കേരള വികസനം -ജനപക്ഷസമീപനം കർമ്മപരിപാടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വികസനത്തിന് ഒരു ജനപക്ഷസമീപനം

(കേരളശാസ്ത്രസാഹിത്യ പരിഷത്ത് 2013-14 വർഷക്കാലയയളവിൽ സംഘടിപ്പിച്ച വികസനസംഗമം , വികസനകോൺഗ്രസ് പരിപാടിയുടെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച കേരളവികസനത്തിന് ജനപക്ഷസമീപനം പുസ്തകത്തിലെ കർമ്മപരിപാടിയിലേക്ക് എന്ന അധ്യായത്തിൽ നിന്ന്. എഡിറ്റർ ഡോ.എം.പി.പരമേശ്വരൻ, ഡോ.കെ.രാജേഷ് . പുസ്തകം എല്ലാ പരിഷദ് ഭവനുകളിലും ലഭ്യമാണ്. )

പരമ്പരാഗത വികസന സൂചികകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളം വികസന പ്രക്രിയയിൽ മുന്നിലാണെന്ന് നാം കണ്ടു. എന്നാൽ സുസ്ഥിരത, സമത്വം, ജീവിതഗുണത എന്നീ സൂചകങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ നാം പിൻതുടരുന്ന വളർച്ചാ പാത സമത്വത്തെയും, സുസ്ഥിരതയെയും നിരാകരിക്കുന്നതാണെന്ന് മുകളിൽ നടത്തിയ പരിശോധനകൾ വ്യക്തമാക്കുന്നു. കുറഞ്ഞ വരുമാനംകൊണ്ട് ഉയർന്ന മാനവ വികസന നേട്ടങ്ങൾ ആർജ്ജിക്കാനായി എന്നതാണ് കേരള വികസനത്തിന്റെ മൗലിക സംഭാവന. സാമ്പത്തിക വളർച്ചയേക്കാൾ വിതരണ നീതിയിൽ അധിഷ്ഠിതമായ സാമൂഹിക വികസന അജണ്ടയാണ് കേരളത്തെ അതിന് പ്രാപ്തമാക്കിയത്. സാമൂഹിക നീതിയിലും, സമത്വ സങ്കൽപ്പത്തിലും ഊന്നിയ പൊതു സാമൂഹിക, രാഷ്ട്രീയ ഇടപെടലുകളും അവ ജനകീയ സർക്കാരുകളിൽ ചെലുത്തിയ സമ്മർദ്ദവും ആയിരുന്നു സാമൂഹിക നീതിയിലും, വിതരണ നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹിക വികസന അജണ്ടയും കർമ്മപരിപാടികളും രൂപപ്പെടുത്താൻ സർക്കാരുകളെ നിർബന്ധിതമാക്കിയത്. എന്നാൽ പാരിസ്ഥിതിക സുസ്ഥിരത എന്നത് കേരള വികസനത്തിന്റെ അജണ്ടയായി അപ്പോഴും മാറിയിരുന്നില്ല. 1990കൾക്ക് ശേഷമുള്ള നവലിബറൽ സാമ്പത്തിക ക്രമത്തിന്റെ വരവോടെ കേരളത്തിന്റെ സമത്വ, സാമൂഹിക നീതി സങ്കല്പത്തിൽ ഊന്നിയ വികസന പാതയ്ക്ക് വലിയ വിള്ളലുകൾ സൃഷ്ടിക്കപ്പെട്ടു. 1980 കളുടെ അവസാനം മുതൽ കേരളത്തിലേക്ക് ഒഴുകിയ പ്രവാസിപ്പണവും, ഇവിടെ തന്നെ വളർന്നുവന്ന ഉയർന്ന ഇടത്തരക്കാരുടെ വികസന താത്പര്യങ്ങളും ഇതിന് ആക്കം കൂട്ടി. കമ്പോള താത്പര്യത്തിനും, പൊങ്ങച്ചമൂല്യങ്ങൾക്കും ഉള്ള മുൻഗണന കേരള വികസനത്തിൽ വർധിതമായ തോതിൽ പ്രകടമായി. ഇത് പ്രകൃതിവിഭവങ്ങളുടെ വലിയ തോതിലുള്ള ചൂഷണത്തിലേക്ക് നയിച്ചു. സാമൂഹിക വികസന സങ്കൽപ്പത്തിൽ വിള്ളൽ സൃഷ്ടിച്ചതിനൊപ്പം, സുസ്ഥിരതയിൽ ഊന്നിയ വികസന പാതയെയും ഇത് തകരാറിലാക്കി. കേരളം സൃഷ്ടിച്ച സാമൂഹിക നീതിയിലൂന്നിയ വികസന പാതയെ മുറുകെ പിടിക്കുന്ന, സുസ്ഥിരതാ സങ്കല്പത്തെ ആധാര ശിലയായി കാണുന്ന, സുസ്ഥിരമായ ഒരു സാമ്പത്തിക വികസനത്തിന്റെ പാതയാണ് നാളത്തെ കേരളത്തെ സംബന്ധിച്ച ബദൽ സങ്കല്പങ്ങൾക്ക് ആധാരമാവുക. ധനിക-ദരിദ്ര അന്തരം ഇല്ലാതാക്കുന്ന, സുസ്ഥിരതയിൽ അധിഷ്ഠിതമായ, ദരിദ്രരുടെയും സാധാരണക്കാരുടെയും അതിജീവനപ്രശ്‌നങ്ങൾക്ക് ഊന്നൽ നൽകുന്ന, ജനങ്ങളുടെ ജീവിതഗുണതയെ നിരന്തരം മെച്ചപ്പെടുത്തുന്ന ഒരു പ്രക്രിയയായാണ് വികസനത്തെ നാം നോക്കിക്കാണുന്നത്. ഈ വികസന നിലപാടുകൾക്കനുസൃതമായ ഒരു ജനപക്ഷ വികസന സമീപനം കേരള ജനതക്ക് മുമ്പിൽ ചർച്ചക്കായി സമർപ്പിക്കുന്നതിനുള്ള ശ്രമമാണ് തുടർന്ന് വരുന്ന ഭാഗങ്ങളിൽ നടത്തുന്നത്. അത്തരം ഒരു ജനപക്ഷവികസനസമീപനത്തിന്റെ പൊതുലക്ഷ്യങ്ങൾ താഴെ പറയുന്നവയാകാം. സമൂഹത്തിലെ വ്യക്തികൾ, കുടുംബങ്ങൾ, സാമൂഹിക വിഭാഗങ്ങൾ എന്നിവയ്ക്കിടയിലെ അസമത്വങ്ങൾ കുറച്ചുകൊണ്ടുവരുന്ന ഒന്നാകണം ജനപക്ഷ സമീപനം പാരിസ്ഥിതിക-സാമൂഹിക സുസ്ഥിരത ഉറപ്പാക്കുക എന്നത് വികസന സമീപനത്തിന്റെ ലക്ഷ്യമാകണം. സാമൂഹ്യ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പ്രകൃതിവിഭങ്ങളുടെ വിനിയോഗത്തിന് സുസ്ഥിരമായ ഒരു വിനിയോഗക്രമം വികസിപ്പിക്കുക എന്നത് അതിന്റെ കേന്ദ്ര പ്രമേയമാകണം. കമ്പോള കേന്ദ്രീകൃതമായ വിഭവവിനിയോഗരീതികൾക്കും, വ്യക്തിഗതതീരുമാനങ്ങൾക്കും പകരം സാമൂഹ്യാധിഷ്ഠിത തീരുമാനങ്ങൾക്കാകണം മുൻഗണന. എല്ലാ മനുഷ്യരുടേയും അടിസ്ഥാന ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് കഴിയണം. ജനതയുടെ ജീവിതഗുണത അടിക്കടി മെച്ചപ്പെടുത്തുക എന്നത് വികസന സമീപനത്തിന്റെ ലക്ഷ്യമാകണം. ജീവിക്കുന്നതിന് വേണ്ടി വരുമാനം കണ്ടെത്താൻ തൊഴിലെടുക്കേണ്ട സമയം കുറച്ചു കൊണ്ടുവരിക, രോഗാതുരത കുറയ്ക്കുക, ക്രിമിനൽവത്ക്കരണം കുറയ്ക്കുക എന്നീ ജീവിതഗുണത മെച്ചപ്പെടുത്തുന്ന മുൻഗണനകൾ ജനപക്ഷ സമീപനത്തിന്റെ ഭാഗമാകണം. സമൂഹത്തെയും ഭരണത്തെയും സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് ജനങ്ങളുടെ പ്രത്യക്ഷ പങ്കാളിത്തം പരമാവധിയാക്കുന്ന തരത്തിൽ ജനാധിപത്യ സംഘടനാ രൂപങ്ങൾ താഴെ തലം മുതൽ ശക്തമാകണം. കേരളത്തിന്റെ സാമ്പത്തികഘടന ഉത്പാദനാഷ്ഠിതമായതും പരമാവധി സ്വാശ്രയമായതും ആണം. ഇതിനുതകുന്ന രീതിയിൽ ഉത്പാദനരൂപങ്ങളെയും സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തും. സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാര്യത്തിലും സാമൂഹ്യ വിഭാഗങ്ങൾക്കിടയിലും, വ്യക്തികൾക്കിടയിലും തുല്യതയുടെ സംസ്‌കാരം ഉണ്ടാകണം. ലിംഗ പദവി അടിസ്ഥാനത്തിലും, സാമൂഹിക തലത്തിലും ഉള്ള എല്ലാതരം വിവേചനങ്ങളും ഇല്ലാതാകണം.

കർമ്മപരിപാടിയിലേക്ക്

മേൽ സൂചിപ്പിച്ച ജനപക്ഷ സമീപനം യാഥാർത്ഥ്യമാകണം എങ്കിൽ കമ്പോളത്തിലധിഷ്ഠിതമായ വികസനത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളേയും വികസന നിർദ്ദേശങ്ങളേയും നമുക്ക് തള്ളിക്കളയേണ്ടി വരും. അതിന് ബദലായി ജനപക്ഷ സമീപനത്തിന്റെ ഭാഗമായി ഓരോ മേഖലയിലും നിലനിലനിൽക്കുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്. അത്തരത്തിൽ ഓരോ മേഖലയിലേയും പ്രശ്‌നങ്ങളെ ചുരുക്കി വിശകലനം ചെയ്യുന്നതിനും, ബദൽ ഇടപെടൽ നിർദ്ദേശങ്ങൾ ചർച്ചക്കായി അവതരിപ്പിക്കുന്നതിനും ആണ് താഴെ ശ്രമിക്കുന്നത്.

പ്രാഥമിക മേഖല

കാർഷികമേഖല

കേരളത്തിന്റെ ഭക്ഷ്യസുരക്ഷ അനുദിനം ഇല്ലാതായിവരുന്നു എന്നതാണ് കാർഷികമേഖലയിൽ നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്നത് വിശകലനങ്ങളിൽ നിന്ന് വ്യക്തമാണ്. ഭൂമി ഒരു ഉത്പാദനോപാധി അല്ലാതാകുന്നത്, ഉത്പാദനക്ഷമമായ ഭൂമി ഉത്പാദന പ്രവർത്തനത്തിന് തയ്യാറാകുന്നവരുടെ കയ്യിൽ എത്തിക്കുന്നതിനുള്ള സംഘടനാസംവിധാനത്തിന്റെ അഭാവം, കാർഷിക പ്രവർത്തനങ്ങൾക്കാവശ്യമായ തൊഴിൽശേഷി ലഭ്യമാക്കാനുള്ള സംഘടിത ഇടപെടലുകളുടെ കുറവ്, ഉത്പാദനവും ഉത്പാദന ക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളുടെ അഭാവം എന്നീ പ്രശ്‌നങ്ങളാണ് മുഖ്യമായും കേരളത്തിന്റെ കാർഷിക മേഖല നേരിടുന്നത്.

സമീപനം

കൃഷിയോഗ്യമായ ഭൂമിയിൽ ഭൂരിഭാഗവും കൃഷിയെ പ്രാഥമിക ഉപജീവന മാർഗ്ഗം ആയി കാണുന്നവരുടെ കയ്യിലല്ല എന്നത് ഭൂമിയ ഒരു ഉത്പാദന ഉപാധിയായി നിലനിർത്തുന്നതിൽ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഭൂമിയുടെ ഉത്പാദന ധർമ്മത്തേക്കാൾ മൂലധന കേന്ദ്രീകരണത്തിന്റെ ഭാഗമായ വിനിമയ മൂല്യമുള്ള വസ്തു എന്ന ധർമ്മത്തിന് ഇന്ന് കൂടുതൽ ഊന്നൽ ലഭിക്കുന്നു. മൂലധന വർദ്ധനവിനുള്ള ഒരു ഉപാധി എന്ന നിലയിൽ ഭൂമിയുടെ വിനിമയത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നത് ഭൂമിയുടെ ഉത്പാദനപരമായ ഉപയോഗത്തിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഈ പരിമിതിയെ മറികടന്ന് കൃഷിഭൂമിയെ പരമാവധി ഉത്പാദന ആവശ്യങ്ങൾക്ക് ലഭ്യമാക്കുന്ന തരത്തിൽ സ്ഥാപന സംവിധാനങ്ങൾ വികസിപ്പിക്കുക എന്നതായിരിക്കണം കാർഷിക മേഖലയിലെ അടിസ്ഥാന സമീപനം. നെൽവയലുകളുടെ വിസ്തൃതി കുറയാതെ നിലനിർത്തിക്കൊണ്ട് ചെറുകിട യന്ത്രവത്ക്കരണം, ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ എന്നിവയിലൂടെ കേരളത്തിലെ നെല്ലുത്പാദനം പരമാവധി വർദ്ധിപ്പിക്കണം. അതേസമയം കേരളത്തിന് ആവശ്യമായ അരി മുഴുവനും നമുക്ക് ഇവിടെ ഉത്പാദിപ്പിക്കാനാവില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ വേണം ഭക്ഷ്യ സുരക്ഷക്കായുള്ള കാർഷികോത്പാദനം നാം ആസൂത്രണം ചെയ്യേണ്ടത്.കേരളത്തിന് ആവശ്യമുള്ള അരിയുടെ 17 ശതമാനമാണ് നാം ഇന്ന് ഉത്പാദിപ്പിക്കുന്നത്. അരിയുടെ പ്രതിവർഷ ആവശ്യം 35.58 ലക്ഷം ടൺ ആയിരിക്കുമ്പോൾ ഉത്പാദനം 5.94 ലക്ഷം ടൺ മാത്രമാണ്. ഇത് പരമാവധി 30-35 ശതമാനമാക്കാൻ കഴിഞ്ഞേക്കാം. അതിനപ്പുറം സാധ്യമാകണമെന്നില്ല. ഈ പശ്ചാത്തലത്തിൽ നമ്മുടെ ഭക്ഷ്യ ചേരുവയിൽ മാറ്റം വരുത്തിക്കൊണ്ടേ സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ സാധ്യമാക്കാൻ കഴിയൂ. ഇതിന് വയലുകളെ മാത്രം കേന്ദ്രീകരിച്ചുള്ള ഭക്ഷ്യ ഉത്പാദന ആസൂത്രണരീതി മാറ്റേണ്ടിവരും. പറമ്പ് കൃഷിയുടെ സാധ്യതകളെ പരമാവധിയാക്കുന്ന ആസൂത്രണം വേണ്ടിവരും. മരച്ചീനി, കാച്ചിൽ, ചേമ്പ് മുതലായ കിഴങ്ങു വർഗ്ഗങ്ങൾ, ചക്ക, മാങ്ങ, മുതലായ ഫലങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ഉത്പാദനം പരമാവധി ആക്കുന്നതിനുള്ള ആസൂത്രണം അനിവാര്യമാകും.

കർമ്മപരിപാടി

  • ഓരോ തുണ്ടു ഭൂമിയും ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടു മാത്രമേ ഇത്തരത്തിൽ ഭക്ഷ്യ ഉത്പാദനത്തിലെ വൈവിധ്യവത്ക്കരണം സാധ്യമാക്കാൻ കഴിയൂ. ഇതിനാകട്ടെ ഭൂവിനിയോഗത്തിൽ കാര്യമായ മാറ്റങ്ങൾ അനിവാര്യമാണ്. തരിശിട്ടിരിക്കുന്ന മുഴുവൻ ഭൂമിയും ഉത്പാദനപരമായ ആവശ്യത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ ഭൂബാങ്ക് എന്ന സംഘടനാസംവിധാനം പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കേണ്ടിവരും. കൃഷി ഭൂമിയിൽ അധ്വാനിക്കാൻ തയ്യാറുള്ളവരുടെ കൂട്ടായ്മകൾക്കും വ്യക്തികൾക്കും ഇതിലൂടെ ഭൂമി ലഭ്യമാക്കുന്നതിന് കഴിയും. ഭൂബാങ്ക് എന്ന ആശയം കേരളത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനുള്ള ശ്രമങ്ങൾ ആണ് ഉണ്ടാകേണ്ടത്.
  • ഇന്ന് ലഭ്യമായ കൃഷിഭൂമിയിൽ 37 ശതമാനം തെങ്ങ് കൃഷിക്കാണ് ഉപയോഗിക്കുന്നത്. ഇത് 7.66 ലക്ഷം ഹെക്ടർ സ്ഥലം വരും. രോഗങ്ങൾ മൂലം കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനക്ഷമതയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. കേരളത്തിലെ തെങ്ങിന്റെ ഉത്പാദനക്ഷമത അയൽസംസ്ഥാനമായ തമിഴ്‌നാട്ടിനേക്കാൾ കുറവാണ്. തമിഴ്‌നാട്ടിൽ തെങ്ങിന്റെ ഉത്പാദനക്ഷമത ഒരുഹെക്ടറിൽ 13717 എണ്ണമാണെങ്കിൽ കേരളത്തിൽ ഇത് 8109 മാത്രമാണ്. നേരിട്ട് ഭക്ഷ്യവിളയല്ലാത്ത തെങ്ങിന്റെ വ്യാപനം ഭക്ഷ്യഉത്പാദനത്തിൽ ഗുണകരമായ മാറ്റം സൃഷ്ടിക്കില്ല. ഇതിനാൽ ഉത്പാദനക്ഷമത നന്നേ കുറഞ്ഞതും, കേടുവന്നതുമായ തെങ്ങുകൾ വെട്ടിമാറ്റി പരമാവധി ഉത്പാദനക്ഷമതയുള്ള തെങ്ങുകൾ വളർത്തുന്ന രീതി ഉണ്ടാകണം. തെങ്ങ് കൃഷിക്കാവശ്യമായ സ്ഥലം പരമാവധി കുറച്ച് ഉത്പാദനക്ഷമത പരമാവധി വർധിപ്പിക്കുക എന്നതാകണം ലക്ഷ്യം. ഇതിലൂടെ കൂടുതലായി ലഭ്യമാക്കുന്ന സ്ഥലം, പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിന് ഉപയോഗിക്കാം. ഭൂവിനിയോഗത്തിൽ വരുത്താവുന്ന ഈ മാറ്റം ഭക്ഷ്യ ഉത്പാദനത്തിൽ കാര്യമായ മാറ്റം വരുത്തും.
  • റബ്ബർപോലുള്ള നാണ്യവിളകൾ ഒഴിവാക്കി ഭക്ഷ്യ വിളകൾ കൃഷി ചെയ്യുന്നതിന് കർഷകർക്ക് ഉയർന്ന പ്രോത്സാഹനങ്ങൾ (കിരലിശേ്‌ല)െ ഉത്പാദന ബോണസ്സ്, റിവോൾവിംഗ് ഫണ്ട്, കുറഞ്ഞ വിലയ്ക്ക് വിത്ത് - വളം എന്നീ രൂപങ്ങളിലൂടെ നൽകേണ്ടിവരും. ഇത് ഭൂവിനിയോഗം ഉത്പാദനപരമായ ആവശ്യങ്ങൾക്ക് അനുഗുണമാക്കുന്നതിന് സഹായകമാകും.
  • ആവശ്യമായ തൊഴിൽശേഷി തുടർച്ചയായി ലഭ്യമാക്കിയാൽ മാത്രമേ കേരളത്തിലെ കാർഷിക ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ കഴിയൂ. കാർഷിക തൊഴിലിൽ ഏർപ്പെടുന്നവർക്ക് മാന്യമായ വേതനം തുടർച്ചയായി ലഭ്യമാകുന്ന സാഹചര്യം ഉണ്ടാക്കുക, കർഷകർക്ക് ന്യായമായ നിരക്കിൽ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുക എന്നീ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഒരു കാർഷിക തൊഴിൽ സംവിധാനം രൂപപ്പെടുത്തേണ്ടിവരും. കാർഷിക തൊഴിലിന്റെ യന്ത്രവത്ക്കരണത്തിലൂടെ മാത്രമെ ഇത് സാധ്യമാകൂ. കാർഷിക മേഖലയിൽ തൊഴിലെടുക്കാൻ തയ്യാറുള്ളവരുടെ തൊഴിൽ സേന, ചിട്ടയായ പരിശീലനങ്ങളുടെ അടിസ്ഥാനത്തിൽ യന്ത്രവത്കൃത കാർഷിക പ്രവർത്തനത്തിന് അവരെ പ്രാപ്തരാക്കൽ എന്നിവ അനിവാര്യമാകുന്നു. കാർഷിക തൊഴിലിനായി കർഷകന് നൽകേണ്ടിവരുന്ന യൂണിറ്റ്തല ചെലവ് കുറക്കുക, കൂടുതൽ സമയം കൂടുതൽ പ്രദേശത്ത് യന്ത്രവത്ക്കരണത്തിലൂടെ തൊഴിൽ ശേഷി ലഭ്യമാക്കി ഉയർന്ന വരുമാനം തൊഴിലാളിക്ക് ലഭ്യമാക്കുക. എന്നീ ധർമ്മങ്ങൾ തൊഴിൽ സേനവഴിയുള്ള യന്ത്രവത്ക്കരണത്തിന് നിർവ്വഹിക്കാനാകും. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമി, പാലക്കാട് മുട്ടുച്ചിറയിലേയും, തിരുവനന്തപുരത്ത് കുടപ്പനക്കുന്നിലേയും തൊഴിൽ സേനകൾ എന്നിവയുടെ അനുഭവങ്ങൾ ഈ തരത്തിൽ ദിശാസൂചകങ്ങളാണ്. ഭൂമിയുടെ ഉത്പാദനപരമല്ലാത്ത ഉപയോഗം നിയന്ത്രിക്കുന്നതിന് ഭൂവിനിയോഗത്തിന് മേൽ സാമൂഹ്യനിയന്ത്രണം കൊണ്ടുവരിക എന്നത് പ്രധാനമാണ്. ഭൂമിയുടെ കൈമാറ്റവും വിൽപനയും പഞ്ചായത്ത്തലത്തിൽ രൂപീകരിക്കുന്ന ഭൂബാങ്കുകൾ വഴിയാക്കാം. ഓരോ പഞ്ചായത്തു പ്രദേശത്തും ഓരോ തരം ഭൂമിയുടേയും ഉപയോഗം വ്യക്തമാക്കുന്ന മേഖലാ വത്ക്കരണം നടപ്പാക്കുകയും അതിന് വിരുദ്ധമായ ഭൂവുപയോഗം ഗ്രാമസഭ പോലുള്ള സാമൂഹ്യ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ നിയന്ത്രിക്കുകയും വേണം.
  • കാർഷിക മേഖലയിലെ ഭക്ഷ്യഉത്പാദന വർദ്ധനവിന് ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള നൂതന പരീക്ഷണങ്ങൾ ആവശ്യമാണ്. ജൈവവളവും, ജൈവകീടനാശിനിയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടാക്കണം. ഇതിനായി പരമാവധി ഗുണമേന്മയുള്ള ജൈവവളവും, കീടനാശിനിയും വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കണം. മണ്ണിൽ നിന്നെടുക്കുന്ന മൂലകങ്ങൾ പരമാവധി തിരികെ മണ്ണിലേക്കെത്തിക്കാവുന്ന തരത്തിൽ മാലിന്യ സംസ്‌കരണത്തെ ജൈവവള ഉത്പാദനവുമായി ബന്ധിപ്പിക്കണം. വിവിധതരം കമ്പോസ്റ്റിംഗ് രീതികൾ, ബയോഗ്യാസ് പ്ലാന്റുകൾ, കക്കൂസ് ബന്ധിത ബയോഗ്യാസ്പ്ലാന്റുകൾ എന്നിവയുടെ സാധ്യതകളെ ഈ ദിശയിൽ പരമാവധി ഉപയോഗിക്കണം.
  • കാർഷിക രംഗത്ത് മണ്ണ്-ജല വിനിയോഗത്തെ ശാസ്ത്രീയമാക്കുന്ന നീർത്തടാധിഷ്ഠിത ആസൂത്രണം മാത്രമേ ശാശ്വതമായി ഗുണം ചെയ്യൂ. ഇത് ഫലപ്രദമായി നടപ്പാക്കാവുന്ന തരത്തിൽ സമഗ്രമായ കാർഷിക ആസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഉണ്ടാകണം. മണ്ണ്-ജല സംരക്ഷണ രംഗത്തെ സാങ്കേതികവിദ്യാസാധ്യതകളെ പരമാവധി ഉപയോഗിക്കണം. പഞ്ചായത്ത് തലങ്ങളിൽ കർഷകർ, കാർഷിക തൊഴിലിൽ ഏർപ്പെടുന്നവർ എന്നിവരെ ബന്ധിപ്പിക്കുന്ന ഉത്പാദന കമ്പനികൾ (ജൃീറൗരലൃ െഇീാുമി്യ) എന്ന ആവശ്യം പ്രായോഗികമാക്കണം. അവരുടെ നേതൃത്വത്തിൽ സംഘകൃഷി, തൊഴിൽ സേന, ഉത്പന്ന ശേഖരണം, സംസ്‌കരണം, വിപണനം എന്നിവ ഇടനിലക്കാരെ ഒഴിവാക്കി ഒരു ഏജൻസിക്ക് കീഴിൽകൊണ്ടുവരുന്നതിനുള്ള സാധ്യതകൾ ഉപയോഗിക്കാം. ഇതിലൂടെ കൃഷിയെ ഒരു ഉപജീവന മാർഗ്ഗമാക്കുന്നവരുടെ കൂട്ടായ്മകൾ പ്രാദേശിക തലങ്ങളിൽ ശക്തമാക്കുന്നതിന് കഴിയും.

മൃഗപരിപാലനം - മത്സ്യ ബന്ധനം

പ്രാഥമിക മേഖലയിൽ കൃഷിക്കൊപ്പം മുട്ട, പാൽ, മാംസം, മത്സ്യം എന്നിവയുടെ ഉത്പാദനത്തിനും സംസ്‌കരണത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ടു മാത്രമേ കേരളത്തിൽ പോഷകാരഹാര ലഭ്യതയോടുകൂടിയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയൂ. അതിന് മൃഗപരിപാലനത്തേയും, മത്സ്യ ഉത്പാദനത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള സമഗ്ര സമീപനം അനിവാര്യമാകുന്നു. പാൽ, മുട്ട, മാംസം എന്നിവയുടെ ഉത്പാദനവും, ആവശ്യവും തമ്മിലുള്ള അന്തരം ഇന്നും കേരളത്തിൽ വലുതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പാലിന്റെ ഏറ്റവും കുറഞ്ഞ പ്രതിശീർഷ/പ്രതിദിന ലഭ്യതയുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിൽ പ്രതിശീർഷ-പ്രതിദിന പാൽ ലഭ്യത 210 ഗ്രാം മാത്രമാണ്. ഐ.സി.എം.ആർ. ശുപാർശ അനുസരിച്ച് ഒരാൾക്ക് പ്രതിദിനം 240 ഗ്രാം പാൽ ലഭ്യമാകണം. വർധിച്ചു വരുന്ന ഉപഭോഗത്തിനനുസരിച്ച് ആഭ്യന്തര ഉത്പാദനം വർദ്ധിക്കുന്നില്ല എന്നതാണ് പാൽ, മുട്ട, മാംസം എന്നിവയുടെ കാര്യത്തിൽ കേരളം നേരിടുന്ന പ്രതിസന്ധി. പുറമേ നിന്ന് ഇവ വ്യാവസായിക അടിസ്ഥാനത്തിൽ കൊണ്ടുവരുമ്പോൾ ഇവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് കഴിയാതെ പോകുന്നു എന്നതാണ് പ്രധാന വെല്ലുവിളി. മത്സ്യ ഉത്പാദനത്തിന്റെ കാര്യത്തിൽ തീരദേശ മത്സ്യമേഖലയിൽ നമുക്ക് ഒരു സ്വാശ്രയ ഉത്പാദനസ്ഥിതി ഇന്നു നിലവിലുണ്ട്. 2011-12 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര ഉപഭോഗം കഴിച്ച് 155,715 ടൺ മത്സ്യം കയറ്റി അയച്ച് 2,988.33 കോടി രൂപയുടെ വിദേശ നാണ്യം നാം നേടിയിട്ടുണ്ട്. എന്നാൽ കാലാവസ്ഥാവ്യതിയാനം, വൻകിട യന്ത്രവത്കൃത മീൻപിടുത്തം മൂലം മത്സ്യ ഉത്പാദനത്തിൽ സംഭവിക്കുന്ന കുറവ് എന്നിവ തീരദേശ മത്സ്യമേഖലയിൽ വെല്ലുവിളികൾ ഉയർത്തുന്നു. എന്നാൽ ഇതിനനുസൃതമായി ഉൾനാടൻ മത്സ്യ ഉത്പാദനത്തിന്റെ സാധ്യതകളെ ഉപയോഗിക്കാൻ നമുക്ക് കഴിഞ്ഞിട്ടുമില്ല.

കർമ്മപരിപാടി

  • പശുവളർത്തലിനെ ഒരു സംരംഭം എന്ന നിലയിൽ പ്രോത്സാഹിപ്പിച്ചും, അത്യുത്പാദന ശേഷിയുള്ള കന്നുകാലികളുടെ വ്യാപനം പരമാവധി ആക്കിയും മാത്രമേ കേരളത്തിന്റെ പാലുൽപാദനം വർദ്ധിപ്പിക്കാൻ കഴിയൂ. ഇതോടൊപ്പം രോഗപ്രതിരോധ ശേഷി കൂടുതലുള്ള നാടൻ ഇനങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണം. പാൽ ശേഖണത്തിനും, സംസ്‌കരണത്തിനും, പ്രാദേശിക തലങ്ങളിൽ ഫലപ്രദമായ യന്ത്രവത്കൃത സംവിധാനങ്ങൾ ചെറുകിട യൂണിറ്റുകൾ എന്ന നിലയിൽ വ്യാപകമാക്കണം. പ്രാദേശിക തലങ്ങളിൽ തന്നെ പാൽ സംഭരിച്ച് സൂക്ഷിക്കുന്നതിനും, അധികം വരുന്ന പാൽ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്നതിനുമുള്ള ചെറിയ ഡയറി യൂണിറ്റുകൾക്കുള്ള സാങ്കേതിക വിദ്യ ലഭ്യമാക്കി അവയെ വ്യാപകമാക്കുകയാണ് ചെയ്യേണ്ടത്. പ്രതിദിന പ്രതിശീർഷ പാൽ ലഭ്യത വർദ്ധിപ്പിക്കുക എന്നതാകണം അന്തിമ ലക്ഷ്യം. കുടുംബശ്രീ സംരംഭകങ്ങൾ, വ്യക്തികൾ എന്നിവർ നടത്തുന്ന ചെറിയ ഫാമുകൾ എന്ന ആശയവും നേച്ചർ ഫ്രഷ് മാതൃകയിലുള്ള വിതരണരീതികളും പ്രോത്സാഹിപ്പിക്കപ്പെടണം. അതാതിടത്ത് ഉത്പാദിപ്പിക്കുന്ന പാൽ പരമാവധി അതാതിടങ്ങളിൽ തന്നെ വിതരണം ചെയ്യുകയും, അധികം വരുന്നവ മാത്രം സംഭരിച്ച് സംസ്‌കരിക്കുകയും ചെയ്യുന്ന രീതിയാണ് വികസിപ്പിക്കേണ്ടത്. ഇങ്ങനെ വരുമ്പോൾ ഗുണമേന്മയുള്ള പാൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും പാലുൽപാദനത്തിലും സംസ്‌കരണത്തിലും ഏർപ്പെടുന്ന നിരവധി ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിയും. ഒരു പഞ്ചായത്തിൽ ഓരോ വാർഡിലും 50 വീടിന് ഒന്ന് എന്ന തോതിൽ തോതിൽ 4-5 പശുക്കളുള്ള 150-200 ചെറിയ ഫാമുകളിലൂടെ 1000-ലധികം പേർക്ക് തൊഴിൽ നൽകാൻ കഴിയും.
  • വീടുകളെ കേന്ദ്രീകരിച്ചുള്ള ചെറിയ കോഴി യൂണിറ്റുകളുടെ ഒരു ശൃംഖല വികസിപ്പിക്കുക എന്നതാകാം മുട്ട-കോഴിയിറച്ചി ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായകരമായ സമീപനം. ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന മുട്ട സ്ഥിരമായി ശേഖരിച്ച് വിപണനം ചെയ്യുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കുകയാണ് വേണ്ടത്. പാലക്കാട് ജില്ലയിലെ അമ്പലപ്പാറയിൽ നടക്കുന്നതുപോലുള്ള പരീക്ഷണങ്ങൾ ഈ രംഗത്ത് അനുകരിക്കാവുന്നതാണ്. ഈ ശൃംഖലയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന കോഴികളെയും ഒരു സംവിധാനത്തിലൂടെ ശേഖരിച്ച ആധുനിക ഷോപ്പുകൾ വഴി ഇറച്ചിയാക്കി വിപണികളിൽ എത്തിക്കാം. ഒരേ സമയം മുട്ടയുടേയും, കോഴി ഇറച്ചിയുടേയും ലഭ്യതയിൽ വർദ്ധനവ് ഉണ്ടാക്കാൻ ഇത് സഹായിക്കും. ഇതോടൊപ്പം ഒരു പഞ്ചായത്തിൽ ഒരു വാർഡിൽ ഒന്ന് എന്ന നിലയിലെങ്കിലും ഇറച്ചിക്കോഴി യൂണിറ്റുകളും പ്രോത്സാഹിപ്പിക്കാം.
  • ആട്, പശു, പോത്ത്, കാള എന്നീ മാംസാവശ്യങ്ങൾക്കായുള്ള മൃഗപരിപാലനത്തിന്റെ കാര്യത്തിൽ ശാസ്ത്രീയമായ സമീപനം ആവശ്യമാകുന്നു. ആട്, പോത്ത്, കാള എന്നിവയെ മാംസാവശ്യത്തിന് വളർത്താൻ സംരംഭം എന്ന നിലയിൽ തയ്യാറാകുന്നവരുടെ എണ്ണം ആസൂത്രിതമായി വർദ്ധിപ്പിക്കുക എന്നതാകണം സമീപനം. ഇതിനെ സ്വയംതൊഴിൽ സംരംഭയൂണിറ്റുകളായി വികസിപ്പിക്കുകയാണ് വേണ്ടത്. ആടിന്റെ മാംസം, മൂത്രം, കാഷ്ഠം എന്നിവയെ സമഗ്രമായി ഉപയോഗിക്കുന്ന ആടുഗ്രാമം പദ്ധതി പോലുള്ള സാധ്യതകൾ ഓരോ പഞ്ചായത്ത് പ്രദേശത്തും തൊഴിൽ സംരംഭം എന്ന നിലയിൽ വികസിപ്പിക്കാം. ഇതിനനുസൃതമായി സാങ്കേതിക വിദ്യകളുടെ പിന്തുണയോടെ ശാസ്ത്രീയ അറവുശാലകളും, മാംസ സംസ്‌കരണ കേന്ദ്രങ്ങളും ഒരു ബ്ലോക്കിൽ ഒന്ന് എന്ന നിലയിൽ സ്ഥാപിക്കേണ്ടതാണ്. മാംസ സംസ്‌കരണത്തിന് വയനാട്ടിലെ ബ്രഹ്മഗിരി മാതൃകയിലുള്ള പദ്ധതികൾ വ്യാപകമാക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചമാംസവും, സംസ്‌കരിച്ച മാംസവും സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ശുചിത്വം, ഉറപ്പാക്കിക്കൊണ്ട് നൽകാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാം. മാംസത്തിലൂടെ ലഭ്യമാകാവുന്ന പ്രതിശീർഷ പ്രോട്ടീൻ ലഭ്യത ഉയർത്തുക എന്നതാകണം ലക്ഷ്യം.
  • തീരദേശ മത്സ്യ മേഖലയുടെ സാധ്യതകളെ ഉപയോഗിക്കുമ്പോൾ തന്നെ ആ മേഖലക്കൊപ്പം, ഉൾനാടൻ മത്സ്യ ഉത്പാദനത്തിന്റെ സാധ്യതകളെ പരമാവധി വർധിപ്പിക്കുന്ന സമീപനം മത്സ്യ ഉത്പാദനത്തിന്റെ കാര്യത്തിൽ ഉണ്ടാകണം. കേരളത്തിൽ സമ്പന്നമായ പൊതു, സ്വകാര്യ കുളങ്ങളുടെ സാധ്യത പരമാവധി ഉപയോഗിക്കാവുന്ന തരത്തിൽ മത്സ്യ ഉത്പാദനത്തെ സംരംഭമായി കാണുന്നവരുടെ എണ്ണം പരമാവധി വർദ്ധിപ്പിക്കണം. ന്യായമായ വിലക്ക് ജനങ്ങൾക്ക് മത്സ്യം പ്രാദേശികമായി ലഭ്യമാക്കുക എന്നതാകണം ലക്ഷ്യം. മത്സ്യ സംസ്‌കരണത്തിന് ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനങ്ങൾ ഉണ്ടാക്കുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിനും കഴിയണം.

2. ദ്വിതീയ മേഖല

വ്യവസായം

കേരളത്തിന്റെ വ്യാവസായിക പിന്നോക്കാവസ്ഥ ഏറെ ചർച്ചകൾക്ക് വിധേയമാക്കപ്പെട്ട ഒന്നാണ്. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ഏഉജ) നിർമ്മിതി വ്യവസായങ്ങളുടെ പങ്ക് എന്നും കുറവായിരുന്നു. 2010 ലെ കണക്ക് പ്രകാരം ഉത്പാദനപരമായ വ്യവസായമേഖലയുടെ പങ്ക് 9.26 ശതമാനം മാത്രമാണ്. യഥാർത്ഥത്തിൽ ഉത്പാദനപരമല്ലാത്ത നിർമ്മാണ മേഖല കൂടി ഉൾപ്പെടുമ്പോഴാണ് ദ്വിതീയമേഖലയുടെ പങ്ക് 21.71 ശതമാനം ആയി വർദ്ധിക്കുന്നത്. കേരളത്തിൽ ഉപഭോഗ വസ്തുക്കളുടെ വിപണി വലിയ തോതിൽ വർദ്ധിക്കുമ്പോഴും അവയുടെ ആഭ്യന്തര ഉത്പാദനം നാമമാത്രമായി തുടരുന്നു എന്നതാണ് വ്യവസായ മേഖല നേരിടുന്ന ഏറ്റവും പ്രധാന വൈരുദ്ധ്യം. ആഭ്യന്തര വിപണിയെ ആശ്രയിച്ചുള്ള ഒരു വ്യവസായ ശൃംഖല വികസിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല. നമ്മുടെ നിത്യോപയോഗ സാധനങ്ങളായ സോപ്പ്, ഡിറ്റർജന്റുകൾ, കോസ്‌മെറ്റിക്‌സുകൾ, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കൾ, ശീതള പാനീയങ്ങൾ, മിഠായികൾ എന്നിവയുടെ ഉത്പാദന നിയന്ത്രണം ഇന്ന് കേരളത്തിന് പുറത്ത് വൻകിട സ്ഥാപനങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ചെറുകിട ഉത്പാദന കേന്ദ്രങ്ങളെ വൻകിടക്കാർ വിഴുങ്ങുകയും, വിപണി നിലനിർത്താൻ പലതിലും അവർ അതേ ബ്രാന്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. കേരളത്തിലെ വൻകിട രാസ, എഞ്ചിനീയറിങ്ങ് വ്യവസായങ്ങൾ (എഅഇഠ, ഗഞഘ, ഗങങഘ, ഠഇഇ, ഒങഠ മുതലായവ) അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം, ഊർജ്ജ പ്രതിസന്ധി, വിപണി പ്രശ്‌നങ്ങൾ, കാര്യക്ഷമമല്ലാത്ത മാനേജ്‌മെന്റ് എന്നിവ മൂലം വളർച്ച മുരടിക്കുകയോ, നഷ്ടത്തിലാവുകയോ ചെയ്തു. കേരളത്തിലെ പൊതുമേഖലാവ്യവസായങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല. 2011-12 ലെ കണക്ക് പ്രകാരം സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 44 പൊതുമേഖലാസ്ഥാപനങ്ങളിൽ 24 എണ്ണം നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ലാഭത്തിലുള്ള 20 യൂണിറ്റുകൾ 343.85 കോടി രൂപ ലാഭം ഉണ്ടാക്കുമ്പോൾ 24 യൂണിറ്റുകളിലൂടെയുള്ള നഷ്ടം 908.06 കോടി രൂപയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ മുരടിപ്പിന് ആധുനികവത്ക്കരണം-മാനേജ്‌മെന്റ് കാര്യക്ഷമമാക്കൽ എന്നിവയുടെ അഭാവം, ഊർജ്ജലഭ്യത ഉറപ്പാക്കുന്നിനും അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകുന്നതിലും ഉള്ള പരിമിതികൾ, മോശമായ വിപണന സംവിധാനങ്ങൾ എന്നിവയാണ് കാരണമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഈ പരിമിതികൾ നിലനിൽക്കുമ്പോൾ കേരളത്തിൽ വിവിധ ഇടങ്ങളിൽ വിജയ കരമാക്കാവുന്ന വ്യവസായ ക്ലസ്റ്റർ സംവിധാനങ്ങളുണ്ട്. ചെരുപ്പു നിർമ്മാണത്തിൽ കോഴിക്കോട്, കൈത്തറിയിൽ ബാലരാമപുരം-കണ്ണൂർ, കാലടിയിലെ റൈസ് മിൽ ക്ലസ്റ്റർ, കൊല്ലത്തെ കശുവണ്ടി, ആലപ്പുഴയിലെ കയർ മുതലായവ വ്യവസായ ക്ലസ്റ്ററുകൾക്ക് ഉദാഹരണമാണ്. ഇതോടൊപ്പം വിവിധ മേഖലകളിൽ സ്വകാര്യ വ്യവസായസംരംഭങ്ങളുടെ ഒരു ശ്യംഖല എന്നത് വസ്തുതയാണ്. എന്നാൽ പൊതുവെയുള്ള വ്യവസായരംഗത്തെ ചിത്രം ശുഭോദർക്കമല്ല.

സമീപനം

വ്യവസായ മേഖലയെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ലാത്ത ഈ ചിത്രം ആ മേഖലയോടുള്ള സമീപനത്തിൽ പുനർവിചിന്തനം അനിവാര്യമാക്കുന്നു. കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും, കുറഞ്ഞ ഭൂലഭ്യതയും പരിഗണിച്ച് വായു, വെള്ളം, മണ്ണ് എന്നീ പാരിസ്ഥിതിക ഘടകങ്ങളെ വലിയ തോതിൽ മലനീകരിക്കുന്ന വലിയ വ്യവസായങ്ങൾ കേരളത്തിൽ പുതുതായി ആരംഭിക്കുക പ്രായോഗികമല്ല എന്ന സമീപനം നമുക്ക് സ്വീകരിക്കേണ്ടി വരും. ഭൂമി, വൈദ്യുതി എന്നിവയുടെ ആവശ്യം കുറവായ വ്യവസായങ്ങളായിരിക്കും കേരളത്തിന് അഭികാമ്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ നിലപാടിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനാവശ്യമായ ചെലവേറിയ നടപടികൾ സ്വീകരിക്കുമ്പോൾ വ്യവസായ യൂണിറ്റുകൾ സാമ്പത്തികമായി ലാഭകരമല്ലാത്ത അവസ്ഥ പലപ്പോഴും സൃഷ്ടിക്കപ്പെടും എന്ന യാഥാർത്ഥ്യവും ഈ നിലപാടിന് സാധൂകരണം ആകുന്നു. ഊർജ്ജ പ്രതിസന്ധി നേരിടുന്ന സംസ്ഥാനം എന്ന നിലയിൽ വൻ ഊർജ ഉപയോഗം ഉള്ള അലൂമിനിയം പോലുള്ള വ്യവസായങ്ങളും ഇവിടെ അനുയോജ്യമല്ല. കേരളത്തിൽ ലഭ്യമായ അനുകൂല സാഹചര്യങ്ങളെ പരമാവധി ഉപയോഗിക്കാനാകുന്ന ഒരു വ്യവസായ സമീപനം ആയിരിക്കണം സംസ്ഥാനം സ്വീകരിക്കേണ്ടത്. അങ്ങനെ പരിശോധിക്കുമ്പോൾ വിദ്യാസമ്പന്നരായ മാനവവിഭവശേഷി, വർഷം തോറും വ്യാവസായികസംരംഭങ്ങളിലേക്ക് തിരിച്ചുവിടാൻ കഴിയുന്ന 60000 കോടി രൂപയോളം വരുന്ന പ്രവാസിനിക്ഷേപം, തുറമുഖ സാധ്യതകൾ, കാർഷികാനുബന്ധമേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത തുടങ്ങിയ സാധ്യതകൾ സംസ്ഥാനത്ത് നിലനിൽക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ മെച്ചപ്പെട്ട വാങ്ങൽ ശേഷി ആഭ്യന്തര ഉൽപന്നശൃംഖലയെ ശക്തിപ്പെടുത്താനുള്ള ബാധ്യത തുറന്നുനൽകുന്നു. നമ്മുടെ നിത്യോപയോഗത്തിനുള്ള ഉപഭോഗവസ്തുക്കൾ പരമാവധി ഉത്പാദിപ്പിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുക, നമ്മുടെ ഏറ്റവും മികച്ച ആസ്തിയായ വിദ്യാസമ്പന്നരായ ജനതയുടെ ശേഷി ഫലപ്രദമായി വിനിയോഗിക്കുന്ന ചെറുകിട ഐ.ടി, ഇലക്‌ട്രോണിക്‌സ് വ്യവസായ സംരംഭങ്ങളുടെ ശൃംഖലകൾ വികസിപ്പിക്കുക, സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കുന്ന കാർഷികാനുബന്ധ വ്യവസായങ്ങളുടെ ശൃംഖല രൂപപ്പെടുത്തുക എന്നിവയായിരിക്കണം വ്യവസായ രംഗത്തെ അടിസ്ഥാന സമീപനം. ഇതോടൊപ്പം ഇന്ന് നിലനിൽക്കുന്ന വൻകിട-പൊതു മേഖലാ വ്യവസായങ്ങളെ മികവുറ്റവയാക്കി മാറ്റുന്നതിനുള്ള പരിഷ്‌കാരങ്ങൾ ശക്തമായി നടപ്പാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. കേരളത്തിലെ സ്ത്രീകൾ വിദ്യാസമ്പന്നരാണെങ്കിലും അവരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 17 ശതമാനമത്തിൽ താഴെയാണ്. സ്ത്രീകളുടെ തൊഴിൽ ശേഷിയെ വ്യാവസായിക ഉത്പാദനത്തിന്റെ സാധ്യതയിലേക്ക് ബന്ധിപ്പിക്കാവുന്ന രീതിയിൽ പരമാവധി പുതിയ സംഘടനാരൂപങ്ങൾ ഓരോ വ്യാവസായികരംഗത്തും ഉയർന്നുവരണം.

കർമ്മപരിപാടി

  • അസംസ്‌കൃത വസ്തുക്കൾ കിട്ടാൻ ബുദ്ധിമുട്ടുള്ള കശുവണ്ടി പോലുള്ള പരമ്പരാഗത വ്യവസായങ്ങളുടെ കാര്യത്തിൽ നിലവിലുള്ള തൊഴിലാളികളെ സംരക്ഷിക്കുക എന്ന നയം സ്വീകരിക്കുകയും, കൈത്തറി, കയർ പോലുള്ളവയുടെ കാര്യത്തിൽ യന്ത്രവത്ക്കരണം ഉൾപ്പെടെയുള്ള ആധുനികവത്ക്കരണത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് അവയെ മികവുറ്റതാക്കുകയും വേണം. സർക്കാർ സംവിധാനങ്ങളിലൂടെ തന്നെ ലഭ്യമാക്കാൻ സാധ്യതയുള്ള വിപണിയേയും, വിദേശ വിപണിയേയും ഇതിനായി പരമാവധി ഉപയോഗിക്കണം.
  • കളിമൺ ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതം പരിഗണിച്ച് ഓടു വ്യവസായത്തിന്റെ തുടർന്നുള്ള വ്യാപനം പരിമിതപ്പെടുത്തണം. അണക്കെട്ടുകളുടെ ചെളിനീക്കി അവയിലൂടെ ലഭ്യമാകുന്ന കളിമണ്ണ് ഓട്, ഇഷ്ടിക എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കാം.
  • കേരളത്തിൽ ചക്ക, മാങ്ങ, മരച്ചീനി, പഴങ്ങൾ എന്നിവയിലധിഷ്ഠിതമായയുള്ള ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളുടേയും, മൂല്യവർദ്ധിത ഉത്പന്നങ്ങൾ രൂപപ്പെടുത്തുന്ന ചെറുകിട വ്യവസായങ്ങളുടേയും വൻസാധ്യതകൾ ഉണ്ട്. ഇതിനനുയോജ്യമായ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും, മറ്റിടങ്ങളിൽ വികസിപ്പിച്ച സാങ്കേതിക വിദ്യകളെ ഇവിടേക്ക് ഫലപ്രദമായി സ്വീകരിക്കുകയും വേണം. കാർഷിക സർവ്വകലാശാല പോലെ ഈ മേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളുടെ എക്‌സ്റ്റെൻഷൻ വിഭാഗം ഇതിനെ ഒരു പ്രവർത്തന പരിപാടിയായി സ്വീകരിക്കണം.
  • ഐ.ടി.യുടെ കാര്യത്തിൽ വൻകിട കോർപ്പറേറ്ററുകൾക്ക് വേണ്ടിയുള്ള കരാർ ജോലികൾക്കപ്പുറം കേരളത്തിലെ ആഭ്യന്തര സാധ്യതകളെ ഐ.ടി. വ്യവസായ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കാനാകണം. സ്മാർട്ട്‌സിറ്റി പോലുള്ള വൻ സംരംഭങ്ങൾക്ക് അപ്പുറത്ത് വികേന്ദ്രീകൃതമായ ഐ.ടി. സംരംഭങ്ങളുടെ ശൃംഖലകൾ ആണ് വികസിപ്പിക്കേണ്ടത്. ഗ്രാമ നഗരങ്ങൾ ഇടകലർന്ന കേരള പ്രകൃതിയും, ഗ്രാമങ്ങളിൽ പോലുമുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റിയും തരുന്ന സാധ്യതകൾ ഇക്കാര്യത്തിൽ ഉപയോഗിക്കാൻ കഴിയണം. ഐ.ടി.യുടെ സാധ്യതജീവിത്തിന്റെ ഓരോ മേഖലയിലും ഉപയോഗിക്കുന്ന സംരംഭകത്വ സാധ്യതകളാണ് വളർത്തേണ്ടത്.
  • എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങളുടേയും റിപ്പയർ സർവ്വീസുകളുടേയും ആവശ്യം സംസ്ഥാനത്ത് വലിയ തോതിൽ വികസിച്ചു വരുന്നുണ്ട്. ഇവയെ ബോധപൂർവ്വം വളർത്താനാകണം. ഊർജ്ജരംഗത്ത് സോളാർ, ബയോഗ്യാസ് എന്നിവയുടെ വ്യവസായവുമായി ബന്ധപ്പെട്ടുവരുന്ന 20-25 വർഷത്തേക്ക് ഉയരാൻ സാധ്യതയുള്ള വിപണിയെ ആശ്രയിച്ചുള്ള സംരംഭകത്വ ആസൂത്രണം സാധ്യമാണ്. ഫർണിച്ചർ, കാർഷിക ഉപകരണ നിർമ്മാണം, ചെരുപ്പ്, റൈസ്മിൽ, പ്ലൈവുഡ്, കൈത്തറി തുടങ്ങി സംസ്ഥാനത്ത് നിലനിൽക്കുന്ന വിവിധ വ്യവസായ ക്ലസ്റ്ററുക ൾക്ക് ആവശ്യമായ പിന്തുണ നൽകി അവയെ ശൃംഖലകളായി വികസിപ്പിക്കണം. ഒരേ ഉത്പന്നത്തിന്റെ വിവിധ ഭാഗങ്ങൾ വിവിധ ചെറുകിട യൂണിറ്റുകളിൽ വികസിപ്പിച്ച് ഒരുമിച്ച് കൂട്ടിച്ചേർക്കുന്ന ശൈലിയിലുള്ള സൂക്ഷ്മതല വ്യവസായശൃംഖലാവത്കരണം വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ കാര്യത്തിൽ സാധ്യമാണ്. സംസ്ഥാനത്ത് നിലനിൽക്കുന്ന ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നേരിട്ട് സർക്കാർ നൽകുന്ന പിന്തുണയും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കണം.

ഊർജ്ജം

കേരളം അതിഗൗരവമായ ഊർജ്ജ പ്രതിസന്ധിയെ നേരിടുകയാണ്. ഗാർഹിക വൈദ്യുതീകരണം സാർവ്വത്രികമായതും ഗാർഹിക വൈദ്യുതി ഉപഭോഗം വർദ്ധിച്ചതും വൈദ്യുതിയുടെ ആവശ്യകത ഏറെ വർദ്ധിപ്പിച്ചു. നമ്മുടെ സ്ഥാപിത ശേഷിയായ 2897 മെഗാവാട്ടിൽ 2064 മെഗാവാട്ട് (71%) ലഭിക്കുന്നത് ജലവൈദ്യുത പദ്ധതികളിൽ നിന്നാണ്. ശേഷിക്കുന്ന 793 മെഗാവാട്ട് താപവൈദ്യുതനിലയങ്ങളിൽ നിന്നും 35 മെഗാവാട്ട് കാറ്റിൽ നിന്നുമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. കായംകുളം നിലയത്തിൽനിന്ന് സ്ഥാപിത ശേഷിയുടെ ചെറിയൊരു ഭാഗമായ 793 മെഗാവാട്ട് മാത്രമെ ലഭിക്കുന്നുള്ളൂ. അസംസ്‌കൃത വസ്തു ലഭ്യത, ഉയർന്ന ഉൽപ്പാദന ചെലവ് എന്നിവ മൂലം താപ-ഡീസൽ വൈദ്യുത നിലയങ്ങളുടെ ശേഷി നമുക്ക് ചെറിയ തോതിൽ മാത്രമെ ഉപയോഗിക്കാൻ സാധിക്കുന്നുള്ളൂ. ഇതോടൊപ്പം സംസ്ഥാന ആസൂത്രണ കമ്മീഷന്റെ കണക്ക് പ്രകാരം 2030ൽ കേരളത്തിന്റെ ഊർജ്ജ ആവശ്യം 5844 മുതൽ 6720 കോടി യൂണിറ്റ് വരെ ആയിരിക്കും. ഇതിൽ 20 ശതമാനമെങ്കിലും പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നാകണം എന്നാണ് കണക്കാക്കുന്നത്. എന്നാൽ കേരളത്തിന്റെ വലിയ തോതിലുള്ള ഊർജ്ജ ആവശ്യം കണ്ടുകൊണ്ടുള്ള ദീർഘകാല ആസൂത്രണം ഉണ്ടായിട്ടില്ല. ഇതോടൊപ്പം ഹരിതഗൃഹ വാതകങ്ങൾ പുറത്ത് വിടുന്നതിലൂടെ താപ-ഡീസൽ നിലയങ്ങളിലൂടെയുള്ള വൈദ്യുത ഉൽപ്പാദനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം ഉയർന്നതാണ്. കാറ്റ്, സോളാർ തുടങ്ങിയ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ ഫലപ്രദമായി ഉപയോഗിക്കുന്നതിനാകട്ടെ നമുക്ക് കഴിഞ്ഞിട്ടുമില്ല. പാരിസ്ഥിതിക ആഘാതം കുറഞ്ഞ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാദ്ധ്യതകളെ പരമാവധി വികസിപ്പിക്കുവാനുള്ള ശ്രമങ്ങൾ വേണ്ടത്ര ഉണ്ടായിട്ടില്ല. ഇതും വൈദ്യുതി ഉൽപ്പാദനത്തിന്റെ സാദ്ധ്യതകൾക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നു.

സമീപനം

പാരിസ്ഥിതിക പാദമുദ്ര പരമാവധി കുറച്ചുകൊണ്ടുവരുന്ന സമീപനം ആയിരിക്കണം ഊർജ്ജ രംഗത്ത് നാം സ്വീകരിക്കേണ്ടത്. കൽക്കരി, നാഫ്ത മുതലായവ ഉപയോഗിക്കുന്ന വൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി പരമാവധി കുറച്ച് ഉപയോഗിക്കുക എന്നതാണ് ഇതിന് അനുവർത്തിക്കാവുന്ന നയം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചു കൊണ്ടുള്ള വൈദ്യുതി ഉൽപ്പാദനം കുറച്ചുകൊണ്ടുവരണ മെങ്കിൽ സംസ്ഥാനത്തെ ജലവൈദ്യുത ഉൽപ്പാദനം, കാറ്റ്, സോളാർ എന്നീ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ സാധ്യതകൾ നമുക്ക് പരമാവധി ഉപയോഗിക്കാൻ കഴിയണം. ഇതിനനുസൃതമായ ദീർഘകാല ലക്ഷ്യത്തോടെയുള്ള ഒരു ഊർജ്ജ നയം നമുക്ക് ഉണ്ടാക്കേണ്ടതുണ്ട്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിൾ എനർജി (ണ.ക.ട.ഋ)യുടെ കണക്കുകൾ പ്രകാരം കേരളത്തിൽ 1000 മെഗാവാട്ടോളം ശേഷിയുള്ള കാറ്റാടി മില്ലുകൾക്കും, 600 മെഗാവാട്ടോളം ശേഷിയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾക്കും സാദ്ധ്യതയുണ്ട്. ണ.ക.ട.ഋ യുടെ പഠനപ്രകാരം കേരളത്തിലെ പുരപ്പുറ സൗരോർജ്ജ ഉൽപ്പാദനത്തിന്റെ സാധ്യത 13079 മെഗാവാട്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്തരത്തിൽ വ്യാപകമായ തോതിൽ സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിനും അവയെ പൊതു ഗ്രിഡിലേക്ക് കണക്ട് ചെയ്ത് ഉപയോഗിക്കുന്നതിനുമുള്ള നയപരവും സാങ്കേതികവുമായ നടപടികൾ ആണ് അനിവാര്യമായി വരിക. ഇതേ സമയം സൗരോർജ്ജ ഉൽപ്പാദനത്തിന്റെ സാധ്യതകളെ ഏറ്റവും കാര്യക്ഷമമായി വികസിപ്പിച്ചെടുക്കുന്ന ഒരന്തരാള ഘട്ടം വരെ ജലവൈദ്യുതിയെയും മറ്റ് ഫോസിൽ ഇന്ധനങ്ങളെയും അടിസ്ഥാനമാക്കിയുള്ള വൈദ്യുതിയുടെ സാധ്യതകളെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തേണ്ടിവരും. സോളാർ അധിഷ്ഠിതമായ ഗാർഹിക വൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ട് ചെറുകിടവ്യവസായങ്ങളുടെ ഒരു ശൃംഖല തന്നെ കേരളത്തിൽ സ്ഥാപിക്കുവാനുള്ള സാധ്യതയും നിലവിലുണ്ട്.

കർമ്മപരിപാടി

മേൽസൂചിപ്പിച്ച സമീപനത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ 20-30 വർഷത്തെയെങ്കിലും ഊർജ്ജ ആവശ്യം കണക്കിലെടുത്തുകൊണ്ടുള്ള സമഗ്രമായ ഒരു ഊർജ്ജ നയം ഉണ്ടാകണം. ഗാർഹിക, വ്യാപാര വ്യവസായ രംഗത്തെ വൈദ്യുതി ആവശ്യങ്ങളെ സമഗ്രമായി പരിഗണിക്കുന്നതാകണം ഈ നയം. കേരളത്തിലെ ഗാർഹിക ആവശ്യത്തിന്റെയും സ്ഥാപനങ്ങളുടെ ആവശ്യത്തിന്റേയും മൂന്നിൽ ഒരു ഭാഗമെങ്കിലും വരുന്ന ഒരു ദശകക്കാലത്തിനകത്ത് സൗരോർജ്ജത്തിൽ നിന്ന് നിർവ്വഹിക്കാവുന്ന ഒരു കർമ്മപദ്ധതി നയത്തിന്റെ തുടർച്ചയായി ഉണ്ടാകണം. പ്രാഥമികമായി ഗാർഹിക, സ്ഥാപനതല സൗരോർജ്ജ പ്ലാന്റുകൾ വ്യാപകമാക്കുകയും പിന്നീട് അവയെ പൊതുഗ്രിഡിലേക്ക് ലിങ്ക് ചെയ്യാവുന്ന സംവിധാനം വികസിപ്പിക്കുകയും ആകാം. കേരളത്തിലെ ഗാർഹികേതര ആവശ്യങ്ങൾക്ക് നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ, പൊതുസ്ഥലങ്ങൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ച് അവിടെ നിന്നും ലഭ്യമാക്കുന്ന വൈദ്യുതി പൊതു ഗ്രിഡിലേക്ക് ന്യായമായ വില നൽകി കണക്ട് ചെയ്യുന്ന രീതികളും ആലോചിക്കാം. ആദ്യ ഘട്ടം എന്ന നിലയിൽ സർക്കാർ സ്ഥാപനങ്ങളിൽ മുഴുവൻ സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്ന രീതി അവലംബിക്കാം. കേരളത്തിലെ ചെറുകിട ജലവൈദ്യുത ഉൽപ്പാദന സാദ്ധ്യതയുള്ള മുഴുവൻ പദ്ധതികളുടേയും പാരിസ്ഥിതിക ആഘാതപഠനം നടത്തി പൊതുജനാഭിപ്രായം തേടിയ ശേഷം അംഗീകാരം ലഭിക്കുന്ന മുഴുവൻ പദ്ധതികളും ചുരുങ്ങിയ കാലയളവിനുള്ളിൽ ഫലപ്രദമായി നടപ്പാക്കണം. വലിയ തോതിൽ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന പദ്ധതികൾ കേരളത്തിൽ നടപ്പാക്കേണ്ടതില്ല. പരമാവധി പാരിസ്ഥി തിക ആഘാതം കുറയ്ക്കുന്ന ചെറുകിട ജലവൈദ്യുത പദ്ധതികളെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്. പാലക്കാട് ജില്ലാപഞ്ചായത്ത് ഐ.ആർ.ടി.സിയുടെ സഹായത്തോടെ നടപ്പാക്കിയ മീൻവല്ലം പദ്ധതിയുടെ മാതൃകയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കമ്പനികൾ രൂപീകരിച്ചുള്ള ജലവൈദ്യുത പദ്ധതികളുടെ സാധ്യതകളും ആലോചിക്കാം. ഗാർഹിക ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന് ദക്ഷത കൂടിയ ബൾബുകളും ഉപകരണങ്ങളും ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഊർജ്ജ സംരക്ഷണരംഗത്ത് സ്വീകരിക്കേണ്ട മറ്റൊരു മാർഗ്ഗം. സി.എഫ്.എൽ, എൽ.ഇ.ഡി, ഇൻഡക്ഷൻ ബൾബുകൾ എന്നിവ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം. സർക്കാർ സ്ഥാപനങ്ങളെ ഇതിന് മാതൃകയാക്കി മാറ്റാം. ഇവ സൃഷ്ടിക്കുന്ന വ്യത്യാസം സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണങ്ങളും പ്രധാനമാണ്. വൈദ്യുത ഉപഭോഗം കുറയ്ക്കുന്നവർക്ക് കെ.എസ്.ഇ.ബി നൽകുന്ന പ്രോത്സാഹന നടപടികൾ അനുകരണീയമാണ്. ഇതോടൊപ്പം പ്രസരണനഷ്ടം ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയമായ നടപടികൾ ലൈനുകളുടെ പുനഃക്രമീകരണം ഉൾപ്പെെടയുള്ളവ ചിട്ടയായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ടതാണ്. കേരളത്തിലെ താപനിലയങ്ങൾ, ഡീസൽ നിലയം എന്നിവയുടെ സാദ്ധ്യതകളെ വ്യാവസായിക ആവശ്യങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യതയായി ആസൂത്രണം ചെയ്യണം. ഈ അർത്ഥത്തിൽ അവയുടെ ഇന്നത്തെ ഉപയോഗക്രമം മെച്ചപ്പെടുത്തേണ്ടതുണ്ട്. കായംകുളം, ബ്രഹ്മപുരം നിലയങ്ങളുടെ സ്ഥാപിതശേഷിയുടെ ചെറിയഭാഗമേ ഇന്ന് കേരളം ഉപയോഗിക്കുന്നുള്ളൂ. കേരളത്തിന്റെ വ്യാവ സായിക വികസനത്തിന് ആവശ്യമായ വൈദ്യുതി ഉൽപ്പാദനത്തിന്റെ സാദ്ധ്യതയെ ഇവയിലൂടെ പ്രയോജനപ്പെടുത്താൻ ദീർഘകാല ആസൂത്രണം അനിവാര്യമാണ്. ഗാർഹിക വൈദ്യുത ഉപയോഗം സോളാർ, ജലവൈദ്യുത പദ്ധതികൾ എന്നിവയിലൂടെ നിർവ്വഹിക്കുകയും വ്യാവസായിക ആവശ്യങ്ങൾക്ക് ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള വൈദ്യുതിയെ ആശ്രയിക്കുകയുമാണ് ഇന്ധനവിലയും ലഭ്യതയും പരിശോധിക്കുമ്പോൾ അഭികാമ്യം.

ഗാർഹിക ഇന്ധന ആവശ്യങ്ങൾ

  • കേരളത്തിലെ വീടുകളിലും ഹോട്ടലുകളിലും പാചകത്തിന് ഉപയോഗിക്കുന്ന ഇന്ധനവും ഊർജ്ജ ആസൂത്രണത്തിൽ പ്രധാന പരിഗണന നൽകേണ്ട ഒന്നാണ്. എൽ.പി.ജിയിന്മേലുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരിക എന്നത് വിഭവ ലഭ്യതയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ സുസ്ഥിരതയുടെ തലത്തിൽ പ്രധാനമാണ്. എൽ.പി.ജി.ക്ക് നിരന്തരമായി സംഭവിക്കുന്ന വിലവർദ്ധനയും സാധാരണക്കാർക്ക് സ്ഥിരമായി ആശ്രയിക്കാനാവത്ത ഒന്നാക്കി അതിനെ മാറ്റുന്നു. പരമാവധി വീടുകളിൽ ദക്ഷതയേറിയ അടുപ്പുകൾ, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ സ്ഥാപിച്ച് ഫോസിൽ ഇന്ധനത്തിന്മേലുള്ള ആശ്രിതത്വം കുറയ്ക്കാം. സോളാർ കുക്കറുകളുടെ കാര്യത്തിൽ അവ ഫലപ്രദമാക്കുന്നതിനുള്ള അന്വേഷണം നടക്കേണ്ടതുണ്ട്. കേരളത്തിൽ കക്കൂസ് മാലിന്യത്തിന്റെ സംസ്‌കരണം ഒരു വലിയ ശുചിത്വ-ആരോഗ്യ പ്രശ്‌നമാണ്. കക്കൂസ് മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് ഉത്പാദി പ്പിക്കുന്ന പ്ലാന്റുകൾ വ്യാപകമാക്കുക എന്നത് ഊർജ്ജ ആസൂത്രണത്തിന്റെ തലത്തിലും ആരോഗ്യ പ്രശ്‌നങ്ങൾക്കും ഒരു പ്രധാന പരിഹാരമാണ്. ഇതിലൂടെ കേരളത്തിലെ പാചക ഇന്ധനക്ഷാമത്തിന് ഒരു പരിഹാരം കണ്ടെത്താൻ കഴിയും. പാഴായിപോകുന്ന വിറകിനെ ഫലപ്രദമായി ഗ്യാസ് ആക്കി മാറ്റുന്നതിനുള്ള ഗ്യാസിഫയർ സംവിധാനത്തിന്റെ സാദ്ധ്യത കേരളത്തിൽ വളരെ വലുതാണ്. ഫ്‌ളാറ്റുകൾ, ഹൗസിംഗ് കോളനികൾ മുതലായവയുടെ കാര്യത്തിൽ ഇത്തരം സാധ്യതകൾ പരീക്ഷിക്കാവുന്നതാണ്. ദക്ഷതയേറിയ അടുപ്പുകൾ, ചൂടാറാപ്പെട്ടി, ബയോഗ്യാസ് പ്ലാന്റുകൾ എന്നിവയുടെ വ്യാപനത്തിലൂടെ കേരളത്തിൽ ഗാർഹിക ആവശ്യത്തിനുള്ള പാചക ഇന്ധനങ്ങളുടെ കാര്യത്തിൽ ഒരു പരിധിവരെ സ്വാശ്രയത്വം നേടാൻ കഴിയും

3. പശ്ചാത്തല സൗകര്യങ്ങൾ:

ഗതാഗത രംഗം

2,01,220 കി.മീ റോഡും, 1257 കി.മീ റെയിൽ ലൈനും 2138 കി.മീ ജലപാതയും മൂന്നു വിമാനത്താവളങ്ങളും അടങ്ങുന്നതാണ് ഗതാഗത രംഗത്തെ കേരളത്തിന്റെ അടിസ്ഥാന സൗകര്യം. അഖിലേന്ത്യാ ശരാശരിയേക്കാൾ ഗതാഗത പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തിൽ നാം ഏറെ മുൻപിലാണ്. എന്നാൽ കേരളത്തിൽ വാഹനങ്ങളുടെ വർദ്ധനാ നിരക്ക് വലുതാണ് എന്നത് ഗതാഗത രംഗത്തെ ഒരു പ്രധാന ഘടകം ആണ്. സംസ്ഥാനത്ത് ഇപ്പോൾ 75 ലക്ഷം വാഹനങ്ങൾ ആണുള്ളത്. ഓരോ വർഷവും 6 ലക്ഷം പുതിയ വാഹനങ്ങൾ നമ്മുടെ നിരത്തിൽ ഇറങ്ങുന്നു. വാഹനങ്ങളുടെ വളർച്ചാ നിരക്ക് വർഷത്തിൽ 11 ശതമാനം ആണ്. പ്രതിശീർഷ വാഹന ഉടമസ്ഥതയും കേരളത്തിൽ ഏറെ കൂടുതലാണ്. കേരളത്തിൽ 1000 പേർക്ക് 230 വാഹനങ്ങൾ ഉള്ളപ്പോൾ അഖിലേന്ത്യാ ശരാശരി 22 മാത്രമാണ്. വാഹനങ്ങളിൽ 60 ശതമാവും ഇരുചക്ര വാഹനങ്ങളും 18 ശതമാനം കാറുകളും 9 ശതമാനം ഓട്ടോറിക്ഷകളുമാണ്. 2.7 ശതമാനം മാത്രമാണ് ബസ്സുകൾ. പൊതുഗതാഗത സംവിധാനം ശക്തമല്ല എന്നതാണ് ഇത് കാണിക്കുന്നത്. റോഡ് കഴിഞ്ഞാൽ റെയിലാണ് കേരളീയർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഗതാഗത മാർഗ്ഗം. 1257 കി.മീ റെയിൽ ലൈനിലൂടെ 83 ട്രെയിനുകൾ കേരളത്തിൽ ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നു. ഓരോ വർഷവും കേരളത്തിൽ റെയിൽ യാത്രക്കാരുടെ എണ്ണത്തിൽ 4.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുന്നു. കേരളത്തിൽ റെയിൽ ലൈനുകളുടെ വികസനം കഴിഞ്ഞ കുറെ വർഷങ്ങളായി 1000 ചതുരശ്ര.കി.മീറ്ററിന് കേവലം 27.02 കി.മീ എന്നതിൽ നിന്നും ഒട്ടും വളർന്നിട്ടില്ല. ചെലവ് താരതമ്യേന കുറഞ്ഞതും, കൂടുതൽ പേരെ ഉൾക്കൊള്ളാവുന്നതും പരിസ്ഥിതി സൗഹാർദ്ദമായ ഗതാഗത സംവിധാനം എന്ന നിലയിൽ കേരളത്തിനകത്തെ ഗതാഗത വികസനത്തിന് റെയിൽവെ ഏറ്റവും അഭികാമ്യമായ ഒന്നാണ്. എന്നാൽ ഈ സാധ്യതക്ക് അനുസരിച്ചുള്ള വ്യാപനം സംസ്ഥാനത്ത് സംഭവിച്ചിട്ടില്ല. കേരളത്തിന് ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ഗതാഗത മേഖലയാണ് ജല ഗതാഗത രംഗം. 590 കി.മീ തീര പാതയും 1548 കി.മി ഉൾനാടൻ പാതയും ഉൾപ്പെടുന്നതാണ് ഈ രംഗം. ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കാവുന്ന ഈ സംവിധാനത്തെ വികസിപ്പിക്കാൻ നമുക്കായിട്ടില്ല. നമ്മുടെ ജലപാതാ ശൃംഖലയുടെ 20 ശതമാനം മാത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

സമീപനം

ഗതാഗത രംഗത്തെ ഒരു സമീപനത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പരമാവധി വാഹനങ്ങൾ വർദ്ധിപ്പിച്ച് അതിനനുസൃതമായി റോഡുകൾ വികസിപ്പിച്ചു കൊണ്ടേയിരിക്കുക എന്നത് അശാസ്ത്രീയമായിരിക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറച്ച് പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക എന്നതായിരിക്കണം ഈ രംഗത്ത് സ്വീകരിക്കേണ്ട സമീപനം. ഇങ്ങനെ പരിശോധിക്കുമ്പോൾ പൊതു സംവിധാനമായ റെയിലിനേയും, ബസ് സംവിധാനങ്ങളേയും ശക്തിപ്പെടുത്തേണ്ടി വരും. കേരളത്തിലെ റെയിൽ ഗതാഗത വികസനവും ആധുനികവത്കരണവുമാണ് ഇതിന് അഭികാമ്യമായ ആദ്യ മാർഗ്ഗം. തൊഴിൽ ആവശ്യങ്ങൾക്കാണ് ഭൂരിഭാഗം ജനങ്ങളും സ്ഥിരമായി യാത്ര ചെയ്യുന്നത്. ഇങ്ങനെ യാത്ര ചെയ്യേണ്ടിവരുന്ന ദൂരമാകട്ടെ നഗരവത്കരണ പ്രവണതകളോടെ വർദ്ധിച്ചു വരികയും ചെയ്യുന്നു. സർക്കാർ ജീവനക്കാരുടെ കാര്യത്തിലാകട്ടെ അശാസ്ത്രീയമായ സ്ഥലം മാറ്റങ്ങളും ഇതിന് ഒരു കാരണം ആണ്. ഉൽപ്പാദന തൊഴിൽ മേഖലകളുടെ വികേന്ദ്രീകരണവും, അശാസ്ത്രീയമായ സ്ഥലം മാറ്റ നടപടിക്രമങ്ങളും കുറച്ചുകൊണ്ടുവരിക എന്നത് ഗതാഗത രംഗത്ത് ദീർഘകാല ആസൂത്രണത്തിൽ പരിഗണിക്കപ്പെടേണ്ട ഒന്നാണ്. തൊഴിൽ ആവശ്യങ്ങൾക്ക് സ്ഥിരമായി യാത്ര ചെയ്യേണ്ടി വരുന്ന ദൂരം കുറച്ചുകൊണ്ടുവരുന്നതിനെ ജീവിത ഗുണത വർദ്ധിപ്പിക്കുന്നതിന്റെ ഒരു പ്രധാന സൂചകം ആയി കാണണം. ചരക്കു ഗതാഗതത്തിന്റെ കാര്യത്തിൽ അഭികാമ്യമായ ജലഗതാഗതസംവിധാനത്തിന്റെ സാധ്യതകളെ പരമാവധി മെച്ചപ്പെടുത്തുന്നതിനുള്ള സമീപനം അനിവാര്യമാണ്.

കർമ്മപരിപാടി

  • കേരളത്തിലെ റെയിൽവേ വികസനത്തിന് സമഗ്രമായ ഒരു കർമ്മപരിപാടി ഉണ്ടാകുക എന്നതാണ് ഗതാഗത മേഖലയിൽ നടത്തേണ്ട സുപ്രധാനമായ ഇടപെടൽ. നാലുവരിപ്പാതയാക്കൽ, സിഗ്നലിംഗ് സംവിധാനങ്ങളുടെ ആധുനിക വത്കരണം, പാതകളുടെ വൈദ്യുതീകരണം എന്നിവ കാലപരിധി നിശ്ചയിച്ചുകൊണ്ട് നടത്തേണ്ട വികസന പ്രവർത്തനങ്ങൾ ആണ്. ഇതോടൊപ്പം കേരളത്തിനകത്തുള്ള യാത്ര സുഗമമാക്കുന്നതിനുള്ള ഹ്രസ്വദൂര പാസഞ്ചർ, മെമു വണ്ടികൾ വർദ്ധിപ്പിച്ച് പ്രധാന നഗരങ്ങൾക്കിടയിലുള്ള ഗതാഗത സംവിധാനം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഹ്രസ്വദൂര വണ്ടികൾ വർധിപ്പിക്കുന്നതിനും നടത്തിപ്പിനുമായി ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി റെയിൽ കേരള എന്ന ഒരു സംവിധാനം രൂപപ്പെടുത്താം. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സബർബെൻ റെയിൽ പദ്ധതിയേയും കുറിച്ച് ആലോചിക്കാം.
  • തെക്ക് വടക്ക് റെയിൽ സംവിധാനമെന്ന പോലെ കിഴക്ക് പടിഞ്ഞാറ് നഗരങ്ങളേയും ഗ്രാമങ്ങളേയും ബന്ധിപ്പിക്കുന്നതിനും, ഗതാഗതം സാധ്യമാക്കുന്നതിനും പൊതു ബസ്സ് കമ്പനികളുടെ സാധ്യതകൾ ആലോചിക്കാവുന്നതാണ്. വിദേശ മലയാളികളുടെ നിക്ഷേപങ്ങളുമായി ബന്ധിപ്പിച്ച് ഇത് ആലോചിക്കാം. സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സ്വകാര്യ കാറുകൾ, ബൈക്കുകൾ എന്നിവയ്ക്ക് വിലയ്ക്ക് അനുസൃതമായി ഉയർന്ന നികുതി ഏർപ്പെടുത്തുന്ന ഒരു സംവിധാനം നടപ്പാക്കണം. പെട്രോൾ ഉപയോഗത്തിനനുസരിച്ച് സെസ്സ് വർധിപ്പിക്കുന്ന രീതിയും പരിഗണിക്കാം. ജോലിക്കാവശ്യമായ യാത്രകൾ പരമാവധി കുറയ്ക്കാവുന്ന തരത്തിൽ ഗ്രാമങ്ങളിൽ കേന്ദ്രീകരിക്കുന്ന സംരംഭങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന രീതി പ്രയോഗിക്കാം. സർക്കാർ സംവിധാനത്തിൽ സ്ഥലം മാറ്റത്തിന് പരമാവധി യാത്രകൾ കുറക്കേണ്ടി വരുന്ന ചിട്ടയായ മാനദണ്ഡങ്ങൾ കൊണ്ടുവരേണ്ടതാണ്.
  • കേരളത്തിൽ നഗരങ്ങളുടെ എണ്ണം വർധിക്കുകയാണ്. ഇതിനനുസരിച്ചുള്ള നഗരാസൂത്രണം ഉണ്ടാകുന്നില്ല. വരുന്ന 20 വർഷത്തിനുള്ളിൽ ഉള്ള നഗരവികസനം മുൻപിൽ കണ്ട് ഓരോ നഗരത്തിനും വികസന മാസ്റ്റർപ്ലാനുകൾ ഉണ്ടാക്കണം. ഇതിൽ ഗതാഗത ആസൂത്രണത്തിന് പ്രത്യേകം പ്രാധാന്യം കൊടുക്കണം. വാഹന വർദ്ധനവ് മുൻകൂട്ടി കണ്ടുകൊണ്ടുള്ള ബൈപ്പാസ്സുകൾ, മേൽപ്പാലങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ എന്നിവ ആസൂത്രണം ചെയ്യണം. സ്വകാര്യ വാഹനങ്ങൾ നഗരങ്ങളിൽ പ്രവേശിക്കുന്നത് കുറയ്ക്കാനാകുന്ന വിധത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ആളുകൾക്ക് ഫലപ്രദമായ പൊതു ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുകയും വേണം. നഗരസഭകൾക്കകത്ത് നിരന്തരം സർവ്വീസ് നടത്തുന്ന പൊതുഗതാഗത കമ്പനിയെപ്പറ്റി ആലോചിക്കാം.
  • കേരളത്തിൽ ജലപാതയുടെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കത്തക്ക ആസൂത്രണം വേണം. ചരക്ക് കടത്തിന് ഫലപ്രദമായ സാധ്യതയാക്കി ഇതിനെ മാറ്റാവുന്ന തരത്തിലുള്ള അന്വേഷണങ്ങൾ നടക്കണം. ദേശീയ ജലപാതയെ ഈ തരത്തിൽ വിനിയോഗിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.
  • റോഡ് വികസനത്തിന് പണം കണ്ടെത്തുക എന്നത് കേരളത്തിലെ ഗതാഗത വികസനത്തിന് പ്രധാനമാണ്. അതിന് കഴിയാവുന്ന തരത്തിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലയ്ക്കനുസരിച്ച് ഉയർന്ന നികുതി ഏർപ്പെടുത്തിക്കൊണ്ടും ഇന്ധന ഉപഭോഗത്തിനനുസൃതമായി ഉയർന്ന നികുതി ഏർപ്പെടുത്തിക്കൊണ്ടും കണ്ടെത്തണം. വാഹന നികുതി ഇനത്തിൽ പിരിക്കുന്ന പണം ഗതാഗത വികസനത്തിന് തന്നെ ഉപയോഗപ്പെടുത്തണം.

പരിസ്ഥിതിയും പ്രകൃതി വിഭവ വിനിയോഗവും

  • മലനാട്, ഇടനാട്, തീരപ്രദേശം എന്നീ മൂന്ന് ഭൂവിഭാഗങ്ങളായി കേരളത്തിന്റെ ഭൂപ്രകൃതിയെ പൊതുവെ തിരിക്കാം. ഇതിൽ 45 ശതമാനം മലനാടും, 40 ശതമാനത്തോളം ഇടനാടും, 15 ശതമാനം തീരദേശ മേഖലയുമാണ്. നാല്പത്തി നാല് നദികളുടെ സാന്നിധ്യം, ശരാശരി 3000 മീ.മീറ്റർ മഴ എന്നിവ കേരളത്തിന്റെ ഭൂപ്രകൃതിയെ വ്യത്യസ്തമാക്കുന്നു. കഴിഞ്ഞ നൂറ് വർഷത്തെ കണക്കിൽ 35 കാലാവസ്ഥാമേഖലകളിൽ കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം (3070 മീ.മീ) കേരളമാണ്.
  • കേരളത്തിലെ മലനാട്, ഇടനാട്, തീരപ്രദേശം എന്നീ മൂന്ന് പാരിസ്ഥിതിക വ്യവസ്ഥകൾ നേരിടുന്ന അനിയന്ത്രിതവും, അതിവേഗത്തിലുള്ളതുമായ വിഭവചൂഷണമാണ് കേരള പരിസ്ഥിതിയെ സുസ്ഥിര വികസനത്തിന് അനുയോജ്യമല്ലാതാക്കി തീർക്കുന്ന ഏറ്റവും പ്രധാമായ ഘടകം. പൊതുവെ വിഭവങ്ങളാൽ സമ്പന്നമാണ് എന്ന് തോന്നാമെങ്കിലും ഉയർന്ന ജനസാന്ദ്രതമൂലം പ്രകൃതി വിഭവങ്ങളുടെ പ്രതിശീർഷ ലഭ്യത ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കൃഷിഭൂമി, നിർമ്മാണത്തിനുള്ള പ്രകൃതി വിഭവങ്ങൾ, വനം എന്നിവയുടെ കാര്യത്തിൽ ഇത് ബാധകമാണ്. ഏറ്റവും ഉയർന്ന തോതിൽ മഴ ലഭിക്കുമ്പോഴും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ 80 ശതമാനവും തെക്കൻ ജില്ലകളിൽ 70 ശതമാനവും മഴവെള്ളം ഉപരിതല നീരൊഴുക്കായി ഒഴുകിപോകുന്നു.
  • സംസ്ഥാന ഭൂപ്രകൃതിയുടെ 24 ശതമാനം ആണ് ഔദ്യോഗിക കണക്കുകൾ പ്രകാരമുള്ള വനഭൂമി. കേരളത്തിന്റെ ആളോഹരി വനലഭ്യത (0.638 ഹെക്ടർ) ദേശീയ ശരാശരിയേക്കാൾ (0.058 ഹെക്ടർ) കുറവാണ്. സാങ്കേതിക അർത്ഥത്തിൽ വനവിസ്തൃതി അത്ര താഴ്ന്നതല്ലെങ്കിലും നിലവിലുള്ള വനത്തിൽ ഗുണമേന്മയുള്ള വനത്തിന്റെ വിസ്തൃതി നിരവധി കാരണങ്ങളാൽ കുറഞ്ഞുവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. നിബിഡ വനങ്ങൾ മൊത്തം വനവിസ്തൃതിയുടെ 8 ശതമാനം മാത്രമാണ്. 37 ശതമാനമാണ് തുറസ്സായ വനങ്ങൾ ഉള്ളത്. കൊളോണിയൽ കാലഘട്ടത്തിൽ വനഭൂമികളെ യൂക്കാലി, തേക്ക് മുതലായ പ്ലാന്റേഷനുകൾ ആക്കാനുള്ള നടപടികൾ, കാപ്പി, തേയില മുതലായ തോട്ടം മേഖലയുടെ വികാസം എന്നിവ കേരളത്തിന്റെ വനവിസ്തൃതിക്ക് പരിക്കേൽപ്പിച്ച ഘടകങ്ങൾ ആണ്. ഇതോടൊപ്പം കാർഷിക ആവശ്യങ്ങൾക്കായി മലയോര മേഖലകളിലേക്ക് ഉണ്ടായ കുടിയേറ്റവും തുടർന്ന് കയ്യേറിയ ഭൂമികൾ പതിച്ചുകൊടുക്കാനുള്ള സർക്കാർ തീരുമാനങ്ങളും വനവിസ്തൃതി കുറഞ്ഞു വരുന്നതിൽ നിർണ്ണായക ഘടകങ്ങൾ ആണ്. 1993 ലെ ലാന്റ് അസൈൻമെന്റ് സ്‌പെഷ്യൽ റൂൾ പ്രകാരം 1970 വരെയുള്ള വനഭൂമി കയ്യേറ്റങ്ങൾക്ക് നിയമസാധുത നൽകി. 1960 കാലഘട്ടത്തിൽ 40 ശതമാനം ഉണ്ടായിരുന്ന വനഭൂമി 1970 ന് ഇടയ്ക്കുള്ള ഒരു ദശകക്കാലത്താണ് 24 ശതമാനം ആയി കുറഞ്ഞത്. എന്നാൽ 1970 ന് ശേഷമുള്ള കയ്യേറ്റങ്ങളെ ഒഴിപ്പിക്കാനുള്ള ഫലപ്രദമായ നടപടികൾ സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതുമില്ല. ഇതോടൊപ്പമാണ് തോട്ട ആവശ്യങ്ങൾക്കായി വനഭൂമി ഹാരിസൺ മലയാളം (30000 ഹെക്ടർ) ടാറ്റ മുതലായ (24,000 ഹെക്ടർ) വൻകിട പ്ലാന്റേഷനുകൾക്ക് ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിൽ ദീർഘകാലഘട്ടത്തിന് നൽകിയ നടപടിയേയും കാണേണ്ടത്. ഇത്തരം ഭൂമി തിരിച്ചുപിടിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. കയ്യേറ്റങ്ങൾ, പ്ലാന്റേഷനുകൾ, കാട്ടുതീ മുതലായവ കേരളത്തിലെ വനത്തിന്റെ ഗുണമേന്മയെ കാര്യമായ തോതിൽ ബാധിക്കുന്നു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളിലേക്ക് ഇത് ചിലപ്പോൾ നയിക്കുന്നു. കേരളത്തിന്റെ വനാതിർത്തിയിൽ 6 ദേശീയ ഉദ്യാനങ്ങളും 16 വന്യമൃഗ സങ്കേതങ്ങളും ഉണ്ട്. സംരക്ഷിത വനമേഖലകളുടെ പ്രഖ്യാപനം കേരളത്തിലെ വനഭൂമിയെ നിലനിർത്തുന്നതിൽ ഒരു നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2760.8 ചതുരശ്ര കിലോമീറ്റർ ആണ് സംരക്ഷിത വനങ്ങൾ ഉള്ളത്. 1992 മുതൽ കേന്ദ്ര സർക്കാർ നയം അനുസരിച്ച് സംയുക്ത വനപരിപാലന പരിപാടി (ഷീശി േളീൃലേെ ാമിമഴലാലി)േ കേരളത്തിൽ നടപ്പാക്കിയെങ്കിലും ഇവയുടെ മേലുള്ള ഉദ്യോഗസ്ഥ മേധാവിത്വം ഈ പദ്ധതിയെ ജനകീയമാക്കുന്നതിന് ഒരു തടസ്സമായി നിലനിൽക്കുന്നു. സാമൂഹ്യ വനവത്കരണ പരിപാടിയെ ഒരു ജനകീയ വനവത്ക്കരണ പരിപാടിയുടെ തലത്തിലേക്ക് ഉയർത്താൻ കേരളത്തിനു കഴിഞ്ഞിട്ടില്ല. വനവിഭവ ശേഖരണ അവകാശം നിയമപരമായി ആദിവാസികൾക്ക് ഉണ്ടെങ്കിലും അതിനെ ഫലപ്രമായി ഉപയോഗിച്ച് അവരുടെ ജീവനോപാധികൾ വികസിപ്പിക്കുന്നതിന് പരിമിതമായ ശ്രമങ്ങളെ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളു.
  • വനഭൂമിയോട് ചേർന്നുള്ള തോട്ടം മേഖലയും, മലനാടും വലിയ തോതിലുള്ള വിഭവ ചുഷണത്തിന് വിധേയമാക്കുകയാണ്. അധികൃതവും, അനധികൃതവുമായ ക്വാറികളുടെ പ്രവർത്തനം കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് പശ്ചിമ ഘട്ടമലനിരകളിലാണ്. കേരളത്തിലെ ഒൻപത് ജില്ലകളിൽ തന്നെ 6800 ക്വാറികൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് മൈനിംഗ് & ജിയോളജി ഡിപ്പാർട്ട്‌മെന്റ് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന് നൽകിയ കണക്കുകൾ കാണിക്കുന്നത്. അവയിൽ 72 ശതമാനവും കരിങ്കൽ ക്വാറികളും, ശേഷിക്കുന്നവ ചെങ്കൽ ക്വാറികളും ആണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാന സാമ്പത്തികമേഖലയായി വളർന്നു വരുന്ന നിർമ്മാണ മേഖലക്കുള്ള വലിയ പങ്ക് വിഭവങ്ങൾ കവർന്നെടുക്കുന്നത് പശ്ചിമഘട്ടത്തിൽ നിന്നാണ്. ടൂറിസം റിസോർട്ടുകൾ തോട്ടം മേഖലയിലും, വനാതിർത്തികളിലും വ്യാപകമാക്കുന്നതും വനമേഖലയ്ക്ക് മറ്റൊരു ഭീഷണിയാണ്. വനപ്രദേശങ്ങളോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വലിയ തോതിൽ വർധിപ്പിക്കാൻ ഇത് കാരണമാകുന്നു. ടൂറിസം ആവശ്യങ്ങൾക്കായി തോട്ടഭൂമിയുടെ അഞ്ച് ശതമാനം ഉപയോഗിക്കാനനുമതി നൽകാനുള്ള സർക്കാർ നീക്കവും ചൂഷണത്തിന്റെ ആഴം വർദ്ധിപ്പിക്കും.
  • നദികളുടെ ശോഷണം, ജലസംഭരണത്തിന്റെയും ജൈവ വൈവിദ്ധ്യത്തിന്റെയും കേന്ദ്രങ്ങളായ ചെങ്കൽ കുന്നുകളുടെ അതിവേഗതയിലുള്ള തിരോധാനം, വയലുകൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളുട നികത്തൽ, എന്നിവ ഇടനാടൻ പാരിസ്ഥിതിക വ്യൂഹത്തിൽ വലിയ ആഘാതങ്ങൾ സൃഷ്ടിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട നദികളെല്ലാം തന്നെ അമിതമായ മണൽഖനനം മൂലം വലിയ പ്രതിസന്ധി നേരിടുന്നു. സംസ്ഥാനത്തെ പതിനാല് പ്രധാന നദികളിൽ നിന്ന് കഴിഞ്ഞ ദശാബ്ദകാലത്തെ വാർഷിക മണൽവാരൽ തോത് 11.33 ദശലക്ഷം ഘനമീറ്റർ ആണ്. ഇതേ കാലയളവിലെ നദികളിലെ വാർഷികമണൽനിക്ഷേപം കേവലം 0.37 ദശലക്ഷം ഘനമീറ്റർ ആണ്. അമിതമായ മണലെടുപ്പ് മൂലം കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ നദികളുടെ അടിത്തട്ട് 3 മുതൽ 4 വരെ മീറ്റർ താഴ്ന്നിട്ടുള്ളതായി ഭൗമശാസ്ത പഠനകേന്ദ്രത്തിന്റെ പഠനങ്ങൾ കാണിക്കുന്നു. ഇടനാട്ടിലെ ജലസംഭരണത്തിന്റെയും, ജൈവവൈവിദ്ധ്യത്തിന്റെയും കേന്ദ്രങ്ങളാണ് ഇടനാടൻ ചെങ്കൽ കുന്നുകൾ. തണ്ണീർത്തടങ്ങൾ നികത്തുന്നതിനുള്ള മണ്ണ് കണ്ടെത്താനുള്ള ഉപാധികളായാണ് ഇവയെ ഇന്ന് ഉപയോഗിക്കുന്നത്. കേരളത്തിലെ ഇടനാടൻ കുന്നുകളിൽ വലിയൊരു വിഭാഗം ഇതിനകം അപ്രത്യക്ഷമായിക്കഴിഞ്ഞു. നെൽവയലിന്റെ വിസ്തൃതിയാകട്ടെ 1990നും 2014നും ഇടയിലുള്ള കാലഘട്ടത്തിൽ 8 ലക്ഷം ഹെക്ടറിൽ നിന്നും 1.5 ലക്ഷം ഹെക്ടറിലേക്ക് ചുരുങ്ങിക്കഴിഞ്ഞു. കുന്നുകളുടെ തിരോധാനം ഒരേസമയം രണ്ട് വലിയ ജലസംഭരണ സംവിധാനങ്ങളെയാണ് ഇല്ലാതാക്കുന്നത് - തണ്ണീർത്തടങ്ങളെയും കുന്നുകളെയും. കേരളത്തിൽ ജലക്ഷാമം സൃഷ്ടിക്കുന്നതിൽ ഇത് വലിയ പങ്കു വഹിക്കുന്നു. കേരളത്തിൽ പെയ്യുന്ന മഴവെള്ളത്തിൽ ഭൂരിഭാഗവും നേരിട്ട് കടലിലേക്ക് എത്തുന്നതിന് ഭൂവിനിയോഗത്തിലെ ഈ മാറ്റം ആക്കം കൂട്ടുന്നു. കേരളത്തിലെ ഭൂമിയെ ഒരു ഉത്പാദന ഉപാധി എന്ന നിലയിൽ നിന്ന് കമ്പോള ചരക്കാക്കി മാറ്റുന്നതിൽ വിനിയോഗത്തിൽ സംഭവിച്ച ഈ മാറ്റം നിർണ്ണായകമായ സംഭാവനകൾ ചെയ്തിട്ടുണ്ട്. ഇതിലൂടെ ഭൂമിയുടെ ഉത്പാദന ധർമ്മം (ജൃീറൗരശേ്‌ല ളൗിരശേീി) കമ്പോള ധർമ്മത്തിന് (ങമൃസല േളൗിരശേീി) വഴിമാറുന്ന പ്രവണത ശക്തിപ്പെടുന്നു. വയലുകളിൽ നിന്നുള്ള കളിമൺഖനനവും വയലുകളുടെ സ്വാഭാവിക ഉപയോഗത്തെ താറുമാറാക്കുകയും, പാരിസ്ഥിതിക സന്തുലനത്തെ തകർക്കുകയും ചെയ്യുന്നു. ഓട് വ്യവസായം ശക്തമായ തൃശ്ശൂർ പോലുള്ള ജില്ലകളിൽ ഈ പ്രവണത ശക്തമാണ്. കുന്നിടിക്കൽ, വയൽ നികത്തൽ, കളിമൺ ഖനനം, കരിമണൽ ഖനനം, നദികളിലെ മണലെടുപ്പ് എന്നിവ ചേർത്തുണ്ടാക്കുന്ന സംയുക്ത ആഘാതം ഇടനാടിന്റെ പാരിസ്ഥിതിക വ്യവസ്ഥയിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്താൻ പര്യാപ്തമാണ്.
  • കായൽകയ്യേറ്റങ്ങൾ, പുഴ കയ്യേറ്റങ്ങൾ, തീരദേശ നിയന്ത്രണ നിയമത്തെ മറികടന്നു കൊണ്ടുള്ള കയ്യേറ്റങ്ങളും നിർമ്മാണങ്ങളും സംസ്ഥാനത്തിന്റെ തീരദേശ വ്യവസ്ഥയെ സാരമായി ബാധിക്കുന്നു. ഭൂമി ഒരു കമ്പോള ഉപാധിയായതോടെ പൊതു ഭൂമിയുടെ മേലുള്ള സമ്മർദ്ദം വർദ്ധിക്കുന്നു. അതിവേഗം വളരുന്ന നഗരം എന്ന നിലയിൽ കൊച്ചിപോലുള്ള നഗരങ്ങളിൽ തണ്ണീർത്തടങ്ങളുടെ മേലുള്ള കൈയ്യേറ്റം അതിശക്തമാണ്. കേരളത്തിലെ തീരദേശത്തെ സ്വാഭാവിക വനങ്ങൾ ആയ കണ്ടൽവനങ്ങളുടെ നിലനിൽപ്പിനെ ഈ പ്രവണത ബാധിക്കുന്നു. 2000 ഏക്കർ പ്രദേശത്ത് ആണ് കണ്ടൽക്കാടുകൾ അവശേഷിക്കുന്നത്. തീരദേശ കൈയ്യേറ്റങ്ങളുടെ ഭാഗമായി ഇവ നാശത്തിന് വിധേയമാകുന്നു.
  • സംസ്ഥാനത്ത് 3000 മി.മീറ്ററിനു മുകളിൽ മഴ ലഭിക്കുമ്പോഴും വേനലിൽ കടുത്ത ജലക്ഷാമം ഉള്ള പ്രദേശങ്ങളുടെ എണ്ണം കൂടി വരുന്നു. 267279 ദശലക്ഷം ഘനമീറ്റർ വെള്ളം കേരളത്തിന്റെ ആവശ്യങ്ങൾ നിർവ്വഹിക്കാൻ വേണം. എന്നിരിക്കെ വേനലിൽ 173290 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ലഭ്യമാകുന്നത്. സംസ്ഥാനത്തെ 67 ശതമാനം കുടുംബങ്ങളുടെ കുടിവെള്ള ആവശ്യങ്ങൾ കിണറുകളിലൂടെയും 29 ശതമാനത്തിന്റെ കുടിവെള്ള ആവശ്യങ്ങൾ ടാപ്പുകളിലൂടേയും ആണ് നിർവ്വഹിക്കപ്പെടുന്നത്. കിണറുകളിലെ ഉയർന്ന തോതിലുള്ള ഇ-കോളി ബാക്ടീരിയ സാന്നിദ്ധ്യം ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഭൂവിനിയോഗത്തിലെ മാറ്റം മൂലം മഴവെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങുന്നതിനുള്ള സാധ്യതകൾ കുറയുകയും, ഉപരിതല ജലാശയങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. സംസ്ഥാന ഭൂഗർഭജല ലഭ്യത നിർണ്ണയ സമിതി 2009 ൽ പുറത്തിറക്കിയ കണക്കുകൾ അനുസരിച്ച് 6029 ദശലക്ഷം ഘനമീറ്റർ ഭൂഗർഭ ജലമാണ് ലഭ്യമായിട്ടുള്ളത്. ഉപരിതല സ്രോതസ്സുകളുടെ നാശം ഭൂഗർഭ ജലലഭ്യതയുടേയും, പൊതുവിലുള്ള ജല വിതാനത്തേയും ബാധിക്കുന്നു. കേരളത്തിലെ പൊതു ജലാശയങ്ങളിൽ നല്ലൊരു ഭാഗം മാലിന്യക്കൂമ്പാരങ്ങളായി മാറുന്ന സ്ഥിതി സംജാതമാക്കുന്നതും പൊതുജലാശയ സംരക്ഷണത്തിനുള്ള ഫലപ്രദമായ പദ്ധതികൾ ഉണ്ടാകുന്നില്ല എന്നതും പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നു. അമിത ജല ചൂഷണം ഭൂഗർഭ ജല വിതാനം താഴുന്നതിന് ഒരു പ്രധാന കാരണമായി വർത്തിക്കുന്നു.

സമീപനം

പ്രകൃതി വിഭവങ്ങളുടെ ചൂഷണം അതിവേഗം വർദ്ധിക്കുന്നതിനാൽ അവയുടെ ശോഷണത്തിന്റെ നിരക്ക് ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. മുതലാളിത്തം മൂലധന സ്വരൂപണത്തിനുള്ള അതിന്റെ ഏറ്റവും നല്ല ഉപാധികളിൽ ഒന്നായി പ്രകൃതിവിഭവ ചൂഷണത്തെ സ്വീകരിച്ചിരിക്കുന്നു. പ്രകൃതി വിഭവങ്ങളെ ഉപയോഗിക്കാതെ സമൂഹത്തിന്റെ വികസന പ്രക്രിയ സാധ്യമാകില്ല. എന്നാൽ അവയുടെ സുസ്ഥിരമായ നിലനിൽപ്പും, ഭാവി തലമുറകൾക്കുള്ള ലഭ്യതയും ഉറപ്പാക്കിക്കൊണ്ടുള്ള ശാസ്ത്രീയമായ വിനിയോഗരീതി വികസിപ്പിച്ചു കൊണ്ടുവരാൻ കഴിയണം. വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ മേൽ ചുമത്തുന്ന ആഘാതം കുറച്ചുകൊണ്ട് വരിക എന്നതാകണം സമീപനം. ഇന്ന് പിന്തുടരുന്ന കമ്പോള കേന്ദ്രീകൃതമായ വിഭവ വിനിയോഗ രീതിക്ക് പകരം സാമൂഹ്യ കേന്ദ്രീകൃതവും സുസ്ഥിരവുമായ ഒരു വിഭവ വിനിയോഗ രീതിയാകണം വികസിപ്പിക്കേണ്ടത്. ഇതിനാൽ തന്നെ കേരളത്തിന്റെ പാരിസ്ഥിതിക സുസ്ഥിരത എന്നത് വികസന സമീപനവുമായി ഇഴചേർന്ന ഒന്നാകണം. പ്രകൃതി വിഭവങ്ങളുടെ വിനിയോഗത്തിനുള്ള തീരുമാനം സാമൂഹികമായി ഉണ്ടാവുന്ന രീതിയിലേക്ക് വിഭവ വിനിയോഗത്തിന്റെ ശൈലി മാറ്റി തീർക്കണം. വികസന ആവശ്യങ്ങൾക്കൊപ്പം പാരിസ്ഥിതികസുസ്ഥിരതയും വികസനസൂചകങ്ങളിൽ പ്രധാനമായ ഒന്നായി മാറുകയും വേണം.

കർമ്മപരിപാടി

=== വനം ===
  • കേരളത്തിന്റെ വനമേഖലയുടെ സംരക്ഷണത്തിന് സംരക്ഷിത വനത്തിനോട് ചേർന്ന കിടക്കുന്ന പാരിസ്ഥിതിക മേഖലകളെ കൂടി പരിഗണിച്ചുകൊണ്ടുള്ള സമീപനം ഉണ്ടാകണം. പശ്ചിമഘട്ടത്തെ പൊതുവിൽ കണ്ടുകൊണ്ടുള്ള സംരക്ഷണത്തിന്റെ കാഴ്ചപ്പാട് ഈ മേഖലയിൽ അനിവാര്യമാണ്. വനമേഖലയുടെ വിസ്തൃതി കുറയാതെ നിലനിർത്തുക എന്നതിനൊപ്പം അതിന്റെ ഗുണത പരമാവധി വർദ്ധിപ്പിക്കാനുള്ള കർമ്മപരിപാടികൾ ഉണ്ടാകണം. വനമേഖലയെ കോർസോൺ, ബഫർ സോൺ, മാനിപ്പുലേഷൻ സോൺ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. ഇവയിൽ മാനിപ്പുലേഷൻ സോണിൽ മാത്രമേ ഇക്കോടൂറിസം പോലുള്ള മനുഷ്യ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കാവൂ. കോർ, ബഫർ സോണുകളിൽ മനുഷ്യ ഇടപെടൽ കുറച്ച് സ്വാഭാവിക വനം വികസിപ്പിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടത്. വനഗുണമേന്മ കുറഞ്ഞ പ്രദേശങ്ങളിൽ വനസംരക്ഷണ സമിതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വനവത്ക്കരണം നടത്തി തുടർന്ന് ആ പ്രദേശങ്ങളിലേക്ക് ബാഹ്യ ഇടപെടലുകൾ കർശനമായി നിയന്ത്രിക്കണം. പാരിസ്ഥിതിക പ്രാധാന്യവും, ജൈവവൈവിധ്യവും പരിഗണിച്ച് കൂടുതൽ വനമേഖലകളെ സംരക്ഷിത വനമേഖലകളായി പ്രഖ്യാപിക്കേണ്ടതുണ്ട്. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ആദിവാസികൾക്കുള്ള അവകാശം നിർബന്ധിതമായി സംരക്ഷിക്കുകയും ശാസ്ത്രീയ സംസ്‌കരണ, വിപണന സംവിധാനങ്ങളൊരുക്കി അവർക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും വേണം. വനസംരക്ഷണ സമിതികളുടെ ചുമതല തദ്ദേശവാസികളായവർക്ക് നൽകി അവയെ ജനകീയ സംവിധാനങ്ങളാക്കി മാറ്റണം.
  • വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ടൂറിസത്തിന്റെ പേരിലുള്ള സ്ഥിര സ്വഭാവമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയണം. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി മാനിപ്പുലേഷൻ സോണിൽ മാത്രം നടത്താവുന്ന നിർമ്മാണങ്ങളിൽ പ്രകൃതി സൗഹാർദ്ദപരമായ രീതികളിൽ മാത്രമേ അനുവദിക്കാവൂ. പ്ലാന്റേഷൻ ഭൂമി ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി തടയണം. പല ആവശ്യങ്ങൾക്ക് പാട്ടത്തിന് നൽകിയ സർക്കാർഭൂമി കാലാവധിക്ക് ശേഷം കർശനമായി തിരിച്ചെടുക്കണം.

വിഭവവിനിയോഗം

  • ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും വിനിയോഗത്തിൽ സാമൂഹ്യ നിയന്ത്രണം ഘട്ടം ഘട്ടമായി കൊണ്ടുവരണം. ഇവ പൊതു സ്വത്തായി കണക്കാക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായി വരണം. പാറപൊട്ടിക്കൽ, പുഴമണൽ ഖനനം, ചെങ്കൽ ഖനനം, കളിമൺ ഖനനം, കരിമണൽ ഖനനം, കരമണൽ ഖനനം എന്നീ കാര്യങ്ങളിൽ ഓരോ പ്രദേശത്തു നിന്നും ഖനനം നടത്താവുന്ന സ്ഥലങ്ങൾ, നടത്താവുന്ന ഖനനത്തിന്റെ അളവ് എന്നിവ സംബന്ധിച്ച ശാസ്ത്രീയ പഠനരേഖ സമഗ്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കണം. സ്വതന്ത്ര ഏജൻസികളെ പഠനങ്ങൾ നടത്തുന്നതിനുള്ള ചുമതല ഏൽപിക്കണം. ഈ പഠനരേഖയുടെ അടിസ്ഥാനത്തിൽ അതത് സ്ഥലങ്ങളിലെ ഗ്രാമസഭകൾപോലുള്ള ജനകീയ വേദികളിൽ പൊതു തെളിവെടുപ്പ് നടത്തി അവരുടെ അംഗീകാരത്തോടെ മാത്രമേ ഖനനാനുമതി നൽകാവൂ. ഇത്തരം ജനകീയ സമിതികൾ ആവശ്യപ്പെടുന്ന ഘട്ടങ്ങളിൽ ഖനനം നിർത്തിവയ്ക്കുകയും വേണം. ഖനന പ്രവർത്തനം മുൻ അനുമതി നൽകിയ അളവിനേക്കാൾ ഒരു കാരണവശാലും മുൻപോട്ടുപോകില്ല എന്ന് ഉറപ്പാക്കാണം. ഖനന പ്രവർത്തനങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. അതീവ പാരിസ്ഥിതിക പ്രതിസന്ധി അനുഭവിക്കുന്ന നദികളിൽ ഒരു നിശ്ചിത കാലഘട്ടത്തേക്ക് തുടർച്ചയായി മണൽവാരൽ പൂർണ്ണമായി നിരോധിക്കണം. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ക്വാറികളും അടച്ചുപൂട്ടേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആകണം. അനുമതിയില്ലാതെ ഖനന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശിക്ഷാർഹരാകുന്ന നിയമവ്യവസ്ഥകൾ കൊണ്ടുവരണം. നിബന്ധ നകൾ ലംഘിക്കപ്പെടുന്ന ഘട്ടങ്ങളിലും ഈ വ്യവസ്ഥകൾ ബാധമാക്കാം.
  • പ്രകൃതിവിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കാതെ നമുക്ക് പാരിസ്ഥിതിക സംതുലനം നിലനിർത്താനാവില്ല. അതിനാൽ കേരളത്തിന്റെ നിർമ്മാണ മേഖലയിൽ ശാസ്ത്രീയമായ നിയന്ത്രണങ്ങൾ കൊണ്ടുവരണം. സംസ്ഥാനത്ത് നിലവിൽ 11 ലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് 5 ലക്ഷത്തോളം പേർക്ക് താമസ സൗകര്യം ലഭ്യമല്ലാത്തത്. പുതുതായി വീടുകൾക്ക് അനുമതി നൽകുമ്പോൾ ആ കുടുംബത്തിന്റെ പേരിൽ വാസ യോഗ്യമായ മറ്റൊരു വീട് ഇല്ല എന്നുറപ്പാക്കണം. ഫ്‌ളാറ്റുകൾ പുതുതായി ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്യുമ്പോഴും ഇത് പരിശോധിക്കണം. സ്വന്തമായി താമസിക്കാനല്ലാതെ കേവല വില്പനയ്ക്ക് വേണ്ടി വീടുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടുന്നത് നിയന്ത്രിക്കാൻ ആകണം. പുതുതായി വീടുകൾക്ക് അനുമതി നൽകുമ്പോൾ വീടുകളിൽ സ്ഥിരമായി താമസിക്കുന്നവരുടെ എണ്ണം കണക്കാക്കി അതിന് ആനുപാതികമായ നിർമ്മാണ പ്രവർത്തനത്തിന് മാത്രമേ അനുമതി നൽകാവൂ. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള വീടുകൾക്ക് ഉയർന്ന നികുതിയും 2500 ചതുരശ്ര അടിക്ക് മുകളിലുള്ളവക്ക് ആഡംബര നികുതിയും ഈടാക്കണം. ഒരു പഞ്ചായത്ത് മുനിസിപ്പൽ പ്രദേശത്ത് ഫ്‌ളാറ്റുകൾക്ക് അനുമതി നൽകുമ്പോൾ അതേ പ്രദേശത്ത് മുമ്പ് അനുമതി നൽകിയ ഫ്‌ളാറ്റുകളുടെ വാസസ്ഥിതി പരിശോധിക്കണം. അവയുടെ ഇരുപത് ശതമാനത്തിലധികം ഒഴിഞ്ഞു കിടപ്പുണ്ടെങ്കിൽ പുതിയ ഫ്‌ളാറ്റുകൾക്ക് അനുമതി നൽകേണ്ടതില്ല. ഒരു വർഷത്തിൽ കൂടുതലായി ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്കും ഫ്‌ളാറ്റുകൾക്കും ഉടമസ്ഥരിൽ നിന്നും ഇരട്ട നികുതി ഈടാക്കണം.
  • കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ തുടർ ഗവേഷണം പ്രോത്സാഹിപ്പിക്കണം. പാറ, മണൽ, കളിമണ്ണ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാവുന്ന തരത്തിൽ ബദൽ അന്വേഷണങ്ങൾക്ക് സർക്കാരുകൾ പ്രത്യേക പ്രോത്സാഹനങ്ങൾ നൽകണം. പ്രാദേശികമായി ലഭ്യമാകാവുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന പാർപ്പിടനയം ഉണ്ടാകണം. ആയിരം ചതുരശ്ര അടിക്ക് താഴെയുള്ള വീടുകൾ നിർമ്മിക്കുന്ന കുടുംബങ്ങൾക്ക് ന്യായമായ നിരക്കിൽ വിഭവങ്ങൾ ലഭ്യമാകുന്നതിന് സർക്കാർ തലത്തിൽ സംവിധാനങ്ങൾ രൂപപ്പെടുത്തണം.

ഭൂവിനിയോഗം

  • ഭൂവിനിയോഗത്തിലെ അശാസ്ത്രീയതകളെ നിയന്ത്രിക്കുന്നനുള്ള സമഗ്രമായ ഭൂനയം ഉണ്ടാകണം. തണ്ണീർത്തടങ്ങൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ പരിവർത്തനം ചെയ്യുന്നതിന് കഠിനശിക്ഷ നൽകുന്ന വ്യവസ്ഥ വേണം. അനിവാര്യ മായ ഘട്ടങ്ങളിൽ മാറ്റം വരുത്തുന്നതിന് ഗ്രാമസഭകൾ പോലുള്ള ജനകീയവേദി കളുടെ അനുമതിയോടെ മാത്രമേ അനുവദിക്കാവൂ. സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന ഇടപെടലുകൾ നിയന്ത്രിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലുള്ള ഭൂമിയുടെ മേഖലാവത്കരണം നടത്തി അവ പൊതു സ്ഥലങ്ങളിൽ പ്രസിദ്ധീകരിച്ച് ഗ്രാമസഭകളിലും തദ്ദേശതല സമിതികളിലും അവതരിപ്പിച്ച് ചർച്ച ചെയ്ത് അന്തിമ അംഗീകാരം വാങ്ങണം. പിന്നീട് ആ മേഖലാവത്കരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭൂവിനിയോഗം അനുവദിക്കാവൂ. സ്വയംഭരണസ്ഥാപനങ്ങളിലെ തണ്ണീർത്തടങ്ങൾ, ജലാശയങ്ങൾ, ജലനിർഗമന മാർഗങ്ങൾ, കുന്നുകൾ , പുഴയോരങ്ങൾ, പുറമ്പോക്കുകൾ എന്നിവ ഈ കർശനമായി രീതിയിൽ സംരക്ഷിക്കണം. മലയോര മേഖലകളിൽ പരിസ്ഥിതി ദുർബല മേഖലകൾ ജനപങ്കാളിത്തത്തോടെ നിർണ്ണയിച്ച് അവിടുത്തെ ഭൂപ്രകൃതിക്ക് മാറ്റം വരുത്തുന്ന ഇടപെടലുകൾ നിയന്ത്രിക്കണം. കുന്നുകൾ വയലുകൾ എന്നിവ ഓരോ പ്രദേശ ങ്ങളിലും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണെങ്കിലും അവയെ പൊതുസ്വത്തായി പരിഗണിച്ച് അവിടെയുള്ള ഇടപെടലുകൾ നിയന്ത്രിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം.

തീരദേശം

  • തീരദേശ പരിപാലന നിയമം കർശനമായി നടപ്പാക്കണം. ടൂറിസം പോലുള്ള ആവശ്യങ്ങൾക്കായി നിയമത്തിൽ ഇളവു വരുത്തരുത്. പുഴകൾ, കായലുകൾ എന്നിവയുടെ അതിർത്തിപ്രദേശം കൃത്യമായി അളന്നു തിട്ടപ്പെടുത്തി കയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കണം. തീരപ്രദേശങ്ങളിൽ പരമ്പരാഗതമായി താമസിക്കുന്ന വർക്ക് ഭൂമികൈമാറ്റം ഉണ്ടാകില്ല എന്ന് ഉറപ്പാക്കി വീട് നിർമ്മാണത്തിന് അനുമതി നൽകാവുന്നതാണ്. തീരദേശ മേഖലയിൽ കടൽക്ഷോഭം ചെറുക്കുന്നതിന് കടൽ ഭിത്തിക്ക് പകരം കണ്ടൽകാടുകളുടെ ആവരണം വികസിപ്പിക്കുക എന്നത് ഒരു പ്രധാന ഇടപെടൽ ആകണം. കൊച്ചി പോലെ അതിവേഗത്തിൽ നഗരവത്കരിക്ക പ്പെട്ടുകൊണ്ടിരിക്കുന്ന ഇടങ്ങളിലെ ജലാശയങ്ങൾ കായലോരങ്ങൾ എന്നിവ മുഴുവൻ സംരക്ഷിതമേഖലകളായി പ്രഖ്യാപിക്കുകയും അവയുടെ സംരക്ഷണ ത്തിന് പ്രത്യേക കർമ്മപരിപാടികൾ ഉണ്ടാക്കുകയും വേണം.

ജലസംരക്ഷണം

  • മണ്ണ് ജല സംരക്ഷണത്തിന് ഒരു സമഗ്രസമീപനം ഉണ്ടെങ്കിൽ മാത്രമേ കുടിവെള്ള ക്ഷാമം ഉൾപ്പെടെയുള്ള ജലപ്രശ്‌നങ്ങൾ പരിഹരിക്കാനാകൂ. നീർത്തടാധിഷ്ഠിത വികസന ആസൂത്രണവും, മണ്ണ് ജല സംരക്ഷണ പദ്ധതികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ആസൂത്രണത്തിൽ അനിവാര്യമാകണം. ഭൂമിയുടെ മേലുള്ള ജൈവ ആവരണം പരമാവധി വർധിപ്പിക്കുക, മണ്ണിലെ ജലാംശം മികച്ചരീതിയിൽ നിലനിർത്തുക എന്നിവ ലക്ഷ്യങ്ങളാകണം. ഇതിനായി ഫലവൃക്ഷങ്ങളിൽ ഊന്നിയ കാർഷിക വനവത്കരണം വീടുകളിൽ പ്രോത്സാഹിപ്പിക്കാം. ഓരോ തദ്ദേശ സ്വയംഭരണസ്ഥാപന പ്രദേശത്തേയും ജലസ്രോതസ്സുകളെ മുഴുവൻ രേഖപ്പെടുത്തി സംരക്ഷിത പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. പൊതു സ്വാകാര്യ കുളങ്ങൾ, തോടുകൾ, കിണറുകൾ, നീർ ച്ചാലുകൾ എന്നിവയുടെ സംരക്ഷണ ഉത്തരവാദിത്തം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. തൊഴിലുറപ്പു പദ്ധതി പോലുള്ള സാധ്യതകളെ ഇതുമായി ബന്ധിപ്പിക്കാം. വീടുകളിൽ കിണർ റീചാർജ്ജിംഗ്, മഴവെള്ള സംഭരണം എന്നിവ കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക പിന്തുണയോടെ വ്യാപകമാക്കണം. ഭൂഗർഭ ജലവിതാനം വളരെ താഴ്ന്ന സ്ഥലങ്ങളിൽ തുടർന്ന് കുഴൽ കിണർ നിർമ്മാണത്തിന് അനുമതി നൽകരുത്. അത്തരം സ്ഥലങ്ങളിൽ കുഴൽ കിണറുകളിൽ മഴവെള്ളം സംഭരിക്കുന്നത് ഉൾപ്പെടെ പ്രത്യേക ജലസംഭരണ പരിപാടികൾ അടിയന്തിരമായി നടപ്പാക്കണം.

4. സേവന മേഖല

വിദ്യാഭ്യാസം

സ്‌കൂൾ വിദ്യാഭ്യാസം

മാനവ വികസന സൂചികയിൽ കേരളം മുന്നേറിയതിന്റെ അടിസ്ഥാന കാരണങ്ങൾ സാക്ഷരത, സ്‌കൂൾ പ്രവേശനം, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഉയർന്ന പങ്കാളിത്തം, അഭ്യസ്ത വിദ്യരായ പുതുതലമുറയെ സൃഷ്ടിച്ച വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ്. 94 ശതമാനം സാക്ഷരതാ നിരക്കോടെ രാജ്യത്ത് സാക്ഷരതയിൽ ഒന്നാം സ്ഥാനം ആണ് കേരളത്തിന് ഉള്ളത്. സ്ത്രീകളുടെ ഉയർന്ന സാക്ഷരതാ നിരക്കും കേരളത്തിന്റെ തനത് പ്രത്യേകതയാണ്. ഓരോ കുട്ടിക്കും നടക്കാവുന്ന ദൂരത്തിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ സാർവ്വത്രിക സ്‌കൂൾ സൗകര്യം ലഭ്യമാക്കാനും നമുക്ക് കഴിഞ്ഞു. 2011-12 ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 12644 സ്‌കൂളുകൾ പ്രവർത്തിക്കുന്നു. ഇവയിൽ 4620 സർക്കാർ സ്‌കൂളുകളും 7161 എയിഡഡ് സ്‌കൂളുകളും 863 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടുന്നു. വിദ്യാഭ്യാസ രംഗത്തെ സമൂഹ പങ്കാളിത്തം സ്വകാര്യ മേഖലയിലും സർക്കാർ സഹായത്തോടെയുമുള്ള സ്‌കൂളുകൾ വ്യാപകമായി പ്രവർത്തിക്കുന്നതിന് സഹായിക്കുകയും അത് പൊതു വിദ്യാഭ്യാസത്തെ സാർവ്വത്രികവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കേരളത്തിൽ കഴിഞ്ഞ രണ്ട് ദശകക്കാലയളവിനുള്ളിൽ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. 2012-13 ലെ സർക്കാർ കണക്കുകൾ പ്രകാരം കേരളത്തിൽ 1-ാം ക്ലാസ്സിൽ ചേർന്ന 302,147 കുട്ടികളിൽ 89626 കുട്ടികൾ ഗവൺമെന്റ് സ്‌കൂളുകളിലും 169,548 കുട്ടികൾ എയ്ഡഡ് സ്‌കൂളുകളിലും 42,473 (14.22%) കുട്ടികൾ അൺ എയ്ഡഡ് സ്‌കൂളുകളിലുമാണ് ചേർന്നിട്ടുള്ളത്. കഴിഞ്ഞ 3 വർഷക്കാലയളവിനുള്ളിൽ സംസ്ഥാനത്ത് പുതുതായി 300 ഓളം അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. കുട്ടികളുടെ എണ്ണം വളരെ പരിമിതമായ സ്‌കൂളുകൾ (സർക്കാർ ഭാഷയിൽ അൺ ഇക്കണോമിക് സ്‌കൂളുകൾ) കേരളത്തിൽ കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്. 2012-13 ലെ കണക്കുകൾ പ്രകാരം ഇത് 4614 ആണ് പ്രാഥമിക തലത്തിലാണ് (3701)ഇവ ഏറ്റവും കൂടുതൽ എന്നതും ശ്രദ്ധേയമാണ്. 707 യു.പി.സ്‌കൂളുകളും 206 ഹൈസ്‌കൂളുകളുമാണ് ഈ ഗണത്തിൽ ഉള്ളത്. കുട്ടികളുടെ എണ്ണത്തിന് പൊതുവിൽ സംഭവിച്ച കുറവ് ഒരു കാരണം ആണെങ്കിലും ഈ കുറവിന്റെ അനുപാതത്തേക്കാൾ ഉയർന്ന കുറവ് പൊതു വിദ്യാലയങ്ങളിലെ പ്രവേശനത്തിൽ സംഭവിക്കുന്നു എന്നതാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങൾ നേരിടുന്ന പ്രധാന ഭീഷണി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേയും കുട്ടികൾ പഠിക്കുന്നു എന്ന നിലയിലുള്ള പൊതു വിദ്യാലയങ്ങളുടെ ചേരുവയേയും അതിനെ അധിഷ്ഠിതമാതി വളർന്നുവന്ന സാമൂഹ്യ ഇടപെടലുകളേയും അത് ബാധിക്കുന്നു. 2012-13 വർഷത്തിൽ വിദ്യാർത്ഥികൾ കുറവുള്ള അൺഇക്കണോമിക് സ്‌കൂളുകളുടെ എണ്ണം 5137 ആണ്. ആകെ വിദ്യാലയങ്ങളുടെ എണ്ണത്തിൽ 40.6% ആണിത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കേരളത്തിൽ അഖിലേന്ത്യാ ശരാശരിയേക്കാൾ ഏറെ കുറവാണ്. എൽ.പി. തലത്തിൽ ഇത് 0.47 ശതമാനവും, യു.പി തലത്തിൽ 0.32 ശതമാനവും ഹൈസ്‌കൂൾ തലത്തിൽ 0.78 ശതമാനവും മാത്രമാണ്. പൊതുവിൽ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് ഇത് 0.50 ശതമാനത്തിൽ താഴെയാണ്. എന്നാൽ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കാര്യത്തിൽ കൊഴിഞ്ഞുപോക്ക് 2 ശതമാനവും ആണ്. സാമൂഹ്യ പിന്നോക്കാവസ്ഥ നിലനിൽക്കുന്ന വിഭാഗങ്ങൾക്കിടയിൽ ഈ കാര്യത്തിൽ ഇനിയും മുൻപോട്ട് പോക്ക് അനിവാര്യമാണ്. 1997 ൽ പ്രീഡിഗ്രി വേർപെടുത്തിയതിന് ശേഷം ഹയർസെക്കണ്ടറി സ്‌കൂളുകളുടെ എണ്ണം, ബാച്ചുകൾ, കുട്ടികളുടെ എണ്ണം എന്നീ കാര്യങ്ങളിൽ ഘട്ടംഘട്ടമായ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2012 ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് 1836 ഹയർസെക്കണ്ടറി സ്‌കൂളുകളിലായി 6554 ബാച്ചുകളിൽ 329,674 കുട്ടികൾ പഠിക്കുന്നുണ്ട്. 2014 ൽ 131 സ്‌കൂളുകൾ അനുവദിച്ചതോടെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹയർ സെക്കണ്ടറി സ്‌കൂളുകൾ നിലവിലുണ്ട്. 2014 കളിൽ ഹയർസെക്കണ്ടറിയില്ലാത്ത 131 സ്‌കൂളുകളിൽ ഹയർ സെക്കണ്ടറി അനുവദിക്കുകയും 94 ഹൈസ്‌കൂളുകളെ ഹയർ സെക്കണ്ടറി ആക്കി ഉയർത്തുകയും വഴി 699 അധിക ബാച്ച് ഹയർ സെക്കണ്ടറിയിൽ അനുവദിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഹയർ സെക്കണ്ടറി വിദ്യാഭ്യാസവും സാർവ്വത്രികമാക്കുന്നതിൽ നാം ഏറെ മുൻപോട്ട് പോയിട്ടുണ്ട്. എന്നാൽ സെക്കണ്ടറി വിദ്യാഭ്യാസ തലം മുതൽ പൊതു വിദ്യാഭ്യാസത്തെ കുട്ടികളുടെ തൊഴിൽ ശേഷിയും നൈപുണികളുമായി ബന്ധപ്പെടുത്തുന്നതിൽ വലിയ പരിമിതി നിലനിൽക്കുന്നു. കുട്ടികളുടെ അഭിരുചിക്കനുസൃതമായ വിശേഷവത്കൃത പരിശീലനം ഏതെങ്കിലും വിഷയത്തിൽ ആഴത്തിൽ നൽകാവുന്ന തരത്തിലേക്ക് കേരളത്തിലെ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തെ മാറ്റിതീർക്കാൻ നമുക്ക് ആയിട്ടില്ല. ഇതിനാൽ തന്നെ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിദ്യാഭ്യാസത്തെ തുടർന്ന് തങ്ങൾക്ക് അഭിരുചിയുള്ള പഠന/തൊഴിൽ മേഖലകളിൽ ആഴത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സാഹചര്യം ഇന്നിവിടെ നിലവിലില്ല. കുട്ടികളുടെ അഭിരുചിയേക്കാൾ കമ്പോളതാത്പര്യം തൊഴിൽ പഠന സാധ്യതകൾക്ക് മാർഗ്ഗദർശിയാവുന്ന സ്ഥിതിവിശേഷം ഇതിനാൽ സംജാതമാകുന്നു. സെക്കണ്ടറി-ഹയർ സെക്കണ്ടറി തലത്തിൽ കുട്ടികൾക്ക് ഐച്ഛികമായ അക്കാഡമിക- തൊഴിൽ മേഖലകൾ തെരെഞ്ഞെടുക്കുന്നതിനുള്ള അവസരം നൽകണം. ഇതിൽ പരമാവധി വൈവിധ്യമുള്ള ഓപ്ഷനുകൾ നൽകി കുട്ടികൾക്ക് അതിൽ നിന്ന് തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകണം. അക്കാഡമിക കോഴ്‌സ് ചെയ്തുകൊണ്ട് തൊഴിൽരംഗത്തേക്ക് മാറാനുള്ള അവസരവും തിരിച്ച് തൊഴിൽ രംഗത്തുനിന്ന് അക്കാദമിക് കോഴ്‌സ് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കണം. പ്ലസ്ടു പൂർത്തിയാകുമ്പോഴേക്കും ഏതെങ്കിലും ഒരു തൊഴിൽ കുട്ടികൾ പഠിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. വിദ്യാഭ്യാസത്തിന്റെ സാർവ്വത്രികവത്കരണത്തെപ്പോലെ തന്നെ ഗുണതയുടെ കാര്യത്തിലും നാം പുറകിലല്ല. 2012 ലെ ഐസറിന്റെ (അിിൗമഹ ടമേൗേ െീള ഋറൗരമശേീി ഞലുീൃ)േ റിപ്പോർട്ട് പ്രകാരം ഗുണമേന്മയുടെ കാര്യത്തിൽ ഏറെ പിറകിലല്ലെങ്കിലും വിവിധ സൂചകങ്ങളുടെ കാര്യത്തിൽ നമുക്ക് മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ (സിക്കിം, ഹിമാചൽ പ്രദേശ്) ഉണ്ട് എന്നത് ശ്രദ്ധേയമാണ്. ഐസറിന്റെ റിപ്പോർട്ട് പ്രകാരം 3,4,5 ക്ലാസ്സുകളുടെ ഭാഷാശേഷി (78%) , അതേ ക്ലാസ്സുകളിലെ ഗണിത ശേഷി (64.2%) 6,7,8 ക്ലാസ്സുകളിലെ ഇംഗ്ലീഷ് ഭാഷാ ശേഷി (78.5%) ഗണിത ശേഷി (62.2%) എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ പ്രകടനം ആശാവഹമല്ല. ഗണിതം, ഭാഷ തുടങ്ങിയവയുടെ കാര്യത്തിൽ ഉള്ള ഗുണമേന്മയിലെ പിറകോട്ട് പോക്ക് പരിഹരിക്കപ്പെടേണ്ടതാണ്.

സമീപനം

മുഴുവൻ കുട്ടികളുടെ സ്‌കൂൾ പ്രവേശനം ഉറപ്പാക്കൽ, കൊഴിഞ്ഞുപോക്ക് കുറക്കൽ തുടങ്ങി ഒന്നാം തലമുറ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിൽ നാം ഏറെ വിജയിച്ചു. സ്‌കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കൽ, മെച്ചപ്പെട്ട പഠന പ്രക്രിയ ഉറപ്പാക്കൽ, മികച്ച സ്‌കൂൾ സമൂഹബന്ധം സ്ഥാപിക്കൽ, തൊഴിൽ ബന്ധിതമായ വിദ്യാഭ്യാസക്രമം നടപ്പാക്കൽ, വിദ്യാർത്ഥികൾ ഓരോ ഘട്ടത്തിലും നേടേണ്ട പഠന ശേഷികൾ നേടി എന്ന് ഉറപ്പാക്കൽ, പഠന പിക്കോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകൽ തുടങ്ങി വിദ്യാഭ്യാസത്തിന്റെ രണ്ടാം തലമുറ പ്രശ്‌നങ്ങളെയാണ് സംസ്ഥാനത്തിന് അഭിമുഖീകരിക്കാനുള്ളത്. പൊതുവിദ്യാഭ്യാസ സംവിധാനം ദുർബലമായാൽ സാമൂഹ്യ നീതി ഉറപ്പാക്കിക്കൊണ്ട് ഈ ലക്ഷ്യങ്ങൾ നേടൽ പ്രയാസമാകും ഭൂരിഭാഗം കുട്ടികളും ഗുണമേൻമയുടെ പരിധിക്ക് പുറത്താകും. അതിനാൽ ശക്തമായ ഒരു പൊതു വിദ്യാഭ്യാസ സംവിധാനം സംസ്ഥാനത്ത് നിലനിർത്തുന്നതിന് സമൂഹ-സർക്കാർ കൂട്ടായ്മയോടെയുള്ള ശ്രമങ്ങൾ വികസിച്ചു വരേണ്ടതുണ്ട്. നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥയെ നിലനിർത്തുക എന്നതിനേക്കാൾ പരിവർത്തനാത്മകമായ ഒന്നാക്കി വിദ്യാഭ്യാസ പ്രക്രിയയെ മാറ്റി തീർക്കാൻ കഴിയുക എന്നതാണ് അടിസ്ഥാന സമീപനം. മതവത്ക്കരണം കുലീനവത്ക്കരണം, അധകൃതവത്ക്കരണം, കമ്പോളവത്ക്കരണ പ്രക്രിയകളെ ശക്തിപ്പെടുത്തുന്ന ഒന്നായാണ് ഇന്നത്തെ വിദ്യാഭ്യാസം പ്രവർത്തിക്കുന്നത്. സാമൂഹ്യവികാസത്തെയും, പ്രക്രിയകളെയും വിമർശന പരമായി കാണാനും, വിലയിരുത്താനും, ഇടപെടാനും വ്യക്തിയെ പര്യാപ്തമാക്കാവുന്ന ഒന്നാകണം വിദ്യഭ്യാസം. ഓരോ വ്യക്തിയിലും അന്തർലീനമായ ശേഷികളെ പരമാവധി വികസിപ്പിക്കാൻ സഹായിക്കുന്ന ഒന്നാകണം അത.് തൊഴിൽ മേഖലകൾ ശേഷികൾക്കും അഭിരുചികൾക്കും അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകുന്ന ഒന്നായിരിക്കണം വിദ്യാഭ്യാസ പ്രക്രിയ. നിലവിലുള്ള സാമൂഹ്യ-സാമ്പത്തീക അസമത്വ രൂപങ്ങളെ കുറയ്ക്കുന്നതിന് സഹായകമായ ഒന്നായി അത് മാറണം.

കർമ്മപരിപാടി

  • വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാന ദൗത്യം വിമോചനപരമാണ്. വിമോചനപരമായ ഉള്ളടക്കമുള്ള പാഠ്യപദ്ധതിയും, പഠന പ്രവർത്തനങ്ങളും പൊതു ധാരയുടെ ഭാഗമാക്കുന്നതിനും മുൻപോട്ടുകൊണ്ടുപോകുന്നതിനും നേരിടുന്ന പരിമിതിയാണ് വിദ്യാഭ്യാസത്തിന്റെ ഗുണതയെ ഉയർത്തുന്നതിൽ ഒരു പ്രധാന തടസ്സമായി വർത്തിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് ദീർഘകാല ലക്ഷ്യം നിർവ്വചിക്കാതെ മാറി വരുന്ന സർക്കാരുകൾക്കനുസൃതമായി പാഠ്യപദ്ധതിയിലും പാഠപുസ്ത കങ്ങളിലും വരുത്തുന്ന അനഭിലഷണീയമായ മാറ്റങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ പ്രക്രിയയെ പുറകോട്ടടിക്കുന്നു. ഓരോ അഞ്ച് വർഷത്തേക്കും പാഠ്യ പദ്ധതി മാറ്റുക എന്ന നിലവിലെ രീതിക്ക് പകരം ചുരുങ്ങിയത് പത്ത് വർഷത്തെക്കെങ്കിലും ശാസ്ത്രീയമായി രൂപപ്പെടുത്തുന്ന പാഠ്യപദ്ധതിയിൽ ആ കാലഘട്ടത്തിലെ വിലയിരുത്തലിന് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുക എന്ന രീതിയായിരിക്കും അഭികാമ്യം. കുട്ടികളുടെ ഉള്ളിലുള്ള കഴിവുകളെ അനാവൃതമാക്കുന്നതിനും, വളർത്തിയെടുക്കുന്നതിനും സഹായകരമായ പാഠ്യപദ്ധതിയും, പഠനപ്രക്രിയയും തുടർച്ചയായി മെച്ചപ്പെടുത്തി നിലനിർത്തുന്നതിനുള്ള സമീപനം ആണ് ഉണ്ടാകേണ്ടത്.
  • കേരള വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് അയൽപക്ക വിദ്യാഭ്യാസ സങ്കല്പം തകർക്കപ്പെടുന്നതാണ്. തങ്ങളുടെ ഏറ്റവും അടുത്തുള്ള പൊതുവിദ്യാലയത്തിൽ കുട്ടിയെ ചേർക്കുക എന്ന സാമൂഹ്യാധിഷ്ഠിതമായ വിദ്യാഭ്യാസ കാഴ്ചപ്പാട് രക്ഷിതാക്കൾക്ക് നഷ്മാകുന്നു. പൊതു സമൂഹമാകട്ടെ പൊതു വിദ്യാലയങ്ങളുടെ നിലനിൽപ് എന്നത് ഒരു സാമൂഹ്യ ആവശ്യമായ പരിഗണിക്കുന്നില്ല. സർക്കാർ ശമ്പളം-വരുമാനം പറ്റുന്ന മുഴുവൻ ആളുകളും തങ്ങളുടെ കുട്ടികളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്നു എന്നത് നിയമ നിർമ്മാണത്തിലൂടെ ഉറപ്പാക്കണം. അയൽപ്പക്കസ്‌കൂൾ സങ്കൽപ്പം നിയമപര മാക്കുകയും ഓരോ പ്രദേശത്തെയും ആളുകൾക്ക് ചേർത്താവുന്ന സ്‌കൂളുകളുടെ വൃഷ്ടിപ്രദേശ ഭൂപടങ്ങൾ (ഇമരേവാലി േമൃലമ ാമു) തയ്യാറാക്കി പ്രസിദ്ധീകരിക്കണം.
  • സാമൂഹ്യമാറ്റം, കൊഴിഞ്ഞുപോക്കിൽ ഉണ്ടായ കാര്യമായ കുറവ്, ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായതും കാലാനുസൃതമവുമായ പരിഷ്‌കരണം 1958ൽ രൂപീകൃതമായ കേരള വിദ്യാഭ്യാസ നിയമത്തിൽ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ നിയമ പരിഷ്‌കരണത്തിന് നടന്ന ശ്രമങ്ങൾക്ക് തുടർച്ചയുണ്ടായിട്ടില്ല. പരിവർത്തനോൻമുഖമായ വിദ്യാഭ്യാസം വളർത്തിക്കൊണ്ടുവരാവുന്ന രീതിയിൽ അനുഗുണമായ മാറ്റങ്ങൾ വരുത്തി കേരള വിദ്യാഭ്യാസനിയമം പരിഷ്‌കരിക്കപ്പെടേണ്ടതാണ്.
  • ആധുനിക സമൂഹത്തിലെ സ്‌കൂളുകൾ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഏറ്റവും മികവുറ്റതാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എസ്.എസ്.എ. എന്നിവയുടെ നേതൃത്വത്തിൽ കേരളത്തിൽ ഇക്കാര്യത്തിൽ വലിയ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ആകർഷകമായ സ്‌കൂൾ അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്ന കാര്യത്തിൽ നാം ഏറെ മുൻപോട്ടുപോകേണ്ടതുണ്ട്. വായുസഞ്ചാരവും ആവശ്യത്തിന് വെളിച്ചമുള്ള വിസ്തൃതമായ ക്ലാസ്സ് മുറികൾ, ആധുനിക ലാബ്, മെച്ചപ്പെട്ട കളിസ്ഥലങ്ങൾ, ആധുനിക അടുക്കള, ക്ലാസ്സ്മുറികളിൽ മെച്ചപ്പെട്ട ഫർണീച്ചറുകളും ഓഡിയോവിഷ്യൽ ഉപകരണങ്ങളും, ഭക്ഷണ വിതരണത്തിനുള്ള മെച്ചപ്പെട്ട ഡൈനിംഗ്ഹാൾ, മികച്ച ലൈബ്രറി, സ്ത്രീസൗഹൃദ ടോയ്‌ലറ്റുകൾ, ശുചിത്വമുള്ള മൂത്രപ്പുരകൾ, ക്ലാസ് മുറികളിൽ ഇന്റർനെറ്റ് സൗകര്യം എന്നിവ ഒക്കെ ചേർന്ന മികവുറ്റ അടിസ്ഥാന സൗകര്യങ്ങൾ ഘട്ടം ഘട്ടമായി പൊതു വിദ്യാലയങ്ങളിൽ കൊണ്ടുവരേണ്ടതുണ്ട്. ഇതോടൊപ്പം കുറഞ്ഞ അധ്യാപക വിദ്യാർത്ഥി അനുപാതം, സ്ഥിരതയുള്ള അധ്യാപക പരിശീലന സംവിധാനം, വിഷയാധിഷ്ഠിതമായി പുനർപരിശീലനങ്ങൾ, മെച്ചപ്പെട്ട അധ്യാപക സഹായികൾ ലഭ്യമാക്കൽ തുടങ്ങി ഗുണതയുയർത്തുന്നതിനുള്ള ശ്രമങ്ങളും നടക്കേണ്ടതുണ്ട്. ഹൈസ്‌കൂളുകളുടെ ഭാഗമായ പ്രാഥമീക വിദ്യാലയങ്ങളെ അവയിൽ നിന്ന് വേർതിരിച്ച് കുട്ടികളുടെ എണ്ണം കുറക്കുന്നത് സ്‌കൂൾ നടത്തിപ്പ് കൂടുതൽ ഫലപ്രദമാക്കുന്നതിന് സഹായകമാകും. 25 കുട്ടികളേക്കാൾ താഴെയുള്ള സ്‌കൂളുകൾ ഉള്ള പ്രദേശത്തിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ മറ്റു സ്‌കൂളുകളുണ്ടെങ്കിൽ അവയെ സംയോജിപ്പിക്കാം. അങ്ങനെ വരുമ്പോൾ അത്തരത്തിൽ സംയോജിക്കുന്ന സ്‌കൂളുകളുടെ സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുക്കണം. അത്തരം സ്ഥലത്തിലും കെട്ടിടത്തിലും മാനേജ്‌മെന്റിന് വിനിയോഗ അവകാശം ഉണ്ടാവരുത്. ഈ സ്ഥലവും കെട്ടിടവും തുടർന്ന് വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്കാകണം ഉപയോഗിക്കേണ്ടത്. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി അധ്യാപകരെ അവയുടെ യോഗ്യതകൾ ഏകീകരിച്ച് ഒരേ കേഡർ ആക്കിയാൽ സെക്കണ്ടറി - ഹയർ സെക്കണ്ടറി തലത്തെ ഒരൊറ്റ യൂണിറ്റായി പരിഗണിക്കാൻ അത് സഹായകമാകും. എയ്ഡഡ് സ്‌കൂളുകളിലെ മുഴുവൻ നിയമനങ്ങളഉം പി.എസ്.സി ക്ക് വിടണം.
  • കുട്ടികളുടെ കായികവും, കലാപരവുമായ ശേഷികളെ പരമാവധി മെച്ചപ്പെടുത്താനുള്ള സാഹചര്യം ഇന്ന് സ്‌കൂൾ അന്തരീക്ഷത്തിൽ ലഭ്യമല്ല. കായിക ശേഷിയുടെ കാര്യത്തിൽ കേരളത്തിലെ കുട്ടികൾ ഏറെ പിറകിലുമാണ്. ഈ സ്ഥിതി ഒഴിവാക്കാൻ കലാ-കായിക പരിശീലനം സ്‌കൂൾ വിദ്യാസത്തിന്റെ അവിഭാജ്യ ഭാഗമാക്കുകയും അതിനെ പഠന പ്രക്രിയയുടെ ഭാഗമായി കാണുകയും വേണം. അതിനനുസൃതമായ പ്രത്യേക അധ്യാപകരെ നിയമിക്കുകയും, സ്‌കൂൾ അന്തരീക്ഷത്തിലും സൗകര്യങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണം.
  • ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ വർദ്ധന, പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിക്കൽ എന്നീ പ്രവണതകൾ അടുത്ത കാലത്ത് സംസ്ഥാനത്ത് ശക്തമാണ്. പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാകണം എന്ന അടിസ്ഥാനതത്വം ഇവിടെ ലംഘിക്കപ്പെടുന്നു. ഇംഗ്ലീഷ് ഒരു ഭാഷ എന്ന നിലയിൽ നന്നായി പഠിക്കുന്നതിന് പകരം അത് പഠന മാധ്യമമാകുന്നതോടെ മാതൃഭാഷ എന്നത് കുട്ടികൾക്ക് അന്യമായ ഒന്നാകുന്നു. പ്രാഥമിക വിദ്യാഭ്യാസ മാധ്യമം മാതൃഭാഷ ആയിരിക്കണം എന്നത് ഔദ്യോഗികമായി അംഗീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം.
  • 2007 ൽ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് നിലവിൽ വന്നു എങ്കിലും കേരളത്തിലെ അധ്യാപക പരിശീലന കോഴ്‌സുകൾ കാലാനുസൃതമായി പുനഃസംഘടിപ്പിക്കപ്പെട്ടിട്ടില്ല. അവ ഇന്നും പരമ്പരാഗത രീതിയിൽ തന്നെ നിലനിൽക്കുന്നു. അധ്യാപക പരിശീലനത്തിന് +2 വിന് ശേഷം നാല് വർഷത്തെ ഉദ്ഗ്രഥിത ഡിഗ്രി കോഴ്‌സും, 6 വർഷത്തെ ഉദ്ഗ്രഥിത പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളും പോലുള്ള സാധ്യതകൾ പരിഗണിക്കണം. അധ്യാപക കോഴ്‌സുകൾ ആഴത്തിലുള്ള പരിശീലനത്തിന്റെ വേദികളായി മാറണം. അഭിരുചിയുള്ളവർക്ക് മാത്രം പ്രവേശനം ലഭിക്കുന്ന കോഴ്‌സായി അധ്യാപകപരിശീലനത്തെ പുനഃസംഘടിപ്പിക്കണം.
  • വിദ്യാഭ്യാസ അവകാശനിയമം ഉറപ്പു നൽകുന്ന 200 പഠനദിനങ്ങൾ എന്നത് യാഥാർത്ഥ്യമാക്കുക, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികൾ ഫലപ്രദമാക്കുക, സ്‌കൂൾ പാർലമെന്റുകളെ മെച്ചപ്പെട്ട ജനാധിപത്യ പരിശീലനത്തിന്റെ വേദികളാക്കുക, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സഹൃദപരമായ വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുക എന്നിവക്കുള്ള ശ്രമങ്ങളും കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രധാനമാണ്. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഗുണതവർധിപ്പിച്ച് കുട്ടികൾക്ക് മെച്ചപ്പെട്ട പോഷകാഹാരങ്ങൾ നൽകുന്നതിന് കഴിയണം.
  • കേരളത്തിൽ പുതുതായി അൺഎയ്ഡഡ് വിദ്യാലയങ്ങൾ അനുവദിക്കില്ല എന്ന് ഉറപ്പാക്കുകയാണ് പൊതുവിദ്യാഭ്യാസ സംവിധാനത്തെ ശക്തമാക്കി നിലനിർത്താനുള്ള മാർഗ്ഗം. ഇതിനുള്ള സാമൂഹ്യ സമ്മർദ്ദവും സർക്കാർ തീരുമാനവും ഉണ്ടാകേണ്ടതുണ്ട്. ഇതോടൊപ്പം തന്നെ വിദ്യാസമ്പന്നരും ഇടത്തരക്കാരുമായ ആളുകളുടെ കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോകുന്നു എന്നതാണ് ഇവയുടെ തകർച്ചക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്. ഇത് പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകണം. സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകരും, ജീവനക്കാരും തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിലാണ് പഠിപ്പിക്കുന്നത് എന്ന് നിയമപരമായി ഉറപ്പാക്കണം. ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതിനുള്ള സാമൂഹ്യ സമ്മർദ്ദം അനിവാര്യമാണ്.

ഉന്നത വിദ്യാഭ്യാസം

  • സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ രംഗത്ത് കണ്ണൂർ, കോഴിക്കോട്, മഹാത്മാഗാന്ധി, കേരള എന്നീ പൊതു സർവ്വകലാശാലകളും, പ്രത്യേക വിഷയങ്ങൾക്കായുള്ള ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല, മലയാളം സർവ്വകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല, വെറ്ററിനറി സർവ്വകലാശാലാ, ഫിഷറീസ് സർവ്വകലാശാല, സാങ്കേതിക സർവ്വകലാശാല, ആരോഗ്യ സർവ്വകലാശാല എന്നിവയും ആണ് ഉള്ളത്. ഇവയിൽ ഫിഷറീസ്, ആരോഗ്യം, മലയാളം, ശാസ്ത്രസാങ്കേതികം, വെറ്ററിനറി സർവ്വകലാശാലകൾ അടുത്തകാലത്തായി രൂപീകരിക്കപ്പെട്ടവയാണ്. ദീർഘകാലത്തേക്കുള്ള സമഗ്ര കാഴ്ചപ്പാടുകൾ ഇല്ലാതെ സർവ്വകലാശാലകൾ രൂപീകരിക്കുക എന്ന രീതിയിലേക്ക് കേരളത്തിലെ വിദ്യാഭ്യാസ രംഗം മാറിയിട്ടുണ്ട്. 150 സ്വകാര്യ എയ്ഡഡ് കോളേജുകളും 41 സർക്കാർ കോളേജുകളും അടക്കം 191 ആർട്‌സ് ആന്റ് സയൻസ് കോളേജുകൾ ആണ് കേരളത്തിൽ ഉള്ളത്. പോളിടെക്‌നിക്കുകളും തൊഴിൽ പരിശീലനകേന്ദ്രങ്ങൾ ഉൾപ്പെടെ 307 സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് കേരളത്തിൽ ഉള്ളത്. 2012 ലെ കണക്കുപ്രകാരം കേരളത്തിൽ 153 എഞ്ചിനീയറിംഗ് കോളേജുകളിലായി 48,988 സീറ്റുകൾ ആണുള്ളത്. ഇവയിൽ 141 എണ്ണം (92.2 ശതമാനം) സ്വാശ്രയ കോളേജുകളും, (5.0 ശതമാനം) 9 എണ്ണം സർക്കാർ കോളേജുകളും 3 എണ്ണം (2 ശതമാനം) സ്വകാര്യ എയ്ഡഡ് കോളേജുകളും ആണ്.
  • കഴിഞ്ഞ രണ്ട് ദശാബ്ദകാലത്തിനുള്ളിൽ ആണ് സ്വാശ്രയ കോളേജുകളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടായത്. ഇതിന്റെ പ്രതിഫലനം എഞ്ചിനീയറിംഗ്, മെഡിക്കൽ, പാരാമെഡിക്കൽ മേഖലകളിൽ ശക്തമായ തോതിൽ ദൃശ്യമാണ്. കേരളം വിദ്യാഭ്യാസ രംഗത്ത് നേടിയെടുത്ത സാമൂഹിക നീതിയെ തകിടം മറിക്കുന്നതിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
  • കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഭൂരിഭാഗം കുട്ടികളും പഠിക്കുന്ന ആർട്‌സ് ആന്റ് സയൻസ് കോളേജുകളുടെ വിദ്യാഭ്യാസ പ്രക്രിയ താരതമ്യേന അവഗണിക്കപ്പെടുകയും ഉന്നത വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധ മുഴുവൻ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് കേന്ദ്രീകരിക്കുകയും ചെയ്യുന്ന സ്ഥിതി സംജാതമാകുന്നു. സർക്കാർ എയ്ഡഡ് കോളേജുകളിലെ അടിസ്ഥാന ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഭാഷാ, കൊമേഴ്‌സ് കോഴ്‌സുകളുടെ ഉള്ളടക്കം കാര്യമായ തോതിൽ നവീകരിക്കുന്നതിനോ, കോഴ്‌സ് നടത്തിപ്പുകൾ മെച്ചപ്പെടുത്തുന്നതിനോ ഉള്ള ശ്രമങ്ങൾ ഫലപ്രദമായി നടന്നിട്ടില്ല. സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയതിന്റെ തുടർച്ചയായ മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കൊണ്ടുവരുന്നതിന് കഴിഞ്ഞിട്ടില്ല. ഉന്നതവിദ്യാഭ്യാസ രംഗത്തെ അധ്യാപകരെ പുതിയ കാഴ്ചപ്പാടുകളിൽ ധാരണയുള്ളവരാക്കി മാറ്റാനുള്ള പരിശീലന സംവിധാനങ്ങൾ നിലവിലില്ല. യു.ജി.സി.യുടെ അധ്യാപക അഭിരുചി പരീക്ഷയും, യൂണിവേഴ്‌സിറ്റികൾ നാമമാത്രമായി നടത്തുന്ന റിഫ്രഷ്‌മെന്റ് കോഴ്‌സുകളുമല്ലാതെ അദ്ധ്യാപക പരിശീലനത്തിന് സ്ഥിരം സംവിധാനങ്ങളില്ല. അക്കാദമിക് സ്റ്റാഫ് കോളേജുകളുടെ പ്രവർത്തനത്തെ ഒരു തുടർ പരിശീലനസംവിധാനമാക്കി വളർത്താൻ കഴിഞ്ഞിട്ടില്ല. ഇടക്കാലത്ത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആർട്‌സ് ആന്റ് സയൻസ് കോളേജകളുടെ കോഴ്‌സുകൾ പരിഷ്‌കരിക്കുന്നതിനും, അധ്യാപക പരിശീലത്തിനും നടത്തിയ ശ്രമങ്ങൾക്ക് തുടർച്ചയില്ലാതായിപ്പോയി.
  • കോഴ്‌സുകളുടെ ഉള്ളടക്കം മെച്ചപ്പെടുത്താൻ ഇടപെടേണ്ട സർവ്വകലാശാലകളുടെ അക്കാദമിക സമിതികളായ ബോർഡ് ഓഫ് സ്റ്റഡീസ്, അവ സംയോജിപ്പിക്കുന്ന ഫാക്കൽറ്റി സംവിധാനം എന്നിവയുടെ പ്രവർത്തനം താരതമ്യേന നിർജ്ജീവമാണ്. അക്കാദമിക സമിതികളുടെ മേലെ ഭരണ സംവിധാനത്തിന്റെ ഭാഗമായ സെനറ്റ്, സിൻഡിക്കേറ്റ് തുടങ്ങിയവയുടെ ഇടപെടലുകളാകട്ടെ ശക്തവുമാണ്. ആർട്‌സ് & സയൻസ് കോളേജുകളിൽ തുടങ്ങുന്ന പുതിയ കോഴ്‌സുകളും, പുതുതായി ഈ രംഗത്തേക്ക് വരുന്ന കോളേജുകളും പ്രവർത്തിക്കുന്നത് സ്വാശ്രയ മേഖലയിൽ ആണ്. ഇവരാകട്ടെ കമ്പോള താത്പര്യങ്ങൾ മാത്രം പരിഗണിക്കുന്ന അപ്ലൈഡ് കോഴ്‌സുകൾ മാത്രമാണ് ആരംഭിക്കുന്നത്. ഇത് എയ്ഡഡ്, സർക്കാർ കോളേജുകളിലെ അടിസ്ഥാന കോഴ്‌സുകൾ അവഗണിക്കപ്പെടുന്നതിന് കാരണമാകുന്നു. ഉന്നത വിദ്യാഭ്യാസം എന്നത് അറിവിന്റെ നിർമ്മാണത്തിനുള്ള ഉപാധി എന്നതിൽ നിന്ന് കേവലം തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സങ്കലനം ആയി മാറുന്നു. അടിസ്ഥാന ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഭാഷാ മേഖലകളിലെ അറിവു നിർമ്മാണ പ്രക്രിയയെ തന്നെ ഇത് താറുമാറാക്കപ്പെടുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ കമ്പോളം നിശ്ചയിക്കുമ്പോൾ സാമൂഹ്യമായ അതിന്റെ ദൗത്യങ്ങൾ അവഗണിക്കപ്പെടുന്നു.
  • സ്വാശ്രയ സംവിധാനങ്ങളാകട്ടെ കുട്ടികളുടെ പ്രവേശനം, ഫീസ്, അധ്യാപകരുടെ യോഗ്യതകൾ സേവന വേതന വ്യവസ്ഥകൾ എന്നിവയെ സംബന്ധിച്ച എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ നിയന്ത്രണം ഇല്ലാത്ത സ്വകാര്യ വലയം ശക്തമാകുന്നു എന്നതാണ് ഇതിന്റെ ഫലം. ഇതാകട്ടെ ദേശീയ തലത്തിലുള്ള നയങ്ങളുമായി കൂടി ബന്ധപ്പെട്ടാണ് സംഭവിക്കുന്നത്.

സമീപനം

സാമൂഹിക നീതിയും, അക്കാദമിക ഗുണതയും ഒരുപോലെ നിലനിർത്തുന്ന ഒരു സമീപനമായിരിക്കണം ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വീകരിക്കേണ്ടത്. സർവ്വകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകൾ എന്നതിനേക്കാൾ സർവ്വകലാശാലക്ക് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന കോളേജ്, സംവിധാനങ്ങൾ എന്ന രീതിയായിരിക്കും അഭികാമ്യം. അധ്യാപക നിയമനം, കുട്ടികളുടെ പ്രവേശനം, കോഴ്‌സുകളുടെ ഉള്ളടക്കം നിശ്ചയിക്കൽ പരിഷ്‌കരിക്കൽ എന്നിവയെല്ലാം പൊതുവായി സർവ്വകലാശാല തലത്തിൽ ആകുന്നതാണ് നല്ലത്.

കർമ്മപരിപാടി

  • ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പൊതു സർവ്വകലാശാലകൾ, ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവിടങ്ങളിലെ കോഴ്‌സുകൾ പരിഷ്‌കരിക്കുന്നതിനും പഠന നിലവാരം ഉയർത്തൽ, അധ്യാപക പരിശീലനം എന്നിവക്കാകണം പ്രാഥമിക ഊന്നൽ. കോഴ്‌സ് പരിഷ്‌കരണം നിശ്ചിത ഇടവേളകളിൽ നിർബന്ധമായും നടത്തുകയും അധ്യാപക പരിശീലനത്തിനും വിലയിരുത്തലിനും സ്ഥിരം സംവിധാനം ഉണ്ടാക്കുകയും വേണം. സീനിയോറിറ്റിക്കൊപ്പം പെർഫോമൻസും അധ്യാപകരുടെ പ്രമോഷന് മാനദണ്ഡമാക്കണം. കുട്ടികൾക്ക് കോഴ്‌സുകളുടെ ഭാഗമായി വൈവിധ്യമാർന്ന ക്രെഡിറ്റുകൾ സ്വീകരിക്കാനുള്ള സാധ്യതകൾ നൽകാവുന്ന രീതിയിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കണം. അധ്യാപക നിയമനം പി.എസ്.സി വഴിയോ സർവ്വകലാശാലകളിലെ പൊതു പ്രക്രിയയിലൂടെയോ മാത്രമേ നടക്കൂ എന്ന് ഉറപ്പാക്കണം. സ്വയം ഭരണകോളേജുകൾ എന്ന ആശയം തത്വത്തിൽ നല്ലതാണ്. എന്നാൽ അക്കാദമിക സ്വയംഭരണം ആണ് ഉണ്ടാകേണ്ടത്. എന്നാൽ കേരളത്തിൽ ഇന്നാരംഭിച്ചിരിക്കുന്ന സ്വയംഭരണകോളേജുകളിൽ സ്വാശ്രയകോഴ്‌സുകൾ ആരംഭിക്കാനുള്ള സ്വയം ഭരണമായി അതു മാറുകയാണെങ്കിൽ അപകടമായിരിക്കും. ഉയർന്ന അക്കാദമിക സ്വാതന്ത്ര്യവും, ഗുണതയും ഉറപ്പാക്കാവുന്ന സ്ഥാപനങ്ങൾ എന്ന നിലയിലാവണം സ്വയംഭരണകോളേജുകൾ എന്ന ആശയം നടപ്പിലാക്കേണ്ടത്.
  • കർശനമായ പരിശോധനകൾക്ക് ശേഷമേ പുതിയ അപ്ലൈഡ് കോഴ്‌സുകൾ അനുവദിക്കാവൂ. പ്രൊഫഷണൽ സ്ഥാപനങ്ങളിലെ കുട്ടികളുടെ പ്രവേശനം സർക്കാർ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ നടത്താവൂ. പുതുതായി മെഡിക്കൽ, എഞ്ചിനീയറിംഗ് ഉൾപ്പെടെയുള്ള മേഖലകളിൽ സ്വാശ്രയ കോളേജുകൾക്ക് കേരളത്തിൽ അനുമതി നൽകരുത്. വിദ്യാർത്ഥി പ്രവേശനം, അധ്യാപക യോഗ്യത, സേവന വേതന വ്യവസ്ഥകൾ എന്നിവ പാലിക്കാത്ത സ്വാശ്രയ സ്ഥാപനങ്ങൾ അടച്ചു പൂട്ടണം. പൊതുവിദ്യാഭ്യാസ രംഗത്തെ സർക്കാരിന്റ നിക്ഷേപം വർദ്ധിപ്പിക്കുക എന്നതാണ് സ്വാശ്രയ സ്ഥാപനങ്ങൾ വ്യാപിപ്പിക്കുക എന്നതല്ല ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനുള്ള മാർഗ്ഗം. പൊതു വിദ്യാഭ്യാസ രംഗത്തെ സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് വിദ്യാഭ്യാസ സെസ്സ് പോലുള്ള സാധ്യതകൾ പരിഗണിക്കണം.
  • പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ പോലുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾ തുടങ്ങിയവ നടത്തുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്‌സുകൾ കാലാനുസൃതമായി പരിഷ്‌കരിക്കുകയും അവയിലുള്ള സർക്കാർ നിക്ഷേപം വർധിപ്പിക്കുകയും വേണം. സാങ്കേതികവിദ്യകോഴ്‌സുകളുടെ ഭാഗമായി തന്നെ അവസാനഘട്ടത്തിൽ വിദ്യാർത്ഥികളെ തൊഴിൽ മഖലയിലേക്ക് പ്രാപ്തരാക്കുന്ന തരത്തിലുള്ള ഫിനിഷിംഗ് സ്‌കൂളുകൾ ആകാവുന്നതാണ്.

ആരോഗ്യം

  • കേരള ആരോഗ്യമാതൃക ലോകത്ത് തന്നെ സുവിദിതമായ ഒന്നാണ്. സ്വാതന്ത്ര്യാനന്തരമുള്ള മുപ്പത്-നാല്പത് (1950-1985) ദശകങ്ങളിൽ നാം ആരോഗ്യ സൂചകങ്ങളുടെ കാര്യത്തിൽ നേടിയ നേട്ടങ്ങളാണ് കേരള ആരോഗ്യ മാതൃകയുടെ അടിത്തറ സൃഷ്ടിച്ചത്. സർക്കാർ ഇടപെടലുകൾക്കൊപ്പം തന്നെ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും അവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വ്യാപനത്തിനായി നടന്ന ശ്രമങ്ങളും സ്വാതന്ത്ര്യ ലബ്ധിക്കു മുൻപേതന്നെ കേരളത്തിൽ ഒരു ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. വികസിത രാജ്യങ്ങൾക്കൊപ്പമുള്ള ആരോഗ്യ നിലവാരം കുറഞ്ഞ സമയം കൊണ്ട്, കുറഞ്ഞ ചെലവിൽ നേടാനായി എന്നതാണ് കേരള ആരോഗ്യ മാതൃകയെ ശ്രദ്ധേയമാക്കിയ ഘടകം. ഉയർന്ന ആരോഗ്യ അവബോധം സൃഷ്ടിച്ച വിദ്യാഭ്യാസ രംഗത്തെ മൂലധന നിക്ഷേപമാണ് യഥാർത്ഥത്തിൽ ആരോഗ്യരംഗത്തെ പിന്നീടുള്ള നേട്ടങ്ങൾക്കാധാരം.
  • 1985 ന് ശേഷം കേരളത്തിന്റെ ആരോഗ്യ രംഗത്ത് നിരവധി പുതിയ പ്രവണതകൾ ദൃശ്യമാണ്. ഈ കാലഘട്ടത്തിൽ നമ്മുടെ ഇടയിലേക്ക് പുതുതായി കടന്നുവന്ന രോഗങ്ങളാണ് ഒരു പ്രധാന വെല്ലുവിളി. എലിപ്പനി (1989), ജപ്പാൻജ്വരം (1994), ഡെങ്കിപ്പനി (2003), ചിക്കൻഗുനിയ (2006) എന്നിവ ഈ രീതിയിൽ പുതുതായി പ്രത്യക്ഷപ്പെട്ടരോഗങ്ങൾ ആണ്. ഇതോടൊപ്പം മലേറിയ, നവജാത ശിശുക്കളിലെ ടെറ്റനസ്, കോളറ, ക്ഷയരോഗം തുടങ്ങി നിർമ്മാർജ്ജനം ചെയ്തു എന്നു കരുതിയ രോഗങ്ങളും കേരളത്തിൽ അങ്ങിങ്ങായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു. പുതുതായി വരുന്ന ഭൂരിഭാഗം രോഗങ്ങളും പടർന്നു പിടിക്കുന്നതിനുള്ള അടിസ്ഥാന കാരണം പരിസര ശുചിത്വമാണ്. വ്യക്തി ശുചിത്വത്തിൽ നാം ഏറെ മുന്നേറിയപ്പോഴും സാമൂഹ്യ ശുചിത്വത്തിൽ ഏറെ പുറകോട്ട് പോയതും പാരിസ്ഥിതിക രംഗത്തെ മാറ്റങ്ങളും ഈ രോഗങ്ങൾ പടർന്നു പിടിക്കാൻ കാരണങ്ങളായി.
  • രക്താർബുദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, അർബുദം, ആസ്തമ, ശ്വാസംമുട്ടൽ തുടങ്ങിയ പകർച്ചേതര വ്യാധികളുടെ കാര്യത്തിലും കേരളത്തിന്റെ രോഗാതുരത നിരക്ക് ഇന്ത്യൻ ശരാശരിയേക്കാൾ മുകളിലാണ്. ഇതിന് ഭൂരിഭാഗത്തിനും അടിസ്ഥാന കാരണമാകട്ടെ നമ്മുടെ ഭക്ഷണ ശീലങ്ങളിലും ജീവിത ശൈലിയിലും സംഭവിച്ച മാറ്റങ്ങളുമാണ്. ഇതോടൊപ്പം ജനസംഖ്യാ പരിവർത്തനത്തിന്റെ ഭാഗമായി വൃദ്ധരുടെ പരിപാലനവും കേരളത്തിന്റെ ഒരു പ്രധാന ആരോഗ്യ പ്രശ്‌നമായി മാറുകയും ചെയ്യുന്നു. എന്നാൽ ഈ പ്രശ്‌നത്തെ അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാൻ കേരള സമൂഹത്തിന് കഴിഞ്ഞിട്ടില്ല.
  • രോഗ ചികിത്സക്കായുള്ള സംവിധാനത്തിന്റേയും, ചികിത്സകളുടേയും കാര്യത്തിൽ സംഭവിക്കുന്ന പരിവർത്തനമാണ് ആരോഗ്യ മേഖലയിലെ മറ്റൊരു പ്രധാന വെല്ലുവിളി. 12-ാം പദ്ധതിക്കാലത്ത് 1255 ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളിലായി (പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, ജനറൽ ആശുപത്രികൾ) 37,388 കിടക്കകൾ ഉള്ള പൊതു ജനാരോഗ്യ ചികിത്സാ സംവിധാനവും, വിപുലമായ രോഗ പ്രതിരോധ സംവിധാനങ്ങളും കേരളത്തിൽ ഉണ്ട്. സർക്കാർ മേഖലയിൽ വിപുലമായ ആരോഗ്യ ശൃംഖല ഉണ്ട് എങ്കിലും കേരളത്തിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പെരുപ്പം കഴിഞ്ഞ രണ്ട് ദശകക്കാലത്തിനുള്ളിൽ വലിയ തോതിൽ ഉണ്ടായി. ഈ മാറ്റം പ്രതിശീർഷ ചികിത്സാചെലവിലും നല്ല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാൽ സ്വകാര്യ ചികിത്സാ സംവിധാനങ്ങളേയോ, ചികിത്സാ ചെലവുകളേയോ ഫലപ്രദമായി നിയന്ത്രിക്കുന്നതിനോ, ഏകോപിതമായ നിരക്കുകൾ ഏർപ്പെടുത്തുന്നതിനോ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. സർക്കാർ ആരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനേക്കാൾ ചികിത്സ ചെലവുകൾ ഇൻഷൂറൻസ് സംവിധാനത്തിലൂടെ നേരിടാനുള്ള ശ്രമങ്ങൾ യഥാർത്ഥത്തിൽ കമ്പോളവത്കരണത്തിന് ആക്കം കൂട്ടുകയാണ് ചയ്തത്.
  • ആരോഗ്യ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും കഴിഞ്ഞ രണ്ട് ദശകക്കാലയളവിനുള്ളിൽ വലിയ തോതിൽ സ്വകാര്യവത്ക്കരണം സംഭവിച്ചിട്ടുണ്ട്. സർക്കാർ മേഖലയിൽ അടുത്ത കാലത്ത് മെഡിക്കൽ കോളേജുകളുടെ വ്യാപനം സംഭവിച്ചിട്ടുണ്ട് എന്നത് ഗുണകരമായ മാറ്റമാണ്. മഞ്ചേരി. വയനാട്, ഇടുക്കി, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനുള്ള ശ്രമവും സഹകരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന എറണാകുളം, കണ്ണൂർ ജില്ലയിലെ മെഡിക്കൽ കോളേജുകൾ സർക്കാർ ഏറ്റെടുത്തതും ഈ ദിശയിലുള്ള തീരുമാനങ്ങളാണ്. എന്നാൽ മതിയായ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാഫ് സംവിധാനവും ഇവക്ക് നൽകിയാൽ മാത്രമേ ഈ തീരുമാനം അർത്ഥവത്താകൂ. എന്നാൽ സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങൾ ഉയർത്തുന്ന നൈതികവും, സാമൂഹിക നീതിയുടെ കാഴ്ചപ്പാടിലുള്ളതുമായ പ്രശ്‌നങ്ങൾ അവഗണിക്കാവുന്നവയല്ല.
  • ഭൂരിഭാഗം ആരോഗ്യസ്ഥാപനങ്ങളുടേയും നടത്തിപ്പ് ഇന്ന് ഒരു ദ്വിതല സംവിധാനത്തിന്റെ നിയന്ത്രണത്തിന് കീഴിലാണ്. ജില്ലാ ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഒഴികെയുള്ള സഥാപന നടത്തിപ്പിൽ ഇന്നും അവർക്കുള്ള നിയന്ത്രണാധികാരം പരിമിതമാണ്. അധികാരവികേന്ദ്രീകരണത്തിന് അനുസൃതമായ പുനഃസംഘാടനം ആരോഗ്യ വകുപ്പിൽ സംഭവിച്ചിട്ടില്ല. സംസ്ഥാന രൂപീകരണത്തിന് 58 വർഷത്തിന് ശേഷവും സംസ്ഥാനത്തിന് ഇന്നും ഏകോപിതമായ ഒരു പൊതു ജനാരോഗ്യനിയമം ഇല്ല. ആരോഗ്യ മേഖലയിലെ ഫലപ്രദമായ സർക്കാർ ഇടപെടലുകൾക്ക് ഇത് വിലങ്ങു തടിയായി നിൽക്കുന്നു. അധികാര വികേന്ദ്രീകരണത്തിന്റെ പശ്ചാത്തലം കൂടി കണ്ടുകൊണ്ടുള്ള സമഗ്രമായ ആരോഗ്യ നയവും, നിയമവും ഈ പശ്ചാത്തലത്തിൽ അനിവാര്യമാകുന്നു.
  • ദേശീയ ആരോഗ്യ നയത്തിന്റെ ചുവടുപിടിച്ചും അല്ലാതെയും നടപ്പാക്കുന്ന ദേശീയ ആരോഗ്യ പരിപാടികൾ ആണ് സംസ്ഥാനത്തെ ആരോഗ്യ ഇടപെടലുകളിൽ പ്രധാനപ്പെട്ട ഒന്ന് ദേശീയ കുടുംബാസൂത്രണ പരിപാടി, മലേറിയ നിയന്ത്രണ പരിപാടി, ക്ഷയരോഗ നിയന്ത്രപരിപാടി, കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടി, ഗോയിറ്റർ പ്രതിരോധപരിപാടി, അർബുദ നിയന്ത്രണ പരിപാടി, അന്ധതാ നിർമ്മാർജ്ജന പരിപാടി, മാനസിക ആരോഗ്യപരിപാടി, ഗിനിവിര നിർമ്മാർജ്ജന പരിപാടി, എയിഡ്‌സ് നിയന്ത്രണ പരിപാടി, പകർച്ചവ്യാധി നിയന്ത്രണ പരിപാടി എന്നിങ്ങനെ 13 പരിപാടികൾ ഈ രീതിയിൽ സംസ്ഥാനത്ത് ദേശീയ ആരോഗ്യപരിപാടിയായി നടപ്പാക്കുന്നു. അഖിലേന്ത്യാ തലത്തിൽ സമഗ്ര ആരോഗ്യ പദ്ധതിയായി നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (ചഞഒങ) കേരളത്തിൽ നടപ്പാക്കുന്ന ഒരു സമഗ്ര ആരോഗ്യ പദ്ധതിയാണ്. എന്നാൽ കേരളത്തിലെ ആരോഗ്യ പ്രശ്‌നങ്ങൾ ദേശീയ തലത്തിൽ പൊതുവിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. സംസ്ഥാനത്തിന്റെ പ്രത്യേകതകൾ പരിഗണിക്കുന്നതിനുള്ള നയപരവും, പ്രവർത്തിപരവുമായ വഴക്കം കേന്ദ്ര പദ്ധതികൾക്കില്ല. കേന്ദ്ര പദ്ധതികൾ കേരളത്തിൽ യാന്ത്രികമായി നടപ്പാക്കുകയും അവ കേരള ആരോഗ്യരംഗത്ത് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാത്തവയായി അവശേഷിക്കുകയും ചെയ്യുന്നു.

സമീപനം

കേരളം ആരോഗ്യരംഗത്ത് നേടിയ ഒന്നാം തലമുറ നേട്ടങ്ങളെ നിലനിർത്തുന്നതിനും, ജീവിതശൈലീരോഗങ്ങളുടെ വ്യാപനം, ഉയരുന്ന ആരോഗ്യ ചെലവുകൾ, ആരോഗ്യരംഗത്തെ സ്വകാര്യവത്ക്കരണം, ഉയർന്ന കായികക്ഷമതയുള്ള പുതുതലമുറയെ വികസിപ്പിക്കുക, മെച്ചപ്പെട്ട വൃദ്ധജനാരോഗ്യ പരിപാലനം ഉറപ്പാക്കുക, ഭിന്നശേഷിയുള്ളവർക്ക് മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക, സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുക എന്നീ കാര്യങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തമായ സമഗ്രമായ ഒരു സമീപനം ആരോഗ്യരംഗത്ത് വേണ്ടിവരും. ദരിദ്ര, ശുചിത്വ വാർദ്ധക്യ, ജീവിതശൈലീരോഗങ്ങളെ ഓരോ സമയം അഭിമുഖീകരിക്കാനുള്ള ഒരു കർമ്മപരിപാടി ആരോഗ്യ രംഗത്ത് ഉണ്ടാകണം. രോഗ ചികിത്സയേക്കാൾ രോഗം സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്നതിന് കഴിയുന്ന രീതിയിൽ മെച്ചപ്പെട്ട പോഷകാഹാരം, ശുദ്ധമായ കുടിവെള്ളം, ശുചിത്വമുള്ള പരിസരം എന്നിവയിലൂടെ മികച്ച ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്.

കർമ്മപരിപാടി

  • കേരളത്തിന് സമഗ്രമായ ഒരു പൊതുജനാരോഗ്യനയവും. ഏകീകൃത പൊതുജനാരോഗ്യ നിയമവും ഉണ്ടാവുക എന്നത് അടിസ്ഥാനപരമായ ആവശ്യമാണ്. വികേന്ദ്രീകൃതാസൂത്രണത്തിന്റെ കൂടി പശ്ചാലത്തലത്തിൽ വേണം നയത്തിലും, നിയമങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളുടെ നടത്തിപ്പിനെയും വകുപ്പിന്റെ ഘടനയേയും പുനർ നിർണ്ണയിക്കേണ്ടത്. സാമൂഹ്യ ശുചിത്വം ഉറപ്പാക്കുക ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, പഴകിയതും മായം കലർത്തിയതും, ആരോഗ്യത്തിന് ഹാനികരവുമായ ഭക്ഷണ പദാർത്ഥങ്ങൾ വിൽക്കുന്നത് തടയുക, സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളെയും ചികിത്സാ നിരക്കുകളെയും നിയന്ത്രിക്കുക തുടങ്ങിയവക്കുള്ള നിർദ്ദേശങ്ങളും നടപടി ക്രമങ്ങളും അവയുടെ ഭാഗമാക്കണം. സർക്കാരിന് കീഴിലുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടേയും ഗുണനിലവാരം മികവുറ്റതാക്കാനുള്ള ഇടപെലുകൾ അനിവാര്യമാണ്. കിടത്തി ചികിത്സക്കും, പരിശോധനകൾക്കുമായി ആധുനിക സൗകര്യങ്ങളുള്ള മികച്ച മുറികൾ, പരിശോധനയ്ക്കും രോഗനിർണ്ണയത്തിനുമായ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മെഷിനറികൾ, ആധുനീകരിച്ച ലാബ്, രോഗികൾക്ക് വിശ്രമിക്കാനുള്ള ഇടം, ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാനുള്ള സംവിധാനം തുടങ്ങിയവയെല്ലാം ആരോഗ്യസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി ഉണ്ടാകണം. ഈ സൗകര്യങ്ങൾ ഫലപ്രമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റികൾക്കും, ജനകീയ മോണിറ്ററിംഗ് സമിതികൾക്കും അധികാരം ഉണ്ടാകണം.
  • രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനും, പ്രാഥമിക ചികിത്സ സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം പുനഃസംഘടിപ്പിക്കണം. രോഗങ്ങളുടെ ചേരുവയിലെ മാറ്റങ്ങൾ ജീവിതശൈലീരോഗങ്ങൾക്ക് വന്നിരിക്കുന്ന പ്രാമുഖ്യം, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണം എന്നീ മാറ്റങ്ങൾ പരിഗണിച്ച് കാലാനുസൃതമായ മാറ്റം ഈ സ്ഥാപനങ്ങളുടെ ഘടനയിലും, ഉത്തരവാദിത്വങ്ങളിലും പ്രവർത്തനങ്ങളിലും വരുത്തണം. 1000 ജനസംഖ്യയ്ക്ക് ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന രീതിയിൽ കുടുംബ ഡോക്ടർ എന്ന സങ്കൽപം നടപ്പാക്കുകയും അവരുടെ പ്രവർത്തനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യാവുന്നതാണ്. റഫറൽ സംവിധാനം കർശനമായി നടപ്പാക്കുക വഴി അനിവാര്യമായ രോഗികളെ മാത്രമേ മുകളിലേക്ക് ചികിത്സക്കായി റഫർ ചെയ്യേണ്ടതുള്ളൂ.
  • വൃദ്ധന്മാരുടെ പരിപാലനത്തിന് തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക സംവിധാനങ്ങൾ വികസിപ്പിക്കുകയും അവരുടെ ആരോഗ്യസ്ഥിതി മോണിറ്ററിംഗും ചികിത്സയും പൊതു ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കുകയും വേണം. സ്‌കൂളുകളിൽ കായിക പരിശീലനം നിർബന്ധമാക്കുന്നതിനും, സ്‌കൂൾ ആരോഗ്യ പരിപാടി ഫലപ്രദമായി നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. അർബുദം പോലുള്ള രോഗങ്ങൾ ബാധിച്ചവരേയും, നിത്യരോഗികളെയും പരിപാലിക്കുന്നതിനുള്ള പാലിയേറ്റീവ് കെയർ സംവിധാനങ്ങൾ പ്രാദേശികമായി വ്യാപകമാക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാക്കാവുന്നതാണ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് പോഷകമൂല്യമുള്ള ആഹാര സാധനങ്ങൾ ലഭ്യമാകുന്നു എന്ന് ഉറപ്പാക്കാനുള്ള കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണം. കുപോഷണത്തെ ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കണ്ട് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിലും ഇത്തരം ആളുകളെ കണ്ടെത്തി അവർക്കാവശ്യമായ ആഹാര ലഭ്യത ഉറപ്പാക്കുക, മരുന്നുകൾ വഴിയുള്ള പിന്തുണ നൽകുക എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യ രംഗത്തെ ഉത്തരവാദിത്തമാകണം.
  • മാലിന്യങ്ങൾ പരമാവധി ഉറവിടങ്ങളിൽ സംസ്‌കരിക്കാൻ ജനങ്ങൾ നിർബന്ധിതരാകുന്ന തരത്തിൽ നിയമ ഭേദഗതികൾ ആവശ്യമാണ്. പുതുതായി നിർമ്മിക്കുന്ന മുഴുവൻ വീടുകളിലും ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളോ, മാലിന്യ സംസ്‌കരണ സംവിധാനമോ നിർബന്ധമാക്കാം. ജൈവ ഇതരമാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള വ്യവസായ യൂണിറ്റുകൾ പ്രാദേശിക തലത്തിൽ സ്ഥാപിക്കാം. ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സാമൂഹ്യാധിഷ്ഠിത പരിപാടികൾ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന ഉത്തരവാദിത്വമായി മാറണം. പൊതുജനങ്ങൾക്ക് ന്യായമായ വിലയിൽ ഔഷധങ്ങൾ ലഭ്യമാക്കാൻ സാഹയകമായ ഒരു ഔഷധനയം കേരളത്തിൽ നടപ്പാക്കേണ്ടതുണ്ട്. ജനറിക്മരുന്നുകളുടെ ഉപയോഗം വ്യാപകമാക്കുകയും സർക്കാർ ഉടമസ്ഥതയിലുള്ള മരുന്നുത്പാദനസംവിധാനം ശക്തമാക്കുകയും വേണം. ദീർഘസ്ഥായീരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉറപ്പാക്കുന്നതിനുള്ള സാമൂഹ്യ സഹായ പദ്ധതികൾ ആലോചിക്കാം. സർക്കാർ നടപ്പാക്കുന്ന കാരുണ്യ പോലുള്ള പദ്ധതികൾ ഫലപ്രദമായി വ്യാപിപ്പിക്കാം. അർബുദം, ഹൃദയാഘാതം മുതലായ രോഗങ്ങൾക്കുള്ള ആധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാ ജില്ലകളിലേയും പൊതുമേഖലാ ആശുപത്രികളിൽ ലഭ്യമാകണം.

ലിംഗപദവി തുല്യത

സ്ത്രീകളുടെ സാമൂഹ്യപദവിയുടെ കാര്യത്തിൽ പ്രാഥമിക സൂചകങ്ങളിൽ മുമ്പിൽ നിൽക്കുമ്പോഴും സ്വത്തുടമസ്ഥത, തൊഴിൽ പങ്കാളിത്തം, പൊതു രംഗത്തെ പ്രാതിനിധ്യം, തീരുമാനങ്ങൾ എടുക്കുന്നതിലെ അവകാശം, സ്ത്രീകൾക്കെതിരായ അത്രിക്രമങ്ങൾ തുടങ്ങി ദ്വിതീയ സൂചകങ്ങളിൽ കേരളം ഏറെ പിറകിലാണ് എന്ന് മുമ്പ് നടത്തിയ വിശകലനങ്ങളിൽ വ്യക്തമാണ്. സ്ത്രീപുരുഷ വിവേചനം കുടുംബം, മതം, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ എന്നീ സാമൂഹ്യ സ്ഥാപനങ്ങളിലും, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, സാമൂഹികസുരക്ഷ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലും ദൃശ്യമാണ്.

സമീപനം

സാമൂഹ്യ സ്ഥാപനങ്ങൾക്കകത്തും ജീവിതത്തിന്റെ വിവിധ പ്രവർത്തന മേഖലയിലുമുള്ള സ്ത്രീപുരുഷ വിവേചനത്തെ ഘട്ടം ഘട്ടമായി ഇല്ലാതാക്കുക എന്ന ദീർഘകാല സമീപനമാണ് ലിംഗസമത്വത്തിൽ അധിഷ്ഠിതമായ നവകേരള സൃഷ്ടിക്ക് ഉണ്ടാകേണ്ടത്. ഇതിനാകട്ടെ വിേവചനങ്ങളെ രൂപപ്പെടുത്തിയ സാമൂഹ്യ സംവിധാനങ്ങളെ ബോധപൂർവ്വം പരിവർത്തനത്തിന് വിധേയമാക്കേണ്ടി വരും. അതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.

കർമ്മപരിപാടി

  • കുടുംബങ്ങളിലെ സ്ത്രീ പുരുഷ അധികാര ഘടനയിൽ വരേണ്ട മാറ്റങ്ങൾ ആണ് പ്രാഥമികമായി ഉണ്ടാകേണ്ടത്. സ്ത്രീപുരുഷ വിവേചനമില്ലാത്ത സ്വത്തവകാശനിയമവും, പിന്തുടർച്ചാവകാശ നിയമവും ജാതിമത ഭേദമില്ലാതെ കേരളത്തിൽ നടപ്പിലാക്കണം. സ്ത്രീക്കും, പുരുഷനും പൈതൃക സ്വത്തിൽ തുല്യഅവകാശം ലഭിക്കണം. കുടുംബത്തിന്റെ ഭാഗമായി പുതുതായി രജിസ്റ്റർ ചെയ്യുന്ന സ്വത്തുക്കൾ സ്ത്രീകളുടേയും പുരുഷന്റെയും പേരിൽ തുല്യമായി രജിസ്റ്റർ ചെയ്യുന്നു എന്നുറപ്പാക്കുന്ന നിയമഭേദഗതി കൊണ്ടുവരണം. സ്ത്രീകൾ കുടുംബനാഥകളാകുന്ന ഘടകങ്ങളിൽ കുടുംബസ്വത്തിൽ അവർക്ക് പങ്കാളിത്തം നൽകുന്ന നിയമ ഭേദഗതി കൊണ്ടുവരണം.
  • കുടുംബത്തിനകത്തെ സ്ത്രീപുരുഷ വിവേചനം കുറയ്ക്കുന്നതിനുള്ള നിയമ പരമായ നടപടിക്രമങ്ങൾ ആലോചിക്കാം. പ്രസവാനന്തരം ശിശുപരിപാലനത്തിന് സ്ത്രീകൾക്കും, പുരുഷന്മാർക്കും അവധി നൽകണം. സ്ത്രീകളുടെ പ്രസവാവധി തീരുന്ന മുറയ്ക്കായിരിക്കണം പുരുഷന്മാർക്ക് അവധി നൽകേണ്ടത്. കുറച്ചു വീടുകളെ ഒരു ചെറിയ യൂണിറ്റ് ആക്കി ഓരോ യൂണിറ്റിലും, ഹൗസിങ് കോളനികളിലും റെസിഡന്റ് അസോസിയേഷനുകൾ, അയൽക്കൂട്ടങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി അടുക്കളകൾ, ക്രഷുകൾ, അലക്കുകേന്ദ്രങ്ങൾ എന്നിവ ആസൂത്രണം ചെയ്യാം. ഇത്തരം പദ്ധതികൾ ആരംഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക സഹായങ്ങൾ നൽകാം. പുരുഷന്മാരും, സ്ത്രീകളും അടങ്ങിയ സംഘമായിരിക്കണം, സ്ത്രീകൾ മാത്രമാകരുത് ഈ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരും ജീവനക്കാരും. ഇവർക്ക് മാന്യമായ വേതനം ലഭ്യമാകുന്ന സ്ഥിതിയും ഉണ്ടാകണം.
  • പുതിയ തലമുറയിൽ വിവേചനരഹിത ബോധം വികസിപ്പിക്കാൻ പാഠ്യപദ്ധതിയുടെ ഭാഗമായി വീട്ടുജോലികൾ വിവേചനരഹിതരായി ചെയ്യുന്ന ഉള്ളടക്കങ്ങൾ കൊണ്ടുവരണം. സ്ത്രീകൾ ഗാർഹിക ഉത്തരവാദിത്വം വഹിക്കുന്നവരാണ് എന്ന് സൂചിപ്പിക്കുന്ന പാഠ്യപദ്ധതി ഭാഗങ്ങൾ പരിഷ്‌കരിക്കണം.
  • തൊഴിലെടുക്കാൻ താത്പര്യമുള്ള സ്ത്രീകളെ അതിന് അനുവദിക്കാതിരിക്കുന്ന പുരുഷന്മാരുടെ നടപടി നിയമപരമായി ശിക്ഷാർഹമായി മാറുകയും, സ്ത്രീകൾക്ക് അത്തരം പരാതികൾ ഉന്നയിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടാകുകയും വേണം. സ്ത്രീകളുടെ തൊഴിൽശേഷി വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ആസൂത്രിതമായ ശ്രമം ഉണ്ടാകണം. സ്ത്രീകൾക്ക് മാത്രമായി പരമ്പരാഗതമായി നീക്കിവച്ച അധ്യാപനം, നഴ്‌സിംഗ് തുടങ്ങിയവയല്ലാതെ മറ്റു തൊഴിൽ മേഖലകളിലേക്ക് കടന്നുവരുന്നതിൽ പരമ്പരാഗത തൊഴിൽ വിഭജനവും പരിശീലനങ്ങളും തടസ്സം സൃഷ്ടിക്കുന്നു. അതിനാൽ പരമ്പരാഗതമല്ലാത്ത ഡ്രൈവിംഗ്, കാർപ്പന്ററി, യന്ത്രവത്കൃത കാർഷിക ജോലികൾ, മെക്കാനിക്കൽ ജോലികൾ, തുടങ്ങിയ പുതിയ മേഖലകളിൽ സ്ത്രീകൾക്ക് സർക്കാർ പദ്ധതികളുടെ ഭാഗമായി വ്യാപകമായി പരിശീലനം നൽകണം. വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ നടപ്പാക്കണം. സ്ത്രീ പുരുഷ പങ്കാളിത്തമുള്ള സംരംഭങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണം. കുടുംബശ്രീകളുടെ പ്രവർത്തനത്തിൽ താഴെതലംവരെ സ്ത്രീകളുടെ വൈദഗ്ധ്യ വികസനം ഒരു പ്രധാന പരിശീലന മേഖലയായി മാറണം. സ്ത്രീകൾ പരമ്പരാഗതമായി ചെയ്യാത്ത തൊഴിൽ മേഖലകളിലാകണം അവിടെ പരിശീലനം നൽകേണ്ടത്. ഉന്നതവിദ്യാഭ്യാസരംഗത്ത് പെൺകുട്ടികൾക്കുള്ള പ്രത്യേക പ്രോത്സാഹന പദ്ധതികളുടെ വിശദാംശങ്ങൾ സ്‌കൂളുകളിൽ ലഭ്യമാക്കുകയും, കുട്ടികൾക്കിടയിൽ പ്രചാരണം നൽകുകയും വേണം.
  • സ്ത്രീകൾക്കും പുരുഷന്മാർക്കും എല്ലാ തൊഴിൽ മേഖലകളിലും തുല്യജോലിക്ക് തുല്യവേതനം നിയമംമൂലം ഉറപ്പാക്കണം. സ്ത്രീകൾ കൂടുതലായി പണിയെടുക്കുന്ന തൊഴിൽ മേഖലകളിൽ മിനിമം കൂലിയും, മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളും നിയമംമൂലം നടപ്പാക്കണം. സ്ത്രീകൾ തൊഴിലെടുക്കുന്ന എല്ലാ സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുന്നുവെന്നും, തൊഴിൽ അവകാശങ്ങൾ ഉറപ്പാക്കുന്നു എന്നും നിയമപരമായി ഉറപ്പു വരുത്തണം. സ്ത്രീകളുടെ തൊഴിൽ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി തൊഴിൽ ട്രൈബ്യൂണൽ എല്ലാ ജില്ലകളിലും സ്ഥാപിക്കണം.
  • മതവിവേചനമില്ലാതെ വിവാഹം, വിവാഹമോചനം, പുനർവിവാഹ നിയമങ്ങൾ ഏകീകരിക്കണം. ഏതു രൂപത്തിലുള്ള സ്ത്രീധനത്തിനുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ സംവിധാനങ്ങൾ ഉണ്ടാകണം. ആർഭാട വിവാഹങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തി അവയെ നിരുത്സാഹപ്പെടുത്തണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ നൽകുന്ന തരത്തിൽ നിയമഭേദഗതികൾ ഉണ്ടാകണം. പീഢനമോ, അസ്വാതന്ത്ര്യമോ മൂലം വീടുകളിൽ നിന്ന് പുറത്തുവരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാവുന്ന ഷോർട്ട് സ്റ്റേഹോമുകളും പുനരധിവാസ കേന്ദ്രങ്ങളും സർക്കാർ ഉത്തരവാദിത്വത്തിൽ വ്യാപിപ്പിക്കണം. നീതി നിർവ്വഹണ സംവിധാനം സ്ത്രീകൾക്ക് അനുകൂലമായി പരിഷ്‌കരിക്കുകയും പോലീസ് സ്റ്റേഷനുകളിൽ സ്ത്രീ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. താഴെതലം മുതൽ മുകളിലോട്ടുള്ള പദവികളിൽ സ്ത്രീകളെ നേരിട്ട് നിയമിച്ചുകൊണ്ട് പോലീസ് സേനയെ പരിഷ്‌കരിക്കണം. ബസ്റ്റാന്റുകൾ, പൊതുകവലകൾ എന്നിവിടങ്ങളിൽ സ്ത്രീസൗഹൃദ ടോയ്‌ലറ്റുകളും, വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കണം. സ്ത്രീകൾക്ക് ഭയരഹിതമായി രാത്രികളിൽ പൊതുഇടങ്ങളിൽ സഞ്ചരിക്കാവുന്ന രീതിയിൽ പൊതുഇടങ്ങളെ സ്ത്രീസൗഹൃദപരമാക്കണം.
  • എല്ലാ സർക്കാർ സ്ഥാപനങ്ങളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജൻഡർ ഓഡിറ്റിംഗ് പൊതുവായ ജനകീയ സമിതികളിൽ നടത്തണം. തദ്ദേശ പദ്ധതികളുടെ ജൻഡർ ഓഡിറ്റിംഗിന് സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യത്തിൽ ഗ്രാമസഭകളെ ചുമതലപ്പെടുത്താം. സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, പദ്ധതികൾ എന്നിവയിൽ സ്ത്രീപക്ഷ കാഴ്ചപ്പാടുകൊണ്ടുവരുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വകുപ്പുതലങ്ങളിലും, തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലും ഒരു ജൻഡർ ഓഡിറ്റിംഗ് സമിതിയെ നിയമിക്കണം. സർക്കാർ നിയമങ്ങളിലും, ചട്ടങ്ങളിലും, നടപടി ക്രമങ്ങളിലും ഇതിനനുസൃതമായ മാറ്റം നിർദ്ദേശിക്കാൻ സംസ്ഥാനതലത്തിൽ ഒരു സമിതിയെ നിയോഗിക്കണം.
  • പൊതുപ്രസ്ഥാനങ്ങൾ, ബഹുജന സംഘടനകൾ എന്നിവയുടെ ഔദ്യോഗിക സമിതികളിൽ സ്ത്രീ പുരുഷ പങ്കാളിത്തം തുല്യമാക്കുന്നതിനുള്ള ചർച്ചകളും സമൂഹ്യസമ്മർദ്ദവും ഉയർത്തിക്കൊണ്ടുവരണം. നേതൃത്വ പദവികളിൽ സ്ത്രീയും, പുരുഷനും മാറി മാറി വരുന്ന രീതിയിലേക്ക് പ്രസ്ഥാനങ്ങളിൽ ചർച്ചകൾ കൊണ്ടുവരാനാകണം.

പാർശ്വവത്ക്കരിക്കപ്പെടുന്ന സാമൂഹിക വിഭാഗങ്ങളുടെ വികസനം

  • വികസന സൂചികകളുടെ കാര്യത്തിൽ കേരളം ലോകത്തെ വികസിത രാഷ്ട്രങ്ങൾക്ക് ഒപ്പമാണ്. എന്നാൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നീ സാമൂഹ്യ വിഭാഗങ്ങളുടെ ജീവിതാവസ്ഥ കേരളത്തിന്റെ മുഖ്യധാരാ സൂചികകളിൽ നിന്ന് താഴെയാണ്. സംസ്ഥാന ജനസംഖ്യയുടെ 9.10 ശതമാനം വരുന്ന പട്ടികജാതിക്കാരും, 1.45 ശതമാനം വരുന്ന പട്ടികവർഗ്ഗ ജനസംഖ്യയും വികസനത്തിന്റെ മുഖ്യധാരാ അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ വികസനാവസ്ഥ പങ്കുവയ്ക്കുന്നു. പത്തനംതിട്ട(13.7), പാലക്കാട്(13.29), തിരുവനന്തപുരം(12.27), കൊല്ലം(10.8), തൃശൂർ(10.6), മലപ്പുറം(10.14), ജില്ലകളിലാണ് ഏറ്റവും കൂടുതൽ പട്ടികജാതി ജനസംഖ്യ ഉള്ളത്. 57.17 ശതമാനത്തോളം പട്ടികജാതി വിഭാഗങ്ങൾ ഈ ജില്ലകളിലാണ് ഉള്ളത്. കണ്ണൂർ, കോഴിക്കോട്, വയനാട്, ജില്ലകളിലാണ്(13.3%) പട്ടികജാതി ജനസംഖ്യ കുറവ്. വയനാട്(31.24), ഇടുക്കി(11.51), പാലക്കാട്(10.10) കാസർഗേഡ്(10.08) ജില്ലകളിലാണ് കേരളത്തിന്റെ പട്ടികവർഗ്ഗ ജനസംഖ്യയുടെ 57 ശതമാനത്തിലേറെ കേന്ദ്രീകരിച്ചിട്ടുള്ളത്. അതിൽത്തന്നെ 31.24 ശതമാനത്തോളം പങ്കിടുന്ന വയനാട് ആണ് ഏറ്റവും ഉയർന്നത്. 120,486 മത്സ്യത്തൊഴിലാളി കുടുംബങ്ങളിലായി 602,234 പേരാണ് കേരളത്തിലെ മത്സ്യതൊഴിലാളി മേഖലയിലുള്ളത്. ഇടുക്കി, പത്തനംതിട്ട, വയനാട്, കോട്ടയം ഒഴികെയുള്ള പത്ത് ജില്ലകളിലുള്ള 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി ഇവർ വ്യാപിച്ചു കിടക്കുന്നു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഇവരുടെ സംഖ്യ താരതമ്യേന ഉയർന്ന തോതിലുള്ളത്.
  • കേരളത്തിൽ പൊതു ദാരിദ്ര്യത്തിന്റെ തോത് കുറയുമ്പോഴും ദരിദ്രരിൽ ഭൂരിഭാഗവും മേൽ സൂചിപ്പിച്ച മൂന്ന് സാമൂഹ്യ വിഭാഗങ്ങളിൽ ആണ് നിലനിൽക്കുന്നത് എന്നതാണ് ഇവരുടെ സാമൂഹിക പിന്നോക്കാവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട സൂചകം. ദേശീയ സാമ്പിൾ സർവ്വെ ഓർഗനൈസേഷന്റെ (ചടടഛ) കണക്കുകൾ പ്രകാരം കേരളത്തിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 1983 ൽ 39.1 ശതമാനം ആയിരുന്നു. 1999-2000 ലെ 55-ാം വട്ട കണക്ക് പ്രകാരം ഇത് 9.44 ശതമാനം ആയി കുറഞ്ഞു. എന്നാൽ ഇതേ കാലയളവിൽ പട്ടികജാതി ജനസംഖ്യയിൽ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരുടെ ശതമാനം 62.3% ആയിരുന്നത് 19.6 ശതമാനം ആയാണ് കുറഞ്ഞത്. പട്ടികവർഗ്ഗ ജനസംഖ്യയുടേതാകട്ടെ ദാരിദ്ര്യ രേഖാ ശതമാനം ഇതേ കാലഘട്ടത്തിൽ 24.2 ശതമാനം ആയിരുന്നു. പട്ടികജാതി ക്കാർക്കിടയിലെ ദരിദ്രരുടെ എണ്ണം പൊതു അനുപാതത്തിന്റെ ഒന്നര ഇരട്ടിയോളവും, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിലെ ദരിദ്രരുടെ എണ്ണം പൊതു അനുപാതത്തേക്കാൾ രണ്ടിരട്ടിക്ക് മുകളിലും വരുന്നതായി പുതിയ കണക്കുകൾ കാണിക്കുന്നു. പരിഷത്ത് 2004ൽ നടത്തിയ കേരളപഠനത്തിന്റെ കണക്കുകളും ഈ വസ്തുത സാധൂകരിക്കുന്നു. കേരളത്തിലെ ദരിദ്ര വിഭാഗങ്ങളുടെ കേന്ദ്രീകരണവും ദാരിദ്ര്യത്തിന്റെ തുരുത്തുകളും കൂടുതലായി കാണുന്നത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിലും മത്സ്യത്തൊഴിലാളി മേഖലകളിലുമാണ്. പട്ടികവർഗ്ഗ പട്ടികജാതി വിഭാഗങ്ങളുടെ സാന്നിദ്ധ്യം താരതമ്യേന ഉയർന്ന പാലക്കാട് പോലുള്ള ജില്ലകൾ ഇതിനുദാഹരണമാണ്.
  • ശരാശരി വരുമാനം, ഭൂഉടമസ്തത, വിദ്യാഭ്യാസ നിലവാരം എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോഴും ഈ മൂന്ന് സാമൂഹ്യ വിഭാഗങ്ങളുടേയും അവസ്ഥ പൊതുനിലവാരത്തേക്കാൾ താഴെയാണ്. പരിഷത്ത് നടത്തിയ കേരളപഠനപ്രകാരം കേരളത്തിലെ ഗ്രാമീണ മേഖലയിലെ ശരാശരി ആളോഹരി വരുമാനം വർഷത്തിൽ 17,768 രൂപയായിരിക്കുമ്പോൾ പട്ടികവർഗ്ഗ കുടുംബങ്ങളുടെ കാര്യത്തിൽ ഇത് 9,022 രൂപയും, പട്ടികജാതി കുടുംബങ്ങളുടെ കാര്യത്തിൽ 12,317 രൂപയും ആണ്.
  • കേരളത്തിലെ കുടുംബങ്ങളുടെ ശരാശരി വരുമാനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പുറംവരുമാനത്തിന്റെ അനുപാതവും പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളിൽ ശരാശരിക്ക് താഴെയാണ്. കേരളത്തിലെ പൊതുകുടുംബങ്ങളുടെ കാര്യത്തിൽ ഇതിന്റെ പ്രതമാസ ശരാശരി 5,969 രൂപ ആയിരിക്കുമ്പോൾ പട്ടികജാതി കുടുംബങ്ങളിൽ ഇത് 3,066 ഉം പട്ടിക വർഗ്ഗകുടുംബങ്ങളിൽ 4,000 ഉം ആണെന്ന് കേരളപഠനം കാണിക്കുന്നു. സാമൂഹ്യ ചലനാത്മകതയിലുള്ള ഈ സാമൂഹ്യ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയുടേയും വികസന പിന്നോക്കാവസ്ഥയുടേയും സൂചനയായി ഇതിനെ കാണാം.
  • ഭൂഉടമസ്ഥതയുടെ കാര്യത്തിലും കേരളത്തിലെ പിന്നോക്ക സാമൂഹ്യ വിഭാഗങ്ങളുടെ സ്ഥിതി പരിതാപകരമാണ്. സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് (ഇഉട) തയ്യാറാക്കിയ മാനവ വികസന റിപ്പോർട്ട് 2008 പ്രകാരം സംസ്ഥാനത്തെ പട്ടികവർഗ്ഗ കുടുംബങ്ങളിൽ 22,491 പേർ ഭൂരഹിതരാണ്. 30,891 കുടുംബങ്ങൾ ഒരേക്കറിന് താഴെമാത്രം സ്ഥലമുള്ളവരാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ 25.4 ശതമാനത്തിന് സ്വന്തമായി ഭൂമി ഇല്ലാത്തവരാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ മത്സ്യമേഖലയിലെ മാനവ വികസന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 21.24 ശതമാനം കുടുംബങ്ങളുടെ ഭൂഉടമസ്ഥത 5 സെന്റിൽ താഴെയാണ്. കേരളത്തിലെ പട്ടികജാതി കുടുംബളുടെ ഭൂ ഉടമസ്ഥതയും ശരാശരി 10 സെന്റിൽ താഴെയാണ്. പട്ടികജാതി വിഭാഗക്കാർക്ക് കുടികിടപ്പ് അവകാശം ഭൂപരിഷ്‌കരണത്തിലൂടെ ലഭ്യമായി എങ്കിലും കൃഷിഭൂമിയുടെ ഉടമസ്ഥത ലഭ്യമായില്ല. ഭൂപരിഷ്‌കരണവും അതിന്റെ ഭാഗമായ പാട്ടവ്യവസ്ഥ നിർത്തൽ ചെയ്യുന്നതിനുള്ള നടപടികളും വഴി പാട്ടകൃഷിക്കാരായിരുന്ന മുന്നോക്ക-പിന്നോക്ക ഹിന്ദുവിഭാഗങ്ങൾക്കും മറ്റു മതവിഭാഗങ്ങൾക്കും പാട്ടഭൂമി നാമമാത്രമായ തുകക്ക് ലഭ്യമായപ്പോൾ കൃഷിഭൂമിയിലെ തൊഴിലാളികൾ മാത്രമായിരുന്ന പട്ടികജാതി വിഭാഗങ്ങൾക്കാകട്ടെ കുടികിടപ്പവകാശം മാത്രമാണ് ലഭ്യമായത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നടന്ന ഭൂപരിഷ്‌കരണം പുരോഗനപരമായിരുന്നു എങ്കിലും അതിൽ അടിസ്ഥാനപരമായ ഈ പരിമിതി ഉണ്ടായി എന്നത് വസ്തുതയാണ്. ഈ പരിമിതി മൂലം പട്ടികജാതിക്കാരിൽ നല്ലൊരു വിഭാഗം കർഷകത്തൊഴിലാളികളായി തന്നെ തുടർന്നു. മറ്റു സാമൂഹ്യ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസരംഗത്തും, തൊഴിൽ മേഖലയിലും ഉണ്ടായ ചലനാത്മകത ഇവരിൽ ദൃശ്യമായില്ല. പട്ടിക വർഗ്ഗക്കാരുടെ കാര്യത്തിലാകട്ടെ കുടിയേറ്റക്കാരുടേയും പ്ലാന്റർമാരുടേയും ചൂഷണം മൂലം വലിയ തോതിൽ ഭൂഉടമസ്ഥത ഉണ്ടായിരുന്ന പല വിഭാഗങ്ങളുടേയും കൃഷിഭൂമി അന്യാധീനപ്പെട്ടു. കണക്കുകളിൽ കേരളത്തിലെ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ശരാശരി ഭൂഉടമസ്ഥത 6.68 ഹെക്ടർ ആണെങ്കിലും യഥാർത്ഥത്തിൽ ഇതിനേക്കാൾ താഴെയാണെന്ന് സി.ഡി.എസിന്റെ വികസന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഭൂപരിഷ്‌കരണത്തിൽ നിന്ന് പ്ലാന്റേഷൻ മേഖലയെ ഒഴിവാക്കാനുള്ള തീരുമാനവും, കുടിയേറ്റക്കാരുടെ ചൂഷണവും ചേർന്നുള്ള സംയുക്ത അവസ്ഥ പട്ടികവർഗ്ഗക്കാരുടെ ഭൂഉടമസ്ഥതയെ വലിയതോതിൽ സ്വാധീനിച്ചിട്ടുണ്ട്.
  • കേരളത്തിലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് നിരക്ക് കഴിഞ്ഞ ദശാബ്ദങ്ങളിൽ കാര്യമായി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇത് ഇപ്പോഴും പൊതുവിഭാഗങ്ങളേക്കാൾ ഏറെ ഉയർന്നതാണ്. സ്‌കൂൾ തലത്തിൽ ഹൈസ്‌കൂൾവരെ കൊഴിഞ്ഞുപോക്ക് നിരക്ക് കുറവാണെങ്കിലും ഹയർസെക്കണ്ടറി, ബിരുദതലങ്ങളിലും, പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിലും ഉയർന്നതാണെന്ന് പഠനങ്ങൾ കാണിക്കുന്നു. സംസ്ഥാനത്തെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ കോഴ്‌സുകൾ പൂർത്തിയാക്കാൻ കഴിയാത്തവരുടെ ശതമാനം പൊതുവിഭാഗത്തിൽ 12.5 ശതമാനം ആകുമ്പോൾ പട്ടികവർഗ്ഗ-പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ ഇത് 44.6 ശതമാനമാണ്. കൊഴിഞ്ഞുപോകുന്നവരിൽ 80 ശതമാനവും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ടവരാണെന്നുമുള്ള വസ്തുത കില 2008ൽ പുറത്തിറക്കിയ പഠനത്തിൽ ഉദ്ധരിക്കുന്നുണ്ട്.
  • കാർഷിക തൊഴിൽ മേഖലയിലുള്ള പട്ടികജാതി വർഗ്ഗവിഭാഗങ്ങളുടെ ആശ്രിതത്വം ഘട്ടം ഘട്ടമായി കുറഞ്ഞു വരുന്നുണ്ട് എന്ന് കണക്കുകൾ കാണിക്കുന്നു. എങ്കിലും കർഷക തൊഴിലാളികളിൽ ഭൂരിഭാഗവും ഈ വിഭാഗങ്ങളിൽപെടുന്നവരാണ്. പട്ടികജാതി വിഭാഗങ്ങളിൽ 28.48 ശതമാനവും, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ 33.92 ശതമാനവും കാർഷിക മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ തൊഴിലെടുക്കുന്ന ജനസംഖ്യയിൽ 62 ശതമാനവും മത്സ്യതൊഴിൽ മേഖലയിൽ ആണ് പണിയെടുക്കുന്നത് എന്ന് ആസൂത്രണ ബോർഡ് തയ്യാറാക്കിയ മത്സ്യമേഖലയിലെ മാനവ വികസന റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രാഥമിക തൊഴിൽ മേഖലയിൽ നിന്ന് മറ്റു മേഖലകളിലേക്കുള്ള ചലനാത്മകത മറ്റു സാമൂഹ്യ വിഭാഗങ്ങളെ അപേക്ഷിച്ച് ഈ മൂന്നു സാമൂഹ്യവിഭാഗങ്ങൾക്കിടയിൽ കുറവാണ് എന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. ഭൂഉടമസ്ഥതയും, വിദ്യാഭ്യാസവും മറ്റു സാമൂഹ്യ വിഭാഗങ്ങളുടെ തൊഴിൽപരമായ ചലനാത്മകതക്കും തദ്വാര സാമൂഹ്യ ചലനാത്മകതക്കും വഴിവെച്ചപ്പോൾ ഇവ രണ്ടും താരതമ്യേന കുറഞ്ഞ സമൂഹങ്ങൾ എന്ന നിലയിൽ അവരുടെ സാമൂഹ്യ ചലനാത്മകതയുടെ ഗതിവേഗം കേരളത്തിൽ പരിമിതമായി മാറി എന്നതാണ് വസ്തുത.
  • കുറഞ്ഞ ഭൂലഭ്യത, വീട്, വൈദ്യുതി, കുടിവെള്ളം മുതലായ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നീ കാര്യങ്ങളിൽ കേരളത്തിലെ പട്ടികവർഗ്ഗ, പട്ടികജാതി, മത്സ്യതൊഴിലാളി അധിവാസ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും മുഖ്യ ധാരയിൽ നിന്ന് ഏറെ അകലെയാണ്. ഇവരുടെ അടിസ്ഥാനപ്രശ്‌നങ്ങളെ അവധാനതയോടെ കൈകാര്യം ചെയ്യുന്നതിൽ കേരളത്തിലെ മുഖ്യധാരാ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടങ്ങൾ വേണ്ടത്ര വിജയിച്ചില്ല എന്നതാണ് യാഥാർത്ഥ്യം.

സമീപനം

  • ഭൂഉടമസ്ഥത, തൊഴിൽ, വിദ്യാഭ്യാസം എന്നീ അടിസ്ഥാനപ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന സമീപനമാകണം കേരളത്തിലെ ആദിവാസി വികസനത്തിന് ഉണ്ടാകേണ്ടത്. ഓരോ ആദിവാസി വിഭാഗങ്ങളുടേയും ജീവിതസാഹചര്യങ്ങളും, സാംസ്‌കാരിക തനിമകളും പരിഗണിച്ചുകൊണ്ടുള്ള നടപടികളാണ് കൈക്കൊള്ളേണ്ടത്.
  • കേരളത്തിലെ ജനസംഖ്യയുടെ ഒൻപത് ശതമാനത്തോളം വരുന്ന പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹ്യ ചലനാത്മകത വർദ്ധിപ്പിക്കാവുന്ന തരത്തിൽ അവരുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, തൊഴിൽ വൈവിധ്യവത്ക്കരണം പ്രോത്സാഹിപ്പിക്കുക, ഭൂ ഉടമസ്ഥത മെച്ചപ്പെടുത്തുക എന്നിവയിൽ ഊന്നിയ സമീപനം ആയിരിക്കണം സ്വീകരിക്കേണ്ടി വരിക. അവരുടെ അടിസ്ഥാന ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതികൾ അനിവാര്യമായി വരും. കോളനിവത്ക്കരണത്തിന്റെ പ്രവണതയിൽ നിന്ന് പട്ടികജാതി കുടുംബങ്ങളെ മുഖ്യധാരയിൽ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്.
  • ഭവനരഹിത മത്സ്യതൊഴിലാളി കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കുക എന്നത് ഒരു സുപ്രധാന വികസന അജണ്ടയാകണം. വിദ്യാഭ്യാസ നിലവാരം ഉയർത്തിയുള്ള തൊഴിൽ വൈവിധ്യവത്ക്കരണത്തിലൂടേയും തൊഴിൽ മേഖലയുടെ ആധുനികവത്ക്കരണത്തിലൂടെയും മാത്രമേ അവരുടെ സാമൂഹ്യ ചലനാത്മകത ഉറപ്പാക്കാൻ കഴിയൂ. വീട്, കുടിവെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന പ്രശ്‌നങ്ങൾ ഒരു നിശ്ചിത കാലഘട്ടം ലക്ഷ്യംവെച്ചുകൊണ്ട് പരിഹരിച്ചാലെ അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയൂ. ഇതിനനുസൃതമായ ഒരു സമഗ്രവികസന സമീപനം മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കാര്യത്തിൽ ഉണ്ടാകണം.

കർമ്മപരിപാടി

= പട്ടികവർഗ്ഗ വികസനം

  • ആദിവാസികളുടെ വികസന പിന്നോക്കാവസ്ഥക്ക് ഒരു പ്രധാന കാരണം ഭൂഉടമസ്ഥതയിലെ കുറവാണ്. ഓരോ പ്രദേശത്തും ആദിവാസി ഭൂവിഭാഗങ്ങളിൽ ഭൂരഹിതരായവർക്ക് ഒരേക്കർ ഭൂമിവീതമെങ്കിലും നൽകുന്നതിനുള്ള കർമ്മപരിപാടി ഉണ്ടാകണം. വയനാട്, ഇടുക്കി ജില്ലകളുടെ കാര്യത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങൾ സർക്കാർ പിടിച്ചെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണം. നൽകുന്ന ഭൂമി കൈമാറ്റം ചെയ്യില്ല എന്ന് നിയമപരമായ രേഖകളിലൂടെ ഉറപ്പാക്കണം. ആദിവാസികൾക്ക് സർക്കാർ നൽകിയ ഭൂമി വാങ്ങുന്നവർ ശിക്ഷിക്കപ്പെടുന്ന നിയമമുണ്ടാകണം. കഴിയുന്നതും അതത് പ്രദേശങ്ങളിൽ തന്നെ ഭൂമി ലഭ്യമാക്കുന്നതിന് ശ്രമിക്കണം. ഇത്തരത്തിൽ ആദിവാസികൾക്ക് ലഭ്യമായ ഭൂമിയിൽ കാർഷിക പ്രവർത്തനങ്ങൾ കൂട്ടായി ചെയ്യുന്നതിനുള്ള കാർഷിക സംഘങ്ങളെ പറ്റി ആലോചിക്കാം. കാർഷികരംഗത്തെ ചെറുകിട യന്ത്രവത്ക്കരണം ഇത്തരം സംഘങ്ങളിലൂടെ നടപ്പാക്കാം. വനവിഭവ ശേഖരണത്തിനും സംസ്‌കരണം, വിപണം എന്നിവക്കും അനുബന്ധ സംവിധാനങ്ങൾ ഈ സംഘങ്ങളുട നേതൃത്വത്തിൽ വികസിപ്പിക്കാവുന്നതാണ്.
  • ഓരോ ആദിവാസി വിഭാഗങ്ങളുടേയും ചലനാത്മകതയും, വികസനാവസ്ഥയും വ്യത്യസ്തമാണ്. അതിനാൽത്തന്നെ വികസന സമീപനവും വ്യത്യസ്തമാകണം. ആദിവാസികൾക്ക് വേണ്ടിയുള്ള പൊതുവികസന പദ്ധതികളുടേയും സംവരണങ്ങളുടേയും ഗുണം ഭൂരിഭാഗവും ലഭിക്കുന്നത് വികസനാവസ്ഥയിൽ മുന്നിൽ നിൽക്കുന്ന വിഭാഗങ്ങൾക്കാണ്. ആദിവാസി വിഭാഗങ്ങളുടെ വികസനാവസ്ഥ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി ഏറ്റവും പിറകിൽ നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക മുൻഗണന നൽകാവുന്നതാണ്. കൂടുതൽ വികസന പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങൾക്ക് കൂടുതൽ ഫണ്ടും, ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ഇത് സഹായകമാകും.
  • സംസ്ഥാനത്ത് ആദിവാസികളുടെ പ്രത്യേക സ്‌കൂളുകളുടെ നടത്തിപ്പ് പരിതാപകരമാണ്. ഇവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ, പഠനപ്രവർത്തനങ്ങൾ എന്നിവയെപ്പറ്റി സ്വതന്ത്രമായ ഒരു ഏജൻസിയെക്കൊണ്ട് ഒരു സമഗ്രപഠനം നടത്തിക്കണം. ഇതോടൊപ്പം പൊതുസ്‌കൂളുകളിലെ ആദിവാസി കുട്ടികളുടെ പഠന നിലവാരവും പഠനവിധേയമാക്കണം. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർക്കായുള്ള പ്രത്യേക സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും മികച്ചതാക്കി മാറ്റാനുള്ള പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കണം. ഇതോടൊപ്പം പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പഠിക്കുന്ന പൊതു സ്‌കൂളുകൾക്ക് അവിടുത്തെ അടിസ്ഥാന സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും പഠന നിലവാരം ഉയർത്താനും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി പ്രത്യേക ഫണ്ട് നൽകണം. ഓരോ പട്ടികവർഗ്ഗസമൂഹത്തിനും അനുയോജ്യമായ പാഠ്യപദ്ധതി, പഠനമാധ്യമം, പഠനോപകരണങ്ങൾ എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രത്യേക ശ്രമങ്ങളും പദ്ധതികളും പ്രോത്സാഹിപ്പിക്കണം.
  • പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ വിശിഷ്യാ പാലക്കാട്, വയനാട് ജില്ലകളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് നിലനിൽക്കുന്നു. ഇത് പരിഹരിക്കുന്നതിന് പട്ടിക വർഗ്ഗ വികസന വകുപ്പ്, സാമൂഹിക നീതിവകുപ്പ്, പൊതുവിതരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ അതാതിടങ്ങളിൽ അനുയോജ്യമായ പദ്ധതികൾ നടപ്പിലാക്കണം. ഇത്തരം പ്രദേശങ്ങളിൽ പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് അവർക്ക് സ്വീകാര്യമായ ചേരുവകൾ കൂടി ഉൾപ്പെടുത്തി കുട്ടികൾ, ഗർഭിണികളായ അമ്മമാർ, വൃദ്ധജനങ്ങൾ എന്നിവർക്ക് ലഭ്യമാകാവുന്ന തരത്തിൽ പോഷകാഹാര വിതരണ സംവിധാനം രൂപപ്പെടുത്തണം. പൊതുവിതരണ സമ്പ്രദായത്തിൽ അതത് പ്രദേശത്തെ ചേരുവകൾ പരിഗണിച്ചുള്ള പ്രത്യേക ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാകണം. പട്ടികവർഗ്ഗ മേഖലകളിലെ അംഗൻവാടി പ്രവർത്തനം, സ്‌കൂൾ ഉച്ചഭക്ഷണപരിപാടി, പൊതുവിതരണസമ്പ്രദായം എന്നിവയെ പരിശോധിക്കുന്നതിന് ബ്ലോക്ക്തലങ്ങളിൽ വിവിധ സാമൂഹിക വിഭാഗങ്ങളെ ചേർത്തുകൊണ്ടുള്ള സോഷ്യൽ ഓഡിറ്റിംഗ് സമിതികൾ ഉണ്ടാക്കണം. ഈ സമിതികൾ അവരുടെ റിപ്പോർട്ടുകൾ ഗ്രാമസഭകളിലും ഊരുകൂട്ടങ്ങളിലും അവതരിപ്പിച്ചു ചർച്ച ചെയ്യണം. മൂന്നു മാസത്തിൽ ഒരിക്കൽ എങ്കിലു ഇത്തരം സോഷ്യൽ ഓഡിറ്റിംഗ് നടത്തണം.
  • പട്ടികവർഗ്ഗ മേഖലകളിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും മികവുറ്റതാക്കണം. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ലഭ്യമാക്കണം. ഡോക്ടർമാരുടെ നിർബന്ധിതസേവനം ഇവിടെ ഉറപ്പാക്കണം. ഇത്തരം സ്ഥലങ്ങളിൽ അതത് പ്രദേശത്ത് നിന്ന് ഡോക്ടർമാർ, അദ്ധ്യാപകർ എന്നിവരെ നിയമിക്കാനുള്ള അവകാശം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. കിടത്തി ചികിത്സ, പ്രസവസൗകര്യം മുതലായവ പട്ടികവർഗ്ഗ മേഖലകളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്നത് ആലോചിക്കണം.
  • ആദിവാസി കോളനികളുടെ വികസനത്തിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചുരുങ്ങിയത് അഞ്ച് വർഷത്തേക്കുള്ള സമഗ്രപദ്ധതികൾ തയ്യാറാക്കണം. ഇതിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്തും പട്ടികവർഗ്ഗക്കാർക്ക് വേണ്ടി വിവിധ സർക്കാർ സംവിധാനങ്ങളിലൂടെ ചെലവഴിക്കുന്ന മുഴുവൻ ഫണ്ടും ഈ സമഗ്രപദ്ധതിയിൽ ഉൾപ്പെടുത്തണം. കുടുംബാധിഷ്ഠിതമായ (ഒീൗലെവീഹറ യമലെറ) വികസനപദ്ധതികൾ ഉണ്ടാകുന്ന സമീപനം ഇക്കാര്യത്തിൽ കൈക്കൊള്ളാം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അതത് വർഷം ചെലവഴിച്ച പട്ടികവർഗ്ഗ ഫണ്ടിന്റെ വിശദാംശങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഒരു സോഷ്യൽ ഓഡിറ്റ് സമിതി നിശ്ചയിച്ച് അവരുടെ റിപ്പോർട്ടുകൾ പൊതു വേദികളിൽ അവതരിപ്പിച്ച് ചർച്ച ചെയ്യണം. ഇതേ രീതിയിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ ഓരോ വർഷവും വിവിധ വകുപ്പുകളിലൂടെ പട്ടികവർഗ്ഗ വികസനത്തിന് ചെലവഴിച്ച തുക അവയുടെ വിനിയോഗം, നേട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ ഒരു ധവളപത്രം തയ്യാറാക്കണം.
  • പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പരമ്പരാഗതമായി ആർജിച്ച ശേഷികൾ കൂടി പരിഗണിച്ച് ഓരോ പ്രദേശത്തും നൈപുണി വികസനത്തിനും, തൊഴിൽ വൈവിധ്യവത്ക്കരണത്തിനുമുള്ള പദ്ധതികൾ നടപ്പാക്കണം. അവരെ കേവലം തൊഴിലാളികളും ആശ്രിതരും ആക്കി മാറ്റാതെ സ്വന്തം ശേഷിയിൽ ജീവിക്കാൻ പ്രാപ്തരാക്കുന്ന സമീപനമാണ് വേണ്ടത്. ഭൂമി ലഭ്യമാകുന്നവരുടെ കാര്യത്തിൽ സംഘടിത ശ്രമങ്ങളിലൂടെ പരമാവധി ഉത്പാദനം നടത്താവുന്ന സംവിധാനങ്ങൾ വികസിപ്പിക്കുക, പരമ്പരാഗതമല്ലാത്ത പുതിയ തൊഴിൽ മേഖലകളിലേക്ക് പരിശീലനം നൽകുക, അവർ ഏർപ്പെടുന്ന വ്യത്യസ്ത തൊഴിലുകളുടെ കാര്യത്തിൽ അധ്വാനം ലഘൂകരിക്കുന്നതിനുള്ള ചെറുകിട യന്ത്രവത്ക്കരണം സാധ്യമാക്കുക, വനവിഭവങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കുന്നതിനുള്ള സംരംഭങ്ങൾ വികസിപ്പിക്കുക എന്നിവയൊക്കെ സ്വാശ്രയത്വം ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങളാക്കാം. വനവിഭവങ്ങൾ ശേഖരിക്കുന്നതിന് അതത് പ്രദേശത്തെ ആദിവാസികൾക്ക് അവസരം നൽകുകയും, അവയെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന ആധുനിക സാങ്കേതിക വിദ്യകൂടി ഉപയോഗിക്കുന്ന സംരഭങ്ങൾ അതത് പ്രദേശങ്ങളിൽ വികസിപ്പിക്കുകയും വേണം. വനസംരക്ഷണത്തിന് പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹ്യ പങ്കാളിത്തം വർധിപ്പിക്കുകയും അവരിൽ നല്ലൊരു വിഭാഗത്തിന് അതിലൂടെ സ്ഥിരം തൊഴിൽ സാധ്യത ഉറപ്പാക്കുകയും ആകാം. പട്ടികവർഗ്ഗവിഭാഗങ്ങൾക്കായുള്ള ഭവനപദ്ധതികൾക്ക് തുക അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രാദേശിക പരിഗണന വെച്ചുകൊണ്ട് മാറ്റങ്ങൾ വരുത്താൻ അധികാരം നൽകണം. ഓരോ വീട്ടിലെയും അംഗങ്ങൾക്കാനുപാതികമായി വീടിന്റെ തറവിസ്തൃതിയും വലിപ്പവും നിർണയിച്ച് അതിനനുസൃതമായി വീട് നിർമ്മിക്കാവുന്ന തുകയുടെ 75 ശതമാനം ആനുകൂല്യമായി നൽകണം. സ്ഥലം വാങ്ങുന്ന പദ്ധതികളുടെ കാര്യത്തിൽ സ്ഥലം കണ്ടെത്താനുള്ള അവകാശം ഗുണഭോക്താക്കൾക്ക് നൽകുകയും സ്ഥലത്തിന്റെ വിപണിവില സർക്കാർ നൽകുകയും വേണം.

പട്ടികജാതി വികസനം

  • ഭൂ ഉടമസ്ഥതയിലെ പിന്നോക്കാവസ്ഥ തന്നെയാണ് പട്ടികജാതി വിഭാഗങ്ങൾ നേരിടുന്ന പ്രധാന വികസനപ്രശ്‌നം. വിദ്യാഭ്യാസനേട്ടങ്ങളുടെ അടിസ്ഥാനത്തിലുള്ള തൊഴിൽ മേഖലയിലെ വൈവിധ്യവത്ക്കരണം വർധിപ്പിച്ചാൽ മാത്രമേ ഇവരുടെ സാമൂഹ്യ ചലനാത്മകത ഉറപ്പാക്കാനാകൂ. കേരളത്തിലെ ഭൂമി ഇല്ലാത്ത മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുന്നതിന് സമയബന്ധിതമായ പദ്ധതി തയ്യാറാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഭൂമി ലഭ്യമാക്കുന്നതിന് ലഭ്യമാക്കുന്ന ധനസഹായം ഓരോ ജില്ലയിലേയും വ്യത്യസ്ഥ പ്രദേശങ്ങളിലെ വിപണി വിലകൾ പരിശോധിച്ച് അതിനനുസരിച്ച് പരിഷ്‌കരിക്കണം. ഭൂ വില ഉയരുന്നതുമൂലം വയലുകളോ, ചതുപ്പുകളോ വാങ്ങി വീട് വെക്കലും, അത് പുനർകോളനിവത്ക്കരണത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സ്ഥിതി ഉണ്ട്. ഇത് ഒഴിവാക്കാൻ ധനസഹായം വർദ്ധിപ്പിക്കുകയും അവർക്ക് കോളനികളിലല്ലാതെ മറ്റു വിഭാഗക്കാർക്കിടയിൽ ഇടകലർന്ന് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും വേണം. അവർ താമസിക്കാനായി കണ്ടെത്തുന്ന പ്രദേശത്ത് അടുത്ത് നടത്തിയ രജിസ്‌ട്രേഷനുകളുടെ അടിസ്ഥാനത്തിൽ ഭൂവില നിശ്ചയിച്ച് അതേ വില അവർക്ക് ധനസഹായമായി നൽകണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകണം.
  • പട്ടികജാതി കോളനികളുടേയും കുടുംബങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകണം. വീട്ടിലെ സ്ഥിരതാമസമുള്ള അംഗങ്ങളുടെ എണ്ണം കണക്കാക്കി അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ വേണ്ടിവരുന്ന യഥാർത്ഥ ചെലവിന്റെ അടിസ്ഥാനത്തിൽ ഗൃഹനിർമ്മാണത്തിന് സാമ്പത്തികസഹായം നൽകണം. തറവിസ്തീർണ്ണം 1000 ചതുരശ്ര അടി വരെയെന്ന് നിജപ്പെടുത്താം. പഠിക്കുന്ന വിദ്യാർത്ഥികൾ ഉള്ള കുടുംബങ്ങളിൽ അവർക്ക് പ്രത്യേക പഠന മുറികൾ തയ്യാറാക്കാനുള്ള തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തണം. ഓരോ കുടുംബ പശ്ചാത്തലവും കണക്കാക്കി ഒരു ഉയർന്ന പരിധിക്കകത്ത് നിന്നുകൊണ്ട് ഭവനനിർമ്മാണ ധനസഹായം അനുവദിക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. സ്ഥലം വാങ്ങൽ, ഭവനനിർമ്മാണം എന്നിവയ്ക്ക് ഓരോ കുടുംബത്തിനും അന്തിമമായി അനുവദിക്കുന്ന തുക, അവയുടെ കാരണങ്ങൾ എന്നിവ അതത് ഗ്രാമസഭകളിൽ അവതരിപ്പിച്ച് അംഗീകാരം തേടണം. തങ്ങൾക്ക് ലഭിക്കുന്ന പദ്ധതിവിഹിതത്തിനകത്ത് നിന്നുകൊണ്ട് പ്രാദേശിക ആവശ്യങ്ങൾക്കും, പ്രത്യേകതകൾക്കുമനുസരിച്ച് പ്രത്യേക ഘടകപദ്ധതിയിൽ മാറ്റങ്ങൾ വരുത്താനുള്ള അവകാശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പൊതുവിൽ നൽകണം.
  • സമാധാനപരമല്ലാത്ത ഗൃഹാന്തരീക്ഷം, രക്ഷിതാക്കളുടെ മദ്യപാനം എന്നിവ കോളനികളിലെ കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. കുട്ടികൾക്ക് പഠിക്കാനുള്ള ശാന്തമായ അന്തരീക്ഷം കുടുംബങ്ങളിൽ ഒരുക്കുന്നതിനോടൊപ്പം തന്നെ കോളനികൾ കേന്ദ്രീകരിച്ച് പഠനവീടുകൾ എന്ന ആശയം നടപ്പാക്കാവുന്നതാണ്. കുട്ടികളുടെ പഠന സഹായത്തിന് അതത് പ്രദേശത്തുനിന്ന് ഉയർന്ന വിദ്യാഭ്യാസം നേടിയ ഒരാളെ നിയമിക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാം.
  • പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് സർക്കാരുകൾ പ്രത്യേക നടപടികൾ കൈക്കൊള്ളണം. പുറമ്പോക്കുഭൂമികൾ, കയ്യേറ്റഭൂമികൾ, മിച്ചഭൂമി എന്നിവ ഇത്തരത്തിൽ ഉപയോഗിക്കാം. അവർക്ക് ഭൂമി നൽകുക എന്നതിനൊപ്പം നൽകുന്ന ഭൂമി ഉത്പാദനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്ന് ഉറപ്പാക്കണം. മിച്ചഭൂമി ഉൾപ്പെടെ വിവിധ നടപടികളിലൂടെ സർക്കാർ ഉടമസ്ഥതയിലേക്ക് വന്നിട്ടുള്ള ഭൂമി നിശ്ചിതകാലയളവിനുള്ളിൽ ഭൂരഹിതരായ പട്ടികജാതിക്കാർക്ക് നൽകുന്നതിനുള്ള സമയബന്ധിത നടപടികൾ ഉണ്ടാകണം.
  • പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിവിധ ഘട്ടങ്ങളിൽ സർക്കാർ നൽകുന്ന സാമ്പത്തിക സഹായം അതതു കാലഘട്ടങ്ങളിൽ വിലയിരുത്തി വർദ്ധിപ്പിക്കണം. വീടുകളിൽ മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഒരുക്കുക, സാങ്കേതിക ഉപകരണങ്ങൾ വാങ്ങുക എന്നിവ പഠനസഹായത്തിന്റെ ഭാഗമാക്കണം.
  • പട്ടികജാതിയിൽപ്പെട്ട വിദ്യാഭ്യാസം നേടുന്ന കുട്ടികളെ തൊഴിൽ മേഖലയിലേക്ക് പ്രാപ്തരാക്കുന്നതിനുള്ള ഫിനിഷിംഗ് സ്‌കൂളുകൾ എല്ലാ ജില്ലകളിലും ആരംഭിക്കണം. ജീവിത തൊഴിൽ നൈപുണിക്കാവശ്യമായ മെച്ചപ്പെട്ട പരിശീലനങ്ങൾ മികച്ച സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുട്ടികൾക്ക് നൽകണം. ആത്മവിശ്വാസം ഉയർത്തുക, ആശയവിനിമയശേഷി വർദ്ധിപ്പിക്കുക, തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുക എന്നിവ ഈ പരിശീലനങ്ങളുടെ ഭാഗമാക്കണം. താമസിച്ച് പഠിക്കുന്നതിനുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഈ സ്ഥാപനങ്ങളിൽ ഒരുക്കണം. കേരളത്തിലെ പൊതു-എയ്ഡഡ് വിദ്യാലയങ്ങൾക്ക് അവിടെ പഠിക്കുന്ന പട്ടികജാതി കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമുള്ള ഗ്രാന്റുകൾ നൽകണം. സ്വകാര്യ മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, തൊഴിൽ സ്ഥാപനങ്ങളിലും പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കുള്ള സംവരണം നിയമംമൂലം ഉറപ്പാക്കണം.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രത്യേക ഘടകപദ്ധതികളെ കഴിഞ്ഞ പതിനെട്ട് വർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സമഗ്രപഠനത്തിന് വിധേയമാക്കണം. ഒന്നാംഘട്ട ലക്ഷ്യങ്ങൾ ഭൂരിഭാഗം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും തേടി എന്നതിനാൽ രണ്ടാംഘട്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക ഘടകപദ്ധതി നടത്തിപ്പിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കണം. കൂടുതൽ ഭൂ ഉടമസ്ഥത ലഭ്യമാക്കുക, ഉത്പാദനരപമായ ഭൂമി ലഭ്യമാക്കുക, മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വീടുകൾ നിർമ്മിച്ചു നൽകുക, പാരമ്പര്യേതര സ്രോതസ്സുകളെ ആശ്രയിക്കുന്ന ഗാർഹിക കോളനിതല വൈദ്യുതീകരണം നടപ്പാക്കുക, ബയോഗ്യാസ് പ്ലാന്റുകൾ-കക്കൂസ് അധിഷ്ഠിത ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട മാലിന്യസംസ്‌കരണ ഊർജോത്പാദനസംവിധാനങ്ങൾ നടപ്പിലാക്കുക, മഴവെള്ള സംഭരണികളും- കിണർ റീചാർജ്ജിംഗും വ്യാപിപ്പിക്കുക, കോളനികളിലെ റോഡുകളുടെ ഗുണനിലവാരം ഉയർത്തുക, കോളനികളിൽ പഠനവീടുകൾ നിർമ്മിക്കുക, സാംസ്‌കാരിക നിലയങ്ങൾ സ്ഥാപിക്കുക തുടങ്ങി അവരുടെ ജീവിത ഗുണനിലവാരം ഉയർത്താവുന്ന തരത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാവുന്ന തരത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌കരിക്കണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അതത് പ്രദേശത്തെ പട്ടികജാതി കുടുംബങ്ങളുടെ മുഴുവൻ വിവരങ്ങളും അടങ്ങിയ ഡാറ്റാ ബാങ്കുകൾ തയ്യാറാക്കണം. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനപ്രദേശത്ത് വിവിധ ഏജൻസികളിലൂടെ നടപ്പാക്കുന്ന മുഴുവൻ പദ്ധതികളെയും വകുപ്പു പ്രവർത്തനങ്ങളെയും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കണം. ഇതിനനുസരിച്ച് അതതു വർഷങ്ങളിൽ പഞ്ചായത്ത് തല ഡാറ്റാ ബാങ്ക് പുതുക്കണം. ഓരോ വർഷവും തദ്ദേശ ഭരണസ്ഥാപനതലത്തിൽ വിവിധ ഏജൻസികളിലൂടെ പട്ടികജാതിവിഭാഗങ്ങൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികൾ, നീക്കി വെച്ച തുക, ചെലവഴിച്ച തുക, നേടിയ നേട്ടങ്ങൾ എന്നിവയുടെ റിപ്പോർട്ട് തയ്യാറാക്കി ഗ്രാമസഭകളിൽ അവതരിപ്പിച്ച് ചർച്ച ചെയ്യുകയും, പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗങ്ങളുടെ പ്രത്യേക യോഗങ്ങൾ വിളിച്ചുചേർത്ത് അവിടെ സാമൂഹ്യ പരിശോധനക്കുവേണ്ടി അവതരിപ്പിക്കുകയും വേണം.
  • പരമ്പരാഗതമല്ലാത്ത പുതിയ തൊഴിൽ മേഖലകളിലേക്ക് കടന്നുവരുന്നതിന് പട്ടികജാതി വിഭാഗങ്ങളിലെ യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകണം. കാർഷിക യന്ത്രവത്ക്കരണം, സോളാർ - ഐ.ടി. തുടങ്ങി പുതിയ സാങ്കേതിക തൊഴിൽ മേഖലകളിലേക്കുള്ള പരിശീലനം ഇതിന്റെ ഭാഗമാക്കാം. ജില്ലാതലത്തിലുള്ള ഫിനിഷിംഗ് സ്‌കൂളുകളിൽ ഇത്തരത്തിലുള്ള പ്രത്യേക കോഴ്‌സുകൾ നടത്താം.

മത്സ്യത്തൊഴിലാളികളുടെ വികസനം

  • സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ എണ്ണം കുടുതലാണ് എന്നത് ആ മേഖലയിൽ പരിഹരിക്കേണ്ട പ്രധാന പ്രതിസന്ധിയാണ്. തീരദേശനിയന്ത്രണനിയമം തീരപ്രദേശത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലാവട്ടെ കടൽ മേഖലയിൽ നിന്ന് ദൂരെക്ക് മാറിയുള്ള താമസം അവരുടെ തൊഴിൽ പ്രദേശവുമായുള്ള ബന്ധത്തെ ബാധിക്കും. ഈ പശ്ചാത്തലത്തിൽ ഭൂമിയില്ലാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തീരദേശത്തിനടുത്ത് നിയമപരിധിക്കു പുറത്തുള്ള സ്ഥലങ്ങളിൽ ഭൂമി കണ്ടെത്തി വിപണി വിലയ്ക്ക് വാങ്ങി നൽകുന്നതിനുള്ള നടപടികൾ ഉണ്ടാകണം. ഓരോ തദ്ദേശ സ്വയം ഭരണസ്ഥാപനപ്രദേശത്തും നിയമ പരിധിക്കകത്ത് വരുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് കൈമാറ്റംചെയ്യില്ല എന്ന് രേഖാമൂലം ഉറപ്പാക്കി ആ ഭൂമിയിൽ ഉടമസ്ഥാവകാശം നൽകി, വീട് നിർമ്മിക്കുന്നതിനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണ്. സ്ഥലം അധികം ആവശ്യമായി വരാത്ത ഫ്‌ളാറ്റ് നിർമ്മാണം ഉൾപ്പെടെയുള്ള രീതികൾ മത്സ്യത്തൊഴിലാളി മേഖലയിൽ ആലോചിക്കാം.
  • മത്സ്യത്തൊഴിലാളി വികസനത്തിന് നിരവധി ഏജൻസികൾ വഴി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇവയുടെ ഏകോപനം ഒരു ഏജൻസി നിർവ്വഹിക്കുകയും പദ്ധതികൾ ഏകോപിപ്പിച്ച് ഫലപ്രദമാക്കുകയും വേണം. പദ്ധതികളുടെ ഏകോപനത്തിലൂടെ ഓരോ ആവശ്യങ്ങൾക്കുള്ള ധനസഹായം വിപുലപ്പെടുത്താവുന്നതുമാണ്.
  • മത്സ്യമേഖലയിലെ യന്ത്രവത്കരണത്തിന് ഒരുകർമ്മപരിപാടി സമയബന്ധിതമായി നടപ്പാക്കണം. വൻകിട യന്ത്രവത്ക്കരണവും അതിനാവശ്യമായ ഉയർന്ന മൂലധനവും നിക്ഷേപകർക്ക് മേലുള്ള തൊഴിലാളികളുടെ ആശ്രിതത്വം വർധിപ്പിക്കുന്നു. ഇതുപരിഹരിക്കുന്നതിന് വിവിധ ഏജൻസികളുടെ ധനസഹായം മത്സ്യതൊഴിലാളി സഹകരണ സംഘങ്ങൾ വഴി ഒരുമിച്ച് നൽകി വലിയ മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങാൻ ഇവരെ പ്രാപ്തരാക്കണം. സാമ്പത്തിക ബാധ്യതയുടെ ബന്ധനം ഇതിലൂടെ കുറയ്ക്കാം. ഒപ്പം ചെറുകിട യന്ത്രവത്ക്കരണസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് അഭികാമ്യം. മത്സ്യവിപണനവും, സംഭരണവും ആധുനീകരിക്കുന്നതിനുള്ള പദ്ധതികൾ തൊഴിലാളി സഹകരണ സംഘങ്ങൾ വഴി നടപ്പാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളെ ഇതുമായ ബന്ധിപ്പിക്കാം. മത്സ്യവിപണന രംഗത്തെ തൊഴിലാളികളുടെ വിശിഷ്യാ സ്ത്രീതൊഴിലാളികളുടെ ജീവിതഗുണത മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
  • മത്സ്യത്തൊഴിലാളി സമൂഹത്തിലെ യുവതീ യുവാക്കളുടെ തൊഴിൽ വൈവിധ്യവത്ക്കരണത്തിനും, മത്സ്യമേഖലയ്ക്ക് പുറത്തുള്ള സംരംഭക പ്രോത്സാഹനത്തിനും പ്രത്യേക ഊന്നൽ നൽകണം. സുനാമി പുനരധിവാസ പദ്ധതിയുടെ തുടർച്ചയായി നടപ്പിലാക്കിയ തീരമൈത്രി പദ്ധതി മത്സ്യത്തൊഴിലാളി സ്ത്രീകളുടെജീവിതനിലവാരം ഉയർത്തുന്നതിന് സഹായകരമാണ്. ഇതേരീതിയിൽ യുവതീ യുവാക്കൾക്ക് അവരുടെ തൊഴിൽ ശേഷികൾക്ക് അനുസൃതമായി വിവിധ തൊഴിൽ മേഖലകളിൽ പരിശീലനം നൽകാനുള്ള പദ്ധതികൾ നടപ്പിലാക്കാം. തൊഴിൽ (സ്വകാര്യമേഖല ഉൾപ്പെടെയുള്ള) പരിശീലനത്തെ നിയമന സാധ്യതകളുമായി ബന്ധിപ്പിക്കാനും കുറേപേർക്കെങ്കിലും വ്യത്യസ്ത തൊഴിൽ മേഖലകളിൽ എത്തുന്നതിനും ഇത് സഹായകമാകും.
  • മേഖലയിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് പ്രത്യേക ഫണ്ട് നീക്കിവെച്ച് ജനപങ്കാളിത്തത്തോടെ ആ പദ്ധതി നടപ്പാക്കണം. പഠനനിലവാരം ഉയർത്തുന്നതിന് സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിപാടികൾ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കണം. ഓരോ തലത്തിലും കോഴ്‌സുകൾ കഴിയുന്ന തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അടുത്ത ഘട്ടങ്ങളിലെ പഠനസാധ്യതകളെപ്പറ്റി അറിവു നൽകുന്നതിനുള്ള കരിയർ ഗൈഡൻസ് സംവിധാനം ജില്ലാതലത്തിൽ നടപ്പാക്കുകയും അവർക്ക് ഉപരിപഠനത്തിന് ഉയർന്ന ഫെല്ലോഷിപ്പുകൾ നൽകുകയും വേണം.
  • അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്ന മറ്റൊരു പ്രശ്‌നം. സാമൂഹ്യ അടിസ്ഥാനത്തിലുള്ള മഴവെള്ള സംഭരണികൾ, കുടിവെള്ളപദ്ധതികൾ മുതലായവ പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ച് വ്യാപകമായി നടപ്പാക്കി ഇതിന് പരിഹാരം കാണണം.

സാമൂഹികസുരക്ഷ

വർധിച്ചുവരുന്ന വൃദ്ധജനസംഖ്യ, വാർധക്യകാല പരിചരണം, രോഗചികിത്സമൂലംകടംപേറുന്ന കുടുംബങ്ങൾ, ഓട്ടിസം പോലുള്ള ശാരീരികാവസ്ഥകൾ ഉള്ളവരുടെ വർദ്ധന, മത്സരാധിഷ്ഠിത സമൂഹത്തിൽ പിൻതള്ളപ്പെടുന്ന ഭിന്നശേഷിയുള്ള വിഭാഗങ്ങൾ, ഏകോപിതവും കാര്യക്ഷമവും അല്ലാത്ത സാമൂഹ്യസുരക്ഷാ സംവി ധാനം, വളർന്നുവരുന്ന അസംഘടിത മേഖല എന്നിവ ശക്തമായ സാമൂഹിക സുരക്ഷാ സംവിധാനത്തിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നു.

സമീപനം

സമൂഹം അതിലെ ഓരോ അംഗത്തിനും നൽകുന്ന സുരക്ഷിതത്വവലയം ആണ് സാമൂഹികസുരക്ഷ. ഒരു വ്യക്തിയുടെ സാമ്പത്തികവും, സാമൂഹികവുമായ അതിജീവനത്തിൽ സമൂഹം ഒരുക്കുന്ന സുരക്ഷാവലയം ആണത്. സമൂഹത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന സാമൂഹിക, സാമ്പത്തിക വിഭാഗങ്ങൾക്കാണ് സാമൂഹികസുരക്ഷയുടെ പ്രത്യേക പരിഗണന വേണ്ടി വരിക. വൃദ്ധർ, ശാരീകവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർ, വിധവകൾ, തൊഴിൽ നേടാൻ കഴിയാത്തവർ, അഗതികൾ തുടങ്ങിയ സാമൂഹിക വിഭാഗങ്ങൾ അവയിൽ പെടും. ഇതോടൊപ്പം സമൂഹത്തിൽ വിവിധ തോതിലുള്ള അസമത്വവും, വിവേചനവും അനുഭവിക്കുന്ന ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ എന്നീ സാമൂഹിക വിഭാഗങ്ങളും, ലിംഗപദവിയുടെ വിവേചനം നേരിടുന്നവർ എന്ന നിലയിൽ സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും തുല്യമായ വികസനത്തിന്റെ പങ്ക് ലഭിക്കുന്നതിന് പ്രത്യേകപരിഗണന അർഹിക്കുന്നവർ ആണ്.

കർമ്മപരിപാടി

പരമാവധി ജനങ്ങൾക്ക് തൊഴിൽ സുരക്ഷ, സ്ഥിരവരുമാനം എന്നിവ ഉറപ്പാക്കുക എന്നത് സാമൂഹികസുരക്ഷയുടെ അടിസ്ഥാനഘടകമാണ്. അസംഘടിതമേഖലയിലെ തൊഴിലാളികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ലഭ്യമാക്കുക, തൊഴിൽസുരക്ഷ ഉറപ്പുവരുത്തുക, പെൻഷൻ ഉൾപ്പെടെ സാമൂഹികസുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവ സാമൂഹികസുരക്ഷ യുടെ ഭാഗമാകണം. ഫലപ്രദമായ പൊതുവിതരണ സംവിധാനം വ്യാപിപ്പിക്കുകയും പോഷകാഹാരലഭ്യത ഉറപ്പാക്കുകയും വേണം. ഉയർന്ന നികുതി ഏർപ്പെടുത്തി മൂലധനം സ്വരൂപിച്ച് സമൂഹത്തിൽ വിപുലവും ഏകോപിതവുമായ സാമൂഹിക സുരക്ഷാ സംവിധാനം നടപ്പാക്കണം. വിവിധ തരം പെൻഷനുകളെ ഫലപ്രദമായി ഏകോപിപ്പിക്കണം. വിവിധ സുരക്ഷാ പദ്ധതികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് അർഹരായ ഓരോ വ്യക്തിക്കും ആവശ്യമായ സംരക്ഷണം ലഭിക്കുന്ന സാധ്യത ഉണ്ടാക്കണം. ഏതെങ്കിലും തരത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന മുഴുവൻ ആളുകൾക്കും അതിജീവനത്തിന് ഉതകാവുന്ന തുക പെൻഷൻ ആയി നൽകണം. സമൂഹ ഉടമസ്ഥതയിലും സർക്കാർ മുതൽമുടക്കിലും വൃദ്ധ സദനങ്ങൾ, പ്രത്യേക പരിഗണന അർഹിക്കുന്നവരെ പരിചരിക്കുന്നതിനുള്ള കേന്ദ്രങ്ങൾ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥാപിച്ച് ഗുണതയോടെ പരിപാലിക്കണം. സാമൂഹികസുരക്ഷക്കായി സർക്കാരിന് വിപുലമായ സുരക്ഷാനിധി കൊണ്ടുവരാം. നികുതി ഉയർത്തി കൂടുതലായി ലഭിക്കുന്ന വരുമാനം, വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സംഭാവനകൾ എന്നിവ ഈ നിധിയുടെ ഭാഗമാക്കാം. ഇതിന്റെ വിനിയോഗം ഗ്രാമസഭകൾ പോലുള്ള ജനകീയസംവിധാനങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആകണം ഉണ്ടാകേണ്ടത്. അസംഘടിത തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളേയും സുരക്ഷാവലയത്തിൽ കൊണ്ടുവരുന്ന വിപുല മായ സംവിധാനം വേണം. കുടിയേറ്റ തൊഴിലാളികൾ, നഴ്‌സിംഗ് മേഖലയിലുള്ളവർ, പീടികതൊഴിലാളികൾ, വിപണനമേഖലയിൽ പ്രവർത്തിക്കുന്നവർ, തുടങ്ങി പുതുതായി ഉയർന്നുവരുന്ന അസംഘടിത മേഖല ഉൾപ്പെടെയുള്ളവയിലെ തൊഴി ലാളികളെ ഇതിന്റെ ഭാഗമാക്കി മാറ്റണം. ഇവർക്ക് കുറഞ്ഞ ചെലവിൽ പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുക, ചികിത്സ ലഭ്യമാക്കുക, കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യ മാക്കുക, പെൻഷൻ ലഭ്യമാക്കുക തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പു വരുത്തണം.

ധനകാര്യ മേഖല

  • കേരളത്തിന്റെ ധനകാര്യ മേഖലയിൽ കഴിഞ്ഞ രണ്ടു ദശകക്കാലമായി ചില പ്രത്യേക പ്രവണതകൾ ദൃശ്യമായിട്ടുണ്ട്. 60,000 കോടിയോളം എത്തിനിൽക്കുന്ന പ്രവാസിനിക്ഷേപത്തിൽ ഘട്ടം ഘട്ടമായി ഉണ്ടായവർധനവ്, ബാങ്ക് നിക്ഷേപങ്ങളിലും വായ്പകളിലും ഉണ്ടായ വർധനവ്, ഉപഭോഗച്ചെലവുകളിലെ വൻവർധന, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ വളർച്ച എന്നിവ കേരളത്തിന്റെ ധനകാര്യമേഖലയിൽ ഉണ്ടായ മാറ്റങ്ങളുടെഭഗമാണ്. സ്വകാര്യ ധനകാര്യ ഇടപാടുകളിലും വരുമാനത്തിലും, ഉപഭോഗച്ചെലവിലും വൻവർധനവ് ഉണ്ടാകുമ്പോഴും താരതമ്യേന ദുർബലമായ പൊതുധനകാര്യ സ്ഥിതിയാണ് സംസ്ഥാനത്തിനുള്ളത് എന്നതാണ് ഏറ്റവും പ്രധാന വൈരുധ്യം. റവന്യൂ വരുമാനത്തേക്കാൾ ഉയർന്നു നിൽക്കുന്ന റവന്യൂ ചെലവുകളും, കുറഞ്ഞ മൂലധന നിക്ഷേപവും എന്നതാണ് സംസ്ഥാന ധനകാര്യത്തിന്റെ പൊതുസ്ഥിതി. തനതുവരുമാനം, കേന്ദ്രവിഹിതം, വായ്പ എന്നിവ ഉൾപ്പെടുന്നതാണ് സംസ്ഥാനത്തിന്റെ ആകെ വരുമാനം. ഇവയിൽ സംസ്ഥാന തനതുവരുമാനവും, കേന്ദ്രവിഹിതവുമാണ് റവന്യൂവരുമാനത്തിൽ ഉൾപ്പെടുന്നത്. വായ്പകൾ മൂലധനച്ചെലവുകൾക്ക് ഉള്ളതായാണ് കണക്കാക്കുന്നത്. വിവിധതരം നികുതികൾ, നികുതിയിതര വരുമാനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭം എന്നിവ ഉൾപ്പെട്ടതാണ് സർക്കാറിന്റെ തനത് വരുമാനം. 2011-2012 വർഷത്തെ സംസ്ഥാനത്തെ മൊത്തം നികുതിവരുമാനം 25,719 കോടിരൂപയാണ്. മൊത്തം നികുതിവരുമാനത്തിന്റെ 67 ശതമാനം വിൽപ്പന നികുതി, മൂല്യവർദ്ധിത നികുതി എന്നിവയിലൂടെയാണ് ലഭിക്കുന്നത്. സംസ്ഥാന വരുമാനത്തിന്റെ 7 ശതമാനം മാത്രമാണ് നികുതിയിതര വരുമാനം. 26 ശതമാനമാണ് വരുമാനത്തിന്റെ കേന്ദ്രവിഹിതം.
  • 2011-12 ലെ നികുതിയിതര വരുമാനം 2,592 കോടി രൂപയും, കേന്ദ്രവിഹിതം 9,699 കോടി രൂപയുമാണ്. ആകെ റവന്യൂ വരുമാനം 38,010 കോടി രൂപയാണ്. എന്നാൽ റവന്യൂചെലവ് 46,045 കോടി രൂപയും റവന്യുകമ്മി 8035 കോടി രൂപ യുമാണ്. കടം വാങ്ങുന്നതിന്റെ നല്ലൊരു ഭാഗം മൂലധനച്ചെലവുകളല്ലാത്ത റവന്യൂചെലവുകൾക്ക് മാറ്റിവെക്കേണ്ടിവരുന്നു. സംസ്ഥാനത്തെ റവന്യൂചെലവിന്റെ 55.33% ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ഉത്പാദന മേഖലയിലുമാണ് ചെലവാക്കുന്നത്. റവന്യൂ ചെലവിന്റെ 44.7% പലിശ, പെൻഷൻ, ഭരണച്ചെലവുകൾ, പോലീസ് എന്നീ വികസനേതര ആവശ്യങ്ങൾക്കാണ് ചെലവിടുന്നത്. വികസനരംഗത്ത് മൂലധനച്ചെലവ് വളരെ കുറവാണ്. 2011-12 വർഷത്തിൽ ഇത് 4125 കോടിരൂപ. ഇത് സംസ്ഥാനത്തിന്റെ പൊതുകടബാധ്യത ഓരോ വർഷവും ഉയരാനിടയാക്കുന്നു. 2011-12 വർഷത്തിൽ ഇത് 89,418 കോടി രൂപയാണ്. പ്രതിശീർഷ കടബാധ്യതയാകട്ടെ അഖിലേന്ത്യാ ശരാശരിയേക്കാൾ (11,086 രൂപ) ഉയർന്ന് 18,042 രൂപയായിരിക്കുന്നു. സംസ്ഥാനത്തിന്റെ പൊതുധനകാര്യ സംവിധാനം ദുർബലമാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. അതേസമയം ശക്തമായ ധനകാര്യ കൈമാറ്റശ്യംഖല കേരളത്തിൽ നിലവിലുണ്ട്. 60,000 കോടിയോളം വരുന്ന പ്രവാസിനിക്ഷേപം, 5997 ബാങ്ക്ശാഖകളിലൂടെ വരുന്ന 29,148 കോടിയുടെ നിക്ഷേപം, വലിയ സഹകരണ ബാങ്ക് ശൃംഖല, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ വലിയൊരു നിക്ഷേപവും വായ്പയും കേരളത്തിൽ ചംക്രമണം ചെയ്യപ്പെടുന്നുണ്ട്. 1,75,087 കോടിരൂപ 2011-12 വർഷത്തിൽ കേരളത്തിലെ ബാങ്കുകളിലൂടെ വായ്പയായി നൽകപ്പെട്ടു. ഇത്രയും വലിയ ധനകാര്യ കൈമാറ്റങ്ങൾ കൂടിച്ചേരുമ്പോഴാണ് കേരളത്തിന്റെ ധനകാര്യ മേഖലയുടെ ചിത്രം പൂർണ്ണമാവുക. സർക്കാർ ദുർബലമായിരിക്കുമ്പോഴും ശക്തമായ സ്വകാര്യ ധനകാര്യ ഇടപെട ലുകളെയാണ് ഇത് കാണിക്കുന്നത്.
  • സർക്കാരുകളുടെ ധനക്കമ്മി നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ധനോത്തരവാദിത്വനിയമം പൊതുധനകാര്യ നിർവഹണത്തിൽ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. അത് ധനക്കമ്മിയും റവന്യൂകമ്മിയും യാന്ത്രികമായി കുറയ്ക്കുന്ന തിനും സർക്കാരുകളുടെ ചെലവുകൾ വെട്ടിക്കുറക്കുന്നതിനുമുള്ള നിർദ്ദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്. പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളുടെ വിൽപ്പനയാണ് വരുമാന വർദ്ധനവിന് നിർദ്ദേശിക്കുന്ന മാർഗ്ഗം. അഖിലേന്ത്യാതലത്തിൽ യാന്ത്രികമായി പിൻതുടരുന്ന പല മാനദണ്ഢങ്ങളും കേരളത്തിന്റെ സാഹചര്യത്തിൽ അപ്രസക്ത മാകുന്നതിന്റെ പ്രശ്‌നവും ഉണ്ട്. വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ മുതൽ മുടക്കിനെ മാനവശേഷീവികസനത്തിന്റെ മുതൽമുടക്കായി കാണാതെ റവന്യൂ ചെലവുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സാങ്കേതികമായ വാദം കേരള ത്തിന്റെ റവന്യൂചെലവ് ഉയർന്ന് നിൽക്കുന്നതിന് കാരണമാകുന്നു. പ്രാദേശിക ഗവൺമെന്റുകൾ ചെലവിടുന്ന പണത്തിൽ വലിയൊരു ഭാഗവും മൂലധനച്ചെലവുകൾ ആണെങ്കിലും അതും സാങ്കേതികമായി റവന്യൂചെലവുകളിൽ ഉൾപ്പെടുന്നു. റവന്യൂ ചെലവ് കണക്കാക്കുന്നതിലെ സാങ്കേതികമായ പ്രശ്‌നങ്ങളും പൊതുവരുമാനങ്ങളും കേരളത്തിന്റെ കണക്കുകളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. കേരളത്തിന്റെ നേട്ടങ്ങൾക്ക് ആധാരം വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നിക്ഷേപങ്ങളാണ്. ഇന്നുകാണുന്ന ഉയർന്നപ്രവാസിനിക്ഷേപം ഉൾപ്പെടെയുള്ളവയ്ക്ക് ആധാരമായി വർത്തിച്ചത് മുൻകാലത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സർക്കാർ നിക്ഷേപ ങ്ങളാണ്. അവ യഥാർത്ഥത്തിൽ കേരളത്തിൽ സൃഷ്ടിക്കുന്നത് ഒരു ദീർഘകാല മൂലധനനിക്ഷേപത്തിന്റെ പ്രതിഫലനമാണ്. സാമ്പ്രദായിക മൂലധനനിക്ഷേപത്തിന്റെ കണക്കുകളിൽ ഈ പരിഗണന വരുന്നില്ല എന്നതും, സേവന മേഖലകളിൽ നിന്ന് സർക്കാർ പിന്മാറാൻ നവലിബറൽ നയങ്ങൾ നിഷ്‌കർഷിക്കുമ്പോൾ അതിന് കേരളം തുടർച്ചയായി പണം മുടക്കുന്നു എന്നതും ഈ വൈരുദ്ധ്യം ശക്തമായി നിലനിർത്താൻ കാരണമാകുന്നു.
  • കേന്ദ്രസംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ ഫെഡറൽ വിരുദ്ധ സമീപനങ്ങളും, ധനകേന്ദ്രീകരണവും കേരളത്തിന്റ ധനപ്രതിസന്ധിക്ക് മറ്റൊരു കാരണമാണ്. കേരളത്തിൽനിന്നുള്ള വരുമാനം കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് സേവന പ്രദാന മേഖലകളിലാണ്. ഇതിൽനിന്നുള്ള നികുതിയാകട്ടെ വരുമാനമായി ലഭിക്കുന്നത് കേന്ദ്രസർക്കാരിനാണ്. കേന്ദ്രസർക്കാരുകൾ നടപ്പാക്കുന്ന പദ്ധതികളിൽ സംസ്ഥാന വിഹിതത്തിനുള്ള നിബന്ധനകളും കേരളത്തിൽ ധനകാര്യ മുൻഗണനയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. കേരളത്തിന്റെ യഥാർത്ഥ മുൻഗണനയല്ലാത്ത പദ്ധതികൾക്ക് സർക്കാർപണം മാറ്റി വയ്‌ക്കേണ്ടിവരുന്നു. കേന്ദ്ര വരുമാനം കൂടിവരികയും സംസ്ഥാനങ്ങളുടെ ധനപരമായ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്മാണ് കുറെക്കാലമായി വികസിച്ചു വന്നിട്ടുള്ളത് എന്ന് കേന്ദ്രധനകാര്യകമ്മീഷൻ റിപ്പോർട്ടുകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അതിനനുസൃതമായി സംസ്ഥാന ങ്ങൾക്ക് നികുതി, നികുതി ഇതര വരുമാനങ്ങൾ പങ്കിടുന്നതിനുള്ള ചർച്ചകൾ ഉണ്ടാകുന്നുമില്ല.

സമീപനം

സംസ്ഥാനത്തെ റവന്യൂ ചെലവുകളും വരുമാനവും തമ്മിലുള്ള അന്തരം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്. സേവന മേഖലകളിലെ നിക്ഷേപം, ശമ്പളം, പെൻഷൻ, സാമൂഹികസുരക്ഷാ ചെലവുകൾ എന്നിവ കുറച്ചുകൊണ്ടല്ല ചെലവിൽ നിയന്ത്രണം കൊണ്ടുവരേണ്ടത്. അനാവശ്യമായ ഭരണച്ചെലവുകൾ, ധൂർത്തുകൾ, പദ്ധതികളുടെ ഏകോപന കുറവ് മൂലമുണ്ടാകുന്ന ആവർത്തന ചെലവുകൾ, സ്വജനപക്ഷപാതവും അഴിമതിയും മൂലമുണ്ടാകുന്ന നഷ്ടങ്ങൾ എന്നിവ ഒഴിവാക്കാൻ കഴിയണം. നികുതിപിരിവ് കാര്യക്ഷമമായി നടത്തുന്നതിനും നികുതിഘടന പരിഷ്‌കരിച്ച് വരുമാനം കാലാനുസൃതമായി വർദ്ധിപ്പിക്കുന്നതിനും കഴിയണം. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ സംസ്ഥാനങ്ങൾക്കനുകൂലമുള്ളതും ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതുമായ നീക്കങ്ങൾക്ക് വേണ്ടിയുള്ള സമ്മർദ്ദങ്ങൾ രൂപപ്പെടുത്തണം. സംസ്ഥാനത്തെ ഉത്പാദന മേഖലയെ ചലനാത്മകമാക്കുന്നതിനും അതുവഴി വരുമാനം വർദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തെക്കൊഴുകുന്ന സ്വകാര്യ നിക്ഷേപത്തെ ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ വികസിപ്പി ക്കണം. കേരളം നേടിയ സാമൂഹിക വികസന നേട്ടങ്ങൾക്കാധാരമായ പൊതുനിക്ഷേപത്തെ കുറച്ചുകൊണ്ടുള്ള പരമ്പരാഗത ധനകാര്യ മാനേജ്‌മെന്റ് അല്ല മറിച്ച് വരുമാന വർദ്ധനവ് പരമാവധിയാക്കി പൊതുനിക്ഷേപം വർദ്ധിപ്പിക്കുന്ന വികസനോന്മുഖമായ ധനകാര്യമാനേജ്‌മെന്റാണ് നാം സ്വീകരിക്കേണ്ടത്.

കർമ്മപരിപാടി

കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളും നികുതി വരുമാനം പങ്കിടുന്ന ചേരുവകളും സംസ്ഥാനത്തിന് അനുഗുണമായി മാറ്റിത്തീർക്കുന്നതിനുള്ള ചർച്ചകളും സമ്മർദ്ദങ്ങളും ശക്തമായി തുടരണം. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ പരിഗണിച്ച് മൂലധന, റവന്യൂ ചെലവുകളെ പുനർനിർണ്ണയിക്കാനുള്ള അവകാശം നേടാൻ കഴിയണം. കേന്ദ്രസർക്കാർ പദ്ധതികൾ സംസ്ഥാന ആവശ്യങ്ങൾക്ക് അനുസൃതമായി പുനരാവിഷ്‌കരിക്കുന്നതിനുള്ള സംസ്ഥാന അവകാശത്തിന് വേണ്ടിയുള്ള നിരന്തരമായ നീക്കങ്ങൾ ഉണ്ടാകണം. കേരളത്തിന്റെ സേവന പ്രധാന മേഖലയിൽ നിന്ന് ലഭിക്കുന്ന നികുതിയുടെ നല്ലൊരു ഭാഗം കേരളത്തിന് ലഭിക്കുന്നതിനുള്ള സമ്മർദ്ദങ്ങൾ രൂപപ്പെടുത്തണം. കയറ്റുമതി ഉത്പന്നങ്ങളുടെ നികുതിയുടെ കാര്യത്തിലും ഇത്തരം ഒരു പങ്കിടൽരീതി വികസിപ്പിക്കണം. സംസ്ഥാനത്തെ നികുതി പിരിവ് കാര്യക്ഷമമാക്കുകയും നികുതിച്ചോർച്ച ഒഴിവാക്കുന്നതിന് കമ്പ്യൂട്ടർവത്ക്കരണം ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യാ സാധ്യതകൾ നടപ്പിലാക്കുകയും വേണം. ചെക്ക് പോസ്റ്റുകളിലെ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. സ്വർണ്ണം പോലുള്ള വലിയ നികുതി ചോർച്ച നടക്കുന്ന മേഖലകളിൽ ഫലപ്രദമായ നികുതി നിർണ്ണയ-പിരിവ് സംവിധാനങ്ങൾ ഉണ്ടാകണം. നിലവിൽ ഈ ഇനത്തിൽ 1000-1500 കോടി രൂപ സംസ്ഥാനത്തിന് നഷ്ടപ്പെടുന്നു. സംസ്ഥാനത്തെ നികുതിഘടന കാലാനുസൃതമായി പരിഷ്‌കരിക്കണം. നികുതി നിരക്കുകൾ ഓരോ 3 വർഷത്തിലും പുനർനിർണ്ണയിക്കണം. നിശ്ചിത അളവിനു മുകളിലുള്ള ഭൂമി കൈമാറ്റം, നിശ്ചിത പരിധിക്ക് പുറത്ത് വലിപ്പമുള്ള വീടുകൾ, ഫ്‌ളാറ്റുകൾ, മറ്റു കെട്ടിടങ്ങൾ, നിശ്ചിത വിലയ്ക്ക് മുകളിലുള്ള വാഹനങ്ങൾ, നിശ്ചിത ചെലവിനു മുകളിലുള്ള വിവാഹങ്ങൾ എന്നിങ്ങനെ ഉയർന്ന ചെലവുകളിൽ നിന്നും അതിനനുസൃതമായ ഉയർന്ന നികുതി ഈടാക്കണം. പ്രൊഫഷണൽനികുതി, കെട്ടിടനികുതി, ഭൂനികുതി എന്നിവയ്ക്ക് വരുമാനം, ചെലവ് എന്നിവയ്ക്ക് അനുസൃതമായി ഉയർന്ന നിരക്കുകൾ നിശ്ചയിക്കണം. ഉയർന്ന ഉപഭോഗ ചെലവുകൾ നടത്തുന്നവരിൽ നിന്നും, ഉയർന്ന വരുമാനക്കാരിൽനിന്നും പെട്രോൾ സെസ്സ്, വിദ്യാഭ്യാസ സെസ്സ്, ആരോഗ്യ സെസ്സ് തുടങ്ങിയ ഇനങ്ങളിലൂടെ വികസനാവശ്യങ്ങൾക്ക് പണംകണ്ടെത്തുന്ന ദരിദ്രപക്ഷ നിലപാടുകളുള്ള വരുമാന ശേഖരണ രീതികൾ നടപ്പാക്കണം. ആഡംബരമായ എല്ലാ ചെലവുകൾക്കും അവയുടെ നിർവ്വഹണ സ്രോതസ്സിൽ വച്ചുതന്നെ ഉയർന്ന നികുതി ഈടാക്കണം. കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായ രക്ഷിതാക്കളിൽനിന്ന് ഉയർന്ന വിദ്യാഭ്യാസ സെസ്സ് ഈടാക്കാവുന്നതാണ്. മദ്യം, പുകയില പോലുള്ള ഉത്പന്നങ്ങൾക്ക് കൂടിയ നികുതി ഏർപ്പെടുത്തി അവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്താം. ഉയർന്ന ചെലവുകൾ വരുന്ന എല്ലാ ഉപഭോഗ ആവശ്യങ്ങൾക്കുള്ള വാങ്ങലുകൾക്കും ഉയർന്ന നികുതി ഏർപ്പെടുത്താം. സ്വർണ്ണം പോലുള്ള ആഡംബര വസ്തുക്കളുടെ വിൽപ്പന രേഖാമൂലം ആക്കുകയും അവക്ക് ഉയർന്ന ആഡംബര നികുതി നടപ്പാക്കുകയും ചെയ്യാം. ഏറ്റവും ഉയർന്ന നികുതി പിരിവ് നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നതോടൊപ്പം കുറവ് നികുതി ശേഖരണം നടത്തുന്ന സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം ഇളവു ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാം. തനത് വരുമാന സമാഹരണത്തിന്റെ കാര്യത്തിലും ഈ രീതി സ്വീകരിക്കാം. ബാങ്കുകളിലെ നിക്ഷേപം ഉയർന്ന പലിശ നൽകി ട്രഷറികളിലേക്ക് ആകർഷിക്കുന്ന രീതി പരിശോധിക്കാം. മെച്ചപ്പെട്ട പലിശ നൽകി പൊതു ബാങ്കുകളിലൂടെ പണം ശേഖരിക്കുന്ന രീതി, ചെറുകിട സർക്കാർ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതി എന്നിവ വികസന ആവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ഉപയോഗിക്കാം. പ്രാദേശിക സർക്കാരുകളുടെ മൂലധന നിക്ഷേപങ്ങൾക്ക് സഹകരണ ബാങ്കുകളിലെ നിക്ഷേപത്തേയും ബാങ്ക് നിക്ഷേപത്തേയും ഉപയോഗിക്കാനുള്ള സാധ്യത നിലനിൽക്കുന്നു. കെ.എസ്.എഫ്.ഇ പോലുള്ള സർക്കാർ സ്ഥാപനങ്ങളിലെ നിക്ഷേപ സമാഹരണം ഫലപ്രദമാക്കി അവ വികസന ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പ്രവാസികളുടേതായി കേരളത്തിൽ വരുന്ന പൊതു നിക്ഷേപത്തെ ഉത്പാദ നപരമായി ഉപയോഗിക്കാവുന്ന രീതിയിൽ പഞ്ചായത്തു തലങ്ങളിൽ പ്രവാസികളുടെ സഹകരണ സംഘങ്ങൾപോലുള്ള സംവിധാനങ്ങളും, അതിനോട് അനുബന്ധമായ ഉത്പാദനപരമായ കമ്പനികളും ആലോചിക്കാം. ഇത്തരം സഹകരണ സംഘങ്ങൾ വഴി പ്രാദേശിക, സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക വികസന പദ്ധതികൾക്ക് മെച്ചപ്പെട്ട പലിശ നൽകാവുന്ന തരത്തിലുള്ള നിക്ഷേപ സാധ്യതകൾ ആലോചിക്കാം. സംസ്ഥാനത്തെ സാമൂഹികസുരക്ഷാ വലയം ശക്തമാക്കുന്നതിന് സുരക്ഷാനിധി പോലുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തി അവയിൽ പൊതുജനങ്ങളുടെ സംഭാവനകൾ എത്തിക്കുന്നതിനുള്ള കാരുണ്യ പോലുള്ള സാധ്യതകൾ വിപുലപ്പെടുത്താം.

ഭരണപരിഷ്‌കാരവും ഭരണനിർവ്വഹണവും

  • കേരളത്തിലെ ഭരണരംഗത്തും കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടക്കുന്നില്ല എന്നത് ഭരണയന്ത്രത്തെ തുരുമ്പുപിടിച്ച ഒന്നാക്കി മാറ്റുന്നു. സംസ്ഥാന ഭരണ സംവിധാനത്തിനകത്ത് അധികാരവികേന്ദ്രീകരണത്തിന് ശേഷം ഉത്തരവാദിത്തങ്ങൾ, ചുമതലകൾ എന്നിവയുടെ കാര്യത്തിൽ സർക്കാരുകളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. കൃഷി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ആരോഗ്യം, ജലസേചനം തുടങ്ങി നിരവധി വകുപ്പിലെ വലിയൊരു വിഭാഗം ഉത്തരവാദിത്തങ്ങൾ താഴേക്ക് കൈമാറ്റപ്പെട്ടു. എന്നാൽ ഇതിന നുസൃതമായ പരിഷ്‌കരണം വകുപ്പ്തലങ്ങളിൽ സംഭവിക്കുകയോ, ഫലപ്രദമായ ഉദ്യോഗസ്ഥ പുനർവിന്യാസം നടക്കുകയോ ചെയ്തിട്ടില്ല. അധികാര വികേന്ദ്രീകണത്തിന്‌ശേഷവും കേന്ദ്രീകൃതമായി നിലനിൽക്കുന്ന സെക്രേട്ടറിയറ്റ് സംവിധാനത്തിന്റെ പരിഷ്‌കരണം സാധ്യമായിട്ടില്ല. അതതു മേഖലയിലെ വിദഗ്ധരായ വകുപ്പ് ഡയറക്ടർമാർ അംഗീകാരം നൽകിയ ഫയലുകൾ വീണ്ടും സെക്രട്ടേറിയേറ്റിന്റെ താഴെ തലം മുതൽ മുകളിലോട്ട് കൈകാര്യം ചെയ്യുന്ന സംവിധാനം ഇപ്പോഴും നിലനിൽക്കുന്നു. സെക്രേട്ടറിയറ്റിലെ സ്റ്റാഫുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനോ അവരെ പുനർവിന്യസിക്കുന്ന തിനോ കഴിഞ്ഞിട്ടില്ല. വകുപ്പ് ഡയറക്ടറേറ്റുകൾ ചെയ്യുന്ന ജോലികൾ വേറെ രീതി യിൽ വൈദഗ്ദ്യം ഇല്ലാതെ ആവർത്തിക്കുന്ന സംവിധാനങ്ങളായി സെക്രട്ടേറിയറ്റ് സംവിധാനം നിലനിൽക്കുന്നു.
  • സംസ്ഥാനത്ത് ഇന്ന് നിലനിൽക്കുന്ന നിയമങ്ങളിലും, ചട്ടങ്ങളിലും, നടപടി ക്രമങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് ഇത് തടസ്സമായി നിലനിൽക്കുന്നു. നിയമപരിഷ്‌കരണങ്ങളുടെ അഭാവം പലപ്പോഴും സർക്കാർ സംവിധാനത്തെ കാലഹരണപ്പെട്ട ഒന്നാക്കി മാറ്റുന്നു. കേരളത്തിലെ ഭരണനിർവ്വഹണ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കുന്നതിനും, ജനകീയ പരിശോധനക്ക് വിധേയമാക്കുന്നതിനുമുള്ള സംവിധാനങ്ങൾ ഇന്ന് ദുർബലമാണ്. ഇത് ജനങ്ങളോടുള്ള അതിന്റെ ഉത്തരവാദിത്ത ശേഷിയെ ബാധിക്കുന്നു. സർക്കാർ വകുപ്പുകളുടെ ഓഡിറ്റിംഗ് സംവിധാനങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കുകയുണ്ടായിട്ടില്ല. കേവലം കണക്കുകൾ യാന്ത്രികമായി പരിശോധിക്കുന്ന സംവിധാനങ്ങളായി അവ നിലനിൽക്കുന്നു. നിർദ്ദിഷ്ട ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ ചെലവുകളേയും യഥാർത്ഥ നേട്ടങ്ങളേയും പരിശോധിക്കുന്ന ക്രിയാത്മക ഓഡിറ്റ് സംവിധാനങ്ങൾ നിലവിൽ വരുത്താനായിട്ടില്ല.
  • സർക്കാർ ഉദ്യോഗസ്ഥർ ജനസേവകർ ആണെന്ന അടിസ്ഥാന തത്വം പലപ്പോഴും പ്രയോഗത്തിൽ ഇല്ലാതാകുന്നു. ജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാകും എന്ന് ഉറപ്പാക്കാനുള്ള സേവനാവകാശ നിയമം നടപ്പിൽ വന്നെങ്കിലും അത് ഫലപ്രദമായി പ്രയോഗിക്കപ്പെടുന്നില്ല.
  • സർക്കാർ സംവിധാനത്തിന്റെ കാര്യക്ഷമത ഉയർത്താനുള്ള ധൈര്യപൂർവ്വമായ നടപടികൾ ഉണ്ടാകുന്നില്ല. തീരുമാനങ്ങളെടുക്കേണ്ട പദവികളിലേക്ക് പുതുതലമുറയിൽ നിന്ന ് യോഗ്യരായവരെ നേരിട്ട് നിയമിക്കുന്നതിനുള്ള സംവിധാനങ്ങളില്ല. സംസ്ഥാന ഭരണ സർവ്വീസ് എന്ന ആശയം പ്രായോഗികമാക്കപ്പെട്ടിട്ടില്ല ഉദ്യോഗക്കയറ്റങ്ങൾക്ക് സീനിയോറിറ്റിക്ക് ഒപ്പം പ്രവർത്തന കാര്യക്ഷമത മാനദണ്ഡമാക്കാനുള്ള ഫലപ്രദമായ സംവിധാനമില്ല. മികച്ചരീതിയിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഓഫീസ് തലങ്ങളിലും, വകുപ്പുതലങ്ങളിലും അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങൾ പരിമിതമാണ്. ഗുഡ് സർവ്വീസ് എൻട്രിപോലുള്ള സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിട്ടില്ല. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥർപോലും പിന്നീട് ചട്ടപ്പടി, മെല്ലെപ്പോക്ക് സംവിധാനത്തിന്റെ ഭാഗമായിമാറുന്നു. ഉദ്യോഗസ്ഥ പരിശീലനം നിരന്തരമായി നടത്താനുള്ള സംവിധാനങ്ങളും ദുർബലമാണ്.
  • 147 കേന്ദ്രസർക്കാർ പദ്ധതികളും, 800ലധികം സംസ്ഥാന പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഒരേ ചുമതലകളും പ്രവർത്തനങ്ങളും നിർവ്വഹിക്കുന്ന നിരവധി വ്യത്യസ്ത ഏജൻസികൾ തന്നെയുണ്ട്. കേന്ദ്രപദ്ധതികൾ നിർവ്വഹിക്കുന്ന അതേ ധർമ്മങ്ങൾ മറ്റൊരു രൂപത്തിൽ സംസ്ഥാന വകുപ്പുകൾ ആവർത്തികുമ്പോൾ, അതിന്റെ തനിയാവർത്തനം ബോർഡുകളും കോർപ്പറേഷനുകളും നിർവ്വഹിക്കുന്നു. ബോർഡുകളും കോർപ്പറേഷനുകളും രാഷ്ട്രീയ നേതൃത്വ, ഉദ്യോഗസ്ഥ അക്കോമഡേഷനുള്ള ഇടങ്ങളാകുന്നു. ഇവയെ പുനസ്സംഘടിപ്പിക്കുന്നതിന് സമഗ്ര പഠനങ്ങളോ ഇടപെടലുകളോ ഉണ്ടായിട്ടില്ല.
  • വകുപ്പുകളിലെ തസ്തികകളും, ജോലിക്കാരുടെ എണ്ണവും കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടില്ല. അധികാരവികേന്ദ്രീകരണത്തോടെ ഭരണ ചുമതലകൾ താഴേക്ക് കൈമാറിയ വകുപ്പുകളിൽ തസ്തികകളേയും ഉദ്യോഗസ്ഥരേയും കൈമാറിയിട്ടില്ല. അതിനാൽ തന്നെ പലവകുപ്പുകളിലും ഉദ്യോഗസ്ഥർക്ക് കാര്യമായ ജോലികളില്ല. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, താഴെതലത്തിലെ ഓഫീസുകൾ എന്നിവ പലപ്പോഴും അധിക ജോലി ഭാരം അനുഭവിക്കുകയും ജീവനക്കാരുടെ കുറവ് നേരിടുകയും ചെയ്യുന്നു. വിവിധ പദ്ധതികളുടെ ഭാഗമായി പുതുതായി ജോലിഭാരം വന്ന ലോട്ടറി, റവന്യൂ മുതലായ വകുപ്പുകളിലാകട്ടെ പുതിയ തസ്തികകളോ, ഉദ്യോഗസ്ഥരോ ലഭ്യമായിട്ടില്ല. തസ്തിക, ഉദ്യോഗസ്ഥർ എന്നിവയുടെ കാര്യത്തിൽ ജോലിഭാരത്തിന് ആനുപാതികമല്ലാത്ത അസന്തുലിതത്വം വകുപ്പുകൾക്കിടയിൽ നിലനിൽക്കുന്നു.
  • ഓരോ തലത്തിലും ചെയ്യാവുന്ന ജോലികളും ഉത്തരവാദിത്വങ്ങളും അവിടെത്തന്നെ നിർവ്വഹിക്കുകയും അതിന് കഴിയാത്തവ മാത്രം മുകളിലേക്ക് കൈമാറുകയും ചെയ്യുക എന്ന കീഴ്ത്തല ശാക്തീകരണ തത്വം (ജൃശിരശുഹല ീള ടൗയശെറശമൃശ്യേ)ആണ് അധികാരവികേന്ദ്രീകരണത്തിന്റെ ആണിക്കല്ല്. ഭരണകാര്യക്ഷമതയുടെ ഫലപ്രദമായ ഒരു ഉപകരണം കൂടിയാണിത്. എന്നാൽ കേരളത്തിലെ ഭരണരംഗത്ത് കേന്ദ്രീകരണത്തിന്റെ പ്രവണതകളിലും, ഉദ്യോഗസ്ഥ മേധാവിത്വത്തിലും കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ ആയിട്ടില്ല എന്നതാണ് പൊതുഅനുഭവം. ഇത് ഭരണയന്ത്രം മുരടിക്കുന്നതിന് ഒരു പ്രധാന കാരണമാണ്.
  • ഭരണ കാര്യക്ഷമതയ്ക്ക ഇ-ഗവേർണൻസ്, കമ്പ്യൂട്ടർവത്ക്കരണം പോലുള്ള ആധുനിക സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ താരമത്യേന മുന്നിലാണ്. എന്നാൽ ഓഫീസ് പ്രവർത്തനങ്ങൾ കമ്പ്യൂട്ടർവത്ക്കരിക്കൽ, സേവനങ്ങൾ ഓൺലൈൻ വഴി നൽകൽ, പൊതുജനങ്ങൾക്ക് സുതാര്യമായ രീതിയിൽ വിവരങ്ങൾ നൽകുന്നതിനുള്ള ഇ-ഗവേണൻസ് സംവിധാനങ്ങൾ വികസിപ്പിക്കൽ എന്നീ കാര്യങ്ങളിൽ കേരളം ഇപ്പോഴും പുറകിലാണ്. കമ്പ്യൂട്ടർവത്ക്കരണം നടപ്പിലാക്കാൻ ശ്രമിച്ച പല സ്ഥലങ്ങളിലും ഉദ്യോഗസ്ഥരുടെ നിഷേധമനോഭാവവും, ഫലപ്രമായ പരിശീലനത്തിന്റെ അഭാവവും മൂലം അവ പ്രായോഗികമായി ഉപയോഗിക്കപ്പെടുന്നില്ല.

സമീപനം

നാളത്തെ കേരളത്തെ സംബന്ധിച്ച ബദൽ വികസന സങ്കൽപ്പങ്ങൾ പ്രായോഗികമാകണമെങ്കിൽ ജനാഭിമുഖ്യമുള്ളതും, കാര്യക്ഷമവും, സുതാര്യവും അഴിമതി രഹിതവുമായ ഒരു ഭരണനിർവ്വഹണ സംവിധാനം ഉണ്ടാകണം. കീഴ്ത്തല ശാക്തീകരണ തത്വം ഭരണപരിഷ്‌കരണങ്ങളുടെ ആധാരശിലയാക്കണം. ഉദ്യോഗസ്ഥർ ജനസേവകരാണെന്ന അടിസ്ഥാന സമീപനം ഭരണപരിഷ്‌കാരങ്ങളിൽ ഉയർത്തിപ്പിടിക്കാനാകണം.

കർമ്മപരിപാടി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെമേൽ വകുപ്പുതലത്തിലുള്ള നിയന്ത്രണം പരമാവധി ഒഴിവാക്കണം. അവരുടെ നിയന്ത്രണാധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയ മേഖലകളിൽ അവർ നിർവ്വഹിക്കുന്ന അതേ പ്രവർത്തനങ്ങൾ വകുപ്പുകൾ ആവർത്തിക്കേണ്ടതില്ല. അത്തരത്തിലുള്ള സംസ്ഥാനതല സ്‌കീമുകളുടെ എണ്ണം പരമാവധി ഒഴിവാക്കണം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, ജില്ലാപഞ്ചായത്ത്, സംസ്ഥാന സർക്കാർ എന്നീ വിവിധ തട്ടുകളിലുള്ള സർക്കാരുകൾ തമ്മിൽ പ്രവർത്തന ഏകോപനം ഉണ്ടാകണം. ഓരോ തലത്തിലും ചെയ്യാവുന്ന പ്രവർത്തനങ്ങൾ അതത് തലത്തിൽ ചെയ്ത്, അതിനുകഴിയാത്തവ മാത്രം മുകളിൽ ചെയ്യുകയും, താഴെ ഘടകങ്ങളുടെ ഏകോപന പ്രവർത്തനവും, പിൻതുണാസംവിധാനവും മുകൾ തലത്തിൽ ഉറപ്പാക്കുകയും വേണം. വിവിധ തലങ്ങൾ തമ്മിൽ പ്രവർത്തനങ്ങളുടെ ഏകോപനം സംഭവിക്കണം. ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികൾ ഏകോപിപ്പിച്ച് ബ്ലോക്ക്പദ്ധതി, ബ്ലോക്ക്തല പദ്ധതികളെയും, മുനിസിപ്പൽ, കോർപ്പറേഷൻ തല പദ്ധതികളേയും ഏകോപിപ്പിച്ച് ജില്ലാപദ്ധതി, അവയെ ഏകോപിപ്പിച്ച് സംസ്ഥാന തലപദ്ധതികൾ എന്ന രീതിയിലേക്ക് സംസ്ഥാന ആസൂത്രണ പ്രവർത്തനം മാറ്റണം. ഇതിനനുസരിച്ച് ആസൂത്രണ പ്രവർത്തനങ്ങളുടേയും, സംസ്ഥാന ബഡ്ജറ്റ് അവതരണത്തിന്റെയും കാലഗണന ക്രമപ്പെടുത്തണം. പദ്ധതികളുടെ ഏകോപനത്തിന്റെ ഭാഗമായി ആവർത്തന ധർമ്മം മാത്രം നിർവ്വഹിക്കുന്നു എന്ന് ഉറപ്പുള്ള കോർപ്പറേഷനുകളും ബോർഡുകളും ആവശ്യമായ പഠനങ്ങൾക്ക് ശേഷം പിരിച്ചുവിടുകയോ, കൂട്ടിച്ചേർക്കുകയോ ചെയ്യണം. സെക്രട്ടേറിയറ്റ് സംവിധാനത്തിൽ മൗലികമായ പരിഷ്‌കരണങ്ങൾ വരുത്തണം. അതത് വകുപ്പുകളിലെ വിദഗ്ധരായ ഡയറക്ടറേറ്റ് തലത്തിൽ തീരുമാനങ്ങൾ എഴുതുന്ന ഫയലുകൾ സെക്രട്ടേറിയറ്റിലെ താഴെതലം മുതൽ വീണ്ടും കടത്തി വിടേണ്ടതില്ല. അതിൽ വകുപ്പു സെക്രട്ടറിയുടേയും മന്ത്രിയുടേയും അന്തിമതിരുമാനം മതിയാകും. ഇതിനനുസൃതമായ രീതിയിൽ സെക്രട്ടേറിയറ്റിലെ ഇടത്തട്ടുകളുടേയും തസ്തികകളുടേയും, ജീവനക്കാരുടേയും എണ്ണം കുറക്കുകയും അവരെ താഴേക്ക് പുനർവിന്യസിക്കുകയും വേണം. സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് മാത്രമായി നിലനിൽക്കുന്ന പ്രത്യേകമായ സേവന വേതന വ്യവസ്ഥകൾ വകുപ്പുകളിലെ അതേ ജോലികൾ ചെയ്യുന്നവരുടെ ജോലിഭാരവും ശമ്പളവും പരിഗണിച്ച് പുനക്രമീകരിക്കണം. താഴെതലത്തിലുള്ള ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുന്ന തരത്തിലാകണം ശമ്പള പരിഷ്‌കരണങ്ങൾ നടപ്പാക്കേണ്ടത്. താഴെ തലത്തിലും മുകൾതലത്തിലുമുള്ള ഉദ്യോഗസ്ഥർ തമ്മിൽ ശമ്പളത്തിലെ അന്തരം കുറച്ചുകൊണ്ടുവരണം. സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തന ഗുണത വിലയിരുത്തുന്നതിന് ഓഫീസ്തലങ്ങളിൽ സോഷ്യൽ ഓഡിറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഓഫീസുകളിൽനിന്ന് നൽകുന്ന സേവനങ്ങൾ സംബന്ധിച്ച് സുതാര്യമായി വിവരങ്ങൾ ആളുകൾക്ക് ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പാക്കണം. സേവനാവകാശ നിയമം കർശനമായി നടപ്പാക്കണം. ഫയലുകൾ വച്ചുതാമസിപ്പിക്കുന്നതിനും, ആവശ്യമില്ലാതെ മുകളിലേക്ക് അയച്ച് വൈകിപ്പിക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കുന്ന സാഹചര്യം ഉണ്ടാകണം. താൻ ആവശ്യപ്പെട്ട സേവനം എന്ന് ലഭിക്കും എന്നറിയാനും അത് കൃത്യമായ സമയത്ത് ലഭിക്കാനുമുള്ള അവകാശം ജനങ്ങൾക്കുണ്ടാകണം. ഇന്ന് നിലനിൽക്കുന്ന യാന്ത്രികമായ ഓഡിറ്റ് സംവിധാനം പരിഷ്‌കരിക്കണം. പെർഫോമൻസ് ഓഡിറ്റിംഗുകൾ ഫലപ്രദമാക്കുകയും അവയുടെ റിപ്പോർട്ടുകൾ ഓഫീസ് തലങ്ങളിൽ രൂപീകരിക്കുന്ന ജനകീയ ഓഡിറ്റ് സമിതികളിൽ അവ തരിപ്പിച്ച് ചർച്ച ചെയ്യുകയും വേണം. പ്രവർത്തനലക്ഷ്യങ്ങളും അവയുടെ യഥാർത്ഥ ഫലങ്ങളുടെ കണക്കുകൾക്കൊപ്പം വിലയിരുത്തണം. അഴിമതി, മെല്ലെപ്പോക്ക് എന്നിവ ഒഴിവാക്കാവുന്ന തരത്തിൽ നിയമങ്ങൾ, നടപടിക്രമങ്ങൾ എന്നിവയിൽ കാലാനുസൃതമായ മാറ്റം വരുത്തണം കാലഹരണപ്പെട്ടവ ഒഴിവാക്കണം. മധ്യതലത്തിൽ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കേണ്ട തസ്തികകളിൽ ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കാവുന്നതാണ്. സംസ്ഥാന സിവിൽ സർവ്വീസ് ചർച്ചചെയ്ത് നടപ്പിലാക്കാം. മധ്യതലത്തിലെ ഭരണ സംവിധാനത്തെ കാര്യക്ഷമമാക്കുകയാകണം ലക്ഷ്യം. ഉദ്യോഗക്കയറ്റങ്ങൾക്ക് സീനിയോറിറ്റിക്കൊപ്പം പ്രവർത്തന മികവും മാനദണ്ഡമാക്കണം. ഇത് നിർണ്ണയിക്കുന്നതിന് ഓഫീസ്, വകുപ്പുതലങ്ങളിൽ സുതാര്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. മികച്ച ഉദ്യോഗസ്ഥരെ ഓഫീസ്, വകുപ്പുതലങ്ങളിൽ അംഗീകരിക്കാനുള്ള രീതികൾ നടപ്പാക്കാം. സർവ്വീസിൽ കയറുന്നസമയത്തും, തുടർന്നും ഉദ്യോഗസ്ഥർക്ക് നിശ്ചിത ഇടവേളകളിൽ പരിശീലനങ്ങൾ നൽകുന്നതിനുള്ള ഫലപ്രദമായ സംവിധാനങ്ങൾ നടപ്പാക്കണം. വകുപ്പുകളിലെ ജോലിഭാരം പഠിച്ച് തസ്തികകളുടേയും ജോലിക്കാരുടേയും അസന്തുലിതമായ വിതരണം പുനർനിർണ്ണയിക്കപ്പെടണം. ഇതിനനുസരിച്ച് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കണം. പരമാവധി സേവനങ്ങൾ ഓൺലൈൻ ആക്കുക, കമ്പ്യൂട്ടർവത്ക്കരണം നടപ്പിലാക്കുക എന്നീ തരത്തിൽ ഫലപ്രദമായ ഇ-ഗവേണൻസ് സംവിധാനം ഉണ്ടാകണം. സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സുതാര്യമാക്കുന്നതിനും ഇ-ഗവേണൻസ് സംവിധാനം ഉപയോഗിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും, നടപ്പാക്കുന്നതിനും സ്വയംഭരണാവകാശം നൽകണം. സംസ്ഥാന തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേടേണ്ട ലക്ഷ്യങ്ങളെ സംബന്ധിച്ച് പൊതുനിർദ്ദേശങ്ങൾ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നൽകാവുന്നതാണ്. തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ പഞ്ചവത്സര പദ്ധതികൾ തയ്യാറാക്കി വാർഷിക പദ്ധതികളായി നടപ്പാക്കുന്ന രീതി വ്യവസ്ഥാപിതമാക്കണം.