വേണം മറ്റൊരു കേരളം: കാർഷിക മേഖലയെ വീണ്ടെടുക്കാൻ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വേണം മറ്റൊരു കേരളം കാർഷിക മേഖലയെ വീണ്ടെടുക്കാൻ പ്രസാധകക്കുറിപ്പ്‌

കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ കഴിഞ്ഞ അഞ്ചുപതിറ്റാണ്ടു കാലമായി സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. ശാസ്‌ത്രീയ അറിവുകൾ ജനങ്ങളിലേക്ക്‌ അവരുടെ സ്വന്തം ഭാഷയിൽ എത്തിക്കാനും അതുവഴി അവരിൽ ശാസ്‌ത്രബോധം വളർത്താനും ലക്ഷ്യമിട്ടാണ്‌ പരിഷത്ത്‌ പ്രവർത്തനം ആരംഭിക്കുന്നത്‌. ക്രമേണ ശാസ്‌ത്രത്തിന്റെ ദുരുപയോഗത്തിനെതിരെയും ജനക്ഷേമകരമായ പ്രയോഗത്തിനു വേണ്ടിയും പരിഷത്ത്‌ ശബ്‌ദമുയർത്താൻ തുടങ്ങി. ശാസ്‌ത്ര-സാങ്കേതിക വിദ്യകളുടെ പ്രയോഗം ബഹുഭൂരിപക്ഷത്തിന്റെ ജീവിതം മെച്ചപ്പെടുത്താൻ ഉപകരിക്കാത്തതും പലപ്പോഴും ദോഷകരമായി ബാധിക്കുന്നതിന്റെയും അടിസ്ഥാന കാരണം നീതിപൂർവമല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥയാണെന്നും അതിൽ ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ നിയന്ത്രണം ധനിക ന്യൂനപക്ഷത്തിന്റെ കൈവശമാണെന്നും പരിഷത്ത്‌ നിരീക്ഷിച്ചു. `ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌' എന്ന മുദ്രാവാക്യം സ്വീകരിക്കുന്നതിന്റെ അടിസ്ഥാനം അതാണ്‌. പരിഷത്ത്‌ പ്രവർത്തനങ്ങൾക്ക്‌ കൃത്യമായ ദിശാബോധം നൽകാൻ ഈ മുദ്രാവാക്യം സഹായകമായി. തുടർന്ന്‌ സാമൂഹ്യജീവിതത്തിന്റെ നാനാ മേഖലകളിൽ ശാസ്‌ത്രരീത്യാ ഇടപെടുകയും ദരിദ്രപക്ഷത്തു നിന്നുകൊണ്ട്‌ നിലപാടുകൾ കൈക്കൊള്ളുകയും ചെയ്‌തു. വിദ്യാഭ്യാസം, പരിസ്ഥിതി, ഊർജം, ആരോഗ്യം, സംസ്‌കാരം, ജെൻഡർ തുടങ്ങിയ രംഗങ്ങളെല്ലാം ഈവിധം പരിഷത്ത്‌ ഇടപെടുകയും പുതിയ ചിന്തകൾക്ക്‌ വഴിമരുന്നിടുകയും ചെയ്‌ത മേഖലകളാണ്‌. വിമർശനങ്ങൾ ഉയർത്തിയും പഠനപ്രവർത്തനത്തിലേർപ്പെട്ടും ചിലപ്പോൾ പുതിയ ബദൽ മാതൃകകൾ വികസിപ്പിച്ചുമായിരുന്നു പരിഷത്തിന്റെ ഓരോ രംഗത്തെയും ഇടപെടൽ. ഓരോ പ്രത്യേക രംഗങ്ങളിലിടപെടുമ്പോഴും അവ തമ്മിലുള്ള പരസ്‌പര ബന്ധം മനസ്സിലാക്കി ഉദ്‌ഗ്രഥിതമായ ഒരു സമീപനം വളർത്തിയെടുക്കാനും പരിഷത്ത്‌ ശ്രദ്ധിച്ചിരുന്നു. ജനജീവിതവുമായി ബന്ധപ്പെട്ട പ്രാദേശിക ഉൽപ്പാദന പ്രവർത്തനങ്ങളിൽ ശാസ്‌ത്രത്തിന്റെ പ്രയോഗം ഉണ്ടാകുന്നതിലൂടെയേ ശാസ്‌ത്രബോധം ജനങ്ങളിൽ വളരൂ എന്ന തിരിച്ചറിവാണ്‌ 1975ൽ ഗ്രാമശാസ്‌ത്ര സമിതികൾ രൂപീകരിക്കാൻ പരിഷത്തിനെ പ്രേരിപ്പിച്ചത്‌. വാഴയൂർ ജലവിഭവ സർവേ, കല്യാശ്ശേരി വിഭവ ഭൂപട നിർമാണം, പതിനഞ്ച്‌ പഞ്ചായത്തുകളിൽ നടത്തിയ ജനകീയാസൂത്രണ പരിപാടി, കേരളത്തെ അറിയുക; കേരളത്തെ മാറ്റുക ക്യാമ്പയിൻ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ പ്രാദേശികാസൂത്രണം സംബന്ധിച്ച പരിഷത്ത്‌ അനുഭവങ്ങളും നിലപാടുകളും വികസിച്ചുവന്നു. ആഗോളവൽക്കരണത്തിന്റെ ഭാഗമായി നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ അവയ്‌ക്കെതിരെ പ്രചരണം നടത്താനും പ്രതിരോധങ്ങൾ ഉയർത്താനും പരിഷത്ത്‌ ശ്രമിച്ചത്‌ അതുവരെയുള്ള പ്രവർത്തന അനുഭവങ്ങളുടെ വെളിച്ചത്തിലാണ്‌. വികസനവും രാഷ്‌ട്രീയവും തമ്മിലുള്ള ബന്ധം കൂടുതൽ തിരിച്ചറിയാൻ ഈ പ്രവർത്തനങ്ങൾ സഹായിച്ചു. കേരളത്തിന്റെ വിഭവലഭ്യതയെയും മാനവശേഷിയെയും സമഗ്രമായി പരിശോധിച്ചുകൊണ്ട്‌ ഒരു വികസന പരിപ്രേക്ഷ്യം അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ തുടക്കമായിരുന്നു 1975 ൽ പ്രസിദ്ധീകരിച്ച കേരളത്തിന്റെ സമ്പത്ത്‌. തുടർന്ന്‌ 1988 ൽ പ്രസിദ്ധീകരിച്ച എട്ടാം പദ്ധതിക്ക്‌ ഒരാമുഖം, ജനകീയാസൂത്രണ പ്രസ്ഥാനം, കേരളപഠനം, ഭൂമി പൊതുസ്വത്ത്‌ കാമ്പയിൻ തുടങ്ങിയവയിലൂടെ കാലികമായി കേരള സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെക്കൂടി പരിശോധിച്ചുകൊണ്ട്‌ കേരള വികസനം സംബന്ധിച്ച നിലപാട്‌ പരിഷത്ത്‌ വികസിപ്പിക്കുകയുണ്ടായി. പരിഷത്ത്‌ അമ്പത്‌ വർഷം പിന്നിടുകയാണ്‌. ആഗോളവൽക്കരണം രാജ്യത്ത്‌ നടപ്പിലാക്കാൻ തുടങ്ങിയിട്ട്‌ രണ്ട്‌ ദശകവും പിന്നിടുന്നു. വികസനത്തിന്റെ വിവിധ തലങ്ങളിൽ നടത്തിയ ഇടപെടലുകളിൽ നിന്നാർജിച്ച അനുഭവങ്ങളുടെയും ഉൾക്കാഴ്‌ചയുടെയും അടിസ്ഥാനത്തിൽ വീക്ഷിക്കുമ്പോൾ കേരളം ഇന്ന്‌ വളരുന്ന രീതി ആപൽക്കരമാണെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം. നാം നേടിയ സാമൂഹ്യനീതി നഷ്‌ടമാവുന്നു. പാരിസ്ഥിതികവും സാമ്പത്തികവുമായ അസ്ഥിരത നമുക്ക്‌ മുമ്പിൽ വെല്ലുവിളിയാവുന്നു. ലോകമെങ്ങും സംഭവിക്കുന്ന ദുരിതങ്ങളും പ്രക്ഷോഭങ്ങളും നമുക്ക്‌ ചൂണ്ടുപലകയാണ്‌. `വേണം മറ്റൊരു കേരളം' എന്ന ഒരു മുദ്രാവാക്യം ഉയർത്തുവാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നതതാണ്‌. 2011 ഫെബ്രുവരിയിൽ നടന്ന പരിഷത്തിന്റെ 48-ാം വാർഷികത്തിൽ ആസൂത്രണം ചെയ്‌ത ഈ കാമ്പയിൻ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന്‌ ആരംഭിക്കുന്നു. ഏതാണ്ട്‌ രണ്ടുവർഷക്കാലം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്നതും വിപുലമായതുമായ ഒരു ക്യാമ്പയിനാണ്‌ പരിഷത്ത്‌ തുടക്കം കുറിക്കുന്നത്‌. ഇതു വിജയിപ്പിക്കുവാൻ വലിയ അളവിലുള്ള ജനകീയ കൂട്ടായ്‌മകൾ ആവശ്യമാണ്‌. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇതിന്നായി അഭ്യർത്ഥിക്കുന്നു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


കേരളം എങ്ങോട്ട്‌? മൂന്നേകാൽ കോടി മലയാളികളുടെ മാതൃഭൂമിയായ നമ്മുടെ കേരളത്തിന്റെ വികസനരംഗം ഇന്ന്‌ ഒട്ടേറെ ആശങ്കകളുടെ നിഴലിലാണ്‌. വലിയവീട്‌, വ്യക്തിഗതവാഹനങ്ങൾ, ഉയർന്ന വേതനമുള്ള ജോലി, ആർഭാടപൂർണമായ ജീവിതം...... ഇത്‌ സാധിക്കാനുള്ള നെട്ടോട്ടത്തിലാണ്‌ എല്ലാവരും. പല സാമൂഹ്യ തിന്മകളിലേയ്‌ക്കുമാണ്‌ ഇത്‌ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്‌. സൂക്ഷ്‌മമായി പരിശോധിച്ചാൽ എന്തൊക്കെയാണ്‌ നാം നമ്മുടെ ചുറ്റും കാണുന്നത്‌? പ്രതിദിനം വർധിച്ചുവരുന്ന അക്രമങ്ങൾ, സ്‌ത്രീപീഡനങ്ങൾ, കവർച്ചകൾ, മാഫിയാസംഘങ്ങളുടെ വിളയാട്ടങ്ങൾ, പരിസരപ്രശ്‌നങ്ങൾ, പ്രകൃതിയുടെ മേലുള്ള ഭീഷണമായ കടന്നാക്രമണങ്ങൾ, ഭയാനകമായ അളവിലുള്ള വാഹന അപകടങ്ങൾ, പേടിപ്പിക്കുന്ന തരത്തിലുള്ള ഉപഭോഗാസക്തി, സ്വർണത്തിന്റെയും മദ്യത്തിന്റെയും അപമാനകരമായ വിപണനോത്സവങ്ങൾ... ഒപ്പം മറ്റു ചില പ്രവണകളും കാണുന്നു. കുറഞ്ഞുവരുന്ന കൂട്ടായ്‌മകളും പ്രതിരോധപ്രവർത്തനങ്ങളും, രാഷ്‌ട്രീയ-പൊതു പ്രവർത്തനരംഗങ്ങളിലെ മൂല്യച്യുതി, സാംസ്‌കാരികരംഗത്തെ നിശ്ചലാവസ്ഥ, വായനക്കാരില്ലാത്ത ഗ്രന്ഥാലയങ്ങളും വായനശാലകളും, പൊതുസ്ഥാപനങ്ങളെ അപ്രസക്തമാക്കുന്ന സ്വകാര്യവിദ്യാലയങ്ങളും ആശുപത്രികളും, കച്ചവടമേഖലയായി മാറിയ വിവിധ സേവനത്തുറകൾ, പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ ....... അരക്ഷിതാവസ്ഥയുടെ നൂറു നൂറു മുഖങ്ങൾ. ഒരു വശത്ത്‌ തൊഴിലില്ലായ്‌മയെക്കുറിച്ച്‌ വിലപിക്കുമ്പോൾ മറുവശത്ത്‌ അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ഒറീസയിൽനിന്നും പശ്ചിമബംഗാളിൽനിന്നും ആസാമിൽനിന്നും ബീഹാറിൽനിന്നുമൊക്കെയായി 10 ലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ തൊഴിലെടുക്കുന്നുണ്ടത്രേ. കാസർഗോഡ്‌ മുതൽ തിരുവനന്തപുരം വരെ യാത്രചെയ്‌താൽ പ്രകടമായി കാണാവുന്നത്‌ ദിനംപ്രതി ഏറിക്കൊണ്ടിരിക്കുന്ന നഗരവൽക്കരണമാണ്‌. കെട്ടിടനിർമാണമാണ്‌ എല്ലായിടത്തും നടക്കുന്ന സജീവപ്രവർത്തനം. സുരക്ഷിതമായി പൊതുവഴികളിലൂടെ നടക്കാൻ പറ്റാത്ത, മാലിന്യത്തിൽ മുങ്ങിയ, പകർച്ചവ്യാധികൾ പേടിപ്പിക്കുന്ന, വിദ്യാഭ്യാസവും ആരോഗ്യവുമൊക്കെ ചെലവേറിയതായിക്കൊണ്ടിരിക്കുന്ന, നീതി നിഷേധങ്ങളെ ചെറുക്കാൻ ജനകീയ പ്രതിരോധം സാധ്യമാകാത്ത ഈ കേരളത്തിൽ സമാധാനത്തോടെ ജീവിക്കാനാകുമോ എന്ന്‌ വ്യാകുലപ്പെടുന്നവരെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ കേരളം എഴുപതുകളിലെ അവസ്ഥയിൽ നിന്ന്‌ ഒരുപാട്‌ മാറിയിരിക്കുന്നു. പരിമിതമായ സാമ്പത്തികവളർച്ചയിലും ഉയർന്ന ജീവിതനിലവാരം എന്ന അവിശ്വസനീയമായ അവസ്ഥയായിരുന്നു അന്ന്‌. ഇതിനെ പലരും കേരളമാതൃകയെന്നും കേരളവികസനാനുഭവം എന്നുമൊക്കെ വിളിച്ചു. ഇന്ന്‌, സാമ്പത്തിക വളർച്ചാനിരക്കിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുന്നണിയിൽ നിൽക്കുന്നു നമ്മൾ. ഇന്ത്യയുടെ ദേശീയ സാമ്പത്തികവളർച്ചാനിരക്കിലും കൂടുതലാണ്‌ കേരളത്തിന്റെ വളർച്ചാ നിരക്ക്‌. പക്ഷേ, നമ്മുടെ ഏറ്റവും വലിയ നേട്ടമായിരുന്ന സാമൂഹികനീതി അനുസ്യൂതം കുറഞ്ഞുവരികയാണ്‌. 2004ൽ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ നടത്തിയ `കേരളപഠന'ത്തിന്റെ പ്രധാന നിഗമനം വർധിച്ചുവരുന്ന സാമ്പത്തിക അസമത്വമാണ്‌.ശക്തമായ സാമ്പത്തിക വളർച്ചയുടെ സാഹചര്യത്തിലും 48 ശതമാനം പേർ ദരിദ്രാവസ്ഥയിൽ കഴിയേണ്ടിവരുന്ന തരത്തിലുള്ള ഈ സാമ്പത്തിക അസമത്വം പുതിയ കേരള വികസനാവസ്ഥയുടെ മുഖ്യസൂചികയാണ്‌. സാമ്പത്തികവളർച്ചയുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോഴാണ്‌ നമ്മുടെ സമ്പദ്‌ വ്യവസ്ഥ എത്ര ദുർബലമാണ്‌ എന്ന്‌ ബോധ്യമാവുക. സംസ്ഥാനവരുമാനത്തിൽ കൃഷിയുടെ പങ്ക്‌ 9.20% മാത്രം. കൃഷിയും മൃഗപരിപാലനവും മത്സ്യബന്ധനവുമടക്കമുള്ള പ്രാഥമിക മേഖലയുടെ വിഹിതം വെറും 12.01 ശതമാനം. കെട്ടിടനിർമാണത്തിൽ നിന്ന്‌ 11.8 % വരുമാനമുണ്ട്‌. അതടക്കം ദ്വിതീയ മേഖലയിൽനിന്ന്‌ 21.71%. ബാക്കി 66.28%വും സേവനമേഖലയിൽനിന്ന്‌ . വളരെ ദുർബലമായ ഉൽപ്പാദനമേഖലയും അതിശക്തമായ സേവനമേഖലയും എന്നതാണ്‌ കേരള സമ്പദ്‌വ്യവസ്ഥയുടെ പൊതുചിത്രം . സേവനമേഖല വളരുന്നതും ജനങ്ങൾക്ക്‌ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കേണ്ടതും ആവശ്യംതന്നെ. എന്നാൽ, സേവന മേഖലയുടെ പ്രയോജനം എല്ലാവർക്കും വേണ്ടപോലെ ലഭിക്കുന്നില്ല. ഇതിൽ 10-12 ശതമാനം റിയൽ എസ്റ്റേറ്റ്‌ ആണ്‌. ബാങ്കിങ്ങ്‌, ഇൻഷൂറൻസ്‌, മേഖലകളിൽനിന്നും സാധാരണ ജനങ്ങൾക്കുണ്ടാകുന്ന നേട്ടം പരിമിതവുമാണ്‌. ഉൽപ്പാദനമേഖലയുടെ ഇന്നത്തെ അവസ്ഥ മാറ്റിത്തീർക്കാതെ കേരളത്തിന്‌ പുരോഗതിയില്ല. അഥവാ, ഉള്ള വളർച്ച സുസ്ഥിരമാവില്ല. ഉൽപ്പാദനാധിഷ്‌ഠിതമായ ഒരു പുതിയ കേരളവികസനത്തിന്‌ രൂപം നൽകാൻ നമുക്കാവുമോ? ഇതാണ്‌ നമ്മുടെ മുന്നിലെ വെല്ലുവിളി. മുകളിൽ കൊടുത്ത പട്ടിക ശ്രദ്ധിച്ചാൽ കേരള സമ്പദ്‌വ്യവസ്ഥയുടെ ചേരുവകളിലെ ചില പ്രത്യേകതകൾ കാണാം. ഉൽപ്പാദനമേഖലയിൽ വ്യവസായ മേഖല പ്രായേണ നിശ്ചലമാണ്‌. പ്രാഥമിക മേഖലാ വിഹിതം ഗണ്യമായി കുറഞ്ഞുവരുന്നു.സേവനമേഖല അതുപോലെ തന്നെ ഗണ്യമായി ശക്തിപ്പെടുന്നു. പ്രാഥമിക മേഖലയിൽ കൃഷിയുടെയും ദ്വിതീയമേഖലയിൽ കെട്ടിടനിർമാണത്തിന്റെയും പ്രതിലോമബന്ധവും നോക്കുക. ഈ മാറ്റം വളരെ പ്രധാനമാണ്‌.

കേരളത്തിലെ ആഭ്യന്തരവരുമാനചേരുവ രണ്ട്‌ പതിറ്റാണ്ടുകളിൽ - ശതമാനത്തിൽ മേഖല 1990 2000 2010 കൃഷിയും അനുബന്ധമേഖലകളും 39.08 28.72 12.01 ദ്വിതീയ മേഖല (വ്യവസായം, പശ്ചാത്തലം നിർമാണം മുതലായവ) 22.74 20.64 21.71 ത്രിതീയ (സേവന)മേഖല 38.18 50.64 66.28 കൃഷി 36.92 24.21 9.20 റിയൽ എസ്റ്റേറ്റ്‌ 6.82 8.90 11.80 കെട്ടിട നിർമാണം 10.67 8.98 12.21 അവലംബം- സാമ്പത്തിക റിവ്യു 1990, 2000, 2010 എന്തുകൊണ്ട്‌ ഈ സ്ഥിതി വികസനത്തിന്‌ ഒരു പ്രാദേശിക ഭൂമികയുണ്ട്‌. നമ്മുടെ ഭൂപ്രകൃതിയും കാലാവസ്ഥയും സാംസ്‌കാരിക മണ്‌ഡലവുമെല്ലാം ചേർന്നുവരുന്ന ഭൂമികയിലാണ്‌ കേരളത്തിന്റെ വികസനം രൂപപ്പെട്ടുവരുന്നത്‌ . കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയെ ഒഴിച്ചുനിർത്തികൊണ്ടുളള ഒരു വികസന ചർച്ച നമുക്ക്‌ സാധ്യമല്ല. ഇവിടത്തെ നവോത്ഥാനപ്രസ്ഥാനങ്ങളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും വായനശാല/ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളുമെല്ലാം നമ്മുടെ വികസന ഭൂമിക രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്‌. കർഷക - കർഷക തൊഴിലാളി സംഘടനകൾ, ട്രേഡ്‌ യൂണിയനുകൾ എന്നിവയുടെ പ്രവർത്തനം ദരിദ്രരുടെയും തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്‌. മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥയും ഉയർന്ന കൂലിനിരക്കും വഴിയാണ്‌ ഇത്‌ നേടിയത്‌. മലയാള ഭാഷയ്‌ക്കും കലയ്‌ക്കുമെല്ലാം ഈ സാമൂഹ്യ വളർച്ചയിൽ പങ്കുണ്ട്‌. അതുകൊണ്ടാണ്‌ വികസനത്തെ സാംസ്‌കാരികപ്രവർത്തനമായും നമുക്ക്‌ കാണാൻ കഴിയുന്നത്‌. ഈ പ്രാദേശിക ഭൂമികയ്‌ക്ക്‌ ഏൽക്കുന്ന ക്ഷതം വികസനത്തെ തകർക്കും. അതുപോലെതന്നെ, അല്ലെങ്കിൽ അതിനെക്കാൾ പ്രധാനമാണ്‌ പ്രകൃതിവിഭവങ്ങളും വികസനവുമായുള്ള ബന്ധം. ഏതൊരു പ്രദേശത്തിന്റെയും സ്ഥായിയായ വികസനത്തിന്‌ അവിടത്തെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയും വികസിപ്പിക്കുകയും ശ്രദ്ധാപൂർവം വിനിയോഗിക്കുകയും വേണം. മണ്ണും വെള്ളവും ജൈവവസ്‌തുക്കളുമാണ്‌ അടിസ്ഥാന പ്രകൃതിവിഭവങ്ങൾ. ഇവ എത്രയൊക്കെ, എവിടെയൊക്കെ, ഏത്‌ അവസ്ഥയിൽ എന്ന്‌ മനസ്സിലാക്കുകയും അവയെ സ്ഥായിയായ രീതിയിൽ ഉപയോഗിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയും വേണം. ദൗർഭാഗ്യവശാൽ, ബഹുഭൂരിഭാഗം പഞ്ചായത്തുകളിലും വിഭവഭൂപടങ്ങൾ തയ്യാറാക്കിയെങ്കിലും കേരളത്തിൽ ഇന്നും വിഭവാധിഷ്‌ഠിതമായ ആസൂത്രണം പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ആഗോളവൽക്കരണത്തിന്റെ ആശയസംഹിതകളും ദേശീയമായ സാമ്പത്തിക ഉദാരവൽക്കരണ നടപടികളും ചേർന്ന്‌ നമ്മുടെ ഔപചാരിക വികസന സമീപനങ്ങളൊക്കെ മാറ്റിത്തീർത്തതാണ്‌ കഴിഞ്ഞ രണ്ട്‌ ദശകക്കാലത്തെ ഇന്ത്യൻ അനുഭവം. കേരളത്തിൽ അതിന്റെ പ്രത്യാഘാതം താരതമ്യേന കൂടുതലാണ്‌. മുകളിൽ സൂചിപ്പിച്ച പ്രാദേശിക വികസന ഭൂമികയും പ്രകൃതിവിഭവങ്ങളും വികസനവുമായുള്ള ബന്ധത്തെയും അത്‌ തകർത്തിരിക്കുന്നു. ഇതിന്റെ ഫലമായി, വികസനത്തിലെ ഊന്നലുകളൊക്കെ സ്ഥായിയായ വികസനം എന്ന സമീപനത്തിനെതിരായിത്തീർന്നിരിക്കുന്നു. എല്ലാം ലാഭാധിഷ്‌ഠിതമായിരിക്കണം, മൂലധനതാൽപ്പര്യങ്ങൾക്ക്‌ രാജ്യാതിർത്തികൾ തടസ്സമായിരിക്കരുത്‌, സേവനമേഖലകളാകെത്തന്നെ വ്യാപാരതാൽപ്പര്യങ്ങൾക്കായി തുറന്നു കൊടുക്കണം, തുടങ്ങിയ ആഗോളവൽക്കരണനയങ്ങൾ കേരളത്തിലെ മൂലധനനിക്ഷേപത്തെയും വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്‌. ഉൽപ്പാദന മേഖലയിലെ മൂലധനനിക്ഷേപം വർധിപ്പിക്കാൻ കഴിയാത്തതിന്റെയും സേവനമേഖലയിലെ വർധിച്ച സ്വകാര്യതാൽപ്പര്യത്തിന്റെയും ഒരു കാരണമിതാണ്‌. കേരളത്തിലേക്കുവരുന്ന പുതുനിക്ഷേപങ്ങളൊക്കെ - അത്‌ വളരെ പരിമിതമാണെന്നുമോർക്കണം - ധനകാര്യം ,റിയൽ എസ്റ്റേറ്റ്‌, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഒതുങ്ങി പോകുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. ഈ അവസ്ഥയ്‌ക്ക്‌ ചെറുതായെങ്കിലും തടയിടാൻ ലഭിച്ച വലിയൊരവസരമായിരുന്നു അധികാരവികേന്ദ്രീകരണം . തുടക്കം മുതൽ തന്നെ, ഉൽപ്പാദനമേഖലയ്‌ക്ക്‌ വലിയ പ്രാധാന്യം നൽകാൻ ജനകീയാസൂത്രണ പ്രസ്ഥാനം ശ്രമിച്ചുവെങ്കിലും അത്‌ നടപ്പാക്കാൻ നമ്മുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക്‌ കഴിഞ്ഞില്ല. 1996 മുതൽ 2006 വരെയുള്ള രണ്ട്‌ പദ്ധതിക്കാലത്ത്‌ കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉൽപ്പാദനമേഖലയിലെ ചെലവ്‌ 22 ശതമാനം മാത്രമായിരുന്നുവെന്ന എം.എ ഉമ്മൻ കമ്മിറ്റിയുടെ നിരീക്ഷണം ഇതു വ്യക്തമാക്കുന്നു (കുറഞ്ഞത്‌ 40% തുകയെങ്കിലും ഉൽപ്പാദനമേഖലയിൽ ചെലവഴിക്കണമെന്നായിരുന്നു വ്യവസ്ഥ) ഉൽപ്പാദനമേഖലയെ തഴഞ്ഞുകൊണ്ടുള്ള ഈ വികസനം നമ്മെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നുവെന്നു നോക്കാം. തെറ്റായ പ്രകൃതിവിഭവ വിനിയോഗം നാം നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം പ്രകൃതിവിഭവങ്ങളുടെ വിനിയോഗം സംബന്ധിച്ചുള്ളതാണ്‌. കൃഷിയാണ്‌ ഏതു പ്രദേശത്തിന്റെയും വികസനത്തിന്റെ അടിത്തറ. മണ്ണും വെള്ളവും മനുഷ്യാധ്വാനവുമാണ്‌ കൃഷിയുടെ ആധാരം. ഇവ പരാമവധി പ്രയോജനപ്പെടുത്തി ഉല്‌പാദനം വർധിപ്പിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയുമാവണം നമ്മുടെ വികസന മുൻഗണന. എന്നാൽ നടക്കുന്നതെന്താണ്‌? കേരളത്തിൽ ഭൂമിക്ക്‌ ഉൽപ്പാദന ഉപാധി എന്ന സ്ഥാനം ഏതാണ്ട്‌ നഷ്‌ടപ്പെട്ടിരിക്കുന്നു. വിളവിസ്‌തൃതിയിൽ വന്നുകൊണ്ടിരിക്കുന്ന കുറവ്‌ അതാണ്‌ കാണിക്കുന്നത്‌. വനഭൂമി കഴിഞ്ഞാൽ എതാണ്ട്‌ 28 ലക്‌ഷം ഹെക്‌ടർ ഭൂമിയുള്ളതിൽ 5ലക്ഷം ഹെക്‌ടറായിരുന്നു നെൽപ്പാടങ്ങൾ. ഇതിൽ ഒന്നര ലക്ഷം ഹെക്‌ടർ പാടത്ത്‌ കൃഷിനടക്കുന്നു. ഒരു ലക്ഷം ഹെക്‌ടർ തരിശും. രണ്ടര ലക്ഷത്തോളം ഹെക്‌ടർ നികത്തപ്പെട്ടു. നമ്മുടെ വികേന്ദ്രീകൃതസംവിധാനങ്ങളൊക്കെയുണ്ടായിട്ടും തരിശിടുന്ന നെൽപ്പാടങ്ങളിൽ വളരെ ചെറിയൊരുഭാഗം മാത്രമേ കൃഷിക്കുപയോഗിക്കാൻ സാധിച്ചിട്ടുള്ളൂ. തരിശിടുന്ന ഭൂമിയൊക്കെ നികത്തൽ ഭീഷിണിയിലാണ്‌. നികത്താനുളള മണ്ണിനായി സമീപത്തുള്ള കുന്നുകൾ ഇടിക്കൽ ഭീഷിണിയിലും. നികത്തപ്പെടാത്ത പാടങ്ങളാണെങ്കിൽ അവ കളിമൺ ഖനനത്തിന്‌ വിധേയമാകുന്നു. ഇനി കരഭൂമിയുടെ കാര്യം നോക്കുക. എസ്റ്റേറ്റുകളും തെങ്ങിൻ തോപ്പുകളും മാറ്റി നിർത്തിയാൽ, കരഭൂമിയിലെ കൃഷി എന്ന സങ്കൽപ്പം തന്നെ കേരളത്തിൽ കുറഞ്ഞുവരികയാണ്‌. കരഭൂമിയാകെ കെട്ടിടനിർമാണത്തിനുള്ള ഇടമായാണ്‌ നാം കാണുന്നത്‌. നികത്തപ്പെടുന്ന പാടങ്ങളും അങ്ങനെ തന്നെ. പൊതുവഴിയുള്ള ഭൂമിയാണെങ്കിൽ ഗ്രാമപ്രദേശങ്ങളിൽ സെന്റിന്‌ 1-2 ലക്ഷം രൂപയാണ്‌ നടപ്പുവില. ഇത്രയും വിലകൊടുത്ത്‌ ഭൂമി വാങ്ങി ഒരാൾക്കും കൃഷി നടത്താൻ കഴിയില്ലെന്ന്‌ വ്യക്തം. അതുകൊണ്ടുതന്നെ, ഭൂമി നിക്ഷേപത്തിനുള്ള ഉപാധിയായിക്കഴിഞ്ഞിരിക്കുന്നു. ജീവിതകാലം മുഴുവൻ തൊഴിലെടുത്തുണ്ടാക്കുന്ന സമ്പാദ്യം മുഴുവനുമുപയോഗിച്ചാലും ഒരു സാധാരണക്കാരന്‌ സ്വന്തമായി പത്ത്‌ സെൻറ്‌ ഭൂമി വാങ്ങി വീടുവെക്കാൻ പറ്റാതായിരിക്കുന്നു. ഇത്രയും ഉയർന്ന വിലകൊടുത്ത്‌ ഭൂമി വാങ്ങിക്കുന്നവരൊക്കെ അത്‌ നിക്ഷേപമെന്ന നിലയിൽ കൂടുതൽ വിലയ്‌ക്ക്‌ വിൽക്കുന്നതിനായി നിലനിർത്തുകയോ കെട്ടിടങ്ങൾ നിർമിക്കുകയോ ചെയ്യുന്നു. അങ്ങനെ, കെട്ടിടനിർമാണം കേരളത്തിലെ ഏറ്റവും സജീവമായ സാമ്പത്തികമേഖയായി വളർന്നിരിക്കുന്നു. കൃഷി നടക്കേണ്ട ഭൂമിയൊക്കെ റിയൽ എസ്റ്റേറ്റ്‌ വ്യാപാരികളുടെ കൈയിലകപ്പെടുന്നു. റിയൽ എസ്റ്റേറ്റ്‌ വ്യാപാരം കേരളത്തിന്റെ ഉൽപ്പാദനത്തകർച്ചയ്‌ക്ക്‌ കാരണമായി തീർന്നിരിക്കുന്നു. റിയൽ എസ്റ്റേറ്റ്‌ വളർച്ചയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും കേരളത്തിലിന്ന്‌ വർഷം പ്രതി ശരാശരി രണ്ടര ലക്ഷം കെട്ടിടങ്ങൾ നിർമിക്കപ്പെടുന്നതായാണ്‌ മതിപ്പുകണക്ക്‌ . ഇതിൽ 15-20 ശതമാനം ഗാർഹികേതര കെട്ടിടങ്ങളും 80- 85 ശതമാനം വീടുകളുമാണ്‌. ഫ്‌ളാറ്റ്‌ സമുച്ചയങ്ങളും ഇവയിൽപ്പെടും. 50ൽപ്പരം വൻകിട നിർമാണകമ്പനികളും 200ൽ പരം ചെറുകിടക്കാരും ആയിരക്കണക്കിന്‌ വ്യക്തിഗത കോൺട്രാക്‌റ്റർമാരും കെട്ടിടനിർമാണരംഗത്ത്‌ പ്രവർത്തിക്കുന്നു. ഇനിയും പാർപ്പിടങ്ങൾ കേരളത്തിൽ ആവശ്യമുണ്ടോ? ഇ.എം.എസ്‌ ഭവനപദ്ധതിക്കുവേണ്ടി കഴിഞ്ഞവർഷം നടത്തിയ കണക്കെടുപ്പിൽ കണ്ടത്‌ കേരളത്തിൽ 4.5ലക്ഷം ഭവനരഹിതരേ ഉള്ളൂ എന്നാണ.്‌ ഏറിയ പങ്കും കൂട്ടുകുടുംബമായി താമസിക്കുന്നവരും പുതിയ പാർപ്പിടം ആവശ്യമുള്ളവരുമാണ്‌. ചെറിയൊരു ഭാഗമെങ്കിലും യഥാർഥത്തിൽ പാർപ്പിടമില്ലാത്തവരല്ലതാനും. ഇവർക്കെല്ലാം മൂന്നുവർഷത്തിനുള്ളിൽ വീടുകൾ നിർമിക്കപ്പെടും.പക്ഷേ, കെട്ടിടനിർമാണത്തിന്റെ വളർച്ച കുറയുന്ന പ്രവണത കാണാനില്ല. വീടുകൾ നിർമിക്കുന്നത്‌ ഭൂരിപക്ഷവും ആളുകൾക്ക്‌ താമസിക്കാനായിട്ടല്ല. നിക്ഷേപമായിട്ടും വിൽപ്പനച്ചരക്കായിട്ടുമൊക്കെയാണ്‌. തൃശ്ശൂർ നഗരത്തിലെ ഏതാനും വൻകിട ഫ്‌ളാറ്റ്‌ സമുച്ചയങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത്‌ 25 ശതമാനത്തിൽപ്പോലും ആൾപ്പാർപ്പില്ല എന്നാണ്‌. മറ്റെല്ലാം അടഞ്ഞുകിടക്കുകയാണ്‌. അവ ഉടമസ്ഥർക്ക്‌ താമസിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല. വിൽക്കാൻവേണ്ടി ഉണ്ടാക്കിയവയാണ്‌. തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌ എന്നീ ജില്ലകളിൽനിന്ന്‌ നറുക്കിട്ടെടുത്ത ഏഴു പഞ്ചായത്തുകളിൽ, കഴിഞ്ഞ മൂന്നു കൊല്ലമായി നടന്ന നിർമാണപ്രവർത്തനങ്ങളുടെ ഒരു പഠനം നടത്തിയപ്പോൾ കിട്ടിയ വിരങ്ങൾ ഞെട്ടിപ്പിക്കുന്നവയായിരുന്നു. പഠനം നടത്തിയ ഏഴ്‌ പഞ്ചായത്തുകളിൽ കഴിഞ്ഞ മൂന്ന്‌ കൊല്ലത്തിനുള്ളിൽ മൊത്തം 6345 നിർമിതികൾക്ക്‌ നിർമാണാനുമതി നൽകിയിട്ടുണ്ട്‌. ഇതേ കാലയളവിൽ മൊത്തം 5133 നിർമിതികൾക്ക്‌ കംപ്ലീഷൻ സർട്ടിഫിക്കറ്റും പുതിയ പഞ്ചായത്ത്‌ നമ്പറും നൽകിയിട്ടുണ്ട്‌. നിർമാണാനുമതി നൽകിയവയിൽ 753 എണ്ണവും പുതിയ നമ്പർ നൽകിയതിൽ 921 എണ്ണവും ?സ്ഥാപനങ്ങൾ? ആണ്‌. പാർപ്പിടങ്ങളല്ല. അങ്ങനെ ഈ ഏഴു പഞ്ചായത്തുകളിലായി കഴിഞ്ഞ 3 കൊല്ലത്തിനുള്ളിൽ 4212 പുതിയ പാർപ്പിടങ്ങൾ ഉണ്ടായിട്ടുണ്ട്‌. അവയിൽ 11.4 ശതമാനം, പഴയ പാർപ്പിടങ്ങൾ പൊളിച്ച്‌ പുതുതായി പണിതതാണ്‌. അങ്ങനെ പാർപ്പിടങ്ങളുടെ അസ്സൽ വർധന 3732 എണ്ണമാണെന്നും ഇവയുടെ ശരാശരി തറവിസ്‌തീർണം ഏതാണ്ട്‌ 120 ച. മീ. ആണെന്നും കണ്ടു. ഈ പഞ്ചായത്തുകളിലെ മൊത്തം ജനസംഖ്യ 1,69,726 ആണ്‌. ഈ ശരാശരികളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ജനസംഖ്യ 330 ലക്ഷം എന്നെടുത്ത്‌, കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ കേരളത്തിൽ ആകെ നിർമിക്കപ്പെട്ട വീടുകളുടെ എണ്ണവും അവയുടെ വിസ്‌തീർണവും കണക്കാക്കാം. വീടുകളുടെ എണ്ണം 8,17,623 പ്രതിവർഷം 2.7 ലക്ഷം വീടുകൾ ശരാശരി വിസ്‌തീർണം 120 ച.മീ. മൊത്തം നിർമിതവിസ്‌തൃതി പ്രതിവർഷം 324 ലക്ഷം ച.മീ. 100 ച.മീ.വിസ്‌തൃതിയുള്ള ഒരു കോൺക്രീറ്റ്‌ കെട്ടിടം നിർമിക്കാൻ ആവശ്യമായി വരുന്ന അസംസ്‌കൃതവസ്‌തുക്കളുടെ കണക്ക്‌ ചുവടെ കൊടുക്കുന്നു. ഇഷ്‌ടിക/ചെങ്കല്ല്‌ 28 ഘനമീറ്റർ മണൽ 40 ഘ. മീ സിമന്റ്‌ 11.25 ടൺ കരിങ്കല്ല്‌ 19 ഘ. മീ ഇരുമ്പ്‌ 1.2 ടൺ തടി 3 ഘ. മീ അതായത്‌ ഓരോ വർഷവും നാം നിർമിക്കുന്ന കെട്ടിടങ്ങൾക്കായി, താഴെ പറയുന്ന വിധത്തിൽ, ഭീമമായ അളവിൽ പ്രകൃതിവിഭവങ്ങൾ ചെലവാക്കേണ്ടിവരുന്നു. ഇഷ്‌ടിക/ചെങ്കല്ല്‌ 90 ലക്ഷം ഘനമീറ്റർ മണൽ 130 ഘ. മീ സിമന്റ്‌ 37 ലക്ഷം ടൺ കരിങ്കല്ല്‌ 60 ലക്ഷം ഘനമീറ്റർ ഇരുമ്പ്‌ 4 ലക്ഷം ടൺ തടി 10 ലക്ഷം ഘന മീറ്റർ വിനാശകരമായ പാടം നികത്തൽ, കുന്നിടിക്കൽ ,പുഴകളുടെ നാശം, പാടങ്ങൾ കുഴിക്കൽ, വനനശീകരണം തുടങ്ങിയ പരിസ്ഥിതി ദുരന്തങ്ങൾക്കെല്ലാം മുഖ്യകാരണം ഇതാണെന്നറിയണം. നാശോൻമുഖവികസനമാണിത്‌. `പാർപ്പിടങ്ങൾ' ആയി നിർമിക്കപ്പെടുന്നതിൽ വലിയ ശതമാനത്തിലും ആൾപ്പാർപ്പില്ല. അവ ഊഹക്കച്ചവടത്തിനുള്ള നിക്ഷേപങ്ങൾ മാത്രമാണ്‌ എന്നതാണ്‌ ദുഃഖകരമായ മറ്റൊരു സത്യം. ഇത്‌ തടയാൻ നമുക്ക്‌ കഴിയേണ്ടേ? ഉൽപ്പാദനധിഷ്‌ഠിത വികസനത്തിൽ ഏറ്റവുമേറെ പ്രതിബന്ധങ്ങളുണ്ടാക്കുന്ന മേഖല എന്ന നിലയിലാണ്‌ കേരളത്തിലെ നിർമാണ വ്യവസായത്തെ നാം നിയന്ത്രിക്കേണ്ടത്‌ . അതിലപ്പുറം പ്രകൃതിസംരക്ഷണത്തിനായുള്ള ഒരു പ്രധാന ഇടപെടലായും നിർമാണനിയന്ത്രണത്തെ നാം കാണേണ്ടിയിരിക്കുന്നു. കേരളത്തിലിന്ന്‌ അനുഭവപ്പെടുന്ന പരിസരപ്രശ്‌നങ്ങളിൽ ഒട്ടുമുക്കാലും കെട്ടിടനിർമാണവും അതോടനുബന്ധിച്ചുള്ള ഖനനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ്‌. മണൽ ഖനനവും കളിമൺഖനനവും വമ്പിച്ച പരിസര പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. കേരളത്തിലെ എല്ലാ നദികളിലും അനുവദനീയമായതിന്റെ പല മടങ്ങാണ്‌ മണൽ ഖനനം. കളിമൺ ഖനനമാകട്ടെ , വലിയ പാടശേഖരങ്ങളെ അപ്പാടെ നശിപ്പിക്കുകയും കാർഷിക സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. തൃശൂർ ജില്ലയിലെ പുതുക്കാട്‌ കഴിഞ്ഞവർഷം കളിമൺ ഖനനവുമായി ബന്ധപ്പെട്ടുനടന്ന സമരം വളരെ ശ്രദ്ധേയമാണ്‌. അശാസ്‌ത്രീയ കളിമൺഖനനം , തങ്ങളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി കർഷകത്തൊഴിലാളികൾ സമരം ചെയ്‌തു. ഖനനം തടഞ്ഞാൽ ഞങ്ങളുടെ തൊഴിൽ മുട്ടിപ്പോകുമെന്ന്‌ പറഞ്ഞ്‌ ഓട്‌ - ഇഷ്‌ടിക തൊഴിലാളികളും സമരം ചെയ്‌തു. ഈ പ്രതിസന്ധി എവിടെയുമുണ്ടാകാം. ആസൂത്രിതവും ആവശ്യത്തിനുമാത്രം പരിമിതപ്പെടുത്തിക്കൊണ്ടുമുള്ള ഖനനപദ്ധതികളുണ്ടാക്കുകയാണ്‌ പരിഹാരം. വിഭവ വിനിയോഗവുമായി ബന്ധപ്പെട്ട്‌ അതതു മേഖലകളിലെ തൊഴിലാളികളുടെ പ്രക്ഷോഭങ്ങൾ വളർന്നുവരുന്നത്‌ ഉൽപ്പാദനാധിഷ്‌ഠിത വികസനത്തിന്‌ വളരെ സഹായകമായിരിക്കും. ?വിഭവ?ങ്ങളുടെ അമിതചൂഷണം, തങ്ങളുടെ ഭാവിതൊഴിലാണ്‌ നഷ്‌ടപ്പെടുത്തുന്നതെന്ന്‌ തൊഴിലാളികൾ തിരിച്ചറിയണം. അധികാര വികേന്ദ്രീകരണവും ഉൽപ്പാദനാധിഷ്‌ഠിത വികസനവും മേൽപ്പറഞ്ഞ അവസ്ഥയോട്‌ ക്രിയാത്മകമായി പ്രതികരിക്കാൻ കേരളത്തിനുള്ള വലിയൊരു സാധ്യതയാണ്‌ അധികാര വികേന്ദ്രീകരണം. തങ്ങളുടെ പ്രദേശത്തെ വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള അധികാരവും സ്വാതന്ത്ര്യവും ഏറ്റവും കൂടുതലുള്ളത്‌ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്കാണ്‌ എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. പക്ഷേ, ഈ സാധ്യതകൾ പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങളെ ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിനും വേണ്ടി പ്രയോജനപ്പെടുത്താനായിട്ടില്ല എന്നതാണനുഭവം . നമ്മുടെ ഒരു ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ടേമിൽ ഏഴുപ്രാവശ്യമാണത്രെ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പദവി ഊഴം വെച്ച്‌ മാറിയത്‌! അനധികൃത മണൽ ഖനനത്തിന്റെ വിഹിതം ഭരണകക്ഷിയിലെ എല്ലാ അംഗങ്ങൾക്കും ലഭിക്കാനുള്ള ഒരു ഉപാധിയായിരുന്നോ ഇത്‌? മറിച്ച്‌ ഉൽപ്പാദനവർധനവിനായി കഠിനമായി ശ്രമിച്ച ചില പഞ്ചായത്തുകളുടെ അനുഭവങ്ങളുമുണ്ട്‌. തരിശുരഹിത പഞ്ചായത്ത്‌ എന്നൊരു മുദ്രവാക്യം തന്നെ ഇതിന്റെ ഫലമായി രൂപപ്പെടുകയുണ്ടായി. ഈ മാതൃക ഇനിയും ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. പഞ്ചായത്തുകളുടെ വികസനപദ്ധതികൾ വിഭവാധിഷ്‌ഠിതമാക്കി മാറ്റുകയും ഉൽപ്പാദനമേഖലയിൽ കൂടുതൽ നിക്ഷേപം ഉറപ്പുവരുത്തുകയും അതിന്റെ ഫലം പരിശോധനയ്‌ക്കു വിധേയമാക്കുകയും വേണം. പഞ്ചായത്തുകളും കുടുംബശ്രീയും ചേർന്നുള്ള കൂട്ടുസംവിധാനത്തിന്‌ അത്ഭുതങ്ങൾ കാണിക്കാനാവും എന്നതിന്‌ നിരവധി തെളിവുകളുണ്ട്‌. ഈ സാധ്യതകളൊക്കെ ഉൽപ്പാദന വർധനവിനായി ഉപയോഗിക്കാനാവണം. ഓരോ പഞ്ചായത്തും അതിന്റെ പരിധിയിലുള്ള ചെറുനീർത്തടങ്ങൾ ഏതൊക്കെയാണെന്ന്‌ തിരിച്ചറിയുകയും അവയ്‌ക്കകത്തുള്ള പ്രകൃതിവിഭവങ്ങളുടെ അളവും അവസ്ഥയും വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പാദനവർധനവിനായുള്ള പദ്ധതികൾ രൂപപ്പെടുത്തുകയും വേണം. അങ്ങനെ ചെയ്യാൻ തീരുമാനിച്ചാൽ ഉൽപ്പാദനമേഖലയുമായി ബന്ധപ്പെട്ടു ചെയ്യാൻ കഴിയുന്ന, പ്രാദേശികമായി പരിഗണിക്കേണ്ട, ചില നിർദേശങ്ങളാണ്‌ ചുവടെ പ്രതിപാദിക്കുന്നത്‌. 1. കൃഷിയുടെ പുന:സംഘാടനം ഓരോ പഞ്ചായത്തിനും കൃഷി പുന:സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ടാക്കാം. സംസ്ഥാനതലത്തിലുള്ള സ്ഥിതി നേരത്തെ സൂചിപ്പിക്കുകയുണ്ടായി. റബ്ബറൊഴികെ എല്ലാ കൃഷിയുടെയും വിസ്‌തൃതി കുറഞ്ഞുവരികയാണ്‌. ഭക്ഷ്യവിളകളായ നെല്ലിന്റയും മരച്ചീനിയുടെയും കൃഷി ഗണ്യമായി കുറഞ്ഞു. സ്ഥിരവിളകളാണ്‌ കൂടുന്നത്‌. പ്രധാനമായും മൂന്ന്‌ കാരണങ്ങളാണ്‌ കൃഷി കുറഞ്ഞുവരുന്നതിനു പിന്നിൽ. കൃഷിഭൂമിയുടെ തുണ്ടവൽക്കരണം, കാർഷികത്തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥ, റിയൽ എസ്റ്റേറ്റ്‌ താൽപ്പര്യങ്ങൾ എന്നിവയാണവ. ഇവ പരിഹരിച്ചു കൊണ്ടേ കൃഷി മെച്ചപ്പെടുത്താനാവൂ. റിയൽ എസ്റ്റേറ്റ്‌ താൽപ്പര്യങ്ങൾ നിയന്ത്രിക്കാൻ നിയമനിർമാണം അനിവാര്യമാണ്‌. സമൂഹത്തിന്‌ ആവശ്യമില്ലാത്ത കെട്ടിടങ്ങൾ നിർമിക്കുന്നത്‌ നിയന്ത്രിക്കുന്ന വിധത്തിൽ കെട്ടിടനിർമാണ ലൈസൻസിംഗ്‌ കാര്യക്ഷമമാക്കാം. അങ്ങനെ വന്നാൽ തന്നെ ഭൂമിയുടെ വിലവർധനയെ അത്‌ സ്വാധീനിക്കും `ഭൂമി നമ്മുടെ പൊതുസ്വത്ത്‌' എന്ന ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ടു ശാസ്‌ത്രസാഹിത്യപരിഷത്ത്‌ ചൂണ്ടിക്കാണിച്ചതുപോലെ, ഭൂമിയുടെ സോണേഷനും (മൊത്തം ഭൂമിയെ വിവിധ ആവശ്യങ്ങൾക്കായി തരംതിരിച്ച്‌ വിനിയോഗിക്കുന്ന രീതി) അതിന്റെ ക്രയവിക്രയത്തിനായി ലാന്റ്‌ ബാങ്ക്‌ (ഭൂമിയുടെ ക്രയവിക്രയം നടത്തുന്നതിനുള്ള പൊതു സംവിധാനം- ഭൂ ബാങ്ക്‌) സംവിധാനവും കൊണ്ടുവരാം. തൊഴിലാളിക്ഷാമത്തിന്‌ പരിഹാരം യന്ത്രവൽക്കരണമാണ്‌. പറമ്പുകളിൽ ഇടവിളയ്‌ക്കും മറ്റുമായി ഉപയോഗിക്കാൻ പറ്റുന്ന നിരവധി കാർഷികോപകരണങ്ങൾ അടുത്തകാലത്തായി രംഗത്ത്‌ വന്നിട്ടുണ്ട്‌. ഇവയുടെ ഉപയോഗവും പരിചരണവും പഠിച്ച ആധുനിക തൊഴിൽസേനകൾ ചിലേടത്ത്‌ രൂപപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്‌. ഇത്‌ വ്യാപകമാക്കണം. പഞ്ചായത്തിന്‌ ഒന്ന്‌ എന്ന തോതിലെങ്കിലും തുടങ്ങുകയും ആവശ്യത്തിനനുസരിച്ച്‌ കൂടൂതൽ യൂണിറ്റുകൾ രൂപീകരിക്കുകയും ചെയ്യാം. പഞ്ചായത്തുതലത്തിൽ തന്നെ ചെയ്യാവുന്നതാണ്‌ ഇത്‌. കൃഷിഭൂമിയുടെ ഉടമാവകാശം തുണ്ടവൽക്കരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും കാർഷികപ്രവർത്തനങ്ങൾ ആസൂത്രിതമായി ഏകീകരിക്കാൻ കഴിയുന്നതാണ്‌. പുതിയ സാഹചര്യത്തിൽ പുതിയ രീതിയിലുള്ള കൂട്ടുകൃഷി രൂപകൽപ്പന ചെയ്യേണ്ടിയിരിക്കുന്നു. ഇവിടെ കൂട്ടായ്‌മ ഭൂഉടമകളുടെ മാത്രമായിരിക്കില്ല. തൊഴിലാളികളുടെയും കൂടി ആയിരിക്കും. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌, തരിശുനെൽപ്പാടങ്ങളിലെ കൃഷിയോടൊപ്പം കരഭൂമിയിലെ കൃഷിയും പരിഗണിക്കണമെന്നതാണ്‌. കേരളത്തിൽ കൃഷിക്കുലഭ്യമായ ഭൂമിയുടെ 10 ശതമാനത്തോളമേ നെൽപ്പാടങ്ങൾ വരൂ. ബാക്കി മുഴുവൻ കരഭൂമിയാണ്‌. കരഭൂമിയുടെ കാർഷിക സാധ്യതകൾ വളരെ കുറച്ചുമാത്രമേ നാം ഉപയോഗിച്ചിട്ടുള്ളൂ. പത്തോ പതിനഞ്ചോ സെന്റ്‌ ഭൂമിയിൽ ഒരു വീട്‌. അതിനുചുറ്റും പത്തുപതിനഞ്ച്‌ തെങ്ങുകളും ഏതാനും വാഴകളും ഇതാണ്‌ പൊതുസ്ഥിതി. ഇത്തരം അൽപ്പമാത്രക്കൃഷി നടക്കുന്ന, അല്ലെങ്കിൽ തരിശിടുന്ന കൃഷിഭൂമിയെ കൂട്ടുകൃഷിക്കു വിധേയമാക്കാവുന്നതാണ്‌. പഞ്ചായത്ത്‌ പരിധിയിൽ കൃഷിയോഗ്യമായ മുഴുവൻ ഭൂമിയും കൃഷിചെയ്യപ്പെടുക എന്നതാവണം ലക്ഷ്യം. തുണ്ടുകൃഷിഭൂമികളിലെ കൃഷിയുടെ ഏകോപനം, ഏറെ സമർത്ഥമായ സംഘാടനം ആവശ്യമുള്ളതാണ്‌. കുടുംബശ്രീ സംവിധാനത്തിന്‌ ഫലപ്രദമായി ഇടപെടാവുന്ന ഒരു മേഖലയാണിത്‌. കൃഷിയിൽ നിന്നുള്ള വരുമാനം താരതമേന്യ കുറവാണ്‌ എന്നത്‌ കൃഷിയെ അനാകർഷകമാക്കുന്നുണ്ട്‌. ഉൽപ്പാദനക്ഷമത വർധിപ്പിച്ചുകൊണ്ടേ വരുമാനം വർധിപ്പിക്കാൻ കഴിയൂ. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഏതാനും സെന്റ്‌ ഭൂമിയിൽ നിന്ന്‌ ഒരു കുടുംബത്തിന്‌ ജീവിക്കാൻ ആവശ്യമായ വാർഷിക വരുമാനം ഉണ്ടാക്കാൻ പറ്റില്ല. മിനിമം ഒന്നൊന്നര ഹെക്‌ടാർ പറമ്പെങ്കിലും വേണം. എങ്കിലേ, ഒരു കുടുംബത്തിന്‌ ഇടത്തരം വരുമാനമുള്ള ഒന്നായിത്തീരാൻ കഴിയൂ. അത്രയും ഭൂമിയുള്ളവർ കേരളത്തിൽ 2-3 ശതമാനം പോലും വരില്ല. എന്നാൽ ഒരു തൊഴിലാളിക്ക്‌ 2 ഹെക്‌ടർ പറമ്പിൽ പണിയെടുക്കാൻ പറ്റും. അയാൾക്ക്‌ മാന്യമായ കുടുംബവരുമാനം ഉറപ്പുവരുത്താനും കഴിയും. കാർഷികവികസനത്തിലെ മുഖ്യ ഗുണഭോക്താവ്‌ ഭൂമിയുടെ ഉടമയല്ല. അധ്വാനശക്തിയുടെ ഉടമ, തൊഴിലാളി ആണ്‌ എന്ന വസ്‌തുത തിരിച്ചറിയണം. ഓർഗാനിക്ക്‌ ഫാമിങ്ങ്‌ മറ്റൊരു സാധ്യതയാണ്‌. പടിഞ്ഞാറൻ രാജ്യങ്ങളിലും ചൈനയിലും മറ്റും പ്രചരിച്ചുവരുന്ന കമ്യൂണിറ്റി സപ്പോർട്ടഡ്‌ അഗ്രിക്കൾച്ചർ (ഇടഅ) നമുക്ക്‌ ഏതു പഞ്ചായത്തിലും പരീക്ഷിക്കാവുന്നതാണ്‌. ഓരോ പ്രദേശത്തും ചെറു ചെറു കൂട്ടായ്‌മയിൽ കൃഷി ഫാമുകൾ ആരംഭിക്കാനായി കമ്പനികൾ സ്ഥാപിക്കുക, ഫാമിൽ കൃഷിചെയ്യാനോ അവിടുത്തെ ഉൽപ്പന്നങ്ങൾ സ്ഥിരമായി വാങ്ങാനോ തയ്യാറുള്ള സമീപസ്ഥരായ കുടുംബങ്ങൾ ഫാമിങ്ങ്‌ കമ്പനിയിൽ ഓഹരിയെടുക്കുക, കമ്പനിയുടെ മേൽനോട്ടത്തിൽ കാർഷികപരിശീലന, കൃഷി, ഉൽപ്പന്ന വിപണനം ഇവ നടത്തുക- ഇതാണ്‌ ഇടഅ യുടെ രീതി. ഓർഗാനിക്‌ കൃഷി ഉൽപ്പന്നങ്ങൾക്കുള്ള വമ്പിച്ച വിപണനസാധ്യത ഇത്തരം കമ്പനികൾക്കു വളരെ സഹായകമാകുന്നുണ്ട്‌. ഓഹരിയുടമകളായ ഉപഭോക്താക്കളുള്ളതിനാൽ വിപണനം ഒരു പ്രശ്‌നമേ ആകുന്നില്ല. കമ്പനി അടിസ്ഥാനത്തിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനമായതിനാൽ മെച്ചപ്പെട്ട ആധുനിക കൃഷിയായുധങ്ങളും യന്ത്രങ്ങളും സങ്കേതങ്ങളും ഉപയോഗിക്കാൻ സാധിക്കുന്നു. കേരളത്തിലെ പഞ്ചായത്തുകളിൽ നല്ല വിജയസാധ്യതയുള്ള മാതൃകയാണിത്‌. തൊഴിലാളികൾക്ക്‌ മാന്യമായ തൊഴിലും മെച്ചപ്പെട്ട വരുമാനവും ഉറപ്പാക്കാൻ ഇത്തരം പദ്ധതികൾ സഹായിക്കും. 2. മാലിന്യസംസ്‌കരണം ഗാർഹികമാലിന്യങ്ങളും നഗരമാലിന്യങ്ങളും കേരളത്തിലെ ഏതു പ്രദേശത്തും വലിയ പ്രശ്‌നമാണ്‌. കൃഷിയുമായി ബന്ധപ്പെട്ട്‌ ജനകീയമായി പരിഹരിക്കാൻ സാധിക്കുന്ന ഒരു പ്രശ്‌നമാണിത്‌. പക്ഷേ, ഇവിടെയും സംഘാടനം അതിപ്രധാനമാണ്‌. ഗാർഹിക നഗരമാലിന്യങ്ങളിൽ 10-20 ശതമാനമേ (ഭാരം) മണ്ണിൽ ചേരാത്ത പ്ലാസ്റ്റിക്‌, റബ്ബർ, കുപ്പിച്ചില്ല്‌ തുടങ്ങിയവ ഉണ്ടാകാറുള്ളൂ. ബാക്കി മുഴുവൻ, അഴുകുന്ന മാലിന്യങ്ങളാണ്‌, കമ്പോസ്റ്റിങ്ങിനു പറ്റിയവയാണ്‌. ലഭ്യമായ ഗാർഹിക -നഗരമാലിന്യങ്ങൾ മുഴുവൻ കമ്പോസ്റ്റാക്കി മാറ്റാൻ കഴിഞ്ഞാൽ കൃഷിക്കാവശ്യമായ ജൈവവളത്തിന്റെ നല്ലൊരുഭാഗം ലഭ്യമാകും. പക്ഷേ, മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കുക, യഥാസമയം കമ്പോസ്റ്റിങ്ങിനു വിധേയമാക്കുക, അതിനുപറ്റാത്തിടങ്ങളിൽ നിന്ന്‌ മറ്റുസ്ഥലങ്ങളിലേക്ക്‌ കടത്തിക്കൊണ്ടുപോയി കമ്പോസ്റ്റിങ്ങ്‌ നടത്തുക എന്നീ പ്രവർത്തനങ്ങൾ വളരെ ആസൂത്രിതമായി ചെയ്യേണ്ടതുണ്ട്‌. ഇതോടൊപ്പം അഴുകാത്ത മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിപാടികളും വേണം ഇക്കാര്യത്തിൽ സാങ്കേതികവിദ്യയെക്കാൾ പ്രശ്‌നം സംഘാടനം തന്നെയാണ്‌. ജൈവവസ്‌തുക്കൾക്കൊണ്ടു മലിനമാകാത്ത പ്ലാസ്റ്റിക്‌, കുപ്പി, തകരം തുടങ്ങിയവ പുന:ചക്രണം ചെയ്യുന്നതിന്‌ കൊണ്ടുപോകുന്നവരുണ്ട്‌. ഇത്‌ സമാഹരിച്ചുകൊടുക്കാനുള്ള സംവിധാനമാണ്‌ ആവശ്യം. മാലിന്യസംസ്‌കരണത്തെ കൃഷിയുമായി ബന്ധിപ്പിക്കുക എന്നതാണ്‌ പ്രധാനം. കർഷക കൂട്ടായ്‌മകളുടെ പലവിധ പ്രവർത്തനങ്ങളിലൊന്ന്‌, മാലിന്യങ്ങൾ സംസ്‌കരിച്ച്‌ കമ്പോസ്റ്റ്‌ വളമാക്കി, ആവശ്യമുള്ള കർഷകർക്ക്‌ വിൽക്കുക എന്നതാക്കാം. ഇങ്ങനെ അഴുകുന്ന മാലിന്യങ്ങൾ വളത്തിനായി ഉപയോഗിച്ചുതുടങ്ങിയാൽ അഴുകാത്തവ വേർതിരിച്ച്‌ കിട്ടാൻ എളുപ്പമാകും. ഒപ്പം അവയുടെ സംസ്‌കരണത്തിനും പദ്ധതികൾ തയ്യാറാക്കാം. മാലിന്യത്തിൽ നിന്ന്‌ ജൈവവളം നിർമിക്കുന്നതിനുള്ള യൂണിറ്റ്‌, തുടക്കത്തിൽ പഞ്ചായത്തിൽ ഒന്ന്‌ എന്ന രീതിയിൽ തുടങ്ങുകയും, ആവശ്യമെങ്കിൽ രണ്ടോ, മൂന്നോ യൂണിറ്റുകളായി വർധിപ്പിക്കുകയും ചെയ്യാം. കമ്പോസ്റ്റിങ്ങ്‌ യൂണിറ്റ്‌ തുടങ്ങാൻ താൽപ്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്ഥിരമായി മാലിന്യങ്ങൾ വേർതിരിച്ച്‌ എത്തിക്കുന്നതിന്‌ പഞ്ചായത്തുകൾക്ക്‌ പ്രോജക്‌റ്റുകൾ തയ്യാറാക്കാവുന്നതാണ്‌. 3. ജൈവകൃഷി പരിശീലനം, വ്യാപനം രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതോപയോഗത്തിന്റെ പ്രശ്‌നങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജൈവകൃഷിക്ക്‌ സ്വീകാര്യത കൂടുന്നുണ്ട്‌. പ്രത്യേകിച്ച്‌ ഭക്ഷ്യവിളകളുടെ കാര്യത്തിൽ ജൈവകൃഷി ഉൽപ്പന്നങ്ങൾക്ക്‌ നല്ല വിപണി ലഭിച്ചുവരുന്നു. ജൈവകൃഷിരീതികൾ പരിശീലിപ്പിക്കുന്നതിനും കൃഷി വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ പഞ്ചായത്തുതലത്തിൽ തയ്യാറാക്കാവുന്നതാണ്‌. ആലപ്പുഴ ജില്ലയിൽ ദേശീയപാതയിലുടനീളം ജൈവപച്ചക്കറി സ്റ്റാളുകൾ കാണാം . വളരെ വേഗത്തിലാണ്‌ അവിടെ ഉൽപ്പന്നങ്ങൾ വിറ്റുപോകുന്നത്‌ ( ജൈവകൃഷിയിടങ്ങൾ പരിശോധിച്ച്‌ അംഗീകാരം നൽകാൻ കൃഷിഭവനുകൾക്ക്‌ ചുമതല നൽകുകയും അവിടുത്തെ ഉൽപ്പന്നങ്ങൾക്ക്‌ കൂടുതൽ വില നിശ്ചയിക്കുകയും ചെയ്യുക വഴി കർഷകരെ ഇതിലേക്ക്‌ ആകർഷിക്കാനും അവരുടെ വരുമാനം വർധിപ്പിക്കാനും കഴിയും). 4. വ്യാപകമായ വൃക്ഷവൽക്കരണം ഉൽപ്പാദനാധിഷ്‌ഠിത വികസനത്തിനായുള്ള ദീർഘകാലത്തെ നിക്ഷേപമാണ്‌ വൃക്ഷവൽക്കരണം. ഫലവൃക്ഷങ്ങളും തടി ലഭിക്കുന്ന വൃക്ഷങ്ങളും രണ്ടും തരുന്ന വൃക്ഷങ്ങളും അടക്കം അതതു പ്രദേശത്തിനുചേർന്ന വൃക്ഷങ്ങൾ വൻതോതിൽ വച്ചുപിടിപ്പിക്കുന്ന ഒരു ഭക്ഷ്യവനവൽക്കരണ പരിപാടി ഏതു പഞ്ചായത്തിലും ഏറ്റെടുക്കാവുന്നതാണ്‌. ഫലങ്ങൾ, നിർമാണത്തിനാവശ്യമുള്ള തടി, വിറക്‌, കാലീത്തീറ്റ, വ്യവസായവശ്യങ്ങൾക്കുള്ള അസംസ്‌കൃതവസ്‌തുക്കൾ തുടങ്ങി പലതും ലഭ്യമാക്കാനും പ്രദേശത്തെ മണ്ണിന്റെ ഫലപുഷ്‌ടി വർധിപ്പിക്കാനും ജലാഗിരണശേഷികൂട്ടാനും വനവൽക്കരണം കൊണ്ട്‌ സാധിക്കും. പ്ലാവ്‌, ശീമപ്ലാവ്‌ (കടപ്ലാവ്‌) മാവ്‌, പുളി, നെല്ലി, ഞാവൽ മുതലായവയൊക്കെ ഇങ്ങനത്തെ വൃക്ഷങ്ങളാണ്‌. പഞ്ചായത്തിലെ വിദ്യാർഥികളുടെയും ബഹുജനങ്ങളുടെയും മറ്റും പങ്കാളിത്തത്തോടെ വളരെ വിജയകരമായി വ്യാപകമായ വൃക്ഷവൽക്കരണം നടത്തിയ ചില പഞ്ചായത്തുകൾ കേരളത്തിൽ തന്നെയുണ്ട്‌. 5. പാലുൽപ്പാദനവും മാംസോൽപ്പാദനവും ഏതു പഞ്ചായത്തിലും ഇന്ന്‌ 5-10 ബ്രോയ്‌ലർ യൂണിറ്റുകൾ കാണാം. മാംസോപയോഗം വളരെ കൂടിയിട്ടുണ്ട്‌ കേരളത്തിൽ. പാലിന്റെ ഉപയോഗവും കൂടിയിട്ടുണ്ട്‌. ഇത്‌ രണ്ടും കേരളത്തിലേക്ക്‌ വൻതോതിൽ ഇറക്കുമതി ചെയ്യുകയാണ്‌. ഇറക്കുമതി കുറയ്‌ക്കാനും ആവശ്യമുള്ള പാലും മാംസവും ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കാനും സാധ്യമാണ്‌. ഗ്രീൻ കേരള എക്‌സ്‌പ്രസ്‌ പരിപാടിയുടെ ഭാഗമായി നിരവധി പഞ്ചായത്തുകൾ മൃഗസംരക്ഷണപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതിന്റെ അനുഭവങ്ങൾ കാണിക്കുകയുണ്ടായി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ?ആട്‌ ഗ്രാമം? ഈ മേഖലയിൽ വളരെ വിജയകരമായ ഒരു പദ്ധതിയായിരുന്നു. ഇടുക്കിയിലെ ഉടുമ്പന്നം പഞ്ചായത്ത്‌ നടപ്പാക്കിയ ?നേച്ചർ ഫ്രഷ്‌? എന്ന പാലുൽപ്പാദന - വിതരണപദ്ധതി പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു.ഇതെല്ലാം കാണിക്കുന്നത്‌, മൃഗസംരക്ഷണ മേഖലയിൽ കുറെക്കൂടി സംഘടിതമായി ഉൽപ്പാദനപദ്ധതികൾ നടപ്പാക്കാനുള്ള സാധ്യതയുണ്ടെന്നാണ്‌. പഞ്ചായത്തിലേക്കാവശ്യമായ മുഴുവൻ പാലും മാംസവും ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്ന ഏതാനും ആധുനിക യൂണിറ്റുകൾ ഓരോ പഞ്ചായത്തിലും രൂപീകരിക്കാൻ സാധിക്കും. 6. മത്സ്യോൽപ്പാദനം മത്സ്യോൽപ്പാദനം മോശമല്ലാത്ത സംസ്ഥാനമാണ്‌ നമ്മുടേത്‌. എന്നാൽ അതിനിയും വർധിപ്പിക്കാനുള്ള സാധ്യതയുണ്ട്‌. കുളങ്ങളിലും തടാകങ്ങളിലും കായലുകളിലുമുള്ള മത്സ്യോൽപ്പാദനത്തിന്റെ സാധ്യതകൾ പൂർണമായി നാം പ്രയോജനപ്പെടുത്തിയിട്ടില്ല. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കുളങ്ങളിലെ മത്സ്യോൽപ്പാദന പദ്ധതികൾ രൂപപ്പെടുത്താം. കളിമണ്ണും കരിങ്കല്ലും ഖനനം ചെയ്‌തുണ്ടായ പുതിയ കുളങ്ങളിലും മത്സ്യക്കൃഷി നടത്താം. ആഭ്യന്തരആവശ്യങ്ങൾക്കുള്ള മത്സ്യസംസ്‌കരണത്തിനും സാധ്യതകളുണ്ട്‌. തീരദേശ പഞ്ചായത്തുകളിൽ കല്ലുമ്മക്കായ വിജയകരമായി കൃഷിചെയ്‌ത അനുഭവങ്ങളും വ്യാപകമാക്കാവുന്നതാണ്‌. പ്രാഥമിക മേഖലയിലെ ഉൽപ്പാദനവർധനവിനുള്ള ഇത്തരം എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ മുന്നുപാധിയാണ്‌ പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും ഉപയോഗസാധ്യതയും കണക്കാക്കുന്നതിനുള്ള വിഭവഭൂപടനിർമാണവും അതിന്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണവും. ഇതുപോലെ ദ്വീതിയ മേഖലയിലും പ്രാദേശികതലത്തിൽ ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്‌. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന, വിജയകരമായ നിരവധി പ്രോജക്‌റ്റുകൾ ഇതിലുൾപ്പെടുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥാവികസനം (ഘഋഉ)എന്നു വിശേഷിപ്പിക്കുന്ന ഈ പ്രോജക്‌റ്റുകൾ നടപ്പാക്കുന്നതിൽ ഒട്ടൊക്കെ പ്രൊഫഷണലിസം കൊണ്ടുവരാനും കുടുംബശ്രീ മിഷന്‌ സാധിച്ചിട്ടുണ്ട്‌. ജനശ്രീ, തീരമൈത്രി നെറ്റുവർക്കുകൾക്കും ഈ രംഗത്ത്‌ അനുഭവങ്ങളുണ്ട്‌. ഈ അനുഭവങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട്‌ ചെറുകിട ഉൽപ്പാദനയൂണിറ്റുകളുടെ വലിയൊരു ശൃംഖല തന്നെ സ്ഥാപിക്കാനുള്ള സാധ്യതയുണ്ട്‌. എന്തായിരിക്കണം ഇത്തരം ശൃംഖലയുടെ വികാസ ദിശ? 1. വ്യവസായ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കഴിയുന്നത്ര കുറയ്‌ക്കുക ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാവണം പ്രാദേശിക ഉൽപ്പാദനവും വിപണനവും. ഓരോ പ്രദേശത്തും ഇറക്കുമതി ചെയ്യുന്ന നിരവധി ഉൽപ്പന്നങ്ങളുണ്ട്‌. ഇവയ്‌ക്കു പകരം വെക്കാവുന്ന ഉൽപ്പന്നങ്ങൾ പ്രാദേശികമായി ഉൽപ്പാദിപ്പിക്കുക എന്നതായിരിക്കണം ലക്ഷ്യം. സോപ്പ്‌ , ക്ലീനിങ്ങ്‌ ലിക്വിഡുകൾ, തുടങ്ങിയ ടോയ്‌ലറ്ററി ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ, വസ്‌ത്രങ്ങൾ, ചപ്പലുകൾ കുടകൾ തുടങ്ങിയ ഈ പരമ്പരയിൽ ഉൾപ്പെടുത്താവുന്ന ഇനങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്‌. 2.കാർഷികോൽപ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള ചെറുകിടവ്യവസായങ്ങൾ വ്യാപിപ്പിക്കുക. കേരളത്തിൽ ഇപ്പോൾ തന്നെ ലഭ്യമായ കാർഷികോൽപ്പന്നങ്ങളുപയോഗിച്ച്‌ നിരവധി ചെറുകിട വ്യവസായങ്ങൾ സാധ്യമാണെന്ന്‌ പൊതുവെ അംഗീകരിക്കപ്പെടുന്നുണ്ട്‌. ദിനേശ്‌ ഫുഡ്‌സ്‌, റെയ്‌ഡ്‌കോ, സുഭിക്ഷ തുടങ്ങിയ ബ്രാൻഡുകൾ ഇപ്പോൾ തന്നെ വിജയകരമായി ഈ രംഗത്ത്‌ പ്രവർത്തിക്കുന്നുണ്ട്‌. ഇവയുടെ സാങ്കേതികപരിജ്ഞാനവും മാർക്കറ്റ്‌ ഔട്ട്‌ലറ്റും ഉപയോഗിച്ചുകൊണ്ട്‌ കാർഷികോൽപ്പന്നസംസ്‌കരണത്തിന്‌ വലിയ സാധ്യതയുണ്ട്‌ കേരളത്തിൽ, 3. പ്രാദേശിക അസംസ്‌കൃത വസ്‌തുക്കളെ അടിസ്ഥാനമാക്കിയുള്ള വ്യവസായ യൂണിറ്റുകൾ ചൈനാക്ലേ, മുള, ഈറ്റ, കളിമണ്ണ്‌ തുടങ്ങിയ പ്രാദേശിക അസംസ്‌കൃത വസ്‌തുക്കൾ സ്ഥായിയായ രീതിയിൽ വിനിയോഗിച്ചുകൊണ്ടുള്ള പ്രാദേശിക വ്യവസായ യൂണിറ്റുകൾ ഗൗരവമായി തന്നെ പരിഗണിക്കണം. പ്രാദേശിക അസംസ്‌കൃത വിഭവങ്ങളുടെയും അധ്വാന ശേഷിയുടെയും സംയോജനമായിരിക്കണം. കുടുംബശ്രീ - തീരമൈത്രീ മാതൃകയിൽ ഉൾച്ചേർക്കാവുന്ന ഒരു സമീപനമാണിത്‌. 4. പ്രാദേശിക ഐ.ടി പാർക്കുകൾ സ്‌മാർട്ട്‌സിറ്റി , ടെക്‌നോപാർക്കുകൾ എന്നിവ നഗരകേന്ദ്രീകൃത വികസന സമീപനത്തിനുദാഹരണങ്ങളാണ്‌. വിവരസാങ്കേതിക വിദ്യയുടെ വർധമാന ഉപയോഗം പരിഗണിക്കുമ്പോൾ സാർവത്രികമായ സ്‌മാർട്ട്‌ പഞ്ചായത്തുകളും ടെക്‌നോ വില്ലേജുകളും കേരളത്തിന്‌ അഭികാമ്യമാണ്‌. അതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ വികേന്ദ്രീകൃതരീതിയിൽ തന്നെ ഒരുക്കാനും സാധിക്കും. 5. ലഘു എൻജിനീയറിംഗ്‌ യൂണിറ്റുകൾ ഇപ്പോൾ തന്നെ ശക്തിപ്പെട്ടുവരുന്ന മേഖലയാണിത്‌. കെട്ടിടനിർമാണം, ഫർണിച്ചർനിർമാണം തുടങ്ങിയ മേഖലകൾക്കാവശ്യമായ മേന്മയേറിയ എൻജിനീയറിംഗ്‌ പിൻതുണനൽകാൻ ഉതകുന്ന വിധത്തിൽ ലഘു എൻജിനീയറിംഗ്‌ വ്യവസായത്തെ ആധുനികവൽക്കരിച്ചാൽ വമ്പിച്ച തൊഴിൽ സാധ്യത സൃഷ്‌ടിക്കാനാകും. അനുബന്ധമായി കാർപന്ററി , വിവിധ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ഫാബ്രിക്കേഷൻ എന്നിവയും പരിഗണിക്കാവുന്നതാണ്‌. തെങ്ങിൻ തടി ഉപയോഗിച്ചുകൊണ്ടുള്ള വലിയൊരു നിര ഉൽപ്പന്നങ്ങൾ തന്നെ രൂപകൽപ്പന ചെയ്യാനുള്ള സാധ്യതയുണ്ട്‌. മറ്റു മേഖലകൾ ഉൽപ്പാദന മേഖലകൾ നേരിട്ട്‌ ഇടപെടുന്നതിനുള്ള ചില സാധ്യതകൾ മാത്രമാണ്‌ മുകളിൽ സൂചിപ്പിച്ചത്‌. ഇവയ്‌ക്ക്‌ പശ്ചാത്തലമായും അനുബന്ധമായും ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, പശ്ചാത്തല സൗകര്യങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലും പ്രാദേശിക ഇടപെടലുകൾക്ക്‌ വമ്പിച്ച സാധ്യതകളാണുള്ളത്‌. ഇത്‌ സാധിക്കുന്ന വിധത്തിൽ സംസ്ഥാനത്തെ ഓരോ പഞ്ചായത്തിനും ഒരു ഉൽപ്പാദനപദ്ധതി (ുൃീറൗരശേീി ുഹമി) രൂപപ്പെടുത്താൻ സാധിക്കണം. ഈ പദ്ധതിയെ പ്രാദേശിക വിഭവലഭ്യതയുമായി ബന്ധിപ്പിക്കാനും കഴിയണം. പശ്ചാത്തല പ്രവർത്തനങ്ങൾ, ബോധവൽക്കരണം, ധനകാര്യം ഇങ്ങനെ ബൃഹത്തായ ഒരു ഉൽപ്പാദനാധിഷ്‌ഠിത വികസന പദ്ധതി നടപ്പാക്കുന്നതിന്‌ വളരെ വലിയ സന്നാഹങ്ങൾ ആവശ്യമുണ്ട്‌. സമൂഹത്തെയാകെ ചലിപ്പിക്കുന്ന വമ്പിച്ച ഒരു സാംസ്‌കാരിക പ്രസരണം ഇതിനനിവാര്യമാണ്‌. സമസ്‌ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണയും ഇതിന്നാവശ്യമാണ്‌. വലിയ തോതിലുള്ള സംഘാടന പ്രവർത്തനവും ഇത്തരമൊരു പ്രസ്ഥാനത്തിന്‌ ആവശ്യമാണ്‌. തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, കുടുംബശ്രീ പോലുള്ള സ്വയംസഹായസംഘങ്ങൾ തീരമൈത്രി , സഹകരണപ്രസ്ഥാനം ഇവ ഒരുമിച്ചു ചേർന്നാൽ ഇതിനാവശ്യമായ സംഘാടനം നിർവഹിക്കാൻ പറ്റിയേക്കും. വമ്പിച്ച സാമ്പത്തികനിക്ഷേപവും ഇതിനാവശ്യമാണ്‌. കുടുംബശ്രീ, സഹകരണസംരഭങ്ങൾ, ചഞഗ എന്നിവയുടെ സാമ്പത്തികസ്രോതസ്സുകൾ ഇതിനായി പ്രയോജനപ്പെടുത്താൻ കഴിയണം. ഓരോ പഞ്ചായത്തിലും ശരാശരി 1000 -1500 ചഞഗ കളെങ്കിലും കാണും. സ്വന്തം നാട്ടിൽ, ലാഭവിഹിതം ലഭിക്കാവുന്ന പദ്ധതികൾ രൂപംകൊടുക്കുമ്പോൾ നിശ്ചയമായും അവരുടെ നിക്ഷേപം ആകർഷിക്കാൻ കഴിയും. ഇതൊക്കെ നിർവഹണഘട്ടത്തിലെത്തുന്നതിനുമുൻപായി ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട തറയൊരുക്കൽ പ്രവർത്തനങ്ങളാണ്‌. ഇതിൽ സാമൂഹ്യ-രാഷ്‌ട്രീയ പ്രവർത്തകരുടെയും മറ്റ്‌ പുരോഗമനേച്ഛുക്കളുടെയും പങ്ക്‌ വളരെ പ്രധാനമാണെന്ന്‌ പറയേണ്ടതില്ല. മാതൃകയായി വളർത്തിയെടുക്കാവുന്ന പരീക്ഷണപ്രവർത്തനങ്ങളും പഠനങ്ങളും മറ്റും രൂപപ്പെടുത്തുകയാവണം. നമ്മുടെ ധർമം.

ഏഴു പഞ്ചായത്തുകളിലെ കെട്ടിടനിർമാണവിവരങ്ങൾ 2008-2011 2008-09 2009-10 2010-11 ആകെ വിസ്‌തീർണം ച. കി.മീ. ജന സംഖ്യ


പുളിമാത്ത്‌ 329 236 340 353 469 392 1138 981 26.9 32982 (തിരുവനന്തപുരം) വള്ളത്തോൾ നഗർ 277 190 367 172 258 219 902 581 19.87 23485 (തൃശ്ശൂർ) ചോറോട്‌ 332 278 352 343 411 272 1095 893 12.70 35437 (കോഴിക്കോട്‌) കണിയാമ്പറ്റ 327 242 228 331 188 400 743 973 47.84 17820 (വയനാട്‌) കല്യാശ്ശേരി 365 242 385 236 310 293 1060 771 15.37 25005 (കണ്ണൂർ) കണ്ണപുരം 302 113 223 157 209 176 734 446 14.39 18568 (കണ്ണൂർ) അശമന്നൂർ 189 158 179 152 305 178 673 488 21.27 16429 (എറണാകുളം) ആകെ 2121 1459 2074 1744 2150 1930 6345 5123 157.48 169726


കല്യാശ്ശേരി പഞ്ചായത്തിൽ 1,11,21......... എന്നീ ക്രമത്തിൽ പുതിയ വീടെടുത്ത്‌ വിസ്‌തീർണം കുറിച്ചപ്പോൾ കിട്ടിയ വിവരം 2008-2009 137.98 ച.മീ. 2009-2010 114.22 ച.മീ. 2010-2011 107.56 ച.മീ. പഴയകെട്ടിടങ്ങൾ പൊളിച്ചുകളഞ്ഞ്‌ പുതുക്കിയത്‌. 2008-2009 10.74% 2009-2010 10.16% 2010-2011 13.31%


ശരാശരി 11.4% 7 പഞ്ചായത്തുകളിൽ ആകെ നിർമാണ അനുമതി 6345 നൽകിയ കെട്ടിടങ്ങൾ പണിതീർത്ത്‌ നമ്പർ നൽകിയവ 5133 അതിൽ പാർപ്പിടങ്ങൾ 4212

കേരളത്തിൽ ആകെ 3 കൊല്ലത്തിൽ പണിതീർന്ന പാർപ്പിടങ്ങൾ

ജനസംഖ്യാനുപാതത്തിൽ 4212 ഃ 330 (മൊത്തം ജനസംഖ്യ 330 ലക്ഷം) 1.7 = 8,17,623

വീസ്‌തീർണാനുപാതത്തിൽ (വനം കഴിച്ചുള്ള വിസ്‌തീർണം 28 ലക്ഷം ച.കി.മീ) 28ഃ105 ഃ 4212 157.48 = 7,48,895

രണ്ടിന്റെയും കൂടി ശരാശരി = 7,80,000 പ്രതിവർഷനിർമാണനിരക്ക്‌ = 2.6 ലക്ഷം ഈ പഠനത്തിൽ നഗരപ്രദേശങ്ങൾ ഉൾപ്പെട്ടിട്ടില്ല. അവിടത്തെ നിർമാണതീവ്രത കൂടുതലായിരിക്കും. പ്രതിവർഷനിർമാണം 3 ലക്ഷം വരെ ആകാം. തൽക്കാലം 2.7 ലക്ഷം എന്ന്‌ എടുക്കാം