പരിഷദ് ഗീതങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
09:34, 16 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)

അക്ഷരവാനം-മുല്ലനേഴി

അക്ഷരം തൊട്ടുതുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാൻ
ഇന്നലേയോളം നാം കണ്ട കിനാവുകൾ
ഈ ജന്മം തന്നെ നേടാൻ (അക്ഷരം...)
ഉള്ളവർ ഇല്ലാത്തവരെന്ന ഭേദമീ
ഊഴിയിലില്ലാതെയാക്കാൻ
ഋതുചക്രരഥമേറി മാനവ ജീവിതം
എവിടെയും പൂക്കുന്നതാക്കാൻ

                              അക്ഷരം....

ഏതു കുലം ഭാഷ ജാതിയെന്നു നോക്കാതെ
ഐകമത്യത്തിൻ വഴിയിൽ
ഒന്നായി മാനവരെത്തുന്നതും കാത്തോ-
രോണവില്ലെന്നും മുഴങ്ങും

                               അക്ഷരം.....

ഔദാര്യമല്ലാർക്കും ഭൂവിലെ ജീവിതം
അമ്മ നൽകുന്ന സമ്മാ നാമൊരേ
ആകാശം നേടിയില്ലല്ലോ
അമ്മയെ ഭൂമിയെ നമ്മളെക്കാണുമ്പോൾ
ആകാശമുള്ളിൽ തെളിയും.


ഒപ്പന-എ.കെ.ദിനേശൻ

ഫാത്തിമാബീവിക്കിതപ്പോൾ
നല്ലകാലം വന്നേ
സംങ്കടങ്ങളൊക്കെ മാറി
പുഞ്ചിരിച്ചീടുന്നേൻ
അക്ഷരങ്ങൾക്കിവൾക്കുറ്റ
തോഴിമാരാകുന്നേ
സ്വന്തമായ് മാരനൊരു
കത്തെഴുതീടുന്നേ

ബാപ്പക്കറിവില്ലിതിനാൽ പണ്ട്
സ്‌കൂളിൽ പഠിക്കാനയച്ചതില്ല
വീട്ടുതടങ്കലിലെന്നപോലെ
കുട്ടിക്കാലങ്ങൾ കഴിച്ചുപോന്നു

പൊന്നും പണവും കൊടുത്തു ബാപ്പ
നിക്കാഹ് ചെയ്തങ്ങയച്ചവളെ
മാരന്റെ വീട്ടിൽ കഴിഞ്ഞു പാവം
മാസങ്ങളങ്ങനെ നീങ്ങി വേഗം

ഒരുനാളിൽ ഫാത്തിമബീവി
ക്ലാസ്സിൽ ചേർന്ന് പഠിച്ചു തുടങ്ങി
പടിപടിയായി അക്ഷരമോരോ
നെഴുതാനായല്ലോ

പണ്ടൊക്കെ മാരന്റെ കത്തുവന്നാൽ
വായിക്കാനയലത്തേക്കോടിപ്പോകും
ഇന്നവൾ സ്വന്തമായ് വായിക്കുന്നു
കാര്യങ്ങൾ നന്നായ് ഗ്രഹീച്ചീടുന്നു

ശരിക്കുള്ളുത്തരം മടിക്കാതാരോടും
ഉരച്ചീടുന്നിന്നു ബീവി
അബലയെന്നുള്ളതസത്യമാണെന്നു
വെളിപ്പെടുത്തുന്നു ഹൂറി
അറിയാത്തോളെന്നേരപഖ്യാതി
മേലിൽ അനുവദിക്കില്ലെന്നോതി
അനന്തമായുള്ളോരറിവുനേടുവാ-
നൊരുങ്ങിയീപുതുനാരി

ആടയാഭരണങ്ങളല്ലീ
നരിയാൾക്ക് വിഭൂഷണങ്ങൾ
അക്ഷരം പഠിച്ചാതാണീ
യോമലാൾക്ക് വിഭൂഷണങ്ങൾ

തനതിന്ത താനാതിന്ത താനിന്നാനോ
തനതിന്ത താനാനിന്ത തന്തിന്നാനോ

അറിയത്തവരുണ്ടനവധികോടി
അജ്ഞതതൻ കൂരിരുളാൽ മൂടി
അതിനാലവരുടെ ദുരിതം കൂടി
കാലത്തിൻ വിളി കേട്ടെഴുന്നേൽക്കുകിൽ
കാര്യങ്ങൾ പഠിക്കാനായൊരുങ്ങീടുവിൻ

തനതിന്ത താനാതിന്ത താനിന്നാനോ
തനതിന്ത താനാനിന്ത താനിന്നാനോ


കുറവർ കളി- പി.കെ.തങ്കപ്പൻപിള്ള

ഓരയ്യ ഓരയ്യാരോ
ഓരയ്യ ഓരയ്യാരോ
കണ്ടനും കൊമരനും നാനും എങ്ങടെ
മുണ്ടീം തേവീം ചക്കിക്കൊപ്പം
ചാക്കോപ്പുള്ള പറഞ്ഞതുകേട്ട്
തെക്കൊരുദീക്കീ കൊയ്ത്തിനുപോയേ
ഓരയ്യ..
ഓരയ്യ..

കൊയ്ത്തും മെതിയും വീശിയൊണക്കലു
കച്ചീം നെല്ലും ചുമ്മിക്കേറ്റല്
പാടമൊയിഞ്ഞേ കൊയ്ത്തുകയിഞ്ഞേ
മേലാമ്മാരുടെ യറനിറയിച്ചേ
ഓരയ്യ..
ഓരയ്യ..

പതവും തീർപ്പും ചാക്കോപ്പുള്ള
ഏടനെലനിന്നതു വാങ്ങിയെടുത്തേ
എങ്ങക്കൊട്ടുകണക്കറിയില്ലേ
അങ്ങേരാകെ പറ്റിച്ചയ്യോ
ഓരയ്യ..
ഓരയ്യ..

അക്കഥ ചേന്നാ നീ പറയുമ്പം
ഏക്കും പറ്റിയപത്തം കേട്ടോ
തോട്ടത്തിപ്പണിചെയ്യാനായി
ചേക്കപ്പെന്നൊരു പുള്ള വിളിച്ചേ
ഓരയ്യ..
ഓരയ്യാ...

ഇരുപതുരൂപ തെവസക്കൂലി-
ക്കൊരുമാതം നാൻ വേലയെടുത്തേ
പണിതീർന്നൊന്നായ് കൂലീം തന്നെ
പണമെണ്ണാനെക്കറിയത്തില്ലേ
ഓരയ്യ..
ഓരയ്യ..
പഠിക്കണകൊച്ചൻ കാശേണ്ണ്യപ്പം
കളിപ്പീരറയിണേ മുന്നൂറൊള്ളേ
ബാക്കി കാശിനു നാൻ ചെന്നപ്പം
ചേക്കപ്പുപള്ളയെടുത്തിട്ടു തല്ല്യേ..
ഓരയ്യാ..
ഓരയ്യാ..

അറിവില്ലാത്തൊരു നമ്മെയിഞ്ഞനെ
പല പല കൂട്ടരുപററിക്കുന്നേ
അതിനൊരു മാറ്റത്തിനുനാമൊന്നിച്ചു-
ണരണമറിയണമക്ഷരവിദ്യ.


പുതിയ പാട്ട് -ഏഴാച്ചേരി

ഭർത്താവീശ്വരനെന്നല്ലോ
പണ്ട് മുത്തശ്ശി പഠിപ്പിച്ചു
കാലത്തെഴുന്നേറ്റാൽ വന്ദിക്കേണം
കാലുകഴുകിക്കുടിക്കേണം
ചന്ദനം പൂശിയിരുത്തേണം-നമ്മൾ
ശീലാവതിയുടെ പിന്മുറക്കാർ
ഭർത്താവു നമ്മളെ തല്ലിയാലും
നമ്മളടിമകളാണല്ലോ
മദ്യപിച്ചാലോ-സഹിക്കേണം
പട്ടിണിക്കിട്ടാൽ-പൊറുക്കണം
കണ്ടേം തെണ്ടി നിരങ്ങിയാലും നമ്മൾ
കണ്ടില്ലെന്ന് നടിക്കേണം,എല്ലാം
ഈശ്വര കൽപിതമോർക്കേണം
തിം തിമിത്തോം തെയ്താരതക
തിന്തകം താരാ തെയ്താരോ-


സംഘം1- പേരൊന്നെഴുതാനും വായിക്കാനും
ഇന്നോളമാകാത്ത പെണ്ണുങ്ങളെ
എന്താണു കണ്ണിൽ തിളതിളക്കം-നിങ്ങൾ
ക്കെന്താണു കണ്ണിൽ പുതു തിളക്കം
സംഘം2- കൂട്ടിവായിക്കാൻ പഠിച്ചു ഞങ്ങൾ
കൂട്ടത്തിൽ ഞങ്ങളിന്നൊറ്റയല്ല
കണക്കുകൂട്ടാൻ കത്തെഴുതാനും
ചങ്ങാതി വേണ്ട തുണവേണ്ട
സംഘം1-അക്ഷരമംഗലം നേടിയോരേ
പുതിയവെട്ടത്തിന്റെ കൂട്ടുകാരെ
പുത്തനായെന്തെന്നറിഞ്ഞു നിങ്ങൾ
അത്തരം കാരിയം ചൊന്നാട്ടെ
2- ഒന്നാമതെല്ലാം തലവിധിയാണെന്ന
കന്നത്തം കാട്ടിലെറിഞ്ഞു ഞങ്ങൾ
നമ്മൾ നിനച്ചാൽ മാറ്റാൻ കഴിയാത്ത
തൊന്നുമീ മന്നിലില്ലെന്നറിഞ്ഞു
1-അക്ഷരമംഗലം നേടിയോരെ
പിന്നീടെന്തു പഠിച്ചൂ നിങ്ങൾ
അത്തരം കാരിയം ചൊന്നാട്ടെ
പുതിയ വെട്ടത്തിന്റെ കൂട്ടുകാരെ
2-തുല്ല്യാവകാശങ്ങളുള്ള മനുഷ്യർ നാം
അടിമകളെല്ലെന്നാരറിഞ്ഞു
തുമ്മിയാൽ വാടുന്ന തൊട്ടാലുരുകുന്ന
കണ്ണീരിൻ മോളെന്ന കള്ളപ്പേര്
ഇല്ലാതാക്കണം തന്റേടം കാട്ടണം

പെണ്ണൊരുമ്പെട്ടാൽ നടക്കുമെല്ലാം
പെണ്ണിന്റെ കയ്യിൽ മുറുകിക്കിടക്കുന്ന
ചങ്ങലകൾ പൊട്ടിച്ചെറിയാം
ഈ മണ്ണിലൊരു പുതിയ ലോകം ചമയ്ക്കാൻ
തൊളോട് തോൾ ചേർന്നുനിൽക്കാം

അക്ഷരലോകം-മുല്ലനേഴി

ഒന്നാം സംഘം
അയിലൂടെ ചെന്നിട്ടും
ഇയിലൂടെ ചെന്നിട്ടും
അക്ഷരം മാത്രം തന്നില്ല
സൂര്യനുദിച്ചിട്ടും ചന്ദ്രനുദിച്ചിട്ടും
അക്ഷരം മാത്രമുദിച്ചില്ല.

രണ്ടാം സംഘം
അക്ഷരം തന്നാൽ നിയെന്തു ചെയ്യും

ഒന്നാം സംഘം
അക്ഷരം കൊണ്ടുഞാനമ്മാനാടും

രണ്ടാം സംഘം
മേലോട്ട് നോക്കിനീയമ്മാനാടി പൊങ്ങി
മേലോട്ട് മോലോട്ട് പോയാലെ

ഒന്നാം സംഘം
അങ്ങനെ പോകുന്നതാരെന്നറിയാനും
അക്ഷരം കിട്ടീയാൽ കൊള്ളാലോ

രണ്ടാം സംഘം
സർക്കാര് നൽകുന്ന സൗജന്യമൊക്കെനീ
തൽക്കാലത്തേക്കായെടുക്കുന്നു

ഒന്നാം സംഘം
സൗജന്യം വാങ്ങേണ്ട ഗതികേടുതന്നതു
സൗകര്യം കൂടിയോരാണല്ലോ

രണ്ടാം സംഘം
അക്ഷരം കിട്ടുന്നതിൻമുമ്പീഹുങ്കെങ്കിൽ
അക്ഷരം കിട്ടിയാലെന്താകും

ഒന്നാം സംഘം
തോളത്തുകേറുവാനാരു വന്നാലും
താഴത്തെ മണ്ണുവിളിക്കൂല

രണ്ടാം സംഘം
അയ്യയ്യെ തോന്ന്യാസം കാട്ടുവാനാണങ്കിൽ
അക്ഷരം നിങ്ങൾക്ക് കിട്ടില്ല

ഒന്നാം സംഘം
തോന്നിവാസങ്ങൾക്കറുതിവരുത്തുവാൻ
അക്ഷരം ഞങ്ങൾ പഠീക്കൂലോ
നന്നായ് പഠിച്ചിട്ട് നന്നായറിഞ്ഞിട്ട്
നല്ലൊരു ലോകമുണ്ടാക്കൂലോ
നല്ല ലോകത്തിന്റെ പാട്ടുപാട്
ഇനിയുള്ളോര് മാനുഷരാകട്ടെ

എന്നും മാനവരൊന്ന്- എം.പി.സുകുമാരൻ

ഒന്നേ മാനവരൊന്നു- നമ്മുടെ
മണ്ണീ ഭൂമിയിതൊന്ന്
ഇല്ലാ ജാതിമതങ്ങളന്നീ മണ്ണി-
ലൊന്നേ മാനവരൊന്ന്
മാമരക്കൊമ്പിലായ് വീടുവച്ചപ്പൊഴു-
മീ മണ്ണിലെല്ലാരു മൊന്നു
കല്ലും വില്ലുമെടുത്തപ്പോഴും മത-
മൊന്നേ മാനവർക്കോന്ന്.
വല്ലാതെ വയർകത്തിയെരിഞ്ഞപ്പൊ-
ഴൊന്നായ് മാനവരൊന്നായ്
നല്ലാഹാരമൊരുക്കി വിശപ്പിനെ
വെല്ലാനായവരൊന്നായ്
ഗുഹകളിലൊന്നിച്ചുറങ്ങി-ജീവിത
സമരത്തിനൊന്നിച്ചിറങ്ങി
കളകളം പെയ്യുന്ന കാട്ടാറിൻ തീരങ്ങ-
ളൊരുമിച്ചുഴുതു മറിച്ചു
വിളകൊയ്യും പാട്ടിന്റെയീണത്തിലാഹ്ലാദ-
ത്തിരികൊളുത്തിയവരന്നായ്
ഇന്നും ജീവിത ചക്രം തിരിക്കുവോ
രൊന്നേ ഭൂമിയിലൊന്ന്

കിളിക്കൂട്ടം- സുകുമാർ അണ്ടലൂർ

പൈങ്കിളി പൂങ്കിളി പൂവാലൻകിളി
പാടും കിളികൾ വരുന്നു
വേവും കരളിൽ സ്‌നേഹം പകരാൻ
വേനൽ കിളികൾ വരുന്നു
പലവർണങ്ങൾ പലപല ഭാഷകൾ
പലപല വേഷങ്ങൾ
പല ദേശങ്ങൾ ഞങ്ങൾക്കെന്ന-
ലൊരേ വികാരങ്ങൾ
ശത്രുത കൊണ്ടിഹ നേടാനാവി-
ല്ലൊരു ചെറു മൺതരിയും
മിത്രതകൊണ്ടു നമുക്കു ലഭിക്കുവ
തെത്ര മനോഹരലോകം
പൈങ്കിളി...സ്‌നേഹഭരിതം ഹൃദയമുണർത്തു-
ന്നവനിയിലെന്നും സ്വർഗ്ഗം
ത്യാഗനിർഭര ജീവിതമല്ലോ
നമ്മൾതേടും പുണ്യം
കൊന്നപ്പൂങ്കുല കിങ്ങിണി ചാർത്തിയ
കുന്നിൻ ചെരുവിൽക്കൂടി
പാഞ്ഞുവരും കുളിർകാറ്റിൽ നിറയെ
പുതുമണ്ണിന്റെ സുഗന്ധം
നിവരും മർത്യനു കൂടയായ് മാറും
വിടരും നീലാകാശം
നിനവിൽപോലും നമുക്ക് മധുരം
ഹരിതം നമ്മുടെ ഭൂമി..
പൈങ്കിളി....

കിങ്ങിണിക്കൂട്ടം- എ സുഹൃത്ത്കുമാർ

കതിരണിയും പാടങ്ങൾ കൊണ്ടുവന്നെ ഞങ്ങൾ
കുളിരണിയും മേടുകൾ കണ്ടുവന്നേ
പഴമൊഴിയുടെ പടവിറങ്ങി
പനയോലത്തുമ്പിലാടി
പാടിപ്പറന്നുവാരും
കിങ്ങിണിക്കൂട്ടം കിക്കിളിക്കൂട്ടം
ഇന്നലെകൾ നമ്മിലുടെ പുനർജ്ജനിക്കും
നാളെയുടെ നാമ്പുനാട്ടി നമ്മൾ ചിരിക്കും
ഇന്നിലൂടെ നാം വളർന്നു നാടിന്റെ കരുപിടിക്കും
ഇരുളുചീന്തിപ്പുതിയ ലോക പാതയൊരുക്കും
ഇത്തിരിക്കൂട്ടം ഈ കിളിക്കൂട്ടം
അറിവുകളുടെ ഖനി തുരക്കും
നമ്മളരുതുകളുടെ കടപുഴക്കും
അഖിലരുമവിടൊന്നു ചേരും
അതുകണ്ടിട്ടാനന്ദച്ചുവടുവയ്ക്കും
ഇത്തിരിക്കൂട്ടം കിക്കിളിക്കൂട്ടം
ആരുമന്യരല്ല നമ്മിൽ
ഉച്ചനീചചിന്തിയില്ല
ഉണ്മയായൊരുറച്ചൊരൈക്യ
ബോധമുള്ളിലെന്നുമുണ്ട്
മാനവത്വമെന്ന ഗാഥ പാടി വരുന്നേ
ഞങ്ങളീക്കിളിക്കൂട്ടം ഇത്തിരിക്കൂട്ടം
കിങ്ങിണിക്കൂട്ടം..കിക്കിളിക്കൂട്ടം

മലയാളം- ഒ.എൻ.വി. കുറുപ്പ്

കിളിപാടും മരം കിളിമരം
കുളിരോലും മഴ കുളിർമഴ
കളമധുരം മൊഴി കളമൊഴി<br / കളിപറയും മൊഴി കളിമൊഴി
മധുനിറയും മലർ മടുമലർ
മലർനിറയും വനി മലർവനി
മണിനാദം പോൽ മധുരം നമ്മുടെ
മലനാട്ടിൻ മൊഴി മലയാളം

അ ആ ഇ ഈ
അ അമ്മ അന്നം അറിവ്
ആ ആനയെഴുന്നള്ളത്ത്
ഇ ഇല്ലം വല്ലം നിറ നിറ
ഈ ഈണം ഈരേഴുലകം
ഉ ഉണരുക ഉയരുക വാനിൽ
ഊ ഊറ്റം ഊനം മൗനം
എ എതിര് കതിര് പതിര്
ഏ ഏലം പൂക്കണ മലയും
ഒ ഒന്ന് ഒരുവൻ ഒടുക്കം
ഓ ഓണം ഓലേഞ്ഞാലി
ഐ ഐക്യം ഐരാവതവും
ഔ ഔചിത്യത്തിൻ മികവ്
അം അംബരമമ്പിളിമാമൻ
(അക്ഷരപ്പുലരി-കാസർഗോഡ് ജില്ല)

തിറയാട്ടം- പി.കെ.തങ്കപ്പൻപിള്ള

(ചുടല- ഒരു വശത്ത് നാറാണത്ത് പ്രാന്തൻ ഇരിക്കുന്നു-കാളികൂളികൾ കടന്നുവരുന്നു)
കാളി- ആരാ ഈ അസമയത്ത്?
പ്രാ- നീയാരാ?
കൂളി- ഊരോ പേരോ?
പ്രാ- രണ്ടും അറിയണം.
കൂളി- ജനിച്ചത് അന്ധകാരയുഗത്തിൽ. പേര് അജ്ഞാതപ്പേക്കാളി.. ആട്ടേ നീയാരാ?
പ്രാ- ഞാനൊരു മനുഷ്യൻ.
കാളി- മനുഷ്യർക്ക് അധിവസിക്കേണ്ട സമയവും സ്ഥലവുമല്ലല്ലേ ഇത്.
പ്രാ- മനുഷ്യർക്ക് എവിടേയും അധിവസിക്കാം
കാളി- തർക്കുത്തരം പറയുന്നോ, പാതിരാനേരം ചുടലയിൽ വന്ന്
പ്രാ-ഇവിടെ ചുടലയാക്കിയത് ഞാനല്ല.
കാളി- എന്റെ ചുടലനൃത്തത്തിന് സമയമായി.പേടിച്ചോടാതെ പൊയ്‌ക്കോ.. കൂളികളെ നമുക്ക് തുടങ്ങാം.
തികിത തകതക തികിത തകതക തകതാരോ
തെയ് താര തെയ് തെയ്
തികിത തകതക തികിത തകതക തകതാരോ
തെയ് താര തെയ് തെയ്
അന്ധകാരയുഗത്തിൽ വാണവളേ മാനവരാശി
ക്കിണ്ടലേറെ വരുത്തിവച്ചവളെ
തെയ് താരാ തെയ് താ
തികിത തകതക തികിത തകതക തകതാരോ
തെയ് താര തെയ് തെയ്
(പേടിപ്പിക്കുന്നു) പ്രാ- എന്നെ ഭയപ്പെടുത്താൻ നിന്നെക്കൊണ്ടാവില്ല. ഒന്നു പോയാട്ടെ
കാളി-ഇത്രയും പേടിയില്ലാത്ത ഒരു മനുഷ്യനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിനക്ക് എന്തു വരമാണ് വേണ്ടത്?
കൂളി- ചോദിച്ചോളോ സന്തോഷം കൊണ്ടാ..
പ്രാ- എന്റെ വലതു കാലിലെ മന്ത് ഇടതു കാലിലേക്ക് മാറ്റിത്തരാൻ ഞാനാവശ്യപ്പെടുമെന്ന് നീ കരുതുന്നുണ്ടാവും.. നീയൊന്ന് പോയാട്ടേ.. കാളി-തികിത.. (നൃത്തം ചവിട്ടുന്നു)
ആധിവ്യാധികളുച്ച നീചത്വം ദാരിദ്ര്യപീഢനം
ബാധകൾക്കു നിദാനമായവളെ
തെയ്താര തെയ്താ തികിത..
പ്രാ- താതിന്ത താതിന്ത തോതിന്ത തെയ് തെയ്
താതിന്ത താതിന്ത തോതിന്ത തെയ് തെയ്
എന്നെയും നിന്നേയും കാക്കുന്ന പന്തം
എന്നെന്നും ലോകത്തെ മാറ്റുന്ന പന്തം
മർത്യരെ മർത്യരായ് തീർത്തൊരു പന്തം
അക്ഷരപന്തം അറിവിന്റെ പന്തം..
താതിന്ത...
ജാതിമതങ്ങൾക്കതീതമീ പന്തം
ജാതരായോർക്കൊക്കെ വേണ്ടതീ പന്തം
ചോരരാരും വന്നെടുക്കാത്ത പന്തം
അക്ഷരപ്പന്ത മറിവിന്റെ പന്തം
താതിന്ത..
കാളി-- തികിത..
ആർക്കുമവഗണനക്കൊടും ദുഖം ഏല്പിക്കുമോളെ
നാക്കുവാക്കിനിളക്കിടാത്തവളെ
തെയ് താരാ തെയ് തെയ്
തികിത.. അ
പ്രാന്തനും കൂട്ടരും
താതിന്ത..
നാളേക്കു നമ്മെ നയിക്കുന്ന പന്തം
നാടാകെ ശോഭ പരത്തുന്ന പന്തം
നാമൊന്നെന്നുള്ളിൽ വരുത്തുന്ന പന്തം
അക്ഷരപ്പന്ത മറിവിന്റെ പന്തം
താതിന്ത..
കൂളി- തികിത തകതക
മർത്യലോക പുരോഗതിക്കെതിരായ് വർത്തിക്കുമോളെ
തുഷ്ടി പോക്കി നിരാശ തന്നവളെ
തെയ് താര തെയ് താ
പ്രാന്തനും കൂട്ടരും-
പട്ടിണിക്കാരെ എടുക്കുവിൻ പന്തം
അധ്വാനിപ്പോരെ എടുക്കുവിൻ പന്തം
മർദ്ദിത പീഢിത ദുഖിതരേന്തുവിൻ
അക്ഷരപ്പന്തമറിവിന്റെ പന്തം.
കാളിയും കൂട്ടരു ഓടുന്നു.. സദസ്യർ പ്രാന്തന്റെ ഗ്രൂപ്പിൽ ചേർന്ന് കളിച്ചു മറയുന്നു.

മനുഷ്യൻ- എം.എസ്.മോഹനൻ

മനുഷ്യനെത്ര മനോജ്ഞപദം
മഹത്വമെന്നപദം
ഉദാത്താമേകും സംസ്‌കാരത്തിൽ
കെടാത്ത കൈത്തിരി കൈമാറി
അജയ്യനാമവൻ അനന്തമാമി
പ്രപഞ്ച സീമകൾ തേടുന്നു.
മനുഷ്യ...

മരിച്ചമനസ്സിനുടമകളെ
ഉണരുക വേഗം നിങ്ങൾ
പുതിയ യുഗത്തിൻ കരങ്ങൾ നിങ്ങളെ
മാടി വിളിക്കുന്നു
മാടിവിളിക്കുന്നു
മനുഷ്യ....
സമയരഥങ്ങൾ കുതിക്കുന്നു
കാലം പറന്നുപോകുന്നു
കൈകോർത്തൊരുമയോ
ടൊന്നായ് നീങ്ങുക
കലഹപ്രിയരായ് മാറാതെ
പുതിയൊരു പുലരിയടുത്തെത്തി
മാനവ സൗഹൃദ സൗരഭ്യമുതിരും
പുതിയ പ്രഭാതമടുത്തെത്തി
ഉണരുക വേഗം നിങ്ങൾ
ഉണരുക വേഗം നിങ്ങൾ
ഉണരു..ഉണരു.. ഉണരു..

ആരോഗ്യപാട്ട് വെള്ളില വാസു

തിന്നാതെ മനുഷ്യന് ജീവിക്കാൻ കഴിയൂല്ലല്ലോ
തിന്നാതെ വയറ്റീന്ന് പോകാതെ കഴിയൂല്ലല്ലോ
ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ
ഗുലുമാലാണതുവേണ്ട പരിഹാരം കാണാമല്ലോ (തിന്നാതെ....)
പകരും മാരക രോഗാണുക്കൾ പെരുകീടുന്നു വിസർജ്ജ്യത്തിൽ
പലരും ഇക്കഥയറിയുന്നില്ല- ചാടീടുന്നു കുഴപ്പത്തിൽ
മഞ്ഞപ്പിത്തം മഞ്ഞളു കൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ
മയ്യത്താകാൻ നേരത്തീക്കഥ ചിന്തിച്ചാൽ ഫലമില്ലല്ലോ
ടൈഫോയ്ഡ് കോളറ ഛർദ്ദി
അതിസാരം പിള്ളവാതം
കൊക്കപ്പുഴു പാമ്പിൻ പല പല
വിരകൾ ഇവകൾ പെരുകും വേഗം
കക്കൂസുണ്ടാക്കാൻ നോക്കു
തന്താ താനാ താനാ തന്താ
തിന്നാതെ---

ഈച്ചപെരുത്താൽ ഈ വക രോഗം
വേഗം പകരും സൂക്ഷിച്ചോ
ഈച്ചകൾ പെരുകുമഴുക്കിൽ അതിനാൽ
പരിസരം വൃത്തി വരുത്തിക്കോ
കൊതുകുണ്ടാകും വീടിനടുത്ത്
വെള്ളം കെട്ടി നിറുത്തേണ്ട
കൊതുകാണല്ലോ മന്തുമലമ്പനി
പകരാന ഹേതു മറക്കേണ്ട
വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്
പല്ലും തേക്കൂല നാവ് തീരെ വടിക്കൂല
കൈകാൽ നഖം പേലും മുറിക്കൂല
തന്താ താനാ താനാ തന്താ
തിന്നാതെ..

ശ്രദ്ധിക്കാതെ നടന്നിട്ടല്ലേ
രോഗം പലതും പകരുന്നു
വൃത്തിയിൽ നിത്യം ജീവിച്ചാലോ
തനിയേ സൗഖ്യം വളരുന്നു
നമ്മളു ചെയ്യും ദോഷം നമ്മുടെ
അയൽപക്കത്തേക്കെത്തുന്നു
നന്മ വിതച്ചാൽ വിളയും നന്മ
ശാസ്ത്രം നേർ വഴി കാട്ടുന്നു
ദിവസേന ചീക്കും തേടി
കുഴലും വയ്പിച്ചു സൂചി
കുത്തിക്കയറ്റി കടം വാങ്ങി
മെഡിക്കൽ ഷോപ്പിൽ
ടോണിക്കിന്ന് ക്യൂ നിൽക്കേണ്ട
തന്താ താനാ താനാ തന്താ
തിന്നാതെ..

ചോദ്യക്കളി മുല്ലനേഴി

കാടായ കാടൊക്കെയാരാരോ വെട്ടീടും
കാടുകൂടിയുള്ളിൽ കാടുകൂടി
നാട്യങ്ങളില്ലാതെ നാട്ടിൽ ജീവിച്ചിട്ടും
നട്ടെല്ലൊടിയണതെന്തുകൊണ്ട്...?
എന്തുകൊണ്ട്? എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്...?
എല്ലുമുറിയെ പണിതിട്ടും പണിതിട്ടും
പല്ലുമുറിയാത്തതെന്തുകൊണ്ട്...? കൈയ്യിന്നു ബലമുണ്ട് കണ്ണിന്നു തെളിവുണ്ട്
കൈകൊണ്ടെഴുതാത്തതെന്തുകൊണ്ട്
എന്തുകൊണ്ട്? എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്...?
ആപ്പീസിൽ ചെന്നൊരപേക്ഷ കൊടുക്കുവാൻ
അന്യരെ തേടുന്നതെന്തുകൊണ്ട്....?
അകലെനിന്നെത്തുന്ന കത്തുവായിക്കുവാൻ
ആരാനെ തേടുന്നതെന്തുകൊണ്ട്...?
എന്തുകൊണ്ട്? എന്തുകൊണ്ട്?
എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്...?
അക്ഷരം കൈയ്യിലില്ലാത്തതുകൊണ്ടല്ലേ
ആ സ്ഥിതി നമ്മൾക്കു മാറ്റിക്കൂടേ
ഇത്തിരിനേരം മെനക്കെടാം നമ്മൾക്കീ-
യക്ഷരച്ചൂടിനു തീ കൊളുത്താം
അക്ഷരച്ചൂട്ടിൻ വെളിച്ചത്തിൽ നമ്മൾക്കൊ-
രത്ഭുതലോകം തുറന്നുകിട്ടും.

ആരോഗ്യപാട്ട് വെള്ളില വാസു

തിന്നാതെ മനുഷ്യന് ജീവിക്കാൻ കഴിയൂല്ലല്ലോ.
തിന്നാതെ വയറ്റീന്ന് പോകാതെ കഴിയൂല്ലല്ലോ.
ഗുണദോഷം നോക്കാതെ പരക്കെ നാം പോകുന്നല്ലോ.
ഗുലുമാലാണതുവേണ്ട പരിഹാരം കാണാമല്ലോ (തിന്നാതെ....).
പകരും മാരക രോഗാണുക്കൾ പെരുകീടുന്നു വിസർജ്ജ്യത്തിൽ.
പലരും ഇക്കഥയറിയുന്നില്ല- ചാടീടുന്നു കുഴപ്പത്തിൽ.
മഞ്ഞപ്പിത്തം മഞ്ഞളു കൂട്ടീട്ടുണ്ടാകുന്നതല്ലല്ലോ.
മയ്യത്താകാൻ നേരത്തീക്കഥ ചിന്തിച്ചാൽ ഫലമില്ലല്ലോ.
ടൈഫോയ്ഡ് കോളറ ഛർദ്ദി.
അതിസാരം പിള്ളവാതം.
കൊക്കപ്പുഴു പാമ്പിൻ പല പല.
വിരകൾ ഇവകൾ പെരുകും വേഗം.
കക്കൂസുണ്ടാക്കാൻ നോക്കു.
തന്താ താനാ താനാ തന്താ.
തിന്നാതെ---.
ഈച്ചപെരുത്താൽ ഈ വക രോ.
ഗം .
വേഗം പകരും സൂക്ഷിച്ചോ.
ഈച്ചകൾ പെരുകുമഴുക്കിൽ അതിനാൽ.
പരിസരം വൃത്തി വരുത്തിക്കോ.
കൊതുകുണ്ടാകും വീടിനടുത്ത്.
വെള്ളം കെട്ടി നിറുത്തേണ്ട.
കൊതുകാണല്ലോ മന്തുമലമ്പനി.
പകരാന ഹേതു മറക്കേണ്ട.
വിധിപോലെ വരുമെന്ന വിവരക്കേടും പറഞ്ഞ്.
പല്ലും തേക്കൂല നാവ് തീരെ വടിക്കൂല.
കൈകാൽ നഖം പേലും മുറിക്കൂല.
തന്താ താനാ താനാ തന്താ.
തിന്നാതെ...
ശ്രദ്ധിക്കാതെ നടന്നിട്ടല്ലേ.
രോഗം പലതും പകരുന്നു.
വൃത്തിയിൽ നിത്യം ജീവിച്ചാലോ.
തനിയേ സൗഖ്യം വളരുന്നു.
നമ്മളു ചെയ്യും ദോഷം നമ്മുടെ.
അയൽപക്കത്തേക്കെത്തുന്നു.
നന്മ വിതച്ചാൽ വിളയും നന്മ.
ശാസ്ത്രം നേർ വഴി കാട്ടുന്നു.
ദിവസേന ചീക്കും തേടി.
കുഴലും വയ്പിച്ചു സൂചി.
കുത്തിക്കയറ്റി കടം വാങ്ങി.
മെഡിക്കൽ ഷോപ്പിൽ .
ടോണിക്കിന്ന് ക്യൂ നിൽക്കേണ്ട.
തന്താ താനാ താനാ തന്താ.
തിന്നാതെ..

പരിചമുട്ടുകളി

താതിന്ത തരികിട തികിത.
ഭാരതമാതാവ് അമ്മ നമുക്കെല്ലാം.
പ്രിയ സോദരരെ മത ജാതി.
പറഞ്ഞടികൂടണോ നമ്മൾ.
തെയ് താരക തെയ്-തെയ്.
ബുദ്ധൻ ക്രിസ്തു നബി നാനാക്കോ.
ശ്രീരാമൻ ജൈനൻ ഒപ്പം.
തമ്മിലടിയ്ക്കാൻ പറയുന്നോ.
രാഷ്ട്രീയ കാലുഷ്യത്താലയ്യോ.
പൊരുതുന്നീ ഭാരതനാട്ടിലധോഗതി.
വിതറുന്നൊരു കൂട്ടർ.
തെയ് താരക തെയ്-തെയ്.
കഷ്ടം കഷ്ടം ഭാഷയുടെ പേരിൽ.
കലഹം മൂത്തെന്തിന്.
വെട്ടും കുത്തും നമ്മൾ നടത്തുന്നു തെയ് താരക തെയ്-തെയ് വിഘടനവാദികളയ്യയ്യോ കൂടി ഈ.
ഭാരതമക്കടെ കുടലുകൾ നീളെ വലിച്ചു പറിക്കുന്നു.
തെയ് താരക തെയ്-തെയ്.
താതിന്ത തരികിട തികിത തെയ്.
എത്രയോ തട്ടിൽ നമ്മൾ നിൽപ്പതീ മട്ടിൽ.
പൊട്ടി വിടരുന്നു വൈരപ്പെട്ടു പൊരുതുന്നു.
നിർത്തുവിൻ കലഹം.
ഐക്യത നഷ്ടമാകാതെ.
ഒത്തു മുന്നേറാം പുരോഗമനത്തിലേക്കൊന്നായി.
തെയ് താരക തെയ്-തെയ്.
താതിന്ത തരികിട തികിത തെയ്.
തിമി തിന്തിമി തിന്തിമി തിന്തിമി.
തെയ്യാരന്താരോ- (2 പ്രാവശ്യം).
വികസനമീമട്ടിൽ എങ്ങനെ നാട്ടിൽ നടപ്പാക്കും.
വിലയേറും ഭാരതനാടിൻ ഭാവിയതെന്താകും.
പണി ചെയ്തുല്പാദനമേറെ വരുത്തണമല്ലായ്കിൽ.
മമഭാരതനാട് വിദേശിയനായി വരും നാളെ (തിമി-1).
കടമെന്നൊരു കെണിയിൽ പെട്ടു കുടുങ്ങുകയല്ലേ നാം.
ചില സുഖിമാൻമാർക്കാഡംബരമെന്ന ഭ്രമം കേറി.
അരനൂറ്റാണ്ടായില്ലടിമ ചങ്ങല നീക്കീട്ട്.
കനിവുറ്റ മഹാത്മജി മാതൃകയാണ് നമുക്കെല്ലാം (താതിന്ത---).
വിവിധ ചേരിയിൽ അമരും ഭാരത സഹജരെ ഒരുമിച്ച്.
വരുവിൻ മുന്നേറാം.
വികസനങ്ങൾക്ക് വിലങ്ങു നിൽക്കരുതൊട്ടും.
മതവും ജാതിയും മനുഷ്യനിർമ്മിതം.
നമുക്കൊരമ്മയിതിന്ത്യ.
പുരോഗതിക്കൊട്ടും തടസ്സം നിൽക്കരുതിവിടെ.
കക്ഷി രാഷ്ട്രീയം.
പണിയെടുക്കാതെ സുഖസമൃദ്ധിയിൽ.
കഴിയാനാശവെക്കാതെ.
ഉണരുവിൻ നിങ്ങൾ അറിയുവിൻ.
നമ്മൾ അടിമയല്ലിവിടെയാരും (മതവും..
തെയ് താരക തെയ്-തെയ്.
താതിന്ത തരികിട തികിത തെയ്‌.

തുടിപ്പാട്ട്

നേരമൊട്ടും വൈകിയില്ല കൂട്ടുകാരെ പോരു
പേരെഴുതാം വായിക്കാം ലോകവിവരം നേടാം ലോകവിവരം നേടാം
മർത്യരായ് നാം പിറന്ന മണ്ണിതിന്റെ ഗന്ധം
വേർപ്പുനീരിൻ ഗന്ധമെന്ന് വേർതിരിച്ചറിയാം വേർതിരിച്ചറിയാം
നേരമൊട്ടും...
പണിയെടുത്തു പണിയെടുത്തു പാരു പുത്തനാക്കി
പണിയെടുത്തു പണിയെടുത്തു എല്ലുവെള്ളമാക്കി
മെയ്യനങ്ങാവേലചെയ്തു മേലെ മേലെയായി
മെയ്യുരിക്കി വേലചെയ്‌തോർ വയ്യവയ്യന്നായി
എന്തുകൊണ്ടിത്... എന്തുകെണ്ടിത്..
എന്നറിയില്ലെന്നോ..
സ്വന്തം മണ്ണിൻ വിലയറിയാൻ നേരമായില്ലെന്നോ...നേരമായില്ലെന്നോ..
നേരമൊട്ടും..
അക്ഷരങ്ങൾ മൂർച്ചയുള്ളോരായുധമാകുമ്പോൾ..
പുസ്തകങ്ങൾ നമ്മളുടെ കൂട്ടുകാരാകുമ്പോൾ
സംഘബോധം നമ്മളെ നയിക്കുവാനെത്തുമ്പോൾ
സംഗതികളൊക്കെ നമ്മുടെ
ഇംഗിതം പോലാകും ഇംഗിതം പോലാകും.
നേരമൊട്ടും.

ചവിട്ടുനാടകം

ഇറക്കുമതി

വക്കച്ചൻ വട്ടക്കെട്ടുകെട്ടി പ്രവേശിച്ച്
തിമി തിത്തിമി തിമി തിത്തിമി
തിമി തിത്തിമി തിത്തോ
എന്ന് താളം ചവിട്ടി രംഗത്തിന്റെ ഒരറ്റത്തുചെന്ന് നിൽക്കുന്നു
ചാക്കോച്ചൻ- കക്ഷത്തിലൊരു കാളവടിയുമായി എതിർവശത്തുകൂടി പ്രവേശിച്ച്
തിത്തിത്തിമി തിത്തിത്തിമി
തിത്തരികിട തിത്തോം
എന്ന് താളം ചവിട്ടി വക്കച്ചനെ സമീപിക്കുന്നു.
(അഭിനയത്തിൽ വടി യഥോചിതം പ്രയോഗിക്കണം)
ചാക്കോ- പള്ളിയിലെ പെരുന്നളിന്
കർത്താവിൻ തിരുനാളിന്
പത്തേയിനി നാളുള്ളു വക്കച്ചോ
നമുക്കൊന്ന് കൂടേണ്ടേ വക്കച്ചോ
വക്ക-പെമ്പളിക്കൊരു ജോഡി ചട്ടേം മുണ്ടും
മേടിക്കാം കൂടിട്ടും പാങ്ങില്ലാണ്ടിരിക്കുമ്പം
എങ്ങനെ കൂടാനാ ചാക്കോച്ചോ
തിമി തിത്തിമി

ചാക്കോ-പാങ്ങില്ലാണ്ടെങ്ങനായ് വക്കച്ചോ
വക്ക- റബ്ബറിന് വെലയില്ല ചാക്കോച്ചോ
ചാക്കോ- അത് നല്ല കൂത്തായിപ്പോയല്ലോ#
പണ്ടൊക്കെ പിള്ളേരെ
പാടത്തില് ചൊല്ലൂമ്പൂളിപ്പം
പിടിച്ചാല് റബ്ബറ് നീളത്തില്ല്യോ വിട്ടാലും പൂർവ്വസ്ഥിതി പ്രാപിക്കില്ല്യോ.
തിത്തിത്തിമി
വക്ക-കൃഷിവകുപ്പാപ്പീസറ്
പറഞ്ഞിളക്കി
കപ്പവിളയണാ കാലായൊക്കെ
കൊക്കോ വപ്പിച്ചതിനും നക്കാ-
പിച്ചകിടക്കാതായ് ചാക്കോച്ചോ
തിമി തിത്തിമി
ചാക്കോ-കൊക്കോക ശാസ്ത്രം പഠിക്കാഞ്ഞോ
കൊക്കോ ചതിച്ചതു വക്കച്ചോ
വക്ക- കുരുമുളകിനും വിലയിടിഞ്ഞു
ചാക്കോ- കുരു ചെറുതായതുകൊണ്ടാണോ.
വക്ക- നാളികേരത്തിനും വിലകുറഞ്ഞു
ചാക്കോ- പൊതിക്കാനാളില്ലാത്തതുകൊണ്ടാണോ
വക്ക- ഒലക്കേന്റെ മൂട് എനിക്കറിയാൻ മേല
ചാക്കോ- ഒറയാതെ നില്ലെന്റെ വക്കച്ചോ.
എറക്കുമതീന്നൊരു സൂത്രോണ്ട്
വക്ക- എന്തോന്ന് മാരണം ചാക്കോച്ചോ
ചാക്കോ- എറക്കുമതി എറക്കുമതി എറക്കുമതി
ടാറ്റാക്കും ബിർലാക്കും എറക്കുമതി
അന്യനാട്ടീന്നെറക്കിയാലേ അവർക്ക് ലാഭം പെരുത്തുകിട്ടൂ.
വക്ക- അവരുക്ക് ലാഭം പെരുത്തുകിട്ടാൻ
നമ്മുടെ വായേല് മണ്ണിടേണോ
ചാക്കോ-ചോദിച്ചത് പഷ്ടായി. പക്ഷേങ്കി
ചോദിക്കണതാരോടാ വക്കച്ചോ
വക്ക- ഇവിടെ ഭരിക്കണ സർക്കാരില്ല്യോ
ഭരണത്തില് നെരങ്ങണ പരിഷയില്ല്യോ
അവരോടാ ചോദിക്കണ ചാക്കോച്ചോ
ചാക്കോ-ഇവിടം ഭരിക്കണ വീരന്മാര്
പണക്കാരുടെ കയ്യിലെ പാവകള്
ടാറ്റായും ബിർലായും നിനച്ചെന്നാകിൽ
എറക്കുമതി ചെയ്യും ഭരണക്കാരേം വക്ക- എങ്കിലയ്യോ നമ്മുടെ സ്വാതന്ത്യോം പൊല്ലാപ്പിലാകുമേ ചാക്കോച്ചോ തിമിതിത്തിമി
ചാക്കോ- നമ്മുടെ വിളകൾക്ക് വെലകിട്ടാൻ
നമ്മക്ക് സ്വാതന്ത്രമില്ലെന്നായാൽ
പിന്നാലെ നാടിന്റെ സ്വാതന്ത്യോം
ഇല്ലാതായ് തീരുമേ വക്കച്ചോ
തിത്തിത്തിമി
വക്ക-അതുതന്നയോ ഗതി ചാക്കോച്ചോ
ചാക്കോ-അല്ലല്ല നമ്മൾ ഒന്നിച്ചു നിന്നാൽ എറക്കുമതി അവർ നിർത്തിയില്ലേൽ
എറക്കുമതിക്കാരെ കയറ്റുമതിചെയ്യാൻ നമുക്കു കഴിയുമേ കട്ടായം
രണ്ടുപേരും കൈകോർത്ത് പിടിച്ച് അവസാന വരികൾ ആവർത്തിച്ചുകൊണ്ട് താളം ചവിട്ടുന്നു
.

സ്വാശ്രയഗാനം

സ്വാശ്രയമെന്നത് സ്വാതന്ത്ര്യം
ആശ്രിതരെല്ല നാം ആർക്കും
സ്വാശ്രയബോധവിഭാതത്തിന് തിരു- വാഴ്ത്തുപാടുകനാം
(സ്വാശ്രയ)
സസ്യജന്തുമനുഷ്യപ്രകൃതികൾ
സമന്വയിച്ചൊരു സംഗീതം
പാരസ്പര്യമനോഹരമാമൊരു
ധീരനൂതന സംഗീതം
നമ്മുടെ കുറുകുഴൽ, കുടവും കിണ്ണവു- മൊന്നിച്ചിവിടെ പാടട്ടെ
നമ്മുടെയോരോ നിശ്വാസവുമത-
നെന്നും ശ്രുതിയാവട്ടെ
(സ്വാശ്രയ)
ആശ്രിത വത്സലരെന്നുനടിക്കും
ചൂഷകരെയകലെയകലെ
കടവായ്പകൾ തൻ കണ്ണകൾ കൈകളി
- ലടിമച്ചങ്ങലയായ് മുറുകും
നമ്മുടെയക്ഷയപാത്രമതിന്ത്യ
നമ്മളതിൻ നിറവാകട്ടെ
നമ്മുടെ മണ്ണിൻ കരുത്തുമഴകും
നന്മയുമാകുക നമ്മൾ

സ്വാശ്രയ

ഒ.എൻ.വി

സംഘനൃത്തം താതനന്തനം തനതനന്തനം താനിനം തന്നാരോ തെയ്യന്താര
സ്വാതന്ത്യം ലഭിച്ചിട്ട് കൊല്ലങ്ങളേറെയായോടാ-എന്നിട്ടും
സ്വാശ്രയത്ത സുഖസമൃദ്ധിയിൽ ശ്വാസം വിട്ടോടാ- തെയ്യം താര
ഗാന്ധിനെഹ്രു നെയ്ത ഭാവന എങ്ങുപോയടാ- ഇവിടെ
നാമെല്ലാം പണയത്തിൽ വൈദേശിക്കായ് വന്നോടാ തെയ്യം താരാ
ഇവിടെ വേണ്ടതിന്നിവിടുള്ളാളുകൾ ഇവിടുംണ്ടാക്കണോടാ- പകരം
അപരനുണ്ടാക്കിത്തരുവാൻ വാ പൊളിച്ചിവിടിരിപ്പല്ലേടാ- തെയ്യം താര
ഇറക്കുമതിക്ക് വിലക്കിടാതിന്ന് ഭരിക്കുന്നില്ലേടാ- നമ്മളെ
ഇറക്കും വൈദേശി ഭരിക്കും കാര്യങ്ങൾ ഗ്രഹിക്കുന്നുണ്ടോടാ തെയ്യം താരാ
ദരിദ്രവർഗ്ഗത്തിന്നിവിടെ വല്ലതും ഇറക്കുന്നുണ്ടോടാ- ധനികർക്ക്
സുഖിക്കാനാഢംബരിത്തിനുള്ളെന്ത്രങ്ങൾ വരുത്തിന്നില്ലേടാ- തെയ്യം താരാ
കൃഷിയും കൈത്തൊഴിൽ വ്യവസായ
നിയന്ത്രണങ്ങൾക്കാർക്കാടാ- നമ്മുടെ
വിഭവങ്ങൾ ലോകവിപണിയിലിന്ന്
വിജയിക്കുന്നോടാ -തെയ്യംതാരാ
കടക്കെണിയുടെ കുടുക്കിൽ നാമിന്ന്
കിടക്കുവല്ലേടാ-ദാരിദ്ര്യ
വരക്കുതാഴത്തെ പുഴുക്കളീവക ധരിക്കുന്നുണ്ടോടാ- തെയ്യം താര
താതനന്തനം തനതനതന്തനം താനിനം തന്നാരോ തെയ്യന്താര താതനന്തനം തനതനതന്തനം താനിനം തന്നാരോ തെയ്യന്താര


അവർ

അവർ നമ്മുടെ മുഖത്ത് തുപ്പി
ആരാണവർ
അതിന്നാരാണവർ
അവരെ നിങ്ങൾക്കറിയാം
അവരാരാണെന്നുമറിയാം
അവർ നമ്മുടെ മുഖത്ത് തുപ്പുന്നു
കറുത്ത ഹൃദയംമൂടാനായൊരു
വെളുത്തയങ്കിയണിഞ്ഞ്
നിഴലിൻ ചോട്ടിൽ പമ്മിക്കൂടുന്നവരെ
ഇവിടെ കാണാം
അവിരിവിടെ കാണും (അവരെ..)
അവരുടെ കയ്യിൽ കള്ളപൊന്നുണ്ടെ
ഉണ്ടേ.. ഉണ്ടേ... കള്ളപ്പൊന്നുണ്ടേ.
. അവരുടെ കയ്യിൽ കള്ളപ്പണമുണ്ടേ..
ഉണ്ടേ ഉണ്ടേ.. കള്ളപ്പണമുണ്ടേ
അവരുടെ കയ്യിൽ കള്ളപ്പൊന്നുണ്ട-
വരുടെ കയ്യിൽ കള്ളപ്പണമുണ്ടതിനു
മാന്യത നൽകാൻ കൊട്ടിയ വിളമ്പരം കേട്ടോ
അവരെ നിങ്ങൾക്കറിയാം
അവർ ആരാണെന്നുമറിയാം
നീതിപീഠം തോട്ടിലെറിഞ്ഞവർ
നീതിനടത്തും പോലും
നീതിപീഠം തോട്ടിലെറിഞ്ഞവർ
നീതിനടത്തും പോലും
നാം കുടിക്കും നരിലെങ്ങും
പതുങ്ങി വാഴുമീയട്ടകളെ
നമ്മുടെ സിരകളിൽ കടിച്ചു രുധിരം കുടിച്ചു വീർത്തട്ടകളെ

നട്ടെല്ലുതീരെയില്ലെങ്കിലും
തലയനക്കീടും പോത്തട്ടകളെ
പറിച്ചെടുക്കു..ചതച്ചരക്കു തുടച്ചുമാറ്റു..
അലകടലും ചുഴലിക്കാറ്റും
തലകൊയ്യാനലറി വിളിപ്പു
ഗിരിശിഖരം തീ തുപ്പുന്നു
ഇടിവാളുകൾ ആർത്തലറുന്നു

കരിമുകിലുകൾ തീമഴപെയ്യാൻ
ഉയരങ്ങളിൽ ഒത്തൊരുമിപ്പു
കട്ടപിടിച്ചു തടിച്ചുവരുന്നോരുഗ്ര തമസ്സിന്ന
സ്ഥി തകർക്കാന-
ഗ്നി കൊളുത്തു..
അഗ്നി കൊളുത്തു ഞരമ്പിനിതളിൽ
ഒത്തു തെളിപ്പു ഹൃത്തിൽ വൈദ്യുതി
അത്തീയമ്പുകൾ ആഞ്ഞാഞ്ഞായ് തി-
ട്ടിക്കൂരിരുളിൽ മൗലി പിളർക്കു
പൊട്ടി വരട്ടെ പുത്തൻ കതിരുകൾ

ഇത്തിരി വെട്ടം കിട്ടട്ടെ-
ഇവിടിത്തിരി വെട്ടം കിട്ടട്ടെ...3

ഞാറ്റുവേല-എസ്.പി.എൻ

തിരിമുറിയാ മഴപെയ്യും നമ്മുടെ
തിരുവാതിരയിന്നെവിടെപ്പോയ്?
സംഘം- എവിടെപ്പോയ്.... എവിടെപ്പോയ്
തിരുവാതിരയെവിടെപ്പോയ്
കർക്കിടപ്പൂയത്തിനുമാത്രമി-
തെത്തുന്നെന്തേ പുതുവർഷം?
സംഘം- എത്തുന്നതെന്തേ പുതുവർഷം?
കുടകൂടാതെനടക്കാൻപറ്റാ-
ത്തിടവപ്പാതികളിന്നെവിടെ?
വൃശ്ചികമാസക്കാറ്റെവിടെകുളി-
രെത്തിക്കുന്നൊരു ധനുവെവിടെ?
വിത്തും കൈക്കോട്ടും കൊണ്ടെത്തണ
വിഷുവൽ പക്ഷികളെവിടെപ്പോയ്?
എവിടെപ്പോയ് തുലാവർഷംപ-
ണ്ടിടിയും മവയും പൊടിപൂരം
ആതിരരാവിൽ കുളിച്ചുകുറിയിട്ടൂഞ്ഞലാടിപ്പാടിടും
ശാലീനതയുടെ ചാരുതചേരും
കേരളഗ്രാമശ്രീയെവിടെ?
തുമ്പികൾ വീണക്കമ്പികൾ മീട്ടിടും
ചിങ്ങവസന്തശ്രീയെവിടെ?
നമ്മുടെ മന്നുടെ മാമലനാടേ
കേരളനാടേ നീയെവിടെ?


വിശ്വമാനവൻ

മാനവൻ വിശ്വമാനവൻ
വാനോളം വളർന്ന മാനവൻ
വിശ്വമാനവൻ, മാനവൻ
മാനവൻ
മാതാവായ അന്നദാതാവായ
ഭൂമിയിൽ കാലൂന്നി
അണുവിന്നുള്ളിന്നുള്ളിൽ
ആകാശത്തിൻ അപാരതയിൽ
അറിവുതേടിപ്പോകും
മാനവൻ, വിശ്വമാനവൻ
കൂടമേന്തിയ കൈകളാൽ
കൂട്ടായ അധ്വാനത്താൽ
നാദബ്രഹ്മത്താൽ
നരനായിത്തീർന്ന മാനവൻ
നാനാജാതികളായ്
നാനാവർഗ്ഗങ്ങളായ് പിരിഞ്ഞു
പോരടിച്ചു.....
എന്നിട്ടും നശിക്കാതെ
അധ്വാനത്തിൻ മഹത്വത്താൽ
ഐക്യമാർജ്ജിച്ച മാനവൻ
വിശ്വമാനവൻ
മണ്ണിലുറച്ചുനിന്ന്
വിണ്ണിനെപുൽകിക്കൊണ്ട്
അനന്തതകൾ തൻ നാൽക്കവലയിൽ
ഭൂതത്തെ ഭാവിയുമായ്
പ്രയോഗത്തെ സിദ്ധാന്തവുമായ്
ബന്ധിപ്പിച്ചടിപതറാതെനിൽക്കുന്ന
മാനവൻ, വിശ്വമാനവൻ
മാനവൻ
നമ്മിലൊളിഞ്ഞിരിക്കുമീ
വിശ്വമാനവനെ
വെളിവാക്കാൻ, വളർത്തീടാൻ
അവനെപൊതിഞ്ഞിരിക്കും
അജ്ഞാനത്തിൻ ഇരുൾനീക്കാൻ
അതിനായ് അണിനിരക്കു
ശാസ്ത്രത്തിന്റെ കൊടിക്കീഴിൽ.

ബാധ


ചെറുതായുള്ളൊരു തുള്ളൽക്കഥ ഞാ-
നുരചെയ്യുന്നതിനുള്ള കുറവുകൾ
അറിവുള്ളവരെ ,നിങ്ങൾ പൊറുത്തി-
ന്നനുമോദിക്കണമതിനു തൊഴുന്നേൻ
ഏഴരനാഴികനേരമിരുട്ടിയനേരം
ഭീകരമായൊരലർച്ച
ചോരകുടിക്കണം, എവിടെ കോഴി, ചാരായം ഒരു കുപ്പി വരട്ടെ
അകലെത്തെങ്ങോ നിന്നാ ശബ്ദം
ചെവിയിൽ വന്ന് പതിച്ചിരുളത്ത്
മെല്ലെയെണീറ്റുകിടക്കിയിൽ നിന്നും
തെല്ലുഭയത്തോടെ കതകു തുറന്നു
നല്ലൊരു വടിയുമെടുത്തുപിടിച്ചു
പല്ലുകടിച്ചൊരു ധൈരത്തോടെ
മുറിയിൽ നിന്ന് പുറത്തുകടന്നു
ഇറയത്തൽപമിരുന്നതുഞാനും
കൊള്ളക്കാരോ കൊലയാളികളോ
കള്ളുകുടിച്ചിട്ടടിയോ പിടിയോ
ഇങ്ങനെ പലതും ചിന്തിക്കുമ്പോൾ
അങ്ങേലെ ചങ്ങാതി വരുന്നു
സംഗതിയാളു തുറന്നുപറഞ്ഞു
അങ്ങൊരിടത്തൊരു ബാധയൊഴിക്കൽ
അവിടെക്കണ്ടൊരു കാഴ്ച വിചിത്രം
വിവരിക്കാമിവനാവതുപോലെ
മുറ്റത്തിട്ടൊരു പന്തലിനുള്ളിൽ കത്തുന്നുണ്ടു വിളക്കുകളേഴ്
വൃദ്ധനൊരുത്തൻ പൂജിക്കുന്നു
ചത്തപിതൃക്കളെയൊന്നു വരുത്താൻ
ഇലകളുമിട്ടുവിളക്കിൻ മുമ്പിൽ
പലവക പഴമതിനുള്ളിൽ വച്ചു
അവിലും ,മലരും ,വറപൊടി,ശർക്കര,
കൊട്ടത്തേങ്ങ, ചന്ദനമുട്ടി,
കള്ള്,കരിക്ക്, ചാരായം ചില
തുള്ളക്കാരുടെ കയ്യിൽ പന്തം
പട്ടിക, യാണികൾ, പലകത്തുണ്ട്,
കഷ്ടിച്ചൊരുമാറോളം കയറ്
ഇങ്ങനെ പലതുമൊരുക്കിയിരിപ്പു.
ഭംഗികലർന്ന പന്തലിനുള്ളിൽ
തിങ്ങിനമോതാലയലത്തുള്ളവ
രംഗിഗായിട്ടവിടെ വസിപ്പു
ഇരുന്നു പാറു വല്ല്യമ്മ
പറഞ്ഞു ദേവകിയോട്
മനക്കൽ കൊച്ചു നങ്ങേലി-
യ്‌ക്കൊരിക്കൽ ബാധയുണ്ടായി
അറക്കൽ ശങ്കുവാശാനെ വരുത്തിനോക്കിയ നേരം
കിഴക്കേലേ കൊച്ചുകോന്നാൻ പടച്ചുവിട്ടതാ കാര്യം
ഒടുക്കം പപ്പുമാന്ത്രികൻ
ഒഴിച്ചുമാറ്റീയീദോഷം
മനക്കൽ സന്തതി രണ്ട്
ജനിക്കാൻ പപ്പുവാ കാര്യം
മുടിഞ്ഞകാലത്തിതൊന്നും
പറഞ്ഞാൽ വിശ്വസിക്കില്ല
മാടനും പേയും മറുതാമലകളും
ഈടുറ്റമുന്നോടി വേടൻ അറുകുല
നാടൻ കുടിച്ചുനിന്നാടുന്നു ചാടുന്നു
കൂടോത്രംമേകൻ കുഴിച്ചെടുത്തീടുന്നു
യക്ഷിയിരുപതുകാരി മീനാക്ഷി
തൽക്ഷണം കേറി തലയിട്ടടിക്കുന്നു
രക്ഷസ് കേറിയൊരുത്തന്റെടുത്ത മു-
ണ്ടക്ഷണം തന്നെയഴിഞ്ഞു ദൂരത്തുപോയ്
ഉണ്ണികളെ നിങ്ങൾ ക്കച്ചെട്ടു കാണണോ
കണ്ണ് മിഴിച്ചങ്ങിരുന്നുപോയെവരും
ശുണ്ഠി പിടിച്ചകുറച്ചുപിള്ളേരത്
കണ്ട് കൂക്കിവിളി മെല്ലെ ത്തുടങ്ങിനാൽ
നൂറുവർഷം മുമ്പ് ചത്ത ചാവൊന്നുടൽ
കേറിയൊരുത്തന്റെ ദേഹത്ത് കാര്യമായ്
എന്നെയിരുത്തണമെന്നുറഞ്ഞോതവേ
നിന്നൊരാൾ പോരാ കിടത്തേണ്ട കാലമായ്
കാണണോ ഇപ്പോൾ പരീക്ഷണം വല്ലതും
വേണമെന്നില്ലൊട്ടു മുമ്പുകണ്ടെന്നൊരാൾ
തുള്ളുന്നു ചാടുന്നു അലറുന്നു കോഴിയെ-
കൊല്ലുന്നു ചോര കുടിച്ചു കൂത്താടുന്നു
ചാരായക്കുപ്പി പലതൊഴിഞ്ഞെങ്കിലും
നേരെയാവുന്നില്ല കാര്യങ്ങളോന്നുമേ
ചീളെന്നു വാളുമായ് തെക്കേതിലെ കൊച്ചു-
നാണു വരുന്നൂളനമ്മാവനാണത്
കൂമ്പും കുലയുമായ് നിന്ന വൻ വാഴകൾ
ആറേഴ് അരിഞ്ഞരിഞ്ഞിട്ടുസംതൃപ്തനായ്
പിള്ളവാതം വന്ന് വീണൊരു കൊച്ചിനെ
തള്ളയെടുത്തുകൊണ്ടെത്തിയ പന്തലിൽ
പിള്ളക്ക് രോഗവും തള്ളക്ക് ടി.ബിയും
തുള്ളിയൊളിക്കണമീ രണ്ടു രോഗവും
അന്ധവിശ്വാസമേ ഭാരതമക്കളെ
പന്തടിക്കുന്നു കുരിതിയൊരുക്കുന്നു
കണ്ടീലയോ നെടുങ്കണ്ടത്തു ഭദ്ര-
യ്‌ക്കൊരു കുരുതി സുതനെ-
യൊരുവിരുതിയത ചെയ്തു
കുട്ടാനാട്ടല്ലോയൊരുത്തി തുനിഞ്ഞു
അറുമുഖനു സഹജനുടെ ശിശുവിനെ ബലിക്കായി
അയ്യോ നിധിക്കായി കുരുതികൊടുത്തു
വിവിരഹര ജനതകളീയഗതികളെ നാട്ടിൽ
ലോകസമാധാനത്തിനു ഗുരുജി
സാമഗുണൻ ബ്രഹ്മത്തെ ചാരി കാര്യമതായ്
തോക്കുണ്ടാക്കിച്ചത് ഭാരതമക്കുടെയർച്ചക്കല്ലെ
മറ്റൊരു വിദ്വാനാകാശത്തു-
ടുത്തമമായ വിമാനത്തേപ്പോയ്
പുഷ്പംവാരിയെറിഞ്ഞീടുന്നു
നിത്യദരിദ്രൻ മാരുടെ വായിൽ
ഉത്തമരാകിയ പണ്ഢിതരും ചില
വിത്തേശന്മാർ, യതിപുംഗവരും
ഉദ്യോഗസ്ഥന്മാരിൽ പലരും
ഒത്തുനടത്തിയ യാഗം കൊണ്ട്
നിത്യദരിദ്രർക്കാശ്വാസം
ഇനി മൊത്തത്തിൽ വൈകുണ്ഠത്തെത്താം
അഗതികളുടെ വൻ നികുതിയെടുത്തതി-
ലൊരുഭാഗം യെരിതീക്കുകൊടുത്താൽ
അഖിലേശ്വരനനുമോദം വരുമോ
അറിവുള്ളവരെ പറയുക നിങ്ങൾ
പട്ടിണികൊണ്ടും രോഗം കൊണ്ടും
പത്തിലൊരാറും ഭാരതമക്കൾ
നട്ടംതിരിയുന്നവരുടെ നേർക്കൊരു
ദൃഷ്ടി തിരിക്കരുതോ പണ്ഢിതരേ
ഈശ്വരസൃഷ്ടിയശേഷമതെന്നാൽ
ഈശ്വരനാരിവിടെന്തുകൊടുക്കാൻ
ഈശാവാസമിതം സർവ്വം പി-
നോശാരം ദൈവത്തിനുവേണോ?
മന്താത്താൽ മഴ പെയ്യിക്കാമോ?
മന്ത്രത്താൽ ചന്ദ്രനിലെത്താമോ?
മന്ത്രം കൊണ്ട് ചലിപ്പിക്കാമോ?
യന്ത്രങ്ങൾ മാന്ത്രികന്മാരെ?
അക്കഥപോട്ടെ കാര്യം തുടരാം
തർക്കിക്കാനിവിടവസരമില്ല
പന്തമെരിച്ചുപിടിച്ചുംകൊണ്ട്
ദന്തമെറുമ്മി കണ്ണുമുരുട്ടി
പന്തലിനേഴുവലത്തുംവച്ച്
സിന്ദൂരക്കുറി പൂശി, യൊരുത്തൻ
മന്ത്രം ചൊല്ലിയെടുത്തൊരു വടിയോട്
പന്തലിനുള്ളിൽ ചെന്നു വസിച്ചു
വാടിയി താമരവള്ളി കണക്കേ
മാതാവിന്റെ മടിത്തട്ടിൽ ഗതി-
കേടായ് നാഡി തളർന്നുകിടക്കും
ക്ഷീണിച്ചാ ചെറുപൈതലിനോടായ്
ഒഴിയാമോ പറ ബന്ധിക്കണമോ?
കയറും പലകയുമാണിയുമെവിടെ?
പറയുന്നതിനിടെ നാലഞ്ചടിയാ-
ചെറുപൈതലിനേയവനേൽപിച്ചു
ആണിതലക്കുതറക്കും എന്നൊരു
ഭാവം കണ്ടു ചെറുപ്പക്കാരിൽ
ആറേഴെണ്ണം എടുത്തു തടുത്തു
വീറൊടു നാല് കൊടുത്തതിലേകൻ
മന്ത്രം കോലും പന്തവുമാക്കര-
ബന്ധം വിട്ടുതെറിച്ചെങ്ങോപോയ്
മാന്ത്രികനവിടന്നു കടന്നു
പന്തിലിനുള്ളൊരു കാലു തകർന്നു
ചടപടയടിയുടെ ശബ്ദം കേട്ടു
ഝടിതിവിളക്കുകളൊക്കെയണഞ്ഞു
അറുകൊല കൂകി തറയിൽ വീണു
തുറകണ്ണിൽ വറപൊടിയും വീണു
അച്ചെട്ടുണ്ണികളെ കാണിച്ചു
കച്ചത്തോർത്ത് കളഞ്ഞോടുന്നു
മെച്ചെമെഴുന്നൊരു കുഴിയിൽ വിദ്വാൻ
ഉച്ചിയും കുത്തി മറിഞ്ഞുകിടന്നു
വെട്ടം കത്തിച്ചുടനെ മുറ്റ-
ത്തൊട്ടെണ്ണത്തിന്റുടുമുണ്ടുകളും
പട്ടും പല്ലും മന്ത്രക്കോലും
മുറ്റത്തിങ്ങനെ പലതും കണ്ടു
കപ്പനടുന്നൊരു മുപ്പതുസെന്റേൽ
ഇപ്പാവങ്ങൾ പകുതി കൊടുത്തു
അപ്പണമാണുമുടിച്ചതിവന്മാർ
ദുഷ്‌പ്രേരണനൽകിയതിവന്മാർ
നല്ലവരായ കുറച്ചാളുകളാ-
തള്ളേം പിള്ളേം ഉടനെത്തന്നെ
നല്ലൊരു ഹോസ്പിറ്റലിലെത്തിച്ചു
എല്ലാ ശുശ്രൂഷകളും ചെയ്തു
അന്ധവിശ്വാസമതിലമരുന്നൊരു
ഇന്ത്യപുരോഗതിയെങ്ങനെ നേടും
മാന്ത്രികർക്കഥ പരികർമ്മത്തിന്
മന്ത്രികളും ഇവിടില്ലാതില്ല
ജയജയ ദുരിതനിവാരണയോഗം
ജയജയശാസ്ത്രപുരോഗതി ഹനനം
ജയജയ മാന്ത്രികം ബഹുകേമം
ജയജയ ഭാരതമക്കടെ ഹോമം

തിത്തെയ്യം ചാടണ കണ്ടോടാ?

തിത്തെയ്യം ചാടണ കണ്ടോടാ?
അവരൊത്തുകളിക്കണ കണ്ടോടാ?
ആരൊക്കെയാണെന്നറിഞ്ഞോടാ?
അവരാണുങ്ങളാണെന്നറിഞ്ഞോടാ? (തിത്തെയ്യം...)
കാടിതെളിക്കണകണ്ടോടാ?
ആറുംതോടും വരണ്ടതുകണ്ടോടാ?
നാടുമുടിഞ്ഞതുകണ്ടോടാ?
നമ്മൾ നാവടക്കിക്കൊണ്ടു നിന്നോടാ? (തിത്തെയ്യം)
കൈക്കൂലിവാങ്ങുന്നതാരാടാ പറ
കപ്പക്കൃഷിക്കാരനാണോടാ?
നീതിനടത്തുന്നതാരായിരുന്നു
കൈക്കൂലിവാങ്ങുന്നവനല്ലേടാ? (തിത്തെയ്യം)
തൊട്ടതിനൊക്കെയും മായം ചേർക്കുന്ന
മുട്ടാളക്കൂട്ടങ്ങളാരാടാ?
കട്ടിക്കരിങ്കൽമതിലിലെയർക്കണ്ടീഷൻ
കെട്ടിടം നമ്മുടെതാണോടാ? (തിത്തെയ്യം...)
കളളക്കടത്തിനു മോനെങ്കിൽ താതൻ
പുള്ളിയെകസ്റ്റഡിയിലാക്കേണ്ടോൻ
വല്ല്യമ്മാവൻനീതിപീഠത്തിൽ
പിന്നെതള്ളേടെതന്ത ഭരണത്തിൽ
നാടുമുടിഞ്ഞതുകണ്ടോടാ?
നമ്മൾ നാവടക്കിക്കൊണ്ടുനിന്നോടാ (തിത്തെയ്യം...)
താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ
താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ
എങ്ങടെകാശുകളിപ്പിച്ചാണേഇമ്മിണിയാളും തുക്കിക്കണതിവിടെ
പുത്തിപെരുത്തകരുത്തൻമാരിവിടൊത്തുകളിക്കണനിങ്ങളറിഞ്ഞോ?
താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ
താതിന്തതിന്തിമിതാരോതാതിന്തതിന്തിമിതാരോ

ഈ നീലവാനങ്ങളിൽ - പുതിയഗീതകം

ഈ നീലവാനങ്ങളിൽ
ഒഴുകിയെത്തുമിളംകാറ്റിൽ കളകളം പാടുമീ പുഴകളിൽ വിഷം തുപ്പു-
മസുരരേ ഞങ്ങൾ വന്നിതാ ഈ-
പുതിയ കുരുക്ഷേത്ര ഭൂമിയിൽ
ഈ- പുതിയ കുരുക്ഷേത്ര ഭൂമിയിൽ
ഞങ്ങളീ മനുഷ്യേകീ അഗ്നി, അക്ഷരം അറിവും
നിങ്ങളീതിരിച്ചു നൽകീ ബോംബുകൾ, മിസൈലുകൾ
ഞങ്ങളീ പ്രപഞ്ചസത്യമെങ്ങുമാർത്തു പാടിയപ്പോൾ
നിങ്ങൾ നാവുകൾ അറുത്തു കുരുതിയൊരുക്കീ
ഒരു കോപ്പവിഷം മിഴിയടഞ്ഞ സോക്രട്ടീസ്
ഒരു തീപ്പന്തം, വെന്തെരിഞ്ഞ ബ്രൂണോ
പുത്രിയുടെ ശവം മിഴിനിറഞ്ഞ മാർക്‌സ്
എത്ര കുരിശുകൾ ചരിത്രപാതയിൽ
ഇന്നുമാ കരിഞ്ഞ മാംസഗന്ധമരിച്ചെത്തുന്നു
നിങ്ങൾ തീർത്ത ഹിരോഷിമകളും നാഗസാക്കി
മണ്ണുമാർത്തു ചിരിച്ചിടുന്നു.
കൊന്നുകൂട്ടുവാൻ മനുഷ്യരാശിയെ-
ഒരൊറ്റക്കുമ്പിൾ ഭസ്മമാക്കുവാൻ നിങ്ങൾ-
തീർത്തുകൊള്ളൂ നൂറു ബോംബുകൾ
പക്ഷെ, ഞങ്ങൾ നിങ്ങൾ വിഷമൊരുക്കി ജീർണ്ണമായ
നൈൽ തെംസ് ഗംഗ യമുന ചാലിയാർ തീരവാസികൾ
ഞങ്ങൾ മർത്ത്യരൊത്തു പാടിടുന്നു പുതിയ ഗീതകം.

നെഞ്ചുയർത്തി, യിന്ത്യയിൽ - സംഘമഹാഗാനം

നെഞ്ചുയർത്തി, യിന്ത്യയിൽ
നമുക്കു പാടുവാനൊരൊറ്റ
സംഘഗാനം
അതിൻ, സിംഹനാദം
പതിയെ, യെങ്ങുമെങ്ങുമതി-
ന്നനുരണനങ്ങൾ
പതിയെ,യെങ്ങുമെങ്ങുമതിൻ
പ്രതിഫലനങ്ങൾ
സ്വന്തമായതൊക്കെ
ബലികൊടുത്തു മർത്ത്യ-
നതിനു പകരം സ്വന്തമാക്കി
ശാസ്ത്രത്തിൻ ദീപശിഖ-പക്ഷെ-
എന്തുകൊണ്ട് ചൂഷകന്റെ-
യന്ധകാരദുർഗ്ഗത്തിൽ
ബന്ധിതമിന്നും
അതിനെ മോചിപ്പിക്കാം
പൊറുതികേടുകൾക്ക് നടുവിൽ
പൊരുതിനിൽക്കും മാനവന്റെ മഹാവിമോചനത്തിന്റെ
പടവാളാക്കാം വളരുമീ കരാളരാത്രിതന്റെ
നെഞ്ചകം പിളർന്നു പ്രഭയൊഴുക്കുമൊരു പ്രകാശഗോപുരമാക്കാം
രണ്ടുവ്യാഴവട്ടങ്ങൾ പിന്തിരിഞ്ഞുനോക്കുവാൻ
കണ്ടുവോ വഴികളിൽ പൊടിഞ്ഞ രക്തം
എന്തു ദുർഘടം നിറഞ്ഞ പന്ഥാവിലീ ഞങ്ങൾ
ചിന്തയുടെ വിളക്കുമായി നടന്നുകയറി
ആയുധങ്ങൾ പലതുമടരിൽ
മുനയൊടുഞ്ഞിടുന്നു നോക്കു
ആയുധമിതണിഞ്ഞു ഞങ്ങൾ
പൊരുതികയറി അഗ്നി മർത്യനേകുവാൻ
കവർന്ന പ്രോമിത്യൂസിൻ ബോധാഗ്നി ഞങ്ങൾ
ചിന്തകളിൽ കെടാതെ കാത്തു
പതിയെ......
ഇന്നലെകൾ പകർന്ന ധന്യദിനരാത്രങ്ങളിൽ
മർത്യൻ കുന്നുകൂടിയിട്ട വിശ്വവിജ്ഞാനം
അന്യമാക്കി അവനിൽ നിന്നുമതിനെ
നിങ്ങൾ കയ്യടക്കി
വന്യമായ ലാഭക്കൊതി അതിനാൽ മാത്രം
വന്നുഞങ്ങളിന്നിതാ
ശിരസ്സുയുർത്തിയൊന്നുമാത്രം
തന്നുകൊള്ളു നിങ്ങളപഹരിച്ചതൊക്കെ
ഇന്നു ഞങ്ങൾ ഞങ്ങൾ പാടും
സംഘഗാനമേറ്റുപാടാൻ
പൊങ്ങുകയാണെന്നുമെത്രയോ
കഴുത്തുകൾ മർമ്മരങ്ങൾ ഗർജ്ജനങ്ങളായ്
മാറുന്നു
നിർമ്മിത ദുർഗ്ഗങ്ങളുടെ തറയിളകുന്നു
പതിയെ.....
കുന്നുകൾ നിരത്തി കാടുവെട്ടി
മണൽകാടാക്കി തങ്ങളുടെ ഖജാനകൾ
നിറച്ചവർ പുഴകളിൽ വിഷം കലർത്തി
പ്രാണവായുവും കെടുത്തി
പരിസരം ശ്മശാനതുല്യമാക്കിയോർ
യുദ്ധമോഹികൾ കൊള്ള ലാഭമോഹികൾ
ഭൂമിയെ കടുത്ത നരകമാക്കുവോർ
നിങ്ങൾ ഞെട്ടിവിറക്കുന്ന
ഗർജ്ജനങ്ങളാണു പല്ലവികൾ
യുദ്ധമാണതിന്റെ കാഹളധ്വനികൾ
ശക്തമായ പടയൊരുക്കമാണു
ഞങ്ങളിത്രകാലം ഇമ്രവാഹമഗ്രയാനമോർക്കുക
പതിയെ, യെങ്ങുമെങ്ങുമതി-
ന്നനുരണനങ്ങൾ
പതിയെ,യെങ്ങുമെങ്ങുമതിൻ
പ്രതിഫലനങ്ങൾ

"https://wiki.kssp.in/index.php?title=പരിഷദ്_ഗീതങ്ങൾ&oldid=6389" എന്ന താളിൽനിന്ന് ശേഖരിച്ചത്