എമർജിംഗ്‌ കേരള പരിപാടിയും കേരളത്തിന്റെ വികസനവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
എമർജിംഗ്‌ കേരള പരിപാടിയും കേരളത്തിന്റെ വികസനവും
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ആഗസ്റ്റ് 2012

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

കേരള സർക്കാരിന്റെ നേതൃത്വത്തിൽ (2012 സപ്‌തംബർ 12 മുതൽ 14 വരെ) ``എമർജിംഗ്‌ കേരള എന്ന പേരിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഈ ലഘുലേഖ തയ്യാറാക്കിയത്‌. ഇതുപോലൊരു സംഗമം (ജിം), 2003 ജനുവരിയിലായിരുന്നു നടന്നത്‌. അന്നത്തേതുപോലെ ഇന്നും പ്രധാനമന്ത്രി തന്നെയാണ്‌ ഉദ്‌ഘാടനം. ഒട്ടേറെ കേന്ദ്രമന്ത്രിമാർ, ധാരാളം മുതലാളിമാർ, കമ്പനികൾ, വിദഗ്‌ധർ എന്നിവരൊക്കെ പങ്കെടുക്കുന്ന മേളയാണ്‌. വിദേശ-സ്വദേശ-സ്വകാര്യ മൂലധനത്തെ ആകർഷിക്കാനും അതിന്റെ നിക്ഷേപംവഴി കേരളത്തിന്റെ വികസനം ത്വരിതഗതിയിലാക്കാനും അങ്ങനെ ധാരാളം തൊഴിലവസരങ്ങളും വരുമാന വർദ്ധനവും സാധ്യമാക്കാനും സംഘാടകർ ഉദ്ദേശിക്കുന്നു. KSIDC ആണ്‌ സംഘാടകർ. C IIഎന്ന മുതലാളിമാരുടെ സംഘടനയും NASSCOM എന്ന ഐ.ടി.കൺസൾട്ടന്റും ഇതര ചുമതലക്കാരാണ്‌.

പ്രത്യേകിച്ചൊരു സമീപനരേഖയോ, നിലപാടോ ``എമർജിംഗ്‌ കേരളയുടെ ഭാഗമായി പ്രസിദ്ധീകരിച്ചതായി കണ്ടിട്ടില്ല. കേരളത്തിലെ പ്രകൃതി, പ്രകൃതിവിഭവങ്ങൾ, സാമൂഹിക നേട്ടങ്ങൾ എന്നിവ സംബന്ധിച്ച ധാരാളം അവകാശ വാദങ്ങളുയർത്തി ``ദൈവത്തിന്റെ ഈ സ്വന്തം നാട്ടിലേക്ക്‌ നിക്ഷേപകരെ ആകർഷിക്കുകയാണ്‌. ഇതിനായി, വിവിധ ഏജൻസികൾ തയ്യാറാക്കിയ പ്രോജക്‌ടുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്‌. ``നിക്ഷേപവുമായി വരുന്നവർക്ക്‌ എല്ലാവിധ സൗകര്യവും നൽകും എന്ന സന്ദേശമാണ്‌ പ്രചരിപ്പിക്കുന്നത്‌. ഈ മഹാമേളയെ വിമർശനാത്മകമായി പരിശോധിക്കാനും ഒപ്പം ബദൽ വികസന സമീപനങ്ങൾ പ്രചരിപ്പിക്കാനുമുള്ള വിപുലമായൊരു ക്യാമ്പയിന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ രൂപം നൽകിയിരിക്കയാണ്‌. പരിഷത്ത്‌ നടപ്പാക്കി വരുന്ന ``വേണം മറ്റൊരു കേരളം ക്യാമ്പയിന്റെ ഭാഗമായാണ്‌ ഇത്‌ സംഘടിപ്പിക്കുന്നത്‌.

                                                                                                        കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌


പശ്ചാത്തലം

കേരളത്തിൽ വികസനം സംബന്ധിച്ച രണ്ട്‌ നിലപാടുകൾ പ്രചാരത്തിലുണ്ട്‌. ഒന്നാമത്തേത്‌, കമ്പോളാധിഷ്‌ഠിതമായ നവലിബറൽ പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ളതാണ്‌. രണ്ടാമത്തേത്‌, ജനാധിഷ്‌ഠിതമായ സുസ്ഥിര വികസനത്തിന്റെ നിലപാടാണ്‌. വർധിച്ച സ്വകാര്യവൽക്കരണം, വികസന രംഗങ്ങളിൽ നിന്നുള്ള സർക്കാറിന്റെ പിന്മാറ്റം, പ്രകൃതിവിഭവങ്ങളിലെ കൈയേറ്റം, എന്തിന്റെയും കച്ചവടം എന്നിവയൊക്കെയാണ്‌ നവലിബറൽ വികസന സമീപനത്തിന്റെ ഉള്ളടക്കം. നിർവഹണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും കേന്ദ്രത്തിലും കേരളത്തിലും മാറിമാറി വരുന്ന സർക്കാരുകൾ ഇതേ നയങ്ങൾ തന്നെയാണ്‌ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി തുടർന്നുകൊണ്ടിരിക്കുന്നത്‌. അതിൽ ഏറ്റവും പുതിയ ഇനമാണ്‌ `എമർജിംഗ്‌ കേരള' എന്ന പരിപാടി.

നവലിബറൽ പരിഷ്‌കാരങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കുന്നതായാണ്‌ ഇതുവരെയുള്ള അനുഭവം. ഇവയിൽ പ്രധാനം പ്രകൃതി വിഭവങ്ങളിലെ പ്രാകൃതമായ കൈയേറ്റമാണ്‌. രണ്ടാമത്തേത്‌ മനുഷ്യാധ്വാനത്തിന്റെ വൻതോതിലുള്ള ചൂഷണമാണ്‌. സാമൂഹികനിയന്ത്രണം, ആസൂത്രിത വികസനം, സേവന-വേതന വ്യവസ്ഥകൾ എന്നിവയൊക്കെ തകരുകയും സാമ്പത്തിക അസമത്വം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, മാലിന്യക്കൂമ്പാരം, പൊതുമേഖലാ തകർച്ച, ഭക്ഷ്യസുരക്ഷയില്ലായ്‌മ, ദാരിദ്ര്യം, പട്ടിണി എന്നിവയൊക്കെ വർധിച്ചുകൊണ്ടിരിക്കുകയുമാണ്‌. ന്യൂനപക്ഷം വരുന്ന അതിസമ്പന്നരിലേക്ക്‌ സമ്പത്തിന്റെയും വരുമാനത്തിന്റെയും അമിത കേന്ദ്രീകരണം നടക്കുന്നു. ഒപ്പംതന്നെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക്‌ നിത്യവൃത്തിക്കുള്ള ഉപാധികൾപോലും നിഷേധിക്കുന്നു. ജനപക്ഷ വികസനമെന്നത്‌, ദരിദ്രവൽക്കരിക്കപ്പെടുന്നവരുടെ ജീവിതാവശ്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നയപരിപാടികളും പ്രവർത്തനങ്ങളും അവ നേടിയെടുക്കാനുള്ള പോരാട്ടങ്ങളും ചേർന്നതാണ്‌. പരിഷത്ത്‌ പോലുള്ള സംഘടനകൾ കൃത്യമായും ഈ പക്ഷത്താണ്‌.

`എമർജിംഗ്‌ കേരള' എന്ന പരിപാടി പ്രത്യക്ഷമായിത്തന്നെ ധനികപക്ഷ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതാണെന്ന്‌ അതിന്റെ ഉള്ളടക്കത്തിൽ നിന്ന്‌ ബോധ്യപ്പെടും. മുന്നനുഭവങ്ങളും അത്‌ ഉറപ്പാക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികൾക്കെതിരെ പ്രതിഷേധിക്കേണ്ടത്‌ നമ്മുടെ പ്രകൃതിയെയും മനുഷ്യാധ്വാനത്തെയും സംരക്ഷിക്കാൻ ആവശ്യമാണ്‌. സമാന്തരമായി തന്നെ ബദൽ പരിപാടികളിലൂടെ ഭാവിയെക്കുറിച്ചുള്ള ശുഭാപ്‌തിവിശ്വാസം ജനങ്ങളിൽ ഉയർത്തിക്കൊണ്ടുവരാനും കഴിയണം. ഈ രണ്ട്‌ ലക്ഷ്യങ്ങളാണ്‌ പരിഷത്ത്‌ ക്യാമ്പയിന്റെ പിറകിലുള്ളത്‌.

`ജിമ്മി'ന്റെ നീക്കി ബാക്കി:

2003 ജനുവരി 18 മുതൽ 21 വരെയായിരുന്നു ആദ്യത്തെ ആഗോള നിക്ഷേപകസംഗമം. 2002-03 വർഷത്തെ സംസ്ഥാന ബജറ്റിൽ ഇതിന്നായി 5 കോടി രൂപ നീക്കിവെച്ചിരുന്നു. അഞ്ച്‌ വർഷം കൊണ്ട്‌ 50,000 കോടിയുടെ നിക്ഷേപവും അതുവഴി 15,000 പേർക്ക്‌ തൊഴിലുമായിരുന്നു സർക്കാരിന്റെ അവകാശവാദം. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുകവഴി ഉത്‌പാദന മേഖല ഊർജ്ജിതപ്പെടും വികസനം ത്വരിതപ്പെടും എന്നൊക്കെയായിരുന്നു കണക്ക്‌ കൂട്ടൽ. `ജിമ്മി'ന്‌ ശേഷവും സർക്കാർ ചില കണക്കുകൾ പ്രഖ്യാപിച്ചിരുന്നു. റിലയൻസ്‌ അടക്കം ഇന്ത്യൻ കമ്പനികൾ 3000 കോടി രൂപ ഉറപ്പായി നിക്ഷേപിക്കും. 95 കമ്പനികളുമായി ധാരണാപത്രം ഒപ്പിട്ടു. മറ്റൊരു 11,000 കോടിയുടെ വാഗ്‌ദാനം ഉണ്ട്‌. 2000 കോടി രൂപയുടെ നിക്ഷേപ താല്‌പര്യം പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി തന്നെ ഉദ്‌ഘാടന പ്രസംഗത്തിൽ 10,000 കോടി രൂപയുടെ കേന്ദ്രനിക്ഷേപം വാഗ്‌ദാനം ചെയ്‌തു. പ്രധാനമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌ (മൂന്ന്‌ പേരും വ്യത്യസ്‌ത പാർട്ടിക്കാർ) എന്നിവരുടെ കൂട്ടായ പങ്കാളിത്തമുണ്ടായതോടെ, പുതിയൊരു വികസന സമവായം ഉണ്ടായതായും പ്രഖ്യാപനമുണ്ടായി. (ഫ്രണ്ട്‌ ലൈൻ- 2003, ഫിബ്രവരി 1-14)

`എമർജിംഗ്‌ കേരള' പ്രൗഢമായി നടത്താൻ സർക്കാർ തയ്യാറാകുമ്പോഴെങ്കിലും `ജിമ്മി'ന്റെ നീക്കിബാക്കി എന്താണെന്ന്‌ ജനങ്ങളോട്‌ പറയാനുള്ള ധാർമിക ഉത്തരവാദിത്വം സർക്കാരിനുണ്ട്‌. ചെലവാക്കിയ 5 കോടിരൂപ ജനങ്ങളുടെ പണമായിരുന്നല്ലോ. 2003 ജനുവരി മുതൽ 2006 മെയ്‌ വരെ ഏതാണ്ട്‌ മൂന്നര വർഷക്കാലം ആ സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നതാണ്‌.

എന്തായിരുന്നു �ജിമ്മി� ന്റെ നീക്കിബാക്കി? അത്‌ കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായ കൃഷി, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെ പാടെ അവഗണിച്ചു. പ്രതിസന്ധികളിൽ അകപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം എന്നീ രംഗങ്ങളെ മെച്ചപ്പെടുത്തുന്നതിന്‌ പകരം സ്വകാര്യവത്‌ക്കരണത്തിനുള്ള മേഖലകളാക്കി മാറ്റി. ഇത്തരം നീക്കങ്ങൾ ശക്തമായ സാമൂഹിക സംഘർഷങ്ങൾക്കിടയാക്കുമെന്ന മുന്നറിയിപ്പുകളെ അവഗണിച്ചു. സമൂഹത്തിൽ വികസന വാദികളെന്നും വികസന വിരോധികളെന്നുമുള്ള വിഭജനത്തിന്‌ ആക്കം കൂട്ടി. തൊഴിലാളികൾ, പരിസ്ഥിതി പ്രവർത്തകർ, അവരുടെ സംഘടനകൾ എന്നിവയെ പ്രതിസ്ഥാനത്ത്‌ നിർത്തി. BOT, PPP തുടങ്ങി ആഗോളമൂലധനത്തിന്റെ സ്വകാര്യവത്‌ക്കരണ തന്ത്രങ്ങൾക്ക്‌ ഒദ്യോഗിക പരിവേഷം നൽകി. നവലിബറൽ പരിഷ്‌കാരങ്ങൾക്ക്‌ എല്ലാ രംഗത്തേക്കും ചേക്കേറാൻ സർക്കാർ സഹായത്തോടെ നടപടികൾ ഉണ്ടാക്കി. ഇതുവഴി എല്ലാ രംഗത്തും പ്രത്യേകിച്ച്‌ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സ്വാശ്രയ സ്ഥാപനങ്ങൾ എന്നതൊരു സ്ഥിരം ഏർപ്പാടായി. ദേശീയ പാതയിൽ ടോൾപിരിവ്‌ പോലുള്ളവ സ്ഥിരം പരിപാടിയായി. ചുരുക്കത്തിൽ നിക്ഷേപകരായ സ്വകാര്യ കമ്പനികളുടെ വാഗ്‌ദാനങ്ങൾ ഏറിയപങ്കും നിറവേറ്റപ്പെടുകയുണ്ടായില്ല. എന്നാൽ, സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ കുറെയധികം നിറവേറ്റപ്പെട്ടു. അത്‌ സ്വകാര്യ കക്ഷികൾക്ക്‌ അനുഗുണമായ സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്‌തു.

ഇതിനൊക്കെ സഹായമായി ഒളിച്ചുവെച്ച ഒരു അജണ്ട സർക്കാരിനുണ്ടായിരുന്നു. അതിന്റെ ഭാഗമായി രണ്ട്‌ നടപടികൾ നേരത്തെതന്നെ കൈക്കൊണ്ടിരുന്നു. സംരംഭക പരിഷ്‌കരണ കമ്മറ്റി (ERC) എന്ന പേരിൽ ആർ.സി.ചൗധരിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിക്ക്‌ രൂപം നൽകിയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വത്‌കരിക്കാനും പൂട്ടാനും ക്രമത്തിൽ വിൽക്കാനും വേണ്ട നിർദ്ദേശങ്ങൾ അവതരിപ്പിക്കാനായിരുന്നു പ്രസ്‌തുത കമ്മിറ്റിയെ നിയോഗിച്ചത്‌. ചെറുതും വലുതുമായ നൂറിൽപ്പരം സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കാനാണ്‌ ചൗധരി കമ്മിറ്റി നിർദ്ദേശിച്ചത്‌. പ്രസ്‌തുത നിർദ്ദേശം ആരും ഗൗരവത്തിൽ എടുത്തില്ലെങ്കിലും നടപ്പാക്കാനുള്ള ശ്രമം 2003ലെ �ജിമ്മി�ന്റെ ഒരു ലക്ഷ്യമായിരുന്നു. രണ്ട്‌, വലിയൊരു ADB വായ്‌പയുടെ വക്കത്തായിരുന്നു അന്ന്‌ കേരളം. യാതൊരു നിയന്ത്രണവുമില്ലാതെ ADB മുന്നോട്ടു വെക്കുന്ന നിബന്ധനകൾ എല്ലാം അംഗീകരിച്ചു കൊണ്ടുതന്നെ വായ്‌പ വാങ്ങാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കുകയെന്നതും പ്രസ്‌തുത മേളയുടെ ലക്ഷ്യമായിരുന്നു. അതിന്റെയെല്ലാം തിക്തഫലങ്ങളായിരുന്നു പിന്നീട്‌ കേരളം അനുഭവിച്ചത്‌.

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പണി നടന്നുകൊണ്ടിരുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടിടം പണമില്ലെന്ന്‌ പറഞ്ഞ്‌ വിൽപനയ്‌ക്ക്‌ വെച്ചതായും ജിമ്മിൽ പങ്കെടുത്ത ഒരു ഗൾഫ്‌ കമ്പനിയ്‌ക്ക്‌ ഷാർജയിലെ �ഹോളിഡേ ഗ്രൂപ്പ്‌�-25 കോടി രൂപയ്‌ക്ക്‌ വിൽക്കാൻ സർക്കാർ ശ്രമം നടത്തുന്നതായും വാർത്ത വന്നതോടെ ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങൾ കോഴിക്കോട്‌ കേന്ദ്രീകരിച്ചു നടന്നിരുന്നു. പിന്നീട്‌ ഈ ആസ്‌പത്രിയിലെ വാർഡുകൾ പോലും പാട്ടത്തിന്‌ കൊടുക്കാൻ പരിപാടി ഉണ്ടായിരുന്നു. ശക്തമായ സമരം വഴിയാണ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റിയെ ``ജിം പ്രൊജക്‌ടിന്റെ പിടിയിൽ നിന്ന്‌ രക്ഷിച്ചതെന്ന കാര്യം ഈ അവസരത്തിൽ ഓർക്കുന്നത്‌ നല്ലതാണ്‌. ജിമ്മിന്റെ ഭാഗമായി സർക്കാർ ചർച്ചക്കായി നൽകിയ രേഖകളിൽ മലമ്പുഴ-പെരിയാർ വെള്ളം വിൽപ്പന; കുമരകം, കോവളം എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ ജലവിതരണം, കടൽമണൽ ഖനനം, ഗോൾഫ്‌ കോഴ്‌സുകൾ എന്നിവയൊക്കെ ഉണ്ടായിരുന്നു. ഇവയ്‌ക്കൊക്കെ എതിരായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ തന്നെ ഉയർന്നു വന്നതും സർക്കാർ നീക്കങ്ങളെ പരാജയപ്പെടുത്തിയതും ഓർക്കേണ്ടതാണ്‌. BOT അടിസ്ഥാനത്തിൽ കേരളത്തിൽ വന്ന മട്ടാഞ്ചേരിപ്പാലം, കണ്ണൂർ ബസ്സ്‌സ്റ്റാന്റ്‌, അങ്കമാലി-മണ്ണുത്തി റോഡ്‌ എന്നിവയൊക്കെ ആർക്ക്‌ ഗുണം ചെയ്‌തു; സാധാരണ ജനങ്ങൾക്ക്‌ എത്രമാത്രം നേട്ടമുണ്ടാക്കി എന്നൊക്കെ വിലയിരുത്തുന്നത്‌ ഈ അവസരത്തിൽ നന്നായിരിക്കും. അങ്കമാലി മുതൽ മണ്ണുത്തി വരെ നാൽപ്പത്‌ കി. മീ. റോഡ്‌ നിർമ്മാണം ബി ഒ ടി അടിസ്ഥാനത്തിൽ സ്വകാര്യ മുതലാളിയെ ഏൽപ്പിച്ചതിന്റെ അനുഭവം നമുക്കുണ്ട്‌. 600 കോടി രൂപയിൽ താഴെ മുതൽ മുടക്കി 6000 കോടി രൂപ പിരിച്ചെടുക്കാൻ മുതലാളിക്ക്‌ അവസരം കിട്ടുന്നു എന്നാണ്‌ പരിഷത്ത്‌ നടത്തിയ പഠനം കാണിക്കുന്നത്‌. ഇതിൽ 3500 കോടി രൂപയും ചരക്ക്‌ വാഹനങ്ങൾക്ക്‌ മേലുള്ള ചുങ്കമാണ്‌. ഇതിന്റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങൾക്കാണ്‌. ഈ അനുഭവത്തിൽ വേണം `എമർജിംഗ്‌ കേരള'യെ നോക്കിക്കാണാൻ.

പുതിയ മേളയുടെ ലഭ്യമായ വിവരങ്ങൾ:

``എമർജിംഗ്‌ കേരളയ്‌ക്ക്‌ വിശേഷിച്ചൊരു സമീപനരേഖയൊന്നുമില്ലെന്ന കാര്യം സൂചിപ്പിച്ചല്ലോ. പ്രകൃതിയെയും ജനങ്ങളെയും പ്രകീർത്തിച്ചുകൊണ്ട്‌ വിദേശ/സ്വദേശ/സ്വകാര്യ നിക്ഷേപം ക്ഷണിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. നിക്ഷേപം, തൊഴിൽ സാധ്യത എന്നിവയെപ്പറ്റി വലിയ അവകാശവാദങ്ങളൊന്നുമില്ല; മിക്ക പ്രോജക്‌ടിലും വിശദാംശങ്ങൾ പോലുമില്ല. അവയൊക്കെ വിദേശ ഏജൻസികൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന്‌ മാത്രം പറയുന്നു. എന്നാൽ, പല സ്ഥലങ്ങളിലും ഭൂമി കണ്ടെത്തിയതായി പറയുന്നുണ്ട്‌. പാണക്കാട്‌ കൈവശമുള്ള 183 ഏക്കർ, കൊച്ചിയിലെ 10,000 ഏക്കർ, മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലെ സാധ്യതകൾ ഇവയൊക്കെ പറയുന്നുണ്ട്‌. അങ്ങാടി നിലവാരം കൂടിക്കൊണ്ടിരിക്കുന്നതിനാൽ ഭൂമിയും കെട്ടിടങ്ങളും മറിച്ചു വിൽക്കാനും ലാഭം കിട്ടാനുമുള്ള സാധ്യതകളെപ്പറ്റിയും പരാമർശിക്കുന്നുണ്ട്‌.

കേരളത്തിലെ ഉയർന്ന ഇടത്തരക്കാരന്റെയും പണക്കാരുടെയും താൽപര്യ സംരക്ഷണത്തിനാണ്‌ ഊന്നൽ. അവർക്കിനി വേണ്ടത്‌ `മുന്തിയ' പശ്ചാത്തല സൗകര്യങ്ങളാണ്‌. വളരെ വേഗത്തിൽ യാത്രചെയ്യണം. ഇടയ്‌ക്കൊക്കെ ഒന്ന്‌ വിശ്രമിക്കണം; മധുരം നുണയണം, മാസേജ്‌ വേണം, വിശിഷ്‌ട ഭോജനം വേണം, ഉല്ലാസയാത്ര ചെയ്യണം, ഇതൊക്കെ മുടക്കം വരാതെ നടക്കണം. ഇതിനായുള്ള പ്രോജക്‌ടുകൾക്കാണ്‌ മുൻഗണന. അതിനുള്ള മാർഗ്ഗം വിവിധങ്ങളായ പശ്ചാത്തല സൗകര്യങ്ങളുടെ വികസനമാണ്‌. അതിന്റെ വരുമാന സ്രോതസ്സാകട്ടെ, വിദേശ, സ്വകാര്യ മൂലധനവും. അതിനുള്ള മാതൃകയാവട്ടെ പൊതു-സ്വകാര്യ പങ്കാളിത്തരീതിയും. ഇതിനൊക്കെ സർക്കാരിന്‌ ന്യായീകരണമുണ്ടാവാം. ഇവിടെ പണം ഇല്ലാത്തതുകൊണ്ടാണ്‌ വികസനം നടക്കാത്തത്‌. ആ വികസനം ഉണ്ടാക്കാനാണ്‌ പുറം പണക്കാർ നിക്ഷേപത്തിനായി വരുന്നത്‌. അവർ വരുന്നത്‌ പക്ഷെ ആട്ടം കാണാനല്ല, ലാഭമുണ്ടാക്കാനാണ്‌. അതിനാൽ അവർക്ക്‌ ലാഭമുള്ള സംരംഭങ്ങൾ തന്നെ തുടങ്ങേണ്ടിവരും. അവരുടെ ലക്ഷ്യം ജനസേവനമല്ലല്ലോ.

``എമർജിംഗ്‌ കേരളയിൽ മുന്നോട്ടു വെച്ച ചില പ്രോജക്‌ടുകൾ മാസങ്ങളായിതന്നെ കേരളത്തിലെ അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കുന്നവയാണ്‌. മോണോറെയിൽ, മെട്രോറെയിൽ, കോഴിക്കോട്ടെ മാലിന്യസംസ്‌കരണം, വിഴിഞ്ഞം തുറമുഖ വികസനം എന്നിവയൊക്കെ ഇതിൽപെടുന്നു. ഒന്നാം `ജിമ്മി'ൽ ആർ.സി ചൗധരി റിപ്പോർട്ടിന്റെ കാര്യം പറഞ്ഞതുപോലെ രണ്ടാം ജിമ്മിന്റെ മുന്നോടിയായും ചില നിയമ നിർമ്മാണങ്ങൾ സർക്കാർ ചെയ്‌തുവെച്ചിട്ടുണ്ട്‌. അതിലൊന്നാണ്‌ തോട്ടങ്ങളുടെ അഞ്ച്‌ ശതമാനം ഭൂമി തോട്ട ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന നിയമം. മറ്റൊന്ന്‌ നെൽവയൽ നികത്തുന്നതുമായി ബന്ധപ്പെട്ടതാണ്‌. ഒന്നാമത്തെ നിയമംവഴി ആയിരക്കണക്കിന്‌ ഏക്കർ തോട്ടഭൂമി റിസോർട്ടിനും മറ്റുമായി ഉപയോഗിക്കാമെന്ന്‌ കണക്ക്‌ കൂട്ടുന്നു. ടാറ്റ, ഹാരിസൺ കമ്പനികൾക്കും കയ്യേറ്റക്കാർക്കുമെല്ലാം കുശാല്‌ തന്നെ. തോട്ടങ്ങൾക്ക്‌ ഭൂപരിഷ്‌കരണ നിയമം ബാധകമാക്കിയിരുന്നില്ല. അത്‌തന്നെ വലിയൊരു കഥയുടെ ഭാഗമാണ്‌. ഇപ്പോൾ, തോട്ടത്തിന്റെ ഒരു ഭാഗം ഇതര പ്രവർത്തനങ്ങൾക്കായി മാറ്റി വെക്കുമ്പോൾ ഭൂപരിഷ്‌കരണത്തിൽ നിന്നൊഴിവാക്കിയതിനുള്ള നിബന്ധനകൾ പാലിക്കപ്പെടാതാകുന്നു. അപ്പോൾ അത്തരം ഭൂമി ഭൂപരിഷ്‌കരണ നിയമപ്രകാരം മിച്ചഭൂമിയുടെ പരിധിയിൽ വരേണ്ടതാണ്‌. ആ പ്രശ്‌നം മറികടക്കാനാണ്‌ പുതിയ നിയമം. ഈ നിയമ നിർമ്മാണവും `എമർജിംഗ്‌ കേരള'യിൽ മുന്നോട്ടു വെക്കുന്ന പ്രോജക്‌ടുകളും തമ്മിൽ ഏറെ ബന്ധമുണ്ടെന്ന്‌ ഒറ്റനോട്ടത്തിൽ തന്നെ ബോധ്യപ്പെടും. കേരളത്തിന്റെ ഭൂവിസ്‌തൃതിയുടെ അമ്പത്‌ ശതമാനത്തിലേറെ പശ്ചിമഘട്ട പർവ്വത പ്രദേശങ്ങളാണെന്നിരിക്കെ അത്‌ സംരക്ഷിക്കാനുള്ള നീക്കങ്ങളെ (ഗാഡ്‌ഗിൽകമ്മറ്റി നിർദ്ദേശങ്ങളടക്കം) പലരും ഒളിഞ്ഞും തെളിഞ്ഞും എതിർത്തുകൊണ്ടിരിക്കുന്നതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്‌.

ടൂറിസ്റ്റ്‌ ഹോട്ടലുകൾക്ക്‌ സബ്‌സിഡി, റോഡരികിൽ 10-20 സെന്റ്‌ സ്ഥലമുണ്ടെങ്കിൽ `വഴിയോരം' പദ്ധതി, ഒരേക്കറിൽ കൂടുതൽ ഭൂമി ഉണ്ടെങ്കിൽ വിൽക്കാൻ സഹായിക്കുന്ന `ഭൂബേങ്ക്‌' ഇതൊക്കെ പുതിയ നിർദ്ദേശങ്ങളാണ്‌. അതേ സമയംതന്നെ, പാടങ്ങളിലെ പച്ചപ്പ്‌ കണ്ട്‌ രസിക്കാനും, തോട്ടവിള കൃഷി ചെയ്യുന്ന രീതി കാണാനും പരിപാടികൾ ആവിഷ്‌ക്കരിക്കുന്നുണ്ടത്രെ! ഇങ്ങനെ ഒട്ടേറെ വൈരുദ്ധ്യങ്ങൾ നിറഞ്ഞ, പരസ്‌പരബന്ധമില്ലാത്ത, അമ്പരപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായ കുറേയേറെ പ്രോജക്‌ടുകളാണ്‌ `എമർജിംഗ്‌ കേരള'യിലൂടെ മുന്നോട്ടു വെക്കുന്നത്‌.

പ്രോജക്‌ടുകളിലൂടെ:

അമ്പതോളം പ്രോജക്‌ടുകൾ പരിശോധിച്ചതിൽ കേരളത്തിന്‌ ആവശ്യമെന്ന്‌ ഭാഗികമായെങ്കിലും തോന്നുന്നത്‌ വിരലിലെണ്ണാവുന്നവ മാത്രമാണ്‌. നിലത്ത്‌ വിരിക്കുന്ന റബ്ബർ പായകൾ, ടൈറ്റാനിയം സ്‌പോഞ്ച്‌, ചീമേനിയിലെ വാതകാടിസ്ഥാനത്തിലുള്ള വൈദ്യുതിനിലയം, തൊണ്ട്‌ ചീയ്‌ക്കുന്നതിനുള്ള സംവിധാനം, തേങ്ങ ഉപയോഗവുമായി ബന്ധപ്പെട്ട പ്രോജക്‌ട്‌ എന്നിവയൊക്കെ ശ്രദ്ധിച്ച്‌ നടപ്പാക്കിയാൽ കേളത്തിന്‌ ആവശ്യമുള്ള, കേരളത്തിലെ പ്രാദേശിക വിഭവങ്ങളെ പ്രയോജനപ്പെടുത്താവുന്ന പ്രോജക്‌ടുകളാണ്‌. ഇവയിൽ പലതും നേരത്തെ കേട്ടുകേൾവി ഉള്ളതും അധികാരികൾ വേണ്ടത്ര ഇച്ഛാശക്തി കാട്ടാതെ അവഗണിച്ചവയുമാണ്‌. എങ്കിലും അവയൊക്കെ നടപ്പാക്കുന്നത്‌ നന്നായിരിക്കും. ബാക്കി പ്രോജക്‌ടുകളാകട്ടെ അനാവശ്യങ്ങളോ. അസാധ്യങ്ങളോ, യാതൊരു മുന്നൊരുക്കങ്ങളുമില്ലാത്തതോ, വിശദാംശങ്ങൾ ഒളിച്ചുവെച്ചതോ, നേട്ടങ്ങളെ പെരുപ്പിച്ച്‌ കാണിക്കുന്നതോ ഒക്കെയാണ്‌. മിക്കതിനും കൃത്യമായ നിർദേശങ്ങളില്ല. വകുപ്പുകൾ എഴുതിക്കൂട്ടിയവ മാത്രം. ഒരുതരം പുകമറ സൃഷ്‌ടിക്കുന്ന രീതിയാണ്‌ അനുവർത്തിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെ ഓരോ പ്രോജക്‌ടും പ്രത്യേകം പ്രത്യേകം ചർച്ച ചെയ്യേണ്ടതാണ്‌.

`ഇൻകൽ' എന്ന സ്വകാര്യ-പൊതു സംരംഭം (74% സ്വകാര്യ ഓഹരി, 26% സർക്കാർ ഓഹരി) തയ്യാറാക്കിയതാണ്‌ പാണക്കാട്‌ നടപ്പാക്കാനുദ്ദേശിക്കുന്ന `ഇൻകൽ നോളജ്‌ സിറ്റി കോംപ്ലക്‌സ്‌' എന്ന സംയോജിത പ്രോജക്‌ട്‌. ഇതിൽ ഏഴ്‌ പ്രത്യേക പ്രോജക്‌ടുകൾ അടങ്ങിരിക്കുന്നു. അവ സൂപ്പർ സ്‌പെഷ്യാലിറ്റി ആസ്‌പത്രി, ഡയഗ്നോസ്റ്റിക്‌ സെന്റർ, കേൻസർ ഇൻസ്റ്റിറ്റിയൂട്ട്‌, വൈദഗ്‌ധ്യ പോഷണ കേന്ദ്രം, ഹോട്ടൽ, സത്രം, ബോട്ട്‌ക്ലബ്‌ എന്നിവ ഉൾപ്പെടുന്നു, 183 ഏക്കർ സ്ഥലം കൈവശമുണ്ടെന്നാണ്‌ പ്രധാന കാര്യമായി പറയുന്നത്‌. ആസ്‌തികൾക്ക്‌, വില വർദ്ധിക്കാനുള്ള സാധ്യത ഉള്ളതിനാൽ മറിച്ചു വിൽക്കാനുള്ള സാധ്യത പ്രോജക്‌ടുകളിൽ സൂചിപ്പിക്കുന്നുണ്ട്‌. ഡയഗ്നോസ്റ്റിക്‌ സെന്ററിന്റെ പ്രോജക്‌ടിൽ ഒരു മെഡിക്കൽ കോളേജിനെപ്പറ്റി പറയുന്നുണ്ട്‌. ഇതും കൂട്ടിചേർത്താൽ ഒരു സ്വാശ്രയ മെഡിക്കൽ കോളേജ്‌, അതിന്റെ ഭാഗമായുള്ള ക്ലിനിക്കൽ പരിശോധനാ കേന്ദ്രം, രോഗികളുടെ കൂടെ നിൽക്കുന്നവർക്ക്‌ വിശ്രമ സൗകര്യം, ഹോട്ടൽ എന്നിവയൊക്കെ ചേർന്നതാണ്‌ ഇൻകലിന്റെ മെഡി സിറ്റി എന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. അതാര്യമായ ധാരാളം അജണ്ടകൾ ഇവയുടെയൊക്കെ പിറകിലുണ്ടെന്ന്‌ കാണണം. കൊച്ചി കേന്ദ്രമായ �പെട്രോ കെമിക്കൽ കോംപ്ലക്‌സ്‌ പ്രദേശം� കേന്ദ്ര സർക്കാരിന്റെ വ്യവസായ നയത്തിന്റെ മറപിടിച്ചാണെന്ന്‌ പറയുന്നു. 9000 കോടി രൂപ മുതൽമുടക്കും 10,000 ഏക്കർ സ്ഥലവുമാണ്‌ വേണ്ടത്‌. ഇതേപോലെ മണ്ണുത്തി-പാലക്കാട്‌ വ്യവസായ നഗരവും ഏതാണ്ട്‌ 10,000 ഏക്കർ സ്ഥലം ആവശ്യപ്പെടുന്നു. തുടർന്നുള്ള മിക്കതും മലമുകളിൽ കയറിയുള്ള റിസോർട്ടുകളാണ്‌. പ്രോജക്‌ടുകൾ മിക്കതും കേരളത്തിലെ കണ്ണായ സ്ഥലങ്ങൾ കണ്ട്‌ വെച്ച്‌; അവിടേക്ക്‌ പറ്റാവുന്ന രീതിയിൽ, കൃത്യമായ ഉടമസ്ഥരെ മനസ്സിൽ കണ്ട്‌ തയ്യാറാക്കിയവയാണെന്ന്‌ തോന്നും. മുതലാളിമാർ തയ്യാറാക്കിയ പ്രോജക്‌ടുകൾ നടപ്പാക്കാൻ വേണ്ട അനുമതി നൽകുകയാണ്‌ സർക്കാർ ചെയ്യുന്നത്‌. പ്രോജക്‌ട്‌ നടപ്പാക്കാൻ വേണ്ട സ്ഥലം കണ്ടെത്തി ഏറ്റെടുത്ത്‌ കൊടുക്കുന്നു എന്നർത്ഥം.

ഇത്തരം പ്രോജക്‌ടുകളുടെ പ്രാദേശിക പ്രസക്തിയും ചർച്ച ചെയ്യണം. പ്രാദേശികമായ ആവശ്യങ്ങളിൽ നിന്നോ, പ്രക്ഷോഭങ്ങളിൽ നിന്നോ അല്ല പ്രോജക്‌ട്‌ നിർദ്ദേശങ്ങളൊന്നും വന്നതെന്ന കാര്യം ശ്രദ്ധേയമാണ്‌. ഒരു പഞ്ചായത്ത്‌ ഭരണസമിതിപോലും ഇക്കാര്യം അറിഞ്ഞുകാണുമോ എന്നകാര്യം സംശയമാണ്‌. അതുകൊണ്ടുതന്നെ പ്രോജക്‌ടുകളെ ഓരോന്നായി പരിശോധിക്കുകയും നേട്ട-കോട്ട വിശകലനം നടത്തുകയും വേണം. പക്ഷെ, അനുകൂല-പ്രതികൂല പ്രോജക്‌ടുകൾ എന്നതല്ല പ്രശ്‌നം; `എമർജിംഗ്‌ കേരള' പോലുള്ള ഒരു പരിപാടിയുടെ പിറകിലുള്ള താൽപര്യങ്ങളും അതിലേക്ക്‌ നയിക്കുന്ന വികസന സമീപനവുമാണ്‌ എതിർക്കപ്പെടേണ്ടതും പ്രതിരോധിക്കേണ്ടതും.

എമർജിംഗ്‌ കേരളയുടെ വികസന സമീപനം

ഇന്ന്‌ കേരളത്തിൽ നിലവിലുള്ള വികസന സമീപനം ഏതാണ്ട്‌ ഇപ്രകാരമാണ്‌. വൻകിടക്കാരായ പ്രവാസികളുടെ പണം, സേവന വ്യവസായങ്ങൾ, വരുമാനമുള്ള ജോലി, മനുഷ്യാധ്വാനത്തിന്റെ ചൂഷണം, കോർപ്പറേറ്റ്‌ നേതൃത്വത്തിലുള്ള പശ്ചാത്തല വികസനം- ഇവയെല്ലാം ചേർന്നുള്ള വൻതോതിലുള്ള സാമ്പത്തിക വളർച്ച. ആരുടെ വരുമാനം, എന്ത്‌ തൊഴിൽ എന്നതൊന്നും പ്രശ്‌നമല്ല. ഇത്‌ പഴയ `കിനിഞ്ഞിറങ്ങൽ' നയത്തിന്റെ പുതിയ അവതാരമാണ്‌. എക്‌സ്‌പ്രസ്സ്‌വേയുടെയും, SEZ ന്റെയും PPP യുടെയും ആകാശ നഗരത്തിന്റെയും സ്വാശ്രയ സ്ഥാപനങ്ങളുടെയും കമ്പോളാധിപത്യത്തിന്റെയും യുക്തിയാണ്‌ ഈ സമീപനത്തിൽ അടങ്ങിയിരിക്കുന്നത്‌. എന്തിനായിരിക്കണം മുൻഗണന? ഏത്‌ മേഖലയിൽ നിക്ഷേപം വരണം, എന്തൊക്കെ സാമൂഹിക നിയന്ത്രണങ്ങൾ പാലിക്കണം എന്നിവയൊന്നും ആർക്കും പ്രശ്‌നമല്ല; അവയൊന്നും നടപ്പാക്കാൻ സർക്കാർ ഒരുക്കവുമല്ല.

`ജിമ്മി'ൽ വാഗ്‌ദാനം ചെയ്യപ്പെട്ട പ്രോജക്‌ടുകൾ ഉണ്ടാവുകയോ നടപ്പാക്കുകയോ ചെയ്‌തില്ല. എന്നാൽ, അതിന്റെ ഭാഗമായി PPP, BOT എന്നിവയൊക്കെ സാർവ്വത്രികമായി. സ്വാശ്രയ സ്ഥാപനങ്ങൾ എല്ലാ രംഗത്തേക്കും വ്യാപിപ്പിക്കാൻ വേണ്ട ഔദ്യോഗിക സംവിധാനങ്ങൾ നിലവിൽ വന്നു. റിയൽ എസ്റ്റേറ്റിന്റെ പേരിൽ പ്രകൃതി വിഭവങ്ങളിൽ കടന്നാക്രമണം നടത്താമെന്നായി; സർക്കാർ തന്നെ ഉണ്ടാക്കിയ CRZ പോലുള്ള നിയമങ്ങൾ ലംഘിക്കുന്നതിന്‌ ആർക്കും ധൈര്യം കിട്ടി. ഭൂമി ഏറ്റെടുത്ത്‌ നൽകൽ സർക്കാരിന്റെ ബാധ്യതയായി. ദുബായിയിൽ നിന്ന്‌ വന്ന സ്‌മാർട്ട്‌സിറ്റി എന്ന ഐ.ടി കമ്പനിപോലും വർഷങ്ങളോളം ചെറുത്തു നിന്നത്‌ ഭൂമി സംബന്ധിച്ച തർക്കത്തിന്മേലാണ്‌ എന്നോർക്കണം. പൊതുമുതൽ സംരക്ഷിക്കണമെന്ന വാദം ഒരു തരം അശ്ലീല പ്രയോഗമായി മാറി. പശ്ചാത്തല സൗകര്യത്തിന്റെ പേരിൽ ദരിദ്രരെ കുടിയൊഴിപ്പിക്കുന്നതിന്‌ നിയമ സാധ്യതയേറി. ഉയർന്ന, ഇടത്തരക്കാരുടെ ആഡംബര രീതി അനുകരിക്കുന്ന, ഒരു തരം മധ്യവർഗ്ഗത്തെ വളർത്തിക്കൊണ്ടുവന്നു. മണ്ണും വെള്ളവും പ്രധാന വിൽപ്പനച്ചരക്കുകളായി, തൊഴിൽ രംഗത്തെ സേവന-വേതന വ്യവസ്ഥകൾ ഇല്ലാതായി, കരാർ തൊഴിലാളികൾ വ്യാപകമായി. അന്യസംസ്ഥാനങ്ങളിൽ നിന്ന്‌ തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന ഇടനിലക്കാരുണ്ടായി. ഇവയൊക്കെയാണ്‌ ശരിയെന്ന സാമൂഹിക- രാഷ്‌ട്രീയ ചിന്ത ക്രമത്തിൽ ശക്തിപ്പെട്ടുവന്നു. ഈ നിലപാടുകളെ പതിന്മടങ്ങ്‌ ശക്തിപ്പെടുത്തുക എന്നതാണ്‌ `എമർജിംഗ്‌ കേരള'യുടെ രാഷ്‌ട്രീയ ദൗത്യം.

വിഭവസമാഹാരണം

`എമർജിംഗ്‌ കേരള' പോലുള്ള പരിപാടികളുടെ വിഭവ സമാഹരണം, സാമ്പത്തിക ലഭ്യത എന്നിവയൊക്കെ വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്‌. 2003ൽ ഒന്നാമത്തെ ജിം നടന്നപ്പോൾ നവലിബറൽ പരിഷ്‌കാരങ്ങൾ വലിയ തോതിൽ അവകാശ വാദങ്ങൾ ഉന്നയിച്ച്‌ മുന്നേറിക്കൊണ്ടിരിക്കയായിരുന്നു. ധനമൂലധനത്തിന്റെ ആധിപത്യമായിരുന്നു അന്നത്തെ മുഖമുദ്ര. എന്നാൽ, ഇന്ന്‌ നവലിബറൽ പരിഷ്‌കാരങ്ങൾ വലിയൊരു പ്രതിസന്ധിയിലാണ്‌; അവ പരാജയപ്പെട്ടിരിക്കുന്നു. അവയ്‌ക്ക്‌ ഒരടിപോലും മുന്നോട്ടു പോകാൻ കഴിയുന്നില്ലെന്ന്‌ മാത്രമല്ല, ലോകം മൊത്തത്തിൽ തന്നെ വലിയൊരു പ്രതിസന്ധിയിലേക്ക്‌ കൂപ്പുകുത്തുകയാണ്‌.

അമേരിക്കൻ കമ്പനികൾ ആഭ്യന്തരമായിതന്നെ പ്രതിസന്ധിയിലാണ്‌. യൂറോപ്പിലാകട്ടെ, ആകെ സാമ്പത്തിക മാന്ദ്യമാണ്‌. അവിടുന്നൊന്നും പുതിയ നിക്ഷേപങ്ങൾ വരുമെന്ന്‌ കരുതാൻ കഴിയില്ല. മാത്രമല്ല, തങ്ങളെ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന്‌ കരകയറുന്നതിന്‌ ദരിദ്ര രാജ്യങ്ങളെയും അവിടുത്തെ വിഭവങ്ങളെയും കൊള്ളയടിക്കാൻ പറ്റുമോ എന്ന ചിന്തയിലാണ്‌ അവരെല്ലാം. ഈ സാഹചര്യത്തിൽ എവിടെ നിന്നാണ്‌ പണം വരാനുള്ളത്‌? കേരളത്തിലെ അധികാരികൾ പ്രതീക്ഷിക്കുന്നത്‌, സ്വാഭാവികമായും ഏതാനും ഗൾഫ്‌ പണക്കാരെയാണ്‌. ഇക്കൂട്ടത്തിൽ ഏതാനും സ്വദേശികളും വിദേശികളും ഉണ്ടായേക്കാം. കേരളത്തിൽ നിന്ന്‌ ഗൾഫിൽ പോയി അധ്വാനിക്കുന്നവരുടെ സമ്പാദ്യം സ്വരൂപിക്കുന്നതിനും അവ മെച്ചപ്പെട്ട രീതിയിൽ വിനിയോഗിക്കുന്നതിനും വേണ്ട പദ്ധതികൾ ആണ്‌ യഥാർത്ഥത്തിൽ ഉണ്ടാവേണ്ടത്‌. അത്തരം ഒരു സമീപനം ഇവിടെയില്ല.

മറ്റൊരു കാര്യം സ്വകാര്യ നിക്ഷേപകർ പണം സമാഹരിക്കുന്നത്‌ അവരുടെ സമ്പാദ്യത്തിൽ നിന്നല്ല. നമ്മുടെ നാട്ടിലെ ബേങ്കുകളിൽ നിന്നാണ്‌, പ്രത്യേകിച്ചും ദേശസാൽകൃത ബേങ്കുകളിൽ നിന്ന്‌. പൊതു ജനങ്ങളിൽ നിന്ന്‌ സ്വരൂപിക്കുന്ന പണം ഏതാനും സ്വകാര്യവ്യക്തികൾക്ക്‌ ലാഭമുണ്ടാക്കുന്നതിനുവേണ്ടിയാണോ വിനിയോഗിക്കേണ്ടത്‌ എന്നകാര്യവും ചർച്ച ചെയ്യേണ്ടതുണ്ട്‌.

ജനപക്ഷ നിലപാടുകൾ

ഇവിടെയാണ്‌ ജനപക്ഷ വികസന നിലപാടുകൾ പ്രസക്തമാകുന്നത്‌. ആധുനിക സാങ്കേതികവിദ്യാ കൈമാറ്റം, ഐ.ടി.വികസനം, വ്യവസായവൽക്കരണം, പശ്ചാത്തല വികസനം, വിദ്യാഭ്യാസ- ആരോഗ്യ രംഗങ്ങളുടെ ആധുനികവത്‌ക്കരണം, വൈദഗ്‌ധ്യപോഷണം എന്നിവയ്‌ക്കൊന്നും പരിഷത്ത്‌ എതിരല്ല. ഇവിടെ പ്രശ്‌നം മുൻഗണനയുടേയും സാമൂഹിക നിയന്ത്രണത്തിന്റെതുമാണ്‌.

ഒരുദാഹരണം നോക്കാം. കേരളത്തിലെ റെയിൽവേ വികസനം സംബന്ധിച്ചാണത്‌. തൃപ്പൂണിത്തുറ മുതൽ മാവേലിക്കരവരെ റെയിൽ ഇരട്ടിപ്പിക്കൽ പണി ഇപ്പോഴും പൂർത്തിയായിട്ടില്ല. കേരളത്തിൽ, ശബരിമല അടക്കം ഏറ്റവും കൂടുതൽ ആൾക്കാർ യാത്ര ചെയ്യുന്ന പാതയാണിത്‌. അതിന്‌ പ്രഥമ പരിഗണന കിട്ടേണ്ടതാണ്‌. പകരം കാട്ടിലൂടെ തന്നെയുള്ള ശബരിപാത, മെട്രോറെയിൽ, മോണോറെയിൽ എന്നിവയ്‌ക്കാണ്‌ ശക്തമായ സമ്മർദ്ദം നടക്കുന്നത്‌. ശബരിമലക്കാർക്ക്‌ വേണ്ടി, ആറന്മുളയിൽ ഒരു വിമാനത്താവളം വേറെയും. അതും ഈ കൊച്ചുകേരളത്തിലെ അഞ്ചാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളം. ഇതൊന്നും പോരാഞ്ഞിട്ടാണ്‌ `എമർജിംഗ്‌ കേരള'യിൽ ഇപ്പോൾ തന്നെ 1,50,000 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന `ഹൈസ്‌പീഡ്‌ റെയിൽവെ കോറിഡോർ' പ്രത്യേകമായി ശുപാർശ ചെയ്‌തിരിക്കുന്നത്‌. രണ്ട്‌ മണിക്കൂർകൊണ്ട്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ കാസർകോടെ ത്താമത്രെ! ആർക്ക്‌? എന്ത്‌ ചെലവിൽ? ആരായാലും അത്‌ കേരളത്തിലെ സാധാരണ ജനങ്ങളായിരിക്കില്ല.

അതേപോലെ ആരോഗ്യ രംഗത്ത്‌ കേരളം ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ ചികിത്സാ ചെലവിലെ വൻവർദ്ധന, പൊതുസ്ഥാപനങ്ങളിലെ പരിമിതികൾ, ജീവിതശൈലീ രോഗങ്ങളുടെ വൻവർദ്ധന ആരോഗ്യ രംഗത്തെ പഠനങ്ങൾക്കും പരിശീലനങ്ങൾക്കുമുണ്ടായിക്കൊണ്ടിരിക്കുന്ന മൂല്യത്തകർച്ച, ഗുണനിലവാരമില്ലായ്‌മ എന്നിവയൊക്കെയാണ്‌. KSDP എന്ന പേരിലുള്ള മരുന്നുൽപാദന സ്ഥാപനം ഊർദ്ധ്വശ്വാസം വലിക്കുന്നു. സ്വകാര്യ മരുന്നുല്‌പാദക കമ്പനികൾ വലിയ വിലയ്‌ക്ക്‌ മരുന്ന്‌ വിറ്റ്‌ രോഗികളെ കൊള്ളയടിക്കുന്നു. ഒരു പക്ഷെ പുറം സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക്‌ പോകുന്നതിനേക്കാൾ കൂടുതൽ പണം മരുന്നിനത്തിൽ ബഹുരാഷ്‌ട്ര കമ്പനികൾ കേരളത്തിൽ നിന്ന്‌ കടത്തിക്കൊണ്ടുപോകുന്നുണ്ട്‌. എന്നാൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇവിടെ പരിഗണിക്കപ്പെട്ടിട്ടേയില്ല.

അതുപോലെതന്നെ വിദ്യാഭ്യാസം, ഊർജ്ജം, ഗതാഗതം, വ്യവസായം മുതലായ എല്ലാരംഗങ്ങളിലും ജനപക്ഷത്ത്‌ നിന്നുകൊണ്ട്‌ കേരളം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾക്ക്‌ മുൻഗണന നൽകുന്ന വിധം പദ്ധതികളും പ്രോജക്‌ടുകളും രൂപപ്പെടുത്തുകയാണ്‌ വേണ്ടത്‌. ആധുനിക സാങ്കേതിക വിദ്യകളുടെ വികസനം, വിനിമയം, ഊർജ ഉൽപ്പാദനം, മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യ സംവിധാനം വൈദഗ്‌ധ്യ പരിശീലനം എന്നിവയൊക്കെ കണക്കിലെടുത്തുകൊണ്ടുള്ളതായിരിക്കണം പ്രസ്‌തുത പദ്ധതികൾ.

ഭരണ നിർവ്വഹണം സംബന്ധിച്ചും ചില കാര്യങ്ങൾ സൂചിപ്പിക്കേണ്ടതുണ്ട്‌. `ഏകജാലകം' എന്നത്‌ സ്വന്തക്കാർക്ക്‌ കാര്യങ്ങൾ ചുളുവിൽ തട്ടിയെടുക്കാനുള്ള ഒരു ഉപാധിയാകരുത്‌, ഇന്നത്തെ ഉദ്യോഗസ്ഥ മേധാവിത്വം, അഴിമതി, കൈക്കൂലി എന്നിവയൊക്കെ ഇല്ലാതാക്കണം. അത്തരം മാറ്റങ്ങളിലൂടെയാണ്‌ പണം മുടക്കാൻ വരുന്നവരെ ആകർഷിക്കേണ്ടത്‌. അതിനാകട്ടെ, മെച്ചപ്പെട്ട രീതിയിൽ ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കുകയാണ്‌ വേണ്ടത്‌. അധികാര വികേന്ദ്രീകരണം വഴി ഉദ്യോഗസ്ഥ പുനർവിന്യാസം ഉറപ്പാക്കണം. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഗുണനിലവാരവും കാര്യശേഷിയും വികസിപ്പിച്ചെടുക്കുന്നതിനുള്ള പരിപാടികൾക്കായിരിക്കണം മുൻഗണന.

കേരളത്തിന്‌ ഒരു ജനപക്ഷ വികസന നയം ഉണ്ടാവണം. അതിന്‌ സർക്കാർ മുൻകൈ എടുക്കണം. അതിനായി രാഷ്‌ട്രീയ പാർട്ടികൾ, ജനകീയ സംഘടനകൾ, ഉദ്യോഗസ്ഥ സംഘടനകൾ, വിദഗ്‌ധർ, ശാസ്‌ത്ര സാങ്കേതിക സ്ഥാപനങ്ങൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ടുള്ള ചർച്ചകൾ നടക്കണം. അതിലൂടെ രൂപപ്പെട്ടുവരുന്ന വികസന നയവും അതിനനുസൃതമായ പരിപാടികളും അവയ്‌ക്ക്‌ വേണ്ട പ്രോജക്‌ടുകളുമാണ്‌ ഉണ്ടായി വരേണ്ടത്‌. ഇതിനൊക്കെ കഴിവുള്ള ധാരാളം സംവിധാനങ്ങളും സ്ഥാപനങ്ങളും ഇന്ന്‌ സർക്കാരിന്റെ നിയന്ത്രണത്തിൽ തന്നെ കേരളത്തിൽ ഉണ്ട്‌. ഓരോ വിഭവത്തിന്റെ പിറകിലും ഒരു പൊതു മേഖലാ, ഗവേഷണ സ്ഥാപനമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ്‌ കേരളം. അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പരിപാടികളൊന്നും ഇവിടെ നടക്കുന്നില്ല. സംസ്ഥാന-ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റിയെ നോക്കുകുത്തിയാക്കുന്നു. മൗലിക ഗവേഷണത്തിനുള്ള ഒരു പ്രോജക്‌ടും എമർജിംഗ്‌ കേരളയിൽ പെടുന്നില്ല. ഇവിടുത്തെ ശാസ്‌ത്ര-സാങ്കേതിക സ്ഥാപനങ്ങളെയും സർവ്വകലാശാലകളെയും പ്രോജക്‌ടുകൾ തയ്യാറാക്കാൻ അനുവദിക്കാതെ വിദേശ-സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌. കോടിക്കണക്കിനു രൂപയാണ്‌ കമ്മീഷൻ ഇനത്തിൽ ഇതുവഴി നൽകിയിരിക്കുന്നത്‌.

പരിഹരിക്കേണ്ട മറ്റൊരു പ്രശ്‌നം സ്ഥാപനങ്ങൾക്കിടയിലെ ഏകോപനവും ഉദ്‌ഗ്രഥനവുമില്ലായ്‌മയാണ്‌. ഉദാഹരണത്തിന്‌ കൃഷി, ജലസേചനം, കാർഷിക സർവ്വകലാശാല, CWRDM, CPCRI, TBGRI എന്നിവ യൊക്കെ പരസ്‌പരം ബന്ധപ്പെട്ട്‌ പ്രവർത്തിക്കേണ്ടവയാണ്‌. എന്നാൽ അത്തരത്തിലുള്ള ഒരു ഏകോപനവും ഉണ്ടാകുന്നില്ല. CESS, KFRI എന്നിങ്ങനെ എത്രയോ മികച്ച സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. ഔഷധ സസ്യ ഗവേഷണം നടത്തുന്ന TBGRI, രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ആരോഗ്യ സർവ്വകലാശാല, മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വകുപ്പുകൾ, ശ്രീചിത്ര സെന്റർ എന്നിവയൊക്കെ കൂട്ടായി പ്രവർത്തിച്ചാൽ ഔഷധ നിർമ്മാണ രംഗത്ത്‌ അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കേരളത്തിന്‌ കഴിയും. അത്തരം കാര്യങ്ങളെ കുറിച്ചൊന്നും ആലോചിക്കാതെ സ്വാശ്രയ സ്ഥാപനങ്ങൾ, മാസാജ്‌ കേന്ദ്രങ്ങൾ, ഹെൽത്ത്‌ ടൂറിസം എന്നും മറ്റുമുള്ള നിലവാരം കുറഞ്ഞ പ്രവർത്തനങ്ങൾക്കാണ്‌ എമർജിംഗ്‌ കേരളയിൽ തന്ത്രങ്ങൾ മെനയുന്നത്‌.

വിഭവ സമാഹണ രംഗത്തും പ്രശ്‌നങ്ങളുണ്ട്‌. പൊതുമേഖലാ, ബാങ്കുകളിലുള്ള സാധാരണ ജനങ്ങളുടെ നിക്ഷേപം ചുളുവിൽ `വികസന'ത്തിന്റെ പേരിൽ സ്വകാര്യ ഏജൻസികൾ അടിച്ചു മാറ്റുകയാണ്‌. കേരളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യപണമിടപാട്‌- സ്വർണ്ണപ്പണയ കമ്പനികൾ അവരുടെ പണയ സ്വർണ്ണം പണയം വെച്ച്‌ കാർഷികവായ്‌പ എന്ന പേരിൽ കോടിക്കണക്കിനു രൂപ സംഘടിപ്പിക്കും. ആ പണം ബ്ലേഡ്‌ പലിശയ്‌ക്ക്‌ ജനങ്ങൾക്ക്‌ നൽകി കൊള്ളലാഭം നേടുകയാണ്‌. ജനങ്ങളിൽനിന്നു തന്നെ പണം സ്വരൂപിച്ചാണ്‌ ഇവിടുത്തെ സ്വർണ്ണക്കടകൾ മിക്കതും ലാഭമുണ്ടാക്കുന്നത്‌. സ്വർണ്ണം, വെള്ളി രംഗത്ത്‌ പ്രത്യേകതരം പണം ഇടപാടുകളാണ്‌ നടക്കുന്നത്‌. അവയൊന്നും പരിശോധിക്കാനുള്ള ഉത്തരവാദപ്പെട്ട സംവിധാനങ്ങൾ ഇല്ല. നാല്‌ ശതമാനം കോമ്പൗണ്ടിംഗ്‌ നികുതിപോലും കൊടുക്കാൻ സ്വർണ്ണക്കടക്കാർ കേരളത്തിൽ തയ്യാറല്ല. ഈ രീതിയിൽ സ്വർണ്ണക്കടക്കാരിൽ നിന്ന്‌ 300-400 കോടി രൂപ വരെ സർക്കാരിന്‌ സ്വരൂപിക്കാവുന്നത്ര സ്വർണ്ണക്കച്ചവടം കേരളത്തിൽ നടക്കുന്നുണ്ട്‌. മാധ്യമങ്ങൾക്ക്‌ പരസ്യം നൽകിയും, രാഷ്‌ട്രീയക്കാർക്ക്‌ സംഭാവന നൽകിയും നിക്ഷേപകർക്ക്‌ വൻ പലിശ നൽകിയും സ്വർണ്ണക്കടക്കാർ അരങ്ങ്‌ തകർക്കുകയാണ്‌. അവരാണ്‌ `എമർജിംഗ്‌ കേരള'യിലെ പ്രതീക്ഷിത നിക്ഷേപകർ.

കേരളത്തിലെ പൊതുമേഖലാ ബാങ്കുകളിൽ ഏതാണ്ട്‌ 1,80,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം ഉള്ളതായി കണക്കാക്കുന്നു. ഇതിനെ ട്രഷറികളിലേക്ക്‌ ആകർഷിക്കാനുള്ള നടപടികളാണ്‌ വേണ്ടത്‌. അല്ലെങ്കിൽ ജനകീയ കൂട്ടായ്‌മകൾ വഴി ഈ പണത്തെ നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താൻ കഴിയണം. അതേപോലെ സഹകരണ രംഗത്തും ഏതാണ്ട്‌ 80,000 കോടിയോളം രൂപ ലാഭമായിട്ടുണ്ടെന്ന്‌ കണക്കാക്കുന്നു. ചെറുപ്പക്കാരായ ഐടി പ്രൊഫഷണലുകളെ സംഘടിപ്പിച്ച്‌ ഐ.ടി.ഉത്‌പന്നങ്ങളുടെ ഉത്‌പാദനം, വിപണനം എന്നിവ നടത്താനായി ശക്തമായ സഹകരണ സംവിധാനങ്ങൾ ആരംഭിക്കണം. കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റി, ഇന്ത്യൻ കോഫിഹൗസ്‌ തുടങ്ങിയവയുടെ മാതൃകയിൽ ധാരാളം സഹകണ സ്ഥാപനങ്ങൾ വളർത്തിക്കൊണ്ടുവരാൻ കഴിയണം. ഗൾഫ്‌ പണത്തെയും ഈ രംഗത്തേക്ക്‌ ആകർഷിക്കാൻ കഴിയണം.

പിപിപി മാതൃകയെപ്പറ്റി

`എമർജിംഗ്‌ കേരള'യുടെ ബ്രോഷറിൽ നിന്ന്‌ ഒരു വാചകം ഇംഗ്ലീഷിൽ തന്നെ ഉദ്ധരിക്കട്ടെ. അത്‌ ഇപ്രകാരമാണ്‌, `The Policy seeks to promote Kerala as a premier investment destination. It plans to, transform Kerala into an entrepreneurial State by encouraging private investment in all sectors, improve infrastructure through PPP model.' ഇതിൽ സ്വകാര്യ നിക്ഷേപത്തിന്റെ കാര്യം നാം ഏറെ പ്രതിപാദിച്ചു കഴിഞ്ഞു. ഇനി PPP മാതൃക പരിശോധിക്കാം.

PPP മാതൃക അഥവാ പൊതു-സ്വകാര്യ പങ്കാളിത്ത രീതി എന്ന ആശയവും അതിനനുസൃതമായ പ്രോജക്‌ടുകളും രൂപപ്പെട്ടു വന്നത്‌ ഒരു പ്രത്യേക ഘട്ടത്തിലാണ്‌. നവലിബറൽ പരിഷ്‌കാരങ്ങളുടെ ഭാഗമായി നടപ്പാക്കിയ സ്വകാര്യവത്‌ക്കരണ ശ്രമങ്ങൾ നിലവിലുണ്ടായിരുന്ന സാമൂഹിക നിയന്ത്രണ നിയമങ്ങളിൽ തട്ടി ഉടക്കിയ അവസരത്തിലാണ്‌ PPP എന്ന ആശയം പ്രചരിച്ചു തുടങ്ങിയത്‌. സ്വകാര്യ പ്രോജക്‌ടുകളുടെ തള്ളിക്കയറ്റം ഉണ്ടായപ്പോൾ അവയ്‌ക്കുള്ള ഔദ്യോഗിക അനുമതി, അവക്കായി ഭൂമി ഏറ്റെടുക്കൽ, ധനസ്വരൂപണം, ബാങ്ക്‌ വായ്‌പ തുടങ്ങിയവ നിലവിലുള്ള നിയമങ്ങൾക്കനുസൃതമല്ലാതെവന്നപ്പോൾ അവ നവലിബറൽ ഏജൻസികൾ പ്രതീക്ഷിച്ച വേഗത്തിൽ മുന്നോട്ടു പോകാത്ത സ്ഥിതിവന്നു. ഈയൊരു സാഹചര്യത്തിൽ, ഒരു കുറുക്കുവഴി എന്ന നിലയ്‌ക്കാണ്‌ PPPമാതൃക രൂപപ്പെട്ടു വരുന്നത്‌. പ്രോജക്‌ടുകളുടെ ഉടമസ്ഥതയും തീരുമാനങ്ങളെടുക്കാനുള്ള അധികാരവും സ്വകാര്യ വ്യക്തി/കമ്പനികൾക്കാണെങ്കിലും സർക്കാർ പങ്കാളിത്തം കൂടി ഉണ്ടെന്നത്‌ പരിസ്ഥിതി കാര്യങ്ങളിലും മറ്റുമുള്ള ഔദ്യോഗിക അനുമതി, ഭൂമി ഏറ്റെടുക്കൽ, വായ്‌പക്കുള്ള ഈട്‌, പ്രവൃർത്തിക്കുള്ള പൊതു അംഗീകാരം എന്നിവയൊക്കെ സുഗമമാക്കാൻ സഹായിച്ചു. ഇത്‌ �മറ്റ്‌ രീതി�യിൽ ബുദ്ധിമുട്ടിയ പ്രോജക്‌ടുകൾ നടപ്പാക്കാൻ സഹായകമായി.

ഇന്ത്യയിൽ ധനികരുടെ/വൻകമ്പനി ഉടമസ്ഥരുടെ സംഘങ്ങൾ വർഷങ്ങളായിതന്നെ PPP മാതൃകയ്‌ക്കായി ശ്രമിക്കുകയായിരുന്നു. പിന്നീട്‌ ലോക ബാങ്ക്‌ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളും ഈ രംഗത്തേക്ക്‌ വരികയുണ്ടായി. ഇന്ത്യാ സർക്കാരാകട്ടെ, നവലിബറൽ നയങ്ങളുടെ ഭാഗമായി, ഈ മാതൃകയെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. കേന്ദ്രസർക്കാരിന്റെ PPP നയം സംബന്ധിച്ച കരട്‌ രേഖ അതാണ്‌ കാണിക്കുന്നത്‌. സർക്കാർ PPP യെ സ്ഥാപനവത്‌ക്കരിക്കാനുള്ള ശ്രമത്തിലാണ്‌. ഓരോ സംസ്ഥാനത്തിനും അതിന്റേതായ PPP സെല്ല്‌ തന്നെ പ്രവർത്തിക്കുന്നുണ്ട്‌. മിക്കതും ഫണ്ട്‌ ചെയ്യുന്നത്‌ ADB യാണ്‌.

സർക്കാരും കമ്പനികളും വിവിധ തരം താല്‌പര്യങ്ങൾക്കനുസരിച്ചാണ്‌ PPP പ്രോജക്‌ടുകൾ നടപ്പാക്കാൻ ശ്രമിക്കുന്നത്‌. അവരുടെ വായ്‌ത്താരികൾ പലതരത്തിലാണ്‌. അവയിൽ പ്രധാനം സർക്കാരിന്‌ പണമില്ലെന്നതാണ്‌. ഒപ്പം ആൾക്കാരില്ല, വിദഗ്‌ധരില്ല, ശേഷിയില്ല- അതിനാൽ തന്നെ, സാങ്കേതികമായ വെല്ലുവിളികളെ നേരിടുന്നതിൽ അശക്തരാണെന്നും പറയുന്നു. അതേസമയം, സ്വകാര്യ മേഖലക്കാണെങ്കിൽ, ഏത്‌ രംഗത്തും കാര്യശേഷിയും സാങ്കേതിക മികവും ഉള്ള, വിദഗ്‌ധരുണ്ടെന്നും ഇക്കൂട്ടർ തന്നെ പ്രചരിപ്പിക്കുന്നു. രണ്ട്‌ പ്രചാരണവും ഒരേ കൂട്ടർ തന്നെ നടത്തുന്നതാണ്‌. ആത്യന്തികമായി സർക്കാർ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും അതുവഴി ഭരണകാര്യങ്ങളിൽ സർക്കാരിന്റെ പങ്ക്‌ വൻതോതിൽ പരിമിതപ്പെടുത്തുകയുമാണ്‌ അവരുടെ ലക്ഷ്യം.

PPP ക്ക്‌ ലോകമെമ്പാടും അംഗീകരിച്ച പ്രത്യേക മാതൃകകളൊന്നുമില്ല. ഇക്കാലത്ത്‌ ധാരാളം PPP മാതൃകകൾ പ്രചാരത്തിലുണ്ട്‌. സർക്കാർ, ആവർത്തിച്ചു പറയുന്നത്‌ PPP എന്നാൽ സ്വകാര്യവത്‌ക്കരണമല്ലെന്നാണ്‌. എന്നാൽ PPP മാതൃക അവസാനം എത്തിച്ചേരുന്നത്‌ സമ്പൂർണ്ണ സ്വകാര്യവത്‌ക്കരണത്തിലേക്കായിരിക്കുമെന്ന്‌ വ്യക്തമാകുന്നതാണ്‌. മണ്ണുത്തി-അങ്കമാലി റോഡ്‌.

ആദ്യകാലത്ത്‌ PPP മാതൃക പശ്ചാത്തല വികസനമായ റോഡ്‌, പാലം എന്നിവയിൽ പരിമിതപ്പെട്ടിരുന്നു. എന്നാൽ ഈയിടെയായി സാമൂഹിക ക്ഷേമം, ഭരണകാര്യം, ക്രമസമാധാനം, എന്നീ രംഗങ്ങളിലേക്കും ഇത്‌ എത്തിയിരിക്കുന്നു. ഇന്ത്യയിൽ എല്ലാ രംഗങ്ങളിലും ഇന്ന്‌ PPP മാതൃക വ്യാപകമാണ്‌. പശ്ചാത്തല വികസനം, വനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഖനനം, ഊർജ്ജം, നഗരവികസനം, ഗ്രാമവികസനം എന്നീ രംഗങ്ങളിലെല്ലാം PPP മാതൃക ഇന്ന്‌ പ്രചാരത്തിലുണ്ട്‌. മാത്രമല്ല, മറ്റ്‌ രംഗങ്ങളിലേക്കും ചേക്കേറാനുള്ള ശ്രമങ്ങൾ നടക്കുകയുമാണ്‌. ഉദാഹരണത്തിന്‌, ഇന്ത്യയിൽ പ്രവർത്തിക്കുന്ന 1896 വ്യവസായ പരിശീലന കേന്ദ്രങ്ങളിൽ (ITI) 1396 എണ്ണവും അപ്‌ഗ്രേഡ്‌ ചെയ്‌തത്‌ PPP മാതൃകയിലാണ്‌. മാത്രമല്ല, PPP മാതൃകയിൽ 1000 ITI കൾ കൂടി ആരംഭിക്കാൻ സർക്കാർ തീരുമാനമെടുത്തിരിക്കുന്നു. ദൽഹി-മുംബൈ വ്യവസായ കോറിഡോറിൽ വിഭാവനം ചെയ്യുന്ന സംരംഭങ്ങളെല്ലാം PPP മാതൃകയിലാണ്‌.

പ്രധാന സേവന രംഗങ്ങളായ ആരോഗ്യം, വിദ്യാഭ്യാസം, പ്രാദേശിക ഭരണം, കേന്ദ്രഭരണം എന്നീ രംഗങ്ങളിലെല്ലാം PPP മാതൃക കടന്നെത്തിയിരിക്കുന്നു. സാമൂഹിക രംഗത്തെ വൻ-പദ്ധതികളുടെ പ്രവർത്തനം തന്നെ ഒരർത്ഥത്തിൽ PPP മാതൃകയിലാണ്‌. RSVY എന്ന ആരോഗ്യ ഇൻഷൂറൻസ്‌ വഴി സർക്കാർ പണം സ്വകാര്യ ആശുപത്രികൾക്ക്‌ നൽകുന്നു. രാജീവ്‌ ആവാസയോജന എന്ന ഭവന പദ്ധതി, PURA എന്ന `ഗ്രാമവികസന' പദ്ധതി എന്നിവയൊക്കെ PPP മാതൃകയിലാണ്‌ നടപ്പാക്കുന്നത്‌. PPP മാതൃക ഇന്ന്‌ വൻതോതിൽ രാഷ്‌ട്രീയ അംഗീകാരവും നേടിയെടുത്തിരിക്കുന്നു. ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളും ഈ മാതൃക തത്വത്തിൽ അംഗീകരിച്ചിരിക്കയാണ്‌. സന്നദ്ധസംഘടനകളെ പല രീതിയിൽ ഇതിലേക്ക്‌ കൂട്ടിചേർത്തു കഴിഞ്ഞു. അവയിൽ പലതും പദ്ധതി നടത്തിപ്പിൽ സർക്കാരുമായി പങ്കാളിയാവാൻ ആഗ്രഹിക്കുന്നു. പൗരസമൂഹവും ക്രമത്തിൽ ഇതിൽ പങ്കാളിയാവുകയാണ്‌.

PPP മാതൃകകൾ പൊതുവിൽ പരിശോധിച്ചാൽ ഇതുവരെയുള്ള അനുഭവങ്ങൾ താഴെ പറയുന്ന രീതിയിലാണ്‌.

- അത്‌ പ്രോജക്‌ടുകളുടെ കേവലമായ സാമ്പത്തിക താൽപര്യങ്ങൾമാത്രം പരിഗണിക്കുന്നു; സാമൂഹികനീതിയെ അവഗണിക്കുക വഴി ഈ മാതൃകയിലുള്ള പൊതു സംവിധാനങ്ങളിൽ നിന്ന്‌ സാധാരണ ജനങ്ങൾ പുറം തള്ളപ്പെടുന്നു.

- പൊതു സംവിധാനങ്ങൾ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിൽനിന്ന്‌ സ്വകാര്യ സംരംഭകരിലേക്ക്‌ മാറുന്നു; സുതാര്യത പൂർണ്ണമായും ഇല്ലാതാകുന്നു.

- ജനങ്ങൾ സമരം ചെയ്‌ത്‌ നേടിയ അവകാശങ്ങൾ പലതും സ്വകാര്യ ഏജൻസികൾ വഴി പരിഹരിക്കാവുന്ന ആവശ്യങ്ങളായി മാറുന്നു.

- സർക്കാർ സ്ഥാപനങ്ങളെ ശക്തിപ്പെടാൻ അനുവദിക്കാതെ, കാലഹരണപ്പെട്ടതായി പ്രചരിപ്പിച്ച്‌, പുതിയ പ്രവർത്തനങ്ങൾ, തൊഴിൽ സാധ്യതകൾ എന്നിവയൊക്കെ out source ചെയ്യുന്നു.

- ഭൂമി ഏറ്റെടുത്ത്‌ സ്വകാര്യ സംരംഭകർക്ക്‌ കൈമാറുന്നു. ഇത്‌ സ്വകാര്യ വത്‌ക്കരണത്തേക്കാൾ വലിയ പ്രശ്‌നങ്ങൾക്കിടയാക്കുന്നു.

ഒരു സാമൂഹികലക്ഷ്യം നിറവേറ്റാൻ സർക്കാരിനുള്ള പോരായ്‌മകൾ മറികടക്കാനുള്ള ബാഹ്യ സഹായമായാണ്‌ സ്വകാര്യ മേഖലയെ കാണേണ്ടത്‌. അതിനുള്ള ലാഭവും അനുവദനീയമാണ്‌. അല്ലാതെ സ്വകാര്യവത്‌ക്കരണത്തിനുള്ള കുറുക്കുവഴിയായി PPP യെ കാണരുത്‌. എന്നിട്ടും നമ്മുടെ മുഖ്യമന്ത്രി പറയുന്നത്‌ PPP മാതൃകയിലേ ഇനി കേരളത്തിന്‌ മുന്നോട്ടു പോകാൻ കഴിയൂ എന്നാണ്‌.

ഭൂ വിനിയോഗത്തെപ്പറ്റി

പ്രത്യക്ഷമായി എവിടെയും പറഞ്ഞില്ലെങ്കിലും �എമർജിംഗ്‌ കേരള� യുടെ കേന്ദ്രപ്രമേയം ഭൂവിനിയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, ഇക്കാര്യം പ്രത്യേകമായി പരിശോധിക്കേണ്ടതുണ്ട്‌. ഒപ്പം, ശാസ്‌ത്രീയമായ ഭൂ വിനിയോഗത്തിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കാനും നാം ബാധ്യസ്ഥരാണ്‌. കേരളം ഇക്കാലത്ത്‌ നേരിടുന്ന ഭൂരിഭാഗം പ്രശ്‌നങ്ങളും ഭൂ ബന്ധിതമാണ്‌. ഭൂമിയിലും അതിന്റെ വിഭവങ്ങളിലും സാധാരണ ജനങ്ങൾക്ക്‌ നിയന്ത്രണം ഇല്ലാതാകുന്നു. കമ്പോളം കൈയേറി തുടങ്ങിയതോടെ പരമ്പരാഗത ഭൂ വിനിയോഗ രീതി പാടെ തകർന്നിരിക്കുന്നു. ആധുനികവും ശാസ്‌ത്രീയവുമായ ബദൽ രീതിയാകട്ടെ, വളർന്നുവന്നതുമില്ല. അതുകൊണ്ടുതന്നെ ജനങ്ങൾക്കും മറ്റ്‌ ജീവജാലങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാനും ഭക്ഷിക്കാനും പ്രവർത്തിക്കാനുമുളള അവസരം തടസ്സപ്പെടുകയാണ്‌. എന്നാൽ, പാർപ്പിടം, കൃഷി, വ്യവസായം, ഖനനം, ടൂറിസം, ഗതാഗതം, മറ്റ്‌ പാശ്ചാത്തല സൗകര്യങ്ങൾ എന്നിവയൊക്കെ വികസിപ്പിക്കുന്നതിനുളള സംവിധാനങ്ങളും ഉണ്ടാവണം. ഇവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന ശാസ്‌ത്രീയ മാർഗ്ഗങ്ങളാണ്‌ ഉണ്ടായി വരേണ്ടത്‌. കേരളം പോലെ പാരിസ്ഥിതിക പ്രശ്‌നങ്ങളും കനത്ത ജനസാന്ദ്രതയുമുളള ഒരു പ്രദേശത്ത്‌ സന്തുലിതമായ ഭൂ വിനിയോഗം അത്യാവശ്യമാണ്‌. ഇതിന്‌, ആവാസവ്യവസ്ഥകൾ, ജൈവമേഖലകൾ, ഉത്‌പാദന മേഖലകൾ, സാംസ്‌കാരിക മേഖലകൾ, ഗതാഗത മേഖലകൾ എന്നിവ കൃത്യമായി നിർണ്ണയിക്കുന്ന സ്ഥലീയ ആസൂത്രണം ആവശ്യമാണ്‌. ഉത്‌പാദന വ്യവസ്ഥകളും ജൈവ പ്രകൃതിയും മനുഷ്യ ജീവിതവും തമ്മിലുളള സന്തുലനത്തിലൂന്നിയുളള ഒരു ജനപക്ഷ വികസനത്തിനനുസൃതമാകണം ഭൂവിനിയോഗം. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, ജനജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത മേഖലകളിൽ സ്വീകരിക്കേണ്ട പരിഷത്‌ നിർദ്ദേശങ്ങൾ ഹ്രസ്വമായി സൂചിപ്പിക്കട്ടെ.

1. പാർപ്പിടം: എല്ലാവരുടെയും പാർപ്പിടപ്രശ്‌നം പരിഹരിക്കുന്നതിനായിരിക്കണം ഊന്നൽ. എന്നാൽ എല്ലാ ഭൂമിയും പാർപ്പിട യോഗ്യമല്ല. അതിനാൽ, പാർപ്പിടം അനുയോജ്യമായ രംഗത്തേക്ക്‌ പരിമിതപ്പെടുത്തണം. ദരിദ്രജനങ്ങൾക്ക്‌ പാർപ്പിടം ലഭ്യമാക്കാനുളള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം. ഈ ആവശ്യത്തിനായി സർക്കാർ നൽകുന്ന ഭൂമിയും വീടും ഒരു കാരണവശാലും വിൽക്കാൻ അനുവദിക്കരുത്‌.

2. ഖനനം: ഭൂവിഭവങ്ങൾക്കായുളള (മണ്ണെടുപ്പും വെളളമൂറ്റലും ഉൾപ്പെടെ) എല്ലാവിധ ഖനനവും അതിനുവേണ്ടി നിർദ്ദേശിച്ച സ്ഥലത്ത്‌ മാത്രമായി പരിമിതപ്പെടുത്തണം. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനത്തിന്‌ ശേഷം, പരിസ്ഥിതി ആഘാതങ്ങൾ വിലയിരുത്തി അവ പരമാവധി ലഘൂകരിക്കുമെന്നുറപ്പാക്കി മാത്രമേ ലൈസൻസ്‌ നൽകാവൂ. ഖനനത്തിന്‌ ശേഷം ആ ഭൂമിയുടെ പുനരുപയോഗത്തിനുളള പദ്ധതിയും അതിനുളള ചെലവും കൂടി പദ്ധതിയിലുൾപ്പെടുത്തണം. വൻതോതിൽ ഖനന സാധ്യതയുളള പ്രദേശങ്ങൾക്ക്‌ മൊത്തമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി ആവശ്യമായ പുനരധിവാസ പരിപാടികൾ നടപ്പാക്കിയ ശേഷമേ ഖനനം തുടങ്ങാവൂ.

3. നീർത്തടാധിഷ്‌ടിത വികസന മാസ്റ്റർപ്ലാനുകളുടെ അടിസ്ഥാനത്തിലാവണം കാർഷിക വികസന പരിപാടികൾ നടപ്പാക്കേണ്ടത്‌. നെൽപ്പാടങ്ങളായോ നീർത്തടങ്ങളായോ നിർദ്ദേശിച്ച സ്ഥലങ്ങൾ അപ്രകാരം തന്നെ സംരക്ഷിക്കണം. അവയിൽ എന്തെങ്കിലും മാറ്റം അനിവാര്യമായാൽ ആ സാഹചര്യം ഗ്രാമസഭയിലൂടെയോ മറ്റ്‌ പബ്ലിക്‌ ഹിയറിംഗിലൂടെയോ പൊതുജനങ്ങളെ ബോധ്യപ്പെടുത്തി സുതാര്യമായി ചെയ്യേണ്ടതാണ്‌. യാതൊരു കാരണവശാലും അത്‌ സ്വകാര്യ ലാഭാർത്ഥമാകരുത്‌.

4. ഇന്ന്‌ ഭൂമി കൈവശം വെച്ചിരിക്കുന്നവരിൽ നിക്ഷിപ്‌തമായിട്ടുളളത്‌ അത്‌ ജീവനാവശ്യങ്ങൾക്കായി നിശ്ചിതരീതിയിൽ ഉപയോഗിക്കാനുളള നിയമപരമായ അധികാരം മാത്രമാണ്‌. ഭൂമി പ്രകൃതിദത്ത ഉൽപ്പാദന ഉപാധിയാണ്‌. അതുകൊണ്ട്‌ തന്നെ ഉപയോഗിക്കാനുളള നിയമപരമായ അധികാരം ഭൂമിയുടെ പ്രകൃതിദത്ത ഗുണത്തെ നശിപ്പിക്കാനുളള അവകാശമായി ഒരു തരത്തിലും മാറാൻ പാടില്ല.

5. ഭൂമിക്ക്‌ പകരം പണം കൊടുക്കുന്നതും, ഭൂമി രജിസ്റ്റർ ചെയ്‌തു വാങ്ങുന്നതും കാണിക്കുന്നത്‌ ഭൂമിയിലെ നിയമപരമായ അവകാശത്തിന്റെ കൈമാറ്റ സാധ്യതകൾ മാത്രമാണ്‌. ഒരാൾ മറ്റൊരാളിലേക്ക്‌ ഭൂമി ഒരു കരാറിലൂടെ കൈമാറുകയാണ്‌. അതുകൊണ്ടു തന്നെ ആത്യന്തിക അവകാശം സമൂഹത്തിൽ/സ്റ്റേറ്റിൽ തന്നെയാണ്‌ നിക്ഷിപ്‌തമായിരിക്കുന്നത്‌. ഇക്കാര്യം ഉൾക്കൊളളിച്ചുകൊണ്ടുളള ഒരു ഭൂനയ പ്രഖ്യാപനം നടത്തണം. എന്ത്‌ ആവശ്യത്തിനുപയോഗിക്കുന്നുവെന്ന്‌ പ്രമാണത്തിൽ രേഖപ്പെടുത്തണം.

6. ഭൂമിയുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി ക്രയവിക്രയ വില നിജപ്പെടുത്തുന്നതിന്‌ zoning സഹായിക്കും. അപ്പോൾ ഉൽപ്പാദനാവശ്യത്തിന്ന്‌ ന്യായമായ വിലയ്‌ക്ക്‌ ഭൂമി ലഭ്യമാക്കാൻ കഴിയും. എന്നാൽ, അത്തരം ഭൂമി ഉപയോഗിക്കുന്നത്‌ ഉൽപാദനാവശ്യത്തിന്ന്‌ തന്നെയാണെന്ന്‌ ഉറപ്പാക്കണം. നിർദ്ദേശിക്കപ്പെട്ട പ്രവർത്തനം നിശ്ചിത സമയത്തിനുളളിൽ ആരംഭിച്ചില്ലെങ്കിൽ കൈമാറ്റം റദ്ദാക്കണം. ഇക്കാര്യങ്ങൾ സുഗമമാക്കുന്ന വിധം ഭൂമിയുടെ ക്രയവിക്രയ പ്രക്രിയയിൽ പ്രാദേശിക ഭരണസമിതികൾക്കും പങ്കാളിയാകാൻ കഴിയണം.

7. സ്ഥലീയ ആസൂത്രണത്തിന്റെ പരിധിയിൽ കൃഷിക്ക്‌ പുറമെ വ്യവസായം, കളിസ്ഥലം, പൂന്തോട്ടം, ഗതാഗതം, കെട്ടിട നിർമ്മാണം, വന സംരക്ഷണം എന്നിവയൊക്കെ ചേരണം. ഓരോ പ്രവൃത്തിക്കും ഉചിതമായ സ്ഥലം കണ്ടെത്തണം. നീർത്തടത്തിന്റെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച്‌ അതാതിടത്തെ ആവശ്യങ്ങൾ ക്രമീകരിക്കാനും കഴിയണം.

8. ഗതാഗതനയം. ഭൂ വിനിയോഗവുമായി ബന്ധപ്പെട്ട്‌ ഏറെ ചർച്ച ചെയ്യുന്ന രംഗമാണ്‌ ഗതാഗതം. പ്രധാന റോഡുകൾ BOT അടിസ്ഥാനത്തിൽ പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെടുത്തി കേരളത്തിൽ വലിയ സംഘർഷങ്ങൾ തന്നെ ഉണ്ടാകുന്നു. ഭൂ വിനിയോഗവുമായി ബന്ധപ്പെട്ട ഗതാഗത നയത്തിന്റെ അഭാവമാണ്‌ ഇതിന്‌ കാരണമെന്ന്‌ പരിഷത്‌ കരുതുന്നു.

ഗതാഗത നയത്തിന്റെ ലക്ഷ്യം ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ ചെലവ്‌ കുറഞ്ഞ നിരക്കിൽ കൂടുതൽ ജനങ്ങളും ചരക്കുകളും എത്തുക എന്നതായിരിക്കണം. ഇന്നത്തേതുപോലെ കൂടുതൽ വാഹനങ്ങൾ എത്തിക്കുന്നതിനാകരുത്‌ മുൻഗണന. തെക്ക്‌-വടക്ക്‌ റെയിൽ ഗതാഗതവും, റെയിൽവെ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച്‌ കിഴക്ക്‌-പടിഞ്ഞാറ്‌ റോഡ്‌ ഗതാഗതവും എന്നതായിരിക്കും ഏറ്റവും അനുയോജ്യം. കൂടുതൽ ഹ്രസ്വദൂര തീവണ്ടികൾ ഓടിക്കണം.

NH 17, NH 47 എന്നീ പ്രധാന റോഡുകളോടൊപ്പം മറ്റ്‌ NH കളുടെയും അവസ്ഥ മെച്ചപ്പെടുത്തണം. വീതി 30 മീറ്ററിൽ നിജപ്പെടുത്തണം. BOT ഒഴിവാക്കണം. തിരുവനന്തപുരം-അങ്കമാലി MC റോഡ്‌ നാല്‌ വരിപ്പാതയാക്കി കുറ്റമറ്റതാക്കണം. ടൗണുകൾക്ക്‌ ബൈപ്പാസുകളും പ്രധാന ജംഗ്‌ഷനുകളിൽ ഫ്‌ളൈ ഓവറുകളും പണിയണം. ഇത്രയും ചെയ്‌താൽ തന്നെ കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങൾ നല്ലൊരു പരിധിവരെ പരിഹരിക്കാൻ കഴിയും.

9. വർദ്ധിച്ചുവരുന്ന നഗരവത്‌ക്കരണം അമിത കേന്ദ്രീകരണത്തിനിടയാക്കുന്നു. മാലിന്യനിർമ്മാർജ്ജനം ഒരു തീരാപ്രശ്‌നമായി മാറുന്നു. ഗ്രാമങ്ങളിലെ വിഭവങ്ങൾ നഗരങ്ങളിലേക്ക്‌ കടത്തിക്കൊണ്ടു പോകുന്നത്‌ അനുവദിക്കാൻ കഴിയില്ല.

10. CRZ മാനദണ്‌ഡങ്ങൾ കർശനമായി നടപ്പിലാക്കണം. ഇതിന്റെ ഭാഗമായി തരിശ്‌ഭൂമിവികസനം, നഗരവികസന പദ്ധതികളുടെ ശാസ്‌ത്രീയത, ജലാശയങ്ങളുടെ സംരക്ഷണം എന്നിവയൊക്കെ ഉറപ്പാക്കേണ്ടതുണ്ട്‌.

11. കാർഷികോൽപാദനം വർദ്ധിപ്പിക്കുന്നതിൽ ഊന്നിക്കൊണ്ടാവണം വികേന്ദ്രീകൃത ആസൂത്രണ പദ്ധതികൾ തയ്യാറാക്കേണ്ടത്‌. ഭൂമി കൈയേറ്റം തടയുംവിധം രജിസ്‌ട്രേഷൻ വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടതുണ്ട്‌.

12. ഭൂപരിഷ്‌കരണ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച്‌ നാണ്യവിളത്തോട്ടങ്ങൾ വൻകിടക്കാർ സ്വന്തമാക്കിയിരിക്കുന്നു. കയ്യേറ്റം, കുടിയേറ്റം എന്നിങ്ങനെ വിവാദങ്ങൾ നടക്കുന്നതല്ലാതെ തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കാൻ കഴിയുന്നില്ല. കയ്യേറ്റക്കാരുടെ രാഷ്‌ട്രീയ സ്വാധീനത്താൽ അവ സ്വകാര്യ സ്വത്തായി മാറിയിരിക്കയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഭൂ ബന്ധിതമായ ധാരാളം സംഘർഷങ്ങൾ കേരളത്തിൽ നടക്കാനിടയായത്‌. പ്ലാച്ചിമട, ചെങ്ങറ, മൂന്നാർ, മുത്തങ്ങ, മുണ്ടേരി, നെല്ലിയാമ്പതി എന്നിവയൊക്കെ ഇവയിൽ ചിലതു മാത്രമാണ്‌. ഭൂമി, വനം, പ്രകൃതി വിഭവങ്ങൾ എന്നിവയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കൃത്യമായ നിലപാടാണ്‌ ഇവിടെ പ്രധാനം.

ഭൂബന്ധിതമായ പ്രശ്‌നങ്ങൾ പരിഹരിക്കാനോ, മുകളിൽ നിർദ്ദേശിച്ച രീതിയിൽ നയപരിപാടികൾ തയ്യാറാക്കാനോ സർക്കാരിന്‌ താല്‌പര്യമില്ല. മാത്രമല്ല, അവയെ കൂടുതൽ പ്രതിസന്ധിയിലേക്ക്‌ നയിക്കുന്ന നടപടികളാണ്‌ എമർജിങ്ങ്‌ കേരളയിലൂടെ കൈക്കൊളളുന്നത്‌. ഈ പശ്ചാത്തലത്തിൽ സമഗ്ര വികസനത്തിലൂന്നിയ മറ്റൊരു കേരളം സൃഷ്‌ടിക്കാനായി പൊരുതേണ്ടിയിരിക്കുന്നു.

വേണം മറ്റൊരു കേരളം

ആഗോളവൽകൃതമായ ഒരു നവ ലിബറൽ വ്യവസ്ഥയുടെ ഭാഗമാണ്‌ ഇന്നത്തെ കേരളം. ഇവിടെ ഉളളവനും ഇല്ലാത്തവനും തമ്മിലുളള അന്തരം കൂടിക്കൊണ്ടിരിക്കയാണ്‌. പ്രകൃതിവിഭവങ്ങളെ അപകടകരമാംവണ്ണം ചൂഷണം ചെയ്യുകയാണ്‌. അതിനാൽ, വരും തലമുറയോടുപോലും നീതികാണിക്കാത്ത വികസന രീതിയാണ്‌ ഇവിടെ തുടരുന്നത്‌. അതിന്റെ ഭാഗമായി മാലിന്യം എവിടെയും കൂമ്പാരം കൂടുകയാണ്‌. സംസ്‌കരിക്കാനുളള മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നില്ല. ഇത്തരമൊരു കേരളമല്ല ബഹുഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത്‌. അതുകൊണ്ടുതന്നെ ഇന്നത്തേതിൽനിന്ന്‌ വ്യത്യസ്‌തമായ, ദരിദ്രഭൂരിപക്ഷത്തിന്റെ താൽപര്യങ്ങളേയും ഇവിടത്തെ പ്രകൃതിയെയും സംരക്ഷിക്കുന്ന മറ്റൊരു കേരളം നമുക്ക്‌ അനിവാര്യമായിരിക്കുന്നു. ഭൂരിപക്ഷം വരുന്ന താഴ്‌ന്ന ഇടത്തരക്കാർ, ദരിദ്രർ, അതിദരിദ്രർ എന്നിവരുടെ സമഗ്ര വികസനമാണ്‌ മറ്റൊരു കേരളത്തിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ കേരളസമൂഹത്തിൽ നടക്കേണ്ട സമഗ്രമായൊരു പരിവർത്തനമാണ്‌ `വേണം മറ്റൊരു കേരളം' എന്നതിലൂടെ പരിഷത്ത്‌ ഉദ്ദേശിക്കുന്നത്‌.

മറ്റൊരു കേരളം വിഭാവനം ചെയ്യുന്നത്‌ വ്യത്യസ്‌തമായൊരു വികസന നയമാണ്‌. അതനുസരിച്ച്‌ മെച്ചപ്പെട്ട അവസരങ്ങൾ എല്ലാവർക്കും ലഭിക്കണം. അതിനാൽ ഗുണനിലവാരമുളള വിദ്യാഭ്യാസം, മെച്ചപ്പെട്ട ചികിത്സ, വിദഗ്‌ദ്ധ തൊഴിൽ പരിശീലനം, സ്ഥിരമായ തൊഴിൽ, ശുദ്ധമായ പരിസരം, മതിയായ സാമൂഹിക സുരക്ഷ ഇവയൊക്കെ ജനങ്ങളുടെ പൊതു അവകാശങ്ങളായി കാണണം. ഇതൊക്കെ പണമുളളവർക്ക്‌ മാത്രം വിധിക്കപ്പെട്ട താണെന്ന ഇന്നത്തെ നില മാറണം. കേരളത്തിലെ സമൂഹത്തിൽ സാമ്പത്തികമായ അന്തരം നിലനിൽക്കുന്നതിനാൽ വികസന സമീപനം കൃത്യമായും പക്ഷപാതപരമായിരിക്കണം. കൃത്യമായ ദരിദ്രപക്ഷ നിലപാടിന്റെ ഭാഗമായിരിക്കണം വികസന നയം. ഈ പൊതു സമീപനങ്ങൾക്കകത്തു നിന്നുകൊണ്ട്‌ ഇതുവരെ പറഞ്ഞ കാര്യങ്ങളെ ചർച്ചക്കായി സംഗ്രഹിക്കുകയാണ്‌.

1. കേരളത്തിലെ പ്രകൃതിവിഭവങ്ങളും അദ്ധ്വാനശേഷിയും വിനിയോഗിക്കുന്നതിലും ഉപയോഗിക്കുന്നതിലും സാമൂഹിക നിയന്ത്രണം ഉറപ്പാക്കണം.

2. അധ്വാനശേഷിയുടെ തദ്ദേശീയ ഉപയോഗത്തിനാവണം ഊന്നൽ നൽകുന്നത്‌. അതിന്‌ സഹായകമാം വിധം മനുഷ്യ-പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം നടക്കണം.

3. സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉൽപ്പാദനത്തിന്‌ മുൻഗണന നൽകണം. സമ്പത്തുൽപ്പാദന പ്രക്രിയയിൽ സംഘടിത മനുഷ്യാധ്വാനത്തെ ഉപയോഗിക്കാനാകുംവിധമാവണം പദ്ധതികൾ തയ്യാറാക്കുന്നത്‌. ഈ പ്രക്രിയയിൽ സ്‌ത്രീകൾക്ക്‌ വർദ്ധിച്ച പങ്കാളിത്തം ഉറപ്പാക്കണം.

4. ഭൂമിയെ സാമൂഹിക നിയന്ത്രണത്തിലുളള പൊതുസ്വത്തായി കണക്കാക്കണം. സർക്കാർ ബലാൽക്കരേണ ഭൂമി ഏറ്റെടുത്ത്‌ സ്വകാര്യ വ്യക്തികൾക്ക്‌ നൽകരുത്‌. ഭൂവിനിയോഗത്തിന്റെ വിവിധ തലങ്ങളെ മുൻനിർത്തി സ്ഥലീയ ആസൂത്രണം നടപ്പാക്കണം.

5. അധ്വാനശേഷിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നവിധം വിദ്യാഭ്യാസ-ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ ക്രമീകരിക്കണം. തൊഴിലെടുക്കുന്നവരുടെ വൈദഗ്‌ധ്യ പോഷണത്തിനായി ഓരോ രംഗത്തും പ്രത്യേക പദ്ധതികൾ തയ്യാറാക്കണം.

6. ആരോഗ്യ -വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്‌ പൂരകമായിട്ടാവണം ഗതാഗതം, ഊർജ്ജം, വാർത്താവിനിമയം തുടങ്ങിയ പശ്ചാത്തല വികസനരംഗങ്ങൾ വികസിപ്പിക്കേണ്ടത്‌.

7. വികേന്ദ്രീകൃതാസൂത്രണത്തിന്‌ വർദ്ധിച്ച പരിഗണന ലഭിക്കണം. അതുവഴി പ്രാദേശിക സമ്പദ്‌വ്യവസ്ഥ യുടെ സാമ്പത്തിക ഭദ്രതയും പ്രതിരോധശേഷിയും തുടർച്ചയായി ശക്തിപ്പെടുത്താൻ കഴിയുന്ന രീതിയിൽ പ്രവർത്തനങ്ങളെ ക്രമീകരിക്കണം.

8. നവലിബറൽ പരിഷ്‌കാരങ്ങളെ ആശയപരമായും പ്രായോഗികമായും പ്രതിരോധിക്കണം. ഇതിന്റെ ഭാഗമായുളള PPP പോലുളള മാതൃകകളെ ചെറുത്തു പരാജയപ്പെടുത്തണം.

9. പ്രാദേശികമായി നടക്കുന്ന സൂക്ഷ്‌മതല സമരങ്ങളെ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളുമായി കണ്ണിചേർക്കാൻ കഴിയണം. അതിനായി, പ്രാദേശിക കൂട്ടായ്‌മകൾക്കിടയിൽ ഐക്യം ശക്തിപ്പെടുത്തണം.

10. വികസനത്തിന്റെ വിജയം സാമ്പത്തിക സമത്വത്തിൽ അധിഷ്‌ഠിതമാണ്‌. അതിനാൽ എല്ലാ രംഗങ്ങളിലും സാമൂഹിക നീതി ഉറപ്പാക്കാൻ കഴിയണം.

നമ്മുടെ ചർച്ചകൾ നടക്കുന്നത്‌ നവലിബറൽ പരിഷ്‌കാരങ്ങൾ പോലും അതിന്റെ നിലനിൽപ്പിനായി കിണഞ്ഞുശ്രമിക്കുന്ന ആഗോള-ഇന്ത്യൻ സാഹചര്യത്തിലാണ്‌. മറ്റൊരു വൻ സാമ്പത്തിക ദുരന്തത്തെ ഒഴിവാക്കാനുള്ള തത്രപ്പാടിലാണ്‌ ഇന്നത്തെ ലോകം. ഇന്ത്യയും ഇതിൽ നിന്ന്‌ വ്യത്യസ്‌തമല്ല. അഴിമതി, കള്ളപ്പണം, ജനാധിപത്യത്തിന്റെ തകർച്ച എന്നിവയൊക്കെ ഇന്ത്യയിലിന്ന്‌ രൂക്ഷമായിക്കൊണ്ടിരിക്കയാണ്‌. ഇവയെല്ലാം ചേർന്ന്‌ സൃഷ്‌ടിക്കുന്ന ഒരു ചട്ടക്കൂടിലാണ്‌ കേരളം പ്രവർത്തിക്കുന്നതെന്ന കാര്യവും അധികാരികൾ ഉൾക്കൊള്ളേണ്ടതുണ്ട്‌. ഇത്തരം പ്രശ്‌നങ്ങളെ മൂർച്ഛിപ്പിക്കാൻ മാത്രമെ `എമർജിംഗ്‌ കേരള' പോലുളള പരിപാടികൾ സഹായകമാകൂ.

പരിഷത്തിന്റെ നിലപാടുകളും ചർച്ചകളും കേരളവികസനത്തിന്റെ നേട്ടങ്ങളെ ഇകഴ്‌ത്തി കാണിക്കാനല്ല. കേരളത്തിലെ സാമൂഹികനേട്ടങ്ങൾ ഇതരസംസ്ഥാനങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ടതാണ്‌. ഇതിനിടയാക്കിയത്‌ സംഘടിതമായ ജനകീയ ഇടപെടലുകളാണ്‌. നിയമനിർമ്മാണം മാത്രമല്ല. നിയമത്തെ ജീവിതമാക്കാനുളള പ്രക്ഷോഭങ്ങൾ കൂടിയാണ്‌ കേരളത്തെ വളർത്തിയത്‌. അതുവഴി വികസിച്ചുവന്ന പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുവിതരണം, മിനിമംകൂലി, അധികാരവികേന്ദ്രീകരണം, ഭൂപരിഷ്‌കരണം എന്നിവയൊക്കെ മലയാളിക്ക്‌ തനതായൊരു ജീവിതം നൽകി. ഇതിൽ ജനകീയ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക്‌ വളരെ വലുതായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങൾക്കിടയിൽ ഇത്തരം പൊതുസംവിധാനങ്ങളുടെ ആവശ്യത്തെക്കുറിച്ചും അവ സംരക്ഷിക്കുന്നതിനെപ്പറ്റിയുമുള്ള അവബോധം ഇനിയും ശക്തിപ്പെടുത്തണം. അതിനായി വിവിധ രാഷ്‌ട്രീയ ചേരികളിലായി കുരുങ്ങിക്കിടക്കുന്ന ദരിദ്രർക്കിടയിൽ അവകാശബോധവും അവകാശങ്ങൾ നേടിയെടുക്കാനുള്ള കൂട്ടായ്‌മയും ശക്തിപ്പെടുത്തുകയാണ്‌ ഇന്നത്തെ പ്രധാന ആവശ്യം.

സാമ്പത്തിക പ്രതിസന്ധി, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ജാതി-മത വർഗ്ഗീയ സ്വാധീനങ്ങൾ, സാംസ്‌കാരിക തകർച്ച എന്നിവയെല്ലാം കൂടിച്ചേർന്നുണ്ടാകുന്ന ഒരു ജീവിത തകർച്ചയെയാണ്‌ ജനങ്ങൾ ഇന്ന്‌ അഭിമുഖീകരിക്കുന്നത്‌. ഈ സ്ഥിതിവിശേഷത്തെ അഭിമുഖീ കരിക്കുന്നതിന്‌, വിശാലമായ രാഷ്‌ട്രീയ അവബോധം ജനങ്ങൾക്കിടയിൽ സൃഷ്‌ടിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക വളർച്ചയും സാമൂഹിക അനീതിയും തമ്മിലുളള പൂരക ബന്ധമാണ്‌ `എമർജിങ്‌ കേരള' പോലുളള വികലമായ വികസന പരിപാടികൾ വഴി ശക്തിപ്പെടുന്നത്‌. അതിനുപകരം, സാമ്പത്തിക വളർച്ചയെ സാമൂഹിക നീതിയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞാലേ `മറ്റൊരു കേരളം' സാധ്യമാവുകയുളളൂ. അതിനുള്ള ബദൽ പരിപാടികളും അവ നേടിയെടുക്കാനുള്ള ജനകീയ ഇടപെടലുകളും പോരാട്ടങ്ങളുമാണ്‌ ഇന്ന്‌ അനിവാര്യമായിട്ടുള്ളത്‌.