ഓപ്പൺ സ്കൂൾ ആർക്കുവേണ്ടി?

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:07, 20 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓപ്പൺ സ്കൂൾ ആർക്കുവേണ്ടി?
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ,2000

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

ആമുഖം

ഓപ്പൺ സ്‌കൂൾ വീണ്ടും കേരളത്തിൽ ചർച്ചാ വിഷയമായിരിക്കുകയാണ്‌. പൊതുവിദ്യാഭ്യാസം 12-ാം ക്ലാസുവരെ എങ്ങനെ വ്യാപിപ്പിക്കാം എന്ന ചർച്ചയും, അതിനുള്ള ജനകീയ ശ്രമങ്ങളും ഇന്നു നടന്നുവരികയാണ്‌. സ്‌കൂളിലെത്തുന്ന എല്ലാ കുട്ടികളുടെയും കഴിവുകൾ ഉൾക്കൊള്ളാനും പരിപോഷിപ്പിക്കാനും കഴിയുന്ന തരത്തിൽ ഉള്ളടക്കപരമായ പരിവർത്തനങ്ങളും അന്വേഷണങ്ങളും നടക്കുന്ന അവസരമാണിത്‌. പ്രീ ഡിഗ്രിയെ കോളേജുകളിൽനിന്നും മാറ്റുകയും 12-ാം ക്ലാസുവരെ പൊതുവിദ്യാഭ്യാസം/സ്‌കൂൾ വിദ്യാഭ്യാസം എന്ന കാഴ്‌ചപ്പാട്‌ നടപ്പാക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ ഓപ്പൺ സ്‌കൂൾ സംവാദവിഷയമായിരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

ഇന്ന്‌, വിദ്യാഭ്യാസ കച്ചവടക്കാർ തങ്ങളുടെ ഏറ്റവും നല്ല മേച്ചിൽപ്പുറമായി ഓപ്പൺ സ്‌കൂളിനെ കാണുന്നു. കേരളത്തിലെ മിക്ക വിദ്യാർഥികളും രക്ഷിതാക്കളും ഓപ്പൺ സ്‌കൂളിനെപ്പറ്റി ആദ്യമായറിയുന്നതുതന്നെ `എൻട്രൻസ്‌ സ്‌പെഷ്യലിസ്റ്റു'കളായ ചില പാരലൽ വിദ്യാലയങ്ങളുടെ പരസ്യങ്ങളിലൂടെയാണ്‌. സയൻസ്‌ ബാച്ചുകൾ ആരംഭിക്കുന്നു എന്നതാണ്‌ ഈ പരസ്യങ്ങളിലൂടെ ഊന്നിപ്പറഞ്ഞത്‌. പല അൺ എയ്‌ഡഡ്‌ സ്‌കൂളുകളും 10 വരെ പഠിച്ച കുട്ടികളെ അവിടെത്തന്നെ തുടർന്നു പഠിക്കാനും ഓപ്പൺ സ്‌കൂളിന്റെ ഭാഗമായി 12 വരെ തുടരാനുമുള്ള ഏർപ്പാടുകളുമുണ്ടാക്കി.

ഓപ്പൺ സ്‌കൂളിനെ ഈ വിധം കച്ചവടവത്‌കരിക്കുന്നതിനെതിരെ ജനരോഷമുണ്ടായപ്പോൾ താത്‌കാലികമായി ഇവർ പിൻവാങ്ങിയിരുന്നതാണ്‌. പക്ഷേ ഇവരുടെ സമ്മർദ തന്ത്രങ്ങൾ വളരെ ശക്തമാണ്‌ എന്നാണ്‌ വിദ്യാഭ്യാസ കച്ചവടത്തിനായി എന്നും നിലനിന്നിരുന്ന കുത്തക പത്രങ്ങൾ ഓപ്പൺ സ്‌കൂളിൽ സയൻസ്‌ ബാച്ച്‌ അനുവദിക്കാനായി മുഖപ്രസംഗം ഉൾപ്പെടെ എഴുതി `ജന'ങ്ങളിൽ അഭിപ്രായ രൂപീകരണമുണ്ടാക്കാൻ ഇപ്പോൾ നടത്തുന്ന ശ്രമങ്ങൾ സൂചിപ്പിക്കുന്നത്‌. ഇവർക്ക്‌ മുന്നിൽ സർക്കാർ വഴങ്ങുന്നു എന്നതാണ്‌ ഏറ്റവും ഒടുവിൽ ഇതു സംബന്ധിച്ച്‌ എടുത്തിട്ടുള്ള നിലപാടുകൾ വ്യക്തമാക്കുന്നത്‌.

ഇന്ന്‌ ശൈശവാവസ്ഥയിലുള്ള ഹയർ സെക്കണ്ടറി സംവിധാനത്തെ ദുർബലപ്പെടുത്താനും ഹൈസ്‌കൂളിലെന്നപോലെ പ്ലസ്‌ ടു തലത്തിലും അൺ എക്കണോമിക്‌ സ്‌കൂളുകളും പ്രൊട്ടക്ടഡ്‌ അധ്യാപകരും ഉണ്ടാകാനും ഇടയാക്കുന്ന നിലപാടാണിത്‌.

കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പൊതുവായ ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വേണം ഓപ്പൺ സ്‌കൂളിനെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ രൂപീകരിക്കേണ്ടത്‌ എന്ന്‌ ഞങ്ങൾ കരുതുന്നു.

കേരള വിദ്യാഭ്യാസം - വളർച്ച, വികാസം

വിദ്യാഭ്യാസ രംഗത്ത്‌ അഭിമാനകരമായ നിരവധി നേട്ടങ്ങൾക്ക്‌ ഉടമകളാണ്‌ കേരളീയർ. നമ്മുടേതായ ഒട്ടേറെ മാതൃകകൾ ഈ രംഗത്ത്‌ നാം ലോകത്തിന്‌ സംഭാവനചെയ്‌തിട്ടുണ്ട്‌. സ്വാതന്ത്ര്യ സമര ഘട്ടത്തിൽ വിഭാവനം ചെയ്‌ത സാർവത്രിക വിദ്യാഭ്യാസമെന്ന ലക്ഷ്യം വലിയൊരളവുവരെ നേടിയെടുത്ത ഏക ഇൻഡ്യൻ സംസ്ഥാനമാണ്‌ നമ്മുടേത്‌. സാമൂഹിക അസമത്വത്തിനെതിരെ നടന്ന പോരാട്ടങ്ങളിലൂടെയാണ്‌ നാം ഇത്‌ നേടിയെടുത്തത്‌. ജാതിവ്യവസ്ഥയിൽ മനുഷ്യരായിപ്പോലും പരിഗണിക്കപ്പെടാത്തവർക്കുവേണ്ടി അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം, ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാന ശ്രമങ്ങൾ, ക്ഷേത്രപ്രവേശനത്തിനായി നടന്ന സമരങ്ങൾ, ജന്മിത്വത്തിനെതിരായി നടന്ന പോരാട്ടങ്ങൾ, എന്നിങ്ങനെ സാമൂഹികനീതിക്കായി നടന്ന വിവിധ പോരാട്ടങ്ങളിലൂടെയാണ്‌ മേലാളവർഗത്തിന്‌ മാത്രം പ്രാപ്യമായിരുന്ന വിദ്യ നേടാനുള്ള `അധികാരത്തെ' തച്ചുതകർത്ത്‌ അത്‌ എല്ലാവർക്കുമുള്ള അവകാശമാക്കിത്തീർത്തത്‌. ജനകീയ വിദ്യാഭ്യാസരംഗം എങ്ങനെ വികസിച്ചുവരുമെന്നുള്ളതിന്റെ ഒരുത്തമ മാതൃകയാണിത്‌.

സാർവത്രിക വിദ്യാഭ്യാസം കേരളീയ സമൂഹത്തിലുണ്ടാക്കിയ ഗുണപരമായ മാറ്റം പ്രകടമാണ്‌. അക്ഷരബോധം അവകാശബോധത്തിലേക്കും അത്‌ സാമൂഹിക ഗുണമേന്മയിലേക്കും നയിച്ചു. കുറഞ്ഞ ജനസംഖ്യാനിരക്ക്‌, മെച്ചപ്പെട്ട ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക്‌ തുടങ്ങിയ പല കാര്യങ്ങളിലും നാം മൂന്നാം ലോക രാജ്യങ്ങൾക്ക്‌ മാതൃകയായതും പല വികസിത രാജ്യങ്ങളോടൊപ്പമെത്തിയതും ഇതിന്റെ തുടർച്ചയാണ്‌.

സാമൂഹിക വളർച്ചയിൽ ആർജിച്ചതെല്ലാം തലമുറകളിലൂടെ കൈമാറുന്നത്‌ വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണ്‌. ഔപചാരികമെന്നോ അനൗപചാരികമെന്നോ ഇതിനെ വേർതിരിക്കാൻ കഴിയില്ല. സമൂഹത്തിൽനിന്നും നേടിയ അറിവുകളും കഴിവുകളും രീതിയും മറ്റും ഉപയോഗിച്ച്‌ സമൂഹ പരിവർത്തനത്തിനായുള്ള പുതിയ അറിവുകളും കഴിവുകളും രീതികളും വികസിപ്പിക്കുന്നതും അവ സമൂഹത്തിന്റേതാക്കി മാറ്റുന്നതും വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണ്‌. ഇങ്ങനെ നോക്കിയാൽ വ്യക്തിയും സമൂഹവും തമ്മിലുള്ള ഉദാത്തമായ കൊടുക്കൽ വാങ്ങലുകളാണ്‌ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ അന്തസത്തയെന്നുകാണാം. ജനകീയമായി വികസിപ്പിച്ച വിദ്യാഭ്യാസ സംവിധാനങ്ങൾ കുട്ടികൾക്ക്‌ വിദ്യാഭ്യാസത്തിനായുള്ള അവസരങ്ങൾ ഒരുക്കിക്കൊടുത്തു. ഇതിന്റെ ഫലമായി ജാതി, ലിംഗ ഭേദമില്ലാതെ സാമ്പത്തിക പരിഗണനകളില്ലാതെ സ്‌കൂൾ പ്രായമാകുന്ന കുട്ടികളെല്ലാം സ്‌കൂളിലെത്തിത്തുടങ്ങി. സാമൂഹിക പുനരുല്‌പാദന പ്രക്രിയയിൽ ഭാഗഭാക്കാവാൻ കഴിവുള്ള പൗരന്മാരെന്ന നിലയിൽ ഇങ്ങനെ സ്‌കൂളിലെത്തുന്ന കുട്ടികളെ പ്രാപ്‌തരാക്കുവാൻ വിദ്യാഭ്യാസ സംവിധാനങ്ങൾക്ക്‌ കഴിയാതെ പോയി. ജനാധിപത്യ സമൂഹത്തിന്റെയും വ്യവസ്ഥയുടെയും നിലനിൽപ്പിനും വളർച്ചയ്‌ക്കും സഹായകമായ തരത്തിൽ മൂല്യാധിഷ്‌ഠിതമായ സാമൂഹിക ബോധമുള്ളവരാക്കി മാറ്റുന്നതിലും നമ്മുടെ വിദ്യാഭ്യാസ സംവിധാനം വിജയിച്ചില്ല എന്ന്‌ സൂക്ഷ്‌മമായി വിലയിരുത്തിയാൽ വ്യക്തമാകും.

പ്രാഥമിക വിദ്യാഭ്യാസ രംഗത്ത്‌ കൊഴിഞ്ഞുപോക്ക്‌ കുറവാണെങ്കിലും സെക്കണ്ടറി മേഖല ദുർബലമാണ്‌. ഉള്ളടക്കപരമായ ദൗർബല്യം മുതലെടുക്കാൻ മധ്യവർഗ താല്‌പര്യങ്ങൾക്ക്‌ കഴിയുന്നു. അതിന്റെ ഫലമായി തങ്ങളുടേതല്ലാത്ത കാരണത്താൽ വലിയൊരു ഭാഗം കുട്ടികൾ പൊതുവിദ്യാഭ്യാസധാരയിൽ നിന്നും പുറംതള്ളപ്പെടുന്നു. കേരളത്തെ നിലനിർത്തുന്ന വിവിധങ്ങളായ അസംഘടിത തൊഴിൽ തുറകളിലേക്ക്‌ ചെറുപ്പത്തിൽതന്നെ പ്രവേശിക്കാൻ ഇവർ നിർബന്ധിതരാകുന്നു. ചെറുപ്പത്തിൽ രക്ഷിതാക്കളുടെ താല്‌പര്യാനുസരണം വിഷയങ്ങൾ തെരഞ്ഞെടുക്കുകയും ഏതെങ്കിലും തൊഴിൽ മേഖലകളിൽ ഇടപെടുകയും ചെയ്യുന്ന വിഭാഗങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്‌. അത്തരക്കാർക്കും ഏതെങ്കിലും ഘട്ടത്തിൽ തങ്ങളുടെ താല്‌പര്യാനുസരണം വിദ്യാഭ്യാസം തുടരണം എന്നാഗ്രഹിക്കുകയാണെങ്കിൽ അതിനുള്ള അവസരങ്ങളും ഉണ്ടാകേണ്ടതുണ്ട്‌. ഇവരുടെയെല്ലാം വിദ്യാഭ്യാസാവകാശങ്ങൾ പരിഗണിക്കപ്പെടുമ്പോഴാണ്‌ `ഓപ്പൺ സ്‌കൂൾ' പ്രസക്തമാകുന്നത്‌.

ഓപ്പൺ സ്‌കൂൾ സങ്കല്‌പം

മുഖ്യധാരാ വിദ്യാഭ്യാസത്തിൽനിന്ന്‌ സ്‌കൂൾ തലത്തിൽതന്നെ പുറന്തള്ളപ്പെട്ട്‌ തൊഴിൽമേഖലയിൽ പ്രവേശിക്കാൻ നിർബന്ധിതരായവർക്ക്‌ തങ്ങളുടെ വാസനക്കും തൊഴിൽ അനുഭവത്തിനും ചേർന്ന വിഷയങ്ങൾ പഠിച്ച്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിന്‌ തുല്യത നേടാനുള്ള സംവിധാനമാണ്‌ ഓപ്പൺ സ്‌കൂൾ. മുഖ്യധാരാ വിദ്യാഭ്യാസത്തിൽനിന്നും പല കാരണങ്ങളാൽ തള്ളപ്പെടുന്നവർ; പ്രത്യേകിച്ച്‌ വനിതകൾ, പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽ പെടുന്നവർ, സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക്‌ അവർ ഏർപ്പെട്ടിരിക്കുന്ന തൊഴിൽമേഖലകളിൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ പ്രവർത്തിക്കാനാവശ്യമായ നൈപുണികളും മനോഭാവങ്ങളും വളർത്താൻ സഹായിക്കുക എന്നത്‌ ഓപ്പൺ സ്‌കൂളിന്റെ മുഖ്യധർമമാണ്‌. ഓരോ സമൂഹത്തിന്റെയും സവിശേഷതകൾക്കനുസരിച്ച തന്ത്രങ്ങളും ഇതിനായി രൂപപ്പെടുത്തേണ്ടിവരും. ഇങ്ങനെ ചെയ്യുമ്പോൾ അക്കാദമികവും തൊഴിൽപരവുമായ വളർച്ചക്ക്‌ ഒരുപോലെ പ്രാധാന്യം നൽകേണ്ടിവരും. മാത്രവുമല്ല അതുവരെ അവർ ആർജിച്ച നൈപുണികൾ അംഗീകരിക്കേണ്ടിയും വരും. അങ്ങനെയെങ്കിൽ `വൈവിധ്യവത്‌കരണം' ഓപ്പൺ സ്‌കൂളിന്റെ സവിശേഷതയാകണം. വിദ്യാഭ്യാസരംഗത്ത്‌ സാമൂഹ്യനീതിയും അവസരസമത്വവും ഒരു പരിധിവരെ ഉറപ്പാക്കാനുള്ള ബദൽ ശ്രമങ്ങളാകണം ഓപ്പൺ സ്‌കൂളിലൂടെ സാധിതമാകേണ്ടത്‌. സ്വയംപഠനം ഓപ്പൺ സ്‌കൂൾ സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമാണ്‌.

ഉയർന്ന പ്രായപരിധിയില്ലായ്‌മ, പഠിതാക്കളുടെ താത്‌പര്യമനുസരിച്ച്‌ വൈവിധ്യമേറിയ വിഷയങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, മറ്റു ജോലികളോടൊപ്പം പഠനവും നടത്താൻ സഹായിക്കുന്നതരത്തിലുള്ള അയവാർന്ന ചട്ടങ്ങൾ, ഓരോരുത്തരുടേയും പഠന വേഗതയ്‌ക്ക്‌ അനുസൃതമായി പഠിക്കാനുള്ള അവസരം നൽകൽ ഇതെല്ലാമാണ്‌, ആയിരിക്കണം ഓപ്പൺ സ്‌കൂളിന്റെ സവിശേഷതകൾ.

ദേശീയാടിസ്ഥാനത്തിൽ വിഭാവനം ചെയ്‌തത്‌

വിദ്യാഭ്യാസം സാർവത്രികമാക്കാനുള്ള ഒരു മാർഗം എന്ന നിലയിലാണ്‌ 1989 ൽ നാഷണൽ ഓപ്പൺ സ്‌കൂൾ ആരംഭിച്ചത്‌. മാനവവിഭവശേഷി മന്ത്രാലയത്തിന്‌ കീഴിൽ ഒരു സ്വയം ഭരണ സ്ഥാപനം എന്ന നിലയിലാണ്‌ ഇത്‌ പ്രവർത്തിക്കുന്നത്‌. സ്‌ത്രീകൾ, ഗ്രാമത്തിലുള്ള ചെറുപ്പക്കാർ, തൊഴിലെടുക്കുന്നവർ, വികലാംഗർ, മറ്റ്‌ തരത്തിൽ ദൗർബല്യമുള്ളവർ എന്നിവർക്ക്‌ പ്രത്യേക പരിഗണന നേഷണൽ ഓപ്പൺ സ്‌കൂൾ നൽകുന്നുണ്ട്‌.

ആറ്‌ തരം കോഴ്‌സുകളാണ്‌ നേഷണൽ ഓപ്പൺ സ്‌കൂൾ വഴി നൽകുന്നത്‌.

(a) ഫൗണ്ടേഷൻ കോഴ്‌സ്‌ : എട്ടാം ക്ലാസിന്‌ തുല്യമായ കോഴ്‌സാണിത്‌. അടിസ്ഥാന വിവരങ്ങൾ നേടാൻ വ്യക്തിയെ പ്രാപ്‌തമാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. പൊതു പരീക്ഷ ഇതിന്റെ ഭാഗമായി ഇല്ല. മാർക്ക്‌ ലിസ്റ്റ്‌, സർട്ടിഫിക്കറ്റ്‌ എന്നിവയും ഇല്ല. അഡ്‌മിഷൻ തേടുന്ന വർഷം ഡിസംബർ 31 ന്‌ 14 വയസ്‌ പൂർത്തിയായിരിക്കണം.

(b) സെക്കണ്ടറി വിദ്യാഭ്യാസം : പത്താം ക്ലാസിനു തുല്യമായ കോഴ്‌സാണിത്‌. അഡ്‌മിഷൻ തേടുന്ന വർഷം ഡിസംബർ 31 ന്‌ 15 വയസ്‌ പൂർത്തിയായിരിക്കണം.

(c) സീനിയർ സെക്കണ്ടറി : ഹയർ സെക്കണ്ടറിക്ക്‌ തുല്യമായ കോഴ്‌സ്‌. അക്കാദമിക വിഷയങ്ങളോടൊപ്പം വൊക്കേഷണൽ വിഷയങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. അഡ്‌മിഷൻ തേടുന്ന വർഷം ഡിസംബർ 31 ന്‌ 16 വയസ്‌ പൂർത്തിയായിരിക്കണം.

(d) തൊഴിൽ വിദ്യാഭ്യാസം : സീനിയർ സെക്കണ്ടറിയോടൊപ്പമോ പ്രത്യേകമായോ, വിവിധ തൊഴിൽ കോഴ്‌സുകൾക്ക്‌ ചേരാനുള്ള സംവിധാനങ്ങൾ നേഷണൽ ഓപ്പൺ സ്‌കൂളിന്റെ ഭാഗമായുണ്ട്‌.

(e) ജീവിത ഗുണമേന്മ വികസിപ്പിക്കാനുള്ള പരിശീലനങ്ങൾ : വിവിധ തൊഴിൽ മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കായി ജീവിത ഗുണമേന്മ വർധിപ്പിക്കുന്ന തരത്തിലുള്ള പരിശീലനങ്ങൾ നേഷണൽ ഓപ്പൺ സ്‌കൂൾ വിഭാവനം ചെയ്യുന്നു.

(f) പ്രാഥമിക വിദ്യാഭ്യാസ പരിശീലനങ്ങൾ : സ്‌കൂളിൽ എത്തിച്ചേരാത്ത 6-14 വയസുകാർക്കും, സ്‌കൂൾ വിദ്യാഭ്യാസത്തിന്‌ അവസരം ലഭിക്കാത്ത പ്രായമായവർക്കുമുള്ള വിദ്യാഭ്യാസ സൗകര്യങ്ങളാണിവ.

അതുപോലെതന്നെ, വൈകല്യമുള്ളവർക്കായുള്ള പരിശീലനങ്ങളും ഇതിന്റെ പരിധിയിൽ വരുന്നു.

നേഷണൽ ഓപ്പൺ സ്‌കൂൾ കോഴ്‌സുകൾക്കുള്ള കരിക്കുലം, പഠനോപാധികൾ, മൂല്യനിർണയം, സർട്ടിഫിക്കറ്റ്‌ വിതരണം എന്നിയെല്ലാം ആ സൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഈ സംവിധാനം തന്നെയാണ്‌.

ഇംഗ്ലീഷ്‌, ഹിന്ദി എന്നീ മാധ്യമങ്ങളിലൂടെ മാത്രമേ പഠനം നടത്താൻ നേഷണൽ ഓപ്പൺ സ്‌കൂൾ വഴി കഴിയൂ.

ആന്ധ്രപ്രദേശ്‌, ഹരിയാന, കർണാടകം, മധ്യപ്രദേശ്‌, പഞ്ചാബ്‌, തമിഴ്‌നാട്‌, വെസ്റ്റ്‌ ബംഗാൾ, രാജസ്ഥാൻ, മേഘാലയ, ഹിമാചൽ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിൽ 1997 ന്‌ മുമ്പുതന്നെ ഓപ്പൺ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്‌. അതിനുശേഷം മണിപ്പൂർ, മഹാരാഷ്‌ട്ര, ഒറീസ, ഗുജറാത്ത്‌, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ വരികയോ അതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യുകയാണെന്ന്‌ നേഷണൽ കൺസോർഷ്യം ഫോർ ഓപ്പൺ സ്‌കൂളിങ്‌ (എൻ.സി.ഒ.എസ്‌.) 1997 ൽ ഇറക്കിയ രേഖയിൽ വ്യക്തമാക്കിയിരിക്കുന്നു.

നമ്മുടെ അയൽസംസ്ഥാനമായ തമിഴ്‌നാടിൽ പത്താംക്ലാസിന്‌ തുല്യമായ സെക്കണ്ടറി തലത്തിനാണ്‌ പ്രാധാന്യം നൽകിയിരിക്കുന്നത്‌. പ്രായം അധികമായതിനാൽ പൊതുധാരയിലൂടെ പത്താംക്ലാസ്‌ യോഗ്യത നേടാൻ കഴിയാതെപോയവർക്ക്‌ അതിനുള്ള അവസരമായാണ്‌ ഓപ്പൺ സ്‌കൂളിനെ വിഭാവനം ചെയ്‌തിരിക്കുന്നത്‌. മൊത്തം എൻറോൾമെന്റിന്റെ 40%വും 30-39 വയസ്‌ പ്രായമുള്ളവരാണ്‌. 78% വും 21 വയസിൽ കൂടുതലുള്ളവരാണ്‌. 22% മാത്രമേ 21 വയസിൽ താഴെ പ്രായമുള്ളവരായുള്ളൂ. DIET കളാണ്‌ പഠന കേന്ദ്രങ്ങളായി പരിഗണിച്ചിട്ടുള്ളത്‌.

കേരളത്തിലെ പ്രസക്തി

5 വയസായ മിക്കവാറും എല്ലാ കുട്ടികളേയും വിദ്യാലയങ്ങളിലെത്തിക്കാൻ നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. മാത്രവുമല്ല, 12-ാം ക്ലാസുവരെ സാർവത്രികമായ പൊതുവിദ്യാഭ്യാസം എന്നത്‌ നമ്മുടെ ലക്ഷ്യവുമാണ്‌. മറ്റ്‌ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സാർവത്രികമായ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ ഇവിടെ 12-ാം ക്ലാസുവരെ സാർവത്രിക വിദ്യാഭ്യാസം നൽകാനുള്ള ശ്രമത്തിലാണ്‌. ഇതിനിടയിൽ ചർച്ചചെയ്യപ്പെടാതെ പോകുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്‌. ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ 74% പേർ മാത്രമാണ്‌ പത്താം ക്ലാസിലെത്തുന്നത്‌. പട്ടികജാതി വിഭാഗങ്ങളിൽനിന്ന്‌ ഇത്‌ 64% വും പട്ടികവർഗവിഭാഗങ്ങളിൽ 38% ഉം ആണ്‌. സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ടവർ 10-ാം ക്ലാസിൽ എത്തുന്നതിന്‌ മുമ്പുതന്നെ മുഖ്യധാരയിൽനിന്നും പുറന്തള്ളപ്പെടുന്നു എന്നു വ്യക്തം. ഇങ്ങനെ 10-ാം ക്ലാസിൽ എത്തുന്ന കുട്ടികളിൽ 50% മാത്രമാണ്‌ എസ്‌.എസ്‌.എൽ.സി. പാസാകുന്നത്‌. അതായത്‌ 60-65% വിദ്യാർഥികൾ എസ്‌.എസ്‌.എൽ.സി.യോടുകൂടി പൊതുവിദ്യാഭ്യാസത്തിൽനിന്നും തള്ളപ്പെടുകയും സമൂഹം `മാന്യ'മാണെന്ന്‌ അംഗീകരിക്കാത്ത തൊഴിലുകൾ ചെയ്യാൻ നിർബന്ധിതരാവുകയം ചെയ്യുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലാണെങ്കിൽ 80-85% പേർ ഇതിനകം മുഖ്യധാരയിൽനിന്നും തള്ളപ്പെട്ടിരിക്കും. ജീവിതായോധനത്തിനായി വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ഈ വിഭാഗങ്ങൾക്ക്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്ക്‌ തിരിച്ചുവരുവാനുള്ള ഒരു കവാടം എന്ന നിലയിൽ കേരളത്തിലും ഓപ്പൺ സ്‌കൂളിന്‌ ഏറെ പ്രസക്തിയുണ്ട്‌. ഇവരുടെ അക്കാദമികവും തൊഴിൽപരവുമായ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും കൂടുതൽ പഠനത്തിന്‌ സഹായങ്ങൾ നൽകാനും ഓപ്പൺ സ്‌കൂളുകൾക്ക്‌ നിർണായകമായ പങ്ക്‌ വഹിക്കാൻ കഴിയും.

കേരളത്തിൽ വിഭാവനം ചെയ്‌തത്‌

നേഷണൽ ഓപ്പൺ സ്‌കൂളിന്റെ ചെയർമാനും കേരള സർക്കാർ പ്രത്യേകം നിയോഗിച്ച ഉപദേശകനുമായ ഡോ.മോഹൻ.ബി.മേനോന്റെ നേതൃത്വത്തിൽ നേഷണൽ ഓപ്പൺ സ്‌കൂൾ സംവിധാനമാണ്‌ 1997 ഒക്ടോബറിൽ കേരള ഓപ്പൺ സ്‌കൂളിനുവേണ്ടി കരട്‌ നിർദേശം തയ്യാറാക്കി സമർപ്പിച്ചത്‌. ഇതിൻ കേരളത്തിലെ ടാർജറ്റ്‌ വിഭാഗമായി താഴെ പറയുന്ന വിഭാഗങ്ങളെയാണ്‌ നിർദേശിച്ചിട്ടുള്ളത്‌.

l സ്‌കൂളിൽനിന്നും കൊഴിഞ്ഞു പോയവർ.

l സ്‌കൂളിൽനിന്നും പരാജിതരായി പുറന്തള്ളപ്പെട്ടവർ.

l നവസാക്ഷരർ.

l തൊഴിൽ ചെയ്യുന്ന പ്രായമായവർ.

l കുടുംബിനികൾ.

l പട്ടികജാതി/പട്ടികവർഗ/പിന്നാക്ക വിഭാഗങ്ങൾ.

l വൈകല്യമുള്ളവർ.

l വിമുക്തഭടന്മാർ.

സ്വതന്ത്രമായ സ്വയംഭരണ സംവിധാനമായാണ്‌ ഓപ്പൺ സ്‌കൂളിനെ ഈ രേഖ വിഭാവനം ചെയ്‌തത്‌.

ഇംഗ്ലീഷ്‌ മീഡിയത്തിലൂടെ പഠിക്കണമെന്നുള്ളവർക്ക്‌ നേഷണൽ ഓപ്പൺ സ്‌കൂൾ ഉണ്ട്‌ എന്നതുകൊണ്ടും മുഖ്യധാരാ വിദ്യാഭ്യാസത്തിൽനിന്ന്‌ പുറന്തള്ളപ്പെട്ടവരും ദുർബല ജനവിഭാഗങ്ങളും മുഖ്യ ടാർജറ്റ്‌ ആയതിനാലും പ്രാദേശിക ഭാഷയായ മലയാളം സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിൽ പഠനമാധ്യമമാകണമെന്നും പ്രസ്‌തുതരേഖ പ്രത്യേകം നിഷ്‌കർഷിക്കുന്നു. അതുപോലെതന്നെ നേഷണൽ ഓപ്പൺ സ്‌കൂൾ പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂൾ പ്രവേശനത്തിനും ബാധകമാക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്‌.

സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിനായി പ്രത്യേക പാഠ്യപദ്ധതി ആവശ്യമാണെന്നും, ഈ പാഠ്യപദ്ധതിക്കനുസൃതമായി പഠനോപാധികൾ വികസിപ്പിക്കുമ്പോൾ കേരളത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതയും സാമൂഹികമായ വൈവിധ്യങ്ങളും പരിഗണിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്‌.

എന്നാൽ എസ്‌.സി.ഇ.ആർ.ടി. കേരള ഗവൺമെന്റിന്‌ ഒരു പ്രോജക്ട്‌ പ്രൊപ്പോസൽ നൽകുകയും കേരള ഗവൺമെന്റ്‌ അത്‌ അംഗീകരിച്ച്‌ ഉത്തരവ്‌ ഇറക്കുകയും ചെയ്‌തു. (G.O.Rt.No.3577/99/G.Edn. dt. 26.7.99). ഒട്ടേറെ വൈരുധ്യങ്ങൾ ഈ ഉത്തരവിലും അതിനടിസ്ഥാനമായ പ്രോജക്ട്‌ നിർദേശത്തിലുമുണ്ട്‌.

പ്രസ്‌തുത ഉത്തരവിന്‌ അടിസ്ഥാനമായ രേഖയിൽ ടാർജറ്റ്‌ വിഭാഗത്തിൽ നേഷണൽ ഓപ്പൺ സ്‌കൂൾ സമർപ്പിച്ച കരട്‌ നിർദേശത്തിൽ സൂചിപ്പിച്ചവരെക്കൂടാതെ തെരുവ്‌ കുട്ടികൾ എന്നു കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്‌.

എന്നാൽ കേരളത്തിൽ ഓപ്പൺ സ്‌കൂളിന്റെ പ്രസക്തിയെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും രേഖ വിശദീകരിക്കുന്നത്‌ ഇങ്ങനെയാണ്‌.

l കേരളം, യൂണിവേഴ്‌സിറ്റികളിൽനിന്നും പ്രീ ഡിഗ്രി വേർപെടുത്തൽ പ്രക്രിയയിലാണ്‌.

l യൂണിവേഴ്‌സിറ്റികൾ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ നിർത്തിയിരിക്കുന്നു.

l ഹയർ സെക്കണ്ടറി കോഴ്‌സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കെല്ലാം പ്രവേശനം നൽകാൻ സർക്കാരിന്‌ പ്രയാസമാണ്‌.

l ഓപ്പൺ സ്‌കൂൾ ഹയർ സെക്കണ്ടറി ഘട്ടത്തിൽ കുട്ടികൾക്ക്‌ അവർ ആഗ്രഹിക്കുന്ന അക്കാദമികമോ തൊഴിൽപരമോ ആയ കോഴ്‌സുകൾ തെരഞ്ഞെടുക്കുവാനുള്ള അവസരം ഒരുക്കുന്നു.

l സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ സാർവത്രീകരണത്തിന്‌ ഓപ്പൺ സ്‌കൂൾ സഹായകമാണ്‌.

l സ്‌കൂളിൽ നിന്നും കൊഴിഞ്ഞു പോയവർക്കും നവസാക്ഷരർക്കും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഇത്‌ അവസരം ഒരുക്കുന്നു.

l ഔപചാരിക വിദ്യാഭ്യാസത്തിലൂടെയല്ലാതെ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും പാസാകാനുള്ള അവസരം ആവശ്യമാണ്‌.

സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിന്റെ പ്രത്യേകതകൾ

കേരള സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിന്റെ പ്രത്യേകതകളായി ഈ രേഖയിൽ ഇങ്ങനെ പറയുന്നു:

l ഉയർന്ന പ്രായപരിധി ഇല്ല.

l ഒരു കോഴ്‌സ്‌ പൂർത്തിയാക്കാൻ പരമാവധി 5 വർഷം സമയം അനുവദിക്കും.

l വിഷയം, അത്‌ അക്കാദമികമായാലും തൊഴിൽപരമായാലും തെരഞ്ഞെടുക്കാൻ അയവാർന്ന നിബന്ധനകൾ.

l ഹാജർ പ്രശ്‌നമല്ല. സ്വയംപഠന ഉപാധികളും കോൺടാക്‌റ്റ്‌ ക്ലാസ്‌ സൗകര്യങ്ങളും.

l ദൃശ്യ-ശ്രാവ്യ മാധ്യമം പ്രയോജനപ്പെടുത്തുന്നു.

l പഠിതാവിന്റെ ഇഷ്ടംപോലെ പരീക്ഷയെ അഭിമുഖീകരിക്കാം. ഒരു കോഴ്‌സ്‌ പൂർണമാക്കാൻ പരമാവധി 7 അവസരങ്ങൾ പ്രയോജനപ്പെടുത്താം.

നിർദേശിക്കുന്ന കോഴ്‌സുകൾ

ഹൈസ്‌കൂൾ--10-ാം ക്ലാസിന്‌ തുല്യമായ കോഴ്‌സ്‌, ഹയർ സെക്കണ്ടറി--12-ാം ക്ലാസിനു തുല്യമായ കോഴ്‌സ്‌--ഇതിൽ അക്കാദമിക-വൊക്കേഷണൽ വിഷയങ്ങൾ തെരഞ്ഞെടുക്കാൻ പഠിതാവിന്‌ സ്വാതന്ത്ര്യം.

പഠനമാധ്യമം

ഹയർ സെക്കണ്ടറിയിൽ പഠനമാധ്യമം ഇംഗ്ലീഷായി ഇപ്പോൾ നിജപ്പെടുത്തിയിരിക്കുന്നു. പിന്നീട്‌ ഇംഗ്ലീഷ്‌ മാധ്യമവും മലയാളം മാധ്യമവും ഉണ്ടാവാം.

കരിക്കുലം കമ്മിറ്റി

ഹയർ സെക്കണ്ടറി കരിക്കുലം കമ്മറ്റിയായിരിക്കും സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിന്റെ കരിക്കുലം കമ്മിറ്റി.

പഠന കേന്ദ്രങ്ങൾ

കോൺടാക്‌റ്റ്‌ ക്ലാസുകൾ ഓപ്പൺ സ്‌കൂൾ സംവിധാനം നിർദേശിക്കുന്ന ഹയർ സെക്കണ്ടറി സ്‌കൂളുകളിൽവെച്ച്‌ നടക്കും. 47 കേന്ദ്രങ്ങളാണ്‌ ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്‌.

പരീക്ഷ, സർട്ടിഫിക്കറ്റ്‌

നിർദേശത്തിൽ സൂചിപ്പിച്ചിട്ടുള്ളത്‌ ഓപ്പൺ സ്‌കൂളിന്‌ പ്രത്യേകം പരീക്ഷാ ബോർഡ്‌ വേണമെന്നാണ്‌.

എന്നാൽ സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്‌ എസ്‌.എസ്‌.എൽ.സി., ഹയർ സെക്കണ്ടറി ഘട്ടങ്ങൾക്ക്‌ ഇന്ന്‌ നിലവിലുള്ള പരീക്ഷാഭവൻ, ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ്‌ എന്നിവയ്‌ക്കായിരിക്കും പരീക്ഷ നടത്തുവാനും സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്യുവാനുമുള്ള അധികാരം.

ഓപ്പൺ സ്‌കൂളും പ്രൈവറ്റ്‌ രജിസ്‌ട്രേഷനും

എസ്‌.എസ്‌. എൽ.സി പാസാകുന്ന കുട്ടികളിൽ 1,04,000 പേർക്കാണ്‌ കേരളത്തിൽ റഗുലർ കോളേജുകളിൽ പ്രീ ഡിഗ്രിക്കു പ്രവേശനം ലഭിച്ചിരുന്നത്‌. അതിൽ സയൻസ്‌ ബാച്ചിന്‌ 50,000-55,000 പേർക്ക്‌ പ്രവേശന സൗകര്യമുണ്ടായിരുന്നു. ബാക്കി വരുന്ന കുട്ടികളിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി, പോളി ടെക്‌നിക്‌ മുതലായ കോഴ്‌സുകളിൽ പ്രവേശനം ലഭിക്കുന്ന 40,000-45,000 കുട്ടികൾ കിഴിച്ച്‌ ബാക്കി 1,25,000 ഓളം കുട്ടികൾ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ വഴി ആർട്‌സ്‌ വിഷയങ്ങൾക്കാണ്‌ പഠിച്ചിരുന്നത്‌.

ഹയർ സെക്കണ്ടറി വ്യാപകമായതോടെ സംസ്ഥാനത്തെ 931 ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ 1,70,000 വിദ്യാർഥികൾക്ക്‌ സ്‌കൂളിൽ ചേർന്ന്‌ പഠിക്കാനുള്ള അവസരം ഉണ്ട്‌. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ 30,000 പേർക്ക്‌ പഠിക്കാനാകും. ഐ.ടി.ഐ., പോളി ടെക്‌നിക്‌ തുടങ്ങിയ സാങ്കേതിക കോഴ്‌സുകൾക്ക്‌ മറ്റൊരു 40,000 പേർക്ക്‌ ചേർന്നു പഠിക്കാം. ഇതൊക്കെ വ്യക്തമാക്കുന്നത്‌ പോയവർഷങ്ങളെയെല്ലാം അപേക്ഷിച്ച്‌ കൂടുതൽ പേർക്ക്‌ നിലവിലുള്ള സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാനുള്ള അവസരം ഇന്ന്‌ നിലവിലുണ്ട്‌ എന്നാണ്‌. അതുകൊണ്ടുതന്നെ എസ്‌.എസ്‌എൽ.സി. പാസായ കുട്ടികളിൽ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ നടത്തുന്നവരുടെ എണ്ണം മുൻവർഷത്തെക്കാൾ ഗണ്യമായി കുറയണം. സയൻസ്‌ വിഷയങ്ങൾക്കാണെങ്കിൽ കോളേജ്‌ തലത്തിൽ പ്രീ ഡിഗ്രി നിലവിലുള്ള കാലഘട്ടത്തിൽ പരമാവധി 50,000-55,000 പേർക്കു മാത്രമേ അവസരം ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ ഇന്ന്‌ ഹയർ സെക്കണ്ടറി മേഖലയിൽ 90,000-95,000 പേർക്ക്‌ സയൻസ്‌ പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്‌.

പൊതുവിദ്യാഭ്യാസം പന്ത്രണ്ടാം ക്ലാസുവരെ ആക്കാനുള്ള ശ്രമം ഒരു ഭാഗത്തു നടക്കുമ്പോൾ ഈ ശ്രമത്തെ തകർക്കാനുള്ള സമാന്തര സംവിധാനമായി ഓപ്പൺ സ്‌കൂളുകൾ മാറുകയാണ്‌. ഈ സാധ്യത തിരിച്ചറിഞ്ഞതുകൊണ്ടാണല്ലോ വൻ പരസ്യങ്ങൾ വഴി കുട്ടികളെ ആകർഷിക്കാൻ സമാന്തര സംവിധാനങ്ങൾ ശ്രമിച്ചത്‌. ഇവർക്കുള്ള ഒത്താശകൾ ചെയ്‌തുകൊടുക്കുകയാണ്‌ വിദ്യാഭ്യാസ വകുപ്പും ചെയ്‌തത്‌. അല്ലെങ്കിൽ സ്‌കൂളിൽനിന്നും കൊഴിഞ്ഞുപോയവർ, സ്‌കൂളിൽനിന്നും പരാജയപ്പെട്ടവർ, നവസാക്ഷരർ, തൊഴിൽ ചെയ്യുന്ന പ്രായമായവർ, കുടുംബിനികൾ, പിന്നാക്ക വിഭാഗങ്ങൾ, വൈകല്യമുള്ളവർ, തെരുവുകുട്ടികൾ എന്നിവരെ ടാർജറ്റായി പറയുകയും ഇവർക്കായി തുടങ്ങുന്ന ഓപ്പൺ സ്‌കൂൾ കോഴ്‌സിന്‌ ഇംഗ്ലീഷ്‌ ഭാഷ മാധ്യമമായി നിർദേശിക്കുകയും ചെയ്യുന്നതിന്റെ പൊരുൾ എത്ര ചിന്തിച്ചാലും പിടികിട്ടുകയില്ല. അതുപോലെ സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാൻ നിർബന്ധിക്കുന്നതിനു പകരം അതേ പ്രായത്തിലുള്ള കുട്ടികൾക്ക്‌ എവിടെ പഠിച്ചാലും സ്‌കൂൾ കുട്ടികൾക്ക്‌ പരീക്ഷ നടത്തി സർട്ടിഫിക്കറ്റ്‌ നൽകുന്ന അതേ സംവിധാനത്തിലൂടെതന്നെ പരീക്ഷകളും സർട്ടിഫിക്കറ്റും ലഭിക്കാൻ അവസരമൊരുക്കുന്നതും. നേഷണൽ ഓപ്പൺ സ്‌കൂളിൽപ്പോലും ഓരോ കോഴ്‌സിനും സമാനതലത്തിലുള്ള സ്‌കൂൾ ക്ലാസുകളിൽ എത്തുന്ന കുട്ടികൾക്ക്‌ വേണ്ടതിനെക്കാൾ ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്‌. എന്നാൽ കേരള സ്റ്റേറ്റ്‌ ഓപ്പൺ സ്‌കൂളിൽ ഈ ഉയർന്ന പ്രായപരിധി എടുത്തുകളഞ്ഞിരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഓപ്പൺ സ്‌കൂളിന്റെ പേരും പറഞ്ഞ്‌ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ശ്രമത്തിന്‌ അത്‌ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട വിദ്യാഭ്യാസ വകുപ്പുതന്നെ നേതൃത്വം നൽകുന്നു എന്നാണ്‌.

ഓപ്പൺ സ്‌കൂൾ എന്താകണം?

സ്‌കൂൾപഠനം പൂർത്തിയാക്കാനവസരം കിട്ടാതെ പോയവർക്ക്‌, പഠിക്കാതെ പോയ വിഷയങ്ങൾകൂടി പഠിച്ച്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിലേയ്‌ക്കു മടങ്ങിവന്ന്‌ പന്ത്രണ്ടാംക്ലാസ്സു മാത്രമല്ല, ബിരുദവും ബിരുദാനന്തരബിരുദവും ഒക്കെ നേടാനവസരം നൽകേണ്ടതാണ്‌ എന്ന തിരിച്ചറിവ്‌ വികസിതരാജ്യങ്ങളിലും ഉണ്ട്‌. അതുകൊണ്ടുതന്നെ അവിടങ്ങളിലും ഓപ്പൺ സ്‌കൂളും ഓപ്പൺ യൂണിവേഴ്‌സിറ്റികളും ഉണ്ട്‌. അവരുടെ സർട്ടിഫിക്കറ്റുകൾക്കും ബിരുദങ്ങൾക്കും അംഗീകാരവും മാന്യതയും ഉണ്ട്‌. പക്ഷേ മുഖ്യധാരാ വിദ്യാഭ്യാസത്തിനു ബദലായല്ല അവരിതിനെ കാണുന്നത്‌. വിദ്യാഭ്യാസം എന്നത്‌ നിശ്ചിത പരീക്ഷകൾ പാസ്സാകുക മാത്രമല്ലല്ലൊ. അത്‌ സമഗ്രമായ ഒരനുഭവമാണ്‌, ആകണം. സ്‌കൂളിലും കോളേജിലും അതിനുള്ള അവസരങ്ങൾ വളരെയേറെ ഒരുക്കാൻ നാം ശ്രമിക്കുന്നുണ്ട്‌. സെമിനാറുകൾ, ചർച്ചകൾ, പ്രോജക്ടുകൾ, ലൈബ്രറി, സ്വയം പഠനം, കലാകായിക രംഗത്തും അല്ലാതെയുമുള്ള പഠനാനുബന്ധ പ്രവർത്തനങ്ങൾ, സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുംപെടുന്ന സഹവിദ്യാർത്ഥികളുമായുള്ള ഇടപഴകൽ, അധ്യാപകരുമായുള്ള ആശയവിനിമയം, പ്രവൃത്തിപരിചയം എന്നിങ്ങനെ വൈവിധ്യമാർന്ന സ്രോതസ്സുകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ്‌ ഒരു `വിദ്യാസമ്പന്നൻ' രൂപം പ്രാപിക്കുന്നത്‌. (ഇപ്പോഴിങ്ങനെയൊക്കെ യാണോ എന്ന ചോദ്യം പ്രസക്തം തന്നെ. പക്ഷേ കുറ്റങ്ങളും കുറവുകളും തിരുത്തുകയും നികത്തുകയും ചെയ്യുക എന്നതാ യിരിക്കണ്ടേ നമ്മുടെ ലക്ഷ്യം? അതിനുപകരം ഇതൊക്കെ നന്നാവില്ല എന്നു പറഞ്ഞു കയ്യൊഴിയുകയാണോ നാം ചെയ്യേണ്ടത്‌?) സ്വകാര്യമായി പരീക്ഷ എഴുതി പാസ്സാകുന്ന ഒരാൾക്ക്‌ ഈ അനുഭവസമ്പത്ത്‌ നിഷേധിക്കപ്പെടുകയാണ്‌. പക്ഷേ സ്‌കൂളിലോ കോളേജിലോ ചേർന്നു പഠിക്കുന്നതിനു പകരം തൊഴിൽ രംഗത്തു പ്രവർത്തിക്കുന്ന ഒരാൾ, സമാനമല്ലെങ്കിലും സംപുഷ്‌ടമായതും വൈവിധ്യമാർന്നതുമായ കൂറേ ജീവിതാനുഭവങ്ങൾ നേടുന്നുണ്ട്‌. അതിന്റെ വിദ്യാഭ്യാസ മൂല്യത്തെ അംഗീകരിച്ചുകൊണ്ടാണ്‌ ഓപ്പൺ സ്‌കൂൾ അവർക്കുവേണ്ടി കരിക്കുലവും സിലബസും തയ്യാറാക്കി മൂല്യനിർണ്ണയം നടത്തി ബിരുദവും സർട്ടിഫിക്കറ്റും നൽകുന്നത്‌. ഈ പ്രക്രിയയിൽ പഠിതാവിന്റെ സ്വന്തമായ അനുഭവങ്ങളെ സമ്പുഷ്ടമാക്കുന്ന വിധത്തിലുള്ള അക്കാദമിക കോഴ്‌സുകളും പഠനാനുഭവങ്ങളും ഒരുക്കാനും വഴിയുണ്ട്‌. അതിനുവേണ്ടി സംവിധാനം ചെയ്‌തവയാണ്‌ കോൺടാക്ട്‌ ക്ലാസ്സുകൾ.

ഓപ്പൺ സ്‌കൂളും സയൻസ്‌ പഠനവും

ഓപ്പൺ സ്‌കൂളിനെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാട്‌ വികസിപ്പിച്ചു കഴിഞ്ഞാൽ അതിൽ ഏതൊക്കെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു എന്നത്‌ പ്രശ്‌നമാകേണ്ട കാര്യമില്ല. പൊതുധാരയിൽനിന്നും പിന്തള്ളപ്പെട്ടവർക്കു വേണ്ടിയുള്ള ഓപ്പൺ സ്‌കൂൾ പാഠ്യപദ്ധതി തയ്യാറാക്കുമ്പോൾ അവർക്ക്‌ അഭിരുചിയുള്ള വിഷയങ്ങളും അതുമായി ബന്ധപ്പെട്ട സയൻസും പഠിക്കേണ്ടി വന്നേക്കാം. പ്രായം കൂടിയ കാരണത്താൽ പൊതു സ്ഥാപനങ്ങളിൽ ചേർന്ന്‌ പഠിക്കാൻ അർഹതയില്ലാത്തവർക്കും ശാസ്‌ത്രവിഷയങ്ങളടക്കം പഠിക്കാനുള്ള അവസരം ഉണ്ടാക്കേണ്ടിവന്നേക്കാം. ഇതൊക്കെ ഓപ്പൺ സ്‌കൂൾ സംബന്ധിച്ച ജനകീയ കാഴ്‌ചപ്പാട്‌ വികസിപ്പിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യമാണ്‌. അതുകൊണ്ടുതന്നെ ഇന്നു നിർദേശിക്കപ്പെടുന്ന തരത്തിൽ ശാസ്‌ത്രപഠനംകൊണ്ട്‌ കുഴപ്പം വരുന്നത്‌ ഓപ്പൺ സ്‌കൂൾ സംവിധാനത്തെ മുഖ്യധാരയ്‌ക്ക്‌ ബദലായി, റെഗുലർ സ്‌കൂളുകളെ തകർക്കാനായി ദുരുപയോഗപ്പെടുത്തും എന്നതുകൊണ്ടാണ്‌. ഇപ്പോൾ ഓപ്പൺ സ്‌കൂളിൽ സയൻസ്‌ ബാച്ചുകൾ അനുവദിച്ച സ്ഥിതിക്ക്‌ പല കാരണങ്ങളാലും പ്രീ ഡിഗ്രിക്കു ചേരാൻ ഇഷ്ടമില്ലാത്തവർ അൺ എയ്‌ഡഡ്‌ അൺ റെക്കഗ്നൈസ്‌ഡ്‌ സ്‌കൂളുകളിൽ പഠിച്ച്‌ എൻട്രൻസിനുള്ള യോ ഗ്യത നേടാനായി ഓപ്പൺ സ്‌കൂളിനെ ഉപയോഗിക്കും എന്നുറപ്പാണ്‌.

പൊതു സ്‌കൂളുകളിൽ, കൂലിവേലക്കാരുടെയും ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരുടെയും കുട്ടികൾക്കൊപ്പമിരുന്ന്‌ തങ്ങളുടെ മക്കൾ പഠിക്കണ്ടാ എന്നു ശഠിക്കുന്ന ഒരു വരേണ്യ വിഭാഗം ഇവിടെ വളർന്നു വരികയാണ്‌. നഴ്‌സറി മുതൽ പത്തുവരെ അടച്ചുപൂട്ടിയ വാനിലയച്ചും ഉയർന്ന മതിൽക്കെട്ടുകൾക്കുള്ളിലൊതുക്കിയും ടൈയും ഷൂസും കെട്ടിച്ചും ഭാരിച്ച ഫീസുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലയച്ച്‌ ഇവരെ തൊട്ടുതൊടീക്കാതെ കൊണ്ടുനടക്കാൻ ഇപ്പോൾ സൗകര്യമുണ്ട്‌-`അവകാശ'മുണ്ട്‌. അൺ എയ്‌ഡഡ്‌ മേഖല പ്ലസ്‌ ടുവി ലേയ്‌ക്കും വ്യാപിപ്പിക്കണം എന്ന വാശി ഇക്കൂട്ടർക്കും അവർക്ക്‌ ഒത്താ ശ ചെയ്യുന്നവർക്കുമായിരുന്നു. ആ സമ്മർദ തന്ത്രങ്ങൾക്കു വഴങ്ങാതെ പിടിച്ചുനിന്ന ഗവൺമെന്റാണ്‌ പിൻവാതിൽ തുറന്നുകൊടുത്ത്‌ കച്ചവടവത്‌കരണം പുതിയ മേഖലകളിലേയ്‌ക്കു വ്യാപിപ്പിച്ചിരിക്കുന്നത്‌.

ഇതിന്റെ ഫലമായി

അൺ എയ്‌ഡഡ്‌-അൺ റെക്കഗ്നൈസ്‌ഡ്‌ സ്‌കൂൾ ഉൽപ്പന്ന ങ്ങളായ ഇംഗ്ലീഷ്‌ മീഡിയം വരേണ്യവർഗ സന്തതികൾ ഇടിച്ചുകയറുന്നതോടെ, ആർക്കുവേണ്ടി ഓപ്പൺ സ്‌കൂൾ വിഭാവനം ചെയ്‌തുവോ അവർ പുറത്താകും എന്നുറപ്പാണ്‌.

സ്‌കൂൾതലത്തിൽ സംഭവിച്ചതുപോലെതന്നെ, തങ്ങളുടെ സ്‌കൂളുകൾക്കു ഡിമാണ്ടു കൂട്ടാനായി സർക്കാർ-എയ്‌ഡഡ്‌ സ്‌കൂളുകൾക്കെതിരായ കുപ്രചരണങ്ങളും അധിക്ഷേപങ്ങളും പ്ലസ്‌ ടു തലത്തിലും ഉണ്ടാകും. ഉയർന്ന മാർക്കുള്ളവരും പഠനം ഗൗരവത്തോടെ കാണുന്നവരും മുഖ്യധാരാ സ്‌കൂളുകളിൽ നിന്ന്‌ കൂടുതൽ ഒഴിഞ്ഞുപോകാൻ ഇത്‌ ഇടയാക്കുകയും അതൊരു വിഷമവൃത്തത്തിലേക്ക്‌ നയിക്കുകയും ചെയ്യും. അവസാനം അൺ ഇക്കണോമിക്‌ സ്‌കൂളുകളും പ്രൊട്ടക്ടഡ്‌ അധ്യാപകരും പ്ലസ്‌ ടൂ വിന്റെയും ശാപമായി മാറും. അൺ എയ്‌ഡഡ്‌ വിദ്യാലയങ്ങൾ എങ്ങനെ മുഖ്യധാരാ വിദ്യാലയങ്ങളെ ക്ഷയിപ്പിക്കുന്നുവെന്നതും അതിന്റെ ഫലമായി അൺ എക്കണോമിക്‌ വിദ്യാലയങ്ങളും പ്രൊട്ടക്ടഡ്‌ അധ്യാപകരും ഉണ്ടാകുന്നുവെന്നതും നാം അനുഭവിച്ചറിഞ്ഞ കാര്യമാണ്‌.

പ്ലസ്‌ ടൂ വന്നതോടുകൂടി പല സർക്കാർ-എയ്‌ഡഡ്‌ ഹൈസ്‌കൂളുകളിലും ദൃശ്യമായ ഉണർവും പ്രതീക്ഷാ കിരണങ്ങളും ഇതോടെ കെട്ടടങ്ങും. മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിന്റെ തകർച്ച ഇതോടെ സമ്പൂർണമാകും.

പത്താം ക്ലാസിനും തുല്യമായി ഓപ്പൺ സ്‌കൂൾ നിലവിൽ വരുന്നതോടെ സമാന്തരമായി നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയെല്ലാം പ്രവർത്തനം ഒരുതരത്തിൽ നിയമവിധേയമാകും. ഓപ്പൺ സ്‌കൂളിന്‌ നൽകേണ്ട ഫീസു നൽകുകയും `വഴിപാട്‌' എന്ന നിലയിൽ നടക്കുന്ന കോൺടാക്ട്‌ ക്ലാസിന്‌ കുറച്ചുദിവസം ഹാജരാകുകയും ചെയ്‌താൽ മതി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമ്പൂർണ തകർച്ചയിലേക്കും കേരളം വളർത്തിക്കൊണ്ടുവന്ന `ജനകീയ വിദ്യാഭ്യാസം' എന്ന കാഴ്‌ചപ്പാടിനെ അട്ടിമറിക്കാൻ വിദ്യാഭ്യാസ കച്ചവടക്കാർ നടത്തുന്ന ശ്രമങ്ങളുടെ വിജയത്തിലേക്കും ആയിരിക്കും ഇതെല്ലാം നയിക്കുക. പണമുള്ളവന്‌ അവന്റെ യുക്തംപോലെ പഠിക്കാൻ ഉള്ള അവസരത്തിനായുള്ള പുത്തൻ പണക്കാരുടെ വാദം അംഗീകരിക്കപ്പെടുകയും സാർവത്രിക വിദ്യാഭ്യാസത്തിനായി നാം നടത്തിയ ശ്രമങ്ങളും വികസിപ്പിച്ച മാതൃകകളും അതുവഴി വളർന്നുവന്ന സാമൂഹിക മൂല്യങ്ങളും കേട്ടുകേൾവി മാത്രമായി അവശേഷിക്കുകകയും ചെയ്യും.

എന്തിനിതു ചെയ്‌തു?

പ്രീ ഡിഗ്രിക്ക്‌ മാനവിക വിഷയങ്ങൾക്ക്‌ ഉണ്ടായിരുന്ന പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പുനസ്ഥാപിക്കാനായിട്ടാണ്‌ ഓപ്പൺ സ്‌കൂൾ കൊണ്ടുവന്നത്‌ എന്നുകരുതുന്ന ചിലരുണ്ട്‌. അതൊരു തെറ്റായ പ്രചരണമാണ്‌. പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പ്ലസ്‌ ടൂവിന്‌ നൽകണമെന്നുണ്ടെങ്കിൽ അതിനുള്ള ബദൽ മാർഗങ്ങൾ ആരായുകയാണ്‌ വേണ്ടത്‌. അല്ലാതെ ഓപ്പൺ സ്‌കൂൾ സങ്കൽപ്പത്തെ തകർക്കുകയല്ല വേണ്ടത്‌.

സയൻസ്‌ വിഷയങ്ങൾക്ക്‌ പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ പ്രീഡിഗ്രിക്കും ഇല്ലാതിരുന്നതുകൊണ്ട്‌ പുതുതായി അതു വേണമെന്ന ഒരു ഡിമാണ്ട്‌ പാരലൽ കോളേജുകാരുടെ ഭാഗത്തുനിന്നുപോലും ഉണ്ടായിരുന്നില്ല എന്നതാണു സത്യം.

ഓപ്പൺ സ്‌കൂളിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നിർദിഷ്ട ഗുണഭോക്താക്കളും വേറെയായതിനാൽ ഇതുരണ്ടും കൂട്ടിക്കുഴക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ ഇതിനുപിന്നിൽ ചരടു വലിച്ചവർ മുഖ്യധാരാ സ്ഥാപനങ്ങളെ തകർത്ത്‌ വിദ്യാഭ്യാസക്കച്ചവടമേഖല അടിമുതൽ മുടിവരെ വ്യാപിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ദുഷ്ടശക്തികളാണെന്നത്‌ സുവ്യക്തമാണ്‌.

പക്ഷേ അവർ തകർക്കുന്നത്‌ കേരളത്തെ കേരളമാക്കിയ, കേരളമാതൃകയുടെ അടിസ്ഥാന ശിലയായ വിദ്യാഭ്യാസരംഗത്ത്‌ സാമൂഹികനീതി ഉറപ്പുവരുത്തിയ പൊതുവിദ്യാഭ്യാസ സംവിധാനത്തെയാണ്‌ എന്നത്‌ അവർ അറിയുന്നില്ല. എത്ര നല്ല ആശയത്തെയും എങ്ങനെ നിർലജ്ജം വളച്ചൊടിച്ച്‌ ദുർവ്യാഖ്യാനം ചെയ്‌ത്‌ വികലമാക്കി നശിപ്പിക്കാം എന്നതിന്‌ മറ്റൊരു തെളിവായിരിക്കുന്നു കേരളത്തിലെ ഓപ്പൺ സ്‌കൂൾ. ഇത്‌ വെറും അറിവില്ലായ്‌മയോ നോട്ടപ്പിശകോ അല്ല, കച്ചവടവത്‌കരണത്തിന്റെ ബലിക്കല്ലിൽ നമ്മുടെ പൊതു വിദ്യാഭ്യാസത്തെ കുരുതികൊടുക്കാനുള്ള ഗൂഢാലോചനയുടെ വിജയമാണെന്നാണ്‌ സകല സൂചനകളും കാണിക്കുന്നത്‌.

നിർദേശങ്ങൾ

l സ്‌കൂൾ പ്രായത്തിലുള്ള മുഴുവൻ കുട്ടികളേയും സ്‌കൂളിലെത്തിച്ച്‌്‌ പഠിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ്‌ ചെയ്യേണ്ടത്‌. 12 ാം ക്ലാസുവരെ സ്‌കൂൾ വിദ്യാഭ്യാസം നേടാനുള്ള സൗകര്യം പടിപടിയായി മുഴുവൻ കുട്ടികൾക്കും ഒരുക്കുകയാണ്‌ ഇന്നത്തെ നമ്മുടെ അടിയന്തര കടമ. ഉള്ളടക്ക പരമായും സാമൂഹികമായും ഉള്ള കാരണങ്ങളാൽ സെക്കണ്ടറി ഘട്ടത്തിൽ നടക്കുന്ന കൊഴിഞ്ഞുപോക്ക്‌ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളാണ്‌ നാം ആവിഷ്‌കരിക്കേണ്ടത്‌. ഇങ്ങനെയെങ്കിൽ 5 മുതൽ 17 വയസുവരെ പ്രായമുള്ള മുഴുവൻ കുട്ടികളും പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ഉണ്ടാകും.

l മുഖ്യധാരാ വിദ്യാഭ്യാസത്തിൽനിന്ന്‌ സ്‌കൂൾതലത്തിൽതന്നെ പുറംതള്ളപ്പെട്ടവർക്ക്‌ മുഖ്യധാരാ വിദ്യാഭ്യാസത്തിന്‌ തുല്യത നേടാനുള്ള സംവിധാനമെന്ന നിലയിൽ ഓപ്പൺ സ്‌കൂൾ വിഭാവനം ചെയ്യണം.

l ഓപ്പൺ സ്‌കൂളിന്റെ എല്ലാ ഘട്ടങ്ങളിലും ബോധന-പരീക്ഷാ മാധ്യമം മലയാളമാകണം. തമിഴ്‌, കന്നട ഭാഷാ ന്യൂനപക്ഷങ്ങൾക്ക്‌ അവരുടെ ഭാഷയിൽ പഠിക്കാനുള്ള അവസരവും ഉണ്ടാകണം.

l 17 വയസ്സ്‌ പൂർത്തിയായവർക്ക്‌ പ്രായത്തിന്റെ ആനുകൂല്യത്തിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷ എഴുതാനുള്ള സൗകര്യം ഇന്നുണ്ട്‌. അവർക്കുകൂടി തുടർന്നുപഠിക്കാനുള്ള സംവിധാനം ആയി ഓപ്പൺസ്‌കൂൾ പ്രയോജനപ്പെടുത്താൻ കഴിയുംവിധം പ്രായപരിധി നിർണയിക്കണം.

l പൊതുധാരയിൽനിന്ന്‌ പിന്തള്ളപ്പെട്ടവർക്ക്‌ മുഖ്യധാരയിലേക്ക്‌ വരുന്നതിനുവേണ്ടിയുള്ള ഓപ്പൺ സ്‌കൂൾ പാഠ്യപദ്ധതി തയ്യറാക്കുമ്പോൾ അവർക്ക്‌ അഭിരുചിയുള്ള വിഷയങ്ങളും, അതുമായി ബന്ധപ്പെട്ട സയൻസും പഠിക്കേണ്ടിവന്നേക്കാം. പ്രായം കൂടിയ കാരണത്താൽ പൊതു സ്ഥാപനങ്ങളിൽ പഠിക്കാൻ അർഹതയില്ലാത്തവർക്കും ശാസ്‌ത്രവിഷയങ്ങളടക്കം പഠിക്കാനുള്ള അവസരം ഉണ്ടാക്കേണ്ടിവന്നേക്കാം. ഇതൊക്കെ ഓപ്പൺ സ്‌കൂൾ സംബന്ധിച്ച ജനകീയ കാഴ്‌ചപ്പാട്‌ വികസിപ്പിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യമാണ്‌. ഓപ്പൺ സ്‌കൂൾ സംബന്ധിച്ച കാഴ്‌ചപ്പാടുകൾ ഒന്നും വികസിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ശാസ്‌ത്രവിഷയങ്ങൾ ഓപ്പൺ സ്‌കൂളിന്റെ ഭാഗമായി ഈ ഘട്ടത്തിൽ പരിഗണിക്കരുത്‌.

l ഓപ്പൺ സ്‌കൂളിനെയും ഹയർ സെക്കണ്ടറി അടക്കമുള്ള ഔപചാരിക വിദ്യാഭ്യാസത്തെയും കൂട്ടിക്കുഴയ്‌ക്കരുത്‌. രണ്ടും വ്യത്യസ്‌തങ്ങളായ ധാരകളാകണം. ഓപ്പൺ സ്‌കൂൾ പഠനം മൂല്യനിർണയം ചെയ്യുമ്പോൾ പഠിതാവിന്റെ അനുഭവങ്ങൾക്കും `ക്രഡിറ്റ്‌' നൽകേണ്ടിവന്നേക്കാം. ആയതിനാൽ മുഖ്യധാരാ വിദ്യാഭ്യാസത്തിനായി നടത്തുന്ന പരീക്ഷയും ഓപ്പൺസ്‌കൂളിന്റെ ഭാഗമായി നടക്കേണ്ട പരീക്ഷകളും അതത്‌ ഏജൻസികൾതന്നെയാകണം നടേത്തണ്ടത്‌. ഓപ്പൺ സ്‌കൂൾ സംവിധാനത്തിലൂടെ കടന്നുവരുന്നവർക്ക്‌ സർട്ടിഫിക്കറ്റ്‌ നൽകേണ്ടത്‌ ഓപ്പൺ സ്‌കൂൾ സംവിധാനം തന്നെയായിരിക്കണം.

l ഓപ്പൺ സ്‌കൂൾ അടിയന്തരമായും എസ്‌.സി.ഇ.ആർ.ടി.യിൽ നിന്നും വേർപെടുത്തി സ്വതന്ത്ര ഏജൻസിയായി പ്രവർത്തിപ്പിക്കണം. മുഖ്യധാരാ സ്‌കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ഒട്ടേറെ കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യാൻ എസ്‌.സി.ഇ.ആർ.ടി.ക്ക്‌ ഇനിയും കഴിയേണ്ടിയിരിക്കുന്ന സാഹചര്യത്തിൽ ഓപ്പൺ സ്‌കൂൾ പോലുള്ള സംവിധാനങ്ങൾ ഇത്തരം ഏജൻസികളുടെ കീഴിൽ കൊണ്ടുവരുന്നതുതന്നെ തെറ്റായ കീഴ്‌വഴക്കമാണ്‌. മുഖ്യധാരാ വിദ്യാഭ്യാസത്തെയും ഓപ്പൺ സ്‌കൂളിനെയും കൂട്ടിക്കുഴച്ചത്‌ ഇത്‌ എസ്‌.സി.ഇ.ആർ.ടി.യെ എൽപ്പിച്ചതുകൊണ്ടാണ്‌.

l പ്രീ ഡിഗ്രി കോളേജുകളിൽ നിന്നും വേർപെടുത്തിയ ഈ ഘട്ടത്തിൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ പ്രവേശനം കിട്ടാതെ പ്രൈവറ്റായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗം കുട്ടികൾ പാരലൽ കോളേജുകളിലും മറ്റും പഠിക്കുന്നുണ്ട്‌. ശാസ്‌ത്രേതര വിഷയങ്ങളിൽ യൂണിവേഴ്‌സിറ്റികളിൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇതുവരെയുണ്ടായിരുന്നു. ഈ വർഷം പ്രസ്‌തുത സൗകര്യം ഇല്ലാതായിരിക്കുകയാണ്‌. ഈ കുട്ടികൾക്ക്‌ പഠിക്കാനുള്ള അവസരം നിലനിർത്തിയേ മതിയാവൂ. 10-ാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും 12-ാം ക്ലാസുവരെ പഠന സൗകര്യം ഏർപ്പെടുത്തുന്നതുവരെ ഈ പ്രശ്‌നം നിലനിൽക്കുകയും ചെയ്യും. എന്നാൽ ഈ പ്രശ്‌നത്തെ ഓപ്പൺ സ്‌കൂൾ പ്രശ്‌നവുമായി കൂട്ടിക്കലർത്താതെ ഏങ്ങനെ പരിഹരിക്കാമെന്ന്‌ അടിയന്തരമായും ബന്ധപ്പെട്ടവരുമായി ചർച്ചചെയ്‌തു തീരുമാനിക്കണം.

യൂണിവേഴ്‌സിറ്റികളിൽ പ്രീഡിഗ്രി പരീക്ഷ സാങ്കേതിക കാരണങ്ങളാൽ കുറച്ചുവർഷം കൂടി തുടരേണ്ടിവരും. പ്രൈവറ്റ്‌ രജിസ്‌ട്രേഷനുള്ള സൗകര്യം കുറച്ചുവർഷം കൂടി യൂണിവേഴ്‌സിറ്റികളിൽ താൽക്കാലികമായി നിലനിർത്താവുന്നതാണ്‌.

കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലത്തിൽ ഓപ്പൺ സ്‌കൂളിനെ സംബന്ധിച്ച വ്യക്തമായ കാഴ്‌ചപ്പാട്‌ വികസിപ്പിക്കാൻ അടിയന്തരമായി കഴിയേണ്ടതുണ്ട്‌. നമ്മുടെ വികസനത്തിലെ ദൗർബല്യങ്ങളെ കണ്ടെത്താനും പരിഹരിക്കാനും ജനകീയമായ ശ്രമങ്ങൾ അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി നടക്കുന്ന കാലഘട്ടമാണിത്‌. സാമൂഹിക ആവശ്യങ്ങൾ കണ്ടെത്താനും അവയ്‌ക്കനുസരിച്ച്‌ നമ്മുടെ പ്രകൃതിവിഭവത്തെയും മനുഷ്യന്റെ അധ്വാനശേഷിയേയും ബന്ധപ്പെടുത്തി നാനാതരത്തിലുള്ള തൊഴിൽ മേഖലകൾ കണ്ടെത്താനും പ്രയോജനപ്പെടുത്താനുമുള്ള അവസരം ഇന്നുണ്ട്‌. മാനവശേഷി കണ്ടെത്തുന്ന വിജ്ഞാനവും സാങ്കേതികവിദ്യയും തൊഴിൽ തുറകളിലുള്ളവരിലേക്കെത്തിക്കാനും, തങ്ങളുടെ അഭിരുചിക്കനുസരിച്ച്‌ പുതിയ വിജ്ഞാനശാഖകൾ സ്വായത്തമാക്കാനും സഹായിക്കുന്നതിൽ ഓപ്പൺ സ്‌കൂൾ പോലുള്ള സംവിധാനങ്ങൾക്ക്‌ വലിയ പങ്ക്‌ വഹിക്കാൻ കഴിയും. ഈ ദിശയിൽ വേണം ഓപ്പൺ സ്‌കൂൾ-ഓപ്പൺ യൂണിവേഴ്‌സിറ്റി സംവിധാനങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാട്‌ വികസിപ്പിക്കുന്ന ചർച്ചകൾ നടക്കേണ്ടത്‌.


"https://wiki.kssp.in/index.php?title=ഓപ്പൺ_സ്കൂൾ_ആർക്കുവേണ്ടി%3F&oldid=4558" എന്ന താളിൽനിന്ന് ശേഖരിച്ചത്