പരിഷത്ത് സംഘടനയുടെ ചരിത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

എന്തല്ല പരിഷത്ത്

  1. പരിഷത്ത് ഒരു രാഷ്ട്രീയ പാർടിയല്ല, എന്നാൽ പരിഷദ് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും. പക്ഷേ, രാഷ്ട്രീയപാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം.
  2. പരിഷത്ത് ഒരു കേവല ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം, മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണം, അടുപ്പ് സ്ഥാപിക്കൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  3. പരിഷത്ത് കേവല സാംസ്‌കാരിക സംഘടനയല്ല. കലാപരിപാടികൾ, പൊതുയോഗങ്ങൾ, മത്സരങ്ങൾ, ജാഥകൾ തുടങ്ങിയ പല സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  4. പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലാസ്സുകൾ നടത്തുക, വിജ്ഞാനപരീക്ഷകളും മറ്റ് മത്സരങ്ങളും നടത്തുക, സയൻസ് ക്ലബ്, സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  5. പരിഷത്ത് ഒരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ, നാടിന് ചേർന്ന സാങ്കേതിക വിദ്യ, ബയോഗ്യാസ്, കേരളത്തിന്റെ സമ്പത്ത്, പരിസര മലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പല തുറകളിലും ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  6. പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  7. പരിഷത്ത് ഒരു പ്രസിദ്ധീകരണശാലയല്ല. ഒട്ടേറെ ശാസ്ത്രപുസ്തകങ്ങളും മാസികകളും അത് പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രചാരണത്തിൽ അതിയായ താല്പര്യമുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല.
  8. പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്ത്രീയമായ ജീവിതവീക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നില്ക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.

(82ലെ പ്രവർത്തക പരിശീലന രേഖയിൽനിന്ന്)

ആർക്കൊക്കെ നല്ല പരിഷത്ത് പ്രവർത്തകരാകാം 
കത്തുകൾക്ക് മറുപടി അയക്കാത്തവർ, കണക്ക് സൂക്ഷിക്കാത്തവർ, ഏറ്റ പണി നടത്താത്തവർ, ഏൽപിച്ച പണിയിൽ നിന്ന് ഒഴിയുന്നവർ, തന്റെ പ്രവർത്തനവും മറ്റുള്ളവരുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധം കാണാത്തവർ, സർഗ്ഗാത്മക വിമർശനത്തിന് പകരം പരാതിയിലും പരദൂഷണത്തിലും ഒതുങ്ങി നില്ക്കുന്നവർ, പരിഷത്തിന്റെ ലക്ഷ്യത്തെ സ്വാംശീകരിക്കാത്തവർ, മനുഷ്യനിലും അവന്റെ കഴിവിലും വിശ്വാസമില്ലാത്തവർ - ഇവർക്കാർക്കും നല്ല പരിഷദ് പ്രവർത്തകരാകുവാൻ പറ്റുന്നതല്ല.


മുഖവുര

കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ പുതിയ പ്രവർത്തകർക്കു ഈ പ്രസ്ഥാനം പിന്നിട്ട പാതകളെക്കുറിച്ച് ഏകദേശരൂപം ലഭിക്കുന്നതിനും പഴയ പ്രവർത്തകർക്കു അവയെ അനുസ്മരിക്കുന്നതിനും വേണ്ടി തയ്യാറാക്കപ്പെട്ടതാണ് ഈ ലഘുഗ്രന്ഥം. കാലഗണനാക്രമത്തിൽ സംഭവഗതിയെ സംക്ഷിപ്തമായി വിവരിക്കുകയാണ് ഇതു ചെയ്യുന്നത്. പരിഷത്ത് ഓരോ കാലത്ത് ആവിഷ്‌കരിച്ച പുതിയ പരിപാടിക്കും സ്വീകരിച്ച സമീപനത്തിനും പ്രേരിപ്പിച്ചത് എന്ത് എന്ന വിശകലനം ഇതു നൽകുന്നില്ല. ഇതുപോലുള്ള ഒരു ലഘുപുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതല്ലല്ലോ അത്തരം വിവരങ്ങൾ. പരിഷത്തിന്റെ സംഘടനാ വിദ്യാഭ്യാസത്തിനുള്ള ഒരു പ്രവേശികയായിട്ടാണ് ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ കൃതിയല്ല. 1992-ൽ സംഘടനാ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുടെ ഏതാനും ബാച്ചുകൾ നാലഞ്ചു ദിവസം വീതം ഐ.ആർ.ടി.സിയിൽ കൂടിയിരുന്ന് പഴയ രേഖകളും കൃതികളും കൂട്ടായി വായിക്കുകയും ചർച്ച ചെയ്യുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ അവയിലെ ആദ്യ ബാച്ചുകൾ തയ്യാറാക്കുകയും പിന്നീടുള്ളവർ പരിശോധിച്ച് മെച്ചപ്പെടുത്തുകയും ചെയ്തതാണ് ഈ കൃതി. ആ അർഥത്തിൽ ഇതൊരു കൂട്ടായ യത്‌നത്തിന്റെ ഫലമാണ്. 92-ൽ തയ്യാറാക്കിയ പുസ്തകത്തിൽ അടുത്ത ഒരു ദശകത്തിലെ സംഭവങ്ങൾ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് ഈ പുതിയ പതിപ്പ് പുറത്തിറക്കുന്നത്. ചുറ്റുപാടുകളോട് പ്രതികരിച്ചുകൊണ്ടും അവയുടെ സ്വാധീനം മൂലം പരിവർത്തന വിധേയമായും ആണ് പരിഷത്തിന്റെ വളർച്ച. ഓരോ പതിറ്റാണ്ടിലും അതിന്റെ രൂപഭാവങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇന്നത്തെ പരിഷത് സംഘടനയെ മനസ്സിലാക്കാനും നാളേക്കു പറ്റുന്ന രീതിയിൽ അതിനു രൂപഭേദം വരുത്തുന്നതിനും കഴിഞ്ഞകാല പ്രവർത്തകർ അതിനെ ഓരോ ഘട്ടത്തിലും എങ്ങനെ രൂപപ്പെടുത്തി എന്ന അറിവ് സഹായകമായിരിക്കും. അതിന്റെ ഒരംശമാണ് ഇനിയുള്ള പേജുകളിലുള്ളത്. പരിഷത്ത് വിവിധ മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും അവയ്ക്കു ആധാരമായ സമീപനവും വിവരിക്കുന്ന മറ്റൊരു ഗ്രന്ഥവും ഇതിനു പൂരകമെന്ന നിലയിൽ തയ്യാറാക്കാൻ ശ്രമിച്ചിരുന്നു. അതിൽ ഏർപ്പെട്ടവർ അവരുടെ പണി മുഴുമിപ്പിക്കാത്തതുമൂലം അത് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം അവർക്കു ഒരു പ്രചോദനമായിത്തീരും എന്നു ആശിക്കുന്നു. ഈ ലഘുവിവരണം പരിഷത്ത് പ്രവർത്തകരുടെ സംഘടനാ വിദ്യാഭ്യാസത്തിനു ഉപകരിക്കുമെന്ന പ്രതീക്ഷയോടെ അവർക്കു സമർപ്പിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടിട്ട് നാലു പതിറ്റാണ്ട് തികയുകയാണ്. ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം നാല്പത് വർഷം എന്നത് തീരെ ചെറിയ കാലയളവല്ല. ഈ കാലഘട്ടത്തിനുള്ളിൽ ശാസ്ത്രസാഹിത്യ രചയിതാക്കളുടെ ഒരു സംഘടന എന്ന നിലയിൽനിന്ന് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി അതു വളർന്നിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം താരതമ്യേന ഒരു പുതിയ സാമൂഹ്യ പ്രതിഭാസമാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനം. ഭാരതീയ ഭാഷകളിൽ ശാസ്ത്രത്തെ പ്രചരിപ്പിക്കുന്ന ചെറു ചെറു ഗ്രൂപ്പുകൾ മുമ്പും ഉണ്ടായിരുന്നു. ചിലത് സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ രൂപം കൊണ്ടിട്ടുള്ളവയാണ്. ഐൻസ്റ്റയ്‌ന്റെ സഹപ്രവർത്തകനും പല കാര്യങ്ങളിലും സമശീർഷനുമായിരുന്ന സത്യേന്ദ്രനാഥ് ബോസ് ആരംഭിച്ച ബംഗീയവിജ്ഞാൻ പരിഷത്തും പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ജെ. ബി. എസ്. ഹാൽ ഡെയ്‌ന്റെ ഉത്സാഹത്തിൽ ആരംഭിച്ച ഒറീസയിലെ വിജ്ഞാൻ പ്രചാരസഭയും ആസാമിലെ ആസാം സയൻസ് സൊസൈറ്റിയുമൊക്കെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനേക്കാൾ പഴക്കമുള്ള സംഘടനകളാണ്. 1950കളിലും 60കളിലും ഒട്ടേറെ പുതിയ സംഘടനകൾ രൂപം കൊണ്ടു. ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും സാമൂഹ്യ വികസനത്തിനു വേണ്ടി ഉപയോഗിക്കുന്ന കാര്യത്തിൽ താല്പര്യമുള്ളവയായിരുന്നു ഈ സംഘടനകൾ; പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ. പ്രൊഫഷണൽ ശാസ്ത്ര സംഘടനകൾ തങ്ങളുടെ ഗവേഷണ താൽപര്യങ്ങളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ ഒട്ടേറെ ശാസ്ത്രജ്ഞർ വ്യക്തിപരമായി തങ്ങളുടെ ശാസ്ത്രീയ പ്രവർത്തനങ്ങളിൽ തൃപ്തിവരാതെ, ശാസ്ത്രാധിഷ്ഠിത സാമൂഹ്യ പ്രവർത്തനമേഖലകളിലേക്ക് ആകർഷിക്കപ്പെടുകയുണ്ടായി. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടേയും പ്രയോഗഫലമായി സാധ്യമായിരുന്ന അഭിവൃദ്ധിയും യാഥാർഥ്യവും തമ്മിൽ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വളർന്നുവന്ന വിടവ് സാമൂഹ്യ പ്രതിബദ്ധതയുള്ള ബുദ്ധിജീവികളെ അസംതൃപ്തരാക്കി എന്നതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഏതെങ്കിലും ഒരു ചെറു പ്രദേശത്തോ ഏതെങ്കിലും ഒരു പ്രത്യേക പ്രശ്‌നത്ത ചുറ്റിപ്പറ്റിയോ ഒതുങ്ങിനിന്നു അവരിൽ മിക്കവരുടെയും പ്രവർത്തനങ്ങൾ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായി അവയൊന്നും വളരുകയുണ്ടായില്ല. അതിനുള്ള സാധ്യതയും അവക്കുണ്ടായിരുന്നില്ല. കേരള ശാസ്ത്രസാഹിത്യ പരിഷത്താകട്ടെ ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിൻ കീഴിൽ അണിനിരന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി വളർന്നു. മൂന്നു ശാസ്ത്രധാരകൾ ചേർന്നാണ് ഇന്നത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതെന്ന് അതിന്റെ ഉറവിടം തേടുന്നവർക്ക് കാണാം. അവയിൽ കാലഗണനയിൽ ആദ്യത്തേതായിരുന്നു കേരള ശാസ്ത്രസാഹിത്യ സമിതി. 1957-ൽ ഒറ്റപ്പാലത്തു നടന്ന ഭദ്രകലാ സമ്മേളനത്തിൽ വെച്ചാണ് അത് രൂപീകരിക്കപ്പെട്ടത്. ശാസ്ത്രത്തെ നാട്ടുഭാഷയിൽ പകർന്നു കൊടുക്കുകയായിരുന്നു അതിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം അവർക്ക് ഒരു പുതിയ ലോകവീക്ഷണം ഉണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കലും അതിന്റെ ലക്ഷ്യമായിരുന്നു. ശാസ്ത്രലേഖകരും ശാസ്ത്രാഭിമുഖ്യം ഉള്ള സാമൂഹ്യ പ്രവർത്തകരിൽ ചിലരും ചേർന്ന് രൂപം നൽകിയ ശാസ്ത്രസാഹിത്യ സമിതി ഏറെക്കാലം നിലനിന്നില്ല. പെൻഗ്വിൻ ശാസ്ത്രപുസ്തക പരമ്പരയുടെ മാതൃകയിൽ ആധുനിക ശാസ്ത്രം (1958) എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ഡാർവിന്റെ വിഖ്യാതകൃതിയായ Origin of species (ജീവജാതികളുടെ ഉൽപത്തി) മലയാളത്തിലേക്ക് തർജ്ജുമ ചെയ്യാൻ ശ്രമിച്ചതുമായിരുന്നു സമിതിയുടെ മുഖ്യ പ്രവർത്തനങ്ങൾ. 1962-ൽ കോഴിക്കോട്ടുവെച്ച് മറ്റൊരു സംഘം ശാസ്ത്രലേഖകർ രൂപീകരിച്ച സംഘടനയാണ് ഇന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തായ്ത്തടി. അക്കൊല്ലം സെപ്തംബറിൽ കോഴിക്കോട്ട് അഞ്ചു ദിവസത്തെ ശാസ്ത്ര- ശാസ്ത്രപുസ്തക- പ്രദർശനവും ഒരു ദിവസത്തെ സെമിനാറും സംഘടിപ്പിച്ചുകൊണ്ടാണ് അവർ പരിഷദ് സംഘടനക്ക് ആരംഭം കുറിച്ചത്. ഏതാണ്ട് 30 പേരാണ് അതിൽ അംഗങ്ങളായിരുന്നത്. കേരളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരൻമാരുടെ സഹകരണം നേടാൻ അവർക്കു കഴിഞ്ഞു. കോഴിക്കോട്ടും കേരളത്തിലെ മറ്റു ചില നഗരങ്ങളിലും പലപ്പോഴായി സംഘടിപ്പിച്ച ചില സിമ്പോസിയങ്ങളും സെമിനാറുകളും ആയിരുന്നു ആദ്യത്തെ ഏതാനും വർഷങ്ങളിൽ പരിഷത്തിന്റെ മുഖ്യ പ്രവർത്തനം. ശാസ്ത്രപ്രവർത്തനം മുഖ്യമായി എഴുത്തിൽ കേന്ദ്രീകരിച്ചവരായിരുന്നു ഇതിന്റെ സംഘാടകരിൽ മിക്കവരും. മൂന്നാമത്തെ ധാര കേരളത്തിനു പുറത്തുനിന്നായിരുന്നു. ശാസ്ത്രസാഹിത്യം മലയാളത്തിൽ സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ 1965 മുതൽ ബോംബെയിലെ ചില മലയാളി ശാസ്ത്രജ്ഞന്മാർ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങി. മോസ്‌കോയിൽ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ [ഡോ: എം. പി. പരമേശ്വരൻ|ഡോ: എം. പി. പരമേശ്വരൻ] അടക്കമുള്ള ചില യുവ ശാസ്ത്രജ്ഞരാണ് ഇതിനു നേതൃത്വം വഹിച്ചത്. ശാസ്ത്രജ്ഞന്മാരുടെ സാമൂഹ്യ പ്രതിബദ്ധത, ജനങ്ങളിൽ ശാസ്ത്രീയബോധം പ്രചരിപ്പിക്കാൻ തങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് മോസ്‌കോയിലെ ഇന്ത്യൻ വിദ്യാർഥികൾ നടത്തിയ സംവാദങ്ങൾ ആണ് ഇതിനു പ്രേരകമായി ഭവിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ വരെ അവർ ആവിഷ്‌കരിച്ചിരുന്നു. ബോംബെ ശാസ്ത്രജ്ഞന്മാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും തമ്മിലുള്ള ബന്ധം 1966 ജനുവരിയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ എന്ന സംഘടന രൂപീകരിക്കുന്നതിന് ഇടയാക്കി. തമിഴ്, കന്നട, തെലുങ്ക്, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ബോംബെ കേന്ദ്രമായി ഇതുപോലുള്ള സംഘടനകൾ രൂപീകരിച്ചിരുന്നു. ഇന്ത്യൻ ഭാഷകളിലെ ശാസ്ത്രസംഘടനകളുടെ ഫെഡറേഷൻ (Federation of Indian Languages Science Associations - F I L S A) വഴി അവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള ശ്രമവും നടന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ മാസംതോറും അവർ ചർച്ച സംഘടിപ്പിച്ചിരുന്നു. ബോംബെയിൽ നിന്നു പ്രസിദ്ധീകരിക്കാനായി നാലു ശാസ്ത്രപുസ്തകങ്ങൾ അവർ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യുകയും ചെയ്തു. മൂന്നു കാലത്തു രൂപംകൊണ്ടു എന്നതു മാത്രമല്ല ഈ ഉറവകളുടെ പ്രത്യേകത. ആദ്യത്തേതിനായിരുന്നു ജനസാമാന്യവുമായി കൂടുതൽ ബന്ധം ഉണ്ടായിരുന്നത്. ജനങ്ങളും ശാസ്ത്രവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ച് തികഞ്ഞ ബോധം ഉള്ളത് അവർക്കായിരുന്നു. ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ രചന നടത്താനുള്ള കഴിവ് രണ്ടാമത്തെ കൂട്ടർക്കായിരുന്നു. കാരണം അവർക്ക് ശാസ്ത്രവിഷയങ്ങളിൽ നല്ല അവഗാഹവും മലയാളത്തിൽ വ്യുൽപത്തിയും ഉണ്ടായിരുന്നു. എന്നാൽ ഇത് എന്തിനു ചെയ്യുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടായിരുന്നില്ല. ബോംബെ ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രത്തേയും അത് എന്തിന് തദ്ദേശ ഭാഷകളിലാക്കുന്നു എന്നതിനെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പക്ഷേ, അവർക്ക് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം കുറവായിരുന്നു.

ദേശീയ ബോധം ഉണരുന്നു

ശാസ്ത്രവസ്തുതകൾ നാട്ടുഭാഷയിൽ ലഭ്യമാക്കുന്നതിനു ഒറ്റപ്പാലത്തും കോഴിക്കോട്ടും ബോംബെയിലും അങ്കുരിച്ച ആഗ്രഹം വ്യക്തിഗതമോ യാദൃച്ഛികമോ ആയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം വളർത്തിയ ദേശീയ പ്രബുദ്ധതയായിരുന്നു ആ ചെറു സംഘങ്ങൾക്ക് ഈ പ്രവർത്തനത്തിനു പ്രചോദനം നൽകിയത്. ദേശീയ പ്രബുദ്ധത മൂലം ആർജിത വിജ്ഞാനമാകെ ജനങ്ങളുടെ ഭാഷയിലാക്കാൻ പണ്ഡിതൻമാർ മുന്നോട്ടു വരുന്നത് കേരളത്തിലെ മാത്രം അനുഭവമല്ല. ഇംഗ്ലണ്ടിൽ ദേശീയ ബോധം വളരാൻ തുടങ്ങിയപ്പോഴാണ് ഐസക് ന്യൂട്ടൻ 'ഓപ്റ്റിക്‌സ്' എന്ന തന്റെ ശാസ്ത്രഗ്രന്ഥം ഇംഗ്ലീഷിൽ രചിച്ചത്. അതിനുമുമ്പ് അദ്ദേഹവും മറ്റു ശാസ്ത്രജ്ഞരും ശാസ്ത്രകൃതികൾ ലാറ്റിനിൽ ആണ് എഴുതിയിരുന്നത്. ജർമൻ ദാർശനികനായിരുന്ന ഇമ്മാനുവൽ കാന്റ് ആണ് ആദ്യമായി ജർമൻ ഭാഷയിൽ ശാസ്ത്രഗ്രന്ഥം രചിച്ചത്. അതും ഏതാണ്ട് ഇതേ കാലത്ത് ദേശീയ ബോധത്താൽ പ്രേരിപ്പിക്കപ്പെട്ടതായിരുന്നു. ബംഗാളിലാണ് ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രസംഘടന രൂപം കൊണ്ടത്. 1947 ഒക്‌ടോബർ 18-ന് കൽക്കത്തയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസിൽ ഡോ: സത്യേന്ദ്രനാഥ് ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ബംഗീയ വിജ്ഞാൻ പരിഷത്തിനു രൂപം നൽകി. ജനങ്ങളിൽ ശാസ്ത്രീയ വീക്ഷണം ഉണ്ടാക്കുക, ശാസ്ത്രവിഷയങ്ങളിൽ സ്‌കൂൾ കോളേജ് പാഠപുസ്തകങ്ങൾ നിർമിക്കുക, ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ലക്ഷ്യം. കേരളത്തിൽ ദേശാഭിമാനവും ഭാഷാഭിമാനവും ജനങ്ങൾക്കിടയിൽ വ്യാപകമായത് സ്വാതന്ത്ര്യ സമരത്തിനിടക്കായിരുന്നു. ഭാഷാ സംസ്ഥാന രൂപീപകരണം കോൺഗ്രസ് ഒരു ലക്ഷ്യമായി പ്രഖ്യാപിച്ച ശേഷം അന്നത്തെ ഭരണപരമായ അതിരുകൾ ഉല്ലംഘിച്ചുകൊണ്ട് രാഷ്ട്രീയ പാർടികളും ട്രേഡ് യൂണിയൻ മുതലായ ബഹുജന സംഘടനകളും രൂപം കൊണ്ട് തുടങ്ങിയതിനിടക്കാണ് മലയാളികളുടെ സാംസ്‌കാരിക സംഘടനയായി സമസ്ത കേരള സാഹിത്യ പരിഷത്ത് 1927-ൽ രൂപീകരിക്കപ്പെട്ടത്. എന്നാൽ അതിന്റെ പരിഗണനയിൽ ശാസ്ത്രം കാര്യമായി വന്നില്ല. മറ്റു പല ഇന്ത്യൻ ഭാഷകൾക്കും മുന്നിലായിരുന്നു ശാസ്ത്രസാഹിത്യ രചനയിൽ ആദ്യം മുതൽക്കേ മലയാളം. ഇതിനു പ്രധാന കാരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർധമായപ്പോഴേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സ്‌കൂളുകൾ ആരംഭിച്ചതാണ്. അവയിൽ ഭൂരിഭാഗവും നാട്ടുഭാഷാ സ്‌കൂളുകളായിരുന്നു. അതിനെ തുടർന്നു തിരുവിതാംകൂറിലും (1867) പിന്നീട് കൊച്ചിയിലും പാഠപുസ്തകങ്ങൾ രചിക്കാനും സാങ്കേതിക പദങ്ങളും പ്രയോഗങ്ങളും ചിട്ടപ്പെടുത്താനുമായി പാഠപുസ്തക കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ജനങ്ങൾ കൂടുതലായി സാക്ഷരത കൈവരിച്ചതു മുതൽ ധാരാളം ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. അവയിൽ ചിലത് വിജ്ഞാന സാഹിത്യം മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളർച്ചക്ക് ഇത് അനുകൂലമായ സാഹചര്യം ഒരുക്കി. സ്വാതന്ത്ര്യലബ്ധിയോടെ ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിനു ആക്കം കൂടി. മലയാളം ബോധനമാധ്യമവും ഭരണഭാഷയും ആകണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യങ്ങളിൽ മലയാളത്തിന്റെ അപര്യാപ്തത കാര്യജ്ഞാനമുള്ളവർക്ക് ബോധ്യമായിരുന്നു. മലയാളത്തിൽ ശാസ്ത്ര-സാങ്കേതിക സാഹിത്യം വളർത്താനുള്ള നടപടികളെക്കുറിച്ച് സമസ്ത കേരള സാഹിത്യ പരിഷത്തിൽ ചർച്ച നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളും ആദ്യകാല ഭാരവാഹിയുമായിരുന്ന എൻ. വി. കൃഷ്ണവാര്യർ മലയാളത്തിൽ ശാസ്ത്രസാഹിത്യ വികസനത്തിന് ഒരു പഞ്ചവത്സര പദ്ധതി വേണമെന്നു വാദിച്ചു. 1951-ൽ ആരംഭിച്ച പഞ്ചവൽസര പദ്ധതിയാണ് ഈ ആവശ്യത്തിന് പ്രചോദകമായിരുന്നതെന്നു വ്യക്തം. രണ്ടാം പദ്ധതിയിൽ ആധുനിക വ്യവസായ വികസനത്തിനും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിനും നൽകിയ ഊന്നലും 1985-ലെ ശാസ്ത്രനയപ്രഖ്യാപനവും ശാസ്ത്രം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉത്തേജനം നൽകി. ഇങ്ങനെ നോക്കുമ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിലൂടെ സമൂഹത്തിന്റെ വസ്തുനിഷ്ഠവും അടിയന്തിരവും ആയ ഒരാവശ്യം നിറവേറ്റപ്പെടുകയായിരുന്നു എന്നു കാണാം. പരിഷത്തിനെ കേരളീയരുടെ മുമ്പിൽ അവതരിപ്പിച്ചുകൊണ്ട് 1962-ൽ പരിഷദ് സെക്രട്ടറി ഇങ്ങനെ എഴുതി. ശാസ്ത്രത്തിന്റേതായ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ വികാസത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിലെ സാമാന്യ നിയമങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും രൂപം ഏതാനും വിദഗ്ധരുടെ കുടുംബസ്വത്തായിരിക്കേണ്ടതല്ല. ഇത് സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ അവന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ചുമതല ആ വിദഗ്ധർ തന്നെയോ, മറ്റാരെങ്കിലുമോ ഏറ്റെടുത്തേ തീരൂ. ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് നാട്ടുഭാഷകളോട് കാണിച്ചിരുന്ന ചിറ്റമ്മനയം മൂലം ശാസ്ത്രസാഹിത്യത്തിന് കാര്യമായ വളർച്ച ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഉണ്ടായിട്ടില്ല. എന്തും ഇംഗ്ലീഷിൽ പറയുക, അതും കട്ടിയായി പറയുക, അതായിരുന്നു പരിഷ്‌കാരം. സാങ്കേതിക പദങ്ങളുടെ പ്രശ്‌നം പ്രാദേശിക ഭാഷയിൽ എഴുതാൻ തുനിയുന്ന ചുരുക്കം അഭിമാനികൾക്ക് വലിയൊരു കീറാമുട്ടിയായിരുന്നു. ഋഷിപ്രോക്തമായ ശാസ്ത്രമാണെന്നും അതിൽ തെറ്റുകളുണ്ടാവാൻ വയ്യെന്നും യാഥാസ്ഥിതികരായ നമ്മുടെ നാടൻ 'ശാസ്ത്രജ്ഞന്മാർ' വാശിപിടിച്ചു. അന്ധവിശ്വാസങ്ങൾ വളർത്തുന്നതിനു മാത്രം കൂടുതൽ ഉപകരിക്കുന്ന സംസ്‌കൃതത്തിലും പ്രാദേശിക ഭാഷകളിലുമുള്ള ശാസ്ത്രഗ്രന്ഥങ്ങളോട് സാധാരണക്കാർക്കുണ്ടായിരുന്ന ആരാധനാ മനോഭാവം മൂലം ഇന്നാട്ടിലെ ജനങ്ങൾ ശാസ്ത്രബോധത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ എത്രയോ പിറകിലായി. സാധാരണക്കാരന്റെ ഹൃദയവുമായി സംവേദനം നടത്താൻ പ്രാദേശികഭാഷകൾക്കേ കഴിയൂ. പുത്തൻ വിജ്ഞാനത്തിന്റെ സന്ദേശം എളുപ്പം മനസ്സിലാക്കാവുന്ന ശൈലിയിൽ ജനഹൃദയങ്ങിലേക്കെത്തിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് ശാസ്ത്ര സാഹിത്യകാരൻമാർക്ക് മലയാളത്തിലായാലും മറ്റേതു ഭാഷയിലായാലും ഇന്ന് നിർവഹിക്കാനുള്ളത്.

നാടുവാഴിത്ത സംസ്‌കാരത്തിനെതിരായ പോരാട്ടം

മറ്റൊരു കേരളീയ പാരമ്പര്യത്തിന്റെ കൂടി പതാകവാഹകരായിരുന്നു മുൻപു പറഞ്ഞ മൂന്നു ശാസ്ത്രസംഘങ്ങളിലേയും അംഗങ്ങൾ. അന്ധവിശ്വാസങ്ങൾക്കും നാടുവാഴിത്ത സംസ്‌കാരത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളും പ്രവർത്തകരും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതലേ കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചിരുന്നു. അതാതു സമുദായത്തിലെ കാലഹരണപ്പെട്ട ആചാര്യമര്യാദകൾ പരിഷ്‌ക്കരിക്കുന്നതിന് അവരെല്ലാം ശ്രമിച്ചു. അതോടൊപ്പം 'കീഴ്'ജാതികളിൽപെട്ടവർ മറ്റൊന്നിനുകൂടി യത്‌നിച്ചു. പരമ്പരാഗത സമൂഹത്തിൽ തങ്ങൾക്കുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ 'കീഴാള'സ്ഥാനം നീക്കാനുള്ള പ്രക്ഷോഭത്തിൽ അവർ ഏർപ്പെട്ടു. ഇത് പരമ്പരാഗത സമൂഹത്തിൽ ആധിപത്യം വഹിച്ചവരുമായി ഒരു ഏറ്റുമുട്ടലിന് ഇടയാക്കി. ഈ പ്രവർത്തനം അവരെ ബൂർഷ്വാ ഉൽപതിഷ്ണുതത്തിന്റെ ഉയർന്ന തലങ്ങളിലേക്കു നയിച്ചു. ശ്രീനാരായണന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വചനത്തെ ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നാക്കി മാറ്റി കെ. അയ്യപ്പനേയും ഇ. മാധവനേയും പോലുള്ള ഉൽപതിഷ്ണുക്കളായ ചില അനുയായികൾ. ഇത്തരം പ്രസ്ഥാനങ്ങൾ ആധുനിക ശാസ്ത്രത്തെ പ്രധാനപ്പെട്ട ഒരായുധമായി ഉപയോഗിച്ചു. കെ. അയ്യപ്പന്റെ ശാസ്ത്രദശകം അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർ ശാസ്ത്രത്തെ എത്ര ആവേശത്തോടെയാണ് ഉൾക്കൊണ്ടത് എന്നതിനു പ്രത്യക്ഷോദാഹരണമാണ്.

പരിഷത്ത് രൂപീകരണം

1962 ഏപ്രിൽ 8-ന് സി. കെ. ഡി. പണിക്കർ, കെ. ജി. അടിയോടി, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ. കെ. കെ. നായർ, കെ. കെ. പി. മേനോൻ എന്നിവർ ചേർന്ന് കേരളത്തിലെ ശാസ്ത്രസാഹിത്യകാരൻമാരുടെ ഒരു യോഗം കോഴിക്കോട്ട് ഹോട്ടൽ ഇംപീരിയലിൽ വിളിച്ചു കൂട്ടി. കേരളത്തിലെ ശാസ്ത്ര സാഹിത്യകാരൻമാർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും അവർക്ക് സംഘടനയുണ്ടാകേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ആ യോഗത്തിന്റെ ക്ഷണക്കത്തിൽ വിവരിച്ചിരുന്നു. പതിനഞ്ചിൽ പരം പേർ ആ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ വെച്ച് 'കേരള ശാസ്ത്രസാഹിത്യ പരിഷത്ത്' എന്ന സംഘടനക്ക് രൂപം നൽകി. കോന്നിയൂർ നരേന്ദ്രനാഥാണ് പേര് നിർദേശിച്ചത്. ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ), ഡോ. കെ. ജി. അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി), ഡോ. എസ്. പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഡോ. കെ. ജി. അടിയോടി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. സംഘടിതമായ പ്രവർത്തനം കൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയകൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർ പോലും ശാസ്ത്രസാഹിത്യകാരൻമാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചക്കുവേണ്ടി നിഷ്‌കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലക്ക് വിൽക്കാനും ഏർപാടുകൾ ഉണ്ടാക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക. വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു 'Who is Who' തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണ വിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പര ധാരണയും വളർത്തുക - ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വെച്ചിട്ടുള്ള കാര്യങ്ങൾ. (1968ലെ സുവനീർ പേജ് - 2)

ഔപചാരികമായ ഉദ്ഘാടനം

നമ്മുടെ സംഘടന ഏറെ വളരുകയും സമകാലീന സാമൂഹ്യ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. ഇന്ന്, പിന്തിരിഞ്ഞു നോക്കുമ്പോൾ അക്കാലത്തെ ലക്ഷ്യങ്ങൾ വളരെ പരിമിതങ്ങളായി തോന്നാം. എന്നാൽ മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അന്ന് വളരെ വിപ്ലവകരമായ കാര്യമായിരുന്നു. മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതാൻ കഴിയില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമുള്ള ചിന്താധാര ശാസ്ത്രകാരന്മാരുടെ ഇടയിൽ അന്ന് ശക്തമായി നിലനിന്നിരുന്നു. മാത്രമല്ല, മാതൃഭാഷയിൽ ശാസ്ത്രലേഖനങ്ങളോ പുസ്തകങ്ങളോ എഴുതിയാൽ സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ അന്നത്തെ പത്രമാസികകളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും തയ്യാറായിരുന്നുമില്ല. വളരെ ചെറിയൊരു ശാസ്ത്രപുസ്തകത്തിന്റെ ആയിരം കോപ്പി അച്ചടിച്ചാൽ വിറ്റഴിക്കുന്നതിന് ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വേണ്ടിവരുമെന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിൽ വേണം അന്നത്തെ ലക്ഷ്യപ്രഖ്യാപനത്തെ കാണാൻ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് 1962 സെപ്തംബർ 10ന് നടന്നു. ഉദ്ഘാടനത്തിന് ശാസ്ത്രജ്ഞൻ എന്ന നിലയിലും ശാസ്ത്രസാഹിത്യകാരൻ എന്ന നിലയിലും ഒരുപോലെ ശോഭിച്ച ജെ. ബി. എസ്. ഹാൽഡേൻ വരാമെന്നേറ്റിരുന്നുവെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാദർ തിയോഡോഷ്യസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രൊഫ. സി. കെ. ഡി. പണിക്കർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന ശാസ്ത്രപ്രദർശനവും ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു. ഒരു സുവനീറും പ്രസിദ്ധീകരിക്കുകയുണ്ടായി. സിംപോസിയങ്ങൾ, ശാസ്ത്ര ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ. പരിഷത്തിന്റെ വാർഷിക വരിസംഖ്യ 10 രൂപയും പ്രവേശന ഫീസ് 2 രൂപയും ആയിരുന്നു, അന്ന്.

ഒന്നാം വാർഷികം

1963 ഏപ്രിൽ 21ന് 'ശാസ്ത്രവും യുദ്ധവും' എന്ന വിഷയത്തെപ്പറ്റിയും സെപ്തംബർ 21-ന് വെള്ളത്തെപ്പറ്റിയും കോഴിക്കോട് വച്ച് സിംപോസിയങ്ങൾ നടത്തി. ഈ സെമിനാറുകളിലെല്ലാം തന്നെ പ്രസ്തുത വിഷയങ്ങളുടെ സാമൂഹ്യ പ്രസക്തിയെക്കാൾ ശാസ്ത്രവസ്തുതകൾക്കാണ് ഊന്നൽ നൽകിയിരുന്നത്. ഇന്തോ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ 'ശാസ്ത്രവും യുദ്ധവും' എന്ന സിംപോസിയത്തിൽ അവതരിപ്പിച്ച വിഷയങ്ങൾ (രസതന്ത്രം യുദ്ധത്തിൽ, ജീവശാസ്ത്രം യുദ്ധത്തിൽ, മനഃശാസ്ത്രവും യുദ്ധവും, യുദ്ധോപകരണങ്ങൾ) ശ്രദ്ധേയമാണ്. യുനസ്‌കോവിന്റെ ജലവിജ്ഞാനീയ ദശകത്തിന്റെ ഭാഗമായിട്ടാണ് വെളളത്തെക്കുറിച്ചുള്ള സെമിനാർ നടന്നത്. വെള്ളവും സസ്യശാസ്ത്രവും വെള്ളവും പുരോഗതിയും വെള്ളവും സാഹിത്യവും എന്നീ വിഷയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. ശാസ്ത്രത്തെ സാധാരണക്കാരിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സെമിനാറുകളെല്ലാം നടത്തിയത്. ഈ പ്രവർത്തനങ്ങൾ കോഴിക്കോട്ടെങ്കിലും ശാസ്ത്ര രംഗത്ത് ഒരുണർവു സൃഷ്ടിക്കാൻ സഹായകമായി. സാഹിത്യകാരൻമാരെപ്പോലെ ശാസ്ത്രസാഹിത്യകാരൻമാരും സമൂഹത്തിൽ അറിയപ്പെടുവാൻ ഇതു സഹായിച്ചു. 1963 നവംബർ 24-ാം തീയതി പരിഷത്തിന്റെ ജനറൽ ബോഡി യോഗം കോഴിക്കോട്ട് വെച്ചു നടന്നു. കാര്യദർശിയുടെ റിപ്പോർട്ടും കണക്കും പാസ്സാക്കി. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ) കെ. ജി അടിയോടി (കാര്യദർശി), [എൻ. വി. കൃഷ്ണവാര്യർ|എൻ. വി. കൃഷ്ണവാര്യർ] (ഖജാൻജി) ഡോ. എസ് പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 1962-63 ലെ മൊത്തം വരവ് 3327 രൂപയും ചെലവ് 3030 രൂപയും നീക്കിയിരുപ്പ് 297 രൂപയുമായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ഡിസംബർ 28, 29, 30 തിയ്യതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ പരിഷത്ത് നടത്തിയ ശാസ്ത്ര ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തത് കെ. പി. കേശവമേനോനാണ്. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്മിക രശ്മികൾ, കത്തിജ്വലിക്കുന്ന ആകാശം മുതലായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മലയാളത്തിൽ ശാസ്ത്രസാഹിത്യ രചന ചെയ്യാൻ കഴിവുള്ളവരുടെ പേരും മേൽവിലാസവും അവർക്ക് കൈകാര്യം ചെയ്യാൻ കഴിവുള്ള ശാസ്ത്ര ശാഖകളും ഉൾപ്പെടുത്തി ഒരു ലഘുലേഖ (Who is Who) തയ്യാറാക്കി എല്ലാ പ്രസിദ്ധീകരണ ശാലക്കാർക്കും ആനുകാലികങ്ങൾക്കും അയച്ചുകൊടുത്തു. 1963-65ലെ പ്രധാന പരിഷത്ത് പ്രവർത്തനങ്ങൾ സിംപോസിയങ്ങൾ ആയിരുന്നു. ഐ. സി. ചാക്കോ, മെൻഡൽ, ജെ. ബി. എസ്. ഹാൽഡേൻ എന്നിവരെപ്പറ്റി കോഴിക്കോട് വെച്ച് സിംപോസിയങ്ങൾ നടത്തി. ഈ പ്രവർത്തനം ഗവേഷണ വിദ്യാർഥികളേയും ശാസ്ത്രസാഹിത്യ പരിഷത്തിലേക്കാകർഷിച്ചു. ഏറ്റവും സങ്കീർണമായ കാര്യങ്ങൾ പോലും സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ലളിതമായ ഭാഷയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് ഈ സിംപോസിയങ്ങൾ തെളിയിച്ചു. ഇതേ കാലയളവിൽ തിരുവനന്തപുരത്ത് മണ്ണ്, പ്രകൃതിസംരക്ഷണം, ഭക്ഷണം എന്നീ വിഷയങ്ങളെ ആധാരമാക്കി സിംപോസിയങ്ങൾ നടന്നു. 1965 ഡിസംബറിൽ, മോസ്‌കോവിൽ നിന്ന് മടങ്ങിയെത്തിയ ഡോ. എം. പി. പരമേശ്വരൻ, പി. ടി. ഭാസ്‌കരപണിക്കർ, എം. എൻ. സുബ്രഹ്മണ്യൻ എന്നിവരുമായി ചർച്ച നടത്തുകയും ബോംബെയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു ശാഖ രൂപീകരിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തു. മാത്രമല്ല, മലയാളത്തിൽ ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി ഒരു ആനുകാലികത്തിന്റെ പ്രസിദ്ധീകരണം ആരംഭിക്കണമെന്നും അതിനു വേണ്ട സഹായങ്ങൾ ബോംബെയിൽ നിന്ന് നൽകണമെന്നും കൂടി അന്ന് തീരുമാനമെടുക്കുകയുണ്ടായി. നൂറു ശാസ്ത്രഗതിക്കുള്ള വാർഷിക വരിസംഖ്യയും ആദ്യ ലക്കത്തിലേക്കുള്ള മൂന്നു ലേഖനങ്ങളും ഏതാനും മാസങ്ങൾക്കുള്ളിൽ ബോംബെയിൽ നിന്ന് അയച്ചുകൊടുക്കുകയും ഉണ്ടായി. 1966-ൽ തന്നെ മലയാളത്തിനു പുറമേ, അതത് ഭാഷകൾ അറിയുന്ന ശാസ്ത്രജ്ഞരെ സംഘടിപ്പിച്ചുകൊണ്ട് തമിഴ്, തെലുങ്ക്, കന്നട, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ശാസ്ത്രപ്രചാരണത്തിനുള്ള സംഘടനകൾക്കു രൂപം നൽകുകയുണ്ടായി. അതിനു മുൻകൈ എടുത്തതും ഡോ. എം. പി. പരമേശ്വരനായിരുന്നു. 1966 ജനുവരിയിൽ ആണ് ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ രൂപീകരിക്കപ്പെട്ടത്. ഡോ. എം. പി. പരമേശ്വരൻ, ടി. ശേഷയ്യാങ്കാർ, ഡോ. പി. വി. എസ്. നമ്പൂതിരിപ്പാട്, വി. സി. നായർ, ഡോ. എ. ഡി. ദാമോദരൻ, എ. പി. ജയരാമൻ, പി. ടി. ഗോപാലകൃഷ്ണൻ, എം. പി. എസ്. രമണി, കെ. കെ. കൃഷ്ണൻകുട്ടി മുതലായവരായിരുന്നു അതിൽ പ്രധാനികൾ. വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിൽ വിദഗ്ധരായ നൂറോളം പേരുണ്ടായിരുന്നു ബോംബെ പരിഷത്തിൽ. പ്രതിമാസ ചർച്ചായോഗങ്ങളിൽ ഒന്നോരണ്ടോ വിഷയങ്ങളെപ്പറ്റി വിദഗ്ധന്മാർ പ്രബന്ധമവതരിപ്പിക്കുകയും ബോംബെയിലെ ദാദർ ബുക് സെന്റർ(സോമയ്യ പബ്ലിക്കേഷൻസ്) കുട്ടികൾക്കു വേണ്ടി വിവിധ ഇന്ത്യൻ ഭാഷകളിൽ 'നാളത്തെ പൗരന്മാർ' എന്ന ശാസ്ത്രപരമ്പര പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. അവർക്കുവേണ്ടി നാല് പുസ്തകങ്ങൾ ബോംബെ പരിഷത്ത് അംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യ്തു കൊടുക്കുകയും അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1966 മാർച്ചിൽ കോഴിക്കോട്ട് വെച്ച് പരിഷത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. റിപ്പോർട്ടും വരവു ചെലവു കണക്കുകളും പാസാക്കിയ ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. എസ്. ശാന്തകുമാർ (അധ്യക്ഷൻ), എൻ. വി. കൃഷ്ണവാര്യർ (ഉപാധ്യക്ഷൻ) [പി. ടി. ഭാസ്‌കരപണിക്കർ|പി. ടി. ഭാസ്‌കരപണിക്കർ] (കാര്യദർശിയും ഖജാൻജിയും) കെ. ജി. അടിയോടി, എം. എൻ. സുബ്രഹ്മണ്യൻ, എം. പി. പരമേശ്വരൻ, കോന്നിയൂർ നരേന്ദ്രനാഥ്, കെ. കെ. പി. മേനോൻ (സഹകാര്യദർശികൾ) ഡോ. എസ്. പരമേശ്വരൻ, [എം. സി. നമ്പൂതിരിപ്പാട്|എം. സി. നമ്പൂതിരിപ്പാട്], ഡോ. കെ. ജോർജ്, സി. കെ. ഡി. പണിക്കർ, ഡോ. എം. കണ്ണൻ കുട്ടി (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരായിരുന്നു പുതിയ ഭാരവാഹികൾ. ശാസ്ത്രഗതി എന്ന പേരിൽ ശാസ്ത്രലേഖനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ ഔപചാരികമായി തീരുമാനിച്ചു.

ശാസ്ത്രഗതി

1966 മെയ്ൽ ഒലവക്കോടു വെച്ചു നടന്ന പരിഷത്ത് മൂന്നാം വാർഷികത്തിലെ തീരുമാനങ്ങൾ സംഘടനാചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ശാസ്ത്രഗതി പ്രസിദ്ധീകരിക്കാനുള്ള വിശദാംശങ്ങൾ തയ്യാറാക്കുകയും എൻ. വി. കൃഷ്ണവാര്യർ, പി. ടി. ഭാസ്‌കരപണിക്കർ, എം. സി. നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ പത്രാധിപസമിതി രൂപീകരിക്കുകയും ചെയ്തു. ആരംഭകാലത്ത് ശാസ്ത്രസാഹിത്യകാരന്മാർക്ക് മാത്രമായിരുന്നു പരിഷത്തിൽ അംഗത്വം നൽകിയിരുന്നത്. ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് അസോസിയേറ്റ് അംഗത്വം മാത്രമേ നൽകിയിരുന്നുള്ളു. ഒലവക്കോട് വാർഷികത്തിൽ ശാസ്ത്രത്തിൽ താൽപര്യമുള്ള എല്ലാവർക്കും പരിഷത്തിൽ അംഗത്വം നൽകാമെന്ന ധാരണയായി. 1966-ൽ പരിഷത്ത് കോഴിക്കോട് വെച്ച് പരിണാമത്തെക്കുറിച്ച് ഒരു സിംപോസിയം നടത്തി. ഷൊർണൂർ വെച്ച് ലോഹങ്ങളെക്കുറിച്ച് സിംപോസിയം നടത്തുകയും ആ യോഗത്തിൽ വെച്ച് പരിഷത്തിന്റെ ഷൊർണൂർ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.

ശാസ്ത്രഗതിയും പി.ടി.ബിയും

ശാസ്ത്രഗതി ആരംഭിക്കുന്നതിന് കുറച്ചു മുമ്പുണ്ടായ ഒരു സംഭവം എടുത്തുപറയാവുന്നതാണ്. മാതൃഭൂമി പത്രത്തിന്റെ ഭാരവാഹികളോട് പരിഷത്ത് കാര്യദർശി പി. ടി. ഭാസ്‌കരപണിക്കർ ഒരു അഭ്യർഥന നടത്തി. അവർ ഒരു ശാസ്ത്രമാസിക പ്രസിദ്ധീകരിക്കണം. ലേഖനങ്ങൾ ശേഖരിക്കുക, എഡിറ്റു ചെയ്യുക എന്നീ ചുമതലകൾ പരിഷത്ത് നിർവഹിക്കും. അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം മാതൃഭൂമി കമ്പനി ചെയ്താൽ മതി. ലേഖകൻമാർക്കോ, എഡിറ്റർമാർക്കോ യാതൊരു പ്രതിഫലവും നൽകേണ്ടതില്ല. പക്ഷേ, ഒരു ശാസ്ത്രമാസിക വിറ്റഴിയുമോ എന്ന കാര്യത്തിൽ മാതൃഭൂമി കമ്പനിക്ക് അന്ന് സംശയമുണ്ടായിരുന്നു. പരിഷത്തിന്റെ അഭ്യർഥന അവർ നിരസിച്ചു. പിന്നീട് പി. ടി. ബി. ഇതേ നിർദേശവുമായി മലയാള മനോരമ ഭാരവാഹികളെയും സമീപിച്ചു. അവരും ഈ അഭ്യർഥന തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ശാസ്ത്രഗതി ഇറക്കുവാൻ പരിഷത്ത് രണ്ടും കൽപിച്ച് തീരുമാനിച്ചത്.

ശാസ്ത്രഗതി തുടങ്ങിയതിനെക്കുറിച്ച് പി. ടി. ഭാസ്‌കരപണിക്കർ ഇങ്ങനെ എഴുതുന്നു.

ശാസ്ത്രഗതി അച്ചടിച്ചത് തൃശ്ശൂർ മംഗളോദയം പ്രസ്സിലാണ്. ദേശമംഗലം എ. കെ. ടി. കെ. എം. വാസുദേവൻ നമ്പൂതിരിപ്പാടാണ് മംഗളോദയത്തിന്റെ ഉടമസ്ഥൻ. ഞാനവിടെപോയി അദ്ദേഹവുമായി ഇതിനെപ്പറ്റി സംസാരിച്ചു. പ്രസ്സിൽ നിന്നൊരാളെ വരുത്തി ഒരു എസ്റ്റിമേറ്റുണ്ടാക്കി. ആയിരം കോപ്പിക്ക് നാനൂറ്റി ഇരുപത്തേഴ് ഉറുപ്പികയായിരുന്നു അന്നത്തെ മതിപ്പ്. (120 പേജ്, ക്രൗൺ 1/8) ഒറ്റക്കാശില്ല പരിഷത്തിന്. ഇത്രയും പണം എവിടെ നിന്നുണ്ടാക്കും? പരസ്യത്തെ ആശ്രയിക്കുക തന്നെ. എനിക്ക് പരിചയമുള്ളവരിൽ നിന്നുതന്നെ അതു വാങ്ങണം. വ്യക്തിപരമായി തന്നെ എഫ്. എ. സി. ടിയിലെ എം. കെ. കെ. നായർ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ പി. കെ. വാര്യർ എന്നിവർക്കെഴുതി. അവർ പരസ്യം തരാമെന്നേറ്റു. അതു വലിയ രക്ഷയായി. മാസിക അച്ചടിച്ച് 'വൗച്ചർ കോപ്പി' അയച്ചാൽ ചെക്കു കിട്ടും. അച്ചടിചെലവെങ്കിലും കൊടുക്കാൻ കഴിയും എന്ന വിശ്വാസമായി. പരസ്യം കിട്ടിയ വിവരം മംഗളോദയം നമ്പൂതിരിപ്പാടിനോടു പറഞ്ഞു. അതിനിപ്പോൾ ഞാൻ പണിക്കരോട് പണം ചോദിച്ചുവോ? അടിച്ചുതരാം എന്നല്ലേ പറഞ്ഞത്. അതു നടക്കും. വിശാലഹൃദയനായിരുന്നു വാസുദേവൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വായിൽ കാൻസർ ബാധിച്ച് പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ ചെന്നുകണ്ടു. കുറെനേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു. ഇപ്പോഴും ശാസ്ത്രഗതി നടക്കുന്നില്ലേ? അത്ര മതി. ഇതായിരുന്നു ആ മഹാനുഭാവന്റെ പ്രതികരണം. 1966 ഒക്‌ടോബറിൽ ശാസ്ത്രഗതിയുടെ ഒന്നാം ലക്കം അടിച്ചു പൂർത്തിയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പറ്റി, വെള്ളത്തിനുവേണ്ടി, ശാസ്ത്ര വിദ്യാഭ്യാസം മാതൃഭാഷയിലൂടെ, ഇലക്‌ട്രോണിക് കമ്പ്യൂട്ടർ, പൂവ് മുതലായ 12 ലേഖനങ്ങളാണ് ഒന്നാം ലക്കത്തിലുണ്ടായിരുന്നത് (പേജ് 120. ഒറ്റപ്രതി വില ഒന്നര ഉറുപ്പിക വാർഷിക വരിസംഖ്യ 6 ഉറുപ്പിക.) 1966 നവംബർ 28-ാം തിയ്യതി ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം കോഴിക്കോട് ടൗൺഹാളിൽ വലിയൊരു സദസ്സിനു മുമ്പാകെ കെ. പി. കേശവമേനോൻ നിർവഹിച്ചു. യോഗസ്ഥലത്തുവെച്ചു തന്നെ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞു. പലരും വരിക്കാരായി ചേരുകയും ചെയ്തു.

അക്കാലമാകുമ്പോഴേക്കും പരിഷത്തിനുണ്ടായ ആശയപരമായ വളർച്ച ശാസ്ത്രഗതി പ്രഥമ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ പ്രതിഫലിച്ചു കാണാം. സാധാരണക്കാരനും ശാസ്ത്രകാരനും ശാസ്ത്രമെന്നാൽ ഒന്നല്ല അർഥം; ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിൽ പ്രത്യേകിച്ച്. കാരണം ശാസ്ത്ര പാരമ്പര്യം വളരെ നാളായി നാമാവശേഷമായി തീർന്നിരിക്കയാണിവിടെ. ഇന്നത്തെ അപഗ്രഥനാത്മകമായ ശാസ്ത്രീയ ചിന്താരീതി നാട്ടിലെ സാമൂഹ്യ ജീവിതത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നിട്ടുമില്ല. ഈ പരിതഃസ്ഥിതിയിൽ സ്വാഭാവികമായി, ശാസ്ത്രകാരന്റെ ലോകത്തിൽ നിന്നും വളരെ അകന്നാണ് സാധാരണക്കാരൻ ജീവിക്കുന്നത്. ശാസ്ത്രത്തെ സാമാന്യ ജനങ്ങളുടെ ഇടയിലേക്കെത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചുനിർത്തുന്ന അതിർവരമ്പുകൾ തട്ടിമാറ്റുകയുമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങൾ ശാസ്ത്രം പഠിച്ചാൽ മാത്രം പോര. അതിനൊത്തു ജീവിക്കുകയും വേണം. ശാസ്ത്രീയ ചിന്തയെ ബുദ്ധിപൂർവം സ്വീകരിക്കുക, മനുഷ്യ ജീവിതത്തിൽ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക. ശാസ്ത്രീയ രീതിയിൽ അടിപതറാത്ത യുക്ത്യധിഷ്ഠിതമായ വിശ്വാസമുണ്ടാകുക; എല്ലാറ്റിനുമുപരിയായി, സമുദായത്തിൽ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളർന്നു കാണുവാൻ ആത്മാർഥമായി ആഗ്രഹിക്കുക, ഇത്രയുമായാൽ ശാസ്ത്രീയ വിപ്ലവം വിജയിച്ചു. അതിനുള്ള കളമൊരുക്കാൻ ശാസ്ത്രഗതിക്കു തെല്ലെങ്കിലും കഴിഞ്ഞാൽ ഞങ്ങൾ കൃതാർഥരായി. (ആദ്യലക്കം ശാസ്ത്രഗതിയുടെ എഡിറ്റോറിയൽ)

നാലാം വാർഷികം

1967 മെയ് 13-ാം തിയ്യതി തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ നാലാം വാർഷികം നിർണായകമായ പല തീരുമാനങ്ങളുമെടുത്തു. സമ്മേളനത്തിൽ പി.ടി. ഭാസ്‌കരപണിക്കർ അവതരിപ്പിച്ച ഭരണഘടന ഭേദഗതികളോടെ അംഗീകരിച്ചു. 1962-ൽ രൂപംകൊണ്ട പരിഷത്തിന് അഞ്ചു വർഷത്തിനു ശേഷമാണ് ഭരണഘടനയുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പരിഷത്തിന് കൃത്യമായ ഒരു സംഘടനാ രൂപമുണ്ടാവുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്.

മലയാളത്തിലെ ശാസ്ത്രസാങ്കേതിക പദങ്ങൾ - നാലാം വാർഷികത്തിലെ ചർച്ച

പരിഷത്തിന്റെ നാലം വാർഷികത്തോടനുബന്ധിച്ച് സാങ്കേതിക പദപ്രശ്‌നത്തെക്കുറിച്ച് നടന്ന ചർച്ചാ യോഗത്തിൽ പ്രൊഫ. സി. കെ. മൂസത് ആധ്യക്ഷം വഹിച്ചു. ഡോ. എം. പി. പരമേശ്വരൻ 'സാങ്കേതിക പദപ്രശ്‌നം മലയാളത്തിൽ' എന്ന വിഷയം അവതരിപ്പിച്ചു. ആ പ്രബന്ധത്തിലെ പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയായിരുന്നു.

  1. രാസപദാർഥങ്ങളുടെ പേരുകൾ, ശാസ്ത്രീയ ഉപകരണങ്ങളുടെ പേരുകൾ, അളവുമാനങ്ങൾ മുതലായവയുടെ അന്തർദേശീയ പദങ്ങൾ ഇംഗ്ലീഷിലെ രൂപത്തിൽ അതേപടി മലയാളത്തിൽ സ്വീകരിക്കാം. ഉദാ: കാർബൺ, ഹൈഡ്രജൻ, പൊട്ടാസിയം, വോൾട്, കിലോഗ്രാം തുടങ്ങിയവ.
  2. മലയാള ഭാഷയിൽ പ്രചാരം നേടിക്കഴിഞ്ഞ ബൾബ്, സ്വിച്ച്, മോട്ടോർ, ജനറേറ്റർ തുടങ്ങിയ പദങ്ങൾ അതേപടി സ്വീകരിക്കാം.
  3. സസ്യശാസ്ത്രം, ജന്തുശാസ്ത്രം മുതലായവയിലെ ദ്വിപദനാമ പദ്ധതി അതേപടി സ്വീകരിക്കേണ്ടതാണ്.
  4. പദങ്ങൾ തർജ്ജമ ചെയ്യുമ്പോൾ ധാത്വർഥത്തേക്കാൾ ഇന്ന് അവക്കുള്ള സാങ്കേതികാർഥത്തിനാണ് പ്രാധാന്യം നൽകേണ്ടത്.
  5. മനുഷ്യ ശരീരശാസ്ത്രം, വൈദ്യശാസ്ത്രം ഇവയിൽ ആയുർവേദത്തിലെ സാങ്കേതിക പദങ്ങൾ പരീക്ഷണാർഥം ഉപയോഗിച്ചു നോക്കേണ്ടതാണ്.
  6. തർജ്ജുമ ഹ്രസ്വമാക്കണം.
  7. ഇംഗ്ലീഷിലെ ക്രിയാപദങ്ങളെ മലയാളത്തിൽ മെരുക്കിയെടുക്കണം. ടു ഫിറ്റ് (to fit) എന്ന ക്രിയക്ക് 'ഫിറ്റുക' എന്നും ഷാൽ ഫിറ്റ് എന്നതിന് ഫിറ്റാം എന്നും ഡവലപ് എന്നതിന് ഡവലപ്പുക എന്നും മറ്റും പ്രയോഗിക്കാം.

ഡോ. കെ. എൻ. പിഷാരടി, പി. ടി. ഭാസ്‌കരപണിക്കർ, എ. അച്യുതൻ, എം. എൻ. സുബ്രഹ്മണ്യൻ, കുറുമാപ്പിള്ളി കേശവൻ നമ്പൂതിരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. ആദ്യത്തെ ആറ് നിർദേശങ്ങളും ചർച്ചയിൽ പങ്കെടുത്തവരെല്ലാം സ്വാഗതം ചെയ്തു. ഏഴാം നിർദേശത്തെ ചിലർ രൂക്ഷമായി എതിർക്കുകയുണ്ടായി. എൻ. വി. കൃഷ്ണവാര്യർ തന്റെ പ്രസംഗത്തിൽ ഇങ്ങനെ പ്രസ്താവിച്ചു. 'വിജ്ഞാനം ജനസാൽക്കരിക്കുക എന്ന പ്രശ്‌നം വന്നപ്പോൾ ആ ഫയലിൽ ഇവിടുത്തെ ഔദ്യോഗിക വൃത്തങ്ങൾ ഇട്ട ക്വെറി (query) ആണ് സാങ്കേതിക പദങ്ങൾ എവിടെ എന്ന പ്രശ്‌നം. മലയാളത്തിൽ സാങ്കേതിക പദാവലി ഇതാ എന്ന് അവർക്ക് കാണിച്ചുകൊടുത്ത് ആ ഫയൽ വീണ്ടും മേൽപോട്ട് അയക്കുകയാണ് നമ്മുടെ ഇന്നത്തെ അടിയന്തിരമായ കർത്തവ്യം.' ഉച്ചക്കുശേഷം നടന്ന ജനറൽ ബോഡി യോഗത്തിൽ ഏതാനും ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മലയാളത്തിലെ ഏറ്റവും നല്ല ശാസ്ത്രപുസ്തകങ്ങൾക്ക് (ഓരോ ശാസ്ത്രശാഖയിലും) സമ്മാനങ്ങൾ നൽകുക, എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും കഴിയുമെങ്കിൽ താലൂക്ക് തലസ്ഥാനങ്ങളിലും സിംപോസിയങ്ങളും ശാസ്ത്ര പ്രദർശനങ്ങളും സംഘടിപ്പിക്കുക, സാങ്കേതിക പദാവലി തയ്യാറാക്കുക തുടങ്ങിയ ക്രിയാത്മകമായ ഒട്ടേറെ തീരുമാനങ്ങൾ എടുക്കുകയുണ്ടായി. മലയാളത്തിൽ സാങ്കേതിക പദാവലി തയ്യാറാക്കുന്നതിനായി എ. മുതൽ കെ. വരെയുള്ള അക്ഷരങ്ങളുടെ ചുമതല ബോംബെ ശാസ്ത്ര സാഹിത്യ പരിഷത്തിനെയും എൽ മുതൽ സെഡു വരെയുള്ള അക്ഷരങ്ങളുടെ ചുമതല കേരളത്തിലെ പ്രവർത്തകരേയും ഏൽപിക്കുകയുണ്ടായി. എ. മുതൽ കെ. വരെയുള്ള അക്ഷരത്തിൽ തുടങ്ങുന്ന സാങ്കേതിക പദങ്ങൾക്കു പറ്റിയ മലയാള പദങ്ങൾ ബോംബെ ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കുകയും അത് പൊതുജനാഭിപ്രായത്തിനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തൃശ്ശൂർ യൂണിറ്റ് എൽ മുതൽ സെഡ് വരെയുള്ള കുറെ പദങ്ങൾ തയ്യാറാക്കി എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. പിൽകാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ വിജ്ഞാനശബ്ദാവലി, എൻജിനീയറിങ് ശബ്ദാവലി എന്നിവയുടെ നിർമാണത്തിന് ഈ പദങ്ങളായിരുന്നു മുഖ്യ ആധാരം. മാതൃഭാഷയിൽ ശാസ്ത്ര പ്രചാരണത്തിനുവേണ്ടി ലഭിക്കാവുന്ന വേദികൾ മുഴുവൻ പ്രയോജനപ്പെടുത്താൻ അക്കാലത്ത് പ്രവർത്തകർ ശ്രമിച്ചിരുന്നു. നാലാം വാർഷികത്തിൽ അംഗീകരിച്ച പ്രമേയത്തിൽ ഇക്കാര്യം പ്രതിഫലിച്ചുകാണാം. കേരള സർവകലാശാല സെനറ്റ്, കേരള സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി, കേരള സാഹിത്യ അക്കാദമി, ഗ്രന്ഥശാലാ സംഘം, റേഡിയോ ഉപദേശക സമിതി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കേന്ദ്രഗവണ്മെന്റിന്റെ സാങ്കേതിക പദാവലി തയ്യാറാക്കാനുള്ള കമ്മിറ്റി ഇതിലെല്ലാം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓരോ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന പ്രമേയം വാർഷികത്തിൽ അംഗീകരിച്ചു. ഈ സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളായി ഡോ. ശാന്തകുമാർ (പ്രസിഡണ്ട്), പി. ടി. ഭാസ്‌കരപണിക്കർ (വൈസ് പ്രസിഡണ്ട്) എ. അച്യുതൻ (സെക്രട്ടറിയും ട്രഷററും), എം. എൻ. സുബ്രഹ്മണ്യൻ, ടി. ആർ. ശങ്കുണ്ണി (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. തൃശൂർ വാർഷികത്തിൽ അംഗീകരിച്ച ഭരണഘടന അനുസരിച്ച് 1967 ജൂലൈ 14-ാം തിയ്യതി സൊസൈറ്റീസ് ആക്ട് പ്രകാരം പരിഷത്ത് റജിസ്റ്റർ ചെയ്തു. തുടർന്ന് എല്ലാ ജില്ലകളിലും ജില്ലാ കമ്മറ്റികൾ ഉണ്ടാക്കുവാനുള്ള വ്യാപകമായ ശ്രമങ്ങൾ നടന്നു. തൽഫലമായി കോഴിക്കോട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ജില്ലാ സമിതികൾ ഉണ്ടായി. ഏതാനും യൂണിറ്റുകളും രൂപീകരിക്കപ്പെട്ടു. സംസ്ഥാനത്തിനു പുറത്ത് ബാംഗ്ലൂരിലും കൽക്കത്തയിലും കൂടി യൂണിറ്റുകൾ ഇക്കാലത്ത് രൂപീകരിക്കുവാൻ കഴിഞ്ഞു എന്നത് ഒരു നേട്ടമാണ്. ബാംഗ്ലൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കേന്ദ്രമാക്കിയാണ് പരിഷത്തിന്റെ യൂണിറ്റുണ്ടാക്കിയത്. ഡോ. കെ. ഐ. വാസു, ബി. ബവംഡർ, ടി. എം. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ബാംഗ്ലൂർ യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. കൽക്കത്ത കേന്ദ്രമാക്കി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് 1968-ൽ പ്രവർത്തിച്ചു തുടങ്ങി. കെ. എം. ഗോപി, ഡോ. എൻ. ഡി. നായർ, ഡോ. ആർ. പി. വർമ്മ, ഡോ. എ. എൻ. പി. ഉമ്മർകുട്ടി എന്നിവരാണ് ആ യൂണിറ്റിനു നേതൃത്വം നൽകിയത്. നേരത്തെ സൂചിപ്പിച്ച പോലെ 1966-ൽ രൂപീകരിച്ച ബോംബെ ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നീടുണ്ടായ ഗുജറാത്തി വൈജ്ഞാനിക് സാഹിത്യമണ്ഡൽ, വിജ്ഞാന തമിഴ് വളർച്ചിക്കഴകം, ശാസ്ത്രസാഹിത്യ പരിഷത്ത് (തെലുങ്ക്), കന്നട വിജ്ഞാനപരിഷത്ത്, ഹിന്ദി വിജ്ഞാൻ പരിഷത്ത് എന്നീ സംഘടനകളുടെ രൂപീകരണത്തിൽ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. 1967-ൽ ശാസ്ത്രഗതിയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേയ്ക്കു മാറ്റി. അക്കാലത്ത് പരിഷത്തിൽ അംഗമായി ചേരുന്ന എല്ലാവർക്കും ശാസ്ത്രഗതി മാസിക സൗജന്യമായി നൽകി വന്നിരുന്നു. മലയാളം പഠന മാധ്യമവും ഭരണ ഭാഷയുമാക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. കേന്ദ്ര സർക്കാർ ഹിന്ദി ഒഴിച്ചുള്ള ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉദാസീനമായിരുന്നു. ഇംഗ്ലീഷ് ഭാഷക്കായിരുന്നു അന്നു പ്രാമാണ്യം. 1967-ൽ ഇതിനൊരു മാറ്റമുണ്ടായി. ഹിന്ദിക്കാരനല്ലാത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെൻ ഓരോ ഭാഷയുടേയും വികസനത്തിനായി ഓരോ കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകി. കേരളത്തിൽ ഇതുപയോഗിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന് നിയമിക്കപ്പെട്ടവരിൽ മിക്കവരും, എൻ. വി. കൃഷ്ണവാര്യർ, ഡോ. എം. പി. പരമേശ്വരൻ, എ. എൻ. പി. ഉമ്മർകുട്ടി, സി. പി. നാരായണൻ, സി. കെ. മൂസത് - ഇവരെല്ലാം പരിഷത്തുകാരായിരുന്നു. തിരുവനന്തപുരത്ത് ഒരു സംഘം പരിഷദ് പ്രവർത്തകർ കേന്ദ്രീകരിക്കാനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കാനും അതിടയാക്കി. പരിഷത്തും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒട്ടനവധി സെമിനാറുകളും സിംപോസിയങ്ങളും നടത്തി. ഇംഗ്ലീഷിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിലാക്കാൻ ഒട്ടേറെ വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു.

5-ാം വാർഷികം

1967 സെപ്തംബർ 14, 15 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ച് പരിഷത്തിന്റെ 5-ാം വാർഷികം നടത്തി. വരുന്ന നാലഞ്ചു കൊല്ലത്തിനകം ബിരുദാനന്തര പഠനംകൂടി പ്രാദേശിക ഭാഷയിലാക്കാൻ പദ്ധതികളുണ്ടാക്കി. സർക്കാരും സർവകലാശാലകളും തദ്വിഷയത്തിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു. ഇതിനു പുറമേ ശാസ്ത്ര പദങ്ങൾ മലയാളത്തിൽ ചേർത്തിട്ടുള്ള നിഘണ്ടുവും ശാസ്ത്രവിജ്ഞാനകോശവും പ്രസിദ്ധീകരിക്കുകയും ശാസ്ത്ര മാനവിക വിഷയങ്ങളിൽ പാഠ്യ പുസ്തകങ്ങളും റഫറൻസ് പുസ്തകങ്ങളും മലയാളത്തിൽ എഴുതിയുണ്ടാക്കാൻ ശാസ്ത്രകാരന്മാരേയും ശാസ്ത്ര സാഹിത്യകാരന്മാരേയും പ്രേരിപ്പിക്കുകയും ചെയ്യാൻ പ്രസ്തുത സമ്മേളനം തീരുമാനിച്ചു. പി. ടി. ഭാസ്‌കരപ്പണിക്കരെ പ്രസിഡണ്ടായും ഡോ. എ. അച്യുതനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. 1965-ൽ NCERT സ്‌കൂൾ സിലബസ് പരിഷ്‌കരിക്കുകയുണ്ടായി. എന്നാൽ പുതിയ സിലബസ്സനുസരിച്ച് പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് മതിയായ പരിശീലനം നൽകിയിരുന്നില്ല. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ബുദ്ധിമുട്ടിനും ആശയക്കുഴപ്പത്തിനും ഇടയാക്കി. ഇത് പരിഹരിക്കുന്നതിന് പരിഷദ് പ്രവർത്തകരായ കോളേജ് അധ്യാപകർ പല സ്ഥലത്തും സ്‌കൂൾ അധ്യാപകർക്ക് പരിശീലനം കൊടുത്തു. സ്‌കൂൾ അധ്യാപകരുമായുള്ള ബന്ധം വർധിപ്പിക്കാനും സ്‌കൂൾ സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനും സ്‌കൂൾ അധ്യാപകരെ പരിഷദ് പ്രവർത്തകരാക്കി മാറ്റുന്നതിനും ഈ പ്രവർത്തനം ഏറെ സഹായിച്ചു. ശാസ്ത്രസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുയെന്ന ലക്ഷ്യത്തോടെ ഭാഷയിലുണ്ടാവുന്ന ഏറ്റവും നല്ല ശാസ്ത്രകൃതിക്ക് അവാർഡ് നൽകാൻ 1969-ൽ സംഘടന തീരുമാനിച്ചു. ഏറ്റവും നല്ല ബാലസാഹിത്യ കൃതി, ഏറ്റവും നല്ല സാമാന്യ ശാസ്ത്രഗ്രന്ഥം എന്നിങ്ങനെ രണ്ട് അവർഡുകളാണ് കൊടുക്കാൻ തീരുമാനിച്ചത്. അവാർഡുതുക 250 രൂപയായിരുന്നു. 1972-ൽ തിരുവല്ല സമ്മേളനത്തിൽ വെച്ച് ആദ്യത്തെ അവാർഡ് പ്രഖ്യാപിച്ചു. കെ. വേണു രചിച്ച 'പ്രപഞ്ചവും മനുഷ്യനും' എന്ന പുസ്തകത്തിനും കുമാരപുരം ദേവദാസ് രചിച്ച 'പൂമ്പാറ്റകൾ' എന്ന ബാല ശാസ്ത്രസാഹിത്യ ഗ്രന്ഥത്തിനും മാത്രമാണ് അവർഡുകൾ നൽകിയത്. ഇതേ കാലഘട്ടത്തിൽ തന്നെ ബോധപൂർവമല്ലെങ്കിൽ പോലും ഒരു പ്രത്യേക പ്രവർത്തനശൈലി സംഘടനയിൽ രൂപപ്പെട്ടുവരാൻ തുടങ്ങി. അതിനെയാണ് പിൽക്കാലത്ത് നമ്മൾ 'പാരിഷത്തികത'യെന്നു വിളിക്കാൻ തുടങ്ങിയത്. ഇത്തരമൊരു ശൈലിയുടെ ഉറവിടം നമ്മുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയായിരുന്നു. സംഘടനയിലേക്കു വന്നവർ കൊണ്ടും കൊടുത്തും ഒരു പുതിയ ശൈലി സ്വീകരിക്കാൻ തുടങ്ങി. ദശവാർഷിക സുവനീറിൽ 'ശാസ്ത്രസാഹിത്യ പരിഷത്ത് എന്നെ പുതിയൊരാളാക്കി തീർത്തിരിക്കുന്നുവെന്ന്' പി. ടി. ഭാസ്‌കരപണിക്കർ എഴുതാനുണ്ടായ കാരണം ഇതാണ്. അനൗപചാരികത, ലാളിത്യം, സൗഹൃദം, കൂട്ടായ പ്രവർത്തനം, വളച്ചുകെട്ടില്ലായ്മ മുതലായവ അതിന്റെ വിവിധ മുഖങ്ങളാണ്.

ശാസ്ത്രകേരളം

1969 ജൂൺ ഒന്നിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രണ്ടാമത്തെ ആനുകാലിക പ്രസിദ്ധീകരണമായ 'ശാസ്ത്രകേരളം' മാസിക പുറത്തിറങ്ങി. പി. ടി. ഭാസ്‌കരപണിക്കരായിരുന്നു പത്രാധിപർ. ആർ. ഗോപാലകൃഷ്ണൻ നായർ പബ്ലിക്കേഷൻ മാനേജരും. യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സെന്ററിൽ ചേർന്ന യോഗത്തിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി സി. എച്ച്. മുഹമ്മദ് കോയയാണ് പ്രകാശന കർമം നിർവഹിച്ചത്. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. എ. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡയറക്ടർ എ. കെ. നാരായണൻ നമ്പ്യാർ ആശംസാ പ്രസംഗം നടത്തി. ഒറ്റപ്രതി വില: 50 പൈസ, വാർഷിക വരിസംഖ്യ 6 രൂപ; പേജ് 48. ശാസ്ത്രകേരളത്തിന്റെ ഒന്നാം ലക്കത്തിൽ 'വിദ്യാർഥികളോട്' എന്ന ശീർഷകത്തിലുള്ള മുഖപ്രസംഗം ഇപ്രകാരമായിരുന്നു. ശാസ്ത്രകേരളം ഇതാ നിങ്ങളുടെ കൈകളിലേക്ക് തരുന്നു. ഇതിനെ പോഷിപ്പിക്കേണ്ടത് നിങ്ങളാണ്; നിങ്ങളുടെ അധ്യാപകരും. വളരെക്കാലത്തെ ഒരാഗ്രഹം സഫലീകരിച്ചതിൽ ഞങ്ങളെല്ലാം സന്തോഷിക്കുന്നു. സയൻസിന്റെ വളർച്ചയിൽ താൽപര്യമുള്ളവരെല്ലാം ശാസ്ത്രകേരളത്തിനെ സഹായിക്കണമെന്ന് ഞങ്ങളഭ്യർഥിക്കുന്നു.

ഇന്ന് ശാസ്ത്രകേരളത്തിന്റെ മുഖമുദ്രയായി നിൽക്കുന്ന മോണോഗ്രാം വരച്ചത് എം. എ. യു. മേനോൻ ആണ്. ജീവശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു കണ്ണ്, ഗണിത-ഭൗതിക ശാസ്ത്രങ്ങളെ പ്രകീർത്തിക്കുന്ന ഡിവൈഡറുകൾ, നടുവിൽ വിജ്ഞാനത്തിന്റെ പ്രതീകമായ വിളക്ക്, അതിന്റെ നാളമാകട്ടെ സയൻസ് എന്നതിന്റെ സൂചനയായ 'S' ന്റെ ആകൃതിയിലും ഇതാണ് ശാസ്ത്രകേരളത്തിന്റെ എംബ്ലം.

1969 ജൂൺ 15ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആറാം വാർഷിക സമ്മേളനം നടന്നു. 1861 മുതൽ 1969 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച, കിട്ടാവുന്നിടത്തോളം ശാസ്ത്രഗ്രന്ഥങ്ങൾ അന്നു നടത്തിയ പുസ്തക പ്രദർശനത്തിൽ സമാഹരിച്ചിരുന്നു. കാലിക പ്രശ്‌നങ്ങൾക്ക് ശാസ്ത്രത്തിലൂടെ പരിഹാരം എന്ന ചർച്ചാ യോഗവും, കരിക്കുലം പ്ലാനിങ്ങ് എന്ന സിംപോസിയവും നടന്നു. അടുത്ത വർഷത്തേക്കുള്ള പ്രസിഡന്റായി പി. ടി. ഭാസ്‌കരപണിക്കരേയും സെക്രട്ടറിയായി എ. അച്യുതനേയും തെരഞ്ഞെടുത്തു. വാർഷിക സമ്മേളനത്തിൽ സ്വീകരിച്ച ഭരണഘടനാ ഭേദഗതിയനുസരിച്ച് പരിഷത്തിൽ ഒരു കൊല്ലമെങ്കിലും പ്രവർത്തിച്ച ഒരാൾക്ക് നൂറു രൂപ ഒന്നിച്ചോ നാല് തവണകളായോ അടച്ച് ആജീവനാംഗമാകാമെന്ന് വ്യവസ്ഥ ഉണ്ടാക്കി. ഭാരതീയ വിജ്ഞാൻ പത്രികാ സമിതിയിൽ അംഗമായി ചേർന്ന ശാസ്ത്രഗതിക്ക് 1969-70-ൽ കൗൺസിൽ ഓഫ് സയ്ന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ആയിരം രൂപ പ്രതിവർഷ ഗ്രാന്റായി നൽകി. ഇതേ വർഷം കോഴിക്കോട് സർവകലാശാലയുടെ വയോജനവിദ്യാഭ്യാസ ഫാക്കൽറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കൃഷി സമ്പ്രദായങ്ങളെയും ഉപകരണങ്ങളെയും പറ്റിയുള്ള ഏകദിന ക്യാമ്പുകളിൽ പരിഷത്ത് സഹകരിച്ചു. ഡോ. എ. അച്യുതനായിരുന്നു ക്ലാസുകളുടെ സംഘാടകൻ. 1969 ഡിസംബർ 26-28 തിയ്യതികളിൽ ഷൊർണൂരിൽ വെച്ച് പരിഷത്തിന്റെ ഏഴാം വാർഷികം നടന്നു. ആഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്രസാങ്കേതിക വ്യാവസായിക പ്രദർശനം, വ്യവസായ സെമിനാർ, സാങ്കേതിക വിദ്യാഭ്യാസ സെമിനാർ എന്നിവയും സംഘടിപ്പിച്ചിരുന്നു. പ്രൊഫ. എ. അച്യുതനെ പ്രസിഡന്റായും വി. കെ. ദാമോദരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

യുറീക്ക

ശാസ്ത്രഗതി, ശാസ്ത്രകേരളം എന്നിവക്കു പുറമെ അപ്പർ പ്രൈമറി വിദ്യാർഥികളുടെ നിലവാരത്തിൽ 'യുറീക്ക' എന്നൊരു ശാസ്ത്രമാസിക കൂടി തുടങ്ങുവാൻ ഷൊർണൂർ വാർഷിക സമ്മേളനത്തിൽവെച്ച് തീരുമാനമെടുത്തു. 1970 ജൂൺ ഒന്നാം തിയ്യതി യുറീക്കയുടെ പ്രഥമ ലക്കം പുറത്തിറങ്ങി. ഡോ. കെ. എൻ. പിഷാരടി ചീഫ് എഡിറ്ററും ടി. ആർ. ശങ്കുണ്ണി മാനേജിങ്ങ് എഡിറ്ററും ആയിരുന്നു. ഡമ്മി 1/8 വലുപ്പത്തിൽ 32 പേജുകളോടെ പ്രസിദ്ധീകരിച്ച യുറീക്കയുടെ ഒറ്റപ്രതി വില 30 പൈസയും വാർഷിക വരിസംഖ്യ 3 രൂപയും ആയിരുന്നു. യുറീക്കയുടെ ആദ്യലക്കത്തിൽ ടി. ആർ. ശങ്കുണ്ണി എഴുതിയ മുഖപ്രസംഗം ഇപ്രകാരമായിരുന്നു. യുറീക്കയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉടമസ്ഥതയിൽ തൃശ്ശൂർ ഘടകം പുറത്തിറക്കുന്ന മാസികയാണ് 'യുറീക്ക'. കുട്ടികളുടെ ശാസ്ത്രമാസിക. സംസ്ഥാനത്തെ 2469 സ്‌കൂളുകളിൽ പഠനം നടത്തുന്ന 10,99,700-ഓളം വരുന്ന വിദ്യാർഥികൾക്കിടയിൽ ഒരു സായൻസിക മനോഭാവം വളർത്തുക എന്നതാണ് യുറീക്കയുടെ ലക്ഷ്യം. മിഡിൽ സ്‌കൂൾ കരിക്കുലത്തിൽപ്പെടുന്ന ശാസ്ത്രവിഷയങ്ങൾക്ക് ഉള്ളടക്കത്തിൽ മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഞങ്ങൾ ഈ അടിസ്ഥാന ലക്ഷ്യത്തിലെത്തിച്ചേരുന്നത്. ശാസ്ത്രവിദ്യാർഥികളുടെ ഈ കൺമണികളെ അനുഗ്രഹിക്കുക.

യുറീക്ക വളരെ അർഥവത്തായ ഒരു എംബ്ലമാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യകാലത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിൽ പ്രമുഖമായ ചക്രം- അഥവാ വ്യവസായ പുരോഗതിയുടെ പ്രതീകം ആയ പല്ലുള്ള ചക്രം, അതിന്റെ നടുവിൽ വിജ്ഞാനത്തെ സൂചിപ്പിക്കുന്ന ഒരു ദീപം. അതിന്റെ നാളമാകട്ടെ സയൻസിന്റെ ആദ്യത്തെ അക്ഷരമായ 'S' ന്റെ ആകൃതിയിൽ. ഇതാണ് യുറീക്കയുടെ എംബ്ലം.

1970 ജൂൺ ഒന്നിന് യുറീക്കയുടെ പ്രഥമലക്കം, ശാസ്ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പ്, പരിഷത്തിന്റെ ആദ്യ പുസ്തകമായ സയൻസ് - 1986 എന്നിവയുടെ പ്രകാശനം കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഷൊർണൂർ, മലപ്പുറം, ബാംഗ്ലൂർ എന്നിങ്ങനെ 8 കേന്ദ്രങ്ങളിൽ വെച്ചു നടത്താൻ കഴിഞ്ഞത് പരിഷത്തിന്റെ വളർച്ചയെ കാണിക്കുന്നു. കോഴിക്കോട്ട് ഇവയുടെ പ്രകാശനം നടത്തിയത് നാലപ്പാട്ട് ബാലാമണിയമ്മയും എറണാകുളത്ത് കെ. എ. ദാമോദരമേനോനും ആയിരുന്നു. 1970 ജൂലൈ വരെ 26 പേർ ആജീവനാംഗങ്ങളായി ചേർന്നിരുന്നു. ഒരു കേന്ദ്ര റഫറൻസ് ലൈബ്രറി ഉണ്ടാക്കുവാനുള്ള തീരുമാനവും ഇക്കാലത്താണുണ്ടായത്. സ്‌കൂളിനകത്തും പുറത്തുമുള്ള സയൻസ് ക്ലബ്ബുകളെ പരിഷത്തിന്റെ അഫിലിയേറ്റഡ് ഘടകങ്ങളായി അംഗീകരിക്കുവാനുള്ള തീരുമാനവും ഇക്കാലത്തെടുക്കുകയുണ്ടായി. ആദ്യത്തെ അംഗ സംഘടന കോഴിക്കോട് റെയിൽവേ കോളനി സയൻസ് സൊസൈറ്റിയും രണ്ടാമത്തേത് അമ്പലപ്പുഴ ഫെയറും (Fair) ആയിരുന്നു.

എട്ടാം വാർഷികം

1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്തുവെച്ച് പരിഷത്തിന്റെ എട്ടാം വാർഷികം നടന്നു. ഡിസംബർ 19നു രാവിലെ 9.30ന് വർഗീസ് കളത്തിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഈ സമ്മേളനത്തിലാണ് ശാസ്ത്രഗതി ഒരു ദ്വൈമാസികയാക്കുവാൻ തീരുമാനിച്ചത്. ഒറ്റപ്രതി വില 1 രൂപ. വാർഷിക വരിസംഖ്യ 6 രൂപ തന്നെ. രണ്ടാം ചൊവ്വാഴ്ചകളിൽ പരിഷത്ത് ദിനം മുടങ്ങാതെ നടത്തുന്നതിന് യൂണിറ്റുകളോട് ഈ സമ്മേളനം ആഹ്വാനം ചെയ്തു. പ്രസിഡന്റായി ഡോ. കെ. മാധവൻ കുട്ടിയേയും സെക്രട്ടറിയായി വി. കെ. ദാമോദരനേയും തെരഞ്ഞെടുത്തു. വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെ വ്യവസായങ്ങളെപ്പറ്റിയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 'മലയാളം എഴുപതുകളിൽ' എന്ന വിഷയത്തെക്കുറിച്ചും സെമിനാറുകൾ നടത്തി. വൈകുന്നേരം പരിഷത്തംഗങ്ങൾ മഹാരാജാസ് കോളേജിൽ നിന്നു ജാഥയായി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് രാജേന്ദ്രമൈതാനത്തിലേക്ക് നീങ്ങി. എ. അച്യുതന്റെ അധ്യക്ഷതയിൽ പൊതുയോഗം ആരംഭിച്ചു. ലളിതമായ ഭാഷയിൽ നമ്മുടെ നിത്യജീവിതവും രസതന്ത്രവും എങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നും രസതന്ത്രത്തിന്റെ ചരിത്രത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഏവയെന്നും പ്രൊഫ. പി. വി. അപ്പു സുദീർഘമായി പ്രസംഗിച്ചു. ആ പ്രസംഗമായിരുന്നു എറണാകുളം വാർഷികത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇനം. കോട്ടയത്ത് പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മലയാള ലിപി പരിഷ്‌കാരത്തെപ്പറ്റി ഒരു ചർച്ചായോഗം നടത്തി. 1971-ൽ ശാസ്ത്രഗതി മലയാള ലിപി പരിഷ്‌കരണത്തെക്കുറിച്ച് മുഖപ്രസംഗമെഴുതുകയും മാതൃക പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് മലയാള ഭാഷയിലുണ്ടായ ലിപി പരിഷ്‌ക്കരണത്തെ ഇത് നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്.

എംബ്ലം

1971 ആഗസ്റ്റ് 29-ാം തിയ്യതി തിരുവല്ലയിൽ വെച്ച് ചേർന്ന പരിഷത്ത് നിർവാഹക സമിതിയുടേയും പ്രസിദ്ധീകരണ സമിതിയുടേയും സംയുക്ത യോഗം മുമ്പു നടത്തിയിരുന്ന എംബ്ലം ഡിസൈൻ മത്സരത്തിൽ ലഭിച്ചിരുന്ന എൻട്രികൾ പരിശോധിക്കുകയും കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളേജിലെ അധ്യാപകനായ ടി. എസ്. ബാലഗോപാൽ സമർപ്പിച്ച മാതൃക അംഗീകരിക്കുകയും ചെയ്തു. 1971 സെപ്തംബർ - ഒക്‌ടോബർ ലക്കം ശാസ്ത്രഗതിയിൽ ഈ എംബ്ലം ആദ്യമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ് എംബ്ലത്തിലുള്ളത്. സൃഷ്ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട് അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. സ്‌കൂൾ കുട്ടികളെ ഉദ്ദേശിച്ച് പരിഷത്തിൽ ജൂനിയർ അംഗത്വം അനുവദിക്കുവാൻ തുടങ്ങി. വാർഷിക അംഗത്വഫീസ് മൂന്നു രൂപയാണ്. യുറീക്ക സൗജന്യമായി ലഭിക്കും. ഇവർക്ക് ശാസ്ത്രകേരളമോ ശാസ്ത്രഗതിയോ ലഭിക്കണമെങ്കിൽ രണ്ടു രൂപ കൂടുതൽ നൽകിയാൽ മതിയാവും. പരിഷത്ത് പ്രവർത്തകർ മുൻകൈയെടുത്ത് ശാസ്ത്രപുസ്തക പ്രസിദ്ധീകരണത്തിനായി സ്റ്റെപ്‌സ് (Scientific Technical and Educational Publishing Co-operative Society) എന്ന ഒരു സഹകരണ സംഘം രൂപീകരിച്ചു. 1971 ഒക്‌ടോബർ 2-ാം തിയ്യതി അതിന്റെ പ്രഥമയോഗം ചേർന്ന് ഒരു സ്വതന്ത്ര സഹകരണ സംഘമായി പ്രവർത്തിക്കാൻ തുടങ്ങി. ശാസ്ത്രം, സാങ്കേതിക വിജ്ഞാനം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ താൽപര്യമുള്ള ബുദ്ധിജീവികളുടെ സംഘമാണ് സ്റ്റെപ്‌സ്. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പുസ്തകങ്ങൾ, ജേർണലുകൾ, മോണോഗ്രാഫുകൾ, പ്രബന്ധങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ, ഒരു പക്ഷേ, ഇന്ത്യയിലെത്തന്നെ ആദ്യത്തെ സംഘമായിരുന്നു ഇത്. സയൻസിലും ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിലും നാട്ടുകാർക്ക് താൽപര്യവും അറിവും ഉണ്ടാക്കിക്കൊടുക്കാനും മലയാളത്തിലെ ശാസ്ത്ര സാഹിത്യത്തിന്റെ ഗുണം മെച്ചപ്പെടുത്താനും ശ്രമിക്കുകയെന്നതാണ് സ്റ്റെപ്‌സിന്റെ മുഖ്യലക്ഷ്യം. സയൻസ് ലൈബ്രറികൾ, സയൻസ് മ്യൂസിയങ്ങൾ എന്നിവ സ്ഥാപിക്കുക, മൗലിക പ്രതിഭയും അസാമാന്യമായ കഴിവും പ്രകടിപ്പിക്കുന്നവർക്ക് പ്രോത്സാഹനം നൽകുക എന്നിവയും സ്റ്റെപ്‌സിന്റെ ലക്ഷ്യങ്ങളിൽപ്പെട്ടതായിരുന്നു. ക്രമേണ സംഘടനയുടെ പ്രസിദ്ധീകരണാവശ്യം നിർവഹിക്കാൻ സ്റ്റെപ്‌സിനു കഴിയാതെ വന്നപ്പോൾ 1976 മുതൽ നേരിട്ട് പുസ്തക പ്രസിദ്ധീകരണം ആരംഭിക്കുകയാണുണ്ടായത്. 1971 നവംബർ 12, 13, 14 തിയ്യതികളിൽ കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ വെച്ച് ഒന്നാമത്തെ ശാസ്ത്രസാഹിത്യ ശിൽപശാല നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള 30 പ്രതിനിധികളും 15 അധ്യാപകരും ഈ ശിൽപശാലയിൽ പങ്കെടുത്തിരുന്നു. ശാസ്ത്രസാഹിത്യ രചനയിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന സാങ്കേതികവും ഭാഷാപരവുമായ പ്രശ്‌നങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെട്ടത്. 1971 നവംബർ - ഡിസംബർ ലക്കം മുതൽ ശാസ്ത്രഗതിയിൽ എം. എൻ. സുബ്രഹ്മണ്യൻ തയ്യാറാക്കിയ ശാസ്ത്രഗ്രന്ഥ സൂചിക ഖണ്ഡശ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പിന്നീട് ഇത് ഒരുമിച്ചുചേർത്ത് പുസ്തകമാക്കുകയും ചെയ്തു. 1972 ജനുവരി 6, 7, 8 തിയ്യതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ വെച്ച് പരിഷത്തിന്റെ ഒമ്പതാം വാർഷികം നടന്നു. കോഴിക്കോട്, ഷൊർണൂർ, തിരുനന്തപുരം എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട് വഴിനീളെ യോഗങ്ങളിൽ ശാസ്ത്രപ്രഭാഷണങ്ങൾ നടത്തിക്കൊണ്ട് തിരുവല്ലയിൽ എത്തിച്ചേർന്ന മൂന്നു പ്രചരണ (കാർ) ജാഥകളായിരുന്നു തിരുവല്ല സമ്മേളനത്തിന്റെ പ്രത്യേകത. സ്‌കൂളുകൾ, കോളേജുകൾ, വായനശാലകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, നാൽക്കവലകൾ എന്നിവിടങ്ങളിലെല്ലാം ജാഥാംഗങ്ങൾ ശാസ്ത്ര പ്രചാരണ പ്രഭാഷണങ്ങൾ നടത്തി. തിരുവല്ലയിൽ എത്തിച്ചേർന്ന ജാഥകൾക്ക് മുൻസിപ്പൽ ചെയർമാന്റെ അധ്യക്ഷതയിൽ പൊതുജന സ്വീകരണം നൽകി. തിരുവല്ലക്കു തിരിച്ചൊരു ജാഥ, കേരള നാട്ടിൻ ഉശിരൻ ജാഥ, പുതുവിജ്ഞാന പൂവിളികൊണ്ടീ നാടിനെ മോചിപ്പിക്കും ജാഥ എന്നീ ശാസ്ത്രഗാനങ്ങളും ആലപിച്ചുകൊണ്ടാണ് ജാഥ മുന്നോട്ടു നീങ്ങിയത്. പുറമേ 'ശാസ്ത്രവും രാജ്യരക്ഷയും', 'കേരളത്തിന്റെ പുരോഗതിയിൽ ശാസ്ത്രത്തിന്റെ പങ്ക്', 'ശാസ്ത്രവും ബഹുജന മാധ്യമങ്ങളും' എന്നീ സിംപോസിയങ്ങൾ നടന്നു. വാർഷികത്തിൽ ചർച്ച ചെയ്ത വിഷയം ശാസ്ത്രവും സമൂഹവും എന്നതായിരുന്നു. ഡോ. കെ. മാധവൻകുട്ടിയെ പ്രസിഡന്റായും ഡോ. എം. പി. പരമേശ്വരനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. ഭാരതീയ വിജ്ഞാൻ പത്രികാ സമിതിയുടെ ആഹ്വാനമനുസരിച്ച് 1972 ജനുവരി 15 മുതൽ 22 വരെ തിരുവനന്തപുരത്ത് ശാസ്ത്രകേരളത്തിന്റെ ആഭിമുഖ്യത്തിലും തൃശൂരിൽ യുറീക്കയുടെ ആഭിമുഖ്യത്തിലും കോഴിക്കോട് ശാസ്ത്രഗതിയുടെ ആഭിമുഖ്യത്തിലും ശാസ്ത്രവാരം ആഘോഷിച്ചു. എറണാകുളം ജില്ലാ യൂണിറ്റ് തയ്യാറാക്കിയ 'സയൻസ് - 69' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇതോടൊന്നിച്ചാണ് നടന്നത്. 1972 സെപ്തംബർ 30, ഒക്‌ടോബർ 1, 2 തിയ്യതികളിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രസാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ഒരു ഡസനിലധികം പരിഷദ് അംഗങ്ങൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഏവരുടേയും പ്രശംസക്ക് പാത്രമായി. പരിഷദ് പ്രവർത്തകർ മുൻകൈയെടുത്ത് ബയോളജി അക്കാദമി, കേരളാ അക്കാദമി ഓഫ് ടെക്‌നിക്കൽ സയൻസ്, ഫിസിക്‌സ് അക്കാദമി എന്നിവ രൂപീകരിച്ചു. ആദ്യത്തെ രണ്ടെണ്ണം ഉയർന്ന നിലവാരമുള്ള ജേർണലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

പത്താം വാർഷികം കോഴിക്കോട്

1973 ജനുവരി 12, 13, 14 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പരിഷത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. 10 വർഷം കൊണ്ട് സംഘടനക്കുണ്ടായ വളർച്ചയോട് തികച്ചും നീതി പുലർത്തുന്ന വിധത്തിലാണ് ദശവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രൊഫ. പി. ആർ. പിഷാരടിയാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. 'പരിസര ദൂഷണം കേരളത്തിൽ', 'കേരളത്തിലെ പ്രകൃതി വിഭവങ്ങൾ', 'ശാസ്ത്രാഭ്യസനവും ഗവേഷണവും - സർവകലാശാലകളുടെ പങ്ക്', 'ഹൈസ്‌കൂൾ പുസ്തകങ്ങൾ' എന്നീ വിഷയങ്ങളെപ്പറ്റി സിംപോസിയങ്ങൾ നടന്നു. വിപുലമായ ഒരു ശാസ്ത്ര പ്രദർശനവും ഉണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മികച്ച ഒരു സുവനീർ പ്രസിദ്ധീകരിച്ചു. കോളേജുകൾക്ക് ശാസ്ത്രനാടക മത്സരം നടത്തി. ഗലീലിയോ എന്ന നാടകം ഒന്നാം സമ്മാനം നേടി. ഈ ശാസ്ത്രനാടകം വാർഷികത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. 1973 ജനുവരി 12നു ചേർന്ന യോഗത്തിൽവെച്ച് 'മലയാള ശാസ്ത്രസാഹിത്യം - പരിചയകോശം' പ്രകാശിപ്പിച്ചു. പ്രസിഡണ്ടായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി ആർ. ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു.

ശാസ്ത്രപ്രചാരണ വാരം

ദശവാർഷികത്തിന്റെ മുന്നോടിയായി ഒരു ശാസ്ത്രപ്രചാരണ വാരം (1973 ജനുവരി 1 മുതൽ 7 വരെ) സംഘടിപ്പിക്കുവാനും ഈ വാരത്തിൽ ആയിരം ശാസ്ത്രപ്രചാരണ യോഗങ്ങൾ നടത്തുവാനും തീരുമാനിച്ചു. അതിനു വേണ്ട ഒരു സിലബസ് തയ്യാറാക്കി. പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യ സമൂഹത്തിന്റെ വികാസം, ശാസ്ത്രത്തിന്റെ വികാസം എന്നിങ്ങനെ മൂന്നു പാഠങ്ങൾ ആയിരുന്നു സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. പരിപാടി വമ്പിച്ച വിജയമായിരുന്നു. തിരുവനന്തപുരം 165, കൊല്ലം 148, ആലപ്പുഴ 78, കോട്ടയം 72, എറണാകുളം 108, തൃശ്ശൂർ 200, പാലക്കാട് 42, മലപ്പുറം 69, കോഴിക്കോട് 171, കണ്ണൂർ 155 എന്നിങ്ങനെ ആകെ 1208 യോഗങ്ങൾ നടത്തി. ശാസ്ത്രകേരളം ക്വിസ് മത്സരവും അതിനു നൽകുന്ന ട്രോഫിയും ഏർപ്പെടുത്തിയത് ആ വർഷത്തിലാണ്. പത്താം വാർഷികത്തിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹൈസ്‌കൂളിന് ട്രോഫി സമ്മാനിച്ചു. എന്താണ് ശാസ്ത്രകേരളം ട്രോഫി? ശാസ്ത്രകേരളം മാസികയാണ് ട്രോഫി ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു ക്വിസ് മത്സരം നടത്തി. അതിൽ ഒന്നാം സ്ഥാനത്തിനർഹമാകുന്ന സ്‌കൂളിന് റോളിങ് ട്രോഫി നൽകുന്നു. രണ്ടാം സ്ഥാനം നേടുന്ന സ്‌കൂളിന് ഒരു റോളിങ് ഷീൽഡ് നൽകുന്നു. വിജയികൾക്ക് വേറെയും സമ്മാനങ്ങൾ നൽകിയിരുന്നു. ജില്ലാടിസ്ഥാനത്തിൽ നടത്തുന്ന മത്സരത്തിൽ നിന്നാണ് സംസ്ഥാനാടിസ്ഥാനത്തിലുള്ള മത്സരത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഓരോ സ്‌കൂളിൽനിന്നും പരമാവധി കുട്ടികളടങ്ങുന്ന ഒരു ടീമാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തിരുന്നത്. തിരുവനന്തപുരത്തെ പ്രസിദ്ധനായ ശിൽപി വിശ്വം ഡിസൈൻ ചെയ്തു നിർമിച്ചതാണ് ശാസ്ത്രകേരളം ട്രോഫി. 1973 ജനുവരി 26, 27, 28 തിയ്യതികളിൽ കൊല്ലത്തു നടത്തിയ ശാസ്ത്രസാഹിത്യകാരന്മാരുടെ വർക്‌ഷോപ്പിൽ വെച്ച് 8 പുസ്തകങ്ങൾ വിവർത്തനം ചെയ്തു. അവ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. കോഴിക്കോട് ഒരു സയൻസ് സെന്റർ സ്ഥാപിക്കുവാനുള്ള തീരുമാനം എടുത്തത് പത്താം വാർഷിക സമ്മേളനത്തിൽ വെച്ചാണ്. 1973 മെയിൽ പരിഷദ് ബുള്ളറ്റിൻ ഒന്നാം ലക്കം ഇറങ്ങി. പരിഷത്തിന്റെ പ്രവർത്തന പരിപാടികൾ അംഗങ്ങളെ അറിയിക്കുകയും അംഗങ്ങളും കേന്ദ്രനിർവാഹക സമിതിയും യൂണിറ്റുകളും അംഗങ്ങളും തമ്മിലുള്ള ബന്ധം ദൃഢതരമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ 'സർവകലാശാലയിലെ അധ്യയന മാധ്യമം മലയാളത്തിലായിരിക്കണം' എന്നാവശ്യപ്പെട്ടുകൊണ്ട് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു വമ്പിച്ച പ്രകടനം നടത്തുകയുണ്ടായി. അന്നു കൂടിയ അക്കാദമിക് കൗൺസിൽ യോഗം പ്രീഡിഗ്രിക്ക് മലയാളത്തിൽ ഉത്തരമെഴുതാം എന്ന പ്രമേയം അംഗീകരിച്ചു.

പതിനൊന്നാം വാർഷികം തിരുവനന്തപുരം

1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് പരിഷത്തിന്റെ പതിനൊന്നാം വാർഷികം നടന്നു. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ വർഷത്തിലാണ്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിനും ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും ഈ വാർഷികത്അതിലാണ് കൈക്കൊണ്ടത്.

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് പരിഷത്തിന്റെ പതിനൊന്നാം വാർഷികം നടന്നു. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ വർഷത്തിലാണ്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിലെ ഏതാനും വരികൾ.

ശാസ്ത്രസാഹിത്യ പരിഷത്ത് പതിനൊന്നാമതൊരു കാലടികൂടി മുന്നോട്ടു വെച്ചിരിക്കുന്നു. പരിഷത്തിന്റെ പേശികൾ ദൃഢതയാർന്നിരിക്കുന്നു. കഴിഞ്ഞ കാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരോർമക്കുറിപ്പായി, വരും കാല പ്രവർത്തനത്തിനുള്ള ഒരു രൂപരേഖയായി. ഞങ്ങളീ സുവനീർ കാഴ്ചവെക്കുന്നു. ദുഷിച്ച സാമൂഹ്യ നീതികളുടെ മാറാലക്കെട്ടുകൾക്കുള്ളിൽ സ്ഥാപിത താൽപര്യങ്ങളുടെ കന്മതിൽ കെട്ടുകൾക്കുള്ളിൽ  ബന്ധനസ്ഥനായ  ശാസ്ത്രത്തെ സാധാരണക്കാരന്റേതാക്കുക; ഇതാണ്, ആയിരുന്നു, എന്നും പരിഷത്തിന്റെ ലക്ഷ്യം, കരുത്ത്, കൂടുതൽ കരുത്ത്, ഒരു കൊടുങ്കാറ്റുപോലെ മുന്നോട്ട്.

'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനങ്ങളുടേയും മാറ്റുരക്കല്ലായി വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്. എങ്ങനെയാണ് പരിഷത്ത് ഈ മുദ്രാവാക്യത്തിൽ എത്തിയത്? എന്നാണതിൽ എത്തിയത്? എന്തർഥമാണ് സാമൂഹ്യ വിപ്ലവത്തിന് നാം നൽകിയത്? അതിൽ ശാസ്ത്രം എന്തു പങ്കുവഹിക്കും എന്നാണ് നാം കരുതിയത്? ശാസ്ത്രത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് ആദ്യകാലത്തു തന്നെ സംഘടന മനസ്സിലാക്കിയിരുന്നു. 1968-ൽ ചേർന്ന അഞ്ചാം വാർഷിക സമ്മേളനത്തിൽ ശാസ്ത്ര പ്രചാരണം സംഘടനയുടെ മുഖ്യ കടമയായി അംഗീകരിച്ചു. 1969-ൽ ചേർന്ന ആറാം സമ്മേളനം ഒരു പടികൂടി മുന്നോട്ടു പോയി. ശാസ്ത്രം ജനമധ്യത്തിലേക്ക് എന്ന മുദ്രാവാക്യം അംഗീകരിച്ചു. അതിന്റെ പ്രതീകാത്മകമായ പ്രസ്ഫുരണമായിരുന്നു ഏഴാം സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും രാജേന്ദ്ര മൈതാനിയിലേക്കു നീങ്ങിയ ശാസ്ത്രജാഥയും 'രസതന്ത്രം നിത്യജീവിതത്തിൽ' എന്ന വിഷയത്തെപ്പറ്റി രണ്ടു മണിക്കൂർ നീണ്ടുനിന്ന പ്രൊഫ. പി. വി. അപ്പുവിന്റെ പ്രസംഗവും. പരിഷത്തിന് ആശയവ്യക്തത വരുത്തുന്ന കാര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി ശാസ്ത്രകാരന്മാരുടേയും സാമൂഹ്യ ശാസ്ത്രജ്ഞരുടേയും കാഴ്ചപ്പാടുകൾ സഹായിച്ചിട്ടുണ്ട്. എന്താണ് ശാസ്ത്രബോധം, എന്താണ് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം എന്നീ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ജെ. ഡി. ബർണാലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in history) എന്ന ഗ്രന്ഥവും ഏംഗൽസിന്റെ 'വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന ലഘുലേഖയും പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഗോർഡൻ ചൈൽഡിന്റെ 'സമൂഹവും അറിവും' എന്ന പുസ്തകവും പരിഷത്തിന് ആശയവ്യക്തത കൈവരിക്കാൻ സഹായിച്ച ഒന്നാണ്.

ശാസ്ത്രത്തിന്റെ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതിന് 1930-കളിൽ തന്നെ ലണ്ടൻ കേന്ദ്രമാക്കി ശാസ്ത്രകാരന്മാരുടെ ഒരു ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലോക സമ്പദ്ഘടനയിലുണ്ടായ വ്യതിയാനങ്ങൾ, മുതലാളിത്ത നാടുകളിലെ സാമ്പത്തിക തകർച്ച, (1929 - '33) ജർമനിയിലെ നാസികളുടെ വളർച്ച ഇതൊക്കെ ഈ ഗ്രൂപ്പിന്റെ ചർച്ചാ വിഷയങ്ങളായിരുന്നു. ഇതേ സമയം തന്നെ സോഷ്യലിസ്റ്റ് നാടുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമ പ്രവൃദ്ധമായ പുരോഗതിയും അവർ മനസ്സിലാക്കിയിരുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ മനുഷ്യപുരോഗതിക്കുവേണ്ടി ഉപയോഗിക്കാൻ കഴിയുമെന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലൂടെ അവർ മനസ്സിലാക്കി. സോഷ്യലിസത്തോടുള്ള തങ്ങളുടെ പക്ഷപാതിത്തം അവർ തുറന്നുപറഞ്ഞു. 1939-ൽ പ്രസിദ്ധീകരിച്ച ബർണാലിന്റെ 'ശാസ്ത്രത്തിന്റെ സാമൂഹ്യധർമം' എന്ന കൃതി ഇതിനൊരു നാഴികക്കല്ലായി തീർന്നു.

മുദ്രാവാക്യം
വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം.
1.തുടരന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം.
2.പ്രകടമായ ധനിക-ദരിദ്രവൽക്കരണം-സാമ്പത്തിക ധ്രുവീകരണം.
3.ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉത്പാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ടിട്ടുള്ള പരാജയം.
4.വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം.
സമൂഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെയാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്രവൽക്കരണ പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതേസമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണത്തിലാണ് ഉത്പാദന പ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് ഉപകരിക്കുക - സാമൂഹ്യ വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കളമൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്‌മേൽ മറിക്കലാണ്.
ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്‌നേഹപരം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടി ചേർന്നു കിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു  ചെന്ന്  അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം  ശാസ്ത്രസാങ്കേതിക  വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതിക വിദ്യകൾ ആവിഷ്‌കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്‌നോളജിയെ രാഷ്ട്രീയ സമരത്തിനുള്ള ഒരായുധമാക്കി മാറ്റുക; എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോദന ഘടകങ്ങളാണ്.
സാമൂഹ്യ വിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങുകൾ തീർക്കുന്ന മാമൂലുകൾക്കും വിധി വിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ അവർക്കായുധമാകുവാനും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമൂഹ്യപുരോഗതി കൈവരിക്കുക എന്നതാണ് ഈ മുദ്രാവാക്യം കൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്.

11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ ലെയ്‌സൺ കമ്മറ്റികൾ ഉണ്ടാക്കി. ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും അന്നാണെടുത്തത്. അതനുസരിച്ച് 74 ജൂൺ ലക്കം മുതൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. യു. പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള യുറീക്ക വിജ്ഞാന പരീക്ഷ ഒരു പൈലറ്റ് പ്രൊജക്ടായി ഈ വർഷം തൃശ്ശൂർ ജില്ലയിൽ നടത്തി.

12-ാം വാർഷികം എറണാകുളം

പരിഷത്തിന്റെ 12-ാം വാർഷികം 1974 ഡിസംബർ 14, 15, തിയ്യതികളിൽ എറണാകുളത്ത് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പ്രൊഫ. ഏ. ജി. ജി. മേനോനെ പ്രസിഡന്റായും സി. ജി. ശാന്തകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1969-ലും 1970-ലുമായി പ്രസിദ്ധീകരിച്ചിരുന്ന ശാസ്ത്രകേരളവും യുറീക്കയും കുട്ടികളുടെ മനസ്സിൽ ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രരീതിയെക്കുറിച്ചും ഒരു പുത്തനുണർവ് ഉണ്ടാക്കി. ഇത് സ്‌കൂൾ തലത്തിൽ ഇടപെടുന്നതിന് പരിഷത്തിന് വഴിയൊരുക്കി. സ്‌കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യം പരിഷത്തിനുണ്ടായിരുന്നു. അധ്യാപകരുടെ സഹായത്തോടെ വിദ്യാലയങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇടപെടാൻ പരിഷത്ത് തീരുമാനിച്ചു. സ്‌കൂൾ സയൻസ് ക്ലബ്ബുകൾ സജീവമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും 1974-ൽ പരിഷത്തിന് ഇതുവഴി സാധിച്ചു. സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ശാസ്ത്ര പ്രദർശനങ്ങൾ നടത്തുന്നതിനും ജില്ലാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികളുടെ പ്രവർത്തനഫലമായി പരിഷത്തിന് കഴിഞ്ഞു. രണ്ടു വർഷങ്ങൾക്കകം 1500 സയൻസ് ക്ലബ്ബുകളുണ്ടായി. ഇവയെല്ലാം പരിഷത്തിൽ അഫിലിയേറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് നൽകിയ സയൻസ് കിറ്റും മറ്റുപകരണങ്ങളും സ്‌കൂളുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ അധ്യാപകരുമായി സഹകരിച്ച് ശാസ്ത്രപ്രദർശനങ്ങൾ ഒരുക്കുവാനും പരിഷത്തിനു കഴിഞ്ഞു. പിന്നീട് 1976 മുതൽ ഇത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുതന്നെയാണ് നടത്തിവരുന്നത്. സ്‌കൂൾ തലങ്ങളിൽ നൽകിവരുന്ന ശാസ്ത്രവിജ്ഞാനം വളരെ പരിമിതമായിരുന്നു. ശാസ്ത്രവിഷയങ്ങളിൽ കൂടുതൽ താൽപര്യം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് പരിഷത്തിനു ബോധ്യമായി. അതിന് നിലവിലുള്ളതിൽ നിന്നും വ്യത്യസ്തമായ സമീപനം ആവശ്യവുമാണ്. എങ്കിലേ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിക്കുകയുള്ളൂ എന്നും ശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കാൻ കഴിയൂ എന്നും മനസ്സിലായി. ശാസ്ത്രവിജ്ഞാന സമ്പാദന പ്രക്രിയയിൽ ആരോഗ്യകരമായ മത്സരം വളർത്തുന്നതിന് ഒരു പരീക്ഷാ സമ്പ്രദായം രൂപപ്പെടുത്തുന്നതിന് തീരുമാനിച്ചു. അതിന്റെ മുന്നോടിയായി 1974-ൽ ഒരു പൈലറ്റ് പ്രൊജക്റ്റ് എന്ന നിലക്ക് യു. പി. സ്‌കൂൾ വിദ്യാർഥികൾക്കായി തൃശ്ശൂർ ജില്ലയിൽ യുറീക്കാ വിജ്ഞാന പരീക്ഷ നടത്തി. സംസ്ഥാനവ്യാപകമായി വിജ്ഞാനപരീക്ഷ നടത്തുവാൻ ആവേശം നൽകുന്നതായിരുന്നു തൃശൂർ ജില്ലയിൽ നടത്തിയ പൈലറ്റ് പ്രൊജക്ടിന്റെ അനുഭവം. 1975 മുതൽ യുറിക്കാ വിജ്ഞാന പരീക്ഷ സംസ്ഥാന വ്യാപകമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി യുറീക്കയുടെ പ്രചാരം വർധിക്കുകയും അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം കൂടുകയും ചെയ്തു. സ്‌കൂൾ തലങ്ങളിൽ നിന്നും ലഭിച്ച അനുഭവം കോളേജ് തലത്തിൽ പരീക്ഷിക്കുവാൻ പ്രേരിപ്പിച്ചു. 1974-ൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. 1966-ൽ ത്രൈമാസികയായി ആരംഭിച്ച ശാസ്ത്രഗതി 1970-ൽ ദ്വൈമാസികയാക്കുകയാണ് ചെയ്തിരുന്നത്. ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ കോളേജുകളിൽ ശാസ്ത്രഗതി സയൻസ് ഫോറങ്ങൾ രൂപീകരിക്കാൻ ശ്രമിച്ചു. അതോടൊപ്പം വിജ്ഞാന പരീക്ഷ കോളേജ് തലങ്ങളിൽ പരീക്ഷിച്ചു നോക്കാനും തീരുമാനിച്ചു. 1975 ഡിസംബറിൽ ആദ്യത്തെ ശാസ്ത്രഗതി വിജ്ഞാന പരീക്ഷ നടത്തി. ചോദ്യങ്ങൾ സയൻസ് ഫോറങ്ങൾ വഴി നൽകുകയും അവക്കുള്ള ഉത്തരങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. ഈ പുത്തൻ വിജ്ഞാന പരീക്ഷാ സമ്പ്രദായം വിജ്ഞാന ശേഖരണത്തിനുള്ള ശക്തമായ പ്രചോദനമായി വിദ്യാർഥികൾക്ക് അനുഭവപ്പെട്ടു. ഈ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്ന കോളേജിന് ജേക്കബ് മണപ്പാട് റോളിങ് ട്രോഫി സമ്മാനമായി നൽകി. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിയായിരുന്ന ജേക്കബ് മണപ്പാടിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് പ്രസ്തുത ട്രോഫി. 1976-ലെ 13-ാം വാർഷിക സ്മരണികയിൽ ശാസ്ത്രഗതി വിജ്ഞാനപരീക്ഷയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിജ്ഞാന പരീക്ഷ അതിന്റെ ഉള്ളടക്കം കൊണ്ടും ശൈലികൊണ്ടും പുതുമ നിറഞ്ഞതായിരുന്നു. ഏതു പുസ്തകം നോക്കിയും ആരോടു ചോദിച്ചറിഞ്ഞും ഒരു മാസം കൊണ്ട് ഉത്തരം എഴുതാവുന്ന പരീക്ഷ വിദ്യാർഥികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. പക്ഷേ അതത്ര എളുപ്പത്തിൽ സൊല്ലയൊഴിയാവുന്ന ഒന്നായിരുന്നു എന്നു ധരിക്കരുത്. വിജ്ഞാന പരീക്ഷക്ക് ഉത്തരമെഴുതുന്നതു തന്നെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ശാസ്ത്രാന്വേഷണ പ്രോജക്റ്റാവുന്ന നിലയിലാണ് ഇതിന്റെ ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്. പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരംഗീകാരമെന്ന നിലക്ക് കോഴിക്കോട് കോർപ്പറേഷൻ 32 സെന്റ് സ്ഥലം 1974 ഫെബ്രുവരി 2ന് പരിഷത്തിനു അനുവദിച്ചു. പരിഷത്തിന്റെ മൂന്നു മേഖലാ സമ്മേളനങ്ങൾ ആയിരുന്നു 1974 വർഷത്തെ ഒരു പുതുമ. മാർച്ച് 17ന് കോഴിക്കോട് ഉത്തരമേഖലാ കൺവെൻഷനും ഏപ്രിൽ 13ന് എറണാകുളത്ത് മധ്യമേഖലാ കൺവെൻഷനും സംപ്തംബർ 29ന് തിരുവനന്തപുരത്തുവെച്ച് ദക്ഷിണമേഖലാ കൺവെൻഷനും നടന്നു. സ്റ്റുഡന്റ്‌സ് സെന്ററിൽ ചേർന്ന ദക്ഷിണമേഖലാ യോഗം മൂർത്തമായ ചില പ്രവർത്തന പരിപാടികൾ പ്ലാൻ ചെയ്തു. 1974 ഡിസംബർ 14, 15 തീയതികളിൽ എറണാകുളത്ത് ചേർന്ന 12-ാം വാർഷിക സമ്മേളനം ഭാവി പ്രവർത്തനങ്ങൽക്ക് ഒരു രൂപരേഖയുണ്ടാക്കി. ഈ സമ്മേളനത്തിന്റെ ഭാഗമായി കാർഷിക സമ്മേളനവും വൈദ്യശാസ്ത്ര സമ്മേളനവും പൊതുസമ്മേളനവും ഉണ്ടായിരുന്നു. ഭരണഭാഷ മാതൃഭാഷയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം അംഗീകരിക്കുകയും അതിനായി ചില പ്രചാരണ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. കേരള പിറവി ദിനമായ നവംബർ ഒന്നിന് (1975) തിരുവനന്തപുരത്ത് എത്തുന്ന വിധം കണ്ണൂരിൽ നിന്നും പുറപ്പെടുന്ന റിലെ ജാഥ ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് സർക്കാരിന് സമർപിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ആദ്യത്തെ ഭരണ ഭാഷാ കൺവെൻഷൻ നടന്നു. ഈ ഘട്ടത്തിലാണ് സർക്കാരിന്റെ എല്ലാ വകുപ്പുകളിലും എല്ലാ തലങ്ങളിലും മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ (നമ്പർ 145/75 പ. വ, ജൂലൈ 1975) പുറപ്പെടുവിച്ചത്. 1975 സെപ്തംബർ 14ന് ഷൊർണൂർ വെച്ചു നടത്തിയ നിർവാഹകസമിതി സർക്കാരിന്റെ ഈദൃശ നടപടിയെ അഭിനന്ദിക്കുകയും എത്രയും വേഗം അത് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടുള്ള ഒരു പ്രമേയം അംഗീകരിച്ചു. സർക്കാരിന്റെ ഉത്തരവ് ഏട്ടിലെ പശുവിനെപ്പോലെയാവുകയാണ് ഉണ്ടായത്. വാർഷിക പൊതുയോഗം സമാഗതമായിരിക്കയാൽ, ഭരണഭാഷ മാതൃഭാഷയാക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ മുൻ സമ്മേളനമംഗീകരിച്ചിരുന്ന പ്രചാരണ - പ്രക്ഷോഭ പരിപാടികൾ തത്ക്കാലം നിർത്തിവെക്കുകയും ചെയ്തു. സംഘടനയുടെ ചരിത്രത്തിൽ സുപ്രധാനമായൊരു വഴിത്തിരിവായിരുന്നു 1975 മെയ് 9, 10, 11 തീയതികളിൽ പീച്ചിയിൽ വെച്ചു നടന്ന പ്രഥമ പ്രവർത്തക ക്യാമ്പ്. ഇത് പരിഷത്തിന്റെ ദർശനത്തെക്കുറിച്ച് ആഴത്തിലുള്ള ചർച്ചക്ക് തുടക്കം കുറിച്ചു. നമ്മുടെ പ്രവർത്തനങ്ങൾക്ക് സാമൂഹികവും ഔദ്യോഗികവുമായിട്ടുള്ള കെട്ടുപാടുകൾ നിലനിൽക്കുന്നുണ്ടെന്നു വിലയിരുത്തുകയും ബഹുജന സമ്പർക്ക പരിപാടികളിൽ ശൈലീമാറ്റം അനിവാര്യമാണെന്നു തീരുമാനിക്കുകയും ചെയ്തു. അതിന് സാമൂഹ്യ സാമ്പത്തിക ജീവിതത്തെക്കുറിച്ചുള്ള സുസൂക്ഷ്മമായ പഠനം അനിവാര്യമാണെന്ന് പരിഷത്ത് സംഘടനക്ക് ബോധ്യമായി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹുജന വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസരംഗത്തെ പ്രവർത്തനത്തിനും ഊന്നൽ നൽകണം എന്നു തീരുമാനിച്ചു. സംഘടനയുടെ പ്രവർത്തന വൈപുല്യത്തിനും ശൈലീമാറ്റത്തിനും തുടക്കമിട്ടത് പീച്ചി ക്യാമ്പായിരുന്നു.

പീച്ചി ക്യാമ്പ്
20-ാം വാർഷിക സുവനീറിൽ പീച്ചി ക്യാമ്പിനെക്കുറിച്ച് വിലയിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. പരിഷത്ത് ഏറ്റെടുക്കുമ്പോൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഒന്നോ രണ്ടോ നേതാക്കളെക്കൊണ്ടു മാത്രം ആസൂത്രണം ചെയ്യാനോ കൊണ്ടു നടക്കാനോ പറ്റാത്തതായിരുന്നു. ഫലപ്രദമായ ഒരു കൂട്ടുനേതൃത്വം അത്യാവശ്യമായി വന്നു. പരസ്പരം മനസ്സിലാക്കുന്ന, ഒരേ കാഴ്ചപ്പാടോടു കൂടിയ ഒരു കൂട്ടുനേതൃത്വം രൂപീകരിക്കാനായിരുന്നു 1975-ൽ പീച്ചിയിൽ വെച്ചു നടന്ന ക്യാമ്പ്. ഔദ്യോഗിക ഭാരവാഹികളെന്നതിനേക്കാൾ ഏറെ പരിഷത്തിന്റെ നല്ല പ്രവർത്തകരായ 80 ഓളം പേരെ സംഘടിപ്പിച്ച ഒരു സഹജീവിതമായിരുന്നു അത്. പരിഷത്ത് പ്രവർത്തകർ ഇന്നും സന്തോഷത്തോടെ അയവിറക്കുന്ന ഒരു അനുഭവം! ഉള്ളുതുറന്ന ചർച്ച, എല്ലാം മറന്ന ചർച്ച, ഇരവുപകലുകൾ വേർതിരിയാത്ത ചർച്ച. ശരിക്കും ഒരു പരിഷത്ത് കുടുംബം ഉടലെടുക്കുകയായിരുന്നു.  പരിഷത്തിന്റെ  പിൽക്കാല പ്രവർത്തനങ്ങൾക്കെല്ലാം നട്ടെല്ലായി വർത്തിച്ച ആ പരസ്പര സൗഹൃദവും വിശ്വാസവും ബഹുമാനവും വളർത്തിയെടുത്തത് അന്നായിരുന്നു.

കുട്ടികൾക്കായുള്ള ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നും അതിന് പരിഷത്ത് നേരിട്ട് പ്രസിദ്ധീകരണ രംഗത്തിറങ്ങണമെന്നും തീരുമാനിച്ചു. 1976 ജനുവരി ശാസ്ത്രമാസമായി ആചരിക്കാനും അതിന്റെ ഭാഗമായി 'പ്രകൃതി സമൂഹം ശാസ്ത്രം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി 3000 ക്ലാസുകൾ സംഘടിപ്പിക്കണമെന്നും തീരുമാനം എടുത്തത് പീച്ചി ക്യാമ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നു. മാത്രവുമല്ല പഞ്ചായത്തുകൾ തോറും ഗ്രാമ ശാസ്ത്രസമിതികൾ രൂപീകരിക്കാനുള്ള പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിട്ടതും ഈ ക്യാമ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ശാസ്ത്രപ്രസ്ഥാനം ഇങ്ങനെ ജനകീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ അഭിപ്രായവ്യത്യാസമുള്ളവരും ഈ ക്യാമ്പിലുണ്ടായിരുന്നു. ചില പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിനു പരിഷത്തിന്റെ ജനകീയവൽക്കരണം കാരണമായിട്ടുണ്ട്. 1973 ജനുവരി ഒന്നു മുതൽ ഏഴു വരെ നടത്തിയ ശാസ്ത്രവാര ക്ലാസ്സിന്റെ അനുഭവമാണ് 1976 ജനുവരിയിൽ 3000 ക്ലാസ്സുകൾ നടത്തി ശാസ്ത്രമാസമായി ആചരിക്കാൻ പരിഷത്തിന് ആത്മവിശ്വാസം നൽകിയത്. ഈ ക്ലാസുകൾ പരിഷത്തിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയിൽ ഒരു നാഴികക്കല്ലായിരുന്നു എന്നു തന്നെ പറയാം. ശാസ്ത്രത്തിന്റെ വളർച്ചയേയും ചരിത്രത്തിന്റെ ദർശനത്തേയും കുറിച്ചുള്ള കാഴ്ചപ്പാടിനു കുറെക്കൂടി വ്യക്തത വരുത്താൻ ഈ ക്ലാസുകൾ സഹായകമായി. ശാസ്ത്രത്തിന്റെ പ്രചരണത്തിന് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സെന്ന പുത്തൻശൈലി വളരെയേറെ ഫലപ്രദമാണെന്നു അനുഭവം നമ്മെ പഠിപ്പിച്ചു. ഒരു ശാസ്ത്ര സംഘടന എന്ന നിലയിൽ നിന്ന് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന നിലയിലേക്കുള്ള പരിഷത്തിന്റെ വളർച്ചക്ക് ഈ ക്ലാസ്സുകൾ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പരിഷത്തിനു കൂടുതൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിന് ഈ ക്ലാസുകൾ ഒരു ഉപാധിയായിട്ടുമുണ്ട്. പരിഷത്ത് ഇന്നത്തെ പരിഷത്തായതും, സജീവ പ്രവർത്തകരിൽ നല്ലൊരു ശതമാനം പരിഷത്തിൽ വന്നതും ഈ ക്ലാസുകളിലൂടെയാണ്.

പ്രകൃതി, സമൂഹം, ശാസ്ത്രം
1976-ലെ വാർഷിക സ്മരണികയിൽ ഈ ക്ലാസുകളെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: പരിഷത്തിന്റെ ഇക്കൊല്ലത്തെ ഏറ്റവും തീവ്രമായ ബഹുജന സമ്പർക്ക പരിപാടി ജനുവരിയിലെ ശാസ്ത്രമാസമായിരുന്നു. ഇത്രയും വലിയൊരു പ്രൊജക്റ്റ് ഇതിനുമുമ്പ് ഏറ്റെടുത്തിട്ടില്ല എന്നുതന്നെ പറയാം. രണ്ടുനിലയിൽ ഇതൊരു 'ടെസ്റ്റായി' കലാശിച്ചു. ജനങ്ങൾക്ക് ഇത്തരം ക്ലാസുകൾ ആവശ്യമുണ്ടോ എന്നു പരിശോധിക്കൽ. രണ്ടാമതായി പരിഷത്ത് സംഘടനയുടെ കെട്ടുറപ്പും ശൈലിയും വിലയിരുത്തൽ. രണ്ടു പരീക്ഷയിലും നാം വിജയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഈ ക്ലാസുകൾ ആവശ്യമുണ്ട്; ആവശ്യമുള്ളതു കൊടുക്കാൻ പരിഷത്തിനു കഴിഞ്ഞിട്ടുമുണ്ട്. ശാസ്ത്രക്ലാസുകളുടെ ആവശ്യം മനസ്സിലാക്കാൻ കഴിഞ്ഞ സംഘടനകളും ഗ്രന്ഥശാലാ പ്രസ്ഥാനവും വിദ്യാഭ്യാസ വകുപ്പും പത്രങ്ങളും ഇക്കാര്യത്തിൽ പരിഷത്ത് പ്രവർത്തകരെ നന്നായി സഹായിച്ചു. ഇതുകൊണ്ടൊക്കെ ഫലമുണ്ടായി. അവസാനം കണക്കു നോക്കിയപ്പോൾ 3000 ക്ലാസുകൾ അല്ല, 12000 ക്ലാസുകൾ ആണ് നടന്നിരിക്കുന്നത്.

പീച്ചി ക്യാമ്പിലെ മറ്റൊരു തീരുമാനമായിരുന്നു 300 പഞ്ചായത്തുകളിലെങ്കിലും ഗ്രാമശാസ്ത്ര സമിതികൾ രൂപീകരിക്കണമെന്നത്. ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് ഇറക്കിക്കൊണ്ടുവരണമെന്ന പരിഷത്തിന്റെ ലക്ഷ്യം സാർഥകമാക്കുകയാണ് ഇതുവഴി ചെയ്തത്. നാടിന്റെ ഭൗതിക സാഹചര്യം, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കുക; വികസനത്തിന്റെ പ്രശ്‌നങ്ങളെ ജനജീവിതവുമായി ബന്ധപ്പെടുത്തുക എന്നിവയാണ് ഇതുവഴി നാം ഉദ്ദേശിച്ചത്. അതിനായി ക്ഷേമപ്രവർത്തനങ്ങൾ, ബഹുജന വിദ്യാഭ്യാസം, ഗ്രാമീണ സർവെ എന്നിവ ആവശ്യമാണ്. ഇതിന് ഗ്രാമവാസികളുടെ ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി പഠിക്കുകയും അവക്ക് ശാസ്ത്രീയമായ പോംവഴി നിർദേശിക്കുകയും വേണം. ഗ്രാമീണരുടെ തികച്ചും സ്വതന്ത്രമായ സമിതി എന്നായിരുന്നു ഗ്രാമശാസ്ത്ര സമിതിയെക്കുറിച്ചുള്ള പരിഷത്തിന്റെ സങ്കൽപം. മറ്റൊരർഥത്തിൽ നാട്ടുകാരുടെ ഒരു സയൻസ് ക്ലബ്ബ്. ക്രമേണ ഗ്രാമതല വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അനൗദ്യോഗിക ഗ്രാമവികസന സമിതികൾ ആയി മാറണം എന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട്. അതിന് ഗ്രാമത്തിലെ എല്ലാ മേഖലകളിലും പെട്ടവരുടെ ഒരു നേതൃമണ്ഡലം ഈ സമിതികൾക്ക് ഉണ്ടാവണം. 1976 ജനുവരിയിൽ നടന്ന ശാസ്ത്രക്ലാസുകളുടെ ഭാഗമായി സമിതികളുടെ പ്രവർത്തനത്തിന് ഗതിവേഗം കൂടി. ക്ലാസുകൾ, ചർച്ചകൾ, ശാസ്ത്രസായാഹ്നങ്ങൾ, ഫിലിം പ്രദർശനം എന്നിവയും സമിതികളുടെ രൂപീകരണത്തിനായി നടത്തി. ഒരു ലഘുലേഖയും തയ്യാറാക്കി. സമിതികളുടെ പ്രവർത്തനത്തിന് ഔദ്യോഗികവും അനൗദ്യോഗികവും ആയ എല്ലാ കേന്ദ്രങ്ങളുടെയും സഹായം ആവശ്യമാണ്. പഞ്ചായത്ത്, ഗ്രന്ഥശാലകൾ, മഹിളാ സംഘടനകൾ, തൊഴിലാളികളുടെ സംഘടനകൾ, മറ്റു ബഹുജന സംഘടനകൾ എന്നിവയുടെ സഹായം കൂടാതെ ഗ്രാമശാസ്ത്രസമിതികൾക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനാവുകയില്ല. ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനത്തിന് എല്ലാ സഹായവും നൽകണമെന്ന് ഒരു സർക്കുലറിലൂടെ (സർക്കുലർ നമ്പർ 111/76 ഉ. 13 1076) പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. 180 ഓളം ഗ്രാമശാസ്ത്രസമിതികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായി കണക്കുകൾ കാണിക്കുന്നു. (തിരുവനന്തപുരം 40, കൊല്ലം 19, ആലപ്പുഴ 9, കോട്ടയം 8, എറണാകുളം 9, തൃശൂർ 9, മലപ്പുറം 30, കോഴിക്കോട് 8, കണ്ണൂർ 20, പാലക്കാട് 17). ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തിന് അന്ന് നിലവിലുണ്ടായിരുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികൾ സ്വാധീനിച്ചു എന്നു പറയാതെ വയ്യ. അനുദിനം വർധിച്ചുകൊണ്ടിരുന്ന ദരിദ്രവൽക്കരണ പ്രക്രിയയെ ഫലപ്രദമായി നേരിടാൻ ഗ്രാമീണ ജനതയിൽ കാര്യകാരണ ബന്ധത്തെക്കുറിച്ച് അവബോധം ഉണ്ടാവുകയും സംഘടിത ശക്തി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സാധ്യതയും ബോധ്യപ്പെടുകയും ചെയ്ത കാലമായിരുന്നു അത്. രൂപീകരിക്കപ്പെട്ട സമിതികളിൽ ചിലത് തനതായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൂവേരി (കണ്ണൂർ), അന്തിക്കാട് (തൃശൂർ), ചാത്തമംഗലം (കോഴിക്കോട്), കാട്ടുകുളം (പാലക്കാട്) എന്നിവയാണ് അവയിൽ ചിലത്. സമിതികളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ, കർഷകർക്കുവേണ്ടിയുള്ള ക്ലാസുകൾ, സാക്ഷരതാ പ്രവർത്തനം എന്നിവ നടത്തി. ഗ്രന്ഥശാലകളുടെ സഹായത്തോടെയോ അല്ലാതെയോ 10 പേരെയെങ്കിലും സാക്ഷരരാക്കണം എന്ന് ലക്ഷ്യമിടുകയും ചെയ്തു. സമിതികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ഒരു ബുള്ളറ്റിൻ തുടങ്ങുകയും ചെയ്തു. ഗ്രാമശാസ്ത്രസമിതി പരിഷത്തിന്റെ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതായിരിക്കണമെന്നും സമിതിയുടെ ഭാരവാഹികൾ യൂണിറ്റംഗങ്ങളായിരിക്കണമെന്നും നിഷ്‌കർഷിച്ചു. ഒരു സംസ്ഥാന കൺവീനർ, ഒരു ജോയിന്റ് കൺവീനർ, 3 മേഖലാ കൺവീനർമാർ, ജില്ലാ യൂണിറ്റ് കൺവീനർമാർ എന്നീ ഘടനയിലായിരുന്നു സമിതികളുടെ സംഘടനാതലം. 1977 ജനുവരി 26നു ഗ്രാമശാസ്ത്രസമിതി ബുള്ളറ്റിന്റെ പ്രകാശനം ശ്രീ. പാമ്പൻ മാധവൻ കണ്ണൂരിൽ നടത്തി. ഇതിന്റെ ആദ്യലക്കത്തിൽ പത്രാധിപകർ കെ. വി. രഘുനാഥൻ, ഗ്രാമശാസ്ത്രസമിതികളുടെ കരുത്തുറ്റ സംഘാടകനും സംയോജകനും ആകാൻ ബുള്ളറ്റിനു കഴിയണം എന്നാണ് എഴുതിയിരുന്നത്. 1978 മുതൽ ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിന്റെ പേര് ഗ്രാമശാസ്ത്രം എന്നാക്കി മാറ്റി. 20-ാം വാർഷിക സുവനീറിൽ ഒരു ഗ്രാമശാസ്ത്രസമിതിയുടെ പ്രവർത്തനം ഇങ്ങനെയാണ് സൂചിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ ശിവപുരം യൂണിറ്റിന്റെ പരിധിയിൽപെട്ട ഗ്രാമശാസ്ത്രസമിതികളെ ഉൾപ്പെടുത്തിക്കൊണ്ട് 1977 ഫെബ്രുവരി 27ന് കാഞ്ഞിലേരിയിൽ വെച്ച് വിവിധ മത്സരങ്ങൾ നടത്തി. ഞാറുനടൽ, ഓലമെടയൽ, മരച്ചീനി ചെത്തൽ, തെങ്ങുകയറ്റം, തേങ്ങപൊതിക്കൽ എന്നിങ്ങനെ നിരവധി ഇനങ്ങളിലുള്ള മത്സരങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് പല ഗ്രാമശാസ്ത്രസമിതികളും യൂണിറ്റുകളും ഇത്തരം മത്സരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1978 ആയപ്പോഴേക്കും 600 ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടിരുന്നു. പരിഷത്തിന്റെ പ്രവർത്തനം വ്യാപിച്ച സ്ഥലങ്ങളിൽ മാത്രം സമിതികളുടെ പ്രവർത്തനം ഒതുങ്ങിനിന്നു. പുത്തനായ പദ്ധതി നടപ്പാക്കുന്നതിൽ വന്ന പാകപ്പിഴകളും പരിചയക്കുറവും മൂലം ഈ രംഗത്തെ പ്രവർത്തനം വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. (1983 ഓടെ ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടതായും വന്നു.) ഗ്രാമശാസ്ത്രസമിതികളുടെ രീതിയിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപികരിക്കാനുള്ള ആശയം പൊന്തിവന്നു. എന്നാൽ ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുന്നതിൽ കാണിച്ച ആശയ വ്യക്തതയോടെ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞില്ല. ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാതെ പണിയിലൂടെ മാത്രം പഠിച്ചുവന്ന ടെക്‌നീഷ്യന്മാർക്കും കൈത്തൊഴിൽകാർക്കും അവർ ചെയ്യുന്ന ജോലിയുടെ സൈദ്ധാന്തികവശം വ്യക്തമാക്കി കൊടുക്കാൻ കഴിയുന്ന ക്ലാസുകൾ നടത്തുക എന്ന ഒരു പദ്ധതിക്ക് ഇതിനകം രൂപം കൊടുത്തു. START School for Technicians and Artisans

എന്നാണ് ഇതിന് നൽകിയ പേർ. ആദ്യമായി വയർമാൻമാർക്കുള്ള ക്ലാസാണ് തയ്യാറാക്കിയത്. 1976-ൽ നടത്തിയ ഈ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. പിന്നീട് പ്രസ്സ് ജോലിക്കാർക്കായി സംഘടിപ്പിച്ച ക്ലാസിന് വേണ്ടത്ര വേരോട്ടം കിട്ടിയില്ല. തൊഴിലെടുക്കുന്നവരെ സാങ്കേതിക ജ്ഞാനമുള്ളവരാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും തൊഴിലില്ലാത്തവർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഒരു പ്രവർത്തനമായി സ്റ്റാർട്ട് മാറി. പ്രത്യേകിച്ചും വയർമാൻ കോഴ്‌സുകൾ. അതുകൊണ്ട് ആ ശ്രമം നിർത്തിവയ്‌ക്കേണ്ടതായി വന്നു.

1976 മാർച്ച് 6, 7, തിയ്യതികളിൽ കണ്ണൂരിൽ വെച്ച് 13-ാം വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റായി ഡോ. കെ. കെ. രാഹുലനേയും ജനറൽ സെക്രട്ടറിയായി സി. ജി. ശാന്തകുമാറിനേയും തെരഞ്ഞെടുത്തു. വാർഷികത്തിന്റെ ഭാഗമായി വ്യവസായ സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്നീ അനുബന്ധ പരിപാടികളും നടത്തി. ആദ്യമായി ശാസ്ത്ര പാർലമെന്റ് നടത്തിയതും ശാസ്ത്ര കലാപരിപാടികൾ അവതരിപ്പിച്ചതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായി എടുത്തു പറയാം. ജനങ്ങളുമായി സംവദിക്കുന്നതിനുതകുന്ന ഒരു പുതിയ മാധ്യമമായിരുന്നു ശാസ്ത്ര പാർലമെന്റ്; അതുപോലെത്തന്നെ കലാപരിപാടികളും. ഫ്യൂച്ചറോളജി എന്ന പുസ്തകം 1976 മാർച്ചിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തേക്ക് പരിഷത്ത് പ്രവേശിച്ചത്. ശാസ്ത്രകേരളം പ്രവർത്തകരായിരുന്നു അതിനു മുൻകൈ എടുത്തത്. 1976-ൽത്തന്നെ കേരളത്തിന്റെ സമ്പത്ത് എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യാപകമായ ബഹുജന ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ബഹുജന വിദ്യാഭ്യാസ സംരംഭവും വലിയ വിജയമായിരുന്നു. ഈ ക്ലാസുകൾക്കുവേണ്ടി കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ചു കിട്ടാവുന്നിടത്തോളം വിവരങ്ങൾ സമാഹരിച്ചുകൊണ്ട് ശാസ്ത്രീയമായ പ്ലാനിങ് എങ്ങനെ നടത്താം എന്നതിലേക്ക് വിരൽ ചൂണ്ടുന്ന 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകം തയ്യാറാക്കിയത് വലിയൊരു നേട്ടമായിരുന്നു. പ്ലാനിങ്‌ബോർഡിലും സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിലും ഉള്ള പരിഷത്ത് പ്രവർത്തകർ ഇക്കാര്യത്തിൽ ഏറെ സഹകരിച്ചിട്ടുണ്ട്. 1976 മെയ് 21, 22 തിയ്യതികളിൽ ഇടുക്കിയിലെ വാഴത്തോപ്പിൽ വെച്ച് രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് നടന്നു. കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിച്ച് പ്ലാനിങ് എങ്ങനെ നടത്താം എന്നതിലേക്ക് ശ്രദ്ധയൂന്നിയതായിരുന്നു ഈ ക്യാമ്പിന്റെ സവിശേഷത. പരിഷത്തിന് അതിന്റേതായ ഒരു വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കണം എന്ന ആശയം പൊന്തിവന്നതും ഈ ക്യാമ്പിൽ വെച്ചായിരുന്നു. ഈ ആശയം സഫലമായത് ആറു കൊല്ലത്തിനു ശേഷം മഞ്ചേരി സമ്മേളനത്തിൽ വെച്ച് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖയോടെയായിരുന്നു. ശാസ്ത്രപുസ്തകങ്ങളടങ്ങുന്ന സമ്മാനപ്പെട്ടി പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തെ രണ്ടാമത്തെ ചുവടുവയ്പ് നടത്തിയത്. 1977 ജനുവരി ഒന്നിന് 11 ജില്ലാ ആസ്ഥാനങ്ങളിലും 11 ശാസ്ത്രപുസ്തകങ്ങളടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം ചെയ്തു. ആദ്യപതിപ്പ് 8000 കോപ്പി. മുഴുവനും തന്നെ പ്രീപബ്ലിക്കേഷൻ ആയി വിറ്റുതീർന്നു. 1977 സെപ്തംബറിൽ ഇതിന്റെ 2-ാം പതിപ്പും പ്രസിദ്ധീകരിച്ചു. അതുപോലെ 1977 ജനുവരിയിൽ ആദ്യമായി പരിഷത്ത് ഡയറി പ്രസിദ്ധീകരിച്ചു. 1977 ഫെബ്രുവരി 11, 12, 13 തിയ്യതികളിൽ കൊല്ലത്തുവെച്ച് 14-ാം വാർഷികം നടന്നു. അന്നത്തെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ നിര്യാണം മൂലം ആഘോഷപരിപാടികൾ വേണ്ടെന്നുവെക്കുകയും ബിസിനസ് സമ്മേളനം മാത്രം നടത്തുകയും ചെയ്തു. കേരളത്തിന്റെ ധാതുസമ്പത്ത്, വനങ്ങൾ, സമുദ്രവും മത്സ്യസമ്പത്തും, ഊർജം കേരളത്തിൽ എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. കർണാടകത്തിൽ നിന്നുള്ള സൗഹാർദ്ദ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഫെബ്രുവരി 13ന് മനുഷ്യനും ചുറ്റുപാടും എന്ന വിഷയത്തെക്കുറിച്ച് സെമിനാറും പുസ്തക പ്രസിദ്ധീകരണവും നടന്നു. കെ. കെ. രാഹുലനെ പ്രസിഡന്റായും വി. കെ. ശശിധരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. യുറീക്ക, ശാസ്ത്രകേരളം എന്നീ മാസികകളുടെ ആഭിമുഖ്യത്തിൽ 1977 മെയ് 12, 13 തിയ്യതികളിൽ കാലടി ബ്രഹ്‌മാനന്ദോദയം സംസ്‌കൃതം യു. പി. സ്‌കൂളിൽ വെച്ച് ബാലശാസ്ത്ര ശിൽപശാല നടത്തി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്. മുഹമ്മദ്‌കോയ ശിൽപശാല ഉദ്ഘാടനം ചെയ്തു. ജ്ഞാനപീഠം അവാർഡു നേടിയ ശിവരാമകാരന്ത് ആയിരുന്നു ശിൽപശാലയുടെ ഡയറക്ടർ. 1977 മെയ് 13, 14, 15 തീയതികളിൽ മൂന്നാമത്തെ പ്രവർത്തക ക്യാമ്പും കാലടിയിൽ വെച്ചുതന്നെ നടന്നു. ഗ്രാമശാസ്ത്രസമിതി, പ്രസിദ്ധീകരണ സമിതി, സ്റ്റാർട്, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനം, ബഹുജന വിദ്യാഭ്യാസ പ്രവർത്തനം എന്നിങ്ങനെയുള്ള പ്രവർത്തനമേഖലകളെക്കുറിച്ച് ക്യാമ്പിൽ വിശദമായ ചർച്ച നടന്നു. കൂവേരി മുതൽ പൂവച്ചൽ വരെയുള്ള ശാസ്ത്രസാംസ്‌കാരിക ജാഥക്ക് രൂപം നൽകിയത് കാലടി ക്യാമ്പിൽ വെച്ചാണ്. ഒക്‌ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കൂവേരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് റഷ്യൻ വിപ്ലവദിനമായ നവംബർ ഏഴിന് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള പൂവച്ചൽ ഗ്രാമത്തിൽ ശാസ്ത്ര സാംസ്‌കാരിക ജാഥ സമാപിച്ചു. 1977 ഒക്‌ടോബർ 2ന് കൂവേരിയിൽ വച്ച് പരിഷത്ത് പ്രസിഡന്റ് ഡോ. കെ. കെ. രാഹുലൻ ജാഥ ഉദ്ഘാടനം ചെയ്തു. സി. ജി. ശാന്തകുമാർ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. 866 സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത് നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് നാലര ലക്ഷം ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട് ജാഥ പൂവച്ചലിൽ എത്തി. ജാഥയിൽ ആകെ 26000 രൂപ വിലക്കുള്ള പുസ്തകങ്ങൾ വിറ്റു. ഭരണവും പഠനവും മലയാളത്തിൽ, ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്, അധ്വാനശേഷി ഏറ്റവും വലിയ സമ്പത്ത്, വ്യവസായവൽക്കരണം പുരോഗതിയുടെ മാർഗം തുടങ്ങിയ ലഘുലേഖകളും മാസികകളും പുസ്തകങ്ങളും ശാസ്ത്രസാംസ്‌കാരിക ജാഥയിൽ വിൽപന നടത്തിയിരുന്നു. ശാസ്ത്രജാഥ മുന്നേറിയപ്പോൾ ജാഥാംഗങ്ങളുടെ കൂട്ടായ ഗാനാലാപത്തിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ് 'ശാസ്ത്രഗീതം'. ജാഥ പാലക്കാട്ടെത്തിയപ്പോഴേക്കും അത് അച്ചടിച്ച് പ്രസിദ്ധീകരിച്ചു. വയനാട്ടിലെ കുറിച്യരും ഇരുമ്പുഴിയിലെ മാപ്പിളമാരും പാലക്കാട്ടെ കർഷകത്തൊഴിലാളികളും കണ്ണൂരിലെ നെയ്ത്തുകാരും ബീഡി തൊഴിലാളികളും എഴുകോണിലെ കശുവണ്ടി തൊഴിലാളികളും ശാസ്ത്രഗീത ഏറ്റുപാടി. അതിന്റെ സന്ദേശം ഗ്രഹിച്ചു. മുപ്പത്തേഴു ദിവസം ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച ഈ നാടോടി ജാഥ 1977 നവംബർ 7ന് പൂവച്ചലിൽ എത്തിച്ചേർന്നു. സമാപന സമ്മേളന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ വെച്ചു തന്നെ ആയിരക്കണക്കിനു സ്ത്രീപുരുഷൻമാർ ജാഥയിൽ ചേർന്നു. നിറപറയും നിലവിളക്കും കുരുത്തോലയും ദീപാലങ്കാരങ്ങളും. ഒരു മഹോത്സവത്തിന്റെ പ്രതീതി. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ശ്രീ. എ. കെ. ആന്റണി ആയിരുന്നു. സമ്മേളനത്തിലെ ജനബാഹുല്യം കണ്ട് പ്രസംഗിക്കാനെത്തിയവർ അത്ഭുതപ്പെട്ടു. മുഖ്യമന്ത്രി തന്റെ ബനവലന്റ് ഫണ്ടിൽ നിന്നും അയ്യായിരം രൂപ പരിഷത്തിനു സംഭാവന ചെയ്തു. വ്യവസായ മന്ത്രി ശ്രീ. പി. കെ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ശ്രീ പി. ഗോവിന്ദപിള്ള ആശംസാ പ്രസംഗം നടത്തി. കേരളത്തിലെ കൃഷിയെപ്പറ്റി വ്യാപകമായി ക്ലാസുകളെടുക്കണം എന്ന അഭിപ്രായം ഉയർന്നുവന്നതിനെ തുടർന്ന് ക്ലാസെടുക്കുന്നവർക്കുള്ള പരിശീലനം നടത്താൻ തീരുമാനിച്ചു. ഇതിനുള്ള ക്ലാസ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വച്ച് 1977 ഡിസംബർ 9, 10, 11 തിയ്യതികളിൽ നടന്നു. കേരളത്തിലെ കൃഷി എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 15-ാം വാർഷികം 1978 ഫെബ്രുവരി 10, 11,12 തിയ്യതികളിൽ കോട്ടയം സി. എം. എസ്. കോളേജിൽ വെച്ചു നടന്നു. പുതിയ പ്രസിഡന്റായി വി. കെ. ദാമോദരനേയും ജനറൽ സെക്രട്ടറിയായി വി. കെ. ശശിധരനേയും തെരഞ്ഞെടുത്തു. എൽ. പി. വിദ്യാർഥികൾക്കു വേണ്ടി ഒരു ചുമർപത്രം ആരംഭിക്കുവാൻ തീരുമാനിച്ചു. വാർഷികത്തിനുമുമ്പ് മാഞ്ഞൂർ ഗ്രാമത്തിൽ നടത്തിയ കാൻസർ ഡിറ്റക്ഷൻ ക്യാമ്പിനെ കുറിച്ചുള്ള വിവരണങ്ങൾ യോഗത്തിൽ സമർപിച്ചു. നാടിനു ചേർന്ന സാങ്കേതികവിദ്യ, ടാലന്റ് സർച്ച് ചോദ്യബാങ്ക് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് പ്രശ്‌നങ്ങൾ നേരിൽ പഠിച്ച് ശാസ്ത്രജ്ഞന്മാരുടെ സംഘം തയ്യാറാക്കിയ റിപ്പോർട്ട് സമ്മേളനത്തിന്റെ അവസാന ദിവസം കെ. പി. കണ്ണൻ അവതരിപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേ കൊണ്ട് ഉദ്ദേശിച്ച ഫലം സിദ്ധിച്ചിട്ടില്ല. തണ്ണീർമുക്കം ബണ്ട് പല പുതിയ പ്രശ്‌നങ്ങളും സൃഷ്ടിച്ചിരിക്കുന്നു. മത്സ്യ ഉത്പാദനം കുറഞ്ഞു. വെള്ളം മലിനമായിത്തീർന്നു. ആഫ്രിക്കൻ പായൽ വ്യാപിച്ചു. സാമൂഹ്യ വീക്ഷണത്തോടെ കുട്ടനാടിന്റെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം ഉണ്ടാക്കണം. അതായിരുന്നു റിപ്പോർട്ടിന്റെ ചുരുക്കം. പരിഷത്ത് പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിനായി പ്രസിദ്ധീകരിച്ചിരുന്ന ബുള്ളറ്റിനു പകരം പരിഷദ് വാർത്ത 1978 ഏപ്രിൽ മുതൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. പ്രഥമ ലക്കത്തിന്റെ ആമുഖത്തിൽ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണമാണ് പരിഷദ് വാർത്ത. ബഹുമുഖമായ പരിഷദ് പ്രവർത്തനങ്ങളുടെ ഒരു കണ്ണാടിയാണ് പരിഷദ് വാർത്ത. ഇതു വെറുമൊരു ബുള്ളറ്റിനോ റിപ്പോർട്ടോ അല്ല; പരിഷദ് അംഗങ്ങളുടെ ഒരു ഹൗസ് മാഗസിനാണ്. അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും സംഘടിപ്പിക്കുകയും ഉയർത്തുകയും ചെയ്യുന്ന പരിഷത്തിന്റെ ചങ്ങലയും ചങ്ങാതിയും ആയിരിക്കട്ടെ ഈ വാർത്താ പത്രിക. പരിഷത്തിന്റെ 4-ാമത്തെ പ്രവർത്തക ക്യാമ്പ് കൽപറ്റയിലെ പുളിയാർമലയിലുള്ള കൃഷ്ണഗൗഡ ഹാളിൽ വെച്ച് 1978 ഏപ്രിൽ 28, 29, 30 തിയ്യതികളിൽ നടന്നു. 104 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് സംഘടന, പ്രസിദ്ധീകരണങ്ങൾ, ഗ്രാമരംഗം, ബഹുജനരംഗം, വിദ്യാഭ്യാസരംഗം എന്നീ വിഷയങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു. വയനാട് ജില്ലാ കമ്മറ്റി രൂപീകരിക്കുകയും വയനാടിനെ പ്രത്യേക ജില്ലയായി പരിഷത്ത് അംഗീകരിക്കുകയും ചെയ്തു. 1978 ഏപ്രിൽ മുതൽ ശാസ്ത്രഗതിയുടെ സൈസ് ക്രൗൺ 1/8ൽ നിന്ന് ഡമ്മി 1/4 ആക്കി മാറ്റി. 1978 ഒക്‌ടോബർ 2, 3, 4 തിയ്യതികളിൽ ആലപ്പുഴ ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു ശാസ്ത്ര സാംസ്‌കാരിക ബോട്ടുജാഥ സംഘടിപ്പിക്കുകയുണ്ടായി. രണ്ടാം തിയ്യതി രാവിലെ പുറക്കാട് കന്നിട്ടയിൽ നിന്ന് ജാഥ പുറപ്പെട്ടു. കരുമാടി, അമ്പലപ്പുഴ, പടഹാരം, തകഴി, ചങ്ങംകരി, ചെക്കിടിക്കാട്, എടത്വാ, തലവടി വഴി ജാഥ ഊരുക്കരിയിലെത്തി. രണ്ടാം ദിവസം കുളങ്ങര, രാമങ്കരി, പുതുക്കരി, മിത്രക്കരി, പുളിങ്കുന്ന്, മങ്കൊമ്പ് വഴി നെടുമുടിയിലെത്തി വിശ്രമിച്ചു. മൂന്നാം ദിവസം ചമ്പക്കുളം, വൈശ്യംഭാഗം, പുളിക്കക്കടവ് വഴി ആലപ്പുഴയിലെത്തി ബോട്ടുജാഥ സമാപിച്ചു. മുൻവർഷത്തെ ശാസ്ത്രസാംസ്‌കാരിക ജാഥയിലെ മുദ്രാവാക്യങ്ങളും ശാസ്ത്ര പ്രഭാഷണങ്ങളും ബോട്ടുജാഥയിലൂടെ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. ചുനക്കര ജനാർദ്ദനൻ നായർ ആയിരുന്നു ജാഥാ ക്യാപ്റ്റൻ.

സൈലന്റ്‌വാലി എന്ന നിത്യഹരിത വനപ്രദേശത്ത് കുന്തിപ്പുഴയിൽ വൈദ്യുതി നിർമാണത്തിനും ജലസേചനത്തിനുമായി ഒരു അണക്കെട്ടു പണിയാനുള്ള വിദ്യുച്ഛക്തി ബോർഡിന്റെ തീരുമാനത്തെ എതിർത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടുമുള്ള അഭിപ്രായ പ്രകടനങ്ങൾ അന്ന് ശാസ്ത്രസാഹിത്യ പരിഷത്തിനുള്ളിലും പുറത്തും നടന്നുകൊണ്ടിരുന്നു. ശാസ്ത്രഗതിയിലും ശാസ്ത്രകേരളത്തിലും പ്രശ്‌നത്തിന്റെ നാനാവശങ്ങളെ പരിശോധിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും എതിർത്തുകൊണ്ടും ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ധാരാളം ചർച്ചകളും നടന്നു.

സൈലന്റ് വാലി പ്രമേയം
ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തികഞ്ഞ ശാസ്ത്രീയ കാഴ്ചപ്പാടോടെ സൈലന്റ് വാലിയെപ്പറ്റി 1978 ഒക്‌ടോബർ 10ന് പരിഷത്ത് കേന്ദ്ര നിർവാഹക സമിതി താഴെ കാണുന്ന പ്രമേയം പാസാക്കി കേരള മുഖ്യമന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൈലന്റ് വാലി പദ്ധതിയെക്കുറിച്ച് താഴെ പറയുന്ന വിവരങ്ങൾ സമർപ്പിക്കുന്നു.
വളരെ അപൂർവമായ സസ്യജന്തു വർഗങ്ങൾ അധിവസിക്കുന്നതും അന്യം വന്നുകൊണ്ടിരിക്കുന്നതുമായ ഒരു സവിശേഷ വനപ്രദേശമാണ് സൈലന്റ് വാലി. ജലവൈദ്യുതി പദ്ധതി പ്രവർത്തനം വേണ്ടത്ര ശ്രദ്ധയോടെ നിർവഹിക്കുന്നില്ലെങ്കിൽ ഈ സസ്യജന്തുക്കളെ അത് നശിപ്പിക്കുമെന്നു മാത്രമല്ല, പരിസരത്തിലാകെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.
നൂറു ശതമാനം ജലവൈദ്യുതിയെ ആശ്രയിക്കുന്ന കേരള വിദ്യുച്ഛക്തി വിതരണത്തിലെ അപായ സാധ്യതകളെ ഊർജാസൂത്രണ വിദഗ്ധർ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു കൊല്ലം മഴ പിഴച്ചാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കുന്നത്. കേരളത്തിലെ വൈദ്യുതി വ്യൂഹത്തിൽ എത്രയും വേഗം ഒരു തെർമൽ സ്റ്റേഷൻ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു.
ഈ പശ്ചാത്തലത്തിൽ വിവിധ നിർദേശങ്ങളുടെ ഗുണദോഷങ്ങൾ ശരിയാംവണ്ണം പഠിച്ച് ഏറ്റവും ഉചിതമായ ഒരു തീരുമാനമെടുക്കുന്നതുവരെ സൈലന്റ് വാലി പദ്ധതി പ്രദേശത്ത് തിരുത്താൻ പറ്റാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു.


ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് കാമ്പസിൽ വെച്ച് 1978 നവംബർ 10, 11, 12 തിയ്യതികളിൽ നടന്നു. ആതിഥേയരായ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 35 പ്രതിനിധികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. മഹാരാഷ്ട്രയിൽ നിന്നും സയൻസ് എഡ്യുക്കേഷൻ ഗ്രൂപ്പ്, ശാസ്ത്രസാഹിത്യ പരിഷത്ത് ബോംബെ, ശ്രമിക് സംഘടന, ഭൂമിസേന, ഇന്ത്യൻ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്, ഭിംശക്തി തരുൺമണ്ഡൽ എന്നീ സംഘടനകളും കർണാടകത്തിൽ നിന്ന് ഗ്രാം വികാസ് മണ്ഡൽ, സയൻസ് സർക്കിൾ, ആസ്ട്രാ, ആഷാ എന്നീ സംഘടനകളും അസോസിയേഷൻ ഫോർ പ്രൊമോഷൻ ഓഫ് സയൻസ് എഡ്യുക്കേഷനും മധ്യപ്രദേശിൽ നിന്ന് വിദൂഷക് കാർഖാന, കിശോർ ഭാരതി എന്നിവയും പശ്ചമിബംഗാളിൽ നിന്ന് വീക്ഷൺ, സയന്റിഫിക് വർക്കേഴ്‌സ് ഫോറം, ബംഗീയ വിജ്ഞാൻ പരിഷത്ത്, സയൻസ് ആന്റ് ടെക്‌നോളജി കമ്മറ്റി, ആരോഗ്യ വിദ്യാഭ്യാസ നയഗ്രൂപ്പ് എന്നിവയും ദൽഹിയിൽ നിന്ന് CSIR, യുവശാസ്ത്രജ്ഞന്മാരുടെ സൊസൈറ്റി എന്നിവയും കേരളത്തിൽ നിന്നു പരിഷത്തിനു പുറമേ CSIR റീജ്യണൽ ലാബറട്ടറി, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്, സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്, പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 'സയൻസ് ടുഡെ' പത്രാധിപർ സുരേന്ദ്രഝാ, ആകാശവാണിയുടെ സയൻസ് സെല്ലുകളിലെ 15 പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളുടെ ചുരുക്കം ഇപ്രകാരമായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥ ഭൂരിപക്ഷം പേർക്കും ജീവിക്കാനുതകുന്ന തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. എട്ടുവർഷത്തെ പ്രൈമറി വിദ്യാഭ്യാസവും തൊഴിൽ പരിശീലനത്തോടു കൂടിയ നാലു വർഷത്തെ സെക്കണ്ടറി വിദ്യാഭ്യാസവും സാർവത്രികവും നിർബന്ധിതവും ആക്കണം. പഠിക്കാൻ കഴിയാത്തവരും ഇടക്ക് പഠിത്തം നിറുത്തിയവരുമായ 15-35 പ്രായപരിധിയിലുള്ളവർക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകാൻ സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണം. ഉത്പാദന പ്രവർത്തനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനും വർത്തമാന രാഷ്ട്രീയ - സാമൂഹ്യ പ്രശ്‌നങ്ങൾ അറിഞ്ഞ് അഭിപ്രായ രൂപീകരണം നടത്തുന്നതിനും ഇവരെ പ്രാപ്തരാക്കണം. അതായിരിക്കണം അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ആഹാരം, വസ്ത്രം, പാർപിടം, തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുതകുന്ന ഗവേഷണങ്ങൾക്ക് മുൻഗണന നൽകണം. ജനങ്ങളുടെ യഥാർഥ ആരോഗ്യാവശ്യങ്ങളുമായി ബന്ധപ്പെടുത്തി പ്രതിരോധത്തിന് ഊന്നൽ നൽകുന്ന വിധത്തിൽ ആരോഗ്യ പ്രസ്ഥാനം പുനഃസംവിധാനം ചെയ്യണം. ആരോഗ്യപരിപാലനത്തിനുള്ള അവകാശം മൗലികാവകാശമാക്കണം. സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന പ്രതിനിധികൾ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ചു. സമ്മേളന നടപടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും ആയി രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അഖിലേന്ത്യാ ശാസ്ത്രാധ്യാപക സംഘടനയുടെ വാർഷികം 1978 ഡിസംബർ 27, 28, 29 തിയ്യതികളിൽ തിരുവനന്തപുരം മോഡൽ ഹൈസ്‌കൂളിൽ വെച്ച് പരിഷത്തിന്റെ ആതിഥേയത്വത്തിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 140 പേർ സമ്മേളനത്തിൽ പങ്കെടുത്തു. പരിഷത്തിന്റെ പതിനാറാം വാർഷികം 1979 ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ചു നടന്നു. വാർഷികത്തിന്റെ മുന്നോടിയായി ഒരു വിദഗ്ധ സംഘം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠന പര്യടനവും ഇടുക്കിയുടെ വികസന സാധ്യതകളെക്കുറിച്ച് വാർഷികത്തോടനുബന്ധിച്ച് നടത്തിയ സിമ്പോസിയവും പ്രത്യേകം പ്രസ്താവ്യമാണ്. പി. ജെ. ജോസഫ് എം. എൽ. എ. ഡോ. ശ്യാം സുന്ദരൻ നായർ, പി. കെ. നാരായണൻ എന്നിവർ സിമ്പോസിയത്തിൽ പങ്കെടുത്തു. രണ്ടാം ദിവസം നടത്തിയ ആരോഗ്യ സെമിനാറിൽ കാൻസർ, മനസ്സിന്റെ ആരോഗ്യം എന്നിവ പ്രത്യേക വിഷയങ്ങളായിരുന്നു. കാൻസർ, മാനസികാരോഗ്യം, ഹൃദ്രോഗം, ആഹാരവും പലഹാരവും, രോഗനിർണയം തേടി, പ്രഥമ ശുശ്രൂഷ എന്നിങ്ങനെ ആറ് ആരോഗ്യ പുസ്തകങ്ങൾ 1979 ഫെബ്രുവരിയിൽ പരിഷത്ത് പ്രസിദ്ധപ്പെടുത്തി. വാർഷിക സമ്മേളനത്തിൽ പ്രസിഡന്റായി വി. കെ. ദാമോദരനേയും ജനറൽ സെക്രട്ടറിയായി കെ. വി. രാഘവൻ നമ്പ്യാരേയും തെരഞ്ഞെടുത്തു. പരിഷത്തിന്റെ അഞ്ചാമത്തെ പ്രവർത്തക ക്യാമ്പ് 1979 ഏപ്രിൽ 27, 28, 29 തിയ്യതികളിൽ തവനൂരിൽ വെച്ചു നടന്നു. ഗ്രൂപ്പു തിരിഞ്ഞും പൊതുവായും നടന്ന ചർച്ചകൾക്കു ശേഷം അടുത്ത വർഷത്തേക്കുള്ള വിശദമായ കാര്യപരിപാടി തയ്യാറാക്കി. അന്താരാഷ്ട്ര ശിശുവർഷം പ്രമാണിച്ച് അമ്പതു ബാലശാസ്ത്ര പുസ്തകങ്ങൾ അടങ്ങുന്ന സയൻസ് ക്രീം പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. ലോവർ പ്രൈമറി വിദ്യാർഥികൾക്കു വേണ്ടിയുള്ള ചുമർ പത്രമായ 'ബാലശാസ്ത്രം' 1979 ജനുവരിയിൽ ഒന്നാംലക്കം പ്രസിദ്ധീകരിച്ചു. ഡബിൾ ഡമ്മി സൈസിൽ ബഹുവർണങ്ങളിൽ ചിത്രങ്ങളോടെയാണ് അതു പുറത്തിറക്കിയത്. 'ബാലശാസ്ത്രം' എല്ലാവരുടേയും പ്രശംസക്ക് പാത്രമായി. 1979-80 കാലത്ത് മൂന്നു ലക്കങ്ങൾ കൂടി ബാലശാസ്ത്രം പ്രസിദ്ധീകരിച്ചു. സാമ്പത്തിക ബാധ്യത അടിക്കടി വർധിച്ചു വന്നതിനാൽ അതിന്റെ പ്രസിദ്ധീകരണം തൽക്കാലത്തേക്ക് നിർത്തിവെക്കേണ്ടതായി വന്നു. 1979 നവംബർ 9, 10, 11 തിയ്യതികളിൽ തൃശൂർ പൂങ്കുന്നം യു. പി. സ്‌കൂളിൽ വെച്ച് ഗ്രാമശാസ്ത്രസമിതി പ്രവർത്തകരുടെ സംസ്ഥാന ക്യാമ്പ് നടന്നു. ഗ്രാമശാസ്ത്ര സമിതികളുടെ ഭാവി പ്രവർത്തനത്തിനുള്ള ഒരു രൂപരേഖ യോഗം അംഗീകരിച്ചു. ഡോ. എം. എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ ഒരു പഠന സംഘം കേന്ദ്രഗവൺമെന്റിന്റെ നിയോഗപ്രകാരം 1979 ഒക്‌ടോബറിൽ സൈലന്റ്‌വാലി സന്ദർശിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. സൈലന്റ്‌വാലി പ്രശ്‌നം, വിവിധ മലിനീകരണ പ്രശ്‌നങ്ങൾ എന്നിവയിൽ ഇടപെട്ടു തുടങ്ങിയതോടെ സംഘടനക്കകത്തുണ്ടായ അഭിപ്രായ സമന്വയമില്ലായ്മയും ശൈഥില്യവും പുറത്തുനിന്നുയർന്നു വരുന്ന വിമർശനങ്ങളും സംഘടനക്കകത്ത് ആഴത്തിലുള്ള ചർച്ചക്ക് വഴിയൊരുക്കി. തവനൂരിൽ 1979 ഏപ്രിൽ 27 - 29 വരെ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലും തുടർന്നുള്ള ഏതാനും കേന്ദ്രനിർവാഹക സമിതി യോഗങ്ങളിലും പ്രത്യയശാസ്ത്രപരമായ ചർച്ചകൾ നടക്കാൻ ഇതായിരുന്നു സാഹചര്യം. ഇതു സംബന്ധിച്ച് 1979-1980 ലെ വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു.

പരിഷത്തിന്റെ പ്രത്യയശാസ്ത്രം

ഒരു പിടി ശാസ്ത്രസാഹിത്യകാരന്മാരുടെ മാത്രം സംഘടനയല്ല ഇന്ന് പരിഷത്ത്. വ്യക്തമായ സാമൂഹ്യലക്ഷ്യമുള്ള ശാസ്ത്രപ്രചാരകരുടെ സംഘടനയാണിത്. സയൻസിനേയും സാങ്കേതിക വിദ്യകളേയും ഉപാധികളാക്കി ഈ രാജ്യത്ത് സാമൂഹ്യ മാറ്റത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കലാണ് ഇന്നത്തെ സാഹചര്യത്തിൽ പരിഷത്തിന്റെ കടമ എന്ന് കഴിഞ്ഞകാല പ്രവർത്തനാനുഭവങ്ങളിൽ നിന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. ഈ ശ്രമം വളരെ ബോധപൂർവവും ഒരു ചുവടുപോലും പിഴക്കാതെയുള്ളതുമാകണമെന്ന് നാം കൂടുതൽ ചിന്തിച്ചത് ഈ വർഷമാണ്. സംഘടനയുടെ ആദ്യനാളുകളിൽ നാം മനസ്സിൽ കണ്ടിരുന്നതും പിൽക്കാല പ്രവർത്തനാനുഭവ പാഠങ്ങളിലൂടെ പരിപോഷിപ്പിച്ചിരുന്നതുമായ ഒരു പ്രത്യയശാസ്ത്രം നമുക്കുണ്ടായിരുന്നുവെങ്കിലും അതു കൂടുതൽ തേച്ചുമിനുക്കി കാന്തിയും മൂല്യവും ചേർക്കേണ്ടതുണ്ടെന്ന് ചില പ്രവർത്തകർ ഈ വർഷം ഓർമിപ്പിക്കുകയുണ്ടായി. അതിവേഗമുള്ള വളർച്ചയുടെ ഈ നാളുകളിൽ അത് ആവശ്യമാണെന്നു തോന്നിയതിന്റെ അടിസ്ഥാനത്തിൽ തവനൂർ ക്യാമ്പിലും തൃശ്ശൂരിലും തിരുവനന്തപുരത്തും ചേർന്ന കേന്ദ്രനിർവാഹക സമിതിയോഗങ്ങളിലും പരിഷത്തിന്റെ പ്രത്യയ ശാസ്ത്രത്തെക്കുറിച്ച് നീണ്ട ചർച്ചകൾ ഈ വർഷം നടത്തുകയുണ്ടായി. ഒന്നര പതിറ്റാണ്ടുകാലത്തെ ഇടവേളക്കു ശേഷം കേരളത്തിലെ രണ്ടാമത്തെ പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പ് 1979-ൽ പ്രഖ്യാപിച്ചു. പരിഷത്തിന്റെ വികസന കാഴ്ചപ്പാട് പൊതു പ്രവർത്തകരിലും ജനപ്രതിനിധികളിലും എത്തിക്കാനുള്ള സന്ദർഭമായി അത് ഉപയോഗിക്കാൻ തീരുമാനിക്കപ്പെട്ടു. 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 'വികസന പരിപ്രേക്ഷ്യം' എന്ന കുറിപ്പ് ആയിരുന്നു അടിസ്ഥാന രേഖ. തെരഞ്ഞെടുപ്പിനു മുമ്പ് സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പിനു ശേഷം വിജയികൾക്കും പൊതുവേദികളിൽ സ്വീകരണം നൽകുക, അവർക്കു മുമ്പിൽ വികസന രേഖ അവതരിപ്പിക്കുക, അവരുടെ പ്രതികരണം ആവശ്യപ്പെടുക - ഇതായിരുന്നു രീതി. വ്യത്യസ്ത വിഭാഗങ്ങളിലുള്ള പൊതു പ്രവർത്തകർ ഇങ്ങനെ ഒരേ വേദിയിൽ അണിനിരന്നത് ജനങ്ങളിൽ വലിയ താൽപര്യം ഉളവാക്കി. പഞ്ചായത്ത് വികസനത്തിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ആവശ്യമാണെന്ന കാഴ്ചപ്പാടിന്റെ ആദ്യകാല സൂചനകൾ ഇതിൽ കാണാവുന്നതാണ്. പഞ്ചായത്ത് ബോഡി യോഗങ്ങളിൽ പരിഷദ് പ്രവർത്തകരെ ക്ഷണിച്ച് ചർച്ച നടത്തിയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായി. ഗ്രാമശാസ്ത്ര സമിതികൾ ഉള്ള പ്രദേശങ്ങളിലേ സ്ഥാനാർഥി സ്വീകരണ ചടങ്ങ് ഫലപ്രദമായി സംഘടിപ്പിക്കപ്പെട്ടുള്ളൂ. തെരഞ്ഞെടുപ്പിനു ശേഷം വിജയികൾക്ക് സ്വീകരണം നൽകുന്ന പരിപാടിയും വളരെ കുറച്ചു കേന്ദ്രങ്ങളിലേ നടത്താൻ കഴിഞ്ഞുള്ളൂ. ഇതുവരെ മെഡിക്കൽ ക്യാമ്പുകളിൽ ഒതുങ്ങി നിന്നിരുന്ന ആരോഗ്യ പ്രവർത്തനങ്ങൾ ഔഷധരംഗത്തെ അശാസ്ത്രീയതകൾക്കെതിരായും ജനകീയാരോഗ്യത്തിനു വേണ്ടിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിലേക്കും ഉയരാൻ തുടങ്ങിയത് ഇതേ കാലഘട്ടത്തിലാണ്. കേരളത്തിനു പുറത്തുള്ള മെഡിക്കോഫ്രണ്ട് സർക്കിൾ, വാളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഇതര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നത് 1978-79 കാലഘട്ടത്തിലത്രെ. നമ്മുടെ ആരോഗ്യ കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ ബന്ധം സഹായകമാകാൻ തുടങ്ങി. സൈലന്റ്‌വാലി പ്രക്ഷോഭത്തെ തുടർന്ന് പരിസര രംഗത്തുണ്ടായ അവബോധം പരിസര രംഗത്തെ നമ്മുടെ ഇടപെടലിന്റെ ആക്കം വർധിപ്പിച്ചു. ചാലിയാർ, കുട്ടനാട് പ്രശനങ്ങളിൽ ഇടപെടുന്നത് ഇതിന്റെ ഭാഗമായാണ്. ചാലിയാർ പ്രശ്‌നത്തെക്കുറിച്ച് നാം പഠിക്കാൻ തുടങ്ങുന്നത് 1978-79 കാലത്താണ്. 1000 ലേറെ പരിസര ക്ലാസുകൾ ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്‌തെങ്കിലും പകുതി ക്ലാസുകൾ മാത്രമേ നടന്നുള്ളു. ജൂൺ 5 പരിസരദിനമായി ആചരിക്കാൻ തുടങ്ങളിയത് 1979ലാണ്. ബഹുജന വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന പരിഷത്ത്, സാക്ഷരത ഒരു ലക്ഷ്യമല്ലെങ്കിലും ഒരവശ്യ ഘടകമായി അംഗീകരിക്കുന്നത് 1977ലാണ്. 1977ലെ മലമ്പുഴ വാർഷിക ക്യാമ്പിൽ വെച്ച് സാക്ഷരതാ പ്രവർത്തനങ്ങൾക്ക് ഒരു പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. 1977 ഡിസംബർ 26ന് തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ സബ്കമ്മിറ്റി അടുത്ത 5 വർഷത്തിനുള്ളിൽ മുഴുവൻ കേരളീയർക്കും പൂർണ സാക്ഷരത എന്ന പ്രവർത്തനം ഗ്രാമശാസ്ത്രസമിതികളുടെ പ്രധാന പ്രവർത്തനമായി അംഗീകരിക്കുവാൻ നിർദ്ദേശിക്കുകയുണ്ടായി. ഇതിനൊരു പ്രൊജക്റ്റ് റിപ്പോർട്ട് 1978ൽ ഉണ്ടാക്കി. 1979 മുതൽ തന്നെ ഗ്രാമശാസ്ത്രസമിതികൾ അവിടെയും ഇവിടെയുമായി കുറെയേറെ സാക്ഷരതാക്ലാസുകൾ തുടങ്ങിയിരുന്നു. ഈ കാലയളവിലെല്ലാം നമ്മുടെ സംഘടനയിലെ വനിതാപങ്കാളിത്തം കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ മാത്രമായിരുന്നു വനിതാപങ്കാളിത്തം നാമമാത്രമായെങ്കിലും ഉണ്ടായിരുന്നത്.

17-ാം വാർഷികം തൃശ്ശൂർ

പരിഷത്തിന്റെ 17-ാം വാർഷിക സമ്മേളനം 1980 ഫെബ്രുവരി 29, മാർച്ച് 1, 2 തിയ്യതികളിൽ തൃശൂർ ടൗൺഹാളിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് ഒരു വ്യവസായ സെമിനാർ നടത്തി വ്യവസായ സുവനീറും പ്രസിദ്ധീകരിച്ചു. 'ശാസ്ത്രാന്വേഷണ പ്രൊജക്റ്റുകളും സയൻസ് പരീക്ഷണങ്ങളും' എന്ന പേരിൽ ഒരു പുസ്തകവും വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചിരുന്നു. ഈ സമ്മേളനത്തിൽ വെച്ച് പ്രൊഫ. എം. കെ. പ്രസാദിനെ പ്രസിഡന്റായും ശ്രീ. സി. ജെ. ശിവശങ്കരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറാത്തി വിജ്ഞാൻ പരിഷത്ത് സെക്രട്ടറി എം. എൻ. ഗോഗ്‌തെ, പ്രൊഫ. മാധവ് ഗാഡ്ഗിൽ എന്നിവർ വാർഷിക സമ്മേളനത്തിൽ സംബന്ധിച്ചിരുന്നു. മൃഗസംരക്ഷണത്തെ സംബന്ധിച്ച് ഒരു സെമിനാറും വാർഷികത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വാർഷികത്തിന്റെ മുന്നോടിയായി ഒരു മാസക്കാലം 'ശാസ്ത്രസായാഹ്നം' എന്ന ശാസ്ത്രപ്രഭാഷണ പരമ്പര തേക്കിൻകാട് മൈതാനിയിൽ നടത്തിയിരുന്നു. കൂടാതെ ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു.

ശാസ്ത്രകലാജാഥ

1977ലെ ശാസ്ത്ര സാംസ്‌കാരിക ജാഥയുടെ പാഠം ഉൾക്കൊണ്ട് ആസൂത്രണം ചെയ്ത 1980ലെ ശാസ്ത്രകലാജാഥ തുടർന്നങ്ങോട്ടുള്ള പരിഷദ് പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായി. ശാസ്ത്രപ്രചാരണത്തിന് ഒരു പുതിയ മാധ്യമം തുറന്നുകിട്ടി. മറ്റു മാധ്യമങ്ങളിലൂടെ എത്തിപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങളെ ആകർഷിക്കാൻ ഇത് ഏറെ സഹായിച്ചു. സംഘാടനരീതി, ആദ്യന്തമുള്ള കൂട്ടായ്മ, ഉള്ളടക്കത്തിന്റെ വൈവിധ്യം, അവതരണരീതി, കലാകാരൻമാരുടെ അമെച്വർ സ്വഭാവം, പരിപാടികളുടെ കാപ്‌സ്യൂൾ സ്വഭാവം, വിവിധ കലാരൂപങ്ങളെ ഏകോപിപ്പിച്ചുള്ള പ്രയോഗം എന്നിങ്ങനെ നിരവധി സവിശേഷതകൾ നമ്മുടെ കലാജാഥക്ക് അവകാശപ്പെടാം. സംഭാവന പിരിക്കാതെ പുസ്തക പ്രചാരണത്തിലൂടെ ജാഥാസംഘാടനത്തിനുള്ള ചെലവ് കണ്ടെത്തുകയെന്ന നൂതനശൈലിപോലും നിരവധി പ്രവർത്തകരെ സംഘടനയിലേക്ക് ആകർഷിച്ചിട്ടുണ്ട്. പരിഷത്തിനെ ഒരു ബഹുജന സംഘടനയാക്കുന്നതിൽ കലാജാഥക്കുള്ളിടത്തോളം പങ്ക് മറ്റൊരു പ്രവർത്തനത്തിനും അവകാശപ്പെടാനില്ല. 1980-81 ൽ 181 യൂണിറ്റുകളും 4016 അംഗങ്ങളുമുണ്ടായിരുന്ന സംഘടനയിൽ തൊട്ടടുത്ത വർഷം 309 യൂണിറ്റുകളും 6163 അംഗങ്ങളും ഉണ്ടായി. ശതമാനക്കണക്കിൽ യൂണിറ്റുകളുടെ ഏറ്റവും വലിയ വർധന ഇതാണ്. പുസ്തക പ്രചാരണത്തിൽ ഇത് ചരിത്രം സൃഷ്ടിച്ചു. 1.75 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ ഒന്നാം ശാസ്ത്രകലാജാഥക്കു കഴിഞ്ഞു. ശാസ്ത്രകലാജാഥയെക്കുറിച്ച് 20-ാം വാർഷിക സുവനീറിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ശാസ്ത്രപ്രചാരണത്തിന് കല ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായിരിക്കുമെന്ന ചിന്തയാണ് ശാസ്ത്രകലാജാഥക്ക് തുടക്കമിട്ടത്. പരിഷത്തിന്റെ കാഴ്ചപ്പാട് കലയുടെ മാധ്യമത്തിൽ കൂടി ജനങ്ങളിൽ എത്തിക്കുക എന്നതായിരുന്നു കലാജാഥയുടെ ലക്ഷ്യം. 1980 ജൂണിൽ കലാരൂപങ്ങൾ തയ്യാറാക്കുന്നതിനായി ഒരു കർമ സമിതി രൂപീകരിച്ചു. വി. കെ. ശശിധരനായിരുന്നു സമിതിയുടെ കൺവീനർ. ഗാനങ്ങളും തെരുവുനാടകങ്ങളും പലരെക്കൊണ്ടും എഴുതിച്ചു. ചർച്ചകളിലൂടെ വേണ്ടത്ര ഭേദഗതി വരുത്തി. 1980 സെപ്തംബർ 4 മുതൽ 12 വരെ കലാകാരൻമാർ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് പരിശീലനം തടത്തി. 1980 സെപ്തംബർ 12, 13, 14 തിയ്യതികളിൽ മാന്നാറിൽ വെച്ച് പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. അതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു. ക്യാമ്പിൽ ശാസ്ത്രകലാജാഥയിലെ കലാരൂപങ്ങൾ എല്ലാം അവതരിപ്പിച്ചു. പരിഷദ് പ്രവർത്തകരും പൊതുജനങ്ങളും പരിപാടികൾ വീക്ഷിച്ച് പല നിർദേശങ്ങളും നൽകി. അവയ്ക്കനുസരണമായ വ്യതിയാനങ്ങൾ പരിപാടികളിൽ വരുത്തി. സെപ്തംബർ 26 മുതൽ ഒക്‌ടോബർ രണ്ടുവരെ വീണ്ടും തിരുവനന്തപുരത്ത് താമസിച്ച് കലാകാരന്മാർ പരിശീലനം നേടി. 1980 ഒക്‌ടോബർ 2-ന് തിരുവനന്തപുരം ജില്ലയിലെ കാരക്കോണം ഗ്രാമത്തിൽ നിന്ന് ജാഥ ആരംഭിച്ചു. അന്നത്തെ അഭ്യന്തര വകുപ്പുമന്ത്രി ടി. കെ. രാമകൃഷ്ണൻ ജാഥ ഉദ്ഘാടനം ചെയ്തു. കോന്നിയൂർ ആർ. നരേന്ദ്രനാഥ് ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. ജാഥയിലെ കലാകാരന്മാരെല്ലാം പരിഷദ് പ്രവർത്തകർ തന്നെയായിരുന്നു. കർഷകരും പഠിപ്പു കഴിഞ്ഞ് ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്നവരും സർക്കാർ ജീവനക്കാരും എഞ്ചിനീയർമാരും ഡോക്ടർമാരുമൊക്കെ കലാകാരന്മാരായി ഉണ്ടായിരുന്നു. ശ്രീ. എം. എസ്. മോഹനൻ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. വി. കെ. ശശിധരൻ കൺവീനറും പി. ജി. പത്മനാഭൻ മാനേജരും ആയിരുന്നു. കൈലിയും തലയിൽ കെട്ടും ചുവന്ന അരയിൽ കെട്ടും ആയിരുന്നു കലാകാരന്മാരുടെ വേഷം. ചെണ്ട, ഉടുക്ക്, ഗഞ്ചിറ, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. ഓരോ ജില്ലയിലും ശരാശരി മൂന്നു ദിവസം വീതം പര്യടനം നടത്തി. ഒരു ദിവസം 6 പരിപാടികൾ വീതം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പല ദിവസങ്ങളിലും കൂടുതൽ പരിപാടികൾ നടത്തേണ്ടതായി വന്നുകൂടി. നാളെ നേതാക്കളായ് മാറേണ്ട നിങ്ങൾക്ക് കാലം അമാന്തിച്ചുപോയില്ല നിങ്ങൾ പഠിക്കുവിൻ നിങ്ങൾ പഠിക്കുവിൻ ആദ്യക്ഷരം മുതൽ മേലോട്ട് ............................................... .............................................. തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ. എന്ന അവതരണ ഗാനം സദസ്യരിൽ ഉന്മേഷം പകർന്നു. സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കാലതാമസം വരുത്തുന്ന ചുവപ്പു നാടയ്‌ക്കെതിരെ വിരൽചൂണ്ടുന്നതായിരുന്നു ആഫീസ് എന്ന നാടകം. 'വെളിച്ചത്തിലേക്ക്' എന്നത് അന്ധവിശ്വാസങ്ങൾ തള്ളിക്കളഞ്ഞ് ശാസ്ത്രീയമായി ചിന്തിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഒരു നാടകമായിരുന്നു. വന നശീകരണത്തിനും പരിസര മലിനീകരണത്തിനും എതിരായ ശക്തമായ ഒരു കലാസൃഷ്ടി ആയിരുന്നു കുറവരശികളി. സാധന വിലകൾ വാണംപോലെ കേറികേറി മേലോട്ട് സാധാരണ ജനജീവിതമങ്ങനെ താളംതെറ്റി താഴോട്ട്

സായിപ്പു പോയിട്ട് മുപ്പതു വർഷത്തിലേറെ കഴിഞ്ഞിട്ടും ആ സായിപ്പിൻ ഭാഷയിലല്ലാതീനാടു ഭരിക്കുവാനാവില്ലല്ലോ.

പശ്ചിമഘട്ടം കേറിമറിഞ്ഞീ നമ്മൾ ലോകം മുഴുവൻ എത്തിയ കാര്യം കവി പാടുന്നതു കേട്ടല്ലോ. എന്നീ ഗാനങ്ങൾ എല്ലാവരേയും രസിപ്പിക്കുന്നതായിരുന്നു, ചിന്തിപ്പിക്കുന്നവയും. മലകളെ നീക്കം ചെയ്യാൻ ശ്രമിക്കുന്ന വൃദ്ധന്റെ കഥയായിരുന്നു 'സമതലം' എന്ന നാടകം. 'ധർമാശുപത്രി' എന്ന ഓട്ടൻ തുള്ളൽ കുത്തഴിഞ്ഞ ഗതാഗത രംഗത്തെ ശോച്യാവസ്ഥയും തുറന്നുകാട്ടിയിരുന്നു. നരബലി, ഗലീലിയോ എന്നീ വിൽപാട്ടുകളും ധാരാളം കേന്ദ്രങ്ങളിൽ അവതരിപ്പിക്കുകയുണ്ടായി. സോഷ്യലിസ്റ്റ് വിപ്ലവ ദിനമായ നവംബർ 7-ാം തീയതി കണ്ണൂർ ജില്ലയിലെ കാസറഗോഡ് ശാസ്ത്രകലാജാഥ സമാപിച്ചു. 37 ദിവസം നീണ്ടുനിന്ന കലാജാഥ 244 വേദികളിൽ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രസിദ്ധീകരണ സമിതി ഈ ഓരോ കേന്ദ്രങ്ങളിൽ മുൻകൂട്ടി പുസ്തകങ്ങൾ എത്തിക്കുകയും അതു വിൽപന നടത്തുന്ന തുക ജാഥാ ക്യാപ്റ്റനെ ഏൽപിക്കണമെന്നു നിർദേശം നൽകുകയും ചെയ്തിരുന്നു. ജാഥാ പരിപാടികൾ ലഘുലേഖകളായി അച്ചടിച്ച് അവയും വിൽപന നടത്തി. ചുരുങ്ങിയത് നാലുലക്ഷം പേരെങ്കിലും കലാജാഥ കണ്ടിരിക്കണം.

ഗ്രാമശാസ്ത്ര സമിതി

വികസന രംഗത്ത് പ്രധാനപ്പെട്ട ചില ഇടപെടലുകൾ ഇക്കാലത്ത് നാം നടത്തുകയുണ്ടായി. ഗ്രാമശാസ്ത്ര സമിതി പ്രവർത്തകർക്ക് ഒരു കൈപ്പുസ്തകം ഉണ്ടായതും ഗ്രാമങ്ങൾതോറും ഗ്രാമവികസന ചർച്ചകൾ സംഘടിപ്പിച്ചതും സമിതി പ്രവർത്തനങ്ങൾക്ക് ഉത്തേജനമേകി. 700ഓളം ഗ്രാമശാസ്ത്ര സമിതികൾ ഈ ഘട്ടത്തിൽ നിലവിൽ വന്നു കഴിഞ്ഞിരുന്നു. മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിൽ നടന്ന ഗ്രാമവികസന സർവെ ഈ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു.

സയൻസ് ക്രീം

അന്താരാഷ്ട്ര ശിശുവർഷാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കുവേണ്ടി അമ്പതു ശാസ്ത്രപുസ്തകങ്ങളുടെ 'സയൻസ് ക്രീം' സെറ്റ് പ്രസിദ്ധീകരണരംഗത്തെ നമ്മുടെ ഒരു പ്രധാന സംഭാവനയാണ്. സർവ വിജ്ഞാനകോശം എന്ന കാഴ്ചപ്പാടിലൂടെ അതേ സമയം ഓരോന്നും സ്വതന്ത്രപുസ്തകമെന്ന രീതിയിൽ തയ്യാറാക്കിയവയായിരുന്നു ഈ പരമ്പരയിലെ ഓരോ പുസ്തകവും. ഉള്ളടക്കം ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും ശൈലി ഗ്രന്ഥകാരന്മാരുടെ തനതാണ്. പരിഷത്തിന്റെ പ്രസിദ്ധീകരണ സമിതി 11 പുസ്തകങ്ങളുടെ സെറ്റിനു ശേഷം ഏറ്റെടുത്ത പ്രീ പബ്ലിക്കേഷൻ പദ്ധതിയാണിത്. മലയാള ബാലസാഹിത്യത്തിന് ഇത്രയേറെ പുസ്തകങ്ങൾ ഒറ്റയടിക്ക് ഇതിനു മുമ്പു ലഭിച്ചിട്ടില്ല. പ്രസിദ്ധീകരണ രംഗത്ത് നമ്മുടെ അഭിമാനമായി മാറിയ ശാസ്ത്രകൗതുകത്തിന്റെ പ്രാരംഭ ജോലികൾ 1980ൽ തന്നെ തുടങ്ങി.

സയൻസ് സെന്റർ

നമ്മുടെ ചിരകാല സ്വപ്നമായിരുന്ന സയൻസ് സെന്ററിന്റെ ശിലാസ്ഥാപനം 1980 നവംബർ 2ന് കോഴിക്കോട് ബീച്ചിൽ കോർപറേഷൻ അനുവദിച്ചു തന്ന 32 സെന്റ് സ്ഥലത്ത് അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ. കെ. നായനാർ നടത്തി. കേരള സർക്കാർ നൽകിയ 2.25 ലക്ഷം രൂപ ഉപയോഗിച്ചാണ് സയൻസ് സെന്റർ കെട്ടിടം നിർമിച്ചത്. ഗ്രാമശാസ്ത്രസമിതി പ്രവർത്തനങ്ങൾക്കായി സർക്കാരിൽ നിന്ന് വളരെ ഉദാരമായ ചില സഹായങ്ങൾ നമുക്കു ലഭിച്ചു. സമിതി പ്രവർത്തനത്തിനായി വാഹനങ്ങൾ, സ്ലൈഡ് പ്രൊജക്റ്ററുകൾ, ഫിലിം പ്രൊജക്റ്റർ, ഫിലിമുകൾ എന്നിവ വാങ്ങിക്കുന്നതിന് 1,80,000 രൂപ കേരള സർക്കാർ നൽകി. ഈ ഉപകരണങ്ങൾ പരിഷത്തിന്റെ പ്രവർത്തനത്തിന് വളരെ ഉപയോഗപ്രദമായിരുന്നു.

സൈലന്റ്‌വാലി പദ്ധതിയെക്കുറിച്ച് സമഗ്രമായ പഠനങ്ങൾ നാം നടത്തുന്നത് 1980ലാണ്. ഇതിനുമുമ്പു തന്നെ സൈലന്റ്‌വാലിയുടെ പ്രത്യേകത സൂചിപ്പിക്കുന്ന ലഘുലേഖ പ്രസിദ്ധീകരിക്കുകയുണ്ടായി. സൈലന്റ്‌വാലി പദ്ധതി ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഒരു വികസന പ്രവർത്തനത്തിൽ ഇടപെട്ടുകൊണ്ട് ജനകീയ ചർച്ചകൾ ഇത്ര വ്യാപകമായി നടത്തുന്നത് ഇന്ത്യയിൽ തന്നെ ഇതാദ്യമായിരുന്നു. സോഷ്യൽ ഫോറസ്ട്രി എന്ന ആശയം പരിഷത്തിൽ ഉരുത്തിരിയുന്നത് ഈ വർഷമാണ്. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ ആസൂത്രിത വനവൽക്കരണമെന്ന ആശയമായിരുന്നു ഈ ഘട്ടത്തിലുണ്ടായിരുന്നത്.

വാഴയൂർ ഗ്രാമവികസന സർവെയെക്കുറിച്ച് 18-ാം വാർഷിക റിപ്പോർട്ട്
വികസന സർവെയുടെ ആദ്യപടിയായി വാഴയൂർ, വാഴക്കാട്, ചീക്കോട്, ചെറുകാവ്, പുളിക്കൽ എന്നീ അഞ്ചു പഞ്ചായത്തുകൾ ചേർന്ന് ഒരു വികസന സമിതി ഉണ്ടാക്കുകയും ആദ്യം വാഴയൂർ പഞ്ചായത്തിൽ സർവെ നടത്താൻ തീരുമാനിക്കുകയും ചെയ്തു. വാഴയൂർ പഞ്ചായത്തിലെ ഒൻപതു വാർഡുകളിലും ഗ്രാമസാസ്ത്ര സമിതി രൂപീകരിക്കുകയും 180-ൽ പരം പേരടങ്ങിയ ഒരു സ്‌ക്വാഡിന് സർവെ സംബന്ധമായ പരിശീലനം നൽകുകയും ചെയ്തു. ഈ സ്‌ക്വാഡ് അംഗങ്ങളാണ് വീടുവീടാന്തരം കയറിയിറങ്ങി സർവെ പ്രവർത്തനം നടത്തിയത്. ഈ ഘട്ടത്തിൽ എല്ലാ ദിവസവും ശാസ്ത്ര പ്രഭാഷണങ്ങൾ, ശാസ്ത്രകലാ പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ശാസ്ത്രകലാജാഥയിലെ ഏറ്റവും കൂടുതൽ ജനശ്രദ്ധയാകർഷിച്ച 'ഓഫീസ്' എന്ന തെരുവു നാടകത്തിന്റെ തുടക്കം ഇവിടെ നിന്നായിരുന്നു. സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആസൂത്രണ വിദഗ്ധന്മാരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് വാഴയൂരിന്റെ വികസനരേഖ തയ്യാറാക്കി വരികയാണ്.
വാഴയൂരിന്റെ വികസനത്തിനുവേണ്ടി ഒരു സമഗ്ര പദ്ധതി തയ്യാറാക്കി പഞ്ചായത്തിനു സമർപ്പിച്ചുവെങ്കിലും ആ രീതിയിൽ നടപ്പാക്കുവാൻ കഴിഞ്ഞില്ല. പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം ആരംഭിച്ച പഞ്ചായത്ത് തല വിഭവഭൂപട നിർമാണത്തിന്റേയും സമഗ്ര ആസൂത്രണത്തിന്റേയും ബീജം വാഴയൂരിലെ ഈ പ്രവർത്തനമായിരുന്നു.

നേഴ്‌സറി വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരെയുള്ള ബോധവൽക്കരണം, സെമിനാറുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫീഡിങ് സെന്റർ കേന്ദ്രീകരിച്ച് ചില സ്ഥലങ്ങളിൽ ബാലവാടികൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകാൻ സാധിച്ചു. വികേന്ദ്രീകരണമെന്ന വികസനരംഗത്തെ നമ്മുടെ കാഴ്ചപ്പാടുകൾക്ക് ഉത്തേജനം നൽകുന്ന ജില്ലാ കൗൺസിൽ നിയമനിർമാണം ഈ വർഷമാണ് നടക്കുന്നത്. ഘടട, ഡടട പരീക്ഷകൾക്കു വേണ്ടിയുള്ള കോച്ചിങ് ക്യാമ്പുകൾ, ബ്രിഡ്ജ് കോഴ്‌സുകൾ എന്നീ പ്രവർത്തനങ്ങളായിരുന്നു ഈ വർഷത്തെ പ്രധാന ബാലവേദി പ്രവർത്തനങ്ങൾ. കൂപ്പൺ, രസീത് എന്നിവ വഴിയും, സുവനീർ പ്രസിദ്ധീകരിച്ചും പ്രവർത്തന ഫണ്ട് ശേഖരിക്കാൻ ഈ വർഷം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. വനിതാരംഗത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി ഒരു വനിതയെയെങ്കിലും ജില്ലാ കമ്മറ്റിയിലേക്ക് കോ-ഓപ്റ്റ് ചെയ്യാൻ തീരുമാനിച്ചതും ഈ വർഷമായിരുന്നു. വളരുന്ന സംഘടനക്ക് ഉചിതമായ വിധത്തിൽ ശക്തമായ നേതൃനിരയുടെ ആവശ്യകത കൂടുതൽ കൂടുതൽ ബോധ്യപ്പെട്ടു വരികയായിരുന്നു. ഈ ലക്ഷ്യം സാധിക്കുന്നതിനു വേണ്ടി വൻമേഖലാ തലത്തിലും തുടർന്ന് ജില്ലാതലത്തിലും കേഡർ ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടു.

ഗ്രാമപത്രം

ഗ്രാമതല വാർത്താ വിനിമയത്തിൽ പുതിയൊരു മാതൃക സൃഷ്ടിച്ച ഗ്രാമപത്രം വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയത് 1981 ജൂലൈ മാസത്തിലാണ്. ജനങ്ങൾക്കിടയിൽ വമ്പിച്ച പ്രതികരണമാണ് ഗ്രാമപത്രങ്ങൾ ഉണ്ടാക്കിയത്. പരിഷദ് പ്രസിദ്ധീകരണങ്ങളിലും സ്ഥിരമായി ഗ്രാമപത്രം വാർത്തകൾ പ്രസിദ്ധീകരിക്കുന്ന പതിവ് അന്നേ ആരംഭിച്ചു. സോഷ്യൽ ഫോറസ്ട്രി എന്ന ആശയത്തിന് പ്രാവർത്തിക രൂപം നൽകിയത് 1981ലാണ്. ഈ വർഷം ജൂൺ - ജൂലൈ മാസങ്ങളിൽ തൃശ്ശൂർ ജില്ലയിലെ 17 ബ്ലോക്കുകളിലായി 17 പഞ്ചായത്തുകളിൽ മരവൽക്കരണ പ്രവർത്തനം നടന്നു. ഈ കാലയളവിൽ 10 ലക്ഷം തൈകൾ വിതരണം ചെയ്യപ്പെട്ടു. ഇതിന്റെ മോണിറ്ററിങ്ങിനായി നടന്ന സർവെ പ്രവർത്തനം വഴി ഒരു പദ്ധതിയുടെ ആസൂത്രണത്തിനും നിർവഹണത്തിനും വിലയിരുത്തലിനും ജനകീയ പങ്കാളിത്തം അനിവാര്യമെന്നു ബോധ്യപ്പെട്ടു. 'യുവശക്തി പരിസര വികസനത്തിന്' എന്ന രേഖ പ്രസിദ്ധീകരിക്കുകയും അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തു. തുടർന്നുള്ള വർഷത്തിൽ ഇതിന്റെ അടിസ്ഥാനത്തിൽ ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. ബത്തേരി റിസർവ് വനംകൊള്ളയ്‌ക്കെതിരെ ജനകീയ സമിതിയുടെ സഹകരണത്തോടെ നടത്തിയ ചെറുത്തുനിൽപുകൾ, അതിന്റെ വിജയം എന്നിവ പരിസരരംഗത്തെ പ്രവർത്തനങ്ങളിൽ എടുത്തു പറയേണ്ടതാണ്. ഏപ്രിൽ 7 ആരോഗ്യദിനമായി നാം ആചരിക്കാൻ തുടങ്ങുന്നത് ഈ വർഷത്തിലാണ്. ഈ വർഷത്തിൽ വ്യാപകമായി ആരോഗ്യ ക്ലാസുകൾ നടത്താൻ തീരുമാനിച്ചുവെങ്കിലും വിദഗ്ധരുടെ സേവനം വേണ്ടത്ര ലഭിക്കാത്തതിനാൽ ജില്ലാതല ഉദ്ഘാടനങ്ങൾ മാത്രമേ നടന്നുള്ളൂ. ബഹുജനാരോഗ്യപ്രസ്ഥാനത്തെക്കുറിച്ച് നമ്മുടെ കാഴ്ചപ്പാട് വ്യാപകമാക്കുന്ന ഒരു രേഖ തയ്യാറാക്കാൻ തീരുമാനിക്കുകയും 1982-ൽ ആരോഗ്യരേഖ പ്രസിദ്ധീകരിക്കുകയും ചെയ്തു.

18-ാം വാർഷികം

പരിഷത്തിന്റെ 18-ാം വാർഷികം 1981 ഫെബ്രുവരി 13, 14, 15 തിയ്യതികളിൽ പാലക്കാട് വെച്ചു നടന്നു. ജനറൽ കൗൺസിൽ അംഗങ്ങളും പ്രതിനിധികളുമായി 350-ൽ പരം ആളുകൾ പങ്കെടുത്തു. വനിതകളും ധാരാളം പേർ വന്നിരുന്നു. പാലക്കാടിന്റെ വികസനത്തെക്കുറിച്ചു നടന്ന സെമിനാർ ആയിരുന്നു പ്രധാനപരിപാടി. അതോടനുബന്ധിച്ച് 'പാലക്കാട് ഇന്നലെ ഇന്ന് നാളെ' എന്ന പേരിൽ ഒരു പുസ്തകം പിന്നീട് പ്രസിദ്ധീകരിക്കുകയുണ്ടായി. നൂറണി ശാരദാ ശങ്കരകല്യാണ മണ്ഡപത്തിൽ വെച്ചു നടന്ന ജനറൽ കൗൺസിൽ പ്രൊഫ. എം. കെ. പ്രസാദിനെ പ്രസിഡന്റായും സി. ജെ. ശിവശങ്കരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 13-ാം തിയ്യതി ചേർന്ന സൗഹൃദ സമ്മേളനത്തിൽ കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും എത്തിയ സൗഹാർദ്ദ പ്രതിനിധികൾ സംബന്ധിച്ചിരുന്നു. സമാപന സമ്മേളനത്തിൽ വെച്ച് സയൻസ് ക്രീം ക്വിസ് എന്ന പുസ്തകം പ്രകാശനം ചെയ്തു. വനിതാരംഗത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുവാനുള്ള തീരുമാനങ്ങൾ ഇതിനുമുമ്പ് പലപ്പോഴുമുണ്ടായിട്ടുണ്ടെങ്കിലും കുറെയൊക്കെ പ്രായോഗിക രൂപം കൈക്കൊണ്ടത് 1981-ലാണ്. പാലക്കാട് വാർഷികത്തിൽ ഇതിനുള്ള തീരുമാനമുണ്ടായി. ഓരോ ജില്ലയിലും 20 വനിതകൾ വീതമുള്ള 5 യൂണിറ്റുകളെങ്കിലും സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ ഫലമായി അടുത്ത വർഷം 500 ഓളം വനിതാ അംഗങ്ങളും ഏതാനും വനിതാ യൂണിറ്റുകളും വനിതാ ഗ്രാമശാസ്ത്ര സമിതികളും ഉണ്ടായതായി കാണാം. തൊട്ടടുത്ത വർഷം കേന്ദ്ര നിർവാഹക സമിതിയിൽ വനിതാ സബ്കമ്മിറ്റിക്ക് പ്രത്യേക ചുമതല നൽകപ്പെട്ടു. പാലക്കാട് വാർഷികത്തിന്റെ മറ്റൊരു പ്രധാന സംഭാവന അതിന്റെ അനുബന്ധമായി പ്രസിദ്ധീകരിച്ച 'പാലക്കാട് ഇന്നലെ ഇന്ന് നാളെ' എന്ന സുവനീറാണ്. സൈലന്റ്‌വാലി പദ്ധതിക്കു ബദലായി ജില്ലയിലെ കാർഷിക വ്യാവസായിക വികസനത്തിന് ഒരു ബദൽ രേഖ തയ്യാറാക്കുവാനുള്ള ശ്രമമായിരുന്നു അത്. തുടർന്ന് ബദൽ നിർദേശങ്ങൾ അടങ്ങിയ പാലക്കാട് ജില്ലാ വികസന രേഖ പ്രസിദ്ധീകരിച്ചു. 1978-79-ൽ ആരംഭിച്ച ബാലവേദി പ്രവർത്തനങ്ങൾ ഇതുവരെ സംഘടിതമായിരുന്നില്ല. ഇതിലേക്കുള്ള നല്ലൊരു സംഭാവനയായിരുന്നു. 1981-ൽ പ്രസിദ്ധീകരിച്ച 'യുറീക്കാ ബാലവേദികൾ' എന്ന കൈപ്പുസ്തകം. ബാലവേദി പ്രവർത്തനത്തിന്റെ കാഴ്ചപ്പാടും ഒരു മാതൃകാ ബാലവേദിക്കുള്ള പ്രവർത്തന പരിപാടിയും അടങ്ങുന്നതായിരുന്നു ഈ കൈപ്പുസ്തകം. പ്രൈമറി ക്ലാസുകളിലെ ശാസ്ത്രബോധത്തിനുള്ള പുസ്തകങ്ങൾക്ക് ഒരു നല്ല മാതൃക സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു 1981-ൽ പ്രസിദ്ധീകരിച്ച 'പ്രൈമറി സയൻസ്' എന്ന ചിത്രപുസ്തകം. ഇതുപോലുള്ള പുസ്തകങ്ങൾ തുടർന്നു പ്രസിദ്ധീകരിക്കാൻ നമുക്കു കഴിഞ്ഞില്ല. പ്രസിദ്ധീകരണ രംഗത്ത് ഇതിനകം വേരുറച്ചു കഴിഞ്ഞ പരിഷത്തിന്റെ രണ്ടു പ്രസിദ്ധീകരണങ്ങൾക്ക് 1981-ൽ അവർഡു ലഭിച്ചു. പി. ആർ. മാധവപണിക്കർ എഴുതിയ 'ദൂരെ ദൂരെ ദൂരെ' എന്ന പുസ്തകത്തിന് 1980ലെ ഏറ്റവും മികച്ച ബാലശാസ്ത്ര കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവർഡും പ്രൊഫ. കെ. എൻ. പി. കുറുപ്പ് എഴുതിയ 'പരിസര സംരക്ഷണം' എന്ന പുസ്തകത്തിന് ഐ.സി ചാക്കോ അവാർഡുമാണ് ലഭിച്ചത്. 1981 ഒക്‌ടോബർ 2-ാം തിയ്യതി തിരുവനന്തപുരത്തെ കെടാകുളത്തുനിന്നും കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ആരംഭിച്ച ശാസ്ത്രകലാജാഥ നവംബർ 7ന് തൃശ്ശൂരിൽ സമാപിച്ചു. 420 കേന്ദ്രങ്ങളിലായി 7 ലക്ഷത്തോളം ആളുകളാണ് ഇത്തവണ കലാജാഥ വീക്ഷിച്ചത്. പുറം സംസ്ഥാനങ്ങളിൽ നിന്നും വന്നെത്തിയ പരിഷദ് ബന്ധുക്കളും കലാജാഥ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. കുട്ടനാട്ടിലെ പരിസര പ്രശ്‌നങ്ങൾ ഗുരുതരമായതിനെ തുടർന്ന് ഒരു പരിഷദ് പഠനസംഘം 1981-ൽ കുട്ടനാട് സന്ദർശിച്ചു. പക്ഷേ, തുടർ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താനായില്ല.

19-ാം വാർഷികം

1982 ഫെബ്രുവരി 11, 12 തിയ്യതികളിൽ പരിഷത്തിന്റെ 19-ാം വാർഷികം മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സി. ജി. ശാന്തകുമാറിനെ പ്രസിഡന്റായും കെ. കെ. കൃഷ്ണകുമാറിനെ ജനറൽ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിൽ കേരളത്തിനു പുറത്തുനിന്ന് സുന്ദർലാൽ ബഹുഗുണയും (ചിപ്‌കോ ആന്ദോളൻ), ദത്താസാവ്‌ലെയും (പീഡിത്) പങ്കെടുത്തിരുന്നു. പ്രസ്തുത വാർഷികത്തിന്റെ പ്രചരണാർഥം മലപ്പുറം ജില്ലയിലെ വന്നേരി മുതൽ വഴിക്കടവു വരെ നൂറോളം ഗ്രാമങ്ങളെ ബന്ധപ്പെടുത്തുന്നതിനുള്ള ഒരു പരിപാടി ആസൂത്രണം ചെയ്തിരുന്നു. ഉദ്ദേശിച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ ഗ്രാമസന്ദർശന പരിപാടിയാണ് 1982 ആഗസ്റ്റ് 21 മുതൽ 31 വരെ നടന്ന ആദ്യത്തെ ഗ്രാമശാസ്ത്ര ജാഥകളിലേക്കു നയിച്ചത്. മഞ്ചേരി വാർഷികത്തിന്റെ മുഖ്യ സംഭാവന വാർഷികത്തിനു പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖയാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പലരുമായും ചർച്ച ചെയ്താണ് ഈ രേഖ തയ്യാറാക്കിയത്. 1981-ൽ ആരംഭിച്ച കേഡർ പരിശീലനത്തെ തുടർന്ന് സംഘടനാ വിദ്യാഭ്യാസത്തിനുള്ള പ്രവർത്തനങ്ങൾ 1982ലും നടത്തുകയുണ്ടായി. ചെങ്ങന്നൂർ, ചിറ്റൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന ഇരുദിന ക്യാമ്പുകൾ പങ്കാളിത്തക്കുറവു കാരണം ഉദ്ദേശിച്ച ഫലം ചെയ്തില്ല. തുടർച്ചയായി പഠന പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിനായി ഒരു സ്ഥിരം പരിഷദ് സ്‌കൂൾ ആരംഭിക്കണമെന്ന നിർദേശം ജില്ലാകൗൺസിലുകളിൽ ചർച്ചക്കായി തയ്യാറാക്കിയ രേഖയിൽ കേന്ദ്രനിർവാഹക സമിതി മുന്നോട്ടു വെച്ചത് ഈ സാഹചര്യത്തിലായിരുന്നു.

ഗ്രാമശാസ്ത്രജാഥ

1982-ൽ രണ്ടു ജില്ലകൾക്ക് ഒന്ന് എന്ന ക്രമത്തിൽ സംഘടിപ്പിച്ച ഗ്രാമശാസ്ത്രജാഥകൾ, ഗ്രാമശാസ്ത്രസമിതി പ്രവർത്തനങ്ങൾക്ക് നവോന്മേഷം പകർന്നു. 'വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്' എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങളായിരുന്നു ജാഥയിലെ മുഖ്യപരിപാടി. ആരോഗ്യസംബന്ധിയായ ഏതാനും ലഘുലേഖകളും 273 ജാഥാകേന്ദ്രങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. ഗ്രാമശാസ്ത്രം മാസിക ഗ്രാമീണ വൃത്താന്ത പത്രമായി മാറ്റുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി മൂന്നു റിപ്പോർട്ടർ കളരികൾ സംഘടിപ്പിക്കുകയുണ്ടായി. കൊല്ലം ജില്ലയിലെ വാടി, മലപ്പുറം ജില്ലയിലെ കുന്നുമ്മൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ഗ്രാമീണ വാർത്തകൾ ശേഖരിക്കുവാനും ഗ്രാമീണ പ്രശ്‌നങ്ങളോട് പ്രതികരിക്കുവാനും കഴിവുള്ള റിപ്പോർട്ടർമാരെ വാർത്തെടുക്കുകയായിരുന്നു കളരികളുടെ ലക്ഷ്യം. ഗ്രാമതല പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനും മാതൃകകൾ കരുപ്പിടിപ്പിക്കുന്നതിനും വേണ്ടി ഒരു ഗ്രാമീണ അക്കാദമി സ്ഥാപിക്കുക എന്ന സങ്കൽപം ഏതാനും വർഷങ്ങളായി വളർന്നുവരികയായിരുന്നു. ഗ്രാമശാസ്ത്ര സമിതികളുടെ ഈറ്റില്ലമായ കണ്ണൂരിലാവണം അക്കാദമിയുടെ ആസ്ഥാനം എന്ന് തീരുമാനിക്കപ്പെട്ടു. കണ്ണൂരിൽ അക്കാദമിയുടെ താൽക്കാലിക ഓഫീസ് ആരംഭിച്ചു. അക്കാദമിക്ക് ഒരു കെട്ടിടം നിർമിക്കുന്നതിനുവേണ്ടി കണ്ണൂരിൽ പറശ്ശിനിക്കടവിനടുത്ത് പതിമൂന്ന് സെന്റ് സ്ഥലം 1982-ൽ വാങ്ങിച്ചു. ആശയപരമായ അവ്യക്തതയും ആൾശേഷിക്കുറവും കാരണം അക്കാദമിയുടെ പ്രവർത്തനം കാര്യമായി മുന്നോട്ടു പോകുവാൻ കഴിഞ്ഞില്ല. ഗ്രാമശാസ്ത്രസമിതി പ്രവർത്തനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തക പരിശീലനം, പുകയില്ലാത്ത അടുപ്പ് സ്ഥാപനം എന്നിവയിൽ ഒതുങ്ങിനിന്നു. 1979-80 കാലഘട്ടത്തിൽ ആരംഭിച്ച പുകയില്ലാത്ത അടുപ്പുകളുടെ നിർമാണത്തിൽ ഗ്രാമീണ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒരു സംസ്ഥാന പരിശീലനം 1982-ൽ ആലപ്പുഴയിലെ ഓതറയിൽ വെച്ചു നടന്നു. വഴിമുട്ടിനിന്ന ഗ്രാമീണ അക്കാദമി സങ്കൽപം യാഥാർഥ്യമാകുന്നത് ഐ. ആർ. ടി. സി. നിലവിൽ വന്നതോടുകൂടിയാണ്. പരിസര രംഗത്തെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൽക്ക് 1982 സാക്ഷ്യം വഹിച്ചു. മൂവാറ്റുപുഴ, ചാലിയാർ, കല്ലടയാർ മലിനീകരണ പ്രശ്‌നങ്ങളിൽ ഇടപെട്ടത് ഈ വർഷത്തിലാണ്. ചാലിയാർ പ്രക്ഷോഭം നാലു വർഷങ്ങളായി നടന്നു വരികയായിരുന്നു. വ്യത്യസ്ത നിലപാടുകളുള്ള പതിനഞ്ചോളം സംഘടനകളാണ് അവിടെ രംഗത്തുണ്ടായിരുന്നത്. ഇവയെ ഒരുമിച്ചു ചേർത്ത് പരിഷത്തിന്റെ മുൻകൈയോടെ രൂപീകൃതമായ ചാലിയാർ ഏകോപനസമിതി മലിനീകരണത്തിനെതിരെ വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാനത്തുടനീളം യൂണിറ്റുകളിൽ ചാലിയാർ പ്രശ്‌നം ചർച്ചാവിഷയമായി. വെള്ളൂർ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനഫലമായി ഉയർന്നുവന്ന മൂവാറ്റുപുഴയുടെ മലിനീകരണത്തിനെതിരെ വൈക്കം താലൂക്കിൽ വ്യാപകമായ പ്രചരണം നടന്നു. അതുവഴി ആ പ്രദേശങ്ങളിൽ സംഘടന വളരെ ശക്തമായി. 1982 ഏപ്രിൽ 26 മുതൽ 31 കേന്ദ്രങ്ങളിൽ മലിനീകരണ വിരുദ്ധ കലാജാഥ സംഘടിപ്പിച്ചു. കല്ലടയാറിലെ മലിനീകരണത്തിനെതിരായി 1982 ഏപ്രിൽ മാസത്തിൽ കാൽനട ജാഥകൾ സംഘടിപ്പിച്ചു. ചവറ, വേളി, ആലുവ, കൊച്ചി എന്നീ മേഖലകളിലെ വ്യവസായ മലിനീകരണങ്ങളും മാനന്തവാടി പദ്ധതിയുടെ പരിസര പ്രശ്‌നങ്ങളും വ്യാപകമായ വനനശീകരണ പ്രശ്‌നങ്ങളും ഈ ഘട്ടത്തിൽ നമ്മുടെ ശ്രദ്ധയിൽ പെട്ടെങ്കിലും ആവശ്യമായ പഠന പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല. പ്രാദേശിക പരിസര പ്രശ്‌നങ്ങളിൽ കാര്യമായ ശ്രദ്ധ ഈ കാലഘട്ടത്തിൽ സംഘടനയ്ക്കകത്ത് വളർന്നു വരുന്നതായി കാണാം. 1981 ൽ ആരംഭിച്ച സാമൂഹ്യ വനവൽക്കരണ പരിപാടിയുമായി ഈ വർഷവും സഹകരിച്ചു. പക്ഷേ തൈ തെരഞ്ഞെടുക്കുക തുടങ്ങിയ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടായതിനാൽ പ്രചരണ കാര്യത്തിൽ മാത്രമേ നാം സഹകരണം നൽകിയുള്ളൂ. നിരോധിക്കപ്പെട്ട മരുന്നുകളെക്കുറിച്ച് കാമ്പെയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് 1982ലാണ്. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ആരോഗ്യസേന എന്ന ആശയം ഉടലെടുക്കുകയും ഇതിനായി ഒരു സബ് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ബാലവേദി പ്രവർത്തനങ്ങൾക്ക് 1982-ഓടു കൂടി അടുക്കും ചിട്ടയും കൈവന്നു. സി.വി. രാമൻ ജന്മദിനമായ നവംബർ 7 ബാലവേദി ദിനമായി ആചരിക്കാൻ തുടങ്ങി. ബാലവേദി പാഠാവലിയുടെ പ്രസിദ്ധീകരണം ആ രംഗത്തെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ വളരെയേറെ സഹായിച്ചു. സി.വി രാമൻ, സാമൂഹ്യ മനുഷ്യനും പ്രപഞ്ചവും എന്നീ പുസ്തകങ്ങളാണ് ബാലവേദി പാഠാവലിയിൽ പ്രസിദ്ധീകരിച്ചത്. 1982 സെപ്തംബർ 25,26,27 തിയ്യതികളിൽ വടക്കൻ പറവൂരിൽ നടന്ന ബാലവേദി പ്രവർത്തക ക്യാമ്പ് പ്രവർത്തകർക്ക് ആവേശം നൽകി. നമ്മുടെ ബാലവേദി കൂട്ടുകാർ സംസ്ഥാനത്തിനു പുറത്തുള്ള ബാലോത്സവങ്ങളിൽ പങ്കെടുത്തു തുടങ്ങുന്നത് 82-ലാണ്. 1982 മെയ് 25 മുതൽ 28 വരെ മധുരയിൽ നടന്ന അന്തർ ഭാരതി ബാല ആന്ദോളൻ മേളയിൽ കേരളത്തിലെ 13 ബാലവേദി കൂട്ടുകാർ പങ്കെടുത്തു. പരിഷത്തിന്റെ മികച്ച പുസ്തകങ്ങളിലൊന്നായ 'ശാസ്ത്രകൗതുകം' പ്രസിദ്ധീകൃതമാകുന്നത് 1982-ലാണ്. ബാലശാസ്ത്ര പാഠാവലിയുടെ പ്രധാന പ്രവർത്തനങ്ങൾക്കും ഈ വർഷം തുടക്കം കുറിച്ചു. വനിതാരംഗത്തെ പ്രവർത്തനങ്ങൾ ഒരു പടികൂടി മുന്നേറുവാൻ സംസ്ഥാന തലത്തിലുള്ള വനിതാ യോഗങ്ങൾ വഴിയും കലാജാഥകളിൽ വനിതകളെ പങ്കെടുപ്പിക്കുക വഴിയും സാധിച്ചു. ശാസ്ത്രമാസം ക്ലാസുകൾ എടുക്കുന്നതിനും ആസൂത്രണം ചെയ്യുന്നതിനും വനിതാ പ്രവർത്തകർ മുന്നോട്ടു വന്നത് ഈ രംഗത്തെ മുന്നേറ്റത്തെ കുറിക്കുന്നു. 1982 നവംബർ 7-നു ചെറായിയിൽ നടന്ന ബാലവേദി സംഗമം 2000 കുട്ടികളുടെ പങ്കാളിത്തത്തോടെ അഭൂതപൂർവമായ സംഭവമായിരുന്നു. തിരുവനന്തപുരത്തെ ഭരതന്നൂർ യുറീക്ക ബാലവേദി അവതരിപ്പിച്ച കുരുത്തോല എന്ന നാടകം 82 ലെ കുട്ടികളുടെ നാടക മത്സരത്തിൽ സംഗീത നാടക അക്കാദമിയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1981-82-ൽ 67 ബാലവേദികൾ ഉണ്ടായിരുന്നത് 1982-83-ൽ 152 ആയും 1983-84-ൽ 333 ആയും വളർന്നതായി കാണാം. 1982 ഒക്‌ടോബർ 2-ാം തിയ്യതി ഇടുക്കിയിലെ ഉടുമ്പന്നൂരിൽ നിന്നും വയനാട്ടിലെ കൽപ്പറ്റയിൽ നിന്നും ആരംഭിച്ച കലാജാഥകൾ നവംബർ 7ന് ചെറായിയിൽ സമാപിച്ചു. 4 പെൺകുട്ടികൾ കൂടി ജാഥയിലുടനീളം പങ്കെടുത്തു എന്നതായിരുന്നു ഈ ജാഥയുടെ ഒരു സവിശേഷത. സംഘടനയുടെ ചരിത്രത്തിലെ ആദ്യത്തെ പ്രത്യേക ജനറൽ കൗൺസിൽ ശാസ്ത്രകലാജാഥകളുടെ സംയുക്ത സമാപന കേന്ദ്രമായ ചെറായിയിൽ 1982 നവംബർ 7-നു നടന്നു. ചില ഭരണഘടനാ ഭേദഗതി നിർദേശങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു ഈ ജനറൽ കൗൺസിൽ ചേർന്നത്. ജില്ലാ കമ്മിറ്റികൾക്ക് ട്രഷറർമാരെ നിശ്ചയിച്ചതും ജനറൽ കൗൺസിലിനോട് നേരിട്ടു ബാധ്യതയുള്ള സംസ്ഥാന ഇന്റേണൽ ഓഡിറ്റർമാരെ തെരഞ്ഞെടുക്കാൻ നിശ്ചയിച്ചതും ഈ ജനറൽ കൗൺസിലിലാണ്.

20-ാം വാർഷികം

പരിഷത്തിന്റെ 20-ാം വാർഷികം 1983 ഫെബ്രുവരി 9,10,11,12 തിയ്യതികളിൽ തിരുവനന്തപുരത്ത് അട്ടക്കുളങ്ങളര സെൻട്രൽ ഹൈസ്‌കൂളിൽ വെച്ചു നടന്നു. പ്രസിഡണ്ടായി സി.ജി. ശാന്തകുമാറിനേയും ജനറൽ സെക്രട്ടറിയായി കെ.കെ. കൃഷ്ണകുമാറിനേയും തെരഞ്ഞെടുത്തു. 1983ൽ പരിഷത്തിന് ആദ്യമായി ഒരു ദേശീയ അവാർഡ് ലഭിച്ചു. ശാസ്ത്രസാങ്കേതിക വിജ്ഞാനവും സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്(കഇടടഞ)ന്റെ അയ്യായിരം രൂപയും ബഹുമതി പത്രവും അടങ്ങുന്ന വിക്രംസാരാഭായ് അവാർഡ്. പ്രവർത്തക പരിശീലനത്തിനായി പരിഷദ് സ്‌കൂൾ നടത്താനുള്ള 1982-ലെ കേന്ദ്രനിർവാഹക സമിതി നിർദേശം തൊട്ടടുത്ത വർഷം തന്നെ നടപ്പിലായി. 1983 മെയ് 8 മുതൽ 13 വരെ ആദ്യത്തെ സംസ്ഥാനതല പരിഷദ് സ്‌കൂൾ തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ വെച്ചു നടന്നു. തുടർന്ന് മൂന്നു കേന്ദ്രങ്ങളിലായി ഉത്തര-മധ്യ-ദക്ഷിണ മേഖലാ പരിഷദ് സ്‌കൂളുകളും നടന്നു. ശാസ്ത്രബോധം, പരിസ്ഥിതി വിജ്ഞാനം, ജന കീയാരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ഏതാനും അതിഥി പ്രഭാഷണങ്ങളുമായിരുന്നു സംസ്ഥാന പരിഷദ് സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിനെ തുടർന്ന് ജില്ലാ മേഖലാ തലങ്ങളിലും ആദ്യമായി പരിഷദ് സ്‌കൂൾ സംഘടിപ്പിക്കപ്പെട്ടു. പഠനത്തിന്റെ പ്രാധാന്യം മേഖലാതലം വരെയുള്ള കുറേ പ്രവർത്തകർക്ക് ബോധ്യപ്പെട്ടു എന്നതൊഴിച്ചാൽ ഈ പരിഷദ് സ്‌കൂളുകൾ വേണ്ടത്ര വിജയിക്കുകയുണ്ടായില്ല.


INDIAN COUNCIL OF SOCIAL SCIENCE RESEARCH 
FOURTH VIKRAM SARABHAI MEMORIAL AWARD CITATION 
TO 
KERALA SASTRA SAHITHYA PARISHAD 
Kerala Sastra Sahitya Parish ad is a voluntary, non-governmental organisation, striving for the popularisation of science and promotion of scientific temper among all sectors of the people. As an idea it is 25 years old, as a body of individuals it is 20 years old, as an organisation it is 15 years old and as a People's Movement it is just 10 years old. During these years, the KSSP has continuously tried to interact with the society around it with the aim of both learning from the environment and redefining its objectives and influencing society in the best tradition of science. 
The KSSP was initiated over two decades ago, by a group of individuals with a view to promoting science. The organisation then had before it a set of simple objectives- essentially communicating scientific information to the people in their mother tongues. This was done through seminars and publications. Though this may look simple, at that time, even such an idea was considered 'unusual.' 
Through its formative years, the KSSP slowly evolved into a much larger organisational structure-now comprising of more than a few hundred activists, over ten thousand members, and many more friends and sympathisers. spread all over the State in over 500 units. The membership too is not confined to only the science based academics -with people from all walks joining in. 
The activity spectrum too has undergone a rapid transformation. There are science popularisation programmes in schools; every January the KSSP plans a science week organising thousands of lectures on important themes across the state, science quizzes, talent tests etc. What is important is that through all these activities an attempt has been made to generate a concern about science as a method and as a way of life among the people. 
Recognising the social orientation of scienc8. the KSSP launched a major new programme of extensive mass contacts by using campaigns and 'jathas.' It is through this process that the people have been involved in discussions of key issues and problems confronting them. These are issues related to the environment pollution, deforestation etc. Unscientific planning and management of development projects; campaigns against expensive curatively-oriented medicine and rapaci9us drug companies etc. This has also resulted in a shift from relying exclusively on the printed medium to the use of discussion groups and informal chit-chats i. e. from propogation to dialogue. 
The KSSP represents a critical, innovative organisational efforts addressing itself not only to Some of the most crucial questions of social transformation facing our country its unique contribution lies in its basic assumption which it has so successfully put into practice, that science is not a specialised elite activity-that the common citizen is capable of both comprehending the general principles of science, and under appropriate circumstances, practice the principle9. It is the efforts to build a mass movement of the people through discussions on various issues of science and technology affecting their daily lives and the advocacy of science as a value system that have brought to focus the interface between science and society. It is in this task of 'cof1scientization' that the KSSP has done a.'1d continues to do a signal service to our nation. The Vikram Sarabhai Foundation and the ICSSR are priveleged to confer this honour. 

1983-ൽ തിരുവനന്തപുരത്തുവെച്ചു നടന്ന പരിഷത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ രണ്ടാമത്തെ അഖിലേന്ത്യാ സമ്മേളനം നടക്കുകയുണ്ടായി. കർണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, മധ്യപ്രദേശ്, യു.പി, ദൽഹി, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 31 സംഘടനകളിലെ നൂറോളം പ്രതിനിധികളും ശ്രീലങ്ക, ഫിലിപ്പൈൻസ്, തായ്‌ലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ സൗഹാർദ പ്രതിനിധികളും കൺവെൻഷനിൽ സംബന്ധിച്ചു. ഇന്ത്യയിലെ വിവിധ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷിലുള്ള ഒരു ബുള്ളറ്റിൻ പരിഷദ് മുൻകൈയെടുത്ത് പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചെങ്കിലും അത് ഉടൻ നടപ്പിലാക്കാൻ കഴിഞ്ഞില്ല. 1983-ൽ രണ്ടാം ഗ്രാമശാസ്ത്രജാഥ ആഗസ്റ്റ് 11 മുതൽ 21 വരെ കേരളീയ ഗ്രാമങ്ങളിൽ 380ലേറെ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ആകെ 6 ജാഥകളായിരുന്നു. ആരോഗ്യമായിരുന്നു മുഖ്യപ്രഭാഷണ വിഷയം. ഗ്രാമശാസ്ത്രം മാസികക്ക് രണ്ടായിരത്തിലേറെ വാർഷിക വരിസംഖ്യ ശേഖരിക്കാൻ കഴിഞ്ഞത് ജാഥയുടെ നേട്ടമായിരുന്നു പരമാവധി ഗ്രാമശാസ്ത്ര സമിതികൾ ഈ കാലഘട്ടത്തിലാണ് നിലവിൽ വരുന്നത് (778). ഇവയിൽ സജീവസമിതികൾ 65 എണ്ണം മാത്രമായിരുന്നു എന്ന് 83-84 ലെ പ്രവർത്തന റിപ്പോർട്ട് വിലയിരുത്തുന്നു. 1980-ലെ വാഴയൂർ സർവെ മാതൃകയിൽ ഗ്രാമസർവെ നടത്തുന്നതിനുള്ള ഒരു പരിപാടി 1983-ൽ ആസൂത്രണം ചെയ്യുകയുണ്ടായി. ഏതാനും പഞ്ചായത്തുകളിൽ സർവെ നടത്തിയെങ്കിലും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞില്ല. വ്യാപകമായി വരുന്ന വനനശീകരണത്തിനെതിരെ ബോധവത്കരണം നടത്തുന്നതിനായി ഏപ്രിൽ 26 മുതൽ മെയ് 7 വരെ ഒരു വാഹന പ്രചരണ ജാഥയും സമാപന ദിവസം ജില്ലാ കേന്ദ്രങ്ങളിൽ ഉപവാസ ധർണയും സംഘടിപ്പിച്ചത് പരിസര പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ജാഥാ സമാപനത്തോടനുബന്ധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനുശേഷം നിയമസഭാ സാമാജികർക്കു നൽകിയ ഭീമഹർജി വനനശീകരണ പ്രശ്‌നം നിയമസഭ പെറ്റീഷൻസ് കമ്മിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജാഥയിൽ ശേഖരിച്ച രണ്ടു ലക്ഷം ഒപ്പുകൾ ലോകസഭ സ്പീക്കർക്ക് സമർപ്പിക്കപ്പെട്ടു. പ്രാദേശിക തലത്തിൽ വനസംരക്ഷണ സമിതികൾ രൂപീകരിക്കുക എന്ന തുടർ പ്രവർത്തനം മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ മാത്രമാണ് വിജയിച്ചത്. ഗവേഷണ രംഗത്ത് പരിഷത്തിന്റെ ആദ്യശ്രമം 1983 ലാണ് ആരംഭിക്കുന്നത്. മെച്ചപ്പെട്ട വിറകടുപ്പുകളും വെയിലടുപ്പുകളും രൂപപ്പെടുത്തുന്നതിനുവേണ്ടി ഡിപ്പാർട്ട്‌മെന്റ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി(ഉടഠ)യുടെ സാമ്പത്തിക സഹായത്തോടെ ഏറ്റെടുത്ത ഗവേഷണ പദ്ധതിയുടെ സംഭാവനയാണ് ഇന്നത്തെ പരിഷത്തടുപ്പുകൾ. അഞ്ചാംപനിക്കെതിരെ 10,000 വാക്‌സിനുകൾ സംസ്ഥാന വ്യാപകമായി വിതരണം ചെയ്യാൻ കഴിഞ്ഞത് ആരോഗ്യ സേനയുടെ പ്രധാന പ്രവർത്തനമായിരുന്നു. ഇതോടൊപ്പം 'മണ്ണൻ' എന്ന ലഘുലേഖയും വ്യാപകമായി പ്രചരിപ്പിച്ചു. നമ്മുടെ ക്ഷണമനുസരിച്ച് 1983 നവംബർ 29,30 തിയ്യതികളിൽ തിരുവനന്തപുരത്തെത്തി വിവിധ പരിപാടികളിൽ പങ്കെടുത്ത ബംഗ്ലാദേശിലെ ഡോ. സഫറുള്ള ചൗധരിയുടെ സാന്നിധ്യം നമ്മുടെ ആരോഗ്യ പ്രവർത്തകരിൽ ആവേശം വളർത്തി. പ്രവർത്തനങ്ങളെ ജനകീയവൽക്കരിക്കുന്നതിൽ ഡോ. സഫറുള്ള ചൗധരിയുടെ നേതൃത്വത്തിലുള്ള 'ഗൊണശാസ്തായ കേന്ദ്രം' നേടിയ വിജയം നമുക്ക് വലിയൊരു അനുഭവപാഠമായിരുന്നു. ആരോഗ്യരംഗത്ത് നമ്മുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന ആരോഗ്യ രേഖ 1982-ൽ തന്നെ തയ്യാറായിരുന്നുവെങ്കിലും 1983 ഏപ്രിൽ മാസത്തിലാണ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്. നമ്മുടെ കലാജാഥകൾക്ക് ആദ്യമായി സംസ്ഥാനാന്തര സന്ദർശനം നടത്താനുള്ള അവസരം ലഭിച്ചത് ഇക്കാലത്താണ്. 'തേടൽ സംഘത്തി'ന്റെ ക്ഷണപ്രകാരം 1983 നവംബർ 9 മുതൽ 12 വരെ തമിഴ്‌നാട്ടിലും കേരള ക്ലബ്ബിന്റെ വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 9 മുതൽ 13 വരെ ഡൽഹിയിലും ശാസ്ത്രകലാപരിപാടികൾ അരങ്ങേറി. ഡൽഹി പര്യടനത്തിനിടയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുമ്പാകെ വനനശീകരണത്തിനെതിരായ പരിചമുട്ടുകളി അവതരിപ്പിക്കാൻ കഴിഞ്ഞത് പ്രത്യേകം പ്രസ്താവ്യമാണ്. പരിസരവകുപ്പു മന്ത്രി ദ്വിഗ്വിജയ്‌സിംഗ്, ആസൂത്രണ കമ്മീഷൻ അംഗം എം.ജി.കെ. മേനോൻ എന്നിവരും കേരളത്തിൽ നിന്നുള്ള എം.പി.മാരും പരിഷദ് പരിപാടികൾ കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചു. 1980 കളിലെ ആദ്യത്തെ ക്ലാസ് പരമ്പരയായിരുന്നു 1983 ജനുവരിയിൽ സംഘടിപ്പിച്ച ശാസ്ത്രമാസം ക്ലാസുകൾ. പ്രകൃതി സമൂഹം ശാസ്ത്രം, പരിസര സംരക്ഷണം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് എന്നീ വിഷയങ്ങളിൽ 10,000 ക്ലാസുകൾ സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുൻ ശാസ്ത്രമാസം ക്ലാസുകളെപ്പോലെ വൻതോതിൽ പുതിയ പ്രവർത്തകരെ രംഗത്തുകൊണ്ടുവരാൻ ഈ കാമ്പെയിൻ സഹായകമായില്ല. മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങൾ കുറച്ചുകൂടി ഊർജിതമായി 1983-ൽ തുടർന്നു. ചാലിയാർ പ്രശ്‌നത്തിൽ ഭാഗികമായ പരിഹാരം ഉണ്ടാക്കാൻ സാധിച്ചു. പരിശോധനക്കായി ശേഖരിക്കുന്ന മലിനജലം പരിഷദ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ ശേഖരിക്കണമെന്ന നിബന്ധന അംഗീകരിക്കപ്പെട്ടു. മോണിറ്ററിംങ് കമ്മിറ്റിയിൽ പരിഷദ് പ്രവർത്തകൻ അംഗമായി. മൂവാറ്റുപുഴ മലിനീകരണ പ്രശ്‌നത്തിൽ പരിഷദ് കാഴ്ചപ്പാട് പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും മലിനീകരണ വിരുദ്ധ പ്രവർത്തകരെയും ധരിപ്പിക്കുന്നതിന് കേന്ദ്ര നിർവാഹക സമിതിയുടെ ഒരു പ്രതിനിധിസംഘം വെള്ളൂർ സന്ദർശിച്ചു. കല്ലടയാർ മലിനീകരണ പ്രശ്‌നത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ കേരള ഹൈക്കോടതി പരിഷത്തിനോടാവശ്യപ്പെട്ടത് നമുക്കു ലഭിച്ച അംഗീകാരമായിരുന്നു. പരിഷദ് പഠനസംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കോടതി നടപടികൾ എടുക്കുകയുണ്ടായി. അംഗീകൃത വിദ്യാലയങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെതിരായ ബോധവത്കരണപരിപാടി 1983-ൽ നടന്നു. വിദ്യാഭ്യാസ സംരക്ഷണ സമിതികൾ രൂപീകരിക്കുകയും യോഗങ്ങളും ധർണകളും സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഇത്. 'വിദ്യാലയവും രക്ഷിതാവും', 'വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകള ചെറുക്കുക' എന്നീ ലഘുലേഘകൾ ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു. സൈലന്റ്‌വാലി പ്രക്ഷോഭത്തിന്റെ വിജയം കുറിച്ചുകൊണ്ട് എം.ജി.കെ. മേനോൻ കമ്മിറ്റിയുടെ ശുപാർശപ്രകാരം ഈ പദ്ധതി ഉപേക്ഷിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. പരിസര രംഗത്തെ ഇടപെടലിലൂടെ പരിഷത്ത് നേടിയ ജനകീയ അംഗീകാരത്തിന്റെ പ്രതിഫലനമെന്നോണം പശ്ചിമഘട്ട വികസനത്തിനായി കേന്ദ്രഗവൺമെന്റ് നിയമിച്ച ദേശീയ ഉപദേശക സമിതിയിലും മുച്ചിക്കുണ്ട് അന്വേഷണ കമ്മീഷനിലും പരിഷത്തിന്റെ പ്രതിനിധികൾ അംഗങ്ങളാക്കപ്പെട്ടു. 1983-ൽ ആരോഗ്യരംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ കൂടുതൽ ഡോക്ടർമാരെയും മറ്റു വിദഗ്ധരേയും പരിഷത്തിലേക്ക് ആകർഷിക്കാൻ സഹായിച്ചു. ആരോഗ്യരേഖ ചർച്ച ചെയ്യപ്പെട്ടത് ഈ വർഷത്തിലാണ്. വയറിളക്ക രോഗത്തിനെതിരെ ഒ.ആർ.ടി. ചികിത്സാരീതി പ്രചരിപ്പിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുന്നത് 1983-ൽ തന്നെ. ഔപചാരിക വിദ്യാഭ്യാസരംഗത്ത് കൂടുതൽ ചിട്ടയായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിനു സഹായകമായ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ സംസ്ഥാന സമിതിക്ക് രൂപം കൊടുക്കാൻ ഈ വർഷം സാധിച്ചു. തുടർന്ന് വിദ്യാഭ്യാസ സംരക്ഷണ യോഗങ്ങൾ, ധർണകൾ, വാരാചരണം (ജൂലൈ24-31), ഉപവാസങ്ങൾ, വിദ്യാഭ്യാസ സംരക്ഷണ ജാഥ എന്നീ പ്രക്ഷോഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സിലബസ് പരിഷ്‌കരണത്തിലെ അശാസ്ത്രീയതകൾ, വിമർശനങ്ങൾ, നിർദേശങ്ങൾ എന്നിവ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ട് ഗവൺമെന്റിനു സമർപ്പിച്ചു. സിലബസ് പരിഷ്‌കരണ ചർച്ചകളിൽ അധ്യാപക വിദ്യാർഥി സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണ്. മധ്യവേനലവധിയിൽ നാം നടത്തിയ ശാസ്ത്രപോഷണ ക്ലാസുകൾ വിദ്യാർഥികൾക്കിടയിൽ സംഘടനയെ പരിചയപ്പെടുത്തുന്നതിനും അതുവഴി ബാലവേദി പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനും സഹായകരമായി. നഴ്‌സറി വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായി വിദ്യാഭ്യാസം അഞ്ചു വയസ്സിനു മുമ്പ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഗ്രാമശാസ്ത്ര സമിതികൾക്ക് പുതിയ പ്രവർത്തന ശൈലിയും കാഴ്ചപ്പാടും വളർത്തിയെടുക്കുവാൻ ഗ്രാമശാസ്ത്രജാഥ സഹായകമായി. ഇക്കാലത്ത് വരൾച്ചക്കാല സർവെ, കച്ചിപ്പെട്ടി, നാടൻ ഫ്രിഡ്ജ് നിർമാണം എന്നീ പ്രവർത്തനങ്ങൾ ഗ്രാമശാസ്ത്രസമിതികൾ ഏറ്റെടുക്കുവാൻ തുടങ്ങി. കലാവിഭാഗങ്ങൾ ജില്ലാ തലത്തിലേക്ക് വികേന്ദ്രീകരിക്കപ്പെട്ടു. 1983-ലെ ശാസ്ത്രകലാജാഥാ സമാപനം കരിവെള്ളൂരിൽ ചരിത്ര സംഭവമായി മാറി. 20,000 ലേറെ ആൾക്കാർ ഇതിൽ പങ്കെടുത്തെന്നു കണക്കാക്കുന്നു. സംഘടനാരംഗത്ത് ഫലപ്രദമായ ചലനങ്ങൾ ഉണ്ടാക്കിയതിന്റെ തെളിവായി മേഖലാ വർഷികങ്ങൾ ശ്രദ്ധേയമായി നടത്താൻ കഴിഞ്ഞത് ഈ വർഷമാണ്. കൊല്ലം ജില്ലയിൽ ഒരു വനിതാ കലാട്രൂപ്പ് 1983-ൽ ഉണ്ടായി. സ്ത്രീകളും സമൂഹവും എന്ന വിഷയത്തെക്കുറിച്ച് നടന്ന ക്ലാസുകൾ വനിതാരംഗത്ത് ഉണർവുണ്ടാക്കി.

21-ാം വാർഷികം

1984 ഫെബ്രുവരി 10,11,12 തിയ്യതികളിൽ ആലപ്പുഴ എസ്.ഡി.വി. ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് പരിഷത്തിന്റെ 21-ാം വാർഷികം നടന്നു. സംസ്ഥാന വാർഷികത്തിന് ഒരു മാസം മുമ്പേ ആലപ്പുഴ ജില്ലയിലുടനീളം ശാസ്ത്ര ക്ലാസുകൾ, സിനിമാ പ്രദർശനം, ശാസ്ത്രജാഥകൾ, ശാസ്ത്രകലാപരിപാടികൾ എന്നിവ നടന്നു. ഒരാഴ്ചക്കാലം ആലപ്പുഴ പട്ടണത്തിൽ നടന്ന ശാസ്ത്ര സായാഹ്നങ്ങളിലൂടെ കയർ വ്യവസായം, തെങ്ങുകൃഷി, മത്സ്യബന്ധനം എന്നീ രംഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ജനങ്ങൾക്കു മുമ്പാകെ പരിഷത്ത് വിശദീകരിച്ചു. വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യുദ്ധവും ശാസ്ത്രവും എന്ന എക്‌സിബിഷൻ ശ്രദ്ധേയമായിരുന്നു. സമ്മേളനത്തിൽ വെച്ച് ഡോ. ബി. ഇക്ബാലിനെ പ്രസിഡണ്ടായും കൊടക്കാട് ശ്രീധരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പരിഷത്തിന്റെ വളർച്ചയിലെ ഒരു നിർണായക ഘട്ടത്തിലാണ് 1975-ലെ പീച്ചി ക്യാമ്പിലെ തീരുമാനപ്രകാരം ഗ്രാമശാസ്ത്ര സമിതികൾ ആരംഭിക്കുന്നത്. സമിതി രൂപീകരണ തീരുമാനം തുടക്കത്തിൽ സംഘടനയ്ക്കകത്ത് ആശയപരമായ സംഘർഷമുണ്ടാക്കിയെങ്കിലും തുടർന്ന് ഒരു ദശകക്കാലം പരിഷദ് പ്രവർത്തനങ്ങളുടെ മുഖ്യധാരയായി ഇതുമാറി. എൺപതുകളുടെ തുടക്കത്തിൽ നിരവധി പുതിയ സമിതികൾ രൂപീകരിച്ചുകൊണ്ടും നൂതന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചുകൊണ്ടും മുന്നേറിയ ഗ്രാമശാസ്ത്ര സമിതി പ്രവർത്തനം 1984-ഓടെ പ്രതിസന്ധിയിലെത്തി. ആദ്യകാല സമിതികൾ വളരെവേഗം യൂണിറ്റുകളായി രൂപപ്പെടുകയും യൂണിറ്റുകളും സമിതികളും സമാന പ്രവർത്തനങ്ങൾ നിർവഹിക്കുകയും ചെയ്തു വന്നപ്പോൾ ഗ്രാമശാസ്ത്ര സമിതികളുടെ പ്രത്യേക പ്രസക്തി നിർവഹിക്കാൻ സാധിക്കാതെ വന്നു. ക്രമേണ സമിതി എന്ന നിലയ്ക്കുള്ള പ്രവർത്തനങ്ങൾ ദുർബലപ്പെടാൻ തുടങ്ങി. ഈ ഘട്ടത്തിലാണ് 1984 ആഗസ്റ്റ് 25 മുതൽ സെപ്തംബർ 4 വരെ 3-ാം ഗ്രാമശാസ്ത്രജാഥ നടന്നത്. കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിലൂടെ അവതരിപ്പിച്ച വികസന കാഴ്ചപ്പാട് ജനങ്ങൾക്കിയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിനുവേണ്ടി 'ഗ്രാമവികസനം' എന്നൊരു രേഖ തയ്യാറാക്കി. ഇതായിരുന്നു ജാഥയുടെ മുഖ്യ പ്രഭാഷണ വിഷയം. മുൻ ജാഥകളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമശാസ്ത്രജാഥ-84 പ്രവർത്തനങ്ങളിൽ കൂടുതൽ ഊന്നിയിരുന്നു. ഓരോ ജില്ലയിലും അഞ്ചുവീതം പഞ്ചായത്തുകളിലായി 10 വീതം കേന്ദ്രങ്ങളിലായിരുന്നു ജാഥ. ഒരു ദിവസം 2 കേന്ദ്രം. കേന്ദ്രത്തിലെത്തുന്ന ജാഥാംഗങ്ങൾ നേരത്തെ നിശ്ചയിച്ച ഒരു വീട്ടിൽ പൊതു ജനങ്ങളുടെ മുമ്പാകെ പരിഷത്തടുപ്പ് സ്ഥാപിക്കുക. ചുറ്റുപാടുമുള്ള ഭവനങ്ങൾ സന്ദർശിക്കുക എന്നിങ്ങനെയായിരുന്നു പരിപാടി. അനുബന്ധ പ്രവർത്തനങ്ങളായി പഞ്ചായത്തിനെക്കുറിച്ച് വിശദമായ പഠനം നടത്താനും നിർദേശിച്ചിരുന്നു. അറുപതിലേറെ പഞ്ചായത്തുകളിൽ ജാഥക്ക് സ്വീകരണ കേന്ദ്രങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രാദേശിക പഠനം നടത്താൻ കഴിഞ്ഞത് 25 പഞ്ചായത്തുകളിൽ മാത്രമാണ്. തുടർ പ്രവർത്തനങ്ങളിൽ മറ്റു ജാഥകളെ പോലെ ഇതും പരാജയമായിരുന്നു. 1983 ലെ ജാഥയിൽ ശേഖരിച്ചതിന്റെ നാലിലൊന്നുപോലും ഗ്രാമശാസ്ത്രം വരിസംഖ്യ ശേഖരിക്കാൻ ഈ ജാഥയ്ക്ക് കഴിഞ്ഞില്ല. ഗ്രാമതല പ്രവർത്തനത്തേയും ഗ്രാമശാസ്ത്രത്തേയും ഉദ്ദേശിച്ച രീതിയിൽ ഏകോപിപ്പിക്കുവാൻ നമുക്കു കഴിഞ്ഞില്ല. ഗ്രാമീണരെ ഉദ്ദേശിച്ച് പ്രസിദ്ധീകരിക്കുന്ന മാസിക യഥാർഥ ആവശ്യക്കാരിൽ എത്തിക്കാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ മാസികയുടെ പ്രസിദ്ധീകരണം നിർത്തിവെച്ചു.

വനസംരക്ഷണം

വനസംരക്ഷണത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടനയിൽ വർധിച്ചുവരികയായിരുന്നു. 1984 മെയ് മാസം രണ്ടു ജില്ലകൾക്ക് ഒന്നുവീതം ഏഴു വനസംരക്ഷണ ജാഥകൾ സംഘടിപ്പിച്ചു. മലയോര മേഖലയിലായിരന്നു ജാഥയുടടെ പര്യടന കേന്ദ്രങ്ങളിൽ അധികവും. പരിചമുട്ടുകളി തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരുന്നു. വനസംരക്ഷണത്തിന്റെ പ്രാധാന്യം വനമേഖലയിലെ ജനങ്ങളിലെത്തിക്കാൻ കുറേയൊക്കെ ഈ പ്രവർത്തനം സഹായിച്ചു. യൂണിറ്റുകളുടെ മേൽ സമ്മർദം വർധിച്ചു വരികയായിരുന്നു. വനനശീകരണം തടയാൻ എന്തെങ്കിലും ചെയ്‌തേപറ്റൂ എന്ന വിചാരം സംഘടനയിൽ വളർന്നുവന്നു. ഇതാണ് മുണ്ടേരി മാർച്ചിലേക്ക് നയിച്ചത്. വെട്ടാൻ തീരുമാനിച്ച മുണ്ടേരിവനം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽ രൂപീകരിച്ച വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. മുണ്ടേരിവനം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതിനുവേണ്ടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരിഷദ് പ്രവർത്തകർ 1984 ജൂലൈ 2ന് മുണ്ടേരിയിലെത്തി. പോലീസ് നിരോധനാജ്ഞയുടെ പശ്ചാത്തലത്തിൽ കോരിച്ചെരിയുന്ന മഴയത്ത് നിരോധിതമേഖലയിൽ ചെന്നെത്തി മുണ്ടേരി വനത്തിന്റെ പരിധിയിൽ പരിഷത്ത് പതാക നാട്ടി വനസംരക്ഷണ പ്രതിജ്ഞയെടുത്തത് ആവേശകരമായ അനുഭവമായിരുന്നു. മുണ്ടേരിവനം വെട്ട് തൽക്കാലം നിർത്തിവെച്ചു. അണു നിലയങ്ങളെക്കുറിച്ച് ഏറണാകുളത്തു നടന്ന സെമിനാർ, അണുനിലയങ്ങളോടുള്ള നമ്മുടെ സമീപനം വ്യക്തമാക്കി. അശാസ്ത്രീയ മത്സ്യബന്ധനത്തെക്കുറിച്ച് പഠിക്കാനും മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽ സഹകരിക്കാനും നാം തയ്യാറായി. പരിസര രംഗത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളിൽ ഇടപെട്ടു സ്വകാര്യ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് സഹകരിച്ചു. ബാലവേദി കൈപ്പുസ്തകത്തിന്റെ പ്രസിദ്ധീകരണം, പീച്ചി ബാലവേദി ക്യാമ്പ് എന്നിവ ബാലവേദിയുടെ പ്രവർത്തന ശൈലിയിൽ മാറ്റം വരുത്താൻ സഹായകമായി. ക്ലാസ് റൂം ശൈലിയിൽ നിന്നും വിട്ട് നാടകം, പാട്ട്, അഭിനയം, പ്രകൃതിപഠനം എന്നീ രൂപത്തിലേക്ക് ബാലവേദി പ്രവർത്തനങ്ങൾ മാറി. ഊർജം എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു. പരിഷദ് സ്‌കൂൾ, സംഘടനാ വിദ്യാഭ്യാസ രംഗത്തെ പുത്തൻ കാൽവെപ്പായിരുന്നു. വനിതാ വേദികൾ സജീവമായി. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരായി ഈട്ടം കൂടിവന്ന പ്രതിരോധ പ്രചരണ പ്രവർത്തനങ്ങൾ 84 ൽ ഒരു ബഹുജന അഴിമതി അന്വേഷണ കമ്മീഷന്റെ രൂപീകരണത്തിലേക്കു നയിച്ചു. 1984 ജൂലൈ 17 ന് കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ ജില്ലാ ജഡ്ജി ഉദ്ഘാടനം ചെയ്ത കമ്മീഷന്റെ പര്യടനം ജൂലൈ 29ന് തിരുവനന്തപുരത്തെ വെഞ്ഞാറമൂട്ടിൽ സമാപിച്ചു.

മുണ്ടേരി പ്രവർത്തനത്തെക്കുറിച്ച് 84-85ലെ വാർഷിക റിപ്പോർട്ടിൽ നിന്ന്
പരിഷത്തിന്റെ സമരോത്സുകതയുടെ മാറ്റുരച്ചു നോക്കിയ നിർണായക സംഭവമായിരുന്നു ജൂലൈ 2നു നടത്തിയ മുണ്ടേരി മാർച്ച്. ജീവിത സാഹചര്യം കൊണ്ട് വനം കൊള്ളയ്‌ക്കെതിരെ പ്രതികരിക്കാൻ കഴിയാതെപോയ മുണ്ടേരിയിലെ ജനങ്ങളിൽ ചെറുത്തുനില്പിനുള്ള ഒരാവേശം പകർന്നുകൊടുക്കാൻ നാം ആസൂത്രണം ചെയ്തതാണ് മുണ്ടേരിമാർച്ച്. നിലമ്പൂർ കോവിലകത്തെ 'ഭൂരഹിതരായ' 112 കുടുംബങ്ങൾക്ക് പതിച്ചു കൊടുക്കാനെന്ന വ്യാജേന മുണ്ടേരിയിലെ 1680 ഏക്കർ വനം കൊള്ള നടത്താനുള്ള കാട്ടുകള്ളന്മാരുടെ നീക്കത്തെ ചെറുക്കാൻ പെട്ടന്നു കിട്ടിയ വിവരമനുസരിച്ച് പ്രതികൂല കാലാവസ്ഥയിലും രണ്ടും കൽപിച്ചിറങ്ങിയ ഒരു ചാവേർ പടയുടെ വരവായിരുന്നു അത്. 128 പ്രവർത്തകർ അതിൽ പങ്കെടുക്കുകയുണ്ടായി. തിരക്കിൽ നിന്നും ഒഴിഞ്ഞ ഒരു കേന്ദ്രത്തിൽ ഒരു രാത്രിമുഴുവൻ 'ശത്രു' വിന്റെ ഓരോ ചലനവും വീക്ഷിച്ചുകൊണ്ട് സൂക്ഷ്മാംശങ്ങൾ പോലും വ്യക്തമായി ആസൂത്രണം ചെയ്തുകൊണ്ട് തികഞ്ഞ ഗൗരവത്തോടെ നടത്തിയ ചർച്ചകൾ, പരിഷദ് പ്രവർത്തകരുടെ ചിന്തയിലും പെരുമാറ്റത്തിലും വരുത്തിയ ഗുണപരമായ മാറ്റവും മുണ്ടേരി മാർച്ചിന്റെ വിജയവുമാണ് സൂചിപ്പിക്കുന്നത്.
വനമേഖലയിലെ ജനങ്ങളെ ബോധവത്കരിക്കാതെ അവർ പ്രാദേശിക വനസംരക്ഷകരായി മാറാതെ വന സംരക്ഷണ പ്രവർത്തനങ്ങൾ സാധ്യമല്ല എന്നതായിരുന്നു മുണ്ടേരിയുടെ പാഠം.

സി. അച്യുതമേനോൻ, സി.ജി.ശാന്തകുമാർ, പി.ചിത്രൻ നമ്പൂതിരിപ്പാട്, ഡോ. മാത്യുകുര്യൻ, ഡോ. എം.എസ് മേനോൻ, സി.സി. നായർ, പ്രൊഫ. പി.ജി.കെ. പണിക്കർ, ഡോ. എൻ.പി. പിള്ള തുടങ്ങി 31 പേർ വിവിധ കേന്ദ്രങ്ങളിൽ കമ്മീഷൻ അംഗങ്ങളായി പ്രവർത്തിച്ചു. 13 ജില്ലകളിലായി 25 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെട്ട തെളിവെടുപ്പ് പരിപാടികളിൽ വ്യക്തികളും സംഘടനാപ്രതിനിധികളുമായി 292 പേർ കമ്മീഷൻ മുമ്പാകെ നേരിട്ട് ഹാജരായി തെളിവുകൾ നൽകി. കൂടാതെ 300-ലേറെ പേർ പരിഷത്ത് വിതരണം ചെയ്ത ചോദ്യാവലികൾ പൂരിപ്പിച്ച് തരികയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ നൂറുകണക്കിന് അഴിമതികളെ സംബന്ധിച്ച തെളിവുകൾ കമ്മീഷനു മുമ്പിൽ സമർപ്പിക്കപ്പെട്ടു. സമ്മർദ്ദ പിരിവുകൾ, അധ്യാപക നിയമനത്തിലെ കോഴ നിശ്ചയിക്കുന്നതിനുള്ള ടെണ്ടർ സമ്പ്രദായം തുടങ്ങിയവ കേരള മനസ്സാക്ഷിയെ ഞെട്ടിക്കുവാൻ പോന്നതായിരുന്നു. കമ്മീഷൻ ശേഖരിച്ച തെളിവുകളുടെ സമാഹാരം പത്രസമ്മേളനത്തിലൂടെ പൊതുജനങ്ങൾക്കു മുമ്പിലും അച്ചടി രേഖയായി ഗവർണർക്കും സമർപ്പിക്കുകയുണ്ടായി. അഴിമതി അന്വേഷണ കമ്മീഷനെ തുടർന്ന് വിദ്യാഭ്യാസ സംരക്ഷണ സമിതികൾ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു. തിരുവനന്തപുരം പരപ്പാറ മുകൾ, പൊന്നാനി കെ. പുരം, പാലോളിപ്പാലം തുടങ്ങിയ കേന്ദ്രങ്ങളിൽ സംരക്ഷണ സമിതികൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. അശാസ്ത്രീയതകളുടെ കൂത്തരങ്ങായ നഴ്‌സറി വിദ്യാഭ്യാസ രംഗത്ത് മാറ്റം വരുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി മിക്ക ജില്ലകളിലും നഴ്‌സറി അധ്യാപക പരിശീലനം നടത്തുകയുണ്ടായി. കേരളത്തിൽ പുതിയൊരു സർവകലാശാല സ്ഥാപിക്കുവാനുള്ള നിർദേശം വന്നപ്പോൾ പരിഷത്ത് എതിർപ്പ് പ്രകടമാക്കി. വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കെതിരെ സംഘടിക്കുക എന്ന ലഘുലേഖ ഈ സന്ദർഭത്തിലാണ് പ്രസിദ്ധീകരിച്ചത്. 1984 ഡിസംബർ 2-ലെ ഭോപാൽ സംഭവത്തെ തുടർന്ന് അതിവേഗം സംഘടന പ്രതികരിക്കുകയും ഈ കൂട്ടക്കൊലയുടെ പൊരുൾ ജനങ്ങളിൽ എത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്തു. ശാസ്ത്രഗതിയുടെ ഒരു പ്രത്യേക പതിപ്പ് പുറത്തിറങ്ങി. 1984 ഡിസംബർ 19 ന് എല്ലാ ജില്ലകളിലും നടന്ന പ്രതിഷേധ റാലികൾ എതിർപ്പിന്റെ തീപ്പൊരികളുയർത്തി. പ്രത്യേകമായി ആഹ്വാനമില്ലാതെ തന്നെ യൂണിറ്റുകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയുണ്ടായി. 1985 ജനുവരി 5ന് കൊച്ചിയിൽ യൂണിയൻ കാർബൈഡ് ഓഫീസിനു മുന്നിലും മറ്റു ജില്ലകളിൽ കാർബൈഡ് ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലും ബഹുജനധർണ നടന്നു. ഈ ധർണകളിൽ കാർബൈഡ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുവാൻ ആഹ്വാനം നൽകി.

22-ാം വാർഷികം

1985 ഫെബ്രുവരി 8,9,10 തിയ്യതികളിൽ പരിഷത്തിന്റെ 22-ാം വാർഷികം കോഴിക്കോട് ദേവഗിരി സെന്റ്‌ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. അതോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീർ കേരളത്തിന്റെ വികസനത്തെ പറ്റിയുള്ള പരിഷത്തിന്റെ കാഴ്ചപ്പാടിന് കൂടുതൽ തെളിമ വരുത്തുന്നതിനു സഹായിച്ചു. പിന്നീട് നടന്ന മൂന്നു വാർഷിക സമ്മേളനങ്ങളിലായി അതിന് ഒരു സമഗ്രത കൈവന്നു. ഓരോ വർഷത്തെ സുവനീറും ഇതിലേക്ക് ഒരു മുതൽക്കൂട്ടായിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി 6 സെമിനാറുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചിരുന്നു. ശാസ്ത്രപ്രചാരണവും പത്രപ്രവർത്തനവും, തൊഴിൽ രംഗത്തെ ആരോഗ്യ പ്രവർത്തനങ്ങൾ, കൈത്തറി രംഗം പ്രശ്‌നങ്ങളും സാധ്യതകളും, കയർ വ്യവസായ രംഗം, നഗരവത്കരണത്തിന്റെ പ്രശ്‌നങ്ങൾ, ഓട്-കളിമൺ വ്യവസായം എന്നീ വിഷയങ്ങളാണ് സെമിനാറുകളിൽ ചർച്ച ചെയ്യപ്പെട്ടത്. ഈ സമ്മേളനത്തിൽ വെച്ച് ഡോ. ബി. ഇക്ബാലിനെ പ്രസിഡണ്ടായും കൊടക്കാട് ശ്രീധരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

എവറഡി ബഹിഷ്‌കരണം

ഭോപാൽ കൂട്ടക്കൊല ഉയർത്തുന്ന പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധയാകർഷിക്കുന്നതിനായി 85 ഏപ്രിൽ 17 മുതൽ മെയ് ഒന്നുവരെ സംസ്ഥാനതലത്തിൽ ഒരു വാഹനജാഥ നടന്നു. 'എവറഡി' ബഹിഷ്‌കരണാഹ്വാനം നടത്തി മഞ്ചേശ്വരത്തുനിന്നാരംഭിച്ച ഈ ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്ന മെയ് ഒന്നിന് ഭോപാൽ ഐക്യദാർഢ്യദിനമായി ആചരിച്ചു. 1985 ആഗസ്റ്റ് 9 യുദ്ധവിരുദ്ധ, കുത്തക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിച്ചു. അങ്ങനെ ഭോപാൽ കൂട്ടക്കൊലയോടുള്ള പ്രതികരണം ബഹുരാഷ്ട്ര കുത്തകകളിലേക്ക് തിരിഞ്ഞു. ബഹുരാഷ്ട്ര കുത്തകകമ്പനികൾക്കും യൂണിയൻ കാർബൈഡിനും എതിരായ മുദ്രാവാക്യങ്ങളുയർത്തിയ നിരവധി കാൽനട പ്രചാരണജാഥകൾ മേഖലകളിൽ നടന്നു. ഇന്നും ടോർച്ച് ബാറ്ററി വാങ്ങുമ്പോൾ 'എവറഡി'വേണ്ട എന്നു നമ്മുടെ പ്രവർത്തകർ എടുത്തു പറയാറുണ്ട്. ഈ ബഹുരാഷ്ട്ര കുത്തക വിരുദ്ധ മനോഭാവം ഭോപാൽ കാമ്പയിന്റെ അന്തർധാരയാണ്. ബഹുരാഷ്ട്ര കുത്തകളുമായി ബന്ധപ്പെട്ട പല മേഖലകളിലേക്കും ഇതു നമ്മുടെ ശ്രദ്ധയെ തിരിച്ചു വിട്ടു. ഔഷധ വ്യവസായ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളുടെ സാന്നിധ്യം ബോധ്യപ്പെടുകയും മരുന്നു വ്യവസായത്തിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടുന്ന രണ്ടു ലഘുലേഖകൾ പ്രസിദ്ധീകരിക്കുകയുമുണ്ടായി. ബഹുരാഷ്ട്ര കുത്തകകൾക്കു വിവിധ രംഗങ്ങളിൽ ഉള്ള സ്വാധീനം ജനങ്ങൾക്കിടയിൽ ചർച്ചയ്ക്കായി അവതരിപ്പിച്ചത് 1984 ലാണ്. 'ഭോപാൽ ദുരന്തമല്ല കൂട്ടക്കൊല', 'ഗാന്ധിജി ഭോപാലിൽ' എന്നീ ലഘുലേഖകളും 'പരിസ്ഥിതി ദുരന്തം ഭോപാൽ വരെ' എന്ന പുസ്തകവും 1985ൽ പ്രസിദ്ധീകരിക്കപ്പെട്ടു. 'ഗാന്ധിജി ഭോപാലിൽ' എന്ന ലഘുലേഖയിലെ പ്രതിപാദ്യം അവതരിപ്പിച്ചുകൊണ്ട് 1985 ഒക്‌ടോബർ 2-ന് സംസ്ഥാന വ്യാപകമായി സ്വാശ്രയത്വദിനം ആചരിച്ചു. ഔഷധ രംഗത്തെ ബഹുരാഷ്ട്ര ഇടപെടൽ സംബന്ധിച്ച് നിരവധി ക്ലാസുകൾ നടത്തി. ദേശീയ ഔഷധ നയത്തിലെ അശാസ്ത്രീയകൾ ചർച്ച ചെയ്യുന്ന സെമിനാറുകൾ ഈ വർഷം നടന്നു. 85 നവംബർ 24,25 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ചു നടന്ന അ റലരമറല മളലേൃ വമവേശ ഇീാാശേേലല എന്ന അഖിലേന്ത്യാ സെമിനാർ ഏറെ ശ്രദ്ധേയമായി. ഭോപാലിൽ കുരുതി കൊടുക്കപ്പെട്ട ആയിരങ്ങളുടെ ഓർമയ്ക്കായി സമർപ്പിക്കപ്പെട്ട ഭാരതവിജ്ഞാൻ കലാമോർച്ച ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ വ്യാപനത്തിനു സഹായകമായി. 1985 മെയ് 1ന് ബാംഗ്ലൂരിൽ വെച്ച് അന്നത്തെ കർണാടക മുഖ്യമന്ത്രി ശ്രീ. രാമകൃഷ്ണ ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്ത കലാമോർച്ച കർണാടകം, മഹാരാഷ്ട്ര, ആന്ധ്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ദൽഹി എന്നിവിടങ്ങളിലായി 83 കേന്ദ്രങ്ങളിൽ പലാപരിപാടികൾ അവതരിപ്പിച്ചു. ഹിന്ദി, തെലുങ്ക്, മറാഠി, കന്നട, മലയാളം എന്നീ ഭാഷകളിൽ കലാപരിപാടികൾ അവതരിപ്പിച്ച ജാഥയുടെ സംഘാടനത്തിന് ആ സംസ്ഥാനങ്ങളിലെ ശാസ്ത്ര സംഘടനകൾ സഹായിച്ചു. 1985 ഡിസംബർ മൂന്നിന് ഭോപാൽ ദിനമായി ആചരിക്കുകയും ബഹുരാഷ്ട്ര കുത്തകളും ഇന്ത്യൻ സമ്പദ്ഘടനയും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പരിസര രംഗത്തെ സവിശേഷമായ ഒരു പ്രശ്‌നത്തിൽ ഈ വർഷം നാം ഇടപെടുകയുണ്ടായി. കണ്ണൂർ ജില്ലയിലെ മോത്തി കെമിക്കൽസ് പ്രശ്‌നമായിരുന്നു അത്. വരാൻ പോകുന്ന ഒരു വ്യവസായശാലയിലെ മലിനീകരണ സാധ്യത മുൻകൂട്ടി പഠിച്ച് പരിഹരിക്കുന്നതിനുള്ള ജനകീയശ്രമത്തിന് ആദ്യ ഉദാഹണമായിരുന്നു അത്. പ്രശ്‌നപരിഹാരത്തിനുള്ള ശാസ്ത്രീയ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് അധികാര ശക്തി ഉപയോഗിച്ച് വ്യവസായം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ ചെറുത്തുനിന്നു. തൃശ്ശൂരിൽ ചാക്കോസൺ മലിനീകരണം, നിലമ്പൂർ വനത്തിൽ കള്ളപ്പട്ടയം ഉപയോഗിച്ച് തടി കടത്താനുള്ള ശ്രമം ഈ പ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിച്ചു. പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യാഗവൺമെന്റ് 'വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികൾ' എന്ന രേഖ തയ്യാറാക്കി രാജ്യവ്യാപകമായ ചർച്ചയ്ക്ക് വിധേയമാക്കുകയുണ്ടായി. ഈ രേഖയുടെ ഉള്ളടക്കത്തിൽ അടങ്ങിയ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പരിഷത്ത് ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു.

നാം ജീവിക്കുന്ന ലോകം

അന്താരാഷ്ട്ര യുവജന വർഷമായ 1985-ൽ യുവജനങ്ങളെ ഉദ്ദേശിച്ചുകൊണ്ട് 'നാം ജീവിക്കുന്ന ലോകം' എന്ന പേരിൽ വിപുലമായ ഒരു ശാസ്ത്രക്ലാസ് പരമ്പര നടത്തുകയുണ്ടായി. ഭൗതികലോകം, ജിവലോകം, ശാസ്ത്രലോകം, നാളത്തെ ലോകം എന്നീ നാലു വിഷയങ്ങളായിരുന്നു ഈ ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നത്. ആഗസ്റ്റ് 15 മുതൽ സെപ്തംബർ 15 വരെ 10,000 ശാസ്ത്രക്ലാസുകൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. സെപ്തംബർ 30 വരെ നീണ്ട ശാസ്ത്ര മാസക്കാലത്ത് 18,000 ക്ലാസുകൾ സംഘടിപ്പിക്കാൻ നമുക്ക് സാധിച്ചു.

സോഷ്യൽ ഫോറസ്ട്രിക്കെതിരെ

ആദ്യകാലങ്ങളിൽ സോഷ്യൽ ഫോറസ്ട്രിയുടെ പ്രചാരകരായിരുന്ന നാം 1985-ൽ പ്രസ്തുത പരിപാടിയിലെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടാനും ഈ പരിപാടിയുടെ നിരർഥകത ജനങ്ങളെ ബോധ്യപ്പെടുത്താനും തുടങ്ങി. ഇതിനായി സോഷ്യൽ ഫോറസ്ട്രി സർവെ സംഘടിപ്പിച്ചു. ലോക ബാങ്കിൽ നിന്നും കടമെടുത്ത് അനാവശ്യ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നതിനെതിരെ നാം ശബ്ദമുയർത്തി.

ബാലവേദി

വിദ്യാഭ്യാസ രംഗത്ത് ഒട്ടനവധി പ്രവർത്തനങ്ങൾ ഇക്കാലത്ത് നടന്നു. തിരുവനന്തപുരം കാർമൽ സ്‌കൂൾ സംഭവം വളരെ ഗൗരവമായിത്തന്നെ ചർച്ച ചെയ്യുകയും വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരായുള്ള നമ്മുടെ പ്രവർത്തനങ്ങളെ ഇതുമായി കൂട്ടിച്ചേർത്തുകൊണ്ടുള്ള ബോധവത്കരണ പ്രക്ഷോഭണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പോളിടെക്‌നിക്, ആയുർവേദകോളേജ് എന്നിവയുടെ സ്വകാര്യവത്കരണത്തിനെതിരായുള്ള വിദ്യാർഥി പ്രക്ഷോഭത്തിൽ നാം സജീവമായി പങ്കെടുക്കുകയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടേയും ഇടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ പഠിച്ചുകൊണ്ട് ആദിശേഷയ്യ കമ്മീഷൻ റിപ്പോർട്ടിനെ പറ്റിയുള്ള നമ്മുടെ വിമർശനക്കുറിപ്പ് പ്രസിദ്ധീകരിച്ചു. 1985 ഡിസംബർ 1,2 തിയ്യതികളിൽ തൃശ്ശൂരിൽ നടന്ന അധ്യാപക പണിപ്പുരയിലൂടെ നിലവിലുള്ള ഭൗതിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അധ്യാപനം ആകർഷകമാക്കാൻ കഴിയും എന്നു തെളിയിക്കപ്പെട്ടു. മലമ്പുഴ ക്യാമ്പിനുശേഷം ബാലവേദി രംഗത്ത് ദിശാമാറ്റം കുറിച്ച ബാലവേദി ക്യാമ്പാണ് കോഴിക്കോട്ട് 1985 ഡിസംബർ 23 മുതൽ 27 വരെ നടന്ന ക്യാമ്പ്. Children's thetare, Puppet thetare എന്നീ ആശയങ്ങൾ രൂപം കൊള്ളുന്നത് ഈ ക്യാമ്പിൽ വെച്ചാണ്. സി.വി. രാമൻ ദിനത്തോടനുബന്ധിച്ച് 2500 മുതൽ 5000 കുട്ടികൾ വരെ പങ്കെടുത്ത 3 റാലികൾ നടന്നു.

മെഴുവേലി സംസ്ഥാന പ്രവർത്തക ക്യാമ്പ്

പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. 1985 സെപ്തംബർ 19,20,21,22 തിയ്യതികളിൽ നടന്ന ക്യാമ്പിൽ പ്രവർത്തന പരിപാടികളോടൊപ്പം ബഹുരാഷ്ട്ര കുത്തകകളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും, ശാസ്ത്രരംഗത്തെ അശാസ്ത്രീയ പ്രവണതകൾ എന്നീ വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു.

23-ാം വാർഷികം

പരിഷത്തിന്റെ 23-ാം വാർഷികം 1986 ഫെബ്രുവരി 20,22,23 തിയ്യതികളിൽ ഏറണാകുളത്ത് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ വ്യവസായവൽക്കരണത്തിന്റെ പരിപ്രേക്ഷ്യം എന്ന ഒരു സുവനീർ പ്രസിദ്ധീകരിച്ചു. പ്രസിഡണ്ടായി പ്രൊഫ. സി.ജെ. ശിവശങ്കരനെയും ജനറൽ സെക്രട്ടറിയായി കെ.ടി. രാധാകൃഷ്ണനെയും തെരഞ്ഞെടുത്തു. കേന്ദ്ര നിർവാഹകസമിതിയിലെ സബ്കമ്മിറ്റി സംവിധാനത്തിനു കാര്യമായ മാറ്റം 1986-ൽ വന്നു. സബ്കമ്മിറ്റി സംവിധാനം കംപാർട്ട്‌മെന്റലിസ (അറവൽക്കരണ) ത്തിന് കാരണമാകുന്നു എന്ന വിമർശനത്തെ തുടർന്നാണിത്. ഓരോ വിഷയത്തിനും കേന്ദ്ര നിർവാഹകസമിതി ചുമതലക്കാരനും നിർവാഹകസമിതിക്കു പുറത്തു നിന്ന് ഏതാനും വിദഗ്ധരും ചേർന്ന ആസൂത്രണ സമിതികൾ എന്നതായിരുന്നു പുതിയ സംവിധാനം. ആസൂത്രണസമിതികൾ രൂപീകരിച്ചുവെങ്കിലും ഈസംവിധാനം ഫലപ്രദമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. അഖിലേന്ത്യാ തലത്തിൽ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് സാധ്യതകൾ വർധിച്ചുവരുന്ന സമയമായിരുന്നു അത്. ഈ സാധ്യതക്കനുസരിച്ച് പരിഷത്തിനെ ഒരുക്കിയെടുക്കുക എന്നതായിരുന്നു മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലെ ചർച്ചയുടെ ഊന്നൽ. 'ഇമ്മിണി വലിയ പരിഷത്തി'നെക്കുറിച്ച് ഒട്ടേറെ സങ്കല്പങ്ങൾ ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ടു. 'കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം അന്തർദേശീയ പശ്ചാത്തലത്തിൽ' എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസ് ശ്രദ്ധേയമായിരുന്നു. പരിഷദ് പ്രവർത്തകരിൽ അഭൂതപൂർവമായ ആവേശം വളർത്തിയ സന്ദർഭമായിരുന്നു ഹാലിധൂമകേതുവിന്റെ സന്ദർശനകാലം. ശാസ്ത്ര പ്രചാരണത്തിന് ഈ സന്ദർഭം ഏറ്റവും സമർഥമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. 1986 ജനുവരി ഒന്നിന് ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ ഇതോടനുബന്ധിച്ചു നടത്തി. 10,000 ജ്യോതിശാസ്ത്ര ക്ലാസുകൾ, നാടെങ്ങും നക്ഷത്ര നിരീക്ഷണം, വിദ്യാർഥികൾക്കുവേണ്ടി സയൻസ് ഒളിമ്പ്യാഡ്, ടെലസ്‌കോപ്പ് വിതരണം, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടേയും സ്റ്റാർ ചാർട്ടി(ടമേൃ ഇവമൃ)േന്റേയും പ്രകാശനം, ഹാലിമേള എന്നിവയൊക്കെ പരിപാടികളിൽ പെടുന്നു. പരിഷദ് പ്രവർത്തകരല്ലാത്ത നിരവധി അധ്യാപകരെ സംഘടനയുമായി ബന്ധിപ്പിക്കാനും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താനും ഹാലി പരിപാടികൾ സഹായിച്ചു. കേരളീയരെ മുഴുവൻ 'വാന നിരീക്ഷകരാക്കി'ക്കൊണ്ട് ഹാലി വാൽനക്ഷത്രത്തിന് നല്ലൊരു സ്വീകരണം നൽകാൻ കഴിഞ്ഞത് പരിഷത്തിനെ പോലുള്ള ഒരു ശാസ്ത്ര സംഘടനക്ക് അഭിമാനകരമാണ്. മെയ്ദിന ശതവാർഷികാചരണം 1986 മെയ് 1 മുതൽ 31 വരെ വിവിധ പരിപാടികളോടെ അരങ്ങേറി. കലണ്ടർ ലഘുലേഘാ പ്രചാരണം, ഗൃഹസന്ദർശനം, മെയ്ദിന ഗാനസദസ്സ്, തെരുവുയോഗങ്ങൾ, സന്ദേശ ജാഥകൾ, തൊഴിൽജന്യരോഗ പഠനങ്ങൾ എന്നിങ്ങനെ മെയ്ദിന പരിപാടികളിൽ വലിയ വൈവിധ്യം കാണാം. 'കമ്പ്യൂട്ടറും മനുഷ്യനും മുഖാമുഖം' എന്ന പുസ്തകത്തിന്റെ പ്രകാശനവും ജില്ലാതല സെമിനാറും ആയിരുന്നു സമാപന പരിപാടി. ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ വളരെ വർധിച്ചു. ലോകാരോഗ്യദിനം അവശ്യമരുന്നു ദിനമായി ആചരിക്കപ്പെട്ടു. പരിഷത്ത് മെയ് 23 ഡോ. ഒലിഹാൻസൻ ചരമദിനമായി ആചരിക്കാൻ തുടങ്ങുന്നത് 86 ലാണ്. ആദ്യത്തെ ഒലിഹാൻസൻ ചരമദിനാചരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച 'ഡ്രഗ് ഇൻഫർമേഷൻ പാക്കറ്റ്' ഡോക്ടർമാർക്കിടയിൽ വലിയ ചലനമുണ്ടാക്കി. ആരോഗ്യ രംഗത്തെ സാങ്കേതിക കാര്യങ്ങൾ പരിഷദ് പ്രവർത്തകർ ഡോക്ടർമാരിലെത്തിക്കാൻ ശ്രമിച്ച ആദ്യ സന്ദർഭമായിരുന്നു ഇത്. 'നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ഒരേ വർഷത്തിൽ തന്നെ മൂന്നു പതിപ്പുകളിലായി 35000 കോപ്പികൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു. 1986 ഒക്‌ടോബർ 7 മുതൽ നവംബർ 7 വരെ ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി കേരളത്തിലുടനീളം ജനകീയാരോഗ്യം എന്ന വിഷയത്തെ അധികരിച്ച് അഞ്ചു വിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചു. പോഷണം രോഗപ്രതിരോധം, ആരോഗ്യ ശീലങ്ങൾ, ഓ.ആർ.ടി, പ്രഥമ ശുശ്രൂഷ- എന്നിവയായിരുന്നു വിഷയങ്ങൾ. ഈ ക്ലാസുകൾക്ക് വളരെയേറെ ജനപ്രീതി നേടാൻ സാധിച്ചു. പുതുതായി ഒട്ടേറെ ഡോക്ടർമാരും മെഡിക്കൽ വിദ്യാർഥികളും സംഘടനകളിലേക്കു വന്നു. കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് സ്വകാര്യവൽക്കരണത്തിനുള്ള ഒട്ടേറെ ശ്രമങ്ങൾ ഈ കാലഘട്ടത്തിലുണ്ടായി. 200 ഓളം സർക്കാർ വിദ്യാലയങ്ങൾ അടച്ചു പൂട്ടുക, സ്വകാര്യ മേഖലയിൽ പോളി ടെക്‌നിക്കുകൾ അനുവദിക്കുക, അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ഓഫ്താൽമോളജി പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ് അനുവദിക്കുക, പ്രീഡിഗ്രിബോർഡ് രൂപീകരിക്കുക എന്നിങ്ങനെ തുടരെ തുടരെ പല പരിഷ്‌കരണ ശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. വിദ്യാർഥി, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ട് ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാനും വിദ്യാഭ്യാസ സംരക്ഷണ സമിതികൾ കുറേ സ്ഥലങ്ങളിൽ രൂപീകരിക്കുവാനും കഴിഞ്ഞു. 'സ്വകാര്യവൽക്കരിക്കപ്പെടുന്ന വിദ്യാഭ്യാസം' എന്നൊരു ലഘുലേഘ ഈ സമയത്ത് പ്രസിദ്ധീകരിച്ചു. ആദ്യത്തെ അധ്യാപക പുന:പരിശീലന ക്യാമ്പ് നടന്നതും 1986ലാണ്. വിദ്യാഭ്യാസ രംഗത്തെ നൂതനമായൊരു പ്രവർത്തനമായിരുന്നു ബാലോത്സവജാഥ. 1986 ആഗസ്റ്റ് ഒന്നിന് കാസറഗോഡുനിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച് രണ്ടുജാഥകൾ ആഗസ്റ്റ് 15ന് തൃശ്ശൂരിൽ ഒത്തുചേർന്നു. പാവ നാടകങ്ങളിലൂടെയും കൂട്ടപ്പാട്ടുകളിലൂടെയും പാഠഭാഗങ്ങൾ അവതരിപ്പിച്ചുകൊണ്ടു നീങ്ങിയ ബാലോത്സവജാഥകൾ വരാനിരുക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യത്തെ സംസ്ഥാന ബാലോത്സവം നടന്നതും ഈ വർഷം തന്നെ. (ഡിസംബർ 20-24) കേരള സമ്പൂർണ സാക്ഷരതയ്ക്കുള്ള പഞ്ചവത്സരപദ്ധതിയും അതിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് മലപ്പുറം ജില്ലയിലെ തെരഞ്ഞെടുത്ത ഒരു പഞ്ചായത്തിനെ സമ്പൂർണ സാക്ഷരമാക്കാനുള്ള പൈലറ്റ് പദ്ധതിയും 1986 ലെ എറണാകുളം വാർഷികത്തിൽ അംഗീകരിക്കപ്പെട്ടു. മലപ്പുറം ജില്ലയിൽ ഇതിനു തുടക്കം കുറിച്ചെങ്കിലും ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായില്ല. പരിഷദ് കലാസംഘം 1986 ഏപ്രിൽ 17 മുതൽ 27 വരെ ഗുജറാത്തിലും സെപ്തംബർ 1 മുതൽ 14 വരെ തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലും പര്യടനം നടത്തി. ഗുജറാത്ത് വിജ്ഞാൻ സഭ, തമിഴ്‌നാട് സയൻസ്‌ഫോറം, പോണ്ടിച്ചേരി സയൻസ്‌ഫോറം എന്നിവയുടെ ക്ഷണമനുസരിച്ചായിരുന്നു പര്യടനം. 1980 മുതൽ തുടർന്നു വന്ന ശാസ്ത്രകലാ ജാഥ പുതിയ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഫലമായിരുന്നു 1986ലെ ശാസ്ത്ര സാംസ്‌കാരിക ജാഥ. വളർന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക ജീർണതയുടേയും വർഗീയതയുടേയും പശ്ചാത്തലത്തിൽ ഇവയ്‌ക്കെതിരെയുള്ള ശക്തമായൊരാഹ്വാനമായിരുന്നു ശാസ്ത്ര സാംസ്‌കാരിക ജാഥ-86. കേരള സംസ്‌കാരത്തിന്റെ വളർച്ചയ്ക്ക് അമൂല്യ സംഭാവനകൾ നൽകിയ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കന്മാരുമായും ചരിത്രപ്രധാന കേന്ദ്രങ്ങളുമായും ജാഥയെ ബന്ധപ്പെടുത്താൻ ചെറുശ്ശേരി നഗർ മുതൽ തുഞ്ചൻ പറമ്പുവരെയും ഗുരുവായൂർ മുതൽ വൈക്കം വരെയും മണ്ണടി മുതൽ വയലാർ വരെയുമായിരുന്നു നവംബർ 7 മുതൽ ഡിസംബർ 7 വരെ ജാഥ നടന്നത്. ശാസ്ത്ര ഗീതങ്ങളുടെ ആദ്യത്തെ പരിഷദ് കാസറ്റ് ഈ വർഷമാണ് തയ്യാറായത്. മറ്റൊരു പ്രധാന കാമ്പയിനായിരുന്നു 1986 സെപ്തംബർ 1ന് കാസർഗോഡ് മടിക്കൈ നിന്നും ഏറണാകുളത്തു നിന്നും ആരംഭിച്ച് സംപ്തംബർ 7 ന് മലമ്പുഴയിലും പേപ്പാറയിലും സമാപിച്ച വന - ഊർജ - വികസന ജാഥകൾ. പദ്ധതികളുടെ ആവാഹപ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ടായിരുന്നു പ്രസ്തുത ജാഥകളുടെ സമാപനം. വളരെ തിരക്കിട്ട് സംഘടിപ്പിച്ചതിനാൽ സംഘാടനത്തിൽ പല പിഴവുകളും പറ്റിയെങ്കിലും പരിഷത്തിന്റെ ഊർജ പരിസര നയങ്ങളെക്കുറിച്ച് ശക്തമായ വിമർശനങ്ങൾ ഉയർന്നുവന്ന കാലഘട്ടത്തിൽ ഈ ജാഥ അനിവാര്യമായിരുന്നു. പരിസര രംഗത്ത് ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു കണ്ണൂരിൽ നടന്ന നദീതട സംരക്ഷണ ജാഥ. ചെങ്ങളായി മുതൽ കൂവേരി വരെ നാടൻ തോണിയിലും മോട്ടോർ ബോട്ടിലുമായി നീങ്ങിയ ജാഥ നദികളുമായി ബന്ധപ്പെട്ട ഒട്ടേറെ പരിസര പ്രശ്‌നങ്ങൾ തീരപ്രദേശത്തെ ജനങ്ങളുമായി ചർച്ച ചെയ്യാൻ അവസരം നൽകി. പിന്നീട് മറ്റു പല ജില്ലകളിലും നദീതട സംരക്ഷണ ജാഥകൾ സംഘടിപ്പിക്കുകയുണ്ടായി. വനിതാരംഗത്തെ പ്രവർത്തനങ്ങൾ പതുക്കെപതുക്കെ ശക്തിപ്രാപിക്കുന്നുണ്ടായിരുന്നു. ഈ വർഷം 12 മേഖലകളിൽ വനിതകൾക്കു മാത്രമായി പരിഷദ് സ്‌കൂളുകളും ചിലേടത്ത് കുടുംബമേളകളും സംഘടിപ്പിക്കുവാൻ കഴിഞ്ഞു. കണ്ണൂരിലെ മോത്തി കെമിക്കൽസ്, ആലുവയിലെ ഇന്ത്യൻ റെയർ എർത്ത് (IRE) എന്നീ ഫാക്ടറികളിലെ മലിനീകരണ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനങ്ങളും ചർച്ചകളും നടത്തി. കുറിപ്പുകളും തയ്യാറാക്കി. തൃശ്ശൂരിൽ ആസ്ബസ്റ്റോസ് ഫാക്ടറി മലിനീകരണത്തിൽ ഇടപെടാനും ഫാക്ടറിക്ക് സമീപമുള്ള 35 കിണറുകൾ മാനേജുമെന്റിനെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുവാനും സാധിച്ചു. എഞ്ചിനീയറിംഗ് വിദ്യാർഥികളുടെ സഹായത്തോടെ മലമ്പുഴയിലെ മണ്ണൊലിപ്പ് പ്രശ്‌നത്തെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞു. പരിസര രംഗത്തെ ഒട്ടനവധി പ്രാദേശിക പ്രശ്‌നങ്ങളിൽ 1986-ൽ ഇടപെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വിദ്യാലയങ്ങളിലെ നിരക്ഷരത അകറ്റുന്നതിനുവേണ്ടിയുള്ള അക്ഷരവേദി പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ഈ വർഷമാണ്. ബാലവേദി പ്രവർത്തനങ്ങൾക്ക് ശക്തിയും തെളിമയും പകർന്ന കുട്ടികളും ശാസ്ത്രബോധവും, പ്രകൃതി നിരീക്ഷണം, കുട്ടികളുടെ നാടകം, യുറീക്ക പാട്ടുകൾ എന്നീ പുസ്തകങ്ങൾ ഈ വർഷം പ്രസിദ്ധീകരിച്ചു. 224 ബാലവേദികൾ അഫിലിയേറ്റുചെയ്തു. പ്രൊഫ. എസ്. ശിവദാസിന്റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തക'ത്തിന് കൈരളി ബുക്ട്രസ്റ്റിന്റെ അവാർഡ് ലഭിച്ചു. യുറീക്കയുടേയും ശാസ്ത്രഗതിയുടേയും പ്രചാരണത്തിൽ കുതിച്ചു ചാട്ടം തന്നെ ഈ വർഷം ഉണ്ടായി. യുറീക്ക 50,000 കോപ്പിയും ശാസ്ത്രഗതി 10,000 കോപ്പിയുമായി വർധിച്ചു. ഗവേഷണ രംഗത്ത് നാം രണ്ടാമതൊരു പദ്ധതി ഏറ്റെടുക്കുന്നത് 1986ലാണ്. ഉമിച്ചാരത്തിൽ നിന്നും സിമന്റുനിർമിക്കാമോ എന്നു പരിശോധിക്കുന്നതിനുള്ള ഈ പദ്ധതി ഇമുമൃെേന്റ ധനസഹായത്തോടു കൂടിയുള്ളതായിരുന്നു. മലപ്പുറം ജില്ലയിലെ അതളൂർ കേന്ദ്രമാക്കി രൂപീകരിച്ച നേഷണൽ അസോസിയേഷൻ ഫോർ ഡവലപ്പ്‌മെന്റൽ എഡുക്കേഷൻ ആന്റ് ട്രെയിനിംഗ് (NADET) ആസ്ഥാനമാക്കിയായിരുന്നു ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ച ആഷ്‌മോഹ് സിമന്റ് പദ്ധതി. ഇത് പല കാരണം കൊണ്ടും നീണ്ടു നീണ്ടുപോയി. 1992-ൽ മാത്രമാണ് അത് അവസാനിപ്പിക്കാൻ കഴിഞ്ഞത്. വൈദ്യുതി കണക്ഷൻ കിട്ടാനുള്ള കാലതാമസം, കണക്ഷൻ കിട്ടിയിട്ടും വോൾട്ടേജ് ഇല്ലാത്തതിനാൽ ഫ്‌ളോർമിൽ പ്രവർത്തിക്കാൻ പറ്റാതെ വന്നത്, പദ്ധതി കൊണ്ടുനടക്കുന്നതിന് വേണ്ടത്ര പരിശീലനം കിട്ടിയവരില്ലാതെ പോയത് ഇങ്ങനെ പല പ്രയാസങ്ങളും നേരിടേണ്ടി വന്ന പദ്ധതിയാണിത്. അതിന്റെ ഫലമായി നമ്മൾ ഏറ്റെടുക്കേണ്ട ഗവേഷണമായിരുന്നില്ല ഇത് എന്ന് പലപ്പോഴും അഭിപ്രായമുയർന്നിട്ടുണ്ട്.

24-ാം വാർഷികം

പരിഷത്തിന്റെ 24-ാം വാർഷികം 1987 ഫെബ്രുവരി 12 മുതൽ 15 വരെ കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂളിൽ നടന്നു. സമ്മേളനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഫിബ്രവരി 11-ന് അന്നത്തെ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി കെ.ആർ. നാരായണനാണ് നിർവഹിച്ചത്. സമ്മേളനത്തോടനുനബന്ധിച്ച് നടത്തിയ പരമ്പരാഗത വ്യവസായങ്ങളുടെ പുനഃസംഘാടനം ഒരു വിലയിരുത്തൽ സെമിനാറിൽ കൈത്തറി, കശുവണ്ടി, ബീഡി, മത്സ്യബന്ധനം, കയർ എന്നീ രംഗങ്ങളിലെ വിദഗ്ധർ പങ്കെടുത്തു. പ്രൊഫ. സി.ജെ. ശിവശങ്കരനെ പ്രസിഡണ്ടായും. കെടി. രാധാകൃഷ്ണനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ഈ സമ്മേളത്തിൽ വെച്ച് ജില്ലാകമ്മിറ്റിയിലേക്ക് പുതിയ ആളുകളെ കോ- ഓപ്റ്റു ചെയ്യാൻ ജില്ലാകമ്മിറ്റിക്ക് തന്നെ അധികാരം നൽകിക്കൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്തി. 1987-88 പ്രവർത്തന വർഷമായപ്പോഴേക്കും 32417 അംഗങ്ങളും 1059 യൂണിറ്റുകളുമുള്ള സാമാന്യം വലിയൊരു സംഘടനയായി കഴിഞ്ഞിരുന്നു പരിഷത്ത്. പ്രവർത്തനമേഖലകൾ വർധിച്ചു വന്നു. അഖിലേന്ത്യാതലത്തിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ച കൂടുതൽ വേഗത്തിലായി. ഇതിന് ആക്കം കൂട്ടുന്നതായിരുന്നു 1987 ലെ ഐതിഹാസികമായ ഭാരത ജനവിജ്ഞാന ജാഥ. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടേയും ഒരു മാസം കൊണ്ട് സഞ്ചരിച്ച് നവംബർ 7ന് ഭോപ്പാലിൽ സമാപിച്ച 5 ജാഥകൾ 26 ശാസ്ത്ര സംഘടനകളിലുടെയും ശാസ്ത്ര സാങ്കേതിക വകുപ്പ്, ചഇടഠഇ എന്നിവയുടെയും സംയുക്ത പരിശ്രമത്തിന്റെ ഫലമായിരുന്നു. ശാസ്ത്രകലാജാഥയെ ഭാരതം മുഴുവൻ വ്യാപിപ്പിക്കാനും ദുർബലമായ ശാസ്ത്രപ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താനും സംഘടനയില്ലാത്തിടത്ത് അതുണ്ടാക്കാനും ആഖ്ഷ സഹായിച്ചു. ജാഥയ്ക്കുവേണ്ടി ഒരു ദേശീയ പരിശീലന ക്യാമ്പും 5 പ്രാദേശിക പരിശീലന ക്യാമ്പുകളും തുടർന്നു 5 ജാഥകളും സംഘടിപ്പിക്കുന്നതിൽ പരിഷത്തിന്റെ പങ്ക് അതിപ്രധാനമായിരുന്നു. 1987 ഒക്‌ടോബർ 2 ന് മദിരാശി, ഷോലാപ്പൂർ, ശ്രീനഗർ, ഗുവാഹട്ടി, കൽക്കത്ത എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ജാഥകൾ നവംബർ 7ന് ഭോപാലിൽ സംഗമിക്കുന്നതിന് സാക്ഷ്യംവഹിക്കാൻ കേരളത്തിൽ നിന്നും 750 പ്രവർത്തകരെ വഹിച്ച പ്രത്യേക ശാസ്ത്രതീവണ്ടി തന്നെ ഭോപാലിലെത്തിയത് ആവേശകരമായ ഒരനുഭവമായിരുന്നു. തൊട്ടടുത്ത കൊല്ലം എ.ഐ.പി.എസ്.എൻ രൂപീകരിക്കുന്നതിനുള്ള പശ്ചാത്തലമൊരുക്കിയതിൽ ഭാരത ജനവിജ്ഞാന ജാഥയ്ക്കുള്ള പങ്ക് നിർണായകമായിരുന്നു. അത്യന്തം സാഹസികമായിരുന്ന ഈ മഹാസംരംഭം ഇന്ത്യയിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ ഒരു നാഴികക്കല്ലായിരുന്നു. 1987-ലെ സംസ്ഥാന പ്രവർത്തക ക്യാമ്പ് പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ നടന്നു. പരിഷത്തിന്റെ പഞ്ചവത്സര പരിപ്രേക്ഷ്യം ക്യാമ്പിൽ ചർച്ചചെയ്യപ്പെട്ടു. ജനസംഖ്യാ നിയന്ത്രണത്തിന്റെ അർഥശാസ്ത്രത്തെപ്പറ്റിയുള്ള ക്ലാസ് ശ്രദ്ധേയമായി. ആരോഗ്യ രംഗത്ത് ഒരു പതിറ്റാണ്ടുകാലമായി നടത്തിയ പ്രവർത്തനങ്ങളുടെ സ്വാഭാവിക പരിണാമമായിരുന്നു 87 ലെ ആരോഗ്യ സർവെ. കേരളത്തിന് ഒരാരോഗ്യ നയം രൂപീകരിക്കുന്നതിനാവശ്യമായ അടിസ്ഥാന വിവരങ്ങൾ ലഭ്യമല്ലായിരുന്നു. സാമൂഹ്യ സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേരളീയരുടെ ആരോഗ്യശീലങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനകീയമായി ശേഖരിച്ചു എന്നതാണ് ഈ സർവെക്കുള്ള പ്രത്യേകത. സാമ്പിളുകളുടെ വലിപ്പം കൊണ്ടും ശേഖരിച്ച വിവരങ്ങളുടെ കൃത്യത കൊണ്ടും സർവെ പൂർത്തിയാക്കുന്നതിലുള്ള വേഗത കൊണ്ടുമൊക്കെ ആരോഗ്യസർവെ 87 താരതമ്യമില്ലാത്ത ഒന്നായിരുന്നു. ജൂലൈ 1 മുതൽ 10 വരെ ഗാർഹിക സർവെയും 11 മുതൽ 20 വരെ സ്ഥാപന സർവെയുമാണ് നടന്നത്. സാമ്പത്തികവും സാങ്കേതികവുമായ ചില കാരണങ്ങളാൽ വിവരങ്ങൾ പ്രോസസ് ചെയ്യുന്നതിനും നിഗമനങ്ങളിലെത്തിച്ചേരുന്നതിനും മൂന്നുവർഷത്തിലധികം കാത്തിരിക്കേണ്ടി വന്നു. ദേശീയ ആരോഗ്യ നയത്തിന്റെ ജനവിരുദ്ധ സ്വഭാവം തുറന്നുകാണിച്ചുകൊണ്ടും ജനകീയാരോഗ്യ നയത്തിനുവേണ്ടിയും മേഖലാ തലത്തിൽ സംഘടിപ്പിച്ച കാൽനട ജാഥകളും വയറിളക്കം തടയുന്നതിന് ഏറെ ഉതകുന്ന ഒ.ആർ.ടിയിൽ വ്യാപകമായ പരിശീലനവുമാണ് ഈ വർഷത്തെ പ്രധാന ആരോഗ്യ ക്യാമ്പയിനുകൾ. 1986ൽ ആരംഭിച്ച ബാലോത്സവ ജാഥ കുറേക്കൂടി ചിട്ടയായി നടത്താൻ ഈ വർഷം സാധിച്ചു. ജാഥയുടെ അനുബന്ധപരിപാടിയായി ഓരോ കേന്ദ്രങ്ങളിലും ശാസ്ത്ര പരീക്ഷണങ്ങളടങ്ങിയ പഠനം പാൽപായസം പരിപാടി, രണ്ടാം ബാലോത്സവ ജാഥയുടെ പ്രത്യേകതയായിരുന്നു. 1987 ഡിസംബർ 19 മുതൽ 24 വരെ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യാ ബാലോത്സവം നമ്മുടെ ബാലോത്സവ സങ്കേതങ്ങൾ അഖിലേന്ത്യാതലത്തിൽ വ്യാപിപ്പിച്ചു. കേരളത്തിനു പുറത്തുനിന്നുള്ള 361 കുട്ടികളടക്കം 1071 കുട്ടികൾ പങ്കെടുത്ത തൃശ്ശൂർ ബാലോത്സവം കേരളത്തിൽ അതുവരെ നടന്ന ഏറ്റവും വലിയ മേളയത്രെ. അധ്യാപക പുനഃപരിശീലനം, ശാസ്ത്ര സഹവാസ ക്യാമ്പ്, ബാലവേദി പ്രവർത്തനങ്ങൾ എന്നിവയെല്ലാം കൂടി നാം നടപ്പാക്കിക്കൊണ്ടിരുന്ന പഠനം രസകരമാക്കൽ പരിപാടി തന്നെയാണ് കുറേക്കൂടി വിശദമായ രീതിയിൽ ബാലോത്സവത്തിൽ ആവിഷ്‌കരിച്ചിരുന്നത്. പലതരം പ്രവർത്തനങ്ങളിൽക്കൂടി കുട്ടികൾക്ക് പഠനത്തോടാഭിമുഖ്യം വളർത്താൻ അഖിലേന്ത്യാ ബാലോത്സവത്തിലെ പരിപാടികൾ സഹായകമായി. പാട്ടും കളികളും അഭിനയവും സൃഷ്ടിക്കുന്ന ഉത്സാഹാന്തരീക്ഷത്തിൽ കണ്ടെത്തലിന്റേയും അറിയലിന്റേയും ആനന്ദം കുട്ടികൾക്കിവിടെ ലഭിച്ചു. ചട്ടപ്പടിയുള്ള ക്ലാസുകളോ പ്രസംഗങ്ങളോ ബാലോത്സവത്തിൽ ഉണ്ടായിരുന്നില്ല. കളികൾ, പാട്ടുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ എന്നീ വിവിധ പ്രവർത്തനങ്ങളിൽക്കൂടി നേരത്തെ സൂചിപ്പിച്ച ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള പ്രവർത്തനങ്ങളാണിവിടെ നടന്നത്. പാട്ട്, കളി, അഭിനയം, ശാസ്ത്ര പരീക്ഷണങ്ങൾ, കൗതുക വസ്തുക്കളുടെ നിർമാണം, ഇലക്‌ട്രോണിക്‌സ്, ഒറിഗാമി, ആരോഗ്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മൂലകളിലാണ് ബാലോത്സവ ക്യാമ്പിലെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. പാട്ടുമൂല, കളിമൂല, എന്നിങ്ങനെ ഓരോ വിഷയത്തിനും ഓരോ മൂല നിശ്ചയിച്ചിരുന്നു. ഓരോ മൂലയിലും നടത്തേണ്ട പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുകയും അവയിൽ കുട്ടികൾക്ക് മാർഗനിർദേശം നൽകുകയും ചെയ്യാനുള്ള വിദഗ്ധർക്കുവേണ്ടി 1987ൽ നവംബർ 14,15 ഡിസംബർ 12,13 തിയ്യതികളിലായി രണ്ടുവട്ടം പരിശീലന ക്യാമ്പ് നടത്തിയിരുന്നു. പരിഷദ് പ്രവർത്തകർക്കു പറമെ ശ്രീ. അരവിന്ദ്ഗുപ്ത, ശ്രീ. അബ്ദുൾഭായ്, ശ്രീ. രാമാനുജം തുടങ്ങിയ വിദഗ്ധന്മാർ ഈ പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി. വിവിധ ഭാഷകളിലുള്ള പാട്ടുകൾ പാട്ടുമൂലയിൽ കുട്ടികൾ പഠിച്ചിരുന്നു. ശ്രീ. സുബ്ബറാവുവിന്റെ 12 ഭാഷയിലുള്ള ദേശീയോദ്ഗ്രഥന ഗാനം എല്ലാവർക്കും ഹരമായി മാറി. ബാലോത്സവത്തിന് ഉത്സവഛായ നൽകുന്നതിൽ കളിമൂലയും പാട്ടുമൂലയും അഭിനയമൂലയുമൊക്കെ നല്ല പങ്കു വഹിച്ചു. പേപ്പർ പൾപ്പുകൊണ്ട് പാവകളെ നിർമിക്കാൻ മാത്രമല്ല അവയെ ഉപയോഗിച്ച് നാടകം കളിക്കുന്നതെങ്ങനെയെന്നുകൂടി പാവമൂല കുട്ടികളെ പഠിപ്പിച്ചു. ബാലോത്സവത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മൂലകളായിരുന്നു. ചിത്രമൂലയും കൗതുകമൂലയും. കുട്ടികൾ വരച്ച നൂറുകണക്കിന് ചിത്രങ്ങൾ അവസാനം ഒരു പ്രദർശനമായി സജ്ജീകരിക്കപ്പെട്ടു. ബാലോത്സവത്തിന്റെ പതാകയുയർത്തിയ 5 വയസ്സുകാരൻ നിധിന്റെ ചിത്രങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കുട്ടികളുടെ അഭിപ്രായമാരാഞ്ഞതിൽ ഏറ്റവും അംഗീകാരം ലഭിച്ചത് അടിപിടി മൂലയ്ക്കും ഗണിത മൂലയ്ക്കുമായിരുന്നു. ശ്രീ. സുധാകരന്റെ സാന്നിധ്യവും അദ്ദേഹം തയ്യാറാക്കിയ മോഡലുകളും ഗണിത മൂലയുടെ മാറ്റ് വർധിപ്പിച്ചു. ബാലോത്സവം നടന്ന കേരള വർമ കോളേജിന്റെ പരിസരം പ്രകൃതി നിരീക്ഷണത്തിന് എന്തുകൊണ്ടും അനുയോജ്യമായിരുന്നു. ആരോഗ്യമൂലയും ഇലക്‌ട്രോണിക്‌സ് മൂലയും സ്വയം പ്രവർത്തനത്തിനുവേണ്ട അവസരം വേണ്ടത്രയുണ്ടാക്കിയില്ലെങ്കിലും കൗതുകമുളവാക്കുന്നവയായിരുന്നു.

അഖിലേന്ത്യാ ബാലോത്സവത്തെക്കുറിച്ച് 25-ാം വാർഷിക റിപ്പോർട്ടിൽ നിന്ന്
ശാസ്ത്രം ഒരു ഉദ്ഗ്രഥന ശക്തിയാണെന്നും ശാസ്ത്രപ്രചാരണവും ദേശീയോദ്ഗ്രഥനത്തിന് വേണ്ടിയുള്ള വിദ്യാഭ്യാസ പ്രവർത്തനവും സമന്വയിപ്പിച്ചുകൊണ്ടുപോകാമെന്നും പ്രായോഗികമായി തെളിയിച്ച മഹത്തായ ഒരു പരിപാടിയായിരുന്നു ഡിസംബർ 19 മുതൽ 21 വരെ തൃശ്ശൂർ കേരള വർമ കോളേജിൽ വെച്ചു നടത്തിയ അഖിലേന്ത്യാ ബാലോത്സവം. പരിഷത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് ആവിഷ്‌കരിച്ച ബൃഹത്തായ ഈ പരിപാടിയിൽ പങ്കെടുത്ത 1071 കുട്ടികളിൽ 361 പേർ കേരളത്തിനു പുറത്തു നിന്നുള്ള സംസ്ഥാനങ്ങളിലുള്ളവരായിരുന്നു. ഈ കുട്ടികളോടൊപ്പം 63 ജനകീയ ശാസ്ത്ര പ്രവർത്തകരും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നു. ഇവർക്കു പുറമെ ശ്രീ. സുബ്ബറാവു, ശ്രീ. അബ്ദുൾഭായ്, ഡോ. സുകന്യ ആഗാഷെ, ശ്രീ. ബാപ്പൂജി എന്നീ വിദഗ്ധരും ബാലോത്സവങ്ങളിൽ ആദ്യാവസാനം പങ്കെടുക്കുകയുണ്ടായി. ഇവരുടെ പ്രവർത്തനങ്ങൾ ബാലോത്സവ പരിപാടികൾക്ക് അഖിലേന്ത്യാ സ്വഭാവം നൽകി എന്നതിനുപുറമേ ഗുണപരമായി ഉയർന്ന മാനം കൈവരുത്താൻ സഹായിക്കുകയും ചെയ്തു. 
പ്രത്യേകം പരിശീലനം സിദ്ധിച്ച 151 പ്രവർത്തകരായിരുന്നു മൂല മൂപ്പന്മാരായി ബാലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രവർത്തനങ്ങളിൽ മാർഗ നിർദേശം നൽകിയിരുന്നത്. മൂലമൂപ്പന്മാർക്കു പുറമേ ഇരുനൂറോളം അധ്യാപകർ കുട്ടികളുടെ എസ്‌കോർട്ടായും സന്ദർശകരായും ക്യാമ്പിൽ എത്തിച്ചേർന്നു. അധ്യാപകരും രക്ഷിതാക്കളുമായി 7000 പേർ ക്യാമ്പ് സന്ദർശിച്ചിട്ടുണ്ട്. ഇതിനു പുറമെ തൃശ്ശൂർ ജില്ലയിലെ ബാലവേദി അംഗങ്ങളും ക്യാമ്പ് സന്ദർശിച്ചു.
ദേശീയോദ്ഗ്രഥനം, ശാസ്ത്രബോധം വളർത്തൽ, പഠനം രസകരമാക്കൽ എന്നീ മുഖ്യ ലക്ഷ്യങ്ങളോടുകൂടിയ ഈ വിദ്യാഭ്യാസ പരിപാടിയിൽ 12 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള വിദ്യാർഥികളായിരുന്നു പങ്കെടുത്തിരുന്നത്.
സാമൂഹ്യമാറ്റത്തിൽ ശാസ്ത്രത്തിനുള്ള പങ്കിനെക്കുറിച്ച് നമ്മുടെ വിദ്യാർഥിലോകം കുറച്ചുമാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. വിദ്യാഭ്യാസത്തിരക്കിനിടയിൽ അവർക്ക് കൊടുക്കുന്ന ശാസ്ത്ര വസ്തുതകൾ ശാസ്ത്രത്തെ സമഗ്രമായോ സാമൂഹ്യ പുരോഗതിയോട് ബന്ധപ്പെടുത്തിയോ അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ പര്യാപ്തമല്ല. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവുകൾ പരിഹരിച്ചുകൊണ്ട് ശാസ്ത്രത്തിന്റെ രീതിക്ക് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളിലൂടെ ഇത് നേടിയെടുക്കാൻ കുട്ടികളെ സഹായിക്കുകയാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നൽകപ്പെടുന്ന വാക്കുകളേക്കാൾ കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തനങ്ങൾക്കാണ് ബാലോത്സവ പരിപാടികളിൽ മുൻഗണ കൊടുത്തിരിക്കുന്നത്.
വർഗീയതയ്ക്കും പ്രാദേശികതയ്ക്കും സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കും എതിരായി നാം ഇന്ത്യക്കാരാണെന്ന ബോധം നന്നെ ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണം. ഇന്ത്യയുടെ വൈവിധ്യമാർന്ന സവിശേഷതകൾ മനസ്സിലാക്കുവാനും അവയെ അംഗീകരിക്കുവാനും അവർക്ക് കഴിയണം. വാക്കുകൾക്കും പ്രബോധനങ്ങൾക്കുമപ്പുറം പരസ്പരമുള്ള ബന്ധപ്പെടലിലൂടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യ ഒന്നാണെന്നും നാമെല്ലാം ഇന്ത്യക്കാരാണെന്നുമുള്ള ബോധം കുട്ടികളിൽ വളർന്നു വരണം. കേരളവും ഹരിയാനയും പശ്ചിമബംഗാളുമടക്കം ബാലോത്സവത്തിൽ പങ്കെടുത്ത പതിനൊന്ന് സംസ്ഥാനങ്ങളിലേയും കുട്ടികൾ പതിനൊന്ന് വിഭിന്ന ഭാഷ സംസാരിക്കുന്നവരും വിഭിന്ന സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നും വന്നവരുമായിരുന്നു. ഭാഷാഭേദവും ആചാര വ്യവസ്ഥയും മറന്ന് തങ്ങൾ സഹോദരന്മാരാണെന്ന മട്ടിൽ 5 ദിവസം ഒത്തൊരുമിച്ച് താമസിക്കുവാനും ഉല്ലസിക്കാനും പരസ്പരം മനസ്സിലാക്കാനുമുള്ള അവസരം ബാലോത്സവത്തിൽ കുട്ടികൾക്കുണ്ടായി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 361 കുട്ടികളും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വന്ന 347 കുട്ടികളും തൃശ്ശൂർ നഗരത്തിലും ചുറ്റുപാടുമുള്ള 360 കുട്ടികളുടെ അതിഥിതികളായി അവരുടെ വീടുകളിലാണ് താമസിച്ചത്. കേരളത്തിൽ നിന്നൊരു കുട്ടിയും മറ്റ് സംസ്ഥാനത്തെ ഒരു കുട്ടിയും വീതം തൃശ്ശൂരിലെ ഓരോ ആതിഥേയരുടേയും വീടുകളിൽ താമസിച്ചു. ആദ്യത്തെ ഏതാനും മണിക്കൂർ സമയം ഏതാനും അങ്കലാപ്പുകൾ ഉണ്ടായെങ്കിലും പിന്നീട് ഭാഷാഭേദവും ദേശഭേദവും മറന്ന് അവർ ചങ്ങാത്തം സ്ഥാപിച്ചു. ആതിഥേയ കുട്ടികൾക്കു മാത്രമല്ല അവരുടെ രക്ഷിതാക്കൾക്കും പുതിയ കൂട്ടുകാരുമായി പരിചയപ്പെടാനും അവരെ സൽക്കരിക്കാനും വലിയ താല്പര്യമായിരുന്നു. ഡിസംബർ 24-ാം തിയ്യതി ക്യാമ്പവസാനിച്ച് കൊടിയും താഴ്ത്തി വിടപറയുമ്പോൾ കുട്ടികളുടെ മാത്രമല്ല അവരുടെ രക്ഷിതാക്കളുടെ കണ്ണുകളും നനയുന്നുണ്ടായിരുന്നു. ബാലോത്സവത്തിൽ പങ്കെടുത്ത കുട്ടികളെല്ലാം ആ ദിവസങ്ങളിൽ ഇന്ത്യക്കാർമാത്രമായിരുന്നു.- ചെറിയ തോതിലാണെങ്കിലും കുട്ടികളിൽ ദേശീയോദ്ഗ്രഥന ബോധം വളർത്താനുതകിയ ഒരു നല്ല കാൽവെപ്പായിരുന്നു ഇത്.

ക്യാമ്പ് ആരംഭിക്കുന്നതിന് മുമ്പ് രാവിലെയും മൂലകളവസാനിച്ച് വൈകുന്നേരവും ദിവസേന നടത്തിയ ഒത്തുചേരൽ ഏവരെയും ഹരം പിടിപ്പിക്കുന്നവയായിരുന്നു. വൈകുന്നേരം കുട്ടികളുടെ പരിപാടി അവസാനിപ്പിച്ചതിന് ശേഷം മൂലമൂപ്പന്മാർക്കും ക്യാമ്പിലെ മറ്റു അംഗങ്ങൾക്കും വേണ്ടി പ്രത്യേകം പരിപാടികൾ ഏർപ്പെടുത്തിയിരുന്നു. കുട്ടികളെ പോലെത്തന്നെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വന്നവർക്ക് പരസ്പരം ഇടപെടാനുള്ള അവസരം ഈ ഇടവേളപരിപാടികൾ സജ്ജമാക്കി.

വനിതാ ശിബിരം- വലപ്പാട്

1982-ൽ വനിതാ സബ്ക്കമ്മിറ്റി നിലവിൽ വന്നതോടെ ശക്തമായി തുടങ്ങിയ വനിതാ രംഗത്തെ പ്രവർത്തനങ്ങൾക്ക് ആക്കം വർധിപ്പിക്കുന്നതിന് വേണ്ടി വിശദമായ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു. 1987 ജൂലൈ 24, 25, 26 തിയ്യതികളിൽ വലപ്പാട്ട് നടന്ന വനിതാ ശിബിരം പങ്കാളിത്തം കൊണ്ടും ഗൗരവം കൊണ്ടും വളരെ ശ്രദ്ധേയമായി. തുടർച്ചയായി ഒരു പഠന പരിപാടിക്ക് ക്യാമ്പ് രൂപം കൊടുത്തു. ആ പരിപാടി ചിട്ടയായി നടത്താൻ സാധിച്ചിട്ടുണ്ട്.

ഐ.ആർ.ടി.സി.

പ്രക്ഷോഭ പ്രവർത്തനങ്ങളിലൂടെയും പഠനത്തിലൂടെയും പരിഷത്ത് കൂടുതൽ ഉയർന്ന തലത്തിലേക്ക് വളരുകയായിരുന്നു. ബദൽ വികസന മാതൃകകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ബോധ്യപ്പെട്ടു. ഐ.ആർ.ടി.സി എന്ന പേരിൽ നമ്മുടേതായ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലേക്കാണ് ഇത് നയിച്ചത്. ഇന്ന് പരിഷത്തിന്റെ മുഴുവൻ ഗവേഷണ പ്രവർത്തനങ്ങളുടെയും ആസ്ഥാനം ഐ.ആർ.ടി.സി. ആണ്. പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ നാലര ഏക്കർ സ്ഥലത്താണ് ഐ.ആർ.ടി.സി (ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം) സ്ഥാപിച്ചിട്ടുള്ളത്. 1987 നവംബർ 22 ന് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. മദിരാശി സർവ്വകലാശാല വൈസ് ചാൻസ്‌ലർ പ്രൊഫ. കെ.സുന്ദരേശനാണ് ഉദ്ഘാടനം നടത്തിയത് പ്രൊഫ. കെ.വിശ്വനാഥനായിരുന്നു ആദ്യത്തെ ഡയരക്ടർ. തുടർന്ന് ഡോ. എം.പി. പരമേശ്വരൻ ഡയറക്ടറായി.

പരിസരകേന്ദ്രം

1987-ൽ തന്നെ എറണാകുളം കേന്ദ്രമാക്കി പരിസര കേന്ദ്രം ആരംഭിച്ചു. പരിസര പ്രശ്‌നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് അനുയോജ്യമായ പ്രവർത്തന പരിപാടികൾ ആവിഷ്‌കരിക്കാൻ ഈ രംഗത്തെ നമ്മുടെ വൈദഗ്ധ്യം വർധിപ്പിക്കുക, ജില്ലകളിലെ പ്രശ്‌നപരിഹാരത്തിന് സഹായം നൽകുക മുതലായവയാണ് ഈ കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനായി ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റി. 1980-ൽ തുടങ്ങിയ സയൻസ് സെന്റർ, 1986-ൽ സ്ഥാപിച്ച ചഅഉഋഠ, 1987-ൽ സ്ഥാപിച്ച പരിസര കേന്ദ്രം ഇവയെല്ലാം തന്നെ ഐ.ആർ.ടി.സിയുടെ ഭാഗമായി പരിഗണിക്കാൻ പിന്നീട് തീരുമാനിച്ചു. പരിസര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാർ ഏറെ ശ്രദ്ധേയമായിരുന്നു. വ്യവസായ മലിനീകരണം, കാർഷികരംഗത്തെ പരിസരപ്രശ്‌നങ്ങൾ, നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മത്സ്യസമ്പത്ത്, നഗരമാലിന്യങ്ങൾ സൃഷ്ടിക്കുന്ന പരിസര പ്രശ്‌നങ്ങൾ എന്നിവയായിരുന്നു ഈ സെമിനാറിലെ വിഷയങ്ങൾ. കായൽ സംരക്ഷണ സെമിനാർ, ചാലിയാർ സംരക്ഷണ ജാഥ എന്നിവ 1987-ലെ പ്രധാന പരിസര പ്രശ്‌നങ്ങളാണ്. കോളേജ് വിദ്യാർഥികൾക്കായി സെന്റർ ഫോർ എൻവയർമെന്റ് എഡ്യുക്കേഷനുമായി സഹകരിച്ച് എക്കോ ഡവലപ്മന്റ് ക്യാമ്പുകൾ നടത്താൻ തുടങ്ങുന്നതും ഇക്കാലത്താണ്. ഊർജ്ജ രംഗത്തെ നമ്മുടെ ഇടപെടലിന് ശക്തി പകരാൻ തൂത്തുക്കുടി താപനിലയ സന്ദർശനവും പഠനവും സഹായകമായി. 1987 മെയ് 1 മുതൽ 7 വരെ കാലയളവിൽ വരൾച്ച, പവർക്കട്ട് എന്നിവയെ കേന്ദ്രീകരിച്ച് യൂണിറ്റ് തല കാൽനട ജാഥകൾ നടത്തുകയും വരൾച്ചയുടേയും ഊർജ്ജ ക്ഷാമത്തിന്റേയും യഥാർഥ വസ്തുതകൾ ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.

ശാസ്ത്ര സാംസ്‌കാരിക ജാഥ

1987-ൽ ശാസ്ത്ര സാംസ്‌കാരിക ജാഥ മൂന്നെണ്ണമാണ് സംഘടിപ്പിച്ചത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിൽ സമാപിച്ച ഉത്തരമേഖലാ ജാഥ, ഇടുക്കിയിലെ തൊടുപുഴയിൽ നിന്നു തുടങ്ങി എറണാകുളത്ത് സമാപിച്ച മധ്യ മേഖലാ ജാഥ, കൊല്ലത്തെ മയ്യനാട് നിന്നാരംഭിച്ച് പത്തനംതിട്ടയിലെ കോന്നിയിൽ അവസാനിച്ച ദക്ഷിണമേഖലാ ജാഥ, ഇവ മൂന്നുംകൂടി മുന്നൂറ്റി മൂന്ന് കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു.

1987 ലെ മറ്റു പ്രവർത്തനങ്ങൾ

ജൈവയുദ്ധത്തിന് വഴിതെളിയിക്കുന്ന ഇൻഡോ- അമേരിക്കൻ വാക്‌സിൻ കരാറിനെതിരെ ശക്തിയായി പ്രതികരിക്കാൻ നമുക്ക് കഴിഞ്ഞു. പ്രാദേശിക പ്രശ്‌നങ്ങളിൽ യൂണിറ്റുകളും മേഖലകളും സജീവമായി ഇടപെടാൻ തുടങ്ങിയ വർഷമാണിത്. പല സ്ഥലങ്ങളിലും ആശുപത്രി സംരക്ഷണ സമിതികൾ രൂപംകൊണ്ടു. 1987 മെയ് 15 മുതൽ 20 വരെ സംസ്ഥാനത്തുടനീളം നടന്ന ശാസ്ത്ര സഹവാസ കേമ്പുകൾ ബാലവേദി രംഗത്ത് പുത്തനുണർവ്വുണ്ടാക്കി. 1028 ബാലവേദികൾ അഫിലിയേറ്റു ചെയ്തു. നവോദയ വിദ്യാലയങ്ങൾക്കെതിരെ സമരങ്ങൾ രൂക്ഷമായതും ഈ വർഷത്തിലാണ്. സ്ഥല ജല മേനേജ്‌മെന്റ്, ഗാലസ (Group Approch for Locally Adaptable and Sustainable Agriculture) എന്നീ പ്രൊജക്റ്റുകൾ ഈ വർഷം ആരംഭിച്ചു. വൃക്ഷമിത്ര അവാർഡ് ലഭിച്ചതും ഈ വർഷമാണ്. ഇതുവരെയായി 1 ലക്ഷത്തോളം കോപ്പികൾ ചെലവഴിച്ചിട്ടുള്ള 'എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട്', എന്ന കുട്ടികളുടെ ജിഞ്ജാസാ കോശം ഈ വർഷമാണ് പ്രസിദ്ധീകരിച്ചത്. ഈ വർഷത്തെ ചെറുകാട് അവാർഡ് കെ.കെ. കൃഷ്ണകുമാറിന്റെ ശാസ്ത്രം ജിവിതം എന്ന പുസ്തകത്തിന് ലഭിച്ചു. അംഗസംഖ്യയുടെ ആറ് ശതമാനം വനിതകളായി മാറിയെങ്കിലും 85-ൽ 95 വനിതാവേദികളുണ്ടായിരുന്ന സ്ഥാനത്ത് 1982-ൽ 50-ൽ താഴെ വനിതാ വേദികളായി കുറഞ്ഞു. അഖിലേന്ത്യാതലത്തിൽ ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം രൂപീകരിക്കാനുള്ള ശ്രമം മുമ്പേ തുടങ്ങിയതാണെങ്കിലും അത് സഫലമായത് 1988-ൽ ആണ്.

രജതജൂബിലി സമ്മേളനം

1988 ഫെബ്രുവരി 11 മുതൽ 14 വരെ കണ്ണൂരിൽ വെച്ചുനടന്ന പരിഷത്തിന്റെ രജതജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഒന്നാം ജനകീയ ശാസ്ത്ര കോൺഗ്രസ്സും നടക്കുകയുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 15 സംഘടനകളെ പ്രതിനിധീകരിച്ച് 110 പേർ പങ്കെടുത്ത സമ്മേളനത്തിൽ വെച്ച് അഖിലേന്ത്യാ ജനകീയ ശാസ്ത്ര ശൃംഖലയ്ക്ക് (All India peoples Science Network - AIPSN) രൂപം നൽകി. പ്രൊഫ. ബി.എം. ഉദ്ഗാവുങ്കർ ചെയർമാനും ഡോ: എം.പി. പരമേശ്വരൻ കൺവീനറുമായി തെരഞ്ഞെടുക്കപ്പെട്ടു. ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ ആശയപരമായ സംവാദങ്ങൾക്കുള്ള മാധ്യമമായും പ്രവർത്തനങ്ങളുടെ സംയോജകനായും Science for Social Revolution എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. എന്നാൽ ഏതാനും ലക്കങ്ങളേ അത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞുള്ളൂ. വിപുലമായ അനുബന്ധ പരിപാടികൾ കൊണ്ടും തികഞ്ഞ ജനപങ്കാളിത്തം കൊണ്ടും രജതജൂബിലി സമ്മേളനം ശ്രദ്ധേയമായി. സമ്മേളനത്തിൽ വെച്ച് കെ.കെ. കൃഷ്ണകുമാർ പ്രസിഡണ്ടായും ടി. ഗാഗാധരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുകൊണ്ട് കേരളത്തിന്റെ 8-ാംപദ്ധതി-ചർച്ചകൾക്കൊരാമുഖം എന്ന പുസ്തകം 1987-ൽ പ്രസിദ്ധീകരിച്ചു. 8-ാം പദ്ധതിയെ മറ്റു പദ്ധതികളിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് -ചുരുങ്ങിയത് കേരളത്തിലെങ്കിലും - പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള വ്യാപകമായ ചർച്ചയും അതിന്റെ ഫലമായി ആസൂത്രണത്തിലും നിർവഹണത്തിലും സാധ്യമായേക്കാവുന്ന ഒരു ജനകീയ പങ്കാളിത്തവും ആയിരിക്കണമെന്ന പരിഷത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളതായിരുന്നു ഈ പുസ്തകം. എട്ടാം പദ്ധതിയെക്കുറിച്ച് ചർച്ച നടന്ന എല്ലാ വേദികളിലും ഈ പുസ്തകം പരാമർശിക്കപ്പെടുകയുണ്ടായി. യൂണിറ്റുതല പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കാത്തവിധത്തിൽ സംസ്ഥാനതല കാമ്പയിൻ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുന്നതിന് 25-ാം വാർഷിക സമ്മേളനം തീരുമാനിക്കുകയുണ്ടായി. സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് താഴേക്കു നൽകുന്നതിനു പകരം യൂണിറ്റ് തലത്തിൽ ആസൂത്രണം ചെയ്യുന്ന പരിപാടികൾക്ക് മുൻതൂക്കം നൽകുന്ന തരത്തിൽ ശൈലീമാറ്റം വരണമെന്നാണ് തീരുമാനിച്ചത്. യൂണിറ്റുകളിൽ പ്രതീക്ഷിച്ചത്ര ചലനം ശൈലീമാറ്റത്തിലൂടെ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് ഈ വർഷത്തിനുശേഷം വിലയിരുത്തിയത്. ഈ വർഷത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ് 1987 സെപ്തംബർ 2,3,4 തിയ്യതികളിൽ കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ നടന്നു. 12 കേന്ദ്രങ്ങളിലെ ശാസ്ത്ര സായാഹ്നങ്ങൾ, മത്സരങ്ങൾ, ബാലോത്സവം, കലാപരിപാടികൾ ഇങ്ങനെ കാസറഗോഡ് ജില്ലയെ ആകെ ഉണർത്തിയ പരിപാടികൾ ക്യാമ്പിനോടനുബന്ധിച്ച് നടക്കുകയുണ്ടായി. 1987 ആഗസ്റ്റ് 6,7 തിയ്യതികളിൽ തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിൽ വെച്ച് വികേന്ദ്രീകൃതാസൂത്രണത്തെക്കുറിച്ച് സംസ്ഥാനതല ശില്പശാല നടത്തി. ജില്ലകളിൽ നിന്നും 2 പ്രതിനിധികൾ വീതം ഇതിൽ പങ്കെടുത്തു. പരിസര പ്രശ്‌നങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും ജലം, വായു ഇവയുടെ മലിനീകരണം കണ്ടെത്താനും അവ അളക്കാനും ഉള്ള പരിശീലനവും മണ്ണു സംരക്ഷണത്തിന്റെ പ്രായോഗിക പഠനവും ലക്ഷ്യമാക്കിക്കൊണ്ട് 1987 നവംബർ 25,26,27 തിയ്യതികളിൽ പീച്ചിയിൽ വെച്ചു നടത്തിയ ക്യാമ്പ് പങ്കാളിത്തംകൊണ്ടും ഫലപ്രാപ്തികൊണ്ടും ശ്രദ്ധേയമായിരുന്നു. കോളേജ് തലത്തിൽ പ്രവർത്തിക്കുന്ന സയൻസ് ഫോറങ്ങളുടെ ഒരു പരിപാടിയായിട്ടാണ് ഇത് ആസൂത്രണം ചെയ്തിരുന്നത്. കേന്ദ്ര പരിസ്ഥിതി വനം വകുപ്പിന്റെ സഹായത്തോടെയുള്ള ജനകീയ മണ്ണു സംരക്ഷണ പദ്ധതിക്ക് ഈ വർഷം അംഗീകാരം കിട്ടി. തൃശ്ശൂർ ജില്ലയിലെ പീച്ചി, ഏറണാകുളം ജില്ലയിലെ വീട്ടൂർ, ഇടുക്കി ജില്ലയിലെ പൂമാല എന്നീ പ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. തീറ്റപ്പുല്ല്, രാമച്ചം, കൈതച്ചക്ക, പയർ, ലൂസിന തുടങ്ങിയ കാർഷിക വിളകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള വിവിധ ആഗ്രോ ഫോറസ്ട്രി മുറകൾ തെരെഞ്ഞെടുത്ത് കൃഷിയിടങ്ങളിൽ പ്രയോഗിച്ചു കാണിക്കുക, പ്രാദേശിക കാർഷിക കാലാവസ്ഥാ ഘടകങ്ങൾ കണക്കിലെടുത്ത് ഏറ്റവും ഫലപ്രദവും സ്വീകാര്യവുമായ രീതിയിൽ തിരിച്ചറിഞ്ഞ് പ്രചരിപ്പിക്കുക, അറിവും അനുഭവവും കോർത്തിണക്കി പ്രായോഗിക പരിസര സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 1991 മെയ് മാസത്തോടെ ഈ പദ്ധതി പൂർത്തിയാക്കി. വളരെ തൃപ്തികരമായിത്തന്നെ ഈ പദ്ധതി നടപ്പിലാക്കുവാൻ നമുക്കു കഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾ എന്ന പേരിൽ ഒരു ലഘുലേഖ 1988-ൽ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ രംഗത്ത് നേടാൻ കഴിഞ്ഞ പുരോഗതി അംഗീകരിക്കുമ്പോൾ തന്നെ മൗലിക ലക്ഷ്യം നേടുന്നതിൽ ഉണ്ടായിട്ടുള്ള വീഴ്ചയും അക്കാര്യത്തിൽ ഗവൺമെന്റ് കാണിക്കുന്ന അനാസ്ഥയും തുറന്നു കാണിക്കുന്നതായിരുന്നു പ്രസ്തുത ലഘുലേഖ. വിദ്യാഭ്യാസത്തിന് ഉണ്ടാവേണ്ട സാമൂഹ്യലക്ഷ്യം വിസ്മരിക്കുകയും വ്യക്തിഗത വളർച്ചയ്ക്ക് ഊന്നൽ നൽകുകയും ചെയ്യുന്നതിന്റെ അപകടം പ്രസ്തുത രേഖയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ നിഷേധാത്മകവശം വെളിവാക്കുന്നതിനും പൊതു വിദ്യാഭ്യാസ രംഗത്തെ അവഗണിച്ചുകൊണ്ട് നവോദയാ വിദ്യാലയങ്ങൾക്കായി കോടിക്കണക്കിന് രൂപ നീക്കിവെക്കുന്ന കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധിക്കുന്നതിനും വേണ്ടി 1988 മെയ് 1 മുതൽ 5 വരെ കാൽനട ജാഥകളും ജില്ലാ ആസ്ഥാനങ്ങളിൽ സായാഹ്ന ധർണയും നടത്തി. 1988ലെ ബാലോത്സവജാഥ വിപുലമായ ഒരു വിദ്യാഭ്യാസ പരിപാടിയാക്കി മാറ്റാൻ നമുക്കു കഴിഞ്ഞു. ഏഴു ജാഥകളാണ് ഉണ്ടായിരുന്നത്. 1122 സ്‌കൂളുകളിൽ പഠനം രസകരമാക്കൽ പരിപാടി അവതരിപ്പിച്ചു. 13 ജില്ലകളിൽ വിദ്യാഭ്യാസ സെമിനാർ നടന്നു. ഒക്‌ടോബർ 1 മുതൽ 21 വരെ നടന്ന ബാലോത്സവ ജാഥകൾ 525 കേന്ദ്രങ്ങളിൽ പരിപാടി നടത്തി. 94 ജാഥാംഗങ്ങളിൽ 42 പേർ സ്‌കൂൾ അധ്യാപകരായിരുന്നു. ഹൈസ്‌കൂൾ ഭൗതികശാസ്ത്രം അധ്യാപന സഹായി 1988-ൽ പ്രസിദ്ധീകരിച്ചു. തൊട്ടുമുമ്പുള്ള രണ്ടു മൂന്നു വർഷങ്ങളിൽ വിവിധ തലങ്ങളിൽ നടന്ന കൂടിച്ചേരലുകളുടേയും വർക്‌ഷോപ്പുകളുടേയും ഫലമാണ് ഈ അധ്യാപന സഹായി. കോഴിക്കോട്ടും കണ്ണൂരിലും വെച്ച് അധ്യാപക പരിശീലനം നടത്തി. നാനൂറോളം ബാലോത്സവങ്ങൾ നടന്നു. അതിഥി-ആതിഥേയ രീതിയിലാണ് ബാലോത്സവങ്ങൾ നടത്തിയത്. പരമാവധി വിദ്യാർഥികളിലേക്കും അധ്യാപകരിലേക്കും രക്ഷിതാക്കളിലേക്കും പുതിയ പഠനരീതി എത്തിക്കാൻ ബാലോത്സവങ്ങളിലൂടെ നമുക്ക് കഴിഞ്ഞു. ഈ പ്രവർത്തനങ്ങളുടെ ഫലമായി സംസ്ഥാനത്ത് 1136 ബാലവേദികൾ രജിസ്റ്റർ ചെയ്തു. അക്കൊല്ലം നവംബർ 14 മുതൽ 19 വരെ പോണ്ടിച്ചേരിയിൽ നടത്തിയ അഖിലേന്ത്യാ ബാലോത്സവത്തിന്റെ പ്രചോദനവും മാതൃകയും നമ്മുടെ ബാലോത്സവം തന്നെയായിരുന്നു. ആരോഗ്യ രംഗത്ത് ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ 1988-ൽ നാം നടത്തിയിട്ടുണ്ട്. ഛർദ്ദ്യതിസാരം മൂലം ധാരാളം പേർ മരിച്ച പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ചെന്ന് മരണ കാരണത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിനുവേണ്ടി മർത്യതാ സർവെ (mortality survey) നടത്തി. ആരോഗ്യ സേവന രംഗത്ത് ഏറ്റവും മുന്നണിയിൽ നിൽക്കുന്ന കേരളത്തിൽ പോലും ഛർദ്ദ്യതിസാരം പടർന്നു പിടിക്കുന്നത് തടയാൻ വേണ്ടത്ര സംവിധാനങ്ങളില്ലായിരുന്നുവെന്നും അഭ്യസ്തവിദ്യരായ ആളുകൾക്കു പോലും ഛർദ്ദ്യതിസാര പ്രതിരോധ മാർഗങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നുവെന്നും സർവെ വെളിപ്പെടുത്തുന്നു. 1988 മാർച്ച് മാസത്തിൽ സംസ്ഥാനത്തുടനീളം ഛഞട ക്ലാസുകൾ നടത്തി. ഛഞട പാക്കറ്റുകൾ വിതരണം ചെയ്തു. കിണറുകളിൽ ക്ലോറിനേഷൻ നടത്തി. 'വയറിളക്കമരണം ലജ്ജാകരം' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഏപ്രിൽ 7ന്റെ ലോകാരോഗ്യ ദിനത്തിൽ പ്രചരണ പരിപാടികൾ നടത്തി. നൂറുകണക്കിനു കേന്ദ്രങ്ങളിൽ പാനീയ ചികിത്സയുടെ പ്രദർശനവും ക്ലാസും നടത്തി. ഹാത്തി കമ്മിറ്റി റിപ്പോർട്ട് പ്രകാശിപ്പിക്കുക എന്ന വളരെക്കാലമായുള്ള നമ്മുടെ ആഗ്രഹം 1988-ൽ സാധിച്ചു. ഹാത്തി കമ്മിറ്റി റിപ്പോർട്ട് ഒരു ദശാബ്ദത്തിനുശേഷം എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പതിപ്പുകളുടെ പ്രകാശനം മെയ് 24ന് ഒലിഹാൻസൻ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ നടത്തി. ഇന്ത്യയിലെ ഔഷധനയത്തെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി 1975-ൽ ഇന്ത്യൻ പാർലിമെന്റ് നിയമിച്ച ഹാത്തി കമ്മിറ്റി 1977-ൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും 10 വർഷത്തിനുശേഷവും പ്രസ്തുത റിപ്പോർട്ട് വെളിച്ചം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഈ രേഖയിലെ നിർദേശങ്ങളും അതുസംബന്ധിച്ച പഠനങ്ങളും പരിഷത്ത് പ്രസിദ്ധീകരിച്ചത്. ഇതുവഴി ഔഷധ രംഗത്തെ അശാസ്ത്രീയതകൾക്കെതിരായി പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യാഗവൺമെന്റിന്റെ പുതിയ ഔഷധനയത്തിന്റെ ജനവിരുദ്ധ സ്വഭാവം ചൂണ്ടിക്കാണിച്ചുകൊണ്ട് പരിഷത്ത് മേഖലാതല കാൽനട ജാഥകൾ നടത്തുകയുണ്ടായി. അന്നു പറഞ്ഞ കാര്യങ്ങൾ അധികം താമസിയാതെ യാഥാർഥ്യമായിത്തീർന്നു. ഔഷധങ്ങളുടെ വമ്പിച്ച വിലക്കയറ്റത്തിനുപുറമേ വില നിജപ്പെടുത്തിയ ചില അവശ്യമരുന്നുകൾ മാർക്കറ്റിൽ കിട്ടാത്ത അവസ്ഥയും ഉണ്ടായി. ഇതിനെതിരെ മേഖലാ കമ്മിറ്റികളുടെ അഭിമുഖ്യത്തിൽ 200ലേറെ യൂണിറ്റ്തല റിലേ ജാഥകൾ നടന്നു. ഔഷധ വിലവർധനവിനെതിരെ നാഷണൽ കാമ്പയിൻ കമ്മിറ്റി ഫോർ ഡ്രഗ് ആക്ഷൻ പ്രോഗ്രാം (NCCDP) ദേശവ്യാപകമായി നടത്തിയ പ്രചാരണപ്രവർത്തനത്തിൽ പരിഷത്തും പങ്കെടുത്തു. 25000ത്തോളം ഒപ്പുകൾ ശേഖരിച്ചു. ഇതിനു പുറമെ ഡിസംബർ 12ന് പരിഷത്തിന്റെ തന്നെ നേതൃത്വത്തിൽ 200 ഓളം കേന്ദ്രങ്ങളിൽ ബൂത്തു കെട്ടി ഒപ്പുശേഖരിച്ചു. ഒന്നരലക്ഷം ഒപ്പുകളാണ് ഇങ്ങനെ ശേഖരിക്കാൻ കഴിഞ്ഞത്. വമ്പിച്ച ജനശ്രദ്ധയാകർഷിച്ച പരിപാടിയായിരുന്നു ഇത്. 1988 നവംമ്പർ 1 മുതൽ 15 വരെയുളള തിയ്യതികളിൽ കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അവശ്യമരുന്ന് ലഭ്യതയെക്കുറിച്ചുളള ഒരു സർവെ നടത്തി. 400 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതു നടന്നു. ഭൂരിഭാഗം ുവരകളിലും ഡോക്ടറുടെയും ഫാർമസിസ്റ്റുകളുടെയും പൂർണ സഹകരണത്തോടെയായിരുന്നു ഇതു പൂർത്തിയാക്കിയത്. ഇതു വഴി അടിസ്ഥാന ആരോഗ്യ സേവന യൂണിറ്റുകളായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാൻ നമ്മുടെ പ്രവർത്തകർക്കു കഴിഞ്ഞു. മെഡിക്കോ ഫ്രന്റ്‌സ് സർക്കിളിന്റെ അഖിലേന്ത്യാ വാഷിക സമ്മേളനം 1989 ജനുവരി 27, 28, 29 തിയതികളിൽ ആലുവയിൽ വെച്ച് നടന്നത് പരിഷത്തിന്റെ ആതിഥ്യത്തിലാണ്. വനിതാരംഗം താരതമ്യേ സജീവമായിരുന്നു. അശ്ലീല പോസ്റ്ററുകൾക്കെതിരെ ധർണ നടത്തുകയും കജഇ 294 അ, 1986-ലെ സ്ത്രീകളെ ആഭാസമായി ചിത്രീകരിക്കൽ തടയൽ നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ അശ്‌ളീല പോസ്റ്ററുകൾ തടയണമെന്നാവശപ്പെട്ടു കൊണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മെമ്മോറാണ്ടം നൽകുകയും ചെയ്തു. സ്ത്രീകളും സമ്പദ്ഘടനയും എന്ന വിഷയത്തെ ആധാരമാക്കി 1987 മെയ് 27,28,29 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ചും, സ്ത്രീകളും ആരോഗ്യവും എന്ന വിഷയത്തിൽ 1988 നവംബർ 6,7,8 തിയ്യതികളിൽ തൃശ്ശൂരിൽ വെച്ചും ശില്പശാലകൾ നടന്നു. രണ്ടുമാസത്തോളം നീണ്ടുനിന്ന പഠനത്തിനും സർവെക്കും ശേഷമാണ് ശില്പശാല നടത്തിയത്. 'പഠനം പാൽപായസം', 'അധ്യാപനം അതിമധുരം' എന്നീ മുദ്രാവാക്യങ്ങളോടെ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായിരുന്നു അക്ഷരവേദി. വിദ്യാലയങ്ങളിലെ നിരക്ഷരത നിർമാർജനം ചെയ്യാനുള്ള ഫലപ്രദമായ ഒരു പരിപാടിയാണ് ഇത്. രസകരമായ കളികൾ, പാട്ടുകൾ എന്നിവയിലൂടെ മൂന്നുമാസം കൊണ്ട് കുട്ടികളെ നല്ല വണ്ണം എഴുതാനും വായിക്കാനും പഠിപ്പിക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ചെയ്യുന്നത്. 1988-ൽ തിരുവനന്തപുരം ജില്ലയിലെ അമ്പതിൽപ്പരം വിദ്യാലയങ്ങളിലും കോഴിക്കോട് ജില്ലയിലെ കുറച്ചു വിദ്യാലയങ്ങളിലും ഈ പരിപാടി നടപ്പിലാക്കി. തുടർന്നു നടന്ന നിരവധി ചർച്ചകളിലൂടെയും ശില്പശാലകളിലൂടെയും പഠന രീതികൾ പരിഷ്‌കരിച്ച് 1989-ൽ തിരുവനന്തപുരത്തെ 438 വിദ്യാലയങ്ങളിൽ അക്ഷരവേദികൾ ആരംഭിച്ചു. ഈ പഠന ബോധന രീതികൾ വിശദമാക്കിക്കൊണ്ട് ഒരു പുസ്തകം പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50-60 ദിവസത്തെ അക്ഷരവേദി ക്ലാസുകൾക്കുശേഷം നടത്തിയ പഠനത്തിൽ നിന്ന് വ്യക്തമായ ഒരു കാര്യം ഈ ക്ലാസുകളിൽ കൃത്യമായി പങ്കെടുത്ത മുഴുവൻ പേരും നന്നായി എഴുതാനും വായിക്കാനും പഠിച്ചു എന്നതാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുവാൻ തീരുമാനിച്ചുവെങ്കിലും നടപ്പാക്കാൻ കഴിഞ്ഞില്ല. 11 പുസ്തകങ്ങടങ്ങളടങ്ങിയ 'യുറീക്കാമാല' പരമ്പര പ്രസിദ്ധീകരിച്ചു. പരിഷത്ത് പ്രസിദ്ധീകരിച്ച കെ.കെ. നീലകണ്ഠന്റെ 'പുല്ല്‌തൊട്ട് പൂനാരവരെ' എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

26-ാം വാർഷികം

പരിഷത്തിന്റെ 26-ാം വാർഷിക സമ്മേളനം 1989 ഫെബ്രുവരി 10,11,12 തിയ്യതികളിൽ വയനാട് ജില്ലയിലെ കൽപറ്റ ടഗങഖ ഹൈസ്‌കൂളിൽ നടന്നു. അനർട് ഡയറക്ടർ പ്രൊഫ.ആർ.വി.ജി മേനോനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അന്നത്തെ സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. ഐ.എസ് ഗുലാത്തി വികേന്ദ്രീകൃതാസൂത്രണത്തെപ്പറ്റി ക്ലാസെടുത്തു. പ്രൊഫ. കെ.ശ്രീധരനെ പ്രസിഡണ്ടായും ടി.ഗംഗാധരനെ ജനറൽ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. 1989 ജൂൺ 11 ന് പ്രത്യേക ജനറൽ കൗൺസിൽ യോഗം തൃശ്ശൂരിൽ ചേർന്നു. ഏറണാകുളം സാക്ഷരതാ പദ്ധതിയുടെ ആവേശകരമായ അനുഭങ്ങളുടെ വെളിച്ചത്തിൽ കേരളത്തിൽ മുഴുവനും അഖിലേന്ത്യാ തലത്തിലും സാക്ഷരതാ പദ്ധതി വ്യാപിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കേ അത് സാധിക്കുന്ന തരത്തിൽ സംഘടനയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് കൗൺസിൽ ചർച്ച ചെയ്തത്. പരിഷത്ത് ഇതുവരെ പ്രവർത്തിച്ച വിവിധ മേഖലകളിലെ പ്രവർത്തനങ്ങളുടെ സമഗ്രമായ ബോധവും വിവിധ നയങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ഉള്ള 200 പ്രവർത്തകരെ സംസ്ഥാനത്തിലാകെ വളർത്തിക്കൊണ്ടുവരുവാനുള്ള സംഘടനാ വിദ്യാഭ്യാസ പരിപാടിയിലെ ആദ്യത്തെ ക്യാമ്പ് 1989 ജൂലൈ 22 മുതൽ 27വരെ ചരൽക്കുന്നിൽ വെച്ചു നടത്തി. 186 പേർ ക്യാമ്പിൽ പങ്കെടുത്തു. സംഘടന, പരിസരം, വികസനം, ആരോഗ്യം, കമ്യൂണിക്കേഷൻ, വിദ്യാഭ്യാസം ഇങ്ങനെ 6 വിഷയങ്ങളിൽ ക്ലാസ്, വിശദമായ ഗ്രൂപ്പ് ചർച്ചകൾ, ഗ്രൂപ്പ് അസൈൻമെന്റുകൾ, ചർച്ചകളുടേയും അസൈൻമെന്റുകളുടെയും അവതരണം ഇവയായിരുന്നു ക്യാമ്പിലെ പ്രധാന പരിപാടികൾ. മേഖലാ തലത്തിൽ 20 പേരടങ്ങുന്ന പഠന ഗ്രൂപ്പിനെ വളർത്തിയെടുക്കാനുള്ള ശ്രമം ഈ വർഷത്തിൽ നടത്തി. ഇവിടെ ചർച്ച ചെയ്യുന്നതിനുവേണ്ടി ജനകീയ ശാസ്ത്ര പ്രസ്ഥാനം- പ്രസക്തിയും പ്രാധാന്യവും, വികേന്ദ്രികൃതാസൂത്രണം, സാക്ഷരത, പരിസ്ഥിതിയും വികസനവും എന്നീ രേഖകളും ഇന്ത്യയിൽ ഒരു പുതിയ ശാസ്ത്ര വിപ്ലവം, ജനങ്ങൾ സാക്ഷരരാകുന്നതെന്തിന് എന്നീ അനുബന്ധ രേഖകളും പ്രസിദ്ധീകരിച്ചു. ഇന്ത്യാഗവൺമെന്റും യൂണിയൻ കാർബൈഡ് കമ്പനിയും തമ്മിൽ കോടതിക്കു പുറത്ത് വെച്ചുണ്ടാക്കിയ അപമാനകരമായ ഒത്തുതീർപ്പിൽ പ്രതിഷേധിച്ചുകൊണ്ട് 1989 മാർച്ച് 1ന് ഭോപാൽ വഞ്ചനാദിനമായി ആചരിച്ചു. ദൽഹിയിലെ തെരുവീഥികളിൽ നാടകമവതരിപ്പിക്കുമ്പോൾ വധിക്കപ്പെട്ട സഫ്ദർ ഹാശ്മിയെ അനുസ്മരിച്ചുകൊണ്ട് അഖിലേന്ത്യാ വ്യാപകമായി ഏപ്രിൽ 12 സഫ്ദർ ഹാശ്മിദിനമായി ആചരിക്കപ്പെട്ടപ്പോൾ പരിഷത്തും അതിൽ പങ്കെടുത്തു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തെരുവുനാടകങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഈ വർഷത്തിൽ രൂക്ഷമായ വരൾച്ചയുണ്ടായേക്കാമെന്ന പ്രവചനത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ യൂണിറ്റു തലത്തിൽ വ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വരൾച്ചാകാലത്തെ ആരോഗ്യ പ്രശ്‌നങ്ങൾ -നമുക്കെന്തുചെയ്യാം എന്ന ലഘുലേഘ പ്രസിദ്ധീകരിച്ചു. രണ്ടായിരാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യ സംഘടനയുടെ മുദ്രാവാക്യം സാർഥകമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്താനുള്ള ശ്രമമാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൽ നടത്തിയത്. അന്താരാഷ്ട്ര തലത്തിലും ഇന്ത്യയിലും കേരളത്തിലും ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങളും പ്രശ്‌നങ്ങളും വിലയിരുത്തിക്കൊണ്ടുള്ള 2000- ാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം- സങ്കല്പവും യാഥാർഥ്യവും എന്ന ലഘുലേഘ പ്രചരിപ്പിച്ചു. ഈ വിഷയത്തെ ആസ്പദമാക്കി ജില്ലാ തലത്തിൽ സെമിനാറുകൾ സംഘടിപ്പിച്ചു. ഗോയിറ്റർ നിയന്ത്രണത്തിനുവേണ്ടിയുള്ള സാർവത്രിക ഉപ്പ് അയഡീകരണ പദ്ധതി വളരെയധികം ജനശ്രദ്ധയാകർഷിക്കുകയുണ്ടായി. ഇതിന്റെ പേരിൽ കറിയുപ്പ് നിരോധിക്കാനുള്ള നീക്കം വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. ഇതേക്കുറിച്ച് നാം പ്രസിദ്ധീകരിച്ച രണ്ടു ലഘുലേഘകളും (National policy for Iodisation of Salt: a Critique, കറിയുപ്പ് നിരോധനനയം -ഒരു വിമർശനം) ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇംഗ്ലീഷിലുള്ള ലഘുലേഖ Economic and Political weekly യിൽ പ്രസിദ്ധീകരിച്ചു. ഒലിഹാൻസൺ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല സെമിനാറുകളുടെ വിഷയം കറിയുപ്പ് നിരോധനമായിരുന്നു. കൽപറ്റ സമ്മേളനത്തോടനുബന്ധിച്ച് നാം നടത്തിയ രോഗ പ്രതിരോധ ചികിത്സാലഭ്യതാ സർവെ വലിയ അംഗീകാരം നേടിയെടുത്തു. തുടർന്ന് കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രസ്തുത സർവെ നടത്താൻ യൂണിസെഫും കേരള ആരോഗ്യവകുപ്പും ഔദ്യോഗികമായിത്തന്നെ പരിഷത്തിനെ ഏൽപിച്ചു. മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ സഹകരണത്തോടെയാണ് സർവെ നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ പ്രസ്ഥാനമായ IOCU (International Organisation of Consumer Union) ന്റെ ഔഷധ ഉപദേഷ്ടാവും പരിഷത്തിന്റെ സുഹൃത്തുമായ ഡോ. കെ.ബാലസുബ്രഹ്‌മണ്യം 1989 ഡിസംബർ 10,11 തിയ്യതികളിൽ കേരളം സന്ദർശിച്ചു. ലോക ഔഷധരംഗം ഇന്ന്, എല്ലാവർക്കു ആരോഗ്യം ഇപ്പോൾ എന്നീ വിഷയങ്ങളെ പറ്റി യഥാക്രമം കോഴിക്കോട്ടും തിരുവനന്തപുരത്തും പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. കങഅ യുടെ നേതൃത്വത്തിൽ നടന്ന ഡോക്ടർമാരുടെ സമരത്തിന്റെ ജനവിരുദ്ധ സ്വഭാവത്തിനെതിരെ നാം ശക്തിയായി പ്രതികരിച്ചു. എറണാകുളം ജില്ലയിൽ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി സമ്പൂർണ രോഗപ്രതിരോധ യജ്ഞത്തിന് രൂപം നൽകി. അക്ഷരത്തിൽ നിന്ന് ആരോഗ്യത്തിലേക്ക് എന്ന പ്രചാരണ പരിപാടി വിജയകരമായിത്തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞു. തൃശ്ശൂരിൽ വെച്ച് മാതൃകാ ശാസ്ത്രസഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. 1989 മെയ് 12,13,14 തിയ്യതികളിൽ 6-ാം ക്ലാസിലെ ശാസ്ത്ര പുസ്തകത്തിനെ ആധാരമാക്കി നടത്തിയ ക്യാമ്പിൽ 31 അധ്യാപകരും 25 വിദ്യാർഥികളും പങ്കെടുത്തു. സംസാരത്തേക്കാൾ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയ ക്ലാസുകൾ അധ്യാപകരിലും വിദ്യാർഥികളിലും ഒരു പോലെ താൽപര്യം ജനിപ്പിക്കുകയുണ്ടായി. ഈ വർഷത്തെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിദ്യാഭ്യാസ പ്രവർത്തനം എറണാകുളത്തെ സമ്പൂർണ നിരക്ഷരതാ നിർമാർജന പരിപാടിയായിരുന്നു. 1989 ജനുവരി 26നു കേരള മുഖ്യമന്ത്രി ശ്രീ. ഇ.കെ. നായനാരാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്. 90 ഫെബ്രുവരി 4-ന് അന്നത്തെ പ്രധാനമന്ത്രി ശ്രീ. വി.പി. സിംഗ് എറണാകുളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു. ദേശീയ സാക്ഷരതാമിഷൻ ശാസ്ത്രസാഹിത്യ പരിഷത്തിന് അനുവദിച്ച പ്രോജക്ടാണ് എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാ പരിപാടി. എന്നാൽ നാളിതുവരെയുള്ള പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പെട്ട സാക്ഷരതാ പ്രവർത്തനം ആരു നടത്തിയാലും വിജയിക്കില്ലെന്ന് ബോധ്യമായതുകൊണ്ടും, നിരക്ഷരതാ നിർമാർജന രംഗത്ത് പുതിയ പ്രവർത്തനശൈലി ആവിഷ്‌കരിക്കാനുള്ള വ്യഗ്രതകൊണ്ടുമാണ് പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല പ്രാതിനിധ്യ സ്വഭാവമുള്ള ഒരു സൊസൈറ്റിയെ ഏൽപിക്കാൻ നാം നിശ്ചയിച്ചത്. എറണാകുളം ജില്ലാ കലക്ടറും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആജീവനാന്ത അംഗവുമായ ശ്രീ.കെ. ആർ. രാജൻ അധ്യക്ഷനായുള്ള ജില്ലാ ലിറ്ററസി സൊസൈറ്റിയാണ് എറണാകുളത്തെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ സൊസൈറ്റിയിൽ ജില്ലയിലെ MLA amÀ, MP മാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധകൾ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കാൻഫെഡ്, തുടങ്ങിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികൾ, ജില്ലയിലെ പ്രമുഖ ഉദ്യോഗസ്ഥന്മാർ, പൗരമുഖ്യർ എന്നിവർ അംഗങ്ങളാണ്. ലിറ്ററസി സൊസൈറ്റിയെ കൂടാതെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായുള്ള ഒരു സാക്ഷരതാ കൗൺസിൽ കൂടി വിപുലമായ പ്രാതിനിധ്യത്തോടെ രൂപീകരിച്ചിരുന്നു. നിരക്ഷരരുടെ എണ്ണത്തെ അടിസ്ഥാനമാക്കി ജില്ലയെ 20 പ്രൊജക്ട് ഏരിയകളാക്കി തിരിച്ചു. ഓരോന്നിന്റെയും ചുമതല ഓരോ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർമാരെ ഏൽപിക്കുകയാണ് ഉണ്ടായത്. തികച്ചും ജനാധിപത്യപരമായ രീതിയിലാണ് സാക്ഷരതാ പദ്ധതിക്കുവേണ്ട സംഘടനാരൂപം കെട്ടിപ്പടുത്തത്. പ്രൊജക്ട് ഏരിയകളിലെ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾ അധ്യക്ഷരായുള്ള സാക്ഷരതാ സമിതികളായിരുന്നു. ഈ സമിതികളിൽ ജനപ്രതിനിധികൾക്കു പുറമെ പൊതുപ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവർത്തകർ, പൗരപ്രമുഖർ എന്നിവരും അംഗങ്ങളാണ്. വാർഡുമെമ്പർ അധ്യക്ഷനായുള്ള ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലുമാണ് ഓരോ വാർഡിലും സാക്ഷരതാ പ്രവർത്തനം നടന്നത്. സാക്ഷരതാ സമിതിക്കുപുറമെ ഓരോ വാർഡിലും ഓരോ ലിറ്ററസി ബ്രിഗേഡും രൂപീകരിക്കാനുള്ള ശ്രമം നടത്തിയിരുന്നു. താല്പര്യമുള്ള ആർക്കും സജീവമായി പങ്കെടുക്കാൻ അവസരം ലഭിക്കാവുന്ന വിധത്തിലായിരുന്നു പഞ്ചായത്തുകളിലും വാർഡുകളിലുമുള്ള സാക്ഷരതാ സമിതികളുടെ ഘടന. ജില്ലയിൽ ജില്ലാ കളക്ടറും പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളും കോർപറേഷനിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ സമ്പൂർണ സാക്ഷരതായജ്ഞം സർക്കാരും ജനങ്ങളും ഒരു പോലെ അംഗീകരിച്ച ഒരു പരിപാടിയാന്നെ തോന്നൽ പരക്കെ ഉളവാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സാക്ഷരതാ പദ്ധതിക്ക് പിന്തുണ നൽകി. ഇതിൽ നിന്നും വിട്ടു നിൽക്കാനോ പരിപാടിയെ എതിർക്കാനോ ഉള്ള ആഹ്വാനം ആരിൽ നിന്നും ഉണ്ടായിട്ടില്ല. ജാതി മത സംഘടനകളും സാക്ഷരതാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിക്കാനും സഹായങ്ങൾ നൽകാനും സന്നദ്ധരായിരുന്നു. എറണാകുളത്തെ ക്രിസ്തുമതാധ്യക്ഷന്മാർ സാക്ഷരതാ യജ്ഞത്തിൽ സഹകരിക്കണമെന്ന് എല്ലാ ഇടവകക്കാർക്കും നിർദേശം നൽകിയിരുന്നു. മുസ്ലീങ്ങൾ, കുടുംബികൾ എന്നിങ്ങനെ താരതമ്യേന നിരക്ഷരരുടെ ശതമാനം കൂടുതലുള്ള മതജാതി വിഭാഗങ്ങൾ താന്താങ്ങളുടെ വിഭാഗത്തിൽ സാക്ഷരതാപ്രവർത്തനം ത്വരിതപ്പെടുത്താൻ പ്രത്യേകമായ ഏർപ്പാടുകൾ ഉണ്ടാക്കി. അന്യഥാ യോജിക്കാത്ത വിഭാഗങ്ങൾ തമ്മിൽ ഒത്തൊരുമിച്ചുള്ള പ്രവർത്തനം സാക്ഷരതാ യജ്ഞത്തിന്റെ കാര്യത്തിൽ എങ്ങുമുണ്ടായിട്ടുണ്ട്. സമ്പൂർണ സാക്ഷരതാ യജ്ഞം വിജയിപ്പിക്കാനുള്ള ശ്രമത്തിൽ എറണാകുളം ജില്ലയിലെ ഉദ്യോഗസ്ഥരുടെ പങ്ക് എടുത്തു പറയേണ്ടതാണ്. ജില്ലാ കളക്ടറുടെ സ്വന്തം നിലയിലുള്ള താല്പര്യവും നേതൃത്വപരമായ പങ്കും ഉദ്യോഗസ്ഥരുടെ പ്രത്യേകിച്ചും ഉയർന്ന ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിന് ഒരു കാരണമായിരിക്കാം. എങ്കിൽത്തന്നെ ഔദ്യോഗികമായ ബാധ്യതകൾക്കപ്പുറം സമ്പൂർണ സാക്ഷരതാ പദ്ധതിയോട് ആഭിമുഖ്യവും താല്പര്യവും പ്രകടിപ്പിച്ച്, നേരം നോക്കാതെ, ഇതിനുവേണ്ടി കഠിനാധ്വാനം ചെയ്ത ഉദ്യോഗസ്ഥരേറെയുണ്ട്. സാമൂഹ്യ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും പരസ്പര പൂരകമായ സേവനം എറണാകുളത്തെ സാക്ഷരതാ പരിപാടിക്ക് ഒരു പ്രത്യേക മാനം നൽകി. ഓരോ താലൂക്കിലും സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഓരോ ഡെപ്യൂട്ടി കലക്ടർ നിയോഗിക്കപ്പെട്ടിരുന്നു. പഞ്ചായത്തുകളിൽ ബി.ഡി.ഒ വിന്റെ പദവിയുള്ള ഒരു ഉദ്യോഗസ്ഥനെയും ഇതിനായി അയച്ചിരുന്നു. അ.ജ.ഛ മാരും, ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും യോജിച്ച് പ്രവർത്തിച്ചിട്ടുള്ളേടത്തൊക്കെ സാക്ഷരതാ പ്രവർത്തനം സുഗമമായി നീങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയവുമില്ല.

പഠിതാക്കളും അധ്യാപകരും

നാട്ടുകാരുടെ മുഴുവൻ ആഭിമുഖ്യമുണ്ടെങ്കിലും ഉത്തരവാദിത്വമുള്ള ഒരു സംഘടനയുടെ സഹായം കൂടാതെ സാക്ഷരതാ രംഗത്ത് പ്രധാനപ്പെട്ട ചുമതലകൾ ഏറ്റെടുക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ഉദ്ഘാടനത്തിനുശേഷം ജില്ലാ സാക്ഷരതാ കമ്മിറ്റി മുഖ്യമായും ശ്രദ്ധിച്ചത് സാക്ഷരതാ പദ്ധതിയോടുത്തരവാദിത്വമുള്ള ഒരു സംഘടനാ സംവിധാനം പഞ്ചായത്തുകളിലും വാർഡുകളിലും കെട്ടിപ്പടുക്കാനായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കു പുറമേ ഇതിനുവേണ്ടി രാഷ്ട്രീയ പാർട്ടികൾ, യുവജന സംഘടനകൾ, മഹിളാ സമാജങ്ങൾ, കലാസാംസ്‌കാരിക സംഘടനകൾ, ഉദ്യോഗസ്ഥ വിഭാഗങ്ങൾ എന്നിവയുടെ സഹായം തേടി. അടിത്തട്ടുവരെയുള്ള സാക്ഷരതാ സംഘടനയുടെ സഹായത്തോടെയാണ് ജില്ലയിലെ ഓരോ വാർഡിലും എത്ര നിരക്ഷരരുണ്ടെന്ന് മനസ്സിലാക്കാനും അവരെ പഠിപ്പിക്കാനുള്ള അധ്യാപകരെ കണ്ടെത്താനും ഉള്ള പരിശ്രമം ആരംഭിച്ചത്. പഞ്ചായത്ത് കമ്മിറ്റികളുടെയും വാർഡ് കമ്മിറ്റികളുടെയും സഹായത്തോടെ സ്‌ക്വാഡുകൾ രൂപീകരിച്ച് സർവെ ക്ലാസുകൾ സംഘടിപ്പിച്ച്, ഫോറങ്ങൾ വിതരണം ചെയ്ത്, ആവശ്യമായ മറ്റ് തയ്യാറെടുപ്പുകളോടെയാണ് 1989 മാർച്ച് 18ന് ജില്ലയിലാകമാനം നിരക്ഷരരെ കണ്ടുപിടിക്കാനുള്ള സർവെ നടത്തിയത്. സർവെ ഫലം അനുസരിച്ച് 5 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവരിൽ 69429 പുരുഷന്മാരും 115952 സ്ത്രീകളും നിരക്ഷരരാണെന്ന് മനസ്സിലാക്കി. പഠിതാക്കളെ തിരിച്ചറിയുന്നതിനേക്കാൾ പ്രയാസമേറിയ പണിയായിരുന്നു അവരെ പഠിപ്പിക്കാനുള്ള ഇൻസ്ട്രക്ടർമാരെ കണ്ടെത്തി പരിശീലിപ്പിച്ചെടുക്കൽ. സാക്ഷരതാ ക്ലാസിന്റെ ജീവൻ ഇൻസ്ട്രക്ടർ എന്നു വിളിക്കുന്ന അധ്യാപകനാണ്. ഏറിയത് 10 പഠിതാക്കൾക്ക് ഒരു ഇൻസ്ട്രക്ടർ എന്ന നിലയിൽ 18,500-ൽ അധികം ഇൻസ്ട്രക്ടർമാരെയും അവരെ പഠിപ്പിക്കാനും ക്ലാസുകളുടെ മേൽനോട്ടം വഹിക്കാനുമായി 1000ത്തിലേറെ മാസ്റ്റർ ട്രെയിനർമാരെയും ഏപ്രിൽ അവസാനത്തിനു മുമ്പുതന്നെ കണ്ടെത്തി. ഇൻസ്ട്രക്ടർമാരിൽ പതിനായിരത്തിലധികം പേർ സ്ത്രീകളായിരുന്നു. നിരക്ഷരരുടെ കൂട്ടത്തിൽ പുരുഷന്മാരുടെ ഇരട്ടി സ്ത്രീകളായിരുന്നതിനാൽ ഇത് ഗുണകരമായി. ഏപ്രിൽ അവസാനം മുതൽ മെയ് 15 വരെയുള്ള ദിവസങ്ങളിൽ എല്ലാ പ്രോജക്ട് ഏരിയകളിലും ഇൻസ്ട്രക്ടർമാരുടെ പരിശീലനം നടന്നു. ഓരോ ക്യാമ്പിലും ശരാളശരി 700-ൽ അധികം ഇൻസ്ട്രക്ടർമാരുണ്ടായിരുന്നു. മാസ്റ്റർ ട്രെയിനർമാരാണ് ഇൻസ്ട്രക്ടർമാരെ പരിശീലിപ്പിച്ചത്. ഇവർക്കുള്ള പരിശീലനം മാർച്ച് അവസാന വാരത്തിൽ പ്രത്യേകം നടത്തുകയുണ്ടായി.

പതിനെണ്ണായിരം സാക്ഷരതാ ക്ലാസുകൾ

സർവെക്കും ഇൻസ്ട്രകർമാരുടെ പരിശീലനത്തിനും ശേഷം 1989 മെയ് 1ന് ജില്ലയിലാകെ സാക്ഷരതാ ക്ലാസുകൾ ആരംഭിച്ചു. ധനകാര്യമന്ത്രി വിശ്വനാഥമേനോനാണ് ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. മെയ് മാസത്തിൽ തന്നെ മുഴുവൻ പഠിതാക്കളെയും ക്ലാസിലെത്തിക്കാൻ കഴിഞ്ഞില്ല. വമ്പിച്ച പ്രചാരണ വേലയുടെ ഫലമായി ജൂണിലും ജൂലൈ മാസത്തിലുമാണ് പഠിതാക്കളിൽ ഒരു വിഭാഗം ക്ലാസിലെത്തിയത്. സർവെ പ്രകാരമുള്ള 1,85,381 നിരക്ഷരരിൽ 15,781 പേർക്ക് രോഗം, സ്ഥലത്തില്ലായ്മ, മറ്റ് അവശതകൾ എന്നിവ കാരണം ക്ലാസിലെത്താൻ കഴിഞ്ഞില്ല. അവശേഷിക്കുന്ന 1,61,839 പേർക്കുവേണ്ടി 18,571 ക്ലാസുകളാണ് ജില്ലയിൽ നടന്നത്. എറണാകുളം ജില്ലയിലെ നവസാക്ഷരർക്കും സാക്ഷരതാ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ അർപ്പിക്കാനും സാക്ഷരതാ യജ്ഞത്തിന്റെ സന്ദേശം കേരളം മുഴുവൻ പ്രചരിപ്പിക്കാനുമായി സംസ്ഥാന തലത്തിൽ രണ്ട് അക്ഷരജാഥകൾ സംഘടിപ്പിക്കപ്പെട്ടു. കണ്ണൂർ ജില്ലയിലെ തലശ്ശേരി ഇല്ലിക്കുന്നിലുള്ള ഗുണ്ടർട്ട് ബംഗ്ലാവ് പരിസരത്തുനിന്നും തിരുവനന്തപുരത്ത് ആശാൻസ്‌ക്വയറിൽ നിന്നും ആരംഭിച്ച കാൽനട ജാഥകൾ സപ്തംബർ 8ന് എറണാകുളത്ത് സമാപിച്ചു. കാസർഗോഡ്, പാലക്കാട്, ഇടുക്കി ജില്ലകളെ ജാഥ സ്പർശിച്ചിരുന്നില്ല. ശാസ്ത്രകൗതുകത്തിന്റെ മൂന്നും നാലും പതിപ്പുകൾ പ്രസിദ്ധീകരിച്ചു. നാലം പതിപ്പിന്റെ പതിനായിരം കോപ്പികൾ തൃശ്ശൂർ ജില്ലയിൽ മാത്രം പ്രചരിപ്പിച്ചു. നമ്മുടെ പുസ്തക പ്രചാരണത്തിൽ ഒരു നാഴികക്കല്ലാണ് ഈ പ്രവർത്തനം. പരിഷത്ത് പ്രസിദ്ധീകരിച്ച ഇന്ദുചൂഢന്റെ 'പുല്ലുതൊട്ട് പൂനാരവരെ' എന്ന ഗ്രന്ഥവും പ്രൊഫ.എസ്. ശിവദാസിന്റെ 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം' എന്ന പുസ്തകവും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ അവാർഡുകൾ നേടി. ഡോ. തോമസ് ഐസകിന്റെ 'കേരളം മണ്ണും മനുഷ്യനും' എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ വനിതാ സെമിനാറുകളും ദേശീയ വനിതാ വികസന പരിപ്രേക്ഷ്യത്തെപ്പറ്റി ചർച്ചയും നടന്നു. സ്ത്രീകളും മാധ്യമങ്ങളും എന്ന വിഷയത്തെ ആധാരമാക്കിയുള്ള ശില്പശാല 1989 മെയ് 26,27,28 തിയ്യതികളിൽ കൽപറ്റയിൽ നടന്നു.

സ്ത്രീവിമോചന പ്രശ്‌നത്തിന്റെ കാതലായ ചില യാഥാർഥ്യങ്ങളും ചിത്രങ്ങളും ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വനിതകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് രണ്ട് വനിതാ കലാജാഥകൾ 1989-ൽ സംഘടിപ്പിച്ചു. തെക്കൻജാഥ സെപ്തംബർ 30ന് തിരുവനന്തപുരത്തുനിന്നും വടക്കൻ ജാഥ ഒക്‌ടോബർ 1ന് കാസർഗോഡുനിന്നുമാണ് ആരംഭിച്ചത്. രണ്ടു ജാഥകളുടെയും ഉദ്ഘാടനം നിർവഹിച്ചത്. ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ ആയിരുന്നു.

ബാലവേദി സംസ്ഥാനതല പ്രവർത്തക ക്യാമ്പ് 1989 ഏപ്രിൽ 7,8,9 തിയ്യതികളിൽ തട്ടക്കുഴ വെച്ചു നടന്നു. പാഴ് വസ്തുക്കൾകൊണ്ട് പഠനോപകരണ നിർമാണം, വായ്ത്താരികൾ, ശാസ്ത്രപ്രോജക്ടുകൾ, കളികൾ, ശാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയവ പരിശീലിപ്പിച്ചു. തുടർന്ന് എല്ലാ ജില്ലാ മേഖലാ തലങ്ങളിലും ഇത്തരം ക്യാമ്പുകൾ നടന്നു. രണ്ടു ജില്ലകളിലെ കുട്ടികൾക്ക് പരസ്പരം അറിയാനും അടുക്കാനും അവസരം നൽകുന്ന തരത്തിൽ ആസൂത്രണം ചെയ്ത അന്തർജില്ലാ ബാലോത്സവങ്ങൾ നാലെണ്ണം നടന്നു. സംസ്ഥാന പരിസര വർക്‌ഷോപ്പ് മെയ് 28ന് തൃശ്ശൂരിൽ നടന്നു. കേരളത്തിലെ വനങ്ങൾ, നടക്കാതെപോയ സാമൂഹ്യവൽക്കരണം എന്നീ രണ്ടു രേഖകളും ചർച്ച ചെയ്തു. കേരളത്തിന്റെ വികസനം സംബന്ധിച്ച് കഴിഞ്ഞ കാലപ്രവർത്തനങ്ങളിലൂടെ പരിഷത്ത് രൂപപ്പെടുത്തിയ കാഴ്ചപ്പാട് ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നതിനും ചർച്ചചെയ്യുന്നതിനും വേണ്ടി പല പ്രവർത്തനവും നടന്ന വർഷമാണ് 1989. വികസന വകുപ്പിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു സെമിനാർ ഏപ്രിൽ 24 ന് കണ്ണൂരിലും പഞ്ചായത്ത് പ്രതിനിധികൾക്കുവേണ്ടിയുള്ള പഠനക്കളരി ജൂൺ 24,25 തിയ്യതികളിൽ കോഴിക്കോട് ജില്ലയിലെ അത്തോളിയിലും നടന്നു. പഞ്ചായത്ത് രാജ് സംവിധാനവും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയും ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചിമബംഗാളിലേയും കർണാടകത്തിലേയും പ്രവർത്തനങ്ങൾ നേരിൽകണ്ടു മനസ്സിലാക്കുവാൻ പരിഷത്ത് പഠന സംഘങ്ങൾ പ്രസ്തുത സംസ്ഥാനങ്ങളിൽ പര്യടനം നടത്തി. ആസൂത്രണ വികസന പ്രവർത്തനങ്ങൾ വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യം കേരളത്തിന്റെ സവിശേഷ സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നതിന് വികസന ജാഥകൾ സംഘടിപ്പിച്ചു. 47 ജാഥകൾ നടന്നു. 925 പഞ്ചായത്തുകളിലും ഒരു ടൗൺഷിപ്പിലുമായി 1604 കേന്ദ്രങ്ങളിൽ ജാഥയെത്തിച്ചേരുകയുണ്ടായി. 700 പ്രവർത്തകർ ജാഥയിൽ മുഴുവൻ സമയം സഞ്ചരിച്ചു. ജാഥയുടെ മുന്നോടിയായി 10 ജില്ലകളിൽ ഡോ. തോമസ് ഐസകിന്റെ പ്രഭാഷണമുണ്ടായി. കേരള സർക്കാറിന്റെ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ഫാമിങ് വേണ്ടത്ര ഫലം ലഭിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിലെ കാർഷികപുരോഗതിയെ മുൻനിർത്തി സമഗ്രമായ ഒരു നടപടി ആവിഷ്‌കരിക്കാൻ പരിഷത്ത് ശ്രമിച്ചത്. പരിസരകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏതാനും പഞ്ചായത്തുകളിൽ ഇതു സംബന്ധിച്ച പഠനം നടത്തുകയും റിപ്പോർട്ടു നൽകുകയും ചെയ്തു. ഇതിലൂടെ കാർഷിക വികസനത്തിനായി കാർഷിക വികസന സമീപന രേഖ (group of Approch for locally adaptable and Sustainable Agriculture- GALASA) നമ്മൾ തയ്യാറാക്കുകയും അതിനെ പുഷ്ടിപ്പെടുത്താൻ വിദഗ്ധരുമായി ചർച്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുത്ത 15 പരിഷത് പ്രവർത്തകരെയും IRTC പരിസരത്തെ മുണ്ടൂർ, അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിലെ 15 പേരെയും പങ്കെടുപ്പിച്ചുകൊണ്ട് 1990 ജനുവരി 5 മുതൽ 10 വരെ പ്രാദേശികാസൂത്രണ പഠന കളരി കഞഠഇയിൽ നടത്തി. 1989 മാർച്ച് 16,17,18 തിയ്യതികളിൽ കൽക്കത്തയിൽ നടന്ന ജനകീയ ശാസ്ത്രകോൺഗ്രസിൽ പരിഷദ് കലാവിഭാഗം പരിപാടികൾ അവതരിപ്പിച്ചു 1989 ജൂൺ 5 മുതൽ 25 വരെ ഒരു കലാട്രൂപ്പ് മാലിദ്വീപിൽ പര്യടനം നടത്തി. യുനസ്‌കോവിന്റെ അഭ്യർഥനയനുസരിച്ചായിരുന്നു ഈ പരിപാടി. അടുപ്പ് പ്രചാരണം വ്യാപിപ്പിക്കുന്നതിനുവേണ്ടി പാലക്കാട്, ആലപ്പുഴ ജില്ലകളിൽ നടത്തിയ കലാജാഥകൾ വളരെ ശ്രദ്ധേയങ്ങളായിരുന്നു. പരിസര രംഗത്തെ കാൽനൂറ്റാണ്ടു കാലത്തെ സേവനങ്ങളുടെ അംഗീകാരം എന്ന നിലയ്ക്ക് കേന്ദ്ര സർക്കാർ 'ഇന്ദിരാഗാന്ധി പര്യാവരൺ പുരസ്‌കാർ' പരിഷത്തിന് സമ്മാനിച്ചു. ഏറ്റവും നല്ല ശാസ്ത്ര പ്രചാരകൻ എന്ന നിലയിൽ എൻ.സി.എസ്.ടി.സിയുടെ അവാർഡ് എം.പി. പരമേശ്വരന് ലഭിച്ചു. പരിഷത്ത് 27-ാം വാർഷിക സമ്മേളനം 90 ഫെബ്രുവരി 9,10,11 തിയ്യതികളിൽ പത്തനംതിട്ട ജില്ലയിലെ അടൂരിൽ നടന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷൻ ചെയർമാൻ പ്രൊഫ.യശ്പാൽ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. ഗ്രാമവികസന ശില്പശാല, വനിതാപഠനക്കളരി, സാക്ഷരതാ സെമിനാർ, ബാലസാഹിത്യ സെമിനാർ, പ്രഭാഷണങ്ങൾ, പുസ്തകമേള, വനിതാകലാജാഥ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ നടത്തിയിരുന്നു. പ്രസിഡണ്ടായി പ്രൊഫ. കെ. ശ്രീധരനെയും ജനറൽ സെക്രട്ടറിയായി കാവുമ്പായി ബാലകൃഷ്ണനെയും തെരഞ്ഞെടുത്തു. മുൻ വർഷം വരെ 31 ആയിരുന്ന നിർവാഹകസമിതിയുടെ അംഗസംഖ്യ 45 ആയി വർധിപ്പിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേഗഗതി സമ്മളനം അംഗീകരിച്ചു. ഈ വർഷം രണ്ടു അന്തർദേശീയ അവാർഡുകൾ പരിഷത്തിനു ലഭിച്ചു. പരിസ്ഥിതി രംഗത്തെ നമ്മുടെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ടുള്ള യു.എൻ.ഇ.പിയുടെ (United nations Environment Programme) Globel- 500 Roll of honour ആണ് ഒരു അവാർഡ്. മെക്‌സിക്കോയിൽ വെച്ച് നടന്ന ചടങ്ങിൽവെച്ച് പ്രൊഫ. എം.കെ. പ്രസാദാണ് അവാർഡ് ഏറ്റുവാങ്ങിയത്. UNEPയുടെ ബഹുമതി പത്രത്തിന്റെ പൂർണ രൂപം താഴെ കൊടുക്കുന്നു.

This is to certify that 

Kerala Sastra Sahitya Parishad has been elected to the Global 500 Roll of Honour of the United Nations Environment Programme in recognition of Outstanding practical achievements in the protection and improvement of the environment. Dr. Mostafa K. Tolba Executive Director United Nations Environment Programme, World Environment Day 5 June 1990 THE AWARD The 'Global 500' awards were established by UNEP in 1987 to recognise and encourage practical achievements in protecting and improving the environment They are known as the 'Global 500' awards because their scope is worldwide. In the first five years a total of 500 environmental achievers will be honoured by UNEP. Recipients are chosen by a selection committee of UNEP experts from nominations submitted by December each year. Since 1987 UNEP has received 1500 nominations for the awards from almost 100 countries. The awards are in the form of certificate and lapel button. Says UNEP Executive Director Dr. Mostafa K. Tolba: 'Environmental defenders -the volunteers and professionals for whom every day is World Environment Day-do not seek rewards. But their achievements richly deserve to be recognised. UNEP is happy-indeed we feel honoured-to be able to pay tribute to their long, hard work. We hope this recognition in the form of the 'Global 500' awards will encourage the laureates to continue. We also hope that their examples will inspire and guide many other men, women and young people to join the fast growing global coalition dedicated to protecting the environment-and thus our common future. യുനെസ്‌കോയുടെ 'കിംങ്‌സെജോങ്' സാക്ഷരതാ അവാർഡാണ് മറ്റൊന്ന്. ഡോ. മാൽക്കം ആദിശേഷയ്യയേയും പൗലോഫ്രയറേയും പോലുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരടങ്ങുന്ന കമ്മിറ്റിയാണ് പരിഷത്തിന് അവാർഡ് നൽകാൻ തീരുമാനിച്ചത്. ബഹുമതി പത്രത്തിന്റെ പൂർണരൂപം താഴെകൊടുക്കുന്നു.

Having examined twenty-three nominations submitted by governments and five by non-governmental organizations and in compliance with the stipulations and criteria of the General Rules governing the Award of Prizes for Meritorious Work in Literacy. THE JURY has unanimously decided to award: 

The King Sejong Literacy Prize to KERALA SASTRA S;\HITHYA PARISHAD (KSSP) TRIVANDRU'J1, (SCIENCE POPULARIZATION MOVEMENT) INDIA for (1) having been actively involved since its inception in 1962 as a science popularization movement, in science communication, environ- mental and health education and in the application of science, technology and education to development; (2) conducting far-reaching campaigns and using popular communication tools, such as theatre, puppetry and regular publications, brochures, etc., to inform the public and create positive attitudes and stimulate action; having made a significant impact on science movements in other States and prompted the organization of a campaign known as the 'All India People's Science March', followed by the establishment of the 'All India People's Science Network'; (3) launching in 1986 a broad five-year action programme to make the entire State fully literate and on the basis of the 1989 'lead kindly light' literacy campaign in the district of Ernakulam which made all the 3 million people of the district .literate leading the Prime Minister to declare Ernaku!am as the first fully literate district of India in this International Literacy Year. Members of THE JURY Mr. Malcom S. Adiseshiah Mr. G.N. Filonov Mr. Martha M. Mvungi Mr. I. El Shibly Mr. Paulo Freire Mr. Thomas G. Sticht ജനീവയിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് സി.ജി. ശാന്തകുമാർ അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യൻ ശാസ്ത്രകോൺഗ്രസിന്റെ 77 വർഷത്തെ ചരിത്രത്തിലാദ്യമായി ഒരു ജനകീയ ശാസത്രപ്രസ്ഥാനത്തെ അതിന്റെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത് ഈ വർഷമായിരുന്നു. പരിഷദ് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുകയും ജനകീയ ശാസ്ത്ര പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. പരിഷത്തിന്റെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. 97 മേഖലകൾ ഉണ്ടായിരുന്നത് 124 ആയി വർധിച്ചു. 15-ാമത് സംസ്ഥാന പ്രവർത്തക ക്യാമ്പ് തൃശ്ശൂരിലെ മണ്ണുത്തിയിൽ 1990 സെപ്തംബർ 9,10,11 തിയ്യതികളിൽ നടന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ കാർഷിക വികസനത്തിനൊരു പരിപ്രേക്ഷ്യം എന്ന വിഷയത്തെക്കുറിച്ച് ദ്വിദിന സെമിനാർ നടത്തി. ക്യാമ്പിന്റെ രണ്ടാമത്തെ ദിവസം ക്ലാസുകൾക്കുവേണ്ടി മാറ്റിവെച്ചത് ഒരു സവിശേഷതയായിരുന്നു. മാനവരാശിയുടെ മാറുന്ന മുഖം (ഡോ.എം.പി. പരമേശ്വരൻ), ജൈവ സാങ്കേതിക വിദ്യയും മനുഷ്യവികാസവും (ഡോ. എ.എൻ. നമ്പൂതിരി), സംസ്‌കാരവും മാറിവരുന്ന മാനവിക മൂല്യങ്ങളും (സച്ചിദാനന്ദൻ), ഭൗതിക ശാസ്ത്രത്തിന്റെ വികസിക്കുന്ന ചക്രവാളങ്ങൾ (ഡോ. ഗിരിജാ വല്ലഭൻ), പദാർഥ ശാസ്ത്രം (പ്രൊഫ.എസ്. ശിവദാസ്), പരിസ്ഥിതിയും വികസനവും (പ്രൊഫ. എം.കെ. പ്രസാദ്), നവലോക സമ്പദ് വ്യവസ്ഥ (ഡോ. തോമസ് ഐസക്) എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകളാണ് നടന്നത്. സംഘടനാ വിദ്യാഭ്യാസത്തിന് 1990-ൽ ഊന്നൽ നൽകുകയുണ്ടായി. മെയ് 25,26,27 തിയ്യതികളിൽ ഐ.ആർ.ടി.സി യിൽവെച്ച് ആരോഗ്യ പഠനക്യാമ്പ് നടന്നു. എപ്പിഡമിയോളജി അഥവാ ആരോഗ്യ രംഗത്തെ സാമൂഹ്യ ഘടകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെപ്പറ്റിയുള്ള പഠനം, കേരളത്തിനൊരു ആരോഗ്യനയം, സാങ്കേതികവിദ്യ വൈദ്യശാസ്ത്രത്തിൽ, സ്ത്രീകളും ആരോഗ്യവും, ആയുർവേദത്തിലെ അശാസ്ത്രീയതകൾ മുതലായ കാര്യങ്ങളാണ് ക്യാമ്പിൽ ചർച്ച ചെയ്തത്. ഊർജപഠന ക്യാമ്പ് ജൂലൈ 27,28,29 തിയ്യതികളിൽ നടന്നു. താപനിലയങ്ങൾ, ജലവൈദ്യുത നിലയങ്ങൾ, ആണവ നിലയങ്ങൾ, പാരമ്പര്യേതര ഊർജ സ്രോതസ്സുകൾ എന്നിവയുടെ ശാസ്ത്രം, എഞ്ചിനീയറിംഗ്, സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ എന്നിവ ക്യാമ്പിൽ ചർച്ച ചെയ്തു. ആ വർഷം തന്നെ നവംബർ 17ന് ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ച് എറണാകുളത്തുവെച്ച് ഏകദിന ക്ലാസ് സംഘടിപ്പിച്ചു. പ്രൊഫ. ആർ.ആർ.സി നായരും, പ്രൊഫ.ഐ.ജി. ഭാസ്‌കരപ്പണിക്കരും ക്ലാസെടുത്തു. ഡോക്യുമെന്റേഷൻ സെന്ററിന്റെ പ്രവർത്തനം മെച്ചപ്പെട്ടു. സെന്ററിന്റെ ആഭിമുഖ്യത്തിൽ വനിതാ കലാജാഥയുടെ മോണാഗ്രാഫ് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു. ഡോക്‌ന്യൂസ് അഞ്ച് ലക്കങ്ങൾ പ്രസിദ്ധീകരിച്ചു. 1990ലെ മുഖ്യധാരാ പ്രവർത്തനം സാക്ഷരതാ പരിപാടിയായിരുന്നു. പരിഷത്തിന്റെ പ്രവർത്തകർ ഏറ്റവും അധികസമയം ചെലഴിച്ചത് അക്ഷരകേരളം സാക്ഷരതാ പദ്ധതിക്കുവേണ്ടിയായിരുന്നു. എറണാകുളം ജില്ലാ സമ്പൂർണ സാക്ഷരതാ പ്രഖ്യാപന സമ്മേളനത്തിൽ വെച്ചു തന്നെ പ്രധാനമന്ത്രി ശ്രീ. വി.പി. സിംഗ് അക്ഷരകേരളം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിളംബര ജാഥയിലൂടെ പശ്ചാത്തലമൊരുക്കൽ, ജനകീയ കമ്മിറ്റികളുടെ രൂപീകരണം, 45 ലക്ഷം കുടുംബങ്ങളിൽ നടത്തിയ ഏകദിന സർവെ, നിരക്ഷരർക്കും നാട്ടുകാർക്കും സാക്ഷരതാ പദ്ധതിയോട് ആഭിമുഖ്യമുണ്ടാക്കൽ, 4500 കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് 15000 കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച 300 കലാജാഥകൾ എന്നിവ ഈ പ്രവർത്തനത്തിന്റെ സവിശേഷതകളായിരുന്നു. 2,37,650 ഇൻസ്ട്രക്ടർമാരും 26,355 ട്രെയിനർമാരും 3,000 റിസോഴ്‌സ് പേഴ്‌സൺസും 200 കീ റിസോഴ്‌സ് പേഴ്‌സൺസും ഈ പദ്ധതിയുടെ വിജയത്തിനായി അനവരതം പ്രയത്‌നിച്ചിട്ടുണ്ട്. ക്ലാസുകൾ നില നിർത്തുന്നതിനും പഠന നിലവാരം ഉയർത്തുന്നതിനും വേണ്ടി അക്കാദമിക് കൗൺസിലുകളും രക്ഷാധികാരി സമിതികളും നിലവിലുണ്ടായിരുന്നു. പഠിതാക്കൾക്കുള്ള മൂന്നു പ്രൈമറുകൾ മാത്രമേ സാക്ഷരതാ സമിതി നൽകിയിരുന്നുള്ളു. പഠനോപകരണങ്ങളും പഠിതാക്കൾക്കു വേണ്ടിവന്ന കണ്ണടകളും പ്രാദേശികമായി ശേഖരിച്ചവയാണ്. രണ്ടുലക്ഷത്തോളം ക്ലാസുകളിലായി 16 ലക്ഷം നിരക്ഷരർ പഠിക്കാനെത്തി. ഇതിൽ കൊഴിഞ്ഞു പോയവരെ കഴിച്ച് മൂല്യനിർണയം പൂർത്തിയാക്കിയ 12.2 ലക്ഷം പേർ സാക്ഷരരായി പ്രഖ്യാപിക്കപ്പെട്ടു. 1991 ഏപ്രിൽ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ ചേർന്ന യോഗത്തിൽവെച്ച് കേരളം സമ്പൂർണ സാക്ഷരമായി പ്രഖ്യാപിച്ചു. സർക്കാരിന്റെ നേതൃത്വത്തിലുള്ള ഒരു പദ്ധതിയെന്ന നിലയിൽ കേവലം ഔപചാരികമായ പിന്തുണ മാത്രമല്ല പരിഷത്ത് ഈ പദ്ധതിക്കു നൽകിയത്. പരിഷത്തിന്റെ സ്വന്തം പരിപാടിയെന്ന നിലയിൽ കൂടിയാണ് ഇതിനെ സ്വീകരിച്ചത്. അഞ്ചുവർഷത്തിനകം കേരളത്തെ സമ്പൂർണ സാക്ഷരതയിലെത്തിക്കും എന്ന പ്രമേയം 1986-ൽ എറണാകുളത്തു നടന്ന 24-ാം വാർഷികത്തിൽ വെച്ച് അംഗീകരിച്ചിരുന്നു. ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമായിട്ടാണ് അക്ഷരകേരളം പദ്ധതിയുടെ വിജയത്തെ പരിഷത്ത് കണക്കാക്കുന്നത്. എറണാകുളം സാക്ഷരതായജ്ഞത്തിന്റെ തുടർ പരിപാടികൾ ഈ വർഷമാണ് നടന്നത്. 120 ജനവിദ്യാ കേന്ദ്രങ്ങളും 1200 സാക്ഷരതാ സർക്കിളുകളും രൂപീകരിച്ചു. നവസാക്ഷരർക്കുവേണ്ടി അക്ഷരം എന്ന പേരിൽ ഒരു ദ്വൈവാരിക പ്രസിദ്ധീകരിച്ചു തുടങ്ങി. 'ആദ്യാക്ഷരം' എന്ന പേരിൽ രജിസ്‌ട്രേഷൻ ലഭിച്ചുവെങ്കിലും ഈ പ്രസിദ്ധീകരണം തുടർന്നുകൊണ്ടുപോകുവാൻ കഴിഞ്ഞില്ല. രണ്ടാം ഘട്ട പ്രവർത്തനം വേണ്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിച്ചില്ല. അക്ഷരകേരളം പദ്ധതി പൂർത്തിയായതിനെ തുടർന്ന് കേരളമൊട്ടാകെ രണ്ടാം ഘട്ട പ്രവർത്തനമാരംഭിച്ചപ്പോൾ കേരള സാക്ഷരതാ സമിതിയുടെ പ്രവർത്തനം എറണാകുളത്തേക്കും വ്യാപിപ്പിച്ചു. ജില്ലയിൽ കോഡിനേറ്റർമാരേയും പ്രോജക്റ്റ് ആഫീസർമാരേയും നിയമിക്കുകയും ചെയ്തു. സർക്കാർ സംവിധാനത്തിനു സമാന്തരമായി പോകുന്നതിനേക്കാൾ സഹകരിച്ച് പോകുന്നതാണ് ലക്ഷ്യം നേടുന്നതിന് ഏറെ നല്ലത് എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ പരിഷത്തിന്റെ പ്രൊജക്ട് തുടരേണ്ടതില്ലെന്ന് നിർവാഹകസമിതി തീരുമാനിച്ചു. സാക്ഷരതാ സന്ദേശവുമായി എറണാകുളം ജില്ലയിലെ ആയിരം പ്രവർത്തർ ബീഹാർ മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ഈ വർഷം പര്യടനം നടത്തി. 'ബീമാ'എന്ന പേരിലറിയപ്പെടുന്ന ഈ പരിപാടിയുടെ ആദ്യപടിയായി മധ്യപ്രദേശിൽ നിന്നും 70ഉം ബീഹാറിൽ നിന്നു 100ഉം പ്രവർത്തകർ എറണാകുളത്തുവന്ന് പരിഷദ് പ്രവർത്തകരുടെ അതിഥികളായി രണ്ടാഴ്ചക്കാലം ചെലവഴിച്ചു. അക്ഷരവേദി കൈപ്പുസ്തകം പരിഷ്‌കരിച്ച് പ്രസിദ്ധീകരിച്ചു. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പ്, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി എന്നിവയുടെ സഹായത്തോടെ ദേശീയ ശാസ്ത്രദിനം ഫെബ്രുവരി 28 ന് ആചരിച്ചു. 1981-ൽ ഇറക്കിയ വിദ്യാഭ്യാസരേഖ കാലോചിതമായ മാറ്റങ്ങളോടെ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കേരളത്തിലെ വിദ്യാഭ്യാസം ഒരു പുനർ നിർണയം എന്ന രേഖ ചർച്ചയ്ക്കായി പ്രസിദ്ധീകരിച്ചു. ബാലവേദി പ്രവർത്തകർക്കുവേണ്ടി തൃശ്ശൂർ, കൊല്ലം, തലശ്ശേരി എന്നിവിടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിച്ചു. 124 പേർ പങ്കെടുത്തു. ബാലവേദികളെ പ്രവർത്തനക്ഷമമാക്കുന്നതിന് ആസൂത്രണം ചെയ്ത അക്ഷരപ്പറവകൾ സാക്ഷരതാപ്രവർത്തന തിരക്കുകാരണം ഏതാനും ജില്ലകളിലേ നടന്നുള്ളൂ. കുട്ടികൾ തന്നെയായിരുന്നു ഈ ജാഥയിലെ കലാകാരന്മാർ. ഈ വർഷം അക്ഷര കരോൾ വ്യാപകമായി നടന്നു. 1987ലെ ഔഷധ നയത്തെപ്പറ്റിയുള്ള പരിഷത്തിന്റെ കാഴ്ചപ്പാടും നയത്തിൽ വരുത്തേണ്ട മാറ്റങ്ങളും എന്ന വിഷയത്തെ ആധാരമാക്കി ഏപ്രിൽ 7ന് ജില്ലാ തലത്തിൽ സെമിനാറുകൾ സംഘടിപ്പിക്കപ്പെട്ടു. AIPSN ന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര ആരോഗ്യവകുപ്പു മന്ത്രിക്കുള്ള മെമ്മോറാണ്ടത്തിൽ ഒപ്പുശേഖരണം നടത്തി. AIPSN നൽകിയ നിവേദനത്തെ തുടർന്ന് decotnrol ചെയ്ത പല മരുന്നുകളും കൺട്രോളിൽ തിരിച്ചുകൊണ്ടുവരികയും drug price equalisation fund പ്രകാരം കമ്പനികളിൽ നിന്ന് കിട്ടാനുള്ള തുകകൾ ഈടാക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്തു. മെയ് 24 ന് ഓലിഹാൻസൺ ദിനത്തോടനുബന്ധിച്ച് ഓലിഹാൻസന്റെ Inside Cibageigy എന്ന പുസ്തകം രോഗം വിൽക്കുന്നവർക്കെതിരെ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. മൂന്നാം ലോക രാജ്യങ്ങളിൽ ബഹുരാഷ്ട്ര കമ്പനികൾ നടത്തുന്ന ചൂഷണത്തെപ്പറ്റിയുള്ള സെമിനാറുകൾ സംഘടിപ്പിച്ചു. ആരോഗ്യസർവെ റിപ്പോർട്ടിന് അന്തിമരൂപം നൽകുന്നതിന് ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ത്രിദിന വർക് ഷോപ്പ് 1991 ജനുവരി 8 ,9,10 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ചു നടന്നു. റിപ്പോർട്ടിന്റെ ഇംഗ്ലീഷ് പതിപ്പ് Helth and Development In Rural Kerala എന്ന പേരിലും മലയാളം പതിപ്പ് കേരളത്തിന്റെ ആരോഗ്യസ്ഥിതി എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആണവ നിലയങ്ങളെച്ചൊല്ലി ഏറെ വാദകോലാഹലങ്ങൾ ഈ വർഷം നടന്നു. ഇക്കാര്യത്തിൽ പരിഷത്തിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അണുനിലയങ്ങളെക്കുറിച്ച് തന്റെ അഭിപ്രായം പറഞ്ഞതിന് അനർട്ട് ഡയറക്ടർ സ്ഥാനത്തുനിന്ന് പ്രൊഫ. ആർ.വി.ജി.മേനോനെ നീക്കം ചെയ്തപ്പോൾ അറിയാനും അറിയിക്കാനുമുള്ള അവകാശത്തിന്റെ നിഷേധമായതിനെ കണ്ടുകൊണ്ട് പരിഷത്ത് ശക്തിയായി പ്രതിഷേധിച്ചു. ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി 1991 മെയ് 20,21,22 തിയ്യതികളിൽ ജലസംരക്ഷണ ജാഥ നടത്തി. മേഖലാ തലത്തിൽ 60 ജാഥകളാണ് നടന്നത്. ജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാടും സമാപനം പാലക്കാട് ജില്ലയിലെ പൊൻപുള്ളിയിലും ആണ് നടന്നത്. അന്താരാഷ്ട്ര ജലദശകത്തിന്റെ അവസാന വർഷത്തിൽ കേരളത്തിന്റെ സവിശേഷമായ ജലപ്രശ്‌നങ്ങൾ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിക്കുകയും അവ പരിഹരിക്കുന്നതിനാവശ്യമായ ഒരു ദീർഘകാല പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്യുക, അതിന്റെ ഭാഗമായി ഉടൻ നടപ്പാക്കാവുന്ന ചില പ്രാഥമിക പരിഹാര നിർദേശങ്ങൾ മുന്നോട്ടുവെക്കുക ഇതായിരുന്നു ജാഥയുടെ ഉദ്ദേശ്യം. ജാഥയോടനുബന്ധിച്ച് ജലജന്യരോഗങ്ങൾ, ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ എന്നീ രണ്ടു ലഘുലേഖകൾ പ്രസിദ്ധീകരിച്ചു. ഏപ്രിൽ 22-നു ഭൗമദിനം ആചരിച്ചു. 5000 ഭൂദിന കലണ്ടറുകൾ പ്രചരിപ്പിച്ചു. പരിസരദിനത്തോടനുബന്ധിച്ച് 15,000 ബാഡ്ജുകൾ വിദ്യാർഥികൾക്കിടയിൽ വിതരണം ചെയ്തു. ചമശേീിമഹ ഋി്ശൃീിാലി േഅംമൃലില ൈഇമാുമശഴി90-ന്റെ ഭാഗമായി 11 ഇക്കോ ക്യാമ്പുകൾ സംഘടിപ്പിച്ചു. 500-ഓളം കോളേജ് വിദ്യാർഥികളും അത്രയും തന്നെ പരിഷദ് പ്രവർത്തകരും ക്ലാസുകളിൽ പങ്കെടുത്തു. വനസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടുതീ തടയുന്നതിനാവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് പരിഷദ് പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനുവേണ്ടി സൈലന്റ്‌വാലി നാഷണൽ പാർക്കിൽ ഒരു ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. പാലക്കാട് , തൃശ്ശൂർ ജില്ലകളിലെ 31 പ്രവർത്തകർ പങ്കെടുത്തു. വനിതകൾക്കുവേണ്ടി വനിതകളും നിയമവും എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. 1991 ഏപ്രിൽ 27,28,29 തിയ്യതികളിൽ നടന്ന ക്യാമ്പിൽ 37 വനിതകൾ പങ്കെടുത്തു. ഇതിൽ ഭരണഘടന, ഇന്ത്യൻ പീനൽകോഡ്, വ്യക്തിനിയമങ്ങളും വിവാഹ നിയമങ്ങളും, ഹിന്ദുനിയമം, തൊഴിൽ നിയമങ്ങൾ, വനിതകളും നിയമവും എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. കേരള സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ ആരംഭഘട്ടത്തിലെ പ്രചരണ പ്രവർത്തനങ്ങളിൽ മുഖ്യ ഇനം അക്ഷര കലാജാഥകളായിരുന്നു. സംസ്ഥാനത്തൊട്ടാകെ ഏതാണ്ട് 3000 കലാകാരന്മാർ ഇതിൽ പങ്കെടുത്തു. ഇതിൽ പകുതിയോളം പേർ പരിഷദ് പ്രവർത്തകരായിരുന്നു. അക്ഷരഗീതങ്ങളുടെ കാസറ്റ് 2000 എണ്ണം തയ്യാറാക്കി വിതരണം ചെയ്തു. പരിഷദ് പ്രസിദ്ധീകരിച്ച 4 പുസ്തകങ്ങൾക്ക് അവാർഡ് ലഭിച്ചു. സുരേഷ് ഇളമൺ എഴുതിയ ചിത്രശലഭങ്ങൾ, പി.എസ് ചന്ദ്രമോഹന്റെ ഊർജത്തിന്റെ ഉറവിടങ്ങൾ തേടി, കുഞ്ഞുണ്ണിവർമയുടെ പരിണാമം എന്നാൽ, സി.ജി. ശാന്തകുമാറിന്റെ പോക്കുവെയിലേറ്റാൽ പൊന്നാകും എന്നീ ഗ്രന്ഥങ്ങളാണ് സമ്മാനാർഹമായത്. ഇന്ത്യയിലെ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾക്ക് നിർണായകമായ പങ്കും മുൻകൈയുമുള്ള ഭാരതജ്ഞാൻ വിജ്ഞാൻ സമിതി BGVS ന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര മനുഷ്യവിഭവ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ സാക്ഷരതാ മിഷന്റെ സഹായത്തോടെ നടത്തിയ ഭാരതജ്ഞാന വിജ്ഞാന ജാഥ ഈ വർഷത്തെ ഒരു പ്രധാന പ്രവർത്തനമായിരുന്നു. ദേശീയ ധാരയിൽ നിന്നുകൊണ്ടു തന്നെ കേരളത്തിലെ സാഹചര്യങ്ങൾക്കനുസൃതമായ മാറ്റങ്ങളോടെയാണ് ഇവിടെ BGVJ സംഘടിപ്പിച്ചത്. ജാഥയുടെ സംസ്ഥാനതല പരിശീലനം 1991 ആഗസ്റ്റ് 22 മുതൽ സെപ്തംബർ 1 വരെ കണ്ണൂർ ജില്ലയിലെ പിണറായിയിൽ നടന്നു. ഒക്‌ടോബർ 2 മുതൽ നവംബർ 14 വരെയാണ് ജാഥ നടന്നത്. ഏറണാകുളം ജില്ലയിലെ രണ്ടു ജാഥകൾ ഉൾപ്പെടെ 15 ജാഥകൾ നടന്നു. 1110 കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. സാക്ഷരതയ്ക്ക് ഊന്നൽ നൽകുന്നതായിരുന്നു അധികം പരിപാടികളും. ബി.ജി.വി.ജെ യോടനുബന്ധിച്ചു നടത്തിയ അക്ഷരഗാന സദസ്സുകൾ വലിയ വിജയമായി. ഓരോ ഹൈസ്‌കൂളിലും കുട്ടികളുടെ മൂന്നോ നാലോ ഗായകസംഘം. അവർ സ്‌കൂൾ സമയത്തിനുശേഷം അതതു സാക്ഷരതാ കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നു. പഞ്ചായത്ത് സാക്ഷരതാ സമിതിയുടെ നേതൃത്വത്തിലാണ് ഇത് നടത്തിയത്. 5000 കേന്ദ്രങ്ങളിൽ ഈ പരിപാടി നടന്നു. പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശാസ്ത്രീയമായ നേതൃത്വം നൽകുന്നതിനും വിദഗ്‌ധോപദേശം ലഭിക്കുന്നതിനും വേണ്ടി വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു റിസർച്ച് അഡൈ്വസറി കമ്മിറ്റി (RAC) ഈ വർഷം രൂപീകരിച്ചു. ഡോ. എ.എൻ. നമ്പൂതിരിയായിരുന്നു RAC ചെയർമാൻ. കേരളത്തിനൊരു പാർപ്പിടനയം രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ആദ്യപടിയായി 1991 ജൂൺ 16,17 തിയ്യതികളിൽ IRTC യിൽ ഒരു ശില്പശാല നടത്തി. സ്ഥലജല വിനിയോഗ പദ്ധതിക്കുള്ള പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിച്ചു. പട്ടുനൂൽ പുഴു വളർത്തലിൽ ശാസ്ത്രീയ പരിശീലനം നൽകുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിൽ വരൾച്ചാ സർവെ നടത്തി. വികേന്ദ്രീകൃതാസൂത്രണ രംഗത്തെ പ്രവർത്തനങ്ങളുടെ തുടർച്ചയായി പഞ്ചായത്തു തലത്തിൽ വികസന പ്രൊജക്ടുകൾ തയ്യാറാക്കുന്നതിനുള്ള വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിനായി ഒരു പഠനകളരി മെയ് ആദ്യവാരത്തിൽ തിരുവനന്തപുരത്ത് PCO സെന്ററിൽ നടന്നു. കളരിയെ തുടർന്ന് പഞ്ചായത്തുകൾ തോറും കേരളത്തിന്റെ വികസന പ്രതിസന്ധിയെക്കുറിച്ചും നമ്മുടെ വികസന പരിപ്രക്ഷ്യത്തെ കുറിച്ചും ക്ലാസുകൾ നടത്താനുള്ള പരിശീലനം നടത്തി. കേരളത്തിന്റെ വികസന പരിപ്രേക്ഷ്യം എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു. Nadet (National Asosciation for Developmental Education and Training) കേന്ദ്രമാക്കി നടത്തിയ ആഷ്‌മോഹ് സിമന്റ് നിർമാണ പദ്ധതി ഈ വർഷം പൂത്തിയായി. ഈ രീതിയിൽ സിമന്റ് ഉദ്പാദിപ്പിക്കുന്നത് വാണിജ്യപരമായി ലാഭകരമല്ലെന്നാണ് ഗവേഷണ ഫലം വ്യക്തമാക്കിയത്. കപ്പാർട്ടാണ് ഈ പ്രൊജക്ടിന് ആവശ്യമായ ധനസഹായം നൽകിയത്. മൂന്നാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോൺഗ്രസ് 1990 മാർച്ച് 8 മുതൽ 11 വരെ ബാംഗ്ലൂരിനടുത്തുള്ള വിദ്യാനഗറിൽ നടന്നു. കർണാടക രാജ്യവിജ്ഞാൻ പരിഷത്ത് (KRVP) ആയിരുന്നു ആതിഥേയർ. പരിഷത്തിനെ പ്രതിനിധീകരിച്ച് 29പേർ പങ്കെടുത്തു. നാലാമത് കോൺഗ്രസ് 1990 ഡിസംബർ 25-28 തിയ്യതികളിൽ ബോംബെയിൽ നടന്നു. മറാത്തി വിജ്ഞാൻ പരിഷത്തായിരുന്നു സമ്മേളനത്തിന് അതിഥേയത്വം വഹിച്ചത്. പതിനൊന്ന് പരിഷത്ത് പ്രതിനിധികൾ പങ്കെടുത്തു. ജൂൺമാസത്തിൽ പാരീസിൽ നടന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള സെമിനാറിൽ യുറീക്കാ പത്രാധിപർ പ്രൊഫ. എസ്. ശിവദാസ് പങ്കെടുത്തു. ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധി അദ്ദേഹമായിരുന്നു. 1990 ജൂൺ 2 മുതൽ 6 വരെ ബോംബെയിൽ നടന്ന അഖിലേന്ത്യാ വനിതാ നാടകോത്സവത്തിൽ പരിഷത്തിന്റെ വനിതാ കലാപരിപാടികൾ അവതരിപ്പിച്ചു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശയിൽ വെച്ച് പരിഷത്തിന്റെ 28-ാം വാർഷികം നടന്നു. 1991 മാർച്ച് 8,9,10 തിയ്യതികളിൽ നടന്ന സമ്മേളനം ലോക പ്രസിദ്ധ മോളിക്യുലാർ ബയോളജിസ്റ്റും നാഷണൽ പ്രൊഫസറുമായ ഡോ. പി.എം. ഭാർഗവ ഉദ്ഘാടനം ചെയ്തു. 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിൽ വെച്ച് പരിഷത്ത് തയ്യാറാക്കിയ ഹൈസ്‌കൂൾ ശാസ്ത്ര നിഘണ്ടുവിന്റെ പ്രകാശനം കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. ഏ.എൻ മഹേശ്വരിയും എങ്ങനെ എങ്ങനെ എന്ന വിജ്ഞാന കോശത്തിന്റെ പ്രകാശനം ഡോ. സി.പി. മേനോനും നിർവഹിച്ചു. നവകേരള നിർമാണത്തിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ പങ്കിനെപ്പറ്റി ഡോ. തോമസ് ഐസക്കും നമ്മുടെ സാംസ്‌കാരിക പാരമ്പര്യവും മതമൗലികവാദവും എന്ന വിഷയത്തെക്കുറിച്ച് ഡോ.എൻ.വി.പി. ഉണിത്തിരിയും ക്ലാസെടുത്തു. പരിഷദ് പാർലമെന്റായിരുന്നു സമ്മേളനത്തിലെ ശ്രദ്ധേയമായൊരിനം. സമ്മേളനത്തിൽവെച്ച് പരിഷദ് തയ്യാറാക്കിയ നവസാക്ഷര ഗ്രന്ഥങ്ങൾ പ്രൊഫ. എം.കെ.സാനു പ്രകാശനം നടത്തി. സമ്മേളനത്തിന്റെ ഭാഗമായി ഒട്ടേറെ അനുബന്ധ പരിപാടികൾ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് തലത്തിൽ ബാലോത്സവങ്ങൾ, ഗ്രാമപാർലമെന്റുകൾ, ബാലോത്സവജാഥകൾ, കേരളത്തിലെ മത്സ്യ സമ്പത്ത്, മതമൗലികതയ്‌ക്കെതിരെ ശാസ്ത്രകാരന്മാരും സാഹിത്യകാരന്മാരും, കേരളത്തിന്റെ ആരോഗ്യസ്ഥിതി, സമകാലീന സാമൂഹ്യ പ്രശ്‌നങ്ങളും വനിതകളും എന്നീ വിഷയങ്ങളിലുള്ള സെമിനാറുകൾ, ശാസ്ത്രകലാമേള, ശാസ്ത്രകലാജാഥ, യുദ്ധവിരുദ്ധറാലികൾ ഇങ്ങനെ വിവിധങ്ങളായ പരിപാടികളാണ് നടന്നത്. സമ്മേളനം പുതിയ പ്രസിഡണ്ടായി കൊടക്കാട് ശ്രീധരനേയും ജനറൽ സെക്രട്ടറിയായി കാവുമ്പായി ബാലകൃഷ്ണനേയും തെരഞ്ഞെടുത്തു. സാക്ഷരതാ പ്രവർത്തനത്തിലൂടെ നേടിയെടുത്ത വൈഭവവും ബഹുജനബന്ധവും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പഞ്ചായത്തു തലത്തിൽ പ്രവർത്തനങ്ങളെ വികേന്ദ്രീകരിക്കാനും പരിഷദ് അംഗങ്ങളിൽ സംഘടനകളുടെ കാഴ്ചപ്പാടും പ്രസക്തിയും ഉറപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ട് ആസൂത്രണം ചെയ്ത പഞ്ചായത്തു കൺവെൻഷനുകൾ 160 സ്ഥലങ്ങളിൽ നടന്നു. സംഘടനാ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സംസ്ഥാനതല ക്യാമ്പ് 1991 ഏപ്രിൽ 12,13 തിയ്യതികളിൽ കലൂർ റിന്യൂവൽ സെന്ററിൽ നടന്നു. 123 പേർ ക്യാമ്പിൽ പങ്കെടുത്തു. സംസ്ഥാന പ്രവർത്തക ക്യാമ്പ് 1991 സെപ്തംബർ 13,14,15 തിയ്യതികളിൽ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം ഹൈസ്‌കൂളിൽ നടന്നു. 126 പേർ പങ്കെടുത്തു. പരിഷത്തിന്റെ പരിപ്രേക്ഷ്യ രൂപീകരണവുമായി ബന്ധപ്പെട്ടു കൊണ്ട് വിശദമായ ചർച്ചകൾ ക്യാമ്പിൽ നടക്കുകയുണ്ടായി. ജൂലൈ 27,28 തിയ്യിതികളിൽ തിരുവനന്തപുരത്ത് വെച്ച് വിദ്യാഭ്യാസ ശിൽപശാല നടത്തി. പരിഷദ് പ്രവർത്തകർക്കു പുറമെ അധ്യാപക സംഘടനാ പ്രതിനിധികളും ഇതിൽ പങ്കെടുത്തു. കരിക്കുലവും സിലബസും, അധ്യാപന രീതികൾ, മൂല്യനിർണയവും പരിശീലനവും, വിജ്ഞാനമേളകൾ ഇങ്ങനെ വേർതിരിച്ചാണ് ചർച്ചകൾ നടത്തിയത്. ഇവിടെ നിന്നുയർന്നുവന്ന അഭിപ്രായങ്ങൾ പരിശോധിച്ച് കരടു വിദ്യാഭ്യാസ രേഖയിൽ മാറ്റം വരുത്തി. ഡിസംബർ 1ന് വിദ്യാഭ്യാസ സെമിനാർ തൃശ്ശൂരിൽ നടന്നു. അധ്യാപക വിദ്യാർഥികളും വിദ്യാഭ്യാസതൽപരരും ധാരാളമായി പങ്കെടുത്ത സെമിനാർ ഏറെ ശ്രദ്ധേയമായി. 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി പുതിയ ബോധന മാതൃകകൾ വികസിപ്പിക്കുന്നതിനും പരിഷദ് ആവിഷ്‌കരിച്ചിട്ടുള്ള രീതികൾ ക്രോഡീകരിച്ച് പരിശീലനം നൽകുന്നതിനും വേണ്ടിയുള്ള ക്യാമ്പ് ഒക്‌ടോബർ 12,13 തിയ്യതികളിൽ തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ നടന്നു. പ്രവർത്തനത്തിലൂടെ ശാസ്ത്രം പഠിക്കുന്ന രീതിയിലും പാഴ്‌വസ്തുക്കളിൽ നിന്ന് പഠനോപകരണങ്ങൾ നിർമിക്കുന്നതിലും വിദഗ്ധനായ ഡോ. അരവിന്ദഗുപ്ത ആഗസ്റ്റ് 2,3,4 തിയ്യതികളിൽ കഞഠഇയിൽ വെച്ച് പരിഷദ് പ്രവർത്തകർക്ക് പരിശീലനം നൽകി. മധ്യവേനലവധിക്കാലത്ത് ശാസ്‌ത്രോത്സവങ്ങളും ശാസ്ത്രസംഗമങ്ങളും ഏറെ സവിശേഷമായ പരിപാടികളായിരുന്നു. 12,000 ഓളം കുട്ടികൾ ഈ പരിപാടികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കുന്നു. 19 വർഷമായി സ്‌കൂളിനകത്ത് നടത്തിവരുന്ന വിജ്ഞാന പരീക്ഷകൾ വിജ്ഞാനോത്സവങ്ങളായി സ്‌കൂളിനു പുറത്താണ് ഇത്തവണ നടത്തിയത്. പഞ്ചായത്ത്, മേഖലാ, ജില്ലാ തലങ്ങളിൽ നടന്ന വിജ്ഞാനോത്സവങ്ങളിൽ ഒന്നര ലക്ഷത്തോളം വിദ്യാർഥികളും അരലക്ഷം പ്രവർത്തകരും പങ്കാളികളായി. നവസാക്ഷരർക്കും സാക്ഷരതാ പ്രവർത്തകർക്കും അഭിവാദ്യമർപ്പിച്ചുകൊണ്ട് പഞ്ചായത്തു തലത്തിൽ 1991 ഏപ്രിൽ 16,17 തിയ്യതികളിൽ അഭിവാദന റാലികൾ നടത്തി. കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും ഉള്ള ജലാശയങ്ങളിൽ മത്സ്യരോഗം പടർന്നു പിടിച്ചപ്പോൾ പ്രൊഫ.എം.കെ. പ്രസാദിന്റെയും ഡോ. യു.കെ. ഗോപാലന്റെയും നേതൃത്വത്തിൽ വിദഗ്ധസംഘം കുട്ടനാട് സന്ദർശിച്ച് പ്രാഥമികാന്വേഷണങ്ങൾ നടത്തി. തുടർന്ന് വിവിധ ശാസ്ത്ര സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചുകൊണ്ട് സെപ്തംബർ 29 ന് മങ്കൊമ്പിൽ വെച്ച് ഒരു സെമിനാർ നടത്തി. മത്സ്യരോഗം ഉണ്ടായപ്പോൾ, ഇക്കാര്യത്തെക്കുറിച്ച് പഠിച്ച വിദഗ്ധന്മാരേയും സാമൂഹ്യപ്രവർത്തകന്മാരേയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആദ്യത്തെ സെമിനാറായിരുന്നു ഇത്. ആണവ നിലയങ്ങളെക്കുറിച്ച് പരിഷത്തിന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതിന് ഒക്‌ടോബർ 10 മുതൽ 13 വരെ കാസറഗോഡ്-കണ്ണൂർ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഊർജജാഥ നടത്തി. പ്രൊഫ. ടി.പി, ശ്രീധരനായിരുന്നു ജാഥാ ക്യാപ്റ്റൻ. പരിസര രംഗത്ത് ജനപങ്കാളിത്തത്തോടെ ഇടപെട്ടതിന്റെ ചരിത്രവും അനുഭവ പാഠങ്ങളും പുതിയ പ്രവർത്തകർക്ക് മനസ്സിലാക്കുന്നതിനു വേണ്ടി 1991 നവംബർ 8,9,10 തിയ്യതികളിൽ കഞഠഇയിൽ പരിസര പഠന ക്യാമ്പ് നടത്തി. സൈലന്റ്‌വാലി പ്രക്ഷോഭം, ചാലിയാർ സംരക്ഷണ പ്രവർത്തനങ്ങൾ, കൊച്ചി-ആലുവാ മേഖലയിലെ പരിസര പഠനങ്ങൾ, മോത്തി കെമിക്കൽസ്, കുട്ടനാട് പഠനം, വെള്ളൂർ, കല്ലടയാർ മലിനീകരണ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് അതിൽ പങ്കെടുത്ത പ്രവർത്തകർ തന്നെ വിശദീകരിച്ചത് ആവേശകരമായ അനുഭവമായിരുന്നു. സെലക്ഷൻ ഫെല്ലിംഗിലൂടെ 25 കോടി രൂപ സമാഹരിച്ച് ബഡ്ജറ്റ് കമ്മി നികത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനെതിരെ അതിശക്തമായി പ്രതികരിച്ചു. 10 ദിവസം നീണ്ടുനിന്ന വനസംരക്ഷണ ജാഥയ്ക്ക് വമ്പിച്ച പ്രചരണമാണ് ലഭിച്ചത്. നവംബർ 17ന് കാസറഗോഡ് ജില്ലയിലെ നീലേശ്വരത്തു വെച്ച് പ്രൊഫ. എം.എൻ.വിജയൻ ആണ് ജാഥ ഉദ്ഘാടനം ചെയ്തത്. 27ന് തിരുവനന്തപുരത്ത് ജാഥ സമാപിച്ചു. ഒട്ടേറെ സാംസ്‌കാരിക നായകർ സമാപനത്തിൽ പങ്കെടുത്തു. പ്രൊഫ.എം.കെ. പ്രസാദ് ആയിരുന്നു ജാഥാക്യാപ്റ്റൻ. തൽക്കാലത്തേക്കെങ്കിലും സെലക്ഷൻ ഫെല്ലിംഗ് നിർത്തിവെക്കാൻ സർക്കാർ നിർബന്ധിതമായി. കേരളത്തിന്റെ തീരദേശ ഗ്രാമങ്ങളെ പഠന വിധേയമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കായൽ സംരക്ഷണ ജാഥ സംഘടിപ്പിച്ചു. തൃശ്ശൂരിലെ ഏനമ്മാവിൽ 1991 ഡിസംബർ 22ന് വി.വി. രാഘവൻ ഉദ്ഘാടനം ചെയ്ത ജാഥ ഡിസംബർ 30 ന് കൊല്ലത്ത് കാവനാട് സമാപിച്ചു. തൃശ്ശൂർ, ഏറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 29 കേന്ദ്രങ്ങളിൽ ജാഥാംഗങ്ങൾ സംസാരിച്ചു. ജാഥാ സ്വീകരണകേന്ദ്രങ്ങളിൽ ജാഥയ്ക്കുമുമ്പായി ക്ലാസുകൾ നടത്തി. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല, കേന്ദ്ര സമുദ്രഗവേഷണ കേന്ദ്രം, കാർഷിക സർവകലാശാല, സി.ഐ.എച്ച്.ടി എന്നീ ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞർ ജാഥയിൽ പങ്കെടുത്തു. ദേശീയ പരിസ്ഥിതി ബോധവത്കരണ പരിപാടിയുടെ ഭാഗമായി കേന്ദ്രപരിസ്ഥിതി വനം വകുപ്പിന്റെ സഹായത്തോടെ 13 ജില്ലകളിൽ ഇക്കോ ഡവലപ്‌മെന്റ് ക്യാമ്പുകൾ സംഘടിപ്പിച്ചു. ഭക്ഷ്യവും പരിസ്ഥിതിയും, സ്ഥലജല മാനേജുമെന്റ്, ഖരമാലിന്യ മാനേജുമെന്റ്, കളിമൺ ഖനനം എന്നിവയായിരുന്നു ക്യാമ്പുകളിലെ വിഷയം. ഗൾഫ് യുദ്ധം മൂലം ഉണ്ടായ സമുദ്രജലമലിനീകരണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന പക്ഷിയുടെ ചിത്രം ഈ ഭൂമി ഞങ്ങളുടേതുമാണ് എന്ന അടിക്കുറിപ്പോടെ 15000 ബാഡ്ജുകൾ അച്ചടിച്ച് ലോക പരിസര ദിനത്തിൽ വിതരണം ചെയ്തു. ജൂലൈ 7 മുതൽ 9 വരെ വയനാട് ജില്ലാ കമ്മിറ്റി ചുരം സംരക്ഷണ ജാഥ നടത്തി. അടിവാരം മുതൽ കൽപറ്റ വരെയായിരുന്നു ജാഥ. വയനാട് ചുരം സംരക്ഷിക്കുന്നതിന് ഒട്ടേറെ പ്രായോഗിക നിർദേശങ്ങൾ ജാഥയിലൂടെ മുന്നോട്ടുവെച്ചു. കേരളത്തിനൊരു ആരോഗ്യ നയം രൂപപ്പെടുത്തുന്നതിനുള്ള ശിൽപശാല ജൂലൈ 21,22 തിയ്യതികളിൽ തിരുവനന്തപുരത്ത് കങഏയിൽ നടത്തി. ശ്രീ ചിത്രാ മെഡിക്കൽ സെന്റർ, സി.ഡി.എസ്, സി.ഡിറ്റ്, ഐ.എം.ജി, ആരോഗ്യവകുപ്പ്, വിവിധ മെഡിക്കൽ കോളേജുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ വിദഗ്ധരും പരിഷദ് പ്രവർത്തകരും ശിൽപശാലയിൽ പങ്കെടുത്തു. തുടർന്ന് ആരോഗ്യ നയത്തിന്റെ കരടുരേഖ ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കി. സർക്കാരിന്റെ പുത്തൻ സാമ്പത്തിക നയത്തിന്റേയും അതിനനുസൃതമായി വ്യാപാര വ്യവസായ നയത്തിൽ വരുത്തിയ മാറ്റങ്ങളുടേയും ഫലമായി അവശ്യമരുന്നുകളുടെ വിലയിൽ ഭീമമായ വർധനവുണ്ടായി. അതിനെതിരെ വ്യാപകമായ പ്രചരണ പ്രക്ഷോഭങ്ങൾ പരിഷത്ത് സംഘടിപ്പിച്ചു. ആരോഗ്യവകുപ്പുമായി സഹകരിച്ച് വനിതകൾക്കു വേണ്ടി കുടുംബക്ഷേമ വിദ്യാഭ്യാസ ക്യാമ്പ് ജൂൺ 30ന് ശ്രീകാര്യം ഹൈസ്‌കൂളിൽ നടത്തി. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 88 സ്ത്രീകളുൾപ്പെടെ 131 പേർ ക്യാമ്പിൽ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിൽ Health Expenditure Survey നടത്തി. കുടുംബത്തിന്റെ സാമൂഹ്യ സാമ്പത്തിക സ്ഥിതി, മൊത്തം ചെലവിൽ ആരോഗ്യ സംരക്ഷണത്തിനു ചെലവാക്കുന്ന തുക, ഇവയിൽ സ്വകാര്യ മേഖലയുടെ പങ്ക് തുടങ്ങിയ വിശദാംശങ്ങൾ മനസ്സിലാക്കുകയായിരുന്നു സർവെയുടെ ലക്ഷ്യം. 1991 ഏപ്രിൽ 27,28 തിയ്യതികളിൽ IRTCയിൽ വച്ച് വനിതാ പഠന ക്യാമ്പ് നടന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനം, പരിഷത്തും സ്ത്രീ പ്രശ്‌നവും, വനിതാ കമ്മീഷൻ നിയമം, ഉപഭോക്തൃ സംരക്ഷണ നിയമം, അടുക്കള സംവിധാനം എന്നീ ക്ലാസുകളാണ് നടന്നത്. ജൂൺ 2,3, തിയ്യതികളിൽ തൃശ്ശൂരിൽ വെച്ച് പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ച് വനിതകൾക്കു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. പഠന ക്ലാസുകളുടെ പരമ്പരയിലെ അഞ്ചാമത്തെ ക്ലാസ് ഡിസംബർ 27,28,29 തിയ്യതികളിൽ പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിൽ നടത്തി. വനിതകളും വനിതാ പ്രസ്ഥാനങ്ങളും എന്നതായിരുന്നു ക്ലാസുകളുടെ വിഷയം. ബാലവേദികൾക്ക് അഫിലിയേഷൻ ഫീസ് വേണ്ടെന്നും ഈ വർഷം തീരുമാനിച്ചു. സംസ്ഥാനതലത്തിൽ മൂന്ന് പ്രവർത്തക പരിശീലന ക്യാമ്പുകൾ നടന്നു. തൃശ്ശൂരിലെ പനംകുറ്റിച്ചിറയിലും ആലപ്പുഴയിലെ തിരുവമ്പാടിയിലും കണ്ണൂരിലെ പാലയാട് ഗവ. ഹൈസ്‌കൂളിലും ആണ് ക്യാമ്പുകൾ നടത്തിയത്. ഭൂമിദിനത്തിൽ ബാലവേദി തലത്തിൽ ഭൂമിക്വിസ് നടത്തി. ജൂലൈ 21നു ചാന്ദ്ര ദിനമായി ആചരിച്ചു. ഓണക്കാലത്ത് പഞ്ചായത്തുതലത്തിൽ ഓണോത്സവങ്ങൾ സംഘടിപ്പിച്ചു. പുരാതന കെട്ടിടങ്ങളുടെ സംരക്ഷണം സംബന്ധിച്ച സർവെയുടെ മുന്നോടിയായി തെരഞ്ഞെടുത്ത എഞ്ചിനീയർമാർ, ആർകിടെക്റ്റുകൾ, ചരിത്രകാരന്മാർ, വിദ്യാർഥികൾ തുടങ്ങി ഇരുപതോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ശില്പശാല 1991 സെപ്തംബർ 6,7 തിയ്യതികളിൽ തിരുവനന്തപുരത്ത് നടന്നു. ഇതിൽവെച്ച് സർവെ ഫോറത്തിന് അന്തിമ രൂപം നൽകി. സാക്ഷരതാ പ്രവർത്തനം പോലെ തന്നെ ബൃഹത്തായ ഒരു പദ്ധതിക്ക് 1991 ൽ തുടക്കം കുറിച്ചു. പഞ്ചായത്തു തല വിഭവ ഭൂപട നിർമാണമാണ് അത്. അധികാര വികേന്ദ്രീകരണം ഫലപ്രദമാകണമെങ്കിൽ, തങ്ങൾക്കു കിട്ടിയ അധികാരം ഉപയോഗിക്കാനുള്ള കഴിവ് ജനങ്ങൾക്കുണ്ടാവണം. അതുണ്ടാക്കാനുള്ള ശ്രമമാണ് ഈ പദ്ധതി. അതോടൊപ്പം തന്നെ സാക്ഷരതാ പദ്ധതിയിലൂടെ കെട്ടഴിച്ചു വിട്ട വമ്പിച്ച യുവശക്തിയെ സൃഷ്ടിപരമായി വിനിയോഗിക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. വിഭവ ഭൂപട നിർമാണത്തിൽ നാലു ഘട്ടങ്ങളുണ്ട്. പഞ്ചായത്തു തലത്തിൽ പരിശീലിപ്പിക്കപ്പെടുന്ന സന്നദ്ധ പ്രവർത്തകർ വഴി നിശ്ചിത വിവരങ്ങൾ ശേഖരിച്ച് ഭൂപടത്തിൽ രൂപപ്പെടുത്തുന്ന വാളന്ററിമാപ്പിംഗ് ആണ് ഒന്നാമത്തേത്. കുറേക്കൂടി സങ്കീർണമായ വിവരങ്ങൾ ശാസ്ത്രജ്ഞർ നേരിട്ട് ശേഖരിച്ച് അടയാളപ്പെടുത്തുന്ന സയന്റിഫിക്ക് മാപ്പിംഗ് ആണ് രണ്ടാമത്തേത്. ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആറു തരത്തിലുള്ള ഭൂപടങ്ങൾ തയ്യാറാക്കുന്ന പ്രവർത്തനമാണ് മൂന്നാമത്തേത്. ഒടുവിലത്തെ ഘട്ടത്തിൽ ഭൂപടങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ പഞ്ചായത്തിലും നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നു. 1991 ൽ 900 ച.കി. മീറ്ററിലേറെ മൊത്തം വിസ്തീർണമുള്ള 23 പഞ്ചായത്തുകളിൽ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കി. അടുത്ത വർഷം കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി പഞ്ചായത്തിൽ ആക്ഷൻപ്ലാൻ തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഡവലപ്പ്‌മെന്റ് സൊസൈറ്റി രൂപീകരിച്ചുകൊണ്ട് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് വൻതോതിൽ വായ്പ വാങ്ങുകയും വ്യാവസായിക വാണിജ്യ നയങ്ങളിൽ മൗലികമായ മാറ്റം വരുത്തുകയും രൂപയുടെ വിനിമയ മൂല്യം കുറയ്ക്കുകയും ചെയ്ത സർക്കാർ നടപടി രാജ്യമാസകലം ചർച്ച ചെയ്യപ്പെടുകയും അതിരൂക്ഷമായ എതിർപ്പുകൾക്ക് ഇടയാക്കുകയും ചെയ്യുകയുണ്ടായി. ഈ പ്രശ്‌നത്തിന്റെ വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശുന്നതിന് 1991 ജൂലൈ 28ന് കോഴിക്കോട് നളന്ദാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ജനശ്രദ്ധയാകർഷിച്ചു. ഡോ. ഐ.എസ്. ഗുലാത്തി (സമകാലീന ഇന്ത്യൻ സാമ്പത്തിക സ്ഥിതിയും അന്താരാഷ്ട്ര നാണയനിധിയും) ഡോ. തോമസ് ഐസക് (പുത്തൻ സാമ്പത്തിക പരിഷ്‌കാരവും കേരളവും) ഡോ. പി. മോഹനൻ പിള്ള (വിദേശമൂലധനം- സാങ്കേതിക സഹകരണം- സ്വാശ്രയത്വം), കെ.എൻ.ഹരിലാൽ (ഗാട്ട് ചർച്ചകളും മൂന്നാം ലോക സമ്പദ്‌വ്യവസ്ഥയും) ഡോ. കെ.എൻ.ഗണേശ് (ഇന്ത്യ, പുത്തൻ ലോക വ്യവസ്ഥിതി) എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു. 1991 ഒക്‌ടോബർ 2 മുതൽ 9 വരെയുള്ള കാലം സ്വാശ്രയത്വവാരമായി ആചരിച്ചുകൊണ്ട് കാൽനട ജാഥകൾ സംഘടിപ്പിച്ചു. 150ഓളം ജാഥകളാണ് നടന്നത്. പ്രസംഗത്തിനു പുറമെ കലാപരിപാടികളും ജാഥയിലുണ്ടായിരുന്നു. ജാഥക്കു മുമ്പും ജാഥയിലും വിൽക്കുന്നതിനുവേണ്ടി രണ്ടു പുസ്‌കതകങ്ങൾ തയ്യാറാക്കിയിരുന്നു. കീഴടങ്ങലിന്റെ അർഥശാസ്ത്രം, ഐ.എം.എഫ് വായ്പയും ഇന്ത്യൻ സമ്പദ്ഘടനയും എന്നിവയാണ് ആ പുസ്തകങ്ങൾ. ഇരിങ്ങാലക്കുടയിൽ വെച്ച് ആഗസ്റ്റ് 27 മുതൽ സെപ്തംബർ 5 വരെയുള്ള 10 ദിവസങ്ങളിലായി ക്ലാസിക്കൽ കലാരൂപ ശില്പശാല നടത്തി. ക്ലാസിക്കൽ കലാരൂപങ്ങൾ, കഥകളി, കൂടിയാട്ടം, ക്ലാസിക്കൽ നൃത്തരൂപങ്ങൾ, വിശേഷിച്ചു ഭരതനാട്യം എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ പരിചയപ്പെടുത്താനും അവയുടെ സാമൂഹ്യ-ചരിത്ര-വർഗപരമായ രൂപപ്പെടുത്തലുകളെ സംബന്ധിച്ച് വിശദമായ പഠനം നടത്താനും അവയുടെ സൗന്ദര്യ സങ്കല്പങ്ങളെ സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകൾ കേൾക്കാനുമായിട്ടാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. 1991ൽ 'നവോത്ഥാനജാഥ' എന്ന പേരിൽ മൂന്നു ജാഥകൾ നടത്തി. ജനുവരി 5 മുതൽ തുടങ്ങിയ ജാഥകൾ 30ന് അവസാനിച്ചു. തെക്കൻ ജാഥ കുണ്ടറയിൽ നിന്നു തുടങ്ങി വർക്കല ശിവഗിരിയിൽ സമാപിച്ചു. മധ്യജാഥ കൂത്താട്ടുകുളം മുതൽ ഒറ്റപ്പാലം വരെയും മൂന്നാമത്തെ ജാഥ തിരൂർ മുതൽ പയ്യന്നൂർ വരെയും ആയിരുന്നു. അകജടച ന്റെ ആഭിമുഖ്യത്തിലുള്ള കാഡർ ക്യാമ്പ് ആഗസ്റ്റ് 31 സെപ്തംബർ 1,2,3 തിയ്യതികളിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നടന്നു. പരിഷത്തിന്റെ 29-ാം വാർഷികം 1992 ഫിബ്രവരി 8,9 തിയ്യതികളിൽ കോട്ടയം സി.എം.എസ് കോളേജിൽ നടന്നു. പ്രസിദ്ധ പത്രപ്രവർത്തകനായ എൻ.റാം ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അടുത്ത വർഷത്തെ പ്രസിഡണ്ടായി കൊടക്കാട് ശ്രീധരനേയും ജനറൽ സെക്രട്ടറിയായി എൻ.ജഗജീവനേയും തെരഞ്ഞെടുത്തു. വാർഷിക സമ്മേളനത്തിന്റെ ഭാഗമായി ഒട്ടേറെ അനുബന്ധപരിപാടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയിരുന്നു. അവയിൽ പുത്തൻ സാമ്പത്തിക നയത്തിന്റെ പ്രത്യാഘാതങ്ങളും ബദലുകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ബഹുജന ക്ലാസുകളും ഉപഭോക്തൃ വഞ്ചനയ്‌ക്കെതിരെ വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ 1992 ജനുവരി 27 മുതൽ 31 വരെ നടത്തിയ രണ്ടു വാഹന ജാഥകളും തിരുനക്കര മൈതാനിയിൽ നടത്തിയ പ്രഭാഷണ പരമ്പരയും എടുത്തു പറയാവുന്നതായിരുന്നു. കേരളത്തിന്റെ ഊർജ പ്രതിസന്ധി, വികേന്ദ്രീകൃത ആസൂത്രണവും ജില്ലാ കൗൺസിലുകളും, കേരളത്തിന് ഒരാരോഗ്യനയം, പണയപ്പെടുത്തിയ സ്വാശ്രയത്വം വീണ്ടെടുക്കൽ, സാംസ്‌കാരിക നവോത്ഥാനവും ശാസ്ത്രപ്രസ്ഥാനങ്ങളും എന്നീ വിഷയങ്ങളാണ് പ്രഭാഷണ പരമ്പരയിലൂടെ അവതരിപ്പിച്ചത്. എന്നാൽ സമ്മേളനം രണ്ടു ദിവസമായി ചുരുക്കിയിരുന്നതിനാൽ പ്രമേയങ്ങൾക്കും ഭാവി പ്രവർത്തന ചർച്ചകൾക്കും വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല എന്നത് സമ്മേളനത്തിന്റെ ഒരു പോരായ്മയായിരുന്നു. ഇതു പരിഹരിക്കുന്നതിനുവേണ്ടി പിന്നീട് 1992 മെയ് ഒന്നാം തിയ്യതി തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വച്ച് ഒരു പ്രത്യേക ജനറൽ കൗൺസിൽ നടത്തേണ്ടി വന്നു. മാസികാ പത്രാധിപന്മാർ നിർവാഹക സമിതി അംഗങ്ങളായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതികളും സമ്മേളനത്തിൽ അംഗീകരിച്ചു. അംഗത്വത്തിൽ കുറവു രേഖപ്പെടുത്തിയ വർഷമാണ് 1992-93. കഴിഞ്ഞ വർഷത്തിൽ 2190 യൂണിറ്റുകളിലായി 66093 അംഗങ്ങൾ ഉണ്ടായിരുന്നത് ഈ വർഷത്തിൽ 2125 യൂണിറ്റുകളിലായി അംഗത്വമുള്ള 63313 ആളുകളായി കുറഞ്ഞു. 1992-93 പ്രവർത്തന വർഷത്തിൽ സംഘടനാ വിദ്യാഭ്യാസത്തിനായി സംസ്ഥാനതലത്തിൽ ആറു ക്യാമ്പുകൾ 1992 ജൂൺ 10 മുതൽ ഒക്‌ടോബർ 18 വരെയുള്ള കാലയളവിൽ നടത്തപ്പെട്ടു. ആദ്യത്തെ ക്യാമ്പിൽ പങ്കെടുത്ത നിർവാഹക സമിതിയംഗങ്ങൾ ഉൾപ്പെടെയുള്ള 31 പേർ പരിഷത്തിന്റെ കാലാനുസൃതമായ വളർച്ചയുടെ ചരിത്രം പഴയ രേഖകളുടെ അടിസ്ഥാനത്തിൽ എഴുതി തയ്യാറാക്കുകയുണ്ടായി. പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും സംഘടനയെ സംബന്ധിക്കുന്ന എല്ലാ പഴയ രേഖകളും കാണാനും പരിചയപ്പെടാനും വിവിധ മേഖലകളിൽ പരിഷത്തു നടത്തിയ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും സഹായിക്കുന്ന തരത്തിലാണ് ക്യാമ്പ് വിഭാവനം ചെയ്തിരുന്നത്. ആദ്യത്തെ ക്യാമ്പിൽ തയ്യാറാക്കിയ സംഘടനയുടെ പ്രവർത്തന ചരിത്രം (Documentery Htsiory) വായിച്ച് ആവശ്യമായ ഭേദഗതികൾ നിർദേശിക്കാനും ക്യാമ്പംഗങ്ങൾക്ക് അവസരം നൽകിയിരുന്നു. ആറാമത്തെ ക്യാമ്പ് വനിതകളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. നീണ്ട ക്ലാസുകൾക്കുപകരം സ്വയം പഠനത്തിനു മുൻതൂക്കം നൽകിക്കൊണ്ടുളള ശൈലി പങ്കാളികളായവർക്കെല്ലാം ആവേശം നൽകി. ആറു ക്യാമ്പുകളിലുമായി 35 വനിതകൾ ഉൾപ്പെടെ 174 പേർ പങ്കെടുത്തു. 1992 സെപ്തംബർ 19,20,21 തിയ്യതികളിൽ തിരുവനന്തപുരം മോഡൽ ഹൈസ്‌കൂളിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പു നടന്നു. 150 പേർ ക്യാമ്പിൽ പങ്കെടുത്തു.ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തൻ പ്രവണതകൾ- ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കടമകൾ എന്ന വിഷയത്തെ അധികരിച്ച് പ്രൊഫ. വി.അരവിന്ദാക്ഷൻ നടത്തിയ പ്രഭാഷണത്തോടുകൂടിയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. കൂടാതെ വർഗീയതയുടെ ചരിത്ര പശ്ചാത്തലം -ചില സമീപനങ്ങൾ എന്ന വിഷയത്തെ അധികരിച്ച് ഡോ.രാജൻ ഗുരുക്കളുടെ ഒരു ക്ലാസും ഉണ്ടായിരുന്നു. 1992 -93 പ്രവർത്തന വർഷത്തിൽ അംഗത്വത്തിൽ വനിതകളുടെ എണ്ണത്തിലും കുറവ് ദൃശ്യമായി. കഴിഞ്ഞവർഷം വനിതാ അംഗങ്ങളുടെ എണ്ണം 12275 ഉണ്ടായിരുന്നത് ഈ വർഷം 10443 ആയി കുറഞ്ഞു. ഇത് മൊത്തം അംഗത്വത്തിന്റെ 18.3% മാത്രമാണ്. 1992 ഏപ്രിൽ 1 മുതൽ 9 വരെ ഒറീസ്സാ ബി.ജി.വി.എസ്സിന്റെ ആഭിമുഖ്യത്തിൽ ഒറീസ്സയിലെ 17 കേന്ദ്രങ്ങളിൽ നമ്മുടെ വനിതാ കലാജാഥ പരിപാടികൾ അവതരിപ്പിച്ചു. 1992-93 പ്രവർത്തന വർഷത്തിൽ വിദ്യാഭ്യാസ രംഗത്ത് ഓപ്പറേഷൻ ക്ലാസ്‌റൂം പരിപാടി, ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള സമഗ്ര പഠനം, അധ്യാപക സൗഹൃദ സംഗമം, ഐക്യോത്സവം മുതലായ പരിപാടികൾ നടത്തി. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ പാഠങ്ങൾ പുന:ക്രമീകരിക്കാനുള്ള ശ്രമമാണ് ഓപ്പറേഷൻ ക്ലാസ്‌റൂം പരിപാടിയിലൂടെ നടത്തിയത്. പഠന- ബോധന പ്രവർത്തനങ്ങൾ ശിശുകേന്ദ്രീകൃതവും പ്രവർത്താനാഭിമുഖ്യമുള്ളതും ജീവിതഗന്ധിയുമാക്കുന്നതിനുള്ള ശ്രമമാണു നടത്തിയത്. തുടർച്ചയായി നടത്തിയ അധ്യാപകരുടെ ശില്പശാലയിലൂടെ ടീച്ചിംഗ് മോഡ്യൂളുകൾ നിർമിക്കുകയുണ്ടായി. വിദ്യാർഥികൾക്ക് മാതൃഭാഷയിൽ പോലും ശരിയായി എഴുതാനും വായിക്കാനും അറിയാത്ത സ്ഥിതിയിൽ നിന്ന് അവരെ മോചിപ്പിക്കാനുള്ള പരിഹാരമാർഗമെന്ന നിലയിൽ അക്ഷരവേദി പ്രവർത്തനം പരിഷത്താരംഭിച്ചത് ഈ പ്രവർത്തന വർഷത്തിലായിരുന്നു. അമ്മതൻ മണിക്കുട്ടൻ എന്ന പുസ്തകം ഈ ആവശ്യത്തിനുവേണ്ടിയാണ് പ്രസിദ്ധീകരിച്ചത്. പ്രാദേശിക വിഭവങ്ങളുടെ സഹായത്താൽ സ്‌കൂൾതല വിദ്യാഭ്യാസ പ്രവർത്തനവും പൊതു നടത്തിപ്പും കാര്യക്ഷമമാക്കുന്നതിനുള്ള ഒരു ജനകീയ പദ്ധതിയെന്ന നിലയിൽ സ്‌കൂൾ കോംപ്ലക്‌സ് പദ്ധതിയാരംഭിച്ചതും ഈ പ്രവർത്തന വർഷത്തിലായിരുന്നു. അതുപോലെ തന്നെ നിലവാരത്തകർച്ചയിലേക്കും പരാജയത്തിലേക്കും വലിച്ചെറിയപ്പെടുന്ന കുട്ടികളെ സഹായിക്കുവാൻ വേണ്ടി പരിഹാര ബോധന പരിപാടി പരിഷത്ത് നടപ്പിലാക്കിത്തുടങ്ങി. ഭാരത്ജ്ഞാൻ വിജ്ഞാൻ സമിതിയുടെ നേതൃത്വത്തിൽ ഓണക്കാലത്തു നടത്തിയ അധ്യാപക സൗഹൃദ സദസ്സുകളിലും ഐക്യോത്സവങ്ങളിലും ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ നിന്നായി 200-ൽ പരം അധ്യാപകരും നാനൂറോളം കുട്ടികളും പങ്കെടുക്കുകയുണ്ടായി. അതിഥി ആതിഥേയ രീതിയിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടത്. 1992 ഒക്‌ടോബർ 24 ന് നടന്ന പഞ്ചായത്തു വിജ്ഞാനോത്സവത്തിൽ 1080 കേന്ദ്രങ്ങളിലായി 3 ലക്ഷത്തിലേറെ കുട്ടികളും 60000 -ലേറെ അധ്യാപകരും മറ്റു പ്രവർത്തകരും പങ്കെടുത്തിരുന്നു. 1992-93 പ്രവർത്തന വർഷത്തിൽ സംസ്ഥാനത്തൊട്ടാകെ 1140 ബാലവേദികൾ അഫിലിയേറ്റു ചെയ്തിരുന്നു. ഏതാണ്ട് ഇത്രയും തന്നെ ബാലവേദികൾ അഫിലിയേറ്റുചെയ്യാതെയും പ്രവർത്തിച്ചിരുന്നു. ബാലവേദി കുട്ടികളുടെ മേഖലാ കമ്മിറ്റികൾ രൂപീകരിക്കാനുള്ള ഒരു ശ്രമവും നടത്തിയിരുന്നു. കുട്ടികളിൽ സർഗാത്മകതയും ജനാധിപത്യബോധവും ശാസ്ത്രതാല്പര്യവും വളർത്തിയെടുക്കുന്നതിനായി അവധിക്കാലത്ത് കളിക്കൂട്ടം എന്ന വിനോദ വിജ്ഞാന പരിപാടി സംഘടിപ്പിച്ചു. 310 കളിക്കൂട്ടങ്ങൾ സംസ്ഥാനമൊട്ടാകെ നടന്നു. അതിഥി- ആതിഥേയ രീതിയിൽ മൂന്നു ദിവസം നീണ്ടു നിന്ന ഈ പരിപാടിയിൽ അലങ്കാരപ്പണി, ഇല മൃഗശാല, കളിമൺ ശില്പനിർമാണം, വാന നിരീക്ഷണം, ഭൂമിശാസ്ത്രം, ശാസ്ത്ര പരീക്ഷണങ്ങൾ, ചുമർമാസിക, കുട്ടികളുടെ പാർലിമെന്റ്, പഠനയാത്ര എന്നീ പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ആകെ 25000 ഓളം കുട്ടികളും 4000-ൽ അധികം പ്രവർത്തകരും ഈ പരിപാടിയിൽ പങ്കാളികളായിട്ടുണ്ട്. ബാലവേദി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് സഹായകമായ ഒരു ബാലവേദി കൈപ്പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. എറണാകുളം ജില്ലയിൽ പരിഷത്ത് സമാരംഭിച്ച സാക്ഷരതാ പ്രവർത്തനത്തിന്റെ ശക്തമായ അലകൾ ഭാരതമാകെ വ്യാപിച്ചു തുടങ്ങിയ വർഷമായിരുന്നു 1992-93 ലേ മശാലെ ചൽ പഠേ ഹൈ ലോഗ് മേരേ ഗാവ് കേ അബ് അത്തേരാ ജീത് ലേംഗേ ലോഗ് മേരെ ഗാവ് കേ ................................ എറണാകുളം ജീ ഉഠേഗാ ദേശ് കേ ഹർ ഗാവ് മേം (എന്റെ ഗ്രാമത്തിലെ ജനങ്ങൾ അറിവിന്റെ തീപ്പന്തമേന്തി മുന്നോട്ടു കുതിച്ചു തുടങ്ങിയിരിക്കുന്നു. ഇനി അവർ അന്ധകാരത്തെ കീഴ്‌പ്പെടുത്തുമെന്നു തീർച്ചയാണ്... ഈ രാജ്യത്തിലെ മുഴുവൻ ഗ്രാമങ്ങളിലും എറണാകുളത്തിന്റെ ആവേശം പുനർജനിക്കുക തന്നെ ചെയ്യും.) ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ അലയടിച്ചുയർന്ന ഒരു ഗാനത്തിന്റെ വരികളാണിവ. ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 150 ജില്ലകളിലുള്ള 507 ലക്ഷം പഠിതാക്കൾ സാക്ഷരതാ ക്ലാസുകളിൽ എത്തി. അറുപതു ലക്ഷം സന്നദ്ധ സേവകർ ഇൻസ്ട്രക്ടർമാരായി രംഗത്തു വരികയും ചെയ്തു. എന്നാൽ ഉത്തര സാക്ഷരതാ പ്രവർത്തനത്തിൽ പരിഷത്തിന് ആശിച്ചവണ്ണം മുന്നേറാനായില്ല. 1987-ൽ പരിഷത്ത് നടത്തിയ ആരോഗ്യ സർവെയുടെ ഫലമായി ശേഖരിച്ച വിവരങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്തു കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച ഒലമഹവേ മിറ ഉല്‌ലഹീുാലി േശി ഞൗൃമഹ ഗലൃമഹമ എന്ന പുസ്തകത്തിന്റെ പ്രകാശനം 1992 മാർച്ച് മാസം 3ന് തിരുവനന്തപുരത്തുവെച്ചു ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധി ഡോ. ഒലാവി ഈലോ നിർവഹിച്ചു. ജനകീയാരോഗ്യ നയത്തിനു രൂപം കൊടുക്കുന്നതിനായി ഒരു കരടുരേഖ പരിഷത്ത് പ്രസിദ്ധീകരിച്ചു. 1992 നവംബർ 17ന് തിരുവനന്തപുരത്തുവെച്ചു ഈ കരടുരേഖ ചർച്ച ചെയ്യുന്നതിന് ആരോഗ്യ രംഗത്തുള്ള വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സെമിനാറും സംഘടിപ്പിക്കുകയുണ്ടായി. ഔഷധ വിലവർധനവിനെതിരെ കാമ്പെയിൻ, പ്രാഥമികാരോഗ്യകേന്ദ്ര സർവേയ്ക്കുള്ള തയ്യാറെടുപ്പ്, രോഗ നിർണയക്യാമ്പുകൾ എന്നിവയും ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങളായിരുന്നു. വിഭവഭൂപട സർവെയെ തുടർന്നു നടത്തേണ്ട ഈ സാമൂഹ്യസാമ്പത്തിക സർവേ നടത്തുന്നതിനാവശ്യമായ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു. കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിൽ ഒരു കരട് വികസന പദ്ധതി തയ്യാറാക്കി. അതു നടപ്പിലാക്കുന്നതിനുവേണ്ടി പഞ്ചായത്തു തലത്തിലും വാർഡുതലത്തിലും ജനകീയ വികസന സമിതികളും രൂപീകരിച്ചു. 1992 ജൂൺ മാസത്തിൽ റിയോ ഡി ജനീറയിൽ നടത്തിയ ഭൗമ ഉച്ചകോടിയുമായി ബന്ധപ്പെടുത്തി ജനങ്ങളുടെയിടയിൽ ബോധവത്കരണം നടത്തുന്നതിന് സഹായകമായ രീതിയിൽ ഭൗമ ഉച്ചകോടി ആർക്കുവേണ്ടി എന്ന ശീർഷകത്തിൽ ഒരു ലഘുലേഖ നാം പ്രസിദ്ധീകരിക്കുകയുണ്ടായി. അതിനെ അടിസ്ഥാനപ്പെടുത്തി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സെമിനാറുകളും ചർച്ചാ ക്ലാസുകളും നടക്കുകയുണ്ടായി. കുട്ടികൾക്കു വേണ്ടിയുള്ള പരിസര ദിന ബാഡ്ജ് വിതരണം ചെയ്തു. 1992 മെയ് 20 മുതൽ 28 വരെ തീരദേശത്തിന്റെയും മത്സ്യസമ്പത്തിന്റെയും സംരക്ഷണത്തിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരു തീരദേശ ജാഥ സംഘടിപ്പിച്ചു. പല സ്വീകരണ കേന്ദ്രങ്ങളിൽവെച്ചും ജാഥാംഗങ്ങൾ മത്സ്യത്തൊളികളുമായി നടത്തിയ ചർച്ചയിൽ നിന്നും ഈ രംഗത്തു നിലനിൽക്കുന്ന പല പ്രശ്‌നങ്ങളെക്കുറിച്ചും കൂടുതൽ അവബോധം ഉണ്ടാക്കുന്നതിന് സംഘടനയ്ക്കു കഴിഞ്ഞു. വളരെ മൂർത്തമായ ചില ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ഒരു മെമ്മോറാണ്ടം ഫിഷറീസ് മന്ത്രിക്ക് സമർപ്പിച്ചുകൊണ്ടാണ് ജാഥ സമാപിച്ചത്. 1991 ഡിസംബർ മാസത്തോടുകൂടി തിരുവനന്തപുരത്തുനിന്നും പാലക്കാട് ഐ.ആർ.ടി.സി യിലേക്കു മാറ്റിയ ഡോക്യുമെന്റേഷൻ സെന്റർ ചിട്ടപ്പെടുത്തലിനുശേഷം പൂർണ രീതിയിൽ പ്രവർത്തിച്ചു തുടങ്ങി. 110 ജേർണലുകളും 3000 ബുക്കുകളും റിപ്പോർട്ടുകളും ഡോക്യുമെന്റേഷൻ സെന്ററിൽ ലഭ്യമാണ്. 1992 ജൂലൈ 10 മുതൽ 17 വരെ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം താപനിലയത്തിന്റെ പണി ത്വരിതപ്പെടുത്താനാവശ്യമായ സാമൂഹ്യ സമ്മർദ്ദം സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ള സമരത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയിൽ വാഹന പ്രചരണ ജാഥ നടത്തി. തുടർന്ന് 1992 ഡിസംബർ 26ന് താപനിലയത്തിന്റെ ആസ്ഥാനമായ ചൂളത്തെരുവിൽ നിന്നും ആരംഭിച്ച താപനിലയ പദയാത്ര 1993 ജനുവരി 1ന് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന ബഹുജന ധർണയോടെ സമാപിച്ചു. കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിത്തുടങ്ങിയ പുത്തൻ സാമ്പത്തിക നയത്തിന്റെ കെടുതികൾ ജനജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ജനങ്ങളുടെയിടയിൽ അവബോധമുണ്ടാക്കുന്നതിനും ഇതിനെപ്പറ്റി ശക്തമായ ഒരു സ്വാശ്രയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും വേണ്ടി 1992 ആഗസ്റ്റ് 2ന് എറണാകുളത്തു വച്ച് ഒരു സ്വാശ്രയ സമിതിയ്ക്ക് രൂപം കൊടുക്കുവാൻ പരിഷത്ത് മുൻകൈ എടുത്തു. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രസ്ഥാനങ്ങളിലെ പ്രതിനിധികളടങ്ങിയ 120-ൽ പരം ആളുകൾ യോഗത്തിൽ പങ്കെടുത്തു. തുടർന്നു സമിതിയുടെ നേതൃത്വത്തിൽ വിവിധതരം പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാ സമിതികൾക്കു രൂപം കൊടുത്തു. പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെടുത്തി ആറ് ലഘുലേഖകൾ പ്രസിദ്ധീകരിച്ചു. സംസ്ഥാന തലത്തിലും പഠന ക്യാമ്പുകൾ സംഘടിപ്പിച്ചു. 1992 ഡിസംബർ 20ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ച് സംസ്ഥാന കൺവെൻഷൻ നടത്തി. 1992 ഒക്‌ടോബർ 1 മുതൽ 6 വരെ കണ്ണൂരിലെ അരോളിയിൽ നാടൻ കലാരൂപ ശില്പശാല സംഘടിപ്പിച്ചു. കല എന്ന മാധ്യമം ഉപയോഗിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ആശയ പ്രചാരണത്തിന് ശക്തിയും മൂർച്ചയും കൂട്ടുന്നതിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഈ ശില്പശാല നടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നാടൻ കലാ രൂപങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ചിലവയുടെ അവതരണവും അവയുടെ സമഗ്രമായ പഠനവും വേഷം, താളം, ചുവടുകൾ തുടങ്ങിയവയുടെ പ്രയോഗ പാഠങ്ങളുമാണ് ക്യാമ്പിൽ നടന്നത്. നാലു വനിതകൾ ഉൾപ്പെടെ 68 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. 1992 മാർച്ച് മാസത്തിൽ ഹരിയാനയിലുള്ള ബിസ്സാറിൽ വെച്ച് അഞ്ചാം ജനകീയ ശാസ്ത്രകോൺഗ്രസ് നടത്തി. മാർച്ച് 7 മുതൽ 10 വരെ തിയ്യതികളിലായി കാർഷിക സർവകലാശാലാ കാമ്പസ്സിൽ നടന്ന കോൺഗ്രസ്സിൽ 20 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. പരിഷത്തിൽ നിന്നും 15 പേർ പങ്കെടുത്തു. പരിഷത്തിന്റെ 30-വാർഷികം 1993 ഫെബ്രുവരി 19,20,21തിയ്യതികളിലായി തൃശ്ശൂർ കേരളവർമ കോളേജിൽ വച്ചു നടക്കുകയുണ്ടായി. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മോളിക്യുലാർ ബയോഫിസിക്‌സ് വിഭാഗം മേധാവി പ്രൊഫ. എം. വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേരളത്തിന്റെ വികസനത്തിന് അനുയോജ്യമായ ശാസ്ത്രസാങ്കേതിക വിദ്യ എന്ന വിഷയത്തെ അധികരിച്ച് ഒരു ക്ലാസ് നയിച്ചുകൊണ്ടാണ് അദ്ദേഹം സമ്മേളനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് സ്വാശ്രയവും വർഗീയതയും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പി.കെ. മൈക്കിൾ തരകൻ നടത്തിയ ഒരു പ്രഭാഷണവും ഉണ്ടായിരുന്നു. അടുത്ത വർഷത്തെ പ്രസിഡണ്ടായി പ്രൊഫ. കെ.ആർ. ജനാർദ്ദനനെയും ജനറൽ സെക്രട്ടറിയായി എൻ. ജഗജീവനെയും തെരഞ്ഞെടുത്തു. കായംകുളം താപനിലയം പണി ഉടൻ തുടങ്ങുക, സെൽഫ് ഫിനാൻസിങ് കോളേജുകൾ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മലബാർ യൂണിവേഴ്‌സിറ്റി അരുത്, പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുക, കേരളത്തിന് സമഗ്രവും ശാസ്ത്രീയവുമായ കടൽ മത്സ്യബന്ധന നയം രൂപീകരിക്കുക, ഉപഭോക്തൃ കോടതികളെ ദുർബലപ്പെടുത്താതിരിക്കുക, ആലുവാ ശിവരാത്രി മണൽപ്പുറം സംരക്ഷിക്കുക, വാസ്‌കോഡഗാമാ ചെയർ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കുട്ടനാടു വികസന പദ്ധതികൾ നടപ്പാക്കാനുള്ള ധൃതി ഉപേക്ഷിക്കുക, പഞ്ചായത്തു ഭരണ സമിതികളെ നിർജ്ജീവമാക്കാതിരിക്കുക, വനനയം രൂപീകരിക്കുക, തുടങ്ങിയ കാര്യങ്ങളിൽ 12 പ്രമേയങ്ങൾ സമ്മേളനം പാസ്സാക്കി. സമ്മേളനത്തോടനുബന്ധിച്ച് ധാരാളം അനുബന്ധപരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു. 1993 ജനുവരി 12 ന് തൃശ്ശൂർ ജില്ലയിലെ നൂറു കേന്ദ്രങ്ങളിൽ ഒരേ സമയം നടന്ന പരിഷത്ത് പിന്നിട്ട മുപ്പത് വർഷങ്ങൾ എന്ന പ്രഭാഷണം, വർഗീയയ്‌ക്കെതിരെ ജനാധിപത്യ കേരളം കെട്ടിപ്പടുക്കൽ, സ്വാശ്രയത്വം എന്നീ വിഷയങ്ങളെ ആധാരമാക്കി നടന്ന ക്ലാസുകൾ ജില്ലാ ബാലവേദി സംഗമം, ടൗൺ ഹാളിൽ വെച്ചു നടത്തിയ ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ, തേക്കിൻകാട് മൈതാനിയിൽ നടന്ന സാംസ്‌കാരിക സായാഹ്ന പരമ്പര, ദേശീയ പരിസ്ഥിതി സെമിനാർ എന്നിവ എടുത്തു പറയേണ്ടവയാണ്. 1993-94 വർഷത്തിൽ പരിഷത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുഖ്യമായ ഒന്നായിരുന്നു മാതൃസംഗമങ്ങൾ. ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ മലയാളം, അടിസ്ഥാനഗണിതം, പരിസ്ഥിതി പഠനം എന്നീ പാഠങ്ങളെ കേന്ദ്രീകരിച്ച് പുതിയ മോഡ്യൂളുകൾ തയ്യാറാക്കി ഒന്നാം ടേമിലേക്കുള്ളവ അച്ചടിച്ച് ജില്ലകളിൽ 1993 ജൂലൈ മാസത്തിൽ എത്തിച്ചു. പ്രൈമറി പാഠപുസ്തകങ്ങളിലെ കവിതകൾ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുവാൻവേണ്ടി കവിതകൾ ചൊല്ലി രസിക്കാം എന്നൊരു കാസറ്റു നിർമിച്ചു. 1993 ജൂൺ 5,6 തിയ്യതികളിൽ തൃശ്ശൂർ പരിഷത്ത് ഭവനിൽ വെച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് ഒരു ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. കോളേജധ്യാപക സംഘടനകളുടേയും വിദ്യാർഥി സംഘടനകളുടേയും പ്രതിനിധികൾ ഉൾപ്പെടെ 38 പേർ ഈ ശില്പശാലയിൽ പങ്കെടുത്തിരുന്നു. 1993 ഒക്‌ടോബർ 9-ാം തിയ്യതി പഞ്ചായത്തുതല വിജ്ഞാനോത്സവം നടന്നു. 1049 കേന്ദ്രങ്ങളിലായി ഏതാണ്ട് 3,80,000 കുട്ടികൾ വിജ്ഞാനോത്സവത്തിൽ പങ്കെടുത്തു. 75,000 ഓളം വിദ്യാഭ്യാസ പ്രവർത്തകരും രക്ഷിതാക്കളും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. മേഖലാ തല വിജ്ഞാനോത്സവം നവംബർ 13,14 തിയ്യതികളിൽ നടന്നു. പത്തൊൻപതാമത് പ്രവർത്തക ക്യാമ്പ് 1993 സെപ്തംബർ 19,20,21 തിയ്യതികളിൽ ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്‌കൂളിൽ വെച്ചു നടന്നു. 170 പ്രതിനിധികൾ പങ്കെടുത്തു. വിവിധതരം രാഷ്ട്രീയ-സാംസ്‌കാരിക- സാമൂഹ്യ- സർവീസ് സംഘടനകൾ പരിഷത്തിനെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് മനസ്സിലാക്കുന്നതിന് ഉതകുന്ന തരത്തിൽ ഒരു സുഹൃദ് സമ്മേളനം നടത്തിക്കൊണ്ടാണ് ക്യാമ്പാരംഭിച്ചത്. ആദ്യ ദിവസം വൈകുന്നേരം മാധ്യമരംഗത്തെ പുത്തൻ പ്രവണകൾ എന്ന വിഷയത്തെ അധികരിച്ച് പ്രൊഫ. ബി. രാജീവൻ ക്ലാസെടുക്കുകയുണ്ടായി. ശ്രദ്ധേയമായ അനുബന്ധ പരിപാടികൾ നടത്തിക്കൊണ്ടാണ് പ്രവർത്തക ക്യാമ്പ് സംഘടിപ്പിച്ചത്. അതിൽ എടുത്തു പറയേണ്ടത് സെപ്തംബർ 16നു നടന്ന വികസന സെമിനാറും സെപ്തംബർ 18നു നടന്ന ചരിത്ര സെമിനാറും ആയിരുന്നു. 1993 മെയ് മാസം 5 മുതൽ 15 വരെ ജില്ലാ അടിസ്ഥാനത്തിൽ കുട്ടികളുടെ കലാജാഥയും ബാലോത്സവങ്ങളും ഏകോപിപ്പിച്ചുകൊണ്ട് കിളിക്കൂട്ടം എന്ന വിദ്യാഭ്യാസ പരിപാടി നടത്തുകയുണ്ടായി. ലോക പരിസരദിനം ബാലവേദി പഞ്ചായത്തു സംഗമങ്ങളായി നടത്തപ്പെട്ടു. അതേ ദിവസം സ്‌കൂൾ അസംബ്ലിയിൽ ജൈവ വൈവിധ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നതിന് സഹായകരമായ ഒരു കുറിപ്പും സ്‌കൂളുകളിൽ എത്തിച്ചു. പരിപാടി വ്യാപകമായി നടന്നു. നവംബർ ആദ്യവാരത്തിൽ ബാലവേദികളിൽ മാനവ സൗഹൃദഗാന സദസ്സുകളും സംഘടിപ്പിച്ചു. 1993 മാർച്ച് 8ന് ഭാരതത്തിന്റെ 8 മൂലകളിൽ നിന്നും സമതാ വനിതാ കലാജാഥകൾ പ്രയാണം ആരംഭിച്ച് ഏപ്രിൽ 8 ന് ത്സാൻസിയിൽ സമാപിച്ചു. അതിൽ കേരളത്തിൽ നിന്നാരംഭിച്ച ജാഥ മാർച്ച് 8ന് തിരുവനന്തപുരത്ത് ജില്ലാ കളക്ടർ ശ്രീമതി നളിനി നെറ്റോ ഉദ്ഘാടനം ചെയ്തു. മാർച്ച് 16 വരെ കേരളത്തിൽ പര്യടനം നടത്തിയ ജാഥ 24 കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ഏപ്രിൽ 8ന് ത്സാൻസിയിൽ നടന്ന റാലിയിലും കൺവെൻഷനിലും പങ്കെടുക്കാൻ പരിഷത്തിൽ നിന്നും 12 പേർ പോയിരുന്നു. 1993 സെപ്തംബർ 4,5 തിയ്യതികളിൽ വനിതാ ശാസ്ത്ര സംഗമത്തിന്റെ സംസ്ഥാനതല പരിശീലനം മലപ്പുറം ജില്ലയിലെ വള്ളിക്കുന്നിൽ വെച്ചു നടന്നു. ഒരു കൈപ്പുസ്തകവും പ്രസിദ്ധീകരിച്ചു. 1993 ജൂലൈ 9,10,11 തിയ്യതികളിൽ തൃശ്ശൂർ ജില്ലയിലെ പന്തല്ലൂർ എൽ.പി.സ്‌കൂളിൽ വെച്ച് വനിതകളും പരിസ്ഥിതിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു ശില്പശാല നടത്തി. ആകെ 38 പേർ പങ്കെടുത്തു. അതിഥി ആതിഥേയ രീതിയിൽ സംഘടിപ്പിച്ച ക്യാമ്പായിരുന്നു അത്. വനിതകൾക്കുവേണ്ടി സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ആഗസ്റ്റ് 7,8 തിയ്യതികളിൽ കഞഠഇയിൽ നടന്നു. 15 പേർ പങ്കെടുത്തു. കോഴിക്കോട് ജില്ലയിലെ ജീരകപ്പാറ പ്രദേശത്തെ വനനശീകരണത്തിനെതിരെ ഒരു ജനകീയ സമരം വളർത്തിക്കൊണ്ടുവരുന്നതിനും എല്ലാ വിഭാഗം ജനങ്ങളെയും സമരത്തിന്റെ മുന്നിൽ അണിനിരത്താനും പരിഷത്തിന് കഴിഞ്ഞു. ജീരകപ്പാറയെപ്പറ്റി വിശദമായി പഠിക്കുകയും അവിടുത്തെ കാടുകൾ നശിച്ചാൽ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ലഘുലേഖ തയ്യാറാക്കാനും നമുക്കു കഴിഞ്ഞു. 1992 ഡിസംബറിൽ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണയോടെയാണ് സമരപരിപാടികൾ ആരംഭിച്ചത്. 1993 മെയ് 2ന് വന സംരക്ഷണ കൺവെൻഷൻ നടത്തി. ക്രമേണ ഒരു ജനകീയ സമരമായി മാറി. വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപകമായ വനനശീകരണത്തിനെതിരെ ജില്ലാ കമ്മിറ്റിയും ശക്തമായി പ്രതികരിച്ചു. 1993 ഡിസംബർ 29-ാം തിയ്യതി തിരുവനന്തപുരം ഗാന്ധിപാർക്കിൽ പരിഷത്തുൾപ്പെടെ 10 പരിസ്ഥിതി സംഘടനകൾ ഒത്തൊരുമിച്ച് കാടിന് കാവൽ നാം തന്നെ എന്ന പേരിൽ ഒരു പൊതുയോഗം സംഘടിപ്പിച്ചു. 1993 ജൂലൈ 23-ാം തിയ്യതി തൃശ്ശൂർ-പാലക്കാട് ദേശീയ പാതയിൽ കൊമ്പഴയിൽ ഫിനോൾ അപകടം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനങ്ങളിലും അതുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവർത്തനങ്ങളിലും പരിഷത്ത് സജീവമായി പങ്കെടുത്തിരുന്നു. കേരളത്തിനനുയോജ്യമായ പരിസ്ഥിതി നയം രൂപീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും അതു സംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിക്കാനും നമ്മുടെ നദികളുടെ സംരക്ഷണത്തിനായുള്ള ഒരു ആക്ഷൻപ്ലാൻ തയ്യാറാക്കാനും ലക്ഷ്യമിട്ടുകൊണ്ട് 1993 മെയ് 22,23 തിയ്യതികളിൽ പരിസര കേന്ദ്രത്തിൽ വെച്ച് പരിസ്ഥിതി കേരളം ശില്പശാല നടത്തി. 20 വിദഗ്ധരും നദി സംരക്ഷണ സമിതികളെ പ്രതിനിധീകരിച്ചു വന്ന 10 പേരും ഉൾപ്പെടെ 80 പേരാണ് ശില്പശാലയിൽ പങ്കെടുത്തത്. അവിടെ ഉരുത്തിരിഞ്ഞുവന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി, പരിസ്ഥിതി നയം രൂപീകരിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് വിശദമായ ഒരു രേഖ 1993 ജൂൺ 29 ന് നിയമസഭാ പരിസ്ഥിതി കമ്മിറ്റിക്കു നൽകി. മേധാപട്കറുടെ നേതൃത്വത്തിൽ നർമദാ ബച്ചാവോ ആന്ദോളൻ ബോംബെയിൽ സംഘടിപ്പിച്ച ഉപവാസത്തിൽ പങ്കെടുക്കാൻ നമ്മുടെ സംഘടനയിൽ നിന്നും 6 പേർ പോയി. 1993 ഒക്‌ടോബർ 16,17, 18 തിയ്യതികളിൽ കേരളം സന്ദർശിച്ച മേധാപട്കർക്ക് പരിഷത്ത് സ്വീകരണം നൽകി. 1993 ഡിസംബർ 26-ാം തിയ്യതി തൃശ്ശൂർ പരിഷത്ത് ഭവനിൽ വിവിധ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളുടെ കൂടിച്ചേരൽ നടന്നു. 28 സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് 55 പേർ അതിൽ പങ്കെടുത്തു. പഞ്ചായത്തീ രാജ്, നഗരപാലികാ ബില്ലുകളോടുള്ള സമീപനം വ്യക്തമാക്കുന്ന ഒരു രേഖ സംഘടന തയ്യാറാക്കി എം. എൽ. എ മാർക്കും എം.പി മാർക്കും ജില്ലാ കൗൺസിൽ പ്രസിഡണ്ടുമാർക്കും രാഷ്ട്രീയ- സർവീസ് സംഘടനാ നേതാക്കൾക്കും സാംസ്‌കാരിക പ്രവർത്തകർക്കും അയച്ചുകൊടുത്തു. പഞ്ചായത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിലും നടപ്പിലാക്കുന്നതിലും കല്യാശ്ശേരി പഞ്ചായത്തിലെ പ്രവർത്തനങ്ങൾ വളരെയേറെ മുന്നോട്ടുപോയി. കായംകുളം താപനിലയത്തിന്റെ പൂർത്തീകരണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തുകൾഅയക്കാൻ ആലപ്പുഴ ജില്ലാകമ്മിറ്റി തീരുമാനിച്ചു. ഏതാണ്ട് 6000നും 7000നുമിടയിൽ കത്തുകൾ അയച്ചിട്ടുണ്ട്. 1993 നവംബർലക്കം 'ശാസ്ത്രകേരളം' കുട്ടികളുടെ പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ടു. പുത്തൻ സാമ്പത്തിക നയങ്ങളും ഡങ്കൽ നിർദേശങ്ങളും കാർഷിക രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് 'വിത്തു സമരായുധമാക്കുക' എന്ന മുദ്രാവാക്യവുമായി 1993 മെയ് 15ന് കുട്ടനാട്ട് വെച്ച് ഒരു കാർഷിക സെമിനാർ സംഘടിപ്പിച്ചു. നഞ്ചുണ്ട സ്വാമിയാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. 600 ലധികം പ്രതിനിധികൾ പങ്കെടുത്തു. പുത്തൻ സാമ്പത്തിക നയം വ്യവസായ രംഗത്തും സേവന മേഖലയിലും ശാസ്ത്രസാങ്കേതിക മേഖലയിലുമൊക്കെ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവതരമായ ചർച്ചകൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും നടത്തി. 1993-94 വർഷത്തെ കേന്ദ്ര ബഡ്ജറ്റിനെ പുത്തൻ സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുന്നതിനായി ഒരു ബഡ്ജറ്റ് പാർലിമെന്റ് 1993 മാർച്ച് 14-ാം തിയ്യതി തിരുവനന്തരം ഹോട്ടലിൽ വെച്ച് നടത്തി. സി.ഡി.എസ്സിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്മാരാണ് ഇതിന് നേതൃത്വം നൽകിയത്. രാജ്യത്തിന്റെ സ്വാശ്രയത്വം ഉയർത്തിപ്പിടിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 37 ദിവസം നീണ്ടു നിന്ന ഒരു പദയാത്ര സ്വാശ്രയ സമിതിയുടെ നേതൃത്വത്തിൽ നടത്തി. 1993 ഒക്‌ടോബർ 2-ാം തിയതി പയ്യന്നൂരിൽ നിന്ന് ആരംഭിച്ച് നവംബർ 7ന് കന്യാകുമാരിയിൽ ജാഥ സമാപിച്ചു. 65 പേരടങ്ങുന്ന സ്ഥിരം ജാഥ 729 കിലോമീറ്റർ ദൂരം താണ്ടിയാണ് നവംബർ 7ന് കന്യാകുമാരിയിൽ എത്തിയത്. സാമൂഹ്യ രാഷട്രീയ സാംസ്‌കാരിക രംഗങ്ങളിലെ 35 പേരായിരുന്നു ഓരോദിവസവും ജാഥയുടെ ക്യാപ്റ്റൻമാരായിരുന്നത്. സ്വീകരണ കേന്ദ്രങ്ങളിൽ പ്രഭാഷകരായി കേരളീയ പ്രതിഭയുടെ ഒരു പരിഛേദം തന്നെ ഉണ്ടായിരുന്നു. ഇ.എം. എസ് നമ്പൂതിരിപ്പാട്, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, പി.കെ. വാസുദേവൻ നായർ, സുകുമാർ അഴീക്കോട്, ബിഷപ്പ്. മാർ പൗലോസ് മാർ പൗലോസ്, വി.എം. സുധീരൻ, കുഞ്ഞുണ്ണിമാസ്റ്റർ, ഒ.എൻ.വി. പ്രൊഫ. എം. എൻ. വിജയൻ, ലക്ഷ്മി എൻ. മേനോൻ, സുഗത കുമാരി, ഇയ്യങ്കോട് ശ്രീധരൻ, വി. സാംബശിവൻ, എം.എൻ. കാരശ്ശേരി തുടങ്ങിയവരെല്ലാം ആ നിരയിൽപ്പെട്ടിരുന്നു. ദേശീയ ഐക്യത്തിന്റെയും മാനവ സൗഹാർദ്ദത്തിന്റെയും സ്വാശ്രയത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മുന്നേറിയ ഈ പദയാത്രയെ ഒരു രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ആരംഭമായാണ് പലരും വിശേഷിപ്പിച്ചത്. നടക്കുന്നവർക്കുമാത്രമേ നാടിന്റെ സ്പന്ദനങ്ങൾ അറിയാൻ കഴിയൂ. നാടിനെ അറിയുന്നവർക്ക് മാത്രമേ നാട്ടാരെ ഉണർത്താൻ കഴിയൂ. ഉണർത്തുപാട്ടുകാർക്കു മാത്രമേ നാം അനുഭവച്ചിരുന്ന സ്വാതന്ത്ര്യത്തിന് നിണനിറമാണെന്നും ഇന്ന് അതൊരു പ്രഹസനമായി മാറിയിരിക്കുന്നുവെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനാവൂ...

പ്രൊഫ. എം.എൻ വിജയൻ നൽകിയ ഈ വാക്കുകളുടെ അർഥം ആവാഹിച്ചുകൊണ്ടാണ് ജാഥ മുന്നേറിയത്. പുതിയ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായ ശുഭ്രപതാക സ്വാതന്ത്ര്യസമരസേനാനിയായ സുബ്രഹ്‌മണ്യ ഷേണായ് ആദ്യത്തെ ക്യാപ്റ്റനായിരുന്ന ചരിത്ര പണ്ഡിതൻ ഡോ. കെ.എൻ. പണിക്കരെ ഏൽപിച്ചുകൊണ്ടാണ് ജാഥക്ക് തുടക്കം കുറിച്ചത്. തൃശ്ശൂരിൽവെച്ച് ആഗോള പ്രശസ്തയായ മേധാപട്കറും പദയാത്രയിൽ പങ്കാളിയായി.

1993 ആഗസ്റ്റ് 15ന് ഔപചാരികമായി അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനം (AIPSN) ആരംഭിച്ച ഹമാരാദേശ് പരിപാടിയിൽ പരിഷത്ത് പങ്കെടുത്തു. ട്രെയിൻ സമ്പർക്ക പരിപാടിയോടെയാണ് ഹമാരാദേശ് പരിപാടി കേരളത്തിൽ ആരംഭിച്ചത്. ഐക്യസൈക്കിൾ ജാഥകളിൽ ഒരെണ്ണം നെടുമങ്ങാട്ടു നിന്നും ആരംഭിച്ച് കാസർഗോഡ് വഴി സമാപന സ്ഥലമായ ഹൈദരാബാദിലേക്ക് പോയി. 1994 ഫെബ്രുവരി 21 മുതൽ 27 വരെ ഹൈദരാബാദിൽ വെച്ച് ജനോത്സവം നടന്നു. പരിഷത്തിന്റെ 31-ാം സംസ്ഥാന വാർഷികം 1994 ഫെബ്രുവരി 11,12,13 തിയ്യതികളിലായി പാലക്കാട് ഗവ. മോയൻ ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് നടന്നു. 427 പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മോളിക്യുലാർ ബയോളജി വിഭാഗത്തിലെ മുൻ പ്രൊഫസറും ഇന്റർനാഷണൽ എനർജി ഇനീഷ്യേറ്റീവിന്റെ അമരക്കാരനുമായ ഡോ. എ.കെ.എൻ. റെഡ്ഡിയായിരുന്നു. 'ഉപഭോഗാധിഷ്ഠിത ഊർജാസൂത്രണം' എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. വിപുലമായ അനുബന്ധ പരിപാടികളോടെയാണ് വാർഷികം സംഘടിപ്പിച്ചത്. വിത്തുമുതൽ വായ്പവരെ എന്ന വിഷയത്തെ ആസ്പദമാക്കി 77 പഞ്ചായത്തുകളിൽ ജനുവരി 1ന് നടന്ന നവവത്സര പ്രഭാഷണങ്ങളും വികസന സെമിനാറും ശ്രദ്ധേയമായി മാറി. 1994-95 വർഷത്തെ പ്രസിഡണ്ടായി പ്രൊഫ. കെ.ആർ.ജനാർദ്ദനനെയും ജനറൽ സെക്രട്ടറിയായി . സി. രാമകൃഷ്ണനെയും യോഗം തെരഞ്ഞെടുത്തു. സംഘടനാവിദ്യാഭ്യാസം സംസ്ഥാന തലത്തിൽ നടന്നില്ല. ജില്ലാ തല മേഖലാ തല കേഡർ ക്യാമ്പുകൾ, പ്രതിമാസ പഠന സംഗമങ്ങൾ എന്നിവ ജില്ലാതലങ്ങളിലും മേഖലാ തലങ്ങളിലും നടന്നു. 1994 ഏപ്രിൽ 1 മുതൽ 15 വരെ സംസ്ഥാന വ്യാപകമായി നടന്ന ഗാട്ട് വിരുദ്ധ പ്രചരണ പ്രക്ഷോഭ പ്രവർത്തനങ്ങളിൽ പരിഷത്ത് പങ്കെടുത്തു. ഏപ്രിൽ 13-ാം തിയ്യതി പതിനായിരക്കണക്കിന് ഒപ്പുകളടങ്ങിയ നിവേദനവുമായി കേരളത്തിലെ എം.പി. മാരുടെ ഭവനങ്ങളിലേക്ക് മാർച്ച് നടത്തുകയുണ്ടായി. ഗാട്ട് കരാർ ഒപ്പുവെച്ച 1994 ഏപ്രിൽ 15ന് സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലത്തിൽ കരിദിനം ആചരിക്കുകയുണ്ടായി. 1994 ഏപ്രിൽ 9ന് പാലായിൽ വെച്ച് റബ്ബർ സെമിനാർ നടന്നു. ജൂലൈ 24-ാം തിയ്യതി ഗാട്ടും സേവന മേഖലയും എന്ന ശില്പശാല കോഴിക്കോട് ടൗൺഹാളിവെച്ച് നടന്നു. സ്വാശ്രയ സമിതിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിനുവേണ്ട ആളും അർഥവും കണ്ടെത്താൻ സമിതിയിലെ എല്ലാവരും ഒരുപോലെ താൽപര്യം കാണിക്കാതെ വന്നപ്പോൾ അതിന്റെ പ്രവർത്തനം താരതമ്യേന ദുർബലമായി. വിദ്യാഭ്യാസ രംഗത്ത് കണ്ണൂരിലെ ശിവപുരത്തും കാസർഗോഡിലെ മടിക്കൈയിലും പരീക്ഷിച്ച പഞ്ചായത്ത് കോപ്ലക്‌സ് എന്ന സങ്കല്പനം മറ്റ് പ്രദേശങ്ങളിലും വ്യാപിപ്പിക്കാൻ തുടങ്ങി. വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയ നയങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ അധ്യാപക സംഘടനകൾ, സാംസ്‌കാരിക സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്നുള്ള ഒരു പൊതുവേദി 'സേവ് എജുക്കേഷൻ സമിതി' എന്ന പേരിൽ രൂപീകരിച്ചു. പ്രൊഫ. ഒ.എൻ.വി. കുറുപ്പ് ചെയർമാനും കെ.എസ്. ടി. എ. ജനറൽ സെക്രട്ടറി കെ. ബാലകൃഷ്ണൻ നമ്പ്യാർ കൺവീനറുമായിട്ടാണ് സമിതി രൂപീകരിച്ചത്. സംസ്ഥാനത്ത് 307 അൺ എയിഡഡ് സ്‌കൂൾ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയും വിദ്യാഭ്യാസം സർക്കാരിന്റെ സാമൂഹിക ബാധ്യതയല്ലാതാക്കി തീർക്കുന്ന തരത്തിലുള്ള നയപരിപാടികൾക്കെതിരെയും പ്രതികരിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി. പഞ്ചായത്ത് തല വിജ്ഞാനോത്സവം 1994 ഒക്‌ടോബർ 1ന് 1000ത്തോളം കേന്ദ്രങ്ങളിൽ നടന്നു. 3 ലക്ഷത്തിലധികം കുട്ടികളും 6000ത്തോളം അധ്യാപകരും 1500ൽ പരം വിദ്യാഭ്യാസ പ്രവർത്തകരും വിജ്ഞാനോത്സവത്തിൽ പങ്കാളികളായി. മേഖലാ തല വിജ്ഞാനോത്സവം 1995 ജനുവരി 22,23 തിയ്യതികളിൽ നടന്നു. ബാലവേദി പ്രവർത്തനങ്ങൾ നടത്താനുള്ള ചുമതല ജില്ലാകമ്മിറ്റിക്ക് നൽകിയിരുന്നു. പ്രതീക്ഷിച്ച തരത്തിലുള്ള കൂട്ടായ നേതൃത്വം എല്ലാ ജില്ലകളിലും വളർന്നുവന്നില്ല. വിവിധ ജില്ലകളിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നു. ശാസ്ത്രസഹവാസ ക്യാമ്പ്, ശാസ്‌ത്രോത്സവം 94, ചാന്ദ്രദിന പരിപാടികൾ, ശാസ്ത്രപോഷണ ക്ലാസുകൾ, ബാലോത്സവ പരിപാടികൾ തുടങ്ങിയവയെല്ലാം പല പേരിൽ നടത്തപ്പെട്ടു. 1994 മെയ് 19 മുതൽ 22 വരെ എറണാകളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുമാറാടി ഗവ. ഹൈസ്‌കൂളിൽ വെച്ച് 80 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ബാലശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് സമഗ്രമായി പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനുവേണ്ടിയുള്ള ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷന് രൂപം കൊടുത്തു. ശ്രീ. പി.കെ. മൈക്കിൾ തരകൻ (സി.ഡി.എസ്. ) മെമ്പർ സെക്രട്ടിറിയായ കമ്മീഷനിൽ ഡോ. എം. ബാലകൃഷൻനായർ, ഡോ. സി.ടി കുര്യൻ, ഡോ. എം. വിജയൻ, ഡോ. ആർ. ജയരാമൻ, ഡോ. എം.ആർ ദാസ്, വി.പി.എസ്. നമ്പൂതിരിപ്പാട്, പി.കെ. അയ്യങ്കാർ എന്നിവർ അംഗങ്ങളായിരുന്നു. 1994 ജൂലൈ 16 മുതൽ 20 വരെ ദൽഹിയിലെ ചഇഋഞഠ ക്യാമ്പസ്സിൽ ദേശീയ പഠനോത്സവ പരിപാടിയുടെ ഭാഗമായി നടന്ന വിദഗ്ധാധ്യാപകരുടെ ഒത്തുചേരലിൽ ആകെ 150 അധ്യാപകർ പങ്കെടുത്തു. കേരളത്തിൽ നിന്നും 16 പേർ ഉണ്ടായിരുന്നു. കുട്ടികളിലും അധ്യാപകരിലും താൽപര്യം ജനിപ്പിക്കുന്നതോടൊപ്പം തന്നെ കഴിയാവുന്നത്ര പാഠഭാഗങ്ങളുമായും സിലബസ്സുമായും ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും അവതരിപ്പിക്കാനുമാണ് ഈ ശില്പശാലയിൽ ശ്രമിച്ചത്. ഇതേത്തുടർന്ന് നവംബർ 7 മുതൽ 14 വരെ ഡൽഹിയിൽ വെച്ച് ഒരു അഖിലേന്ത്യാ ബാലോത്സവം നടന്നു. പരിഷത്തിൽ നിന്ന് 18 അധ്യാപകരും 25 കുട്ടികളും ഇതിൽ പങ്കെടുക്കുകയുണ്ടായി. ആകെ 1000 കുട്ടികളും 200 അധ്യാപകരും അനേകം വിദഗ്ധരും പങ്കെടുത്തു. ഈ ബാലോത്സവം നടന്നത് ഡൽഹി- നിസ്സാമുദ്ദീനടുത്തുള്ള ഭാരതീയം സമുച്ചയത്തിൽ വെച്ചായിരുന്നു. അതിഥി- ആതിഥേയ അടിസ്ഥാനത്തിലാണ് ഇതു നടന്നത്. 1994 ആഗസ്റ്റ് 20,21 തിയ്യതികളിൽ ഐ.ആർ.ടി.സിയിൽ വെച്ച് ബാലവേദി പ്രവർത്തകയോഗം സംഘടിപ്പിച്ചു. ആകെ 66 പ്രവർത്തകർ പങ്കെടുത്തു. ബാലവേദി റിസോഴ്‌സിനെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതായിരുന്നു പ്രസ്തുത യോഗം. 1994 മാർച്ച് 12,13 തിയ്യതികളിൽ സമതാ വേദി സംസ്ഥാന കൺവെൻഷൻ കോട്ടയം ജില്ലയിലെ നാട്ടാശ്ശേരിയിൽ വെച്ചു നടന്നു. ഡോ. ഉമാദേവി, ലളിതാംബിക എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. കുടമാളൂർ സ്ത്രീ പഠന കേന്ദ്രത്തിന്റെ പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു. വനിതാ രംഗത്തെ പൊതുവേദി എന്ന ആശയം പൊതുവിൽ സ്വീകാര്യമായില്ല. 1994 ആഗസ്റ്റ് 13,14 തിയ്യതികളിൽ ഇടപ്പള്ളി ടി.ടി.ഐയിൽ വച്ച് വനിതകളും നിയമവും എന്ന ശില്പശാല നടന്നു. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് ശില്പശാല ഉദ്ഘാടനം ചെയ്തത്. ശില്പശാലയിൽ 18 പ്രവർത്തകരാണ് പങ്കെടുത്തത്. സംസ്ഥാന പ്രവർത്തക ക്യാമ്പ് 1994 സെപ്തംബർ 10,11,12 തിയ്യതികളിൽ കണ്ണൂർ ജില്ലയിലെ പാലയാട് ഡയറ്റിൽ വെച്ചു നടന്നു. വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 148 പ്രവർത്തകരാണ് ക്യാമ്പിൽ പങ്കെടുത്തത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സിലെ ഡോ. സവ്യസായി ചാറ്റർജിയാണ് ക്യാമ്പ് ഉദാഘാടനം ചെയ്തത്. ശാസ്ത്ര സാങ്കേതിക രംഗത്തെ സ്വാശ്രയത്വം എന്ന ക്ലാസ് എടുത്തുകൊണ്ടാണ് അദ്ദേഹം ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഈ ക്യാമ്പിനു മുന്നോടിയായി സംഘടിപ്പിച്ച ഏകദിന ഗൃഹസന്ദർശന പരിപാടി വളരെ ശ്രദ്ധേയമായിരുന്നു. ധർമടം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും 86 സ്‌ക്വാഡുകളിലായി 400ലധികം പ്രവർത്തകർ ആഗസ്റ്റ് 14ന് സന്ദർശനം നടത്തുകയും പരിഷദ് പ്രവർത്തനങ്ങളെപ്പറ്റി അവരുമായി സംവദിക്കുകയും ചെയ്തു. 1994 മാർച്ച് 10ന് ജില്ലാ വന സംരക്ഷണ ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം കോഴിക്കോട് ജില്ലയിൽ കോടഞ്ചേരി മുതൽ ചെമ്പുകടവുവരെയുള്ള 10 കിലോമീറ്റർ നീളത്തിൽ മനുഷ്യചങ്ങലയിൽ ധാരാളം പരിഷത്ത് പ്രവർത്തകരും പങ്കാളികളായി ഏകദേശം 12,000 ഓളം ആളുകൾ പരസ്പരം കൈകോർത്തുകൊണ്ട് ഉറക്കെ പ്രഖ്യാപിച്ച വനസംരക്ഷണ പ്രതിജ്ഞ വന ചൂഷകർക്കെതിരെ നൽകിയ ശക്തമായ താക്കീതായിരുന്നു ശ്രീ. സുഗതകുമാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സാമൂഹ്യ രാഷ്ട്രീയ-സാംസ്‌കാരിക നായകന്മാരും മതമേധാവികളും ഒക്കെ അണിനിരന്ന ആ മനുഷ്യ പ്രതിരോധ നിര പ്രകൃതി സംരക്ഷണ പ്രവർത്തനത്തിന് എന്നും ആവേശം പകരുന്നതായിരുന്നു. 1994 ഡിസംബർ 2ന് വൈകീട്ട് തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളുടെ ഏതാനും ഭാഗങ്ങളിൽ ഭൂചലനം ഉണ്ടാവുകയും തുടർന്ന് നിത്യേന ചെറു ഭൂചനലനങ്ങൾ പല ഭാഗങ്ങളിൽ അനുഭവപ്പെടുകയും ചെയ്തതു കാരണം ജനങ്ങളുടെയിടയിൽ വല്ലാത്തൊരു ഭീതിപടർന്നു. ഈ സമയം പരിസര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരു പഠന സംഘം ഭൂചലന പ്രദേശങ്ങൾ സന്ദർശിച്ച് വ്യാപകമായ വിവരശേഖരണം നടത്തുകയും ജനങ്ങൾക്ക് അനാവശ്യഭീതി അകറ്റാനുള്ള ബോധവൽക്കരണം നൽകുകയും ചെയ്തു. എറണാകുളം ജില്ലയിൽ ഗോശ്രീ ദ്വീപു വികസന പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം ആരംഭിച്ചപ്പോൾ അതിനെപ്പറ്റി വിശദമായ പഠനം നടത്തി പരിസ്ഥിതി ആഘാത പത്രിക പുറപ്പെടുവിക്കണമെന്ന് അധികാരികളോട് നാം ആവശ്യപ്പെട്ടു. പദ്ധതിയെപ്പറ്റി ലഭ്യമായ വിവരങ്ങൾ വച്ചുകൊണ്ട് ഒരു ലഘുലേഘയും തയ്യാറാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. കേരള പഞ്ചായത്തു രാജ് നിയമം -1994, കേരള പഞ്ചായത്തു രാജ് ബിൽ- ഒരു വിമർശനം എന്നീ രണ്ടു ലഘുലേഖകൾ 1994-ൽ പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇവയുടെ പ്രതികൾ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും എം.എൽ.എ. മാർക്കും എത്തിച്ചുകൊടുക്കാനും കഴിഞ്ഞു. ബില്ലിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള പരിഷത്തിന്റെ നിർദേശങ്ങൾ നിയമസഭാ സെലക്ടുകമ്മറ്റി മുമ്പാകെ രേഖാ മൂലം സമർപ്പിക്കുകയും ചെയ്തു. 1994 ഏപ്രിൽ മാസത്തിൽ പഞ്ചായത്തു രാജ് ബില്ലിനെക്കുറിച്ച് വിമർശനാത്മകമായി വിലയിരുത്താൻ ഒരു ജനസഭ സംഘടിപ്പിച്ചു. വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ജന പ്രതിനിധികൾ ഒത്തു കൂടിയ ഈ ജനകീയ പാർലിമെന്റ് പഞ്ചായത്തു രാജിന് ഒരു ബദൽ മാതൃക തയ്യാറാക്കി. ഈ മാതൃക നിയമസഭയിൽ ബില്ലിന്റെ ചർച്ച ആരംഭിച്ച ഏപ്രിൽ 18ന് നിയമസഭാസ്പീക്കർക്ക് സമർപ്പിച്ചു. ജനസഭയുടെ സംഘാടനത്തിൽ പരിഷത്ത് നിർണായക പങ്കുവഹിക്കുകയുണ്ടായി. പഞ്ചായത്ത് ആസൂത്രണത്തിന് മാതൃകയായി നാം രൂപപ്പെടുത്തിയ കല്യാശേരി വികസന പദ്ധതിയും അതിനെത്തുടർന്നു നടത്തേണ്ട എല്ലാ പ്രവർത്തനങ്ങളും മുഴുവൻ വിശദാംശങ്ങളോടെയും തയ്യാറാക്കി കഞഠഇ ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന ഊർജക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിരമായി സ്വീകരിക്കേണ്ട പ്രായോഗിക നിർദേശങ്ങളും ഊർജാസൂത്രണത്തിലുള്ള നൂതനമായ ആശയങ്ങളും ഉയർത്തിക്കൊണ്ട് വിപുലമായ തരത്തിൽ ഒരു ഊർജരേഖ പരിഷത്ത് തയ്യാറാക്കി. കൂടാതെ ജില്ലകൾ തോറും ബോധവത്കരണ പരിപാടിയ്ക്കു സഹായിക്കുന്ന തരത്തിൽ പോസ്റ്റർ തയ്യാറാക്കി ജില്ലകൾക്കു നൽകി. ഇതേ തുടർന്ന് ഊർജ കൺവെൻഷനുകൾ, സെമിനാറുകൾ, കാൽനട ജാഥ, ജീപ്പുജാഥ, പ്രദർശനങ്ങൾ തുടങ്ങി വിവിധ രൂപങ്ങളിൽ കേരളത്തിന്റെ എല്ലാ ഭാഗത്തും ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നു. പുത്തൻ സാമ്പത്തിക നയം ആരോഗ്യ രംഗത്തു സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ 1994 മാർച്ച് 20ന് തിരുവനന്തപുത്തുവെച്ച് ഒരു സംസ്ഥാന തല കൺവെൻഷൻ നടന്നു. 1994-ൽ കലാജാഥ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചു. നാലുജാഥകൾക്കാണ് രൂപം നൽകിയത്. കൊല്ലം ജില്ലയിൽ ഉള്ള കുണ്ടറ മേഖലയിലെ കരീപ്ര എന്ന സ്ഥലത്താണ് സംസ്ഥാന റിഹേഴ്‌സൽ നടന്നത്. 1994 സെപ്തംബർ 20 മുതൽ ഒക്‌ടോബർ 2 വരെയായിരുന്നു ക്യാമ്പ്. രണ്ടാം ഘട്ട റിഹേഴ്‌സൽ നാലു ജാഥകൾക്കും വേണ്ടി പ്രത്യേകം പ്രത്യേകം നടത്തി. ആകെ 328 കേന്ദ്രങ്ങളിലായി 4 ജാഥകളും കൂടി പരിപാടി അവതരിപ്പിച്ചു. 1987 മുതൽ പ്രവർത്തിച്ചുവരുന്ന കഞഠഇയുടെ ഗവേഷണ മേഖല ക്രമേണ വികസിച്ചുവരുന്നതായി കാണാം. ദക്ഷതകൂടിയ അടുപ്പിന്റെ നിർമാണം മുതൽ പട്ടുനൂൽ പുഴുവളർത്തൽ വരെ നീണ്ടു കിടക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾ പുതിയ പുതിയ മേഖലകൾ തേടി. മീൻവല്ലം ജലവൈദ്യുത പദ്ധതികളുടെ നിർമാണത്തിനുവേണ്ട സാങ്കേതിക സഹായം ലഭ്യമാക്കാൻ കഴിയും വിധം കഞഠഇ യുടെ സാങ്കേതിക വൈദഗ്ധ്യം ഉയർന്നു. 1994-ൽ ഒറ്റപുസ്തകത്തിനു പകരം ബാലശാസ്ത്രമാല എന്ന പേരിൽ കുട്ടികൾക്കുള്ള ഒരു സെറ്റു പുസ്തകങ്ങളാണ് പ്രീ പബ്ലിക്കേഷനായി ഇറക്കിയത്. മുഖവില 105 രൂപയും പ്രീ- പബ്ലിക്കേഷൻ വിലയായി 75 രൂപയും നിശ്ചയിച്ചു. 1994-ൽ പ്രൊഫ.കെ. ശ്രീധരൻ രചിച്ച ഇന്ത്യൻ ബഹിരാകാശ ചരിത്രം എന്ന പുസ്തകത്തിന് കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക ശാസ്ത്ര വിഭാഗത്തിനുള്ള അവാർഡു ലഭിക്കുകയുണ്ടായി. 1994 ജൂൺ ലക്കം ശാസ്ത്രകേരളം അതിന്റെ 25-ാം പിറന്നാൾ പതിപ്പായിട്ടാണ് പ്രസിദ്ധീകരിച്ചത്. അതിൽ ശാസ്ത്രകേരളത്തിന്റെ സ്ഥാപക എഡിറ്ററായ ശ്രീ. പി.ടി. ഭാസ്‌കരപ്പണിക്കർ ഉൾപ്പെടെ മുഴുവൻ ആദ്യകാല എഴുത്തുകാരുടെയും ലേഖനങ്ങൾ ഉണ്ടായിരുന്നു. 1994 ഡിസംബർ 26,27,28 തിയ്യതികളിൽ തൃശ്ശൂർ പരിസര കേന്ദ്രത്തിൽ വെച്ച് കുട്ടികളായ എഴുത്തുകാരുടെ ഒരു ശില്പശാല നടത്തി. കുഞ്ഞുണ്ണിമാസ്റ്റർ ശില്പശാല ഉദ്ഘാടനംചെയ്തു. ക്ലാസുകളും സ്വന്തം രചനയെ ആസ്പദമാക്കിയുള്ള ചർച്ചകളും ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ആവേശം നൽകുന്നവയായിരുന്നു. 1994 ഫെബ്രുവരി മാസത്തിൽ ഹൈദരാബാദിൽ വെച്ച് ആറാം ജനകീയ ശാസ്ത്രകോൺഗ്രസ്സ് നടന്നു. ഫെബ്രുവരി 23 മുതൽ 25 വരെ നടന്ന കോൺഗ്രസ്സിൽ പരിഷത്തിനെ പ്രതിനിധീകരിച്ച് 24 പേർ പങ്കെടുത്തു. ഇതുവരെ നാം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെയും പ്രദർശനം, സോപ്പു വിപണി വഴി ബഹുരാഷ്ട്ര കുത്തകകൾ ജനങ്ങളെ എങ്ങനെ ചൂഷണം ചെയ്യുന്നു എന്നു വെളിവാക്കുന്ന പ്രദർശനം എന്നിവ പരിഷത്തു സംഘടിപ്പിച്ചിരുന്നു. പരിഷത്ത് വനിതാ കലാ വിഭാഗത്തിന്റെ പരിപാടിയും അവിടെ അവതരിപ്പിച്ചു. എറണാകുളം ജില്ലയുടേയും തുടർന്ന് കേരത്തിലെയും സമ്പൂർണ സാക്ഷരതാ പ്രവർത്തനങ്ങളുടെ മാതൃകയിൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജില്ലയിലേക്കും സാക്ഷരതാ പ്രവർത്തനം വ്യാപിപ്പിക്കുവാൻ ബി.ജി.വി.എസിന്റെ പ്രവർത്തനം കൊണ്ടു സാധിച്ചിരിക്കുന്നു. എങ്കിലും സംഘടന ഇപ്പോഴും അനേകം വെല്ലുവിളികൾ നേരിടുന്നുണ്ട്. വനിതകളുടെ ശാക്തീകരണത്തിനുവേണ്ടി പ്രവർത്തിക്കുന്ന 'സമത'യുടെ പ്രവർത്തനവും ഹരിയാന, കർണാടകം, മധ്യപ്രദേശ്, ബീഹാർ, ഹിമാചൽ തുടങ്ങിയ സംസ്ഥാനങ്ങളിൽ സജീവമായി വരുന്നു. 1995 മാർച്ച് 10,11,12 തിയ്യതികളിലായി പരിഷത്തിന്റെ 32-ാം വാർഷികം മലപ്പുറം ജില്ലയിലെ തവനൂരിൽ വെച്ച് നടത്തുകയുണ്ടായി. പ്രതിനിധികളായി 358 പേർ ഉണ്ടായിരുന്ന AIPSN, BGVS എന്നിവയെ പ്രതിനിധീകരിച്ച് പശ്ചിമബംഗാൾ, ഡൽഹി, ഉത്തർ പ്രദേശ്, ബീഹാർ, പോണ്ടിച്ചേരി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നും സൗഹാർദ്ദ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലാർ ബയോളജി ഡയറക്ടർ ഡോ. ഡി. ബാലസുബ്രഹ്‌മണ്യൻ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതി ധവളപത്രം പ്രസിദ്ധീകരിക്കുക, ഗ്രന്ഥശാലാ സംഘത്തിന് ആവശ്യമായ പ്രവർത്തന ധനസഹായം നൽകുക, 7ാം ക്ലാസുവരെയുള്ള വിദ്യാഭ്യാസമെങ്കിലും മാതൃഭാഷയിലൂടെ മാത്രമേ ആകാവൂ എന്ന നിയമം കൊണ്ടു വരുവാനും ഇംഗ്ലീഷുഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള നടപടികളെടുക്കുകയും ചെയ്യുക, ആദിവാസികളുടെ ഭൂമി അവർക്കു തിരിച്ചു കിട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, പഞ്ചായത്ത് രാജ് നിയമത്തിൽ പറഞ്ഞിട്ടുള്ള അധികാരങ്ങൾ പഞ്ചായത്തുകൾക്ക് സ്വതന്ത്രമായി വിനിയോഗിക്കുവാൻ കഴിയും വിധം ചട്ടങ്ങൾ തയ്യാറാക്കുക എന്നിവയെ സംബന്ധിച്ച് പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അടുത്ത വർഷത്തെ പ്രസിഡണ്ടായി പ്രൊഫ.പി.കെ. രവീന്ദ്രനെയും ജനറൽ സെക്രട്ടറിയായി സി. രാമകൃഷ്ണനെയും തെരഞ്ഞെടുത്തു. അനേകം അനുബന്ധപരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് വാർഷിക സമ്മേളനം നടത്താനുള്ള ഒരുക്കം നടത്തിയത്. തിരൂരിൽ വച്ചു നടന്ന ഗൾഫ് സെമിനാർ, കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പഞ്ചായത്തുതല പ്രഭാഷണങ്ങൾ എന്നിവ പ്രത്യേകം എടുത്തു പറയേണ്ടതാണ്. 1995-96 പ്രവർത്തന വർഷത്തിൽ വിദ്യാഭ്യാസ രംഗത്ത് വളരെയേറെ ശ്രദ്ധകേന്ദ്രീകരിക്കുവാൻ സംഘടന നിർബന്ധിക്കപ്പെട്ടു. ക്ലാസുമുറിക്കകത്തും പുറത്തുമുള്ള പോരാട്ടമെന്ന ദ്വിമുഖ സമരത്തിന് പരിഷത്ത് നേതൃത്വം നൽകി. പഞ്ചായത്തു സ്‌കൂൾ കോംപ്ലക്‌സുകളുടെ സംഘാടനം സ്വാംശീകരിക്കുന്നതിനും ടീച്ചിംഗ് മോഡ്യൂൾ നിർമാണം പുനരാരംഭിക്കുന്നതിനും പുത്തൻ ബോധനതന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനുള്ള കൂട്ടായ ശ്രമം നടത്തുന്നതിന്റെ ഭാഗമായി 1995 ജൂൺ 17,18 തിയ്യതികളിൽ കോഴിക്കോട് വെച്ച് ഒരു സംസ്ഥാനതല ശില്പശാല നടത്തുകയുണ്ടായി. 60 അധ്യാപകർ അതിൽ പങ്കെടുത്തു. പരിഷത്ത് തയ്യാറാക്കിയ ശിശുവിദ്യാഭ്യാസരേഖ 1995 ജൂലൈ 16-ാം തിയ്യതി കോഴിക്കോട്ട് സെമിനാറിൽ അവതരിപ്പിച്ച് ആ രംഗത്തെ വിദഗ്ധരുടെ അഭിപ്രായങ്ങൾ സ്വരൂപിച്ചു. 1995 മെയ് 15,16 തിയ്യതികളിൽ, ആന്ധ്രപ്രദേശ് യുണൈറ്റഡ് ടീച്ചേഴ്‌സ് ഫെഡറേഷന്റെയും ബി.ജി.വി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ വിജയവാഡയിൽ വെച്ചു നടത്തിയ ഇന്നത്തെ വിദ്യാഭ്യാസം എന്ന വിഷയത്തെ അധികരിച്ചുള്ള സെമിനാറിൽ കേരളത്തിൽ നിന്ന് 7 പേർ പങ്കെടുത്തു. വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയ നയങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനും അതിനാവശ്യമായ പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും വേണ്ടി രൂപീകരിച്ച സേവ് എഡ്യുക്കേഷൻ സമിതിയുടെ പ്രവർത്തനങ്ങളുമായി പരിഷത്ത് പ്രവർത്തകർ സഹകരിച്ചു. കേരളത്തിലെ വിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ജനങ്ങളെ അവബോധമുള്ളവരാക്കാനും അതിനുപരിഹാരം തേടുന്നതിനും വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ആദ്യപടിയെന്ന നിലയിൽ 1995 നവംബർ ഒന്നുമുതൽ 18 വരെ പരിഷത്ത് വിദ്യാഭ്യാസ ജാഥ സംഘടിപ്പിച്ചു. കേരളം മുഴുവൻ സഞ്ചരിക്കുന്ന തരത്തിൽ നാലുജാഥകൾക്കു രൂപം കൊടുത്തു. കാൽനടജാഥയും അതോടൊപ്പം പ്രശ്‌നങ്ങൾ കലാപരിപാടികളിലൂടെ അവതരിപ്പിക്കുന്ന കലാജാഥയും ചേർന്നതായിരുന്നു ഓരോ വിദ്യാഭ്യാസ ജാഥയും. വിദ്യാഭ്യാസ രംഗത്തെ അശാസ്ത്രീയതകൾക്കെതിരെ പോരാടുന്ന എല്ലാ വിഭാഗത്തിലും പെട്ട സംഘടനകളുമായി ബന്ധപ്പെടുകയും സഹായമഭ്യർഥിക്കുകയും ചെയ്തിരുന്നു. ജാഥയോടൊപ്പം വിദ്യാഭ്യാസ രംഗത്തെ വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ലഘുലേഖകൾ തയ്യാറാക്കി പ്രചരിപ്പിക്കാനും അനുബന്ധ പരിപാടികളായി വിവിധ ജില്ലകളിൽ വിദ്യാഭ്യാസ ജനസഭ, ഉപജാഥകൾ, സെമിനാറുകൾ എന്നിവയൊക്കെ നടത്താനും കഴിഞ്ഞു. പതിവുപോലെ വ്യാപകമായ പുസ്തക പ്രചാരണത്തിലൂടെയാണ് ജാഥാ ചെലവു കണ്ടെത്തിയത്. കാസർഗോഡു ജില്ലയിലെ വെള്ളിക്കോത്ത്, വയനാട്ടിലെ മാനന്തവാടി, പത്തനംതിട്ടയിലെ റാന്നി, തിരുവനന്തപുരത്തെ നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നാണ് ജാഥകൾ ഉദ്ഘാടനം ചെയ്യപ്പെട്ടത്. നാലു ജാഥകളും നവംബർ 18ന് തൃശ്ശൂരിൽ സമാപിച്ചു. ഒരു ദിവസം ശരാശരി 20 കി.മീ നടത്തം, അതിനിടയിൽ നാലു സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗം, കലാപരിപാടി, ലഘുലേഘാ പ്രചാരണം- ഈ രീതിയിലായിരുന്നു ജാഥാ പര്യടന സ്വീകരണ പരിപാടികൾ. ആകെ 247 കേന്ദ്രങ്ങളിൽ ജാഥ സന്ദർശനം നടത്തി. മറ്റു രംഗങ്ങളിൽ പ്രവർത്തിക്കുന്ന 250ൽ അധികം സമുന്നതരായ വ്യക്തികൾ സ്വീകരണ കേന്ദ്രങ്ങളിൽ എത്തി പ്രഭാഷണങ്ങൾ നടത്തി. ജാഥയിലൂടെ 73328 രൂപ മുഖവിലയ്ക്കുള്ള ലഘുലേഖകൾ പ്രചരിപ്പിച്ചു. ജാഥയോടനുബന്ധിച്ച് 12,84,774 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രചരിപ്പിച്ചു. നവംബർ 18-ാം തിയ്യതി വൈകുന്നേരം നാലു ജാഥകളും തേക്കിൻകാട് മൈതാനിയിൽ സമാപിച്ചു. അന്ന് രാവിലെ 10 മണി മുതൽ 200ൽ പരം പ്രതിനിധികൾ പങ്കെടുത്ത ഒരു വിദ്യാഭ്യാസ ജനസഭ സാഹിത്യ അക്കാദമി ഹാളിൽ നടന്നു. ഒട്ടേറെ വിദ്യാഭ്യാസ ചിന്തകന്മാരും അധ്യാപകരും സാമൂഹ്യ-സാംസ്‌കാരിക നേതാക്കളും ഈ സഭയിൽ പങ്കെടുത്തിരുന്നു. ജാഥാ സമാപന സമ്മേളനത്തിന്റെ അവസാനത്തിൽ കേരള വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയെക്കുറിച്ച് ആഴത്തിൽ പഠിക്കുവാനും, നാളത്തെ കേരളത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് വിദ്യാഭ്യാസ സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുവാനും വേണ്ടി ഒരു വിദ്യാഭ്യാസ കമ്മീഷന്റെ രൂപീകരണം പ്രഖ്യാപിക്കുകയുണ്ടായി. പ്രശസ്ത ധനകാര്യ വിദ്യാഭ്യാസ വിദഗ്ധനനായ ഡോ. അശോക്മിത്രയുടെ അധ്യക്ഷതയിൽ രൂപീകരിച്ച ആ കമ്മീഷനിൽ ശ്രീ.പി.കെ. ഉമാശങ്കർ, ഡോ. കെ. ഗോപാലൻ, ഡോ. എൻ. ബാലകൃഷ്ണൻനായർ, ശ്രീ. ടി.എൻ. ജയചന്ദ്രൻ, പ്രൊഫ.എം. വിജയൻ, ഡോ. സി.ടി. കുര്യൻ ഡോ. കെ.എൻ.പണിക്കർ, പ്രൊഫ. എസ്. അനന്തലക്ഷ്മി എന്നിവർ അംഗങ്ങളായിരുന്നു. 1995-ൽ നടത്തിയ വിജ്ഞാനോത്സവത്തിനുള്ള ചോദ്യപേപ്പർ നിർമാണ പ്രക്രിയയിൽ കൂടുതൽ പരിഷത്ത് പ്രവർത്തകരും അധ്യാപകരും പങ്കാളികളായി. പഞ്ചായത്ത്/മേഖലാ വിജ്ഞാനോത്സവ ചോദ്യനിർമാണത്തിന് പത്തനംതിട്ട (എൽ.പി. വിഭാഗം) കാസറഗോഡ് (യു.പി. വിഭാഗം) തൃശ്ശൂർ (എച്ച്.എസ്. വിഭാഗം) ജില്ലകളാണ് ചുമതല എടുത്തിട്ടുള്ളത് 1995 ജൂലൈ 22,23 തിയ്യതികളിൽ തൃശ്ശൂർ പരിഷത്ത് ഭവനിൽ വെച്ച് വിജ്ഞാനോത്സവ സമിതിയുടെ അക്കാദമിക് കമ്മിറ്റിയും എല്ലാ ജില്ലകളിൽ നിന്നും പങ്കെടുത്ത അധ്യാപകരും ഒത്തുചേർന്ന് ജില്ലാ ടീമുകൾ തയ്യാറാക്കിയ ചോദ്യങ്ങൾ വിശദമായ ചർച്ചയ്ക്കും പരിശോധനയ്ക്കും വിധേയമാക്കി. തുടർന്ന് സംസ്ഥാന ശില്പശാലയിൽ ഉയർന്നുവന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് അക്കാദമിക് കമ്മിറ്റി പഞ്ചായത്തു തല വിജ്ഞാനോത്സവ ചോദ്യങ്ങൾക്ക് അന്തിമരൂപം നൽകി. പരിഷത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യത്തെ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് 1995 മെയ് 18,19, 20 തിയ്യതികളിൽ ചാലക്കുടിയിൽ വെച്ചു നടന്നു. കുട്ടികളുടെ പഠന ഗവേഷണ പ്രോജക്ട് - സമീപനം രൂപപ്പെടുത്തൽ, പ്രായോഗിക വശം എന്നിവ ഫലപ്രദമായി കുട്ടികൾക്കും അധ്യാപകർക്കും പകർന്നുകൊടുക്കാനാവശ്യമായ ക്ലാസ്സുകളും കുറിപ്പുകളും തയ്യാറാക്കി അക്കാദമിക് തലം മികവുറ്റതാക്കിയിരുന്നു. ബാലശാസ്ത്ര കോൺഗ്രസ്സിനെ തുടർന്ന് കുട്ടികളുടെ ഗവേഷണ പ്രോജക്ടുകൾ ഗൈഡുചെയ്യാനുള്ള അധ്യാപകർക്ക് പരിശീലനവും അതിനു സഹായകമായ കൈപ്പുസ്തകം തയ്യാറാക്കലും നടത്താൻ തീരുമാനിച്ചു. അതിനുസഹായകമായ ജില്ലാ റിസോഴ്‌സുഗ്രൂപ്പുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. കേരള വിദ്യാഭ്യാസ കമ്മീഷൻ പരിശോധനാ വിഷയങ്ങൾ (Terms of Reference)

  1. കേരളത്തിൽ നിലവിലുള്ള എല്ലാതലങ്ങളിലെയും, ഗവൺമെന്റ് - സ്വകാര്യ മേഖലകളിലെ - വിദ്യാഭ്യാസ സമ്പ്രദായത്തെ സമൂഹത്തിന്റെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്തുകൊണ്ട് ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കുക.
  2. സമത്വപൂർണവും നീതിയുക്തവും നിലനിൽക്കുന്നതുമായ ഒരു സാമൂഹികക്രമം വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസത്തിൽ സാമൂഹികവും സാംസ്‌കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളിക്കുന്നതു സംബന്ധമായ മാർഗങ്ങൾ നിർദേശിക്കുക.
  3. വിദ്യാഭ്യാസ രംഗത്ത് സമത്വത്തിന്റെയും മികവിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകമായ ഘടകങ്ങൾ തിരിച്ചറിയുകയും അവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുക.
  4. വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിന്റെ സാധ്യതയും ലക്ഷ്യങ്ങളും നിർണയിക്കുകയും വിവിധ ഘട്ടങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുക്കുകയും ചെയ്യുക.
  5. നിലവിലുള്ള പാഠ്യപദ്ധതി, ബോധന മാധ്യമം, മൂല്യനിർണയ രീതികൾ എന്നിവ പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
  6. നിലവിലുള്ള അധ്യാപകരുടെ റിക്രൂട്ട്‌മെന്റ് രീതി, പരിശീലന സമ്പ്രദായം എന്നിവയും അധ്യാപന രീതികളും പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
  7. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് സംവിധാനം വിലയിരുത്തി സംസ്ഥാന ഗവൺമെന്റിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും പങ്ക് ചൂണ്ടിക്കാണിക്കുക.
  8. കേരളത്തിലെ വിദ്യാഭ്യാസത്തിനു വേണ്ട പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, ഈ പശ്ചാത്തലത്തിൽ ഗവൺമെന്റിനും സ്വകാര്യ ഏജൻസികൾക്കും വിഭാവനം ചെയ്യപ്പെടുന്ന പങ്കും പരിശോധനാ വിധേയമാക്കുക.
  9. വിദ്യാഭ്യാസ പ്രക്രിയയിൽ ജനകീയ പങ്കാളിത്തവും അധ്യാപകരുടെയും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സക്രിയമായ ഇടപെടലും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുക.
  10. വിദ്യാഭ്യാസ രംഗത്ത് അധഃസ്ഥിത വിഭാഗങ്ങളും സ്ത്രീകളും നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അവയ്ക്കുള്ള പരിഹാര നടപടികൾ നിർദേശിക്കുക.

കുട്ടികളുടെ പ്രോജക്ട് എന്ത് എങ്ങനെ? എന്ന കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു. 1995 ഒക്‌ടോബർ 24 ന് നടന്ന പൂർണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി വാനോത്സവം നടത്താൻ തീരുമാനിച്ചു. മൂന്നു കേന്ദ്രങ്ങളിലായി പരിശീലനവും സംഘടിപ്പിച്ചു. സൗരയൂഥം (സൂര്യഗ്രഹണം ഉൾപ്പെടെ), നക്ഷത്രങ്ങളുടെ ജനനവും മരണവും, പ്രപഞ്ച വിജ്ഞാനീയം, ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്നീ വിഷയങ്ങളാണ് ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ കൂടുതൽ ക്ലാസുകൾ നടത്താൻ സംഘടനയ്ക്കു കഴിഞ്ഞില്ല. 1989-ൽ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച കായംകുളം സൂപ്പർ തെർമൽ പവർപ്ലാന്റിന്റെ പണി ഒരു തരത്തിൽ മരവിച്ചു നിർത്തിയിരുന്നപ്പോൾ അതിന്റെ പണി ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് 1995 മെയ് 21ന് ഒരു സംസ്ഥാനതല കൺവെൻഷൻ ആലപ്പുഴയിൽ നടത്തുകയുണ്ടായി. കായം കുളം താപനിലയം സ്വാശ്രയ നിലയം എന്ന മുദ്രാവാക്യമാണ് കൺവെൻഷനിലൂടെ രൂപംകൊണ്ടത്. ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം സ്വരൂപിച്ചുകൊണ്ടും ഇന്ത്യയിൽത്തന്നെ ലഭ്യമായ ശാസ്ത്രസാങ്കേതിക വിദ്യകളും മറ്റു വൈദഗ്ധ്യങ്ങളും ഉപയോഗിച്ചുകൊണ്ടും നിലയം പണിയണമെന്നുള്ള പരിഷത്തിന്റെ നിലപാടിന് പൊതുവെ അംഗീകാരം ലഭിച്ചു. താപനിലയത്തിന് തറക്കല്ലിട്ട് ഒരു വർഷം തികയുന്ന 1995 ജൂലൈ 6ന് തിരുവനന്തപുരത്തു സമാപിക്കുന്ന രീതിയിൽ ചൂളത്തെരുവിൽനിന്നും 'കായംകുളം താപനിലയ ശവമഞ്ച വിലാപയാത്ര' നടത്തി. ശബരിമലയിലെത്തുന്ന ഭക്തന്മാർക്ക് താമസവും മറ്റു സൗകര്യങ്ങളും ഉണ്ടാക്കാനെന്ന പേരിൽ 115 ഹെക്ടർ നിബിഢ വനം വെട്ടി 3000 കോടി രൂപ ചെലവു ചെയ്ത് വന മധ്യത്ത് ഒരു ടൗൺഷിപ്പ് ഉണ്ടാക്കാനുള്ള രുദ്രവനം പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഒരു പരിഷത്ത് പഠന സംഘം സ്ഥലം നേരിട്ടു സന്ദർശിച്ചു. സന്ദർശനത്തിന്റെയടിസ്ഥാനത്തിൽ യുക്തമായ ഒരു ബദൽ പദ്ധതി തയ്യാറാക്കി നിയമസഭാ സബ്കമ്മിറ്റിയുടെയും കേന്ദ്ര സർക്കാരിന്റെ പഠന സംഘത്തിന്റെയും പരിഗണനയ്ക്കായി സമർപ്പിച്ചു. 1994 ലാണ് ഗോശ്രീ പദ്ധതി പുറത്തുവന്നത്. താന്തോന്നിത്തുരുത്തിനും മുളവുകാടിനും സമീപം 250 ഹെക്ടർ കായൽ നികത്തിയെടുത്ത് വിൽക്കാനും വിറ്റുകിട്ടുന്ന പണം കൊണ്ട് വൈപ്പിൻ- വല്ലാർപാടം, വല്ലാർപാടം- മുളവുകാട്, മുളവുകാട്- താന്തോന്നി, താന്തോന്നി- എറണാകുളം പാലങ്ങൾ പണിയുക എന്നതാണ് ഗോശ്രീ പദ്ധതി. ഈ പദ്ധതിയുടെ പൂർണ വിവരങ്ങൾ ജനങ്ങൾക്കറിയാനുള്ള അവകാശമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പാരിസ്ഥിതിക പ്രശ്‌നങ്ങളും വിശദമായി പഠിച്ച് അതിന്റെ മുഴുവൻ വിവരങ്ങളും ജനസമക്ഷം വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പരിഷത്ത് ജനങ്ങളോടു സംവദിക്കാനാരംഭിച്ചു. ഒടുവിൽ പദ്ധതി സംബന്ധിച്ച് ജനങ്ങളുടെ യോഗം വിളിച്ചു ചേർക്കാൻ ജില്ലാ കളക്ടർ നിർബന്ധിതനായി. 1995 ജൂൺ 5-ാം തിയ്യതി റിയോവിനുശേഷം ലോക പരിസ്ഥിതി രംഗം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സെമിനാറുകൾ സംഘടിപ്പിച്ചുകൊണ്ടാണ് പരിഷത്ത് പരിസ്ഥിതി ദിനം ആചരിച്ചത്. പുതിയ പഞ്ചായത്തു രാജ് നിയമം പാസ്സാക്കിയതിനുശേഷം ഈ നിയമത്തെക്കുറിച്ച് നമുക്കുള്ള വിമർശനങ്ങൾ ഒരു ലഘുലേഖയായി പ്രസിദ്ധപ്പെടുത്തുകയും അതിന്റെയടിസ്ഥാനത്തിൽ വ്യാപകമായ ക്ലാസുകൾ നടത്തുകയും ചെയ്തുകൊണ്ട് പരിഷത്തിന്റെ വികസന കാഴ്ചപ്പാടുകൾ ജനങ്ങളുമായി സംവദിച്ചു. തുടർന്ന് പഞ്ചായത്ത്‌രാജും കേരള വികസനവും എന്ന ലഘുലേഖ തയ്യാറാക്കി അതിന്റെയടിസ്ഥാനത്തിൽ ജനങ്ങളോടു സംവദിക്കുവാൻ 1995 ആഗസ്റ്റ് 8നും 22നും ഇടയിൽ മേഖലാതല ജാഥകൾ സംഘടിപ്പിച്ചു. പരിഷത്തിന്റെയും സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ആസൂത്രണപ്രക്രിയയെക്കുറിച്ചും പഞ്ചായത്തിന്റെ ഇടപെടലുകളെക്കുറിച്ചും ഒക്കെ വിശദമായി ചർച്ച ചെയ്യുന്ന ഒരു മോഡ്യൂളിന്റെ അടിസ്ഥാനത്തിൽ പരിശീലനം നൽകി. ഏകദിന ശില്പശാലകളായി ഇത് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു. ആകെ 1225 ഗ്രാമപഞ്ചായത്തംഗങ്ങളും 25 മുനിസിപ്പൽ അംഗങ്ങളും 160 ബ്ലോക്ക് പഞ്ചായത്തംഗങ്ങളും 100 ജില്ലാ പഞ്ചായത്തംഗങ്ങളും കൂടാതെ 350 പരിഷദ് പ്രവർത്തകരുമടക്കം 1850 പേരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടൻ ജനപ്രതിനിധികളുടെയിടയിൽ ഒരു സർവേ നടത്തി. പൊതുവിൽ അവരുടെ നിലവാരം മനസ്സിലാക്കണമെന്ന് തീരുമാനിച്ചു. പക്ഷേ, അത് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. 1995 നവംബർ 25,26 തിയ്യതികളിൽ കഞഠഇയിൽ വെച്ച് പഞ്ചായത്തുകളിൽ വിവിധ വകുപ്പുകളിലായി നടപ്പാക്കുന്ന സ്‌കീമുകളുടെ വിശദാംശങ്ങളടങ്ങിയ പഞ്ചായത്തു വികസന ഗൈഡ് തയ്യാറാക്കുന്നതിനുള്ള ശില്പശാല നടന്നു. 1995 ഒക്‌ടോബർ 2,3 തിയ്യതികളിൽ ജനപങ്കാളിത്തത്തോടെയുള്ള പ്രാദേശികാസൂത്രണത്തിൽ കല്യാശ്ശേരി പരീക്ഷണങ്ങൾ വിലയിരുത്തുന്നതിനായി സി. ഡി. എസ്സിന്റെ ആഭിമുഖ്യത്തിൽ ഒരു സെമിനാർ നടത്തി. ഡോ. കെ. എൻ. രാജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി എ.കെ. ആന്റണി സെമിനാർ ഉദ്ഘാടനം ചെയ്തു. ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി. ഈ സെമിനാറിനെത്തുടർന്ന് ജനകീയാസൂത്രണ പരിപാടി (സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ കേരള പഠന ഗവേഷണത്തിന്റെ ഭാഗമായി സി.ഡി.എസ്സും, ഐ.ആർ.ടി. സിയും സംയുക്തമായി വിഭവ ഭൂപടം നിർമിച്ച ജില്ലയിലെ ഒന്നുവീതം പഞ്ചായത്തുകളിലും കല്യാശ്ശേരി പഞ്ചായത്തും ചേർത്ത് 15 പഞ്ചായത്തുകളിൽ 2 വർഷത്തിനകം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ഒരു പരിപാടിയാണിത്) നടപ്പിലാക്കുന്ന പഞ്ചായത്തുകളിൽ പീരിസ്ഥിതികാവലോകന റിപ്പോർട്ട് തയ്യാറാക്കുന്നതിനായി 1995 നവംബർ 11,12 തിയ്യതികളിൽ സി.ഡി.എസിൽ വെച്ച് പ്രസ്തുത പഞ്ചായത്തിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ശില്പശാല നടന്നു. 1995 ഡിസംബർ 17ന് കല്യാശ്ശേരി വികസന സമിതിയുടെ നേതൃത്വത്തിൽ വികസന സെമിനാർ നടന്നു. കല്യാശ്ശേരി ജനസഭയിലെ 225 അംഗങ്ങൾ, പുതുതായി ജനകീയാസൂത്രണം നടപ്പാക്കുന്ന 14 പഞ്ചായത്തിലെ പ്രതിനിധികൾ, ജില്ലയിലെ പഞ്ചായത്തു പ്രസിഡണ്ടുമാർ തുടങ്ങി 600-ൽ ഏറെ പ്രതിനിധികൾ ഇതിൽ പങ്കുകൊണ്ടു. 1995 ആഗസ്റ്റ് 8 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് സർക്കാർ ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസും എന്ന വിഷയത്തെ അധികരിച്ച് ഒരു ചർച്ചായോഗം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുപ്പത്തിമൂന്നാം വാർഷികം ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ 1996 ഫെബ്രുവരി 23,24,25 തിയ്യതികളിലായി നടന്നു. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ മുൻ ചെയർമാൻ ഡോ. എൻ. ബാലകൃഷണൻനായർ സമ്മേളനം ഉദ്ഘാടനംചെയ്തു. ബീഹാർ ബി.ജി.വി.എസ്, ബോംബെ ശാസ്ത്രകലാവേദി എന്നീ സംഘടനയുടെ പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ അനുബന്ധപരിപാടികൾ ജില്ലയിൽ നേരത്തെ സംഘടിപ്പിച്ചിരുന്നു. ഇടുക്കി ജില്ലയുടെ വികസന പ്രശ്‌നങ്ങളെ സമഗ്രമായി ചർച്ചചെയ്ത ഇടുക്കി പഠന കോൺഗ്രസ് ആയിരുന്നു ഏറെ ശ്രദ്ധേയം. കൂടാതെ തൊടുപുഴ താലൂക്കിലെ 14 പഞ്ചായത്തുകളിൽ നടന്ന പഞ്ചായത്തു രാജും പ്രാദേശിക ആസൂത്രണവും എന്ന വിഷയത്തിലെ ശില്പശാലകൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി 5 കേന്ദ്രങ്ങളിൽ നടത്തിയ ഇടുക്കി ക്വിസ്, തൊടുപുഴ ടൗണിൽ നടത്തിയ ശാസ്ത്രസായാഹ്ന പ്രഭാഷണ പരമ്പര എന്നിവയും എടുത്തു പറയേണ്ടവയായിരുന്നു. പുതിയ പ്രസിഡണ്ടായി പ്രൊഫ. പി.കെ. രവീന്ദ്രനെയും ജനറൽ സെക്രട്ടറിയായി പ്രൊഫ. ഇ.കെ. നാരായണനെയും തെരഞ്ഞെടുത്തു. 1996-97 പ്രവർത്തന വർഷത്തിൽ സംഘടനയിൽ ഘടനാപരമായ ചില മാറ്റങ്ങൾ വരുത്തി. ജില്ലാ കമ്മിറ്റികളിൽ രണ്ടു വൈസ് പ്രസിഡണ്ടുമാരും രണ്ടു ജോയിന്റ് സെക്രട്ടറിമാരും ആകാമെന്നും അംഗസംഖ്യ വർധിപ്പിക്കാമെന്നും തീരുമാനിച്ചു. അതുപോലെ സംസ്ഥാന കമ്മിറ്റിയിൽ വനിതകളുടെ പങ്കാളിത്തം വർധിപ്പിക്കുവാൻ വേണ്ടി ജില്ലാകമ്മിറ്റികളുടെ നിർദേശ പ്രകാരം 8 പേരെ കൂടി കമ്മിറ്റിയിൽ ഉൾപ്പെടുത്തി. സംഘടനാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 1996 മെയ് 25-26, ജൂൺ 1-2 തിയ്യതികളിലായി മേഖലാ സെക്രട്ടറിമാരുടെ മൂന്നു വൻമേഖലാ ക്യാമ്പുകൾ നടന്നു. ആകെ 83 പേരാണ് മൂന്നു ക്യാമ്പിലും കൂടെ പങ്കെടുത്തത്. കോഴിക്കോട് ജില്ലയിലെ തോടന്നൂർ ബ്ലോക്ക് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്‌കൂൾ കോംപ്ലക്‌സ് പരിപാടി, പത്താം ക്ലാസിലെ കുട്ടികളുടെ വിജയ ശതമാനം ഉയർത്താൻ വേണ്ടി ആവിഷ്‌കരിച്ച 'വിജയരഥം' പരിപാടി, കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന 'ഗുരുകുലം പരിപാടി', തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന 'വിദ്യാജ്യോതി' പരിപാടി എന്നിവയിലെല്ലാം പരിഷത്ത് ആവിഷ്‌കരിച്ചു നടപ്പാക്കിയ സ്‌കൂൾ കോംപ്ലക്‌സ് പരിപാടിയുടെ അനുഭവ പാഠങ്ങളാണ് അടിത്തറ നൽകിയത്. 1996 സെപ്തംബർ 25ന് സ്‌കൂൾ തല വിജ്ഞാനോത്സവം നടത്തി. പിന്നീട് 1996 ഒക്‌ടോബർ 19ന് പഞ്ചായത്തു തല വിജ്ഞാനോത്സവം ആയിരത്തിലേറെ കേന്ദ്രങ്ങളിൽ നടത്തപ്പെട്ടു. മേഖലാതല വിജ്ഞാനോത്സവം 1996 നവംബർ 23 രാവിലെ മുതൽ 24 വൈകീട്ടുവരെ നടന്നു. ആകെ 900-ൽ പരം പഞ്ചായത്തുകളിൽ വിജ്ഞാനോത്സവം നടന്നു. വിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു. കമ്മീഷന്റെ നടത്തിപ്പിനായി ഏതാണ്ട് 4 ലക്ഷം രൂപ ജില്ലകളിൽ നിന്നും കിട്ടി. 1996 മെയ് 23, 24,25 തിയ്യതികളിൽ ഏലൂർ ഫാക്ട് സെൻട്രൽ യു.പി.സ്‌കൂളിൽ വെച്ച് സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് നടന്നു. 132 കുട്ടികളും 72 അധ്യാപകരും കോൺഗ്രസ്സിൽ പങ്കെടുത്തു. ഈ പ്രവർത്തന വർഷത്തിൽ (1996-97) കേന്ദ്രീകൃതമായ കലാജാഥകളുണ്ടായിരുന്നില്ല. കമ്യൂണിക്കേഷൻ റിസോഴ്‌സ് നെറ്റ്‌വർക്കിന്റെ (ഇഞച) ഘടകങ്ങളായ ശാസ്ത്രസാഹിത്യ പരിഷത്തും തമിഴ്‌നാട് സയൻസ്‌ഫോറവും കൂടി ഇരു സംസ്ഥാനങ്ങളിലും ആനന്ദ് പട്വർധനന്റെ നേതൃത്വത്തിലുള്ള വീഡിയോ ജാഥകൾ സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ കൊല്ലം കടപ്പാക്കട ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബിൽ വച്ചാണ് വീഡിയോ ജാഥ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ആകെ 9 കേന്ദ്രങ്ങളിലാണ് ജാഥാ പരിപാടി നടത്തിയത്. നർമദാ ഡയറി, രാം കെ നാം, ഫാദർ, സൺ ആന്റ് ദി ഹോളി വാർ എന്നീ ചിത്രങ്ങളാണ് പ്രധാനമായും പ്രദർശിപ്പിച്ചത്. ഒറീസ്സയിലെ നാടക സംഘമായ നാട്യചേതന 1996 മാർച്ച് അവസാന ആഴ്ചയിൽ കൊണാർക്കിൽ വെച്ചു സംഘടിപ്പിച്ച തിയേറ്റർ ഫെസ്റ്റിവെലിൽ പങ്കെടുക്കാൻ നമ്മുടെ കലാജാഥാ ടീം പോയിരുന്നു. നാട്യചേതനയുടെ തെരുവുനാടക സംഘവും ബംഗാളിൽ നിന്നുള്ള മറ്റൊരു നാടക സംഘവും പരിഷത്തിന്റെ കലാജാഥാ ടീമുമാണ് മുഖ്യമായി അവിടെ കലാപരിപാടികൾ അവതരിപ്പിച്ചത്. ആരോഗ്യരംഗത്ത് ഈ പ്രവർത്തന വർഷത്തിൽ പഠന പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകിയത്. ഡോ. സി.എൻ പരമേശ്വരന്റെ മസ്തിഷ്‌ക്കവും മനസ്സും എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. 1987ൽ നാം നടത്തിയ ആരോഗ്യ സർവേയുടെ തുടർപ്രവർത്തനമെന്ന നിലയിൽ പിന്നിട്ട 10 വർഷത്തിനകത്ത് ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങൾ വിലയിരുത്താൻ വേണ്ടി, 1987 ലെ സാമ്പിളിന്റെ 10 ശതമാനം കുടുംബങ്ങളിൽ വീണ്ടും സർവേ നടത്താൻ തീരുമാനിച്ചു. അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 1996 നവംബർ 26 ന് ആരോഗ്യ രംഗത്തെ വികേന്ദ്രീകരണത്തെക്കുറിച്ചാലോചിക്കുന്നതിന് ഒരു തുറന്ന ചർച്ച കോഴിക്കോടുവെച്ചു നടത്തി. പഞ്ചായത്തു പ്രസിഡണ്ടുമാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ പഞ്ചായത്തു സെക്രട്ടറി, പാരാമെഡിക്കൽ സ്റ്റാഫ്, പരിഷത്ത് പ്രവർത്തകർ എന്നിവരുൾപ്പെടെ 24 പേർ പങ്കെടുത്തു. 1996 ആഗസ്റ്റ് 15,16,17 തിയ്യതികളിൽ സമതാ വിജ്ഞാനോത്സവം നടത്തുന്നതിനുള്ള സംസ്ഥാനതല പരിശീലനം നടന്നു. ഇരിങ്ങാലക്കുടയിലാണ് പരിശീലനം സംഘടിപ്പിച്ചത്. തൃശ്ശൂർ ഒഴികെയുള്ള ജില്ലകളിൽ നിന്ന് 80 പേരും തൃശ്ശൂരിൽ നിന്ന് 50 പേരും (ജില്ലാ പരിശീലനം കൂടെയായിരുന്നു.) പരശീലനക്കളരിയിൽ പങ്കെടുത്തു. വ്യക്തിത്വ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, അടുക്കള, പരിസരം, പഞ്ചായത്ത് രാജ്, സ്ത്രീ പീഢനം, മദ്യ വിരുദ്ധ പ്രക്ഷോഭം, ഗൃഹനിർമിത വസ്തുക്കൾ, സൈക്ലിങ് എന്ന 10 മൂലകളാണ് പരിശീലിപ്പിച്ചത്. സംസ്ഥാനതലത്തിൽ 50 പേരുടെ ഒരു കോർ ഗ്രൂപ്പും ഉണ്ടാക്കി. അതേത്തുടർന്ന് ജില്ലാ പരിശീലനങ്ങൾ സംഘടിപ്പിച്ചു. ശരാശരി 30നും 60നും ഇടയിൽ ആളുകളുടെ പങ്കാളിത്തം ജില്ലകളിലും ഉണ്ടായി. തുടർന്ന് പഞ്ചായത്തുതല വിജ്ഞാനോത്സവങ്ങൾ നടന്നു. 1996 ജൂലൈ മാസത്തിൽ ജനകീയാസൂത്രണത്തിൽ വനിതകളുടെ പങ്ക് എന്തായിരിക്കുമെന്നുള്ളതിനെ ആധാരമാക്കി രണ്ടു ദിവസത്തെ ശില്പശാല കഞഠഇയിൽ വെച്ചു നടന്നു. ബാലവേദി പ്രവർത്തനം ജില്ലാ തലത്തിൽ വികേന്ദ്രീകരിച്ചതിന്റെ പശ്ചാത്തലത്തിൽ പല ജില്ലകളിലും വൈവിധ്യമാർന്ന ചില പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. 1996 ഡിസംബർ 23, 24 തിയ്യതികളിൽ മലപ്പുറത്ത് കോട്ടക്കൽ രാജാസ് ഹൈസ്‌കൂളിൽ വെച്ച് സംസ്ഥാന തല ബാലവേദി പ്രവർത്തക സംഗമം നടന്നു. അതോടനുബന്ധിച്ച് 50 കുട്ടികൾ പങ്കെടുത്ത മലപ്പുറം ജില്ലയുടെ ബാലോത്സവവും നടന്നു. ഗോശ്രീ പദ്ധതി ഏകപക്ഷീയമായി മുന്നോട്ടു കൊണ്ടുപോകുവാൻ ഗോശ്രീ ദ്വീപു വികസന അതോറിറ്റി നടത്തുന്ന ശ്രമങ്ങൾക്കെതിരെ പൊരുതാൻ നാം ഒരു കായൽ സംരക്ഷണ സമിതിയുണ്ടാക്കി. നാഷണൽ ഫിഷ് വർക്കേഴ്‌സ് ഫോറം, സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘം, കായൽ സംരക്ഷണ സമിതി, സ്വാശ്രയ വൈപ്പിൻ, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്‌മെന്റ്, കൊച്ചിൻ സയൻസ് അസോസിയേഷൻ, നിഷ്, സെർച്ച് എന്നീ സംഘടനകൾ അതിലെ അംഗങ്ങളാണ്. അതിന്റെ ആഭിമുഖ്യത്തിൽ നിയമനടപടികൾ നടത്താനും പ്രവർത്തനമുണ്ടായി. തീരദേശ പരിപാലന നിയന്ത്രണ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചപ്പോൾ, വിദഗ്ധാഭിപ്രായം ആരായുകയും അതിന്റെയടിസ്ഥാനത്തിൽ വിജ്ഞാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് അതിന്റെ വിശദാംശങ്ങൾ ജനങ്ങളെ അറിയിക്കുവാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടു. തീരദേശ ബോധവത്കരണ ജാഥ സംഘടിപ്പിക്കപ്പെട്ടു. 1996 ജൂൺ 5ന് പരിസരദിനത്തിന്റെ മുദ്രാവാക്യമായിരുന്ന നമ്മുടെ ഭൂമി- നമ്മുടെ ആവാസവും നമ്മുടെ വീടും എന്ന വിഷയത്തെ മുൻനിർത്തി ഒരു പ്രഭാഷണവും 1000 പരിസര ക്ലബ്ബുകൾ എന്ന പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനവും കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ഗവ. ഹൈസ്‌കൂളിൽ വെച്ചു നടന്നു. വൈദ്യുതി ആസൂത്രണ രംഗത്ത് കേരളത്തിനു പറ്റിയ പാളിച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ടും ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും ഏറ്റെടുക്കേണ്ട ചുമതലകൾ എന്തൊക്കെയെന്നറിയുന്നതിലേക്ക് അധികൃതരുടെ ശ്രദ്ധതിരിക്കുന്നതിനുമായി 1996 മാർച്ച് 13,14 തിയ്യതികളിൽ ജില്ലാടിസ്ഥാനത്തിൽ വൈദ്യുത ഭവൻ മാർച്ച് സംഘടിപ്പിച്ചു. ചോദ്യോത്തര രീതിയിലുള്ള ഒരു ലഘുലേഖയും പ്രസിദ്ധീകരിച്ചു. 1996 ഡിസംബർ 23ന് തിരുവനന്തപുരത്തുവെച്ച് കേരളത്തിന്റെ ഊർജാസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച ഒരു പാനൽ ചർച്ച സംഘടിപ്പിച്ചു. ഇന്ത്യയിലെ പ്രമുഖ ഊർജ വിദഗ്ധരായ എം.കെ.സാംബ മൂർത്തി. ജെ.വി. ശാസ്ത്രി, സി.ജി. രുദ്രപ്പ, കെ. പി റാവു തുടങ്ങിയവർ അതിൽ പങ്കെടുത്തു. പാലക്കാടു ജില്ലാ പഞ്ചായത്തു നടപ്പക്കാൻ തയ്യാറായിരിക്കുന്ന മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക പഠനവും വിശദ പ്രോജക്ട് റിപ്പോർട്ടും കഞഠഇ തയ്യാറാക്കി. ജനകീയാസൂത്രണ പരിപാടി (ജഘഉജ) യിൽ പദ്ധതി നടത്താനുള്ള സാമ്പത്തിക സഹായം ലഭിച്ച അഞ്ചു പഞ്ചായത്തുകളിൽ - മയ്യിൽ, ഒഞ്ചിയം, മാടക്കത്തറ, കുമരകം, മെഴുവേലി- മുഴുവൻ സമയപ്രവർത്തകരെ നിയോഗിച്ചു. ജഘഉജ പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾക്കായി നാം താഴെപ്പറയുന്ന വിവിധങ്ങളായ പരിശീലനപരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. 1.റിസോഴ്‌സ് അപ്രൈസൽ റിപ്പോർട്ടു തയ്യാറാക്കുന്നതിനുള്ള പരിശീലനം. 2. മണ്ണ്-ജല സംരക്ഷണം - വിദ്യാഭ്യാസം, ആരോഗ്യം, ശില്പശാലകൾ. 3. നീരൊഴുക്കു ഭൂപട നിർമാണ ശില്പശാല. 4. കാർഷിക വികസന ശില്പശാല. 5. ദ്വിതീയ വിവരശേഖരണം- സംസ്ഥാന പരിശീലനം. 6. ഡോക്ടർമാരുടെ സംഗമം. 7. സ്ത്രീ പദവി പഠനം - ശില്പശാല. 8. വാട്ടർ ഷെഡ് പ്രോജക്റ്റ്. 9. പ്രോജക്റ്റുകൾ തയ്യറാക്കുന്നതിനുള്ള പരിശീലനം. 10. സാമൂഹ്യ സാമ്പത്തിക സർവേ. 1996 സെപ്തംബർ 20, 21,22 തിയ്യതികളിലായി സംസ്ഥാന പ്രവർത്തക ക്യാമ്പ് വയനാടു ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ വെച്ചു നടന്നു. ജനകീയാസൂത്രണ പ്രവർത്തനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന നമ്മുടെ പ്രവർത്തകർക്ക് ഒരു പരിശീലനമായി ക്യാമ്പിനെ പ്രയോജനപ്പെടുത്താനാണ് ശ്രമിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത് പരിഷത്തന്റെ പ്രധാന പ്രവർത്തകനും ആസൂത്രണ ബോർഡ് അംഗവുമായ ഡോ. തോമസ് ഐസക് ആയിരുന്നു. അർധവാർഷിക പ്രവർത്തനം വിലയിരുത്തൽ കൂടാതെ, ജനകീയാസൂത്രണ പരിപാടി, ജനകീയ വിദ്യാഭ്യാസ കമ്മീഷൻ എന്നിവ വിജയിപ്പിക്കാനാവശ്യമായ നടപടികൾ, സംഘടനയെ ശക്തിപ്പെടുത്താനുള്ള പരിപാടികൾ എന്നിവ രൂപപ്പെടുത്താനാണ് ക്യാമ്പ് ലക്ഷ്യം വെച്ചത്. അകജടച പ്രതിനിധിയായി ഡോ. വെങ്കിടേഷ് ആത്രേയ പ്രതിനിധികളെ അഭിസംബോധന ചെയ്തു. ആകെ 137 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. പ്രവർത്തക ക്യാമ്പിന്റെ അനുബന്ധമായി ഊർജ സെമിനാർ, വായനാശില്പശാല, മാധ്യമശില്പശാല എന്നീ പരിപാടികൾ നടത്തുകയുണ്ടായി. 1996-ൽ ബദൽ നോബൽ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡിന് ശാസ്ത്ര സാഹിത്യ പരിഷത്ത് അർഹയായി. അവാർഡു പ്രഖ്യാപിച്ചുകൊണ്ട് ജൂറി നമ്മെക്കുറിച്ചു രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു. for the major cotnribution to a model of development which, unlike the dominant contemporary process of free market globalisation, is rooted in oscial jtsuice and popular participation and has make dramatic achievement in health and education' 1996 ഡിസംബർ 9-ാം തിയ്യതി സ്വീഡിഷ് പാർലിമെന്റ് സ്പീക്കർ ശ്രീമതി. ബ്രിജിറ്റാഡാളിന്റെ അധ്യക്ഷതയിലും പാർലിമെന്റംഗങ്ങളുടെ സാന്നിധ്യത്തിലും സ്വീഡിഷ് പാർലിമെന്റിന്റെ പഴയഹാളിൽ ചേർന്ന സദസ്സിൽ വെച്ച് പരിഷത്ത് പ്രസിഡണ്ട് പ്രൊഫ. പി.കെ. രവീന്ദ്രനും ജനറൽ സെക്രട്ടറി പ്രൊഫ. ഇ.കെ. നാരായണനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. 1996 ഏപ്രിൽ മാസത്തിൽ മുൻവർഷങ്ങളിലൊന്നുമില്ലാത്ത വിധം യുറീക്കയുടെ സർക്കുലേഷൻ 19,000 കോപ്പിയായും ശാസ്ത്രകേരളത്തിന്റേത് 4500 കോപ്പിയായും കുറയുകയുണ്ടായി. 1996 ഫെബ്രുവരി മാസത്തിലാണ് ഏഴാമത് അഖിലേന്ത്യാ ജനകീയ ശാസ്ത്രകോൺഗ്രസ് നടന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ള ജനകീയ ശാസ്ത്ര സംഘടനകളുടെ പ്രതിനിധികളായി 400-ൽ പരം പേർ കോൺഗ്രസ്സിന്റെ വേദിയായിരുന്ന ഭോപ്പാലിൽ എത്തിച്ചേർന്നു ദേശ് കോ ജാനോ, ദേശ് കോ ബദലോ (നാടിനെ അറിയൂ, നാടിനെ മാറ്റൂ) എന്ന ഒരു പരിപാടിക്ക് രൂപം നൽകിക്കൊണ്ടാണ് കോൺഗ്രസ് അവസാനിച്ചത്. പരിഷത്തിന്റെ മുപ്പത്തിനാലാം വാർഷിക സമ്മേളനം തിരുവനന്തപുരം മോഡൽ ഹൈസ്‌ക്കൂളിൽ വെച്ച് 1997 ഫെബ്രുവരി 7,8,9 തിയ്യതികളിൽ നടന്നു. വിദ്യാഭ്യാസ കമ്മീഷന്റെ പ്രാഥമിക നിഗമനങ്ങളുടെ റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങോടെയാണ് സമ്മേളനം ആരംഭിച്ചത്. വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷൻ ഡോ. അശോക് മിത്ര കേരള നിയമസഭാസ്പീക്കർ എം. വിജയകുമാറിന് റിപ്പോർട്ടിന്റെ കോപ്പി കൈമാറിക്കൊണ്ടാണ് പ്രകാശനം നടത്തിയത്. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത് സുപ്രസിദ്ധ ചരിത്ര പണ്ഡിതൻ ഡോ. കെ.എൻ. പണിക്കരാണ്. ആഗോളവത്കരണവും സംസ്‌കാരവും എന്ന വിഷയത്തിലൂന്നി നിന്നുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം നടത്തിയത്. അകജടച നിർവാഹകസമിതിയംഗം ഡോ. വിനോദ് റെയ്‌ന ആശംസയർപ്പിച്ചു സംസാരിച്ചു. മേയർ വി. ശിവൻകുട്ടി, ശ്രീ. പാലോട് രവി. എം.എൽ.എ എന്നിവരും സംസാരിച്ചു. തമിഴ്‌നാട് സയൻസ്‌ഫോറം, പോണ്ടിച്ചേരി സയൻസ്‌ഫോറം, ആന്ധ്ര ബി.ജി.വി.എസ് എന്നിവിടങ്ങളിൽ നിന്നുള്ള സൗഹാർദ്ദ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. വാർഷിക സമ്മേളനത്തിനു മുന്നോടിയായി അനവധി അനുബന്ധ പരിപാടികൾ നടത്തുകയുണ്ടായി. കാർഷിക പരിപാടി, വനിതാ സംഗമം, ശാസ്ത്ര സദ്യ, കലാജാഥ, ആരോഗ്യ- മാധ്യമ ശില്പശാലകൾ എന്നിവയെല്ലാം സംഘടനയ്ക്ക് വിപുലമായ ജനസമ്പർക്കവും പ്രചാരവും ഉണ്ടാക്കുന്നതിന് സഹായകരമായിരുന്നു. അടുത്തവർഷത്തെ പ്രസിഡണ്ടായി ആർ. രാധാകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി പ്രൊഫ. ഇ.കെ. നാരായണനേയും തെരഞ്ഞെടുത്തു 1997-98 പ്രവർത്തന വർഷത്തിൽ ഒരു പ്രത്യേക ജനറൽ കൗൺസിൽ യോഗം വിളിക്കുകയുണ്ടായി. 1997 ജൂൺ 8ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിലാണ് യോഗം ചേർന്നത്. 246 അംഗങ്ങൾ പങ്കെടുത്ത ഈ ഏകദിന കൗൺസിൽ, വെല്ലുവിളി അതിജീവിച്ച് നിർവഹണ ഘട്ടത്തിലേക്ക് പ്രവേശിച്ച ജനകീയാസൂത്രണ പ്രക്രിയയെ എങ്ങനെ ഗുണപരമായി മെച്ചപ്പടുത്താമെന്നാലോചിക്കാനും പരിഷത്തിന് ഒരു പക്ഷേ അനുവദിച്ചു കിട്ടാവുന്ന സംസ്ഥാന വിദ്യാഭ്യാസ വിഭവകേന്ദ്രം എങ്ങനെ ഏറ്റവും ഫലപ്രദമായ രീതിയിൽ പ്രവർത്തിപ്പിക്കാനാവും എന്നു ചർച്ച ചെയ്യാനും വേണ്ടിയായിരുന്നു മുഖ്യമായും വിളിച്ചു കൂട്ടിയത്. വിദ്യാഭ്യാസ വിഭവകേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ ഭരണഘടനാഭേദഗതിയും ജനറൽ കൗൺസിൽ അംഗീകരിച്ചു. 1997 ൽ മൊത്തം 44.22 ലക്ഷം രൂപ വിലയുള്ള പുസ്തകങ്ങൾ നാം പ്രചരിപ്പിച്ചു. അതിൽ സമതാ കലാജാഥയുമായി ബന്ധപ്പെട്ട് 32.5 ലക്ഷം രൂപയുടെ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ നാം പ്രചരിപ്പിക്കുകയുണ്ടായി. ജനകീയാസൂത്രണ പ്രവർത്തനത്തിൽ ധാരാളം സംഘടനാ പ്രവർത്തകർ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. ഗഞജ, ഉഞജ, ഘഞജ എന്നീ നിലകളിലും സന്നദ്ധ സാങ്കേതിക സമിതിയിലും ഒക്കെ ധാരാളം പ്രവർത്തകർ പങ്കെടുത്തു ജില്ലാതലത്തിലുള്ള പ്രൊജക്ട് ക്ലിനിക്കുകളും ജില്ലാ വികസന കോർ ഗ്രൂപ്പുകളുമൊക്കെ രൂപപ്പെട്ടുവന്നപ്പോൾ അതിനൊക്കെ ചുക്കാൻ പിടിച്ചത് പരിഷത്ത് പ്രവർത്തകരായിരുന്നു. ജനകീയാസൂത്രണ പരിപാടി (PLDP) യ്ക്കുവേണ്ടി പ്രോജക്ടു സെന്ററിൽ നാലു മുഴുവൻ സമയ പ്രവർത്തകരെ നിയോഗിക്കുകയും പ്രോജക്ട് കേന്ദ്രം IRTCയിലേക്ക് മാറ്റുകയും ചെയ്തു. ഈ പ്രോജക്ടിന്റെ കീഴിൽ വാട്ടർ ബാലൻസ് സ്റ്റഡീ പരിശീലനം, വിദ്യാഭ്യാസ കോംപ്ലക്‌സ് പരിശീലനം, പദ്ധതി തയ്യാറാക്കൽ പരിശീലനം, പഞ്ചായത്ത് ഹെരിറ്റേജ് മ്യൂസിയം പരിശീലനം, പദ്ധതി നിർവഹണ പരിശീലനം, വനിതാ ശിശുക്ഷേമ പ്രോജക്ടുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ശില്പശാല, സാങ്കേതിക സഹായ സംഘത്തിന്റെ രൂപീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. 1997 ജൂൺ 14 മുതൽ 22 വരെ AIPSN BGVS നേതൃത്വത്തിൽ നാടിനെ അറിയൂ നാടിനെ മാറ്റൂ എന്ന പരിപാടിയുടെ ദേശീയ പരിശീലനക്കളരി IRTCയിൽ വച്ചു നടന്നു. വിദ്യാഭ്യാസ രംഗത്ത് ചടുലമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ പശ്ചാത്തലത്തിൽ 1997 മെയ് മാസം 24-25 തിയ്യതികളിൽ ഒരു വിദ്യാഭ്യാസ ശില്പശാല തൃശ്ശൂർ പരിസര കേന്ദ്രത്തിൽ വെച്ചുചേർന്നു. 21 പേരാണ് ശില്പശാലയിൽ പങ്കെടുത്തത്. വിദ്യാഭ്യാസ പ്രക്രിയയെ സമഗ്രമായി കണ്ടുകൊണ്ട് വിവിധ വിഷയങ്ങൾ ശില്പശാലയിൽ ആഴത്തിൽ ചർച്ചചെയ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ വിവിധ തലങ്ങളിലെ കാഴ്ചപ്പാടുകൾ വികസിപ്പിച്ചെടുക്കാനും തുടർ പ്രവർത്തനങ്ങൾക്ക് ദിശയേകാനും ശില്പശാലയ്ക്ക് കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് പരിഷ്‌കരണങ്ങളെക്കിറിച്ച് ഒരു ചർച്ച കേരള സർവകലാശാലാ തലത്തിൽ 1997 ജൂലൈ 5ന് തിരുവനന്തപുരം പരിഷത് ഭവനിൽ വെച്ചു നടത്തുകയുണ്ടായി. കൂടാതെ ആഗസ്റ്റ് 23,24 തിയ്യതികളിൽ പുതിയ കരിക്കുലം രൂപപ്പെടുത്തുന്നതിനുള്ള ഒരു ശില്പശാല തിരുവനന്തപുരം അധ്യാപക ഭവനിൽ വച്ചും നടത്തുകയുണ്ടായി. 44 പേർ പങ്കെടുത്തു. ഡോ. എൻ. എ. കരീം. അധ്യക്ഷനായ ഒരു ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശില്പശാല നടത്തിയത്. ജഘഉജ പഞ്ചായത്തുകളിൽ സ്‌കൂൾ കോംപ്ലസ് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തിരുവനന്തപുരത്ത് ആക്കുളം അക്വാ ക്ലബ്ബിൽ വെച്ച് 1997 ഏപ്രിൽ 25,26,27 തിയ്യതികളിൽ ഒരു ശില്പശാല നടത്തി. പുത്തൻ ബോധന രൂപങ്ങൾ ഉജഋജ ഇല്ലാത്ത എട്ട് ജില്ലകളിലെ അധ്യാപകർക്കു കൂടി നൽകണം എന്ന ഉദ്ദേശത്തോടെ 1997 ആഗസ്റ്റ് 16,17,18 തിയ്യതികളിൽ കഞഠഇ യിൽ വെച്ച് ആ ജില്ലകളിലെ അധ്യാപകർക്കു വേണ്ടി ഒരു ശില്പശാല നടത്തി. 23 പേർ പങ്കെടുത്തു. 10-ാം ക്ലാസിൽ പഠിക്കാനും പഠിപ്പിക്കാനും വിഷമമുള്ള പാഠഭാഗങ്ങൾ കണ്ടെത്തി ദൃശ്യശ്രാവ്യ മാധ്യമത്തിന്റെ സഹായത്തോടെ പ്രവർത്തനാധിഷ്ഠിതമായ രൂപത്തിൽ മാറ്റിയെടുക്കാനുള്ള പഠന കൗതുകം എന്ന പരിപാടിയ്ക്കുവേണ്ടി സി.ഡിറ്റുമായിച്ചേർന്ന് 1997 മെയ് 5 മുതൽ 14 വരെ തിരുവനന്തപുരത്ത് ഒരു ശില്പശാല നടത്തി. 75 അധ്യാപകർ ഇതിൽ പങ്കെടുത്തു. 1997 ഏപ്രിൽ മാസത്തിൽ എല്ലാ ജില്ലകളിലും ജില്ലാ ബാലശാസ്ത്ര കോൺഗ്രസ് നടന്നു. തുടർന്നു മെയ് 2,3,4, തിയ്യതികളിൽ കോഴിക്കോട് റീജിനൽ എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് സംസ്ഥാന ബാലശാസ്ത്രകോൺഗ്രസ് നടന്നു. 139 വിദ്യാർഥികളും 56 അധ്യാപകരും ഇതിൽ പങ്കെടുത്തു. കോഴിക്കോടുള്ള വിവിധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെ വിദഗ്ധർ പലതരം സേവനം നൽകി ഈ സംരംഭത്തെ വിജയിപ്പിച്ചു. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ഡോ. ജി. മാധവൻ നായരാണ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തത്. 1997 സെപ്തംബർ 30ന് ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ഈ വർഷത്തെ സ്‌കൂൾതല വിജ്ഞാനോത്സവം നടന്നു. തുടർന്ന് നവംബർ 8ന് പഞ്ചായത്തു തല വിജ്ഞാനോത്സവവും 1998 ഫ്രെബ്രുവരി 7,8 തിയ്യതികളിൽ മേഖലാ വിജ്ഞാനോത്സവും നടത്തി. മേഖലാ വിജ്ഞാനോത്സവത്തിൽ പ്രോജക്ട് പ്രവർത്തനത്തിനാണ് ഇത്തവണ മുൻഗണന നൽകിയത്. വിദ്യാഭ്യാസ കമ്മീഷന്റെ പ്രാഥമിക നിർദേശങ്ങൾ വെച്ചുകൊണ്ട് വിപുലമായ ജനകീയ സംവാദങ്ങൾ നടത്തണമെന്നു തീരുമാനിക്കുകയും അതിനുസഹായകമായ രീതിയിൽ ആളുകളെ തയ്യാറാക്കാൻ വേണ്ടി 1997 മാർച്ച് 23 ന് തൃശ്ശൂർ പരിഷത്ത് ഭവനിൽ ഒരു ശില്പശാല നടത്തുകയും ചെയ്തു. ശില്പശാലയിൽ 47 പേർ പങ്കെടുത്തു. ഹെയിൽബോപ്പ് ധൂമകേതുവിന് സ്വാഗതം നൽകിക്കൊണ്ടാണ് പല ജില്ലകളിലും ബാലവേദി പ്രവർത്തനം ആരംഭിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരായ ബോധവൽക്കരണവും പ്രപഞ്ചത്തെ പരിചയപ്പെടുത്തലുമാണ് ഈ സന്ദർഭത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം വെച്ചത്. ഹാലിക്കുശേഷം കുട്ടികളെയും പൊതുജനങ്ങളേയും പ്രപഞ്ച നിരീക്ഷണ കുതുകികളാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തി. വനിതാ രംഗത്ത് കൂടുതൽ വനിതാ വിജ്ഞാനോത്സവങ്ങൾ നടത്തി. കൂടാതെ വനിതാവായനോത്സവങ്ങൾ നടത്തി. കേന്ദ്ര ഗവ. ഏജൻസിയായ കപ്പാർട്ടിന്റെ (CAPART) സഹായത്തോടെ 1997 ഏപ്രിൽ 8 മുതൽ 11 വരെയുള്ള തിയ്യതികളിൽ തൃശ്ശൂർ പരിസര കേന്ദ്രത്തിൽ വെച്ച് സി-ഡിറ്റും പരിഷത്തും സംയുക്തമായി വനിതകൾക്കുവേണ്ടി ഒരു മാധ്യമ ശില്പശാല നടത്തുകയുണ്ടായി. 20 സ്ത്രീകളാണ് ശില്പശാലയിൽ പങ്കെടുത്തത്. ശില്പശാലയിൽ മാധ്യമങ്ങളെ സംബന്ധിച്ചുള്ള ക്ലാസുകൾക്കു പുറമേ സ്റ്റിൽ ക്യാമറയും വീഡിയോ ക്യാമറയും ഉപയോഗിക്കാനുള്ള പരിശീലനം, സ്റ്റിൽ ക്യാമറയുടെ സാങ്കേതിക വശം, പ്രയോഗം, വീഡിയോ ക്യാമറയുടെ പ്രയോഗം, എഡിറ്റിംഗ് രീതി, സ്ലൈഡുകൾ ഉപയോഗിക്കാനുള്ള പരിശീലനം, മൈക്ക് സംവിധാനം, ടി.വി, വിസി.ആർ എന്നിവ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം എന്നിവയും നടത്തിയിരുന്നു. കഞഠഇയിൽ വെച്ച് 1997 മെയ് 19 മുതൽ 28 വരെ 26 വനിതകൾ പങ്കെടുത്ത ഒരു ദശദിന സംഘടനാ ക്യാമ്പ് നടത്തുകയുണ്ടായി. ഒരുമിച്ച് താമസിക്കുകയും കൂട്ടായ പഠനപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വഴി സ്ത്രീകളുടെ നേതൃത്വപരമായ കഴിവുകൾ വളർത്താനും മാനസികമായ വിലക്കുകളെ തകർത്ത് പ്രവർത്തനങ്ങളിലേക്കിറങ്ങി ചെല്ലാൻ പ്രേരിപ്പിക്കുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിട്ടിരുന്നത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, പ്രായോഗിക പരിശീലനങ്ങൾ, സൈക്ലിങ്, യോഗ പരിശീലനം, കലാപരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പുതിയൊരാത്മവിശ്വാസവും പ്രവർത്തനത്തിനുള്ള ആവേശവും ആർജിച്ചു കൊണ്ടാണ് ക്യാമ്പംഗങ്ങൾ പിരിഞ്ഞത്. അടുക്കളയിൽ നിന്ന് അധികാരത്തിലേക്ക് എന്ന മുദ്രാവാക്യവുമായി 1997 ഒക്‌ടോബർ 2 മുതൽ നവംബർ 1 വരെ മൂന്നു സമതാ കലാജാഥകൾ സംസ്ഥാനത്തിനകത്തു പര്യടനം നടത്തി. ജാഥയുടെ മുഴുവൻ ചുമതലയും എല്ലാ തലത്തിലും സ്ത്രീകൾക്കായിരുന്നു. വടക്കൻ ജാഥ പ്രൊഫ. മീനാക്ഷിതമ്പാൻ എം.എൽ.എയും മധ്യജാഥ സംസ്ഥാന വനിതാ കമ്മീഷൻ സെക്രട്ടറി കെ.ബി വത്സലകുമാരിയും തെക്കൻ ജാഥ എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. വി.എൻ. രാജശേഖരൻ പിള്ളയും ഉദ്ഘാടനം ചെയ്തു. വളരെയധികം അനുബന്ധപരിപാടികൾ നടത്തിക്കൊണ്ടാണ് എല്ലാ കേന്ദ്രങ്ങളിലും ജാഥാ സ്വീകരണത്തിനു കളമൊരുക്കിയത്. പുസ്തക പ്രചാരണത്തിന്റെ കാര്യത്തിലും ഒരു പുതിയ റിക്കാഡു സ്ഥാപിച്ചുകൊണ്ടാണ് ജാഥ സമാപിച്ചത്. 356 കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിച്ചു. മൊത്തത്തിൽ സമൂഹത്തിലെ സ്ത്രീകളുടെ ഒരു ചെറിയ വിഭാഗത്തിന്റെ ഇടയിലെങ്കിലും ഒരു ചലനം സൃഷ്ടിക്കാൻ ജാഥയ്ക്കു കഴിഞ്ഞു. നേതൃത്വനിരയിൽ പ്രവർത്തിച്ചവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ജാഥ സഹായിച്ചിട്ടുണ്ട്. മൂന്നാറിൽ ആരംഭിക്കാൻ ഉദ്ദേശിച്ച ജോൺഹോപ്കിൻസ് ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ചുള്ള പത്രക്കുറിപ്പുകൾ നൽകാനും അവിടുത്തെ ഗവേഷണം സംബന്ധിച്ച് അറിയാവുന്ന വസ്തുതകൾ പ്രചരിപ്പിക്കാനും ജനങ്ങൾക്ക് കാര്യങ്ങൾ അറിയാനുള്ള അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തനങ്ങൾ നീക്കാനും പരിഷത്തിനു കഴിഞ്ഞു. വലിയൊരു പ്രതിരോധം കേരളത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിൽ ചെറിയതോതിൽ സംഭാവന ചെയ്യാൻ പരിഷത്തിനും കഴിഞ്ഞു. പരിഷത്തിന്റെ ഊർജസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി മെച്ചപ്പെട്ട ഇലക്‌ട്രോണിക് ചോക്ക് വിപണിയിലിറക്കാൻ നമ്മുടെ ഗവേഷണ കേന്ദ്രമായ കഞഠഇ യ്ക്കു കഴിഞ്ഞു. ഇതിന്റെയും മറ്റുല്പന്നങ്ങളുടെയും വിപണനം ഏകോപിപ്പിക്കുന്നതിന് പരിഷത്ത് പ്രൊഡക്ഷൻ സെന്റർ (PPC) എന്ന ഒരു സംവിധാനവും നാം ആരംഭിച്ചു. ഇതോടൊപ്പം നമ്മുടെ കച്ചിപ്പെട്ടിയുടെ പരിഷ്‌കരിച്ച പതിപ്പായ ഹോട്ട് ബോക്‌സ് (ചൂടാറാപ്പെട്ടി) വിപണിയിലെത്തിക്കാനും നമുക്കു കഴിഞ്ഞു. പശ്ചിമഘട്ടത്തെക്കുറിച്ച് ഒരു ജനകീയ പഠനം നടത്തുന്നതിനെക്കുറിച്ചാലോചിക്കാൻ 1997 ആഗസ്റ്റ് 28, 29 തിയ്യതികളിൽ ജില്ലയിൽ നിന്നുള്ള പ്രവർത്തകരുടെ ഒരു ശില്പശാല IRTC യിൽ വെച്ചു നടത്തുകയുണ്ടായി. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ (CESS) ഡോ. കെ.കെ. രാമചന്ദ്രൻ വിഷയത്തിന്റെ പ്രാധാന്യം വിശകലനം ചെയ്തുകൊണ്ടു സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ രണ്ടു പുതിയ ബില്ലുകളെക്കിറിച്ചുള്ള ചർച്ച എറണാകുളത്തു സംഘടിപ്പിക്കുകയുണ്ടായി. അക്വാകൾച്ചർ ബിൽ-1997, എൺവയൻമെന്റൽ അപ്പലേറ്റ് ട്രിബ്യൂണൽ ബിൽ- 1997 എന്നിവയെ സംബന്ധിച്ചായിരുന്നു ചർച്ച. ഫാ. തോമസ് കോച്ചേരി, അഡ്വ. ബാലഗംഗാധര മേനോൻ, പി.ബി. സഹസ്രനാമം, ഡി.ഡി. നമ്പൂതിരി, പ്രൊഫ. മാധവൻപിള്ള, ഡോ. യു.കെ. ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. ആണവായുധത്തിനെതിരെ പ്രദർശനവുമായി ജപ്പാനിൽ നിന്നും പുറപ്പെട്ട് 1997 മാർച്ച് 13ന് കൊച്ചിയിലെത്തിയ സമാധാന കപ്പലിലെ പ്രവർത്തകർക്ക് നാം സ്വീകരണം നൽകി. കഞഠഇ യുടെ പ്രവർത്തനം വളരെ വ്യാപകമായിത്തുടങ്ങി. മുൻവർഷങ്ങളിൽ ആരംഭിച്ചതും 1997-98 പ്രവർത്തനവർഷം പൂർത്തിയാക്കുകയോ വലിയ പുരോഗതി നേടുകയോ ചെയ്ത പ്രോജക്ടുകൾ തന്നെ അനവധി ഉണ്ടായിരുന്നു. മീൻവല്ലം ചെറുകിട ജല വൈദ്യുത പദ്ധതി (ജില്ലാ പഞ്ചായത്തിനുവേണ്ടി), വൈദ്യുതി പ്രസരണ നഷ്ട പഠനം, പശ്ചിമഘട്ടനിരകളിലെ ചെറുകിട ജലവൈദ്യുത പദ്ധതി-സാധ്യതകൾ കണ്ടെത്തലും വിശദപഠനവും, കല്യാശ്ശേരി സമഗ്ര ഊർജാസൂത്രണപരിപാടി തുടങ്ങിയവ അതിൽപ്പെടുന്നു. കൂടാതെ ജീവിതഗന്ധിയായ അനേകം പുതിയ പദ്ധതികൾ ഏറ്റെടുത്തു നടത്താനും ശ്രമിച്ചു തുടങ്ങി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 35-ാം വാർഷികം 1998 ജനുവരി 31 ഫെബ്രുവരി 1 തിയ്യതികളിൽ എറണാകുളത്ത് ഇടപ്പള്ളി ഗവ. ടി.ടി.ഐയിൽ നടന്നു. 35-ാം വാർഷികം കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട്ടു നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വാർഷികം നടത്തുന്നതിനുള്ള പ്രവർത്തനം സ്വാഗത സംഘവും രൂപീകരിച്ച് ആരംഭിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ലോകസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ സംഘടന നേരിട്ടുതന്നെ വാർഷികം നടത്താൻ തീരുമാനിക്കുകയാണുണ്ടായത്. സമ്മേളന പ്രതിനിധികൾ പുസ്തക പ്രചാരണം നടത്തിയാണ് വാർഷിക സമ്മേളനച്ചിലവ് കണ്ടെത്തിയത്. 355 പ്രതിനിധികൾ വാർഷികത്തിൽ പങ്കെടുത്തിരുന്നു. പരിഷത്തിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന ശ്രീ.പി.ടി. ഭാസ്‌കരപ്പണിക്കരെ അനുസ്മരിച്ചുകൊണ്ടാണ് യോഗ നടപടികൾ ആരംഭിച്ചത്. പരിഷത്ത് രൂപപ്പെട്ടു വന്ന സാഹചര്യങ്ങളിൽ ശ്രീ. പി.ടി. ഭാസ്‌കരണപ്പണിക്കർ നൽകിയ നേതൃത്വപരമായ പങ്കിനെക്കുറിച്ച് പരിഷത്തിന്റെ ആദ്യകാല പ്രവർത്തകരായിരുന്ന ശ്രീ. എം.സി. നമ്പൂതിരിപ്പാട്. പ്രൊഫ. ഐ.ജി. ഭാസ്‌കരപ്പണിക്കർ, ഡോ. എം.പി. പരമേശ്വരൻ, ശ്രി. സി.ജി. ശാന്തകുമാർ, ശ്രീ.സി.പി. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. 2001ലെ പുതിയ കേരളം പുതിയ പരിഷത്ത് എന്ന വിഷയത്തെ അധികരിച്ച് ഒരു ക്ലാസ് അവതരിപ്പിച്ചുകൊണ്ട് ഡോ. തോമസ് ഐസക്കാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 1998-99 പ്രവർത്തന വർഷത്തേക്ക് പരിഷത്തിന്റെ പ്രസിഡണ്ടായി ആർ. രാധാകൃഷ്ണനേയും ജനറൽ സെക്രട്ടറിയായി പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനെയും തെരഞ്ഞെടുത്തു. സംഘടനാ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 6 ദിവസം നീണ്ടുനിന്ന ഒരു സംസ്ഥാനതല ക്യാമ്പ് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നടന്നു. ജില്ലാ സെക്രട്ടറിമാരുടേതടക്കം പങ്കാളിത്തം ക്യാമ്പിൽ വളരെക്കുറവായിരുന്നു. 1998 നവംബർ മാസത്തിൽ ഒരു ശാസ്ത്രക്ലാസ് പരമ്പര നടത്താൻ തീരുമാനിച്ചു. ശാസ്ത്രത്തിന്റെ രീതിയും വികാസവും, ശാസ്ത്രവും സമൂഹവും, ശാസ്ത്രത്തിന്റെ വികാസവും ഭാരതവും, ശാസ്ത്രവും വിശ്വാസവും എന്നീ നാലു വിഷയങ്ങളെ കേന്ദ്രീകരിച്ച് കുറിപ്പുകൾ ഉണ്ടാക്കി സെപ്തംബർ മാസം കോട്ടയത്തു നടന്ന പ്രവർത്തകക്യാമ്പിൽ അവതരിപ്പിച്ചു. ഗ്രൂപ്പുചർച്ചകൾ നടത്തി നിർദേശങ്ങൾ ആരായുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തിൽ സപ്തംബർ 27ന് വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ ക്ലാസിനുള്ള നോട്ടുകൾ ചർച്ച ചെയ്തു മെച്ചപ്പെടുത്തി. ആ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ ഒക്‌ടോബർ 18ന് സംസ്ഥാന തലത്തിൽ പരിശീലനം സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്ന് 57 പേർ പങ്കെടുത്തു. ക്ലാസിനുവേണ്ടി തയ്യാറാക്കിയ പാഠപുസ്തകത്തിന്റെയടിസ്ഥാനത്തിൽ ജില്ലാ പരിശീലനം നൽകിയെങ്കിലും സംഘടന പ്രതീക്ഷിച്ചതുപോലെ വ്യാപകമായി ക്ലാസുകൾ നടത്താൻ കഴിഞ്ഞില്ല. ഈ പ്രവർത്തന വർഷത്തിലും (1998-99) പുസ്തകപ്രചാരണം നന്നായി നടത്താൻ സംഘടനയ്ക്കു കഴിഞ്ഞു. നവലോക ജാഥയിലൂടെ 35.5 ലക്ഷം രൂപയുടെ മുഖവിലയ്ക്കുള്ള പുസ്തകങ്ങൾ പ്രചരിപ്പിച്ചു. പ്രീ-പബ്ലിക്കേഷൻ വഴി 12 ലക്ഷം രൂപയുടെ ശാസ്ത്രനിഘണ്ടു പ്രചരിപ്പിക്കുവാൻ സംഘടനയ്ക്കു കഴിഞ്ഞു. 14 പുതിയ പുസ്തകങ്ങൾ ഈ വർഷം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ നിർദേശിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു കാലമായിരുന്നു ഇത്. കേരളത്തിലെ 14 ജില്ലകളിലും നാലാം ക്ലാസ്സുവരെ പുതിയ പാഠ്യപദ്ധതി നടപ്പിൽ വന്നു. ഡി. പി. ഇ. പി പദ്ധതി നിലവിലുള്ള ആറു ജില്ലകളിൽ അഞ്ചാം ക്ലാസ്സിൽ പുതിയ പാഠപുസ്തകമായി. കോളേജിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തുകയും സ്‌കൂളുകളോടു കൂട്ടിച്ചേർക്കുകയും ചെയ്യുന്ന പ്രവർത്തനം നടന്നു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശ ഭരണസ്ഥാപനങ്ങൾ വിദ്യാഭ്യാസരംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും തുടങ്ങി. പല പഞ്ചായത്തുകളിലും സമഗ്രവിദ്യാഭ്യാസ രേഖ ഉണ്ടാക്കാൻ പരിഷത്ത് പ്രവർത്തകർ സഹായം നല്കി. പഞ്ചായത്തുകൾ തയ്യാറാക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കാൻ, പ്രത്യേകിച്ചും അധ്യാപക പരിശീലനം നല്കാൻ ആവശ്യമുള്ള വൈദഗ്ധ്യമുള്ള പരിശീലകരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ 1998 സെപ്റ്റംബർ 8,9 തിയ്യതികളിൽ തൃശ്ശൂർ പരിഷത് ഭവനിൽ അധ്യാപക പരിശീലനം നടത്തുകയുണ്ടായി. പരിശീലന പരിപാടിയിൽ 51 പേർ പങ്കെടുത്തു. വിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഐ. എം. ജി യിൽ വച്ച് ടഇഋഞഠ, കങഏ എന്നിവയുടെ സഹകരണത്തോടെ നടത്തിയ വിദ്യാഭ്യാസ ശില്പശാലയുടെ തുടർച്ചയായി കരട് കരിക്കുലം സമീപനരേഖ വികസിപ്പിച്ചെടുത്തു. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തുകയും ഹയർസെക്കന്ററി വിദ്യാഭ്യാസം വ്യാപിപ്പിക്കുകയും ചെയ്തപ്പോൾ, കേരളത്തിൽ എവിടെയൊക്കെയാണ് +2 സ്ഥാപനങ്ങൾ അനുവദിച്ചിരിക്കുന്നതെന്ന് സർവ്വേ ചെയ്തു പഠിച്ച് നാം മാപ്പിംഗ് നടത്തി. ഇത്തരം മാപ്പുകൾ വെച്ചുകൊണ്ട് ജില്ലാ തലത്തിൽ ഇനി തുടങ്ങേണ്ടുന്ന +2 സ്ഥാപനങ്ങളെ സംബന്ധിച്ച ഒരു രൂപരേഖയുണ്ടാക്കാൻ വേണ്ടിയായിരുന്നു അത്. കേരളത്തിന്റെ വിദ്യാഭ്യാസം: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ എന്നൊരു ലഘുലേഖ പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസരംഗത്ത് ആഴത്തിലുള്ള പഠനവും അതുവഴി നൂതനങ്ങളായ ആശയങ്ങൾ വികസിപ്പിക്കാനുമായി ഐ. ആർ. ടി. സിയുടെ നേതൃത്വത്തിൽ ഒരു വിദ്യാഭ്യാസ ഗവേഷണയൂണിറ്റ് (Educational Research Uni) ആരംഭിക്കുവാൻ തീരുമാനിച്ചു. 1998 ഏപ്രിൽ 7ന് ലോകാരോഗ്യ ദിനാചരണം നടത്തിയത് കേരളത്തിലെ സമകാലീന ആരോഗ്യ പ്രശ്‌നങ്ങൾ എന്ന വിഷയത്തെ അധികരിച്ചുള്ള ജില്ലാ സെമിനാറുകൾ സംഘടിപ്പിച്ചുകൊണ്ടാണ്. മേയ് 23ന് ഔഷധ വ്യവസായ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും പേറ്റന്റു നിയമവും ആഗോളതലത്തിൽ തന്നെ വരുത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധത തുറന്നു കാണിക്കുന്ന പ്രഭാഷണങ്ങൾ ജില്ലകൾതോറും നടത്തിക്കൊണ്ട് ഒലിഹാൻസൺ ദിനമായി ആചരിച്ചു. ഡോ. സഫറുള്ള ചൗധരിയുടെ The Politics of Essential Drugs എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ അവശ്യ മരുന്നുകളുടെ രാഷ്ട്രീയം എന്ന പേരിൽ അന്നു പ്രസിദ്ധീകരിച്ചു. അശാസ്ത്രീയമായ രീതിയിലും ജനങ്ങളിൽ ഭീതി വളർത്തിയും ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിനേഷൻ ക്യാമ്പുകൾ വ്യാപകമായി സ്വകാര്യ ഏജൻസികൾ സംഘടിപ്പിച്ച് ലാഭം കൊയ്യുന്നതിനെതിരെ പരിഷത്ത് ജനബോധനം നടത്താൻ തയ്യാറായി. സർക്കാരിന്റെ ശ്രദ്ധ പ്രശ്‌നത്തിലേക്ക് കൊണ്ടുവരാനും സംഘടന തയ്യാറായി. 1998 ജൂൺ 5-ാം തിയ്യതി പരിസരദിനവുമായി ബന്ധപ്പെടുത്തി പ്ലാസ്റ്റിക്കിന്റെ നിയന്ത്രണം സംബന്ധിച്ച് സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും പ്രചരണ പ്രവർത്തനങ്ങൾ നടത്തി. കേന്ദ്ര വനം-പരിസ്ഥതി വകുപ്പിന്റെ സഹകരണത്തോടെ ദേശീയ പരിസ്ഥിതി എൻജിനീയറിംഗ് ഗവേഷണ സ്ഥാപനം (NEERI) ഏറ്റെടുത്ത വിശാലകൊച്ചിയുടെ സംവഹനശേഷി (Carrying Capacity) പഠന പദ്ധതിയിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ഏഴു സർക്കാർ സ്ഥാപനങ്ങളോടൊപ്പം കേരള ശാസ്ത്രസാഹിത്യ പരിഷത്തും പങ്കാളിയാവാൻ തീരുമാനിച്ചു. സ്വാംശീകരണശേഷി നിർണയത്തിൽ സാമൂഹ്യ- സാമ്പത്തിക ഘടകങ്ങളിന്മേലുള്ള പ്രാഥമിക-ദ്വിതീയ വിവരശേഖരണവും അവയുടെ അപഗ്രഥനവും, പിന്താങ്ങൽ ശേഷി നിർണ്ണയത്തിൽ വ്യവസായ വിഭവങ്ങളെക്കുറിച്ചുള്ള പ്രാഥമികവിവരശേഖരണവും വിവിധ വിഭാഗങ്ങളിന്മേലുള്ള ദ്വിതീയ വിവര ശേഖരണവും, വിഭവ വിതരണ തന്ത്രങ്ങളിൽ ജീവിത നിലവാരതന്ത്രം ഉയർത്താൻ വേണ്ട തന്ത്രങ്ങളുടെ ആവിഷ്‌കാരവും സാമ്പത്തിക വളർച്ചാ നിരക്കുകളുടെ അവലോകനം എന്നിവയും പരിഷത്തിന്റെ പഠന ചുമതലയായിരുന്നു. പഠനത്തിന്റെ കാലാവധി മൂന്നു വർഷമായിരുന്നു. സമതാ വിജ്ഞാനോത്സവം പഞ്ചായത്തുതലം വരെ നടന്നു. വിജ്ഞാനോത്സവത്തിൽ പങ്കാളികളായ സ്ത്രീകൾ അയൽക്കൂട്ടങ്ങളിലും ഗ്രാമസഭകളിലും സജീവമായി രംഗത്തുവന്നു. ആസൂത്രണബോർഡ് തൃശ്ശൂരിലുള്ള 'കില'യിൽ വെച്ചു നടത്തിയ നേതൃത്വ ശില്പശാലയിൽ പരിഷത്ത് പ്രവർത്തകരായ വനിതകൾ പങ്കെടുത്തു. 1998 ജൂലൈ മാസത്തിൽ നെല്ലൂരിൽ വച്ചു നടന്ന ദക്ഷിണ മേഖലാ സമതാ ശിൽപശാലയിൽ 7 പരിഷത്ത് പ്രവർത്തകർ പങ്കെടുത്തു. ബി. ജി. വി. എസ്സിന്റെ ആഭിമുഖ്യത്തിൽ നാഗർകോവിലിൽ 1999 ജനുവരി 11 മുതൽ 14 വരെ നടന്ന സമതാ ദേശീയ ശില്പശാലയിൽ സംഘടനയെ പ്രതിനിധീകരിച്ച് 4 പേർ പങ്കെടുത്തു. സമതാ വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത വിനിതകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വയംസഹായസംഘങ്ങൾ രൂപീകരിക്കുവാൻ മുൻകൈയെടുത്തു. പരിഷത്തിന്റെ വികസന സമീപനം ജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്യുന്നതിനും ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനവ്യാപകമായി വികസന ജാഥകൾ സംഘടിപ്പിച്ചു. മൊത്തം 243 ജാഥകൾ സംസ്ഥാനത്തൊട്ടാകെ നടത്തി. ജനകീയാസൂത്രണ പരിപാടികൾ ശക്തിപ്പെടുത്താൻ വേണ്ടി ലഘുലേഖാപ്രചരണം, ഗ്രാമപാർലമെന്റ്, അയൽക്കൂട്ട സംഘാടനം, PLDP പഞ്ചായത്തു പ്രവർത്തനങ്ങൾ, TSG പരിശീലനങ്ങൾ, പൗരബോധന പരിപാടി (CEP) എന്നിങ്ങനെയുള്ള തനതു പരിപാടികൾ പരിഷത്ത് നടത്തുകയുണ്ടായി. 1998 ജൂൺ 13ന് ഇ. എം. എസ് അനുസ്മരണ പരിപാടി എന്ന നിലയിൽ വികസനവുമായി ബന്ധപ്പെട്ട 14 വിഷയങ്ങൾ വിവിധ ജില്ലകളിലായി ചർച്ച ചെയ്തു. ടൂറിസം, ഊർജ്ജം, പട്ടികവർഗ്ഗ വികസനം, മനുഷ്യവിഭവ ആസൂത്രണം, സ്ത്രീക്ഷേമം, അടിസ്ഥാന ജീവിതസൗകര്യം, കേരള ചരിത്രവും സംസ്‌കാരവും, കേരളത്തിന്റെ ധനപ്രതിസന്ധി, നദീജലതർക്കം, കാർഷിക വികസനം, പ്രവാസി മലയാളിപ്രശ്‌നം, മത്സ്യവിഭവ വികസനം, വ്യാവസായിക വികസനം, ഭരണപരിഷ്‌കാരം എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ നടന്നത്. ഓരോ വിഷയങ്ങളിലും ആധികാരികമായി സംസാരിക്കുവാൻ കഴിവുള്ള പ്രഗത്ഭരായ ചിന്തകരെയാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുവാൻ തീരുമാനിച്ചിരുന്നത്. വളരെ വിജയകരമായ ഒരു പരിപാടിയായിരുന്നു അത്. സംസ്ഥാന പ്രവർത്തക ക്യാമ്പ് 1998 സെപ്തംബർ 19, 20, 21 തിയ്യതികളിൽ കോട്ടയം ജില്ലയിലെ നാട്ടകം ഗവ. കോളേജിൽ വച്ചാണ് നടന്നത്. 148 പ്രതിനിധികൾ പങ്കെടുത്തു. ശാസ്ത്രത്തിന്റെ മൂല്യബോധം എന്ന വിഷയത്തെ അധികരിച്ച് ഡോ. ടി. ജയരാമന്റെ ഒരു ക്ലാസ്സുണ്ടായിരുന്നു. കൂടാതെ ഡോ. ബി. ഇക്ബാലിന്റെ ഇന്റർനെറ്റ് സംവിധാനത്തെക്കുറിച്ച് ഒരു ഡെമോൺസ്‌ട്രേഷൻ ക്ലാസ്സും ശാസ്ത്രമാസം ക്ലാസ്സുകളുടെ വിഷയാവതരണവും ഉണ്ടായിരുന്നു. അകജടച/ആഏഢട പ്രവർത്തനങ്ങളുടെ ഒരവതരണം ശ്രീ. കെ. കെ. കൃഷ്ണകുമാറും നടത്തി. 1998 ഏപ്രിൽ 11, 12 തിയ്യതികളിൽ ബാലവേദി ജില്ലാ ക്യാമ്പുകൾക്ക് നേതൃത്വം നല്‌കേണ്ടവർക്കായി സംസ്ഥാന ക്യാമ്പ് പത്തനംതിട്ട ജില്ലയിൽ കുളനട പഞ്ചായത്തു ഹൈസ്‌കൂളിൽ നടന്നു. 11 വനിതകൾ ഉൾപ്പെടെ 106 പേർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ കുട്ടികളുടെ പെരുമാറ്റ ശാസ്ത്രം, ബാലവേദി എന്ത്? എന്തിന്? എന്നീ അവതരണങ്ങളുണ്ടായിരുന്നു. അവിടെ ശാസ്ത്രപ്രവർത്തനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ, ഭാഷ, വിനോദങ്ങൾ, ഗണിതകൗതുകം, ഭൂമിശാസ്ത്രം എന്നീ അഞ്ചുവിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. 1998 ജൂലൈ 18, 19 തീയതികളിൽ തൃശ്ശൂർ പരിഷദ് ഭവനിൽ വെച്ച് ഒരു ബാലവേദി ശില്പശാല നടന്നു. പങ്കാളിത്തരീതിയിലായിരുന്നു അതു സംഘടിപ്പിച്ചത്. മഞ്ഞുരുക്കൽ, ഒരു നല്ല ബാലവേദി എങ്ങിനെയായിരിക്കും, പദങ്ങൾകൊണ്ടു കവിത, കഥപറച്ചിൽ, സന്ദർശനം, നിരീക്ഷണം, യുറീക്കാ സാധ്യതകണ്ടെത്തൽ, പ്രഭാത നടത്തം, അപരിചിതനുമായി മുഖാമുഖം, അഭിനയം, മൃഗശാല, കൗതുകവസ്തു നിർമ്മാണം, തടസ്സങ്ങൾ തട്ടിമാറ്റൽ എന്നീ പഠനപ്രവർത്തനങ്ങളായിരുന്നു ശില്പശാലയുടെ ഉള്ളടക്കം. 1998 സെപ്തംബർ 24ന് സ്‌കൂൾ തല വിജ്ഞാനോത്സവവും നവമ്പർ 21ന് 10 മണി മുതൽ 3 മണി വരെ പഞ്ചായത്ത് വിജ്ഞാനോത്സവവും 1999 ജനുവരി 30, 31 തിയ്യതികളിലായി മേഖലാ വിജ്ഞാനോത്സവവും നടന്നു. മേഖലാ വിജ്ഞാനോത്സവത്തിൽ ഒന്നാം ദിവസം ബാലശാസ്ത്ര കോൺഗ്രസ്സും രണ്ടാം ദിവസം ശാസ്ത്രത്തിന്റെ രീതി പരിചയപ്പെടുത്തുന്ന വിവിധ പഠന പ്രവർത്തനങ്ങളുമായിരുന്നു. 1998 മെയ് 23, 24 തിയ്യതികളിൽ സംസ്ഥാന ബാലശാസ്ത്രകോൺഗ്രസ്സ് തൃശ്ശൂർ എൻജിനീയറിങ് കോളേജിൽ വച്ചുനടന്നു. യു. പി വിഭാഗത്തിൽ 68 പേരും ഹൈസ്‌കൂൾ വിഭാഗത്തിൽ 60 പേരും 35 അധ്യാപകരും പങ്കെടുത്തു. പരിഷത്ത് കലാപരിപാടികൾ ഡോക്യുമെന്റ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇഅജഅഞഠന്റെയും ഇഉകഠന്റെയും സഹായത്തോടെയാണ് ഇതു ചെയ്യുന്നത്. 1998 വിഖ്യാത നാടകകൃത്തും വിപ്ലവകാരിയുമായ ബർതോൾഡ് ബ്രഹ്തിന്റെ ജന്മശതാബ്ദി വർഷമായതുകൊണ്ട് ഇക്കൊല്ലത്തെ കലാജാഥ അദ്ദേഹത്തിനു സമർപ്പിച്ചുകൊണ്ടാവണമെന്നു തീരുമാനിച്ചു. ജാഥയെ 'നവലോകജാഥ' എന്നു നാമകരണം ചെയ്തു. ഗ്രാമസഭകളും അയൽക്കൂട്ടങ്ങളുമുള്ള ജനാധികാരത്തിന്റെ സാധ്യതകളുപയോഗിച്ച് ഒരു പുതിയ ലോകം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്യൽ എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് മൂന്നു ജാഥകൾ രൂപപ്പെടുത്തിയത്. 1998 ഒക്‌ടോബർ 2 മുതൽ നവമ്പർ 1 വരെ മൂന്നു ജാഥകൾ 350 കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. അകജടചന്റെ 8-ാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോൺഗ്രസ്സ് ബീഹാറിലെ നളന്ദയിൽ 1988 നവംബർ 9 മുതൽ 13 വരെ നടന്നു. 18 സംസ്ഥാനങ്ങളിൽ നിന്നായി 500-ൽ അധികം പ്രവർത്തകർ പങ്കെടുത്തു. കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പിന്റെ (DST) മുൻ ഡയറക്ടർ ശ്രീ. ഉപേൻത്രിവേദിയാണ് കോൺഗ്രസ് ഉദ്ഘാടനം ചെയ്തത്. അഞ്ചു ദിവസങ്ങളിൽ 20 സമ്മേളനങ്ങളിലായി 90-ൽ അധികം പ്രബന്ധങ്ങൾ ചർച്ചചെയ്യപ്പെടുകയുണ്ടായി. ആഗോളവത്കരണം വികസനത്തിനുനേരെ ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രൊഫ. പ്രഭാത് പട്‌നായിക് പ്രഭാഷണം നടത്തി. ശാസ്ത്രം സംസ്‌കാരമാണെന്നും മതനിരപേക്ഷമായ ഒരു സാമൂഹിക ജീവിതത്തിൽ ഇത്തരം വീക്ഷണത്തിന്റെ അനിവാര്യത എന്താണെന്നും പ്രതിപാദിക്കുന്നതായിരുന്നു ഡോ. കെ. എൻ. പണിക്കരുടെ അവതരണം. വിദ്യാഭ്യാസവും വികസനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഴാൻ ദ്രീസ് നടത്തിയ പ്രഭാഷണം ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ നില വിശകലനം ചെയ്യുന്ന ഒന്നായിരുന്നു. അകജടചന്റെ പുതിയ പ്രസിഡന്റായി പ്രൊഫ. എം. കെ. പ്രസാദും ദക്ഷിണമേഖലാ സെക്രട്ടറിയായി ശ്രീ. ടി. ഗംഗാധരനും തെരഞ്ഞെടുക്കപ്പെട്ടു. ഡോ. എം. പി. പരമേശ്വരൻ, ശ്രീ. കെ. കെ. കൃഷ്ണകുമാർ എന്നിവരെ നിർവാഹകസമിതിയിലേക്കും തെരഞ്ഞെടുത്തു. 1998 ഡിസംബർ 30ന് ശ്രീ. പി. ടി. ഭാസ്‌കരപ്പണിക്കരുടെ ഒന്നാം ചരമവാർഷികം തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ചു നടത്തി. ഇന്ത്യ നടത്തിയ അണുബോംബു പരീക്ഷണത്തിൽ പ്രതിഷേധിച്ച് വിപുലമായ ക്യാമ്പയിനുകളും യുദ്ധ വിരുദ്ധ പ്രചരണപരിപാടികളും എല്ലാ ജില്ലകളിലും നടത്തി. 1998 ജൂലൈ 16ന് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ ഒരു സംസ്ഥാനതല യുദ്ധവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. തോമസ് മാർ അത്തനേഷ്യസ് മെത്രാപ്പൊലീത്ത, പ്രൊഫ. നൈനാൻ കോശി, കെ. പി. കുഞ്ഞികൃഷ്ണൻ, പ്രൊഫ. പി. ജെ. ചെറിയാൻ, മുൻ കേന്ദ്രമന്ത്രി എം. എം. തോമസ് എന്നിവർ സെമിനാറിൽ സംസാരിച്ചു. ആകെ 166 പേർ സെമിനാർ പങ്കുകൊണ്ടു. കഞഠഇയുടെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ രണ്ടു പഠനങ്ങൾ നടത്തി. കഴിഞ്ഞ 30 വർഷമായി അട്ടപ്പാടിയിൽ നടന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു വിലയിരുത്തൽ നടത്തുക; തുടർന്ന് അഹാഡ്‌സിന്റെ പ്രവർത്തനങ്ങളിൽ നിലവിലുള്ള സ്ഥിതി ആവർത്തിക്കാതിരിക്കാൻ എന്ത് നടപടി എടുക്കണമെന്ന് ശുപാർശ ചെയ്യുക എന്നതാണ് കഞഠഇ ചെയ്യേണ്ട പഠനം. ഈ പ്രവർത്തനം 3 മാസങ്ങൾക്കകം തന്നെ കഞഠഇ പൂർത്തിയാക്കി റിപ്പോർട്ടും സമർപിച്ചു. ദല (ദുബായ് ആർട്‌സ് ലൗവേഴ്‌സ് അസോസിയേഷൻ) ഏർപ്പെടുത്തിയ സാമൂഹ്യ പ്രവർത്തനത്തിനുള്ള 1998ലെ അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് സമ്മാനിക്കപ്പെട്ടു. 1998 മേയ് 29ന് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ നടന്ന ചടങ്ങിൽ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. ഇ. കെ. നായനാരാണ് അവാർഡ് സമ്മാനിച്ചത്. പരിഷത്തിന്റെ 36-ാം വാർഷിക സമ്മേളനം 1999 ഫെബ്രുവരി 12, 13, 14 തിയ്യതികളിൽ കാസർഗോഡ് ജില്ലയിലെ കയ്യൂരിൽ നടന്നു. 393 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. TBGRI ഡയറക്ടറും പ്രമുഖ സസ്യശാസ്ത്രജ്ഞനുമായ ഡോ. പുഷ്പാംഗദൻ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. രണ്ടാം ദിവസം രാവിലെ പ്രതിനിധികൾക്ക് പ്രഭാതകൃത്യങ്ങൾക്കും പ്രഭാതഭക്ഷണത്തിനുമായി സമ്മേളനവേദിയുടെ സമീപമുള്ള ഭവനങ്ങളിലാണ് സൗകര്യം ഒരുക്കിയിരുന്നത്. ഇതുവഴിയുണ്ടായ ഗൃഹസന്ദർശന പരിപാടി സമ്മേളനത്തിന്റെ ഏറ്റവും ആകർഷകമായ പരിപാടിയായിരുന്നു. ആഗോള സാഹചര്യത്തെ വിലയിരുത്തിക്കൊണ്ടുള്ള ഡോ. നൈനാൻ കോശിയുടെ ക്ലാസും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഭാവി പരിപ്രേക്ഷ്യം എന്ന തോമസ് ഐസക്കിന്റെ ക്ലാസും ശ്രദ്ധേയമായിരുന്നു. അടുത്ത വർഷത്തേയ്ക്ക് സംസ്ഥാന പ്രസിഡന്റായി ഡോ. ആർ. വി. ജി. മേനോനെയും ജനറൽ സെക്രട്ടറിയായി പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണനെയും തെരഞ്ഞെടുത്തു. സംഘടനാവിദ്യാഭ്യാസത്തിന്റെ ഭാഗമായി മേഖലാ സെക്രട്ടറിമാരുടെ ക്യാമ്പുകൾ മൂന്നു സ്ഥലങ്ങളിലായി നടത്തി. തലശ്ശേരി, തൃശ്ശൂർ, കൊല്ലം എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ നടന്നത്. അമ്പതു രൂപ പ്രതിനിധി ഫീസു വാങ്ങിയാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. സംഘടന, വിദ്യാഭ്യാസം, വികസനം എന്നീ വിഷയങ്ങൾ സംവാദ രീതിയിൽ നടത്തുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ഇതു കൂടാതെ 1999 ജൂലൈ 10, 11 തിയ്യതികളിലായി കഞഠഇ യിൽ വെച്ച് നിർവാഹക സമിതിയംഗങ്ങൾക്കുള്ള ക്യാമ്പ് നടന്നു. ആകെ 17 പേർ മാത്രമാണ് അതിൽ പങ്കെടുത്തത്. 1999 സെപ്തംബർ 18, 19 തിയ്യതികളിലായി ജില്ലാ കമ്മിറ്റിയംഗങ്ങൾക്കും നിർവാഹക സമിതിയംഗങ്ങൾക്കും വേണ്ടി അഞ്ചിടങ്ങളിൽ ക്യാമ്പു നടത്തി. പയ്യന്നൂർ, കോഴിക്കോട്, തൃശ്ശൂർ, മൂവാറ്റുപുഴ, കൊല്ലം എന്നിവിടങ്ങളിലാണ് അതു നടന്നത്. ശാസ്ത്രസംവാദന രീതി, സംഘടനയും സംഘാടനവും എന്നിവയായിരുന്നു ചർച്ചാ വിഷയങ്ങൾ. കുറിപ്പുകൾ നേരത്തെ തയ്യാറാക്കി നല്കിയിരുന്നു. പ്രസിദ്ധീകരണരംഗത്ത് എന്തുകൊണ്ട്? എന്ന പുസ്തകത്തിന്റെ പുതിയ എഡിഷന് ഏറ്റവും നല്ല നിർമ്മിതിക്കുള്ള ഒന്നിലേറെ അവാർഡുകൾ ലഭിച്ചത് ആവേശകരമായിരുന്നു. 1999 - 2000 വർഷത്തിൽ ആകെ 11 പുതിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നാഷണൽ ബുക് ട്രസ്റ്റുമായി സഹകരിച്ച് തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാം പുസ്തക പ്രദർശനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റികളുടെ നേരിട്ടുള്ള ചുമതലയിൽ സംഘടിപ്പിച്ച കലാജാഥയിലൂടെ 23 ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങൾ മാത്രമേ പ്രചരിപ്പിക്കാനായുള്ളു. കലാജാഥകൾ ജില്ലാ കമ്മിറ്റികളുടെ നേരിട്ടുള്ള ചുമതലയിൽ സംഘടിപ്പിക്കാനുള്ള പരിശ്രമത്തിന്റെ ഫലമായി പുതിയ കുറേ കലാസൃഷ്ടികൾ രൂപംകൊണ്ടു. സംസ്ഥാന പ്രവർത്തക ക്യാമ്പിന്റെ രണ്ടാം ദിവസം നാം നടത്തിയ സർഗ്ഗോത്സവം അതിന്റെ തെളിവായിരുന്നു. 10 ജില്ലകളിൽ നിന്നും വന്ന 133 പ്രവർത്തകർ അവിടെ 16 പരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പിൽ അവയെപ്പറ്റി സമഗ്രമായ ചർച്ച നടത്തി. തിരുവനന്തപുരം ജില്ലയിൽ 1999 നവംബർ 6ന് ജാഥാ പര്യടനം ആരംഭിച്ചു. മറ്റു ജില്ലകളിൽ ഡിസംബർ മാസത്തിലാണ് ജാഥകൾ നടന്നത്. മൊത്തത്തിൽ പുസ്തക വില്പന കുറഞ്ഞതും സംഘാടനച്ചെലവുകൾ വർധിച്ചതും കാരണം ജില്ലകൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായി. പരിസരരംഗത്ത് 1999 - 2000 പ്രവർത്തന വർഷത്തിൽ ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ പരിഷത്തു നടത്തി. ചാലിയാറിൽ നടന്നുവരുന്ന മലിനീകരണ വിരുദ്ധ സമരത്തിൽ കൂടുതൽ ക്രിയാത്മകമായി നാം ഇടപെട്ടു. ഗ്രാസിം മലിനീകരണം സംബന്ധിച്ച് നാം ഒരു ധവളപത്രം തയ്യാറാക്കി ബഹുജനസമക്ഷം അവതരിപ്പിച്ചു. എല്ലാ ജില്ലകളിലും ഗ്രാസിം ഷോറൂമുകൾക്കു മുന്നിൽ ബോധവൽക്കരണ പ്രക്ഷോഭ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൂടാതെ യുക്തമായ നിയമനടപടി എടുക്കുകയും ചെയ്തു. കേരള ഹൈക്കോടതിയിൽ പരാതിയും കേന്ദ്ര മനുഷ്യാവകാശ കമ്മീഷനിൽ പ്രത്യേക ഹർജിയും സമർപ്പിച്ചു. തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് തലശ്ശേരി മുനിസിപ്പൽ അതിർത്തിയിൽ നടന്ന കെട്ടിട നിർമ്മാണ പ്രവർത്തനത്തിനെതിരെ നാം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഗോശ്രീ വികസന പദ്ധതിയിൽ, പദ്ധതിയുടെ അടങ്കൽതുക 500 കോടിയിൽനിന്നും 112 കോടിയിലേക്ക് കുറച്ചുകൊണ്ടും കായൽ നികത്തൽ 25 ഹെക്ടറായി കുറച്ചുകൊണ്ടുമുള്ള ഒരു തീരുമാനമാണ് നിയമയുദ്ധത്തിന്റെയും മറ്റു പ്രതിരോധ പ്രവർത്തനങ്ങളുടെയും ഒക്കെ ഫലമായി ഉരുത്തിരിഞ്ഞു വന്നത്. മണ്ഡരി ബാധ കേരളത്തിന്റെ നാളികേര ഉൽപാദനത്തെ ഗണ്യമായി ബാധിച്ചപ്പോൾ ഈ രംഗത്തു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെയും ഉദ്യോഗസ്ഥന്മാരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു തുറന്ന ചർച്ച പരിസര കേന്ദ്രത്തിൽ വെച്ചു സംഘടിപ്പിച്ചു. കാർഷിക സർവകലാശാല വൈസ് ചാൻസലറും വിവിധ വിദഗ്ധരും ചർച്ചയിൽ പങ്കെടുത്തു. 50 പേർ പങ്കെടുത്തു. വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ പാഠ്യപദ്ധതിയുമായി ഉയർന്നുവരുന്ന ആശങ്കകൾ മാറ്റാനും അടിസ്ഥാനരഹിതമായി ഉയർത്തുന്ന ആരോപണങ്ങളുടെ കഴമ്പില്ലായ്മ തുറന്നു കാട്ടാനും എല്ലാ ജില്ലകളിലും പരിഷത്ത് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഡോ. അശോക് മിത്ര കമ്മിഷൻ റിപ്പോർട്ട് മേഖലാ വാർഷികങ്ങളുമായി ബന്ധപ്പെടുത്തി എല്ലാ മേഖലകളിലും ക്ലാസ്സുകളുടെ രൂപത്തിൽ അവതരിപ്പിച്ചു ചർച്ച ചെയ്തു. സാമൂഹ്യ നീതിക്ക് വിഘാതമാണ് സ്വാശ്രയകോളേജുകൾ എന്നതിനാൽ കേരള സർക്കാരിന്റെ സ്വാശ്രയകോളേജ് നീക്കത്തിനെതിരെ നാം പ്രതികരിച്ചു. 1999 മെയ് 14, 15 തിയ്യതികളിൽ സെക്രട്ടേറിയേറ്റിനു മുന്നിൽ ഉപവാസധർണ്ണ നടത്തി. മെയ് 23ന് എറണാകുളത്തുവെച്ച് സ്വാശ്രയകോളേജ് വിരുദ്ധ കൺവെൻഷൻ നടത്തി. ജൂൺ 15ന് മുമ്പായി എല്ലാ ജില്ലകളിലും ധർണ്ണ, പ്രകടനം, പൊതുയോഗം, സംവാദം എന്നിവ നടത്തി. 1999 ഏപ്രിൽ 17 മുതൽ 27 വരെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുടെ ശക്തിദൗർബല്യങ്ങൾ പൊതുവേ ചർച്ച ചെയ്യാനും സാമൂഹ്യനീതി എന്ന ആശയം ആഴത്തിൽ വിശകലനം ചെയ്യാനും ഉദ്ദേശിച്ചുകൊണ്ട് നാം നാലു വിദ്യാഭ്യാസ ജാഥകൾ സംഘടിപ്പിച്ചു. ഇതോടൊപ്പം ഒരു 'ചാർട്ടർ ഓഫ് ഡിമാന്റ്‌സ്' ചർച്ച ചെയ്യാനും ജനങ്ങളിൽ നിന്ന് ഒപ്പുശേഖരിക്കാനും നമുക്കു കഴിഞ്ഞു. തിരുവനന്തപുരം SMV ഹൈസ്‌കൂളിൽ നടന്ന വിദ്യാഭ്യാസ ജനസഭയോടുകൂടി ജാഥ സമാപിച്ചു. വിദ്യാഭ്യാസ ജനസഭ ഉദ്ഘാടനം ചെയ്തത് പ്രൊഫ. എസ്. ഗുപ്തൻനായരാണ്. അക്കാദമിക് സെഷനിൽ ഡോ. എൽ. സി. ജെയിൻ പ്രധാന പ്രബന്ധം അവതരിപ്പിച്ചു. ഡോ. എ.കെ.എൻ.റെഡ്ഡി, ഡോ. എൻ. എച്ച് ആന്ത്യ എന്നിവർ ജനസഭയിൽ പങ്കെടുത്തു. പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസ മന്ത്രി പി. ജെ. ജോസഫാണ്. 'ചാർട്ടർ ഓഫ് ഡിമാന്റ്‌സ്' ബഹുജനങ്ങളുടെ കൈയ്യൊപ്പോടുകൂടി ജനറൽ സെക്രട്ടറി മന്ത്രിയെ ഏല്പിച്ചു. 1999 മെയ് 6 മുതൽ 9 വരെ സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ് വയനാടു ജില്ലയിലെ അമ്പലവയലിൽ നടന്നു. ചരിത്രം മുഖ്യ വിഷയമായെടുത്തു നടത്തിയ കോൺഗ്രസ്സിൽ 55 കുട്ടികൾ പങ്കെടുത്തു. ഗണിതം ആസ്വാദ്യകരമായ ഒരനുഭവമാക്കാൻ എങ്ങിനെ കഴിയും എന്ന അന്വേഷണമാണ് 1999 വർഷത്തെ വിജ്ഞാനോത്സവത്തിലൂടെ നടന്നത്. ആര്യഭടൻ രചിച്ച ആര്യഭടീയത്തിന്റെ 1500-ാം വാർഷികം ഒരവസരമാക്കിയാണ് ഈ വർഷത്തെ ഗണിതോത്സവം ആസൂത്രണം ചെയ്തത്. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്. സി. ഇ. ആർ. ടി, തിരുവനന്തരപുരത്തു പ്രവർത്തിക്കുന്ന സെന്റർ ഫോർ മാത്തമറ്റിക്കൽ സയൻസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഗണിതോത്സവം നടത്തിയത്. 1993 ഒക്‌ടോ. 28ന് സ്‌കൂൾ തലവും നവംബർ 20ന് പഞ്ചായത്ത്/ മുനിസിപ്പൽ തലവും ഡിസംബർ 31, 2000 ജനുവരി 1 തിയ്യതികളിലായി മേഖലാതലവുമാണ് നടന്നത്. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ പ്രവർത്തനത്തിൽ പരിഷദ് പ്രവർത്തകർ വളരെയധികം പ്രവർത്തിച്ചു. 1999 നവമ്പർ 28ന് തൃശ്ശൂർ പരിഷദ് ഭവനിൽ വെച്ച് ജനകീയാസൂത്രണ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന പരിഷദ് പ്രവർത്തകരുടെ ഒരു യോഗം നടന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ കെട്ടഴിച്ചുവിട്ട ജനാധിപത്യ ബോധവും അതിലൂടെ വളർന്നു വന്ന കർമശേഷിയും ആത്മവിശ്വാസവും വികേന്ദ്രീകരിക്കപ്പെട്ട അധികാരത്തിന്റെ പ്രയോഗവുമൊക്കെ വഴിതെറ്റിപ്പോകാതിരിക്കുന്നതിനും സുസ്ഥിരമാക്കുന്നതിനും പൗരന്മാരുടെ ഉത്തരവാദിത്വബോധവും ഇടപെടലും പതിന്മടങ്ങ് വർധിപ്പിക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തിൽനിന്ന് ഒരു ബൃഹത്തായ പൗരബോധന പരിപാടിക്ക് സംഘടന രൂപം നല്കി. ഓരോ തദ്ദേശഭരണസ്ഥാപനത്തിന്റെ പരിധിയിലും പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സജീവമായും കൂടുതൽ ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിക്കുന്ന 100-200 പൗരന്മാരെയെങ്കിലും സൃഷ്ടിക്കുകയും അവരുടെ സ്വയം തീരുമാനപ്രകാരം പഞ്ചായത്തു തലത്തിൽ സാങ്കേതിക സഹായസംഘം രൂപീകരിക്കുകയും അയൽക്കൂട്ട സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യങ്ങളിൽ മുഖ്യമായത്. എന്നാൽ ഈ പരിപാടി വിജയകരമായി നടത്താൻ കഴിഞ്ഞില്ല. 1999 ഏപ്രിൽ 25 മുതൽ 30 വരെ ഒരു വനിതാ പൗരബോധന പരിപാടി IRTCയിൽ വെച്ചു നടന്നു. പരിഷദ് അംഗങ്ങളല്ലാത്തവരും ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരുമായ വനിതകളും ഇതിൽ പങ്കെടുത്തു. അതിനു ശേഷവും 3 ക്യാമ്പുകൾ നടത്തിയിരുന്നു. ആകെ 99 പേർ ക്യാമ്പുകളിൽ പങ്കെടുത്തു. 1999 മേയ് 25 മുതൽ 29 വരെ പാലക്കാടു ജില്ലയിലെ കുനിശ്ശേരിയിൽ വെച്ച് തൃശ്ശൂർ, മലപ്പുറം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകൾക്കുവേണ്ടിയുള്ള മധ്യമേഖലാ പ്രവർത്തക ക്യാമ്പ് വനിതകൾക്കു വേണ്ടി നടത്തി. സംഘടനാ വിദ്യാഭ്യാസത്തിനുള്ള ഈ ക്യാമ്പ് പങ്കാളിത്തം കുറവായതിനാൽ നാലാം ദിവസം അവസാനിപ്പിച്ചു. കേരള സംസ്ഥാന വനിതാനയം സംബന്ധിച്ച് 1999 ആഗസ്റ്റ് 7ന് തിരുവനന്തപുരം വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതര സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി ശില്പശാല നടത്തി. കഴിഞ്ഞ ഒരു ദശകത്തിനകത്ത് കേരളത്തിന്റെ ആരോഗ്യ രംഗത്തുണ്ടായ മാറ്റങ്ങളെ പ്രതിപാദിക്കുന്ന പരിഷത്തിന്റെ പഠന റിപ്പോർട്ട് 1999 ഏപ്രിൽ 13ന് തിരുവനന്തപുരം ജേക്കബ്‌സ് ഹോട്ടലിൽ വെച്ചു നടന്ന ആരോഗ്യ ശില്പശാലയിൽ ചർച്ചയ്ക്ക് അവതരിപ്പിച്ചു. 35 പേർ പങ്കെടുത്തു. അവിടെ ഉയർന്നുവന്ന നിർദേശങ്ങളും കൂടെ പരിഗണിച്ച് റിപ്പോർട്ടു പൂർണമാക്കി. ലോകാരോഗ്യ ദിനമായ ഏപ്രിൽ 7ന് പുതിയ പേറ്റന്റു നിയമവും അതോടനുബന്ധിച്ച് ഔഷധമേഖലയിൽ എടുത്ത നടപടികളും ആരോഗ്യരംഗത്തുണ്ടാക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള ചർച്ച എല്ലാ ജില്ലകളിലും നടത്തുകയുണ്ടായി. ഒറീസ്സാ ദുരിതാശ്വാസപ്രവർത്തന പരിപാടിയുടെ ഭാഗമായി പരിഷത്തിനെ പ്രതിനിധീകരിച്ച് ഡോ. എ. മുഹമ്മദിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന പതിനാലംഗസംഘം ഒറീസ്സയിൽ പോയി പ്രവർത്തിക്കുകയുണ്ടായി. വേനലവധിക്കാലത്ത് ബാലവേദി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒരു സംസ്ഥാനതല ശില്പശാല 1999 മാർച്ച് 13, 14 തിയ്യതികളിൽ കീച്ചേരി ഗവ. യു. പി. സ്‌കൂളിൽ നടന്നു. 157 ബാലവേദി പ്രവർത്തകരും 16 റിസോഴ്‌സ് പേഴ്‌സൺസും ഉൾപ്പെടെ 173 പേർ ശില്പശാലയിൽ പങ്കെടുത്തു. തുടർന്ന് ജില്ലാ പരിശീലനവും മേഖലാ പരിശീലനവും നടന്നു. 1999 ആഗസ്റ്റ് 11ന്റെ സൂര്യഗ്രഹണം 'സൗരോത്സവ'മാക്കി മാറ്റി. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കിക്കൊണ്ട് 'അച്ചുതണ്ടിന്റെ ചരിവളക്കാം' എന്ന കൈപ്പുസ്തകം തയ്യാറാക്കി. പ്രവർത്തകർക്കുള്ള പരിശീലനം നടത്തി. 10000-ൽ ഏറെ സൗരകണ്ണടകൾ ജില്ലകൾ വഴി വിതരണവും നടത്തി. മിക്കവാറും ജില്ലകളിൽ ആഗസ്റ്റ് 11ന് കടൽത്തീരം കേന്ദ്രീകരിച്ച് ക്ലാസ്സുകളും സൂര്യഗ്രഹണം കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. കേരളസമൂഹത്തിൽ വർധിച്ചുവരുന്ന ഹിംസാത്മക പ്രവണതകൾക്കെതിരെ സ്‌നേഹഗീതികൾ മുഴക്കിക്കൊണ്ട് പരിഷദ് പ്രവർത്തകർ കണ്ണൂർ സ്റ്റേഡിയം കോർണറിൽ 1999 ഡിസംബർ 8, 9 തിയ്യതികളിൽ 30 മണിക്കൂർ ഉപവാസം നടത്തി. ശ്രീ. വി. കെ. ശശിധരന്റെ നേതൃത്വത്തിലുള്ള ഗായകസംഘം സ്‌നേഹസന്ദേശം മുഴക്കുന്ന ഗാനങ്ങളും കവിതകളും നാടൻപാട്ടുകളും ആലപിച്ച് ഉപവാസത്തിന് അർഥം നല്കി. ശാസ്ത്രസാങ്കേതികരംഗത്തെ സ്വാശ്രയത്വം എന്ന വിഷയത്തെ അധികരിച്ച് അകജടച നടത്തിയ ദക്ഷിണമേഖലാ ശില്പശാലയിൽ കേരളത്തിൽ നിന്ന് 7 പേർ പങ്കെടുത്തു. 1999 സെപ്റ്റം. 20, 21 തിയ്യതികളിൽ ചെന്നൈയിൽ വച്ചാണ് ശില്പശാല നടന്നത്. BGVSന്റെ ദശാബ്ദകോൺഗ്രസ് 1999 ഒക്‌ടോ. 28, 29 തിയ്യതികളിൽ ഭുവനേശ്വറിൽ വച്ചു നടന്നു. കേരളത്തിൽനിന്നും 6 പേർ പങ്കെടുത്തു. ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട ഗവേഷണങ്ങൾ നടത്തുന്ന സ്ഥാപനത്തിനായുള്ള 1999-ലെ സംസ്ഥാന സർക്കാറിന്റെ അവാർഡ് ഐ. ആർ. ടി. സിയ്ക്കു ലഭിച്ചു. 7500 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഐ.ആർ.ടി.സിയുടെ ഈ പ്രവർത്തനവർഷത്തെ പരിശീലനങ്ങളിൽ പ്രധാന്ന ഊന്നൽ നല്കിയിരുന്നത് ഗ്രാമീണ വനിതകൾക്കുള്ള തൊഴിൽ സാധ്യതകളിലായിരുന്നു. മുയൽ വളർത്തൽ, ചിപ്പിക്കൂൺ വളർത്തൽ, സോപ്പുനിർമാണം എന്നിവയിൽ നിരവധി സംഘങ്ങൾക്ക് ഐ. ആർ. ടി. സി പരിശീലനം നല്കി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 37-ാം വാർഷിക സമ്മേളനം 2000 ഫെബ്രുവരി 11, 12, 13 തിയ്യതികളിൽ ആലപ്പുഴ എസ്. ഡി കോളേജിൽ വെച്ചു നടക്കുകയുണ്ടായി. വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിലെ ഡോ. വിനോദ് ഗൗർ ആയിരുന്നു. An Indian Science Project for the Early 2000' എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ക്ലാസ്സെടുത്തുകൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ശ്രീ. വി. എം. സുധീരൻ എം. പി.യും സമ്മേളനത്തെ അഭിസംബോധന ചെയ്തു. പരിഷത്ത് പ്രസിദ്ധീകരിച്ച പരിസ്ഥിതി പരിചയകോശം ശ്രീ. പി. കെ. ശിവാനന്ദൻ ഐ. എ. എസ്സിനു നല്കിക്കൊണ്ട് പരിഷത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. ഡോ. ബി. ഇക്ബാൽ ആഗോളവൽക്കരണവും ആരോഗ്യവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. സമ്മേളനത്തിനോടനുബന്ധിച്ച് വ്യാപകമായ രീതിയിൽ അനുബന്ധ പരിപാടികൾ നടത്തിയിരുന്നു. ജില്ലയിലെ 55 പഞ്ചായത്തിലും ആലപ്പുഴ നഗരത്തിലും ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചു സംവാദം നടത്തി. മാനവികത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആധാരമാക്കി വായനശാലകൾ കേന്ദ്രീകരിച്ചും ക്ലാസ്സുകൾ നടത്തിയിരുന്നു. ജില്ലയിലെ കോളേജുകൾ കേന്ദ്രീകരിച്ച് Frountiers of Science' സെമിനാറുകൾ നടന്നു. സമ്മേളന സാമ്പത്തികത്തിന്റെ സിംഹഭാഗവും സമാഹരിക്കുന്നതിനാവശ്യമായി ആവിഷ്‌കരിച്ച കുടുക്ക എന്ന മാതൃക ഈ വാർഷികത്തിന്റെ സവിശേഷതയായി മാറി. കുട്ടനാട്ടിലെ പരിഷത്ത് പ്രവർത്തകർക്ക് കൊയ്ത്തിന് കൂലിയായി ലഭിച്ച നെല്ലുപയോഗിച്ചാണ് സമ്മേളന ഭക്ഷണത്തിനാവശ്യമായ അരിയുണ്ടാക്കിയത്. വാർഷിക സമ്മേളനത്തിൽ വച്ച് അടുത്ത വർഷത്തെ പ്രസിഡന്റായി ഡോ. ആർ. വി. ജി. മേനോനെയും ജനറൽ സെക്രട്ടറിയായി കെ. കെ. ജനാർദ്ദനനെയും തെരഞ്ഞെടുത്തു. 2000-ൽ 104 ആജീവനാംഗങ്ങൾ ഉൾപ്പെടെ 42705 അംഗങ്ങളാണ് പരിഷത്തിൽ ഉള്ളത്. വനിതാ അംഗത്വം കഴിഞ്ഞ വർഷത്തെക്കാൾ 463 എണ്ണം കൂടി. മൊത്തം അംഗങ്ങളിൽ 7516 പേർ മാത്രമാണ് വനിതകൾ. അത് ആകെ അംഗത്വത്തിന്റെ 17.59% ആണ്. 2000 മാർച്ച് 18, 19 തിയ്യതികളിലായി തൃശ്ശൂർ പരിസരകേന്ദ്രത്തിൽ വെച്ച് ജില്ലാ ട്രഷറർമാർക്കും ഓഫീസു സെക്രട്ടറിമാർക്കുമുള്ള ശില്പശാല നടത്തി. ശാസ്ത്രീയവും ഏകീകൃതവുമായ കണക്കെഴുത്തു സമ്പ്രദായം എല്ലാ ജില്ലകളിലും കൊണ്ടുവരുന്നതിന്റെ മുന്നൊരുക്കമായാണ് ഈ ശില്പശാല നടത്തിയത്. ഇവിടെ വെച്ചുതന്നെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഒരു മാർഗ്ഗരേഖയ്ക്കു രൂപം നല്കി. കാസർഗോഡ്, കോഴിക്കോട്, തൃശ്ശൂർ ജില്ലകൾ കുടിശ്ശിക രഹിത ജില്ലകളായി. സംഘടനാ വിദ്യാഭ്യാസം വ്യാപകമായി നല്കാൻ തീരുമാനിച്ചതിന്റെ ഫലമായി 5 ജില്ലകളിൽ ആദ്യഘട്ടം ക്യാമ്പു നടന്നു. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലാണ് നടന്നത്. ഒന്നാം ഘട്ട ക്യാമ്പു വിലയിരുത്തിയ ശേഷം ഉള്ളടക്കത്തിലും സംഘാടനത്തിലും മാറ്റം വരുത്തി 27 മണിക്കൂർ സമയം എടുത്തുള്ള പരിപാടികൾക്കു രൂപം നല്കി. 2000 ജൂണിൽ വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ നടന്നു. ജൂലൈ 7, 8, 9 തിയ്യതികളിൽ തിരുവനന്തപുരത്തും നടന്നു. തുടർന്ന് മേഖലാ പരിഷത്ത് സ്‌കൂളുകളും സംഘടിപ്പിച്ചിരുന്നു. 70 മേഖലകളിൽ പരിഷത്ത് സ്‌കൂൾ നടന്നു. 2000-2001 പ്രവർത്തന വർഷത്തിൽ പ്രസിദ്ധീകരണ രംഗത്ത് വളരെയേറെ പ്രവർത്തനങ്ങൾ നടന്നു. 1,59,67,500 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ ഈ കാലയളവിൽ അച്ചടിക്കുകയുണ്ടായി. ഇവയിൽ 21 പുതിയ പുസ്തകങ്ങളും 35 പുനഃപ്രസിദ്ധീകരണങ്ങളും തുടർ സാക്ഷരതാ മാലയിൽപെട്ട 15 പുസ്തകങ്ങളും ലഘുലേഖകളും ഉൾപ്പെടുന്നു. ജെ. ഡി. ബർണലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' എന്ന ഗ്രന്ഥം പ്രീ പബ്ലിക്കേഷനിലൂടെ പ്രചരിപ്പിക്കുകയുണ്ടായി. തൃശ്ശൂർ സി. എം. എസ്. ഹൈസ്‌കൂളിൽ നടന്ന പ്രൗഢഗംഭീരമായ ഒരു ചടങ്ങിൽവച്ച് ശ്രീ. പി. ഗോവിന്ദപ്പിള്ള ശ്രീ. കെ. ജി. ശങ്കരപ്പിള്ളക്ക് ആദ്യപ്രതി നല്കിക്കൊണ്ടാണ് 'ശാസ്ത്രം ചരിത്രത്തിൽ' പ്രകാശനം ചെയ്തത്. വിവർത്തകനായ ശ്രീ. എം. സി. നമ്പൂതിരിപ്പാട് ചടങ്ങിൽ സംബന്ധിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗണിതകൗതുകം പ്രസിദ്ധീകരിച്ചതും ഈ പ്രവർത്തനവർഷത്തിലായിരുന്നു. 2000 മാർച്ച് 24 മുതൽ 26 വരെ കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ വെച്ച് യുറീക്ക ബാലസാഹിത്യ ശില്പശാല സംഘടിപ്പിച്ചു. പുതിയ കാലത്തിനു യോജിച്ച പുതിയ ബാലസാഹിത്യത്തെയും പുതിയ യുറീക്കയേയും കുറിച്ചുള്ള ചിന്തകൾക്കു തുടക്കമിടുക എന്നതായിരുന്നു ലക്ഷ്യം. വഴിതെറ്റുന്ന ബാലസാഹിത്യം' (കെ. ഇ. എൻ. കുഞ്ഞഹമ്മദ്) മലയാള ബാലസാഹിത്യത്തിലെ ക്ലാസിക്കുകൾ (പി. കെ. ഗോപി) കുട്ടികളും ഫാന്റസിയും (ഡോ. കെ. എൻ. ഗണേഷ്) ലോക ബാലസാഹിത്യം (എൻ. പി. ഹാഫീസ് മുഹമ്മദ്) ലോക ബാലസാഹിത്യത്തിലെയും ബാലപ്രസിദ്ധീകരണങ്ങളിലെയും നൂതന പ്രവണതകൾ (റൂബിൻ ഡിക്രൂസ്) എന്നീ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും നടന്നു. ശില്പശാലയിൽ 20 എഴുത്തുകാർ പങ്കെടുത്തു. ബാലസാഹിത്യം വളരെ ഗൗരവതരമായി കാണേണ്ടതാണ് എന്ന ബോധം ഉണർത്തുന്ന ഒന്നായി ക്യാമ്പ്. അതുപോലെ പുതിയ എഴുത്തുകാരെ കണ്ടെത്താനും അവരുടെ രചനകൾ ഉപയോഗിക്കാനും സഹായകമാകുന്ന തരത്തിൽ 2000 ഒക്‌ടോബർ 28ന് കോഴിക്കോടു സർവ്വകലാശാലയിൽ വെച്ച് ശാസ്ത്രഗതി ഒരു ശില്പശാല നടത്തി. 23 പേർ പങ്കെടുത്തു. പരിസരരംഗത്ത് വനസംരക്ഷണ പ്രവർത്തനങ്ങൾ, താപനിലയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, തീരദേശസംരക്ഷണ പ്രശ്‌നങ്ങൾ, നർമ്മദാ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയാണ് സംഘടന ഈ പ്രവർത്തനവർഷത്തിൽ (2000 - 2001) നടത്തിയത്. സംസ്ഥാനത്താകമാനം നിലനില്ക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളുടെ ഒരു ഇൻവെന്ററി ഉണ്ടാക്കാനുള്ള പരിശ്രമം വേണ്ടവിധത്തിൽ പൂർണമാക്കുവാൻ സംഘടനയ്ക്കു കഴിഞ്ഞില്ല. 2000 ജൂൺ 5ന് പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെടുത്തി തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ മൂന്നു സെമിനാറുകൾ നടത്തപ്പെട്ടു. പരിസ്ഥിതിയും കാലാവസ്ഥാ മാറ്റവും എന്ന വിഷയത്തിൽ തൃശ്ശൂരിലും നിയമവും സമകാലിക പരിസ്ഥിതി പ്രശ്‌നവും എന്ന വിഷയത്തിൽ എറണാകുളത്തും കേരളത്തിലെ വനസമ്പത്തും പരിസ്ഥിതിയും എന്ന വിഷയത്തിൽ തിരുവനന്തപുരത്തും സെമിനാറുകൾ നടന്നു. യഥാസമയത്ത് കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭിക്കായ്മ വിദ്യാഭ്യാസരംഗത്തെ ഒരു തുടർപ്രശ്‌നമായി നില്ക്കുന്നതുകൊണ്ട് ഇന്നുള്ള പുസ്തകങ്ങളുടെ ഉത്പാദനവിതരണ സമ്പ്രദായത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം നാം മുന്നോട്ടു വെച്ചു. പുസ്തകങ്ങളുടെ ഉള്ളടക്കം തീരുമാനിച്ചു കഴിഞ്ഞാൽ മാതൃകകൾ നല്കി അവ ജില്ലാ പഞ്ചായത്തുകളെക്കൊണ്ട് അച്ചടിപ്പിച്ച് വിതരണം ചെയ്യണമെന്നും വെക്കേഷൻ കാലത്തുതന്നെ അധ്യാപക പരിശീലനം പൂർത്തിയാക്കണമെന്നും നാം ആവശ്യപ്പെട്ടു. ഇതിനു സമ്മർദ്ദം ചെലുത്താനായി ഗ്രാമപത്ര പ്രകാശനം, മേഖലാ പൊതുയോഗങ്ങൾ, ജില്ലാതല ധർണ എന്നിവ നടത്തി. പത്തനംതിട്ടയിൽ വാഹനജാഥയും ആലപ്പുഴയിൽ പദയാത്രയും ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചു. പുതിയ പാഠ്യപദ്ധതി നടപ്പിലാക്കി നാലു വർഷം കഴിഞ്ഞിട്ടും ഫലപ്രദമായ രക്ഷാകർതൃവിദ്യാഭ്യാസത്തിന് സർക്കാർ തയ്യാറായില്ല. രക്ഷാകർത്താക്കളുടെ സഹായത്തിനായി കോഴിക്കോട് ഋഞഡ സെന്റർ തയ്യാറാക്കിയ ഒത്തുപിടിക്കാം നമ്മൾ പ്രകാശനം ചെയ്തു. ഈ കൈപ്പുസ്തകത്തിന്റെ 35000 കോപ്പികൾ സംസ്ഥാനമൊട്ടാകെ നാം പ്രചരിപ്പിച്ചു. വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ വ്യക്തമായ ശുപാർശകളാക്കി മാറ്റാനുള്ള അനവധി തുടർ പ്രവർത്തനങ്ങൾ നടന്നു. ഒൻപതു പഠനഗ്രൂപ്പുകൾ രൂപീകരിച്ചു പ്രവർത്തിച്ചു. 2000 ജൂലൈ 1ന് കോഴിക്കോടു ചേർന്ന സബ്ഗ്രൂപ്പു കൺവീനർമാരുടെ യോഗം കരടു ശുപാർശകൾ ക്രോഡീകരിച്ചു. 2000 നവംബർ 11ന് തൃശ്ശൂരിൽ ഈ ശുപാർശകൾ ചർച്ചചെയ്ത് പൂർണ്ണമാക്കാൻ വേണ്ടി ഒരു വിദ്യാഭ്യാസ ജനസഭ നടത്തി. ആകെ 292 പേർ ജനസഭയിൽ പങ്കെടുത്തു. കാർഷിക സർവകലാശാലാ വൈസ്ചാൻസലർ ഡോ. കെ. എൻ. ശ്യാമസുന്ദരൻ നായർ ജനസഭ ഉദ്ഘാടനം ചെയ്തു. കില ഡയറക്ടർ പി. കെ. മൈക്കിൾ തരകൻ അധ്യക്ഷം വഹിച്ചു. ആറു ഗ്രൂപ്പുകളായി പിരിഞ്ഞ് കരടു ശുപാർശകൾ ചർച്ച ചെയ്തു. സമാപന സമ്മേളനത്തിൽ വെച്ച് ശ്രീ. സി. പി. നാരായണൻ വിദ്യാഭ്യാസ കമ്മീഷൻ ശുപാർശകൾ ക്രോഡീകരിച്ചു. സംസ്ഥാനതലത്തിൽ നടത്താറു പതിവുള്ള വിജ്ഞാനോത്സവത്തിനു പകരം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും വ്യത്യസ്ഥമായ വിജ്ഞാനോത്സവങ്ങൾ ജില്ലാ പദ്ധതിയുടെ ഭാഗമായിട്ടുതന്നെ ആസൂത്രണം ചെയ്യണമെന്നാണ് സംഘടന തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതുപോലെ സംതൃപ്തമായി പരീക്ഷ നടത്താൻ മിക്ക ജില്ലകൾക്കും കഴിഞ്ഞില്ല. +2 വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനം മാനേജ്‌മെന്റുകൾക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കും സഹായകമാകുന്ന രീതിയിൽ സർക്കാർ നടത്തിയതിനെതിരെ ബോധവൽക്കരണം നടത്താൻ നാം തീരുമാനിച്ചു. ഗവൺമെന്റിന്റെ ഭാഗത്തുണ്ടായ വീഴ്ചകളും വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കാൻ ശ്രമിക്കുന്ന ശക്തികളുടെ കുത്സിത ശ്രമങ്ങളും തുറന്നു കാട്ടുന്ന ഒരു ലഘുലേഖ തയ്യാറാക്കി, അതുപയോഗിച്ച് ജില്ലകളിൽ വാഹനജാഥ, കാൽനടജാഥ, സംവാദങ്ങൾ വിശദീകരണങ്ങൾ ഒക്കെ നടത്താൻ ശ്രമിച്ചു. കുറേ ജില്ലകളിൽ പ്രവർത്തനം നന്നായി നടന്നു. 2000 ഡിസംബർ 8ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റിനു മുമ്പിൽ ഓപ്പൺ സ്‌കൂൾ പ്രശ്‌നത്തിൽ ഗവ. തീരുമാനത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ധർണ്ണ നടത്തി. കെ. എസ്. ടി. എ, എസ്. എഫ്, ഐ എന്നീ സംഘടനകളുമായി സഹകരിച്ചാണ് ധർണ്ണ നടത്തിയത്. 130-ൽ പരം പരിഷത്ത് പ്രവർത്തകർ ധർണ്ണയിൽ പങ്കെടുത്തിരുന്നു. അതേ തുടർന്ന് ജില്ലകളിലും ധർണ്ണകൾ നടത്തി. ബാലവേദി രംഗത്ത് മുഖ്യമായി നടന്ന പ്രവർത്തനം ജലം - ബാലോത്സവം ആയിരുന്നു. 2000 മാർച്ച് 18, 19 തിയ്യതികളിൽ ജലം - ബാലോത്സവത്തിന്റെ സംസ്ഥാനതല പരിശീലനം കോഴിക്കോടു വെച്ചു നടന്നു. അതേതുടർന്ന് ജില്ലാതലത്തിലും പരിശീലനം നല്കിയിരുന്നു. ഭൂരിപക്ഷം മേഖലകളിലും പരിപാടി നടന്നു. ചില സ്ഥലങ്ങളിൽ പഞ്ചായത്തു ബാലോത്സവങ്ങളും നടന്നു. 2000 ആഗസ്റ്റ് 20, 21, 22 തിയ്യതികളിൽ പരവൂരിൽ വെച്ച് സംസ്ഥാനതല പാവനാടക പരിശീലന ക്യാമ്പു നടന്നു. 13 ജില്ലകളിൽ നിന്നായി 37 പേർ പങ്കെടുത്തു. മലപ്പുറത്തുനിന്നും പങ്കാളിത്തമുണ്ടായില്ല. തുടർപ്രവർത്തനം നടന്നില്ല. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടേയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തിൽ 2000 മേയ് 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിൽ വെച്ച് അഖിലേന്ത്യാ ബാലസഹവാസ ക്യാമ്പ് (Learn to live together) നടന്നു. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയറിന്റെ സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും കുട്ടികൾ പങ്കെടുത്തു. പ്രവർത്തനങ്ങളിലൂടെ പഠനവും സർഗാത്മകതയെ വളർത്തലും സഹിഷ്ണുതയോടെയും സഹവർത്തിത്വത്തോടെയും ഒരുമിച്ചു ജീവിക്കുവാൻ പഠിപ്പിക്കലുമായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. വാർത്ത, ദൃശ്യ, ദി ചിപ്, ഊർജ്ജം, പൃഥ്വി, തണ്ണീർ, പര്യാവരൺ, പ്രകൃതി, സംസ്‌കൃതി, വിനിമയ എന്നീ 10 ഗ്രൂപ്പുകളായി തിരിച്ചാണ് കുട്ടികളുടെ വേദിയൊരുക്കിയത്. പണിപ്പുര, അരങ്ങ്, പാട്ടുകൂട്ടം, പാവക്കൂട്ടം, വിജ്ഞാൻ, സർഗ്ഗവേദി, ഒറിഗാമി, കളിക്കളം, ഇലക്‌ട്രോണികം എന്നീ പേരുകളിലുള്ള പ്രവർത്തനമൂലകളം ബാലസഹവാസ ക്യാമ്പിൽ ഉണ്ടായിരുന്നു. ശ്രീ. എം. ടി. വാസുദേവൻനായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് സാംസ്‌കാരിക മന്ത്രി ടി. കെ. രാമകൃഷ്ണനാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. സയൻസ് ഫോറം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനു വേണ്ടി 2000 ആഗസ്റ്റ് 11, 12, 13 തിയ്യതികളിൽ ഒരു സംസ്ഥാന ക്യാമ്പ് കൊച്ചി സർവകലാശാല ക്യാമ്പസ്സിൽ വെച്ചു നടന്നു. കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. ബാബു ജോസഫ് '21-ാം നൂറ്റാണ്ടിലെ ശാസ്ത്രം' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. '21-ാം നൂറ്റാണ്ടിലെ വെല്ലുവിളികൾ' എന്ന വിഷയം ഡോ. എം. പി. പരമേശ്വരൻ അവതരിപ്പിച്ചു. 85 വിദ്യാർഥികളും 25 അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. ശാസ്ത്രം, സമൂഹം (ഇ. കെ. നാരായണൻ), വിദ്യാഭ്യാസം ഒരു സാമൂഹ്യ പ്രക്രിയ (പി. കെ. രവീന്ദ്രൻ) എന്നീ രണ്ടവതരണങ്ങൾകൂടി ക്യാമ്പിലുണ്ടായിരുന്നു. സയൻസ് ഫോറത്തിന്റെ ഭാവി പ്രവർത്തനരേഖ രൂപപ്പെടുത്തിക്കൊണ്ട് ക്യാമ്പവസാനിച്ചു. തുർന്ന് ഏഴു ജില്ലാക്യാമ്പുകളും നടന്നിരുന്നു. 2000 ജൂൺ 1 മുതൽ ആരംഭിച്ച ജനജാഗ്രതാ ക്യാമ്പയിന് പരിഷത്ത് രൂപം നല്കി. ഉദ്ഘാടനം, പഠനസെമിനാർ, മേഖലാ കൺവെൻഷനുകൾ, വനിതാ യോഗങ്ങൾ എന്നിവ ആദ്യ ഘട്ടത്തിലും ഗൃഹസന്ദർശനം രണ്ടാം ഘട്ടത്തിലും നടത്താനാണ് തീരുമാനിച്ചത്. എന്നാൽ ഭവനസന്ദർശനം വളരെ കുറച്ച് പ്രദേശങ്ങളിൽ മാത്രമേ നടന്നുള്ളൂ. ജില്ലാ തലത്തിൽ നടന്ന ക്ലാസ്സുകൾ, മേഖലാ തല സെമിനാറുകൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുമായുള്ള സംവാദങ്ങൾ, ആഗോളവൽക്കരണത്തിന്റെ വിവിധ മേഖലകളിലെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകൾ, ജനജാഗ്രതാ ജാഥകൾ, പൊതുയോഗങ്ങൾ എന്നിങ്ങനെ വൈവിധ്യമേറെയുള്ള പ്രവർത്തനങ്ങൾ വ്യാപകമായി നടന്നു. നമ്മളറിയാൻ ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും, പഞ്ചായത്തീരാജും അറിയാനുള്ള അവകാശവും എന്നീ മൂന്നു ലഘുലേഖകളും ക്യാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു. ജനജാഗ്രതാ ക്യാമ്പയിനുമായി ബന്ധപ്പെട്ട ചർച്ചകളിലൂടെയാണ് സോപ്പു വ്യാപനത്തിനും പരിശീലനത്തിനും ജില്ലകളിൽ സ്വീകാര്യതയേറിയത്. ക്യാമ്പയിൻ ആരംഭിക്കുന്നതിന് മുമ്പ് മുഴുവൻ അംഗങ്ങൾക്കും പരിഷത്ത് പ്രസിഡന്റിന്റെ ഒരു പ്രത്യേക കത്ത് എത്തിക്കുകയുണ്ടായി. മോഡേൺ ബ്രഡ് ബഹിഷ്‌കരണവുമായി ബന്ധപ്പെട്ടതായിരുന്നു കത്തിന്റെ മുഖ്യ സന്ദേശം. കോൾഡ് പ്രോസസ്സിലൂടെ വെളിച്ചെണ്ണ ഉപയോഗിച്ചുകൊണ്ട് ഗുണനിലവാരമുള്ള സോപ്പുൽപ്പാദിപ്പിക്കുവാനുള്ള സാങ്കേതിക വിദ്യ ഐ. ആർ. ടി. സി. വികസിപ്പിച്ചതോടെ ആ രംഗത്തുള്ള പരിശീലന പരിപാടികളും സോപ്പു പ്രചരണവും നാം ആരംഭിച്ചു. രാജസ്ഥാനിലെ MKSS എന്ന സംഘടന നടത്തുന്ന ജൻസുൻവായി എന്നുവിളിക്കുന്ന പ്രത്യേകതരത്തിലുള്ള ജനകീയ വിചാരണ എങ്ങിനെയാണെന്നും എന്താണെന്നും മനസ്സിലാക്കാൻ കേരളത്തിൽനിന്ന് ഒരു 14 അംഗ ടീം രാജസ്ഥാൻ സന്ദർശനം നടത്തി. 2000- 2001 പ്രവർത്തന വർഷത്തിൽ 5 കലാജാഥകളാണ് സംസ്ഥാനത്ത് പര്യടനം നടത്തിയത്. കാസർഗോഡ് - കണ്ണൂർ - വയനാട് ജാഥ, മലപ്പുറം - കോഴിക്കോട് ജാഥ, ഇടുക്കി - തൃശ്ശൂർ - പാലക്കാട് ജാഥ, തിരുവനന്തപുരം - കൊല്ലം - പത്തനംതിട്ട ജാഥ, കോട്ടയം - ആലപ്പുഴ - എറണാകുളം ജാഥ എന്നിവയാണ് ആ അഞ്ചു ജാഥകൾ. പുതിയ ലോകക്രമം ജനജീവിതത്തിലും സംസ്‌കാരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളുടെ വിവിധ തലങ്ങളെക്കുറിച്ചായിരുന്നു ജാഥാ പരിപാടികൾ ജനശ്രദ്ധ ആകർഷിക്കുവാൻ ശ്രമിച്ചത്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന ശൈലിയും തെരഞ്ഞെടുത്ത വിഷയവുമെല്ലാം ഉചിതമായി എന്ന് പൊതുവിൽ അഭിപ്രായമുണ്ടായി. എന്നാൽ പൊതുവിൽ അനുബന്ധ പരിപാടികൾ താരതമ്യേന കുറവായിരുന്നു. ഓരോ ജാഥയിലും സ്ഥിരം മാനേജർമാർ ഇല്ലാതിരുന്നതും പ്രായോഗികമായി പലതരം ബുദ്ധിമുട്ടുകൾക്കിടയാക്കി. കലാജാഥയുമായി പതിവായി നടക്കാറുള്ള പുസ്തക പ്രചരണത്തിന്റെ കാര്യത്തിലും വേണ്ടതുപോലെ മുന്നേറാൻ കഴിഞ്ഞില്ല. സ്ത്രീ പ്രശ്‌നങ്ങളോട് ക്രിയാത്മകമായി പ്രവർത്തിക്കുവാനുള്ള സംഘടനയുടെ ശേഷി വർദ്ധിപ്പിക്കുവാൻ സഹായകമായ രീതിയിൽ ഐ. ആർ. ടി. സി.യിൽ വെച്ച് 2000 ജൂലൈ 21, 22, 23 തിയ്യതികളിൽ ഒരു ജന്റർ സെൻസിറ്റൈസേഷൻ ക്യാമ്പു നടത്തുകയുണ്ടായി. ഇതിൽ 13 പുരുഷന്മാരും 12 സ്ത്രീകളും പങ്കെടുക്കുകയുണ്ടായി. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഡോ. എ. കെ. രാമകൃഷ്ണനും മലപ്പുറം ഗവ. കോളേജ് പ്രൊഫസർ ഡോ. ഗീതയും ചർച്ചകൾക്ക് മാർഗദർശനം നല്കി. സ്ത്രീ സംഘടനകളുടെ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ വനിതകളും ആരോഗ്യവും എന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ വന്ന പദ്ധതി കേരളത്തിലെ അഞ്ചു ജില്ലകളിൽ നടപ്പിലാക്കുന്നതിന് പരിഷത്ത് തയ്യാറായി. കാസർകോഡ്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. ആരോഗ്യം എന്ന വിഷയത്തിൽ വിവിധതലങ്ങൾ കൂട്ടായ പഠനത്തിനു പ്രയോജനപ്പെടുത്തിക്കൊണ്ട് അതുവഴി സ്ത്രീപ്രശ്‌നങ്ങളിലേക്കു കടന്നുചെല്ലുകയും അവരിൽ നേതൃശേഷിയും അറിവും ആത്മവിശ്വാസവും വളർത്തുകയും ചെയ്യുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ കാതൽ. ഡൽഹിയിൽ പ്രവർത്തിക്കുന്ന ചേതന എന്ന സംഘടന തയ്യാറാക്കിയ മോഡ്യൂളുകൾ തർജ്ജമ ചെയ്ത് യുക്തമായ ഭേദഗതികളോടെ രൂപപ്പെടുത്തി അതിന്റെയടിസ്ഥാനത്തിലാണ് പരിശീലനം നല്കിയത്. 2000 മാർച്ച് 6 മുതൽ 13 വരെ കഞഠഇയിൽ വെച്ച് 33 പേരെ മാസ്റ്റർ ട്രെയിനർമാരായി പരിശീലിപ്പിച്ചു. പിന്നീട് മൂന്നു ഘട്ടങ്ങളിലായി അഞ്ചു ജില്ലകളിലുമായി 643 പേർക്ക് പരിശീലനം നല്കി. വിവിധ സംഘടനാ പ്രതിനിധികൾ, അയൽക്കൂട്ട ഭാരവാഹികൾ, സാക്ഷരതാ പ്രേരക്മാർ, വീട്ടമ്മമാർ, വിദ്യാർഥിനികൾ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. പിന്നീട് പരിഷത്തിന്റെ ജനാരോഗ്യ ക്ലാസ്സുമായി ഈ പരിശീലനം സിദ്ധിച്ചവരെ ബന്ധപ്പെടുത്താൻ ശ്രമിച്ചു. ധാരാളം പേർക്ക് അത്തരം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു. 2000-ലെ ലോകാര്യോഗ ദിനവുമായി ബന്ധപ്പെട്ട് സമകാലിക പ്രാധാന്യമുള്ള ആരോഗ്യ വിഷയങ്ങളിൽ ബഹുജനക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചു. അഞ്ചു വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ജനാരോഗ്യ ക്ലാസ്സുകൾ നടത്താൻ തീരുമാനിച്ചത്. പകർച്ചവ്യാധികൾ, ജീവിതശൈലിയും ആരോഗ്യവും, സാമൂഹിക ശുചിത്വം, കേരളത്തിന്റെ ആരോഗ്യം, ആഗോളവൽക്കരണവും ആരോഗ്യവും എന്നിവയായിരുന്നു ആ വിഷയങ്ങൾ. ഏപ്രിൽ 7 മുതൽ ഒരു മാസക്കാലം നടത്താനാണ് തീരുമാനിച്ചത്. 2000 മാർച്ച് 26ന് തൃശ്ശൂരിൽവെച്ച് സംസ്ഥാന പരിശീലനം നല്കി. ക്ലാസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 7ന് കൊല്ലത്താണ് നടത്തിയത്. ആഗോളവൽക്കരണവും ആരോഗ്യവും എന്ന ക്ലാസ്സാണ് കൂടുതലായി നടത്തപ്പെട്ടത്. കൽക്കത്ത - ഡാക്ക ജനാരോഗ്യ സഭകൾക്ക് മുന്നോടിയായി ആരോഗ്യ രംഗത്ത് കേരളത്തിൽ നടക്കേണ്ട വിവിധതരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനായി ഒരു സംസ്ഥാനതല ഏകോപനസമിതി രൂപീകരിച്ചു. ഡോ. പി. കെ. ആർ. വാര്യർ രക്ഷാധികാരി, ഡോ. സി. ആർ. സോമൻ ചെയർമാൻ, ഡോ. ജോയ് ഇളമൺ കൺവീനർ എന്നിവരായിരുന്നു പ്രധാന ഭാരവാഹികൾ. ജനാരോഗ്യ ക്ലാസ്സുകൾ, തൊഴിൽജന്യരോഗങ്ങളെക്കുറിച്ചുള്ള പഠനം, കേരളത്തിന്റെ ആരോഗ്യം - ചർച്ചാ പരമ്പര, സ്ത്രീകളും ആരോഗ്യവും പ്രോജക്ട് പ്രവർത്തനങ്ങൾ, ആരോഗ്യ കൗതുകം പുസ്തകത്തിന്റെ പ്രസിദ്ധീകരണം, കേരള ജനാരോഗ്യസഭ എന്നിവയായിരുന്നു വിഭാവനം ചെയ്ത പ്രധാന പരിപാടികൾ ജനാരോഗ്യസഭയുടെ മുന്നോടിയായി ഹൈദരാബാദിൽ ഏപ്രിൽ 7 മുതൽ 9 വരെ നടന്ന ദേശീയ ശില്പശാലയിൽ കേരളത്തിൽനിന്ന് ഡോ. ജോയ് ഇളമൺ, ഡോ. മുബാറക് സാനി, ഡോ. ആരിഫ എന്നിവർ പങ്കെടുത്തു. ആരോഗ്യപ്രവർത്തകരുടേയും നഴ്‌സിങ് പാരാമെഡിക്കൽ ജീവനക്കാരുടേയും ഒരൊത്തുകൂടൽ തൃശ്ശൂർ പരിസരകേന്ദ്രത്തിൽ വെച്ച് 2000 ആഗസ്റ്റ് 27ന് നടന്നു. ജനാരോഗ്യ സഭയുടെ ഭാഗമായി നടത്തിയ ഡോക്ടർമാരുടെ ശില്പശാലയിൽ 33 പേർ പങ്കെടുത്തു. Health Transition in Rural Kerala 1987-1996' എന്ന പേരിൽ ഒരു ഗ്രന്ഥം ഡാക്കാ ജനാരോഗ്യ സഭയ്ക്കു മുന്നോടിയായി പ്രസിദ്ധീകരിച്ചു. 2000 നവംബർ 19ന് കേരള സംസ്ഥാന ജനാരോഗ്യസഭ തിരുവനന്തപുരം ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ആരോഗ്യമേഖലയിലെ ആഗോളവൽക്കരണത്തിനെതിരെ പ്രവർത്തിക്കുന്ന ഏറെ വ്യത്യസ്ഥമായ പശ്ചാത്തലമുള്ള സംഘടനകളുടെ കൂട്ടായ്മയായിരുന്നു ഈ സമ്മേളനം. പരിഷത്ത് ഉൾപ്പെടെ 36 സംഘടനകളാണ് ഇതിൽ പങ്കാളികളായത്. 250 പ്രതിനിധികൾ പങ്കെടുത്തു. ആഗോളവൽക്കരണവും ആരോഗ്യവും, സ്ത്രീകളും ആരോഗ്യവും ദുർബലജന വിഭാഗങ്ങളും ആരോഗ്യവും വികേന്ദ്രീകരണവും ആരോഗ്യവും എന്നീ സമാന്തര സെഷനുകളിൽ നടന്ന ചർച്ച സമാപനയോഗത്തിൽ ക്രോഡീകരിച്ചവതരിപ്പിച്ചു. ഡോ. ബി. ഇക്ബാൽ സഭയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. പി. കെ. ആർ. വാര്യർ, ശ്രീ. പി. ഗോവിന്ദപ്പിള്ള എന്നിവർ സഭയിൽ സംബന്ധിച്ചു. ജനാരോഗ്യസഭയുടെ ദേശീയ പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ ഹൈദരാബാദിൽ നടന്ന ശില്പശാലയിൽ തയ്യാറാക്കിയ താഴെ പറയുന്ന 5 ലഘു ഗ്രന്ഥങ്ങൾ 200 കോപ്പി വീതം വാങ്ങി നാം പ്രചരിപ്പിച്ചു. 1. What globalisation does to the peoples health 2. Whatever happend to health for all 2000 AD 3. Making life worth lÈng 4. A world where we mttaer 5. Confronting commercialisation in health care 2000 നവംബർ 30, ഡിസംബർ 1 തിയ്യതികളിലായി കൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ജനസ്വാസ്ത്യസഭ നടന്നു. ഒരു വർഷക്കാലത്തിലധികം ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിലും നടന്ന സമ്മേളനങ്ങൾ, ശില്പശാലകൾ, പ്രാദേശിക പ്രവർത്തനങ്ങൾ എന്നിവയിലൂടെ വളർന്നു വികസിച്ച ജനകീയ കൂട്ടായ്മയുടെ സമ്മേളനമാണ് കൽക്കത്തയിൽ നടന്നത്. കന്യാസ്ത്രീകളും, സന്യാസിനിമാരും, ഗാന്ധിയന്മാരും, തീവ്രവാദികളും, ഗവൺമേന്റേതര സംഘടനകളുമെല്ലാം പങ്കാളികളായ ആ സമ്മേളനം നടന്നത് അഖിലേന്ത്യാ ശാസ്ത്രപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ്. സഭയുടെ ഭാഗമായി 20 സമാന്തര സെഷനുകൾ നടന്നു. രണ്ടാം ദിവസം നടന്ന 6 സമാന്തര സമ്മേളനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ടതായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന സെഷനിൽ ഡോ. ഇക്ബാൽ വിഷയാവതരണം നടത്തി. മേധാപട്കർ, ഹാഫ്ഡൺ മാലർ, മാലർ, അമിയ കുമാർ ബാഗ്ചി മുതലായ പ്രഗത്ഭർ സഭയിൽ പങ്കെടുത്തു. കൽക്കത്തയിൽ നടന്ന ബഹുജന റാലിയിൽ 30000-ൽ പരം പേർ പങ്കെടുത്തു. കേരളത്തിൽനിന്ന് 113 പേർ പങ്കെടുത്തു. പരിഷത്തിൽനിന്ന് 12 സ്ത്രീകൾ ഉൾപ്പെടെ 91 പേരും മറ്റു 11 സംഘടനകളെ പ്രതിനിധീകരിച്ച് 22 പേരും പങ്കെടുത്തു. കൽക്കത്തയിലേക്കുള്ള യാത്രാച്ചെലവ് പരിഷത്ത് പ്രതിനിധികൾ സ്വയം വഹിക്കുകയാണുണ്ടായത്. ജനകീയാരോഗ്യ പ്രസ്ഥാനത്തെ ജനസ്വാസ്ത്യ അഭിയാൻ എന്ന് നാമകരണം ചെയ്യപ്പെട്ടു. പരിഷത്ത് പുസ്തകങ്ങളുടേയും ഉല്പന്നങ്ങളുടേയും പ്രദർശനവും പ്രചരണവും നമ്മൾ നടത്തുന്ന ശൈലി മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുക്കാനുള്ള നല്ല അവസരമായി ഇതു പ്രയോജനപ്പെട്ടു. ജനാരോഗ്യസഭയിൽ ജനാരോഗ്യപ്രഖ്യാപനവും നടത്തപ്പെട്ടു. പുതുലോകക്രമത്തിൽ ദേശീയ ആരോഗ്യലക്ഷ്യങ്ങൾ നേടുന്നതിൽ നിന്ന് സർക്കാരുകൾ പിന്മാറുകയും ആരോഗ്യത്തെക്കുറിച്ച് തലതിരിഞ്ഞ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡാക്കയിൽ വെച്ച് ലോക ജനാരോഗ്യസഭ സംഘടിപ്പിച്ചത്. 2000 ഡിസം. 4 മുതൽ 8 വരെയാണ് ജനാരോഗ്യസഭ (People's Health Assembly) നടത്തിയത്. ഫലപ്രദമായ പ്രാഥമിക ആരോഗ്യ പ്രവർത്തനത്തിന് മുൻഗണന നല്കുന്നതിനായി ജനകീയ സമ്മർദ്ദമുയർത്തുകയായിരുന്നു ജനാരോഗ്യസഭയുടെ പ്രധാന ലക്ഷ്യം. ആശയ വിനിമയത്തിനും ചർച്ചകൾക്കും രാജ്യാന്തര സംവാദങ്ങൾക്കും വളരെയധികം സൗകര്യമുണ്ടായി. ഡേവിഡ് വെർണർ, ഹാഫ്ഡൺ മാലർ തുടങ്ങിയ പ്രഗത്ഭർ ഡാക്കയിലെ സഭയിൽ പങ്കെടുത്തു. ലോകബാങ്ക് പ്രതിനിധി റിച്ചാർഡ് ലീ സ്‌കോൾനിക്കുമായി സമ്മേളനത്തിലുണ്ടായ സംവാദം വലിയ വാർത്താപ്രാധാന്യം നേടി. ജനകീയാരോഗ്യ ചാർട്ടർ അംഗീകരിച്ചുകൊണ്ടാണ് സഭ പിരിഞ്ഞത്. ഇന്ത്യയിൽനിന്ന് 170 പേരാണ് ജനാരോഗ്യസഭയിൽ പങ്കെടുത്തത്. ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് 8 പേർ പങ്കെടുത്തു. കറിയുപ്പു നിരോധന നയത്തിനെതിരെ പരിഷത്ത് പത്രപ്രസ്ഥാവന നല്കുകയും കറിയുപ്പു നിരോധനം പിൻവലിക്കുന്നതിനായി കേന്ദ്രമന്ത്രാലയത്തിലേക്ക് പോസ്റ്റുകാർഡുകൾ അയയ്ക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്തു. ചില ജില്ലകളിൽ പൊതു പരിപാടികളും സംഘടിപ്പിച്ചിരുന്നു. പിന്നീട് ഉയർന്നുവന്ന ജനസമ്മർദ്ദത്തിന്റെ ഫലമായി കേന്ദ്രഗവൺമെന്റ് നിരോധനം പിൻവലിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അശാസ്ത്രീയവും ജനവിരുദ്ധവുമായ ആരോഗ്യനയം പിൻവലിക്കണമെന്ന് പരിഷത്ത് സർക്കാരിനോടാവശ്യപ്പെട്ടു. മുൻവർഷത്തിൽ അശാസ്ത്രീയമായ ഹെപ്പറ്റൈറ്റിസ് - ബി വാക്‌സിൻ കുത്തിവയ്പ്പിനെതിരെ പരിഷത്ത് പ്രതികരിച്ചിരുന്നു. ഈ പ്രവർത്തനവർഷം (2000 - 2001) അതേ കമ്പനി തന്നെ ചിക്കൻപോക്‌സ് വാക്‌സിൻ പ്രയോഗത്തെക്കുറിച്ചുള്ള പ്രചരണവുമായി സ്‌കൂൾ കുട്ടികളുടെ രക്ഷിതാക്കളെ ലക്ഷ്യമിട്ട് കങഅ വഴി ലഘുലേഖകളും കത്തുകളുമായി രംഗത്തിറങ്ങിയപ്പോൾ പരിഷത്ത് വീണ്ടും ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. കങഅ സ്വീകരിച്ച അധാർമ്മിക നിലപാടിനെ നാം ശക്തമായി വിമർശിക്കുകയും ചെയ്തു. കങഅ കോഴിക്കോട് ഘടകം പരിപാടികളിൽനിന്നും പിന്മാറി. 2000 ഒക്‌ടോബർ 13, 14, 15 തിയ്യതികളിൽ പാലക്കാടു ജില്ലയിലെ ആലത്തൂർ എ. എസ്. എം. എം. ഹൈസ്‌കൂളിൽ വെച്ച് പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് നടന്നു. പ്രൊഫ. സാറാജോസഫ് കേരളത്തിലെ സ്ത്രീപ്രശ്‌നങ്ങൾ എന്ന വിഷയമവതരിപ്പിച്ചുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനാരോഗ്യസഭയുടെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ ആഗോളവൽക്കരണത്തെക്കുറിച്ച് AIPSN വൈസ് പ്രസിഡന്റും ജനസ്വാസ്ത്യ സഭയുടെ ദേശീയ പ്രവർത്തക സമിതിയംഗവുമായ ഡോ. ടി. സുന്ദരരാമൻ ഒരു ക്ലാസ്സ് നടത്തി. തൃശ്ശൂർ ക്യാമ്പിൽ രൂപപ്പെടുത്തിയ ശാസ്ത്രകലാജാഥാ പരിപാടികളുടെ അവതരണവും ഐ. ആർ. ടി. സി.യെക്കുറിച്ചുള്ള മൾട്ടിമീഡിയ അവതരണവും ക്യാമ്പിലുണ്ടായിരുന്നു. ക്യാമ്പിൽ അവതരിപ്പിച്ച സംഘടനാ രേഖ ചർച്ച ചെയ്യുന്നതിനാണ് ക്യാമ്പിലെ ഏറെ സമയവും ചെലവഴിച്ചത്. 10 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചർച്ച നടത്തിയത്. പ്രവർത്തക ക്യാമ്പിനോടനുബന്ധമായി അനേകം പരിപാടികൾ സംഘടിപ്പിക്കുവാൻ സ്വാഗതസംഘംത്തിനു കഴിഞ്ഞു. ഊർജ്ജക്ലാസുകളും ചൂടാറാപ്പെട്ടിയുടെ വ്യാപകമായ പ്രചരണവുമായിരുന്നു ഒരു പ്രധാന പ്രവർത്തനം. പരിഷത്തിന്റെ ഗവേഷണകേന്ദ്രമായ ഐ. ആർ. ടി. സി. അതിന്റെ 13-ാം പ്രവർത്തനവർഷത്തിലേക്കു കടന്നു. 25ൽ പരം പ്രോജക്ടുകൾ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ബൃഹത് സ്ഥാപനമായി മാറി. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നയപരമായ തീരുമാനപ്രകാരം 12 വർഷമായി ലഭിച്ചുവന്നിരുന്ന സാമ്പത്തിക സഹായം ഈ പ്രവർത്തനവർഷം മുതൽ ഇല്ലാതായി. വിവിധ ഏജൻസികൾക്ക് കൂടുതൽ പ്രോജക്റ്റുകൾ നൽകി സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുകയെന്നതാണ് ലക്ഷ്യം. 'ഉപഭോഗം ആയുധമാക്കുക' എന്ന മുദ്രാവാക്യം സാർഥകമാക്കുന്നതിന് സോപ്പുനിർമാണവും പരിശീലനവും ഐ. ആർ. ടി. സി.യുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നായി മാറി. ഈ പ്രവർത്തനങ്ങളുടെ വ്യാപനത്തിന് സഹായകരമായി ചാരിറ്റബിൾ സൊസൈറ്റീസ് ആക്റ്റ് അനുസരിച്ച് സമതാ പ്രൊഡക്ഷൻ സെന്റർ രജിസ്റ്റർ ചെയ്തു. കേരളത്തിലെ ഉൾനാടൻ ജലസമ്പത്തിന്റെ ജൈവ ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനും പ്രാദേശികതലത്തിൽ മത്സ്യകൃഷി വികസനത്തിനായി കർഷകരുടെ കൂട്ടായ്മ ഉണ്ടാക്കുന്നതിനും ഇതുവഴി തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തുന്നതിനും ഉള്ള ലീപ്പ് (LEAP Local Enterprises in Acqua cultural Production) പദ്ധതി പ്രവർത്തനങ്ങൾ മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ, പൊൽപ്പുള്ളി പഞ്ചായത്തുകളിൽ ആരംഭിച്ചു. ഇതിനാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതിനും മറ്റുമുള്ള അനുബന്ധ സൗകര്യങ്ങൾ ഐ. ആർ. ടി. സി.യിൽ തയ്യാറാക്കി. ഖരമാലിന്യസംസ്‌കരണശാലയുണ്ടാക്കി ഞ&ഉ സെന്ററായി പ്രവർത്തിച്ചു വരുന്നു. ചാലക്കുടി മുനിസിപ്പാലിറ്റിയിലെ ഖരമാലിന്യ സംസ്‌കരണ പദ്ധതി ഐ. ആർ. ടി. സിയുടെ സാങ്കേതിക സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സ്വീകരിക്കാവുന്ന ഒരു മാതൃകയായി ഈ പദ്ധതി മാറി. ഐ. ആർ. ടി. സിയുടെ സാങ്കേതിക സഹായത്തോടെ പാലക്കാടു ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ള മീൻവെല്ലം ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരളാ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, കൊച്ചിൻ യൂണിവേഴ്‌സിറ്റി, തമിഴ്‌നാട് അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ANERT, CWRDM, ഐ. ഐ. ടി. ഡൽഹി, ആർ. ആർ. എൽ. തിരുവനന്തപുരം, സെസ്സ്, ലിട തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി ഐ. ആർ. ടി. സി. സഹകരിച്ചുവരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്, മാനവീയം സാംസ്‌കാരിക മിഷൻ, പൂനെയിലെ നാഷണൽ സെന്റർ ഫോർ അഡ്വക്കസീസ് സ്റ്റഡീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2000 ഏപ്രിൽ 9, 10, 11 തിയ്യതികളിൽ തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തിൽ വെച്ച് അറിയാനുള്ള അവകാശത്തെക്കുറിച്ചുള്ള ശില്പശാല നടത്തി. അറിയാനുള്ള സ്വാതന്ത്ര്യം ബിൽ - 2000 നെ ആസ്പദമാക്കി നടത്തിയ ശില്പശാല ദേശീയ ലോ കമ്മീഷൻ അംഗം ഡോ. എൻ. ആർ. മാധവമേനോൻ ഉദ്ഘാടനം ചെയ്തു. NCAS ലെ ജോൺ സാമുവൽ, ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് കേരള എഡിറ്റർ എൻ. മാധവൻകുട്ടി, ഡോ. തോമസ് ഐസക്, ഹിന്ദു പത്രത്തിന്റെ ലേഖകൻ സി. ഗൗരിദാസൻ നായർ തുടങ്ങി അനവധി വിദഗ്ധർ ശില്പശാലയിൽ പങ്കെടുത്തു. 2001 ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 38-ാം വാർഷികം കോഴിക്കോട് മീഞ്ചന്ത ആർട്‌സ് ആന്റ് സയൻസ് കോളേജിൽ വെച്ചു നടക്കുകയുണ്ടായി. ശ്രീ. വി. കെ. ശശിധരന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ സ്വാഗതഗാനാലാപനത്തോടെ ആരംഭിച്ച സമ്മേളനം പ്രസിദ്ധ സാമൂഹ്യ പ്രവർത്തകയും രാജസ്ഥാനി ഗ്രാമീണരുടെയിടയിൽ പ്രവർത്തിക്കുന്ന മസ്ദൂർ കിസാൻ ശക്തി സംഘടനയുടെ അനിഷേധ്യ നേതാവുമായ ശ്രീമതി അരുണാറായ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരമായ അവകാശങ്ങളും മുൻഗണനകളും വിനിയോഗിക്കുവാൻ കഴിയുന്ന പുതിയ ഒരു ജനാധിപത്യം ഇന്ത്യയിൽ ഉയർന്നുവരേണ്ടതിന്റെ ആവശ്യകതയാണ് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഊന്നിപ്പറഞ്ഞത്. ഡോ. യശ്പാലിന്റെ വിദ്യാഭ്യാസത്തെ ആസ്പദമാക്കിയുള്ള ലഘുപ്രഭാഷണവും 'ശാസ്ത്രവും മൂല്യബോധവും' എന്ന വിഷയത്തിൽ ഡോ. ജി. ബാലമോഹൻ തമ്പിയുടെ ക്ലാസ്സും ഏറെ വിജ്ഞാനപ്രദമായിരുന്നു. ഇവ കൂടാതെ ജനാരോഗ്യസഭയെക്കുറിച്ച് ഡോ. ഇക്ബാലും സർവശിക്ഷാ അഭിയാനെക്കുറിച്ച് ഒ. എം. ശങ്കരനും ജ്ഞാനവിജ്ഞാന വിദ്യാലയപ്രസ്ഥാനത്തെക്കുറിച്ച് കെ. കെ. കൃഷ്ണകുമാറും ബി. ജി. വി. എസ്. പ്രവർത്തനങ്ങളെക്കുറിച്ച് ജയ്‌സോമനാഥും ലഘു അവതരണങ്ങൾ നടത്തി സമ്മേളനത്തോടനുബന്ധിച്ച് ആഗോളവൽക്കരണത്തിനെതിരെ ജനകീയ കൂട്ടായ്മ' എന്ന കേന്ദ്രമുദ്രാവാക്യത്തിലൂന്നി അനേകം അനുബന്ധ പരിപാടികൾ നടത്തപ്പെട്ടു. വിവിധ വിഷയങ്ങളിൽ നടന്ന പ്രഭാഷണങ്ങൾ, പഴയകാല പ്രവർത്തകരുടെ സംഗമം, എൻ. വി. കൃഷ്ണവാര്യർ അനുസ്മരണം, ബാലോത്സവം, കലാജാഥ എന്നിവ ശ്രദ്ധേയങ്ങളായ പരിപാടികളായിരുന്നു. മികച്ച ഒരു വിദ്യാഭ്യാസ പ്രദർശന പരിപാടി സംഘടിപ്പിക്കുവാൻ കഴിഞ്ഞിരുന്നു. സംഘടന നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസരംഗത്തെ പ്രവർത്തനങ്ങളെ ഏറെ സഹായിക്കുവാൻ ഈ പ്രദർശനത്തിനു കഴിഞ്ഞു. 2001 ഫെബ്രുവരി 4ന് നടത്തിയ ആയിരത്തിലധികം വനിതകൾ പങ്കെടുത്ത അഖിലേന്ത്യാ വനിതാ സംഗമവും അതിനു മുന്നോടിയായി നടന്ന വനിതാ ജാഥകളും പ്രവർത്തകർക്ക് വളരെ ആവേശം പകർന്ന പ്രവർത്തനങ്ങളായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നും 40ൽ കൂടുതൽ പ്രതിനിധികൾ സംഗമത്തിന് എത്തിച്ചേർന്നിരുന്നു. സമ്മേളനം കാലികമായ പ്രശ്‌നങ്ങളിൽ ഒൻപതു പ്രമേയങ്ങളും പാസാക്കുകയുണ്ടായി.

2001 - 2002 പ്രവർത്തനവർഷത്തേക്ക് പ്രസിഡന്റായി ടി. രാധാമണിയേയും ജനറൽ സെക്രട്ടറിയായി കെ. കെ. ജനാർദ്ദനനേയും തെരഞ്ഞെടുത്തു. 104 ആജീവനാന്ത അംഗങ്ങളടക്കം 2001ൽ പരിഷത്തിന്റെ 45051 അംഗങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ അംഗങ്ങളുടെ എണ്ണത്തിൽ 2346 പേരുടെ വർധനവുണ്ടായി. ആകെ യൂണിറ്റുകളിൽ 26 എണ്ണം കുറഞ്ഞു. വനിതാ അംഗത്വം 9024 ആയി വർധിച്ചു. ആകെ അംഗത്വത്തിന്റെ 20% ആണിത്. ഇപ്പോൾ സംസ്ഥാനത്താകെ 1477 യൂണിറ്റുകളാണുള്ളത്. സംഘടനാപരമായ വികേന്ദ്രീകരണം ഫലപ്രദമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്തിക്കൊണ്ടാണ് വാർഷികസമ്മേളനം സമാപിച്ചത്. ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സർഗാത്മകവും ജനാധിപത്യപരവുമായ പ്രതിരോധത്തിന്റെ പ്രധാന ഇടം പ്രാദേശികമാണെന്നുള്ള തിരിച്ചറിവിന്റെ വെളിച്ചത്തിൽ പ്രവർത്തനങ്ങൾ പ്രാദേശിക തലത്തിൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളിലേക്കു സംഘടന തിരിഞ്ഞു. പ്രവർത്തനങ്ങളെയും പ്രവർത്തകരേയും ഏകോപിപ്പിക്കുവാൻ സംഘടനാപരമായി സാധ്യമായ ഘടകം മേഖലയായതുകൊണ്ട് അവിടെ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിനായി നടത്തിയ ആദ്യ പ്രവർത്തനമാണ് മേഖലാ ശില്പശാല. യൂണിറ്റിലെയും പഞ്ചായത്തിലെയും പ്രവർത്തകർ അവരവരുടെ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തമായ ധാരണകൾ വികസിപ്പിക്കുന്നതിനായി മേഖലാ തലത്തിൽ ഒത്തുചേരുന്നതാണ് മേഖലാ ശില്പശാല. മേഖലയിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു ഫെസിലിറ്റേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. മേഖലാ ശില്പശാലയ്ക്കു വേണ്ടി ഒരു മോഡ്യൂൾ തയ്യാറാക്കിയിരുന്നു. 2001 മാർച്ച് മാസത്തിൽ നാലു ഫെസിലിറ്റേറ്റർ ക്യാമ്പുകളും ജൂൺ മാസത്തിൽ അഞ്ചാമത്തെ ഫെസിലിറ്റേറ്റർ ക്യാമ്പും നടന്നു. ആകെ 193 പേർ ക്യാമ്പുകളിൽ പങ്കെടുത്തു. പിന്നീട് മേഖലാ ശില്പശാലകൾ നടത്തപ്പെട്ടു. ആകെയുള്ള 145 മേഖലകളിൽ 117 എണ്ണത്തിലും മേഖലാ ശില്പശാലകൾ നടന്നു. എങ്കിലും എല്ലായിടത്തും ഭാവിപ്രവർത്തന കലണ്ടർ തയ്യാറാക്കാനായില്ല. മേഖലാ ശില്പശാലയെത്തുടർന്ന് യൂണിറ്റു ശില്പശാലകളും നടന്നു. നേരത്തേതിനേക്കാൾ ശക്തമായ പ്രാദേശിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലേക്കു നീങ്ങാൻ ശില്പശാല വളരെയധികം സഹായിച്ചു. ശാസ്ത്രീയവും ഏകീകൃതവുമായ കണക്കെഴുത്ത് സമ്പ്രദായം ജില്ലകളിൽ കൊണ്ടുവരുന്നതിനായി മുൻ വർഷങ്ങളിൽ തുടങ്ങിയ ശ്രമം ശക്തിപ്പെടുത്തി. ഇതനായി ജില്ലാ ട്രഷറർമാർ, ഓഫീസ് സെക്രട്ടറിമാർ എന്നിവരുടെ ഒരു യോഗം 2001 മാർച്ച് 25ന് തൃശ്ശൂർ പരിസര കേന്ദ്രത്തിൽ നടക്കുകയുണ്ടായി. സംഘടനയും സാമ്പത്തികവും, ജില്ലകളിലെ സാമ്പത്തിക സ്ഥിതി, കണക്കെഴുത്ത് ചിട്ടപ്പെടുത്തുന്നതിലെ പുരോഗതി, പുസ്തകപ്രചരണം, സാമ്പത്തികവുമായി ബന്ധപ്പെട്ട പൊതുനിർദേശങ്ങൾ, ഭാവിപ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു. പിന്നീട് മേഖലാ ട്രഷറർമാരുടെ യോഗവും 5 കേന്ദ്രങ്ങളിൽ വച്ചു നടത്തുകയുണ്ടായി. 2001 ഏപ്രിൽ 28, 29 തിയ്യതികളിൽ ജില്ലാ ട്രഷറർമാർക്കുവേണ്ടി നടത്തിയ കണക്കെഴുത്തു പരിശീലിപ്പിക്കുവാനുള്ള ശില്പശാലയിൽ ഇടുക്കി, വയനാട്, ജില്ലയിൽ നിന്നൊഴികെ ബാക്കിയെല്ലാ ജില്ലകളിൽനിന്നും പ്രവർത്തകർ പങ്കെടുത്തു. ഡബിൾ എൻട്രി രീതിയിൽ ജില്ലാ കമ്മിറ്റിയുടെ കണക്കുകൾ തയ്യാറാക്കുന്നതിനു സഹായിക്കുന്ന തരത്തിൽ ഒരു കൈപ്പുസ്തകത്തിന്റെ കരട് തയ്യാറാക്കി നല്കി. 2001 വർഷത്തിൽ സംഘടനയ്ക്ക് 31 ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങൾ പ്രചരിപ്പിക്കുവാൻ കഴിഞ്ഞു. കൂടാതെ 4 ലക്ഷം രൂപയുടെ ലഘുലേഖകളും പ്രചരിപ്പിച്ചു. 2001 ആഗസ്റ്റ് 5ന് നടത്തിയ ഏകദിനപുസ്തക പ്രചരണത്തിലൂടെ 10.35 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കുവാൻ കഴിഞ്ഞു. അന്ന് സംസ്ഥാനത്താകെ 800 സ്‌ക്വാഡുകൾ രംഗത്തിറങ്ങി. 2001 - 2002 പ്രവർത്തന വർഷത്തിൽ 19 പരിഷദ് വാർത്തകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. പരിഷദ് വാർത്തയെ സംഘടനാ പരിപാടികൾ അറിയിക്കുന്ന വിവരവിനിമയ പത്രിക, സംഘടനാ വിദ്യാഭ്യാസത്തിനുള്ള ഉപാധി, സംഘടനാ പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്ന വാർത്താപത്രിക എന്നീ നിലയിലേക്കെത്തിക്കുവാനുള്ള ശ്രമം തുടരുന്നു. ഈ പ്രവർത്തന വർഷത്തിൽ നാം 31 പുസ്തകങ്ങളും 11 ലഘുലേഖകളും പ്രസിദ്ധീകരിച്ചു. 2001 മാർച്ച് 29ന് തൃശ്ശൂർ പരിഷദ് ഭവനിൽ വെച്ച് ജനകീയാസൂത്രണത്തിൽ പങ്കെടുത്ത കോ ഓർഡിനേറ്റർമാരുടെ ഒരു യോഗം നടത്തി. 45 പേർ പങ്കെടുത്തു. ജനകീയാസൂത്രണത്തിൽ പരിഷത്ത് നിർവഹിക്കുന്ന പങ്കു പരിശോധിച്ചതിനോടൊപ്പം സംഘടനാ ദൗർബല്യങ്ങളും വീഴ്ചകളും വിശദമായി വിലയിരുത്തി. കേന്ദ്രഗവൺമെന്റ് പുറത്തിറക്കിയ കരടു സമീപന രേഖയെ ആധാരമാക്കി നടന്ന ചർച്ചകൾക്കു ശേഷം ദേശീയ വികസന സമിതി അംഗീകരിച്ച 10-ാം പദ്ധതി സമീപനരേഖ ഇന്ത്യയിൽ തുടർന്നുവന്ന പാതയിൽനിന്നുള്ള സമ്പൂർണ വ്യതിയാനം കുറിക്കുന്ന ഒന്നായിരുന്നു. ആഗോളവൽക്കരണ കുറിപ്പടികളനുസരിച്ച് സ്വതന്ത്ര കമ്പോള വ്യവസ്ഥയേയും മുതലാളിത്ത പാതയേയും കണക്കറ്റു പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ള ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ രൂപങ്ങളെയുമെല്ലാം ഉന്മൂലനം ചെയ്യുന്നതുമാണ്. ജില്ലാ സമ്മേളനങ്ങളിൽ പത്താം പദ്ധതി സമീപനത്തെക്കുറിച്ചുള്ള ഒരു കുറിപ്പു ചർച്ചയ്ക്കു നല്കി. 10-ാം പദ്ധതി സമീപനത്തിന്റെ പശ്ചാത്തലത്തിൽ ഭാവി പ്രവർത്തന പരിപാടികൾക്കു രൂപം നല്കാനായി ജനപ്രതിനിധികളുടേയും ജനകീയാസൂത്രണ പ്രവർത്തകരുടേയും ഒരു കൺവെൻഷൻ 2001 ഒക്‌ടോ. 20ന് തിരുവനന്തപുരത്ത് ചേരുകയുണ്ടായി. ജനകീയാസൂത്രണത്തിന്റെ ഭാഗമായി രൂപമെടുത്ത ജനകീയ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, കൈമാറിക്കിട്ടിയ അധികാരം ഫലപ്രദമായി വിനിയോഗിക്കുവാൻ ജനങ്ങളെ പ്രാപ്തരാക്കുക, അറിയാനുള്ള അവകാശം ഉപയോഗിച്ചുകൊണ്ട് ഭരണസംവിധാനത്തെ സുതാര്യമാക്കാനുള്ള ജനകീയ പ്രവർത്തനങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുക, വികേന്ദ്രീകരണ വിരുദ്ധവും ജനകീയാധികാരം കവർന്നെടുക്കുന്നതുമായ സർക്കാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉൾപ്പെട്ട ഒരു കർമ്മ പരിപാടിക്ക് കൺവെൻഷൻ രൂപം കൊടുത്തു. ഇതേത്തുടർന്ന് ചില ജില്ലകളിലും ഇതിനു സമാനമായ കൺവെൻഷനുകൾ നടന്നു. എന്നാൽ പ്രതീക്ഷിച്ച തരത്തിൽ തുടർപ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞില്ല. ജനകീയാസൂത്രണ പരിപാടി (PLDP) 2001 ഡിസംബർ 31ന് അവസാനിച്ചു. പദ്ധതിയുടെ ഔപചാരികമായ വിലയിരുത്തൽ സെമിനാർ 2001 ഒക്‌ടോ. 22 മുതൽ 24 വരെയുള്ള തിയ്യതികളിൽ ഇഉടൽ വച്ചു നടന്നു. ഡോ. കെ. എൻ. രാജ്, എൽ. സി. ജയിൻ, എ. വൈദ്യനാഥൻ, വി. രാമചന്ദ്രൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു. ജനജാഗ്രതാ പ്രസ്ഥാനത്തിന്റെ പുതിയ സാധ്യതകളിലൊന്നായിട്ടാണ് ജനസംവാദയാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇത് നിരവധി പ്രവർത്തനങ്ങൾ പരസ്പരം കോർത്തിണക്കിയ ബഹുജന വിദ്യാഭ്യാസ പരിപാടിയായാണ് വിഭാവനം ചെയ്തത്. പദയാത്ര, കലാപരിപാടി, സംവാദസദസ്സുകൾ, പുസ്തകപ്രസിദ്ധീകരണവും പ്രചരണവും, സാംസ്‌കാരിക സംഗമങ്ങൾ എന്നിവയായിരുന്നു പ്രധാന ഘടകങ്ങൾ. അധികാരവികേന്ദ്രീകരണവും സൂക്ഷ്മതല സംഘടനാ രൂപങ്ങളും നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും ബദൽ ഉൽപ്പനങ്ങളും പ്രാദേശിക ചെറുത്തുനില്പുകളും മാതൃകകളും ഉയർത്തിക്കൊണ്ടു വരുന്നതിനും ഈ ക്യാമ്പയിൻ സഹായകമാകണമെന്ന് ലക്ഷ്യമിട്ടിരുന്നു. ക്യാമ്പയിന്റെ ഒരു ഘടകം മാത്രമായിരുന്നു കലാജാഥ. സംവാദസദസ്സുകളേയും മറ്റു പ്രവർത്തന പരിപാടികളേയും ബന്ധിപ്പിച്ചു നടത്തുന്ന പദയാത്രയോടൊപ്പം കലാരൂപത്തിൽ സംവാദത്തിനു തുടക്കം കുറിക്കുക എന്നതായിരുന്നു ലക്ഷ്യം. 2001 ഒക്‌ടോ. 24 മുതൽ 30 വരെ കണ്ണൂർ ജില്ലയിലെ എരഞ്ഞോളി പഞ്ചായത്തിലെ എസ്. എൻ. പുരത്താണ് കലാജാഥയുടെ സംസ്ഥാനതല പിശീലനക്യാമ്പ് നടന്നത്. 45 പേർ ക്യാമ്പിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ വിവിധ തരത്തിലാണ് ജനസംവാദയാത്ര സംഘടിപ്പിച്ചിരുന്നത്. പല സമയത്താണ് കലാജാഥകൾ നടന്നതും. കാൽനടജാഥ, നടുമുറ്റക്ലാസ്സ്, ജനസംവാദസദസ്സുകൾ, കലാജാഥ, സാംസ്‌കാരിക സംഗമം എന്നീ പ്രവർത്തനങ്ങൾ ഒരുമിച്ചു ചേർത്താണ് തിരുവനന്തപുരം ജില്ലയിൽ നടന്നതെങ്കിൽ ജനസംവാദയാത്രയുടെ പൈലറ്റ് പരിപാടിയായി ഗ്രാമശാസ്ത്രജാഥകൾ സംഘടിപ്പിച്ചുകൊണ്ടാണ് കൊല്ലം ജില്ല നടത്തിയത്. പരിഷത് ഭവൻ നിർമിക്കുന്നതിനു വേണ്ടി പ്രത്യേക പ്രീ പബ്ലിക്കേഷൻ പ്രവർത്തനങ്ങൾക്കായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാൽ ആലപ്പുഴ, പാലക്കാടു ജില്ലകളിൽ ജനസംവാദയാത്ര വൈകിയാണ് ആസൂത്രണം ചെയ്തത്. ഇടുക്കിയിൽ ഒരു ജാഥ നടന്നു. കോട്ടയത്തു പിന്നീടേ നടന്നുള്ളൂ. രണ്ടുമൂന്നു കാൽനടജാഥ മാത്രം നടന്നു. എറണാകുളത്ത് 7 മേഖലകളിൽ കലാജാഥ നടന്നു. ജനസംവാദസദസ്സുകൾ നന്നായി നടത്തപ്പെട്ടു. തൃശ്ശൂരിൽ എട്ടു മേഖലകൾ കലാടീമുകൾ രൂപീകരിച്ചുകൊണ്ട് ജനസംവാദയാത്ര സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിൽ 6 ജാഥകൾ ആസൂത്രണം ചെയ്തിരുന്നു. കോഴിക്കോടു ജില്ലയിൽ 8 എണ്ണം നടന്നു. വയനാട്ടിൽ 39 കേന്ദ്രങ്ങളിൽ കലാജാഥ പരിപാടി മാത്രമാണ് നടന്നത്. കണ്ണൂരിൽ ജനസംവാദജാഥകൾ നല്ല പ്രതികരണമുണ്ടാക്കി. കാസർഗോഡു ജില്ലയിൽ മൂന്നു മേഖലകളിൽ കാൽനടജാഥകൾ നടന്നു. ആകെ നോക്കുമ്പോൾ വളരെയേറെ വൈവിധ്യത്തോടെ ഈ ക്യാമ്പയിൻ പരിപാടി വിവിധ ജില്ലയിൽ നടന്നതായി കാണാം. ഇതോടൊപ്പം ചില പുതിയ പരിപാടികൾ ഉയർന്നു വന്നതായി കാണാം. എന്നാൽ പുസ്തക പ്രചരണം വിഭാവന ചെയ്തതിനെക്കാൾ വളരെക്കുറവായിരുന്നു. 2001 മെയ് 23 മുതൽ 26 വരെ തൃശ്ശൂർ പരിസരകേന്ദ്രത്തിൽ വെച്ച് സ്ത്രീപക്ഷ കാഴ്ചപ്പാട് വിശകലനം ചെയ്ത് സമഗ്രമായി രൂപപ്പെടുത്താനും സംഘടനാ പ്രവർത്തകരിലേക്ക് ആ കാഴ്ചപ്പാട് സന്നിവേശിപ്പിക്കുന്നതിനും സഹായകമാകുന്ന രീതിയിൽ ഒരു സംസ്ഥാന തല ശില്പശാല നടത്തി. സമഗ്രമായ ഒരു വനിതാരേഖയ്ക്കു രൂപം നല്കുക, ഏറ്റെടുക്കേണ്ടതായ പ്രവർത്തനങ്ങളെ തിരിച്ചറിയുക, പഠനവിഷയങ്ങൾ തെരഞ്ഞെടുക്കുക, ഭാവി പ്രവർത്തനങ്ങൾ രൂപപ്പെടുത്തുക എന്നിവയായിരുന്നു ശില്പശാലയുടെ ലക്ഷ്യങ്ങൾ. വ്യത്യസ്ഥമായ വിഷയങ്ങളിൽ ക്ലാസ്സുകളും ചർച്ചകളും സംഘടിപ്പിച്ചിരുന്നു. ഭാഷ-സാഹിത്യം-സംസ്‌കാരം-സ്ത്രീപക്ഷ കാഴ്ചപ്പാട് എന്ന വിഷയത്തെയടിസ്ഥാനമാക്കി പ്രൊഫ. സാറാ ജോസഫും ദളിത് - ജാതിവ്യവസ്ഥ, സാമ്പത്തിക ചരിത്രവും - സ്ത്രീപക്ഷ കാഴ്ചപ്പാടും എന്നതിനെ സംബന്ധിച്ച് ഡോ. എം. കുഞ്ഞാമനും, ചരിത്രവും വർഗബന്ധവും എന്ന വിഷയത്തെ അധികരിച്ച് ഡോ. കെ. എൻ. ഗണേഷും സ്വാതന്ത്ര്യസമരത്തിലെ പ്രാദേശിക വനിതകൾ എന്നതിനെ കേന്ദ്രീകരിച്ച് ഡോ. ആനന്ദിയും പുരുഷാധിപത്യം വിവിധ കാഴ്ചപ്പാടുകൾ എന്ന വിഷയത്തെ അധികരിച്ച് ഏലിയാമ്മ വിജയനും ക്ലാസ്സുകളെടുത്തു. ആകെ ശില്പശാലയിൽ 30 പേർ പങ്കെടുത്തു. എന്നാൽ പൂർണസമയം പങ്കെടുത്തുവർ 12 പേർ മാത്രമായിരുന്നു. ഇതേതുടർന്ന് കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊല്ലം ജില്ലകളിൽ 1980നു ശേഷം അതാതു ജില്ലകളിൽ നടന്ന വനിതാരംഗത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ ശ്രമിച്ചു. ലിംഗപദവി അജണ്ടയാക്കിക്കൊണ്ട് ജില്ലാ കമ്മിറ്റിയംഗങ്ങൾക്കും മറ്റു പ്രധാന പ്രവർത്തകർക്കുമായി ഒരു ദിവസത്തെ ശില്പശാല കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, കൊല്ലം ജില്ലകളിൽ നടത്തപ്പെട്ടു. കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും സ്വയംസഹായ സംഘങ്ങളെയും ബഹുരാഷ്ട്ര കമ്പനികളുടെ വിപണനശൃംഖലകളാക്കാനുള്ള കമ്പനികളുടെ തന്ത്രത്തെ തുറന്നു കാണിക്കുന്നതിനും പ്രാദേശിക ബദൽ ഉല്പന്ന സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും വേണ്ടി 2001 മേയ് 1ന് നടത്തിയ ഏകദിന ഉല്പന്ന പ്രചരണ പരിപാടി നല്ല പ്രതികരണമുണ്ടാക്കി. ധാരാളം സാംസ്‌കാരിക പ്രവർത്തകർ ഗൃഹസന്ദർശന പരിപാടിയിലും കൺവെൻഷനിലും ഒക്കെ പങ്കാളികളായി. 2001 - 2002ലെ സംസ്ഥാന പ്രവർത്തന ക്യാമ്പ് മലപ്പുറം ജില്ലയിലെ താനൂർ ദേവധാർ ഹൈസ്‌കൂളിൽ വെച്ച് 2001 സെപ്റ്റം 8, 9, 10 തിയ്യതികളിലായി നടന്നു. ക്യാമ്പ് ശ്രീ. പി. ഗോവിന്ദപ്പിള്ള ഉദ്ഘാടനം ചെയ്തു. പരിഷത്ത് നിലപാടുകളുടെ ചരിത്രപരമായ വളർച്ചയും ഓരോ മേഖലയിലും ആഗോളവൽക്കരണമുയർത്തുന്ന പ്രശ്‌നങ്ങളുടെ വിമർശനാത്മക വിലയിരുത്തലുമുൾപ്പെടുത്തിയ സംഘടനാ രേഖയും അതോടൊപ്പമുണ്ടായിരുന്ന അസൈൻമെന്റുകളുമാണ് ചർച്ചയ്ക്കാധാരമായി അവതരിപ്പിച്ചത്. ജനകീയ ചെറുത്തുനില്പുകൾ ദേശീയ തലത്തിലും ആഗോളതലത്തിലും എന്ന ക്ലാസ്സ് ഡോ. എം. പി. പരമേശ്വരനും കെ. കെ. കൃഷ്ണകുമാറും ചേർന്നവതരിപ്പിച്ചു. വിദ്യാഭ്യാസം - ആരോഗ്യപാനൽ പ്രദർശനം, കോഴിക്കോട് ജനം നാടകവേദിയുടെ അപ്പുണ്ണികളുടെ റേഡിയോ എന്ന നാടകത്തിന്റെ അവതരണം എന്നിവയും ക്യാമ്പിനോടനുബന്ധിച്ചു നടന്നു. ക്യാമ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ വിപുലമായ ജനസമ്പർക്ക പരിപാടികളും അനുബന്ധ പ്രവർത്തനങ്ങളും നടന്നു. മലപ്പുറത്തു നടന്ന ജില്ലാ ജനസഭയിൽ ഡോ. നൈനാൻ കോശി, രാഘവൻ പയ്യാനാട്, സി. രവീന്ദ്രനാഥ്, ടി. പി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ വിവിധ വിഷയാവതരണങ്ങൾ നടത്തി. ആഗോളവൽക്കരണവും അതിന്റെ പ്രത്യാഘാതങ്ങളുമായിരുന്നു ജനസഭയിലെ പ്രധാന ചർച്ചാവിഷയം. താനൂരിൽ നടന്ന വനിതാസംഗമം, വിവിധ സ്‌കൂളുകളിൽ നടന്ന ജോയ് ഓഫ് ലേണിങ്' പരിപാടികൾ, വിദ്യാഭ്യാസ പ്രദർശനം, അംഗവൻവാടി ക്ലാസുകൾ, സോപ്പു നിർമാണ പരിശീലനങ്ങൾ എന്നിവയും എടുത്തു പറയേണ്ടവയാണ്. കൂടാതെ ബാലോത്സവം, ഭവനസന്ദർശനപരിപാടി, ഡോ. തോമസ് ഐസക് നയിച്ച 'നാട്ടുകൂട്ടം' എന്നിവയും ശ്രദ്ധേയമായിരുന്നു. ഈ പ്രവർത്തനവർഷത്തിൽ വിദ്യാഭ്യാസരംഗം പൂർണമായും കച്ചവടശക്തികളുടെ പിടിയിലായി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ പരിവർത്തനം ഉദ്ദേശിച്ച് നടപ്പിലാക്കിയ പാഠ്യപദ്ധതി അട്ടിമറിക്കപ്പെട്ടു. 7-ാം ക്ലാസ്സു കഴിഞ്ഞുവരുന്ന കുട്ടികൾക്ക് അനിവാര്യമായ തുടർച്ചയും വളർച്ചയും പ്രദാനം ചെയ്യേണ്ട 8-ാം ക്ലാസ്സ് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ഒരു തരത്തിലുള്ള അക്കാദമിക പരിശോധനയും കൂടാതെ പിൻവലിച്ചു. ഈ നയത്തിനെതിരെ മറ്റു സംഘടനകളുമായി യോജിച്ചും ഒറ്റയ്ക്കും വൈവിധ്യമാർന്ന പ്രതിഷേധ പ്രവർത്തനങ്ങൾ പരിഷത്തു സംഘടിപ്പിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണ സെമിനാർ, ജില്ലാ-മേഖലാ ധർണകളും വിശദീകരണ യോഗങ്ങളും, ഹൈസ്‌കൂൾ - കോളേജ് അധ്യാപകരെ ഉൾപ്പെടുത്തി 8-ാം ക്ലാസിലെ പഴയതും പുതിയതുമായ പുസ്തകങ്ങൾ താരതമ്യം ചെയ്തു കുറിപ്പുണ്ടാക്കി അവതരിപ്പിക്കൽ തുടങ്ങി അനേകം പ്രവർത്തനങ്ങൾ നടന്നു. വിചാരണ കൂടാതെ ഒരു വധശിക്ഷ എന്ന ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചു. 23000-ൽ പരം ലഘുലേഖകൾ പ്രചരിപ്പിച്ചു. പാഠപുസ്തക നിരോധനത്തിനെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ 2001 ജൂലൈ 23ന് ഉപവാസ ധർണ നടത്തി. പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു. വിദ്യാഭ്യാസ പ്രദർശനം, സെമിനാറുകൾ, ജനസഭകൾ, വാഹനജാഥകൾ, ജനപ്രതിനിധികൾക്കു നിവേദനം, ബസ് സമ്പർക്ക പരിപാടി, സംവാദം, പാഠപുസ്തക താരതമ്യം അവതരിപ്പിക്കൽ, അധ്യാപക ശില്പശാല, റിവ്യൂ കമ്മിറ്റി തെളിവു നല്കൽ, പ്രതിഷേധ കൺവെൻഷൻ, സ്ലൈഡ് പ്രദർശനം, പ്രതിഷേധ ചിത്രരചന, പോസ്റ്ററുകളുടെ പ്രസിദ്ധീകരണം, അനുഭവ വിവരണങ്ങൾ നൽകൽ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളിലൂടെ എല്ലാ ജില്ലകളിലും പരിഷത്തിന്റെ പ്രതിഷേധം ശക്തമായി പ്രകടമാക്കി. 2001 ജൂൺ 19ന് അധ്യാപക ഭവനിൽ വെച്ച് വിദ്യാഭ്യാസ തല്പരരുടെ വിപുലമായ ഒരു യോഗം കൂടുകയും വിദ്യാഭ്യാസ രംഗത്തെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കുവാൻ ഒരു പൊതുവേദി ഉണ്ടാകണമെന്നു തീരുമാനിക്കുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തിൽ 2001 ജൂലൈ 20ന് തൃശ്ശൂരിൽ വെച്ച് വിപുലമായ ഒരു വിദ്യാഭ്യാസ കൺവെൻഷൻ വിളിച്ചുചേർത്തു. ഡോ. നൈനാൻ കോശി ചെയർമാനായും റഷീദ് കണിച്ചേരി കൺവീനറുമായ വിദ്യാഭ്യാസ സമിതി രൂപീകൃതമായി. വിദ്യാഭ്യാസ രംഗത്തെ വിവിധങ്ങളായ പ്രശ്‌നങ്ങൾ മുൻനിർത്തി പ്രക്ഷോഭങ്ങളും ക്രിയാത്മക പ്രവർത്തനങ്ങളും ആവിഷ്‌കരിക്കുക എന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം. അധ്യാപകരുടെയും അക്കാദമിക് പണ്ഡിതന്മാരുടെയും കൂട്ടായ ശ്രമഫലമായി വികസിപ്പിച്ച എട്ടാം ക്ലാസ് പാഠ്യപദ്ധതിയും അതിനനുഗുണമായ രീതിയിൽ തയ്യാറാക്കിയ പാഠപുസ്തകങ്ങളും വിശകലനം ചെയ്ത പഠനം അറിവിന്റെ വിലക്കപ്പെട്ട ലോകം എന്ന പേരിൽ സമിതി പ്രസിദ്ധീകരിച്ചു. അതിന്റെ കോപ്പികൾ കൂടുതൽ പ്രചരിപ്പിക്കുവാൻ പരിഷത്തും ശ്രമിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് അന്വേഷണാത്മക പഠനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് വഴിയോര ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. 2001 നവംബർ 1 മുതൽ ഒരാഴ്ചക്കാലം വ്യാപകമായി വിദ്യാഭ്യാസ സദസ്സുകൾ നടത്തപ്പെട്ടു. കേരള വിദ്യാഭ്യാസ ചരിത്രവും പരിഷത്ത് ഇടപെടലുകളും പുതിയ പാഠ്യപദ്ധതി നാൾവഴികളും അതിനു ശേഷം നടന്ന അട്ടിമറികളും ഉൾപ്പെടുത്തിക്കൊണ്ട് 195 പാനലുകളിലായി പരിഷത്ത് വിദ്യാഭ്യാസ പ്രദർശനം തയ്യാറാക്കി വിവിധ ജില്ലകളിൽ അവതരിപ്പിച്ചു. അശോക് മിത്ര കമ്മീഷൻ റിപ്പോർട്ട് ജനകീയ സംവാദങ്ങൾക്കും ചർച്ചകൾക്കും വിധേയമാക്കുകയും അതിലൂടെ ഉരുത്തിരിഞ്ഞു വന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം 2001 മാർച്ച് 27ന് പ്രകാശനം ചെയ്തു. വിവിധ അധ്യാപക - വിദ്യാർഥി സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ വിചക്ഷണന്മാരും ഇതോടനുബന്ധിച്ചു നടത്തിയ സെമിനാറിൽ പങ്കെടുത്തു. ദേശീയ കരിക്കുലം, അംബാനി - ബിർളാ റിപ്പോർട്ട്, സർവശിക്ഷാ അഭിയാൻ തുടങ്ങി ദേശീയാടിസ്ഥാനത്തിൽ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും നിർദേശങ്ങളും വിമർശനപരമായി പഠിക്കാനും കാഴ്ചപ്പാടു രൂപീകരിക്കാനും അതു ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാനും പരിഷത്തു തയ്യാറായി. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാറുന്ന മുഖം എന്ന പുസ്തകം അതിനുവേണ്ടി രൂപപ്പെടുത്തിയെടുത്തതാണ്. തെക്കേ ഇന്ത്യയിലെ അകജടച അംഗ സംഘടനകളിലെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ത്രിദിന ശില്പശാല 2001 സെപ്റ്റംബർ 21, 22, 23 തിയ്യതികളിൽ കഞഠഇയിൽ നടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 20 പേർ പങ്കെടുത്തു. 2001 നവംബർ 10ന് പഞ്ചായത്ത് വിജ്ഞാനോത്സവം നടന്നു. ജില്ലാ അക്കാദമിക ഗ്രൂപ്പിന്റെ മേൽനോട്ടത്തിലാണ് പരീക്ഷ നടന്നത്. എജുക്കേഷണൽ റിസർച്ച് യൂണിറ്റിന്റെ (ERU) കോഴിക്കോട് - തൃശ്ശൂർ കേന്ദ്രങ്ങളും 2001 മുതൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തന വർഷത്തിൽ ബാലവേദി പ്രവർത്തനങ്ങൾ മേഖലാതലത്തിൽ ആവിഷ്‌കരിക്കുവാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ വളരെ വൈവിധ്യമേറിയ പരിപാടികൾ പല ജില്ലകളിലും നടന്നു. സയൻസ് ഫോറം സംഘടിപ്പിക്കുന്നതിന് സഹായകമായ രീതിയിൽ 2001 സെപ്തംബർ 15, 16 തിയ്യതികളിൽ പെരുമ്പാവൂർ വനത്തിനടുത്തുള്ള ഇരിങ്ങോളിൽ എറണാകുളം സയൻസ് ഫോറം കൺവീനർ ജയശ്രീ ടീച്ചറുടെ വീട്ടിൽ വെച്ച് അധ്യാപക ശില്പശാല നടത്തി. ഒൻപതു ജില്ലകളിൽ നിന്നായി 27 അധ്യാപകർ പങ്കെടുത്തു. ഇരിങ്ങോളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് 2001 ഒക്‌ടോബർ 6, 7 തിയ്യതികളിൽ കോഴിക്കോട് പുതിയാപ്പ ഫിഷിംഗ് ഹാർബർ ഗസ്റ്റ്ഹൗസിൽ വെച്ച് ഒരു ശില്പശാലകൂടി നടത്തുകയുണ്ടായി. അതിൽ 11 പേർ പങ്കെടുത്തു. ഇതു കൂടാതെ അഞ്ചു ജില്ലകളിൽ വിദ്യാർഥി ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. എറണാകുളം, തൃശ്ശൂർ, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ക്യാമ്പുകൾ നടന്നത്. സയൻസ് ഫോറം വിദ്യാർഥികളുടെ ഒരു സയൻസ് കോൺഗ്രസ്സ് കൊല്ലത്തു നടത്തുകയുണ്ടായി. 19 പ്രോജക്റ്റുകൾ അവതരിപ്പിക്കപ്പെട്ടു. 2001 ഏപ്രിൽ 7 ആരോഗ്യ അവകാശദിനമായി ആചരിക്കപ്പെട്ടു. ആരോഗ്യരംഗത്തെ പ്രശ്‌നപരിഹാര നിർദേശങ്ങൾ അടങ്ങിയ കരടുനയവും കൊൽക്കത്ത - ഡാക്ക അവകാശ പ്രഖ്യാപനരേഖകളും ചർച്ചചെയ്തുകൊണ്ടാണ് ഈ ദിനം ആചരിച്ചത്. കൊല്ലം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജില്ലാതല പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. തിരുവനന്തപുരം ആർ. സി. സിയിൽ രോഗികളിൽ നടത്തിയ രാസവസ്തു പരീക്ഷണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളും അതിനെ തുടർന്നുള്ള വിവാദങ്ങളും ഉയർന്നപ്പോൾ പരിഷത്ത് അതിൽ പ്രതികരിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഗവേഷണത്തിലെ നൈതികത എന്ന വിഷയത്തിൽ പത്തനംതിട്ട ജില്ലാകമ്മിറ്റി 2001 ഒക്‌ടോ. 25ന് ഒരു സെമിനാർ നടത്തി. പരിഷത്തിനുവേണ്ടി ഡോ. കെ. പി. അരവിന്ദൻ വിഷയമവതരിപ്പിക്കുകയും അതിൽ പ്രതികരിച്ചുകൊണ്ട് പ്രമുഖ ഡോക്ടർമാർ, രാഷ്ട്രീയപാർട്ടി ഭാരവാഹികൾ, ഐ. എം. എ, കെ. ജി. എം. ഒ. എ, കെ. എം. എസ്. ആർ. എ. തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ സംസാരിക്കുകയും ചെയ്തു. അത് വളരെ ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു. ആരോഗ്യവും സ്ത്രീ ശാക്തീകരണവും എന്ന പരിപാടിയുടെ രണ്ടാംഘട്ട പരിശീലനം നടത്തുകയുണ്ടായി. വിവിധ ജില്ലകളിലായി 1036 ഗ്രാമീണ വനിതാ ആരോഗ്യ പ്രവർത്തകർക്കാണ് പരിശീലനം നല്കിയത്. ഇതോടനുബന്ധിച്ച് 140 പാനലുകൾ ഉപയോഗിച്ച് ഒരു പ്രദർശനവും സംഘടിപ്പിച്ചിരുന്നു. സർദാർ സരോവർ അണക്കെട്ടിനെതിരെ നർമ്മദാ നിവാസികൾ നർമ്മദാ ബച്ചാവോ ആന്തോളന്റെ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് പരിഷത്ത് ശക്തമായി പിന്തുണ പ്രഖ്യാപിച്ചു. 2001 ഏപ്രിൽ 4 മുതൽ 10 വരെ നടന്ന നർമ്മദാ സംഘർഷ പരിക്രമണിൽ പരിഷത്തിനെ പ്രതിനിധീകരിച്ച് 3 പേർ പങ്കെടുത്തു. നർമ്മദാ ബച്ചാവോ ആന്തോളന്റെ ഒരു പ്രവർത്തകയെ ഒരു വർഷത്തേക്ക് സ്‌പോൺസർ ചെയ്യാൻ നാം തീരുമാനിച്ചു. പിന്നീട് 2001 ജൂലൈ 5ന് സത്യാഗ്രഹസമരം നടക്കുമ്പോഴും നമ്മുടെ അഞ്ചു പ്രവർത്തകർ അതിൽ പങ്കെടുക്കുകയുണ്ടയി. നർമ്മദ - തടയപ്പെടുന്ന ജീവിതപ്രവാഹം എന്ന പുസ്തകം നാം പ്രസിദ്ധീകരിച്ചു. 2001 സെപ്റ്റംബർ 17 മുതൽ 30 വരെ മേധയും കൂട്ടരും നിരാഹാരം നടത്തിയപ്പോൾ നമ്മുടെ 3 വനിതാ പ്രവർത്തകും അതിൽ പങ്കുചേർന്ന് നമ്മുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കാസർഗോഡു ജില്ലയിൽ ചില പ്രദേശങ്ങളിൽ പ്ലാന്റേഷൻ കോർപ്പറേഷൻ കശുമാവു തോട്ടത്തിൽ തുടർച്ചയായി എൻഡോസൾഫാൻ തളിക്കുന്നതിൽ നിന്നുയർന്നുവന്ന പരിസ്ഥിതി പ്രശ്‌നം പരിസരകേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ കാസർഗോഡു ജില്ലാ കമ്മിറ്റി വിശദമായി പഠിക്കാൻ ശ്രമിച്ചു. പിന്നീടു സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷനു മുന്നിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വളരെ ശക്തമായി അവതരിപ്പിക്കുവാൻ ഈ പഠനം വളരെ സഹായിച്ചു. പരിസരരംഗത്ത് താല്പര്യമുള്ള അഭിഭാഷകരും ആ രംഗത്തു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരും മറ്റു പരിസ്ഥിതി പ്രവർത്തകരും ചേർന്നുള്ള ഒരു കൂട്ടായ്മയുടെ അടിത്തറയിൽ എറണാകുളം കേന്ദ്രമാക്കി പരിഷത്തിന്റെ കീഴിൽ ഒരു പരിസരനിയമവേദി (എൻവിറോ ലീഗൽ സെൽ) രൂപീകൃതമായി. അഡ്വ. പി. ബാലഗംഗാധരമേനോൻ ചെയർമാനും ഡോ. പി. ലീലാകൃഷ്ണൻ വൈസ് ചെയർമാനും കെ. എം. ഏലിയാസ് കൺവീനറും ആയിട്ടാണ് നിയമവേദി രൂപം കൊണ്ടിരിക്കുന്നത്. വിവിധ മേഖലകളിലും ജില്ലകളിലും വൈവിധ്യമാർന്ന പരിസര പ്രശ്‌നങ്ങളിൽ സംഘടനയുടെ വിവിധ ഘടകങ്ങൾ ഫലപ്രദമായി ഇടപെട്ടു. 2001 മാർച്ച് 24, 25 തിയ്യതികളിൽ തൃശ്ശൂരിലെ കിലയിൽ വെച്ച് നടന്ന സാംസ്‌കാരിക സംഗമം ശക്തമായ ആശയസംവാദത്തിനു വേദിയൊരുക്കി. കേരളത്തിലെ സാംസ്‌കാരിക രംഗത്തു വന്നുകൊണ്ടിരിക്കുന്ന ച്യുതി തടഞ്ഞുനിർത്താൻ പൊതുവേദി വേണമെന്ന നിഗമനത്തിലാണ് സംഗമം എത്തിച്ചേർന്നത്. ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യാ സമ്മേളനം 2001 ഡിസംബർ 19 മുതൽ 22 വരെ ചെന്നൈയിലെ ന്യൂ കോളേജിൽ വെച്ചു നടന്നു. ആകെ 500-ൽ അധികം പ്രതിനിധികൾ പങ്കെടുത്തു. ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് 30 പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഡോ. വെങ്കിടേഷ് ആത്രേയ, അമിയ കുമാർ ബാഗ്ചി, പി. സായിനാഥ്, ഡോ. കെ. എൻ. പണിക്കർ തുടങ്ങിയവർ സമ്മേളനത്തിൽ വിവിധ അവതരണങ്ങൾ നടത്തി. ഐ. ആർ. ടി. സി പതിനാലാമതു പ്രവർത്തനവർഷത്തിലേക്കു കടന്നു. കഴിഞ്ഞ അഞ്ചു വർഷമായി ഐ. ആർ. ടി. സി. ഡയറക്ടർ ആയിരുന്ന ഡോ. ആർ. വി. ജി. മേനോൻ സ്ഥാനം ഒഴിയുകയും തൽ സ്ഥാനത്തേക്ക് പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം തലവനുമായിരുന്ന ഡോ. കെ. ഉണ്ണികൃഷ്ണൻ നിയോഗിക്കപ്പെടുകയും ചെയ്തു. നമ്മുടെ സംസ്ഥാനത്തുനിന്നുള്ള ആളുകൾക്കു പുറമേ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 121 പേർക്കും സോപ്പ്, ഡിറ്റർജന്റ് പൗഡർ എന്നിവയുടെ ഉല്പാദനത്തിനുള്ള പരിശീലനം കഞഠഇ നല്കുകയുണ്ടായി. സംഘടനയുടെ 39-ാം വാർഷികം 2002 ഫെബ്രുവരി 8, 9, 10 തിയ്യതികളിലായി ശാസ്താംകോട്ട ഡി. ബി. കോളേജിൽ വെച്ചു നടക്കുകയുണ്ടായി. അണ്ണാ യൂണിവേഴ്‌സിറ്റിയിലെ മുൻ വൈസ്ചാൻസലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. എം. അനന്തകൃഷ്ണനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസത്തിന്റെ ആഗോളവൽക്കരണം - അദൃശ്യമായ ചില ചതിക്കുഴികൾ എന്ന ഉദ്ഘാടന പ്രഭാഷണം വളരെ ഉൾക്കാഴ്ച പകരുന്നതായിരുന്നു. വി. കെ. ശശിധരൻ നയിച്ച പ്രാരംഭഗാനത്തോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. 12 ഗ്രൂപ്പുകളിലായി നടന്ന സംഘടനാരേഖാ ചർച്ച പരിഷത്തിന്റെ കാഴ്ചപ്പാടിലുണ്ടാകേണ്ട വികാസത്തെക്കുറിച്ചും പ്രവർത്തന ദിശയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഒട്ടേറെ നിർദേശങ്ങൾ ഉയർത്തുകയുണ്ടായി. റിയോ + 10 (പ്രൊഫ. എം. കെ. പ്രസാദ്) വേൾഡ് സോഷ്യൽ ഫോറം (ഡോ. ആർ. വി. ജി. മേനോൻ) ബി. ജി. വി. എസ് (ജയ് സോമനാഥൻ) ആരോഗ്യരംഗം (ഡോ. കെ. പി. അരവിന്ദൻ) ജ്യോതിഷവും ജ്യോതിശാസ്ത്രവും (പ്രൊഫ. കെ. പാപ്പുട്ടി) എന്നീ അവതരണങ്ങൾ ഉണ്ടായിരുന്നു. ഫെബ്രുവരി 10ന് ശ്രീമതി. മേധാപട്കർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. പ്രവർത്തകരിലേക്ക് പ്രതിരോധ രാഷ്ട്രീയത്തിന്റെ പുത്തനറിവുകളും സമരവീര്യവും പകരുന്നതായിരുന്നു മേധയുടെ പ്രസംഗം. ഒറീസയിലെ പ്രകൃതി ദുരന്തത്തിൽ അടിപ്പെട്ട് തകർന്നടിഞ്ഞ ജീവിതങ്ങളെ കരുപ്പിടിപ്പിക്കുന്നതിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്ന ബി. ജി. വി. എസ്. പ്രവർത്തകരുടെ സാന്നിധ്യവും വളരെ ആവേശകരമായിരുന്നു. സമ്മേളനത്തിൽ 58 വനിതകൾ ഉൾപ്പെടെ 451 പ്രതിനിധികൾ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് വിപുലമായ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 2001 ഒക്‌ടോ. 1 മുതൽ 10 വരെ എല്ലാ പഞ്ചായത്തുകളിലുമായി രണ്ടു ഗ്രാമശാസ്ത്രജാഥകൾ പര്യടനം നടത്തി. ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തി. സയൻസ് ഫോറം കുട്ടികൾക്കായി 2001 നവംബർ 24, 25 തിയ്യതികളിൽ തെന്മലയിൽ വെച്ച് ഇക്കോടൂറിസം പഠനക്യാമ്പ് നടത്തി. ആരോഗ്യമേഖലയിൽ ആഗോളവൽക്കരണം ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് രണ്ടു സെമിനാറുകൾ നടന്നു. ഡിസംബർ 16ന് കരുനാഗപ്പള്ളിയിൽ വെച്ച് 350-ൽ ഏറെ വനിതകൾ പങ്കെടുത്ത ഒരു വനിതാ സംഗമം നടന്നു. ഡിസംബർ 28, 29, 30 തിയ്യതികളിൽ പരവൂരിൽ ആയിരവല്ലിക്കാവിൽ 500-ൽ അധികം കുട്ടികൾ പങ്കെടുത്ത ബാലോത്സവം നടന്നു. മണലൂറ്റു സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ചർച്ച ചെയ്ത പരിസ്ഥിതി പാർലമെന്റ് ഡിസംബർ 30ന് കടപുഴയിൽ നടന്നു. 2002 ഫെബ്രുവരി 3ന് കൊല്ലം എസ്. എൻ. കോളേജിൽ വെച്ചു നടന്ന ആഗോളവൽക്കരണത്തിനെതിരെ ജനകീയ കൂട്ടായ്മ വളരെ ശ്രദ്ധേയമായ പരിപാടിയായിരുന്നു. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യം, പൊതുഭരണം, അടിസ്ഥാന മേഖലകൾ, ടൂറിസം, പരിസ്ഥിതി, മാധ്യമം, സംസ്‌കാരം, പൊതുവിതരണം, സാമൂഹ്യ സുരക്ഷിതത്വം, തൊഴിൽ, ശാസ്ത്ര സാങ്കേതിക രംഗം എന്നിങ്ങനെ വിവിധ വിഷയ ഗ്രൂപ്പുകളിലായി നടന്ന സമാന്തര സെഷനുകളിൽ വളരെയധികം പ്രഗത്ഭർ പങ്കെടുത്തിരുന്നു. ജനകീയ കൂട്ടായ്മ വളരെ ആവേശം പകർന്ന ഒരു പരിപാടിയായിരുന്നു. അടുത്ത വർഷത്തെ പ്രസിഡന്റായി ശ്രീമതി. ടി. രാധാമണിയെയും ജനറൽ സെക്രട്ടറിയായി ഡോ. എൻ. കെ. ശശിധരൻ പിള്ളയേയും തെരഞ്ഞെടുത്തു. 104 ആജീവനാന്ത അംഗങ്ങൾ അടക്കം 2002ൽ 45913 അംഗങ്ങൾ ആണ് പരിഷത്തിൽ ഉള്ളത്. 1541 യൂണിറ്റുകൾ ഉണ്ട്. സംഘടനയിൽ സ്ത്രീകളുടെ എണ്ണം 10130 (22%) ആണ്. ഈ പ്രവർത്തന വർഷത്തിലും സാമ്പത്തികച്ചിട്ട കൈവരിക്കുന്നതിനുള്ള ചില പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 2002 മാർച്ച് 29ന് തൃശ്ശൂർ പരിസരകേന്ദ്രത്തിൽ വെച്ച് ജില്ലാ ട്രഷറർമാർ, സാമ്പത്തിക സബ്കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ ഒരു സംയുക്ത യോഗം നടന്നു. 12 ജില്ലകളിൽ നിന്നും ട്രഷറർമാരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ജില്ലാതലത്തിൽ നടത്തിയ മേഖലാ ട്രഷറർമാരുടെ യോഗത്തിൽ പങ്കാളിത്തം താരതമ്യേന കുറവായിരുന്നു. 2002 - 2003 വർഷത്തേക്കുള്ള 60 ലക്ഷം രൂപ വരവും 60 ലക്ഷം രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് 2002 മാർച്ച് 9, 10 തീയതികളിൽ ചേർന്ന നിർവാഹക സമിതി അംഗീകരിച്ചു. പുസ്തകവിൽപ്പന വഴി 50 ലക്ഷം രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ആകെ 91.50 ലക്ഷം മുഖവിലയുള്ള പുസ്തകങ്ങളാണ് പ്രവർത്തന വർഷത്തിൽ പ്രചരിപ്പിച്ചത്. 2002 മേയ് 19ന് ആസൂത്രണം ചെയ്ത ഏകദിന പുസ്തക പ്രചാരണം കൊണ്ടു തന്നെ 12.25 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു. തൃശ്ശൂർ, കോഴിക്കോടു ജില്ലകൾ നിർവാഹകസമിതിയുമായി കുടിശ്ശികയില്ലാത്ത ജില്ലകളായി തുടർന്നു. പരിഷദ് വാർത്തയുടെ 18 ലക്കങ്ങൾ ഈ വർഷത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമകാലിക വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും പ്രധാന ക്യാമ്പയിനുകളുടെ റിപ്പോർട്ടുകളും തനിമയുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങളും നിർവാഹക സമിതി നല്കുന്ന പത്രക്കുറിപ്പുകളുടെ പൂർണ രൂപവും ഒക്കെ ഉൾക്കൊള്ളുന്ന പരിഷദ് വാർത്ത സംഘടനാ വിദ്യാഭ്യാസത്തിന് ഉതകുന്ന ഒന്നാംതരം ഒരുപാധിയായി നിലനില്ക്കുന്നു. ഈ പ്രവർത്തന വർഷത്തിൽ (2002 - 2003) ആകെ 19 പുസ്തകങ്ങളും 9 ലഘുലേഖകളും പ്രസിദ്ധീകരിച്ചു. ജ്യോതിഷവും ജ്യോതിശാസ്ത്രവും, വിവേചനത്തിന്റെ ഭിന്ന മുഖങ്ങൾ, ഗുജറാത്ത് വംശഹത്യയുടെ നാൾവഴി എന്നിവ വളരെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളായിരുന്നു. നമ്മുടെ പ്രസിദ്ധീകരണങ്ങളായ യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവയുടെ പ്രചാരം വർധിപ്പിക്കുവാൻ സംഘടനയ്ക്ക് ഇപ്പോഴും വേണ്ടതുപോലെ കഴിയുന്നില്ല. 2002 ആഗസ്റ്റ് മാസം മുതൽ യുറീക്ക ദ്വൈവാരികയായി പ്രസിദ്ധീകരിക്കുകയാണ്. ശാസ്ത്രകേരളം ഈ വർഷം പരിസ്ഥിതി, സസ്യശാസ്ത്രം, ജ്യോതിശാസ്ത്രം ഈ വിഷയങ്ങളിൽ പ്രത്യേക പതിപ്പുകൾ ഇറക്കി. ഉള്ളടക്കത്തിൽ ശാസ്ത്രവിഷയങ്ങളുടെ വൈവിധ്യം കാത്തു സൂക്ഷിക്കുവാൻ ശാസ്ത്രകേരളം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഉള്ളടക്കത്തിലും അവതരണത്തിലും കാതലായ ചില മാറ്റങ്ങൾ പരീക്ഷിച്ചുകൊണ്ടാണ് ശാസ്ത്രഗതി പ്രസിദ്ധീകരിച്ചത്. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിച്ചുകൊണ്ട് അവ ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കുകയുണ്ടായി. കേരളത്തിലെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പംക്തിയും ആരംഭിച്ചു. 2002 ഏപ്രിൽ 28ന് തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിൽ വെച്ച് കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് വിവിധ രംഗങ്ങളിലെ വിദഗ്ധരുടെ കൂടിയിരിപ്പ് നമ്മുടെ പ്രവർത്തനത്തിന് പുതിയ ദിശാബോധം നല്കുന്നതിനു സഹായകമായിരുന്നു. കേരളത്തിന്റെ ധനകാര്യപ്രതിസന്ധി, വിഭവസമാഹരണം, വിദേശവായ്പയും ഉപാധികളും, വിദേശവായ്പക്കു ബദൽ എന്നിവയായിരുന്നു മുഖ്യമായി ചർച്ച ചെയ്ത വിഷയങ്ങൾ 2002 ജൂലൈ 4ന് തൃശ്ശൂരിൽ ജനകീയാസൂത്രണ പ്രവർത്തകരുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. പത്താം പദ്ധതി തയ്യാറാക്കുന്നതിനുള്ള മാർഗരേഖയിൽ സൂചിപ്പിച്ചിരുന്ന നിർദേശങ്ങൾ പഠിച്ച് വിമർശനാത്മകമായി വിലയിരുത്തി സംഘടനാസമീപനം നിശ്ചയിക്കുന്നതിനായിരുന്നു ആ യോഗം വിളിച്ചത്. നമ്മുടെ സമീപനം ഊന്നേണ്ടത് ജനബോധവൽക്കരണത്തിലും പ്രതിരോധപ്രവർത്തനങ്ങളിലുമാണെന്നും പദ്ധതി നടത്തിപ്പുകാരും ഔദ്യോഗിക സംവിധാനത്തിന്റെ വക്താക്കളുമെന്ന നിലയിലല്ല എന്നും യോഗം തീരുമാനിക്കുകയുണ്ടായി. ഈ തീരുമാനത്തിന്റെയടിസ്ഥാനത്തിൽ ജില്ലയിൽ സംഘടനാകൂടിയിരുപ്പുകൾ, പഞ്ചായത്തംഗങ്ങളുടെ യോഗങ്ങൾ, പ്രവർത്തകർക്കും ജനപ്രതിനിധികൾക്കുമുള്ള പരിശീലനം, ചർച്ചായോഗങ്ങൾ, ജനകീയ സംവാദങ്ങൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. എങ്കിലും ജനകീയതലം ശക്തിപ്പെടുത്തുന്നതിനും, സാങ്കേതിക സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനും വിപുലമായ പൗരവിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നതിനും നാമെടുത്ത തീരുമാനം പ്രയോഗത്തിലെത്തിക്കാൻ നമുക്കു കഴിഞ്ഞില്ല. പ്രാദേശിക തലത്തിൽ കേരളീയ ജനജീവിതത്തിലും സാംസ്‌കാരിക തനിമയിലും വന്നിട്ടുള്ള മാറ്റങ്ങൾ തിരിച്ചറിയാനും പഠിക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ജനസംവാദത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താൻ നാം തീരുമാനിച്ചത്. 2002 ആഗസ്റ്റ് 3, 4 തിയ്യതികളിൽ കഞഠഇയിൽ വെച്ച് ജനസംവാദത്തിന്റെ ഉള്ളടക്കവും ശൈലിയും സംഘടനാനിർദേശങ്ങൾ കൃത്യമാക്കുന്നതിനും വേണ്ടി ഒരു പരിശീലന ക്യാമ്പു നടത്തി. ആകെ 67 പേർ പരിശീലനത്തിൽ പങ്കെടുത്തു. മറ്റു സംഘടനകളിൽ നിന്നും 7 പേരുണ്ടായിരുന്നു. തുടർന്ന് മേഖലാ തല പരിശീലനമാണ് നിർദേശിച്ചിരുന്നത്. എല്ലാ ജില്ലകളിലും പരിശീലനം നടന്നു. പിന്നീട് ജില്ലകളിൽ സംവാദങ്ങൾ നടന്നു. പ്രതീക്ഷിച്ച വേഗതയില്ലെങ്കിലും ജനസംവാദം വികസിച്ചുവരുന്ന പരിപാടിയായി മാറി. തിരുവനന്തപുരത്തു നടന്ന വിദഗ്ധരുടെ ചർച്ചയിൽ ഉയർന്നുവന്ന പ്രശ്‌നങ്ങൾ മറ്റൊരു തരത്തിൽ ജനസംവാദചർച്ചകളിലും ഉയർന്നുവന്നു. കൃത്യമായ വസ്തുനിഷ്ഠവിവരങ്ങളുടെയടിസ്ഥാനത്തിൽ കേരളത്തിൽ പ്രകടമാകുന്ന പല പ്രവണതകളേയും പ്രഭാവങ്ങളെയും വിശദീകരിക്കാൻ കഴിയുന്നില്ല. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ശാസ്ത്രീയമായ ഒരു വിവരശേഖരണം നടത്താൻ സംഘടന തീരുമാനിച്ചു. അന്തർദേശീയ വനിതാദിനത്തിൽ എല്ലാ ജില്ലകളിലും 'ആഗോളവൽക്കരണവും സ്ത്രീയും' 'സ്ത്രീയും സാമൂഹ്യമാറ്റവും' എന്നീ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം, ക്ലാസ്, പോസ്റ്റർ - രചന, പ്രദർശനം തുടങ്ങിയ പരിപാടികൾ നടത്തി. 2002 നവംബർ 24ന് കോഴിക്കോടു പരിഷദ് ഭവനിൽ വെച്ച് മലപ്പുറം ജില്ലാക്കമ്മിറ്റി തയ്യാറാക്കിയ 'കുടുംബത്തിന്റെ താളം' എന്ന കുറിപ്പും കണ്ണൂർ ജില്ലാക്കമ്മിറ്റി തയ്യാറാക്കിയ 'വനിതാ പാർലമെന്റ് എന്ത്? എന്തിന്?' എന്ന കുറിപ്പും ചർച്ച ചെയ്യുന്നതിനായി ഒരു കൂടിച്ചേരൽ നടത്തുകയുണ്ടായി. പങ്കാളിത്തം തീരെ കുറവായിരുന്നു. ആനുകാലിക സംഭവങ്ങളുമായി പ്രതികരിച്ചുകൊണ്ട് വിവിധ ജില്ലകളിൽ വനിതാ സബ്കമ്മിറ്റി പലതരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ചന്ദ്രികാ സോപ്പു കമ്പനി 2002 ഫെബ്രുവരി 24ന് തൃശ്ശൂരിൽ സംഘടിപ്പിച്ച സൗന്ദര്യമത്സരത്തിനെതിരെ നടന്ന മാർച്ച്, മറ്റനുബന്ധ പരിപാടികൾ, വനിതാ കമ്മീഷൻ പിരിച്ചുവിട്ട സർക്കാർ നടപടിയിൽ വിവിധ മഹിളാ സംഘടനകളെ സംഘടിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തു നടത്തിയ രാജ്ഭവൻ മാർച്ച്, പോലീസ് കോൺസ്റ്റബിൾ വിനയക്കെതിരെ വകുപ്പുതലത്തിൽ നടത്തിയ പ്രതികാരവാഞ്ഛയോടുകൂടിയ ശിക്ഷാനടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ വനിതാ സബ്കമ്മിറ്റി സംഘടിപ്പിച്ച ധർണ, തിരുവനന്തപുരം ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച ഡി. ജി. പി. ഓഫീസ് മാർച്ച് എന്നിവയെല്ലാം എടുത്തു പറയത്തക്കതായിരുന്നു. ഈ പ്രവർത്തനവർഷത്തിൽ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അതിന്റെ വളർച്ചക്ക് കനത്ത തിരിച്ചടി നല്കുന്ന നയസമീപനങ്ങളാണ് ഭരണാധികാരികൾ കൈക്കൊണ്ടത്. അതിനാൽ അതിനെതിരായി ശക്തമായി പ്രചാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടി വന്ന ഒരു സാഹചര്യമാണ് നമുക്കുണ്ടായത്. പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുക, അധ്യാപകരുടേയും ജീവനക്കാരുടേയും മനോധൈര്യം തകർക്കുക, പാഠപുസ്തകങ്ങൾ വികലമാക്കുക, അധ്യാപകപരിശീലനങ്ങൾ അട്ടിമറിക്കുക, ഹൈസ്‌കൂൾ തലത്തിൽ കമ്പ്യൂട്ടർ പഠനവിഷയമാക്കി ഫീസു ചുമത്തുക, മൂല്യനിർണയം അട്ടിമറിച്ച് പാഠ്യപദ്ധതി സമീപനത്തെ തകർക്കുക തുടങ്ങി നിരവധി നടപടികളെ എതിർത്തു തോല്പിക്കുവാൻ ജനങ്ങളെ സജ്ജരാക്കാനുള്ള ദൗത്യം നമുക്കേറ്റെടുക്കേണ്ടി വന്നു. വിവിധ സംഘടനകളെ അണിനിരത്തിയുള്ള വിദ്യാഭ്യാസ സമിതിയുടെ രൂപീകരണത്തിന് നാം ശ്രമിച്ചു. പിന്നീട് സമിതിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. 2002 മേയ് 4ന് വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങളെ മുൻനിർത്തി പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാനുള്ള ജനകീയ കൺവെൻഷൻ തൃശ്ശൂരിൽ ജനസഭയായി നടത്തി. വിദ്യാഭ്യാസ സമിതിയുടെ സജീവ പങ്കാളിത്തത്തോടുകടിയാണ് ജനസഭയായത്. മുൻ മുഖ്യമന്ത്രി ഇ. കെ. നായനാർ ഉദ്ഘാടനം ചെയ്ത ജനസഭയിൽ പി. കെ. വാസുദേവൻ നായർ, ഡോ. നൈനാൻ കോശി, ഡോ. ആർ. വി. ജി. മേനോൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്നു നടത്തേണ്ടതായ വിപുലമായ പ്രക്ഷോഭ പ്രവർത്തനങ്ങൾ തീരുമാനിച്ചുകൊണ്ടാണ് സഭ പിരിഞ്ഞത്. 2002 മെയ് 23ന് വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുവാനും ജനപ്രതിനിധികളടക്കം മുഴുവൻ പൊതുപ്രവർത്തകരെയും ഈ കാമ്പെയിനിന്റെ ഭാഗമാക്കാനും തീരുമാനിച്ചു. കേരള വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ 2002 ആഗസ്റ്റ് 7 മുതൽ 14 വരെ 4 വിദ്യാഭ്യാസ ജാഥകൾ സംസ്ഥാനത്താകെ പര്യടനം നടത്തി. ആലപ്പുഴ-തിരുവനന്തപുരം ജാഥയുടെ ക്യാപ്റ്റൻ പരിഷത്ത് പ്രസിഡന്റ് ടി. രാധാമണിയായിരുന്നു. എസ്. സി. ഇ. ആർ. ടി. യിലെ അനധികൃത ഇടപെടലിനെതിരെയും പാഠപുസ്തക പാഠ്യപദ്ധതി പരിഷ്‌കരണത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെയും എസ്. സി. ഇ. ആർ. ടിയ്ക്കു മുന്നിൽ നവംബർ 14ന് ധർണനടത്തി. പാഠപുസ്തക നിർമാണത്തിൽ പങ്കാളികളായ അധ്യാപകരും പ്രധാന വിദ്യാഭ്യാസ പ്രവർത്തകരും ധർണയിൽ പങ്കെടുത്തു. വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന അനഭിലഷണീയമായ പ്രവണതകൾ തടയുന്നതിനും അവയ്‌ക്കെതിരായി പ്രക്ഷോഭം ഉയർത്തുന്നതിനുമായി വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ 2002 ഡിസംബർ 21ന് എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാഭ്യാസ പ്രവർത്തകർ ഒത്തുചേർന്ന് ഒരു പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അൺ എക്കണോമിക് ആയി സർക്കാർ കണക്കാക്കിയ 2644 വിദ്യാലയങ്ങൾ 2002 മാർച്ച് 31ന് അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനം പുറത്തു വന്നയുടൻ ശക്തമായി പ്രതികരിക്കാൻ സംഘടന തീരുമാനിച്ചു. അടച്ചുപൂട്ടുന്ന സ്‌കൂളുകളെപ്പറ്റി സർവേ ചെയ്യാനും വിശദമായി പഠിക്കുവാനും നാം തീരുമാനിച്ചു. അതോടൊപ്പം ജനപ്രതിനിധികളെ നേരിട്ടുകണ്ടു നിവേദനം സമർപ്പിക്കൽ, പൊതു വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കൽ, ഗൃഹസന്ദർശന പരിപാടി, മാർച്ച്, ധർണ എന്നിങ്ങനെ അനവധി പരിപാടികൾ വിവിധ ജില്ലകളിൽ നടന്നു. ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനത്തിൽനിന്നും പിറകോട്ടു പോകേണ്ടതായ ജനസമ്മർദ്ദം സൃഷ്ടിക്കുന്നതിൽ പരിഷത്തിനും അതിന്റെ പങ്കു നിർവഹിക്കാൻ കഴിഞ്ഞു. കോഴിക്കോട് ഇ. ആർ. യുവിന്റെ സഹായത്തോടെയും എസ്. സി. ഇ. ആർ. ടി പരിശീലനത്തിലും പാഠപുസ്തക നിർമാണത്തിലും പങ്കെടുത്ത അധ്യാപകരുടെ നേതൃത്വത്തിലും തൃശ്ശൂർ പരിസര കേന്ദ്രത്തിൽ വച്ച് 8ാം ക്ലാസിലെ അധ്യാപകർക്കുവേണ്ടി സയൻസ്, സോഷ്യൽസയൻസ് വിഷയങ്ങളിൽ 2 ദിവസത്തെ പരിശീലനം നടത്തുകയുണ്ടായി. ജില്ലകളിൽ പരിശീലനം സംഘടപ്പിക്കുന്നതിനാവശ്യമായ മോഡ്യൂൾ തയ്യാറാക്കുകയും ചെയ്തു. വയനാട്, എറണാകുളം എന്നീ ജില്ലകൾ പരിശീലനം സംഘടിപ്പിച്ചു. ഇത്തവണ വിജ്ഞാനോത്സവം ജില്ലകൾ സ്വതന്ത്രമായി ഏറ്റെടുത്തു നടത്തുകയായിരുന്നതിനാൽ പരിപാടി നടത്തുന്നതിൽ ഒരു ഐകരൂപ്യം ഉണ്ടായില്ല. 2000-ൽ നടന്ന ആര്യഭടീയത്തിന്റെ 1500ാം വാർഷികം അന്താരാഷ്ട്ര സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ സമാഹരിച്ച് എഡിറ്റു ചെയ്ത് തയ്യാറാക്കിയ പ്രൊസീഡിംങ്‌സ് 2003 ജനുവരി 18ന് തിരുവനന്തപുരത്തുവച്ചു പ്രകാശനം ചെയ്തു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി ചെയർമാൻ ഡോ. എം. എസ്. വല്യത്താൻ ഇറാനിലെ എൻസൈക്ലോപീഡിയ ഇസ്ലാമിക്ക് ഫൗണ്ടേഷനിലെ ഡോ. മുഹമ്മദ് ബഘേരിക്ക് പ്രൊസീഡിങ്‌സിന്റെ കോപ്പി നല്കിക്കൊണ്ടാണ് പ്രകാശനകർമം നിർവഹിച്ചത്. സയൻസ്‌ഫോറം അംഗങ്ങൾക്കും അധ്യാപകർക്കും വേണ്ടിയുള്ള ഒരു സംസ്ഥാനതല ക്യാമ്പ് 2002 ആഗസ്റ്റ് 23, 24, 25 തീയതികളിലായി കല്പറ്റയിലെ എം. എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ വച്ചു നടന്നു. 59 വിദ്യാർഥികളും 14 അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഡോ. കെ. എൻ. ഗണേഷ് നയിച്ച കേരളത്തിലെ യുവത്വം ഇന്നലെയും ഇന്നും ഡോ. ആർ. വി. ജി. മേനോൻ കൈകാര്യം ചെയ്ത ശാസ്ത്രബോധത്തിന്റെ പ്രതിഫലനങ്ങൾ എന്നീ ക്ലാസുകൾ ഒന്നാംദിവസം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി ഇ. കെ. നാരായണന്റെയും പത്‌നിയുടെയും അകാലത്തിലുള്ള ചരമവാർത്തയറിഞ്ഞ് ക്യാമ്പ് അവസാനിപ്പിച്ചു. എന്താണ് വികസനം നമ്മെ സംബന്ധിച്ചിടത്തോളം വികസനമെന്നത് സാമ്പത്തിക വളർച്ചയുടെ ഒരു പര്യായപദമല്ല. സാമ്പത്തിക വളർച്ച കൂടാതെ വികസനം സാധ്യമല്ല എന്നതു തർക്കമറ്റതാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെ പ്രാധാന്യം നാം അംഗീകരിക്കുന്നു. എന്നാൽ സാമ്പത്തിക വളർച്ചയോടൊപ്പം സമ്പത്തിന്റെ നീതിപൂർമായ വിതരണവും വികസന പരിപ്രേക്ഷ്യത്തിന്റെ ഭാഗമാണ്. സാമ്പത്തിക വളർച്ച ഉണ്ടായാൽ മാത്രം പോര, അതു ബഹുഭൂരിപക്ഷം ജനങ്ങളുടെ താല്പര്യങ്ങൾക്കു അനുസൃതവും ആയിരിക്കണം. അവരുടെ സർവതോന്മുഖമായ പുരോഗതിയാണ് വികസനം. എന്നാൽ ഇന്നത്തെ വികസന പദ്ധതികൾ ജനങ്ങളുടെ സർവതോന്മുഖമായ പുരോഗതിക്ക് ഉപകരിക്കുന്നില്ല. അവ ഒരു ന്യൂനപക്ഷത്തിന്റെ ധനികവൽക്കരണത്തിലേക്കും ഒരു ഭൂരിപക്ഷത്തിന്റെ ദരിദ്രവൽക്കരണത്തിലേക്കുമാണ് നയിക്കുന്നത്. കാരണം ജനകീയ താൽപര്യങ്ങളല്ല സ്വകാര്യ ലാഭമാണ് അവരുടെ ലക്ഷ്യം. മത്സരമാണ് അതിനെ മുന്നോട്ടു നയിക്കുന്നത്. ഇത്തരമൊരു സമൂഹത്തിൽ യഥാർഥ വികസനം അത്യന്തം ദുഷ്‌കരമാണ്. ഈ ഒരു സ്ഥിതി വിശേഷം പലരേയും എല്ലാ വിധ പദ്ധതികളേയും അടച്ചെതിർക്കുന്നതിലേക്ക് എത്തിക്കാറുണ്ട്. എന്നാൽ ഒരിക്കലും ഇതായിരുന്നില്ല പരിഷത്തിന്റെ നിലപാട്. വിവിധ വികസന പദ്ധതികളോട് ബന്ധപ്പെട്ട് പരിഷത്ത് നടത്തിയിട്ടുള്ള പ്രവർത്തനങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള പൊതു സമീപനത്തെ ഇങ്ങനെ ചുരുക്കിപ്പറയാം. 1. ഏതു പദ്ധതിയെടുത്താലും അതിന് ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും. മൊത്തത്തിൽ ദോഷങ്ങളേക്കാൾ ഗുണങ്ങളുള്ള പദ്ധതികളേ നടപ്പാക്കാവൂ. 2. ഈ ഗുണങ്ങൾ പരമാവധി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് യത്‌നിക്കണം. ഇത്തരത്തിൽ ഓരോ പദ്ധതിയേയും കുറിച്ച് ഗുണദോഷ വിചാരം നടത്തുകയും ബഹുഭൂരിപക്ഷം ജനങ്ങൾക്ക് പരമാവധി ഗുണം ലഭിക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നത് ഏതൊരു ജനകീയ പ്രസ്ഥാനത്തിന്റേയും കടമയാണ്. ദരിദ്രവൽക്കരണ പ്രക്രിയ നടക്കുന്ന മാർഗങ്ങൾ അത്യന്തം സങ്കീർണവും നിരവധിയുമാണ്. ഇതിൽ ഒന്നാമത്തേത് കൂലിവേലക്കാരോ, ചെറുകിട ഉൽപാദകരോ ആയ തൊഴിലെടുക്കുന്നവർക്ക് വരുമാനം നിഷേധിക്കുന്നതാണ്. ഇത് സംബന്ധിച്ച് ജനങ്ങൾ കുറേയൊക്കെ ബോധവാന്മാരാണ്. സംഘടിത മേഖലകളിൽ ഈ പ്രക്രിയ ഒട്ടൊക്കെ ചെറുക്കാനും കഴിയുന്നുണ്ട്. ദരിദ്രവൽക്കരണത്തിന്റെ രണ്ടാമത്തെ രീതി വികസന പദ്ധതികളുടെ ഫലമായി മറ്റ് മേഖലകളിലുള്ളവരുടെ തൊഴിൽ നഷ്ടപ്പെടുന്നതാണ്. വികസിത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇങ്ങനെ തൊഴിൽ നഷ്ടപ്പെടുന്നവരെ ഉൾക്കൊള്ളാൻ സാമ്പത്തിക വികസനം സൃഷ്ടിക്കുന്ന പുതിയ തൊഴിൽ മേഖലകൾക്ക് ഇവിടെ കഴിയുന്നില്ല. പെരുകുന്ന തൊഴിലില്ലായ്മ ദാരിദ്ര്യം വർധിപ്പിക്കുന്നു. അസംഘടിക ജനങ്ങൾ ഈ സ്ഥിതിവിശേഷത്തിനു മുന്നിൽ പലപ്പോഴും നിസ്സഹായരാണ്. മുകളിൽ പറഞ്ഞ രണ്ടു മാർഗങ്ങളെപ്പോലെ അത്രയധികം അറിയപ്പെടാത്ത ഒരു വശമാണ് അശാസ്ത്രീയമായ വികസന പദ്ധതികൾ പലപ്പോഴും സൃഷ്ടിക്കുന്ന പാരിസ്ഥിതിക അസന്തുലിതാവസ്ഥ. ഇതു സൃഷ്ടിക്കുന്ന ഭാരം സാധാരണക്കാരുടെയും ഭാവി തലമുറകളുടേയും തോളിലാണ് വന്നുവീഴുക. ഇന്നത്തെ ഭൂരിപക്ഷത്തെയും നാളെയേയും ദരിദ്രമാക്കുന്ന ഈ നയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ കേരളത്തിൽ മുൻകൈയെടുത്തത് കേരള ശാസ്ത്രസാഹിത്യ പരിഷത്താണ്. 'കേരളത്തിന്റെ സമ്പത്ത്' എന്ന ഗ്രന്ഥത്തിലൂടെയാണ് കേരളത്തിന്റെ വികസന പ്രശ്‌നങ്ങളിലേക്കു പരിഷത്ത് കാലെടുത്തുവെയ്ക്കുന്നത്. വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്ന ഗവേഷകരും പരിഷത്ത് പ്രവർത്തകരും യോജിച്ചു നടത്തിയ പഠനത്തിന്റെ ഫലമാണീ ഗ്രന്ഥം. വിഭവം എന്ന സങ്കല്പത്തെക്കുറിച്ച് കേരളത്തിന്റെ മൂർത്തമായ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ ഒരു ധാരണയുണ്ടാക്കുകയും സംസ്ഥാനത്തെ വികസന പ്രക്രിയയേയും നയങ്ങളേയും പരിശോധിക്കുകയുമായിരുന്നു ഈ ഗ്രന്ഥത്തിലൂടെ ചെയ്യാൻ ശ്രമിച്ചത്. ഈ പരിശ്രമം സമ്പന്നമായ ഒരു സംസ്ഥാനത്തെ ദരിദ്രജനങ്ങളുടെ ഒരു ചിത്രം പുറത്തുകൊണ്ടുവരുന്നു.

(ജനകീയ ശാസ്ത്രം- കാഴ്ചപ്പാടും കർമപരിപാടിയും എന്ന പുസ്തകത്തിൽ നിന്ന്)

പിന്നീട് അതേത്തുടർന്ന് ജില്ലാ ക്യാമ്പുകൾ നടത്തുവാൻ തീരുമാനിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, വയനാട്, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ക്യാമ്പുകൾ നടന്നു. 2002 മാർച്ച് 29ന് ജില്ലാതല ബാലവേദി പ്രവർത്തകരുടെ ഒരു സംസ്ഥാനതല കൂടിയിരുപ്പ് തൃശ്ശൂർ പരിസരകേന്ദ്രത്തിൽവെച്ചു നടന്നു. ബാലവേദിയുടെ ലക്ഷ്യങ്ങൾ, സാധ്യതകൾ എന്നിവയെക്കുറിച്ച് കെ. ടി. രാധാകൃഷ്ണനും കുട്ടിയുടെ പ്രകൃതത്തെക്കുറിച്ച് കെ.എം. രമേഷും ലിംഗവിവേചനത്തെക്കുറിച്ച് ഡോ. പി. എസ്. ഗീതക്കുട്ടിയും ക്ലാസ്സെടുത്തു. കാസർഗോഡ്, ആലപ്പുഴ എന്നീ ജില്ലകളൊഴിച്ച് മറ്റെല്ലാ ജില്ലകളിൽനിന്നും പങ്കാളിത്തമുണ്ടായിരുന്നു. പിന്നീട് ജില്ലാതലത്തിൽ ബാലവേദി പ്രവർത്തകരുടെ ഇത്തരം കൂടിയിരുപ്പുകൾ നടന്നു. ബാലവേദി കൈപ്പുസ്തകം എന്ന നിലയിൽ ബാലോത്സവം പ്രസിദ്ധീകരിച്ചു. മണ്ണ്, വാനം, അടുക്കള, സസ്യം എന്നിങ്ങനെ നാലു മൂലകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരുന്നത്. 'ഒറിഗാമി' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. 2002 ലെ സംസ്ഥാന പ്രവർത്തക ക്യാമ്പ് സെപ്റ്റംബർ 20, 21, 22 തീയതികളിൽ ഇടുക്കി ജില്ലയിലെ രാജക്കാട് വച്ചുനടന്നു. സംഘടനയുടെ ഇന്നത്തെ ശക്തിദൗർബല്യങ്ങൾ സമഗ്രമായി വിലയിരുത്താനും ഭാവിയിൽ ശൈലിയിലും ഘടനയിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പരിഗണിക്കാനും ആണ് ക്യാമ്പിന്റെ അധിക സമയവും ചെലവഴിച്ചത്. ക്യാമ്പിനു മുൻപ് നടത്തിയിരുന്ന ജനസംവാദത്തിന്റെയും സാമൂഹ്യ ഓഡിറ്റിങ്ങിന്റെയും അടിസ്ഥാനത്തിൽ ശേഖരിച്ച വിമർശനങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ചർച്ച നടന്നത്. വർത്തമാനകാല സമൂഹത്തിൽ അനുനിമിഷം ഉയർന്നുവന്നുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് കരുത്തുള്ള ഒരു പുതിയ പരിഷത്തിനെ രൂപപ്പെടുത്തുന്നതിനുള്ള ദൃഢനിശ്ചയത്തോടെയാണ് ക്യാമ്പംഗങ്ങൾ പിരിഞ്ഞത്. ഇന്നത്തെ ലോകം (പ്രൊഫ. വി. അരവിന്ദാക്ഷൻ) മാറുന്ന കേരളം (ഡോ. കെ. എൻ. ഗണേശ്), ജനകീയ ശാസ്ത്രപ്രസ്ഥാനം- ഇടപെടൽ രീതികൾ (ഡോ. ആർ. വി. ജി. മേനോൻ) എന്നീ വിഷയങ്ങൾ ചർച്ചകൾക്കാമുഖമായി അവതരിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാലയിലെ ഡോ. രാജൻഗുരുക്കൾ സാമൂഹ്യ വിശകലനത്തിന്റെ രീതിശാസ്ത്രത്തെക്കുറിച്ചും ഡോ. എ. കെ. രാമകൃഷ്ണൻ 'സംവാദത്തിന്റെ ഭാഷ'യെക്കുറിച്ചും ക്യാമ്പിൽ ക്ലാസുകൾ എടുത്തു. കൊടുങ്ങല്ലൂരിൽ നടന്ന കലാജാഥാ പരിശീലന ക്യാമ്പിൽ രൂപപ്പെട്ട കലാപരിപാടികൾ ക്യാമ്പിൽ അവതരിപ്പിച്ചു. വളരെ വ്യാപകമായി നടത്തിയ അനുബന്ധ പരിപാടികൾ ഇടുക്കി ജില്ലയിലെ സംഘടനയ്ക്ക് ഒരു പുതു ജീവൻ പകർന്നു. സർക്കാർ ആശുപത്രികളെ കച്ചവടസ്ഥാപനങ്ങളാക്കുന്ന സംസ്ഥാന ഗവൺമെന്റിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുന്നതിനും വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കളള. വ്യാപകമായ ബഹുജന പ്രക്ഷോഭമാക്കി വളർത്താനും ഒരു പരിധിവരെ നമുക്കു കഴിഞ്ഞു. ചികിത്സാച്ചെലവു വർധനവിനെതിരെ കേരളത്തിലെ മെഡിക്കൽ കോളേജുകളും ജില്ലാ ആശുപത്രികളും കേന്ദ്രീകരിച്ച് വ്യാപകമായ പ്രതിഷേധധർണകൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. 70 കേന്ദ്രങ്ങളിൽ ധർണ, 80 കേന്ദ്രങ്ങളിൽ പ്രാദേശികജാഥ, 15 കേന്ദ്രങ്ങളിൽ ഒപ്പുശേഖരണം എന്നിവ നടന്നു. കേരളത്തിന് ഒരു ജനകീയ ആരോഗ്യനയം രൂപീകരിക്കുന്നതിന് സഹായകമായി കരടുനയ സമീപനം രൂപപ്പെടുത്തി സംഘടനയിൽ വ്യാപകമായി ചർച്ച ചെയ്തു. കോഴിക്കോട് കേന്ദ്രീകരിച്ചു നടന്ന വൃക്ക വ്യാപാരത്തിനെതിരെ കേരളീയ മനസ്സാക്ഷിയെ ഉണർത്തുന്നതിനും അവയവമാറ്റം സംബന്ധിച്ച് ഇന്നു നിലവിലുള്ള നിയമങ്ങളുടെ പ്രയോഗസാധ്യത ചർച്ച ചെയ്യുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അയഡിൻ ചേർത്ത ഉപ്പ് വ്യാപിപ്പിക്കുന്നതിന് ഐ. എം. എയുടെ കേരള ഘടകം നടത്തുന്ന പ്രചരണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പത്രപ്രസ്താവന പുറപ്പെടുവിച്ചു. ഇടുക്കി ജില്ലയിലെ ശാന്തമ്പാറ പഞ്ചായത്തിലെ മതികെട്ടാൻ വനഭൂമി ആദിവാസികളെ മുൻനിറുത്തി വനംകൊള്ളക്കാർ കൈയേറിയതിനെതിരായി, ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം സംഘടിപ്പിച്ചു. 2002 മെയ് 2ാം തീയതി ശാന്തമ്പാറയിൽ വച്ച് വിപുലമായ ഒരു വനസംരക്ഷണ കൺവെൻഷൻ വിളിച്ചുചേർത്തു. ശാന്തമ്പാറയിലേയും പരിസര പ്രദേശങ്ങളിലേയും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരാണ് കൺവെൻഷനിൽ പങ്കെടുത്തത്. കൺവെൻഷനു മുമ്പായി പരിഷത്തിന്റെ ഒരു പഠനസംഘം മതികെട്ടാൻ സന്ദർശിച്ചിരുന്നു. സ്ഥലം എം.എൽ.എ. ജയചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മതികെട്ടാൻ പ്രശ്‌നം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ലഘുലേഖ തയ്യാറാക്കി പ്രചരിപ്പിച്ചു. എല്ലാ എം. എൽ. എമാർക്കും അത് എത്തിച്ചുകൊടുക്കുകയും ചെയ്തു. 2002 മെയ് 24ന് സെക്രട്ടറിയേറ്റ് പടിക്കൽ ഒരു ഉപവാസസമരം ഈ പ്രശ്‌നത്തിൽ സംഘടിപ്പിച്ചു. ശ്രീമതി സുഗതകുമാരി ഉപവാസം ഉദ്ഘാടനം ചെയ്തു. വനസംരക്ഷണം എന്ന ആശയത്തെ മുൻനിറുത്തി പരിഷത്തുൾപ്പെടെയുള്ള ഒൻപതു സംഘടനകളുടെ ഒരു പ്രത്യേക കൺവെൻഷൻ 2002 ജൂൺ 15ന് കോട്ടയത്തുവെച്ചു നടത്തി. ശ്രീമതി. ഒ. വി. ഉഷ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. എന്തായാലും വിവിധ തലത്തിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നാം വ്യക്തമായ ചില നിർദേശങ്ങൾ സർക്കാരിനു മുന്നിൽ സമർപിച്ചു. ആലപ്പുഴ ജില്ലയുടെ തീരദേശത്തെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പ്രദേശങ്ങളിൽ മണൽ ഖനനത്തിനുള്ള അനുവാദം സ്വകാര്യക്കമ്പനികൾക്കു നല്കാനുള്ള തീരുമാനം പുറത്തു വന്നതോടെ ആലപ്പുഴ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശിക ചെറുത്തുനില്പു സമരത്തിന് രൂപം നല്കി. ജാഥകൾ, സമ്മേളനങ്ങൾ, പോസ്റ്റർ പ്രചരണങ്ങൾ എന്നിവ നടന്നു. ഇതേത്തുടർന്ന് ധാതുമണൽഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക - സാമൂഹ്യ പ്രശ്‌നങ്ങൾ ഉൾപ്പെടുത്തി ഒരു ലഘുലേഖയും തയ്യാറാക്കി. ക്രിയാത്മ

പരിഷത്തും രാഷ്ട്രീയവും പരിഷത്തിന്റെ രാഷ്ട്രീയവും വിമർശനവിധേയമായിട്ടുണ്ട്. ഇന്നും ആകുന്നുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ബഹുജന സാംസ്‌കാരിക സംഘടനകളും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് കൂറു കാണിക്കുന്നതോ അതിന്റെ പോഷക സംഘടനയോ ആയിരിക്കും. പരിഷത്തിനെയും അപ്രകാരം കാണാൻ ആളുകൾ ശ്രമിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പോഷക സംഘടനയല്ല പരിഷത്ത്; ഒരു പാർട്ടിയോടും അതിന് പ്രത്യേകമായ കൂറുമില്ല. അപ്പോൾ പരിഷത്തിന് രാഷ്ട്രീയമേ ഇല്ലേ? ഉണ്ടെങ്കിൽ എന്താണത്? രാഷ്ട്രീയപ്പാർട്ടികളോടുള്ള അതിന്റെ ബന്ധമെന്ത്? എന്നീ ചോദ്യങ്ങൾ ഉയർന്നു വരുന്നു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിന്റെ അർഥമെന്ത്? സാമൂഹ്യ വിപ്ലവത്തിന്റെ ഉള്ളടക്കമെന്ത്? 1970 കളുടെ അവസാനം മുതൽക്കേ പരിഷത്തിനകത്തും പുറത്തും ഈ ചോദ്യങ്ങൾ ഉയർത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സമൂഹം ഇന്ന് രണ്ടു ചേരിയിലായി നിലകൊള്ളുന്നു. വിഭവത്തിന്റെ ഉടമസ്ഥയും നിയന്ത്രണാധികാരങ്ങളുമുള്ള ഒരു ന്യൂനപക്ഷവും ഇവയില്ലാത്ത ഭൂരിപക്ഷവും. ഈ ന്യൂനപക്ഷം തുടർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയും അല്ലെങ്കിൽ ദരിദ്രവൽക്കരണത്തിന്റെ ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് വികസനമെന്ന പേരിൽ ഇവിടെ നടക്കുന്നത്. 'ജനകീയ ശാസ്ത്ര പ്രസ്ഥാനം', 'ശാസ്ത്രം ജനനന്മയ്ക്ക്' എന്നൊക്കെ പറയുമ്പോൾ ഈ ബഹുഭൂരിപക്ഷത്തെയാണ് 'ജനം' എന്ന പദം കൊണ്ട് നാം ഉദ്ദേശിക്കുന്നത്. ഈ ദരിദ്രവൽക്കരണ പ്രക്രിയ തടയുകയും എല്ലാ ജനങ്ങൾക്കും പൂർണവും സമ്പന്നവുമായ ജീവിതം നയിക്കുവാൻ കഴിയുമാറാക്കുകയും ചെയ്യുന്ന വിധത്തിൽ സമൂഹത്തെ പുനക്രമീകരിക്കുക എന്നതാണ് 'സാമൂഹ്യവിപ്ലവം' എന്ന പദം കൊണ്ട് നാം മനസ്സിലാക്കുന്നത്. ഇത്തരത്തിലുള്ള ഒരു സമൂഹം സ്വകാര്യലാഭ പ്രചോദിതവും മത്സരാത്മകവും ആകാൻ നിവൃത്തിയില്ല. അത് സാമൂഹികവും സഹകരണാത്മകവും ആയിരിക്കണം. ഇത്തരത്തിലുള്ള സാമൂഹ്യ പുനഃക്രമീകരണം നടത്തുന്നതിനായി ജനങ്ങളുടെ ഒട്ടേറെ തരത്തിലുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവയ്ക്ക് ശാസ്ത്രീയ വിജ്ഞാനമാകുന്ന ആയുധം ലഭ്യമാക്കുക എന്നതാണ് 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യത്തിന്റെ പൊരുൾ. ഈ പ്രവർത്തനത്തിൽ ജനങ്ങളുടെ കൂടെ - ദരിദ്രവൽക്കരണത്തിനുവിധേയമാകുന്ന ഭൂരിപക്ഷത്തിന്റെ - നിൽക്കുക എന്ന പക്ഷപാതിത്വം പരിഷത്തിനുണ്ട്. ഈ പക്ഷപാതിത്വമാണ് 'പരിഷത്തിന്റെ രാഷ്ട്രീയം'. നിരവധി രാഷ്ട്രീയപാർട്ടിയിലുൾപ്പെട്ടവരും ഒരു രാഷ്ട്രീയപാർട്ടിയുമായി ബന്ധമില്ലാത്തവരും പരിഷത്തിൽ പ്രവർത്തിക്കുന്നുണ്ട്. രാഷ്ട്രീയത്തിനും പാർട്ടികൾക്കും 'അതീത'മായ ഒരു സംഘടനയല്ല പരിഷത്ത്. എല്ലാ പാർട്ടികളിൽപ്പെട്ടവരും അടങ്ങുന്ന ഒരു പ്രസ്ഥാനമാണ് പരിഷത്ത്. സംഘടനയുടെ ഈ സ്വഭാവം നിലനിർത്തുകയെന്നത് പ്രയാസമുള്ള, ബോധപൂർവമായ ശ്രമം ആവശ്യപ്പടുന്ന ഒന്നാണ്. എന്നാൽ അവനവനോട് സത്യസന്ധത പുലർത്തുക എന്ന മൗലിക നിബന്ധനയും സംഘടനയിൽ വിട്ടുവീഴ്ചയില്ലാതെ വളർത്തിക്കൊണ്ടുവരുന്ന അനൗപചാരികത, ഔദ്യോഗിക സ്ഥാനമോഹമില്ലായ്മ, രണ്ടു കൊല്ലത്തിലേറെ ഒരു ഔദ്യോഗിക സ്ഥാനത്തിരിക്കാതിരിക്കുക മുതലായ ശീലങ്ങളും ഇതിന് കുറേയൊക്കെ സഹായകമായി ഭവിച്ചിട്ടുണ്ട്. സാമൂഹ്യവിപ്ലവത്തിനായുള്ള ശ്രമത്തിൽ ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധം അണിയിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. നമ്മുടെയിടയിൽ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു പദമാണ് 'ബോധവൽക്കരണം' എന്നത്. അതു മാത്രമാണോ ചെയ്യേണ്ടത്? അതിനു തന്നെയുള്ള മാർഗങ്ങൾ എന്താണ്? ക്ലാസുകളും പ്രസംഗങ്ങളും മതിയോ? പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടണമോ? പ്രത്യക്ഷമായ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തണമോ? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഇതോടൊപ്പം പൊന്തിവന്നിട്ടുള്ള മറ്റൊരു ചോദ്യമാണ് 'ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്' എന്നതിനേക്കാൾ കൂടുതൽ ശരി 'വിപ്ലവം ശാസ്ത്രത്തിന്' എന്നതല്ലേ? എന്നത്, മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പരിഷത്ത് ഒരു രാഷ്ട്രീയപാർട്ടിയായി മാറിയാലല്ലാതെ സാമൂഹ്യ വിപ്ലവത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ? നീണ്ട ചർച്ചകൾക്ക് വിധേയമായ പ്രശ്‌നമാണിത്. പരിഷത്ത് ഒരു രാഷ്ട്രീയ പാർട്ടിയായി മാറുക എന്നുവെച്ചാൽ, അത് ഇന്നു ചെയ്യുന്ന പ്രവൃത്തികൾക്കു പകരം മറ്റു ചില പ്രവൃത്തികൾ ചെയ്യുക എന്നതാണ്. അങ്ങനെ വരുമ്പോൾ ഇന്നു പരിഷത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ ആർ ചെയ്യും? അതുപോലെ ഇന്നു പരിഷത്തിൽ പ്രവർത്തിക്കുന്നവരായിരിക്കുമോ മാറിയ സാഹചര്യത്തിൽ അതിലുണ്ടായിരിക്കുക? പ്രവർത്തകരും പ്രവർത്തനവും മാറിയാൽ പിന്നെ പരിഷത്ത് എന്നു പറയുന്നതെന്തിന്? അതിലർഥമില്ല. ഇന്ന് പരിഷത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ സമൂഹത്തിനാവശ്യമുണ്ട്, ആ കടമ നിർവഹിക്കാൻ മറ്റൊരു സംഘടനയോ സംവിധാനമോ ഇല്ല. ഒന്നാം ശാസ്ത്രീയ വിപ്ലവത്തിന്റെ ഉൽപന്നമായ അറിവും ശാസ്ത്രരീതികളും പാശ്ചാത്യ നാടുകളിൽ തന്നെ സാധാരണ ജനങ്ങളുടേതായിത്തീരാൻ നൂറ്റാണ്ടുകളെടുത്തു. സോവിയറ്റ് യൂണിയനിൽ ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടൽ കാരണം ഏതാനും പതിറ്റാണ്ടുകൾകൊണ്ട് ഇത് സാധിച്ചെടുക്കാൻ കഴിഞ്ഞു. ഇന്ത്യയിൽ ഇപ്പോഴും അത്തരമൊരു സാധ്യതയില്ല. ആ ചുമതല സ്വയം ഏറ്റെടുക്കുകയാണ് 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം ഉയർത്തുന്നതിലൂടെ പരിഷത്ത് ചെയ്തത്. ഇന്ന് ജനശത്രുക്കൾ ചൂഷണത്തിനും ദണ്ഡനത്തിനും യുദ്ധത്തിനും ഒക്കേ വേണ്ടി ശാസ്ത്രത്തെ ദുരുപയോഗപ്പെടുത്തുകയാണ്. ഇതിന്റെ ഫലമായി ശാസ്ത്രം മർദ്ദന സ്വഭാവമുള്ളതാണ് ജനവിരുദ്ധമാണ് എന്നൊക്കെയുള്ള തെറ്റിദ്ധാരണകൾ വളർന്നു വരുന്നുണ്ട്. പാശ്ചാത്യ (യൂറോപ്യൻ) ശാസ്ത്രത്തിനു മാത്രമേ ഈ സ്വഭാവമുള്ളൂ എന്നും പൗരസ്ത്യ (ഭാരതീയ) ശാസ്ത്രം കരുണാത്മകമാണെന്നും കൂടി ചിലർ വാദിക്കാൻ തുടങ്ങിയിട്ടുണ്ട്. സ്വാഭാവികമായും ഈ വാദവിവാദങ്ങളിൽ പരിഷത്തിനും ഭാഗഭാക്കാകേണ്ടി വന്നു.

കമായ ചില നിർദേശങ്ങളും നമ്മൾ ഉയർത്തി. 1992-ൽ നടന്ന ഭൗമ ഉച്ചകോടിക്കുശേഷം 1994 മാർച്ചിൽ നിലവിൽ വരികയും 186 രാജ്യങ്ങൾ ഒപ്പുവയ്ക്കുകയും ചെയ്ത കാലാവസ്ഥാമാറ്റം സംബന്ധിച്ചും ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ചുമുള്ള പ്രഖ്യാപനങ്ങളും തുടർപ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നതിനുവേണ്ടി കേരളത്തിൽവെച്ച് ഒരു ദക്ഷിണേന്ത്യൻ ശില്പശാല 2002 ഏപ്രിൽ 11ന് തൃശ്ശൂർ പരിസര കേന്ദ്രത്തിൽവെച്ച് വിളിച്ചുകൂട്ടുകയുണ്ടായി. പരിഷത്തും സി. എസ്. ഇയും ചേർന്നാണ് ശില്പശാല നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽനിന്നും സംഘടനകളിൽനിന്നുമായി 66 പേർ പങ്കെടുത്തു. ശില്പശാലയിൽ 12 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കാർഷിക സർവകലാശാലാ വൈസ്ചാൻസലർ ഡോ. കെ.വി.പീറ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡോ. കെ. പി. എസ്. ചൗഹാൻ, ഡോ. രവീന്ദ്രനാഥ്, ഡോ. ജോസഫ്, ഡോ. ജെയിംസ് എന്നിവരാണ് പ്രധാന പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. ജോഹന്നാസ്ബർഗ് ഉച്ചകോടിക്കു മുമ്പായി ജനങ്ങൾക്കിടയിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ഒരു ലഘുലേഖയുടെ അടിസ്ഥാനത്തിൽ ജില്ലാതല കൺവെൻഷനുകൾ നടത്തി. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൺവെൻഷനുകൾ നടന്നു. പാലക്കാടു ജില്ലയിലെ ചിറ്റൂർ താലൂക്കിൽ പ്ലാച്ചിമടയിൽ ഹിന്ദുസ്ഥാൻ - കൊക്കക്കോള കമ്പനി നടത്തുന്ന മലിനീകരണത്തിനെതിരെയും ജലചൂഷണത്തിനെതിരെയും രൂപപ്പെട്ടുവന്ന പ്രാദേശിക സമരത്തിൽ പരിഷത്തും ചേർന്നു. ജലവിനിയോഗത്തിന്റെ വിശദാംശങ്ങൾ അറിയുന്നതിനുവേണ്ടി ഐ. ആർ. ടി. സിയുടെ നേതൃത്വത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. വർധിച്ച തോതിലുള്ള ഭൂഗർഭജല വിനിയോഗം ഈ പ്രദേശത്ത് ഭാവിയിൽ ഭൂഗർഭജല ലഭ്യതയിൽ കാര്യമായ ശോഷണം വരുത്താനിടയുണ്ടെന്ന നിഗമനത്തിലാണ് പഠനസംഘം എത്തിയത്. ഒരു കൺവെൻഷനിലൂടെ പഠനവിവരങ്ങൾ ജനസമക്ഷം അവതരിപ്പിക്കുകയുമുണ്ടായി. കേരളസംസ്ഥാനത്തിനകത്ത് രഹസ്യമായി ആസൂത്രണം ചെയ്തുവന്നിരുന്ന പ്രകൃതിവിഭവങ്ങളുടെ വില്പനയ്‌ക്കെതിരെ ജനാവബോധം വളർന്നുവന്നുകൊണ്ടിരിക്കുന്നു. ആദിവാസി ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് നാം ഒരു രേഖ നിർമിക്കുകയുണ്ടായി. ഈ പ്രശ്‌നത്തിൽ ഒരു സമീപനം ഉണ്ടാക്കിയെടുക്കാൻ ആ രേഖയിലുള്ള വസ്തുതകൾ വളരെ സഹായകരമായി. ഈ സമീപനത്തിന്റെയടിസ്ഥാനത്തിൽ ആദിവാസിരംഗത്തു പ്രവർത്തിക്കുന്ന സംഘടനകളും വ്യക്തികളുമായി നാം പലവട്ടം ചർച്ചനടത്തി. അതിന്റെയടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലാക്കമ്മിറ്റികൾ ശ്രമം ആരംഭിച്ചു. 2002 ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ കോഴിക്കോട്ടുവെച്ച് തീരദേശപരിപാലനനിയമത്തിന്റെ സാധ്യതകളും പരിമിതികളും വിലയിരുത്താനും ക്രിയാത്മകമായ നിർദേശങ്ങൾ രൂപീകരിക്കാനും വേണ്ടി ഒരു ദേശീയ ശില്പശാല നടത്തുകയുണ്ടായി. പരിസരനിയമവേദിയും കോഴിക്കോടു ജില്ലാക്കമ്മിറ്റിയും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാല ഉദ്ഘാടനം ചെയ്തത് കോഴിക്കോട് മേയർ ശ്രീ തോട്ടത്തിൽ രവീന്ദനായിരുന്നു. ഡോ. ഇ. ജെ. ജയിംസ് (ഇണഞഉങ) മുഖ്യ പ്രഭാഷണം നടത്തി. തീരദേശപരിപാലനനിയമത്തിന്റെ ചരിത്രം, പ്രസക്തി, ഇന്നത്തെ അവസ്ഥ, തീരദേശ പരിപാലനനിയമം വിവിധ വികസന മേഖലകളിൽ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ, കേരളത്തിനനുയോജ്യമായ കോസ്റ്റൽസോൺ മാനേജ്‌മെന്റ് പ്ലാൻ രൂപീകരണം, ജില്ലാതല പദ്ധതികളിൽ നിന്ന് സൂക്ഷ്മതല മാനേജ്‌മെന്റ് പ്ലാൻ രൂപീകരണത്തിന്റെ രീതിശാസ്ത്രം എന്നിവയായിരുന്നു 4 ടെക്‌നിക്കൽ സെഷനുകളിൽ ചർച്ച ചെയ്തത്. അഞ്ചാമത്തെ ടെക്‌നിക്കൽ സെഷനിൽ തീരദേശപരിപാലനനിയമം വന്നതിനുശേഷമുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ഒരു പതിറ്റാണ്ടിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു. ശില്പശാലയിലെ വിവിധ സെഷനുകളിലെ പ്രബന്ധങ്ങളിലും ചർച്ചകളിലുമായി ഉരുത്തിരിഞ്ഞുവന്ന ആശയങ്ങൾ ക്രോഡീകരിച്ച് അവതരിപ്പിച്ചു. സുപ്രധാനമായ പതിനഞ്ചു നിർദേശങ്ങൾക്കും രൂപം നല്കി. കേരള സർക്കാർ പ്രഖ്യാപിച്ച ഫിഷറീസ് നയത്തെക്കുറിച്ചുള്ള ഒരു ശില്പശാല എറണാകുളത്തു സംഘടിപ്പിക്കുകയും അതിലൂടെ ഉരുത്തിരിഞ്ഞുവന്ന ശുപാർശകൾ സർക്കാരിനു സമർപിക്കുകയും ചെയ്തു. കേരളം വൈദ്യുതിമേഖലയിൽ അനുഭവിക്കുന്ന പ്രതിസന്ധിയും അതിൽനിന്നു രക്ഷനേടുന്നതിനുള്ള മാർഗങ്ങളും അന്വേഷിക്കുന്ന ഒരു ചർച്ച 2002 സെപ്റ്റംബർ 13ന് തിരുവനന്തപുരം പരിഷദ് ഭവനിൽ നടന്നു. ചർച്ചയുടെ ഉള്ളടക്കം ശാസ്ത്രഗതിയുടെ സംവാദപ്പതിപ്പിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ദിശാബോധം നല്കാനും പ്രാദേശിക സാംസ്‌കാരിക ഇടപെടലുകൾക്കുള്ള പ്രവർത്തനപരിപാടികൾ രൂപപ്പെടുത്താനുമുള്ള ഒരു കൂടിയിരുപ്പ് 2002 ഏപ്രിൽ 20, 21 തീയതികളിൽ തൃശ്ശൂരിൽ നടന്നു. 30ഓളം ആളുകൾ പങ്കെടുത്തു. പ്രൊഫ. വി. അരവിന്ദാക്ഷൻ (മതേതരമായ പൊതുമണ്ഡലത്തിന്റെ സൃഷ്ടി) സി. പി. നാരായണൻ (ആഗോളവൽക്കരണവും സംസ്‌കാരവും), ഡോ. കെ. എൻ. ഗണേശ്, ഡോ. പി. ജെ. ചെറിയാൻ (പ്രാദേശിക സംസ്‌കാരിക പ്രവർത്തനങ്ങൾ) എന്നിവർ നടത്തിയ അവതരണങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ ഒരു സമീപനരേഖയ്ക്കു രൂപം നല്കി. സാംസ്‌കാരികരംഗത്ത് ഒരു നെറ്റ്‌വർക്കിങ് പ്രവർത്തനം അഭികാമ്യമാണെന്ന ആശയം പൊതുവിൽ സ്വീകാര്യമായി. അതായത് ആശയപരമായ ചർച്ചകൾക്കൊപ്പം യോജിച്ചുള്ള പ്രവർത്തനങ്ങളിലേക്ക് കൂട്ടായ്മ വളരണം. ഗുജറാത്ത് കലാപത്തിന്റെ ഉള്ളറകളും നൃശംസതയും വെളിവാക്കുന്ന ചിത്രങ്ങളുടേയും വീഡിയോ ഡോക്യുമെന്ററിയുടേയും പ്രദർശനവുമായെത്തിയ സഹ്‌മത് ജനറൽ സെക്രട്ടറി ശബ്‌നം ഹശ്മി, മകൻ സാഹിർ റാസ തുടങ്ങിയവർക്ക് കേരളത്തിലുടനീളം സ്വീകരണം നല്കി. മുംബൈയിൽനിന്നും പ്രസിദ്ധീകരിക്കുന്ന കമ്യൂണലിസം കോംബാറ്റ് എന്ന മാസിക ഗുജറാത്ത് കലാപത്തെക്കുറിച്ച് തയ്യാറാക്കിയ പ്രത്യേക പതിപ്പ് തർജ്ജുമ ചെയ്ത് ഗുജറാത്ത് വംശഹത്യയുടെ നാൾവഴികൾ എന്ന പേരിൽ ഒരു ഗ്രന്ഥം നാം പ്രസിദ്ധീകരിച്ചു. വേൾഡ് സോഷ്യൽ ഫോറം പ്രവർത്തനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് 2002 ഡിസംബർ 26 മുതൽ 29 വരെ കേരളസംഗമം നടത്തുകയുണ്ടായി. ഏതാണ്ട് 240-ൽ പരം ചെറുതും വലുതുമായ സംഘടനകൾ ഈ സംരഭവുമായി ബന്ധപ്പെട്ടിരുന്നു. 5000-ൽ അധികം ആളുകൾ സംഗമത്തിൽ പങ്കെടുത്തിരുന്നു. കോൺഫറൻസുകൾ, സെമിനാറുകൾ, ശില്പശാലകൾ, എന്നിവയ്‌ക്കൊപ്പം സാംസ്‌കാരിക പരിപാടികളും പ്രദർശനം, മാജിക്, തെരുവുനാടകം, കവിയരങ്ങ്, നാടൻകലകളുടെ അവതരണം എന്നിവയുമുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് ഒരു ബഹുജനറാലിയും സംഘടിപ്പിച്ചിരുന്നു. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന പ്രമേയത്തെ ആധാരമാക്കിക്കൊണ്ടാണ് ഈ വർഷത്തെ കലാജാഥയ്ക്ക് രൂപം നല്കിയത്. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ വരുന്ന മാറ്റങ്ങളെ തിരിച്ചറിയുന്നതിനും ഈ മാറ്റങ്ങളെ പ്രതിരോധിക്കുന്നതിന് ആഹ്വാനം ചെയ്യുന്നതുമായിരുന്നു പ്രമേയത്തിന്റെ കാതൽ. ഈ വർഷം സംസ്ഥാനതലത്തിൽ 4 ജാഥകളാണുണ്ടായിരുന്നത്. സംസ്ഥാനതല റിഹേഴ്‌സൽ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ മേത്തല പഞ്ചായത്തിലെ കടുക്കാചുവട് അഡ്വ. മേഘനാദൻ സ്മാരക വായനശാലയിൽവെച്ചു നടന്നു. 2002 ഒക്‌ടോ. 2നാണ് 4 ജാഥകളും പ്രയാണം ആരംഭിച്ചത്. ആകെ 464 കേന്ദ്രങ്ങളിലാണ് ഇത്തവണ ജാഥാ പരിപാടികൾ അവതരിപ്പിച്ചത്. നാലു ജാഥകളിലുമായി 49.25 ലക്ഷം രൂപ മുഖവിലയുള്ള പുസ്തകങ്ങൾ പ്രചരിപ്പിച്ചിരുന്നു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന പ്രമേയവുമായി മലപ്പുറം ജില്ല അവധിക്കാലത്തു സംഘടിപ്പിച്ച കിളിക്കൂട്ടം കലാജാഥ ശ്രദ്ധേയമായിരുന്നു. പശ്ചിമബംഗാളിലെ ഡാർജലിങ് ജില്ലയിൽ നിന്നെത്തിയ 76 അംഗങ്ങൾ ഉൾപ്പെട്ട പശ്ചിമബംഗാൾ വിഗ്യാൻ മഞ്ചിന്റെ സാംസ്‌കാരിക പഠനസംഘം ഒക്‌ടോബർ 20 മുതൽ 26 വരെ നമ്മുടെ അതിഥികളായി കേരളം സന്ദർശിച്ചു. രണ്ടു കലാജാഥകളും അഞ്ചു പഠനഗ്രൂപ്പുകളുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. സോപ്പും മറ്റുല്പന്നങ്ങളും നിർമിച്ച് വിപണനം ചെയ്യാൻ വേണ്ടി ഐ. ആർ. ടി. സിയുടെ ഭാഗമായി രൂപീകരിച്ച സമതാ പ്രൊഡക്ഷൻ സെന്ററിന് (SPC) കേരള സർക്കാരിന്റെ ഡ്രഗ്‌സ് ആന്റ് കോസ്മറ്റിക് ആക്ടു പ്രകാരം സോപ്പു നിർമാണത്തിനുള്ള ലൈസൻസ് ലഭിച്ചു. ഏതാണ്ട് 20-ൽപരം പ്രോജക്ടുകൾ ഐ. ആർ. ടി. സിയുടെ കീഴിൽ നിർവഹണത്തിന്റെ വിവിധ ഘട്ടങ്ങളിലായുണ്ട്. കൂടാതെ കേരളത്തിലെ വിവിധ കോളേജുകളിലെ / സർവകലാശാലകളിലെ വിദ്യാർഥികൾ പ്രോജക്ടുകൾ നിർവഹിക്കുന്നതിനായി ഐ. ആർ. ടി. സിയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഐ. ആർ. ടി. സി 2002ൽ നിരവധി പരിശീലനങ്ങൾ നടത്തി. 267 പേർക്ക് സോപ്പു നിർമാണത്തിലും 84 പേർക്ക് കൂൺകൃഷിയിലും 14 പേർക്ക് മുയൽവളർത്തലിലും പരിശീലനം നല്കി. മഹാരാജാസ് കോളേജിലെ എൻവയോൺമെന്റ് ബിരുദവിദ്യാർഥികൾക്ക് 15 ദിവസത്തെ ഒരു കോഴ്‌സ് സംഘടിപ്പിക്കുകയുണ്ടായി. ഗതാഗതസുരക്ഷിതത്വം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഒരു പഠനപ്രവർത്തനത്തിന് പരിഷത്ത് തുടക്കം കുറിച്ചു. തൃശ്ശൂർ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗതാഗത സുരക്ഷാ സെമിനാറിൽവെച്ചാണ് ഇത്തരത്തിൽ ഒരു പ്രവർത്തനത്തിലേക്കു തിരിയാൻ സംഘടന തീരുമാനിച്ചത്. 2003 ജനുവരി 2 മുതൽ 7 വരെ ഹൈദരാബാദിൽ നടന്ന ഏഷ്യൻ സോഷ്യൽ ഫോറത്തിൽ പരിഷത്തിൽനിന്ന് 52 പേർ പങ്കെടുത്തു. ഏകദേശം 820 സംഘടനകളെ പ്രതിനിധീകരിച്ച് 20000-ൽ അധികം പ്രതിനിധികൾ പങ്കെടുത്ത ഏഷ്യൻ സോഷ്യൽ ഫോറം ആഗോളവൽക്കരണത്തിനെതിരെയുള്ള ചെറുത്തുനില്പുകൾ ശക്തിപ്പെടുത്താൻ പ്രചോദനമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 40-ാം സംസ്ഥാന വാർഷികം 2003 ഫെബ്രുവരി 7, 8, 9 തീയതികളിലായി കണ്ണൂർ ജില്ലയിലെ പെരളശ്ശേരി എ. കെ. ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. വളരെ വിപുലമായ അനുബന്ധ പരിപാടികൾ ആണ് വാർഷികവുമായി ബന്ധിപ്പിച്ച് സംഘടിപ്പിച്ചത്. വനിതാ പാർലമെന്റ്, കണ്ണൂർ ഇന്നലെ ഇന്ന് നാളെ എന്ന സെമിനാർ, ആദിവാസിമേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹാര നിർദേശങ്ങൾ എന്ന സെമിനാർ, കുട്ടികളുടെ കലാജാഥ, ആരോഗ്യജനസഭ, ആയിരം ശാസ്ത്രക്ലാസുകൾ എന്നിവയൊക്കെ എടുത്തു പറയേണ്ടവയായിരുന്നു. വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത് സുപ്രസിദ്ധ മാധ്യമപ്രവർത്തകൻ പി. സായിനാഥ് ആയിരുന്നു. ആഗോളവൽക്കരണവും വളരുന്ന അസമത്വവും എന്ന വിഷയത്തെ അധികരിച്ച് ഒരു ക്ലാസെടുത്തുകൊണ്ടാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. വാർഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ജീൻദ്രാസ് എന്ന സുപ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞൻ നടത്തിയ തൊഴിലിനും ഭക്ഷണത്തിനുമുള്ള അവകാശം എന്ന ക്ലാസും വളരെ ആവേശകരമായിരുന്നു. സമ്മേളനത്തിന്റെ ആദ്യദിവസം വൈകുന്നേരം 7 മണിക്കുശേഷം പെരളശ്ശേരി ഗ്രാമത്തിൽ വിവിധ വാർഡുകളിലെ 100ൽ പരം വീടുകളുടെ മുറ്റത്ത് വാർഷിക കൗൺസിൽ പ്രതിനിധികൾ പങ്കെടുത്തു നടത്തിയ ജനസംവാദം അക്ഷരാർഥത്തിൽ ഗ്രാമത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. മുഖ്യമായും പ്രവർത്തക ക്യാമ്പിൽ നേരത്തേ ചർച്ചചെയ്തിരുന്ന രേഖയുടെ തുടർച്ചയായി പുതിയ പരിഷത്തിനെ വർത്തമാനകാല വെല്ലുവിളികൾ ഏറ്റെടുക്കാൻ എങ്ങനെ തയ്യാറാക്കാം എന്ന ചിന്തയാണ് ജനറൽ കൗൺസിലിന്റെ ചർച്ചയിലുണ്ടായത്. അടുത്ത വർഷത്തെ പ്രസിഡന്റായി പ്രൊഫ. കെ. പാപ്പുട്ടിയേയും ജനറൽ സെക്രട്ടറിയായി ഡോ. എൻ. കെ. ശശിധരൻ പിള്ളയേയും യോഗം തെരഞ്ഞെടുത്തു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വാർഷിക സമ്മേളനങ്ങൾ

ക്രമനമ്പർ കാലം സ്ഥലം
1 1963 നവംബർ 24 കോഴിക്കോട്
2 1966 മാർച്ച് കോഴിക്കോട്
3 1966 മെയ് ഒലവക്കോട്
4 1967 മെയ് 13 തൃശ്ശൂർ
5 1967 സെപ്തംബർ 14,15 തിരുവനന്തപുരം
6 1969 ജൂൺ 15 കോഴിക്കോട് ടൗൺഹാൾ
7 1969 ഡിസംബർ 26,27,28 തൃശ്ശൂർ (ഷൊർണൂർ)
8 1970 ഡിസംബർ 19,20 എറണാകുളം
9 1972 ജനുവരി 6,7,8 തിരുവല്ലാ മാർത്തോമാ കോളേജ് (പത്തനംതിട്ട)
10 1973 ജനുവരി 12,13,14 കോഴിക്കോട് ടൗൺഹാൾ
11 1973 ഡിസംബർ 8,9 തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്
12 1974 ഡിസംബർ 14,15 എറണാകുളം
13 1976 മാർച്ച് 6,7 കണ്ണൂർ
14 1977 ഫെബ്രുവരി 11,12,13 കൊല്ലം
15 1978 ഫെബ്രുവരി 10,11,12 കോട്ടയം - C.M.S കോളേജ്
16 1979 ഫെബ്രുവരി 9,10,11 ഇടുക്കി - തൊടുപുഴ മുൻസിപ്പൽ ടൗൺഹാൾ
17 1980 ഫെബ്രു. 29,മാർച്ച്1,2, തൃശ്ശൂർ ടൗൺഹാൾ
18 1981 ഫെബ്രുവരി 13,14,15 പാലക്കാട്
19 1982 ഫെബ്രുവരി 11,12 മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയം (മലപ്പുറം)
20 1983 ഫെബ്രുവരി 9,10,11,12 തിരുവനന്തപുരം, അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്‌കൂൾ
21 1984 ഫെബ്രുവരി 10,11,12 ആലപ്പുഴ SDV ഗേൾസ് ഹൈസ്‌കൂൾ
22 1985 ഫെബ്രുവരി 8,9,10 കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്
23 1986 ഫെബ്രുവരി 21,22,23 എറണാകുളം മഹാരാജാസ് കോളേജ്
24 1987 ഫെബ്രുവരി 12,13,14,15 കൊല്ലം ഗവ. ബോയ്‌സ് ഹൈസ്‌കൂൾ
25 1988 ഫെബ്രുവരി 11,12,13,14 കണ്ണൂർ
26 1989 ഫെബ്രുവരി 10,11,12 വയനാട് - കല്പറ്റ SKMJ H.S
27 1990 ഫെബ്രുവരി 9,10,11 പത്തനംതിട്ട (അടൂർ)
28 1991 മാർച്ച് 8,9,10 കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (എറണാകുളം)
29 1992 ഫെബ്രുവരി 7,8 കോട്ടയം CMS കോളേജ്
30 1993 ഫെബ്രുവരി 19,20,21 തൃശ്ശൂർ കേരളവർമ കോളേജ്
31 1994 ഫെബ്രുവരി 11,12,13 പാലക്കാട് ഗവ. മോയൻ ഗേൾസ് HS
32 1995 മാർച്ച് 10,11,12 മലപ്പുറം (തവനൂർ)
33 1996 ഫെബ്രുവരി 23,24,25 ഇടുക്കി (തൊടുപുഴ)
34 1997 ഫെബ്രുവരി 7,8,9 തിരുവനന്തപുരം മോഡൽ HS
35 1998 ജനുവരി 31,ഫെബ്രു1 എറണാകുളം (ഇടപ്പള്ളി)
36 1999 ഫെബ്രുവരി 12,13,14 കാസർഗോഡ് (കയ്യൂർ)
37 2000 ഫെബ്രുവരി 11,12,13 ആലപ്പുഴ
38 2001 ഫെബ്രുവരി 9,10,11 കോഴിക്കോട് ഗവ. ആട്‌സ് &സയൻസ് കോളേജ്
39 2002 ഫെബ്രുവരി 8,9,10 കൊല്ലം (ശാസ്താംകോട്ട) D.B കോളേജ്
40 2003 ഫെബ്രുവരി 7,8,9 കണ്ണൂർ (പെരളശ്ശേരി) എ.കെ.ജി.മെമ്മോറിയൽ ഹയർ സെക്കണ്ടറിസ്‌കൂൾ


പൂർണരൂപങ്ങൾ

  • AHADS Attappady Hill Area Development Society.
  • AIDAN All India Drug Action Network.
  • AIPSN All India People’s Science Network
  • ANERT Agency for Non- Conventional Energy and Rural Technology.
  • APL Above Poverty Line.
  • BGVS Bharath Gyan Vigyan Samithi
  • BJVJ Bharath Jan Vigyan Jatha.
  • BPL Below Poverty Line.
  • CAPART Council for Advancement of Peoples Action and Rural Technology.
  • C-DIT Centre for Development of Imaging Technology.
  • CDS Centre for Development Studies.
  • CEE Centre for Environmental Education.
  • CEP Citizen’s Education Programme.
  • CESS Centre for Earth Science Studies.
  • CSES Centre for Social Science and Environment Studies.
  • CSIR Council of Scientific and Industrial Research
  • CWRDM Centre for Water Resources Development and Management.
  • DALA Dubai Arts Lover’s Association.
  • DPEP District Primary Education Programme.
  • DSF Delhi Science Forum.
  • DST Department of Science & Technology.
  • EPW Economic & Political Weekly.
  • ERU Educational Research Unit.
  • FAO Food and Agricultural Organisation.
  • FILSA Federation of Indian Languages Science Association
  • FMRAI Federation of the Medical Representatives Association of India.
  • GALASA Group Approach for Locally Adaptable and Sustainable Agriculture.
  • GATT General Agreement on Tariffs and Trade.
  • ICSSR Indian Council of Social Science Research.
  • ICSSR Indian Council of Social Science Research.
  • IMG Institute of Management in Government.
  • IOC International Organisation of Consumer Union.
  • IRE Indian Rare Earth.
  • IRTC Integrated Rural Technology Centre
  • KILA Kerala Institute for Local Administration.
  • KRPLLD Kerala Research Programme for Local Level Development.
  • KRVP Karnataka Rajya Vigyan Parishad.
  • LBSNADA Lal Bahadur Sasthri National Academy for Development Administration.
  • LEAP Local Enterprises in Aqua culture Production.
  • MKSS Mazdoor Kisan Sangarsh Samiti.
  • NADET National Association for Developmental Education and Training.
  • NBA Narmada Bachao Andolan.
  • NCAS National Centre for Advocacy studies.
  • NCCDP National Campaign Committee for Drug Action Programme.
  • NCERT National Council for Educational Research and training.
  • NCSTC National Council for Science and Technology Communication.
  • NLM National Literacy Mission.
  • PARD Participatory Action Research for Democracy.
  • PBVM Pachim Banga Vigyan Manch.
  • PLDP Programme for Participatory and Sustainable Panchayat Level Development Planning.
  • PPC Parishad Production Centre.
  • PRM - Panchayat Resource Mapping.
  • PSM People’s Science Movement
  • RAC Research Advisory Committee.
  • RRL Regional Research Laboratory.
  • RUDAT Rural Development and Appropriate Technology.
  • SPC Samata Production Centre
  • SSA Sarva Siksha Abhyan.
  • START School for Artisans and Technicians
  • STEC Science, Technology and Environment committee.
  • STEPS Scientific, Technical and Educational Publishing Co-operative Society
  • TBGRI Tropical Botanical Garden and Research Institute.
  • TNSF Tamil Nadu Science Forum.
  • UNEP United Nations Environmental Programme.
  • VHAI Voluntary Health Association of India.
  • WSF World Social Forum.
  • WTO World Trade Organisation


സുപ്രധാന സംഭവങ്ങൾ

  • 1962 ഏപ്രിൽ 8 ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിനുള്ള ആദ്യയോഗം (ഹോട്ടൽ ഇംപീരിയൽ, കോഴിക്കോട്)
  • 1962 സെപ്തംബർ 10 പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം (ദേവഗിരി സെന്റ് ജോസഫസ് കോളേജ്, കോഴിക്കോട്)
  • 1966 നവംബർ 28 ശാസ്ത്രഗതിയുടെ പ്രകാശനം
  • 1967 ജൂലായ് 14 സൊസൈറ്റീസ് ആക്ട്പ്രകാരം പരിഷത്ത് റിജിസ്റ്റർ ചെയ്തു.
  • 1969 ജൂൺ 1 ശാസ്ത്രകേരളം പ്രസിദ്ധീകരണം ആരംഭിച്ചു.
  • 1970 ജൂൺ 1 യുറീക്ക പ്രസിദ്ധീകരണം ആരംഭിച്ചു.
  • 1971 ആഗസ്റ്റ് 29 പരിഷത്ത് എംബ്ലം അംഗീകരിച്ചു.
  • 1973 ഡിസംബർ 9 ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചു.
  • 1975 മെയ് 9-11 പ്രഥമ പ്രവർത്തകക്യാമ്പ് പീച്ചിയിൽ.
  • 1976 ജനുവരി 1-31 പ്രകൃതി, സമൂഹം, ശാസ്ത്രം ക്ലാസുകൾ
  • 1977 ജനുവരി 1-11 ശാസ്ത്രപുസ്തകങ്ങൾ അടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം
  • 1977 ജനുവരി 26 ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിൻ പ്രകാശനം
  • 1977 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രസാംസ്‌കാരിക ജാഥ - കൂവേരി മുതൽ പൂവച്ചൽ വരെ.
  • 1978 ഒക്‌ടോബർ 10 സെലന്റ്‌വാലി പ്രമേയം കേന്ദ്രനിർവാഹക സമിതി പാസ്സാക്കി
  • 1978 നവംബർ 10-12 ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം - തിരുവനന്തപുരം സി.ഡി.എസ്സിൽ
  • 1979 ജനുവരി 'ബാലശാസ്ത്രം' ചുമർപത്രം പ്രകാശനം.
  • 1980 ഒക്‌ടോബർ 2 നവംബർ 7 ശാസ്ത്രകലാജാഥ - കാരക്കോണം മുതൽ കാസറഗോഡു വരെ
  • 1980 നവംബർ 2 സയൻസ് സെന്റർ ശിലാസ്ഥാപനം - കോഴിക്കോട്ട്
  • 1981 'യുറീക്ക ബാലവേദികൾ' കൈപ്പുസ്തകം പ്രസിദ്ധീകരിച്ചു
  • 1982 ഫെബ്രുവരി 11,12 വിദ്യാഭ്യാസ രേഖയുടെ പ്രകാശനം മഞ്ചേരിയിൽ
  • 1982 നവംബർ 7 ചെറായി ബാലവേദി സംഗമം
  • 1983 വിക്രം സാരാഭായ് അവാർഡ് പരിഷത്തിന് ലഭിച്ചു.
  • 1984 ഗ്രാമശാസ്ത്രസമിതി പ്രവർത്തനം നിർത്തിവെച്ചു
  • 1984 ജൂലായ് 2 മുണ്ടേരി വനസംരക്ഷണ മാർച്ച്
  • 1984 ജൂലായ് 17-29 വിദ്യാഭ്യാസ രംഗത്തെ അഴിമതിക്കും അശാസ്ത്രീയതക്കുമെതിരെ പരസ്യ തെളിവെടുപ്പ്.
  • 1984 ഡിസംബർ 19 ഭോപ്പാൽ കൂട്ടക്കൊലക്കെതിരെ പ്രതിഷേധ പ്രകടനം.
  • 1985 ഏപ്രിൽ 17'എവറെഡി ബാറ്ററി' ബഹിഷ്‌കരണാഹ്വാനം
  • 1986 ജനുവരി 1 ഏപ്രിൽ 7 ഹാലിധൂമകേതുവിന് സ്വാഗതമരുളി
  • 1987 ജൂലായ് 10 ആരോഗ്യ സർവേ
  • 1987 ജൂലായ് 24-26 വലപ്പാട് വനിതാ ശിബിരം
  • 1987 ഒക്‌ടോബർ 2 നവംബർ 7 ഭാരത ജനവിജ്ഞാന ജാഥ
  • 1987 നവംബർ 22 IRTCയുടെ പ്രവർത്തനം ആരംഭിച്ചു
  • 1987 ഡിസംബർ 19-24 അഖിലേന്ത്യാ ബാലോത്സവം - തൃശൂർ
  • 1987 വൃക്ഷമിത്ര അവാർഡ് ലഭിച്ചു.
  • 1988 ഫെബ്രുവരി 11 AIPSN രൂപീകരിച്ചു - കണ്ണുരിൽ
  • 1989 ജനുവരി 26 എറണാകുളം സമ്പൂർണ സാക്ഷരതാ പരിപാടി ഉദ്ഘാടനം
  • 1989 ജൂൺ 5 - 29 കലാജാഥ മാലിദ്വീപിൽ
  • 1990 ഫെബ്രുവരി 4 എറണാകുളം സമ്പൂർണ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചു.
  • 1990 ജൂൺ 5 ഗ്ലോബൽ -500 റോൾ ഓഫ് ഓണർ ലഭിച്ചു.
  • 1990 യുനെസ്‌കോയുടെ കിങ് സെജോങ് - സാക്ഷരതാ അവാർഡ് ലഭിച്ചു.
  • 1990 മെയ് 20-22 'ജലം സംരക്ഷിക്കൂ, ജീവൻ രക്ഷിക്കൂ' ജലസംരക്ഷണ ജാഥ
  • 1991 പഞ്ചായത്ത് വിഭവഭൂപട സർവെ
  • 1992 മാർച്ച് 3 Health and Development In Rural Kerala പ്രകാശനം (ആരോഗ്യസർവെയുടെ ഫലം)
  • 1992 ആഗസ്റ്റ് 2 സ്വാശ്രയസമിതി രൂപീകരണം
  • 1993 മാർച്ച് 8 ഏപ്രിൽ 8 അഖിലേന്ത്യാ സമതാ ജാഥകൾ
  • 1993 ഒക്‌ടോബർ 2 നവംബർ 7 പയ്യന്നൂർ - കന്യാകുമാരി സ്വാശ്രയജാഥ
  • 1994 ഏപ്രിൽ 15 ഗാട്ട് കരാറിനെതിരെ കരിദിനം
  • 1994 കല്യാശ്ശേരിയിൽ നടന്ന വികസന സംബന്ധിയായ മുഴുവൻ പ്രവർത്തനങ്ങളുടെയും രൂപരേഖ പ്രസിദ്ധീകരിച്ചു.
  • 1995 ഏപ്രിൽ മെയ് പഞ്ചായത്ത് രാജ് ക്ലാസുകൾ
  • 1995 ആഗസ്റ്റ് 8 - 22 പഞ്ചായത്ത് രാജ് ജാഥകൾ
  • 1995 ഒക്‌ടോബർ 2,3 പ്രാദേശികാസൂത്രണം -CDS സെമിനാർ - കല്യാശ്ശേരി പരീക്ഷണങ്ങളുടെ വിലയിരുത്തൽ
  • 1995 നവംബർ 18 ജനകീയ വിദ്യാഭ്യാസക്കമ്മീഷന്റെ പ്രഖ്യാപനം
  • 1996 ഡിസംബർ 9 റൈറ്റ് ലൈവ്‌ലിഹുഡ് (ബദൽ നോബൽ സമ്മാനം) അവാർഡ് ലഭിച്ചു.
  • 1998 മെയ് 29 ദുബായ് ആർട്ട് ലൗവേഴ്‌സ് അസോസിയേഷൻ അവാർഡ് ലഭിച്ചു
  • 1998 ജൂൺ 13 ഇ.എം.എസ് അനുസ്മരണം - 14 സെമിനാറുകൾ സംഘടിപ്പിച്ചു.
  • 1999 ഡിസംബർ 8,9 മുപ്പതുമണിക്കൂർ ഉപവാസം - കണ്ണൂരിൽ സ്‌നേഹസംഗമം
  • 1999 പി.പി.സി റജിസ്റ്റർ ചെയ്തു
  • 2000 നവംബർ 30 ഡിസംബർ 1 കൊൽക്കത്തയിൽ ജനസ്വാസ്ത്യ സഭ
  • 2000 ഡിസംബർ 4-8 ജനാരോഗ്യസഭ - ഡാക്ക
  • 2001 ഒക്‌ടോബർ 20 വികസന കൺവെൻഷൻ - തിരുവനന്തപുരം
  • 2002 ഡിസംബർ 26-29 കേരള സംഗമം


അക്ഷരത്തെറ്റുകൾ തിരുത്താനുണ്ട്. ചില സ്ഥലങ്ങളിൽ ഫോണ്ട് മാറ്റവും ആവശ്യമാണ്