നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്



നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം
പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം
കർത്താവ് ആർ രാധാകൃഷ്ണൻ
ഭാഷ മലയാളം
പരമ്പര ജനോത്സവം
വിഷയം ജനോത്സവം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഡിസംബർ, 2018
ഏടുകൾ 32

മുഖവുര

ഇന്ത്യ വിദേശഭരണത്തിൽനിന്നും സ്വതന്ത്രയായിട്ട് എഴുപത്തൊന്നുവർഷം കഴിഞ്ഞിരിക്കുന്നു. എല്ലാ സ്വാതന്ത്ര്യദിനവും ഭാരതീയജനതയെ സംബന്ധിച്ച് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും മുഹൂർത്തമാണ്. 1949 നവംബർ 26-ന് ഇന്ത്യയിലെ ജനങ്ങൾ രൂപംകൊടുത്തംഗീകരിച്ച നമ്മുടെ ഭരണഘടന 1950 ജനുവരി 26-ന് പ്രാബല്യത്തിൽവന്നതോടെയാണ് ഇന്ത്യൻ റിപ്പബ്ലിക് ജന്മംകൊണ്ടത്. അന്നുമുതൽ ഇന്നുവരെ ഭരണഘടനയിൽ നാം വിഭാവനചെയ്ത ജനാധിപത്യഭരണക്രമത്തിൽനിന്നും അല്പംപോലും വ്യതിചലിക്കാതെ അതേ ഭരണരൂപം നിലനിൽക്കുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ അയൽരാജ്യങ്ങളിലും അതാതിടങ്ങളിലെ ജനങ്ങളുടെ ഇച്ഛയ്ക്കു വിപരീതമായി സൈനികഭരണകൂടങ്ങൾ മാറിമാറി അധികാരത്തിൽ വന്നു കടന്നുപോകുന്നത് നാം കാണുന്നുണ്ടല്ലൊ. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ അയൽരാജ്യങ്ങളിൽ വർധിച്ചതോതിൽ രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുകയും അത് പലപ്പോഴും സൈനിക അട്ടിമറിക്കും മറ്റും ഇടവരുത്തുകയും ചെയ്യുന്നു. 1975 ജൂൺ 26 മുതൽ 1977 മാർച്ച് 21 വരെയുള്ള കാലത്ത് അടിയന്തിരാവസ്ഥ നിലനിന്നിരുന്ന സന്ദർഭത്തിൽ മാത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിന് അല്പമെങ്കിലും ഭീഷണി നേരിടേണ്ടിവന്നത്. എന്നാൽ അക്കാലത്തും നമ്മുടെ രാജ്യത്തിന്റെ മൗലികനിയമസംഹിതയായ ഇന്ത്യൻ ഭരണഘടനയെ റദ്ദാക്കുവാനോ അതിന്റെ മറവിൽ അധികാരം പിടിച്ചെടുക്കുവാനോ ഉള്ള ഒരു ശ്രമവും നമ്മുടെ സൈനികമേധാവികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഭരണഘടനയിൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുപയോഗിച്ചുകൊണ്ട് ഭരണഘടനയെത്തന്നെ വളരെ വ്യാപകമായ രീതിയിൽ ഭേദഗതി ചെയ്യുവാൻ അക്കാലത്തെ ഭരണാധികാരികൾ ശ്രമിച്ചിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ അത്തരം സ്വേച്ഛാധിപത്യപ്രവണതയെ തടയിടുവാൻ ഇന്ത്യൻ ജനതയ്ക്കു സഹായകമായത് നമ്മുടെ ഭരണഘടന തന്നെയാണ്. ഇതെല്ലാം കാണിക്കു ന്നത് ഇന്ത്യൻ ജനത രൂപപ്പെടുത്തിയംഗീകരിച്ച ഇന്ത്യൻ ഭരണഘടനയുടെ ഉൾക്കരുത്തും സ്വാശ്രയശക്തിയും, ഏതു സന്ദിഗ്ധഘട്ടത്തെയും നേരിടാനുള്ള അതിന്റെ കഴിവുമാണ്. സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ ആത്മാഹൂതി ചെയ്യുകയും വിവരണാതീതമായ രീതിയിൽ കഷ്ടനഷ്ടങ്ങൾ അനുഭവിക്കുകയും ചെയ്ത സ്വാതന്ത്ര്യദാഹികളും ദേശസ്‌നേഹികളുമായ ആയിരക്കണക്കിന് സമരയോദ്ധാക്കളുടെ സ്വപ്നസാക്ഷാത്കാരമാണ് നമ്മുടെ ഭരണഘടന. അത് രൂപപ്പെട്ടതിനെക്കുറിച്ചും അതിന്റെ സവിശേഷതകളെക്കുറിച്ചും നന്നായി മനസ്സിലാക്കേണ്ടത് ഓരോ ഭാരതീയപൗരന്റെയും സുപ്രധാന കടമയാണ്. അത്തരത്തിലുള്ള ഒരവബോധം ഓരോരുത്തരിലും ഉള്ള ദേശസ്‌നേഹവും പൗരബോധവും സാമൂഹികപ്രതിബദ്ധതയും കൂടുതൽ ശക്തമാക്കുന്നതിന് സഹായകമാകും. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം ഫലപ്രദമായി ഉപയോഗിച്ച് അധികാരത്തിൽ തുടർന്നിരുന്ന സാമ്രാജ്യത്വശക്തികൾ രാജ്യത്താകെ അനൈക്യത്തിന്റെ വിത്തുപാകിയിട്ടാണ് ഇറങ്ങിപ്പോയത്. പുതുതായി സ്വാതന്ത്ര്യം ലഭിച്ച ഈ രാജ്യത്ത് വീണ്ടും ആഭ്യന്തരക്കുഴപ്പം ഉണ്ടാകുമെന്നും അത് നേടിയെടുത്ത സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുമെന്നു മെല്ലാം നമ്മുടെ ശത്രുക്കൾ സ്വപ്നം കണ്ടിരുന്നു. എന്നാൽ വലിയ ത്യാഗം സഹിച്ച് നാം നേടിയെടുത്ത സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിച്ചുകൊണ്ട് ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമായി വളർത്താൻ ആവശ്യമായ തരത്തിൽ വ്യക്തമായ ലക്ഷ്യബോധത്തോടെയും ദീർഘവീക്ഷണത്തോടുകൂടിയുമാണ് നാം നമ്മുടെ ഭരണഘടനയ്ക്ക് രൂപംനൽകിയത്. ഭാവിയിൽ വരാവുന്ന എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും മുൻകൂട്ടിക്കണ്ട് അതിനെയൊക്കെ ഫലപ്രദമായി തരണംചെയ്യാൻ കഴിയുന്ന തരത്തിലാണ് ഭരണഘടനയുടെ ഉള്ളടക്കം തയ്യാറാക്കിയത്. ഒരു കൂട്ടം നിയമവിദഗ്ധരും, ചിന്തകന്മാരും, പണ്ഡിതന്മാരും, രാഷ്ട്രീയനേതാക്കളും അടങ്ങുന്ന കരടെഴുത്ത് കമ്മിറ്റി കഠിനപ്രയത്‌നം നടത്തിയാണ് ഈ മൗലികനിയമസംഹിതയെ രൂപപ്പെടുത്തിയെടുത്തത്. നമ്മുടെ ദൈനംദിന സാമൂഹികജീവിതത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ ഇന്ത്യൻ ഭരണഘടനയുടെ സ്വാധീനവും പ്രസക്തിയും നിറഞ്ഞുനിൽക്കുന്നതായി കാണാം. പ്രസംഗമണ്ഡപങ്ങളിലും ചർച്ചാവേദികളിലും സംവാദരംഗങ്ങളിലുമെല്ലാം ഭരണഘടനയുടെ വകുപ്പുകൾ ധാരാളമായി ഉദ്ധരിക്കപ്പെടാറുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ പ്പറ്റിയോ പൗരന്മാരുടെ അവകാശങ്ങളെപ്പറ്റിയോ നടക്കുന്ന ചർച്ചകളിലെല്ലാം കേന്ദ്രസ്ഥാനത്തുവരുന്നത് ഭരണഘടനയിലെ പ്രസക്തമായ വകുപ്പുകളാണ്. എന്നാൽ ഭരണഘടനയെ അഭിഭാഷകരുമായും കോടതികളുമായും ബന്ധപ്പെട്ട ഒരു പ്രമാണമായി മാത്രം കണ്ട് സാധാര ണജനങ്ങൾ അതിൽനിന്ന് അകന്നുനില്കുന്ന പൊതുപ്രവണതയാണ് സമൂഹത്തിൽ ശക്തിപ്പെട്ടുനിലനിൽക്കുന്നത്. ഭരണഘടന ജനങ്ങളുടെ ജീവിതെത്ത അടിമുടി സ്വാധീനിക്കുകയും നിയന്ത്രിക്കുകയും വളർച്ചയി ലേക്കു നയിക്കുകയും ചെയ്യുന്ന ഏറ്റവും മൗലികമായ നിയമസംഹിതയാണെന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകേണ്ടതുണ്ട്. അതിനെക്കുറിച്ചുള്ള ഒരു സാമാന്യബോധം എല്ലാപൗരന്മാർക്കും ഉണ്ടായിരിക്കേണ്ടത് ഒരു ജനാധിപത്യരാജ്യത്തിന് അനിവാര്യമാണ്. അത്തരമൊരു കാഴ്ചപ്പാട് ഇന്ത്യൻ സമൂഹത്തിൽ വളർത്തിയെടുക്കാൻ നമുക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. ഇന്ത്യൻ പൗരന്മാരുടെ മൗലിക കടമയായി നമ്മുടെ ഭരണഘടനയിൽ സൂചിപ്പിച്ചിരിക്കുന്ന പ്രഥമ ഇനം ഇതാണ്: ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക [വകുപ്പ് 51 A(a)]. ജനാധിപത്യസംവിധാനത്തിൽ പൗരസഞ്ചയത്തിന് നൽകേണ്ട രാഷ്ട്രീയ വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻഗണന അർഹിക്കുന്നത് ഭരണഘടനാവിദ്യാഭ്യാസം തന്നെയാണ്. ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന പൗരന്മാരുടെ മൗലികാവകാശങ്ങളും അതുപോലെ രാഷ്ട്രം അവരിൽനിന്നും പ്രതീക്ഷിക്കുന്ന മൗലികകടമകളും ജനങ്ങൾ അറിയണമല്ലൊ. ആ അവബോധം ജനങ്ങളിൽ വർധിച്ചുവരുമ്പോഴേ ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥ സാർത്ഥകമാവുകയുള്ളൂ. ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മൗലികമായ നിയമസംഹിതയാണ് നമ്മുടെ ഭരണഘടന. ഇന്ത്യയിൽ നിലനിൽക്കുന്ന മറ്റെല്ലാ നിയമങ്ങളുടെയും സാധുത പരിശോധിക്കുന്ന ഒരു ഉരകല്ലാണ് അത്. ഭരണഘടനാപരമല്ലാത്ത ഒരു നിയമവും നിലനില്ക്കില്ല. നിയമങ്ങളാണല്ലൊ ആധുനിക സാമൂഹ്യവ്യവസ്ഥയുടെ അടിത്തറയായി വർത്തി ക്കുന്നത്. നിയമരഹിതമായ ഒരു സമൂഹത്തെപ്പറ്റി ഇന്ന് വിഭാവനം ചെയ്യാൻപോലും സാധ്യമല്ല. നീതിലഭിക്കാനുള്ള ഉപകരണമാണല്ലൊ നിയമം. സമാധാനവും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാനം നീതിയാകുന്നു. സമൂഹത്തിലെ ഓരോ അംഗത്തിനും അവകാശപ്പെട്ടത് കൃത്യമായും നിശ്ചിതമായും ലഭ്യമാക്കുവാനുള്ള വ്യവസ്ഥാപിതമായ ഘടനയാണ് നീതി. ഓരോ പൗരനും നീതി ഉറപ്പാക്കാനുള്ള കർത്തവ്യം രാഷ്ട്രഭരണകൂടത്തിന്റെതാണ്. പുരുഷനും സ്ത്രീക്കും, കുട്ടികൾക്കും ഭിന്നലിംഗക്കാർക്കുമെല്ലാം നീതി ലഭ്യമാക്കണം. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയനീതി പ്രദാനംചെയ്യുന്നതിനുള്ള പ്രവർത്തനം നടത്തുമെന്നാണ് ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. മാത്രവുമല്ല രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതും ഭരണഘടനയാണ്. അതായത്, സർക്കാരിന്റെ അധികാരങ്ങൾ പ്രയോഗിക്കപ്പെടുന്നത് നിയമവിധേയമായിട്ടായിരിക്കും; ഏതെങ്കിലും ഒരു ഭരണാധികാരിയുടെ അനിയന്ത്രിതമായ ഇച്ഛയ്ക്കുവിധേയമായിട്ടായിരിക്കില്ല എന്നു ഭരണഘടന ഉറപ്പാക്കുന്നു. നിയമവാഴ്ച നിലനിർത്താൻ സഹായകമായ വകുപ്പുകൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ഭരണഘടനകളെപ്പറ്റിയുള്ള ചില പൊതുവിവരങ്ങൾ സൂചിപ്പിക്കട്ടെ.

എന്താണ് ഭരണഘടന?

ഏതു രാഷ്ട്രീയ സംവിധാനത്തിൻകീഴിലാണോ ഒരു രാജ്യം നിലനില്‌ക്കേണ്ടത് ആ സംവിധാനത്തിന്റെ അടിസ്ഥാനഘടനയുടെ വിശദാംശങ്ങൾ നൽകുന്നതാണ് ആ രാജ്യത്തിന്റെ ഭരണഘടന. ഭരണം നടത്തുന്നത് സമൂഹത്തിലെ എല്ലാ ആളുകൾക്കും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ്. ആ ലക്ഷ്യം നിറവേറ്റുന്നതിന് ഏറ്റവും അനുയോജ്യമായരീതിയിൽ സംവിധാനങ്ങൾ വിഭാവനം ചെയ്തുകൊണ്ട് അതിന്റെ ഘടനാപരമായ വിശദാംശങ്ങളാണ് ഭരണഘടനയിൽ നൽകുന്നത്. ഭരണകൂടത്തിന്റെ മുഖ്യഘടകങ്ങളായ നിയമനിർമാണസഭ (Legislature), കാര്യനിർവഹണസമിതി (Executive), നീതിന്യായവിഭാഗം (Judiciary) എന്നിവയുടെ രൂപീകരണം, അവയുടെ അധികാരവിഭജനം, ഓരോ ഘടകത്തിന്റെയും ഉത്തരവാദിത്തം, പരസ്പര ബന്ധം, അവ ഓരോന്നിനും ജനങ്ങളുമായിട്ടുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തമായി ഭരണഘടനയിൽ നൽകാറുണ്ട്. മനുഷ്യരാശി ഇതിനകം അനേകം ഭരണരൂപങ്ങൾ പലപ്പോഴായി വിവിധ പ്രദേശങ്ങളിൽ പരീക്ഷിച്ചിട്ടുള്ളതിന്റെ ചരിത്രം സുവിദിതമാണല്ലൊ. അവയിൽ ഏറ്റവും അഭികാമ്യമായിട്ടുള്ളത് ജനാധിപത്യം ആണെന്നതിന്റെ അടിസ്ഥാനത്തിലാണ് അനേകം രാജ്യങ്ങളിൽ ജനാ ധിപത്യം നിലവിൽവന്നത്. ഏതൊരു ജനാധിപത്യഭരണരീതിയിലും പരമമായ അധികാരം ജനങ്ങൾക്കുതന്നെയാണ്. ജനങ്ങൾ തന്നെ ജനങ്ങൾക്കുവേണ്ടി ജനങ്ങളെ ഭരിക്കുന്ന ഈ സമ്പ്രദായത്തിന് ജനഹൃദയങ്ങളിൽ വേഗം അംഗീകാരം ലഭിച്ചു. ഗ്രീക്കുചിന്തകനായ അരിസ്റ്റോട്ടിൽ വിഭാവനം ചെയ്തതുപോലെ എല്ലാ പൗരന്മാരും ഒരു പൊതുവേദിയിൽ സമ്മേളിച്ച്, സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കുന്ന പ്രത്യക്ഷജനാധിപത്യസമ്പ്രദായം (Direct Democracy) തന്നെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും നല്ല മാതൃക. എന്നാൽ വർത്തമാനകാലസമൂഹത്തിൽ പ്രത്യക്ഷജനാധിപത്യം പ്രായോഗികമല്ലെന്ന് വ്യക്തമാണല്ലൊ. അതുകൊണ്ടാണ് പ്രാതിനിധ്യജനാധിപത്യം (Representative Democracy) പ്രാമുഖ്യം നേടിയത്. ആധുനിക ജനാധി പത്യ സംവിധാനത്തിൽ ജനങ്ങളെ ആര് ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും തീർപ്പുകല്പിക്കാനുള്ള ജനങ്ങളുടെ അവകാശം സർവപ്രധാനമാണ്. ആ അവകാശം സംരക്ഷിക്കാനാണ് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് (Election) കാലാകാലങ്ങളിൽ നടത്തുന്നത്. ഈ പ്രവർത്തനം ഏറ്റവും സുരക്ഷിതമായി നടത്താനുള്ള സംവിധാനങ്ങളെപ്പറ്റി ഭരണഘടനയിൽ വിശദീകരിച്ചിട്ടുണ്ട്. ഒരു ജനാധിപത്യരാജ്യത്ത് ഭരണഘടന എന്നത് വെറും ഒരു നിയമസംഹിത മാത്രമല്ല. രാജ്യത്തെ മുഴുവൻ ജനതയുടെയും പൊതുവായ ആശയാഭിലാഷങ്ങളുടെയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ കാഴ്ചപ്പാടുകളുടെയും ശക്തമായ പ്രതിഫലനം ഉൾക്കൊള്ളുന്ന ജീവത്തായ ഒരു രേഖയാണ്. അത് രാജ്യത്തുണ്ടാകുന്ന എല്ലാ സാമൂഹികചലനങ്ങൾക്കും ദിശാബോധം നൽകാനും ജനനന്മയെ ലക്ഷ്യമാക്കി നടക്കുന്ന എല്ലാ സംഘപ്രവർത്തനങ്ങൾക്കും കരുത്തേകാനും സഹായകമാണ്. കർമനിരതമായ സ്ഥാപനങ്ങൾക്ക് കൂടുതൽ ശക്തിപകരാൻ കഴിയുന്ന ചൈതന്യവത്തായ ഒരു ഊർജസ്രോതസ്സാണ്. അതിലെ വകുപ്പുകളെ ജനപക്ഷത്തുനിന്നു വ്യാഖ്യാനിച്ച് നടപ്പിൽ വരുത്തുന്ന ന്യായാധിപന്മാരുടെയും ഭരണാധികാരികളുടെയും കഴിവിനാനുപാതികമായി ഭരണഘടനയുടെ മാനം സ്വയമേവ വികസിച്ചുവരും. ഒരു ജനതയുടെ ഭാവിഭാഗധേയം നിർണയിക്കുന്നതിൽ വളരെ പ്രധാനപങ്കു വഹിക്കുന്ന ഒന്നാണ് ഭരണഘടന.

ഭരണഘടനകൾ - വിവിധ രൂപങ്ങൾ

ഭരണഘടനകളെ അതിന്റെ ഉള്ളടക്കം അനുസരിച്ചും മറ്റുചില പ്രത്യേക ഗുണവിശേഷങ്ങൾ കണക്കാക്കിയും വിവിധ വിഭാഗങ്ങളായി തരംതിരിക്കാറുണ്ട്. ഓരോന്നായി പരിശോധിച്ചു നോക്കാം. ഭരണഘടനകളെ ലിഖിതം (Written) എന്നും അലിഖിതം (Unwritten) എന്നും വേർതിരിച്ചു പറയാറുണ്ട്. ഭരണഘടനയുടെ എല്ലാ വിശദാംശങ്ങളും ഒരു പ്രമാണത്തിൽ തന്നെ ഉൾക്കൊള്ളിക്കുകയും ജനങ്ങളുടെ പ്രാതിനിധ്യസ്വഭാവമുള്ള ഒരു സഭ ചർച്ചചെയ്ത് അംഗീകരിക്കുകയും ചെയ്യുമ്പോൾ അതിനെ ഒരു ലിഖിതഭരണഘടന എന്നു പറയുന്നു. ലോകരാജ്യങ്ങളിൽ അധി കവും നിലവിലുള്ളത് ലിഖിതഭരണഘടനകളാണ്. നമ്മുടെ ഭരണഘടനയും ഒരു ലിഖിതഭരണഘടനയാണ്. ഇന്ത്യയിലെ ജനപ്രതിനിധികൾ അംഗങ്ങളായിരുന്ന ഭരണഘടനാനിർമാണസമിതി വിശദമായ ചർച്ചകൾക്കുശേഷം രൂപം കൊടുത്തതാണ് ഇന്ത്യൻ ഭരണഘടന. അലിഖിതഭരണഘടനയെന്നാൽ സാങ്കേതികമായി ഏതെങ്കിലും സഭയോ സമിതിയോ എഴുതിയുണ്ടാക്കി ചർച്ചചെയ്തംഗീകരിച്ചതോ ഏതെങ്കിലും ഒരു പ്രമാണത്തിന്റെ ചട്ടക്കൂട്ടിൽ മാത്രം ഒതുക്കാവുന്നതോ അല്ലാത്ത ഭരണഘടനയെന്നാണർത്ഥമാക്കുന്നത്. ലോകത്തിലേറ്റവും പഴക്കംചെന്നതെന്നും ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ഭരണഘടനകളുടെ മാതാവെന്നും വിശേഷിപ്പിക്കാവുന്ന ബ്രിട്ടീഷ് ഭരണഘടനയാണ് ഈ വിഭാഗത്തിനുള്ള കൃത്യമായ ഉദാഹരണം. കാലാകാലങ്ങളിലായി ഇംഗ്ലണ്ടിലുണ്ടായിട്ടുള്ള നിയമങ്ങൾ, വഴക്കങ്ങൾ, ആചാരങ്ങൾ തുടങ്ങിയവയെല്ലാം ഭരണഘടനയുടെ ഭാഗമായി മാറിക്കൊണ്ടേയിരിക്കും. ഭരണഘടനകളെ മറ്റൊരുതരത്തിൽ വർഗീകരിക്കുന്നത് യൂണിറ്ററി എന്നും ഫെഡറൽ എന്നും ആണ്. കേന്ദ്രസർക്കാരും പ്രാദേശിക സർക്കാരുകളും തമ്മിലുള്ള അധികാരം പങ്കിടലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു വിഭജനം നടത്തിയിരിക്കുന്നത്. കേന്ദ്രഗവ ണ്മെന്റിൽ മുഖ്യമായി എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഭരണഘടനയെ യൂണിറ്ററി ഭരണഘടനയെന്നു വിശേഷിപ്പിക്കുന്നു. ഈ ഭരണവ്യവസ്ഥയിൽ പ്രാദേശിക ഗവണ്മെന്റുകൾ കേന്ദ്രഗവണ്മെന്റിന്റെ വെറും ഏജന്റുമാരായി മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ കേന്ദ്രഗവണ്മെന്റിനും പ്രാദേശിക ഗവണ്മെന്റുകൾക്കും അധികാരം വിഭജിച്ചു നൽകിയിരിക്കുന്ന സമ്പ്രദായം അംഗീകരിക്കുന്ന ഭരണഘടനയെ ഫെഡറൽ ഭരണഘടന എന്നു പറയുന്നു. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് നിശ്ചിത അധികാരങ്ങൾ നൽകുന്നതുകൊണ്ട് അവയ്ക്ക് കൂടുതൽ ഭരണസ്വാതന്ത്ര്യം ലഭ്യമാകുന്നു. അമേരിക്കൻ ഭരണഘടന ഒരു ഫെഡറൽ ഭരണഘടനയാണ്. ഇന്ത്യൻ ഭരണഘടനയും ഫെഡറൽ സംവിധാനത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും അധികാരവിഭജനത്തിൽ കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്രസർക്കാരിനെയാണ് വളരെ ശക്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യൻ ഭരണഘടനയെപ്പറ്റി സൂചിപ്പിക്കുമ്പോൾ ഘടനയിൽ ഫെഡറലും അന്തഃസത്തയിൽ യൂണിറ്ററിയും ആണെന്ന് പറയാറുണ്ട്. ഭരണഘടനകളെ മറ്റൊരു മാനദണ്ഡത്തിന്റെയടിസ്ഥാനത്തിൽ പാർലമെന്ററിയെന്നും പ്രസിഡൻഷ്യൽ എന്നും തരംതിരിക്കാറുണ്ട്. മന്ത്രിസഭയുൾപ്പെടെയുള്ള കാര്യനിർവഹണവിഭാഗം (Executive) പ്രത്യക്ഷമായി നിയമനിർമാണസഭയോട് ഉത്തരവാദപ്പെട്ടിരിക്കുന്ന സമ്പ്രദായമാണ് പാർലമെന്ററി ഭരണക്രമം. മറ്റൊരുതരത്തിൽ പറഞ്ഞാൽ ജനപ്രതിനിധികൾ അടങ്ങിയ നിയമനിർമാണസഭയുടെ വിശ്വാസം ഉള്ളിടത്തോളം കാലം മാത്രമേ മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാനാകൂ. ഇന്ത്യയുടെത് പാർലമെന്ററി സമ്പ്രദായമാണ്. ഇവിടെ ലോക്‌സഭയിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിൻബലത്തോടെ ഒരു അവിശ്വാസപ്രമേയം പാസ്സാക്കിയാൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിൽനിന്നും പുറത്താകുന്നു. ഇംഗ്ലണ്ടിന്റേതും പാർലമെന്ററി ഭരണരീതിയാണ്. പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ എക്‌സിക്യൂട്ടീവ് തലവനായ പ്രസിഡന്റ് നിയമനിർമാണസഭയോട് നേരിട്ട് ഉത്തരവാദപ്പെട്ട ആളല്ല. അദ്ദേഹം സ്വതന്ത്രനായിട്ടാണ് പ്രവർത്തനം നടത്തുന്നത്. അദ്ദേഹം നിയമനിർമാണസഭയിൽ അംഗമല്ല; സഭയോട് ഒന്നിനും ഉത്തരം പറയാൻ ബാധ്യസ്ഥനുമല്ല. അമേരിക്കയുടെത് പ്രസിഡൻഷ്യൽ ഭരണരീതിയാണ്. അമേരിക്കയിൽ പ്രസിഡന്റിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഇംപീച്ചുമെന്റ് നടപടിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഭരണഘടനകളുടെയിടയിൽ നാലാമതൊരു വേർതിരിവു കൂടെയു ണ്ട്. ഭരണഘടന ഭേദഗതി ചെയ്യാൻ ആവശ്യമായ നടപടിക്രമങ്ങളുടെ സ്വഭാവമനുസരിച്ച് അവയെ രണ്ടിനങ്ങളായി തരംതിരിച്ചിട്ടുണ്ട്. ചില ഭരണഘടനകൾ വളരെ ലളിതമായ നടപടിക്രമങ്ങൾകൊണ്ട് ഭേദഗതി ചെയ്യാവുന്നതാണ്. അവയെ എളുപ്പത്തിൽ വഴങ്ങുന്നത് എന്നർത്ഥം വരുന്ന ഫ്‌ളെക്‌സിബിൾ (Flexible) എന്ന പദംകൊണ്ടുവിശേഷിപ്പിക്കുന്നു. അതേസമയം മറ്റു ചില ഭരണഘടനകൾക്ക് എന്തെങ്കിലും ഭേദഗതി വരുത്തണമെങ്കിൽ വളരെ പ്രയാസമേറിയ നടപടിക്രമങ്ങൾ അവലംബിക്കേണ്ടിവരും. അങ്ങനെയുള്ളവയെ 'കൂടുതൽ ദൃഢതരം' എന്നർത്ഥം വരുന്ന റിജിഡ് (Rigid) എന്ന പദംകൊണ്ടു വിശേഷിപ്പിക്കുന്നു. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള നടപടിക്രമം അത്ര എളുപ്പമുള്ളതല്ല. എന്നാൽ സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ടുകാലത്തോളം ഭരണകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് പാർലമെന്റിന്റെ ഇരുസഭകളിലും വൻഭൂരിപക്ഷമുണ്ടായിരുന്നതുകൊണ്ട് ഭരണഘടനയിൽ ധാരാളം ഭേദഗതികൾ വരുത്താൻ കഴിഞ്ഞു. ഭരണഘടന നടപ്പിൽ വന്നിട്ട് 68 വർഷങ്ങളേ ആയിട്ടുള്ളു എങ്കിലും ഇതിനകം തന്നെ ഇന്ത്യൻ ഭരണഘടനയ്ക്ക് നൂറിലധികം ഭേദഗതികൾ വരുത്തിക്കഴിഞ്ഞു. അതായത് ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാൻ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ വളരെ പ്രയാസമേറിയതാണെങ്കിലും ഫലത്തിൽ അത് വളരെ എളുപ്പമുള്ളതായി മാറി എന്നാണ് അനുഭവപ്പെട്ടത്. തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ നിർമിതിയിലേക്കും നമ്മുടെ ഭരണഘടനയുടെ പ്രത്യേക സവിശേഷതകളിലേക്കും ഒന്നു കടന്നുനോക്കാം.

ഇന്ത്യൻ ഭരണഘടനയുടെ നിർമിതി

സ്വതന്ത്ര ഇന്ത്യയ്ക്കുവേണ്ടി ഒരു ഭരണഘടന നിർമിക്കുവാനുള്ള ഉത്തരവാദിത്തം ജനപ്രതിനിധികൾ അംഗങ്ങളായിട്ടുള്ള ഒരു ഭരണ ഘടനാനിർമാണസഭയിൽ നിക്ഷിപ്തമാക്കിയിരുന്നു. 1946 ഡിസംബർ 9-ാം തീയതിയാണ് ഈ സഭയുടെ പ്രവർത്തനം ഔപചാരികമായി ആരംഭിച്ചത്. ഡിസംബർ 13-ാം തീയതി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ലക്ഷ്യപ്രഖ്യാപനപ്രമേയം (Objective Resolution) സഭയിൽ അവതരിപ്പിച്ചു. ഭരണഘടനാനിർമാണസഭയുടെ അധ്യക്ഷനായി പ്രവർത്തിച്ചത് ഡോ. രാജേന്ദ്രപ്രസാദായിരുന്നു. ഭരണഘടനയുടെ നിർമാണം പൂർത്തിയാക്കാൻവേണ്ടി വിവിധയിനം കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. അക്കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കമ്മിറ്റിയായിരുന്നു ഭരണഘടനാകരടെഴുത്ത് കമ്മിറ്റി (Constitution Drafting Committee) അതിന്റെ അധ്യക്ഷനായി പ്രവർത്തിച്ചത് ഡോ. ബി.ആർ.അംബേദ്കർ ആയിരുന്നു. ഭരണഘടനാസമിതി ഉപദേഷ്ടാവായിരുന്ന ഡോ. ബി.എൻ.റാവുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ കമ്മിറ്റിയുടെ പ്രവർത്തനത്തെ വളരെ ശക്തമായി സഹായിച്ചിരുന്നു. 1949 നവംബർ 26-ാം തീയതി ഭരണഘടനാനിർമാണസഭ പുതിയ ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം നൽകി. നമ്മുടെ ഭരണഘടന ലിഖിതഭരണഘടനകളുടെ കൂട്ടത്തിൽവച്ച്ഏറ്റവും ദൈർഘ്യമേറിയതും വിപുലവുമാണെന്ന് മാത്രമല്ല അതിന് മറ്റ് ഒട്ടേറെ പ്രത്യേകതകളും ഉണ്ട്. ഇരുപത്തിരണ്ടു ഭാഗങ്ങളിലായി 395 വകുപ്പുകളും 12 പട്ടികകളും ചേർന്നതാണ് നമ്മുടെ ഭരണഘടന. ആരംഭത്തിൽ 8 പട്ടികകളേ ഉണ്ടായിരുന്നുള്ളൂ. പന്നീട് ഭരണഘടനയ്ക്ക് ഭേദഗതികൾ വന്നപ്പോൾ അതുമായി ബന്ധപ്പെട്ട് 4 പട്ടികകൾ കൂട്ടി ച്ചേർക്കുകയുണ്ടായി. ഭരണഘടന സമ്പൂർണമായി നടപ്പിൽവന്നത് 1950 ജനുവരി 26നാണ്. സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരുന്നപ്പോൾ 1929-ൽ കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനത്തിൽ പാസ്സാക്കിയ പൂർണസ്വരാജ് പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യദിനമായി ആചരിച്ചത് 1930 ജനുവരി 26 നായിരുന്നു. ആ ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഭരണഘടന നടപ്പിൽവരുന്ന തിയതി ജനുവരി 26 ന് ആക്കിയത്. അങ്ങനെയാണ് ജനുവരി 26 റിപ്പബ്ലിക്ദിനമായത്. ഏതാണ്ട് അറുപതോളം രാജ്യങ്ങളുടെ ഭരണഘടനകൾ സൂക്ഷ്മമായി പരിശോധിച്ച് അവയിൽനിന്നും സ്വീകാര്യമായ പല ആശയങ്ങളും സ്വാംശീകരിച്ചെടുത്താണ് നമ്മുടെ ഭരണഘടനയ്ക്ക് രൂപംനൽകിയത്. ബ്രിട്ടീഷ് ഭരണഘടനയിൽനിന്നുൾക്കൊണ്ട പാർലമെന്ററി ജനാധിപത്യക്രമവും അമേരിക്കൻ ഭരണഘടനയിൽനിന്നെടുത്ത മൗലിക പൗരാവകാശങ്ങളും ഐറിഷ് ഭരണഘടനയിൽനിന്നും എടുത്ത നിർദേശക തത്വങ്ങളും സോഷ്യലിസ്റ്റു ക്രമത്തിൽനിന്നുള്ള പൗരന്റെ കടമകളും ഉൾക്കൊള്ളുന്ന വ്യവസ്ഥകൾ ഇതിലുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യൻ ദേശീയപ്രസ്ഥാനം ആവേശപൂർവം ഉയർത്തിയ ലക്ഷ്യങ്ങളും മൂല്യങ്ങളും നേടിയെടുക്കുവാനും ഇന്ത്യയിൽ ജനജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തിയെടുക്കാനും വേണ്ടിയുള്ളമാർഗരേഖയായിട്ടാണ് നാം ഭരണഘടനയ്ക്ക് രൂപംകൊടുത്തിട്ടുള്ളത്. പൗരന്മാരുടെ അവകാശസംരക്ഷണം, അവരുടെ കടമയും കർത്തവ്യങ്ങളും വിശദമാക്കൽ, രാഷ്ട്രത്തിന്റെ ഭരണപരവും സാമൂഹികവുമായ ലക്ഷ്യങ്ങൾ, നിയമനിർമാണ സ്ഥാപനവ്യവസ്ഥകൾ, ഭരണനിർവഹണരീതി, നീതിന്യായപരിപാലനം, കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ, അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിനുള്ള സാധ്യതകൾ, ഭരണഘടനാഭേദഗതിക്കുള്ള നടപടിക്രമങ്ങൾ തുടങ്ങി അനേകം കാര്യങ്ങൾ ഭരണഘടനയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിർമിക്കപ്പെടുന്ന ഏത് നിയമത്തേക്കാളും പരമോന്നതമായ സ്ഥാനം ഭരണഘടനയ്ക്ക് കല്പിക്കപ്പെട്ടിരിക്കുന്നു. രാജ്യത്ത് നിർമിക്കുന്ന മറ്റെല്ലാ നിയമങ്ങളുടെയും സാധ്യതയും നിലനില്പും നിശ്ചയിക്കുന്നത് അവ ഭരണഘടനാപരമാണോ എന്നു പരിശോധിച്ചിട്ടാണ്. ഭരണഘടനാപരമല്ലെങ്കിൽ ആ നിയമം അസാധുവാക്കപ്പെടും.

ഇന്ത്യൻ ഭരണഘടനയുടെ ചില സവിശേഷതകൾ

പരിഷ്‌കൃത ഭരണസമ്പ്രദായത്തിൽ അധികാരവിഭജനം സുകരമാക്കിത്തീർക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഭരണഘടന. ഇന്ത്യൻ ഭരണഘടനയിൽ ഈ അധികാരവിഭജനം വളരെയധികം വിശദാംശങ്ങളോടുകൂടിത്തന്നെ വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഈ വ്യക്തത കൈവരിക്കുന്നതോടൊപ്പം ചില അടിസ്ഥാന തത്വങ്ങളെ മുറുകെപ്പിടിക്കാനുള്ള ശ്രമവും ഭരണഘടനയിൽ കാണാനാവും. ജനങ്ങളുടെ പരമാധികാരം, മൗലികാവകാശങ്ങൾ, രാഷ്ട്രനയനിർദേശകതത്വങ്ങൾ, സ്വതന്ത്ര നീതിന്യായവ്യവസ്ഥ, ഫെഡറൽ സമ്പ്രദായം, ക്യാബിനറ്റ് സമ്പ്രദായം തുടങ്ങിയവ ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി നിലകൊള്ളുന്നത് ഇന്ത്യൻ ഭരണഘടനയിൽ ദർശിക്കാം. ഈ അടിസ്ഥാനതത്വങ്ങൾ ഭരണഘടനയുടെ ഉള്ളടക്കത്തിൽ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ ചില സവിശേഷതകൾ താഴെ വിശദീകരിക്കുന്നു. അവിടെയെല്ലാം ഈ അടിസ്ഥാനതത്വങ്ങൾ പ്രതിഫലിക്കുന്നതായിക്കാണാം.

ഭരണഘടനയുടെ ആമുഖം

വളരെ ദൈർഘ്യമേറിയ നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സുപ്രധാനമായ എല്ലാ വകുപ്പുകളുടെയും സത്ത കാച്ചിക്കുറുക്കിയെടുത്ത് ഒരു വാചകത്തിൽ അതിന്റെ ആമുഖമായി ചേർ ത്തിട്ടുണ്ട്. ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും, ആശയപ്രകടനത്തിനും, വിശ്വാസത്തിനും, മതനിഷ്ഠയ്ക്കും, ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കുവാനും; അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും; സഗൗരവം തീരുമാനിച്ചിരിക്കയാൽ; നമ്മുടെ ഭരണഘടനാനിർമാണസഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക് ആക്കുവാനും, എല്ലാ പൗരന്മാർക്കും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ഉറപ്പാക്കുവാനുമുള്ള ജനങ്ങളുടെ തീരുമാനമാണ് അതിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതത്തിലെ ജനങ്ങളായ നാം എന്ന പ്രയോഗംകൊണ്ട് ജനങ്ങളുടെ പരമാധികാരവും ഊന്നിപ്പറയുന്നുണ്ട്. യഥാർത്ഥത്തിൽ ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് അതുതന്നെയാണ്. ആമുഖത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മതേതര, സ്ഥിതിസമത്വ, അഖണ്ഡത എന്നീ മൂന്നു പദങ്ങൾ 1976-ലെ 42-ാം ഭേദഗതിയിലൂടെയാണ് അതിൽ കൂട്ടിച്ചേർത്തത്. ഭരണഘടന അടിസ്ഥാനമാക്കിയിരിക്കുന്ന മൂല്യങ്ങളും ദർശനവും ആമുഖത്തിൽ ഉൾച്ചേർ ത്തിരിക്കുന്നു. കൂടാതെ ഭരണംകൊണ്ടു നേടിയെടുക്കേണ്ട ലക്ഷ്യങ്ങളും പ്രകടമായിത്തന്നെ അതിൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളായ നാം ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്ക് ആക്കുവാനും അതിലെ എല്ലാ ജനങ്ങൾക്കും നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവ ലഭ്യമാക്കുവാനും അവരുടെയിടയിൽ സാഹോദര്യം വളർത്തുവാനും തീരുമാനിച്ചു എന്നാണ് ആമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നീതി എന്നതിനെ തന്നെ വിശദീകരിച്ചുകൊണ്ട് സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയനീതി എന്നു വ്യക്തമാക്കിയിട്ടുമുണ്ട്. സ്വാതന്ത്ര്യം എന്നത് ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും, മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യം ആണെന്നും വിശദമാക്കിയിട്ടുണ്ട്. സമത്വം എന്നത് പദവിയിലും അവസരങ്ങളിലും ആണെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് ഒരു ജനാധിപത്യറിപ്പബ്ലിക്കിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും മഹത്തരമായ മൂല്യങ്ങൾ. അന്തിമലക്ഷ്യമായി ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നത് വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്നതാണ്. ഭരണഘടനയുടെ സ്രോതസ്സ് ജനങ്ങളാണെന്നും രാഷ്ട്രത്തിന്റെ പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണെന്നും ഇന്ത്യയുടെ ഭരണസംവിധാനം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഒക്കെ അംഗീകരിച്ചുകൊണ്ടും രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ടുമുള്ള ജനാധിപത്യസമ്പ്രദായമാണെന്നും ആമുഖം വ്യക്തമായി പ്രഖ്യാപിക്കുന്നു. ഭരണഘടനാനിർമാതാക്കളുടെ മനസ്സിലേക്കുള്ള താക്കോലാണ് ഭരണഘടനയുടെ ആമുഖം എന്ന് പരമോന്നത കോടതിയായ സുപ്രീംകോടതി ഒരു വിധിന്യായത്തിൽ സൂചിപ്പിക്കുകയുണ്ടായി. ഭരണഘടനയിലുള്ള ഏതെങ്കിലും പദത്തിന്റെ അർത്ഥം വ്യക്തമല്ലാതെ തോന്നുന്നെങ്കിൽ അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് ശരിയായി മനസ്സിലാക്കാൻ ആമുഖത്തിന്റെ സഹായം തേടാനാകും എന്ന് കോടതി കൂട്ടിച്ചേർത്തു. ഒരു സർക്കാർ എന്തു തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഭരണഘടനയുടെ ആമുഖം എന്ന് ജസ്റ്റിസ് ഹിദായത്തുള്ള ഒരിക്കൽ പറയുകയുണ്ടായി. നമ്മുടെ ഭരണഘടനയുടെ ആത്മാവാണ് അതിന്റെ ആമുഖം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. ഭരണഘടനയുടെ ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി ഒന്നുരണ്ടു വിധിന്യായങ്ങളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മറ്റു വകുപ്പുകൾ കൂട്ടായ ചർച്ചയ്ക്കു വിധേയമാക്കി വോട്ടിനിട്ട് അംഗീകരിച്ചതുപോലെതന്നെ ഭരണഘടനയുടെ ആമുഖവും, ഭരണഘടനാനിർമാണസഭ പാസ്സാക്കിയെടുത്തതാണെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ അതും ഭരണഘടനയുടെ ഭാഗംതന്നെയാണെന്ന് പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു. അതിനാലാണ് 42-ാം ഭേദഗതിയിലൂടെ മൂന്നുപദങ്ങൾ - മതേതരത്വം, സ്ഥിതിസമത്വം, അഖണ്ഡത - ആമുഖത്തിൽ കൂട്ടിച്ചേർത്തത്. ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്ന പരമാധികാരം, സ്ഥിതിസമത്വം, മതനിരപേക്ഷത, ജനാധിപത്യം, റിപ്പബ്ലിക്കൻ സ്വഭാവം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, വ്യക്തിയുടെ അന്തസ്സ്, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എന്നീ പദങ്ങളെല്ലാം ഭരണഘടനയുടെ ഏറ്റവും അടിസ്ഥാനപരമായ അഥവാ മൗലികമായ മൂല്യങ്ങളാണ്. ഇത്തരം മൂല്യങ്ങൾക്കൊന്നും മാറ്റംവരുന്ന ഒരു ഭേദഗതിയും ഭരണഘടനയ്ക്കുണ്ടാകാൻ പാടില്ല. ഡോ. ബി.ആർ.അംബേദ്കർ ഇപ്രകാരമാണ് ആമുഖത്തെ വിശേഷിപ്പിച്ചത്. ഈ ഭരണഘടനയുടെ വേരുകൾ, അതിന്റെ അധികാരശക്തി, അതിന്റെ പരമാധികാരസ്വഭാവം എന്നിവയെല്ലാം തന്നെ ജനങ്ങളിൽ ഊന്നിനിൽക്കേണ്ടതാണെന്ന ഈ സഭ യിലെ ഓരോ അംഗത്തിന്റെയും ആഗ്രഹം ഭരണഘടനയുടെ ആമുഖത്തിൽ ഉൾക്കൊള്ളുന്നുണ്ടെന്ന് ഞാൻ പറയുന്നു. അത് അപ്രകാരമായി തീർന്നിട്ടുമുണ്ട്.

മതനിരപേക്ഷത (Secularism)

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ മാത്രമാണ് ഈ വിശേഷണം ഉപയോഗിച്ചിരിക്കുന്നതെങ്കിലും ഈ പദത്തിന് പ്രത്യേകം നിർവചനമോ വിശദീകരണമോ ഒന്നും നൽകിയിട്ടില്ല. എന്നാൽ കോടതിയുടെ മുന്നിൽവന്ന പല കേസുകളുടെയും വിധിന്യായത്തിലൂടെ മതനിരപേക്ഷത എന്നത് ഭരണഘടനയിൽ നൽകിയിരിക്കുന്നത് എന്തർ ത്ഥത്തിലാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമല്ല; അതുകൊണ്ടു രാജ്യത്തിന്റേതായി ഒരു മതവും ഇല്ല. അത് എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നു. മതവിശ്വാസത്തിന്റെ പേരിൽ ഒരു പൗരനോടും പ്രത്യേക മമതയോ വിവേചനമോ ഭരണകൂടം കാണിക്കില്ല. ജസ്റ്റിസ് പി.ബി.ഗജേന്ദ്രഗാഡ്കർ പറഞ്ഞത് ഇന്ത്യൻ മതേതരത്വം, പൗരന്മാരുടെ മതവിശ്വാസം എന്തായാലും അവർ ക്കെല്ലാം അവകാശങ്ങളിൽ തുല്യത നൽകുന്നു എന്നാണ്. മതവിശ്വാസത്തിനുള്ള അവകാശം ഒരു മൗലികാവകാശമായി ഭരണഘടനയിൽ നൽകിയിട്ടുണ്ട്. കൂടാതെ എല്ലാ മതങ്ങൾക്കും പ്രവർത്തിക്കാനുള്ള തുല്യ അവകാശവും ഭരണഘടനാപരമായിത്തന്നെ നൽകുന്നുണ്ട്. മതവിശ്വാസത്തിന്റെ പേരിലോ മതവിശ്വാസം ഇല്ലാത്തതിന്റെ പേരിലോ ഒരു പൗരനും വിവേചനപരമായ ഒരു പെരുമാറ്റവും ഭരണകൂടത്തിൽനിന്നുണ്ടാവില്ല എന്ന വാഗ്ദാനമാണ് മതനിരപേക്ഷത നൽകുന്നത്. അത് ഭരണഘടനയുടെ മൗലികമായ ഒരു പ്രത്യേകതയായി മാറുന്നതും അതുകൊണ്ടാണ്. ഹിന്ദുകോഡ് ബില്ലിനെക്കുറിച്ച് ഇന്ത്യൻ പാർലമെന്റിൽ ചർച്ച നടന്നുകൊണ്ടിരുന്നപ്പോൾ ഡോ. അംബേദ്കർ തന്നെ മതേതരസങ്കല്പത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. ജനങ്ങളുടെ മതവികാരങ്ങൾ നാം കണക്കിലെടുത്തുകൂടെന്ന് അതിന്ന് (മതേതരരാഷ്ട്രത്തിന്ന്) അർത്ഥമില്ല. ഏതെങ്കിലും ഒരു പ്രത്യേക മതം മറ്റുള്ള ജനങ്ങളുടെ മേൽ അടിച്ചേല്പിക്കാൻ പാർലമെന്റിന് അർഹത ഉണ്ടായിക്കൂടെന്ന് മാത്രമാണ് ഒരു മതേതരരാഷ്ട്രമെന്നതിന് ആകെക്കൂടിയുള്ള അർത്ഥം. ഭരണഘടന അംഗീകരിക്കുന്ന ഏക പരിമിതി അതാണ്.

ഫെഡറലിസം

ഇന്ത്യൻ ഭരണഘടന ഒരു ഫെഡറൽ സംവിധാനത്തെയാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും അധികാരവിഭജനത്തിലൂടെ ഒരു ശക്തമായ കേന്ദ്രഗവണ്മെന്റിന്റെ സാധ്യതയാണ് ഒരുക്കിയിരിക്കുന്നത്. അതിനാലാണ് ഇന്ത്യൻ ഭരണവ്യവസ്ഥയെ അർധഫെഡറൽ സമ്പ്ര ദായം എന്നു വിശേഷിപ്പിക്കാറുള്ളത്. സാധാരണ സമയങ്ങളിൽ ഒരു ഫെഡറൽ സംവിധാനത്തിലും അടിയന്തിരാവസ്ഥക്കാലത്ത് ഒരു യൂണിറ്ററി സംവിധാനത്തിലും പ്രവർത്തിക്കുന്ന തരത്തിലാണ് ഇന്ത്യൻ ഭരണസംവിധാനം ഒരുക്കിയിരിക്കുന്നതെന്നു പറയാറുണ്ട്. നിയമനിർമാണാധികാരം വിഭജിച്ചു നൽകിക്കൊണ്ട് ഭരണഘടനയുടെ ഏഴാംപട്ടികയിൽ മൂന്നു വ്യത്യസ്ത ലിസ്റ്റുകൾ നൽകിയിട്ടുണ്ട്-യൂണിയൻലിസ്റ്റ്, സംസ്ഥാനലിസ്റ്റ്, സമവർത്തിലിസ്റ്റ് (Concurrent List). ഇതിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന 97 വിഷയങ്ങളിൽ കേന്ദ്രഗവണ്മെന്റിനാണ് നിയമനിർമാണം നടത്താനുള്ള അധികാരമുള്ളത്. സംസ്ഥാന ലിസ്റ്റിലുള്ള 66 വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്കാണ് നിയമനിർമാണത്തിന് അധികാരം നൽകിയിരിക്കുന്നത്. സമവർത്തി ലിസ്റ്റിലുള്ള 47 വിഷയങ്ങളിൽ കേന്ദ്രസർക്കാരിനും സംസ്ഥാനസർക്കാരുകൾക്കും നിയമനിർമാണം നടത്താം. എന്നാൽ സമവർത്തി ലിസ്റ്റിലെ ഏതെങ്കിലും വിഷയത്തിൽ ഉണ്ടായിട്ടുള്ള കേന്ദ്ര-സംസ്ഥാന നിയമങ്ങൾ പരസ്പരവിരുദ്ധങ്ങളായാൽ കേന്ദ്രനിയമത്തിനായിരിക്കും പ്രാമുഖ്യം. ഈ മൂന്നു ലിസ്റ്റിലും പെടാത്ത ഏതു വിഷയത്തെ സംബന്ധിച്ചും നിയമം നിർമിക്കാനുള്ള അവകാശവും കേന്ദ്രഗവണ്മെന്റിനാണ്. ഇതിന് അവശിഷ്ടാധികാരങ്ങൾ (Residuary Powers) എന്നുപറയുന്നു. കൂടാതെ രണ്ടോ അതിൽ കൂടുതലോ സംസ്ഥാനങ്ങൾക്കുവേണ്ടി അവരുടെ അനുമതിയോടെ, സാധാരണഗതിയിൽ നിയമമുണ്ടാക്കാൻ കേന്ദ്രത്തിന് അധികാരമില്ലാത്ത വിഷയങ്ങളിൽ, നിയമമുണ്ടാക്കാനും കേന്ദ്രഗവണ്മെന്റിന് അധികാരം ഉണ്ട്. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുമ്പോൾ ഏതു വിഷയത്തിലും നിയമം നിർമിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനുണ്ട്. ഇങ്ങനെ വിശകലനംചെയ്തുനോക്കുമ്പോൾ നിയമനിർമാണത്തിന്റെ കാര്യത്തിൽ അതിശക്തമായ അധികാരങ്ങളാണ് കേന്ദ്രഗവണ്മെന്റിന് ഭരണഘടന നൽകിയിരിക്കുന്നത്. കാര്യനിർവഹണത്തിന്റെ കാര്യത്തിലും ഭരണഘടനാപരമായി കാര്യങ്ങൾ ചെയ്യണമെന്ന് സംസ്ഥാനസർക്കാരുകളോട് നിർദേശിക്കാൻ കേന്ദ്രഗവണ്മെന്റിനധികാരമുണ്ട്. അത് അനുസരിക്കാൻ സംസ്ഥാനസർക്കാരുകൾക്ക് ബാധ്യതയും ഉണ്ട്. മൊത്തത്തിൽ പരിശോധിക്കുമ്പോൾ വളരെയധികം ശക്തമായ ഒരു കേന്ദ്രഗവണ്മെന്റും താരതമ്യേന ദുർബലമായ സംസ്ഥാനഗവണ്മെന്റുകളും അടങ്ങിയ ഒരു ഫെഡറൽ സംവിധാനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്നുകാണാം. ഇന്ത്യയെപ്പോലെ വിസ്തൃതിയിലും ജനസംഖ്യയിലും മുന്നിട്ടുനിൽക്കുന്ന ഒരു രാജ്യത്തിലെ നാനാതരം വൈജാത്യങ്ങൾ കൊണ്ടുള്ള സങ്കീർണ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അന്ന് സ്വാഭാവികമായും തെരഞ്ഞെടുക്കാവുന്ന ഒരേ ഒരു മാർഗമായിരുന്നു ഫെഡറൽ സംവിധാനം. നാനാത്വത്തിലെ ഏകത്വം നിലനിർത്താൻവേണ്ടി, രാഷ്ട്രതാൽപര്യങ്ങളെ സാരമായി ബാധിക്കുന്ന ഒട്ടുവളരെ കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ മേൽ കേന്ദ്രാധികാരത്തിന് മേധാവിത്വം നൽകുക എന്ന വഴിയാണ് അന്ന് ഭരണഘടനാകർത്താക്കൾ തെരഞ്ഞെടുത്തത്.

പ്രായപൂർത്തി വോട്ടവകാശം

പാർലമെന്ററി ജനാധിപത്യം എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത് ഒരു വ്യക്തി ഒരു വോട്ട് എന്നാണെന്ന് ഡോ. അംബേദ്കർ ഭരണഘടനാനിർമാണസമിതിയിൽ പറയുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റിലേക്കും സംസ്ഥാനനിയമസഭകളിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കുവാനുള്ള തെരഞ്ഞെടുപ്പിൽ പ്രായപൂർത്തി വോട്ടവകാശം എന്ന തത്വം അംഗീകരിച്ചത്. പതിനെട്ടുവയസ്സു പൂർത്തിയാക്കിയ ഇന്ത്യൻ പൗരത്വമുള്ള എല്ലാവർക്കും വോട്ടവകാശത്തിന് അർഹതയുണ്ട്. അക്കാര്യത്തിൽ മറ്റൊരു ഘടകവും പരിഗണി ക്കേണ്ടതില്ല. ഒരാൾ, ഒരു വോട്ട്, ഒരു മൂല്യം എന്നുള്ള സിദ്ധാന്തം ഭരണഘടനാപരമായ ഒരവകാശമായി മാറിയിരിക്കുന്നു.

പൗരത്വം

അമേരിക്ക, സ്വിറ്റ്‌സർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ ഉള്ളതുപോലെ രണ്ടുതരം പൗരത്വം - ദേശീയതലപൗരത്വവും, സംസ്ഥാനതല പൗരത്വവും - ഇന്ത്യയിലില്ല. ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ദേശീയ പൗരത്വം ആണ് നൽകിയിരിക്കുന്നത്. പ്രത്യേകമായി സംസ്ഥാനത്തിന്റെ പൗരത്വസമ്പ്രദായം ഇന്ത്യയിൽ ഇല്ല. ഭരണഘടനയുടെ പ്രവർത്തനാരംഭത്തിൽ, ഇന്ത്യയിൽ ജനിക്കുകയോ മാതാപിതാക്കളിലാരെങ്കിലും ഇന്ത്യയിൽ ജനിക്കുകയോ ഭരണഘടനയുടെ പ്രവർത്തനാരംഭത്തിന് തൊട്ടുമുമ്പുള്ള അഞ്ചുവർഷത്തിൽ കുറയാതെ, ഇന്ത്യയിൽ താമസിക്കുകയോ ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് ഇന്ത്യൻ പൗരത്വത്തിന് അർഹതയുള്ളത്. രാജ്യത്താകമാനം ഏകപൗരത്വസംവിധാനം ഏർപ്പെടുത്തിയെന്നുള്ളതാണ് പൗരത്വത്തെ സംബന്ധിച്ചുള്ള ഭരണഘടനാവ്യവസ്ഥകളുടെ മുഖ്യമായ വശം. ഒരിന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഏതു പ്രദേശത്തും പൗരത്വപദവിക്കുള്ള എല്ലാ ആനുകൂല്യങ്ങളോടും പ്രത്യേകാവകാശങ്ങളോടുംകൂടി അയാൾക്ക് അംഗീകാരം ലഭിക്കുന്നു.

സ്വതന്ത്ര നീതിന്യായവ്യവസ്ഥ

ഒരു ഗവണ്മെന്റിന്റെ പ്രാഥമികലക്ഷ്യം തന്നെ നീതിന്യായ പരിപാ ലനമാണ് എന്നു വിവക്ഷിക്കുന്നതിൽ വലിയ തെറ്റില്ല. ആ ചുമതല നിർവഹിക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. പരസ്പരം തർക്കങ്ങൾ ഉയർത്തുന്ന രണ്ടോ അതിലധികമോ കക്ഷികൾ തമ്മി ലുള്ള പ്രശ്‌നം ന്യായമായി പരിഹരിക്കപ്പെടുക എന്ന പ്രക്രിയയാണ് അതിലടങ്ങിയിട്ടുള്ളത്. കക്ഷികൾക്ക് നീതിന്യായവ്യവസ്ഥയുടെ നിഷ്പക്ഷതയിൽ വിശ്വാസമില്ലെങ്കിൽ നീതിന്യായപരിപാലനം നിരർത്ഥകമായിത്തീരും. നീതിന്യായപരിപാലനം സ്വതന്ത്രമല്ലെങ്കിൽ അതിന് നിഷ്പക്ഷമായിത്തീരാൻ കഴിയില്ല. കോടതികളിൽ നീതിന്യായപരിപാലനം നിർവഹിക്കേണ്ട ആളുകൾ ആരായിരിക്കണം, അവരെ എങ്ങനെ തെരഞ്ഞെടുക്കണം, അവർ കൃത്യനിർവഹണം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ എന്തായിരിക്കണം, അവരുടെ അധികാരങ്ങൾ എന്തൊക്കെയാകണം എന്നു തുടങ്ങി ഇതിനോടു ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യം എന്ന ആശയത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ഭരണനിർവഹണ വിഭാഗത്തിന്റെ തീരുമാനങ്ങളുടെ നിയമസാധുത, നിയമനിർമാണസഭകൾ നിർമിക്കുന്ന നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത തുടങ്ങിയ കാര്യങ്ങളുമെല്ലാം പരിശോധിക്കേണ്ടത് നീതിന്യായ വിഭാഗത്തിന്റെ ചുമതലയാണ്. ഇങ്ങനെ വളരെ നിർണായകമായ സുപ്രധാന ചുമതലകൾ നിറവേറ്റണമെന്നതുകൊണ്ടുതന്നെയാണ് ഭരണഘടനയുടെ ഭാഗമായിത്തന്നെ ഒരു സ്വതന്ത്ര നീതിന്യായവ്യവസ്ഥ സൃഷ്ടിക്കുവാനും നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ ഒരടിസ്ഥാനപ്രമാണമായി അംഗീകരിക്കുവാനും ഭരണഘടനാശില്പികൾ തീരുമാനിച്ചത്. വളരെ ശക്തമായ അധികാരങ്ങളോടെ ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ ഏറ്റവും മുകളിൽ സ്ഥിതിചെയ്യുന്ന സുപ്രീംകോടതിയെ ലോകത്തിലെ ഏറ്റവും ശക്തമായ നീതിപീഠങ്ങളിലൊന്നാണെന്ന് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട്. ഭരണഘടനയുടെ വകുപ്പ് 141 അനുസരിച്ച് സുപ്രീംകോടതി പ്രഖ്യാപിക്കുന്ന തീരുമാനം ഭാരതത്തിന്റെ ഭൂപ്രദേശത്തുള്ള എല്ലാ കോടതികൾക്കും ബാധകമാകുന്നതാണ്. അതുപോലെ സുപ്രീംകോടതി വിധി നടപ്പാക്കുവാൻ വകുപ്പ് 142 അനുസരിച്ച് എല്ലാ സർക്കാരുകളും ബാധ്യതപ്പെട്ടവരുമാണ്.

ക്യാബിനറ്റ് ഭരണക്രമം

നിയമനിർമാണസഭയോടും ജനങ്ങളോടുമുള്ള പൂർണമായ വിധേയത്വവും ഉത്തരവാദിത്തവുമാണ് നമ്മുടെ ക്യാബിനറ്റ് ഭരണക്രമത്തിന്റെ കാതൽ. ഈ കൂട്ടുത്തരവാദിത്തം കേന്ദ്രമന്ത്രിസഭയിൽ പ്രധാനമന്ത്രിയിൽകൂടിയും സംസ്ഥാനമന്ത്രിസഭകളിൽ മുഖ്യമന്ത്രിമാരിൽകൂടിയും പ്രാവർത്തികമാക്കപ്പെടുന്നു. ഇക്കാര്യത്തിൽ കാര്യനിർവഹണവിഭാഗം എല്ലായ്‌പോഴും നീതിനിർവഹണവിഭാഗത്തിന്റെ നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമായിരിക്കും. ഒരവിശ്വാസപ്രമേയം പാസ്സാക്കുക വഴി നിയമസഭയ്ക്ക് മന്ത്രിസഭയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ എപ്പോഴും അധികാരമുണ്ടായിരിക്കും. ഇതിനു ബദലായി പ്രസിഡൻഷ്യൽ സമ്പ്രദായം മാത്രമാണ് ആവിഷ്‌കരിക്കുവാൻ കഴിയുക. ഭരണസ്ഥിരത മാത്രമാണ് അവിടെ ചൂണ്ടിക്കാണിക്കാവുന്ന പ്രത്യേകത. ഇന്ത്യൻ ഭരണക്രമത്തിൽ പ്രധാനമന്ത്രിക്ക് വളരെ വിശേഷപ്പെട്ട ഒരുസ്ഥാനം നൽകപ്പെട്ടിരിക്കുന്നതായും കാണാം.

അടിയന്തിരാവസ്ഥാ പ്രഖ്യാപനം

ഭരണഘടനയുടെ 352-ാം വകുപ്പ്, ഇന്ത്യാരാജ്യത്തിന്റെയോ അതിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷിതത്വം യുദ്ധം മുഖാന്തിരമോ വിദേശ ഇടപെടൽ മൂലമോ സായുധകലാപം മൂലമോ ഭംഗം വരുന്നുവെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ ഗവണ്മെന്റിന്റെ ഉപദേശം സ്വീകരിച്ചുകൊണ്ട് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാൻ ഇന്ത്യൻ പ്രസിഡന്റിന് അധികാരം നൽകുന്നു. രാജ്യത്താകെയോ ഏതെങ്കിലും പ്രത്യേക പ്രദേശത്തുമാത്രമായോ ഇത് നിലവിൽ വരാം. തുടർച്ചയായി പരമാവധി ആറുമാസം വരെയോ അതിനുള്ളിൽ പിൻവലിക്കും വരെയോ ഈ ഉത്തരവ് നിലനിൽക്കും. ആറുമാസത്തിനുശേഷം പുതിയ ഉത്തരവിലൂടെ കാലാവധി നീട്ടാനും ഈ വകുപ്പ് പ്രസിഡന്റിന് അധികാരം നൽകുന്നു. ഏതെങ്കിലും സംസ്ഥാനത്ത് ഭരണപരമായ അനിശ്ചിതാവസ്ഥ നിലവിൽവരുമ്പോൾ അരാജകത്വം ഒഴിവാക്കാൻ അവിടെ 356-ാം വകുപ്പനുസരിച്ച് പ്രസിഡന്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് അടിയന്തിരാവസ്ഥ നടപ്പിലാക്കാം. രാഷ്ട്രീയ കാരണങ്ങൾ, വിഘടനവാദമുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ സംസ്ഥാനഭരണം പ്രസിഡന്റ് ഏറ്റെടുത്ത് ഗവർണറെയേല്പിക്കുന്നതും ഈ അടിയന്തിരാധികാരമുപയോഗിച്ചാണ്. ഭരണഘടനയുടെ 360-ാം വകുപ്പ് പ്രകാരം ഇന്ത്യയിലാകമാനമോ ഏതെങ്കിലും പ്രത്യേകഭാഗത്തോ സാമ്പത്തികാസ്ഥിരത ബോധ്യപ്പെ ടുന്ന പക്ഷം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനും പ്രസിഡന്റിന് അധികാരം നൽകിയിരിക്കുന്നു.

മൗലികാവകാശങ്ങൾ (Fundamental Rights)

നമ്മുടെ ഭരണഘടന ഇന്ത്യൻ പൗരന്മാർക്ക് വാഗ്ദാനം ചെയ്തിരിക്കുന്ന ഏറ്റവും നിർണായകമായ അവകാശങ്ങളാണ് മൗലികാവകാശങ്ങൾ. വ്യക്തിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുമെന്ന് ആമുഖത്തിലൂടെ നൽകിയിരിക്കുന്ന വാഗ്ദാനം നിറവേറ്റുന്നതിന് സഹായകമായ അവകാശങ്ങളാണ് ഇതിലൂടെ ഉറപ്പാക്കിയിരിക്കുന്നത്. ഭരണഘടനയിലെ മൂന്നാം അധ്യായത്തിലാണ് ഈ അവകാശങ്ങൾ ആറു വിഭാഗങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. 1948 ഡിസംബർ 10-ാം തീയതി ഐക്യരാഷ്ട്ര സംഘടന നടത്തിയ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights) മനുഷ്യചരിത്രത്തിലെ ഒരു അവിസ്മരണീയമായ ഏടാണല്ലൊ. ലോകത്തെമ്പാടുമുള്ള എല്ലാ മനുഷ്യർക്കും ഏറ്റവും മൗലികമായി ഉണ്ടായിരിക്കേണ്ട അവകാശങ്ങളുടെ ഒരു പട്ടികയാണ് 30 വകുപ്പുകളുള്ള ആ പ്രമാണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഐക്യരാഷ്ട്രസംഘടനയിലെ അംഗരാഷ്ട്രങ്ങളെല്ലാം അവരവരുടെ ഭരണഘടനകളിൽ ഇത് ഉൾപ്പെടുത്തി അതാതു രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ അവകാശങ്ങൾ ലഭ്യമാക്കേണ്ടതാണെന്നും പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രമാണത്തിൽ പറഞ്ഞിട്ടുള്ള എല്ലാ അവകാശങ്ങളും ഇന്ത്യൻ ഭരണഘടനയുടെ മൂന്നാമധ്യായത്തിലെ മൗലികാവകാശങ്ങളിലും നാലാം അധ്യായത്തിലെ നിർദേശകതത്വങ്ങളിലുമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ആ പ്രമാണത്തിലൂടെ മുന്നോട്ടുവച്ചിട്ടുള്ള പൗരത്വ-രാഷ്ട്രീയ അവകാശങ്ങൾ മൂന്നാമധ്യായത്തിലും 'സാമൂഹിക, സാമ്പത്തികാവകാശങ്ങൾ' നാലാം അധ്യായത്തിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ജനാധിപത്യജീവിതക്രമത്തിന്റെ അടിത്തറയും അതിന്റെ മൂലക്കല്ലുമാണ് മൗലികാവകാശങ്ങൾ എന്ന് ജസ്റ്റിസ് പി.ബി.ഗജേന്ദ്രഗാഡ്കർ വിശേഷിപ്പിക്കയുണ്ടായി. ഭരണഘടനയിൽ മൗലികാവകാശങ്ങൾ പ്രസ്താവിക്കുന്നതിനു മുൻപുതന്നെ അവയ്ക്കുള്ള സംരക്ഷണകവചം ഒരുക്കിയിട്ടുണ്ട്. ഭരണഘടന നടപ്പിൽ വരുന്നതിനുമുൻപ് നിലവിലിരുന്നതും മൗലികാവകാശങ്ങൾക്ക് അനുസൃതമല്ലാത്തതുമായ എല്ലാ നിയമങ്ങളും, ഭരണഘടനക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമായിതന്നെ പറയുന്നുണ്ട്. കൂടാതെ മൂന്നാം അധ്യായത്തിൽ വ്യവസ്ഥ ചെയ്യുന്ന അവകാശങ്ങളെ നീക്കംചെയ്യുകയോ ചുരുക്കുകയോ ചെയ്യുന്ന തരത്തിൽ മറ്റൊരു നിയമവും ഉണ്ടാക്കിക്കൂടാ എന്ന് ഭരണകൂടത്തിനുമേൽ നിരോധനം ഏർപ്പെടുത്തുകയും ചെയ്യുന്നു. ഈ രണ്ടു നിർദേശങ്ങളിലൂടെ മൗലികാവകാശങ്ങൾക്ക് പരിരക്ഷ നൽകുവാൻ ഭരണഘടന ശ്രദ്ധിച്ചിട്ടുണ്ട്. മൗലികാവകാശങ്ങൾ താഴെപ്പറയുന്ന ആറ് ഇനങ്ങളിലായിട്ടാണ് ഭരണഘടനയിൽ നൽകിയിരിക്കുന്നത്.

  1. സമത്വത്തിനുള്ള അവകാശം
  2. സ്വാതന്ത്ര്യത്തിനുള്ള അവകാശം
  3. ചൂഷണത്തിനെതിരെയുള്ള അവകാശം
  4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
  5. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
  6. ഭരണഘടനാസംബന്ധമായ നിവൃത്തിമാർഗങ്ങൾക്കുള്ള അവകാശം.

ആരംഭത്തിൽ ഭരണഘടനയുടെ 19(1)(f) വകുപ്പിലും 31-ാം വകുപ്പിലുമായി സ്വത്തവകാശവും ഒരു മൗലികാവകാശമായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 1978-ൽ നടപ്പിൽ വന്ന 44-ാം ഭേദഗതിയോടെ സ്വത്തവകാശം ഒരു മൗലികാവകാശമല്ലാതായി. ബന്ധപ്പെട്ട വകുപ്പുകളായ 19(1)(f) ഉം 31-ഉം റദ്ദാക്കുകയും ചെയ്തു. ഇപ്പോൾ സ്വത്തവകാശം എന്നത് ഭരണഘടനയുടെ 12-ാം അധ്യായത്തിൽ 4-ാം ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട് - വകുപ്പ് 300 അ പ്രകാരം നിയമം അധികാരപ്പെടുത്തിയാലല്ലാതെ യാതൊരാളുടെയും സ്വത്തവകാശം എടുത്തുകളയാവുന്നതല്ല.

1. സമത്വത്തിനുള്ള അവകാശം

നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്; നിയമസംരക്ഷണവും എല്ലാവർക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ്. നിയമത്തിന്റെ മുന്നിലെ സമത്വമോ നിയമസംരക്ഷണമോ ആർക്കും നിഷേധിക്കുവാൻ പാടുള്ളതല്ല. ഈ അവകാശം ഇന്ത്യയിലെ പൗരന്മാർക്കുമാത്രമല്ല, ഇവിടെ ജീവിക്കുന്ന എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഇത് നിയമവാഴ്ചയെയും തുല്യമായ സാമൂഹികനീതിയെയും വിളംബരം ചെയ്യുന്നു. നിയമങ്ങളാലോ അവയുടെ പ്രയോഗത്താലോ സ്വേച്ഛാപ രമായ പക്ഷപാതം അശേഷം ഉണ്ടാകാത്ത ഒരു സ്ഥിതിവിശേഷമാണ് ഈ വകുപ്പ് സ്ഥാപിക്കുന്നത്. എല്ലാ രംഗങ്ങളിലും പൂർണമായി സമത്വം നേടാനാവുന്നില്ലെങ്കിൽ യഥാർത്ഥവും ഫലപ്രദവുമായ ജനാധിപത്യം നടപ്പിൽ വരുത്താനാകില്ല എന്ന തത്വമാണ് ഇതിലൂടെ അംഗീകരിക്കപ്പെടുന്നത്. മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും രാഷ്ട്രം ഒരു വിവേചനവും നടത്തുവാൻ പാടുള്ളതല്ല. പീടികകൾ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, വിനോദശാലകൾ തുടങ്ങി പൊതുജനങ്ങളുടെ ഉപയോഗത്തിനുള്ള സ്ഥലങ്ങളിൽ എല്ലാ പൗരന്മാർക്കും തുല്യമായ അവകാശമുണ്ട്. അതുപോലെ പൊതുകിണറുകൾ, കുളങ്ങൾ, കുളിക്കടവുകൾ, നിരത്തുകൾ, വിശ്രമസ്ഥലങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനുള്ള അവകാശവും എല്ലാ പൗരന്മാർക്കും ഒരുപോലെയാണ്. ഇങ്ങനെ വിവേചനം തടയാൻ വേണ്ടി പൗരന്മാരുടെ അവകാശം ഉറപ്പാക്കിയിരിക്കുന്ന ഈ വകുപ്പിൽ തന്നെ രണ്ട് അപവാദങ്ങൾ ചേർത്തിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടിക ളുടെയും നന്മയ്ക്കുവേണ്ടിയോ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന അധഃസ്ഥിതരായ പൗരന്മാരുടെ ഉന്നമനത്തിനുവേണ്ടിയോ പ്രത്യേക വ്യവസ്ഥയുണ്ടാക്കാൻ സ്റ്റേറ്റിനെ അനുവദിക്കുന്നുണ്ട്. ഇത് സംരക്ഷണപരമായ വിവേചനം (Protective Discrimination) എന്നറിയപ്പെടുന്ന വ്യവസ്ഥയാണ്. സർക്കാർ ഉദ്യോഗങ്ങൾ ലഭിക്കുവാനുള്ള അവകാശവും എല്ലാ പൗരന്മാർക്കും സമമാണ്. ജാതി-മത-വർഗഭേദത്തിന്റെയോ സ്ത്രീ-പുരുഷ വ്യത്യാസത്തിന്റെയോ ജനനസ്ഥലത്തിന്റെയോ മാത്രമടിസ്ഥാനത്തിൽ ഈ സമത്വം ഒരു പൗരനും നിഷേധിക്കുവാൻ പാടുള്ളതല്ല. തൊട്ടുകൂടായ്മ സമ്പൂർണമായി നിർമാർജനം ചെയ്തിരിക്കുന്നു. തൊട്ടുകൂടായ്മ ഏതെങ്കിലും തരത്തിൽ ആചരിക്കുന്നത് നിരോധിച്ചിരിക്കുന്നു. മാത്രവുമല്ല തൊട്ടുകൂടായ്മയുടെ പേരിൽ മറ്റുള്ളവരുടെ മേൽ അവശത നിർബന്ധിച്ചേല്പിക്കുന്നത് നിയമപ്രകാരം ശിക്ഷിക്കാവുന്ന ഒരു കുറ്റമാണുതാനും. ശാശ്വതമായ അടിമത്തത്തിൽനിന്നും നൈരാശ്യത്തിൽനിന്നും അപമാനത്തിൽനിന്നും ഇന്ത്യൻ ജനതയുടെ ആറിലൊന്നിനു മോചനം നൽകുന്ന ഒരു അവകാശപ്രഖ്യാപനമാണിത്. ബ്രിട്ടീഷുകാർ ഇവിടെ ഭരിച്ചിരുന്നപ്പോൾ അവരെ അനുകൂലിച്ചുനിന്ന പല ഇന്ത്യക്കാർക്കും പല ബഹുമതികളും നൽകുകയും അതിന്റെ പേരിൽ അനേകം ആനുകൂല്യങ്ങൾ നൽകുകയും ചെയ്തിരുന്നു. അത്തരത്തിലുള്ളവർക്ക് സമൂഹത്തിൽ ഉയർന്ന സ്ഥാനമാണുള്ളതെന്ന് ജനങ്ങളെ ധരിപ്പിക്കാനാണ് അതു ചെയ്തിരുന്നത്. ഇങ്ങനെ നൽകുന്ന പദവികളുടെ പേരിൽ ജനങ്ങളുടെയിടയിൽ വിദഗ്ധമായി ചേരിതിരിവുകൾ സൃഷ്ടിക്കാനും കുറെപ്പേരെ വിശ്വസ്തരായി കൂടെ നിർത്താനും ഒക്കെ അവർ ശ്രമിച്ചിരുന്നു. അങ്ങനെ ജനങ്ങളുടെയിടയിൽ ഒരു ശ്രേഷ്ഠവർഗത്തെ കൃത്രിമമായി സൃഷ്ടിക്കുന്ന സമ്പ്രദായം ഒരിക്കലും ഒരു ജനാധിപത്യഭരണക്രമത്തിൽ ഉണ്ടായിക്കൂടാ എന്നതി നാൽ, അപൂർവമായ എന്തെങ്കിലും നേട്ടത്തിന്റെ പേരിലല്ലാതെ ആർക്കും ബഹുമതികൾ കല്പിച്ചു കൊടുക്കരുതെന്നു ഭരണഘടന വ്യവസ്ഥചെയ്തു. മൊത്തത്തിൽ സാമൂഹികജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും പൗരന്മാർക്ക് സമത്വം അനുഭവിക്കാനുള്ള അവകാശമാണ് ഭരണഘടന മൗലികാവകാശമായി ഉറപ്പാക്കുന്നത്. സാർവദേശീയ മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ഒന്നാംവകുപ്പിൽ തന്നെ പറയുന്ന എല്ലാ മനുഷ്യരും സ്വതന്ത്രരും അന്തസ്സിലും അവകാശങ്ങളിലും തുല്യരുമായിട്ടാണ് ജനിക്കുന്നത് എന്ന പ്രസ്താവനയുടെ സാധൂകരണമാണ് നമ്മുടെ ഭരണഘടനയിലെ പ്രഥമ മൗലികാവകാശം.

2. സ്വാതന്ത്ര്യത്തിനുള്ള അവകാശം

ഇതിൽ ആദ്യംതന്നെ ഏറ്റവും മൗലികമായിട്ടുള്ള ചില വ്യക്തിസ്വാതന്ത്ര്യങ്ങളാണ് പ്രതിപാദിക്കുന്നത്. അവയെ പ്രധാനമായി ആറ് ഇനങ്ങളായി തിരിച്ചിട്ടുണ്ട്.

  • (i) പ്രസംഗത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം.
  • (ii) ആയുധം കൂടാതെ സമാധാനപരമായി യോഗം ചേരുവാനുള്ള സ്വാതന്ത്ര്യം.
  • (iii) അസോസിയേഷനുകളും സംഘടനകളും രൂപവൽക്കരിക്കാനുള്ള അവകാശം.
  • (iv) ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.
  • (v) ഇന്ത്യാരാജ്യത്തിലെവിടെയും താമസിക്കുവാനും സ്ഥിരതാമസമുറപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യം.
  • (vi) ഏതുജോലി ചെയ്യുന്നതിനും തൊഴിൽ, വ്യാപാര, വ്യവസായാദിസ്ഥാപനങ്ങൾ നടത്തുന്നതിനും ഉള്ള സ്വാതന്ത്ര്യം.

എന്നാൽ ഇവിടെ സൂചിപ്പിച്ചിരിക്കുന്ന സ്വാതന്ത്ര്യങ്ങൾ എല്ലാം അനുഭവിക്കുന്നതിന് യുക്തിസഹമായ ചില നിയന്ത്രണങ്ങൾ (Reasonable Restrictions) ഭരണഘടനയിൽ തന്നെ പ്രത്യേകമായി പറ ഞ്ഞിട്ടുണ്ട്. അതായത് ഈ സ്വാതന്ത്ര്യങ്ങളെല്ലാം അനിയന്ത്രിതമായി അനുഭവിക്കാവുന്നവയല്ല എന്നർത്ഥം. എല്ലാ പൗരന്മാർക്കും സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുമ്പോൾ തന്നെ രാഷ്ട്രത്തിന്റെ പരമാധികാരം, അഖണ്ഡത, രാഷ്ട്രത്തിന്റെ സുരക്ഷിതത്വം, വിദേശരാഷ്ട്രങ്ങളുമായുള്ള സുഹൃത്ബന്ധങ്ങൾ, പൊതുസമാധാനം, സഭ്യത, സാന്മാർഗികത, കോടതിയലക്ഷ്യം, മാനനഷ്ടം, കുറ്റം ചെയ്യാനുള്ള പ്രേരണ തുടങ്ങിയ കാര്യങ്ങളിൽ യുക്തിസഹമായ നിയന്ത്രണങ്ങൾ പാലിക്കുവാനും പൗരന്മാർ ബാധ്യസ്ഥരാണ്. ഇത്തരത്തിൽ മറ്റു സ്വാതന്ത്ര്യങ്ങളുടെ മേലും യുക്തിസഹമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാൻ നിയമങ്ങളുണ്ട്; ശിക്ഷ നടപ്പിൽവരുത്താനുള്ള സംവിധാനവുമുണ്ട്. അതിനുള്ള അധികാരം പ്രയോഗിക്കുമ്പോൾ അനുസരിക്കേണ്ട വ്യവസ്ഥകളും ഭരണഘടനാവകുപ്പുകളിലൂടെ അനുശാസിക്കുന്നുണ്ട്. നിലവിലുള്ള ഏതെങ്കിലും ഒരു നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ചെങ്കിലേ ആരെയും ശിക്ഷിക്കാവൂ. അതുപോലെ നിയമത്തിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ശിക്ഷ നൽകാനും പാടില്ല. ഒരേ കുറ്റത്തിന് ഒരാളെ ഒന്നിലധികം പ്രാവശ്യം ശിക്ഷിക്കരുത്. കുറ്റം ചെയ്തതായി ആരോപിക്കപ്പെട്ട ഒരാൾ അയാൾക്കെതിരെ തന്നെ തെളിവു നൽകാൻ പ്രേരിപ്പിക്കപ്പെടരുത്. ഈ വിഭാഗത്തിൽ തന്നെയാണ് ഏറ്റവും സുപ്രധാന അവകാശമായ ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നത്. നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമം അനുസരിച്ചല്ലാതെ യാതൊരാളുടെയും ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കുവാൻ പാടുള്ളതല്ല എന്നു ഭരണഘടനയിൽ പറയുന്നു. ഇത് പൗരന്മാർക്കു മാത്രമല്ല മറ്റുള്ള വ്യക്തികൾക്കും ബാധകമാണ്. ഈ അവകാശം സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ മൂന്നാംവകുപ്പിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനയെ സാധൂകരിക്കുന്നതാണ്. അതിൽ ഇങ്ങനെ യാണ് പറയുന്നത്. ജീവിക്കാനും സ്വാതന്ത്ര്യത്തിനും വ്യക്തിപരമായ സുരക്ഷിതത്വത്തിനും ഉള്ള അവകാശം ഓരോരുത്തർക്കുമുണ്ട്. പിന്നീടുവന്ന അനേകം കോടതിവിധികളിലൂടെ ഈ അവകാശത്തിന്റെ വ്യാപ്തിയെ സംബന്ധിച്ച് വിശദീകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ജീവനോ വ്യക്തിസ്വാതന്ത്ര്യമോ ഇല്ലാതാക്കാൻ എടുക്കുന്ന നടപടിക്രമം നിയമംവഴി സ്ഥാപിച്ചതുകൊണ്ടു മാത്രം മതിയാകില്ലെന്നും അത് നീതിയുക്തവും ഔചിത്യമുള്ളതും യുക്തിസഹവും ആയിരിക്കണമെന്നും സുപ്രീംകോടതി 1978-ലെ മേനകാഗാന്ധി ്‌ െയൂണിയൻ ഗവണ്മെന്റ് എന്ന കേസ്സിന്റെ വിധിന്യായത്തിൽ വ്യക്തമാക്കുകയുണ്ടായി. അതുപോലെതന്നെ ജീവിക്കാനുള്ള അവകാശം എന്നത് കേവലം ജീവൻ നിലനിർത്താനുള്ള അവകാശമല്ലെന്നും മനുഷ്യർക്ക് അവരുടെ പൂർണമായ അന്തസ്സോടുകൂടി ജീവിക്കുന്നതിനുള്ള അവകാശമാണെന്നും വ്യക്തമാക്കി. ജല, വായു മലിനീകരണമുൾപ്പെടെയുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ജീവിക്കാനുള്ള അവകാശത്തിനു ഭീഷണിയാണെന്നും കോടതി വിധിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിനുള്ള അവകാശവും ഈ അവകാശത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. സ്വകാര്യതയ്ക്കുള്ള അവകാശവും മാന്യമായി ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് ഈയിടെ സുപ്രീംകോടതിയുടെ ഒരു ഒൻപതംഗബെഞ്ച് വിധി പ്രസ്താവിക്കുകയുണ്ടായി. ആരെയെങ്കിലും അറസ്റ്റുചെയ്യുന്നതിനും ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥകൾ ഒരിക്കലും ദുരുപയോഗപ്പെടുത്താതിരിക്കാനും വകുപ്പുണ്ട്. അറസ്റ്റുചെയ്ത യാതൊരാളെയും ആ അറസ്റ്റിനുള്ള കാരണങ്ങൾ കഴിയുന്നത്ര വേഗത്തിൽ അറിയിക്കാതെ തടങ്കലിൽ സൂക്ഷിക്കുകയോ അയാൾക്കിഷ്ടമുള്ള ഒരഭിഭാഷകനുമായി ആലോചിക്കുവാനും അദ്ദേഹം മുഖേന വാദിക്കുവാനും ഉള്ള അവ കാശം നിഷേധിക്കുകയോ ചെയ്യുവാനും പാടുള്ളതല്ല. അതായത് ഒരാളെ അറസ്റ്റുചെയ്യുന്നതിനുള്ള അധികാരത്തിന് വ്യക്തമായ അതിരുകൾ കല്പിച്ചിരിക്കുന്നു എന്നർത്ഥം. അറസ്റ്റുചെയ്ത് കസ്റ്റഡിയിൽ വച്ച ആളെ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അടുത്തുള്ള മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കണം. അവിടെ എത്തുന്നതിനുള്ള യാത്രാസമയം ഒഴിവാക്കാം. മജിസ്‌ട്രേട്ടിന്റെ ഉത്തരവില്ലാതെ ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ ആരെയും കസ്റ്റഡിയിൽ വയ്ക്കരുത്. എന്നാൽ വിദേശ ശത്രുരാജ്യത്തിലെ പൗരന്റെ കാര്യത്തിലും, തടങ്കൽ നിയമപ്രകാരം അറസ്റ്റു ചെയ്യുന്ന ആളിന്റെ കാര്യത്തിലും ഈ വ്യവസ്ഥകൾ ബാധകമല്ല. കരുതൽ തടങ്കൽ നിയമത്തിൽതന്നെ മൂന്നുമാസത്തിലധികം കസ്റ്റഡിയിൽ വയ്ക്കണമെങ്കിൽ നിയമപ്രകാരം രൂപീകരിക്കപ്പെട്ട ഒരു ഉപദേശകസമിതിയുടെ അംഗീകാരം വേണം.

3. ചൂഷണത്തിനെതിരെയുള്ള അവകാശം

മനുഷ്യനെ അടിമയാക്കുന്നതും വില്പനച്ചരക്കാക്കുന്നതും നിർബന്ധമായി തൊഴിലെടുപ്പിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. വ്യവസായശാലകളിലോ ഖനികളിലോ പതിനാലുവയസ്സിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതും നിരോധിച്ചിരിക്കുന്നു. അതുപോലെ അവരുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന മറ്റേതെങ്കിലും ആപൽക്കരമായ തൊഴിലിൽ ഏർപ്പെടുത്തുന്നതും കുറ്റകരമാക്കിയിട്ടുണ്ട്. എന്നാൽ തൊഴിൽരംഗത്തും ഗാർഹികജീവിതത്തിലും സ്ത്രീകൾക്കെതിരായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ചൂഷണം ഭരണഘടന കണ്ടില്ലെന്നു നടിക്കുന്നു. ഒരു പ്രതിഫലവും നൽകാതെ സ്ത്രീകളുടെ അധ്വാനശേഷി സമൂഹം കവർന്നെടുക്കുന്നത് സമൂഹ ത്തിലെ ഏറ്റവും കടുത്ത ചൂഷണമാണ്.

4. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

മതനിരപേക്ഷതയിൽ അധിഷ്ഠിതമാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയിലുള്ള എല്ലാവർക്കും മനഃസാക്ഷിയ്ക്കനുസരിച്ച് (freedom of conscience) പ്രവർത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനും സ്വതന്ത്ര മായി മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള അവകാശം ഉണ്ട്. അതായത് ഓരോരുത്തർക്കും ഇഷ്ടമുള്ള വിശ്വാസം വച്ചുപുലർത്താം. ഏതു മതത്തിലും വിശ്വ സിക്കാം; ഒരു മതത്തിലും വിശ്വസിക്കാതെയുമിരിക്കാം. അവനവൻ വിശ്വസിക്കുന്ന മതം അനുഷ്ഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം. എന്നാൽ ഈ സ്വാതന്ത്ര്യം നിരുപാധികമല്ല. മതവിശ്വാസത്തിന്റെ പേരിൽ ക്രമസമാധാനം അപകടപ്പെടുത്തുന്ന പ്രവൃത്തികൾ ചെയ്യാനോ സദാചാരവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടാനോ ആർക്കും അധികാരമില്ല. അതുപോലെ ആരോഗ്യത്തിനു ഹാനികരമായ അനുഷ്ഠാനങ്ങളും അനുവദനീയമല്ല. ഇത്തരത്തിലുള്ള നിബന്ധനകൾക്കു വിധേയമായിട്ടായിരിക്കും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം. രാജ്യത്തെ മതവിശ്വാസങ്ങളുടെയും നിർദേശങ്ങളുടെയും വ്യാപ്തി വളരെ വലുതായതിനാൽ അവയെല്ലാം അതേപടി നിലനിർത്തിയാൽ സാമൂഹികവിഷയങ്ങളിൽ മുന്നോട്ടുപോകാതെ സ്തംഭിച്ചുനിൽക്കേണ്ടിവരുമെന്നാണ് ഡോ. ബി.ആർ.അംബേദ്കർ പറഞ്ഞത്. അതുകൊണ്ടാണ് ഏതുമതം സ്വീകരിക്കാനും വിശ്വസിക്കാനും അനുവാദം നൽകുമ്പോൾ തന്നെ സാമൂഹികനീതി ഉറപ്പാക്കാൻ വിശ്വാസത്തിന്റെ പേരിലുള്ള അനീതികളിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം നിയമത്തിന് നൽകിയത്. ഈ സാധ്യത ഉപയോഗിച്ചാണ് ജൈനമതക്കാരുടെ ഡന്താര (ആഹാരം നിരാകരിച്ചു മരണമടയുക, അതുവഴി മുക്തി പ്രാപിക്കുക) എന്ന ആചാരം നിരോധിച്ചത്. മുത്തലാഖ് കുറ്റമാണെന്നു വിധിച്ചതും മുംബൈയിലെ ഹാജി അലി ദർഗയിൽ സ്ത്രീകൾക്കു പ്രവേശനം നൽകണമെന്നു കോടതിവിധിയുണ്ടായതും ഈയടിസ്ഥാനത്തിലാണ്. അടിച്ചേല്പിക്കലല്ല വിശ്വാസം എന്ന വീക്ഷണം ഉയർത്തിപ്പിടിക്കുന്നതാണ് കോടതിവിധി. വിശ്വാസവും ആരാധനയും വ്യക്തിപരമായ കാര്യങ്ങളാണെങ്കിലും അതിന്റെ പേരിൽ നീതിക്കും ഭരണഘടനയ്ക്കും നിരക്കാത്ത ആചാരങ്ങളിൽ മുറുകെ പിടിക്കരുതെന്ന് സുപ്രീംകോടതിയും പറഞ്ഞിട്ടുണ്ട്. ഭരണഘടന വാഗ്ദാനംചെയ്യുന്ന വ്യക്തികളുടെ അന്തസ്സു ഹനിക്കുന്ന ഒരാചാരത്തിനും നിയമപരമായ നിലനില്പില്ല എന്ന് ജസ്റ്റിസ് ആർ.എഫ്.നരിമാൻ ശബരിമല സ്ത്രീപ്രവേശനക്കേസ്സിന്റെ വിധിയിൽ പറയുന്നു. വ്യക്തിപരമായ അന്തസ്സ് മൗലികാവകാശങ്ങളുടെ ക്ഷീരപഥത്തിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് എന്നാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആ വിധിന്യായത്തിൽ പറഞ്ഞത്. വ്യക്തികളുടെ അന്തസ്സ് മൗലികാവകാശങ്ങളുടെ അവിഭാജ്യഘടകമാണ് എന്ന വസ്തുത ഈ വിധിന്യായത്തിലൂടെ ഉറപ്പാക്കിയിരിക്കുന്നു. മതപരവും മനുഷ്യസേവനപരവുമായ ലക്ഷ്യങ്ങൾക്കായി സ്ഥാപനങ്ങൾ ഉണ്ടാക്കാനും പരിപാലിക്കാനും എല്ലാ വിഭാഗങ്ങൾക്കും ഭരണഘടന അവകാശം നൽകുന്നുണ്ട്. മതപരമായ കാര്യങ്ങൾ നടത്താനുള്ള അവകാശവും അതാത് വിഭാഗങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിനുവേണ്ടി ആവശ്യമെങ്കിൽ സ്ഥാവരജംഗമസ്വത്തുക്കൾ സമ്പാദിക്കുകയും കൈകാര്യം ചെയ്യുകയുമാവാം. സർക്കാർ ചെലവിൽ നടത്തുന്ന വിദ്യാലയങ്ങളിൽ മതപഠനം പാടില്ല. അതുപോലെ തന്നെ സർക്കാരിന്റെ ധനസഹായം സ്വീകരിച്ചുകൊണ്ടോ അംഗീകാരം വാങ്ങിച്ചുകൊണ്ടോ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനത്തിലെ വിദ്യാർത്ഥികളെ ആരെയും അവിടെ നടത്തപ്പെടുന്ന മതപഠനത്തിലും ആരാധനയിലും മറ്റ് അനുഷ്ഠാനങ്ങളിലും പങ്കെടുക്കാൻ നിർബന്ധിക്കരുത്. ഏതെങ്കിലും ഒരു മതത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുംവേണ്ടി പ്രത്യേക കരം നൽകാൻ ആരെയും നിർബന്ധിക്കാൻ പാടില്ല.

5. സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെയിടയിൽ ഭാഷയിലും സംസ്‌കാരത്തിലും വൈവിധ്യങ്ങൾ ദർശിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഓരോ ജനവിഭാഗത്തിനും അവരവരുടെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. സർക്കാർ വിദ്യാലയങ്ങളിലോ സർക്കാർ ധനസഹായത്താൽ നടത്തുന്ന വിദ്യാലയങ്ങളിലോ മതം, വർഗം, ജാതി, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം പ്രവേശനം നിഷേധിക്കാൻ പാടില്ല. മതപരമോ ഭാഷാപരമോ ആയ ന്യൂനപക്ഷവിഭാഗങ്ങൾക്ക് അവരവരുടെതായ വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിക്കുവാനും നടത്തിക്കൊണ്ടുപോകാനും അവകാശമുണ്ട്. അത്തരം ഒരു വിദ്യാഭ്യാസസ്ഥാപനത്തിനും സഹായധനം നൽകുന്നതിൽ വിവേചനം കാണിക്കാൻ പാടില്ല.

6. ഭരണഘടനാപരമായ നിവൃത്തിക്കുള്ള അവകാശം

മുകളിൽ സൂചിപ്പിച്ച അഞ്ചുവിഭാഗം മൗലികാവകാശങ്ങളിൽ ഏതെങ്കിലും അവകാശം ഒരു പൗരന് നിഷേധിക്കപ്പെട്ടാൽ അത് കോടതി മുഖാന്തിരം തിരിച്ചുപിടിക്കുന്നതിനുള്ള അവകാശവും ഒരു മൗലികാവകാശമായി ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുവേണ്ടി സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും ചില പ്രത്യേക അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഇതുമൂലം അവകാശങ്ങൾ നടപ്പാക്കാൻ യുക്തമായ നടപടികൾ മുഖേന സുപ്രീംകോടതിയിൽ ഹർജി ബോധിപ്പിക്കാനുള്ള അവകാശം ഉറപ്പുവരുത്തിയിരിക്കുന്നു. ഈ അവകാശങ്ങൾ ഏതെങ്കിലും നടപ്പാക്കാൻ ഹേബിയസ് കോർപ്പസ് (Habeas Corpus), മണ്ടാമസ്സ് v (Mandamus), പ്രൊഹിബിഷൻ (Prohibition), ക്വോവാറന്റോ (Quo warranto), സെർഷ്യോററി (Certiorari) എന്നിവയുൾപ്പെടെയുള്ള റിട്ടുകൾ നൽകാൻ സുപ്രീംകോടതിയ്ക്കുള്ള അധികാരവും ഭരണഘടനയിൽ പ്രസ്താവിച്ചിട്ടുണ്ട്. അങ്ങനെ ഭരണഘടന പൗരന് നൽകിയിട്ടുള്ള മൗലികാവകാശങ്ങൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നു എന്നുകാണാം. ഈ പ്രത്യേക വകുപ്പിന്റെ പ്രാധാന്യത്തെ പരാമർശിച്ചുകൊണ്ട് ഡോ. അംബേദ്കർ, ഭരണഘടനാനിർമാണ സമിതിയിൽ പറഞ്ഞതിങ്ങനെയാണ്: ഏതൊരു വകുപ്പില്ലെങ്കിൽ ഈ ഭരണഘടന വ്യർത്ഥമാകുമോ, സുപ്രധാനമായ ആ പ്രത്യേക വകുപ്പിന്റെ പേർ പറയാൻ എന്നോടാവശ്യപ്പെട്ടാൽ ഇതൊഴികെ മറ്റൊരു വകുപ്പിനെയും പരാമർശിക്കാൻ എനിക്കു സാധ്യമല്ല. അത് ഭരണഘടനയുടെ സത്തയും സാരവുമാണ്. മൊത്തത്തിൽ നോക്കുമ്പോൾ ഇന്ത്യയുടെ പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാക്കിക്കൊണ്ടാണല്ലൊ ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ആ പരമാധികാരത്തിന്റെ അടിസ്ഥാനശിലകളാണ് മുകളിൽ സൂചിപ്പിച്ച മൗലികാവകാശങ്ങൾ എന്നുപറയാവുന്നതാണ്. മൗലികാവകാശങ്ങൾ അലംഘനീയങ്ങളാണ്. എന്തെങ്കിലും അസാധാരണ സന്ദർഭങ്ങളിലല്ലാതെ മൗലികാവകാശങ്ങൾ പൗരന്മാർക്കു നിഷേധിക്കുവാൻ ഭരണകൂടത്തിന് അധികാരമില്ല. രാജ്യത്തിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാണ് ഇതിന് മാറ്റം ഉണ്ടാകുന്നത്. അല്ലാതുള്ള സന്ദർഭങ്ങളിലെല്ലാം മൗലികാവകാശങ്ങൾക്കു വിരുദ്ധമായ ഏതുനിയമവും അസാധുവാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള പ്രത്യേക അധികാരം രാഷ്ട്രപതിക്കാണ്. ഏതേതു സാഹചര്യങ്ങളിലാണ് രാജ്യത്ത് മൊത്തമായോ ഏതെങ്കിലും പ്രത്യേക ഭാഗത്തോ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുവാൻ രാഷ്ട്രപതിയെ അധികാരപ്പെടുത്തിയിരിക്കുന്നതെന്നും ഭരണഘടനയിൽ എടുത്തുപറഞ്ഞിട്ടുണ്ട്.

രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ

നാലാം അധ്യായത്തിൽ നൽകിയിരിക്കുന്ന രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങൾ (Directive Principles of State Policy) സാർവദേ ശീയ മനുഷ്യാവകാശപ്രഖ്യാപനത്തിലെ സാമൂഹിക-സാമ്പത്തികാവകാശങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന പൗരാവകാശങ്ങൾ കോടതി മുഖാന്തിരം നേടിയെടുക്കാൻ കഴിയാത്തവയാണ്. എന്നാൽ ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രമാക്കി മാറ്റാനും ഇവിടെയൊരു സ്ഥിതിസമത്വ സമൂഹം സ്ഥാപിക്കുന്നതിനും വേണ്ടി ഭരണകൂടം പിൻതുടരേണ്ട മാർഗനിർദേശങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഐറിഷ് ഭരണഘടനയിലെ സാമൂഹികമായ നിർദേശകതത്വങ്ങൾ എന്നതിന്റെ ചുവടുപിടിച്ചാണ് നമ്മുടെ ഭരണഘടനയിലും നിർദേശകതത്വങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭരണകൂടം കരുതലോടെ പാലിക്കേണ്ട മൗലികതത്വങ്ങളുടെ ഒരു പട്ടികയാണിത്. രാഷ്ട്രഭരണത്തിന്റെയും നിയമ, നയരൂപീകരണത്തിന്റെയും കാര്യത്തിൽ ഭാവിയിൽ നിയമനിർമാണസഭകളും കാര്യനിർവഹണവിഭാഗവും സ്വീകരിക്കേണ്ട സമീപനങ്ങൾക്കുള്ള വഴികാട്ടിയായിട്ടാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ക്ഷേമരാഷ്ട്രരൂപീകരണത്തിൽ താഴെപ്പറയുന്ന ലക്ഷ്യങ്ങൾ ഏറ്റവും മുഖ്യമാണെന്ന് ഈ തത്വങ്ങളിൽ പ്രതിപാദിക്കുന്നു.

  1. എല്ലാ പൗരന്മാർക്കും-സ്ത്രീകൾക്കും പുരുഷന്മാർക്കും-മതിയായ ഉപജീവനോപായങ്ങൾ ലഭ്യമാക്കുക.
  2. സമൂഹത്തിന്റെ ഭൗതികവിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണവും പൊതുനന്മയ്ക്ക് ഏറ്റവും ഉതകുന്നതരത്തിൽ വിതരണം ചെയ്യുക.
  3. പൊതുഹാനിക്കിടയാകുന്നവിധത്തിൽ സാമ്പത്തികവ്യവസ്ഥയുടെ പ്രവർത്തനവും സ്വത്തിന്റെയും ഉല്പാദനോപാധികളുടെയും കേന്ദ്രീകരണവും ഉണ്ടാകാതിരിക്കുക.
  4. പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യജോലിക്ക് തുല്യവേതനം ഉണ്ടായിരിക്കുക.
  5. തൊഴിലാളികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആരോഗ്യവും ശക്തിയും കുട്ടികളുടെ ഇളംപ്രായവും ദുർവിനിയോഗിക്കപ്പെടാതിരിക്കുകയും പ്രായത്തിനോ ശക്തിക്കോ അനുയോജ്യമല്ലാത്ത പണികളിൽ പ്രവേശിക്കുവാൻ സാമ്പത്തികാവശ്യത്താൽ പൗരന്മാർ നിർബന്ധിതരാകാതിരിക്കുകയും ചെയ്യുക.
  6. കുട്ടികൾക്ക് ആരോഗ്യകരമായ രീതിയിലും സ്വാതന്ത്ര്യവും അന്തസ്സും നിലനിൽക്കുന്ന പരിതസ്ഥിതികളിലും വളരുവാൻ അവസരങ്ങളും സൗകര്യങ്ങളും നൽകുക; ബാല്യത്തെയും യൗവനത്തെയും ചൂഷണത്തിൽനിന്നും സാന്മാർഗികവും ഭൗതികവുമായ പരിത്യാഗത്തിൽനിന്നും പരിരക്ഷിക്കുക.

ഇതുകൂടാതെ പുരോഗമനസ്വഭാവമുള്ള അനേകം നിർദേശങ്ങൾ വേറെയും നൽകിയിട്ടുണ്ട്. സൗജന്യനിയമസഹായത്തിനും തുല്യനീതിക്കും അവസരസമത്വത്തിനുംവേണ്ടിയുള്ള നിയമനിർമാണവും പ്രയോഗവും എടുത്തുപറഞ്ഞിട്ടുണ്ട്. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് രൂപം നൽകാനും അവയ്ക്ക് സ്വയംഭരണസ്ഥാപനങ്ങളായി പ്രവർത്തിക്കാനാവശ്യമായ അവകാശങ്ങളും അധികാരങ്ങളും ഉറപ്പുവരുത്താനുമുള്ള നിർദേശമുണ്ട്. തൊഴിലവസരം മൗലികമായി ലഭ്യമാക്കാനുള്ള അവകാശം, പണിശാലകളിൽ മാനുഷികമായ സാഹചര്യവും, സ്ത്രീകൾക്ക് പ്രസവാനുകൂല്യവും ലഭ്യമാക്കുക, തൊഴിലെടുത്തു ജീവിക്കാനാവുംവിധം കുറഞ്ഞ കൂലി ഉറപ്പുവരുത്തുക, വ്യവസായ മാനേജ് മെന്റിൽ തൊഴിലാളിപങ്കാളിത്തം സൃഷ്ടിക്കുക തുടങ്ങിയവയും നിർദേശകതത്വങ്ങളുടെ പട്ടികയിൽ ഉണ്ട്. രാജ്യത്തെ എല്ലാ പൗരന്മാർക്കും സാർവത്രികവും സൗജന്യവും നിർബന്ധിതവുമായ പ്രാഥമികവിദ്യാഭ്യാസം നൽകുക, ദുർബലവിഭാഗങ്ങളെ സംരക്ഷിക്കുകയും ആവശ്യമെങ്കിൽ അവരുടെ സാമ്പത്തിക-സാമൂഹിക താൽപര്യസംരക്ഷണത്തിനുതകുന്ന സ്ഥാപനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക, എല്ലാവർക്കും പോഷകാഹാരം ഉറപ്പുവരുത്താനും ഉയർന്ന ആരോഗ്യപരിപാലനസൗകര്യം ലഭ്യമാക്കാനും ശ്രദ്ധിക്കുക, പ്രാഥമിക ഉല്പാദനമേഖലയായ കൃഷിയും കാലിവളർത്തലും പരിഷ്‌കരിക്കാനും പരിപോഷിപ്പിക്കുവാനും ശ്രമിക്കുക എന്നിവയും നിർദേശകതത്വങ്ങളുടെ കൂട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്. 1976-ൽ 42-ാം ഭേദഗതിയിലൂടെ കൂട്ടിച്ചേർത്ത അനുച്ഛേദം 48 എ അനുസരിച്ച് പരിസ്ഥിതി സംരക്ഷിക്കാനും വികസിപ്പിക്കാനും വേണ്ട പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിൽവരുത്തുക എന്നത് സുപ്രധാനമായ ഒരു നിർദേശമാണ്. ചരിത്രസ്മാരകങ്ങളും അവശിഷ്ടങ്ങളും ദേശീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സംര ക്ഷിച്ചുനിർത്തുക, നീതിന്യായവിഭാഗത്തെ ഭരണകർത്താക്കളിൽ നിന്നും സ്വതന്ത്രമാക്കുക, രാഷ്ട്രാന്തരീയസഹകരണവും സമാധാനവും പരിപോഷിപ്പിക്കുക എന്നിവയും നയരേഖകളിൽ ഉൾപ്പെടുന്നു. ഇന്ത്യ യ്ക്കാകെ ബാധകമായ ഒരു ഏകീകൃത സിവിൽനിയമം ഉണ്ടാക്കണമെന്നതും നിർദേശകതത്വങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒരു ക്ഷേമരാഷ്ട്രസങ്കല്പം സാധ്യമാക്കാൻ വേണ്ടി നൽകിയിരിക്കുന്ന വിലപ്പെട്ട നിർദേശങ്ങളിൽ ചിലതുമാത്രമേ ഇത്രയും കാലമായിട്ടും ഗൗരവതരമായ പരിഗണനയ്ക്കു വിധേയമായിട്ടുള്ളൂ. രാഷ്ട്രീയ-സാമൂഹിക ഇച്ഛാശക്തിയാണ് ഈ നിർദേശങ്ങളുടെ പ്രായോഗികത നിശ്ചയിക്കുന്ന ഘടകം.

പൗരന്റെ മൗലിക കർത്തവ്യങ്ങൾ

1976-ലെ 42-ാം ഭേദഗതിയിലൂടെ ഉൾക്കൊള്ളിച്ചതാണ് പൗരന്റെ മൗലിക കർത്തവ്യങ്ങൾ എടുത്തുപറയുന്ന ഈ വ്യവസ്ഥകൾ. ഭരണഘടനയുടെ ഭാഗം കഢ അ യിൽ അനുച്ഛേദം 51 (A) യുടെ കീഴിൽ മൗലിക കർത്തവ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. വകുപ്പ് 51 (A) - മൗലിക കർത്തവ്യങ്ങൾ താഴെപ്പറയുന്നവ ഭാരതത്തിലെ ഓരോ പൗരന്റെയും കർത്തവ്യം ആയിരിക്കുന്നതാണ്.

  • a) ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക.
  • b) ദേശീയ സ്വാതന്ത്ര്യപ്പോരാട്ടത്തിനാവേശം പകർന്ന എല്ലാ മഹത്തായ ആശയാദർശങ്ങളെയും പരിപോഷിപ്പിക്കുകയും പിൻതുടരുകയും ചെയ്യുക.
  • c) ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
  • d) രാജ്യത്തെ കാത്തുസൂക്ഷിക്കുകയും ദേശീയസേവനം അനുഷ്ഠിക്കുവാൻ ആവശ്യപ്പെടുമ്പോൾ തയ്യാറാവുകയും ചെയ്യുക.
  • e) മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങൾക്കതീതമായി ഭാരതത്തിലെ എല്ലാ ജനങ്ങൾക്കുമിടയിൽ സൗഹാർദവും പൊതുവായ സാഹോദര്യമനോഭാവവും പുലർ ത്തുക. സ്ത്രീകളുടെ അന്തസ്സിന് കുറവുവരുത്തുന്ന ആചാരങ്ങൾ പരിത്യജിക്കുക.
  • f) നമ്മുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക.
  • g) വനങ്ങളും തടാകങ്ങളും നദികളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യാലുള്ള പരിസ്ഥിതി സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവികളോട് കാരുണ്യം കാണിക്കുകയും ചെയ്യുക.
  • h) ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും അന്വേഷണത്തിനും പരിഷ്‌കരണത്തിനും ഉള്ള മനോഭാവവും വികസിപ്പിക്കുക.
  • i) പൊതുസ്വത്ത് പരിരക്ഷിക്കുകയും അക്രമം ഉപേക്ഷിക്കുകയും ചെയ്യുക.
  • j) രാഷ്ട്രം യത്‌നത്തിന്റെയും ലക്ഷ്യപ്രാപ്തിയുടെയും ഉന്നതതലങ്ങളിലേക്ക് നിരന്തരം ഉയരത്തക്കവണ്ണം വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ഉൽകൃഷ്ടതയ്ക്കുവേണ്ടി അധ്വാനിക്കുക.
  • k) ആറിനും പതിന്നാലിനും ഇടയ്ക്ക് പ്രായമുള്ള തന്റെ കുട്ടിയ്‌ക്കോ ദത്തെടുത്ത കുട്ടിയ്‌ക്കോ അതതു സംഗതിപോലെ മാതാപിതാക്കളോ രക്ഷാകർത്താവോ വിദ്യാഭ്യാസത്തിനുള്ള അവസരം ഏർപ്പെടുത്തുക.

ഉപസംഹാരം

2019 ജനുവരി 26-ന് നാം നമ്മുടെ 69-ാം റിപ്പബ്ലിക്ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണല്ലൊ. കഴിഞ്ഞ 68 വർഷങ്ങളിൽ ഈ മഹത്തായ നിയമസംഹിത അനേകം വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് നിലനിന്നതും ശക്തിപ്പെട്ടതും. ഒരു ഭരണസംവിധാനത്തിന് രൂപം നൽകുന്നതിലുപരി ഭരണകൂടത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങൾ, രാഷ്ട്രത്തിന്റെ പൊതുവായ മൂല്യങ്ങൾ, പൗരന്മാരുടെ അവകാശങ്ങൾ തുടങ്ങിയവയെല്ലാം വിശദമാക്കുന്ന കാര്യത്തിലും ഭരണഘടനാനിർമാതാക്കൾ വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന വ്യക്തികളുടെ മൗലികാവകാശങ്ങൾ വ്യക്തമായി നിർവചിക്കുകയും അവ സംരക്ഷിക്കുന്നതിനുള്ള ചുമതലയും അധികാരവും സ്വതന്ത്രമായ നീതിന്യായകോടതികൾക്കു നൽകുകയും ചെയ്യുന്നു. അതോടൊപ്പം കോടതികളിലൂടെ നടപ്പിൽ വരുത്താൻ കഴിയില്ലെങ്കിലും നിയമനിർമാണത്തിൽ പ്രയോഗിക്കേണ്ട രാഷ്ട്രനയത്തിന്റെ നിർദേശകതത്വങ്ങളും പ്രത്യേകമായി അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എന്നാൽ നമ്മുടെ ഭരണഘടനയുടെ സവിശേഷതകളായി നേരത്തെ ചൂണ്ടിക്കാണിച്ച മതനിരപേക്ഷത, നിയമവാഴ്ച, സ്വതന്ത്രമായ നീതിന്യായവ്യവസ്ഥ, ഫെഡറലിസം, സാമൂഹികനീതി തുടങ്ങിയവയൊന്നും മാനസികമായി അംഗീകരിക്കാത്ത ശക്തികൾ രാജ്യത്ത് തന്നെ നിലനില്കുന്നുണ്ട്. ഭരണഘടനാനിർമാണസമിതി ഭരണഘടന അംഗീകരിച്ചതു മുതൽ ഭരണഘടനയ്‌ക്കെതിരെയുള്ള ആക്രമണവും അക്കൂട്ടർ ആരംഭിച്ചിരുന്നു. മുഖ്യമായും ഹിന്ദുവർഗീയവാദികൾ തന്നെയാണ് ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഈ രാജ്യത്തിന് ഹിന്ദുസ്ഥാൻ എന്നപേരുനൽകി ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആദ്യത്തെ ആവശ്യം. ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന ഡോ. അംബേദ്കർ ഭരണഘടനാനിർമാണസഭയിൽ ഉയർത്തിയ ചോദ്യത്തിന്റെ അർത്ഥം വ്യക്തമാകുന്നത് ഈ സന്ദർഭത്തിലാണ്. അദ്ദേഹം ചോദിച്ചത് ഇതാണ്: ചരിത്രം ആവർത്തിക്കുമോ? ഒരിക്കൽ കൂടി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുമോ? ഇന്ത്യക്കാർ മതവിശ്വാസത്തിനു മുകളിൽ രാഷ്ട്രത്തെ പ്രതിഷ്ഠിക്കുമോ? അതോ രാഷ്ട്രത്തിനുമുകളിൽ മതവിശ്വാസത്തെ പ്രതിഷ്ഠിക്കുമോ? ഇന്നിപ്പോൾ 'രാഷ്ട്രത്തിനു മുകളിൽ മതവിശ്വാസത്തെ പ്രതിഷ്ഠിക്കാൻ' തയ്യാറായി മുന്നോട്ടുവന്നിരിക്കുന്ന വർഗീയശക്തികൾ ഭരണഘടനയോടും അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടും ആ മൂല്യങ്ങൾ സംരക്ഷിക്കാൻ ചുമതലപ്പെട്ട ഭരണഘടനാസ്ഥാപനങ്ങളോടും ഉള്ള അവരുടെ എതിർപ്പും വെല്ലുവിളിയും പരമാവധി ശക്തമാക്കിയിരിക്കുന്നു. ഹിന്ദു അല്ലാത്തവർ രാജ്യത്തിനു പുറത്തുപോകണം എന്നുവരെ ആക്രോശിക്കാൻ അവർ തയ്യാറായിരിക്കുന്നു. നടപ്പിലാക്കാൻ പറ്റുന്ന വിധികൾ മാത്രമേ കോടതികൾ പുറപ്പെടുവിക്കാവൂ എന്ന് ചിലർ ആജ്ഞാപിക്കുന്നു. സുപ്രീംകോടതിവിധിപോലും നടപ്പിലാക്കേണ്ട കാര്യമില്ല എന്നവർ വാദിക്കുന്നു. സുപ്രീംകോടതിയ്ക്ക് കേസ്സുകൾ പരിഗണനയ്‌ക്കെടുത്ത് തീരുമാനിക്കാൻ ഇക്കൂട്ടർ സമയപരിധി നിശ്ചയിക്കുന്നു. ഭരണഘടനാസ്ഥാപനങ്ങൾ ഒന്നൊന്നായി കൈപ്പിടിയിലൊതുക്കി അവയുടെയെല്ലാം സ്വതന്ത്രമായ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തെ കുഴിച്ചുമൂടണമെന്നാണ് ഇവർ കല്പിച്ചിട്ടുള്ളത്. ചുരുക്കത്തിൽ ഇന്നു നിലവിലുള്ള ഭരണഘടനയെ എങ്ങനെയും അട്ടിമറിച്ച് മനുസ്മൃതിയിലേക്ക് മടങ്ങിപ്പോകണമെന്നാണ് ഇവരുടെ മനസ്സിലിരുപ്പ്. ഈയൊരു പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണഘടനയ്ക്കും അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും എതിരെ ഉയർന്നുവരുന്ന ഏതു വെല്ലുവിളിയെയും അതിശക്തമായി നേരിട്ടുകൊണ്ട് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കാൻ ഇന്ത്യയിലെ ജനങ്ങളായ നാം ഒറ്റക്കെട്ടായി കൈകോർത്തേ മതിയാവൂ. അതിനു തയ്യാറാവുക എന്നതാണ് നമ്മുടെ അടിയന്തിര കടമ.

നമ്മൾ ജനങ്ങൾ - കലാജാഥ മറ്റുപേജുകൾ

  1. നമ്മൾ ജനങ്ങൾ - കലാജാഥ സ്വീകരണകേന്ദ്രങ്ങൾ - ജില്ലതിരിച്ച് - ക്ലിക്ക് ചെയ്യുക
  2. നമ്മൾ ജനങ്ങൾ - കലാജാഥ - ഫോട്ടോ ഗാലറി - ക്ലിക്ക് ചെയ്യുക
  3. പാഠം ഒന്ന് - ആർത്തവം - ലഘുലേഖ - ക്ലിക്ക് ചെയ്യുക
  4. നമ്മൾ ജനങ്ങൾ - ഭരണഘടനയ്ക്കൊപ്പം- ലഘുലേഖ - ക്ലിക്ക് ചെയ്യുക