അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക ഇന്റർനെറ്റിനെതിരായ കയ്യേറ്റം അവസാനിപ്പിക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:46, 13 ഓഗസ്റ്റ് 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്റർനെറ്റിന്റെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളുടെയും സ്വതന്ത്ര പ്രവർത്തനം പരിമിതപ്പെടുത്തുംവിധം കേന്ദ്രസർക്കാർ ഇൻഡ്യൻ ഐ.ടി. ആക്ടിൽ ഭേദഗതി വരുത്തുകയും ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ്) റൂൾ 2011 എന്ന പേരിൽ പുതിയ ചട്ടങ്ങൾ കൊണ്ടുവരികയും ചെയ്തിരിക്കുന്നു. സൈബർ രംഗത്തെ അനഭിലഷണീയ പ്രവണതകളെ തടയുകയാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് സർക്കാർ അവകാശപ്പെടുന്നു. എന്നാൽ ഇന്റർനെറ്റും സോഷ്യൽ മീഡിയയും അടിസ്ഥാനപ്പെടുത്തി വികസിച്ചുവന്നിട്ടുള്ള നവമാധ്യമ സാധ്യതകൾ ഉപയോഗിച്ച് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെയും നടപടികളെയും തുറന്നുകാട്ടാൻ പൗരന്മാർക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുക എന്നതാണ് ഈ നീക്കത്തിനു പിന്നിലെന്നത് പകൽ പോലെ വ്യക്തമാണ്. ഇ-മെയിലുകളും ഇന്റർനെറ്റ് ചർച്ചാഗ്രൂപ്പുകളും മുതൽ സോഷ്യൽ മീഡിയ വരെ വിവരസാങ്കേതികവിദ്യ നൽകുന്ന സാധ്യതകൾ തങ്ങളുടെ നിഷിപ്തതാത്പര്യങ്ങൾക്ക് വിലങ്ങുതടിയാവുമെന്ന് കണ്ടതോടെ നിരവധി ഭരണകൂടങ്ങശ് അവയെ നിയന്ത്രിക്കാൻ ആരംഭിക്കുന്നുണ്ട്. ഓൺലൈൻ പൈറസി തടയുക, പേറ്റന്റ് അവകാശം സംരക്ഷിക്കുക തുടങ്ങിയവയുടെ പേരിൽ അമേരിക്ക കൊണ്ടുവരുന്ന നിയമങ്ങൾ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് ആഗോളതലത്തിൽ തന്നെ വിലങ്ങുതടി ആവുകയാണ്. ഈജിപ്റ്റിലും ചൈനയിലുമെല്ലാം ഇന്റർനെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയിൽ കടന്നുകയറാനും അഭിപ്രായസ്വാതന്ത്ര്യം പരിമിതപ്പെടുത്തുവാനും നിരവധി നടപടികൾ അവിടങ്ങളിലെ സർക്കാരുകൾ കൈക്കൊണ്ടുവരികയാണ്. ഇതേവഴിയിലാണ് ഭാരതസർക്കാരും. ഇന്ത്യയിൽ ഇന്റർനെറ്റിനെ നിയന്ത്രിക്കുവാനായി ഉയർത്തിക്കാട്ടുന്ന മുഖ്യകാരണങ്ങൾ മതതീവ്രവാദം, ചൈൽഡ് പോർണോഗ്രഫി തുടങ്ങിയവയാണെങ്കിലും ഭരണകൂടത്തിനെതിരെയുള്ള വിമർശനങ്ങൾ ഇന്റർനെറ്റിൽ വരുന്നത് തടയുക എന്ന ലക്ഷ്യമാണ് ഇവയ്ക്ക് പിന്നിലുള്ളതെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഗൂഗിൾ ട്രാൻസ്പരൻസി റിപ്പോർട്ട് തന്നെ തെളിവാണ്. ഗൂഗിൾ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഭാരത സർക്കാർ ഗൂഗിളിനോട് ചൈൽഡ് പോർണോഗ്രഫിയുമായി ബന്ധപ്പെട്ട് മൂന്നുപേരുടെ വിവരങ്ങളും ദേശവിരുദ്ധതയുമായി ബന്ധപ്പെട്ട് ഒരാളുടെ വിവരവും ആവശ്യപ്പെട്ടപ്പോൾ സർക്കാരിനെതിരെയുള്ള വിമർശനവുമായി ബന്ധപ്പെട്ട 255 വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവര സാങ്കേതികനിയമം (ഐ.ടി.ഐ. 2000) ഇന്റർനെറ്റ് ഉപയോഗിക്കുന്നതുകൊണ്ടുള്ള സാമാന്യം ഭേദപ്പെട്ട സാഹചര്യം ഒരുക്കുന്നതായിരുന്നു. നിലവിലുള്ള ഭരണഘടനാ വ്യവസ്ഥകൾക്കനുസരിച്ച് ന്യായവും യുക്തവുമായ നിയന്ത്രണങ്ങൾ അതിലൂടെ ഇന്റർനെറ്റിൽ ഉറപ്പാക്കപ്പെടുമായിരുന്നു. എന്നാൽ ആ നിയമത്തിന് 2010-ൽ കൊണ്ടുവന്ന ഭേദഗതിയും അതിന്റെ ബലത്തിൽ പുറത്തിറക്കിയിട്ടുള്ള വിവരസാങ്കേതികച്ചട്ടവും തികച്ചും അപലപനീയമാണ്. ഇന്റർനെറ്റ് സേവനം നൽകുന്ന ഗൂഗിൾ, ഫെയ്‌സ്ബുക്ക്, വിക്കിപീഡിയ തുടങ്ങിയ മധ്യവർത്തികളെ (ഇന്റർമീഡിയറിസ്) അവരുടെ മാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കപ്പെടുന്ന വിവരങ്ങൾക്കെല്ലാം ഉത്തരവാദി ആക്കുന്നതും ആരെങ്കിലും പരാതിപ്പെട്ടാൽ തർക്കപരിഹാരത്തിനുള്ള അവസരം പോലും നൽകാതെ ഈ വിവരങ്ങൾ എടുത്തുമാറ്റിയാൽ മാത്രമേ അവർക്ക് നിയമപരിരക്ഷ (സെയ്ഫ് ഹാർബർ പ്രൊവിഷൻ) ലഭിക്കൂ എന്നുമുള്ള വ്യവസ്ഥകൾ വിവരസാങ്കേതികനിയമത്തിൽ ഉൾപ്പെടുത്തിയത് ഈ ഭേദഗതികളിലൂടെയായിരുന്നു. ചുരുക്കത്തിൽ വ്യക്തികൾ പ്രസിദ്ധീകരിക്കുന്ന ഓരോ വിവരവും മധ്യവർത്തിയായ സേവനദാതാവ് പ്രി-സെൻസറിങ്ങിനു വിധേയമാക്കി മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും ഈ ഭേദഗതികൾ നിർബന്ധിക്കുന്നു. ഒരുവശത്ത് ഉള്ളടക്ക വിവരപരിശോധനാധികാരം മധ്യവർത്തികളെ ഏൽപ്പിച്ച് സർക്കാർ ഉത്തരവാദിത്തം ഒഴിയുകയാണ്. മറുവശത്ത് സർക്കാർ ഒഴിയുന്ന അധികാരം ജനങ്ങൾക്ക് തിരിച്ചുനൽകാതെ കോർപ്പറേറ്റുകളെ തന്നെ ഏൽപ്പിക്കുകയാണ്. യഥാർത്ഥത്തിൽ പ്രസിദ്ധീകരിക്കുന്നത് ഉപയോക്താവുതന്നെയാണ്. യാതൊരു പരിശോധനയോ തെറ്റുതിരുത്തലോ ചെയ്യാത്ത മധ്യവർത്തിയെ പ്രസാധകനായി ദുർവ്യാഖ്യാനം ചെയ്യുന്നതിലൂടെയാണ് നിയമഭേദഗതിയും ചട്ടവും ഇത്തരത്തിൽ ഭരണകൂടാധികാരം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് കൈമാറുന്നത്. ഇത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. ഇതിലൂടെ പരമ്പരാഗതമായി അച്ചടി-ദൃശ്യ-മാധ്യമരംഗത്ത് നിലനിൽക്കുന്ന സ്വാതന്ത്ര്യം പോലും ഇന്റർനെറ്റിൽ നിഷേധിക്കപ്പെടുകയാണ്. ഇത്തരം നിയന്ത്രണങ്ങൾക്കായി 2011-ൽ ഐ.ടി.ആക്ടിൽ വരുത്തിയ ഭേദഗതികൾ പാർലമെന്റിൽ ചർച്ചപോലുമില്ലാതെ പാസാക്കുകയായിരുന്നു. ഈ ഭേദഗതികൾ പ്രകാരം അനുവദനീയമല്ലാത്ത ഉള്ളടക്കം എന്നതിന്റെ നിർവചനം ഭരണഘടനയും നിലവിലുണ്ടായിരുന്ന വിവരസാങ്കേതികനിയമവും നൽകുന്ന പരിമിതമായ സ്വാതന്ത്ര്യത്തെപ്പോലും ഇല്ലാതാക്കുന്നതാണ്. ഇതുമൂലം ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്ന എന്തും എതിർക്കപ്പെടാമെന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. ഈ വകുപ്പുമൂലം ഇന്റർനെറ്റിൽ നിയമനടപടി ഭയക്കാതെ, ആർക്കും ഒന്നും പ്രദർശിപ്പിക്കാനോ, എഴുതാനോ, പറയാനോ, കാണാനോ, വായിക്കാനോ, കേൾക്കാനോ, കഴിയാത്ത സ്ഥിതിയാണുണ്ടാവുക. ഇന്റർനെറ്റിൽ ഓരോ മിനിട്ടിലും സംഭരിക്കപ്പെടുന്ന വിവരം മുൻകൂട്ടി പരിശോധിക്കുക എന്നത് അസാധ്യമാണ്. ഇന്റർനെറ്റിന്റെ സർവസ്വതന്ത്ര സ്വഭാവവും അവിടെ നിയമവ്യവസ്ഥ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും തമ്മിൽ പൊരുത്തപ്പെടുത്തേണ്ടതുണ്ട്. നിയമവിധേയമല്ലാത്തവയും എതിർപ്പുള്ളവയും ആയ വിവരങ്ങൾ ആർക്കും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും അങ്ങനെ ഉന്നയിക്കപ്പെടുന്നവ എടുത്തുമാറ്റാനുള്ള ഉത്തരവാദിത്തം അത് പ്രസിദ്ധീകരിച്ച ഉപയോക്താവിനുതന്നെയായിരിക്കുമെന്നും നിഷ്‌കർഷിക്കുന്ന നിയമമാണ് ഭേദപ്പെട്ട പരിഹാരം. മാറ്റം വിസമ്മതിച്ചാൽ പരാതിക്കാരന് നിയമനടപടിക്ക് അവസരവുമുണ്ടാകും. ക്രിമിനൽ സ്വഭാവമുള്ളവയെ നിയമപാലകർ തന്നെ കൈകാര്യം ചെയ്യുകയും വേണം. ആയതിനാൽ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ്) റൂൾ 2011 പിൻവലിക്കണമെന്നും ജനാധിപത്യത്തിനും ജനങ്ങളുടെ വിവരാവകാശത്തിനും എതിരായുള്ള നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും കേന്ദ്രസർക്കാറിനോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു. സൈബർ സ്വാതന്ത്ര്യത്തെ ഘനിക്കുന്നതിനായുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുവാനും അതിനായുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുവാനും ജനങ്ങളോടും മുഴുവൻ പാർലമെന്റ് അംഗങ്ങളോടും ഈ സമ്മേളനം അഭ്യർത്ഥിക്കുന്നു.

അന്നം വിഷമാകുമ്പോൾ

ശാസ്ത്ര സാഹിത്യ പരിഷത്ത് എറണാകുളം ജില്ല അങ്കമാലി മേഖലയിലെ കാലടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം 19-)0 തീയതി ഉച്ചക്ക് 2 മണിക്ക് “അന്നം വിഷമാകുമ്പോൾ“ എന്ന പേരിൽ ഒരു ആരോഗ്യസെമിനാർ നടത്തുന്നു.കാലടിയിലെ ലക്ഷ്മി ഭവൻ ഓഡൊറ്റോറിയമാണ് വേദി.സ്വാഗത സംഘം ചെയർമാനും കാലടി പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ.കെ.ബി.സാബു അദ്ധ്യക്ഷത വഹിക്കുന്ന സെമിനാർ സ്ഥലം എം എൽ എ ശ്രീ.ജോസ് തെറ്റയിൽ ഉൽഘാടനം ചെയ്യും.തുടർന്ന് നാഗാർജുന ആയുർവേദ ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ശ്രീ.കൃഷ്ണൻ നമ്പൂതിരി “ആഹാരവും ജീവിതശൈലീരോഗങ്ങളും - ആയുർവേദ വീക്ഷണം” എന്ന വിഷയം അവതരിപ്പിക്കും.തുടർന്ന് ഫെഡറൽ ബാങ്ക് ചീഫ് മാനേജറും( റിട്ട.) ഒരു പ്രധാന കൃഷിക്കാരനുമായ ശ്രീ.വർഗീസ് കോയിക്കര “ഭക്ഷ്യ സ്വാശ്രയത്ത്വത്തിലേക്ക് ഒരു ചുവട് “എന്ന വിഷയം അവതരിപ്പിക്കും, പിന്നീട് “പകർച്ചവ്യാധികളും പരിസരമലിനീകരണവും” എന്ന വിഷയം പരിഷത്ത് ജില്ലാ കമ്മിറ്റി മെംബറും പരിഷത്തിന്റെ ജില്ലാ ആരോഗ്യ വിഷയ സമിതി കൺ‌വീനറുമായ ശ്രീ.കെ ഡി.കാർത്തികേയനും അവതരിപ്പിക്കും.

സെമിനാറിന്റെ ഭാഗമായി പഞ്ചായത്തിലെമ്പാടും നിരവധി വീട്ടുമുറ്റ ആരോഗ്യക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.മേഖലാ പ്രസിഡണ്ട് ശ്രീ എം ആർ വിദ്യാധരൻ,മേഖലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ശ്രീ.പി.കെ കുഞ്ഞുകുഞ്ഞ്, യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ശിവശങ്കരപ്പിള്ള, സെക്രട്ടറി. ശ്രീ.എം എസ് മോഹനൻ, പ്രധാന പ്രവർത്തകരായ ശ്രീമതി ജയശ്രി ടീച്ചർ, ശ്രീ.എം എച്ച് അശോക് കുമാർ, ശ്രീ.പി.കെ കുഞ്ഞപ്പൻ,ശ്രീ.വി കെ ഗോപാലകൃഷ്ണൻ, ശ്രീ ആൽബിൻ എന്നിവരും മേഖലാ പ്രവർത്തകൻ ശ്രീ ഇ ടി രാജൻ എന്നിവർ സജീവമായി ഈ പ്രവർത്തനങ്ങളിലുണ്ട്.