ബോധനമാധ്യമം മാതൃഭാഷയിൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ബോധനമാധ്യമം മാതൃഭാഷയിൽ
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 1995

കുറിപ്പ്:`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി 1995 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിദ്യാഭ്യാസ ജാഥയോടനുബന്ധിച്ച് പുറത്തിറക്കിയ ലഘുലേഖയാണ്‌ ഇത്.1995 ൽ നിലനിന്നിരുന്ന വിദ്യാഭ്യാസരീതിയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ കുറിപ്പിൽ 1995 നു ശേഷമുള്ള കാര്യങ്ങൾ പ്രതിപാദിക്കപ്പെടുകയില്ല



കേരളത്തനിമകൾക്ക്‌ അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻ ഭീഷണി ഉയർന്നുവന്നിരിക്കുന്ന സാഹചര്യമാണിന്ന്‌. അതിശക്തമായി പ്രതികരിക്കുകയും ബദൽ സമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്‌തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം സംരക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.

`പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക' എന്ന്‌ മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണ പരിപാടിയാണ്‌ വിദ്യാഭ്യാസ ജാഥ.

കാസർഗോഡ്‌, വയനാട്‌, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽനിന്നാംരംഭിക്കുന്ന ജാഥകൾ നവംബർ 18-ന്‌ വിപുലമായ പരിപാടികളോടെ തൃശ്ശൂരിൽ സമാപിക്കും.

ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്‌. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്‌നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്നു പ്രതീക്ഷിക്കട്ടെ.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌




ആമുഖം

മലയാളികളായ നാം മാതൃഭാഷ പഠിപ്പിക്കണമെന്ന്‌ മുറവിളികൂട്ടേണ്ട ഗതികേടിലാണ്‌. `മലയാളഭാഷ പഠിക്കുന്നത്‌ `സ്റ്റാറ്റസി'നു മോശമായിക്കൊണ്ടിരിക്കുന്നു. പദവിയുടേയും മതസാമുദായികഘടകങ്ങളുടേയുമെല്ലാം അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ഇംഗ്ലീഷും സംസ്‌കൃതവും അറബിക്കും ഹിന്ദിയുമെല്ലാം പ്രാഥമിക തലത്തിൽ തന്നെ പഠിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. ഉൾനാടൻ ഗ്രാമങ്ങളിൽപോലും ഇംഗ്ലീഷ്‌ മീഡിയം നഴ്‌സറികൾ ഫാഷനാകുകയാണ്‌. പ്രൈമറി തലത്തിൽ മലയാളം എഴുതാനും വായിക്കാനും അറിയാത്തവരുടെ എണ്ണം വർധിക്കുന്നു. വൻനഗരങ്ങളിലെ ഉപരിവർഗം മലയാളത്തിലെ നിരക്ഷരതയെ പ്രോൽസാഹിപ്പിക്കുന്ന അവസ്ഥ ഇന്നുണ്ട്‌.

അരനൂറ്റാണ്ടിനുമുമ്പ്‌ കേരളത്തിലുണ്ടായിരുന്ന അവസ്ഥയിൽനിന്നു തികച്ചും വ്യത്യസ്‌തമാണിത്‌. അന്ന്‌ മലയാളഭാഷാപഠനവും വിഷയങ്ങളുടെ മലയാളത്തിലുള്ള പഠനവും പൂർണമായി അംഗീകൃതമായിരുന്നു. വിവിധ മീഡിയം സ്‌കൂളുകൾ എണ്ണത്തിൽ വളരെ കുറവായിരുന്നു. വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന്‌ മലയാളഭാഷ എങ്ങിനെ പരിഷ്‌കരിക്കാമെന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ലോകത്തിലെ വിവിധ വൈജ്ഞാനിക ശാഖകളിലൂടെ എണ്ണപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും മലയാളത്തിലാക്കാൻ ശ്രമം നടന്നു. എൻ.ബി.എസ്‌, കറന്റ്‌ ബുക്‌സ്‌ മുതലായ പ്രസിദ്ധീകരണശാലകളുടെ പഴയ കാറ്റലോഗുകളിൽ ഉൾപ്പടുത്തിയ പുസ്‌തകങ്ങൾ വലിയ ശതമാനം വിവർത്തനങ്ങളാണ്‌. എല്ലാ വൈജ്ഞാനിക മേഖലകളിലും സ്വതന്ത്രകൃതികൾ പ്രസിദ്ധീകരിക്കാനും ശ്രമം നടന്നു. എൻ.വി. കൃഷ്‌ണവാര്യരുടെ പത്രാധിപത്യത്തിൽ അറുപതുകളിൽ പുറത്തുവന്നിരുന്ന മാതൃഭൂമി ആഴ്‌ചപതിപ്പ്‌ ഇതിൽ മുൻകൈടെയടുത്തു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗവും ഈ ശ്രമങ്ങളുടെ തുടർച്ചയാണ്‌. ഇത്തരത്തിൽപെട്ട പ്രസിദ്ധീകരണങ്ങൾക്കെല്ലാം ധാരാളം വായനക്കാരുണ്ടായിരുന്നു.

ഭാഷാമാധ്യമത്തിന്റെ അപചയം

മേൽപറഞ്ഞ സംഘടനകളുടേയും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളുടേയും ശ്രമഫലമായി എല്ലാ സാഹിത്യവൈജ്ഞാനിക ശാഖകളിലും പെട്ട പുസ്‌തകങ്ങൾ മലയാളഭാഷയിലുണ്ടായിട്ടുണ്ട്‌. ബാലസാഹിത്യകൃതികളും നിരവധിയുണ്ട്‌. സംസ്ഥാന ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ ഒരു ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും പ്രവർത്തിക്കുന്നുണ്ട്‌. സങ്കീർണ്ണമായ ശാസ്‌ത്ര സാമൂഹ്യശാസ്‌ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ പദാവലിയും ശൈലിയും രൂപപ്പെട്ടുവരികയാണ്‌. ഇക്കാര്യത്തിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്‌.

പക്ഷേ, ഈ ശ്രമങ്ങളൊന്നും മലയാളഭാഷാ പഠനത്തിന്റെ വളർച്ചയിലേക്കു നയിച്ചിട്ടില്ല. മലയാളഭാഷാമാധ്യമം ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസത്തെ സഹായിക്കുകയില്ലെന്ന ധാരണയാണ്‌ വളർന്നുവരുന്നത്‌. `സ്റ്റാറ്റസ്‌ ബോധമില്ലാത്ത, ഗൗരവത്തിൽ ചന്തിക്കുന്ന ആളുകൾ പോലും ഇന്ന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെ അനുകൂലിക്കുന്നവരാണ്‌. മലയാളഭാഷയ്‌ക്കുവേണ്ടി എന്തൊക്കെ ശബ്‌ദമുണ്ടാക്കിയാലും ഇന്നത്തെ കാലഘട്ടത്തിൽ ഇംഗ്ലീഷ്‌ പരിജ്ഞാനമില്ലാതെ മറ്റുമാർഗമില്ലെന്നു വിശ്വസിക്കുന്നവരും ഏറെയുണ്ട്‌.

ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു ലഭിക്കുന്ന പിന്തുണയ്‌ക്ക്‌ എന്താണ്‌ കാരണം? പല ദശകങ്ങളായി മലയാളഭാഷയെ വികസിപ്പിക്കുവാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്നാണോ നാം മനസ്സിലാക്കേണ്ടത്‌? ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തണമെങ്കിൽ ഇംഗ്ലീഷ്‌ ഭാഷാനുകൂലികൾ നൽകുന്ന വാദങ്ങളാണ്‌ പൊതുവിൽ ഉയർന്നു കേൾക്കാറുള്ളത്‌.

1. ഇംഗ്ലീഷാണ്‌ അഖിലേന്ത്യാതലത്തിലുള്ള വൈജ്ഞാനിക ഭാഷയായി പൊതുവിൽ അംഗീകരി ക്കപ്പെട്ടിരിക്കുന്നത്‌. കേരളത്തിലും ഉന്നതവിദ്യാഭ്യാസരംഗത്തെ ബോധനഭാഷ ഇംഗ്ലീഷാണ്‌. പ്രൊഫഷണൽ വിദ്യാഭ്യാസത്തിലും ഇംഗ്ലീഷില്ലാതെ മറ്റു മാർഗമില്ല. ഭരണരംഗത്ത്‌ ഉപയോഗിക്കുന്ന ഭാഷയും ഇംഗ്ലീഷാണ്‌. പിന്നെ പ്രൈമറി തലം മുതൽ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിൽ എന്താണ്‌ തെറ്റ്‌?

2. വിദ്യാഭ്യാസത്തന്റെ പ്രധാനലക്ഷ്യം തൊഴിൽ നേടുകയാണ്‌. മലയാള ഭാഷയിലുള്ള അധ്യയനംകൊണ്ട്‌ കേരളത്തിൽ മാത്രമേ തൊഴിൽ നേടാൻ സാധിക്കൂ. ഇംഗ്ലീഷ്‌ ഭാഷകൊണ്ട്‌ ഇന്ത്യയിലും ലോകത്തിന്റെ ഏതുഭാഗത്തുവേണമെങ്കിലും തൊഴിൽ നേടാൻ കഴിയും. ഗൾഫിലും മറ്റു പുറം നാടുകളിൽ പോകുന്നവർക്കും ഇംഗ്ലീഷ്‌ അത്യാവശ്യമാണ്‌.

3. സാമ്പത്തിക ഉദാരവൽക്കരണത്തിന്റേയും `ആഗോളവൽക്കരണത്തിന്റേയും പശ്ചാത്തലത്തിൽ ആധുനിക വാണിജ്യ സമൂഹത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഷ ഇംഗ്ലീഷാണ്‌. മലയാളഭാഷയിലുള്ള ഊന്നൽ പിന്നോക്കാവസ്ഥയുടെ ലക്ഷണമാണ്‌.'

4. വിദ്യാഭ്യാസത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നത്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളാണ്‌. മലയാളം മീഡിയം സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ ശോഭിക്കുന്നില്ല.

5. ഇംഗ്ലീഷാണ്‌ സാമൂഹ്യപദവിയുടെ ചിഹ്നം. `ആധുനിക' സംസ്‌കാരത്തെക്കുറിച്ചുള്ള ജ്ഞാനവും സാമൂഹ്യപദവിയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. ഇത്‌ രണ്ടിലേക്കുമുള്ള പടിവാതിൽ ഇംഗ്ലീഷാണ്‌.

ചുരുക്കത്തിൽ, ഇംഗ്ലീഷില്ലാത്ത ഒരു ലോകത്തെക്കുറിച്ചു നമുക്കു ചിന്തിക്കാൻ സാധ്യമല്ല. പിന്നെ മലയാളഭാഷ മാധ്യമമാക്കുന്നതിനെക്കുറിച്ച്‌ ശാഠ്യം പിടിക്കുന്നത്‌ അനാവശ്യമല്ലേ? ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തണമെങ്കിൽ പഠനമാധ്യമമെന്ന നിലയിൽ മലയാള ഭാഷയുടെ വളർച്ചയും, അതിനുള്ള പരിമിതികളും പരിശോധിക്കണം. അത്‌ ആധുനിക വിദ്യാഭ്യാസ പ്രക്രിയയുടെ പരിമിതികളിലേക്ക്‌ വെളിച്ചം വീശുന്നു. ഇതു വ്യക്തമാക്കിയാൽ മുൻസൂചിപ്പിച്ച വാദങ്ങൾക്കുള്ള മറുപടി നൽകുക എളുപ്പമാകും.

മലയാളഭാഷ എന്ന പഠന മാധ്യമം

ജനകീയമായ പഠനമാധ്യമം എന്ന നിലയിൽ മലയാളഭാഷയുടെ വളർച്ച കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മാത്രമാണുണ്ടായത്‌. മധ്യകാലത്ത്‌ ഉപയോഗിക്കപ്പെട്ട വൈജ്ഞാനിക രചനകളിൽ ഭൂരിഭാഗവും സംസ്‌കൃതത്തിലായിരുന്നു. നാടുവാഴികളുടെയും ജൻമികളുടെയും എഴുത്തുപണികൾക്കും കണക്കുസൂക്ഷിക്കുന്നതിനുമായിരുന്നു മലയാളഭാഷ ഉപയോഗിച്ചിരുന്നത്‌. ശാസനങ്ങൾ, ഗ്രന്ഥവരികൾ, കരണങ്ങൾ, നീട്ടുകൾ, നിനവുകൾ മുതലായവയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഭാഷ പഠിച്ചിരുന്നത്‌ ന്യൂനപക്ഷം ആളുകൾ മാത്രമായിരുന്നു. എഴുതപ്പെട്ട സാഹിത്യകൃതികൾ ആസ്വദിച്ചതും അവർ തന്നെ. എഴുത്തു പഠിച്ചവരെ എഴുത്തശ്ശൻമാർ എന്നു വിളിച്ചിരുന്നു. മലയാള ഭാഷയിലൂടെ മറ്റു വിഷയങ്ങൾ പഠിക്കക എന്നതിനേക്കാൾ പ്രാധാന്യം മലയാളം എഴുത്ത്‌ ആഭ്യസിക്കുന്നതിനായിരുന്നു.

കൊളോണിയൽ കാലഘട്ടത്തിൽ അധീശസ്വഭാവമുള്ള ഭാഷ ഇംഗ്ലീഷായിരുന്നു. കോളനികൾക്കുവേണ്ടിയുള്ള മത്സരത്തിൽ ഇംഗ്ലണ്ട്‌ മറ്റു രാജ്യങ്ങളെ കീഴടക്കി ആധിപത്യം സ്‌ഥാപിച്ചതുകൊണ്ടു മാത്രമാണ്‌ ഇംഗ്ലീഷിന്‌ ഈ മേൽക്കോയ്‌മ ലഭിച്ചത്‌. (ഫ്രഞ്ച്‌ പ്രദേശമായ പോണ്ടിച്ചേരിയിൽ അധീശഭാഷ ഫ്രഞ്ചും പോർച്ചുഗീസ്‌ ഭരണത്തിലായിരുന്ന ഗോവയിൽ പോർച്ചുഗീസുമായിരുന്നുവെന്ന്‌ ഓർക്കണം). ഇംഗ്ലീഷുകാർ ഇന്ത്യ കീഴടക്കുന്ന അവസരത്തിൽ യൂറോപ്പിലെ വരേണ്യവർഗത്തിന്റെ ഭാഷ ഫ്രഞ്ചായിരുന്നു. വ്യവസായ വിപ്ലവത്തിനും വിപുലമായ കോളനിസാമ്രാജ്യത്തിന്റെ സ്ഥാപനത്തിനുംശേഷം പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ മാത്രമാണ്‌ ഇംഗ്ലീഷിന്‌ ഫ്രഞ്ചിനോടൊപ്പം സ്ഥാനം ലഭിച്ചത്‌. മുതലാളിത്ത ശക്തിയെന്ന നിലയിൽ ബ്രിട്ടന്റെ വളർച്ചയാണ്‌ ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ സ്ഥാനം നേടിക്കൊടുത്തത്‌.

ബ്രിട്ടീഷ്‌ ഇന്ത്യയിലും തിരുവിതാകൂർ-കൊച്ചി രാജ്യങ്ങളിലും ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കാനാരംഭിച്ചത്‌ അതിന്‌ വൈജ്ഞാനികമായോ സാംസ്‌കാരികമായോ മേൽക്കോയ്‌മ ഉണ്ടായതുകൊണ്ടല്ല. കൊളോണിയൽ ഭരണാധികാരികളുടെ `ശാസനഭാഷ' (Command Language) ആയതുകൊണ്ടു മാത്രമാണ്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ പ്രചാരം ലഭിച്ചത്‌. മെക്കോളേ പ്രഭു ഉൾപ്പെടെയുള്ള ഭരണാധികാരികൾ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം എല്ലാ ജനങ്ങളിലും എത്തിക്കുന്നതിൽ ഊന്നിയില്ല. ഭരണം നടത്തുകയും, ഇംഗ്ലീഷ്‌ മൂല്യങ്ങളുൾക്കൊള്ളുന്ന മധ്യവർഗത്തെ സൃഷ്‌ടിക്കുകയും മാത്രമായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ വിദ്യാഭ്യാസംകൊണ്ടുള്ള ആവശ്യങ്ങൾ മുഴുവനും നിറവേറ്റാൻ ഇംഗ്ലീഷ്‌ ഭാഷാമാധ്യമത്തിന്‌ കഴിയുകയില്ലെന്ന്‌ കൊളോണിയൽ ഭരണാധികാരികൾ മനസ്സിലാക്കി. അതുകൊണ്ട്‌ അവർ `വെർണാക്കുലർ' എന്നു വിളിച്ച ഇന്ത്യൻ ഭാഷാ സ്‌കൂളുകളും സ്ഥാപിച്ചു.

കേരളത്തിൽ തിരുവിതാംകൂർ - കൊച്ചി ഗവൺമെന്റുകൾ ആദ്യം സ്ഥാപിച്ചത്‌ ഇംഗ്ലീഷ്‌ സ്‌ക്കൂളുകളായിരുന്നു. മിഷനറിമാരും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനുതന്നെയാണ്‌ മുൻകൈയെടുത്തത്‌. കൊളോണിയൽ ഭരണകൂടത്തിന്റെ വളർച്ച ഗുമസ്‌തൻമാർ, ആമീൻമാർ, അധ്യാപകർ മുതലായ നിരവധി സേവനരൂപങ്ങളെ വളർത്തിക്കൊണ്ടുവന്നു. ഇവർക്ക്‌ വിദ്യാഭ്യാസം നൽകാൻ പ്രാദേശിക ഭാഷകളും ആവശ്യമായിരുന്നു. അത്‌ 1817-ൽ തിരുവിതാംകൂറിലും 1818-ൽ കൊച്ചിയിലും ചില ഭാഷാ വിദ്യാലയങ്ങൾ സ്‌ഥാപിക്കപ്പെട്ടു. ഇത്തരം വിദ്യാലയങ്ങൾക്ക്‌ ഗ്രാമതലത്തിൽ നടന്നുപോന്ന എഴുത്തുപള്ളികളുമായി മത്സരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ 1833-ൽ കൊച്ചിയിലെ ഗവൺമെന്റ്‌ ഭാഷാ വിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടിവന്നു. ഏതാനും വർഷങ്ങൾക്കകം അവ പുനരാരംഭിച്ചുവെങ്കിലും ഫലപ്രദമായില്ല. കൊളോണിയൽ സേവന മേഖലകളിലെ അധീശഭാഷ ഇംഗ്ലീഷ്‌ ആയതായിരുന്നു പ്രധാന കാരണം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലായിരുന്നു ഭാഷാവിദ്യാലയങ്ങൾ കൂടുതലായി വളർന്നുവന്നത്‌. കൊളോണിയൽ ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കെതിരായ സാമൂഹ്യസാമ്പത്തിക മാറ്റങ്ങളായിരുന്നു ഇതിന്‌ കാരണം. തിരുവിതാംകൂറിലും കൊച്ചിയിലും വളർന്നുവന്ന വാണിജ്യവൽക്കരണവും കാർഷിക ബന്ധങ്ങളിൽ വന്ന മാറ്റവും, വിദ്യാഭ്യാസത്തിന്‌ പുതിയ ആവശ്യക്കാരെ സൃഷ്‌ടിച്ചു. ഇവർക്ക്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിലല്ലായിരുന്നു താൽപര്യം. അവരുടെ സംവേദനഭാഷ തന്നെ എഴുതി പഠിക്കുന്നതിനായിരുന്നു. ഈ ആവശ്യത്തെ ഒരു പരിധിവരെ നിറവേറ്റാൻ ശ്രമിച്ചത്‌ തിരുവിതാംകൂർ ഗവൺമെന്റ്‌ മാത്രമായിരുന്നു. എന്നാൽ, സർക്കാർ സ്‌ക്കൂളുകളുടെ നിരവധി ഇരട്ടി സ്ഥാപനങ്ങൾ ആരംഭിച്ചത്‌ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമാണ്‌. ഗവൺമെന്റ്‌ നടപ്പിലാക്കിയ ഗ്രാന്റ്‌ - ഇൻ - എയിഡ്‌ സ്‌കീം ഇതിനവരെ പ്രചോദിപ്പിക്കുകയും ചെയ്‌തു. 1873-4 ൽ തിരുവിതാംകൂറിൽ സർക്കാർ വെർണാക്കുലർ സ്‌കൂളുകളുടെ എണ്ണം 117 ആയിരുന്നത്‌ 1894 - ൽ 255 ആയി വർധിച്ചു. 1873-4 ൽ സ്വകാര്യ എയിഡഡ്‌ വെർണാക്കുലർ സ്‌കൂളുകളുടെ എണ്ണം 20 ആയിരുന്നത്‌ 1895-ൽ 1388 ആയി വർധിച്ചു. കൊച്ചിയിലും മലബാറിലും ഭാഷാവിദ്യാലയങ്ങൾ വർധിച്ചു.

ഇരുപതാം നൂറ്റാണ്ടിൽ മലയാള ഭാഷാവിദ്യാലയങ്ങളുടെ എണ്ണം വീണ്ടും വർദ്ധിച്ചു. കേരളത്തിലെ പിന്നോക്കവിഭാഗങ്ങളുടേയും സ്‌ത്രീകളുടേയും വൻതോതിലുള്ള പ്രവേശനം സാധ്യമാക്കിയത്‌ ഭാഷാവിദ്യാഭ്യാസത്തിന്റെ വളർച്ചയായിരുന്നു. കൊളോണിയൽ ഭരണകൂടം ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു നൽകിയ മേൽക്കോയ്‌മയ്‌ക്കും അവർ പ്രചരിപ്പിച്ച താഴോട്ട്‌ അരിച്ചിറങ്ങൽ (Downward filtration) സിദ്ധാന്തത്തിനും വ്യത്യസ്‌തമായ സ്ഥിതിവിശേഷമായിരുന്നു ഇവിടെ. കേരളത്തിൽ വളർന്നു വന്ന ജനാധിപത്യ പ്രസ്ഥാനങ്ങൾക്കും മലയാളഭാഷയുടെ വികാസത്തിനും തമ്മിലുള്ള ബന്ധം പ്രധാനമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിലെ സാഹിത്യകാരന്മാരിൽ വലിയ ശതമാനം ഇത്തരം പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവരും പ്രചോദനം കൊണ്ടവരും ആയിരുന്നു. അതേസമയം കേരളത്തിൽ വളർന്നുവന്ന വാണിജ്യവ്യവസായ താല്‌പര്യങ്ങൾക്കു വിഘാതമായി മലയാളഭാഷയെ ആരും കണ്ടിരുന്നില്ല. ഇംഗ്ലീഷ്‌ എല്ലാവരും പഠിച്ചിരുന്നെങ്കിലും അത്‌ ഒരു സംവേദനരൂപമായി നിലനിന്നത്‌ കൊളോണിയൽ ഭരണകൂടത്തിന്റെ പ്രവർത്തകരായ ഉദ്യോഗസ്ഥൻമാർ, ജഡ്‌ജിമാർ, വക്കീൽമാർ, അധ്യാപകർ മുതലായവരിൽ മാത്രമായിരുന്നു.

പഠനമാധ്യമമെന്ന നിലയിലുള്ള മലയാളഭാഷയുടെ വളർച്ചയ്‌ക്ക്‌ നിരവധി ശ്രമങ്ങളൂം ഇക്കാലത്തു നടന്നതായി കാണാം. പത്തൊമ്പതാം നൂറ്റാണ്ടിന്റ്‌ അന്ത്യത്തിൽ തിരുവിതാംകൂറിലും പിന്നീട്‌ കൊച്ചിയിലും മലബാറിലും രൂപംകൊണ്ട ടെക്‌സ്റ്റ്‌ ബുക്ക്‌ കമ്മിറ്റിയായിരുന്നു ഇവയിലൊന്ന്‌. മലയാളഭാഷയിൽ എല്ലാ വിഷയങ്ങളിലും പാഠപുസ്‌തകങ്ങൾ തയ്യാറാക്കാൻ ശ്രമങ്ങൾ നടന്നു. നിരവധി പുസ്‌തകങ്ങൾ പഠനാവശ്യങ്ങൾക്കായി വിവർത്തനം ചെയ്യപ്പെട്ടു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്ന വൈജ്ഞാനിക ലേഖനങ്ങളും അച്ചടിച്ച പുസ്‌തകങ്ങളും മറ്റൊരു ചുവടുവെപ്പായിരുന്നു.

    1945ൽ തിരുവിതാംകൂറിൽ നിർബന്ധിതവിദ്യാഭ്യാസത്തിനുള്ള നടപടികൾ ആരംഭിച്ചു. തിരുവിതാംകൂറിലെ എല്ലാ പ്രൈമറി സ്കൂളുകളുംസർക്കാർ ഏറ്റെടുക്കുന്ന നടപടി ഇതിന്റെ ഭാഗമായാണ് ഉണ്ടായത്. പന്നീട് ഉപേക്ഷിക്കപ്പെട്ടുവെങ്കിലും, ഈനടപടി നമ്മുടെ വിദ്യാഭ്യാസചരിത്രത്തിലെ വഴിത്തിരിവായിരുന്നു. വരേണ്യ ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന കൊളോണിയൽ നിലപാടിൽനിന്ന് പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലേക്കുള്ള മാറ്റത്തെയാണ് ഈ നടപടി സൂചിപ്പിച്ചത്. പുതിയ നയത്തിന്റെ അടിത്തറകളിലൊന്ന് മലയാളഭാഷാസ്കൂളുകൾക്കുള്ള അംഗീകാരമായിരുന്നു.

1956-ൽ ഐക്യകേരളം നിലവിൽവന്നു. ഭാഷാസംസ്ഥാനങ്ങളെ സംബന്ധിച്ച നയത്തിന്റെ ഭാഗമായിരുന്നു കേരളത്തിന്റെ രൂപീകരണം. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും മുൻപന്തിയിൽ നിന്ന കേരളം അത്‌ സാധിച്ചത്‌ മലയാള ഭാഷാപഠനത്തിലൂടെയാണ്‌. വരേണ്യവിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളായിരുന്ന വൻനഗരങ്ങൾക്കു സാധിക്കാതിരുന്ന നേട്ടമായിരുന്നു ഇത്‌. കൊളോണിയൽ വിദ്യാഭ്യാസപദ്ധതിയുടെ ഒരു സുപ്രധാനവശത്തോടുള്ള ചെറുത്തുനിൽപിന്റെ സൂചനയായിരുന്നു ഈ നേട്ടം. 1960-ൽ തന്നെ പ്രൈമറി വിദ്യാഭ്യാസരംഗത്ത്‌ കേരളം മുൻപന്തിയിൽ എത്തിയിരുന്നു. തുടർന്നുള്ള രണ്ടു ദശകങ്ങളിൽ ഹൈസ്‌കൂളുകളുടെ എണ്ണവും വനതോതിൽ വർധിച്ചു. 1980-കളുടെ ആദ്യം കേരളത്തിലെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ എണ്ണം മൊത്തം സ്‌കൂളുകളുടെ മുന്നുശതമാനം മാത്രമായിരുന്നു.

ഈ സ്ഥിതിയിൽനിന്നാണ്‌ നാം അതിവേഗം പിറകോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്‌. മേൽ നൽകിയ വിവരങ്ങൾ ഒരു കാര്യം വ്യക്തമാക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ നേട്ടങ്ങൾ ഇവിടെയുണ്ടായിരുന്ന ഗവർമെന്റുകളും മിഷനറിമാരും നൽകിയ ഔദാര്യമല്ല. അവർ ഊന്നിയത്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിലാണ്‌. കൊളോണിയലിസത്തിന്റെ അന്ത്യത്തിൽ മാത്രമാണ്‌ അവർ പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അംഗീകരിച്ചത്‌. കേരളത്തിലെ പൊതുവിദ്യാഭ്യാസം വളർത്തിയത്‌ ഇവിടെ രൂപംകൊണ്ട ജനാധിപത്യ പ്രസ്ഥാനങ്ങളാണ്‌. വിദ്യാഭ്യാസത്തിന്റെ സാധ്യതകളിൽ ആകൃഷ്‌ടരായ വ്യക്തികളും സംഘടനകളുമാണ്‌ പൊതുവിദ്യാഭ്യാസത്തിന്‌ രൂപം നൽകിയത്‌. അതിന്റെ പ്രധാന ഘടകം മലയാളഭാഷയിലുള്ള വിദ്യാഭ്യാസമായിരുന്നു. മലയാളഭാഷാ പഠനവും ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വികാസവും തമ്മിലുള്ള ബന്ധം പരിശോധിക്കേണ്ടതാണ്‌. ഇന്ന്‌ ഇംഗ്ലീഷ്‌ ഭാഷാനുകൂലികൾ ചോദ്യംചെയ്യുന്നത്‌ കേരളത്തെ സൃഷ്‌ടിച്ച ജനാധിപത്യമുന്നേറ്റത്തിന്റെ പ്രധാന്യത്തെയാണ്‌.

ഇംഗ്ലീഷ്‌ ഭാഷയുടെ അധീശത്വം

ഇനി നമുക്ക്‌ ഇംഗ്ലീഷ്‌ ഭാഷാനുകൂലികൾ ഉന്നയിക്കുന്ന വാദങ്ങളിലേക്കു കടക്കാം. ഇംഗ്ലീഷ്‌ ഭാഷയ്‌ക്ക്‌ നൽകപ്പെടുന്ന സാർവലൗകിക സ്വഭാവത്തെ ആശ്രയിച്ചാണ്‌ ഈ വാദം നിലനിൽക്കുന്നത്‌. ഈ സാർവലൗകികത വസ്‌തുതാപരമായി ശരിയാണോ? ശരിയാണെങ്കിൽ ഇപ്പോൾ കാണുന്ന ഇംഗ്ലീഷ്‌ ഭാഷയുടെ അധീശത്വത്തിന്റെ കാരണങ്ങളെന്താണ്‌?

ഒന്നാമത്‌, ഇംഗ്ലീഷ്‌ഭാഷ സാർവലൗകികമാണെന്ന വാദം വസ്‌തുതാപരമായി ശരിയല്ല. ബ്രിട്ടനിലും ബ്രിട്ടന്റെ മുൻകോളനികളിലും ആസ്‌ത്രേലിയ, ന്യൂസിലാന്റ്‌ മുതലായ കുടിയേറ്റ പ്രദേശങ്ങളിലും മാത്രമാണ്‌ ഇംഗ്ലീഷ്‌ പ്രചരിച്ചിട്ടുള്ളത്‌. ബ്രിട്ടന്റെ മുൻകോളനികളിൽ അമേരിക്കൻ ഐക്യനാടുകളെയും കാനഡയെയും ഉൾപ്പെടുത്താം. മറ്റു പ്രദേശങ്ങളിലുള്ള ജനങ്ങൾ ഇംഗ്ലീഷ്‌ പഠിക്കുന്നില്ല. യൂറോപ്യൻ രാഷ്‌ട്രങ്ങളിൽ പോലും ഇംഗ്ലീഷ്‌ അറിയുന്നവർ അധികമില്ല. ഈ രാഷ്‌ട്രങ്ങളിൽ വൈജ്ഞാനിക രചനകൾ പോലും സ്വന്തം ഭാഷയിലാണ്‌. ഇന്ത്യക്കാർക്ക്‌ ഇംഗ്ലീഷിനോടുള്ള വിധേയത്വം അവയുടെ കൊളോണിയൽ അടിമത്തത്തിന്റെ ചിഹ്നമാണ്‌. സ്വാതന്ത്ര്യാനന്തരഘട്ടത്തിലും ഈ അടിമത്തം തുടർന്നുപോരുന്നു.

ഈ അടിമത്വത്തെ ശക്തിപ്പെടുത്തുന്ന `സാർവലൗകിക' ഘടകങ്ങളുണ്ട്‌. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വികാസവും ഐക്യരാഷ്‌ട്ര സംഘടന ഉൾപ്പെടെയുള്ള ഏജൻസികളിൽ അമേരിക്കയ്‌ക്കുള്ള സ്വാധീനവുമാണ്‌ ഒന്നാമത്തെത്‌. ഐക്യരാഷ്‌ട്രസഭയിൽ എല്ലാ ഭാഷകളും അനുവദിച്ചിട്ടുണ്ട്‌. അവ പരസ്‌പരം വിവർത്തനം ചെയ്യാനുള്ള ഏർപ്പാടുകളുമുണ്ട്‌. എന്നാൽ, ലോകബാങ്ക്‌ , ഐ.എം.എഫ്‌ മുതലായ സാമ്പത്തിക സംഘടനകൾ ഉപയോഗിക്കുന്ന ഭാഷ ഇംഗ്ലീഷാണ്‌. പ്രധാനപ്പെട്ട ബാങ്കുകളും ബഹുരാഷ്‌ട്രകുത്തകകളും അമേരിക്കയിൽ പ്രവർത്തിക്കുന്നതുകൊണ്ട്‌ അവരുടെ ഭാഷയും ഇംഗ്ലീഷാണ്‌. വൻകിട പുസ്‌തക പ്രസിദ്ധീകരണശാലകളിൽ വലിയ ശതമാനം അമേരിക്കയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഹോളിവുഡിൽ നിർമിക്കുന്ന സിനിമകളാണ്‌ അന്താരാഷ്‌ട്രമാർക്കറ്റ്‌ പിടിച്ചുപറ്റുന്നത്‌. അന്താരാഷ്‌ട്ര ടി.വി. ശൃംഖലകളായ സി.എൻ.എൻ., ബി.ബി.സി, റൂപർട്ട്‌ മർഡോക്കിന്റെ ശൃംഖലകൾ മുതലായവയുടെ ഭാഷയും ഇംഗ്ലീഷാണ്‌. അതായത്‌ ഇന്ന്‌ നാം ചർച്ചചെയ്യുന്ന `ആഗോളവൽക്കരണത്തിന്റെ' ഭാഷ ഇംഗ്ലീഷാണ്‌. ഇംഗ്ലീഷിന്റെ അധീശത്വം `ആഗോളവൽക്കരണം' എന്ന ഓമനപ്പേരോടുകൂടിയ നവകൊളോണിയലിസത്തിന്റെ അധീശത്വമാണ്‌.

ഇന്ത്യയിൽ, ഇംഗ്ലീഷ്‌ ഭാഷയുടെ ആധിപത്യത്തെ സഹായിക്കുന്ന ആന്തരിക ഘടകങ്ങളുണ്ട്‌. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കൊളോണിയൽ അധീശത്വത്തിന്റെ ചിഹ്നമായ ഇംഗ്ലീഷിൽ നിന്ന്‌ മോചനം നേടണമെന്ന ധാരണ ഉണ്ടായിരുന്നു. അതിനുവേണ്ടി ചിലർ നിർദേശിച്ചത്‌ ഹിന്ദിയെ രാഷ്‌ട്രഭാഷയാക്കണമെന്നായിരുന്നു. എന്നാൽ ഹിന്ദി സംസാരിക്കാത്ത തമിഴ്‌നാടുപോലുള്ള പ്രദേശങ്ങളിൽ ഈ നീക്കത്തോട്‌ യോജിപ്പുണ്ടായില്ല. തുടർന്ന്‌ ജവഹർലാൽ നെഹ്റു നിർദേശിച്ച തൃഭാഷാ പദ്ധതി ഒരു അനുരഞ്ജനമെന്ന നിലയിൽ നടപ്പിലാക്കപ്പെട്ടു. ഈ അനുരഞ്ജനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗർബല്യം ഒരു ബന്ധഭാഷയെന്ന നിലയിൽ ഇംഗ്ലീഷ്‌ തുടരാനനുവദിക്കപ്പെട്ടതാണ്‌. കൊളോണിയൽ ഭരണകൂടത്തിന്റെ ഭാഗമായിരുന്ന ഇംഗ്ലീഷ്‌ ഭരണഭാഷയായും പ്രധാന വൈജ്ഞാനികഭാഷയായും തുടരുന്നതിനുള്ള അംഗീകാരമായിരുന്നു തൃഭാഷാപദ്ധതി. പ്രൈമറിതലത്തിൽ ഹിന്ദിയും മലയാളവും പഠിപ്പിക്കപ്പെട്ടു. പക്ഷേ, ഉന്നതവിദ്യാഭ്യാസരംഗത്തു മുഴുവൻ ഇംഗ്ലീഷുതന്നെ തുടർന്നു.

ഭാഷാ സംസ്ഥാനങ്ങളുടെ വളർച്ച ഈ സ്ഥിതിയിൽ മാറ്റം വരുത്തിയില്ല. പ്രാദേശികഭാഷകൾ ഒരേ നിലയിൽ വളരുകയും അവ ആശയങ്ങളും ശബ്‌ദങ്ങളും വിനിമയം ചെയ്‌തു ശക്തിപ്രാപിക്കുകയും ചെയ്യേണ്ടതായിരുന്നു. അതിനുള്ള സാഹചര്യമൊരുക്കേണ്ട ചുമതല കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾക്കായിരുന്നു. എന്നാൽ, ഗവൺമെന്റ്‌ തലത്തിൽ ഭരണഭാഷ പ്രാദേശിക ഭാഷയാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഇംഗ്ലീഷ്‌ തന്നെയായിരുന്നു പ്രധാന പ്രതിബന്ധം. കഴിഞ്ഞ കാൽനൂറ്റാണ്ടോളമായി നടക്കുന്ന കേന്ദ്രീകരണത്തിനുള്ള ശ്രമങ്ങൾ ആശയവിനിമയത്തിൽ ഇംഗ്ലീഷിനുള്ള ആധിപത്യത്തെ ശക്തിപ്പടുത്തി. പ്രാദേശികഭാഷകളിലെ ആശയവിനിമയം ശക്തിപ്പെടുത്താനും പരസ്‌പരം വിവർത്തനം ചെയ്യാനും നാഷണൽ ബുക്ക്‌ ട്രസ്റ്റ്‌ പോലുള്ള സ്ഥാനപനങ്ങൾ ആരംഭിച്ചുവെങ്കിലും അവയ്‌ക്കു പൂർണ വിജയമുണ്ടായില്ല.

വൈജ്ഞാനിക സാഹിത്യത്തിന്റെ വികാസത്തിനും മറ്റു ഇന്ത്യൻ ഭാഷകളുമായി സമ്പർക്കം പുലർത്തുന്നതിനും ഏറ്റവുമധികം ശ്രമിച്ച ഭാഷ മലയാളമാണ്‌. പ്രധാന ഇന്ത്യൻ ഭാഷകളിലെ സാഹിത്യകൃതികളെല്ലാം മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇതിൽ മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങൾ പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്‌. വിശ്വസാഹിത്യകൃതികളും നിരവധി വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളും മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇന്ത്യയുടേയും ലോകത്തിന്റേയും സംസ്‌ക്കാരത്തെയും ജനജീവിതരീതിയേയും മലയാളികൾക്കു പരിചയപ്പെടുത്താൻ ഈ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ട്‌. വായനയിൽ തൽപരനായ മലയാളിക്ക്‌ ഇന്ത്യയിലെയും ലോകത്തിലേയും പ്രധാന സാഹിത്യകാരൻമാരും പണ്‌ഡിതൻമാരും അപരിചിതരല്ല. ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്രസിദ്ധാന്തങ്ങളുമായുള്ള പരിചയവുമുണ്ട്‌. എങ്കിലും, ഭരണതലത്തിലും ഉന്നത വിദ്യാഭ്യാസ-സാങ്കേതികരംഗങ്ങളിലും ഇംഗ്ലീഷിന്റെ അധീശത്വം തുടർന്നു പോന്നതുകൊണ്ട്‌ മലയാള ഭാഷയ്‌ക്കുണ്ടായ വികാസം ബോധനരൂപങ്ങളിൽ പ്രതിഫലിക്കുന്നില്ല. ഉന്നതവിദ്യാഭ്യാസത്തിന്റെ സംഘാടനവും ബോധനവും ഇംഗ്ലീഷിൽത്തന്നെ തുടർന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിൽപോലും ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, ഗണിതം മുതലായ വിഷയങ്ങളിൽ `ഇംഗ്ലീഷ്‌' മാധ്യമം തന്നെയാണ്‌ നല്ലതെന്ന വാദവും ശക്തിപ്പെട്ടു. ഇതിന്റെ ഫലമായി മലയാളഭാഷയുടെ വികാസം അക്കാദമിക്‌ മേഖലയ്‌ക്കു പുറത്താണ്‌ പ്രധാനമായും ഉണ്ടായത്‌.

എഴുപതുകളിൽ വിദ്യാഭ്യാസത്തിലെ കേന്ദ്രീകരണപ്രവണതകൾ മറനീക്കി പുറത്തുവന്നു. സ്‌കൂളുകളിൽ വിദ്യാഭ്യാസ നിലവാരത്തിന്റെ മാനദണ്‌ഡം എൻ.സി.ഇ.ആർ.ടി. നിർദേശങ്ങളായി. ഉന്നതവിദ്യാഭ്യാസത്തിൽ യു.ജി.സി. കേന്ദ്രീകൃത മാനദണ്‌ഡങ്ങൾ നിർദേശിച്ചു. വൈദ്യത്തിൽ മെഡിക്കൽകൗൺസിലും എഞ്ചിനീയറിംഗിന് ടെക്കനിക്കൽ എഡ്യൂക്കേഷൻ കൗൺസിലും നിലവിൽ വന്നു. കേന്ദ്ര സർവകലാശാലകളും ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസത്തിന്റെ ചാലകശക്തികളായി. ഇവയ്‌ക്ക്‌ അമേരിക്കയിലും ഇംഗ്ലണ്ടിലുമുള്ള പ്രമുഖ സർവകലാശാലകളുമായി ബന്ധമുണ്ടായി. കേന്ദ്രവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യവഹാരഭാഷ ഇംഗ്ലീഷായിരുന്നു. ഇവരുടെ പാഠ്യപദ്ധതികളും ബോധനവുമെല്ലാം ഇംഗ്ലീഷിലായിരുന്നു. വിദ്യാഭ്യാസ നിലവാരത്തിന്റെ മാതൃകകളെന്നു കണക്കാക്കപ്പെട്ട സ്ഥാപനങ്ങളെല്ലാം ഉപയോഗിച്ച ഭാഷ ഇംഗ്ലീഷിലായതുകൊണ്ട്‌ ആ ഭാഷയുടെ അധീശത്വം വർധിച്ചു.

ചുരുക്കത്തിൽ ശാസ്‌ത്ര-സാമൂഹ്യ ശാസ്‌ത്രബോധനത്തിന്‌ മലയാളഭാഷ ഉപയോഗപ്രദമല്ലെന്ന വാദം ശരിയല്ല. ഇംഗ്ലീഷിന്റെ സ്വാധീനം വളർന്നുവരുന്നത്‌ അക്കാദമിക തലത്തിൽ നിന്ന്‌ അകന്നുനിൽക്കുന്ന കാരണങ്ങൾ കൊണ്ടാണ്‌. ഇന്ത്യൻ ഭരണകൂടത്തിന്റെയും ഉന്നതവിദ്യാഭ്യാസത്തിന്റെയും സാങ്കേതിക മേഖലയുടേയും മേൽ നിലനില്കുന്ന ഇംഗ്ലീഷിന്റെ ഭാഷാപരമായ അധീശത്വംകൊണ്ടാണ്‌ ഭാഷാമാധ്യമമെന്ന നിലയിലും ഇംഗ്ലീഷ്‌ തന്നെയാണ്‌ നല്ലത്‌ എന്ന വാദമുയരുന്നത്‌. മലയാളഭാഷയെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയാൽ ഉന്നതവിദ്യാഭ്യാസരംഗത്തിലും സാങ്കേതികതലത്തിലും ബോധനഭാഷയായി മലയാളത്തിനു വളരാനാകും. ജവഹർലാൽ നെഹ്‌റുവിന്റെ നിർദേശമനുസരിച്ചുതന്നെ ഇംഗ്ലീഷ്‌ ഭാഷ ബന്ധഭാഷയായി മാത്രം നിൽക്കേണ്ടതാണ്‌. ബോധനമാധ്യമമായി ഇംഗ്ലീഷ്‌ ഉപയോഗിക്കണമെന്ന്‌ അതിൽ വ്യവസ്ഥയില്ല. അതുകൊണ്ട്‌, ബോധനമാധ്യമമായി സ്‌കൂൾതലം മുതൽ മലയാളം ഉപയോഗിക്കേണ്ടതാണ്‌.

ഭാഷാമാധ്യമവും തൊഴിൽ സാധ്യതകളും

മധ്യവർഗത്തൊഴിലുകൾ നേടുന്നതിനും ഇംഗ്ലീഷ്‌ പഠനം അത്യാവശ്യമാണെന്നതാണ്‌ രണ്ടാമത്തെ പ്രധാന വാദം. കേരളത്തിനു പുറത്തുപോയി തൊഴിൽ നേടുന്നതിനും ഇന്നത്തെ തൊഴിൽഘടനയുടെ സ്വഭാവമനുസരിച്ച്‌ ഇംഗ്ലീഷിലുള്ള ജ്ഞാനം ഒരു അത്യാവശ്യഘടകമാണ്‌. ഇംഗ്ലീഷ്‌ ഇന്ത്യയിലെ അധീശഭാഷയായി തുടരുന്നതുകൊണ്ട്‌ ഈ ഘടകത്തിന്റെ പ്രാധാന്യമേറുന്നുണ്ട്‌. പക്ഷേ, ഇതുകൊണ്ട്‌ തെളിയുന്നത്‌ ഇംഗ്ലീഷ്‌ ഭാഷ പഠിപ്പിക്കണമെന്ന്‌ മാത്രമാണ്‌. ഇംഗ്ലീഷ്‌ ബോധനമാധ്യമമായി ഉപയോഗിക്കണമെന്ന്‌ ഇതുകൊണ്ട്‌ അർത്ഥമാകുന്നില്ല. ഏതൊരു സാങ്കേതികവും ഭരണപരവുമായ തൊഴിൽ ചെയ്യുമ്പോഴും തൊഴിൽ ചെയ്യുന്ന മേഖലയിലെ ഭാഷ പഠിക്കേണ്ടിവരും. ഐ.ഏ.എസിലെ കേരള കേഡറിൽ നിയമിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥന്മാരും മലയാളം പഠിക്കണം. ഐ.എഫ്‌.എസ്‌. കേഡറിൽ വിദേശത്തു നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്ക്‌ ആ നാട്ടിലെ ഭാഷ പഠിക്കണം. അതുപോലെ കേരളത്തിനു പുറത്ത്‌ തൊഴിൽ നേടുന്ന ഒരാൾക്ക്‌ ആ പ്രദേശത്തെ ഭാഷ പഠിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഈ പ്രശ്നം ഇംഗ്ലീഷ്‌ ബോധന മാധ്യമമാകുന്നതുകൊണ്ട്‌ പരിഹരിക്കപ്പെടുന്നില്ല. യഥാർത്ഥത്തിൽ വേണ്ടത്‌ ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളും പഠിക്കാനുള്ള സൗകര്യങ്ങൾ വളർത്തിക്കൊണ്ടുവരുകയാണ്‌. ഇന്നു കേരളത്തിലൊരിടത്തും അത്തരം സൗകര്യമില്ല. എന്നാൽ ഇംഗ്ലീഷ്‌ഭാഷ ഒറ്റമൂലിയെന്ന നിലയിൽ പഠിക്കണമെന്ന്‌ ശക്തിയായി വാദിക്കപ്പെടുന്നുമുണ്ട്‌.

ഇംഗ്ലീഷ്‌ഭാഷ മറുനാട്ടിൽ തൊഴിൽ നേടുന്നതിനുള്ള ഒറ്റമൂലിയാണോ? അതുമല്ലെന്നതാണ്‌ വാസ്‌തവം. ഇന്ത്യയിലെ മെട്രോപോളിറ്റൻ നഗരങ്ങളെ മാറ്റിനിർത്തിയാൽ മറ്റൊരിടത്തും ഇംഗ്ലീഷുകൊണ്ട്‌ ഉപയോഗമില്ല. പല വടക്കൻ സംസ്ഥാനങ്ങളിലെയും ഭരണഭാഷ ഹിന്ദിയാണ്‌. ഗൾഫിൽ തൊഴിൽ നേടുന്നവർക്ക്‌ അറബിക്കിന്റെ പ്രാഥമിക ജ്ഞാനമെങ്കിലും അത്യാവശ്യമാണ്‌. അമേരിക്കയും ഇംഗ്ലണ്ടുമൊഴികെയുള്ള പ്രധാന പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഇംഗ്ലീഷ്‌ ഒരു പ്രധാന സംവേദനഭാഷയല്ല.

കേരളത്തിൽ എത്രപേരാണ്‌ മറുനാടുകളിൽ തൊഴിൽ നേടുന്നത്‌? കേരളത്തിലെ തൊഴിൽ സേനയിൽ ഗൾഫ്‌ നാടുകളിലുള്ളവരുടെ എണ്ണം ഏഴു ശതമാനമാണ്‌. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്നവരെ കൂട്ടിയാലും കേരളത്തിലെ മൊത്തം ജനസംഖ്യയുടെ ഒരു ചെറുന്യൂനപക്ഷം മാത്രമാണ്‌ പുറത്തുള്ളത്‌. അവർക്കുവേണ്ടി ഭാഷാമാധ്യമം മാറ്റണമെന്ന്‌ പറയുന്നത്‌ അസംബന്ധമാണ്‌. ഇംഗ്ലീഷ്‌ അത്യാവശ്യമാണെന്നു പറയുന്ന മധ്യവർഗത്തൊഴിലുകൾ അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷം ലഭിക്കുന്നവയാണ്‌. അടിസ്ഥാന വിദ്യാഭ്യാസത്തിനുശേഷവും അവരെ ഇംഗ്ലീഷ്‌ പഠിപ്പിക്കാൻ കഴിയും. ഭാഷാമാധ്യമം മലയാളമായാലും അവരുടെ തൊഴിൽ സാധ്യതകൾ നഷ്‌ടപ്പെടാത്ത വിധത്തിൽ മറ്റു ഭാഷകൾ പരിശീലിപ്പിക്കാൻ കഴിയും.

ഇംഗ്ലീഷ്‌ എന്ന വൈജ്ഞാനിക ഭാഷ

ആധുനിക വിജ്ഞാനമേഖലയുടെ വളർച്ച മനസ്സിലാകുന്നതിന്‌ ഇംഗ്ലീഷ്‌ പരിജ്ഞാനം ആവശ്യമാണെന്നതും പ്രധാനപ്പെട്ട വാദമാണ്‌. ``ബുദ്ധിജീവി പരിവേഷമുള്ള മധ്യവർഗമാണ്‌ ഇത്‌ ഉന്നയിക്കാറുള്ളത്‌. വ്യവസായവിപ്ലവത്തിനുശേഷം ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെ പ്രധാനകേന്ദ്രം ഇംഗ്ലീഷ്‌ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളായതും യൂറോപ്പിലെ ഫാസിസ്‌റ്റ്‌ ഭരണകൂടങ്ങളിൽനിന്ന്‌ രക്ഷപ്പെട്ട നിരവധി ശാസ്‌ത്രജ്ഞൻമാർ അമേരിക്കയിലെത്തിയതും `ഇംഗ്ലീഷ്‌' ഭാഷയുടെ വൈജ്ഞാനിക പരിവേഷത്തിന്‌ കാരണമാണ്‌. ശാസ്‌ത്രജ്ഞാനം ഏതെങ്കിലും ഭാഷയുടെ കുത്തകാവകാശമല്ല. ശാസ്‌ത്രജ്ഞരും സാങ്കേതിക വിദഗ്‌ധരും എല്ലാ നാടുകളിലുമുണ്ടായിട്ടുണ്ട്‌. യൂറോപ്യൻ ഭാഷകൾ, ഏഷ്യൻ ഭാഷകൾ അടുത്തകാലത്തു വികസിച്ചുവരുന്ന ആഫ്രിക്കൻ ഭാഷകൾ മുതലായവയിലെല്ലാം വിശ്വോത്തര സാഹിത്യ- ശാസ്‌ത്ര കൃതികളുണ്ടായിട്ടുണ്ട്‌. ഇവയിൽ വലിയൊരു ഭാഗം ഇംഗ്ലീഷിൽ ലഭിക്കുന്നുണ്ടെന്നു ശരിതന്നെ. അതുകൊണ്ട്‌ ഇംഗ്ലീഷ്‌ വൈജ്ഞാനിക ഭാഷയാകുന്നില്ല. പല വൈജ്ഞാനിക ഭാഷകളിൽ ഒന്നു മാത്രമെ ആകുന്നുള്ളൂ. വ്യത്യസ്‌ത രാഷ്‌ട്രങ്ങളിലും ഭാഷകളിലും സൃഷ്ടിക്കുന്ന വിജ്ഞാനത്തെ സമാഹരിച്ചു മലയാള ഭാഷയിലാക്കാനുള്ള ബുദ്ധിജീവികളുടെ ബാധ്യത അതുകൊണ്ട്‌ ഇല്ലാതാകുന്നില്ല.

ബുദ്ധിജീവികളുടെ വൈജ്ഞാനികമായ വിധേയത്വത്തിന്റെ ചിഹ്നമാണ്‌ ഈ വാദം. മധ്യകാലത്ത്‌ സംസ്‌കൃതം സ്വന്തം ആധിപത്യം നിലനിർത്തിയത്‌ വിജ്ഞാനത്തിന്റെ ഭാഷയായിട്ടാണ്‌. കൊളോണിയൽ കാലഘട്ടത്ത്‌ ഇംഗ്ലീഷ്‌ വിജ്ഞാനത്തിന്റെ ഭാഷയായി അധീശത്വം പുലർത്തി. സ്വാതന്ത്ര്യാനന്തരഘട്ടത്തിൽ ഇന്ത്യയിലെ ദേശീയ ഭാഷകളെല്ലാം വളർന്നു വരേണ്ടതാണ്‌. ഇംഗ്ലീഷ്‌ ബന്ധഭാഷയായി തുടരുന്നെങ്കിൽത്തന്നെ അതു താൽക്കാലികം മാത്രമായിരിക്കുമെന്നായിരുന്നു ധാരണ. എന്നാൽ നമ്മുടെ ബുദ്ധിജീവികൾ ആ ധാരണ ഉപേക്ഷിച്ചിരിക്കുന്നു. താൻ ഇംഗ്ലീഷ്‌ പഠിച്ചില്ലെങ്കിലും തന്റെ മക്കൾ ഇംഗ്ലീഷ്‌ പഠിക്കണമെന്ന്‌ അവർ വാദിക്കുന്നു. പലരുടെയും ഇംഗ്ലീഷ്‌ പഠനത്തിന്റെ പ്രധാന ലക്ഷ്യം വിദേശ രാഷ്‌ട്രങ്ങളിലെത്തൽ കൂടിയാണ്‌. ഇന്ത്യയിൽ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ പിന്നോക്കാവസ്ഥയിലേക്ക്‌ വിരൽ ചൂണ്ടിയാണ്‌ സ്വന്തം കുടിയേറ്റത്തെ അവർ ന്യായീകരിക്കുന്നത്‌. എന്നാൽ ശാസ്‌ത്രസാങ്കേതിക വിദ്യകളെ ജനങ്ങളുമായി ബന്ധപ്പെടുത്താനും അവരുടെ സൃഷ്‌ടിപരമായ കഴിവുകളെ വളർത്താനുമുള്ള ഫലപ്രദമായ മാർഗം ദേശീയ ഭാഷകളിലൂടെയുള്ള സംവേദനമാണെന്നത്‌ അവർ വിസ്‌മരിക്കുന്നു. ജനങ്ങളുടെ വികാസത്തെ തടയുന്നതിലും ഇംഗ്ലീഷ്‌ ഭാഷയുടെ അടിസ്ഥാനത്തിലുള്ള വരേണ്യ വർഗത്തിന്റെ അധീശത്വം അടിച്ചേൽപിക്കുന്നതിലും മാത്രമാണ്‌ അവർ വിജയിക്കുന്നത്‌.

ശാസ്‌ത്ര സാങ്കേതിക വിദ്യകൾ മനുഷ്യർക്കു പ്രയോജനകരമായ വിജ്ഞാനമാണെങ്കിൽ അവയെ വ്യവഹരിക്കാൻ കഴിയുന്ന ഭാഷ വളർന്നു വരും. അതു വളർത്താനുള്ള ശ്രമം ഇന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമെല്ലാം ചെയ്യുന്നുണ്ട്‌. അവയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ്‌ ദേശാഭിമാനമുള്ള ബുദ്ധിജീവികൾ ചെയ്യേണ്ടത്‌. അക്കാദമിക്‌ തലത്തിലേക്ക്‌ ഈ ഭാഷയെ വളർത്തിക്കൊണ്ടുവരാൻ അവർ ശ്രമിക്കണം. ഇതൊന്നും ചെയ്യാതെ ഇംഗ്ലീഷ്‌ ഭാഷയുടെ മേന്മയ്‌ക്കു വക്കാലത്തു പിടിക്കുന്നത്‌ സ്വയം വഞ്ചിക്കുകയാണ്‌.

ആഗോളവൽക്കരണത്തിന്റെ ഭാഷ

പുതിയ ``സാമ്പത്തിക പരിഷ്‌കാര ങ്ങളുടെ പശ്ചാത്തലത്തിൽ ഇംഗ്ലീഷ്‌ ഭാഷയ്‌ക്കു ലഭിക്കുന്ന പ്രാധാന്യത്തിന്റെ വേരുകൾ മുമ്പു സൂചിപ്പിച്ചു. ഒരു ആഗോള വാണിജ്യ ഭാഷയായി ഇംഗ്ലീഷ്‌ വളർന്നുവരുമ്പോൾ ആഗോളവൽക്കരണത്തിൽനിന്ന്‌ അകന്നുനിൽക്കാൻ കഴിയാത്ത ഇന്ത്യക്കാരന്‌ ഇംഗ്ലീഷ്‌ അത്യവശ്യമായിവരും. ഇവിടെ രണ്ട്‌ ചോദ്യങ്ങളുദിക്കുന്നു. ഇന്ത്യൻ ജനതയുടെ എത്ര ശതമാനം ആളുകളാണ്‌ ആഗോള വാണിജ്യ വ്യവസ്ഥയുടെ ഭാഗമാകുന്നത്‌? ഐ.എം.എഫ്‌. ലോകബാങ്ക്‌ മാതൃകയിലുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്തിയ എല്ലാ രാജ്യങ്ങളിലും മാറ്റങ്ങളുടെ ഗുണഭോക്താക്കൾ മേൽത്തട്ടിലുള്ള 10-15 ശതമാനമാണ്‌. ഇവരാണ്‌ `ആഗോളവാണിജ്യവ്യവസ്ഥ' യുമായി ബന്ധപ്പെടുന്നത്‌. മറ്റുള്ളവർ കൂടുതൽ ദരിദ്രരാകുകയാണ്‌. അതുകൊണ്ട്‌ `ആഗോളവൽക്കരണ' ത്തിന്റെ ഭാഗമാകുന്ന ചെറുന്യൂനപക്ഷത്തിനുവേണ്ടി മാത്രമാണോ നാം വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതും ഭാഷാമാധ്യമത്തെക്കുറിച്ചു തീരുമാനമെടുക്കുന്നതും?

ആഗോള വാണിജ്യ ഭാഷയായി ഇംഗ്ലീഷ്‌ സമ്പന്നരാജ്യങ്ങൾ പോലും സ്വന്തം ബോധനമാധ്യമമാക്കാൻ ശ്രമിക്കുന്നില്ല. ജപ്പാൻ, ജർമനി, ഫ്രാൻസ്‌ മുതലായരാജ്യങ്ങളിലും കിഴക്കൻ `വ്യാഘ്ര' ങ്ങളായ ദക്ഷിണകൊറിയ, തായ്‌വാൻ മുതലായ രാജ്യങ്ങളും സ്വന്തം മാതൃഭാഷയെ നിഷേധിച്ചുകൊണ്ടുള്ള നയം നടപ്പിലാക്കുന്നില്ല. എന്നാൽ, നമ്മെക്കാൾ എത്രയോ ഭേദപ്പെട്ട രീതിയിൽ ആഗോളവാണിജ്യത്തിൽ പങ്കെടുക്കാൻ അവർക്ക്‌ കഴിയുന്നുണ്ട്‌. മുതലാളിത്തത്തിന്റെ വളർച്ചയ്‌ക്ക്‌ ഇംഗ്ലീഷ്‌ ഭാഷ അനിവാര്യഘടമൊന്നുമല്ല. ബ്രിട്ടീഷ്‌ കൊളോണിയലിസ്റ്റുകൾ ഇംഗ്ലീഷാ ഭാഷ പ്രചരിപ്പിച്ചത്‌ അവരുടെ രാഷ്‌ട്രീയവും ആശയപരവുമായ അധീശത്വത്തിന്റെ ഭാഗമായാണ്‌. അവർ കൂടുതൽ വാണിജ്യം നടത്തിയത്‌ സ്വന്തം ഭാഷ സംസാരിക്കാത്ത മറ്റു മുതലാളിത്ത രാഷ്‌ട്രങ്ങളുമായാണ്‌. അവിടെ ഭാഷ ഒരു പ്രതിബന്ധമായിരുന്നില്ല. ഇന്ന്‌ ആഗോളവൽക്കരണത്തിന്റെ ഭാഷയായി ഇംഗ്ലീഷ്‌ മാറുന്നതിന്റെ കാരണം. ഐ.എം.എഫ്‌, ലോകബാങ്ക്‌ മുതലായവയുടെ മേൽ അമേരിക്കയ്‌ക്കുള്ള ആധിപത്യമാണ്‌. ഈ അധിപത്യത്തെയും അതുവഴി അവർ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന രാഷ്‌ട്രീയവും ആശയപരവുമായ മേധാവിത്വത്തേയും അളവുകോലാക്കി നമ്മുടെ വിദ്യാഭ്യാസപദ്ധതി ആസൂത്രണം ചെയ്യാൻ സാധിക്കില്ല.

ഭാഷ-സാമൂഹ്യപദവിയുടെ ചിഹ്നം

പരസ്യമായി പ്രഖ്യാപിക്കാത്ത വാദഗതിയാണ്‌ എതിർക്കാൻ ഏറ്റവും വിഷമമുള്ളത്‌. ഇംഗ്ലീഷ്‌ ഭാഷ സാമൂഹ്യപദവിയുടെയും ആധുനിക സംസ്‌കാരത്തിന്റെയും ചിഹ്നമാണെന്നുള്ള അംഗീകാരം ഇത്തരം ഒരു വാദഗതിയാണ്‌. കുട്ടിയെ മൂന്നുവയസ്സുമുതൽ ഇംഗ്ലീഷ്‌ അക്ഷരമാല `തല്ലിപഠിപ്പിക്കുകയും' ഇംഗ്ലീഷ്‌ നഴ്‌സറിപാട്ടുകൾ കാണാതെ ചൊല്ലിക്കുകയും ചെയ്യുന്ന വീട്ടമ്മ മൂകമായ ഇത്തരം വാദഗതിയുടെ ചിഹ്നമാണ്‌. കോസ്‌മാറ്റിക്‌സിന്റെയും ബ്യൂട്ടിപാർലറിന്റെയും വീഡിയോ പോപ്പുകളുടെയും സംസ്‌കാരത്തിന്റെ ഭാഗമാണ്‌ ഇവിടെ ഇംഗ്ലീഷ്‌ ഭാഷ. സ്വന്തം കുട്ടിയെ ഇംഗ്ലീഷ്‌ ഭാഷ മലയാളത്തിനു മുമ്പു പഠിപ്പിക്കുന്നതിന്‌ വീട്ടമ്മമാർ മേൽസൂചിപ്പിച്ച ഏതു ന്യായം വേണമെങ്കിലും കണ്ടെത്തും. അല്ലെങ്കിൽ ഒന്നും മിണ്ടാതെ സമൂഹത്തിന്റെ `ഒഴുക്കിന്റെ ഭാഗമാകും' (വീട്ടച്ചന്മാരുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. ന്യായീകരണങ്ങൾക്കും ഒഴിഞ്ഞുമാറലുകൾക്കും കൂടുതൽ വൈദഗ്‌ധ്യവും അവർ പ്രദർശിപ്പിക്കും). ഇവിടെ നമ്മുടെ മധ്യമവർഗത്തിനിടയിൽ വളർന്നുവരുന്ന ഉപഭോക്തൃ സ്വഭാവമുള്ള ജീവിതശൈലിയാണ്‌ പ്രധാനപ്പെട്ട കാരണം. ഇംഗ്ലീഷ്‌ മേൽക്കോയ്‌മയുള്ള `ആധുനിക സംസ്‌കാരത്തിന്റെ' അധീശത്വത്തെക്കുറിച്ചുള്ള മാസ്‌മര ശക്തിയുള്ള പ്രചരണത്തിന്റെ ഇരകളാണ്‌ അവർ. വീഡിയോ കാസറ്റുകളും ഇലക്‌ട്രോണിക്‌ ഗയിംസും ബ്യൂട്ടി പാർലറും പോലുള്ള ഒരു സാംസ്‌കാരിക രൂപമാണ്‌ ഇംഗ്ലീഷ്‌. സ്വന്തം മക്കളെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളിലേക്ക്‌ (അതും സമരമില്ലാത്ത അൺഎയ്‌ഡഡ്‌ സ്‌കൂളുകളിലേക്ക്‌) അയയ്‌ക്കുന്നത്‌ പദവിയുടെ ചിഹ്നമാണ്‌. നഴ്‌സറി ക്ലാസ്‌ മുതൽ ഇംഗ്ലീഷ്‌ സംസാരിക്കുന്നതും പദ്യങ്ങൾ ചൊല്ലുന്നതും പദവിയെ സൂചിപ്പിക്കുന്നു.

പദവിസൂചകമായ ഭാഷ സമൂഹത്തിലെ ഉച്ചനിചത്വത്തെ കുറിക്കുന്നു. മലയാളം സംസാരിക്കുന്നത്‌ `മോശമാണ്‌.' മലയാളം സ്‌കൂളുകളിൽ പോകുന്നത്‌ അധമവിഭാഗങ്ങൾ മാത്രമാണ്‌. അവരോടൊപ്പം സ്‌കൂളുകളിൽ പോകുന്നതും സംസാരിക്കുന്നതും പദവിസൂചകമല്ല. മുതലാളിത്ത സമൂഹത്തിനനുയോജ്യമായ പുതിയ ഒരു സവർണ വിഭാഗത്തിന്റെ സൃഷ്‌ടി ഇംഗ്ലീഷ്‌ ഭാഷാമാധ്യമത്തിന്റെ ഉപയോഗത്തിലൂടെ ഉറപ്പിക്കപ്പെടുന്നു. `ആഗോള' സ്വഭാവം അവകാശപ്പെടുന്ന നവകൊളോണിയൽ സംസ്‌കാരത്തിന്റെ അധീശത്വത്തിന്റെ സൂചകമാണ്‌ ഇംഗ്ലീഷ്‌ ഭാഷയുടെ ആധിപത്യം.

കേരളത്തിലെ സാമൂഹ്യ പ്രതിസന്ധിയുടെ പാശ്ചാത്തലം ഇതിനെ സഹായിക്കുന്നുണ്ട്‌. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച, പൊതുവിദ്യാഭ്യാസത്തിന്‌ തൊഴിൽ ദായക സ്വഭാവമില്ലെന്ന ധാരണ, പുതിയ ശാസ്‌ത്രസാങ്കേതിക വിദ്യകളും തൊഴിൽ രൂപങ്ങളും ഉൾക്കൊള്ളാൻ മറ്റു മാർഗങ്ങൾ ആവശ്യമാണെന്ന വിശ്വാസം മുതലായവയെല്ലാം മേൽസൂചിപ്പിച്ച വരേണ്യവർഗത്തിന്റെ സൃഷ്‌ടിയെ സഹായിക്കുന്നു. മറ്റെന്തിനെക്കാളും അധികമായി മലയാള ഭാഷയുടെ തകർച്ചയ്‌ക്കു കാരണമാകുന്നതും ഇതേ ഘടകമാണ്‌. ഭാഷയുടെ വളർച്ച സാധിക്കുന്നത്‌ പുതിയ സാമൂഹ്യ രൂപങ്ങളുടേയും സംവേദനരീതികളുടേയും അന്തസ്സത്ത ഉൾക്കൊള്ളുമ്പോഴാണ്‌. ആഗോള സാംസ്‌കാരിക രൂപങ്ങൾ പദവിയുടെ ചിഹ്നമാകുമ്പോൾ പ്രാദേശിക രൂപങ്ങൾ അവഗണിക്കപ്പെടുകയും അവയുടെ മുഖ്യധാരയായ ഭാഷയുടെ വളർച്ച മുരടിക്കുകയും ചെയ്യന്നു. ഭാഷയും ഭാഷയ്‌ക്കാധാരമായ ഘടകങ്ങളും കാഴ്‌ചബംഗ്ലാവിലെ വസ്‌തുക്കളായി മാറുന്നു.

ലോകത്തിലെ പലഭാഗങ്ങളിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. ആഫ്രിക്കൻ ഭാഷകൾ ഇന്ത്യൻ ഭാഷകളെപ്പോലെ വളർച്ചയ്‌ക്കു സാധ്യതയുള്ളവയാണ്‌. ലോകപ്രശസ്‌തരായ നിരവധി സാഹിത്യകാരന്മാർ ആഫ്രിക്കൻ ഭാഷകളിൽ എഴുതുന്നവരാണ്‌. കോളനി വാഴ്‌ചകളിൽനിന്ന്‌ വിമുക്തമായതിനുശേഷവും നിരവധി ആഫ്രിക്കൻ രാഷ്‌ട്രങ്ങളിൽ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, പോർട്ടുഗീസ്‌ മുതലായ കൊളോണിയൽ ഭാഷകൾതന്നെ ഭരണഭാഷകളായി തുടർന്നു. മിഷനറിമാരും പാശ്ചാത്യ `വിദഗ്‌ദരും' സംഘടിപ്പിച്ച സ്‌കൂളുകളിൽ ഈ ഭാഷകൾ തന്നെ മുഖ്യമായി പഠിപ്പിച്ചു. ഇതിന്റെ ഫലമായി ഈ രാഷ്‌ട്രങ്ങളിലെ വരേണ്യവർഗത്തിന്റെ ഭാഷകൾ മുൻകൊളോണിയൽ ഭാഷകളാണ്‌. ആഫ്രിക്കൻ രാഷ്‌ട്രങ്ങളിലെ ട്രൈബൽ വിഭാഗങ്ങളുടെ കലഹങ്ങളെയും അവ പരിഹരിച്ച്‌ സമാധാനം സ്ഥാപിക്കാനുള്ള പാശ്ചാത്യശക്തികളുടെ ശ്രമങ്ങളെയും കുറിച്ച്‌ വായിക്കുമ്പോൾ, ഈ സമൂഹങ്ങളുടെ മേൽ അടിച്ചേൽപിച്ചിരിക്കുന്ന ഭാഷാസാംസ്‌ക്കാരികമായ നവകൊളോണിയൽ ആധിപത്യ രൂപങ്ങളെക്കുറിച്ചു നാം മറന്നുപോകുന്നു. കേരളീയരുടെ ഇംഗ്ലീഷ്‌ഭ്രമവും ഏതാണ്ടിതേപോലുള്ള സ്ഥിതിവിശേഷം വരുത്തിവെച്ചു കൂടായ്‌കയില്ല.

മലയാളഭാഷയ്‌ക്കുള്ള പുതിയ വെല്ലുവിളികൾ

മലയാള ഭാഷയ്‌ക്കുള്ള വെല്ലുവിളികൾ ഇംഗ്ലീഷിൽ മാത്രമൊതുങ്ങുന്നില്ല. മതസാമുദായിക ശക്തികൾ പുതിയ രൂപത്തിലുള്ള ഭീഷണി ഉയർത്തുന്നുണ്ട്‌. ഇസ്ലാമത സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ മലയാളത്തിനുപകരം അറബിക്‌ പഠിപ്പിക്കുന്ന സമ്പ്രദായം വ്യാപകമാവുകയാണ്‌. ഇത്തരം സ്‌കൂളുകൾ പലതും അൺഎയ്‌ഡഡ്‌ ഇംഗ്ലീഷ്‌മീഡിയം സ്‌കൂളുകളാണ്‌. ഇവിടെ ഒരുതലത്തിലും മലയാളം പഠിക്കേണ്ടതില്ല. ഉർദു, പേർസ്യൻ എന്നീ ഭാഷകളും ചിലയിടങ്ങളിൽ പഠിപ്പിക്കുന്നുണ്ട്‌. കോഴിക്കോട്‌ ജില്ലയുടെ തെക്കുഭാഗത്തുള്ള ഒരു സ്‌കൂളിൽ 60 ശതമാനം കുട്ടികളും മലയാളത്തിനു പകരം അറബിക്കാണ്‌ പഠിക്കുന്നതെന്ന്‌ പത്രറിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്‌ മറ്റു നിരവധി സ്‌കൂളുകളിലെ സ്ഥിതിയാണ്‌. ഹിന്ദുമത സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിൽ മലയാളത്തിനു പകരം സംസ്‌കൃതം എടുക്കാൻ നിർബന്ധിക്കുന്നുണ്ട്‌. ജാതിമത സമുദായികതയ്‌ക്ക്‌ ഇന്ന്‌ സമൂഹത്തിൽ നിലനിൽക്കുന്ന സ്വാധീനം മൂലം ഈ പ്രവണതകളെ പരസ്യമായി എതിർക്കാൻ ആരും തയ്യാറാകാത്ത സ്ഥിതിയുണ്ട്‌.

മറ്റൊരു വെല്ലുവിളി ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സ്വാധീനമാണ്‌. ഇംഗ്ലീഷിനെ ഉപരിവർഗഭാഷയാക്കുന്നതിൽ പ്രകടമായ പങ്ക്‌ ഇവ വഹിക്കുന്നുണ്ട്‌. മലയാള സിനിമകളുടെ ഒരു തന്ത്രം സമൂഹത്തിലെ ഉപരിവർഗത്തെക്കൊണ്ട്‌ ഇംഗ്ലീഷ്‌ പറയിക്കുകയാണ്‌. അധമവിഭാഗത്തിൽ പെട്ടവനായ നായകൻ പോലും തന്റെ തന്റേടിത്തം കാണിക്കുന്നത്‌ ഇംഗ്ലീഷിൽ ചീത്തപറഞ്ഞും ഇംഗ്ലീഷ്‌ വേഷങ്ങളിൽ `അടിച്ചുപൊളി' നൃത്തങ്ങൾ ചെയ്‌തുമാണ്‌. ഹാസ്യകഥാപാത്രങ്ങൾ പൊട്ട ഇംഗ്ലീഷ്‌ പറയുന്നവരാണ്‌. ഏതാണ്ടിതേ രീതിയിലുള്ള പ്രവണതകൾ ടി.വി. സീരിയലുകളിലും കാണാ. നിരവധി സീരിയലുകളിൽ അമ്മ കുഞ്ഞിനെ പഠിപ്പിക്കുന്നത്‌ `എ.ബി.സി.ഡി' യും `ജാക്ക ആന്റ്‌ ജിൽ വെന്റ്‌ അപ്‌ ദി ഹില്ലു' മൊക്കെയാണ്‌. സീരിയലുകളിലും പരസ്യങ്ങളിലുമൊക്കെ വികൃതമായ മലയാളം പറയിക്കുന്നത്‌ മറ്റൊരു സൂചനയാണ്‌. മലയാളം മാധ്യമമായി പഠിക്കാത്ത കുട്ടികൾ പരസ്യക്കാർ വിളമ്പുന്ന വികൃതമലയാളം കൂടി കേട്ടാൽ ഫലമെന്താകുമെന്നൂഹിച്ചാൽ മതി.

മേൽ പറഞ്ഞ പ്രവണതകളുടെ ഫലമായി മലയാളം എഴുതാനും വായിക്കാനുമറിയാത്ത, വികൃതമായ `ഇംഗ്ലീഷ്‌' മലയാളം മാത്രം സംസാരിക്കുന്ന ഒര തലമുറ വളർന്നുവരികയാണ്‌. കാൽനൂറ്റാണ്ടിനുമുമ്പ്‌ അചിന്തനീയമായ പ്രവണതയുണ്ടായിരുന്നത്‌. (കേന്ദ്രീയവിദ്യാലയങ്ങളിൽ മാത്രമായിരുന്നു ഈ പ്രവണതയുണ്ടായിരുന്നത്‌. കേന്ദ്രീയ വിദ്യാലയങ്ങളുടെ പാഠ്യപദ്ധതിയിൽ തമിഴ്‌ ഉൾപ്പെടുത്തുന്നതിൽ തമിഴ്‌നാട്‌ സർക്കാർ വിജയിച്ചു. പക്ഷേ, കേരളം ഒന്നു ചെയ്‌തില്ല) ഇന്ന്‌ സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സിലബസ്സുകൾ പഠിപ്പിക്കുന്ന സ്‌കൂളുകളിലും സാധാരണ സ്‌കൂളുകളുലും ഇത്‌ വ്യാപിക്കുകയാണ്‌. അടുത്തകാലത്ത്‌ സർക്കാർ അനുവദിക്കുന്ന സ്‌കൂളുകളിൽ മലയാളം ബോധന മാധ്യമമാക്കുമെന്ന്‌ ഉറപ്പുവരുത്തിയിട്ടില്ല. വമ്പിച്ച വികാസ സാധ്യതകൾ ഇന്നും നിലനിൽക്കുന്ന ഒരു ഭാഷയെ ബോധപൂർവ്വം തകർക്കുകയാണ്‌ ഇപ്പോൾ ഭരണാധികാരികൾ ചെയ്യുന്നത്‌.

മലയാളത്തിനുവേണ്ടി പോരാടുക

ഈ സാഹചര്യങ്ങളിൽ മലയാളത്തിനുവേണ്ടി വാദിക്കാൻ കഴിയുമോ? നമ്മളിൽ ചിലർ ആയുധം വെച്ചു കീഴടങ്ങിയവരാണ്‌. വളർന്നു വരുന്ന `ഇംഗ്ലീഷ്‌' പ്രവണതയെ തടയാൻ കഴിയില്ലെന്ന്‌ ഉറച്ചു വിശ്വസിക്കുന്നവരാണവർ. അധീശത്വരൂപങ്ങളോടുള്ള അടിമത്തവും സ്വന്തം മക്കളുടെ ഭാവിയെയോർത്തുള്ള വേവലാതിയും ഈ കീഴടങ്ങലിനു കാരണമാണ്‌. പലരേയും നയിക്കുന്നുത്‌ `തനിക്ക്‌ ഇംഗ്ലീഷ്‌ അറിഞ്ഞുകൂട' എന്ന അപകർഷതാ ബോധമാണ്‌. സാധാരണ സ്‌കൂളുകളിൽ കാണുന്ന ജീർണത ഇംഗ്ലീഷ്‌ സ്‌കൂളുകൾക്കനുകൂലമായ വികാരത്തെ വളർത്തുന്നുണ്ട്‌.

മറ്റു ചിലർ പോരാടാൻ തയ്യാറാണ്‌. എന്നാൽ എത്രവരെ എന്നതിൽ ആശയക്കുഴപ്പമുണ്ട്‌. എല്ലാ സ്‌കൂളുകളിലും മലയാളം നിർബന്ധമായും പഠിപ്പിക്കണം. ഭാഷാമാധ്യമം ഇംഗ്ലീഷായാലും തകരാറില്ല എന്നു വാദിക്കുന്നവരുണ്ട്‌. അഞ്ചാം സ്റ്റാൻഡേർഡുവരെ മലയാളം മാധ്യമമാക്കണം. അതിനുശേഷം ഇംഗ്ലീഷാക്കാം എന്ന നിലപാടുള്ളവരുണ്ട്‌. ചിലർ ഏഴാം സ്റ്റാൻഡേർഡുവരെ മലയാളം മാധ്യമമാക്കുന്നതിനെ അനുകൂലിക്കുന്നു. ജാതിമത സാമുദായികത മലയാളത്തെ ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നുവരും എതിർക്കുന്നവരുമുണ്ട്‌.

മലയാളം ബോധനമാധ്യമമാക്കുന്നതിനുള്ള എതിർപ്പുകൾ ഇതിനകം വിശദീകരിച്ചുകഴിഞ്ഞു. മലയാളം ബോധന മാധ്യമമാക്കുന്നതിനെ അനുകൂലിച്ചുകൊണ്ട്‌ എന്തുപറയാൻ കഴിയും? മേൽസൂചിപ്പിച്ച വസ്‌തുതകളിൽ നിന്ന്‌ പ്രസക്‌തമായ ചിലത്‌ താഴെ അവതരിപ്പിക്കുന്നു.

a) മാറിവരുന്ന വ്യവസ്ഥകളെയും അതനുസരിച്ചു രൂപം കൊള്ളുന്ന സാമൂഹ്യ സ്ഥാനപനങ്ങ ളെയും ഉൾക്കൊള്ളാൻ മലയാളഭാഷയ്‌ക്കു കഴിവുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നിലവിൽ വന്ന ഭരണസ്ഥാപനങ്ങളുടെ ഭാഗമായി കോടതി, വക്കീൽ, ഗുമസ്‌തൻ, ദിവാൻ, ദിവാൻ പേഷ്‌കാർ, ശിരസ്‌തദാർ, കൊത്തുവാൾ, തഹസീൽദാർ, കച്ചേരി, മുൻസിഫ്‌, മജിസ്‌ട്രേട്ട്‌, നികുതി മുതലായ നിരവധി പദങ്ങൾ മലയാളം ഉൾക്കൊണ്ടത്‌ ഉദാരഹണമാണ്‌. പിൽക്കാലത്തു ഭരണരംഗത്തും ശാസ്‌ത്രസാങ്കേതിക രംഗങ്ങളിലും ഉപയോഗിക്കുന്ന നിരവധി പദങ്ങൾ മലയാളം ഉൾക്കൊണ്ടിട്ടുണ്ട്‌. അതൂകൊണ്ട്‌ മലയാളം ജഡമായ ഒരു ഭാഷയല്ല, വികാ സത്തിന്‌ വൻതോതിൽ സാധ്യതയുള്ള ഭാഷയാണ്‌.

b) മാറിവരുന്ന ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ശാഖകളെ ഉൾക്കൊള്ളുന്ന വിധത്തിൽ മല യാളഭാഷയെ വികസിപ്പിച്ചെടുക്കാൻ തുടർച്ചയായ ശ്രമങ്ങൾ കഴിഞ്ഞ ഏതാനും ദശകങ്ങളായി നടന്നു വരുന്നുണ്ട്‌. അവ ഉൾപ്പെടുത്തിയ ഭാഷ വളരെ കഠിനമായിരിക്കുമെന്ന ഭയം വ്യാപകമാ ണ്‌. ഇംഗ്ലീഷിന്റെ `ശാസ്‌ത്ര സാങ്കേതിക ഭാഷ' ഇംഗ്ലീഷുകാർക്കും കഠിനമാണെന്നതാണ്‌ വസ്‌തുത. ലളിതമായ മലയാളവും കഠിനമായ ഇംഗ്ലീഷും പഠിക്കാമെന്ന നിലപാട്‌ അശാസ്‌ത്രീ യമാണ്‌.

c) ഒറ്റനോട്ടത്തിൽ കഠിനമെന്ന്‌ തോന്നാവുന്ന ശബ്‌ദാവലികൾപോലും സ്ഥിരമായ ഉപയോഗം കൊണ്ട്‌ സാധാരണ വ്യവഹാരഭാഷയുടെ ഭാഗമാകുന്നുണ്ട്‌. ഇന്നു നാം ഉപയോഗിക്കുന്ന സംസാരഭാഷയിൽ കഠിനമായ ഇംഗ്ലീഷ്‌ പദങ്ങൾ ഉപയോഗിക്കാൻ ഒരു മടിയുമില്ല. എന്നാൽ തത്തുല്യമായ മലയാള പദങ്ങൾ നമുക്ക്‌ വർജ്യമാണ്‌. ഇതും അശാസ്‌ത്രീയമായ നലപാടാണ്‌.

d) മലയാള ഭാഷയുടെ ആഴത്തിലുള്ള പഠനം മറ്റു ഭാഷാപഠനങ്ങളെ ഒഴിവാക്കുന്നില്ല. മലയാളഭാ ഷയിൽ പഠിക്കുന്നതുകൊണ്ട്‌ `ഇംഗ്ലീഷ്‌ പഠനവും' `ഹിന്ദി പഠനവും' മോശമാകുമെന്ന്‌ വാദി ക്കുന്നതും അശാസ്‌ത്രീയമാണ്‌. മലയാളത്തെ അടിസ്ഥാനഭാഷയായി സ്വീകരിച്ചുകൊണ്ടാണ്‌ നാം വിദേശഭാഷകൾ പഠിക്കേണ്ടത്‌. അവ നമ്മുടെ സാംസ്‌കാരിക ഭാഷകളല്ല, വിജ്ഞാന ത്തിനും ജീവികാ സമ്പാദനത്തിനും സഹായിക്കുന്ന ഭാഷകളാണ്‌.

e) തൊഴിൽ സമ്പാദനത്തിനും മലയാളം ഒരു തടസ്സമല്ല. ലോകത്തിലെ മറ്റേതു ഭാഷയും പഠിക്കാനുള്ള സൗകര്യമുണ്ടാക്കിയാൽ, ഏതു പ്രദേശത്തും പോയി ഒരു മലയാളിക്ക്‌ ജോലി നേടാം. എങ്കിലും, അടിസ്ഥാനപരമായി, ഒരു മലയാളി കേരളത്തിലാണ്‌ ജോലിചെയ്യുക എന്നതും ഓർക്കേണ്ടതാണ്‌. കേരളത്തിൽ ഇന്നുള്ള പ്രധാന തൊഴിൽദായക മേഖലകൾ കൃഷി, കാർഷി കാനുബന്ധ വ്യവസായങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ മുതലായവയാണ്‌. അവിടെ ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള വിദ്യാഭ്യാസമല്ല ആവശ്യം.

f) സാംസ്‌ക്കാരിക പദവി ചിഹ്നമായുള്ള ഇംഗ്ലീഷിന്റെ ഉപയോഗത്തെ അതിശക്തമായി എതിർക്കേണ്ടതാണ്‌. സ്വന്തം ആനുകൂല്യങ്ങളുപയോഗിച്ച്‌ സ്‌കൂളുകൾ ആരംഭിക്കുന്ന മതസമുദായ സ്ഥാപനങ്ങൾ മലയാളം ഒഴിവാക്കുന്നതിനെയും അതിശക്തമായെതിർക്കേണ്ടതാണ്‌. അവർക്ക്‌ അറബിക്കും സംസ്‌കൃതവും മറ്റേതു ഭാഷയും പഠിപ്പിക്കാം. പക്ഷെ, മാധ്യമം മലയാളമായിരിക്കണം.

g) ഭരണഭാഷയെന്ന നിലയിലും ശാസ്‌ത്ര സാങ്കേതിക വൈജ്ഞാനിക ഭാഷയെന്ന നിലയിലു മുള്ള ഇംഗ്ലീഷിന്റെ അധീശത്വം ഭാഷാശാസ്‌ത്രപരമായ കാരണങ്ങൾ കൊണ്ടല്ല, സാമൂഹ്യ രാഷ്‌ട്രീയ കാരണങ്ങൾകൊണ്ടാണ്‌ ഇന്നും തുടരുന്നത്‌. ആ രാഷ്‌ട്രത്തിനെതിരെ ഇടതടവി ല്ലാത്ത സമരം ആവശ്യമാണ്‌.

h) മലയാളഭാഷയുടെ വികാസം മയാളിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്‌. അയാളുടെ ജീവികാ സമ്പാദനത്തിന്റെയും സാംസ്‌കാരിക രൂപങ്ങളുടേയും വൈകാരികമായ അടുപ്പം ആവശ്യമാ ണ്‌. ബോധനമാധ്യമം ഇംഗ്ലീഷും മറ്റു ഭാഷകളുമായാൽ ഇത്തരത്തിലുള്ള അടുപ്പം വളർത്തിയെടുക്കാനാവില്ല.

ചുരുക്കത്തിൽ, ഭാഷാമാധ്യമത്തിനു വേണ്ടിയുള്ള സമരം മലയാളഭാഷയുടെ നിലനിൽപിനും വികാസത്തിനും വേണ്ടിയുള്ള രാഷ്‌ട്രീയസമരമാണ്‌. ഇന്നു വളർന്നുവരുന്ന `ആഗോളവൽക്കരണ' ത്തിന്റെ പേരിലുള്ള നവകൊളോണിയൽ സാംസ്‌കാരിക രൂപങ്ങൾക്കെതിരായ സമരവുമായിരിക്കുമത്‌. ഈ സമരമേറ്റെടുക്കാൻ മലയാള ഭാഷയ്‌ക്കും മലയാളിക്കും കഴിവുണ്ട്‌. മലയാളം മുരടിച്ച, ജഡമായ ഭാഷയല്ല. വമ്പിച്ച വികാസസാധ്യതയുള്ള ജീവനുള്ള ഭാഷയാണ്‌.

ഭാഷാമാധ്യമത്തിനു വേണ്ടിയുള്ള പോരാട്ടം എങ്ങനെ?

മലയാളത്തിനുവേണ്ടി പോരാടുമ്പോൾ അതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒഴിവാക്കണം. പോരാട്ടത്തിന്റെ ലക്ഷ്യനിർണയം നടത്താനുള്ള ചില നിർദേശങ്ങൾ താഴെ നൽകുന്നു.

1) കേരളത്തിലെ വിദ്യാഭ്യാസരൂപങ്ങളുടെ മുഴുവൻ ബോധന മാധ്യമം മലയാളമാകണമെന്ന താണ്‌ നമ്മുടെ പോരാട്ടത്തിന്റെ അന്തിമലക്ഷ്യം. ആ ലക്ഷ്യത്തിലെത്താനായി ചില ചവിട്ടുപടി കൾ കയറേണ്ടതുണ്ട്‌.

2) ഇന്നത്തെ തൃഭാഷാ പദ്ധതി ചില ഭേദഗതികളോടെ നിലനിർത്താം. ഒന്നാമത്തെ ഭേദഗതി, പ്രാദേശികഭാഷ (മലയാളം) ബോധനത്തിന്റെ മുഖ്യഭാഷയാകണം. മറ്റു ഭാഷകൾ അനുബന്ധ ഭാഷകളായിമാത്രം കണക്കാക്കണം. അനുബന്ധഭാഷകളിൽ മറ്റു ഇന്ത്യൻ ഭാഷകളും വിദേശ ഭാഷകളും ഉൾപ്പെടുത്താം.

3) പ്രൈമറി വിദ്യാഭ്യാസ തലത്തിൽ ബോധനമാധ്യമവും എഴുത്തുഭാഷയും മലയാളമാകണം. മലയാളത്തിൽ സാമാന്യജ്ഞാനം നേടിയതിനുശേഷം മറ്റു ഭാഷകൾ പഠിപ്പിച്ചാൽ മതി (ഉദാ: 5-6 സ്റ്റേൻഡേർഡുകൾ മുതൽ) അവ ഒരു കാരണവശാലും ബോധനമാധ്യമമാകരുത്‌.

4) മതസമുദായ സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിലും മലയാളം തന്നെ ബോധനമാധ്യമമാ ക്കണം. അവർക്കും മറ്റു ഭാഷകൾ പഠിപ്പിക്കാം. അവ മലയാളത്തിനു പകരമാകാൻ പാടില്ല.

5) സെക്കണ്ടറി വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിൽ മലയാളം ബോധന മാധ്യമമായുള്ള കോഴ്‌സുകൾ അംഗീകരിക്കപ്പെടണം. ഇന്ന്‌ മലയാളത്തിൽ പരീക്ഷയെഴുതാൻ അനുവാദമുണ്ട്‌. അതനസരിച്ച്‌ ബോധന രൂപങ്ങളും പഠനഗ്രന്ഥങ്ങളുമുണ്ടാകണം. പ്രൊഫഷണൽ കോഴ്‌സുകളിലും മലയാളം അംഗീകരിക്കണം.

6) ഉന്നത വിദ്യാഭ്യസത്തിനും ശാസ്‌ത്രസാങ്കേതിക പഠനത്തിലും സഹായകരമായ വിധത്തിൽ ലോക വൈജ്ഞാനിക മേഖലയിലെ പ്രധാന ഗ്രന്ഥങ്ങളെല്ലാം മലയാളത്തിൽ പ്രസിദ്ധീകരി ക്കാനും സമാനമായ മലയാളഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും ബൃഹത്തായ പദ്ധതികൾ തയ്യാറാക്കണം. കേരളഭാഷ ഇൻസ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തിൽ സർവകലാശാലകളിലെ പ്രസി ദ്ധീകരണ വിഭാഗങ്ങൾ (അവയില്ലാത്ത സർവകലാശാലകളിൽ പ്രസിദ്ധീകരണ വിഭാഗങ്ങൾ ഉണ്ടാകണം) സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ്‌, കേരള ശാസ്‌ത്രസാഹിത്യ അക്കാദമി, കേരള ശാസ്‌ത്രസാഹിത്യ പരഷത്ത്‌ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരി ക്കണം ഈ പരിപാടി. വിദ്യാലയങ്ങളിലെ പഠനത്തിനു സഹായിക്കുന്ന ഉന്നതനിലവാരത്തി ലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ദാരിദ്ര്യം പരിഹരിക്കുകയാണ്‌ ഈ പരിപാടിയുടെ ലക്ഷ്യം.

7) മലയാള പഠനത്തോടൊപ്പം കഴിയാവുന്നത്ര ഇന്ത്യൻ-വിദേശഭാഷകൾ പഠിക്കാനുള്ള സൗക ര്യവും നൽകണം. ഹയർസെക്കണ്ടറി തലത്തിൽ സർട്ടിഫിക്കറ്റ്‌ കോഴ്‌സുകളായും ഉന്നതവി ദ്യാഭ്യാസ രംഗത്ത്‌ ഓപ്‌ഷണൽ സ്വഭാവമുള്ള ക്രെഡിറ്റ്‌ കോഴ്‌സുകളായും ഇവ പഠിപ്പിക്കാം. ഉന്നത വിദ്യാഭ്യാസരംഗത്തും ഹയർ സെക്കണ്ടറി തലത്തിലും ഇംഗ്ലീഷ്‌നുള്ള പ്രാധാന്യം വെട്ടികുറയ്‌ക്കണം.

8) കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്‌.ഇ., സ്‌കൂളുകളിലും മലയാളം നിർബന്ധിതമായി പഠിപ്പിക്കണം. ഇംഗ്ലീഷ്‌മീഡിയം നഴ്‌സറി നിയമനിർമാണത്തിലൂടെ നിർത്തലാക്കണം. നിലവി ലുള്ള അൺഎയ്‌ഡഡ്‌ സ്‌കൂളുകളും മലയാളം ബോധനമാധ്യമമാക്കണം. (ഉദാഹരണത്തിന്‌, ആദ്യത്തെ ഏഴുവർഷം ബോധനഭാഷ മലയാളമായിരിക്കണം എന്നത്‌ എസ്‌.എസ്‌എൽ.സി പരീക്ഷയെഴുതുന്നതിന്‌ നിർബന്ധിതമാക്കണം.)

9) വർഷങ്ങൾക്കു മുമ്പാരംഭിച്ച മലയാളം ലെക്‌സീക്കണിന്റെ ജോലി കഴിയാവുന്നത്ര വേഗത്തിൽ ചെയ്‌തുതീർക്കണം. മുമ്പു ഭാഷാ ഇൻസ്റ്റിറ്റിയൂട്ട്‌ പ്രസിദ്ധീകരിച്ച വൈജ്ഞാനിക ശബ്‌ദാവലി മുതലായ ഗ്രന്ഥങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കണം. അധ്യാപകപരീശീലത്തിലും സ്‌കൂളുകളിലും കോളേജുകളിലും ഇത്തരം അടിസ്ഥാന ഭാഷാ ഗ്രന്ഥങ്ങളുമായുള്ള പരിചയം ഉറപ്പുവരുത്തണം.

മേൽ സൂചിപ്പിച്ചവ ഒരു തുടക്കം മാത്രമാണ്‌. മലയാളം ബോധനമാധ്യമമായുള്ള പൊതുവിദ്യാഭ്യാസം തുടക്കത്തിന്റെ ആദ്യഘട്ടവും. സമൂഹത്തിലെ ഏറ്റവും തീക്ഷണമായ സാംസ്‌കാരിക സമരങ്ങളിലൊന്നായിരിക്കും കേരളത്തിൽ നടക്കുക. മലയാളത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കുചേരാൻ എല്ലാ വിദ്യാഭ്യാസ പ്രവർത്തകരും തയ്യാറാകണം.


  • ബോധന മാധ്യമം മാതൃഭാഷയാക്കുക
  • അൺഎയ്‌ഡഡ്‌ - ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകൾ നിർത്തലാക്കുക


  • അശാസ്‌ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത്‌ നിർത്തുക
  • ഹയർസെക്കന്ററിതലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്‌ കൈമാറുക.


  • പൊതുവിദ്യാഭ്യാസം തൊഴിലധിഷ്‌ഠിതമാക്കുക
  • ഉന്നതവിദ്യാഭ്യാസം സംസ്ഥാനത്തിന്റെ വികസന-വൈജ്ഞാനികാവശ്യങ്ങൾക്കനുസരിച്ച്‌ പുനരാവിഷ്‌കരിക്കുക.


  • വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാമൂഹ്യനിയന്ത്രണം ഉറപ്പാക്കുക.



"https://wiki.kssp.in/index.php?title=ബോധനമാധ്യമം_മാതൃഭാഷയിൽ&oldid=3088" എന്ന താളിൽനിന്ന് ശേഖരിച്ചത്