നാല്പത്തിനാലാം വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വാർഷികം നടന്ന ജില്ല  : : കോട്ടയം
തീയ്യതി: : 2007 ഫെബ്രുവരി 16 - 18
സ്ഥലം: : സി എം എസ് കോളേജ്

സമ്മേളനം ഒറ്റ നോട്ടത്തിൽ

കേരളത്തിലെ ആദ്യത്തെ ആർട്‌സ്‌ & സയൻസ്‌ കോളേജായ കോട്ടയം സി എം എസ്‌ കോളജിൽ വെച്ച്‌ 2007 ഫെബ്രുവരി 16, 17, 18 തീയതികളിലാണ്‌ 44-ാം വാർഷികം നടന്നത്‌.

11.45ന്‌ പ്രസിഡണ്ട്‌ കെ എൻ ഗണേഷിന്റെ അധ്യക്ഷതയിൽ പ്രതിനിധി സമ്മേളനം ആരംഭിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ നമ്മെ വിട്ടു പിരിഞ്ഞ പ്രവർത്തകരെ അനുസ്‌മരിച്ചുകൊണ്ട്‌ കൊടക്കാട്‌ ശ്രീധരൻ സംസാരിച്ചു. അധ്യക്ഷന്റെ ആമുഖ ഭാഷണത്തിന്‌ ശേഷം ജനറൽ സെക്രട്ടറി സി എം മുരളീധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ പി രവിപ്രകാശ്‌ വരവ്‌ചെലവ്‌ കണക്കുകളും അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റർ എ രാഘവൻ ഓഡിറ്റ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

ജില്ലകളിൽ മുൻകൂട്ടി നടന്ന റിപ്പോർട്ട്‌ ചർച്ചകൾ ക്രോഡീകരിക്കാൻ ഒരു മണിക്കൂർ സമയം കൂടി സമ്മേളന സ്ഥലത്ത്‌ നൽകുകയുണ്ടായി. എഴുതി തയ്യാറാക്കിയ പ്രതികരണങ്ങൾ പി വി വിനോദ്‌ കുമാർ (കാസർഗോഡ്‌), കാണിചന്ദ്രൻ, എം ജി മല്ലിക (കണ്ണൂർ) കെ ടി ശ്രീവത്സൻ (വയനാട്‌), വി ബിന്ദു (കോഴിക്കോട്‌), ടി വി ജോയ്‌, വി വിജിത്ത്‌ (മലപ്പുറം), ശ്രീനിവാസൻ (പാലക്കാട്‌), സി പ്രസാദ്‌, അനീറ്റ (തൃശൂർ) ധന്യ എം വി (എറണാകുളം) എൻ ഡി തങ്കച്ചൻ (ഇടുക്കി), ജോജി കൂട്ടുമ്മേൽ (കോട്ടയം) ടി കെ സുജിത്ത്‌ (ആലപ്പുഴ), എൻ എസ്‌ രാജേന്ദ്രകുമാർ (പത്തനംതിട്ട), ജി രാജു (കൊല്ലം), ബി രമേഷ്‌ (തിരുവനന്തപുരം), എന്നിവർ കൗൺസിലിൽ അവതരിപ്പിച്ചു.

വൈകുന്നേരം പാർവ്വതി, പൂർണിമ എന്നിവർ അവതരിപ്പിച്ച സംഗീതക്കച്ചേരി അതീവ ഹൃദ്യമായിരുന്നു. തുടർന്ന്‌ ടി പി കുഞ്ഞിക്കണ്ണൻ അവലോകന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പതിനാല്‌ ഗ്രൂപ്പുകളായാണ്‌ അവലോകന റിപ്പോർട്ടിന്മേൽ ചർച്ച നടന്നത്‌. രണ്ടാം ദിവസം 9.45 വരെ ഈ ചർച്ച തുടർന്നു. ഗ്രൂപ്പുകളിലെ ചർച്ചകൾ വി ചന്ദ്രബാബു, പി സൗമിനി, നാരായണൻകുട്ടി, സുരേഷ്‌, ബാലൻ, ഗീത, ജയറാം സന്തോഷ്‌, മടന്തങ്കോട്‌ രാധാകൃഷ്‌ണൻ, കെ. അരുൺകുമാർ, സുരേഷ്‌ ജി, പി വി ദിവാകരൻ, ടി പി സത്യനാഥൻ, എൻ മന്മഥൻ പിള്ള, മുഹമ്മദ്‌ അസ്ലം എന്നിവരാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌.

ബി ജി വി എസ്‌ ജനറൽ സെക്രട്ടറി കുൽദീപ്‌ സിംഗ്‌ തൻവറും, എ ഐ പി എസ്‌ എൻ നേതാവ്‌ വിനോദ്‌ റെയ്‌നയും പ്രതിനിധികളെ അഭിസംബോധന ചെയ്‌തു.

സമ്പൂർണ സാക്ഷരതയുടെ നാടായ കേരളത്തിൽ പൊതുരംഗത്ത്‌ സ്‌ത്രീകളുടെ പങ്കാളിത്തം കുറവാണെന്നത്‌ അത്ഭുതപ്പെടുത്തുന്ന അവസ്‌ഥയാണെന്ന്‌ കുൽദീപ്‌സിംഗ്‌ തൻവർ അഭിപ്രായപ്പെട്ടു. ജനസംഖ്യയിൽ സ്‌ത്രീകളുടെ അനുപാതം കുറവായ ഹിമാചൽപ്രദേശിൽ പോലും പൊതുരംഗത്തെ സ്‌ത്രീ സാന്നിധ്യം ഇതിലും കൂടുതലാണ്‌; സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളും കുറവാണ്‌. ഈ സാഹചര്യത്തെ നേരിടാൻ ശാസ്‌ത്രസാഹിത്യ പരിഷത്തിനെ പോലുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

നവലിബറൽ നയങ്ങൾക്കും കമ്പോളത്തിനും ഭരണകൂടങ്ങൾ വരെ കീഴ്‌പ്പെടുന്ന അവസ്ഥയാണ്‌ ഇന്നുള്ളതെന്ന്‌ തുടർന്ന്‌ സംസാരിച്ച വിനോദ്‌ റെയ്‌ന പറഞ്ഞു. ഇതിൽ നിന്നുള്ള പ്രതിഷേധങ്ങൾ മുതലാക്കി മത ശക്തികൾ വളരാൻ ശ്രമിക്കുന്നു. സോവിയറ്റ്‌ യൂണിയന്റെ ശിഥിലീകരണത്തോടെ സാമ്രാജ്യത്വത്തിന്റെ മുഖ്യ എതിരാളി മതശക്തികൾ ആകുന്ന ലോകസാഹചര്യത്തിന്റെ തുടർച്ചയാണിത്‌. ശാസ്‌ത്രസാഹിത്യ പരിഷത്തു പോലുള്ള പ്രസ്ഥാനങ്ങൾ ഈ അവസ്ഥ മാറ്റാനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു

ഭോപ്പാലിൽ നടക്കുന്ന ജനകീയ ആരോഗ്യ അസംബ്ലിയെപ്പറ്റിയും നൊവാർട്ടീസ്‌ കമ്പനി ഇന്ത്യാ സർക്കാരിനെതിരെ നൽകിയ കേസ്സിനെപ്പറ്റിയും ഡോ. ബി ഇക്‌ബാൽ വിശദീകരിച്ചു. കേരളസ്‌ത്രീ എങ്ങനെ ജീവിക്കുന്നു എങ്ങനെ ചിന്തിക്കുന്നു എന്ന പഠനത്തെക്കുറിച്ച്‌ ഡോ. ടി കെ ആനന്ദി വിശദീകരിച്ചു.

കേരളത്തെ അറിയുക കേരളത്തെ മാറ്റുക എന്ന കുറിപ്പ്‌ കെ എൻ ഗണേഷ്‌ ചർച്ചക്കായി അവതരിപ്പിച്ചു. പ്രതിനിധികൾ ചെയ്‌തുവന്ന ഗൃഹപാഠത്തെ എട്ട്‌ ഇനങ്ങളാക്കി അവയെ ആധാരമാക്കിയാണ്‌ ചർച്ചകൾ നടന്നത്‌. ഉച്ചമുതൽ രാത്രി 9.30 വരെ വിഷയ ഗ്രൂപ്പുകളിൽ ചർച്ച നടന്നു. ഇതിനിടയിൽ നഗരത്തിൽ ശാസ്‌ത്രജാഥയും നടത്തുകയുണ്ടായി. ഗ്രൂപ്പു ചർച്ചകളിലെ നിഗമനങ്ങൾ അബ്‌ദുൾ ഹമീദ്‌ (പരിസരം) രാജശേഖര വാര്യർ (സ്വകാര്യവൽക്കരണം-പാർശ്വവൽക്കരണം), ഹരിദാസ്‌ (ആരോഗ്യം), എം വി ഗംഗാധരൻ (വിദ്യാഭ്യാസം), കെ കെ രാഘവൻ (ബാലവേദി), വി ബിന്ദു (സംസ്‌കാരം), എൻ ശാന്തകുമാരി (ജെൻഡർ), വി ശശീന്ദ്രൻ(ഉല്‌പാദനമേഖല) എന്നിവർ പ്ലീനറിയിൽ അവതരിപ്പിച്ചു.

യുവസംഗമം (വി വിനോദ്‌), വയൽ നികത്തൽ, കുന്നിടിക്കൽ പഠനം (കെ എം ഏലിയാസ്‌), അംഗവൈകല്യമുള്ളവരെ പരിഗണിക്കൽ (ഡോ. എ അച്യുതൻ) എന്നീ പ്രത്യേക അവതരണങ്ങളും രണ്ടാം ദിവസം നടക്കുകയുണ്ടായി. പരിഷത്ത്‌ നിർമിച്ച പരിസര ഡോക്യുമെന്ററിയുടെ പ്രദർശനത്തോടെ രണ്ടാം ദിവസത്തെ പരിപാടികൾ സമാപിച്ചു.

പട്ടാമ്പിയിലെ റീജ്യണൽ അഗ്രിക്കൾച്ചറൽ റിസർച്ച്‌ സ്റ്റേഷനിലെ ഡോ. പി വി ബാലചന്ദ്രന്റെ കേരളത്തിലെ നെൽകൃഷിയെക്കുറിച്ചുള്ള ക്ലാസോടുകൂടി മൂന്നാം ദിവസത്തെ പരിപാടികൾ ആരംഭിച്ചു. ആർ രാധാകൃഷ്‌ണൻ ഭരണഘടനാ ഭേദഗതികൾ അവതരിപ്പിച്ചു. കോഴിക്കോട്‌ ജില്ലയിൽ നിന്ന്‌ ലഭിച്ച നിർദ്ദേശം കൂടി ഉൾപ്പെടുത്തി ഭേദഗതികൾ കൗൺസിൽ അംഗീകരിച്ചു. തുടർന്ന്‌ അടുത്ത വർഷത്തേക്കുള്ള കേന്ദ്രനിർവാഹകസമിതി, പ്രസിദ്ധീകരണ സമിതി, ആനുകാലികങ്ങളുടെ പത്രാധിപ സമിതികൾ എന്നിവയെ കൗൺസിൽ തെരഞ്ഞെടുത്തു.

സ്വാഗതസംഘത്തെ ടി പി ശ്രീശങ്കർ പരിചയപ്പെടുത്തി. സ്വാഗതസംഘം ചെയർമാൻ വി എൻ വാസവൻ എം എൽ എ, വൈസ്‌ ചെയർമാൻ, വി ബി ബിനു, രക്ഷാധികാരി സുരേഷ്‌ കുറുപ്പ്‌ എം പി എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി എസ്‌ രാജശേഖരൻ സ്വാഗതസംഘത്തിന്‌ നന്ദി രേഖപ്പെടുത്തി.

തിരുവനന്തപുരത്ത്‌ നിന്നുള്ള ജി സുരേഷ്‌ സമ്മേളനത്തെ വിലയിരുത്തി സംസാരിച്ചു. എം എസ്‌ മോഹനന്റെ നേതൃത്വത്തിൽ പ്രതിനിധികൾ സമാപന ഗാനമാലപിച്ചതോടെ 44-ാം വാർഷിക പരിപാടികൾക്ക്‌ തിരശീല വീണു.

ഉദ്ഘാടന സമ്മേളനം

16 ന്‌ രാവിലെ 10.15ന്‌ ഉദ്ഘാടനസമ്മേളന നടപടികൾ ആരംഭിച്ചു. പ്രശസ്‌ത മാധ്യമ പ്രവർത്തകനും ചെന്നൈയിലുള്ള മീഡിയാ ഡെവലപ്പ്‌മെന്റ്‌ ഫൗണ്ടേഷൻ ചെയർമാനുമായ വി ശശികുമാർ വാർഷികം ഉദ്‌ഘാടനം ചെയ്‌തു. കമ്പോള താല്‌പര്യങ്ങൾക്കു കൂടുതൽ കൂടുതൽ അടിപ്പെടുന്ന മാധ്യമങ്ങളെ തിരുത്താൻ പൊതു സമൂഹം ഇടപെടണമെന്നും അതിനായി ഒരു മാധ്യമ നവീകരണ പ്രസ്ഥാനം അനിവാര്യമാണെന്നും തദവസരത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഭരണ ഘടനയിൽ നിന്നു തന്നെ ആർജിച്ചിട്ടുള്ളതാണ്‌. അതിനെ തടയാൻ ഭരണകൂടങ്ങൾ ശ്രമിച്ചിട്ടുള്ളപ്പോഴൊക്കെ അതിനെതിരെ പൗരസമൂഹം ശക്തമായി മുന്നോട്ടു വന്നിട്ടുണ്ട്‌. എന്നാൽ ഇന്ന്‌ ഭരണകൂടത്തിൽ നിന്നല്ല, കമ്പോളത്തിൽ നിന്നാണ്‌ മാധ്യമങ്ങൾ ശക്തമായ ഭീഷണിയെ നേരിടുന്നത്‌. ഇംഗ്ലീഷ്‌ മാധ്യമങ്ങളുടെ 70% റവന്യൂ വരുമാനവും പരസ്യങ്ങൾ വഴി കമ്പോളത്തിൽ നിന്നാണ്‌ വരുന്നത്‌. കേരളത്തിൽ പോലും 40-50% വരും ഇത്‌. മാധ്യമങ്ങളിൽ സാങ്കേതിക വിദ്യകളുടെ സമന്വയം നടക്കുന്നുണ്ട്‌ എന്നാൽ ഇതിനു സമാന്തരമായ ഉടമസ്ഥതയുടെ സമന്വയവും നടക്കുന്നുണ്ട്‌. കോർപ്പറേറ്റ്‌ ലോബി മാധ്യമങ്ങളെ കൂടുതൽ കൂടുതൽ കൈയടക്കുകയാണ്‌. അതുകൊണ്ടു തന്നെ ഒരു തരം `മർഡോക്കിസം' മാധ്യമ ലോകത്ത്‌ പ്രഭാവം നേടുന്നു. മാധ്യമങ്ങൾ മാർക്കറ്റിന്റെ സ്വഭാവത്തിനു കൂടുതൽ വശംവദമാകുമ്പോഴും മാർക്കറ്റ്‌ തരുന്ന തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വൈവിധ്യവും നിഷേധിക്കുന്നതാണ്‌ മാർഡോക്കിസത്തിന്റെ സ്വഭാവം. എല്ലാ ചാനലുകളിലും പത്രങ്ങളിലും ഒരേതരം വാർത്തകൾ മാത്രം. മണിക്കൂർ ഇടവിട്ട്‌ പുതിയ വാർത്തകൾ നൽകാനായി വാർത്തകൾ നിർമിക്കപ്പെടുകയാണ്‌. വിവരങ്ങൾ നൽകുന്നതിനു പകരം ഒളിഞ്ഞുനോട്ടത്തിലും ഏഷണിയിലുമാണ്‌ ഇന്ന്‌ പല മാധ്യമങ്ങൾക്കും താല്‌പര്യം. അവയിൽ പലതും കോർപ്പറേറ്റ്‌ എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമായിരിക്കുന്നു. എഡിറ്റർമാർ അവയുടെ ചീഫ്‌ എക്യിക്യൂട്ടിവുകൾ കൂടിയാണ്‌. പരമ്പരാഗതമായ എഡിറ്റോറിയൽ സ്വാതന്ത്ര്യം മരീചികയായിരിക്കുന്നു. കോർപ്പറേറ്റ്‌ ലോബി വാർത്തകളുടെ ഓരോ വരിയും നിയന്ത്രിക്കുന്നു. ഗ്രാമങ്ങൾ വാർത്തയിൽ നിന്ന്‌ അപ്രത്യക്ഷമാവുകയും നഗരത്തിലെ മധ്യവർഗ കേന്ദ്രിതമായ ഒരിന്ത്യ മാധ്യമങ്ങളിൽ നിറയുകയും ചെയ്യുന്നു. ഇതിനെതിരെ ഒരു മാധ്യമ നവീകരണ പ്രസ്ഥാനം ഉണ്ടാകേണ്ടതുണ്ട്‌ ഇന്റർനെറ്റിലെ ബ്ലോഗ്‌ സ്‌പിയറുകൾ പോലുള്ള സംവിധാനങ്ങൾ ഇതിനുള്ള ആയുധമാക്കാം. ഡിവികാമിലൂടെയും മൊബൈൽ ഫോണിലൂടെയും മറ്റുമുള്ള വിഷലുകളിലൂടെ ലണ്ടൻ സ്‌ഫോടനവും സുനാമിയുമെല്ലാം ലോകത്തെ അറിയിച്ചത്‌ സാധാരണ പൗരൻമാരാണ്‌.

ഈ സാധ്യതയെ തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കാൻ പരിഷത്ത്‌ പോലുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണം. മാധ്യമങ്ങളെപ്പറ്റിയും വാർത്താരൂപികരണ പ്രക്രിയകളെപറ്റിയുമുള്ള കാര്യങ്ങൾ പാഠ്യ പദ്ധിയുടെ ഭാഗമാകേണ്ടതുണ്ടെന്നും ശശികുമാർ ചൂണ്ടിക്കാട്ടി.

പരിഷത്ത്‌ പ്രസിഡണ്ട്‌ ഡോ. കെ എൻ ഗണേഷ്‌ അധ്യക്ഷത വഹിച്ചു. സി എം എസ്‌ കോളേജ്‌ പ്രിൻസിപ്പാൽ ഡോ. കോരുള ഐസക,്‌ ഫാദർ കെ.പി. പൗലോസ,്‌ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാർ വി എൻ വാസവൻ എം എൽ എ സ്വാഗതവും ജനറൽ കൺവീനർ ശ്രീശങ്കർ കൃതഞ്‌ജതയും പറഞ്ഞു.

അധ്യക്ഷന്റെ ആമുഖം

കേരള സമൂഹം ഒരു വഴിത്തിരിവിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 44-ാമത്‌ സംസ്ഥാന സമ്മേളനം ചേരുന്നത്‌. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട്‌ 50 വർഷം പൂർത്തിയാക്കിയ വർഷവുമാണിത്‌. 50 വർഷത്തെ കേരള സംസ്ഥാനത്തിന്റെ അനുഭവങ്ങളും ഇന്നു നാം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും കേരളത്തിന്റെ വികസന മാർഗങ്ങളെക്കുറിച്ച്‌ ആഴത്തിലുള്ള ചർച്ച ആവശ്യമാക്കിത്തീർക്കുന്നു. ഒരു ജനകീയ ശാസ്‌ത്ര സംഘടനയെന്ന നിലയിൽ ഈ രംഗത്തെ നമ്മുടെ ഉത്തരവാദിത്വങ്ങൾ പതിന്മടങ്ങു വർദ്ധിക്കുന്നു.

ഏതൊരു ശാസ്‌ത്രീയ പഠനവും ആരംഭിക്കുന്നത്‌ പഠനത്തിനാധാരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ഭൗതിക സാഹചര്യങ്ങളിൽ നിന്നാണ്‌. കേരള സംസ്ഥാനം രൂപം കൊണ്ടപ്പോൾ ഇന്നത്തെതിൽ നിന്ന്‌ വളരെ വ്യത്യസ്‌തമായ ഭൗതിക സാഹചര്യങ്ങളാണ്‌ ആഗോള തലത്തിൽ നിലവിലിരുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടനും ഫ്രാൻസുമടക്കമുള്ള കൊളോണിയൽ ശക്തികൾ ദുർബലരായി. ``സ്വതന്ത്രലോകം എന്നു സ്വയം വിശേഷിപ്പിച്ച സാമ്രാജ്യത്വച്ചേരിയുടെ നേതൃത്വം അമേരിക്കൻ ഐക്യനാടുകൾ ഏറ്റെടുത്തു. അതിനെതിരെ സോവിയറ്റ്‌ യൂണിയന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ്‌ ചേരി രൂപം കൊണ്ടു. ബ്രിട്ടനും ഫ്രാൻസും മറ്റു യൂറോപ്യൻ ശക്തികളും രൂപം നൽകിയ കൊളോണിയൽ ആധിപത്യത്തിനെതിരെ പോരാടിയ നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അവരിൽ പല രാജ്യങ്ങളും സോഷ്യലിസ്റ്റായി. മറ്റു ചിലവ സോഷ്യലിസം മുദ്രാവാക്യമായെങ്കിലും അംഗീകരിച്ചു. അപകോളനീകരണത്തിന്റെ പശ്ചാത്തലത്തിൽ പുതിയ സ്വതന്ത്രരാഷ്‌ട്രങ്ങൾ സാമ്രാജ്യത്വ ചേരിയുടെ കൂടെ നിൽക്കാൻ വിസമ്മതിച്ചു. മുതലാളിത്ത പാത അംഗീകരിച്ച രാഷ്‌ട്രങ്ങൾ പോലും ചില സോഷ്യലിസ്റ്റ്‌ ആശയങ്ങളും ``ക്ഷേമരാഷ്‌ട്ര തത്വങ്ങളും ഉൾപ്പെടുത്തി ``മിശ്ര സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ രൂപം നൽകി. ഇന്ത്യയും ഇതിൽ പെടും. ഇവയുടെയെല്ലാം ഫലമായി വളർന്നുവന്ന പുതിയ അവബോധത്തിന്റെയും ആവേശത്തിന്റെയും പശ്ചാത്തലത്തിലാണ്‌ കേരളസംസ്ഥാനം രൂപംകൊണ്ടത്‌. കേരളത്തെ കേരളമാക്കി മാറ്റിയ നിരവധി സാമൂഹ്യ രാഷ്‌ട്രീയ മാറ്റങ്ങളും ഇതിന്റെ ഭാഗമായി രൂപം കൊണ്ടവയാണ്‌.

ആ സ്ഥിതി ഇന്ന്‌ നിലനിൽക്കുന്നില്ല. സോഷ്യലിസ്റ്റ്‌ രാഷ്‌ട്രങ്ങൾ പലതും ഇല്ലാതായിരിക്കുന്നു. ക്ഷേമരാഷ്‌ട്ര സങ്കല്‌പമുൾപ്പെടെയുള്ള ആശയങ്ങൾ മുതലാളിത്ത ലോകം പാടെ ഉപേക്ഷിച്ചിരിക്കുന്നു. ഇപ്പോൾ അവർ അംഗീകരിച്ചിരിക്കുന്ന നവലിബറൽ ആശയങ്ങൾ സ്വതന്ത്ര വാണിജ്യ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കല്ല. മൂലധന കേന്ദ്രീകരണവും ഫൈനാൻസ്‌ മൂലധനത്തിന്റെ ആധിപത്യവും അതിനനുസരിച്ചുള്ള വിപണിയുടെയും വിഭവസ്രോതസ്സുകളുടെയും പുനർവിഭജനവുമടങ്ങുന്ന സാമ്രാജ്യത്വ രൂപമാണത്‌. ``ആഗോളീകരണം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നവലിബറൽ സാമ്രാജ്യത്വം വലിയൊരളവുവരെ ഒന്നാം ലോക മഹായുദ്ധത്തിന്‌ മുമ്പ്‌ അവർ എത്തിച്ചേർന്ന വികസന രൂപങ്ങൾ വീണ്ടെടുക്കുകയാണ്‌. ശാസ്‌ത്രസാങ്കേതിക വിദ്യകളും സംസ്‌കാരവുമെല്ലാം അവർ അതനുസരിച്ച്‌ വാർത്തെടുക്കുകയാണ്‌.

അമേരിക്കൻ ഐക്യനാടുകൾ അടിച്ചേൽപ്പിച്ച ഭരണകൂടം ഇറാക്കിൽ നടത്തിയ സദ്ദാം ഹുസൈന്റെയും കൂട്ടാളികളുടെയും കൊല ഇന്നത്തെ ലോകരാഷ്‌ട്രീയ ചേരുവകളെ പകൽപോലെ വെളിച്ചത്തുകൊണ്ടുവരുന്നതാണ്‌. നീതി നടപ്പാക്കാനുള്ള ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെയും നീതി ലഭിക്കാനുള്ള പൗരന്റെയും അവകാശങ്ങളെ മറികടന്ന്‌ സാമ്രാജ്യത്വ ഇച്ഛയെ ഇറാഖിന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ്‌ ബുഷ്‌ ഭരണകൂടം ചെയ്‌തത്‌. നിരവധി പൗരസംഘടനകളും രാഷ്‌ട്രീയ പാർട്ടികളും നടത്തിയ പ്രതിഷേധങ്ങളൊഴിച്ചാൽ, സദ്ദാമിന്റെ കൊലയെ പരസ്യമായി തള്ളിപ്പറയാൻ അറബി രാഷ്‌ട്രങ്ങളുൾപ്പെടെ ഭൂരിഭാഗം രാഷ്‌ട്രങ്ങളും തയ്യാറായില്ലെന്നത്‌ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഏകധ്രുവലോകത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. ഒരു കാലത്ത്‌ ചേരിചേരാരാഷ്‌ട്രങ്ങളുടെ നടുനായകമായിരുന്ന ഇന്ത്യ പോലും വളരെ ദുർബലമായ ``വേണ്ടിയിരുന്നില്ല എന്ന മട്ടിലുള്ള പ്രതികരണം മാത്രമാണ്‌ നടത്തിയത്‌. കേരളം രൂപം കൊണ്ട ലോകത്തിൽ നിന്ന്‌ എത്ര വ്യത്യസ്‌തമാണ്‌ ഇന്നത്തെ ലോകം എന്നു മനസ്സിലാക്കാൻ വേറൊന്നും വേണ്ട. ഇസ്രയേൽ ലെബനോണിന്റെ മേൽ ആക്രമണം നടത്തിയപ്പോൾ ഉണ്ടായ പ്രതികരണവും ഇതുപോലെ തന്നെയാണ്‌.

``ഏകധ്രുവലോകത്തിന്റെ പേരിൽ അമേരിക്കൻ ഐക്യനാടുകൾ നേടിയെടുത്ത രാഷ്‌ട്രീയാധിപത്യത്തിന്റെ അടിത്തറ നവലിബറൽ സാമ്പത്തികാധിപത്യം തന്നെയാണ്‌. ലോകവ്യാപാര സംഘടനയുടെ രൂപീകരണവും പത്തുവർഷത്തിനു ശേഷം ആഗോള തലത്തിൽ അരങ്ങേറുന്ന സാമ്പത്തിക മാറ്റങ്ങളും നവലിബറലിസത്തെ ശക്തിപ്പെടുത്തുന്നു. ഇതുവരെ നാം ചർച്ച ചെയ്‌ത രീതിയിൽ വിദേശ ഫണ്ടിങ്ങ്‌ ഏജൻസികളുടെ സ്വാധീനത്തിലും ബഹുരാഷ്‌ട്ര കുത്തകകളുടെ നിയന്ത്രണത്തിലും മാത്രമല്ല സാമ്പത്തികാധിപത്യം വളർന്നുവരുന്നത്‌. ലോകവ്യാപാര സംഘടനയുടെയും മറ്റ്‌ ഏജൻസികളുടെയും നിർദ്ദേശങ്ങളും നിബന്ധനകളുമനുസരിച്ച്‌ രാഷ്‌ട്രത്തിന്റെ സമ്പദ്‌ ഘടനയിൽ സമൂലമായ പരിവർത്തനങ്ങൾ വരുത്തിയാണ്‌ നവലിബറലിസം വേരൂന്നുന്നത്‌. പൊതുമേഖലാ സ്ഥാപനങ്ങൾ മുഴുവൻ വിറ്റഴിക്കുക, സാമൂഹ്യ ക്ഷേമ നടപടികൾ മുഴുവനും പൗരസമൂഹ സംഘടനകളെ ഏൽപിക്കുകയോ സ്വകാര്യ നിക്ഷേപകരെ ഉൾപ്പെടുത്തുകയോ ചെയ്യുക, ഭരണകൂടത്തിന്റെ ആഭ്യന്തര വിഭവസമാഹരണ സാധ്യതകൾ മുഴുവൻ ഇല്ലാതാക്കുക, നികുതി വ്യവസ്ഥകൾ മുഴുവൻ ഉദാരവൽക്കരിക്കുകയും നികുതിയിതര സമാഹരണ സാധ്യതകൾ ഇല്ലാതാക്കുയും ചെയ്യുക, ഭരണകൂടം നടത്തുന്ന വായ്‌പാ സമാഹരണത്തിൽ പോലും അതികർശനമായ വ്യവസ്ഥകൾ അടിച്ചേൽപ്പിച്ച്‌ പ്രവർത്തന സാധ്യതകൾ ഇല്ലാതാക്കുക, വ്യവസ്ഥകൾ അംഗീകരിക്കാതിരിക്കുകയോ വായ്‌പകൾ തിരിച്ചടക്കുന്നതിൽ അമാന്തം വരുത്തുകയോ ചെയ്‌താൽ വിവിധ ഉപരോധരൂപങ്ങൾ ഏർപ്പെടുത്തുക എന്നിങ്ങനെ ഭരണകൂടങ്ങളെ കൂച്ചുവിലങ്ങിടുന്ന തന്ത്രങ്ങളാണ്‌ നവലിബറലിസം കൈക്കൊള്ളുന്നത്‌. ഇന്ത്യയെപ്പോലെ സാമ്പത്തികമായി ദുർബലവും രാഷ്‌ട്രീയ ഇച്ഛാശക്തിയില്ലാത്തതുമായ ഭരണകൂടങ്ങൾ നവലിബറലിസത്തിന്‌ അതിവേഗം കീഴ്‌വഴങ്ങുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌.

നവലിബറലിസത്തിന്റെ ഉല്‌പാദന വിതരണ വിഭവസമാഹരണ രൂപങ്ങൾ അതിവേഗം പടർന്നു പിടിക്കുകയാണ്‌. മത്സരാധിഷ്‌ഠിതമായ വ്യവസ്ഥയിൽ അതിവേഗം ലാഭം കൊയ്യുന്നതിന്‌ ഉല്‌പാദനക്ഷമത വർദ്ധിപ്പിച്ചാൽ മാത്രം പോര, കമ്പോളത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കണമെന്നത്‌ നേരത്തെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്‌. ഉല്‌പാദന സ്ഥലത്തിൽ നിന്ന്‌ വിപണിയിലേക്കും വിപണിയിൽ നിന്ന്‌ ഉപഭോക്താവിന്റെ ഷെൽഫുകളിലേക്കുമുള്ള ചരക്കുകളുടെ പ്രയാണത്തിന്റെ വേഗത സമൂഹത്തിന്റെ തന്നെ സ്‌പീഡിന്റെ ലക്ഷണമായി തീരുന്നു. സ്വാഭാവികമായും, ഉല്‌പാദനപ്രവർത്തനങ്ങൾ ഏതാനും ഫാട്‌കറികളിൽ കേന്ദ്രീകരിക്കുകയല്ല ചെയ്യുന്നത്‌, പ്രത്യേക സാമ്പത്തിക മേഖലകളിലേക്കും ഗാർഹിക ഉല്‌പാദനത്തിലേക്കും ചെറുകിട തൊഴിൽ ശാലകളിലേക്കും വ്യാപിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്തരം ഉല്‌പാദന മേഖലകൾ സ്ഥാപിക്കപ്പെടുന്നത്‌ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകൾ ഉള്ള പ്രദേശങ്ങളിലാണ്‌. അവിടെ സാമ്പ്രദായികമായ എല്ലാ തൊഴിൽ നിയമങ്ങളും ലംഘിക്കപ്പെടുകയും ഉല്‌പാദന സമയം വൻതോതിൽ വർദ്ധിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഉല്‌പാദന ക്ഷമത വർധിപ്പിക്കുന്നതിന്‌ കുറഞ്ഞ നിരക്കിലുള്ള വിഭവസമാഹരണ സാധ്യതയും ഗതാഗത ചെലവുകൾ കഴിയാവുന്നത്ര വെട്ടിക്കുറയ്‌ക്കാനുള്ള ശ്രമവും പ്രധാനമാണ്‌. ഇതിന്റെ ഫലമായും വിപണന സാധ്യതകൾ വർദ്ധിപ്പിച്ചും ലാഭം കൊയ്യാനുള്ള താല്‌പര്യമാണ്‌ സംരംഭകർക്കുള്ളത്‌. ഇന്ത്യയിലും ഇതേ രീതിയിലുള്ള സംരംഭങ്ങൾ അതിവേഗത്തിൽ വളർന്നുവരുകയാണ്‌.

ഇന്നു വളർന്നുവരുന്ന നവലിബറൽ ലാഭാധിഷ്‌ഠിത വ്യവസ്ഥയ്‌ക്ക്‌ ശാസ്‌ത്രവും സംസ്‌കാരവും അവിഭാജ്യ ഘടകങ്ങളാണ്‌. പ്രകൃതിയിൽ നിന്ന്‌ ലഭ്യമാകാവുന്ന ധാതുവിഭവങ്ങളെയും ഊർജ സ്രോതസ്സുകളെയും ജൈവസമ്പത്തിനെയും കുറിച്ച്‌ അന്വേഷണം നടന്നിരുന്ന ആധുനിക യുഗത്തിന്റെ ആദ്യഘട്ടത്തിൽ, അടിസ്ഥാന ശാസ്‌ത്രശാഖകൾക്ക്‌ വമ്പിച്ച പ്രചോദനം ലഭിച്ചിരുന്നു. മേരി ഷെല്ലിയുടെ ഫ്രാങ്കൻസ്റ്റീനിനെപ്പോലുള്ള ഭീതിദ സ്വപ്‌നങ്ങളുണ്ടായിരുന്നെങ്കിലും പൊതുവിൽ അടിസ്ഥാനശാസ്‌ത്ര ശാഖകളുടെ സാമൂഹ്യ പരിവർത്തന സാധ്യതകളെക്കുറിച്ചുള്ള ശുഭാപ്‌തി വിശ്വാസം നിലവിലിരുന്നു. സെയിന്റ്‌ സൈമണിന്റെ സാങ്കേതിക യുട്ടോപ്പിയയിലും ശാസ്‌ത്രീയ ഭൗതികവാദ സിദ്ധാന്തങ്ങളിലും ഇരുപതാം നൂറ്റാണ്ടിലെ ശാസ്‌ത്രത്തിന്റെ സാമൂഹ്യ ബന്ധങ്ങളെ മുൻനിർത്തിക്കൊണ്ടുള്ള പ്രസ്ഥാനങ്ങളിലും ഈ ശുഭാപ്‌തി വിശ്വാസം കാണാം. അതേ സമയം, വിർഷൗവിനെപ്പോലുള്ള ശാസ്‌ത്രജ്ഞർ ആധുനിക സമൂഹത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഉത്‌ക്കണ്‌ഠ രേഖപ്പെടുത്താതിരുന്നില്ല. ഈ ഉത്‌ക്കണ്‌ഠ രണ്ടു ലോകമഹായുദ്ധങ്ങളുടെയും ഹിരോഷിമ നാഗസാക്കിയുടെയും പശ്ചാത്തലത്തിൽ ശാസ്‌ത്രജ്ഞരുടെ ഇടയിൽ നിന്നുള്ള യുദ്ധവിരുദ്ധ പ്രസ്ഥാനമായി മാറി. എഴുപതുകളിൽ ഇതേ ഉത്‌ക്കണ്‌ഠ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും രൂപം നൽകി.

ഇതേ സമയം തന്നെ, ശാസ്‌ത്രപഠനങ്ങളുടെ ദിശയിൽ സൂക്ഷ്‌മതലത്തിൽ വന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്‌.

ഐൻസ്റ്റൈനും പ്ലാങ്കിനും ശേഷം നടന്ന സ്ഥലകാലങ്ങളെക്കുറിച്ചും സൂക്ഷ്‌മ-സ്ഥൂല പ്രപഞ്ചങ്ങളെക്കുറിച്ചുമുള്ള അന്വേഷണം ബഹുമാനപ്രപഞ്ചത്തിലേക്കും ക്വാർക്കുകളിലേക്കും ആന്റിമാറ്ററിലേക്കും കയോസിലേക്കും എത്തിച്ചേർന്നു. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ചുള്ള അനുമാനങ്ങളിലേക്കും നയിച്ചു. തുടർന്ന്‌ ദ്രവ്യത്തിന്റെയും ഊർജത്തിന്റെയും അടിസ്ഥാന സത്തകളെക്കുറിച്ചുള്ള അന്വേഷണം പലപ്പോഴും മിസ്റ്റിസിസത്തിലേക്കു വഴുതിവീണു. ജീവനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അവസ്ഥയും വ്യത്യസ്‌തമായിരുന്നില്ല. പലപ്പോഴും ഗവേഷകർ അടിസ്ഥാന ശാസ്‌ത്ര ഗവേഷണത്തിൽ നിന്ന്‌ മാറുകയും കണ്ടെത്തിയ വസ്‌തുതകളുടെ പ്രായോഗിക സാധ്യതകളിലേക്ക്‌ ശ്രദ്ധ തിരിക്കുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി 1830 കളിൽ ചാൾസ്‌ ബാബേജ്‌ എന്നയാൾ ഉണ്ടാക്കിയ കണക്കുകൂട്ടൽ യന്ത്രം പൊടിതട്ടി എടുക്കുകയും ക്രമേണ ഇൻഫൊർമേഷൻ ടെക്‌നോളജി എന്ന ശാഖ രൂപപ്പെട്ടു വരികയും ചെയ്‌തു. ഇതുപോലെ പുതിയ ജൈവരൂപങ്ങൾ രൂപപ്പെടുത്തുകയോ പഴയത്‌ ``ഒട്ടിച്ചെടുക്കുകയോ ചെയ്യുന്ന സാങ്കേതിക വിദ്യ രൂപം കൊണ്ടു. ജൈവ സാങ്കേതിക വിദ്യ വളർന്നുവന്നു. ഇലക്‌ട്രോണിക്‌സിൽ നിന്നു തുടങ്ങി നാനോടെക്‌നോളജി വരെ എത്തിനിൽക്കുന്ന വിവിധ സാങ്കേതിക വിദ്യകൾ ഇതേപോലെ അടിസ്ഥാന ശാസ്‌ത്രത്തിന്റെ നിരവധി നിഗമനങ്ങളിൽ നിന്ന്‌ രൂപം കൊണ്ടതാണ്‌.

അടിസ്ഥാനശാസ്‌ത്ര ഗവേഷണത്തിൽ നിന്ന്‌ അപ്ലൈഡ്‌ സയൻസിലേക്കും ശാസ്‌ത്രജ്ഞാനത്തിൽ നിന്ന്‌ സാങ്കേതിക വിദ്യയിലേക്കുമുണ്ടായ മാറ്റം നവലിബറലിസത്തിനാവശ്യമായ സാങ്കേതിക വിദ്യകളുടെ രൂപീകരണത്തിലേക്കു നയിച്ചു. ദൂരം, സമയം, സ്ഥലം തുടങ്ങിയവയെ കീഴടക്കാൻ മൂലധനത്തിനും ഉൽപന്നങ്ങൾക്കുമുള്ള കഴിവിനും പുതിയ വിഭവങ്ങളെ സൃഷ്‌ടിക്കാനുമുള്ള കഴിവിനും നവ സാങ്കേതിക വിദ്യകളുടെ വികാസം അത്യാവശ്യമായിരുന്നു. ആഗോളീകരണത്തിന്റെ പേരിലുള്ള കുതിച്ചുചാട്ടത്തിനും ഫൈനാൻസ്‌ മൂലധനത്തിന്റെ ആധിപത്യത്തിനും നവ സാങ്കേതിക വിദ്യകൾ സഹായിച്ചു. കാർഷിക മേഖലയടക്കം ഇതുവരെ അവികസിതമായി മൂലധനാധിപത്യത്തിന്‌ പുറമെ നിന്ന പ്രദേശങ്ങളെയും വിഭവങ്ങളെയും മനുഷ്യരെയും മൂലധനാധിപത്യത്തിനു കീഴിൽ കൊണ്ടുവരാനും നവസാങ്കേതിക വിദ്യകൾ സഹായിക്കുന്നു. കാർഷിക വികസനത്തിന്‌ ജൈവസാങ്കേതിക വിദ്യയുടെ സഹായം തേടുന്നതും പ്രാദേശിക അസന്തുലിതാവസ്ഥകൾ പരിഹരിക്കുന്നതിന്‌ വിനിമയവും ഗതാഗതവും ഊർജവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികാസം ഒറ്റ മൂലിയായി പ്രഖ്യാപിക്കുന്നതും ഖരമാലിന്യ സംസ്‌കരണവും ശുചിത്വ പരിപാലനവുമടക്കമുള്ള പ്രവർത്തനങ്ങളുടെ സാങ്കേതികവൽക്കരണവും ആകസ്‌മികമല്ല. ഏറ്റവുമധികം കണ്ടുപിടുത്തങ്ങൾ ഇന്നു നടക്കുന്നത്‌ ഐ ടിയിലും ജൈവസാങ്കേതിക വിദ്യയിലും വിനിമയ സാങ്കേതിക വിദ്യയിലുമാണ്‌. ഏകധ്രുവലോകത്തിനു വേണ്ടി ശാസ്‌ത്രസാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക മാത്രമല്ല വിജ്ഞാനത്തിന്റെ വിനിമയം ഏകധ്രുവമാക്കുന്നതിനുള്ള നീക്കങ്ങളും സജീവമാണ്‌. ലോകമെമ്പാടുമുള്ള ഐ ടി പാർക്കുകൾ ഏകധ്രുവാത്മകമായ മൂലധനത്തിനു കീഴിൽ വരുന്നത്‌ ഇതിന്റെ ഭാഗമായാണ്‌.

മൂലധനാധിപത്യം സാംസ്‌കാരിക മേഖലയിലും പ്രകടമാണ്‌. വിനിമയ സാങ്കേതിക വിദ്യ ലോകചരിത്രത്തിലാദ്യമായി ശാസ്‌ത്രജ്ഞാനത്തെയും സംസ്‌കാരത്തെയും ഏകോപിപ്പിക്കുകയാണ്‌ (ഇൻഫോടെയ്‌ൻമെന്റ്‌ എന്ന വികല ഇംഗ്ലീഷ്‌ ഏകോപനം ഇതിന്റെ സൂചകമാണ്‌). ഇതിന്റെ ഫലമായി കലയും സാഹിത്യവും സംഗീതവുമെല്ലാം അവയുടെ ഇലക്‌ട്രോണിക്‌ രൂപങ്ങളിലേക്ക്‌ മാറുകയാണ്‌. മനുഷ്യരുടെ ഭാവനയെ പ്രതീതിമാത്ര യാഥാർത്ഥ്യങ്ങളാക്കുന്നതിൽ ഇലക്‌ട്രോണിക്‌ സാങ്കേതിക വിദ്യ നേടുന്ന വിജയം രാഷ്‌ട്രീയത്തെയും സാമൂഹ്യ ജീവിതത്തെയും മാത്രമല്ല ദാരിദ്ര്യത്തെയും സാമൂഹ്യ അസമത്വത്തെയും പ്രതീതി മാത്രമായ കാഴ്‌ചകളാക്കി മാറ്റുന്നു. സ്വന്തം ഭാവനാ സൃഷ്‌ടികളായ കാഴ്‌ചകളെ റെസ്റ്റോറന്റുകളിലും മദ്യശാലകളിലും ഡിസ്‌കോ ത്തെക്കുകളിലും അനുകരിക്കുന്ന ഒരു പുതിയ അനുവാചകലോകം വളർന്നുവരുന്നു. പ്രത്യേക സാമ്പത്തിക മേഖലകളിലും ഐ ടി പാർക്കുകളിലും പോർട്ടൽ ഓഫീസുകളിലും അനുഭവിക്കുന്ന യാന്ത്രികതയെ മറക്കാൻ എത്തിപ്പെടുന്ന വിനോദ ശാലകൾ പോലും യന്ത്രവൽക്കരിക്കപ്പെടുന്നു. മനുഷ്യ ബന്ധങ്ങൾക്കോ അടിസ്ഥാന ജീവിതമൂല്യങ്ങൾക്കോ ഒരു സ്ഥാനവുമില്ലാത്ത ജീവിതവൈകൃതങ്ങൾ വളരുകയാണ്‌. ക്രിമിനൽവൽക്കരണവും മാഫിയാ കൂട്ടങ്ങളും ലൈംഗിക വാണിഭവുമെല്ലാം ഈ വൈകൃതങ്ങളുടെ ഭാഗമാണ്‌. ഇതിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നവർ എത്തിപ്പെടുന്നത്‌ ധ്യാന കേന്ദ്രങ്ങളിലും ആനന്ദോത്സവങ്ങളിലും മതാധിഷ്‌ഠിതമായ ജീവിതശൈലികളിലുമാണ്‌.

നവലിബറലിസം ഇന്ന്‌ ഭീതിതമായ സ്വപ്‌നമോ, ഫണ്ടിങ്ങ്‌ ഏജൻസികളും ബഹുരാഷ്‌ട്ര കുത്തകകളും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കുത്സിത ചൂഷണരൂപമോ അല്ല, നമുക്കു ചുറ്റും നിലവിൽ വന്ന യാഥാർത്ഥ്യമാണ്‌. പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമ്പോഴും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ പൂർണ സ്വാതന്ത്ര്യത്തിന്‌ മാനേജ്‌മെന്റുകൾ കോടതി കയറുമ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ പൊട്ടിമുളച്ചുവരുമ്പോഴും, പാലങ്ങളും റോഡുകളും ബി ഒ ടി വ്യവസ്ഥയനുസരിച്ച്‌ നിർമിക്കാൻ അന്താരാഷ്‌ട്ര കമ്പനികൾക്ക്‌ കോൺട്രാക്‌റ്റ്‌ നൽകുമ്പോഴുമെല്ലാം നാം കാണുന്നത്‌ നവലിബറൽ സമ്പദ്‌ വ്യവസ്ഥയാണ്‌. എ ഡി ബി വായ്‌പയ്‌ക്കെതിരെ ശ്‌ബ്‌ദമുയർത്തുമ്പോഴും അതുപോലെയുള്ള നിരവധി വായ്‌പകൾ കേന്ദ്ര സർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക്‌ കൈമാറിക്കഴിഞ്ഞുവെന്ന്‌ നാമറിയുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ വിദേശ നിക്ഷേപത്തിനും വിദേശ സർവകലാശാലകൾക്ക്‌ സ്വതന്ത്രമായ പ്രവർത്തനത്തിനും കേന്ദ്ര സർക്കാർ അനുമതി നൽകിയതും ഈ പശ്ചാത്തലത്തിലാണ്‌. ഇപ്പോൾ നാമനുഭവിക്കുന്ന വിലക്കയറ്റം പോലും കമ്പോളാധിപത്യത്തിന്റെ ഏറ്റവും നല്ല തെളിവാണ്‌. പൊതുവിതരണ സമ്പ്രദായം പടിപടിയായി സർക്കാർ തകർത്തതിന്റെ ഫലവുമാണത്‌. സാമൂഹ്യ സുരക്ഷാ പ്രവർത്തനങ്ങളും അടിസ്ഥാന വികസന രൂപങ്ങളും സമൂഹ പങ്കാളിത്തത്തിന്റെ പേരിൽ ഗവണ്മെന്റിതര സംഘടനകളുടെ കയ്യിലമരുന്നതും നവലിബറൽ നയങ്ങളുടെ ഭാഗമാണ്‌. പ്ലാനിങ്ങ്‌ കമ്മീഷന്റെ 11-ാം പദ്ധതി പരിപ്രേക്ഷ്യം നവലിബറൽ സമീപനത്തിന്റെ ഏറ്റവും നല്ല ദൃഷ്‌ടാന്തവുമാണ്‌.

നവലിബറലിസം മുതലാളിത്ത വ്യവസ്ഥയുടെ രൂപമാണ്‌. അധ്വാനമില്ലാതെ മൂലധനമില്ല. അതുപോലെ അധ്വാനിക്കുന്ന ജനതയില്ലാതെ നവലിബറൽ വ്യവസ്ഥക്കും നിലനിൽക്കാനാവില്ല. ഐ ടിക്കും വിനിമയ സാങ്കേതിക വിദ്യക്കും ജൈവസാങ്കേതിക വിദ്യക്കുമെല്ലാം പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്നത്‌ നേരാണ്‌. തൊഴിലുകൾ ആവശ്യമുള്ള വലിയ ജനവിഭാഗത്തിന്‌ അവ സഹായമാവുകയും ചെയ്യും. നവലിബറൽ സമൂഹത്തിൽ പുതിയ തൊഴിലുകൾ പ്രാദേശികമായി തന്നെ വളരണമെന്നില്ല. ലോകത്തിന്റെ ഏതു കോണിലും തൊഴിലുകളുണ്ടാകാം. അത്‌ തേടിപ്പിടിക്കുന്നവർക്ക്‌ ലഭിക്കുകയും ചെയ്യും. ഇതെല്ലാമുണ്ടെങ്കിലും തൊഴിലില്ലായ്‌മ ഇല്ലാതാക്കുക എന്നത്‌ നവലിബറൽ വ്യവസ്ഥയുടെ ലക്ഷ്യമല്ല. ലാഭാധിഷ്‌ഠിത വ്യവസ്ഥയുടെ നിലനിൽപിനും വളർച്ചയ്‌ക്കുമാവശ്യമായ തൊഴിലുകളുടെ സൃഷ്‌ടി മാത്രമാണ്‌ ഇപ്പോൾ നടക്കുക. ബാക്കി ജനങ്ങൾ അധിക ജനസംഖ്യയാണ്‌, വ്യവസ്ഥിതിക്കാവശ്യമില്ലാതെ പുറന്തള്ളപ്പെടുന്നവരാണ്‌. അവരുടെ ഇടയിലെ സ്വയം സഹായ രൂപങ്ങളും മിതവ്യയ-മൈക്രോക്രെഡിറ്റ്‌ സംവിധാനങ്ങളും ധനസഹായ പദ്ധതികളും പുറന്തള്ളപ്പെടുന്നവരുടെ അതിജീവന രൂപങ്ങളുമാണ്‌. ആഗോളീകരണത്തിന്റെ ഉപഭോഗ രൂപങ്ങളിലേക്കു മാത്രമാണ്‌ അവർക്ക്‌ അതുകൊണ്ട്‌ പ്രവേശം നേടാൻ കഴിയുന്നത്‌. ഉല്‌പാദനം വഴിയുള്ള വരുമാനത്തിന്റെ അന്തരം നിലനിൽക്കുകയും ചെയ്യുന്നു. പശ്ചാത്തല സൗകര്യങ്ങളുടെ വളർച്ചയ്‌ക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി താൽക്കാലികമായി തൊഴിൽ തേടുന്നവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. നിർമാണത്തൊഴിലാളികൾ ഉദാഹരണമാണ്‌. നിർമ്മാണത്തൊഴിലിന്റെ ആവർത്തന സാധ്യത കുറവായതുകൊണ്ട്‌ കെട്ടിടങ്ങളുടെ അഭിവൃദ്ധി ഇല്ലാതാകുമ്പോൾ തൊഴിൽ തന്നെ ഇല്ലാതായിപ്പോകുന്ന അവസ്ഥ ഇന്നുണ്ട്‌. കെട്ടിട നിർമാണം വിദഗ്‌ധ തൊഴിലായതുകൊണ്ട്‌ വൈദഗ്‌ധ്യമില്ലാത്തവർക്കും തൊഴിൽ നഷ്‌ടപ്പെടുന്നു. അതായത്‌, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വളരാനുള്ള സാധ്യതകളാണ്‌ തെളിഞ്ഞുവരുന്നത്‌.

നവലിബറലിസത്തിന്റെ ഭാഗമായി വളർന്നുവരുന്ന സമൂഹ വൈരുദ്ധ്യങ്ങൾ ഇല്ലാതാക്കാനുള്ള വിചിത്രമായ ഒറ്റമൂലിയാണ്‌ കേരളത്തിലെ ജനങ്ങളെ കൂട്ടത്തോടെ കയറ്റി അയക്കാനുള്ള ശ്രമം. എഴുപതുകൾ മുതൽ തൊഴിൽ തേടി ഗൾഫിലെത്തിയവരുടെ അനുഭവമാണ്‌ ഈ വിചിത്ര നിർദ്ദേശത്തിന്റെ അടിത്തറ. എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്‌ദ്ധരെയും വിദഗ്‌ധ തൊഴിലാളികളെയും സാധാരണ തൊഴിലാളികളെയും കയറ്റി അയച്ച്‌ തൊഴിലില്ലായ്‌മയുടെ പ്രശ്‌നം പരിഹരിക്കുക ഇന്നത്ത വൈരുദ്ധ്യങ്ങൾക്കുള്ള താല്‌കാലിക പരിഹാരം പോലുമാകുന്നില്ല. നവലിബറലിസത്തിന്റെ ഭാഗമായി സൃഷ്‌ടിക്കപ്പെടുന്ന അധികജനസംഖ്യ കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. കേരളം പോലെ തൊഴിലാളികളും തൊഴിലന്വേഷകരുമുള്ള എല്ലാ പ്രദേശങ്ങളിലും ഈ പ്രശ്‌നം നിലവിലുണ്ട്‌. അവരിൽ നിന്ന്‌ നവലിബറൽ മുതലാളിത്തത്തിനാവശ്യമുള്ള ഒരു വിഭാഗം മാത്രമേ തൊഴിൽ നേടുകയുള്ളൂ. മറ്റുള്ളവർ വീണ്ടും പുറംതള്ളപ്പെടും. ഇവർക്ക്‌ ലഭിക്കുന്ന വരുമാനത്തിന്റെ കൺവെർട്ടിബിലിറ്റി കൊണ്ടുമാത്രം കിട്ടുന്ന പണം സൃഷ്‌ടിക്കുന്ന ഉപഭോഗ സംസ്‌കാരം സ്ഥായിയല്ല. പുറം നാട്ടിലെ വരുമാനം കൊണ്ടു മാത്രം ഒരു പ്രദേശത്തിന്റെ വികസനം സാധ്യവുമല്ല. പുറം നാട്ടിൽ നിന്നു പണം വന്നാൽ പോലും ആ പണത്തെ സ്ഥായിയായ ഉൽപാദന വിതരണ രൂപങ്ങളിലേക്കു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ പ്രയോജനമുണ്ടാവില്ല.

സ്‌മാർട്ട്‌ സിറ്റി, എക്‌സ്‌പ്രസ്‌ വേ, ജലപാത, റോഡുകൾ, പാലങ്ങൾ, ബഹുനില ഫ്‌ളാറ്റുകൾ, സാംസ്‌കാരിക വ്യവസായങ്ങൾ മുതലായവയിൽ മുടക്കുന്ന പണം ഗുണപരമായ നിക്ഷേപമാണെന്ന്‌ വാദിക്കാം. ഇത്തരം നിക്ഷേപങ്ങൾ നടത്തുമ്പോൾ ജനങ്ങളുടെ താല്‌പര്യങ്ങൾ സംരക്ഷിക്കുമെന്നും സാമൂഹ്യ നീതി ഉറപ്പുവരുത്തുമെന്നുമുള്ള അടിസ്ഥാന കടമകൾ നടപ്പിലാക്കിയാൽ മതി. നവലിബറൽ സമ്പദ്‌ വ്യവസ്ഥയ്‌ക്കുള്ളിൽ നിന്നുകൊണ്ട്‌ ഒരു സർക്കാരിനു അത്രമാത്രമേ ചെയ്യാൻ കഴിയൂഎന്നും വാദിക്കാം. പക്ഷെ, മുമ്പു സൂചിപ്പിച്ച വൈരുദ്ധ്യങ്ങൾക്ക്‌ മേൽ പറഞ്ഞ നിക്ഷേപങ്ങൾ വളരെ പരിമിതമായ പരിഹാരം മാത്രമേ ആകുന്നുള്ളുവെന്നും ഓർക്കണം. ആത്യന്തികമായി ഇത്തരം നിക്ഷേപങ്ങൾ നവലിബറലിസത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുള്ളതാണ്‌. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും തൊഴിൽ സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതാണ്‌. തൊഴിലില്ലാപ്പട വളർന്നുവരുന്ന സമൂഹത്തിൽ കുറേപ്പേർക്കെങ്കിലും തൊഴിൽ ലഭിക്കുന്ന പദ്ധതികൾ ``പുരോഗമന പരമല്ലേ എന്നും ന്യായമായി വാദിക്കാം.

നവലിബറലിസം നിർദേശിക്കുന്ന വൻ പ്രൊജക്‌ടുകൾ തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കുന്നുണ്ട്‌. ചില മേഖലകളിൽ ഉല്‌പാദനാധിഷ്‌ഠിത അധ്വാന രൂപങ്ങൾ വളരുന്നുമുണ്ട്‌. അവയെല്ലാം നവലിബറലിസത്തിന്റെ വളർച്ചയുടെ ഉപോല്‌്‌പന്നങ്ങൾ മാത്രമാണ്‌. ഈ ഉപോല്‌പന്നങ്ങൾ വളരുക കഴിഞ്ഞ ദശകങ്ങളിൽ കേരളം തൊഴിൽ രംഗത്തും ജീവിത സൗകര്യങ്ങളിലും കൈവരിച്ച നേട്ടങ്ങളെ തകർത്തുകൊണ്ടുമായിരിക്കും. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ ആശുപത്രികളും ഇപ്പോൾ തന്നെ പൊതു വിദ്യാഭ്യാസത്തെയും പൊതുജനാരോഗ്യ സംവിധാനങ്ങളെയും തകർക്കുകയാണ്‌. ഇൻഫോ പാർക്കുകളിൽ ഇപ്പോൾത്തന്നെ നിലവിലുള്ള തൊഴിൽ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്‌. കേരളത്തിലെ ഇടനിലക്കാരും കോൺട്രാക്‌ടർമാരും തൊഴിൽ രൂപങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയാണ്‌. ദേശീയബോധത്തിന്റെ ഉല്‌പന്നമായ ഭാഷാ സാംസ്‌കാരിക ഉദ്‌ഗ്രഥനത്തെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളും വിനിമയ സാങ്കേതിക വിദ്യയും ചേർന്ന്‌ തകർക്കുകയാണ്‌. ചരിത്രപരമായി രൂപം കൊണ്ട്‌ വളർന്നുവന്ന കേരളത്തെ ഇല്ലാതാക്കിക്കൊണ്ടാകും നവലിബറലിസം ആധിപത്യം സ്ഥാപിക്കുക. കൊളോണിയലിസം പ്രാദേശിക സ്വത്വത്തെ നിലനിർത്തിയപ്പോൾ നവലിബറലിസം പ്രാദേശിക വ്യക്തിത്വങ്ങളെ നശിപ്പിക്കുകയാണ്‌ ചെയ്യുക. പ്രാദേശിക വ്യക്തിത്വങ്ങളുടെ നാശം നാം നിലനിർത്താൻ ശ്രമിക്കുന്ന സാമൂഹ്യ നീതിയുടെയും സുരക്ഷയുടെയും സങ്കല്‌പങ്ങളെ അവതാളത്തിലാക്കും.

ചുരുക്കത്തിൽ, ചരിത്രപരമായ കാരണങ്ങളാൽ നവലിബറലിസവുമായി നടത്തുന്ന അനുരഞ്‌ജന രൂപങ്ങൾ താൽക്കാലികമായി നേട്ടമുണ്ടാക്കാമെങ്കിലും, അവ സ്ഥായിയല്ല. അതുപോലെയാണ്‌ മതാധിഷ്‌ഠിതവും കേവലമായ ``അധിനിവേശ വിരുദ്ധ മനോഭാവത്തിൽ ഉറച്ചതുമായ നിലപാടുകളും. നവലിബറലിസത്തിന്‌ മതങ്ങളോട്‌ ശത്രുതയില്ല. മതപരമായ വ്യക്തിത്വങ്ങളെ സ്വന്തം ഉല്‌പാദന ഉപഭോഗ രൂപങ്ങളുടെ വളർച്ചയ്‌ക്കു വേണ്ടി ഉപയോഗിക്കാൻ കഴിയുമെങ്കിൽ അതിന്‌ അവർ തയ്യാറുമാണ്‌. കാൽപനിക സ്വഭാവമുള്ള അധിനിവേശ വിരുദ്ധ മനോഭാവം നവലിബറലിസത്തിന്‌ ശാസ്‌ത്രീയമായ ബദലുകൾ സൃഷ്‌ടിക്കുന്നില്ല. അതുകൊണ്ട്‌ അവർക്ക്‌ സ്ഥായിയായ ചെറുത്തുനിൽപ്പുകൾ പോലും നടത്താൻ സാധിക്കുന്നില്ല. വ്യവസ്ഥയുടെ ചലനരൂപങ്ങളെ വികാരം കൊണ്ടുമാത്രം ചെറുത്തുനിൽക്കാൻ കഴിയുകയില്ല. അതുകൊണ്ട്‌, നവലിബറലിസത്തിനെതിരായ നീക്കങ്ങൾ അതു സൃഷ്‌ടിക്കുന്ന വൈരുദ്ധ്യങ്ങളെ ആധാരമാക്കി തന്നെയാകണം.

ഇവിടെയാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്തിനെപ്പോലുള്ള സംഘടനകൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ പ്രസക്തമാകുന്നത്‌. `ശാസ്‌ത്രം അധ്വാനം, അധ്വാനം സമ്പത്ത്‌' എന്നത്‌ പരിഷത്ത്‌ അംഗീകരിച്ച മുദ്രാവാക്യമാണ്‌. നവലിബറലിസത്തിലെ ശാസ്‌ത്രം സാങ്കേതിക വിദ്യകളുടെയും ഉല്‌പാദന വിതരണ പ്രക്രിയകളുടെ സ്വാഭാവം നിർണയിക്കുന്ന മൂലധനഘടനയുടെയും രൂപങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്‌. മൂലധനഘടന അംഗീകരിക്കുകയോ പുറന്തള്ളുകയോ ചെയ്യുന്ന രൂപമായി മനുഷ്യാദ്ധ്വാനം മാറുന്നു. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നിലപാടനുസരിച്ച്‌ ശാസ്‌ത്രം മനുഷ്യ ശക്തിയുടെ വളർച്ചയുടെ ആധാരഘടകമാണ്‌. ലാഭാധിഷ്‌ഠിത വ്യവസ്ഥയുടെ താല്‌പര്യങ്ങൾക്കനുസരിച്ചു മാത്രം ശാസ്‌ത്രം പ്രയോജനപ്പെടുത്തിയാൽ പോര, ദരിദ്രരും പുറന്തള്ളപ്പെട്ടവരും ഉൾപ്പെട്ട ഭൂരിപക്ഷമുള്ള ജനവിഭാഗങ്ങളുടെ അധ്വാനശേഷിയുടെ വികാസത്തിന്‌ ശാസ്‌ത്രം ഉപകരിക്കണം. നവലിബറലിസത്തിന്റെ കീഴിൽ വളരുന്ന സാങ്കേതിക വിദ്യകളും ഉല്‌പാദന രൂപങ്ങളും മൊത്തം ജനങ്ങളുടെ കഴിവുകളുടെയും ശേഷികളുടെയും വളർച്ചയ്‌ക്കായി പ്രയോജനപ്പെടുത്തണം. എന്നാൽ മാത്രമാണ്‌ ശാസ്‌ത്രം അധ്വാനശേഷിയുടെ വികാസത്തിന്റെ ചാലകമായിത്തീരുന്നത്‌.

ലാഭാധിഷ്‌ഠിത വ്യവസ്ഥയിൽ സമ്പത്ത്‌ ഉല്‌പാദന ഉപഭോഗ മേഖലകൾ കയ്യടക്കുന്ന ധനിക ന്യൂനപക്ഷത്തിന്റെ കയ്യിൽ പുനർവിതരണം ചെയ്യപ്പെടുകയാണ്‌. ദരിദ്രർക്ക്‌ ലഭിക്കേണ്ട സമ്പത്ത്‌ ലാഭത്തിന്റെ രൂപത്തിൽ ധനികരുടെ കൈവശം എത്തിച്ചേരുന്നു. നവലിബറലിസത്തിന്റെ കീഴിൽ അസംസ്‌കൃത വസ്‌തുക്കളും ഉല്‌പാദനോപാധികളും സാങ്കേതിക വിദ്യകളും മാത്രമല്ല അധ്വാനത്തിന്റെ രൂപങ്ങൾ പോലും പൂർണമായി നവലിബറൽ മുതലാളിത്തം തീരുമാനിക്കുന്നു. ഇതിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്‌. ജനങ്ങളുടെ അധ്വാനമാണ്‌ പശ്ചാത്തല സൗകര്യങ്ങളെ യും ഉല്‌പാദനോപാധികളെയും സാങ്കേതിക വിദ്യകളെയും സൃഷ്‌ടിക്കുന്നത്‌. അവയെക്കുറിച്ചുള്ള ശാസ്‌ത്രീയവും സാങ്കേതികവുമായ അറിവിനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. ദരിദ്രരും പുറന്തള്ളപ്പെട്ടവരുമടക്കം എല്ലാ വിഭാഗം ജനങ്ങൾക്കും ശാസ്‌ത്ര സാങ്കേതിക വിദ്യകളെയും അവ നിലനിൽക്കുന്ന സമൂഹബന്ധങ്ങളെയും സംബന്ധിച്ച സമഗ്ര ജ്ഞാനം ലഭിക്കണം. ലാഭാധിഷ്‌ഠിത വ്യവസ്ഥ തന്നെ വളർത്തുന്ന കൃത്രിമമായ വിലങ്ങുതടികളും (സ്വാശ്രയ കോളേജുകളിലെ പ്രവേശനം ഉദാഹരണം) ജാതിമതപരമായ ചട്ടക്കൂടുകൾ സൃഷ്‌ടിക്കുന്ന വേർതിരിവുകളും ഏറ്റവും പ്രധാനമായി ദാരിദ്ര്യവും പുറന്തള്ളപ്പെട്ട അവസ്ഥയും അറിവ്‌ ജനങ്ങളിലെത്തുന്നതിനുള്ള തടസ്സങ്ങളാണ്‌. ലാഭാധിഷ്‌ഠിത വ്യവസ്ഥയും മതസിദ്ധാന്തങ്ങളും ചേർന്നു സൃഷ്‌ടിക്കുന്ന പ്രതീതി മാത്രമായ മാസ്‌മര ലോകം അറിവിനെ ഇല്ലാതാക്കുന്നു. ഇവയ്‌ക്കെതിരെ പോരാടി ജനങ്ങളുടെ അറിവിനുള്ള അവകാശം ഉറപ്പുവരുത്താൻ ശാസ്‌ത്രസംഘടനയ്‌ക്ക്‌ കഴിയണം.

ജനങ്ങളുടെ അറിവ്‌ സാമൂഹ്യ പ്രയോഗമായി മാറുന്നില്ലെങ്കിൽ അറിവ്‌ ഉപയോഗശൂന്യമാകും. അത്തരം അറിവുകൾ ജനങ്ങൾ മറക്കുകയും ചെയ്യും. അറിവ്‌ സാമൂഹ്യ പ്രയോഗമായി മാറുന്നത്‌ ജനങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നാണ്‌. ചുറ്റുപാടുകളെ ജനങ്ങൾ മാറ്റിമറയ്‌ക്കുമ്പോൾ ആണ്‌ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ പ്രയോഗം സമ്പത്തായി തീരുന്നത്‌. അതായത്‌ ഉല്‌പാദന വിതരണ വ്യവസ്ഥയുടെ സമഗ്രമായ വളർച്ച ശാസ്‌ത്രസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവിലൂടെയും പ്രയോഗത്തിലൂടെയുമാണ്‌ സാധ്യമാകുക. ലാഭാധിഷ്‌ഠിത വ്യവസ്ഥയിൽ ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ അറിവും പ്രയോഗവും ലാഭ സാധ്യതകളിൽ അധിഷ്‌ഠിതമാണ്‌. അതുകൊണ്ട്‌ പ്രയോഗത്തിന്റെ തെരഞ്ഞെടുപ്പും മുൻഗണനാക്രമവും ലാഭത്തെ ആശ്രയിച്ചിരിക്കും. അത്തരം ഒരു വ്യവസ്ഥയിൽ ഉല്‌പാദനവിതരണ വ്യവസ്ഥയുടെ സമഗ്രമായ വളർച്ച സാധ്യമാകില്ല. ജനങ്ങൾക്ക്‌ ചുറ്റുപാടുകളെ മാറ്റിമറിക്കാനും സാധിക്കില്ല. നവലിബറലിസത്തിൽ ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാകില്ല.

വീണ്ടും നാം സാമൂഹ്യ നീതിയിലും തുല്യതയിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള സങ്കല്‌പങ്ങളിൽ എത്തിച്ചേരുന്നു. ഇത്തരം ഒരു വ്യവസ്ഥയെക്കുറിച്ചുള്ള ചിന്തകൾ എവിടെ നിന്നാരംഭിക്കാം? മതചിന്തകരുടെ പരലോകത്തിൽ നിന്നും ഉട്ടോപ്പിയന്മാരുടെ കാല്‌പനിക ലോകങ്ങളിൽ നിന്നും ഒരു ചർച്ചയാരംഭിക്കാൻ സാധിക്കില്ല. സാമൂഹ്യ നീതിയുടെയും തുല്യതയുടെയും അടിവേര്‌ പ്രാദേശിക തലത്തിൽ നിന്നാരംഭിക്കുന്ന ജനാധിപത്യ പ്രക്രിയയാണ്‌. ജനാധിപത്യം ജനപ്രതിനിധികളുടെ ഭരണം മാത്രമല്ല. നമ്മുടെ ചുറ്റുമുള്ള വിഭവങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും ഉല്‌പാദനവിതരണ രൂപങ്ങളുടെയും അറിവിന്റെ മേലുള്ള ജനങ്ങളുടെ ആധിപത്യം എന്നാണതിന്റെ അർത്ഥം. പ്രാദേശികാസൂത്രണ സംരഭങ്ങൾ മറ്റെന്തിനെക്കാളും അധികമായി പുതിയ ജനാധിപത്യത്തിനുള്ള വേദിയൊരുക്കുന്നു. ശാസ്‌ത്രസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പ്രായോഗിക ജ്ഞാനം വിഭവ മാനേജ്‌മെന്റിനുള്ള വൈദഗ്‌ധ്യം, ഉല്‌പാദന വിതരണമേഖലയിലെ അധ്വാനശേഷി, ചുറ്റുപാടുകളെയും സാമൂഹ്യ ബന്ധങ്ങളെയും സംബന്ധിച്ച ചരിത്രപരവും സാംസ്‌കാരികവുമായ അവബോധം, സാമൂഹ്യനീതിയിലും തുല്യതയിലുമുള്ള പ്രതിബദ്ധത മുതലായവ ഒത്തിണങ്ങിയ മനുഷ്യ ശക്തിക്ക്‌ പുതിയ ജനാധിപത്യത്തിന്റെ ചാലക ശക്തികളാകാൻ കഴിയും. നവലിബറലിസത്തിനെതിരായ ഏറ്റവും ശക്തമായ ചെറുത്തുനില്‌പും അവരിൽ നിന്നാകും ഉണ്ടാവുക.

കേരളത്തിന്റെ സാഹചര്യത്തിൽ, കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി കേരളം നേടിയെടുത്ത മാറ്റങ്ങളുടെ പശ്ചാത്തലം ജനാധിപത്യത്തിന്റെ സൃഷ്‌ടിക്കാവശ്യമാണ്‌. ഭൂപരിഷ്‌കരണങ്ങളുടെ ഫലമായി കൃഷിഭൂമി കൃഷിചെയ്യുന്നവർക്കു ലഭിച്ചു. ഇതുപയോഗിച്ച്‌ നിലനിൽക്കുന്ന തിനാവശ്യമായ കാർഷിക പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടില്ല. ജൈവസാങ്കേതിക വിദ്യയുടെ ശാസ്‌ത്രീയവും പരിസ്ഥിതി സന്തുലിതവുമായ ഉപയോഗത്തിലൂടെ പ്രാദേശിക ഭൂ വൈവിധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തിയുള്ള കാർഷിക രൂപങ്ങൾ, അവയെ ആധാരമാക്കിയുള്ള കാർഷിക സംസ്‌കരണ രൂപങ്ങൾ, ഭക്ഷ്യ സംസ്‌കരണം, കാർഷികാനുബന്ധ രൂപങ്ങൾ എന്നിവ വളർത്തിയെടുക്കാം. അതിനുതകുന്ന വിധത്തിൽ നിലവിലുള്ള ഭൂവിനിയോഗ നിയമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതാവശ്യമാണ്‌. കേരളത്തിൽ കടൽ വഴിയും കര വഴിയും ആകാശം വഴിയുമുള്ള വാണിജ്യ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്ന തൊഴിലധിഷ്‌ഠിത വ്യവസായങ്ങളുടെ ശൃംഖല ആലോചിക്കാം. ഇതിന്‌ നിലവിലുള്ള എല്ലാ കൈത്തൊഴിൽ രൂപങ്ങളെയും ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം വഴി പുനരാവിഷ്‌കരിച്ച്‌ മൂല്യവർദ്ധിത ഉല്‌പന്നങ്ങൾ സൃഷ്‌ടിക്കാം. അടിസ്ഥാനമേഖലകളുടെ വളർച്ചക്കായി വിവര വിനിമയ സാങ്കേതിക വിദ്യകളെ ജനങ്ങൾക്കുപയോഗിക്കാവുന്ന രീതിയിൽ സംവിധാനം ചെയ്യുകയും എല്ലാ പ്രദേശങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഉറപ്പുവരുത്തുകയുമാകാം. ഇതിനുതകുന്ന വിധത്തിൽ അധ്വാനോന്മുഖമായ വിദ്യാഭ്യാസത്തിന്റെയും മനുഷ്യരുടെ അധ്വാനശേഷി വളർത്തുന്ന ആരോഗ്യ സംവിധാനത്തിന്റെയും വളർച്ചയാകാം. വിദ്യയെയും കായിക ശേഷിയെയും നശിപ്പിക്കുന്ന സാംസ്‌കാരിക വൈകൃതങ്ങൾക്കെതിരായ ശക്തമായ പോരാട്ടമാകാം.

കേരളത്തിലെ അടിസ്ഥാന മേഖലകളുടെ വളർച്ചയാണ്‌ ഉല്‌പാദനാധിഷ്‌ഠിത വികസനത്തിന്റെയും വികസനത്തിന്റെ ജനാധിപത്യ സങ്കല്‌പത്തിന്റെയും അടിത്തറ. ഇവ സാധിക്കാതെ വ്യവസായവൽകൃത കേരളം സാധ്യമല്ലെന്നോർക്കണം. കാർഷിക വിപ്ലവവും ചെറു ചരക്കുല്‌പാദനവും സൃഷ്‌ടിച്ച ശക്തമായ അടിത്തറയില്ലാതെ ഒരു വ്യവസായ ശക്തിയും വളർന്നു വന്നിട്ടില്ല. ഭൂപരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താതെ വ്യവസായവൽക്കരിക്കാൻ ശ്രമിക്കുന്ന ഇന്ത്യ ഇപ്പോൾ വളയമില്ലാതെ ചാടാൻ ശ്രമിക്കുകയാണ്‌. പ്ലാനിങ്ങ്‌ കമ്മീഷന്റെ പദ്ധതി പരിപ്രേക്ഷ്യത്തിൽ നിർദ്ദേശിക്കുന്ന പശ്ചാത്തല സൗകര്യങ്ങളുടെ വികാസവും ഭൂവിപണിയുടെ വളർച്ചയും കരാർ കൃഷിയും ഭൂപരിഷ്‌കാരങ്ങളുടെ അഭാവത്തിൽ ലാഭാധിഷ്‌ഠിത സമ്പദ്‌ വ്യവസ്ഥ നടപ്പിലാക്കാനുള്ള ശ്രമമാണ്‌. ഭൂപരിഷ്‌കാരം നടപ്പിലാവുകുയം അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസവും ജീവിത ഗുണനിലവാരവും വികസിപ്പിക്കുകയും ചെയ്‌ത കേരളത്തിൽ ഇതേ മാതൃകയിലുള്ള പരിഷ്‌കാരങ്ങളുടെ പ്രസക്തി ചോദ്യം ചെയ്യേണ്ടതാണ്‌. എത്രമാത്രം ബുദ്ധിമുട്ടേറിയതായാലും പ്രാദേശിക ആസൂത്രണത്തിലൂടെ അടിസ്ഥാന മേഖലകളുടെ വികസനത്തിനുള്ള സമഗ്രവും ജനകീയവുമായ പദ്ധതികൾക്ക്‌ മുൻഗണന നൽകുകയാണ്‌ പോംവഴി. നവലിബറലിസം അടിച്ചേൽപ്പിക്കുന്ന മുൻഗണനാക്രമത്തെ തിരിച്ചിടുന്നതിനുള്ള പോരാട്ടം പ്രസക്തമാവുകയാണ്‌.

ദരിദ്രരുടെയും പുറന്തള്ളപ്പെടുന്നവരുടെയും അതിജീവനത്തിനുള്ള പോരാട്ടം ഈ മുൻഗണനാക്രമത്തിന്റെ കാതലാണ്‌. പുറന്തള്ളപ്പെടുന്നവർ സമൂഹത്തിന്റെ നിലനിൽപ്പിനാവശ്യമായ അധ്വാനശക്തിയുടെ ഭാഗമാണെന്നോർക്കണം. അതിനോടൊപ്പം വിദ്യാഭ്യാസം മുതൽ കുടിവെള്ളം വരെ എല്ലാ മേഖലകളും വാണിജ്യവൽക്കരിക്കുന്നതുവഴി ദരിദ്രരിലും ഇടത്തരക്കാരിലും കനത്ത ഭാരം അടിച്ചേൽപ്പിക്കപ്പെടുന്നുണ്ട്‌. അടിസ്ഥാന ജീവിതോപാധികളുടെ ജനാധിപത്യവൽക്കരണവും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ വളർച്ചയും ഇതുപോലെ പ്രധാനമാണ്‌. ഈ നിലപാട്‌ വ്യവസായവൽക്കരണത്തെയോ പശ്ചാത്തല സൗകര്യങ്ങളുടെ വളർച്ചയെയോ എതിർക്കുന്നില്ല. ഉന്നത്തെ സമ്പദ്‌ വ്യവസ്ഥയുടെ മർദ്ദന രൂപങ്ങളെ തിരിച്ചറിയുന്നവരും ദരിദ്രപക്ഷത്തുനിൽക്കുന്നവരുമായ ജനകീയ പ്രവർത്തകർ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളുടെ മുൻഗണനാ ക്രമത്തെപ്പറ്റിയാണിവിടെ സൂചിപ്പിക്കുന്നത്‌. ഇത്‌ നടപ്പിലാക്കുന്നതിൽ ശാസ്‌ത്ര പ്രസ്ഥാനങ്ങളുടെ പങ്ക്‌ അതി പ്രധാനമാണ്‌. ശാസ്‌ത്രീയമായ ഉല്‌പാദന വിതരണ മാനേജ്‌മെന്റ്‌ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും സർവോപരി സ്വന്തം ജീവിതം നിർണയിക്കുന്നതിനുള്ള ശാസ്‌ത്രബോധവും ജനാധിപത്യ വികസന സങ്കല്‌പത്തിന്‌ ആവശ്യമാണ്‌.

ശാസ്‌ത്രീയവും ജനാധിപത്യപരവുമായ വികസനം രൂപീകരിക്കുന്നതിനുള്ള ശ്രമകരമായ ഉത്തരവാദിത്വം ഏറ്റെടുത്തത്‌ ബഹുദൂരം മുന്നോട്ടു പോകാനുള്ള പരിപാടികൾ ഈ സംസ്ഥാന സമ്മേളനം ആവിഷ്‌കരിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌.

ജനറൽ സെക്രട്ടറിയുടെ ആമുഖം

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ

പൊതുവിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ ശക്തമാക്കുക

പൊതുവിദ്യാഭ്യാസ രംഗത്തെ നിരവധി പ്രശ്‌നങ്ങളിൽ സമൂഹത്തിന്റെ സജീവശ്രദ്ധ ഇന്ന്‌ ആവശ്യമുണ്ട്‌. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി ഒരു വിദ്യാഭ്യാസ മുന്നേറ്റം തന്നെ അനിവാര്യമാണെന്നും അതു സാധ്യമാണെന്നും പരിഷത്ത്‌ കരുതുന്നു. വിദ്യാഭ്യാസ രംഗത്ത്‌ ജനവിരുദ്ധ കാഴ്‌ചപ്പാടുകൾ ഇന്നും ശക്തമാണ്‌ എന്ന്‌ വെളിവാക്കുന്നതാണ്‌ സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ തല്‌പരകക്ഷികൾ നടത്തുന്ന ഇടപെടലുകൾ. പൊതുവിദ്യാഭ്യാസ രംഗത്തെ ഗുണമേന്മ ഉറപ്പാക്കാൻ ജനപങ്കാളിത്തത്തോടെ സമഗ്രവിദ്യാഭ്യാസപരിപാടി ആവിഷ്‌ക്കരിക്കാൻ നടത്തുന്ന പ്രവർത്തനങ്ങളെയും മുളയിലെ നുള്ളിക്കളയാൻ ഈ ശക്തികൾ നടത്തുന്ന ശ്രമങ്ങളും ഈ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഇതെല്ലാം വ്യക്തമാക്കുന്നത്‌ ഉന്നത വിദ്യാഭ്യാസരംഗത്ത്‌ മാത്രമല്ല, സ്‌ക്കൂൾ വിദ്യാഭ്യാസ രംഗത്തും സാമൂഹിക നീതി ഉറപ്പാക്കാൻ നടത്തുന്ന ഏത്‌ സംരംഭത്തെയും വൈകാരികമായി അവതരിപ്പിച്ച്‌ അട്ടിമറിക്കാൻ കച്ചവട ശക്തികൾ ഇന്നും ശ്രമിക്കുന്നു എന്നതാണ്‌. വിദ്യാഭ്യാസ രംഗത്ത്‌ പരിമിതമായ തോതിലെങ്കിലും സാമൂഹിക നിയന്ത്രണം കൊണ്ടുവരാൻ നടത്തിയ എല്ലാ ശ്രമങ്ങളെയും ഈ വിധത്തിൽ തന്നെയാണ്‌ ജാതിമത കച്ചവടശക്തികൾ നേരിട്ടത്‌ എന്നത്‌ കേരള വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമാണ്‌. എയ്‌ഡഡ്‌ കോളേജുകളിലും സ്‌ക്കൂളുകളിലും പൊതു പണം ശമ്പളമായി ലഭിക്കുന്ന അദ്ധ്യാപക, അനധ്യാപക നിയമനങ്ങളിൽ നാമമാത്രമായ സാമൂഹിക നിയന്ത്രണം കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളെപ്പോലും അട്ടിമറിച്ചതും ഇതേ ശക്തികളാണ്‌.

ജാതി, മത കച്ചവട ശക്തികളുടെ നേതൃത്വത്തിൽ നടക്കുന്ന ജനവിരുദ്ധ നീക്കങ്ങൾ പൊതു ജനസമക്ഷം വ്യാപകമായി ചർച്ചയ്‌ക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. ഇതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ സാമൂഹിക നീതി, ഗുണമേന്മ എന്നിവ എങ്ങിനെ ഉറപ്പാക്കാം എന്നതും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്‌. ഇത്തരം ഒരു സംവാദാന്തരീക്ഷത്തിൽ മാത്രമേ കച്ചവടശക്തികളുടെ താല്‌പര്യങ്ങളെ തുറന്നു കാട്ടാനും എതിർക്കാനും ജനപക്ഷത്തു നിന്നുള്ള ബദലുകൾ വളർത്തിയെടുക്കാനും കഴിയൂ. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും സംഘടിത ശക്തികളും ഈ കടമ വർദ്ധിതമായ തോതിൽ എറ്റെടുക്കും എന്ന്‌ പരിഷത്ത്‌ കരുതുന്നു.

ഇത്തരം സംവാദങ്ങൾ സാമൂഹികമായി ഏറ്റെടുക്കുന്നതോടൊപ്പം അതിനെ ശക്തിപ്പെടുത്താൻ താഴെ പറയുന്ന കാര്യങ്ങളിൽ സർക്കാറിന്റെ സജീവ ശ്രദ്ധയും ഇടപെടലുകളും അനിവാര്യമാണ്‌.

1. പുതിയ ദേശീയ കരിക്കുലം ചട്ടക്കൂടിന്റെയും കഴിഞ്ഞ എൽ.ഡി.എഫ്‌. സർക്കാറിന്റെ കാലത്തു തയ്യാറാക്കിയ പാഠ്യപദ്ധതി സമീപന രേഖയുടെയും അടിസ്ഥാനത്തിൽ -2 മുതൽ +2 വരെയുള്ള നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഉടച്ചുവാർക്കൽ പ്രക്രിയക്ക്‌ കൃത്യമായ ദിശാബോധം നൽകുക.

2. -2 മുതൽ +2 വരെയുള്ള വിദ്യാഭ്യാസം സാർവ്വത്രീകമാക്കുക.

3. പുതിയ പാഠ്യപദ്ധതി സമീപനം സ്‌കൂളിലും ക്ലാസ്‌ മുറിക്കകത്തും നിരവധി മാറ്റങ്ങൾ അനിവാര്യമാക്കുന്നുണ്ട്‌. അദ്ധ്യാപക വിദ്യാർഥി അനുപാതം, ഷിഫ്‌റ്റ്‌ സമ്പ്രദായം, സാധ്യായ ദിവസങ്ങൾ ഉറപ്പാക്കൽ, സ്‌കൂൾ സമയം തുടങ്ങിയവയിൽ വിശദമായ ചർച്ചകൾ നടത്തി പുന ക്രമീകരണങ്ങളുറപ്പാക്കുക.

4. സ്‌കൂൾ, ഹയർ സെക്കന്ററി/ടെക്‌നിക്കൽ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി എന്ന വേർതിരിവ്‌ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത്‌ അനാരോഗ്യകരമായ നിരവധി പ്രവണതകൾ സൃഷ്‌ടിക്കുന്നുണ്ട്‌. ശാസ്‌ത്രീയമായ വിദ്യാഭ്യാസ കാഴ്‌ചപ്പാടിനനുസൃതമായി 12-ാം ക്ലാസുവരെയുള്ള വിദ്യാഭ്യാസം സമഗ്രമായി ഉദ്‌ഗ്രഥിക്കപ്പെടേണ്ടതുണ്ട്‌. സെക്കന്ററി തലത്തിൽ ഓപ്‌ഷണൽ സമ്പ്രദായം, തൊഴിൽ വിദ്യാഭ്യാസത്തെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കൽ, തൊഴിൽ പരിശീലനത്തെ തൊഴിലിടങ്ങളുമായി ബന്ധപ്പെടുത്തൽ തുടങ്ങിയവയെല്ലാം അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളാണ്‌. ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട്‌ പഞ്ചായത്ത്‌ സ്‌കൂൾ കോംപ്ലക്‌സുകൾ ശക്തിപ്പെടത്തേണ്ടതുണ്ട്‌. ഇതിനെല്ലാം സഹായകരമായ തരത്തിൽ കെ.ഇ.ആർ.സമഗ്രമായി അടിയന്തിരമായി പരിഷ്‌കരിക്കേണ്ടതുണ്ട്‌.

5. പുതിയ സമീപനങ്ങളുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട്‌ ടി.ടി.സി, ബി.എഡ്‌. കോഴ്‌സുകളും സർവ്വീസിനിടയിലുള്ള പരിശീലന പരിപാടികളും സമഗ്രമായി പരിഷ്‌കരിക്കണം.

6. എയ്‌ഡഡ്‌ സ്‌കൂളിലെയും എയ്‌ഡഡ്‌ കോളേജുകളിലെയും അധ്യാപക നിയമനത്തിലെ നഗ്നമായ അഴിമതി അവസാനിപ്പിച്ചേപറ്റൂ. പി.എസ്‌.സി. തയ്യാറാക്കുന്ന ലിസ്റ്റിൽ നിന്നും നിയമനം നടത്തണം.

7. പൊതുപ്പണം ഉപയോഗിച്ചു നിർമ്മിക്കുന്ന ആസ്‌തികൾ അന്യാധീനപ്പെടുന്നില്ലാ എന്ന വ്യവസ്ഥയോടെ സ്വകാര്യ എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി ടടഅ അടക്കമുള്ള ഫണ്ടുകൾ വിനിയോഗിക്കാവുന്നതാണ്‌ എന്ന ഒരു നയവും പരിഗണിക്കപ്പെടണം. സ്വാശ്രയ കോളേജുകളിലെ ചൂഷണത്തിനു തടയിടാനുള്ള ശ്രമങ്ങളോടൊപ്പം തന്നെ മേൽ സൂചിപ്പിച്ച മേഖലകളിലും സർക്കാരിന്റെ സത്വര ശ്രദ്ധ പതിയണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യർത്ഥിക്കുന്നു.

കേരളത്തിലെ ശാസ്‌ത്രസാങ്കേതിക രംഗം-പഠന സംഘത്തെ നിയോഗിക്കണം

കേരളത്തിൽ 22 ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും ചുമതലയിൽ നൂറുകണക്കിന്‌ ശാസ്‌ത്രജ്ഞർ ഇവിടെ പണിയെടുക്കുന്നുണ്ട്‌. ശാസ്‌ത്ര സാങ്കേതിക വിദ്യകൾ നിരവധി കോളേജുകളിൽ പഠിപ്പിക്കുന്നു. ഏഴ്‌ സർവ്വകലാശാലകളിൽ പഠനവും ഗവേഷണവും നടക്കുന്നു. ഇതിൽ ഒരെണ്ണം ശാസ്‌ത്ര-സാങ്കേതിക കാര്യങ്ങൾക്കായി മാത്രമുള്ളതാണ്‌. എന്നാൽ കേരളത്തിന്റെ വികസനത്തിനോ മുന്നേറ്റത്തിനോ ശാസ്‌ത്രമോ സാങ്കേതിക വിദ്യയോ ഫലപ്രദമായി ഉപയോഗപ്പെത്തുവാൻ കഴിയുന്നില്ല.

ഭരണത്തിലും വികസനപ്രവർത്തനങ്ങളിലും ശാസ്‌ത്രം അന്യമാണ്‌. ജനങ്ങളിൽ ശാസ്‌ത്രീയമനോഭാവം ഇല്ലാതായിവരികയാണ്‌. അന്ധവിശ്വാസത്തിലും ദുരാചാരങ്ങളിലും വ്യാപൃതരായവരുടെ സംഖ്യ കൂടിക്കൂടി വരികയാണ്‌. എന്നാൽ ശാസ്‌ത്ര- സാങ്കേതിക രംഗത്ത്‌ പ്രഗൽഭരായ നിരവധി മലയാളികൾ ലോകത്തെമ്പാടുമുണ്ടെങ്കിലും ഔദ്യോഗിക ആസൂത്രണ സാരഥികളിൽ ശാസ്‌ത്രജ്ഞർ കുറഞ്ഞുവരുന്നു.

കേരളത്തിൽ ശാസ്‌ത്ര സാങ്കേതിക വിദ്യകളുടെ പ്രചാരവും ഉപയോഗവും വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ 1970 കളിൽ ആരംഭിച്ചിരുന്നു. അത്‌ ഒന്നുകൂടി സഫലമാക്കാൻ ഇവിടെയൊരു ശാസ്‌ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിൽ രൂപീകരിക്കപ്പെട്ടു.

സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിയും ജീവിതനിലവാരവും ഉയർത്താനും പരിസ്ഥിതി സംരക്ഷിക്കാനും ഇതു സഹായിക്കണമെന്നാണ്‌ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. എന്നാൽ ആ കൗൺസിലിന്റെ പ്രവർത്തനം ഇന്ന്‌ ഇഴഞ്ഞു നീങ്ങുകയാണ്‌. ദിശാബോധം നഷ്‌ടപ്പെട്ട സ്ഥിതിയാണ്‌. ഈ സ്ഥിതി മാറണം.

കൗൺസിലിന്റെ സ്വയംഭരണ അവകാശത്തിൽ സർക്കാറിന്റെ ഇടപെടൽ അവസാനിപ്പിക്കണം. കേരളത്തിലെ ശാസ്‌ത്ര-സാങ്കേതിക-പരിസ്ഥിതി പഠന-ഗവേഷണ രംഗങ്ങളിലെ നിജസ്ഥിതി പരിശോധിച്ച്‌ പരിഹാരങ്ങൾ നിർദ്ദേശിക്കാൻ, ഇന്ത്യൻ പാർലമെന്റ്‌ ചെയ്‌ത പോലെ, ഒരു പഠന സംഘത്തെ ഉടനെ നിയോഗിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

പരിസര സംരക്ഷണം-കേരളത്തിൽ പുതിയൊരു വികസന രാഷ്‌ട്രിയ പരിപ്രേക്ഷ്യം അനിവാര്യം

കേരളത്തിലെ പരിസര പ്രശ്‌നങ്ങളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്‌. വനനശീകരണവും വ്യവസായ ശാലകളുടെ ജല, വായു മലിനീകരണവുമായിരുന്നു എഴുപതുകളിലെയും എൺപതുകളിലേയും മുഖ്യ പ്രശ്‌നങ്ങളെങ്കിൽ ഇന്ന്‌, അവയോടൊപ്പം, കുറേക്കൂടി സൂക്ഷ്‌മ തലത്തിലുള്ള, എന്നാൽ കൂടുതൽ സാമാന്യ സ്വഭാവമുള്ള നഗര മാലിന്യ സംസ്‌കരണം, കുന്നിടിക്കൽ, പാടങ്ങൾ നികത്തൽ, മണൽ ഖനനം, നിരുത്തരവാദപരമായ ജലവിനിയോഗം തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്‌. കേരളീയരുടെ ജീവിത ശൈലിയുടെയും വികസന സമീപനങ്ങളുടെയും പ്രബലമായ സൂചനകളും ആഗോളവൽക്കരണ നയങ്ങളുടെ സ്വാധീനവും ഇതിൽ കാണാം.

നഗരമാലിന്യ സംസ്‌കരണത്തിൽ, സാങ്കേതിക വിദ്യയെക്കാളേറെ, സാമൂഹിക ശുചിത്വബോധം വർദ്ധിപ്പിക്കാനുള്ള നടപടികളും അതിന്റെ അടിസ്ഥാനത്തിൽ ഖരമാലിന്യങ്ങൾ ചിട്ടയായി കൈകാര്യം ചെയ്യാനുള്ള പരിപാടികളുമാണ്‌ ആവശ്യം.

കുന്നിടിക്കുന്നതും പാടങ്ങളും ചതുപ്പുകളും കുളങ്ങളും മറ്റും നികത്തുന്നതും ഭൂവിനിയോഗത്തിലും. ജലവിനിയോഗത്തിലുമുള്ള അശാസ്‌ത്രീയതകളാണ്‌ കാണിക്കുന്നത്‌. കണ്ണൂർ ജില്ലയിൽ നടന്ന ഒരു പഠനം കാണിക്കുന്നത്‌ ജില്ലയിലെ 53% ചെങ്കൽ കുന്നുകൾ ഇടിക്കലിനു വിധേയമായി കഴിഞ്ഞുവെന്നും 81% പാടശേഖരങ്ങളിൽ നികത്തൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നുവെന്നുമാണ്‌. കേരളത്തിന്റെ പരിസ്ഥിതി സന്തുലനത്തിനും ഭക്ഷ്യസുരക്ഷയ്‌ക്കും വലിയ ഭീഷണിയാണിത്‌. വെള്ളം ഉത്‌പാദനോപാധിയും ജീവസന്ധാരണത്തിന്‌ അനുപേക്ഷണീയവുമാണ്‌. കാർഷിക ഉത്‌പാദത്തിനും ഊർജോല്‌പാദത്തിനും വ്യവസായ ഉൽപാദനത്തിനും കേരളത്തിന്റെ തനതായ സസ്യ ജന്തു വൈവിധ്യത്തിന്റെ നിലനിൽപിനും ഓരു ജല നിയന്ത്രണത്തിനും എല്ലാം വേണ്ട വെള്ളത്തിന്റെ ഉപയോഗത്തിൽ ശാസ്‌ത്രീയമായ ആസൂത്രണവും വിനിയോഗനയവും ഉണ്ടാകണം. ആകയാൽ ഇന്നുള്ള ഭൂവിനിയോഗ ഓർഡറിനു പകരം സമഗ്രമായ ഒരു ഭൂ ഉപയോഗ നിയന്ത്രണ നിയമവും ജല വിനിയോഗ നിയമവും ഉണ്ടാകേണ്ടതുണ്ട്‌. അതിനു പുറമെ ഓരോ പഞ്ചായത്തിനും ദീർഘവീക്ഷണത്തോടുകൂടിയ ഒരു ഭൂ-ജല വിനിയോഗ പദ്ധതി തയ്യാറാക്കുകയും അതു കർശനമായി നടപ്പാക്കുകയും ചെയ്യുന്നതിലൂടെ മാത്രമെ ഈ പ്രവണത കുറയ്‌ക്കാനാകൂ.

വർത്തമാന പരിസ്ഥിതി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാദേശിക ഭരണകൂടങ്ങൾ ഗൗരവമായി ഇടപെടേണ്ട ആവശ്യകതയിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌. ഇത്‌ നടക്കണമെങ്കിൽ കേരള സമൂഹത്തിൽ പുതിയ വികസന പ്രവണതകളെക്കുറിച്ചും അതിന്റെ സാഹചര്യത്തിൽ പ്രാദേശിക ഗവൺമെന്റുകൾ നടത്തേണ്ട ഇടപെടലിനെക്കുറിച്ചും ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആവശ്യമാണ്‌. ഇത്‌ നടപ്പാക്കുന്നതിന്‌ നിലവിലുള്ള പഞ്ചായത്ത്‌ നിയമങ്ങൾ പരിഷ്‌കരിക്കുകയും വിപുലീകരിക്കുകയും വേണ്ടിയിരിക്കുന്നു. കേരളസർക്കാരും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഈ പ്രശ്‌നത്തിൽ സത്വരമായി ഇടപെടണമെന്ന്‌ ഈ സമ്മേളനം ആവശ്യപ്പെടുന്നു.

യുക്തിരാഹിത്യത്തിനെതിരെ ജനകീയ കൂട്ടായ്‌മ വളർത്തുക

നവകേരള സൃഷ്‌ടിയിൽ നവോത്ഥാന നായകരും രാഷ്‌ട്രീയ-സാംസ്‌കാരിക പ്രസ്ഥാനങ്ങളും വഹിച്ച പങ്ക്‌ പൊതുവിൽ അംഗീകരിക്കപ്പെടുന്നതാണ്‌. വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയും യുക്തിബോധവും ശാസ്‌ത്രചിന്തയും സമൂഹത്തിൽ പ്രസരിച്ചതും അതിന്റെയടിസ്ഥാനത്തിലുള്ള പുരോഗമന രാഷ്‌ട്രീയത്തിന്‌ കേരളത്തിൽ മുൻകൈ ലഭിച്ചതുമാണ്‌ നാം നേടിയ സാമൂഹ്യ നേട്ടങ്ങളുടെ കാരണം.

എന്നാൽ സമകാലീന കേരളത്തിലെ സാംസ്‌കാരികാവസ്ഥ അങ്ങേയറ്റം ഉത്‌കണ്‌ഠ ഉളവാക്കുന്നതാണ്‌. ജ്യോതിഷം, വാസ്‌തുശാസ്‌ത്രം, മന്ത്രവാദം തുടങ്ങിയ ഒട്ടുമിക്ക അന്ധവിശ്വാസങ്ങളും ഭൂരിപക്ഷം കുടുംബങ്ങളെയും സ്വാധീനിക്കുന്ന തലത്തിലേക്ക്‌ കാര്യങ്ങൾ തിരിച്ചുപോകുകയാണ്‌. ആൾദൈവങ്ങൾ, ധ്യാനകേന്ദ്രങ്ങൾ തുടങ്ങിയ പുതിയ പ്രവണതകളും ശക്തമാകുന്നു. ചില ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും അന്ധവിശ്വാസങ്ങളുടെയും കച്ചവട താല്‌പര്യത്തിന്റെയും കേന്ദ്രങ്ങളായി മാറുന്നു. ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള വർഗ്ഗപരമായ കൂട്ടായ്‌മകൾക്കും രാഷ്‌ട്രീയ പ്രവർത്തനങ്ങൾക്കും പകരം വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും സാമൂഹ്യ നിഷ്‌ക്രിയത്വത്തിന്റെയും താവളങ്ങൾ സൃഷ്‌ടിക്കപ്പെടാൻ ഇവയൊക്കെ ഇടയാക്കുന്നു. കേരളം കൈവരിച്ച അടിസ്ഥാനനേട്ടങ്ങൾ ഇല്ലാതാക്കാൻ പോരുന്നവയാണ്‌ ഇത്തരം പ്രവണതകൾ.

ജനങ്ങളിൽ മതനിരപേക്ഷതയും ശാസ്‌ത്രബോധവും വളർത്തുവാൻ മുൻനിന്നുപ്രവർത്തിച്ചിരുന്ന പൊതു സ്ഥാപനങ്ങളും സാമൂഹ്യ-രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുമെല്ലാം ഈ പ്രവണതകൾക്ക്‌ അനുകൂലമായ നിലപാടുകൾ കൈക്കൊള്ളുക കൂടി ചെയ്യുന്നത്‌ പ്രശ്‌നം കൂടുതൽ ഗുരുതരമാക്കുന്നു.

ശാസ്‌ത്രബോധം പ്രചരിപ്പിക്കാൻ ഭരണഘടനാപരമായി തന്നെ ബാധ്യതയുള്ള സർക്കാരുകൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നത്‌ ശരിയല്ല. കേരളസമൂഹം നേരിടുന്ന ഈ അവസ്ഥാ വിശേഷം പരിഹരിക്കുന്നതിന്‌ പുതിയ ഒരു കൂട്ടായ്‌മ വളർന്നുവരേണ്ടതുണ്ട്‌. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്യാനും യുക്തിചിന്തയും ശാസ്‌ത്രബോധവും വീണ്ടെടുക്കുവാനും ശക്തമായ ഒരു ജനകീയ മുന്നേറ്റം വളർത്തിക്കൊണ്ടുവരുവാൻ രാഷ്‌ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളോടും സാംസ്‌കാരിക പ്രവർത്തകരോടും സംഘടനകളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അഭ്യർത്ഥിക്കുന്നു.

ജനദ്രോഹപരമായ നിബന്ധനകളോടു കൂടിയവായ്‌പകൾ വേണ്ടെന്ന്‌ വെയ്‌ക്കുക

എ.ഡി.ബി., ലോകബാങ്ക്‌ തുടങ്ങിയ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങൾ അവയുടെ വായ്‌പകളെ നവലിബറൽ നയങ്ങൾ നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങളായി ദരിദ്രരാജ്യങ്ങൾക്കുമേൽ അടിച്ചേല്‌പിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയും ഇത്തരം വായ്‌പകൾക്കുപകരം തദ്ദേശീയ വിഭവ സമാഹരണ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനെ സംബന്ധിച്ചും ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ പലപ്പോഴായി ചൂണ്ടിക്കാട്ടിയതാണ്‌.

2006 ഫെബ്രുവരിയിൽ പരിഷത്ത്‌ അംഗീകരിച്ച എ.ഡി.ബി. വായ്‌പ സംബന്ധിച്ച പ്രമേയം ഈ ദിശയിലുള്ള പ്രധാന രേഖയായിരുന്നു. അതിനുശേഷം ഇന്ത്യാ സർക്കാർ അതിന്റെ നിലപാടുകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ്‌. ആഗോളവൽക്കരണത്തിനു കീഴടങ്ങി കേന്ദ്രസർക്കാരുകൾ നൽകുന്ന വായ്‌പകൾക്ക്‌ പോലും നവലിബറൽ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നു.

മാലിന്യനിർമ്മാർജ്ജനവും കുടിവെള്ളവും പോലുള്ള ജനങ്ങളുടെ അവശ്യമേഖലകളിൽ പോലും ആഭ്യന്തര വിഭവ സമാഹരണവും തദ്ദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്‌പ സ്വീകരിക്കാനുള്ള സാധ്യതയും എഞആങ (എശരെമഹ ഞലുെീിശെയശഹശ്യേ & ആൗറഴല േങമിമഴലാലിേ ധനകാര്യ ഉത്തരവാദിത്വ ബഡ്‌ജറ്റ്‌ പരിപാലന നിയമം) നിയമപ്രകാരം നിയന്ത്രിച്ചിരിക്കുന്നു. ഇത്തരത്തിൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തി നടപ്പിലാക്കുന്ന ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷൻ (ഖചചഡഞങ) കേന്ദ്രസർക്കാരിന്റെ നവലിബറൽ നയങ്ങൾക്ക്‌ വ്യക്തമായ ഉദാഹരണമാണ്‌.

2005ൽ അന്നത്തെ കേരളസർക്കാരാണ്‌ സുസ്ഥിര നഗര വികസന പദ്ധതിക്ക്‌ വേണ്ടി എ.ഡി.ബി. വായ്‌പാ വാങ്ങിച്ചു തുടങ്ങിയത്‌. വിദേശ കൺസൾട്ടൻസിയടക്കമുള്ള എ.ഡി.ബി.യുടെ എല്ലാ വ്യവസ്ഥകൾക്കും വിധേയമായും ഇത്‌ നടപ്പിലാക്കുന്ന നഗരസഭകളുടെ ജനാധിപത്യപരമായ അവകാശങ്ങളെ നിഷേധിച്ചുകൊണ്ടുമാണ്‌ അന്നിതു നടപ്പിലാക്കിയത്‌.

എഞആങ നിയമം പൂർണ്ണമായി കേരളത്തിനു ബാധകമാക്കാനും അന്നത്തെ സർക്കാർ വ്യഗ്രത കാണിച്ചു. സുസ്ഥിര നഗര വികസന പദ്ധതി ഇത്തരത്തിൽ നടപ്പിലാക്കുന്നതിനെതിരായി നഗരസഭകൾ ഉയർത്തിയ എതിർപ്പും ബഹുജനപ്രക്ഷോഭങ്ങളുമാണ്‌ എഡി.ബി. വായ്‌പയുടെ വിശദാംശങ്ങൾ അന്ന്‌ ജനങ്ങളുടെ മുമ്പിൽ പുറത്തുകൊണ്ടു വന്നത്‌.

നഗരസഭകൾ നടത്തിയ ചെറുത്തുനിൽപിന്റെ തുടർച്ചയായാണ്‌ പുതിയ കേരള സർക്കാർ എഡിബി വായ്‌പാ വ്യവസ്ഥകൾ തന്നെ വീണ്ടും ചർച്ച ചെയ്യാൻ ആരംഭിച്ചത്‌. ഈ ചർച്ചകളുടെ ഫലമായി എഡിബി യുമായുണ്ടാക്കിയ ആദ്യ കരാറിലെ വിദേശ കൺസൾട്ടൻസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവകാശങ്ങൾ, മീറ്റർ ചാർജ്ജുപോലെ ദരിദ്ര ജനതയെ ബാധിക്കുന്ന നടപടികൾ തുടങ്ങിയ നിബന്ധനകളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതുക്കിയ കരാറിലാണ്‌ ഒപ്പിട്ടതെന്നാണ്‌ കേരള സർക്കാർ അവകാശപ്പെടുന്നത്‌. അതിനോടൊപ്പം സർക്കാർ ഉന്നയിച്ച വ്യവസ്ഥകൾ മുഴുവനും എഡിബി അംഗീകരിച്ചിട്ടില്ലെന്നും സമ്മതിക്കുന്നുണ്ട്‌. ഈ സാഹചര്യങ്ങളിൽ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ താഴെ പറയുന്ന നിലപാടുകൾ മുന്നോട്ട്‌ വെക്കുന്നു.

1. ജനജീവിതത്തെയും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന എല്ലാ മേഖലകളിലും ആഭ്യന്തര വിഭവ സമാഹരണത്തിന്‌ തന്നെയാണ്‌ പ്രാധാന്യം നൽകേണ്ടത്‌. ആഭ്യന്തര വിഭവ സമാഹരണത്തിൽ ഊന്നിനിന്നുകൊണ്ടുള്ള വികസനം സാധ്യമാണെന്ന്‌ ഇപ്പോഴത്തെ പ്ലാനിംഗ്‌ ബോർഡ്‌ രേഖ സൂചിപ്പിക്കുന്നുണ്ട്‌. അതിനെ ആധാരമാക്കി ഖരമാലിന്യ സംസ്‌കരണം, ശുചിത്വം, കുടിവെള്ളം, ദാരിദ്ര്യ നിർമ്മാർജ്ജനം പോലുള്ള അടിസ്ഥാന മേഖലകളിൽ ആഭ്യന്തര വിഭവ സമാഹരണത്തെ മുൻനിർത്തി സമഗ്രമായ വികസന നയം പ്രഖ്യാപിക്കണം. അതിനു വിഘാതമായി നിൽക്കുന്ന നവലിബറൽ സാമ്പത്തിക നയത്തിനെതിരായും എഞആങ പോലുള്ള നിയമങ്ങൾക്കെതിരായും ജനങ്ങളെ മുഴുവൻ അണിനിരത്തിക്കൊണ്ട്‌ ശക്തമായ സമരം നടത്താൻ രാഷ്‌ട്രീയ പാർട്ടികളും സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുൻകയ്യെടുക്കണം.

2. നവലിബറൽ സാമ്പത്തിക നയം അടിച്ചേൽപിക്കുന്ന നിയന്ത്രണങ്ങൾക്കുള്ളിൽ എഡിബി. പോലുള്ള വായ്‌പകളല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലാത്ത അവസ്ഥ സംജാതമാകുന്നുണ്ട്‌. നയരൂപീകരണത്തിനുള്ള നമ്മുടെ പരമാധികാരം പണയം വെക്കാതെ, ചരടുകളില്ലാത്ത വിദേശ സഹായമോ വായ്‌പയോ സ്വീകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ വായ്‌പ സ്വീകരിക്കുന്ന സാഹചര്യങ്ങൾ പൂർണ്ണമായി സുതാര്യമാക്കാനും ജനങ്ങളുടെ അംഗീകാരത്തോടുകൂടി നടപ്പിലാക്കാനുമുള്ള ബാധ്യത ജനാധിപത്യ സർക്കാരുകൾക്കുണ്ട്‌. ജനദ്രോഹകരമായ ഉപാധികളോടെയുള്ള വായ്‌പ വേണ്ടെന്നു വെയ്‌ക്കുകയും വേണം. ജനദ്രോഹകരമായ വ്യവസ്ഥകൾ മാറ്റിയാണ്‌ കരാർ ഒപ്പുവെച്ചതെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അവയെ സുതാര്യമാക്കാനോ ചർച്ച നടന്ന പ്രക്രിയ മുഴുവൻ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ച്‌ അവരുടെ ആശങ്കകൾ ദൂരീകരിക്കാനോ സർക്കാരിനു കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിൽ ഇപ്പോൾ ഒപ്പിട്ടിരിക്കുന്ന കരാറിന്റെയും അത്‌ നിലവിൽ വന്ന പ്രക്രിയയുടെയും വിശദാംശങ്ങൾ ജനങ്ങൾക്കിടയിൽ വെച്ച്‌ ചർച്ച ചെയ്യുകയും ഇന്നു ജനങ്ങളുടെ മുമ്പിൽ ഉയർന്നിരിക്കുന്ന ആശങ്കകൾ അകറ്റുകയും വേണം. ജനദ്രോഹകരമായ വ്യവസ്ഥകൾ മുഴുവൻ ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ എഡിബി വായ്‌പയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും വേണ്ടെന്ന്‌ വെയ്‌ക്കണമെന്ന്‌ സംസ്ഥാന സർക്കാരിനോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 44-ാം വാർഷിക സമ്മേളനം ആവശ്യപ്പെടുന്നു.

നിലവിലുള്ള പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ അതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച്‌ 2002 ഫെബ്രുവരി 6ന്‌ തൃശ്ശൂരിൽ നടന്ന പൊതു തെളിവെടുപ്പിൽ `പങ്കാളിത്ത സ്വഭാവത്തോടുകൂടി പരിപൂർണ്ണവും ശാസ്‌ത്രീയവുമായ പഠനവും പൊതു തെളിവെടുപ്പും നടത്തിയതിനു ശേഷം മാത്രമെ പദ്ധതി പരിഗണിക്കാവൂ' എന്ന്‌ പരിഷത്ത്‌ ആവശ്യപ്പെട്ടിട്ടുള്ളതാണ്‌. 2006 ജൂൺ 15ന്‌ ചാലക്കുടിയിൽ നടന്ന പൊതു തെളിവെടുപ്പിൽ ണഅജഇഛട നടത്തിയ പഠനം പങ്കാളിത്ത സ്വഭാവത്തോടു കൂടിയതോ, പരിപൂർണ്ണമോ, ശാസ്‌ത്രീയമോ അല്ല എന്നതിനാൽ അതിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കരുത്‌ എന്ന നിലപാട്‌ പരിഷത്ത്‌ വ്യക്തമാക്കിയിട്ടുള്ളതാണ്‌. എന്നാൽ ഇതിനെയും പൊതുതെളിവെടുപ്പിൽ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ള പൊതുവികാരത്തെയും അവഗണിച്ചുകൊണ്ട്‌ പദ്ധതിക്ക്‌ അംഗീകാരം നേടാനുളള നീക്കങ്ങൾ അപലപനീയമാണെന്നും ഇതിൽ നിന്ന്‌ പിന്തിരിയണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 44-ാം സംസ്ഥാന സമ്മേളനം വൈദ്യുത വകുപ്പ്‌,കേരള സർക്കാർ എന്നിവരോട്‌ ആവശ്യപ്പെടുന്നു.

ഗാർഹിക പീഢന നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക

സ്‌ത്രീകൾ വീട്ടിൽ നിന്ന അനുഭവിക്കുന്ന പീഢനങ്ങൾ നിരവധിയാണ്‌. ഇതിനെതിരെ സ്‌ത്രീകളെ സഹായിക്കാനാണ്‌ പാർലമെന്റ്‌ ഗാർഹിക പീഢന നിയമം പാസ്സാക്കിയത്‌. എന്നാൽ ഇത്‌ വേണ്ട രീതിയിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്ത്‌ ആരംഭിച്ചതായി കാണുന്നില്ല. ഈ നിയമം നമ്മുടെ സംസ്ഥാനത്ത്‌ ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും ഈ നിയമം സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 44-ാം സംസ്ഥാന സമ്മേളനം കേരള സർക്കാരിനോട്‌ ആവശ്യപ്പെടുന്നു.

സംഘടനാരേഖ

സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി

പ്രസിഡണ്ട്‌ ടി.പി.കുഞ്ഞിക്കണ്ണൻ

വൈസ്‌ പ്രസിഡണ്ടുമാർ ആർ.ബി.രാജലക്ഷ്‌മി

എ പി മുരളീധരൻ

ജനറൽ സെക്രട്ടറി സി എം മുരളീധരൻ

സെക്രട്ടറിമാർ സി.പി സുരേഷ്‌ബാബു

ടി.പി ശ്രീശങ്കർ

പി എസ്‌ രാജശേഖരൻ

ട്രഷറർ പി മുരളീധരൻ

സബ്‌ കമ്മറ്റി കൺവീനർമാർ

വികസനം എൻ ജഗജീവൻ

വിദ്യാഭ്യാസം കെ എൻ ഗണേഷ്‌

പ്രസിദ്ധീകരണം കെ ടി രാധാകൃഷ്‌ണൻ

പരിസരം ടി ഗംഗാധരൻ

കല-സംസ്‌കാരം കാവുമ്പായി ബാലകൃ ഷ്‌ണൻ

ജെൻഡർ ടി കെ ആനന്ദി

ആരോഗ്യം കെ വിജയകുമാർ

അംഗങ്ങൾ

എ എം ബലകൃഷ്‌ണൻ

വി വി ശ്രീനിവാസൻ

വി വിനോദ്‌ ഇ വിലാസിനി

എൻ എം ഗീത

വി ജി ഗോപിനാഥൻ

എ പി സരസ്വതി

കെ പി രവിപ്രകാശ്‌

പി എ തങ്കച്ചൻ

ടി പി സുരേഷ്‌ ബാബു

പി വി വിനോദ്‌

ലില്ലി കർത്ത

കെ വി വിജയൻ

എം ജി സുരേഷ്‌കുമാർ

ആർ വി ജി മേനോൻ

കെ കെ കൃഷ്‌ണകുമാർ

ജില്ലാ സെക്രട്ടറിമാർ

കാസർഗോഡ്‌ പി കുഞ്ഞിക്കണ്ണൻ

കണ്ണൂർ കെ വി ദിലീപ്‌ കുമാർ

വയനാട്‌ വി കെ മനോജ്‌

കോഴിക്കോട്‌ രാധൻ കെ

മലപ്പുറം പി രമേഷ്‌ കുമാർ

പാലക്കാട്‌ കെ അരവിന്ദാക്ഷൻ

തൃശൂർ കെ രാജേഷ്‌

എറണാകുളം എസ്‌ എസ്‌ മധു

ഇടുക്കി വി വി ഷാജി

കോട്ടയം ടി ഗോപാലകൃഷ്‌ണൻ

ആലപ്പുഴ പി ജയരാജ്‌

പത്തനംതിട്ട എൻ എസ്‌ രാജേന്ദ്രകുമാർ

കൊല്ലം കെ ആർ മനോജ്‌

തിരുവനന്തപുരം വി ഹരിലാൽ

ഇന്റേണൽ ഓഡിറ്റർമാർ

എം മനോഹരൻ,

ഇ ടി രാജൻ

സബ്‌ കമ്മറ്റി ചെയർമാൻമാർ

പ്രസിദ്ധീകരണം സി ജെ ശിവശങ്കരൻ

വികസനം പി കെ രവീന്ദ്രൻ

പരിസരം കെ ശ്രീധരൻ

കല-സംസ്‌കാരം കൊടക്കാട്‌ ശ്രീധരൻ

ജൻഡർ ടി രാധാമണി

വിദ്യാഭ്യാസം എം പി പരമേശ്വരൻ

ആരോഗ്യം ഡോ കെ പി അരവിന്ദൻ

സ്വാഗതസംഘം പ്രവർത്തനങ്ങൾ

ഇത്‌ മൂന്നാമത്തെ തവണയാണ്‌ കോട്ടയം ജില്ല സംസ്ഥാന വാർഷികം നടത്തുന്നത്‌. മൂന്നു തവണയും വാർഷിക വേദിയായതും കോട്ടയം സി എം എസ്‌ കോളജ്‌ തന്നെ. 2006 ഒക്‌ടോബർ 14നാണ്‌ സമ്മേളന നടത്തിപ്പിനാവശ്യമായ സ്വാഗതസംഘം രൂപീകരിച്ചത്‌. കോട്ടയം എം എൽ എ വി എൻ വാസവൻ ചെയർമാനും ടി പി ശ്രീശങ്കർ ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ്‌ സംഘാടന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌.

ഒട്ടേറെ അനുബന്ധ പരിപാടികൾ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.

11-ാം പദ്ധതിയിലൂടെ ത്രിതല പഞ്ചായത്തുകൾ നടപ്പിലാക്കേണ്ട ശുചിത്വാരോഗ്യ പരിസ്ഥിതി പദ്ധതികളെക്കുറിച്ച്‌ അവബോധം നൽകുന്നതിനായി ജനപ്രതിനിധികൾക്കായി ജനുവരി 31ന്‌ നടത്തിയ ശില്‌പശാല ഒട്ടേറെ നവീനാശയങ്ങൾ രൂപപ്പെടുത്തി. ആസൂത്രണ ബോർഡ്‌ അംഗം സി പി നാരായണൻ ശില്‌പശാല ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡണ്ട്‌ ടി കെ ഗോപി അധ്യക്ഷനായിരുന്നു. സമ്പൂർണ്ണ ശുചിത്വ പരിപാടി കോ ഓർഡിനേറ്റർ വിജയകുമാർ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ഡോ. ജോസ്‌ ജോസഫ്‌, ഫാദർ കെ പി പൗലോസ്‌ തുടങ്ങിയവർ സംസാരിച്ചു.

1978 ലും 1992 ലും കോട്ടയത്തു നടന്ന സംസ്ഥാന വാർഷികത്തിന്റെ ഭാഗമായി കുട്ടനാടിന്റെ പാരിസ്ഥിതിക കാർഷിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനം നടക്കുകയുണ്ടായി. `വേമ്പനാട്‌ കായൽ സംരക്ഷണം' എന്ന അജണ്ട സർവ്വസമ്മതമായി അംഗീകരിപ്പിക്കുന്നതിന്‌ ഈ പഠനങ്ങൾ സഹായിച്ചു. എങ്കിലും ശാസ്‌ത്രീയമായ ഒരു കർമപദ്ധതി ഇതിനായി രൂപപ്പെട്ടിട്ടില്ല. ഇതുവരെയുള്ള പഠനങ്ങൾ ക്രോഡീകരിച്ച്‌ ബൃഹത്തായ കർമ പദ്ധതിക്ക്‌ രൂപം നൽകുക എന്ന ഉദ്ദേശത്തോടെ ജനുവരി 13, 14 തീയതികിൽ കുമരകത്തു വെച്ച്‌ ഒരു ശില്‌പശാല നടന്നു. ജനപ്രതിനിധികൾ, പരിസ്ഥിതി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ ശാസ്‌ത്രജ്ഞർ എന്നിവർ ശില്‌പശാലയിൽ പങ്കെടുത്തു. സമാന്തര സെഷനുകളിലായി കായലിന്റെ പരിസ്ഥിതി ജലഗുണനിലവാരം, ജൈവവൈവിധ്യം,തീരസംരക്ഷണം, ജലജന്യരോഗങ്ങൾ, ജലഗതാഗതം, ജല ടൂറിസം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്‌തു.ശില്‌പശാല ഒരു കർമ പദ്ധതിക്ക്‌ രൂപം നൽകുകയുണ്ടായി.

കുടമാളൂരിൽ നടന്ന സ്‌ത്രീസംരക്ഷണ നിയമങ്ങൾ സംബന്ധിച്ച സെമിനാർ ജനുവരി 20ന്‌ വനിതാ കമ്മീഷന്റെ മുൻ അധ്യക്ഷ ജസ്റ്റിസ്‌ ഡി. ശ്രീദേവി ഉദ്‌ഘാടനം ചെയ്‌തു. ഡോ. ആർ ബി രാജലക്ഷ്‌മി അധ്യക്ഷത വഹിച്ചു. പരിഷത്ത്‌ മുൻ പ്രസിഡണ്ട്‌ ടി രാധാമണി `സ്‌ത്രീസംരക്ഷണ നിയമങ്ങളും സ്‌ത്രീകളുടെ പ്രശ്‌നങ്ങളും' എന്ന വിഷയം അവതരിപ്പിച്ചു. അയ്‌മനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ കെ ഷാജിമോൻ, കെ സുദർശനാഭായി തുടങ്ങിയവർ പങ്കെടുത്തു.

കേരളപ്പിറവിയുടെ 50-ാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഭാശാലികളായ മലയാളി ശാസ്‌ത്രജ്ഞരെ കുട്ടികൾക്കു പരിചയപ്പെടുത്താനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രദർശനം നടന്നു. ജില്ലാതല ഉദ്‌ഘാടനം ജനുവരി 8ന്‌ കുറിച്ചി സെന്റ്‌ മേരീസ്‌ മഗ്‌ദലന മറിയം ഗേൾസ്‌ സ്‌കൂളിലാണ്‌ നടന്നത്‌.

സി എം എസ്‌ കോളേജിൽ നടന്ന കേരളീയ ശാസ്‌ത്ര പാരമ്പര്യം സെമിനാർ ലോകപ്രശസ്‌ത ഗണിത ശാസ്‌ത്രജ്ഞൻ ഡോ. ജോർജ്ജ്‌ ഗീവർഗീസ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ഡോ. ബി ഇക്‌ബാൽ അധ്യക്ഷനായിരുന്നു. വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. തദ്ദേശ സംസ്‌കാരങ്ങളെ ഏകലോക ആഗോള സംസ്‌കാരം വിഴുങ്ങാനൊരുങ്ങുന്ന വർത്തമാനകാലത്ത്‌ നമ്മുടെ ശാസ്‌ത്രസാങ്കേതിക പാരമ്പര്യങ്ങളെ തിരിച്ചു പിടിക്കണമെന്ന്‌ സെമിനാർ ആഹ്വാനം ചെയ്‌തു.

കോട്ടയം ജില്ലയിലെ ഏലിക്കുളം ഗ്രാമപഞ്ചായത്തിലെ 4-ാം വാർഡിൽ മാലിന്യ സംസ്‌കരണ പരിപാടി നടന്നു. വീടുകളിലെ മാലിന്യങ്ങൾ സംസ്‌കരിച്ച്‌ പകർച്ച വ്യാധി തടയുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട നൂറോളം വളണ്ടിയർമാർ വാർഡിലെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ മാലിന്യ നിർമാർജ്ജനത്തിനുള്ള നിർദ്ദേശങ്ങൾ നല്‌കുകയായിരുന്നു. ഇതിനാവശ്യമായ പരിശീലനം വളണ്ടിയർമാർക്ക്‌ നൽകിയിരുന്നു. ഗ്രാമപഞ്ചായത്ത്‌, പി ടി എ കൾ, അനർട്ട്‌, കോട്ടയം ജില്ലാ സമ്പൂർണ്ണ ശുചിത്വയജ്ഞം, കാർഷിക സർവ്വകലാശാല എന്നിവ ഇതുമായി സഹകരിച്ചു.

കേരളപഠനത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചാക്ലാസ്സ്‌ വിവിധ സ്ഥലങ്ങളിൽ നടന്നു. ഡിസംബർ 9ന്‌ വൈക്കം മേഖലയിലെ വെള്ളൂരിൽ വിവിധ രാഷ്‌ട്രീയ പ്രവർത്തകർ പങ്കെടുത്ത ചർച്ചയ്‌ക്ക്‌ ടി ഗംഗാധരൻ നേതൃത്വം നൽകി. മഹാത്മാഗാന്ധി സർവകലാശാലയിൽ ജനുവരി 4ന്‌ നടന്ന അക്കാഡമിക്ക്‌ വിദഗ്‌ധർ പങ്കെടുത്ത ചർച്ചകളിൽ ഡോ. ആർ വി ജി മേനോൻ വിഷയാവതരണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച്‌ ശാസ്‌ത്ര ക്ലാസ്സുകളും നടത്തുകയുണ്ടായി.

തിരുനക്കര മൈതാനിയിൽ നടന്ന ആരോഗ്യ പാർലമെന്റ്‌ ജനപങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായിരുന്നു. പൊതുജനങ്ങളിൽ നിന്ന്‌ മുൻകൂട്ടി ശേഖരിച്ച ചോദ്യങ്ങൾക്ക്‌ കോട്ടയം മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പാൾ ഡോ. എൻ സുധയകുമാർ, ഡോ. മാത്യു പാറയ്‌ക്കൽ (ജനറൽ മെഡിസിൻ), ഡോ. പി സതീഷ്‌ (മനോരോഗ വിഭാഗം) ഡോ. പി കെ ബാലകൃഷ്‌ണൻ (ന്യൂറോ സർജറി) എന്നിവർ വിശദീകരണം നൽകി. ഡോ. ബി ഇക്‌ബാൽ പാർലമെന്റ്‌ നടപടികൾ നിയന്ത്രിച്ചു.

ഫെബ്രുവരി 8 മുതൽ 14 വരെ തിരുനക്കര മൈതാനിയിൽ ബദൽ സാങ്കേതിക വിദ്യാ പ്രദർശനം, കുട്ടികളുടെ ഗായകസംഘം,വിദ്യാഭ്യാസ ചരിത്രത്തിലെ നാൾവഴികൾ- പ്രദർശനം എന്നിവയും നടന്നു. 3.75 ലക്ഷം രൂപയുടെ പുസ്‌തകങ്ങളാണ്‌ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ പ്രചരിപ്പിച്ചത്‌. 2,42,969 രൂപ സമ്മേളനത്തിനും അനുബന്ധ പരിപാടികൾക്കുമായി ചെലവായി.

ലിംഗനീതി, വിദ്യാഭ്യാസ ചരിത്രത്തിന്റെ നാൾവഴികൾ എന്നിവയെപ്പറ്റിയുള്ള പോസ്റ്റർ പ്രദർശനങ്ങൾ സമ്മേളന സ്ഥലത്ത്‌ ഒരുക്കിയിരുന്നു. സി എം എസ്‌ കോളേജിന്റെ ചരിത്രത്തെപ്പറ്റി വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രദർശനം, യുദ്ധത്തിനെതിരെയുള്ള ഏഷ്യാപസഫിക്‌ പീസ്‌ കോൺഫറൻസിന്റെ പ്രദർശനം, ജാപ്പാനീസ്‌ കലയായ ഒറിഗാമി, വിവിധ ജനപക്ഷ പ്രസാധകരുടെ പുസ്‌തക പ്രദർശനങ്ങൾ, പരിഷത്ത്‌ പ്രൊഡക്‌ഷൻ സെന്റർ നിർമ്മിച്ച ബദൽ ഉൽപ്പന്നങ്ങളുടെയും ഡെക്കോപാഷിന്റെയും പ്രദർശനവും വില്‌പനയും എന്നിവയും നടന്നു.

"https://wiki.kssp.in/index.php?title=നാല്പത്തിനാലാം_വാർഷികം&oldid=4530" എന്ന താളിൽനിന്ന് ശേഖരിച്ചത്