വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:51, 3 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ) ('"ആലപ്പുഴ: കരുതലോടെ കൈ ചേർത്തു പിടിച്ചില്ലെങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"ആലപ്പുഴ: കരുതലോടെ കൈ ചേർത്തു പിടിച്ചില്ലെങ്കിൽ വേമ്പനാട് കായൽ വിദൂരഭാവിയിൽ ഓർമ്മ മാത്രമാകുമെന്ന് റിപ്പോർട്ട്. കൈയേറ്റവും മാലിന്യവും വേമ്പനാട് കായലിനെ കാർന്നു തിന്നുന്നു."


കരുതലോടെ കൈ ചേർത്തു പിടിച്ചില്ലെങ്കിൽ വേമ്പനാട് കായൽ വിദൂരഭാവിയിൽ ഓർമ്മ മാത്രമാകുമെന്ന് റിപ്പോർട്ട്. കൈയേറ്റവും മാലിന്യവും വേമ്പനാട് കായലിനെ കാർന്നു തിന്നുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ മൂന്നിൽ രണ്ടായി കുറഞ്ഞു. തടയിട്ടില്ലെങ്കിൽ മരണാസന്നയായ കായലിന് മരണഗീതം പാടുന്നതാണ് ഉത്തമമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച വേമ്പനാട് കായൽ കമ്മീഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
' ഈ റിപ്പോർട്ട് ഭാവിയിലേക്കുള്ള ഒരു മുന്നറിയിപ്പാണ്. പ്രകൃതിയെ അതിന്റെ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ ജീവജലം പോലും അപ്രാപ്യമാകുമെന്നതിന്റെ മുന്നറിയിപ്പ്. . - കമ്മീഷൻ ചെയർമാനായ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു.
കായൽ കമ്മീഷൻ റിപ്പോർട്ട് മന്ത്രി ടി.എം. തോമസ് ഐസക് പ്രകാശനം ചെയ്തു. മന്ത്രി മേഴ്സിക്കുട്ടിഅമ്മ ഏറ്റുവാങ്ങി. മൂന്നര വർഷമെടുത്താണ് ഇത് തയ്യാറാക്കിയത്. 1240 ഓളം കുടുംബങ്ങളിലും മറ്റിടങ്ങളിലും പ്രാഥമിക സർവെ നടത്തി. ഡോ. സി.ടി.എസ് നായർ, ഡോ. അന്ന മേഴ്സി, ഡോ. പി. ലീലാകൃഷ്ണൻ, ഡോ. ശ്രീകുമാർ ചതോപാദ്ധ്യായ, ഡോ. കെ.ജി. പത്മകുമാർ, ഡോ.എം.ജി രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് കമ്മീഷൻ അംഗങ്ങൾ.


റിപ്പോർട്ടിലെ കണ്ടെത്തലുകൾ

 കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ 12 ക്യുബിക് കിലോമീറ്ററോളം കായൽ കൈയേറി
ആഴം മൂന്നരമീറ്ററായി കുറഞ്ഞു.
 വിസ്തൃതി 40 ശതമാനത്തോളം കുറഞ്ഞു.
രണ്ടായിരത്തിന് ശേഷം കൈയേറ്റം ക്രമാതീതമായി വർദ്ധിച്ചു.
കായലിനോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളുടെ നഗരവത്കരണം കൈയേറ്റത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
മത്സ്യസമ്പത്തിൽ വൻ ശോഷണം.
കായൽ പരിസ്ഥിതിയും ജൈവവൈവിദ്ധ്യവും വൻതോതിൽ തകർന്നു.
നീരൊഴുക്കിൽ വ്യതിയാനം വന്നതിനാൽ കായലിന്റെ ഘടനയിൽ വലിയ മാറ്റമുണ്ടായി.
ഖര ദ്രവ്യ മാലിന്യങ്ങളുടെ അളവിൽ ക്രമാതീതമായ വർദ്ധനവ്.
കായലിന്റെ വാഹകശേഷി അനുദിനം കുറയുന്നു.
...................................................
കമ്മീഷന്റെ നിർദ്ദേശങ്ങൾ

 ജനപങ്കാളിത്തത്തോടെ പ്രത്യേക അതോറിറ്റി രൂപീകരിക്കണം.
കായലിന്റെ പരിസ്ഥിതി പുന:സ്ഥാപനത്തിനായുള്ള ദശവത്സര പദ്ധതി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുക.
നിയമവിരുദ്ധകൈയേറ്റങ്ങളും മറ്റും അതത് സമയത്ത് തന്നെ കണ്ടെത്തി നടപടിയെടുക്കണം.
വിവിധവകുപ്പുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല അതോറിറ്റി ഏറ്റെടുക്കണം.
കായലിലെ ജലം, ഭൂമി, ജൈവ വൈവിദ്ധ്യം എന്നിവയിലുള്ള സമൂഹ്യനിയന്ത്രണം ഉറപ്പുവരുത്തും.

ഹൗസ്ബോട്ടുകൾക്കെതിരെ മന്ത്രി
ഹൗസ് ബോട്ടുകൾ ലാഭം കൊയ്യുന്നത് കായലിനെ വിറ്റിട്ടാണ്. എന്നാലത് സ്ഥായിയായി നിലനിൽക്കണമെന്ന ചിന്തയില്ല. അതുണ്ടായിരുന്നെങ്കിൽ ഈ കമ്മീഷൻ റിപ്പോർട്ട് കേൾക്കാൻ ഹൗസ്ബോട്ട് മേഖലയിൽ നിന്നുള്ളവർ എത്തിയേനെ. ഹൗസ്ബോട്ട് മാലിന്യങ്ങൾ പൊതു സംസ്കരണകേന്ദ്രത്തിൽ ദിനംപ്രതി എത്തിക്കാൻ വിനോദസഞ്ചാരവകുപ്പ് നിർദ്ദേശിക്കണം. ഇതിന് നിശ്ചിതഫീസ് ഈടാക്കണം. വീഴ്ചവരുത്തുന്നവരുടെ ലൈസൻസ് റദ്ദാക്കണം. കായലിന് താങ്ങാവുന്നതിലധികം ഹൗസ്ബോട്ടുകളുണ്ട്. കുറച്ചെണ്ണത്തിന്റെ ലൈസൻസ് പോയാലും പ്രശ്നമില്ല. 18 ശതമാനം നികുതി അഞ്ചുശതമാനമാക്കി കുറച്ചതോടെ ഹൗസ്ബോട്ട് മേഖല നല്ല ലാഭത്തിലാണ്. ഈനിർദേശം ഉടനെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.


മന്ത്രി തോമസ് ഐസക് പറഞ്ഞത് :

 കായൽ കൈയേറ്റം വച്ചുപൊറുപ്പിക്കാനാവില്ല. മുൻകാലങ്ങളിൽ കൈയേറ്റം നടന്നത് പോകട്ടെ. ഇനി ലക്ഷ്മണരേഖ വരയ്ക്കും. കായലിൽ നിന്ന് ഏതാനും അടി കൈയേറിയാൽ പോലും സാറ്റലൈറ്റ് മാപ്പിംഗ് ഉപയോഗപ്പെടുത്തി അത് കണ്ടെത്തും.

തണ്ണീർമുക്കം ബണ്ട് അഞ്ചുവർഷത്തിലൊരിക്കൽ ഒരുവർഷം തുറന്നു വയ്ക്കണം. ബണ്ട് വരുന്നതിന് മുമ്പും കുട്ടനാട്ടിൽ കൃഷിയുണ്ടായിരുന്നല്ലോ. ബണ്ട് തുറന്നുവച്ചിരിക്കുന്നത് മൂലം കൃഷിനാശമുണ്ടായാൽ സർക്കാർനഷ്ടപരിഹാരം നൽകും.

ആലപ്പുഴയിലെ കനാലുകൾ ശുദ്ധീകരിക്കാൻ ചെറുകിട സ്വീവേജ് വാട്ടർ ട്രീറ്റ്മെന്റ് പ്ളാന്റുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നു. മികച്ച പ്രൊജക്ടുകൾ സമർപ്പിക്കാൻ എൻജിനീയറിംഗ് കോളേജുകളെ വെല്ലുവിളിക്കുന്നു. തിരഞ്ഞെടുക്കുന്നവയ്ക്ക് സർക്കാർ ധനസഹായം ലഭിക്കും.

ആധുനിക യന്ത്രസഹായത്തോടെ കായൽ അടിത്തട്ട് വൃത്തിയാക്കുന്നതിന് ജനകീയ കാമ്പെയിൽ നടത്തും.

കായലോരങ്ങളിൽ ഹാച്ചറികൾ സ്ഥാപിച്ച് മത്സ്യപ്രജനനം നടത്തി മത്സ്യകുഞ്ഞുങ്ങളെ കായലിലേക്ക് ഇറക്കിവിടും. വിൽപ്പനയില്ല.




'' സഹിക്കാവുന്നതിലേറെയാണ് കയ്യേറ്റം. മാലിന്യം അതിനേക്കാളേറെ. സർക്കാർ ഗൗരവമായാണ് ഇക്കാര്യം കാണുന്നത്. വർഷാവർഷം കനാലുകളിൽനിന്ന് പായൽവാരുന്ന അഴിമതി പ്രൊജക്ട് ഇനി വേണ്ട. പായലുകൾ ഇല്ലാതാക്കാൻ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. കുട്ടനാടൻപാടങ്ങളിൽ ചെളിയും മണലും ലെയറുകളാക്കി ബണ്ടുനിർമ്മിച്ചാൻ വർഷങ്ങളോളം ഈടുനിൽക്കും. കയർ ഭൂവസ്ത്രവും ഉപയോഗിക്കാം. അങ്ങനെയെങ്കിൽ തണ്ണീർമുക്കം ബണ്ട് എക്കാലവും തുറന്നിടാം. വേമ്പനാട്, അഷ്ടമുടി, ശാസ്താംകോട്ട കായലുകളെപ്പറ്റി അടിയന്തിരമായി പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ അനുമതിയോടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നാലിന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തിൽ വേമ്പനാട് കായൽ കമ്മീഷൻ റിപ്പോർട്ട് കമ്മിറ്റി ചർച്ച ചെയ്യും.
(മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ)