കൽപ്പറ്റ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

യൂണിറ്റ്  ചരിത്രം

ആമുഖം

വയനാട് ജില്ലയിലെ കൽപ്പറ്റ മേഖലയിലെ പ്രധാന യൂണിറ്റാണ് കൽപ്പറ്റ.

ജില്ലാ ആസ്ഥാനമാണ് കൽപ്പറ്റ എന്ന പ്രാധാന്യം കൂടി ഇതിനുണ്ട്. ആദ്യ കാലത്ത് പഞ്ചായത്ത് ആയിരുന്നു എങ്കിലും പിന്നീട് നഗരസഭയായി ഉയർത്തുകയായിരുന്നു.

തുടക്കം

വയനാട് ജില്ല രൂപം കൊണ്ടത് 1980 ൽ ആണെങ്കിലും അതിനു മുന്നേ തന്നെ 1979 ൽ കൽപ്പറ്റ യൂണിറ്റ് രൂപീകൃതമായിരുന്നു.

യൂണിറ്റ് രൂപീകരണത്തിന് മുമ്പ് നടന്ന ഒരു പരിപാടിയാണ് അതിനു പ്രചോദനമായത്. 1978 ൽ കൽപ്പറ്റയിൽ വച്ച് നടന്ന പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ആണ് ആ പരിപാടി. വെള്ളമുണ്ടയിൽ നിന്നും ഗോവിന്ദക്കുറുപ്പും കേശവൻ മാഷും സുഹൃത്തുക്കളും കൽപ്പറ്റയിൽ വന്ന് ബഹുജന പ്രസ്ഥാനങ്ങളുടെ സഹായത്തോടെ സംഘാടക സമിതി രൂപീകരിച്ചാണ് സംസ്ഥാന ക്യാമ്പ് വിജയകരമായി നടത്തിച്ചത്. ക്യാമ്പിന്റെ സംഘാടകരായി പ്രവർത്തിച്ച കല്പറ്റയിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരാണ് അന്ന് യൂണിറ്റിൽ അംഗങ്ങൾ ആയത്.

കല്ലൻകോടൻ കുഞ്ഞിദ്, എടകുനി അമ്മദ്, ടി ആർ വെങ്കിടാചലം, തുർക്കി പ്രദേശത്തുനിന്നുള്ള കുര്യൻ ചേട്ടൻ, കെവി ജനാർദ്ദനൻ, പി പി ഗോപാലകൃഷ്ണൻ, സി കെ ശിവരാമൻ, കോട്ടത്തറ വേലായുധൻ, നെടുങ്ങാടി ബാങ്കിൽ ജോലിയുള്ള സത്യൻ, കോഫി ബോർഡിൽ ശാസ്ത്രജ്ഞനായ രാമചന്ദ്രൻ സാർ തുടങ്ങിയവരൊക്കെയാണ് ആദ്യ യൂണിറ്റിൽ അംഗത്വമെടുത്തത്.

പള്ളി വികാരി ജോസഫ് പുലിക്കോടൻ പരിഷത്തിന്റെ സജീവ പ്രവർത്തകൻ ആയി മാറിയത് കൗതുക കരമായ ചരിത്രം ആണ്.

വെള്ളമുണ്ടയിൽ നിന്നും ചന്ദ്രൻ മാഷും  തരിയോട് നിന്നുള്ള  പോക്കർ മാസ്റ്ററും യൂണിറ്റ് രൂപീകരണത്തിന് ശേഷം പ്രചോദനം നൽകി കൊണ്ട് ഇടയ്ക്കിടെ സന്ദർശനം നടത്താറുണ്ട്.

അന്നത്തെ പരിഷത്തിന്റെ പ്രവർത്തനം പുതിയ പുതിയ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുക എന്നതായിരുന്നു. ഇന്ന് ഒരു പക്ഷെ കേട്ടാൽ ഇതൊക്കെയാണോ ഒരു പ്രവർത്തനം എന്ന് തോന്നും. ചർദ്ദി വയറിളക്കരോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാം, പേപ്പട്ടി കടിച്ചാൽ എന്തു ചെയ്യണം  തുടങ്ങിയ വിഷയങ്ങളിൽ ഒക്കെ പത്തോ പതിനഞ്ചോ പേരെ കൂട്ടി ഇരുത്തി ക്ലാസ്സ് എടുക്കും. ഒത്താൽ കൽപ്പറ്റ ചുങ്കത്ത് പൊതു പ്രഭാഷണവും നടത്തും.

ബ്ലഡ് ഡോണേഴ്സ് ഫോറം

ബ്ലഡ് ഡോണേഴ്സ് ഫോറം രൂപീകരിച്ച് രക്തദാനം ചെയ്യാൻ തയ്യാറുള്ള വരുടെ  ഡയറക്ടറി തയ്യാറാക്കി അവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അയച്ചു രക്തദാനം ചെയ്യിപ്പിച്ച ചരിത്രവുമുണ്ട് കൽപ്പറ്റ യൂണിറ്റിന്. അന്ന് വയനാട്ടിൽ എവിടെയും രക്തം എടുക്കാനോ നൽകാനോ ശേഷിയുള്ള ആശുപത്രികൾ ഉണ്ടായിരുന്നില്ല. 36 പേർ ആണ് മെഡിക്കൽ കോളേജിൽ ചെന്ന് രക്ത ദാനം നൽകിയത്.

ശാസ്ത്ര കലാ ജാഥ

1980 നവമ്പർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. അന്നേ ദിവസം ശാസ്ത്ര കലാ ജാഥ കല്പറ്റയിൽ എത്തിച്ചേർന്നിരുന്നു. ഇതൊടനുബന്ധിച്ചു പുസ്തക പ്രചരണവും പ്രഭാഷണങ്ങളും മറ്റും സംഘടിപ്പിച്ചു കൊണ്ടു കല്പറ്റ യൂണിറ്റ് സജീവമായ പ്രവർത്തനം കാഴ്ച വച്ചു. വാഴവറ്റ, മേപ്പാടി, വൈത്തിരി തുടങ്ങി കല്പറ്റയ്ക്ക് പുറത്തുള്ള  സ്ഥലങ്ങളിൽ പുസ്തക പ്രചരണത്തിനായി നടന്നു പോവുക അന്നത്തെ പ്രവർത്തകരുടെ രീതിയായിരുന്നു. പോകുന്ന വഴിയ്ക്കും ആളുകളെ കണ്ടാൽ പുസ്തക പ്രചാരണവും ബോധവൽക്കരണവും നടത്തും . പുസ്തക പ്രചരണത്തിന് ശേഷം തിരികെ എത്തുന്ന പ്രവർത്തകർ വൈകുന്നേരങ്ങളിൽ കൽപ്പറ്റ അങ്ങാടിയിൽ കലാജാഥയുടെ പ്രചരണാർത്ഥം വിളംബരജാഥ നടത്തുമായിരുന്നു. നവംബർ ഒന്നിന് കൽപ്പറ്റ HiMUP സ്കൂൾ മുറ്റത്ത് ആയിരുന്നു കലാജാഥ അരങ്ങേറിയത്. ജനക്കൂട്ടം തിങ്ങിനിറഞ്ഞ് നിൽക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടി. ജാഥാ പരിപാടി ഉദ്ഘാടനം ചെയ്ത അന്നത്തെ സബ് ജഡ്ജ് ശ്രീ തുളസിദാസ് സാറായിരുന്നു. ഉദ്ഘാടനം കഴിഞ്ഞാലുടൻ പോകും എന്ന് പറഞ്ഞ വന്ന അദ്ദേഹം മുഴുവൻ പരിപാടിയും കണ്ടിട്ടാണ് മടങ്ങിയത് എന്നത് ഏറെ ആവേശകരമായ അനുഭവമായിരുന്നു. അന്ന് മുഖ്യ പ്രഭാഷണം നടത്താൻ ക്ഷണിച്ചിരുന്നത് ശ്രീ എം പി വീരേന്ദ്ര കുമാറിനെ ആയിരുന്നു . അദ്ദേഹം എന്ത് പറയും എന്നത് പരിഷത്ത് സംസ്ഥാന നേതൃത്ത്വത്തിന് അൽപ്പം ആശങ്കയുണ്ടായിരുന്നു . പക്ഷെ പരിഷത്തിന്റെ മനസ്സിലാക്കി കൊണ്ട് മികച്ച പ്രഭാഷണം ആണ് അദ്ദേഹം നടത്തിയത് എന്ന് ആ സംഭവം ഓർത്തെടുത്തു കൊണ്ട് ജില്ലാ സെക്രട്ടറി ആയിരുന്ന എം ചന്ദ്രൻ മാഷ് പറയുകയുണ്ടായി . വി കെ ശശിധരൻ, മുല്ലനേഴി, പനങ്ങാട് തങ്കപ്പൻ പിള്ള, എം എസ് മണി, എം എസ് മോഹനൻ തുടങ്ങിയ പ്രമുഖർ അടങ്ങിയതായിരുന്നു അന്നത്തെ കലാജാഥ ടീം.. മാസങ്ങളോളം കല്പറ്റക്കാർക്ക് ഇടയിൽ ചർച്ചാവിഷയമായിരുന്നു 80 ലെ കലാജാഥ.

കലാജാഥ നൽകിയ ഊർജ്ജം പ്രവർത്തകർക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയത്. തുടർന്ന് കൽപ്പറ്റ യുടെ അയൽ പഞ്ചായത്തുകളിലേക്ക് പരിഷത്ത് പ്രവർത്തനം വ്യാപിപ്പിക്കുകയും ഇവിടങ്ങളിൽ യൂണിറ്റ് ഉണ്ടാവുകയും ചെയ്തു. വൈത്തിരി,മേപ്പാടി, മുട്ടിൽ,കാക്കവയൽ, വാഴവറ്റ, കമ്പളക്കാട്, പള്ളിക്കുന്ന്, കോട്ടത്തറ, പിണങ്ങോട് തുടങ്ങിയ പ്രദേശങ്ങളിൽ ഒക്കെ അങ്ങനെ യൂണിറ്റുകൾ ഉണ്ടായി. പുസ്തക പ്രചരണവും പരിഷത്ത് അടുപ്പ് നിർമ്മാണവും ശക്തിപ്പെട്ടു. കൽപ്പറ്റ യൂണിറ്റ് നേതൃത്വം കൊടുത്ത അക്കാലത്തെ പ്രധാന പരിപാടികൾ വന സംരക്ഷണ ജാഥ, മരം മുറിക്ക് എതിരെ ലക്കിടി, മുട്ടിൽ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ സമരങ്ങൾ, വിദ്യാഭ്യാസമേഖലയിലെ അനീതിക്കെതിരെയുള്ള സമരം തുടങ്ങിയവയായിരുന്നു. നവോദയ വിദ്യാലയങ്ങൾ ക്കെതിരെ അക്കാലത്ത് പരിഷത്ത് നിലപാടെടുത്തിരുന്നു എന്നത് ശ്രദ്ധേയമാണ്. രണ്ടു തരം വിദ്യാഭ്യാസ രീതി കൊണ്ടുവരുന്നു എന്നതായിരുന്നു പരിഷത്ത് അങ്ങനെ ഒരു നിലപാടെടുക്കാൻ കാരണം. സി ജി ശാന്തകുമാർ ഉൾപ്പെടെയുള്ള പരിഷത്ത് ഭാരവാഹികൾ നവോദയ വിദ്യാലയങ്ങൾക്കെതിരെ പ്രഭാഷണം നടത്താൻ കൽപ്പറ്റയിൽ എത്തിച്ചേർന്നിരുന്നു. ധർണ്ണയും സംഘടിപ്പിച്ചിരുന്നു.

നിർദ്ദിഷ്ട കാരാപ്പുഴ ബാണാസുര സാഗർ പദ്ധതികൾക്ക് പുറമേ വാളാട് കേന്ദ്രീകരിച്ച് മൂന്നാമതൊരു പദ്ധതി കൂടി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനെതിരെയും പ്രശസ്ത നിലപാടെടുത്തിരുന്നു അന്ന്. ദിവംഗതനായ എം പി വീരേന്ദ്രകുമാറിനെ പോലുള്ള പ്രമുഖർ പരിഷത്ത് സമര വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്.

ജില്ലാ കമ്മിറ്റിക്ക് കീഴിൽ ആദ്യകാലത്ത് കൽപ്പറ്റ മാനന്തവാടി മേഖലകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ബത്തേരി മേഖല നിലവിൽ വരുന്നത്. ഓരോ താലൂക്കിലും  ഓരോ മേഖലകൾ എന്ന രീതിയിൽ ആണ് അവ നിലവിൽ വന്നത്.

1989 ൽ പരിഷത്തിന്റെ ഇരുപത്തി ആറാം സംസ്ഥാന സമ്മേളനത്തിന് ആതിഥ്യം അരുളിയത്  കൽപ്പറ്റ ആയിരുന്നു

ജില്ലയിൽ പരിഷത്തിന്റെ പ്രവർത്തനത്തിന് വലിയ ഒരു കുതിച്ചുചാട്ടം നൽകിയ സംഭവമായിരുന്നു സംസ്ഥാന സമ്മേളനം. എം പി വീരേന്ദ്രകുമാർ ചെയർമാനും സി കെ ശിവരാമൻ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ് സംസ്ഥാന സമ്മേളന നടത്തിപ്പിന് ചുക്കാൻ പിടിച്ചത്. ജില്ലയിലുടനീളം അനുബന്ധ പരിപാടികളും കലാ ജാഥകളും ഒക്കെ നടത്തിക്കൊണ്ട് എല്ലാ യൂണിറ്റുകളിലും സജീവമാക്കാനും സംസ്ഥാന സമ്മേളനത്തിന് കഴിഞ്ഞു.

അധികാരവികേന്ദ്രീകരണം സംബന്ധിച്ച് ഒരു സെമിനാർ ആയിരുന്നു അനുബന്ധ പരിപാടികളിൽ ഏറ്റവും പ്രധാനം.

അന്നത്തെ പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫസർ ഐഎസ് ഗുലാത്തി ജില്ലാ കളക്ടർ ചന്ദ്രശേഖരൻ തമ്പി, ഡോക്ടർ തോമസ് ഐസക് തുങ്ങിയവരൊക്കെ അതിൽ പങ്കെടുത്തിരുന്നു. തോമസ് ഐസക്ക് പങ്കെടുത്ത വികസന സെമിനാറും ശ്രദ്ധേയമായിരുന്നു. കാരാപ്പുഴ ജലസേചന പദ്ധതി സംബന്ധിച്ച വിവരശേഖരണം, ആരോഗ്യ സർവ്വേ, വയനാട്ടിലെ വ്യവസായ സാധ്യതകൾ സംബന്ധിച്ച സെമിനാർ എന്നീ പരിപാടികളും നടന്നിരുന്നു. അന്നത്തെ സംസ്ഥാന സമ്മേളന തീരുമാനത്തിന്റെ  ഭാഗമായാണ് ജനകീയാസൂത്രണത്തിൽ അടിത്തറപാകിയ വികസന ജാഥ കേരളത്തിലുടനീളം നടന്നത്.

സുനാമി

2004 ലെ സുനാമിയെ തുടർന്ന് കടലിൽ നിരവധി മൃദ ശരീരങ്ങൾ ഒഴുകി നടന്നിരുന്നു എന്നും മീനുകൾ ശവശരീരങ്ങൾ ഭക്ഷിച്ചിരിക്കാമെന്നും അത് കൊണ്ട് മീൻ കഴിക്കുന്നത് അപകടമാണ് എന്നും പ്രചരണം ഉണ്ടായപ്പോൾ ഭയപ്പെടേണ്ടത് ഇല്ല എന്നറിയിച്ചു കൊണ്ട് അതിന്റെ ശാസ്ത്രീയത വെളിവാക്കി കൊണ്ട് പരിഷത്ത് ഇറക്കിയ ഒരു നോട്ടീസ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.

മാർക്കറ്റിൽ ലഭ്യമായ മത്സ്യങ്ങൾ ഒന്നുംതന്നെ ശവശരീരങ്ങൾ ഭക്ഷിക്കുന്നവ അല്ല എന്നുള്ള അറിവ് ജനങ്ങൾക്കു പുതുമയുള്ളതായിരുന്നു. മത്സ്യ വ്യാപാരികൾ തന്നെ ആ നോട്ടീസ് നമ്മുടെ അനുവാദത്തോടെ ആയിരക്കണക്കിന് അടിച്ചിറക്കുകയുണ്ടായി. ആഹ്ലാദം പകർന്ന ഒരനുഭവം ആയിരുന്നു അത്.

സ്ത്രീസൗഹൃദ കൽപ്പറ്റ സർവേ

കൽപ്പറ്റ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഒരു പ്രധാന പഠന പരിപാടിയായിരുന്നു അത്. പരിഷത്തിന്റെ സംസ്ഥാന തലം വരെ അത് ശ്രദ്ധിക്കപ്പെട്ടു നഗരം എത്ര മാത്രം സ്ത്രീ സൗഹൃദമാണ് എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഒരുദിവസം നഗരത്തിലേക്ക് എന്തുമാത്രം ജനങ്ങൾ എത്തുന്നുണ്ട് എന്ന് ഒരു കണക്കെടുപ്പ് നടത്തി. അതിൽ സ്ത്രീകൾ എത്ര മാത്രം അവർക്ക് നഗരത്തിൽ നിന്ന് ലഭിക്കുന്ന സൗകര്യങ്ങൾ എന്തെല്ലാം ഒക്കെ സർവ്വേ ചെയ്തു. ഗവൺമെന്റ് കോളേജിലെ NSS യൂണിറ്റിനെ സഹകരണത്തോടെ ആയിരുന്നു ആ പഠന പരിപാടി സംഘടിപ്പിച്ചത്. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തി യ ശേഷം ഒറ്റ ദിവസത്തെ സർവേ ആണ് സംഘടിപ്പിച്ചത്.

കൽപ്പറ്റയിലെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ ആളുകൾ ഒരു ദിവസം നഗരത്തിൽ വന്നു പോകുന്നു എന്ന കണ്ടെത്തൽ ശ്രദ്ധേയമായി. വന്നു പോകുന്നവരിൽ സ്ത്രീകൾ എന്തുമാത്രം ഉണ്ടെന്നും അവർക്ക് നഗരം എത്രമാത്രം സൗഹൃദപരമായി അനുഭവപ്പെടുന്നു എന്നും അന്വേഷിച്ച് അറിയുകയായിരുന്നു സർവേയിലൂടെ.

പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം നഗരസഭയ്ക്കു നിവേദനം നൽകിയതിനെ തുടർന്നു toilet സൗകര്യങ്ങൾ വർധിപ്പിക്കാൻ നഗരസഭ നിർബന്ധിതരായി. ഓട്ടോ ഡ്രൈവർമാരെ സ്ത്രീ  സൗഹൃദ മനോഭാവമുള്ളവരാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളും നടന്നു.

ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് -- പഠനം

ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് പഠനം കൽപ്പറ്റ യൂണിറ്റ് നടത്തിയ മറ്റൊരു ശ്രദ്ധേയമായ കാൽവെപ്പ് ആയിരുന്നു. അത് സംസ്ഥാനം മുഴുവനും സംസ്ഥാനത്തിനു പുറത്തും ചർച്ചചെയ്യപ്പെട്ടു പ്രാദേശിക പഠനങ്ങൾ നടത്താനുള്ള സംസ്ഥാന നിർദേശത്തെതുടർന്നാണ് കൽപ്പറ്റ യൂണിറ്റ് അത്തരമൊരു പഠനം ഏറ്റെടുത്തത്. പത്തുവർഷം മുമ്പ് ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളെ സ്കൂൾ രജിസ്റ്റർ ലൂടെ പിന്തുടർന്ന് ഓരോവർഷവും കൊഴിഞ്ഞുപോയ എത്ര എന്ന് കണ്ടെത്തി അവരെ അന്വേഷിച്ചു പോവുകയും അവർ എന്തു ചെയ്യുന്നു എന്ന് അന്വേഷിക്കുകയും ചെയ്തു. ആദിവാസി കുട്ടികളുടെ അന്യതാബോധം ആണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമെന്നും മനസ്സിലാക്കി. ഇതിനെ മറികടക്കാൻ പഠനവീട് എന്ന നിർദ്ദേശം പരിസരത്തും മുന്നോട്ടുവെച്ചു. ഏറെ മാതൃകാപരമായ ആ നിർദേശം വലിയതോതിൽ സ്വീകരിക്കപ്പെടുകയും ഉണ്ടായി.

കൽപ്പറ്റ നഗരത്തിലെ നെൽവയലുകളുടെ അളവിൽ ഉണ്ടായ കുറവും ഒരു ലഘു പഠനത്തിലൂടെ പരിഷത്ത് പുറത്തു കൊണ്ടുവരികയുണ്ടായി.

മറ്റൊരു ശ്രദ്ധേയമായ ഇടപെടൽ മാലിന്യ സംസ്കരണ രംഗത്ത് ആയിരുന്നു.

മികച്ച രീതിയിൽ മാലിന്യസംസ്കരണത്തിന് എല്ലാ സൗകര്യങ്ങളുമുള്ള നഗരസഭ അത് ചെയ്യാതെ നിഷ്ക്രിയരായി ഇരുന്ന വേളയിൽ അതിൽ ഇടപെടാൻ പരിഷത്ത് യൂണിറ്റ് തീരുമാനിക്കുകയായിരുന്നു. മാലിന്യസംസ്ക്കരണ കേന്ദ്രത്തിന് അവസ്ഥ മനസ്സിലാക്കാൻ സച്ചിദാനന്ദനും ശ്രീവത്സനും അവിടം സന്ദർശിച്ച്  തയ്യാറാക്കിയ മൊബൈൽ വീഡിയോ ഒരു ഡോക്യുമെന്ററി പോലെ ആക്കിയെടുത്തു  നഗരസഭാ അംഗങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുകയുണ്ടായി.

അത് അവരുടെ കണ്ണുതുറപ്പിക്കുന്ന ഇടപെടലായി. അതേ തുടർന്ന് ആ രംഗത്തും ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി. ഇന്നിപ്പോൾ മാലിന്യ സംസ്കരണ രംഗത്ത് ഒരു കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുകയാണ് കൽപ്പറ്റ മുനിസിപ്പാലിറ്റി.

"https://wiki.kssp.in/index.php?title=കൽപ്പറ്റ&oldid=11350" എന്ന താളിൽനിന്ന് ശേഖരിച്ചത്