ക്യാമ്പയിൻ ലഘുലേഖ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഇത് ക്യാമ്പയിന്റെ പ്രധാന ലഘുലേഖയാണ്. മറ്റുലഘുലേഖകൾക്ക്

  1. ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ - സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയക്യാമ്പയിൻ (ഒക്ടോബർ 2018) >>>
  2. താളംതെറ്റുന്ന തീരക്കടലും തീരമേഖലയും -സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയക്യാമ്പയിൻ (ഒക്ടോബർ 2018) >>>




സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയക്യാമ്പയിൻ
പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പുറംചട്ട സൃഷ്ടാവ് വിപിൻദാസ്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2018
ഏടുകൾ 24

ആമുഖം

സമാനതകളില്ലാത്ത പ്രകൃതിദുരന്തമാണ് ആഗസ്റ്റ് മാസത്തിൽ കേരളത്തിലുണ്ടായത്. ദുരന്തമുഖത്ത് പതറിപ്പോകാതെ സകലവിധ വിയോജിപ്പുകളും മറന്ന് കേരളസമൂഹം ഒറ്റക്കെട്ടായി ദുരിതബാധിതരെ രക്ഷിക്കാനും അവരുടെ ജിവിതം നിലനിർത്താനും വേണ്ട എല്ലാവിധ സഹായങ്ങളും നല്കി. സർക്കാരിന്റെ നേതൃത്വത്തിൽ തികഞ്ഞ ജനകീയപങ്കാളിത്തത്തോടെയാണ് എല്ലായിടത്തും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നത്. ദുരന്തത്തിൽ തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിലും അത്തരമൊരു ജനകീയ മുൻകൈ രൂപപ്പെടേണ്ടതുണ്ട്.

ഈ സന്ദർഭത്തിൽ, കേരളത്തെ പുനർനിർമിക്കുകയല്ല പുതിയൊരു കേരളത്തിന്റെ സൃഷ്ടിയാണ് നടക്കേണ്ടതെന്ന സർക്കാർ പ്രഖ്യാപനം സ്വാഗതാർഹമാണ്. ചുരുങ്ങിയ കാലംകൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി. ഹ്രസ്വകാലപ്രവർത്തനങ്ങളും ദീർഘകാല നയങ്ങളും പരിപാടികളും അടങ്ങുന്ന പുതുകേരള മാസ്റ്റർപ്ലാൻ രൂപപ്പെടുത്തണം. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതകൾ കണക്കിലെടുത്തുവേണം പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ. ശാസ്ത്രവിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യകളുടെയും സമുചിതമായ പ്രയോഗത്തിലൂടെ മാത്രമേ നമുക്ക് പുതുകേരളം സൃഷ്ടിക്കാനാവൂ. പുതുകേരള നിർമാണത്തിൽ പൊതുജനപങ്കാളിത്തം ഉറപ്പാക്കുകയും വേണം. സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യ നീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.

പുതിയ കേരള സൃഷ്ടിയിൽ എന്തൊക്കെ നടക്കണം എന്നതുപോലെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് എന്തൊക്കെ നടക്കാൻ പാടില്ല എന്നതും. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിവിധ മേഖലകളിലെ വിദ്ഗധരുമായി പലതവണ നടത്തിയ ചർച്ചകളിലൂടെയും കഴിഞ്ഞനാല് പതിറ്റാണ്ടുകാലത്തെ പ്രവർത്തനാനുഭവങ്ങളിലൂടെയും രൂപപ്പെടുത്തിയ നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് സമർപിച്ചിട്ടുണ്ട്. ആ നിർദേശങ്ങൾ കേരളീയരുടെ സജീവ ചർച്ചയ്ക്ക് വിധേയമാകണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഒക്ടോബർ നവംബർ മാസങ്ങളിൽ സുസ്ഥിരവികസനം സുരക്ഷിതകേരളം - ജനകീയ ക്യാമ്പയിൻ എന്നപേരിൽ അതിവിപുലമായ ഒരു ജനകീയക്യാമ്പയിന് രൂപം നല്കിയി ട്ടുള്ളത്. ജനസംവാദങ്ങളും സെമിനാറുകളും വികസനജനസഭകളും പദയാത്രകളും സംസ്ഥാനതലത്തിലുള്ള വാഹനജാഥകളും തെരുവരങ്ങുകളും എല്ലാം ചേർന്നതാണ് ക്യാമ്പയിൻ. ഈ ക്യാമ്പയിനിൽ പരിഷത്ത് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളാണ് ഈ ലഘുലേഖയുടെ ഉള്ളടക്കം.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌

സുസ്ഥിര വികസനം സുരക്ഷിതകേരളം

കേരളം അതിഭീകരമായ ഒരു പ്രളയത്തെ അതിജീവിച്ചുകഴിഞ്ഞ സന്ദർഭമാണിത്. 2018 ആഗസ്റ്റ് മൂന്നാം വാരത്തിലുണ്ടായ പ്രളയം 1924ന് ശേഷമുണ്ടായ ഏറ്റവും തീവ്രമായ പ്രളയമായിരുന്നുവെന്ന് നിരീക്ഷണങ്ങൾ കാണിക്കുന്നു. ദേശീയ ജലകമ്മീഷൻ രേഖകളനുസരിച്ച് 2018 ജൂൺ 1 മുതൽ ആഗസ്റ്റ് 18 വരെ കേരളത്തിൽ 2346.6 മി.മീ. മഴയാണ് ലഭിച്ചത്. ഇതാകട്ടെ, ഇക്കാലയളവിൽ കിട്ടാറുള്ള ശരാശരി മഴയായ 1649.5 മി.മീ നേക്കാൾ 42 ശതമാനം കൂടുതലാണ്. ജൂണിൽ വർധന 15 ശതമാനവും, ജൂലൈയിൽ 18 ശതമാനവും ആഗസ്റ്റിൽ 164 ശതമാനവും ആയിരുന്നു. ആഗസ്റ്റിൽ തന്നെ 16, 17, 18 തീയതികളിലാണ് അതിവൃഷ്ടി ഉണ്ടായത്.

പ്രളയ ദുരന്തത്തോടെ, കേരളം മൊത്തത്തിൽ ഒരു പരിസ്ഥിതിലോല പ്രദേശമായി മാറിയിരിക്കുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, എറണാകുളം, വയനാട് ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത്. കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ വ്യാപകമായ ഉരുൾപൊട്ടൽ ഉണ്ടായി. സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസവും ഇത്തവണ ദൃശ്യമായി. 50ൽ അധികം ഉരുൾപൊട്ടലാണ് കേരളത്തിലാകെ കനത്ത മഴമൂലം ആഗസ്റ്റ് മാസത്തിൽ ഉണ്ടായത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മലനാട് തികച്ചും ഒരു ദുരന്തഭൂമിയായി. ഇടനാട്ടിലുണ്ടായ അപ്രതീ ക്ഷിത വെള്ളപ്പൊക്കം ജനജീവിതത്തെ പാടെ തകർത്തു. തീരദേശമാകട്ടെ, ഭീകരമായി ഒഴുകിയെത്തിയ വെള്ളത്തെ കടലിലേക്ക് ചോർത്തിക്കളയാൻ മാത്രം സജ്ജമല്ലാതിരുന്നതിനാൽ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിപ്പോയി.

ഏതൊരു ദുരന്തത്തിന്റേയും ഭാഗമായി ദുരന്തസമയങ്ങളിലും തുടർന്നും രക്ഷാപ്രവർത്തനം(rescue), സാന്ത്വനം (relief), പുനരധിവാസം (rehabilitation), പുനർനിർമാണം (rebuilding) എന്നീ പ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായ പ്രളയദുരന്തത്തെ തള രാതെ നേരിടാനും അതിജീവിക്കാനും കേരളത്തിലെ ജനങ്ങൾക്കും നാടിനും കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. സേവന സന്നദ്ധരായി ഒറ്റ മനസ്സോടെ ദുരന്തഭൂമിയിൽ അണിനിരന്ന ജനങ്ങളെയും സംവിധാനങ്ങളെയും കൃത്യമായി ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം കുറ്റമറ്റ രീതിയിൽ നിർവഹിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നതും അഭിനന്ദനീയമാണ്. മനുഷ്യത്വം, സന്നദ്ധത, ഐക്യം എന്നിവയൊക്കെ കൂടിച്ചേർന്ന മൂല്യബോധത്തിന്റെ ഇടപെടലായിരുന്നു പ്രളയകാലത്ത് ഇവിടെ നടന്നത്. അതിന് നാം പലരോടും വലിയതോതിൽ കടപ്പെട്ടിരിക്കുന്നു. ചെങ്ങന്നൂരിൽ ആയിരങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികൾ, 'യുനൈറ്റ് കേരള' എന്ന ഒരു ഓൺലൈൻ ശൃംഖലയിൽ അണിനിരന്ന് രക്ഷാപ്രവർത്തനത്തെ ജനകീയമാക്കി മാറ്റാൻ സർക്കാർ സംവിധാനത്തിനൊപ്പം അണിനിരന്ന യുവതലമുറ എന്നിവർ നമുക്ക് നൽകുന്ന പ്രതീക്ഷ ഏറെ വലുതാണ്.

സമാനതകളില്ലാത്തതായിരുന്നു ഇവിടെ നടന്ന രക്ഷാപ്രവർത്തന ങ്ങൾ. 6900 ത്തോളം അഭയാർത്ഥി ക്യാമ്പുകൾ, 14.5 ലക്ഷത്തിലധികം ക്യാമ്പ് നിവാസികൾ, 1200 ഓളം അവശ്യവസ്തുവിതരണ കേന്ദ്രങ്ങൾ, വൈദ്യസഹായ സംവിധാനങ്ങൾ എന്നിവയൊക്കെ കേരളത്തിൽ മണിക്കൂറുകൾക്കിടയിൽ തന്നെ സജീവമായി. 14 1/2 ലക്ഷത്തിലധികം ക്യാമ്പ് നിവാസികളിൽ ഒരാൾപോലും മരിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 1999ൽ ഒറീസയിലുണ്ടായ ചുഴലിക്കാറ്റിലും, കഴിഞ്ഞ രണ്ട് വർഷങ്ങൾ ക്കിടെ അമേരിക്കയിൽ ആഞ്ഞടിച്ച കത്രീന ചുഴലിക്കാറ്റിലും ധാരാളം പേർ മരിച്ചതിന് സർക്കാരിന്റെ നേതൃത്വത്തിൽ സജ്ജമാകേണ്ട പൊതു സംവിധാനത്തിന്റെ ദൗർബല്യവും ഒരു കാരണമായിരുന്നു.

പ്രളയത്തിന്റെ കാരണം മൂന്ന് ദിവസത്തെ തുടർച്ചയായ അതി വൃഷ്ടിയാണെന്ന് കേന്ദ്രജലകമ്മീഷൻ ഉറപ്പിച്ചുപറയുന്നു. എന്നാൽ, അതിലേക്ക് നയിച്ച കാലാവസ്ഥാമാറ്റംപോലുള്ള ഘടകങ്ങളുടെ സ്വാധീനം അവഗണിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. ആഗോളതാപനത്തിന്റെ ഭാഗമായി വന്നിരിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ സവിശേഷതകളാണ് അപ്രവചനീയതയും പ്രകൃതിക്ഷോഭങ്ങളുടെ ആധിക്യവും തീക്ഷ്ണതയും. കേരളത്തിൽ അതിവൃഷ്ടി ഉണ്ടായ ഏതാണ്ട് അതേകാലത്തുതന്നെ കിഴക്കൻ ജപ്പാനിലും അതിവർഷമുണ്ടായി. അതേസമയത്ത് ധ്രുവപ്രദേശങ്ങളിലും ഗൾഫ് രാജ്യങ്ങളിലും അത്യുഷ്ണമായിരുന്നു. അമേരിക്കയിൽ കാട് കത്തിക്കൊണ്ടിരുന്നു. ഈ പ്രതിഭാസങ്ങൾ അമിതവിഭവച്ചൂഷണത്തിലും ഉപഭോഗപരതയിലും ഊന്നിയ മുതലാളിത്ത സമീപന വികസനത്തിന്റെ കൂടി സൃഷ്ടിയാണ്. കേരളവും ഇതേ വികസനപാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ചുരുക്കത്തിൽ ദീർഘകാലമായി കേരളത്തിൽ അനുവർത്തിച്ചുവരുന്ന പരിസ്ഥിതിസൗഹൃദപരമല്ലാത്ത വികസനപ്രവർത്തനങ്ങളുടെ സഞ്ചിതഫലമായാണ് ദുരന്തത്തിന്റെ ആഘാതം ഇത്രയും തീവ്രമായത്.

ഭീതിദമായ പ്രകൃതിദുരന്തങ്ങളെപ്പറ്റി കേട്ടുകേൾവിയല്ലാതെ മുന്നനുഭവങ്ങളൊന്നും കേരളീയർക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാവാം ശാസ്ത്രീയമായ മുന്നറിയിപ്പുകളെ വേണ്ടത്ര ഗൗരവത്തോടെ കാണാതെപോയത്. 2004ലെ സുനാമിയും 2017ലെ ഓഖിയും കേരള സംസ്ഥാന ദുരന്തമാനേജ്‌മെന്റ് അഥോറിറ്റിയുടെ രൂപീകരണത്തിലേക്ക് നയിച്ചെങ്കിലും അതിനെ പ്രവർത്തനക്ഷമമാക്കാനുള്ള നടപടിക ളൊന്നും കൈക്കൊണ്ടിരുന്നില്ല. ഓരോതരം ദുരന്തത്തിനും - സുനാമി, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അതിവർഷം, ഭൂചലനം, മണ്ണിടിച്ചിൽ, പകർച്ചവ്യാധികൾ - പ്രത്യേകം പ്രത്യേകം ദുരന്തനിവാരണക്രമങ്ങളാണുണ്ടാവേണ്ടത്. ദുരന്തങ്ങളെ നേരിടാൻ തയ്യാറായിരിക്കുക, ദുരന്തങ്ങൾ സംഭ വിക്കുന്ന സമയത്ത് അത് കൈകാര്യം ചെയ്യുക, ദുരന്താനന്തരം ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിങ്ങനെ ദുരന്ത നിവാരണത്തിന് മൂന്നുഘട്ടങ്ങളുണ്ട്. കേരളത്തിലാകട്ടെ, ഒന്നാംഘട്ടം വേണ്ടത്ര ഗൗരവമായെടുത്തില്ല; രണ്ടാംഘട്ടം ഒത്തുപിടിച്ച് വിജയിപ്പിച്ചു. ഇപ്പോഴിതാ മൂന്നാംഘട്ടത്തിലേക്ക് കടക്കുകയാണ്. ദുരിതാശ്വാസത്തിൽ നിന്ന് പുനർനിർമാണത്തിലേക്ക് പ്രവേശിക്കുന്ന ഇന്നത്തെ ഘട്ടത്തിൽ കേരള മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. പ്രളയത്തിന് മുമ്പുണ്ടായിരുന്നതൊക്കെ അതുപോലെ പുനഃസ്ഥാപിക്കുകയല്ല പുനർനിർമാണം; ഭാവി തലമുറക്ക് വേണ്ട പുതു കേരളം കെട്ടിപ്പടുക്കുകയാണ് കേരളത്തിന്റെ പുനർനിർമാണത്തെപ്പറ്റിയുള്ള ഈ നിലപാട് വളരെ സ്വാഗതാർഹമാണ്.

2018ലെ പ്രളയം വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് വിതച്ചത്. സംസ്ഥാന സർക്കാർ റീബിൽഡ് കേരള വെബ്‌സൈറ്റി (www.rebuild.kerala.gov.in)ൽ നൽകിയ കണക്കുകൾ പ്രകാരം 483 മനുഷ്യ ജീവൻ നഷ്ടപെട്ടു. 14900 വീടുകൾ പൂർണമായും 218750 വീടുകൾ ഭാഗികമായും നശിച്ചു. 300ലധികം പാലങ്ങളും സംസ്ഥാനത്തെ 13 ജില്ലകളിലെ റോഡ് ശൃംഖലയും ഇതിലൂടെ തകർന്നു. ലക്ഷക്കണ ക്കിന് വീടുകളുടെ വൈദ്യുതിബന്ധം തകരാറിലായി. പ്രളയം കാർഷിക മേഖലയിൽ ഉണ്ടാക്കിയ നഷ്ടവും ചെറുതല്ല. സംസ്ഥാനത്ത് മൂന്ന് ലക്ഷം കർഷകരുടെ കൃഷിയിടങ്ങളിലായി 1300 കോടി രൂപയുടെ വിളനാശം ഉണ്ടായതായി സർക്കാർ കണക്കുകൾ കാണിക്കുന്നു. ഇതോടൊപ്പം ചെറുകിട കച്ചവടക്കാർ, ചെറുകിട ഉത്പാദകർ തുടങ്ങി പതിനായിരക്കണക്കിന് മനുഷ്യർക്ക് തങ്ങളുടെ ജീവനോപാധികളും തൊഴിൽ ദിനങ്ങളും നഷ്ടമായി. മനുഷ്യരെ കൂടാതെ ആയിരക്കണക്കിന് ജീവജാലങ്ങളെയും പ്രളയം കവർന്നെടുത്തു. പ്രളയം കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ ആഘാതമാണ് ഏൽപ്പിച്ചത്. ഇരുപതിനായിരം കോടി രൂപക്ക് മുകളിൽ നഷ്ടമുണ്ടായതായി ലോകബാങ്ക് സംഘം പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത് പ്രാഥമിക വിശകലനം മാത്രമാണെന്നും നഷ്ടം ഇനിയും ഉയരാമെന്നും അവർ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ കൃത്യമായ കണക്കെടുപ്പിന്റെ പൂർണവിവരങ്ങൾ പുറത്തുവരുന്നതോടെ നഷ്ടം സംബന്ധിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം ലഭിക്കും.


പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും പ്രളയത്തിലുണ്ടായ നഷ്ടം സാമ്പത്തിക കണക്കുകൾക്കപ്പുറത്ത് വലിയ മാനങ്ങൾ ഉള്ളതാണ്. കേരളത്തിന്റെ വനപരിസ്ഥിതിയിൽ 1930കൾ മുതൽ 1970 കളുടെ അവസാനം വരെയുള്ള കാലഘട്ടത്തിലും, ഇടനാടൻ തീരദേശ പരിസ്ഥിതിയിൽ 1980കൾക്ക് ശേഷവും നടന്ന ഇടപെടലുകൾ സംസ്ഥാനത്തെ മലനാട്, ഇടനാട്, തീരദേശ പരിസ്ഥിതികളെ അതി ഗൗരവതരമായ മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രസ്തുത കാലഘട്ടത്തിലാണ് കേരളത്തിലെ വനഭൂമി വലിയ തോതിൽ പരിവർത്തനത്തിന് വിധേയമായത്. കൊളോണിയൽ കാലഘട്ടത്തിലെ പ്ലാന്റേഷൻ വ്യാപനം, തുടർന്ന് ഭക്ഷ്യസുരക്ഷക്ക് വേണ്ടിയുള്ള Grow More Food പരിപാടിയുടെ ഭാഗമായി മലയോര മേഖലകളിലേക്കുണ്ടായ മദ്ധ്യതിരുവിതാംകൂറിൽ നിന്നുള്ള കുടിയേറ്റം എന്നിവ കേരളത്തിന്റെ വനവിസ്തൃതി ഗണ്യമായി കുറയുന്നതിന് കാരണമായി. സംസ്ഥാന ത്തിലെ നദികളുടെ പ്രധാന ഉത്ഭവകേന്ദ്രമായ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥയെ തകർത്ത ആദ്യ ഇടപെടൽ ആയിരുന്നു ഇത്. 1976 വരെ നടന്ന കുടിയേറ്റങ്ങൾക്ക് 1993ൽ നിയമ സാധുത നൽകപ്പെട്ടതോടെ കേരളത്തിലെ വലിയൊരു ഭാഗം വനഭൂമി വനമല്ലാതായി മാറി. കൊളോണിയൽ കാലത്തും പിന്നീടും 1,53,000 ഹെക്ടർ വനഭൂമി തോട്ടങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടു. ഇതേകാലഘട്ടത്തിൽതന്നെ 56406 ഹെക്ടർ വനഭൂമി പാട്ടത്തിന് നൽകുകയും ചെയ്തു. 1970കളുടെ അവസാനംവരെ തുടർന്ന വനഭൂമിയുടെ പരിവർത്തനം സംസ്ഥാനത്തെ വനപരിസ്ഥിതിയിലും, നദികളുടെ ഉത്ഭവസ്ഥാനത്തെ ജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

നദികളിൽനിന്നുള്ള അമിതമായ മണൽവാരൽ സംസ്ഥാനത്തെ നദികളുടെ ജലസംവഹനശേഷിയെ വലിയതോതിൽ ബാധിച്ചതായി പഠനങ്ങൾ കാണിക്കുന്നു. കഴിഞ്ഞ ഒരുപതിറ്റാണ്ടിൽ സംസ്ഥാനത്തെ പ്രധാനപ്പെട്ട 14 നദികളിലെ മണൽവാരൽ അളവ് 11.35 ദശലക്ഷം ഘനമീറ്റർ ആയിരുന്നു. ഇത് അനുവദനീയമായതിന്റെ 30-40 മടങ്ങ് ആയിരുന്നു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ പ്രധാന നദികളുടെ അടിത്തട്ട് 3-4 മീറ്റർ താഴ്ന്നതായി പഠനങ്ങൾ കാണിക്കുന്നു. സമ്പുഷ്ടമായ മേൽമണ്ണ് നഷ്ടപ്പെടുന്നത് മൂലം ഒഴുകിവരുന്ന മലവെള്ളത്തെ പിടിച്ചുനിർത്തി ജലം സംഭരിക്കുന്നതിനും, നദീതടപ്രദേശത്തെ ജലനിരപ്പ് താഴാതെ നിലനിർത്തുന്നതിനുമുള്ള ശേഷി നദികൾക്ക് ഇല്ലാതായി. ഇത് ഒരേസമയം പരമാവധി ജലത്തെ മണ്ണിലേക്ക് താഴ്ത്തുന്നതിനും നദീതടങ്ങളിൽ പെട്ടെന്ന് വെള്ളമുയരുന്നതിനും കാരണമായി. അതേസമയം മണ്ണിന്റെ ജലസംവഹനശേഷി കുറഞ്ഞതിനാൽ പ്രളയാനന്തരം നദികളിലെ ജലനിരപ്പ് പെട്ടെന്ന് താഴുന്ന പ്രതിഭാസവും ദൃശ്യമായി.

സംസ്ഥാനത്തെ വയലുകളുടെ വിളവിസ്തൃതിയിലും, ഭൂവിസ്തൃതി യിലും വന്ന കുറവ് വയലുകൾ നിർവഹിച്ചിരുന്ന ജലസംഭരണ ദൗത്യത്തിന് വലിയ തിരിച്ചടികൾ ഉണ്ടാക്കി. സംസ്ഥാനത്തെ വയലുകളുടെ വിളവിസ്തൃതി 1980-81 കാലഘട്ടത്തിൽ 8.02 ലക്ഷം ഹെക്ടർ, 2001-2002 ൽ 3.22 ലക്ഷം ഹെക്ടർ, 2012-13 ൽ 1.97 ലക്ഷം ഹെക്ടർ, 2016-17ൽ 1.73 ലക്ഷം ഹെക്ടർ എന്നിങ്ങനെ കുറഞ്ഞു. ഒരു ഹെക്ടർ വയലിന്റെ ജലസംഭരണശേഷി എന്നത് 2 കോടി ലിറ്ററാണ്. വയൽ വിസ്തൃതിയിൽ വന്ന കുറവ് ഭൂമിയുടെ ജലസംവഹനശേഷിയെ വലിയ തോതിൽ ബാധിച്ചു. മഴക്കാലത്ത് ജലം സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ജലസംഭരണി എന്ന വയലിന്റെ ധർമം നിർവഹിക്കാൻ ആകാത്തതിനാൽ വേനലിൽ കടുത്ത വരൾച്ചക്കും വയൽനികത്തൽ കാരണമായി. 2008-ലെ നെൽവയൽ തണ്ണീർത്തടസംരക്ഷണനിയമം അംഗീകരിച്ച് 10 വർഷത്തിന് ശേഷവും ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കാതിരുന്നത്, പൊതുആവശ്യങ്ങൾക്ക് വയൽ നികത്താം എന്ന പേരിൽ വയൽനികത്തലിന് പ്രോത്സാഹനം നൽകുന്ന സമീപകാല നയങ്ങൾ, പഞ്ചായത്തുതലസമിതികളെ ദുർബലപ്പെടുത്തൽ എന്നിവ വയൽ സംരക്ഷണത്തിന്റെ സാധ്യതകളെ ഇല്ലാതാക്കി.

നദീതടം, വയൽ, വനം എന്നീ പാരിസ്ഥിതിക വ്യവസ്ഥകളിൽ വന്ന മാറ്റത്തിനൊപ്പം കേരളത്തിന്റെ തീരദേശമേഖലയിലും കായലോരങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായി. കുളങ്ങൾ, നീർച്ചാലുകൾ എന്നിവ വലിയതോതിൽ നികത്തപ്പെട്ടു. തീരദേശം, കായലോരങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി കയ്യേറ്റവും നിർമാണപ്രവർത്തനങ്ങളും നടന്നു. തീരദേശത്തെ സ്വാഭാവിക ജലസംഭരണ ഉപാധികളിൽ ഉണ്ടായ കുറവ് അവിടങ്ങളിലെ ജലസംഭരണശേഷിയെ ബാധിക്കുകയും കിണറുകളിൽ ഉപ്പുവെള്ളം കയറൽ, മഴക്കാലത്ത് വെള്ളക്കെട്ട് എന്നീ പ്രതിഭാസങ്ങൾക്ക് കാരണമാകുകയും ചെയ്തു. അടുത്തകാലത്ത് തീരദേശ നിയന്ത്രണനിയമത്തിൽ (CRZ) ഇളവുവരുത്തി നിർമാണപ്രവർത്തനങ്ങൾ അനുവദിക്കാനുള്ള തീരുമാനം ഈ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും. തീരദേശത്തെ ജനസംഖ്യാനിരക്ക് കേരള ശരാശരിയുടെ ഇരട്ടി ആണെന്നത് തീരദേശപരിസ്ഥിതിയിൽ കൂടുതൽ സമ്മർദങ്ങൾ ഏല്പിക്കുന്നു. കേരളത്തിലെ ശരാശരി ജനസംഖ്യാപെരുപ്പം ചതുരശ്ര കിലോമീറ്ററിന് 850 ആയിരിക്കുമ്പോൾ തീരദേശത്ത് അത് 2000 ന് മുകളിലാണ്.

സംസ്ഥാനത്തെ പ്രകൃതിവിഭവ വിനിയോഗത്തിൽ അമിതമായ ചൂഷണത്തിന്റെ സ്വഭാവം ദൃശ്യമാകുന്നത് 1980 കൾക്ക് ശേഷമാണ്. സമ്പദ്‌വ്യവസ്ഥയുടെ ചേരുവയിൽ വന്ന മാറ്റം പാരിസ്ഥിതികഘടനയിൽ കാര്യമായ സ്വാധീനം ചെലുത്തി.

ഈ അവസ്ഥയിലെത്തിയതെങ്ങനെ ?

ഈ അവസ്ഥയിലെത്തിച്ചേർന്നതിന് സംസ്ഥാനത്തേക്ക് ഒഴുകിയെത്തിയ ഗൾഫ്പണത്തിനും ആഗോളവത്കരണത്തിന്റെ ഭാഗമായ ഉപഭോഗാധിഷ്ഠിത വികസനത്തിനും ഉൽപാദനമേഖലയെ അവഗണിച്ച് സേവനമേഖലയിലും നിർമാണത്തിലും ഊന്നിയുള്ള വികസനപാതക്കും വലിയ പങ്കുണ്ട്.

കേരളത്തിലെ ദ്വിതീയമേഖലയിൽ വലിയ പങ്ക് വഹിക്കുന്നത് ഇന്ന് നിർമാണമേഖലയാണ്. ഭൂമിയെയും കെട്ടിടങ്ങളെയും ഒരു നിക്ഷേപ ഉപാധിയായി കണ്ടുള്ള ഊഹക്കച്ചവടമാണ് നിർമാണമേഖലക്കുണ്ടായ അമിത പ്രാധാന്യത്തിനാധാരം. അതിനാൽതന്നെ സംസ്ഥാനത്ത് ഭവന ഉടമസ്ഥത എന്നത് താമസിക്കാനുള്ള ഇടം എന്നതിനേക്കാൾ കച്ചവട ഉപാധിയായി മാറുന്നു. 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തരിശുവീടുകളുടെ എണ്ണം 11,89,140 ആണ്. പുഴകളിൽ നിന്നുള്ള മണൽവാരൽ നിയന്ത്രണത്തിന് ശേഷം ആഘാതം പാറമടകളിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. സംസ്ഥാനത്ത് കാസർഗോഡ്, വയനാട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒഴികെ 6500 ലധികം ക്വാറികൾ പ്രവർത്തിക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 2000 ത്തിലധികം ക്വാറികൾ നിയമസാധുത ഇല്ലാത്തവയാണെന്ന് പശ്ചിമഘട്ട സംരക്ഷണത്തിനായി നിയമിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ഉരുൾപൊട്ടലുകൾ വർധിക്കുന്നതിൽ അനധികൃത ക്വാറികളുടെയും അശാസ്ത്രീയ നിർമാണപ്രവർത്തനങ്ങളുടെയും പങ്ക് ചെറുതല്ല. ഇതോടൊപ്പം ജനവാസകേന്ദ്രങ്ങളിൽ നിന്ന് ക്വാറികളിലേക്കുള്ള ദൂരപരിധി 100 മീറ്ററിൽനിന്ന് 50 മീറ്ററാക്കി കുറച്ച തീരുമാനവും മലയോര പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കും.

സംരക്ഷിത വനമേഖലയോട് അനുബന്ധിച്ചുള്ള പ്രദേശങ്ങൾ പാരിസ്ഥിതിക പ്രാധാന്യം ഉള്ളവയാണ്. മലയോരമേഖലകളിൽ പരിസ്ഥിതിലോലപ്രദേശങ്ങളുടെ നിർണയം ശാസ്ത്രീയമായി നിർവഹിക്കപ്പെടേണ്ട ഒന്നാണ്. ഇതിനായി ശ്രമം നടത്തിയ ഗാഡ്ഗിൽ റിപ്പോർട്ടി നെ ശാസ്ത്രീയമായി സമീപിക്കുന്നതിനു പകരം നിക്ഷിപ്ത താൽപര്യങ്ങളോടെ രാഷ്ട്രീയമായി സമീപിക്കുകയാണ് കേരളത്തിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, മത സംഘടനകൾ ചെയ്തത്. ഗാഡ്ഗിൽ റിപ്പോർട്ട് ശുപാർശകളെ ചർച്ചക്ക്‌പോലും വിധേയമാക്കാതെ കസ്തൂരിരംഗൻ റിപ്പോർട്ടിലൂടെയും, പിന്നീട് ഉമ്മൻ.വി.ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലൂടെയും കൂടുതൽ ദുർബലമാക്കി കേരളത്തിലെ അതിലോല പരിസ്ഥിതിയുടെ ഭാഗമായ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനുള്ള സാധ്യതകളെ നാം ഇല്ലാതാക്കി.

പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും ഉപയോഗിക്കാതെ മനുഷ്യന്റെ അതിജീവനം സാധ്യമല്ല. എന്നാൽ അനിയന്ത്രിതമായ ചൂഷണത്തിൽ ഊന്നിയ പ്രകൃതിവിഭവവിനിയോഗം പരിസ്ഥിതിയുടെ സംതുലനാവസ്ഥ തകർക്കും. ഈ പശ്ചാത്തലത്തിൽ 2018-ലെ പ്രളയത്തിന് കാരണം അതിവർഷമാണ് എങ്കിലും അതിന്റെ ആഘാതം വർധിപ്പിക്കുന്നതിൽ കേരളീയരുടെ അശാസ്ത്രീയമായ പ്രകൃതിവിഭവവിനിയോഗത്തിന് പങ്കുണ്ട് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രളയം നൽ കുന്ന അടിസ്ഥാന പാഠങ്ങളിൽ ഒന്ന് അതാകണം

പരിഷത്തിന്റെ വികസനസമീപനം

സുസ്ഥിരത, തുല്യത, പങ്കാളിത്തം, ജനാധിപത്യം, സുതാര്യത, സാമൂഹ്യനീതി ഇവയെല്ലാം നാളത്തെ കേരളത്തിന്റെ മുഖമുദ്രകളാകണം.

  1. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ കേരളത്തിൽ കൂടുതലായി അനുഭവപ്പെടും എന്നാണ് എല്ലാ പഠനങ്ങളും നൽ കുന്ന സൂചന. ആഘാത ലഘൂകരണത്തിനുള്ള എല്ലാ സാധ്യത കളും പരമാവധി പ്രയോജനപ്പെടുത്തുന്നതാകണം പുതിയ കേരള സൃഷ്ടിക്കുള്ള പ്രവർത്തനങ്ങൾ.
  2. ദുരന്തം നൽകുന്ന പാഠങ്ങളിൽ പ്രധാനം പശ്ചിമഘട്ടത്തിലെ ഏതാനും വില്ലേജുകൾ മാത്രമല്ല കേരളത്തിന്റെ മിക്ക ഭാഗങ്ങളും പാരിസ്ഥിതിക ദുർബലപ്രദേശമാണ് എന്നതാണ്.
  3. പാരിസ്ഥിതിക തകർച്ചയെ പരിഗണിക്കാതെ നടന്ന വികസന ഇട പെടലുകൾ ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചു എന്നത് ഏവർക്കും മനസ്സിലായിരിക്കുന്നു.
  4. പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം സുസ്ഥിരവികസന കാഴ്ചപ്പാടിൽ ഉൾക്കൊള്ളണം. സുസ്ഥിരവികസനമെന്നത് തലമുറ കൾക്കിടയിൽ തുല്യത ഉറപ്പാക്കാനുള്ള സമീപനമാണ്. വരും തലമുറകൾക്ക് കൂടി അവകാശപ്പെട്ട വിഭവങ്ങൾ ഇപ്പോഴെ ചെലവഴിക്കരുത്.
  5. പ്രവർത്തനങ്ങളിലെ സുതാര്യത സാമൂഹ്യപങ്കാളിത്തം വർധിപ്പിക്കും. വിവരസാങ്കേതികവിദ്യകളുടെ പ്രയോഗം ഇതിന് അനിവാര്യമാണ്.
  6. പുതിയ കേരള സൃഷ്ടിയിൽ സാമൂഹ്യപങ്കാളിത്തം വിശിഷ്യാ യുവതലമുറയുടെ മുൻകയ്യും പങ്കാളിത്തവും ഉറപ്പാക്കണം.
  7. പുതുകേരള സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് ഏറെ നിർണായക മാണ്. അവരുടെ സാമൂഹ്യപങ്കാളിത്തവും തൊഴിൽപങ്കാളിത്തവും വലിയതോതിൽ വർധിപ്പിക്കുവാനും സാമ്പത്തിക സ്വാതന്ത്ര്യത്തി ലേക്ക് വളർത്തുവാനും കഴിഞ്ഞാലേ നാളത്തെ കേരളത്തിന്റെ വികസന നേട്ടങ്ങൾക്ക് സുസ്ഥിരത ഉറപ്പാക്കാനാകൂ.
  8. സർക്കാരിന്റെ മുഖ്യ ചുമതലക്കാരായിട്ടുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ വീക്ഷണവും സമീപനവും പുതുകേരള സൃഷിടിയിൽ നിർണായകമാണ്. അവരുടെ സർഗാത്മകപങ്കാളിത്തം ജനപങ്കാളിത്തത്തോടൊപ്പം ഉറപ്പാക്കുക എന്നത് അനിവാര്യമാണ്.
  9. ബാഹ്യഏജൻസികളുടേതടക്കമുള്ള ഉപദേശ നിർദേശങ്ങൾ കേരളത്തിലെ ശാസ്ത്രസാങ്കേതിക സമൂഹവുമായി സംവദിച്ചുകൊണ്ടുവേണം പ്രായോഗിക പദ്ധതികൾ രൂപപ്പെടുത്താൻ.
  10. നവകേരള നിർമാണത്തിനായി ആഭ്യന്തര വിഭവസമാഹരണത്തിനുള്ള സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തണം.
  11. ഉപാധികളില്ലാത്ത ദീർഘകാലവായ്പകളാണ് അഭികാമ്യം.

ഭൂവിനിയോഗം

  • അപകടസാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള സക്രിയമായൊരു ഭൂവിനിയോഗ പദ്ധതിയാണ് ഭാവികേരളത്തിന് വേണ്ടത്.
  • ഇന്നത്തെ ഭൂവിനിയോഗരീതി ഒട്ടേറെ തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനുള്ള ഒരു മാർഗം ഭൂമിയുടെ മേഖലാവൽക്കരണ (spatial planning)മാണ്. നാടിന്റെ ആവശ്യം, ഭൂലഭ്യത, ഭൂപ്രകൃതം എന്നിവയൊക്കെ പരിഗണിച്ച് വിവിധ ധർമങ്ങൾക്കായി ഭൂമി പ്രത്യേകം പ്രത്യേകം വിനിയോഗിക്കുന്ന രീതിയാണിത്.
  • വികസിതരാജ്യങ്ങളിലെല്ലാം ഭൂ ഉപയോഗത്തിന് സ്ഥലീയമായ ആസൂത്രണങ്ങളുണ്ട്. ഇതുവഴി ആവാസമേഖല, കൃഷി സ്ഥലം, വ്യവസായ പ്രദേശം, വനപ്രദേശം എന്നിങ്ങനെ ഭൂമിയെ ഉപയോഗിക്കുന്നു. സ്ഥലീയ ആസൂത്രണ (ുെമശേമഹ ുഹമിിശിഴ)ത്തെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം.
  • സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി പുനരധിവാസം വേണ്ടിവന്നാൽ പോലും അതിന് സർക്കാർ തലത്തിൽ നടപടി ഉണ്ടാവണം. • ഭൂഉടമയാണെന്നതുകൊണ്ടുമാത്രം ഒരാൾക്ക് ഭൂമിയിൽ അപരിഹാര്യമായ മാറ്റംവരുത്താൻ അവകാശമില്ല. ഭൂമിയെ പൊതുസ്വത്തായി നിലനിർത്താൻ സർക്കാർ മുൻകൈ എടുക്കണം.
  • മണ്ണ് - ജലസംരക്ഷണം എന്ന രീതിയിൽ സംയോജിതമായിട്ടാവണം വിഭവവികസനവും വിനിയോഗവും നടക്കേണ്ടത്. വെള്ളത്തെ കെട്ടിനിർത്തി ഉപയോഗിക്കാൻ കഴിയണം. ഒരിക്കലും അശാസ്ത്രീയമായി ഒഴുക്കിക്കളയരുത്.
  • സംസ്ഥാനത്തെ പരിസ്ഥിതിലോല പ്രദേശങ്ങൾ ശാസ്ത്രീയമായി നിർണയിക്കണം. അവിടങ്ങളിലെ ഭൂപ്രകൃതി, മൺ തരം, പാറയുടെ തരം, ജൈവസമ്പത്ത്, അതും മണ്ണു പാരിസ്ഥിതിക വ്യവസ്ഥകളുമായുള്ള ബന്ധം എന്നിവ യൊക്കെ പരിഗണിച്ച് പരിസ്ഥിതിലോലമേഖലകൾ പ്രഖ്യാപിക്കണം. ഗാഡ്ഗിൽ കമ്മിറ്റിയുടേത് ഉൾപ്പെടെയുള്ള ശുപാർശകൾ ഇക്കാര്യത്തിൽ പരിഗണിക്കണം. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ജനവാസം ക്രമാനുഗതമായി ഒഴിവാക്കുന്ന തരത്തിൽ ഒരു പുനരധിവാസ പദ്ധതി രൂപപ്പെടുത്തണം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ ദുരന്തസാധ്യതാ ഘടകങ്ങൾ ഇത്തരം പ്രദേശങ്ങളെ നിർണയിക്കുന്നതിൽ പരിഗണിക്കണം.
  • ഭൂമി കൈമാറ്റത്തിലെ ഊഹക്കച്ചവട സാധ്യതകൾക്ക് തടയിടണം. ഭൂമി വാങ്ങൽ, വിൽക്കൽ എന്നിവ പഞ്ചായത്ത്/ പ്രാദേശികതലങ്ങളിൽ ഒരു ഭൂബാങ്ക് സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ സംവിധാനത്തിലൂടെ നിർവഹിക്കണം.
  • പ്ലാന്റേഷൻ മേഖലകളിലെ ഭൂമി മറ്റു നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ നിയമപരമായി ഇല്ലാതാക്കണം. പ്ലാന്റേഷൻ ആവശ്യങ്ങൾക്ക് പാട്ടത്തിന് നൽകിയ വനഭൂമി പാട്ടക്കാലാവധി കഴിഞ്ഞാൽ തിരിച്ചെടുക്കണം.
  • മലയോരമേഖലയിലെ പട്ടയവിതരണം ശാസ്ത്രീയമാക്കണം. 1976 ന് മുൻപുള്ള കുടിയേറ്റക്കാർ എന്ന നിലയിൽ ഭൂമി യഥാർത്ഥത്തിൽ അവകാശപ്പെട്ടവരുടെ ഒരു ദീർഘകാല പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിച്ച് അതിന്റെ അടിസ്ഥാനത്തിൽ ഭൂമി വിതരണം ഒരു നിശ്ചിതകാല പരിധിവച്ച് പൂർത്തിയാക്കണം.
  • ഭൂമി കയ്യേറ്റങ്ങൾക്ക് എതിരെയുള്ള നിയമവ്യവസ്ഥകൾ കർശനമാക്കണം.
  • ശാസ്ത്രീയമായ പഠനം, ദീർഘകാലത്തെ അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമിതിയോ മാറ്റങ്ങളോ പാടില്ലെന്ന് നിർദേശിക്കപ്പെടുന്ന സ്ഥലങ്ങളെ സംരക്ഷിത മേഖലകളായി (Protected Zone) വിജ്ഞാപനം ചെയ്യണം. അവിടെയുള്ള ജനതയുടെ പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കണം.

പ്രത്യേക പാരിസ്ഥിതികവ്യൂഹങ്ങളുടെ സംരക്ഷണം

കേരളത്തിന്റെ പൊതുപരിസ്ഥിതിയുടെ സംരക്ഷണത്തെപ്പറ്റി സംസാരിക്കുമ്പോൾ തന്നെ വയലുകൾ-തണ്ണീർത്തടങ്ങൾ, പശ്ചിമഘട്ടം, നദീതടങ്ങൾ, കായൽവ്യവസ്ഥ, കുട്ടനാട് പ്രദേശം, ഇടനാടൻ കുന്നുകൾ, തീരദേശമേഖല എന്നിവയുടെ സംരക്ഷണം പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. ഇവയുടെ സംരക്ഷണത്തിന് താഴെ പറയുന്ന നിർദേശങ്ങൾ പരിഗണിക്കേണ്ടതാണ്.

നെൽവയൽ - തണ്ണീർത്തടങ്ങൾ

  • നെൽവയൽ-തണ്ണീർത്തട സംരക്ഷണത്തിന്റെ കാര്യത്തിൽ 2008 ലെ മൂലനിയമത്തിലെ വ്യവസ്ഥകൾ നിലനിർത്തണം. വയലുകളുടെ വിസ്തൃതി ഇനിയും കുറയുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം.
  • നെൽവയലുകളുടെ ഡാറ്റാബാങ്ക് ശാസ്ത്രീയമായി തയ്യാറാക്കി അടിയന്തിരമായി പ്രസിദ്ധീകരിക്കണം. ഇതിന് റിമോട്ട് സെൻസിങ്ങ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.
  • നെൽവയലുകൾ തരിശിടുന്നവരിൽനിന്ന് പിടിച്ചെടുത്ത് കൃഷിചെയ്യാനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകണം.
  • കുളങ്ങൾ, ജലാശയങ്ങൾ എന്നിവ നികത്തുന്നതിനും, മലിനപ്പെടുത്തുന്നതിനും ഉള്ള ശിക്ഷാവ്യവസ്ഥകൾ കർശനമായി നടപ്പാക്കണം.

പശ്ചിമഘട്ട സംരക്ഷണം

ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ അതീവ പ്രാധാന്യമുള്ള ലോകത്തെ 34 പാരിസ്ഥിതിക വ്യവസ്ഥകളിൽ ഒന്നാമതാണ് പശ്ചിമഘട്ടം. അഞ്ച് സംസ്ഥാനങ്ങളുടെ പരിസ്ഥിതിയിൽ നിർണായക പ്രാധാന്യമുള്ള ഒരിടമാണിത്. രാജ്യത്ത് കാണുന്ന ജന്തു, സസ്യവൈവിധ്യത്തിന്റെ നല്ലൊരുഭാഗം കാണപ്പെടുന്നത് ഇവിടെയാണ്. പുഷ്പിത സസ്യങ്ങളുടെ 27%, വർണലതാദികളുടെ 43%, ചെറുസസ്യവിഭാഗങ്ങളുടെ 28% ശതമാനവും പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു. ജന്തുവൈവിധ്യത്തിന്റെ കാര്യത്തിലാകട്ടെ നട്ടെല്ലില്ലാത്ത ജീവികളുടെ 28%, മത്സ്യങ്ങളുടെ 48%, ഉഭയജീവികളുടെ 78 ശതമാനവും, പശ്ചിമഘട്ടത്തിലാണ്.

  • നമ്മുടെ നദികളുടെ ഉത്ഭവസ്ഥാനം പശ്ചിമഘട്ടം ആണ്. അതിനാൽതന്നെ പശ്ചിമഘട്ടത്തിന്റെ സംരക്ഷണം എന്നത് കേരളത്തിന്റെ മൊത്തം ജലലഭ്യതക്കും, പരിസ്ഥിതിസംരക്ഷണത്തിനും നിർണായകമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനപ്രദേശമാണ് കേരളത്തിന്റെ മൊത്തം കാലാവസ്ഥയുടെ നിയന്ത്രണത്തിൽ പങ്കുവഹിക്കുന്ന ഒരു ഘടകം. ഈ സാഹചര്യം പരിഗണിച്ച് പശ്ചിമഘട്ടസംരക്ഷണത്തിന് ഒരു സമഗ്രനയം നടപ്പാക്കണം.
  • പശ്ചിമഘട്ടത്തിലെ സംരക്ഷിതവനപ്രദേശം, ബഫർസോണുകൾ, അതിനോട് ചേർന്ന പരിസ്ഥിതിലോല മേഖലകൾ എന്നിവ ശാസ്ത്രീയമായി തിട്ടപ്പെടുത്തി വിജ്ഞാപനം ചെയ്ത് സംരക്ഷണപദ്ധതി പ്രഖ്യാപിക്കണം.
  • സംരക്ഷിതവനപ്രദേശം മാത്രമല്ല വനമേഖലയിൽ സംരക്ഷിക്കപ്പെടേണ്ടത്. അതോടുചേർന്നുള്ള ബഫർസോണുകൾ, പരിസ്ഥിതിദുർബലപ്രദേശങ്ങൾ എന്നിവ ശാസ്ത്രീയമായി നിർണയിച്ച് വിജ്ഞാപനം ചെയ്യണം. ഇതിനെ ഗാഡ്ഗിൽ കമ്മിറ്റിയുടെ ശുപാർശകളും ഗൗരവമായി പരിഗണിക്കണം.
  • പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബലമേഖലകളിൽ ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിർമാണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ആവശ്യമായ സ്ഥലങ്ങളിൽ പുനരധിവാസ പദ്ധതികൾ നടപ്പാക്കണം.
  • പശ്ചിമഘട്ട വനമേഖലകളിലെ കയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കണം, പാട്ടക്കാലാവധി കഴിഞ്ഞ സ്വകാര്യതോട്ടങ്ങൾ സർക്കാർ ഉടമസ്ഥതയിലേക്ക് തിരിച്ചെടുക്കണം.
  • പശ്ചിമഘട്ടത്തിൽ പ്രവർത്തിക്കുന്ന പാറമടകളുടെ പ്രവർത്തനം നിയന്ത്രണവിധേയമാക്കണം. സമഗ്രമായ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ഓരോ സ്ഥലത്തുനിന്നും എടുക്കാ വുന്ന പാറയുടെ അളവ്, കാലാവധി എന്നിവ നിർണയിക്കുകയും അതിന് അനുസൃതമായി അത് നിയന്ത്രിക്കുകയും വേണം.
  • പശ്ചിമഘട്ടത്തിന്റെ ഭാഗമായ സംരക്ഷിതവനത്തിന്റെയും ബഫർസോണുകളുടെയും ഗുണത ഉയർത്തുന്നതിനുള്ള ശാസ്ത്രീയപദ്ധതികൾ തദ്ദേശ ജനതയുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം.

നദീതട-കായൽ-തീരദേശ ആവാസവ്യവസ്ഥ

  • പുഴമണൽ ഖനനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പുനരാലോചിക്കാവൂ. അനുമതി നൽകുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം.
  • ഓരോ നദിയുടെയും ജലസംവഹനശേഷിയും, അതുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമ്പോൾ പരമാവധി ഉയരാവുന്ന ജലനിരപ്പും കണക്കാക്കിവേണം നിയന്ത്രണമേഖലകൾ പ്രഖ്യാപിക്കേണ്ടത്. ഓരോ നദീതടത്തിലും റിവർ റെഗുലേറ്ററി സോണുകൾ (RRZ) പ്രഖ്യാപിക്കണം.
  • നദീതട നടത്തിപ്പിന് അതത് നദികളുടെ വൃഷ്ടിപ്രദേശങ്ങളിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടി ഉൾപ്പെട്ട നദീതട മാനേജ്‌മെന്റ്‌സമിതികൾ ഉണ്ടാകണം.
  • നദികളുടെ പുനരുജ്ജീവനത്തിന് നദീതടങ്ങളെ (River Basin) അധിഷ്ഠിതമാക്കി അതിന് കീഴിൽ വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ബന്ധിപ്പിച്ച് സമഗ്ര നീർത്തടവികസനപദ്ധതികൾ നടപ്പിലാക്കണം. മേൽപ്പറഞ്ഞ മാനേജ്‌മെന്റ്‌സമിതികൾ ഉൾപ്പെടെ നദീതട മാനേജ്‌മെന്റ്‌സമിതികളുടെ ഏകോപനം ഇക്കാര്യത്തിൽ ഗുണകരമാകും.
  • പശ്ചിമഘട്ടത്തിലുള്ള പെരിയാർ കടുവ സങ്കേതത്തിന്റെ ഹൃദയമേഖലയിലാണ് ശബരിമലയും പമ്പയുടെ നദീതടവും സ്ഥിതി ചെയ്യുന്നത്. പ്രളയാനന്തരം ശബരിമലയുടെ വികസനം നടക്കേണ്ടത് ദീർഘകാല മാസ്റ്റർപ്ലാനിന്റെ അടിസ്ഥാനത്തിലാകണം. നിലവിലുള്ള ശബരിമല മാസ്റ്റർപ്ലാനിനെ ഈ പശ്ചാത്തലത്തിൽ പുനരവലോകനം ചെയ്യാവുന്നതാണ്. തീർത്ഥാടന ദിനങ്ങൾ വർധിപ്പിച്ച് അവിടെ ദൃശ്യമാകുന്ന അമിതതിരക്ക് ഒഴിവാക്കാനാകണം. ശബരിമലയോട് ചേർ ന്നുള്ള ചെറുപട്ടണങ്ങളിൽ കൂടുതൽ ഇടത്താവളങ്ങൾ നിർമിച്ച് താമസസൗകര്യങ്ങളൊരുക്കി ശബരിമലയിൽ കൂടുതൽ നിർമിതികളും അതിനായുള്ള പുതിയ വനവിനിയോഗവും ഒഴിവാക്കണം.
  • കേരളത്തിലെ കായൽവ്യവസ്ഥകളുടെ സംരക്ഷണത്തിന് സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കണം. ഡോ.പ്രഭാത് പട്‌നായിക്ക് ചെയർമാനായി പരിഷത്ത് രൂപംനൽകിയ കായൽ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കണം. കായലോരങ്ങളിലും തീരസംരക്ഷണം, പ്രത്യേക അജണ്ടയാവണം.
  • നദി-കായൽ തീരസംരക്ഷണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള അരിക്‌സംരക്ഷണസാധ്യതകൾ, കണ്ടൽക്കാടുകൾ, മുളകൾ വച്ചുപിടിപ്പിക്കൽ തുടങ്ങി പരിസ്ഥിതി സൗഹൃദ രീതികൾ വ്യാപകമാക്കണം.
  • പ്രളയാനന്തരം കായലുകളിലും തീരക്കടലിലുംവലിയതോതിൽ ചെളിയും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയിട്ടുണ്ട്. ഇത് സുഗമമായ നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കും. ഇവയെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തി പരിഹാരത്തിന് പ്രത്യേക പദ്ധതികൾ ഉണ്ടാകണം.
  • കാലവർഷക്കാലത്ത് പൊഴികളുടെ മാനേജ്‌മെന്റിന് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണം.
  • തീരദേശ പരിപാലനനിയമം കർശനമായി നടപ്പാക്കുകയും, തീരദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുകയും വേണം.
സ്ലൈഡുകൾ പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാം

കുട്ടനാട്

ഈ വർഷത്തെ പ്രളയത്തിൽ ഏറ്റവും ദുരന്തം അനുഭവിച്ച പ്രദേശമാണ് കുട്ടനാട്. കുട്ടനാടിന്റെയും, വേമ്പനാട് കായലിന്റെയും വികസനം പാരിസ്ഥിതിക പുനഃസ്ഥാപന മുൻഗണനകളോട് കൂടിയ പ്രത്യേക പാക്കേജുകളായി നടപ്പാക്കണം. വെള്ളപ്പൊക്ക വേളയിൽ കുട്ടനാടിന് പ്രത്യേകമായി താല്കാലിക താമസകേന്ദ്രങ്ങളും(Flood Shelter) ജനങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും (Evacuation Protocol) തയ്യാറാക്കണം.

  • കുട്ടനാടിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് പ്രത്യേക പാക്കേജ് നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കണം.

നേരത്തെ വിവിധ സമിതികൾ കുട്ടനാട്ടിലും വേമ്പനാട്ട് കായലിലുമായി തയ്യാറാക്കിയ റിപ്പോർട്ടുകൾ (ഡച്ച് സർക്കാർ, എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, NERI (National Engineers Research Institute)), കേന്ദ്ര ആസൂത്രണ കമ്മീഷൻ എന്നിങ്ങനെ) സമഗ്രമായി പരിശോധിച്ച് അവയിലെ മികച്ച ശുപാർശകൾ ക്രോഡീകരിച്ച് പ്രത്യേക പാക്കേജാക്കി നടപ്പാക്കാം. തണ്ണീർമുക്കം ബണ്ട്, തോട്ടപ്പിള്ളി സ്പിൽവേ എന്നിവയുടെ ഭാവി ഉപയോഗ്യത സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയും ആവശ്യമായ പുനഃക്രമീകരണങ്ങൾ വരുത്തുകയും വേണം. കുട്ടനാടിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ കാർഷികരീതികളെ സംബ ന്ധിച്ച് ഒരു പൊതുസമ്മിതി രൂപപ്പെടുത്തി പ്രാവർത്തികമാക്കാനാകണം

  • കുട്ടനാടിന് അനുസൃതമായ ഭവനനിർമാണ രീതികൾ, വെള്ളക്കെട്ടുള്ള പ്രദേശങ്ങൾക്ക് അനുസൃതമായ കക്കൂസ്, മാലിന്യസംസ്‌കരണ ഉപാധികൾ എന്നിവ വികസിപ്പിക്കുന്നതിനും, വ്യാപിപ്പിക്കുന്നതിനും പ്രത്യേക പദ്ധതികൾ ഉണ്ടാകണം.

വയനാട് - ഇടുക്കി

  • സുസ്ഥിരപാരിസ്ഥിതികസാമൂഹിക വ്യൂഹങ്ങളെ പുനഃസ്ഥാപിച്ചുകൊണ്ട് വയനാടിന്റെ പാരിസ്ഥിതിക പ്രാധാന്യവും പരിസ്ഥിതിലോലതയും കണക്കിലെടുത്ത് ഈ ഭൂഭാഗത്തെ സമഗ്രമായി പഠിച്ച് ഒരു ഭൂവിനിയോഗമാർഗരേഖ തയ്യാറാക്കണം.
  • 45 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ളപ്രദേശങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ കർശനമായി നിരോധിക്കുകയും അതിൽക്കുറഞ്ഞ ചരിവുള്ള പ്രദേശങ്ങളിൽ നിർമ്മാണത്തിന് കൃത്യമായ മാർഗരേഖ പുറത്തിറക്കുകയും ചെയ്യണം.
  • വലിയ മലകളും ടെറിട്ടോറിയൽ വനമേഖലയും കൂടുതൽ ജാഗ്രതയോടെ വനമായിത്തന്നെ സംരക്ഷിക്കുന്നതിനായി നടപടികൾ സ്വീകരിക്കണം. തനതു ജൈവവൈവിധ്യത്തിന്റെ സാന്നിധ്യം കണക്കിലെടുത്ത് ദേശീയ ഉദ്യാന പദവിയിലേക്കുയർത്തണം.
  • പുനർനിർമ്മാണത്തിൽ വയനാടിനെ ചുറ്റിപിണഞ്ഞു കിടന്നിരുന്ന നീരുറവകളുടേയും സ്വാഭാവിക ഉറവകളിലേയ്ക്ക് നീരൊഴുക്കിന്റെ തുടർച്ച ഉറപ്പാക്കി ചെറുതോടുകളെ സജീവമാക്കിയിരുന്ന ചതുപ്പുകളുടേയും പുനരുജ്ജീവനം പരിഗണിക്കേണ്ടതാണ്.
  • മലഞ്ചെരിവുകളേയും കുന്നുകളേയും വൃക്ഷാഭമായി നിലനിർത്താൻ കഴിയുന്നതരത്തിൽ, സ്വാഭാവിക വൃക്ഷങ്ങളും കാപ്പിയും കുരുമുളകും അടങ്ങിയ സമ്മിശ്ര തോട്ടങ്ങളാണ് വയനാടിനുവേണ്ടത്.
  • വയനാടിന്റെ ചെറുതും വലുതുമായ പുഴത്തടങ്ങളിലെ വെള്ളപ്പൊക്കസാധ്യതാ പ്രദേശങ്ങൾ സോണുകളായി തിരിച്ച് വ്യത്യസ്ത പരിപാലന വികസനപാക്കേജുകൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്.
  • ഏത് പ്രതികൂല കാലാവസ്ഥയിലും ഉൽപ്പാദനം ഉറപ്പാക്കുന്നതിനായി സമാന്തര പ്ലാനുകളും, പ്രതികൂലകാലാവസ്ഥകളെ അതിജീവിക്കുന്ന വിത്തുകളുടേയും, മറ്റു വിഭവങ്ങളുടേയും കരുതൽ ശേഖരങ്ങളും ഉണ്ടാവണം. നഷ്ടപരിഹാരത്തിനപ്പുറം ഭക്ഷേ്യാത്പാദനം ഉറപ്പാക്കാനും സാമ്പത്തികവ്യവസ്ഥയെ സചേതനമായി നിലനിർത്താനും ഇത് അത്യാവശ്യമാണ്.
  • ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനും തൊഴിലിനും പുനർനിർമ്മാണത്തിൽ പ്രഥമ പരിഗണനവേണം.
  • വയനാടിന് സമാനമായ സാഹചര്യങ്ങൾ ഇടുക്കിയിലും നിലനിൽക്കുന്നതിനാൽ മേൽ നിർദേശങ്ങൾ അവിടെയും പരിഗണിക്കണം.

ജലമാനേജ്‌മെന്റ്

  • വെള്ളപ്പൊക്കം ഒരു പ്രകൃതിപ്രതിഭാസമാണ്. സാധാരണയിൽ കവിഞ്ഞുള്ള വെള്ളത്തിന് ഒഴുകിപ്പോകാൻ സ്വാഭാവികമാർഗങ്ങൾ ഇല്ലാതാകുമ്പോഴാണ് അധികജലം അപകടമുണ്ടാക്കുന്നത്. വെള്ളം ഏറ്റവും പ്രധാന ജീവനോപാധിയാണെന്ന നിലപാടിലാവണം അതിന്റെ വിനിയോഗം ആസൂത്രണം ചെയ്യേണ്ടത്.
  • ജലവിഭവവിനിയോഗത്തിന്റെയും വികസനത്തിന്റെയും ഏറ്റവും ശാസ്ത്രീയമായ മാർഗം നിർത്തടാധിഷ്ഠിത വികസനമാണ്.
  • സ്വാഭാവിക നീരൊഴുക്കുപാതകൾ കെട്ടിയടയ്ക്കാൻ ആർക്കും അവകാശമുണ്ടാവരുത്.
  • വലിയ ചുറ്റുമതിലുകൾക്ക് പകരം നീരൊഴുക്കിനെ തടസ്സപ്പെടുത്താത്ത ജൈവവേലികൾ പ്രോത്സാഹിപ്പിക്കണം. റോഡ്, പാലം, ബണ്ട്, എന്നിവയുടെ പണിയുമ്പോഴും നീരൊഴുക്കിന് തടസ്സമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.
  • എല്ലാവർഷവും തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നീർച്ചാലുകൾ, കുളങ്ങൾ, തോടുകൾ എന്നിവ ആഴം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഏറ്റെടുക്കണം.
  • മഴക്കുഴികൾ, മഴച്ചാലുകൾ, മഴവെള്ളക്കൊയ്ത്ത്, തടയണകൾ, അടിയണകൾ, നിലം തട്ടാക്കൽ, കോണ്ടൂർ ബണ്ടുകൾ, തടമെടുക്കൽ, തടയിടൽ, ഭൂവസ്ത്രം തുടങ്ങിയവയുടെ സംയോജിതമായ ഉപയോഗത്തിലൂടെ ഭൂജല പോഷണവും അതുവഴി കിണർവെള്ളത്തിന്റെ വർധനവും സാധ്യമാക്കണം.
  • നിലവിലുള്ള എല്ലാ അണക്കെട്ടുകളുടെയും റിസർവോയറുകൾ ചെളിനീക്കി ജലസംഭരണശേഷി ഉയർത്തുന്ന തിനുള്ള ഒരു സമയബന്ധിതപരിപാടി വേണം.
  • കേരളത്തിലെ അണക്കെട്ടുകൾ പലതിനും 50 വർഷത്തിനുമേൽ പ്രായമായിരിക്കുന്നു. അതിനാൽ അണക്കെട്ടുകളുടെ സുരക്ഷാപരിശോധന നടത്തി ആവശ്യമായ ബലപ്പെടുത്തൽ നടപടികൾ കൈക്കൊള്ളണം. പിന്നീട് നിശ്ചിതകാലയളവിൽ ഈ പരിശോധന ആവർത്തിക്കണം.

പ്രകൃതിവിഭവഖനനം

മണ്ണും വെള്ളവും കഴിഞ്ഞാൽ വികസന പ്രക്രിയയിലെ പ്രധാന ഉപാധിയാണ് പ്രകൃതിവിഭവങ്ങൾ. അതിൽ തന്നെ ഖനിജങ്ങളാണ് പ്രധാനം. പാറ, മണൽ, ചെങ്കല്ല്, കളിമണ്ണ് എന്നിവയാണ് പ്രധാന ഖനിജങ്ങൾ. ഇവയെല്ലാം നേരത്തെ തന്നെ ദുർലഭങ്ങളായി കഴിഞ്ഞിരിക്കുന്നു. അതിനാൽ, ഇവയുടെ അനുകൂലതമമായ ഉപയോഗ (ഛുശോമഹ ൗലെ) ത്തിന്നായിരിക്കണം മുൻഗണന. ഇതിനായി നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണം. പ്രളയത്തിൽ തകർന്ന റോഡും വീടും പുനർനിർമിക്കാനെന്ന പേരിൽ നിയമങ്ങൾ ലളിതമാക്കുന്നത് അംഗീകരിക്കാനാകില്ല.

  • പാറപൊട്ടിക്കുന്നതിന് കേരളത്തിൽ, നിലവിൽ നിയമങ്ങളില്ല. ഇത്തരം നിയമങ്ങളിൽ ഖനിജങ്ങളെ പൊതു ഉടമസ്ഥതയിലും പ്രകൃതിവിഭവങ്ങളുടെ ഉൽപ്പാദനം, വിതരണം എന്നിവ സാമൂഹ്യനിയന്ത്രണത്തിലുമാക്കുന്ന വിധത്തിൽ നിയമനിർമാണം നടത്തണം. ഇക്കാര്യങ്ങൾക്കായി ഒരു ഹരിത നിയമകമ്മീഷനെ നിയോഗിക്കാവുന്നതാണ്.
  • അതുകൊണ്ടുതന്നെ, കേരളത്തിൽ എവിടെ നിന്നൊക്കെ പാറപൊട്ടിക്കാം എവിടെനിന്ന് പൊട്ടിക്കാൻ പാടില്ല എന്ന് മാപ്പിങ്ങ് നട ത്തണം. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഖനനം അനുവദിക്കാവു. വേണ്ടിവന്നാൽ, അന്യസംസ്ഥാനങ്ങളിൽ നിന്നോ പുറം രാജ്യങ്ങളിൽ നിന്നോ ഇറക്കുമതി ചെയ്യാവുന്നതാണ്.
  • ഒരു കെട്ടിടത്തിന് ഉപയോഗിക്കാവുന്ന പാറ, കല്ല്, മണൽ എന്നിവയുടെ അളവ് വിദഗ്ധർ തീരുമാനിക്കണം. ഇവയുടെ വിതരണം സുതാര്യമായി നടപ്പാക്കാനുള്ള സംവിധാനം വേണം.
  • ലൈസൻസില്ലാത്ത ഒരു പാറമടപോലും കേരളത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം.
  • പാരിസ്ഥിതികമായി ഖനനം പാടില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക പാറമടകളും ഇന്നുള്ളത്. അവയിലേക്കുള്ള റോഡുകളും ശാസ്ത്രീയമായി നിർമിച്ചവയല്ല. ഈ പാറമടകളും റോഡുകളുമാണ് മലയിടിച്ചിലിന്റെ പ്രധാന കാരണമായിത്തീർന്നത്. ഇത്തരം പാറമടകളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയോ നിരോധിക്കുകയോ വേണം.

കെട്ടിടനിർമാണം

കേരളത്തിന്റെ ഭൂപ്രകൃതി, കുറഞ്ഞ ഭൂലഭ്യത, ജനപ്പെരുപ്പം, അപകടസാധ്യത എന്നിവയൊക്കെ പരിഗണിച്ച് കേരളത്തിന് സമഗ്രമായൊരു പാർപ്പിടനയം ഉണ്ടാവണം. ഇപ്പോൾ അടിയന്തരമായി വേണ്ടത് വീട് നഷ്ടപ്പെട്ടവർക്കുള്ള പാർപ്പിട പദ്ധതിയാണ്. വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് ലഭ്യമാക്കുന്നതുവരെ താൽക്കാലിക പാർപ്പിടങ്ങൾ നൽകേണ്ടിവരും. അതിന് കേരളത്തിൽ ഇപ്പോൾതന്നെയുള്ള തരിശു വീടുകൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം.

  • അഭികാമ്യമല്ലാത്ത സ്ഥലങ്ങളിൽ നിർമിച്ച കെട്ടിടങ്ങളാണ് തകർന്നതെങ്കിൽ അതേ സ്ഥാനത്ത് പുനർനിർമിതി പാടില്ല. നിർമാണത്തിന് പുതിയ പാർപ്പിട സാങ്കേതികവിദ്യകൾ ഉപയോഗിക്കണം.
  • ചരിവ് കൂടുതലുള്ള പ്രദേശങ്ങളിൽ 'L' ആകൃതിയിൽ ഭൂമി നിരപ്പാക്കി കെട്ടിടങ്ങൾ നിർമിക്കുന്നത് അപകടം വർധിപ്പിക്കും.
  • കേരളത്തിൽ ഒരു അണുകുടുംബത്തിന് ഒരു പാർപ്പിടത്തിലധികം അനുവദിക്കരുത്. അതേപോലെ താമസയോഗ്യമായ വീടുകൾ പൊളിച്ചുമാറ്റരുത്. ഒരു നിശ്ചിത വലുപ്പത്തിലധികം തറ വിസ്തീർണം വരുന്ന വീടുകൾക്ക് അധിക നികുതി ഈടാക്കണം.
  • ഭൂമി പരമാവധി കുറച്ച് ഉപയോഗിക്കുന്ന, മുകളിലേക്കുള്ള വളർച്ചാരീതി, നശിച്ച വീടുകളുടെ പുനർനിർമാണം, ഒരു കുടുംബത്തിന് ഒരു വീട്, അംഗങ്ങൾക്കനുസരിച്ച് വീടിന്റെ വലുപ്പം നിജപ്പെടുത്തൽ, കല്ല് ഉപയോഗിച്ചുള്ള വലിയ മതിൽ നിർമാണം തടയൽ, ജൈവവേലി, മഴവെള്ള സംഭരണി, സൗരോർജ ഉപയോഗം എന്നിവയൊക്കെ പാലിക്കുന്ന വീടുകൾക്കാവണം നിർമാണ അനുമതി നൽകുന്നത്.
  • കെട്ടിടങ്ങൾ തരിശിടുന്നതിനെ വലിയ സാമൂഹ്യപാതകമായിതന്നെ കാണണം. ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദപരമായ കെട്ടിടശൈലിയെപ്പറ്റിയുള്ള ബോധവൽക്കരണം നടത്തണം.
  • കേരളത്തിന് പൊതുവായ കെട്ടിട നിർമാണചട്ടം പ്രായോഗികമല്ല. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ള കെട്ടിട നിർമാണചട്ടം ഓരോ പ്രദേശത്തിനും ഉണ്ടാകേണ്ടത്.

ഗതാഗതം

ഒരു പ്രദേശത്തെ സ്ഥലീയ ആസൂത്രണത്തിന്റെ ഭാഗമായി 20-25 കൊല്ലത്തെ ഭാവി ആവശ്യങ്ങൾ കണക്കിലെടുത്ത് എല്ലാ പട്ടണങ്ങളിലും പഞ്ചായത്തുകളിലും ഗതാഗത വികസന പദ്ധതികൾ തയ്യാറാക്കണം. • റോഡ് വികസനത്തിനുള്ള പ്രവർത്തനങ്ങൾ മുന്നിൽകണ്ട് ഓരോ റോഡിനും ആവശ്യമായ ബിൽഡിങ്ങ് ലൈൻ നിർമിച്ച് വിജ്ഞാപനം നടത്തുന്നതിന് ആവശ്യമായ വ്യവസ്ഥകൾ പ്രാദേശിക ഭരണസമിതികൾക്ക് കൈമാറാൻ കഴിയണം. ഗതാഗതവർധന കണക്കിലെടുത്തുകൊണ്ട് ദീർഘവീക്ഷണത്തോടു കൂടിയാവണം സ്‌പേഷ്യൽ പ്ലാൻ തയ്യാറാക്കേണ്ടത്.

  • പ്രളയത്തിൽ നമ്മുടെ റോഡ് ശൃംഖലയിൽ നല്ലൊരു ഭാഗം തകർന്നുപോയിരിക്കുന്നു. അവയുടെ പുനർനിർമാണം അടിയന്തിരമായി നടക്കേണ്ടതുണ്ട്.
  • നിർമാണ വസ്തുക്കളുടെ ലഭ്യതവച്ച് ദേശീയപാത, സംസ്ഥാനപാത പ്രധാന ജില്ലാറോഡുകൾ, എന്നിവക്കായിരിക്കണം പുതുക്കിപ്പണിയലിൽ മുൻഗണന.
  • പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തി സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണം. അവയുടെ ഉപയോഗരീതിയിലും മാറ്റം വരുത്തണം.
  • റെയിൽ, റോഡ്, ജലഗതാഗതം, വ്യോമയാനം എന്നിവയെ ശാസ്ത്രീയമായി ഏകോപിപ്പിക്കാൻ കഴിയണം.
  • ചെങ്കുത്തായ മലനിരകളിലെ റോഡ് നിർമാണം നിരുത്സാഹപ്പെടുത്തണം. മലയോര ഹൈവേ പുനഃപരിശോധിക്കണം. ശബരിമലയിലെ എല്ലാ ഇടപെടലുകൾക്കും നിർമാണത്തിനും ശാസ്ത്രീയമായ പരിസ്ഥിതിആഘാതപത്രിക ഉണ്ടാവണം. • ഇവയെല്ലാം പരിഗണിച്ചുകൊണ്ടുള്ള ഒരു സമഗ്ര ഗതാഗത നയം രൂപപ്പെടുത്തണം.

മാലിന്യസംസ്‌കരണം

  • മാലിന്യസംസ്‌കരണത്തിന് വികേന്ദ്രീകൃതവും ഫലപ്രദവുമായ മാർഗങ്ങൾ നിർണയിച്ച് നിർബന്ധമായി നടപ്പാക്കണം.
  • പ്രളയത്തിന്റെ ഫലമായി ഉണ്ടായ മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്നു.
  • ഒരു കാരണവശാലും ജൈവമാലിന്യങ്ങൾ കത്തിക്കരുത്.
  • തദ്ദേശഭരണസ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവയുമായി ചേർന്ന് ഉറവിട മാലിന്യസംസ്‌കരണരീതി പ്രോത്സാഹിപ്പിക്കണം.
  • കേന്ദ്രീകൃത മാലിന്യസംസ്‌കരണരീതി കേരളത്തിന് അനുയോജ്യമായതല്ല.
  • മാലിന്യത്തിന്റെ തരം, സ്വഭാവം, സ്രോതസ്സ് എന്നിവയെ അടിസ്ഥാനമാക്കി പ്രത്യേകം പ്രത്യേകം സംസ്‌കരണരീതികൾ വേണം. മാലിന്യങ്ങൾ കൂട്ടിക്കലർത്തി സംസ്‌കരിക്കരുത്.

ഊർജം

  • കേരളം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഊർജക്ഷാമം. കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70ശതമാനത്തോളം താപനിലയങ്ങളിൽ നിന്നുള്ളതാണ്. ജലവൈദ്യുത പദ്ധതികൾക്കായി ഇനിയും പുതിയ അണക്കെട്ടുകൾക്കുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ പുതുക്കപ്പെടാവുന്ന സൗരോർജം പവനോർജം, ജലോർജം എന്നിവയാണ് സുരക്ഷിത സ്രോതസ്സുകൾ.
  • പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാൻ നിയമം മുഖേന തന്നെ പറയാവുന്നതാണ്.
  • ഫോസിൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉൽപ്പാദനം പരമാവധി കുറച്ച് ചെറുകിട ജലസേചന പദ്ധതികൾ, പാരമ്പര്യേതര ഊർജസ്രോതസുകൾ എന്നിവ പ്രയോജനപ്പെടുത്തണം.
  • സൗരോർജവും കാറ്റാടിയും ആശ്രയിച്ചുള്ള ഊർജവ്യവസ്ഥയിൽ ഊർജ സൂക്ഷിപ്പ് (Energy storage) പ്രധാനമാണ്. ഇതില്ലാതെ ഒരു ഊർജ വ്യവസ്ഥ നിൽക്കില്ല. കേരളത്തിൽ അതിനു ആശ്രയിക്കാവുന്ന രീതി Pumped Storage ആണ്.
  • ഇതൊക്കെ കണക്കിലെടുത്തുള്ള പുതിയൊരു ഊർജനയം കേരളത്തിന് ആവശ്യമാണ്.

ആരോഗ്യം, വിദ്യാഭ്യാസം

  • ആരോഗ്യ വിദ്യാഭ്യാസമേഖലകൾ മികവിന്റെ കേന്ദ്രങ്ങളാകണം. മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം മികവിന്റെ ഒരു പ്രധാന ഘടകമാണ്.
  • അയൽപക്ക വിദ്യാഭ്യാസരീതി പ്രോത്സാഹിപ്പിക്കണം.
  • കേരളത്തിൽ ഉണ്ടാകാനിടയുള്ള പ്രകൃതിദുരന്തങ്ങളുടെ പ്രത്യേകതകളും അവയ്ക്കുള്ള അതിജീവനമാർഗങ്ങളും പ്രത്യേകമായി പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
  • എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും വിദ്യാഭ്യാസം എന്നത് സാമൂഹ്യ ഉത്തരവാദിത്തമായി മാറണം


നവകേരള നിർമിതിയും ലിംഗനീതിയും

  • പുതുകേരള സൃഷ്ടിയിൽ സ്ത്രീകളുടെ പങ്ക് ഏറെ നിർണായകമാണ്. അവരുടെ സാമൂഹ്യപങ്കാളിത്തവും തൊഴിൽപങ്കാളിത്തവും വലിയതോതിൽ വർദ്ധിപ്പിക്കാനും ലിംഗപദവി അടിസ്ഥാനത്തിലുള്ള അസമത്വം കുറച്ചുകൊണ്ടുവരാൻ കഴിയുന്നതുമാകണം നവകേരള സൃഷ്ടിയുടെ സമീപനം.
  • ട്രാൻസ് ജെൻഡർ വിഭാഗങ്ങളുടെ തുല്യനീതിക്കും പ്രാധാന്യം ലഭിക്കണം.
  • നവകേരള നിർമിതിയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സമിതികൾ, സംഘടനാരൂപങ്ങൾ എന്നിവയിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പാക്കണം.
  • തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ രൂപീകരിക്കുന്ന കർമസേനകൾ, വിദഗ്ധസമിതികൾ, സന്നദ്ധ സാങ്കേതിക സേനകൾ എന്നിവയിൽ ഇത് ഉണ്ടാകണം. പുതുതായി നടത്തുന്ന എല്ലാ നിർമാണങ്ങളിലും സ്ത്രീപക്ഷ സമീപനം ഉറപ്പാക്കണം.

വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള പുനർനിർമാണം

  • കേരളത്തിന്റെ വ്യത്യസ്തമായ വികസനാനുഭവം പോലെതന്നെ ലോകത്തിന് ഒരു മാതൃക നൽകുന്നതായിരിക്കണം നവകേരള സൃഷ്ടി. സാമൂഹ്യനീതിയും ലിംഗനീതിയും സുസ്ഥിരതയും ജനകീയതയും സുതാര്യതയും വൈവിധ്യസംരക്ഷണവും, ഉയർന്ന സാമൂഹ്യമൂലധന സൃഷ്ടിയും മുഖമുദ്രയായ ഒരു ഭാവികേരളം എന്നത് ഈ പുനർനിർമ്മി തിയിലൂടെ സാധ്യമാകണം. പുതുകേരള സൃഷ്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ശുഭാപ്തിവിശ്വാസം കൈമുതലായ കേരളീയന്റെ അതിരുകളില്ലാത്ത സംഘബോധവും സന്നദ്ധതയും കൈത്താങ്ങാകണം. ലോകത്തിന് മുന്നിൽ വീണ്ടും മാതൃകയാകാൻ പുതുകേരള സൃഷ്ടി അവസരമാകണം.
  • നവകേരള നിർമിതിപ്രവർത്തനങ്ങളുടെ ഏകോപനത്തിന് സംസ്ഥാന ജില്ലാതലങ്ങളിൽ ഒരു പ്രത്യേക സംവിധാനം ഉണ്ടാകുന്നത് നന്നാവും. ജനകീയാസൂത്രണ കാലഘട്ടത്തിലെ ഏകോപനസമിതി മാതൃകയിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ, വിവിധ വകുപ്പുകൾ, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ, വിഷയവിദഗ്ധർ എന്നിവരുടെ പങ്കാളിത്തം ഈ സമിതിയിൽ ഉണ്ടാകണം.
  • നവകേരളനിർമിതിക്ക് ആവശ്യമായ ഉപദേശത്തിനും, വൈദഗ്ധ്യത്തിനും കേരളത്തിലെ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെ വലിയ ശൃംഖലയെ ബോധപൂർവം ഉപയോഗിക്കണം.
  • നവകേരളനിർമിതിയുടെ ഭാഗമായ ഒരു ജനകീയ ഏകോപനസമിതിയും, വിദഗ്ധ സമിതിയും എല്ലാതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രൂപീകരിക്കണം. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേയും പുനർനിർമാണ പദ്ധതികൾ അവരുടെ നേതൃത്വത്തിൽ ജനകീയമായി തയ്യാറാക്കണം. ഇത്തരത്തിൽ താഴെ നിന്നാകണം പദ്ധതികൾ രൂപപ്പെടേണ്ടത്.
  • നവകേരള നിർമിതിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും നിന്നുള്ള മലയാളികളിൽനിന്ന് ലഭ്യമാകാവുന്ന എല്ലാ വിഭവസമാഹരണ സാധ്യതകളും ഉപയോഗിക്കണം. വിഭവസമാഹരണത്തിൽ നിബന്ധനകളില്ലാത്ത വായ്പകൾക്ക് ആകണം മുൻഗണന. പുനർനിർമാണവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളുടെയും സൂക്ഷ്മ വിശദാംശങ്ങൾ ഉൾപ്പെടെ സുതാര്യമാക്കണം. പഞ്ചായത്ത്/നഗരസഭ തല സോഷ്യൽ ഓഡിറ്റ് സഭകൾ, കണക്കുകൾ വെബ് സൈറ്റുകളിൽ ലഭ്യമാക്കൽ എന്നിവ വ്യവസ്ഥാപിതമാക്കണം.
  • നവകേരള നിർമിതിക്കായി നവീന ആശയങ്ങൾ ബദൽ നിർമാണസങ്കേതങ്ങൾ, ദുരന്തനിവാരണ മാനേജ്‌മെന്റ്, പാരിസ്ഥിതികസുരക്ഷ, പ്രത്യേക പ്രദേശങ്ങൾക്കാവശ്യമായ ടോയ്‌ലറ്റുകൾ, ബദൽ ഊർജസങ്കേതങ്ങൾ, ദീർഘകാലം നിലനിൽക്കുന്ന റോഡ് നിർമാണരീതികൾ തുടങ്ങിയ കാര്യങ്ങൾക്കായി വിഭവസമാഹരണ ക്യാമ്പയിൻപോലെ ഒരു ആശയ ബാങ്ക് രൂപീകരണം സന്നദ്ധ സാങ്കേതികസേനയിലൂടെയും, ഓൺലൈൻ സംവിധാനത്തിലൂടെയും നടത്തണം.
  • ആശയരൂപീകരണം, വിദഗ്ധ സഹായം തേടൽ, വിഭവസമാഹരണം, പദ്ധതിരൂപീകരണം, നടപ്പാക്കൽ എന്നിവയി ലെല്ലാം പങ്കാളിത്തം, സുതാര്യത എന്നിവ ഉറപ്പാക്കുന്ന, കേരളത്തിലെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയെ ഉപയോഗിക്കുന്ന ഒരു ജനകീയപുനർനിർമാണ സമീപനം ആകണം നവകേരള നിർമിതിയിൽ പൊതുവിൽ ഉണ്ടാകേണ്ടതെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഭിപ്രായം.

'പ്രകൃതിയുടെ മേൽ മനുഷ്യൻ നേടിയ വിജയങ്ങളെ ചൊല്ലി അതിരുകടന്ന ആത്മപ്രശംസ നടത്തേണ്ടതില്ല. അത്തരം ഓരോ വിജയത്തിനും പ്രകൃതി നമ്മോട് പകരം വീട്ടുന്നുണ്ട്. ഓരോ വിജയവും ഒന്നാമത് ഉളവാക്കുന്നത് നമ്മൾ പ്രതീക്ഷിച്ച ഫലങ്ങളാണ് എന്നത് ശരി തന്നെ. എന്നാൽ രണ്ടാമതും മൂന്നാമതും അതുളവാക്കുന്നത് തികച്ചും വ്യത്യസ്തവും പലപ്പോഴും അപ്രതീക്ഷിതവും ആദ്യത്തേതിനെ തട്ടിക്കിഴിക്കുന്നതുമായ ഫലങ്ങളാണ്.' -ഏഗൽസ്


വികസനക്യാമ്പയിൻ മറ്റുപേജുകൾ

  1. ക്യാമ്പയിൻ സംഗ്രഹം - ക്ലിക്ക് ചെയ്യുക
  2. പുതിയകേരളം നിർ‍മ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത് - ക്ലിക്ക് ചെയ്യുക
  3. ക്യാമ്പയിൻ ലഘുലേഖ - ക്ലിക്ക് ചെയ്യുക
  4. മേഖലാപദയാത്രകൾ - ക്ലിക്ക് ചെയ്യുക
  5. പദയാത്രാഗീതങ്ങൾ - ക്ലിക്ക് ചെയ്യുക
  6. തെരുവരങ്ങ് ചെറുനാടകങ്ങൾ - ക്ലിക്ക് ചെയ്യുക
  7. സംവാദകേന്ദ്രങ്ങൾ - ക്ലിക്ക് ചെയ്യുക
  8. സംസ്ഥാന വാഹനജാഥകൾ - ക്ലിക്ക് ചെയ്യുക
  9. പുതിയകേരളം - ജില്ലാ സെമിനാറുകൾ - ക്ലിക്ക് ചെയ്യുക
  10. ക്യാമ്പസ് സംവാദങ്ങൾ - ക്ലിക്ക് ചെയ്യുക
  11. സാമൂഹ്യമാധ്യമങ്ങൾ - ക്ലിക്ക് ചെയ്യുക
  12. പോസ്റ്ററുകൾ - ക്ലിക്ക് ചെയ്യുക
  13. ബ്രോഷറുകൾ - ക്ലിക്ക് ചെയ്യുക
  14. വീഡിയോകൾ - ക്ലിക്ക് ചെയ്യുക
  15. ഫോട്ടോഗാലറി - ക്ലിക്ക് ചെയ്യുക
  16. പഴയകാല പരിഷത്ത് രേഖകൾ - ക്ലിക്ക് ചെയ്യുക
"https://wiki.kssp.in/index.php?title=ക്യാമ്പയിൻ_ലഘുലേഖ&oldid=7651" എന്ന താളിൽനിന്ന് ശേഖരിച്ചത്