ശാസ്ത്രം കെട്ടുകഥയല്ല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ശാസ്ത്രം കെട്ടുകഥയല്ല
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ശാസ്ത്രം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഫെബ്രുവരി, 2015

ശാസ്ത്രം കെട്ടുകഥയല്ല

ശാസ്ത്രസാങ്കേതികരംഗത്ത് ഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്. എന്നാൽ അടിസ്ഥാന ശാസ്ത്രമേഖലകളിൽ നാമിപ്പോഴും വളരെ പിന്നിലാണ്. അത് ഇന്ത്യക്കാർക്ക് ഭാവനയും ചിന്താശേഷിയും കുറവായിട്ടല്ല. സി വി രാമൻ, എം എൻ സാഹ, ജെ സി ബോസ്, എസ് എൻ ബോസ്, പി സി റേ, മെഹലനോബിസ്, ഭാഭ തുടങ്ങിയ മികച്ച ശാസ്ത്രജ്ഞർ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യയിലുണ്ടായിരുന്നു. ഇന്നും ഇന്ത്യയിൽ ജനിച്ചുവളർന്ന അനേകം ശാസ്ത്രജ്ഞർ ഗണ്യമായ സംഭാവനകൾ നൽകിക്കൊണ്ട് പല രാജ്യങ്ങളിലും ഉണ്ട്. നൊബേൽ സമ്മാനം നേടിയവരും ഉണ്ട്. പക്ഷേ അവർ ഇന്ത്യൻ പൗരന്മാരല്ലെന്നു മാത്രം. എന്തുകൊണ്ടാണ് ഇന്ത്യ ഈ വിധം പിന്നാക്കം പോയത്. തീർച്ചയായും നമ്മുടെ വിദ്യാഭ്യാസരീതിയുടെ പിഴവ് അതിൽ പ്രധാനമാണ്. പരീക്ഷാകേന്ദ്രിതവും സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്തുന്നതുമാണത്. അടിമുടി ബ്യൂറോക്രാറ്റിക്ക് ആണ്. എന്നാൽ ഇതു മാത്രമല്ല കാരണം എന്ന് ആഴത്തിൽ പരിശോധിച്ചാൽ മനസ്സിലാകും. ശാസ്ത്രാഭിമുഖ്യമുള്ള, ചുരുങ്ങിയത് പുതിയ ചിന്തകളോടു സഹിഷ്ണുതയുള്ള ഒരു സമൂഹത്തിലേ ശാസ്ത്രം വളരൂ. കുഞ്ഞുന്നാളിലേ അന്ധവിശ്വാസങ്ങൾ പകർന്നുനൽകുന്ന, മാമൂലുകളെ ചോദ്യം ചെയ്യുന്നത് ഇഷ്ടപ്പെടാത്ത ഒരു യാഥാസ്ഥിതിക സമൂഹത്തിൽ എങ്ങനെ ഒരു നല്ല ശാസ്ത്രജ്ഞൻ പിറക്കും? എന്നാൽ സാങ്കേതികവിദ്യകളുടെ വളർച്ചയ്ക്ക് അതൊരു തടസ്സമല്ലതാനും. സ്വാതന്ത്ര്യസമരക്കാലം ഇന്ത്യയ്ക്ക് ഒരു നല്ല കാലമായിരുന്നു. പഴഞ്ചൻ ചിന്തകളെ ചോദ്യം ചെയ്യാൻ ഉൽപതിഷ്ണുക്കളായ ധാരാളം പേർ മുന്നോട്ടുവന്ന ആ കാലത്താണ്, അതും പുരോഗമന ചിന്താഗതികളുടെ സിരാകേന്ദ്രമായിരുന്ന കൽക്കത്തയിൽ, ശാസ്ത്രത്തിന്റെ ഒരു കുതിച്ചുചാട്ടമുണ്ടായത്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ വീണ്ടും യാഥാസ്ഥിതികത്വത്തിലേക്കു തിരിച്ചുപോയി. ശാസ്ത്ര സ്ഥാപനങ്ങൾക്കു തറക്കല്ലിടുമ്പോൾ പോലും ഭൂമിപൂജ നടത്തുകയും റോക്കറ്റ് വിക്ഷേപിക്കുമ്പോൾ റോക്കറ്റ് മാതൃക ഇഷ്ടദേവന് സമർപ്പിച്ച് അനുഗ്രഹം തേടുകയും ചെയ്യുന്ന 'ശാസ്ത്രജ്ഞർ' ശാസ്ത്രത്തെ നയിക്കുമ്പോൾ ഇന്നുള്ളതിലും മെച്ചപ്പെട്ട ഒരവസ്ഥ എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും? അതിനോടൊക്കെ യോജിപ്പില്ലാത്തവർക്കു പോലും എതിരു പറയാൻ പറ്റാത്ത സാംസ്‌കാരിക അന്തരീക്ഷമാണ് ഇവിടെ ഏറെക്കാലമായുള്ളത്. ഒരിക്കൽ ഇന്ത്യൻ ശാസ്ത്രജ്ഞരെ ആവേശഭരിതരാക്കിയത് ദേശ സ്‌നേഹമായിരുന്നെങ്കിൽ ഇന്ന് ഊതിവീർപ്പിച്ച ദേശാഭിമാനം ശാസ്ത്രവിരുദ്ധമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. എല്ലാ ശാസ്ത്രവിജ്ഞാനങ്ങളും പണ്ടേ ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നും അതെല്ലാം വേദങ്ങളിൽ നിന്നും ഉപനിഷത്തുക്കളിൽ നിന്നും വായിച്ചെടുത്താൽ മതിയെന്നും സംസ്‌കൃതശ്ലോകങ്ങൾ ചൊല്ലി സ്ഥാപിക്കുന്ന പണ്ഡിതർ കൂടുതൽ വാചാലരായിക്കൊണ്ടിരിക്കുന്നു. എന്നാൽ ആധുനിക ശാസ്ത്രം കണ്ടെത്തിക്കഴിഞ്ഞ കാര്യങ്ങളേ ഇവർ ഈവിധം പ്രാചീന ഗ്രന്ഥങ്ങളിലും കണ്ടെത്തുന്നുള്ളൂ. ശാസ്ത്രം ഇനിയും കണ്ടെത്താനുള്ള ഒരു കാര്യവും അവരുടെ ശ്ലോകങ്ങളിൽ പ്രത്യക്ഷപ്പെടുന്നില്ല. ശാസ്ത്രം എന്നാൽ ശാസിക്കപ്പെട്ടത് - ജ്ഞാനികൾ പറഞ്ഞത് എന്നേ പണ്ട് അർഥമുള്ളൂ. നിരീക്ഷണ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട സയൻസ് എന്ന് അതിനർഥമില്ല. ഇവ രണ്ടിനും ഇപ്പോൾ നമ്മൾ ശാസ്ത്രം എന്നു പറയുന്നത് ഒരു ഭാഷാപരിമിതിയാണ്. അത് കുഴപ്പമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് നമ്മുടെ ഒരു കേന്ദ്രമന്ത്രി പറഞ്ഞത്, ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും ശാസ്ത്രങ്ങളാണ്. പക്ഷേ കൂടുതൽ പ്രയോജനകരം ജ്യോതിഷമാണ്. കാരണം, അതിനേ ഭാവി പ്രവചിക്കാൻ കഴിയൂ. ശാസ്ത്രത്തെയും കപടശാസ്ത്രത്തെയും വേർതിരിച്ചറിയാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കും കഴിയാതായിരിക്കുന്നു എന്നു സാരം.

കെട്ടുകഥകൾ ശാസ്ത്രസത്യങ്ങളല്ല

കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളും ചരിത്രസത്യങ്ങളും ആയി അവതരിപ്പിക്കുന്ന പ്രവണത വർധിച്ചുവരികയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പ്ലാസ്റ്റിക്‌സർജന്മാരുടെ ഒരു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു, പ്ലാസ്റ്റിക് സർജറി ഇന്ത്യയിൽ പ്രാചീനകാലത്തേ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഗണപതി. മനുഷ്യന്റെ ശരീരത്തിൽ ആനയുടെ തല പ്ലാസ്റ്റിക് സർജറി വഴി യോജിപ്പിച്ചാണ് ഗണപതിയെ നിർമിച്ചതുപോലും. ക്ലോണിംഗിന്റെ മികച്ച ഉദാഹരണമായി കൗരവരുടെ ജനനത്തെ ഉദ്ധരിക്കുന്നവരുമുണ്ട്. യൂറോപ്പിൽ മതത്തിന്റെ പിടി അയഞ്ഞതുകൊണ്ട് എല്ലാ അറിവുകളും ബൈബിളിൽ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ സമീപകാലത്ത് വലിയ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഖുറാനിൽ ആധുനിക ശാസ്ത്രം കണ്ടെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ഇതൊരു ഇന്ത്യൻ പ്രതിഭാസമല്ല എന്നർഥം. പൗരോഹിത്യം എക്കാലത്തും ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും ഭീതിയോടെ കാണുകയും കപടശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്കാര്യത്തിൽ മതങ്ങൾ തമ്മിൽ കാര്യമായ വ്യത്യാസമില്ല. എന്നാൽ ഭൂരിപക്ഷവർഗീയതയ്ക്ക് ശക്തിപകരാൻ പതിന്മടങ്ങ് ഊർജത്തോടെയാണ് ഇപ്പോൾ കപടശാസ്ത്രങ്ങളെ ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ജനുവരിയിൽ മുംബൈ സർവകലാശാലയിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ 102-ാം വാർഷികത്തിൽ അരങ്ങേറിയ 'പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ' എന്ന സിംപോസിയം അതിനു തെളിവാണ്. ശാസ്ത്രജ്ഞർ മാത്രം പങ്കെടുക്കാറുള്ള സയൻസ് കോൺഗ്രസ്സിൽ ആദ്യമായാണ് ഇത്തരം ഒരു സിംപോസിയം നടക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറുടെ സാന്നിധ്യത്തിൽ നടന്ന, അഞ്ചുമണിക്കൂർ നീണ്ട സിംപോസിയത്തിൽ ഏഴു പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കപ്പെട്ടത്. പ്രബന്ധങ്ങളുടെ കോപ്പി വിതരണം ചെയ്യുകയുണ്ടായില്ല. പങ്കെടുത്തവരിൽ ചിലരുടെ ഓർമയും കുറിപ്പുകളും മാത്രമേ ലഭ്യമായിട്ടുള്ളൂ. ശൂൽബസൂത്രങ്ങളെ (ബി സി എട്ടാം നൂറ്റാണ്ടിനു ശേഷം) ആധാരമാക്കി പ്രാചീന ഇന്ത്യയിലെ ഗണിതത്തിന്റെ വളർച്ചയും ചരകന്റെയും സുശ്രുതന്റെയും പ്രവർത്തനങ്ങളെ ആധാരമാക്കി ആയുർവേദത്തിന്റെയും ശസ്ത്രക്രിയാവിദ്യയുടെയും വികാസവും ചർച്ചചെയ്യുന്ന പ്രബന്ധങ്ങൾ വലിയ അതിശയോക്തി ഇല്ലാത്തവയായിരുന്നു. എന്നാൽ മറ്റു ചില പ്രബന്ധങ്ങൾ ശാസ്ത്രകോൺഗ്രസ്സിനു തന്നെ നാണക്കേടുണ്ടാക്കുന്നവയായിരുന്നു. ബി സി 7000 ൽ ഭരദ്വാജമഹർഷി ഇന്ത്യയിൽ മികച്ച വിമാനങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നും അന്നുപയോഗിച്ചിരുന്ന 'രൂപാർക്കൻ രഹസ്യ' എന്ന റാഡാറുകൾ ഇന്നുള്ളവയിലും മികച്ചവ ആയിരുന്നു എന്നും പുല്ലും വൈക്കോലും തിന്ന് സ്വർണം വിസർജിക്കാൻ കഴിയുന്ന പശുക്കൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നും മറ്റും അവകാശപ്പെടുന്നവയാണ് ഈ പ്രബന്ധങ്ങൾ. അർഹിക്കുന്ന അവജ്ഞയോടെ ശാസ്ത്രജ്ഞർ ഈ പ്രബന്ധങ്ങളെ അവഗണിച്ചുവെങ്കിലും ഇന്ത്യയിലെ ഭൂരിഭാഗം ജനതയും നിരക്ഷരരോ അൽപ്പവിദ്യരോ ആയതുകൊണ്ടും ഉയർന്ന വിദ്യാഭ്യാസം നേടിയവർക്കുപോലും ശാസ്ത്രബോധം കഷ്ടി ആയതുകൊണ്ടും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾക്ക് അവയെ അങ്ങനെ അവഗണിച്ചുതള്ളാനാവില്ല; അമിത ദേശാഭിമാനവും വർഗീയതയും വളർത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും.

പ്രാചീനഭാരതത്തിലെ ശാസ്ത്രം

ഇന്ത്യയിലെ ഏറ്റവും പുരാതനമായ സംസ്‌കാരം സിന്ധുനദീതട സംസ്‌കാരങ്ങൾ (ഹാരപ്പ, മൊഹഞ്ചോദാരോ...) ആണെന്ന കാര്യം ഏവരും സമ്മതിക്കും. ഉത്ഖനനത്തിൽ കിട്ടിയ മൺപാത്രങ്ങളും തീയിൽ ചുട്ട ഇഷ്ടികകളും കരിഞ്ഞ ധാന്യമണികളും എല്ലാം ശാസ്ത്രീയകാലനിർണയത്തിനുവിധേയമാക്കിയതിൽ, ബി സി 5000 ലേറെ പ്രായമുള്ളവ ഒന്നും കണ്ടെത്തിയിട്ടില്ല. പിൽക്കാലത്ത് ഇന്ത്യയിലെത്തിയ വൈദികജനതയുടേതായി ശ്രുതി - സ്മൃതി വിഭാഗങ്ങളിൽപ്പെട്ട ധാരാളം വിവരങ്ങൾ ലഭ്യമാണ്. അതിൽ ഏറ്റവും പഴക്കമുള്ള ഋഗ്വേദത്തിന്റെ രചനാകാലം ബി സി 1600 കളാണെന്നാണ് കണക്കാക്കുന്നത്. ഋഗ്വേദരചനാ കാലത്ത് വൈദിക സമൂഹമുള്ളത് അഫ്ഗാനിസ്താൻ - പഞ്ചാബ് പ്രദേശങ്ങളിലാണെന്ന് ഋഗ്വേദശ്ലോകങ്ങൾ സൂചിപ്പിക്കുന്നു. ക്രുമു, കുഭാ (ഇപ്പോൾ കുറാം, കാബൂൾ) തുടങ്ങിയ പ്രദേശങ്ങളും പഞ്ചനദികളിൽപ്പെട്ട ഷുതുദ്രി (സത്‌ലജ്), വിപാസ (ബിയാസ്), പുരുഷ്ണി (രവി), വിതസ്ത (ഝലം), സിന്ധു എന്നിവയും പിൽക്കാലത്ത് നഷ്ടമായ സരസ്വതിയും അതിൽ പരാമർശിക്കപ്പെടുന്നുണ്ട്. ഗംഗയും യമുനയും ഒന്നും ഇല്ല താനും. അവർ ഗംഗാതടത്തിലെത്തി സ്ഥിരവാസമുറപ്പിക്കുന്നത് പിൽക്കാലത്താണ് എന്നു വ്യക്തം. അവരുടെ മുഖ്യവാഹനം കുതിരയും കുതിര വലിക്കുന്ന തേരും ആയിരുന്നു. ആയുധം അമ്പും വില്ലും കുന്തവും ഗദയും ആയിരുന്നു. രാജവംശങ്ങളുടെ ഉദയവും ചാതുർവർണ്യത്തിന്റെ പിറവിയും മൃഗബലി ഉൾപ്പെട്ട യാഗങ്ങളുടെ വേലിയേറ്റവും യാഗങ്ങളെ (പുരോഹിത ചൂഷണത്തെ) എതിർത്തവരെയെല്ലാം രാക്ഷസരായി മുദ്രകുത്തുന്ന രീതിയുമെല്ലാം ആരംഭിച്ചത് ഇക്കാലത്താണ്. ഏതാനും നൂറ്റാണ്ടുകൊണ്ടു തന്നെ ജീർണിച്ചുപോയ വൈദിക സംസ്‌കാരത്തിലെ ചാതുർവർണ്യത്തിനും മൃഗബലിക്കും എതിരെ ശ്രീബുദ്ധന്റെ അഹിംസാ പ്രസ്ഥാനം ഉയർന്നുവന്നത് ബി സി 6-5 നൂറ്റാണ്ടുകളിലാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, ബി സി ഏഴായിരത്തിലെ വിമാനക്കഥ എത്രമാത്രം പരിഹാസ്യമാണ് എന്നോർക്കണം. വൈദിക ജനത തുടക്കത്തിൽ ഊർജസ്വലവും ചിന്തകൾക്ക് കടിഞ്ഞാണിടാത്തതുമായ ഒരു സമൂഹമായിരുന്നു. തത്ത്വചിന്തയിലും ഗണിതത്തിലും ജ്യോതിശ്ശാസ്ത്രത്തിലും ലോഹവിദ്യയിലും ആയുർവേദത്തിലുമെല്ലാം അവർ മികച്ച നേട്ടങ്ങളുണ്ടാക്കി. അതിൽ എത്രത്തോളം അവരുടെ സ്വന്തമാണ്, എത്രത്തോളം സൈന്ധവ സംസ്‌കാരത്തിൽ നിന്ന് സ്വീകരിച്ചതാണ് എന്ന് തീർത്തു പറയാൻ മാർഗമില്ല. വിവിധ രൂപത്തിലുള്ള യാഗത്തറ കെട്ടാൻ വേണ്ട ഇഷ്ടികകളുടെ എണ്ണം കണക്കാക്കുക, വിസ്തീർണവും വ്യാപ്തവും ഗണിക്കുക, വാനവസ്തുക്കളുടെ സ്ഥാനം ഗണിക്കുക, വ്യാപാര ഗണനങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം വേണ്ട ഗണിതം ഇവിടെ വികാസം പ്രാപിച്ചു. ത്രികോണം, ചതുരം, വൃത്തം, ഇപ്പോൾ പൈതഗോറസിന്റെ പേരിൽ അറിയപ്പെടുന്ന സിദ്ധാന്തം, വർഗമൂലം കാണുന്ന മാർഗങ്ങൾ, വിസ്തൃതിയിൽ മാറ്റമില്ലാതെ ഒരു ജ്യാമിതീയ രൂപത്തെ മറ്റൊന്നാക്കി മാറ്റാനുള്ള മാർഗം, വൃത്തപരിധിയും വ്യാസവും തമ്മിലുള്ള അനുപാതത്തിന്റെ പൈയുടെ മൂല്യം- ഇതൊക്കെ അന്നറിയാമായിരുന്നു എന്നതിന് ശൂൽബസൂത്രങ്ങൾ സാക്ഷ്യം വഹിക്കുന്നു. (ഇതിൽ മിക്കതും പ്രാചീന ബാബിലോണിയർക്കും അറിയാമായിരുന്നു). ബി സി 8 - 6 നൂറ്റാണ്ടുകൾക്കിടയിലാണ് പ്രധാന ശൂൽബസൂത്രങ്ങൾ - ആപസ്തംഭൻ, ബൗധായനൻ, മാനവൻ, കാത്യായനൻ എന്നിവരുടെയെല്ലാം - രചിക്കപ്പെട്ടത്. പൈയുടെ മൂല്യം 3.044 വരെയേ എത്തിയുള്ളൂ എങ്കിലും 2 ന്റെ വർഗമൂലം 1.4142 വരെ കൃത്യമായിരുന്നു. ജ്യോതിശ്ശാസ്ത്രത്തിലെ (അന്ന് ജ്യോതിഷം എന്നാണ് അറിയപ്പെട്ടത്) ഏറ്റവും പഴക്കമുള്ള കൃതി ലഗധമുനിയുടെ 'വേദാംഗജ്യോതിഷം' (ബി സി 13-10 നൂറ്റാണ്ടുകൾക്കിടയിൽ) ആണ്. സൂര്യ - ചന്ദ്രന്മാരുടെ നക്ഷത്രസ്ഥാനം വച്ച് കാലം ഗണിക്കാനും കാലാവസ്ഥയും ഋതുമാറ്റവും മുൻകൂട്ടി അറിഞ്ഞ് നന്നായി കൃഷി ചെയ്യാനും സൂര്യന്റെ അയനചലനം നിരീക്ഷിച്ച് ചാതുർമാസ്യബലികൾക്കും മറ്റുമുള്ള സമയം നിശ്ചയിക്കാനും ഉള്ള മാർഗം അതിൽ വിവരിക്കുന്നുണ്ട്. എന്നാൽ ഭാവിപ്രവചനത്തിന്റെ (ജ്യോത്സ്യഗണന) ഒരു സൂചനയും അതിലില്ല. ബാബിലോണിയൻ ജ്യോതിശ്ശാസ്ത്രജ്ഞരെപ്പോലെ മാനം മുഴുവൻ നിരീക്ഷിച്ച്, രാശിരൂപങ്ങൾ സങ്കല്പിച്ച്, നക്ഷത്രങ്ങൾക്കു പേരു നൽകി പട്ടികപ്പെടുത്താനുള്ള ശ്രമമൊന്നും ഇവിടെ ഉണ്ടായില്ല. മുഖ്യമായും ചാന്ദ്ര - സൗരപഥനക്ഷത്രങ്ങളെ മാത്രമേ പഠനവിധേയമാക്കിയുള്ളൂ. നാളും ഞാറ്റുവേലയും ആയിരുന്നു പ്രധാനം. ഔഷധപ്രയോഗ രംഗത്താണ് ഇന്ത്യയിൽ ഏറ്റവും വലിയ മുന്നേറ്റമുണ്ടായത്. അതിനു രണ്ടു കാരണങ്ങളുണ്ടാകാം. ഒന്ന്, ഉഷ്ണമേഖലയോടു ചേർന്നായതുകൊണ്ട് രോഗങ്ങളുടെ വ്യാപ്തിയും വൈപുല്യവും ഏറെയാണിവിടെ. രണ്ട്, ധാരാളം സൂര്യപ്രകാശവും മഴയും പർവതങ്ങളും ചേർന്ന് ഔഷധസസ്യങ്ങളുടെ വൈവിധ്യം സാധ്യമാക്കി. സുശ്രുതനെയും ചരകനെയും പോലുള്ള മികച്ച ആയുർവേദാചാര്യന്മാരും ശസ്ത്രക്രിയാ വിദഗ്ധരും ഇന്ത്യയിൽ വളർന്നുവന്നു. എന്നാൽ മുംബൈയിലെ പ്രബന്ധാവതാരകൻ അവകാശപ്പെടും പോലെ മുടിനാരിഴ ഏഴായി കീറാൻ പറ്റിയ ശസ്ത്രക്രിയോപകരണങ്ങളൊന്നും അന്നുണ്ടായിരുന്നതിന് തെളിവില്ല. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിക്കാതെ അതൊട്ടു സാധ്യവുമല്ല. ലോഹവിദ്യയിൽ, പ്രത്യേകിച്ച് ഇരുമ്പ്, ചെമ്പ്, ഓട്, പിത്തള മുതലായവകൊണ്ട് ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കുന്നതിൽ വൈദികജനതയ്ക്ക് പ്രാവീണ്യം ഉണ്ടായിരുന്നു. ബീഹാർ - ജാർഖണ്ഡ് ഭാഗങ്ങളിൽ ധാരാളമുണ്ടായിരുന്ന ഇരുമ്പ് ആ പ്രദേശത്ത് സ്ഥിരവാസമുറപ്പിക്കാൻ അവരെ പ്രേരിപ്പിച്ച ഒരു ഘടകമായി കരുതപ്പെടുന്നു.

പൊങ്ങച്ചവും യാഥാർഥ്യവും

ശാസ്ത്രം വെറുതെ തപസ്സു ചെയ്താൽ കിട്ടുന്നതല്ല. നിരീക്ഷണപരീക്ഷണഫലങ്ങളുടെ ഒരു നല്ല ശേഖരവുമായി, ഭാവനയും യുക്തിചിന്തയുമുള്ളവർ തപസ്സിരുന്നാൽ കിട്ടിയെന്നിരിക്കും. ന്യൂട്ടണും മാക്‌സ്‌വെല്ലും ഡാർവിനും ഐൻസ്റ്റൈനുമൊക്കെ അങ്ങനെ തപസ്സിരുന്നവരാണ്. നിരീക്ഷണഫലങ്ങൾ അവരുടേതുതന്നെ ആയിരിക്കണമെന്നുമില്ല. ടൈക്കോബ്രാഹെയും കെപ്ലറും ഗലീലിയോയും നടത്തിയ നിരീക്ഷണഫലങ്ങളാണ് ന്യൂട്ടന്റെ ഗാഢചിന്തയ്ക്ക് (തപസ്സിന്) വിധേയമായത്. വിമാനനിർമാണവിദ്യയൊന്നും തപം ചെയ്താൽ കിട്ടില്ല. മെക്കാനിക്‌സിലും ലോഹവിദ്യയിലും വായുഗതികത്തിലും താപഗതികത്തിലും ഇന്ധന രസതന്ത്രത്തിലും എല്ലാം വളരെ ഉയർന്ന സാങ്കേതിക മികവ് നേടിയാലേ പറക്കുന്ന വിമാനം നിർമിക്കാനാകൂ. ഭാവനാ വിമാനംപറത്താൻ വാത്മീകിക്ക് അതൊന്നും ആവശ്യമില്ല. ഭരദ്വാജമഹർഷി സഹസ്രാബ്ദങ്ങൾക്കുമുമ്പ് നിർമിച്ച വിമാനം ഇതിൽ ഏതിൽപ്പെടും? ഹാരപ്പയിൽ നിന്ന് കരിഞ്ഞ ഗോതമ്പ്മണികളും പലതരം പൂമ്പൊടികളും പോലും കണ്ടെത്തിയ ഗവേഷകർക്ക് മഹർഷിയുണ്ടാക്കിയ വിമാനത്തിന്റെ ഒരംശമോ അതുണ്ടാക്കിയ ഫാക്ടറിയുടെ അവശിഷ്ടമോ കണ്ടെത്താൻ കഴിയാത്തതെന്ത്? മഹർഷിയുടെ വിമാനത്തിന്റെ സവിശേഷതകൾ നോക്കൂ. 60' X 60' മുതൽ 200' x 200' വരെ വലുപ്പമുള്ള ചതുരപ്പെട്ടി രൂപമാണവയ്ക്ക്. മുന്നോട്ടു മാത്രമല്ല പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടുമൊക്കെ അവയ്ക്ക് പറക്കാൻ പറ്റും. ഭൂമിയിൽ മാത്രമല്ല, ആഗോളയാത്രയും നടത്താൻ പറ്റും. അതിന് ഭൂമി വിട്ടാൽ പിന്നെ വായു എവിടെ എന്നൊന്നും ചോദിച്ചിട്ടു കാര്യമില്ല. വായു ഉണ്ടെങ്കിൽപ്പോലും പൊങ്ങിപ്പറക്കാൻ പറ്റുന്ന ഘടനയല്ല അതിന്. ഹഠയോഗം മഹർഷിമാർ മാത്രമല്ല, വിമാനവും പഠിച്ചേ മതിയാകൂ. പ്രബന്ധത്തിന്റെ അവതാരകർ ക്യാപ്റ്റൻ ആനന്ദ് ബോദാസും അമേയാ ജാദവും ആണ്. ഇതിൽ ആദ്യത്തെ ആൾ പൈലറ്റുമാർക്ക് പരിശീലനം നൽകുന്ന സർക്കാർ സ്ഥാപനത്തിന്റെ തലവനായിരുന്നു. മഹർഷിയുടെ വിമാനം പറക്കില്ല എന്ന് ആദ്യം മനസ്സിലാക്കേണ്ട വ്യക്തിയാണ് അദ്ദേഹം. രാജ്യഭക്തി ഭ്രാന്തായി മാറിയാലെന്തു ചെയ്യും! 'രൂപാർക്കൻ രഹസ്യ' എന്ന പ്രാചീന റാഡാറിന്റെ കാര്യം ഇതിലേറെ തമാശ നിറഞ്ഞതാണ്. ഇന്നത്തെ റാഡാറുകൾ പോലെ റേഡിയോ സിഗ്നലുകൾ അയച്ച്, വിമാനത്തിൽ തട്ടി പ്രതിഫലിച്ചു വരുന്ന അംശം പിടിച്ചെടുത്ത്, വിമാനത്തിന്റെ സ്ഥാനം ഒരു പൊട്ടുപോലെ സ്‌ക്രീനിൽ തെളിയിക്കുന്ന റാഡാറൊന്നുമല്ലത്. വിമാനത്തിന്റെ പൂർണരൂപം തെളിയും അതിൽ. എങ്ങനെയെന്നല്ലേ? എല്ലാവസ്തുക്കളും, അവയുടെ താപനില അനുസരിച്ച്, വികിരണങ്ങൾ പുറത്തുവിടും എന്ന 'കിർക്കഫ് നിയമം' ഇന്ത്യക്കാർക്ക് പണ്ടേ അറിയാമായിരുന്നു. അപ്പോൾ വിമാനങ്ങൾ സ്വാഭാവികമായും ഇൻഫ്രാറെഡ് കിരണങ്ങൾ പുറത്തുവിടും. അതു സ്വീകരിച്ച് വിമാനത്തിന്റെ പൂർണചിത്രം തന്നെ സ്‌ക്രീനിൽ തെളിക്കാൻ രൂപാർക്കന് കഴിയും. ഹോ എന്തൊരത്ഭുതവിദ്യ! പക്ഷേ ഒരു കുഴപ്പം: ഇൻഫ്രാറെഡിനെ ജലതന്മാത്രകളും പൊടിപടലവും ആഗിരണം ചെയ്തുകളയും. അതുകൊണ്ട് മഞ്ഞോ മേഘങ്ങളോ പൊടിക്കാറ്റോ വന്നാൽ രൂപാർക്കൻ പണിമുടക്കും. വിമാനത്താവളവുമായുള്ള ബന്ധം നഷ്ടപ്പെടും. ഭൗതികശാസ്ത്രത്തിൽ ഒട്ടും വിവരമില്ലാത്തവർക്കേ ഇത്തരം മണ്ടൻ ആശയങ്ങൾ പ്രബന്ധങ്ങളായി അവതരിപ്പിക്കാൻ കഴിയൂ. പ്രാചീന ഇന്ത്യയിൽ ടിവിയും കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടായിരുന്നു എന്ന പ്രബന്ധം അടുത്ത ശാസ്ത്രകോൺ ഗ്രസ്സിൽ പ്രതീക്ഷിക്കാം.

വിമാനവും രൂപാർക്കനുമെല്ലാം പിന്നെ എവിടെപ്പോയി?

സ്വാഭാവികമായും നമുക്കുണ്ടാകാവുന്ന ഒരു സംശയം ഇതാണ് : വിമാനവും രൂപാർക്കനുമെല്ലാം പിന്നെ എവിടെപ്പോയി? ബി സി നാലാം നൂറ്റാണ്ടിനു മുമ്പ് ആരും ഇന്ത്യയെ ആക്രമിച്ചു കീഴടക്കിയിട്ടില്ല. ബി സി നാലാം നൂറ്റാണ്ടിൽ അലക്‌സാണ്ടർ ചക്രവർത്തി വടക്കുപടിഞ്ഞാറൻ ഇന്ത്യയെ കീഴടക്കിയത് വാളും പരിചയും അമ്പും വില്ലും കുതിരപ്പടയും ഉപയോഗിച്ചാണ്. അതിനെ നേരിടാൻ ഇന്ത്യ വിമാനം ഉപയോഗിച്ചതായി ആരും പറയുന്നില്ല. അതിനു മുമ്പ് മഹാഭാരതയുദ്ധത്തിലും വിമാനവും റാഡാറും കാണുന്നില്ല. അമ്പും വില്ലും ഗദയും കുന്തവുമേയുള്ളൂ. എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ പത്തും പിന്നെ നൂറും ആയിരവും ആകുന്ന 'മൾട്ടിപ്പ്ൾ ഹെഡ്ഡഡ്' അസ്ത്രങ്ങളെ (അതോ മിസൈലുകളോ)ക്കുറിച്ചു പറയുന്നുണ്ടെങ്കിലും വിമാനപ്പടയെക്കുറിച്ച് എവിടെയും സൂചനയില്ല. എല്ലാ നഷ്ടങ്ങൾക്കും കാരണം മുഗളന്മാരാണെന്ന് നമുക്കു വേണമെങ്കിൽ ആരോപിക്കാം. പക്ഷേ, അതു യുക്തിഹീനമായിപ്പോകും. കാരണം, മുഗളർക്ക് വിമാനപ്പടയുള്ള, സാങ്കേതികമായി അത്രയധികം വികസിച്ച ഇന്ത്യയെ എങ്ങനെ കീഴടക്കാൻ കഴിയും. അവരാണെങ്കിൽ ഇന്ത്യയിൽ നിന്നു പിന്നെ പോയിട്ടുമില്ല. വിമാന - റാഡാർ രഹസ്യങ്ങൾ കിട്ടിയിരുന്നെങ്കിൽ അവർ അതിനെ സ്വന്തമാക്കി വികസിപ്പിക്കാനല്ലേ ശ്രമിക്കുക. ആകപ്പാടെ ഒരു യുക്തിരാഹിത്യം മണക്കുന്നില്ലേ? പുല്ലുതിന്ന് സ്വർണം വിസർജിക്കുന്ന പശുക്കളെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. പുല്ലിൽ കാർബണും നൈട്രജനും ഓക്‌സിജനുമൊക്കെ യാണ് പ്രധാനമായും ഉള്ളത്. അതൊക്കെ സ്വർണമാക്കണമെങ്കിൽ അണുകേന്ദ്രഘടന മാറ്റണം. അതിന് ബില്യൺ ഇലക്‌ട്രോൺ വോൾട്ട് ഊർജത്തിൽ ആറ്റങ്ങൾ കൂട്ടിയിടിക്കണം. അതിന് ആറ്റം സ്മാഷറുകൾ എന്നറിയപ്പെടുന്ന വലിയ ആക്‌സലറേറ്ററുകൾ വേണം. പാവം പശു - വല്ലാതെ വിഷമിച്ചുകാണും. യഥാർഥത്തിൽ സ്വർണത്തിനേക്കാൾ ഉപയോഗമൂല്യമുള്ളത് ചാണകത്തിനല്ലേ? സ്വർണത്തിന് പൊങ്ങച്ചമൂല്യമല്ലേയുള്ളൂ. ആകാശസഞ്ചാരശേഷിയുള്ള വാഹനങ്ങളെക്കുറിച്ചും അതുപയോഗിച്ചിരുന്ന വ്യക്തികളെക്കുറിച്ചും അപാരശേഷിയുള്ള ആയുധങ്ങളെക്കുറിച്ചും ഒക്കെയുള്ള കഥകൾ പണ്ട് ലോകം മുഴുവൻ ഉണ്ടായിരുന്നു. നമ്മുടെ ദൈവങ്ങളെപ്പോലെ ഗ്രീക്ക് ദേവന്മാരും ത്രിലോകയാത്ര നടത്തുകയും മനുഷ്യരുടെ യുദ്ധങ്ങളിൽ പങ്കുചേരുകയും അത്ഭുതങ്ങൾ കാട്ടുകയും ചെയ്തിരുന്നു. എന്നാൽ സിയുസും അപ്പോളോയും അഫ്രോഡൈറ്റും ഒക്കെ ശരിക്കും ഒളിംപസ് പർവതത്തിൽ ജീവിച്ചിരിപ്പുണ്ടോ എന്ന് ഒരു ഗ്രീക്കുകാരനോട് ചോദിച്ചാൽ അയാൾ പൊട്ടിച്ചിരിക്കും. ശാസ്ത്രവും ശാസ്ത്രബോധവും യൂറോപ്പിനെ നന്നായി മാറ്റിയിട്ടുണ്ട്. എന്നാൽ ഇന്ത്യക്കാരിൽ പലരും ഇപ്പോഴും പുരാണങ്ങളെല്ലാം ചരിത്രവസ്തുതയാണെന്നും അതിലെ കഥാപാത്രങ്ങളെല്ലാം ജീവിച്ചിരുന്നവരാണെന്നും വിശ്വസിക്കുന്നു. ലോകം നമ്മെ പരിഹാസത്തോടെയാണ് കാണുന്നത്. വമ്പൻ വ്യാപാരസാധ്യതയുള്ളതുകൊണ്ട് നമ്മെ പിണക്കാതിരിക്കാൻ അവർ ഉറക്കെ പരിഹസിക്കില്ല എന്നു മാത്രം. കാലഘട്ടങ്ങളുടെ കൂട്ടിക്കുഴയ്ക്കൽ പ്രാചീന ഭാരതത്തിലെ ശാസ്ത്രനേട്ടങ്ങൾ പറയുന്നിടത്തെല്ലാം കാലഘട്ടങ്ങളുടെ കൂട്ടിക്കുഴയ്ക്കൽ കാണാം. ഇന്ത്യക്കാർ പൂജ്യം കണ്ടുപിടിച്ചതും ശൂൽബസൂത്രം രചിച്ചതും ആയുർവേദം വളർത്തിയതും ശസ്ത്രക്രിയ നടത്തിയതും ആര്യഭടൻ ഭൂമി സ്വയം കറങ്ങുന്ന കാര്യം കണ്ടെത്തിയതും എല്ലാം പറയുന്നതിനൊപ്പമാണ് വിമാനവും റാഡാറും കണ്ടെത്തിയ കാര്യവും മുനിമാർ ഉൾക്കണ്ണുകൊണ്ട് യുഗങ്ങൾക്ക് മുമ്പ് പ്രപഞ്ചരഹസ്യ ങ്ങൾ കണ്ടെത്തിയതും പ്രവചന ജ്യോതിഷം വികസിപ്പിച്ചതും പറയുക. ആദ്യം പറഞ്ഞ കാര്യങ്ങളെല്ലാം സത്യവും താരതമ്യേന സമീപകാലനേട്ടങ്ങളുമാണ്. ശൂൽബസൂത്രം ബിസി എട്ടാം നൂറ്റാണ്ടിനു ശേഷം, പൂജ്യം കണ്ടെത്തിയത് അതിനുശേഷം. ആയുർവേദവും ശസ്ത്രക്രിയയും ബുദ്ധകാലഘട്ടത്തിലും ആര്യഭടസിദ്ധാന്തങ്ങൾ എ ഡി അഞ്ചാം നൂറ്റാണ്ടിലുമാണ് രംഗപ്രവേശം ചെയ്യുന്നത്. വിമാനനിർമാണം, റാഡാർ പോലുള്ള വൻ നുണകളും ജ്യോത്സ്യം പോലുള്ള കപടശാസ്ത്രങ്ങളും ആയിരത്താണ്ടുകൾ പഴക്കമുള്ള കണ്ടെത്തലുകളായി അതോടൊപ്പം അവതരിപ്പിക്കുകയാണ്. മനുഷ്യോൽപ്പത്തിയെക്കുറിച്ചും സംസ്‌കാരങ്ങളുടെ വികാസത്തെക്കുറിച്ചും മാനവസമൂഹം ഇതുവരെ കണ്ടെത്തിയിട്ടുള്ള കാര്യങ്ങളെ ഇതുവഴി അപ്പടി നിഷേധിക്കുകയും ചെയ്യുന്നു. ഇതു ബോധപൂർവമാണ്. ശാസ്ത്രരംഗത്തും വിദ്യാഭ്യാസരംഗത്തും ഇന്ത്യ പിന്നാക്കം പോകാൻ കാരണം ജാതിവ്യവസ്ഥ ആണെന്ന് അവർക്കറിയാം. തൊഴിലെടുക്കുന്നവർക്ക് അക്ഷരവും അറിവും നിഷേധിക്കുന്ന ഒരു സമൂഹത്തിനും ശാസ്ത്രസാങ്കേതികരംഗത്ത് മുന്നേ റാനാവില്ല. ജാതിവ്യവസ്ഥ ഇല്ലാതിരുന്ന ഗ്രീസും ചൈനയും മെസപ്പൊട്ടേമിയയുമെല്ലാം പ്രാചീനകാലത്ത് വലിയ മുന്നേറ്റങ്ങൾ നടത്തി. ചൈനക്കാർ കടലാസും കരിമരുന്നും അച്ചടിവിദ്യയും കാന്തവും കണ്ടുപിടിച്ചപ്പോൾ സാങ്കേതികരംഗത്ത് ഇന്ത്യയിൽ സമാനമായ വളർച്ച ഉണ്ടായില്ല. ജാതിവ്യവസ്ഥയെ ചോദ്യം ചെയ്ത് ബുദ്ധമതം രംഗത്തുവന്ന കാലത്താണ് ആയുർവേദവും ലോഹവിദ്യയുമെല്ലാം ഇവിടെ മുന്നേറിയത്. എന്നാൽ പിന്നീട് ജാതിവ്യവസ്ഥ തിരിച്ചുവന്നതോടെ മുന്നേറ്റവും നിലച്ചു. ആദ്യകാലത്ത് നിരീക്ഷണശാസ്ത്രമായി വികസിച്ചുവന്ന ജ്യോതി ശ്ശാസ്ത്രവും, ആശാരിമാരും കൽപ്പണിക്കാരും അനുഭവങ്ങളിലൂടെ വളർത്തിയെടുത്ത വാസ്തുവിദ്യയും പിൽക്കാലത്ത് കപടശാസ്ത്രങ്ങളായ ജ്യോത്സ്യവും വാസ്തുശാസ്ത്രവും ആക്കിയത് പുരോഹിതവിഭാഗമാണ്. അവർക്കു മാത്രമേ സംസ്‌കൃതത്തിൽ ഗ്രന്ഥരചനയ്ക്ക് കഴിവുണ്ടായി രുന്നുള്ളൂ. ഗ്രന്ഥരചന നടത്തുമ്പോൾ തങ്ങൾക്ക് അധ്വാനിക്കാതെ സമ്പത്ത് നേടാനുള്ള എല്ലാ ആചാരാനുഷ്ഠാനങ്ങളും (ദോഷപരിഹാരപൂജ, വാസ്തുപൂജ, ഗണപതിപൂജ...) അവർ അതിൽ ഉൾപ്പെടുത്തി. ആയുർവേദത്തിൽ പോലും മരുന്നിനൊപ്പം മന്ത്രവും ബാധ ഒഴിക്കലും മറ്റും ഉൾച്ചേർത്തു. അങ്ങനെ ഇന്ത്യൻ ജനതയെ ആകെ അന്ധവിശ്വാസങ്ങളിൽ മുക്കി വളർച്ച മുരടിപ്പിച്ചശേഷം അതിന്റെ പാപഭാരം മുഴുവൻ മുഗളന്മാരുടെയും ബ്രിട്ടീഷ് ആധിപത്യത്തിന്റെയും (ബ്രിട്ടീഷുകാർ നമ്മെ സാമ്പത്തികമായി ചൂഷണം ചെയ്തു എന്ന് അംഗീകരിക്കുമ്പോൾത്തന്നെ) ഇവിടുത്തെ ന്യൂനപക്ഷ ങ്ങളുടെയും മേൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് ബ്രാഹ്മണ മേധാവിത്വമുള്ള വർഗീയശക്തികൾ നടത്തുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽത്തന്നെ ഈ തിരിച്ചറിവു നേടി, ജാതി എന്ന ശാപത്തിൽ നിന്ന് മോചനം നേടാൻ കൂട്ടായ ശ്രമം നടന്ന ഒരു നാടാണ് കേരളം.

കേരളം - നവോത്ഥാനത്തിന്റെ നാളുകൾ

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഈ ദു:സ്ഥിതിയെ മുറിച്ചു കടക്കാനുള്ള ശ്രമം നടന്ന നാടാണ് കേരളം. അതിനു മുമ്പ് ഭക്തിപ്രസ്ഥാനവും മിഷണറി പ്രസ്ഥാനങ്ങളും അതിനു കളമൊരുക്കിയിട്ടുണ്ടാകാം. എന്നാൽ ജാതിവ്യവസ്ഥയെ തകർക്കാനുള്ളബോധപൂർവമായ സംഘടിത ശ്രമമുണ്ടായത് കഴിഞ്ഞ നൂറ്റാണ്ടിലാണ്. ഒരു നൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ സ്ഥിതി ഓർത്തുനോക്കിയാലേ ഈ നേട്ടങ്ങളുടെ മഹത്വം ബോധ്യപ്പെടൂ. ഉയർന്ന ജാതിക്കാരുടെ ദൃഷ്ടിയിൽപ്പോലും പെടാതിരിക്കാൻ പാത്തും പതുങ്ങിയും കഴിയേണ്ടി വന്ന അധഃസ്ഥിതവർഗക്കാർ മാത്രമല്ല, ക്ഷേത്രപ്രവേശന ത്തിനും ആരാധനയ്ക്കും വിലക്കേർപ്പെടുത്തിയ വിഭാഗങ്ങൾ, വിദ്യ നേടാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടവർ, എങ്ങനെയെങ്കിലും വിദ്യ അഭ്യസിച്ചാൽ തന്നെ ഔദ്യോഗികരംഗത്ത് പ്രവേശിക്കുന്നതിനുള്ള വില ക്കുള്ളവർ, താമസിക്കുന്ന ഭൂമിയിൽപ്പോലും രാപ്പകൽ പണിയെടുത്ത് വിളവുണ്ടാക്കിയാൽ അനുഭവിക്കാൻ യോഗമില്ലാത്തവർ, മാറ് മറയ്ക്കാൻ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീജനങ്ങൾ, ചന്തവും ചാരുതയുമുള്ള സ്ത്രീകളെല്ലാം മേലാളരുടെ കാമപൂർത്തിക്ക് ഇരയാകേണ്ടുന്ന അവസ്ഥ, ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങളെ വിവാഹം കഴിച്ചു നൽകുക, പുരുഷന്മാർക്ക് എത്ര വേണമെങ്കിലും ഭാര്യമാരാകാം എന്ന അവസ്ഥ, നമ്പൂതിരി പ്രമാണിമാർക്ക് വേളിയ്ക്കും സംബന്ധത്തിനുമുള്ള പ്രത്യേകാവകാശങ്ങൾ, സവർണ്ണ കുടുംബങ്ങളിലെ വിധവകൾ തലമുണ്ഡനം ചെയ്ത് മറക്കുടയ്ക്കുള്ളിൽ ജീവിതം തീർക്കേണ്ടുന്ന സാഹചര്യം... ഇങ്ങനെ എന്തെല്ലാം താന്തോന്നിത്തരങ്ങളും അനാചാരങ്ങളുമായിരുന്നു കേരളത്തിൽ നടമാടിയിരുന്നത്. ഈ അവസ്ഥ കണ്ടിട്ടാണ് സ്വാമി വിവേകാനന്ദൻ ഇത് ഭ്രാന്താലയമാണെന്ന് വിശേഷിപ്പിച്ചത്. സമൂഹത്തിൽ ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിതർ എന്തുകൊണ്ടാണ് ഈ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി ചെറുത്തുനില്പുകളില്ലാതെ കഴിഞ്ഞത്? വിധിവിശ്വാസത്തെയും അന്ധവിശ്വാസങ്ങളെയുമാണ് നാം കാരണമായി കണ്ടെത്തുക. നീചജാതിയിലും സ്ത്രീയായും ജനിച്ചത് മുജ്ജന്മപാപം മൂലമാണെന്നും അതിനാൽ അതിന്റെ ഭാഗമായുള്ള ദുരിതങ്ങൾ അനുഭവിച്ചു തീർക്കുക മാത്രമാണ് പോംവഴിയെന്നും അവരെ വിശ്വസി പ്പിച്ചു. ഭൂമിയും സമ്പത്തും അധികാരവും ചിലരിൽ കേന്ദ്രീകരിച്ചിരി ക്കുന്നത് ദേവപ്രീതികൊണ്ടാണെന്നും, രോഗവും ദുരിതവും മാറാൻ വേണ്ടത് ജ്യോത്സ്യവും മന്ത്രവാദവും ഹോമവും വഴിപാടുകളും പൂജാദി കർമ്മങ്ങളുമാണെന്നും വിശ്വസിപ്പിച്ചു. അവരെ ജാതീയമായി പ്രത്യേകം കള്ളികളിലാക്കി പരസ്പരം അറിയാതെയും സഹകരിക്കാതെയും നോക്കി. ഓരോ തൊഴിലും ഓരോ വിഭാഗത്തിന് മാത്രമായി നിശ്ചയിച്ചു. തൊഴിലുകളുടെ 'മഹത്വ'മനുസരിച്ചുള്ള ജാതികളുടെ കീഴ്‌മേൽ വ്യവസ്ഥ അവരുടെ സ്വത്വബോധമാക്കി മാറ്റി. ഈ വിധം ജഡാവസ്ഥയിലായിരുന്ന കേരളസമൂഹം ചലനാത്മകമായതും പുരോഗതിയിലേക്ക് നീങ്ങിത്തുടങ്ങിയതും നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായിട്ടാണ്. അനാചാരങ്ങളെ വെല്ലുവിളിച്ചും അന്ധവിശ്വാസങ്ങളെ ദൂരീകരിച്ചും യുക്തിചിന്ത പ്രചരിപ്പിച്ചും സംഘപ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചും വിദ്യനേടാൻ അവസരമൊരുക്കിയും ആണ് അവർ സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ചത്. ബ്രാഹ്മണരുടെ കുത്തകയായി കരുതിയിരുന്ന വിഗ്രഹപ്രതിഷ്ഠ സ്വയം നിർവഹിച്ചുകൊണ്ടാണ് നവോത്ഥാനത്തിന്റെ പിതാവായ ശ്രീനാരായണഗുരു തന്റെ യാത്ര ആരംഭിച്ചത്. ക്ഷേത്രങ്ങൾ നിർമിക്കാനും പൂജാദികർമ്മങ്ങൾ സ്വയം നിർണയിക്കാനും അവർണരെ പ്രേരിപ്പിച്ചപ്പോൾ അദ്ദേഹം ലക്ഷ്യം കണ്ടത് ജാതീയമായ മേൽകീഴ്ബന്ധത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തലായിരുന്നു. 'കണ്ടാലറിയാത്ത ജാതിയെ കേട്ടാൽ എങ്ങനെ അറിയുമെന്ന' പ്രശസ്തമായ ചോദ്യം ജാതീയമായ സ്വത്വബോധങ്ങളെ പരിഹസിക്കുന്നതാണ്. മതമേതായാലും മനുഷ്യൻ നന്നാകുന്നതിലാണ് മഹത്വമെന്നോർമ്മിപ്പിച്ചതും മാനവരാശിയെന്ന ഒറ്റ ജാതിക്ക് ഒരുമതവും ഒരു ദൈവവുമേ വേണ്ടതുള്ളൂ എന്ന് അഭിപ്രായപ്പെട്ടതും ഇതേ നില പാടിന്റെ ഭാഗമാണ്. ആചാരങ്ങളിലെയും അനുഷ്ഠാനങ്ങളിലെയും യുക്തിരാഹിത്യത്തെ തുറന്നുകാട്ടാൻ കിട്ടിയ അവസരങ്ങളെല്ലാം അദ്ദേഹം ഉപയോഗിച്ചിരുന്നു എന്ന് നാം ഓർക്കണം. തുള്ളിയുറഞ്ഞ് പരീക്ഷ കാണിക്കാൻ പുറപ്പെട്ട വെളിച്ചപ്പാടിനോട് വായിൽ പല്ല് മുളപ്പിച്ച് കാണിക്കാൻ ആവശ്യപ്പെട്ട് പരിഹസിച്ചതും, അമ്മയുടെ മരണാനന്തര ചടങ്ങ് എങ്ങനെയായിരിക്കണമെന്ന് വ്യാകുലപ്പെട്ട അനുയായികളോട് മൃതദേഹം ചക്കിലിട്ടാട്ടിയാൽ നോവുമോ എന്ന് ചിന്തിപ്പിച്ചതും, ശല്യക്കാരനായ കുട്ടിച്ചാത്തന് ഇനി ഉപദ്രവിക്കാതിരിക്കാൻ ശുപാർശക്കത്തു നൽകി പരാതിപ്പെട്ടയാളെ കളിയാക്കിയതുമെല്ലാം പ്രാകൃതവിശ്വാസങ്ങളോടുള്ള വിവേകപൂർണവും ധീരവുമായ കടന്നാക്രമണങ്ങളായിരുന്നു. അനീതിക്കെതിരെ പോരാടാൻ സംഘടിച്ച് ശക്തരാകേണ്ടതിന്റെയും വിദ്യകൊണ്ട് പ്രബുദ്ധരാകേണ്ടതിന്റെയും ആവശ്യകതയാണ് ഗുരു സമൂഹത്തെ പഠിപ്പിച്ചത്. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായിക്കൂടി വരണമെന്നുദ്‌ബോധിപ്പിച്ചതിലൂടെ വ്യക്തിഗത പ്രവർത്തനങ്ങൾ സമൂഹത്തിൽ എന്തവശേഷിപ്പിക്കണമെന്ന ആലോചനയാണാവശ്യപ്പെട്ടത്. ഈ നവോത്ഥാനചിന്തകളുടെ തുടർച്ചയാണ് അധഃസ്ഥിതർക്ക് സവർണ്ണർ പഠിക്കുന്ന വിദ്യാലയത്തിൽ പഠിക്കാൻ തീണ്ടലുണ്ടെങ്കിൽ പാടത്തു പണിയെടുക്കാനും അതുണ്ടാകണമെന്ന് അയ്യങ്കാളി പ്രഖ്യാപിച്ചത്. ഓലക്കുടക്കീഴിലും അടുക്കളയിലുമായി ഒതുങ്ങിയിരുന്ന നമ്പൂതിരി സ്ത്രീകളെ അരങ്ങത്തേക്ക് വരാൻ വി ടി ഭട്ടതിരിപ്പാട് ആഹ്വാനം ചെയ്തതും, സംബന്ധം വേണ്ട വേളിമതി എന്ന് മന്നത്തു പദ്മനാഭൻ അഭിപ്രായപ്പെട്ടതുമെല്ലാം നവോത്ഥാനചിന്തകളുടെ തുടർച്ചയാണ്. ശ്രീ നാരായണ ശിഷ്യനായ സഹോദരനയ്യ പ്പനാകട്ടെ 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പറയാൻ തന്നെ ധൈര്യംകാട്ടി. യുക്തിയുടെ വെളിച്ചമേന്തിയ ഈ വിധത്തിലുള്ള വിപ്ലവകരമായ ചിന്തകളോടൊപ്പം ക്ഷേത്രപ്രവേശനം, മിശ്രഭോജനം, മിശ്രവിവാഹം, ജാതി ചിഹ്നങ്ങൾ ത്യജിക്കൽ തുടങ്ങി, വ്യക്തിഗതമായും കൂട്ടായും നടത്തിയ ഒട്ടേറെ സമരരൂപങ്ങളും പ്രയോഗിക്കപ്പെട്ടതിലൂടെയാണ് കേരളം പഴയ ഭ്രാന്താലയത്തിൽ നിന്ന് മുക്തി നേടിയത്. തുടർന്ന് നടന്ന ജന്മിത്വ വിരുദ്ധസമരങ്ങൾക്കും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്കും ഐക്യകേരള ശ്രമത്തിനുമെല്ലാം ഊർജം ലഭിച്ചത് ഇത്തരം ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ നിന്നുമാണ്. കേരളപ്പിറവിക്ക് ശേഷവും ഈ പ്രവണത തുടർന്നു. യുക്തിചിന്തയും ശാസ്ത്രബോധവും പ്രചരിപ്പിക്കാൻ മാത്രമായി സംഘടനകൾ രൂപീകരിക്കപ്പെട്ടു. വായനശാലകളും ഗ്രന്ഥശാലകളും കലാസമിതികളും നാടെങ്ങും ആരംഭിച്ചു. നവോത്ഥാനകാലം മുതൽ മഹാകവികൾ ഉൾപ്പെടെയുള്ള ഒട്ടുമിക്ക സാഹിത്യകാരന്മാരും ഈ പ്രവർത്തനത്തിൽ സൃഷ്ടികൊണ്ടും കർമ്മംകൊണ്ടും പങ്കാളികളായിരുന്നു. അവരുടെ കൃതികളും ഭാഷണങ്ങളും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. പിന്നീട് കലയും സാഹിത്യവും സാമൂഹികപരിവർത്തനത്തിന് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിതമായി പ്രവർത്തിക്കാൻ സാഹിത്യസംഘ ടനകളും രൂപം കൊണ്ടു. ശാസ്ത്രീയവും നീതിയുക്തവുമായ പുതിയൊരു ലോകത്തെക്കുറിച്ച് സ്വപ്നം കാണാനും അത് സൃഷ്ടിക്കാൻ നിലവിലുള്ള സാമൂഹികാവസ്ഥയെ യുക്തിപരമായി വിലയിരുത്താനും അനീതിക്കും അസമത്വത്തിനുമെതിരെ പോരാടാനും പ്രേരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും രംഗത്തു വന്നു. ദേശീയതലത്തിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉയർത്തിപ്പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങളും ശാസ്ത്രാഭി മുഖ്യവും, കേരളത്തിൽ ഇഎംഎസ്, എകെജി, സി.കേശവൻ, കെ ദാമോദരൻ തുടങ്ങിയ നേതാക്കളുടെ നിലപാടുകളും സാംസ്‌കാരിക പ്രബുദ്ധതയിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിന് സഹായകമായി. സാംസ്‌കാരികരംഗത്ത് ഉണ്ടായ ഈ ഉണർവ്വാണ് സമൂഹം നേരിട്ട വിവിധ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി വിലയിരുത്താനും അവ പരിഹരിക്കുന്നതിന് നടപടികൾ എടുക്കാനും വ്യക്തികളെയും സാമൂഹികസംഘടനകളെയും സർക്കാരിനെയും പ്രേരിപ്പിച്ചത്. എന്നാൽ ഇതിന്റെയർഥം ഈ പ്രവർത്തനങ്ങൾ എല്ലാം സമൂഹം ഒറ്റമനസ്സോടെ സ്വീകരിച്ചു എന്നല്ല. ജാതീയവും മതപരവുമായ വികാരങ്ങളും പരമ്പരാഗത വിശ്വാസങ്ങളും ഉപയോഗപ്പെടുത്തി അയുക്തികതയുടെയും അശാസ്ത്രീയതയുടെയും ചിന്തകൾ പ്രചരിപ്പിക്കാനും നിലപാടുകൾ എടുക്കാനും അതുവഴി മാറ്റ ങ്ങളെ ചെറുക്കാനുമെല്ലാം അന്നും ശ്രമങ്ങളുണ്ടായിരുന്നു. എന്നാൽ മൊത്തം സാമൂഹികാന്തരീക്ഷത്തിൽ എൺപതുകളുടെ ഒടുക്കം വരെയെങ്കിലും ശാസ്ത്രീയ ചിന്തകൾക്കായിരുന്നു മേൽക്കൈ. എന്നാൽ പ്രസക്തമായ ചോദ്യം, ഈ ശാസ്ത്രാവബോധം ഇന്നത്തെ സമൂഹത്തിൽ എത്രത്തോളം ദൃശ്യമാണ് എന്നതാണ്. ശാസ്ത്രീയ സമീപനത്തിലൂന്നിയ പ്രവർത്തനങ്ങളാണോ സർക്കാരും സമൂഹവും പിന്തുടരുന്നത്? ശാസ്ത്രസാങ്കേതികവിദ്യകളുടെ വൻമുന്നേറ്റവും വ്യാപനവും അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കേരളം നേടിയ സാമൂഹികനേട്ടങ്ങളെ ഈ മുന്നേറ്റവുമായി സംയോജിപ്പിച്ച് സാമൂഹികനീതിയും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന, ജീവിതഗുണതയിൽ അനുദിനം മുന്നേറുന്ന മഹത്തരമായൊരു കേരളം കെട്ടിപ്പടുക്കാൻ നമുക്ക് കഴിയേണ്ടതായിരുന്നു. അതിന് സഹായകമായ ഒട്ടേറെ ഘടകങ്ങൾ കേര ളത്തിലുണ്ട്. •ജൈവവൈവിധ്യത്താലും ജലസമൃദ്ധിയാലും സമ്പന്നമായ ഭൂപ്രകൃതി

•ആരോഗ്യവും വിദ്യാഭ്യാസവുമുള്ള ജനത

•ശാസ്ത്രസാങ്കേതിക രംഗത്ത് ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കൾ

•അനേകം ശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ

•അടിസ്ഥാന സൗകര്യങ്ങളുടെ (റോഡ്, ബാങ്ക്, ടെലികമ്മ്യൂണിക്കേഷൻ) വൈപുല്യം എന്നിവ അവയിൽ ചിലതാണ്.

എന്നാൽ അവ പ്രയോജനപ്പെടുത്തി കേരളം പുരോഗതിയുടെ മാർഗത്തിലാണ് കുതിക്കുന്നതെന്ന് പറയാൻ കഴിയുമോ? ഒരു വിഭാഗം ജനങ്ങളുടെ ആർഭാട ജീവിത ശൈലിയും നഗര, ഗ്രാമ വ്യത്യാസമില്ലാതെ പെരുകുന്ന വൻകെട്ടിടങ്ങളും സമൃദ്ധിയുടെ ലക്ഷണമായി ചിലർ തെറ്റിദ്ധരിച്ചേക്കാം. പക്ഷേ ഈ സമൃദ്ധി പരിസ്ഥിതിയെയും സാധാരണ ജനങ്ങളുടെ ജീവിതത്തെയും ഏറെ ദോഷകരമായി ബാധിച്ചു എന്ന് മാത്രമല്ല, ജനങ്ങളെയും സർക്കാരിനെയും വൻകടബാധ്യതകളിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. അതായത്, വരുംതലമുറയുടെ ചെലവിലാണ് സമൃദ്ധിയായി തെറ്റിദ്ധരിക്കുന്ന ധൂർത്തും ആഡംബരവും നിറഞ്ഞ ജീവിതശൈലി കുറേപ്പേർക്ക് സ്വീകരിക്കാനാവുന്നത്. ഇന്നത്തെ വികസന രീതിയിൽ പ്രധാന പങ്കു വഹിക്കുന്നതും നാം ഗുണ കരമെന്ന് ധരിക്കുന്നതുമായ പല പ്രവണതകളും എങ്ങനെയാണ് പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് എന്ന് നോക്കൂ,

പുതിയ പ്രശ്നങ്ങൾ

•വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾ പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണത്തിലേക്കും പരിസ്ഥിതിനാശത്തിലേക്കും നയിക്കുന്നു. കുടിവെള്ളക്ഷാമവും കാർഷിക തകർച്ചയും ആണ് ഫലം.

•ഉപഭോഗ സംസ്‌കാരം, മാലിന്യക്കൂമ്പാരം സൃഷ്ടിക്കുന്നു. ജലവും വായുവും മണ്ണും മലിനീകൃതമാകുന്നു. ആരോഗ്യപ്രശ്‌നങ്ങളും കാർഷിക തകർച്ചയും അനിവാര്യമായി സംഭവിക്കുന്നു.

•കൃഷിഭൂമി തരിശിടലും പരിവർത്തനവും ഭക്ഷ്യരംഗത്തെ പരാശ്രയത്വത്തിലേക്കു നയിക്കും. വാങ്ങാൻ കിട്ടുന്ന വിഷമയമായ ഭക്ഷ്യ വസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു.

•കാർഷിക തകർച്ച സുസ്ഥിരവും ആവശ്യവുമായ തൊഴിൽ ഇല്ലാതാക്കുന്നു. അതു നയിക്കുന്നത് ദരിദ്രവത്കരണത്തിലേക്കാണ്.

•വിദ്യാഭ്യാസ വാണിജ്യവത്കരണം വിദ്യാഭ്യാസച്ചെലവിന്റെ വർധനവിലേക്കും നിലവാര തകർച്ചയിലേക്കും മാത്രമല്ല വിഭാഗീയതയിലേക്കും നയിക്കുന്നു. സാംസ്‌കാരിക തകർച്ച അനവാര്യഫലമാണ്.

•പൊതു ഇടങ്ങളുടെ സ്വകാര്യവത്കരണം (ഉദാ: റോഡ്, റെയിൽ, ആശുപത്രി) ജീവിതച്ചെലവ് കൂട്ടുന്നു. ദരിദ്രരുടെ ജീവിതം അസാധ്യമാക്കുന്നു.

ഈ പ്രശ്‌നങ്ങളെല്ലാം അനുദിനം രൂക്ഷമാവുകയാണ്. ചിലത് പ്രാരംഭദശയിൽ. മറ്റ് ചിലത് ഇപ്പോൾത്തന്നെ രൂക്ഷം. അതായത്, കേരളത്തിന്റെ സാമൂഹിക വളർച്ചയിൽ അഭിമാനകരമായി കരുതിയിരുന്ന പലതും നഷ്ടമാകുകയും പുതിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കപ്പെടുകയുമാണ്. നാം നേടിയ നേട്ടങ്ങളെത്തന്നെയാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത് എന്നതാണ് ഇതിലെ വിരോധാഭാസം. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? സാമൂഹികാവശ്യങ്ങൾ നേടുന്നതിലും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും ശാസ്ത്രീയസമീപനത്തിന് പകരം കമ്പോളയുക്തിക്കാണ് ഇന്ന് പ്രാമുഖ്യം. എല്ലാത്തിനെയും തുറന്ന മത്സരത്തിന് വിടുക, ശേഷി ഉള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ച്. ഇങ്ങനെ കയ്യൂക്കുള്ളവനെ കാര്യക്കാരനാകാൻ അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ സ്വാർത്ഥതയും വഞ്ചനയും വിവേകരാഹിത്യവും വിജയിക്കുന്നു. സമൂഹവും പരിസ്ഥിതിയും കൊള്ളയടിക്കപ്പെടുന്നു. ആഗോളവത്കരണത്തിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന നവലിബറൽ നയങ്ങളാണ് കാര്യങ്ങളെ ഈ വിധം വഴിതിരിച്ചു വിട്ടത്. പക്ഷേ പ്രസക്തമായ ചോദ്യം സാമൂഹികനീതിയിലും ശാസ്ത്രീയ സമീപനത്തിലും അധിഷ്ഠിതമായ ഒരു വികസനസമീപനത്തിന്റെ നേട്ടം അനുഭവിച്ചറിഞ്ഞ കേരളീയർ ഈ അപക്വവും വിനാശകരവുമായ നയങ്ങളെ എന്തുകൊണ്ട് ആഘോഷപൂർവം കൊണ്ടാടുന്നു എന്നതാണ്. ഇതിനുത്തരം തേടാൻ നമുക്ക് വ്യക്തികളുടെ ജീവിതത്തിലും എന്താണ് സംഭവിക്കുന്നതെന്നു നോക്കാം.

ജീവിതശൈലിയിലെ അശാസ്ത്രീയത

നാം പരിപാലിക്കുന്ന ജീവിത ശൈലിയിലെ ചില അശാസ്ത്രീയതകൾ നോക്കൂ.

•വീട് താമസത്തിനും പുരയിടം കൃഷിക്കും ഉള്ളതാണെന്നാണ് പഴയ ധാരണ. എന്നാൽ ഇന്നോ? മിക്കവർക്കും അത് കൂടുതൽ വിലയ്ക്ക് പിന്നീട് വിൽക്കാനുള്ള നിക്ഷേപമാണ്. ഈ വിൽക്കൽ, വാങ്ങൽ, വീണ്ടും വിൽക്കൽ പ്രക്രിയ എത്രകാലം തുടരാനാകും?

•ഏതെങ്കിലും വിധത്തിൽ വരുമാനം സ്വന്തമായുള്ളവരുടെ ആദ്യസ്വപ്നമിന്ന് സ്വന്തമായൊരു വാഹനമാണ്. സ്‌കൂട്ടറോ മോട്ടോർ സൈക്കിളോ അല്ല കാർ തന്നെയാണ് ഏവരുടെയും ലക്ഷ്യം. ഈ വിധം മധ്യവർഗ വിഭാഗക്കാരുടെയെല്ലാം വീട്ടിൽ കാറെത്തി. യാത്രാസമയം ലാഭിച്ച് പ്രവർത്തനക്ഷമത കൂട്ടാം എന്നാണ് വാദം. എന്നിട്ട് സമയം ലാഭിച്ചോ? റോഡ് ബ്ലോക്കുകൾ കൂട്ടാനും പാർക്കിംഗ് പ്ലേസ് തേടി അലയാനുമല്ലേ പ്രയോജനപ്പെട്ടത്?

•മക്കൾ നഗരങ്ങളിലെ ഫ്‌ളാറ്റിലോ വിദേശത്തോ കഴിയുന്നു. എന്നിട്ടും പ്രൗഢിക്ക് വേണ്ടി വമ്പൻ വീടുകൾ പണിത് വെറുതെയിടുന്നു. വലുപ്പം കൂട്ടുന്നതനുസരിച്ച് സുരക്ഷിതത്വം കൂടുകയല്ല, കുറയുകയാണ്. ഒപ്പം അമിതമായി വിനിയോഗിക്കുന്ന കല്ലും മണ്ണും മണലും തടിയും ജലവും നിരവധി പാരിസ്ഥിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു.

•വീട് മാത്രമല്ല വീടിന്റെ പരിസരവും അങ്ങേയറ്റം മോടിപിടിപ്പിക്കും. ഇതിനായി ചെയ്യുന്നതോ, വിസ്തൃതമായ മുറ്റമാകെ കോൺക്രീറ്റ് ചെയ്യും. ഫലമോ, ഒരൊറ്റ തുള്ളി വെള്ളം പോലും മണ്ണിലേക്കിറങ്ങില്ല. എന്നിട്ട് വേനൽക്കാലത്ത് കുടിവെള്ളത്തിനായി പരക്കംപായും.

•വീടും പരിസരവും അങ്ങേയറ്റം മനോഹരവും ശുചിത്വപൂർണവുമാക്കാൻ യത്‌നിക്കുന്ന നമ്മൾ വീട്ടിലുണ്ടാക്കുന്ന മാലിന്യങ്ങൾ എന്താണ് ചെയ്യുന്നത്? ഉറവിടത്തിൽ തന്നെ മറ്റാവശ്യങ്ങൾക്കായ് പ്രയോജനപ്പെടുത്തേണ്ടവ അങ്ങനെ ചെയ്യാതെയും അനാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടിയും പിന്നീട് വലിച്ചെറിഞ്ഞും സൃഷ്ടിക്കുന്ന മാലിന്യങ്ങൾ കവറുകളിലാക്കി പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നു. മാലിന്യം ഉണ്ടാക്കുന്നത് നമ്മുടെ അവകാശവും, അവ സംസ്‌കരിക്കേണ്ടത് തദ്ദേശഭരണ സ്ഥാപനങ്ങളുമാണെന്ന പൊതുബോധം എത്രത്തോളം ശാസ്ത്രീയമാണ്?

•വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യം വയ്‌ക്കേണ്ടത് സ്വന്തം കുടുംബത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള, ശാസ്ത്രബോധവും സാമൂഹിക വീക്ഷണവും ഉള്ള ഒരു തലമുറയെ ആണ്. ഇതിനായി യോഗ്യതയും പരിശീലനവും ലഭിച്ച മികച്ച അധ്യാപകരുള്ള പൊതുവിദ്യാലയങ്ങ ളിൽ കുട്ടികളെ അയക്കാതെ പണം ഏറെ ചെലവാക്കിയും സ്വന്തംഭാഷയും സംസ്‌കാരവും ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചും കച്ചവട വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് അയക്കുമ്പോൾ തിരികെ കിട്ടുക, നാടിനെയും കുടുംബത്തെയും സ്‌നേഹിക്കാത്ത ഒരു തലമുറയെയാണ് എന്ന തിരിച്ചറിവ് എന്തുകൊണ്ടാണ് ഉണ്ടാകാത്തത്?

ഈ വിധം ഒന്നാലോചിച്ചാൽ ബോധ്യമാകുന്ന എത്രയെത്ര അശാസ്ത്രീയതകളാണ് വിദ്യാസമ്പന്നരും ശാസ്ത്രകുതുകികളുമായ കേരളീയർ നിത്യജീവിതത്തിൽ പിന്തുടരുന്നത്. യുക്തിചിന്തയുടെയും അതിലധിഷ്ഠിതമായ സാമൂഹിക പ്രവർത്തനത്തിന്റെയും ദീർഘമായ പാരമ്പര്യം ഉള്ള കേരളീ യർ എന്തുകൊണ്ട് ഈ അശാസ്ത്രീയതകൾ സ്വയം തിരിച്ചറിയുന്നില്ല? പ്രത്യേകിച്ച് ശാസ്ത്ര നേട്ടങ്ങളുടെയും സാങ്കേതിക കുതിപ്പിന്റെയും വിസ്മയകരമായ ഇക്കാലഘട്ടത്തിൽ? അതിനെക്കുറിച്ചുള്ള അന്വേഷണം കൊണ്ട് ചെന്നെത്തിക്കുക, പുതിയ ജീവിതരീതിക്ക് സമാന്തരമായി കേരളജനതയുടെ ബോധമണ്ഡലത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന യുക്തിരാഹിത്യത്തിലും വിധിവിശ്വാസത്തിലുമാണ്; അതിന്റെ ഭാഗമായി പടർന്നു പന്തലിക്കുന്ന അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലുമാണ്; പാരമ്പര്യമായി കൈമാറിക്കിട്ടിവരുന്ന മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ഹൈജാക്ക് ചെയ്ത് കമ്പോള താൽപര്യങ്ങളോട് ഇണക്കിച്ചേർത്ത്, കപടശാസ്ത്രങ്ങൾ മേമ്പൊടിയാക്കി, വിദ്യാസമ്പന്നമായ സമൂഹത്തിൽ വിറ്റഴിക്കാനുള്ള മൂലധനശക്തികളുടെ സാമർത്ഥ്യത്തിലാണ്. കമ്പോള നീതിയിലൂന്നിയ വികസനക്രമവും അശാസ്ത്രീയത നിറഞ്ഞ ജീവിതശൈലിയും ഒട്ടേറെ പ്രശ്‌നങ്ങളും ഒപ്പം വ്യാമോഹങ്ങളും മനുഷ്യരിൽ സൃഷ്ടിക്കുകയാണ്. പ്രശ്‌നപരിഹാരങ്ങൾക്കും മോഹസാക്ഷാൽക്കാരത്തിനും കുറുക്കുവഴിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വിശ്വാസത്തിന്റെ മാർഗങ്ങളാണ്. ശാസ്ത്രം നിരാകരിച്ചതും സമൂഹം മുമ്പ് കയ്യൊഴിച്ചതുമായ അന്ധവിശ്വാസങ്ങളെയും ആചാരക്രമങ്ങളെയും പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചുകൊണ്ടുവരികയാണിന്ന്. നമുക്ക് തീർത്തും അന്യമായിരുന്ന അന്ധവിശ്വാസങ്ങളും അതിവേഗം സ്വീകരിക്കപ്പെടുന്നു. വിധിയും ദൈവ കോപവുമാണ് ജീവിതപ്രശ്‌നങ്ങൾക്ക് എല്ലാം കാരണമെന്ന ചിന്തയാണ് പുന:സ്ഥാപിക്കപ്പെടുന്നത്. അതിനാൽ മാന്ത്രികവിദ്യകളും ദേവപ്രീതിക്കായുള്ള പ്രത്യേക ആചാരമുറകളുമാണ് രക്ഷനേടാനും സൗഭാഗ്യത്തിനുമുള്ള മാർഗമായി കാണുന്നത്. കൈക്കൂലിക്കും പ്രലോഭനങ്ങൾക്കും വഴങ്ങുന്ന ഒരു ദൈവത്തെത്തന്നെ സൃഷ്ടിച്ചെടുത്തിരിക്കുന്നു. സാമൂഹികവളർച്ചയുടെ ഒരു ഘട്ടത്തിൽ സ്വീകാര്യമായിരുന്ന ഏകദൈവ സങ്കല്പം പോലും കയ്യൊഴിയുന്നു. പകരം ഓരോ കുലത്തിനും ഓരോ ജാതിക്കും ഓരോ മതത്തിനും ഓരോ കാര്യങ്ങൾക്കും പ്രത്യേകം പ്രത്യേകം ദൈവങ്ങൾ എന്ന ചിന്തയും പുന:സ്ഥാപിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി ഒരുവശത്ത് സ്വന്തം വിഭാഗത്തിന്റെ ആധിപത്യം സൃഷ്ടിക്കാനും മറ്റ് വിശ്വാസങ്ങളെ അതിക്രമിക്കാനുമുള്ള വർഗീയ പ്രവണതകൾ വ്യാപകമാകുന്നു. മറുവശത്താകട്ടെ വിഭിന്ന ദൈവികശക്തികളെയും അവരുടെ ഇടനിലക്കാരെയും പ്രീതിപ്പെടുത്തി വശത്താക്കി, ഉദ്ദിഷ്ട കാര്യങ്ങൾ നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളിന്ന്. ഫലമോ, സാമൂഹിക നീതിയിലും സുസ്ഥിരതയിലും ഊന്നിയ സാമൂഹികസൃഷ്ടിക്ക് വേണ്ടിയുള്ള സംഘം ചേരലുകളെയും പ്രവർത്തനങ്ങളെയും ആചാരാനുഷ്ഠാനങ്ങൾക്ക് വേണ്ടിയും ജാതിമതസ്വത്വം പ്രകടിപ്പിക്കുന്നതിനു വേണ്ടിയുമുള്ള കൂട്ടം ചേരലുകൾ നിഷ്പ്രഭമാക്കുന്നു. ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്തുന്നതാണ് മാധ്യമവാർത്തകളും അതിലെ പരസ്യങ്ങളും. പ്രചാരമേറെയുള്ള ദിനപത്രങ്ങളുടെ ക്ലാസി ഫൈഡ് പരസ്യങ്ങളിലേറേയും ജ്യോതിഷം, വാസ്തു, നാഡീജ്യോതിഷം, മന്ത്രവാദം, കുട്ടിച്ചാത്തൻ സേവ, മഷിനോട്ടം, ധനാഗമയന്ത്രം, വശീകരണ യന്ത്രം, കൈരേഖാശാസ്ത്രം, ന്യൂമറോളജി.... (ഈ പട്ടിക വളരെ വലുതാണ്) തുടങ്ങിയ വിചിത്ര വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ഇടപാടുകാരെ ആകർഷിക്കുന്നതിനു വേണ്ടിയുള്ളവയാണ്. വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും സകല പ്രശ്‌നങ്ങളും പരിഹരിച്ച് ഐശ്വര്യവും സന്തോഷവും പ്രദാനം ചെയ്യുമെന്നാണവരുടെ വാഗ്ദാനം. വീട്ടിൽ വാങ്ങിവച്ചാൽ 'ഐശ്വര്യം ഒഴുകി എത്തുന്ന' വലംപിരിശംഖ്, രുദ്രാക്ഷം, സർവഐശ്വര്യ യന്ത്രം, ധനാഗമനയന്ത്രം തുടങ്ങിയവയുടെ മണിക്കൂറുകളോളം നീളുന്ന പരസ്യമാണ് ചില ടി.വി. ചാനലുകളിൽ. ഈ പരിപാടി ഇടയ്ക്കിടെ നിലയ്ക്കുന്നത് പ്രതീക്ഷിച്ചതിൽ കവിഞ്ഞ ഡിമാന്റ് മൂലം സ്റ്റോക്ക് തീരുന്നതുകൊണ്ടാണത്രെ! വലംപിരിശംഖ് പ്രകൃതിദത്തമായവ വേണ്ടത്ര കിട്ടാനില്ലാത്തതുകൊണ്ട് കാത്സ്യം കാർബണേറ്റ് അച്ചുകളിൽ നിറച്ച് നിർമിച്ചെടുക്കുന്ന ചൈനീസ് മെയ്ഡ് ശംഖുകളാണിപ്പോൾ കിട്ടാനുള്ളത്. വാരഫലം ഒട്ടുമിക്ക പത്രമാസികകളുടെയും ഒഴിവാക്കാനാകാത്ത ഇനമാണിന്ന്. വ്യത്യസ്ത നാളുകാർക്കായി വിദഗ്ധ ജ്യോതിഷികൾ നല്കുന്ന സാരോപദേശങ്ങളും സംശയനിവാരണങ്ങളും പല ചാനലുകളിലെയും മുഖ്യ ഇനമാണ്. ഇനി നാട്ടിലേക്കിറങ്ങിയാലോ ? നാലാൾ കൂടുന്ന സ്ഥലങ്ങളിലെല്ലാം ഒരു ജ്യോതിഷാലയമുണ്ടാകും. അതു കമ്പ്യൂട്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടെ. സിവിൽ എൻജിനിയറിംഗ് ഡിഗ്രി മാത്രം പോരാ, ഇന്ന് കെട്ടിട നിർമാണം ഏറ്റെടുക്കാൻ, വാസ്തുശാസ്ത്രം കൂടി അറിഞ്ഞിരിക്കണം. നഗരങ്ങളിലെ ഉത്സവകാല പ്രദർശനങ്ങളിൽ രുദ്രാക്ഷം, സാളഗ്രാമം ഇവയൊക്കെ സ്ഥാനം പിടിക്കയാണ്. കുടുംബത്തിന്റെയും സ്ഥാപനങ്ങളുടെയും അഭിവൃദ്ധി ഉറപ്പാക്കാനുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വർധിക്കുകയാണ്. ഗണപതിഹോമം, തെയ്യം കെട്ടൽ, ഭൂമി പൂജ, വെഞ്ചരിപ്പ്, ഇവയെല്ലാം ഇന്ന് മിക്കവർക്കും ഒഴിച്ചുകൂടാൻ ആവാത്തതായി മാറിയിരിക്കുന്നു. ശാസ്ത്രസ്ഥാപനങ്ങളുടെ കെട്ടിടം പണിയുമ്പോൾ പോലും ഭൂമിപൂജ നടത്തണം. മുൻപ് കേരള ത്തിൽ പ്രചാരമില്ലാതിരുന്ന അക്ഷയതൃതീയ ഇന്ന് സ്വർണ്ണക്കടക്കാരുടെ കൊയ്ത്തുകാലമാണ്. നാടിന്റെയാകെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇപ്പോൾ സ്വർണ്ണപ്രശ്‌നം മതിയെന്നു വന്നിരിക്കുന്നു. കൂടുതൽ വലിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യാഗവും യജ്ഞവും തന്നെ വേണം. മംഗല്യയോഗം, സന്താനലബ്ധി, ജോലി, രോഗശാന്തി, സംരംഭവിജയം തുടങ്ങി ശത്രുസംഹാരത്തിനുവരെ പറ്റിയ കർമങ്ങൾ ആർക്കും ലഭ്യമാണ്, പണമുണ്ടെങ്കിൽ എല്ലാത്തിന്റേയും റൊക്കം നിരക്കുകൾ വിശദീകരിച്ചുകൊണ്ടുള്ള ബ്രോഷറുകൾ ലഭ്യമാണ്. യാഗമാണ് നടത്തുന്നതെങ്കിൽ കാര്യസാധ്യത്തോടൊപ്പം മഴ, അന്തരീക്ഷ ശുദ്ധി, ശാന്തി, പരിസ്ഥിതി പ്രശ്‌നങ്ങളുടെ പരിഹാരം തുടങ്ങിയവയെല്ലാം ബോണസ്സായും കിട്ടും. ഏത് യാഗം എങ്ങനെ നടത്തിയാലാണ് ഒരു സാമൂഹികപ്രശ്‌നം പരിഹരിക്കുക എന്ന് വേദപുരാണങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്വാന്മാരുണ്ട്. ഓരോ യാഗവും കോടിക്കണക്കിന് രൂപ ചെലവിട്ടാണ് സംഘടിപ്പിക്കുക. സ്‌പോൺസർമാരായി വ്യവസായികളും കച്ചവടക്കാരും മത്സരിച്ചെത്തും. ലൈവ് ടെലികാസ്റ്റും സപ്ലിമെന്റുകളുമായി മാധ്യമങ്ങൾ സംഭവത്തെ പൊലിപ്പിക്കും. യാഗം അവസാനിക്കുമ്പോൾ മുടക്കുമുതലിന്റെ പലമടങ്ങാണ് തിരിച്ചുകിട്ടുക. ഭക്തിയുടെ പേരിലായതിനാൽ കണക്കുകൾ തിരക്കാൻ അധികാരികളും അനുയായികളും തുനിയാറില്ല. ഇപ്പോൾ വിവരിച്ച കാര്യങ്ങളെല്ലാം ഹിന്ദുമതാചാരങ്ങളുമായി ബന്ധിപ്പിച്ചവയാണ്. എന്നാൽ അതിന്റെ വലയിൽ വീഴുന്നവർ അവർ മാത്രമാണെന്ന് കരുതണ്ട. ജ്യോത്സ്യവും വാസ്തുവുമെല്ലാം മതനിരപേക്ഷമായി വിറ്റഴിയുന്നുണ്ട്. മന്ത്രവാദവും ജിന്നിനെ ഒഴിപ്പിക്കലും ജപിച്ചുനൽകലുമെല്ലാം മുസ്ലീം മതവിശ്വാസികളെ ആകർഷിക്കുന്നവയാണ്. പ്രവാചകന്റെ മുടി കൈവശമുണ്ടെന്ന് അവകാശപ്പെട്ട് വൻ തോതിൽ പണം സമാഹരിക്കാൻ ഒരു മത പണ്ഡിതൻ തുനിഞ്ഞിറങ്ങിയത് അടുത്തകാലത്താണ്. ക്രൈസ്തവ സമൂഹത്തിൽ പ്രയോജനപ്പെടുത്തുന്നത് ദിവ്യാത്ഭുതങ്ങളെ കുറിച്ചുള്ള കഥകളാണ്. ഇഷ്ടകാര്യം സാധിച്ചുതരുന്ന വിശുദ്ധന്മാരുടെയും വിശുദ്ധകളുടെയും എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. 'അനുഭവസ്ഥരുടെ സാക്ഷ്യപ്പെടുത്തലുകൾ' ഭക്തരെ ആകർഷിക്കാൻ പോന്ന നല്ലൊരിനമാണ്. ധ്യാന ചികിത്സയ്ക്ക് മികച്ച മാർക്കറ്റ് ഉണ്ട്. മാനസികവും ശാരീരികവുമായ സർവരോഗങ്ങൾക്കും പരിഹാരമാണെന്ന് അവകാശപ്പെട്ട് ധ്യാനകേന്ദ്രങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ തന്നെ പ്രവർത്തിക്കുന്നു. അതിവേഗം വളരുന്ന മറ്റൊരു പ്രതിഭാസമാണ് ദിവ്യന്മാരും മനുഷ്യദൈവങ്ങളും. ജ്യോതിഷം, മന്ത്രവാദം, ബാധയൊഴിപ്പിക്കൽ, രോഗശാന്തി ശുശ്രൂഷ തുടങ്ങി ചെറിയ തോതിലുള്ള തട്ടിപ്പുകളിൽ തുടങ്ങി കുറച്ചുപേരെ ആകർഷിക്കാൻ കഴിഞ്ഞാൽ പിന്നീട് അതിവേഗമാണവർ ദിവ്യരായി പരിണമിക്കുക. ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ മതവിഭാഗങ്ങളിലുള്ള ദിവ്യന്മാരുടെ കണക്കെടുത്താൽ അത്ഭുതപ്പെട്ടുപോകും. ഭക്തരുടെ സ്വീകരണം, പിറന്നാളാഘോഷം, വിദേശപര്യടനം എല്ലാം വലിയ മോടിയോടെയും പ്രചാരണത്തോടെയും സംഘടിപ്പിച്ചാണ് പരിവേഷം ഉണ്ടാക്കുക. ഇത്തരം പൊടിക്കൈകളുടെ ഒരു ഘട്ടത്തിൽ സീരിയൽ/സിനിമാതാരങ്ങൾ, ഉദ്യോഗസ്ഥ പ്രമുഖർ, മാധ്യമ മുതലാളിമാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെ ശിഷ്യരായി ലഭിക്കുകയോ അടുത്ത ബന്ധം പുലർത്തുകയോ ചെയ്യും. വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന ഇത്തരക്കാരുടെ സാന്നിധ്യം കൂടുതൽ പേരെ ആകർഷിക്കും. അധികാര കേന്ദ്രങ്ങളിലുള്ളവരുമായുള്ള ബന്ധം ആശ്രമത്തിനുള്ളിലേക്കുള്ള അന്വേഷണങ്ങളെ തടയും. ലൈംഗിക ചൂഷണം, സാമ്പത്തികത്തട്ടിപ്പുകൾ, അനധികൃത സ്വത്തുസമ്പാദനം എന്നിങ്ങനെ എല്ലാതരം അധോലോക പ്രവർത്തനങ്ങളുടെയും കേന്ദ്രങ്ങളാണ് മിക്ക ആശ്രമങ്ങളും. ഇതിനൊക്കെ മറയിടാൻ വേണ്ടി ചിലപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങളും ചെറിയതോതിൽ വലിയ പ്രചാരണത്തോടെ നടത്തും. കേരളത്തിൽ ഇന്ന് മുഖ്യസ്ഥാനം വഹിക്കുന്ന മനുഷ്യദൈവത്തിന്റെ ഉടമസ്ഥതയിൽ യൂനിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, ടി വി ചാനൽ, സ്വാശ്രയ വിദ്യാലയങ്ങൾ എന്നിങ്ങനെ ഏത് കോർപ്പറേറ്റ് സ്ഥാപനത്തെയും വെല്ലുന്ന ആസ്തികളാണുള്ളത്. ആശ്രമത്തിൽ ദീർഘകാലം ശിഷ്യയും സഹായിയുമായി പ്രവർത്തിച്ച ഒരു വിദേശവനിത അവിടെ നടക്കുന്നഅധോലോകപ്രവർത്തനങ്ങളുടെ വിവരം പുസ്തകരൂപേണ പുറത്തുകൊണ്ടുവന്നിട്ടും യാതൊരുവിധ അന്വേഷണവും നടന്നില്ല എന്നത് അധികാര - രാഷ്ട്രീയ - മാധ്യമ മണ്ഡലങ്ങളിൽ അവർക്കുള്ള സ്വാധീനത്തിന്റെ തെളിവാണ്. പുസ്തകപ്രസിദ്ധീകരണത്തെത്തന്നെ നിരോധിച്ചുകൊണ്ട് കോടതി ഉത്തരവും പിന്നീടുണ്ടായി. കേരളത്തിൽ വലിയ സ്വാധീനവലയമുള്ള മറ്റൊരു ഗുരു യോഗമുറയെ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ഉയർന്ന ഫീസിൽ മാർക്കറ്റ് ചെയ്യുകയാണ്. മനുഷ്യജീവിതത്തിലെ സകലപ്രശ്‌നങ്ങൾക്കും ഒറ്റമൂലിപരിഹാരമായാണ് അദ്ദേഹം തന്റെ സുദർശനക്രിയയെ അവതരിപ്പിക്കുന്നത്. അന്ധവിശ്വാസങ്ങളുടെയും ആത്മീയവ്യാപാരത്തിന്റെയും വ്യാപ്തിയും വൈവിധ്യവും കേരളത്തിൽ എത്രത്തോളമുണ്ടെന്നതിന്റെ സൂചനയാണ് ഇതെല്ലാം. ഇത്തരം വിശ്വാസങ്ങളുടെ പിറകേ പോകുന്ന ഒരാളുടെ മനോഗതിയെന്താവും? ജീവിതം സ്വന്തം നിയന്ത്രണത്തിൽ വഴങ്ങുന്നില്ല എന്ന ബോധ്യം തന്നെയാണ് തുടക്കം. എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുന്ന നയങ്ങൾ സർക്കാർ പിന്തുടരുമ്പോൾ ഓരോരുത്തരുടെയും ജീവിതം കൂടുതൽ അനിശ്ചിതത്വത്തിലാകുന്നു. ഈ വിധത്തിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങൾ കണ്ടെത്തുന്നതിന് പകരം ജീവിതത്തെ സ്വാധീനിക്കുമെന്ന് പറഞ്ഞുകേൾക്കുന്ന ഓരോ കാര്യത്തിന്റെയും പിറകെ പോകുകയാണ് പലരും ചെയ്യുന്നത്. ജനനസമയത്തെ ഗ്രഹനില, വീടിന്റെയും പുരയിടത്തിന്റെയും ആകൃതി, പ്രത്യേക ദിവസങ്ങളിലെയും സമയങ്ങളിലെയും പ്രവൃത്തി, പേരിലെ അക്ഷരങ്ങൾ, താനുമായി ബന്ധപ്പെട്ട സംഖ്യകൾ, കൈവശമുള്ള മാന്ത്രിക വസ്തുക്കൾ... ഇങ്ങനെ ഈ പട്ടിക ഓരോ തരക്കാരും ചേർന്ന് വികസിപ്പിക്കയാണ്. കാര്യങ്ങൾ മുൻകൂട്ടി അറിയാനും പരിഹാരം തേടാനും തന്റെ കൈയിൽ മാർഗമുണ്ടെന്ന് ഓരോ വിശ്വാസകച്ചവടക്കാരനും അവകാശപ്പെടുന്നു. ഓരോരുത്തരും പറയുന്ന മാർഗം തന്റെ തട്ടകത്തിൽ നിന്നാണ്. അതായത് ജ്യോതിഷി പറഞ്ഞുഫലിപ്പിക്കുക എല്ലാം ജാതകനിലയെ ആണ് ആശ്രയിക്കുന്നത് എന്നാണ്. എന്നാൽ ന്യൂമറോളജിസ്റ്റ് ആകട്ടെ പേരിന്റെ അക്ഷരങ്ങൾ അയാൾ പറയുന്ന പ്രകാരം മാറ്റിയാൽ എല്ലാം ഭദ്രമാകും എന്ന് വിശ്വസിപ്പിക്കും. വാസ്തുവിദഗ്ധൻ ആകട്ടെ താമസിക്കുന്ന വീട്ടിലും പുരയിടത്തിലുമാണ് പ്രശ്‌നവും പരിഹാരവും കണ്ടെത്തുക. ഇതിൽ ആര് പറയുന്നതാണ് ശരി? ഈ മാന്ത്രികവിദ്യകൾ വിപണനം ചെയ്യുന്ന വിദ്വാന്മാർ സ്വന്തം ജീവിതം മുൻകൂട്ടി അറി യാത്തതിന് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. ഇടപാടുകാരെ ആകർഷിക്കാൻ അവരാരും ഒരാകർഷണയന്ത്രവും ധരിക്കാറില്ല. ഭാഗ്യകടാക്ഷത്തിനു കാത്തുനിൽക്കാതെ പരസ്യം തന്നെ നൽകിയാണ് തട്ടിപ്പിന് ആളുകളെ കണ്ടെത്തുന്നത്. ജനമനസ്സുകളിൽ രൂഢമൂലമായിട്ടുള്ള മതവിശ്വാസത്തെയാണ് ഇക്കൂട്ടർ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. പരിഹാരക്രിയകളായി നിശ്ചയിക്കുന്ന പൂജാദികർമ്മങ്ങളും ദേവാരാധനയും വഴിപാടുകളുമെല്ലാം മതവിശ്വാസത്തിന്റെ ഭാഗമാണെന്ന പ്രതീതി ജനിപ്പിക്കും. യഥാർഥത്തിൽ ഇപ്പറയുന്ന വിശ്വാസങ്ങൾക്ക് മതവിശ്വാസങ്ങളുമായി ബന്ധമൊന്നുമില്ല. ഏതെങ്കിലും മതഗ്രന്ഥങ്ങളിലോ പുരാണേതിഹാസങ്ങളിലോ ഇവ ആചരിച്ചതായി വിവരിക്കുന്നില്ല. ശ്രീരാമന്റെയോ, ശ്രീകൃഷ്ണന്റെയോ കഥകളിൽ അവരുടെ വിവാഹങ്ങൾ ജാതകപ്രകാരമാണെന്ന് സൂചിപ്പിക്കുന്നില്ല. മത്സരത്തിൽ വിജയിക്കുക, തട്ടിക്കൊണ്ടുപോവുക, സ്വയംവരം നടത്തുക ഇതൊക്കെയാണ് അന്ന് ആഢ്യർക്കിടയിലെ വിവാഹരീതി. രാശിയടിസ്ഥാനത്തിലുള്ള ഫലപ്രവചനരീതി ബാബിലോണിയയിൽ നിന്ന് രണ്ടായിരം വർഷം മുമ്പ് മാത്രം ഗ്രീക്കുകാരോടൊപ്പം ഇന്ത്യയിലെത്തിച്ചേർന്നതാണെന്ന് വ്യക്തമായ തെളിവുകളുണ്ട്. എന്നാൽ കാലഗണനയ്ക്ക് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും ആശ്രയിക്കുന്ന പതിവ് പ്രാചീനഭാരതത്തിലുണ്ടായിരുന്നുതാനും. ശ്രീബുദ്ധന്റെ കാലത്ത് ഗ്രഹനിലവച്ചുള്ള ഭാവിപ്രവചനമില്ല, ശുഭാശുഭലക്ഷണം പറയലേയുള്ളൂ. എന്നിട്ടുപോലും അദ്ദേഹം ജ്യോതിഷത്തെ എതിർത്തിരുന്നു. വിവേകാനന്ദനെയും ശ്രീനാരായണഗുരുവിനെയും പോലുള്ള സർവാദരണീയരായ ആത്മീയനേതാക്കൾ ജ്യോതിഷം പോലുള്ള വിശ്വാസങ്ങളെ ശക്തിയായി വിമർശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

ശാസ്ത്രത്രമെന്ന പേരിൽ

മതത്തെ മാത്രമല്ല ശാസ്ത്രത്തെയും ഇവർ മറയാക്കുന്നുണ്ട്. കേരളത്തെപ്പോലെ വിദ്യാഭ്യാസപരമായി ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തെ ജനങ്ങൾ ശാസ്ത്രസങ്കല്പങ്ങളെ ഏറെ പരിചയിച്ചിട്ടുള്ളവരാണ്. ശാസ്ത്രത്തിന്റെ സംഭാവനകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും അവർക്ക് ബോധ്യമുണ്ട്. അതിനാൽ ഏത് കാര്യവും ശാസ്ത്രീയമാണെന്ന് വരുത്തിത്തീർക്കുന്നത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നൽകും. വിശ്വാസങ്ങളെ കൈവിടാൻ വിസമ്മതിക്കുംവിധം അന്ധമായി അവ കൊണ്ടുനടക്കുന്നവർ ശാസ്ത്രവിദ്യാഭ്യാസം എത്ര നേടിയാലും ഏതെങ്കിലും വിധത്തിൽ തങ്ങളുടെ വിശ്വാസത്തെ ശാസ്ത്രവുമായി ബന്ധിപ്പിച്ച് മനഃസമാധാനം കൈക്കൊള്ളും. ചിലരാകട്ടെ വിശ്വാസവും ശാസ്ത്രവും തികച്ചും വ്യത്യസ്തമണ്ഡലമായി കണ്ട് രണ്ടിലും ഒരേസമയം വ്യാപരിക്കുന്നതും കാണാം. ഈ സാഹചര്യങ്ങളെയാണ് വിശ്വാസത്തട്ടിപ്പുകാരും ആത്മീയവ്യാപാരികളും സമർത്ഥമായി ഉപയോഗിക്കുന്നത്. ശാസ്ത്രത്തിന്റെ ഈ സ്വീകാര്യത വിശ്വാസത്തട്ടിപ്പുകൾക്ക് മാത്രമല്ല ഉപയോഗിക്കുന്നത്. കപടചികിത്സാമുറകളും കപടമരുന്നുകളും പ്രചരിപ്പിക്കാൻ ശാസ്ത്രപദാവലികളും ശാസ്ത്രസങ്കല്പങ്ങളും യഥേഷ്ടം വ്യാഖ്യാനിക്കുന്നത് ഇന്ന് സർവസാധാരണ മായിരിക്കുന്നു. ഒരുപടികൂടി കടന്ന് രാഷ്ട്രീയവും പരിസ്ഥിതിസംരക്ഷണവുമെല്ലാം ഇക്കൂട്ടർ തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചുകളയും. ജ്യോതിഷത്തെ വിശദീകരിക്കാനായി ഗ്രഹങ്ങളുടെ ഗുരുത്വാകർഷണവും നക്ഷത്രങ്ങളിൽ നിന്നുള്ള വികിരണവുമെല്ലാം എടുത്തുദ്ധരിക്കും. കോസ്മിക് എനർജിയും പോസിറ്റീവ് എനർജിയുമെല്ലാം വാസ്തുവിദഗ്ധർക്കും ഐശ്വര്യയന്ത്രങ്ങൾ വിൽക്കുന്നവർക്കും പ്രിയപ്പെട്ടതാണ്. ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങളും കയോസ് തിയറിയുമെല്ലാം യാഗത്തിന്റെ ശക്തി മനസ്സിലാക്കാൻ സഹായിക്കുമത്രേ. കോണിബയോ, കാന്തചികിത്സ തുടങ്ങിയ 'ചികിത്സാസാമഗ്രികൾ' വിൽക്കുന്നവർ ഇൻഫ്രാറെഡ് റേഡിയേഷനും കാന്തികമണ്ഡലവുമൊക്കെയാണ് വിശദീകരിക്കാറുള്ളത്. താളിയോലഗ്രന്ഥങ്ങളിലെ അമൂല്യവിവരങ്ങളും പരിസ്ഥിതിസംരക്ഷണവും ഔഷധരംഗത്തെ സാമ്രാജ്യത്വാധിനിവേശവുമെല്ലാം ഉദ്ധരിച്ചാണ് കഷണ്ടിക്കും സർവരോഗസംഹാരത്തിനും പറ്റിയ ഒറ്റമൂലികളും ഫുഡ്‌സപ്ലിമെന്റുകളും വിറ്റഴിക്കുന്നത്. സ്വന്തം ശരീരം പുറന്തള്ളുന്ന മാലിന്യങ്ങൾ വീണ്ടും കഴിക്കുവാൻ പ്രേരിപ്പിക്കുന്ന മൂത്രചികിത്സ പോലുള്ള 'പുത്തൻ ചികിത്സാമുറ'യിലേക്ക് ജനങ്ങളെ ആകർഷിക്കാൻ ഉത്തരമലബാറിൽ ഉപയോഗിക്കുന്ന മാർഗം ഔഷധകമ്പനികളോടും സാമ്രാജ്യത്വത്തോടുമുള്ള ജനങ്ങളുടെ എതിർപ്പിനെയാണ്. ശാസ്ത്രം നന്നായി പഠിച്ചവർ പോലും വിശ്വാസത്തിന്റെ പ്രശ്‌നം വരുമ്പോൾ അതെല്ലാം മറക്കുന്നു. ഉദാഹരണത്തിന് നക്ഷത്രങ്ങളിലേക്കുള്ള ദൂരം പ്രകാശവർഷങ്ങളാണെന്നും അവയ്ക്ക് ജീവനും ചിന്താശക്തിയുമില്ലെന്നും ഭൂമിയിൽ ഒരു കുഞ്ഞു ജനിക്കുന്നത് അറിഞ്ഞ് അനുഗ്രഹിക്കാനോ നിഗ്രഹിക്കാനോ അവയ്ക്ക് ശേഷിയില്ലെന്നും സാമാന്യവിദ്യാഭ്യാസം കിട്ടിയവർക്കെല്ലാം അറിയാം. എന്നാലും ജാതകത്തിലെ ജന്മനക്ഷത്രവും രാശിയും നിലയും വച്ച് ജ്യോത്സ്യന്മാർ പറയുന്ന മണ്ടത്തരങ്ങൾ പലരും മുഖവിലയ്‌ക്കെടുക്കുന്നു. കുഞ്ഞുപിറന്ന നക്ഷത്രത്തിന് തനിക്ക് കാലുണ്ട് എന്നു ജ്യോത്സ്യൻ പറഞ്ഞാൽ അതു വിശ്വസിച്ച് ഭയപ്പെട്ട് നടക്കുന്ന രക്ഷി താക്കൾ കുറച്ചൊന്നുമല്ല. ഒരേ ദിശയിലെ നക്ഷത്രങ്ങൾ പല അകലങ്ങളിൽ കിടക്കുന്നവയാണെന്നും രാശിരൂപം മനുഷ്യസങ്കല്പം മാത്രമാണെന്നും മനസ്സിലാക്കിയാലും വിശ്വാസം തുടരാനാണ് പലർക്കും താൽപര്യം. തേളിന്റെ രൂപം സങ്കല്പിക്കാൻ കഴിയുന്ന നക്ഷത്രഗണം വൃശ്ചികം രാശിയി ലാണ്. സിംഹത്തിന്റെ രൂപം വേണമെങ്കിൽ സങ്കല്പിക്കാവുന്ന നക്ഷത്രക്കൂട്ടം ചിങ്ങം രാശിയിലാണ്. ഈ രാശികൾക്കെല്ലാം അതത് സങ്കല്പങ്ങൾക്കനുസരിച്ചുള്ള പ്രത്യേകകഴിവുകൾ സിദ്ധിക്കുമെന്നാണ് ജ്യോതിഷികൾ പറയുക. അതായത് സിംഹം രാശിയിൽ ജനിച്ചാൽ സിംഹത്തിന്റെ കഴിവുകൾ ലഭിക്കുമത്രേ. വൃശ്ചികത്തിൽ ജനിച്ചാൽ വിഷസ്പർശമുണ്ടാകുമെന്നും. ഇതുപോലെ ഗ്രഹങ്ങളെ നല്ലഗ്രഹങ്ങളെന്നും മോശം ഗ്രഹങ്ങളെന്നും വേർതിരിക്കുന്നു. ശോഭയോടെ കാണപ്പെടുന്ന ശുക്രനും വ്യാഴവും ശ്രേഷ്ഠഗ്രഹങ്ങളായി സങ്കല്പിക്കപ്പെടുമ്പോൾ ചുവന്നനിറത്തിൽ കാണപ്പെടുന്ന ചൊവ്വ യുദ്ധത്തിന്റെ ദേവനാണ്, പാപിയാണ്. ചൊവ്വാഗ്രഹം അസ്തമിക്കുമ്പോൾ ജനിക്കുന്ന കുഞ്ഞിന് ചൊവ്വാദോഷമുണ്ടെന്നും ആ കുട്ടിയെ വിവാഹം കഴിക്കുന്നയാൾ മരണപ്പെടുമെന്നുമെല്ലാമുള്ള വങ്കത്തരങ്ങളിൽ കുടുങ്ങി എത്ര പെൺകുട്ടികളുടെ ജീവിതമാണ് കഷ്ടത്തിലാകുന്നത്? സ്വന്തം ജാതകവും വാരഫലവും വായിക്കുന്ന ഒരാൾക്ക് ചിലകാര്യങ്ങൾ ശരിയാകുന്നല്ലോ എന്ന തോന്നൽ ഉണ്ടായേക്കാം. പക്ഷേ ശാസ്ത്രീയമായ പരിശോധനയ്ക്ക് അത് മാത്രം പോരല്ലോ. തൊഴിലും ജീവിതവും അറിയാവുന്ന ഏതാനും പേരുടെ ജാതകം തന്ന് അതിൽനിന്ന് ഓരോന്നും ആരുടേതാണെന്ന് കണ്ടെത്താൻ ശ്രമിച്ചുനോക്കൂ. ജാതകഫലങ്ങളുടെ പൊള്ളത്തരം അപ്പോൾ വ്യക്തമാകും. മനുഷ്യജീവിതത്തിൽ സാധാരണ സംഭവിക്കാറുള്ള കാര്യങ്ങൾ പല ചേരുവകളിൽ ചേർത്തുവച്ചാൽ അതിൽനിന്ന് ഏതെടുത്ത് നോക്കിയാലും ചിലത് നമുക്ക് ബാധകമായിത്തോന്നും. അതുകൊണ്ടാണ് സ്വന്തം ജാതകത്തിലും വാരഫലത്തിലും ചില ശരികൾ നമുക്ക് കാണാനാകുന്നത്. അതിന് പകരം മറ്റൊരാളുടെ ജാതകം തെറ്റി നാം വായിച്ചാലും ഇതേ അനുഭവം തന്നെയാവും ഉണ്ടാവുക. ഓരോ വ്യക്തിയുടെയും തൊഴിൽ, വിദ്യാഭ്യാസം, മരണം എന്നിവയെല്ലാം ഗ്രഹനിലയനുസരിച്ചെങ്കിൽ സമാനസ്ഥിതിയുള്ളവരുടെ ജാതകത്തിലും ഗ്രഹനിലയിലും സമാനതകൾ വേണ്ടേ? ലോകപ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനായ ഡോ. ജയന്ത് വി നാർലിക്കറും, ശ്രീ. നരേന്ദ്ര ധാബോൽക്കറും ചേർന്ന് നടത്തിയ ഒരു പഠനവും ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. ബുദ്ധിപരമായി മാന്ദ്യം അനുഭവിക്കുന്ന കുട്ടികളുടെയും സാധാരണ നിലയിലുള്ള കുട്ടികളുടെയും ജാതകം കൂട്ടിക്കലർത്തി അതിൽനിന്ന് ഗ്രഹനില നോക്കി അവയെ വേർതിരിക്കാൻ ജ്യോതിഷികളോട് ആവശ്യപ്പെടുകയാണുണ്ടായത്. പലരും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായില്ല. തയ്യാറായവരാകട്ടെ വിജയിച്ചതുമില്ല. ഇനി വാസ്തുവിന്റെ കാര്യമെടുക്കാം. നമ്മുടെ കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും അനുയോജ്യമായ കെട്ടിടനിർമാണരീതികൾ വേണമെന്ന കാര്യം തർക്കമറ്റതാണ്. മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന വാസ്തുശില്പരീതികളിൽ അതൊക്കെ കുറേ പരിഗണിച്ചിരുന്നു. ഓരോ പ്രദേശത്തും പ്രാചീനകാലം മുതൽ വികസിച്ചുവന്ന നിർമാണരീതികളിൽ ആ പ്രദേശത്തിന്റെ സവിശേഷതകൾ ഉണ്ടാകും. എന്നാൽ കോൺക്രീറ്റ് വീടുകൾ വ്യാപകമായതോടെ പടിഞ്ഞാറൻരീതിയിലുള്ള കെട്ടിടനിർമാണരീതി ഇവിടെ പറിച്ചുനടുകയാണ് ചെയ്തത്. നമ്മുടെ കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും അവ യോജിക്കുന്നില്ല എന്നത് വാസ്തവമാണ്. കേരളീയ വാസ്തുവിദ്യയെ വീണ്ടെടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതിന് പകരം ഇന്ന് പ്രചരിക്കുന്നത് ജ്യോതിഷം പോലുള്ള മറ്റൊരു കപടവിശ്വാസമായ വാസ്തുശാസ്ത്രമാണ്. അതാകട്ടെ പുരാണകഥയെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ട വിചിത്രവിശ്വാസവും. കഥയിതാണ്, ഭീമാകാരമായ ഒരു സത്വം ശിവനെ തപസ്സുചെയ്ത് മൂന്നു ലോകങ്ങളെയും വിഴുങ്ങാനുള്ള ശക്തി നേടി. വരം നൽകിയതിന് നന്ദി പറയാൻ സാഷ്ടാംഗം വീണ സത്വത്തിന്റെ പുറത്ത് ദേവന്മാരും അസുരന്മാരും കയറിയിരുന്നു. ഒടുവിൽ പുരയിടത്തിന്റെ മാത്രം അധിപനാകാൻ സത്വത്തെ അനുവദിച്ചു. അന്നുമുതൽ സത്വം വാസ്തുപുരുഷൻ എന്നറിയപ്പെട്ടു. ഈ സങ്കല്പകഥയുടെ അടിസ്ഥാനത്തിലാണ് പുരയിടത്തിന്റെ ഗുണദോഷങ്ങൾ വാസ്തുവിദഗ്ധർ വിലയിരുത്തുന്നത്. പുരയിടത്തിന്റെ ആകൃതിമൂലം വാസ്തുപുരുഷന് വലതുകയ്യില്ലെങ്കിൽ ഉടമസ്ഥന് സമ്പത്തിന്റെ നഷ്ടവും സ്ത്രീകൾ മുഖേനയുള്ള പീഡനവും ഫലമത്രേ. ഇടതുകയ്യില്ലെങ്കിൽ ധനനഷ്ടവും ദാരിദ്ര്യവും... പാദങ്ങൾ ഇല്ലെങ്കിൽ ആൺകുട്ടികൾ മരിക്കും. വീട്ടുടമസ്ഥന്റെ ശക്തി ക്ഷയിക്കും. സ്ഥലം തെരഞ്ഞെടുക്കുമ്പോൾ അതിന്റെ ആകൃതി മാത്രം ശ്രദ്ധിച്ചാൽ പോര. ഭൂമിയുടെ കിടപ്പും മണ്ണിന്റെ നിറവും നോക്കണം. ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഉയർന്നും കിഴക്ക് ഭാഗം താഴ്ന്നുമാണെങ്കിലാണത്രെ സമ്പൽസമൃദ്ധിയും സൗഭാഗ്യവും കൈവരിക. ബ്രാഹ്മണന് വീടുവയ്ക്കാൻ വെളുത്ത മണ്ണും ക്ഷത്രിയന് ചുവന്ന മണ്ണും വൈശ്യന് മഞ്ഞമണ്ണും ശൂദ്രന് കറുത്ത മണ്ണും ആണ് ഉത്തമം. സംഗതി ഈവിധമാണെങ്കിൽ നാടിന്റെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാകെ സുഖസമൃദ്ധിയും മറ്റ് ചിലയിടത്താകെ ദാരിദ്ര്യവും എന്ന സ്ഥിതിയാണ് വേണ്ടത്. അഞ്ചുസെന്റുകാരനും ഫ്‌ളാറ്റുകൾ വാങ്ങുന്നവർക്കും എങ്ങനെയാണ് വാസ്തു പാലിക്കാൻ കഴിയുക? ഇപ്പോൾ അവർക്ക് വേണ്ടി വാസ്തുരീതിയിൽ തന്നെ രൂപഭേദം വരുത്തി മാർക്കറ്റ് ചെയ്യുകയാണ്. പഴയ വാസ്തുശാസ്ത്രപ്രകാരം വീട്ടിനുള്ളിൽ കക്കൂസ് ഇല്ലല്ലോ. ഇപ്പോൾ അതിനും സ്ഥാനം കാണുന്നുണ്ട്. കാണിപ്പയ്യൂർ പറയുന്നത് കക്കൂസിലിരിക്കുന്നവർ സൂര്യനഭിമുഖമായി (കിഴക്കോട്ട്) ഇരിക്കുംവിധമാകണം കമോഡ് വയ്‌ക്കേണ്ടത് എന്നാണ്. ഉച്ചയ്ക്ക് കക്കൂസിൽ പോകേണ്ടി വന്നാലോ? അടച്ച കക്കൂസിൽ സൂര്യനഭിമുഖമായിരുന്നിട്ടെന്തു കാര്യം? ആചാരാനുഷ്ഠാനങ്ങൾക്ക് ശാസ്ത്രീയത ആരോപിക്കാൻ ഉന്നയിക്കുന്ന ചില വാദമുഖങ്ങളെക്കൂടി പരിശോധിക്കാം. തെക്ക് വടക്ക് ദിശയിൽ തലവച്ച് കിടന്നുറങ്ങുന്നത് ദോഷമാണെന്ന വിശ്വാസം ചിലർക്കുണ്ട്. അത് സാധൂകരിക്കുന്ന 'ശാസ്ത്രം' ഇപ്രകാരമാണ്. നമ്മുടെ രക്തത്തിലെ പ്രധാന ഘടകമാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിനിൽ ഇരുമ്പ് അടങ്ങിയതിനാൽ രക്തവും നമ്മുടെ ശരീരവും കാന്തികമാണത്രേ. അതിനാൽ തെക്ക് വടക്ക് ദിശയിൽ തലവയ്ക്കുമ്പോൾ ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രതിപ്രവർത്തിക്കുമെന്നാണ് വാദം. ഇതു മണ്ടത്തരമാണ്. ഹീമോഗ്ലോബിനിലുള്ള ഇരുമ്പ് സ്വതന്ത്രാവസ്ഥയിലല്ല, സംയുക്തമാണ്. അതിന് കാന്തികതയില്ല. രക്തത്തിന്റെ കാന്തികത പരിശോധിക്കാൻ ഒരു തുള്ളി രക്തത്തിനരികിൽ കാന്തം കൊണ്ടുവന്നാൽ മതിയെന്ന കാര്യമേ നാം മറക്കുന്നു.

പോസിറ്റീവ് & നെഗറ്റീവ് എനർജി എന്ന കള്ളത്തരം

റിവൈവലിസ്റ്റുകൾക്കും ചാനൽ അവതാരകർക്കും പ്രിയപ്പെട്ട സങ്കല്പമാണ് പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും. ശ്രേഷ്ഠവസ്തുക്കൾ എല്ലാം പോസിറ്റീവ് എനർജി പകരുമത്രേ. നീച വസ്തുക്കൾ നെഗറ്റീവ് എനർജിയും. ആലും അമ്പലവും ഭഗവദ്ഗീതയും സസ്യഭുക്കുമെല്ലാം പോസിറ്റീവ് എനർജി പ്രസരിപ്പിക്കുമ്പോൾ നീചജാതിക്കാരും മത്സ്യമാംസാദികളുമെല്ലാം നെഗറ്റീവ് എനർജിയാണ് പുറത്തുവിടുക. എനർജി എന്നത് ഭൗതികശാസ്ത്രത്തിലെ സങ്കല്പപ്രകാരമാണ് പറയുന്നതെങ്കിൽ അതു വസ്തുക്കളുടെ അവസ്ഥയെ മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. ഉദാഹരണം ചലനവേഗം കൂടിയാൽ ഊർജം കൂടുതൽ പോസിറ്റീവ് ആകും. നെഗറ്റീവ് എന്നാൽ മോശം എന്ന ധാരണയും ശാസ്ത്രത്തിലില്ല. നെഗറ്റീവ് ചാർജുള്ള ഇലക്‌ട്രോൺ മോശവും പോസിറ്റീവ് ചാർജുള്ള പ്രോട്ടോൺ നല്ലതും ആണോ ? ഗുരുത്വാകർഷണം മൂലമുള്ള പൊട്ടൻഷ്യൽ ഊർജം നെഗറ്റീവ് ആണ്. അതുള്ളതുകൊണ്ടാണ് ഭൂമി നമ്മളെ ആകർഷിച്ചു നിർത്തുന്നത്. വലംപിരിശംഖും ഭഗവത്ഗീതയും നൽകുന്ന പോസിറ്റീവ് എനർജി ഏതു വിഭാഗത്തിൽപ്പെടുന്നതാണ്, എന്തു മാർഗമുപയോഗിച്ചാണ് അള ക്കുന്നത്, അതിന്റെ യൂണിറ്റ് എന്താണ് (എർഗോ, ജൂളോ) എന്നൊന്നും ആരും പറയുന്നില്ല.

ആരോഗ്യമേഖലയിലെ അശാസ്ത്രീയ പ്രവണതകൾ

ഉത്തരമലബാറിൽ ക്ലാസുകളിലൂടെയും പുസ്തകപ്രചാരണത്തിലൂടെയും സമീപകാലത്തായി പ്രചരിപ്പിക്കപ്പെടുന്ന ചികിത്സാരീതിയാണ് യൂറിൻ തെറാപ്പി. സ്വന്തം മൂത്രം ദിവസവും കുടിക്കുന്നത് ക്യാൻസർ അടക്കമുള്ള സർവരോഗങ്ങളെയും അകറ്റാൻ സഹായിക്കുമത്രേ. ശാസ്ത്രീയമായ യുക്തിയേക്കാൾ അനുഭവസാക്ഷ്യങ്ങളാണ് ഇവരുടെ കൈവശമുള്ളത്. അതാകട്ടെ തള്ളുകയോ, കൊള്ളുകയോ ചെയ്യലല്ലാതെ പരിശോധനക്ക് വഴങ്ങുന്നതുമല്ലല്ലോ. ബഹുരാഷ്ട്രകുത്തകകളുടെ ഔഷധവിപണിയെ ചെറുക്കാൻ ഇത് നല്ലതാണ് എന്ന പ്രചാരണവുമുണ്ട് ഒപ്പം. മെഡിക്കൽ രംഗത്തെ കുത്തക ഔഷധകമ്പനികളുടെ ആധിപത്യവും അവർക്ക് സഹായകരമായ ഔഷധനയങ്ങളും എതിർക്കപ്പെടേണ്ടതാണ്. പരിഷത്തും ജനകീയാരോഗ്യപ്രസ്ഥാനങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. എന്നാൽ അതിന്റെ പേരിൽ ആധുനിക ചികിത്സാരീതി തന്നെ അസംബന്ധമാണെന്ന് വാദിച്ചാലോ? മനുഷ്യന്റെ ശരാശരി ആസുസ്സിൽ ഒരു നൂറ്റാണ്ടിനിടയിൽ ഉണ്ടായ വർധനവ് ഇരട്ടിയിലേറെയാണ്. വസൂരിപോലുള്ള പല പകർച്ചവ്യാധികളെയും ഉന്മൂലനം ചെയ്തും ആധുനിക ചികിത്സാരീതികൾ വ്യാപകമാക്കിയുമാണിത് സാധ്യമായത്. മരുന്നിനേക്കാൾ നല്ല ഭക്ഷണം, പരിസര ശുചിത്വം, രോഗപ്രതിരോധ നടപടികൾ ഇവയെ അടിസ്ഥാന മാക്കി ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കണം എന്നുപറയുമ്പോഴും ആധുനിക ചികിത്സാവിധിയെ ഒഴിവാക്കാൻ ആവില്ല എന്ന് അംഗീകരിക്കണം. മൂത്രപാനം പോലുള്ള കപട ചികിത്സാ മാർഗങ്ങൾ ചികിത്സാരംഗത്തെ സ്ഥാപിതതാൽപര്യങ്ങൾക്ക് പ്രതിവിധിയല്ല. ശരീരം പുറത്തുവിടുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും വീണ്ടും വീണ്ടും ശരീരത്തിനകത്തേക്ക് കടത്തിവിടുന്നതിന്റെ പ്രത്യാഘാതം നമുക്കിപ്പോൾ അറിയില്ല. ആംവേ പോലുള്ള വൻകിട നെറ്റ്‌വർക്ക് മാർക്കറ്റിംഗ് കമ്പനികളും മറ്റു ചിലരും സർവരോഗസംഹാരികളായ മരുന്ന് എന്ന പേരിൽ വലിയ വിലക്ക് ചില ക്യാപ്‌സ്യൂളുകൾ വിപണനം ചെയ്യുന്നതും സമൂഹത്തിലെ യുക്തി രാഹിത്യം ഉപയോഗപ്പെടുത്തിയാണ്. ഔഷധവിപണനത്തിനുള്ള നിയന്ത്രണം മറികടക്കാൻ ഫുഡ് സപ്ലിമെന്റ് എന്ന പേരിൽ ആണ് വിതരണം ചെയ്യുക. 'രാസവസ്തുക്കൾ ചേർക്കാത്തത്', 'പ്രാചീന താളിയോലഗ്രന്ഥങ്ങളിലെ വിധി പ്രകാരം തയ്യാറാക്കിയത്', 'ആദിവാസികളുടെ നാട്ടറിവ്', 'ഏതെങ്കിലും രാജ്യത്തിലെ ഏതെങ്കിലും വംശക്കാർ സഹസ്രാബ്ദങ്ങ ളായി ഉപയോഗിച്ചത്' എന്നെല്ലാമുള്ള വിവരണങ്ങളോടെയാണ് ഈ സർവരോഗസംഹാരികൾ അവതരിപ്പിക്കപ്പെടുക. അവയുടെ ഫലദായകത്വം കൃത്യമായി വിലയിരുത്തപ്പെടുന്നില്ല.

ജാതീയത

കേരളത്തിലെ സാമൂഹികബോധം ഏത് ദിശയിൽ എന്നതിന്റെ മറ്റൊരു സൂചകമാണ് ഇവിടെ വളർന്നുപന്തലിച്ചുകഴിഞ്ഞ ജാതീയത. ജാതീയമായ കൂട്ടംചേരലുകൾ മാധ്യമങ്ങളിൽ പ്രധാന വാർത്തയാകുന്നു. ജാതിമതഭേദമില്ലാതെ ഏവരും ഒരുമിക്കുന്നതിനെ സ്വപ്നം കണ്ട നവോത്ഥാനകാലത്തിന്റെ നേർവിപരീതദിശയിലാണ് കാര്യങ്ങളുടെ പോക്ക്. ജാതിവാൽ പേരിലുണ്ടാകണമെന്ന് നിർബന്ധമാണ്. ഇല്ലെങ്കിൽ ജാതി ചോദിക്കാനും മടിയില്ല. കൈച്ചരടും കളഭക്കുറിയും പർദ്ദയും തൊപ്പിയും കുരിശുമെല്ലാം മതചിഹ്നങ്ങളായി തെളിഞ്ഞുകാണാം. മുഖം ഉൾപ്പെടെ മേലാസകലം മൂടിയുള്ള പർദ്ദകൾ അണിഞ്ഞേ മുസ്ലീം സ്ത്രീകൾ പുറത്തിറങ്ങാവൂ എന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. അത്തരം വസ്ത്രങ്ങൾ മനുഷ്യത്വരഹിതവും മതവിരുദ്ധവുമാണെന്ന് പറഞ്ഞ എം ഇ എസ് അധ്യക്ഷനെതിരെ സർക്കാറിന്റെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ നോട്ടീസ് അയക്കുന്നതുവരെയെത്തിയിരിക്കുന്നു കാര്യങ്ങൾ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും മന്ത്രിമാരെ കണ്ടെത്തുന്നതിലും സർക്കാർ നയങ്ങൾ രൂപപ്പെടുത്തുന്നതിലും എല്ലാം ജാതിയും മതവുമാണ് മുഖ്യമായും പരിഗണിക്കപ്പെടുന്നത്. സാമൂഹികമായ യഥാർഥ പ്രശ്‌നങ്ങൾ തമസ്‌ക്കരിക്കപ്പെടുകയും വിഭാഗീയ സംഘർഷങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന അപകടകരമായ പ്രവണതയാണ് വളരുന്നത്. സാങ്കേതികവിദ്യയിലുണ്ടായ വളർച്ച കാരണം ഏതു തൊഴിലും ആർക്കും ചെയ്യാൻ കഴിയും എന്ന സ്ഥിതി കൈവന്ന ഇക്കാലത്ത് തൊഴിൽവിഭ ജനത്തെ ആസ്പദമാക്കിയുള്ള ജാതിവ്യവസ്ഥയ്ക്ക് യഥാർഥത്തിൽ പ്രസക്തിയില്ല. എന്നിട്ടും ജാതിയെ നിലനിർത്താനും ജാതീയ വിഭാഗീതയ വളർത്താനും ശ്രമിക്കുന്നത് സ്ഥാപിത താൽപര്യങ്ങൾ ലക്ഷ്യമിട്ടാണ്. പരസ്പര ശത്രുതയില്ലാതെതന്നെ ഏത് മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാകണം എന്ന പൊതുധാരണ കേരളത്തിൽ നിലനിന്നിരുന്നു. സ്ഥാപിത താൽപര്യങ്ങൾ അതും തകർത്തുകൊണ്ടിരിക്കുന്നു.

സാമൂഹ്യബോധം

കഴിഞ്ഞ രണ്ടുദശകത്തിലേറെയായി ആധിപത്യം വഹിക്കുന്ന നവലിബറൽ സമീപനങ്ങൾ തന്നെയാണ് മുഖ്യകാരണം. സർക്കാർ നയങ്ങളിൽ മാത്രമല്ല സാമൂഹികപ്രക്രിയകളിലും മൂല്യബോധത്തിലുമെല്ലാം കമ്പോളതാൽപര്യങ്ങൾക്കാണിന്ന് മുൻതൂക്കം. മനുഷ്യജീവിതത്തിന്റെ ഗുണമേന്മയും നിലനിൽപ്പും സാധ്യമാക്കുന്നതിനേക്കാൾ സമ്പത്തിന്റെ കേവലമായ വളർച്ചയാണ് ഇന്നത്തെ വികസനത്തിന്റെ അജണ്ട. പൊതുഇടങ്ങൾ ഇല്ലാതാക്കിയും സ്വകാര്യസമ്പത്തിനും ലാഭത്തിനും മുൻതൂക്കം നൽകിയുമാണ് അത് മുന്നേറുന്നത്. സാമൂഹികമായ അന്തരങ്ങൾ വർധിക്കുന്നതോ പാരിസ്ഥിതികമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതോ സാംസ്‌കാരികമായ ജീർണതകൾ വളരുന്നതോ ഒന്നും അത് കാര്യമാക്കുന്നില്ല. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും നടത്തിപ്പിലും ഇതിന്ന് പൂരകമായ മാറ്റങ്ങൾ വരികയാണ്. സാമൂഹികജീവിതം നയിക്കാൻ പര്യാപ്തമായ വിജ്ഞാനവും അനുഭവവും തിരിച്ചറിവുകളും വിദ്യാഭ്യാസത്തിലൂടെ ആർജിക്കുന്നതിന് പകരം സമ്പത്ത് സമാഹരിക്കാനുള്ള മാർഗങ്ങൾ തുറന്ന് കൊടുക്കൽ മാത്രമായി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ചുറ്റുപാടുകളെ മനസ്സിലാക്കിയും വിശകലനം ചെയ്തും ഇടപെടാനുള്ള ശേഷിയേക്കാൾ ശാസ്ത്രവിദ്യാഭ്യാസം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത് ഉൽപന്നങ്ങൾ സൃഷ്ടിക്കാനുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കലാണ്. ജാതിമതസ്ഥാപനങ്ങൾക്കും സ്വകാര്യസംരഭകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏൽപ്പിച്ചുകൊടുത്തും അവരുടെ അജണ്ടകൾ നിർബാധം നടത്താൻ അവസരം നൽകിയും വിദ്യാഭ്യാസ പ്രക്രിയയെ കമ്പോളത്തിന് പൂരകമാക്കുന്നു. സാംസ്‌കാരിക പ്രവർത്തനമെന്നാൽ മനുഷ്യനെ സന്തോഷകരമായ സാമൂഹികജീവിതം സാധ്യമാക്കുംവിധം സംസ്‌കരിച്ചെടുക്കലാണ്. കലാ സാംസ്‌കാരിക സംഘടനകളും സാംസ്‌കാരിക സ്ഥാപനങ്ങളും പത്രമാധ്യമങ്ങളും അതാണ് ചെയ്യേണ്ടത്. അവയും രാഷ്ട്രീയപ്രസ്ഥാനങ്ങളുമായിരുന്നു സാമൂഹിക വിദ്യാഭ്യാസത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്നത്. എന്നാൽ ഇന്ന് ദൃശ്യമാധ്യമങ്ങൾ. സിനിമ, സീരിയൽ, പരസ്യം, വ്യക്തികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ പരിപാടികളിലൂടെയെല്ലാം ബോധപൂർവമായി കമ്പോളതാൽപര്യവും അയുക്തികതയും പ്രചരിപ്പിക്കയാണ്. സംസ്‌കാരം എന്നാൽ വിനോദപരിപാടിയായി ചുരുക്കിയും സംവാദങ്ങ ൾക്ക് പകരം വിവാദങ്ങൾ സൃഷ്ടിച്ചും സാമൂഹികചിന്താശേഷിയെ നിഷ്‌ക്രിയമാക്കുകയാണിന്ന്. സാമൂഹികമാറ്റത്തിന് വേണ്ടി ജനപക്ഷത്ത് നിലയുറപ്പിച്ച സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ബദൽ സംസ്‌കാരത്തിനുള്ള ക്രിയാത്മക ഇടപെടൽ നടത്താതിരിക്കയും കൂടി ചെയ്തപ്പോൾ സ്ഥിതി കൂടുതൽ അപകടകരമായി.

ശാസ്ത്രബോധത്തെ സാമാന്യബോധമാക്കുക

കേരളം സാമൂഹികവീക്ഷണത്തിൽ മറ്റ് നാടുകൾക്ക് വഴികാട്ടിയായ സംസ്ഥാനമാണ്. നമ്മുടെ രാജ്യം ഇന്ന് അത്യാപൽക്കരമായ മാർഗങ്ങളിലൂടെ സഞ്ചരിക്കാനുള്ള പ്രവണത കാണിച്ചുതുടങ്ങിയിരിക്കുന്നു. ജനജീവിതം ദുസ്സഹമാക്കിയ സാമ്പത്തികനയങ്ങളും വൻതോതിൽ നടമാടിയ അഴിമതിയുമാണ് കഴിഞ്ഞ കേന്ദ്രസർക്കാരിനെതിരെ വലിയതോതിലുള്ള ജനരോഷം ഉയർത്തിയത്. എന്നാൽ പകരം അധികാരത്തിൽ വന്നവർ അവശേഷിക്കുന്ന നന്മകളെക്കൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിരിക്കയാണ്. കോർപ്പറേറ്റുകൾക്കും ബഹുരാഷ്ട്രകമ്പനികൾക്കും കൂടുതൽ മേഖലകൾ തുറന്നുകൊടുത്തും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചും ആസൂത്രണകമ്മീഷൻ ഇല്ലാതാക്കിയുമാണ് കേന്ദ്രസർക്കാറിന്റെ വികസനനയങ്ങൾ മുന്നേറുന്നത്. വിദ്വേഷ പ്രസംഗങ്ങൾ നടത്തിയും നിർബന്ധിച്ചും പ്രലോഭിപ്പിച്ചും മതപരിവർത്തനം നടത്തിയും വർഗീയസംഘർഷങ്ങൾ സൃഷ്ടിച്ചും മറ്റ് മതങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ അതിക്രമങ്ങൾ നടത്തിയും മതപരമായ ചേരിതിരിവുകൾ രാജ്യത്ത് സൃഷ്ടിക്കയാണിന്ന്. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിൽ ചരിത്രവും ശാസ്ത്രവുമെല്ലാം വികലമാക്കിക്കൊണ്ട് വർഗീയ അജണ്ടകൾ നടപ്പാക്കുന്നു. പ്രാചീനകാലത്ത് മനുഷ്യഭാവനയിൽ വിടർന്ന പുരാണേതിഹാസങ്ങളിലെ വിവരണങ്ങളെ ചരിത്രസത്യങ്ങളായും ശാസ്ത്രസത്യങ്ങളായും ചിത്രീകരിക്കുന്നതിൽ ഇപ്പോൾ കപടസന്യാസിമാരേക്കാൾ മുന്നിൽ രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരുമാണ്. ഈ സാഹചര്യത്തിൽ കേരളം രാജ്യത്തിന് വഴികാട്ടേണ്ടിയിരിക്കുന്നു. ശാസ്ത്രബോധത്തിന്റെയും സാമൂഹികബോധത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ ജനവിഭാഗങ്ങളെ ഏകോപിപ്പിച്ചും സാമൂഹികനീതിയിലും സുസ്ഥിരതയിലും സാംസ്‌കാരിക ഉന്നമനത്തിലും ഊന്നിയ വികസനം സാധ്യമാണെന്നതിന്റെ മാതൃകകൾ സൃഷ്ടിച്ചും ആണിത് ചെയ്യേണ്ടത്. പക്ഷേ അതിന്നായി നാം തന്നെ മാറേണ്ടിയിരിക്കുന്നു. ശാസ്ത്രബോധത്തെ ജനങ്ങളുടെ സാമാന്യബോധമാക്കി മാറ്റിക്കൊണ്ട് മാത്രമേ ഈ ഉത്തര വാദിത്തം നമുക്ക് നിറവേറ്റാനാകൂ.

എന്തുകൊണ്ട് ശാസ്ത്രബോധം?

ശാസ്ത്രബോധത്തെ ജനങ്ങളുടെ സാമാന്യബോധമാക്കണമെന്ന് പറയുമ്പോൾ എന്താണു ശാസ്ത്രം, ശാസ്ത്രബോധം എന്നിവകൊണ്ട് അർഥമാക്കുന്നത് എന്നു കൂടി പറയേണ്ടി വരും. ചുറ്റുപാടിനെ മനസ്സിലാക്കാനും തനിക്കനുകൂലമായി മാറ്റിത്തീർക്കാനും മനുഷ്യവംശം വികസിപ്പിച്ചെടുത്ത സവിശേഷമായ ഒരു രീതിയെയും അതിലൂടെ ആർജിച്ച അറിവിന്റെ ആകെത്തുകയെയുമാണ് ശാസ്ത്രം എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്. അതായത് കുറേ അറിവിന്റെ ശേഖരം മാത്രമല്ല, മനസ്സിലാക്കുകയും ചിന്തിക്കുകയും ചെയ്യുന്ന രീതി കൂടിയാണ് ശാസ്ത്രം. അത് ഒരേസമയം വിവരങ്ങളിൽ അധിഷ്ഠിതമാകാനും ഭാവനാത്മകമാകാനും നമ്മോട് ആവശ്യപ്പെടുന്നു. എല്ലാത്തരം വിവരങ്ങളെയും - അവസാനം വച്ചുപുലർത്തുന്ന മുൻധാരണകളെ ചോദ്യം ചെയ്യുന്നതാണെങ്കിൽക്കൂടി - പരിഗണിക്കാൻ ശാസ്ത്രം തയ്യാറാകുന്നു. പുതിയ ആശയങ്ങളെ തുറന്ന മനസ്സോടുകൂടി സ്വീകരിക്കുന്നു. തെറ്റെന്നു തെളിഞ്ഞിട്ടുള്ള കാര്യങ്ങളെ നിഷ്‌കരുണം ത്യജിക്കാനും അത് നമ്മോട് ആവശ്യപ്പെടുന്നു. ശാസ്ത്രം പുതിയ സാങ്കേതികവിദ്യകൾക്കും ഉൽപന്നങ്ങൾക്കും ജന്മംനൽകും. എന്നാൽ അതെപ്പോഴും സമൂഹത്തിനു ഗുണകരമാകണമെന്നില്ല. യുദ്ധത്തിനും ഉച്ചനീചത്വങ്ങൾ വർധിപ്പിക്കുന്നതിനും ഉതകുന്ന സാങ്കേതികവിദ്യകൾ ധാരാളമുണ്ട്. സമൂഹത്തിന്റെ രാഷ്ട്രീയവും മൂല്യബോധവും ആണ് ഏതുതരം സാങ്കേതികവിദ്യയാണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത്. പാശ്ചാത്യശാസ്ത്രം മോശം, ഭാരതീയശാസ്ത്രം മെച്ചം എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അർഥമില്ലാത്തവയാണ്. ശാസ്ത്രം മാനവരാശിയുടെ പൊതുസ്വത്താണ്. രാജ്യങ്ങൾ തമ്മിൽ കൊണ്ടും കൊടുത്തുമാണ് വളർന്നത്. ഇനിയും അങ്ങനെതന്നെ ആവണം. നാം നമ്മുടെ നിത്യജീവിതത്തിൽ ശാസ്ത്രമാണ് എന്ന് തിരിച്ചറിയാതെ തന്നെ നിരന്തരം വളരെ സ്വാഭാവികമായി ശാസ്ത്രം പ്രയോഗിക്കുന്നുണ്ട്. ജീവിതത്തിൽ അനുഭവപ്പെടുന്ന ഓരോ പ്രായോഗിക പ്രശ്‌നത്തെയും പരിഹരിക്കാൻ നാമെന്താണ് ചെയ്യാറുള്ളത്? പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങളെ വിശദമായി മനസ്സിലാക്കി പ്രശ്‌നകാരണത്തിന് വിവിധ സാധ്യതകൾ സങ്കല്പിച്ച് ഓരോന്നായി പരീക്ഷിക്കുകയും ശരിയെങ്കിൽ സ്വീകരിച്ചും തെറ്റെങ്കിൽ പുതിയവ സങ്കല്പിച്ചുമാണ് നാം പരിഹാരം കണ്ടെത്തുന്നത്. പ്രായോഗികകാര്യങ്ങളിൽ മാത്രമല്ല, ആശയപരമായ കാര്യങ്ങളിലും ഇതുതന്നെയാണ് വേണ്ടത്. അഥവാ നേരിടുന്ന പ്രായോഗികമോ സൈദ്ധാന്തികമോ ആയ ഒരു പ്രശ്‌നം സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ എല്ലാം ശേഖരിച്ച് അവയെ തരംതിരിച്ചും വിശകലനം ചെയ്തും സാധ്യതകൾ ആരാഞ്ഞും പരീക്ഷിച്ചും മുന്നേറുന്ന ചിട്ടയാർന്ന രീതിയാണ് ശാസ്ത്രം. നമ്മുടെ ജീവിതത്തിലെ പ്രയോഗക്ഷമമായ എല്ലാ അറിവുകളും ഇപ്രകാരം രൂപപ്പെട്ടതാണ്. ദൈനംദിന ജീവിതാവശ്യങ്ങൾ മാത്രമായിരുന്നില്ല എക്കാലത്തും മനുഷ്യന്റെ ആവശ്യങ്ങൾ. എന്താണ് ഈ പ്രപഞ്ചം, അതിൽ നമ്മുടെ സ്ഥാനമെന്താണ്, എങ്ങനെയാണ് മനുഷ്യനും ജീവജാലങ്ങളും ഭൂമിയിൽ ആവിർഭവിച്ചത്, പ്രപഞ്ചത്തിന് അതിരുകൾ ഉണ്ടോ, മരണശേഷം എന്താണ് സംഭവിക്കുന്നത്... തുടങ്ങി നിരവധി ചോദ്യങ്ങൾ, പണ്ടുമുതലേ മനുഷ്യൻ ചോദിച്ചുകൊണ്ടേയിരിക്കുന്നു. സാമാന്യയുക്തിയിൽ നിന്നുകൊണ്ട് അവയ്ക്കുള്ള ഉത്തരം തേടാൻ മനുഷ്യൻ ശ്രമിച്ചതിലൂടെയാണ് മതങ്ങളും തത്ത്വചിന്തകളും ആവിർഭവിച്ചത്. മതങ്ങൾ രൂപപ്പെട്ട പ്രദേശത്തിന്റെ സവിശേഷതകൾ കൂടിച്ചേർത്തുകൊണ്ട് ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി മറ്റ് ജീവിതവൃത്തികളോടൊപ്പം തലമുറകളിലൂടെ കൈമാറിയപ്പോൾ മതവിശ്വാസങ്ങൾ സമൂഹത്തിൽ ആഴത്തിൽ വേരോടി. വിശ്വാസപ്രമാണങ്ങളുടെ പരിപാവനതയിലും മതത്തിന്റെ ഉന്നതശ്രേണിയിലുള്ളവരുടെ ആധികാരികതയിലും ഊന്നി സംശയരഹിതമായ അവസാന വാക്കുകളാണ് മതത്തിൽ നിന്ന് ലഭിക്കുക. അവ സ്വീകരിക്കുക എന്ന ലളിതമായ പ്രവൃത്തിയേ നമ്മിൽ നിന്നാവശ്യപ്പെടുന്നുള്ളു. എന്നാൽ ശാസ്ത്രത്തിന്റെ വഴി തികച്ചും വ്യത്യസ്തമാണ്. എല്ലാത്തരം വിമർശനങ്ങളെയും സ്വാഗതം ചെയ്യാനും കണ്ടെത്തിയ കാര്യങ്ങളെ വീണ്ടും വീണ്ടും പരിശോധനക്ക് വിധേയമാക്കാനുമുള്ള കഴിവാണ് ശാസ്ത്രത്തിന്റെ മുഖ്യസവിശേഷത. നിരന്തരം കൂടുതൽ മെച്ചപ്പെട്ട അറിവിലേക്ക് അതിനാൽ ശാസ്ത്രവിജ്ഞാനങ്ങൾ നയിക്കപ്പെടുന്നു. നേടിയ അറിവുകൾ ആരിലേക്കും കൈമാറാനാകുന്നു. പ്രയോഗിച്ച് സാധുത ബോധ്യപ്പെടുക മാത്രമല്ല, വേണ്ടത്ര വിവരങ്ങൾ ലഭ്യമായിടത്ത്, എന്ത് സംഭവിക്കും എന്ന പ്രവചനത്തിനും ശാസ്ത്രത്തിന് ശേഷിയുണ്ട്. പ്രകൃതിയെക്കുറിച്ച് മുമ്പ് മതങ്ങൾ അന്വേഷിച്ചിരുന്ന പ്രശ്‌നങ്ങൾക്ക് കൂടുതൽ ലളിതവും സമഗ്രവുമായ വിശദീകരണങ്ങൾ നൽകാൻ ഇന്ന് ശാസ്ത്രത്തിന് പ്രാപ്തി കൈവന്നിരിക്കുന്നു. പ്രപഞ്ചോത്പത്തിയെക്കുറിച്ചും ജൈവപരിണാമത്തെക്കുറിച്ചും പദാർഥസ്വഭാവത്തെക്കുറിച്ചും ശാസ്ത്രം നൽകുന്ന വിശദീകരണങ്ങൾ ഒരു കാലത്ത് യാഥാസ്ഥിതികതയുടെ നെടുംതൂണായിരുന്ന കത്തോലിക്കാസഭയുടെ തലവനായ 'പോപ്പിന്' പോലും അംഗീകരിക്കേണ്ട സ്ഥിതി വന്നിരിക്കുന്നു. ശാസ്ത്രത്തിന്റെ ഈ ആന്തരികകരുത്തും മാനവരാശിയുടെ പുരോഗതിയിൽ ശാസ്ത്രം വഹിച്ച പങ്കും തിരിച്ചറിയുമ്പോൾ ഇന്ന് ലോകം നേരിടുന്ന മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ശാസ്ത്രത്തിന് കഴിയുമെന്ന ശുഭാപ്തിവിശ്വാസം നമുക്കുണ്ടാകും. എന്തുകൊണ്ടെന്നാൽ വിഭവങ്ങളുടെ ധൂർത്തും ദുരുപയോഗവും നിർത്തിയാൽ എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും പാർപ്പിടവും ലഭ്യമാകാൻ ലോകത്ത് ഇന്നുള്ള വിഭവങ്ങൾ തന്നെ മതിയാകും. പാരിസ്ഥിതിക നാശം മുൻകൂട്ടിക്കാണാനും ഒരു പരിധിവരെ ഒഴിവാക്കാനും ശാസ്ത്രത്തിനു കഴിയും. മനുഷ്യവംശത്തിന്റെ പൊതു ഉത്ഭവത്തെക്കുറിച്ചും അന്യോന്യം കൊണ്ടും കൊടുത്തുമുള്ള വളർച്ചയെക്കുറിച്ചും ശാസ്ത്രം നമുക്കു നൽകിയിട്ടുള്ള അറിവുകൾ സങ്കുചിതത്വങ്ങൾ ഉപേക്ഷിച്ച് പൊതുമാനവികത ഉയർത്തിപ്പിടിക്കാൻ നമ്മെ സഹായിക്കും. ഇതെല്ലാം മാനവരാശിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയാണ് നൽകുന്നത്. ശാസ്ത്രത്തെയും സാങ്കേതികവിദ്യകളെയും ജനപക്ഷത്ത് നിന്ന് പ്രയോഗിക്കാൻ നിരന്തരം പ്രേരിപ്പിക്കുകയാണ് അവ സാക്ഷാൽക്കരി ക്കാൻ ചെയ്യേണ്ടത്. ഈ പ്രക്രിയയിൽ വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം പ്രകൃതി ഇവയുടെ പങ്കിനെക്കുറിച്ചും പരസ്പരബന്ധത്തെ ക്കുറിച്ചുമുള്ള തിരിച്ചറിവാണ് പ്രധാനം. ശാസ്ത്രബോധത്തിനു നിര ക്കാത്ത സങ്കുചിതത്വങ്ങളും ജീവിതചര്യകളും ഉപഭോഗരീതികളും വിശ്വാസപ്രമാണങ്ങളും ഉപേക്ഷിക്കാൻ നാം തയ്യാറാകണം.

"https://wiki.kssp.in/index.php?title=ശാസ്ത്രം_കെട്ടുകഥയല്ല&oldid=6119" എന്ന താളിൽനിന്ന് ശേഖരിച്ചത്