വലപ്പാട് യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

വലപ്പാട് യൂണിറ്റ് ചരിത്രം

തൃപ്രയാർ മേഖലയിലെ ഏറ്റവും ആദ്യത്തെ യൂണിറ്റ് വലപ്പാട് ആണല്ലോ രൂപീകരിച്ചിട്ടുള്ളത്. അത് നടന്നത് 1982 ലാണ്. 82ലെ ഒക്ടോബർ മാസം ആണെന്നാണ് ഓർമ്മ .മാസത്തെ സംബന്ധിച്ച് തെറ്റ് സംഭവിച്ചാലും തീയതിയെ സംബന്ധിച്ച് അങ്ങനെ സംശയമില്ല. നാലാം തീയതിയാണ് മീറ്റിംഗ് നടന്നത്. കാരണം ഈ നാല് എന്ന് പറയുന്ന സംഖ്യ ചായം ഉപയോഗിച്ച് എഴുതി തയ്യാറാക്കിയത് വായിക്കുന്നവർക്കും കാണുന്നവർക്കും മറ്റൊന്ന് ഫീൽ ചെയ്തിട്ടുണ്ടായിരുന്നു. അത്  തുടക്കത്തിൽ തന്നെ ഒരു കല്ലുകടി ആയേക്കാവുന്ന  രീതിയിലുള്ള ഒന്നായി മാറിയിരുന്നു. അങ്ങനെ ഒരു ചർച്ച വികസിച്ചത് യോഗം നടക്കുന്നതിന് നിശ്ചയിക്കപ്പെട്ട വലപ്പാട് കോതകുളത്തെ  മികച്ചതും വലുതും ആയിട്ടുള്ള ജയ് ട്യൂട്ടോറിയൽ സ്ഥാപനത്തിലാണ്. അവിടെ  സ്ഥിരമായിട്ടുള്ള ഒരു സംഘമുണ്ട്. ഏതെങ്കിലും രീതിയിലുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടില്ലാത്ത ആളുകളാണ്. കുട്ടികളുടെ ട്യൂഷനും മറ്റുമൊക്കെ കഴിയുമ്പോൾ ചുമ്മാ ചീട്ട് കളിക്കാൻ ആയിട്ട് വരുന്ന ആളുകൾ ഒത്തുചേരുന്ന ഒരു സ്ഥലമായി മാറും അത്. രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം പോലെ സാമ്യപെടുത്തി അങ്ങനെ ഒരു വിവാദവും വർത്തമാനവും ഉണ്ടാക്കിയെടുത്തു. മനസ്സിലായി കാണുമല്ലോ...... 4 എന്ന് എഴുതിയതിനെ 

ഒരു അരിവാളും ചുറ്റികയും ആയിട്ട് വ്യാഖ്യാനിക്കാനായിട്ടാണ് ഈ സമയം കൊല്ലികളായിട്ടുള്ള ആളുകൾ താല്പര്യം കാണിച്ചത്! അത് പിന്നീട് രൂപം കൊണ്ട സംഘടനാ യൂണിറ്റിൻ്റെ പ്രവർത്തനങ്ങളിൽ പലപ്പോഴും ഉയർന്നു വന്നിട്ടുണ്ടായിരുന്നു.

അന്നത്തെ യൂണിറ്റ് യോഗത്തിന് രൂപീകരണ വേളയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ ആളുകളും പങ്കെടുക്കുകയുണ്ടായി. യോഗത്തിന്റെ നടത്തിപ്പുകാരനായി എത്തിച്ചേർന്നത് പരിഷത്തിന്റെ അക്കാലത്തെ ജില്ലാ സെക്രട്ടറിയായിരുന്ന സി ആർ ദാസ് ആയിരുന്നു. ഇങ്ങനെ ഒരു യൂണിറ്റ് നാട്ടിക മണപ്പുറത്ത് ആദ്യത്തേതായി രൂപീകരിക്കുന്നതിന് വേണ്ടി മുൻകൈയെടുത്തത് കോതളം ബീച്ചിലെ സംസ്കാര സർഗവേദിയും അതിലെ തന്നെ അക്കാലത്ത് തൃശൂർ എൻജിനീയറിങ് കോളേജിൽ പഠിച്ചിരുന്ന യതി പട്ടാലിയുമായിരുന്നു. യൂണിറ്റ് പ്രസിഡൻ്റ്, സെക്രട്ടറി എന്നീ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം ടി എ പ്രേംദാസ്, എൻ വി ഡേവീസ്( സെൻറ് തോമസ് കോളജിലെ അധ്യാപകൻ) എന്നിവരായിരുന്നു. വിവാദങ്ങൾ ഉയർത്തിയതും വിമർശനങ്ങൾ നടത്തിയതുമായവരിൽ നിന്ന് ഒരു പ്രധാന ഭാരവാഹിയെ കണ്ടെത്തിയത് അവക്കു ശമനം കണക്കാക്കി കൂടിയായിരുന്നു. എന്നാൽ തുടക്കക്കാരെന്ന നിലയിൽ ബാലവേദി, പുസ്തക പ്രചാരണം, പുതിയ അംഗങ്ങളെ ചേർത്തൽ തുടങ്ങിയ കാര്യങ്ങളിൽ കാര്യദർശിയുടെ ചുമതലകളും അധ്യക്ഷൻ്റെ ചുമലിലാണ് ഏറ്റിവെക്കപ്പെട്ടത്. യുറീക്ക ഉപജില്ലാ തല വിജ്ഞാനപരീക്ഷയുടെ ചുമതലക്കാരനായി ജില്ലാ കമ്മിറ്റി നിശ്ചയിക്കുക കൂടി ചെയ്തപ്പോൾ നാട്ടിക മുതൽ പെരിഞ്ഞനം വരെയുള്ള സ്കൂളുകളിൽ ബന്ധപ്പെട്ട് പരീക്ഷയിലേക്കുള്ള പങ്കാളിത്തം ഉറപ്പുവരുത്തുക കൂടി വേണമായിരുന്നു. പുനസംഘടന നിശ്ചയിച്ച് യൂണിറ്റ് വാർഷികം നേരത്തേ നടത്തുകയും പ്രസിഡൻ്റ്, സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യഥാക്രമം യതി പട്ടാലി ,ടി എ പ്രേംദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി.ആ കാലയളവിൽ യൂണിറ്റിൽ സജീവമായി പ്രവർത്തനം നടത്തിയിരുന്നത് അരവിന്ദൻ, സിദ്ധിക് എന്നിവരായിരുന്നു.

പരിഷത്തിനെ പാർട്ടി രാഷ്ട്രീയത്തിൽ കൂട്ടിക്കെട്ടാൻ ഒരു വേളയിലും അന്നത്തെ പരിഷത്പ്രവർത്തകർ മുതിരുകയുണ്ടായില്ല. ആർക്കും അടിയറ വെക്കാതെ പ്രവർത്തനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് അവ ഏറ്റെടുക്കാൻ മുൻ നിരയിലുണ്ടായിരുന്ന എല്ലാ വർക്കും സാധിച്ചിരുന്നു. പരിഷത്ത് കൃത്യം 40 വർഷങ്ങൾക്ക് മുമ്പ് 1983 ൽ സംസ്ഥാനത്തൊട്ടാകെ നടത്തിയതായ ഒരു കാൽനട ജാഥയുണ്ടായിരുന്നു. ആരോഗ്യമായിരുന്നു ജാഥയുടെ മുദ്രാവാക്യം. തൃശൂർ - പാലക്കാട് ജില്ലകൾക്കായുള്ള ജാഥയിൽ 10 പേരാണ് സ്ഥിരാംഗങ്ങളായി ഉണ്ടായിരുന്നത്.ജില്ലയിൽ നിന്നും പാലക്കാട് ജില്ലയിൽ നിന്നും അഞ്ചു പേർ വീതം. പാലക്കാട് ജില്ലയിലെ മംഗലം ഡാമിൽ വച്ചായിരുന്നു ജാഥയുടെ ഉദ്ഘാടനം നടന്നത്. അതിനുശേഷം പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി, കോങ്ങാട്, പത്തിരിപ്പാല എന്നിങ്ങനെ ഓർമ്മയിൽ വരുന്ന സ്ഥലങ്ങളിലും മറ്റു മാണ് സഞ്ചരിച്ചത്. അങ്ങനെ അഞ്ചു ദിവസം കഴിഞ്ഞപ്പോൾ തൃശ്ശൂർ ജില്ലയിലേക്ക് പ്രവേശിപ്പിച്ചു. ജില്ലയിലെ പാഞ്ഞാൾ, കോലഴി, അന്തിക്കാട്, ഗുരുവായൂർ അടുത്തുള്ള വൈലത്തൂര് എന്നിങ്ങനെയുള്ളതായ സ്ഥലങ്ങളിൽ ജാഥ എത്തിച്ചേർന്നിരുന്നു ജാഥയുടെ ക്യാപ്റ്റൻ നമ്മുടെ ഗ്രാമപ്രകാശ് ആയിരുന്നു. തൃപ്രയാർ മേഖലയിൽ നിന്ന് പ്രേംദാസ് ഒരു സ്ഥിരാംഗമായിരുന്നു ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ വിളിച്ചു പറഞ്ഞിരുന്ന മുദ്രാഗീതങ്ങളിൽ ഒന്ന്, രോഗം വന്നാൽ മരുന്നു കിട്ടാൻ ഗ്രാമങ്ങൾക്കില്ലാ ആശുപത്രികൾ എന്നതാണ്..... ഗ്രാമങ്ങൾ തോറും കേരളത്തിൽ അന്നേരം ആശുപത്രികൾ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് ആ ഗീതത്തിലൂടെ ചൂണ്ടിക്കാണിച്ചത്. 40 വർഷം പിന്നിടുമ്പോൾ കേരളത്തിൻ്റെ ആരോഗ്യരംഗത്തെ സ്ഥിതിഗതികളിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്

പരിഷത്ത് 1987ൽ സംഘടിപ്പിച്ച പ്രഥമ സംസ്ഥാനതല വനിതാ ശിബിരം വലപ്പാട് വെച്ചാണ് നടന്നത്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിൽ നിന്നായി 200 ഓളം വനിത പ്രതിനിധികൾ പങ്കെടുക്കുകയുണ്ടായി. രണ്ട് രാത്രികളും മൂന്നു പകലുകളുമായി പിന്നിട്ട ഒരു സംസ്ഥാനതല വർക്ക്ഷോപ്പ് കൂടിയായിരുന്നു അത്. ഇത്തരം ഒരു സംഘാടനം വലപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിലും ജില്ലാ കമ്മിറ്റിയുടെ പിന്തുണയിലും സംഘടിപ്പിക്കാൻ കഴിഞ്ഞത് ആ സന്ദർഭത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് കൂടിയാണ്.

വനിതാ ശിബിരത്തിൽ പങ്കെടുത്ത പ്രതിനിധികൾക്കെല്ലാം താമസം ഒരുക്കിയിരുന്നത് വലപ്പാടിന്റെ ചുറ്റുപാടുകളിൽ ഉള്ള വീടുകളിൽ തന്നെയാണ്. ഒന്നും രണ്ടും പ്രതിനിധികളെ ഓരോ വീടുകളിൽ പാർപ്പിക്കുന്ന സംവിധാനമാണ് ഒരുക്കിയത്. അതിലേക്ക് ആയി ഏകദേശം 110 ഓളം വീടുകളെ സബ് കമ്മിറ്റി കണ്ടെത്തിയിരുന്നു. പ്രവർത്തകരായിട്ടുള്ളവരുടെ വീടുകൾക്കു പുറമെ ഇത്തരം സംഘാടനത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ആളുകളുടേയും, പ്രത്യേകിച്ച് അങ്ങനെ ഒരു ആഭിമുഖ്യം ഇല്ലാത്തവരുടെയും, സൗകര്യമുള്ളതായ വീടുകളെയും താമസ സൗകര്യം കണ്ടെത്തുന്നതിൽ സംഘാടക സമിതി ടാർഗറ്റ് ചെയ്തിരുന്നു.വനിതാ മേഖലയിലെ ഒരു ഉണർവിനു കാരണമായ ഒരു സംഘടാനമായാണ് വലപ്പാട് വെച്ച് സംഘടിപ്പിച്ച ശിബിരം എന്നാണ് പരിഷത്തിന്റെ ചരിത്രം അതിനെ രേഖപ്പെടുത്തിയിട്ടുണ്ടാവുക. പല സ്ത്രീ സംഘടനകളിലേക്കും ഇതിൻ്റെ വെളിച്ചം പരന്നിട്ടുണ്ടാവും. പല പുതിയ പ്രവർത്തകരെ കണ്ടെത്താനും സംഘാടനത്തിൻ്റെ പരിചയസമ്പന്നത ഉണ്ടാക്കിയെടുക്കാനും സംഘടനക്കു കഴിഞ്ഞിരുന്നു.

വിപുലമായ ഈ സംഘാടനത്തിന്റെ സാമ്പത്തിക സമാഹരണം നടത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ളത് ദത്ത് മാഷും അക്കാലത്തെ നാട്ടിക എംഎൽഎ ആയിരുന്ന കൃഷ്ണൻ കണിയാംപറമ്പിലുമായിരുന്നു. ഗ്രാമപ്രകാശ് ജനറൽ കൺവീനർ എന്ന നിലയിലും പ്രേംദാസ് കൺവീനറായും പ്രവർത്തിക്കണമെന്ന് ജില്ലാ കമ്മിററി തീരുമാനിച്ചിരുന്നു.

 കൃഷ്ണൻ കണിയാംപറമ്പിൽ  എംഎൽഎ ആയതിനുശേഷമുള്ള മണ്ഡലത്തിലെ  ആദ്യ പൊതുസംഘാടനം എന്ന നിലയിൽ കൂടി അദ്ദേഹം ഇതിനെ കാണാൻ ശ്രമിക്കുകയുണ്ടായി.  അനുബന്ധ പരിപാടികളായി സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. പ്രചരണത്തിനായി തൃപ്രയാറിൽ ഒരു സ്ത്രീ ശിൽപവും സ്ഥാപിച്ചിരുന്നു.  ഈയൊരു സംഘാടനം നടത്തി തീർത്തതിനുശേഷം സാമ്പത്തികമായി മിച്ചം ഉണ്ടാകുന്ന ഒരു സാഹചര്യത്തിലേക്കാണ് സംഘാടകസമിതി എത്തിച്ചേർന്നത് എന്നുള്ളത് എടുത്തു പറയേണ്ടതായ ഒരു കാര്യമാണ്.അങ്ങനെ ഒരു മിച്ചം ഉണ്ടായതിനെ തുടർന്നു സംഘടന ഘടകങ്ങളിൽ നിശിതമായ ചർച്ചകൾക്കു സാഹചര്യമൊരുങ്ങുകയുണ്ടായി.മിച്ചം വന്ന സംഖ്യ ജില്ല ഘടകത്തിന് നൽകണം എന്നുള്ള ഒരു വ്യവസ്ഥയും നിബന്ധനയും ആ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിന്ന് ഉണ്ടായതിനെ തുടർന്ന് സംഘാടകസമിതിയും യൂണിറ്റ് കമ്മിറ്റിയും അത് പാലിക്കുകയാണ് ചെയ്തത്. 

വനിതാ ശിബിരം എന്ന സംഘാടനത്തിന്റെ തുടർച്ച പരിഷത്തിന് ആ മേഖലയിൽ തുടരാനായോ എന്നുള്ളത് ഇത്തരം സംഘാടനങ്ങളുടെ പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്തുന്ന ചരിത്ര വിദ്യാർത്ഥികളും അന്വേഷകരും പരിശോധിക്കേണ്ടതു തന്നെയാണ്.

(അവസാനിക്കുന്നില്ല )

"https://wiki.kssp.in/index.php?title=വലപ്പാട്_യൂണിറ്റ്&oldid=11624" എന്ന താളിൽനിന്ന് ശേഖരിച്ചത്