പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം - ലഘുലേഖ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം -ലഘുലേഖ
ക്യാമ്പയിൻ കവർ
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം നവംബർ, 2023

പദയാത്ര എന്തിന്?

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. സ്വാതന്ത്ര്യം നേടുമ്പോൾ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. ചികിത്സിക്കാൻ ആസ്പത്രികളും ഡോക്റ്റർമാരും ഔഷധങ്ങളും വളരെ പരിമിതമായിരുന്നു. വാഹനങ്ങൾ, ഇന്ധനങ്ങൾ , വളം, കാർഷിക ഉപകരണങ്ങൾ, തുണി എല്ലാം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയായിരുന്നു. സ്ക്കൂളുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വിരലിലെണ്ണാവുന്നവ മാത്രം. സാക്ഷരത 20% ൽ താഴെ. ജനങ്ങളിൽ വലിയൊരു വിഭാഗത്തെ നീചജാതികളായി കരുതി പൊതു ഇടങ്ങളിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

ഇന്നാകട്ടെ, ഈ അവസ്ഥ കുറെയൊക്കെ മാറിയിരിക്കുന്നു.  ഭക്ഷ്യ വസ്തുക്കളും ഔഷധങ്ങളും  യന്ത്രോപകരണങ്ങളും മാത്രമല്ല മികച്ച ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെയും ശാസ്ത്ര സാങ്കേതിക വിദഗ്ധരെയും വരെ മറ്റു രാജ്യങ്ങളിലേക്ക് കൂടി നൽകാൻ കഴിയുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ബഹിരാകാശ ഗവേഷണ രംഗത്തും ആണവ വിദ്യയിലും ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഏറെ അഭിമാനകരമാണ്.

ഇത്രയേ കഴിയുമായിരുന്നുള്ളോ എന്ന ചോദ്യം പ്രസക്തമാണ്. വിഭവ സമൃദ്ധിയും അധ്വാനശേഷിയും ഇത്രയേറെയുള്ള ഈ രാജ്യത്തിന് ഇതിലേറെ കഴിയുമായിരുന്നു എന്ന് തീർച്ച. ജനങ്ങളുടെ ജീവിതാവസ്ഥ സ്യൂചിപ്പിക്കുന്ന ക്ഷേമ സൂചികകളിൽ ഇന്ത്യയുടെ നില ഇന്നും ഒട്ടും ആശാവഹമല്ല.  മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 191 രാജ്യങ്ങളിൽ 132 ഉം ദാരിദ്ര്യ സൂചികയിൽ 109 ൽ 66 ഉം ലിംഗ അസമത്വ സൂചികയിൽ 146 ൽ 127 ഉം ജനാധിപത്യ സൂചികയിൽ 165 ൽ 108 ഉം ആണ് (പട്ടിക കാണുക )

ഇന്ത്യയുടെ വികസന ആസൂത്രണത്തിൽ കാര്യമായ ചില പിശകുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. അതിൽ ഏറെ പ്രധാനം ഭൂപരിഷ്കരണം നടത്താൻ തയ്യാറായില്ല എന്നതാണ്. കൃഷി ഭൂമി ഉയർന്ന ജാതിയിൽ പെട്ട സമ്പന്ന കർഷകരുടെ കൈവശം തന്നെ തുടർന്നു. ജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന ശൂദ്രരും ദലിതരും മറ്റു പഞ്ചമരും ഭൂരഹിതരായി അവശേഷിച്ചു.

അതുപോലെ വിദ്യാഭ്യാസ രംഗത്ത് പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടത്ര ഊന്നൽ ഉണ്ടായില്ല. ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയപ്പോൾ പാരമ്പര്യമായിത്തന്നെ വിദ്യാഭ്യാസത്തിനുള്ള അവകാശമുണ്ടായിരുന്ന മേൽജാതിക്കാർ അതും, അതുവഴി ലഭ്യമായ ഭരണ തല ഉദ്യോഗങ്ങളും പൂർണമായും കയ്യടക്കി. ഈ രണ്ടു കാരണങ്ങൾ കൊണ്ടു തന്നെ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കാൻ കഴിയാതെ വന്നു. കേരളത്തിൽ മാത്രമാണ് ഇതിൽ നിന്നു വ്യത്യസ്തമായ ഒരു വികസന പാത സ്വീകരിക്കപ്പെട്ടത്. ഭൂപരിഷ്ക്കരണത്തിലൂടെ സ്വന്തമായി ഒരു തുണ്ടുഭൂമി നേടിയ കർഷകന്റെ അന്തസ്സും പ്രാഥമിക വിദ്യാഭ്യാസത്തിനു നൽകിയ ഊന്നൽ വഴി നേടിയ സാക്ഷരതയും കേരള സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ചു. മുഴുവൻ ഇന്ത്യയ്ക്കും ഇതു നേടാൻ കഴിയുമായിരുന്നു. പക്ഷേ അത് നടന്നില്ല.

സ്വാതന്ത്രൃത്തിനു ശേഷം ഇന്ത്യ സ്വീകരിച്ച വികസന പാത അപ്പടി തെറ്റായിരുന്നു എന്ന് ഇതിനർഥമില്ല. ശാസ്ത്രത്തെയും ആധുനിക സാങ്കേതിക വിദ്യകളെയും ആശ്രയിച്ച് ഒരു പുതിയ  ഇന്ത്യ കെട്ടിപ്പടുക്കാനും ജനങ്ങളിൽ ശാസ്ത്രബോധം വളർത്താനും ബോധപൂർവമായ ശ്രമമുണ്ടായിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു തന്നെ അതിനു മുൻകയ്യെടുത്തു. മെഹലനോബിസ്, എം എൻ സാഹ എന്നീ ശാസ്ത്രജ്ഞരുടെ മുൻകയ്യോടെ ആസൂത്രണ കമ്മീഷന് രൂപം നൽകുമ്പോൾ ലക്ഷ്യമിട്ടത് അതാണ്. മനുഷ്യ തുല്യതയും നീതിയും ഏതു മതവിശ്വാസവും പിന്തുടരാനുള്ള അവകാശവും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഉറപ്പു നൽകുന്ന മികച്ച ഒരു ഭരണഘടന സ്ഥാപിച്ചെടുക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. ജനാധിപത്യം ദേശീയ തലം മുതൽ ഗ്രാമതലം വരെ ജനങ്ങൾക്ക്  സ്വീകാര്യമാക്കുന്നതിൽ വിജയിച്ചു എന്നു മാത്രമല്ല അതിൽ മുൻപ് അധമ ജാതികളായി  അവഗണനയ്ക്ക് വിധേയരായവർക്ക് സംവരണം ഉറപ്പാക്കാനും കഴിഞ്ഞു. എന്നാൽ ഇന്ന് ഈ രംഗങ്ങളിലൊക്കെ വെല്ലുവിളികൾ ഉയരുകയാണ്. ഭാരതീയ ശാസ്ത്രങ്ങളെ അവഗണിച്ച് പാശ്ചാത്യ ശാസ്ത്രങ്ങളെ ആശ്രയിച്ചതു കൊണ്ടാണ് ഇന്ത്യയ്ക്ക് വേണ്ടത്ര വികസിക്കാൻ കഴിയാതെ പോയതെന്നും മനുസ്മൃതിയും മറ്റും മുന്നോട്ടു വച്ചിട്ടുളള സനാതന ധർമത്തിലൂന്നിയ  ഭരണ വ്യവസ്ഥയ്ക്കു പകരം പാശ്ചാത്യ ഭരണഘടനകളെ പിൻപറ്റി  ഭരണഘടന നിർമിച്ചത് ശരിയായില്ല എന്നും പൗരത്വം, ജനാധിപത്യം, തുല്യത തുടങ്ങിയ ആശയങ്ങൾ ഇന്ത്യയിൽ ഹിന്ദുക്കളല്ലാത്തവർക്ക് ബാധകമാക്കേണ്ടതില്ലെന്നും വാദിക്കുന്ന വർഗീയശക്തികൾ പല പേരുകളിൽ ഉയർന്നുവന്നിരിക്കുന്നു. മത - ജാതി വൈരങ്ങളും വർഗീയതയും അനുദിനം വളർന്നു വരുന്നു. ഇത്തരം ചിന്തകൾക്കൊന്നും കീഴ്പ്പെടില്ല എന്നു കരുതിയിരുന്ന കേരളീയ മനസ്സുപോലും ചഞ്ചലമാകുന്ന അവസ്ഥ സമീപകാലത്തായി കണ്ടുതുടങ്ങിയിരിക്കുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാമശാസ്ത്ര ജാഥകൾ സംഘടിപ്പിക്കാൻ പരിഷത്ത് തയ്യാറാകുന്നത്.

ശാസ്ത്രം പ്രാചീന ഇന്ത്യയിൽ

ആധുനിക മനുഷ്യൻ ഭൂമുഖത്ത് ആവിർഭവിച്ചത് ഏകദേശം  മൂന്നു ലക്ഷം വർഷങ്ങൾക്കു മുമ്പാണെന്നും ഇന്ത്യ എന്ന് നാമിന്നു  വിളിക്കുന്ന ഭൂഭാഗത്തേക്കുള്ള ആദ്യ കുടിയേറ്റം നടന്നത് ഏതാണ്ട് 65000 വർഷങ്ങൾക്കു മുമ്പാണെന്നും ജനിതക പഠനങ്ങളുടെ അടിസ്ഥാനത്തിൽ നരവംശ ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും വ്യക്തമാക്കുന്നു. നമ്മുടെ ആദിവാസി വിഭാഗങ്ങളിൽ പലതും അതിന്റെ പിന്തുടർച്ചക്കാരാണ് എന്നും കരുതപ്പെടുന്നു.

BCE 7000 നു ശേഷം ഇറാനിൽ നിന്നോ സമീപ പ്രദേശങ്ങളിൽ നിന്നോ ഇന്ത്യയിലേക്ക് കുടിയേറിയ സാഗ്രോ വംശജരായ കർഷകർ കൂടുതൽ മികച്ച സംസ്കാരത്തിന്നുടമകളായിരുന്നു. അവരാണ് പിന്നീട് സിന്ധു നദീതട സംസ്ക്കാരത്തിന്റ സ്ഥാപകരായിത്തീർന്നത്. ലോകത്ത് നിലനിന്ന നാഗരികതകളിൽ, മെസപൊട്ടേമിയൻ, ഈജീപ്ഷ്യൻ, പേർഷ്യൻ, ചൈനീസ് നാഗരികതകൾക്കൊപ്പം മികച്ചതായിരുന്നു സിന്ധു നദീതട നാഗരികതയും. അതൊരു കാർഷിക സംസ്കാരമായിരുന്നു. ചുട്ടെടുത്ത ഇഷ്ടികകൾ കൊണ്ടു നിർമിച്ച വീടുകളും ഇഷ്ടിക പാകിയ വീഥികളും അഴുക്കുചാലുകളും വിശാലമായ കുളിക്കടവുകളും ധാന്യപ്പുരകളും എല്ലാം ചേർന്ന മോഹഞ്ചോ ദരോ, ഹാരപ്പ, കാളി ബംഗൻ, ലോതാൽ തുടങ്ങിയ അനേകം ജനപദങ്ങളുടെ അവശിഷ്ടങ്ങൾ അതിന്റെ അടയാളമാണ്. 50 ലക്ഷത്തോളം മനുഷ്യർ അവിടങ്ങളിൽ അധിവസിച്ചിരുന്നു എന്നാണ് കണക്ക്. ചെമ്പ്, ഈയം, വെള്ളി ഇവ അയിരുകളിൽ നിന്ന് ശുദ്ധീകരിച്ചെടുക്കാനും പിച്ചള, ഓട് തുടങ്ങിയ കൂട്ടുലോഹങ്ങൾ നിർമ്മിക്കാനും ആയുധങ്ങളും ആഭരണങ്ങളും നിർമിക്കാനും അവർക്കറിയാമായിരുന്നു. ഉത്ഖനനത്തിൽ കിട്ടിയ കരിഞ്ഞ ധാന്യങ്ങളുടെ C  14 കാലനിർണയം കാണിക്കുന്നത് ഏതാണ്ട് BCE 4000 നടുത്ത് ഈ നഗരങ്ങൾ സ്ഥാപിക്കപ്പട്ടു കാണും എന്നാണ്.  അവരുടെ ലിപി /മുദ്രകൾ ഇതുവരെ പൂർണമായി വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏതാണ്ട് രണ്ട് - രണ്ടര സഹസ്രാബ്ദം നിലനിന്ന ആ സംസ്കൃതിക്ക് പിന്നീട് എന്തു സംഭവിച്ചു എന്നും കൃത്യമായറിയില്ല.

ഏതാണ്ട് BCE 1600 കൾക്കടുത്താണ് (ഹാരപ്പൻ നാഗരികതയുടെ തകർച്ചയുടെ കാലത്ത് )ആര്യന്മാർ എന്നു സ്വയം വിശേഷിപ്പിച്ച വൈദിക ജനത ഇന്ത്യയിലെത്തുന്നത്. അവരാണ് വേദങ്ങൾ രചിച്ചത്. ഋഗ്വേദ സംഹിതകളിൽ തന്നെ അതിന്റെ രചനാ കാലത്തിന്റെ സൂചനയുണ്ട്. അന്നത്തെ വിഷുവസ്ഥാനം (സമരാത്രദിനം ) കാർത്തികയിലായിരുന്നു . ഇന്ന് ഉത്രട്ടാതിയിലാണ്.  50 ഡിഗ്രിയോളം സ്ഥാനമാറ്റം  വന്നിട്ടുണ്ട്. 72 വർഷം കൊണ്ട് നക്ഷത്ര സ്ഥാനം 1 ഡിഗ്രി മാറും (പശ്ചാദ്ഗമനം എന്ന പ്രതിഭാസം)എന്നതിൽ നിന്ന് ഋഗ്വേദ രചനാകാലം 3600 വർഷം മുമ്പ് (BCE 1600)എന്നു കണക്കാക്കുന്നു. രചനാകാലത്ത് വൈദിക ജനത ആടുമാടുകളെ മേച്ചു കൊണ്ട് അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ മേഖലകളിലൂടെ മേച്ചിൽ സ്ഥലങ്ങൾ തേടി സഞ്ചരിക്കുകയായിരുന്നു എന്ന് അതിൽ പറയുന്ന നദികളുടെയും സ്ഥലങ്ങളുടെയും പേരുകൾ സൂചിപ്പിക്കുന്നു : സിന്ധു, ഷുതു ദ്രി ( സത്ലജ് ), വിപാസ (ബിയാസ്), കുഭാ (കാബൂൾ), സുവാസ്തു (സ്വാത് മേഖല ) മുതലായവ ഉദാഹരണങ്ങൾ . ഗംഗ,യമുന എന്നിവ സൂചിപ്പിക്കുന്നു പോലുമില്ല. അതായത്, ഋഗ്വേദകാലത്ത് ആര്യന്മാർ ഇന്നത്തെ ഇന്ത്യയിൽ എത്തിയിട്ടേ ഇല്ല.

വിശദമായി ഇത്രയും ചർച്ച ചെയ്യാൻ കാരണം ആര്യജനത ഇന്ത്യയിൽ ഉൽഭവിച്ചവരാണെന്നും ഹാരപ്പൻ സംസ്ക്കാരവും അതിന്റെ ഭാഗമായിരുന്നെന്നും എല്ലാ വിജ്ഞാനങ്ങളും ലോകത്തിനു നൽകിയത് ആര്യന്മാരാണെന്നും ഉള്ള ഹിന്ദുത്വ വാദികളുടെ അവകാശവാദം എത്രമാത്രം യുക്തിരഹിതമാണ് എന്നു സൂചിപ്പിക്കാനാണ്. ബാബിലോണിയൻ ( മെസപ്പൊട്ടേമിയൻ), ഈജിപ്ഷ്യൻ സംസ്കാരങ്ങൾ  BCE അയ്യായിരത്തിനും മുമ്പുള്ളവയാണെന്ന് ചരിത്രകാരന്മാർ അംഗീകരിച്ച കാര്യമാണ്. BCE 1600 ൽ മാത്രം ഇവിടെത്തിയ ആര്യന്മാർ എങ്ങനെ അവർക്കൊക്കെ വിജ്ഞാനം ദാനം ചെയ്യും !

ഋഗ്വേദകാലത്തെ വൈദിക ജനത യുക്തിബോധവും സ്വതന്ത്ര ചിന്തയുമുളള ഒരു ജനസമൂഹമായിരുന്നു . പ്രകൃതിയെ ആരാധനയോടെ കാണുമ്പോൾ തന്നെ കാര്യങ്ങളുടെ കാരണം തേടാൻ അവർ ശ്രമിച്ചു. പ്രപഞ്ച സ്രഷ്ടാവ് എന്ന സങ്കല്പം ഉണ്ടായിരുന്നില്ല. പ്രപഞ്ചത്തിന്റെ ആത്മാവ് എന്ന നിലയ്ക്ക് ബ്രഹ്മം എന്ന സങ്കല്പമുണ്ടായിരുന്നു എന്ന് വേദ സംഹിതകൾ സൂചിപ്പിക്കുന്നു. യാഗങ്ങൾക്കും അത് നിർവഹിക്കുന്ന പുരോഹിതർക്കും വലിയ ആദരവ് ലഭിച്ചിരുന്നു. എന്നാൽ ചാതുർവർണ്യം നിലവിൽ വന്നിരുന്നില്ല. സംവാദാത്മകമായ ആ സമൂഹത്തിൽ സ്വാഭാവികമായും ശാസ്ത്രത്തിനും തത്ത്വചിന്തകൾക്കും വളർച്ചയുണ്ടായി. ജ്യോതിശ്ശാസ്ത്രത്തിന് വലിയ പ്രാധാന്യം കിട്ടി. കാരണം സമയമളക്കാനും ദിക്കറിയാനും കാലം ഗണിക്കാനും അതാവശ്യമായിരുന്നു. ഭൂമിക്കു ചുറ്റുമുള്ള നക്ഷത്രമണ്ഡലത്തിലെ 27 നക്ഷത്രഗണങ്ങളിലൂടെ (27 ജന്മനക്ഷത്രങ്ങൾ)  ചന്ദ്രന്റെ പഥം നിരീക്ഷിച്ച് 27 നാളുകൾ കണക്കാക്കുന്ന ഒരു കലണ്ടർ വ്യവസ്ഥയാണവർ നിർമിച്ചെടുത്തത്. അതിന്റെ വിശദാംശങ്ങൾ ലഗധ മുനിയുടെ വേദാംഗ ജ്യോതിഷം ( BCE 10-11 നൂറ്റാണ്ട്) എന്ന കൃതിയിൽ കാണാം.

ഗണിതത്തിലും വലിയ വികാസമുണ്ടായി. യാഗശാല നിർമിതിക്കുവേണ്ട ഇഷ്ടികകളുടെ എണ്ണവും രൂപവും വലുപ്പവും കണക്കാക്കാൻ ജ്യാമിതിയും ആൾജിബ്രയും അവർക്ക് ആവശ്യമായി വന്നു. അക്കാലത്തെ ഗണിതത്തിന്റെ വളർച്ച ശുൽബസൂത്രങ്ങളിൽ കാണാം.

അക്കാലത്ത് വലിയ വികാസം നേടിയ ഒരു ശാസ്ത്ര ശാഖയായിരുന്നു ആയുർവേദം. നല്ല ചൂടും ഈർപ്പവുമുള്ള ഇന്ത്യൻ കാലാവസ്ഥയിൽ രോഗങ്ങൾ വളരെ കൂടുതലായിരുന്നു. അതിനെ പ്രതിരോധിക്കാൻ നടന്ന ശ്രമത്തിന്റെ ഭാഗമായി പ്രാചീന ലോകത്തെ ഏറ്റവും മികച്ച ചികിത്സാ പദ്ധതിയായി ആയുർവേദം വികസിച്ചു. ഈ വളർച്ച ഏറെക്കാലം (ചരകന്റെയും ശുശ്രുതന്റെയും കാലം വരെ) തുടരുകയും ചെയ്തു.  ലോഹ വിദ്യയിലും (ഇരുമ്പിന്റെ ഉപയോഗം) അവർ മികവു പുലർത്തി. ഹാരപ്പൻ സംസ്ക്കാരത്തിൽ നിന്ന് ഗണിതവും ശാസ്ത്രവും ലോഹവിദ്യയും ഉൾപ്പെടെ പലതും അവർ സ്വീകരിച്ചതായും കണക്കാക്കുന്നു. ശിവനും ദേവീ സങ്കല്പവും വരെ അങ്ങനെ സ്വീകരിച്ചതാണെന്നു കരുതുന്നു.

എന്നാൽ, ഈ സ്വതന്ത്ര ചിന്തയും സംവാദാത്മകതയും ഏറെക്കാലം നിലനിന്നില്ല. BCE 1000 നടുത്ത് വൈദികജനത ഗംഗാ യമുനാതടങ്ങളിൽ എത്തി സ്ഥിരവാസമുറപ്പിക്കുകയും മൃഗപരിപാലനത്തോടൊപ്പം കൃഷി ചെയ്തു തുടങ്ങുകയും ചെയ്തു. അവർ നഗരങ്ങൾ പടുത്തുയർത്തുകയും രാജ്യവും രാജാവും നിലവിൽ വരികയും ചെയ്തു. അതോടൊപ്പം വലിയ ഒരു വിപത്തും സംഭവിച്ചു. വർണാശ്രമ വ്യവസ്ഥയുടെ ആരംഭമായിരുന്നു അത്. യാഗങ്ങളും പൂജാദി കർമങ്ങളും നിർവഹിക്കുന്ന ബ്രാഹ്മണരും ഭരണവും യുദ്ധവും ജീവിതധർമമായി വിധിക്കപ്പെട്ട ക്ഷത്രീയരും വ്യാപാരവും വ്യവസായവും ജീവിതവൃത്തിയാക്കിയ വൈശ്യരും സമൂഹത്തിൽ ഉന്നത വർണികളായി മാറി. ഇവർ കഷ്ടിച്ച് 15% മേ വരൂ. ബാക്കി 85% വരുന്ന,തൊഴിൽ ചെയ്യുന്ന മുഴുവൻ മനുഷ്യരും ശൂദ്രരോ പഞ്ചമരോ ആയി തരം താഴ്ത്തപെട്ടു. കൃഷിപ്പണി ചെയ്യുന്നവരും ലോഹപ്പണിക്കാരും ആശാരിയും വൈദ്യനും തുണിനെയ്യുന്നവരും എല്ലാം ശൂദ്രർ എന്ന നാലാം വർണത്തിലായി. അവർക്ക് വിജ്ഞാനത്തിന്റെ ഭാഷയായ സംസ്കൃതം പഠിക്കാൻ അവകാശമുണ്ടായിരുന്നില്ല. കുലത്തൊഴിലിനപ്പുറം എന്തെങ്കിലും ചെയ്യാനും അവകാശമില്ല. ചാതുർവർണ്യത്തെ ന്യായീകരിക്കാനുള്ള മിത്തുകൾക്കും ബ്രാഹ്മണ പണ്ഡിതർ ജന്മം നൽകി. മനു സ്മൃതി പറയുന്നത് ഇങ്ങനെയാണ് : ബ്രഹ്മാവിന്റെ തലയിൽ നിന്ന് ബ്രാഹ്മണരും ബാഹുക്കളിൽ നിന്ന് ക്ഷത്രിയരും തുടകളിൽ നിന്ന് വൈശ്യരും കാൽപാദങ്ങളിൽ നിന്ന് ശൂദ്രരും ജന്മം കൊണ്ടു. പാദജന്യരായ ശൂദ്രരുടെ ജന്മോദ്ദേശ്യം തന്നെ മറ്റു മൂന്നു വർണികളെയും സേവിക്കുക എന്നതാണ്. ഇങ്ങനെ ഓരോ വിഭാഗവും സ്വധർമങ്ങൾ അനുഷ്ടിച്ച് ജീവിക്കുന്ന ജീവിതക്രമമാണ് സനാതന ധർമവ്യവസ്ഥ എന്നറിയപ്പെട്ടത്. ശൂദ്രർ സ്വത്തോ ധനമോ സമ്പാദിക്കാൻ ശ്രമിക്കുന്നതു തന്നെ കടുത്ത ശിക്ഷ അർഹിക്കുന്ന അധർമമാണ്.  ശൂദ്രരിലും നീചരായ മറ്റു വിഭാഗങ്ങളെ (ദലിതരെയും വനവാസികളെയും മറ്റും) മനുഷ്യരായിപ്പോലും പരിഗണിച്ചിരുന്നില്ല. ഇതിനൊക്കെ താത്ത്വിക ന്യായം ഒരുക്കാനാണ് വിധി അഥവാ മുജ്ജന്മകർമഫലം എന്ന ആശയം അവതരിപ്പിച്ചത്. മനുഷ്യർക്ക് ഒന്നിലേറെ ജന്മങ്ങളുണ്ട്.  ഒരു ജന്മത്തിൽ ഒരാൾ ചെയ്യുന്ന പ്രവൃത്തികളാണ് അയാൾ അടുത്ത ജന്മത്തിൽ ആരായി ജനിക്കണമെന്ന് തീരുമാനിക്കുന്നത്. ദുഷ്കർമങ്ങൾ ചെയ്യുന്നവരാണ് ശൂദ്രരോ മറ്റു നീച ജന്മങ്ങളോ ആയിത്തീരുന്നത്. വീണ്ടും ധർമങ്ങളനുഷ്ഠിക്കുന്നതിൽ വീഴ്ച വന്നാൽ കൂടുതൽ മോശമായ ജന്മങ്ങൾക്കു കാരണമാകും. അങ്ങനെ ചൂഷണവും അടിമത്തവും സ്വന്തം കർമഫലമാണെന്ന് ഭൂരിപക്ഷം മനുഷ്യരെക്കൊണ്ട് അംഗീക്കരിപ്പിക്കാൻ കഴിഞ്ഞ ധൈഷണിക അധീശത്വത്തിന്റെ (hegemony) വിജയമാണ് നാമിവിടെ കാണുന്നത്.

ഇത് അന്ന് നിലവിലുണ്ടായിരുന്ന ശാസ്ത്രത്തിന്റെ (സയൻസ് എന്ന അർഥത്തിൽ) തകർച്ചക്കും സമൂഹത്തിന്റെ നിശ്ചലതയക്കും വഴിയൊരുക്കി. അധ്വാനിക്കുന്ന മനുഷ്യർ അധ്വാനഭാരം കുറയ്ക്കാനും ഉല്പന്നങ്ങൾ മെച്ചപ്പെടുത്താനും ശ്രമിക്കുമ്പോഴാണല്ലോ ശാസ്ത്രവും സാങ്കേതിക വിദ്യകളും ജനിക്കുന്നത്. അതിന് വിദ്യാഭ്യാസവും അറിവുകളുടെ കൈമാറ്റവും ആവശ്യമാണ്. ശൂദ്രന് വിദ്യ നിഷേധിക്കപ്പെട്ടതോടെയാണ് ശാസ്ത്ര വികാസം നിലച്ചത്. അക്കാലത്ത് നിലവിലിരുന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായവും അതിന് അനുഗുണമായിരുന്നു. ശൂദ്രർക്കോ മറ്റ് അധകൃതർക്കോ അവിടെ പ്രവേശനമുണ്ടായിരുന്നില്ല.

ഇങ്ങനെ യഥാർഥ ശാസ്ത്രത്തിന്റെ വളർച്ച മുരടിച്ച കാലത്തു തന്നെയാണ് നിലവിലുണ്ടായിരുന്ന ശാസ്ത്രങ്ങളെ കപട ശാസ്ത്രങ്ങളാക്കി മാറ്റാനുള്ള ശ്രമവും പുരോഹിതവർഗം ആരംഭിച്ചത്. അങ്ങനെയാണ് ജ്യോതിശ്ശാസ്ത്രം പ്രവചന ജ്യോതിഷം (ജ്യോത്സ്യം ) ആയും  വാസ്തുവിദ്യ വാസ്തു ശാസ്ത്രമായും മാറുന്നത്. നാട്ടുവൈദ്യന്മാരുടെപ്രയോഗത്തിലൂടെയും അനുഭവജ്ഞാനത്തിലൂടെയും വളർന്നു വന്ന ആയുർവേദത്തിൽ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും അംശങ്ങൾ ചേർത്ത് , പുതിയ അന്വേഷണങ്ങളുടെ പാതയിൽ വിഘാതങ്ങൾ സൃഷ്ടിച്ചതും ഈ ഘട്ടത്തിലാണ്.. പാലാഴി മഥനത്തിൽ പൊങ്ങിവന്ന ധന്വന്തരിയാണ് ആയുർവേദത്തിന്റെ സ്രഷ്ടാവ് എന്ന കഥയും പ്രചരിക്കപ്പെട്ടു. അതോടൊപ്പം മന്ത്രങ്ങളും മറ്റ് ആഭിചാരക്രിയകളും വളരെ ഫലം ചെയ്യുമെന്ന വിശ്വാസവും വ്യാപകമായി. അഥർവവേദത്തിന്റെ മുഖ്യ പ്രതിപാദ്യം തന്നെ അതാണ് . ഏതറിവും കൃതികളായി മാറണമെങ്കിൽ സംസ്കൃതം വശമുള്ള ബ്രാഹ്മണരെ ആശ്രയിയിക്കണമെന്ന അവസ്ഥ ഉണ്ടായിരുന്നു. പണിയെടുക്കാതെ സമ്പത്തു നേടാനുള്ള മാർഗങ്ങൾ (പൂജകളും മറ്റു കർമങ്ങളും ) അവർ അത്തരം കൃതികളിൽ കൂട്ടിച്ചേർത്തു.

ശാസ്ത്രത്തിന്റെ കാപട്യ വൽക്കരണത്തിനെതിരെ ബുദ്ധ-ജൈന കാലഘട്ടത്തിൽ (B CE 6-5 നൂറ്റാണ്ട്) വലിയ  മുന്നേറ്റമുണ്ടായി. കൈത്തൊഴിലുകളിൽ ഏർപ്പെട്ടവർക്കു സമൂഹത്തിൽ മാന്യസ്ഥാനമുണ്ടായി. ആയുർവേദവും ലോഹവിദ്യയും വളർന്നു. ജ്യോത്സ്യത്തെയും വിധിവിശ്വാസത്തെയും ശ്രീബുദ്ധൻ ശക്തിയായി വിമർശിച്ചു. പ്രാകൃതം, പാലി മുതലായ സാധാരണ ജനങ്ങളുടെ ഭാഷകളിൽ രചനകളുണ്ടായി. ഉല്പാദനരംഗം വികസിച്ചു. അശോക ചക്രവർത്തിയുടെ കാലത്ത് ഇന്ത്യ ലോകവ്യാപാര രംഗത്തെ വലിയ ശക്തിയായി മാറി. എന്നാൽ ഇത് ഏറെ നീണ്ടു നിന്നില്ല. വർണാശ്രമ വ്യവസ്ഥ ഗുപ്ത സാമ്രാജ്യ ഘട്ടത്തിൽ വീണ്ടും പിടിമുറുക്കി. ക്ഷേത്രങ്ങൾ ധാരാളമായി നിർമ്മിക്കപ്പെട്ടു. ബ്രാഹ്മണാധിപത്യത്തിന്റെയും വർണാശ്രമ വ്യവസ്ഥയുടെയും സുവർണ കാലമായിരുന്നു ഗുപ്തകാലഘട്ടം.

ഈ ഘട്ടത്തിൽത്തന്നെ (അലക്സാണ്ടറുടെ വരവോടെ- BCE മൂന്നാം നൂറ്റാണ്ട്) ഗ്രീക്ക് പ്രവചന ജ്യോതിഷവും ഗണിതജ്യോതിശ്ശാസ്ത്രവും  ഇന്ത്യയിലെത്തിയെങ്കിലും ഇന്ത്യൻ പൗരോഹിത്യം രണ്ടു കയ്യും നീട്ടി സ്വീകരിച്ചത് പ്രവചനജ്യോതിഷത്തെയാണ് . ഏഴു നൂറ്റാണ്ടുകൾക്ക് ശേഷം ആര്യഭടനാണ് ഗണിതജ്യോതിശ്ശാസ്ത്രത്തിലും ഗണിതത്തിലും മികച്ച സംഭാവനകൾ നൽകിയത്. തുടർന്ന്  ബ്രഹ്മഗുപ്തനും ഭാസ്ക്കരാചാര്യരുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകിയെങ്കിലും ഇന്ത്യൻ മനസ്സുകളെ കീഴടക്കാൻ കഴിഞ്ഞത് ജ്യോതിഷത്തിനാണ്. കാരണം, അത് വിധിവിശ്വാസത്തിനും വർണ്ണാശ്രമ വ്യവസ്ഥക്കും അനുഗുണമായിരുന്നു. അതുകൊണ്ട് അതിന് പൗരോഹിത്യത്തിന്റെ പിന്തുണ ഉണ്ടായി.

പ്രാചീന ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളെ പുകഴ്ത്തി ദേശാഭിമാനം ജ്വലിപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വവാദികൾ അവതരിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ നമ്മുടെ യഥാർഥ ശാസ്ത്രനേട്ടങ്ങളായിരുന്നില്ല, വ്യാജ അവകാശ വാദങ്ങൾ മാത്രമാണ്. ചാതുർവർണ്യത്തെ ന്യായീകരിക്കാൻ നിർമിച്ച സൃഷ്ടികഥ തന്നെ ഒരു നുണക്കഥയാണ്. എന്നാൽ അതിന്റെ ഫലമോ? ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറയായ പരിണാമ സിദ്ധാന്തത്തെ പാഠ്യപദ്ധതിയിൽ നിന്നു നീക്കേണ്ടി വരുന്നു. കാരണം,രണ്ടും ഒത്തു പോകില്ല. പ്രാചീന ഇന്ത്യയുടെ മികച്ച ശാസ്ത്ര കണ്ടെത്തലായി അവതരിപ്പിക്കപ്പെടുന്ന പഞ്ചഭൂത സിദ്ധാന്തത്തെ പിന്തുണക്കാൻ ആധുനിക രസതന്ത്രത്തിന്റെ അടിത്തറയായ ആവർത്തിപ്പട്ടിക ( പീരിയോഡിക് ടേബ്ൾ) ഉപേക്ഷിക്കേണ്ടി വരുന്നു. BCE 7000 ൽ ഇന്ത്യയിൽ ഭരദ്വാജ മുനി വിമാനങ്ങൾ നിർമിച്ചിരുന്നു എന്നും രാവണന് 10 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു എന്നുമുള്ള പരിഹാസ്യമായ പ്രസ്താവന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ്സിൽ നടത്തിയത് ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ വൈസ് ചാൻസലറാണ്. വിമാന നിർമാണത്തിലെ സാങ്കേതിക പ്രശ്നങ്ങൾ അറിയാഞ്ഞിട്ടല്ല, രാഷ്ട്രീയ മേലാളന്മാരെ പ്രീതിപ്പെടുത്താനാണ് ഇത്തരം ശ്രമങ്ങൾ. വിമാനവും മിസൈലും (പാശുപതാസ്ത്രം ഉദാ.) പോലുള്ള മികച്ച സാങ്കേതിക വിദ്യകൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ അതിനെല്ലാം പിന്നീട് എന്തു സംഭവിച്ചു, എന്തുകൊണ്ട് അവയുടെയൊന്നും ഒരംശം പോലും പുരാവസ്തു ഖനനങ്ങളിൽ കാണപ്പെടുന്നില്ല, വാളും പരിചയും കുന്തവുമായി വന്ന അബ്രഹാം ലോധിയെയും ബാബറിനെയും പോലുളളവർക്ക് ഈ രാജ്യത്തെ എങ്ങനെ തോല്പിക്കാൻ കഴിഞ്ഞു എന്നീ ചോദ്യങ്ങൾക്കൊന്നും ആരും ഉത്തരം തരുന്നില്ല.

പ്രപഞ്ച സൃഷ്ടിക്കു കാരണമായ മഹാവിസ്പോടനം നടന്നപ്പോൾ ഉണ്ടായത് ഓംകാരമാണ് എന്ന് ISRO യുടെ ഒരു മുൻ ചെയർമാൻ പ്രഖ്യാപിച്ചതും മണ്ടത്തരമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയായിരിക്കണം. അതീവ സാന്ദ്രമായ പ്ലാസ്മയിലൂടെ ശബ്ദം സഞ്ചരിക്കില്ലെന്നും ജലത്തിൽ പോലും ഓം എന്നുച്ചരിച്ചാൽ കുമിളയേ ഉണ്ടാകൂ എന്നും വായുവിലൂടെയേ സാധാരണ ശബ്ദം സഞ്ചരിക്കൂ എന്നും അവർക്കൊക്കെ അസ്സലായറിയാം. എല്ലാ ശാസ്ത്രവും വേദങ്ങളിൽ ഉണ്ടെന്നും പ്രാചീന ലോകത്തിന് ശാസ്ത്രം സംഭാവന ചെയ്തത് ഭാരതമാണെന്നും മറ്റൊരു ISRO ചെയർമാൻ പറഞ്ഞതും അറിവില്ലാഞ്ഞിട്ടല്ല. കുരങ്ങു മനുഷ്യനാകുന്നത് ഞാനോ നിങ്ങളോ കണ്ടിട്ടില്ല, അതുകൊണ്ട് പരിണാമ സിദ്ധാന്തം തെറ്റാണെന്ന് IIT ബിരുദധാരിയായ മുൻ കേന്ദ്ര സാങ്കേതിക വകുപ്പു സഹമന്ത്രി ഒരു സമ്മേളനത്തിൽ പ്രസംഗിച്ചതും  അറിവില്ലായ്മ കൊണ്ടല്ല. വർഗീയ നേതൃത്വത്തെ തൃപ്തിപ്പെടുത്തുന്നതിനപ്പുറം സാധാരണ ജനങ്ങളെ ശാസ്ത്ര ചിന്തയിൽ നിന്നും ശാസ്ത്രബോധത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യം കൂടി ഇക്കൂട്ടർക്കുണ്ടാകാം. ഒപ്പം മുഗളർ ഉൾപ്പെടെയുള്ള മുസ്ലീം ഭരണമാണ് ഇന്ത്യയ്ക്ക് അതിന്റെ ശാസ്ത്ര മഹിമ നഷ്ടപ്പെടാൻ ഇടയാക്കിയത് എന്ന വർഗീയ നിലപാട് സ്ഥാപിച്ചെടുക്കാനും ഉദ്ദേശ്യമുണ്ടാകാം.

സ്വതന്ത്ര ഇന്ത്യയിലെ ശാസ്ത്ര വളർച്ച

  സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി മനുഷ്യ തുല്യത, സ്വാതന്ത്ര്യം , സാഹോദര്യം തുടങ്ങിയ ആശയങ്ങൾ ഇന്ത്യയിൽ വളർന്നു വന്നു. ആധുനിക വിദ്യാഭ്യാസം നേടിയ പലരും ജാതി ചിന്ത ഉപേക്ഷിക്കാനും ശാസ്ത്ര ബോധം ആർജിക്കാനും തയ്യാറായി. ശാസ്ത്രജ്ഞരുടെ ഒരു നിര തന്നെ വളർന്നു വന്നു. ഉൽപതിഷ്ണുത്വത്തിന്റെ കേന്ദ്രമായിരുന്ന കൊൽക്കത്ത തന്നെ ആയി ശാസ്ത്രത്തിന്റയും കേന്ദ്രം.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞു, “ശാസ്ത്രീയ സമീപനവും ശാസ്ത്രബോധവും ഒരു ജീവിതരീതിയും ചിന്താരീതിയുമാണ്. മറ്റ് മനുഷ്യരുമായുള്ള സഹകരണം, ഇടപെടൽ എന്നിവയുടെയും ഒരു രീതിയാണത്; അങ്ങനെ ആയിരിക്കുകയും വേണം. ജനങ്ങളുടെ പ്രവർത്തനദിശയാണ് ശാസ്ത്രബോധം. അതൊരു സ്വതന്ത്ര മനുഷ്യന്റെ അവബോധമാണ്.”

ശാസ്ത്രത്തിലധിഷ്ഠിതമായ ശുഭാപ്തിവിശ്വാസത്തിലും ഈയൊരു സമീപനത്തിലുമാണ് ഇന്ത്യയിലെ വികസന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. അതേപ്പറ്റി നെഹ്റു പറഞ്ഞു: “ശാസ്ത്രത്തിന്റെ സഹായത്തോടെ മാത്രമേ  വിശപ്പ്, ദാരിദ്ര്യം, മാലിന്യം, നിരക്ഷരത, അന്ധവിശ്വാസം തുടങ്ങിയവ ഇല്ലാതാക്കാൻ കഴിയൂ. പട്ടിണിപ്പാവങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയെന്ന ‘സമ്പന്ന’ രാജ്യത്ത് പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗം തടയാനും ശാസ്ത്രത്തിനേ കഴിയൂ.”

ഈയൊരു നിലപാടിൽ നിന്നുകൊണ്ട് ശാസ്ത്രം പഠിക്കാനും പഠിപ്പിക്കാനും ഗവേഷണം നടത്താനും ശാസ്ത്രബോധം പ്രചരിപ്പിക്കാനുമുള്ള ധാരാളം സംവിധാനങ്ങൾ ഇന്ത്യയിൽ വളർന്നുവന്നു. IIT കളും സർവകലാശാലകളും നേഷനൽ ഫിസിക്കൽ ലാബറട്ടറി, നേഷനൽ കെമിക്കൽ ലാബറട്ടറി, കാർഷിക ഗവേഷണ സ്ഥാപനങ്ങൾ തുടങ്ങി അനേകം സംരംഭങ്ങൾ ഉണ്ടായി. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പ്രഗത്ഭരായ ശാസ്ത്രജ്ഞർ സഹായിക്കാനെത്തി. രാജ്യത്തി നാവശ്യമായ സാങ്കേതിക വിദഗ്‌ധരെയും ആരോഗ്യ പ്രവർത്തകരെയും ഇവിടെത്തന്നെ വളർത്തിയെടുത്തു. ശാസ്ത്ര ഗവേഷണത്തെയും ശാസ്ത്രബോധത്തെയും സാമൂഹിക - സാമ്പത്തിക വികസനത്തെയും പരസ്പര പൂരകമായി ഉപയോഗിക്കുന്ന ദേശീയ ആസൂത്രണ സംവിധാനവും വിപുലപ്പെട്ടു.  

ഇതോടൊപ്പം ഇന്ത്യയുടെ വിഭവസമ്പന്നതയെയും കാണേണ്ടതുണ്ട്.

ലോകത്തിലേക്ക് തന്നെ സമ്പന്നമായ മനുഷ്യാധ്വാനവും പ്രകൃതി വിഭവങ്ങളും ലഭ്യമായ ഒരു രാജ്യമാണ് ഇന്ത്യ. ജനങ്ങളുടെ മധ്യമാന വയസ് (Median Age) 28 ആണ്. ഇന്ത്യയിലെ ജനങ്ങളിൽ 63% വും 15 നും 59 നു ഇടയ്ക്ക് പ്രായമുള്ളവരാണ്.വർധിച്ച അളവിലുള്ള ഈ അധ്വാനശേഷിക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം കൂടി നൽകി വൈദഗ്ദ്ധ്യവൽക്കരിക്കണം. ഒപ്പം വൈവിധ്യമാർന്ന പ്രകൃതിവിഭവങ്ങളെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്താനുള്ള ഗവേഷണങ്ങൾ നടക്കുകയും വേണം.അതുവഴി തൊഴിലും ഉൽപ്പാദനവും വരുമാനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് മുന്നേറിയാൽ  ലോകത്തിലെ ഏറ്റവും സമ്പന്നവും വികസിതവുമായ രാജ്യമായി ഇന്ത്യ മാറും.  ഈ രീതിയിൽ വിജ്ഞാനത്തെ ജനനന്മയ്ക്കായി ഉപയോഗിക്കണമെങ്കിൽ, അറിവ് ആർക്കും ലഭ്യമായ ഒരു സാമൂഹിക ഉൽപ്പന്നമായിരിക്കണം. അറിവിന്റെ മേലുള്ള കമ്പോള നിയന്ത്രണങ്ങൾ ഒഴിവാക്കി അതിനെ സ്വതന്ത്രമാക്കണം, അഥവാ, അറിവിന്റെ സാർവത്രിക വൽക്കരണം നടക്കണം. ശാസ്ത്രത്തെ, മനുഷ്യാധ്വാനത്തിന്റെ വൈദഗ്ദ്ധ്യവൽക്കരണത്തിനും പ്രകൃതിവിഭവങ്ങളുടെ ശാസ്ത്രീയ ഉപയോഗത്തിനുമായി ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യർ എവിടെയും മുന്നേറിയിട്ടുള്ളത്.

ശാസ്ത്ര രംഗം ഇന്ന്

മുകളിൽ പറഞ്ഞ ലക്ഷ്യങ്ങളോടെയല്ല ഇന്ന് ഇന്ത്യൻ  ശാസ്ത്രം പ്രയോഗിക്കുന്നത്. ഇന്ന് ഇന്ത്യൻ ശാസ്ത്രരംഗത്ത് വ്യത്യസ്തമായ മാറ്റങ്ങളുണ്ടാവുകയാണ്. കേന്ദ്രസർക്കാർ അതിന്റെ ശാസ്ത്ര നിലപാടിലും ഗവേഷണ മുൻഗണനകളിലും വരുത്തുന്ന  മാറ്റമാണ് ഇതിന് പ്രധാന കാരണം. ശാസ്ത്രബോധത്തിന് പകരം അന്ധവിശ്വാസങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്നു. ശാസ്ത്രത്തിന്റെ രീതിയെ പാടേ  അവഗണിക്കുന്നു. ദേശീയ വരുമാനത്തിൽ ഇന്ന് ശാസ്ത്രരംഗത്തിനുള്ള വിഹിതം, വളരെ പരിമതമായ 0.65% മാത്രമാണ്. ചൈനയുടേത് 2.1% വും അമേരിക്കയുടേത് 2.8% വുമാണ്.കോർപ്പറേറ്റ് മൂലധനത്തെ കൂടുതൽ ആശ്രയിക്കണമെന്നാണ് സർക്കാർ നിലപാട്. അതുവഴി കച്ചവടക്കണ്ണുള്ളവർക്ക് ഗവേഷണ മുൻഗണനകൾ നിർണയിക്കാനവസരമൊരുക്കുകയാണ്. പ്രതിരോധ ആയുധങ്ങളുടെ നിർമാണം പോലും സ്വകാര്യ മേഖലയ്ക്കു നൽകുകയാണ്. ഫലത്തിൽ ആയുധം വിൽക്കാനായി യുദ്ധങ്ങൾ സംഘടിപ്പിക്കുക കൂടി അവരുടെ ചുമതലയായി മാറും. ഉടൻ ലാഭം കിട്ടാത്ത അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങളിലൊന്നും സ്വാഭാവികമായും സ്വകാര്യ മേഖലയ്ക്കു താല്പര്യമുണ്ടാവില്ല.

വസ്തുതകളുടെ പിൻബലത്തിലല്ല,  വിശ്വാസത്തിന്റെ കുരുക്കിലാണ് ഇന്ന് ഇന്ത്യൻ ശാസ്ത്രരംഗം അകപ്പെട്ടിരിക്കുന്നത്. നവലിബറൽ പരിഷ്കാരങ്ങളോടെ എല്ലാം കമ്പോളത്തിന് വഴിമാറിത്തുടങ്ങി. അതിൽ അവശേഷിപ്പിച്ചവയെല്ലാം മത - സാമുദായിക ശക്തികളും പങ്കിട്ടെടുക്കുന്നു.  അടിസ്ഥാന ശാസ്ത്രങ്ങൾ അവഗണിക്കപ്പെടുകയാണ്. ഈയിടെയായി പ്രതിരോധം, ആണവം, ബഹിരാകാശം എന്നീ രംഗങ്ങളാണ് സർക്കാരിന്റെ ഗവേഷണ മുൻഗണന. ഇന്ത്യയിലെ അടിസ്ഥാന ജീവിതാവശ്യങ്ങൾ പരിഹരിച്ചുകൊണ്ടല്ല ഇത്തരം പരീക്ഷണങ്ങളിലേക്ക് നീങ്ങിയത്. ആ രംഗങ്ങളിലുണ്ടായ നേട്ടങ്ങളെ അഭിമാനത്തോടെ കാണുമ്പോൾത്തന്നെ, ഇവയ്ക്ക് നൽകുന്നത്രയും പ്രാധാന്യം ഇന്ത്യയിലെ ഇതര ശാസ്ത്രരംഗങ്ങൾക്കും ലഭിച്ചാൽ അവയേയും ലോകോത്തരമാക്കാൻ കഴിയുമെന്ന് ഓർക്കണം. ഇതിന് പറ്റിയ മികച്ച ശാസ്ത്രജ്ഞരും ശാസ്ത്രസംവിധാനങ്ങളും ഇന്ത്യയിലുണ്ടെങ്കിലും  അവയെ പൂർണമായും അവഗണിക്കുകയാണ്.  അതിനാൽ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, കുടിവള്ളം, മാലിന്യ സംസ്കരണം എന്നിവയെയൊക്കെ ദുർബലപ്പെടുകയാണ്.

ഇന്ത്യ എന്ന ആശയം

“ഇന്ത്യ എന്ന ആശയം” (The Idea of India) ‘നാനാത്വത്തിലെ ഏകത്വ’ത്തെ മാനിക്കുന്നു. വ്യത്യസ്തരായ ജനസമൂഹങ്ങൾ, പാരമ്പര്യങ്ങൾ, ഭാഷകൾ എന്നിവയൊക്കെയാണ്  ഇന്ത്യയുടെ തനതായ വൈവിധ്യങ്ങൾ.. ഈ വൈവിധ്യം ഇന്ത്യയെത്തന്നെ ഭാവിയിൽ ഇല്ലാതാക്കുമെന്ന് വിശ്വസിച്ചവരായിരുന്നു ബ്രിട്ടീഷുകാർ. ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞത്, “ഇന്ത്യയെന്നത് കേവലം ഭൂമിശാസ്ത്രപരമായ ഒരു പ്രയോഗം മാത്രമായതിനാൽ അതൊരിക്കലും ഒരു രാഷ്ട്രമായി മാറാനിടയില്ലെന്നാണ്.” ഇത് കൂടാതെ, “ഇന്ത്യയെന്നാൽ ഒരു രാഷ്ട്രമല്ല, ഇന്ത്യയ്ക്ക് പൊതു ഭാഷയില്ല, പൊതു മതമില്ല, പങ്കിടാൻ പറ്റുന്ന പാരമ്പര്യവുമില്ല, അത്തരം ചരിത്ര അനുഭവങ്ങളുമില്ല. ജനങ്ങളുടെ ഒരു കൂട്ടവും ഒരു പ്രത്യേക പ്രദേശവുമാണ് ഇന്ത്യ”യെന്ന് വരെ പറഞ്ഞു വെച്ച മറ്റൊരു ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു ബഞ്ചമിൻ ഡിസ്രയേലി. എന്നാൽ, നമ്മുടെ വൈവിധ്യങ്ങളെ നിലനിർത്തിയും, ശക്തിയാക്കി മാറ്റിയും ഒരൊറ്റ ലക്ഷ്യത്തോടെ ഇന്ത്യ മുന്നേറിയപ്പോഴാണ് സ്വാതന്ത്ര്യസമരം വിജയിച്ചതും ചർച്ചിലുമാർക്ക് വിടപറയേണ്ടി വന്നതും. ദേശീയ പ്രസ്ഥാനത്തിലൂടെ ശക്തിപ്പെട്ടുവന്ന ഈ വൈവിധ്യത്തിന് വളരാനും ശക്തിപ്പെടാനും സ്വയം പ്രവർത്തിക്കാനും സഹായകമായ പിന്തുണയായിരുന്നു’ ഇന്ത്യയെന്ന ആശയം’.

ഇന്ത്യയുടെ വൈവിധ്യത്തെ എല്ലാ അർത്ഥത്തിലും ശക്തിപ്പെടുത്തി നിലനിർത്താനാണ് സ്വതന്ത്ര ഇന്ത്യ ശ്രമിച്ചത്. ഇന്നത്തെ ഇന്ത്യയിലെ 142.8 കോടി ജനങ്ങളിൽ 6 പ്രധാന മതങ്ങളിൽ വിശ്വസിക്കുന്നവരുണ്ട്; അവരിൽ തന്നെ 6400 ഓളം ജാതി - ഉപജാതികളുണ്ട്. 22 പ്രധാന ഭാഷകളിൽ തന്നെ 1600 ഓളം പ്രദേശിക വ്യത്യാസങ്ങളുണ്ട്. വ്യത്യസ്ത ഭൂവ്യവസ്ഥകളും കാലാവസ്ഥയുമുള്ള 28 സംസ്ഥാനങ്ങളും ഏതാനും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളിലെ ജനങ്ങൾക്കിടയിൽ ഭക്ഷണം, വസ്ത്രം, ആചാരം, ആഘോഷം, ആരാധന, ആവാസവ്യവസ്ഥ, എന്നിവയെല്ലാം വ്യത്യസ്തങ്ങളാണ്. വൈവിധ്യമാർന്ന ഈ ഘടകങ്ങളെയെല്ലാം കൂട്ടിയിണക്കി അപൂർവമായൊരു വർണചിത്രമാക്കി പ്രദർശിപ്പിക്കുന്നു എന്നതാണ് ഇന്ത്യയുടെ ബഹുസ്വരതയുടെ അന്തസ്സത്ത. ഈ ബഹുസ്വരതയിൽ അധിഷ്ഠിതമാണ് ഇന്ത്യൻ സംസ്കാരം.

ഭരണഘടനാ മൂല്യങ്ങളുടെ പിൻബലത്തിൽ പരസ്പരം കൊണ്ടും കൊടുത്തും ശക്തിപ്പെട്ട, ഈ ബഹുസ്വരതയെ തകർക്കുകയെന്നതാണ് ഇന്നത്തെ ഹിന്ദുത്വ അജണ്ട. ഈ അജണ്ടയ്ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും, കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അത് പൂർവാധികം വേഗതയിൽ നടപ്പാക്കുകയാണ്. ഇതിനായി ബഹുസ്വരതയേയും സാംസ്കാരിക വൈവിധ്യത്തെയും അതിന്റെ മടയിൽ തന്നെ ‍കയറി ആക്രമിക്കുകയും ഒരുഏക ശിലാ സംസ്കാരം ലക്ഷ്യമാക്കിയുള്ള  ബദൽ നടപടികൾ ഓരോ രംഗത്തും നടപ്പാക്കുകയുമാണവർ. ഇതിന് കോർപ്പറേറ്റ്, ഫാഷിസ്റ്റ് ശക്തികളുടെ പിന്തുണയുണ്ട്. ആധുനിക ഇന്ത്യയുടെ പേര് പുരാതന ‘ഭാരത’മെന്നാക്കി മാറ്റുന്നതിലേക്ക് വരെ ഈ നീക്കങ്ങൾ എത്തിയിരിക്കുന്നു.

ഇതിന്റെ ഭാഗമായി അടിച്ചേൽപ്പിക്കുന്ന ഏകത്വം ഒരിക്കലും “ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത" എന്ന ദേശാഭിമാനാധിഷ്ഠിത മുദ്രാവാക്യത്തിന്റെ ഭാഗമല്ല; മറിച്ച് ഒരുതരം കൃത്രിമമായ ഏകത്വമാണ്.  ഒരു ഭാഷ, ഒരു മതം, ഒരു തെരഞ്ഞെടുപ്പ്, ഒരു നികുതി, ഒരു റേഷൻ കാർഡ്, ഒരു സിവിൽ കോഡ്, ഒരു ഡിജിറ്റൽ ലൈബ്രറി അവസാനം സനാതന ധർമത്തിൽ അധിഷ്ഠിതമായ ഒരു ബ്രാഹ്മണ്യ വ്യവസ്ഥ. അതായത്, ഇന്ത്യയുടെ തനത് സംസ്കാരമായ ബഹുസ്വരതയെ തുടച്ചുമാറ്റുന്ന ഒരുതരം ഏകത്വമാണത്.

അറിവിന്റെ സ്വതന്ത്രവും സാർവത്രികവുമായ വിനിമയം  സാധ്യമാകണമെങ്കിൽ സാംസ്കാരിക വൈവിധ്യം നിലനിൽക്കണം. വിദ്യാഭ്യാസത്തിൽ എല്ലാവർക്കും തുല്യത ഉണ്ടാവണം. പൊതുമണ്ഡലത്തിൽ സാർവത്രികമായ വിവര വിജ്ഞാന ലഭ്യത ഉറപ്പാക്കണം. ആവിഷ്കാര സ്വാതന്ത്ര്യം നിലനിർത്താൻ കഴിയണം.  ഇതിനൊക്കെ വേണ്ട വൈവിധ്യത്തെ സംരക്ഷിക്കണം. ഇന്നത്തെ ‘കൃത്രിമ ഏകത്വ'മാകട്ടെ, സമഗ്രാധിപത്യമാണ് ആഗ്രഹിക്കുന്നത്. അതിന്റെ പ്രധാന ശത്രുക്കൾ യുക്തിചിന്തയും ശാസ്ത്രബോധവുമാണ്. അതുകൊണ്ടു തന്നെ ഈ കൃത്രിമ ഏകത്വ നീക്കങ്ങളെ എതിർത്തു പരാജയപ്പെടുത്തേണ്ടത് ശാസ്ത്രബോധ പ്രചാരണത്തിന് അനിവാര്യമാണ്.

എല്ലാറ്റിലും ‘അപരരെ’ കണ്ടെത്തി വെറുപ്പും വിദ്വേഷവും കലർത്തി പരസ്പരം കലഹിപ്പിക്കുന്നതും  അതുവഴി  രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതുമാണ് വിവേചനം. മത ന്യൂനപക്ഷങ്ങളോട്, ദളിത് - ആദിവാസികളോട്, സ്ത്രീകളോട്, ഭാഷാന്യൂനപക്ഷങ്ങളോട്, ഹിന്ദി ഇതര ഭാഷകളോട്, ഇതരപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടെല്ലാം വിദ്വേഷവും വെറുപ്പും കൂടിവരികയാണ്.  പൗരത്വ നിയമ ഭേദഗതി, കാശ്‌മീരിന്റെ പ്രത്യേക പദവി  ഒഴിവാക്കൽ, ഏകീകൃത സിവിൽ കോഡ്, പാഠഭാഗങ്ങൾ വെട്ടിമാറ്റൽ ഇവ വഴിയെല്ലാം ഒരുതരം അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ്. അതിൽ അവസാനത്തേതായിരുന്നു മണിപ്പൂരിലെ കലാപം.. നിയമജ്ഞർ പറയുന്നതുപോലെ, “തുടരണമെന്ന് ഒരു സർക്കാർ ആഗ്രഹിക്കുന്നില്ലെങ്കിൽ ഒരു കലാപവും 24 മണിക്കൂറിൽ കൂടുതൽ നിലനിൽക്കില്ല." മണിപ്പൂർ കലാപം മാസങ്ങൾ നീണ്ടുനിൽക്കുന്നുവെങ്കിൽ നിശ്ചയമായും അതിന്റെ പിറകിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ താൽപര്യങ്ങളുണ്ടാകും.

ഇത്തരത്തിൽ അവഗണനക്കിരയാകുന്നവർ ദാരിദ്ര്യത്തിലേക്കും കലാപങ്ങളിലേക്കും എത്തിപ്പെടുമെന്നതാണ് ഇതുവരെയുള്ള അനുഭവം. വിവേചനത്തിൽ നിന്നാണ് കലാപങ്ങളുണ്ടാകുന്നത്. ഇത് അന്തരീക്ഷത്തിൽ എപ്പോഴും ഭയം കെട്ടിനിൽക്കുന്ന അവസ്ഥ സൃഷ്ടിക്കും. പുതിയതൊന്നും ഇവിടെ തളിർക്കരുതെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

സ്വതന്ത്ര ഇന്ത്യ, ഒട്ടേറെ പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിട്ടാണ് വളർന്നത്.  സ്വാതന്ത്ര്യം പിറന്നുവീണത് തന്നെ വിഭജന ഫലമായുണ്ടായ വർഗീയ കലാപങ്ങളിലേക്കായിരുന്നു. അത് ഏതാണ്ട് കെട്ടടങ്ങിയപ്പോഴാണ് രാഷ്ട്രപിതാവ് കൊലചെയ്യപ്പെടുന്നത്. ഇന്ത്യൻ യൂനിയനിൽ ചേർന്നു നിൽക്കാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളുടെ ഏകോപനം ഒരു കീറാമുട്ടിയായിരുന്നു. പാക്കിസ്ഥാനും ചൈനയുമായി  യുദ്ധങ്ങളുണ്ടായി. അഭയാർഥി പ്രശ്നങ്ങൾ വിവരണാതീതമായിരുന്നു. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനും വലിയ വില നൽകേണ്ടി വന്നു. ജവഹർലാൽ നെഹ്റുവിന്റെ മരണം ഒരു ഘട്ടത്തിന്റെ അന്ത്യമായിരുന്നു. ഭരണഘടനാ മൂല്യങ്ങളെ തകർത്തുകൊണ്ടായിരുന്നു 1975 ലെ അടിയന്തിരാവസ്ഥ. അത് വർഗീയ ശക്തികൾക്ക് വളരാനുള്ള അവസരമൊരുക്കുക കൂടി ചെയ്തു. രണ്ട് പ്രധാനമന്ത്രിമാർക്ക് വിഘടന - തീവ്രവാദികളുടെ  ഇരകളാകേണ്ടിവന്നു. 1992 ൽ ബാബരി പള്ളി പൊളിച്ചപ്പോൾ വർഗീയത അതിന്റെ പാരമ്യത്തിലെത്തുകയായിരുന്നു. ഈ ഫാഷിസ്റ്റ് പ്രവണതയ്ക്കൊപ്പം, നവലിബറൽ നയത്തിന്നടിപ്പെടുക കൂടി ചെയ്ത ഇന്ത്യയിൽ ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ പലതും ക്രമേണ നഷ്ടപ്പെടുകയായിരുന്നു. ആസൂത്രണവും പൊതുമേഖലയും ശാസ്ത്രബോധവും ദുർബലപ്പെട്ടു.

ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന ഇത്തരം വെല്ലുവിളി ഉയർത്തുന്ന പരിമിതികൾക്കിടയിലും, ഇന്ത്യ ഒരു ജനാധിപത്യ - മതേതര രാഷ്ട്രമായി ഇപ്പോഴും തുടരുകയാണ്. ആ ഒരു പ്രതീക്ഷയാണ് നമുക്ക് നല്ലൊരു നാളെയെ ലക്ഷ്യമാക്കി, നിലവിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ശക്തി പകരുന്നത്. ഈ പ്രതീക്ഷ നൽകുന്നതാകട്ടെ, ഇനിയും തകർന്നിട്ടില്ലാത്ത ബഹുസ്വരതയിലധിഷ്ഠിതമായ ‘ഇന്ത്യ എന്ന ആശയ’മാണ്. അതിനാൽ, എല്ലാത്തരം വിഭാഗീയതകൾക്കും വിവേചനങ്ങൾക്കുമതീതമായി ഭൂരിഭാഗം ജനങ്ങളിലും “ഒരേഒരിന്ത്യ ഒരൊറ്റ ജനത” എന്ന ഹൃദയഐക്യം തുടർന്നും നിലനിർത്താൻ കഴിയണം. ഈ കൂട്ടായ്‌മയാണ്, “നമ്മൾ ജങ്ങൾക്ക്” പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തേകുന്നത്.

വൈവിധ്യങ്ങളുടെ ധാരാളിത്തം ഇന്ത്യയെ തർക്കുമെന്ന ബ്രിട്ടീഷുകാരുടെ കണക്കുകൂട്ടലിൽ നിന്ന് വ്യത്യസ്തമായി വൈവിധ്യങ്ങളെ ബലമാക്കി മാറ്റി പ്രതിസന്ധികളെ അതിജീവിക്കുകയാണ് ഇന്ത്യ ചെയ്തത്. അന്ന് ബ്രിട്ടീഷുകാർക്കൊപ്പം നിന്നവർ എക്കാലത്തും വൈവിധ്യങ്ങളെ ഇല്ലാതാക്കി ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു. ഇന്നും നടക്കുന്ന ഇത്തരം നീക്കങ്ങൾ ആത്യന്തികമായി, വിൻസ്റ്റൺ ചർച്ചിൽ മറ്റൊരിടത്ത്, “വരും കാലങ്ങളിൽ ഇന്ത്യ വളരെ വേഗത്തിൽ തന്നെ പ്രാകൃതത്വത്തിലേക്കും മധ്യകാലത്തിന്റെ പരാധീനതകളിലേക്കും അധഃപ്പതിക്കും.” (India will fall back quite rapidly through the centuries, in to barbarism and privations of the middle ages) എന്ന് പറഞ്ഞതിനെയാണ് അന്വർഥമാക്കുന്നത്. അവസാനം ഇതാ ഭരണഘടന തന്നെ മാറ്റി എഴുതാനുള്ള ശ്രമത്തിലാണിപ്പോൾ.

അട്ടിമറിക്കപ്പെടുന്ന ഭരണഘടന

സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും  മാനവിക മൂല്യങ്ങൾ ഉൾച്ചേർന്നതും ലോകത്തിന് തന്നെ മാതൃകയുമാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യക്കാരുടെ ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നതും  ഓരോ പ്രവർത്തനത്തിനും ദിശാബോധം നൽകുന്നതുമാണ് നമ്മുടെ ഭരണഘടന.  

രാജ്യത്തെ ജനങ്ങൾക്കെല്ലാം എല്ലാ തരം നീതിയും ലഭിക്കുംവിധം  ഭരണഘടന ജനജീവിതത്തിൽ അനുഭവപ്പെടുന്നതിനെയാണ് ഭരണഘടനാ നൈതികത (Constitutional Morality) യായി ഡോ. അംബേദ്‌കർ കണ്ടത്. ഇതു  സംബന്ധിച്ച്  അംബേദ്‌കർ എടുത്തുപറയുന്ന ഒരു കാര്യമുണ്ട് : ഭരണഘടന എത്രതന്നെ നന്നായാലും അതിനെ കൈകാര്യം ചെയ്യുന്ന ഭരണകൂടം നന്നല്ലെങ്കിൽ ഏത് ഭരണഘടനയും മോശമായി ഭവിക്കും എന്നാണത്.  ഇവിടിയാണ്  ഭരണഘടനാ മൂല്യങ്ങളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കേണ്ടത്.

ജനാധിപത്യം .  

കേന്ദ്രസർക്കാർ തന്നെ അതിന്റെ കേവല ഭൂരിപക്ഷത്തെ ഉപയോഗപ്പെടുത്തി

  1. നിയമവാഴ്ചയ്ക്കെതിരെ ഭീഷണി ഉയർത്തുന്നു.
  2. പൗരനെ പ്രജയാക്കി മാറ്റുന്നു,
  3. യഥാർഥ വികസന പ്രവർത്തനങ്ങൾക്കു ബദലായി കപട ജനപ്രീണന പ്രവർത്തന (populist)ങ്ങൾ നടപ്പാക്കുന്നു.

       2023 ലെ അന്താരാഷ്ട്ര ജനാധിപത്യ സൂചിക (സ്വീഡനിലെ ഹോത്തൻബർഗ് സർവകലാശാലയിലെ V-Dem ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയത്) അനുസരിച്ച് ഇന്ത്യയുടെ സ്ഥാനം 165 രാജ്യങ്ങളിൽ 108 ാമതാണ്; 2022 ൽ ഇത് 100 ആയിരുന്നു. 2023 ലെ റിപ്പോർട്ടിൽ ഇന്ത്യയെപ്പറ്റി പറഞ്ഞിരിക്കുന്നത്, “കഴിഞ്ഞ 10 വർഷമായി കൂടുതൽ കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന പത്ത് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ” എന്നാണ്. തെരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യമാണ് ഇന്ത്യയിലുള്ളതെന്നും V-Dem റിപ്പോർട്ട് പറയുന്നു. ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടാനുള്ള അർഹതപോലും ഇന്ത്യയ്ക്ക് ഇല്ലാതാക്കുകയാണ്. ജനാധിപത്യമെന്നത് നിരന്തരം പുതുക്കപ്പെടേണ്ട ഒരു മൂല്യബോധമാണ്. ഒപ്പം, അത് സവിശേഷമായൊരു രാഷ്ട്രീയ - സാമൂഹിക വ്യവസ്ഥയുമാണ്. അത് നിലനിൽക്കേണ്ടത് പുരോഗമന ജനകീയപ്രസ്ഥാനങ്ങളുടെ നിലനിൽപ്പിന് പോലും അനിവാര്യമാണ്.

ജനാധിപത്യത്തിന്റെ പ്രവർത്തനരംഗമാണ് പാർലമെന്റ്. 17 ാമത് ലോക് സഭ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വളരെ കുറച്ച് മാത്രം ചേർന്ന സഭയാണ് - വർഷത്തിൽ ശരാശരി 58 ദിവസം മാത്രം . സഭ ചേർന്ന കാലത്തെല്ലാം ഏറെ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന ധാരാളം നിയമങ്ങൾ, കേവല ഭൂരിപക്ഷവാദമുയർത്തി പാസാക്കിയെടുക്കുകയായിരുന്നു. 2023 മൺസൂൺ സമ്മേളനത്തിൽ മാത്രം (ജൂലൈ 20- ആഗസ്റ്റ് 17) ഇത്തരത്തിലുള്ള 23 ബില്ലുകളാണ് പാസ്സാക്കിയത്. ദൂരവ്യാപക ആഘാതങ്ങളുണ്ടാക്കുന്ന വനം, ഖനനം എന്നിവ സംബന്ധിച്ച ഭേദഗതി ബില്ലുകൾ കാര്യമായ ചർച്ചപോലുമില്ലാതെ മണിപ്പൂർ പ്രതിഷേധത്തിനിടയിൽ പാസ്സാക്കിയെടുത്തു. ഇതേപോലെ ഓർഡിനൻസുകളും ബില്ലുകളും കൂടുതൽ പാസ്സാക്കിയത് കോവിഡിന്റെ ലോക്‌ഡൗൺ കാലത്തായിരുന്നു. ബില്ലുകളുടെ ഉള്ളടക്കം വിശദമായി പരിശോധിക്കാനുള്ള സെലക്‌ട് , സബ്‌ജക്റ്റ്, ജോയന്റ് പാർലമെന്ററി കമ്മറ്റികൾ ഒന്നും ഇപ്പോൾ പരിഗണനാ വിഷയമാകുന്നില്ല. അഥവാ അവ വല്ല ഭേദഗതികളും നിർദേശിച്ചാൽ തന്നെ ആരും പരിഗണിക്കാറുമില്ല.

ഭരണഘടന വിഭാവനം ചെയ്യുന്ന സെക്യുലറിസം അനുസരിച്ച് മതത്തിന് രാഷ്ട്രഭരണത്തിൽ ഇടപെടാനുള്ള പഴുതില്ല. ഇന്ത്യക്കാർക്ക് മതവിശ്വാസമാകാം, എന്നാൽ ഇന്ത്യക്കൊരു മതമില്ല. വ്യക്തിജീവിതത്തിൽ മതവിശ്വാസം മൗലികാവകാശമാകാം; എന്നാൽ, സാമൂഹിക ജീവിതത്തിലേക്ക് മതത്തെ വലിച്ചിഴയ്ക്കരുത്. ഈ രീതിയിൽ വ്യക്തിജീവിതത്തിൽ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും ഉത്തമ രാഷ്ട്ര നിർമിതിക്കായ് നിർദേശക തത്വങ്ങൾ ഉറപ്പാക്കിക്കൊണ്ടും എല്ലാ അർത്ഥത്തിലും പൗരന്റെ അന്തസ്സ് ഉറപ്പാക്കുന്നതാണ് ഇന്ത്യൻ സെക്യുലറിസം. അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ടുള്ള നടപടികളാണ് ഇപ്പോഴുണ്ടാകുന്നത്.

ഉപജീവനമാർഗങ്ങൾ നഷ്ടപ്പെടുന്ന ദളിദ് - ആദിവാസി വിഭാഗങ്ങളുടെ ചെറുത്ത് നിൽപ്പുകളെപ്പോലും രാജ്യദ്രോഹകുറ്റമാക്കുന്ന വിധത്തിലാണ് പല നിയമങ്ങളും ഇന്ന് മാറ്റി എഴുതിക്കൊണ്ടിരിക്കുന്നത്.

ചുരുക്കത്തിൽ ഇന്ത്യയുടെ ഭരണഘടന രാജ്യത്തിന്റെ വൈവിധ്യം, മതനിരപേക്ഷത, ഫെഡറലിസം, ശാസ്ത്രബോധം, ലിംഗസമത്വം, സാർവത്രിക വോട്ടവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയൊക്കെ ഉൾക്കൊണ്ട് വളർന്നുവന്നതാണ്. അതിനാൽ ഭരണഘടനക്കെതിരെ ഉയർന്നുവരുന്ന ഏതൊരു ചെറിയ ഭീഷണിയേയും എതിർത്തു പരാജയപ്പെടുത്തിക്കൊണ്ടു മാത്രമേ ഇന്ത്യ ഇതിനകം നേടിയ  നേട്ടങ്ങളെങ്കിലും സംരക്ഷിക്കാൻ കഴിയൂ.

വികലമായ വികസനം

പട്ടിക


സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ ശാസ്ത്രീയമായ ആസൂത്രണ പ്രക്രിയ ആരംഭിച്ചത്. 1938 ൽ ജവഹർലാൽ നെഹ്‌റു ചെയർമാനായി ദേശീയ ആസൂത്രണ സമിതി (NPC)  നിലവിൽ വന്നു. സ്വാതന്ത്ര്യാനന്തരം, 1950 ൽ ഇന്ത്യൻ ആസൂത്രണ കമ്മീഷനുണ്ടായി. പ്രധാനമന്ത്രിയായിരുന്നു അതിന്റെ ചെയർമാൻ. ശാസ്ത്രീയ ആസൂത്രണം ഒരു അനിവാര്യതയാണെന്നിരിക്കെ, അതിനെ ജനാധിപത്യത്തിലധിഷ്ഠിതമായ വികസന പരിപാടിയാക്കി മാറ്റാനാണ് ഇന്ത്യ ശ്രമിച്ചത്. ഇതിന് അടിത്തറയെന്നോണം വിശ്വാസ്യയോഗ്യമായ വിവരശേഖരണത്തിനായി മൂന്ന് സ്ഥാപനങ്ങൾ ഉണ്ടായി വന്നു - ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ISI), സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CSO), ദേശീയ സാമ്പിൾ സർവെ (NSSO) എന്നിങ്ങനെ. പ്രസിദ്ധ ശാസ്ത്രജ്ഞനായ പി.സി. മെഹലനോബിസ് ഇവയ്ക്ക് നേതൃത്വം നൽകി. 1956 ലെ രണ്ടാം പദ്ധതിയോടെ ഇവയൊക്കെ കാര്യക്ഷമമായി. 1956 ൽ രണ്ടാം വ്യവസായനയവും 1958 ൽ ഒന്നാം ശാസ്ത്രനയവും പ്രഖ്യാപിച്ചു. ഇവയെല്ലാം ചേർത്ത് വിശാലമായ ദേശീയ മുൻഗണനകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയിൽ ആസൂത്രണം സംഘടിപ്പിച്ചത്.

വർധിച്ച സാമ്പത്തിക വളർച്ച, വ്യവസായ വൽക്കരണം, ഭൂപരിഷ്കരണം, കാർഷിക മുന്നേറ്റം, ദാരിദ്ര്യനിർമാർജനം, എല്ലാവർക്കും തൊഴിൽ, ഇതര രാജ്യങ്ങൾക്കൊപ്പമുള്ള മുന്നേറ്റം എന്നിവയായിരുന്നു ആസൂത്രണത്തിന്റെ പൊതു ലക്ഷ്യങ്ങൾ. അധികാരവികേന്ദ്രീകരണം സാർഥകമാക്കാനായി 1957 ൽ ബൽവന്ത് റായ് മേത്ത കമ്മറ്റിക്ക് രൂപം നൽകി. 1959 ൽ പഞ്ചായത്തീ രാജ് രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്ത്

കാർഷികോൽപ്പാദനം വർധിച്ചു. കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാമെന്ന് വരെയായി. വൈവിധ്യമാർന്നതും ശക്തവുമായ വ്യാവസായിക അടിത്തറയുണ്ടായി. ശാസ്ത്രസാങ്കേതിക ഗവേഷണത്തേയും പൊതുമേഖലയേയും പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് “ഇറക്കുമതി ബദൽ നയം” നടപ്പാക്കി. ജനാധിപത്യ പ്രക്രിയയുമായി ബന്ധപ്പെടുത്തിയ ആസൂത്രിത വികസനം എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, ഉദ്ദിഷ്ട ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കാൻ കഴിഞ്ഞില്ല. ദരിദ്രവൽക്കരണം ശക്തിപ്പെട്ടു. ഭൂപരിഷ്ക്കരണം പേരിൽ മാത്രം അവശേഷിച്ചു. വിഭവ ഉടമസ്ഥതയിൽ മാറ്റം വന്നില്ല.  ഇതേ തുടർന്ന് കാർഷിക മുരടിപ്പ്, ആഭ്യന്തര കമ്പോള പ്രതിസന്ധി, ധനകാര്യ പ്രശ്നങ്ങൾ എന്നിവയൊക്കെ ഉണ്ടായി. അവയെ ആസൂത്രിതമായി മറികടക്കുന്നതിനല്ല പിന്നീടു വന്ന കേന്ദ്രസർക്കാരുകൾ ശ്രമിച്ചത്. അവരുടെ ആസൂത്രണ വിരുദ്ധ നടപടികൾ അവസാനം സ്വതന്ത്ര കമ്പോളാധിഷ്ഠിതമായ നവലിബറൽ നയങ്ങളിൽ കൊണ്ടെത്തിക്കുകയായിരുന്നു. 1991 മുതൽ നവലിബറലിസം ശക്തിപ്പെട്ടതോടെ, ആസൂത്രിത സമ്പദ്‌വ്യവസ്ഥ ദുർബലപ്പെട്ടു. അവസാനം 2014 ഓടെ ആസൂത്രണ കമ്മീഷന് പകരം ഉദ്യോഗസ്ഥ നിയന്ത്രിതമായ ‘നീതി ആയോഗ്’ നിലവിൽ വന്നു. നവലിബറൽ നയം എല്ലാ രംഗങ്ങളിലേക്കും പൂർവാധികം ശക്തമായി ചേക്കേറാൻ തുടങ്ങി.

ആസൂത്രണ കമ്മീഷൻ, ദേശീയ വികസന കൗൺസിൽ (NDC) എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്നതുപോലെ ദേശീയ വീക്ഷണത്തോടെയുള്ള സമഗ്രമായൊരു വികസന സമീപനം തയ്യാറാക്കുകയെന്നത് ‘നിതി ആയോഗി’ന്റെ അജണ്ടയിലില്ല. മന്ത്രാലയതല ഫണ്ട് വിതരണമാണ് ‘നീതി ആയോഗ്’ വഴി നടക്കുന്നത്. ഇതു മനസ്സിലാക്കി ഓരോ മന്ത്രാലയത്തിന്നകത്തേക്കും കോർപ്പറേറ്റുകൾ പല രീതിയിൽ കയറിപ്പറ്റുകയാണ്. ഒപ്പം തന്നെ കേന്ദ്ര സർക്കാർ ഒരു തരം ഫാഷിസ്റ്റ് രാഷ്ട്രീയം തുടരാനാണ് ആഗ്രഹിക്കുന്നത്. അതായത്, രാഷ്ട്രീയ രംഗത്ത് നവഫാഷിസവും സാമ്പത്തിക രംഗത്ത് നവലിബറലിസവും ചേർന്നുണ്ടാക്കുന്ന സവിശേഷമായൊരു സ്ഥിതിവിശേഷമാണ് ഇന്ത്യയിലുള്ളത്. ഇതിന്റെ ഭാഗമായി സമ്പദ്‌ഘടന മൊത്തത്തിൽ ദുർബലപ്പെടുന്നതായാണ് സ്ഥിതിവിവര കണക്കുകൾ കാണിക്കുന്നത്.

ഈയൊരു സാഹചര്യത്തിലാണ് LIC  പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ, BPCL പോലുള്ള എണ്ണക്കമ്പനികൾ, റെയിൽവേ  പോലുള്ള പശ്ചാത്തല സൗകര്യങ്ങൾ എന്നിവയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളും വിൽക്കാൻ വെച്ചിരിക്കുന്നത്. ഇവയൊക്കെ ചുളുവിൽ തട്ടിയെടുക്കാൻ കൊള്ളക്കമ്പനികൾക്ക്  ഒത്താശകളും നൽകുകയാണ്. ഇതുവഴി രാജ്യത്ത് ചങ്ങാത്ത മുതലാളിത്തം ശക്തിപ്പെടുകയാണ്. അതിനാൽ ഇന്നത്തെ പ്രധാന പ്രശ്നമായി സാമ്പത്തിക അസമത്വം മാറുന്നു. അതി സമ്പന്നരായ 1% ജനങ്ങൾ ആകെ സമ്പത്തിന്റെ 40% ലധികം നിയന്ത്രിക്കുമ്പോൾ താഴത്തെ 50% ജനങ്ങളിലേക്ക് 3% ൽ താഴെ ആസ്തികൾ മാത്രമേ എത്തുന്നുള്ളൂ (Oxfam കണക്കുകൾ). 2013 ൽ ശതകോടീശ്വരന്മാർ 55 ആയിരുന്നെങ്കിൽ 2023 ൽ അത് 167 ആയിരിക്കുന്നു. നോട്ട് പിൻവലിക്കൽ, GST നടപ്പാക്കൽ, ലോക്‌ഡൗൺ കാല നടപടികൾ, കോർപ്പറേറ്റ് സ്വാധീനം എന്നിവയൊക്കെ ഈട്ടം കൂടി ഉണ്ടായ കെടുതികളാണ് ഇന്ത്യയെ ഈയൊരവസ്ഥയിലേക്കെത്തിച്ചത്. ഇന്നത്തെ ഇന്ത്യയിൽ നവലിബറലിസത്തിന് വർഗീയത ഒരു കവചമാണ്. വർഗീയതയെ കോർപ്പറേറ്റുകൾ പണം നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവ പരസ്പരം പ്രവർത്തിച്ച് ആഗോളാടിസ്ഥാനത്തിൽ കണക്കാക്കുന്ന എല്ലാ സൂചികകളിലും ഇന്ത്യയുടെ അവസ്ഥ പരിതാപകരമാംവിധം താഴ്ന്ന നിലയിലായിരിക്കുന്നു. പട്ടിക 1 കാണുക.

GST യോടെ സംസ്ഥാനങ്ങൾക്ക് സ്വന്തമായി നികുതി ചുമത്താനും പിരിക്കാനും ചെലവാക്കാനുമുള്ള ഭരണഘടനാ അവകാശം ഇല്ലാതായി. സംസ്ഥാനങ്ങൾക്ക് വായ്പയ്ക്കുള്ള പരിധി Fiscal Responsibility and Budget Management (FRBM)നിയമ പ്രകാരം  സംസ്ഥാന വരുമാനത്തിന്റെ (SDP) യുടെ 3% മായി നിജപ്പെടുത്തി. അതേസമയം ഉത്തരവാദിത്വവും ചെലവും സംസ്ഥാനങ്ങളിലേക്ക് കൂടുതായി  കൈമാറുകയാണ്. ഇത് സംസ്ഥാനങ്ങളിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയാക്കുന്നു. ശാസ്ത്രീയമായ കേന്ദ്ര - സംസ്ഥാന സാമ്പത്തിക ബന്ധം കേന്ദ്രത്തിന്റെ ഔദാര്യമല്ല, മറിച്ച് ഭരണഘടനയുടെ ഫെഡറൽ നയത്തിന്റെ ഭാഗമാണ്. അതുവഴി സംസ്ഥാനങ്ങൾക്ക് സ്വന്തം കാലിൽ നിന്ന് പ്രവർത്തിക്കാനുള്ള അധികാര അവകാശങ്ങൾ ഉണ്ടാകണം.  അതിനുള്ള അവസരമൊരുക്കണം. സാമൂഹിക നേട്ടങ്ങളുടെ ഫലമായി, ജനസംഖ്യ, ദാരിദ്ര്യം എന്നിവയൊക്കെ കുറയ്ക്കാൻ കഴിഞ്ഞ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ  സംസ്ഥാനങ്ങൾക്ക് അത്തരം നേട്ടങ്ങൾ തന്നെ ഒരു വിനയായി മാറുകയാണ്. ഇത്തരം സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം നൽകി ഗുണപരമായ മാറ്റത്തിന് സഹായിക്കുന്നതിന് പകരം, നേടിയ നേട്ടങ്ങളെ മുൻനിർത്തി കേന്ദ്രവിഹിതത്തിൽ കുറവ് വരുത്തുന്നു. ഇതൊക്കെ, ഭരണഘടന വിഭാവനം ചെയ്യുന്ന ശക്തമായ കേന്ദ്രവും സ്വാശ്രയത്വമുള്ള സംസ്ഥാന സർക്കാരുകളും എന്ന ഫെഡറൽ മൂല്യത്തിന് വിരുദ്ധമാണ്.

കേന്ദ്രസർക്കാരിനെ പ്രീതിപ്പെടുത്താത്ത സ്ഥിതിവിവര കണക്കുകൾ, അവ എത്രമാത്രം ശാസ്ത്രീയമാണെങ്കിലും നിരാകരിക്കുന്നതാണ് ഇന്നത്തെ സ്ഥിതി. ഇത് ശാസ്ത്രീയമായ നയരൂപീകരണങ്ങൾക്കും ആസൂത്രണത്തിനും വിരുദ്ധമാണ്. 2021 ലെ സെൻസസ് നടന്നിട്ടില്ല. ഔദ്യോഗിക കണക്കുകൾ ഇപ്പോഴും 2011 ലേതാണ്. പ്രധാന വിവരശേഖരണ ഏജൻസികളായ NSSO, CSO എന്നിവയെ സംയോജിപ്പിച്ച് National Statistical Office (NSO) രൂപീകരിച്ചപ്പോൾ അവയ്ക്ക് നേരത്തെ ഉണ്ടായിരുന്ന സ്വയംഭരണാവകാശം പോലും ഇല്ലാതാക്കി സർക്കാരിന്റെ ഒരു വകുപ്പാക്കി തരം താഴ്‌ത്തിയിരിക്കയാണ്.

ഉപഭോക്‌തൃ ചെലവ്, തൊഴിലില്ലായ്മ തുടങ്ങിയ സർവേകൾ നടത്തിയെങ്കിലും ഫലം സർക്കാരിന് അനുകൂലമല്ലാത്തതിനാൽ റിപ്പോർട്ടുകൾ വെളിച്ചം കാണുന്നില്ല. രാജ്യത്തെ കക്കൂസ് ഉപയോഗത്തെപ്പറ്റി സർക്കാരിന്റെ ‘100%’ പ്രചാരണത്തോട് ചേർന്ന് നിൽക്കാത്തതിനാൽ, പ്രസിദ്ധമായ NFHS -5 സർവെ നടത്തിയ IIPS എന്ന സ്ഥാപനത്തിന്റെ ഡയറക്ടറെ പുകച്ച് ചാടിച്ചിരുന്നു.

ഇപ്പോൾ ഇന്ത്യ അഭിരമിക്കുന്നത് നീതി ആയോഗിന്റെ കണക്കനുസരിച്ചുള്ള  ബഹുമുഖ ദാരിദ്ര്യ സൂചിക (MDPI) കുറഞ്ഞതിലാണ്. എന്നാൽ അതിന്റെ രീതിശാസ്ത്രത്തെ വിദഗ്‌ധർ വലിയതോതിൽ ചോദ്യംചെയ്തിരിക്കയാണ്. അന്താരാഷ്ട്ര ഏജൻസികൾ തയ്യാറാക്കുന്ന സ്ഥിതിവിവര കണക്കുകളെ ഇന്ത്യ സ്ഥിരമായി കുറ്റം പറയുകയാണ്. ലോക ദാരിദ്ര്യ സൂചിക(GHI)യെ സർക്കാർഅംഗീകരിക്കുന്നില്ല. ഈയിടെ  ലോക ഭക്ഷ്യസംഘടന (FAO)  നടത്തിയ കുപോഷണ (malnutrition) സർവേയിലേക്ക് ഇന്ത്യ വിവരങ്ങൾ നൽകാൻ തയ്യാറായില്ല. FAO  സ്വന്തമായി കണക്കാക്കിയതനുസരിച്ച് ഇന്ത്യയിൽ 25 കോടിയോളം ജനങ്ങൾ കുപോഷണം അനുഭവിക്കുന്നവരാണ്. ഇന്ത്യയുടെ ഔദ്യോഗിക കണക്കിൽ ഇതര രാജ്യങ്ങൾക്കും ഗവേഷകർക്കുമുള്ള വിശ്വാസ്യത വല്ലാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്.

കേരളത്തിലെ സ്ഥിതി.

കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ റിപ്പോർട്ടുകൾ‍ പ്രകാരം കേരളം മറ്റിന്ത്യൻ സംസ്ഥാനങ്ങളേക്കാൾ ജീവിതഗുണതയിൽ മുമ്പിൽ നിൽക്കുന്ന സംസ്ഥാനമാണ്. സാക്ഷരത, പോഷകാഹാര ലഭ്യത, ശിശുമരണനിരക്ക്, പ്രതീക്ഷിത ആയുസ്സ് എന്നിങ്ങനെ ഒന്നാം തലമുറ പ്രശ്നങ്ങൾ നാം ഏറെക്കുറെ പരിഹരിച്ചുകഴിഞ്ഞു.

സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വളർന്നുവന്ന തുല്യതാബോധവും ആത്മവിശ്വാസവും പൊതു ഇടങ്ങളുടെ വിപുലീകരണവും ഈ നേട്ടങ്ങൾക്കടിസ്ഥാനമായി. ഇതിനോടൊപ്പവും തുടർച്ചയുമായി ഉയർന്നുവന്ന സാമൂഹ്യ രാഷ്ട്രീയ ബോധമാണ് ഭക്ഷണത്തിനും ഭൂമിക്കും വേണ്ടിയുള്ള സാമ്രാജ്യത്വ - ജന്മിവിരുദ്ധ സമരങ്ങളായി വികസിച്ചുവന്നത്. തുടർന്ന് ദേശീയ പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ടുവന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഒന്നാമത്തെ കേരള സർക്കാരിന്റെ രൂപീകരണവും ഈ പ്രക്രിയയുടെ തുടർച്ചയായി വന്നതാണ്. ഇതിന്റെയെല്ലാം ഫലമായി കേരളത്തിൽ പൊതുവായ ഒരിടതുപക്ഷ മനോഭാവവും വികസിച്ചുവന്നു.

ഇന്നു സാമൂഹ്യക്ഷേമ നടപടികളിലും ശാസ്ത്രപുരോഗതിയിലും നാം ഏറെ മുമ്പിലാണ്. മുമ്പ് ആളോഹരി വരുമാനം കുറഞ്ഞിട്ടും മികച്ച ജീവിതഗുണത നേടാനായി എന്നതിലായിരുന്നു നമ്മുടെ ഖ്യാതി. ഇന്നു പ്രതിശീർഷ വരുമാനത്തിൽ നാം ഇന്ത്യൻ ശരാശരിക്കു മുകളിലാണ്. ഇന്ത്യയിലെ ബഹുമുഖ ദാരിദ്ര്യം 14.96% ആണെങ്കിൽ കേരളത്തിന്റേത് 0.55% മാത്രമാണ്. സമീപഭാവിയിൽ അതിദരിദ്രരില്ലാത്ത രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി നാം മാറുമെന്ന പ്രതീക്ഷയാണ് വളരുന്നത്.

ലിംഗഭേദമോ മറ്റു വിവേചനങ്ങളോ ഇല്ലാതെ എല്ലാവരും ഇവിടെ വിദ്യാഭ്യാസം നേടുന്നു എന്നു മാത്രമല്ല, പത്താം തരം കഴിയുന്ന ഭൂരിഭാഗവും തുടർപഠനത്തിനു ശാസ്ത്രവിഷയങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നിരവധിയായ ശാസ്ത്രസ്ഥാപനങ്ങൾ - ഉന്നതവിദ്യാഭ്യാസ സംവിധാനങ്ങളും സർവകലാശാലകളും - നമുക്കുണ്ട്. പത്ര,ദൃശ്യമാധ്യമങ്ങളിലടക്കം ഉള്ളടക്കത്തിൽ ശാസ്ത്രത്തിന്റെ സ്വാധീനം കാണാനാവും. നമ്മുടെ ഗാർഹിക, ആരോഗ്യ, വിദ്യാഭ്യാസ തൊഴിൽ രംഗങ്ങളിലെല്ലാം ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഉപയോഗം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. 71.5% പേരും ഏതെങ്കിലും തരത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നു. കോവിഡുകാലത്തെ കണക്കുപ്രകാരം 97.5% കുട്ടികളും നെറ്റ്, സ്‌മാർട്ട് ഫോൺ തുടങ്ങിയവ ഉപയോഗിക്കുന്നവരാണ്.

ഈ സാധ്യതകളും സംവിധാനങ്ങളുമൊക്കെ ഉണ്ടായിട്ടും കേരളീയരുടെ ചിന്തയിലും പ്രവർത്തനങ്ങളിലും ശാസ്ത്രബോധത്തിന്റെ സ്വാധീനം ഉയരാത്തതെന്തെന്ന ചോദ്യം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു. യൂറോപ്പിലും മറ്റും വികസിച്ചുവന്ന നവോത്ഥാനം ഫ്യൂഡൽ ഉത്‌പാദന വ്യവസ്ഥയെയും അതിന്റെ മൂല്യങ്ങളെയും നിശ്ശേഷം തകർത്ത് മുതലാളിത്ത മൂല്യങ്ങൾ പകരം വെക്കുകയാണ് ചെയ്തത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയോടൊപ്പം യുക്തിചിന്തയും അന്വേഷണത്വരയും വളർന്നുവന്നു. നിരവധിയായ കണ്ടുപിടുത്തങ്ങളും പരീക്ഷണ നിരീക്ഷണ സംവിധാനങ്ങളും അതുവഴി ശാസ്ത്രത്തിന്റെ രീതിയും വ്യാപകമായി. ശാസ്ത്രം അവരുടെ ജീവിതത്തെ മാറ്റിത്തീർക്കുന്നത് അവർക്ക് അനുഭവവേദ്യമായി.  എന്നാൽ ഇന്ത്യയിലോ കേരളത്തിലോ അങ്ങനെ ഉണ്ടായില്ല.

കേരളത്തിലാക്കട്ടെ ജാതി, ജന്മി,നാടുവാഴിത്ത വ്യവസ്ഥകളുടെ ഭാഗമായ വിവേചനങ്ങളെയും ആചാരവിശ്വാസങ്ങളെയും പൂർണമായി ഇല്ലാതാക്കിക്കൊണ്ടല്ല അതിനു മുകളിൽ സമത്വവും സാഹോദര്യവും വച്ചുകെട്ടിയത്. തത്ഫലമായി ജന്മിനാടുവാഴിത്ത വ്യവസ്ഥ തകർന്നിട്ടും അതിന്റെ അവശിഷ്ടങ്ങൾ പലതും ഇവിടെ ഇപ്പോഴും നിലനിൽക്കുന്നു. ജന്മിത്തത്തിനു മുകളിൽ വന്ന മുതലാളിത്തവും നാടുവാഴിത്തത്തിനു മുകളിൽ വന്ന ജനാധിപത്യവും ജാതിവ്യവസ്ഥയെയും ആചാരങ്ങളെയും ഇപ്പോഴും സംരക്ഷിച്ചുപോരുന്നു.

ചുരുക്കത്തിൽ കേരളത്തിൽ നടന്ന സാമൂഹിക പരിഷ്‌കരണ പ്രവർത്തനങ്ങളിൽ സമത്വവും സാമൂഹ്യനീതിയും  ഉയർത്തിപ്പിടിച്ചെങ്കിലും ശാസ്ത്രവിജ്ഞാനത്തിന്റെയും ശാസ്ത്രീയ സമീപനത്തിന്റെയും ഉള്ളടക്കം തീരെ കുറവായിരുന്നു. വർത്തമാനകാലത്തെ ഒട്ടേറെ അനുഭവങ്ങൾ ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നു.

യുക്തിചിന്തക്കുമേൽ അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും സ്വാധീനം വർധിച്ചുവരുന്നു എന്നാണ് കേര ളത്തിലെ വർത്തമാന കാല സംഭവങ്ങൾ വെളിവാക്കുന്നത്. രാജ്യത്ത് വളർന്നുവരുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്ര ഭീഷണിക്ക് വളരാനുള്ള സാഹചര്യത്തിനാണ് ഈ അന്തരീക്ഷം സഹായകമാവുക.

വിശ്വാസമോ ആചാരമോ സംബന്ധിച്ച ചെറിയൊരു പരാമർശം പോലും മതവിദ്വേഷമായി പ്രചരിപ്പിച്ച് കലാപത്തിനാഹ്വാനം ചെയ്യാൻ ഒരു കൂട്ടം ജനങ്ങളെ തയ്യാറാക്കി നിർത്തിയിരിക്കുന്നു.  വിമർശനാത്മക വിദ്യാഭ്യാസത്തിനായുള്ള ചർച്ചകൾ പോലും അസാധ്യമായിക്കൊണ്ടിരിക്കുന്നു. പത്രദൃശ്യമാധ്യമങ്ങൾ ഇത്തരം സംഭവങ്ങൾക്കു നേരെ കണ്ണടയ്ക്കുകയോ യഥാർഥ വസ്തുതകളെ വെളിച്ചത്തു കൊണ്ടു വരാതിരിക്കുകയോ ചെയ്യുന്നു. പലരും വിശ്വാസ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ശാസ്ത്രവിദ്യാഭ്യാസം, ശാസ്ത്രാവബോധം, വിമർശനാത്മക ചിന്ത എന്നിവയെല്ലാം കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു.

എന്തുചെയ്യണം?

ഈ സാഹചര്യത്തിൽ ഭരണഘടാ മൂല്യങ്ങളും പാരിസ്ഥിതിക സുസ്ഥിരതയും ശാസ്ത്രബോധവും സംരക്ഷിക്കുന്ന രീതിയിൽ എല്ലാ പ്രവർത്തനങ്ങളെയും  സംഘടിപ്പിക്കേണ്ടതുണ്ട്. ഇതിലേക്ക് സമാനമായി ചിന്തിക്കുന്ന മുഴുവൻ ജനങ്ങളെയും അണിനിരത്തുക എന്നത് ഇന്നത്തെ ആവശ്യമാണ്. അതിനായി വിവിധ പ്രസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനെപ്പറ്റി വിപുലമായ ചർച്ചകൾ നടക്കണം. അത്തരം ചർച്ചകളിലൂടെ ഇന്നത്തേതിനേക്കാൾ മെച്ചപ്പെട്ട  ഇന്ത്യയും കേരളവും സാധ്യമാക്കാൻ വേണ്ട പ്രവർത്തന പരിപാടികൾ ഉണ്ടായിവരണം. ഈയൊരാശയം സമൂഹത്തിൽ ചർച്ചാ വിഷയമായി മാറണം എന്ന ലക്ഷ്യത്തോടെയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്  ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് തയ്യാറെടുക്കുന്നത്.

ഇന്ത്യയിലാകെ ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഭീഷണികളെ പ്രതിരോധിച്ചുകൊണ്ടു മാത്രമേ കേരളത്തിനും നല്ലൊരു നാളെ സാധ്യമാകൂ. ഇന്ത്യയിലാകട്ടെ, നമ്മൾ ഇതിനകം മനസ്സിലാക്കിയതുപോലെ ഭരണഘടന അട്ടിമറി ഭീഷണിയിലാണ്, പാർലമെന്റ് അനുദിനം നിർവീര്യമാക്കപ്പെടുകയാണ്. ജുഡീഷ്യറി പോലും ഉദാസീനമായാണ് പ്രവർത്തിക്കുന്നത്. മാധ്യമങ്ങൾ പൊതുവിൽ ഇതിനൊക്കെ കീഴ്‌പ്പെട്ടു കഴിഞ്ഞു. എല്ലാറ്റിലുമുപരിയായി ഇന്ത്യയിലെ പൗരസമൂഹത്തിന്റെ ആത്മവീര്യം പോലും ചോർന്നുപോവുയാണ്. ഈ സംവിധാനങ്ങളെയൊക്കെ എത്രയോ മടങ്ങ് ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമെ ഇന്ത്യയെയും കേരളത്തെയും ഇന്നത്തെ ആപത്തിൽ നിന്ന് രക്ഷിക്കാൻ കഴിയൂ. അതിന്നാകട്ടെ, ഇന്ത്യയെ ഇന്ത്യയായി നിലനിന്നു കാണാനാഗ്രഹിക്കുന്ന രാജ്യത്തെ മൊത്തം പൗരാവലിക്കും അവരുടെ പൗരബോധത്തിനും മാത്രമേ കഴിയൂ. അവരുടെ കൂട്ടായ രാഷ്ട്രീയ ഇച്ഛാശക്തിക്കു മാത്രമേ പുതിയൊരു ഇന്ത്യയെ സൃഷ്ടിക്കാനുള്ള കരുത്തും ശേഷിയുമുള്ളൂ. ഇത് സാധ്യമാകുമെന്ന ശുഭാപ്തിയിൽ നമുക്ക് മുന്നേറാം. ശാസ്‌ത്രബോധത്തിൽ അധിഷ്ഠിതമായ പുത്തൻ ഇന്ത്യ പണിയുവാനും അതുവഴി ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനുള്ള ഉപാധിയാക്കി മാറ്റാനും നമുക്ക് കഴിയണം, കഴിയും.

പുത്തൻ ഇന്ത്യ പണിയുവാൻ  ശാസ്ത്രബോധം വളരണം.

ലഘുലേഖ - പി.ഡി.എഫ്