നാല്പത്തഞ്ചാം വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:10, 13 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ) ('==ജനറൽ സെക്രട്ടറിയുടെ ആമുഖം== 45-ാം വാർഷികത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജനറൽ സെക്രട്ടറിയുടെ ആമുഖം

45-ാം വാർഷികത്തിന്‌ എത്തിയ എല്ലാവരെയും കേന്ദ്ര നിർവ്വാഹക സമിതിക്ക്‌ വേണ്ടി സ്വാഗതം ചെയ്യുന്നു. കോട്ടയം വാർഷികത്തിന്‌ ശേഷം നാം ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളെ സമഗ്രമായി പരിശോധിച്ച്‌ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി,അതിന്റെ അടിസ്ഥാനത്തിൽ വരും വർഷത്തെ പ്രവർത്തന പാത നിർണ്ണയിക്കാനാണ്‌ നാമിവിടെ ഒത്തു കൂടുന്നത്‌.

ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം നാം സ്വീകരിച്ചിട്ട്‌ മുപ്പത്തിനാലു വർഷങ്ങളായി. ഈ മുദ്രാവാക്യം നാം സ്വീകരിച്ച കാലഘട്ടത്തേതിൽ നിന്നും വലിയ തോതിലുള്ള കുതിപ്പുകൾക്ക്‌ ശാസ്‌ത്രരംഗം പിന്നീട്‌ വിധേയമായി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും പുതിയ നൂറ്റാണ്ടിലും ഈ കുതിപ്പുകളുടെ വേഗത പതിൻമടങ്ങ്‌ വർധിച്ചു.

ശാസ്‌ത്രരംഗത്തെ ഇന്നയിന്ന നേട്ടങ്ങൾ കടന്നു പോയ 2007ന്റെ സംഭാവനയാണെന്ന്‌ പറയുന്നത്‌ ശരിയാവില്ല. കാരണം ആകസ്‌മികതയുടെ മേൽ കെട്ടിപ്പൊക്കുന്നവയല്ല ശാസ്‌ത്രത്തിന്റെ നേട്ടങ്ങൾ. വർഷങ്ങളിലൂടെ പടിപടിയായി നടന്ന അന്വേഷണങ്ങൾ,അവയിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ശാസ്‌ത്ര സത്യങ്ങൾ അവയുടെയെല്ലാം മേലാണ്‌ ഓരോ പുതിയ നേട്ടവും രൂപപ്പെടുന്നത്‌. മാത്രവുമല്ല ശാസ്‌ത്രത്തിന്റെ നിരവധിയായ മേഖലകളിൽ ചെറുതും വലുതുമായ ഒട്ടനവധി അന്വേഷണങ്ങളാണ്‌ തുടർച്ചയായി നടക്കുന്നത്‌. അവയിൽ ഏതെങ്കിലും ഒന്ന്‌ പെറുക്കിയെടുത്ത്‌ ഇതാണ്‌ 2007 ന്റെ സംഭാവന എന്ന്‌ പറയുന്നത്‌ അശാസ്‌ത്രീയമാവും. ഒരു പക്ഷെ ഇന്ന്‌ തികച്ചും അപ്രസക്തമെന്ന്‌ തോന്നിയ ഒരു ചെറു കണ്ടെത്തലിന്റെ മുകളിലായിരിക്കും നാളെയുടെ കുതിപ്പ്‌ കുടികൊള്ളുന്നത്‌.

പ്രപഞ്ചത്തിന്റെ അതിരുകൾ തേടിയുള്ള യാത്രയിൽ എന്നും ഓർക്കേണ്ട ഒന്നാണല്ലോ സ്‌പുട്‌നികിന്റെ വിക്ഷേപണം. ബഹിരാകാശ യുഗത്തിന്‌ ആരംഭം കുറിച്ചതിന്‌ അമ്പത്‌ തികയുന്ന വേളയായിരുന്നു 2007. മുമ്പ്‌ പ്രപഞ്ചത്തെ അറിയാനായിരുന്നു നമ്മുടെ അന്വേഷണമെങ്കിൽ ഇന്നത്‌ ബഹുപ്രപഞ്ചമെന്നോ സമാന്തര പ്രപഞ്ചങ്ങൾ എന്നോ ഉള്ള സങ്കൽപ്പത്തിലേക്ക്‌ നീളുന്നു. നമ്മുടെ പ്രപഞ്ചത്തിൽ തന്നെ ദൃശ്യ പദാർത്ഥങ്ങളെക്കാൾ അദൃശ്യ(ഇരുണ്ട) പദാർത്ഥങ്ങൾക്കും ഇരുണ്ട ഊർജ്ജത്തിനും(dark matter and dark energy)ആണ്‌ മുൻതൂക്കം എന്ന്‌ ജ്യോതിശാസ്‌ത്രജ്ഞൻമാർ കണ്ടെത്തിയിരിക്കുന്നു.

നേട്ടങ്ങളെ പറ്റി നമുക്ക്‌ അഭിമാനിക്കാം പക്ഷെ അവയൊക്കെ സാധാരണക്കാരിൽ സാധാരണക്കാരായവരുടെ ജീവിതത്തിൽ എന്ത്‌ മാറ്റങ്ങളാണ്‌ വരുത്തുന്നതെന്ന്‌ ചിന്തിച്ചേ പറ്റൂ. ശാസ്‌ത്രരംഗത്ത്‌ കുതിപ്പുകളുണ്ടായതോടൊപ്പം തന്നെ ശാസ്‌ത്രവിജ്ഞാനം ഒരു സ്വകാര്യ ചരക്കായി മാറുകയും ചൂഷണത്തിനുള്ള ഒരു മുഖ്യ ഉപാധിയായി മാറുകയും ചെയ്യുന്നതാണ്‌ നാം കണ്ടത്‌. അറിവിന്റെ മേലുള്ള പിടി അനുദിനം മുറുക്കാനാണ്‌ ലോക മേധാവിത്വത്തിന്റെ ശക്തികൾ ശ്രമിക്കുന്നത്‌. ജൈവ രൂപങ്ങൾ വരെ പേറ്റന്റ്‌ പരിധിയിൽ വന്നു കഴിഞ്ഞു. ശാസ്‌ത്രം മാനവരാശിയുടെ പൊതു സ്വത്ത്‌ എന്ന ആശയത്തിന്‌ കനത്ത തിരിച്ചടിയാണ്‌ ഏറ്റത്‌. ശാസ്‌ത്രസിദ്ധാന്തങ്ങൾ മററുള്ളവരറിയാതെ സൂക്ഷിക്കുകയും പേറ്റന്റ്‌ വഴി വൻ സാമ്പത്തിക ലാഭം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്‌ ശാസ്‌ത്രമെങ്ങിനെയാണ്‌ സാധാരണക്കാരന്റെ ജീവിത പ്രശ്‌നങ്ങൾ പരിഹിക്കാനുതകുക.

സോഷ്യലിസ്റ്റു രാജ്യങ്ങളുടെ തകർച്ചയോടെ ലോകം സാമ്രാജ്യത്വ രാജ്യങ്ങളുടെ അധീനതയിൽ അകപ്പെട്ടിരിക്കുകയാണ്‌. സാമ്രാജ്യത്വത്തിന്റെ നേതൃരാജ്യം എന്ന നിലയിൽ അമേരിക്കയുടെ ആധിപത്യത്തിലുള്ള ഏകധ്രുവ ലോകം കരുത്താർജിച്ചു കഴിഞ്ഞിരിക്കുന്നു. ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ പുതിയ നൂറ്റാണ്ടിലെ ലോക ഉൽപ്പാദനരംഗത്തെ കീഴടക്കാനുള്ള വ്യഗ്രതയിലാണ്‌ സാമ്രാജ്യത്വം. ഇതിനായി കമ്പോളം,മൂലധനം,ശാസ്‌ത്രസാങ്കേതിക രംഗം എന്നീ മേഖലകളിലെല്ലാം ആധിപത്യം ഉറപ്പാക്കിക്കൊണ്ട്‌ നടത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങളാണ്‌ ലോകമാകെ നടന്നുകൊണ്ടിരിക്കുന്നത്‌. അതിന്‌ സഹായകങ്ങളായ ഒരു രാഷ്‌ട്രീയ ഘടനയും സാംസ്‌കാരിക അന്തരീക്ഷവും ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളും സമാന്തരമായി നടന്നുവരുന്നു.

ഏകലോകത്തിന്റെ അധിപനായി അമേരിക്ക തുടരുന്നുവെങ്കിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുണ്ടാവുന്ന ചലനങ്ങൾ പ്രതീക്ഷകൾക്ക്‌ വക നൽകുന്നു. ബ്രസീൽ,അർജന്റീന,ചിലി,ഇക്വഡോർ,നിക്വരാഗ്വ,ഗ്വാട്ടിമാല,ക്യൂബ എന്നിവിടങ്ങളിൽ നിന്ന്‌ നാളത്തെ ലോകത്തിന്റെ പുതുമുള പൊട്ടുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. തങ്ങളുടെ വികസന പാതയിൽ കാതലായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും റഷ്യ അമേരിക്കൻ വിരുദ്ധ നിലപാടെടുത്തു തുടങ്ങിയിരിക്കുന്നു എന്നതും കാണാതിരുന്നു കൂട. റഷ്യയുടെയും ചൈനയുടെയും ഒപ്പം ഇന്ത്യ കൂടി ചേർന്ന്‌ ഒരു സാമ്രാജ്യത്വ വിരുദ്ധ മുന്നണിക്ക്‌ രൂപം നൽകുകയാണെങ്കിൽ അത്‌ ലോകത്തിന്റെ ഗതിയെ തന്നെ സാരമായി സ്വാധീനിക്കും.

ഒന്നരപതിറ്റാണ്ടു കടന്ന ആഗോളവത്‌ക്കരണ നയങ്ങൾ ഇന്ത്യൻ ജീവിതത്തിൽ കടുത്ത മാറ്റങ്ങൾക്കിടയാക്കി കഴിഞ്ഞു.ഒരു വശത്ത്‌ ദാരിദ്ര്യവും വിലക്കയറ്റവും കർഷകരുടെ ആത്മഹത്യയും വർധിക്കുമ്പോൾ മറുവശത്ത്‌ ലോകത്തെ അതിസമ്പന്നരുടെ മുൻനിരയിലേക്ക്‌ ഇന്ത്യൻ മുതലാളിമാർ കടന്നു വന്നുകഴിഞ്ഞു. അംബാനിമാരുടെ നേട്ടം രാജ്യത്തിന്റെ മഹത്തായ നേട്ടമെന്ന രീതിയിലാണ്‌ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്‌. സെൻസെക്‌സിന്റെ കുതിപ്പിനിടയിൽ തകർന്നു വീണ പാവങ്ങളുടെ ജീവിത പ്രശ്‌നങ്ങൾ ആരു കാണാൻ ? വളർച്ചാ നിരക്കിന്റെ മറിമായങ്ങളെ കുറിച്ച്‌ കുരവയിടുന്നവർക്ക്‌ ഉൽപ്പാദന മേഖല തകർന്നാലെന്ത്‌ ? പ്രത്യേക സാമ്പത്തിക മേഖലകൾ എന്ന ഓമനപ്പേരിൽ പിറന്നു വീഴുന്ന `സ്വതന്ത്ര പരമാധികാര രാജ്യങ്ങൾ'ക്കു വേണ്ടി ഹോമിക്കപ്പെടുന്ന കർഷകന്റെ കണ്ണീരിന്റെ വില ഏത്‌ ബാലൻസ്‌ ഷീററിലാണ്‌ രേഖപ്പെടുത്തുക.

എൻ.ഡി.എ സർക്കാർ തുടർന്നു വന്ന നയങ്ങളിൽ നിന്ന്‌ ഒരു മാറ്റത്തിനായിരുന്നു ഇന്ത്യൻ ജനത രണ്ടു വർഷം മുമ്പ്‌ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്‌. സർക്കാർ എൻ.ഡി.എ ആയാലും യു.പി.എ ആയാലും നയങ്ങൾ ഒന്നു തന്നെയാണെന്നാണ്‌ അവരുടെ അനുഭവങ്ങൾ അടയാളപ്പെടുത്തുന്നത്‌. ചേരിചേരാ നയത്തിന്റെ അപ്പോസ്‌തലരെന്ന്‌ അഭിമാനിച്ചിരുന്ന ഒരു രാഷ്‌ട്രം ആണവ കരാറെന്ന തിട്ടൂരത്തിൽ ലജ്ജയില്ലാതെ കയ്യൊപ്പു ചാർത്താൻ തയ്യാറാവുന്ന കാഴ്‌ചയാണ്‌ ഇന്നിന്റേത്‌. തങ്ങളുടെ അധികാരം പോയാൽ പോലും ആണവ കരാറുമായി മുന്നോട്ടു പോകുമെന്ന വീറിന്റെയും വാശിയുടെയും പിന്നാമ്പുറങ്ങളിലെ യാഥാർത്ഥ്യം എന്തെന്ന്‌ ഇന്ത്യൻ ജനാധിപത്യം തിരിച്ചറിയുമോ ? ഒരു യു.എസ്‌,ഇസ്രായേൽ,ഇന്ത്യ,ജപ്പാൻ അച്ചുതണ്ട്‌ പതുക്കെ രൂപപ്പെട്ടു വരുന്ന കാഴ്‌ച ലോകം ആശങ്കയോടെയാണ്‌ കാണുന്നത്‌. ഏതായാലും ആണവ കരാർ പ്രശ്‌നത്തിൽ പാർലമെന്റിനകത്തും പുറത്തും ഇടതുപക്ഷ കക്ഷികൾ സ്വീകരിച്ച ശക്തമായ നിലപാട്‌ പ്രതീക്ഷാ നിർഭരമാണ്‌.

ഇന്ത്യയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള ആഴം കുറഞ്ഞ പ്രദേശത്ത്‌ നിർമ്മിക്കുന്ന കപ്പൽച്ചാൽ കഴിഞ്ഞ വർഷം ഒരു വലിയ രാഷ്‌ട്രീയ പ്രശ്‌നമായി മാറി. രാമസേതു പദ്ധതി നിരവധി പരിസ്ഥിതി പ്രശ്‌നങ്ങൾക്ക്‌ ഇടയാക്കുമെന്ന്‌ പരിസ്ഥിതി പ്രേമികൾ ഭയക്കുന്നു. പരിസ്ഥിതി പ്രശ്‌നങ്ങൾ മാത്രമല്ല സാമ്പത്തികമായും സാങ്കേതികമായും പദ്ധതിക്ക്‌ ന്യായീകരണങ്ങളില്ല എന്നും വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. വസ്‌തുനിഷ്‌ഠമായി ഇത്തരം വാദമുഖങ്ങൾ പരിശോധിച്ചു കൊണ്ടായിരിക്കണം പദ്ധതി വേണമോ വേണ്ടയോ എന്ന്‌ തീരുമാനക്കുന്നത്‌. വസ്‌തുതകൾക്ക്‌ പകരം മിത്തുകളും ശാസ്‌ത്രബോധത്തിന്‌ പകരം വോട്ടുബാങ്കു രാഷ്‌ട്രീയവും ഒരു പ്രശ്‌നത്തെ എങ്ങനെ ഹൈജാക്ക്‌ ചെയ്യാമെന്നതിന്റെ ഏറ്റവും നല്ല നിദർശനമായി രാമസേതു പ്രശ്‌നം മാറി. ഭൂരിപക്ഷ വർഗീയ ശക്തികൾ പദ്ധതിക്ക്‌ എതിരായി നിന്ന ഒറ്റക്കാര്യം കൊണ്ടു തന്നെ പാരിസ്ഥിതികമോ സാങ്കേതികമോ ആയ പ്രശ്‌നങ്ങൾ പരിശോധിക്കാതെ പദ്ധതിയെ അന്ധമായി അനുകൂലിക്കുന്നതും നമുക്ക്‌ അംഗീകരിക്കാൻ കഴിയാത്തതാണ്‌.

എന്നും വേറിട്ടു നിന്ന പ്രദേശമാണ്‌ കേരളം. മറ്റ്‌ സംസ്ഥാനങ്ങളെല്ലാം ഉച്ചനീചത്വങ്ങളിലും അജ്ഞതയിലും അനാരോഗ്യത്തിലും ആണ്ടുകിടന്നപ്പോഴും സ്വയം നിർമ്മിച്ച പാതയിലൂടെ പൊരുതിക്കയറിയ പ്രദേശം. സമ്പൂർണ്ണ സാക്ഷരതയും ഉയർന്ന പ്രതിശീർഷ ആയുസും വർധിച്ച തോതിലുള്ള സാമൂഹ്യ നീതിയുമെല്ലാം തങ്ങളുടെതാക്കി തീർത്ത ഒരു ജനത. നേടിയ നേട്ടങ്ങളൊക്കെയും കാൽക്കീഴിൽ നിന്ന്‌ ഒലിച്ചു പോവുന്ന തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിൽ പുതുവഴി വെട്ടാനുള്ള സമരങ്ങളായിരിക്കും ഒരു പക്ഷെ വരും നാളുകളിൽ കേരളത്തെ ശ്രദ്ധേയമാക്കുന്നത്‌.

ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും പുതിയ സമരമുഖങ്ങൾ ഉയർന്നു വരാൻ പര്യാപ്‌തമായ അന്തരീക്ഷ സൃഷ്‌ടിക്കു പകരം നിഴലുകൾക്ക്‌ പുറകെ ജനത്തെ ഓടിക്കുകയാണ്‌ മാധ്യമങ്ങൾ. അതിസമ്പന്നതയുടെയും ധാരാളിത്തത്തിന്റേതുമായ പൊയ്‌ക്കാഴ്‌ചകൾക്ക്‌ പിന്നാമ്പുറങ്ങളിലെ പച്ചയായ ജീവിതങ്ങളിലേക്ക്‌ ടി.വി ക്യാമറകൾ തിരിയാറില്ല. അയ്യപ്പനെ സ്‌ത്രീകളാരെങ്കിലും തൊട്ടുവോ ? ദേവന്‌ ചുരിദാർ ഇഷ്‌ടപ്പെടുമോ ? തുടങ്ങിയ ചോദ്യങ്ങളോടൊപ്പം അരവണ കിട്ടാതെ ഉഴറുന്ന ജനലക്ഷങ്ങളുടെ കോപാഗ്നിയിൽ നാടുവേവുന്നതിനെ കുറിച്ചും അവർ ഉപന്യാസങ്ങൾ രചിക്കുന്നു. കേരളത്തിന്റെ അജണ്ട എന്നത്‌ ഒൻപതു മണിയുടെ ന്യൂസ്‌ അവറിൽ വാർന്നു വീഴുന്ന ചോദ്യങ്ങളാണെന്ന്‌ കരുതുന്ന മധ്യവർഗ്ഗം ഇവർക്ക്‌ ഹലേലൂയ പാടുന്നു. കയറിനെ പാമ്പെന്ന്‌ വിളിച്ച്‌ തല്ലിക്കുന്ന ഉത്തരാധുനിക വിപ്ലവകാരികൾ കൂടിയാവുമ്പോൾ രംഗം കൊഴുക്കുന്നു.

കയറിനെയും പാമ്പിനെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം മറ്റൊരു തരത്തിലും കേരളീയർ ആലസ്യത്തിലാണ്ടു കിടക്കുകയാണ്‌. സുഹൃത്തിനു കുഞ്ഞു പിറന്നതിന്റെ ആഘോഷം മുതൽ ഓണം കെങ്കേമമാക്കാനും ക്രിസ്‌തുമസ്‌ രാവ്‌ വെളുപ്പിക്കാനും പുതുവർഷം വിരിയിക്കാനുമൊക്കെയായി മദ്യചഷകം നിറഞ്ഞു തുളുമ്പണമെന്ന്‌ നിർബന്ധമുള്ള ശരാശരി മലയാളിക്ക്‌ ആലസ്യമല്ലാതെ മറ്റെന്തുണ്ടാവും. 2636 കോടി രൂപയുടെ (ഔദ്യോഗിക കണക്കനുസരിച്ച്‌;കണക്കിൽ പെടാത്തത്‌ അതിലുമെത്രയോ) മദ്യം ഒരു വർഷം അകത്താക്കുന്ന കേരളീയനോട്‌ മദ്യത്തിന്റെ വിപത്തിനെ കുറിച്ചും അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങളെ കുറിച്ചും എന്തെങ്കിലും പറയാൻ ഇനിയും വൈകിക്കൂട. കോഴിക്കോട്‌ ഐ.ഐ.എം നടത്തിയ ഒരു പഠന പ്രകാരം സംസ്ഥാനത്തെ ജനസംഖ്യയുടെ 20% മദ്യപാനികളാണ്‌. പതിമൂന്നാമത്തെ വയസിൽ തന്നെ മദ്യം ഉപയോഗിച്ചു തുടങ്ങുന്ന കേരളീയന്റെ പ്രതിശീർഷ മദ്യ ഉപഭോഗം അവസാന കണക്കനുസരിച്ച്‌ 8.3 ലിറ്ററാണ്‌.അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടി !

സംവാദങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും വളർന്നു വന്ന കേരളത്തിലിന്ന്‌ എന്തിനെയും വിവാദമാക്കി മാറ്റുകയെന്നത്‌ ഒരു ഫാഷനായി മാറുന്നു. ജനിക്കാത്ത കുഞ്ഞിന്റെ ജാതകമെഴുതലായിരുന്നല്ലോ കെ.ഇ.ആർ കമ്മറ്റിയെ പറ്റിയുള്ള വിവാദങ്ങൾ. സ്‌കൂൾ സമയ മാറ്റത്തിനും അധ്യാപക നിയമനം പി.എസ്‌.സി ക്ക്‌ വിടുന്നതിനുമുള്ള നിർദ്ദേശങ്ങൾ ന്യൂനപക്ഷാവകാശം നിഷേധിക്കുന്നതിനാണെന്നും പഞ്ചായത്തുകൾക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിനുള്ള അധികാരം നൽകുകയെന്നാൽ സ്‌കൂളുകൾ ലോകബാങ്കിന്‌ കൈമാറുകയാണെന്നും വരെ പറയാൻ ഇക്കൂട്ടർക്ക്‌ മടിയില്ല. തങ്ങൾക്ക്‌ രുചിക്കാത്തതും തങ്ങളുടെ താൽപര്യങ്ങൾക്ക്‌ വിരുദ്ധമായവയുമായ ആശയങ്ങൾ നടപ്പാക്കപ്പെടാതിരിക്കാനായി ഒരു മുഴം മുമ്പെ നീട്ടിയെറിയുകയും അതിനെതിരെ ജനങ്ങളെ ഇളക്കി വിടുകയും ചെയ്യുകയെന്നത്‌ പുതിയൊരു തന്ത്രമാണ്‌.

കേരളത്തിൽ ജാതിമത പ്രാദേശിക വിഭജനങ്ങളെക്കാൾ സാമ്പത്തിക വിഭജനങ്ങൾക്ക്‌ പ്രാധാന്യം വർധിച്ചു വരികയാണെന്ന്‌ കേരള പഠനത്തിലൂടെ നാം തന്നെയാണ്‌ പറഞ്ഞത്‌. ഈ സാമ്പത്തിക വിഭജനത്തിന്റെ പ്രധാന നിർണ്ണായക ഘടകം വിദ്യാഭ്യാസമാണുതാനും. ഒരു നിരക്ഷരന്റെ ശരാശരി വരുമാനത്തിന്റെ ഇരുപത്‌ ഇരട്ടിയാണ്‌ ഒരു പ്രൊഫഷണലിന്റെ മാസ വരുമാനം. ഈ അന്തരം ഇല്ലാതാക്കാൻ കഴിയും വിധം ഉടച്ചു വാർക്കേണ്ട വിദ്യാഭ്യാസരംഗം കച്ചവടക്കാരുടെയും മതാധിപത്യശക്തികളുടെയും വിഹാര രംഗമായി മാറുകയാണ്‌. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ കൊണ്ടു വന്ന പരിപാടികളെല്ലാം എത്ര വിദഗ്‌ധമായാണ്‌ അട്ടിമറിക്കപ്പെട്ടത്‌. കാര്യക്ഷമതാ വർഷാചരണവും ഇരുന്നൂറ്‌ സാധ്യായ ദിവസങ്ങൾ ഉറപ്പാക്കലും പഞ്ചായത്ത്‌ സ്‌കൂൾ കോംപ്ലക്‌സുകളുടെ രൂപീകരണവും ക്ലസ്റ്റർ തല യോഗങ്ങളും സ്വാശ്രയ നിയമവും പാഠ്യപദ്ധതി ചർച്ചയും കെ.ഇ.ആർ പരിഷ്‌ക്കരിക്കാനുള്ള ശ്രമവും ... എല്ലാം അട്ടിമറിക്കപ്പെടുന്നു. ക്രിസ്‌ത്യാനികളുടെ മക്കളെല്ലാം ക്രിസ്‌ത്യൻ സ്ഥാപനങ്ങളിൽ തന്നെ പഠിക്കണമെന്ന്‌ ഉറക്കെ വിളിച്ചു പറയാനും അത്‌ വീണ്ടും വീണ്ടും ആവർത്തിക്കാനുമുള്ള ചങ്കൂറ്റം എങ്ങനെയാണ്‌ കേരളത്തിൽ രൂപപ്പെട്ടത്‌ ? ഉള്ളവനും ഇല്ലാത്തവനും എന്നുള്ള വ്യത്യാസമോ ഹിന്ദുവെന്നോ മുസൽമാനെന്നോ ഉള്ള ചിന്തയോ ഇല്ലാതെ ഒരേ ബെഞ്ചിലിരുന്ന്‌ ചരിത്രം രചിച്ച കേരളമെങ്ങിനെ ഇങ്ങനെയായി ?

വിദ്യാഭ്യാസരംഗത്ത്‌ ശ്രദ്ധേയമായ നടപടികൾക്ക്‌ തുടക്കമിട്ട അതേ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ തന്നെ അതിനു കടക വിരുദ്ധമായ സമീപനങ്ങളും ഉണ്ടായി. മലബാർ മേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനെന്ന പേരിൽ പ്രതിവർഷം ഇരുപത്തിയഞ്ച്‌ അൺഎയിഡഡ്‌ സ്‌കൂളുകൾ അനുവദിക്കാനും അൺഎയിഡഡ്‌ സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക്‌ ഫീസാനുകൂല്യം നൽകാനുമെടുത്ത തീരുമാനം പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുകയും അതിനുവേണ്ടി തൃണമൂലതലത്തിൽ പ്രയത്‌നിക്കുകയും ചെയ്യുന്നവർക്ക്‌ നേരെയുള്ള ഇരുട്ടടിയായി മാറി.

അനധികൃതമായ ഭൂമി കൈയ്യേറ്റങ്ങൾക്കെതിരെ സർക്കാർ നടത്തിയ നീക്കങ്ങളും നീർത്തട നെൽവയൽ സംരക്ഷണ ബില്ലുമെല്ലാം മുന്നോട്ടു കൊണ്ടുപോവേണ്ട നീക്കങ്ങളാണ്‌. പക്ഷെ ഇവയൊക്കെ കേവലമായ തുടക്കങ്ങൾ മാത്രമായി മാറുമോ എന്നുളള ആശങ്ക നിലനിൽക്കുന്നു. വിദ്യാഭ്യാസരംഗത്തും പരിസ്ഥിതിരംഗത്തുമൊക്കെയുള്ള ഇത്തരം നീക്കങ്ങളൊക്കെ സ്ഥാപിത താൽപര്യക്കാരുടെ ഇംഗിതത്തിനനുസരിച്ച സമവായങ്ങളിലേക്ക്‌ എത്തിച്ചേരുന്നു എന്നത്‌ ദൗർഭാഗ്യകരമാണ്‌.

മധ്യവർഗ മൂല്യങ്ങൾക്ക്‌ കൈവരുന്ന പൊതു അംഗീകാരം വിലയിരുത്തപ്പെടേണ്ടതുണ്ട്‌. ഉന്നതമമായ വിദ്യാഭ്യാസ നിലവാരവും സാംസ്‌കാരികാവബോധവും അവകാശപ്പെടുമ്പോൾ തന്നെ സ്‌ത്രീകളോട്‌ ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവം വെച്ചു പുലർത്തുന്ന,ശാസ്‌ത്രസാങ്കേതിക വിദ്യകളെ വാരിപ്പുണരുമ്പോഴും യുക്തിരഹിതമായി ചിന്തിക്കുന്ന,മലയാളത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുമ്പോഴും സ്വന്തം മക്കളെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലേക്ക്‌ അയക്കുന്ന,ആഗോളവത്‌ക്കരണത്തിനെതിരെ മുദ്രാവാക്യം വിളിക്കുമ്പോഴും അതിന്റെ സൗകര്യങ്ങളിൽ സുഖം കണ്ടെത്തുന്ന മധ്യവർഗത്തിന്റെ സ്വഭാവ വിശേഷത്തെ കാപട്യമെന്ന്‌ മാത്രം വിശേഷിപ്പിച്ചാൽ മതിയാവില്ല. ഈ മനോഭാവത്തെ തുറന്നു കാട്ടിക്കൊണ്ട്‌ ഒഴുക്കിനെതിരെ നീന്തിയേ സാമൂഹ്യമാറ്റത്തെ കുറിച്ച്‌ ചിന്തിക്കാൻ പോലും കഴിയൂ.

ചുരുക്കത്തിൽ ഒരു ജനതയെന്ന നിലയിൽ നേട്ടങ്ങൾ ഏറെ ഉയർത്തിപ്പിടിക്കാനുണ്ടെങ്കിലും ആഗോളവത്‌കരണത്തിന്റെ ഭാഗമായുള്ള വികസന അജണ്ട ജീവിതത്തിന്റെ സമസ്‌ത മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണെന്ന യാഥാർത്ഥ്യം ഏറെക്കുറെ വ്യക്തമായി കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ്‌ നാമിന്ന്‌. വൻകിടക്കാരുടേയും ഇടത്തട്ടുകാരുടേതുമായ താല്‌പര്യങ്ങൾ സാമൂഹ്യ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനങ്ങൾ ചെലുത്തി തുടങ്ങിയെന്ന്‌ ഒരു ഞെട്ടലോടെയാണ്‌ നാം തിരിച്ചറിയുന്നത്‌. ജാതി മത ശക്തികളുടെ അതിശക്തമായ പിന്തുണയാണ്‌ ഇവയ്‌ക്ക്‌ ലഭിക്കുന്നത്‌. രണ്ടാം വിമോചന സമരത്തിനുള്ള ആഹ്വാനമുയരുന്ന തരത്തിൽ ജാതിമത ശക്തികളുടെ ധ്രുവീകരണം ആരംഭിച്ചു കഴിഞ്ഞുവെന്നത്‌ ലാഘവബുദ്ധിയോടെ കാണാനാവില്ല.

പഠനം ചാരപ്രവർത്തനമാണെന്നും അതു കൊണ്ടു തന്നെ ശാസ്‌ത്രീയമായി കണ്ടെത്തുന്ന അറിവുകളെ അടിസ്ഥാനമാക്കിയുളള നിർദ്ദേശങ്ങൾ അധിനിവേശമാണെന്നും ബുദ്ധിജീവികളെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ചിലർ നാടുനീളെ പ്രചരിപ്പിക്കുന്നു. വിപ്ലവം ഒരു മരീചികയാണെന്നും അതിനു വേണ്ടി പ്രവർത്തിച്ച്‌ ജീവിതം തുലയ്‌ക്കാതെ പകരം പെട്ടെന്ന്‌ പണം സമ്പാദിക്കാനുള്ള പ്രവർത്തനങ്ങളാണ്‌ പ്രായോഗികമെന്നും ചിലർ പ്രചരിപ്പിക്കുന്നു. അപകടകരമായ പല കാര്യങ്ങളും നാട്ടിൽ നടക്കുന്നുണ്ടെന്നും അവയെല്ലാം എതിർക്കപ്പെടേണ്ടതുണ്ടെന്ന്‌ വിശ്വസിക്കുകയും, എന്നാൽ ഇവയൊന്നും തന്റെ പ്രദേശത്ത്‌ സംഭവിക്കുന്നവയല്ല എന്ന ധാരണയിൽ ജീവിക്കുകയും ചെയ്യുന്നവരാണ്‌ മറ്റൊരു വിഭാഗം. രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെല്ലാം ജീർണ്ണിച്ചു കഴിഞ്ഞുവെന്നും മാധ്യമങ്ങളാണ്‌ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നുമുള്ള വാദം ഇക്കൂട്ടർ ഉയർത്തുന്നു. തന്റെ കാര്യങ്ങൾ സാധിച്ചു കിട്ടുന്നതിനു വേണ്ടി പ്രസ്ഥാനങ്ങളുടെ ആളുകളായി നടിക്കുന്നവരും കുറവല്ല.

യുക്തിരാഹിത്യത്തിന്റേതായ അന്തരീക്ഷം പിടിമുറുക്കുമ്പോൾ യഥാർത്ഥത്തിൽ നടക്കുന്ന കാര്യങ്ങളെന്താണെന്ന്‌ ജനങ്ങളെ അറിയിക്കുന്നതിനോ അവരെ സംവാദങ്ങളിലേക്ക്‌ നയിക്കുന്നതിനോ ഉള്ള സംവിധാനങ്ങൾ ദുർബലമാവുകയോ തകരുകയോ ചെയ്യുന്നു. നിലനിൽക്കുന്ന നന്മകളെ ജനശ്രദ്ധയിലേക്കു കൊണ്ടു വരുന്നതിനോ ഒരു മാതൃകയാക്കി വളർത്തിയെടുക്കുന്നതിനോ ശ്രമങ്ങളുണ്ടാവുന്നില്ല. പുതിയ കാലഘട്ടത്തിലെ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണം എങ്ങനെ വേണമെന്ന ചർച്ച സജീവമായി ഉയർത്തിക്കൊണ്ടു വരികയും ജനങ്ങളിൽ ശുഭാപ്‌തി വിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ശ്രമകരമായ ഒരു വെല്ലു വിളിയാണ്‌ നമ്മുടെ മുന്നിലുള്ളത്‌. മധ്യവർഗ്ഗ സാംസ്‌കാരിക ചപലതകളിൽ നയിക്കപ്പെടുന്ന കേരള സമൂഹത്തിൽ ഇടപെടുന്നതിനാവശ്യമായ പുതിയ രീതി ആവിഷ്‌ക്കരിക്കാൻ നമുക്കു കഴിയേണ്ടതുണ്ട്‌. ഉല്‌പാദനാധിഷ്‌ഠിത വികസനത്തെക്കുറിച്ച്‌ നാം വളർത്തിയ കാഴ്‌ചപ്പാടിന്‌ കൂടുതൽ തെളിമയും മൂർച്ചയും നൽകിക്കൊണ്ടേ നമുക്കതിന്‌ കഴിയൂ. ഇതിനാകട്ടെ നിരന്തരമായ അന്വേഷണങ്ങളും ചോദ്യം ചെയ്യലുകളും മാത്രമെ നമുക്ക്‌ കരണീയമായുള്ളു. കോട്ടയം വാർഷികം മുന്നോട്ടു വെച്ച പഠനവും പഠനത്തിലൂന്നിയ പ്രവർത്തനങ്ങളും എന്ന ആശയത്തിന്റെ പ്രസക്തി അവിടെയാണ്‌.

"https://wiki.kssp.in/index.php?title=നാല്പത്തഞ്ചാം_വാർഷികം&oldid=4508" എന്ന താളിൽനിന്ന് ശേഖരിച്ചത്