മേപ്പയ്യൂർ (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേപ്പയ്യൂർ യൂണിറ്റ് ചരിത്രം

ആമുഖം

ശാസ്ത്രവും യുക്തിയും ചരിത്ര ബോധവുമാണ് സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തുന്ന ഘടകങ്ങൾ.1917 ൽ നടന്ന ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം ലോകത്താകെയുള്ള മർദ്ദിതരുടേയും അധ:സ്ഥിതരുടേയും ആശാകിരണമായിരുന്നു.എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ആ പ്രതീക്ഷ അസ്തമിച്ചു.

ആഗോള സമ്പദ് വ്യവസ്ഥയും രാഷ്ട്രീയവും സാംസ്കാരികവും അതിവേഗത്തിൽ കോർപ്പറേറ്റ് മൂലധനം സർവ്വമേഖലകളേയും അതിൻ്റെ വരുതിയിലാക്കിക്കഴിഞ്ഞു.ഫൈനാൻസ് മൂലധനശക്തികളുടെ അടങ്ങാത്ത ആർത്തി വർധമാനമായ പ്രകൃതി ചൂഷണത്തിനും അത് മൂലം ഭൂമിയുടെ നിലനിൽപ്പ് തന്നെയും അവതാളത്തിലാക്കുന്നു.സാമൂഹ്യ വിപ്ലവത്തിൻ്റെ ഫലമായി മാത്രമേ ചൂഷിതരുടേയും മർദ്ദിതരുടേയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.എന്നിരുന്നാലും സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന നിസ്വരുടെ പ്രയാസങ്ങൾ അൽപമെങ്കിലും ലഘൂകരിക്കുന്നതിലൂടെ അവരെ അവകാശബോധമുള്ളവരാക്കാനും നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും മൂലധന ശക്തികൾക്കെതിരെ അവരെ ഒന്നടങ്കം സജ്ജരാക്കുക എന്ന കടമയിൽ പുരോഗമന ശക്തികൾക്കാകെ ഒരു ചാലക ശക്തിയായ് വർത്തിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് പരിശ്രമിക്കുന്നു.ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ ചരിത്രത്തെ മനസിലാക്കുകയും വർത്തമാനത്തെ അപഗ്രഥിക്കുകയും ഭാവി കരുപ്പിടിപ്പിക്കുകയും വേണം.

1962 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് വെച്ച് രൂപീകരിച്ച ശേഷം ഏറ്റെടുത്തിട്ടുള്ള എല്ലാ പരിപാടികളും കേരളീയ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതിനു സഹായകമായിട്ടുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.കേരളത്തെ സമ്പൂർണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റിയത് പരിഷത്ത് തുടങ്ങിവെച്ച പ്രവർത്തനം സർക്കാർ തലത്തിൽ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതിൻ്റെ ഫലമായാണ്.പഠിതാക്കൾ മുഴുവൻ സാക്ഷരർ ആകില്ല എങ്കിലും അവരുടെ സംഘബോധവും ലോകവീക്ഷണവും ജനാധിപത്യത്തിന് ഉത്തേജകമായിട്ടുണ്ട്.നാം ആവിഷ്കരിച്ച വിഭവ ഭൂപട നിർമാണം പഞ്ചായത്ത് തല വികസന ആസൂത്രണത്തിലൂടെ ജനകീയാസൂത്രണ പ്രസ്ഥാനമായ് വളർന്ന് വിദ്യാഭ്യാസ മേഖല,പരിസ്ഥിതി മേഖല,ആരോഗ്യ മേഖല,ഊർജ്ജ മേഖല,ഉപഭോക്തൃ സംരക്ഷണം,ജെൻഡർ,ചെറുകിട തൊളിൽ പരിശീലനങ്ങൾ മനുഷ്യ ജീവിതത്തിൻ്റെ എല്ലാമേഖലകളിലും പുരോഗമനപരമായ കാഴ്ചപാട് മുന്നോട്ട് വെക്കാനും അതിനുവേണ്ടി പ്രവർത്തിക്കാനും പരിഷത്തിനു കഴിഞ്ഞു.

പരിഷത്ത് രൂപീകരിച്ച ആദ്യ വർഷങ്ങളിൽ ജനങ്ങളെ ശാസ്ത്ര ബോധവും യുക്തിചിന്തയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിംപോസിയങ്ങൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക എന്ന രീതിയിലാണ് അവലംബിച്ചത്.പിന്നീട് ശാസ്ത്ര കേരളം,യൂറീക്ക,ശാസ്ത്ര ഗതി എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു.

യൂണിറ്റ് ആരംഭം

1980 മുതലാണ് പരിഷത്ത് മേപ്പയ്യൂർ കേന്ദ്രമായ് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.ഇതിൻ്റെ ആരംഭ ദിശയിൽ മേപ്പയ്യൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ സമീപപ്രദേശങ്ങളിലുള്ളവർ അംഗങ്ങളായി ഉണ്ടായിരുന്നു.അരിക്കുളം പ്രദേശത്തുകാരനായിരുന്ന ശ്രീ. സി പത്മനാഭൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത്.പ്രധാനമായും മേപ്പയൂർ ടൌൺ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആദ്യ കാലത്ത് സംഘടിപ്പിച്ചിരുന്നത്.പിൽകാലത്ത് നരക്കോട്, നിടുംപൊയിൽ എന്നീ പ്രദേശങ്ങളിൽ ഇതിലെ പ്രവർത്തകരുടെ മുൻകൈയിൽ യൂണിറ്റുകൾ രൂപീകരിച്ചു.ഈ യൂണിറ്റുകൾ ആദ്യ ഘട്ടങ്ങളിൽ നല്ല പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നിടുംപൊയിൽ യൂണിറ്റ് ഇപ്പോൾ നിലവിലില്ല.നരക്കോട് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.മേപ്പയ്യൂർ യൂണിറ്റിൽ നിലവിൽ 72 അംഗങ്ങളാണുള്ളത്.

പ്രവർത്തന മേഖല

ദേശീയസമര പാരമ്പര്യത്തിൻ്റേയും പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള ഒരു ജനസമൂഹമാണ് ഈ യൂണിറ്റ് പരിധിയിലുള്ളത്, സ്വന്തമായ കലാസാംസ്കാരിക തനിമയും ഈ പ്രദേശത്തിൻ്റെ പ്രത്യേകതയാണ്.ഭൂരിപക്ഷവും ഹിന്ദുവിഭാഗത്തിൽപ്പെട്ടവരും മുസ്ലീംവിഭാഗക്കാരും ഇവിടെ അതിവസിക്കുന്നു.പട്ടികജാതി വിഭാഗക്കാരും ഏറെയുണ്ട്.മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂർ,ജനകീയ മുക്ക്,മേപ്പയ്യൂർ,എടത്തിൽ മുക്ക്,മഠത്തുംഭാഗം,ചങ്ങരംവെള്ളി,കായലാട്,മേപ്പയ്യൂർ ടൌൺ,മഞ്ഞക്കുളം,പാവട്ട്കണ്ടി മുക്ക്, വിളയാട്ടൂർ,നരിക്കുനി എന്നീ പന്ത്രണ്ട് വാർഡുകളാണ് യൂണിറ്റിൻ്റെ പ്രവർത്തനമേഖല.ഗ്രാമ പഞ്ചായത്തിൻ്റെ ഔദ്യോഗിക രേഖ പ്രകാരം ഈ പ്രദേശത്തിൻ്റെ ഭൂവിസ്തൃതി 1637 ഹെക്ടറും ജനസംഖ്യ 19729 മാണ്.

കോഴിക്കോട് ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി അറബിക്കടലിൽ നിന്നും പത്ത് കിലോമീറ്റർ കിഴക്ക് മാറി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു.ഇതിലെ 25% പ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളാണ്. കുടിവെള്ള പ്രശ്നവും മണ്ണൊലിപ്പിൻ്റെ പ്രശ്നവും ഈ ഉയർന്ന പ്രദേശങ്ങളിലുണ്ട്.മലബാറിൻ്റെ "നെല്ലറ" എന്നറിയപ്പെടുന്ന കരുവോട് കണ്ടംചിറയുടെ ഒരു ഭാഗം യൂണിറ്റ് പ്രദേശത്തിൽ ഉൾപ്പെടുന്നു.ഈ മേഖല ഇപ്പോഴും പൂർണമായും കൃഷിയോഗ്യമാക്കപ്പെട്ടിട്ടില്ല.ചരിഞ്ഞ പ്രദേശങ്ങളും പാടശേഖരങ്ങൾ ഉൾപ്പെടുന്ന സമതലവും കൂടിച്ചേർന്നതാണീ പ്രദേശം.

മേപ്പയ്യൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ,ഗവൺമെൻ്റ് എൽ.പി സ്കൂൾ വിളയാട്ടൂർ ഉൾപ്പടെ 15 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു.മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രം,രണ്ട് സ്വകാര്യ ആശുപത്രികൾ,മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ എന്നിവയും പ്രവർത്തിക്കുന്നു.

യൂണിറ്റിൻ്റെ പരിധിയിൽ 19 അംഗൻവാടികളും പ്രവർത്തിച്ചുവരുന്നു.ഈ അടുത്തകാലം വരെ ആളുകളുടെ പ്രധാന ഉപജീവനമാർഗം കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു.കഴിഞ്ഞ രണ്ട് ദശകത്തിനിടയ്ക്ക് നിർമാണമേഖലയിലേക്ക് ധാരാളം യുവാക്കൾ തൊഴിൽ ചെയ്ത് കടന്നുവന്നിട്ടുണ്ട്.ഗൾഫ് മേഖലയിലേക്ക് ധാരാളം ആളുകൾ ഇവിടെ നിന്നും തൊഴിൽ തേടി പോയിട്ടുണ്ട്.ഇപ്പോൾ ഈ കാര്യത്തിൽ കാര്യമായ കുറവുവന്നിട്ടുണ്ട്.ഉയർന്ന വിദ്യഭ്യാസം ലഭിച്ച യുവതലമുറകൾ വളരെ ചെറിയ ശതമാനം സർക്കാർ-സ്വകാര്യ മേഖലകളിലും തൊഴിൽ നേടിയിട്ടുണ്ട്.

രൂപീകരണം

1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈകളിലാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു.

പ്രധമ യൂണിറ്റ് സെക്രട്ടറിയായി ശ്രീ. കെ.എം ചന്ദ്രൻ മാസ്റ്ററും പ്രസിഡൻ്റായി ശ്രീ. സി. പത്മനാഭൻ മാസ്റ്ററും പ്രവർത്തിച്ചു.പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ടി.ദാമോധരൻ,തട്ടാറത്ത് വിജയൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആദ്യകാല പ്രവർത്തകരിൽ ഉൾപ്പെടുന്നു.

കെ.പി കായലാട് മേപ്പയ്യൂർ യൂണിറ്റ് രൂപീകരണത്തിനു മുമ്പേ പരിഷത്ത് സഹയാത്രികനായിരുന്നു.അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് പലപ്പോഴായി പരിഷത്ത് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇം.എം കുഞ്ഞിരാമൻ കൊഴുക്കല്ലൂർ, ടി രാഘവൻ നരക്കോട് എന്നിവർ പരിഷത്ത് സഹയാത്രികരായിരുന്നു.

1980 ൽ ശാസ്ത്രകലാജാഥയ്ക്ക് മേപ്പയ്യൂരിൽ നൽകിയ സ്വീകരണം ഗാംഭീര്യം കൊണ്ട് ജില്ലാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.ജാതയ്ക്ക് വോണ്ടിയുള്ള ചിലവിലേക്ക് നടന്ന പുസ്തകവില്പനയുടെ ക്വാട്ട നിശ്ചയിച്ച സമയത്തേക്കാൾ നേരത്തേ തന്നെ വിറ്റ് തീരുകയും പിന്നീട് വീണ്ടും പുസ്തകങ്ങൾ വരുത്തി വിൽപന നടത്തിയതും ഒരു അനുഭവമായിരുന്നു.ഇതിൻ്റെ സംഘാടക ചെയർമാനായി പ്രവർത്തിച്ചത് സഃ കെ.കെ രാഘവനും കൺവീനർ സി.പത്ഭനാഭൻ മാസ്റ്ററുമായിരുന്നു.

പരിഷത്ത് പരിപാടികളുടെ അന്നത്തെ പ്രചരണ രീതികൾ വളരെ ശ്രദ്ധിക്കപ്പെട്ടു.പച്ച ഓലമടലും,ചേമ്പിലകളും,വാഴ ഇലകളും പോസ്റ്ററുകളായി ഉപയോഗിച്ചു.പരമ്പരാഗത വാദ്യോപകരണങ്ങളായ ചെണ്ട,തുടി എന്നിവ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.ഇത്തരം വാദ്യങ്ങൾ അന്യംനിന്ന് കൊണ്ടിരിക്കുന്ന ആ കാലത്ത് ഇവയുടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ പരിഷത്ത് പരിപാടി ഉണ്ടല്ലോ എന്നരീതിയിൽ പ്രതികരിച്ചിരുന്നു.

1980-85 കാലഘട്ടത്തിൽ മേപ്പയ്യൂർ യൂണിറ്റിൻ്റെ പ്രവർത്തനം ഏറെ സജീവമായിരുന്നു.പരിഷത്തിൻ്റെ ദൈനംദിന സംഘടനാപ്രവർത്തനത്തോടൊപ്പം പരിഷത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളേയും അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂണിറ്റ് സജീവ ചർച്ച നടത്തി.ചർച്ചയുടെ ഫലമായി പലഘട്ടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം നിലച്ചുപോയവരെ SSLC എഴുതിക്കുക എന്ന ലക്ഷ്യത്തോടെ SSLC നൈറ്റ് ക്ലാസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും സമീപപ്രദേശങ്ങളിലുള്ളവരും അടക്കം 50 പഠിതാക്കൾ ഈ ക്ലാസിൽ പങ്കെടുത്തു.

1982 ജനുവരി മാസത്തിൽ ആരംഭിച്ച ക്ലാസുകളിലെ പങ്കാളിത്തം നാട്ടിലെ പണംപയറ്റും വിവാഹവും മുറുകിയപ്പോൾ കുറഞ്ഞുവന്നു.1983 മാർച്ചിലെ പരീക്ഷയ്ക്കിരുന്ന പതിനൊന്നു പഠിതാക്കളും വിജയം വരിച്ചു.പി.നാരായണൻ(കൊഴുക്കല്ലൂർ),കുഞ്ഞിച്ചോയി ചെറുവത്ത്,നാരായണൻ ചെറിയ പുത്തഞ്ചേരി,എൻ കേളപ്പൻ മാസ്റ്റർ(ജനകീയമുക്ക്),റാസാഖ്(കുരുടിമുക്ക്),ടി.ശ്രീധരൻ നരക്കോട്,വി.കെ കണാരൻ മഞ്ഞക്കുളം,ഉണ്ണി(ഇരിങ്ങത്ത്) എന്നിവർ പഠിതാക്കളിൽ ഉൾപ്പെടുന്നു.ഇതിൽ രണ്ടുപേർ അദ്ധ്യാപകരായും രണ്ടുപേർ സർക്കാർ സർവ്വീസിലും ജോലി നേടി.

നൈറ്റ് ക്ലാസുകളിലെ അദ്ധ്യാപകർ ഏറെയും പരിഷത്ത് പ്രവർത്തകർ തന്നെയായിരുന്നു.സി.പത്മനാഭൻ മാസ്റ്റർ,കെ.എം ചന്ദ്രൻ മാസ്റ്റർ,പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,എം.എം കരുണാകരൻ മാസ്റ്റർ,താട്ടാറത്ത് വിജയൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ ഇവരെ കൂടാതെ വട്ടക്കണ്ടി ബാലൻമാസ്റ്റർ,മൊയ്തീൻ മാസ്റ്റർ എന്നിവരും ക്ലാസ് നടത്തിപ്പിന് സഹായിച്ചു.

ഒരുവർഷത്തിലധികം നീണ്ടു നിന്ന നൈറ്റ് ക്ലാസ് ഏറെ ത്യാഗ പൂർവമായ പ്രവർത്തനമായിരുന്നു.അരിക്കുളത്തുകാരനായ പത്മനാഭൻ മാസ്റ്റർ കാൽനടയായി സഞ്ചരിച്ചാണ് വീട്ടിൽ എത്തിയിരുന്നത്.വഴിയെ ചാവട്ട് വെച്ച് അമ്മാവനായ വി.കെ കേളപ്പൻ മാസ്റ്റർ(മുൻ പഞ്ചായത്ത് പ്രസിഡൻ്റ്) കണ്ടാൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നകാര്യം പത്മനാഭൻ മാസ്റ്റർ മരന്നിട്ടില്ല.സ്വന്തം വാഹനങ്ങൾ വളരെയധികം പരിമിതമായിരുന്ന അക്കാലത്ത് എം.എസ് നമ്പൂതിരിയുടെ വീട്ടിൽ രാത്രി സമയത്ത് ട്യൂഷൻ കഴിഞ്ഞ് അവിടുത്തെ സൈക്കിൾ പത്മനാഭൻ മാസ്റ്റർക്ക് കൊടുത്ത് വിട്ട് പിറ്റേന്ന് രാവിലെ തിരിച്ചെത്തിച്ച് കൊടുക്കാറുള്ളതും പത്മനാഭൻ മാസ്റ്റർ ഓർമിക്കുന്നു.തികച്ചും സൌജന്യാടിസ്ഥാനത്തിൽ നടത്തിയ ക്ലാസിൻ്റെ സെൻ്റ് ഓഫ് പഠിതാക്കൾ ചേർന്ന് ആഘോഷപൂർവ്വം നടത്തി.

1980-85 കാലയളവിൽ തന്നെയാണ് ഗ്രാമശാസ്ത്രജാഥകൾ പരിഷത്ത് സംഘടച്ചിപ്പിച്ചത്.1983 രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് ഒരു ജാഥ എന്ന രീതിയിൽ വയനാട്-കോഴിക്കോട് മേഖലാ ജാഥ നടന്നു.ഈ ജാഥയിൽ മേപ്പയ്യൂരിൽ നിന്ന് സി.പത്മനാഭൻ മാസ്റ്ററും മേപ്പയ്യൂരിലെ എം.രാജൻ മാസ്റ്റർ കൽപ്പത്തൂർ യൂണിറ്റിൻ്റെ പ്രതിനിഥിയായും പങ്കെടുത്തു.ജാഥ കാൽനടജാഥയായാണ് സംഘിടിപ്പിക്കപ്പെട്ടത്.മുഴുവൻ നടക്കുകയല്ല, ഒരു കേന്ദ്രത്തിൽ നിന്നും കുറേ നടക്കുകയും (ജനവാസകേന്ദ്രങ്ങളിലൂടെ) പിന്നീട് ലൈൻ ബസിൽ സഞ്ചരിക്കുകയും വീണ്ടും ജനവാസകേന്ദ്രങ്ങളിലൂടെ നടക്കുകയും എന്ന രീതിയാണ് അവലംബിച്ചത്.ജാഥ ഒരു കേന്ദ്രത്തിൽ എത്തിയാൽ അവിടെയുള്ള സംഘാടകരും ജാഥാംഗങ്ങളും കൂടി പരിസരവാദികളെ നേരിട്ട്പോയി ക്ഷണിച്ചു.ഒന്നിച്ചു വിളിച്ചുകൂട്ടി പരിപാടികൾ അവതരിപ്പിക്കുക എന്ന രീതിയിലാണ് ഇതു നടത്തിയത്.

ഇത്തരം ജാഥകൾക്ക് വേണ്ടി മുദ്രാ ഗീതങ്ങൾ പല അവസരങ്ങളിലും രചിച്ചുതന്നിത്തുള്ളത് മേപ്പയ്യൂരിലെ പരിഷത്ത് സഹയാത്രികനായിരുന്ന കെ.പി കായലാടാണ്.അത്തരം മുദ്രാഗീതങ്ങൾ കായലാട് വാമൊഴിയായ് പറഞ്ഞ് കൊടുക്കുന്നത് സി.പത്മനാഭൻ മാസ്റ്റർ എഴുതിയെടുക്കാറായിരുന്നു പതിവ്.പത്മനാഭൻ മാസ്റ്ററുടെ ഓർമയിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു മുദ്രാഗീതം ഇങ്ങനെ,


അരുമനാട് നമ്മളെ

വളർത്ത നാട് കേരളം

അനുദിനം മെലിഞ്ഞ്

പോയതിനെന്തുകാരണം

മലകളുണ്ട് പുഴകളുണ്ട്

കായലുണ്ട് കാണുവാൻ

തെങ്ങിനങ്ങൾ ഉണ്ട്

നോക്കു ഭംഗിയാസ്വദിക്കുവാൻ

അങ്ങുനോക്കൂ തലയിൽ

മൊട്ട മാത്രമുള്ള മലകളെ

കൊണ്ടു പോയതാർ നമുക്ക്-

നീർതരും വനങ്ങളെ

മലിനമാണ് നമ്മളിന്നു

വീർപ്പിടുന്ന വായുവും

മരണകാരിയാണു നാം

കുഴിച്ചിടുന്നതധികവും

കാശു കയ്യിലില്ലയെങ്കിൽ

എന്തു വിദ്യനേടുവാൻ

കാശ് കാർക്ക് മാർക്ക് കള്ള

ഡിഗ്രിഫിറ്റ് ചെയ്യുവാൻ

ഉണരുവിൻ ഉയർത്തുവിൻ

ഉറങ്ങുവോരയൊക്കയും

സഹകരിച്ചു ഒരുക്കുവിൻ

കുതിക്കുവിൻ തകർക്കുവിൻ

പ്രബുദ്ധരാം ജനങ്ങളെ

പുതിയപാത പുതിയഗാഥ

ശാസ്ത്രജാഥ ലോകരേ..

രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വാർത്തയും വയനാട്ടിലെ ആദിവാസിയായ തോലൻ പട്ടിണികൊണ്ട് മരിച്ച വാർത്തയും ഒരേ ദിവസമാണ് പത്രത്തിൽ വന്നത്.വയനാട് കോഴിക്കോട് ജില്ലാ ജാഥ വയനാട്ടിൽ എത്തിയദിവസമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്.ആ സംഭവങ്ങളെ അധികരിച്ച് സി.പത്മനാഭൻ മാസ്റ്റർ ഇങ്ങനെ പാടി,

ശൂന്യാകശത്തെത്തി രാകേഷ്

എല്ലാവർക്കും ഗമയായ്

തോലൻ ചത്തു പട്ടിണികൊണ്ട്

അയ്യോ നമ്മുടെ ഗമ പോയി

"https://wiki.kssp.in/index.php?title=മേപ്പയ്യൂർ_(യൂണിറ്റ്)&oldid=10435" എന്ന താളിൽനിന്ന് ശേഖരിച്ചത്