സുസ്ഥിരവികസനം സാമൂഹ്യനീതി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:11, 18 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ)

ആമുഖം

കഴിഞ്ഞ നാലഞ്ച് വർഷമായി വികസനത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ സംസ്ഥാനത്തുടനീളം നടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റുമാർ മുതൽ ഇന്ത്യൻ യൂണിയൻ പ്രസിഡണ്ട് വരെ ഈ ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ വികസനത്തെ മുൻനിർത്തി അക്കാദമീയവും ജനകീയവുമായ സെമിനാറുകൾ, സമ്മേളനങ്ങൾ, പദയാത്രകൾ, പ്രക്ഷോഭങ്ങൾ എന്നിവയൊക്കെ നടന്നിരിക്കുന്നു. പത്രങ്ങളും ഇതര മാധ്യമങ്ങളും അവരുടേതായ രീതിയിൽ വികസനചർച്ചകൾ സംഘടിപ്പിച്ചുവരുന്നു. ഇങ്ങിനെ കേരളവികസനത്തിന്റെ വിശദാംശങ്ങൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്യുന്ന സ്വാഗതാർഹമായ ഒരു പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എന്നാൽ ഇത്തരം ചർച്ചകളുടെ അജണ്ട നിശ്ചയിക്കുന്നതിന് ചില മാദ്ധ്യമങ്ങളും സമൂഹത്തിൽ വലിയ രൂപത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മേൽത്തട്ടിലുള്ള സമ്പന്ന വിഭാഗങ്ങളും ശ്രമിക്കുകയാണ്. പലപ്പോഴും ഇവർ നിശ്ചയിക്കുന്ന കള്ളികൾക്കുള്ളിലേക്ക് ചർച്ചകളെ ഒതുക്കിയെടുക്കുന്നതിന് ഇവർക്ക് കഴിയുന്നുണ്ടുതാനും. കേരളവികസനത്തിന് ചില ഒറ്റമൂലി പദ്ധതികൾ നിർദ്ദേശിക്കുകയും അതംഗീകരിക്കുന്നവർ, അംഗീകരിക്കാത്തവർ എന്നിങ്ങനെ വികസനാനുകൂലികളും വികസന വിരുദ്ധരുമാണെന്നു വരുത്തൽ തുടങ്ങിയവയാണ് ഇവർ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ. യഥാർത്ഥത്തിൽ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ ഇത്തരം ചർച്ചകളിൽ പ്രതിഫലിക്കാതെ വരുന്നു. അല്ലാതുള്ള എല്ലാ സംവാദങ്ങളെയും തമസ്‌കരിക്കാനും വിവാദങ്ങൾ വളർത്തിയെടുക്കാനുമുള്ള മേൽപ്പറഞ്ഞ അജണ്ടാ നിർമ്മാതാക്കളുടെ വിരുതിന്നു മുന്നിൽ വികസനപ്രശ്‌നങ്ങളുടെ യഥാർത്ഥ രാഷ്ട്രീയം നഷ്ടമാകുന്നു.

ഇത്തരം ചർച്ചകളുടെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഇടപെടലുകൾ കാര്യമായി നടക്കുന്നില്ലെന്നതും ഖേദകരമാണ്. പൊള്ളത്തരം എടുത്തുകാണിക്കാൻ വേണ്ട വിവരങ്ങളും വസ്തുതകളും ശേഖരിക്കാനോ അപഗ്രഥിച്ച് ഉപയോഗിക്കാനോ ഉള്ള ശ്രമങ്ങളും വളരെ പരിമിതമാണ്. ഇന്നത്തെ വികസന സംവാദങ്ങൾ മിക്കതും വസ്തുതകളുടെ പിൻബലത്തോടെയുള്ളതല്ല. സാമാന്യയുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ വെച്ച് ഓരോരുത്തരും തങ്ങൾക്ക് വേണ്ടത് സമർത്ഥിച്ചെടുക്കുകയാണ്.

ഈ നില മാറ്റി കേരളവികസന ചർച്ചകളെ വസ്തുതകളുടെയും അനുഭവങ്ങളുടെയും പിൻബലത്തോടെ ഗുണപരമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഇത്തരം ചർച്ചകളിൽ ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇതിന്ന് സഹായകമായ വസ്തുതകൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കണം. ആ രീതിയിൽ, വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ നടക്കുന്നതും ജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതും വികസനത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിൽ ഊന്നുന്നതുമായ ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. കേരള വികസന ചർച്ചയിൽ ഇത്തരം ഒരു ഇടപെടൽ നടത്താനാണ് പരിഷത്ത് എന്നും ആഗ്രഹിച്ചിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വികസന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക വഴി നേടിയ അനുഭവങ്ങളും പലപ്പോഴായി നടത്തിയ പഠനങ്ങളുമാണ് പരിഷത്തിന് ഈ രംഗത്ത് പ്രധാനമായും കൈമുതലായിട്ടുള്ളത്. 1976-ൽ പ്രസിദ്ധീകരിച്ച 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകവും അതിനെത്തുടർന്ന് നടത്തിയ വിപുലമായ ക്ലാസുകളുമാണ് കേരളവികസനവുമായി ബന്ധപ്പെട്ട ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യ പ്രവർത്തനാനുഭവം. തുർന്ന് ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണം, പരിസ്ഥിതി ഊർജരംഗത്തെ ഇടപെടലുകൾ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം, അധികാര വികേനന്ദ്രീകര രംഗത്തെ പ്രവർത്തനം തുടങ്ങി നിരന്തരമായ ഒട്ടേറെ ഇടപെടലുകൾക്ക് പരിഷത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ സന്ദർഭത്തിലും ലഘുലേഖകളും പുസ്തകങ്ങളുമായി ഒട്ടേറെ പ്രസിദ്ധീകരണങ്ങളും പരിഷത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കലാജാഥയടക്കമുള്ള കാമ്പയിനുകളുമായി ബന്ധപ്പെട്ടും അല്ലാതെയും നിരന്തരം ജനങ്ങളുമായി സംവാദങ്ങളിലേർപ്പെട്ടത് സംഘടനയുടെ കാഴ്ചപ്പാടിൽ വളർച്ചയും കൃത്യതയുമുണ്ടാവുന്നതിന് സഹായിച്ചിട്ടുമുണ്ട്. 2004-05ൽ കേരളപഠനമെന്ന പേരിൽ ഒരു സമഗ്രപരിപാടി പരിഷത്ത് ഏറ്റെടുക്കുകയുണ്ടായി. കേരളം എങ്ങിനെ ജീവിക്കുന്നു എങ്ങിനെ ചിന്തിക്കുന്നു എന്നറിയുന്നതിന് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കോർപറേഷനുകളും ഉൾപ്പെടുത്തി 6000 വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വേ ആയിരുന്നു ഇതിന്റെ പ്രധാന പ്രവർത്തനം. ഇതിൽ നിന്നു ലഭ്യമായിട്ടുള്ള വിവരങ്ങൾ കേരള വികസനത്തെ സംബന്ധിച്ചു കുറേക്കൂടി കൃത്യതയുള്ള നിലപാടുകൾ സ്വീകരിക്കാൻ സഹായകമാണ്. ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളുമായി ഈ അവസരത്തിൽ പങ്കിടുന്നത് ഗുണകരമാണെന്ന് പരിഷത്ത് കരുതുന്നു.

അതോടൊപ്പം കേരളവികസനം സംബന്ധിച്ച് പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഇവിടെ നടത്തുന്നത്. സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (CDS) അടക്കമുള്ള വിവിധ ഏജൻസികളും ദേശീയ സാമ്പിൾ സർവ്വേ ഡിപ്പാർട്ടുമെന്റും നടത്തിയിട്ടുള്ള പഠനങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെയുള്ള വിവിധ വിവരങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ ഉള്ളടക്കം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. കേരളവികസനം സംബന്ധിച്ച് നല്ലൊരു ജനകീയ സംവാദം വളർത്തിക്കൊണ്ടുവരാൻ കഴിയണമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഇതുവഴി ആഗ്രഹിക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇന്നത്തെ സ്ഥിതി

ഈ വർഷത്തെ സംസ്ഥാന ബജറ്റിനു മുന്നോടിയായി കേരള നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകനത്തിൽ കേരളത്തിൽ വലിയ തോതിലുള്ള സാമ്പത്തിക വളർച്ച ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷത്തെ കേരളത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയായി കണ്ടെത്തിയിട്ടുള്ള 9.2% എന്നത് അഖിലേന്ത്യാ ശരാശരിയേക്കാൾ ഉയർന്നതാണ്. ലോകത്തിലെ പല വികസിത രാഷ്ട്രങ്ങളുടെയും വളർച്ചാനിരക്കുകളുമായി താരതമ്യപ്പെടുത്തിയാലും നാം ഏറെ മുന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോഴും കടുത്ത ജീവിതപ്രയാസങ്ങളിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവരുന്ന കേരളീയരുടെ എണ്ണവും കൂടി വരുന്നതായി അനുഭവങ്ങളിൽ നിന്ന് നമുക്കറിയാം. സാമൂഹ്യസംഘർഷങ്ങളും ഏറിവരികയാണ്. കൊള്ളയും കൊലയും പട്ടാപ്പകലുള്ള പിടിച്ചുപറികളും ഗുണ്ടാവിളയാട്ടവുമൊക്കെ നിത്യസംഭവങ്ങളാവുന്നുവെന്നത് കേരളീയന്റെ നേരനുഭവങ്ങളാണ്. തൊഴിലില്ലായ്മ പെരുകുന്നുവെന്നത് കണക്കുകളന്വേഷിക്കാതെ തന്നെ നമുക്ക് ബോധ്യമുണ്ട്. നമ്മുടെ കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ട് എന്നതിന് ജീവിതം ഗതിമുട്ടിയ കർഷകത്തൊഴിലാളികളും കടക്കെണിയിൽപ്പെട്ട് ആത്മഹത്യയിലഭയം പ്രാപിക്കുന്ന കർഷകരും തെളിവു നൽകുന്നുണ്ട്. ദിവസേനയെന്ന തോതിൽ വ്യവസായസ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുന്നു. എവിടെയോ കുഴപ്പമുണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ എന്താണത് എന്നതു സംബന്ധിച്ചും പരിഹാര മാർഗ്ഗങ്ങൾ സംബന്ധിച്ചും ഏകാഭിപ്രായമല്ല നിലനിൽക്കുന്നത്.അതുകൊണ്ടുതന്നെ കേരളവികസനം സംബന്ധിച്ച് വ്യത്യസ്ത സമീപനങ്ങളുണ്ടാവുന്നതും സ്വാഭാവികമാണ്. വസ്തുതകളുടെ അടിസ്ഥാനത്തിൽ നടക്കുന്ന ജനകീയചർച്ചകളിലൂടെ മാത്രമേ പൊതുവായൊരു നിലപാടിലേക്ക് എത്തിച്ചേരാനാവുകയൂള്ളൂ. നേരത്തെ സൂചിപ്പിച്ചതുപോലെ വിവിധ പഠനങ്ങളിൽ നിന്നും സർക്കാർ പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ തുടർന്നു ക്രോഡീകരിച്ചിരിക്കുന്നത് ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്. ഔദ്യോഗികമായ സ്ഥിതിവിവരക്കണക്കുകളും ജീവിതാനുഭവങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് കേരളീയരുടെ ജീവിതവും ചിന്തയും തമ്മിലുള്ള ഐക്യവും അന്തരവും മനസ്സിലാക്കുന്നതിന്നായി വിപുലമായൊരു പഠനത്തിലേക്ക് ശാസ്ത്രസാഹിത്യ പരിഷത്തിനെ നയിച്ചത്. ജീവിതാനുഭവങ്ങളിലൂടെ ഇതിനകം എത്തിച്ചേർന്ന അനുമാനങ്ങളെ വസ്തുതകളുടെ പിൻബലത്തോടെ പൂർണ്ണമായി ശരിവെക്കുന്ന നിഗമനങ്ങളിലേക്കാണ് കേരളപഠനം നമ്മെ എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രേഖകളും ചില വസ്തുതകൾ ഉയർത്തുന്നുണ്ട്. ഇവയിലെ നിരീക്ഷണങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാവുന്നതാണ്.

അസമത്വം വർദ്ധിക്കുന്നു

വരുമാനം, ഉപഭോഗച്ചെലവുകൾ, വിവിധ ഉപഭോഗവസ്തുക്കളുടെ ഉടമസ്ഥത, വീടിന്റെ അവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള ഒരു പരിശോധനയാണ് പരിഷത്ത് നടത്തിയിട്ടുള്ള കേരളപഠനത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഇതുപ്രകാരം കേരളത്തിലെ 15.1 ശതമാനം ആളുകൾ പരമദരിദ്രർ എന്നു പറയാവുന്ന ഒന്നാംഗ്രൂപ്പിൽപ്പെടുന്നു. ദരിദ്രർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാംഗ്രൂപ്പിൽ 34.8ശതമാനം ജനങ്ങളുണ്ട്. ഇടത്തരക്കാരുടെ മൂന്നാംഗ്രൂപ്പിൽ 41.2 ശതമാനം ആളുകളാണുള്ളത്. മേലേതട്ടായ സമ്പന്നവിഭാഗ (ഉയർന്ന മദ്ധ്യവർഗം) മായ നാലാം ഗ്രൂപ്പിൽ 8.8 ശതമാനം പേർ മാത്രമാണുള്ളത്. (പട്ടികയിൽ കുടുംബങ്ങളുടെ ശതമാനവും നൽകിയിട്ടുള്ളത് ശ്രദ്ധിക്കുക.) കേരളപഠനം നമ്മുടെ വിഭവങ്ങളെ ആരു നിയന്ത്രിക്കുന്നു എന്നതിനെ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങൾ നൽകുന്നു. ഏറ്റവും മുകളിലെ ശ്രേണിയിലെ 10% ജനങ്ങൾ ആകെ വരുമാനത്തിന്റെ 42%വും ദരിദ്രരായ ഏറ്റവും താഴത്തെ ശ്രേണിയിലെ 10% ജനങ്ങൾ വരുമാനത്തിന്റെ 1.3% വും മാത്രമാണ് നിയന്ത്രിക്കുന്നത്. ജനങ്ങളിൽ ദരിദ്രപകുതി വരുമാനത്തിന്റെ 17.2%വും സമ്പന്നരായ മറുപകുതി വരുമാനത്തിന്റെ 82.8%വും നിയന്ത്രിക്കുന്നു. ഇതേ ഭിന്നതകൾ തന്നെ വിവിധ വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ലഭ്യതയിലും കാണാം. ദരിദ്രരുടെ ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർക്കിടയിൽ കോളേജിൽ പഠിച്ചവർ 2.6 % മാത്രമെ ഉള്ളൂ. എന്നാൽ സമ്പന്നരുടെ നാലാം വിഭാഗത്തിൽ ഇത് 40.5% ആണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിച്ചവരാകട്ടെ, യഥാക്രമം 0.2%വും 8.4%വും ആണ്. കേരളീയരിൽ സ്വത്തിന്റേയും വരുമാനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതയിലെ അസമത്വം ഗണ്യമായി കൂടിവരികയാണ് എന്നാണ് ഇതു കാണിക്കുന്നത്.

ദാരിദ്ര്യം

അസമത്വത്തിന്റെ വർദ്ധന ദാരിദ്ര്യത്തിന്റെ അളവിനെയും സൂചിപ്പിക്കുന്നു. കേരളപഠനത്തിന്റെ കണക്കുകൾ അനുസരിച്ച് 46.2% വും ദരിദ്രരോ പരമദരിദ്രരോ ആണ്. അതായത്, വിഭവങ്ങൾ,വിദ്യാഭ്യാസം തുടങ്ങിയവയുടെ ഉടമസ്ഥതയുടെയും നിയന്ത്രണത്തിന്റെയും കാര്യത്തിൽ താഴെതട്ടിലുള്ളവരും ഉപരിവിഭാഗങ്ങളും തമ്മിലുള്ള അന്തരം അതിഭീമമാണ്. ഇതാണ് ദാരിദ്ര്യത്തിന്റെ സൂചകമായി കണക്കാക്കേണ്ടത്; ഇപ്പോൾ ദാരിദ്ര്യരേഖ അളക്കുന്ന കലോറി കണക്ക് മാത്രമല്ല. ഔദ്യോഗിക കണക്കുകൾ പലപ്പോഴും പൊതുസംവിധാനങ്ങളുടെ സേവനം ചുരുക്കിക്കൊണ്ടുവരാനുള്ള തന്ത്രങ്ങൾ ആയാണ് ഉപയോഗിക്കുന്നത്. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ദരിദ്രർ കൂടുതലുള്ളത്. കേരളത്തിൽ പട്ടികജാതി, പട്ടികവർഗ്ഗത്തിൽപ്പെട്ട ജനങ്ങൾ കൂടുതലുള്ളതും ഈ ജില്ലകളിൽ തന്നെയാണ്.

ഉൽപ്പാദന മേഖലകൾ ശോഷിക്കുന്നു

ജീവിത ഗുണനിലവാരത്തിന്റെ ഉയർന്ന സൂചികകൾ നിലനിർത്തിക്കൊണ്ടുതന്നെ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിഞ്ഞതിന്റെ ചിത്രമാണ് 2005ലെ സാമ്പത്തിക അവലോകനം വരച്ചു കാണിക്കുന്നത്. ഇന്ത്യയിൽ 2005-06ൽ 8.1% സാമ്പത്തിക വളർച്ച ഉണ്ടായപ്പോൾ കേരളത്തിൽ ഇത് 9.2% മാണെന്ന് അവലോകനത്തിൽ പറയുന്നു. കേരളം മുൻകാലങ്ങളിലും ജനനനിരക്ക്, മരണനിരക്ക്, ശിശുമരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങിയ സാമൂഹ്യജീവിതഗുണതയുടെ സൂചകാങ്കങ്ങളിലെല്ലാം മുന്നിലായിരുന്നു, എന്നാൽ അക്കാലത്ത് സാമ്പത്തിക വളർച്ച കുറവായിരുന്നു. 1980കളുടെ അവസാനത്തോടെ ഈ സ്ഥിതി മാറി നാം സാമ്പത്തിക വളർച്ച കൈവരിച്ചുതുടങ്ങി. പ്രതിവർഷം 5-6% നിരക്കിൽ കേരള സമ്പദ് വ്യവസ്ഥ വളരുകയാണെന്ന് മറ്റു പഠനങ്ങളും കാണിക്കുന്നു. (പട്ടിക 3ഉം 4ഉം ഇക്കാര്യങ്ങൾ കൂടുതൽ വിശദീകരിക്കുന്നവയാണ്. ) എന്നാൽ നാം നേടുന്ന ഈ വളർച്ച ഏതൊക്കെ മേഖലകളിലാണെന്നതിന്റെ പരിശോധന വളരെ പ്രധാനപ്പെട്ടതാണ്. കൃഷി, വനവിഭവങ്ങൾ, മത്സ്യമേഖല, ഖനനം തുടങ്ങി പ്രകൃതിയിൽനിന്ന് നേരിട്ട് സമ്പത്തുൽപ്പാദിപ്പിക്കുന്ന മേഖലകളിൽ നമ്മുടെ സാമ്പത്തിക വളർച്ച കേവലം 2.5% മാത്രമാണ്. ഈ മേഖലയിൽ നിന്ന് സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ വിഹിതമാവട്ടെ കുറഞ്ഞുവരികയുമാണ്. 2002-03ൽ 19.7% ആയിരുന്നു ഈ മേഖലയുടെ വിഹിതമെങ്കിൽ 2003-04-ൽ അത് 18.8% ആയും 2004- 05ൽ അത് 16.8% ആയും കുറഞ്ഞു. കൃഷിയുടെ പങ്ക് 16.1%ത്തിൽ നിന്നും 13.9% ആയിക്കുറഞ്ഞതാണ് ഇതിൽ പ്രധാനപ്പെട്ടത്. കാർഷികരംഗത്തെ ഈയവസ്ഥ കണക്കിൽ മാത്രമല്ല അനുഭവത്തിലും നമുക്ക് ബോധ്യമുള്ളതാണല്ലോ. വ്യവസായം ഉൾപ്പെടുന്ന മൂല്യവർദ്ധനവിന്റെ മേഖലയാണ് രണ്ടാമത്തേത്. ദ്വിതീയമേലയിൽ 11.3% വളർച്ചയുണ്ട് എന്നാണ് സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്. എന്നാൽ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണമേഖല ദ്വിതീയമേഖലയിൽപ്പെട്ടതാണ് ഈ മെച്ചപ്പെട്ട അവസ്ഥയുടെ കാരണമെന്ന് കണക്ക് സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ കഴിയും. സംസ്ഥാനത്തിന്റെ വരുമാനത്തിൽ വ്യവസായങ്ങളുടെ പങ്ക് 6.7 ശതമാനം മാത്രമായിരിക്കുമ്പോൾ നിർമ്മാണമേഖലയുടെ പങ്ക് 11.8 ശതമാനമാണ്. വ്യവസായത്തിന്റെ പങ്ക് 2002-03ൽ 8.2 ശതമാനമുണ്ടായിരുന്നത് 2003-04ൽ 7.6 ശതമാനമായും 2005-06 ൽ 6.7 ശതമാനമായും കുറയുകയാണുണ്ടായത്. അതായത് വ്യാപകമായി നടക്കുന്ന നിർമ്മാണപ്രവർത്തനമൊഴിച്ചാൽ കാര്യമായ ചലനമൊന്നും ദ്വിതീയമേഖലയിൽ നടക്കുന്നില്ല. വീടുകളും ഫ്‌ളാറ്റുകളും വ്യാപാരസ്ഥാപനങ്ങളുമായി നിരവധി കെട്ടിടങ്ങൾ ഉയർന്നുവരുന്നുവെങ്കിലും കടുത്ത വ്യാവസായികമുരടിപ്പ് ഉണ്ടാവുന്നുവെന്ന നമ്മുടെ അനുഭവം ശരിവെക്കുന്നതാണ് ഈ കണക്കുകളും. മൂന്നാമത്തെ ജീവിതത്തുറയായ സേവനമേഖലയിൽ 13.8 ശതമാനം വളർച്ചയുണ്ടാവുന്നതായാണ് സാമ്പത്തിക അവലോകനം കണ്ടെത്തുന്നത്. മാത്രവുമല്ല സംസ്ഥാന വരുമാനത്തിന്റെ അറുപത്തി ഒന്നു ശതമാനം പങ്കു നൽകുന്നതും സേവനമേഖലയാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാങ്കിംഗ്, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയ മേഖലകളാണ് ഇതിൽത്തന്നെ പ്രധാന പങ്കുവഹിക്കുന്നത്. (നേരത്തേ ദ്വിതീയ മേഖലയിൽക്കണ്ട നിർമ്മാണ മേഖലയുടെ കുതിപ്പ് യഥാർത്ഥത്തിൽ ഇതിനോട് ചേർത്ത് വായിക്കാവുന്നതുമാണ്.) സേവനമേഖലയിൽ സാധാരണക്കാർക്ക് ഏറെ പ്രധാനപ്പെട്ട പൊതുഭരണരംഗത്തിന്റെ പങ്ക് കുറഞ്ഞുവരുന്നതായും കണക്കുകൾ കാണിക്കുന്നുണ്ട്. കാർഷിക-വ്യാവസായിക മേഖലകൾ അഥവാ യഥാർത്ഥ ഉൽപ്പന്ന ഉൽപാദന മേഖലകൾ ശോഷിക്കുകയും സേവനമേഖല പുഷ്ടിപ്പെടുകയും ചെയ്യുന്ന അസാധാരണമായൊരു അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നതെന്ന് ഈ കണക്കുകളും അനുഭവവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരളപഠനത്തിൽ ലഭ്യമായ കണക്കു വെച്ച് കേരളത്തിൽ 38% പേരും കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. 6 ശതമാനത്തോളം പേർ പരമ്പരാഗത വ്യവസായങ്ങളിൽ പണിയെടുക്കുന്നവരാണ്. 1.7 ശതമാനം പേർ ആധുനിക വ്യവസായരംഗത്തെയാണ് ആശ്രയിക്കുന്നത്. കാർഷിക-വ്യാവസായിക മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന തകർച്ച ഈ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന, ആകെ ജനസംഖ്യയിൽ പകുതിയോളം വരുന്ന ജനങ്ങളെ പാപ്പരാക്കിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. മുമ്പ് നാം കണ്ട വർദ്ധിച്ചുവരുന്ന അസമത്വത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഉൽപാദനമേഖലകളിലുണ്ടാവുന്ന ഈ തകർച്ചയാണെന്നും അനുമാനിക്കാവുന്നതാണ്.

സാമൂഹ്യഅപചയം

കമ്പോളയുക്തി സൃഷ്ടിക്കുന്ന കേരളത്തിന്റെ മറ്റൊരു വശം കൂടി 'സാമ്പത്തിക അവലോകനം' അനാവരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി കേരള സമൂഹത്തിലുണ്ടായ അപചയത്തിന്റെ സൂചികകളാണവ. അതനുസരിച്ച് 2001-04 കാലയളവിൽ കുറ്റകൃത്യങ്ങളിൽ 11.62% ന്റെ വർദ്ധനവുണ്ടായിരിക്കുന്നു. ഇതേ കാലത്ത് തന്നെ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിൽ 6.27% ന്റേയും കുട്ടികളിലെ പീഡനങ്ങളിൽ 46 ശതമാനത്തിന്റേയും ബലാത്സംഗ കേസുകളിൽ 148 ശതമാനത്തിന്റേയും വർദ്ധനയുണ്ടായി. മദ്യപാനം, റോഡപകടങ്ങൾ, ആത്മഹത്യ എന്നിവ ഗണ്യമായി വർദ്ധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. പ്രതിശീർഷ മദ്യ ഉപഭോഗത്തിൽ കേരളം ഏതാണ്ട് ഒന്നാം സ്ഥാനത്തേക്കെത്തിയിരിക്കുന്നു. വരുമാനം, ആസ്തി എന്നിവ വെച്ച് പരിശോധിക്കുമ്പോൾ ജനങ്ങളിൽ ഏതാണ്ട് പകുതിയും ഇടത്തരക്കാരോ ഉയർന്ന ഇടത്തരക്കാരോ ആണ്. ഇത്തരത്തിൽ ശക്തമായൊരു മദ്ധ്യവർഗ്ഗം നിലനിൽക്കുന്നത് കേരളത്തിന്റെ സംസ്‌കാരത്തിൽ മദ്ധ്യവർഗ്ഗമൂല്യങ്ങൾക്ക് വലിയ സ്വാധീനമുള്ള അവസ്ഥ ഉണ്ടാക്കിയിരിക്കുന്നു. ഒരു ഉപഭോഗ സംസ്ഥാനമായി നമ്മെ മാറ്റിത്തീർക്കുന്നതിൽ ഈ മദ്ധ്യവർഗ്ഗം വലിയ പങ്കാണ് വഹിക്കുന്നത്. മാത്രമല്ല എന്തും വാങ്ങിക്കൂട്ടാനുള്ള തൃഷ്ണ കാരണം വരുമാനത്തിന് പൂരകമല്ലാത്തവിധം ഉപഭോഗം വർദ്ധിച്ചിരിക്കയാണ്.

കടം പെരുകുന്നു

കേരളത്തിൽ വലിയൊരു വിഭാഗം കുടുംബങ്ങളുടെ കടം പെരുകി വരുന്നതായാണ് പഠനം കാണിക്കുന്നത്. അവശ്യ ജീവിതച്ചെലവുകൾ കൂടിവരുകയും ഉല്പാദനം മുരടിക്കുകയും ചെയ്യുമ്പോൾ ജീവിതച്ചെലവുകൾക്ക് പണം കണ്ടെത്താൻ സാധാരണ ജനങ്ങൾക്കാവുന്നില്ല. ഇതുവരെ അവരെ നിലനിർത്തിയ സർക്കാർ സഹായം ഇല്ലാതാകുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് കടം പെരുകുന്നത്. ദരിദ്രർക്ക് പുതുതായി കടം വാങ്ങേണ്ടിവരുന്നത് മുൻകടങ്ങൾ വീട്ടാനോ, ചികിത്സക്കോ കല്യാണച്ചെലവിനോ വേണ്ടിയാണ്. ഉപഭോഗം കൂടുംതോറും വ്യക്തിഗത കടബാദ്ധ്യതയും പെരുകുന്നു. ജനങ്ങളുടെ വ്യക്തിഗതകടത്തോടൊപ്പം കേരളസർക്കാരിന്റെ കടവും അടിക്കടി വർദ്ധിച്ചുവരുന്നതായാണ് സാമ്പത്തിക അവലോകനം കാണിക്കുന്നത്. പൊതുകടം ഏതാണ്ട് 42,000 കോടി ക.യാണ് എന്നാണ് ഔദ്യോഗികകണക്ക്. ഇതുവെച്ച് നോക്കിയാൽത്തന്നെ പൊതുകടത്തിന്റെ പങ്കെന്ന നിലയിലുള്ള കേരളത്തിലെ പ്രതിശീർഷ കടം ഏതാണ്ട് 14,000 ക. ആണ്. വർഷത്തിൽ 8-9% സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോൾ അതുവഴിയുള്ള മിച്ചം സർക്കാറിലേക്ക് വരുന്നില്ലെന്നാണ് വർദ്ധിച്ചുവരുന്ന പൊതുകടത്തിന്റെ ഭാരം കാണിക്കുന്നത്.

സാമൂഹ്യനീതിയും സമത്വവും നിഷേധിക്കുന്നു

സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായിരുന്നു കേരളത്തിലെ വികസനപ്രക്രിയ. അറിവും കഴിവും പണത്തിനും പ്രതാപത്തിനും കീഴ്‌പെട്ടിരുന്നില്ല. പൊതുസംവിധാനങ്ങളും സർക്കാരിന്റെ ഇടപെടലുമായിരുന്നു ഈ മുന്നേറ്റത്തിന് കാരണം. എന്നാൽ ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി ഈ മേഖലകളിലെല്ലാമുള്ള ഇടപെടൽ ഘട്ടം ഘട്ടമായി കുറഞ്ഞുവരികയാണ്. സാമൂഹ്യസുരക്ഷാ മേഖലകളിൽ നിന്നുള്ള ഗവൺമെന്റിന്റെ പിൻമാറ്റം സാമൂഹ്യനീതിയും സമത്വവും നിഷേധിക്കുന്ന സ്ഥിതിയാണുണ്ടാക്കുന്നത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം, ഭൂപരിഷ്‌കരണം, മിനിമം കൂലി എന്നിവയെല്ലാം ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. ഭൂവിതരണത്തിൽ വരുന്ന മാറ്റങ്ങൾ ഇതിന് ഉദാഹരണമാണ്. കേരളപഠനം നൽകുന്ന വിവരങ്ങൾ കാണിക്കുന്നത് ഭൂപരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഭൂമി ലഭിച്ച ദരിദ്ര ഇടത്തരവിഭാഗങ്ങൾക്ക് ഭൂമി ക്രയവിക്രയത്തന്റെ ഭാഗമായി നഷ്ടപ്പെടുകയാണെന്നാണ്. ഉപരിവിഭാഗത്തിന്റെ കയ്യിലുള്ള ഭൂമി വർദ്ധിച്ചുവരികയും ചെയ്യുന്നു. പുതിയ രീതിയിലുള്ള ഭൂകേന്ദ്രീകരണത്തെയാണ് ഇതു കാണിക്കുന്നത്. ചിലയിടങ്ങളിൽ പാട്ടവ്യവസ്ഥ പോലും തിരികെ വരുന്നതായി സൂചനകളുണ്ട്. ഏറ്റവും പ്രധാനമായി കർഷകതൊഴിലാളികൾ അടക്കം അധ്വാനശേഷിയുള്ളവർക്ക് ഭൂമിയില്ല. അവർക്ക് തുടർച്ചയായി പണിയും കുറയുന്നു. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ഉണ്ടായ നേട്ടങ്ങൾ നഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനകളാണിവ.

വാണിജ്യവൽക്കരണം

മുൻപു കണ്ടതുപോലെ വർദ്ധിച്ചുവരുന്ന പൊതുകടം ചൂണ്ടിക്കാട്ടി എല്ലാ ജീവിത രംഗങ്ങളിലും വാണിജ്യവൽക്കരണത്തിന്റെ ആക്കം കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലെ സ്വാശ്രയവൽക്കരണം ധനകാര്യ രംഗത്തേയും അവശ്യ സേവനരംഗങ്ങളിലേയും സ്വകാര്യവൽക്കരണം പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കൽ എന്നിവയൊക്കെയാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.

പ്രകൃതിവിഭവങ്ങളിലെ കടന്നാക്രമണം

കേരളത്തിലെ വികസന പ്രതിസന്ധിക്ക് പരിഹാരമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം പദ്ധതികളും പ്രകൃതി വിഭവശോഷണവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്നവയാണ്. എക്‌സ്പ്രസ് വേ, കരിമണൽ ഖനനം, മതികെട്ടാനിലെയും വാഗമണിലേയും കായൽ തീരങ്ങളിലേയൂം കയ്യേറ്റങ്ങൾ, ആനന്ദവ്യവസായങ്ങൾ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. കേരളത്തിൽ ഇന്ന് നടക്കുന്ന വികസനപ്രക്രിയ പ്രകൃതിവിഭവങ്ങളിലെ കടന്നാക്രമണത്തെ ശക്തിപ്പെടുത്തുന്നതാണ്. മണ്ണ്, മണൽ, വെള്ളം, കല്ല്, പാറ, വനം എന്നിവയൊക്കെ വൻതോതിൽ ആക്രമിക്കപ്പെടുകയാണ്. ഇത് വിഭവസ്രോതസ്സുകളുടെ തകർച്ച, കാലാവസ്ഥാമാറ്റങ്ങൾ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവക്കെല്ലാം ഇടയാക്കുകയാണ്.

ലിംഗവിവേചനം

തൊഴിൽ-വികസന രംഗങ്ങളിൽ സ്ത്രീകൾക്കെതിരായിട്ടുള്ള വിവേചനം വർദ്ധിച്ചു വരുകയാണ. തൊഴിലിലെ സ്ത്രീപങ്കാളിത്തം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് 2001 ലെ സെൻസസ് റിപ്പോർട്ടും കേരളപഠനവും കാണിക്കുന്നത്. സെൻസസ് റിപ്പോർട്ടനുസരിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 15.3%വും കേരളപഠനമനുസരിച്ച് 13.1 ശതമാനവുമാണ്. മാത്രമല്ല, വീട്ടുപണി, അലക്ക്, നഴ്‌സറി, അംഗൻവാടി, കടകൾ, എസ്.ടി.ഡി ബൂത്ത് തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂലി കുറഞ്ഞ തൊഴിലുകളിലാണ് സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുന്നത് അഭ്യസ്ഥവിദ്യരായ സ്ത്രീകൾ പോലും സമ്പത്തുൽപ്പാദനപ്രക്രിയയിൽ പങ്കാളിയാകാതെ കേവലം 'വീട്ടമ്മ'യായി മാറിക്കൊണ്ടിരിക്കയാണ്.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ, പ്രത്യേകിച്ചും അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. തൊഴിലുള്ളവരായി കണക്കാക്കുന്നതിൽ തന്നെ നല്ലൊരു ഭാഗം-ഏതാണ്ട് 46%-കാർഷിക മേഖലയിലും പരമ്പരാഗത വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണെന്നതും അവരുടെ തൊഴിൽദിനങ്ങൾ കുറഞ്ഞുവരുകയാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. അസ്ഥിരതൊഴിലാളികളുടെ എണ്ണം സർവ്വീസ് മേഖലയിലും വർദ്ധിച്ചുവരുന്നു. തൊഴിലില്ലായ്മയെ കുറേക്കൂടി ആഴത്തിൽ പരിശോധിച്ചാൽ വ്യക്തമാവുന്ന മറ്റു ചില കാര്യങ്ങളുണ്ട്. വിദ്യാഭ്യാസയോഗ്യത തീരെ കുറഞ്ഞവരുടെയും ഉയർന്ന (ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ബിരുദങ്ങൾ തുടങ്ങിയ) വിദ്യാഭ്യാസയോഗ്യതയുള്ളവരുടെയും തൊഴിലില്ലായ്മ താരതമ്യേന ചെറുതാണ്. എന്നാൽ പത്താംക്ലാസും പ്ലസ്ടൂവും പഠിച്ചു നിൽക്കുന്ന യുവതീ യുവാക്കളിലാണ് വലിയതോതിൽ തൊഴിലില്ലായ്മ നിലനിൽക്കുന്നത്. ഇത്തരക്കാരിൽ ഏതാണ്ട് അഞ്ചിലൊന്നും തൊഴിൽരഹിതരാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. യാതൊരു വൈദഗ്ദ്ധ്യവും ആർജിക്കാൻ കഴിയാത്തവരായി ഇക്കൂട്ടർ മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഇതു നൽകുന്നത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിമിതിയാണ് ഇവിടെ വെളിവാകുന്നത്. തൊഴിലില്ലായ്മയോടൊപ്പംതന്നെ പരിശോധിക്കേണ്ട മറ്റൊന്നാണ് കേരളത്തിന്റെ കൂലിഘടനയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം. സെയിൽസ് ബോയ്‌സ് / ഗേൾസ്, കൊറിയർ സർവ്വീസ് ഏജന്റുമാർ തുടങ്ങി ഒട്ടേറെ അസംഘടിത തൊഴിൽ മേഖലകൾ വളർന്നുവരുന്നുണ്ട്. ഈ മേഖലകളിലൊക്കെ ലഭിക്കുന്ന കൂലി പലപ്പോഴും നിയമാനുസൃത മിനിമം കൂലിയേക്കാൾ കുറവായിരിക്കുന്നുവെന്നത് കേരളത്തിലെ കൂലിഘടനയെത്തന്നെ അട്ടിമറിക്കുന്ന സ്ഥിതി വന്നിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലകൾ എന്ന നിലയിൽ വളർന്നുവരുന്ന പുതിയതൊഴിൽ മേഖലയിലാവട്ടെ കൂലിഘടന അട്ടിമറിക്കുന്നതിനോടൊപ്പം തൊഴിലാളികൾക്ക് സംഘടിതരാവാനുള്ള അവസരം തന്നെ നിഷേധിക്കുന്ന അവസ്ഥയുമുണ്ട് തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലേയും സമൂഹത്തിലേയു

"https://wiki.kssp.in/index.php?title=സുസ്ഥിരവികസനം_സാമൂഹ്യനീതി&oldid=5718" എന്ന താളിൽനിന്ന് ശേഖരിച്ചത്