്നു. ഈ "തണുത്ത ഫലക"ത്തിന്റെ അകംവക്ക്‌്‌ നെപ്‌റ്റിയൂണുമായി 3:2 അനുനാദത്തിൽ .(Resonance) ആണ്‌. എന്നു വെച്ചാൽ, ഈ വസ്‌തുക്കൾ രണ്ടു പ്രാവശ്യം സൂര്യനെ ചുറ്റുന്ന സമയം കൊണ്ട്‌ നെപ്‌റ്റിയൂൺ മൂന്ന്‌ പ്രാവശ്യം സൂര്യനെ ചുറ്റും. ഇത്‌ സൂര്യനിൽ നിന്നും 39 AU ദൂരത്തിന്‌ തുല്യമാണ്‌. (1 AU അഥവാ ആസ്‌ട്രോണിമിക്കൽ യൂണിറ്റ്‌ എന്നാൽ സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരമാണ്‌; അതായത്‌ 15 കോടി കിലോമീറ്റർ). കോൾഡ്‌ ഡിസ്‌ക്കിന്റെ പുറം വക്ക്‌ 2:1 അനുനാദത്തിലാണ്‌. ഈ വസ്‌തുക്കൾ ഒരു പ്രാവശ്യം സൂര്യനെ ചുറ്റുമ്പോൾ നെപറ്റിയൂൺ രണ്ട്‌ പ്രാവശ്യം ചുറ്റുന്നു. ഇത്‌ 48 AU ന്‌ തുല്യമാണ്‌.

കുയിപ്പർ ബെൽറ്റിന്റെ മറ്റേ ഭാഗം "വിസരിത ഫലകം" "Scatterd disk" എന്നറിയപ്പെടുന്നു. ഇവിടെയുള്ള വസ്‌തുക്കൾ പ്രാരംഭ പഥത്തിന്‌ നെപ്‌റ്റിയൂൺ മൂലം വ്യതിയാനം സംഭവിച്ചവയാണ്‌. ഉയർന്ന കേന്ദ്രച്യുതിയും (eccentricity) ക്രാന്തിതലവുമായി ഉയർന്ന ചെരിവും (inclination) തണുത്തഫലകത്തിലെ വസ്‌തുക്കളെ അപേക്ഷിച്ച്‌ ഇവയ്‌ക്കുണ്ട്‌. സൗരസമീപക ദൂരം പൊതുവേ 30-39 AU വിനിടയിലാണ്‌. അതായത്‌ നെപ്‌റ്റിയൂണിന്റെയും തണുത്തഫലകത്തിന്റെ അകം വക്കിന്റേയും ഇടയിൽ. വ്യാഴകുടുംബത്തിലെ ധൂമകേതുക്കളും , ഹാലിടൈപ്പ്‌ ധൂമകേതുക്കളും വ്യത്യസ്‌ത മാർക്ഷത്തിലൂടെയാണ്‌.അവയുടെ ഇപ്പോഴത്തെ പഥത്തിൽ എത്തിച്ചേർന്നിട്ടുളളതെങ്കിലും അവയെല്ലാം വിസരിത ഫലകത്തിൽ (Scatterd disk) നിന്നാണ്‌ രൂപപ്പെട്ടിട്ടുള്ളതെന്ന്‌ കരുതപ്പെടുന്നു.

വാതക ഭീമൻമാർ സാവകാശം വ്യാഴകുടുംബ ധൂമകേതുക്കൾ കുയിപ്പർ ബെൽറ്റിൽ നിന്നും വാതകഭീമന്മാരാൽ ആകർഷിച്ചു പിടിക്കപ്പെട്ടവയാണ്‌. വിസരിത ഫലകത്തിലെ വസ്‌തുക്കളുടെ പഥത്തെ മാറ്റാൻ ആരംഭിക്കുന്നത്‌ നെപറ്റിയൂൺ ആണ്‌. ക്രമേണ അത്‌ യുറാനസിന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലാകുന്നു. യുറാനസ്‌ അതിന്റെ പഥത്തെ കൂടുതൽ പരിഷ്‌ക്കരിക്കുന്നു. പിന്നെ ശനിയിലേക്കും ഒടുവിൽ, വ്യാഴത്തിലേക്കും സ്വാധീനം കൈമാറുകയും,വ്യാഴം അതിനെ വ്യാഴകുടുംബ ധൂമകേതുവിനു യോജിച്ച പഥത്തിലേക്ക്‌ മാറ്റുകയും ചെയ്യുന്നു. പൂർത്തീകരണത്തിന്‌ കോടിക്കണക്കിന്‌ വർഷങ്ങൾ ആവശ്യമുളള ഒരു സാവകാശ പ്രക്രിയയയാണ്‌ ഇത്‌. വ്യാഴ കുടുംബ കൂട്ടായ്‌മയിലേക്ക്‌ മാറിക്കൊണ്ടിരിക്കുന്ന വിസരിത ഡിസ്‌ക്ക്‌ വസ്‌തുക്കളെ നമുക്ക്‌ യഥാർത്ഥത്തിൽ നിരീക്ഷിക്കാൻ സാധിക്കും. ഇവ " സെൻറാഴ്‌സ്‌" (centaurs) എന്നറിയപ്പെടുന്നു. നെപറ്റിയൂണിനും , ശനിക്കുമിടയിൽ അവ സൂര്യനെ ചുറ്റുന്നു. സെന്റാഴ്‌സിൽ ചിലത്‌ സൂര്യനിൽ നിന്ന്‌ ദൂരെയാണെങ്കിലും ധൂമകേതുവിന്റെ സ്വഭാവം കാണിക്കാറുണ്ട്‌. 95P/ചിറോൺ , 29P/ഷ്വാസ്‌മാൻ - വാക്ക്‌മാൻ 1 ഇവ ഇതിനുദാഹരണങ്ങളാണ്‌. ഇവ രണ്ടും ധൂമകേതു ആക്കാൻ പറ്റാത്തവിധം വലുതാണ്‌. ചിറോണിന്‌ 200കി.മി വലിപ്പം ഉണ്ട്‌. അതുകൊണ്ടാണ്‌ ഇത്ര കൂടിയ ദൂരത്തിലും നാം അവയെ കാണുന്നത്‌. ഇവ സൂര്യനോടടുക്കുമ്പോൾ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാവുകയും രാക്ഷസസമാനമായ വലിയ ധൂമകേതുക്കളായി മാറി വളരെ ആകർഷകമായ പ്രകടനം കാഴ്‌ച വെക്കുകയും ചെയ്യും.

ഹാലി ടൈപ്പ്‌ ധൂമകേതു വ്യത്യസ്‌തമായ പാത പിന്തുടരുന്നു. നെപ്‌റ്റിയൂൺ ഒരുവിസരിത ഡിസ്‌ക്ക്‌ വസ്‌തുവിന്റെ പഥം മാറ്റുവാൻ ആരംഭിക്കുമ്പോൾ സൗരസമീപക ദൂരം 30-39 AU പരിധിയിൽ നില്‌ക്കുമെങ്കിലും ഉയർന്ന ഒരു കേന്ദ്രച്യുതി നൽകിക്കൊണ്ട്‌ അതിന്റെ സൗരോച്ച ദൂരം വർദ്ധിപ്പിക്കുന്നു. ഒടുവിൽ അത്തരം വസ്‌തുക്കളുടെ സൗരോച്ചം 10000 AU വരെ ഉയരുന്നു. ഈ സ്ഥാനത്ത്‌ സൂര്യന്റെ ഗുരുത്വാകർഷണം മൂലമുളള വലി നന്നെ കുറയുകയും ഗാലക്‌സികവേലി (Galactic tide) താരതമ്യേന ശക്തമാവുകയും ചെയ്യുന്നു. ഗാലക്‌സികവേലി എന്നുപറയുന്നത്‌ അടിസ്ഥാനപരമായി നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥത്തിന്റെ ഡിസ്‌ക്കിൽ സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങളുടെയും തൻമാത്രാ മേഘങ്ങളുടെയും സംയുക്തമായ ഗുരുത്വാകർഷണ വലിയാണ്‌. "ഗാലറ്റിക്‌സിക വേലി മൂലം" പഥങ്ങളുടെ ചെരിവും പെരിഹീലിയൻ ദൂരവും കുറയാം. ഇതിന്റെ അർത്ഥം അടുത്ത തവണ ഇത്‌ ഗ്രഹമേഖലയിലേക്ക്‌ തിരിച്ച്‌ വരുമ്പോൾ അത്‌ നെപ്‌റ്റിയൂണിന്‌ തൊട്ടപ്പുറത്തെത്തി നിൽക്കണമെന്നില്ല, മിറച്ച്‌, ശനിയുടെയും വ്യാഴത്തിന്റെയും പഥങ്ങൾ മുറിച്ച്‌ കടന്നുപോയെന്നിരിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഈ വലിയ ഗ്രഹങ്ങൾ, അവയുടെ പഥം പരിഷ്‌ക്കരിച്ച്‌ സൗരോച്ച, സ്ഥാനങ്ങൾക്ക്‌ മാറ്റം വരുത്താതെ തന്നെ ഗ്രഹമേഖലയിലേക്ക്‌ തിരിച്ച്‌ കൊണ്ടു പോയേക്കാം. അങ്ങനെ മറ്റൊരു ഹാലി ടൈപ്പ്‌ ധൂമകേതു രൂപപ്പെട്ടേക്കാം.

ദീർഘ കാല ധൂമകേതുക്കളുടെയും, പരിക്രമണ കാലം ഇല്ലാത്ത ധൂമകേതുക്കളുടെയും കാര്യം എന്താണ്‌?

ഊർട്ട്‌ മേഘം എന്ന ഐസ്‌ പദാർത്ഥങ്ങളുടെ മറ്റൊരു സംഭരണിയിൽ നിന്നാണ്‌ അവ വരുന്നത്‌. ഹാലി ടൈപ്പ്‌ ധൂമകേതുക്കൾ രൂപപ്പെടുന്ന പ്രക്രിയ പോലെ തന്നെയാണ്‌ ഊർട്ട്‌ മേഘത്തിൽ ഇവയും രൂപപ്പെടുന്നത്‌. അതായത്‌ സൗരയുഥത്തിലെ വാതക ഭീമൻമാരുടെ പ്രദേശത്ത്‌ കൂടി കടന്ന്‌ വരുമ്പോൾ വസ്‌തുക്കളുടെ സൗരോച്ചം നാടകീയമായ വിധം 50000 ആസ്‌ട്രോണമിക്കൽ യുണിറ്റോ അതിൽ അധികമോ ആയി വർദ്ധിക്കുന്നു. ഈ കേസിൽ ഗാലറ്റിക്‌സിക വേലിസൗരസമീപകദൂരം വർദ്ധിപ്പിക്കും. അങ്ങനെ സൂര്യനിൽ നിന്നും വളരെ അകലത്തിൽ ഈ വസ്‌തുക്കൾ സ്ഥിര വാസമാക്കും. ഊർട്ട്‌ മേഘ ധൂമകേതുക്കൾ സൗരയൂഥത്തിൽ നിന്നും പൂർണ്ണമായും വിട്ട്‌ പോകാവുന്ന അവസ്ഥയിലാണ്‌. (ഭൗതികത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, അവയുടെ ഗതികോർജ്ജം സ്ഥിതികോർജ്ജത്തിന്‌ ഏതാണ്ട്‌ തുല്യമായിരിക്കും). അവ ബാഹ്യ ചലനങ്ങളോട്‌ വളരെ വേഗം പ്രതികരിക്കും. ഉദാഹരണത്തിന്‌ കടന്ന്‌ പോകുന്ന ഒരു നക്ഷത്രത്തിന്റെ ഗുരുത്വാകർഷണം മതി അവയെ സൗരയൂഥത്തിന്റെ ഉൾഭാഗത്തേയ്‌ക്ക്‌ വീഴാൻ. അപ്പോൾ അവ പരാബൊള പഥത്തിലൂടെ സഞ്ചരിക്കാനിടയാകുന്നു. അവ നമ്മുടെ ദൃശ്യാകാശ ഭാഗത്ത്‌ എത്തുമ്പോൾ നമുക്ക്‌ അവ പരിക്രമണ കാലമില്ലാത്ത ധൂമകേതുവായി അനുഭവപ്പെടുന്നു. അത്തരം ഒരു ധൂമകേതു, ഗ്രഹങ്ങളാൽ സ്വാധീനിക്കപ്പെടുന്നില്ലെങ്കിൽ, അവ നക്ഷത്രാന്തര സ്ഥലത്തേക്ക്‌ പോവുകയും ഒരിക്കലും തിരിച്ചുവരാതിരിക്കുകയും ചെയ്യും. എന്നിരുന്നാലും വ്യാഴത്തിൽ നിന്ന്‌ ഒരു ചെറിയ സ്വാധീനം ഉണ്ടായാൽ ധൂമകേതുവിന്റെ ചലനം മന്ദഗതിയിലാവുകയും അത്‌ ആവർത്തിച്ച്‌ വരുവാൻ കാരണമായിത്തീരുകയും ചെയ്യാം. ഇങ്ങനെ സംഭവിച്ചാൽ ഒരാൾ നൂറുകണക്കിന്‌, അല്ലെങ്കിൽ ആയിരക്കണക്കിന്‌ വർഷങ്ങൾ അവയുടെ തിരിച്ച്‌ വരവിന്‌ വേണ്ടി കാത്തിരിക്കേണ്ടി വരും. ഈ ധൂമകേതു ഒരു ദീർഘകാല ധൂമകേതു ആയിരിക്കും എന്നർഥം.

ഒരു ധൂമകേതുവിന്റെ ജീവിത കാലം എത്രയാണ്‌?

ആവർത്തന സ്വഭാവമുള്ള ധൂമകേതുക്കൾ ഒരോ പ്രവശ്യവും സൂര്യനെ ചുറ്റിപ്പോകുമ്പോൾ അതിന്‌ ഒരു ദിവസം ഏതാണ്ട്‌ 2 മില്യൺ ടൺ എന്ന തോതിൽ പൊടിയും ഐസും നഷ്‌ടമാകുന്നു. ഒരു ധൂമകേതു 10നും 100നും ഇടയ്‌ക്ക്‌ തവണ വന്നു പോകുമ്പോഴേക്കും ഗ്യാസും പൊടിയും മുഴുവനും നഷ്‌ടപ്പെടുകയും വെറും പാറ മാത്രം അവശേഷിക്കുകയും ചെയ്യും. ഈ അവശിഷ്‌ട പാറക്ക്‌ മനോഹരമായ ദൃശ്യ വിരുന്ന്‌ നൽകുവാൻ കഴിയില്ല. ഇതാണ്‌ ഒരു ധൂമകേതുവിന്റെ സ്വഭാവം.

സമയാസമയങ്ങളിൽ ധൂമകേതുക്കൾ ദൃശ്യമാകുന്നതെങ്ങിനെ?

ഓരോ ധൂമകേതു ന്യൂക്ലിയസും ഊർട്ട്‌ മേഘത്തിലോ, കൂയിപ്പർ ബെൽറ്റിലോ ക്രമ രഹിതമായി ചലിച്ചു കൊണ്ടിരിക്കുന്നു. ഏപ്പോഴെങ്കിലും ഒരിക്കൽ അവയിലൊന്നിന്റെ സ്ഥാനത്തിന്‌ അടുത്തു കൂടി ഒരു വസ്‌തു കടന്ന്‌ പോകാനിടയായാൽ അതിന്‌ സ്ഥാനമാറ്റമുണ്ടാകുന്നു. ഇതിന്റ ഫലമായി താഴെ പറയുന്നവയിൽ ഒന്ന്‌ സംഭവിക്കുന്നു.

1. ധൂമകേതു ന്യൂക്ലിയസ്‌ സൗരയൂധത്തിൽ നിന്നും തള്ളി നീക്കപ്പെടും.

2. ധൂമകേതു ന്യൂക്ലിയസ്‌ സൗരയൂഥത്തിനുള്ളിലേക്ക്‌ വലിക്കപ്പെടുകയും സൂര്യനെ ചുറ്റി തിരിച്ച്‌ പോവുകയും വീണ്ടും നൂറോ, ആയിരമോ വർഷങ്ങൾക്ക്‌ ശേഷം വീണ്ടും വരികയും ചെയ്യും. 1996-ൽ കോടിക്കണക്കിന്‌ ആളുകളെ സന്തോഷിപ്പിച്ച ഹയാകുടാകെ എന്ന ധൂമകേതു ഇത്തരത്തിൽ ഒന്നാണ്‌.

3. സൂര്യനടുത്തേക്ക്‌ സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്ന ധൂമകേതുവിനെ വ്യാഴത്തെപ്പോലുള്ള വലിയ ഗ്രഹം വഴിതെറ്റിക്കുന്നു.അങ്ങനെ മാറ്റപ്പെട്ട പാതയിലൂടെ വീണ്ടും വീണ്ടും സൂര്യനെ 200 വർഷത്തിലും കുറഞ്ഞ പരിക്രമണ കാലത്തിൽ സൂര്യനെ ചുറ്റുന്നു. ഇത്തരംധൂമകേതുക്കളെ ജ്യോതി ശാസ്‌ത്രജ്ഞർ ഹ്രസ്വകാല ധൂമകേതുക്കൾ എന്ന്‌ വിളിക്കുന്നു. പ്രശസ്‌തമായ ഹാലി ധൂമകേതു ഇങ്ങനെ വ്യാഴത്തിന്റെ സ്വാധീനത്താൽ പാതക്ക്‌ വ്യതിയാനം സംഭവിച്ച ധൂമകേതുവാണ്‌. ഇതിന്റെ പരിക്രമണ കാലം 76 വർഷം ആണ്‌. ഇത്തരത്തിലുള്ള ചില ധൂമകേതുക്കളുടെ പാത വ്യാഴത്തിന്റെ ഗുരുത്വാകർഷണം മൂലം വ്യത്യാസപ്പെടുകയും ചിലപ്പോൾ വ്യാഴം അതിനെ പിടിച്ചെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ 1994-ൽ വ്യാഴം പിടിച്ചെടുത്ത ഒരു ധൂമകേതുവാണ്‌ ഷൂമാക്കർ ലെവി-9. രണ്ടാമത്തെയോ, മൂന്നാമത്തെയോ രീതിയിലാണ്‌ മാറ്റം ഉണ്ടാകുന്നതെങ്കിൽ ധൂമകേതു ദൃശ്യമാകും. ഏതാണ്ട്‌ 700-ൽ അധികം ധൂമകേതുക്കളെ ഇന്ന്‌ നമുക്ക്‌ അറിയാം. ഇതിൽ നൂറ്‌ എണ്ണത്തിന്റെ പരിക്രമണ കാലം 200 വർഷത്തിൽ താഴെയാണ്‌.


ഒരു ധൂമകേതുവിന്റെ കേന്ദ്രം (Nucleus)സൂര്യനിലേക്ക്‌ കുതിക്കുമ്പോൾ എന്ത്‌ സംഭവിക്കും?

ധൂമകേതുവിന്റെ കേന്ദ്രം സൂര്യന്‌ അടുത്തേക്ക്‌ കുതിക്കുമ്പോൾ, സൂര്യനിലേക്കുള്ള ദൂരം കുറയുന്തോറും ചൂട്‌ കൂടിക്കൊണ്ടേയിരിക്കും. ഏതാണ്ട്‌ വ്യാഴത്തിന്നടുത്തെത്തുമ്പോൾ കേന്ദ്രത്തിന്റെ താപനില അതിലെ മഞ്ഞുകട്ടകളെ ബാഷ്‌പീകരിക്കാനാവശ്യമായത്ര ആകും. മഞ്ഞു കട്ടകളെ മാത്രമല്ല അതിലെ പൊടിപടലങ്ങളെയും അടർത്തി മാറ്റാനാവശ്യമായ ചൂട്‌ അതിന്‌ കിട്ടിക്കഴിഞ്ഞിരിക്കും. ഇങ്ങനെ ബാഷ്‌പീകരിക്കുന്ന മഞ്ഞും പൊടിപടലവും ധൂമകേതുവിന്റെ കേന്ദ്രത്തെ പൊതിയും. ഈ ധൂളീപടലം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കും; കേന്ദ്രം തിളങ്ങാൻ തുടങ്ങും. അതോടെ ധൂമകേതുവിനെ നമുക്ക്‌ കാണാനാവും. ജലബാഷ്‌പത്തിന്റെയും ധൂളീപടലങ്ങളുടെയും ഈ ഗോളം മുടിനാരുകളുടെ ഒരു ഗോളം പോലെ തോന്നിയതിനാലാവാം ഗ്രീക്ക്‌ ഭാഷയിൽ മുടിനാര്‌ എന്നർഥം വരുന്ന comet എന്ന പേരിനത്‌ അർഹമായത്‌. കേന്ദ്രത്തിനെ കൂടുതൽ ധൂളീപടലം പൊതിയുന്നതോടെ അത്‌ കൂടുതൽ പ്രകാശം പരത്താൻ തുടങ്ങും. ധൂമകേതു അതിവേഗത്തിൽ സൂര്യനടുത്തേക്ക്‌ കുതിക്കുന്നതോടൊപ്പം കൂടുതൽ പൊടിപടലങ്ങളും ജലബാഷ്‌പവും ധൂമകേതുവിന്റെ കേന്ദ്രത്തിൽ നിന്നും പുറത്തേക്ക്‌ വരും. ഭൂമിയുടെ പഥം പിന്നിടുന്നതോടെ അതിലെ ജലാംശവും മഞ്ഞുകട്ടകളും അതിവേഗം ബാഷ്‌പീകരിച്ച്‌ ഒന്നോ അതിലധികമോ വാലുകൾ (tails) രൂപപ്പെട്ട്‌ വരും. ആഞ്ഞടിക്കുന്ന സൗരക്കാറ്റിന്റെ (സൗരവാതം) മർദത്താൽ ധാരാളം ധൂളികളും അകലേയ്‌ക്ക്‌ തള്ളപ്പെടുകയും ഒരു വളഞ്ഞ വാലായി അത്‌ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. മലയാളത്തിൽ ``വാൽനക്ഷത്രം എന്ന്‌ നമ്മുടെ പൂർവികർ അതിനെ വിളിച്ചത്‌ ഇത്തരം ഒരു വാൽ കണ്ടത്‌ കൊണ്ടാണ്‌.

ധൂമകേതുവിന്‌ ഒന്നിലധികം വാലുകളുണ്ടാവാമെന്ന്‌ പറഞ്ഞുവല്ലോ. രണ്ടാമത്തെ വാൽ കേന്ദ്രത്തിലടങ്ങിയിട്ടുള്ള വാതകങ്ങൾ കൊണ്ട്‌ ഉണ്ടാവുന്നതാണ്‌. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ്‌ രശ്‌മികളും കണങ്ങളുടെ പ്രവാഹവും വാതക തന്മാത്രകളിൽ നിന്നും ഒന്നോ അതിലധികമോ ഇലക്‌ട്രോണുകളെ തട്ടിത്തെറിപ്പിക്കും. ഇങ്ങനെ അയണീകരിക്കപ്പെട്ട വാതകം പ്രതിദീപ്‌തി (flourescent) പ്രകാശം പുറത്തുവിടും. സാധാരണയായി കൂടുതലും പ്രതിദീപ്‌തമാകുന്ന വാതകം നീലനിറത്തിൽ ജ്വലിക്കുന്ന കാർബൺ മോണോക്‌സൈഡാണ്‌. ഇങ്ങനെയുണ്ടാകുന്ന വാതക വാൽ അഥവാ അയണീകൃത വാതകം, സൂര്യന്റെ കാന്തിക ബലരേഖകളുടെ ദിശയിലാകയാൽ സൂര്യനിൽ നിന്നകലേക്ക്‌ നിവർന്നായിരിക്കും കാണപ്പെടുക. 1976 ൽ കാണപ്പെട്ട ``വെസ്റ്റ്‌ ധൂമകേതുവിന്‌ അതിമനോഹരമായ ഒരു വാതകവാലും മറ്റൊരു ധൂളീവാലും ഉണ്ടായിരുന്നു. 1996 ൽ കാണപ്പെട്ട ഹ്യാക്കുടാകേ ധൂമകേതുവിന്‌ അതിന്റെ ധൂളീവാലിനേക്കാൾ പ്രകടമായ ഒരു വാതക വാലായിരുന്നു ഉണ്ടായിരുന്നത്‌. വാതകവാലായാലും ധൂളീവാലായാലും ലക്ഷക്കണക്കിന്‌ കിലോമീറ്റർ നീളത്തിൽ ഉണ്ടാകാറുണ്ട്‌. വാതകവാൽ എല്ലായ്‌പ്പോഴും സൂര്യന്‌ എതിർ വശത്തായിരിക്കും കാണപ്പെടുക. ധൂളീവാലും അങ്ങിനെ തന്നെയാണ്‌ കാണപ്പെടുക. എങ്കിലും ചിലപ്പോഴെല്ലാം സൂര്യന്‌ അഭിമുഖമായും ഒരു ധൂളീവാൽ ഉണ്ടാകാറുണ്ട്‌.

സക്രിയ ധൂമകേതുക്കൾ (The Active Comets)

ഒരു ധൂമകേതുവിന്റെ കേന്ദ്രം സൂര്യനിൽ നിന്നും വളരെ അകലെ (സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരത്തിന്റെ ഏതാണ്ട്‌ മൂന്നിരട്ടിയിൽ അധികം) യാകുമ്പോൾ താപനില കുറവായതുകൊണ്ട്‌ ഉറഞ്ഞ്‌ കട്ടിയായ ബാഷ്‌പീകാരികളുടെ ഉത്‌പതന നിരക്ക്‌ കുറവായിരിക്കും. ഇത്തരമൊരവസ്ഥയിൽ കോമറ്റിന്റെ കേന്ദ്രം നിഷ്‌ക്രിയമാണെന്ന്‌ പറയാം. അത്തരം സന്ദർഭങ്ങളിൽ കോമറ്റിനെ നഗ്നനേത്രങ്ങളാൽ കാണുക പ്രയാസമായിരിക്കും. കാണാൻ കൂറ്റൻ ടെലിസ്‌കോപ്പുകളെ ആശ്രയിക്കേണ്ടി വരും.

എന്നാൽ ധൂമകേതുവിന്റെ കേന്ദ്രം സൂര്യന്‌ അടുത്തെത്തുമ്പോഴേക്കും കേന്ദ്രത്തിന്റെ താപനില കൂടുകയും ബാഷ്‌പീകാരികൾ അതിവേഗം ബാഷ്‌പീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയെ സക്രിയധൂമകേതു (Active Comet) എന്ന്‌ പറയുന്നു. സിലിക്കേറ്റുകളുടെ ഖരാവസ്ഥയിലുള്ള ധൂളി, സൾഫൈഡുകൾ, കാർബണിക സംയുക്തങ്ങൾ, കേന്ദ്രത്തിനെ പൊതിഞ്ഞിരിക്കുന്ന മഞ്ഞുപാളികൾ എല്ലാം തന്നെ ഈ ഘട്ടത്തിൽ സ്വതന്ത്രമാക്കപ്പെടുകയും വാതകങ്ങളോടൊപ്പം ശൂന്യാകാശത്തേക്ക്‌ വൻ വേഗതയിൽ കുതിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ന്യൂക്ലിയസിന്‌ ചുറ്റും വാതകത്തിന്റെയും പൊടിപടലങ്ങളുടെയും വിശാലമായ ഒരു മേഘപടലം രൂപം കൊള്ളുന്നു. ഇതിനെ കോമ എന്നാണ്‌ വിളിക്കുന്നത്‌. പൂർണവളർച്ചയെത്തിയ ഒരു കോമ ഭൂവ്യാസത്തിന്റെ പത്തിരട്ടി വരെ, അതായത്‌ ഏതാണ്ട്‌ ഒരു ലക്ഷം കിലോമീറ്റർ വ്യാസത്തിൽ ഉണ്ടാകാറുണ്ട്‌. ധൂമകേതു കേന്ദ്രത്തിന്റെ ഉപരിതലത്തിലുള്ള വാതക ബഹിർഗമനം പലപ്പോഴും ഒരുപോലെയല്ല. അതുകൊണ്ട്‌ കോമയുടെ ഘടന എല്ലായിടത്തും ഒരുപോലെയാവില്ല. കേന്ദ്രത്തെ കാഴ്‌ചയിൽ നിന്നും മറയ്‌ക്കുന്ന വിധം കോമ കട്ടി കൂടിയതായിരിക്കും. സക്രിയമല്ലാത്ത കോമറ്റ്‌ ന്യൂക്ലിയസ്‌ വളരെ ഉൾഭാഗത്തും മങ്ങിയുമിരിക്കും എന്ന കാര്യം ഓർമിക്കുമല്ലോ. അതുകൊണ്ട്‌ തന്നെ ശൂന്യാകാശ പേടകങ്ങളിൽ അടുത്തു ചെന്നാലല്ലാതെ മറ്റ്‌ രീതിയിൽ കോമറ്റ്‌ ന്യൂക്ലിയസിനെ കാണാൻ കഴിയുകയില്ല.

ധൂമകേതുക്കളുടെ വാലുകൾ

ഖരാവസ്ഥയിലുള്ള ധൂളീപടലം വളരെ വേഗം തന്നെ വാതകങ്ങളിൽ നിന്നും വേർപെടുന്നു. അവയുടെ ഭാവിപരിക്രമണപഥത്തെ നിർണയിക്കുന്നത്‌ രണ്ട്‌ കാര്യങ്ങളാണ്‌. ഒന്ന്‌ സൂര്യന്റെ ഗുരുത്വവും മറ്റേത്‌ സൂര്യന്റെ തന്നെ വികിരണ മർദവും. സൂര്യന്റെ ഗുരുത്വാകർഷണം മാത്രമാണ്‌ ഉള്ളതെങ്കിൽ, ധൂളീപടലം കോമറ്റിന്റെ ന്യൂക്ലിയസ്‌ പോലെ തന്നെ സൂര്യന്‌ ചുറ്റും കറങ്ങുമായിരുന്നു. പക്ഷേ, അങ്ങനെയല്ലല്ലോ; സൗരവികിരണ മർദം ധൂളീപടലത്തെ കോമറ്റിന്റെ കോമയിൽ നിന്നും അകലേക്ക്‌ തള്ളിമാറ്റുന്നു. അത്‌ വളരെ വലിയ വളഞ്ഞ ധൂളീവാലായി പുറത്തേക്ക്‌ ചീറ്റുന്നു. അതിലെ ധൂളികളിൽ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നത്‌ കൊണ്ട്‌ ഈ വാൽ ഭൂമിയിൽ നിന്നും കാണാവുന്നതാണ്‌. വർണ ഫോട്ടോഗ്രാഫിയിൽ ഈ വാലിന്റെ നിറം ഏതാണ്ട്‌ മഞ്ഞയോ മഞ്ഞ കലർന്ന വെള്ളയോ ആയിരിക്കും. സൂര്യന്റെ നിറം തന്നെ.

കോമയിലെ വാതക തന്മാത്രകൾ കഠിനമായ ചുറ്റുപാടിലായിരിക്കും. സൂര്യകിരണങ്ങളിലുള്ള അൾട്രാവയലറ്റ്‌ വികിരണങ്ങൾ ഈ തന്മാത്രകളെ അക്ഷരാർഥത്തിൽ പിച്ചിച്ചീന്തും. അത്‌ വരെ കോമറ്റിന്റെ ന്യൂക്ലിയസിനുള്ളിൽ കിട്ടിയിരുന്ന സംരക്ഷണം അവയ്‌ക്ക്‌ നഷ്‌ടപ്പെട്ട്‌ പോയിട്ടുണ്ടാവും. ഈ വാതക തന്മാത്രകൾ സൗരവികിരണം കൊണ്ട്‌ അയണീകൃതമാകും. അതായത്‌, അവയ്‌ക്ക്‌ ഒന്നോ അതിലധികമോ ഇലക്‌ട്രോണുകൾ നഷ്‌ടപ്പെടും. ഈയൊരു പ്രക്രിയ തന്മാത്രകളെ വൈദ്യുത ചാർജുള്ളവയാക്കുന്നു. അതോടെ അവ സൗരക്കാറ്റുമായി പ്രതിപ്രവർത്തനം ആരംഭിക്കും. സൗരവാതമാകട്ടെ സൂര്യനിൽ നിന്നും പുറപ്പെടുന്ന, വൈദ്യുത ചാർജ്‌ ഉള്ള കണങ്ങളുടെ വൻ വേഗതയിലുള്ള ഒഴുക്കാണ്‌. അത്‌ സൗരകാന്തിക മണ്ഡലത്തെയും വഹിച്ചായിരിക്കും ഒഴുകുക. ശക്തമായ സൗരകാന്തികമണ്ഡലം അയണീകൃത വാതക തന്മാത്രകളെയും വഹിച്ചുകൊണ്ട്‌ ചെന്ന്‌ വീഴുന്നത്‌ `പ്ലാസ്‌മ വാൽ' എന്ന ഭാഗത്താണ്‌. നല്ല നീല നിറത്തിലാണ്‌ ഈ വാൽ ഫോട്ടോഗ്രാഫിൽ കാണപ്പെടുക. അതിലെ അയണീകൃത കാർബൺ മോണോക്‌സൈഡ്‌ വാതകം ആണ്‌ സൗരപ്രകാശത്തെ ആഗിരണം ചെയ്‌ത്‌ നീല വർണത്തെ പുറത്തുവിട്ട്‌ പ്ലാസ്‌മ വാലിന്‌ നീല നിറം ഉണ്ടാക്കുന്നത്‌. പക്ഷേ, കോമയിൽ സാധാരണയായി ഏറ്റവുമധികം ഉള്ളത്‌ ഹൈഡ്രജൻ, ആറ്റമിക്ക്‌ ഓക്‌സിജൻ, ഹൈഡ്രോക്‌സിൽ (ഒരു ഓക്‌സിജൻ ആറ്റവും ഒരു ഹൈഡ്രജൻ ആറ്റവും ചേർന്നത്‌) എന്നിവയാണ്‌. സൗരവികിരണം ഉടച്ച്‌ പിഴിഞ്ഞ ജല തന്മാത്രകളുടെ ഒരു ഉൽപ്പന്നമാണവ. ഈ വാതകങ്ങൾ ആഗിരണം ചെയ്‌ത്‌ പ്രതിഫലിപ്പിക്കുന്ന സൗരവികിരണത്തെ മനുഷ്യനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയില്ല. പകരം ശൂന്യാകാശ പേടകങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള അൾട്രാ വയലറ്റ്‌ ഡിറ്റക്‌ടർ കൊണ്ട്‌ മാത്രമേ കണ്ടുപിടിക്കാൻ കഴിയുകയുള്ളൂ.

കോമറ്റുകളുടെ വാലുകൾ വളരെ വളരെ വലുതാകാറുണ്ട്‌. ചിലപ്പോഴെങ്കിലും അവ സൗരദൂരത്തേക്കാൾ (ഭൂമിയിൽ നിന്ന്‌ സൂര്യനിലേക്കുള്ള ദൂരം) നീളമേറിയതായും കാണപ്പെടാം. അതായത്‌ ഏതാണ്ട്‌ 150 ദശലക്ഷം കിലോമീറ്റർ വരെ. അത്തരം വാലുള്ള പ്രകാശമാനമായ ഒരു കോമറ്റ്‌ ഭൂമിക്കരികിലൂടെ കടന്നുപോകുന്നത്‌ വർണശബളമായ ഒരു കാഴ്‌ച തന്നെയാണ്‌. വെളിച്ചത്തിൽ പോലും കാണപ്പെട്ട ധൂമകേതുക്കളും ചക്രവാളം മുതൽ ചക്രവാളം വരെ നീണ്ടു കാണപ്പെട്ട ധൂമകേതുക്കളും ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്‌.

ധൂമകേതുക്കളുടെ വാതകവാലും ധൂളീവാലും തമ്മിൽ തിരിച്ചറിയുന്നതെങ്ങനെ?

വാലുകളുടെ വർണരാജി (spectrum) പരിശോധനയിലൂടെ നമുക്ക്‌ അത്‌ വാതകവാലാണോ അല്ല ധൂളീവാലാണോ എന്ന്‌ തിരിച്ചറിയാവുന്നതാണ്‌. സൂര്യന്റേത്‌പോലുള്ള ആഗിരണ രേഖകൾ ധൂളീവാലിന്റെ വർണരാജിയിലും കാണപ്പെടുന്നതിനാൽ ധൂളീവാൽ തിളങ്ങുന്നത്‌ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിലൂടെ മാത്രമാണ്‌ എന്ന്‌ വ്യക്തം. അതേ സമയം കാർബൺ, സയനോജൻ, കാർബൺ മോണോക്‌സൈഡ്‌ തുടങ്ങിയ തന്മാത്രകളുടെ ഉത്സർജന വർണരാജി വാതക വാലുകളിൽ പ്രടമായി കാണാം. സാധാരണയായി ധൂളീവാലുകൾക്ക്‌ ഇളം മഞ്ഞ നിറവും വാതകവാലുകൾക്ക്‌ നീലയോ നീല കലർന്ന പച്ചയോ നിറമാണ്‌ ഉണ്ടാവുക. കൂടാതെ, ധൂളീവാലിന്‌ അൽപ്പം വളവുണ്ടാകാം. എന്നാൽ വാതകവാൽ കാന്തികമണ്ഡലത്തിൽ ഒതുങ്ങുന്നതിനാൽ പിരിഞ്ഞ നേർവരകൾ പോലെ കാണപ്പെടും.

ധൂമകേതുക്കളെപ്പറ്റി പഠിക്കാൻ ബഹിരാകാശ പേടകങ്ങളെ എന്തിനാണ്‌ അയയ്‌ക്കുന്നത്‌?

ധൂമകേതുക്കളെ അവയുടെ അടുത്ത്‌ പോയി പഠിക്കാൻ ബഹിരാകാശ ദൗത്യങ്ങൾ ആസൂത്രണം ചെയ്യാറുണ്ട്‌. അവയുടെ കൃത്യമായ പരിക്രമണ പഥം മുൻകൂട്ടി അറിഞ്ഞിരുന്നാലേ ഇത്തരം ദൗത്യങ്ങൾ വിജയിക്കുകയുള്ളൂ. ഇക്കാരണത്താൽ നേരത്തെ നന്നായി പഠിച്ചിട്ടുള്ള പരിപഥങ്ങൾ ഉള്ള ധൂമകേതുക്കളെ മാത്രമേ ഇതനായി തിരഞ്ഞെടുക്കാറുള്ളൂ.

എന്തിനാണ്‌ ശാസ്‌ത്രജ്ഞന്മാർ ധൂമകേതുക്കളെപ്പറ്റി പഠിക്കുന്നത്‌?

450 കോടി വർഷങ്ങൾക്ക്‌ മുമ്പ്‌ സൗരയൂഥത്തിൽ രൂപം കൊണ്ട സോളാർ നെബുലയിൽ നിന്ന്‌ ആദ്യമായി ഘനീഭവിച്ച ഖരപദാർത്ഥങ്ങളാണ്‌ ധൂമകേതുക്കൾ എന്നാണ്‌ ശാസ്‌ത്രജ്ഞന്മാർ വിശ്വസിക്കുന്നത്‌. ഭൂമിയിലെയും മറ്റ്‌ സൗരയൂഥ വസ്‌തുക്കളിലെയും പദാർത്ഥങ്ങൾ സൂര്യന്റെ സാമീപ്യം മൂലം പലവിധ മാറ്റങ്ങൾക്കും വിധേയമായപ്പോൾ ധൂമകേതുക്കളുടെ കേന്ദ്രങ്ങളിൽ ആദിമ നെബുലയിൽ വസ്‌തുക്കൾ തണുത്തുറഞ്ഞ സൗരയൂഥാതിർത്തിയിൽ കലർപ്പില്ലാതെയും കളങ്കമില്ലാതെയും സംരക്ഷിക്കപ്പെട്ടതായി കരുതുന്നു. അങ്ങനെ 450 കോടി വർഷങ്ങൾക്ക്‌ മുമ്പ്‌ സൗരയൂഥം എങ്ങനെ ഉണ്ടായെന്നതിന്റെ വിലപ്പെട്ട സൂചനകൾ നൽകാൻ ധൂമകേതുക്കൾക്ക്‌ കഴിയും എന്ന്‌ കരുതുന്നു. അതേപോലെ ഭൗമാന്തരീക്ഷം ഉണ്ടായി വന്നത്‌ എങ്ങനെയാണെന്നതിനും തെളിവ്‌ നൽകാൻ ധൂമകേതുക്കൾക്ക്‌ കഴിയും. ഒരു പക്ഷേ, ഭൂമിയിൽ ജീവന്‌ ആധാരമായ ജലത്തെയും സങ്കീർണമായ മറ്റ്‌ തന്മാത്രകളെയും സമ്മാനിച്ചത്‌ ധൂമകേതുക്കളാവാം. ധൂമകേതു പഠനത്തിന്‌ കാരണമായ പ്രധാനപ്പെട്ട മറ്റൊരു വസ്‌തുത ഭൂമിയുമായി ധൂമകേതുക്കൾ കൂട്ടിമുട്ടാനുള്ള യഥാർഥ സാധ്യതയാണ്‌. ഭൂപഥത്തിനെ കടന്നുപോകുന്ന ധൂമകേതുക്കളുടെയും ഛിന്നഗ്രഹങ്ങളുടെയും പരിക്രമണ പഥങ്ങളെപ്പറ്റി നാം പഠിച്ച്‌ രേഖപ്പെടുത്തിയേ മതിയാകൂ. അത്തരം ഒരു അത്യാപത്തിനെപ്പറ്റി എന്നാലേ മുന്നറിയിപ്പ്‌ നൽകാൻ കഴിയുകയുള്ളൂ. ഏതാണ്ട്‌ 65 ദശലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌ ഡിനോസറുകൾക്ക്‌ സംഭവിച്ച ദുരന്തം നമുക്കും ആവർത്തിക്കാതിരിക്കാൻ ധൂമകേതുക്കളുടേയും ഛിന്നഗ്രഹങ്ങളുടേയും ഭൗതിക ഘടനയും ചേരുവയും എന്താണെന്ന്‌ കർശനമായി പഠിച്ചേ മതിയാകയുള്ളൂ.

ധൂമകേതുക്കളുടെ ശാസ്‌ത്രീയമായ പ്രാധാന്യം എന്താണ്‌?

ജ്യോതിർഭൗതികത്തിലെ ഏറ്റവും ആകർഷകരമായ ഒരു പ്രശ്‌നം സൗരയൂഥത്തെപ്പറ്റി അറിയലാണ്‌. അതിന്റെ രൂപീകരണ സമയത്ത്‌ എന്തായിരുന്നു അതിന്റെ ആകൃതി? എങ്ങനെയാണത്‌ ഉണ്ടായി വന്നത്‌.? ഇന്നത്തെ രൂപത്തിൽ അത്‌ പരിണമിച്ചത്‌ എങ്ങനെ? അതിൽ ഒരു ഗ്രഹത്തിൽ മാത്രം ജീവൻ എന്ന പ്രതിഭാസം ഉണ്ടായതിന്റെ പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾ എന്തൊക്കെ? ഏത്‌ പരിതസ്ഥിതിയിലാണ്‌ ജീവൻ തുടർന്നും നിലനിൽക്കുന്നത്‌? സൗരയൂഥത്തിൽ തന്നെ ഭൂമിയിലെ ജീവന്‌ ഭീഷണിയായ പ്രതിഭാസങ്ങൾ എന്തൊക്കെ?

ഇവ കൂടാതെ കൃത്യമായി ഉത്തരം കിട്ടേണ്ടതായ ചില ചോദ്യങ്ങൾ കൂടിയുണ്ട്‌. സോളാർ നെബുലയിലെ ധൂളികൾ മുഖ്യമായി ഇവിടെത്തന്നെ ഉണ്ടായിരുന്നതാണോ അതോ നമ്മുടെ ക്ഷീരപഥത്തിലെ മറ്റ്‌ മേഖലകളിൽ നിന്നും വന്നതാണോ? സൂര്യനിൽ നിന്ന്‌ അകലുന്തോറും സോളാർ നെബുലയുടെ ഗുണവിശേഷങ്ങളിൽ എന്തു മാറ്റമുണ്ടാകുന്നു എന്നും നെബുലയിലെ വ്യത്യസ്‌ത മേഖലകൾ പരസ്‌പരം ദ്രവ്യക്കൈമാറ്റം നടത്തുന്നുണ്ടോ എന്നും അറിയണം. എങ്ങനെയാണ്‌ ആദിമ നെബുലയിൽ നിന്നും പ്ലാനറ്റസിമലുകളും തുടർന്ന്‌ അവയിൽ നിന്നും ഇന്ന്‌ നാം കാണുന്ന ഗ്രഹങ്ങളും ഉണ്ടായത്‌? പ്ലാനറ്റസിമലുകളുടെ ആന്തരികഘടന എന്തായിരുന്നു? എന്നിങ്ങനെ അനേകം ചോദ്യങ്ങൾ

സൗരയൂഥം ഉണ്ടായി ഏതാണ്ട്‌ 450 കോടി വർഷങ്ങൾക്ക്‌ ശേഷം ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക എളുപ്പമല്ല. തിരിച്ചറിയാൻ കഴിയാത്ത വിധം അന്നത്തേതിൽ നിന്നും സൗരയൂഥം മാറിപ്പോയിരിക്കുന്നു. പഠിക്കാനാവശ്യമായ വലിയ തെളിവുകളൊന്നും അവശേഷിച്ചിട്ടില്ല. എന്നാലും സൗരയൂഥത്തിലെ എല്ലാ വസ്‌തുക്കളെയും കണക്കിലെടുത്താൽ വലിയ മാറ്റത്തിന്‌ വിധേയമായിട്ടില്ലാത്ത വസ്‌തുക്കളാണ്‌ ധൂമകേതുക്കൾ. 450 കോടി വർഷങ്ങൾക്ക്‌ മുമ്പുണ്ടായിരുന്ന അതേ അവസ്ഥ. അതാണവയുടെ തനിമ. അതിനാൽ നിങ്ങൾക്ക്‌ പ്രാഗ്‌ സൗരയൂഥത്തെപ്പറ്റി പഠിക്കണമെന്നുണ്ടോ? എങ്കിൽ ധൂമകേതു പഠനം അനിവാര്യമാണ്‌. കോമറ്റ്‌ ശാസ്‌ത്രജ്ഞൻ യഥാർത്ഥത്തിൽ മനുഷ്യവംശത്തിന്റെ പ്രാഗ്‌ചരിത്രം പഠിക്കുന്ന ഒരു പുരാ-ജ്യോതിശാസ്‌ത്രജ്ഞൻ (astro-archeologist) ആണെന്നർത്ഥം.

കോമറ്റുകൾ പ്രാചീനവും അകളങ്കിതവുമായ വസ്‌തുക്കളാണെന്ന്‌ നമുക്ക്‌ തോന്നാനെന്താണ്‌ കാരണം? ഒന്നാമതായി അവയുടെ വലിപ്പം തന്നെ. അവ വളരെ ചെറിയ വസ്‌തുക്കളാണ്‌. വൻ തോതിലുള്ള ആന്തരിക പ്രവർത്തനങ്ങൾ നടക്കാൻ മാത്രമുള്ള വലുപ്പം അവയ്‌ക്കില്ല. അത്തരം പ്രവർത്തനങ്ങൾ നടക്കാനാവശ്യമായ താപനില ഉണ്ടാക്കാൻ ശേഷിയുള്ള റേഡിയോ ആക്‌ടീവ്‌ വസ്‌തുക്കൾ അതിൽ കാര്യമായി ഇല്ലെന്നുള്ളതാണ്‌ കാര്യം. രണ്ടാമത്തെ കാര്യം, സക്രിയ ധൂമകേതുക്കളുടെ താപചാലകശേഷി വളരെ കുറവായതിനാൽ സൗരതാപത്തിന്‌ അതിന്റെ ഉപരിതലം ബാഷ്‌പീകരിക്കാനുള്ള ശേഷിയേ ഉണ്ടാവുന്നുള്ളൂ. ധൂമകേതുക്കളുടെ ശരീരം സുഷിരങ്ങൾ കൊണ്ട്‌ നിറഞ്ഞതായതിനാൽ താപചാലകശേഷി വളരെ കുറവാണ്‌. ഇക്കാരണത്താൽ സൗരതാപം അതിലേക്ക്‌ ആഴത്തിൽ ഇറങ്ങി ചെല്ലുന്നില്ല. അതുകൊണ്ട്‌ ധൂമകേതുകേന്ദ്രത്തിന്റെ ആന്തരിക ഭാഗത്തിന്‌ സൗരതാപവികിരണം ഏൽക്കുന്നില്ല... മറ്റൊന്ന്‌, ധൂമകേതുക്കൾ ഏറെയൊന്നും പരസ്‌പരം കൂട്ടിയിടികൾക്ക്‌ വിധേയമായിട്ടില്ല എന്നതാണ്‌. അവ സ്ഥിതി ചെയ്യുന്ന തളികയുടെ വ്യാപ്‌തവുമായി താരതമ്യം ചെയ്യുമ്പോൾ വസ്‌തുക്കളുടെ എണ്ണത്തിലെ കുറവാണ്‌ ഇതിന്‌ കാരണം.

ലഭ്യമായ ഏറ്റവും നല്ല തെളിവുകൾ കാണിക്കുന്നത്‌ ധൂമകേതുക്കൾ ആന്തരികമായോ ബാഹ്യമായോ കാര്യമായ ചൂടാകലിനോ മറ്റ്‌ പ്രക്രിയകൾക്കോ വിധേയമായിട്ടില്ല എന്നാണ്‌. ശീഘ്രബാഷ്‌പീകരണ ശീലമുള്ള കാർബൺ മോണോക്‌സൈഡ്‌ പോലുള്ള വസ്‌തുക്കൾ അവയിൽ ഇപ്പോഴും ഉണ്ട്‌ എന്നത്‌ തന്നെ മുഖ്യ തെളിവ്‌. അതിനാൽ ഒരു ബഹിരാകാശ യാനത്തിന്റെ സഹായത്തോടെയോ ഭൂമിയിൽ നിന്ന്‌ തന്നെയോ ധൂമകേതുക്കളെ പഠിക്കാൻ കഴിഞ്ഞാൽ ആദിമ സൗര നെബുലയുടെ ഭൗതികവും രാസഘടനയും മനസ്സിലാക്കാനാവും. അതിലടങ്ങിയിട്ടുള്ള ധൂളീവസ്‌തുക്കളും ആന്തരിക ഘടനയും പഠിക്കുമ്പോൾ നാം ഗ്രഹപരിണാമത്തിന്റെ തുടക്കം ആണ്‌ പഠിക്കുന്നത്‌. ധൂമകേതുക്കളെപ്പറ്റി പഠിക്കാതെ നമുക്ക്‌ നമ്മുടെ ഭൂമിയുടെ പൂർവകാല ചരിത്രം അറിയാൻ കഴിയുമായിരുന്നില്ല എന്നതാണ്‌ സത്യം.

ധൂമകേതുക്കളെ സംബന്ധിച്ചേടത്തോളം മറ്റൊരു കൗതുകകരമായ വസ്‌തുത അവയിൽ കാർബൺ അടങ്ങിയ സംയുക്തങ്ങളുടെയും ജലത്തിന്റെയും അളവ്‌ വളരെ കൂടുതൽ ഉണ്ടെന്നുള്ളതാണ്‌. ഭൂമിയുടെ യൗവനകാലത്ത്‌ ജലത്തിന്റെയും കാർബണിക സംയുക്തങ്ങളുടെയും അഭാവത്തിൽ ജീവൻ ഉത്ഭവിക്കുക എന്ന കാര്യം അസംഭാവ്യമാണ്‌. ഇവിടെ മറ്റൊരു ചോദ്യം ഉയരുകയാണ്‌. ജൈവമണ്ഡലത്തിൽ എത്രത്തോളം ജലവും കാർബണും ആവും ഭൂമിയുടെ രൂപീകരണ സമയത്ത്‌ ഉണ്ടായിരിക്കുക. എത്രത്തോളം അതിന്‌ ശേഷം ലഭ്യമായതാകാം.

സൗരയൂഥ ചരിത്രത്തിൽ ഏതാണ്ട്‌ 60 കോടി വർഷങ്ങൾക്ക്‌ ശേഷം ധാരാളം വലിയ വസ്‌തുക്കൾ ഭൂമിയിൽ പതിച്ച ഒരു കാലഘട്ടമുണ്ടായി. അത്‌ LHB (Late Heavy Bombardment) എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. ചന്ദ്രനിൽ നാം കാണുന്ന വൻ ഗർത്തങ്ങൾ ആ കാലഘട്ടത്തിൽ ഉണ്ടായതാണ്‌. LHB എന്ന പ്രതിഭാസം ഉണ്ടായതിന്റെ സാധ്യത വ്യാഴവും ശനിയും 1:2 എന്ന അനുപാതത്തിൽ (resonat) എത്തിയതിന്റെ ഫലമാണെന്ന്‌ അടുത്ത കാലത്ത്‌ ശാസ്‌ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്‌. ശനിയുടെ ഇരട്ടി വേഗതയിൽ വ്യാഴം സൂര്യനെ പരിക്രമണം ചെയ്യാനാരംഭിച്ചു. ഇത്‌ സൗരയൂഥത്തിൽ വലിയ ഗുരുത്വാകർഷണ ക്രമക്കേടുകൾക്ക്‌ കാരണമാവുകയും ആയിരക്കണക്കിന്‌ ധൂമകേതുക്കളും തുടർന്ന്‌ ഛിന്നഗ്രഹങ്ങളും ഭൗമ ഗ്രഹങ്ങളിൽ ചെന്ന്‌ ഇടിക്കുകയും വൻ സ്‌ഫോടന പരമ്പര തന്നെ ഉണ്ടാക്കുകയും ചെയ്‌തു. ധൂമകേതുക്കളുടെ ഒരു പെരുമഴ തന്നെ ഭൂമിയിലുണ്ടായി. പിന്നെ വന്നത്‌ ഒന്നിന്‌ പുറകെ ഒന്നായി ഛിന്നഗ്രഹങ്ങളുടെ പതനതരംഗമായിരുന്നു. (യഥാർത്ഥത്തിൽ പ്രധാന ഛിന്നഗ്രഹ മേഖലയിലെ 99% ഛിന്നഗ്രഹങ്ങളും തുടച്ചുനീക്കപ്പെട്ടു എന്നാണ്‌ കരുതപ്പെടുന്നത്‌). ഒന്നുകിൽ അവ സൂര്യൻ, മറ്റ്‌ ഗ്രഹങ്ങൾ എന്നിവയുമായി കൂട്ടിയിടിച്ചു നശിച്ചു; അതല്ലെങ്കിൽ എന്നെന്നേക്കുമായി സൗരയൂഥത്തിന്റെ പുറത്തേയ്‌ക്ക്‌ വലിച്ചെറിയപ്പെട്ടു.

LHB കാലഘട്ടത്തിലാണ്‌ ഭൂമിയിൽ ജീവന്റെ ആദ്യചലനം ഉണ്ടായതെന്ന്‌ നമുക്ക്‌ ഇപ്പോഴറിയാം. ചോദ്യം ഇതാണ്‌: LHB ഘട്ടത്തിൽ ഭൂമിയിൽ ജീവന്റെ തുടക്കത്തിന്‌ ധൂമകേതുക്കൾ കൊണ്ടുവന്ന ജലാംശവും കാർബണിക സംയുക്തങ്ങളും എത്രത്തോളം പ്രയോജനകരമായിട്ടുണ്ട്‌? അവയുടെ വരവിന്‌ മുമ്പ്‌ ഭൂമിയിൽ ഇല്ലാതിരുന്ന വല്ല ഘടകങ്ങളും അവ കൊണ്ടുവന്നിരുന്നോ? അതൊന്നും ഇല്ലാതെ തന്നെ ഭൂമിയിൽ ജീവൻ ഉത്ഭവിക്കുമായിരുന്നോ?

എന്തായാലും രൂപീകരണ ഘട്ടത്തിലും LHB ഘട്ടത്തിലും സർവസാധാരണമായിരുന്ന പതനങ്ങൾ കുറഞ്ഞ തോതിൽ തുടർന്നു നിലനിന്നു. സത്യത്തിൽ ഇപ്പോഴും ഇടയ്‌ക്കൊക്കെ വലിയ വസ്‌തുക്കൾ ഭൂമിയിൽ പതിക്കാറുണ്ട്‌. (ചിലപ്പോൾ നൂറോ ആയിരമോ വർഷങ്ങളുടെ ഇടവേളകളിലാവാമെന്നേയുള്ളൂ) അങ്ങനെയുള്ള വസ്‌തുക്കളുടെ ഭൂമിയിലെ പതനങ്ങൾ വൻ പ്രകൃതി ദുരന്തങ്ങളായി മാറും. ഉദാഹരണത്തിന്‌ ഒരു കിലോമീറ്റർ വലുപ്പവും ഒരു സെക്കന്റിൽ പത്ത്‌ കിലോമീറ്റർ വേഗതയും ഉള്ള വസ്‌തുവിന്റെ പതനം 100 ദശലക്ഷം ഹിരോഷിമ ബോംബുകൾ ഒന്നിച്ച്‌ പൊട്ടിച്ചതിന്‌ തുല്യമായിരിക്കും. അത്‌ ഏതെങ്കിലും കരയിലാണെങ്കിൽ ഉണ്ടാവുന്ന പൊട്ടിത്തെറി സൃഷ്‌ടിക്കുന്ന കാട്ടുതീ ഒരു വൻകര മുഴുവൻ ചുട്ട്‌ ചാമ്പലാക്കും. കൂടാതെ അളവില്ലാത്ത അത്ര ചാരവും. പൊടിയും കൊണ്ട്‌ അന്തരീക്ഷം മൂടും. അങ്ങിനെ സൂര്യപ്രകാശം ഭൂമിയിലെത്തുന്നത്‌ തടയപ്പെട്ട്‌ അതിശൈത്യം സൃഷ്‌ടിക്കപ്പെടും. ഭൂമി തണുത്തുറഞ്ഞ്‌, സസ്യങ്ങളെല്ലാം നശിച്ച്‌ ഊഷരമായ ഒരിടമായി മാറും. ഇത്തരമൊരവസ്ഥയിൽ മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും വൻ നാശമായിരിക്കും ഫലം. സമുദ്രത്തിലാണ്‌ ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ സുനാമി കൊണ്ടുള്ള വെള്ളപ്പൊക്കവും സർവനാശവും സംഭവിക്കും. 65 ദശലക്ഷം വർഷങ്ങൾക്ക്‌ മുമ്പ്‌ മെക്‌സിക്കോയിലെ യൂക്കാത്താൻ പ്രവിശ്യയിൽ നടന്ന ഇത്തരമൊരു കൂട്ടിയിടിയാണ്‌ ഡൈനോസോറുകളുടെ വംശനാശത്തിന്‌ ഇടയാക്കിയത്‌ എന്ന്‌ വിശ്വസിക്കപ്പെടുന്നു.

കോമറ്റുകളുടെ പഠനത്തിന്‌ മതിയായ ഒരു കാരണം ഇത്തരം അപകടകരമായ പതനങ്ങൾ തന്നെയാണ്‌. എത്ര കോമറ്റുകൾ ഉണ്ട്‌, അവയുടെ പരിക്രമണ പഥം ഏതാണ്‌, ഏതെങ്കിലുമൊന്ന്‌ ഭൂമിക്ക്‌ അപകടമുണ്ടാക്കുമോ, ധൂമകേതുക്കളുടെ വലുപ്പമെത്ര, ഭാരമെത്ര, അവ ഭൗമാന്തരീക്ഷത്തിലേക്ക്‌ കടക്കുമ്പോൾ അതിന്റെ കാമ്പിന്റെ ഭൗതിക സവിശേഷതകൾ ഏതു വിധമാണ്‌ കൂട്ടിയിടിയുടെ ഫലത്തെ സ്വാധീനിക്കുക ഇതൊക്കെ പഠനവിഷയമാണ്‌.


ഉദ്യോഗസ്ഥ വൃന്ദവും ഒരു നക്ഷത്ര നിരീക്ഷകനും

ഇന്ദിര ചൗധുരി (ചരിത്രകാരിയും ബാംഗ്ലൂരിലെ കൺസൽട്ടന്റ്‌ ആർക്കൈവിസ്റ്റും ആണ്‌ ലേഖിക)

ഹാർവാർഡ്‌ നിരീക്ഷണ നിലയത്തിലെ ഓക്ക്‌ റിഡ്‌ജ്‌ സ്റ്റേഷനിൽ 1949 ജൂലൈ 2ന്‌ എടുത്ത ഒരു ഫോട്ടോഗ്രാഫിക്ക്‌ പ്ലേറ്റിൽ ഒരു ധൂമകേതുവിന്റെ ചിത്രം പതിഞ്ഞു. ഒരു അവിചാരിതമായ കണ്ടുപിടുത്തമായിരുന്നു. ഹാർവാർഡ്‌ സർവകലാശാലയിൽ ഡോക്‌ടറേറ്റിന്‌ പഠിക്കുന്ന ഒരു ഇന്ത്യൻ വിദ്യാർത്ഥി അടങ്ങിയ ടീം ആയിരുന്നു അതിന്റെ പിന്നിൽ. ഈ കണ്ടുപിടുത്തത്തെക്കുറിച്ചുള്ള വിവരം താമസിയാതെ ഇന്ത്യയിലെത്തി. പക്ഷേ, സർക്കാരിൽ നിന്ന്‌ യാതൊരു അഭിനന്ദന സന്ദേശവുമുണ്ടായില്ല. സർക്കാരിന്‌ അങ്ങനെയൊന്ന്‌ വേണമെന്ന്‌ തോന്നിയതേ ഇല്ല. എന്നു മാത്രമല്ല, വാഷിങ്ങ്‌ടൺ ഡി സിയിലെ ഇന്ത്യൻ എംബസിയിലെ വിദ്യാഭ്യാസ വിഭാഗം കണ്ടുപിടുത്തത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥിയെ കഠിനമായി ശാസിക്കുകയും ചെയ്‌തു. ധൂമകേതുക്കളെ തേടാനല്ല അയാളെ അയച്ചതെന്നും ഗവേഷണത്തിൽ ശ്രദ്ധ ചെലുത്താനും അവർ ആവശ്യപ്പെട്ടു. ഹൈദരാബാദ്‌ സർക്കാർ (അന്ന്‌ അതൊരു സ്വതന്ത്ര നാട്ടുരാജ്യമാണ്‌) അയച്ച ഒരു സർക്കുലർ അനുസരിച്ചായിരുന്നു ഈ ശാസന.

ആ കാലത്ത്‌ ഹാർവാഡ്‌ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്‌ത്രവിഭാഗം, ഹാർലൊഷാപ്‌ലി ബാർട്ട്‌ ബോക്ക്‌, ഡൊണാൾഡ്‌ മെൻസൽ, സെസീലിയാപെയ്‌നെ ഗപോഷ്‌കിൻ, ഫ്രഡ്‌ വിപ്പിൾ തുടങ്ങിയ മഹാരഥൻമാരുടെ സങ്കേതമായിരുന്നു. ഹൈദരാബാദിലെ ഉദ്യോഗസ്ഥരുടെ ശാസന അടങ്ങിയ കത്തിന്‌ മറുപടി എഴുതിയത്‌ ഫ്രഡ്‌ വിപ്പിൾ ആയിരുന്നു. അദ്ദേഹം ഇങ്ങനെ എഴുതി ``ഇത്തരം ഒരു കത്ത്‌, അതും ഒരു വിദേശ സർക്കാറിൽ നിന്ന്‌, ഹാർവാർഡ്‌ യൂണിവേഴ്‌സിറ്റിയിലെ ജ്യോതിശാസ്‌ത്രവിഭാഗത്തിന്റെ പഠനരീതിയെ വിമർശിച്ചുകൊണ്ടുള്ളത്‌, എന്റെ അനുഭവത്തിൽ ആദ്യത്തേതാണ്‌. ഹൈദരാബാദ്‌ സർക്കാർ വിദ്യാർത്ഥിയെ ശാസിച്ചതിന്റെ ഫലമായി അയാൾ പഠനത്തിന്‌ ഞങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ പ്രയാസപ്പെടുകയാണ്‌. പഠനരീതിയെപ്പറ്റി വിമർശനമുണ്ടെങ്കിൽ അത്‌ യൂണിവേഴ്‌സിറ്റി അധികൃതരെ അറിയിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്‌. വിപ്പിൾ തുടർന്നു, ``ആ കണ്ടുപിടുത്തം തികച്ചും ആകസ്‌മികമായിരുന്നു. ഫോട്ടോഗ്രാഫിക്ക്‌ പ്ലേറ്റിലെ അസാധാരണ വസ്‌തുവിനെ വിദ്യാർത്ഥി തിരിച്ചറിയാതെ പോയിരുന്നുവെങ്കിൽ ശാസ്‌ത്രത്തിലെ വലിയ ഒരു വീഴ്‌ചയാകുമായിരുന്നു അത്‌. ആ കണ്ടുപിടുത്തം ശാസ്‌ത്രലോകത്തെ അറിയിക്കാതിരുന്നുവെങ്കിൽ ശാസ്‌ത്രലോകത്തോട്‌ അയാൾ ചെയ്യുന്ന ഗുരുതരമായ അവഗണനയും ആകുമായിരുന്നു.

ഗവേഷണ പ്രവർത്തനത്തിൽ പശ്ചാത്തല പഠനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിക്കവേ വിപ്പിൾ പരിഹാസരൂപേണ ഇത്രയും കൂട്ടിച്ചേർത്തു. വിദ്യാർത്ഥി തന്റെ ഗവേഷണ പ്രവർത്തനം വളരെ പരിമിതമായ മേഖലയിൽ മാത്രം ഒതുക്കിയാൽ മതിയെന്നാണ്‌ സർക്കാർ ഉദ്ദേശിച്ചിരുന്നതെങ്കിൽ അയാളെ ഹാർവാർഡിലേക്ക്‌ അയച്ചത്‌ തെറ്റായിപ്പോയി.

രസകരമായ കത്തിടപാടുകൾ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോ ഫിസിക്‌സിന്റെ പുരാരേഖകളിൽ സംരക്ഷിച്ച്‌ വെച്ചിട്ടുണ്ട്‌. കാരണം, സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥി മറ്റാരുമല്ല, ആ സ്ഥാപനത്തിന്റെ സ്ഥാപക ഡയരക്‌ടർ എം കെ വൈനുബാപ്പു തന്നെയാണ്‌. ബാപ്പുവിന്റെ ജ്യോതിശ്ശാസ്‌ത്ര താൽപ്പര്യം ആളിക്കത്തിച്ചത്‌ മറ്റാരുമല്ല. ഹൈദരാബാദിലെ `നിസാമിയ' നിരീക്ഷണാലയത്തിലെ ജ്യോതിശാസ്‌ത്രജ്ഞനായ അച്ഛൻ തന്നെയായിരുന്നു. 1909 ൽ നിരീക്ഷണാലയം സ്ഥാപിച്ചത്‌ നവാബ്‌ സഫർ ജങ്ങ്‌ ആയിരുന്നു. 1948 ൽ ഹാർലൊ ഷാപ്‌ലി ഇന്ത്യ സന്ദർശിച്ചപ്പോൾ 21 വയസ്സ്‌ മാത്രം പ്രായമുള്ള വൈനു ബാപ്പു അദ്ദേഹത്തെ പോയി കണ്ടു. അടുത്ത വർഷം ബാപ്പു ഹാർവാർഡിലേക്ക്‌ കപ്പൽ കയറി. `ഗ്രഹണയുഗ്മങ്ങളുടെ പ്രകാശ വൈദ്യുത പ്രകാശമിതി' (photo electric photometry of eclipsing variables) എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുകയായിരുന്നു ഉദ്ദേശ്യം. അന്നത്തെ ഹൈദരാബാദ്‌ സർക്കാർ ബാപ്പുവിന്‌ ഒരു സ്‌കോളർഷിപ്പ്‌ കൊടുത്തു. അതാണ്‌ ഈ വാക്ക്‌ തർക്കങ്ങളിലേക്ക്‌ നയിച്ചത്‌.

1957 ൽ ബാപ്പുവും ഒലിൻ വിൽസനും ചേർന്ന്‌ ``ബാപ്പു-ഒലിൻ വിൽസൻ ഇഫക്‌ട്‌ അവതരിപ്പിച്ചു. നക്ഷത്രങ്ങളുടെ വർണമണ്ഡലത്തെ (chromosphere) യെക്കുറിച്ചുള്ള പഠനത്തിന്‌ തുടക്കം കുറിച്ചത്‌ അതോടെയാണ്‌.

ഇന്ത്യയിലേക്ക്‌ മടങ്ങിയ ശേഷം ബാപ്പു ഇന്ത്യയിലെ പ്രകാശിക ജ്യോതിശാസ്‌ത്രപഠനത്തെ പുനരുജ്ജീവിപ്പിച്ചു. 1971 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സ്‌ സ്ഥാപിക്കുന്നതിലെ പ്രധാന ശക്തിസ്രോതസ്സായി പ്രവർത്തിച്ചു. അത്‌ കൂടാതെ അന്താരാഷ്‌ട്ര ജ്യോതിശാസ്‌ത്ര യൂണിയന്റെ ഒന്നാമത്തെ ഇന്ത്യക്കാരനായ അധ്യക്ഷനായിരുന്നു ബാപ്പു.

ബാപ്പുവിന്‌ ശേഷവും ഇന്ത്യൻ ഉദ്യോഗസ്ഥ വൃന്ദത്തിന്‌ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അർഹിക്കുന്ന അംഗീകാരം പലപ്പോഴും അവരുടെ സ്വാർത്ഥ താൽപ്പര്യങ്ങൾ കാരണം നിരസിക്കപ്പെടാറാണ്‌ പതിവ്‌.

സ്വന്തം പേരിൽ ഒരു ധൂമകേതുവിനെ കണ്ടുപിടിച്ച ഒരേയൊരു ഇന്ത്യക്കാരൻ വൈനു ബാപ്പുവാണ്‌. ഹാർവാർഡിൽ വാനനിരീക്ഷണത്തിനിടയിൽ അവിചാരിതമായി കണ്ടെത്തിയ അതേ ധൂമകേതു- ബാപ്പു ന്യൂകിർക്ക്‌-വിപ്പിൾ ധൂമകേതു (comet Bappu- Newkirkk, Wipple)?


കോമറ്റ്‌ ഐസോൺ (C/2012/S1)

ആരാണ്‌ കോമറ്റ്‌ ഐസോണിനെ കണ്ടെത്തിയത്‌?

കിഴക്കൻ യൂറോപ്പിലെയും റഷ്യയിലേയും ജ്യോതിശ്ശാസ്‌ത്രജ്ഞർ 2012 സെപ്‌റ്റംബർ 24ന്‌ ഒരു പുതിയ കോമറ്റിനെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. കണ്ട്‌ പിടിക്കുന്ന സമയം അതിന്റെ കാന്തിമാനം 18.8 ആയിരുന്നു. അതായത്‌, വളരെ മങ്ങിയത്‌ ബെലാറസിലെ വിറ്റാലി നെവിസ്‌കിയും റഷ്യയിലെ അർത്യോം നോവിചോക്കും ചേർന്നാണ്‌ ഐസോണിനെ കണ്ടെത്തിയത്‌. റഷ്യയിലെ ഇന്റർനാഷണൽ സയന്റിഫിക്ക്‌ ഓപ്‌ടിക്കൽ നെറ്റ്‌വർക്ക്‌ (ISON) എന്ന സ്ഥാപനത്തിലെ 0.4 മീറ്റർ f/3 സാന്റൽ എന്ന പ്രതിഫലന ടെലിസ്‌കോപ്പും ഒരു CCD ക്യാമറയും ആണ്‌ അതിനവർ ഉപയോഗിച്ചത്‌. ഇക്കാര്യം പിന്നീട്‌ ഇറ്റലിയിലെ റെമാൻസാക്കോ നിരീക്ഷണാലയത്തിലെ ശാസ്‌ത്രജ്ഞർ ശരിവെയ്‌ക്കുകയും ചെയ്‌തു.

കോമറ്റ്‌ ഐസോണിന്‌ എത്രമാത്രം പ്രകാശമുണ്ടാവും? അതിന്റെ വാലിന്‌ എന്തുമാത്രം നീളമുണ്ടാവും?

ഈ ചോദ്യങ്ങൾക്കൊന്നിനും ഇപ്പോൾ ഉത്തരം പറയാൻ പറ്റുമെന്ന്‌ തോന്നുന്നില്ല. ഏതായാലും പലരും വളരെ ആകാംക്ഷയോടെയാണ്‌ ഇതിനെപ്പറ്റി സംസാരിക്കുന്നത്‌ എന്നതിന്‌ സംശയമൊന്നുമില്ല. മാധ്യമങ്ങൾ ഇതിനെ ആഘോഷിക്കുന്നതിനെപ്പറ്റി പലർക്കും എതിരഭിപ്രായങ്ങൾ ഉണ്ട്‌. 2013 ജൂൺ 13 ന്‌ കോമറ്റ്‌ വിദഗ്‌ധൻ ജോൺ ബോർട്ട്‌ലെ സ്‌കൈ ആന്റ്‌ ടെലിസ്‌കോപ്പ്‌ എന്ന മാസികയിൽ എഴുതിയ ലേഖനത്തിൽ കോമറ്റ്‌ ഐസോൺ എത്രത്തോളം പ്രകാശിക്കും എന്ന്‌ കൃത്യമായി പറയാൻ പറ്റാത്തതിന്റെ കാരണം വിശദീകരിക്കുന്നുണ്ട്‌.

അതിൽ ഇങ്ങനെ പറയുന്നു. ``സൂര്യന്‌ വളരെ അടുത്തുകൂടി കടന്നുപോകുന്ന കോമറ്റിന്റെ കേന്ദ്രം (ന്യൂക്ലിയസ്‌) പൂർണമായും ശിഥിലീകരിച്ചുപോകാൻ സാധ്യത കൂടുതലാണ്‌. കോമറ്റ്‌ ഇക്കേയ-സെക്കി വളരെ മങ്ങിയ ആന്തരിക ഘടനയുള്ള ഒന്നായിരുന്നു. 1965 ൽ സൂര്യനെ ഉരസി കടന്ന്‌ പോയെങ്കിലും വലിയ പരിക്കൊന്നും കൂടാതെ അത്‌ രക്ഷപ്പെട്ടു. അതേ സമയം 1880 ലും 1887 ലും വന്ന, വളരെ വലിയ വാലുള്ള കോമറ്റുകൾ സൂര്യനു സമീപം എത്തിയപ്പോഴേക്കും അവയുടെ കേന്ദ്രങ്ങൾ പൂർണമായും ശിഥിലമാവുകയും ഒരാഴ്‌ചയ്‌ക്കുള്ളിൽ ബാഷ്‌പീകരിച്ച്‌ ഇല്ലാതാവുകയും ചെയ്‌തു. കോമറ്റ്‌ ഐസോണിന്റെ ഏറ്റവും പുതിയ നിരീക്ഷണ വിവരങ്ങൾ അനുസരിച്ച്‌ പത്തൊൻപതാം നൂറ്റാണ്ടിലെ കോമറ്റുകളെപ്പോലെ തന്നെ ഇതിന്റെയും കാമ്പ്‌ വളരെ ശോഭയുള്ളതാണെന്ന്‌ കരുതേണ്ടിയിരിക്കുന്നു. ഇക്കാരണത്താൽ നവംബർ 28ലെ സൂര്യ സാമീപ്യത്തിന്‌ ശേഷം ഐസോണിന്റെ നിലനിൽപ്പ്‌ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

എന്തായാലും ഐസോൺ ഈ അടുത്ത കാലത്ത്‌ വന്ന ലവ്‌ജോയ്‌ ധൂമകേതുവിനെക്കാളും പ്രകാശം കൂടിയതാണെന്നതിന്‌ സംശയമൊന്നുമില്ല. വളരെ വലിയ വാലുണ്ടായിരുന്ന ലവ്‌ജോയ്‌ ദക്ഷിണധ്രുവത്തിലുള്ള കാഴ്‌ചക്കാർക്ക്‌ 2011 അവസാനം നല്ല ഒരു ദൃശ്യവിരുന്ന്‌ ഒരുക്കിയാണ്‌ പോയത്‌. ജ്യോതിശ്ശാസ്‌ത്രജ്ഞർ പ്രവചിച്ചതുപോലെ ഐസോണിന്‌ ജനുവരി 2013 മുതലിങ്ങോട്ട്‌ മെയ്‌ വരെ പ്രകാശം കൂടിയില്ല. അത്‌ ഇപ്പോൾ സൗരയൂഥത്തിന്റെ ഉൾഭാഗത്തേക്ക്‌ കടന്നിരിക്കുന്നു. ജൂൺ ജൂലൈയ്‌ മാസങ്ങളിൽ കോമറ്റ്‌ സൂര്യന്റെ മറുഭാഗത്തായിരുന്നതുകൊണ്ട്‌ നമുക്ക്‌ കാണാൻ കഴിഞ്ഞിട്ടില്ല. ആഗസ്റ്റ്‌ അവസാനത്തോടെ അതിനെ കാണാൻ കഴിയും. ജ്യോതിശാസ്‌ത്രജ്ഞർ അതിനെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ എത്രത്തോളം പ്രകാശിക്കുമെന്ന്‌ അപ്പോൾ അറിയാം.

ഐസോൺ (ISON) ധൂമകേതു ഇതാ വന്നുകഴിഞ്ഞു

ജോൺ ബോർട്ട്‌ ലെ, 13 ജൂൺ 2013

പുതിയ കോമറ്റുകളുടെ പെരുമാറ്റം മിക്കപ്പോഴും നിഗൂഢവും കുഴക്കുന്നതുമാണ്‌. സൂര്യനിൽ നിന്നും വളരെ അകലെയിരിക്കുമ്പോഴേ സക്രിയമാകുന്നതും, പ്രതീക്ഷയ്‌ക്ക്‌ വക നൽകുന്നതുമായ പുതിയ ധൂമകേതുക്കളുടെ കാര്യത്തിലാണ്‌ ഇത്‌ ഏറെ ശരി. അവയ്‌ക്ക്‌ ഉജ്വലമായ ഒരു ഭാവിയുണ്ടാകുമെന്ന നമ്മുടെ പ്രവചനമെല്ലാം പലപ്പോഴും തകർന്ന്‌ നിലംപരിശാകും.

ഇങ്ങനെ വലിയ പ്രതീക്ഷയോടെ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന കോമറ്റ്‌ (ISON/2012/s1) ഐസോണിനെപ്പറ്റി നമുക്ക്‌ എന്തു പ്രതീക്ഷിക്കാം. അത്‌ 2013 നവംബർ അവസാനം ആകുമ്പോഴേക്കും സൂര്യന്റെ വളരെ അടുത്ത്‌ എത്തും. ഡിസംബറിൽ പുലർകാല ആകാശത്തിൽ ഉദിച്ചുയരും. ചില മാധ്യമങ്ങളെങ്കിലും ഐസോണിനെ ഈ നൂറ്റാണ്ടിന്റെ ധൂമകേതു എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌. ഇത്‌ കാര്യങ്ങളെ കുഴപ്പത്തിലാക്കാനുള്ള സാധ്യതയില്ലേ?

2013 നവംബർ 28ന്‌ അത്‌ അസാധാരണമാം വിധം സൂര്യസമീപത്ത്‌ (perihelion) എത്തുന്ന വാർത്ത ആവേശകരമാണ്‌. അതിന്റെ ന്യൂക്ലിയസ്സിലെ ധൂളീപടലവും ഹിമക്കട്ടകളുമെല്ലാം ഉഗ്രമായി തിളച്ചുമറിയുന്ന വിധം സൗരബിംബത്തിന്റെ അത്രയും അടുത്തുകൂടി അത്‌ പറന്ന്‌ മറയും. അനിശ്ചിതത്വം ഉണ്ടെങ്കിലും സൂര്യനെ ഉരസിക്കൊണ്ട്‌ ഇതിനു മുമ്പ്‌ കടന്നുപോയ മറ്റ്‌ കോമറ്റുകളുടെ അനുഭവത്തിൽ നിന്ന്‌ എന്താണ്‌ സംഭവിക്കുക എന്ന്‌ കുറെയൊക്കെ ഊഹിക്കാൻ പറ്റും.

ഒരു ധൂമകേതുവിന്റെ പ്രകാശം സൂര്യനിൽ നിന്നുള്ള അതിന്റെ ദൂരത്തിന്‌ വിപരീതാനുപാതത്തിൽ കൂടുകയും കുറയുകയും ചെയ്യും. നാം ഭൂമിയിൽ നിന്ന്‌ നോക്കുമ്പോഴും ഇതേപോലെ അതിന്റെ പ്രകാശം ഭൂമിയുമായുള്ള ദൂരത്തിന്‌ അനുസൃതമായി മാറും. നല്ല പ്രകാശമുള്ള എല്ലാ ധൂമകേതുക്കൾക്കും പ്രത്യേകിച്ച്‌ പ്രസിദ്ധമായ ക്രൂറ്റ്‌സ്‌ കോമറ്റ്‌ കുടുംബത്തിൽ പെട്ടവയ്‌ക്കും സൂര്യന്‌ ഏറ്റവും അടുത്ത്‌ പോവുന്ന മറ്റെല്ലാ ധൂമകേതുക്കൾക്കും ഇത്‌ ബാധകമാണ്‌. എന്നാൽ ഐസോൺ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‌തമാണ്‌. ഒന്നാമതായി അത്‌ ഒരു പുതിയ ധൂമകേതുവാണ്‌; ഇതിന്‌ മുമ്പ്‌ ആന്തരിക സൗരയൂഥത്തിലേക്ക്‌ വന്നിട്ടില്ല. അത്തരം ധൂമകേതുക്കളിൽ താഴ്‌ന്ന താപനിലയിൽ ബാഷ്‌പീകൃതമാകുന്ന കാർബൺഡയോക്‌സൈഡ്‌, കാർബൺ മോണോക്‌സൈഡ്‌ തുടങ്ങിയവയുടെ ഐസ്‌ പുറം അടരായി ഉണ്ടാകാം. അതുകൊണ്ട്‌ അവ സൂര്യന്നടുത്ത്‌ എത്തുന്നതിന്‌ എത്രയോ മുമ്പ്‌ തന്നെ താൽക്കാലികമായി സക്രിയമാകും. ഐസോൺ എന്തായാലും സൂര്യസ്‌പർശികളുടെ പല സവിശേഷതകളും ഉള്ള ഒരു ധൂമകേതുവാണെന്ന്‌ നിസ്സംശയം പറയാം.

സൂര്യന്‌ വളരെ അടുത്തുകൂടി കടന്നുപോകുന്ന ഒരു ധൂമകേതുവിന്റെ കേന്ദ്രം പൂർണമായി ചിതറിപ്പോയെന്നു വരാം.വളരെ മങ്ങിയ ആന്തരിക ഘടനയുള്ള കോമറ്റ്‌ ഇക്കേയ-സേക്കി 1965 ൽ സൂര്യനെ ഉരസി കടന്നുപോയെങ്കിലും വലിയ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു. 1880 ലും 1887 ലും വന്ന വളരെ വലിയ വാലുള്ള ധൂമകേതുക്കൾ സൂര്യസമീപം എത്തിയപ്പോഴേക്കും അവയുടെ കേന്ദ്രങ്ങൾ പൂർണമായി ശിഥിലമായി ഒരാഴ്‌ചകൊണ്ട്‌ ബാഷ്‌പീകരിച്ച്‌ ഇല്ലാതായി. ഐസോണിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്‌ മുൻപറഞ്ഞ രണ്ട്‌ ധൂമകേതുക്കളെപ്പോലെ അതും നല്ല തിളക്കമുള്ളതാണ്‌. ഇക്കാരണത്താൽ നവംബർ 28ന്‌ ശേഷം അതിന്റെയും നിലനിൽപ്പ്‌ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

ഏതായാലും ഐസോണിന്‌ ഈ അടുത്ത കാലത്ത്‌ വന്ന കോമറ്റ്‌ ലവ്‌ ജോയ്‌യെക്കാൾ പ്രകാശം കൂടുതലായിരിക്കുമെന്നതിന്‌ സംശയമൊന്നുമില്ല. വളരെ വലിയ വാലുണ്ടായിരുന്ന ലവ്‌ജോയ്‌ ദക്ഷിണധ്രുവത്തിലുള്ള കാഴ്‌ചക്കാർക്ക്‌ 2011 അവസാനം നല്ല ഒരു ദൃശ്യവിരുന്ന്‌ ഒരുക്കിയാണ്‌ കടന്നുപോയത്‌.

പ്രവചനം

2013 ജനുവരി മുതൽ മെയ്‌ വരെ ഐസോണിന്റെ പ്രകാശം കൂടിയിട്ടേ ഇല്ല. അതിന്റെ കാന്തിമാനം ഏതാണ്ട്‌ 15 ലോ 16ലോ നിൽക്കുകയാണുണ്ടായത്‌. പ്രതീക്ഷിച്ചതിലും രണ്ട്‌ കാന്തിമാനം കൂടുതൽ. മെയ്‌ മാസത്തിലെ സന്ധ്യാകാശത്തിൽ അത്‌ അപ്രത്യക്ഷമായി. ആഗസ്റ്റ്‌ അവസാനം ആണ്‌ തിരിച്ചുവന്നത്‌.

എന്റെ കണക്കനുസരിച്ച്‌ ഐസോൺ മുമ്പ്‌ കരുതിയതിനേക്കാൾ പതുക്കെയാണെങ്കിലും ശരത്‌കാല പ്രഭാതത്തിൽ പ്രത്യക്ഷപ്പെടും. സൂര്യനെ വലം വെയ്‌ക്കുന്നതിന്‌ 3 ആഴ്‌ച മുമ്പേ, അതായത്‌ ഏതാണ്ട്‌ നവംബർ 10 വരെ അതിനെ നമുക്ക്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയില്ല. സാവകാശം അതിന്റെ കാന്തിമാനം കൂടിവരും. പക്ഷേ, കാന്തിമാനം നവംബർ 28ന്റെ സൗരസമീപത്തിന്‌ (perihelion) ഒരാഴ്‌ച മുമ്പ്‌ 3 ലോ 2ലോ എത്തി, പിന്നെ പ്രഭാതത്തിൽ കാണാതായേക്കാം. ആ സമയത്ത്‌ ശക്തമായിക്കൊണ്ടിരിക്കുന്ന അതിന്റെ കോമയെ പിൻതുടർന്ന്‌ ഒരു ചെറിയ വാൽ, അത്രയൊന്നും തിളക്കമില്ലാതെ കണ്ടേക്കാം.

സൗരസമീപത്തിന്റെ (perihelion) ദിവസം ധൂമകേതുവിന്റെ തല അൽപ്പനേരത്തേക്ക്‌ കാന്തിമാനം 6ലേക്ക്‌ ഉയർന്നേക്കാം; അതായത്‌ ശുക്രനേക്കാൾ ശോഭയോടെ, അനുഭവ സമ്പന്നരായ നിരീക്ഷകർക്ക്‌ പകലും ഒരു മങ്ങിയ നക്ഷത്രം പോലെ അതിനെ കാണാൻ കഴിഞ്ഞെന്നുവരാം. അത്‌ സൂര്യന്‌ അടുത്തായതിനാൽ നിരീക്ഷകൻ ആവശ്യമായ സുരക്ഷാനടപടികൾ എടുക്കേണ്ടതുണ്ട്‌. ഈ ഗാംഭീര്യമുള്ള കാഴ്‌ച മണിക്കൂറുകളേ ഉണ്ടാവുകയുള്ളൂ. ഉടനെ തന്നെ ഐസോൺ മങ്ങിത്തുടങ്ങും. സൗരസമീപത്തിന്‌ ഏതാനും ദിവസങ്ങൾക്ക്‌ ശേഷം അതിനെ പുലർകാല ആകാശത്തിൽ വീണ്ടും കാണാൻ തുടങ്ങും. അപ്പോൾ അതിന്റെ കോമയുടെ കാന്തിമാനം രണ്ടോ, മൂന്നോ ആയിരിക്കും. എന്നാൽ ഈ സമയം ഏതാണ്ട്‌ പത്ത്‌ പതിനഞ്ച്‌ ഡിഗ്രി വലുപ്പത്തിൽ ബൃഹത്തായ മനോഹരമായ ഒരു വാൽ അതിന്‌ ഉണ്ടാവും. ക്രമേണ വാൽ നീണ്ടുവരും; തല ചെറുതായും വരും.

ഡിസംബർ മാസം 10 മുതൽ 14 വരെയുള്ള പുലർകാല ആകാശത്തിലായിരിക്കും ആ മായക്കാഴ്‌ച ഏറ്റവും നന്നായി കാണാൻ കഴിയുക. കോമ ചിലപ്പോൾ തീരെ കാണാതെയാവുമെങ്കിലും അതിന്റെ പടുകൂറ്റൻ വാൽ വടക്ക്‌ കിഴക്കെ ആകാശത്തിൽ ഉയർന്ന്‌ നിൽക്കുന്നത്‌ കാണാൻ കഴിയും. ക്രമേണ മാഞ്ഞുകൊണ്ടിരിക്കുന്ന ആ വാൽ തെക്ക്‌ ഹെർക്കുലിസ്‌ ഗണം മുതൽ വടക്ക്‌ സപ്‌തർഷികളുടെ വാലറ്റം വരെ ആകാശത്തിന്റെ നാലിലൊന്ന്‌ നീളത്തിൽ ഒരേ തെളിമയോടെ കാണാം; ആകാശം ഇരുണ്ടതാകണം എന്നുമാത്രം.

``നൂറ്റാണ്ടിന്റെ ധൂമകേതു? അതത്ര ഉറപ്പില്ല. ഒന്ന്‌ ഉത്തരാർധഗോളത്തിലെ ഐസോണിനെ കാണൂ മാത്രമല്ല, നൂറ്റാണ്ടിന്‌ 13 വർഷമല്ലേ പ്രായമായിട്ടുള്ളൂ; ഇനിയും ഈ വർഷങ്ങൾബാക്കിയുണ്ടല്ലോ. അവസരം ഇനിയുമുണ്ടാകാം.

ഐസോൺ 2013 ന്റെ അവസാന മാസങ്ങളിൽ

ആഗസ്റ്റ്‌ 2013- ജൂൺ, ജൂലൈ മാസങ്ങളിൽ ഭൂമിയിൽ നിന്ന്‌ നോക്കുമ്പോൾ കോമറ്റ്‌ സൂര്യന്‌ പിന്നിലായിരിക്കും. ആഗസ്റ്റ്‌ അവസാനമാകുമ്പോഴേക്കും അത്‌ ഭൂമിക്ക്‌ നേർ വരുമ്പോൾ മഴക്കാറില്ലാത്ത തെളിഞ്ഞ ആകാശത്ത്‌ ചെറിയ ടെലിസ്‌കോപ്പ്‌ കൊണ്ട്‌ കാണാൻ കഴിഞ്ഞേക്കും.

സെപ്‌റ്റംബർ-ഒക്‌ടോബർ 2013- ദിവസങ്ങൾ കഴിയുന്തോറും കോമറ്റ്‌ കൂടുതൽ തെളിഞ്ഞ്‌ വരും. സെപ്‌റ്റംബർ ഒക്‌ടോബറോടെ അമേച്വർ വാന നിരീക്ഷകർ അതിനെ തീർച്ചയായും കണ്ടുതുടങ്ങും. അപ്പോഴേക്കും അത്‌ ചിങ്ങം രാശിയിൽ കൂടി കടന്ന്‌പോകുന്നുണ്ടായിരിക്കും. ആദ്യം ചിങ്ങം രാശിയിലെ ഏറ്റവും പ്രകാശമുള്ള മകം നക്ഷത്രത്തിനടുത്തുകൂടി കടന്ന്‌, ചൊവ്വാഗ്രഹത്തിന്റെ അടുത്തെത്തും. അപ്പോൾ നിങ്ങൾക്ക്‌ അതിനെ ഒരു ബൈനോക്കുലറിലൂടെ കാണാൻ കഴിഞ്ഞേക്കും. അതിനെ കണ്ട്‌ പിടിക്കാൻ മകവും ചൊവ്വയും സഹായിക്കും.

നവംബർ 2013 നവംബർ 28ന്‌ നടക്കാനിരിക്കുന്ന സൗരസമീപ (perhelion)ത്തിനടുത്ത്‌ എത്തുന്നതിന്‌ മുമ്പേ നവംബർ മാസം മുഴുവൻ ഐസോണിന്റെ പ്രകാശം കൂടിക്കൊണ്ടേയിരിക്കും. കോമറ്റ്‌ വിദഗ്‌ധൻ ജോൺ ബോർട്ട്‌ലെയുടെ അഭിപ്രായത്തിൽ നവംബർ 28ന്‌ ഏതാണ്ട്‌ മൂന്നാഴ്‌ച മുമ്പ്‌ തന്നെ ഭൂമിയിലെ നിരീക്ഷകർക്ക്‌ അതിനെ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നു. നവംബർ മാസം അത്‌ തിളക്കമുള്ള ചോതി (spica) നക്ഷത്രത്തിന്റെയും ശനിയുടെയും വളരെ അടുത്തുകൂടി കടന്നുപോകും. ഇവ രണ്ടും കന്നിരാശിയിലാണ്‌. ഐസോണിനെ കാണാൻ ഇവയുടെ സഹായം തേടാം. സൗരസമീപത്തിൽ ധൂമകേതു ഏതാണ്ട്‌ 1.2 ദശലക്ഷം കി. മീറ്റർ വരെ സൂര്യന്‌ അടുത്തെത്തും. അതായത്‌, സൂര്യന്റെ ഒരു വ്യാസം ദൂരത്ത്‌. കോമറ്റ്‌ ശക്തമായ സൂര്യതാപമേറ്റ്‌ പൊട്ടിച്ചിതറിയില്ലെങ്കിൽ അത്‌ വൻ പ്രകാശത്തോടെ ജ്വലിച്ച്‌ നിൽക്കും. അത്‌ തന്റെ സുദീർഘമായ വാലിന്‌ രൂപം കൊടുക്കും. ഐസോണിനെ പകൽ സമയം കുറച്ച്‌ നേരം കാണാനാകുമെന്ന്‌ പറഞ്ഞു കേൾക്കുന്നുണ്ട്‌. സൗരസമീപ സമയത്ത്‌ അത്‌ സൂര്യന്റെ വളരെ അടുത്താണ്‌ ഉണ്ടാവുക. അതായത്‌ സൂര്യന്റെ ഏതാണ്ട്‌ 4.4 ഡിഗ്രി വടക്ക്‌ ഭാഗത്ത്‌ ധൂമകേതുവിന്‌ നല്ല പ്രകാശമുണ്ടാവുമെങ്കിലും കണ്ണഞ്ചിക്കുന്ന സൂര്യപ്രകാശത്തെ തടഞ്ഞുകൊണ്ട്‌ വീക്ഷിക്കാനാവശ്യമായ വൈദഗ്‌ധ്യമുള്ളവർക്കേ അതിനെ കാണാനാവുകയുള്ളൂ.

ഡിസംബർ 2013- സൂര്യനുമായുള്ള കൂടിക്കാഴ്‌ച കുഴപ്പമില്ലാതെ അവസാനിപ്പിച്ച്‌ പരിക്കൊന്നും പറ്റാതെ ഐസോൺ രക്ഷപ്പെടുയാണെങ്കിൽ അതിനെ കാണാൻ പറ്റിയ ഏറ്റവും നല്ല മാസമാണ്‌ ഡിസംബർ. ക്രമേണ സൂര്യനിൽ നിന്നും അകന്ന്‌ പോകുന്തോറും അതിന്റെ ശോഭ മങ്ങിത്തുടങ്ങും.

ഭൂഗോളത്തിന്റെ എല്ലാ ഭാഗത്ത്‌ നിന്നും ഐസോണിനെ കാണാം. പക്ഷേ, 2013 ന്റെ അവസാനമാകുമ്പോഴേക്കും ഉത്തര അർധഗോള വാസികൾക്കായിരിക്കും ഏറ്റവും നന്നായി കാണാൻ കഴിയുന്നത്‌.

ജനുവരി 2014- ഐസോണിനെ ജനുവരിയിലും നന്നായി കാണാനാകുമോ? അതെ എന്നാണ്‌ പ്രതീക്ഷക്ക്‌ 2014 ജനുവരി 8ന്‌ ഐസോൺ നക്ഷത്രത്തിന്‌ (polaris) 2 ഡിഗ്രി അകലെയായിരിക്കും. മറ്റൊരു രസകരമായ കാര്യം കൂടി സംഭവിക്കും. 2014 ജനുവരി 14, 15 തീയതികളിൽ ഐസോൺ പോയ ശേഷം ഭൂമി, ഐസോൺ സഞ്ചരിച്ച പാതയ്‌ക്കടുത്തുകൂടി കടന്ന്‌ പോകുമ്പോൾ ഒരു പക്ഷേ നല്ല ഒരു ഉൽക്കാ വർഷത്തിനും സാധ്യതയുണ്ട്‌. അല്ലെങ്കിൽ തിളങ്ങുന്ന ഒരു ധൂളീമേഘം ദൃശ്യമായെന്നും വരാം.

കോമറ്റ്‌ ഐസോണിന്റെ യാത്ര

10,000 വർഷങ്ങൾക്ക്‌ മുമ്പ്‌ നെപ്‌ട്യൂണിനും വളരെ അകലെ മഞ്ഞുകട്ടകൾ നിറഞ്ഞ ഊർട്ട്‌ മേഘ പാളികളിൽ നിന്നാണ്‌ കോമറ്റ്‌ ഐസോൺ യാത്ര തുടങ്ങിയത്‌. ആന്തര സൗരയൂഥത്തിലേക്കുള്ള അതിന്റെ ആദ്യയാത്രയാണ്‌ ഇത്‌.

സെപ്‌റ്റംബർ 2012- കോമറ്റ്‌ ഐസോൺ ആദ്യമായി കണ്ടുപിടിച്ചത്‌ റഷ്യക്കാരായ ജ്യോതിശാസ്‌ത്രജ്ഞരാണ്‌; വിതാലി നെവ്‌സ്‌കിയും അർത്യോൺ നോവിൻചോനോക്കും ചേർന്ന്‌ കിസ്‌ലോവോഡ്‌സ്‌കിലുള്ള ഇന്റർനാഷണൽ സയന്റിഫിക്ക്‌ ഓപ്‌ടിക്കൽ നെറ്റ്‌ വർക്ക്‌ എന്ന ഗവേഷണ സ്ഥാപനത്തിന്റെ സഹായത്തോടെ.

ജനുവരി 17, 18-2013- നാസയുടെ ഡീപ്പ്‌ ഇംപാക്‌ട്‌ എന്ന ഉപഗ്രഹം ഐസോണിന്റെ ചിത്രം പകർത്തുന്നു. പക്ഷേ, ഈ നിരീക്ഷണത്തിൽ നിന്നും കാർബൺ മോണോക്ലൈഡും കാർബൺ ഡയോക്‌സൈഡും ഉണ്ടോ എന്ന്‌ അറിയാൻ കഴിഞ്ഞില്ല.

ജനുവരി, മാർച്ച്‌ 2013- കോമറ്റ്‌ സൂര്യനിൽ നിന്ന്‌ ഏതാണ്ട്‌ 740 ദശലക്ഷം കി. മീറ്റർ അകലെയായിരുന്നപ്പോൾ രണ്ട്‌ മാസക്കാലം നാസയുടെ സ്വിഫ്‌ട്‌ മിഷൻ ഐസോണിനെ നിരീക്ഷിച്ചിരുന്നു. ഓരോ മിനുട്ടിലും അത്‌ 50,000 കി ഗ്രാം പൊടിപടലവും ഏതാണ്ട്‌ 60 കി. ഗ്രാം ജലവും പുറത്തുവിട്ടുകൊണ്ടിരുന്നു എന്ന്‌ നിരീക്ഷണങ്ങൾ കാണിച്ചു. കുറഞ്ഞ അളവിലുള്ള ജല നിർഗമനം കാണിക്കുന്നത്‌ അത്‌ സൂര്യനിൽ നിന്നും വളരെ അകലെയാണെന്നും അതിലെ ഹിമക്കട്ടകൾ ഉരുകാനാവശ്യമായ താപനില കിട്ടുന്നില്ലെന്നുമാണ്‌. പകരം കാർബൺ മോണോക്‌സൈഡും കാർബൺ ഡയോക്‌സൈഡും അടങ്ങിയ ഹിമം ഉരുകുന്നുണ്ടായിരുന്നുതാനും.

ഏപ്രിൽ-ജൂലൈ- 2013 നാസയുടെ തന്നെ ഹബിൾ ടെലിസ്‌കോപ്പും ധൂമകേതുവിനെ നിരീക്ഷിക്കാൻ തുടങ്ങി. അത്‌ അപ്പോൾ സൂര്യനിൽ നിന്നും ഏതാണ്ട്‌ 620 ദശലക്ഷം കി. മീറ്റർ അകലെയായിരുന്നു. ഏപ്രിൽ 10നായിരുന്നു ഈ നിരീക്ഷണം. ഹബിളിന്റെ പ്രാഥമിക നിരീക്ഷണങ്ങൾ വെളിപ്പെടുത്തിയ വിവരങ്ങൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ന്യൂക്ലിയസിന്റെ വലുപ്പം വെറും നാലോ അഞ്ചോ കിലോമീറ്റർ മാത്രമേ ഉള്ളൂ എന്നായിരുന്നു അത്‌. ധൂമകേതുവിന്റെ പ്രകാശവും സക്രിയതയും ഒക്കെ കണക്കിലെടുത്താൽ വലുപ്പം ഇതിലും കൂടും എന്നായിരുന്നു ശാസ്‌ത്രജ്ഞരുടെ ഊഹം. പൊടിപടലം നിറഞ്ഞ കോമറ്റിന്റെ കോമ, ഹബിളിന്റെ കണക്കനുസരിച്ച്‌ ഏതാണ്ട്‌ 5000 കി. മീറ്ററും വാലിന്റെ നീളം 92,000 കി. മീറ്ററും ആണ്‌. മെയ്‌ മാസം 2, 7 തീയതികളിൽ ഹബിൾ വീണ്ടും കോമറ്റിനെ നിരീക്ഷിച്ചിരുന്നു. അതിൽ കാർബൺ മോണോക്‌സൈഡ്‌ ഉത്സർജനത്തിന്റെ കൂടിയ തോത്‌ എത്രയാണെന്ന്‌ തിട്ടപ്പെടുത്തിയിട്ടുണ്ട്‌.

13 ജൂൺ 2013 ഐസോൺ ഏതാണ്ട്‌ 500 ദശലക്ഷം കി. മീറ്റർ ദൂരത്ത്‌ ആയിരുന്നപ്പോൾ സ്‌പിറ്റ്‌സർ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ അതിനെ നിരീക്ഷിച്ചു.

ജൂലൈ-ആഗസ്റ്റ്‌ 2013- ജൂലൈ അവസാനത്തിലും ആഗസ്റ്റ്‌ ആദ്യത്തിലും ഐസോൺ സൂര്യനിൽ നിന്നും ഏതാണ്ട്‌ 370 നും 450 കി. മീറ്റർ അകലത്തിലുള്ള ഹിമമേഖലയിൽ എത്തിയാൽ അതിലടങ്ങിയ ജലം ബാഷ്‌പമായി തീരാനുള്ള സൗരോർജം അതിന്‌ കിട്ടുകയും കൂടുതൽ പ്രകാശിക്കാനുള്ള സാധ്യത തെളിയുകയും ചെയ്യും. ചില കോമറ്റുകൾ ഹിമാതിർത്തി കടക്കുമ്പോൾ തന്നെ ശിഥിലമാകാറും ഉണ്ട്‌.

ആഗസ്റ്റ്‌-നവംബർ 2013 ആഗസ്റ്റ്‌ തുടക്കത്തിൽ തന്നെ ജ്യോതിശാസ്‌ത്രജ്ഞർക്ക്‌ വലിയ ഭൗമ ടെലിസ്‌കോപ്പുകൾ കൊണ്ട്‌ ഐസോണിനെ വീണ്ടും കാണാൻ കഴിയും. ജൂൺ ആദ്യം തൊട്ട്‌ ആഗസ്റ്റ്‌ അവസാനം വരെ കോമറ്റ്‌ ഭൂമിയിൽ നിന്ന്‌ നോക്കുന്നവർക്ക്‌ സൂര്യന്റെ പിന്നിൽ മറഞ്ഞിരിക്കുന്നതിനാൽ കാണാൻ കഴിയുമായിരുന്നില്ല.

സെപ്‌തംബർ 2013 സെപ്‌തംബറിൽ കോമറ്റ്‌ ഐസോണിനെ തെക്ക്‌ കിഴക്കെ ആകാശത്ത്‌ പുലർകാലത്ത്‌ കാണാവുന്നതാണ്‌.

സെപ്‌തംബർ 17 മുതൽ ഒക്‌ടോബർ 15 വരെ- ബ്രിസോൺ (Brrison Balloon Rapid Response for ISON) എന്ന ബലൂണിന്റെ വിക്ഷേപണം. നാസയുടെ ഫോർട്ട്‌ സമ്മറിലുള്ള സയന്റിഫിക്ക്‌ ബലൂൺ ഫ്‌ളൈറ്റ്‌ ഫെസിലിറ്റി എന്ന സ്ഥാപനത്തിൽ നിന്നും ഒരു ദിവസത്തേക്ക്‌ വിക്ഷേപണം ചെയ്യുന്നതാണ്‌ ഈ ബലൂൺ. 671 അടി ഉയരമുള്ള (വാഷിങ്ങ്‌ടൺ സ്‌മാരകത്തേക്കാൾ ഉയര) ഈ ഉപകരണത്തിൽ 2.6 അടി ടെലിസ്‌കോപ്പും മറ്റ്‌ നിരവധി ശാസ്‌ത്രീയ ഉപകരണങ്ങളും ഉണ്ട്‌. അത്‌ ഭൂമിക്ക്‌ മേൽ 37 കിലോമീറ്റർ ഉയരത്തിലേക്ക്‌ ഉയരും. ഭൗമാന്തരീക്ഷത്തിന്റെ ശല്യമില്ലാതെ അത്‌ ഐസോണിനെ നിരീക്ഷിക്കും. നിയർ ഇൻഫ്രാറെഡ്‌, നിയർ അൾട്രാവയലറ്റ്‌ ദൃശ്യപ്രകാശ തരംഗങ്ങളിൽ ബ്രിസോൺ, ഐസോണിനെ പഠിക്കും. അത്‌ ഐസോൺ പുറത്തേക്ക്‌ വിടുന്ന കാർബൺ ഡയോക്‌സൈഡും ജലവും തമ്മിലുള്ള അനുപാതം അളക്കുകയും ചെയ്യും. അത്‌ ഐസോണിന്റെ ഉത്ഭവത്തെപ്പറ്റി പഠിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്‌. ഭൂമിയുടെ അന്തരീക്ഷം ഈ ഉത്സർജനവസ്‌തുക്കളെ തടയുന്നതുകൊണ്ട്‌ ഭൂമിയിൽ നിന്നും അളവെടുക്കുക പ്രയാസമാണ്‌. നാസയുടെ പ്ലാനറ്ററി ഡിവിഷൻ ബലൂൺ മിഷൻ കോമറ്റുകളുടെ പഠനത്തിന്‌ വേണ്ടി പെട്ടെന്ന്‌ വിഭാവനം ചെയ്‌ത ആദ്യത്തെ ബലൂൺ പ്രോജക്‌ടാണ്‌ ഇത്‌.

ഒക്‌ടോബർ 2013- ചൊവ്വാ ഗ്രഹത്തിലെ ക്യൂരിയോസിറ്റി എന്ന ഉപകരണവും ഓപ്പർച്യൂനിറ്റി എന്ന ഉപഗ്രഹവും ഒക്‌ടോബർ ഒന്നിന്‌ ചൊവ്വക്ക്‌ അടുത്തായി ഐസോൺ എത്തിച്ചേരുമ്പോൾ നിരീക്ഷണവിധേയമാക്കും. ഒക്‌ടോബർ 10 ആവുമ്പോഴേക്കും കോമറ്റ്‌ സൂര്യന്‌ അടുത്തുള്ള ഒരു സൗരനിരീക്ഷണ കേന്ദ്രത്തിന്റെ (നാസയുടെ HI 2 Stero-A) വിശാലദൃഷ്‌ടിയിൽപ്പെടും. ആ സമയത്ത്‌ അത്‌ സൂര്യനിൽ നിന്ന്‌ ഏതാണ്ട്‌ 150 ദശലക്ഷം കി. മീറ്റർ അകലെയായിരിക്കും. കോമറ്റിന്റെ കേന്ദ്രത്തിന്റെ വലുപ്പത്തിലുണ്ടാകാൻ സാധ്യതയുള്ള വ്യത്യാസവും അതിന്റെ ഉള്ളടക്കവും പൊട്ടിത്തെറിയും മറ്റും നിരീക്ഷിക്കാനായി ഹബിളിനെ പ്രത്യേകം തയ്യാറാക്കിയിട്ടുമുണ്ട്‌.

നവംബർ 2013- (നവംബർ 16-19, 21-26) ബുധഗ്രഹത്തിനടുത്ത്‌ ചുറ്റിത്തിരിയുന്ന messenger ന്‌ ഐസോണിനെ കാണാം. നവംബർ 19നാണ്‌ മെസഞ്ചറിന്നടുത്ത്‌ എത്തുന്നത്‌. ബുധന്റെ പാത വിട്ടാൽ പിന്നെ അതിന്റെ യാത്ര വളരെ അപകടം നിറഞ്ഞതായിരിക്കും. അതിശക്തമായ സൗരവികിരണം കോമറ്റിന്റെ ദ്രവ്യത്തെ വളരെ പെട്ടെന്ന്‌ ബാഷ്‌പീകരിക്കും. അതിൽ കൂടുതലായി ഒരു പക്ഷേ, സൗരവാതത്തിന്റെ ഭീകരമായ സമ്മർദം കാരണം കോമറ്റ്‌ തന്നെ പൂർണമായി പൊട്ടിച്ചിതറിപ്പോകാനുള്ള സാധ്യതയുമുണ്ട്‌. ഭൂമിയിലും ബഹിരാകാശത്തും ഉള്ള നിരവധി ടെലിസ്‌കോപ്പുകളും ഉപകരണങ്ങളും അതിന്റെ സൗരപ്രദക്ഷിണം കാണാൻ തയ്യാറെടുക്കുകയാണ്‌.

നവംബർ 18-24-2013 കോമറ്റ്‌ സൂര്യനോട്‌ അടുക്കുമ്പോൾ അത്‌ പുറപ്പെടുവിക്കുന്ന അൾട്രാവയലറ്റ്‌ കിരണങ്ങൾ അളക്കാൻ നാസയുടെ Fortis (Far-Ultra violet Off Rowland- Circle and spectrography) എന്ന സൗണ്ടിങ്ങ്‌ റോക്കറ്റ്‌ വിക്ഷേപണം ചെയ്യപ്പെടും. ഈ പ്രകാശത്തെ അളന്നാൽ കോമറ്റിൽ നിന്നും പുറപ്പെടുന്ന ബാഷ്‌പശീലമുള്ള രാസവസ്‌തുക്കളുടെ അളവ്‌ മനസ്സിലാക്കാം. ഇത്‌ വരെ കണ്ടുപിടിക്കപ്പെടാത്ത കണികകളുടെയും തന്മാത്രകളുടെയും സാന്നിധ്യവും കണ്ടുപിടിക്കാം.

നവംബർ 21-30 2013- നാസയുടെ ശൂന്യാകാശ നിരീക്ഷണാലയത്തിന്റെ കാഴ്‌ച വലയത്തിൽ നവംബർ 21 ഓടെ കോമറ്റ്‌ ഐസോൺ ചെന്ന്‌ പെടും. സൗരാന്തരീക്ഷത്തിന്റെയും കൊറോണയുടേയും സൂര്യന്റെയും തന്നെ തീക്ഷ്‌ണമായ പ്രകാശധാരയെ മറച്ച്‌ പിടിച്ച്‌ ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ഉപകരണമാണ്‌ കൊറോണഗ്രാഫ്‌. ഐസോൺ അതിന്റെ കണ്ണിൽ പെടും. നാസയുടെ തന്നെ Stereo, നാസയുടെയും ESA (European Space Agency) യുടേയും സംയുക്ത സംരംഭമായ SOHO (Solar and heliospheric Observatory) എന്നീ ഉപകരണങ്ങൾ പകർത്തുന്ന ചിത്രങ്ങളും ഒരു ദൃശ്യവിരുന്നായിരിക്കും. കോമറ്റ്‌ സൗരസമീപകത്തിൽ (perihelion) എത്തുമ്പോൾ ഏതാനും മണിക്കൂറുകൾ ചിത്രങ്ങൾ പകർത്താൻ തയ്യാറായിക്കൊണ്ട്‌ നാസയുടെ Solar Dynamic Observatory (SDO) വേറേയും ഉണ്ട്‌. സൗരാന്തരീക്ഷത്തിൽ കോമറ്റ്‌ ചെന്നെത്തുമ്പോൾ സൗര താപവും മർദപ്രഹരവും ഏറ്റുവാങ്ങിക്കൊണ്ട്‌ കോമറ്റ്‌ എങ്ങനെ പ്രതികരിക്കുമെന്ന്‌ മനസ്സിലാക്കാൻ ഈ ചിത്രങ്ങൾ സഹായിക്കും. ഈ നിരീക്ഷണാലയങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ വ്യത്യസ്‌ത കാഴ്‌ചപ്പാടോടെയുള്ളതായിരിക്കും. Stereo-A എന്ന ഉപകരണം മാത്രമേ സൂര്യന്‌ മുമ്പിലൂടെയുള്ള കോമറ്റിന്റെ സംതരണം (Transit) രേഖപ്പെടുത്തുകയുള്ളൂ. SDO സൂര്യന്‌ മുകളിലൂടെ കോമറ്റ്‌ കടന്നുപോകുന്നതായിരിക്കും ചിത്രീകരിക്കുക.

ഇത്‌ കൂടാതെ ഭൗമ ടെലിസ്‌കോപ്പുകൾ നിരവധി എണ്ണം ഐസോണിനെ നിരീക്ഷിക്കും. ഇവയെല്ലാം തന്നെ ദൃശ്യപ്രകാശം, ഇൻഫ്രാ-റെഡ്‌, റേഡിയോ തുടങ്ങിയ തരംഗങ്ങളിൽ സൗരസമീപകം പകർത്തും. ഇത്തരം നിരീക്ഷണങ്ങൾ, കോമറ്റിന്റെ ന്യൂക്ലിയസ്സിൽ അടങ്ങിയിട്ടുള്ള വസ്‌തുക്കളുടെ വിവരം, എങ്ങനെയാണ്‌ സൗരസമീപകത്തിൽ സൗരതാപമേറ്റ്‌ അവ ബാഷ്‌പീകരിക്കുന്നത്‌, ന്യൂക്ലിയസ്സിന്‌ ചുറ്റും കോമ എങ്ങനെ രൂപം കൊള്ളുന്നു തുടങ്ങിയ സുപ്രധാന വിവരങ്ങൾ നമുക്ക്‌ ലഭ്യമാക്കും. സൂര്യന്റെ അടുത്തെത്തുന്ന കോമറ്റിന്‌ ചിലപ്പോൾ സൂര്യന്റെ ഒരു അസാധാരണ പ്രവർത്തനത്തെ നേരിടേണ്ടി വരാം. `കൊറോണ മാസ്‌ എജക്‌ഷൻ' എന്ന പേരിലറിയപ്പെടുന്ന സൗര കണികകളുടെ ഒരു വൻ പ്രവാഹമാണത്‌. കോമറ്റ്‌ സൂര്യന്‌ അടുത്തുകൂടി കടന്നുപോകുന്ന കൃത്യസമയത്ത്‌ മാസ്‌ എജക്ഷൻ ഉണ്ടായാൽ അത്‌ കോമറ്റിന്റെ വാലിനെ കോമറ്റിൽ നിന്നും അടർത്തി മാറ്റിയെന്നു വരും.

ഡിസംബർ 2013 ജനുവരി 2014 ഐസോൺ അതിന്റെ സൂര്യനുമായുള്ള കൂടിക്കാഴ്‌ചയെ പരിക്കൊന്നും പറ്റാതെ അതിജീവിക്കുകയാണെങ്കിൽ ഉത്തരാർധഗോള നിവാസികൾക്ക്‌ അത്‌ അവിശ്വസനീയമായ തരത്തിൽ നഗ്നനേത്രങ്ങൾക്ക്‌ ഗംഭീരമായ ഒരു ദൃശ്യവിരുന്ന്‌ ഒരുക്കും എന്നുള്ളത്‌ തീർച്ചയാണ്‌. ഡിസംബർ ആദ്യപകുതിയിൽ അതിനെ പ്രഭാതത്തിൽ തെക്ക്‌ കിഴക്കെ ആകാശത്തിൽ ചക്രവാളത്തോട്‌ ചേർന്ന്‌ കാണാനാകും. ഡിസംബർ അവസാനവും തുടർന്ന്‌ ജനുവരി ആദ്യത്തിലും രാത്രി മുഴുവൻ അത്‌ ആകാശത്തുണ്ടാകും.

ഡിസംബർ 26, 2013- ഭൂമിയുടെ ഏറ്റവും അടുത്ത്‌ ഐസോൺ എത്തുന്ന ദിവസമാണിത്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തിന്റെ മൂന്നിലൊന്ന്‌ ദൂരത്തിലായിരിക്കും അപ്പോൾ അത്‌. ഭൂമിയിൽ നിന്നും ഏതാണ്ട്‌ 4.48 കോടി കിലോമീറ്റർ അകലെ

ഐസോൺ ധൂമകേതു നമ്മുടെ പ്രതീക്ഷക്കൊത്ത്‌ ഉയരുമോ? 2011 ൽ വന്ന എലനിൻ എന്ന കോമറ്റിനെപ്പോലെ ഐസോണും തുണ്ട്‌ തുണ്ടായി തകർന്നടിയുമോ? അതല്ല കോമറ്റ്‌ ലവ്‌ ജോയിയെപ്പോലെ സൗരസമീപകം അതിജീവിച്ച്‌ നല്ല ഒരു കാഴ്‌ചയാകുമോ? അതിജീവിച്ചാൽ അതൊരു അതിമനോഹരമായ കാഴ്‌ചയാകുമെന്നതിന്‌ സംശയമൊന്നുമില്ല. ഒരു കാലത്ത്‌ ധൂമകേതുക്കൾ നമുക്ക്‌ വിനാശത്തിന്റെ അടയാളമായിരുന്നു. ഇപ്പോൾ നമുക്കറിയാം അവ സൂര്യനടുത്തേക്ക്‌ വിളിക്കാതെ വന്നെത്തുന്ന അതിഥികളാണെന്ന്‌. സൗരയൂഥത്തിന്റെ പുറം അതിരുകളിലെ നിതാന്ത ശൈത്യമേഖലകളിൽ നിന്നും താൽക്കാലികമായി വന്നെത്തുന്ന ഈ അതിഥികൾ മിക്കപ്പോഴും ഒരിക്കലും തിരിച്ചുവരാതെ അകന്നുപോകും. ഐസോണും വ്യത്യസ്‌തമല്ല.


ഹാലിയുടെ വാൽനക്ഷത്രവും ശാസ്‌ത്രത്തിന്റെ കൃത്യതയും

എസ്‌ ചാറ്റർജി, ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ബാംഗ്ലൂർ

കോമറ്റ്‌ ഐസോണിനെ കാണൽ ഈ വർഷം അവസാനത്തോടെ നമ്മൾ ഒരു ജനകീയ ഉത്സവമാക്കാനൊരുങ്ങുകയാണല്ലോ. ഈ സമയത്ത്‌ ഞാനെന്റെ കോളേജ്‌ പഠനകാലത്തെ അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു സംഭവം ഓർക്കുകയാണ്‌. 1973 കാലം. ഞാൻ കൽക്കത്ത (ഇപ്പോൾ കൊൽക്കൊത്ത)യിലെ സെയ്‌ന്റ്‌ സേവിയേഴ്‌സ്‌ കോളേജിൽ BSc ക്ക്‌ പഠിക്കുകയാണ്‌. കണക്കിന്റെ ഒരു പുസ്‌തകം കടം വാങ്ങാൻ ഞാൻ ഒരു ദിവസം ഞങ്ങളുടെ കണക്ക്‌ പ്രൊഫസർ റവ. ഫാ. ഗോറോക്‌സിനെ (ഒരു വിദ്യാർത്ഥിയായിരിക്കെ ഐൻസ്റ്റൈനെയും ലമൈത്തറെയും പരിചയമുണ്ടായിരുന്ന ഈ ബൽജിയൻ പാതിരി വർഷങ്ങളായി കൽക്കത്തയിൽ ജീവിക്കുന്നു) കാണാൻ പോയി. എന്റെ കൂടെ ഒരു നല്ല ഗായകനായ എന്റെ സുഹൃത്തും ഉണ്ടായിരുന്നു. അയാൾ കുതിരവാൽ തലമുടി വളർത്തിയിരുന്ന ഒരുബീറ്റിൽസ്‌ ഭക്തൻ കൂടി ആയിരുന്നു. ഞങ്ങളെ ഹാർദമായി സ്വാഗതം ചെയ്‌ത പ്രൊഫസർ എന്റെ സ്‌നേഹിതന്റെ നേരെ തിരിഞ്ഞ്‌ ``മിസ്റ്റർ, കൊഹുടെക്ക്‌ ഏത്‌ പുസ്‌തകമാണ്‌ താങ്കൾക്ക്‌ വേണ്ടത്‌? എന്ന്‌ ചോദിച്ചു. കൊഹുടെക്ക്‌ എന്ന വാക്ക്‌ കൊണ്ട്‌ പ്രൊഫ. ഗോറോക്‌സ്‌ എന്താണുദ്ദേശിച്ചതെന്ന്‌ ഞങ്ങൾക്ക്‌ രണ്ട്‌ പേർക്കും മനസ്സിലായതേ ഇല്ല. സുഹൃത്തിന്റെ തലമുടി ചൂണ്ടിക്കൊണ്ട്‌ അദ്ദേഹം കാര്യം വിശദീകരിച്ചു. ``ഈ കൊല്ലം നവംബർ അവസാനം പ്രത്യക്ഷപ്പെടുന്ന ഒരു വാൽ നക്ഷത്രത്തിന്റെ പേരാണത്‌. എനിക്ക്‌ സുഹൃത്തിന്റെ കുതിരവാൽ മുടി ഇഷ്‌ടമായി. കൊഹുടെക്കിന്റെ വാൽ ഇതുപോലെയിരിക്കും.

കൊഹുടെക്ക്‌ വന്നുപോയി. വലിയ ഒരു ആരവമൊന്നും അത്‌ ഉയർത്തിയില്ല. കാരണം, അത്‌ വളരെ അകലെയുള്ള മങ്ങിയ ഒരു വാൽനക്ഷത്രമായിരുന്നു. അത്‌ അതിന്ന്‌ മുമ്പെങ്ങാനും വന്നിരുന്നോ എന്നും ആർക്കും അറിഞ്ഞുകൂടായിരുന്നു. അതിനെ ഒരിക്കൽ കണ്ടതിന്‌ ശേഷം പലരെയും അത്ഭുതപ്പെടുത്തിയത്‌ അതിന്റെ കൃത്യതയായിരുന്നു. നമ്മൾ കണക്ക്‌ കൂട്ടിയെടുത്ത പഥത്തിലൂടെ അത്‌ വലിയ വ്യത്യാസമില്ലാതെ സഞ്ചരിച്ചു. ഇപ്പോൾ ഇക്കാര്യം നമ്മെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം, നമുക്കറിയാം ആകാശ വസ്‌തുക്കൾ എല്ലാം തന്നെ ന്യൂട്ടന്റെ ചലനനിയമങ്ങൾ അനുസരിക്കുന്നു എന്ന്‌. പാത നിർണയിക്കുന്നത്‌ ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തങ്ങളാണ്‌. ചലനത്തിന്റെയും സൂത്രവാക്യങ്ങൾ അറിയാമെങ്കിൽ വസ്‌തുക്കൾ സഞ്ചരിക്കുന്ന പാതയും കണിശമായറിയാൻ പറ്റും.

കണക്ക്‌കൂട്ടലിന്റെ കൃത്യത ആശ്രയിച്ചിരിക്കുന്നത്‌ അതിന്‌ ഉപയോഗിക്കുന്ന ബലത്തിന്റെ കൃത്യതയിലാണ്‌. അതത്ര എളുപ്പമായിരുന്നില്ല. അതിനു സഹായിച്ചത്‌ ഒരു ധൂമകേതുവാണ്‌; അതിന്റെ വീണ്ടും വീണ്ടുമുള്ള സന്ദർശനത്തിന്റെ ചരിത്രമാണ്‌. ഹാലി ധൂമകേതു ഏതാണ്ട്‌ ഓരോ 76 വർഷം കൂടുമ്പോഴും നമ്മെ കാണാൻ വരുന്നു. ന്യൂട്ടന്റെ ഗുരുത്വ നിയമങ്ങളുടെ അന്തിമ തെളിവായി ഹാലി ധൂമകേതുവിന്റെ തിരിച്ചുവരവിനെപ്പറ്റി എഡ്‌മണ്ട്‌ ഹാലി നടത്തിയ പ്രവചനം പ്രയോജനപ്പെട്ടു. ഇക്കാരണത്താൽ തന്നെ ഹാലിയുടെ വാൽ നക്ഷത്രത്തിന്‌ ശാസ്‌ത്രചരിത്രത്തിൽ അദ്വിതീയമായ സ്ഥാനം ഉണ്ട്‌. ധൂമകേതുക്കൾ സാധാരണയായി അറിയപ്പെടുന്നത്‌ അവ കണ്ടുപിടിക്കുന്നവരുടെ പേരിലാണ്‌. എന്നാൽ ഹാലി ധൂമകേതുവിന്‌ എഡ്‌മണ്ട്‌ ഹാലിയുടെ പേര്‌ വന്നത്‌ അതു കണ്ടുപിടിച്ചതിനല്ല, തിരിച്ചുവരവ്‌ പ്രവചിച്ചതിനാണ്‌. ഹാലി ധൂമകേതുവിന്റെ വരവിനെപ്പറ്റിയുള്ള വിവരങ്ങൾ ചൈനയിലെ ജ്യോതിശ്ശാസ്‌ത്ര രേഖകളിൽ പണ്ടേയുണ്ട്‌. അത്‌ ക്രി മു. 467 ലും 240 ലും കണ്ടതായി രേഖകളുണ്ട്‌. ക്രി. മു. 12 ൽ റോമൻ ജ്യോതിശ്ശാസ്‌ത്രജ്ഞർ അത്‌ റോമാ നഗരത്തിനു മേലെ തൂങ്ങിനിൽക്കുന്നതായി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ തന്നെ അവയുടെ വരവിന്റെ വിനാശകരമായ ഫലങ്ങളെപ്പറ്റി നാടോടി കൃതികളിലും ചിത്രങ്ങളിലും വർണിച്ചിട്ടുണ്ട്‌. ചൈനക്കാർ അതിനെ സൂര്യനെ വിഴുങ്ങുന്ന ഒരു പടുകൂറ്റൻ വ്യാളിയായിട്ടാണ്‌ ചിത്രീകരിച്ചതെങ്കിൽ ക്രി. പി. 218 ൽ വന്നപ്പോൾ റോമക്കാർ അത്‌ ആകാശത്ത്‌ പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ നീളുന്ന ഒരു വാലോടുകൂടിയ ഭീകര നക്ഷത്രമായാണ്‌ കരുതിയത്‌.

ചോദ്യം ഇതാണ്‌. എങ്ങിനെയാണീ കോമറ്റിനെപ്പറ്റിയുള്ള നാടോടി കഥകൾ പെരുകിയത്‌? യഥാർത്ഥത്തിൽ ഇത്തരം കഥകൾ പെരുകാൻ കാരണമായ ധാരാളം സംഭവങ്ങളൊന്നും ചരിത്രത്തിൽ ഇല്ല. ക്രി. മു. 240ലെ ധൂമകേതുവിനെപ്പറ്റി ചൈനക്കാർ എഴുതി. ``ചിൻ ഷി ഹുവാങ്ങ്‌ തിയുടെ ഏഴാമത്തെ വർഷത്തിൽ അഞ്ചാമത്തെ മാസത്തിൽ ചൂലുപോലെ ഒരു നക്ഷത്രം കാണപ്പെട്ടു. പക്ഷേ ക്ഷാമം, യുദ്ധങ്ങൾ തുടങ്ങിയ നിർഭാഗ്യകരമായ എന്തെങ്കിലും സംഭവങ്ങൾ നക്ഷത്രത്തിന്റെ വരവിന്‌ ശേഷം ഉണ്ടാതായി രേഖപ്പെടുത്തിയിട്ടില്ല. ക്രി. മു. 86 ൽ റോമിൽ അനേകം രാഷ്‌ട്രീയമായ അസ്വസ്ഥതയുണ്ടായി. 87 ൽ ഹാലി ധൂമകേതു വരുകയും ചെയ്‌തു. മറ്റൊന്ന്‌ ക്രി. പി. 66ലാണ്‌. റോമിനു മുകളിൽ അത്‌ ഒരു വലിയ വാൾ പോലെ തലക്ക്‌ മുകളിൽ തൂങ്ങിക്കിടന്നു. അടുത്ത പത്ത്‌ വർഷങ്ങളിൽ റോമക്കാരും ജൂതന്മാരും തമ്മിൽ യുദ്ധങ്ങൾ ഉണ്ടായി. കോമറ്റുകൾ വലിയ ആപൽ സൂചനകളാണെന്ന വിശ്വാസം ഷേക്‌സ്‌പിയർ കൃതികളെയും സ്വാധീനിച്ചിട്ടുണ്ട്‌. ജൂലിയസ്‌ സീസർ എന്ന കൃതിയിൽ ഇപ്രകാരം പറയുന്നു. ``ഒരു പിച്ചക്കാരന്റെ മരണ സമയത്ത്‌ വാൽനക്ഷത്രമൊന്നും കാണപ്പെടുന്നില്ല. എന്നാൽ രാജകുമാരന്മാർ മരിക്കുമ്പോൾ മാനത്ത്‌ അവ ജ്വലിച്ചുയരും. `ഹെൻട്രി VI എന്ന നാടകത്തിൽ ധൂമകേതുക്കൾ രാജ്യഘടനയിലും കാലത്തിലും മാറ്റങ്ങളുണ്ടാക്കുന്നു എന്നും അദ്ദേഹം പറയുന്നു.

1682 ലെ ധൂമകേതുവും എഡ്‌മണ്ട്‌ ഹാലിയും.

എഡ്‌മണ്ട്‌ ഹാലി 1656 ൽ വളരെ സാധാരണമായ സാമൂഹ്യ സാഹചര്യങ്ങളിലാണ്‌ ജനിച്ചത്‌. ഹാലിക്ക്‌ നല്ല വിദ്യാഭ്യാസം കൊടുക്കാൻ രക്ഷിതാക്കൾക്ക്‌ കഴിഞ്ഞു. 1673 ൽ ഹാലി ഓക്‌സ്‌ഫോർഡിലെ ക്യൂൻസ്‌ കോളേജിൽ ചേർന്നു. ഹാലിയുടേത്‌ കൂട്ട്‌ കൂടാനാഗ്രഹിക്കുന്ന പ്രകൃതമായിരുന്നു. സുഹൃത്തുക്കളുടെ കൂടെ ഉല്ലസിച്ചും മദ്യപിച്ചും കഴിഞ്ഞു. ഇംഗ്ലണ്ടിലും യൂറോപ്പിലും വലിയ സാമൂഹ്യ മാറ്റങ്ങൾ ഉണ്ടായ കാലത്ത്‌ ജനിച്ച ഒരാളെന്ന നിലയിൽ ഹാലിയിലും ആ മാറ്റങ്ങൾ പ്രതിഫലിച്ചു. അമേരിക്കയുടെ കണ്ടുപിടുത്തവും സമുദ്രയാത്രകളും കച്ചവടത്തിന്റെ അഭിവൃദ്ധിയും കാലഘട്ടത്തിന്റെ പ്രത്യേകതകളായിരുന്നു. 1600 ൽ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ സ്ഥാപനം. തുടർന്ന്‌ കോളനികളുടെ വ്യാപനത്തോടെ സമുദ്രയാത്ര അത്യാവശ്യമായി തീർന്നു. ഇത്‌ പല കണ്ടുപിടുത്തങ്ങൾക്കും വഴിവെച്ചു. സമുദ്രയാത്രക്കും മറ്റും ആകാശനിരീക്ഷണം അത്യാവശ്യമായത്‌ ജ്യോതിശാസ്‌ത്രത്തിന്റെ വളർച്ചയ്‌ക്കും കാരണമായി. ഹാലിക്ക്‌ ഈ സാഹചര്യത്തിൽ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയിൽ ഉദ്യോഗസ്ഥനാകാൻ എളുപ്പം കഴിഞ്ഞു. 1677 ൽ ഹാലിയെ ദക്ഷിണ സമുദ്രങ്ങളിലെ സെയിന്റ്‌ ഹെലീന ദ്വീപുകളിലേക്ക്‌ (നെപ്പോളിയനെ 1815 ൽ നാട്‌ കടത്തുകയും ഒടുക്കം 1821 ൽ മരിക്കുകയും ചെയ്‌ത അതേ ദ്വീപ്‌) കമ്പനി അയച്ചു. നാവിക ആവശ്യങ്ങൾക്ക്‌ ഉതകുന്ന കൃത്യമായ ഒരു നക്ഷത്ര ചാർട്ട്‌ ഉണ്ടാക്കുവാനായിരുന്നു നിയോഗം.

ഒരു കൊല്ലത്തിന്‌ ശേഷം ഹാലി ഇംഗ്ലണ്ടിലേക്ക്‌ 300 നക്ഷത്രങ്ങളുടെ സ്ഥാനങ്ങളുള്ള ചാർട്ടുമായാണ്‌ മടങ്ങിയത്‌. ഇതിനകം തന്നെ അദ്ദേഹം റോബർട്ട്‌ ഹുക്ക്‌ പോലുള്ള മറ്റ്‌ ജ്യോതിശാസ്‌ത്രജ്ഞരുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. തന്റെ നക്ഷത്ര ചാർട്ടും കെപ്ലറുടെ സിദ്ധാന്തങ്ങളും മുന്നിൽവെച്ചുകൊണ്ടായിരുന്നു അവരുടെ ചർച്ചകൾ ഈ ചർച്ചകളിൽ നിന്ന്‌ ഗുരുത്വാകർഷണത്തിന്റെ വ്യുൽക്രമ വർഗ നിയമം (inverse square law) ഉരുത്തിരിഞ്ഞ്‌ വന്നു. പക്ഷേ, തെളിവുകൾ ഇല്ലായിരുന്നു. അങ്ങനെ 1684 ൽ ഹാലി കേംബ്രിഡ്‌ജിൽ ന്യൂട്ടനെ കാണാൻ ചെന്നു. അത്ഭുതകരമെന്ന്‌ പറയട്ടെ ന്യൂട്ടൻ ആ നിയമം കുറച്ച്‌ വർഷങ്ങൾക്ക്‌ മുമ്പെ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, എഴുതിയതൊന്നും സൂക്ഷിച്ച്‌ വെച്ചിരുന്നില്ല. വീണ്ടും എഴുതിയുണ്ടാക്കുവാൻ ന്യൂട്ടൻ തയ്യാറായതുമില്ല. കൂടെ ചേർന്ന്‌ പ്രവർത്തിക്കാൻ പറ്റുന്ന ഒരു വ്യക്തിയായിരുന്നില്ല ന്യൂട്ടൻ. എങ്കിലും ഹാലിയുടെ ഏറെക്കാലത്തെ സ്‌നേഹപൂർണമായ നിർബന്ധം കൊണ്ട്‌ ന്യൂട്ടൻ അത്‌ വീണ്ടും എഴുതി തയ്യാറാക്കി. ഹാലി സ്വന്തം പണം ചെലവഴിച്ച്‌ 1687 അത്‌ ``പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ന്യൂട്ടന്റെ നിയമങ്ങൾ ഗുരുത്വാകർഷണത്തിന്റെ വ്യുൽക്രമ വർഗ സ്വഭാവം മാത്രമല്ല, സാർവലൗകികതയും വ്യക്തമാക്കി. ഭൗതിക നിയമങ്ങളെല്ലാം ഭൂമിയിലും ആകാശത്തിലും ഒരുപോലെ ബാധകമാണെന്ന്‌ ഗലീലിയോ മുമ്പേ പറഞ്ഞിരുന്നു. ന്യൂട്ടന്റെ നിയമങ്ങളിൽ നിന്ന്‌ കെപ്ലറുടെ നിയമങ്ങൾ നിർധരിച്ചെടുക്കാം എന്നും വ്യക്തമായി.

1680, 1681, 1682 വർഷങ്ങളിൽ ഫ്രാൻസിലേക്ക്‌ നടത്തിയ യാത്രകളിലാണ്‌ ഹാലിക്ക്‌ ധൂമകേതുക്കളിൽ താൽപ്പര്യമുണ്ടായത്‌. ഹാലിക്കും നൂറ്‌ വർഷം മുമ്പ്‌ ടൈക്കോ ബ്രാഹേ, ധൂമകേതുക്കൾ അന്തരീക്ഷത്തിലുണ്ടാകുന്ന പ്രതിഭാസമല്ല (ഗലീലിയോ പോലും അത്‌ അങ്ങനെയാണെന്നാണ്‌ വിശ്വസിച്ചത്‌) എന്ന്‌ പറഞ്ഞിരുന്നു. അവ ചന്ദ്രബിംബത്തിനും എത്രയോ അകലെയാണെന്നും പറഞ്ഞു. ഇത്‌ തെളിയിക്കാൻ ബ്രാഹെ വളരെ ലളിതമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു. 1577 ൽ ഒരു ധൂമകേതു വന്നപ്പോൾ ചന്ദ്രന്റെയും ധൂമകേതുവിന്റെയും സ്ഥാനങ്ങൾ, നൂറ്‌ കണക്കിന്‌ കിലോമീറ്റർ അകലങ്ങളിലുള്ള രണ്ട്‌ സ്ഥലത്ത്‌ നിന്നും അളന്നു. ചന്ദ്രന്റെ ലംബന കോൺ (parallax) ധൂമകേതുവിന്റേതിനേക്കാൾ എത്രയോ വലുതാണെന്ന്‌ തിരിച്ചറിഞ്ഞു. കോമറ്റുകൾ ചന്ദ്രനിൽ നിന്നും എത്രയോ അകലെയാണെന്ന്‌ ഇത്‌ കാണിച്ചു. പക്ഷേ, ശിഷ്യനായ ജോഹന്നാസ്‌ കെപ്ലർ ധൂമകേതുവിന്റെ പഥം കണക്കാക്കുന്നതിൽ തെറ്റ്‌ വരുത്തി. ഗ്രഹങ്ങളുടെ, സൂര്യന്‌ ചുറ്റുമുള്ള സഞ്ചാരപഥം ദീർഘവൃത്താകാരമാണെന്ന്‌ പറഞ്ഞ കെപ്ലർ പക്ഷേ, ധൂമകേതുക്കൾ നേർപഥത്തിലാണ്‌ സഞ്ചരിക്കുന്നത്‌ എന്ന്‌ നിർദേശിച്ചു. കെപ്ലർ നിരീക്ഷിച്ചിരുന്ന ധൂമകേതു ഭൂമിയിൽ നിന്നും വളരെ അകലെയായിരുന്നതുകൊണ്ടും പഥത്തിന്റെ വൃത്താകാരം കാണാൻ കഴിയാത്തതുകൊണ്ടും കെപ്ലറുടെ ഊഹം തെറ്റിപ്പോയി. 1680 ൽ പ്രത്യക്ഷപ്പെട്ട ധൂമകേതുവിന്റെ പഥം നേർവരയിലല്ല എന്ന്‌ കണ്ട ഹാലി അന്ധാളിച്ചുപോയി. 1682 ൽ വന്ന ധൂമകേതുവിന്റെ പഥവും 1607 ലും 1531 ലും വന്ന ധൂമകേതുക്കളുടെ പഥങ്ങളും ഒന്നാണെന്ന്‌ ഹാലി മനസ്സിലാക്കി.

ന്യൂട്ടന്റെ പ്രിൻസിപ്പിയ പ്രസിദ്ധീകരിച്ചതിനു ശേഷം ഹാലി ഈ പ്രശ്‌നത്തിലേക്ക്‌ തിരിച്ചു വന്നു. ഇപ്പോൾ കുറച്ചുകൂടി ആത്മവിശ്വാസം കൈവന്നിരുന്നു അദ്ദേഹത്തിന്‌. പക്ഷേ, ഒരു പ്രശ്‌നം അവശേഷിച്ചു. ഗ്രഹങ്ങളുടെ പഥങ്ങൾ ആവർത്തനത്തിൽ വളരെ കൃത്യത പുലർത്തുന്നുണ്ടെങ്കിലും ധൂമകേതുക്കൾ അങ്ങനെയല്ല. അവ ആവർത്തിച്ചു വരുമെങ്കിലും സന്ദർശനങ്ങളുടെ ഇടവേള അത്രയ്‌ക്ക്‌ കൃത്യമല്ല. 1456, 1378, 1301 വർഷങ്ങളിൽ വന്ന ധൂമകേതുക്കളുടെ സന്ദർശനങ്ങളുടെ ചരിത്രം വിശദമായി ഹാലി പഠിച്ചപ്പോൾ ഇത്‌ ബോധ്യമായി. ഈ കോമറ്റുകളെല്ലാം തന്നെ ശരാശരി 76-77 വർഷങ്ങളിൽ ആവർത്തിച്ച്‌ വരുന്നവയാണെന്ന്‌. ഈ കോമറ്റുകളുടെയെല്ലാം പാത ഒന്നു തന്നെയാണെങ്കിലും അത്രയ്‌ക്ക്‌കൃത്യതയില്ല എന്ന കാര്യം ഹാലിയെ വിഷമിപ്പിച്ചു. 1705 ൽ ഇതിനുള്ള ഉത്തരം ഹാലി ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമത്തിൽ കണ്ടെത്തി. ധൂമകേതുക്കളും ഭൗതികവസ്‌തുക്കളാണല്ലോ. അപ്പോൾ തീർച്ചയായും അവയും ഗ്രഹചലന നിയമങ്ങൾ അനുസരിക്കണം. അവയ്‌ക്കും സൂര്യന്റെ ഗുരുത്വാകർഷണം ബാധകമാണ്‌. അവ ഗ്രഹങ്ങളെപ്പോലെ ദീർഘവൃത്താകാര പഥത്തിൽ തന്നെ സൂര്യനിലേക്ക്‌ ആകർഷിക്കപ്പെടണം. പക്ഷേ, എന്തുകൊണ്ടാണ്‌ ഇവയുടെ പഥത്തിന്‌ ചെറിയ വ്യത്യാസം വരുന്നത്‌? കോമറ്റുകൾ ഗ്രഹങ്ങളേക്കാൾ താരതമ്യേന പിണ്ഡം കുറഞ്ഞവയായതുകൊണ്ട്‌ സൂര്യനിലേക്കുള്ള യാത്രാമധ്യേ വ്യാഴം, ശനി, തുടങ്ങിയ പടുകൂറ്റൻ ഗ്രഹങ്ങളുടെ ആകർഷണം അതിന്റെ പഥത്തെ മാറ്റി മറിക്കാൻ സാധ്യതയുണ്ട്‌ എന്നാണ്‌ ഉത്തരം. ആവർത്തനകാലം വളരെ കൃത്യമല്ലെങ്കിലും ശരാശരി 76 വർഷം ശരിയാണെന്ന്‌ കണ്ടു. 1531, 1607, 1682 പ്രത്യക്ഷപ്പെട്ട കോമറ്റുകളെല്ലാം ഒന്ന്‌ തന്നെയാണെന്നും അത്‌ വീണ്ടും 1758 ൽ വരുമെന്നും 1705 ൽ ഹാലി പ്രവചിച്ചു. ഹാലി തന്റെ പ്രബന്ധത്തിന്റെ ശ്രദ്ധേയമായ ഉപസംഹാരത്തിൽ എന്താണ്‌ എഴുതിയിരിക്കുന്നതെന്ന്‌ നോക്കാം. ``മേൽ കൊടുത്തിരിക്കുന്ന കോമറ്റുകളെല്ലാം ഒന്നു തന്നെയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവയുടെ ആവർത്തനകാലത്തെപ്പറ്റി ഇങ്ങിനെ പറയുന്നു. ``കോമറ്റുകളുടെ പരിക്രമണ പഥത്തിന്റെ ഗണിതസൂചകങ്ങളെല്ലാം ഒന്നു തന്നെ. സമയക്രമം മാത്രം കൃത്യമല്ല പക്ഷേ, അത്‌ അത്ര വലിയ കാര്യമല്ല. ഉദാഹരണത്തിന്‌ ശനിയുടെ ചലനത്തിൽ മറ്റ്‌ ഗ്രഹങ്ങളുടെ പ്രത്യേകിച്ചും വ്യാഴത്തിന്റെ സാമീപ്യം കൊണ്ട്‌ ദിവസങ്ങളോളം കൃത്യമല്ലാതാവുന്നുണ്ട്‌. ഇതേ ചാഞ്ചല്യം കോമറ്റുകളുടെ കാര്യത്തിലും സംഭവിക്കാം. 1456 ൽ ഒരു കോമറ്റ്‌ ഭൂമിക്കും സൂര്യനുമിടയിലൂടെ വിപരീത ദിശയിൽ കടന്നുപോയി. അതിനെ ശാസ്‌ത്രീയമായി നിരീക്ഷിച്ചില്ലെങ്കിലും അതിന്റെ പഥം ആവർത്തനകാലം എന്നിവയിൽ നിന്നും മനസ്സിലാക്കുന്നത്‌ അതും 1531, 1607, 1682 എന്നീ വർഷങ്ങളിൽ വന്നുപോയ കോമറ്റും ഒന്ന്‌ തന്നെയാണെന്നാണ്‌. അതിനാൽ ആത്മവിശ്വാസത്തോടെ മുൻകൂട്ടി പറയുന്നു 1758 ൽ അത്‌ വീണ്ടും വരുമെന്ന്‌. ഈ പ്രവചനം ശരിയാവുകയാണെങ്കിൽ മറ്റ്‌ കോമറ്റുകളും തിരികെ വരാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല.

ധൂമകേതുക്കളും പൊതുജനങ്ങളുടെ പ്രതികരണവും

എഡ്‌മണ്ട്‌ ഹാലി ഇത്‌ എഴുതിയപ്പോൾ അദ്ദേഹം ശാസ്‌ത്രജ്ഞരുടെ ഇടയിൽ എത്ര പ്രശസ്‌തനായിരുന്നിട്ടും പൊതുവേ വലിയ ശ്രദ്ധയൊന്നും ആ പ്രവചനത്തിന്‌ കിട്ടിയില്ല. പൊതുജനം കാര്യം മനസ്സിലാക്കിയത്‌ 1757ലാണ്‌. അപ്പോഴേക്കും ഹാലി കഥാവശേഷനായിക്കഴിഞ്ഞിരുന്നു. ഫ്രഞ്ച്‌ ശാസ്‌ത്രജ്ഞനായ ചാൾസ്‌ മെസിയേർ കോമറ്റിനെ 1758 നവംബറിൽ കണ്ടു. പക്ഷേ, അതദ്ദേഹം പ്രഖ്യാപിച്ചില്ല. 1758 ലെ ക്രിസ്‌മസ്‌ രാത്രിയിൽ ജോഹാൻ പാലിറ്റ്‌സ്‌ കണ്ട്‌ ഹാലിയുടെ പ്രവചനം ശരിയെന്നു പ്രഖ്യാപിച്ചു. അങ്ങനെ ന്യൂട്ടന്റെ നിയമം ശരിയാണെന്ന്‌ ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. നിരവധി തെളിവുകൾ വരാനിരിക്കുന്നതേയുള്ളൂ. ഉദാ: വില്യം ഹെർഷലിന്റെ കണ്ടുപിടുത്തങ്ങൾ (ഇരട്ട നക്ഷത്രങ്ങൾ അന്യോന്യം ചുറ്റുന്നതും മറ്റും) ഗുരുത്വാകർഷണം സാർവത്രികമാണെന്നു സ്ഥാപിക്കപ്പെട്ടു. ശാസ്‌ത്രത്തിന്റെ കൃത്യതയ്‌ക്ക്‌ കൃത്യമായ പുതിയ മാനദണ്ഡങ്ങൾ ക്രമേണ ഉരുത്തിരിഞ്ഞുവന്നു.

ഹാലിയുടെ പ്രവചനത്തിന്‌ അർഹമായ ശ്രദ്ധ കിട്ടിയില്ലെങ്കിലും അക്കാലത്തെ ശാസ്‌ത്രസമൂഹവും സാഹിത്യനായകന്മാരും അതിന്റെ മഹത്വം തിരിച്ചറിഞ്ഞു. ജോനാതൻ സ്വിഫ്‌റ്റ്‌ 1726 ലെ തന്റെ ഗളിവേഴ്‌സ്‌ ട്രാവൽ എന്ന നോവലിൽ കോമറ്റുകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്‌. ഹാലി കോമറ്റിന്റെ പിന്നത്തെ വരവിൽ, അതായത്‌ 1986 ൽ ദൃശ്യമാധ്യമങ്ങൾ വൻ പ്രാധാന്യം കൊടുക്കുകയും വൻതോതിൽ പൊതുജനശ്രദ്ധ നേടുകയുമുണ്ടായി. വളരെ ചുരുക്കം പേർ മാത്രമേ അതിന്റെ രണ്ട്‌ സന്ദർശനങ്ങൾ കണ്ടവരായുള്ളൂ. അത്തരക്കാർ 1910 ലെ തങ്ങളുടെ അനുഭവത്തെപ്പറ്റി പത്രമാധ്യമങ്ങളിൽ 1986 ൽ എഴുതുകയുണ്ടായി. അവരിൽ ഒരാൾ പ്രശസ്‌ത പക്ഷി നിരീക്ഷകൻ ഡോ. സാലിം അലി (1896-1987) ആയിരുന്നു.

ഹാലി കോമറ്റിന്റെ സമകാലികൻ ആയിരുന്നുവെന്ന്‌ മാർക്ക്‌ ടൈ്വൻ അവകാശപ്പെടുന്നു. അദ്ദേഹം പറയുമായിരുന്നു ``ഞാൻ 1835 ലെ ഹാലി കോമറ്റിന്റെ കൂടെയാണ്‌ വന്നത്‌. അത്‌ അടുത്ത വർഷം വീണ്ടും വരികയാണ്‌. ഞാൻ അതിന്റെ കൂടെ പോകാനാഗ്രഹിക്കുന്നു. 1909 ലാണ്‌ അദ്ദേഹം ഇത്‌ പറഞ്ഞത്‌. കൂടെ ഇത്രയും പറഞ്ഞു. ``ഹാലി കോമറ്റിന്റെ കൂടെ പോകാൻ ഒത്തില്ലെങ്കിൽ എനിക്ക്‌ അതൊരു വലിയ നിരാശയാകും. അതുകൊണ്ട്‌ ദൈവം പറഞ്ഞു- സംശയമില്ല, ഇതാ രണ്ട്‌ അസാധാരണ സൃഷ്‌ടികൾ. അവ രണ്ടും ഒന്നിച്ച്‌ വന്നു. അവ ഒന്നിച്ച്‌ തന്നെ പോകട്ടെ. ``മാർക്ക്‌ ടൈ്വനിന്‌ നിരാശയോടെ ജീവിക്കേണ്ടിവന്നില്ല. 1910 ൽ ഹാലി ധൂമകേതു ഭൂമിയുമായി ഏറ്റവും അടുത്ത്‌ വന്നതിന്റെ അടുത്ത ദിവസം, അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു.

ഒരു ദുശ്ശകുനമായി കരുതിയതിനുപരി, സാഹിത്യത്തിൽ രസകരമായ ചില നുറുങ്ങുകളും ഹാലി കോമറ്റിനെപ്പറ്റി ഉണ്ട്‌. ബംഗാളിലെ പ്രസിദ്ധ ബാലസാഹിത്യകാരനും ഹാസ്യകഥാകൃത്തുമായ സുകുമാർ റേ എഴുതിയ ``ജാലപാല (മണ്ടത്തരങ്ങൾ) എന്ന ഹാസ്യ നാടകത്തിൽ 1910 ലെ ഹാലി കോമറ്റിന്റെ വരവിനെപ്പറ്റി ഇങ്ങനെ ചില സംഭാഷണ ശകലങ്ങൾ കാണാം.

ജമീൻദാർ : ഹൗ എന്തൊരു ചൂടാണ്‌! അല്ലെ?

ഖെണ്ടുരാം : ഹൊ! സഹിക്കവയ്യ, തീയിലിട്ട്‌ പൊരിക്കുന്നതു മാതിരിയുണ്ട്‌.

ദുലിരാം : ഞങ്ങളുടെ പൂച്ച ചൂട്‌ കൊണ്ട്‌ ചത്തുപോയി.

ജമീൻദാർ : ഞാൻ കരുതുന്നത്‌ ഇതിനൊക്കെ ആ ധൂമകേതുവാണ്‌ കാരണം

പണ്ഡിറ്റ്‌ : ആ അതെയതെ; ഇന്നാളൊരു ദിവസം ഞങ്ങളതിന്റെ വാൽ കണ്ടു.

ദുലിരാം : ഏ ആരുടെ വാലാ കണ്ടത്‌?

ഖെണ്ഡുരാം : അത്‌ അതിന്റെ വാൽ തന്നെ ആയിരിക്കണം.

ജമീൻദാർ : എന്തൊക്കെ അത്യാപത്തുകളാ അത്‌ കൊണ്ടുവന്നത്‌. കൊടുങ്കാറ്റും മഴയും ഭൂകന്വും എന്നു വേണ്ട

ഖെണ്ഡുരാം : പ്ലേഗ്‌, ക്ഷാമം, ബറിബറി

ദുലിരാം : വെറ്റിലയിൽ നിറയെ പുഴുക്കൾ, അലഹബാദ്‌ പ്രദർശനം...

പണ്ഡിറ്റ്‌ : പക്ഷേ, ഞാൻ അറിഞ്ഞിടത്തോളം ഈ വെറ്റിലയിലെ പുഴുക്കളുടെ കാര്യം ശരിയല്ല.

ഖെണ്ഡുരാം : അങ്ങനെയല്ല. ശരിക്കും സത്യമാ ഞാൻ പറയുന്നത്‌. വെറ്റില ചവച്ചയുടനെ ആളുകൾ മരിക്കുന്നത്‌ നമ്മുടെ ഡോക്‌ടർ നന്ദലാൽ കണ്ടതാ.

ജമീൻദാർ : ഓ അങ്ങനെയോ, എങ്കിൽ അത്‌ ശരിയായിരിക്കും.

പണ്ഡിറ്റ്‌ : അതെയതെ പുഴുക്കളെ ടെലിസ്‌കോപ്പിലൂടെ കാണാമത്രെ

ഖെണ്ഡുരാം : കൽക്കത്തയിലെ നമ്മുടെ ഇംഗ്ലീഷ്‌ ഡോക്‌ടർമാർ പറഞ്ഞു അവ നല്ല വിഷമുള്ളവയാണെന്ന്‌.

ദുലിരാം : അതെ, ഞാൻ കണ്ടിട്ടുണ്ട്‌ അവയ്‌ക്ക്‌ വെളുത്ത വാലുണ്ട്‌. പക്ഷേ അതാരുടെ വാലായിരിക്കുമോ ആവോ?

അതെ നമ്മൾ വളരെ ദൂരം വന്നു കഴിഞ്ഞു. കോമറ്റുകളെ ഇപ്പോൾ നാം പേടിക്കാറില്ല. നമുക്ക്‌ എല്ലാവർക്കും ഒത്തുചേർന്ന്‌ രസിച്ചുകൊണ്ടുതന്നെ ഐസോണിനെ കാണാം. നമുക്കൊന്നിച്ച്‌.


ഡീപ്‌ ഇംപാക്ട്‌

ഡോ.ടി.വി വെങ്കടേശ്വരൻ, വിജ്ഞാൻ പ്രസാർ, ന്യൂഡൽഹി

ധൂമകേതുക്കൾ, സൂര്യനെ പ്രദക്ഷിണം വെച്ച്‌ മാനത്തുകൂടെ മനോഹരമായി കടന്നുപോകുമ്പോൾ മനുഷ്യനിൽ അത്ഭുതവും ഭയവും ഉണർത്തുമായിരുന്നു. ``ധൂമകേതു എന്ന്‌ അതിനെ അധിക്ഷേപിക്കുമ്പോഴും രാജാക്കന്മാരുടെ മരണം, ക്ഷാമം, വെള്ളപ്പൊക്കം തുടങ്ങിയ അത്യാപത്തുകൾക്ക്‌ കാരണക്കാരനായി ജ്യോത്സ്യന്മാർ ഈ ജ്വലിക്കുന്ന അതിഥിയെ കുറ്റപ്പെടുത്തിയിരുന്നു. ഇന്ന്‌ ഇതെല്ലാം പഴയ കാര്യം. ഇപ്പോൾ ധൂമകേതുക്കൾ മനുഷ്യരെയാണ്‌ ഭയപ്പെടേണ്ടത്‌ എന്നായിരിക്കുന്നു. 2005 ജൂലായ്‌ 4ന്‌ നാസയുടെ ഉപഗ്രഹം ``ഡീപ്‌ ഇംപാക്ട്‌, 360 കിലോഗ്രാം ഭാരം വരുന്നതും ചെമ്പ്‌ കൊണ്ട്‌ ബലപ്പെടുത്തിയതുമായ ഒരു ഉപകരണം കോമറ്റ്‌ 9P/Temple 1 എന്ന ധൂമകേതുവിൽ ഇടിച്ചിറക്കി. ഇങ്ങനെ ഉദ്‌ഘാടനം ചെയ്യപ്പെട്ടത്‌ കോമറ്റുകളെക്കുറിച്ചുള്ള പഠനത്തിനുള്ള പുതിയ പരീക്ഷണമാണ്‌. കോമറ്റുകളുടെ ഉപരിഭാഗത്തെപ്പറ്റിയും ആന്തരിക വസ്‌തുക്കളെപ്പറ്റിയും പഠിക്കാൻ ഈ പരീക്ഷണം സഹായകരമാണ്‌. സൗരയൂഥത്തിന്റെ ആദ്യകാല സ്ഥിതിയെപ്പറ്റി മനസ്സിലാക്കാൻ ഈ പരീക്ഷണഫലങ്ങളെ ആശ്രയിക്കാം.

കോമറ്റുകളെക്കുറിച്ചുള്ള പഠനം

യുഗങ്ങളായി ധൂമകേതുക്കൾ മനുഷ്യരാശിക്ക്‌ ദുരൂഹമായിരുന്നു. അവ എപ്പോഴും ഭയമാണ്‌ ജനിപ്പിച്ചത്‌. യഥാർഥത്തിൽ ഈ പൊടിയും ചെളിയും നിറഞ്ഞ ഹിമക്കട്ടകൾ ഭൂമിയെ അപകടപ്പെടുത്തുമോ? അവ ദൈവങ്ങൾ നൽകുന്ന വരാൻ പോകുന്ന അത്യാപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണോ? പുരാണങ്ങൾ അത്‌ ശരിവെയ്‌ക്കുന്നു.

ഇന്ത്യൻ പുരാണങ്ങളിലും കൃതികളിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ അനേകമാണ്‌. ധൂമകേതുക്കളെ ആവിധം തരംതിരിക്കുക പോലും ചെയ്‌ത്‌ കാണുന്നു. അഥർവവേദം ഭയങ്കരനായ ധൂമകേതുവെപ്പറ്റി പറയുന്നുണ്ട്‌. അതേ പോലെ വരാഹമിഹിരന്റെ ബൃഹത്‌ സംഹിതയുടെ പതിനൊന്നാം അധ്യായം നിരവധി ധൂമകേതുക്കളെ പട്ടികപ്പെടുത്തി, അവയുടെ ജ്യോതിഷ പ്രാധാന്യം വിശദീകരിക്കുന്നുണ്ട്‌. ഈ ധൂമകേതുക്കൾ പൊതുവേ ലോകത്തിൽ വൻ മാറ്റങ്ങൾക്ക്‌ കാരണമാകുമെന്ന്‌ പറയുമ്പോൾ തന്നെ ഓരോ ധൂമകേതുവും എന്തെന്ന്‌ ആപൽസൂചനകളാണ്‌ തരിക എന്നും ബൃഹത്സംഹിത വിശദീകരിക്കുന്നു. ചിലവ അഗ്നി കൊണ്ടുള്ള നാശം വരുത്തും, തെക്കൻ ഭാഗത്ത്‌ വളഞ്ഞ വാലോടെ പ്രത്യക്ഷപ്പെടുന്നവ ജനങ്ങളിൽ പടർന്ന്‌ പിടിക്കാവുന്ന മഹാമാരികളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ തരുമത്രെ. ധൂമകേതുക്കൾ ഭൂകമ്പങ്ങളുടെ മുന്നറിയിപ്പാണെന്നും വിശ്വാസമുണ്ട്‌. പരാശരൻ പറയുന്നു, ചലകേതു എന്ന ധൂമകേതു മധ്യദേശത്തിൽ ഓരോ 5000 വർഷത്തിലും വന്ന്‌ ഭൂമിയെ കുലുക്കി ജനങ്ങൾക്ക്‌ നാശം വരുത്തുമെന്ന്‌. ധ്രുവകേതു എന്ന ധൂമകേതു ഇടയ്‌ക്കിടെ വന്ന്‌ ഭൂമി കുലുക്കം ഉണ്ടാക്കും എന്നും പരാമർശിക്കുന്നു.

ആധുനിക യൂറോപ്യൻ ഭാഷകളിൽ കോമറ്റ്‌ എന്ന വാക്കിന്റെ ഉത്ഭവം ഗ്രീക്ക്‌ ഭാഷയിലെ ``കോമറ്റസ്‌ (മുടിനാര്‌) എന്ന പദത്തിൽ നിന്നാണ്‌. പക്ഷേ ക്രിസ്‌തുവിന്‌ 1000 വർഷങ്ങൾക്ക്‌ മുമ്പേ ഇവയെ ചൈനക്കാരും കാൽഡിയരും (ഇന്നത്തെ ഇറാക്ക്‌) നിരീക്ഷണവിധേയമാക്കിയിട്ടുണ്ട്‌. ധൂമകേതുക്കളെപ്പറ്റി ഒരു പരിധിവരെ ശരിയായ വിവരണം, ക്രി.മു.500 കൾക്കു മുമ്പ്‌ ഗ്രീസിലെ ഹെലനിക്ക്‌ ദാർശനികരുടേതാണ്‌. പ്രഭാതത്തിലോ സന്ധ്യക്കോ ചക്രവാളത്തിനടുത്ത്‌ എപ്പോഴെങ്കിലുമൊക്കെ കാണുന്ന ഒരുതരം ഗ്രഹ(ആകാശത്ത്‌ അലഞ്ഞുനടക്കുന്ന വസ്‌തുക്കൾ) ങ്ങളായിട്ടാണ്‌ പൈത്തഗോറസ്‌ അവയെ വിവരിക്കുന്നത്‌. എന്നാൽ ബി.സി 300ൽ അരിസ്റ്റോട്ടിൽ എഴുതിയ ``മെറ്റീരിയോളജി എന്ന പുസ്‌തകത്തിൽ ചന്ദ്രനുതാഴെ മാത്രം സംഭവിക്കുന്ന, ഭൂമിയിൽ നിന്നും പുറത്തേയ്‌ക്ക്‌ അന്തരീക്ഷത്തിലേക്ക്‌ ഉയർന്ന്‌ പൊങ്ങുന്ന ഒരുതരം തപ്‌തനിശ്വാസമായിട്ടാണ്‌ വർണിക്കുന്നത്‌.ആകാശം അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ക്രമമുള്ളതും ചിട്ടയുള്ളതുമാണ്‌. അതിൽ, ധൂമകേതുക്കളെ പോലുള്ള ചിട്ടയില്ലാതെ അപ്രതീക്ഷിതമായി വരുകയും പോവുകയും ചെയ്യുന്ന വസ്‌തുക്കൾക്ക്‌ സ്ഥാനമില്ല. ടോളമിയുടെ പ്രസിദ്ധമായ ``അൽമാജെസ്റ്റിൽ ധൂമകേതുക്കളെപ്പറ്റി പറയുന്നില്ല. അവയെ ആകാശവസ്‌തുക്കളായി അദ്ദേഹം കണക്കിലെടുത്തു കാണുകയില്ല. പക്ഷേ, അദ്ദേഹത്തിന്റെ ``ടെട്രബിബ്‌ളോസ്‌ എന്ന ജ്യോതിഷപുസ്‌തകത്തിൽ അവയെപ്പറ്റി പറയുന്നുണ്ട്‌. അരിസ്റ്റോട്ടിലിന്റെ കാഴ്‌ചപ്പാട്‌ ഏതാണ്ട്‌ ഒരായിരം വർഷം നിലനിന്നു. ചെറിയ ഒരു സംശയം പ്രകടിപ്പിച്ചത്‌ തോമസ്‌ എക്വിനാസും റോജർ ബേക്കണും ആയിരുന്നു. 1267ൽ റോജർ ബേക്കൺ തന്റെ ``Opus teritium എന്ന പുസ്‌തകത്തിലാണ്‌ ഈ സംശയപ്രകടനം നടത്തിയത്‌. അപ്പോഴും അവരും ധൂമകേതുക്കളെ ഒരു അപായസൂചകമായി തന്നെയാണ്‌ കരുതിയത്‌.

ദുശ്ശകുനത്തിൽ നിന്നും പരിപഥത്തിലേക്ക്‌

1600 കൾക്ക്‌ മുമ്പ്‌ വരെ ധൂമകേതുക്കൾ ഒരു ജ്യോതിശ്ശാസ്‌ത്ര പ്രതിഭാസമായല്ല മറിച്ച്‌ ഒരു ആകാശ ദുശ്ശകുനമായാണ്‌ കരുതിപ്പോന്നത്‌ എന്ന്‌ പറഞ്ഞുവല്ലോ. അത്‌ ഭൂമിയിൽ നിന്ന്‌ അന്തരീക്ഷത്തിലേക്ക്‌ ഉയരുന്നതായാണ്‌ കരുതിയതും. ഡാനിഷ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞൻ ടൈക്കോബ്രാഹെ 1577ൽ വന്ന ഒരു ധൂമകേതുവെ സൂക്ഷ്‌മമായി നിരീക്ഷണവിധേയമാക്കി. അദ്ദേഹം ധൂമകേതുവിന്റെയും ചന്ദ്രന്റെയും സ്ഥാനങ്ങൾ നക്ഷത്ര പശ്ചാത്തലത്തിൽ പുലർകാലത്തും സന്ധ്യക്കും അളന്നു. അവ രണ്ടും ആകാശവസ്‌തുക്കളാണല്ലോ. ലംബനം (Parellax) മൂലം നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ അടുത്തുള്ള വസ്‌തുക്കൾ ദൂരെയുള്ള വസ്‌തുക്കളേക്കാൾ സ്ഥാനം കൂടുതൽ മാറിയതായി കാണാം. ചന്ദ്രബിംബം നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ സന്ധ്യക്കും പ്രഭാതത്തിനും ഇടയ്‌ക്ക്‌ നിരീക്ഷിച്ചാൽ കോമറ്റിനെ അപേക്ഷിച്ച്‌ കൂടുതൽ ചലിച്ചതായി കാണാം. ഈ കണക്കുകൾ വെച്ചുകൊണ്ട്‌ ടൈക്കോ ബ്രാഹെ ഒരു തീരുമാനത്തിലെത്തി. അദ്ദേഹം കണ്ട കോമറ്റ്‌ ചുരുങ്ങിയത്‌ ആറ്‌ മടങ്ങ്‌ ചന്ദ്രബിംബത്തിലേക്കുള്ള ദൂരത്തേക്കാൾ കൂടുതൽ ദൂരത്തിലാണെന്ന്‌. ഏതാണ്ട്‌ 100 വർഷങ്ങൾക്ക്‌ ശേഷം ഇംഗ്ലീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞൻ ഐസക്‌ ന്യൂട്ടൻ താൻ തന്നെ വികസിപ്പിച്ചെടുത്ത ഗണിതത്തിലെ കാൽക്കുലസ്‌ ഉപയോഗിച്ച്‌ 1680 ൽ പ്രത്യക്ഷപ്പെട്ട ധൂമകേതുവിന്റെ പഥം ഏതാണ്ട്‌ പാരാബൊളികം ആണെന്ന്‌ സ്ഥാപിച്ചു. അതേപോലെ എഡ്‌മണ്ട്‌ ഹാലി ന്യൂട്ടന്റെ രീതി ഉപയോഗിച്ച്‌ രേഖപ്പെടുത്തിയ 24 കോമറ്റുകളുടെ പഥത്തിന്റെ പഠനം നടത്തി. 1531,1607,1682 വർഷങ്ങളിൽ വന്ന മൂന്ന്‌ കോമറ്റുകളുടെ പഥങ്ങളെക്കുറിച്ച്‌ നടത്തിയ പഠനങ്ങളിൽ നിന്നും അവ മൂന്നും ഒന്നാണെന്ന്‌ ഹാലി തീർച്ചയാക്കി. സൂര്യന്‌ വളരെ അടുത്തുകൂടി ദീർഘവൃത്താകാര പഥത്തിൽ കടന്ന്‌ പോകുന്ന അവ ഓരോ 25 വർഷങ്ങളിലും വരുമെന്ന്‌ പറഞ്ഞു. അത്‌ വീണ്ടും 1758-59ൽ വരുമെന്നും അദ്ദേഹം പറഞ്ഞുവെച്ചു. അങ്ങനെ ഹാലി കോമറ്റ്‌ ഉണ്ടായി. അത്‌ മുതൽക്ക്‌ ചില കോമറ്റുകൾ ഇടയ്‌ക്കിടക്ക്‌ ആവർത്തിച്ച്‌ വരുമെന്ന്‌ ജ്യോതിശ്ശാസ്‌ത്രജ്ഞർ കണ്ടു. മൂന്ന്‌ മുതൽ 200 വരെ വർഷങ്ങൾക്കിടയിൽ വരുന്നവയെ അവർ ഹ്രസ്വകാല ധൂമകേതുക്കൾ എന്ന്‌ വിളിച്ചു. ദൂർഘ പഥങ്ങളുള്ള മറ്റ്‌ നിരവധി ധൂമകേതുക്കളും ഉണ്ട്‌. അവയുടെ ആവർത്തനകാലം ലക്ഷക്കണക്കിന്‌ വർഷങ്ങളായിരിക്കും.

കോമറ്റിന്റെ ഭൗതികം

മനുഷ്യസംസ്‌കാരത്തിന്റെ ആരംഭത്തിൽ ധൂമകേതുക്കളെക്കുറിച്ചുള്ള ചിന്ത ജ്യോതിഷപരമായ ആവശ്യങ്ങളിൽ ഒതുങ്ങിപ്പോയിരുന്നു. ന്യൂട്ടനും ഹാലിക്കും ശേഷം 200 വർഷം, പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ വരെ, അവയുടെ ചലനം, പഥം തുടങ്ങിയ കാര്യങ്ങളിലായി ശ്രദ്ധ. 1800 കളുടെ മധ്യത്തിലാണ്‌ ധൂമകേതുക്കളുടെ ചേരുവയെപ്പറ്റി പഠിക്കുന്നതിൽ ശാസ്‌ത്രജ്ഞരുടെ ചിന്ത പതിഞ്ഞത്‌. കോമറ്റുകളുടെ ചേരുവയെപ്പറ്റി പഠിക്കുന്നതെങ്ങനെയാണ്‌? മറ്റൊരു വിചിത്രമായ ആകാശ പ്രതിഭാസത്തെപ്പറ്റി - അതായത്‌ ഉൽക്കാ പതനം - പഠിക്കുമ്പോഴാണ്‌ കോമറ്റുകളുടെ ചേരുവയെപ്പറ്റി ചെറിയ സൂചന കിട്ടിയത്‌. ഭൂമി ചില അറിയപ്പെട്ട കോമറ്റുകളുടെ പഥത്തിൽ എത്തിപ്പെടുമ്പോഴാണ്‌ പ്രധാനപ്പെട്ട ചില ഉൽക്കാപതനങ്ങൾ ഉണ്ടാവുന്നത്‌ എന്ന്‌ ശാസ്‌ത്രജ്ഞർ മനസ്സിലാക്കി. അങ്ങനെ കോമറ്റുകളിലും ഉൽക്കകളിലെപോലെ പാറക്കഷണങ്ങളും മണലും ഒക്കെയാണെന്ന്‌ അവർ തിരിച്ചറിഞ്ഞു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ശാസ്‌ത്രത്തിന്റെ വികാസത്തിന്‌ പുതിയ നിരവധി ഉപകരണങ്ങൾ കിട്ടുകയുണ്ടായി. അതിലൊന്ന്‌ സ്‌പെക്‌ട്രോഗ്രാഫി ആയിരുന്നു. ഒരു വസ്‌തു പുറത്തുവിടുന്ന പ്രകാശത്തിന്റെ വർണരാജിയെ അപഗ്രഥിച്ചാൽ ആ വസ്‌തുവിലടങ്ങിയിട്ടുള്ള രാസചേരുവ എന്താണെന്ന്‌ മനസ്സിലാക്കാം. ഇതിനെ സ്‌പെക്‌ട്രോഗ്രാഫി എന്ന്‌ പറയും. അങ്ങനെ കോമറ്റുകളുടെ വർണരാജി പഠനത്തിൽ നിന്നും അവയിൽ നിന്ന്‌ വാതകങ്ങളും അയണീകൃത തന്മാത്രകളും പുറത്ത്‌ വരുന്നുണ്ടെന്ന്‌ മനസ്സിലായി.

വൃത്തിഹീനമായ ഹിമക്കട്ട

കോമറ്റുകളെ പലപ്പോഴും വൃത്തിഹീനമായ ഹിമക്കട്ടകൾ എന്ന്‌ വിവരിക്കാറുണ്ട്‌. ഈ പേരിന്‌ കാരണക്കാരൻ അമേരിക്കൻ ജ്യോതിശ്ശാസ്‌ത്രകാരൻ ഫ്രെഡ്‌ എൽ വിപ്പിൾ (1906 -2004) ആണ്‌. കോമറ്റിന്റെ ന്യൂക്ലിയസിന്‌ ഇങ്ങനെയൊരു മാതൃക നിർദേശിച്ചത്‌ അദ്ദേഹമാണ്‌. ഈ മോഡൽ വ്യാപകമായി അംഗീകരിക്കപ്പെട്ടു. ഇതുപ്രകാരം ന്യൂക്ലിയസിന്റെ ഉള്ളടക്കം, ഹിമക്കട്ടകളും, പാറക്കഷണങ്ങളും പൊടിയും, ജലവും പിന്നെ ജൈവവസ്‌തുക്കളുടെ കറുത്ത മിശ്രിതം, ഇവയൊക്കെയാണ്‌. (ജൈവവസ്‌തു എന്നതിന്‌ അർഥം കാർബണും ഹൈഡ്രജനും ഒക്കെ അടങ്ങിയത്‌ എന്നേയുള്ളൂ. ജീവാംശമുള്ളത്‌ എന്ന്‌ അർഥമാക്കേണ്ടതില്ല.) ഒട്ടുമിക്ക കോമറ്റുകളുടെയും ന്യൂക്ലിയസിന്റെയും വ്യാസം 1 മുതൽ 10 വരെ കിലോമീറ്റർ ഉണ്ടാകാം. കോമറ്റ്‌ ന്യൂക്ലിയസിൽ ഹിമം അടങ്ങിയിട്ടുണ്ടെങ്കിലും അവ ഉത്ഭവിച്ചിട്ടുണ്ടാവുക താരതമ്യേന ചൂട്‌ കൂടുതലുള്ള ആന്തരിക സൗരയൂഥത്തിലല്ല, മറിച്ച്‌ തണുത്തുറഞ്ഞ സ്ഥലത്തായിരിക്കും. 1950ൽ ഡച്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞൻ ജാൻ ഹെൻട്രിക്ക്‌ ഊർട്ട്‌ (1900 -1992) തന്റെ നിരീക്ഷണഫലങ്ങളുടെസഹായത്താൽ, സൂര്യനിൽ നിന്നും നൂറു കണക്കിന്‌ കോടി (അമ്പതിനായിരം ആസ്‌ട്രോണമിക്കൽ യൂണിറ്റ്‌ - ഒരു ആസ്‌ട്രോണമിക്കൽ യൂണിറ്റ്‌ എന്നാൽ ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം) കിലോമീറ്ററുകൾക്ക്‌ അപ്പുറം വിശാലമായ ഒരു പ്രദേശത്ത്‌ ചുറ്റിത്തിരിയുന്ന ധൂമകേതുക്കളുടെ മേഘപടലം ഉണ്ടെന്ന്‌ പ്രവചിച്ചു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏറ്റവും അടുത്ത നക്ഷത്രത്തിലേക്കുള്ള പകുതി ദൂരം. ഈ പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്‌ ഊർട്ട്‌മേഘം എന്ന പേരിലാണ്‌. അങ്ങനെയാണെങ്കിൽ ഒരാൾക്ക്‌ ഈ ദീർഘദൂര ധൂമകേതുക്കൾ എങ്ങനെയാണ്‌ വല്ലപ്പോഴുമൊക്കെ സൂര്യനെ കാണാൻ വരുന്നത്‌ എന്ന്‌ പറയാൻ കഴിയും. പക്ഷേ, മൂന്ന്‌ മുതൽ 200 വരെ വർഷങ്ങളിൽ വരുന്ന ഹ്രസ്വകാല ധൂമകേതുക്കൾക്ക്‌ അത്രയ്‌ക്ക്‌ ദൂരെ നിന്ന്‌ വരാൻ കഴിയുമോ?

ഒരു പുതിയ സങ്കൽപ്പം അടുത്ത്‌ കയ്യെത്തും ദൂരത്ത്‌ കോമറ്റുകളുടെ ഒരു നേഴ്‌സറി ഉണ്ടായാലോ? ഡച്ച്‌കാരനും പിന്നീട്‌ അമേരിക്കൻ പൗരനുമായ ഗറാർഡ്‌ കുയ്‌പർ (1905 -1973) നിർജീവ ധൂമകേതുക്കളുടെ ഒരു പ്രദേശം, സൗരയൂഥഗ്രഹങ്ങളുടെ പഥങ്ങൾക്ക്‌ അപ്പുറത്ത്‌, സൂര്യനിൽ നിന്നും ഏതാണ്ട്‌ 30 മുതൽ 100 വരെ AU ദൂരത്തിൽ ഉണ്ടെന്ന്‌ പറഞ്ഞു. ആ പ്രദേശം കുയ്‌പർബെൽട്ട്‌ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. (മറ്റ്‌ ചില ശാസ്‌ത്രജ്ഞർ, ഫ്രഡറിക്ക്‌ ലിയോനാർഡും കെന്നത്ത്‌ എഡ്‌ജ്‌വർത്തും ഇത്തരം ഒരു പ്രദേശത്തെപ്പറ്റി 1930 കളിൽ സംശയം പ്രകടിപ്പിച്ചതുകൊണ്ട്‌ പ്രദേശത്തെ എഡ്‌ജ്‌വർത്ത്‌ - കുയ്‌പർ ബെൽട്ട്‌ എന്നും ലിയോനാർഡ്‌ - എഡ്‌ജ്‌വർത്ത്‌ - കുയ്‌പർ ബെൽട്ട്‌ എന്നും പരാമർശിക്കാറുണ്ട്‌). പലപ്പോഴും നിർജീവ കോമറ്റുകൾ കൂട്ടിമുട്ടുമ്പോൾ അവ അവയുടെ പരിപഥം വിട്ട്‌ സൂര്യനിലേക്ക്‌ പറക്കും. പറക്കും വഴിക്ക്‌ ബാഹ്യസൗരയൂഥത്തിലെ കൂറ്റൻ ഗ്രഹങ്ങളുടെ ആകർഷണ വലയത്തിൽപ്പെടും. ആദ്യം നെപ്‌റ്റിയൂൺ, പിന്നെ യുറാനസ്‌, ശനി, അവസാനം വ്യാഴത്തിന്റെ.

ഊർട്ട്‌ മേഘപടലം ദീർഘദൂര കോമറ്റുകളുടെ ആവാസസ്ഥാനമാണ്‌. അവിടെ ചുറ്റിത്തിരിയുന്ന കോമറ്റുകളിൽ ചിലവ ഇടയ്‌ക്കിടെ പല സ്വാധീന ശക്തികൾക്കും അടിപ്പെട്ട്‌ അവയുടെ പഥത്തിൽ നിന്നും പറിച്ചെറിയപ്പെടും. ഒരുപക്ഷേ അടുത്തെവിടെയെങ്കിലുമുള്ള ഒരു നക്ഷത്രത്തിന്റെ സ്വാധീനമാകാം, അതല്ലെങ്കിൽ ക്ഷീരപഥത്തിലുണ്ടാകുന്ന ചലനങ്ങളാകാം കാരണം. ഹ്രസ്വ-കാല/ ദീർഘകാല കോമറ്റുകളെ വേർതിരിക്കുന്നത്‌ അവയുടെ പരിക്രമണകാലം കൊണ്ട്‌ മാത്രമല്ല. ഹ്രസ്വകാല കോമറ്റുകൾ മിക്കതിന്റെയും പഥം ക്രാന്തി പഥതലത്തിന്‌ ചേർന്നാണ്‌ ഉണ്ടാവുക. ഇതിന്‌ വിപരീതമായി ദീർഘകാല കോമറ്റുകൾ ആകാശത്തിന്റെ ഏത്‌ കോണിൽ നിന്നും സൂര്യനിലേക്ക്‌ കൂപ്പ്‌കുത്താം. ഇത്‌ കാണിക്കുന്നത്‌ കുയ്‌പർ ബെൽട്ട്‌ താരതമ്യേന ഒരു പരന്ന പ്രതലമാണെന്നും ഊർട്ട്‌ മേഘപടലം സൗരയൂഥത്തെ പൊതിയുന്ന ത്രിമാനഗോളമാണെന്നുമാണ്‌. ഇതത്രെ കോമറ്റുകളെപ്പറ്റിയുള്ള ആധുനിക ചിത്രം. തീർച്ചയായും ബൃഹത്‌ സംഹിതയുടെയും അരിസ്റ്റോട്ടിലിന്റെയുമൊക്കെ സാങ്കൽപ്പിക ചിത്രത്തിൽ നിന്നൊക്കെ നമ്മൾ ബഹുദൂരം വന്നു കഴിഞ്ഞു.

സൗരയൂഥത്തിലെ മാർക്കണ്‌ഠേയൻ

പുരാണത്തിലെ യൗവ്വനം നശിക്കാത്ത മാർക്കണ്‌ഠേയനെപ്പോലെ കോമറ്റുകൾ സൗരയൂഥത്തിലെ കളങ്കമേശാത്ത ഇഷ്ടികകളാണ്‌. ഒരു കെട്ടിടനിർമാണം കഴിഞ്ഞ സ്ഥലത്തെ മിച്ചം വന്ന വസ്‌തുക്കളെപ്പോലെ, കോമറ്റുകൾ, കൂറ്റൻ വാതകമേഘ പടലത്തിൽ നിന്നും സൂര്യനും മറ്റ്‌ ഗ്രഹങ്ങളും അടങ്ങിയ സൗരയൂഥം ഉണ്ടായ ശേഷം മിച്ചം വന്ന വസ്‌തുക്കളാണത്രേ. പക്ഷേ ഗ്രഹങ്ങളിൽ നിന്നും, പ്രത്യേകിച്ച്‌ ആന്തരിക ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്‌തമായി, കോമറ്റുകളുടെ വാസസ്ഥലം സൂര്യനിൽ നിന്നും വളരെ അകലെയാണ്‌. അതുകൊണ്ട്‌ മറ്റ്‌ സൗരയൂഥവസ്‌തുക്കളെപ്പോലെ സൂര്യതാപം ഏൽക്കുന്നില്ല. ഇക്കാരണത്താൽ അവ ഇപ്പോഴും ഉത്ഭവകാലത്തെ ചേരുവയിൽ വലിയ മാറ്റമില്ലാതെ തുടരുന്നു. വലിയ കേടുപാടുകളില്ലാതെ, മാറ്റങ്ങളില്ലാതെ 460 കോടി വർഷങ്ങളായി സംരക്ഷിക്കപ്പെട്ട കളങ്കമേശാത്ത ഈ സൗരയൂഥ നിർമാണസാമഗ്രികൾ, കോമറ്റുകൾ, സൗരയൂഥ നിർമാണ സമയത്തെ വസ്‌തുക്കളുടെ രാസചേരുവയെപ്പറ്റി നമുക്ക്‌ സൂചനകൾ നൽകാൻ അനുയോജ്യമാണ്‌. കോമറ്റുകളെക്കുറിച്ചുള്ള ആധുനിക ചിത്രം തീർച്ചയായും ആദിമ ഹിമക്കട്ടകളും പൊടിപടലവുമൊക്കെ ചേർന്നുണ്ടായ അസ്ഥിരമായ പഥങ്ങളിൽ ചുറ്റിത്തിരിയുന്ന സൗരകാന്തിക മണ്ഡലവുമായും കണികാവികിരണവുമായും തീക്ഷ്‌ണമായി പ്രതിപ്രവർത്തിക്കുന്ന മലിനഹിമഗോളങ്ങൾ എന്നതാണ്‌. 1950കളിൽ ഉയർന്നുവന്നതാണ്‌ ആധുനിക ധൂമകേതു പഠനങ്ങളിലെ ഈ പുതിയ അധ്യായം.

ഭാഗീരഥൻ

ധൂമകേതുക്കൾ മാർക്കണ്‌ഠേയൻമാർ മാത്രമല്ല ഭാഗീരഥന്മാർ കൂടിയാണ്‌. പുരാണങ്ങളിലെ ഭാഗീരഥൻ ഗംഗാനദിയെ ഭൂമിയിലേക്ക്‌ ഇറക്കി കൊണ്ടുവന്നു എന്ന്‌ പറയുംപോലെ കോമറ്റുകൾ നമ്മുടെഈ ഭൂമിയിലേക്ക്‌ ജലത്തെ കൊണ്ടുവന്ന ഭാഗീരഥരാണ്‌.വളരെ പണ്ട്‌,സൗരയൂഥത്തിന്റെ ആദ്യകാലത്ത്‌ കോമറ്റുകളും ഛിന്നഗ്രഹങ്ങളും ഗ്രഹങ്ങളുമായി നിരന്തരം കൂട്ടിയിടിക്കുമായിരുന്നു. കൂട്ടിയിടിക്കലിന്റെ ഫലമായുണ്ടായ വലുതും ചെറുതുമായ ഗർത്തങ്ങൾ ഗ്രഹങ്ങളുടെയും മറ്റു വസ്‌തുക്കളുടെയും ഉപരിതലത്തിൽ (ചന്ദ്രന്റെയും ബുധന്റെയും) ഇപ്പോഴും കാണാമല്ലോ. 390 കോടി വർഷങ്ങൾക്ക്‌ മുമ്പുള്ള ഒരു ഘട്ടത്തിൽ കോമറ്റുകളുടെയും ഉൽക്കകളുടെയുംശക്തമായആഘാതം ഈ ഗ്രഹങ്ങളിൽ ഉണ്ടായിരുന്നു എന്ന്‌ ഇവയുടെ ഭൂഗർഭശാസ്‌ത്ര രേഖകൾ തെളിയിക്കുന്നു. ഭൂമിയിൽ ആദ്യത്തെ ജീവൽസ്‌പുരണം ഈ കാലഘട്ടത്തിന്‌ ശേഷം ഉണ്ടായതാണ്‌ എന്നതിന്‌ തെളിവുണ്ട്‌. തെരുതെരേയുള്ള കോമറ്റുകളുടെയും ഛിന്നഗ്രഹങ്ങളുടെയും ബോംബിങ്ങ്‌ വലിയഅളവിൽ അവശിഷ്ടങ്ങൾ ഭൂമിയിൽ നിറച്ചിരിക്കും. അത്‌ ഭൂമിയിലെജലാംശത്തെ പൂർണമായി ബാഷ്‌പീകരിച്ചിരിക്കാം.അത്‌ കാരണം ചൂട്‌ കൂടുകയും ലോലമായകാർബൺ അടിസ്ഥാന ജീവൽ തന്മാത്രകളുടെ നിലനിൽപ്പ്‌ അസാധ്യമാവുകയും ചെയ്‌തിരിക്കാം. ഇത്‌ ശാസ്‌ത്രജ്ഞരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്‌. കാര്യങ്ങൾ ഇതായിരുന്നുവെങ്കിൽ ജലമോകാർബൺ അടിസ്ഥാനമായ ജീവൽ തന്മാത്രകളോ ഭൗമപ്രതലത്തിൽ അവശേഷിച്ചില്ലെങ്കിൽ എങ്ങനെയാണ്‌ ബോംബിങ്ങ്‌ ശമിച്ചതിന്‌ ശേഷം പെട്ടെന്ന്‌ ജീവൻ ഭൂമിയിൽ ഉയിർത്ത്‌ എഴുന്നേറ്റിട്ടുണ്ടാവുക? സമൃദ്ധമായ ജലാംശവും കാർബൺ തന്മാത്രകളുമടങ്ങിയ കോമറ്റുകളാവും ജീവൻ ഉൽഭവിക്കാൻ അവശ്യം ആവശ്യമായ ചേരുവകൾ ഭൂമിയിൽ എത്തിച്ചിട്ടുണ്ടാവുക.യഥാർഥത്തിൽ കോമറ്റുകളുടെ ഭാരത്തിന്റെ 50 ശതമാനം ജലവും 10 മുതൽ 20 വരെ ശതമാനം കാർബണും ആണ്‌.

സമുദ്രങ്ങളുടെയും ജീവന്റെയും ഉത്ഭവം തന്നെ കോമറ്റുകളിൽ നിന്നാണെന്ന സൂചന അപ്രതീക്ഷിതമായ ഒരു സ്രോതസ്സിൽ നിന്നുമാണ്‌ കിട്ടിയത്‌. Dynamic Explorer 1 എന്ന ഉപഗ്രഹത്തിൽ ഘടിപ്പിച്ചിട്ടുള്ള അൾട്രാ -വയലറ്റ്‌ ക്യാമറ ഉപയോഗിച്ച്‌ ഭൂമിയിലെചില പ്രകാശഉൽ സർജനത്തെ പരിശോധിക്കുകയായിരുന്നു ജോൺ സിഗ്‌വർത്തും കൂട്ടുകാരനായ ലൂയിസ്‌ എ ഫ്രാങ്കും. ചില പ്രകാശ ഉൽസർജനങ്ങൾ മനുഷ്യന്റെ നഗ്നനേത്രങ്ങൾക്ക്‌ കാണാൻ കഴിയില്ലല്ലോ. പക്ഷേ, അവയ്‌ക്ക്‌ ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ കണ്ടുവരുന്ന ധ്രുവദീപ്‌തി (Aurora)യെപ്പറ്റി ഉൾക്കാഴ്‌ച തരാൻ കഴിയും. അൾട്ര - വയലറ്റ്‌ കിരണങ്ങൾക്ക്‌ ധ്രുവദീപ്‌തിയുമായുള്ള ബന്ധം കണ്ടെത്താനും കഴിയും. ഉപരി അന്തരീക്ഷത്തിൽ, അൾട്രാവയലറ്റ്‌ കിരണങ്ങൾ സൂര്യപ്രകാശവുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന വെളിച്ചത്തിന്റെ ആവരണം ഒരേപോലെയല്ല. ആവരണത്തിൽ നിറയെ കറുത്ത പൊട്ടുകൾ കാണപ്പെട്ടു. തുടക്കത്തിൽ അവർ അതിനെ അനാവശ്യ സിഗ്നൽ (Noise) ആയി തള്ളിക്കളഞ്ഞു. തുടർന്നുള്ള സൂക്ഷ്‌മ പരിശോധനയിൽ അത്തരം കറുത്ത പൊട്ടുകൾ അടുത്ത എല്ലാ ഫോട്ടോഗ്രാഫിലും കാണപ്പെട്ടു. അവ ഏതോ ഒരു വസ്‌തുവാണെന്നും അൾട്രാവയലറ്റ്‌ രശ്‌മികളെ അവ ആഗിരണം ചെയ്യുന്നുവെന്നും വൻവേഗതയിൽ ഉപരി അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നുവെന്നും മനസ്സിലാക്കി. ഇനിയിപ്പോൾ അവയെ അനാവശ്യ (Noise) സിഗ്നൽ എന്ന്‌ അവഗണിക്കാൻ പറ്റാതായി. ചില വസ്‌തുക്കൾ ഉപഗ്രഹത്തിലെ ക്യാമറയ്‌ക്കും ഭൂമിക്കും ഇടയിൽ അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുന്നുവെന്നും അവ അന്തരീക്ഷത്തിൽ ആപേക്ഷികമായി ദ്വാരങ്ങൾ സൃഷ്ടിക്കുന്നുവെന്നും സ്ഥിരീകരിച്ചു.

Dynamic Explorer ൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറ നിരീക്ഷണ വിധേയമാക്കുന്ന തരംഗദൈർഘ്യത്തിലുള്ള തരംഗങ്ങളെ ബാഷ്‌പരൂപത്തിലുള്ള ജലമാണ്‌ ആഗിരണം ചെയ്യുന്നത്‌ എന്ന്‌ മനസ്സിലായി. ഈ തെളിവുകളുടെ ബലത്തിൽ കണക്കാക്കിയപ്പോൾ 20 മുതൽ 40 വരെ ടൺ ഭാരമുള്ള ഏതാണ്ട്‌ 20 ഹിമധൂമകേതുക്കൾ ഓരോ മിനുട്ടിലും ഭൗമാന്തരീക്ഷത്തിൽ പതിക്കുന്നുണ്ടെന്ന്‌ മനസ്സിലായി. ഈ ചെറു ധൂമകേതുക്കൾ ഉപരി അന്തരീക്ഷത്തിൽ ബാഷ്‌പീകരിക്കുകയും അൾട്രാവയലറ്റ്‌ കിരണങ്ങളെ ആഗിരണം ചെയ്യുകയുമാണ്‌ ചെയ്യുന്നത്‌. അതേസമയം ഈ ധൂമകേതുക്കൾ ഭൂമിയിലെ ജീവന്‌ ഭീഷണിയാവുന്നുമില്ല. കാരണം, അവ അന്തരീക്ഷത്തിൽ തന്നെ ശിഥിലമായിപ്പോകുന്നു.

ജീവൻ ഉണ്ടാക്കുന്നതിൽ കോമറ്റുകൾ പങ്കുവഹിക്കുന്നത്‌ പോലെ തന്നെ ജീവിതത്തെ മാറ്റി മറിക്കുന്നതിൽ വിനാശകരമായ പങ്കും അവയ്‌ക്ക്‌ ഉണ്ട്‌. ധൂമകേതുവോ ഛിന്നഗ്രഹമോ ഭൂമിയിൽ വന്ന്‌ പതിച്ചാൽ അതിന്റെ പതനത്തിന്റെ ആഘാതം കൊണ്ട്‌ കാലാവസ്ഥ തകിടം മറിഞ്ഞേക്കാം. 65ദശലക്ഷം വർഷങ്ങൾക്കു മുമ്പ്‌ ഡിനോസറുകൾ തുടച്ചുമാറ്റപ്പെട്ടതും സസ്‌തനികളുടെ വാഴ്‌ചയ്‌ക്ക്‌ തുടക്കം കുറിച്ചതും കോമറ്റുകളുടെ പതനം മൂലമാകാം.

കോമറ്റ്‌ ടെമ്പിൾ -1

കോമറ്റ്‌ ടെമ്പിൾ 1 എന്നറിയപ്പെടുന്ന കോമറ്റ്‌ 9P ഹ്രസ്വകാല കോമറ്റുകളുടെ ഇനത്തിൽപ്പെടുന്നു. 1867ൽ ഫ്രഞ്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞൻ വിൽഹെം ടെമ്പിൾ ആണ്‌ ഇതിനെ കണ്ടുപിടിച്ചത്‌. ആവർത്തിച്ച്‌ വരുന്ന ധൂമകേതുക്കളിൽ ഒമ്പതാമത്തെയാണ്‌ (ഒന്നാമത്തേത്‌ ഹാലിയുടെ കോമറ്റ്‌ ആണ്‌) കോമറ്റ്‌ ടെമ്പിൾ 1. വിൽഹെം ടെമ്പിൾ കണ്ടുപിടിച്ച ആദ്യത്തെ ആവർത്തന കോമറ്റ്‌ എന്ന ബഹുമതിയും ഇതിനുണ്ട്‌. 10P/Tempel 2.1873, 11P/Tempel Swift - Linear 1869, 55P/Tempel tuttle (ലിയോനിഡ്‌ ഉൽക്കാപതനത്തിന്‌ കാരണക്കാരൻ കോമറ്റ്‌) 1866 പിന്നെ ആവർത്തിക്കാത്ത വേറെ ഒമ്പത്‌ കോമറ്റുകൾ അഞ്ച്‌ ഛിന്നഗ്രഹങ്ങൾ തുടങ്ങിയവയെ വിൽഹെം ടെമ്പിൾ ആണ്‌ കണ്ടുപിടിച്ചത്‌. ടെമ്പിൾ 1 സൂര്യനെ ഒരു പ്രാവശ്യം ചുറ്റാനെടുക്കുന്ന കാലയളവ്‌ 5.52 വർഷങ്ങളാണ്‌. വ്യാഴം സൂര്യനെ ഒരു പ്രാവശ്യം ചുറ്റാനെടുക്കുന്ന സമയത്തിന്റെ നേർ പകുതി സമയം. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരത്തിന്റെ 3.12 ആണ്‌ അതിൽ നിന്നും സൂര്യനിലേക്കുള്ള ദൂരം(3.12AU = 466.7 ദശലക്ഷം കി.മീറ്റർ).കോമറ്റിന്റെ പരിപഥം വളരെ ഉൽകേന്ദ്രിതം (0.5176) ആയതിനാൽ സൂര്യനിലേക്കുള്ള ദൂരം വളരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. (1.506 AU ൽ നിന്നും 4.735 AU വരെ) ഭൂമിയുടെ പഥത്തെ മുറിച്ച്‌ കടക്കുന്നില്ല. അതേ സമയം ചൊവ്വയേയും പ്രധാന ഛിന്നഗ്രഹപ്രദേശത്തെയും മുറിച്ചുകടക്കും. ടെമ്പിൾ 1 കോമറ്റ്‌ 1885ൽ പല്ലാസ്‌ എന്ന ഛിന്നഗ്രഹത്തിന്റെ 0.033AU അടുത്തും 2011ൽ സെറസ്‌എന്ന ഛിന്നഗ്രഹത്തിന്റെ 0.041AU അടുത്തും വന്നു. കോമറ്റ്‌ 9P/Tempel അതിന്റെ സൗരസമീപത്തിൽ 2011 ജൂലായ്‌ 5ന്‌, അതായത്‌ ഉപഗ്രഹവുമായി കൂട്ടിയിടിച്ചതിന്റെ അടുത്ത ദിവസമാണ്‌ എത്തിയത്‌. മറ്റെല്ലാ ഹ്രസ്വകാല കോമറ്റുകളെയും പോലെ ക്രാന്തി തലവുമായി അതിന്റെ ചരിവ്‌ വളരെ കുറഞ്ഞതാണ്‌;10.5 ഡിഗ്രി മാത്രം.

ധൂമകേതുക്കളിലേക്കുള്ള യാത്ര

1877ൽ ജൂൾസ്‌ ഹെക്ടർ സെർവാഡെക്ക്‌ (ഒരു ധൂമകേതുവിൻമേലുള്ളയാത്ര) എന്ന നോവൽ പ്രസിദ്ധീകരിച്ചു. കോമറ്റ്‌ 9P/Tempel 1കണ്ടുപിടിച്ച്‌ 10 വർഷങ്ങൾക്ക്‌ ശേഷമായിരുന്നു അത്‌. ഹെക്ടർ സെർവാഡെക്ക്‌ എന്ന ഫ്രഞ്ച്‌ ക്യാപ്‌ടനും അയാളുടെ ബെൻസുഫ്‌ എന്ന ഭൃത്യനും ആകാശത്തിലൂടെ കടന്ന്‌ പോകുന്ന ഒരു കോമറ്റിന്മേൽ അള്ളിപ്പിടിച്ച്‌ യാത്ര ചെയ്യുന്ന കഥയാണ്‌ നോവലിന്റേത്‌. ക്രമേണ മറ്റുള്ളവരും കൂടെ ചേരുന്നു. അവർ ധൂമകേതുവിലുള്ള ഒരു അഗ്നിപർവതത്തിനുള്ളിൽ താവളം കണ്ടുപിടിച്ച്‌ അവിടം തങ്ങളുടെ കോളനിയാക്കി സൗരയൂഥയാത്ര ചെയ്യുന്നതാണ്‌ കഥ. ധൂമകേതുവിൽ കയറി ഒരു ഉല്ലാസയാത്ര നടത്തുക എന്നത്‌ ഒരു വിദൂരസ്വപ്‌നമായിരിക്കാം. ഒരു ശാസ്‌ത്രകൽപ്പിത കഥയ്‌ക്ക്‌ അനുയോജ്യം. പക്ഷേ നാസയുടെ ``Deep Impact എന്നഉപഗ്രഹം ഒരു മുഖാമുഖം നടത്തുകയും അതിനെപ്പറ്റി വിശദമായി പഠിക്കാൻ Impacter എന്നഉപകരണം അതിൽ ഇടുകയും ചെയ്‌തു. ഇത്‌ നടപ്പാക്കിയത്‌ 2005 ജൂലൈ 4നാണ്‌. 360 കി.ഗ്രാം ഭാരമുള്ള ഒരു റഫ്രിജറേറ്ററിന്റെ വലുപ്പം വരുന്ന ഇംപാക്ടർ, ടെമ്പിൾ 1 കോമറ്റിൽ ഇടിച്ചപ്പോൾ ഏകദേശം 100 കി.മീറ്റർ വലുപ്പമുള്ള ഒരു കിടങ്ങാണുണ്ടായത്‌. ഇടിയുടെ ആഘാതത്താൽ ഉയർന്ന പൊടിപടലവും വാതകവും പുകയുമൊക്കെ കോമറ്റിന്റെ പുറംഭാഗത്തെപ്പറ്റിയും ഉൾഭാഗത്തെപ്പറ്റിയും പഠിക്കാൻ നല്ല അവസരമാണ്‌ ഉണ്ടാക്കിയത്‌. കോമറ്റിന്റെ ന്യൂക്ലിയസിന്‌ അകത്തുള്ള വസ്‌തുക്കൾ അകളങ്കിതമാണ്‌. അതിൽ നിന്നും കിട്ടുന്ന പുതിയ വിവരങ്ങൾ സൗരയൂഥത്തിന്റെ പഴയ ചരിത്രം പഠിക്കാനും എല്ലാ സൗരയൂഥവസ്‌തുക്കളിലുണ്ടാവുന്ന ഗർത്തങ്ങളെപ്പറ്റിയുള്ള പുതിയ വിവരങ്ങൾ നേടാനും ശരിയായ ധാരണ ഉണ്ടാക്കാനും സഹായിക്കും.

പരീക്ഷണങ്ങളുടെ ശാസ്‌ത്രീയമായ ഫലങ്ങൾ ആഘാതത്തിന്‌ മുമ്പും ശേഷവുമുള്ള നിരീക്ഷണങ്ങളെ നിർണായകമായി ആശ്രയിക്കും. ലോകത്തിലാകെ പല സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരവധി ടെലിസ്‌കോപ്പുകളുടെ പരമാവധി കഴിവ്‌ ഉപയോഗിച്ച്‌ കോമറ്റിനെയും അതിൽ നിന്നും പുറപ്പെട്ട വാതകധൂളിയെയും വിവിധ തരംഗദൈർഘ്യങ്ങളിൽ നിരീക്ഷിച്ചിരുന്നു. ദൃശ്യപ്രകാശത്തിലും ഇൻഫ്രാറെഡ്‌ തരംഗങ്ങളിലും സ്‌പെക്‌ട്രോഗ്രാഫിയും പോളാരിമെട്രിയും വഴി പഠിച്ചു. അത്തരം ബഹുവിധ ഉപകരണങ്ങളുടെ കഴിവുകൾ വളരെ കൃത്യവും വിശദവുമായ ഡാറ്റ ലഭ്യമാക്കും. അതിന്‌ ശേഷമുള്ള ആഴ്‌ചകളിൽ ഈ കോമറ്റുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങൾ ശാസ്‌ത്രജ്ഞർ ശേഖരിക്കുകയുണ്ടായി.

പക്ഷേ, പ്രാഥമിക നിഗമനങ്ങൾ കാണിക്കുന്നത്‌ ഇടിച്ചിറങ്ങിയ ``Impacterഒരു പുതിയ പ്രദേശം കോമറ്റിൽ ഉണ്ടാക്കാൻ സാധ്യതയില്ലെന്നാണ്‌. മാത്രവുമല്ല അത്രയ്‌ക്കൊന്നും ആഴത്തിൽ നിന്ന്‌ വസ്‌തുക്കളെ ചികഞ്ഞെടുക്കാൻ അതിന്‌ കഴിഞ്ഞിട്ടുമില്ല. ഇടിയുടെ ആഘാതത്തിന്‌ ശേഷം കോമറ്റിന്റെ രൂപത്തിന്‌ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതിൽ നിന്നും ഉയർന്ന വാതക പൊടിപടലവും വസ്‌തുക്കളും പുറത്തേയ്‌ക്ക്‌ തെറിച്ചത്‌ ഏതാണ്ട്‌ 700 മുതൽ 1000 വരെ കിലോമീറ്റർ/ മണിക്കൂറിലായിരുന്നു. പുറത്തേയ്‌ക്ക്‌ ഉയർന്ന വസ്‌തുക്കളുടെ ഘടന അടുത്ത ദിവസങ്ങളിൽത്തന്നെ നേർത്ത്‌ നേർത്ത്‌ വന്ന്‌, കാണാതാവുകയും കോമറ്റ്‌ പഴയ അവസ്ഥയിൽ തന്നെ കാണപ്പെടുകയും ചെയ്‌തു. VLT(Very large Telescope) യുടെ NACO എന്ന അഡോപ്‌ടീവ്‌ ഓപ്‌ടിക്ക്‌ ഉപകരണം എടുത്ത ചിത്രങ്ങളിൽ ഉപഗ്രഹത്തിന്റെ ആക്രമണം കൊണ്ട്‌ കോമറ്റിന്‌ കാര്യമായ പരിക്കൊന്നും പറ്റിയില്ലെന്നാണ്‌ കണ്ടത്‌.

ടെമ്പിൾ 1 കോമറ്റിലെ വാതകങ്ങളുടെ പഠനം, അതിൽ വളരെ സക്രിയമായ വാതകങ്ങളുടെ ഒരു പ്രദേശം കണ്ടെത്തിയത്‌ ശാസ്‌ത്രജ്ഞരെ അത്ഭുതപ്പെടുത്തി. ഈ പ്രദേശമാകട്ടെ ഇംപാക്‌ടുമായി ബന്ധപ്പെട്ട ഒന്നല്ലതാനും.കോമറ്റിന്റെ ന്യൂക്ലിയസിന്റെ ഭ്രമണ കാലം 41 മണിക്കൂർ എന്ന്‌ തിട്ടപ്പെടുത്തിയത്‌ ഡീപ്‌ ഇംപാക്‌ട്‌ ഉപഗ്രഹമായിരുന്നു. ഇംപാക്‌ടിന്റെ ആഘാതഫലമായി പുറത്ത്‌ വന്ന വസ്‌തുക്കളും അല്ലാതെ കോമറ്റിൽ നിന്ന്‌ വന്നവയും കോമറ്റിന്റെ ഐസോടോപ്പിക്ക്‌ അനുപാതം പോലുള്ള രാസചേരുവയുടെ ആശ്ചര്യകരമായ അളവുകളാണ്‌ തന്നത്‌. സ്‌പെക്‌ട്രോസ്‌കോപിക്‌ നിരീക്ഷണങ്ങൾ പ്രതീക്ഷിച്ചത്‌ പോലെ കോമറ്റിന്റെ ഉപരിതലം പരിണാമവിധേയമായിട്ടുണ്ടെന്നും കാണപ്പെട്ട ധൂളീപടലം ഉള്ളിൽ നിന്നും വന്നതല്ലെന്നുമാണ്‌ സൂചിപ്പിച്ചത്‌.

ധൂമകേതുക്കളിലേക്കുള്ള യാത്ര തുടങ്ങിയത്‌ പഴയ സോവിയറ്റ്‌ യൂണിയന്റെ വേഗ -1, വേഗ -2 എന്നീ ഉപഗ്രഹങ്ങൾ ഹാലി കോമറ്റിലേക്ക്‌ നടത്തിയ യാത്രയിൽ നിന്നാണ്‌. അതിന്റെ അടുത്തുപോയുള്ള നിരീക്ഷണങ്ങൾ ശാസ്‌ത്രത്തിന്റെ ചക്രവാളങ്ങൾ വികസിപ്പിക്കുകയും നിരവധി പുതിയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്‌തു. അവ പലതിനും ഇനിയും ഉത്തരം കണ്ടെത്തേണ്ടതായാണ്‌ ഇരിക്കുന്നത്‌. അതിനുശേഷം നിരവധി ബഹിരാകാശ ദൗത്യങ്ങൾ ഉണ്ടായി. കോമറ്റ്‌ ഹാലിയിലേക്കുള്ള ഗിയോട്ടോ ദൗത്യം (1985-86), റോസറ്റ ദൗത്യം, കോമറ്റ്‌ സിജിയിലേക്ക്‌ ഗലീലിയോ ദൗത്യം, കോമറ്റ്‌ഷൂമേക്കർ ലെവിയിലേക്ക്‌ (അത്‌ വ്യാഴത്തിൽ തകർന്നുവീണു) സ്റ്റാർ ഡസ്റ്റ്‌ എന്ന ദൗത്യം, കെമറ്റ്‌ വൈൽഡ്‌ -2 ൽ നിന്നും സാമ്പിൾ ശേഖരിച്ചു. അത്‌ 2006ൽ ഭൂമിയിൽ തിരിച്ചെത്തി.ഈ ദൗത്യങ്ങളെല്ലാം തന്നെ ശാശ്വതമായ ഒരു ചോദ്യം ആവർത്തിക്കുന്നു, ``നാം എവിടുന്ന്‌ വന്നു?


ജ്യോതിശ്ശാസ്‌ത്രം പകലും രാത്രിയും

ഈ പുസ്‌തകം എന്തുകൊണ്ട്‌?പഠിക്കാനുള്ള അവകാശം നിയമമായല്ലൊ. ഗുണമേന്മയുള്ള വിദ്യാഭ്യാസം അവകാശമായി മാറി. അപ്പോൾ നമുക്ക്‌ ഒരു ചോദ്യം ചോദിക്കാം. ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസം എങ്ങനെയാണ്‌ നമ്മുടെ രാജ്യത്തെ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക?ഒരുത്തരം ഇതാ - സാർവ്വലൗകിക പ്രപഞ്ചവീക്ഷണം വളർത്തുക. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും അത്ഭുത ലോകത്താണ്‌ നാം ജീവിക്കുന്നത്‌. നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ എല്ലാം ഈ അത്ഭുതം കണ്ടെത്താനുള്ള ശക്തിയേറിയ ശാസ്‌ത്ര ഉപകരണങ്ങളാണ്‌. പ്രപഞ്ചകാര്യങ്ങളെക്കുറിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ചിന്തിക്കുകയും ഭാവന ഉണർത്തുകയും ചെയ്യുക, ചെറിയ കണക്കൂകൂട്ടലുകൾ നടത്തുക, ഗുണമേന്മയുള്ള ശാസ്‌ത്രവിദ്യാഭ്യാസത്തിലേക്കുള്ള പാത ഒരുങ്ങിക്കഴിഞ്ഞു. ഇതിനെ നമുക്ക്‌ സാർവ്വലൗകിക പ്രപഞ്ച വീക്ഷണം എന്നു വിളിക്കാം.യഥാർത്ഥ ശാസ്‌ത്രം വശമാക്കാൻ വിലകൂടിയ ഉപകരണങ്ങൾ ആവശ്യമില്ല. ചെലവു കുറഞ്ഞ ഉപകരണങ്ങൾ കൊണ്ടു തന്നെ നമുക്ക്‌ പ്രധാപ്പെട്ട പരീക്ഷണങ്ങളും പ്രോജക്‌ടുകളും രസകരമായി ചെയ്‌തു പഠിക്കാം. ഇവ വഴി ലോകത്തെവിടെയുള്ള ആർക്കും വിജ്ഞാനം സമ്പാദിക്കാം. കാരണം, ശാസ്‌ത്രം സ്വന്തം നിലക്കു തന്നെ സാർവ്വ ലൗകികമാണ്‌.പ്രപഞ്ചത്തെക്കുറിച്ച്‌ പഠിക്കാൻ തുടങ്ങുമ്പോൾ വലിയ അക്കങ്ങളായ ആയിരങ്ങൾ, ലക്ഷങ്ങൾ, കോടികൾ, ശതകോടികൾ ഇവയൊന്നും നമ്മെ പരിഭ്രമിപ്പിക്കുന്നില്ല. ഭൂമിക്ക്‌ 13 ആയിരം കിലോമീറ്ററാണ്‌ വ്യാസം. സൂര്യനിലേക്കുള്ള ദൂരമോ, 15 കോടി കിലോമീറ്ററാണ്‌. ആകാശഗംഗയിൽ 10000 കോടി നക്ഷത്രങ്ങളുണ്ട്‌.പ്രപഞ്ചവീക്ഷണം നേടാൻ ജ്യോതിശാസ്‌ത്ര സംഖ്യകളുമായി ഇടപെടേണ്ടതുണ്ട്‌. നമ്മുടെ സ്‌കൂളിൽ എത്ര കുട്ടികളുണ്ട്‌? ആയിരത്തിലേറെ. രാജ്യത്ത്‌ ലക്ഷക്കണക്കിന്‌ സ്‌കൂളുകളുണ്ട്‌. ജനസംഖ്യ നൂറു കോടിയിലേറെയാണ്‌.എല്ലാവർക്കും ശാസ്‌ത്രം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ശാസ്‌ത്രസംഘടനയാണ്‌ ജനകീയ ശാസ്‌ത്ര പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിൽ ധാരാളം സംഘടകൾ കണ്ണിചേർന്നിട്ടുണ്ട്‌. ജ്യോതിശാസ്‌ത്രത്തെ സാർവ്വലൗകികമാക്കൻ ഇവരെല്ലാവരും ഒത്തു കൂടാറുണ്ട്‌. ഇതിനുമുമ്പ്‌ സൂര്യഗ്രഹണം, അന്താരാഷ്‌ട്ര ശസ്‌ത്രവർഷം, ശുക്രസംതരണം. ഇതാ ഇപ്പോൾ ഐസോണിനെ വരവേൽക്കാനും.നമുക്ക്‌ എല്ലാ സ്‌കുളിലും എത്താനും അവിടുത്തെ കുട്ടികളിലും നാട്ടുകാരിലും ജ്യോതിശാസ്‌ത്ര വിജ്ഞാനം എത്തിക്കാനും കഴിഞ്ഞാൽ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ള ശരിയായ ശാസ്‌ത്രവിദ്യാഭ്യാസം എന്ന കാര്യം നേടാം, തീർച്ച. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചെറിയ കാൽവെയ്‌പാണ്‌ ഈ പുസ്‌തകം.

എല്ലാ സ്‌കൂളിലും ജ്യോതിശാസ്‌ത്രമേള എങ്ങനെ സംഘടിപ്പക്കാം?

Jyothisastramela1.jpg

നിങ്ങളുടെ സ്‌കൂളിൽ ജ്യോതിശാസ്‌ത്രമേള സംഘടിപ്പക്കുവാൻ വലിയ ചെലവൊന്നും വരില്ല. എല്ലായിടത്തും ലഭിക്കുന്ന ചെലവുകുറഞ്ഞ വസ്‌തുക്കൾ കൊണ്ടുതന്നെ നിങ്ങൾക്കു പരീക്ഷണങ്ങൾ ചെയ്യാം, ഉപകരണങ്ങൾ നിർമ്മിക്കാം.

ഈ പുസ്‌തകത്തിലെ പ്രവർത്തനങ്ങളെല്ലാം ജ്യോതിശാസ്‌ത്രമേളയുടെ ഭാഗമാണ്‌.ആരെയൊക്കെ ഇതിൽ പങ്കാളികളാക്കാം?ആരെയും, ഏതു പ്രായക്കാരെയും.എല്ലാ വിദ്യാർത്ഥികളെയും.പ്രധാന ആധ്യാപകരടക്കമുള്ള എല്ലാ അധ്യാപകരെയും.എല്ലാ രക്ഷിതാക്കളെയും.എല്ലാ പൗരന്മാരെയും.

എപ്പോഴാണ്‌ ഈ മേള സംഘടിപ്പിക്കുക?

എപ്പോഴുമാകാം. എന്നാൽ ഇത്തവണ ഐസോണിന്റെ വരവേൽപ്പിനോടനുബന്ധിച്ചാകാം. 2013 നവംബർ 28നു മുമ്പ്‌. ആകാശം തെളിഞ്ഞിരിക്കുന്ന കാലമാണ്‌ നല്ലത്‌. ഒക്‌ടോബർ നവംബർ മാസങ്ങൾ പറ്റിയ കാലമാണ്‌.

മേളയിൽ എന്തൊക്കെ ഒരുക്കാം?

ചില വ്യത്യസ്‌ത പ്രവർത്തനങ്ങൾ ചുവടെ കൊടുക്കുന്നു.

1. ഐസോൺ പോസ്റ്റർ പ്രദർശനം 2. ഉത്തര ദിശ കണ്ടത്തൽ. 3. ഉറച്ചു നിൽക്കും പന്ത്‌ ഉപയോഗിച്ച്‌ ധ്രുവനെ കണ്ടെത്തൽ 4. കുത്തി നിർത്തിയ കമ്പിന്റെ നിഴലും കെട്ടിടത്തിന്റെ ഉയരവും കാണൽ. 5. സൂര്യ ദർശിനിയിലൂടെ സൂര്യന്റെ പ്രതിബിംബം മുറിയിലേക്ക്‌ പ്രതിഫലിപ്പിക്കൽ. 6. ഭൂമിയുടെ ഭ്രമണം തിരിച്ചറിയൽ. 7. തലകീഴ്‌ കളർ ടി.വി. നിർമ്മാണം. 8. നിങ്ങളുടെ സ്വന്തം ടെലിസ്‌കോപ്പ്‌ നിർമ്മാണം. 9. 100 മീറ്റർ അകലെയുള്ള പത്രം ടെലിസ്‌കോപ്പുപയോഗിച്ച്‌ വായിക്കൽ. 10. ചന്ദ്രക്കലകൾ ടെലസ്‌കോപ്പിലൂടെ നിരീക്ഷിക്കൽ. 11. ശുക്ര നിരീക്ഷണം. 12. എസോൺ ധൂമകേതുവിന്റെ മാതൃക നിർമ്മിക്കൽ. 13. നാനോ സൗരയൂഥമാതൃക നിർമ്മാണം. 14. ഐസോണിനെയും ഗ്രഹങ്ങളെയും രേഖപ്പെടുത്തി സൂര്യന്റെ മാപ്പ്‌ തയ്യാറാക്കൽ. 15. ഫിൽറ്ററിലൂടെ സൂര്യനെ നിരീക്ഷിക്കൽ. 16. സൗരകളങ്കങ്ങൾ തിരച്ചറിയൽ. 17. മാന്ത്രിക കണ്ണാടി പരീക്ഷണം. 18. സൂര്യ സന്ദേശ പരീക്ഷണം. 19. ഐസോണിനെ നരീക്ഷിക്കൽ.

ജ്യോതി ശാസ്‌ത്രത്തിന്റെ ലോകം

ഒരു രാഷ്‌ട്രത്തിനും നിർമ്മിക്കാനാകാത്ത സാർവലൗകിക പരീക്ഷണശാലയാണ്‌ നമുക്കു ചുററുമുള്ള ഈ പ്രപഞ്ചം. അതുകൊണ്ടുതന്നെ ഇത്‌ ലോകത്തിലെ എല്ലാ സ്‌കൂളുകളിലെയും എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ അധ്യാപകർക്കും തികച്ചും സൗജന്യമായി കരസ്ഥമാക്കാവുന്നതുമാണ്‌. ഈ പുസ്‌തകം ലോകത്തിലെ സർവ്വ യുവ ശാസ്‌ത്രകുതുകികൾക്കും ജ്യോതി ശാസ്‌ത്ര തൽപരർക്കും ആയി സമർപ്പിക്കുന്നു.

Pravarthanam1.jpg

പ്രവർത്തനം 1.

ദിക്കു കണ്ടെത്താം. ഒന്നാമത്തെ രീതി. കമ്പിന്റെ നിഴൽ നോക്കി.

1. ഉദയം മുതൽ അസ്‌തമയം വരെ സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്ന ഒരു മൈതാനം കണ്ടെത്തുക. 2. ഇവിടെ 70 സെ.മീറ്റർ നീളമുള്ള ഒരു കമ്പ്‌ ലംബമായി ഉറപ്പിച്ച്‌ നിർത്തുക. 3. കമ്പിന്റെ നിഴൽ ശ്രദ്ധിക്കുക. നിഴലിന്റെ അറ്റം വൃത്തത്തിൽ തൊടുന്ന ബിന്ദുക്കൾ ഓരോ പതിനഞ്ചു മിനിറ്റിലും അടയാളപ്പെടുത്തുക. രാവിലെ 10 മണിമുതൽ ഉച്ചക്കു ശേഷം 2മണിവരെ അടയാളപ്പെടുത്തൽ തുടരണം. ഈ അടയാളങ്ങളെ ചേർത്ത്‌ വരച്ചു നോക്കൂ. ഇത്‌ C ആകൃതിയിൽ വളഞ്ഞിരിക്കും. 4. കമ്പ്‌ കേന്ദ്രമാക്കി 50 സെ. മീറ്റർ ആരമുള്ള ഒരു വൃത്തം വരയ്‌ക്കുക. C ആകൃതിയിലെ വളവ്‌ ഇതിൽ ഉൾപ്പെടണം. 5. വൃത്തത്തിൽ നിഴൽ തൊടുന്ന രണ്ട്‌ അറ്റത്തു നിന്നും കമ്പിലേക്ക്‌ നേർവരകൾ വരയ്‌ക്കുക. ഒരു കോണളവ്‌ ഇപ്പോൾ രൂപപ്പെട്ടിരിക്കും. 6. ഈ കോണവിന്റെ നടുക്കുകൂടി കമ്പിൽ നിന്നും ഒരു രേഖ വരയ്‌ക്കുക. 7. ഈ രേഖ നിങ്ങളുടെ പ്രദേശത്തിന്റെ കൃത്യം തെക്കു വടക്ക്‌ ദിശയായിരിക്കും. 8. തെക്കു വടക്ക്‌ ദിശ രേഖപ്പെടുത്തുക. 9. വൃത്തത്തിൽ നിഴൽ തൊടുന്ന രണ്ട്‌ അറ്റവും ചേർത്ത്‌ ഒരു രേഖ വരയ്‌ക്കുക. ഈ രേഖ കൃത്യമായ കിഴക്കു പടിഞ്ഞാറ്‌ ദിശയാണ്‌. 10. നിഴൽ ഏറ്റവും ചെറുതായി കണ്ടത്‌ ഏതു സമയത്താണ്‌? ഉച്ചക്ക്‌ 12 മണിക്കു തന്നെയാണോ?

രണ്ടാമത്തെ രീതി.

ഉത്തരാർധഗോളത്തിലെ വിദ്യാർത്ഥികൾക്കായുള്ള ഒരു രാത്രികാല ജ്യോതിശാസ്‌ത്ര പ്രവർത്തനം

1. ഒരു കാന്തിക കോമ്പസ്സ്‌ എടുക്കുക. 2. അസ്‌തമയശേഷം വടക്കേ ആകാശം നിരീക്ഷിക്കുക. അവിടെ അനങ്ങാതെ നിൽക്കുന്ന ഒരു നക്ഷത്രത്തെ കാണാം. ഇതാണ്‌ ധ്രുവൻ. 3. ധ്രുവനിൽ നിന്നും നേരെ താഴേക്ക്‌ ഒരു നേർനേഖ സങ്കൽപ്പിക്കുക. ഈ രേഖ വന്നു മുട്ടുന്നതാണ്‌ വടക്ക്‌. തെക്കു വടക്കു ദിക്കു കാണിക്കുന്ന ഒരു രേഖ വരക്കൂ. 4. ഈ രേഖയിൽ നിന്ന്‌ 90 ഡിഗ്രിയിൽ ഒരു രേഖ വരച്ചാൽ അതാണ്‌ കിഴക്ക്‌ പടിഞ്ഞാറ്‌ ദിശ.നാലു ദിശയും കാണത്തക്ക വിധം സ്ഥിരമായി നിൽക്കുന്ന വിധത്തിൽ അടയാളങ്ങൾ വെക്കുക.

പ്രവർത്തനം 2.

ശാസ്‌ത്രകൂട്ടുകാർ.

Pravarthanam2.jpg

നിങ്ങൾക്ക്‌ മൂന്ന്‌ കൂട്ടുകാർക്കൂടി വേണം ഈ പ്രവർത്തനത്തിന്‌.ഒരാൾ കിഴക്കേ ഇന്ത്യക്കാരി/രൻ (ആസ്സാം, ബംഗാൾ), മറ്റൊരാൾ വടക്കേഇന്ത്യ (കാശ്‌മീർ, പഞ്ചാബ്‌)യിൽ നിന്ന്‌, വേറൊരാൾ പടിഞ്ഞാറേ ഇന്ത്യ (ഗുജറാത്ത്‌, രാജസ്ഥാൻ)യിൽ നിന്ന്‌. നിങ്ങളോ തേക്കേ ഇന്ത്യയിൽ നിന്നും.മൊബൈൽ നമ്പർ പരസ്‌പരം കൈമാറൂ. കളി ഇതാണ്‌.നിങ്ങളുടെ നാട്ടിൽ സൂര്യോദയം ഏതു സമയത്താണ്‌? അസ്‌തമയമോ? ഉദയാസ്‌തമയങ്ങൾ തമ്മിൽ എത്ര സമയത്തിന്റെ വ്യത്യാസമുണ്ട്‌? നാലുപേരുടെയും ഫോണിലെ സമയം ഒരേ സമയമാണെന്ന്‌ തുടക്കത്തിൽ ഉറപ്പാക്കണം. നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഉദയത്തിനു മുമ്പ്‌ ഉണരണം. ഉദയം നിരീക്ഷിക്കണം. സമയം കൃത്യമായി കുറിച്ചു വക്കണം. മറ്റ്‌ സുഹൃത്തുക്കളെ വിളിക്കണം. സമയം താരതമ്യം ചെയ്യണം. ഇതുപോലെ അസ്‌തമയവും രേഖപ്പെടുത്തി താരതമ്യപ്പെടുത്തണം. ഉദയാസ്‌തമയങ്ങൾക്കിടയിലെ സമയവ്യത്യാസം ചർച്ചചെയ്യണം. ഇത്‌ ചിട്ടയായി 30 ദിവസം തുടരണം.

പ്രവർത്തനം 3.

Pravarthanam3.jpg

സൂര്യൻ ആഴ്‌ചതോറും ഉദിക്കുന്നദിക്ക്‌ മാറുന്നുണ്ടോ?

സൂര്യൻ കിഴക്കാണ്‌ ഉദിക്കുന്നത്‌ എന്ന്‌ എല്ലാവർക്കുമറിയാം. നമ്മുടെ കിഴക്കും ഉദയ സമയവും നാം കണ്ടുകഴിഞ്ഞു. ഇനി കുറേക്കൂടി സൂക്ഷ്‌മമായ നിരീക്ഷണം നടത്താൻ പോകുകയാണ്‌. എന്താ റെഡിയല്ലെ?ഓരോ ദിവസവും ഉദയം കൃത്യമായി എവിടെ എന്നാണ്‌ കണ്ടെത്താൻ പോകുന്നത്‌.

എല്ലാ ദിവസവും ഒരു കൃത്യ സമയത്ത്‌ സൂര്യൻ ഉദിക്കുന്നതെവിടെയെന്ന്‌ രേഖപ്പെടുത്തി വയ്‌ക്കുക. മരങ്ങൾ, ടവറുകൾ, കെട്ടിടങ്ങൾ എന്നിവ വച്ച്‌ താരതമ്യം ചെയ്യാം. മാർച്ച്‌ 21 സപ്‌തംബർ 21 എന്നീ ദിവസങ്ങളൊഴിച്ച്‌ മറ്റെല്ലാ ദിവസങ്ങളിലും കൃത്യം കിഴക്കല്ല ഉദയമെന്ന്‌ കണ്ട്‌ അത്ഭുതം തോന്നുന്നുണ്ടല്ലെ? ജൂൺ 21ന്‌ സൂര്യോദയം വടക്കുനിന്ന്‌ തെക്കോട്ടുള്ള പ്രയാണമാരംഭിക്കുന്നു. ഇത്‌ ഡിസമ്പർ 21 വരെ നീളുന്നു. ദക്ഷിണായനം. ഇതിലിടക്ക്‌ സപ്‌തംബർ 21 ന്‌ കൃത്യം കിഴക്ക്‌. ഡിസമ്പർ 22 മുതൽ ജൂൺ 20 വരെ വടക്കോട്ട്‌. ഉത്തരായനം. ഇതിലിടക്ക്‌ മാർച്ച്‌ 21ന്‌ കൃത്യം കിഴക്ക്‌. അതായയ്‌ മാർച്ച്‌ 21 മുതൽ സപ്‌തംബർ 21വരെ സൂര്യൻ വടക്കു മാറി ഉദിക്കുന്നു. സപ്‌തംബർ 22 മുതൽ മാർച്ച്‌ 20 വരെ തെക്കു മാറി ഉദിക്കുന്നു.12 മാസങ്ങളെ മൂന്നു മാസങ്ങൾ വീതം നാല്‌ ഭാഗങ്ങളായി തിരിച്ച്‌ ഋതുഭേദങ്ങൾ മാറി വരുന്നു. ഋതുഭേദങ്ങൾ അറിയാം. അതിന്‌ ഇതാണ്‌ കാരണമെന്ന്‌ ഇപ്പോൾ മനസ്സിലായല്ലൊ.

പ്രവർത്തനം 4.

Pravarthanam4-1.jpg

സ്‌കൂൾ പ്രോജക്‌ടുകൾ

കുത്തി നിർത്തിയ കമ്പിന്റെ നിഴൽ.

1. ഉദയം മുതൽ അസ്‌തമയം വരെ സൂര്യപ്രകാശം തടസ്സമില്ലാതെ ലഭിക്കുന്ന ഒരു മൈതാനം കണ്ടെത്തുക. 2. ഇവിടെ ഒരു കമ്പ്‌ ലംബമായി ഉറപ്പിച്ച്‌ നിർത്തുക. (ഒരു കല്ല്‌ കെട്ടിത്തൂക്കി ലംബം കൃത്യമാക്കുക) 3. നിഴലിന്റെ അറ്റം ഓരോ പതിനഞ്ചു മിനിറ്റിലും അടയാളപ്പെടുത്തുക. രാവിലെ 10 മണിമുതൽ ഉച്ചക്കു ശേഷം 2മണിവരെ അടയാളപ്പെടുത്തൽ തുടരണം. 4. നിഴൽ ഏറ്റവും ചെറുതായി കണ്ടത്‌ ഏതു സമയത്താണ്‌? ഉച്ചക്ക്‌ 12 മണിക്കു തന്നെയാണോ? കമ്പിന്റെ നിഴൽ എപ്പോഴെങ്കിലും പൂജ്യമാകുന്നുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്‌? ഏത്‌ സമയത്താണ്‌ നിഴൽ പൂജ്യത്തിൽ എത്തുന്നത്‌? നിഴലിന്റെ നീളം ഏറ്റവും കുറഞ്ഞതെപ്പോൾ? പ്രോജക്‌ട്‌ 1 കമ്പിന്റെ ഏറ്റവും കുറഞ്ഞ നിഴൽ ആഴ്‌ചതോറും അടയാളപ്പെടുത്തുക.ഏറ്റവും കുറഞ്ഞ നിഴൽ ഏതു ദിശയിൽ?ഏത്‌ ദിവസത്തിലാണ്‌ നിഴൽ പൂജ്യത്തിൽ എത്തുന്നത്‌?ഏതെങ്കിലും ദിവസത്തിൽ ഏറ്റവും കുറഞ്ഞ നിഴൽ വടക്ക്‌ ദിശകാണിക്കുന്നുണ്ടോ? ഏതെങ്കിലും ദിവസത്തിൽ ഏറ്റവും കുറഞ്ഞ നിഴൽ തെക്ക്‌ ദിശകാണിക്കുന്നുണ്ടോ? പ്രോജക്‌ട്‌ 2 നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഈ പ്രവർത്തനം ഒരേ ദിവസം ചെയ്‌ത്‌ പരസ്‌പരം ചർച്ച ചെയ്യുക.ഒരു മണിക്കുള്ള ഏറ്റവും കുറഞ്ഞ നിഴൽ അടയാളപ്പെടുത്തുക.നാലുപേരും അവരവരുടെ നിരീക്ഷണഫലം ചർച്ച ചെയ്യുക. ഭൂമിയിൽ ഓരോ സ്ഥലത്തും കൃത്യം ദിശ ഒന്നല്ല എന്ന്‌ തിരിച്ചറിയൂ.

പ്രവർത്തനം 5.

Pravarthanam4-randu-kambukal.jpg

രണ്ടു വ്യത്യസ്‌ത നീളമുള്ള കമ്പുകളുടെ നിഴൽ.

വ്യത്യസ്‌ത നീളമുള്ള രണ്ടു കമ്പുകൾ എടുക്കുക. ഒരു മൈതാനത്തിൽ രണ്ടും കുത്തി നിർത്തുക.രാവിലെ 10മണിക്ക്‌ രണ്ടിന്റെയും നിഴൽ രേഖപ്പെടുത്തുക.കമ്പുകളുടെ ഉയരവും നിഴലിന്റെ നീളവും അടയാളപ്പെടുത്തുക.ഉയരത്തെ നിഴലിന്റെ നീളംകൊണ്ട്‌ ഭാഗിക്കുക.ഒരു മണിക്കൂറിനു ശേഷം പരീക്ഷണം ആവർത്തിക്കുക.സൂര്യൻ മാറുന്നതനുസരിച്ച്‌ ഉയരനീള വ്യത്യാസം മാറുന്നുണ്ടോ?

നാലു ശാസ്‌ത്ര സുഹൃത്തുക്കളും ഈ പ്രവർത്തനം ഒരേ ദിവസം ചെയ്‌ത്‌ പരസ്‌പരം ചർച്ച ചെയ്യുക.നാലുപേരുടെയും അനുപാതം ഒരേ സമയത്ത്‌ ഒരേ പോലെയാണോ?

പ്രവർത്തനം 6

Pravarthanam6-kettidathinte-uyaram.jpg

മുകളിൽ കയറാതെ കെട്ടിടത്തിന്റെ ഉയരമളക്കാം.

ഉയര നിഴൽ അനുപാതം കാണുന്ന രീതി മനസ്സിലാക്കിക്കഴിഞ്ഞു.ഇനി ഒരു കെട്ടിടത്തിന്റെ നിഴൽ അളക്കാം.കുത്തിനിർത്തിയ കമ്പിന്റെ നിഴൽ ഉയര അനുപാതം കണക്കാക്കിയാൽ ഇതേ രീതി കണക്കുവച്ച്‌ കെട്ടിടത്തിന്റെ നിഴലിന്റെ നീളമറിഞ്ഞാൽ കെട്ടിടത്തിന്റെ ഉയരവും അളക്കാം.ഒരു കല്ല്‌ ചരടിൽ കെട്ടി കെട്ടിടത്തിനു മുകളിൽ കയറി ഉയരം കൃത്യമായി കണക്കാക്കൂ. നിങ്ങളുടെ ഊഹം ശരിയാണോ? നിങ്ങളുടെ ഉയരമറിയാം. നിഴലിന്റെ നീളം പറയാമോ? ഉയര നിഴൽ അനുപാതം ഉപയോഗിക്കൂ. യഥാർത്ഥ അളവുമായി ഒത്തു നോക്കൂ

Pravarthanam-7-panthu.jpg

പ്രവർത്തനം 7

ഉറച്ചു നിൽക്കും പന്ത്‌

ഒരു പ്ലാസ്റ്റിക്‌ പന്തെടുക്കുക. പന്തിനു മുകളിൽ ഒരു സമചതുരം വെട്ടിമാറ്റുക.പകുതിയോളം മണൽ നിറക്കുക. പായ്‌ക്കിംഗ്‌ ടേപ്പ്‌ ഉപയോഗിച്ച്‌ ദ്വാരം അടക്കുക. പന്ത്‌ ഒരിടത്ത്‌ വച്ചു നോക്കൂ. അത്‌ഉറച്ചിരിക്കുന്നു

പ്രവർത്തനം 8

സൂര്യദർശിനി

പ്രവർത്തനം 7ൽ നിർമ്മിച്ച പന്ത്‌ എടുക്കുക. ഒരു കഷണം ദർപ്പണം എടുത്ത്‌ ബ്രൗൺ നിറത്തിലുള്ള പേപ്പർകൊണ്ട്‌ മൂടുക. മൂടുന്നതിനുമുമ്പ്‌ പേപ്പറിന്റെ നടുഭാഗം വൃത്താകൃതിയിൽ വെട്ടി മാറ്റണം. ഈ ദർപ്പണം പന്തിൽ ഉറപ്പിക്കുക. പന്ത്‌ ഒരു വളയത്തിനുമേൽ വെയ്‌ക്കുക. ഉറച്ചു നിൽക്കുന്ന ഒരു സൂര്യദർശിനി തയ്യാർ. ഇനി സൂര്യനെ ഇതിലൂടെ ഇരുട്ടുള്ള ഒരു മുറിയിയിൽ സ്ഥാപിച്ച സ്‌ക്രീനിലേക്ക്‌ പ്രതിഫലിപ്പിക്കുക. സൂര്യ ദർശിനിയും സ്‌ക്രീനും തമ്മിൽ 30-40 മീറ്റവവർ അകലമുണ്ടായിരിക്കണം. ചുമരിലെ സൂര്യനെ നിരീക്ഷിക്കൂ. സൂര്യൻ അനങ്ങാതെ നിൽക്കുയാണോ? അതോ ചലിക്കുന്നുണ്ടോ?

പ്രവർത്തനം 9

Sanjarikkum-iruttumuri.jpg

സഞ്ചരിക്കുന്ന ഇരുട്ടുമുറി തയ്യാറാക്കാം.

സൂര്യ ദർശിനിയിലൂടെ ക്യത്യതയാർന്ന പ്രതിബിംബം ലഭിക്കുവാൻ മുറിയിലേക്ക്‌ പ്രതിഫലിപ്പിക്കണം. ഈ മുറി കൊണ്ടുനടക്കാൻ പറ്റിയാലോ? ഇതാ സഞ്ചരിക്കുന്ന ഇരുട്ടുമുറി ഉണ്ടാക്കാൻ റെഡിയായിക്കോളു.

ഒരു വലിയ കാർഡ്‌ബോർഡ്‌ പെട്ടിയെടുക്കണം. അതിനുള്ളിൽ ഒരു ഭാഗത്ത്‌ വെള്ളപേപ്പർ പതിച്ച്‌ സ്‌ക്രീനാക്കാം. സ്‌്രകീന്‌ എതിർഭാഗത്ത്‌ 30-40 സെ.മീറ്റർ വ്യാസത്തിൽ വെട്ടി യെടുക്കണം. ഇതിലൂടെയാണ്‌ പ്രകാശം പ്രതിഫലിപ്പിക്കേണ്ടത്‌. മറ്റുഭാഗങ്ങൾ കറുത്ത പേപ്പർ കൊണ്ട്‌ മൂടണം.സഞ്ചരിക്കുന്ന ഇരുട്ടുമുറി റെഡി. മുകളിൽ നോക്കാനുള്ള ചെറിയ ദ്വാരമിടണം.

Pravarthanangal13.jpg

പ്രവർത്തനം 10

എന്തുകൊണ്ട്‌ 110?

സൂര്യപ്രതിബിംബത്തിന്റെ വ്യാസം അളക്കുക. സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം അളക്കുക.അനുപാതം തിട്ടപ്പെടുത്തുക.സൂര്യപ്രതിബിംബത്തിന്റെ വ്യാസത്തെ, സ്‌ക്രീനും സൂര്യദർശിനിയും തമ്മിലുള്ള അകലം കൊണ്ട്‌ ഹരിക്കുക. ഇത്‌ ഏകദേശം ആണ്‌?വ്യത്യസ്‌ത അകലത്തിൽ സൂര്യദർശിനി സ്ഥാപിച്ച്‌ അനുപാതം പരിശോധിക്കുക.അകലം കൂടുമ്പോൾ പ്രതിബിംബം വലുതാകുന്നു, കുറയുമ്പോൾ പ്രതിബിംബം ചെറുതാകുന്നു. അനുപാതം എപ്പോഴും എല്ലാ കാലത്തും ഇങ്ങിനെയാണോ? ഒരു മാസത്തിനുശേഷവും ഇതേ അനുപാതം തന്നെയോ?നാലു ശാസ്‌ത്ര സുഹൃത്തുക്കൾക്കും ഒരേ അനുപാതമാണോ ലഭിച്ചത്‌?

പ്രവർത്തനം 11

Pravarthanangal11.jpg

മാന്ത്രിക കണ്ണാടി നിർമ്മിക്കാം.

15X15 സെ.മീറ്ററിലുള്ള ഒരു കറുത്ത ഡ്രോയിംഗ്‌ ഷീറ്റ്‌ എടുക്കുക. നാലു മൂലയിൽ നിന്നും 5X5 സെ.മീറ്ററിൽ മുറിച്ചു മാറ്റുക.അവശേഷിക്കുന്ന ഭാഗങ്ങളിൽ സമചതുരം, ത്രികോണം, വൃത്തം, നക്ഷത്രം എന്നീ ആകൃതിയിൽ വെട്ടിമാറ്റുക. നടുക്ക്‌ 3X3 സെ.മീറ്ററിലുള്ള ദർപ്പണം ഒട്ടിക്കുക.ഡ്രോയിം ഷീറ്റിലെ ഓരോ കഷണവും മടക്കി, ദർപ്പണം ഓരോ ആകൃതിയിലുള്ള ഭാഗം കൊണ്ട്‌ മൂടിയശേഷം സൂര്യപ്രകാശം ഇരുട്ടുമുറിയിലേക്ക്‌ പ്രതിഫലിപ്പിക്കൂ.ദർപ്പണവും സ്‌ക്രീനും തമ്മിലുള്ള അകലം വ്യത്യാസപ്പെടുത്തി നിരീക്ഷിക്കൂ. വളരെ അടുത്ത്‌ വച്ച്‌ നിരീക്ഷീക്കൂ. പ്രതിബിംബത്തിന്റെ ആകൃതിയെന്ത്‌?ദർപ്പണം 20 മീറ്റർ അകലെ കൊണ്ടുവച്ച്‌ പ്രതിബിംബം നിരീക്ഷിക്കൂ.അകലം കൂടിയാൽ ദർപ്പണത്തിനു മുകളിൽ എന്ത്‌ ആകൃതിയായാലും പ്രതിബിംബത്തിന്‌ വൃത്താകൃതിയാണെന്ന്‌ കണ്ടല്ലോ.

പ്രവർത്തനം 12.

Kuzhal telescope.jpg

ടെലിസ്‌കോപ്പില്ലാതെ നക്ഷത്രം നിരീക്ഷിക്കാംഒന്നൊഴികെ എല്ലാ താരങ്ങളെയും കാണാം.

1. ഒരു എ 4 പേപ്പർ ചെറുതായി ചുരുട്ടുക. (പശ വച്ചൊട്ടിച്ചാൽ നന്ന്‌. റബ്ബർ ബാന്റിട്ടാലും മതി.). 2 സെന്റിമീറ്ററിൽ കൂടുതൽ വ്യാസം ഉണ്ടാകരുത്‌. 2. ഇത്‌ ഒരു പന്തിനു മുകളിൽ സെല്ലോ ടാപ്പ്‌ ഉപയോഗിച്ച്‌ ഒട്ടിക്കുക. 3. ഈ കുഴലിലൂടെ നക്ഷത്രത്തെ നിരീക്ഷിക്കൂ. (ദിശ മാറ്റാൻ പന്ത്‌ തിരിച്ചാൽ മതി) 4. കണ്ട നക്ഷത്രത്തെ ഓർത്തു വച്ച്‌ 10 മിനുട്ട്‌ കഴിഞ്ഞ്‌ കുഴലിനു മാറ്റം വരുത്താതെ വീണ്ടും നിരീക്ഷിക്കുക. പഴയ നക്ഷത്രത്തെ കാണുന്നുണ്ടോ? കാരണമെന്ത്‌? 5. ധ്രുവനെ ഇതുപോലെ 10 മിനുട്ട്‌ വ്യത്യാസത്തിൽ നിരീക്ഷിക്കുക. ധ്രുവനെ തുടർന്നും കാണുന്നു. കാരണമെന്ത്‌?നക്ഷത്രങ്ങൾ കിഴക്കു നിന്ന്‌ പടിഞ്ഞാറോട്ട്‌ സഞ്ചരിക്കുന്നു. ധ്രുവന്‌ സ്ഥാനമാറ്റം ഉണ്ടാകുന്നില്ല. കാരണം, ഭൂമി പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ കറങ്ങുന്നു. ധ്രുവൻ അച്ചുതണ്ടിനു നേരെ വടക്കുള്ള ആകാശത്തു നിലകൊള്ളുന്നു. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ധ്രുവന്‌ സ്ഥാനമാറ്റം അനുഭവപ്പെടാത്തത്‌ ഇതുകൊണ്ടാണ്‌. ധ്രുവന്‌ സ്ഥാനമാറ്റമുണ്ടാകുന്നില്ല. ഒരു കളിയിലൂടെ നോക്കാം. 1. മുറിയുടെ നടുക്ക്‌ ഒരു ബോൾ കെട്ടിത്തൂക്കിയിടുക. 2. ബോളിന്‌ കൃത്യം താഴെ ഒരടയാളമിടുക. 3. ഈ അടയാളത്തിൽ നിൽക്കൂ. തലക്കു മുകളിലാണ്‌ ഇപ്പോൾ ബോൾ. 4. ബോളിനെ നോക്കി ഒന്നു കറങ്ങിനോക്കൂ. മുറിയിലെ എല്ലാ വസ്‌തുക്കളും കറങ്ങുന്നു. ബോളിനു മാത്രം സ്ഥാനമാറ്റം ഉണ്ടാകുന്നില്ല. 5. ബോൾ ഒഴിച്ച്‌ എല്ലാം നി ങ്ങൾ കറങ്ങുന്നതിന്റെ എതിർദിശയിലേക്കല്ലെ സ്ഥാനം മാറുന്നത്‌? 6. ബോൾ കറങ്ങാത്തത്‌ അത്‌ നിങ്ങളുടെ കറക്കത്തിന്റെ അക്ഷത്തിൽ നിൽക്കുന്നതുകൊണ്ടാണ്‌.

പ്രവർത്തനം 13.

Ambiliammavanekanam.jpg

അമ്പിളിമാമനെ നിരീക്ഷിക്കൂ? ഒരു മാസം തുടർച്ചയായി?

എപ്പോൾ നോക്കുന്നു? എവിടെ കാണുന്നു? ആകൃതിയെന്ത്‌?ക്ഷമയുണ്ടോ, എങ്കിൽ കളിച്ചോളൂ.ഒരു മാസം തുടർച്ചയായി ചന്ദ്രനെ നിരീക്ഷിക്കുക. ഓരോ ദിവസത്തെയും ആകൃതിയും സ്ഥാനവും രേഖപ്പെടുത്തുക. ഓരോ ദിവസവും അസ്‌തമയ സമയത്തെവിടെ കാണുന്നു?എല്ലാ ദിവസവും ഓരേ സമയത്ത്‌ ഓരേ സ്ഥലത്താണോ കാണുന്നത്‌?എങ്ങിനെ രേഖപ്പെടുത്താം.ഒരു ചാർട്ട്‌ പേപ്പറിൽ വലിയ ഒരു വൃത്തം വരക്കുക. ഈ വൃത്തത്തെ കൃത്യം 30 ഭാഗങ്ങളാക്കി കുത്തുകൾ കൊണ്ട്‌ അടയാളപ്പെടുത്തുക. ഓരോ ദിവസത്തെയും ചന്ദ്രനെയും രണ്ടു കുത്തുകൾക്കിടയിൽ വരക്കുക..ചന്ദ്രൻ ഭൂമിയിൽ നിന്ന്‌ നോക്കുമ്പോൾ ഒരേ മുഖമേ നമുക്കു കാണിച്ചു തരുന്നുള്ളൂ.ഒരു പൊതു പ്രസ്‌താവന നോക്കാം. സൂര്യനെ പകൽ കാണാം.ചന്ദ്രനെ രാത്രിയിലും.ഇതിലെന്തെങ്കിലും തെറ്റുണ്ടോ?ചന്ദ്രനെ എത്ര ദിവസം രാത്രി കാണാം? എത്ര ദിവസം പകൽ കാണാം?കൂട്ടുകാരുമായി നിങ്ങളുടെ നിരീക്ഷണ ഫലങ്ങൾ ചർച്ച ചെയ്യൂ.

പ്രവർത്തനം 14.

നമുക്കൊരു കളർ ടി.വി. നിർമ്മിക്കാം.

ടെലിസ്‌കോപ്പിലൂടെ നോക്കിയാൽ ദൂരെയുള്ള വസ്‌തുക്കളെ വളരെ അടുത്തു കാണാം. ഒരു ടെലിസ്‌കോപ്പെങ്ങിനെ പ്രവർത്തിക്കുന്നു?നമുക്കൊന്നു നോക്കാം.50 സെ.മീ. ഫോക്കസ്‌ ദൂരമുള്ള ഒരു കോൺവെക്‌സ്‌ ലെൻസ്‌ എടുക്കുക. 5 സെ.മീ.വ്യാസം വേണം. സ്‌കൂൾ ലാബിൽ കാണും.

40 സെ.മീ നീളമുള്ള ഒരു കാർഡ്‌ബോർഡ്‌ പെട്ടിയെടുക്കുക. ഉള്ളിലെ ഒരു വശത്ത്‌ വെള്ള പേപ്പർ ഒട്ടിക്കുക. ഇതാണ്‌ സ്‌ക്രീൻ. സ്‌്രകീനിന്റെ എതിർഭാഗത്ത്‌ 6 വശങ്ങളുള്ള ഒരു ദ്വാരമിടുക. 6 വശങ്ങളുള്ള ഒരു കുഴൽ കടത്താനാണീ ദ്വാരം.

ഷഡ്‌ഭുജ ലെൻസ്‌ കുഴൽ4.5 സെ.മീ. വീതം വ്യാസമുള്ള ദ്വാരങ്ങൾ ഇട്ട രണ്ട്‌ ഷഡ്‌ഭുജ കഷ്‌ണങ്ങൾ കാർഡ്‌ ബോർഡ്‌ പെട്ടിയിൽ നിന്നും വെട്ടിയെടുക്കുക. 5സെ.മീ. വ്യാസമുള്ള ലെൻസിനാണെങ്കിൽ ഷഡ്‌ഭുജ കഷ്‌ണങ്ങളുടെ വ്യാസം 7 സെ.മീ. ആയിരിക്കണം. ഈ ഷഡ്‌ഭുജ ലെൻസ്‌ മാപിനിയുടെ വശങ്ങൾ 4 സെ.മീ. വീതം കനം വേണം.

ലെൻസ്‌കുഴൽ.കാർഡ്‌ബോർഡ്‌ കഷ്‌ണം കൊണ്ട്‌ ഈ ലെൻസ്‌ മാപിനി ഫിറ്റ്‌ ചെയ്യാനുള്ള ഒരു ഷഡ്‌ഭുജ കുഴൽ നിർമ്മിക്കുക. ഈ കുഴലിന്റെ അകത്ത്‌ ലെൻസ്‌മാപിനി കൃത്യമായി ഉറപ്പിക്കുക. ഈ കുഴൽ 15 സെ.മീ. നിളമുള്ളതായിരിക്കണം.

ഷഡ്‌ഭുജ ലെൻസ്‌ മാപിനിയുടെ എല്ലാ വശങ്ങൾക്കും 4 സെ.മീ. നീളമുണ്ടായിരിക്കണം. നേരത്തെ തയ്യാറാക്കിയ കാർഡ്‌ബോർഡ്‌ പെട്ടിയുടെ ദ്വാരത്തിൽ കൃത്യമായി ഒരു കഴുത്തു വച്ചു പിടിപ്പിച്ചാൽ ലെൻസ്‌ മാപിനി കൃത്യമായി ഉറച്ചിരിക്കും. ഈ ലെൻസ്‌ മാപിനി കുഴൽ മുന്നോട്ടും പിന്നോട്ടും നീക്കാൻ പറ്റണം. ഇത്‌ നീക്കി ഫോക്കസ്‌ ശരിയാക്കാം കാർഡ്‌ ബോർഡ്‌ പെട്ടിയുടെ ലെൻസ്‌ മാപിനി ഒഴികെയുള്ള ഭാഗങ്ങൾ നന്നായി പ്രകാശം കടക്കാത്തവിധം ഒട്ടിക്കുക. നമ്മുടെ ലെൻസ്‌ മാപിനിക്കു താഴെ ഇടതുഭാഗത്ത്‌ കണ്ണുകൊണ്ട്‌ നോക്കാൻ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരമിടുക. നിങ്ങളുടെ കളർ ടി.വി. തയ്യാറായിക്കഴിഞ്ഞു. സ്‌ക്രീനൊഴിച്ചുള്ള അകം ഭാഗങ്ങളിൽ കറുത്ത പേപ്പറൊട്ടിച്ചാൽ കാഴ്‌ച കുറേക്കൂടി വ്യക്തമാകും.

നിങ്ങളുടെ കളർ ടി.വി. യെടുത്ത്‌ പുറത്തിറങ്ങിക്കോളൂ. നോക്കാൻ വേണ്ടി തയ്യാറാക്കിയ ദ്വാരത്തിലൂടെ നോക്കൂ. ലോകം നിങ്ങളുടെ സ്‌ക്രീനിൽ ചലിച്ചു തുടങ്ങി. തലകീഴായെന്നു മാത്രം. ഹായ്‌, എന്തു രസം. (ലെൻസ്‌ മാപിനിയുടെ ഫോക്കസ്‌ ഇടക്കിടക്ക്‌ ശരിയാക്കാൻ ശ്രദ്ധിക്കണം.)

പ്രവർത്തനം 15.

കളർ ടി.വി.യെ ടെലസ്‌കോപ്പാക്കാം.

ഒരു ചെറിയ കോൺവെക്‌സ്‌ ലെൻസുകൊണ്ട്‌ ഒരു കളർ ടി.വി. (ലൈവ്‌!) ഉണ്ടാക്കുന്ന വിധം മനസ്സിലാക്കിയല്ലൊ. രണ്ടു ലെൻസുപയോഗിച്ചാലോ? എന്തുകാണാം? പ്രതിബിംബങ്ങൾ വലുതായി കാണാമോ? നമുക്ക്‌ നോക്കാം.നമ്മുടെ കളർ ടി.വി.യുടെ സ്‌ക്രീനിന്റെ നടുക്ക്‌ (ലെൻസ്‌ മാപിനിയുടെ കൃത്യം നേരെ) മറ്റൊരു ലെൻസുകൂടി സ്ഥാപിച്ചാലോ? അതെ, നേരത്തെ തലകീഴായി കണ്ട കാഴ്‌ചകൾ വലുതായി, നേരെ കാണുന്നു.അങ്ങിനെ നമ്മുടെ ടി.വി.ഒരു ടെലസ്‌കോപ്പായി മാറിയിരിക്കുന്നു.

പ്രവർത്തനം 16.

ഗലീലിയോസ്‌കോപ്പ്‌

ഗലീലിയോ അല്ല ടെലിസ്‌കോപ്പ്‌ ആദ്യമായി നിർമ്മിച്ചത്‌. അദ്ദേഹത്തിനു മുമ്പ്‌ ഹോളണ്ടിലെ ലിപ്പേർഷെയും മറ്റും ടെലിസ്‌കോപ്പ്‌ നിർമ്മിച്ചിരുന്നു. എന്നാൽ ഗലീലിയോ ആണ്‌ ആദ്യമായി ടെലിസ്‌കോപ്പ്‌ വാനനിരീക്ഷണത്തിനും ജ്യോതിശ്ശാസ്‌ത്ര പഠനത്തിനുമായി ഉപയോഗിച്ചത്‌. ഗലീലിയോ നിർമ്മിച്ച ടെലിസ്‌കോപ്പിന്റെ ചിത്രം ഇവിടെ കൊടുക്കുന്നു. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ലെൻസുകളാണ്‌. ഗലീലിയോയുടെ ടെലസ്‌കോപ്പിനു രണ്ടു ലെൻസുകളുണ്ടായിരുന്നു. മുൻഭാഗത്തെ ലെൻസിനെ ഒബ്‌ജക്‌ടീവ്‌ എന്നും പിൻഭാഗത്തേതിനെ ഐപീസെന്നും വിളിച്ചു. ഒബ്‌ജക്‌ടീവിന്‌ ഫോക്കസ്‌ ദൂരം കൂടുതലും ഐ പീസിന്‌ കുറവുമാണ്‌. നിങ്ങൾക്കും രണ്ടു ലെൻസുകളും ഒരു കാർഡ്‌ ബോർഡിൽ നിർമ്മിച്ച ത്രികോണ ഹോളോ പ്രിസങ്ങളും ഉപയോഗിച്ച്‌ ടെലസ്‌കോപ്പ്‌ ഉണ്ടാക്കാം.

നിങ്ങൾ നിർമ്മിച്ച ടെലസ്‌കോപ്പ്‌ ഉപയോഗിച്ച്‌ ചന്ദ്രനെ നിരീക്ഷിക്കാം. പകുതി മണൽ നിറച്ച്‌ മുകളിലറ്റം മുറിച്ചു മാറ്റിയ പന്തിൽ നിങ്ങളുടെ ടെലസ്‌കോപ്പ്‌ ഉറപ്പിക്കാം. ലെൻസിന്‌ ബന്ധപ്പെടുക:?Samaatesathi Gunavtta? at Navanirmiti Learning Foundation, Pune. Ph: 020 24471040?Dicover It? Centre at Navanirmiti Eduquality, Mumbai, Ph: 022 25786520

പ്രവർത്തനം 17.

ലളിത ദൂരദർശിനിയിലൂടെ ചന്ദ്രനെ നിരീക്ഷിക്കാം.

ദിവസം തോറും സമയം തോറും ചന്ദ്രന്റെ സ്ഥാനം മാറുന്നുണ്ടെന്ന്‌ അറിയാമല്ലൊ. ലളിതമായ ഒരു ദൂരദർശിയിയിലൂടെ നമുക്ക്‌ ചന്ദ്രന്റെ പ്രതലം നിരീക്ഷിക്കാം. പൗർണ്ണമി കഴിഞ്ഞ്‌ മൂന്നു ദിവസങ്ങൾക്കു ശേഷം അർധചന്ദ്രൻ വരെ (ത്രിതീയ മുതൽ അഷ്‌ടമിവരെ) യുള്ള ദിവസങ്ങളാണ്‌ നിരീക്ഷണത്തിന്‌ അനുയോജ്യം. താഴെ കൊടുത്തിരിക്കുന്ന തിയതിയകളിൽ നിരീക്ഷിക്കൂ.

2013ജൂലൈ 12 മുതൽ 18 വരെആഗസ്റ്റ്‌ 10 മുതൽ 17 വരെസപ്‌തംബർ 9 മുതൽ 16 വരെ ഒക്‌ടോബർ 9 മുതൽ 16 വരെ നവംബർ 7 മുതൽ 14 വരെ ഡിസംബർ 9 മുതൽ 16 വരെ 2014ജനുവരി 5 മുതൽ 13 വരെ െവബ്രുവരി 4 മുതൽ 11 വരെമാർച്ച്‌ 6 മുതൽ 13 വരെ പ്രവർത്തനം 18. ആറ്‌ ഗ്രഹങ്ങൾ ഉൾക്കൊള്ളുന്ന സൗരയൂഥം തറയിൽ വരയ്‌ക്കാം. നടുക്ക്‌ സൂര്യൻ. 6 ഗ്രഹങ്ങളും ഏകദേശം വൃത്തത്തിൽ സൂര്യനെ ചുറ്റുന്നു.2013 ആഗസ്റ്റ്‌ 6 മുതൽ 2014 ഫെബ്രുവരി 2 വരെയുള്ള ഗ്രഹങ്ങളുടെ സ്ഥാനം രണ്ടാഴ്‌ചവീതം ഇടവിട്ട്‌, രേഖപ്പെടുത്തി വയ്‌ക്കാം. ഈ ചാർട്ടിൽ ഐസോണിന്റെ നീക്കം കാണാം.ഈ ചാർട്ട്‌ അനുസരിച്ച്‌ നിരീക്ഷണമാരംഭിച്ചോളൂ. സൂര്യനിൽ നിന്ന്‌ 6 സെ.മീ അകലത്തിൽ ബുധൻ 10.5 സെ.മീ അകലത്തിൽ ശുക്രൻ 15 സെ.മീ അകലത്തിൽ ഭൂമി23 സെ.മീ അകലത്തിൽ ചൊവ്വ78 സെ.മീ അകലത്തിൽ വ്യാഴം142 സെ.മീ അകലത്തിൽ ശനിവ്യത്യസ്‌ത വർണ്ണത്തിലുള്ള വസ്‌തുക്കൾ ഗ്രഹങ്ങളുടെ സ്ഥാനത്ത്‌ വയ്‌ക്കണം. രണ്ടാഴ്‌ച കൂടുമ്പോൾ സ്ഥാനം മാറ്റിക്കൊണ്ടിരിക്കണം.

പ്രവർത്തനം 19.

ആഴ്‌ചയിലൊരിക്കൽ ഗ്രഹങ്ങളെ നിരീക്ഷിക്കൂ.

ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി എന്നീ 6 ഗ്രഹങ്ങളെ നമുക്ക്‌ നഗ്നനേത്രങ്ങൾ കൊണ്ട്‌ കാണാം. ചില സമയത്ത്‌ ചിലവ ഉദയത്തിലും മറ്റ്‌ ചിലവ അസ്‌തമനത്തിലും കാണാം. ചില സമയത്ത്‌ ചിലവയെ കണ്ടെന്നും വരില്ല. സൂര്യന്റെ സ്ഥാനം, ഭൂമിയുടെ സ്ഥാനം എന്നിവയുടെ അടിസ്ഥാനത്തിൽ വേണം നിരീക്ഷണം നടത്താൻ.ഗ്രഹം സൂര്യന്റെ സമീപത്തോ മുന്നിലോ പിന്നിലോ ആണെങ്കിൽ സൂര്യപ്രകാശ തീവ്രതയാൽ ഗ്രഹങ്ങളെ കാണാൻ പറ്റില്ല.നിങ്ങളുടെ ചാർട്ടിലെ ഗ്രഹനില, ഉദയാസ്‌തമയങ്ങൾ എന്നിവ നിങ്ങളുടെ നിരീക്ഷണവുമായി താരതമ്യം ചെയ്യൂ.

ഗ്രഹം പ്രഭാതത്തിൽ സായാഹ്നത്തിൽ ബുധൻ ജൂലൈ, ആഗസ്റ്റ്‌ സപ്‌തംബർ, ഒക്‌ടോബർ ശുക്രൻ ജൂലൈ മുതൽ ഡിസമ്പർ വരെ ഭൂമി എല്ലാ സമയത്തും ചൊവ്വ ജൂലൈ അവസാനം മുതൽ ഡിസമ്പർ വരെ വ്യാഴം ജൂലൈ മധ്യം മുതൽ ഡിസമ്പർ വരെ ശനി ജൂലൈ അവസാനം മുതൽ സപ്‌തംബർ വരെഒക്‌ടോബ റിൽ സൂര്യന്റെ പിന്നിലായിരി ക്കും. കാണാൻ കഴിയില്ല. നവമ്പർ അവസാനം മുതൽ വീണ്ടും കണ്ടു തുടങ്ങും

പ്രവർത്തനം 20.

നമ്മുടെ ലളിത ടെലസ്‌കോപ്പിലൂടെ ശുക്ര നിരീക്ഷണം വിസ്‌മയകരം!

2013 ജൂൺ മുതൽ ഡിസമ്പർ വരെ സായാഹ്നത്തിൽ കാണാം.2013 ഒക്‌ടോബർ മുതൽ ഡിസമ്പർ വരെയാണ്‌ ശുക്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിക്കാൻ പറ്റിയ സമയം. (എന്ത്‌, അപ്പോൾ ചന്ദ്രനെക്കൂടാതെ ശുക്രനുമുണ്ടോ വൃദ്ധിക്ഷയങ്ങൾ. നല്ല കഥ!)ലെൻസിന്റെ അഭ്രംശം കുറച്ചാൽ കാഴ്‌ച കൂടുതൽ മിഴിവേകും.15 മില്ലീ മീറ്റർ ദ്വാരമുള്ള ഒരു കാർഡ്‌ കൊണ്ട്‌ ലെൻസ്‌ മറച്ചുവച്ചാൽ മതി, അഭ്രംശം കുറഞ്ഞുകിട്ടും. ശുക്രന്റെ വൃദ്ധിക്ഷയ നിരീക്ഷണം കൗതുകമുള്ള കാഴ്‌ചയാണ്‌.

പ്രവർത്തനം 21.

സൂര്യ നിരീക്ഷണം

സൂര്യനെ നേരിട്ടോ ടെലസ്‌കോപ്പിലൂടെയോ ഒരിക്കലും നോക്കാൻ പാടില്ലെന്ന്‌ അറിയാമല്ലൊ. കാഴ്‌ചക്ക്‌ ക്ഷതമേൽക്കുമെന്നതിനാൽ ഒരിക്കലും അതിന്‌ ശ്രമിക്കരുത്‌. എന്നാൽ അനുയോജ്യമായ ഫിൽറ്റർ ഉപയോഗിച്ച്‌ സൂര്യനെ നേരിട്ട്‌ നിരീക്ഷിക്കുകയും ആകാം. സൂര്യ പ്രകാശ തീവ്രത ലക്ഷം തവണയെങ്കിലും കുറക്കാവുന്ന തരത്തിൽ ഫിൽറ്റർ നിർമ്മിക്കാൻ ശ്രദ്ധിക്കണം. സൂര്യനെ നേരിട്ടോ ടെലസ്‌കോപ്പിലൂടെയോ ഒരിക്കലും നോക്കാൻ ശ്രമിക്കരുത്‌.

ഇനി, സൂര്യബിംബത്തെ ടെലസ്‌കോപ്പിലൂടെ ചുമരിൽ പ്രതിഫലിപ്പിച്ചു നോക്കൂ. സുന്ദരമായ സൂര്യമുഖം ഇതാ നിങ്ങൾക്കു മുന്നിൽ.ചുമരിൽ ഫോക്കസ്‌ ദൂരം ക്രമീകരിച്ച്‌ സൗരകളങ്കങ്ങൾ നിരീക്ഷിക്കൂ.

പ്രവർത്തനം 22.

നാനോ സൗരയൂഥമാതൃക നിർമ്മിക്കാം.

എത്ര വലുപ്പം വരും? ഗ്രഹങ്ങൾ തമ്മിൽ എത്ര അകലം വേണ്ടിവരും?ഭൂമി 12756 കിലോമീറ്റർ വ്യാസമുള്ള ഒരു ഗോളമാണ്‌ നമ്മുടെ ഗ്രഹമായ ഭൂമിയെന്ന്‌ പാഠപുസ്‌തകത്തിൽ പഠച്ചിട്ടുണ്ടല്ലൊ. 12756 കിലോമീറ്റർ എന്നത്‌ ഊഹിക്കാൻ കഴിയാത്ത അത്ര വലുതാണ്‌. ഒരു കിലോമീറ്ററിനെ ഒരു മീറ്ററായി കണക്കാക്കി ഒരു കൊച്ചു ഭൂമി ഉണ്ടാക്കി നോക്കാം. ആ കൊച്ചുഭൂമിയുടെ വ്യാസം 12756 മീറ്റർ. ഏകദേശം 13 കിലോമീറ്റർ. ഇതു തന്നെ ഊഹിക്കാൻ പറ്റുന്നുണ്ടോ? ഇല്ല. വീണ്ടും 1000 മീറ്ററിനെ 1 മീറ്ററാക്കാം. 13കി.മീ എന്നത്‌ 13മീ ആകുന്നു. ഇപ്പോൾ നമ്മുടെ ഭൂമി ഒരു സൂക്ഷ്‌മ ഗോളമായി മാറി. ഭൂമിയെ 10 ലക്ഷം മടങ്ങ്‌ ചെറുതാക്കിയെന്നർത്ഥം. ഭൂമിയുടെ വ്യാസം 12756 കിലോമീറ്റർ എന്നതിനുപകരം 13 മീറ്റർ എന്നു കണക്കാക്കിയിരിക്കുന്നു. വീണ്ടും ആയിരത്തിലൊന്നാക്കിയാലോ?ഒരു മീറ്റർ എന്നത്‌ ഒരു മില്ലീമീറ്ററായി മാറി. 1.27 സെ.മീറ്റർ വ്യാസമുള്ള ഒരു കൊച്ചു ഗോളമായി ഭൂമി ഇപ്പോൾ. യഥാർത്ഥ ഭൂമിയുടെ 100കോടി മടങ്ങ്‌ ചെറുത്‌! ഇനി നമുക്ക്‌ ഈ തോതിൽ മറ്റ്‌ ഗ്രഹങ്ങളെ ഉണ്ടാക്കി നോക്കാം.സൂര്യന്റെ നാനോ രൂപം എത്രയുണ്ടാകും? 139.2 സെന്റീമീറ്റർ. നിങ്ങളുടെ ഉയരത്തിന്‌ സമം! ഈ ചാർട്ട്‌ നോക്കി ഗ്രഹങ്ങളെ അണിനിരത്തിക്കോളൂ. നാനോ സൗരയൂഥ മാതൃകകൾ.

മൂന്നു തരത്തിൽ സൗരയൂഥ മാതൃകകൾ ഉണ്ടാക്കാം.

1. ബുധനും ചൊവ്വക്കും മുത്തുകൾ, മറ്റുള്ളവയ്‌ക്ക്‌ പ്ലാസ്റ്റിക്ക്‌ പന്തുകൾ.2. മുളകു വിത്ത്‌-ബുധൻ, കടല-ശുക്രനും ഭൂമിയും, ഗ്രീൻപീസ്‌-ചൊവ്വ, ഓറഞ്ച്‌ -ശനി, ചെറുനാരങ്ങ-യുറാനസും നെപ്‌റ്റൂണും, തണ്ണിമത്തൻ-വ്യാഴം- ഇങ്ങനെ ലഭ്യമായ വസ്‌തുക്കൾ.3. കളിമണ്ണുപയോഗിച്ച്‌ എല്ലാ ഗ്രഹങ്ങളുടെയും മാതൃക എളുപ്പത്തിൽ ഉണ്ടാക്കാം. നാനോ സൂര്യനെ മൈതാനത്തിന്റെ ഒരറ്റത്തു സ്ഥാപിക്കുക. 58 മീറ്റർ അകലത്തിൽ ബുധൻ. ശുക്രൻ 107 മീറ്റർ, ഭൂമി 150 മീറ്റർ. നെപ്‌റ്റിയൂണിനെ സ്ഥാപിക്കാൻ എത്ര ദൂരം പോകണം? 4.5 കിലോമീറ്റർ!ഈ നാനോ സൗരയുഥത്തിൽ ഭൂമിവരെയെങ്കിലും സ്ഥാപിക്കാൻ ശ്രമിച്ചുകൂടെ?നമ്മുടെ സൗരയൂഥത്തിന്റെ വലുപ്പവും ഗ്രഹങ്ങളുടെ അകലവും എത്ര വലുതാണ്‌. ഈഹിക്കാനാകുന്നുണ്ടോ?

പ്രവർത്തനം 23.

കാന്തമുപയോഗിച്ച്‌ ഐസോണിന്റെ പാത നിർമ്മിക്കാം.

മൂന്നു ചെറിയ വൃത്ത കാന്തങ്ങൾ സംഘടിപ്പിക്കുക. സ്‌കൂൾ ലേബോറട്ടറിയിൽ കാണും.ഇതിൽ ഒന്നെടുക്കുക. കാന്തത്തിന്റെ നടുക്ക്‌ ഒരു ബോൾ ബെയറിംഗോ കല്ലോ വച്ച്‌ തുണികൊണ്ട്‌ ചുറ്റുക.(മുറിവച്ചു കെട്ടുന്ന ബാന്റേജ്‌ തുണിയാണ്‌ ഉത്തമം) കാന്തത്തിന്റെ ഭാഗം താഴെ വരത്തക്കവണ്ണം തറ നിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ പെന്റുലമായി കെട്ടിത്തൂക്കുക.മറ്റ്‌ രണ്ട്‌ കാന്തങ്ങൾ ടേപ്പുവച്ച്‌ ഒട്ടിച്ച്‌ പെന്റുലത്തിൽ നിന്നും 15 സെന്റീമീറ്റർ അകലം താഴെ വരത്തക്കവണ്ണം ടേപ്പുവച്ച്‌ ഒട്ടിച്ച്‌ ഉറപ്പിക്കുക.പെന്റുലത്തിന്റെ താഴെ ഭാഗത്തിന്‌ എതിരായ ധ്രുവം മുകളിലേക്കാക്കി വേണം (ആകർഷിക്കത്തക്ക വിധത്തിൽ) സ്ഥാപിക്കാൻ. പെന്റുലത്തെ ചെറുതായി ഒന്നാട്ടിവിടൂ. തറയിൽ ഉറപ്പിച്ച കാന്തങ്ങൾക്കു നേരെ എത്തിയാൽ പെന്റുലത്തിന്റെ ആട്ടം നിലയ്‌ക്കുന്നത്‌ കാണാം. താഴെ ഉറപ്പിച്ച കാന്തങ്ങൾ സൂര്യനെയും പെന്റുലം ധൂമകേതുവിനെയും പ്രതിനിധീകരിക്കുന്നു. ധൂമകേതുവിന്റെ ചലനം നിരീക്ഷിക്കൂ.(പെന്റുലത്തിന്റെ മധ്യഭാഗത്ത്‌ സ്ഥാപിച്ച ഭാരത്തിന്റെ അളവ്‌ മാറ്റി മാറ്റി പരീക്ഷിച്ച്‌ കൃത്യമാക്കാൻ ശ്രദ്ധിക്കണം.)

ശാസ്‌ത്രബോധന കാമ്പയിൻ-പ്രസക്തിയും പ്രാധാന്യവും

ധൂമകേതു പഠനം ഇന്ന്‌ ജ്യോതിശ്ശാസ്‌ത്രത്തിലെ ഒരു പ്രധാന പഠന മേഖലയാണ്‌. അതിന്‌ കാരണം സൗരയൂഥത്തിന്റെ പ്രാരംഭ അവസ്ഥയെക്കുറിച്ച്‌ അത്‌ അറിവ്‌ നൽകിയേക്കും എന്ന പ്രതീക്ഷയാണ്‌. ഐസോൺ ധൂമകേതു ശോഭയുടെ കാര്യത്തിൽ പ്രതീക്ഷ നിറവേറ്റിയാലും ഇല്ലെങ്കിലും ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക്‌ അതിലുള്ള താൽപ്പര്യത്തിൽ ഒരു കുറവും വരില്ല.

നമുക്കോ? നമ്മുടെ താൽപ്പര്യത്തിലും ഒരു കുറവും വരാൻ പാടില്ല. കാരണം, കേരളത്തിന്‌ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന ശാസ്‌ത്രബോധവും യുക്തിചിന്തയും തിരിച്ചുപിടിക്കാൻ സഹായിക്കുന്ന ഒരവസരമാക്കി ഐസോണിന്റെ വരവിനെ മാറ്റുക എന്നതാണ്‌ നമ്മുടെ ഉദ്ദേശ്യം. അന്ധവിശ്വാസങ്ങളും പ്രാകൃത ആചാരങ്ങളും കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. അത്‌ വർഗീയതയ്‌ക്കും ജാതി-മത ചിന്തകൾക്കും വളക്കൂറുള്ള മണ്ണൊരുക്കുന്നു. ശാസ്‌ത്രത്തിന്റെ ഉൽപ്പന്നങ്ങളായ സാങ്കേതിക വിദ്യകളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുമ്പോൾ തന്നെ അവയ്‌ക്കു പിന്നിലെ ശാസ്‌ത്രതത്ത്വങ്ങളെ തിരസ്‌കരിക്കാൻ ഇസ്ലാം-ക്രിസ്‌ത്യൻ മൗലികവാദികളും ഹിന്ദുത്വ വാദികളും ഒന്നിക്കുന്നു. എല്ലാ വിജ്ഞാനവും വിശുദ്ധ ഗ്രന്ഥങ്ങളിൽ ഉണ്ടെന്ന്‌ അവരെല്ലാം വാദിക്കുന്നു. അവയെ വ്യാഖ്യാനിച്ചെടുക്കുകയേ വേണ്ടൂ.

വിജ്ഞാനം തപസ്സുകൊണ്ടും ദിവ്യദൃഷ്‌ടികൊണ്ടും കിട്ടുന്നതല്ല എന്നും അങ്ങനെ ലഭിച്ചു എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന `ശാസ്‌ത്രങ്ങളെല്ലാം' അബദ്ധജടിലമാണെന്നും നമ്മുടെ നിരീക്ഷണ ശേഷിയുടെയും മനനശേഷിയുടെയും അളവനുസരിച്ച്‌ തെറ്റിൽ നിന്ന്‌ ശരിയിലേക്കും ശരിയിൽ നിന്ന്‌ കൂടുതൽ ശരിയിലേക്കും വളരുന്നതാണ്‌ ശരിയായ ശാസ്‌ത്രമെന്നും പറയാനുള്ള ഒരവസരമായാണ്‌ നമ്മൾ ഐസോണിന്റെ വരവേൽപ്പിനെ കാണുന്നത്‌. ഗ്രഹണഭയവും ധൂമകേതുഭയവും എങ്ങനെയാണ്‌ ഉണ്ടായത്‌, എങ്ങനെയാണ്‌ ശാസ്‌ത്രത്തിന്റെ മുന്നേറ്റത്തിൽ അത്‌ ഇല്ലാതായത്‌ എന്ന്‌ പറയുന്നത്‌ ഈ അർഥത്തിൽ പ്രയോജനം ചെയ്യും.

നല്ല ചിട്ടയോടെ കാര്യങ്ങൾ നടക്കുന്ന ആകാശത്തിൽ ഒരു ചിട്ടയുമില്ലാതെ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങളാണ്‌ ഗ്രഹണവും ധൂമകേതുവും. പ്രവചനം അസാധ്യമായ കാര്യങ്ങൾ. ഋഗ്‌വേദകാലത്ത്‌ ഗ്രഹണത്തെക്കുറിച്ച്‌ ഭാരതീയ ജ്യോതിഷികളുടെ ധാരണ ഇതായിരുന്നു: സ്വർഭാനു എന്ന അസുരൻ തന്റെ മാസ്‌മര ശക്തിയാൽ സൂര്യന്റെ തേജസ്‌ കെടുത്തിക്കളയുന്നു.അതിന്‌ പ്രതിവിധി അത്രി മഹർഷിയുടെ മന്ത്രങ്ങളാണ്‌. (അത്രികുലത്തിൽ പിറക്കുന്നവരാണ്‌ അത്രിമഹർഷിമാർ). ഗ്രഹണം തുടങ്ങിയെന്നറിഞ്ഞാൽ അത്രി മന്ത്രം ഉരുവിട്ടുതുടങ്ങും. ക്രമേണ സ്വർഭാനുവിന്റെ ശക്തി ക്ഷയിക്കും. സൂര്യൻ മോചിതനാകും. (മന്ത്രം ജപിക്കാഞ്ഞാൽ എന്തു സംഭവിക്കുമെന്നറിയാൻ ഒരു മാർഗവുമില്ല; അത്രി മന്ത്രം ചൊല്ലാതിരുന്നിട്ടുവേണ്ടേ!)

ഇന്ത്യയിൽ സ്വർഭാനുവായിരുന്നു കുഴപ്പക്കാരനെങ്കിൽ പേർഷ്യയിൽ ദുഷ്ടനായ `അപെപി' ആയിരുന്നു; ചൈനയിൽ വ്യാളിയും. എന്നാൽ ഇന്ത്യയിൽ ക്രമേണ ഗ്രഹണ ഹേതു മാറി. സ്വർഭാനു പോയി രാഹു വന്നു. പരാശരമുനിയുടെ കാലത്തെ വിശ്വാസമനുസരിച്ച്‌ രാഹു തമോഗ്രഹമാണ്‌. അതു സൂര്യനെ മറയ്‌ക്കുന്നു. അതു പ്രവചിക്കാനും കഴിയുമെന്ന്‌ പരാശരമുനി അവകാശപ്പെടുന്നു. ഗ്രഹണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ സൂര്യചന്ദ്രന്മാരുടെ ഭാവപകർച്ചകൾ നോക്കിയാൽ മതി, ഒരു വിദഗ്‌ധനു സൂചന കിട്ടും. എന്നിട്ടും സംശയം ബാക്കിയായാൽ, ഒരു പാത്രത്തിലെ വെള്ളത്തിലേക്ക്‌ ഒരു തുള്ളി എണ്ണ ഉറ്റിക്കുക. അതു പരക്കുന്ന രീതി, വർണവ്യതിയാനങ്ങൾ ഇവ നിരീക്ഷിച്ച്‌ പ്രവചിക്കാൻ കഴിയും. (ഇതു മഹാ മണ്ടത്തരമാണെന്ന്‌ പിൽക്കാലത്തെ മഹാജ്യോതിഷിയായ വരാഹമിഹിരൻ പറയുന്നുണ്ട്‌. അക്കാലമായപ്പോഴേയ്‌ക്കും ശരിയായ ഗ്രഹണകാരണം മനസ്സിലായിക്കഴിഞ്ഞിരുന്നു. ആര്യഭടനാണ്‌ അതിന്റെ സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്‌)

പരാശരന്റെ കാലത്ത്‌ വാൽനക്ഷത്രത്തിന്റെ പേരായിരുന്നു കേതു. അതിനൊക്കെ ശേഷമാണ്‌, ഗ്രഹണസമയത്ത്‌ സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്ന സർപഖണ്ഡങ്ങളായി രാഹുകേതുക്കൾ അവതരിപ്പിക്കപ്പെടുന്നത്‌. ഗ്രഹണകഥയും സങ്കൽപ്പങ്ങളും ഒക്കെ മാറിമാറി വന്നെങ്കിലും ഗ്രഹണദോഷം പരിഹരിക്കാനും സൂര്യചന്ദ്രന്മാരെ മുക്തമാക്കാനും മന്ത്രവും ഹോമവുമൊക്കെ കൂടിയേ കഴിയൂ എന്ന വിശ്വാസത്തിന്‌ മാറ്റമൊന്നും ഉണ്ടായില്ല. ഗ്രഹണവും കേതുവും (വാൽനക്ഷത്രം) രാജാക്കന്മാരെയും പ്രഭുക്കളെയും ദോഷകരമായി ബാധിക്കും എന്ന ധാരണയും വ്യാപകമായിരുന്നതുകൊണ്ട്‌ അതിന്‌ പരിഹാരകർമങ്ങൾ ചെയ്യുന്ന പുരോഹിതർക്ക്‌ അവർ കയ്യയച്ച്‌ ദാനങ്ങൾ നൽകാൻ മടിച്ചില്ല. ഗ്രഹണം കാണുന്നതും ഗ്രഹണസമയത്ത്‌ ഭക്ഷണം കഴിക്കുന്നതും പുറത്തിറങ്ങുന്നതും എല്ലാം ഏവർക്കും നിഷിദ്ധമായിരുന്നു.

ഗ്രഹണം പോലെ തന്നെ മനുഷ്യനെ ഭീഷണിപ്പെടുത്തിയ ഒന്നാണല്ലോ വാൽനക്ഷത്രവും. ഇന്ത്യക്കാർ അതിനെ കേതു എന്നാണ്‌ വിളിച്ചത്‌. പിന്നീടാണ്‌ ധൂമകേതുവായത്‌. അഥർവവേദത്തിലാണ്‌ കേതുവിനെക്കുറിച്ചുള്ള ആദ്യപരാമർശം കാണുന്നത്‌. കേതുവിൽ നിന്നും കൊള്ളിമീനുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ എന്ന ഒരു പ്രാർഥനാ മന്ത്രമാണത്‌.

കേതുക്കളെ വിശദമായ നിരീക്ഷണങ്ങൾക്ക്‌ വിധേയമാക്കിയതും സിദ്ധാന്തങ്ങൾ രൂപീകരിച്ചതും പരാശരനും വൃദ്ധഗർഗനും ആണെന്നു കരുതപ്പെടുന്നു. അവരുടെ കാലം കൃത്യമായറിയില്ലെങ്കിലും ക്രി.മു. നാലു നൂറ്റാണ്ടുകൾക്കപ്പുറമാണെന്നതിൽ സംശയമില്ല. (യഥാർഥത്തിൽ അത്രിയും വസിഷ്‌ഠനും പോലെ പരാശരനും ഗർഗനും കുലനാമങ്ങളാണ്‌. വൃദ്ധഗർഗൻ ഗർഗ കുലത്തിലെ ആദ്യ ഗുരുവായിരിക്കാം. ഗർഗപുത്രനും ഗർഗൻ തന്നെ). രണ്ടുപേരുടെയും കൃതികൾ - ഗർഗസംഹിതയും പരാശരസംഹിതയും - കണ്ടുകിട്ടിയിട്ടില്ല. എന്നാൽ പലരുടെയും ഉദ്ധരണികളിൽ നിന്നും വരാഹമിഹിരന്റെ വിമർശനങ്ങളിൽ നിന്നും അവരുടെ സംഭാവനകൾ കുറേയൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. അന്നത്തെ മറ്റു ചിന്തകരിൽ നിന്നു വ്യത്യസ്‌തമായി പരാശരമുനി അദ്ദേഹത്തിന്റെ നിഗമനങ്ങളെല്ലാം രചിച്ചിരിക്കുന്നത്‌ ഗദ്യത്തിലാണ്‌.

ക്രി.പി.11-12 നൂറ്റാണ്ടുകളിൽ എപ്പോഴോ മിഥില ഭരിച്ചിരുന്ന ബെല്ലാലസേനൻ എന്ന രാജാവ്‌ (അദ്ദേഹം ഒരു മികച്ച ജ്യോതിശ്ശാസ്‌ത്രജ്ഞൻ കൂടിയായിരുന്നു) രചിച്ച `അത്ഭുതസാഗരം' എന്ന കൃതിയിൽ പരാശരസംഹിതയിൽ നിന്നുള്ള ദീർഘമായ ഉദ്ധരണികൾ കാണാം. ആ ഗ്രന്ഥത്തിലെ എട്ടാം അധ്യായമായ `കേതുഅത്ഭുത'ത്തിലാണ്‌ വാൽനക്ഷത്രങ്ങളെ സംബന്ധിച്ച ഉദ്ധരണികൾ ഉള്ളത്‌. അതിൽ പറയുന്നത്‌ ഇപ്രകാരമാണ്‌:

ആകെ 11 വിഭാഗങ്ങളിലായി 101 കേതുക്കളാണുള്ളത്‌. 16 എണ്ണം പിറന്നത്‌ മൃത്യുവിൽ (യമൻ)നിന്നാണ്‌. 12 എണ്ണം ആദിത്യനിൽ (സൂര്യനിൽ) നിന്ന്‌; 11 എണ്ണം രുദ്രന്റെ (ശിവൻ) കോപത്തിൽ നിന്ന്‌; 6 എണ്ണം പിതാമഹനിൽ (ബ്രഹ്മാവ്‌) നിന്ന്‌. കോപിഷ്‌ഠനായ ഉദ്ദാലകനിൽ നിന്ന്‌ 15, പ്രജാപതിയുടെ ചിരിയിൽ നിന്ന്‌ 5, മരീചിയുടെയും കശ്യപന്റെയും നെറ്റിത്തടത്തിൽ നിന്ന്‌ 17, വിഭാവസുവിൽ നിന്ന്‌ 3, പാലാഴിമഥനത്തിൽ ഉടലെടുത്തത്‌ 14, ധൂമത്തിൽ ജനിച്ചത്‌ 1, ബ്രഹ്മകോപത്തിൽ ജനിച്ചത്‌ 1 എന്നിങ്ങനെ ബാക്കിയുള്ളവ.

ആദ്യം മൃത്യുവിൽ നിന്ന്‌, ഒന്നിനു പിറകെ ഒന്നായി വശാകേതു, അസ്‌തികേതു, ശാസ്‌ത്രകേതു എന്നിവ പ്രത്യക്ഷപ്പെടുകയും 130 വർഷത്തേയ്‌ക്ക്‌ ദുരന്തങ്ങൾ വിതയ്‌ക്കുകയും ചെയ്യും. ഭീകരവെള്ളപ്പൊക്കവുമായാണ്‌ വശാകേതു എത്തുക. വടക്കോട്ടു തലയുമായി പടിഞ്ഞാറാണ്‌ ഉദയം. പിന്നെ അസ്‌തികേതു കിഴക്കുദിക്കും. നാടാകെ പഞ്ഞമാകും ഫലം.ശാസ്‌ത്രകേതുവും ഉദയം കിഴക്കു തന്നെ. രാജാക്കന്മാർക്കും ആയുധം ഉപയോഗിക്കുന്ന മറ്റുള്ളവർക്കുമാണത്‌ ആപത്തുണ്ടാക്കുക.

തുടർന്ന്‌, പടിഞ്ഞാറ്‌ കുമുദകേതു ഉദിക്കും. തൂകിയ പാൽ പോലുള്ള ശരീരവുമായി ഒരു രാത്രി മുഴുവൻ തല കിഴക്കോട്ടായി അത്‌ ഉദിച്ചുനിൽക്കും. 10 കൊല്ലത്തേയ്‌ക്ക്‌ സൽഫലങ്ങൾ നൽകാൻ അതിനു കഴിയും. എന്നാൽ പശ്ചിമദേശത്ത്‌ പകർച്ചവ്യാധികൾ പടരാൻ അത്‌ ഇടയാക്കും.

125 കൊല്ലവും ഒന്നര മാസവും പിന്നിടുമ്പോൾ ആദിത്യ സൃഷ്ടിയായ കപാലകേതു കിഴക്കുദിക്കും. ജ്വലിക്കുന്ന മുഖവുമായ്‌ അത്‌ ആകാശമധ്യത്തിലേക്ക്‌ നീങ്ങുന്നതോടെ കടുത്ത വരൾച്ചയും പഞ്ഞവുമാകും ഫലം. വിളകളിൽ പാതി നശിക്കും; പാതി മനുഷ്യരും.

തുടർന്നു വരുന്ന മണികേതു ഉപകാരിയാണ്‌. രണ്ടരമാസക്കാലം മനുഷ്യന്‌ ആരോഗ്യവും സുഭിക്ഷതയും പ്രദാനം ചെയ്യും. ഒരു ദിവസമേ മാനത്തുണ്ടാകാൻ പാടുള്ളൂ എന്നു മാത്രം; ഏറിയാൽ ഭൂമിയിൽ കീടങ്ങൾ പെരുകും.

മുന്നൂറാം വർഷം രുദ്രകോപത്തിൽ പിറന്ന കലികേതു കിഴക്കുദിക്കും ശൂലരൂപത്തിൽ ചെമ്പു നിറത്തിലുള്ള മൂന്നു തലയുമായി ക്രാന്തിപഥത്തിലൂടെ അതു പടിഞ്ഞാറോട്ടു നീങ്ങും. എത്രമാസക്കാലം ആ ഭീകരൻ മാനത്തുണ്ടാകുമോ അത്രയും വർഷക്കാലംകൊണ്ട്‌ അതു മൂന്നിൽ രണ്ടുഭാഗം മനുഷ്യരെയും തുടച്ചുനീക്കും. 115 വർഷംകഴിയുമ്പോൾ മറ്റൊരു ശൂലത്തലയൻ വരും. പിതാമഹസൃഷ്ടിയായ ചലകേതു. വടക്കോട്ട്‌ ആദ്യം അഭിജിത്‌ നക്ഷത്രത്തിലേക്ക്‌, അവിടുന്ന്‌ സപ്‌തർഷി മണ്ഡലത്തിലേക്ക്‌, പിന്നെ ധ്രുവനിലേക്ക്‌ - പത്തു മാസം അതു ലോകത്തെ വിറപ്പിക്കും. മധ്യദേശത്തെ മനുഷ്യരെയാകെ ഉന്മൂലനം ചെയ്യും. യുദ്ധവും പഞ്ഞവും രോഗങ്ങളും രാജ്യം മുഴുവൻ പരക്കും.

പിന്നെ, ആശ്വാസവുമായി ജലകേതു എത്തും. 9 മാസം അത്‌ സുഭിക്ഷതയും ആരോഗ്യവും പ്രദാനം .... ഇങ്ങനെ പോകുന്നു കേതുവർണന. ഒടുവിൽപ്രത്യക്ഷപ്പെടുന്ന ഭീകരനാണ്‌ ധൂമകേതു. പുകയിൽ പിറന്നവൻ. ചെമ്പുനിറത്തിൽ, ശൂലത്തലയുമായി അത്‌ വന്നാൽപ്പിന്നെ, ഭൂകമ്പം, കൊടുങ്കാറ്റ്‌, തീയ്‌ക്ക്‌ ചൂടില്ലായ്‌മ ഒക്കെയാവും ഫലം. മഹാകൊലയാളിയായ ഇവന്റെ പേരാണ്‌ പിന്നീട്‌ എല്ലാ വാൽനക്ഷത്രങ്ങൾക്കും കിട്ടിയത്‌.

വൃദ്ധഗർഗന്റെ അഭിപ്രായത്തിൽ ധൂമകേതുക്കൾക്ക്‌ ഒരു 1000 വർഷചക്രമുണ്ട്‌. വെള്ളപ്പൊക്കവുമായി വരുന്ന വശാകേതുവിൽ തുടങ്ങി ധൂമകേതുവിൽ അവസാനിക്കുന്ന ഈ ചക്രം ആവർത്തിച്ചുകൊണ്ടേയിരിക്കും. ഇതൊക്കെ മണ്ടത്തരമായിരുന്നു എന്ന്‌ നമുക്കറിയാം. പ്രശസ്‌ത ജ്യോതിഷിയായ വരാഹമിഹിരൻ തന്നെ ഗർഗമുനിയെയും പരാശരമുനിയെയും വസിഷ്‌ഠനെയും എല്ലാം പഞ്ചസിദ്ധാന്തികയിൽ വിമർശിക്കുന്നുണ്ട്‌. ഋഷിമാർ നല്ല നിരീക്ഷകരും ചിന്തകരും ആയിരുന്നെങ്കിലും ദിവ്യദൃഷ്‌ടിയുടെ ഉടമകൾ ആയിരുന്നില്ല എന്ന്‌ വ്യക്തം. അവരുടെ സിദ്ധാന്തങ്ങളിലേറെയും വെറും ഭാവനകളാണ്‌. പക്ഷേ, ക്രമേണ അവ ചോദ്യം ചെയ്യപ്പെടുകയും പുതിയ സിദ്ധാന്തങ്ങൾ രൂപപ്പെടുകയും ചെയ്യുമായിരുന്നു. അതിനു തടസ്സമായി നിന്നത്‌ പുരോഹിതരുടെ സ്വാർഥതയാണ്‌. ഗ്രഹണപൂജയും ധൂമകേതു ദോഷപരിഹാരവുമെല്ലാം നല്ല വരുമാനമാർഗങ്ങളായി അവർ കണ്ടു; ഇന്ത്യയിൽ മാത്രമല്ല, മറ്റിടങ്ങളിലും. അതുകൊണ്ട്‌ എല്ലാ മാറ്റങ്ങളെയും അവർ ചെറുത്തു.

ധൂമകേതുഭയം അന്യനാടുകളിൽ

ജ്യോതിശ്ശാസ്‌ത്രസംബന്ധമായ ഏറ്റവും പഴയ രേഖകളുള്ളരാജ്യങ്ങളിലൊന്ന്‌ചൈനയാണ്‌. ചൈനീസ്‌ ചക്രവർത്തിമാർക്ക്‌ ഏറ്റവും പേടി ഗ്രഹണത്തെയും ധൂമകേതുക്കളെയുമായിരുന്നു. രാജ്യം ഭരിക്കുന്നവരോട്‌ ദൈവങ്ങൾക്കുള്ള അപ്രീതിയുടെ സൂചനയായാണ്‌ അവർ അതിനെ കണ്ടത്‌. അതു മറ്റാരും കാണും മുമ്പെ അറിഞ്ഞ്‌ പരിഹാരകർമങ്ങൾ ചെയ്‌തില്ലെങ്കിൽ അപകടമാണ്‌; ഭരണം തന്നെ പോയെന്നിരിക്കും. അതുകൊണ്ട്‌ ചൈനയുടെ അന്നത്തെ തലസ്ഥാനമായ നാങ്കിങ്ങിനടുത്ത്‌ `ചുവന്ന കുന്നിൽ' (Purple mountain) അവർ സകല സൗകര്യങ്ങളോടും കൂടിയ ഒരു വാനനിരീക്ഷണകേന്ദ്രം തുടങ്ങുകയും പകലും രാത്രിയും നിരീക്ഷണത്തിനായി അനേകം വിദഗ്‌ധരെ നിയോഗിക്കുകയും ചെയ്‌തു. രാജകീയ സൗകര്യങ്ങളോടെയായിരുന്നു അവർ ജീവിച്ചതെങ്കിലും ഒരു കാര്യത്തിൽ കടുത്ത നിയന്ത്രണമുണ്ടായിരുന്നു. അവർക്ക്‌ രാജാവിന്റെ മറ്റ്‌ ഉദ്യോഗസ്ഥ വൃന്ദവുമായോ നാട്ടുകാരുമായോ ഒരു ബന്ധവും പാടില്ല. കാരണം, ദൈവകോപം രാജാവറിയും മുമ്പ്‌ മറ്റാരെങ്കിലും അറിഞ്ഞ്‌ അട്ടിമറി നടത്തിയാലോ. ഒരിക്കൽ ഹീ എന്നും ഹോ എന്നും പേരുള്ള രണ്ടു നിരീക്ഷകർ മദ്യപിച്ച്‌ ലക്കുകെട്ടിരിക്കുമ്പോൾ ഗ്രഹണം സംഭവിക്കുകയും അത്‌ കാണാതെ പോയ അവരുടെ തലവെട്ടുകയും ചെയ്‌തതായി ചൈനീസ്‌ രേഖകളിൽ കാണാം.

മാനത്ത്‌ വെറും കണ്ണുകൊണ്ട്‌ കാണാവുന്ന എല്ലാ നക്ഷത്രങ്ങളുടെയും നെബുലകളുടെയും സ്ഥാനങ്ങൾ ചൈനീസ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക്‌ മന:പാഠമായിരുന്നു. അതുകൊണ്ട്‌ പുതുതായി എന്തു വസ്‌തു മാനത്ത്‌ പ്രത്യക്ഷപ്പെട്ടാലും അവർ തിരിച്ചറിയുമായിരുന്നു. അങ്ങനെയാണ്‌ ക്രി.പി.1054ൽ ഒരു നവതാരത്തെ അവർ കണ്ടെത്തിയത്‌. ഏതാനും ആഴ്‌ചമാത്രം മാനത്ത്‌ അതിശോഭയോടെ ജ്വലിച്ചു നിന്നശേഷം പൊലിഞ്ഞുപോയ ആ നക്ഷത്രത്തിന്റെ സ്ഥാനം അവർ കൃത്യമായി രേഖപ്പെടുത്തിവെച്ചു. ഒരു നക്ഷത്രസ്‌ഫോടനം (Supernova) ആയിരുന്നു അവർ കണ്ടത്‌. ആ സ്ഥാനത്ത്‌ ഇപ്പോൾ കാണുന്ന അതിന്റെ അവശിഷ്ടങ്ങൾ ക്രാബ്‌ നെബുല (Crab nebula) എന്ന പേരിലാണറിയപ്പെടുന്നത്‌. 1408 ഒക്‌ടോബറിൽ അവർ ദർശിച്ച മറ്റൊരു നക്ഷത്രസ്‌ഫോടനത്തിന്റെ സ്ഥാനത്താണ്‌ നമ്മളിപ്പോൾ സിഗ്നസ്‌ എക്‌സ്‌ -1 (Cygnus X-1) എന്ന തമോഗർത്തത്തെ കാണുന്നത്‌. ചുരുക്കത്തിൽ, അന്ധവിശ്വാസവും ഭയവും കൊണ്ടാണ്‌ ചൈനക്കാർ പണ്ട്‌ വാനനിരീക്ഷണത്തിന്‌ പ്രാധാന്യം നൽകിയിരുന്നതെങ്കിലും, അവർ സൂക്ഷിച്ച രേഖകൾ ആധുനിക ജ്യോതിശ്ശാസ്‌ത്രജ്ഞർക്ക്‌ വളരെ പ്രയോജനപ്പെട്ടു.

ധൂമകേതുക്കളുടെ കാര്യത്തിലും ചൈനക്കാർ കൃത്യമായി രേഖകൾ സൂക്ഷിച്ചിട്ടുണ്ട്‌. ക്രി. മു. 613ലും 446ലും അവർ കണ്ട ധൂമകേതുക്കളുടെ സ്വഭാവവും ഇടവേളയും വെച്ചു നോക്കുമ്പോൾ രണ്ടും ഹാലി ധൂമകേതു ആയിരിക്കണം എന്നാണ്‌ ഊഹം. എന്തായാലും ക്രി. മു. 240 ൽ കണ്ടത്‌ ഹാലിയാണ്‌ എന്ന്‌ ഏതാണ്ട്‌ തീർച്ചയാണ്‌.

ഗ്രീക്കുകാരും ധൂമകേതുക്കളെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. പൈതഗോറസ്‌ കരുതിയത്‌ അവ ചക്രവാളത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു തരം ഗ്രഹങ്ങളാണെന്നാണ്‌. എന്നാൽ അരിസ്റ്റോട്ടിൽ പിന്നീട്‌ തറപ്പിച്ചു പറഞ്ഞു അവ ഭൂ അന്തരീക്ഷത്തിൽ നിന്നുയരുന്ന ചില ചുടുനിശ്വാസങ്ങൾ ആണെന്ന്‌. ചന്ദ്രനപ്പുറമുള്ള ദൈവങ്ങളുടെ ലോകത്ത്‌ ചിട്ടയില്ലാത്തതൊന്നും സംഭവിക്കില്ല എന്ന്‌ അദ്ദേഹത്തിനുറപ്പായിരുന്നു.

ശാസ്‌ത്രത്തിലെ എല്ലാ പ്രാഥമിക നിഗമനങ്ങളെയും പോലെ ഇതും ചോദ്യം ചെയ്യപ്പെടുകയും, കൂടുതൽ ശ്രദ്ധയോടെയുള്ള നിരീക്ഷണങ്ങളിലൂടെ പിന്നീട്‌ തള്ളപ്പെടുകയും ചെയ്യേണ്ടതായിരുന്നു. എന്നാൽ അതിനിടെ ഒരു വലിയ അത്യാഹിതം സംഭവിച്ചു. ക്രിസ്‌തീയമത മേധാവികൾ അരിസ്റ്റോട്ടിലിന്റെ പ്രപഞ്ചവീക്ഷണത്തെ പരമസത്യമായി സ്വീകരിക്കുകയും അതിനെ ചോദ്യം ചെയ്യുന്നത്‌ സഭാവിരുദ്ധ നടപടിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. ക്രമേണ ധൂമകേതുവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ വ്യാപകമാവുകയും അത്‌ ഒത്തിരി ആളുകളുടെ ജീവൻ അപഹരിക്കുകയും ചെയ്‌തു. ക്രി.പി.60ൽ തിളക്കമാർന്ന ഒരു ധൂമകേതു വന്നപ്പോൾ റോമിലെ ചക്രവർത്തി ക്രൂരനായ നീറോ ആയിരുന്നു. സ്വന്തം അമ്മയെയും സഹോദരങ്ങളെയും വധിച്ച്‌ ഭരണത്തിലേറുകയും രണ്ടു ഭാര്യമാരെയും കാലപുരിക്കയയ്‌ക്കുകയും റോമാ നഗരത്തിന്‌ തീയിട്ട്‌ അതു കണ്ട്‌ ആസ്വദിക്കുകയും ചെയ്‌ത നീറോ ചക്രവർത്തി ധൂമകേതുവിനെ കണ്ട്‌ വല്ലാതെ പേടിച്ചു. പക്ഷേ, കൊട്ടാര ജ്യോതിഷി ബാൽബിലസ്‌ പറഞ്ഞു: ധൂമകേതു ദൈവകോപത്തിന്റെ അടയാളം തന്നെ, സംശയമില്ല. എന്നാൽ ദൈവകോപത്തെ വഴിതിരിച്ച്‌ വിടാൻ പറ്റും. അതിന്റെ ഫലം ആരെങ്കിലും അനുഭവിച്ചാൽ മതി. അതു കേൾക്കേണ്ട താമസം, നീറോ അതിനുള്ള ഏർപ്പാടു ചെയ്‌തു. രാജാവിനെതിരെ കലാപമുണ്ടാക്കാൻ ശേഷിയുണ്ടെന്ന്‌ അയാൾ കരുതിയ മുഴുവൻ സെനറ്റർമാരെയും മറ്റു പ്രമുഖരെയും വധിക്കുകയും അവരുടെ ആൺമക്കളെയെല്ലാം നാടുകടത്തുകയും, എന്നിട്ടും സംശയം തീരാഞ്ഞ്‌ അവരെ വിഷം കൊടുത്ത്‌ കൊല്ലുകയും ചെയ്‌തു. ആറു വർഷത്തിനുശേഷം പ്രത്യക്ഷപ്പെട്ട ഹാലിധൂമകേതുവിനും നീറോയെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒടുവിൽ 32-ാമത്തെ വയസ്സിൽ നീറോ ആത്മഹത്യചെയ്യുകയായിരുന്നു. ഗ്രഹങ്ങളും നക്ഷത്രങ്ങളും ധൂമകേതുക്കളുമൊന്നും മനുഷ്യരെ ഉപദ്രവിക്കില്ല, പക്ഷേ, അന്ധവിശ്വാസങ്ങൾ അതു ചെയ്യും എന്നതിന്റെ എക്കാലത്തെയും വലിയ തെളിവായി ഈ സംഭവം അവശേഷിക്കുന്നു.

1066ൽ ശോഭയേറിയ ഒരു ധൂമകേതു മാനത്തുവന്നു. കണക്കുകൾ കാണിക്കുന്നത്‌ അത്‌ ഹാലിധൂമകേതു ആണെന്നാണ്‌. ആ വർഷം തന്നെയാണ്‌ ഇംഗ്ലണ്ടിലേക്ക്‌ നോർമൻ പട ഇരച്ചുകയറിയത്‌. ഹാരോൾഡ്‌ രാജാവ്‌ ഹേസ്റ്റിംഗ്‌സിൽ വെച്ചു നടന്ന യുദ്ധത്തിൽ വധിക്കപ്പെട്ടു. ധൂമകേതുഭയം യൂറോപ്പിൽ ഉറയ്‌ക്കാൻ ഈ സംഭവം ഇടയാക്കി. അതിനു മുമ്പും രാജാക്കന്മാർ യുദ്ധത്തിൽ തോറ്റിട്ടുണ്ട്‌, വധിക്കപ്പെട്ടിട്ടുമുണ്ട്‌. അന്നൊക്കെ ധൂമകേതു വന്നിരുന്നോ എന്നൊന്നും ആരും അന്വേഷിച്ചില്ല. ഒരു രാജാവിനുണ്ടാകുന്ന ദൗർഭാഗ്യം മറ്റൊരു രാജാവിന്റെ സൗഭാഗ്യമാവില്ലെ എന്ന ചോദ്യവും അവർ ചോദിച്ചില്ല. എന്തായാലും അത്തവണത്തെ ഹാലിധൂമകേതുവിന്റെ സന്ദർശനത്തിന്റെ ബാക്കിപത്രമായി നമുക്കു ലഭിച്ചത്‌ 70 മീറ്റർ വലുപ്പത്തിൽ ലിനനിൽ തുന്നിച്ചേർത്ത ഒരു ചിത്രയവനികയാണ്‌. ബായോടേപിസ്റ്റ്രി (Bayeux tapestry) എന്നാണതറിയപ്പെടുന്നത്‌. തുറിച്ച കണ്ണുകളുമായി ധൂമകേതുവിനെ നോക്കിനിൽക്കുന്ന കാണികൾ, തളർന്ന്‌ അവശനായി സിംഹാസനത്തിലിരിക്കുന്ന ഹാരോൾഡ്‌ രാജാവ്‌, വിശാലമായ വാലുമായി മാനത്ത്‌ ഹാലി -ഇതെല്ലാം അതിൽ ദൃശ്യമാണ്‌.

ശാസ്‌ത്രത്തിന്റെ രീതിക്ക്‌ അംഗീകാരം

വിസ്‌മയത്തോടെയെങ്കിലും ഭീതി കൂടാതെ ധൂമകേതുക്കളെ നിരീക്ഷിക്കാൻ ആരംഭിച്ചതും ശാസ്‌ത്രത്തിന്റെ രീതി പ്രയോഗിച്ചു തുടങ്ങിയതും 15-ാം നൂറ്റാണ്ടോടെ ആണെന്നു പറയാം. ഇറ്റലിക്കാരനായ പവോലോ ടോസ്‌കാനെല്ലി (Paolo Tascanalli) ആണ്‌ 1449 - 50 കാലത്ത്‌ ഒരു ധൂമകേതുവിന്റെ പഥം നിരന്തരം നിരീക്ഷിച്ച്‌ അടയാളപ്പെടുത്താൻ ശ്രമിച്ച ആദ്യ നിരീക്ഷകൻ. ധൂമകേതുവിന്റെ വാൽ എപ്പോഴും സൂര്യനെതിരെ പിടിച്ച രീതിയിൽ ആയിരിക്കുമെന്ന്‌1530ൽ ജർമൻ നിരീക്ഷകനായ പീറ്റർ എപിയാൻ (Peter Apian) സ്ഥാപിച്ചു. എന്നാൽ, യഥാർഥ വിപ്ലവം സൃഷ്ടിച്ചത്‌ ടൈക്കോബ്രാഹെയാണ്‌. 1577ൽ പ്രത്യക്ഷപ്പെട്ട മഹാധൂമകേതുവിന്റെ സ്ഥാനം ചന്ദ്രനേക്കാൾ ചുരുങ്ങിയത്‌ നാല്‌ ഇരട്ടിയെങ്കിലും അകലെയായിരിക്കണം എന്ന്‌ അദ്ദേഹം അളന്നു തിട്ടപ്പെടുത്തി. ദൂരദർശിനിക്കു മുമ്പുള്ള കാലഘട്ടമായതുകൊണ്ട്‌ അതിലേറെ കൃത്യത സാധ്യമായിരുന്നില്ല. വളരെ അകലങ്ങളിലുള്ള രണ്ടു സ്ഥാനങ്ങളിൽ നിന്ന്‌ ഒരേ സമയം, ധൂമകേതുവിനെ നിരീക്ഷിച്ച്‌, കോണളവിലെ വ്യത്യാസം അളന്നാണ്‌ അദ്ദേഹം ഈ കണ്ടെത്തൽ നടത്തിയത്‌. അരിസ്റ്റോട്ടിലിന്റെയും ക്രിസ്‌തീയ സഭയുടെയും പ്രപഞ്ചസിദ്ധാന്തത്തിന്‌ ഏറ്റ ആദ്യപ്രഹരമായിരുന്നു അത്‌.

ഐസക്‌ ന്യൂട്ടണും എഡ്‌മണ്ട്‌ ഹാലിയും ആണ്‌ ധൂമകേതുക്കളെ സൗരയൂഥത്തിലെ അംഗങ്ങളായി തിരിച്ചറിഞ്ഞതും പരിക്രമണ പഥം കണക്കാക്കാനുള്ള ഗണിതം വികസിപ്പിച്ചെടുത്തതും. ഇന്നിപ്പോൾ അവ എന്താണെന്നും എവിടെ നിന്നു വരുന്നു എന്നും ഒക്കെ നമുക്കറിയാം. എന്നിട്ടും 1977 ൽ ഹെയ്‌ൽ ബോപ്പ്‌ വന്നപ്പോൾ ഒരിക്കൽ കൂടി അന്ധവിശ്വാസങ്ങളുടെ ഭീകരമുഖം ദൃശ്യമായി. കാലിഫോർണിയയിലെ Heavens Gate എന്നു പേരുള്ള ഒരു Doomsday Cult വിഭാഗത്തിന്റെ തലവൻ ശിഷ്യരോടു പറഞ്ഞു. ധൂമകേതുവിനു പിന്നാലെ ഒരു ബഹിരാകാശ വാഹനമെത്തും; ഇപ്പോൾ മരിച്ചാൽ അതിലേറി സ്വർഗത്തലെത്താം. 39 പേർ അവിടെ സയനൈഡ്‌ കഴിച്ച്‌ ആത്മഹത്യ ചെയ്‌തുകൊണ്ട്‌ ലോകത്തെ ഞെട്ടിച്ചു.

ഇന്ത്യയിലിപ്പോൾ ധൂമകേതു ഭയം കാര്യമായില്ല. എങ്കിലും പാപപരിഹാര പൂജകൾ നടന്നുകൂടായ്‌കയില്ല. ചൊവ്വയിൽ പോകാൻ ഇന്ത്യയിൽ നിന്ന്‌ 20000 പേർ നാസയിൽ ബുക്ക്‌ ചെയ്‌തിട്ടുണ്ടത്രെ. പക്ഷേ, അതുകൊണ്ടൊന്നും ചൊവ്വാദോഷത്തിലോ ശനിദശയിലോ കേതുദോഷത്തിലോ (കേതുഗ്രഹം; ധൂമകേതുവല്ല) ഉള്ള വിശ്വാസത്തിന്‌ ഒരു കുറവും ഇല്ല. ചൊവ്വയിൽ ചെന്നൊരു പരിഹാര പൂജ നടത്താമെന്ന്‌ കരുതുന്നവരും കണ്ടേക്കാം.

കേരളത്തിൽ ഇത്‌ യജ്ഞങ്ങളുടെ കാലമാണ്‌. നവോത്ഥാന കാലഘട്ടത്തിൽ നഷ്‌ടപ്പെട്ടുപോയ ജാതിമേധാവിത്വം തിരിച്ചുപിടിക്കാൻ ഉയർന്ന ജാതിക്കാർ നടത്തുന്ന തീവ്രശ്രമത്തിന്റെ ഭാഗം തന്നെയാണിത്‌. ഒപ്പം വർഗീയവൽക്കരണത്തിന്റെയും. പണ്ട്‌ ബ്രാഹ്മണർ വരുമ്പോൾ വഴിമാറി നടക്കാൻ നിർബന്ധിതരായിരുന്ന അയിത്ത വിഭാഗങ്ങളിൽപ്പെട്ടവർ ഇന്ന്‌ അവരുടെ മക്കളുടെ കല്യാണം മംഗളമാക്കാൻ പൂണൂലിട്ട ബ്രാഹ്മണൻ തന്നെ കർമം നടത്തണം എന്നാഗ്രഹിക്കുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങൾ എത്തിയിരിക്കുന്നു. ബ്രാഹ്മണ മഹത്വം ഉദ്‌ഘോഷിക്കുന്ന ചടങ്ങുകളാണ്‌ യജ്ഞങ്ങൾ. കോഴിക്കോട്ട്‌ ഇപ്പോൾ സോമയാഗം നടക്കാൻ പോവുകയാണ്‌. നമ്മുടെ മാധ്യമങ്ങൾ അത്‌ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്‌.

കാലഹരണപ്പെട്ടു എന്ന്‌ ഏവരും കരുതി അവഗണിച്ച യാഗത്തിന്‌ ഒരു പുനർജനി ഉണ്ടായത്‌ 1975 ൽ പാഞ്ഞാളിൽ നടന്ന അതിരാത്രത്തോടു കൂടിയാണ്‌. പിന്നീട്‌ കേരളത്തിൽ അനേകം യാഗങ്ങൾ നടന്നു. യാഗം ലോക സമാധാനത്തിനും ശാന്തിക്കും വേണ്ടിയാണെന്നാണ്‌ പ്രചാരണം. എന്നിട്ടിപ്പോൾ ലോകത്തിന്റെ അവസ്ഥ എന്താണ്‌? ഇന്ത്യയുടെയോ? കേരളത്തിന്റെയോ?

പ്രാചീന വൈദിക ജനതയുടെ ആരാധനാക്രമമാണ്‌ യജ്ഞം. യാഗം, ഹവനം, ഹോമം ഇവയെല്ലാം അതിൽപ്പെടും. പ്രകൃതിശക്തികളെ ഭയപ്പെട്ടിരുന്ന കാലത്ത്‌ അവയെ പ്രീതിപ്പെടുത്തി വശത്താക്കാൻ ഉള്ള ശ്രമമായിരുന്നു യജ്ഞങ്ങൾ. അതിന്‌ ദൈവങ്ങൾക്ക്‌ ഇഷ്‌ടമുള്ള (അത്‌ പുരോഹിതർക്ക്‌ ഇഷ്‌ടമുള്ളവ തന്നെ) വിഭവങ്ങൾ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട്‌ അഗ്നിയിൽ ഹോമിക്കുക എന്നതായിരുന്നു രീതി. അഗ്നി അത്‌ ആവാഹിച്ച്‌ സ്വർഗത്തിൽ ദൈവങ്ങൾക്ക്‌ എത്തിക്കും. മാംസവും (പശു, ആട്‌) നെയ്യ്‌, പാല്‌, ധാന്യങ്ങൾ ഇവയുമായിരുന്നു മുഖ്യമായും ഹോമദ്രവ്യങ്ങൾ. അവർണർക്കും ശൂദ്രനുമൊന്നും യാഗശാലക്കടുത്തുപോലും സ്ഥാനമുണ്ടായിരുന്നില്ല. അവർ ദസ്യുക്കൾ (ദാസന്മാർ) ആയിരുന്നു. യാഗത്തെ എതിർത്തവർ രാക്ഷസരും. ഹോമത്തിന്റെ ചെലവുകളും ഹോമപ്പശുക്കളെ നൽകുന്ന ചുമതലയും രാജാക്കന്മാർക്കായിരുന്നു. രാജാക്കന്മാർ ഇല്ലാത്ത ഇക്കാലത്ത്‌ ഏതു ധനികനും (ജാതി മതങ്ങൾ നോക്കാതെ) യാഗം സ്‌പോൺസർ ചെയ്യാം. പാഞ്ഞാളിൽ പണം മുടക്കിയത്‌ കാലിഫോർണിയ സർവകലാശാലയിലെ ദക്ഷിണേഷ്യൻ പഠനവിഭാഗം പ്രൊഫസറായ ഫ്രീറ്റ്‌സ്റ്റാളും ഫിൻലണ്ടുകാരനായ സംസ്‌കൃത പണ്ഡിതൻ അസ്‌കോ പർപോളയുമായിരുന്നല്ലോ! രണ്ടുപേരും ക്രിസ്‌ത്യാനികൾ. ഇപ്പോൾ ഏതു ജാതിക്കാരനും പങ്കെടുക്കാം. മുൻനിരയിൽ സീറ്റ്‌ സായിപ്പിന്‌.

സോമലത ഉപയോഗിച്ചുള്ള യാഗമാണ്‌ സോമയാഗം. അതിരാത്രം, വാജപേയം, അഗ്നിഷ്‌ഠോമം മുതലായവ ഉദാഹരണം. അഗ്നിഹോത്രം, ചാതുർമാസ്യം തുടങ്ങിയവ സോമലത ഉപയോഗിക്കാത്ത യാഗങ്ങളാണ്‌. (സോമരസം വൈദികർക്ക്‌ പ്രിയപ്പെട്ട മദ്യവുമായിരുന്നു)അശ്വമേധം, രാജസൂയം, പുത്രകാമേഷ്‌ടി എന്നിവ രാജാക്കന്മാർക്ക്‌ വിധിക്കപ്പെട്ട യാഗങ്ങളായിരുന്നു.

മൃഗബലിയായിരുന്നു വേദകാല യാഗങ്ങളിലെ പ്രധാന ഇനം. യാഗപ്പശു എന്നാൽ പശുവും ആടും കുതിരയും എന്തുമാകാം. അവയെ നവദ്വാരങ്ങളും അടച്ച്‌ ശ്വാസംമുട്ടിച്ചുകൊന്നശേഷം ആന്തരാവയവങ്ങൾ പിളർന്നെടുത്ത്‌ അഗ്നിക്കു ഹോമിക്കണം. ബാക്കി യാജ്ഞികർക്കുള്ളതാണ്‌. ഇതു ക്രമേണ വൻ പ്രതിഷേധങ്ങൾക്കിടയാക്കി. ശ്വാസംമുട്ടിച്ചു കൊല്ലുന്നതിലെ ക്രൂരത മാത്രമല്ല, കാലികൾ നഷ്ടമായതു മിക്കപ്പോഴും സാധാരണക്കാർക്ക്‌ (ദസ്യൂക്കൾക്ക്‌) ആയിരുന്നു. യാഗശേഷമുള്ള ദാനം രാജാക്കന്മാരുടെ ഖജനാവും കാലിയാക്കിത്തുടങ്ങി. ബി.സി. 6 - 7 നൂറ്റാണ്ടുകളായപ്പോഴേക്കും യാഗശാലകൾ ആക്രമിക്കപ്പെട്ടുതുടങ്ങി. യാഗരക്ഷയ്‌ക്കായി സൈന്യത്തെ ഉപയോഗിക്കുക പതിവായി. വിശ്വാമിത്രൻ യാഗരക്ഷയ്‌ക്കായി രാമലക്ഷ്‌മണന്മാരെ കൊണ്ടുപോയതും സുബാഹുവിനെ രാമൻ അസ്‌ത്രമെയ്‌ത്‌ വധിച്ചതും രാമായണത്തിലുണ്ടല്ലോ. എന്തായാലും, ഒടുവിൽ ചില രാജാക്കന്മാർ പോലും എതിർത്തു തുടങ്ങി. ഈ എതിർപ്പുകളുടെ അന്തസ്സത്ത ഉൾക്കൊണ്ട പ്രസ്ഥാനമായാണ്‌ ബുദ്ധന്റെയും മഹാവീരന്റെയും അഹിംസാ പ്രസ്ഥാനങ്ങൾ വന്നത്‌. ബുദ്ധൻ എല്ലാത്തരം യാഗങ്ങളെയും വൈദികമേധാവിത്വത്തെയും എതിർത്തു. ഇത്‌ ക്രമേണ വൈദിക മതത്തെ തകർച്ചയിലേക്കുനയിക്കുന്നുവെന്നു കണ്ടപ്പോഴാണ്‌ ബ്രാഹ്മണർ സസ്യഭുക്കുകളാകാൻ തീരുമാനിച്ചത്‌. ഈ മാറ്റത്തിൽ ശങ്കരാചാര്യരുടെ പങ്ക്‌ പ്രധാനമാണ്‌. എന്നിട്ടും ബംഗാളി ബ്രാഹ്മണൻ മത്സവും കാശ്‌മീരി ബ്രാഹ്മണൻ മാംസവും ഉപേക്ഷിക്കാൻ തയ്യാറായില്ല.

ഫ്രീറ്റ്‌ സ്റ്റാളിന്‌ വേദകാല അതിരാത്രം അതേ രൂപത്തിൽ കാണണമെന്ന്‌ നിർബന്ധമുണ്ടായിരുന്നു.അതുകൊണ്ട്‌ 14യാഗപ്പശുക്കളെ (ആടുകളെ) ബലിനൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജി.ശങ്കരക്കുറിപ്പും, എൻ.വി കൃഷ്‌ണവാര്യരും തായാട്ടു ശങ്കേരനുമെല്ലാംശക്തമായ എതിർപ്പുമായി മുന്നോട്ടുവന്നു. അക്കിത്തം മാത്രം അനുകൂലിച്ചു. ഒടുവിൽ ജീവനുള്ളആടു വേണ്ട പിഷ്ടപശുക്കൾ (അരിമാവുകൊണ്ടു തീർത്ത അജരൂപങ്ങൾ) മതി എന്ന തീരുമാനമുണ്ടായി. സോമലത കൊല്ലങ്കോട്ടു രാജാവു നൽകി. അരണി കടഞ്ഞുതന്നെ തീകത്തിച്ചു. (ഇടിവെട്ടേറ്റ ആലിൻ വേടാണ്‌ കടയുന്നത്‌). തീപ്പെട്ടിയില്ലാത്ത! കാലത്തിന്റെ അവശിഷ്ടാചാരം. ബൗദ്ധായനരീതിയിലായിരുന്നു അതിരാത്ര ചടങ്ങുകൾ.കോഴിക്കോട്ട്‌ നടക്കാൻ പോണത്‌....

യാഗങ്ങളിൽ ഏറ്റവും പരിഹാസ്യം പുത്രകാമേഷ്ടിയും അശ്വമേധവുമാണ്‌. മക്കളില്ലാത്ത രാജപത്‌നിമാർ യാഗം ചെയ്യുന്ന കാർമികർക്കൊപ്പം യാഗശാലയിൽ പാർത്ത്‌ ചെയ്യുന്ന കർമങ്ങൾക്കൊടുവിൽ സന്താനലബ്‌ധി നേടുകയാണ്‌ പുത്രകാമേഷ്‌ഠിയുടെ ലക്ഷ്യം. അശ്വമേധത്തിലാകട്ടെ കുതിരയെ സ്വതന്ത്രമാക്കി വിടുകയാണ്‌. ഒരു വർഷം അതുസഞ്ചരിക്കുന്ന നാടെല്ലാം യാഗം നടത്തുന്ന രാജാവിന്റേതാണ്‌. യാഗാശ്വത്തെ തടഞ്ഞാൽ യുദ്ധം തീർച്ച. വർഷാവസാനം യാഗാശ്വത്തെയും ശ്വാസംമുട്ടിച്ചു കൊല്ലും. എന്നിട്ട്‌ ചത്ത അശ്വത്തിനൊപ്പം പട്ടമഹിഷി നഗ്നയായി ഉറങ്ങണം. മറ്റു രാജ്ഞിമാർ അശ്ലീലത്തെറി വിളിക്കണം. പിറ്റേദിവസമാണ്‌ഹോമിക്കൽ. പണ്ട്‌ ഇതേ രൂപത്തിൽ നരമേധവുംനടന്നിരുന്നു. ആകെയുള്ള ഒരാശ്വാസം, മനുഷ്യനായാലും അശ്വമായാലും യാഗപ്പശുക്കളായാലും അവർക്ക്‌ മോക്ഷം ഉറപ്പ്‌ എന്നതാണ്‌. ഈ അനാചാരങ്ങളുടെ തിരിച്ചുവരവിനാണ്‌ കോഴിക്കോടും തുടർന്ന്‌ പലയിടങ്ങളും ഇനി സാക്ഷിയാകാൻ പോകുന്നത്‌. ഐസോണിനു വരവേൽപ്പ്‌ നൽകുമ്പോൾ ഇക്കാര്യങ്ങളും നാം ജനങ്ങളോടു പറയണം.