"സ്ത്രീപഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
[[പ്രമാണം:Sthree padanam cover.png |200px|right]]
കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു ?എങ്ങനെചിന്തിക്കുന്നു ? എന്ന സ്ത്രീപഠനം. ഇതിൽ പ്രധാനമായും സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും അത് വഴി നിർണയിക്കപ്പെടുന്ന സാമൂഹിക പദവിക്കുമാണ് ഊന്നൽ നല്കിയിട്ടുള്ളത്. വിദ്യാഭ്യാസത്തിൽ ഏറെ മുന്നിൽ നില്ക്കുന്ന കേരളത്തിലെ സ്ത്രീകളുടെ കുറഞ്ഞ തൊഴിൽപങ്കാളിത്തവും വീട്ടമ്മയായിരിക്കാനുള്ള പ്രവണതയും പൊതു ഇടങ്ങളിൽ അവർ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങളും ഈ പഠനത്തിൽ അന്വേഷണവിധേയമാക്കുന്നുണ്ട്.
കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു ?എങ്ങനെചിന്തിക്കുന്നു ? എന്ന സ്ത്രീപഠനം. ഇതിൽ പ്രധാനമായും സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും അത് വഴി നിർണയിക്കപ്പെടുന്ന സാമൂഹിക പദവിക്കുമാണ് ഊന്നൽ നല്കിയിട്ടുള്ളത്. വിദ്യാഭ്യാസത്തിൽ ഏറെ മുന്നിൽ നില്ക്കുന്ന കേരളത്തിലെ സ്ത്രീകളുടെ കുറഞ്ഞ തൊഴിൽപങ്കാളിത്തവും വീട്ടമ്മയായിരിക്കാനുള്ള പ്രവണതയും പൊതു ഇടങ്ങളിൽ അവർ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങളും ഈ പഠനത്തിൽ അന്വേഷണവിധേയമാക്കുന്നുണ്ട്.



20:38, 11 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

Sthree padanam cover.png

കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു ?എങ്ങനെചിന്തിക്കുന്നു ? എന്ന സ്ത്രീപഠനം. ഇതിൽ പ്രധാനമായും സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും അത് വഴി നിർണയിക്കപ്പെടുന്ന സാമൂഹിക പദവിക്കുമാണ് ഊന്നൽ നല്കിയിട്ടുള്ളത്. വിദ്യാഭ്യാസത്തിൽ ഏറെ മുന്നിൽ നില്ക്കുന്ന കേരളത്തിലെ സ്ത്രീകളുടെ കുറഞ്ഞ തൊഴിൽപങ്കാളിത്തവും വീട്ടമ്മയായിരിക്കാനുള്ള പ്രവണതയും പൊതു ഇടങ്ങളിൽ അവർ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങളും ഈ പഠനത്തിൽ അന്വേഷണവിധേയമാക്കുന്നുണ്ട്.

സ്ത്രീപഠനത്തെക്കുറിച്ച്

കേരള മാതൃകയുടെ നേട്ടങ്ങൾ സാമൂഹ്യ-സാമ്പത്തിക പഠനങ്ങളിലും രാഷ്‌ട്രീയ സംവാദങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്‌. ഒരു അവികസിത രാജ്യത്തിനകത്ത്‌ നിലനിൽക്കെത്തന്നെ ജനജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക മേഖലകളിലും മേന്മയുടേതായ ഉയർന്ന സൂചികകൾ തുടർച്ചയായി നിലനിൽക്കുന്നു എന്നതാണ്‌ കേരള വികസന മാതൃകയുടെ മുഖ്യ സവിശേഷത. എന്നാൽ, ഈ മാതൃകയിലൂടെ ഉയർന്നുവന്ന മികവുകളുടെ തുടർനിലനിൽപ്പും അതിനാധാരമായ രാഷ്‌ട്രീയ-സാമൂഹ്യ അടിത്തറയുടെ കെട്ടുറപ്പും ചോദ്യം ചെയ്യുന്ന നിരവധി പ്രവണതകൾ ഈയടുത്ത കാലത്ത്‌ സംവാദ വിഷയമായിട്ടുണ്ട്‌. കേരള സമൂഹത്തിലും സമ്പദ്‌ വ്യവസ്ഥയിലും പ്രകടമാവുന്ന നിരവധി വൈരുധ്യങ്ങൾ സാമൂഹ്യശാസ്‌ത്ര വിദ്യാർഥികളുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്‌ വിഷയീഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌.

1976 ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത്‌, ഗ്രാമശാസ്‌ത്രസമിതി പ്രവർത്തനങ്ങൾ എന്നിവ തൊട്ട്‌ ഈ മേഖലയിൽ തുടർച്ചയായി വികസിച്ചുവന്ന ജനകീയ ശാസ്‌ത്ര പ്രവർത്തനങ്ങളുടെ അനുഭവ പശ്ചാത്തലത്തിൽ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ സുപ്രധാന ഇടപെടലായിരുന്നു കേരള പഠനം. 2004 ൽ നടന്ന ഈ ജനകീയ വിവരശേഖരണത്തെ അടിസ്ഥാനമാക്കി `കേരളം എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു?' എന്ന പേരിൽ 2006 ൽ ഒരു പഠനഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇതിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ `A Snapshot of Kerala- Life and Thoughts of the Malayalee People' എന്ന പേരിൽ 2010ലും ലഭ്യമാക്കി.

കേരളപഠനത്തിന്റെ ഉള്ളടക്കവും രീതിശാസ്‌ത്രവും രൂപപ്പെടുത്തുന്നതിനായി 2002 ഏപ്രിലിൽ തിരുവനന്തപുരത്തെ ``സെന്റർ ഫോർ ഡവലപ്‌മെന്റ്‌ സ്റ്റഡീസിൽ നടന്ന ശിൽപ്പശാല മുതൽ നിരവധി കൂടിയിരിപ്പുകളും ചർച്ചകളും നടക്കുകയുണ്ടായി. കേരള സമൂഹത്തിന്റെ പ്രാതിനിധ്യം പ്രതിഫലിക്കുന്ന വിധത്തിൽ 5600 വീടുകൾ പഠനത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. നഗര-ഗ്രാമ വ്യത്യാസങ്ങൾ കൂടി പരിഗണിച്ച്‌ പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി/കോർപ്പറേഷനുകളിൽ ജനസംഖ്യാനുപാതികമായി നിശ്ചിത എണ്ണം വീടുകൾ തെരഞ്ഞെടുത്താണ്‌ പഠനം നടത്തിയത്‌. ഈ സാമ്പിൾ കേരളത്തിന്റെ ഒരു പരിഛേദം തന്നെയായിരുന്നു. ഇത്‌ പഠനത്തിന്റെ ആധികാരികതയ്‌ക്ക്‌ ശക്തി പകർന്നിട്ടുണ്ട്‌.

രണ്ട്‌ തരം വിവരങ്ങളുടെ ശേഖരണത്തിനും വിശകലനത്തിനുമാണ്‌ കേരള പഠനം ഊന്നൽ നൽകിയത്‌. കുടുംബത്തിന്റെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയെ കൃത്യമായി അപഗ്രഥിക്കാൻ ഉതകുന്ന മതം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ, വരുമാനം, വീട്‌, ഭൂ ഉടമസ്ഥത, കൃഷി, ഉപഭോഗച്ചെലവ്‌, ചികിത്സാച്ചെലവ്‌, കടം എന്നിങ്ങനെയുള്ള വിവരങ്ങളാണ്‌ ഇതിലെ പ്രധാന ഭാഗം. 1987 ൽ പരിഷത്ത്‌ നടത്തിയ ആരോഗ്യ സർവേയിലെ വിവരങ്ങളുമായി താരതമ്യപ്പെടുത്താനുതകുന്ന രോഗാതുരത തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച്‌ വിശകലനം ചെയ്‌തിരുന്നു.

രണ്ടാമത്തെ ഭാഗം വിവിധ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലത്തിലുള്ളവരുടെ അഭിപ്രായ രൂപീകരണമായിരുന്നു. അവരുടെ നിലപാടുകളും സമീപനങ്ങളും പൊതുവായി അറിയുന്നതിനും താരതമ്യപ്പെടുത്തുന്നതിനുമുള്ള ചോദ്യങ്ങളാണുണ്ടായിരുന്നത്‌. ഭക്ഷണരീതി, സാംസ്‌കാരിക വിനിമയങ്ങൾ, മാധ്യമം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, ആഗോളവൽക്കരണം, ഉപഭോഗം, സർക്കാർ, സ്വാശ്രയത്വം, ജെൻഡർ, വിവാഹം, ക്രിമിനലീകരണം, സ്വത്വം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ പൊതു സമീപനങ്ങളും അവയുടെ പശ്ചാത്തലവും വിശകലനം ചെയ്യാനാവശ്യമായ വിവര ശേഖരണത്തിനാണ്‌ ശ്രമം നടത്തിയത്‌.

ഇതിൽ ഒന്നാം വിഭാഗത്തിലെ പഠനവിവരങ്ങൾ ഗണാത്മകവും (Quantitative) രണ്ടാം വിഭാഗത്തിലെ വിവരങ്ങൾ ഗുണാത്മകവും (Qualitative) ആണെന്ന്‌ വിശേഷിപ്പിക്കാം. വിവിധ തലങ്ങളിൽ പരിശീലനം നൽകിയ ശേഷം പരിഷത്ത്‌ പ്രവർത്തകരുടെ 2-3 പേരടങ്ങിയ ടീമുകളാണ്‌ വിവരശേഖരണം നടത്തിയത്‌. അടിസ്ഥാനപരമായി ഇത്‌ കുടുംബത്തെ ആധാരമാക്കി നടത്തിയ വിവരശേഖരണമാണ്‌. തികച്ചും ജനകീയമായി (സാമ്പത്തിക ചെലവുകൾ ഉൾപ്പെടെ) സംഘടിപ്പിച്ചതും, പ്രാഥമിക വിവരങ്ങളെ ആശ്രയിച്ചുകൊണ്ടുള്ളതുമാണ്‌ ഈ പഠനമെന്ന സവിശേഷതയുമുണ്ട്‌.

തൊഴിലും വരുമാനവും ജീവിതസാഹചര്യങ്ങളും വിശകലനം ചെയ്‌തുകൊണ്ട്‌ ഇവയുമായി ബന്ധപ്പെട്ട്‌ സാമൂഹ്യ പദവിയിലുണ്ടായ ഉയർച്ച-താഴ്‌ച്ചകൾ പ്രത്യേകമായി അപഗ്രഥന വിധേയമാക്കുന്നു എന്നതാണ്‌ ഈ പഠനത്തിന്റെ മറ്റൊരു സവിശേഷത. വീടിന്റെ ഭൗതികപശ്ചാത്തലം, പ്രതിശീർഷവരുമാനം, പ്രതിശീർഷ ചെലവ്‌, ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ ഉടമസ്ഥത എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു composite index ന്റെ സഹായത്തോടെ നാല്‌ വ്യത്യസ്‌ത സാമ്പത്തിക വിഭാഗങ്ങളായി കുടുംബങ്ങളെ വർഗീകരിച്ചുകൊണ്ട്‌ അതിന്റെ അടിസ്ഥാനത്തിലുള്ള വിശകലനങ്ങൾ നടത്തി എന്നത്‌ ഈ പഠനത്തിന്റെ മൗലികമായ പ്രത്യേകതയാണ്‌.

കേരള സമൂഹത്തിലെ വർധിച്ചുവരുന്ന അസമത്വത്തിന്റെ അടയാളപ്പെടുത്തൽ, കുടുംബങ്ങളുടെ കടം, ദരിദ്രവിഭാഗങ്ങളുടെ ആസ്‌തികളിലെ ചോർച്ച, കുതിച്ചുയരുന്ന ചികിത്സാ ചെലവ്‌, പ്രായഘടനയുടെ പ്രത്യേകതകൾ, ഉപജീവന മാർഗങ്ങളും വരുമാനവുമായി ബന്ധപ്പെട്ട കൃത്യതയാർന്ന നിഗമനങ്ങൾ, സാമൂഹ്യ പദവിയിലെ ഉയർച്ച-താഴ്‌ച്ചകളെ സ്വാധീനിക്കുന്ന ഘടകങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ വ്യക്തമായ ചിത്രം നൽകുന്ന വിവര സഞ്ചയമാണ്‌ ഈ പഠനത്തിലൂടെ ലഭിച്ചത്‌. ജാതി-മത വിഭാഗങ്ങളും സാമൂഹ്യ സാമ്പത്തിക പദവിയും സമീപനങ്ങളും തമ്മിലുള്ള പരസ്‌പര ബന്ധങ്ങളും വിശകലനത്തിനു വിധേയമായിട്ടുണ്ട്‌ (വിശദമായ അന്വേഷണങ്ങൾക്ക്‌ കേരളപഠനം 2006, A Snapshot of Kerala 2010- എന്നീ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരണങ്ങൾ കാണുക).

സ്‌ത്രീപഠനത്തിലേക്ക്‌

സ്‌ത്രീകളുടെ സാമൂഹ്യപദവി, ലിംഗസമത്വം എന്നിങ്ങനെയുള്ള സൂചികകളിലെല്ലാം കേരളം മുൻനിരയിലാണ്‌. സാക്ഷരത, ലിംഗാനുപാതം, ആയുർദൈർഘ്യം, വിവാഹപ്രായം, ജനനനിരക്ക്‌, വിദ്യാഭ്യാസ നേട്ടങ്ങൾ എന്നിങ്ങനെ ഏതാണ്ടെല്ലാ സൂചകങ്ങളിലും ഇതര സംസ്ഥാനങ്ങളെയപേക്ഷിച്ച്‌ മെച്ചപ്പെട്ടതോ ഏറെ ഉയർന്നതോ ആണ്‌ കേരളത്തിന്റെ അനുപാതം. എന്നാൽ ഇത്തരത്തിലുള്ള സാമൂഹ്യ സൂചികകൾക്കപ്പുറം ദൈനംദിന ജീവിതാനുഭവങ്ങളിൽ കേരള സ്‌ത്രീയുടെ പദവി ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്‌. സ്‌ത്രീകൾക്കെതിരായ വിവേചനം സംബന്ധിച്ച ഗൗരവമേറിയ ധാരാളം പഠനങ്ങൾ ഇതിനകം തന്നെ ഉണ്ടായിട്ടുണ്ട്‌. 1979ൽ ഐക്യരാഷ്‌ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ച ലിംഗ വിവേചനത്തിനെതിരായ പ്രഖ്യാപനം (CEDAW) ഈ രംഗത്ത്‌ അന്താരാഷ്‌ട്രതലത്തിലുണ്ടായ സുപ്രധാനമായ കാൽവെപ്പായിരുന്നു. ആമുഖവും (Preamble) മുപ്പത്‌ അനുച്ഛേദങ്ങളുമടങ്ങിയ ഈ പ്രഖ്യാപനം ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം ഏത്‌ രംഗത്ത്‌, ഏത്‌ രീതിയിൽ, ഏത്‌ തലത്തിൽ ഉണ്ടായാലും അതിനെയെല്ലാം ശക്തമായി അപലപിക്കുന്നു. മനുഷ്യാവകാശ സംരക്ഷണമാണ്‌ യഥാർഥ സ്വാതന്ത്ര്യം എന്നും ലിംഗാടിസ്ഥാനത്തിലുള്ള വിവേചനത്തെ അവസാനിപ്പിക്കണമെന്നും പ്രസ്‌തുത രേഖ (UN-1979) അടിവരയിടുന്നു. ഈ പ്രഖ്യാപനത്തെ മുൻനിർത്തിയുള്ള ധാരാളം പഠനങ്ങൾ പ്രാദേശിക പ്രസക്തി ഉൾക്കൊണ്ടുകൊണ്ട്‌ പിന്നീട്‌ നടന്നിട്ടുണ്ട്‌. ഇന്ത്യൻ സ്ഥിതിയെ പൊതുവിൽ പരിശോധിക്കുന്ന പഠനങ്ങളും കേരളത്തിലെ പ്രത്യേക സാഹചര്യത്തിലുള്ള പഠനങ്ങളും ഉണ്ടായിട്ടുണ്ട്‌. സ്വപ്‌നമുഖോപാധ്യായ (2007), പ്രവീണ & ഈപ്പൻ (2005), എം.ജി.മല്ലിക (2012 a, 2012 b) എന്നിങ്ങനെ വലിയതോതിലുള്ള മുൻകൈകൾ ഈ രംഗത്തുണ്ടായിട്ടുണ്ട്‌. കേരളത്തെക്കുറിച്ചു നടന്നിട്ടുള്ള പഠനങ്ങൾ പൊതുവിൽത്തന്നെ ഇവിടുത്തെ സ്‌ത്രീജീവിതത്തിലെ വൈരുധ്യങ്ങളെക്കുറിച്ചുള്ള വിവിധതലങ്ങളെ അടിസ്ഥാനമാക്കി ഉണ്ടായവയാണ്‌. ഇതിൽ നല്ലൊരു ഭാഗം തൊഴിലിടങ്ങളിലെ വിവേചനം സംബന്ധിച്ചാണ്‌. ഇന്ദിരാ ഹിർവെ, സണ്ണി ജോർജ്‌ (2011) പഠനങ്ങൾ ഇത്‌ സംബന്ധിച്ച വലിയൊരു കണക്കെടുപ്പ്‌ തന്നെയായിരുന്നു. മല്ലിക (2012)യുടെ പഠനം കേരളത്തിലെ തൊഴിൽവിപണിയിലെ ചലനാത്മകതയായിരുന്നു അന്വേഷിക്കാൻ ശ്രമിച്ചത്‌. ഈ പഠനങ്ങളെല്ലാം പൊതുവിൽ എത്തുന്ന നിഗമനം സ്‌ത്രീപ്രശ്‌നത്തിന്റെ കേരളീയ വൈരുധ്യങ്ങളുടെ പഠനം വ്യത്യസ്‌ത രീതിശാസ്‌ത്രം ആവശ്യമുള്ളവയാണ്‌ എന്നാണ്‌. അതുകൊണ്ടുതന്നെ ഈ കേരളീയ വൈരുധ്യങ്ങൾക്ക്‌ ഒറ്റവാക്കിൽ ഉത്തരം കാണാൻ കഴിയില്ല. ഇതൊരു സമഗ്രപഠനത്തിന്റെ അനിവാര്യതയാണ്‌ ഓർമിപ്പിക്കുന്നത്‌. അതാണ്‌ കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു? എങ്ങനെ ചിന്തിക്കുന്നു എന്ന വലിയൊരു പഠനപരിപാടിക്ക്‌ ഞങ്ങളെ പ്രേരിപ്പിച്ചത്‌.

ഈ പഠനത്തിന്‌ പ്രേരകമായ വൈരുധ്യങ്ങളെ ഈ രീതിയിൽ ക്രോഡീകരിക്കാമെന്ന്‌ കരുതുന്നു. സാക്ഷരതയിൽ ഏറ്റവും കൂടുതൽ ഉയർന്നുനിൽക്കുമ്പോഴും തൊഴിൽ പങ്കാളിത്തത്തിൽ ഏറ്റവും പിൻപന്തിയിൽ കഴിയുന്നു. ഉയർന്ന വിദ്യാഭ്യാസത്തിന്നുടമയാണെങ്കിലും, അത്‌ വീട്ടിലോ തൊഴിലിടങ്ങളിലോ തീരുമാനമെടുക്കുന്നതിൽ പ്രതിഫലിക്കുന്നില്ല. വിവാഹ തീരുമാനത്തിൽപ്പോലും പരിമിതമായ പങ്കാളിത്തം മാത്രമേയുള്ളൂ. സാമൂഹ്യ - രാഷ്‌ട്രീയ ദൃശ്യത വർധിപ്പിക്കാനുള്ള അവസരങ്ങൾ ഉണ്ടെങ്കിലും പൊതു ഇടങ്ങളിലെ അതിക്രമങ്ങളും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ നിഷേധവും ഈ അനുകൂല സാഹചര്യത്തെ ഉപയോഗപ്പെടുത്തുന്നതിന്‌ വിഘാതമായി മാറുന്നു. രാഷ്‌ട്രീയപ്പാർട്ടികൾ വിവിധ സംഘടിത പ്രസ്ഥാനങ്ങൾ, കലാ - സാംസ്‌കാരിക സംഘടനകൾ എന്നിവയുടെയെല്ലാം നേതൃനിരയിൽ സ്‌ത്രീ സാന്നിധ്യം വളരെ കുറവാണ്‌. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌, ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ 75-80 ശതമാനം പെൺകുട്ടികളാണെങ്കിലും കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ പോലും പണ്ടെങ്ങോ തീരുമാനിച്ച സംവരണ സീറ്റ്‌ അല്ലാതെ മറ്റൊന്നും അവർക്ക്‌ ലഭിക്കുന്നില്ല. ശരാശരി സെക്കണ്ടറി തലം വരെ പഠിച്ചവരാണെങ്കിലും `വീട്ടമ്മ'യാവുക എന്നതൊരു നിയോഗം പോലെയാണ്‌. തൊഴിലിൽ തന്നെ തുച്ഛവേതന തൊഴിലുകളാണ്‌ സ്‌ത്രീകൾക്ക്‌ കൂടുതലായും ലഭിക്കുന്നത്‌. അവർക്കിഷ്ടം ക്ലേശമില്ലാപ്പണികളാണെന്ന്‌ ആരൊക്കെയോ തീരുമാനിക്കുന്നു. സമ്പത്തിന്റെയും വിഭവങ്ങളുടെയും ഉടമസ്ഥതയുടെ കാര്യത്തിലും സാമ്പത്തിക ക്രയവിക്രയ ഉപാധികളുടെ കാര്യത്തിലും സ്‌ത്രീ പങ്കാളിത്തം ഇന്നും വളരെ കുറവാണ്‌. അവർ പലപ്പോഴും നിശ്ശബ്ദരാക്കപ്പെടുകയാണ്‌. തീർച്ചയായും ഇവയെല്ലാം മാറ്റത്തിന്‌ വിധേയമാണ്‌; ആകണം. സ്‌ത്രീപ്രശ്‌നത്തിന്‌ ഇത്തരത്തിൽ നിരവധി സങ്കീർണമായ മാനങ്ങളുണ്ടെങ്കിലും ഈ വിഷയത്തിൽ വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ല.

കേരളപഠനത്തിന്‌ ഒട്ടേറെ മേന്മകളും മൗലികതകളും ഉണ്ടെങ്കിലും അതിനും ചില ന്യൂനതകൾ ഉണ്ടായിരുന്നു. കുടുംബത്തെ ഒന്നിച്ചിരുത്തി വിശദമായ ഒരു ചർച്ചയുടെ രൂപത്തിലാണ്‌ വിവരശേഖരണരീതി ചിട്ടപ്പെടുത്തിയിരുന്നത്‌. ഇതിൽ സ്വാഭാവികമായും ഗൃഹനാഥന്റെ/മുഖ്യമായി പ്രതികരിച്ചയാളുടെ (ഭൂരിഭാഗം സന്ദർഭങ്ങളിലും പുരുഷൻ) അഭിപ്രായത്തിനാണ്‌ പ്രാധാന്യം ലഭിച്ചിരിക്കുക. നിലപാടുകളുടെയും സമീപനങ്ങളുടെയും കാര്യത്തിൽ കുടുംബത്തിനകത്തു തന്നെയുള്ള വ്യതിരിക്തതകളെ (കുട്ടികൾ, യുവാക്കൾ, സ്‌ത്രീകൾ) പ്രതിനിധീകരിക്കുന്ന പ്രതികരണങ്ങൾ ലഭിക്കാൻ ഈ രീതിയിൽ പരിമിതികളുണ്ട്‌. ജനസംഖ്യയിൽ പകുതിയിലധികം വരുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ അർഹമായ വിധത്തിൽ കേരള പഠനത്തിൽ പ്രതിഫലിക്കുന്നില്ല എന്നതു തന്നെയാണ്‌ അതിന്റെ പ്രധാന പരിമിതി. ഈ പശ്ചാത്തലം കൂടിയാണ്‌ കേരളത്തിലെ സ്‌ത്രീകളുടെ ജീവിതാവസ്ഥയെക്കുറിച്ചും സമീപനങ്ങൾ സംബന്ധിച്ചും പ്രത്യേകമായ അന്വേഷണങ്ങൾ ഉൾക്കൊള്ളുന്ന പഠനത്തിലേക്ക്‌ നയിച്ചത്‌.

താഴെ പറയുന്നവയായിരുന്നു സ്‌ത്രീപഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

1. കേരളത്തിലെ സ്‌ത്രീകളുടെ പൊതു അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക. പ്രത്യേകിച്ചും വിദ്യാഭ്യാസ നിലവാരം, വിവാഹിതർ, വിധവകൾ, വിവാഹമോചിതർ എന്നീ കണക്കുകൾ

തൊഴിലെടുക്കുന്നവരുടെ എണ്ണം, വിവിധ തൊഴിലുകൾ, അവയിൽ നിന്നുള്ള വരുമാനം, തൊഴിൽ സാഹചര്യങ്ങൾ, തൊഴിലില്ലായ്‌മ, അവയുടെ കാരണങ്ങൾ തുടങ്ങിയവ.വീട്ടമ്മമാരുടെ എണ്ണം വീട്ടമ്മയാവാനുള്ള കാരണങ്ങൾ, അവരുടെ പ്രശ്‌നങ്ങൾ സ്‌ത്രീകളുടെ അവകാശത്തിലുള്ള ഭൂമി, മറ്റു സ്വത്ത്‌, കടം തുടങ്ങിയവ.

മേൽപ്പറഞ്ഞ കാര്യങ്ങളിലെല്ലാം സാമൂഹ്യ-സാമ്പത്തിക ഗ്രൂപ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ.

2. വീട്ടിനകത്തുള്ള ജോലികളിൽ സ്‌ത്രീക്കും പുരുഷനുമുള്ള പങ്കാളിത്തം. അവയ്‌ക്കുവേണ്ടി വരുന്ന സമയം, വീട്ടിലെ വിവിധ തീരുമാനങ്ങൾ എടുക്കുന്നത്‌ ആര്‌ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക.

3 പൊതു ഇടങ്ങളിൽ സ്‌ത്രീകൾക്കുള്ള പങ്കാളിത്തം, അതിന്‌ അനുകൂലവും പ്രതികൂലവും ആയ ഘടകങ്ങൾ എന്നിവയെ പറ്റിയുള്ള വിവരശേഖരണം.

4. സമൂഹം, കുടുംബം, ജെൻഡർ, ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ സ്‌ത്രീകളുടെ അഭിപ്രായങ്ങൾ എന്തെന്നുള്ള അന്വേഷണം. ഇവയിൽ സാമൂഹ്യ-സാമ്പത്തിക ഗ്രൂപ്പുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ.

5. 60 വയസ്സിന്‌ മുകളിലുള്ള സ്‌ത്രീകളുടെ പ്രത്യേക പ്രശ്‌നങ്ങളെ പറ്റിയുള്ള വിവരശേഖരണം.

6. 15 മുതൽ 30 വയസ്സുവരെ പ്രായമുള്ള സ്‌ത്രീകളുടെ പ്രത്യേക പ്രശ്‌നങ്ങൾ, വ്യത്യസ്‌ത പ്രശ്‌നങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ എന്നിവയെ പറ്റിയുള്ള വിവരശേഖരണം.

ഈ പഠനത്തിനായി പ്രത്യേക സാമ്പിൾ വേറെ എടുക്കുന്നതിന്‌ പകരം കേരളപഠനത്തിന്റെ സാമ്പിളുകളിൽ നിന്ന്‌ നിശ്ചിത എണ്ണം വീടുകൾ തെരഞ്ഞെടുക്കുകയായിരുന്നു. മറ്റു വിവരങ്ങളുമായുള്ള താരതമ്യത്തിനുള്ള സാധ്യതയെ മുൻനിർത്തിയായിരുന്നു ഇത്‌. ചോദ്യങ്ങൾ പൂർണമായും സ്‌ത്രീ പ്രശ്‌നങ്ങളിൽ ഊന്നിയുള്ളതായിരുന്നു. അതിൽ തന്നെ തൊഴിൽ, വരുമാനം തുടങ്ങിയ കാര്യങ്ങൾക്ക്‌ കൂടുതൽ പ്രാധാന്യം നൽകി. സ്‌ത്രീകളുടെ നിലപാടുകൾ, അനുഭവങ്ങൾ, സമീപനങ്ങൾ എന്നിവയ്‌ക്കും മുന്തിയ പരിഗണന നൽകി വിപുലമായ മേഖലകളിലെ ഗുണാത്മക വിവരങ്ങൾ വിശകലനത്തിനായി ശേഖരിച്ചു. മുഖ്യ വിവരദാതാവായ സ്‌ത്രീയിൽ (മുഖ്യവരുമാനക്കാരി/ മുഖ്യ വരുമാനക്കാരന്റെ ഭാര്യ) നിന്ന്‌ നടത്തിയ വിവരശേഖരണത്തിനു പുറമെ വൃദ്ധരേയും യുവതികളെയും പ്രത്യേകമായി പരിഗണിച്ച്‌ ഉപചോദ്യാവലികൾ തയ്യാറാക്കിയും വിവരശേഖരണം നടത്തിയിട്ടുണ്ട്‌. ഇത്തരത്തിൽ മൂന്ന്‌ വിഭാഗങ്ങളുടേതും അടക്കം ആകെ ലഭിച്ചിരിക്കുന്ന സാമ്പിൾ 2298 ആണ്‌. സാമൂഹ്യ-സാമ്പത്തിക വിവരങ്ങൾക്ക്‌ പ്രാധാന്യം നൽകുന്ന നാഷണൽ സാമ്പിൾ സർവേ ഓർഗനൈസേഷന്റെ(NSSO)തുപോലുള്ള സർക്കാർ പഠനങ്ങളൊഴിച്ചാൽ ഇത്രയും വലിയ സാമ്പിളും വിപുലമായ അന്വേഷണ വിഷയങ്ങളുമുള്ള ഇത്തരം പഠനങ്ങൾ വിരളമാണ്‌. സ്‌ത്രീപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചെറിയ സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ള സൂക്ഷ്‌മാന്വേഷണങ്ങൾക്കാണ്‌ പ്രാധാന്യം നൽകാറുള്ളത്‌. അതുകൊണ്ടുതന്നെ അവയിൽ അക്കാദമിക വശത്തിനാണ്‌ മുൻതൂക്കം നൽകാറുള്ളത്‌.

പരിഷത്ത്‌ സ്‌ത്രീപഠനത്തിൽ അക്കാദമിക പ്രാധാന്യത്തോടൊപ്പം തുടർപ്രവർത്തനങ്ങൾക്കുള്ള സാധ്യതയും പരിഗണിച്ചിട്ടുണ്ട്‌. പഠനത്തിന്റെ വിവരശേഖരണഫോറം തയ്യാറാക്കൽ, പരിശീലനം, സർവേ തുടങ്ങി ഒട്ടുമിക്ക പ്രവർത്തനങ്ങളും സ്‌ത്രീകളുടെ തന്നെ നേതൃത്വത്തിലാണ്‌ നടന്നിട്ടുള്ളത്‌. ഇക്കാര്യങ്ങൾക്കെല്ലാമായി ചെലവ്‌ വന്ന തുക ജനകീയമായി സമാഹരിക്കുകയാണ്‌ ചെയ്‌തത്‌. സംഘാടനത്തിലുള്ള ജനകീയതയും മറ്റും നിലനിർത്തിക്കൊണ്ടുതന്നെ കേരളീയ സ്‌ത്രീ അവസ്ഥയുടെ ഉള്ളറിയാനുള്ള സ്ഥൂലതല-സൂക്ഷ്‌മതല അന്വേഷണങ്ങൾക്കാണ്‌ സ്‌ത്രീപഠനത്തിലൂടെ ശ്രമിച്ചിട്ടുള്ളത്‌.

2007 ൽ തിരുവനന്തപുരത്ത്‌ കേരളത്തിലെ അക്കാദമിക്‌ സമൂഹത്തിലെ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഒരു യോഗം കൂടി, അവരുടെയൊക്കെ നിർദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്‌, ചോദ്യാവലി നിർമാണത്തിലേക്ക്‌ പോകുകയാണുണ്ടായത്‌. ചോദ്യാവലി നിർമാണത്തിനുമുൻപ്‌ മൂന്ന്‌ തവണ ശാസ്‌ത്രസാഹിത്യ പരിഷത്തിലെ അംഗങ്ങൾ കൂടിയിരുന്ന്‌ ചർച്ചകൾ നടത്തി, ഉൾപ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ച്‌ ധാരണയുണ്ടാക്കി. 2007 മെയ്‌ 1 മുതൽ 4 വരെ ഐ ആർ ടി സിയിൽ നടന്ന ചോദ്യാവലി രൂപീകരണത്തിൽ 48 സ്‌ത്രീകൾ പങ്കെടുത്തു. തൊഴിൽ, വിദ്യാഭ്യാസം, സാമ്പത്തികം, ആരോഗ്യം, അധികാരം, രാഷ്‌ട്രീയം, സംസ്‌കാരം, മതം, വിശ്വാസം, നിയമം, നീതിബോധം, കുടുംബം, ലൈംഗികത എന്നിങ്ങനെയുള്ള വിഷയങ്ങളിൽ വ്യാപകമായ ചർച്ചകൾ നടക്കുകയും മൂന്ന്‌ ദിവസം നീണ്ടുനിന്ന വർക്‌ഷോപ്പിൽ 600ൽ അധികം ചോദ്യങ്ങൾ ഉണ്ടാവുകയും ചെയ്‌തു. കേരളപഠനത്തിന്റെ അനുഭവത്തിൽ നിന്നുകൊണ്ട്‌, ചോദ്യങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയായിരുന്നു. 2007 മെയ്‌ 8, 9 തീയതികളിൽ ഐ ആർ ടി സിയിൽ ചേർന്ന ശിൽപ്പശാലയിൽ ചോദ്യങ്ങൾ പരിശോധിച്ച്‌ മെച്ചപ്പെടുത്തി. തുടർന്ന്‌ സെപ്‌തംബർ 22, 23 തീയതികളിൽ ഐ ആർ ടി സിയിൽ നടന്ന ശിൽപ്പശാലയിൽ 29 പേർ പങ്കെടുത്തു. പൈലറ്റ്‌ സർവേ നടത്തി, അതിന്റെ അനുഭവങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട്‌ ചോദ്യാവലി അന്തിമമായി അംഗീകരിക്കുകയാണ്‌ ചെയ്‌തത്‌. സർവേക്ക്‌ വളണ്ടിയർമാരെ കണ്ടെത്തുകയും ആവശ്യമായ പരിശീലനം നടത്തുകയും ചെയ്‌തു. അത്തരത്തിൽ പരിശീലനം ലഭിച്ചവരാണ്‌ സർവേ നടത്തിയത്‌. ജില്ല/മേഖലാ തലങ്ങളിൽ ശിൽപ്പശാലകൾ നടത്തി സംഘാടകസമിതി രൂപീകരിച്ചുകൊണ്ടാണ്‌ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയത്‌.

കേരള പഠനത്തിലെ സാമ്പിളിൽ നിന്നും 20% വീടുകൾ തെരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ `സ്‌ട്രാറ്റിഫൈഡ്‌ സാമ്പിളിംഗ്‌' രീതിയാണ്‌ അവലംബിച്ചത്‌. ഇതിൽ ഉപയോഗിച്ച strata നാല്‌ സാമ്പത്തിക ഗ്രൂപ്പുകളും 6 ജാതി-മത ഗ്രൂപ്പുകളുമാണ്‌. പിന്നോക്ക ഹിന്ദു, മുന്നോക്ക ഹിന്ദു, പട്ടികജാതി, പട്ടികവർഗം, മുസ്ലീം, ക്രിസ്‌ത്യൻ എന്നീ ജാതി-മത ഗ്രൂപ്പുകൾ നാല്‌ സാമ്പത്തിക ഗ്രൂപ്പുകളിലായി ആകെ 24 strata കളാണ്‌ ഈ പഠനത്തിൽ ഉണ്ടായിരുന്നത്‌. അതിൽ നിന്ന്‌ ജനസംഖ്യയ്‌ക്ക്‌ ആനുപാതികമായാണ്‌ സാമ്പിൾ തെരഞ്ഞെടുത്തിരിക്കുന്നത്‌. കേരള പഠനത്തിൽ ലഭ്യമായ സാമ്പിളിന്റെ (5595) അഞ്ചിലൊന്ന്‌ (1119) ആയിരുന്നു ഈ പഠനത്തിൽ ലക്ഷ്യമിട്ടത്‌. അതിൽ 954 സാമ്പിളുകളിൽ നിന്നാണ്‌ കൃത്യമായ വിവരശേഖരണം നടത്താൻ കഴിഞ്ഞത്‌.

2008 മാർച്ച്‌ മാസത്തിലാണ്‌ സർവേ ആരംഭിച്ചത്‌. കേരളപഠനം നടത്തിയ 2004ന്‌ ശേഷം പല വീടുകളും ഇല്ലാതാവുകയോ കുടുംബങ്ങൾ താമസസ്ഥലം മാറുകയോ ചെയ്‌തിരുന്നു. അതുകൊണ്ടുതന്നെ സാമ്പിൾ കണ്ടെത്തുന്നതിന്‌ നഗരപ്രദേശങ്ങളിൽ പ്രത്യേകിച്ചും പ്രയാസം നേരിട്ടു. ലക്ഷ്യമിട്ട സാമ്പിളുകൾ പൂർണമായും പഠനവിധേയമാക്കാൻ കഴിയാത്തത്‌ ഈ സാഹചര്യത്തിലായിരുന്നു. എങ്കിലും ആവശ്യമായത്രയും വിവരം ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. 2009ൽ സർവേ ഫോറങ്ങൾ ജില്ലകളിൽ നിന്നും തിരിച്ചുകിട്ടുകയും ഡാറ്റാ എൻട്രി ആരംഭിക്കുകയും ചെയ്‌തു. ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഡാറ്റാ എൻട്രി പൂർത്തിയാക്കാൻ പ്രതീക്ഷിച്ചതിലും അധികം സമയമെടുത്തു. 2010 തുടക്കത്തിൽ മാത്രമാണ്‌ ഇത്‌ പൂർത്തിയാക്കാൻ കഴിഞ്ഞത്‌. 2010ൽ മലപ്പുറത്ത്‌ ചേർന്ന പരിഷത്തിന്റെ 46-ാം സംസ്ഥാന വാർഷികത്തിൽ പഠനത്തിൽ ലഭ്യമായ പ്രാഥമിക വിവരങ്ങൾ അവതരിപ്പിച്ചിരുന്നു. 2011 ജൂലൈ മാസത്തിൽ തിരുവനന്തപുരത്ത്‌ വെച്ച്‌ പഠനവിശകലനത്തിനായി ശിൽപ്പശാല സംഘടിപ്പിച്ചു. തുടർന്ന്‌ 2012 ജൂലൈ, സെപ്‌തംബർ, 2013 മെയ്‌ എന്നീ മാസങ്ങളിലും ഇതിന്റെ ഭാഗമായ ശിൽപ്പശാലകൾ തിരുവനന്തപുരത്തും പാലക്കാടുമായി സംഘടിപ്പിച്ചു. ശിൽപ്പശാലകളിലെല്ലാം ഈ രംഗത്തെ വിദഗ്‌ധരെ പങ്കെടുപ്പിച്ചിരുന്നു. അവരുടെ നിർദേശങ്ങൾ ഉൾക്കൊണ്ടുകൊണ്ട്‌ ആവശ്യമായ മാറ്റങ്ങൾ വരുത്തി പഠനറിപ്പോർട്ട്‌ തയ്യാറാക്കി. ഈ റിപ്പോർട്ട്‌ 2013 മെയ്‌ മാസത്തിൽ കോഴിക്കോട്‌ വെച്ച്‌ നടന്ന പരിഷത്തിന്റെ അമ്പതാം സംസ്ഥാന വാർഷിക സമ്മേളനത്തിൽ പ്രകാശനം ചെയ്‌തു. റിപ്പോർട്ട്‌ പുസ്‌തകമായി പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി 2013 ജൂലൈ 13, 14 തീയതികളിൽ പാലക്കാട്‌ ഐ ആർ ടി സിയിൽ വെച്ച്‌ ശിൽപ്പശാല നടത്തി. ഈ അവസരത്തിൽ സൂചിപ്പിക്കണമെന്ന്‌ കരുതുന്ന ഒരു കാര്യം ഈ പഠനവുമായി ബന്ധപ്പെട്ട്‌ മുഴുവൻ സമയ പ്രവർത്തകർ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ്‌.

പഠനത്തിന്റെ ചില കണ്ടെത്തലുകൾ

പഠനത്തിൽ കേരളത്തിലെ മൊത്തം കുടുംബങ്ങളെ വരുമാനം, ചെലവ്‌, ആസ്‌തികൾ തുടങ്ങിയ വ്യത്യസ്‌ത സൂചകങ്ങളുടെ അടിസ്ഥാനത്തിൽ അതിദരിദ്രർ, ദരിദ്രർ, താഴ്‌ന്ന ഇടത്തരക്കാർ, ഉയർന്ന ഇടത്തരക്കാർ എന്നിങ്ങനെ സാമാന്യമായി നിർവചിച്ചിരിക്കുന്നു (സാമ്പത്തിക ഗ്രൂപ്പ്‌ EG I, EG II, EG III, EG IV)) എന്നിങ്ങനെ മത, ജാതി വിഭാഗങ്ങൾ തിരിച്ചും യുവജനങ്ങൾ, വൃദ്ധജനങ്ങൾ എന്നിവ തിരിച്ചുമാണ്‌ പ്രധാനപ്പെട്ട പഠനവിവരങ്ങളെ വിശകലന വിധേയമാക്കിയത്‌. ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളാണ്‌ ഇനി പറയുന്നത്‌.

സാമൂഹിക പരിവർത്തനത്തിന്റെ വേഗത്തിനനുസരിച്ചുള്ള മാറ്റം കേരളത്തിൽ സ്‌ത്രീകളുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലായെന്നും അതുകൊണ്ടുതന്നെ പ്രത്യേകവും പ്രസക്തവുമായ പരിപാടികളും ഇടപെടലുകളും മുൻഗണനകളും ഈ രംഗത്തുണ്ടായേ മതിയാകൂ എന്നും സ്‌ത്രീപഠനം ചൂണ്ടിക്കാട്ടുന്നു. സ്‌ത്രീകളിൽ ഭൂരിപക്ഷവും വീട്ടമ്മമാരായി ഒതുങ്ങാൻ നിർബന്ധിക്കപ്പെടുകയാണ്‌ അധികാരഘടനയിൽ പങ്കാളികളാവുക വഴി തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും ലഭിക്കുന്ന അവസരവും സാമ്പത്തിക സ്വാശ്രയത്വവും സ്‌ത്രീകളുടെ സ്വതന്ത്രമായ വികാസത്തിനും മുന്നേറ്റത്തിനും അനിവാര്യമാണ്‌. ഇതിനാവശ്യമായ പ്രക്ഷോഭങ്ങൾ രാഷ്‌ട്രീയമായി ഉയർന്ന്‌ വരേണ്ടതുണ്ട്. സ്‌ത്രീപ്രശ്‌നത്തിലെ രാഷ്‌ട്രീയം ഇനിയും തിരിച്ചറിയേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

തൊഴിൽ പങ്കാളിത്തം

15-59 പ്രായഗ്രൂപ്പിൽ എത്ര ശതമാനം സ്‌ത്രീകൾ എതെങ്കിലും തരത്തിലുള്ള വരുമാനദായകമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു എന്നതിനെയാണ്‌ തൊഴിൽ പങ്കാളിത്ത നിരക്ക്‌ സൂചിപ്പിക്കുന്നത്‌. ഇത്‌ സ്‌ത്രീപഠനത്തിൽ 25.6%മാണ്‌ (സ്ഥിരം തൊഴിൽ 9.5%വും താൽകാലിക തൊഴിൽ 16.1%വുമാണ്‌). കേരളത്തിലെ മൊത്തം ജനസംഖ്യയിൽ ഇത്‌ 16.1 ശതമാനമാണ്‌. 2011 സെൻസസ്‌ പ്രകാരം ഇത്‌ 18.2% ആണ്‌. ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളുമായും ലോകരാജ്യങ്ങളുമായും താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. സ്‌ത്രീവിദ്യാഭ്യാസ പുരോഗതിയുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ഇത്‌ കേരളം അഭിമുഖീകരിക്കുന്ന വൈരുധ്യങ്ങളിൽ ഒന്നാണ്‌.

1. താഴ്‌ന്ന സാമ്പത്തിക വിഭാഗം EG I ൽ 5.5% സ്ഥിരം തൊഴിലും,26.6% താത്‌കാലിക തൊഴിലുമാണ്‌ ഇത്‌ ഉയർന്ന സാമ്പത്തിക വിഭാഗം EG IV ൽ യഥാക്രമം 21.9% വും 5.3 % വുമാണ്‌.

2. വിദ്യാഭ്യാസ നിലവാരം കൂടുന്തോറും സ്ഥിരം തൊഴിൽ ലഭിക്കാനുള്ള സാധ്യതയും കൂടുന്നു.

3. തൊഴിലെടുക്കുന്ന സ്‌ത്രീയുടെ ശരാശരി വരുമാനം 3374 രൂപയാണ്‌. ഇത്‌ താഴ്‌ന്ന സാമ്പത്തിക ഗ്രൂപ്പിൽ (EG I) 1347 രൂപയാണ്.എന്നാൽ ഇതിന്റെ ഏതാണ്ട്‌ ഏഴിരട്ടിയാണ്‌ ഉയർന്ന വരുമാനമെന്ന്‌ കാണാം (10016) വരുമാനത്തിലെ ഈ അന്തരം കേരളീയ സ്‌ത്രീജീവിതത്തിലെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്‌.സ്ഥിരം തൊഴിലുള്ളവരുടെ ശരാശരി വരുമാനം 6031 രൂപയും താൽകാലിക തൊഴിലുകാരുടേത്‌ 1819 രൂപയുമാണെന്നതും ശ്രദ്ധേയമാണ്‌ കഴിഞ്ഞ നാലു വർഷത്തിനിടയിൽ തൊഴിലുറപ്പ്‌ പദ്ധതി തുടങ്ങിയവയിലൂടെ കുറേക്കൂടി ഉയർന്ന വരുമാനം ഉണ്ടായിട്ടുണ്ടാവുമെന്ന്‌ അനുമാനിക്കാം.

4. കുടുംബവരുമാനത്തിലെ സ്‌ത്രീയുടെ പങ്ക്‌ തൊഴിലിന്റെ അടിസ്ഥാനത്തിൽ 14.1% ആണ്‌.എന്നാൽ ഗാർഹികാദ്ധ്വാനത്തിന്റെ മൂല്യം കൂടി ഉൾപ്പെടുത്തുമ്പോൾ ഇത്‌ 36.1% ആകുന്നുണ്ട്‌ EG I (59.9%)EG II (47.5%)EG III (34.1%)EG IV (18.4%) എന്നിങ്ങനെയാണ്‌ ഇത്‌ .

5. തൊഴിൽ പങ്കാളിത്തമില്ലാതെ വീട്ടമ്മ എന്ന്‌ സ്വയം വിശേഷിപ്പിച്ച സ്‌ത്രീകൾ ഗണ്യമായ തോതിലുണ്ട്‌. 15-59 വയസ്‌ പ്രായത്തിലള്ള സ്‌ത്രീകളിൽ 43.7% വീട്ടമ്മമാരാണ്‌. ഇതിൽ സാമ്പത്തിക ഗ്രൂപ്പുകൾ തമ്മിൽ വലിയ വ്യത്യാസമില്ല. നഗരങ്ങളെ അപേക്ഷിച്ച്‌ ഗ്രാമങ്ങളിൽ വീട്ടമ്മമാരുടെ തോത്‌ കൂടുതലാണ്‌. ആധുനിക വിദ്യാഭ്യാസം നേടുന്ന സ്‌ത്രീകൾ പോലും വീട്ടമ്മയാകുന്നതാണ്‌ അഭീലഷണീയം എന്ന രീതിയിൽ തീരുമാനമെടുക്കുന്നതിലേക്ക്‌ സമൂഹം അവളെ എത്തിക്കുന്നു. തൊഴിലെടുത്ത്‌ സ്വന്തം കാലിൽ നിൽക്കാനല്ല പകരം നല്ല വീട്ടമ്മയാവാനാണ്‌ പരിശീലനം നൽകുന്നത്‌. അതിനായി അവളുടെ സ്‌ത്രൈണതയ്‌ക്ക്‌ അതിഭാവുകത്വം കൽപ്പിക്കുകയും വീട്‌ ഒറ്റയ്‌ക്ക്‌ ഭരിക്കാനുള്ള ശേഷി ഉള്ളവളാക്കാനുള്ള ശ്രമം നടക്കുകയും ചെയ്യുന്നു. പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസം നേടിയവരിലാണ്‌ വീട്ടമ്മമാരുടെ തോത്‌ ഏറ്റവും കൂടുതലുള്ളത്‌ (58.2%). ഈ വിഭാഗത്തിൽ തൊഴിലന്വേഷകർ ഏറ്റവും കുറവുമാണ്‌ .കേരളത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്‌മയുടെ പ്രശ്‌നം പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസം നേടിയവർക്ക്‌ അനുയോജ്യമായ തൊഴിലുകളുടെ അഭാവമാണെന്ന്‌ വ്യക്തമാണ്‌.

പൊതു ഇടം

കേരളത്തിന്റെ പൊതുഇടത്തിൽ കുടുംബശ്രീപോലെയുള്ള പ്രസ്ഥാനങ്ങളുണ്ടെങ്കിലും പൊതുപ്രവർത്തനത്തിൽ ഏർപ്പെടുന്നത്‌ 12% പേർ മാത്രമാണ്‌. ഈ ചെറിയ ശതമാനത്തിൽ 16.5% മാത്രമാണ്‌ ഏതെങ്കിലും തരത്തിലുള്ള സ്ഥാനം വഹിക്കുന്നവർ.

1. പി.ടി.എ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ ബഹുഭൂരിപക്ഷം സ്‌ത്രീകളാണെങ്കിലും പി.ടി.എ പ്രസിഡന്റുമാരിൽ 88% പുരുഷൻമാരാണ്‌.

2. സമൂഹത്തിലെ പ്രധാനപ്രശ്‌നങ്ങളിൽ സ്‌ത്രീകളുടെ അഭിപ്രായ സമന്വയവും അതിന്റെ പുരോഗമന സ്വഭാവവും പ്രത്യാശ നൽകുന്നതാണ്‌. പുതിയ പാഠ്യപദ്ധതിയാണ്‌ നല്ലത്‌(70.8%),സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗികവിദ്യാഭ്യാസം നൽകണം (65.6%), ജാതിമതഭേദമന്യേ എല്ലാവർക്കും ഒരുനിയമം മതി (85.5%), സ്‌ത്രീകൾക്ക്‌ സംവരണം വേണം (88%) എന്നിങ്ങനെയാണിത്‌.

കുടുംബം

67.9% അണുകുടുംബങ്ങളാണ്‌. കുടുംബത്തിലെ അധികാരം കൂടുതലും പുരുഷൻമാരിലാണ്‌ (96.4%).10% കുടുംബങ്ങളിൽ ഗാർഹികപീഡനമുണ്ടെന്നും സ്‌ത്രീകൾ വെളിപ്പെടുത്തുന്നു.കുടുംബത്തിനുള്ളിൽ സുരക്ഷിതരല്ലായെന്ന്‌ 41% പേർ പറയുന്നു. ഇതിൽ 5%പേർ ഒട്ടും സുരക്ഷിതരല്ലായെന്നും അഭിപ്രായപ്പെട്ടു.സമൂഹത്തിൽ ഇത്‌ യഥാക്രമം 93.4% വും 34.7% വുമാണ്‌.

യുവതലമുറയുടെ മുഖ്യ പരിഗണന

പഠനത്തിൽ ഉൾപ്പെട്ട യുവതലമുറയുടെ പ്രതികരണങ്ങളിൽ അടുത്ത 5 വർഷത്തിനുള്ളിൽ എറ്റവും ഉയർന്ന പരിഗണന, വിദ്യാഭ്യാസത്തിന്റെ തുടർച്ചയും തൊഴിൽനേടലിനുമാണ്‌. 85% പേർ ഇങ്ങനെ ചിന്തിക്കുമ്പോൾ 10% മാത്രമാണ്‌ വിവാഹത്തിന്‌ മുൻഗണന നൽകുന്നത്‌. 96% യുവതികളും ആർഭാടവിവാഹത്തെ അനുകൂലിക്കുന്നില്ലായെന്ന അഭിപ്രായവും ശ്രദ്ധേയമാണ്‌.

മുതിർന്ന സ്‌ത്രീകളുടെ അവസ്ഥ

60 വയസിനുമുകളിൽ പ്രായമുള്ളവരിൽ 49%ത്തിനു മാത്രമേ ഏതെങ്കിലും തരത്തിലുള്ള വരുമാനമുള്ളൂ. പകുതിയിലധികം പേർ പൂർണ്ണമായും ആശ്രിതരാണെന്നർത്ഥം.ഇവരിൽ 85.2% പേരും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾക്ക്‌ ചികിത്സ തേടുന്നവരാണ്‌.60 വയസ്‌ കഴിഞ്ഞവരിൽ മൂന്നിലൊന്ന്‌ ശതമാനം സ്‌ത്രീകൾ ഏകാന്തത അനുഭവിക്കുന്നു.

പഠനറിപ്പോർട്ട്‌ തയ്യാറാക്കിയവർ

ഡോ.ടി.കെ.ആനന്ദി

ഡോ.കെ.പി.അരവിന്ദൻ

എൻ.ശാന്തകുമാരി

ഇ.വിലാസിനി

കെ.കെ.ജനാർദനൻ

പ്രൊഫ.ടി.പി.കുഞ്ഞിക്കണ്ണൻ

ടി.രാധാമണി

എ.പി.സരസ്വതി

എം.വസന്തകുമാരി

എം.ഷീജ

പി.വി.സന്ധ്യ


പഠനവുമായി സഹകരിച്ചവർ

വ്യത്യസ്‌ത ജില്ലകളിലായി ഈ പഠനവുമായി സഹകരിച്ച നൂറുകണക്കിന്‌ പ്രവർത്തകരുണ്ട്‌. അവരുടെയെല്ലാം പേരുകൾ ഇവിടെ രേഖപ്പെടുത്തുക എന്നത്‌ പ്രായോഗികമല്ല. പഠനവുമായി ബന്ധപ്പെട്ട്‌ വിവിധ ശിൽപ്പശാലകളിൽ പങ്കാളികളായവരുടെയും പഠന വിവരങ്ങൾ ക്രോഡീകരിക്കുന്നതിന്‌ പ്രധാനമായി സഹായിച്ചവരുടെയും പേരുകൾ മാത്രമാണ്‌ ഇവിടെ രേഖപ്പെടുത്തുന്നത്‌.


ഡോ. ബി ഇക്‌ബാൽ, സുജ സൂസൻ ജോർജ്‌,ഡോ. ഹസീന, ഡോ. ആർ ബി രാജലക്ഷ്‌മി,ഡോ. ദീപാചന്ദ്രൻ, വി വി പ്രസന്നകുമാരി,ആർ രാധാകൃഷ്‌ണൻ, എം പി പരമേശ്വരൻ,ഡോ. കെ എൻ ഗണേഷ്‌, കെ കെ കൃഷ്‌ണകുമാർ,കെ ടി രാധാകൃഷ്‌ണൻ, സി എം മുരളീധരൻ, വി വിനോദ്‌, ടി കെ ദേവരാജൻ, ഡോ. അനിത അബ്രഹാം,ഡോ. ഷീല എസ്‌, ഡോ. കെ വിജയകുമാർ, എ ബിന്ദു,കെ വി ജാനകി, ഡോ. എം ജി മല്ലിക, അഡ്വ. ലില്ലി,പി എസ്‌ ജൂന, അഡ്വ. ടി ഗീനാകുമാരി, എൻ സുകന്യവി രാജലക്ഷ്‌മി, ഷീല എസ്‌, സതീറ ഉദയകുമാർ,സംഗീത എസ്‌, എ പി മുരളീധരൻ, പി സജിത,കെ പ്രസന്ന, സോജ, സിന്ധ്യ, ബിനു, ഷീജ,ജാനമ്മ ബി, കെ എം മല്ലിക, ടി രുഗ്‌മിണി, ജയ എം,ബിന്ദു, വി ജി ഗോപിനാഥൻ, ഡോ. എൻ കെ ശശിധരൻ പിള്ള,പ്രൊഫ. പി കെ രവീന്ദ്രൻ, വി വി ശ്രീനിവാസൻ,കെ വി സാബു, അഡ്വ. രവിപ്രകാശ്‌, നാരായണൻ പി കെ,വി ബിന്ദു, മാഗി ടീച്ചർ, പി സൗമിനി, വിലാസിനി പി, ലിതീഷ്‌,അനൂപ്‌ കുമാർ, വിനോയ്‌ പി ടി, ഷൈമ കെ.


വിദഗ്‌ധ സഹായം

ഡോ. മൃദുൽ ഈപ്പൻ

ഡോ. കെ പി കണ്ണൻ

ഡോ. പ്രവീണ കോടോത്ത്‌

ഡോ. സൈറു ഫിലിപ്പ്‌

ആർ പാർവതീദേവി

ഡോ. ഇന്ദു പി എസ്‌

പാർവതി സുനൈന (CSES)

ഡോ. കെ രാജേഷ്‌

ഡോ. എ കെജയശ്രീ

എൻ ജഗജീവൻ

പഠന റിപ്പോർട്ട്

(റിപ്പോർട്ടിന്റെ പൂർണരൂപം ഇവിടെ പിന്നീട് ലഭ്യമാക്കുന്നതാണ്)

"https://wiki.kssp.in/index.php?title=സ്ത്രീപഠനം&oldid=4439" എന്ന താളിൽനിന്ന് ശേഖരിച്ചത്