സുസ്ഥിരവികസനം സാമൂഹ്യനീതി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം കഴിഞ്ഞ നാലഞ്ച് വർഷമായി വികസനത്തെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ സംസ്ഥാനത്തുടനീളം നടക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റുമാർ മുതൽ ഇന്ത്യൻ യൂണിയൻ പ്രസിഡണ്ട് വരെ ഈ ചർച്ചകളിൽ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ വികസനത്തെ മുൻനിർത്തി അക്കാദമീയവും ജനകീയവുമായ സെമിനാറുകൾ, സമ്മേളനങ്ങൾ, പദയാത്രകൾ, പ്രക്ഷോഭങ്ങൾ എന്നിവയൊക്കെ നടന്നിരിക്കുന്നു. പത്രങ്ങളും ഇതര മാധ്യമങ്ങളും അവരുടേതായ രീതിയിൽ വികസനചർച്ചകൾ സംഘടിപ്പിച്ചുവരുന്നു. ഇങ്ങിനെ കേരളവികസനത്തിന്റെ വിശദാംശങ്ങൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്യുന്ന സ്വാഗതാർഹമായ ഒരു പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഇത്തരം ചർച്ചകളുടെ അജണ്ട നിശ്ചയിക്കുന്നതിന് ചില മാദ്ധ്യമങ്ങളും സമൂഹത്തിൽ വലിയ രൂപത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള മേൽത്തട്ടിലുള്ള സമ്പന്ന വിഭാഗങ്ങളും ശ്രമിക്കുകയാണ്. പലപ്പോഴും ഇവർ നിശ്ചയിക്കുന്ന കള്ളികൾക്കുള്ളിലേക്ക് ചർച്ചകളെ ഒതുക്കിയെടുക്കുന്നതിന് ഇവർക്ക് കഴിയുന്നുണ്ടുതാനും. കേരളവികസനത്തിന് ചില ഒറ്റമൂലി പദ്ധതികൾ നിർദ്ദേശിക്കുകയും അതംഗീകരിക്കുന്നവർ, അംഗീകരിക്കാത്തവർ എന്നിങ്ങനെ വികസനാനുകൂലികളും വികസന വിരുദ്ധരുമാണെന്നു വരുത്തൽ തുടങ്ങിയവയാണ് ഇവർ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ. യഥാർത്ഥത്തിൽ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ ഇത്തരം ചർച്ചകളിൽ പ്രതിഫലിക്കാതെ വരുന്നു. അല്ലാതുള്ള എല്ലാ സംവാദങ്ങളെയും തമസ്‌കരിക്കാനും വിവാദങ്ങൾ വളർത്തിയെടുക്കാനുമുള്ള മേൽപ്പറഞ്ഞ അജണ്ടാ നിർമ്മാതാക്കളുടെ വിരുതിന്നു മുന്നിൽ വികസനപ്രശ്‌നങ്ങളുടെ യഥാർത്ഥ രാഷ്ട്രീയം നഷ്ടമാകുന്നു. ഇത്തരം ചർച്ചകളുടെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഇടപെടലുകൾ കാര്യമായി നടക്കുന്നില്ലെന്നതും ഖേദകരമാണ്. പൊള്ളത്തരം എടുത്തുകാണിക്കാൻ വേണ്ട വിവരങ്ങളും വസ്തുതകളും ശേഖരിക്കാനോ അപഗ്രഥിച്ച് ഉപയോഗിക്കാനോ ഉള്ള ശ്രമങ്ങളും വളരെ പരിമിതമാണ്. ഇന്നത്തെ വികസന സംവാദങ്ങൾ മിക്കതും വസ്തുതകളുടെ പിൻബലത്തോടെയുള്ളതല്ല. സാമാന്യയുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ വെച്ച് ഓരോരുത്തരും തങ്ങൾക്ക് വേണ്ടത് സമർത്ഥിച്ചെടുക്കുകയാണ്. ഈ നില മാറ്റി കേരളവികസന ചർച്ചകളെ വസ്തുതകളുടെയും അനുഭവങ്ങളുടെയും പിൻബലത്തോടെ ഗുണപരമായി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങളുടേയും പങ്കാളിത്തം ഇത്തരം ചർച്ചകളിൽ ഉറപ്പുവരുത്തേണ്ടതുമുണ്ട്. ഇതിന്ന് സഹായകമായ വസ്തുതകൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കണം. ആ രീതിയിൽ, വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ നടക്കുന്നതും ജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നതും വികസനത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിൽ ഊന്നുന്നതുമായ ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്. കേരള വികസന ചർച്ചയിൽ ഇത്തരം ഒരു ഇടപെടൽ നടത്താനാണ് പരിഷത്ത് എന്നും ആഗ്രഹിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വികസന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക വഴി നേടിയ അനുഭവങ്ങളും പലപ്പോഴായി നടത്തിയ പഠനങ്ങളുമാണ് പരിഷത്തിന് ഈ രംഗത്ത് പ്രധാനമായും കൈമുതലായിട്ടുള്ളത്. 1976-ൽ പ്രസിദ്ധീകരിച്ച 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകവും അതിനെത്തുടർന്ന് നടത്തിയ വിപുലമായ ക്ലാസുകളുമാണ് കേരളവികസനവുമായി ബന്ധപ്പെട്ട ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യ പ്രവർത്തനാനുഭവം. തുർന്ന് ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണം, പരിസ്ഥിതി ഊർജരംഗത്തെ ഇടപെടലുകൾ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം, അധികാര വികേനന്ദ്രീകര രംഗത്തെ പ്രവർത്തനം തുടങ്ങി നിരന്തരമായ ഒട്ടേറെ ഇടപെടലുകൾക്ക് പരിഷത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഓരോ സന്ദർഭത്തിലും ലഘുലേഖകളും പുസ്തകങ്ങളുമായി ഒട്ടേറെ പ്രസിദ്ധീകരണങ്ങളും പരിഷത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. കലാജാഥയടക്കമുള്ള കാമ്പയിനുകളുമായി ബന്ധപ്പെട്ടും അല്ലാതെയും നിരന്തരം ജനങ്ങളുമായി സംവാദങ്ങളിലേർപ്പെട്ടത് സംഘടനയുടെ കാഴ്ചപ്പാടിൽ വളർച്ചയും കൃത്യതയുമുണ്ടാവുന്നതിന് സഹായിച്ചിട്ടുമുണ്ട്. 2004-05ൽ കേരളപഠനമെന്ന പേരിൽ ഒരു സമഗ്രപരിപാടി പരിഷത്ത് ഏറ്റെടുക്കുകയുണ്ടായി. കേരളം എങ്ങിനെ ജീവിക്കുന്നു എങ്ങിനെ ചിന്തിക്കുന്നു എന്നറിയുന്നതിന് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കോർപറേഷനുകളും ഉൾപ്പെടുത്തി 6000 വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ സർവ്വേ ആയിരുന്നു ഇതിന്റെ പ്രധാന പ്രവർത്തനം. ഇതിൽ നിന്നു ലഭ്യമായിട്ടുള്ള വിവരങ്ങൾ കേരള വികസനത്തെ സംബന്ധിച്ചു കുറേക്കൂടി കൃത്യതയുള്ള നിലപാടുകൾ സ്വീകരിക്കാൻ സഹായകമാണ്. ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളുമായി ഈ അവസരത്തിൽ പങ്കിടുന്നത് ഗുണകരമാണെന്ന് പരിഷത്ത് കരുതുന്നു. അതോടൊപ്പം കേരളവികസനം സംബന്ധിച്ച് പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെടുത്താനുള്ള ശ്രമം കൂടിയാണ് ഇവിടെ നടത്തുന്നത്. സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ് (CDS) അടക്കമുള്ള വിവിധ ഏജൻസികളും ദേശീയ സാമ്പിൾ സർവ്വേ ഡിപ്പാർട്ടുമെന്റും നടത്തിയിട്ടുള്ള പഠനങ്ങൾ തുടങ്ങിയവയിൽ നിന്നൊക്കെയുള്ള വിവിധ വിവരങ്ങളെ ആശ്രയിച്ചാണ് ഇതിന്റെ ഉള്ളടക്കം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളത്. കേരളവികസനം സംബന്ധിച്ച് നല്ലൊരു ജനകീയ സംവാദം വളർത്തിക്കൊണ്ടുവരാൻ കഴിയണമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഇതുവഴി ആഗ്രഹിക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇന്നത്തെ സ്ഥിതി

ഈ വർഷത്തെ സംസ്ഥാന ബജറ്റിനു മുന്നോടിയായി കേരള നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക അവലോകനത്തിൽ കേരളത്തിൽ വലിയ തോതിലുള്ള സാമ്പത്തിക വളർച്ച ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷത്തെ കേരളത്തിന്റെ മൊത്തം സാമ്പത്തിക വളർച്ചയായി കണ്ടെത്തിയിട്ടുള്ള 9.2% എന്നത് അഖിലേന്ത്യാ ശരാശരിയേക്കാൾ ഉയർന്നതാണ്. ലോകത്തിലെ പല വികസിത രാഷ്ട്രങ്ങളുടെയും വളർച്ചാനിരക്കുകളുമായി താരതമ്യപ്പെടുത്തിയാലും നാം ഏറെ മുന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോഴും കടുത്ത ജീവിതപ്രയാസങ്ങളിൽപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടിവരുന്ന കേരളീയരുടെ എണ്ണവും കൂടി വരുന്നതായി അനുഭവങ്ങളിൽ നിന്ന് നമുക്കറിയാം. സാമൂഹ്യസംഘർഷങ്ങളും ഏറിവരികയാണ്. കൊള്ളയും കൊലയും പട്ടാപ്പകലുള്ള പിടിച്ചുപറികളും ഗുണ്ടാവിളയാട്ടവുമൊക്കെ നിത്യസംഭവങ്ങളാവുന്നുവെന്നത് കേരളീയന്റെ നേരനുഭവങ്ങളാണ്. തൊഴിലില്ലായ്മ പെരുകുന്നുവെന്നത് കണക്കുകളന്വേഷിക്കാതെ തന്നെ നമുക്ക് ബോധ്യമുണ്ട്. നമ്മുടെ കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ട് എന്നതിന് ജീവിതം ഗതിമുട്ടിയ കർഷകത്തൊഴിലാളികളും കടക്കെണിയിൽപ്പെട്ട് ആത്മഹത്യയിലഭയം പ്രാപിക്കുന്ന കർഷകരും തെളിവു നൽകുന്നുണ്ട്. ദിവസേനയെന്ന തോതിൽ വ്യവസായസ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുന്നു. എവിടെയോ കുഴപ്പമുണ്ട് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ എന്താണത് എന്നതു സംബന്ധിച്ചും പരിഹാര മാർഗ്ഗങ്ങൾ സംബന്ധിച്ചും ഏകാഭിപ്രായമല്ല നിലനിൽക്കുന്നത്.അതുകൊണ്ടുതന്നെ കേരളവികസനം സംബന്ധിച്ച് വ്യത്യസ്ത സമീപനങ്ങളുണ്ടാവുന്നതും സ്വാഭാവികമാണ്. വസ്തുതകളുടെ അടിസ്ഥാനത്തിൽ നടക്കുന്ന ജനകീയചർച്ചകളിലൂടെ മാത്രമേ പൊതുവായൊരു നിലപാടിലേക്ക് എത്തിച്ചേരാനാവുകയൂള്ളൂ. നേരത്തെ സൂചിപ്പിച്ചതുപോലെ വിവിധ പഠനങ്ങളിൽ നിന്നും സർക്കാർ പ്രസിദ്ധീകരിച്ച സാമ്പത്തിക അവലോകനത്തിൽ നിന്നും ലഭ്യമായ വിവരങ്ങൾ തുടർന്നു ക്രോഡീകരിച്ചിരിക്കുന്നത് ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്. ഔദ്യോഗികമായ സ്ഥിതിവിവരക്കണക്കുകളും ജീവിതാനുഭവങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് കേരളീയരുടെ ജീവിതവും ചിന്തയും തമ്മിലുള്ള ഐക്യവും അന്തരവും മനസ്സിലാക്കുന്നതിന്നായി വിപുലമായൊരു പഠനത്തിലേക്ക് ശാസ്ത്രസാഹിത്യ പരിഷത്തിനെ നയിച്ചത്. ജീവിതാനുഭവങ്ങളിലൂടെ ഇതിനകം എത്തിച്ചേർന്ന അനുമാനങ്ങളെ വസ്തുതകളുടെ പിൻബലത്തോടെ പൂർണ്ണമായി ശരിവെക്കുന്ന നിഗമനങ്ങളിലേക്കാണ് കേരളപഠനം നമ്മെ എത്തിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രേഖകളും ചില വസ്തുതകൾ ഉയർത്തുന്നുണ്ട്. ഇവയിലെ നിരീക്ഷണങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാവുന്നതാണ്.

അസമത്വം വർദ്ധിക്കുന്നു

വരുമാനം, ഉപഭോഗച്ചെലവുകൾ, വിവിധ ഉപഭോഗവസ്തുക്കളുടെ ഉടമസ്ഥത, വീടിന്റെ അവസ്ഥ തുടങ്ങിയ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ചുകൊണ്ടുള്ള ഒരു പരിശോധനയാണ് പരിഷത്ത് നടത്തിയിട്ടുള്ള കേരളപഠനത്തിൽ സ്വീകരിച്ചിട്ടുള്ളത്. ഇതുപ്രകാരം കേരളത്തിലെ 15.1 ശതമാനം ആളുകൾ പരമദരിദ്രർ എന്നു പറയാവുന്ന ഒന്നാംഗ്രൂപ്പിൽപ്പെടുന്നു. ദരിദ്രർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാംഗ്രൂപ്പിൽ 34.8ശതമാനം ജനങ്ങളുണ്ട്. ഇടത്തരക്കാരുടെ മൂന്നാംഗ്രൂപ്പിൽ 41.2 ശതമാനം ആളുകളാണുള്ളത്. മേലേതട്ടായ സമ്പന്നവിഭാഗ (ഉയർന്ന മദ്ധ്യവർഗം) മായ നാലാം ഗ്രൂപ്പിൽ 8.8 ശതമാനം പേർ മാത്രമാണുള്ളത്. (പട്ടികയിൽ കുടുംബങ്ങളുടെ ശതമാനവും നൽകിയിട്ടുള്ളത് ശ്രദ്ധിക്കുക.) കേരളപഠനം നമ്മുടെ വിഭവങ്ങളെ ആരു നിയന്ത്രിക്കുന്നു എന്നതിനെ സംബന്ധിച്ച് സുപ്രധാനമായ വിവരങ്ങൾ നൽകുന്നു. ഏറ്റവും മുകളിലെ ശ്രേണിയിലെ 10% ജനങ്ങൾ ആകെ വരുമാനത്തിന്റെ 42%വും ദരിദ്രരായ ഏറ്റവും താഴത്തെ ശ്രേണിയിലെ 10% ജനങ്ങൾ വരുമാനത്തിന്റെ 1.3% വും മാത്രമാണ് നിയന്ത്രിക്കുന്നത്. ജനങ്ങളിൽ ദരിദ്രപകുതി വരുമാനത്തിന്റെ 17.2%വും സമ്പന്നരായ മറുപകുതി വരുമാനത്തിന്റെ 82.8%വും നിയന്ത്രിക്കുന്നു. ഇതേ ഭിന്നതകൾ തന്നെ വിവിധ വിഭാഗത്തിൽപെട്ടവരുടെ വിദ്യാഭ്യാസ ലഭ്യതയിലും കാണാം. ദരിദ്രരുടെ ഒന്നാമത്തെ ഗ്രൂപ്പിൽ പെട്ടവർക്കിടയിൽ കോളേജിൽ പഠിച്ചവർ 2.6 % മാത്രമെ ഉള്ളൂ. എന്നാൽ സമ്പന്നരുടെ നാലാം വിഭാഗത്തിൽ ഇത് 40.5% ആണ്. പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിച്ചവരാകട്ടെ, യഥാക്രമം 0.2%വും 8.4%വും ആണ്. കേരളീയരിൽ സ്വത്തിന്റേയും വരുമാനത്തിന്റേയും വിദ്യാഭ്യാസത്തിന്റെയും ലഭ്യതയിലെ അസമത്വം ഗണ്യമായി കൂടിവരികയാണ് എന്നാണ് ഇതു കാണിക്കുന്നത്.



പട്ടിക 1

വരുമാനത്തിലെ അസമത്വം

ജനങ്ങൾ 10% വിതം വരുമാനത്തിന്റെ അനുപാതം %
1 1.3
2 2.6
3 3.5
4 4.4
5 5.4
6 6.4
7 8.5
8 10.9
9 15.8
10 41.2

പട്ടിക 1എ

സാമൂഹ്യസാമ്പത്തിക ഗ്രൂപ്പിലെ വിതരണം

വിഭാഗം കുടുംബങ്ങൾ % ആളുകൾ %
പരമദരിദ്രർ 14.0 15.1
ദരിദ്രർ 32.2 34.8
ഇടത്തരക്കാർ 43.2 41.2
സമ്പന്നർ 10.6 8.8

ദാരിദ്ര്യം

അസമത്വത്തിന്റെ വർദ്ധന ദാരിദ്ര്യത്തിന്റെ അളവിനെയും സൂചിപ്പിക്കുന്നു. കേരളപഠനത്തിന്റെ കണക്കുകൾ അനുസരിച്ച് 46.2% വും ദരിദ്രരോ പരമദരിദ്രരോ ആണ്. അതായത്, വിഭവങ്ങൾ,വിദ്യാഭ്യാസം തുടങ്ങിയവയുടെ ഉടമസ്ഥതയുടെയും നിയന്ത്രണത്തിന്റെയും കാര്യത്തിൽ താഴെതട്ടിലുള്ളവരും ഉപരിവിഭാഗങ്ങളും തമ്മിലുള്ള അന്തരം അതിഭീമമാണ്. ഇതാണ് ദാരിദ്ര്യത്തിന്റെ സൂചകമായി കണക്കാക്കേണ്ടത്; ഇപ്പോൾ ദാരിദ്ര്യരേഖ അളക്കുന്ന കലോറി കണക്ക് മാത്രമല്ല. ഔദ്യോഗിക കണക്കുകൾ പലപ്പോഴും പൊതുസംവിധാനങ്ങളുടെ സേവനം ചുരുക്കിക്കൊണ്ടുവരാനുള്ള തന്ത്രങ്ങൾ ആയാണ് ഉപയോഗിക്കുന്നത്. പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ദരിദ്രർ കൂടുതലുള്ളത്. കേരളത്തിൽ പട്ടികജാതി, പട്ടികവർഗ്ഗത്തിൽപ്പെട്ട ജനങ്ങൾ കൂടുതലുള്ളതും ഈ ജില്ലകളിൽ തന്നെയാണ്.

ഉൽപ്പാദന മേഖലകൾ ശോഷിക്കുന്നു

ജീവിത ഗുണനിലവാരത്തിന്റെ ഉയർന്ന സൂചികകൾ നിലനിർത്തിക്കൊണ്ടുതന്നെ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിഞ്ഞതിന്റെ ചിത്രമാണ് 2005ലെ സാമ്പത്തിക അവലോകനം വരച്ചു കാണിക്കുന്നത്. ഇന്ത്യയിൽ 2005-06ൽ 8.1% സാമ്പത്തിക വളർച്ച ഉണ്ടായപ്പോൾ കേരളത്തിൽ ഇത് 9.2% മാണെന്ന് അവലോകനത്തിൽ പറയുന്നു. കേരളം മുൻകാലങ്ങളിലും ജനനനിരക്ക്, മരണനിരക്ക്, ശിശുമരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങിയ സാമൂഹ്യജീവിതഗുണതയുടെ സൂചകാങ്കങ്ങളിലെല്ലാം മുന്നിലായിരുന്നു, എന്നാൽ അക്കാലത്ത് സാമ്പത്തിക വളർച്ച കുറവായിരുന്നു. 1980കളുടെ അവസാനത്തോടെ ഈ സ്ഥിതി മാറി നാം സാമ്പത്തിക വളർച്ച കൈവരിച്ചുതുടങ്ങി. പ്രതിവർഷം 5-6% നിരക്കിൽ കേരള സമ്പദ് വ്യവസ്ഥ വളരുകയാണെന്ന് മറ്റു പഠനങ്ങളും കാണിക്കുന്നു. (പട്ടിക 3ഉം 4ഉം ഇക്കാര്യങ്ങൾ കൂടുതൽ വിശദീകരിക്കുന്നവയാണ്. ) എന്നാൽ നാം നേടുന്ന ഈ വളർച്ച ഏതൊക്കെ മേഖലകളിലാണെന്നതിന്റെ പരിശോധന വളരെ പ്രധാനപ്പെട്ടതാണ്. കൃഷി, വനവിഭവങ്ങൾ, മത്സ്യമേഖല, ഖനനം തുടങ്ങി പ്രകൃതിയിൽനിന്ന് നേരിട്ട് സമ്പത്തുൽപ്പാദിപ്പിക്കുന്ന മേഖലകളിൽ നമ്മുടെ സാമ്പത്തിക വളർച്ച കേവലം 2.5% മാത്രമാണ്. ഈ മേഖലയിൽ നിന്ന് സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ വിഹിതമാവട്ടെ കുറഞ്ഞുവരികയുമാണ്. 2002-03ൽ 19.7% ആയിരുന്നു ഈ മേഖലയുടെ വിഹിതമെങ്കിൽ 2003-04-ൽ അത് 18.8% ആയും 2004- 05ൽ അത് 16.8% ആയും കുറഞ്ഞു. കൃഷിയുടെ പങ്ക് 16.1%ത്തിൽ നിന്നും 13.9% ആയിക്കുറഞ്ഞതാണ് ഇതിൽ പ്രധാനപ്പെട്ടത്. കാർഷികരംഗത്തെ ഈയവസ്ഥ കണക്കിൽ മാത്രമല്ല അനുഭവത്തിലും നമുക്ക് ബോധ്യമുള്ളതാണല്ലോ. വ്യവസായം ഉൾപ്പെടുന്ന മൂല്യവർദ്ധനവിന്റെ മേഖലയാണ് രണ്ടാമത്തേത്. ദ്വിതീയമേലയിൽ 11.3% വളർച്ചയുണ്ട് എന്നാണ് സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്. എന്നാൽ കെട്ടിടനിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണമേഖല ദ്വിതീയമേഖലയിൽപ്പെട്ടതാണ് ഈ മെച്ചപ്പെട്ട അവസ്ഥയുടെ കാരണമെന്ന് കണക്ക് സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ കഴിയും. സംസ്ഥാനത്തിന്റെ വരുമാനത്തിൽ വ്യവസായങ്ങളുടെ പങ്ക് 6.7 ശതമാനം മാത്രമായിരിക്കുമ്പോൾ നിർമ്മാണമേഖലയുടെ പങ്ക് 11.8 ശതമാനമാണ്. വ്യവസായത്തിന്റെ പങ്ക് 2002-03ൽ 8.2 ശതമാനമുണ്ടായിരുന്നത് 2003-04ൽ 7.6 ശതമാനമായും 2005-06 ൽ 6.7 ശതമാനമായും കുറയുകയാണുണ്ടായത്. അതായത് വ്യാപകമായി നടക്കുന്ന നിർമ്മാണപ്രവർത്തനമൊഴിച്ചാൽ കാര്യമായ ചലനമൊന്നും ദ്വിതീയമേഖലയിൽ നടക്കുന്നില്ല. വീടുകളും ഫ്‌ളാറ്റുകളും വ്യാപാരസ്ഥാപനങ്ങളുമായി നിരവധി കെട്ടിടങ്ങൾ ഉയർന്നുവരുന്നുവെങ്കിലും കടുത്ത വ്യാവസായികമുരടിപ്പ് ഉണ്ടാവുന്നുവെന്ന നമ്മുടെ അനുഭവം ശരിവെക്കുന്നതാണ് ഈ കണക്കുകളും. മൂന്നാമത്തെ ജീവിതത്തുറയായ സേവനമേഖലയിൽ 13.8 ശതമാനം വളർച്ചയുണ്ടാവുന്നതായാണ് സാമ്പത്തിക അവലോകനം കണ്ടെത്തുന്നത്. മാത്രവുമല്ല സംസ്ഥാന വരുമാനത്തിന്റെ അറുപത്തി ഒന്നു ശതമാനം പങ്കു നൽകുന്നതും സേവനമേഖലയാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബാങ്കിംഗ്, ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയ മേഖലകളാണ് ഇതിൽത്തന്നെ പ്രധാന പങ്കുവഹിക്കുന്നത്. (നേരത്തേ ദ്വിതീയ മേഖലയിൽക്കണ്ട നിർമ്മാണ മേഖലയുടെ കുതിപ്പ് യഥാർത്ഥത്തിൽ ഇതിനോട് ചേർത്ത് വായിക്കാവുന്നതുമാണ്.) സേവനമേഖലയിൽ സാധാരണക്കാർക്ക് ഏറെ പ്രധാനപ്പെട്ട പൊതുഭരണരംഗത്തിന്റെ പങ്ക് കുറഞ്ഞുവരുന്നതായും കണക്കുകൾ കാണിക്കുന്നുണ്ട്. കാർഷിക-വ്യാവസായിക മേഖലകൾ അഥവാ യഥാർത്ഥ ഉൽപ്പന്ന ഉൽപാദന മേഖലകൾ ശോഷിക്കുകയും സേവനമേഖല പുഷ്ടിപ്പെടുകയും ചെയ്യുന്ന അസാധാരണമായൊരു അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നതെന്ന് ഈ കണക്കുകളും അനുഭവവും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കേരളപഠനത്തിൽ ലഭ്യമായ കണക്കു വെച്ച് കേരളത്തിൽ 38% പേരും കാർഷികമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. 6 ശതമാനത്തോളം പേർ പരമ്പരാഗത വ്യവസായങ്ങളിൽ പണിയെടുക്കുന്നവരാണ്. 1.7 ശതമാനം പേർ ആധുനിക വ്യവസായരംഗത്തെയാണ് ആശ്രയിക്കുന്നത്. കാർഷിക-വ്യാവസായിക മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന തകർച്ച ഈ മേഖലകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന, ആകെ ജനസംഖ്യയിൽ പകുതിയോളം വരുന്ന ജനങ്ങളെ പാപ്പരാക്കിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. മുമ്പ് നാം കണ്ട വർദ്ധിച്ചുവരുന്ന അസമത്വത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഉൽപാദനമേഖലകളിലുണ്ടാവുന്ന ഈ തകർച്ചയാണെന്നും അനുമാനിക്കാവുന്നതാണ്.

സാമൂഹ്യഅപചയം

കമ്പോളയുക്തി സൃഷ്ടിക്കുന്ന കേരളത്തിന്റെ മറ്റൊരു വശം കൂടി 'സാമ്പത്തിക അവലോകനം' അനാവരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി കേരള സമൂഹത്തിലുണ്ടായ അപചയത്തിന്റെ സൂചികകളാണവ. അതനുസരിച്ച് 2001-04 കാലയളവിൽ കുറ്റകൃത്യങ്ങളിൽ 11.62% ന്റെ വർദ്ധനവുണ്ടായിരിക്കുന്നു. ഇതേ കാലത്ത് തന്നെ സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണങ്ങളിൽ 6.27% ന്റേയും കുട്ടികളിലെ പീഡനങ്ങളിൽ 46 ശതമാനത്തിന്റേയും ബലാത്സംഗ കേസുകളിൽ 148 ശതമാനത്തിന്റേയും വർദ്ധനയുണ്ടായി. മദ്യപാനം, റോഡപകടങ്ങൾ, ആത്മഹത്യ എന്നിവ ഗണ്യമായി വർദ്ധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. പ്രതിശീർഷ മദ്യ ഉപഭോഗത്തിൽ കേരളം ഏതാണ്ട് ഒന്നാം സ്ഥാനത്തേക്കെത്തിയിരിക്കുന്നു. വരുമാനം, ആസ്തി എന്നിവ വെച്ച് പരിശോധിക്കുമ്പോൾ ജനങ്ങളിൽ ഏതാണ്ട് പകുതിയും ഇടത്തരക്കാരോ ഉയർന്ന ഇടത്തരക്കാരോ ആണ്. ഇത്തരത്തിൽ ശക്തമായൊരു മദ്ധ്യവർഗ്ഗം നിലനിൽക്കുന്നത് കേരളത്തിന്റെ സംസ്‌കാരത്തിൽ മദ്ധ്യവർഗ്ഗമൂല്യങ്ങൾക്ക് വലിയ സ്വാധീനമുള്ള അവസ്ഥ ഉണ്ടാക്കിയിരിക്കുന്നു. ഒരു ഉപഭോഗ സംസ്ഥാനമായി നമ്മെ മാറ്റിത്തീർക്കുന്നതിൽ ഈ മദ്ധ്യവർഗ്ഗം വലിയ പങ്കാണ് വഹിക്കുന്നത്. മാത്രമല്ല എന്തും വാങ്ങിക്കൂട്ടാനുള്ള തൃഷ്ണ കാരണം വരുമാനത്തിന് പൂരകമല്ലാത്തവിധം ഉപഭോഗം വർദ്ധിച്ചിരിക്കയാണ്.

കടം പെരുകുന്നു

കേരളത്തിൽ വലിയൊരു വിഭാഗം കുടുംബങ്ങളുടെ കടം പെരുകി വരുന്നതായാണ് പഠനം കാണിക്കുന്നത്. അവശ്യ ജീവിതച്ചെലവുകൾ കൂടിവരുകയും ഉല്പാദനം മുരടിക്കുകയും ചെയ്യുമ്പോൾ ജീവിതച്ചെലവുകൾക്ക് പണം കണ്ടെത്താൻ സാധാരണ ജനങ്ങൾക്കാവുന്നില്ല. ഇതുവരെ അവരെ നിലനിർത്തിയ സർക്കാർ സഹായം ഇല്ലാതാകുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് കടം പെരുകുന്നത്. ദരിദ്രർക്ക് പുതുതായി കടം വാങ്ങേണ്ടിവരുന്നത് മുൻകടങ്ങൾ വീട്ടാനോ, ചികിത്സക്കോ കല്യാണച്ചെലവിനോ വേണ്ടിയാണ്. ഉപഭോഗം കൂടുംതോറും വ്യക്തിഗത കടബാദ്ധ്യതയും പെരുകുന്നു. ജനങ്ങളുടെ വ്യക്തിഗതകടത്തോടൊപ്പം കേരളസർക്കാരിന്റെ കടവും അടിക്കടി വർദ്ധിച്ചുവരുന്നതായാണ് സാമ്പത്തിക അവലോകനം കാണിക്കുന്നത്. പൊതുകടം ഏതാണ്ട് 42,000 കോടി ക.യാണ് എന്നാണ് ഔദ്യോഗികകണക്ക്. ഇതുവെച്ച് നോക്കിയാൽത്തന്നെ പൊതുകടത്തിന്റെ പങ്കെന്ന നിലയിലുള്ള കേരളത്തിലെ പ്രതിശീർഷ കടം ഏതാണ്ട് 14,000 ക. ആണ്. വർഷത്തിൽ 8-9% സാമ്പത്തിക വളർച്ച ഉണ്ടാകുമ്പോൾ അതുവഴിയുള്ള മിച്ചം സർക്കാറിലേക്ക് വരുന്നില്ലെന്നാണ് വർദ്ധിച്ചുവരുന്ന പൊതുകടത്തിന്റെ ഭാരം കാണിക്കുന്നത്.

സാമൂഹ്യനീതിയും സമത്വവും നിഷേധിക്കുന്നു

സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായിരുന്നു കേരളത്തിലെ വികസനപ്രക്രിയ. അറിവും കഴിവും പണത്തിനും പ്രതാപത്തിനും കീഴ്‌പെട്ടിരുന്നില്ല. പൊതുസംവിധാനങ്ങളും സർക്കാരിന്റെ ഇടപെടലുമായിരുന്നു ഈ മുന്നേറ്റത്തിന് കാരണം. എന്നാൽ ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി ഈ മേഖലകളിലെല്ലാമുള്ള ഇടപെടൽ ഘട്ടം ഘട്ടമായി കുറഞ്ഞുവരികയാണ്. സാമൂഹ്യസുരക്ഷാ മേഖലകളിൽ നിന്നുള്ള ഗവൺമെന്റിന്റെ പിൻമാറ്റം സാമൂഹ്യനീതിയും സമത്വവും നിഷേധിക്കുന്ന സ്ഥിതിയാണുണ്ടാക്കുന്നത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം, ഭൂപരിഷ്‌കരണം, മിനിമം കൂലി എന്നിവയെല്ലാം ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. ഭൂവിതരണത്തിൽ വരുന്ന മാറ്റങ്ങൾ ഇതിന് ഉദാഹരണമാണ്. കേരളപഠനം നൽകുന്ന വിവരങ്ങൾ കാണിക്കുന്നത് ഭൂപരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഭൂമി ലഭിച്ച ദരിദ്ര ഇടത്തരവിഭാഗങ്ങൾക്ക് ഭൂമി ക്രയവിക്രയത്തന്റെ ഭാഗമായി നഷ്ടപ്പെടുകയാണെന്നാണ്. ഉപരിവിഭാഗത്തിന്റെ കയ്യിലുള്ള ഭൂമി വർദ്ധിച്ചുവരികയും ചെയ്യുന്നു. പുതിയ രീതിയിലുള്ള ഭൂകേന്ദ്രീകരണത്തെയാണ് ഇതു കാണിക്കുന്നത്. ചിലയിടങ്ങളിൽ പാട്ടവ്യവസ്ഥ പോലും തിരികെ വരുന്നതായി സൂചനകളുണ്ട്. ഏറ്റവും പ്രധാനമായി കർഷകതൊഴിലാളികൾ അടക്കം അധ്വാനശേഷിയുള്ളവർക്ക് ഭൂമിയില്ല. അവർക്ക് തുടർച്ചയായി പണിയും കുറയുന്നു. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ഉണ്ടായ നേട്ടങ്ങൾ നഷ്ടപ്പെടുന്നുവെന്നതിന്റെ സൂചനകളാണിവ.

വാണിജ്യവൽക്കരണം

മുൻപു കണ്ടതുപോലെ വർദ്ധിച്ചുവരുന്ന പൊതുകടം ചൂണ്ടിക്കാട്ടി എല്ലാ ജീവിത രംഗങ്ങളിലും വാണിജ്യവൽക്കരണത്തിന്റെ ആക്കം കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്. വിദ്യാഭ്യാസ ആരോഗ്യരംഗങ്ങളിലെ സ്വാശ്രയവൽക്കരണം ധനകാര്യ രംഗത്തേയും അവശ്യ സേവനരംഗങ്ങളിലേയും സ്വകാര്യവൽക്കരണം പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കൽ എന്നിവയൊക്കെയാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.

പ്രകൃതിവിഭവങ്ങളിലെ കടന്നാക്രമണം

കേരളത്തിലെ വികസന പ്രതിസന്ധിക്ക് പരിഹാരമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷം പദ്ധതികളും പ്രകൃതി വിഭവശോഷണവും പരിസ്ഥിതി നാശവും സൃഷ്ടിക്കുന്നവയാണ്. എക്‌സ്പ്രസ് വേ, കരിമണൽ ഖനനം, മതികെട്ടാനിലെയും വാഗമണിലേയും കായൽ തീരങ്ങളിലേയൂം കയ്യേറ്റങ്ങൾ, ആനന്ദവ്യവസായങ്ങൾ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങളാണ്. കേരളത്തിൽ ഇന്ന് നടക്കുന്ന വികസനപ്രക്രിയ പ്രകൃതിവിഭവങ്ങളിലെ കടന്നാക്രമണത്തെ ശക്തിപ്പെടുത്തുന്നതാണ്. മണ്ണ്, മണൽ, വെള്ളം, കല്ല്, പാറ, വനം എന്നിവയൊക്കെ വൻതോതിൽ ആക്രമിക്കപ്പെടുകയാണ്. ഇത് വിഭവസ്രോതസ്സുകളുടെ തകർച്ച, കാലാവസ്ഥാമാറ്റങ്ങൾ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എന്നിവക്കെല്ലാം ഇടയാക്കുകയാണ്.

ലിംഗവിവേചനം

തൊഴിൽ-വികസന രംഗങ്ങളിൽ സ്ത്രീകൾക്കെതിരായിട്ടുള്ള വിവേചനം വർദ്ധിച്ചു വരുകയാണ. തൊഴിലിലെ സ്ത്രീപങ്കാളിത്തം വളരെ കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് 2001 ലെ സെൻസസ് റിപ്പോർട്ടും കേരളപഠനവും കാണിക്കുന്നത്. സെൻസസ് റിപ്പോർട്ടനുസരിച്ച് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്ക് 15.3%വും കേരളപഠനമനുസരിച്ച് 13.1 ശതമാനവുമാണ്. മാത്രമല്ല, വീട്ടുപണി, അലക്ക്, നഴ്‌സറി, അംഗൻവാടി, കടകൾ, എസ്.ടി.ഡി ബൂത്ത് തുടങ്ങി സമൂഹത്തിൽ ഏറ്റവും കൂലി കുറഞ്ഞ തൊഴിലുകളിലാണ് സ്ത്രീകൾ കൂടുതലായി നിയമിക്കപ്പെടുന്നത് അഭ്യസ്ഥവിദ്യരായ സ്ത്രീകൾ പോലും സമ്പത്തുൽപ്പാദനപ്രക്രിയയിൽ പങ്കാളിയാകാതെ കേവലം 'വീട്ടമ്മ'യായി മാറിക്കൊണ്ടിരിക്കയാണ്.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ, പ്രത്യേകിച്ചും അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. തൊഴിലുള്ളവരായി കണക്കാക്കുന്നതിൽ തന്നെ നല്ലൊരു ഭാഗം-ഏതാണ്ട് 46%-കാർഷിക മേഖലയിലും പരമ്പരാഗത വ്യവസായമേഖലയിലും പണിയെടുക്കുന്നവരാണെന്നതും അവരുടെ തൊഴിൽദിനങ്ങൾ കുറഞ്ഞുവരുകയാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. അസ്ഥിരതൊഴിലാളികളുടെ എണ്ണം സർവ്വീസ് മേഖലയിലും വർദ്ധിച്ചുവരുന്നു. തൊഴിലില്ലായ്മയെ കുറേക്കൂടി ആഴത്തിൽ പരിശോധിച്ചാൽ വ്യക്തമാവുന്ന മറ്റു ചില കാര്യങ്ങളുണ്ട്. വിദ്യാഭ്യാസയോഗ്യത തീരെ കുറഞ്ഞവരുടെയും ഉയർന്ന (ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ ബിരുദങ്ങൾ തുടങ്ങിയ) വിദ്യാഭ്യാസയോഗ്യതയുള്ളവരുടെയും തൊഴിലില്ലായ്മ താരതമ്യേന ചെറുതാണ്. എന്നാൽ പത്താംക്ലാസും പ്ലസ്ടൂവും പഠിച്ചു നിൽക്കുന്ന യുവതീ യുവാക്കളിലാണ് വലിയതോതിൽ തൊഴിലില്ലായ്മ നിലനിൽക്കുന്നത്. ഇത്തരക്കാരിൽ ഏതാണ്ട് അഞ്ചിലൊന്നും തൊഴിൽരഹിതരാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. യാതൊരു വൈദഗ്ദ്ധ്യവും ആർജിക്കാൻ കഴിയാത്തവരായി ഇക്കൂട്ടർ മാറുന്നുവെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഇതു നൽകുന്നത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ പരിമിതിയാണ് ഇവിടെ വെളിവാകുന്നത്. തൊഴിലില്ലായ്മയോടൊപ്പംതന്നെ പരിശോധിക്കേണ്ട മറ്റൊന്നാണ് കേരളത്തിന്റെ കൂലിഘടനയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം. സെയിൽസ് ബോയ്‌സ് / ഗേൾസ്, കൊറിയർ സർവ്വീസ് ഏജന്റുമാർ തുടങ്ങി ഒട്ടേറെ അസംഘടിത തൊഴിൽ മേഖലകൾ വളർന്നുവരുന്നുണ്ട്. ഈ മേഖലകളിലൊക്കെ ലഭിക്കുന്ന കൂലി പലപ്പോഴും നിയമാനുസൃത മിനിമം കൂലിയേക്കാൾ കുറവായിരിക്കുന്നുവെന്നത് കേരളത്തിലെ കൂലിഘടനയെത്തന്നെ അട്ടിമറിക്കുന്ന സ്ഥിതി വന്നിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലകൾ എന്ന നിലയിൽ വളർന്നുവരുന്ന പുതിയതൊഴിൽ മേഖലയിലാവട്ടെ കൂലിഘടന അട്ടിമറിക്കുന്നതിനോടൊപ്പം തൊഴിലാളികൾക്ക് സംഘടിതരാവാനുള്ള അവസരം തന്നെ നിഷേധിക്കുന്ന അവസ്ഥയുമുണ്ട് തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലേയും സമൂഹത്തിലേയും മൂല്യത്തകർച്ച, അസമത്വം എന്നിവ ജനങ്ങളിൽ വലിയൊരു ഭാഗത്തിന്റെ ജീവിതം സംഘർഷാത്മകമാക്കിയിരിക്കുന്നു. സ്ഥിരമായ തൊഴിലുകൾ ലഭിക്കാത്തതുകൊണ്ട് എന്തുതൊഴിലും ചെയ്യാമെന്ന മാനസികാവസ്ഥ ചെറുപ്പക്കാരിൽ സൃഷ്ടിക്കപ്പെടുന്നു. എന്ത് പണി ചെയ്താലും കൂടുതൽ വരുമാനമുണ്ടായാൽ മതി എന്ന മനോഭാവത്തിന് ഊന്നൽ കിട്ടിയിരിക്കുന്നു. ഇവയെല്ലാം സമൂഹത്തിലെ മാഫിയാവൽക്കരണ പ്രക്രിയക്കും അധാർമിക പ്രവർത്തനങ്ങൾക്കും ആക്കം കൂട്ടിയിരിക്കയാണെന്ന് അനുഭവങ്ങൾ കാണിക്കുന്നു. വിദ്യാഭ്യാസം ലഭിച്ച, തൊഴിലില്ലാത്ത ചെറുപ്പക്കാരാണ് ഈ അവസ്ഥയിലേക്ക് വഴുതിവീഴുന്നത്. കുടിശ്ശിക പിരിക്കുന്നതിനും, അടവ് തെറ്റിച്ച വാഹനം പിടിച്ചെടുക്കുന്നതിനും മറ്റും നവീന ബേങ്കുകൾ ഔട്ട്‌സോഴ്‌സിങ്ങ് എന്ന ഓമനപ്പേരിട്ട് ഇവരെ ചുമതല ഏൽപ്പിക്കുന്നു. ഇവർ അതിന്ന് എന്ത് വഴി സ്വീകരിക്കുന്നു എന്ന് ആരും അന്വേഷിക്കാറില്ല. അങ്ങനെ വരുമ്പോൾ മാഫിയാവൽക്കരണത്തിന് ഔദ്യോഗികസംവിധാനങ്ങൾ വരെ പച്ചക്കൊടി കാട്ടുകയാണ് ചെയ്യുന്നത്.തുടർന്ന്, മറ്റ് പല ക്രിമിനൽ ജോലികൾക്കും ഉന്നതർ തന്നെ ഇവരെ ആശ്രയിക്കുമ്പോൾ ഇവർ സമൂഹത്തിന്റെ അംഗീകാരവും ഭയംകലർന്ന ബഹുമാനവും നേടുന്നു. കേരള സമൂഹം പുതിയ ഒരു വൈരുദ്ധ്യത്തിലേക്കു നീങ്ങുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. ഉല്പാദനം മുരടിക്കുകയും തകരുകയും ചെയ്യുമ്പോൾ ഉപഭോഗവും എല്ലാ വസ്തുക്കളുടെയും വാണിജ്യവൽക്കരണവും വളരുന്നു. സ്ഥിരം തൊഴിലുകൾ കുറയുമ്പോൾ അസ്ഥിരവും അതേസമയം വരുമാനദായകവുമായ ജീവിതോപാധികൾ പെരുകുന്നു.

വികസന നയം

വികസനമെന്നത് ലളിതമായി പറഞ്ഞാൽ ജനങ്ങളുടെ അതിജീവന രൂപങ്ങളുടെ സർവതോമുഖമായ വളർച്ചയാണ്. ആ അർത്ഥത്തിൽ, വികസനത്തിന്നായുള്ള തുടർച്ചയായ ശ്രമം സമൂഹത്തിൽ ജനങ്ങളുടെ തലത്തിൽ എപ്പോഴും നടക്കുന്നുണ്ട്. ഈ പ്രക്രിയ രണ്ട് രീതിയിൽ സംഘടിപ്പിക്കാവുന്നതാണ്. നിലവിലുള്ള ജീവിതസാഹചര്യങ്ങളെയും വിഭവങ്ങളെയും അധ്വാനശേഷിയെയും വ്യക്തിഗതമോ സ്ഥാപനപരമോ ആയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയും അതിനുവേണ്ടി കടുത്ത മത്സരങ്ങളിൽ ഏർപ്പെടുകയുമാണ് വികസനത്തിന്റെ ഒരു രീതി. രണ്ടാമത്തെ മാർഗ്ഗം ഉൽപ്പാദന- വിതരണ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളിയാവുകയും എല്ലാവരുടേയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുമാണ്. ഇതിന്നാകട്ടെ, സാമ്പത്തിക പ്രവർത്തനങ്ങളുടെമേൽ സാമൂഹ്യനിയന്ത്രണം കൊണ്ടുവരേണ്ടതാണ്. ആദ്യത്തേത് കമ്പോള നിയന്ത്രിതമാണ്, അഥവാ അനാസൂത്രിതമാണ്. അതായത് ഉല്പാദനവിതരണ വ്യവസ്ഥകളെ കമ്പോളത്തിന് കീഴ്‌പ്പെടുത്തുന്നു. രണ്ടാമത്തേത്, സാമൂഹ്യനിയന്ത്രിതവും ആസൂത്രിതവുമാണ്. അവിടെ കമ്പോളം ഉല്പാദനവ്യവസ്ഥയുടെ ഘടകം മാത്രമാണ്. കമ്പോളത്തിന്റെ യുക്തിയാണ് ലാഭാധിഷ്ഠിത വ്യവസ്ഥയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.എന്നാൽ, സാമൂഹ്യ യുക്തിയാണ് ആസൂത്രിത പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതും നടപ്പാക്കുന്നതും. നാം ജീവിക്കുന്നത് കമ്പോള വ്യവസ്ഥയിലാണ്. കമ്പോളവ്യവസ്ഥയെ എല്ലാവരിലേക്കും എല്ലാ പ്രദേശങ്ങളിലേക്കും എത്തിക്കുക വഴി ഭൂഗോളത്തെ തന്നെ വലിയൊരു കമ്പോളമാക്കാനാണ് ആഗോളവൽക്കരണ ശക്തികൾ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങളെ അംഗീകരിക്കുന്ന സർക്കാരുകൾ രൂപപ്പെടുത്തുന്ന വികസന നയങ്ങളും കമ്പോളത്തിന്റെ യുക്തിക്കനുസരിച്ച് പ്രവർത്തിക്കുന്നതായിരിക്കും. ഇന്ത്യയിലും കേരളത്തിലും ഇപ്പോൾ നടക്കുന്നത് അതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ വികസന നയങ്ങൾ കമ്പോളത്തിൽ മത്സരിക്കാൻ വേണ്ട പണവും സമ്പത്തും ഉള്ളവരെയാണ് അനുകൂലിക്കുന്നത്. കേരള സർക്കാർ ആവിഷ്‌കരിച്ച ആഗോള നിക്ഷേപകസംഗമം (GIM) മുതൽ അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം (IEM) വരെയുള്ള പരിപാടികൾ ഇത്തരത്തിലുള്ളവയായിരുന്നു. ഈ നിലപാടാണ് ഒന്നാം ഭാഗത്ത് വിശദീകരിച്ച പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നതും സാമൂഹ്യ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്നതും.

ഉല്പാദനാധിഷ്ഠിതവികസന നയം

ദരിദ്രപക്ഷത്തിന്റെ വികസനത്തിലൂന്നി നിന്നുള്ള സമഗ്ര വികസനത്തിനുവേണ്ടിയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിലകൊള്ളുന്നത്. ഇത്തരത്തിലൊരു വികസനപ്രക്രിയയുടെ അടിത്തറ അടിസ്ഥാന ഉൽപാദന മേഖലകളുടെ വളർച്ചയാണ്. മേലേത്തട്ടിലുള്ള കുറച്ചുപേരുടെ സാമ്പത്തിക പ്രവർത്തനങ്ങൾ അഥവാ ക്രയവിക്രയങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക വളർച്ചകൊണ്ട് സ്ഥായിയായ വികസനത്തിലേക്ക് മുന്നേറാൻ സാധിക്കില്ല. യഥാർത്ഥത്തിലുള്ള കാർഷിക-വ്യാവസായിക ഉൽപ്പന്നങ്ങളുടെ ഉൽപാദനം വർദ്ധിപ്പിച്ചുകൊണ്ടുമാത്രമേ വർദ്ധിച്ചുവരുന്ന അസമത്വത്തേയും വൻതോതിലുള്ള തൊഴിലില്ലായ്മയേയും അതിൽനിന്നൊക്കെ രൂപപ്പെട്ടുവരുന്ന സാമൂഹ്യസംഘർഷങ്ങളേയും പ്രതിരോധിച്ച് സ്ഥായിയായൊരു വികസനപാത തെളിയിച്ചെടുക്കാൻ കഴിയുകയുള്ളു. ഈ അർത്ഥത്തിൽ വികസനം ഉൽപാദനാധിഷ്ഠിതമായി മാറേണ്ടതുണ്ട്. മുകളിൽ സൂചിപ്പിച്ച പൊതുവികസന സമീപനങ്ങളിൽ ഊന്നിക്കൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന്റെ സ്വാഭാവിക വളർച്ചയായാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്ന സമീപനത്തെ പരിഷത്ത് കാണുന്നത്. അതിനെ ഇപ്രകാരം വിശദീകരിക്കാം. ദരിദ്രപക്ഷത്തിന്റെ ഉല്പാദനശേഷി വളർത്തുന്ന വിധത്തിൽ ഉല്പാദന വിതരണ വ്യവസ്ഥകളിലെ സമഗ്രമായ മാറ്റം, സാമൂഹ്യനീതിയും ദരിദ്രപക്ഷത്തിന്റെ ജീവിതസുരക്ഷയും ഉറപ്പുവരുത്തൽ എന്നിവ ഇതിന്റെ കാതലായ ഘടകങ്ങളാണ്. ദരിദ്രപക്ഷത്തിന് വിഭവങ്ങളുടെയും ഉല്പാദനവിതരണ വ്യവസ്ഥകളുടെയും മേൽ സമ്പൂർണമായ ആധിപത്യം ലഭിക്കുന്ന കാലത്താണ് ഇതു പൂർണമായി സാധ്യമാവുക. എങ്കിലും കമ്പോളശക്തികളെ ചെറുത്തുനിൽക്കാൻ ജനാധിപത്യ അവകാശങ്ങളുടെ വിനിയോഗം ആവശ്യമാണ്. സാമൂഹ്യനീതിയും ജീവിതസുരക്ഷയും ഉറപ്പുവരുത്തുന്നതിൽ ഭരണകൂടം നേതൃത്വപരമായ പങ്കു വഹിക്കുകയും വേണം. ഇന്നു നിലവിലുള്ള പൊതുഭരണസംവിധാനങ്ങളുടെയും നിരവധി ദശകങ്ങളായുള്ള പോരാട്ടങ്ങൾ വഴി ജനങ്ങൾ നേടിയെടുത്ത സുരക്ഷാസംവിധാനങ്ങളുടെയും സംരക്ഷണവും ഇതിന്റെ പ്രധാന ഘടകമാണ്. ആധുനിക വ്യവസായ സമൂഹങ്ങളുടെ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങൾ താഴെ പറയുന്നവയാണ്.

  1. കാർഷികസമൂഹങ്ങളിൽ ജന്മി- കുടിയാൻ ബന്ധങ്ങളുടെ തകർച്ചയും സ്വന്തം മണ്ണിൽ നേരിട്ട് കൃഷി ചെയ്യുകയോ തൊഴിലാളികളെക്കൊണ്ടു കൃഷി ചെയ്യിക്കുകയോ ചെയ്യുന്ന ധനിക ഇടത്തരം കർഷകരുടെ വളർച്ചയും
  2. ആധുനിക വ്യവസായങ്ങളുടെ വളർച്ചയും അവയുടെ ശാസ്ത്രസാങ്കേതികമായ പുരോഗതിയും
  3. വ്യവസായ ഉല്പന്നങ്ങളുടെ വിതരണത്തിന്റെയും വിപണിയുടെയും വികാസം
  4. ഈ മാറ്റങ്ങളെ നിലനിർത്തുന്ന വിധത്തിൽ പശ്ചാത്തല സൗകര്യങ്ങളുടെയും വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനരൂപങ്ങളുടെയും വളർച്ച
  5. മേൽ സൂചിപ്പിച്ച വികാസത്തെ നിലനിർത്തുന്നവിധത്തിൽ ഭരണകൂട-നിയമ സംവിധാനങ്ങളുടെ വളർച്ച.

ഇവയുടെയെല്ലാം ആണിവേര് ഉല്പാദനവിതരണ വ്യവസ്ഥകളുടെ വളർച്ചയാണ്. മുമ്പു സൂചിപ്പിച്ചതുപോലെ, കേരളത്തിൽ ഭൂപരിഷ്‌ക്കാരത്തിന്റെ ഫലമായി കാർഷികരംഗത്തു സാധ്യതകൾ വർദ്ധിച്ചു. പശ്ചാത്തല സൗകര്യങ്ങളിലും സേവനരൂപങ്ങളിലും വികാസമുണ്ടായി. പക്ഷെ, അതനുസരിച്ച് കാർഷികരംഗത്തും വ്യവസായങ്ങളിലും വളർച്ച ഉണ്ടായില്ല. മറുവശത്ത് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പണത്തിന്റെ ഒഴുക്കു വർദ്ധിക്കുകയും അവയുടെ ഫലമായി വാണിജ്യ-ഉപഭോഗ സാധ്യതകൾ വർദ്ധിക്കുകയും ചെയ്തു. ഈ സാധ്യതകളെയാണ് കമ്പോളശക്തികൾ ഫലപ്രദമായി ഉപയോഗിച്ചത്. ഉല്പാദനരംഗത്തെ മുരടിപ്പു മൂലം തൊഴിൽരഹിതരായി മാറിയ യുവാക്കളെ ആഗോളവൽക്കരണ ശക്തികളുടെ ഇരകളാക്കി മാറ്റുന്നതിൽ വിഷമമുണ്ടായിരുന്നില്ല. ബഹുരാഷ്ട്ര കമ്പനികളിലെ സാങ്കേതിക വിദഗ്ദ്ധർ മുതൽ അവർ തന്നെ സൃഷ്ടിക്കുന്ന പുറമ്പോക്കുകളിലെ അധോലോകനായകർ വരെ വിവിധ തരം ഇരകളെ അവർ സൃഷ്ടിച്ചു. ഉല്പാദനരംഗത്തെ മുരടിപ്പുകൊണ്ടു ഉപയോഗശൂന്യമായി തുടങ്ങിയ മണ്ണും വെള്ളവും വിഭവങ്ങളുമെല്ലാം ക്രയവിക്രയവസ്തുക്കളായി. കമ്പോളശക്തികളുടെ തേർവാഴ്ച ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ കൂടാതെ സ്ത്രീകളുടെയും ദരിദ്രരുടെയും ജീവിതം പോലും ഇപ്പോൾ വാണിജ്യവൽക്കരിക്കപ്പെടുന്നു. കുടിവെള്ള വിതരണം, ഖരമാലിന്യ സംസ്‌കരണം തുടങ്ങിയ ആവശ്യ പ്രവർത്തനങ്ങൾ പോലും ഇപ്പോൾ ലാഭാധിഷ്ഠിത താല്പര്യങ്ങൾക്ക് വിധേയമാണ്. ഇവ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളാണ് മുമ്പ് വിവരിച്ചത്. ഇവ ഒരു സമൂഹത്തിന്റെ ശാസ്ത്രീയവും യുക്തിസഹവുമായ വികസന രൂപങ്ങളുടെ ഫലങ്ങളല്ല. യുക്തിസഹമായ വികസനം ഉല്പാദനവിതരണ വ്യവസ്ഥകളുടെ വികാസത്തിലധിഷ്ഠിതമാണ്. ഒരു പ്രദേശത്തു ലഭ്യമായ വിഭവങ്ങളുടെയും, അധ്വാനശേഷിയുടെയും അറിവിന്റെയും സാങ്കേതിക വിദ്യകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള ഉല്പാദനസാധ്യതകൾ മുഴുവൻ കണ്ടെത്തേണ്ടത് ഏതൊരു സമൂഹത്തിന്റെയും വികാസത്തിന്റെ അടിത്തറയാണ്. അതിനെയാണ് കമ്പോളശക്തികൾ അട്ടിമറിക്കുന്നത്. കേരളത്തിലെ അടിത്തട്ടിലുള്ള ജനങ്ങളുടെ വികാസം ഉല്പാദനാധിഷ്ഠിത വികസനത്തിലൂടെയേ സാധ്യമാകൂ. ഉല്പാദനാധിഷ്ഠിതവികസനം പണ വ്യവസ്ഥയുടെ ബദൽസാദ്ധ്യതകളുമന്വേഷിക്കുന്നു.ഇന്ന് നിർമ്മാണപ്രവർത്തനങ്ങളിലും, റിസോർട്ടുകളിലും റിയൽ എസ്റ്റേറ്റിലും, സ്വർണ വിപണിയിലും, സ്വാശ്രയകോളേജുകളിലും വിവാഹച്ചെലവുകളിലും ദേവാലയ നിർമ്മാണത്തിലും ആഘോഷങ്ങളിലും കുടുങ്ങിക്കിടക്കുകയാണ് നമ്മുടെ പണത്തിന്റെ സിംഹഭാഗവും. ഇത് തിരിച്ച് മൂലധനമായി മാറണമെങ്കിൽ, അറിവിന്റെയും സാങ്കേതികവിദ്യകളുടെയും ഉല്പാദനത്തിന്റെയും വികാസത്തിനുള്ള സാധ്യതകൾ വളർന്നുവരണമെങ്കിൽ പണവ്യവസ്ഥയുടെ ഉല്പാദനാധിഷ്ഠിതമായ അഴിച്ചുപണി ആവശ്യമാണ്. പണത്തിന്റെ ഒഴുക്ക് ഉപഭോഗരൂപങ്ങളിൽ കേന്ദ്രീകരിക്കുന്നതിനു പകരം ഉല്പാദനമേഖലയിൽ കേന്ദ്രീകരിക്കണം. സാമൂഹ്യനീതി അന്താരാഷ്ട്ര ഫൈനാൻസ് മൂലധനത്തിന്റെ അജണ്ടയല്ല. ഫൈനാൻസ് മൂലധനത്തിന് നടപ്പാക്കാവുന്നത് സാമ്പത്തിക നീതിമാത്രമാണ്. അതായത്, സ്വന്തം ധനവിനിമയ വ്യവസ്ഥയിൽ എല്ലാവരേയും പങ്കാളികളാക്കുക. പണത്തിന്റെ വിനിമയത്തിന് അതിന്റേതായ യുക്തിയുണ്ട്, അത് ആരുടേയും പക്കൽ സ്ഥിരമായി നിൽക്കുകയില്ല. എത്രയും കൂടുതൽസമയം നിൽക്കുന്നുവോ അത്രയും കൂടുതൽ പണം പലിശയായി വാങ്ങുകയും ചെയ്യും. സാമൂഹ്യനീതി ലഭ്യമാകുന്നത് എത്രയുംവേഗം പണം സമ്പാദിക്കുകയും ചെലവാക്കുകയും ചെയ്യുന്നവർക്കു മാത്രമാണ്. മറ്റുള്ളവർ പുറന്തള്ളപ്പെടും. സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന മറ്റൊരു ഏജൻസി ഭരണകൂടമാണ്. അവരുടെ നിയന്ത്രണം കുറയുകയും അവർ ധനവിനിമയത്തിനുള്ള പ്രേരകൻമാർ (Facilitator) മാത്രമാവുകയും ചെയ്യുമ്പോൾ അവർക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുവാൻ കഴിയില്ല. നീതിയുടെ പ്രശ്‌നം ഗവൺമെന്റും, ഫൈനാൻസ് മൂലധനവും നൽകുന്ന സുരക്ഷാപദ്ധതികളുടെ പ്രശ്‌നമല്ല. പല സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും ഇത്തരത്തിലാണ് നീതിയുടെ പ്രശ്‌നം അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. നീതിയുടെ പ്രശ്‌നം സ്വന്തം ഉൽപ്പാദനോപാധികളുടെ, വിഭവങ്ങളുടെ, കായികവും മാനസികവുമായ ശേഷിയുടെ, അറിവിന്റെ, സാമൂഹ്യമായ തീരുമാനമെടുക്കാനുള്ള കഴിവിന്റെമേലുള്ള അവകാശത്തിന്റെ പ്രശ്‌നമാണ്. സാമൂഹ്യവും സാമ്പത്തികവും ലിംഗപരവുമായ തുല്യതയും സന്തുലിതമായ വിതരണത്തിന്റെ പ്രശ്‌നമാണ്. നീതിയുടെ പ്രശ്‌നം സാമൂഹ്യമായ ഉൽപ്പാദനവുമായും ബന്ധപ്പെട്ടതാണ്. സ്വന്തം ജീവിത സാഹചര്യങ്ങളും ഉപാധികളും ഉൽപ്പാദിപ്പിക്കുന്നതിനും പ്രത്യുൽപ്പാദിപ്പിക്കുന്നതിനും ഉള്ള അവകാശമാണ് നീതിയുടെ പ്രധാന ഘടകം. സാമൂഹ്യ ഉൽപ്പാദനം ആസൂത്രിതമാണ്, ജനാധിപത്യപരമാണ്. അനാസൂത്രിതവും ജനവിരുദ്ധവുമായ കമ്പോളവ്യവസ്ഥയ്ക്ക് നേർവിപരീതമാണിത്. അതേസമയം സാമൂഹ്യ ഉൽപ്പാദനം വിതരണരൂപങ്ങളെ നിഷേധിക്കുന്നില്ല. ഉൽപ്പാദന വിതരണങ്ങളുടെ പരസ്പര ബന്ധവും വിഭവങ്ങളും ഉപഭോഗവും തമ്മിലുള്ള ചേരുവയും സാമൂഹ്യാസൂത്രണം വഴി ഉറപ്പുവരുത്തുന്നുവെന്നുമാത്രം. ഇതാണ് ഉൽപ്പാദനാധിഷ്ഠിത വികസനം എന്നതുകൊണ്ട് നാം വിവക്ഷിക്കുന്നത്. ഇവിടെ വികസനം മനുഷ്യരിൽനിന്നും ഉൽപ്പാദനത്തിൽനിന്നും ആരംഭിക്കുന്നു, കമ്പോളത്തിൽ നിന്നും ഉപഭോഗത്തിൽ നിന്നുമല്ല. ഉല്പാദനാധിഷ്ഠിത വികസനം ഭരണകൂടത്തിന് വ്യത്യസ്ഥമായ പങ്കാണ് നിർദ്ദേശിക്കുന്നത്. ഇന്ന് ഭരണകൂടം കമ്പോളവ്യവസ്ഥയുടെ പ്രേരകരാണ്. അതിനുപകരം ഉല്പാദനസംരംഭങ്ങളുടെ സംഘാടകരും സാമൂഹ്യ സുരക്ഷയുടെ പരിപാലകരും പൊതുമേഖലയുടെ പുരോഗതിയും ഉറപ്പുവരുത്തുന്നവരുമായി ഭരണകൂടം മാറണം. ഏറ്റവും പ്രധാനമായി ജനാധിപത്യപരമായ പ്രവർത്തനങ്ങളുടെ മുഴുവൻ ആസൂത്രകരും സംഘാടകരുമായും സർക്കാരിന് മാറാൻ കഴിയണം. അതിനോടൊപ്പം പൊതുവിതരണം, പൊതുവിദ്യാഭ്യാസം, ഗതാഗതം, വൈദ്യുതി, പൊതുജനാരോഗ്യം, സാമൂഹ്യസുരക്ഷാപദ്ധതികൾ തുടങ്ങിയവയിൽ ഗവൺമെന്റ് നിർവഹിച്ചുപോന്നിരുന്ന പങ്ക് പൂർവ്വാധികം ശക്തിയോടെ തുടരണം. ഇന്നത്തെ വികസനരീതിയിൽ നിന്ന് ഉൽപാദനാധിഷ്ഠിത സമീപനത്തിലേക്ക് വഴിമാറാൻ എങ്ങിനെയാണ് സാധിക്കുക. ആഗോള മൂലധന താൽപര്യത്തിന് കീഴ്‌പ്പെട്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ കേരളത്തിനു മാത്രമായി അതിനെതിരായ ഒരു പാത സൃഷ്ടിക്കാൻ കഴിയുമോ തുടങ്ങിയ ചോദ്യങ്ങൾ ഇത്തരുണത്തിൽ ഏറെ പ്രസക്തമാണ്. കാർഷിക-വ്യാവസായിക മേഖലകളിലൂന്നിയ വികസനം, ഉൽപാദന വർദ്ധനവ് തുടങ്ങിയ പദങ്ങളൊക്കെ എല്ലാ വികസന ചർച്ചകളിലും ഉയർന്നുവരാറുള്ളതും ചർച്ചയിൽത്തന്ന ഒതുങ്ങാറുള്ളതുമാണ്. ഉപഭോഗാർത്തിപൂണ്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നതിനാൽത്തന്നെ ഇന്നത്തേതിൽ നിന്ന് വ്യത്യസ്ഥമായി വിഭവ ഉപഭോഗം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഒരു വികസനപാത പ്രായോഗികമാവുമോ എന്നും നമുക്ക് സംശയമുണ്ട്. ഇവയൊക്കെ എത്രത്തോളം പ്രായോഗികമാണെന്ന് പരിശോധിക്കുന്നതിന് ഓരോ മേഖലയേയും പ്രത്യേകമായെടുത്ത് വിശദാംശങ്ങൾ ചർച്ച ചെയ്തുപോകേണ്ടതുണ്ട്. ജനങ്ങൾക്കിടയിലെ ചർച്ചകളിൽ നിന്ന് വിശദാംശങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ആയതിനാൽ വിവിധ മേഖലകളെ സംബന്ധിച്ച ഒരു പ്രാഥമികാന്വേഷണം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കാർഷിക മേഖല

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളെ നിലനിർത്തിപ്പോന്ന മേഖലകൾ കൃഷിയും കാർഷികാനുബന്ധ വ്യവസായങ്ങളുമാണ്. മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ ജനസംഖ്യയുടെ 38 ശതമാനം പേരാണ് കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. ഈ മേഖലയിൽ വലിയ തോതിലുള്ള മുരടിപ്പ് അനുഭവപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടത് അടുത്തകാലത്തൊന്നുമല്ല. എൺപതുകളിൽ തന്നെ ഇക്കാര്യം സംബന്ധിച്ച് സാമ്പത്തിക വിദഗ്ദ്ധരും രാഷ്ട്രീയ പ്രവർത്തകരും സംസാരിച്ചു വരുന്നുണ്ട്. എന്നാൽ കാര്യക്ഷമമായ എന്തെങ്കിലും നടപടികൾ ഈ രംഗത്ത് ഉണ്ടായതായി കാണാൻ കഴിയില്ല. മാത്രവുമല്ല, കാർഷിക മേഖലയിൽ ഇനി സാദ്ധ്യതകളൊന്നുമില്ല എന്ന നിലയിൽ ഈ രംഗത്തെ എഴുതിത്തള്ളാനുള്ള ശ്രമമാണ് ഇന്നത്തെ വികസനസമീപനത്തിൽ കാണുന്നത്. ഒരു വലിയ വിഭാഗം ജനങ്ങളുടെ ഉപജീവന ഉപാധിയാണ് എന്നതുകൊണ്ടുതന്നെ അത്തരത്തിലൊരു സമീപനം ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ല. അതോടൊപ്പം ഉൽപാദനകേന്ദ്രീകൃതമായ വികസന സമീപനം പ്രായോഗികമാകുന്നതിന് കാർഷികമേഖലയുടെ വലിയ മുൻകൈ കൂടാതെ സാധിക്കുകയുമില്ല.

കാർഷിക പ്രതിസന്ധി

കാർഷിക പ്രതിസന്ധിക്ക് മൂന്ന് ഘടകങ്ങളുള്ളതായി കാണാം.

  1. ഉൽപാദന മുരടിപ്പ് / കുറവ്
  2. വിലത്തകർച്ച
  3. ഭക്ഷ്യവിളകളിൽ നിന്ന് നാണ്യവിളകളിലേക്കുള്ള മാറ്റം.

കാർഷികമേഖലയുടെ സംസ്ഥാന വരുമാനത്തിലെ പങ്കു കുറക്കുന്നതിൽ ഒന്നും രണ്ടും ഘടകങ്ങൾ ഒരുമിച്ചാണ് കാരണമാവുന്നത്. വരുമാനത്തകർച്ച ഈ രംഗത്ത് കൂടുതൽ അവഗണ വരുത്തിവെക്കുകയും ചെയ്യുന്നു. ഭക്ഷ്യവിളകളിൽ നിന്ന് ചിരകാല നാണ്യവിളകളിലേക്ക് ഉണ്ടായിട്ടുള്ള മാറ്റമാവട്ടെ കർഷകരുടെ വിളമാറ്റത്തിലൂടെ പിടിച്ചുനിൽക്കാനുള്ള ശ്രമത്തെ മാത്രമല്ല അതതു കുടുംബങ്ങളുടെയും മൊത്തം സംസ്ഥാനത്തിന്റെയും ഭക്ഷ്യസുരക്ഷക്ക് ഭീഷണിയായും മാറുന്നു. കൃഷി താരതമ്യേന അവഗണിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. സമൂഹത്തിലെ മേലേത്തട്ടിലുള്ള സമ്പന്ന വിഭാഗമാണ് പലപ്പോഴും സംസ്ഥാനത്തിന്റെ വികസന അജണ്ട നിശ്ചയിക്കുന്നതിൽ സ്വാധീന ശക്തിയാവുന്നത് എന്നതാണ് അതിലൊന്ന്. ഇവർക്ക് കാര്യമായ താൽപര്യമില്ലാത്ത കാർഷികമേഖലയിൽ ആസൂത്രകരുടെ ശ്രദ്ധ പതിയുന്നില്ല. കൃഷിയുടെ പ്രാഥമിക ഘടകം ഭൂമിയാണെന്നതിനാൽ ഭൂഉടമസ്ഥതയുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ പ്രശ്‌നം. നമ്മുടെ ഭൂഉടമകളിൽ കൃഷി പ്രധാന വരുമാനമാർക്ഷമായിട്ടുള്ളവർ മൂന്നു ശതമാനത്തോളം മാത്രമാണെന്നാണ് ചില പഠനങ്ങൾ കാണിക്കുന്നത്. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി ഭൂമി ലഭിച്ചവരുടെ പിൻതലമുറക്കാർ പലരും മറ്റു ജീവിതത്തുറകളിലേക്ക് മാറിയത് ഇതിനൊരു കാരണമാകാം. ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി കുടികിടപ്പിന്നപ്പുറം കൃഷിഭൂമിയിൽ അവകാശം നേടാൻ യഥാർത്ഥത്തിൽ കൃഷി ചെയ്തിരുന്ന അഥഃസ്ഥിതർക്ക് കഴിയാതിരുന്നുവെന്നതും ഇതോടൊപ്പം കാണേണ്ടതുണ്ട്. ഭൂപരിഷ്‌കരണത്തെ ഒരു സാമൂഹ്യപരിഷ്‌കാരമെന്നതിനപ്പുറത്തേക്ക് വളർത്താൻ കഴിയാതിരുന്നതിന്റെ പരിമിതി കൂടിയാണിത്. ഭൂമി ഒരു ക്രയവിക്രയച്ചരക്കു മാത്രമായി മാറുന്നുവെന്നതും ഈ രംഗത്തെ പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമായിട്ടുണ്ട്. വളർന്നുവരുന്ന റിയൽ എസ്റ്റേറ്റ് കച്ചവടത്തോട് മത്സരിക്കാൻ കൃഷിഭൂമിക്കു കഴിയില്ല. ഈ ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന ഒരു കാര്യമുണ്ട്. കാർഷിക മേഖലയെ ശക്തിപ്പെടുത്താനുള്ള ഏതു ശ്രമവും ആരംഭിക്കേണ്ടത് ഭൂനയത്തിൽ നിന്നുതന്നെയാണ്. ഭൂപരിഷ്‌കരണത്തെ കൂടുതൽ ശക്തിയായി മുന്നോട്ടു കൊണ്ടുപോകുകയും അത് യഥാർത്ഥ കൃഷിക്കാരന് കിട്ടുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് അതിൽ പ്രധാനം. എന്നാൽ ഇന്ന് പാട്ടസമ്പ്രദായം അനുവദിക്കുന്ന വിധത്തിൽ 1967-ലെ ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നീക്കം നടക്കുകയാണ്. വൻകിട കോർപറേറ്റ് ഭീമൻമാർക്കും ബഹുരാഷ്ട്രകുത്തകക്കമ്പനികൾക്കും ഘട്ടംഘട്ടമായി ഭൂമി കീഴടക്കാൻ അവസരം നൽകലായിരിക്കും ഇതിന്റെ ഫലമായുണ്ടാവുക. ആന്ധ്രയിലും മറ്റും ഇത്തരത്തിൽ ദരിദ്രകർഷകർക്ക് അവരുടെ ഭൂമി ഹിന്ദുസ്ഥാൻ ലീവർ തുടങ്ങിയ ബഹുരാഷ്ട്ര ഭീമൻമാർക്ക് അടിയറ വെക്കേണ്ടിവന്ന അനുഭവം ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഇത്തരം ഭൂകുത്തകകളുടെ ലാഭം വർദ്ധിക്കുന്നതുകൊണ്ട് കൃഷിയെ ഉപജീവനമാർഗമായിക്കാണുന്നവർക്ക് എന്തു പ്രയോജനമാണുള്ളത്. ഭൂപരിഷ്‌കരണം ശക്തിപ്പെടുത്തുന്നതിനു പകരം ഭൂകേന്ദ്രീകരണത്തിലേക്ക് തിരിച്ചുപോകുന്നത് ഒരു കാരണവശാലും കാർഷികമേഖലക്കോ അതിനെ ആശ്രയിച്ചു ജീവിക്കുന്ന ദരിദ്രകർഷകർക്കോ കർഷകത്തൊഴിലാളിക്കോ ഗുണകരമാവില്ല. കൃഷി ചെയ്യുന്നത് വിൽക്കാനുള്ള വസ്തുക്കൾ ഉണ്ടാക്കാനല്ല ഉപജീവനത്തിനാണെന്ന സങ്കൽപം ഇവിടെ വളരെ പ്രധാനമാണ്.

നെൽകൃഷി

കേരളത്തിന്റെ പ്രധാന ഭക്ഷ്യവിളയെന്ന നിലയിൽ നെൽകൃഷിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇന്ന് കേരളത്തിന്റെ നെല്ലുൽപാദനം ആകെ ആവശ്യകതയുടെ പത്തു ശതമാനം പോലും തികയില്ല. 1975-76ൽ 8.85 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽകൃഷി 2003-04ൽ 2.87 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഉൽപാദനമാവട്ടെ 13.65 ലക്ഷം ടണ്ണിൽനിന്ന് 5.70 ലക്ഷം ടണ്ണായാണ് കുറഞ്ഞത്. നെൽകൃഷിക്ക് നമ്മുടെ ഭക്ഷ്യവിള എന്നതിനോടൊപ്പം നെൽപാടങ്ങൾ വഹിക്കുന്ന പാരിസ്ഥിതിക പ്രാധാന്യവുമുണ്ട്. നെൽപാടങ്ങൾ നിർവ്വഹിക്കുന്ന പാരിസ്ഥിതിക ധർമ്മം ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കാം. മഴക്കാലത്തു വെള്ളപ്പൊക്കം ഉൾക്കൊള്ളുക, മഴവെള്ളം കിനിഞ്ഞിറങ്ങാൻ സൗകര്യം ചെയ്ത് ഭൂഗർഭജലവിതാനം പോഷിപ്പിക്കുക, മറ്റനേകം ജീവികൾക്ക് ആവാസവ്യവസ്ഥയൊരുക്കുക എന്നിവ അവയിൽ പ്രധാനമാണ്. ഈ സാഹചര്യത്തിൽ അരിയുടെ കാര്യത്തിൽ എന്നതിലുപരി, കഴിയുന്നത്ര ഉത്പാദനക്ഷമതയും കർഷകന്റെ വരുമാനവും വർധിപ്പിക്കുന്നതിലും കൂടുതൽ കൂലിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പാരിസ്ഥിതിക സന്തു ലിതാവസ്ഥ നിലനിർത്തുന്നതിലുമാണ് നാം ഊന്നൽ കൊടുക്കേണ്ടത്. ഇവിടെ പ്രസക്തമായ മറ്റുചില വസ്തുതകളുമുണ്ട്.

  1. അനുകൂല സാഹചര്യങ്ങളിൽ ഹെക്ടറിന് 6000 കിലോയിൽ കൂടുതൽ നെല്ലുത്പാദനം സാദ്ധ്യമാക്കുന്ന ധാരാളം കർഷകർ കേരളത്തിലുണ്ട്. അതായത് ഉൽപ്പാദനക്ഷമത കൂട്ടുന്നതിനും നമുക്ക് സാദ്ധ്യതയുണ്ട്. അതുവഴി വരുമാനവർദ്ധനവും സാദ്ധ്യമാണ്.
  2. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്വന്തം (കുടുംബ) അധ്വാനം കൃഷിയിൽ ചെല്ലുന്നത് കേരളത്തിൽ കുറവാണ്.
  3. കർഷകത്തൊഴിലാളിക്കു കേരളത്തിൽ കിട്ടുന്ന താരതമ്യേന മെച്ചപ്പെട്ട കൂലി കേരളവികസനത്തിന്റെ അവശ്യഘടകമാണ്. അതു കുറയ്ക്കാനാവില്ല.
  4. കേരളത്തിൽ ചില ഭാഗങ്ങളിലെങ്കിലും നെൽകൃഷി നിലനിൽക്കണമെന്നത് സമൂഹത്തിന്റെ ആവശ്യമാണെങ്കിൽ കർഷകന് അയാളൂടെ അധ്വാനശേഷിയും വൈദഗ്ധ്യവുമനുസരിച്ചുള്ള വരുമാനം കിട്ടുന്നുവെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിന് ഉണ്ട്. അതായത് കൃഷിഭൂമി മണ്ണിൽ അധ്വാനിക്കുന്നവന് ലഭിക്കുന്നവിധത്തിൽ കാർഷിക രംഗത്തെ പരിഷ്‌ക്കാരങ്ങൾ വേണം.
  5. നെൽപാടം തരിശിടുന്നവർ മിക്കവരും സ്വന്തമായി പാടത്തു പണിയെടുക്കാൻ തയാറല്ലാത്തവരും കൂലി മുതലാകുന്നില്ല എന്നു പരാതിപ്പെടുന്നവരുമാണ്. അവരാണ് ഭൂമി ക്രയവിക്രയം നടത്തി കാശുണ്ടാക്കുന്നവരും.

ഈ ലക്ഷ്യം മുൻനിർത്തി സ്വീകരിക്കാവുന്ന നിലപാട് എന്താണ്?

  1. ഓരോ പഞ്ചായത്തിന്റെയും കൃത്യമായ ഭൂവിനിയോഗ ഭൂപടം കൃഷിയാപ്പീസിലുണ്ടാകണം.
  2. ഏതെങ്കിലും ഭൂവുടമ പാടം തരിശിടാൻ തീരുമാനിച്ചാൽ അദ്ദേഹം ആ വിവരം പഞ്ചായത്തിനെ അറിയിക്കണം.
  3. പഞ്ചായത്തിന്റെ മധ്യസ്ഥതയിൽ അവിടെ സ്വന്തം അധ്വാനത്തിലൂടെ കൃഷിയിറക്കാൻ തയാറുള്ളവർക്ക് അതു ലഭ്യമാക്കണം.
  4. ഏതായാലും തരിശിടാൻ തയാറായ ഭൂമിക്ക് പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ ഭൂമിയിലെ ഉടമസ്ഥാ വകാശം സംരക്ഷിക്കപ്പെടും. സ്വന്തമായി കൃഷിചെയ്യാൻ തയാറാകുന്ന ഏതവസരത്തിലും അതു തിരിച്ചേൽപ്പിക്കുന്നതാണ്.
  5. ഭൂവുടമ നെൽപാടം വിൽക്കുകയാണെങ്കിലും അതു കൃഷി ആവശ്യങ്ങൾക്കു മാത്രമേ വിൽക്കാവൂ. കൃഷി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം പഞ്ചായത്തിനു നൽകണം.
  6. നെൽപാടത്തിന്റെ പാരിസ്ഥിതിക സ്വഭാവം നഷ്ട പ്പെടുത്താതുള്ള മറ്റു കൃഷികൾ (പച്ചക്കറി മുതലായവ) ചെയ്യാൻ കൃഷിക്കാരനു സ്വാതന്ത്ര്യമുണ്ടാകും. പക്ഷേ പുരയിടമായി മാറ്റുന്നവ (തെങ്ങ്, കമുക്, മുതലായവ) അനുവദിക്കില്ല.
  7. ഗാലസ, ഗ്രൂപ്പ്ഫാമിങ് മുതലായവയുടെ സാദ്ധ്യത പരമാവധി പ്രോത്സാഹിപ്പിക്കണം. കുടുംബശ്രീ, സ്വയം സഹായസംഘങ്ങൾ എന്നിവ നടത്തുന്ന കൃഷി ആകാം.
  8. കർഷകർക്കു നൽകേണ്ടുന്ന സഹായങ്ങൾ ഇടനില ക്കാരില്ലാതെ നേരിട്ടുതന്നെ നൽകണം. യഥാർത്ഥത്തിൽ കൃഷി ചെയ്യുന്ന ആൾക്കാണ് സഹായം ലഭിക്കുക എന്ന് ഉറപ്പുവരുത്തണം.
  9. കൊയ്ത്തു കാലത്ത് നെല്ലുവില തകരുന്നതു തടയാനായി താങ്ങുവിലക്കു നെല്ല് എടുക്കുന്നത് കാര്യക്ഷമമാക്കണം. നെൽകൃഷി പ്രധാനമായ പഞ്ചായത്തുകളിൽ ഈ നെല്ല് സംഭരിച്ച് സൂക്ഷിക്കേണ്ടുന്നതിനുള്ള ഗോഡൗണുകൾ ഉണ്ടാകണം.
  10. പാടശേഖരസമിതികൾ പുന:സംഘടിപ്പിക്കുകയും യഥാർത്ഥത്തിൽ കൃഷി ചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തുകയും വേണം. അവരുടെ നേതൃത്വത്തിൽ കൃഷിനടത്തണം. നിലമുടമകളുടെ സംഘടനയാകരുത് അത്.
  11. പാടത്ത് പണിയെടുക്കുന്നതിനുള്ള വൈമുഖ്യം കേരളത്തിലുയർന്നു വരുന്ന മധ്യവർഗ സംസ്‌കൃതിയുടെ ഭാഗമാകയാൽ അത് മറികടക്കുന്നതിന് സാംസ്‌കാരികമായ ഇടപെടൽ സാദ്ധ്യമാണോ? ക്യൂബയിൽ കരിമ്പു വിളവെടുക്കുന്ന വേളയിലെ വർദ്ധിച്ച തൊഴിലാവശ്യം നിറവേറ്റാനായി സർവ്വകലാശാല വിദ്യാർത്ഥികൾ വരെ വിളവെടുക്കാനായി ഇറങ്ങിയിരുന്നു പോൽ. അത്തരം കൂട്ടായ്മകൾ പരീക്ഷിക്കാം.
  12. പാടശേഖരങ്ങളോടനുബന്ധിച്ച് പച്ചിലവളം ലഭ്യമാക്കുന്ന കാടുകൾ വച്ചുപിടിപ്പിച്ചു കൊണ്ട് ജൈവകൃഷി പരീക്ഷണങ്ങൾ നടത്താൻ കഴിയണം.

പറമ്പു കൃഷി

കേരളത്തിന്റെ നാളികേര ഉത്പാദനക്ഷമത അയൽ സംസ്ഥാനങ്ങളിലേതിന്റെ 40% മാത്രമാണ്. ഇതിനു കാരണം അവർ തെങ്ങു കൃഷിചെയ്യുന്നു; നാം തെങ്ങുവളർത്തുന്നു എന്നതാണ്. ഒട്ടു മിക്കവർക്കും അതൊരു മുഖ്യവരുമാന മാർഗമല്ല. കിട്ടുന്നതു കിട്ടിയാൽ മതി. കൂടിയ കൂലി കൊടുത്തു പണിയെടു പ്പിക്കാനൊന്നും വയ്യ എന്നതാണു പൊതുനിലപാട്. ഭൂമിയേയും അതിലെ വിളവിനെയും കുറിച്ച് ധാരണയില്ലാത്ത മധ്യവർഗമാണ് നിലമുടമകൾ എന്നതു തന്നെയാണ് പ്രധാന പ്രശ്‌നം. തെങ്ങിന്റെ ഉൽപാദനക്ഷമതാക്കുറവിന് തെങ്ങിനെ ഗുണമേൻമക്കുറവും പ്രായക്കൂടുതലും ഒരു കാരണമാണ്. ഇത്തരം തെങ്ങുകൾ വെട്ടിമാറ്റി പുതിയവ നടുന്നതിന് സാധിക്കാത്തതിന് കേരളീയന്റെ തെങ്ങിനോടുള്ള വൈകാരികബന്ധം മാത്രമല്ല തടസ്സം. അതിൽനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വരുമാനം നഷ്ടമാവുന്നുവെന്നതുകൂടിയാണ്. പുതിയ തെങ്ങ് വിളവ് തരുന്നതുവരെ വെട്ടിമാറ്റിയ തെങ്ങിൽ നിന്നു കിട്ടിയ വരുമാനമെങ്കിലും കേരകർഷകർക്ക് സഹായമായി ലഭ്യമാക്കാൻ കഴിഞ്ഞാൽ ഇത്തരത്തിൽ തെങ്ങുകളുടെ പുതുക്കൽ സാദ്ധ്യമാവും. മഴക്കാലത്തുണ്ടാവുന്ന കുലകളിൽ മാത്രമേ കാര്യമായ കായ്ഫലം ലഭിക്കുന്നുള്ളൂ എന്നത് നമ്മുടെ തെങ്ങുകളുടെ ഉൽപാദനക്കുറവിന് മറ്റൊരു കാരണമാണ്. തെങ്ങിന് ജലസേചനമാവശ്യമുണ്ടെന്ന ധാരണപോലും കേരളീയർക്കില്ല. നമ്മുടെ ജലസേചന പദ്ധതികളാകെ താണ നിലങ്ങൾക്ക് ജലമെത്തിക്കുന്നതിനാണെന്നത് പുരയിടകൃഷിയുടെ ജലസേചനത്തിന് മറ്റു പദ്ധതികൾ ആലോചിക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. നീർത്തടത്തിന്റെ അടിസ്ഥാനത്തിൽ ജലം, മണ്ണ്, ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്ന വിധത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും മഴവെള്ളം കഴിയാവുന്നത്ര അതാതിടത്ത് തടഞ്ഞുനിർത്തുകയും ചെയ്താൽ പുരയിടങ്ങളിലെ ജലദൗർലഭ്യം ഒരുപരിധിവരെ കുറക്കാൻ കഴിയും. നാളീകേരത്തിന്റെ ഉൽപാദന വർദ്ധനവിനും ഇത് വഴിവെക്കും. തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് ആലോചിക്കാവുന്ന ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

  1. ഓരോ പ്രദേശത്തും തെങ്ങുകയറാനും തെങ്ങിനു പരിചരണം നൽകാനും (കിള ഉൾപ്പെടെ) തയാറുള്ള ചെറുപ്പക്കാരുടെ സംഘം ഉണ്ടാക്കുക. (ഇവരെ തൊഴിൽ സേന എന്നോ കർഷകമിത്രങ്ങൾ എന്നോ എന്തുവേണമെങ്കിലും വിളിക്കാം.)
  2. ഇവർ സ്വകാര്യഭൂമിയിലുള്ള തെങ്ങുകളുടെ ഉത്തരവാദിത്തം ( ഉടമസ്ഥതയല്ല) ഏറ്റെടുക്കുക.
  3. ഉടമയ്ക്ക് ഇപ്പോൾ കിട്ടുന്നത്ര നാളികേരം തുടർന്നും കൊടുക്കാം. പക്ഷേ, മെച്ചപ്പെട്ട പരിചരണം മൂലം അധികമാ യുണ്ടാകുന്ന നാളികേരം ഈ സംഘത്തിനെടുക്കാം. അതല്ലാതെ അവർക്കു മറ്റുകൂലിയോ പ്രതിഫലമോ നൽകേണ്ടതില്ല.
  4. തെങ്ങിലെ പരിചരണത്തിനു ദീർഘകാലാടിസ്ഥാനത്തിൽ മാത്രം ഫലം കിട്ടുന്നതുകൊണ്ട് ഇതിനായി ദീർഘകാല കരാറുകൾ ആവശ്യമാണ്. പ്രാരംഭഘട്ടത്തിൽ ഉടമയിൽ നിന്നോ പഞ്ചായത്തിൽനിന്നോ ഒരു സാമ്പത്തിക സഹായവും ആവശ്യമായി വരും.
  5. മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് തെങ്ങിൻ തോപ്പുകൾ വിലക്കു വാങ്ങി നടത്താം. തൊഴിൽ കരാർ എന്ന രൂപത്തിൽ നടക്കുന്ന പ്രവർത്തനമാണോ തൊഴിൽ സംഘങ്ങൾ എന്ന നിലയിൽ ഭൂമി ഏറ്റെടുത്ത് നടത്തുന്ന പ്രവർത്തനമാണോ ഫലപ്രദം എന്നു പരിശോധിക്കണം. പാട്ടവ്യവസ്ഥ, കരാർ കൃഷി പലരും നിർദ്ദേശിക്കുന്നുണ്ട് അവയിലെ അപകടങ്ങളും വിലയിരുത്തേണ്ടതാണ്. അഗ്രിബിസിനസ്സുകാർക്കും ഇതേ രീതിയിൽ കൃഷി ആരംഭിക്കുകയും ലാഭം കൊയ്യുകയും ചെയ്യാം. അതുകൊണ്ട് നമ്മുടെ അധ്വാനശേഷി വികസിക്കണമെന്നില്ല. സംഘകൃഷിയുടെ മാതൃക മറ്റെല്ലാ പറമ്പു വിളകൾക്കുമാകാം. പച്ചക്കറിയും തെങ്ങുമുൾപ്പെടെയുള്ള പുരയിട കൃഷിയും കുറേ നെൽപാടവും കന്നുകാലികളും എന്നിവ ചേർത്തുള്ള സംയുക്ത കൃഷിയിടങ്ങളായിരുന്നു കേരളത്തിലെ സ്ഥിതി. ഇതിന്റെ ഗുണപരമായ വശങ്ങൾ നിരവധിയാണ്. സ്വാധീനിക്കാൻ തയ്യാറുള്ളവരുടെ സംഘങ്ങളിലൂടെ ഇവയുടെ കൂട്ടായ്മ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങൾ സാദ്ധ്യമാണോ എന്ന് പരിശോധിക്കണം.

പറമ്പുകൃഷിയും ഭക്ഷ്യസുരക്ഷയും

നമ്മുടെ പറമ്പുകളിൽ മുൻകാലങ്ങളിൽ വ്യാപകമായി കൃഷി ചെയ്തിരുന്ന പല ഉൽപന്നങ്ങളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ചേമ്പ്, ചേന, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്.....എന്നിങ്ങനെ വൈവിദ്ധ്യമാർന്ന വിഭവങ്ങൾ ഉണ്ടായിരുന്ന സ്ഥിതി മാറി അവിടവിടെയായി കുറേ തെങ്ങുകൾ മാത്രമുള്ള പറമ്പുകളാണ് കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും കാണുക. മരച്ചീനി കൃഷിപോലും അപ്രത്യക്ഷമായിരിക്കുന്നു. നല്ല കലോറിമൂല്യമുള്ള ഭക്ഷ്യപദാർത്ഥങ്ങൾ എന്ന നിലയിൽ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയിൽ ഈ ഉൽപന്നങ്ങൾക്ക് വലിയ പങ്കാണ് വഹിക്കാൻ കഴിയുക. അരി പ്രധാന ഭക്ഷ്യവസ്തുവായിരുന്നെങ്കിലും ധാന്യകേന്ദ്രീകൃതമായ ഒരു ഭക്ഷ്യസംസ്‌കാരമായിരുന്നില്ല കേരളത്തിനുണ്ടായിരുന്നത്. എന്നാൽ ഇന്ന് അരിയോ ഗോതമ്പോ മാത്രമായി നമ്മുടെ ഭക്ഷ്യവിഭവം ചുരുങ്ങുന്നുവെന്ന് കേരളപഠനം കാണിക്കുന്നുണ്ട്. രാവിലെ പുട്ട് അഥവാ ദോശ, ഉച്ചക്ക് ചോറ്, രാത്രി ചോറോ അപൂർവ്വമായി ചപ്പാത്തിയോ എന്നതാണ് ഇന്നത്തെ നമ്മുടെ ഭക്ഷ്യശീലം. ഇടവേളകളിലെ ഫാസ്റ്റ്ഫുഡ് കടന്നുകയറ്റം പ്രധാനമായും ഗോതമ്പ് ഉപഭോഗമാണ് വർദ്ധിപ്പിക്കുന്നത്. യഥാർത്ഥത്തിൽ നമ്മുടെ തനതായ ഭക്ഷ്യവൈവിദ്ധ്യം തിരിച്ചുപിടിക്കുന്നതിനുള്ള ഒരു സാംസ്‌കാരിക ഇടപെടലാണ് പറമ്പുകളിലെ ഇടവിള കൃഷിയുടെ വ്യാപനത്തിലൂടെ സാധ്യമാവുക. കുറേയേറെ ഭക്ഷ്യസുരക്ഷയും ഇത് ഉറപ്പുവരുത്തും.

മറ്റുവിളകൾ

റബ്ബർ, സുഗന്ധ വിളകൾ മറ്റു തോട്ടവിളകൾ തുടങ്ങിയ മേഖലകളിലും ഉൽപാദന വർദ്ധനവിന്റെ സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ട്. ഇവിടെയും വിളവൈവിദ്ധ്യം പരിശോധിക്കാവുന്നതാണ്. വയനാട്, ഇടുക്കി പോലുള്ള ജില്ലകളിൽ ഇത്തരം ഉൽപ്പന്നങ്ങളിലുണ്ടായ വിലത്തകർച്ച ഉണ്ടാക്കിയ പ്രത്യാഘാതം ചെറുതല്ല. ഇന്ത്യയിൽത്തന്നെ പ്രധാനപ്പെട്ട ഒരു കർഷക ആത്മഹത്യാ കേന്ദ്രമായി വയനാട് മാറിയിരിക്കുന്നുവെന്നത് നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. സർക്കാർ പ്രഖ്യാപിക്കുന്ന കർഷകർക്കുള്ള പാക്കേജുകൾ ഒന്നും കർഷകരിലെത്തുന്നില്ല. കാർഷികോൽപന്നങ്ങളുടെ വില ആഗോളമാർക്കറ്റിലെ വ്യതിയാനങ്ങൾക്ക് വിധേയമായി ചാഞ്ചാടിക്കൊണ്ടിരിക്കുന്നുവെന്നതാണ് ഈ മേഖലയിലെ പ്രധാന പ്രശ്‌നം. ആഗോളവൽക്കര നയങ്ങളുടെ ഭാഗമായി ആഭ്യന്തര കമ്പോളം തുറന്നിടുന്ന നയങ്ങളാണ് ഇതിന്റെ കാരണം. ഈ നയങ്ങൾക്കെതിരായ വലിയ പ്രക്ഷോഭം കൂടാതെ ഈ രംഗത്ത് പരിഹാരം കാണാനാവില്ല.ഇവ അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് സംസ്‌കരിച്ചുണ്ടാക്കുന്ന മൂല്യവർദ്ധിത ഉൽപന്നങ്ങൾക്ക് വിലക്കുറവൊന്നും വരുന്നില്ല എന്നതും കൂട്ടത്തിൽ കാണേണ്ടതാണ്. കാപ്പിക്ക് വില കുറഞ്ഞിട്ടും ഇൻസ്റ്റന്റ് കാപ്പിക്ക് വിലക്കുറവു വരുന്നില്ല എന്നതുപോലെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഇത്തരത്തിൽ മൂല്യവർദ്ധനം സാദ്ധ്യമാവുന്ന കാർഷികാനുബന്ധ വ്യവസായങ്ങൾ ഈ മേഖലയിലെ ഒരു സാദ്ധ്യതയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വ്യവസായരംഗത്ത് ഇക്കാര്യം പരിശോധിക്കാവുന്നതാണ്.

നീർത്തടാധിഷ്ഠിത കാർഷിക ഇടപെടൽ

നെല്ല്, തെങ്ങടക്കമുള്ള പറമ്പുകൃഷി, തോട്ടവിളകൾ എന്നിവയിലൊക്കെ ഉൽപാദന വർദ്ധനവ് കൈവരിക്കുന്നതിന് ശാസ്ത്രീയമായ നീർത്തടാസ്ഥാനത്തിലുള്ള മണ്ണ് ജലസംരക്ഷണ നടപടികൾ അനിവാര്യമാണ്. മൃഗപരിപാലനം, മത്സ്യക്കൃഷി എന്നിവ അടക്കമുള്ള മേഖലകളെയാകെ നീർത്തടാടിസ്ഥാനത്തിൽ ഏകോപിപ്പിക്കാൻ കഴിയണം. രാസവളത്തിലും കീടനാശിനിയിലും ഊന്നിയ കാർഷിക വികസനം സുസ്ഥിരമല്ലെന്ന് ഇതിനകം തന്നെ നമുക്ക് ബോധ്യപ്പെട്ടിരിക്കുന്നു. ചാണകം, പച്ചിലവളം, കമ്പോസ്റ്റിംഗ്, മണ്ണിര കമ്പോസ്റ്റിംഗ് തുടങ്ങിയ സാദ്ധ്യതകളൊക്കെ ഉപയോഗപ്പെടുത്തണം. ഇവയെ ഒക്കെ കൂട്ടിയിണക്കി ബയോഗ്യാസ് പ്ലാന്റുൾ, ഗ്യാസിഫയറുകൾ തുടങ്ങിയ സാദ്ധ്യതകൾ വികസിപ്പിച്ച് പ്രാദേശിക ഊർജാസൂത്രണത്തിലും ചില ഇടപെടലുകൾ സാദ്ധ്യമാണ്. ഇതൊക്കെ നടക്കണമെങ്കിൽ വികേന്ദ്രീകരണം ശക്തമായാലേ പറ്റൂ. പഞ്ചായത്തുകളുടെ മുൻകയ്യിൽ മാത്രമേ നീർത്തടാടിസ്ഥാന ആസൂത്രണം സാദ്ധ്യമാവുകയുള്ളൂ. ഈ പ്രവർത്തനങ്ങൾക്ക് മറ്റേതൊന്നിനേക്കാളും അധികമായി ആവശ്യം വരുക അധ്വാനശക്തി തന്നെയാണ്. അഭ്യസ്ഥ വിദ്യരായ തൊഴിൽരഹിതരേയും കാർഷികമേഖലയിലെ ഈ അധ്വാനാവശ്യത്തേയും കൂട്ടിയിണക്കാൻ എന്താണു ചെയ്യാൻ കഴിയുക? ജനകീയാസൂത്രണകാലഘട്ടത്തിൽ ചില യുവജനസംഘടനകളും മറ്റും രൂപം നൽകിയ 'തൊഴിൽസേന' തുടങ്ങിയ സങ്കൽപങ്ങൾ യുവാക്കളുടെ അധ്വാനശക്തി ഉപയോഗപ്പെടുത്തുന്നതിന്റെ ചില മാതൃകകൾ ഉണ്ടാക്കിയിരുന്നു. ഒരു നീർത്തടത്തിലെ കൃഷിഭൂമി ഒറ്റ യൂണിറ്റായി കാണുകയും നീർത്തടത്തിലെ ഭൂഉടമകളുടെ കൂട്ടായ്മയിൽ ഒന്നിച്ചേറ്റെടുക്കുന്ന കാർഷികാസൂത്രണമെന്ന നിലയിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യണം. കൃഷിപ്പണിക്ക് ദിവസക്കൂലി എന്ന നിലമാറ്റി മാസത്തിലൊന്നിച്ചു ശമ്പളം നൽകാനും പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ. ആനുകൂല്യങ്ങളൊക്കെ ഏർപ്പെടുത്താവുന്ന അവസ്ഥ സൃഷ്ടിക്കുകയും ചെയ്താൽ ആകർഷകമായൊരു തൊഴിൽ മേഖലയായി കാർഷികരംഗം മാറും. അധ്വാനശേഷി കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുംവിധം യന്ത്രവൽക്കരണം നടപ്പിലാക്കുന്നതും മറ്റും ഇക്കൂട്ടത്തിൽ ആലോചിക്കാവുന്നതാണ്. വിശദാംശങ്ങൾ ജനങ്ങൾക്കിടയിലെ ചർച്ചകളിൽ നിന്നാണ് ഉരുത്തിരിയേണ്ടത്.

മത്സ്യമേഖല

കൃഷിയോടനുബന്ധമായിത്തന്നെയാണ് മൃഗപരിപാലനം ഉൾനാടൻ മത്സ്യബന്ധനം മത്സ്യകൃഷി എന്നിവയും ചർച്ച ചെയ്യേണ്ടത്. മുമ്പ് സൂചിപ്പിച്ച നീർത്തടാസൂത്രണത്തിന്റെ ഘടകങ്ങളായി വേണം ഇതിനെയും കാണാൻ.എന്നാൽ കടലുമായി ബന്ധപ്പെട്ട മത്സ്യമേഖലയിലെ പ്രശ്‌നങ്ങൾ താരതമ്യേന വ്യത്യസ്ഥമാണ്. കടലോരമേഖല കടുത്ത പ്രതിസന്ധിയിലാണ്. കായലുകളുടെയും ശുദ്ധജലതടാകങ്ങളുടെയും നാശം, പരിമിതമായെങ്കിലുമുണ്ടായിരുന്ന കണ്ടലുകളുടെ ശോഷണം എന്നിവ തുടങ്ങി വിദേശ ട്രോളറുകളുടെ മത്സ്യമൂറ്റൽ വരെയുള്ള കാര്യങ്ങൾ വലിയതോതിലുള്ള മത്സ്യശോഷണത്തിന് കാരണമായിരിക്കുന്നു. ജീവിതത്തിലെ അരക്ഷിതാവസ്ഥ കടലോരമേഖലയെ സംഘർഷമേഖലകളാക്കി മാറ്റിയിരിക്കുന്നു. മാറാടും മറ്റും ഇതിന്റെ പ്രതിഫലനങ്ങൾ മാത്രമാണ്. ഭൂപരിഷ്‌കരണത്തിന്റെ മാതൃകയിൽ ഒരു മത്സ്യമേഖലാബന്ധപരിഷ്‌കാരം അനിവാര്യമായിട്ടുണ്ട്.

വ്യവസായരംഗം

ഉൽപാദനകേന്ദ്രീകൃതവികസനത്തിന് കാർഷികമേഖലയെപ്പോലെത്തന്നെ പ്രധാനപ്പെട്ടതാണ് വ്യവസായരംഗം. കേരളത്തിൽ ഏഴുശതമാനത്തോളം പരമ്പരാഗത വ്യവസായത്തൊഴിലാളികളും 1.7% ആധുനിക വ്യവസായത്തൊഴിലാളികളുമാണുള്ളതെന്ന് നാം കണ്ടുകഴിഞ്ഞു. ഏതൊരു സമൂഹത്തിലും ജനസംഖ്യയുടെ 20-30% ത്തോളം പേർക്കെങ്കിലും തൊഴിൽ കൊടുക്കുന്ന വിധത്തിൽ വ്യവസായ വളർച്ച കൈവരിക്കാൻ കഴിഞ്ഞാൽ മാത്രമേ വികസനരംഗത്ത് സുസ്ഥിരത നേടാനൊക്കൂ. ഈ അർത്ഥത്തിൽ കേരളത്തിൽ വ്യവസായരംഗത്ത് ഇനിയും ഏറെ ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്. എന്നാൽ ഉള്ള മേഖലകളിൽത്തന്നെ നമ്മുടെ സ്ഥിതി ഗുരുതരമാണ്.

പരമ്പരാഗത വ്യവസായങ്ങൾ

പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കശുവണ്ടി, ഓട് - ഇഷ്ടിക മേഖലകളെ ഏതാണ്ട് എഴുതിത്തള്ളിയ മട്ടാണ്. ആറുലക്ഷത്തോളം പേരാണ് ഇവിടെ പണിയെടുക്കുന്നത്. ഈ മേഖലകളെപ്പറ്റി പഠനങ്ങൾ വേണ്ടുവോളം നടന്നിട്ടുണ്ട്. ഓരോ മേഖലയുടെയും പ്രശ്‌നം വ്യത്യസ്തമാണ്. കയർ മേഖലയിൽ ആദ്യകാലത്ത് എതിർക്കപ്പെട്ടിരുന്ന യന്ത്രവത്കരണം തൊണ്ടുതല്ലാൻ ആളെ കിട്ടാത്ത അവസ്ഥ വന്നപ്പോൾ സ്വാഭാവികമായ ഒരു പ്രക്രിയയായി ഇപ്പോൾ മാറിയിട്ടുണ്ട്. അങ്ങനെ തന്നെയാണു വേണ്ടതും. പക്ഷേ അതിന്റെ ഗുണം ആ മേഖലയിലെ തൊഴിലാളികൾക്കു കിട്ടുന്നു എന്നുറപ്പു വരുത്താൻ കഴിഞ്ഞിട്ടില്ല. പണം മുടക്കി യന്ത്രം സ്ഥാപിക്കാൻ കഴിവുള്ള മുതലാളിക്കാണ് ആ നേട്ടം. തൊണ്ടുതല്ലലിലെ യന്ത്രവല്ക്കരണത്തെക്കാൾ ഉല്പന്നത്തിന്റെ ഗുണമേന്മയെ ബാധിക്കുന്നത് പായനെയ്ത്തിലെ ആധുനികവത്കരണമാണ്. അതിന് ആരും എതിരല്ലതാനും. എന്നിട്ടും അതെന്തുകൊണ്ടു സംഭവിക്കുന്നില്ല എന്നതാണു പഠിക്കേണ്ടത്. പ്രോഡക്ട് ഡിസൈൻ അത്യന്തം മത്സരാത്മകമായ സർഗാത്മകമായ മേഖലയാണ്. ആ രംഗത്ത് മുന്നേറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. കൈത്തറിയിലും ആധുനികവത്കരണത്തിന്റെ സാധ്യതകളുണ്ട്. നവംനവങ്ങളായ ഡിസൈനുകൾ ഉരുത്തിരിച്ചെടുത്തുകൊണ്ടേ ഈ മേഖലയിൽ പിടിച്ചു നിൽക്കാനാകൂ. നൂറ്റാണ്ടു പഴകിയ ജാക്കാർഡിനു പകരം കംപ്യൂട്ടറൈസ്ഡ് സംവിധാനങ്ങൾ കൊണ്ടുവരേണ്ടിയിരിക്കുന്നു. ഈ ദിശയിൽ ഇടക്കാലത്തു ചില നീക്കങ്ങൾ ഉണ്ടായി. ഏറെ ദൂരം ഇനിയും പോകേണ്ടിയിരിക്കുന്നു. ഇഷ്ടിക നിർമാണം വൻവ്യവസായമാണെങ്കിലും ഏറ്റവും അശാസ്ത്രീയമായ രീതിയിലാണ് ഇന്ന് നടക്കുന്നത്. ഒരടുക്കും ചിട്ടയുമില്ലാതെ കിട്ടിയിടത്തു നിന്നും കളിമണ്ണെടുക്കുകയും കുഴിച്ചു പാതാളമാക്കി അങ്ങനെ ഇട്ടിട്ടു പോകുകയുമാണ് പതിവ്. ഇതുമൂലമുണ്ടാകുന്ന പാരിസ്ഥിതികാഘാതവും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും ജനങ്ങളെ ഖനനവിരുദ്ധരാക്കി മാറ്റുന്നു. കളിമൺ നിക്ഷേപങ്ങളെ ശാസ്ത്രീയമായി കണ്ടെത്തി, കൃത്യമായ ഗുണവിശകലനം നടത്തി, ഏറ്റവും അനുയോജ്യമായ ഉപയോഗത്തിനായി തെരഞ്ഞെടുത്ത് ശാസ്ത്രീയമായിത്തന്നെ ആ ഭൂമിയെ പുനരുപയോഗത്തിന് ലഭ്യമാക്കുകയാണ് വേണ്ടത്. ഓടുവ്യവസായത്തിന്റെ കാര്യം പരുങ്ങലിലാണ്. ഉത്പന്നത്തിന്റെ ഡിമാന്റു കുറഞ്ഞു വരികയാണ്. പക്ഷേ, ഒരു തലമുറയുടെ കോൺക്രീറ്റു വീടുകളെ സംബന്ധിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽ ഓടുമേഞ്ഞ കൂരകൾ തിരിച്ചുവരാനുള്ള സാധ്യത തെളിയുന്നുണ്ട്. ഇതു രണ്ടുവിധത്തിലാകാം. ഒന്ന് ചരിഞ്ഞ കോൺക്രീറ്റു കൂരയ്ക്കു മുകളിൽ ഓടു പതിച്ച് ചന്തം പിടിപ്പിച്ച വീടുകൾ. ഇവയ്ക്ക് ചോർച്ചയും കുറയും ചൂടും കുറയും. രണ്ടാമത്തെ സാധ്യത ഓടു നിരത്തിയ ഫില്ലർ സ്‌ളാബുകളാണ്. ബേക്കർ സായിപ്പും ഐ. ആർ. ടി. സി.യും കോസ്റ്റുഫോർഡും ഇപ്പോൾ മറ്റു പലരും പ്രചരിപ്പിക്കുന്ന ഈ സാങ്കേതിക വിദ്യയുടെ സാധ്യതകൾ വിപുലമാണ്. നല്ലൊരളവിൽ സിമന്റു ലാഭിക്കാനുതകുന്ന ഇത് കൂടുതൽ പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു. ഉത്പന്ന വൈവിദ്ധ്യത്തിനായി ചില ഓടുഫാക്ടറികളെങ്കിലും സ്റ്റുഡിയോ പോട്ടറിയിലേക്കും മറ്റ് ടെറാക്കോട്ടാ അലങ്കാര വസ്തുക്കളിലേക്കും തിരിഞ്ഞിട്ടുണ്ട്. ഇതും സ്വാഗതാർഹമാണ്. പക്ഷേ ഈ മേഖലയിൽ കൂടുതൽ സാദ്ധ്യതകളുള്ളത് കൈകൊണ്ടു മൺപാത്രങ്ങളുണ്ടാക്കുന്ന കുംഭാരന്മാർക്കാണ്. പുതിയ ഉത്പന്ന ഡിസൈനുകളും അലങ്കാര വിദ്യകളും കൊണ്ടുമാത്രമേ അവർക്കിനി പിടിച്ചുനിൽക്കാനാവൂ. അവിടെയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും സർഗവൈഭവത്തിന്റെയും പിന്തുണ കൂടിയേ തീരൂ. അതുപോലെ തന്നെ പ്രധാനമാണ് പുതിയ മാർക്കറ്റിങ് തന്ത്രങ്ങളും. കളിമണ്ണുവ്യവസായത്തിലെ മറ്റൊരു പ്രശ്‌നം വർദ്ധിച്ചുവരുന്ന ഇന്ധനച്ചെലവാണ്. ചൂളകൾ പരിഷ്‌കരിച്ചും പുതിയ ഇന്ധനങ്ങൾ പരീക്ഷിച്ചും ഈ പ്രശ്‌നം മറികടക്കാൻ ആധുനിക സാങ്കേതികവിദ്യ സഹായിക്കേണ്ടതുണ്ട്. കയർ രംഗത്തും കശുവണ്ടി രംഗത്തും പൊതുവായുള്ള പ്രശ്‌നമാണ് അസംസ്‌കൃത വസ്തുവിന്റെ ദൗർലഭ്യം. കേരളത്തിലുണ്ടാകുന്ന തൊണ്ടിന്റെ 75 ശതമാനവും സമാഹരിക്കപ്പെടാതെ പോകുമ്പോൾ തമിഴ്‌നാട്ടിൽ നിന്നുവരുന്ന തൊണ്ടുകൊണ്ടാണ് നമ്മുടെ കയർ വ്യവസായം നിലനില്ക്കുന്നത്. അതുപോലെ നമ്മുടെ കശുവണ്ടി ഫാക്ടറികൾക്ക് ഒരു മാസം തികച്ചു പ്രവർത്തിക്കാൻ വേണ്ട തോട്ടണ്ടിപോലും ഇവിടെ ഉത്പാദിപ്പിക്കാൻ നമുക്കു കഴിയുന്നില്ല. നേരത്തേ സൂചിപ്പിച്ച തൊഴിൽസേനയുടെ പ്രവർത്തനത്തോടനുബന്ധിച്ച് തേങ്ങാ വെട്ടും, തൊണ്ടു സംഭരണവും കൂടി നടത്തിയാൽ തൊണ്ടു പ്രശ്‌നം പരിഹരിക്കാം. ജലഗതാഗതം വികസിപ്പിച്ചാൽ കടത്തു ചെലവും ലാഭിക്കാം. അതുപോലെ തന്നെ കശുമാവു കൃഷിയുടെ ആധുനികവത്കരണത്തിലൂടെ ( എന്നുവച്ചാൽ ഊർജിത മരുന്നുതളിയല്ല, ഉത്പാദന വർദ്ധനവാണ് ഉദ്ദേശിക്കുന്നത്) യും വ്യാപനത്തിലൂടെയും കശുവണ്ടി ലഭ്യത വർദ്ധിപ്പിക്കാനുള്ള ശ്രമം ഉണ്ടാകണം. പൊതു സ്ഥലങ്ങളിലും പുറമ്പോക്കിലും ഉൾപ്പെടെയുള്ള കശുമാവു കൃഷിക്കുള്ള സാദ്ധ്യത ആരായണം. ഈ മേഖലകളുടെ ആധുനികവത്കരണം കൊണ്ട് അവയെ ഓക്‌സിജൻ കൊടുത്തു കിടത്തുകയല്ല ലക്ഷ്യമാക്കേണ്ടത്. തൊഴിലാളികളുടെ കൂലിവർദ്ധന, പണിയിടം മെച്ചപ്പെടുത്തൽ, ജോലി സുരക്ഷ, അവരുടെ കുടുംബക്ഷേമം ഉറപ്പുവരുത്തൽ എന്നിവ കൂടി ഉണ്ടായാലേ ഈ മേഖലകൾക്കു വളരാൻ പറ്റൂ. ഈ നാട്ടിനിണങ്ങിയതും ഈ മണ്ണിനോടു ബന്ധമുള്ളതും ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുന്നതുമായ മേഖലകൾ എന്ന നിലയിൽ അവ വളരേണ്ടത് നാടിന്റെ ആവശ്യമാണ്. അതു കൊണ്ടുതന്നെ അവ മുൻഗണനയും അർഹിക്കുന്നു. പരമ്പരാഗത വ്യവസായങ്ങൾ (കശുവണ്ടി ഒഴികെ) നേരിടുന്ന ഒരു പ്രധാന പ്രശ്‌നം വിപണനം (Marketting) ആണല്ലോ. അവയുടെ ഉത്പന്നങ്ങൾ ഒരു ജീവിതശൈലിയുമായി ബന്ധപ്പെട്ടായിരുന്നു. അവയ്ക്ക് ഡിമാന്റ് സൃഷ്ടിക്കണമെങ്കിൽ ബോധപൂർവ്വമായ ഒരു സാംസ്‌കാരിക ഇടപെടൽ ആവശ്യമാണ്. കയർ, കൈത്തറി കളിമൺ ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണവും ഗുണമേന്മയും പോലെത്തന്നെ പ്രധാനമാണ് അവയോടുള്ള മാനസിക അടുപ്പം വളർത്തലും. ഇതിനുവേണ്ടിയുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെടണം.

ആധുനിക വ്യവസായ രംഗം

ആധുനിക വ്യവസായ യുഗത്തിന്റെ ആദ്യഘട്ടത്തിൽ കേരളത്തിലാരംഭിച്ച വ്യവസായങ്ങൾ നാടിന്നിണങ്ങിയവ തന്നെയായിരുന്നു എന്നത് കൗതുകകരമാണ്. ഓട് - ഇഷ്ടിക, കയർ - കശുവണ്ടി - കൈത്തറി വ്യവസായങ്ങൾ. പിറകേ വന്നത് തിരുവിതാംകൂറിലെ വിറക് - ഗ്യാസിഫിക്കേഷൻ അടിസ്ഥാനമാക്കിയുള്ള ആലുവാ രാസവള ഫാക്ടറിയും പെരുമ്പാവൂരിലെ റയോൺ ഫാക്ടറിയും, കുണ്ടറ കളിമൺ ഫാക്ടറിയും, പുനലൂർ പേപ്പർ മില്ലും, തീര മണലിനെ ആശ്രയിച്ചുള്ള ടൈറ്റാനിയം ഫാക്ടറിയും, ട്രിവാൻഡ്രം റബർ ഫാക്ടറിയുമായിരുന്നു. മിച്ചമുള്ള വൈദ്യുതി ലാഭവിലയ്ക്കു നൽകാമെന്നു പ്രലോഭിപ്പിച്ചാണ് അലൂമിനിയം കമ്പനിയെ കൊണ്ടുവന്നത്. രണ്ടാം തലമുറയിലാണ് ഏലൂർ, എറണാകുളം മേഖലയിലെ മറ്റു രാസവ്യവസായങ്ങൾ തുടങ്ങുന്നത്. തുറമുഖ സൗകര്യമല്ലാതെ അവയ്ക്ക് മറ്റു യാതൊരു ബന്ധവും ഈ ദേശത്തോടില്ലായിരുന്നു. റിഫൈനറി വന്നതോടെ മറ്റൊരു രാസവ്യവസായ മേഖലയുടെ സാദ്ധ്യത തുറന്നു വന്നെങ്കിലും എന്തു കൊണ്ടോ അത് ക്‌ളച്ചു പിടിച്ചില്ല. മെക്കാനിക്കൽ എഞ്ചിനിയറിങ് വ്യവസായങ്ങൾക്കു വളരാൻ കഴിയാതെ പോയത് ദൗർഭാഗ്യകരം തന്നെയായിരുന്നു. അതിന്റെ കാരണങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തേണ്ടതുണ്ട്. എന്നാൽ കേരളത്തിന്റെ പരിസ്ഥിതിക്കിണങ്ങാത്തതും അവശ്യ രാസവസ്തുക്കൾ ഇറക്കുമതി ചെയ്യേണ്ടതുമായ രാസവ്യവസായങ്ങൾ പെരുകാതിരിക്കുന്നതു ഭാഗ്യം തന്നെയാണ്. അത്തരം വ്യവസായങ്ങൾ കേരളത്തിനു പറ്റിയതല്ലാ എന്ന് തിരിച്ചറിവ് ഇന്ന് വ്യാപകമായിട്ടുണ്ട്. ആധുനിക വ്യവസായങ്ങളോ നിലവിലുള്ള വ്യവസായങ്ങളുടെ ആധുനികവത്ക്കരണമോ എന്ന ചോദ്യവും പ്രസക്തമാണ്. ഉദാഹരണത്തിന് വനോത്പന്നങ്ങൾ സമുദ്രോത്പന്നങ്ങൾ തുടങ്ങിയവയുടെ സാധ്യതകൾ ഇനിയും തീർന്നിട്ടില്ല. ഇവയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ദീർഘകാല പരിപ്രേക്ഷ്യം ആവശ്യമാണ്. പ്രസിഡന്റ് കലാമിന്റെ നിർദേശത്തിലുള്ള ഔഷധസസ്യങ്ങളും ഈ കൂട്ടത്തിൽ പെടുന്നു.

കാർഷികാനുബന്ധ വ്യവസായങ്ങൾ

കേരളത്തിലെ കാർഷികോത്പന്നങ്ങളുടെ സംസ്‌കരണവും മൂല്യവർധിത ഉത്പനങ്ങളാക്കി മാറ്റലും ഏറെ സാധ്യതയുള്ള ആധുനിക വ്യാവസായിക മേഖലയാണ്. വെളിച്ചെണ്ണയും സുഗന്ധദ്രവ്യങ്ങളും മുതൽ കളിമണ്ണും ധാതുമണലും വരെയുള്ള എല്ലാ പ്രകൃതിവിഭവങ്ങൾക്കും ഇതുബാധകമാണ്. സ്വകാര്യ സംരംഭകർക്ക് പരിമിത സാധ്യതകളുള്ള ഈ മേഖലയിൽ അവർ എന്തുകൊണ്ട് മുതലിറക്കുന്നില്ല എന്നത് പഠിക്കേണ്ടിയിരിക്കുന്നു. ഈ രംഗത്ത് സർക്കാരിന് ചെയ്യാൻ കഴിയുന്നതെന്തെന്നും പരിശോധിക്കണം. സംസ്‌കരണയൂണിറ്റുകൾ വമ്പിച്ച സാമ്പത്തികച്ചെലവുള്ളവയല്ലെന്നതും സാങ്കേതികവിദ്യ ലഭ്യമാണെന്നതും ഇതിന് സഹായകമായ വസ്തുതയാണ്. പക്ഷേ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിഞ്ഞാൽ മാത്രമേ വിപണനം സാദ്ധ്യമാവുകയുള്ളൂ. ഇത്തരത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ക്വാളിറ്റി കൺട്രോൾ ലാബുകൾ സ്ഥാപിക്കുന്നതാണ് പലപ്പോഴും സാമ്പത്തികച്ചെലവേറിയതും സാങ്കേതിക പ്രയാസമുള്ളതും. ഇത്തരം ലാബുകൾ ജില്ലാടിസ്ഥാനത്തിലോ മറ്റോ കേന്ദ്രീകരിച്ച് സ്ഥാപിക്കുകയും പ്രാദേശിക സംസ്‌കരണ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാവുന്ന ഉൽപന്നങ്ങൾ കേന്ദ്രീകൃതമായി ഗുണനിലവാരമുറപ്പുവരുത്തി പൊതുബ്രാന്റിൽ വിപണനം നടത്തുകയും ചെയ്യുന്ന തരത്തിലുള്ള മോഡൽ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം. ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകൾക്ക് യോജിച്ച് ഇടപെടാൻ കഴിയുന്ന ഒന്നാണിത്. സ്വകാര്യസംരംഭകർക്കും ഇത്തരമൊരു സംവിധാനത്തിൽ താൽപര്യമുണ്ടാവും.

ഇൻഫർമേഷനൻ ടെക്‌നോളജി (IT)

പരിസ്ഥിതി നാശം ഉണ്ടാകുന്നില്ല, അധികം സ്ഥലം ആവശ്യമില്ല, ഊർജ സാന്ദ്രമല്ല, ഉയർന്ന വേതനമുള്ള തൊഴിൽ, സാധ്യത ഏറെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഐ. ടി. യെ കേരളത്തിനു ചേർന്ന വ്യവസായമാക്കുന്നു. എന്നാൽ ഐ. ടി. യിൽ കൃത്യമായി എന്തായിരിക്കണം കേരളത്തിന്റെ പങ്ക് എന്തെന്നോ അതിനെ പ്രോത്സാഹിപ്പിക്കാൻ എന്താണു ചെയ്യേണ്ടത് എന്നോ വ്യക്തത ഇനിയും കൈവരിക്കേണ്ടിയിരിക്കുന്നു. ഐ. ടി. യുടെ മുന്നോടിയായിരുന്ന ഇലക്‌ട്രോണിക്‌സ് രംഗത്ത് കെൽട്രോണിലൂടെ കേരളം നടത്തിയ കുതിപ്പ് എന്തുകൊണ്ടു നിലനിർത്താനായില്ല എന്നതും വിലയിരുത്തപ്പെടേണ്ടതുണ്ട്. മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനും കോൾസെന്ററും പോലെ കീഴറ്റത്തുള്ള പണികൾക്കു പകരം കാമ്പുള്ള പ്രോജക്ടുകൾ ഏറ്റെടുക്കുകയും എംബഡഡ് സോഫ്ട് വെയറുകളിലേക്കും ഹാർഡുവെയറുകളിലേക്കും കടക്കുകയും ചെയ്താൽ മാത്രമേ ഐ.ടി.യിൽ തന്നെ ദീർഘകാല നേട്ടങ്ങൾ നിലനിർത്താനാകൂ എന്നും അതിനുതകുന്ന ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതിന്റെ തുടർച്ചയായിട്ട്, നമ്മുടെ ഉത്പാദന മേഖലകളെ ആധുനീകരിക്കാനും സേവനരംഗത്തെ കാര്യക്ഷമമാക്കാനും ഉതകുന്ന ഒരു സമഗ്ര ഐ. ടി. നയം സംസ്ഥാനം ഉണ്ടാക്കേണ്ടതുണ്ടെന്നും അവർ ആവശ്യപ്പെടുന്നു. ഐ.ടി. യിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനും ഏതാനും ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞാൽ തന്നെയും നേരത്തേ സൂചിപ്പിച്ചതുപോലെ സമൂഹത്തിലെ ദരിദ്രവല്ക്കരണ ഭീഷണി നേരിടുന്ന വിഭാഗങ്ങളെ അതു സഹായിക്കുകയില്ല. അതുകൊണ്ട് അവർക്കു നേരിട്ടു ഗുണം ചെയ്യുന്ന ഒരു പാക്കേജിന്റെ ഭാഗമായിട്ടു മാത്രമേ ഐ.ടി. വികസനത്തെ കാണാൻ പാടുള്ളൂ. ഓഫീസ് വീട്ടിന്നുള്ളിൽത്തന്നെ എന്നത് ഐ.ടിയുടെ സാദ്ധ്യതയായി പറയുമ്പോൾ തന്നെയാണ് നൂറുകണക്കിന് ഏക്കർ ഭൂമി നഗരമധ്യത്തിൽ ഏറ്റെടുത്തുകൊണ്ട് സ്മാർട്ട് സിറ്റി പോലുള്ള പദ്ധതികളാണ് ഐ.ടി വികസനത്തന് വേണ്ടതെന്ന വാദവും ഉയരുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നാം വികസിപ്പിച്ചെടുത്ത ഇൻഫോപാർക്കുപോലും സ്മാർട്ട്‌സിറ്റി കരാറുപ്രകാരം ദുബായിലെ ഇന്റർനെറ്റ് സിറ്റിക്ക് വിട്ടുകൊടുക്കണമെന്നാണ് പറയുന്നത്. ഇതിൽ റിയൽ എസ്‌റ്റേറ്റ് ബിസിനസ്സാണോ ഐ ടി വികസനമാണോ നടക്കുകയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവുമോ? ഐ ടി വ്യവസായവികസനത്തിന് ഒരു ഇൻകുബേറ്റർ പോലെ ഇൻഫോ പാർക്കുകൾ വേണ്ടിവന്നേക്കാം. എന്നാൽ അതിന്റെ സാദ്ധ്യത ഗ്രാമങ്ങളിലേക്ക് വ്യാപിക്കുന്ന വിധത്തിൽ വികേന്ദ്രീകരണം സാദ്ധ്യമാവണം. നീർത്തട മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ഭൂവിവരസംവിധാനം (GIS) കാർഷികാനുബന്ധ വ്യവസായങ്ങളിലെ ഗുണപരിശോധനാ സംവിധാനങ്ങൾ എന്നിവക്കൊക്കെ ഐ ടി പ്രയോജനപ്പെടണം. വികസിത മുതലാളിത്തരാജ്യങ്ങളിലെ വ്യാപാരസ്ഥാപനങ്ങളുടെ കണക്കു ശരിപ്പെടുത്തുകയും അവർ Outsource ചെയ്യുന്ന പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്യുന്ന വിയർപ്പുശാലകൾ (Sweat Shops) കാൾസെന്ററുകൾ തുടങ്ങിയ രൂപത്തിൽ മുരടിക്കാതെ നമ്മുടെ കാർഷിക വ്യാവസായിക മേഖലക്ക് അനുബന്ധമായി വളരുമ്പോഴേ ഐ.ടി. ഉൽപാദനത്തെ സഹായിക്കുന്ന ഒരു മേഖലയാവൂ.

ബയോടെക്‌നോളജി (BT)

ഐ. ടി. യും ബി. ടി. യും മന്ത്രം പോലെ പലരും ഉരുക്കഴിക്കുന്നുണ്ടെങ്കിലും കൃത്യമായി ബി. ടി. എങ്ങനെയാണ് കേരളവികസനത്തിൽ പ്രയോജനപ്പെടുത്തേണ്ടത് എന്ന് ഇപ്പോഴും വ്യക്തമല്ല. കൃഷി, ആരോഗ്യം, രാസവ്യവസായം, ശാസ്ത്ര ഗവേഷണം എന്നിങ്ങനെ പലമേഖലകളിലും പലതലങ്ങളിലുമായാണ് ബയോടെക്‌നോളജിയുടെ പ്രഭാവം അനുഭവപ്പെടുന്നത്. ബയോ ഇൻഫോമാറ്റിക്‌സ് പോലെ അത്യുന്നത ശാസ്ത്രഗവേഷണ മേഖലകളുണ്ട്. സങ്കരയിനം വിത്തുകളും, കീട-കള-പ്രതിരോധ ശേഷിയുള്ള ഇനങ്ങളും ഉരുത്തിരിച്ചെടുക്കുന്ന പ്രക്രിയകളുണ്ട്. ജൈവ ഉത്പന്നങ്ങൾക്കു സാക്ഷ്യപത്രം നൽകുന്ന പരിശോധനാ സംവിധാനങ്ങളുണ്ട്, ജനിതക തലത്തിൽ പ്രവർത്തിക്കുന്ന മരുന്നുകളുണ്ട്, മറ്റനേകം മേഖലകളുണ്ട്. ഇവയെല്ലാം തന്നെ അതീവ ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസമാവശ്യമായ, വളരെക്കുറച്ചുപേർക്കു മാത്രം നേരിട്ടുള്ള തൊഴിൽ കൊടുക്കുന്ന ഒരു മേഖലയാണ്. എന്നാൽ മേൽസൂചിപ്പിച്ച മേഖലകളിലെല്ലാം കാതലായ ആഘാതമുണ്ടാക്കാനുള്ള കഴിവുണ്ടെന്നുള്ളതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒരു വിജ്ഞാന മേഖലയുമാണത്. എങ്കിലും കേരളത്തിന്റെ രക്ഷ ബി. ടി. യിലൂടെ എന്ന മട്ടിലുള്ള പ്രചരണങ്ങൾ അസ്ഥാനത്താണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകയും ഗവേഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് തൽക്കാലം ഈ രംഗത്തെ മുൻഗണന. കാർഷികസർവകലാശാല, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജി, ശ്രീ ചിത്തിര തിരുന്നാൾ ഗവേഷണ കേന്ദ്രം, റീജ്യണൽ റിസർച്ച് ലബോറട്ടറി തുടങ്ങിയ അക്കാദമിക സ്ഥാപനങ്ങുടെ ഒരു കൺസോർഷ്യം ഇക്കാര്യത്തിൽ മാർഗദർശനം നൽകാനായി ഉണ്ടാക്കുന്നതു നന്നായിരിക്കും. ചില വ്യക്തികളുടെയോ ഏജന്റമാരുടെയോ വെളിപാടുകളിലൂടെയല്ല നയപരമായ തീരുമാനങ്ങളുണ്ടാകേണ്ടത്.

ടൂറിസം

ഉത്പാദനപരമായല്ലെങ്കിലും അനേകം പേർക്കു തൊഴിൽ കൊടുക്കാൻ കെൽപ്പുമുളള ടൂറിസത്തെ ഒരു വ്യവസായമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ തന്നെയുളളതാണ് സാംസ്‌കാരിക വ്യവസായവും (Culture Industry). ടൂറിസം സമം ലൈംഗിക വിപണനം (sex trade) എന്ന ലളിതവത്കരണത്തോട് യോജിക്കാനാവില്ല ആ ഭീഷണി യഥാർത്ഥ്യമാണെങ്കിലും ആരോഗ്യകരമായ ടൂറിസം സാദ്ധ്യമല്ലേ? അതിനു പല ഉദാഹരണങ്ങളും ഉണ്ട്. എങ്ങനെയാണതു സാദ്ധ്യമാക്കുക? അതിപ്രചാരം (Over exposure) കൊണ്ട് അകാലവാർദ്ധക്യം ബാധിച്ച ഗോവ- കോവളം അനുഭവങ്ങളിൽ നിന്ന് എന്താണ് പഠിക്കാനുളളത്? ഇക്കോടൂറിസമായാലും കായൽ ടൂറിസമായാലും അവയ്ക്കാധാരമായ പ്രകൃതിഭംഗി സംരക്ഷിച്ചുകൊണ്ട് എങ്ങനെ അവ കൊണ്ടുനടത്താൻ പറ്റും? അവിടെയുണ്ടാകുന്ന തൊഴിലവസരങ്ങളെങ്ങനെ സ്ഥിരതയുള്ളതും മാന്യമായ വേതനം കിട്ടുന്നതുമാക്കാം? ആ രംഗത്ത് സർക്കാരിന്റെ പങ്കെന്തായിരിക്കണം? ടൂറിസവും മറ്റു ജീവിത മേഖലകളുമായുള്ള പ്രതിപ്രവർത്തനം എങ്ങനെയായിരിക്കണം? ചരിത്രാന്വേഷണ യാത്രകൾ, പ്രകൃതിയാത്രകൾ തുടങ്ങിയ വിവിധ രൂപങ്ങളും പരിശോധിക്കാം. ടൂറിസം എന്നാൽ വിദേശികളുടെ വരവു മാത്രമല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവും ഇവിടെത്തന്നെയുള്ളവരുടെ യാത്രകളും പെടുമല്ലോ. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടേയും യാത്രകളും വിശ്രമവും, ഇതുപോലെ ക്രമീകരിക്കേണ്ടതാണ്. ടൂറിസം 'ആധുനിക'രുടെ ആനന്ദം മാത്രമല്ല ലക്ഷ്യമാക്കേണ്ടത്. അധ്വാനിക്കുന്നവർ ആഗ്രഹിക്കുന്ന ആശ്വാസം കൂടിയാണ്. ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

പശ്ചാത്തല സൗകര്യവും സേവനമേഖലയും

കാർഷിക-വ്യാവസായിക മേഖലകളുടെ വികസനത്തിന് സഹായകമായ വിധത്തിൽ ഒട്ടേറെ പശ്ചാത്തല സൗകര്യവികസനവും ഉണ്ടാവേണ്ടതുണ്ട്. ഗതാഗതസൗകര്യങ്ങൾ, ഊർജലഭ്യത, ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ഗതാഗതമെന്നു കേൾക്കുമ്പോൾത്തന്നെ എക്‌സ്പ്രസ് വേ എന്നുരുവിടുന്ന വികസന സ്‌നേഹികൾ യഥാർത്ഥത്തിൽ കേരളത്തിന്റെ ഗതാഗതപ്രശ്‌നങ്ങൾ കാണുന്നില്ല. കിഴക്ക് പടിഞ്ഞാറ് ദിശയിൽ നിലവിലുള്ള റോഡുകളുടെ വികസനം, റയിൽവേയുടെ പാളമിരട്ടിക്കലും വൈദ്യുതീകരണവും, പാസഞ്ചർ ട്രെയിനുകളുടെ തുടർശൃംഖല, നാഷണൽ ഹൈവേയുടെ ഏറ്റെടുത്തിട്ടുള്ള വികസനം പൂർത്തിയാക്കലും ബൈപ്പാസുകളുടെ നിർമ്മാണവും, മലയോര ഹൈവേ തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളുടെ അവിടെവിടെയായുള്ള ലിങ്കുകൾ പൂർത്തിയാക്കി തുടർച്ചയാക്കൽ, തീരദേശ ജലപ്പാതയുടെ സംരക്ഷണം തുടങ്ങിയവയൊക്കെയാണ് യഥാർത്ഥത്തിൽ പരിഗണിക്കേണ്ടത്. പ്രാദേശിക ഊർജവിഭവങ്ങൾ വികസിപ്പിച്ചുകൊണ്ട് നമ്മുടെ ഊർജാവശ്യങ്ങളിൽ ചിലതെല്ലാം നിർവ്വഹിക്കാൻ കഴിയും. ബയോഗ്യാസ് പ്ലാന്റുകൾ, ബയോഗ്യാസിഫയറുകൾ എന്നിവയെല്ലാം പരിഗണിക്കാം.വൈദ്യുതി രംഗത്ത് ഊർജസംരക്ഷണ ഉപാധികൾ ഫലപ്രദമായി നടപ്പാക്കണം. CFLകളുടെ വ്യാപനം പ്രധാനപ്പെട്ടതാണ്. പ്രസരണ വിതരണ നഷ്ടം കുറച്ച് ഗ്രാമപ്രദേശങ്ങളിലും മെച്ചപ്പെട്ട വൈദ്യുതി എത്തിക്കാനായാൽ പ്രാദേശിക വ്യവസായവൽക്കരണത്തിന് തടസ്സമില്ലാത്ത ഊർജ്ജലഭ്യത ഉറപ്പാക്കാൻ കഴിയും. ചെറുകിട ജല വൈദ്യുത പദ്ധതികൾ പഞ്ചായത്തു സമിതികൾക്ക് ഏറ്റെടുക്കാവുന്നതാണ്. എങ്കിലും പുതിയ വൈദ്യുതി ഉൽപാദന നിലയങ്ങൾ ആവശ്യമായി വന്നേക്കാം. കൊച്ചിയിലെ എൽ എൻ ജി ടെർമിനൽ യാഥാർത്ഥ്യമായാൽ ഇക്കാര്യത്തിൽ വലിയൊരു കുതിച്ചുചാട്ടം സാദ്ധ്യമായേക്കാം. നാട്ടിൻപുറങ്ങളിൽ വട്ടിപ്പലിശക്കാർ ഏറിവരുന്നുവെന്നത് സൂചിപ്പിക്കുന്നത് ആവശ്യക്കാർക്ക് ബാങ്കിംഗ് സൗകര്യം ലഭ്യമാവുന്നില്ല എന്നുതന്നെയാണ്. ഒരുവശത്ത് ബാങ്കബൾ പ്രോജക്ടുകൾ ലഭിക്കാത്തതിനാൽ കടം നൽകാനാവാതെ സഹകരണ ബാങ്കുകളിൽപ്പോലും പണം കെട്ടിക്കിടക്കുന്നുവെന്നതും കൂടി കാണണം. എന്നാൽ കാർഷിക-വ്യാവസായിക മേഖലകളിൽ മേൽസൂചിപ്പിച്ച നിലയിൽ ഒരു ചലനം സാന്ധ്യമായാൽ അതിനനുസരിച്ച് പണത്തിന്റെ ഒഴുക്കും ക്രമീകരിക്കാൻ കഴിയും. ബാങ്കിംഗ് നയങ്ങളിൽ അതിനനുസരിച്ച മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളെ സഹായിക്കുംവിധം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ (ഉദാ: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ്, കേരള ചെറുകിട വ്യവസായ കോർപ്പറേഷൻ, സംസ്ഥാന സഹകരണ ബാങ്ക്) പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനത്തിന്റെ കാർഷിക- വ്യവസായ വികസനത്തിന് മാത്രം വായ്പ നൽകാനുള്ള ഒരു പ്രത്യേക സംവിധാനത്തിന് രൂപം നൽകണം. ഭരണസംവിധാനത്തിൽ ഉണ്ടാവേണ്ട മാറ്റമാണ് യഥാർത്ഥത്തിൽ ഉൽപാദനാധിഷ്ഠിത വികസനത്തിനു അനിവാര്യമാവേണ്ട മറ്റൊരു പശ്ചാത്തല സൗകര്യം ഭരണസംവിധാനത്തിന്റെ വികേന്ദ്രീകരണം ശക്തിപ്പെട്ടേ മതിയാവൂ.

അധികാര വികേന്ദ്രീകരണം

കേരളവികസന ചർച്ചകളിൽ എടുത്ത് പറയേണ്ടതാണ് അധികാര വികേന്ദ്രീകരണം സംബന്ധിച്ച കാര്യങ്ങൾ.പ്രാദേശികമായി ലഭ്യമാകുന്ന മനുഷ്യ-പ്രകൃതി വിഭവങ്ങളെ ആസൂത്രിതമായി ഉപയോഗിക്കുക വഴി ഉൽപ്പാദന വളർച്ചക്കും കമ്പോളാധിപത്യത്തിന്റെ കടന്നാക്രമണത്തെ പ്രതിരോധിക്കാനും ഉള്ള സാദ്ധ്യതകൾ ഒരുക്കുന്നു എന്നതാണ് അധികാര വികേന്ദ്രീകരണത്തെ പ്രസക്തമാക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിൽ സക്രിയമായ അധികാര വികേന്ദ്രീകരണത്തിന്നുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണെന്നാണ് ഇതുവരെയുള്ള അനുഭവങ്ങൾ കാണിക്കുന്നത്. 1957-ലെ ആദ്യസർക്കാരിന്റെ കാലത്ത് ഭരണ പരിഷ്‌കാര പ്രവർത്തനമായി തുടങ്ങുകയും ജനകീയാസൂത്രണ പ്രസ്ഥാനത്തോടെ അതിന്റെ പാരമ്യത്തിലെത്തുകയും ഇപ്പോഴത്തെ കേരള വികസന പരിപാടിയോടെ ഒരുതരം ബ്യൂറോക്രാറ്റിക് പ്രക്രിയയായി തരംതാഴുകയും ചെയ്തതാണ് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ ചരിത്രം. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പരിമിതികളെ മറികടക്കുന്നതിന്ന് പകരം അതിന്റെ നന്മകളെ ഇല്ലാതാക്കാനാണ് കേരളവികസന പരിപാടിയിൽ സംസ്ഥാന സർക്കാർ ശ്രമിച്ചത്. സംസ്ഥാന ബജറ്റിന്റെ 35- 40% വരെ പഞ്ചായത്തുകൾക്ക് കൃത്യമായി വകകൊള്ളിച്ചിരുന്നു. എന്നാൽ, പുതിയ സംസ്ഥാന ബജറ്റ് സ്വന്തം പ്രോജക്ടുകൾക്ക് ഉപാധികളില്ലാതെ മാറ്റിവെക്കാവുന്ന തുക എത്രയാണെന്നതിനെപ്പറ്റിയുള്ള കൃത്യത പോലും പഞ്ചായത്തുകൾക്ക് നൽകുന്നില്ലെന്നതാണ് സ്ഥിതി. ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ ഉൽപ്പാദനവർദ്ധനവിനും, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും കമ്പോളത്തിന്റെ കടന്നാക്രമണങ്ങളെ ഒരു ജനകീയ പ്രസ്ഥാനത്തിലൂടെ ചെറുത്തുനിൽക്കുന്നതിന്നും അധികാര വികേന്ദ്രീകരണത്തിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുംവിധം ഈ രംഗത്ത് കാര്യമായ അഴിച്ചുപണികൾ നടക്കേണ്ടിയിരിക്കുന്നു. ഇതിന്നനുസൃതമായി ഗ്രാമസഭകളെ ശക്തിപ്പെടുത്താനും, ഉപഭോക്തൃസമിതികൾ, ജനകീയ നിർവഹണ സംവിധാനങ്ങൾ, മോണിറ്ററിംഗ്, സോഷ്യൽ ഓഡിറ്റിംഗ് എന്നിവയൊക്കെ മെച്ചപ്പെടുത്താനും ജനങ്ങൾക്ക് ഇടപെടാനും, അഭിപ്രായം പറയാനും, സ്വന്തം അധ്വാനശേഷിയെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും കഴിയണം. ഇതിന്നുള്ള അവസരങ്ങൾ കൂടുതലായി സൃഷ്ടിക്കണം. കാർഷികരംഗത്തും വ്യാവസായികരംഗത്തും താഴെതട്ടിൽ നിന്നുള്ള വികസനത്തിന്റെ സംഘാടകരായി പ്രവർത്തിക്കാവുന്ന ഏജൻസിയാണ് പഞ്ചായത്തുകൾ. റിസോഴ്‌സ് മാപ്പിങ്ങ്, നീർത്തടാധിഷ്ഠിത വികസനം എന്നിവയിലൂടെ തുടക്കം പഞ്ചായത്ത് കുറിച്ചു. ഇനി സ്ഥല ജല ആസൂത്രണം, സാമൂഹ്യ വിദ്യാഭ്യാസ പരിശീലന സംവിധാനങ്ങൾ, വിനിമയ രൂപങ്ങൾ, പൊതുജനാരോഗ്യസംവിധാനങ്ങൾ തുടങ്ങിയവയിലൂടെ പഞ്ചായത്തുകളുടെ സംഘടനാപരമായ ചുമതലകൾ വർദ്ധിപ്പിക്കണം. കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയും പഞ്ചായത്തുകൾക്ക് വിധേയമായി പ്രവർത്തിക്കണം. പ്രാദേശിക സംരംഭങ്ങളുടെ സർഗാത്മകതലം വളർത്തേണ്ടതും ഫലപ്രദമായ വിതരണശൃംഖലകൾ ഉണ്ടാക്കുന്നതും പഞ്ചായത്തുകളുടെ ചുമതലയാകണം. പൊതുസംവിധാനങ്ങളുടെ ഉപയോഗ്യത വർദ്ധിപ്പിക്കാനും ഗുണനിലവാരം മെച്ചപ്പെടുത്താനും വികസന പ്രക്രിയയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാനും പ്രാദേശിക തലത്തിലുള്ള ഇടപെടലുകൾ അനിവാര്യമാണ്. ഇവ സംഘടിപ്പിക്കുന്നതിലൂടെ പ്രാദേശിക ഭരണസമിതികൾക്ക് സമഗ്രവികസനത്തിലേക്ക് ഏറെ സംഭാവന ചെയ്യാൻ കഴിയും. ഈ ലക്ഷ്യങ്ങളോടെ അധികാരവികേന്ദ്രീകരണത്തിന്റേയും പഞ്ചായത്തീരാജിന്റെയും പ്രവർത്തനങ്ങളെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. കുടുംബശ്രീ സംവിധാനം ജനപക്ഷ വികസനത്തിൽ ഏറെ സാദ്ധ്യതകളുള്ള ഒരു സംവിധാനമാണ് കുടുംബശ്രീ. ജനകീയാസൂത്രണകാലത്ത് വനിതാ വികസന പദ്ധതികൾ മെച്ചപ്പെട്ട രീതിയിൽ നടത്താനുദ്ദേശിച്ചുകൊണ്ടാണ് (അയൽകൂട്ട രീതിയിൽ അജഘ/ആജഘ വിഭജനമൊന്നുമില്ലാതെ) കുടുംബശ്രീ സംവിധാനം രൂപകൽപ്പന ചെയ്തത്. എന്നാൽ, ഇന്ന് കുടുംബശ്രീ ഒരു പ്രത്യേക വകുപ്പ് പോലെ പ്രാദേശിക ഭരണസമിതികളെ മറികടന്ന് ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിലുള്ള ഒരു സമാന്തര സംവിധാനമായി മാറിയിരിക്കയാണ്. അവശ്യ ജീവിതരംഗങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നതിന്ന് പകരം വെക്കുന്ന സംരംഭങ്ങളായി ഇന്ന് കുടുംബശ്രീ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ദരിദ്രരായ സ്ത്രീകളുടെ സമ്പാദ്യത്തിൽ നിന്ന് വായ്പ എടുത്തുകൊണ്ട് മരുന്നു വാങ്ങാനും ഫീസ് നൽകാനും, ഭക്ഷണം വാങ്ങാനും ഒക്കെ അവരുടെ പണം തന്നെ ഉപയോഗിപ്പിക്കുകയാണ്. പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും റേഷൻ രംഗത്തുമെല്ലാം സർക്കാർ സംവിധാനങ്ങൾ ഫലപ്രദമാണെങ്കിൽ ഇത്തരം ചെലവുകൾ ദരിദ്രർക്ക് ഒഴിവാക്കാവുന്നതാണ്. ദാരിദ്ര്യം ദരിദ്രരുടെ ചെലവിൽതന്നെ പരിഹരിക്കാൻ ശ്രമിക്കുകയും ഉത്തരവാദപ്പെട്ട സർക്കാരുകൾക്ക് കേവലം കാഴ്ചക്കാരായി മാറിനിൽക്കാനുള്ള അവസരം ഒരുക്കുകയുമാണ് കുടുംബശ്രീ. ഒപ്പം അതിലെ അംഗങ്ങളെ കടക്കെണിയിൽപെടുത്തുകയും ചെയ്യുന്നു. സമൂഹത്തിൽ ജനകീയമായും, ജനാധിപത്യപരമായും ഏറെ ഇടപെടൽ സാദ്ധ്യതയുള്ള ഒരു സംവിധാനത്തെ ആഗോളവൽക്കരണ നടപടികൾ നടപ്പാക്കാനുള്ള ഒരു ഉപാധിയാക്കിത്തീർത്തിരിക്കുകയാണ് കേരള സർക്കാർ. ആരോഗ്യ ഇൻഷൂറൻസ് പോലുള്ള പരിപാടികൾ നടപ്പാക്കാൻ മുന്നിട്ടിറങ്ങുന്നതുവഴി പൊതുസംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലേക്ക് കുടുംബശ്രീകൾ മാറുകയാണ്. അതുകൊണ്ടുതന്നെ ഗ്രാമപഞ്ചായത്തുകളടക്കമുള്ള പ്രാദേശിക ഭരണസംവിധാനങ്ങൾക്ക് കീഴ്‌പെട്ട് പ്രവർത്തിക്കുന്നതും പൊതുസംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതുമായ ജനകീയ ചെറുത്തുനിൽപ്പ് സംഘങ്ങളായി കുടുംബശ്രീകളെ മാറ്റിത്തീർക്കണം. അതിനോടൊപ്പം സ്ത്രീകളുടെ അതിജീവനവും ഉപജീവനവും പ്രധാനപ്പെട്ട ഘടകമാണ്. അതിനുതകുന്ന വിധത്തിൽ ഉല്പാദനസംഘങ്ങളായി കുടുംബശ്രീ മാറണം.

വിദ്യാഭ്യാസം

വികസന പ്രക്രിയയിൽ ഏറ്റവും ഉയർന്ന പരിഗണന ലഭിക്കേണ്ടത് വിദ്യാഭ്യാസത്തിന്നായിരിക്കണം. പൊതുവിദ്യാഭ്യാസത്തിന്റെ വൈജ്ഞാനികവും സാംസ്‌കാരികവുമായ തലം നിർത്തിക്കൊണ്ടുതന്നെ തൊഴിലില്ലാത്തവരും വീട്ടമ്മമാരും ആയി കഴിയുന്ന പത്താംതരമോ, +2 പഠനമോ പൂർത്തിയാക്കിയവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തിക്കൊണ്ട് അവരുടെ സാമൂഹ്യ ഇടപെടൽ ശേഷി വർദ്ധിപ്പിക്കുക എന്ന രീതിയിൽ പൊതുവിദ്യാഭ്യാസ പ്രവർത്തനങ്ങളെ ക്രമീകരിക്കണം. മുകളിൽ പറഞ്ഞ വികസന ലക്ഷ്യങ്ങൾ കൈവരിക്കത്തക്കവിധം നമ്മുടെ മൊത്തം വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തനങ്ങളെ മാറ്റിത്തീർക്കാനും തുല്യതാസ്വഭാവമുള്ള സാമൂഹ്യ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്‌കരിക്കാനും ബോധപൂർവ്വം ശ്രമിക്കേണ്ടതുണ്ട്. പരിഷത്ത് വിഭാവനം ചെയ്യുന്ന ജനപക്ഷ വികസന നയത്തിൽ പ്രഥമ സ്ഥാനം വിദ്യാഭ്യാസത്തിന്നായിരിക്കും. വിദ്യാഭ്യാസവും സാമൂഹ്യനീതിയോടു കൂടിയ വികസനവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. സെക്കണ്ടറി തലം മുതൽ അദ്ധ്വാനാഭിമുഖ്യം വളർത്തുന്നന്നതിന് പ്രാമുഖ്യം നൽകണം. ബഹുഭൂരിപക്ഷത്തിനും എന്തെങ്കിലും ഒരു തൊഴിലിൽ പ്രായോഗിക പരിശീലനവും അനുഭവവും നൽകുക എന്നത് ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ പൊതുലക്ഷ്യമാകണം. ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമൂഹത്തിന് വ്യത്യസ്തമേഖലകളിൽ ആവശ്യമുള്ള വൈദഗ്ദ്ധ്യത്തിന്റെ സൃഷ്ടിയാണ്. അതിനോടൊപ്പം സ്വന്തം സമൂഹത്തിന്റെ വളർച്ചക്കു വേണ്ടി ജോലി ചെയ്യാനുള്ള സന്നദ്ധതയും പുതിയ ജ്ഞാനോല്പാദനത്തിനുള്ള കഴിവും ഉന്നത വിദ്യാഭ്യാസത്തിനു നൽകാൻ കഴിയണം. ചുരുക്കത്തിൽ, +2 തലം വരെ സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുകയും അതിന്റെ അന്ത്യഘട്ടത്തിൽ സമൂഹത്തിന്ന് ആവശ്യമുള്ള ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ട് ഉപജീവനം നേടുന്നതിന്നുള്ള പ്രായോഗിക അറിവും തൊഴിൽ പരിചയവും ആത്മവിശ്വാസവും ഉള്ളവരാക്കി അവരെ മാറ്റുകയും ഉന്നത വിദ്യാഭ്യാസത്തിന് വേണ്ട ധൈഷണികമായ ശേഷിയും സന്നദ്ധതയും നേടുന്നതിനുള്ള അടിത്തറ പാകുകയും ചെയ്യാൻ വികസനോന്മുഖ വിദ്യാഭ്യാസത്തിന് കഴിയണം.

ആരോഗ്യം

ഉൽപാദനാധിഷ്ഠിത വികസന സമീപനം നടപ്പാവണമെങ്കിൽ അതിന് ഉതകുന്ന തരത്തിൽ മെച്ചപ്പെട്ട ആരോഗ്യസംരക്ഷണ സൗകര്യങ്ങളും ജനങ്ങൾക്കുണ്ടാവേണ്ടതുണ്ട്. അദ്ധ്വാനം മൂലധനമായ വികസനമാണ് ലക്ഷ്യമെന്നതിനാൽ ആരോഗ്യമുള്ള ജനസമൂഹത്തിന് മാത്രമേ കാര്യക്ഷമമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ കഴിയുകയുള്ളു. സമകാലിക കേരളത്തിലെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന രംഗങ്ങളിലൊന്നാണ് ആരോഗ്യമേഖല. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പ്രധാനമായും നാല് തരത്തിലുള്ളവയാണ്.

  1. ഉയർന്ന ചികിത്സാ ചെലവ്,
  2. ജീവിതശൈലീ രോഗങ്ങൾ,
  3. പാരിസ്ഥിതിക രോഗങ്ങൾ,
  4. ആരോഗ്യ മേഖലയിലെ മനുഷ്യവിഭവം

നിലവിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതസൂചിക ഉയർന്നതിന്റെ മൂന്ന് ഇരട്ടിയോളമാണ് ചികിത്സാച്ചെലവ് വർദ്ധിച്ചിരിക്കുന്നത്. കേരളത്തിൽ ഏറ്റവുമധികം സ്വകാര്യവൽക്കരണവും വാണിജ്യവൽക്കരണവും നടക്കുന്ന മേഖലയായി ആരോഗ്യമേഖല മാറിയിരിക്കുന്നു. അതിനോടൊപ്പം യൂസേഴ്‌സ് ഫീ, ഹെൽത്ത് ഇൻഷൂറൻസ് മുതലായ ജനവിരുദ്ധ നടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയും ചെയ്യുന്നു. കേരള സമൂഹത്തിൽ വരുന്ന മാറ്റങ്ങൾ ആരോഗ്യരംഗത്തും പ്രതിഫലിക്കുന്നുണ്ട്. രോഗാതുരത കുറഞ്ഞിരിക്കുന്നു. അതേസമയം രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം മുതലായ ജീവിതശൈലീരോഗങ്ങൾ വർദ്ധിക്കുന്നു. പാരിസ്ഥിതിക രോഗങ്ങളും അതിവേഗത്തിൽ പടരുകയാണ്. ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവയെല്ലാം കേരളത്തിൽ വ്യാപിക്കുന്നു. ജീവിതശൈലിയിൽ വരേണ്ടുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും പാരിസ്ഥിതികാവബോധവും ഏറ്റവുമധികം ആവശ്യമുള്ള കാലഘട്ടമാണിപ്പോൾ. ഇവയെ ആധാരമാക്കിയുള്ള ജനകീയാരോഗ്യസംവിധാനങ്ങൾ വളർത്താൻ പൊതുജനാരോഗ്യസംവിധാനത്തിനേ കഴിയൂ. രോഗം വിറ്റു കാശാക്കുന്ന ഭീമൻ ആസ്പത്രികൾക്ക് അതിനു സാധ്യമല്ല. അതുകൊണ്ട് പൊതുജനാരോഗ്യസംവിധാനങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം ഉല്പാദനാധിഷ്ഠിതവികസനത്തിന്റെ അവശ്യഘടകമാണ്. കേരളസർക്കാരിന്റെ ആരോഗ്യ രംഗത്തെ മുതൽമുടക്ക് 1990 ലെ 6.3% ത്തിൽ നിന്ന് 2003 ൽ 4.2% ആയി കുറഞ്ഞു. നിരന്തരമായ അവഗണനകൊണ്ടും അപര്യാപ്തമായ ഫണ്ടിങ് കൊണ്ടും കേരളത്തിലെ സർക്കാർ ആശുപത്രികൾ ജീർണ്ണാവസ്ഥയിലാണ്. ആശുപത്രി വികസനസമിതികളും ആരോഗ്യ ക്ഷേമ ഗവേഷണ സമിതികളുമാണ് നവീന ചികിത്സാ സംവിധാനങ്ങൾ സ്ഥാപിച്ചു പരിപാലിച്ചു കൊണ്ടിരിക്കുന്നത്. ദരിദ്രർക്കു പോലും പണമടച്ചാൽ മാത്രമേ ഈ സേവനങ്ങൾ പലപ്പോഴും ലഭ്യമാകാറുള്ളൂ. പൊതു ആശുപത്രികളുടെ നവീകരണമാണ് ആരോഗ്യമേഖലയിൽ സർക്കാർ ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. സമ്പൂർണ്ണ പരിചരണവും സാർവ്വത്രിക ലഭ്യതയും ഉറപ്പു വരുത്തുന്ന സൗജന്യ പൊതു ആരോഗ്യ സംവിധാനമാണ് ചികിത്സാചെലവു വർദ്ധനവിന് (Mediflation) യഥാർത്ഥ പരിഹാരം. ഇതിന് ആരോഗ്യ മേഖലയിൽ കൂടുതൽ മുതൽ മുടക്കേണ്ടിവരും. അതിനുള്ള വിഭവങ്ങൾ, വരുമാനവുമായി ബന്ധപ്പെട്ട ആരോഗ്യ നികുതി, പുകയില-മദ്യ സർചാർജുകൾ തുടങ്ങിയവയിലൂടെ കണ്ടെത്താം. ഇത്തരത്തിൽ ഒരു നയത്തിന് രൂപം കൊടുക്കാൻ അതിനനുകൂലമായ ഒരു രാഷ്ട്രീയ സമവായം ഉണ്ടാക്കേണ്ടതുണ്ട്. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാർക്കും ഒരു പോലെ ലഭിക്കാവുന്ന ചെലവു കുറഞ്ഞ പൊതു ആരോഗ്യ സംവിധാനങ്ങൾക്ക് ഊന്നൽ നൽകയെന്നതാണ് അതിനർത്ഥം. ആരോഗ്യ ഇൻഷൂറൻസ് സബ്‌സിഡി ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വകാര്യ മേഖലയിലൂടെ നടപ്പിലാക്കപ്പെടുമ്പോൾ ചികിത്സാ ചെലവുകൾ ഉയരുന്നു. അതു നമുക്ക് താങ്ങാനാവുന്നതല്ല. അത് നിലവിൽ വരികയും നിയമസാധുത്വം കൈവരിക്കുകയും ചെയ്താൽ, പൊതു ആശുപത്രികൾ രാഷ്ട്രീയ അജണ്ടയിലെ മുൻഗണനയല്ലാതാകും. നവീകരണത്തിനു പകരം ഫണ്ടിങ് വീണ്ടും കുറയുകയും അങ്ങനെ പൊതു ആരോഗ്യ സംവിധാനം തിരുത്താനാകാത്ത അവഗണനയിലേക്കും നാശത്തിലേക്കും കുതിക്കുകയും ചെയ്യും. ഈ വർഷം പൊതുജനാരോഗ്യസംരക്ഷണരംഗത്ത് ചെലവാക്കേണ്ടിയിരുന്ന കേന്ദ്രസഹായമുൾപ്പെടെയുള്ള വൻതുക ചെലവാക്കാതിരുന്നത് ഇതോടൊപ്പം കാണണം. ഈ സാഹചര്യത്തിൽ പൊതുജനാരോഗ്യസംവിധാനം നിലനിർത്താൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭപ്രവർത്തനങ്ങൾ ഉണ്ടാക്കിക്കൊണ്ടല്ലാതെ കേരളത്തിന്റെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താൻ കഴിയില്ല.

ധനകാര്യം

സംസ്ഥാനത്തെ സാമ്പത്തിക വിഭവ സമാഹരണ കാര്യത്തിൽ ആഭ്യന്തര വിഭവസമാഹരണത്തിനാവണം പ്രാമുഖ്യം. അതിന്ന് പ്രതിബന്ധമാകുന്ന കേന്ദ്ര-ഇടപെടലുകൾ ചെറുക്കാൻ കഴിയുംവിധം കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ മാറ്റം വരുത്താനുള്ള രാഷ്ട്രീയ സമരങ്ങൾ ശക്തിപ്പെടുത്തണം. കേന്ദ്ര ധനകാര്യ കമ്മീഷനുകളുടെ മാനദണ്ഡങ്ങളിൽ കേരളത്തിന് പ്രതികൂലമായി അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഒരു ജനകീയ വിദ്യാഭ്യാസത്തിന് വിഷയമാകണം. ജനങ്ങളെ ഇതിന്നെതിരെ പ്രതിരോധിക്കാൻ സജ്ജമാക്കുകയും വേണം. പ്രത്യക്ഷ നികുതി തന്നെ വേണ്ട എന്ന നിലപാടിലേക്കാണ് സർക്കാർ പോയ്‌ക്കൊണ്ടിരിക്കുന്നത്. ആഭ്യന്തര വിഭവസമാഹരണത്തിൽ നിന്നുള്ള ഈ പിൻവാങ്ങൽ വിദേശ ധനസഹായ ഏജൻസികൾക്കും കുത്തകകൾക്കും വാതിൽ തുറന്നുകൊടുക്കുന്ന നിലപാടാണ്. ധനികരുടെ മേൽപ്രത്യക്ഷമായ നികുതി ചുമത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുടെയും ആവശ്യമില്ല. ആഭ്യന്തര വിഭവ സമാഹരണത്തിന് പരിധി നിർണ്ണയിക്കുന്ന (ഉദാ: വാട്ടർതീം പാർക്കുകളിലെ വിനോദ നികുതി പിരിക്കുന്ന രീതി) നയങ്ങൾ തിരുത്തണം. ഇവിടെ ഒരു പരിധിയിൽ കവിഞ്ഞുള്ള വരുമാനം പ്രാദേശിക ഭരണസമിതികളിൽ നിന്ന് സംസ്ഥാന സർക്കാരിലേക്ക് ലഭിക്കാൻ വ്യവസ്ഥ ചെയ്യണം. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിലും കൈമാറ്റത്തിലും പുതിയ നികുതി സാദ്ധ്യതകൾ ഉണ്ടോ എന്ന് പരിശോധിക്കണം. ഒരു പ്രദേശത്ത് സർക്കാർ നിക്ഷേപത്തിന്റേയും മറ്റും ഫലായി (ഹൈവേകൾ, സ്ഥാപനങ്ങൾ എന്നിവയുടെ നിരീക്ഷണം) ഭൗതികസാഹചര്യത്തിൽ മാറ്റം വരുമ്പോൾ ഭൂമിക്കും മറ്റും വിലവർദ്ധിക്കും. ഇവിടെ പുതിയ ക്രയവിക്രയങ്ങൾ നടക്കുമ്പോൾ കിട്ടുന്ന അധികവരുമാനത്തിന്റെ ഒരു ഭാഗം സർക്കാർ ഈടാക്കണം. സ്വത്ത് നികുതി, കെട്ടിട നികുതി എന്നിവ വസ്തുനിഷ്ഠമായി നിജപ്പെടുത്തുകയും പിരിച്ചെടുക്കുകയും വേണം. സേവനനികുതി ചുമത്തുന്നതിലും പിരിക്കുന്നതിലും സംസ്ഥാന / പ്രാദേശിക സർക്കാരുകൾക്ക് കൂടുതൽ അധികാരം നൽകുംവിധം മൂലനിയമങ്ങളിൽ തന്നെ മാറ്റംവരുത്താൻ നടപടികളുണ്ടാകണം. വരുമാന / വിപണന ബന്ധിത സെസ്സുകൾ ചുമത്തുന്ന കാര്യം ഗൗരവമായി ആലോചിക്കണം. ഉദാ: മദ്യം, പുകയില എന്നിവയുടെ വിൽപ്പനയിൽ 10%ത്തോളം സെസ്സ് ചുമത്തി ഈ തുക പൂർണ്ണമായി പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്താനായി ഉപയോഗിക്കാമെന്ന് പരിഷത്ത് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. അതുപോലെ വൈദ്യുതി ബില്ല്, ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വാങ്ങൽ എന്നിവക്ക് മേലും ഇത്തരം പ്രത്യേക സെസ്സുകൾ ആലോചിക്കാവുന്നതാണ്. അർഹമായ നികുതി ചുമത്തുന്നതും ഈടാക്കുന്നതും നൽകുന്നതും ഒരു ഭരണസംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന്ന് അനിവാര്യമാണ്. ഗവൺമെന്റിന്റെ റവന്യൂ വരുമാനത്തിന്റെ വർദ്ധന ശക്തമായ സർക്കാർ ഇടപെടലുകൾ സാധ്യമാക്കുകയും സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പ് ഉറപ്പുവരുത്തുകയും ചെയ്യും. രാഷ്ട്രീയ പരിഗണനകളിലൂടെയും മറ്റും നികുതിയിൽനിന്ന് ഒഴിവാക്കുന്ന സ്ഥിതി ഉണ്ടാകരുത്. വിൽപ്പനനികുതിക്ക് രാഷ്ട്രീയ അധികാരം വഴി സ്റ്റേ നൽകുന്ന രീതി ഒഴിവാക്കണം. കെട്ടിട നികുതിക്കും ഈ സ്ഥിതി ബാധകമാണ്. തർക്കങ്ങൾ കോടതികൾ മുഖേന പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. വിദേശ വായ്പകൾ സ്വീകരിക്കണമെങ്കിൽതന്നെ ആഭ്യന്തര സാദ്ധ്യതകൾ പൂർണ്ണമായും പരിശോധിച്ചതിന് ശേഷമാവണം. ലഭിക്കാൻ എളുപ്പമാണ് എന്നതുകൊണ്ടുമാത്രം വിദേശവായ്പ വാങ്ങുന്ന സ്ഥിതി ഉണ്ടാവരുത്. വിദേശവായ്പകൾ ചരടുകളോ നിബന്ധനകളോ ഇല്ലാത്തതാവണം. അത് പുതിയ സാങ്കേതികവിദ്യകൾ ലഭ്യമാക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായകമാകണം. ഉപഭോഗസംസ്‌കാരം പോഷിപ്പിക്കുന്നതിന്നോ ഊഹക്കച്ചവടത്തിന്നോ സമ്പന്നർക്ക് മാത്രം ഗുണം ചെയ്യുന്ന പദ്ധതികൾക്ക് വേണ്ടിയോ ഇത്തരം വായ്പകൾ ഉപയോഗിക്കുന്ന സ്ഥിതി ഉണ്ടായിക്കൂട. വിദേശ വായ്പ വാങ്ങുന്ന സ്ഥിതി വിശേഷം വന്നാൽ നിയമസഭകളിലടക്കം പരസ്യചർച്ച നടത്തി നടപടിയെടുക്കുന്നതിനുള്ള സന്നദ്ധത സർക്കാർ കാണിക്കണം. ബ്യൂറോക്രാറ്റുകളുടെ സഹായത്തോടെ പിൻവാതിലിലൂടെ വായ്പ സ്വീകരിക്കുന്ന പ്രവണത ഒരു കാരണവശാലും അനുവദിച്ചുകൂട. നേരത്തെതന്നെ പൊതുസംവിധാനങ്ങൾ വഴിയും സർക്കാർ ഇടപെടൽ വഴിയും വിദ്യാഭ്യാസത്തിലും തൊഴിലിലും ഭൂഉടമസ്ഥതയിലും മറ്റും നേട്ടമുണ്ടാക്കി ഉയർന്നുവന്നവർ ദരിദ്രരുടേയും പൊതുസംവിധാനങ്ങളുടേയും നില മെച്ചപ്പെടുത്താനായി ചില ത്യാഗങ്ങൾ സഹിക്കാൻ തയ്യാറാവേണ്ടതുണ്ട്. ഈ നിലപാട് ഒരു ഉയർന്ന രാഷ്ട്രീയബോധമായി വളർത്തിയെടുക്കാൻ വേണ്ട ബോധവൽക്കരണം നടക്കണം. ശാസ്ത്ര-സാങ്കേതിക നയം: പ്രാദേശികമായി നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംസ്ഥാനത്തെ ഗവേഷണ സ്ഥാപനങ്ങൾ സഹായിക്കേണ്ടതുണ്ട്. കേരളത്തിലെ ഓരോ വിഭവത്തിന്റെ പിറകിലും ഒരു സർക്കാർ ഗവേഷണ സ്ഥാപനമുണ്ടെന്നത് പ്രധാന നേട്ടമായി കാണുകയും ഈ അനുകൂല സാഹചര്യത്തെ പ്രയോജനപ്പെടുത്താൻ കഴിയുംവിധം കേരളത്തിൽ ജനകീയമായൊരു ശാസ്ത്രസാങ്കേതിക നയം ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക ഉൽപ്പാദന സംരംഭങ്ങളിൽ ഏർപ്പെടുന്നവരുടെ നൈപുണിയും വൈദഗ്ദ്ധ്യവും മെച്ചപ്പെടുത്തുന്നതിന്നും, പുതിയ സാദ്ധ്യതകൾ ഉണ്ടാക്കി ഉപയോഗിക്കുന്നതിനും സഹായിക്കുമാറ് നമ്മുടെ VHSE, ITI പോളിടെക്‌നിക്ക് പഠനങ്ങൾ രൂപകൽപ്പന ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ ഇന്നത്തെ അവസ്ഥ മാറ്റി അവയെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുക എന്നതും ശാസ്ത്ര സാങ്കേതിക നയത്തിന്റെ ഭാഗമായി വരണം. ഇത് വഴി പരമ്പരാഗത മേഖലകളുടെ ആധുനികവൽക്കരണത്തിന് ഉതകുംവിധം സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കാനും കഴിയണം.

സാംസ്‌കാരികതലം

പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപയോഗം, പ്രാദേശിക കൂട്ടായ്മകൾ സംഘടിപ്പിക്കൽ, പൊതുഇടങ്ങളെ ശക്തിപ്പെടുത്തൽ, പ്രാദേശിക ചരിത്രം രേഖപ്പെടുത്തൽ, പ്രദേശത്തെ കലാ-കായിക- യുവജന ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയൊക്കെ നമ്മുടെ സാംസ്‌കാരിക അവബോധത്തിന്റെ ഭാഗമായി മാറണം. ഇത്തരം പ്രവർത്തനങ്ങളിലെ സാമ്രാജ്യത്വ-വർഗ്ഗീയ പ്രതിരോധ സാദ്ധ്യതകൾ കണ്ടെത്തി വിപുലപ്പെടുത്താൻ കഴിയണം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കണം. ഇക്കാര്യത്തിൽ സന്നദ്ധസംഘടനകളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും പങ്ക് വർദ്ധിച്ചതാണെന്ന് തിരിച്ചറിയണം. വസ്തുക്കളുടെ ഉപയോഗമൂല്യത്തിലുപരി പൊങ്ങച്ച മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഉപഭോഗസംസ്‌കാരത്തിന്റെ വളർച്ചയെ ചെറുക്കുന്നതിൽ സാംസ്‌കാരിക-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കണം. ഈ പ്രവണതയാണ് താങ്ങാനാവാത്ത ഉപഭോഗ ശൈലി നിലനിർത്താനായി കടപ്പെരുപ്പത്തിലേക്ക് നയിക്കുന്നത്. ഇത് അഴിമതിക്ക് വഴിയാകുന്നു. ഈ പ്രവണതയെ ചെറുക്കാനായി കുടുംബ കൗൺസിലിംഗ്, ഉപഭോക്തൃ പ്രസ്ഥാനങ്ങൾ, സ്ത്രീധന വിരുദ്ധ മുന്നേറ്റങ്ങൾ, ലളിത ജീവിതം പ്രോത്സാഹിപ്പിക്കൽ, യുക്തിചിന്ത പ്രചരിപ്പിക്കൽ എന്നിവയൊക്കെ വികസന നയത്തിന്റെ ഭാഗമായി കണക്കാക്കി നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.പുതിയ വികസന സംസ്‌കാരം പ്രചരിപ്പിക്കുന്ന തരത്തിലുള്ള സാംസ്‌കാരിക പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന വിധം വിദ്യാഭ്യാസരംഗത്ത് മാറ്റം വരണം. സാംസ്‌കാരിക പ്രവർത്തനം സാമൂഹ്യനീതി പ്രചരിപ്പിക്കാനുള്ള ഉപാധി കൂടിയായി മാറണം. ഏതൊരു സമൂഹത്തിന്റെയും ഉല്പാദനവിതരണരൂപങ്ങളും സർഗാത്മക മുന്നേറ്റങ്ങളും നിലനിൽക്കുക അതിന് പൂരകമായ സാംസ്‌കാരികതലത്തിന്റെ വളർച്ചയോടെയാണ്. ആഭ്യന്തരമായ ഉല്പാദനവും ആഗോളവൽക്കൃതമായ സാംസ്‌കാരികരൂപങ്ങളും തമ്മിൽ ഒത്തുപോവുക സാധ്യമല്ല. കേരളീയമായ, ദേശീയമായ വസ്തുക്കളുടെ വിപണനത്തിന് ദേശീയ സാംസ്‌കാരത്തിന്റെതായ പശ്ചാത്തലം ആവശ്യമാണ്. അത്തരത്തിൽ സ്വന്തം നേട്ടങ്ങളെയും സർഗാത്കമതയെയും അഭിമാനപൂർവ്വം നോക്കിക്കാണുന്ന കേരളീയ സംസ്‌കാരം വളർത്തിയെടുക്കണം.

ജനാധിപത്യ വികസനത്തിന് വേണ്ടി

ഇന്നു നടക്കുന്ന വികസന ദിശയെ കീഴ്‌മേൽ മറിക്കുന്നതിലൂടെ മാത്രമേ ഒരു ജനപക്ഷ വികസന സമീപനം രൂപപ്പെടുത്താൻ കഴിയൂ എന്ന് ബോധ്യപ്പെടുകയാണ്. ഉപഭോഗ കേന്ദ്രീകൃതവും സേവന മേഖലയിലൂന്നിയതുമായ ഇന്നത്തെ വികസന സങ്കൽപം മാറ്റി കൃഷിയിലും വ്യവസായത്തിലുമൂന്നുന്ന സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന ഉൽപ്പാദന കേന്ദ്രീകൃതമായ പുതിയൊരു വികസനപ്പാത വളർത്തിയെടുക്കുക മാത്രമാണ് കേരളത്തിന്റെ മുന്നിലുള്ള വഴി. താനും തന്റെ കുടുംബവും മാത്രമെന്ന നിലയിലുള്ള മദ്ധ്യവർഗസമീപനം അവർക്കുപോലും സഹായകല്ല. ഉദാഹരണത്തിന് വർദ്ധിച്ചുവരുന്ന ഗുണ്ടാവിളയാട്ടവും മോഷണവും മറ്റും തടയാൻ ഗുണ്ടാനിയമമാണ് വേണ്ടതെന്ന വാദം നോക്കുക. ഗുണ്ടകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്ന സാമൂഹ്യസാഹചര്യം നിലനിർത്തിയിട്ട് ഗുണ്ടാനിയമത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാവുമോ? യഥാർത്ഥത്തിൽ ഇവിടെയും പ്രതിവിധി ഉൽപാദനാധിഷ്ഠിത സമീപനത്തിലേക്ക് മാറുക മാത്രമാണ്. ഐ.ടി., ബി.ടി., ടൂറിസം എന്നിങ്ങനെയുള്ള മന്ത്രങ്ങളും കേരളത്തിന്റെ വികസനമുറപ്പുവരുത്തുകയില്ലെന്ന് നാം കണ്ടുകഴിഞ്ഞു. ഈ മേഖലകൾക്കുപോലും നിലനിൽപുണ്ടാവണമെങ്കിൽ കാർഷികമേഖലയിലും അടിസ്ഥാന വ്യവസായമേഖലയിലും പുതിയ ചലനങ്ങളുണ്ടാവണം. വയനാട്ടിലെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന കർഷകന് താങ്ങുവാൻ കഴിയാത്തതാണെങ്കിൽ ഐ.ടിയിലും ബി.ടിയിലും അന്നാട്ടുകാർക്കെന്തു താൽപര്യമാണു വേണ്ടത്? സ്വാശ്രയ വിദ്യാഭ്യാസം പൊതുസമൂഹത്തിൽ ഉണ്ടാക്കുന്ന അസമത്വം നാം മനസ്സിലാക്കി. ചില ഇടത്തരം കുടുംബങ്ങളിൽ ഒരു കുട്ടിക്ക് ഇത്തരം വിദ്യാഭ്യാസം വാങ്ങിക്കൊടുക്കുന്നതിലൂടെ മറ്റുള്ളവരുടെയെല്ലാം അവസരം നിഷേധിക്കേണ്ട അവസ്ഥപോലും വരുന്നു. എല്ലാവർക്കും വാങ്ങിക്കൊടുക്കാൻ കഴിയാത്തവിധം ഭാരിച്ചതായി മാറിയിരിക്കുന്നു ഈ മേഖല. വീട്ടിനുള്ളിൽപ്പോലും അസമത്വമുണ്ടാക്കുന്ന ഈ നയം ചെറുക്കേണ്ടതല്ലേ? പൊതു ആരോഗ്യസംവിധാനത്തിനു പകരം ഇൻഷൂറൻസ്, പൊതുവിതരണ സംവിധാനത്തിനു പകരം സൂപ്പർമാർക്കറ്റ് എന്നിങ്ങനെയുള്ള മാറ്റങ്ങളെല്ലാം ബാധിക്കുക ദരിദ്രരെ മാത്രമല്ല. ദീർഘകാലത്തിൽ ഇത് ഇടത്തരക്കാരുടെയും സമ്പന്നരുടെ പോലും താൽപര്യങ്ങൾക്ക് എതിരായിത്തീരും. (വാൾമാർട്ടുപോലുള്ള ആഗോളകുത്തകകളുടെ വരവ് വ്യാപാരമേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ഇന്ന് വ്യാപാരി സമൂഹം നേരിടേണ്ടിവരികയാണ്) തങ്ങൾക്ക് ഒരിക്കലും കയ്യെത്തിപ്പിടിക്കാൻ കഴിയാത്തതെന്ന് കരുതിയിരുന്ന പലതും നേടിയെടുക്കാൻ കഴിഞ്ഞ ഒരു ജനതയാണ് കേരളത്തിലുള്ളത്. കർഷകരും കർഷകത്തൊഴിലാളികളും ഒക്കെച്ചേർന്ന് ഇച്ഛാശക്തിയോടെ നടത്തിയ പ്രക്ഷോഭങ്ങളാണ് ഭൂപരിഷ്‌കരണവും പൊതുവിദ്യാലയങ്ങളും റേഷനിങ്ങും പൊതു ആരോഗ്യസംവിധാനങ്ങളെല്ലാമുള്ള ഒരു കേരളത്തെ നേടിയെടുത്തത്. ഈ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ഇടത്തരക്കാരും സമ്പന്നരുമായ പലരും തങ്ങളുടെ പദവി നേടിയെടുത്തത്. വിവിധ തരം മാഫിയകളുടേതായ അധി ധനികൻമാരുടെ ഒരു ചെറുസംഘം ശക്തിപ്പെട്ടുവരുന്നതിന്റെ ഭാഗമായി ഇന്ന് ഇടത്തരക്കാരും സമ്പന്നരുമായ ഈ വിഭാഗങ്ങൾക്ക് പോലും തങ്ങളുടെ പദവി നിലനിർത്താനായെന്നുവരില്ല. ആയതിനാൽ ദരിദ്രർക്കോ പരമദരിദ്രർക്കോ വേണ്ടിയുള്ള ത്യാഗം എന്ന നിലക്കല്ല തങ്ങളുടെ വരുംതലമുറക്കു വേണ്ടിയുള്ള പോരാട്ടമെന്ന നിലക്കാണ് നിലവിലുള്ള തലതിരിഞ്ഞ വികസനനയത്തിനെതിരായി അണിനിരക്കാൻ അവർ തയ്യാറാവേണ്ടത്. യോജിച്ച പ്രക്ഷോഭവും വമ്പിച്ച ജനകീയ സംവാദവും കേരളത്തിനു ഉൽപാദനകേന്ദ്രീകൃതമായ പുതിയൊരു വികസന ദിശ നിശ്ചയിക്കുമെന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം.

വികസനത്തിന്റെ സമരരൂപങ്ങൾ

ഇത്തരത്തിലുള്ള സമരത്തിന്റെ മുഖങ്ങൾ എന്തായിരിക്കണം?

  1. ആശയപ്രചരണം: നിലവിലുള്ള ആഗോളവൽക്കരണ നയങ്ങളെയും അതിന് അനുപൂരകമായി ഇന്ത്യൻ ഭരണകർത്താക്കൾ നടത്തുന്ന പ്രചരണത്തെയും ശക്തിയുക്തം തുറന്നു കാണിക്കുന്ന ബോധവൽക്കരണ കാമ്പെയ്‌നുകൾ തന്നെ ആണ് ആദ്യഘട്ടം, നിലവിലുള്ള അവസ്ഥയുടെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമായ അവതരണം ഇതിന്റെ പ്രധാന ഘടകമാണ്.
  2. പ്രതിരോധ രൂപങ്ങൾ: കമ്പോള വ്യവസ്ഥ ജനജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരായ ശക്തമായ പ്രതിരോധ രൂപങ്ങൾ വളർന്നുവരണം. ഇതിന് കേരളത്തിലുള്ള ഏറ്റവും ശക്തമയ തലം ഇവിടെ നിലനിൽക്കുന്ന ജനാധിപത്യ പ്രസ്ഥാനങ്ങളാണ്. പക്ഷെ, അവയ്ക്ക് വ്യക്തമായ ദിശാബോധം നൽകാൻ സാധിക്കണം.
  3. ബദൽരൂപങ്ങൾ: ഇതിന് മൂന്നു തലങ്ങളുണ്.

ഒന്ന്) നിലവിലുള്ള ഭരണ പ്രതിരോധസംവിധാനങ്ങളെ ശക്തിപ്പെടുത്തുക, സംസ്ഥാന, കേന്ദ്ര ഗവൺമെന്റുകൾ, പഞ്ചായത്തുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ സ്വാശ്രയത്വത്തിലും ഉല്പാദനാധിഷ്ഠിത വികസനത്തിലുമൂന്നിയ പ്രവർത്തന പരിപാടികളിലേക്ക് കൊണ്ടുവരുവാനുള്ള ശക്തമായ സമ്മർദ്ദം ചെലുത്തുക ഇതിന്റെ ഭാഗമാണ്. രണ്ട്) നിലവിലുള്ള തൊഴിൽ വിഭാഗങ്ങളെയും സന്നദ്ധസംഘങ്ങളെയും ഉല്പാദനസംരംഭങ്ങളിലേക്ക് നയിക്കുകയും അതിനാവശ്യമായ ആശയസംവാദങ്ങളും, പരിശീലനവും നടത്തുകയും ചെയ്യുക ഇതിന്റെ ഭാഗമാണ്. ഉദാ: കുടുംബശ്രീ, സ്വയംസഹായസംഘങ്ങൾ തുടങ്ങിയവ. നിലവിലുള്ള സഹകരണസംഘങ്ങളെ ഉല്പാദനസഹകരണസംഘങ്ങളായി മാറ്റുകയും സഹകരണസംഘങ്ങൾ കൂട്ടുചേർന്ന് വിപണന ശൃംഖലകൾ സൃഷ്ടിക്കുകയും ചെയ്യുന്നതും ഇതിന്റെ ഭാഗമാകും. മൂന്ന്) മൂന്നാമത്തെ തലം സാധ്യമായ വിഭവസാമഗ്രികളും അധ്വാനശേഷിയുമുപയോഗിച്ച് ആഭ്യന്തര വിഭവസമാഹരണത്തിലൂന്നിയതും സ്വാ ശ്രയ സ്വഭാവമുള്ളതുമായ പരിസ്ഥിതി സന്തുലിതമായ സമഗ്രവികസന മാതൃക വളർത്തിയെടുക്കാൻ ശ്രമിക്കുക. കൃഷിയുടെയും വ്യവസായത്തിന്റെയും പരിസ്ഥിതി സന്തുലിതമായ വളർച്ച, സാമൂഹ്യനീതിയും തൊഴിൽസുരക്ഷയും ഉറപ്പുവരുത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ, ജനങ്ങളുടെ കായികവും മാനസികവും വൈജ്ഞാനികവുമായ ശേഷി വളർത്തിയെടുക്കുന്ന പശ്ചാത്തല സംവിധാനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം മുതലായ സേവനരൂപങ്ങൾ, ലിംഗനീതിയും കുട്ടികളുടെ അവകാശവും ഉറപ്പുവരുത്തുന്ന ജനാധിപത്യപരമായ കുടുംബസംവിധാനം തുടങ്ങിയവ ഈ തലത്തിന്റെ ഭാഗമാകണം. ഉല്പാദനാധിഷ്ഠിത വികസനത്തെ ആധാരമാക്കുന്ന പുതിയ കേരളത്തിന്റെ സാംസ്‌കാരം വളർന്നു വരണം.

"https://wiki.kssp.in/index.php?title=സുസ്ഥിരവികസനം_സാമൂഹ്യനീതി&oldid=5720" എന്ന താളിൽനിന്ന് ശേഖരിച്ചത്