ജനപക്ഷ ജലനയത്തിനുവേണ്ടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം
ജനപക്ഷജലനയത്തിനുവേണ്ടി
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മെയ്, 2005

പ്ലാച്ചിമടവിധിയുടെ അന്തഃസത്ത

കഴിഞ്ഞ മൂന്നുവർഷത്തിലധികമായി പാലക്കാട് ജില്ലയിലെ പെരുമാട്ടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കൊക്കകോള ഫാക്ടറിയുടെ ജല ചൂഷണത്തിനെതിരായി നടക്കുന്ന ആദിവാസികളുടെയും തദ്ദേശീയരുടെയും സമരം പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 2005 ഏപ്രിൽ 7-ാം തിയ്യതി കേരള ഹൈക്കോടതി, കോടതി തന്നെ നിയോഗിച്ച ഒരു വിദഗ്ധസമിതിയുടെ നിർദ്ദേശപ്രകാരം, പ്ലാച്ചിമടയിലുള്ള 36 ഏക്കർ ഫാക്ടറി വളപ്പിൽനിന്നും പ്രതിദിനം 5 ലക്ഷം ലിറ്റർ ഭൂഗർഭജലം വിനിയോഗിക്കാൻ അനുമതി നല്കി. 2003 ഡിസംബർ 16-ന് കേരള ഹൈക്കോടതിയുടെ ഏകാംഗബഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരായി കൊക്കകോള കമ്പനി നൽകിയ അപ്പീലിലാണ് 07.04.2005-ലെ സുപ്രധാനമായ ഈ വിധി ഉണ്ടായിരിക്കുന്നത്. 2000 മാർച്ചിൽ പ്ലാച്ചിമടയിൽ പ്രവർത്തനമാരംഭിച്ച കമ്പനിക്ക്, ആ പ്രദേശത്തുണ്ടായ രൂക്ഷമായ വരൾച്ചയുടെയും, ജനകീയ പ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ, പെരുമാട്ടി പഞ്ചായത്ത് 2003-04 വർഷത്തേക്ക് പ്രവർത്തനാനുമതി പുതുക്കി നൽകിയില്ല. കേരള സർക്കാർ പെരുമാട്ടി പഞ്ചായത്തിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കി. ഈ സർക്കാർ ഉത്തരവിനെതിരെയാണ് പെരുമാട്ടി പഞ്ചായത്ത് കേരള ഹൈക്കോടതിയെ സമീപിച്ചത്. ജനങ്ങളുടെ പൊതുതാല്പര്യത്തിന് വിരുദ്ധമായി ഭൂഗർഭ ജലം ചൂഷണം ചെയ്യുന്നതിന് ഒരു സ്വകാര്യകക്ഷിക്ക് അവകാശമില്ല എന്നാണ് . ഏകാംഗ ബഞ്ച് വിധിച്ചത്. "പൊതു മുതൽ സൂക്ഷിപ്പുസിദ്ധാന്തം' (Public Trust Theory) സ്വീകരിച്ചുകൊണ്ട് കോടതി ഭൂഗർഭജലം പൊതു സ്വത്താണ് എന്ന് വിധിച്ചു. ("Ground water is a public property held in trust by the Government'). ജലം, വായു, നദികൾ, കടൽ തീരം എന്നിവയൊക്കെ സർക്കാർ പൊതുഉപയോഗത്തിനായി സൂക്ഷിക്കുകയാണെന്നും, അതിന്മേൽ സ്വകാര്യസ്വത്തവകാശം അനുവദിക്കുന്നത് ഈ സൂക്ഷിപ്പ് 2000010Blocorolong Eloreimooommo (Breach of Public Trust) സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.(M.C.Mehta Vs. Kamal Nath, 1997, 1 SCC. 388) . ജീവന്റെ നിലനില്പിന് അനിവാര്യമായ അടിസ്ഥാനപാരിസ്ഥിതിക ഘടകങ്ങളായ ജലം, മണ്ണ്, വായു എന്നിവയുടെ ഘടനയിലും സ്വഭാവത്തിലും അലോസരം സൃഷ്ടിക്കുന്ന ഏതൊരു ഇടപെടലും അപകടകരമാണെന്നും (Hazardous) ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്നും. പരമോന്ന നീതിപീഠം പ്രഖ്യാപിച്ചിട്ടുണ്ട്, (M.C.Metha Vs Kamal Nath 1997, AIR 2000 SC 1997) ജീവിക്കാനുള്ള അവകാശം എന്നത് (Right to Life) ശുദ്ധമായ ജലത്തിനുള്ള അവകാശം കൂടി ഉൾക്കൊള്ളുന്നതാണെന്നും Vadhera Vs Union Of India എന്ന കേസിൽ സുപ്രീംകോടതി വിധിച്ചു (AIR.1996 SC 2969)

പരിസ്ഥിതി നിയമശാസ്ത്രത്തിലെ(Environmental Juristrudence) സുപ്രധാന സിദ്ധാന്തമായ Public Trust Theory യാണ് ഏകാംഗബഞ്ചിന്റെ വിധിക്കാധാരമായത്. കമ്പനിയുടെ 36 ഏക്കർ സ്ഥലത്ത് കൃഷിക്കാവശ്യമായ ജലം എത്രയാണോ അത്രയും മാത്രം വിനിയോഗിക്കാനേ കമ്പനിക്ക് അവകാശമുള്ളൂ എന്ന് ഏകാംഗബഞ്ച് അഭിപായപ്പെട്ടു. പാരിസ്ഥിതിക താളം, ജനഹിതം, ഗ്രാമ പഞ്ചായത്തിന്റെ ധർമ്മങ്ങൾ, ഉത്തരവാദിത്വങ്ങൾ, പ്രവർത്തന സ്വാതന്ത്യം ഉറപ്പു നൽകി. വമ്പിച്ച മുതൽ മുടക്കിനായി സൗഹാർദ്ദപൂർവ്വം ക്ഷണിച്ചുവരുത്തിയ കമ്പനിയുടെ സങ്കടങ്ങൾ എന്നീ ഘടകങ്ങളാണ് അപ്പീലിൽ പരിഗണിക്കപ്പെടേണ്ടത് എന്ന് കണ്ടെത്തിയ ഡിവിഷൻ ബഞ്ച്, വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പ്രതിദിനം 5 ലക്ഷം ലിറ്റർ ഭൂഗർഭ ജലം ഉപയോഗിക്കാൻ കമ്പനിക്ക് അനുവാദം നൽകി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നിരവധി പരാമർശങ്ങളും കോടതി നടത്തിയിട്ടുണ്ട്.

  1. കേരള പഞ്ചായത്തിരാജ് നിയമത്തിന്റെ മൂന്നാം ഷെഡ്യൂളിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന “പരമ്പരാഗത കുടിവെള്ളസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനുള്ള” ഉത്തരവാദിത്വം എന്നത് സ്വകാര്യവ്യക്തിയുടെ (ഉടമസ്ഥന്റെ) ഇഛപ്രകാരം ജലം ചൂഷണം ചെയ്യുന്നതിനെ തടയുന്ന ഒന്നാണെന്ന് കരുതാനാവില്ല.
  2. സ്വകാര്യജലസാതസ്സുകളുടെ ഉടമസ്ഥത പഞ്ചായത്തിനല്ല, . അതനുവദിക്കുന്നതാകയാൽ ആയത് . വ്യക്തിയുടെ (കമ്പനിയുടെയും - legal persons) സ്വത്തവകാശനിഷേധമാകും (denial of the proprietary right).
  3. കമ്പനികൾക്ക് (legal persons) ജലസമ്പത്തിന്റെ ചൂഷണത്തിന് നിയന്ത്രണമേർപ്പെടുത്തിയാൽ ആയത് വ്യക്തികൾക്കും (natural persons) ബാധകമാകും. (വ്യക്തികൾക്ക് ബാധകമാകാത്തത് കമ്പനിയ്ക്കും ബാധകമല്ല എന്നു വിവക്ഷ).
  4. ഭൂമിയുടെ ഉടമസ്ഥന് അവിടെനിന്നും സ്വന്തം താല്പര്യപ്രകാരം (as he wishes) ഭൂഗർഭജലവും ചൂഷണം ചെയ്യാൻ അവകാശമുണ്ട്.
  5. ഏകാംഗബഞ്ചിന്റെ വിധിയിൽ കൃഷിക്ക് വ്യവസായത്തിനേക്കാൾ മുൻഗണന നൽകിയിരിക്കുന്നതിന് യുക്തിയില്ല. (കൊക്കകോളയ്ക്ക് തങ്ങളുടെ 36 ഏക്കർ സ്ഥലത്ത് കൃഷിക്കാവശ്യമായ വെള്ളം മാത്രം ഉപയോഗിക്കാം എന്ന വിധിയുടെ പശ്ചാത്തലത്തിലാണ് ഈ പരാമർശം).
  6. ഭൂഗർഭജലത്തെ കുറിച്ചുളള കോടതിവിധി പരാമർശങ്ങളുടെ ആധാരം പഴയ കണക്കുകളാണ്. ഭൂഗർഭജലത്തിന്റെ 60% കമ്പനിക്കെടുക്കാമെന്നു പറയുമ്പോൾ ഭൂഗർഭ ജലത്തിന്റെ അളവ് കുറഞ്ഞു വരികയാണെന്നത് കണക്കിലെടുക്കുന്നില്ല. കമ്പനി എടുക്കുന്നത് 60% തന്നെയാണോ എന്ന് പരിശോധിക്കാൻ മാർഗവുമില്ല.

ജലവിഭവവിനിയോഗത്തെ സംബന്ധിച്ച പല അടിസ്ഥാന പ്രശ്നങ്ങളും ഈ വിധി ഉയർത്തിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളുടെമേൽ ഗ്രാമപഞ്ചായത്തുകൾക്കുള്ള നിയന്ത്രണാധികാരത്തിന്റെ നിഷേധം, ഭൂമിയുടെമേലുള്ള സ്വത്തവകാശത്തിനൊപ്പം ഭൂഗർഭ ജലത്തിലുള്ള സ്വത്തവകാശവും അനുവദിച്ചത്, വ്യക്തിക്കും കമ്പനിക്കും (legal persons) വെള്ളത്തിലുള്ള അവകാശം തുല്യമാണെന്നു കണ്ടെത്തിയത്, കൃഷിക്കുള്ള മുൻഗണന നിഷേധിച്ചത്. ജലത്തിനുമേൽ തദ്ദേശവാസികൾക്കുള്ള നിയന്ത്രണാധികാരം, ജലത്തിനുമേലുള്ള സ്വത്തവകാശം, ജലവിനിയോഗത്തിനുള്ള മുൻഗണന എന്നിവയിലെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധിയാണിത്. ആയതിനാൽ പ്ലാച്ചിമടയ്ക്കുമപ്പുറം ഈ വിധി പ്രതിഫലനങ്ങളുണ്ടാക്കും. ജലവിനിയോഗം സംബന്ധിച്ച് സുവ്യക്തവും, ശാസ്ത്രീയവുമായ നിലപാടുകളും നയങ്ങളും നിയമങ്ങളും ഉണ്ടാക്കിക്കൊണ്ട് മാത്രമേ കേരളത്തിന് ഇനി മുന്നോട്ടുപോകുവാൻ സാധ്യമാകു.

ജലവിഭവങ്ങളുടെ നിയന്ത്രണാധികാരം - ഒരു ആഗോളസമസ്യ

അടിസ്ഥാനവിഭവങ്ങളുടെ നിയന്ത്രണാധികാരത്തെച്ചൊല്ലി ലോകമെമ്പാടും സംഘർഷങ്ങൾ വളരുകയാണ്. രണ്ട് അടിസ്ഥാന സമീപനങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ് ലോകമെമ്പാടും അരങ്ങേറുന്നത്. പൊതുവിഭവങ്ങൾ (common pool resources) സാമാന്യജനതയുടെ ഉപജീവനത്തിനും, അതിജീവനത്തിനുംവേണ്ടി വിനിയോഗിക്കപ്പെടേണ്ടതാണെന്നതാണ് ഒരു നിലപാട്. മറ്റൊന്ന് വിഭവങ്ങൾ ലാഭം ലക്ഷ്യമാക്കി വിൽക്കേണ്ട ചരക്കുകൾ മാത്രമാണെന്ന നിലപാടാണ്.


പ്ലാച്ചിമടപ്രദേശത്തെ കുടിവെള്ളത്തിന്റെ ഗുണനിലവാരം 
വിവാദമായ - ഇണാങ് റിപ്പോർട്ടിൽ പരാമർശിക്കുന്നതായി കാണുന്നില്ല. ഒരുപക്ഷേ ജല ലഭ്യതമാത്രം പഠിക്കാനേ അവരോടു നിർദ്ദേശിച്ചിട്ടുണ്ടാകൂ. കുടിക്കാൻ യോഗ്യമല്ലാതായതുകൊണ്ടാണ് പല കുടി - വെള്ളസ്രോതസ്സുകളും ജനങ്ങൾ ഒഴിവാക്കിയത്. കൊക്കകോള ഫാക്ടറിയോട് ചേർന്ന ഒരു കുഴൽകിണറും (ഫാക്ടറി മതിലിൽനിന്ന് 2 മീറ്റർ അകലം) പരിസരത്തുള്ള ഏതാനും കിണറുകളും കഴിഞ്ഞ കുറച്ചുമാസങ്ങളായി ഐ.ആർ.ടി.സി. നിരീക്ഷിച്ചുവരികയാണ്. ഫാക്ടറി പ്രവർത്തിച്ചു കൊണ്ടിരുന്ന 2002 ജൂൺ സമയത്തിൽനിന്ന് പ്രവർത്തനം നിർത്തിവച്ച് ഒരു കൊല്ലത്തിലേറെ കഴിഞ്ഞപ്പോൾ കുഴൽ കിണറിലെ വെള്ളത്തിന്റെ സ്വഭാവത്തിൽ പ്രത്യേകിച്ചും കാഠിന്യത്തിന്റെ കാര്യത്തിൽ ഗണ്യമായ മാറ്റം ദൃശ്യമായിട്ടുണ്ട്. മറ്റു കിണറുകളിൽ ഈ മാറ്റം പ്രകടമല്ല. ഫാക്ടറിയുടെ ജലമൂറ്റൽ ഭൂഗർഭജലത്തിന്റെ ഗുണനില വാരത്തെ ദോഷകരമായി ബാധിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. താഴെ ചേർത്ത് പട്ടികയിലെ പഠനവി വരങ്ങൾ ഈ വസ്തുത വ്യക്തമാക്കും. ജൂൺ അവസാനമാകുമ്പോഴേക്ക് കമ്പനി പ്രവർത്തിക്കാത്ത സാഹചര്യ ത്തിൽ ഇത് കുറേക്കൂടി മെച്ചപ്പെടാനാണ് സാധ്യത. എന്നാൽ ക്ലോറൈഡിന്റെ അളവ് വർദ്ധിച്ചതായാണ് കാണുന്നത്. 500 അടി താഴ്ചയുള്ളതാണ് പഠനവിധേയമാക്കിയ കുഴൽക്കിണർ. കൂടുതൽ ആഴത്തിലുള്ള കിണറുകൾ (ഫാക്ടറിയുടേതടക്കം) ജലത്തിലെ ലവണാംശം കൂട്ടുന്നതിന് കാരണമാകുന്നുണ്ടോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.
കാഠിന്യം
സാമ്പിൾ ശേഖരിച്ച തിയ്യതി മൊത്തം കാൽസ്യം മഗ്നീഷ്യം
29..6.2002 1254 392 63
19.03.2005 950 280 60
16.04.2005 850 300 24

ഒന്നാമത്തെ നിലപാട് പ്രകൃതിവിഭവങ്ങൾക്കുമേലുള്ള ജനങ്ങളുടെ നിയന്ത്രണാധികാരത്തേയും അവകാശത്തേയു അംഗീകരിക്കുന്നു. രണ്ടാമത്തേതാകട്ടെ പ്രകൃതിവിഭവനിയന്ത്രണത്തെ ലാഭത്തിനും അധിനിവേശത്തിനുമുള്ള അനന്തസാധ്യതയായി കാണുന്നു. വിഭവങ്ങൾക്കുമേലുള്ള നിയന്ത്രണാധികാരം കൈയ്യാളിക്കൊണ്ട് തദ്ദേശീയ ജനവിഭാഗങ്ങൾക്ക് സൗമനസ്യങ്ങൾ (Charity) ഇക്കൂട്ടർ വിതരണം ചെയ്യും. പ്രകൃതിവിഭവങ്ങളെ ‘ജീവിത’ത്തിനായി ഉപയോഗിക്കാനുള്ള മനുഷ്യാവകാശത്തെ (human right) ഈ സമീപനം അംഗീകരിക്കുന്നില്ല. പ്ലാച്ചിമടയിലെ ജനങ്ങൾക്ക് "ഔദാര്യപൂർവ്വം' കുടിവെള്ളം വിതരണം ചെയ്യാൻ കൊക്കകോള സന്നദ്ധമായത് ഈ തലത്തിലാണ്.

വിരുദ്ധതാല്പര്യങ്ങൾ പോരടിക്കുന്ന സുപ്രധാനമേഖലയായി ജലം മാറിയിരിക്കുന്നു. ഇതിന്റെ ഭാഗമാണ് പ്ലാച്ചിമടയിലും, പുതുശ്ശേരിയിലും, ജലനിധിക്കെതിരായും എല്ലാം നടക്കുന്ന സംഘർഷങ്ങൾ.

വിഭവ നിയന്ത്രണത്തച്ചൊല്ലി നിരവധി മേഖലകളിൽ കേരളത്തിൽ സമരങ്ങൾ നടക്കുന്നുണ്ട്. മണലൂറ്റൽ, കരിമണൽ ഖനനം, വനത്തിനുമേലുള്ള അധികാരം, ആദിവാസികളുടെ അധികാരങ്ങൾ, കായൽ, കടൽ എന്നിവയുടെ വിനിയോഗം എന്നിങ്ങനെ... കേരളത്തിലെ വിഭവങ്ങളുടെ ലാഭാധിഷ്ഠിതമായ വിനിയോഗ മാതൃകകളെ തിരസ്കരിച്ചുകൊണ്ട്, കേരളീയന്റെ ജീവിക്കാനും നിലനിൽക്കാ നുമുള്ള അവകാശത്തെ പകരംവയ്ക്കുന്ന വിഭവ വിനിയോഗമാതൃകകൾ ഉയർന്നുവരണം. ഇതിന്റെ ഭാഗമായുള്ള ഒരു ജനപക്ഷജലനയവും രൂപപ്പെട്ടുവരണം. അത്തരത്തിൽ "പ്ലാച്ചിമട' യേയും "പുതുശ്ശേരി'യേയും "വൈപ്പിനേ'യുമെല്ലാം ഉയർത്തേണ്ടതുണ്ട്.

ജലത്തിനുള്ള അവകാശം മനുഷ്യാവകാശം

(The Human Right To Water)

ജലവിഭവം അടിസ്ഥാന ജീവനോപാധിയാണെന്നും, മനുഷ്യാവകാശമെന്ന നിലയിൽ അത് നിഷേധിക്കാനാവില്ല എന്നുമുള്ള വാദം നിരവധി തർക്കങ്ങൾക്കും, സംവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.

1972-ലെ സ്റ്റോക്ക്ഹോം കോൺഫറൻസാണ് (UN Conference on Human Environment) ജലത്തെ സൂക്ഷ്മ തയോടെ പരിരക്ഷിക്കപ്പെടേണ്ട ഒരു പ്രകൃതിവിഭവമായി നിർവ്വചിച്ചത്. ഈ കോൺഗ്രസ്സിന്റെ രണ്ടാം പ്രിൻസിപ്പിൾ, സൂക്ഷ്മമായ ആസൂത്രണവും മാനേജ്മെന്റുംവഴി ഇന്നത്തേയും ഭാവിയിലേയും തലമുറകൾക്കായി പരിരക്ഷിക്കേണ്ട ഒരു പ്രകൃതിവിഭവമാണ് ജലം എന്ന് വിലയിരുത്തി.

1977ൽ അർജന്റീനയിൽ നടന്ന Mardel Plata ജലകോൺഗ്രസ്സ് (UN) ആണ് ജലവിഭവപ്രശ്നം ചർച്ചചെയ്യുന്നതിനു മാത്രമായി ചേർന്ന ആദ്യ അന്തർദേശീയ കൂടിച്ചേരൽ. “അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ട്രത അളവിലും, ഗുണത്തിലും ജലം ലഭിക്കാൻ ഏതൊരു വികസനദിശയിലും ഉള്ള ജനതയ്ക്ക് അവകാശമുണ്ട്” എന്ന് ഈ കോൺഗ്രസ്സിന്റെ തീരുമാനം 2-ൽ പറയുന്നു. മനുഷ്യാവകാശം (Human Right) എന്ന നിലയിൽ ജലവിഭവത്തെ സംബന്ധിച്ച ചർച്ചകൾ ഈ കോൺഗ്രസ്സിലാണ് ആരംഭിച്ചത്. 1981-1990 കാലം International Water Supply and Sanitation Decade ആയി ആചരിച്ചത് ഈ കോൺഫറൻസിന്റെ തീരുമാനപ്രകാരമായിരുന്നു.

1992 ജനുവരിയിൽ നെതെർലാന്റിലെ ഡബ്ളിനിൽ നടന്ന അന്തർദേശീയ ജല-പരിസ്ഥിതി കോൺഫറൻസ് (Dublin Conference) ഈ ദിശയിലുള്ള ചർച്ചകളിലെ നിർണ്ണായകമായ വഴിത്തിരിവായി. ജലത്തിന് ഒരു സാമ്പത്തികമൂല്യം (Economic Value) ഉണ്ടെന്നും, അതിനാൽ ജലത്ത "ചരക്കായി' (Economic Good) അംഗീകരിക്കണമെന്നും ഡബ്ളിൻ കോൺഫറൻസ് പ്രസ്താവിച്ചു. ജലത്തിനുള്ള അവകാശം (Right to Water) എന്നത് വിലയില്ലാതെ ജലം ലഭിക്കാനുള്ള അവകാശമല്ല എന്നും ഈ കോൺഗ്രസ്സ് പ്രഖ്യാപിച്ചു.

ജലഭീമന്മാർ 
ലോകജലക്കച്ചവടം നിയന്ത്രിക്കുന്നത് മൂന്നുവിഭാഗങ്ങളിലുള്ള 10 ജലക്കച്ചവട കോർപ്പറേഷനുകളാണ്. 
  • ഒന്നാം കാറ്റഗറിയിൽ പെടുന്നത് ഫഞ്ച് ബഹുരാഷ്ട്ര ഭീമന്മാരായ വിവേണ്ടിയും, സൂയസുമാണ്.
  • വിവേണ്ടി 90 രാജ്യങ്ങളിലും സൂയസ് 110 രാജ്യങ്ങളിലും ജലക്കച്ചവടം നടത്തുന്നു.
  • രണ്ടാം കാറ്റഗറിയിൽപ്പെടുന്ന 4 ബഹുരാഷ്ട്ര കമ്പനികൾ:
  1. Bouggues - SAUR (80 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു)
  2. RWE - Thames water. ജർമ്മൻ ഇലക്ടിക്കൽ ഭീമൻ RWE, Thames Water എന്ന ജലകമ്പനി വാങ്ങി ജലക്കച്ചവടത്തിനിറങ്ങിയിരിക്കുന്നു.
  3. Bechtel United Utilities. - Bechtel, cocodlound 29celmlmološ കോർപ്പറേഷൻ ആയ United Utilities-ഉമായി ലയിച്ച് 28 ദശലക്ഷം ജനങ്ങൾക്ക് കുടിവെള്ളക്കച്ചവടം നടത്തുന്നു.
  4. Enron-Azurix. Azunix 2000-ൽ വേർപെട്ടതോടെ Enron ഈ രംഗത്ത് വെല്ലുവിളികളെ നേരിടുകയാണ്.

മൂന്നാം കാറ്റഗറി:

  1. Severn - Trent
  2. Anglican Water
  3. Kelda Group
ഇവ മൂന്നും ബ്രിട്ടീഷ് കമ്പനികളാണ് ഈ വിഭാഗത്തിലെ നാലാമത്തെ കമ്പനി American Water Works Corporation (US) 

എല്ലാ മനുഷ്യർക്കും താങ്ങാവുന്ന വിലയ്ക്ക് (Affordable Price) ശുദ്ധജലവും, സാനിറ്റേഷൻ സൗകര്യവും ലഭിക്കാൻ അർഹതയുണ്ട് എന്ന് പ്രഖ്യാപിച്ച ഡബ്ളിൻ കോൺഫറൻസ്, എന്താണ് "താങ്ങാവുന്ന വില' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്നു വ്യക്തമാക്കിയില്ല. ജീവജലത്തിനും (Water for Life) വിലയിടേണ്ടതുണ്ട് എന്ന് തീരുമാനിച്ച ഡബ്ളിൻ കോൺഫറൻസ് ജലവ്യാപാരത്തിന്റെ അനന്തമായ വിപണി തുറക്കുകയാണ് ചെയ്തത്.

ഭൗമഗോളത്തെ രക്ഷിക്കാനുള്ള അവസാനപരിശ്രമം (The last attempt to save planet Earth) എന്നു വിശേഷിപ്പിക്കപ്പെട്ട ഭൗമ ഉച്ചകോടി(EarthSummit)യുടെ തയ്യാറെടുപ്പു യോഗങ്ങളിലൊന്നായിരുന്നു ഡബ്ളിൻ കോൺഫറൻസ് എന്നതാണ് വിചിത്രമായ വസ്തുത.

1992 ജൂണിൽ ബസീലിലെ റിയോയിൽ നടന്ന ഭൗമഉച്ചകോടി (United Nations Conference on Environment and Development - UNCED) Mar Del Plata തീരുമാനം അംഗീകരിക്കുകയാണ് ചെയ്തത്. എല്ലാ മനുഷ്യർക്കും കുടിവെള്ളം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ഭൗമ ഉച്ചകോടി പ്രഖ്യാപിച്ചു. (Agenda 21, Chapter 18, UNCED)

1996-ൽ ലോകജലകൗൺസിലും (World Water Council - WWC) ആഗോള ജലപങ്കാളിത്തവും (Global Water Partnership - GWP) രൂപീകൃതമായി. ഇവയുടെ പ്രവർത്തനഫലമായാണ് മൂന്നു ലോകജലസമ്മേളനങ്ങൾ (World Water Forums) നടന്നത്. ഒന്നാംലോക ജലസമ്മേളനം - മാരക്കേഷ്, 1997

രണ്ടാംലോക ജലസമ്മേളനം - ഹേഗ്, നെതർലാന്റ്, 2000

മൂന്നാംലോക ജലസമ്മേളനം - കോട്ടോ, ജപ്പാൻ, 2003

ഒന്നാംലോക ജലസമ്മേളനത്തിൽ രൂപീകൃതമായ ലോക ജലകമ്മീഷൻ (World Water Commission - WWC) "AWater Secure World: Vision for Water, Life andEnvironment' - എന്ന രേഖ ഹേഗിൽ നടന്ന രണ്ടാംലോകജലസമ്മേളനത്തിൽ അവതരിപ്പിച്ചു.

വളർന്നുവരുന്ന ജല ആവശ്യവും, ജലലഭ്യതയിലെ അപര്യാപ്തതയും കണക്കിലെടുത്ത് ജല ആവശ്യത്തെ നിയന്ത്രിക്കേണ്ടതുണ്ട് എന്ന് ഈ റിപ്പോർട്ട് കണ്ടെത്തി. വെള്ളത്തിന് വിലയിടലാണ് ജലം ആരോഗ്യകരമായും ഫലപ്രദമായും വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സ്വീകാര്യമായ മാർഗ്ഗം എന്നും രണ്ടാംലോക ജലസമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ഈ ദർശനരേഖ (Vision Document) പ്രഖ്യാപിച്ചു. ജലവ്യാപാരത്തിനുള്ള ദർശനരേഖയായി ഇതുമാറി.

 വാട്ടർ കാർട്ടൽ 
 ശുദ്ധജലസമ്പന്നമായ രാഷ്ട്രങ്ങൾ ചേർന്ന് OPEC -നു സമാനമായ വാട്ടർ കാർട്ടൽ 2010 ഓടുകൂടി രൂപീകരിക്കുമെന്ന് കനേഡിയൻ ദിനപത്രമായ 'National Post പ്രവചിക്കുന്നു. വിൽക്കാൻ ജലസമ്പത്തുള്ള രാജ്യങ്ങൾ ഒന്നു ചേർന്നുനിന്ന് ജലത്തിന്റെ വില ഉയർത്തുകയാണ് ലക്ഷ്യം. 25 ജലസമ്പന്ന രാജ്യങ്ങൾ ചേർന്ന് World Export Treaty ( WWET) ഒപ്പുവെയ്ക്കാൻ ആലോചിക്കുന്നുവത്രെ

- 1977-ലെ Mar Del Plata പ്രഖ്യാപനത്തിലെ "ജലം അവകാശം' എന്ന നിലയിൽനിന്നും വിലയിടപ്പെടേണ്ട ചരക്ക് എന്ന നിലയിലേക്ക് 2000 ഹേഗ് ലോകജലസമ്മേളനത്തോടെ ജലം മാറ്റപ്പെട്ടു.

1999-ൽ ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ളി Right to Development എന്ന ഒരു പ്രമേയം അംഗീകരിക്കുകയുണ്ടായി. ആഹാരത്തിനും കുടിവെള്ളത്തിനുമുള്ള അവകാശം അടിസ്ഥാന മനുഷ്യാവകാശമാണെന്നും (Fundamental Human Right) അത് എല്ലാ മനുഷ്യർക്കും ലഭ്യമാക്കേണ്ടത് ദേശീയ സർക്കാരുകളുടെയും, അന്തർദേശീയ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ളി 2000 സെപ്തംബർ 8-ന് ഏകകണ്ഠമായി അംഗീകരിച്ച സഹസാബ്ദ വികസന ലക്ഷ്യങ്ങൾ (Millennium Development Goals) എട്ടിൽ അഞ്ചും ജലലഭ്യതയുമായും വിനിയോഗവുമായും ദൃഢമായി ബന്ധപ്പെട്ടവയാണ്.

ദാരിദ്ര്യവും വിശപ്പും അകറ്റുക, സ്ത്രീപുരുഷസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പാക്കുക, ശിശുമരണനിരക്ക് കുറയ്ക്കുക, മാതൃആരോഗ്യനിലവാരം ഉയർത്തുക, പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുക എന്നിവയാണവ.

ഇതിനനുസൃതമായി എ.ഡി. 2000 അന്തർദേശീയ ശുദ്ധജലവർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചു. 2005-2015 കാലം "International Decade for Action: Water for Life' ആയി ആചരിക്കാനും 2003 ഡിസംബറിൽ യു.എൻ. ജനറൽ അസംബ്ളി തീരുമാനിച്ചു. 2005 മാർച്ച് 22-ന് ഇത് ആരംഭിക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ സാമൂഹിക - സാമ്പത്തിക - സാംസ്കാരിക അവകാശങ്ങൾക്കായുള്ള കമ്മിറ്റിയുടെ (Committee on Economic, Social and Cultural Right) 2002 നവംബർ 11-29 യോഗത്തിൽ പുറപ്പെടുവിച്ച ജനറൽ കമന്റ് നമ്പർ 15 ആണ് ഈ രംഗത്തെ മറ്റൊരു സുപ്രധാന സംഭവം. 1948-ലെ അന്തർദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന് (Universal Declaration of Human Right) ശേഷം യു.എൻ. സാമൂഹിക-സാമ്പത്തിക കൗൺസിൽ (Economic and Social Council - ECOSOC) രണ്ട് പ്രത്യേക മനുഷ്യാവകാശധാരണകൾ രൂപപ്പെടുത്തുകയുണ്ടായി. International Covenant on Civil and Political Rights (ICCPR), International Covenant on Economic, Social and Cultural Rights (ICESCR) എന്നിവയാണവ. സാമൂഹിക സാമ്പത്തിക സാംസ്ക്കാരിക അവകാശങ്ങൾക്കായുള്ള യു.എൻ. കമ്മിറ്റി രണ്ടാമത്തെ Covenantന്റെ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ടതാണ്. ഈ കമ്മിറ്റിയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ രൂപീകരിക്കുന്നതും പുറപ്പെടുവിക്കുന്നതും. ഇത്തരം പ്രമേയങ്ങളാണ് "General Comments' എന്നപേരിൽ അറിയപ്പെടുന്നത്. കമ്മിറ്റിയുടെ 15-ാം ജനറൽ കമന്റ് (General Comment No. 15) ജലത്തിനായുള്ള അവകാശം (Right to Water) എന്നതാണ്. വ്യക്തിപരവും ഗാർഹികവുമായ ഉപയോഗത്തിന് മതിയായ അളവിൽ ശുദ്ധമായ ജലം, ഭൗതികവും സാമ്പത്തികവുമായി പാപ്യമായ നിലയിൽ ലഭിക്കാനുള്ള മനുഷ്യാവകാശം എല്ലാവർക്കുമുണ്ടെന്ന് ഈ പ്രമേയം പ്രഖ്യാപിച്ചു. ജീവനും ആരോഗ്യത്തിനും അടിസ്ഥാനമായ ഒരു പൊതുവസ്ത (Public Good) ആയാണ് ഇത് ജലത്തെ നിർവ്വചിച്ചത്. മതിയായ അളവിൽ തുടർച്ച യായി ലഭിക്കാനുള്ള അവകാശം (Availability) മാലിന്യവിമുക്തവും ഗുണനിലവാരമുള്ളതുമായ ജലത്തിനുള്ള അവകാശം (Quality) ഭൗതികവും സാമ്പത്തികവും വിവേചനരഹിതവുമായ പ്രാപ്യത (Physical, Economic and Non-discriminatory Access) എന്നിവ ജലത്തി നുള്ള അവകാശത്തിന്റെ അനുപേക്ഷണീയ ഘടക ങ്ങളാണെന്നും പ്രഖ്യാപിക്കപ്പെട്ടു.

സ്ത്രീകൾക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഒഴിവാക്കുന്നതിനുള്ള അന്തർദേശീയ ധാരണയുടെ (Convention on Elimination of All Kinds of Discrimination Against Women -CEDAW) ആർട്ടിക്കിൾ 14(2), കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് കൺവൻഷൻ (Convention on Right of the Child) ആർട്ടിക്കിൾ 24(2) എന്നിവയും കുടിവെള്ളത്തിനുള്ള അവകാശത്തെ പ്രഖ്യാപിക്കുന്നുണ്ട്.

 ജലവ്യാപാരം 
 2000-ൽ 89 ബില്യൺ ലിറ്റർ വെള്ളമാണ് കുപ്പിയിലാക്കി വിപണനം നടത്തിയത്. 400 ബില്യൺ അമേരിക്കൻ ഡോളറിന്റെ ജലവ്യാപാരമാണ് പ്രതിവർഷം നടക്കുന്നത്. 10% നിരക്കിൽ വാർഷികവളർച്ചയാണ് (ജലവ്യാപാരത്തിന്) പ്രതീക്ഷിക്കുന്നത്. ജലവ്യാപാരം ആഗോള എണ്ണക്കച്ചവടത്തിന്റെ 40% വരും. ലോകഔഷധവ്യവസായത്തിന്റെ മൂന്നിലൊന്ന് ഭാഗം കൂടി വലിപ്പമുള്ളതാണ് ലോകജലവ്യാപാരം. "വിവേണ്ടി'യുടെ വാർഷികകച്ചവടം 44.9 ബില്യൺ ഡോളറിന്റേതാണ്, "സൂയസി'ന്റേത് 34.6 ബില്യൺ ഡോളറിന്റേതും.

ജലം മനുഷ്യാവശ്യമോ (Human need) അതോ മനുഷ്യാവകാശമോ (Human right) എന്ന കാര്യത്തിൽ ഐക്യരാഷ്ട്രസഭാ വേദികളിൽ തന്നെ ധാരാളം മലക്കംമറിച്ചിലുകൾ ഉണ്ടായതായി കാണാം. ഹേഗിൽ നടന്ന രണ്ടാം ലോക ജലസമ്മേളനത്തിന്റെ "ജലത്തിന് വിലയിടേണ്ടതിന്റെ യുക്തി'യാണ് ഇന്ന് ലോകത്തെ ഭരിക്കുന്നത്. 1972നും 2000നുമിടയിൽ ലോകരാഷ്ട്രീയത്തിലും വികസനദർശനങ്ങളിലുമെല്ലാം ഉണ്ടായ മാറ്റം ജലത്തെ സംബന്ധിച്ച നിലപാടിലും പ്രതിഫലിക്കുന്നതു കാണാം.

ജലനിയമങ്ങൾ, ദേശീയജലനയം

ഭരണഘടനയുടെ 7-ാം പട്ടികയിൽ ഒന്നാംലിസ്റ്റിലെ (യൂണിയൻ ലിസ്റ്റ്) 56-ാം ഇനമായി അന്തർസംസ്ഥാന നദീജല തർക്കങ്ങളും, അന്തർസംസ്ഥാന നദീതട വികസന, പരിപാലന പദ്ധതികളും പെടുത്തിയിരിക്കുന്നു. കേന്ദപാർലമെന്റിന് നിയമനിർമ്മാണം നടത്താവുന്ന മേഖലകളാണിവ. ഇതേ പട്ടികയുടെ രണ്ടാം ലിസ്റ്റിൽ (സ്റ്റേറ്റ് ലിസ്റ്റിൽ) 17-ാം ഇനമായി ജലവിതരണം, ജലനിർഗ്ഗമനം, ജലസേചനം, ജലവൈദ്യുതി, ജലസംഭരണം, നദീതീരങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നിയമസഭകൾക്ക് നിയമനിർമ്മാണം നടത്താവുന്ന വിഷയങ്ങളാണിവ. ഭൂഗർഭജലം സംബന്ധിച്ച് വ്യക്തമായ ഒരു നിർദ്ദേശവും ഇതിലില്ലതന്നെ. ദേശീയാടിസ്ഥാനത്തിൽത്തന്നെ ജലസേചനത്തിന് ഉപയോഗിക്കുന്ന ജലത്തിന്റെ 50 ശതമാനവും ഗ്രാമീണ കുടിവെള്ള ആവശ്യത്തിന്റെ 85 ശതമാനവും നിറവേറ്റുന്നത് ഭൂഗർ ജലശേഖര മാണ്. (National Commission for Integrated Water Resource Development, 1999). ഇത്തരത്തിൽ പ്രാധാന്യമേറിയ ഭൂഗർ ഭ ജലവിനിയോഗം സംബന്ധിച്ച വ്യക്തമായ വ്യവസ്ഥകളില്ലാത്തതാണ് 2005 ഏപ്രിൽ 7-ലെ കേരള ഹൈക്കോടതി വിധിയ്ക്ക് കാരണമായ തെന്നു കരുതണം.

- കേന്ദ്ര ഭൂഗർഭജലബോർഡ്, കേന്ദ്ര ഭൂഗർഭജല അതോറിറ്റി എന്നിവയാണ് ഈ രംഗത്ത് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ. ആദ്യത്തേത് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ (GST) ഭാഗമാണ്. രണ്ടാമത്തേതാകട്ടെ 1986-ലെ പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം, സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് രൂപീകരിക്കപ്പെട്ടതാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. കേരളത്തിൽ, Kerala Ground Water (Control and Regulation) Act 2002 എന്ന ഒരു നിയമം നിലവിലുണ്ട്. ഭൂഗർഭ ജലത്തിന്റെ അവകാശം, ഭൂ ഉടമയ്ക്ക് ക് ഭൂഗർഭജലത്തിലുള്ള അവകാശം തുടങ്ങിയ മൗലിക പ്രശ്നങ്ങളൊന്നും ഈ നിയമം ഫലപ്രദമായി കൈകാര്യം ചെയ്യുന്നില്ല.

ദേശീയ ജലനയം

. 1987-ലെ ജലനയത്തിൽ ഭേദഗതികൾ വരുത്തിയാണ് 2002-ലെ ദേശീയ ജലനയം രൂപപ്പെടുത്തിയിരിക്കുന്നത്. ഹേഗിൽ നടന്ന രണ്ടാംലോകജലസമ്മേളനത്തിന്റെ തീരുമാനങ്ങൾ 2002-ലെ ദേശീയ ജലനയരൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നു കാണാം. പൊതുവിൽ ദേശീയ ജലനയം ആഗോളവല്കരണ, നവലിബറൽ നയങ്ങളോടൊ ത്തുപോകുന്ന ഒരു രേഖയാണ്.

വെള്ളത്തെ പ്രധാന പ്രകൃതിവിഭവമായും (Prime Natural Resource) അടിസ്ഥാന മനുഷ്യാവശ്യമായും (Basic Human Need) ദേശീയസ്വത്തായിട്ടും (National Asset) ആണ് ദേശീയ ജലനയം നിർവ്വചിക്കുന്നത്. കുടിവെള്ളം മനുഷ്യാവകാശമായി (Human Right) ദേശീയ ജലനയം അംഗീകരിക്കുന്നില്ല. ഭൂഗർഭജലശേഖരം ശാസ്ത്രീയ പരിപാലനവും മാനേജ്മെന്റും ആവശ്യമുള്ള മേഖലയാണെന്ന് ജലനയത്തിന്റെ 1.6 പാരഗ്രാഫ് പറയുന്നുണ്ട്. ജലനയത്തിന്റെ 5-ാം ഖണ്ഡിക ജലവിനിയോഗത്തിന്റെ മുൻഗണനാക്രമം നിശ്ചയിച്ചിട്ടുള്ളത് ഇപ്രകാരമാണ്:

  1. കുടിവെള്ളം
  2. ജലസേചനം
  3. ജലവൈദ്യുതി
  4. പരിസ്ഥിതി
  5. കാർഷികാനുബന്ധവ്യവസായങ്ങൾ, ഇതര വ്യവസായങ്ങൾ
  6. ജലഗതാഗതം തുടങ്ങിയവ.

വിവിധോദ്ദേശപദ്ധതികൾ, മലയോരമേഖലയിലെ പദ്ധതികൾ എന്നിവ ആസൂത്രണം ചെയ്യുമ്പോൾ കുടിവെള്ളത്തിന് മുന്തിയ പരിഗണന നൽകണമെന്ന് നയത്തിന്റെ 6.3, 6.4, 8 പാരഗ്രാഫുകൾ നിഷ്കർഷിക്കുന്നു. ആദിവാസികൾ, പട്ടികജാതിക്കാർ, മറ്റ് ദുർബ്ബല വിഭാഗങ്ങൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകിവേണം ജലപദ്ധതികൾ രൂപപ്പെടുത്താൻ എന്ന് ഖണ്ഡിക 6.5 സൂചിപ്പിക്കുന്നുണ്ട്. ഭൂഗർഭ വിനിയോഗം പുതുക്കൽ ശേഷിയെ - (Recharge) അധികരിക്കരുതെന്നും, ഇത് സാമൂഹികനീതി ഉറപ്പാക്കി മാത്രമേ വിനിയോഗിക്കാവൂ എന്നും 7.1, 7.2 ഖണ്ഡികകൾ വ്യക്തമാക്കുന്നുണ്ട്.

ലഭ്യമായ ഏതു ജലസ്രോതസ്സിലുമുള്ള ഒന്നാം അവകാശം മനുഷ്യനും, ജന്തുക്കൾക്കുമുള്ള കുടിവെള്ള ആവശ്യത്തിനായിരിക്കുമെന്നാണ് ഖണ്ഡിക 8 (പ്രസ്താവിക്കുന്നത്. വരൾച്ചാമേഖലയിൽ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നവയാകണമെന്നും ദേശീയ ജലനയം വ്യവസ്ഥ ചെയ്യുന്നുണ്ട്.

തുടക്കത്തിൽ നടത്തിപ്പുചെലവുകൾ ലഭിക്കത്തക്കവിധം നിശ്ചയിക്കുന്ന "വില' ക്രമേണ മൂലധനച്ചെലവുകൾ കൂടി കണ്ടെത്തുന്ന തരത്തിൽ വർദ്ധിപ്പിക്കണമെന്നും, ദുർബ്ബല വിഭാഗങ്ങൾക്ക് നൽകുന്ന സബ്സിഡി targetted ആയിരിക്കണമെന്നും ജലനയത്തിന്റെ 11-ാം ഖണ്ഡിക സംശയാതീതമായി നിഷ്കർഷിച്ചിട്ടുണ്ട്. കുടിവെള്ളമടക്കം എല്ലാവിധ ജലവിനിയോഗത്തിനും ബാധകമാണിത്. 12-ാം ഖണ്ഡികയാകട്ടെ ആത്യന്തികമായി യൂസർ ഗ്രൂപ്പുകൾക്കും, തദ്ദേശ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്വം പൂർണ്ണമായും കൈമാറുന്നവിധമുള്ള പങ്കാളിത്തം (participation) ആണ് വിഭാവനം ചെയ്യുന്നത്. ഇവ 1987-ലെ ജലനയത്തിൽ നിന്നും നവലിബറൽ സമീപനങ്ങളിലേക്ക് മാറുന്നതരത്തിലുള്ള പ്രകടമായ വ്യതിയാനമാണ്. ഇതിന് ചേരുംവിധം സ്വകാര്യമേഖലയുടെ പങ്കിനെക്കുറിച്ചും ജലനയത്തിൽ വ്യവസ്ഥയുണ്ട് (ഖണ്ഡിക 13).

പൊതുവിൽ ജലകച്ചവടത്തിന് അടിത്തറയൊരുക്കുന്ന ജലനയത്തിലെ ജലവിനിയോഗത്തിലെ മുൻഗണന, ദുർബ്ബല ജനവിഭാഗങ്ങൾക്കുള്ള പരിഗണന തുടങ്ങിയ അനുകൂലഘടകങ്ങൾ തന്നെ ഏപ്രിൽ 7-ലെ ഹൈക്കോടതി വിധിയോടെ ഇല്ലാതായിരിക്കുകയാണ് എന്നുകാണാം.

1992-ൽ കേരള ഗവൺമെന്റ് ഒരു ജലനയം രൂപപ്പെടുത്തി. 2001-ാം ആണ്ടോടെ എല്ലാവർക്കും ഏതെങ്കിലും തരത്തിലുള്ള ജലവിതരണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഈ നയം മുന്നോട്ടുവച്ചത്.

കേരളത്തിന്റെ ജലലഭ്യത, ജലവിനിയോഗം

കേരളത്തിലെ ശുദ്ധജലലഭ്യത 77.35 ബില്യൻ ഘനമീറ്റർ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 40 ശതമാനത്തിലധികം ജലം കടലിലേക്ക് ഒഴുകിപ്പോകുന്നുണ്ട്. 42 ബില്യൺ ഘനമീറ്റർ ജലമാണ് ഉപയോഗത്തിനായി ലഭിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി വേണ്ട ജലം 49.70 ബില്യൺ ഘനമീറ്ററാണെന്നും കണക്കാക്കിയിരിക്കുന്നു (Economic Review 2004).

1999–008 CWRDM (Centre for Water Resource Development and Management) കേരളത്തിന്റെ ജലലഭ്യതയും, ആവശ്യകതയും സംബന്ധിച്ച് ജില്ലതിരിച്ചുള്ള കണക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. "Water Resources Information for All the Districts in Kerala' എന്ന പേരിൽ ഈ കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരാശരി മഴലഭ്യതയുടെയും, 1991 സെൻസസ് പ്രകാരമുള്ള ജനസംഖ്യയുടെയും അടിസ്ഥാനത്തിൽ 2000, 2025, 2050 എന്നീ വർഷങ്ങളിലെ ജലലഭ്യതയും വിവിധ ഉപയോ ഗങ്ങൾക്കുളള ജല ആവശ്യവും കണക്കാക്കുകയാണ് CWRDM ചെയ് തിട്ടുള്ളത്. അടുത്ത ഏതാനും വർഷങ്ങളിലായി മഴയിലുണ്ടായിട്ടുള്ള കുറവ് ഈ കണക്കുകളിൽ പ്രതിഫലിക്കില്ല.

പട്ടിക -1 ജില്ല തിരിച്ചുള്ള ശരാശരി മഴലഭ്യതയുടെ കണക്കാണ് കാണിക്കുന്നത്. ലഭിക്കുന്ന മഴയുടെ 60% ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്താണ് ലഭിക്കുന്നത്. 30% ഒക്ടോബർ-ജനുവരി കാലയളവിലും 10% ഫെബ്രുവരി മുതൽ മെയ് വരെയുള്ള സമയത്തുമാണ് ലഭിക്കുന്നത്. 3792 മില്ലിമീറ്റർ മഴ ലഭിക്കുന്ന കാസർഗോഡാണ് മഴ ലഭ്യതയുടെ കാര്യത്തിൽ മുന്നിൽ. 2350 മി.മീറ്റർ മഴ ലഭിക്കുന്ന പാലക്കാടാണ് പിന്നിൽ. തെക്കൻ കേരളത്തിൽ പൊതുവേ മഴ കുറവാണെന്നു കാണാം.

ഓരോ സീസണിലും പരമാവധി ഉപയോഗിക്കാവുന്ന ജലത്തിന്റെ ജില്ലതിരിച്ചുള്ള കണക്കാണ് പട്ടിക 2-ൽ നൽകിയിട്ടുള്ളത്. ഉപയോഗിക്കാവുന്ന വാർഷിക ജലലഭ്യതയുടെ അറുപതു ശതമാനവും ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്താണ് ലഭിക്കുന്നത്. 31% ഒക്ടോബർ-ജനുവരി കാലയളവിലാണ് ലഭിക്കുന്നതെന്നു കാണാം. 9% മാത്രമാണ് വേനൽക്കാലത്തെ ലഭ്യത.

2000, 2025, 2050 എന്നീ വർഷങ്ങളിലെ വിവിധ ഉപയോഗങ്ങൾക്കാവശ്യമായിട്ടുള്ള ജലത്തിന്റെ സീസൺ തിരിച്ചുള്ള കണക്കാണ് പട്ടിക 3-ൽ നൽകിയിരിക്കുന്നത് . - വാർഷിക ജലആവശ്യത്തിന്റെ എത്ര ശതമാനം എന്നതാണ് ബാക്കറ്റിൽ നൽകിയിരിക്കുന്നത്. 2000-ത്തിലെ കണക്കുകൾ പരിശോധിക്കാം. വാർഷിക ജലആവശ്യത്തിന്റെ 14.5% മാണ് ജൂൺ-സെപ്തംബർ

പട്ടിക 1

കേരളത്തിലെ മഴലഭ്യത - ജില്ല തിരിച്ച് (മില്ലിമീറ്ററിൽ)

ജില്ല ജൂൺ - സെപ്തം % ഒക്ടോ-ജനു % ഫെബ്രു-മെയ് % വാർഷിക ലഭ്യത
കാസർഗോഡ് 2273 60 1138 30 381 10 3792
കണ്ണൂർ 2180 60 1091 30 362 10 3633
കോഴിക്കോട് 2327 60 1162 30 388 3877
വയനാട് 2166 60 1083 30 361 10 3610
മലപ്പുറം 2044 60 1022 30 340 10 3406
പാലക്കാട് 1412 60 74 30 234 10 2350
തൃശ്ശൂർ 1989 60 996 30 332 10 3317
എറണാകുളം 1928 60 965 30 322 10 3215
ഇടുക്കി 1867 60 934 30 311 10 3112
കോട്ടയം 1884 60 941 30 314 10 3139
ആലപ്പുഴ 1804 60 902 30 300 10 3006
പത്തനംതിട്ട 1986 60 994 30 332 10 3312
കൊല്ലം 1623 60 811 30 271 10 2705
തിരുവനന്തപുരം 1466 60 724 30 242 10 2412

Source: CWRDM, 1999.

കാലത്ത് ആവശ്യമായിട്ടുള്ളത്. ഈ കാലയളവിലെ ജലലഭ്യതയാകട്ടെ വാർഷികലഭ്യതയുടെ 60% ആണ്. ഒക്ടോബർ-ജനുവരി കാലത്ത് ആവശ്യകത 39.4% വും ഈ സമയത്തെ ജലലഭ്യത വാർഷിക ജലല ഭ്യതയുടെ 31% വുമാണ്. ഫെബ്രുവരി-മെയ് കാലയളവിലെ ആവശ്യം ആകെ ആവശ്യത്തിന്റെ 46% ആയിരിക്കുമ്പോൾ ഈ സമയത്ത ജലലഭ്യത വാർഷികലഭ്യതയുടെ 9% മാത്രമാണെന്നും കാണാം. 2025ലേക്കും, 2050ലേക്കും പ്രൊജക്ട് ചെയ്തിരിക്കുന്ന കണക്കുകൾ ഇതേ ചിത്രം തന്നെയാണ് നൽകുന്നത്. കേരളത്തിൽ സീസൺ അടിസ്ഥാനത്തിൽ ജലലഭ്യതയും, ആവശ്യകതയും തമ്മിൽ വിപരീത അനുപാതമാണുള്ളത് എന്നർത്ഥം. വർഷത്തിൽ മുഴുവൻ മുട്ടില്ലാതെ വെള്ളം കിട്ടണമെങ്കിൽ വർഷകാലത്ത് ലഭ്യമായ വെള്ളം കാര്യക്ഷമതയോടെ സംരക്ഷിക്കപ്പെടണം. ഇത്തരത്തിൽ പരമ്പരാഗതമായി നിലനിന്നിരുന്ന ജലസംരക്ഷണ മാർഗ്ഗങ്ങളെല്ലാം ദീർഘവീക്ഷണരാഹിത്യംകൊണ്ട് നാശമായിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ 60 - 70വർഷത്തിനുളളിൽ ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചു. അതിനനുസരിച്ച് വെള്ളത്തിന്റെ സാതസ്സ് വർദ്ധിച്ചിട്ടില്ല.

ലാറ്ററൈറ്റ് (വെട്ടുകല്ല്)
ഭൂവൽക്കപദാർത്ഥങ്ങളിൽ കാറ്റും മഴയും വെയിലും ഭൂചലനങ്ങളും നിരന്തരം പ്രവർ ത്തിച്ചതിന്റെ ഫലമായാണ് ഉപരി തലത്തിൽ നാം ഇന്ന് കാണുന്ന ദൃശ്യഭംഗി ഉണ്ടായിട്ടുള്ളത്. ആഗ്നേയശിലകളും (igneous rock) കായാന്തരശിലകളും (metamorphic rock) അവസാദശിലകളും (sedimentary rock) യാന്ത്രികമായും രാസപ്രവർത്തനങ്ങൾ വഴിയും വിഘടിച്ചതിന്റെ ഫലമായാണ് ജീവന്റെ നിലനിൽപ്പിനത്യാവശ്യമായ മണ്ണ് ഉണ്ടായത്. ശിലകളുടെ സ്വഭാവമനുസരിച്ച്, പ്രകൃതി ശക്തികൾ പ്രവർത്തിക്കുന്നതിനനുസരിച്ച് അപക്ഷയം സംഭവിക്കുന്ന ശിലകൾ ജൈവ വൈവിധ്യത്തിനത്യന്താപേക്ഷിതമാണ്. ഇന്നത്തെ ഇടനാടൻ ചെങ്കൽകുന്നുകളും മണ്ണും മികച്ച ജലസംഭരണികളായി മാറിയത് അവയിലുണ്ടായിട്ടുള്ള കോടിക്കണക്കിന് സുഷിരങ്ങളുടെ ആവിർഭാവത്തോടുകൂടിയാണ്. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ സുഷിരങ്ങൾ വഴിയാണ് ഭൂഗർഭജലസഞ്ചാരം. മഴപെയ്യുന്ന അവസരത്തിൽ ജലകണികകൾ സസ്യാവരണത്തിന്റെ വേരുകളിലൂടെ മണ്ണിലെ സുഷിരങ്ങളിലൂടെ വെട്ടുകല്ലിൽ പടർന്നു കിടക്കുന്ന സുഷിരങ്ങളിലുടെ ജലമേശയിലെത്തി ജലവിതാനം ഉയർത്താൻ സഹായകമാകുന്നു. ഉത്തരകേരളത്തിൽ മലപ്പുറം, കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഇടനാടൻ പീഠഭൂമികളും, കുന്നുകളും വെട്ടുകല്ലുകളാൽ നിബിഡമാണ്. തീരദേശ ആവാസവ്യവസ്ഥയിലെ തണ്ണീർ തടങ്ങൾ നികത്താൻ ഇടനാടൻ ചെങ്കൽ കുന്നുകളും മണ്ണും വൻതോതിൽ ഉപയോഗിച്ചുവരുന്നത് ഒരുപാട് പാരിസ്ഥിതികപ്രശ്നങ്ങൾ ഉയർത്തിയിരിക്കുകയാണ്.

അന്തരീക്ഷത്തിലെ വെള്ളം, ഓക്സിജൻ, കാർബൺഡൈഓക്സൈഡ് എന്നിവയുടെ പ്രവർത്തനഫലമായി ശിലകളിലെ ഖനിജങ്ങൾ വിഘടിക്കുന്നു. ഖനിജങ്ങൾ വിഘടിച്ച് കളിമണ്ണ്, മണൽ, ഇരുമ്പിന്റെ ഓക്സൈഡും മറ്റ് ലയിക്കുന്ന (ഉദാ: പൊട്ടാസ്യം കാർബണേറ്റ് പദാർത്ഥങ്ങളും ഉണ്ടാകുന്നു. ഇവ വെയിലും മഴയും മാറിമാറി വരുന്ന കേരളത്തിന്റെ കാലാവസ്ഥയിൽ (സസ്യാവരണത്തിന്റെ അഭാവത്തിൽ) ചെറിയ തരികളായ കളിമണ്ണ് അടിയിലേക്ക് ഊർന്നുപോവുകയും ഇരുമ്പിന്റെ ഓക്സൈഡ് കൂടുതലുള്ള മേൽഭാഗം ഉറച്ച് പാറയാകുകയും ചെയ്യുന്നു. ഇതാണ് ലാറ്ററൈറ്റ്. കളിമണ്ണ് വെള്ളത്തോടൊപ്പം ഊർന്നുപോവുമ്പോൾ ധാരാളം സുഷിരങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഓക്സീകരണം, വിലയനം എന്നിവവഴി ചില ഖനിജങ്ങൾ നിശ്ശേഷം നീക്കപ്പെടുന്നു. മറ്റുചിലവ കളിമണ്ണുപോലെ അവശിഷ്ടങ്ങളായി രൂപപ്പെടുന്നു. കരിങ്കല്ലുകൾ മൃദുലമായ ലാറ്ററൈറ്റായി പരിണാമപ്പെടുന്നു. ആയിരക്കണക്കിന് വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയവഴി ആർദ്രമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ മഴവെള്ളം ശിലകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

വനംകയ്യേറ്റം, പാടം നികത്തൽ, കുന്നിടിക്കൽ, കുളം നികത്തൽ തുടങ്ങിയവക്കെതിരെ. സർക്കാരുകൾ ഒന്നു ചെയ്യുന്നില്ല. 3000 മില്ലിമീറ്റർ വാർഷികവർഷപാതമുള്ള കേരളത്തിൽ രൂക്ഷമായ ജലക്ഷാമം അനുഭവിക്കേണ്ടിവരുന്നതിന്റെ കാരണം ഇവിടെയാണ് നാം അന്വേഷിക്കേണ്ടത്. പ്രകൃതിദത്ത ജലസംരക്ഷണമാർഗ്ഗങ്ങൾ, ആസൂത്രി തമായ വിഭവവിനിയോഗ മാതൃകകളിലൂടെ പുനസ്ഥാപി ക്കുകയാണ് വേണ്ടത്. പ്രകൃതിവിഭവങ്ങളുടെ ലാഭാധിഷ്ഠിതമായ വിനിയോഗരൂപങ്ങൾക്ക് ഈ ലക്ഷ്യം നേടാനാവില്ല. വനവും നദികളും പാടവും ചെങ്കൽ കുന്നുകളുമെല്ലാം വർഷകാലത്തെ സമൃദ്ധമായ മഴയെ പരമാവധി സംരക്ഷിച്ച് വറുതിസമയത്ത് ജലം നൽകുന്ന , പ്രകൃതിദത്ത സംഭരണമാർഗ്ഗങ്ങളാണ്. കൂടാതെ മഴവെള്ള സംഭരണികൾ, കൃത്രിമ ജലാശയങ്ങൾ മുതലായവ പോലെയുള്ള ജലസംഭരണമാർഗ്ഗങ്ങൾ ആവശ്യമായിവരാം. ഇവയെല്ലാം സംരക്ഷിക്കപ്പെട്ടാലേ കേരളം നേരിടുന്ന ജലക്ഷാമത്തിന് അറുതിയാകൂ. പട്ടിക 4 സീസൺ അടിസ്ഥാനത്തിൽ ജില്ല തിരിച്ചുള്ള ജലക്കമ്മി മിച്ച വിവരമാണ് കാണിക്കുന്നത്. 2000-ത്തിൽ വാർഷിക അടിസ്ഥാനത്തിൽത്തന്നെ (മൂന്നു സീസണിലുംകൂടി ലഭ്യമായ വെള്ളത്തേക്കാൾ അധികം മൂന്നു സീസണിലേക്കും കൂടിയുളള ജല ആവശ്യകത വരുന്നവ) പാലക്കാട്, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകൾ ജലക്ഷാമം നേരിട്ടു. 2025 ആകുമ്പോ ഴേക്കും മലപ്പുറം, കോട്ടയം, കൊല്ലം എന്നീ ജില്ലകൾകൂടി ഇന്നത്തെ നിലയിൽ ഈ പട്ടികയിലേക്ക് വരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും കാസർഗോഡും ഇടുക്കിയും ഒഴിച്ച് മറ്റെല്ലാ ജില്ലകളും രൂക്ഷമായ ജലക്ഷാമം നേരിടുന്നവയാകും. വർഷകാലത്ത് പെയ്യുന്ന മഴ സമർത്ഥമായി സംരക്ഷിച്ചാലത്തെ ചിത്രമാണിത്. ഇന്നു കേരളം പിന്തുടരുന്ന വിഭവവിനിയോഗമാതൃകകൾ തുടർന്നാൽ (നിലംനികത്തലും, മണലൂറ്റലും, വനനശീകരണവുമെല്ലാം) ചിത്രം ഇതിനേക്കാൾ എത്രയോ ഭയാനകമായിരിക്കും.

പട്ടിക 5 കേരളത്തിലെ കുടിവെള്ള സ്രോതസ്സിന്റെ കണക്കാണ്. ഗ്രാമീണ കുടുംബങ്ങളിൽ 14% മാത്രമാണ് ടാപ്പ് ജലം ഉപയോഗിക്കുന്നത്. 83% വീടുകളിലും കിണറോ കുളങ്ങളോ ആണ് കുടിവെള്ള സ്രോതസ്സ്. നഗരപ്രദേശത്തെ വീടുകളിൽത്തന്നെ 40% വീടുകൾ മാത്രമാണ് ടാപ്പ് ജലത്തെ ആശ്രയിക്കുന്നത്. 57% വീടുകളും കിണർ മുതലായവയിൽ നിന്നാണ് കുടിവെള്ളം ശേഖരിക്കുന്നത്. പരമ്പരാഗത ജലസ്രോതസ്സുകളായ കിണറുകളും കുളങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇതിൽനിന്നും വ്യക്തമാണ്. ഇവയിൽ വർഷത്തിലുടനീളം ജലം ലഭിക്കണമെങ്കിൽ പാടവും കുന്നുകളും എല്ലാം സംരക്ഷിക്കപ്പെടുകയും വേണം. ഇന്ന് കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന ഭൂവിനിയോഗ മാതൃകകളിലെ മാറ്റങ്ങൾ ജലക്കച്ചവടത്തിന് വഴിയൊരുക്കുന്നവയാണ്. പാടങ്ങൾ സ്വാഭാവികമായ ജലസംഭരണികളാണ്. അവ നികത്തിയാലും, നാണ്യവിളകൾ വളർത്തിയാലും, വെള്ളക്കെട്ടും അതിനോടൊപ്പം ഓവർഫ്ളോയും വർദ്ധിക്കും. ഇത്തരത്തിലുള്ള ജലസംഭരണമാർഗങ്ങൾ അവലംബിക്കേണ്ട തിനു പകരം എല്ലാ ഉത്തരവാദിത്വങ്ങളും User Groupകൾക്ക് കൈമാറുന്ന തരത്തിലുള്ള ജലനിധി/ജലധാര കുടിവെള്ള പദ്ധതികൾ ദേശീയ ജലനയത്തിന്റെ കച്ചവടനയം പിന്തുടർന്നു കൊണ്ടുള്ളവയാണെന്നും തിരിച്ചറിയണം.

കേരളത്തിന്റെ സാഹചര്യത്തിൽ മറ്റു ചില ഘടകങ്ങളും പരിശോധി ക്കേണ്ടതുണ്ട്. കേരളത്തിലെ 44 പുഴകൾ സമൃദ്ധമായ മൺസൂണിനെ ആശ്ര യിച്ചാണ് നിലനിൽക്കുന്നത്. ഇവിടെ ഭൂഗർഭജലവും മഴവെള്ളത്തെ ആശ യിക്കുന്നു. എന്നാൽ വമ്പിച്ച വനനശീകരണം മൂലം മഴവെള്ളം മേൽമണ്ണിനു താഴോട്ട് കിനിഞ്ഞിറങ്ങാതിരിക്കുകയും കുത്തിയൊലിച്ച് സമുദ്രത്തിൽ പതി ക്കുകയും ചെയ്യുന്ന സ്ഥിതി ഇന്നുണ്ട്. ജനപ്പെരുപ്പവും മാലിന്യസംസ്കര ണത്തിനുള്ള അശാസ്ത്രീയമായ രീതികളും മൂലം നദികളിലെ വെളളം മലിനജലമായി മാറിയിരിക്കുന്നു. ചാലക്കുടി, പെരിയാർ, പമ്പ, ചാലിയാർ, കല്ലായിപ്പുഴ തുടങ്ങിയവയുടെ മലിനീകരണം ഇതിനകം പഠനങ്ങൾക്കു വിധേ യമായിട്ടുണ്ട്. നദീ ബന്ധനം പോലുള്ള പ്രശ്നങ്ങളും പുഴകളുടെ നിലനിൽപ് അപകടത്തിലാക്കുന്നുണ്ട്. ഇവയെക്കുറിച്ചുള്ള സമഗ്രപഠനങ്ങൾ ഇനിയും നടത്തേണ്ടതായിട്ടുണ്ട്. എങ്കിലും നദികളുടെ മലിനീകരണത്തിനെതിരായി സത്വരമായ നടപടികൾ ആവശ്യമാണ്.

ജനപക്ഷജലനയത്തിലേക്ക്

മേൽ സൂചിപ്പിച്ച വസ്തുതകളും കണക്കുകളും എല്ലാം സൂചിപ്പിക്കുന്നതെന്താണ് ? . വിഭവങ്ങളുടെ ജനാനുകൂല വിനിയോഗരീതികളിലധിഷ്ഠിതമായ ഒരു ജനപക്ഷ ജലനയം കേരളത്തിന് അനിവാര്യമായിരിക്കുന്നു എന്നതാണ് അത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾ ഈ ദിശയിലുള്ള സുപ്രധാന സമരങ്ങളാണ്. കേരളത്തിനാകെ ബാധകമാകുന്ന ഒരു ജനപക്ഷ ജലനയത്തിനുവേണ്ടി ഇനിയും വിപുലമായ സംവാദങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ഇങ്ങനെ ചർച്ചചെയ്യപ്പെടേണ്ട ചില ആശയങ്ങൾ ചുവടെ നൽകിയിരിക്കുന്നു:

  • കേരളത്തിലെ ജലക്ഷാമം മനുഷ്യനിർമ്മിതമാണ്. അതിവൃഷ്ടിപ്രദേശമായ കേരളത്തിൽ ജലസംരക്ഷണത്തിനു ണ്ടായിരുന്ന (പ്രകൃതിദത്ത മാർഗ്ഗങ്ങളെല്ലാം ദീർഘവീക്ഷണ മില്ലായ്മയും ലാഭത്വരയും മൂലം നശിപ്പിക്കപ്പെട്ടതിനാലാണ് ജലക്ഷാമം നേരിടുന്നത്.

പട്ടിക 5.

കേരളത്തിലെ കുടിവെള്ള സ്രോതസ്സുകൾ, വീടുകളുടെ ശതമാനം

Sl.No. Source Rural % Urban % Total %
1 ടാപ്പ് 13.9 39.9 20.4
2 ഹേന്റ് പമ്പ് 1.1 1.0 1.1
3 കുഴൽകിണർ 1.8 2.0 1.9
4 കിണർ 77.2 56.0 71.9
5 മറ്റുള്ളവ 6.00 1.1 4.7
Total 100 100 100
  • ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം.
  • കുടിവെള്ളത്തിന് മുൻഗണന നൽകണം
  • കുടിവെള്ളം മനുഷ്യാവകാശമായി (Human Right) അംഗീകരിക്കണം. ഈ മനുഷ്യാവകാശം ലംഘിച്ചുകൊണ്ട് ജലചൂഷണം നടത്താൻ ഒരു ശക്തിയേയും അനുവദിക്കരുത്.
  • കുടിവെള്ളവിതരണം സ്റ്റേറ്റിന്റെ/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. എൻ. ജി.ഒ.കൾ / വക സി.ബി.ഒ.കൾ എന്നിവയ്ക്കൊന്നും ഇക്കാര്യത്തിൽ റോൾ നൽകാൻ പാടില്ല.
  • കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. ഇതിനുതകും വിധം നിയമവ്യവസ്ഥകൾ തെളിവുളളതാകണം.
  • വിൽപ്പനയ്ക്കായി ജലത്തെ ഉപയോഗിക്കുന്ന വ്യവസായങ്ങളെ കർശന മായി നിയന്ത്രിക്കണം. Soft drink വ്യവസായം ജലത്തെ recycle ചെയ്യാനാവാതെ പാഴാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കണം. കാർഷികാനുബന്ധ വ്യവസായങ്ങളും മറ്റു വ്യവസായങ്ങളും തമ്മിൽ വേർതിരിവുണ്ടാകണം. കാർഷികാനുബന്ധ വ്യവസായങ്ങൾക്ക് മുൻഗണന നൽകണം.
  • രണ്ടാം പരിഗണന ജലസേചനത്തിനായിരിക്കണം. മൂന്നാമതായി ഭക്ഷ്യാൽപാദനത്തിനും, ചെറുകിട നാമമാത കർഷകർക്കും മുൻഗണന നൽകണം. വൻകിട അഗ്രിബിസിനസ്സ് കോർപ്പറേഷനുകളെ വ്യവസായങ്ങളായി പരിഗണിച്ച് അന്തിമ മുൻഗ ണനയേ നൽകാനാവൂ. ജലം നൽകേണ്ടതില്ല.
  • ജലം അടിസ്ഥാനപ്പെടുത്തിയുള്ള വിനോദ വ്യവസായകേന്ദ്രങ്ങൾ നിയന്ത്രിക്കണം കിണർ, കുളം, അരുവികൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
  • നദീസംരക്ഷണം സുപ്രധാന പരിഗണനാമേഖലയാകണം.
  • നദികളുടെ മലിനീകരണം തടയണം.
  • ഭൂഗർഭജലമടക്കമുളള ജലസ്രോതസ്സുകൾ പൊതുസ്വത്തായി (Common Pool Resource) അംഗീകരിച്ച് നിയമനിർമ്മാണം നടത്തണം.
  • ഭൂമിയുടെ ഉടമസ്ഥന് ഭൂഗർഭജലത്തിന്മേൽ സ്വത്തവകാശം ഉണ്ടായിരിക്കരുത്. ഇത് വ്യക്തമാക്കുന്ന വ്യവസ്ഥകൾ ഭൂഗർഭജലനിയമത്തിൽ ഉണ്ടാകണം.
  • ഇപ്പോൾത്തന്നെ ഉപ്പുവെള്ളം കയറ്റമുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് പമ്പ് ഉപയോഗിച്ചുള്ള ഭൂഗർഭജലം ഊറ്റൽ തടയണം.
  • നദികളുടെ മലിനീകരണത്തിനെതിരായി സത്വരനടപടികൾ കൈക്കൊളളണം. നദികളുടെ പ്രഭവസ്ഥാനങ്ങളിൽ വനവൽക്കരണം നടത്തി അവയെ സംരക്ഷിക്കണം.
  • ജലസ്രോതസ്സുകളുടെ പരിപാലനവും ജനങ്ങളുടെ ന്യായമായ ശുദ്ധ ജല സംരക്ഷണവും ത്രിതലപഞ്ചായത്തുകളുടെ ബാധ്യതയും ചുമത ലയുമാണ്. അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ തുടങ്ങിയവക്ക് ജലസ്രോത സ്സുകളുടെ സംരക്ഷണത്തിനുള്ള അധികാരം നൽകണം
നെൽപാടങ്ങൾ
*1970 കളുടെ മധ്യംവരെ കേരളത്തിലെ നെൽകൃഷി വിസ്തീർണം തുടർച്ച യായി വർദ്ധിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ 3 ദശകങ്ങളായി നെൽകൃഷി വിസ്തീർണം ഗണ്യമായി കുറഞ്ഞുകൊണ്ടേയിരിക്കുന്നു.
*നെൽപാടങ്ങൾ നികത്തി വാണിജ്യകൃഷികൾക്കും ഇതരവാണിജ്യ ആവ ശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത് നെൽകൃഷി വിസ്തൃതി കുറയുന്നതിന്റെ മുഖ്യകാരണമാണ്. 
*ഭൂമി കച്ചവടം, കെട്ടിടനിർമ്മാണം തുടങ്ങിയ കാർഷികേതര ആവശ്യങ്ങൾക്കാണ്  വയൽ നികത്തൽ പ്രധാനമായും നടക്കുന്നത്. 1997-ൽ മൊത്തം നെൽവയൽ വിസ്തൃതിയുടെ 8.7 % ഇത്തരം ആവശ്യങ്ങൾക്കായി നികത്തപ്പെട്ടു. 
*8- ാം പഞ്ചവത്സര പദ്ധതി കാലത്ത് ശരാശരി 22,000 ഹെക്ടർ നെൽപാടമാണ് ഓരോവർഷവും നികത്തപ്പെട്ടത്. 
*9-ാം പദ്ധതികാലത്താകട്ടെ ഇത് 13000 ഹെക്ടറായി കുറഞ്ഞു. 
*2003 - 04 വർഷത്തിൽ 23,181 ഹെക്ടർ നെൽപാടം നികത്തപ്പെട്ടതായാണ് കണക്ക്. 
*1969-70 കാലത്ത് 8.74ലക്ഷം ഹെക്ടറായിരുന്ന നെൽപാടങ്ങളുടെ ആകെ വിസ്തൃതി 99 -2000 ആയപ്പോഴേയ്ക്കും 3.5 ലക്ഷം ഹെക്ടറായി ചുരുങ്ങി. 
2000 - 2001 3.47 ലക്ഷം ഹെക്ടർ 
2001 - 2002 3.22 ലക്ഷം ഹെക്ടർ 
2002 - 2003 3.11 ലക്ഷം ഹെക്ടർ 
2003 - 2004 2.8 ലക്ഷം ഹെക്ടർ 
എന്നിങ്ങനെ നെൽപാടങ്ങളുടെ വിസ്തൃതി തുടർച്ചയായി കുറഞ്ഞു വരുന്നു. 
*പാടങ്ങൾ ഭക്ഷ്യാൽപാദന കേന്ദ്രങ്ങൾ എന്നതുപോലെ തന്നെ പ്രധാനപ്പെട്ട പങ്കാണ് ജലചംക്രമണത്തിലും വഹിക്കുന്നത്. ചെങ്കുത്തായ ഭൂസ്ഥിതിയും അതിവൃഷ്ടിയുമുള്ള കേരളത്തിൽ സ്വാഭാവിക ജലസംഭരണ മാർഗങ്ങളായ പാടങ്ങളുടെ പാരിസ്ഥിതിക പ്രധാന്യം വളരെ വലുതാണ്.
*ഒരു ഹെക്ടർ നെൽപാടം ഏകദേശം 7500 ഘനമീറ്റർ ജലത്തെയാണ് സംരക്ഷിക്കുന്നത്. 
*2003 - 2004 ൽ മാത്രം 23000 ഹെക്ടർ നെൽപാടമാണ് നികത്തപ്പെട്ടത്. അതായത് 2003 - 2004ൽ 17.25 കോടി ഘനമീറ്റർ സ്വാഭാവിക ജലസംഭരണശേഷി നാം നഷ്ടപ്പെടുത്തിയെന്നർത്ഥം.

പട്ടിക 2 പരമാവധി ഉപയോഗിക്കാവുന്ന ജലം (Utilizable Water) (ദശലക്ഷം ഘനമീറ്ററിൽ)

ജില്ല ജൂൺ-സെപ്റ്റം % ഒക്ടോ-ജനു % ഫെബ്-മെയ് % വാർഷിക ലഭ്യത AD 200 AD 2025 AD 2050
കാസർഗോഡ് 663.5 59.5 349.8 102.7 9.2 1116 2250 1870 1370
കണ്ണൂർ 948 58.6 522.8 147.2 9.1 1618 1760 1290 946
കോഴിക്കോട് 845.2 62 390.3 128.5 9.4 1364 1275 935 685
വയനാട് 676.2 58.5 373.9 104.9 9.1 1155 4214 3087 2282
മലപ്പുറം 1150.4 63.5 488.2 173.4 9.6 1815 1434 1051 771
പാലക്കാട് 916.8 58.1 519.4 142.8 9.0 1579 1824 1190 873
തൃശ്ശൂർ 923.9 61.3 444.2 140.9 9.3 1509 1351 990 728
എറണാകുളം 678.7 58.4 376.9 105.4 9.1 1161 1010 740 543
ഇടുക്കി 1375 58.1 774.1 213.9 9.1 2363 5368 3938 2868
കോട്ടയം 604.1 58.2 340.1 93.8 9 1038 1391 1020 748
ആലപ്പുഴ 389.4 59.0 210.3 60.3 9.1 660 808 592 434
പത്തനംതിട്ട 684 59.6 358.6 105.4 9.2 1148 2367 1736 1272
കൊല്ലം 718.9 64.3 290.1 108.0 9.7 1117 1136 833 611
തിരുവനന്തപുരം 492.9 62.2 225.3 74.8 9.4 793 659 483 354

IPOD ജില്ല | ജൂൺ

Source: CWRDM, 1999

കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനപക്ഷ ജല നയത്തിനുവേണ്ടി എന്ന ലഘുലേഖയിലെ പട്ടിക 4
ജനപക്ഷജലനയം ലഘുലേഖയിലെ പട്ടിക

KSSP 1209 1E May 2005 D1/8 10 K 500 LL 04/05

അച്ചടി: പ്രിന്റ് ഹൗസ്. വില: 5 രൂപ

പ്രസാധനം വിതരണം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃശൂർ-4,

"https://wiki.kssp.in/index.php?title=ജനപക്ഷ_ജലനയത്തിനുവേണ്ടി&oldid=8755" എന്ന താളിൽനിന്ന് ശേഖരിച്ചത്