കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:09, 28 നവംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കച്ചവടവത്കരിക്കപ്പെടുന്ന വിദ്യാഭ്യാസം
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2001

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

പണമുള്ളവർക്കു മാത്രം വിദ്യാഭ്യാസം എന്നതാണ്‌ കച്ചവടവൽക്കരണത്തിന്റെ മുദ്രാവാക്യം. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം കാശുകൊടുത്തു വാങ്ങാവുന്ന ഒരു `ചരക്കാ'യി മാറുന്നു. മെച്ചപ്പെട്ട ചരക്കിന്‌ ഉയർന്ന ഫീസ്‌ എന്ന ന്യായീകരണം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. `ഇതു ന്യായമല്ലേ' എന്നു സാധാരണക്കാരെകൊണ്ടുപോലും ചിന്തിപ്പിക്കുന്നു.

വിദ്യാഭ്യാസം എന്നത്‌ സമൂഹത്തിലെ എല്ലാ കുട്ടികൾക്കും അവകാശപ്പെട്ടതാണ്‌. വിദ്യഭ്യാസമാണ്‌ വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയർച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നൽകുന്നത്‌. അതിനാൽ വിദ്യാഭ്യാസം എല്ലാവർക്കും ലഭിച്ചേ തീരൂ. ഇതാകട്ടെ സ്റ്റേറ്റിന്റെ ഉത്തരവാദിത്തവും ചുമതലയുമാണുതാനും. ഈ കാഴ്‌ചപ്പാടിൽ നിന്നുകൊണ്ടുവേണം സ്വകാര്യവ്യക്തികളുടെയും സംഘടനകളുടെയും വിദ്യാഭ്യാസ പങ്കാളിത്തം സ്വാഗതം ചെയ്യേണ്ടത്‌.

സാമൂഹ്യനീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ്‌ കേരളത്തിലെ വിദ്യാഭ്യാസം പടർന്നു പന്തലിച്ചത്‌. ഈ സമരങ്ങളുടെ ഫലമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്കും സ്‌കൂൾ പ്രവേശനം സാധ്യമായി. അവരെ കൊഴിഞ്ഞുപോകാതെ വിദ്യാഭ്യാസത്തിൽ നിലനിർത്താനുള്ള പ്രോത്സാഹന പരിപാടികൾ പലതുമുണ്ടായി.

എന്നാൽ ഉയർന്ന ക്ലാസുകളിലെത്തുമ്പോഴേക്കും സമൂഹത്തിന്റെ താഴേകിടയിലുള്ള ബഹുഭൂരിപക്ഷവും വിദ്യാഭ്യാസത്തിൽ നിന്നു പുറന്തള്ളപ്പെടുകയും തോറ്റു പടിയിറങ്ങുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ വ്യാപകമായി നാം കാണുന്നത്‌. വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരണം ഈ പ്രക്രിയ കൂടുതൽ വേഗത്തിലും തീവ്രതയിലുമാക്കുമെന്നതിനു സംശയമില്ല. ഇതുവഴി വിദ്യാഭ്യാസരംഗത്തെ സാമൂഹ്യനീതി ഇല്ലാതാവുകയാണ്‌.

ഈ അവസ്ഥ ഗൗരവപൂർവം ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും സാമൂഹ്യനീതി അപകടപ്പെടുത്തുന്ന വിദ്യാഭ്യാസ കാഴ്‌ചപ്പാടുകളെ ചെറുത്തുതോൽപിക്കേണ്ടതാണെന്നും പരിഷത്ത്‌ വിശ്വസിക്കുന്നു. ഇപ്പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്ന പ്രശ്‌നങ്ങളെ അപഗ്രഥിക്കാനും വിശദമാക്കാനുമുള്ള ഒരെളിയ ശ്രമമാണ്‌ ഈ ലഘുലേഖ

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


വിദ്യാഭ്യാസത്തിന്റെ കച്ചവടവത്‌കരണം എന്നുവച്ചാൽ എന്താണ്‌?

കമ്പോളത്തിൽ ലഭിക്കുന്ന വസ്‌തുക്കളും സേവനങ്ങളും പോലെ കാശു കൊടുത്തു വാങ്ങാവുന്നതും കാശുള്ളവർക്ക്‌ മാത്രം വാങ്ങാവുന്നതുമായ ഒരു ചരക്ക്‌ ആയി വിദ്യാഭ്യാസവും മാറുന്നു എന്നതാണിതിലെ സൂചന. ലാഭമോഹത്തോടെ പണം മുടക്കി വിദ്യാലയങ്ങൾ നടത്തുന്നു എന്നതാണ്‌ ഇതിന്റെ കാതലായ ഭാഗം. ലാഭകരമല്ലാത്ത വിദ്യാലയങ്ങൾ പൂട്ടുക മുതലായ നടപടികൾ എടുക്കുമ്പോൾ സർക്കാർ പോലും ഈ സമീപനം സ്വീകരിക്കുന്നു എന്നു കരുതേണ്ടിവരും.

ഇതിന്റെ ഭാഗമായി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്‌ കൂടുതൽ ഫീസ്‌, കാശില്ലാത്തവർക്ക്‌ സാദാ വിദ്യാഭ്യാസം, കാശു കൂടുതൽ കൊടുത്താൽ അക്കാദമിക യോഗ്യത കുറഞ്ഞവർക്കും പ്രവേശനം മുതലായ കച്ചവട തന്ത്രങ്ങളും വരാം.

അതുകൊണ്ടെന്താ കുഴപ്പം?

ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും കമ്പോളവത്‌കരിച്ചിട്ടുള്ള മുതലാളിത്ത രാജ്യങ്ങളിൽ പോലും തിരസ്‌കരിച്ചിട്ടുള്ള ഒരു സങ്കൽപ്പമാണിത്‌. എല്ലാ പരിഷ്‌കൃത സമൂഹങ്ങളുടെയും അടിസ്ഥാനതത്ത്വം നീതിയും സമത്വവുമാണ്‌. വിദ്യാഭ്യാസമാണ്‌ വ്യക്തിത്വവികസനത്തിനും സാമൂഹിക ഉയർച്ചയ്‌ക്കും ആധാരമായ അറിവുകളും കഴിവുകളും നൽകുന്നത്‌ എന്നതുകൊണ്ട്‌ അത്‌ എല്ലാ കുട്ടികൾക്കും നൽകിയേ തീരൂ, അത്‌ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്‌ എന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌. സ്റ്റേറ്റിന്റെ ഏജന്റ്‌ എന്ന നിലയിൽ സ്വകാര്യവ്യക്തികൾക്കും സംഘടനകൾക്കും അതിൽ പങ്കാളികളാകാം. പക്ഷേ ചുമതല സ്റ്റേറ്റിനാണ്‌. അതുകൊണ്ടുതന്നെ തൃപ്‌തികരമായ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാനുള്ള ബാധ്യതയും സ്റ്റേറ്റിനുണ്ട്‌. കച്ചവടവത്‌കരണം ഇതിനു നേരേ വിപരീതമായ ഒരു സമീപനമാണല്ലോ. പ്രസിദ്ധമായ ഉണ്ണികൃഷ്‌ണൻ കേസിൽ സുപ്രീം കോടതി ഇത്‌ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. ഇതൊരു കാലഹരണപ്പെട്ട സോഷ്യലിസ്റ്റു ചിന്താഗതിയല്ലേ?

സോഷ്യലിസം നടപ്പാക്കാൻ ശ്രമിച്ച രാജ്യങ്ങളിൽ തീർച്ചയായും വിദ്യാഭ്യാസത്തിന്‌ ഏറ്റവും മുന്തിയ മുൻഗണന നൽകിയിരുന്നു. പക്ഷേ മുതലാളിത്ത രാജ്യങ്ങളിലും സാർവത്രികവും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തിന്‌ പ്രാമുഖ്യം കൊടുക്കുന്നുണ്ട്‌. ഉത്‌പാദനശേഷിയുടെ വികസനത്തിന്‌ അതാവശ്യമാണല്ലോ. ഏറ്റവും നല്ല തൊഴിലാളികളെയും മാനേജർമാരെയും എവിടെനിന്നു കിട്ടിയാലും സ്വീകരിക്കുക എന്നതാണ്‌ ബുദ്ധിയുള്ള മുതലാളിമാർ ചെയ്യുക. അത്‌ കാശുള്ളവരുടെ കുടുംബങ്ങളിൽ നിന്നാകണമെന്നില്ലല്ലോ. അതുകൊണ്ട്‌ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകി അവരുടെ കഴിവുകൾ വികസിപ്പിക്കാനവസരം നൽകി അതിലേറ്റവും മികച്ചവരെ വിലയ്‌ക്കെടുക്കുക എന്നത്‌ മുതലാളിത്തത്തിന്റെയും തന്ത്രമാണ്‌. കൂടുതൽ കാശുള്ളവർക്കു മാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നത്‌ ജനാധിപത്യ സമൂഹത്തിന്റെ തന്ത്രമല്ല. കാശുള്ളവരുടെ സമൂഹത്തിന്റെ ലക്ഷ്യമാകുന്നു. മത്സരാധിഷ്‌ഠിതമായ സമൂഹത്തിൽ തങ്ങളുടെ കുട്ടികൾക്ക്‌ മുൻതൂക്കം കിട്ടാനുള്ള മോഹം രക്ഷിതാക്കൾക്കുണ്ടാവുക സ്വാഭാവികമല്ലേ?

മുൻതൂക്കം എന്തിന്റെ പേരിലായിരിക്കണം എന്നതാണ്‌ പ്രശ്‌നം. മുൻതൂക്കം കാശിന്റെ പേരിലായാൽ അവിടെ വിദ്യാഭ്യാസ ഗുണമേന്മ ഉണ്ടാകണമെന്നില്ല. അഭിരുചിയുടെ അടിസ്ഥാനത്തിലാകണം വിദ്യാർഥിയെ ഉയർന്ന വിദ്യാഭ്യാസത്തിനു തെരഞ്ഞെടുക്കുന്നത്‌. പൊതുവിദ്യാഭ്യാസം എല്ലാവർക്കും ഒരുപോലെ ലഭ്യമാകണം. മത്സരം അഭിരുചിയുടെ അടിസ്ഥാനത്തിലാകണം, പണക്കൊഴുപ്പിന്റെയും സ്വാധീനത്തിന്റെയും മേലെ ആയിക്കൂടാ. സമൂഹത്തിലെ ഏറ്റവും സാമർഥ്യമുള്ളവരെ സൃഷ്ടിക്കാനാണ്‌ മത്സരമെങ്കിൽ, ശരി. പക്ഷേ, മത്സരം വ്യക്തിഗത താത്‌പര്യത്തിനായാലോ? അതു കഴുത്തറുപ്പനാകും. അത്‌ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കില്ല. ഗുണമേന്മ സാമൂഹികമായ സവിശേഷതയാണ്‌. വ്യക്തിഗത താത്‌പര്യമുള്ളിടത്ത്‌ സാമൂഹ്യമായ കാഴ്‌ചപ്പാട്‌ ഉണ്ടാകില്ല.

വിദ്യാഭ്യാസരംഗത്ത്‌ കൂട്ടായ്‌മകൂടാതെ ഒന്നും നടക്കുകയില്ല. ഗുരുവിൽനിന്നു കിട്ടുന്നതുപോലെതന്നെ പ്രധാനമായ പഠനാനുഭവങ്ങൾ ചുറ്റുപാടിൽനിന്നും കൂട്ടുകാരിൽനിന്നും കുട്ടിക്കു കിട്ടുന്നുണ്ട്‌.

ആചാര്യാൽ പാദമാദത്തേ, പാദം ശിഷ്യഃ സ്വമേധയാ പാദം സബ്രഹ്മചാരിഭ്യോ, പാദം കാലക്രമേണ ച

എന്നാണ്‌ പഴയ ആചാര്യന്മാർ പറഞ്ഞുവച്ചിട്ടുള്ളത്‌. (വിദ്യയുടെ കാൽഭാഗം ഗുരുമുഖത്തുനിന്നും കാൽ ഭാഗം സ്വയം നിർമിച്ചും കാൽഭാഗം സഹപാഠികളിൽനിന്നും കാൽഭാഗം ജീവിതാനുഭവങ്ങളിലൂടെ കാലംകൊണ്ടും സ്വായത്തമാകും)

അതിനുപകരം പരസ്‌പരം പാരവച്ച്‌ റാങ്കുനേടിയാണ്‌ ജീവിതവിജയം നേടേണ്ടത്‌ എന്നത്‌ തലതിരിഞ്ഞ കാഴ്‌ചപ്പാടാണ്‌. അതുകൊണ്ട്‌ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്‌ തന്റെ കുട്ടിക്ക്‌ പ്രത്യേകമായ രക്ഷാമാർഗങ്ങൾ ഉണ്ടാക്കിക്കൊടുക്കാനല്ല, തന്റെ കുട്ടി ഉൾപ്പെടെ സമൂഹത്തിലെ എല്ലാ കുട്ടികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കാനാണ്‌.

മത്സരം ഗുണമേന്മ വർധിപ്പിക്കാനുതകില്ലേ?

ഒരളവുവരെ അതു ശരിയാണ്‌. പക്ഷേ, ആരു തമ്മിലുള്ള മത്സരം? ഏതു രീതിയിലുള്ള മത്സരം? കുട്ടികൾ തമ്മിൽ ആരോഗ്യകരമായ മത്സരം നല്ലതുതന്നെ. പക്ഷേ അത്‌ അതിജീവനത്തിനുള്ള മത്സരമായാൽ അനാരോഗ്യകരമാകാൻ സാധ്യത കൂടുതലുണ്ട്‌. ഓരോരുത്തരും സ്വന്തം കഴിവുകൾ പരമാവധി വികസിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഒരർഥത്തിൽ, അത്‌ തന്നോടുതന്നെയുള്ള മത്സരമാണ്‌. സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരവുമുണ്ട്‌. പരീക്ഷാഫലം കേമമാക്കാൻ, ഏറ്റവും മിടുക്കരെ ആകർഷിക്കാൻ, ഏറ്റവും മുന്നിലെത്താൻ ഇതിലെല്ലാം ആരോഗ്യകരമായ മത്സരവുമുണ്ട്‌, കഴുത്തറുപ്പൻ രീതികളുമുണ്ട്‌. പരീക്ഷാഫലം മെച്ചപ്പെടുത്താനായി കുട്ടികളെ കോപ്പിയടിക്കാൻ സഹായിക്കുന്ന സ്‌കൂളുകളുമുണ്ടല്ലൊ. മറ്റുള്ളവരെ കൊച്ചാക്കി തൻപോരിമ തേടുന്ന സ്ഥാപനങ്ങളുമുണ്ട്‌.

പൊതുവേ പറഞ്ഞാൽ പണം, പദവി മുതലായവയ്‌ക്കു വേണ്ടിയുള്ള മത്സരങ്ങൾ അനാരോഗ്യപ്രവണതകളിലേയ്‌ക്കു വഴുതിവീഴുന്നു എന്നതാണനുഭവം. നിലനിൽപ്പിന്റെ പ്രശ്‌നമാണെങ്കിൽ പറയാനുമില്ല.

തന്റെ കുട്ടി എവിടെ പഠിക്കണം, എന്തു പഠിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം രക്ഷിതാവിനില്ലേ? ഇതൊരു മൗലികാവകാശമല്ലേ?

ഇതൊരു തെറ്റായ വ്യാഖ്യാനമാണ്‌. വ്യക്തിസ്വാതന്ത്ര്യത്തിന്‌ പരമപ്രാധാന്യം നൽകുന്ന മുതലാളിത്ത രാജ്യങ്ങളിൽ പോലും ഇത്തരമൊരു പൗരാവകാശം അംഗീകരിക്കപ്പെട്ടിട്ടില്ല. ദീർഘകാലം സ്വിറ്റ്‌സർലാണ്ടിൽ താമസിച്ചിട്ടുള്ള പ്രഫ. നൈനാൻ കോശി പറയുകയുണ്ടായി : എന്റെ മകൾക്ക്‌ സ്‌കൂൾ പ്രായം തികഞ്ഞപ്പോൾ ടൗൺ വിദ്യാഭ്യാസ കാര്യാലയത്തിൽ നിന്ന്‌ എനിക്കൊരു അറിയിപ്പ്‌ കിട്ടുകയായിരുന്നു; �താങ്കളുടെ കുട്ടിയെ ഏറ്റവും സമീപസ്ഥമായ ............ സ്‌കൂളിലേക്ക്‌ അലോട്ടു ചെയ്‌തിരിക്കുന്നു, എന്ന്‌.� അതുപോലെ തന്നെ അമേരിക്കയിലും, വർണവിവേചനം അവസാനിപ്പിക്കാനായി വെള്ളക്കാർ തിങ്ങിപ്പാർക്കുന്ന വാർഡുകളിൽനിന്ന്‌ നിർബന്ധപൂർവം കുട്ടികളെ ബസിൽ കയറ്റി കറുത്തവരുടെ വാർഡിലുള്ള സ്‌കൂളുകളിലേക്കും മറിച്ചും കൊണ്ടെത്തിക്കാനും അങ്ങനെ സിറ്റിയിലെ എല്ലാ സ്‌കൂളുകളിലും കറുപ്പ്‌-വെളുപ്പ്‌ അനുപാതം തുല്യമാക്കാനും സുപ്രീം കോടതി വിധിതന്നെയുണ്ടായി. ഇതെല്ലാം കാണിക്കുന്നത്‌ പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം വിദ്യാഭ്യാസത്തെ ഒരു സ്വകാര്യ ഏർപ്പാടായിട്ടല്ല, മറിച്ച്‌ ഒരു സാമൂഹ്യസംരംഭമായിട്ടാണ്‌ കാണുന്നത്‌ എന്നാണ്‌. അതിന്‌ ഒരു സാമൂഹ്യലക്ഷ്യമുണ്ട്‌. സാമൂഹികമായ കാഴ്‌ചപ്പാടുണ്ട്‌. എല്ലാ സ്‌കൂളുകളും ഒരേനിലവാരത്തിലെത്തിച്ചാലല്ലേ അതൊക്കെ ശരിയാവൂ?

തീർച്ചയായും ശരിയാണ്‌. അതുകൊണ്ടാണ്‌ വിദ്യാഭ്യാസം സ്റ്റേറ്റിന്റെ ചുമതലയിലാകണം എന്നു പറയന്നത്‌. എല്ലാ സ്‌കൂളുകളും ഒരേപോലെ ആക്കാൻ കഴിഞ്ഞില്ലെങ്കിലും മിനിമം സൗകര്യങ്ങൾ ഉറപ്പുവരുത്താൻ കഴിയണം. �മിനിമം� ഭൗതിക സൗകര്യങ്ങൾ, യോഗ്യതയുള്ള അധ്യാപകർ, ഒരേ പാഠ്യപദ്ധതി ഇത്രയും ഉറപ്പാക്കാം. പക്ഷേ ഇതുപോലെതന്നെ പ്രധാനമാണ്‌ പഠനാന്തരീക്ഷവും. അതുറപ്പാക്കണമെങ്കിൽ രക്ഷാകർത്തൃസംഘടനകളുടെ സഹകരണം കൂടിവേണം.

രക്ഷാകർത്താക്കളിൽനിന്ന്‌ നിർബന്ധിതപ്പിരിവു നടത്തി സൗകര്യങ്ങൾ വർധിപ്പിക്കുന്ന പരിപാടിയാണോ ഉദ്ദേശിക്കുന്നത്‌?

അല്ല. ക്ലാസുകൾ തൃപ്‌തികരമായി നടക്കുന്നുണ്ടോ, അധ്യാപക-വിദ്യാർഥി ബന്ധം എങ്ങനെ, മുതലായ കാര്യങ്ങളിൽ PTA ക്ക്‌ ഇടപെടാൻ കഴിയും. അതിന്‌ പിരിവൊന്നും വേണ്ടല്ലോ. ചിലപ്പോൾ സ്‌കൂളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും അത്യാവശ്യം താത്‌കാലികമായി ഒഴിവുടീച്ചർമാരെ വയ്‌ക്കുന്നതിനും PTA ക്കു സഹായിക്കാം. അതിന്‌ PTA കളുടെ മുൻകൈയിൽ നാട്ടിൽ നിന്നുതന്നെ വിഭവസമാഹരണം നടത്താൻ കഴിയും. സ്‌കൂളിലെ ഒരു പ്രധാന പ്രശ്‌നം വിവിധ കാരണങ്ങൾകൊണ്ട്‌ നിശ്ചിത അധ്യയനദിവസങ്ങൾ തികയാറില്ല എന്നതാണ്‌. സമരങ്ങൾ മാത്രമല്ല കാരണം. നാനാവിധത്തിലുള്ള അവധികൾ, മേളകൾ, കന്നുകാലി സെൻസസ്‌ തുടങ്ങി അധ്യാപകരെ നിർബന്ധിച്ചേൽപ്പിക്കുന്ന പലവക പണികൾ. ഇതിനെല്ലാമെതിരായി പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനും കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും PTAകൾക്കു കഴിയണം.

ഇതൊക്കെ സ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്ന്‌ സർക്കാർ പിന്തിരിയുന്നതിന്റെ ലക്ഷണമല്ലേ?

ആകണമെന്നില്ല. ഇപ്പോൾത്തന്നെ സംസ്ഥാന വരുമാനത്തിന്റെ 28 ശതമാനത്തോളം വിദ്യാഭ്യാസത്തിനുവേണ്ടി കേരളസർക്കാർ ചെലവിടുന്നുണ്ട്‌. ഇത്‌ മുമ്പൊക്കെ 36% ത്തിനടുത്തായിരുന്നു. അതുകൊണ്ടുതന്നെ ഇത്‌ ഒട്ടും കൂടുതലല്ല. കുറച്ചുകൂടി വർധിപ്പിക്കാൻ കഴിയേണ്ടതുമാണ്‌. എങ്കിലും ഇതു മുഴുവൻ സംസ്ഥാന സർക്കാർ നേരിട്ട്‌ ചെലവാക്കണമെന്നില്ല. ജില്ലാ-ഗ്രാമ പഞ്ചായത്തുകൾ വഴി ഇതിലൊരു പങ്ക്‌ ചെലവാക്കുന്നതാകും കൂടുതൽ ഫലപ്രദം. അവയും സർക്കാരിന്റെ ഭാഗമാണല്ലോ. അങ്ങനെ ഗ്രാമപഞ്ചായത്തുവഴി പ്രാദേശിക പള്ളിക്കൂടത്തിനുകിട്ടുന്ന വിഹിതത്തിനോടുകൂട്ടിച്ചേർക്കുന്നതിനായി പ്രാദേശികവിഭവസമാഹരണം നടത്തുന്നതിൽ തെറ്റില്ല. പക്ഷേ ഇതിനെ രക്ഷിതാക്കളിൽനിന്നുള്ള പിരിവായി ചുരുക്കുന്നതിനു പകരം കഴിവുള്ളവർക്കെല്ലാം പങ്കെടുക്കാവുന്ന ഒരു പദ്ധതിയാക്കണം. കെട്ടിട നികുതിയോടോ തൊഴിൽ നികുതിയോടോ കൂട്ടി വയ്‌ക്കാവുന്ന ഒരു വിദ്യാഭ്യാസ സെസ്സ്‌ ആക്കുന്നതാണ്‌ ഒരു വഴി. മറ്റു വഴികളും പരീക്ഷിക്കാം. യാതൊരു കാരണവശാലും നിർധനരായ രക്ഷിതാക്കൾക്കൊരു ദുർവഹഭാരമായോ അവർക്കെതിരെയുള്ള വിവേചനമായോ ഇതു മാറാൻ പാടില്ല. ആവർത്തിച്ചു പറയട്ടെ: സർക്കാരിന്റെ പിൻമാറ്റമല്ല, കൂടുതൽ ഫലപ്രദമായ ഇടപെടലാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. അധികാര വികേന്ദ്രീകരണം എന്നത്‌ അധികാരം കൈയൊഴിയൽ അല്ല.

ധനശേഷിയുള്ള രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിലേക്കു മാറ്റിയാൽ സർക്കാരിന്റെ വിദ്യാഭ്യാസച്ചെലവുഭാരം അത്രകണ്ടു കുറയില്ലേ? അതു നല്ലതല്ലേ? ആ പണം കൊണ്ട്‌ സർക്കാർ സ്‌കൂളുകൾ കൂടുതൽ നന്നാക്കാമല്ലോ?

ഒറ്റ നോട്ടത്തിൽ അതു ശരിയാണെന്നു തോന്നാം. പക്ഷേ ആ സമീപനത്തിൽ പല അപകടങ്ങളും ഉണ്ട്‌. ഒന്നാമത്‌, അമേരിക്കയിൽ കറുത്ത കുട്ടികളും വെളുത്ത കുട്ടികളും ഇടകലർന്നിരുന്നു പഠിക്കണമെന്നു നിഷ്‌കർഷിച്ചതുപോലെ സമൂഹത്തിലെ എല്ലാ തട്ടുകളിലുമുള്ള കുട്ടികൾ ഇടകലർന്നിരുന്നു പഠിക്കുമ്പോഴുണ്ടാകുന്ന അനുഭവം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്‌. അടച്ചുപൂട്ടിയ വാനിൽ കയറി ഉയർന്ന മതിൽക്കെട്ടുള്ള സ്‌കൂളിൽ ചെന്ന്‌ പാവപ്പെട്ട കുട്ടികളുമായി കൂട്ടിത്തൊടാതെ പഠിച്ചു ജയിച്ച്‌ രാജ്യത്തിന്റെ ഭാഗധേയവിധാതാക്കളായി വളർന്നുവരുന്ന വർഗം നാടിന്നാപത്താണ്‌. അതുകൊണ്ടുതന്നെ എല്ലാത്തരം കുട്ടികളും ഒന്നിച്ചു പഠിക്കുന്ന സ്‌കൂളുകളാണു നമുക്കു വേണ്ടത്‌. രണ്ടാമതായി വരേണ്യവർഗ സന്തതികൾ സർക്കാർ സ്‌കൂളുകൾ വിട്ടുപോകുന്നതോടെ അവ രണ്ടാംതരം സ്ഥാപനങ്ങളായി മാറും, ഉദ്യോഗസ്ഥരുടെ അശ്രദ്ധയ്‌ക്കും അവഗണനയ്‌ക്കും പാത്രമാകും, സമൂഹവും അവയെ ക്രമേണ എഴുതിത്തള്ളും. സ്‌കൂളുകളുടെ നിലവാരമയുർത്തുക എന്ന സമൂഹപ്രശ്‌നത്തിന്‌ വ്യക്തിപരമായി സ്വകാര്യപരിഹാരം ലഭ്യമാകുന്നതോടെ സാമൂഹികമായ പ്രശ്‌നപരിഹാരം മുൻഗണന അല്ലാതാകും എന്നതാണ്‌ സാർവത്രിക അനുഭവം. ആരോഗ്യസേവനത്തിലും ഗതാഗത പ്രശ്‌നത്തിലും പൊതുവിതരണ സംവിധാനത്തിലും ഇതു ബാധകമാണ്‌.

അതുകൊണ്ട്‌ വിദ്യാഭ്യാസരംഗത്ത്‌ സ്വകാര്യമേഖലയുടെ സേവനം സ്വാഗതാർഹമാണെങ്കിലും അതൊരിക്കലും വരേണ്യവർഗസന്തതികളുടെ വിശിഷ്ടവിദ്യാഭ്യാസത്തിനു വേണ്ടിയുള്ളതായിക്കൂടാ. ഉയർന്ന ഫീസു പിരിക്കാതെ എങ്ങനെയാണ്‌ അൺ എയ്‌ഡഡ്‌ സ്വകാര്യ വിദ്യാലയങ്ങൾക്കു നിലനിൽക്കാനാവുക?

തീർച്ചയായും, കച്ചവടാടിസ്ഥാനത്തിലുള്ള സ്ഥാപനങ്ങൾക്കു പിടിച്ചുനിൽക്കാനാവില്ല. അവ പൂട്ടിപ്പോവുകയേയുള്ളൂ. അതുകൊണ്ടാണ്‌ കച്ചവടവത്‌കരണം പാടില്ലാ എന്നു പറയേണ്ടിവരുന്നത്‌. എന്നുകരുതി സ്വകാര്യവിദ്യാലയങ്ങൾ പൂട്ടണം എന്നല്ല അർഥമാക്കന്നത്‌. കേരളത്തിൽ സ്വകാര്യമേഖലയ്‌ക്ക്‌ അഭിമാനാർഹമായ ഒരു പാരമ്പര്യമുണ്ട്‌. സർക്കാർ സ്‌കൂളുകളിൽ പോലും പ്രവേശനം നിഷേധിച്ചിരുന്ന അധഃകൃതരെ, പ്രത്യേകിച്ച്‌ പെൺകുട്ടികളെ, കൈപിടിച്ച്‌ സ്‌കൂളുകളിലേയ്‌ക്കു കൊണ്ടുവന്നത്‌ പള്ളി സ്‌കൂളുകളാണ്‌. പിന്നീട്‌ അവയുടെ ചുവടുപിടിച്ച്‌ NSS, SNDP മുതലായ സാമുദായിക സംഘടനകളും ധാരാളം സ്‌കൂളുകൾ സ്ഥാപിച്ചു. അവയെല്ലാം സമൂഹത്തിൽനിന്നു വിഭവസമാഹരണം നടത്തിയും സ്വന്തമായി പണം ശേഖരിച്ചുമാണ്‌ തുടങ്ങിയത്‌. ഇത്‌ അവരവരുടെ സമുദായത്തിൽപ്പെട്ടവർക്കോ ധനാഢ്യരുടെ കുട്ടികൾക്കോ വേണ്ടി മാത്രമായിരുന്നില്ല. തുഛമായ ഗ്രാന്റ്‌-ഇൻ-എയ്‌ഡിനു പുറമേ സ്വന്തമായി കണ്ടെത്തിയ വിഭവം കൂടി ഉപയോഗിച്ചാണ്‌ അവർ അധ്യാപകർക്കുള്ള ശമ്പളം കൊടുത്തത്‌.

ഇന്നത്തെ അൺ എയ്‌ഡഡ്‌ സ്‌കൂളുകൾ ഇവയുടെ തുടർച്ചയല്ല. ഒരു വ്യവസായം തുടങ്ങുന്നതുപോലെയാണ്‌ ഇന്ന്‌ പലരും സ്‌കൂൾ തുടങ്ങുന്നത്‌ സേവനം നൽകാനല്ല, ലാഭം കൊയ്യാനാണ്‌. സ്‌കൂൾ ലാഭകരമല്ലാതായാൽ അവരത്‌ അടച്ചുപൂട്ടി മറ്റെന്തെങ്കിലും കച്ചവടം തുടങ്ങും, അത്ര തന്നെ. എന്തു നൽകാമെന്നല്ല എന്തു നേടാമെന്നാണ്‌ അവരുടെ നോട്ടം. അങ്ങനെയാണ്‌ വിദ്യാർഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും കോഴ പിരിക്കുന്ന സമ്പ്രദായം നിലവിൽവന്നത്‌. ഈ അഴിമതി എയ്‌ഡഡ്‌ സ്‌കൂളുകളിലേയ്‌ക്കും വ്യാപിച്ചിരിക്കുന്നു. ഒരു പക്ഷേ അതാണ്‌ കൂടുതൽ പ്രതിഷേധാർഹം. സർക്കാർ ശമ്പളം കൊടുക്കുകയും മാനേജർ നിയമിക്കുകയും ചെയ്യുമ്പോഴാണല്ലോ അധ്യാപക നിയമനത്തിൽ കോഴയ്‌ക്ക്‌ പഴുതു കൂടുന്നത്‌. യോഗ്യതയെ മാനദണ്‌ഡമാക്കിയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കടയ്‌ക്കൽ കത്തിവയ്‌ക്കുകയാണ്‌ ഇതുവഴി ചെയ്യുന്നത്‌. ഇതിൽനിന്നു വ്യത്യസ്‌തമായി പുറമേനിന്ന്‌ വിഭവങ്ങൾ ശേഖരിച്ച്‌ സാമൂഹിക മാർഗദർശനത്തിനു വിധേയമായി സ്‌കൂൾ നടത്തുകയാണെങ്കിൽ ആർക്കും ഒരു പരാതിയും ഉണ്ടാവില്ല.

അങ്ങനെ സ്‌കൂൾ നടത്താൻ ആര്‌ തയ്യാറാകും?

അങ്ങനെ നടത്താൻ തയ്യാറുള്ളവർ മാത്രം മുന്നോട്ടു വന്നാൽ മതി. അങ്ങനെയാണ്‌ ലോകമെങ്ങും സ്വകാര്യ വിദ്യാലയങ്ങൾ നടക്കുന്നത്‌. കേരളത്തിലും അങ്ങനെയായിരുന്നല്ലോ തുടക്കം. വ്യവസായത്തിലൂടെയും മറ്റും കോടീശ്വരന്മാരായവർ തങ്ങൾക്ക്‌ സമൂഹത്തോടുള്ള കടപ്പാട്‌ വീട്ടുന്നതിനായാണ്‌ വിദ്യാലയങ്ങൾ സ്ഥാപിച്ചത്‌. മറിച്ച്‌ സ്‌കൂൾ നടത്തി കാശുണ്ടാക്കാനല്ല. നിർഭാഗ്യവശാൽ മലയാളിക്ക്‌ കേരളത്തിൽ ലാഭകരമായി നടത്താനറിയുന്ന വ്യവസായങ്ങൾ സ്‌കൂളും ആശുപത്രിയും മാത്രമായിരിക്കുന്നു. ഗുണമേന്മയില്ലാത്ത ഉൽപ്പന്നങ്ങൾ പുറത്തുവിടുന്ന ഒരു വ്യവസായസ്ഥാപനവും ഏറെനാൾ നിലനിൽക്കില്ല. കേരളത്തിലെ വിദ്യാലയവും ആശുപത്രിയും ആ ദുർഗതി നേരിടുന്നു. ഇതു നമ്മുടെ ശാപമാണ്‌. ലോകഗതിയല്ല. മത-സമുദായ സംഘടനകൾ സ്‌കൂൾ നടത്തുന്നതോ? അതു വ്യവസായമല്ലല്ലൊ?

മതബോധം വളരുന്നതിന്‌ വിദ്യാഭ്യാസം ആവശ്യമാണ്‌ എന്നു കണ്ടതുകൊണ്ടാണ്‌ മധ്യയുഗ യൂറോപ്പിൽ പള്ളികൾ പള്ളിക്കൂടങ്ങൾ നടത്തിത്തുടങ്ങിയത്‌. ഇൻഡ്യയിലും ക്രിസ്‌ത്യൻ മിഷണറിമാർ മതബോധനത്തിന്റെ ഭാഗമായിക്കൂടിയാണ്‌ പള്ളിക്കൂടങ്ങൾ സ്ഥാപിച്ചത്‌. യൂറോപ്പിൽ ജനാധിപത്യ ഭരണകൂടങ്ങൾ നിലവിൽവന്നതോടെ വിദ്യാഭ്യാസച്ചുമതല ഭരണകൂടത്തിന്റേതായി. ഇന്ത്യയിലും പൊതുവിൽ ആ സ്ഥിതി വന്നു. ന്യൂനപക്ഷങ്ങൾ പ്രബലമായ കേരളത്തിൽ അവയിലെ പിന്തിരിപ്പൻ വിഭാഗം കൈയൂക്കുകൊണ്ടും സർക്കാരിനെ സ്വാധീനിച്ചും വിദ്യാഭ്യാസരംഗത്ത്‌ പല അനഭിലഷണീയമായ പ്രവണതകളും വളർത്തി. ഗ്രാന്റ്‌-ഇൻ-എയ്‌ഡ്‌ സ്‌കീം വന്നിട്ടും വിദ്യാഭ്യാസം പൂർണമായും മതനിരപേക്ഷമാകാത്തത്‌ അതുകൊണ്ടാണ്‌. പ്രൊഫഷണൽ കോളേജുകളും മറ്റും സ്ഥാപിക്കുന്നത്‌ ഒരു സാമൂഹിക സേവനം എന്നതിനേക്കാൾ പേട്രണേജ്‌, സ്വാധീനം വർധിപ്പിക്കൽ, തങ്ങൾക്കിഷ്ടമുള്ളവർക്ക്‌ പ്രവേശനവും നിയമനവും നൽകൽ മുതലായ പാർശ്വ താത്‌പര്യങ്ങൾ നിറവേറ്റാനും കൂടിയാണ്‌. മാനേജ്‌മെന്റ്‌ ക്വാട്ട, സമുദായ ക്വാട്ട, നിയമനത്തിലുള്ള അവിഹിത കൈകടത്തൽ മുതലായ രീതികൾ ഈ സംശയം വർധിപ്പിക്കുന്നു. പാശ്ചാത്യരാജ്യങ്ങളിൽ സ്വകാര്യ വിദ്യാലയങ്ങൾ മാത്രമല്ല സ്വകാര്യ സർവകലാശാലകൾ പോലുമുണ്ട്‌. അവിടൊന്നും ഇവ സ്ഥാപിക്കാനായി മുൻകൈയെടുക്കുന്നവർ നിയമനങ്ങളിലും പ്രവേശനങ്ങളിലും ക്വാട്ടകൾക്കുവേണ്ടിയോ സ്വാധീനത്തിനുവേണ്ടിയോ ഇടപെടാറില്ല. സർക്കാർ അതൊന്നും അനുവദിക്കാറുമില്ല. അതൊക്കെ അതിന്റെ രീതിക്ക്‌ നടത്തേണ്ടവർ നടത്തിക്കൊള്ളും. ഏറ്റവും മികച്ച അധ്യാപകരെയും ഏറ്റവും മിടുക്കരായ വിദ്യാർഥികളെയും ആകർഷിക്കുക, ഏറ്റവും നല്ല സ്ഥാപനങ്ങളുടെ നിരയിൽ എത്തിക്കുക, ഇതുമാത്രമേ അവർക്ക്‌ ആഗ്രഹമുള്ളൂ.

ഇവിടെ സ്വന്തം വമ്പത്തം എന്നതുപോലെ സാമുദായിക വമ്പത്തം പെരുപ്പിക്കാനാണ്‌ പലരും വിദ്യാലയം വേണമെന്നു വാശിപിടിക്കുന്നത്‌. എന്തൊക്കെ പറഞ്ഞാലും, ഇന്ന്‌ ഈ നാട്ടിലെ ഏറ്റവും മികച്ച സ്‌കൂളുകൾ അൺ എയ്‌ഡഡ്‌ സ്‌കൂളുകളല്ലേ?

അത്‌ അളവുകോലിനെ ആശ്രയിച്ചിരിക്കും. ഉയർന്ന വിജയശതമാനം കാണിക്കാൻ അവയ്‌ക്കു കഴിയാറുണ്ട്‌ എന്നതു ശരിതന്നെ. അതിൽ പല ഘടകങ്ങളും ഉണ്ട്‌. കാണാതെ പഠിക്കുന്നതിനും ട്യൂഷനും കോച്ചിങ്ങിനും അമിത പ്രാധാന്യമുള്ള നമ്മുടെ പാഠ്യപദ്ധതിയിൽ ഇതിനൊക്കെ സൗകര്യമുള്ള മധ്യ-ഉപരിവർഗ കുട്ടികളാണ്‌ പ്രായേണ �നല്ല ഫലം� കാഴ്‌ചവയ്‌ക്കുന്നത്‌. ഇത്തരക്കാരെ ആകർഷിച്ചു പിടിച്ചാണ്‌ അൺ എയ്‌ഡഡ്‌ സ്‌കൂളുകൾ പ്രവർത്തിക്കുന്നത്‌. എന്നിട്ടും സ്വൽപം മോശമാകുന്നവരെ ടി.സി. കൊടുത്ത്‌ ഒഴിവാക്കാൻ അവർ മടിക്കാറില്ല. പ്രവേശന പ്രക്രിയമുതൽ തുടങ്ങുന്ന ഈ അരിക്കലും തിരിക്കലും കൊഴിച്ചുമാറ്റലും ഓരോ ക്ലാസിലും തുടരുന്നു. അതേ സമയം സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകൾ എല്ലാത്തരക്കാരെയും ഉൾക്കൊള്ളുന്നു. കുട്ടികളുടെ എണ്ണവും വളരെക്കൂടുതലാണ്‌. എന്നിട്ടും അർപ്പണബോധമുള്ള അധ്യാപകരും തത്‌പരരായ രക്ഷാകർത്താക്കളുമുള്ള അനേകം സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകൾ ഉയർന്ന വിജയം കാഴ്‌ചവയ്‌ക്കുന്നുണ്ട്‌ എന്നു മറക്കരുത്‌.

എന്നിരുന്നാലും, അധ്യാപകരുടെ ഒഴിവുകൾ സമയത്തിനു നികത്തിയും ക്ലാസുകൾ നഷ്ടപ്പെടാതെ പരമാവധി പ്രയോജനപ്പെടുത്തിയും പഠന പ്രവർത്തനങ്ങളിൽ വൈവിധ്യം പുലർത്തിയും ഈ സ്‌കൂളുകളുടെ പ്രവർത്തനം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്‌ എന്നത്‌ അംഗീകരിച്ചേ മതിയാവൂ.

അതോടൊപ്പം മറ്റൊരുകാര്യംകൂടി പറഞ്ഞേ തീരു. പരീക്ഷാഫലം മാത്രമല്ല വിദ്യാഭ്യാസത്തിന്റെ അളവുകോൽ. ജീവിക്കാൻ പഠിക്കുക, കൂട്ടായ്‌മയോടുകൂടി പ്രവൃത്തികളിൽ ഏർപ്പെടാൻ പഠിക്കുക, സാമൂഹികബോധം ഉണ്ടാവുക, പെരുമാറാൻ പഠിക്കുക, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പഠിക്കുക.... ഇതൊക്കെ പരീക്ഷയ്‌ക്കു വരാത്ത, പക്ഷേ ജീവിതത്തിനാവശ്യമായ കാര്യങ്ങളാണ്‌. ഇക്കാര്യങ്ങൾകൂടി വിലയിരുത്തിയാൽ ചിത്രം വ്യത്യസ്‌തമായിരിക്കുമെന്ന്‌ ഉറപ്പാണ്‌.

ഇതൊക്കെ ഇക്കാലത്ത്‌ ആരു നോക്കുന്നു? നല്ല മാർക്കു വാങ്ങണം, എൻട്രൻസ്‌ ജയിക്കണം, എഞ്ചിനീയറോ ഡോക്ടറോ ആകണം .... ഇതൊക്കെയല്ലേ പ്രധാനം?

ആണോ? എഞ്ചിനീയറും ഡോക്ടറും ആയിട്ടും സ്വസ്ഥമായ കുടുംബജീവിതം ഇല്ലാത്തവർ, സാമൂഹികബോധമില്ലാതെ തികച്ചും തൻകാര്യം നോക്കികളായി ജീവിക്കുന്നവർ, പണമുണ്ടാക്കുന്നതിന്‌ അഴിമതിയുൾപ്പെടെ എന്തും ചെയ്യാൻ മടിക്കാത്തവർ, നാട്ടുകാര്യം പോയിട്ട്‌ വീട്ടുകാര്യം പോലും നോക്കാത്തവർ, സ്വന്തം ജീവിതപങ്കാളിയോടുപോലും മാന്യമായി പെരുമാറാനറിയാത്തവർ, വ്യക്തിത്വത്തിലെ ഏങ്കോണിക്കൽ കാരണം കൂട്ടുകാരില്ലാത്തവർ, വഴക്കാളികൾ, സർവപുച്ഛക്കാർ.... ഇങ്ങനെ എന്തെല്ലാം പെരുമാറ്റത്തകരാറുകളുള്ളവരാണ്‌ നമുക്കു ചുറ്റും. സാമൂഹികമായ ഒരു കാഴ്‌ചപ്പാടും സമൂഹത്തിലെ വിവിധ തട്ടുകളിലുള്ള ജനങ്ങളെപ്പറ്റി നേരിട്ടുള്ള അറിവും വിദ്യാഭ്യാസത്തിലൂടെയാണല്ലോ കിട്ടേണ്ടത്‌. അൺ എയ്‌ഡഡ്‌ സ്‌കൂളുകളിൽ പഠിച്ചവരെല്ലാം മോശമാകുമെന്നോ പൊതുവിദ്യാലയത്തിൽ പഠിച്ചവരെല്ലാം സാമൂഹിക പ്രതിബദ്ധതയുള്ളവരാകുമെന്നോ അല്ല പറഞ്ഞുവരുന്നത്‌. പക്ഷേ, അഭിലഷണീയമായ പെരുമാറ്റരീതികൾ ഉൾക്കൊള്ളാനുള്ള ഒരു സാഹചര്യം പൊതുവിദ്യാലയങ്ങളിലാണ്‌ കൂടുതൽ ഉള്ളത്‌. അൺ എയ്‌ഡഡ്‌ സ്ഥാപനങ്ങൾ സമൂഹാധിഷ്‌ഠിത കാഴ്‌ചപ്പാട്‌ കുട്ടികളിൽ അങ്കുരിപ്പിക്കുന്നില്ല, പൊതുവിൽ. എന്നിട്ടും തിരുത്തപ്പെടാതെ പോകുന്നവരുണ്ട്‌. അല്ലാതെതന്നെ കുറ്റമറ്റ പെരുമാറ്റരീതികൾ ശീലിക്കുന്നവരുമുണ്ട്‌. എങ്കിലും വിദ്യാഭ്യാസത്തിന്‌ സ്വഭാവരൂപീകരണത്തിൽ നല്ലൊരു പങ്കുള്ള സ്ഥിതിക്ക്‌ വിദ്യാലയ സാഹചര്യങ്ങളുടെ സ്വാധീനം അഗണ്യമാവാനിടയില്ല.

ഇന്നത്തെ പരീക്ഷാരീതി മധ്യ-ഉപരിവർഗക്കാരുടെ കുട്ടികൾക്ക്‌ അനുകൂലമാണ്‌ എന്നു സൂചിപ്പിച്ചുവല്ലോ. അതു ശരിയാണോ? ബുദ്ധിയുള്ള ആർക്കും പരീക്ഷ പാസാകാമല്ലോ. മണ്ടന്മാരും ഉഴപ്പന്മാരുമല്ലേ തോൽക്കുന്നത്‌?

അടുത്തകാലത്ത്‌ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഒരു പഠനം നടത്തി. തിരുവനന്തപുരം എഞ്ചിനീയറിങ്‌ കോളേജിൽ എൻട്രൻസ്‌ പരീക്ഷയിലൂടെ മെറിറ്റ്‌ ക്വാട്ടയിൽ പ്രവേശനം നേടിയ കുട്ടികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലമാണു പഠിച്ചത്‌. അവരെല്ലാംതന്നെ വൈദ്യുതിയും ടെലിഫോണും ഫ്രിഡ്‌ജും ഉള്ള വീടുകളിൽ നിന്നു വന്നവരായിരുന്നു. 81% പേർ സ്വന്തമായി കാറോ സ്‌കൂട്ടറോ രണ്ടുമോ ഉള്ളവർ. 39% സ്വന്തമായി കംപ്യൂട്ടർ ഉള്ളവർ. NGO മാരുടെ കുട്ടികളേക്കാൾ കൂടുതൽ ഗസറ്റഡ്‌ ഓഫീസർമാരുടേത്‌. ക്ലെർക്കുമാരെക്കാൾ കൂടുതൽ ബാങ്ക്‌/LIC ഓഫീസർമാരുടെ മക്കൾ. ദിവസക്കൂലിക്കാരുടെയും കർഷകത്തൊഴിലാളിമാരുടെയും മക്കൾ ഒരു ശതമാനം മാത്രം. 85% കുട്ടികളും ഏറ്റവും കൂടുതൽ വരുമാനമുള്ള 15% കുടുംബങ്ങളിൽ നിന്നുള്ളവർ.

എന്താണിത്‌ കാണിക്കുന്നത്‌? ഒന്നുകിൽ നമ്മുടെ നാട്ടിൽ ബുദ്ധിശക്തിയും സ്ഥിരോത്സാഹവും പണമുള്ള വീട്ടിലെ കുട്ടികളുടെ കുത്തകയാണ്‌. അല്ലെങ്കിൽ ധനശേഷികുറഞ്ഞവരെ ഒഴിവാക്കുന്നതരം കടമ്പകളാണ്‌ നാം വിദ്യാഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഒരുക്കിയിരിക്കുന്നത്‌. ഈ വിവേചനം SSLC പരീക്ഷയ്‌ക്കുതന്നെ തുടങ്ങുന്നില്ലേ? അഞ്ചര ലക്ഷം കുട്ടികൾ പരീക്ഷക്കിരിക്കുമ്പോൾ പാതിയോളമാണ്‌ തോറ്റ്‌ മണ്ടന്മാരും ഉഴപ്പന്മാരുമെന്ന മുദ്രയും പേറി കളത്തിനുപുറത്താകുന്നത്‌. ഇവരിൽ മിക്കവരും ഗ്രാമീണരും നിർധനരും ദുർബല വിഭാഗത്തിൽപ്പെട്ടവരുമാണെന്നത്‌ യാദൃച്ഛികമാണോ? കാണാപ്പാഠം പഠിക്കലിലും വീട്ടിലെ കോച്ചിങ്ങിലും ട്യൂഷനിലും അമിതമായി ഊന്നുന്ന പാഠ്യപദ്ധതിയും പരീക്ഷാരീതിയുമാണ്‌ ഇതിനുകാരണം. അതിനൊന്നും സൗകര്യമില്ലാത്തവർ അരിച്ചുമാറ്റപ്പെടുന്നു. അതു മെറിറ്റിന്റെ പേരിലാണ്‌ എന്നു വരുത്തിത്തീർക്കാൻ കഴിയുന്നതുകൊണ്ടാണ്‌ അനീതിനിറഞ്ഞ ഈ സമ്പ്രദായം നിലനിൽക്കുന്നത്‌.

ഇതു ശരിയായിരിക്കാം. പക്ഷേ ഇത്‌ ഒഴിവാക്കാൻ പറ്റില്ലല്ലൊ. വീട്ടിൽ പാഠങ്ങൾ പറഞ്ഞു കൊടുക്കാനും സഹായിക്കാനും സൗകര്യമുള്ളവരുടെ കുട്ടി മുന്നിലാകും. അതു സ്വാഭാവികമല്ലേ? അതിലെന്താണ്‌ തെറ്റ്‌

സ്‌കൂളുകളിൽ കുട്ടികളെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുകയാണെന്നു വയ്‌ക്കൂ. സ്‌കൂളിൽ സൈക്കിൾ വാങ്ങി അധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലിപ്പിക്കുന്നു. വീട്ടിൽ സ്വന്തമായി സൈക്കിളുള്ളവർ സ്വാഭാവികമായും വേഗം പഠിക്കും. പക്ഷേ താമസിയാതെ മറ്റുള്ളവരും ഒപ്പം എത്തും. ആദ്യഘട്ടം കഴിഞ്ഞാൽ രണ്ടാഴ്‌ച കൊണ്ടു പഠിച്ചവരും രണ്ടുമാസം കൊണ്ടു പഠിച്ചവരും തമ്മിൽ ഒരു വ്യത്യാസവുമുണ്ടാവില്ല. ഒരുപക്ഷേ സവിശേഷവാസനയുള്ള പഠനവേഗത കുറഞ്ഞവരാകാം പിന്നീട്‌ സൈക്കിൾ ചാമ്പ്യനായി വളരുന്നത്‌. അതുപോലെയാണ്‌ ക്ലാസ്‌ പഠനത്തിന്റെ കാര്യത്തിലും. ക്ലാസിൽ വേണ്ടത്ര പഠനാനുഭവങ്ങൾ ഒരുക്കാൻ കഴിഞ്ഞാൽ വീട്ടിൽ സൗകര്യമില്ലത്തവർക്കും ക്രമേണ ഒപ്പമെത്താനും കഴിവുണ്ടെങ്കിൽ മുന്നിൽ കയറാനും കഴിയും. അതുകൊണ്ടാണ്‌ പരിഷ്‌കൃത രാജ്യങ്ങളിൽ താഴ്‌ന്ന ക്ലാസുകളിൽ ഗൃഹപാഠം കുറച്ച്‌, കഴിയുന്നത്ര പഠനാനുഭവങ്ങൾ ക്ലാസിൽത്തന്നെ ഒരുക്കുന്നത്‌.

അപ്പോൾ ക്ലാസിലെ സൗകര്യങ്ങൾ വളരെ വർധിപ്പിക്കണ്ടേ?

തീർച്ചയായും വേണം. മാത്രവുമല്ല, അധ്യാപകരുടെ കഴിവും പരിശീലനവും ഏറെ മെച്ചപ്പെടുത്തുകയും വേണം. അവരുടെ ഉത്തരവാദിത്തവും കൂടും. സാധാരണ ആശുപത്രിയിൽ രോഗിയുടെ പരിചരണത്തിനായി കൂട്ടിരിപ്പുകാർ ഉണ്ടാകാറുണ്ടല്ലോ-രോഗിക്കു വേണ്ടപ്പെട്ടവർ. പക്ഷേ ശ്രീചിത്രാ സെന്റർ പോലുള്ള മെച്ചപ്പെട്ട ആശുപത്രികളിൽ കൂട്ടിരുപ്പുകാരെ അനുവദിക്കില്ല. രോഗിക്കുവേണ്ട സകല പരിചരണവും നഴ്‌സുമാർതന്നെ ചെയ്യും. അതുപോലായിരിക്കണം സ്‌കൂളുകളിലും. കുട്ടികളുടെ പഠനാനുഭവങ്ങൾ ആസൂത്രിതമായ രീതിയിൽ കാര്യക്ഷമതയോടെ അധ്യാപകർതന്നെ ചെയ്യും. അതുമതി. മാത്രവുമല്ല, പലപ്പോഴും ഇക്കാര്യങ്ങളിൽ രക്ഷാകർത്താക്കളുടെ ഇടപെടൽ സദുദ്ദേശപ്രേരിതമാണെങ്കിലും അവിദഗ്‌ധവും അശിക്ഷിതവും പ്രതികൂലഫലം ചെയ്യുന്നതുമായിരിക്കും. പഴയ മട്ടിൽ കാണാപാഠം പഠിക്കാനായിരിക്കും അവർ കുട്ടികളെ നിർബന്ധിക്കുക. അധ്യാപനം എന്നത്‌ ഒരു വിദഗ്‌ധസേവനമായി അംഗീകരിച്ച്‌ അതിനുവേണ്ട സാഹചര്യങ്ങൾ സ്‌കൂളിൽ ഒരുക്കുന്നതാവും നല്ലത്‌.

അപ്പോൾ രക്ഷിതാക്കൾക്ക്‌ സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒന്നും സഹായിക്കാനില്ല എന്നാണോ?

അങ്ങനെയല്ല. കുട്ടികളുടെ പഠിത്തത്തിന്‌ അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കണം. അവരെ പ്രോത്സാഹിപ്പിക്കണം. അവരുടെ വാസനകൾ കണ്ടറിഞ്ഞ്‌ പോഷിപ്പിക്കണം. അതൊക്കെയാണ്‌ യഥാർഥ സഹായം. അല്ലാതെ ട്യൂഷൻ കൊടുക്കുന്നതും ഹോംവർക്കു ചെയ്‌തു കൊടുക്കുന്നതും ശാസ്‌ത്രമേളയ്‌ക്കു പ്രദർശന വസ്‌തു തയ്യാറാക്കി കൊടുക്കുന്നതുമല്ല. അതൊക്കെ താത്‌കാലികമായ നേട്ടങ്ങൾ തരുമെങ്കിലും ആത്യന്തികമായി കുട്ടിക്ക്‌ ദോഷമേ ചെയ്യൂ.

സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇതൊക്കെ ശരിയെന്നു സമ്മതിച്ചാലും ഉന്നതവിദ്യാഭ്യാസം, വിശേഷിച്ച്‌ പ്രൊഫഷണൽ വിദ്യാഭ്യാസം, സ്വകാര്യവൽക്കരിക്കുന്നതല്ലേ നല്ലത്‌ ?

അംബാനി-ബിർളാ റിപ്പോർട്ടും ലോകബാങ്കും ഒക്കെ പറയുന്നത്‌ അതാണ്‌. പക്ഷേ വീണ്ടും ചൂണ്ടിക്കാണിക്കട്ടെ, മുതലാളിത്തരാജ്യങ്ങൾപോലും അതു ചെയ്‌തിട്ടില്ല. അതു നല്ലതല്ല എന്നവർക്കറിയാം.

അവിടെ സ്വകാര്യ സർവ്വകലാശാലകൾവരെ ഉണ്ടെന്ന്‌ പറഞ്ഞില്ലേ? അതല്ലേ സ്വകാര്യവൽക്കരണം ?

വ്യത്യാസമുണ്ട്‌. നേരത്തേ സൂചിപ്പിച്ചതുപോലെ സ്വകാര്യ സർവ്വകലാശാലകൾപോലും കൃത്യമായി നിർവ്വചിച്ച സാമൂഹിക മാർഗ്ഗദർശനത്തിനു വിധേയമായാണ്‌ പ്രവർത്തിക്കുന്നത്‌. അത്‌ സർക്കാർ നിയന്ത്രണമാകണമെന്നില്ല. അതല്ലാതേയും മാർഗ്ഗങ്ങളുണ്ടല്ലോ.

അതെന്താണ്‌?

ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ, സമൂഹം ആണ്‌ പരമാധികാരശക്തി. അതിന്റെ പല അധികാരങ്ങളും ഭരണകൂടത്തെ ഭരണസൗകര്യത്തിനായി ഏൽപ്പിച്ചിട്ടുണ്ട്‌ എന്നത്‌ നേരാണ്‌. എന്നാൽ, ഇന്ത്യയിൽ ഭരണനേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും പ്രമാണിമാരും ചേർന്നു ജനങ്ങൾക്കുവേണ്ടി എന്നപേരിൽ ജനങ്ങളുടെ താൽപര്യസംരക്ഷണത്തിനുപകരം സ്വന്തം താൽപര്യം സംരക്ഷിക്കുകയാണ്‌. ജനങ്ങളുടെ അഭിലാഷങ്ങളും സ്വപ്‌നങ്ങളും അവരുടെ വിവിധ പ്രസ്ഥാനങ്ങളിലൂടെയും സംഘടനകളിലൂടെയും പ്രകടിപ്പിക്കുകയും അവയെ ക്രോഡീകരിച്ച്‌ മൂർത്തരൂപം നൽകുകുയം ചെയ്യുന്ന കീഴ്‌വഴക്കം ജനാധിപത്യത്തിനു വേരോട്ടമുണ്ടായിട്ടുള്ള സമൂഹങ്ങളിലുണ്ട്‌. സ്വാതന്ത്ര്യം ലഭിച്ച്‌ അരനൂറ്റാണ്ട്‌ കഴിഞ്ഞിട്ടും ഇവിടെ ഇപ്പോഴും വിവിധ മേഖലകളിലെ പ്രമാണിമാരാണ്‌ കാര്യങ്ങൾ തീരുമാനിക്കുന്നത്‌. അതുകൊണ്ടാണ്‌ നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ലംഘിക്കാൻ അവർ നടത്തുന്ന സ്ഥാപനങ്ങൾ ധൈര്യപ്പെടുന്നത്‌. മറിച്ച്‌ അമേരിക്കയിലെയോ യൂറോപ്പിലെയോ സ്വകാര്യ സർവകലാശാലകളും മറ്റും അതു ചെയ്യാൻ ധൈര്യപ്പെടുന്നില്ല.

ഉദാഹരണമായി, കറുത്തവർഗ്ഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും സ്‌ത്രീ നീതി ഉറപ്പാക്കുന്നതിനും (എന്തിന്‌, സ്വവർഗ്ഗരതിക്കാർക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിൽപോലും) അമേരിക്കൻ സർവ്വകലാശാലകൾ പ്രകടിപ്പിച്ചുവരുന്ന അതിശ്രദ്ധ, ഇത്തരത്തിൽ പ്രകടിതമായ പൗരസമൂഹപ്രതിപത്തികളോടുള്ള പ്രതികരണമാണ്‌. അവിടെ അധ്യാപക നിയമനത്തിൽ 10% കറുത്തവരായിരിക്കണമെന്ന്‌ നിയമമൊന്നുമില്ല. പക്ഷേ, �ഞങ്ങൾ അവസരസമത്വം പാലിക്കുന്ന സ്ഥാപനമാണ്‌� എന്ന്‌ അവകാശപ്പെടാൻ സർവ്വകലാശാലകൾ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ സ്‌ത്രീ സമത്വത്തിന്റെ കാര്യത്തിലും അവരതനുസരിച്ച്‌ സ്വയം മാറുന്നു.

ഇത്തരം സ്വകാര്യ സർവ്വകലാശാലകൾക്ക്‌ സർക്കാർ സഹായം നൽകുന്നുണ്ടോ?

നേരിട്ട്‌ സഹായം നൽകാനുള്ള ബാധ്യത സർക്കാരിനില്ല. പക്ഷേ റിസർച്ച്‌ ഗ്രാന്റുകൾ വഴിയും സ്‌പെഷ്യൽ പ്രോജക്‌ടുകൾക്കുവേണ്ടിയും നല്ലൊരു സംഖ്യ സർക്കാർ നൽകാറുണ്ട്‌. കൂടാതെ ധനാഢ്യരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ഫൗണ്ടേഷനുകളുടെയും ഉദാരമായ സംഭാവനകൾ അവയ്‌ക്ക്‌ കിട്ടും. ഏതാനും വർഷംമുമ്പ്‌ ഇതേപ്പറ്റി പഠിച്ച ജസ്റ്റിസ്‌ പുന്നയ്യകമ്മീഷൻ കണ്ടെത്തിയത്‌ അമേരിക്കയിൽപ്പോലും ഒരു വിദ്യാർത്ഥിക്കുവേണ്ടി പ്രതിവർഷം ചെലവാക്കുന്ന തുകയുടെ പരമാവധി 30-40% മാത്രമാണ്‌ അയാളിൽനിന്ന്‌ ഫീസായി ഈടാക്കുന്നത്‌ എന്നാണ്‌. ബാക്കി മറ്റുവിധത്തിൽ സമാഹരിക്കുകയാണ്‌. അതാണ്‌ മാനേജ്‌മെന്റ്‌ നേരിടുന്ന പ്രധാന വെല്ലുവിളി.

യൂറോപ്പിലാണെങ്കിൽ, ഫ്രാൻസ്‌, ജർമ്മനി മുതലായ രാജ്യങ്ങളിൽ ഉന്നത വിദ്യാഭ്യാസം മിക്കവാറും സൗജന്യമാണ്‌. സകലചെലവും സ്റ്റേറ്റ്‌ വഹിക്കുന്നു. ആസ്‌ത്രേലിയയിൽ ഫീസ്‌ ഉണ്ട്‌. ഉയർന്നതുമാണ്‌. പക്ഷേ, രൊക്കം കൊടുക്കേണ്ട. പഠിച്ചുപാസ്സായി, പണികിട്ടി, ശമ്പളം ഒരു നിശ്ചിത പരിധിക്കു മുകളിലാകുമ്പോൾ ഗഡുക്കളായി മടക്കി കൊടുത്താൽ മതി.

മുതലാളിത്ത രാജ്യങ്ങളിൽ ഇങ്ങനെ ചെയ്യുന്നതിന്റെ പൊരുൾ എന്താണ്‌?

നേരത്തെ പറഞ്ഞില്ലേ, ഉത്‌പാദനം ഏറ്റവും കാര്യക്ഷമമാകണമെങ്കിൽ ഏറ്റവും മികച്ച സാങ്കേതിക വൈദഗ്‌ധ്യം ലഭ്യമാകണം. അതിന്‌ ഏറ്റവും അർഹരായ ചെറുപ്പക്കാരെ കണ്ടെത്തി അവർക്ക്‌ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകിയേ പറ്റൂ. അതിൽ ഈ മിടുക്കരുടെ സാമ്പത്തികശേഷി ഒരു പ്രശ്‌നമാകാനേ പാടില്ല. നാടും നാഷണാലിറ്റിയും പ്രശ്‌നമാകാൻ പാടില്ല. അതുകൊണ്ടാണ്‌ അവർ ലോകമെങ്ങുമുള്ള സമർത്ഥരായ വിദ്യാർത്ഥികളെ സ്‌കോളർഷിപ്പ്‌ നൽകി ആകർഷിക്കാൻ ശ്രമിക്കുന്നത്‌. അത്‌ ഉത്‌പാദന വ്യവസ്ഥയുടെ, സമൂഹത്തിന്റെ, ആവശ്യമാണ്‌. തീർച്ചയായും അതുകൊണ്ട്‌ ഈ സമർത്ഥർക്ക്‌ നല്ലനല്ല അവസരങ്ങൾ കിട്ടുന്നു. സാമ്പത്തിക ലാഭവും ഉണ്ടാകും. പക്ഷേ അതിനേക്കാൾ പ്രധാനമായി അവർ കാണുന്നത്‌ സമൂഹത്തിനു കിട്ടുന്ന മെച്ചമാണ്‌.

അമേരിക്കയിൽ മുതലാളിത്ത വ്യവസ്ഥിതി ഇങ്ങനെ ഒരു ദീർഘകാല വിശാല വീക്ഷണം പുലർത്തുമ്പോൾ നമ്മുടെ അംബാനി-ബിർളാ പ്രഭൃതികളും വിദ്യാഭ്യാസക്കച്ചവടക്കാരും അവർക്ക്‌ കൂട്ടുനിൽക്കുന്ന രാഷ്‌ട്രീയക്കാരും താൽക്കാലിക ലാഭം നോക്കി ഉന്നതവിദ്യാഭ്യാസത്തെ ഒരു ചരക്കായും അതിനപേക്ഷിക്കുന്ന വിദ്യാർത്ഥികളെ ആവശ്യക്കാരുമായി മാത്രമാണ്‌ കാണുന്നത്‌. ഇത്‌ ജനാധിപത്യമല്ല. ഉദ്‌ബുദ്ധമായ മുതലാളിത്തം പോലുമല്ല. എന്നാലും പണക്കാരുടെ കുട്ടികളിൽ നിന്ന്‌ ഉയർന്ന ഫീസ്‌ വാങ്ങി അവർക്കുവേണ്ടി പ്രൊഫഷണൽ കോളേജുകൾ നടത്തുന്നതിൽ എന്താണ്‌ തെറ്റ്‌?

തെറ്റ്‌ ഇതുതന്നെ. വിദ്യാഭ്യാസത്തെ സമൂഹത്തിന്റെ മൊത്തം മേൽഗതിക്കുള്ള ഉപാധിയായി കാണുന്നതിനു പകരം അതിനെ വ്യക്തിഗതമായ മഹത്വാകാംക്ഷ (ambition) പൂർത്തീകരിക്കാനുള്ള മാർഗ്ഗമായി ചുരുക്കിക്കാണുന്നു. എണ്ണത്തിൽ കുറഞ്ഞ കുറേ ഉദ്യോഗങ്ങൾക്കുവേണ്ടിയുള്ള കടിപിടിയും, അതിനുള്ള യോഗ്യത നൽകുന്ന സർട്ടിഫിക്കറ്റുകളും മാത്രമേ ആ കാഴ്‌ചപ്പാടിൽ പ്രതിഫലിക്കുന്നുള്ളൂ. ആ ഉദ്യോഗങ്ങൾ നേടുന്നതിനുള്ള മത്സരത്തിൽ ധനാഢ്യരുടെ മക്കൾക്ക്‌ മുൻതൂക്കം നൽകാനായിട്ടാണ്‌ അവർ സ്വാശ്രയ കോളേജുകൾക്കായി വാദിക്കുന്നത്‌. ഒരർത്ഥത്തിൽ അത്‌ ധനാഢ്യർക്കുള്ള സംവരണസീറ്റുകളാണ്‌. വൻതുക നിക്ഷേപവും കനത്തഫീസും കൊടുക്കാൻ കഴിവുള്ളവർക്കുള്ള സംവരണം. ഇന്ന്‌ കേരളത്തിൽ എഞ്ചിനീയറിങ്ങിനെങ്കിലും ഇത്തരക്കാർക്കുള്ള സംവരണ സീറ്റുകളാണ്‌ ദുർബല വിഭാഗങ്ങൾക്കും ഓപ്പൺ മെറിറ്റുകാർക്കുമുള്ള ക്വാട്ടയേക്കാൾ കൂടുതൽ. അതിലെന്താ തെറ്റ്‌? കാശുള്ളവർ പഠിക്കട്ടെ. അതോടൊപ്പം അത്രയുംതന്നെ ഫ്രീ സീറ്റും ഉണ്ടാകുന്നുണ്ടല്ലോ?

ഏറ്റവും മിടുക്കരായിട്ടുള്ളവർക്ക്‌ അവസരം നിഷേധിച്ചുകൊണ്ട്‌ അവരേക്കാൾ റാങ്ക്‌ കുറവുള്ളവർക്ക്‌, പണശേഷിയുടെ പേരിൽ സീറ്റ്‌ നൽകുന്നു എന്നതിലെ സാമൂഹിക നീതി നിഷേധം നമ്മെ ലജ്ജിപ്പിക്കുന്നില്ലേ? അതുമാത്രവുമല്ല, വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കാണെന്നും, അതിന്റെ വ്യക്തിഗത പ്രയോജനമാണ്‌ സാമൂഹിക പ്രസക്തിയേക്കാൾ വലുതെന്നും അംഗീകരിച്ചാൽ അതോടൊപ്പം മറ്റുചില മൂല്യങ്ങളും കടന്നുവരും. ഞാനെന്റെ കാശുകൊടുത്താണ്‌ ഡോക്‌ടറായത്‌, അല്ലെങ്കിൽ എഞ്ചിനീയറായത്‌. ആ കാശ്‌ മുതലാക്കാനായി എന്തും ചെയ്യാൻ എനിക്കവകാശമുണ്ട്‌. എനിക്ക്‌ സമൂഹത്തോട്‌ ഒരു ബാദ്ധ്യതയുമില്ല. എന്നൊക്കെയുള്ള വാദത്തിന്‌ മറുപടി ഇല്ലാതാകും. അതുശരിയല്ലേ? വൻതുക മുടക്കി ഡോക്‌ടറാകുന്നയാൾക്ക്‌ അതിനനുസരിച്ചുള്ള വരുമാനം പ്രതീക്ഷിക്കാനുള്ള അവകാശമില്ലേ?

അതേ. അതുതന്നെയാണ്‌ പ്രശ്‌നം. ആരുടെ ആവശ്യമാണ്‌ ഇയാൾ ഡോക്‌ടറാവുക എന്നത്‌? സമൂഹത്തിന്‌ ഡോക്‌ടർമാരെ ആവശ്യമുണ്ട്‌. എഞ്ചിനീയർമാരെ ആവശ്യമുണ്ട്‌. ആവശ്യമനുസരിച്ചുള്ള ഡോക്‌ടർമാരേയും എഞ്ചിനീയർമാരേയും പരിശീലിപ്പിച്ചെടുക്കുക എന്നത്‌ സമൂഹത്തിന്റെ താല്‌പര്യമാണ്‌, ഉത്തരവാദിത്തമാണ്‌. അതൊരു സാമൂഹിക മുതൽമുടക്കാണ്‌. സ്വകാര്യ മുതൽമുടക്കല്ല, ആവരുത്‌. അത്തരം വിദ്യാഭ്യാസം നേടാൻ ഏറ്റവും അനുയോജ്യരായവർ തന്നെ അതിന്‌ തെരഞ്ഞെടുക്കപ്പെടുകയും വേണം.

അത്രയുംപേരെ സമൂഹം പഠിപ്പിച്ചോട്ടെ. അതിനുപുറമേ, കാശുമുടക്കാൻ തയ്യാറുള്ള കുറേപ്പേരെക്കൂടി പഠിപ്പിക്കുന്നതിലെന്താ കുഴപ്പം? അതിനല്ലേ സ്വാശ്രയ കോളേജുകൾ?

ഒന്നാമത്തെ കാര്യം, ഒരു സ്വാശ്രയകോളേജും തികഞ്ഞ അർത്ഥത്തിൽ സ്വാശ്രയമല്ലാ എന്നതാണ്‌. സമൂഹത്തിന്റെ പൊതുസ്വത്തായ ഒരുപാട്‌ സൗകര്യങ്ങളെ ആശ്രയിച്ചാണ്‌ അവയുടെ നിലനിൽപ്പ്‌. അധ്യാപകരുടെ ശമ്പളമോ കെട്ടിടം കെട്ടാനുള്ള പണമോ പിരിച്ചെടുക്കുന്നുണ്ടാകാം. പക്ഷേ ഇവ ശൂന്യതയിലല്ലല്ലോ നിലനിൽക്കുന്നത്‌. എത്രയെത്ര സർക്കാർ വകുപ്പുകളുടെ, സാമൂഹിക സ്ഥാപനങ്ങളുടെ, പൊതുസേവനങ്ങളുടെ താങ്ങിലും തണലിലുമാണ്‌ അവ നിലനിൽക്കുന്നത്‌! അതൊക്കെ മറന്ന്‌ �ഞാൻ പഠിച്ചതിന്റെ വില കൊടുത്തുകഴിഞ്ഞു; എനിക്കിനി ആരോടും കടപ്പാടില്ല� എന്ന മനോഭാവം ആരിലും വളരാൻ അനുവദിക്കരുത്‌, അതപകടമാണ്‌, സമൂഹവിരുദ്ധമാണ്‌. മാത്രവുമല്ല, സമൂഹത്തിന്‌ വിദ്യാഭ്യാസത്തെപ്പറ്റി സമഗ്രമായ ഒരു കാഴ്‌ചപ്പാടുണ്ടാകണം. നമുക്ക്‌ എഞ്ചിനീയർമാരും ഡോക്‌ടർമാരും മാത്രം പോരാ. ശാസ്‌ത്രജ്ഞരും, അധ്യാപകരും, പണ്‌ഡിതരും, കലാ-സാഹിത്യ വിചക്ഷണരും, വിദഗ്‌ധതൊഴിലാളികളും, അവിദഗ്‌ധതൊഴിലാളികളും, സേവന രംഗത്ത്‌ പ്രവർത്തിക്കുന്നവരും ഒക്കെവേണം. ഇവർക്കൊക്കെ എങ്ങനെയാണ്‌ തൊഴിലുണ്ടാവുക? അവിദഗ്‌ധതൊഴിലാളിക്കും വിദഗ്‌ധതൊഴിലാളിക്കും തൊഴിലവസരം ഉണ്ടാകണമെങ്കിൽ കൃഷി, വ്യവസായം മുതലായ മേഖലകൾ വികസിക്കുകയും അവിടെ കൂടുതൽ ആളുകളെ ആവശ്യമാകുകയും ചെയ്യണം. കൃഷി വികസിക്കണമെങ്കിൽ കൃഷിയുടെ ഉത്‌പാദനക്ഷമത കൂടണം. പുതിയ കൃഷി രീതികൾ പ്രചരിപ്പിക്കണം. വെള്ളം-വളം-കീടനിയന്ത്രണം മുതലായവ കാര്യക്ഷമമാക്കണം. കാർഷികോത്‌പന്നങ്ങൾക്ക്‌ നല്ല വിലകിട്ടണം. അവ അങ്ങനെതന്നെ വിൽക്കുന്നതിനുപകരം അവയിൽനിന്ന്‌ മൂല്യവർധനയുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയണം. ഉദാഹരണമായി റബ്ബർ പാലായോ ഷീറ്റായോ വിൽക്കുന്നതിനുപകരം ഹവായ്‌ചെരുപ്പോ, റബർ മെത്തയോ, ടയറോ ഒക്കെ ഇവിടെത്തന്നെ ഉണ്ടാക്കാം. തേങ്ങ കൊപ്രയായി കയറ്റി അയക്കുന്നതിനുപകരം ആട്ടി എണ്ണയാക്കി, സോപ്പ്‌, ഷാംപു തുടങ്ങിയ വിലകൂടിയ ചരക്കുകളാക്കി മാറ്റാം. തേങ്ങ ഉപയോഗിച്ചുള്ള അനേകം സാധനങ്ങൾ തായ്‌ലണ്ടിലും മറ്റും ഉണ്ടാക്കുന്നുണ്ടത്രേ. നമുക്കാണെങ്കിൽ തേങ്ങാവെള്ളം സംസ്‌കരിച്ച്‌ കുപ്പിയിലാക്കി കോളയ്‌ക്കു പകരം ഉപയോഗിക്കാൻപോലും കഴിയുന്നില്ല. നമ്മുടെ സുഗന്ധദ്രവ്യങ്ങൾ കയറ്റുമതി ചെയ്യുന്നതിനെക്കാൾ എത്രയോ ലാഭകരമാണത്രേ അവയിൽനിന്നുള്ള സത്ത്‌ വേർതിരിച്ചെടുത്ത്‌ കയറ്റി അയക്കുന്നത്‌. അങ്ങനെ എത്രയെത്ര കാര്യങ്ങൾ!

ഇതൊക്കെ ഇവിടെത്തന്നെ ചെയ്യുമ്പോൾ ഇവിടെ വ്യവസായ വികസനം ഉണ്ടാകും. കൂടുതൽപേർക്ക്‌ ഇവിടെ തൊഴിൽ കിട്ടും. പക്ഷേ ഇതിനൊക്കെയുള്ള വൈദഗ്‌ധ്യം വേണ്ടേ? അവിടെയാണ്‌ എഞ്ചിനീയറിങ്ങിന്റേയും ശാസ്‌ത്രഗവേഷണത്തിന്റേയും പ്രസക്തി. പ്രഗത്ഭരായ മെക്കാനിക്കൽ എഞ്ചിനീയർമാരും കെമിക്കൽ എഞ്ചിനീയർമാരും അതിപ്രഗത്ഭരായ ശാസ്‌ത്രജ്ഞരും ഉണ്ടെങ്കിലേ ഇതിനാവശ്യമുള്ള വൈദഗ്‌ധ്യം ഇവിടെ വികസിപ്പിച്ചെടുക്കാൻ കഴിയൂ. അവരുടെ എണ്ണമല്ലാ ഗുണമേന്മയാണ്‌ പ്രധാനം. ഗവേഷണബുദ്ധിയോടെ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കാൻ കഴിയുന്ന അതിവിശിഷ്‌ടമായ ചെറിയൊരു സംഘം, ആ വൈദഗ്‌ധ്യം ഉപയോഗിച്ച്‌ ഫാക്‌ടറികൾ പണിയാനും, പ്രവർത്തിപ്പിക്കാനും കഴിയുന്ന രണ്ടാംനിര, അവിടെ പണിയെടുക്കുന്ന മൂന്നാംനിര... അങ്ങനെയാണ്‌ സാങ്കേതിക വിദഗ്‌ധരുടെ സൈന്യം വളരുന്നത്‌. വ്യവസായം നടത്താൻ സാങ്കേതികവിദഗ്‌ധർ മാത്രം പോരല്ലോ. സാമ്പത്തികം, മാനേജ്‌മെന്റ്‌, മാനുഷിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നവർ, അവർക്കുവേണ്ട മറ്റു സേവനങ്ങൾ നൽകുന്നവർ... അങ്ങനെയങ്ങനെയാണ്‌ പത്താംക്ലാസ്സുവരെ പഠിച്ചവർക്കും പണി കിട്ടുന്നത്‌.

അതിനാണ്‌ ഉന്നതവിദ്യാഭ്യാസം. അതിനാണ്‌ ഈ മേഖലകളിൽ സവിശേഷമായ കഴിവുള്ളവരെ കണ്ടെത്തി അവർക്ക്‌ സമൂഹത്തിനു നൽകാനാവുന്നതായ ഏറ്റവുംമികച്ച വിദ്യാഭ്യാസം നൽകുന്നത്‌. അവരാണ്‌ നാടിന്റെ ഉപ്പ്‌. അവരിലൂടെയാണ്‌ ബാക്കിയുള്ളവരും രക്ഷപ്പെടേണ്ടത്‌. അതിനുപകരം കുറേപ്പേരെ ഡിമാണ്ടനുസരിച്ച്‌ കമ്പ്യൂട്ടറോ, നഴ്‌സിങ്ങോ പഠിപ്പിച്ച്‌ കയറ്റി അയയ്‌ക്കലാണ്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നത്‌ സമൂഹവിരുദ്ധമായ കാഴ്‌ചപ്പാടാണ്‌. എത്രപേരെ കയറ്റി അയക്കും? പതിനായിരം? അമ്പതിനായിരം? ഒരു ലക്ഷം? ഓരോവർഷവും അഞ്ചുലക്ഷത്തിലേറെയാണ്‌ പത്താംക്ലാസ്സ്‌ പരീക്ഷയെഴുതുന്നത്‌ എന്നറിയുക. ഇവരെയൊക്കെ കയറ്റി അയക്കാൻ കഴിയുമോ? എങ്ങോട്ട്‌? എത്രകാലം? അതു നടക്കുന്ന കാര്യമല്ലല്ലോ. അല്ലായിരിക്കാം. പക്ഷേ സാധിക്കുന്നവരൊക്കെ പൊയ്‌ക്കോട്ടെ. എന്തിനാ അതിനു തടസ്സം നിൽക്കുന്നത്‌?

"വിദ്യകൊണ്ട്‌ രക്ഷനേടുക" എന്ന ഗുരുദേവവചനത്തിന്റെ പുതിയ വ്യാഖ്യാനമായിരിക്കും അത്‌. വിദ്യ നേടി എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നും രക്ഷപ്പെടുക എന്ന്‌ അല്ലേ? അത്ര അഭിശപ്‌തമായ നാടാണോ ഇത്‌? വീട്ടിലുണ്ടെങ്കിലേ വിരുന്നു ചോറും കിട്ടൂ എന്നതും ഓർമ്മവേണം. നാട്ടിൽ ഗതിയില്ലാത്തതുകൊണ്ടാകരുത്‌ നാം വിദേശത്തു പോകുന്നത്‌. എങ്കിലേ അവിടെ നമുക്ക്‌ വില കാണൂ. (ഗൾഫ്‌ നാടുകളിൽ സായിപ്പിനും നമുക്കും കിട്ടുന്ന പരിഗണനയിലെ വ്യത്യാസം നോക്കൂ). പോകുന്നവർ പോകട്ടെ. അതു നല്ലതുമാണ്‌. അവർ വിദേശത്തൊക്കെ പോയി പലതും പഠിച്ചുവരട്ടെ. പക്ഷേ പോകാനാഗ്രഹമില്ലാത്തവർക്ക്‌ നേരാംവണ്ണം കഴിയുവാനുള്ള വക ഇവിടെ ഉണ്ടാക്കുക എന്നതായിരിക്കണം സമൂഹത്തിന്റെ ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പായിരിക്കണം വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യം. അതിനു വിഘാതമായ, അതിനെ മാറ്റിമറിക്കുന്ന, സ്വകാര്യ ലക്ഷ്യങ്ങൾ അനുവദിച്ചുകൂടാ. അത്‌ സമൂഹ താല്‌പര്യങ്ങൾക്ക്‌ വിരുദ്ധമാകും.

കംപ്യൂട്ടർ വിദ്യാഭ്യാസത്തിന്‌ അമിതമായ ഗ്ലാമർ നൽകുന്നതും, നല്ല മെക്കാനിക്കുകളോ കെമിസ്റ്റുകളോ, ഫിസിക്‌സുകാരോ, സാമൂഹ്യശാസ്‌ത്രജ്ഞരോ, സാമ്പത്തിക വിദഗ്‌ധരോ, കലാ-സാഹിത്യ പ്രവർത്തകരോ ഒക്കെ ആകേണ്ടവർ രണ്ടാംകിട കംപ്യൂട്ടർ പ്രവർത്തകരായി നാടുവിടുന്നതും സമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്‌ക്ക്‌ അപകടം തന്നെയാണ്‌.

എന്തേ രണ്ടാംകിട കംപ്യൂട്ടർ പ്രവർത്തകർ എന്നു പറഞ്ഞത്‌? നമുക്ക്‌ അവരെ ഒന്നാംകിടക്കാർ തന്നെയാക്കി കയറ്റി അയച്ച്‌ അവർ അയയ്‌ക്കുന്ന പണംകൊണ്ട്‌ ഈ നാടിന്റെ വികസനം സാധ്യമാക്കരുതോ?

എല്ലാവർക്കും എല്ലാം ചെയ്യാൻ പറ്റില്ലല്ലോ. ഓരോരുത്തർക്കും ചില സ്വാഭാവിക വാസനകളും കഴിവുകളും കാണും. അവയെ കണ്ടറിഞ്ഞ്‌ വളർത്തിയെടുക്കുകയാണ്‌ ഒരു സമൂഹത്തിന്റെ വിജയരഹസ്യം. ഏകദേശം 24000 കുട്ടികളാണ്‌ ഓരോ വർഷവും ഇവിടെ എഞ്ചിനീയറിംഗ്‌ എൻട്രൻസ്‌ പരീക്ഷ എഴുതുന്നത്‌. കഴിഞ്ഞ ചില വർഷങ്ങളിലെ പരീക്ഷകളുടെ മാർക്ക്‌ പരിശോധിക്കുമ്പോൾ കാണുന്നത്‌ ഇവരിൽ കഷ്‌ടിച്ച്‌ 5000 പേർക്കുമാത്രമേ എൻട്രൻസ്‌ പരീക്ഷയിലെ കണക്ക്‌ പേപ്പറിന്‌ 10% മാർക്ക്‌ എങ്കിലും കിട്ടുന്നുള്ളൂ എന്നാണ്‌. 5% മാർക്ക്‌ എങ്കിലും കിട്ടിയവർ 10,000. എഞ്ചിനീയർമാരാകാൻ മോഹിക്കുന്നവർക്കെല്ലാം അതിനുള്ള വാസന ഉണ്ടാകണമെന്നില്ല. എഞ്ചിനീയറിങ്ങിനായാലും കമ്പ്യൂട്ടറിനായാലും ഗണിതത്തിലുള്ള അഭിരുചി ഒരു പ്രധാന ഘടകമാണ്‌. അതായത്‌ ഓരോ വർഷവും കഷ്‌ടിച്ച്‌ 5000 കുട്ടികൾ മാത്രമേ (അതുതന്നെ സംശയം!) യഥാർത്ഥത്തിൽ ഈ മേഖലയിൽ അഭിരുചിയുള്ളവരായി എത്തുന്നുള്ളൂ. ഇപ്പോൾത്തന്നെ എഞ്ചിനീയറിംഗിന്‌ പതിനായിരത്തോളം സീറ്റ്‌ കേരളത്തിൽ ലഭ്യമാണ്‌. പിന്നെ എന്തിനാണ്‌ ഇവിടെ പുതിയ കോളേജുകൾ ?

ഡിമാണ്ട്‌ ഉണ്ടല്ലോ. പിന്നെന്താ തുടങ്ങിയാൽ?

എന്തിനാണ്‌ ഡിമാണ്ട്‌? സീറ്റിനാണോ ഡിമാണ്ട്‌, അതോ എഞ്ചിനീയർമാർക്കാണോ?

സീറ്റിനു ഡിമാണ്ടുണ്ടല്ലോ?

ശരിയാണ്‌. എങ്ങനെയാണ്‌ ആ ഡിമാണ്ട്‌ ഉണ്ടായത്‌? അതൊരു കച്ചവടതന്ത്രമല്ലേ? മറ്റൊരു മേഖലയിലും തൊഴിൽ സാദ്ധ്യത ഇല്ലെന്നും ഐ.ടി. മേഖലയിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും വൻപ്രചരണം നടക്കുകയാണിവിടെ. ഇതുകേട്ടു വിശ്വസിച്ചാണ്‌ ശാസ്‌ത്രത്തിലും സാഹിത്യത്തിലും മാനവിക വിഷയങ്ങളിലും വാസനയുള്ള കുട്ടികൾപോലും അതൊക്കെക്കളഞ്ഞ്‌ കംപ്യൂട്ടർ എഞ്ചിനീയർമാരാകാൻ വെമ്പുന്നത്‌. തങ്ങൾക്കതിനുള്ള വാസനയുണ്ടോ, ഗണിതാഭിരുചിയുണ്ടോ എന്നുപോലും അവർ നോക്കുന്നില്ല. രക്ഷിതാക്കളും ശ്രദ്ധിക്കുന്നില്ല.

ഏതായാലും നമ്മുടെ വിദ്യാസമ്പന്നരായ യുവാക്കൾ തൊഴിലില്ലാത്തവരായി അലയുന്നു. എന്നാൽ പിന്നെ അവരെ തൊഴിൽ സാധ്യതയുള്ള എഞ്ചീനീയർമാരാക്കി മാറ്റരുതോ?

എഞ്ചിനീയറിങ്‌ ബിരുദധാരികൾ താരതമ്യേന എണ്ണത്തിൽ കുറവായതുകൊണ്ടാണ്‌ അവരുടെയിടയിൽ തൊഴിലില്ലായ്‌മ കുറവായിരിക്കുന്നത്‌. എന്നിട്ടും 2000 മാർച്ചിലെ കണക്കനുസരിച്ച്‌ 9635 എഞ്ചിനീയറിങ്‌ ബിരുദധാരികൾ തൊഴിലില്ലാത്തവരായി രെജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. കഷ്ടിച്ച്‌ 4000 സീറ്റുകൾ മാത്രം കേരളത്തിൽ എഞ്ചിനീയറിങ്ങിന്‌ ഉണ്ടായിരുന്ന സമയത്ത്‌ പ്രവേശനം നേടി പാസ്സായിവന്നവരാണിവർ. സീറ്റ്‌ പതിനായിരവും ഇരുപതിനായിരവും ഒക്കെയാവുമ്പോൾ തൊഴിലില്ലാത്ത എഞ്ചിനീയർമാരുടെ എണ്ണം പലമടങ്ങായിപ്പെരുകുമെന്നുള്ളതിൽ സംശയമില്ല. എഴുപതുകളിൽ അത്തരമൊരു സ്ഥിതിവിശേഷം കേരളത്തിലുണ്ടായിരുന്നു. സെക്കൻഡ്‌ ചാൻസിൽ പ്രീ ഡിഗ്രി പാസായവർക്കുപോലും അന്ന്‌ എഞ്ചിനീയറിങ്ങിനു പ്രവേശനം കിട്ടിയിരുന്നു. പിന്നീട്‌ ഗൾഫ്‌ ബൂം വന്നപ്പോഴാണ്‌ വീണ്ടും എഞ്ചിനീയറിങ്ങിനു പ്രിയമേറിയത്‌. ഇപ്പോൾ വീണ്ടും എഞ്ചിനീയറിങ്‌ ബിരുദധാരികളുടെയിടയിലെ തൊഴിലില്ലായ്‌മ പെരുകുകയാണ്‌. വിദേശവിപണികളെ ആശ്രയിച്ച്‌ കോഴ്‌സുകൾ നടത്തുന്നതിലെ അപകടമാണിത്‌. ഇക്കൊല്ലം ഐ.ടി. രംഗത്ത്‌ ക്യാംപസ്‌ റിക്രൂട്ട്‌മെന്റ്‌ കുറവായിരുന്നു. ജോലിയുണ്ടായിരുന്നവരിൽത്തന്നെ അനേകം പേരെ പിരിച്ചുവിടുകയും ചെയ്‌തു. അതിന്റെ പ്രതിഫലനമെന്നവണ്ണം ഇക്കൊല്ലത്തെ റാങ്കുകാരിൽ പലരും കംപ്യൂട്ടർ-ഐ.ടി. ബ്രാഞ്ചുകൾവെടിഞ്ഞ്‌ ഇലക്‌ട്രോണിക്‌സിലേയ്‌ക്കു തിരിഞ്ഞെന്നാണ്‌ പത്രവാർത്ത. ഇലക്‌ട്രോണികസ്‌ രംഗത്ത്‌ ഇത്രയധികം തൊഴിലവസരമുണ്ടെന്നാരു പറഞ്ഞു?

ഇതൊക്കെ വിപണി വ്യവസ്ഥയുടെ ഭാഗമല്ലേ? ഏതെങ്കിലും രംഗത്ത്‌ ഡിമാണ്ടു കൂടുമ്പോൾ ആളുകൾ ആ രംഗത്തേയ്‌ക്കു തിരിയും. ഡിമാണ്ടു കുറയുമ്പോൾ മറ്റു രംഗങ്ങളിലേയ്‌ക്കു മാറും. ഇതിലെന്തിത്ര പരിഭ്രമിക്കാൻ?

വളരെ ശരി. ഇതാണ്‌ വിപണിവ്യവസ്ഥയുടെ രീതി. പക്ഷേ മൂലധനവും ഉത്‌പാദനവും ഡിമാണ്ടനുസരിച്ച്‌ മാറുന്നതുപോലാണോ നമ്മുടെ കുട്ടികളുടെ ഭാവികൊണ്ടു കളിക്കുന്നത്‌? ഏറ്റവും മിടുക്കരായ വിദ്യാർഥികളുടെ ഭാവിയാണ്‌ ഇതുകൊണ്ടു തുലയുന്നത്‌. കഷ്ടപ്പെട്ടു പഠിച്ചു റാങ്കും വാങ്ങി പ്രൊഫഷണൽ ബിരുദവും നേടി പണിയില്ലാതെ വീട്ടിലിരിക്കേണ്ടിവരുന്നവരുടെ വിഷമം ആരറിയാൻ? ആർക്കാണിതുകൊണ്ടു ഗുണം? വിദ്യാഭ്യാസം കച്ചവടമാക്കുന്നവർക്കുമാത്രം. ഇന്ന്‌ ഐ.ടി. ക്കു ഡിമാണ്ടുണ്ടായതുകൊണ്ട്‌ അവർ എഞ്ചിനീയറിങ്‌ കോളേജ്‌ തുടങ്ങുന്നു. നാളെ മറ്റെന്തെങ്കിലും മേഖലയ്‌ക്ക്‌ കൂടുതൽ ഡിമാണ്ട്‌ ഉണ്ടായാൽ അവർ അങ്ങോട്ടു മാറും. പഠിപ്പിച്ചുവിട്ട കുട്ടികളോ? ഇവിടെ സ്വാശ്രയാടിസ്ഥാനത്തിൽ നടത്തിയ പല "ആധുനിക" കോഴ്‌സുകളിലും വൻ ഫീസുകൊടുത്തു പഠിച്ചു പുറത്തിറങ്ങിയ കുട്ടികളുടെ കാര്യം ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?

അതുകൊണ്ട്‌, വിദ്യാഭ്യാസരംഗം കച്ചവടാടിസ്ഥാനത്തിലല്ല നടത്തേണ്ടത്‌ എന്ന്‌ കൂടുതൽ തെളിയുകയാണ്‌. സമൂഹതാത്‌പര്യമനുസരിച്ചുള്ള ആസൂത്രണത്തിനു വിധേയമായിരിക്കണം വിദ്യാഭ്യാസ വികസനം. ഐ.ടി. രംഗത്ത്‌ അത്രയേറെ തൊഴിലവസരങ്ങൾ ഇല്ലാ എന്നാണോ പറയുന്നത്‌?

അല്ല. കുറെയേറെ തൊഴിലവസരങ്ങൾ ഉണ്ട്‌. ഇനിയും ഉണ്ടാകും. പക്ഷേ അതെല്ലാം കംപ്യൂട്ടർ എഞ്ചിനീയർമാർ ചെയ്യേണ്ട പണിയല്ല. ഡാറ്റാ എൻട്രി, വേഡ്‌ പ്രോസസ്സിംഗ്‌, ഡി.ടി.പി., സ്‌പ്രെഡ്‌ ഷീറ്റ്‌, പാക്കേജുകൾ ഉപയോഗിക്കൽ ഇങ്ങനെ പ്രാഥമിക ശേഷികൾ മാത്രം ആവശ്യമുള്ളവയാണ്‌ ബഹുഭൂരിപക്ഷം തൊഴിലുകളും. അതിന്‌ പ്ലസ്‌ ടു തലത്തിൽ VHSE യുടെ ഭാഗമായി കംപ്യൂട്ടർ പഠിപ്പിച്ചാൽ മതിയാകും. സോഫ്‌റ്റ്‌വെയർ രംഗത്ത്‌ ഒന്നാംകിടക്കാരെ മാത്രമേ വേണ്ടൂ. രണ്ടാംകിടക്കാരെ ഈയാംപാറ്റകളെപ്പോലെ ഉണ്ടാക്കി വിട്ടിട്ടു യാതൊരു കാര്യവുമില്ല. എന്തൊക്കെപ്പറഞ്ഞാലും ഇപ്പോൾ ഒരുപാട്‌ ചെറുപ്പക്കാർ ജീവിക്കുന്നത്‌ കംപ്യൂട്ടർ രംഗത്താണ്‌?

ശരിയാണ്‌. പക്ഷേ, എന്താണവർ ചെയ്യുന്നത്‌? ഒരുപാടുപേർ ചെയ്യുന്നത്‌ കംപ്യൂട്ടർ കച്ചവടമാണ്‌. സർവീസിങ്‌ കാര്യമായൊന്നുമില്ല. കേടായ ഭാഗം മാറ്റി പുതിയത്‌ ഫിറ്റ്‌ ചെയ്യുക അത്ര തന്നെ. പിന്നെ, വലിയൊരു ഭാഗം ആളുകൾ കംപ്യൂട്ടർ പഠിപ്പിച്ചാണ്‌ ജീവിക്കുന്നത്‌. ഇതിന്റെ നല്ലൊരുഭാഗം തട്ടിപ്പാണ്‌. ഒരു സൗകര്യവുമില്ലാത്ത-ആവശ്യത്തിനു മെഷീനോ, പുതിയ സോഫ്‌ട്‌ വെയറോ ഒന്നുമില്ലാത്ത-ഷോപ്പുകളിൽ ഒരു പ്രയോജനവുമില്ലാത്ത കുറേ വിഷയങ്ങൾ അവർ പഠിപ്പിക്കുന്നു. ഇപ്പോൾ �കംപ്യൂട്ടർ പഠിക്കുകയാണ്‌� എന്നുപറയാൻ വേണ്ടിമാത്രം, ആ രംഗത്ത്‌ ഒരു അഭിരുചിയുമില്ലാത്ത ലക്ഷക്കണക്കിന്‌ കുട്ടികൾ വൻ ഫീസും കൊടുത്ത്‌ പഠിക്കുന്നു. ഇതൊരു വലിയ ഗൂഢാലോചനയാണ്‌. ടൈപ്പ്‌റൈറ്റിംഗ്‌ പഠിപ്പിക്കുന്നതിനുപോലും സിലബസും ലൈസൻസും ഏർപ്പെടുത്തുന്ന സർക്കാർ ഈ മേച്ചിൽപ്പുറം തുറന്നിട്ടിരിക്കുകയാണ്‌. പാവപ്പെട്ട കുട്ടികളുടെ ഗതികേടിനെയാണ്‌ കംപ്യൂട്ടർ വിദ്യാഭ്യാസ കച്ചവടക്കാർ ഇവിടെ ചൂഷണം ചെയ്യുന്നത്‌. സർക്കാരും അതിനു കൂട്ടുനിൽക്കുകയാണ്‌. എതിരു പറഞ്ഞാൽ പിന്തിരിപ്പനായിപ്പോകുമോ എന്നു ഭയന്ന്‌ പലരും മിണ്ടാതിരിക്കുകയാണ്‌.

കംപ്യൂട്ടർ വിദ്യാഭ്യാസം വേണ്ടാ എന്നാണോ?

അല്ലേയല്ല. കംപ്യൂട്ടർ വിദ്യാഭ്യാസം കച്ചവടവൽക്കരിച്ചതിന്റെ, കയറൂരി വിട്ടതിന്റെ, ദുഷ്‌ഫലമാണ്‌ മേൽ സൂചിപ്പിച്ചത്‌. കംപ്യൂട്ടർ സാക്ഷരത സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെ തുടങ്ങാം. ആദ്യം പത്താംക്ലാസ്സുകാർക്ക്‌ കംപ്യൂട്ടർ പരിചയപ്പെടുത്താം. ക്രമേണ താഴോട്ടുള്ള ക്ലാസ്സുകളിലെല്ലാം കംപ്യൂട്ടർ ഒരു പഠനവിഷയമാക്കാം.

പ്ലസ്‌ ടൂ തലത്തിൽ കംപ്യൂട്ടർ വിദ്യാഭ്യാസം തന്നെ, മുന്നേ സൂചിപ്പിച്ച സിലബസ്‌ അനുസരിച്ച്‌ നൽകാം. അതോടൊപ്പം ഗണിതം ഐച്ഛികമായെടുത്തവർക്ക്‌ സോഫ്‌ട്‌ വെയർ പരിശീലനവും നൽകാം. അതിനേക്കാൾ ഉയർന്ന സംഗതികൾക്കു മാത്രമേ ഡിഗ്രിതല കോഴ്‌സുകൾ ആവശ്യമുള്ളൂ. അവിടെ ഗുണമേന്മയ്‌ക്കായിരിക്കണം ഊന്നൽ. ഏറ്റവും വൈദഗ്‌ധ്യമേറിയ സോഫ്‌ട്‌ വെയർ പണികൾക്കും ഹാർഡ്‌ വെയർ ജോലികൾക്കും മാത്രമേ കംപ്യൂട്ടർ എഞ്ചിനീയർമാരെ ആവശ്യമുള്ളൂ. അവിടേയും ശരിക്കും അഭിരുചി ഉള്ളവരെ തെരഞ്ഞെടുത്ത്‌ അവർക്ക്‌ ഏറ്റവും മെച്ചപ്പെട്ട പരിശീലനം നൽകുകയാണ്‌ വേണ്ടത്‌. എന്നിട്ടവരെല്ലാം അമേരിക്കയ്‌ക്ക്‌ പറക്കില്ലേ?

കുറേപ്പേർ പറക്കുമായിരിക്കും. അവർ പോകട്ടെ. അവരിൽ ചിലർ മടങ്ങിവരാനും ഇടയുണ്ട്‌. പക്ഷേ പോകാനാഗ്രഹിക്കാത്തവരും അവരുടെ കൂട്ടത്തിൽ ഉണ്ടാകില്ലേ? അവരാണ്‌ നമ്മുടെ പ്രതീക്ഷ. അവരുടെ പ്രയത്‌നഫലമായാണ്‌ ഇവിടെ സോഫ്‌ട്‌ വെയർ വ്യവസായം പച്ചപിടിക്കേണ്ടത്‌. ബഹുരാഷ്‌ട്ര കുത്തകകളുടെ കാരുണ്യത്തിലല്ലാതെ നമ്മുടെ നിയന്ത്രണത്തിലുള്ള, നമ്മുടെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സോഫ്‌ട്‌ വെയർ ഇൻഡസ്‌ട്രി.

അങ്ങനെയൊന്നുണ്ടോ ?

തീർച്ചയായും. ഓപ്പൺ സോഴ്‌സ്‌ കോഡ്‌, ഫ്രീ സോഫ്‌ട്‌ വെയർ എന്നൊക്കെ കേട്ടിട്ടില്ലേ? വിദേശത്തുപോലും അവയ്‌ക്കു പ്രചാരം കൂടിക്കൂടി വരികയാണ്‌. ഐ.ടി.യുടെ ഒരു ഗുണം അത്‌ പലവിധ സാദ്ധ്യതകളും തുറന്നുതരുന്നു എന്നതാണ്‌. തെരഞ്ഞെടുക്കാനുള്ള ബുദ്ധിയും വിവേകവും നമുക്കുണ്ടാകണം എന്നുമാത്രം. ബുദ്ധിയുള്ളവർ ഇപ്പോഴും ധാരാളമുണ്ട്‌. പക്ഷേ വിവേകമാണ്‌ ഇല്ലാത്തത്‌. ഐ.ടി.യിലൂടെ നമ്മുടെ ഉല്‌പാദന-വിതരണ-സേവന രംഗങ്ങൾ കൂടുതൽ കാര്യക്ഷമമായാൽ മാത്രമേ അത്‌ നമ്മുടെ സാമ്പത്തിക വളർച്ചയ്‌ക്ക്‌ ഉതകൂ. അല്ലെങ്കിൽ ഹ്രസ്വകാലത്തേയ്‌ക്ക്‌ കുറേ കയറ്റുമതിപ്പണം നേടിത്തരുമായിരിക്കും എന്നതിനപ്പുറം അതുകൊണ്ട്‌ സ്ഥായിയായ ഗുണമുണ്ടാകാൻ പോകുന്നില്ല.

ഐ.ടി. രംഗത്ത്‌ ഈയിടെയുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിലാണോ ഈ പറയുന്നത്‌?

അതല്ല. ഈ തിരിച്ചടി താമസിയാതെ മാറിയേക്കാം. വീണ്ടും ഐ.ടി. ക്കാർക്ക്‌ ഡിമാണ്ട്‌ കൂടിയെന്നുമിരിക്കാം. അതൊക്കെ വന്നുംപോയുമിരിക്കും. അതല്ല പ്രശ്‌നം. ആളെക്കയറ്റുമതി ചെയ്യുന്ന നയം ഒരിക്കലും സ്ഥിരമായി വച്ചുനടത്താൻ പറ്റില്ലാ എന്നതാണ്‌ അനുഭവം. ഐ.ടി. സാമ്പത്തിക വികസനത്തിന്റെ അവിഭാജ്യഘടകമാകണമെങ്കിൽ അത്‌ ഉത്‌പാദന-സേവനമേഖലകളുമായി ഉദ്‌ഗ്രഥിതമാകണം. എങ്കിലേ നമ്മുടെ വ്യവസായങ്ങൾ കൂടുതൽ കാര്യക്ഷമമാകൂ. നമ്മുടെ പൊതുഭരണവും സേവനങ്ങളും മെച്ചപ്പെടൂ. വിദ്യാഭ്യാസം ആധുനികവൽക്കരിക്കപ്പെടൂ. ജീവിതഗുണനിലവാരം ഉയരൂ. ഇതാണ്‌ യഥാർത്ഥത്തിൽ ഐ.ടി. ചെയ്യേണ്ടത്‌. അതിനുപകരം ഐ.ടി. വിദഗ്‌ധരെ ഉത്‌പാദിപ്പിച്ചു കയറ്റുമതി ചെയ്‌ത്‌ അവരയയ്‌ക്കുന്ന ഡോളർ വീതിച്ചെടുത്ത്‌ നമുക്ക്‌ സുഭിക്ഷമായി കഴിയാം എന്നത്‌ വ്യാമോഹമാണ്‌. അങ്ങനെ ഒരു രാജ്യത്തിനും സ്ഥായിയായ പുരോഗതി ഉണ്ടാക്കാൻ കഴിയില്ല. വ്യവസായവൽക്കരണത്തിനാവശ്യമായ മൂലധനം സ്വരൂപിക്കാൻ അതു സഹായകമാകാം.

മെഡിക്കൽ കോഴ്‌സുകൾക്ക്‌ ഏതാണ്ട്‌ സ്ഥായിയായ ഡിമാണ്ടുണ്ടല്ലോ. ഡോക്ടർമാർക്ക്‌ ക്ഷാമവുമുണ്ട്‌. പിന്നെ മെഡിക്കൽ കോളേജ്‌ തുടങ്ങുന്നതിനോടെന്താ എതിർപ്പ്‌?

ഡോക്ടർമാർക്ക്‌ ക്ഷാമം ഉള്ളത്‌ ഗ്രാമപ്രദേശങ്ങളിലാണ്‌. അതിനു പല കാരണങ്ങളുമുണ്ട്‌. സർക്കാർ സർവീസിലെ ഒഴിവുകൾ സമയത്തിനു നികത്താത്തതാണ്‌ പ്രധാന കാരണം. ബോണ്ട്‌ കർശനമാക്കുക, പി.ജി.പ്രവേശനത്തിന്‌ റൂറൽ സർവീസ്‌ നിർബന്ധിതമാക്കുക, ഗ്രാമീണ സ്‌കൂളുകളിൽ പഠിച്ചുവന്നവർക്ക്‌ ക്വാട്ട നിശ്ചയിക്കുക, വയനാട്‌-അട്ടപ്പാടി-ഇടുക്കി മുതലായ പ്രദേശങ്ങളിലെ പഞ്ചായത്തുകൾക്ക്‌ മെഡിക്കൽ വിദ്യാർഥികളെ സ്‌പോൺസർ ചെയ്യാൻ അനുവാദം നൽകുക.... എന്നിങ്ങനെ പല നിർദേശങ്ങളും പരിഗണിക്കാവുന്നതാണ്‌. ഏതായാലും ലക്ഷക്കണക്കിനു രൂപ മുടക്കി സ്വാശ്രയ മെഡിക്കൽ ബിരുദം നേടുന്നവർ പിന്നാക്കപ്രദേശങ്ങളിൽ സേവനത്തിനു തയ്യാറാകുമെന്നു വിശ്വസിക്കാൻ പ്രയാസമാണ്‌.

കേരളത്തിൽ IMA മെമ്പർമാരായ 22000 ഡോക്ടർമാരുണ്ടെന്നാണ്‌ പറയുന്നത്‌. ആയൂർവേദ, ഹോമിയോ ഡോക്ടർമാരെക്കൂടി കണക്കിലെടുത്താൽ ഏതാണ്ട്‌ 800 ജനങ്ങൾക്ക്‌ ഒരു ഡോക്ടർവീതം ഉണ്ടാകും. ഇത്‌ വികസിത രാജ്യങ്ങളിലുള്ളതിനോടു തുല്യമാണ്‌.അമേരിക്കയിൽ ഇപ്പോൾത്തന്നെ ഡോക്ടർമാർ ആവശ്യത്തിൽ കൂടുതലാകയാൽ മെഡിക്കൽ കോളേജിൽ സീറ്റ്‌ ഒഴിച്ചിടാനായി സർക്കാർ അങ്ങോട്ടു കാശുകൊടുക്കുന്നതായി റിപ്പോർട്ടുണ്ട്‌. ഇവിടെയും ആവശ്യത്തിലധികം ഡോക്ടർമാരായാൽ അനാരോഗ്യകരമായ മത്സരവും നിലവാരക്കുറവും ഉണ്ടാകും. മെഡിക്കൽ വിദ്യാഭ്യാസം കമ്പോളതത്ത്വങ്ങൾക്ക്‌ അടിയറവയ്‌ക്കുന്നതിന്റെ അപകടമാണതും.

പക്ഷേ ഇപ്പോഴും ഡോക്ടർമാർക്ക്‌ വലിയ ഡിമാണ്ടാണല്ലോ. വൻ ശമ്പളവും കിട്ടുന്നുണ്ട്‌?

സൂപ്പർ സ്‌പെഷ്യാലിറ്റി മേഖലയിൽ അതു ശരിയാണ്‌. പക്ഷേ അവിടെയും ഡിമാണ്ട്‌-സപ്ലൈ ബലങ്ങളുടെ വടംവലി തുടങ്ങിയിട്ടുണ്ട്‌. ഹൃദ്രോഗ ചികിത്സയ്‌ക്ക്‌ ആകർഷകങ്ങളായ സൗജന്യങ്ങളും മറ്റും ചില പത്രങ്ങളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചതിന്റെ പിന്നിലുള്ള കമ്പോളതന്ത്രങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. അതേ സമയം എം.ബി.ബി.എസ്സ്‌. ബിരുദധാരികൾ തുച്ഛമായ വേതനത്തിന്‌ അടിമപ്പണി ചെയ്യേണ്ടിവരുന്നുമുണ്ട്‌. സംസ്ഥാന എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ 2395 എം.ബി.ബി.എസ്‌. കാർ പേര്‌ രെജിസ്റ്റർ ചെയ്‌ത്‌ കാത്തിരിക്കുകയാണ്‌.

വിദ്യാർഥിയുടെയോ രക്ഷിതാവിന്റെയോ ഭാഗത്തുനിന്നു നോക്കിയാൽ, ഇതല്ലാതെ അവരെന്തു ചെയ്യും? ജോലി കിട്ടാൻ താരതമ്യേന സാധ്യത കൂടുതലുള്ള മേഖലകളിലേക്കു തിരിയുക സ്വാഭാവികമല്ലേ?

കേരളത്തിൽ തൊഴിലെടുക്കാൻ കഴിയുന്നവരുടെ എണ്ണം ഒന്നരക്കോടിവരും. തൊഴിലെടുക്കുന്നവർ സംഘടിത-അസംഘടിത മേഖലകളിലായി ഒരു കോടിയിലേറെയാണ്‌. (110-120 ലക്ഷം വരും). അവരിൽ ഒരു ശതമാനം പോലും വരില്ല എഞ്ചിനീയർമാരും ഡോക്ടർമാരും ചേർന്നാൽ. ശാസ്‌ത്ര-സാമൂഹ്യശാസ്‌ത്ര രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ ഇതിന്റെ പല ഇരട്ടി വരും. അതിനാൽ എഞ്ചിനീയറിങ്‌, മെഡിക്കൽ കോഴ്‌സുകൾക്ക്‌ ഇന്നു നൽകുന്ന പ്രാധാന്യം അവയുടെ സാമൂഹ്യ പ്രാധാന്യത്തെക്കാൾ എത്രയോ കൂടുതലാണ്‌.

മെഡിസിനും എഞ്ചിനീയറിങ്ങിനും മാത്രമേ ഡിമാണ്ടുള്ളൂ എന്നത്‌ ഈ വിദ്യാഭ്യാസ കച്ചവടക്കാരുടെ പ്രചാരണമാണ്‌. ഏത്‌ എഞ്ചിനീയറെക്കാളും ശമ്പളം വാങ്ങുന്നത്‌ ഫൈനാൻസ്‌ മാനേജർമാരാണ്‌. എല്ലാ കമ്പനികളുടെയും തലപ്പത്ത്‌ സാമ്പത്തിക വിദഗ്‌ധരാണ്‌. ഡോക്ടർമാരെക്കാൾ ഫീസുവാങ്ങുന്ന വക്കീലുമാരെത്രയോ ഉണ്ട്‌. സർവീസിലാണെങ്കിൽ എല്ലാ പ്രൊഫഷണലുകളുടെയും മേലാവിൽ IAS കാരാണ്‌. ഇവരുടെയെല്ലാം മുകളിൽ രാഷ്‌ട്രീയക്കാരും ബിസ്സിനസുകാരുമാണ്‌.

പണവും പദവിയും മാത്രമല്ല ലക്ഷ്യമെങ്കിൽ, അറിവിന്റെ എല്ലാ മേഖലകളിലും വിജ്ഞാന സമ്പാദനവും അധ്യാപനവും ഇന്നും സമൂഹത്തിന്റെ അംഗീകാരമുള്ള ജീവിതവൃത്തിയാണ്‌. യഥാർഥ വിജ്ഞാനകുതുകികളല്ലാത്തവർ കടന്നുചെന്ന്‌ അവയെ മലിനമാക്കിയിരിക്കുന്നു എന്നതാണവിടത്തെ പ്രശ്‌നം. പത്താം ക്ലാസ്‌ കഴിഞ്ഞെത്തുന്ന മിടുക്കരിൽനിന്ന്‌ സാമൂഹിക ശാസ്‌ത്രങ്ങൾ, ഭൗതികശാസ്‌ത്രങ്ങൾ, ഗണിതം, ഭാഷ, കലകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ യഥാർഥമായ താത്‌പര്യവും വാസനയുമുള്ളവരെ തെരഞ്ഞുപിടിച്ച്‌ അതതു മേഖലകളിലേക്ക്‌ ആകർഷിച്ചാൽ മാത്രമേ ആ മേഖലകൾ രക്ഷപ്പെടൂ. സമൂഹത്തിന്‌ ആ മേഖലകളിൽ നിന്ന്‌ ലഭിക്കേണ്ട സേവനങ്ങൾ കിട്ടൂ. ഇന്ന്‌ നാം അതു പ്രതീക്ഷിക്കുന്നുപോലുമില്ല.

ഉദാഹരണത്തിന്‌ : ഇന്ന്‌ കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം തേടി, ആരെങ്കിലും നമ്മുടെ സർവകലാശാലകളിലെ സാമ്പത്തിക ശാസ്‌ത്രജ്ഞരിലേക്ക്‌ ഉറ്റു നോക്കുന്നുണ്ടോ? അതിനു പരിഹാരം നിർദേശിക്കുന്നതും IAS കാരാണ്‌. വ്യവസായവത്‌കരണത്തിനും, എന്തിന്‌ ഐ.ടി. വിപ്ലവത്തിനും, സാംസ്‌കാരിക നയരൂപീകരണത്തിനുമെല്ലാം ചുക്കാൻ പിടിക്കുന്നത്‌ ഉദ്യോഗസ്ഥരാണ്‌. എവിടെ നമ്മുടെ അക്കാദമിക സമൂഹം? കേരളത്തിലെ വർധിച്ചുവരുന്ന കൂട്ട ആത്മഹത്യകളെപ്പറ്റി, കുടുംബത്തിനകത്തെ കൊലപാതകങ്ങളെപ്പറ്റി എന്തേ നമ്മുടെ സോഷ്യോളജി വകുപ്പുകൾ പഠിക്കാത്തത്‌? ഇതിനൊക്കെ പരിഹാരം നിർദേശിക്കാനല്ലെങ്കിൽ പിന്നെന്തിനാണ്‌ ഈ വക പഠനങ്ങൾ?

ഉന്നതവിദ്യാഭ്യാസത്തിൽനിന്ന്‌ എന്തു പ്രതീക്ഷിക്കണം എന്നറിയാത്തതുകൊണ്ടാണ്‌ നാം ആ മേഖലയോടു കണക്കു ചോദിക്കാത്തത്‌. അങ്ങനെയൊരു രീതിവന്നാൽ ആ മേഖലകളുടെ പ്രാധാന്യം സമൂഹത്തിനു ബോധ്യപ്പെടും. കൂടുതൽ മിടുക്കർക്ക്‌ ആ മേഖലകൾ ആകർഷണീയമായി മാറും. ഇപ്പോൾ അങ്ങോട്ടു തിരിയേണ്ടവർ, സമൂഹത്തിന്റെ ജീവത്‌പ്രശ്‌നങ്ങൾക്കു പരിഹാരം തേടാനും നൽകാനും കഴിയേണ്ടവർ, എഞ്ചിനീയർമാരും ഡോക്ടർമാരും ആകാൻ ഉഴറിനടക്കുകയാണ്‌. എഞ്ചിനീയറിങ്ങിനും എം.ബി.ബി.എസിനും പ്രവേശനം കിട്ടാത്തതിന്റെ ഇച്ഛാഭംഗത്തോടും വൈരാഗ്യത്തോടുംകൂടി സയൻസും, കൃഷിയും, ആയൂർവേദവും, ഹോമിയോപ്പതിയും പഠിക്കുന്നവരിൽനിന്നാണ്‌ നമ്മുടെ നാളത്തെ അധ്യാപകരും ശാസ്‌ത്രജ്ഞരും ഒക്കെ ഉണ്ടാകാൻ പോകുന്നത്‌ എന്നത്‌ ഒരു ദേശീയദുരന്തമാണ്‌. ഒരുപക്ഷേ അതാണ്‌ ഈ എഞ്ചിനീയറിങ്‌-എം.ബി.ബി.എസ്‌. ഭ്രാന്തിന്റെ ഏറ്റവും വലിയ അപകടം. ശാസ്‌ത്ര-മാനവിക വിഷയങ്ങൾ പഠിക്കുമ്പോൾ കൂടുതൽ റിസ്‌ക്‌ (ജോലി കിട്ടാതിരുന്നേക്കാം എന്ന ഭയം) ഇല്ലേ?

തീർച്ചയായും ഉണ്ട്‌. ആ റിസ്‌ക്‌ കുറയ്‌ക്കുന്നതിനുള്ള നടപടികൾ സമൂഹം എടുക്കേണ്ടതുണ്ട്‌. ഉദാഹരണമായി സ്‌കോളർഷിപ്പുകൾ. ഏതു വിജ്ഞാനമേഖലയിലായാലും യഥാർഥ ജിജ്ഞാസയും വൈഭവവും പ്രദർശിപ്പക്കുന്ന വിദ്യാവ്യസനികൾക്ക്‌ അല്ലലും അലട്ടുമില്ലാതെ തങ്ങളുടെ വിദ്യാസപര്യ നിർബാധം തുടരുന്നതിനുള്ള ഉപാധിയാകണം സ്‌കോളർഷിപ്പുകൾ. അവരുടെ തുടർസേവനം പ്രയോജനപ്പെടുത്തുന്നതിനുള്ള കരിയർ പ്ലാനുകളും ഇതോടൊപ്പം ഉണ്ടാകണം. അതിനുപകരമായി ഏറ്റവും മികച്ച ബൗദ്ധികസേവനം അവരിൽനിന്നു പ്രതീക്ഷിക്കാനുള്ള അവകാശവും സമൂഹത്തിനുണ്ടാകണം.

ഇത്തരമൊരു സമീപനം തന്നെ അസാധ്യമാക്കുന്നു എന്നതാണ്‌ വിദ്യാഭ്യാസത്തിന്റെ കച്ചവടവത്‌കരണം കൊണ്ടുള്ള അപകടം.

അതൊക്കെ ഇരിക്കട്ടെ. ഇപ്പോൾ കൂണുപോലെ പൊട്ടിമുളയ്‌ക്കുന്ന എഞ്ചിനീയറിങ്‌-എം.സി.എ.-മെഡിക്കൽ കോളേജുകൾക്ക്‌ എന്താണു സംഭവിക്കാൻ പോകുന്നത്‌?

വാളെടുത്തവൻ വാളാൽ എന്നു പറയുംപോലെ, കമ്പോളതത്ത്വങ്ങളനുസരിച്ചു തുടങ്ങുന്ന സ്ഥാപനങ്ങൾക്ക്‌ കമ്പോളം അനുശാസിക്കുന്ന വിധിതന്നെ വരും. വിദ്യാഭ്യാസപരമായി നിലനിൽപ്പുള്ളവയ്‌ക്കേ ആത്യന്തികമായി നിലനിൽപ്പുള്ളൂ. അല്ലാത്തവ പൂട്ടും. പക്ഷേ അതോടൊപ്പം പതിനായിരക്കണക്കിന്‌ നിർദോഷികളായ കുട്ടികളുടെ ഭാവിയും തകരും. പരിയാരം മെഡിക്കൽ കോളേജിന്റെ ഇന്നത്തെ അവസ്ഥയിൽ നിന്ന്‌ നാം പഠിക്കേണ്ട പാഠമതാണ്‌. പണ്ട്‌ ആലപ്പുഴ എസ്‌.ഡി. മെഡിക്കൽ കോളേജ്‌ സ്വകാര്യ ഏജൻസി താറുമാറാക്കിയപ്പോൾ സർക്കാർ ഏറ്റെടുക്കേണ്ടിവന്നു. പരിയാരത്ത്‌ തുപ്പാനും വിഴുങ്ങാനും വയ്യാത്ത അവസ്ഥയിലാണിപ്പോൾ. കൊച്ചിയിൽ കാണാൻ പോകുന്ന പൂരവും വ്യത്യസ്‌തമായേക്കില്ല. വിവിധ സർക്കാർ ഏജൻസികൾ തുടങ്ങിവെച്ച എഞ്ചിനീയറിങ്‌ കോളേജുകളുടെ കഥയും ഇതുതന്നെയാകാനേ തരമുള്ളൂ. AICTE യും IMC യും അനുശാസിക്കുന്നതുപോലെ ഈ സ്ഥാപനങ്ങൾ നടത്തുന്നത്‌ ഒരിക്കലും ലാഭകരമാവില്ല. സ്വകാര്യ ഏജൻസികൾ ലാഭമുണ്ടാക്കുന്നത്‌ പലവിധ കള്ളത്തരങ്ങൾ കാണിച്ചോ അമിതമായ പിരിവുകൾ നടത്തിയോ ആണ്‌. കുറച്ചു സ്വകാര്യ സ്ഥാപനങ്ങൾ തികച്ചും ധർമസ്ഥാപനങ്ങളായും നടക്കുന്നുണ്ട്‌. അവയെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കയും മറ്റുള്ളവയെ നിഷ്‌കരുണം നിഷ്‌കാസനം ചെയ്‌കയുമാണ്‌ സർക്കാർ ചെയ്യേണ്ടത്‌.

അതിനുപകരം, ചോദിക്കുന്നവർക്കൊക്കെ NOC കൊടുക്കുക എന്നത്‌ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ്‌.

ഏതു തരത്തിലുള്ള കള്ളത്തരങ്ങളാണ്‌ ഇവർ കാണിക്കുന്നത്‌?

ഒന്നാമത്‌ ആവശ്യത്തിന്‌ സ്റ്റാഫിനെ നിയമിക്കാതിരിക്കുക. AICTE നിബന്ധന അനുസരിച്ച്‌ അധ്യാപക-വിദ്യാർഥി അനുപാതം 1:10 ആകണം. ഏതാണ്ടത്രതന്നെ അനധ്യാപകരും വേണം. ഒരിടത്തും ഇതുണ്ടാവില്ല. പലയിടത്തും AICTE പരിശോധന വരുമ്പോൾ ആളുകളെ വാടകയ്‌ക്കെടുത്ത്‌ ഹാജരാക്കുകയാണ്‌ പതിവ്‌. (ഈയിടെ പരിയാരം മെഡിക്കൽ കോളേജിൽ സർക്കാർതന്നെ ഈ വിദ്യ പ്രയോഗിച്ചതായി റിപ്പോർട്ട്‌ ഉണ്ടായിരുന്നു. മറ്റു മെഡിക്കൽ കോളേജുകളിൽനിന്ന്‌ താത്‌കാലിക അടിസ്ഥാനത്തിൽ കടമെടുത്തതാണെന്നു മാത്രം!)

ഉള്ള സ്റ്റാഫിനുപോലും AICTE നിഷ്‌കർഷിക്കുന്ന സേവന-വേതന വ്യവസ്ഥകൾ നടപ്പാക്കാതെ ദിവസക്കൂലിയും മാസക്കൂലിയും നൽകുക എന്നതാണ്‌ മറ്റൊരു രീതി. പെൻഷനായ കുറച്ച്‌ അധ്യാപകരും ബാക്കിയെല്ലാം താത്‌കാലികമായി നിയമിച്ച തുടക്കക്കാരും എന്നതാണ്‌ പലയിടത്തെയും സ്ഥിതി. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ നട്ടെല്ല്‌ പരിചയ സമ്പന്നരായ മിഡിൽ ഓർഡർ (അസിസ്റ്റന്റ്‌ പ്രൊഫസർ-റീഡർ) നിരയാണ്‌. ഇവരുടെ അഭാവത്തിൽ അധ്യാപനത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുന്നു. പ്രോജക്ട്‌ ഗൈഡ്‌ ചെയ്യാൻ ആരുമില്ലാത്തതുകൊണ്ട്‌ സീനിയർ വിദ്യാർഥികളെ വ്യവസായത്തിലേക്ക്‌ തുറന്നുവിടുകയാണ്‌ പലയിടത്തും. അത്‌ പൂർണമായും വിദ്യാർഥികളുടെ (രക്ഷാകർത്താക്കളുടെയും) തലവേദനയായി മാറുന്നു. പിടിപാടുള്ളവർ സ്വാധീനം ഉപയോഗിച്ച്‌ എന്തെങ്കിലും തരപ്പെടുത്തുന്നു. അല്ലാത്തവരുടേത്‌ വഴിപാടായി മാറുന്നു.

NRI ക്വാട്ടയിൽ ബാക്കിവരുന്ന സീറ്റുകൾ (മിക്കയിടത്തും ഇതു നിറയാറില്ല) പെയ്‌മെന്റ്‌ സീറ്റുകളാക്കി മാനേജ്‌മെന്റുതന്നെ കച്ചവടം നടത്തുകയാണ്‌ തമിഴ്‌നാട്ടിലും മറ്റും വ്യാപകമായി നടക്കുന്ന ഒരു അഴിമതി. ഇതിന്‌ സർക്കാരിന്റെ ഒത്താശയും കിട്ടുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളിലെ ന്യൂനപക്ഷക്വാട്ട സീറ്റുകളിലും ആരെയാണ്‌ എങ്ങനെയാണ്‌ പ്രവേശിപ്പിക്കുന്നതെന്ന്‌ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാർ വേണ്ടവിധത്തിൽ അന്വേഷിക്കാതിരുന്നാൽ ഈ തിരിമറിതന്നെ അവിടെയും നടക്കും.

ഇതൊക്കെ മാനേജ്‌മെന്റിന്റെ ഇഷ്ടത്തിനു വിട്ടിട്ടുള്ള ക്വാട്ടയല്ലേ?

അല്ലേയല്ല. നിലവിലുള്ള സുപ്രീം കോടതി വിധികൾ പ്രകാരം മാനേജ്‌മെന്റിന്‌ വിദ്യാർഥി പ്രവേശനത്തിന്റെ കാര്യത്തിൽ യാതൊരു വിവേചനാധികാരവും പാടില്ല. ഏതു ക്വാട്ടയായാലും പൊതു പ്രവേശനപ്പരീക്ഷയിലെ റാങ്ക്‌ അനുസരിച്ചു മാത്രമേ പ്രവേശനം നൽകാവൂ. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിൽ ആ വിഭാഗത്തിൽപ്പെട്ടവർക്ക്‌ പാതി സീറ്റു നൽകാമെന്നു മാത്രം.ശരിക്കു പറഞ്ഞാൽ കേരളത്തിലെ എയ്‌ഡഡ്‌ സ്വകാര്യ എഞ്ചിനീയറിങ്‌ കോളേജുകളിലെ മാനേജ്‌മെന്റ്‌ ക്വാട്ടയിൽ (15%) പോലും ഈ വിധത്തിൽ എൻട്രൻസ്‌ പരീക്ഷയിലെ റാങ്കനുസരിച്ച്‌ പ്രവേശനം നൽകണമെന്നാണ്‌ വിധി.

അങ്ങനെയല്ലല്ലൊ നടക്കുന്നത്‌?

അതാണു പറഞ്ഞത്‌; ഈ സീറ്റുകൾ കച്ചവടമാക്കാൻ സർക്കാർ കൂട്ടുനിൽക്കുകയാണെന്ന്‌.

ആർക്കെങ്കിലും കോടതിയിൽ പോകരുതോ?

പോകാമല്ലോ. എൻട്രൻസിനപേക്ഷിക്കുമ്പോൾ �എനിക്ക്‌ മാനേജ്‌മെന്റ്‌ ക്വാട്ടയിലും പ്രവേശനപരിഗണന കിട്ടണം� എന്നു പറഞ്ഞ്‌ മാനേജർക്ക്‌ നോട്ടീസയച്ചാൽ പരിഗണിച്ചേ പറ്റൂ. അർഹതയുണ്ടായിട്ടും തന്നില്ലെങ്കിൽ കേസു കൊടുക്കാം. അതുപോലതന്നെയാണ്‌ നിക്ഷേപം സ്വീകരിക്കലും സർക്കാർ നിശ്ചയിച്ചതിനു പുറമേയുള്ള ഫീസു പിരിവും.

നിക്ഷേപം സ്വീകരിക്കാൻ സർക്കാർ സമ്മതിച്ചിട്ടുണ്ടല്ലോ?

അതു നിയമവിരുദ്ധമാണ്‌. IHRD, LBS എന്നീ സർക്കാർ ഏജൻസികൾ നടത്തുന്ന എഞ്ചിനീയറിങ്‌ കോളേജുകളെ മാത്രം ലക്ഷം രൂപ നിക്ഷേപം സ്വീകരിക്കാൻ അനുവദിച്ചുകൊണ്ട്‌ ഒരു സുപ്രീം കോടതി വിധിയുണ്ട്‌. അത്‌ അവർ 12500 രൂപ വാർഷിക ഫീസ്‌ പിരിച്ചിരുന്ന കാലത്താണ്‌. സർക്കാർ സ്ഥാപനമെന്ന നിലയിൽ പ്രത്യേക പരിഗണനയുമായിരുന്നു അത്‌. ഇതൊന്നും ഇപ്പോൾ തുടങ്ങുന്ന സ്വകാര്യ സ്വാശ്രയ കോളേജുകൾക്ക്‌ ബാധകമല്ല. അവർ ലക്ഷം രൂപ നിക്ഷേപം വാങ്ങുന്നത്‌ നിയമവിരുദ്ധം തന്നെയാണ്‌. ഇതൊക്കെ പറ്റില്ലെങ്കിൽ പിന്നെ അവരെങ്ങനെയാണ്‌ കോളേജ്‌ നടത്തുന്നത്‌? എന്തിനാണ്‌ നടത്തുന്നത്‌?

ശരിയായ ചോദ്യം! ഇതൊരു കച്ചവടമല്ല. ആക്കാൻ പാടില്ല. കച്ചവടാടിസ്ഥാനത്തിലല്ലാതെ ധർമസ്ഥാപനമെന്ന നിലയിൽ കോളേജുകൾ നടത്താൻ ആരെങ്കിലും മുന്നോട്ടു വരുന്നുണ്ടെങ്കിൽ നല്ലത്‌. അവരെ പ്രോത്സാഹിപ്പിക്കുക. അല്ലാത്തവരെ കെട്ടുകെട്ടിക്കുക. അപ്പോൾ എങ്ങനെയാണ്‌ വിദ്യാഭ്യാസത്തെ നോക്കിക്കാണേണ്ടത്‌?

ആത്യന്തികമായി നമ്മുടെ പ്രകൃതിവിഭവങ്ങളും വൈഭവങ്ങളും ഉപയോഗിച്ച്‌ ഇവിടെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞാൽ മാത്രമേ ഓരോവർഷവും പുറത്തിറങ്ങുന്ന അഞ്ചുലക്ഷത്തിലധികമുള്ള ചെറുപ്പക്കാർക്ക്‌ ഇവിടെ തൊഴിൽ നൽകാൻ കഴിയൂ. അതായിരിക്കണം നമ്മുടെ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാന തന്ത്രം. അതനുസരിച്ചായിരിക്കണം നമ്മുടെ വിദ്യാഭ്യാസ നയവും.

അത്ര കർശനവും കൃത്യതയുള്ളതുമായ ആസൂത്രണമൊക്കെ ഇക്കാലത്ത്‌ നടക്കുമോ? നമുക്കിഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ഇവിടുന്ന്‌ എത്രയോ പേർ അയൽസംസ്ഥാനങ്ങളിൽ പോയി കാശുകൊടുത്ത്‌ പഠിക്കുന്നു. എന്നാൽ പിന്നെ ആ കാശുമുടക്കി നമുക്കിവിടെത്തന്നെ സ്വാശ്രയ കോളേജുകൾ തുടങ്ങരുതോ? അതിലെന്താണ്‌ തെറ്റ്‌?

ഇതിനുമാത്രമല്ലല്ലോ പണം പുറത്തോട്ടൊഴുകുന്നത്‌. ഉപ്പുതൊട്ടു കർപ്പൂരംവരെയുള്ള ഒട്ടുമിക്ക സാധനങ്ങളും നാം വരുത്തുന്നത്‌ പുറത്തു നിന്നല്ലേ? ഓരോ വർഷവും 300 കോടി രൂപയുടെ സോപ്പുതന്നെ വരുത്തുന്നുണ്ട്‌. ഇതൊക്കെ ഇവിടെ ഉണ്ടാക്കിയാൽ നമ്മുടെ കുട്ടികൾക്ക്‌ തൊഴിൽ തേടി നാടുവിടേണ്ടിവരികയില്ല. സർക്കാരിന്റെ മുൻഗണന അതിനായിരിക്കണം.

വ്യക്തിപരമായി ആളുകൾ ചെയ്യുന്നതും സർക്കാരിന്റെ ഔദ്യോഗിക നയവും രണ്ടാണ്‌. അവയെ വേറിട്ടുതന്നെ കാണണം. രാജ്യത്തിന്റെ താല്‌പര്യത്തിന്‌ എന്താണ്‌ വേണ്ടത്‌ എന്നതിനെപ്പറ്റി ദീർഘവീക്ഷണത്തോടു കൂടിയതും സാമൂഹിക നീതിയിലൂന്നിയതുമായ ഒരു കാഴ്‌ചപ്പാട്‌ ആദ്യമായി വളർത്തിയെടുക്കണം. അതിന്റെ ആവശ്യകതയും മേന്മയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയാൽ മാത്രമേ അതിന്റെ ഭാഗമായി സ്വഭാഗധേയത്തേയും സമൂഹഭാഗധേയത്തേയും കൂട്ടിയിണക്കിക്കൊണ്ടുള്ള ജീവിതവീക്ഷണവും ഭാവിപരിപാടികളും കരുപ്പിടിപ്പിക്കാൻ അവർക്കു കഴിയൂ. ഇന്നിപ്പോൾ മുങ്ങാൻപോകുന്ന കപ്പലിനെപ്പോലെ �ഈ നാട്‌ ഏതായാലും നന്നാകാൻ പോകുന്നില്ല, നിങ്ങളുടെ കുട്ടികളെ എങ്ങനെയെങ്കിലും ഒരു ഐ.ടി. ഡിഗ്രിയുമായി ഇവിടന്ന്‌ കയറ്റി അയച്ച്‌ രക്ഷപ്പെടുത്തിക്കോളൂ� എന്ന സന്ദേശമാണ്‌ നമ്മുടെ സർക്കാരും ആസ്ഥാന വിദ്യാഭ്യാസ വിദഗ്‌ധരും ജനങ്ങൾക്കു നൽകുന്നത്‌. അപ്പോൾ, നേരത്തേ സൂചിപ്പിച്ചതുപോലെ ഐ.ടി. കോഴ്‌സുകൾക്കായുള്ള ഒരു നെട്ടോട്ടം ഉണ്ടാകുന്നതിലത്ഭുതം എന്തിന്‌?

അതിനു പകരം ഈ രാജ്യത്തിന്റെ പുരോഗതിയെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടും കർമ്മപരിപാടിയും അതിന്റെ അടിസ്ഥാനത്തിലുള്ള ശുഭ പ്രതീക്ഷയും ജനങ്ങൾക്കു പകരാനായാൽ ജനങ്ങൾ ആ ബൃഹദ്‌ ദർശനത്തിനനുരൂപമായ കാഴ്‌ചപ്പാടും മൂല്യങ്ങളും തങ്ങളുടെ ജീവിതത്തിലും വളർത്താൻ ശ്രമിക്കും.

എന്താണങ്ങനെയുള്ളൊരു കാഴ്‌ചപ്പാട്‌?

ആ ചോദ്യം ചോദിക്കേണ്ടിവരുന്നു എന്നതുതന്നെയാണ്‌ നമ്മുടെ ഗതികേട്‌. അത്തരം മൗലികമായ ചർച്ചകൾ നമ്മുടെ സാമൂഹിക-രാഷ്‌ട്രീയ-സാംസ്‌കാരിക മണ്‌ഡലങ്ങളിൽ നടക്കുന്നില്ല. പരിഷത്ത്‌ അത്തരമൊരു ബൃഹദ്‌ദർശനം വളർത്തിയെടുക്കാൻ ശ്രമിക്കുന്ന സംഘടനയാണ്‌. അതിനനുസരിച്ചുള്ള വിദ്യാഭ്യാസദർശനമാണ്‌ പരിഷത്ത്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌.

നേരത്തെ സൂചിപ്പിച്ചതുപോലെ സാമൂഹികനീതിയും സ്ഥായിത്വവുമാണ്‌ അതിന്റെ അടിസ്ഥാന തത്വങ്ങൾ. കേരളത്തിന്റെ പ്രകൃതിവിഭവങ്ങളും നമ്മുടെ ജനങ്ങളുടെ വൈഭവങ്ങളും അവയെ സംസ്‌കരിക്കുന്നതിന്റെ ആവശ്യവുമാണ്‌ അതിന്റെ ചാലകശക്തി. നമ്മുടെ വിഭവങ്ങളെ ഏറ്റവും മൂല്യവർദ്ധിതമാക്കി നമുക്കും മറ്റുള്ളവർക്കും ഉപയോഗയോഗ്യമായ ഉത്‌പന്നങ്ങളാക്കി മാറ്റുക എന്നതായിരിക്കും വ്യവസായവൽക്കരണത്തിന്റ ലക്ഷ്യം. അതിനാവശ്യമായ പ്രകൃതിവിഭവങ്ങളുടെ ലഭ്യത സ്ഥായിയായ രീതിയിൽ പരമാവധി വർദ്ധിപ്പിക്കുക എന്നതായിരിക്കും പ്രാഥമിക മേഖലയുടെ ധർമ്മം. ഈ ഉത്‌പാദന മേഖലയുടെ അടിത്തറയിൽ സാധ്യമായേടത്തോളം ഉയർന്ന ജീവിതഗുണ സൂചിക കൈവരിക്കുക എന്നതായിരിക്കും സേവനമേഖലയുടെ ദൗത്യം. ഈ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും അതിനനുരൂപമായ ജീവിതവീക്ഷണം രൂപീകരിക്കുന്നതിനും സഹായിക്കുക എന്നതായിരിക്കും വിദ്യാഭ്യാസ മേഖലയുടെ വെല്ലുവിളി.

ഈ കാഴ്‌ചപ്പാടിനനുസരിച്ച്‌ ഈ നാട്ടിൽ പിറക്കുന്ന ഓരോ കുഞ്ഞിനും ഒരു സ്ഥാനമുണ്ട്‌. ഒരു വെല്ലുവിളിയുണ്ട്‌. ഒരു ധർമ്മമുണ്ട്‌. ഇത്‌ ബോധ്യപ്പെടുത്തുകയും അതു നിർവ്വഹിക്കാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുയും ചെയ്യുക എന്നതാണ്‌ രാഷ്‌ട്രിയ സംവിധാനത്തിന്റെ ചുമതല. ഇതിൽ നിന്നുരുത്തിരിഞ്ഞുവരുന്ന ഒരു സംഗതി കാർഷിക-വ്യാവസായിക മേഖലകളിൽ പുതിയൊരു കാഴ്‌ചപ്പാടും ഉണർവ്വും ഉണ്ടാകാതെ വിദ്യാഭ്യാസ മേഖലയിൽ മാത്രം മാറ്റം വരുത്തിയതുകൊണ്ട്‌ ഒന്നുമാവില്ല എന്ന വസ്‌തുതയാണ്‌. ഒരർത്ഥത്തിൽ അത്‌ സമഗ്രതയുടെ സ്വഭാവം മാത്രമാണ്‌. ഒരു ഭാഗം മാത്രമായി പരിഷ്‌കരിക്കാനാവില്ല. അതേസമയം, കാർഷിക-വ്യാവസായിക രംഗങ്ങളിൽ മാറ്റമുണ്ടാകണമെങ്കിൽ സാമൂഹിക വീക്ഷണത്തിലും തൊഴിൽ സംസ്‌കാരത്തിലും വികസനത്തെ സംബന്ധിച്ച ദർശനത്തിലും മാറ്റമുണ്ടാകണമല്ലോ. അതിന്‌ വിദ്യാഭ്യാസം സഹായിക്കേണ്ടതുണ്ട്‌. അങ്ങനെ, വീണ്ടും പറയട്ടെ, സമഗ്രമായ ഒരു സമൂഹജീവിതദർശനത്തിന്റെ, വികസനദർശനത്തിന്റെ അടിസ്ഥാനത്തിലാവണം ഈ രംഗത്ത്‌ മാറ്റങ്ങൾക്കുവേണ്ടി ശ്രമിക്കുന്നത്‌.

ഇതൊക്കെ പറയാനെളുപ്പമാണ്‌. നടക്കുമോ?

സമൂഹത്തിൽ ഓരോരുത്തരും സ്വന്തം കാര്യം നോക്കി നടക്കുന്ന കാലത്തോളം, സമ്പന്നരുടെ കാര്യസാധ്യം ഉറപ്പിക്കുക എന്നത്‌ സർക്കാരിന്റെ നയമായിരിക്കുന്നിടത്തോളം അതു നടക്കില്ല. മറിച്ച്‌, എന്താവണം നമ്മുടെ ഭാവി എന്നതിനെപ്പറ്റി വ്യക്തമായ കാഴ്‌ചപ്പാടുണ്ടായാൽത്തന്നെ നല്ല തുടക്കമായി. ഒരു ജനതയുടെ കാഴ്‌ചപ്പാട്‌ ഏകോപിക്കുമ്പോൾ ഉണ്ടാവുന്ന അപ്രതിഹതമായ ഇച്ഛാശക്തി, അതിനുമാത്രമേ ഈ സ്വപ്‌നം സാക്ഷാത്‌കരിക്കുവാനുള്ള കർമ്മശേഷിയെ കെട്ടഴിച്ചുവിടാനാകൂ.

അതിനാകട്ടെ നമ്മുടെ യത്‌നം.