വികസന സമീപനരേഖ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വേണം മറ്റൊരു കേരളം

== സാമൂഹ്യനീതിയും സമത്വവും സന്തോഷവും സംതൃപ്തിയും പുലരുന്ന ഒരു കേരളത്തിനു വേണ്ടി ==


ആമുഖം

കേരളവികസനരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുള്ള സംഘടനയാണ് ശാസ്ത്രസാഹിത്യ പരിഷത്ത്. "ശാസ്ത്രം അധ്വാനം, അധ്വാനം സമ്പത്ത്, സമ്പത്ത് ജനനന്മയ്ക്ക് " എന്ന പരിഷദ് മുദ്രാവാക്യം തന്നെ അദ്ധ്വാനത്തിലൂടെ ഉല്പ്പാദിപ്പിക്കപ്പെടുന്ന സമ്പത്ത് മാത്രമേ സുസ്ഥിരവികസനത്തിലേക്ക് നയിക്കൂ എന്ന കാഴ്ചപ്പാട് ഉള്ക്കൊള്ളുന്നു. 1976ൽ പരിഷത്ത് പ്രസിദ്ധീകരിച്ച "കേരളത്തിന്റെ സമ്പത്ത്" കേരളവികസന സംവാദത്തിൽ പുതിയൊരു കാൽ വയ്പ്‌ ആയിരുന്നു. കേരളത്തിന്റെ യഥാർത്ഥ സമ്പത്ത് നമ്മുടെ പ്രകൃതിവിഭവങ്ങളാണെന്നും അവയെ പരിപാലിച്ചുകൊണ്ടും പോഷിപ്പിച്ചുകൊണ്ടുമുള്ള വികസനം മാത്രമേ ശാശ്വതമാകൂ എന്നും അതിനാവശ്യമായ മാനവശേഷി വളർത്തിയെടുക്കൽ നമ്മുടെ വിദ്യാഭ്യാസ - ആരോഗ്യ സേവനങ്ങളിലൂടെ സാധ്യമാകണമെന്നും പരിഷത്ത് എക്കാലവും വാദിച്ചിട്ടുണ്ട്. ആ കാഴ്ച്ചപ്പാടോടുകൂടിയാണ് സൈലന്റ് വാലി വിവാദത്തിലും ചാലിയാർ മലിനീകരണ പ്രശ്നത്തിലും മറ്റനേകം പരിസ്ഥിതി സംരക്ഷണ പ്രക്ഷോഭങ്ങളിലും ആരോഗ്യരംഗത്തെ ചൂഷണങ്ങൾക്കെതിരെയുള്ള സമരങ്ങളിലും വിദ്യാഭ്യാസ പരിഷ്കരണത്തിലും പരിഷത്ത് ഇടപെട്ടിട്ടുള്ളത്. "എന്തല്ല വേണ്ടത്" എന്ന് പറഞ്ഞുള്ള പ്രക്ഷോഭങ്ങളോടൊപ്പം തന്നെ "എന്താണ് വേണ്ടത്" എന്ന് ചൂണ്ടിക്കാണിക്കാൻ സഹായിക്കുന്ന ബദലുകളെപ്പറ്റിയുള്ള ചര്ച്ചകളിലും അത് സംബന്ധിച്ച നിർമാണ പ്രവർത്തനങ്ങളിലും കൂടി ഏർപ്പെടാൻ പരിഷത്ത് ശ്രമിച്ചിട്ടുണ്ട്. കേരളവികസനത്തെ പറ്റി ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്ന കേരള വികസന സംഗമങ്ങളും ആ അന്വേഷണത്തിന്റെ ഭാഗമാണ്.

വികസനം

'വികസനം' ആണ് ഈ കാലഘട്ടത്തിന്റെ മന്ത്രം. എല്ലാവർക്കും വേണം വികസനം. ആരും വികസനത്തിനെതിരല്ല. വികസനവിരുദ്ധരെന്ന മുദ്ര ആരും ആഗ്രഹിക്കുന്നില്ല. സാമ്പത്തിക വളർച്ച, അതായത് GDP വർദ്ധന, ആണ് വികസനത്തിന്റെ സൂചകം എന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടാണ് അധികാരികൾ. അതുകൊണ്ടാണ് ഇന്ത്യയുടെ GDP വർദ്ധനത്തോത് ഇത്രയേറെ ചർച്ചാവിഷയമാകുന്നത്. അത് കുറയുന്നത് ധനമന്ത്രിമാരെ അലോസരപ്പെടുത്തുന്നു. സെൻസെക്സ് എന്ന മായാസൂചിക താഴുമ്പോൾ മാധ്യമങ്ങൾ അലമുറയിടുന്നു. ലോകത്തിലെ ശതകോടീശ്വരന്മാരുടെ കൂട്ടത്തിൽ ഇന്ത്യാക്കാരുടെ എണ്ണം കൂടുമ്പോഴും നമ്മുടെ ബഹിരാകാശവാഹനം ചൊവ്വയിലേക്കു കുതിക്കുമ്പോഴും നാം 'സമാധാനപരമായ' ആണവവിസ്ഫോടനം നടത്തുമ്പോഴും 'അഭിമാനപൂരിതമാകണമന്തരംഗം' എന്ന് അവർ ഓർമിപ്പിക്കുന്നു. പക്ഷേ, ലോകത്തിൽ ഏറ്റവും കൂടുതൽ ദരിദ്രരും നിന്ദിതരും പീഡിതരും നിത്യരോഗികളും അധിവസിക്കുന്നത് ഇവിടെയാണെന്നതോ, ലോകത്ത് ഏറ്റവും കൂടുതൽ ശിശുക്കൾ ഒരുവയസ്സു തികയാതെ മരിക്കുന്നതും പോഷകക്കുറവുമൂലം അന്ധരാകുന്നതും പ്രസവത്തോടെ അമ്മമാർ മരിക്കുന്നതും മന്തും മലമ്പനിയും ക്ഷയവും കുഷ്ഠവും ഏറ്റവും കൂടുതലാളുകളെ വേട്ടയാടുന്നതും ഈ മഹാരാജ്യത്താണെന്നതും, നാം സൌകര്യപൂർവം മറക്കുന്നു.


തീർച്ചയായും ഈ കാര്യത്തിലൊക്കെ കേരളം ഇന്ത്യയിലെ മറ്റു മിക്ക പ്രദേശങ്ങളേക്കാളും ദീർഘദൂരം മുന്നിലാണെന്നതിൽ നാം അഭിമാനിക്കാറുണ്ട്. ശാസ്ത്രസാഹിത്യപരിഷത്ത് 2004 ൽ നടത്തിയ കേരളപഠനം അനുസരിച്ച് ഇവിടെ നൂറിൽ തൊണ്ണൂറു പേർക്കും സ്വന്തം വീടുണ്ട്. 92% വീടുകളിലും കക്കൂസുണ്ട്. 85%ത്തോളം വീടുകളിൽ വൈദ്യുതിയുണ്ട്. അഞ്ചുവയസ്സായ ഏതാണ്ടെല്ലാ കുട്ടികളും സ്കൂളിൽ പോകുന്നു. അവരില് മിക്കവരും പത്തിലെത്തുന്നു. 90%ത്തിലേറെ പാസ്സാകുന്നു. പ്രതീക്ഷിത ആയുസ്സ് ഇന്ത്യയിലേറ്റവും ഉയര്ന്നത്, പല വികസിത രാജ്യങ്ങൾക്കുമൊപ്പം. ശിശുമരണ നിരക്കിലും മാതൃ മരണനിരക്കിലും ഏതാണ്ടതുപോലെ തന്നെ. പക്ഷേ, ഈ നേട്ടങ്ങൾക്ക് കാരണമായ സംഗതികളെല്ലാം വളരെ മുൻപ് നടന്നതല്ലേ? പത്തൊൻപതാം നൂറ്റാണ്ടിലേ തുടക്കം കുറിച്ച വിദ്യാഭ്യാസ - ആരോഗ്യ നയങ്ങളും ഐക്യകേരളം രൂപപ്പെട്ട നാളുകളിൽ നടപ്പാക്കിയ ഭൂപരിഷ്കരണവും സമ്പൂർണ പൊതുവിതരണ സമ്പ്രദായവും അല്ലേ ഈ നേട്ടങ്ങളിലേക്ക് നയിച്ചത്? അവയുടെ ഫലം എഴുപതുകളിൽ തന്നെ അവയുടെ സ്വാഭാവിക പരിധിയിലെത്തുകയും വിഖ്യാതമായ "കേരള മാതൃക" എന്ന പ്രയോഗത്തിനു കാരണമാകുകയും ചെയ്തല്ലോ. അതിനു ശേഷം നമുക്ക് ഈ ദിശയില് മുന്നോട്ടു നീങ്ങാൻ കഴിഞ്ഞിട്ടുണ്ടോ? അതോ ആ നേട്ടങ്ങളുടെ അടിസ്ഥാന ശിലകൾ ഒന്നൊന്നായി പൊളിച്ചടുക്കപ്പെടുകയാണോ? പൊതുവിദ്യാഭ്യാസ സംവിധാനവും പൊതു ആരോഗ്യ സേവന സംവിധാനവും പൊതു ഭക്ഷ്യവിതരണ സംവിധാനവും ഭീഷണിയിലാണ്. അവയുടെയെല്ലാം വ്യാപ്തി വർദ്ധിച്ചെങ്കിലും, അതോടെ സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും നഷ്ടപ്പെട്ടിരിക്കുന്നു. സാക്ഷരതയിലും സ്കൂൾ പ്രവേശനത്തിലും മുൻപന്തിയിലാണെങ്കിലും എട്ടാം ക്ലാസിലെത്തിയിട്ടും കൂട്ടിവായിക്കാനും കൂട്ടാനും കുറയ്ക്കാനും അറിയാത്ത കുട്ടികളുടെ എന്നാവും വര്ദ്ധിചിരിക്കുന്നു എന്നല്ലേ പഠനങ്ങൾ കാണിക്കുന്നത്? ശതമാനക്കണക്കിൽ നോക്കിയാൽ നേട്ടങ്ങൾ അഭിമാനകരമാണെങ്കിലും, പിന്നാക്കം തള്ളപ്പെട്ടവർ ഏതാണ്ടുമുഴുവനും ഗിരിജനങ്ങളും തീരദേശത്തെ മത്സ്യത്തൊഴിലാളികളും പട്ടികജാതിക്കാരുമാണെന്നുള്ളത് വിവേചനത്തിന്റെ മറ്റൊരുമുഖം കാണിക്കുന്നു. വിദ്യാഭ്യാസരംഗത്ത് സ്ത്രീകള് മുന്നിലാണെങ്കിലും തൊഴിൽ രംഗത്തെ സ്ത്രീ പങ്കാളിത്തം ഇന്ത്യൻ ശരാശരിയേക്കാൾ കുറവാണെന്നത് ഒരു സമസ്യയാണ്. സ്ത്രീമുന്നേറ്റത്തിന്റെ വീരകഥകൾ ഏറെ പറയാനുണ്ടെങ്കിലും സ്ത്രീകൾക്കെതിരെയുള്ള അക്രമവും ഗാർഹിക പീഡനവും ലജ്ജാകരമാംവിധം വർദ്ധിക്കുന്നു എന്നത് എങ്ങനെ വിശദീകരിക്കാം? ടെലിവിഷൻ, മൊബൈൽ ഫോൺ, മോട്ടോർ ബൈക്കുകൾ തുടങ്ങിയ അത്യന്താധുനിക ഉപകരണങ്ങളുടെ അന്യാദൃശമായ വ്യാപനം ആധുനികതയുടേതായ പരിവേഷം കേരളസമൂഹത്തിനു നല്കുമ്പോഴും ജാതി-മത ചിന്തകളിലും വ്യക്തിബന്ധങ്ങളിലും തനി മൂരാച്ചിമൂല്യങ്ങളാണ് മലയാളി വച്ചുപുലർത്തുന്നത് എന്നത് മറ്റൊരു വൈരുദ്ധ്യം. സാങ്കേതിക വിദ്യയുടെ ഉത്പന്നങ്ങളെ ആവേശത്തോടെ പുല്കുംപോഴും അവയ്ക്ക് പിന്നിലുള്ള ശാസ്ത്രത്തോടും ശാസ്ത്രീയ സമീപനത്തോടും തികഞ്ഞ അവഗണനയാണ് മലയാളിക്ക്. അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും കൂടിവരുന്നു. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ കേമന്മാരെന്ന് അഭിമാനിക്കുന്ന മലയാളിയുടെ സാമൂഹിക ശുചിത്വബോധം ദയനീയം തന്നെ. ഏതു തെരുവിലും കാണാം അതിന്റെ തെളിവുകൾ. പ്രതിശീർഷ ചെലവിന്റെ കാര്യത്തിൽ ഏറെ നാളായി മുൻപന്തിയിലായിരുന്ന കേരളം അടുത്ത കാലത്തായി പ്രതിശീർഷ വരുമാനത്തിലും മുന്നിലെത്തിയിട്ടുണ്ട്. എന്നിട്ടും സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണ്. ദരിദ്രമായ സര്ക്കാരും സമ്പന്നരായ ജനങ്ങളും എന്നത് വേറൊരു വൈരുദ്ധ്യം.

ഇത്തരം വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരമാണ് കേരളം. ഇവയെ പഠിക്കാനും മനസ്സിലാക്കാനും നിര്ധാരണം ചെയ്യാനും സഹായിക്കേണ്ട ഉപരിവിദ്യാഭ്യാസമാകട്ടെ അവഗണിക്കപ്പെടുന്നു. ഉദ്യോഗം കിട്ടാൻ സഹായിക്കുന്നതെന്തോ അത് പഠിക്കുക എന്നതാണ് നടപ്പുരീതി. സ്വാഭാവികമായും, വിദ്യാർത്ഥികളുടെ നൈസർഗിക വാസനകളോ വൈഭവങ്ങളോ പോഷിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ വൈജ്ഞാനിക രംഗത്ത് മൗലികമായ സംഭാവനകൾ പ്രതീക്ഷിക്കാൻ കഴിയുന്നില്ല. നാടിന്റെ വികസനമെന്ന് പറയുന്നതില് ഈ വക കാര്യങ്ങൾക്ക് പ്രസക്തിയില്ലേ?


സുസ്ഥിരവികസനം


വളരെ വലിയ തോതിൽ വിദേശ പണം വരവിനെ ആശ്രയിച്ചു നിലനില്ക്കുന്ന കേരള സമ്പദ്വ്യവസ്ഥയെക്കുറിച്ച് ഉറപ്പായി പറയാൻ കഴിയുന്ന ഒരേയൊരു കാര്യം അത് ഒട്ടും സുസ്ഥിരമല്ല എന്നതാണ്. ഗൾഫിലുണ്ടാകുന്ന രാഷ്ട്രീയ സംഭവ വികാസങ്ങൾ എങ്ങനെ ഇവിടെ ആഘാത തരംഗങ്ങൾ സൃഷ്ടിക്കുന്നു എന്നത് നാം കണ്ടതാണ്. എന്നിരുന്നാലും വ്യക്തികൾ അവരുടെ ഭാഗ്യാന്വേഷണത്തിന്റെ ഭാഗമായി അത്തരം അവസരങ്ങൾ പരമാവധി മുതലാക്കാൻ ശ്രമിച്ചേക്കാം. പക്ഷേ, ഒരു സര്ക്കാരും ഈ പണം വരവ് ഇങ്ങനെ എക്കാലവും തുടരും എന്നമട്ടിൽ രജ്യത്തിന്റെ ഭാവിവികസനം ആസൂത്രണം ചെയ്യാൻ പാടില്ല. ഗൾഫിൽ നിന്നുള്ള പണം വരവ് കൊണ്ടുമാത്രം നിലനില്ക്കുന്ന ഷോപ്പിംഗ്‌ മാളുകളും വാഹനപ്പെരുപ്പവും ഫ്ലാറ്റ് നിർമാണവുമാണ് വികസനത്തിന്റെ ലക്ഷണങ്ങളായി ഇവിടെ പെരുകുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കേരളത്തെ സംബന്ധിച്ചിടത്തോളം കൃഷിയും, കാര്ഷിക ഉല്പന്നങ്ങളുടെ മൂല്യവര്ധനയും അതിലൂടെ ഉണ്ടാകുന്ന സമ്പത്തുല്പാദനവും ആയിരിക്കണം സുസ്ഥിര വികസനത്തിന്റെ അടിത്തറ. വൻകിട വ്യവസായങ്ങൾക്ക് കേരളം അനുയോജ്യമല്ലെങ്കിലും ഐ ടി അധിഷ്ഠിത സംരംഭങ്ങൾക്ക് കേരളത്തിന്റെ സാഹചര്യങ്ങൾ പറ്റിയതാണ് എന്നതിൽ സംശയമില്ല. കരിമണലും ചൈനാക്ലേയും പോലത്തെ കുറച്ചു ധാതുസമ്പത്തുള്ളത് ഏറ്റവും മൂല്യവർദ്ധനവുള്ള ഉല്പന്നങ്ങളാക്കി മാത്രമേ കയറ്റി അയക്കാവൂ. ഇതിനു പുറമേ നമുക്ക് ശാശ്വതമായി ആശ്രയിക്കാവുന്നതായുള്ളത് (നമ്മുടെ ഭൌതിക വ്യവസ്ഥയ്ക്ക് താങ്ങാവുന്ന) ടൂറിസമാണ്. ഇവയിലൂടെയൊക്കെ ഉണ്ടാകുന്ന വരുമാനത്തിനു താങ്ങിനിര്ത്താവുന്ന സേവനമേഖലയ്ക്കു മാത്രമേ ഇവിടെ പിടിച്ചുനില്ക്കാനാവൂ. അല്ലാതുള്ളതൊക്കെ കുമിളകളാണ്. അവ പൊട്ടും എന്നുറപ്പാണ് ; എപ്പോഴെന്ന കാര്യത്തിൽ മാത്രമേ തർക്കമുണ്ടാകേണ്ടതുള്ളൂ. പക്ഷേ, ദൌർഭാഗ്യവശാൽ, അത്തരം ഇത്തിക്കണ്ണിവികസനത്തിലാണ് സര്ക്കാരിന്റെയും കണ്ണും മനസ്സും.

ഉല്പാദനമേഖലയിലെ മുരടിപ്പ്

കേരളത്തിന്റെ കാര്ഷിക മേഖലയുടെ കഴിഞ്ഞ ദശകത്തിലെ (2001 - 11) വളര്ച്ച 0.27 % എന്ന തോതിലാണ്. കേരളത്തിന്റെ സമ്പത്തിലേക്ക് കാര്ഷിക രംഗത്തിന്റെ സംഭാവന കഴിഞ്ഞ 20 വര്ഷം കൊണ്ട് 21%ൽ നിന്ന് 8% ആയി കുറഞ്ഞിരിക്കുന്നു. എന്നാൽ വ്യവസായത്തിന്റെ കാര്യമോ? കേരളത്തിന്റെ SDP യിൽ വ്യവസായ രംഗത്തിന്റെ സംഭാവന കേവലം 21% ആണ്. ഇതുതന്നെ സാധ്യമാകുന്നത് ഖനനവും കെട്ടിടനിര്മാണവും അതിലുൾപ്പെടുന്നതുകൊണ്ടാണ്. ആ മേഖലകൾ 11 - 12 ശതമാനം തോതിലാണ് വളരുന്നത്. ചരക്കുല്പ്പാദനം 7% തോതിലേ വളർന്നിട്ടുള്ളൂ. അതിൽത്തന്നെ അസംഘടിത മേഖലയാണ് സംഘടിത മേഖലയേക്കാൾ മുന്നില്. കഴിഞ ഇടതുപക്ഷ സര്ക്കാരിന്റെ കാലത്ത് പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കാൻ ഒത്തുപിടിച്ച ശ്രമമുണ്ടായെങ്കിലും സര്ക്കാര് മാറിയപ്പോൾ വീണ്ടും ഇവയെ എങ്ങനെ എഴുതിത്തള്ളാം എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. യഥാർത്ഥ സമ്പത്തുല്പ്പാദനം നടക്കുന്ന കൃഷി - വ്യവസായ മേഖലകളെ പുനരുജ്ജീവിപ്പിക്കാതെ സുസ്ഥിരവികസനം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നില്ല. പക്ഷേ, അതിനുവേണ്ടത് ഏതു തരത്തിലുള്ള വ്യവസായത്തെയും ക്ഷണിച്ചുവരുത്തുകയല്ല. ജനവാസകേന്ദ്രങ്ങളിൽ ഇരുമ്പും ബോക്സൈറ്റും മറ്റും ഖനനം ചെയ്യുന്നതും പാറമടകൾ പ്രവർത്തിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുകയല്ല. കേരളത്തിനൊട്ടും അനുയോജ്യമല്ലാത്ത ഇരുമ്പുരുക്ക് ശാലകൾ പാലക്കാട്ട് കൂണുപോലെ മുളച്ചുപൊന്തിയ സാഹചര്യം ഓർക്കുമല്ലോ. അതുകൊണ്ട് കേരളത്തിനു എന്ത് ഗുണമുണ്ടായി - കുറെ പരിസ്ഥിതിനാശമല്ലാതെ? നേരെ മറിച്ച്, നാളികേരത്തിൽ നിന്ന് മൂല്യവര്ദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന, അല്ലെങ്കിൽ ചക്ക ഉൾപ്പെടെ പാഴായിപ്പോകുന്ന പഴങ്ങൾ സംസ്കരിക്കുന്ന, സുഗന്ധ ദ്രവ്യങ്ങളിൽ നിന്ന് ഏറ്റവും വിലകൂടിയ സത്ത് വാറ്റിയെടുക്കുന്ന, തേങ്ങാവെള്ളം കുപ്പിപ്പാനീയമാക്കുന്ന തരം വ്യവസായങ്ങളും പരിസരദൂഷണമുണ്ടാക്കാത്ത ഇലക്ട്രോണിക്സ് - എന്ജിനീയറിംഗ് വ്യവസായങ്ങളും എന്തുകൊണ്ട് സ്വകാര്യമേഖലയിൽ ധാരാളമായി ഉണ്ടാകുന്നില്ല? ഉള്ളവതന്നെ എന്തുകൊണ്ട് വികസനത്തിനായി അയൽ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നു? ഇതിന്റെ അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാതെ എങ്ങനെയാണ് കേരളത്തിലെ ഉല്പാദന മേഖല വികസിക്കുക?

പരിസ്ഥിതി നാശം

നിർമാണ - ഖനന രംഗങ്ങളാണല്ലോ ഇവിടെ ഏറ്റവും വേഗം വളരുന്നത്. ഇവ കേരളത്തിന്റെ പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ ഗുരുതരമാണ്. കായൽ കൈയേറുന്നതിനും വയൽ നികത്തുന്നതിനും കുന്നിടിക്കുന്നതിനും പുഴകളിൽ നിന്ന് അമിതമായി മണല് വാരുന്നതിനും ജനവാസകേന്ദ്രങ്ങളിൽ പോലും നിയമം ലംഘിച്ചു പാറമട പ്രവർത്തിപ്പിക്കുന്നതിനുമൊക്കെ പ്രേരകമാകുന്നത് ഈ മേഖലകളുടെ കടിഞ്ഞാണില്ലാത്ത വളർച്ചയാണ്. ഇതെല്ലാം തന്നെ കേരളത്തിന്റെ അടിസ്ഥാന സമ്പത്തായ പ്രകൃതി വിഭവങ്ങളെയും സൗന്ദര്യത്തെയും ശോഷിപ്പിക്കുകയും തകര്ക്കുകയും ചെയ്യുന്നു. ഈ പ്രകൃതിനാശം കേരളത്തിന്റെ തനത് കാലാവസ്ഥയെയും ജലസ്രോതസ്സുകളെയും കാര്ഷിക വ്യവസ്ഥയെയും നശിപ്പിക്കുമെന്ന് മാത്രമല്ല, ഈ വികസനവക്താക്കൾ ഏറെ പ്രതീക്ഷയർപ്പിക്കുന്ന ടൂറിസത്തെപ്പോലും ഹ്രസ്വായുസ്സാക്കിമാറ്റുമെന്നുറപ്പാണ്‌. പശ്ചിമഘട്ട സംരക്ഷണത്തിനായി കൊണ്ടുവന്ന ഗാഡ് ഗിൽ റിപ്പോർട്ടിനും കസ്തൂരിരങ്കൻ റിപ്പോർട്ടിനും എതിരായി കേരളത്തിൽ നടക്കുന്ന കള്ളപ്രചരണത്തിന്റെ പിന്നിലും ഈ ലോബികളാണ്. പ്രകൃതി സംരക്ഷണം എന്ന് പറയുന്നത് വനവും കുറെ പ്രത്യേക സ്ഥലങ്ങളും മാത്രം സംരക്ഷിക്കുകയല്ല. പശ്ചിമഘട്ടത്തിലും തീരപ്രദേശത്തും ഇടനാട്ടിലുമുള്ള ചതുപ്പുകളും ചെരിവുകളും നെൽവയലുകളും നീര്ത്തടങ്ങളും നദികളും പുഴയോരങ്ങളും സംരക്ഷിക്കുകയാണ്. ഭൂവിനിയോഗത്തിൽ സാമൂഹിക നിയന്ത്രണം കൊണ്ടുവരികയാണ്. സ്വകാര്യസ്വത്തുടമസ്ഥത എന്നത് സാമൂഹിക അംഗീകാരത്തോടെ ഭൂമി ഉപയോഗിക്കാനുള്ള ലൈസന്സ് മാത്രമാണ്. ഭൂമി ദുരുപയോഗം ചെയ്തു നശിപ്പിക്കാനുള്ള അവകാശമല്ല. അതിനു "ഭൂമി ഒരു പൊതുസ്വത്ത് " എന്ന കാഴ്ചപ്പാട് സമൂഹത്തെക്കൊണ്ട് അമ്ഗീകരിപ്പിക്കേണ്ടിയിരിക്കുന്നു.

സേവനങ്ങളുടെ കച്ചവടവത്കരണം

ഉത്പാദന മേഖലയിലെ മുരടിപ്പിന് മറുമരുന്നായി സാമ്പത്തിക വികസനത്തിന് ഊര്ജം പകരുന്നതാകട്ടെ അതിവേഗം വളരുന്ന സേവനമേഖലയാണ്. അതിലാണ് നമ്മുടെ സർക്കാരിന്റെയും ആസൂത്രകരുടെയും പ്രതീക്ഷകളത്രയും. ഈ മേഖല പൂർണമായും കച്ചവടവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യസേവനം, ഭക്ഷ്യവിതരണം, ഗതാഗതം എന്നീ അടിസ്ഥാന മേഖലകളിലെ കച്ചവടവത്കരണത്തിന്റെ ഫലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഈ സേവനങ്ങളുടെ പ്രയോജനം നിഷേധിക്കപ്പെടും എന്നതാണ്. ഈ മേഖലകളിൽ പൊതുസംവിധാനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അവിടത്തെ സേവനങ്ങളുടെ ഗുണമേന്മ നിലനിര്ത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ, ഫലത്തിൽ, സമ്പന്നർക്കും ദരിദ്രർക്കും കിട്ടുന്ന അടിസ്ഥാന സേവനങ്ങൾ തമ്മിലുള്ള അന്തരം വര്ദ്ധിക്കുന്നു. അതാകട്ടെ, മാനവവിഭവശേഷി വികസിക്കുന്നതിലെ അന്തരം വര്ദ്ധിപ്പിക്കും. അത് വീണ്ടും സാമ്പത്തിക അസമത്വങ്ങൾ കൂടുന്നതിനും അതുമൂലമുണ്ടാകുന്ന സാമൂഹിക സംഘർഷങ്ങൾ മൂർഛിക്കുന്നതിനും കാരണമാകും. സംസ്ഥാന പ്ലാനിംഗ് ബോര്ഡ് തയാറാക്കിച്ച "വിഷൻ 2030" യിൽ കേരളവികസനത്തിന്റെ ചാലക ശക്തിയായി കാണുന്നത് വിദ്യാഭ്യാസ - ആരോഗ്യ മേഖലകളുടെ കച്ചവടവത്കരണമാണ് എന്നത് ആശങ്കാജനകമത്രേ. ഫലത്തിൽ കൃഷിയെയും ഉത്പാദനത്തെയും എഴുതിത്തള്ളുന്നു എന്നതിന്റെ അർത്ഥതലങ്ങൾ ഒരു വശത്ത്‌; ഈ അടിസ്ഥാന മേഖലകളെ കച്ചവടവത്കരിക്കുന്നതിന്റെ സാമൂഹിക ആഘാതങ്ങൾ കാണാതെപോകുന്നതിന്റെ അപകടങ്ങൾ മറു ഭാഗത്ത്. ഉന്നത് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി വിദേശത്തുനിന്ന് ടൂറിസ്റ്റുകൾ പ്രവഹിക്കുമെന്നതാണ് അവരുടെ കണക്കുകൂട്ടൽ. തീർച്ചയായും ഈ രംഗങ്ങളിൽ കേരളമുണ്ടാക്കിയ നേട്ടങ്ങൾ അഭിമാനകരമാണ്. പക്ഷെ, അത് മുഖ്യമായും അവയുടെ വ്യാപ്തിയിലാണ് ഗുണമേന്മയിലല്ല എന്നതും ഒരു വസ്തുതയാണ്. അത് നാം അംഗീകരിച്ചേതീരൂ. ഒരു ശ്രീ ചിത്രാ സെന്ററോ ഒരു ആർ സി സിയോ, ഉണ്ടായാൽ പോരല്ലോ? അവയ്ക്കാണെങ്കിൽ ഇവിടത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറാൻ തന്നെ സാധിക്കുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏതു സ്ഥാപനമാണുള്ളത് വിദേശികൾക്ക് വന്നു പഠിക്കണമെന്ന് തോന്നത്തക്കവിധത്തിൽ ലോകപ്രശസ്തി ആർജിച്ചത്? കാശുകൊടുത്ത് സീറ്റു വാങ്ങാനുഴറുന്ന കുറെ പ്രവാസി മലയാളികളല്ലാതെ ആരാണ് ഇങ്ങോട്ട് അന്വേഷിച്ചുവരിക? ഈ മേഖലകളുടെ പൊതു ഗുണനിലവാരം ഉയർത്തുന്നതിനു പകരം, ജീർണതയുടെ മഹാസാഗരത്തിൽ ഔന്നത്യത്തിന്റെ ചില ചെറു തുരുത്തുകൾ പടുത്തുയർത്തുക എന്ന തന്ത്രമാണ് ഈ രേഖ വെളിവാക്കുന്നത്. അത് സേവനരംഗത്തു പണം മുടക്കുന്ന നിക്ഷേപകർക്ക് ലാഭമുണ്ടാക്കാൻ ഉപകരിക്കും എന്നല്ലാതെ, ജനങ്ങൾക്ക്‌ മെച്ചപ്പെട്ട സേവനങ്ങൾ നല്കാനോ പൊതുവായ സാമ്പത്തികവികസനത്തിനോ ഉപകരിക്കില്ല എന്നത് വ്യക്തമാണ്. അതിനു പകരം, വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിലെ പൊതുസേവനനിലവാരം ഉയര്ത്താനും അതുവഴി മാനവശേഷിവികസനം മെച്ചപ്പെടുത്താനുമാണ് നാം ലക്ഷ്യമിടേണ്ടത്. അതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസത്തിനോ ആരോഗ്യ സേവനത്തിനോ വേണ്ടി വിദേശികൾ ഇങ്ങോട്ടു വന്നാൽ അതായിക്കോട്ടെ. പക്ഷെ, അതായിരിക്കരുത് നമ്മുടെ വികസനതന്ത്രം.

കമ്പോളമേധാവിത്വം

വിഖ്യാതമായ കേരളമാതൃക സാധ്യമാക്കിയത് അമർത്യസെൻ ചൂണ്ടിക്കാട്ടിയതുപോലെ ജനപക്ഷത്തുനിന്നുള്ള നയരൂപീകരണത്തിലേക്ക് നയിച്ച ജനകീയ മുന്നേറ്റങ്ങളായിരുന്നു. അറുപതുകൾക്കു ശേഷം കേരളം ഭരിച്ച ഏതു മുന്നണിക്കും ഈ നയങ്ങളെ പൂർണമായി അവഗണിക്കാൻ സാധ്യമല്ലായിരുന്നു. അതിന്റെ ഫലമായി പൊതുവായ ഒരു ഇടതുപക്ഷ വികസന വീക്ഷണം കേരളത്തിൽ നിലനിന്നു എന്ന് പറയാം. പക്ഷേ, അഖിലേൻഡ്യാ തലത്തിൽ 1991ൽ ആരംഭം കുറിച്ച ആഗോളവത്കരണവ്യതിയാനത്തിനു ശേഷം ഈ നിലപാടുകൾ പുലര്ത്തുക എന്നത് കൂടുതൽ കൂടുതൽ ദുഷ്കരമായിവരുകയാണ്. അത് മാത്രവുമല്ല, പൊതുവെ തന്നെ, വികസനം കമ്പോളത്തിലെ മുൻഗണനകളനുസരിച്ചാണ് നടക്കെണ്ടത് എന്നൊരു ചിന്താഗതി പ്രചരിപ്പിക്കുന്നതില് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും വലിയൊരു പങ്കുവഹിക്കുന്നുണ്ട്. കമ്പോളത്തിന്റെ താല്പര്യം എപ്പോഴും ഉപഭോഗജ്വരം വളര്ത്തുക എന്നതാണല്ലോ. ഉപഭോഗസംസ്കാരത്തിന്റെ ഒരു കുഴപ്പം അത് നമ്മുടെ സംസ്കാരത്തെയും ദുഷിപ്പിക്കും എന്നതാണ്. "എല്ലാറ്റിന്റെയും വില അറിയാം, ഒന്നിന്റെയും മൂല്യമറിയില്ല" എന്ന് പറഞ്ഞതുപോലെ, എല്ലാറ്റിനെയും ഉപയോഗിച്ച് വലിച്ചെറിയുക എന്ന ഒരു സംസ്കാരത്തിലേക്ക് അത് നമ്മെ എത്തിക്കും. ക്രമേണ അത് വ്യക്തിബന്ധങ്ങളെയും മൂല്യങ്ങളെയും തകര്ക്കും. "മക്കൾ അഛനമ്മമാർക്ക് ചെലവിനു കൊടുക്കണം, അവരെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ പാടില്ല" എന്നൊക്കെ നിയമം കൊണ്ടുവരേണ്ടിവരുന്നത് അതുകൊണ്ടാണ്. കമ്പോളം ആവശ്യമാണ്‌. പക്ഷേ അതിനെ സമൂഹത്തിന്റെ മുൻഗണനകളനുസരിച്ചു നിലയ്ക്ക് നിർത്തണം. വികസനത്തിന്റെ മുൻഗണനകൾ തീരുമാനിക്കേണ്ടത് കമ്പോളമല്ല, സമൂഹമാണ്. അതിനു ഭാവിസമൂഹം എങ്ങനെ യായിരിക്കണം എന്നൊരു ദർശനം ആദ്യമുണ്ടാകണം. അതിനു ബ്യൂറോക്രസിയെയോ കൺസൾട്ടന്റുമാരെയോ അല്ല ആശ്രയിക്കെണ്ടത്; അതാണ്‌ രാഷ്ട്രീയകക്ഷികൾ ചർച്ച ചെയ്യേണ്ടത്. അതിലാണ് വികസനത്തിന്റെ രാഷ്ട്രീയം പ്രതിഫലിക്കുന്നത്. നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു സമവായത്തി ലെത്താൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കണം. അസമത്വങ്ങളില്ലാത്ത, സാമൂഹികനീതിയും ലിംഗനീതിയും പുലരുന്ന, അക്ഷരത്തിലും ആത്മാവിലും ജനാധിപത്യസംസ്കാരം കാത്തുസൂക്ഷിക്കുന്ന, കേരളത്തിന്റെ തനതു സംസ്കൃതിയെയും പ്രകൃതി സംപത്തിനെയും സംരക്ഷിക്കുന്ന ഒരു കേരളമായിരിക്കണം അത്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ വികസന സമീപനത്തിനു രൂപം കൊടുക്കാൻ കഴിയൂ. അല്ലെങ്കിൽ, വിദേശത്ത് എന്ത് കണ്ടാലും അതിവിടെയും കൊണ്ടുവരണം എന്ന ഒരു ലഘൂകൃത സമീപനത്തിലേക്കു പോകും. എക്സ്പെസ്സ് വെ, അതിവേഗ റെയിൽ, ആകാശനഗരം, ജില്ല തോറും വിമാനത്താവളം, സീപ്ലെയിൻ മുതലായവ വികസനത്തിന്റെ അടയാളങ്ങളാകുന്നത് അങ്ങനെയാണ്. ലാഭമുണ്ടാക്കുന്നതാണെങ്കിൽ എന്തും ചെയ്യാം, അല്ലെങ്കിൽ വേണ്ട, എന്നത് കമ്പോള സമീപനമാണ്. അതല്ല സാമൂഹികമായ വികസന ദർശനം. ലിംഗവിവേചനം - പീഡനം

വ്യക്തികളും വ്യക്തിബന്ധങ്ങളും കൂടി വില്പനയ്ക്കുള്ള ചരക്കുകളായി മാറുന്ന കമ്പോള സംസ്കാരത്തിൽ സ്ത്രീ വെറും ശരീരവും ഉപഭോഗവസ്തുവും ആകുന്നതില് അത്ഭുതമില്ലല്ലൊ. സ്ത്രീശരീരം മാത്രമല്ല പുരുഷശരീരവും ഒരു സൗന്ദര്യസങ്കല്പത്തിന്റെ ഭാഗമായി എക്കാലവും അംഗീകരിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പക്ഷേ, അതിൽ നിന്ന് വ്യത്യസ്തമായി, സ്ത്രീകളെ വെറും ശരീരമായി ചുരുക്കുന്നുവെന്നതാണ് കമ്പോളത്തിന്റെ സ്വഭാവം. അതോടുകൂടി, സ്ത്രീകളെ സ്വകാര്യ സ്വത്ത്‌ ആയിക്കാണുന്ന ഫ്യൂഡൽ പാരമ്പര്യം കൂടിചേരുമ്പോഴാണ് കേരളത്തിലെ ഇന്നത്തെ അവസ്ഥയിലെത്തുക. സ്ത്രീകളെ വിദ്യാഭ്യാസം നേടുവാനും ഉദ്യോഗം സമ്പാദിക്കുവാനും പ്രേരിപ്പിക്കുന്നതിന്റെ പിന്നിലും യാതൊരു വിമോചന ലിബറൽ ചിന്തകളുമില്ല, മറിച്ച് അവർ ജോലിചെയ്തു കൊണ്ടുവരുന്ന സമ്പാദ്യത്തോടുള്ള അഭിനിവേശം മാത്രമേയുള്ളൂ എന്നത് വ്യക്തമാണ്. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകള് അനുഭവിക്കേണ്ടിവരുന്ന ശല്യപ്പെടുത്തലും പീഡനവും കേരളം ഇനിയും ഒരു പരിഷ്കൃത സമൂഹം ആയിട്ടില്ല എന്നാണു തെളിയിക്കുന്നത്. ഇത് മാറ്റിയെടുക്കുക എന്നതും വികസനത്തിന്റെ ഒരു അജണ്ടയാകേണ്ടതല്ലേ? മറ്റുപല കാര്യങ്ങളിലും എന്നപോലെ ഈ രംഗത്തും ഏറെ പ്രതീക്ഷ നല്കുന്നത് കുടുംബശ്രീ അനുഭവങ്ങളാണ്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് മാത്രമല്ല ഉല്പാദന രംഗത്തേക്കും ഭരണരംഗത്തെക്കും സ്ത്രീകളെ കൊണ്ടുവരുന്നതിൽ കുടുംബശ്രീ സ്തുത്യർഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. എന്നിരുന്നാലും, കുടുംബത്തിനകത്തെ അധികാരഘടനകളെ വെല്ലുവിളിക്കാൻ കുടുംബശ്രീക്കും കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. വിവാഹവും മാതൃത്വവും മാത്രമാണ് സ്ത്രീജന്മത്തിന്റെ സാഫല്യമെന്ന പരമ്പരാഗത സങ്കല്പം തിരുത്തിക്കുറിച്ചാലല്ലാതെ സ്ത്രീവിമോചനം സാദ്ധ്യമല്ല. സ്ത്രീകളെ തൊഴിൽ രംഗത്ത് അവർക്കവകാശപ്പെട്ട പങ്കു നിർവഹിക്കാൻ പ്രാപ്തരാക്കുന്ന വിധത്തിലുള്ള തൊഴിൽ പരിശീലനങ്ങളും അവസരങ്ങളും ലഭ്യമാക്കണം. അതിനനുസരിച്ച് സ്ത്രീകളെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്ത്തിക്കുന്ന, കുടുംബശ്രീയ്ക്ക് പുറത്തുള്ള വീട്ടമ്മമാരെയും കൂടി ലക്ഷ്യമാക്കുന്ന, പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തമാകേണ്ടിയിരിക്കുന്നു.

അരക്ഷിതത്വം

ഇന്നത്തെ കേരളസമൂഹത്തെ അടയാളപ്പെടുത്തുന്ന പ്രധാന മുദ്ര അരക്ഷിതത്വം ആണ്. അന്നം സമ്പാദിക്കുന്ന ആളിന് എന്തെങ്കിലും സംഭവിച്ചാല് കുടുംബം വഴിയാധാര മാകുമെന്ന ഭയമാണ് നമ്മുടെ മിക്ക തീരുമാനങ്ങളെയും സ്വാധീനിക്കുന്നത്. മക്കൾക്കും കൊച്ചുമക്കൾക്കും കൂടി സുരക്ഷിതത്വം ഉറപ്പാക്കുംവിധത്തിൽ സമ്പാദിച്ചുവയ്ക്കാനാണ് മധ്യവര്ഗക്കാരുടെ വെപ്രാളം. കുട്ടികളാണ് മിക്ക കുടുംബങ്ങളുടെയും ഇൻഷ്വറൻസ്. അതാകട്ടെ അവരിലും അനാരോഗ്യകരമായ ആശങ്കകൾ അടിച്ചേൽപ്പിക്കുന്നു. തങ്ങൾക്കിഷ്ടപ്പെട്ട വിഷയം പഠിക്കുന്നതിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നത് ഈ ഭാരമാണ്. അതുകൊണ്ടാണ് പലരും തങ്ങള്ക്ക് വിശേഷിച്ചു താല്പര്യമോ കഴിവോ ഇല്ലാത്ത, പക്ഷേ ജോലി കിട്ടാൻ സഹായിക്കുമെന്ന് കരുതപ്പെടുന്ന, ചില വിഷയങ്ങളെടുത്തു പഠിക്കാനൊരുങ്ങുന്നത്. അതിലേക്കു നയിക്കുന്ന സാമൂഹിക ഘടകങ്ങൾ മനസ്സിലാക്കാതെ കുട്ടികളെയോ രക്ഷിതാക്കളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പരമ്പരാഗതമായി സുരക്ഷ നല്കിയിരുന്ന കൂട്ടുകുടുംബങ്ങളുടെയും ഗോത്ര ഘടനകളുടെയും തകർച്ചയാണ് കേരളത്തെ ഈ അരക്ഷിതത്വബോധത്തിലേക്ക് നയിച്ചത്. പാശ്ചാത്യ സമൂഹങ്ങളിലും മുതലാളിത്തത്തിന്റെ ആവിർഭാവത്തോടെ ഈ തകർച്ച ഉണ്ടായി. അവരതിനെ മറികടന്നത് പകരം സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടാണ്. മുതലാളിത്ത വ്യവസ്ഥയ്ക്ക് കീഴിൽ ഉയർന്നുവന്ന ട്രേഡ് യൂനിയനുകളാണ് കൂട്ടായ വിലപേശലിലൂടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ നേടിയെടുക്കാൻ പൊരുതിയത്. അവരതിൽ ഒരു പരിധി വരെയെങ്കിലും വിജയിക്കുകയും ചെയ്തു. എല്ലാ വികസിത രാജ്യങ്ങളിലും ശക്തമായ ട്രേഡ് യൂനിയനുകളുണ്ടായി. തൊഴിലാളികളുടെ ജീവിതസുരക്ഷ തൊഴിലുടമയുടെ ഉത്തരവാദിത്തമാക്കുന്നതിലവർ വിജയിച്ചു. അതോടൊപ്പം മിക്ക രാജ്യങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള സാമൂഹിക സുരക്ഷാ (social security) സംവിധാനങ്ങളും ഉണ്ടായിവന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളെ മാറ്റി നിർത്തിയാൽ, സ്കാണ്ടിനേവിയൻ രാജ്യങ്ങളാണ് ഇക്കാര്യത്തിൽ മാതൃക. താച്ചറും റീഗനും ഇതൊക്കെ തകർക്കാൻ ആവതു ശ്രമിച്ചെങ്കിലും, കമ്പോള മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിൽ പോലും സാമാന്യം തൃപ്തികരമായ സോഷ്യൽ സെക്യുരിറ്റി സംവിധാനം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഈ സുരക്ഷാ വലയ്ക്ക് മുകളിലാണ് അവർ "ഹയർ ആൻഡ്‌ ഫയർ" പോലുള്ള അഭ്യാസങ്ങൾ പയറ്റുന്നത്. അവിടത്തെ മുതലാളിമാരോട് തുല്യതയിൽ മത്സരിക്കാൻ വേണ്ടിയാണ് ഇവിടെയും അത്തരം സ്വാതന്ത്ര്യങ്ങൾ വേണമെന്ന് നമ്മുടെ വ്യവസായികളും ആവശ്യപ്പെടുന്നത്. പക്ഷെ, അവിടെയുള്ള സോഷ്യൽ സെക്യുരിറ്റി സുരക്ഷാവല ഇവിടെയില്ല. അതുണ്ടാക്കാനുള്ള ശ്രമവും കാണാനില്ല. അങ്ങിങ്ങായി ഒറ്റപ്പെട്ട ക്ഷേമനിധികളും അഗതി പെൻഷനുമാണ് നാം സ്വീകരിച്ചിരിക്കുന്ന രീതി. അതിനു പകരം ഒരു സമഗ്ര സാമൂഹിക സുരക്ഷാ സംവിധാനമാണ് നാം ലക്ഷ്യമാക്കേണ്ടത്. അതിനെ നമ്മുടെ ഭരണഘടന ഇപ്പോഴും കൈവേടിഞ്ഞിട്ടില്ലാത്ത "സോഷ്യലിസ്റ്റിക് സാമൂഹിക വ്യവസ്ഥിതി" യിലേക്കുള്ള ചവിട്ടുപടി ആയി കാണാവുന്നതാണ്. അതോടൊപ്പം പരിഗണിക്കേണ്ടതാണ് സംഘടിത മേഖലയും അസംഘടിത മേഖലയും തമ്മിലുള്ള വ്യത്യാസവും. ഒരു ചെറിയ വിഭാഗം മാത്രം പണിയെടുക്കുന്ന സംഘടിത മേഖലയിൽ (വിശേഷിച്ച് സര്ക്കാര് മേഖലയില് ) വളരെ ഉയര്ന്ന സുരക്ഷിതത്വവും ബഹുഭൂരിപക്ഷം ആളുകളും ഉപജീവനത്തിന് ആശ്രയിക്കുന്ന അസംഘടിത മെഖലയിൽ സമ്പൂർണ അരാജകത്വവും എന്നത് ഒട്ടും സ്വീകാര്യമല്ല. ജീവിതസുരക്ഷയ്ക്ക് പൂർണമായും തൊഴിലുടമയെ ആശ്രയിക്കുന്നതിന്റെ പരിമിതിയാണത്. അതിനു പകരം സമഗ്രമായ സാമൂഹിക സുരക്ഷാ സംവിധാനം ഏർപ്പെടുത്തുകയും അതിലേക്ക് തങ്ങളുടെ പങ്കു നല്കാൻ തൊഴിലുടമകളെ നിർബന്ധിക്കുകയുമാണ് വേണ്ടത്. ഇതായിരിക്കണം എല്ലാവർക്കും ലഭ്യമായ സാമൂഹിക സുരക്ഷാ വല. അതിനു പുറമേ ഓരോരുത്തർക്കും അവരവരുടെ വരുമാനമാനുസരിച്ചു സ്വന്തമായ പെൻഷൻ പദ്ധതികളാകാം. ഈ സാമൂഹിക സുരക്ഷാ നിധികളെ ഷെയർ വിപണിയിലെ ഊഹക്കച്ചവടത്തിന് വിടാതെ, സര്ക്കാരിന്റെ സമഗ്ര സാമൂഹിക ക്ഷേമപദ്ധതിയുടെ ഭാഗമാക്കുകയാണ് വേണ്ടത്. പലവിധത്തിലുമുള്ള ക്ഷേമനിധികളുള്ള കേരളത്തിൽ ഇവയെല്ലാം ഏകോപിപ്പിച്ച് ഒരു സമഗ്ര സാമൂഹിക ക്ഷേമനിധി രൂപീകരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല.

ഏതൊരു സാമൂഹിക സുരക്ഷാ സംവിധാനവും നിലനില്ക്കുന്നത് നികുതി വരുമാനത്തിന്റെ പുറത്താണ്. വരുമാനമുള്ളവരിൽ നിന്ന് കനത്ത നികുതി ചുമത്തേണ്ടിവരും അതിനുള്ള വിഭവം കണ്ടെത്താൻ. അത് നാം അംഗീകരിച്ചേ പറ്റൂ. മിക്ക മുതലാളിത്ത രാജ്യങ്ങളിലും ഉയര്ന്ന വരുമാനക്കാർക്ക് 50% ത്തിനു മുകളിലാണ് നികുതിഭാരം. ഇവിടെയും നാമതിനു തയാറായേ പറ്റൂ. അധിക വരുമാനമുള്ളവരിൽ നിന്ന് അധിക നികുതി പിരിക്കാൻ സര്ക്കാര് നിശ്ചയ ദാർട്ഹ്യം കാണിക്കണം. അതോടൊപ്പം, നികുതി വെട്ടിപ്പുകാരെയും കള്ളപ്പണക്കാരെയും നിയമത്തിനു കീഴില് കൊണ്ടുവരികയും വേണം. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പാതിയോളം കള്ളപ്പണത്തിന്റെ പിടിയിലാണെന്നാണ് കണക്ക്. ഇതവസാനിപ്പിച്ചേ തീരൂ.

സാമൂഹിക സംഘർഷങ്ങൾ

അടുത്തകാലത്ത് നടന്ന പല പഠനങ്ങളും കാണിക്കുന്നത് സാമ്പത്തിക വളര്ച്ചയുണ്ടായാൽ മാത്രം പോരാ, വിതരണ നീതി കൂടി ഉണ്ടായേ തീരൂ എന്നാണ്. ഒരേപോലെ ഉയര്ന്ന പ്രതിശീര്ഷ വരുമാനമുള്ള, പക്ഷെ വ്യത്യസ്തമായ അസമത്വം നിലനില്ക്കുന്ന വികസിത ര്ജ്യങ്ങളെ അപഗ്രഥിച്ച വിദഗ്ദ്ധർ കണ്ടെത്തിയത്, ഉയര്ന്ന അസമത്വം നിലനില്ക്കുന്ന രാജ്യങ്ങളിൽ താരതമ്യേന കൂടുതൽ സാമൂഹിക സംഘര്ഷങ്ങളും, മാനസിക പ്രശ്നങ്ങളും, കുറ്റവാസനയും കാണപ്പെടുന്നു എന്നാണ്. ഉദാഹരണമായി, ഉയർന്ന വരുമാനവും കടുത്ത അസമത്വവുമുള്ള അമേരിക്കയിൽ ഒരു ലക്ഷം പേരില് അഞ്ഞൂറു പേരും ജയിലിൽ കഴിയുമ്പോൾ, ഏതാണ്ട് അത്രതന്നെ പ്രതിശീര്ഷ വരുമാനമുള്ള ജപ്പാനിലും സ്കാണ്ടിനേവിയൻ രാജ്യങ്ങളിലും ഈ അനുപാതം ഒരു ലക്ഷത്തിനു അമ്പതോളം മാത്രമാണ്. മാനസിക രോഗികളുടെ എണ്ണം, സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, സേവനങ്ങളുടെ ഗുണനിലവാരം തുടങ്ങി മറ്റുപല സൂചകങ്ങളിലും ഇ അന്തരം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് സമത്വം വർദ്ധിപ്പിക്കുക എന്നത് വെറും ധാർമികതയുടെ പേരിലുള്ള ഒരു ദാക്ഷിണ്യമല്ല, മറിച്ച് സമ്പന്നരുടെ കൂടി താല്പര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കേണ്ടതുണ്ട്. വെറും GDP വർദ്ധനമാത്രം ലക്ഷ്യമാക്കുന്ന വികസന സമീപനത്തിന്റെ മറ്റൊരപകടമാണ് ഇത് സൂചിപ്പിക്കുന്നത്. പാര്ശ്വവത്കരണം

വികസന സൂചികകളിൽ കേരളത്തിന് അഭിമാനാർഹമായ സ്ഥാനമുണ്ടെങ്കിലും അവസാനം പോരാതെ കിടക്കുന്ന ഒഴിവുകൾ മിക്കവാറും ആദിവാസികളുടെയും മല്സ്യത്തൊഴിലാളികളുടെയും പട്ടിക ജാതിക്കാരുടെയുമാണ്. വികസനത്തിലേക്കുള്ള കേരള മാർച്ചിൽ പുറമ്പോക്കിൽ പെട്ടുപോയവ രാണിവർ. ആദ്യകാലത്ത് കേരളത്തിലെ ചൂഷണ വ്യവസ്ഥ കുറച്ചു ചൂഷകരും ബഹുഭൂരിപക്ഷം ചൂഷിതരും എന്ന രീതിയിലായിരുന്നപ്പോൾ, ചൂഷിതരുടെ ഭാഗത്തു നില്ക്കാൻ ധാരാളം പുരോഗമന ചിന്താഗതിക്കാരും പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നു. അങ്ങനെയാണ് ഗ്രാന്റ് സ്കൂൾ അധ്യാപകരും പാട്ടക്കുടിയാന്മാരും സാഹിത്യത്തിലെ ദുരന്ത കഥാപാത്രങ്ങളാകുന്നത്. ആദിവാസികളുടെ ഭൂമി കുടിയേറ്റക്കാരിലേക്ക് കൈമാരിയപ്പോഴും സമൂഹം കുടിയെറ്റക്കാരോടൊപ്പമായിരുന്നു. മലയപ്പുലയന് കിട്ടിയ സഹതാപം പോലും "നമ്മള് കൊയ്യും വയലെല്ലാം നമ്മുടേത് " ആകാത്തതിന്റെ പേരിലായിരുന്നില്ല. ഭൂപരിഷ്കരണത്തിന്റെ ഫലമായി അവർക്കെല്ലാം കേറിക്കിടക്കാനൊരിടം കിട്ടി എന്നത് വലിയകാര്യം തന്നെ സംശയമില്ല. പക്ഷെ, അതായിരുന്നില്ല ഭൂപരിഷ്കരണം കൊണ്ടുണ്ടാകെണ്ടിയിരുന്ന ഉല്പാദനപരമായ നേട്ടം. അദ്ധ്വാനിക്കാൻ തയാറുള്ളവരുടെ കൈയിലേക്ക് ഭൂമി എത്തിക്കുക എന്നതായിരുന്നു ആ ലക്‌ഷ്യം. അത് നടന്നില്ല. അതുകൊണ്ടാണ് ആദിവാസിസമരങ്ങളും ചെങ്ങറ സമരവും ഒക്കെ ഉണ്ടാകുന്നത്. അതുപോലെ തന്നെ, ഭൂരഹിതകര്ഷകര്ക്ക് കൃഷിഭൂമി പതിച്ചു നല്കിയപ്പോഴും "പിൻതലമുറയ്ക്ക് കൈമാറാം, പക്ഷേ വില് ക്കാൻ പറ്റില്ല" എന്ന വ്യവസ്ഥ കർക്കശമാക്കാഞ്ഞതും വിനയായി. അതുകാരണം, പാട്ടക്കാരുടെ കൈവശം വന്ന ഭൂമി "ഉല്പാദന ഉപകരണം" എന്നതിനേക്കാൾ "വില്ക്കാനുള്ള സ്വത്ത് " ആയി മാറി. ഇപ്പോൾ ഭവനരഹിതരില്ലാത്ത കേരളം എന്ന പുതിയ പരിപാടിയിലും ഇതേ അബദ്ധം ആവര്ത്തിക്കുകയാണ്. വാസ്തവത്തില് ഭൂരഹിതർക്ക് ഭൂമിയും ഭവന രഹിതർക്ക് ഭവനവും സർക്കാരിൽ നിന്ന് കൊടുക്കുമ്പോൾ, പിൻ തലമുറയ്ക്ക് കൃഷിചെയ്യാനോ താമസിക്കാനോ അത് ആവശ്യമില്ലെങ്കിൽ സർക്കാര് അത് തിരിച്ചെടുത്ത് ആവശ്യക്കാർക്ക് അതു വീണ്ടും വിതരണം ചെയ്യണം. എങ്കിൽ മാത്രമേ പാർശ്വവത്കൃതർ ഇല്ലാതാകൂ.

അതുപോലെ തന്നെ, വിദ്യാഭ്യാസ രംഗത്തും പിന്നാക്ക വിഭാഗക്കാരെ ഒപ്പം കൊണ്ടുവരാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അതുകൊണ്ട് ഉദ്ദേശിച്ച ഗുണം കിട്ടുന്നു എന്ന് ഉറപ്പാക്കണം. ലംപ്സം ഗ്രാന്റ് എപ്പോഴെങ്കിലും കൊടുത്താൽ പോരാ, കുട്ടികള്ക്ക് കിട്ടേണ്ട സമയത്ത് അത് കിട്ടണം. പ്രൊഫെഷണൽ കോളേജിൽ എല്ലാ വിഭാഗക്കാരും എത്തുന്നു എന്ന് ഉറപ്പാക്കിയാൽ മാത്രം പോരാ, അത് പ്രയോജനപ്പെടുത്താനുള്ള വിദ്യാഭ്യാസമികവു എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്നു കിട്ടുന്നുണ്ടെന്നു കൂടി ഉറപ്പാക്കണം. അതിനു ഒന്നാം ക്ലാസ് മുതൽ തന്നെ വ്യക്തിഗത ശ്രദ്ധ കുട്ടിക്ക് കിട്ടണം. വ്യത്യസ്ത സാമൂഹിക പരിതസ്ഥിതികളിൽ നിന്നു വരുന്ന കുട്ടികൾക്ക് അനുഭാവപൂർവമായ സമീപനം അധ്യാപകരിൽ നിന്ന് കിട്ടുന്നു എന്ന് ഉറപ്പാക്കണം. പണം അനുവദിയ്ക്കുന്നതുപോലെ എളുപ്പമല്ല അത് വേണ്ടവിധം ചെലവുചെയ്യപ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നത്.

പാർശ്വവത്കരിക്കപ്പെടുന്നവരെ ഒപ്പമെത്തിക്കുക എന്നത് അവരോടുള്ള ഒരു കാരുണ്യമല്ല, അത് മുന്നിൽ പോകുന്നവരുടെയും കൂടി ആവശ്യമാണ്‌. എന്തെന്നാൽ, അന്തിമ വിശകലനത്തിൽ ഒരു രാജ്യത്തിന്റെ മഹത്വം കുടികൊള്ളുന്നത് അവിടത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലല്ല, അവിടത്തെ ഏറ്റവും പിന്നിൽ നില്ക്കുന്നവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ്. അധ്വാന വൈമുഖ്യം

അഭ്യസ്തവിദ്യരായ മലയാളികൾ അധ്വാനിക്കാൻ തയാറാകുന്നില്ല എന്നതാണ് നമ്മെപ്പറ്റിയുള്ള പ്രധാന ആക്ഷേപം. ഇതൊരു പഴയ പരാതിയാണ്. 1933 ൽതിരുവിതാംകൂറിൽ നിയമിക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ (Educational Reforms Committee) യുടെ ഒരു പ്രധാന നിയോഗം അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മക്ക് പരിഹാരം നിർദേശിക്കുക എന്നതായിരുന്നു. സ്കൂൾ വിദ്യാഭ്യാസം യൂനിവേഴ് സിറ്റി പ്രവേശനത്തിനുള്ള മട്രിക്കുലേഷൻ പരീക്ഷയിലേക്ക് അമിതമായി ഊന്നിപ്പോകുന്നു എന്നും, അതിനാൽ തന്നെ അത് കുട്ടികളെ തൊഴിലിൽ നിന്നകറ്റുന്നു എന്നുമായിരുന്നു. അവരുടെ കണ്ടെത്തൽ. അതുകൊണ്ട് സ്കൂൾ വിദ്യാഭ്യാസം വൈവിദ്ധ്യവത്കരിക്കണമെന്നും കൂടുതൽ പേരെ തൊഴിലുകളിലേക്ക് തിരിച്ചുവിടണമെന്നു മായിരുന്നു അവരുടെ ശുപാർശ. അത് ഇന്നും പ്രസക്തമാണ്. അധ്വാനത്തോടുള്ള വൈമുഖ്യം നമ്മുടെ വിദ്യാഭ്യാസത്തിന്റെ മുഖമുദ്രയായി ഉറച്ചുപോയിരിക്കുന്നു. ഒരർത്ഥത്തിൽ, അദ്ധ്വാനം ആവശ്യമായ തൊഴിലുകളിൽ നിന്ന് രക്ഷപ്പെടാനാണ് സ്കൂളിൽ പോകുന്നതുതന്നെ. പണിയെടുക്കുന്നതിനുപകരം പണിയെടുക്കുന്നവരുടെ "മേല്നോട്ടം" വഹിക്കുന്ന സൂപെർവൈസറോ മാനേജറോ ആകാം. "എല്ലാവര്ക്കും വിദ്യാഭ്യാസം" എന്ന ലക്‌ഷ്യം കൈവരിച്ചാൽ പിന്നെ ആരാണ് പണിയെടുക്കുക? അതിനു പഠിപ്പില്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ വരണമോ? ഈ സമീപനം മാറണമെങ്കിൽ അദ്ധ്വാനത്തെ സംബന്ധിച്ച കാഴ്ചപ്പാട് മാറണം. അത് മാത്രം പോരാ. അതോടൊപ്പം, അടിസ്ഥാന മേഖലകളിൽ പണിയെടുക്കുന്നവരുടെ തൊഴിൽ സാഹചര്യവും, അവരോടുള്ള സമൂഹ മനോഭാവവും, അവരുടെ വേതന ഘടനയും മാറണം. വിദ്യാഭ്യാസമുള്ളവർ കുഴിയെടുക്കാനും മണ്ണ് മാറ്റാനും റോഡു പണിയാനും പോകുമ്പോൾ ആ മേഖലകൾ കൂടുതൽ യന്ത്രവത്കരിക്കപ്പെടും, അവരുടെ ജോലി സാഹചര്യങ്ങൾ മാറും, അവരെയും മനുഷ്യരായിക്കാണാൻ "മേൽ നോട്ടക്കാർ " നിർബന്ധിതരാകും. അങ്ങനെയാണ് ഓരോ തൊഴിൽ മേഖലയും ആധുനികവത്കരിക്ക പ്പെടുക. നെൽകൃഷി ഉദാഹരണമായെടുത്താൽ, പകലന്തിയോളം ചേറിൽ കുനിഞ്ഞുനിന്ന്‌ ഞാറുനടാനും കതിര് കൊയ്യാനും ഗതികെടുകൊണ്ടേ ആളുകള് തയാറാകൂ. എന്നാൽ, നടീൽ യന്ത്രമോ കൊയ്ത്തുയന്ത്രമോ പ്രവർത്തിപ്പിക്കാൻ ആര്ക്കും മടിയുണ്ടാവില്ല. ഭാഗ്യവശാൽ , ഇന്ന് കാര്ഷിക രംഗത്ത് അത്തരം യന്ത്രവത്കരണത്തിന് അനുയോജ്യമായ അന്തരീക്ഷമാണ്. പക്ഷെ, യന്ത്രവത്കരണത്തിന്റെ ഉദ്ദേശ്യം തൊഴിലാളികളെ ഒഴിവാക്കുന്നതിനു പകരം അവരുടെ അധ്വാനശേഷിയും ഉത്പാദന ക്ഷമതയും വരുമാനവും വർദ്ധിപ്പിക്കുന്നതിനാകണം. അതിന് യന്ത്രങ്ങളുടെ ഉടമസ്ഥത തൊഴിലാളികളുടെ സംഘങ്ങൾക്കായിരിക്കണം; അല്ലാതെ ഏതെങ്കിലും മുതലാളിക്കാകരുത്. അതിനനുയോജ്യമായ മാനെജ്മെന്റ് സംവിധാനത്തിനു രൂപം കൊടുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള വെല്ലുവിളി. അതിനുപകരം തൊഴിലാഭിമുഖ്യം വളര്ത്തുക എന്ന് വെറുതെ പറഞ്ഞതുകൊണ്ട് പ്രയോജനമില്ല.


അവനവനിസം

കേരളമാതൃകയുടെ സവിശേഷത കൂട്ടായുള്ള മുന്നേറ്റവും ജനപക്ഷ വികസന നയങ്ങളും ആയിരുന്നു എന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, ആ നയങ്ങളുടെ ഗുണഭോക്താക്കളായി സ്വന്തം കാലില് നില്ക്കാനുള്ള ശേഷി കൈവരിച്ച തലമുറ ഇപ്പോൾ ഇഷ്ടപ്പെടുന്നത് ഏതുവിധേനയും സ്വന്തം കാര്യം നേടിയെടുക്കാനാണ്. കൂട്ടായിട്ടുള്ള പ്രശ്ന പരിഹാരങ്ങളിൽ അവര്ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അയല്പക്ക സ്കൂളിനു ഗ്ലാമർ പോരെങ്കില് കുട്ടിയെ ദൂരത്തുള്ള സ്വകാര്യ സ്കൂളിൽ അയയ്ക്കാം. ഉയര്ന്ന ഫീസും വണ്ടിക്കൂലിയും മറ്റ് അസൌകര്യങ്ങളും പ്രശ്നമല്ല. പൊതുഗതാഗതം കാര്യക്ഷമമല്ലെങ്കില് ബൈക്കോ കാറോ വാങ്ങാം. സര്ക്കാരാശുപത്രി പോരെന്നു തോന്നിയാൽ വലിയ ഫീസ് കൊടുത്ത് സ്വകാര്യ ആശുപത്രിയിൽ പോകാം. റേഷനരി ആര്ക്ക് വേണം, കുറച്ചു കൂടുതൽ കാശുകൊടുത്താല് നല്ല ബ്രാൻഡഡ് അരി അടുത്ത കടയിൽ കിട്ടുമല്ലോ. ഇങ്ങനെ പൊതു സേവനങ്ങളെ തിരുത്താനും മെച്ചപ്പെടുത്താനും കഴിവുള്ള വിഭാഗം ക്രമേണ അവിടങ്ങളിൽ നിന്ന് അകന്നു പോയപ്പോഴാണ് അവ കൂടുതൽ മോശമായതും ക്ഷയിച്ചതും. ഈ പ്രവണതയാണ് തിരുത്തേണ്ടത്. എങ്ങനെ തിരുത്തും? ഒന്നാമത്, പൊതു സംവിധാനങ്ങൾ നിലനിൽക്കേണ്ടത് അവ ഉപയോഗിക്കുന്നവരുടെ മാത്രം ആവശ്യമല്ലെന്നും സമൂഹത്തിന്റെ മുഴുവൻ ആവശ്യമാണെന്നും നാം തിരിച്ചറിയണം. അതോടെ, അവ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്കെല്ലാം ഏറ്റെടുക്കേണ്ടിവരും. രണ്ടാമത്, ആ സേവനങ്ങളുടെ ഗുണനിലവാരം ഉയര്ത്താനുള്ള ശ്രമങ്ങൾക്ക് അവിടെ പ്രവർത്തിക്കുന്നവരുടെ സഹകരണം ഉറപ്പാക്കണം. അവരെ ശത്രുപക്ഷത്തു നിർത്തിക്കൊണ്ടോ അവരെ മോശക്കാരാക്കിക്കൊണ്ടോ ഒന്നും നേടാനാവില്ല. മറിച്ച്, തങ്ങൾ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെട്ടാൽ അവയ്ക്ക് സമൂഹത്തിൽ ലഭിക്കുന്ന അംഗീകാരം വര്ദ്ധിക്കുകയും അത് പരോക്ഷമായി അവരുടെ തന്നെ സ്വാഭിമാനത്തെ ഉയര്ത്തുകയും ചെയ്യുമെന്ന വസ്തുത അവരെ മനസ്സിലാക്കണം. അതിന് അവരുടെ പ്രവൃത്തികൾ സമൂഹം ശ്രദ്ധിക്കുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും അവരെ ബോദ്ധ്യപ്പെടുത്തണം. സ്കൂളുകളുടെയും ആശുപത്രികളുടെയും കാര്യത്തിൽ നടപ്പാക്കിയ അധികാര വികേന്ദ്രീകരണം ഇതിനു വളരെ സഹായകമാണ്. ആ അവസരത്തെ ആ വിധത്തിൽ ഉപയോഗപ്പെടുത്താൻ ജനകീയ പ്രസ്ഥാനങ്ങൾക്ക്‌ കഴിയണം. അതോടൊപ്പം, സമർപ്പണ ബുദ്ധിയോടെ പ്രവർത്തിക്കുന്നവരെ ആദരിക്കുകയും അല്ലാത്തവരെ തള്ളിപ്പറയുകയും വേണം. ഏതായാലും ഒരു കാര്യം ഉറപ്പാണ്, പൊതു സംവിധാനങ്ങൾ മെച്ചപ്പെടുത്തികൊണ്ടല്ലാതെ സ്വകാര്യവത്കരണത്തിന്റെ ഭീഷണിയെ നേരിടാനാവില്ല. ഈ സ്ഥാപനങ്ങൾ നിലനില് ക്കുന്നത് അവിടെ തൊഴിലെടുക്കുന്നവർക്ക് വേണ്ടി മാത്രമല്ലെന്നും, സമൂഹത്തിന് അവ കൂടിയേ തീരൂ എന്നും ജനങ്ങൾക്കു ബോധ്യപ്പെട്ടാൽ മാത്രമേ അവയെ സംരക്ഷിക്കാനുള്ള ജനവികാരം ഉയരൂ. ഇത് എല്ലാ പൊതു മേഖലാ സ്ഥാപനങ്ങൾക്കും ബാധകമാണ്.

സമാപനം

ചുരുക്കത്തിൽ, കേരള വികസനത്തെക്കുറിച്ചുള്ള ഏതു ചര്ച്ചയും ആദ്യം തീരുമാനിക്കേണ്ടത് ഏതു വിധത്തിലുള്ള കേരളമാണ് നാളെ നമ്മുടെ കുട്ടികൾക്കായി നാം കൈമാറേണ്ടത് എന്നാണ്. അത് ദുബായിയെയോ സിങ്കപ്പൂരിനെയോ അനുകരിക്കാൻ ശ്രമിക്കുന്ന ഒന്നാകണോ? അതോ, പ്ലാനിംഗ് ബോർഡിന്റെ "വിഷൻ 2030" ൽ സൂചിപ്പിക്കുന്നതുപോലെ സ്കാണ്ടിനേവിയൻ മാതൃകയിലെ നല്ല അംശങ്ങളെ സ്വാംശീകരിക്കുന്ന, അതേ സമയം കേരളത്തിന്റെ തനതു ഗുണവിശേഷങ്ങളെ നിലനിർത്തുന്ന ഒന്നായിരിക്കണോ? എങ്കിൽ ഏതെല്ലാമാണ് സംരക്ഷിക്കേണ്ടത്, ഏതെല്ലാമാണ് മാറ്റേണ്ടത്? കേരള സമൂഹത്തിൽ വ്യാപകമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ഏതായാലും ഒരു കാര്യം ഉറപ്പാണ്. ഭാവികേരളം ഇന്നത്തെക്കാൾ കൂടുതൽ സാമൂഹിക നീതിയും സമത്വവും പുലരുന്നതാകണം. അടിസ്ഥാന സേവനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തണം. അവ കച്ചവടാധിഷ്ഠിതമാകരുത്. അതേ സമയം, പൊതുസേവനങ്ങളുടെ ഗുണനിലവാരം ഇന്നത്തെക്കാൾ ഏറെ മെച്ചപ്പെടണം. പോരാ, അവ ലോകോത്തരമാകണം. വികസനമെന്നാൽ GDP വര്ദ്ധന മാത്രമല്ല. തീര്ച്ചയായും വരുമാനം വര്ദ്ധിക്കണം. പക്ഷേ അത് ചുരുക്കം ചിലരിൽ കുന്നുകൂടുന്നവിധത്തിലാകരുത് ഉല്പാദന - സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടത്. അതായത്, സമ്പത്തുല്പാദനവും വിതരണവും അഭേദ്യമായ രീതിയിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. വിതരണനീതിയെ മറന്നുകൊണ്ടുള്ള സമ്പത്തുല്പാദനം അമിതമായ കേന്ദ്രീകരണത്തിലേക്കും വർദ്ധിക്കുന്ന അസമത്വത്തിലേക്കും നയിക്കും. അത് സാമൂഹിക സംഘർഷങ്ങൾ വളരാനും ജനജീവിതം ദുസ്സഹമാകാനും ഇടയാകും. അതൊഴിവാക്കണമെങ്കിൽ കേരളത്തിന്റെ വികസനാനുഭവത്തിൽ നിന്നും പ്ലാനിംഗ് ബോർഡ് തന്നെ മാതൃകയായി ഉയർത്തിപ്പിടിക്കുന്ന സ്കാണ്ടിനേവിയൻ രാജ്യങ്ങളുടെ തന്നെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. അതിനെപ്പറ്റിയുള്ള വിപുലമായ ചർച്ചകൾ നടത്തുന്നതിനു പരിഷത്ത് സംഘടിപ്പിക്കുന്ന ഈ സംഗമം വേദിയാകുമെന്ന് പ്രത്യാശിക്കാം.

"https://wiki.kssp.in/index.php?title=വികസന_സമീപനരേഖ&oldid=3990" എന്ന താളിൽനിന്ന് ശേഖരിച്ചത്