പരിസരദിനം 2019- വായുമലിനീകരണത്തിനെതിരെ ഒന്നിക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ജൂൺ 5 ലോക പരിസരദിനം


Beat Air pollution

ശുദ്ധമായ വായു എല്ലാ മനുഷ്യരുടേയും അവകാശമാണ്. എന്നാൽ ഇന്ന് അത് എത്രപേർക്ക് ലഭ്യമാണെന്നറിയുമ്പോഴാണ് അതിശയം ഉണ്ടാവുക. ലോകത്തെ 92 ശതമാനം ജനങ്ങൾക്കും ശുദ്ധമായ വായു ശ്വസിക്കാൻ കഴിയുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഈ ഭീതിതമായ അവസ്ഥ കണക്കിലെടുത്താണ് ഈ വർഷത്തെ പരിസരദിനത്തിന്റെെ വിഷയം പതിറ്റാണ്ടുകളായി ചർച്ച ചെയ്തുവരുന്ന വായു മലിനീകരണം എന്നതായത്. വായുമലിനീകരണത്തിന്റെ പ്രധാന കാരണം വ്യവസായ ശാലകളിൽ നിന്നുള്ള രാസ മലിനീകരണമായിരുന്നു. എന്നാൽ വ്യവസായ മലിനീകരണത്തെ അപ്രധാനമാക്കിക്കൊണ്ട് ഗതാഗത മേഖലയും നിർമാണ മേഖലയും പ്രധാന വായു മലിനീകരണ കാരണക്കാരായി വന്നിരിക്കുന്നു. പ്രതിവർഷം 70 ലക്ഷം പേരുടെ അകാല മരണത്തിന് വായു മലിനീകരണം കാരണമാകുന്നുവെന്നതാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 14 ലക്ഷം മരണവും ഇന്ത്യയിൽ ആണെന്നത് നമ്മെ ഭയപ്പെടുത്തുന്നു. ഇതു തന്നെ 2017 ലെ കണക്കാണ്. ഇന്ത്യയിൽ ആയുർദൈർഘ്യം 30 മാസം കുറയ്ക്കുന്നതിന് വായു മലിനീകരണം കാരണമാകുന്നുണ്ട്. ഡീസൽ വാഹനങ്ങളാണ് വായു മലിനീകരണം മൂലമുള്ള അകാല മരണങ്ങളിൽ പകുതിയുടേയും കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് എല്ലാ വർഷവും ഉണ്ടാകുന്ന സാഹചര്യത്തിൽ ഇത് വളരെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. 2-5 മൈക്രോൺ (മൈക്രോ മീറ്റർ) വരെ വലുപ്പമുള്ള പദാർത്ഥ കണികകൾ (PM2-5) ആണ് വായു മലിനീകരണത്തിന്റെ പ്രധാന ഉത്തരവാദിയെന്നു കാണുന്നു. ഇതിൽ 41 ശതമാനവും വാഹന നിർഗമനങ്ങളിൽ നിന്നാണ്. 21.5 ശതമാനം പൊടിപടലവുമാണ്. നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് പ്രധാനമായും വ്യവസായങ്ങളുടെ പങ്ക് 18 ശതമാനമാണ്. ഇതിനു പുറമെയാണ് കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങൾ. ഇവയെല്ലാം ചേർത്ത് കണക്കാക്കുമ്പോഴാണ് ഇന്ത്യൻ നഗരങ്ങൾ മലിനീകരണത്തിൽ മുൻപന്തിയിലെത്തുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നത്. വായു മലിനീകരണത്തിൽ മുൻപന്തിയിലുള്ള ലോകത്തെ 10 നഗരങ്ങളിൽ 7 എണ്ണവും ഇന്ത്യയിലാണ്. തലസ്ഥാന നഗരങ്ങളിൽ ഒന്നാമത് നമ്മുടെ തലസ്ഥാനമായ ഡൽഹിയാണ്. ഡീസൽ വാഹന നിർഗമങ്ങളിൽ നിന്നുവരുന്ന രാസവസ്തുക്കൾ കൂടുതൽ അപകടകരമാണ്. ബാഷ്പശീലമുള്ള കാർബണിക രാസവസ്തുക്കളും നൈട്രജൻ ഓക്സൈഡുകളും ഈ കൂട്ടത്തിൽ പെടും. ഇവ സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ അന്തരീക്ഷ വായുവിൽ ഓസോൺ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. വളരെയേറെ രാസക്രിയാശേഷിയുള്ള ഒരു രാസവസ്തുവാണ് ഓസോൺ. ഭൂമിയുടെ ഉപരിതലത്തിന് തൊട്ടുമുകളിലുള്ള അന്തരീക്ഷ വായുവിൽ ഉണ്ടാകുന്ന ഓസോൺ ചുമ, ആസ്മ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ശ്വാസകോശ രോഗങ്ങൾ മൂലമുള്ള മരണങ്ങൾക്ക് ഇത് ഇടവരുത്തും. എന്നാൽ സ്‌ട്രാറ്റോസ്ഫിയറിൽ ഉള്ള ഓസോൺ ആണ് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മെ രക്ഷിക്കുന്നത് എന്നതു വിസ്മരിക്കരുത്. ഓസോൺ, സസ്യങ്ങൾക്കും ജന്തുകൾക്കും അപകടം വരുത്തും. കാർഷിക മേഖലയിൽ വലിയ തകർച്ചയ്ക്ക് ഇത് ഇടവരുത്തും. ഇന്നത്തെ നിലയിൽ ഓസോൺ ഉല്പാദനം നടന്നാൽ 2030 ആകുമ്പോഴേക്കും ധാന്യ ഉൽപാദനത്തിൽ 26 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇക്കാര്യങ്ങൾ ഗൗരവമായ പരിഗണന അർഹിക്കുന്നു. ഡീസൽ വാഹനങ്ങളുടെ ക്രമാതീതമായ വർധനവ് വളരെ അപകടകരമായ ഭാവിയെയാണ് സൂചിപ്പിക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്