രണ്ടാം കേരളപഠനത്തിലേക്ക്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:25, 29 മാർച്ച് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രസാഹിത്യ പരിഷത്ത് പഠനപ്രവർത്തനങ്ങളിൽ ഏറ്റവും വലുതും വ്യാപ്തിയിലും രീതിശാസ്ത്രത്തിലും ജനകീയ സംഘാടനത്തിലുമെല്ലാം എറെ സവിശേഷതയുള്ളതാണ് കേരളപഠനം. കേരളം എങ്ങനെ ജീവിക്കുന്നു ? എങ്ങനെ ചിന്തിക്കുന്നു ? എന്ന അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നഗരസഭകളിലുമായി ശാസ്ത്രീയമായി തെരഞ്ഞെടുത്ത വീടുകളിൽ കുടുംബാംഗങ്ങളുമായി നടത്തിയ വിശദമായ ചർച്ചയുടേയും വസ്തുതാന്വേഷണങ്ങളുടേയും ഫലമായി ലഭിച്ച വിവരങ്ങളാണ് ഈ പഠനത്തിന്റെ നിഗമനങ്ങളിലേക്ക് നയിച്ചത്. കേരളത്തിലെ ജനങ്ങൾക്കിടയിലെ ദാരിദ്ര്യം, അസമത്വം, വരുമാനം, ജീവിതസൗകര്യങ്ങൾ , തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ , തൊഴിലില്ലായ്മയുടെ സ്വഭാവം, ഉപഭോഗത്തിലെ പ്രവണതകൾ , വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രധാന സൂചകങ്ങൾ എന്നിവയെല്ലാം ഈ ആന്വേഷണത്തിലുൾപ്പെട്ടു. അതോടൊപ്പം വിവിധ സാമൂഹ്യ-സാമ്പത്തിക വിഭാഗങ്ങളിൽ അഭിപ്രായങ്ങളും നിലപാടുകളും പൊതുവായ രാഷ്ട്രീയ അനുഭാവവും എങ്ങനെ പ്രതിഫലിക്കുന്നു എന്ന അന്വേഷണവും ഈ പഠനത്തിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തെ മുഴുവൻ പ്രദേശവും ഉൾപ്പെട്ട, പരിശീലനം ലഭിച്ച അയ്യായിരത്തിലധികം പരിഷത്ത് പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും നടത്തിയ ഈ ബൃഹദ്പഠനത്തിൽ 5696 വീടുകളും 28038 വ്യക്തികളും ഉൾപ്പെട്ടിരുന്നു. നവലിബറൽ പരിഷ്കാരങ്ങൾ ഒരു വ്യാഴവട്ടം പൂർത്തിയാക്കിയ കാലത്ത് കേരളസമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും ഉയർന്നുവന്ന സവിശേഷപ്രവണതകളെക്കുറിച്ച് വസ്തുതാന്വേഷണം നടത്തേണ്ടതിന്റെ അനിവാര്യത പരിഷത്തിൽ സജീവ ചർച്ചാവിഷയമായി മാറിയതിന്റെ സ്വാഭാവിക പരിണതിയായിരുന്നു കേരളപഠനം. 1987ലെ സമഗ്ര ആരോഗ്യ പഠനത്തിന്റെയും 1996 ലെ അതേ വിഷയത്തിലെ തുടർപഠനത്തിന്റെയും മറ്റു നിരവധി പഠനപ്രവർത്തനങ്ങളുടേയും അനുഭവങ്ങളും കേരളപഠനത്തിന് പ്രേരണമായി. കേരള വികസന അനുഭവത്തിന്റെ നേട്ടങ്ങൾ നിലനിർത്തുന്നതിനെക്കുറിച്ചും, കേരള സമൂഹത്തിൽ വർധിച്ചുവരുന്ന അസമത്വങ്ങളെക്കുറിച്ചും, പൊതുസേവനങ്ങളുടെ സ്വകാര്യവത്കരണത്തെക്കുറിച്ചും, സ്വാശ്രയവിദ്യാഭ്യാസരീതികളെക്കുറിച്ചും പാർശ്വവത്കൃതവിഭാഗങ്ങളുടെ സാമൂഹ്യാവസ്ഥയെക്കുറിച്ചുമെല്ലാം ഏറെ ചോദ്യങ്ങളുയർന്ന അക്കാലയളവിൽ ഊഹങ്ങൾക്കപ്പുറം ശാസ്ത്രീയമായ വിവരങ്ങൾ തീരെ കുറവായിരുന്നു. പ്രകൃതിചൂഷണവും, റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളും വിദ്യാഭ്യാസ- ആരോഗ്യചെലവുകളിലെ അഭൂതപൂർവ്വമായ വർധനയുമെല്ലാം സമൂഹവികാസത്തിന്റെ ദിശയെക്കുറിച്ച് ആശങ്കയുണർത്തുന്ന നിരവധി ചോദ്യങ്ങളുയർത്തി. കമ്പോളവത്കരണത്തിൻറെ വ്യാപനം വിവിധ ജനവിഭാഗങ്ങളുടെ നിലപാടുകളിലും സാമൂഹ്യരാഷ്ട്രീയ സമീപനങ്ങളിലും അഭിപ്രായങ്ങളിലും പ്രതിഫലിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഈ അന്വേഷണങ്ങളുടെ പരിധിയിൽ സ്വാഭാവിക കടന്നുവന്നു. 2004 അവസാനം നടത്തിയ ഈ ബഹുജന സർവ്വേ വിവരങ്ങൾ 2006ൽ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. A Snapshot of Kerala - Life and thoughts of the malayalee people എന്ന പേരിൽ 2010ൽ ഇംഗ്ലീഷിലുള്ള ഗ്രന്ഥവും പരിഷത്ത് പ്രസിദ്ധീകരിച്ചു. അക്കാദമികമായ കൃത്യതയും സൂക്ഷ്മതയും നിലനിർത്തിക്കൊണ്ടുതന്നെ ജനകീയചർച്ചകൾക്കും സഹായകമാകണമെന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥങ്ങൾ പുറത്തിറക്കിയത്. പഠനത്തിലുൾപ്പെട്ട കുടുംബങ്ങളെ 4 സാമൂഹ്യസാമ്പത്തിക വിഭാഗങ്ങളിലായി തിരിച്ചുകൊണ്ടു നടത്തിയ വിശകലനങ്ങളാണ് കേരളപഠനത്തിന്റെ പ്രധാന സവിശേഷത. കുടുംബങ്ങളുടെ വരുമാനം, ചെലവ് , വീടിന്റെ അവസ്ഥ, വീട്ടുപകരണങ്ങളുടെ ഉടമസ്ഥത, ഉപഭോഗം എന്നിങ്ങനെയുള്ള വ്യത്യസ്തമായ അളവുകോലുകൾ സമന്വയിപ്പിച്ച് ശാസ്ത്രീയരീതിയിൽ സാമ്പത്തികവിഭാഗങ്ങളായി തരംതിരിച്ചു നടത്തിയ വിശകലനങ്ങളോടൊപ്പം ജാതി, മതം, പ്രദേശം എന്നിവ ഓരോ കാര്യത്തിലും എത്രമാത്രം സ്വാധീനിക്കുന്നു എന്നതിനെ ആധാരമാക്കിയുള്ള പൊതു വിശകലനങ്ങളും ഈ പഠനത്തെ വ്യത്യസ്തമാക്കി. Socio Economic Group (SEG) കളായി നടത്തിയ വിശകലനങ്ങളിൽ SEGI അതിദരിദ്രർ , SEGII ദരിദ്രർ , SEG III താഴ്ന്ന മധ്യവർഗം, SEG IV ഉയർന്ന മധ്യവർഗം ഒട്ടുമിക്ക സാമ്പത്തിക - സാമൂഹിക വ്യവഹാരങ്ങളും കൃത്യമായ പ്രവണതകൾ വരച്ചുകാട്ടുന്നതായി. കേരളത്തിൽ വർധിച്ചുവരുന്ന സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള കൃത്യമായ ചിത്രം ഈ പഠനം മുന്നോട്ടുവെച്ചു. സമൂഹത്തിലെ ഏറ്റവും ഉയർന്ന 10% വരുന്ന വിഭാഗം വരുമാനത്തിൻറെ 41.2% കൈയാളുമ്പോൾ ഏറ്റവും താഴ്ന്ന നിലയിലുള്ള 10% വരുന്ന ജനവിഭാഗത്തിന് വരുമാനത്തിൻറെ 1.3% മാത്രമേയുള്ളതെന്നത് അസമത്വത്തിൻറെ തോത് എത്രമാത്രമാണെന്ന് കാണിക്കുന്നു. പൊതുസേവനങ്ങളുടെ വർധിച്ചുവരുന്ന സ്വകാര്യവത്കരണം, സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ സ്വീകാര്യത, മനോഭാവങ്ങളിലെ മാറ്റങ്ങൾ എന്നിവയെല്ലാം സമ്പത്തിന്റെ കേന്ദ്രീകരണവുമായി ബന്ധപ്പെട്ട് പ്രവണ​തകളായി മനസ്സിലാക്കാൻ ഈ പഠനം വഴിയൊരുക്കി. നവ-ലിബറൽ പരിഷ്കാരങ്ങൾ വീണ്ടുമൊരു വ്യാഴവട്ടം കൂടി പിന്നിട്ടുകഴിഞ്ഞു. കമ്പോളവ്യവസ്ഥ രാജ്യത്തിന്റെ സമ്പത്തിന്റെ അസ്ഥിവാരങ്ങൾ തന്നെ തുരന്നെടുക്കുന്ന നിരവധി സംഭവവികാസങ്ങൾ നാം ദൈനംദിനം കാണുന്നു. ഭീമാകാരമായ അഴിമതികൾ, സ്വകാര്യവത്കരണം, ബാങ്കിംങ് കുംഭകോണങ്ങൾ , നോട്ട് നിരോധനം എന്നിങ്ങനെ സാമാന്യജനങ്ങളെ നിരാധാരമാക്കുന്ന നയങ്ങൾ പെരുകുന്നു. ജനാധിപത്യവും ഭരണഘടനയും തുടർച്ചയായി ചോദ്യം ചെയ്യപ്പെടുന്നു. വികസനം ഭ്രാന്തവും വന്യവും പ്രാകൃതവും ആയിമാറുന്നു. അസഹിഷ്ണുത എല്ലാ ദുഷ്ചെയ്തികൾക്കും മറയാകുന്നു. ജനജീവിതത്തിന്റെ എല്ലാ അടരുകളിലേക്കും ഈ പ്രവണതകളും കാഴ്ചപ്പാടുകളും പടരുകയും ചെയ്യുന്നു. ഏറെ വിശദീകരിക്കേണ്ടതില്ലാത്ത ഈ പുതിയ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ കേരളീയ സമൂഹത്തിൽ എന്തെല്ലാം മാറ്റങ്ങളാണുണ്ടാകുന്നത് ?. എന്ത് വ്യത്യസ്തതകളാണ് പ്രകടമാകുന്നത്. സാമ്പത്തികവികാസത്തിന്റെ തോത് ദേശീയ ശാശരിയേക്കാൾ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അസമത്വത്തിൻറെ തോത് എത്രമാത്രമുണ്ട് ?. കേവലദാരിദ്ര്യത്തിന്റെ അവസ്ഥയെന്താണ്. പാർശ്വവത്കൃതവിഭാഗങ്ങളുടെ യഥാർത്ഥ അവസ്ഥയെന്താണ് ?. അസഹിഷ്ണുതയുടെ വ്യാപനം എത്രമാത്രം സമൂഹശരീരത്തിൽ പ്രവർത്തിക്കുന്നു?. ഇങ്ങനെ ചോദ്യങ്ങളുടെ അന്വേഷണങ്ങളുടെ നീണ്ടനിരയാണ് നമ്മെ രണ്ടാം കേരളപഠനത്തിലേക്ക് നയിക്കുന്നത്. ഈ പഠനത്തിൽ ലഭിക്കുന്ന ഓരോ വിവരവും കേരളപഠനം ഒന്നിലെ വിവരങ്ങളുമായി താരതമ്യം ചെയ്യാവുന്ന വിധത്തിൽ ശക്തമായ പ്രാഥമിക ദത്തങ്ങളുടെ ശേഖരം നമുക്ക് ലഭ്യമാണ്. കേരളപഠനം I ൽ അനുഭവപ്പെട്ട ദൗർബല്യങ്ങൾ/പോരായ്മകൾ ഈ പഠനത്തിൽ പരിഹരിക്കേണ്ടതുണ്ട്. സ്ത്രീ പ്രശ്നങ്ങൾക്ക് ആവശ്യമായ പരിഗണന നൽകാൻ കഴിയാതെ വന്നതിനാൽ ‘സ്ത്രീപദവിപഠനം’ വളരെ ശ്രമകരമായ രീതിയിൽ പിന്നീട് നടത്താനും നിഗമങ്ങൾ വിശകലന വിധേയമാക്കുന്നതിനും കഴിഞ്ഞു.

കേരളപഠനം

n കേരളത്തിന്റെ പരിഛേദമായി ശാസ്ത്രീയമായി തെരെഞ്ഞെടുത്ത കുടുംബങ്ങളിൽ 2018 ഏപ്രിൽ മാസത്തിൽ പഠനം. n എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഉൾപ്പെടുന്ന വീടുകൾ - സംഘടനാപരമായും, സംഘാടനപരവുമായ വെല്ലുവിളി. n 3000 ലധികം പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ n വിദ്യാർത്ഥികളുടേയും ഗവേഷകരുടേയും ഉയർന്ന പങ്കാളിത്തം n കേരളസമൂഹം , സമ്പദ് വ്യവസ്ഥ, വികസനം എന്നിവയെ ആധാരമാക്കിയുള്ള പഠനങ്ങൾക്ക് വേദിയൊരുക്കുന്ന വെബ്പോർട്ടൽ - www.keralapadanam.com. n സംഘാടനം പൂർണമായും സന്നദ്ധാടിസ്ഥാനത്തിൽ ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ പ്രവർത്തകരും പുരോഗമന സാംസ്കാരിക പ്രവർത്തകരും ശാസ്ത്രാന്വേഷകരും മുഖ്യ പങ്കാളികൾ n പഠനചെലവിന് ജനകീയമായ സംഘടനാപ്രവർത്തകരിൽ നിന്നുള്ള സാമ്പത്തിക സമാഹരണം. n ജനങ്ങളുടെ ജീവിതാവസ്ഥയുടെ വിശദവിവരങ്ങളോടൊപ്പം ജനങ്ങളുടെ നിലപാടുകളും അഭിപ്രായങ്ങളും അറിയാനുള്ള അന്വേഷണം. n പൂർണമായും പ്രാഥമികവിവരങ്ങളുടെ ശേഖരം (Primary data) n കേവലനിഗമനങ്ങൾക്കപ്പുറം ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായ പഠനവിശകലനങ്ങൾ അതിലേക്ക് നയിക്കുന്ന വിദഗ്ധരുമായുള്ള സംവാദങ്ങൾ n സാമ്പത്തികാവസ്ഥ , മതം, ജാതി , പ്രദേശം, ഗ്രാമനഗരം, എന്നിങ്ങനെയുള്ള അടിസ്ഥാനത്തിൽ പ്രധാന വിശകലനങ്ങൾ ഒന്നാംകേരളപഠന വിവരങ്ങളുമായി താരതമ്യത്തിനുള്ള സാധ്യത, മറ്റു പഠനങ്ങളുമായി താരതമ്യം. n പൊതുവായ പഠനത്തിൽ ആവശ്യമായത്ര സാമ്പിൾ പ്രാതിനിധ്യം വരാത്ത താഴെ പറയുന്ന വിഭാഗങ്ങളെക്കുറിച്ച് വിശദമായ ഉപപഠനങ്ങൾ. 4പട്ടികവർഗം 4മത്സ്യതൊഴിലാളികൾ 4തോട്ടം തൊഴിലാളികൾ 4ഇതരസംസ്ഥാന തൊഴിലാളികൾ n പഠന വസ്തുതകളെ ബലപ്പെടുത്തുന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും പ്രത്യേക അന്വേഷണങ്ങളും. n മേഖലാതലത്തിൽ രൂപപ്പെടുന്ന പഠനസംഘങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രാദേശിക പഠനങ്ങൾക്ക് സാധ്യത തുറക്കുന്നു.

കേരള പഠനം രണ്ടിന്റെ ലക്ഷ്യങ്ങൾ

നവലിബറൽ സാമ്പത്തിക നയങ്ങൾ ജനജീവിതത്തിൽ കഠിനമായി പിടിമുറുക്കുകയും ജനാധിപത്യവും മതനിരപേക്ഷ ജീവിതവും കടുത്ത പരീക്ഷണങ്ങൾ നേരിടുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തിൽ കേരള സമൂഹത്തെ പൊതുവേയും വ്യത്യസ്തമായ സാമൂഹ്യ- സാമ്പത്തിക വിഭാഗങ്ങളുടെ ജീവിതത്തെ സവിശേഷമായും അപഗ്രഥിക്കുന്നതിനായുള്ള വിവരശേഖരണവും തുടർ പ്രവർത്തനങ്ങളും തുടരന്വേഷണങ്ങളുമാണ് കേരളപഠനത്തിന്റെ പൊതുലക്ഷ്യം. താഴെ പറയുന്ന രീതിയിൽ ഈ ലക്ഷ്യത്തെ സംക്ഷേപിക്കാം. 1. കേരളത്തിലെ ശാസ്ത്രീയ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട വീടുകളിൽ നിന്നും ഗണപരവും ഗുണപരവുമായ വിവരങ്ങൾ ശേഖരിച്ച് വിപുലമായ ഒരു വിവരശേഖരം ഒരുക്കുകയും ഇതിൽ നിന്നും കേരളം ഇന്നു നേരിടുന്ന സവിശേഷ ജീവിത പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ചുള്ള വസ്തുതകൾ സമൂഹത്തിൽ ആശയസംവാദത്തിനായി അവതരിപ്പിക്കുകയും പരിഹാരനിർദേശങ്ങൾക്ക് അനുയോജ്യ നയപരിപാടികൾക്കും വഴിയൊരുക്കുകയും ചെയ്യുക. 2. കേരളത്തിലെ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹ്യ - സാമ്പത്തിക - പാരിസ്ഥിതിക ജീവിതാവസ്ഥയുമായി ബന്ധപ്പെട്ട തൊഴിൽ, വരുമാനം, കടം, ചെലവ്, ഉപയോഗം, ഗാർഹിക സാഹചര്യങ്ങൾ എന്നീ കാര്യങ്ങൾ സംബന്ധിച്ച വിവരങ്ങളുടെ ശേഖരണം. അതുവഴി കേരളം എങ്ങനെ ജീവിക്കുന്നു?' എന്ന് കൃത്യതയോടെ മനസ്സിലാക്കുക. 3. വിവിധ സാമൂഹ്യ - രാഷ്ട്രീയ - സാമ്പത്തിക പ്രശ്‌നങ്ങളോടുള്ള വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതികരണങ്ങളും നിലപാടുകളും അവ ഉരുത്തിരിയുന്ന സാഹചര്യങ്ങളും മനസ്സിലാക്കുക. 4. ശേഖരിച്ച വിവരങ്ങളുടെ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ സൂക്ഷ്മപഠനം നടത്തേണ്ട സവിശേഷ പ്രശ്‌നങ്ങൾ കണ്ടെത്തുക. 5. പട്ടികവർഗം, മത്സ്യത്തൊഴിലാളിവിഭാഗം, തോട്ടംതൊഴിലാളികൾ, അന്യദേശതൊഴിലാളികൾ തുടങ്ങി സവിശേഷ ജീവിത പ്രശ്‌നങ്ങൾ നേരിടുന്ന വിഭാഗങ്ങളുടെ ജീവിതാവസ്ഥയും നിലപാടുകളും പ്രത്യേകമായി പഠിക്കുന്നതിനും അക്കാര്യങ്ങൾ പൊതുസമൂഹത്തിൽ ആശയ സംവാദത്തിനായി അവതരിപ്പിക്കുകയും പരിഹാര നിർദേശങ്ങൾ തയ്യാറാക്കുകയും ചെയ്യുക.

സാധാരണയായി താഴെപറയുന്ന രീതി സമ്പ്രദായങ്ങളാണ് ഇത്തരം പഠനങ്ങൾക്ക് ഉപയോഗപ്പെടുത്താറുള്ളത്. 1. ദ്വിതീയ ഡാറ്റ ഉപയോഗിച്ചുള്ള വിശകലങ്ങൾ. സെൻസസ്, ജനന-മരണ കണക്കുകൾ, സർക്കാർ റിപ്പോർട്ടുകൾ, നാഷണൽ സാമ്പിൾ സർവേകൾ എന്നിവയൊക്കെയാണ് ദ്വിതീയ ഡാറ്റയുടെ പ്രധാന സ്രോതസ്സുകൾ. സാമ്പത്തിക ശാസ്ത്രജ്ഞർ മുഖ്യമായും ഇവയെ ഉപയോഗിക്കുന്നു. ജനങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഈ പഠനങ്ങളിൽ പെടുന്നില്ല. ഇതിന്റെ ശക്തി - വലുപ്പം (കൂടുതൽ കാര്യങ്ങളെ ഉൾപ്പെടുത്താം). ഇതിന്റെ ന്യൂനത - സൂക്ഷ്മവിശകലനം പലപ്പോഴും അസാധ്യം.

2. സൂക്ഷ്മപഠനങ്ങൾ : ചെറിയ സാമ്പിളുകൾ ഉപയോഗിച്ച് ആഴത്തിലുള്ള അന്വേഷണം, സോഷ്യോളജിസ്റ്റുകളും, നരവംശശാസ്ത്രജ്ഞരുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നത്.

ന്യൂനത : ചെറിയ സാമ്പിളായതിനാൽ സാമാന്യവൽക്കരണം പ്രയാസം.

3. കേരളപഠനത്തിന്റെ സവിശേഷത n പ്രൈമറി ഡാറ്റ n വലിയ സാമ്പിൾ n സൂക്ഷ്മപഠനങ്ങളുടെ ചില സങ്കേതങ്ങൾ ഉപയോഗിക്കുന്നു. n അഭിപ്രായങ്ങളും സമീപനങ്ങളും ശേഖരിക്കുന്നു n കുടുംബത്തെ പഠനയൂണിറ്റായി എടുക്കുന്നു.

ഡാറ്റാശേഖരണം, അതുപയോഗിച്ചുള്ള വിശകലന പട്ടികകളുടെ തയ്യാറാക്കൽ, ഡാറ്റ അപഗ്രഥനം എന്നിങ്ങനെയുള്ള മൂന്നു പ്രവർത്തന ഘട്ടങ്ങളാണുള്ളത്.

പഠനത്തിന്റെ മൂന്ന് ഘട്ടങ്ങളും തുല്യ പ്രാധാന്യമുള്ളവയാണ്. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും തെറ്റുകൾ തിരുത്താനും വിട്ടുപോയവ കൂട്ടിച്ചേർക്കാനുമൊക്കെ എപ്പോഴും സാധിക്കുന്നതാണ്. എന്നാൽ ഒന്നാംഘട്ടമായ വിവരശേഖരണത്തിൽ പറ്റുന്ന പിഴവുകൾ പിന്നീട് പരിഹരിക്കാൻ കഴിയില്ല. ഇത്തരം പിഴവുകൾ പിന്നീടുള്ള ഘട്ടങ്ങളെയും പഠനഫലങ്ങളുടെ പൊതുവിലുള്ള വിശ്വാസ്യതയെയും ബാധിക്കുകയും ചെയ്യും. അതിനാൽ ഈ ഘട്ടം വളരെ പ്രധാനമാണ്. കുടുംബങ്ങളിൽ നടത്തുന്ന ചർച്ചകളിലൂടെ വിവരശേഖരണം നടത്തുന്നതാണ് മുഖ്യ പഠനരീതി. വിവരശേഖരണം നടത്തുന്നവരുടെ അഭിപ്രായങ്ങളും മുൻവിധികളും അടിച്ചേൽപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ആശ്യങ്ങൾക്ക് പൊതുവേ അംഗീകാരമുണ്ടെന്ന് തെളിയിക്കലല്ല ലക്ഷ്യം. സത്യാവസ്ഥ കണ്ടെത്തലാണ്. ഒരു കാര്യവും നിർബന്ധിച്ചു കണ്ടെത്തേണ്ടതില്ല. കുടുംബാംഗങ്ങൾ പറയുന്നത് മുഖവിലയ്‌ക്കെടുക്കണം. അവർ പറയുന്നത് ശരിയല്ലെന്ന മുൻവിധിയോടെ മറ്റു വഴികളിലൂടെ കാര്യം കണ്ടെത്താനൊന്നും ശ്രമിക്കേണ്ടതില്ല. പഠനത്തിനു വേണ്ടി മണിക്കൂറുകൾ അനുവദിച്ചു തരുന്നവരോട് തികഞ്ഞ ബഹുമാനത്തോടെ മാത്രമേ പെരുമാറാവൂ എന്ന കാര്യവും ഓർമിക്കണം.



മുഖ്യ സവിശേഷതകൾ

n ഈ പഠനത്തിലെ കണ്ടെത്തലുകൾ പൂർണമായി പ്രൈമറി ഡാറ്റയെ ആശ്രയിച്ചാണെന്നതാണ് കേരളപഠനത്തിന്റെ മുഖ്യ സവിശേഷത.

n കേരളപഠനം 1 ലെ വിവരങ്ങളുമായി താരതമ്യം ചെയ്യാൻ കഴിയുന്നു.

n മുഖ്യപഠനത്തിൽ പ്രതിഫലിക്കാത്ത മേഖലകൾ ഉപപഠനങ്ങളിലൂടെ ഉൾപ്പെടുത്തുന്നു.

n കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തുന്ന വിവരശേഖരണ രീതി.

n സന്നദ്ധാടിസ്ഥാനത്തിലുള്ള സംഘാടനം. സാമ്പത്തിക ചെലവുകൾ ഉൾപ്പെടെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ വഹിക്കുകയും വിവരശേഖരണം, വിശകലനം തുടങ്ങിയ മുഖ്യ പ്രവർത്തനങ്ങളെല്ലാം ബന്ധതലാടിസ്ഥാനത്തിൽ നിർവഹിക്കുകയും ചെയ്യുന്ന ജനകീയ സംഘാടന രീതി.

വീഡിയോ അവതരണം കാണുക

ടി.പി.കുഞ്ഞിക്കണ്ണൻ സംസാരിക്കുന്നു.. https://youtu.be/GAfY3rUqNM0

"https://wiki.kssp.in/index.php?title=രണ്ടാം_കേരളപഠനത്തിലേക്ക്&oldid=6541" എന്ന താളിൽനിന്ന് ശേഖരിച്ചത്