നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(നൂഞ്ഞ - ചെമ്പ്രക്കാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ്
പ്രസിഡന്റ് ഇ. വി. ഗോവിന്ദൻ മാസ്റ്റർ
വൈസ് പ്രസിഡന്റ് ഷീജ പി.
സെക്രട്ടറി കെ. വി. ചന്ദ്രൻ
ജോ.സെക്രട്ടറി ഷീബ കെ.
ജില്ല കാസർകോഡ്
മേഖല തൃക്കരിപ്പൂർ
ഗ്രാമപഞ്ചായത്ത് കയ്യൂർ-ചീമേനി
നൂഞ്ഞ - ചെമ്പ്രക്കാനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

തൃക്കരിപ്പൂർ മേഖലയിലെ കയ്യൂർ-ചീമേനി പഞ്ചായത്തിലെ തിമിരി വില്ലേജിൽ നൂഞ്ഞ എന്ന പ്രദേശത്താണ് നൂഞ്ഞ - ചെമ്പ്ര കാനം യൂണിറ്റ് പ്രവർത്തിക്കുന്നത്. സാംസ്കാരികമായി ഏറെ മുന്നിൽ നിൽക്കുന്ന ഒരു പ്രദേശമാണിത്. 1964-65 കാലത്തു തന്നെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സഹായകമായ ക്ലബുകളും മറ്റ് സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. അതിന്റെ തുടർച്ച എന്ന നിലയിൽ തന്നെ നല്ല നിലയിൽ പ്രവർത്തിക്കുന്ന നൂഞ്ഞ ആർട്സ് ആന്റ് സ്പോട്സ് ക്ലബും ഉദയ വായനശാലയും ഇന്നും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നിട്ട് നിൽക്കുന്നുണ്ട്. നാടക പരിശീലനം, നൃത്ത പരിശീലനം, ചെണ്ട, കോൽക്കളി പോലുള്ളവയിലും പരിശീലനം നൽകുന്നുണ്ട്. ജനങ്ങൾ നല്ല ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.

മറ്റ് സാംസ്കാരിക സംഘടനകളും തൊട്ടടുത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വലിയപൊയിൽ, പട്ടോട്, ചെമ്പ്രക്കാനം എന്നിവിടങ്ങളിലായി ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബകളും പ്രവർത്തിക്കുന്നുണ്ട്. പുല്ലാത്തിപ്പാറ പ്രദേശത്ത് കായികപരിശീലനത്തിന് ഉതകുന്ന വിശാലമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളം നിലവിലുണ്ട്. തിമിരി മോലോം, വലിയില്ലത്ത് ക്ഷേത്രം, മുണ്ട്യത്താൾ വിഷ്ണമൂർത്തി ക്ഷേത്രം എന്നിവയും ഈ പ്രദേശത്തണ്ട്. ക്രിസ്ത്യൻ-മുസ്ലിം പള്ളികളും ഈ പ്രദേശത്തുണ്ട്.

ഭൂമി ശാസ്ത്രം

  • ഭൂമിശാസ്ത്ര പരമായി ചെറിയ - ചെറിയ കുന്നിൽ പ്രദേശങ്ങളും മൈതാനങ്ങളും തോടുകളം ഉൾക്കൊള്ളുന്ന പ്രദേശമാണ്. നാണ്യവിളകളും അതാടൊപ്പം നെൽ കൃഷിയും നന്നായി കൃഷി ചെയ്യുന്ന സമ്മിശ്ര കൃഷിയുള്ള ഒരു പ്രദേശം കൂടിയാണിത്. ഒരു കുടിയേറ്റ പ്രദേശം കൂടി ആയതിനാൽ റബർ കൃഷിയും നന്നായി നടക്കുന്നുണ്ട്.
  • പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ കരിങ്കൽ ക്വാറികൾ ഉണ്ടായിരുന്ന ഒരു പ്രദേശമാണ് തിമിരി വില്ലേജ്. അടുത്ത കാലം വരെ ഈ വില്ലേജിലെ ഒരു വലിയ പ്രദേശം ജോർജ് കൊട്ടുകാപ്പള്ളി എന്നയാളുടെ കൈവശത്തിലുണ്ടായിരുന്ന മിച്ചഭൂമിയായിരുന്നു. 57 ലെ സർക്കാർ ഭൂപരിഷ്കരണ നിയമം നടപിലാക്കിയതോടെ അത് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്തിരുന്നു. അങ്ങനെയാണ് ഇത് ഒരു കുടിയേറ്റ മേഖല കൂടിയായി മാറിയത്.
  • തോടുകളും കുളങ്ങളും ആയി നല്ല ഒരു ജല സമ്പത്ത് ഉള്ള പ്രദേശമാണിത്. യാത്രാ സൗകര്യത്തനായി മെച്ചപ്പെട്ട റോഡു സൗകര്യങ്ങളും ഇവിടെയുണ്ട്.

സാമ്പത്തിക സ്ഥിതി

ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളും മറ്റ് തൊഴിലുകളിലും ഏർപ്പെടുന്നവരായിരുന്നു ഇവിടത്തെ ജനങ്ങൾ, കൃഷിപ്പണി കഴിഞ്ഞാൽ അടുത്ത കാലം വരെ ഏറെ പേരും ആശ്രയിച്ചിരുന്ന ജോലി കരിങ്കൽ ക്വാറികളിലെ ജോലിയായിരുന്നു. ഇന്ന് അത് മാറി വിവിധ തൊഴിൽ മേഖലകളിലേക്ക് പോയതിനാൽ ജീവിത നിലവാരത്തിൽ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്. സർക്കാർ മേഖലയിലും ജോലി ചെയ്യുന്ന നല്ലൊരു വിഭാഗവും ഇവിടെയുണ്ട്. എങ്കിലും സാമ്പത്തികമായി ഇടത്തരം കുടുംബങ്ങളാണ്.

വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസം നേടിയവർ കുറവാണെങ്കിലും പൊതുവെ വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന ഒരു ജനവിഭാഗം തന്നെയാണ് ഈ പ്രദേശത്തുള്ളത്. മുമ്പു കാലത്ത് തൊട്ടടുത്ത കേന്ദ്രങ്ങളായ നീലേശ്വരത്തേക്കും കരിവെള്ളൂരിലേക്കും ദീർഘമായ കാൽനടയാത്ര ചെയ്താണ് വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് നാലിലാംകണ്ടം യുപി, തിമിരി എൽപി, തിമിരി മഹാകവി കുട്ടമത്ത് സ്മാരക എച്ച് എസ് തുടങ്ങിയവയും കുഞ്ഞിപ്പാറ വെൽഫെയർ യുപി യും ഈ പരിധിയിൽ ഉണ്ട്. കൂടതെ കയ്യൂർ വി എച്ച് എസ് എസ് , കയ്യൂർ ഐ ടി ഐ, ചീമേനി എച്ച് എസ് , ചീമേനി എഞ്ചിനീയറിംഗ് കോളേജ്, പള്ളിപ്പാറ അപ്ലയിഡ് സയൻസ് കോളേജ് പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കയ്യൂർ-ചീമേനി പഞ്ചായത്തിലുണ്ട്.

യൂണിറ്റ് രൂപീകരണം

2021 ആഗസ്ത് 22നാണ് നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ് രൂപീകരിച്ചത്. യൂണിറ്റിൽ ആകെ 32 അംഗങ്ങളാണുള്ളത്. കയ്യൂർ-ചീമേനി പഞ്ചായത്തിൽ 1980 മുതൽ തന്നെ കയ്യൂരിൽ പരിഷദ് യൂണിറ്റ് നിലവിലുണ്ടായിരുന്നു. പിന്നീട് മുഴക്കോം യൂണിറ്റും നിലവിൽ വന്നു. കയ്യൂർ ഗവ.ഹൈസ്ക്കൂളിലെ അധ്യാപകരും കയ്യൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കണ്ണൂർ ജില്ലക്കാരനായ ഡോ. മനേജ് നാരായണനും ഉൾപ്പെടെയുള്ളവർ സ്കൂൾ കേന്ദ്രീകരിച്ച് ശക്തമായ യൂണിറ്റാണ് നിലവിലുണ്ടായിരുന്നത്. അന്ന് ഗതാഗത സൗകര്യം വിരളമായിരുന്നു. ചീമേനി, പൊതാവൂർ, മയ്യൽ പോലുള്ള പ്രദേശങ്ങളിലേക്ക് ഡോക്ടർ മനോജ് നാരായണൻ കിലോമീറ്ററുകൾ നടന്ന് പോയി ആരോഗ്യ ക്ലാസും ബോധവൽകരണ ക്ലാസുകളം എടുത്തത് പരിഷദ് ചരിത്രത്തിൽ ഒഴിവാക്കാനാവാത്ത വസ്തുതകളാണ്. അധ്യാപകരും ഡോക്ടറുമോടൊപ്പം നാട്ടുകാരും പരിഷദ് യൂണിറ്റിൽ അംഗത്വം സ്വീകരിക്കുകയും അങ്ങനെ പരിഷദ് യൂണിറ്റ് കയ്യൂരിലും ജനകീയമായി വളർന്നു. പഞ്ചായത്തിൽ മുഴുവൻ പരിഷദ് സന്ദേശ മെത്തിക്കാൻ കഴിഞ്ഞു.

1996 ൽ മുപ്പത്തി ആറാം വാർഷികം കയ്യൂരിൽ വേറൊരു ചരിത്ര സംഭവമാക്കി മാറ്റാൻ സാധിച്ചു. കയ്യൂരുകാർക്കും പരിഷദ് സമ്മേളനം ഒരു പുതിയ അനുഭവമായി. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കം ഒരു പുത്തൻ അനഭവമായിരുന്നു കയ്യൂർ വാർഷികം. ചരിത്രപരമായ കയ്യൂരിൻ്റെ വീര്യം ഉൾക്കൊണ്ടാണ് പ്രവർത്തകർ മടങ്ങിയത്.

പഞ്ചായത്തിൽ നടന്ന സാക്ഷരതാ പ്രവർത്തങ്ങളും പരിഷദ് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്. പരിഷദ് പ്രവർത്തകരുടെ നേതൃത്യ പാടവം തന്നെയാണ് സാക്ഷരതാ പ്രവർത്തനം പഞ്ചായത്തിൽ നൂറ് ശതമാനം വിജയത്തിലെത്തിച്ചത്. പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അണിനിരത്താൻ സാധിച്ചതും വലിയ നേട്ടമാണ്. ഈ പ്രവർത്തനങ്ങളിലൂടെ പരിഷദ് സംഘടനക്കും നേട്ടമുണ്ടാക്കാൻ സാധിച്ചു. പഞ്ചായത്തിൽ നിലവിലുണ്ടായിരുന്ന കയ്യൂർ, മുഴക്കോം യൂണിറ്റുകൾ കൂടാതെ പുതുതായി ചെറിയാക്കര, പെട്ടിക്കുണ്ട്, ചീമേനി, ചുളുവക്കോട്, ആലന്തട്ട, പാലത്തേര യൂണിറ്റുകൾ രൂപീകരിക്കാൻ സാധിച്ചു. എന്നാൽ ഇന്ന് പഞ്ചായത്തിൽ നാലു യൂണിറ്റുകൾ മാത്രമാണ് നിലവിലുള്ളത്. ചെമ്പ്ര കാനത്ത് ഒരു യൂണിറ്റ് വേണം എന്ന് ഏറെ കാലമായി ജില്ലാ കമ്മറ്റിയും ചർച്ച തുടങ്ങിയിട്ട്. പഴയ കാല പ്രവർത്തകരായ കെ. എം. കഞ്ഞക്കണ്ണൻ, കെ. നാരായണൻ മാസ്റ്റർ, ഗീത, കണ്ണൂരിൽ നിന്നും വന്ന ഷീബ, കെ. എം. അനിൽകുമാർ എന്നിവർ ഈ പ്രദേശത്തേക്ക് താമസം മാറി വന്നത് യൂണിറ്റ് എന്ന ചിന്താഗതിക്ക് ആക്കം കൂട്ടി. ഇവർ കൂട്ടായി ആലോചിച്ച് നൂഞ്ഞ ക്ലബിലെ പ്രവർത്തകരുടെ സഹായം കൂടി തേടി. അവരുടെ കൂടി പൂർണ്ണ പിന്തുണയിൽ യൂണിറ്റ് രൂപീകരണം യാഥാർത്യമായി. നൂഞ്ഞ - ചെമ്പ്ര കാനം യൂണിറ്റ് എന്ന പേരിൽ കമ്മിറ്റി നിലവിൽ വന്നു. വളരെ മുമ്പ് തന്നെ ഈ പ്രദേശത്ത് കലാജാഥാ സ്വീകരണവും പുസ്തക വിൽപനയുമൊക്കെ നടന്നിരുന്നു.

ചരിത്രപശ്ചാത്തലം

കറുത്ത മണ്ണുള്ള കയ്യൂരിലെ ജനത സ്വന്തം മോചനത്തിൻ്റെ മാർഗം സ്വയം കണ്ടറിഞ്ഞ് സർവം മുന്നിട്ടിറിങ്ങിയ പോരാട്ടങ്ങളുടെ ചരിത്രമാണ് കയ്യൂർ-ചീമേനി പഞ്ചായത്തിനുള്ളത്. ജന്മിത്വത്തിനും നാടുവാഴിത്യത്തിനും സാമ്രാജ്യത്വത്തിനും എതിരെ ജീവൻ ബലിയർപ്പിച്ച അനശ്വരരായ കയ്യൂരിൻ്റെ മക്കൾ തൂക്കുമരച്ചുവട്ടിൽ പ്രകടിപ്പിച്ച ധീരത ഇന്നും ഇവിടത്തെ ജനതയുടെ പൊതുബോധത്തിൻ്റെ അന്തസ്ഫുരണമായി നിലനിൽക്കുന്നു. പഴയ കാലത്തെ ജന്മി മർദ്ദനത്തിൻ്റെ ജീവിക്കുന്ന രക്തസാക്ഷികൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം ഇന്നും ജീവിക്കുന്നുണ്ട്. ജന്മിയുടെ കൽപനയനുസരിച്ച് കൂലിയില്ലാതെ ജോലി ചെയ്യാൻ കൂടി തയ്യാറായിരിക്കണം എന്നതാണ് അലിഖിത നിയമം. ചാക്കിരിപ്പണി എന്നതാണ് ഇതിനെ വിശേഷിപ്പിച്ചത്.

സംഘടിത ശക്തിയുടെ ആദ്യ വിളവെടുപ്പ് തിമിരി വിളവെടുപ്പാണ്. 1941 ഫെബ്രുവരിയിൽ ചെറുകിടക്കാരനായ ജന്മി സി. പി. ഗോപാലൻ കുഞ്ഞി പാൽക അപ്പു എന്നയാളിൽ നിന്നും ഭുമി ഒഴിപ്പിച്ചെടുക്കാൻ ശ്രമിക്കുകയുണ്ടായി. പാടത്ത് നെല്ല് വിളകൊയ്ത്തിന് സമയമായപ്പോൾ കർഷക സംഘം പ്രവർത്തകർ വയലിലിറങ്ങി. കൊയ്ത കറ്റ മുഴുവൻ മെതിച്ചു കൊടുത്ത് പ്രവർത്തകർ ജന്മിയുടെ മേൽ വിജയം നേടി. കയ്യൂർ രക്തസാക്ഷി കോയിത്താറ്റിൻ ചിരുകണ്ടൻ അപ്രധാനമല്ലാത്ത പങ്കുവഹിച്ച ഈ സംഭവത്തിൽ കരിപ്പത്ത് അമ്പു, കുതിരുമ്മൽ അപ്പു, കുതിരുമ്മൽ ചെറിയ പൊക്കൻ, പുതിയപുരയിൽ രാമൻ എന്നിവരുടെ പേരിൽ കേസ് ചർജ് ചെയ്യുകയുണ്ടായി. കപ്പണക്കാൽ കോരൻ്റെ നേതൃത്വത്തിൽ പുലിയന്നൂരിൽ 1944ൽ നൂറോളം സ്ത്രീകൾ പങ്കെടുത്ത വിളവെടുപ്പ് സമരം നടന്നിരുന്നു.

കാസർഗോഡ് ജില്ലയിൽ സമരം ചെയ്തതിൻ്റെ പേരിൽ സ്ത്രീകൾ കോടതി കയറിയത് 1948ലെ തിമിരി വിളകൊയ്ത്ത് കേസിലാണ്. അന്തർജനങ്ങൾ വരെ ഈ സമരത്തിൽ പങ്കാളികളായിരുന്നു. തിമിരിയിലെ തോട്ടേൻ കേളു ക്രൂരമായ പൊലീസ് മർദ്ദനത്തിന് ഇരയായത് ഈ സമരത്തിലാണ്, താഴക്കാട്ട് മനയിൽ നിന്നും ജോർജ് കൊട്ടുകാപ്പള്ളി എന്ന മുതലാളി ആയിരത്തോളം ഏകർ ഭൂമി വിലക്കു വാങ്ങിയതോടെ ഒട്ടേറെ കുടുംബങ്ങളുടെ ഉപജീവന മാർഗത്തിന് തടസമായി. കാട്ടിൽ വിറകും പച്ചിലയും ശേഖരിച്ച് ജീവിക്കുന്നവരായിന്നു അവർ. മുതലാളി സ്ഥലം സ്വന്തമാക്കിയതോടെ തോലും വിറകും ശേഖരിക്കുന്നത് തടസപ്പെട്ടു. ഗതിമുട്ടിയ ജനത 1946 നംബർ 15ന് സമരം പ്രഖ്യാപിച്ചു. കയ്യൂർ-ചീമേനി പഞ്ചായത്തിലെ അവകാശ സമര ചരിത്രത്തിൽ ഇത്രയധികം സ്ത്രീകൾ പങ്കെടുത്ത അനുഭവങ്ങൾ വേറെയില്ല.

1935 ഓടു കൂടി ഉദയം ചെയ്ത് വളർച്ച പ്രാപിക്കാൻ തുടങ്ങിയ കർഷക പ്രസ്ഥാനം നാടുവാഴി ജന്മി വർഗ്ഗത്തിനും സാമ്രാജ്യത്യത്തിനു തന്നെയും ഒരു ധൂമകേതുവായിരുന്നു. ഓരോ കൃഷിക്കാരും കർഷക സംഘത്തിൽ - എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ സ്വാർഥകമാക്കിത്തീർത്ത ഒരു പ്രദേശമാണ് കയ്യൂർ . 1941 മാർച്ച് 27 ന് അർദ്ധരാത്രിയിലുണ്ടായ പൊലീസിൻ്റെ കിരാതമായ ആക്രമത്തിൽ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രകടനത്തോടനുബന്ധിച്ച് സുബ്രായൻ എന്ന പൊലീസുകാരൻ്റെ മരണം കയ്യൂരിൻ്റെ സമര ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ. കെ. നായനാരടക്കം 61 ആളുകളുടെ പേരിൽ കേസെടുത്തു. സുബ്രായൻ്റെ മരണത്തിൽ കുറ്റവാളികളായി കണക്കാക്കി ശിക്ഷിക്കപ്പെട്ട പ്രതികൾ അഞ്ചു പേരായിരുന്നു. മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കാൽ അബൂബക്കർ ,ചൂരിക്കാടൻ കൃഷ്ണൻ നായർ. അഞ്ചാമനായ കൃഷ്ണൻ നായർ മൈനർ ആയതിനാൽ മരണശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെട്ടു. 1943 മാർച്ച് 29 ന് തൂക്കിലേറ്റുമ്പോൾ കൊലക്കയറിൻ കീഴിൽ നിന്ന് സാമ്രാജ്യത്വത്തിന് എതിരെ അവസാന ഗർജനവും മുഴക്കി ധീര ദേശാഭിമാനികളായ വിപ്ലവകാരികൾ രക്തസാക്ഷിത്വം വരിച്ചതോടെ കരിമണ്ണിൻ്റെ നാടായ കയ്യൂർ സ്വതന്ത്ര സമര ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകളിൽ സ്ഥാനം പിടിച്ചു. ഏതൊരു ചരിത്രകാരനും കയ്യൂരിൻ്റെ ചരിത്രം പറയാതെ ചരിത്രമെഴുതാനാകില്ല.

കയ്യൂർ, ചീമേനി, ക്ലായിക്കോട്, തിമിരി തുടങ്ങിയ 4 വില്ലേജുകൾ അടങ്ങിയതാണ് ഇന്നത്തെ കയ്യൂർ-ചീമേനി പഞ്ചായത്ത്. ഈ നാല് വില്ലേജുകൾ കേന്ദ്രീകരിച്ചുള്ള വില്ലേജ് പഞ്ചായത്തുകളായിരുന്നു നിലവിലുണ്ടായിരുന്നത്. 1956 ജനുവരിയിൽ നാല് വില്ലേജ് പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പു നടന്നു. ഓരോ വില്ലേജ് പഞ്ചായത്ത് ഭരണസമിതിയിലും അന്ന് ഏഴു വീതം അംഗങ്ങൾ - 1950 ലെ മദിരാശി വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരമായിരുന്നു ഭരണം. 1962 ഡിസംബർ 31 ന് നിലവിലുള്ള നാലു പഞ്ചായത്തുകളെ സംയോജിപ്പിച്ച് ചീമേനി പഞ്ചായത്ത് നിലവിൽ വന്നു. തുടർന്ന് ചരിത്ര പ്രസിദ്ധമായ കയ്യൂരിൻ്റെ പേരു കൂടി ചേർത്ത് കയ്യൂർ-ചീമേനി പഞ്ചായത്ത് എന്ന പേര് സ്വീകരിച്ചു. കെ. പി. വെള്ളുങ്ങ, കെ ചിണ്ടേട്ടൻ, എൻ നാരായണവാര്യർ, ടി. കെ. ചന്തൻ എന്നിവർ പഞ്ചായത്തിൻ്റെ ആദ്യകാല പ്രസിഡൻറുമാരായിരുന്നു.