ആണവനിലയങ്ങൾ ഇനി വേണ്ട

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

അമേരിക്കയുമായുണ്ടാക്കിയ 123 കരാറിനെ പരിഷത്ത് ആദ്യംമുതൽതന്നെ എതിർത്തിരുന്നതാണ്. കരാർ വ്യവസ്ഥകൾ ഇന്ത്യയുടെ താത്പര്യങ്ങൾക്ക് ഹാനികരമാണ് എന്നതുമാത്രമായിരുന്നില്ല എതിർപ്പിനുകാരണം. അതിന്റെ ആവശ്യത്തെപ്പറ്റി, ആണവോർജവികസനത്തെപ്പറ്റിത്തന്നെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ആണവനിലയങ്ങൾ അനഭിലഷണീയമാണെന്നും അവയുടെ ആവശ്യം ഇല്ലെന്നുമുള്ള നിലപാടാണ് പരിഷത്തിനുണ്ടായിരുന്നത്. ജപ്പാനിലെ ഫുക്കുഷിമ ദുരന്തം പരിഷത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്നു. ജപ്പാനിലെ ആണവനിലയങ്ങൾ എല്ലാംതന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്. അമേരിക്കയാകട്ടെ 1978-നുശേഷം ഒരൊറ്റപുതിയ റിയാക്ടറിനുപോലും അനുമതി നൽകിയിട്ടില്ല. ജർമനി ഒരു ആണവവിമുക്ത ഊർജഭാവി രൂപപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ആണവനിലയങ്ങളെ ഏറ്റവുമധികം ആശ്രയിച്ചിരുന്ന ഫ്രാൻസ് പോലും വീണ്ടുവിചാരം ആരംഭിച്ചിരിക്കുന്നു. ഇതൊന്നും കണ്ടില്ല, കേട്ടില്ല എന്നുപറഞ്ഞ് മുന്നോട്ടുപോകുന്നത് ഇന്ത്യയും ചൈനയും മാത്രമാണ്.

കൂടംകുളം ആണവനിലയത്തിനെതിരായി നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിക്കൊണ്ട് അതിന്റെ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. മാരകമായ റേഡിയോ ആക്റ്റീവ് പദാർഥങ്ങൾ റിയാക്ടറുകളിൽ വൻതോതിൽ ഉത്പാദിപ്പിക്കപ്പെടും. മാത്രമല്ല ആയിരം മെഗാവാട്ട് ഉത്പാദനശേഷി വിഭാവനം ചെയ്യുന്ന ജെയ്താപ്പൂർ ആണവനിലയവും മറ്റു നിലയങ്ങളും നിർമിക്കുകതന്നെ ചെയ്യും എന്ന നിലപാടിലാണ് ഗവൺമെന്റ്. അതിനായി അവർ അണിനിരത്തുന്ന വാദങ്ങളെല്ലാം തെറ്റാണ്.

  1. ആണവനിലയങ്ങളില്ലെങ്കിലും ഇന്ത്യയുടെ ഊർജാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻ കഴിയും. തത്കാലത്തേക്ക് താപനിലയങ്ങളുടെ ശേഷി പത്തുമുതൽ 12 ശതമാനം വരെ കൂട്ടിയാൽ മതി. അതോടൊപ്പം സൗരോർജനിലയങ്ങളുടെ ശേഷി വർധിപ്പിക്കുകയും വേണം. ആണവനിലയങ്ങൾ ഒഴിവാക്കിയേ പറ്റൂ. സൗരോർജം ആത്യന്തികമായി ആണവ ഊർജത്തെക്കാൾ ലാഭകരമായി ഉത്പാദിപ്പിക്കാൻ കഴിയും. അതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇന്ത്യയ്ക്ക് ഒരു ആണവേതര ഊർജഭാവി സാധ്യമാണ്.
  2. ആണവമാലിന്യങ്ങൾ അതീവമാരകങ്ങളാണ്. അവ സംസ്‌കരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പ്ലൂട്ടോണിയം വീണ്ടെടുത്ത് കഴിഞ്ഞ് അവശേഷിക്കുന്നതും മാരകമായ മാലിന്യമാണ്. അവയെ സുരക്ഷിതമായി നൂറുകണക്കിന് കൊല്ലം സൂക്ഷിക്കുക എന്നത് ചെലവേറിയ കാര്യമാണ്്. ലോകത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലധികം കാലമായി ഉത്പാദിപ്പിക്കപ്പെട്ടിട്ടുള്ള ആണവമാലിന്യങ്ങളൊന്നുംതന്നെ ശാസ്ത്രീയമായി മറവുചെയ്യപ്പെട്ടിട്ടില്ല. സെയ്ഫ് കസ്റ്റഡിയിൽ സൂക്ഷിച്ചുവച്ചിരിക്കുകയാണ്. വരുംതലമുറകളുടെ മേൽ അപകടകരവും അനാവശ്യവുമായ ഒരു ബാധ്യതയാണ് നമ്മൾ അടിച്ചേൽപ്പിക്കുന്നത്. അതിനവർ നമുക്ക് മാപ്പുതരില്ല.
  3. ഇന്ത്യയിൽ ആണവോർജം സമൃദ്ധമാണ് എന്ന വാദവും തെറ്റാണ്. ബ്രീഡർ റിയാക്ടറുകൾ കഴിഞ്ഞ 50 കൊല്ലത്തെ പരീക്ഷണങ്ങൾക്കുശേഷവും ഇപ്പോഴും പരീക്ഷണഘട്ടത്തിൽ ഇരിക്കുകയാണ്. തോറിയം ബ്രീഡറുകളാകട്ടെ പരീക്ഷണത്തിനുപോലും വിധേയമായിട്ടില്ല. യുറേനിയത്തെ മാത്രം ആശ്രയിക്കുന്ന-അതേപറ്റൂ-പരിപാടി പരിമിതമാണ്. പരമാവധി പതിനയ്യായിരം മെഗാവാട്ട്. 2031-ൽ ഇന്ത്യയ്ക്കു വേണ്ടത് 750000 മെഗാവാട്ടാണ് എന്നത്രേ മതിച്ചിട്ടുള്ളത്. സുരക്ഷാ, സമൃദ്ധി, ഉത്പാദനച്ചെലവ്-ഏത് പരിഗണിച്ചാലും ആണവനിലയം ഇതിനൊന്നും ഉതകില്ല എന്ന നിഗമനത്തിലാണ് എത്തുന്നത്.
  4. ഈ പശ്ചാത്തലത്തിൽ, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 49-ാം സമ്മേളനം കേന്ദ്രഗവൺമെന്റനോട് ആവശ്യപ്പെടുന്നു: ഇനിയൊരു ആണവനിലയവും പണിയരുത്. ആണവോർജ വികസനത്തിന് ചെലവാക്കുന്ന വൻതുക സൗരോർജ വികസനത്തിനായി മാറ്റിവയ്ക്കുക. നിലവിലുള്ള ആണവനിലയങ്ങൾ ക്രമേണ അടച്ചുപൂട്ടാനുള്ള സാധ്യത പരിശോധിക്കുക. കൂടംകുളം നിലയം പൂർത്തിയാക്കിയുട്ടുണ്ടെങ്കിൽപ്പോലും കമ്മിഷൻ ചെയ്യാതെ ഉപേക്ഷിക്കുന്നതായിരിക്കും ആത്യന്തികമായി അഭികാമ്യം. പക്ഷേ അതുമൂലമുണ്ടാകുന്ന ധനനഷ്ടം സഹിക്കാനും ഒരു സമൂഹം എന്ന നിലയിൽ നാം തയ്യാറാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കൂടംകുളത്തുനിന്നും വിഹിതം ചോദിച്ചുവാങ്ങാനുള്ള കേരളസർക്കാരിന്റെ നീക്കത്തെ ഈ സമ്മേളനം അപലപിക്കുന്നു. അതിനുപകരം അത്രയും വൈദ്യുതി പവനോർജമായും സൗരോർജമായും ഉത്പാദിപ്പിക്കാനുള്ള സഹായമാണ് നാം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടേണ്ടത്.

പരിഷദ് സമ്മേളനം ഇന്നാട്ടിലെ പൗരന്മാരോട് അഭ്യർഥിക്കുന്നു: ഭാവിതലമുറയുടെ മേൽ അസഹനീയമായ ആണവമാലിന്യങ്ങൾ അടിച്ചേല്പിക്കുന്ന, ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത, ഗവൺമെന്റിന്റെ ആണവ വികസനപരിപാടിയെ എതിർത്തു തോല്പിക്കുക; ഇന്ത്യൻ ജനതയുടെ താത്പര്യമല്ല അന്താരാഷ്ട്ര ആണവലോബിയുടെ താത്പര്യമാണ് ഈ പരിപാടിക്കുപിന്നിൽ ഉള്ളതെന്നും മനസ്സിലാക്കുക; കൂടംകുളം നിലയത്തിനെതിരായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ ജനങ്ങൾക്കും ജെയ്താപ്പൂർ നിലയത്തെ പ്രതിരോധിക്കുന്ന മഹാരാഷ്ട്രയിലെ ജനങ്ങൾക്കും വൈകാരികവും ഭൗതികവുമായ പിന്തുണ നൽകുക.

അവതാരകൻ: ആർ.വി.ജി. മേനോൻ

"https://wiki.kssp.in/index.php?title=ആണവനിലയങ്ങൾ_ഇനി_വേണ്ട&oldid=1513" എന്ന താളിൽനിന്ന് ശേഖരിച്ചത്