സുസ്ഥിരവികസന പ്രചാരണം പരിഷത്ത് ഗ്രന്ഥങ്ങളിലൂടെ...

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ലോകത്ത് സുസ്ഥിരവികസനം എന്തെന്ന് നിർവചിക്കപ്പെടുന്നതിന് മുൻപ് തന്നെ, ഈ നിലപാടിനനുസരിച്ച് പ്രവർത്തനങ്ങളും പ്രസിദ്ധീകരണങ്ങളും സാധ്യമാക്കാൻ പരിഷത്തിന് കഴിഞ്ഞിരുന്നു. പ്രകൃതിവിഭവങ്ങൾ പരിമിതമാണെന്നും അതിനാൽ വിഭവവിനിയോഗത്തിൽ ബോധപൂർവം തന്നെ ദരിദ്രപക്ഷ മുൻഗണന കൈക്കൊള്ളണമെന്നും, അല്ലാത്തപക്ഷം ദരിദ്രവൽകരണ-ധനികവൽകരണ പ്രക്രിയക്ക് ആക്കംകൂട്ടുമെന്നുമുള്ള പ്രചാരണമാണ് പരിഷത്ത് പ്രസിദ്ധീകരണങ്ങൾവഴി കേരളത്തിൽ നടന്നിരുന്നത്. ഇന്ത്യൻ അനുഭവത്തെ മുൻനിർത്തിയാണ് പരിഷത്ത് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. അതിന്റെ മൂർത്തമായ ഇടപെടൽ രൂപങ്ങളായിരുന്നു ഏലൂർ, മാവൂർ, സൈലന്റ്‌വാലി സമരങ്ങൾ. ഈ നിലപാടിന്റെ ആദ്യപ്രസിദ്ധീകരണരൂപമായിരുന്നു 'കേരളത്തിന്റെ സമ്പത്ത്' എന്ന ഗ്രന്ഥം. സുസ്ഥിരവികസന പ്രചാരണത്തിൽ പരിഷത്തിന് തനതായൊരു രീതിശാസ്ത്രമുണ്ടായിരുന്നു. എന്തല്ല വികസനം എന്ന രീതിയിൽ, നിലവിലുള്ള എടുത്തുചാട്ട വളർച്ച (ലഃുീിലിശേമഹ ഴൃീംവേ) പ്രചാരണത്തിന്നെതിരെ യുക്തിസഹമായ നിലപാടെടുത്ത് പരിഷത്തിന്റെ ഭാഗം വിശദീകരിക്കുകയാണ് ചെയ്തത്. എന്തല്ല വികസനം എന്ന് പറയുമ്പോൾ തന്നെ, എന്തായിരിക്കണം വികസനം എന്നൊരു നയപരമായ നിലപാട് എടുക്കുന്നു. അവിടെയാണ് സുസ്ഥിരവികസനം പ്രസക്തമാകുന്നത്. തുടർന്ന്, ഈ നിലപാടിന്നനുസൃതമായി ബദൽ പ്രവർത്തനപരിപാടികൾ മുന്നോട്ടുവയ്ക്കുന്നു. സൈലന്റ് വാലി ജലവൈദ്യുത പദ്ധതിയെപ്പറ്റിയുള്ള സാമൂഹ്യ-സാമ്പത്തിക-ശാസ്ത്രീയ പഠനറിപ്പോർട്ടിൽ ഈ രീതി കൃത്യമായി അവലംബിച്ചതായി കാണാം. അതുവഴി സുസ്ഥിരവികസന ചർച്ചക്ക് സഹായകമായൊരു മാതൃക കേരളത്തിൽ പ്രചരിപ്പിക്കാൻ കഴിഞ്ഞിരുന്നു. ഇവിടുത്തെ പ്രാഥമിക പരിഗണന, ശാസ്ത്രീയമായ മനുഷ്യ-പ്രകൃതി ബന്ധങ്ങൾ തന്നെയായിരുന്നു. അവിടുന്നിങ്ങോട്ട്, സുസ്ഥിരവികസനത്തിനുള്ള വഴികാട്ടി എന്ന നിലയിൽ വർത്തിക്കാൻ ഈ രംഗത്തെ പരിഷത്ത് പ്രസിദ്ധീകരണങ്ങൾ കഴിഞ്ഞിട്ടുണ്ട്. വികസനം എന്നാൽ എന്ത്? എന്ന മൗലികചോദ്യം ഉയർത്തിക്കൊണ്ടുവരാൻ ഈ രീതിശാസ്ത്രത്തിന്റെ ചർച്ചകൾവഴി കഴിഞ്ഞിരുന്നു. കേരളത്തിന്റെ എട്ടാംപദ്ധതി ചർച്ചകൾക്കൊരാമുഖം, കേരളപഠനം, സ്ത്രീപദവി പഠനം എന്നീ ഗ്രന്ഥത്തിൽ ഈ നിലപാടിനെ കൂടുതൽ വിപുലപ്പെടുത്താൻ സഹായകമായി. മുല്ലപ്പെരിയാർ പ്രശ്‌നത്തെപ്പറ്റിയും എൻഡോസൾഫാൻ ദുരന്തത്തെപ്പറ്റിയും ഉള്ള ഗ്രന്ഥങ്ങൾ വികസനത്തെ അതിന്റെ സമഗ്രതയിൽ ചർച്ച ചെയ്യാൻ കൂടുതൽ അവസരങ്ങളൊരുക്കി. ഗാഡ്ഗിൽ റിപ്പോർട്ട് പൂർണമായും മലയാളത്തിലേക്ക് തർജമചെയ്ത് പ്രസിദ്ധീകരിച്ചു. സുസ്ഥിരവികസനവും പരിസ്ഥിതിയുമായി ബന്ധപ്പെടുത്തി, കൃത്യമായൊരു ജനപക്ഷനിലപാട് കൈക്കൊള്ളുകയും നിരന്തരമായി വികസിപ്പിക്കുകയും ചെയ്യുന്ന ജോൺബല്ലാമി ഫോസ്റ്ററുടെ ഗ്രന്ഥങ്ങൾ തർജമചെയ്ത് ഈ ചർച്ചക്ക് മുതൽക്കൂട്ടാക്കാൻ കഴിഞ്ഞു. ഇതോടൊപ്പം തന്നെ വികസനത്തെയും പരിസ്ഥിതിയേയും അതിന്റെ സമഗ്രതയിൽ കാണുന്ന ത്രിപരിസ്ഥിതി സിദ്ധാന്തം നാം ചർച്ചക്കായി പ്രസിദ്ധീകരിച്ചിരുന്നു

ഗാഡ്ഗിൽ റിപ്പോർട്ട് പൂർണമായി മലയാളത്തിൽ പ്രസിദ്ധീകരിക്കുകവഴി, കേരളത്തിന്റെ സുസ്ഥിരവികസനത്തിൽ പശ്ചിമഘട്ടത്തിന്റെ സ്ഥാനം ജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിച്ചു. ഇതിന്റെ സ്വാഭാവികമായതും യുക്തിസഹമായതുമായ വളർച്ചയാണ് 'നമ്മുടെ പശ്ചിമഘട്ടം' എന്ന കുട്ടികൾക്കായുള്ള പുസ്തകം. 'ശാസ്ത്രം സമരായുധമാകുമ്പോൾ' എന്ന ഗ്രന്ഥം സുസ്ഥിരവികസനത്തെ മുൻനിർത്തി പരിഷത്ത് ഇടപെട്ട് നടത്തിയ ജനകീയപ്രക്ഷോഭങ്ങളിലൂടെ മുന്നോട്ടുവച്ച സമീപനം വിശദീകരിക്കുന്ന അനുഭവസാക്ഷ്യമാണ്. സുസ്ഥിരവികസനവുമായി ബന്ധപ്പെട്ട് പരിഷത്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ, ലഘുലേഖകൾ എന്നിവയെല്ലാം ലോകത്തും ഇന്ത്യയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളോടും നിലപാടുകളോടും ഉള്ള പ്രതികരണങ്ങളായിരുന്നു. സൈലന്റ് സ്പ്രിങ് (1962)ന് ശേഷം ലോകത്തുണ്ടായ പരിസ്ഥിതിവികസന ചർച്ചകളായിരുന്നു ഇതിൽ പ്രധാനം. എൻ.വി.കൃഷ്ണവാരിയരായിരുന്നു കോഴിക്കോട്ട് ഒരു സുഹൃദ്‌വേദിയിൽ ആദ്യമായി ഈ ഗ്രന്ഥം ചർച്ച ചെയ്തത്. ലോകത്താകെ ഈ ഗ്രന്ഥത്തെപ്പറ്റി നടന്ന ചർച്ചകൾ സുസ്ഥിരവികസന രൂപീകരണത്തിലേക്ക് ഒരു വലിയ കാൽവയ്പ്പായിരുന്നു. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ യുടെ രൂപീകരണത്തിലേക്കും സുസ്ഥിരവികസനം സംബന്ധിച്ച സ്റ്റോക്ക് ഹോം സമ്മേളത്തിലേക്കും (1972) കാര്യങ്ങൾ എത്തി. അന്നത്തെ സ്വീഡിഷ് പ്രധാനമന്ത്രിയായിരുന്ന ഗോ ഹാർലേം ബ്രണ്ട്‌ലാന്റ് നേതൃത്വത്തിൽ രൂപീകരിച്ച ബ്രണ്ട്‌ലാന്റ് കമ്മീഷന് അതിന്റെ റിപ്പോർട്ട് നമ്മുടെ പൊതുഭാവി എന്ന ഗ്രന്ഥത്തിലാണ് സുസ്ഥിര വികസനത്തെ ആദ്യമായി നിർവചിക്കാൻ ശ്രമിച്ചത്. ഈ കാലഘട്ടത്തിലാണ് സൈലന്റ് വാലി സമരം തകർന്ന തലത്തിലേയ്‌ക്കെത്തുന്നത്. (സൈലന്റ്‌വാലി ചെറുത്തുനിൽപിന്റെ നാൾവഴി) അതിന് മുൻപ് തന്നെ വികസനത്തിന്റെ പേരിൽ എന്തുമാകാമെന്ന കമ്പോളനിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് പരിഷത്തിന്റെ നിർദേശങ്ങൾ അടങ്ങുന്ന ലഘുലേഖകളും ലേഖനങ്ങളും ഏലൂർ, മാവൂർ സമരങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിരുന്നു. സൈലന്റ് വാലി പഠനറിപ്പോർട്ടിലാണ് അത് മൂർത്തമാകുന്നത്. അതിന്റെ സ്വാഭാവികമായ തുടർച്ചയായിരുന്നു മോത്തി കെമിക്കൽസ് ലേഘുലേഖയുടെ ഉള്ളടക്കം. ഭോപ്പാൽ കൂട്ടക്കൊല, എൻഡോസൾഫാൻ ദുരന്തം എന്നിവ സൈലന്റ് സ്പ്രിങ്ങിന്റെ പ്രതിപാദ്യവിഷയത്തെ വേറൊരു രീതിയിൽ വിശദമായ ചർച്ചക്ക് ഇടയാക്കി. ഹരിതവിപ്ലവവും കീടനാശിനിയും, ഭോപ്പാൽ ദുരന്തമല്ല, കൂട്ടക്കൊല, എൻഡോസൾഫാൻ..... എന്നിവ കീടനാശിനിപ്രശ്‌നത്തെ സുസ്ഥിരവികസവുമായി ബന്ധപ്പെടുത്തി ചർച്ചചെയ്യാൻ സഹായിച്ചു. കേരളത്തിൽ കുടിവെള്ളത്തെപ്പറിയും ജലാശയങ്ങളെപ്പറ്റിയും ജലലഭ്യതയെപ്പറ്റിയുമെല്ലാം പ്രത്യേകം പ്രത്യേകം ഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടനാട് മിഥ്യയും യാഥാർഥ്യവും പ്രസിദ്ധീകരിക്കാനിരിക്കുന്ന 'കായൽപഠനം' എന്നിവ പ്രധാനകാൽവയ്പ്പാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ശാസ്ത്രവും അത് പരിഹരിക്കാത്തതിന്റെ രാഷ്ട്രീയവും ചർച്ചക്കായി ഉയർത്തിക്കൊണ്ടുവരാൻ പരിഷത്ത് പ്രസിദ്ധീകരണങ്ങൾക്ക് കഴിഞ്ഞു. ക്യോട്ടോ, കോപ്പൻഹേഗൻ, പാരീസ് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങൾ ഈ വഴിയുള്ള ഗൗരവമായ അന്വേഷണങ്ങളായിരുന്നു. വിഭവനിയന്ത്രണം അതിൽ പ്രത്യേകിച്ചും മണ്ണിന്റെയും ഭൂമിയുടെയും വിനിയോഗം, ഉടമസ്ഥത എന്നിവ സംബന്ധിച്ച് പരിഷത്ത് ഉയർത്തിയ 'ഭൂമി പൊതുസ്വത്ത്' എന്ന മുദ്രാവാക്യവും ബന്ധപ്പെട്ട ഗ്രന്ഥങ്ങളും ആയിരിക്കും, ഒരുപക്ഷേ, കേരളത്തിൽ ഈ രംഗത്തെ പ്രധാന പരിഷത്ത് സംഭാവനകൾ. പ്രധാന ഉൽപാദന ഉപാധിെന്നും, അതൊരു നിക്ഷേപ (ഊഹകക്കചച്ചവടം) ഉപാധിയല്ലെന്നും പിഷത്ത് വ്യക്തമാക്കി. ആരുടേതാണ് ഈ ഭൂമി? എന്ന ഗ്രന്ഥവും ഒരു പ്രധാനസംഭാവനയായിരുന്നു. സുസ്ഥിരവികസനത്തിനായി നടത്തുന്ന ഏത് പ്രവർത്തനവും വിജയിക്കണമെങ്കിൽ ഭൂമിയിലെ ഇടപെടലുകൾ ലാഭംമാത്രം മുൻനിർത്തിയാകാൻ പാടില്ല. അവ സമൂഹികമായ മുൻഗണനകളെ മുൻനിർത്തിയായിരിക്കണം. കേരളത്തിലെ പ്രകൃതിസമ്പത്തിനെ ഉൽപാദന പ്രക്രിയയിലെ ഭൗതികവിഭവങ്ങളായും മനുഷ്യസമ്പത്തിന്റെ ഉൽപാദനത്തിൽ വൈജ്ഞാനിക വിഭവങ്ങളായും കണക്കാക്കുന്ന ഒരു നിലപാടിൽ നീതിപൂർവവും സാമൂഹിക നിയന്ത്രണവിധേയവും ആയ മനുഷ്യ-പ്രകൃതി ബന്ധങ്ങളിലൂടെയുള്ള (അഥവാ കേരളത്തിൽ മണ്ണിനെയും മനസ്സിനെയും അറിയുന്ന) വികസനമാണ് സുസ്ഥിരവികസനമെന്ന കാഴ്ചപ്പാട് വളർത്തിയെടുക്കാൻ പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അവയെ കേരളത്തിന്റെ പൊതുബോധത്തിന്റെ ഭാഗമാക്കാനുള്ള ചർച്ചകളും തുടർപ്രസിദ്ധീകരണങ്ങളുമാണ് ഇനി ഉണ്ടാകേണ്ടത്.