യുദ്ധം, ഭീകരവാദം, ആഗോളവത്കരണം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
യുദ്ധം,ഭീകരവാദം,ആഗോളവത്കരണം
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ആഗോളവത്കരണം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം നവംബർ, 2001

എന്തിനാണ്‌ ആഗോളവത്‌കരണത്തെ എതിർക്കുന്നത്‌? അത്‌ ഒരു നല്ലകാര്യമല്ലേ? നമ്മുടെ കുട്ടികൾക്ക്‌ ലോകത്തെവിടെയും പോയി പണിയെടുക്കാനും നമ്മുടെ ഉത്‌പന്നങ്ങൾ ലോകത്തെവി ടെയ്‌ക്കും കയറ്റി അയയ്‌ക്കാനും കഴിയുന്നത്‌ നല്ലതല്ലേ?

വിദേശയാത്രയും, വിദേശ വ്യാപാരവും പുതിയ സംഗതിയൊന്നു മല്ലല്ലോ. അതു മുൻപും ഉണ്ട്‌; തുടരുകയും ചെയ്യും. അവയിലുള്ള നിയന്ത്രണങ്ങളാണ്‌ കാര്യം. പുറംരാജ്യങ്ങളിൽ പോയി പണിയെടുക്കു ന്നതിന്‌ അന്നും ഇന്നും നിയന്ത്രണ ങ്ങളുണ്ട്‌. പോകാനല്ല തടസ്സം, അവർ സമ്മതിക്കാത്തതാണ്‌ പ്രശ്‌നം. അതിൽ ആഗോളവത്‌കരണം ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. പിന്നെ വ്യത്യാസം വന്നിരിക്കുന്നത്‌ ചരക്കുകളുടെ വിനിമയത്തിലും മൂലധനത്തിന്റെ ഒഴുക്കിലുമാണ്‌. ആഗോളവത്‌കരണത്തിന്റെ യഥാർഥ ലക്ഷ്യം കച്ചവടത്തിന്‌ യാതൊരു തടസ്സവുമില്ലാതാക്കുക എന്നതാണ്‌. എന്തും എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യം. പണം എവിടെയും നിക്ഷേപിക്കാനും പിൻവലിക്കാനുമുള്ള സ്വാതന്ത്ര്യം. ലാഭം മാത്രം ലക്ഷ്യമായ ഒരു വ്യവസ്ഥിതി.

എന്താണിതിന്റെ കുഴപ്പം? ലോകത്തെവിടെനിന്നുമുള്ള സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ നമുക്കു വാങ്ങുവാൻ കഴിയുന്നത്‌ നല്ല കാര്യമല്ലേ?

നല്ലതുതന്നെ. വാങ്ങാൻ കൈയിൽ പണമുണ്ടെങ്കിൽ. പണം എങ്ങനെയുണ്ടാകും? തൊഴിലെടുത്തുള്ള വരുമാനം. കുറെപേർക്ക്‌ സർക്കാരുദ്യോഗം. കുറെപ്പേർക്ക്‌ കമ്പനികളിലും ബാങ്കിലും മറ്റും ജോലി. കേരളത്തിൽ ഇത്തരം സംഘടിത മേഖലകളിൽ ജോലിയുള്ളവർ ആകെ 12 ലക്ഷത്തോളമുണ്ട്‌. മൊത്തം തൊഴിൽസേനയുടെ പത്തിലൊന്ന്‌. ബാക്കിയുള്ളവരൊക്കെ സ്വന്തമായുണ്ടാ ക്കുന്ന ജോലികളിലാണ്‌ ഏർപ്പെട്ടിരിക്കുന്നത്‌: ചെറുകിട കർഷകർ, കച്ചവടം, കൂലിപ്പണി, കരകൗശല വേലകൾ, സേവനങ്ങൾ... എന്നിട്ടും 41 ലക്ഷത്തോളം പേർ തൊഴിലില്ലാത്തവരായുമുണ്ട്‌.

അതും ആഗോളവത്‌കരണവുമായെന്തു ബന്ധം?

ബന്ധമുണ്ടല്ലോ. തൊഴിലുണ്ടാവുന്നതെങ്ങനെയാണ്‌? നമ്മുടെ വിഭവങ്ങൾ (കാർഷിക വിളകളോ ഖനിജങ്ങളോ മറ്റു പ്രകൃതി വിഭവങ്ങളോ എന്തുമാകട്ടെ) നമുക്കോ മറ്റുള്ളവർക്കോ ആവശ്യമായ ഉത്‌പന്നങ്ങളാക്കി മാറ്റുന്നതിലൂടെയുമാണ്‌ കൂടുതൽ പേർക്കും തൊഴിലുണ്ടാകുന്നത്‌. പിന്നെ ഒരു വഴിയുള്ളത്‌ മറ്റുള്ളവർക്കാവ ശ്യമായ സഹായങ്ങൾ (സേവനങ്ങൾ) ചെയ്‌തുകൊടുക്കുന്ന തിലൂടെയാണ്‌. ആഗോളവത്‌കരണത്തിന്റെ ഫലമായി കൂടുതൽ ഗുണമേൻമയോ ഗ്ലാമറോ ഉള്ള ഉത്‌പന്നങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ ഇറക്കുമതി ചെയ്യുന്നതോടെ നമ്മുടെ സാധനങ്ങൾക്ക്‌ ചെലവില്ലാതാകുന്നു. അതോടെ തൊഴിലില്ലായ്‌മ പെരുകുന്നു.

അതുപിന്നെ അങ്ങനെയല്ലേ വേണ്ടത്‌? നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ കിട്ടിയാൽ എല്ലാവരും അതല്ലേവാങ്ങൂ? തൊഴിലില്ലായ്‌മ പെരുകിയാൽ പിന്നെ കുറഞ്ഞ വിലയ്‌ക്കായാലും വാങ്ങാനാളുണ്ടാവില്ലല്ലൊ!തൊഴിലും ഉദ്യോഗവും ഉള്ളവർ കുറെപ്പേരെങ്കിലും ഉണ്ടാവില്ലേ?

തീർച്ചയായും ഉണ്ടാവും. അതുതന്നെയാണ്‌ കുഴപ്പവും. ഉയർന്ന വരുമാനമുള്ള സുരക്ഷിതമായ തുരുത്തുകളിൽ ഉള്ള കുറച്ചുപേർക്ക്‌ പരമസുഖം. തൊഴിലില്ലാതാകുന്ന ബഹുഭൂരിപക്ഷത്തിനും ദുരിതം.

നല്ല സാധനങ്ങൾ കുറഞ്ഞ വിലയ്‌ക്ക്‌ ഉണ്ടാക്കാൻ അറിയാത്ത തുകൊണ്ടല്ലേ തൊഴിൽ പോകുന്നത്‌? കാര്യക്ഷമത കൂട്ടിയും ആധുനിക സാങ്കേതികവിദ്യ ലഭ്യമാക്കിയും നമ്മുടെ ഉത്‌പന്നങ്ങളും മെച്ചപ്പെടു ത്തരുതോ?

പറയാനെളുപ്പമാണ്‌. നമ്മുടെ റബ്ബർ കൃഷിയുടെ കാര്യം എടുക്കൂ. ലോകത്തിലേക്ക്‌ വെച്ച്‌ ഏറ്റവും കൂടുതൽ ഉല്‌പാദനക്ഷമതയുള്ള രാജ്യമാണ്‌ ഇന്ത്യ. പക്ഷെ നമ്മുടേതിനേക്കാൾ കുറഞ്ഞ വിലയ്‌ക്കാണ്‌ മലേഷ്യ റബർ വിൽക്കുന്നത്‌. അതു നമ്മുടെ കർഷകരുടെ കുറ്റമാണോ?

അതെങ്ങനെയാണ്‌ കുറഞ്ഞ വിലയ്‌ക്ക്‌ വിൽക്കാൻ അവർക്ക്‌ കഴിയുന്നത്‌?

പല കാരണങ്ങളും ഉണ്ടാകാം. അവിടത്തെ ടാപ്പിങ്ങ്‌ കൂലിയും കൃഷിച്ചെലവും കുറവാകാം. വൻകിട തോട്ടങ്ങളാകയാൽ കർഷകർക്ക്‌ കുറവ്‌ മാർജിൻ കൊണ്ട്‌ തൃപ്‌തിയാകുമായിരിക്കാം. അവരുടെ കറൻസിയുടെ മൂല്യം കുറവാണെങ്കിൽ നമ്മുടെ രൂപാക്കണക്കിൽ നോക്കുമ്പോൾ വിലകുറവാകാം. മൂന്നാം ലോക രാജ്യങ്ങളെ പരസ്‌പരം മത്സരിപ്പിച്ച്‌ നാണ്യവില താഴ്‌ത്തിയും കൂലി കുറപ്പിച്ചും പ്രകൃതിവിഭവങ്ങൾ ഏറ്റവും കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കുക എന്നതും ആഗോളവത്‌കരണ തന്ത്രമാണ്‌.

റബ്ബറിന്റെ കാര്യത്തിൽ അതു ശരിയായിരിക്കാം. വെളിച്ചെണ്ണയുടെ കാര്യത്തിലോ?

വെളിച്ചെണ്ണയുടെ വിലയിടിയാനുള്ള കാരണം പാമോയിലിന്റെ അനിയന്ത്രിതമായ ഇറക്കുമതിയല്ലേ? അതു നമ്മുടെ നാളികേര കർഷകന്റെ കുറ്റമല്ലല്ലോ.

വെളിച്ചെണ്ണയുടെ വിലകുറയുന്നത്‌ വെളിച്ചെണ്ണ വിലയ്‌ക്കു വാങ്ങുന്നവർക്ക്‌ ലാഭമല്ലേ?

കേരളത്തിൽ 35 ലക്ഷം കുടുംബങ്ങൾക്ക്‌ തേങ്ങ വിറ്റുള്ള വരുമാനം പൂർണമായോ ഭാഗികമായോ ഉള്ള ഉപജീവനമാർഗമാണ്‌. ബാക്കിയുള്ളവർ അവരുടെ വരുമാനത്തിന്റെ തുച്ഛമായ ഒരു ഭാഗം മുടക്കി (സ്വല്‌പം ഉയർന്ന വിലയ്‌ക്കായാലും) വെളിച്ചെണ്ണ വാങ്ങുമ്പോൾ ഈ 35 ലക്ഷം കുടുംബങ്ങളുടെ ഉപജീവനമാർഗ മാണു തെളിയുന്നത്‌. ഇതേ വാദം തന്നെ വ്യവസായത്തിലും പ്രസക്‌തമാണ്‌. സ്വല്‌പം കൂടിയ വിലയ്‌ക്കായാലും എഫ്‌.എ. സി.റ്റി.യുടെ വളം വാങ്ങുമ്പോൾ, എച്ച്‌.എം.റ്റി.യുടെ വാച്ചു വാങ്ങുമ്പോൾ, കെൽട്രോണിന്റെ റ്റി.വി.യും മിൽമാപാലും അമൂൽ ചോക്കലേറ്റും കൈത്തറിയും ഖാദിയും നാടൻ സോപ്പും വാങ്ങുമ്പോൾ, നമ്മുടെ സഹോദരങ്ങളുടെ തൊഴിലവസര ങ്ങളാണ്‌ നമ്മൾ സംരക്ഷിക്കുന്നത്‌.

എന്നുകരുതി നിലവാരം കുറഞ്ഞ ഉത്‌പന്നങ്ങൾ വാങ്ങണമോ? അവർക്കെന്താ അന്താരാഷ്‌ട്ര ഗുണനിലവാരമുള്ള ഉത്‌പന്നങ്ങൾ അതേ വിലയ്‌ക്കുണ്ടാക്കിയാൽ? ഇറക്കുമതി നിയന്ത്രണം മൂലം മത്സരം നിഷേധിക്കുന്നതുകൊണ്ടല്ലേ നമ്മുടെ ഉത്‌പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടാത്തത്‌?

തീർച്ചയായും തൃപ്‌തികരമായ ഗുണനിലവാരം ആവശ്യപ്പെ ടാനുള്ള അവകാശം ഉപഭോക്‌താവിനുണ്ട്‌. അതിനുവേണ്ടിയുള്ള ആരോഗ്യകരമായ മത്സരം നല്ലതുമാണ്‌. ആഭ്യന്തര ഉത്‌പാദന രംഗത്തെ അനാവശ്യ നിയന്ത്രണങ്ങൾ എടുത്തു കളയേണ്ടതാണ്‌.

അതിന്‌ വിദേശ സാങ്കേതിക വിദ്യ കൂടാതെ കഴിയില്ലല്ലോ?

യുക്‌തമായ രംഗങ്ങളിൽ വിദേശ സാങ്കേതിക വിദ്യ നാം എക്കാലവും സ്വീകരിച്ചിട്ടുണ്ടല്ലോ. ഓട്ടോമൊബൈൽ രംഗത്തു പോലും വിദേശ സാങ്കേതികവിദ്യ കൊണ്ടുവരുന്നതിന്‌ തടസ്സമുണ്ടായിരുന്നില്ലല്ലോ. ഉദാഹരണം മാരുതി തന്നെ. ബി.എച്ച്‌.ഇ.എൽ., എച്ച്‌.എം.റ്റി., സി.ഇ.എൽ. മുതലായ പൊതുമേഖലാ ഭീമൻമാരും വിദേശ സാങ്കേതികവിദ്യ സ്വായത്തമാ ക്കിയിട്ടുണ്ട്‌. പക്ഷെ അതെല്ലാം നമ്മുടെ ഗുണത്തിനുവേണ്ടി നമ്മുടെ വ്യവസ്ഥകൾക്കു വിധേയമായിട്ടാണ്‌. അവരുടെ സാങ്കേതിക സഹായ ത്തോടെ നമ്മുടെ ഫാക്‌ടറികളാണ്‌ ഉത്‌പാദനം നടത്തുന്നത്‌.

ബി.എച്ച്‌.ഇ.എല്ലും എൻ.ടി.പി.സിയും പോലുള്ള കമ്പനികൾ ലേകനിലവാരത്തിലെത്തിയത്‌ ഇത്തരം കൊടുക്കൽ വാങ്ങലുകളിലൂടെയാണ്‌. പല വിദേശ കോൺട്രാക്‌ടുകളിലും ബഹുരാഷ്‌ട്ര രാക്ഷസന്മാരെ മലർത്തിയടിക്കാൻ കഴിഞ്ഞ ഈ സ്വദേശി ഭീമന്മാരുണ്ടായതുകൊണ്ടാണ്‌ ഇന്ത്യയെപ്പറ്റി അവർക്ക്‌ സ്വൽപം മതിപ്പ്‌ അവശേഷിക്കുന്നത്‌. അല്ലെങ്കിൽ മറ്റേതൊരു തെക്കനേഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യത്തെയും പോലേ പണ്ടേതന്നെ അവർ നമ്മേ വിഴുങ്ങിക്കഴിഞ്ഞേനേ. അതുകൊണ്ടുതന്നെയാണ്‌ ഇതൊക്കെ സ്വാകാര്യവത്‌കരിക്കണമെന്നും അവർ നിർബന്ധം പിടിക്കുന്നതും.

അവരുടെ സാങ്കേതികവിദ്യ ആവശ്യമാണെങ്കിൽ അവരുടെ മൂലധനം കൂടി കൊണ്ടുവരുന്നതിലെന്താണ്‌ തെറ്റ്‌?

വിദേശ മൂലധനവും നാം അനുവദിച്ചിരുന്നു. പക്ഷെ ഇന്ത്യയിലെ ഓഹരിക്കാർക്കായിരിക്കണം മുൻതൂക്കം എന്നതായിരുന്നു നിബന്ധന. മൂലധന നിയന്ത്രണം നമ്മുടെ കയ്യിലിരുന്നാൽ മാത്രമേ നമുക്ക്‌ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ പറ്റൂ. ബഹുരാഷ്‌ട്ര കമ്പനികൾക്ക്‌ ലാഭം മാത്രമല്ലേയുള്ളൂ നോട്ടം. അവരുടെ താൽപര്യത്തിനു വിരുദ്ധമായി ദേശീയ സർക്കാർ എന്തെങ്കിലും നടപടികൾ എടുത്താൽ സർക്കാറിനെ മുട്ടുകുത്തിക്കാനും രാജ്യത്തെ കെണിയിൽ പെടുത്താനും അവർ മടിക്കില്ല എന്നതിന്‌ എത്രയോ ഉദാഹരണങ്ങൾ ഉണ്ട്‌. അതുകൊണ്ടാണ്‌ വിദേശ മൂലധനം വന്നാൽ തന്നെയും കമ്പനിയുടെ നിയന്ത്രണം ഇന്ത്യൻ കരങ്ങളിലായിരിക്കണം എന്ന നിബന്ധന പ്രധാനമാകുന്നത്‌.

ഈ നിബന്ധനകളൊന്നും അവർ സമ്മതിച്ചില്ലെങ്കിലോ? ഇത്തരം നിയന്ത്രണങ്ങ ളൊന്നുമില്ലാത്ത രാജ്യത്തേക്ക്‌ അവർ പോവില്ലേ? വിദേശമൂലധനം ആകർഷിക്കാനായിട്ടല്ലേ ഈ പാടൊക്കെ?

അങ്ങനെയൊന്നും അവർക്ക്‌ നമ്മെ അവഗണിക്കാനാവില്ല. 100 കോടി ജനങ്ങളുള്ള ഈ രാജ്യം ലോകത്തിലെ ഏറ്റവും ആകർഷകമായ വിപണികളിലൊന്നാണ്‌. ധനശേഷി കൂടിയ വിഭാഗക്കാരെമാത്രം (മേലറ്റത്തെ 20%) എടുത്താൽ പോലും ആ വിഭാഗത്തിന്റെ വലുപ്പം പശ്‌ചിമ യൂറോപ്പിലേയോ അമേരിക്ക യിലേയോ വിപണിക്കു തുല്യമാണ്‌. ഈ വിപണി പിടിക്കാൻ അവർ എന്തും ചെയ്യും. അതുവച്ചു വിലപേശി, നമുക്ക്‌ അനുകൂലമായ വ്യവസ്ഥകൾ നേടുകയാണ്‌ നാം ചെയ്യേണ്ടത്‌. അതിനുപകരം ഡബ്‌ളിയു.ടി.ഒ.യുടെ നയത്തിനു കീഴടങ്ങി നമ്മുടെ വാതിലുകൾ മലർക്കെ തുറന്നുകൊടുക്കുകയാണു നാം ചെയ്‌തിരിക്കുന്നത്‌.

അതല്ലാതെ വേറെ വഴി ഇല്ലാ എന്നല്ലേ എല്ലാവരും പറഞ്ഞത്‌?

അത്‌ യുദ്ധം തുടങ്ങും മുമ്പേ കീഴടങ്ങുന്ന ഒരു നിലപാടാ യിരുന്നു. വേറെ വഴി ഇല്ലെങ്കിൽ ഉണ്ടാക്കും എന്ന ദൃഢനിശ്‌ചയ മായിരുന്നു നാം കാട്ടേണ്ടത്‌. തീർച്ചയായും ചെറിയ ശതമാനം വരുന്ന ഉപരിവർഗത്തിനും വർദ്ധിച്ചുവരുന്ന ഉപരി-മദ്ധ്യ വർഗ്ഗത്തിനും ആഗോളവത്‌കരണത്തിന്റെ ഫലമായി ചില ഗുണങ്ങൾ കിട്ടുന്നുണ്ട്‌. പക്ഷെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക്‌ ഇത്‌ ഉപജീവനത്തിനു തന്നെയുള്ള കടുത്ത ഭീഷണിയാണ്‌. കാർഷിക വിളകൾക്ക്‌ വിലയിടിയുന്നു, ചെറുകിട വ്യവസായങ്ങൾ പൊളിയുന്നു, വൻ വ്യവസായങ്ങൾ പോലും വിദേശ കമ്പനികളോട്‌ മത്സരിക്കാനാവാതെ കുഴയുന്നു, വ്യാപകമായ പിരിച്ചുവിടലും വി.ആർ.എസ്‌.ഉം മൂലം തൊഴിലവസരങ്ങൾ കുറയുന്നു, ജനപ്പെരുപ്പം കുറഞ്ഞ പടിഞ്ഞാറൻ രാജ്യങ്ങൾ കണ്ടുപിടിച്ച ജോബ്‌ലെസ്‌ ഗ്രോത്ത്‌ ഇവിടെയും നയമാകുന്നു, വർദ്ധിച്ചുവരുന്ന ഉപഭോഗ ഭ്രാന്തുമായി ഒത്തുപോകുന്ന വരുമാനമില്ലാതിരിക്കയും സുലഭമായി കടം കിട്ടുകയും ചെയ്യുമ്പോഴുണ്ടാകുന്ന കടക്കെണിയിൽപെട്ട്‌ മാന്യമായി കഴിയുന്ന കുടുംബങ്ങൾ പോലും കൂട്ട ആത്‌മഹത്യയിലേക്കു നീങ്ങുന്നു. ഇതൊക്കെ ആർക്കുവേണ്ടി? ഇതല്ലാതെ മറ്റുവഴിയില്ല എന്നു പറഞ്ഞാൽ സമ്മതിച്ചുകൊടുക്കാൻ പറ്റുമോ?

എന്താണ്‌ മറുവഴി?

മറുവഴിക്ക്‌ സമൂഹതലവും വ്യക്‌തിതലവും ഉണ്ട്‌. ഒറ്റക്കും കൂട്ടായുമുള്ള സമരപരിപാടികൾ ഇതിനാവശ്യമാണ്‌. ദേശീയ നയത്തെ കുറ്റപ്പെടുത്തുമ്പോൽ തന്നെ അവരവർ ചെയ്യേണ്ടത്‌ ചെയ്‌തില്ലെങ്കിൽ അതിന്‌ വിശ്വാസ്യത കുറയും.

ആധുനിക സമൂഹത്തിൽ വ്യക്‌തി നിസ്സഹായനല്ലേ? ഒരാൾക്ക്‌ ഒറ്റയ്‌ക്ക്‌ എന്തുചെയ്യാനാകും?

ചില സന്ദർഭങ്ങളിൽ അങ്ങനെ ആയിരിക്കാം. പക്ഷെ എത്ര നിസ്സഹായനായ,നിസ്സാരനായ, വ്യക്‌തിക്കും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്‌. നാം നമ്മുടെ വാങ്ങൽ ശേഷി ബോധപൂർവ്വം, തെരഞ്ഞെടുപ്പോടുകൂടി, ഉപയോഗിച്ചാൽ നമ്മുടെ ഉപഭോഗത്തെ ഒരു സമരായുധം ആക്കി മാറ്റാം. ഉപഭോഗം ആയുധമാക്കുക എന്ന മുദ്രാവാക്യം പരിഷത്ത്‌ ഈ അർത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌.

നമ്മൾ കുറച്ചുപേർ വിചാരിച്ചാൽ എന്തുചെയ്യാൻ പറ്റും?

ഗാന്ധിജിയുടെ വിദേശവസ്‌ത്ര ബഹിഷ്‌കരണത്തിന്റെ പൊരുൾ ഇതുതന്നെയായിരുന്നില്ലേ? ദേശീയ സ്വാതന്ത്ര്യ സമരത്തെ തികച്ചും ജനകീയ സമരമാക്കുന്നതിൽ അതു വഹിച്ച പങ്ക്‌ അത്‌ഭുതാവഹ മായിരുന്നു. ഏറ്റവും ചെറിയ മനുഷ്യർക്കുപോലും തങ്ങൾ സ്വാതന്ത്ര്യ സമരത്തിലെ പോരാളിയാണെന്ന ബോധം സൃഷ്‌ടിക്കാൻ ആ സമരരീതിക്കു കഴിഞ്ഞു എന്നതാണതിന്റെ മേൻമ. ആ ആഹ്വാനത്തിന്റെ പിന്നിൽ ഗാന്ധിജിയുടെ നിസ്‌തുലമായ വ്യക്‌തി വൈശിഷ്‌ട്യം ഉണ്ടായിരുന്നു വെന്നത്‌ തീർച്ചയായും ഒരു സുപ്രധാന ഘടകമാണ്‌. വാക്കും പ്രവൃത്തിയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ നമുക്കും അത്തരമൊരു പ്രതിജ്ഞാബദ്ധത ഉണ്ടാക്കാൻ കഴിയേണ്ടതാണ്‌.

നാമെന്താണ്‌ ചെയ്യേണ്ടത്‌?

നാം മനസ്സിലാക്കേണ്ട ഒരു കാര്യം ശത്രു പുറത്തുമാത്രമല്ല എന്നതാണ്‌. നാം അങ്ങേയറ്റം വെറുക്കുന്ന ശത്രുവിന്റെ ഒരു മിത്രം നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്‌. ദുരാഗ്രഹം, അത്യാർത്തി, ഉപഭോഗാസക്തി ഇങ്ങനെ പല പേരുകളിലും അവൻ അറിയപ്പെടാറുണ്ട്‌.

ഇതു മതപ്രസംഗം പോലെയുണ്ടല്ലോ!

പോലെ ആയിരിക്കാം. പക്ഷേ ഇപ്പോൾ മതങ്ങളും ഈ വക ദുർഗുണങ്ങളെ എതിർക്കാറില്ല എന്നതല്ലേ സത്യം? വ്യക്തി ജീവിതത്തിൽ മോശം എന്നു പറയുന്ന ഈ ശീലങ്ങളെ സമുദായ ത്തിന്റെ പേരിൽ അവ ഊതിപ്പെരുപ്പിക്കുന്നു. അത്‌ അന്യമത ദൂഷണവും സ്വമത പോഷണ വുമായി മാറുമ്പോൾ ജനങ്ങളുടെ യിടയിൽ വൈരവും സ്‌പർദ്ധയും പെരുകുന്നു. നമ്മൾ പ്രചരിപ്പിക്കാ നാഗ്രഹിക്കുന്ന സ്വാശ്രയത്വം അന്യരാജ്യത്തെ സാധാരണ ജനങ്ങളോടുള്ള വിദ്വേഷമോ പുച്ഛമോ ആയി മാറാതിരിക്കണം.

ശരി. എന്നിട്ടോ?

നാം എന്തെങ്കിലും വാങ്ങാൻ ആലോചിക്കുമ്പോൾ നമ്മുടെ തീരുമാനങ്ങളെ നിയന്ത്രിക്കുന്നത്‌ മേൽപ്പറഞ്ഞ ഘടകങ്ങളാവാൻ പാടില്ല. അയൽപക്കത്ത്‌ ഉള്ളതിനേക്കാൾ കേമമായ (അല്ലെങ്കിൽ അത്രയെങ്കി ലുമുള്ള) എന്നതായിരിക്കരുത്‌ നമ്മുടെ ആവശ്യങ്ങളുടെ മാനദണ്ഡം. നമ്മുടെആവശ്യങ്ങളുടെ മുൻഗണനാക്രമവും കൈവശമുള്ള വരുമാനവും പരസ്‌പരം ബന്ധപ്പെടുത്തി യുക്തിസഹമായ തീരുമാനം എടുക്കുകയാണ്‌ വേണ്ടത്‌. ആവശ്യങ്ങളും ആഡംബരങ്ങളും തിരിച്ചറിയുന്നതാണ്‌ വിവേകം. ഇതു നടക്കാത്തപ്പോഴാണ്‌ പല കുടുംബങ്ങളും കൂട്ട ആത്മഹത്യയിലെത്തുന്നത്‌.

ദേ, വീണ്ടും മതപ്രസംഗം!

ഈ ലോകത്ത്‌ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള വകവേണ്ടുവോളമുണ്ട്‌, പക്ഷെ ആരുടെയും അത്യാഗ്രഹത്തിനു തികയില്ല. എന്നു പറഞ്ഞത്‌ ഗാന്ധിജിയാണ്‌, മതപണ്‌ഡിതന്മാരല്ല എന്നോർക്കണം.

അതൊക്കെ മഹാത്മാഗാന്ധിക്കു പറയാം. നമ്മളൊക്കെ സാധാരണ മനുഷ്യരല്ലെ. നമുക്കതൊക്കെ പറ്റുമോ?

ഗാന്ധിജിയുടെ ആഹ്വാനം കേട്ട്‌ വിദേശ വസ്‌ത്രം ബഹിഷ്‌ക രിച്ചവരും സ്വയം നൂൽനൂറ്റ്‌ ഖാദി ധരിച്ചവരും ലക്ഷക്കണക്കിനുള്ള സാധാരണക്കാരാ യിരുന്നുവല്ലോ. അതിനെക്കാൾ ലളിതമായ കാര്യങ്ങളിൽ നിന്നു നമുക്കു തുടങ്ങാം.

അത്‌ എന്താണ്‌?

ഉദാഹരണമായി നമുക്ക്‌ സോപ്പിൽ നിന്നു തുടങ്ങാം. കേരളത്തിൽ ഓരോ വർഷവും എത്ര കോടി രൂപയുടെ കുളിസോപ്പ്‌ വിൽക്കുന്നുണ്ടാവും?

അതിപ്പോ എങ്ങനെയാണറിയുക?

നമുക്കു കണക്കു കൂട്ടി നോക്കാം. ശരാശരി ഒരു വീട്ടിൽ ഒരുമാസം എത്ര സോപ്പ്‌ ഉപയോഗിക്കുന്നുണ്ടാവും?

നാല്‌? അഞ്ച്‌?

നാല്‌ എന്നു കൂട്ടിക്കോളൂ. അപ്പോൾ വർഷത്തിൽ 48. സൗകര്യത്തിന്‌ 50 എന്നു കണക്കാക്കാം. കേരളത്തിൽ എത്ര വീടുകളുണ്ടാവും? എനിക്കറിയില്ല. വരട്ടെ, നമ്മുടെ ജനസംഖ്യ ഏതാണ്ട്‌ 3 കോടിയല്ലേ? ഒരു വീട്ടിൽ നാലോ അഞ്ചോ പേർ എന്നുവച്ചാൽ 60-70 ലക്ഷം വീടുകളാകും, അല്ലേ? വളരെ ശരി. 60 ലക്ഷം എന്നെടുക്കാം. അപ്പോൾ ഒരു വർഷം കേരളത്തിൽ 50 x 60 ലക്ഷം, അതായത്‌ 30 കോടി സോപ്പ്‌ വേണ്ടി വരും. ശരാശരി ഒരു സോപ്പിന്‌ 10 രൂപ എന്നു കണക്കാക്കിയാൽ 300 കോടി ഉറുപ്പികയുടെ സോപ്പാണ്‌ ഇവിടെ ചെലവാകുന്നത്‌.

അതുകൊണ്ടെന്താ?

എല്ലാവരും ഉപയോഗിക്കുന്ന ഒരവശ്യ വസ്‌തുവാണല്ലോ സോപ്പ്‌. അപ്പോൾ അതുണ്ടാക്കുന്നതിലൂടെയാണല്ലോ കുറെ പേർക്കെങ്കിലും തൊഴിലുണ്ടാക്കാൻ കഴിയുക.

പക്ഷേ, സോപ്പുണ്ടാക്കുന്നത്‌ വലിയ വലിയ കമ്പനിക്കാരല്ലേ?

ശരിയാണ്‌. നമ്മൾ കടയിൽ പോയി നോക്കുകയാണെങ്കിൽ കൂടുതലായി വിറ്റുപോകുന്ന മിക്കസോപ്പുകളും ഉണ്ടാക്കുന്നത്‌ ഒരൊറ്റ വലിയ കമ്പനിയാണെന്നു കാണാം. ഏതാനും വൻകിട ഫാക്‌ടറികളിലായി വളരെ കുറച്ച്‌ ആളുകൾക്ക്‌ മാത്രമേ അതുകൊണ്ട്‌ തൊഴിൽ കിട്ടുന്നുള്ളൂ.

അതിൽ നമുക്കെന്തു ചെയ്യാൻ കഴിയും?

കേട്ടോളൂ. സോപ്പുണ്ടാക്കുന്നത്‌ അത്ര നിഗൂഢവിദ്യയൊന്നുമല്ല. സ്വല്‌പം പരിശീലനം നേടിയ ആർക്കും ഗുണമേൻമയുള്ള സോപ്പുണ്ടാക്കാം. നമ്മുടെ വെളിച്ചെണ്ണയാണ്‌ അതിനുവേണ്ട ഒരു അടിസ്ഥാന വസ്‌തു. ഇതുവഴി നമ്മുടെ വെളിച്ചെണ്ണയ്‌ക്ക്‌ വർധിച്ച ഉപയോഗസാധ്യത കൈവരികയും ചെയ്യും.

പ്രാദേശിക തലത്തിലുണ്ടാക്കുന്ന സോപ്പുകൾ വഴി കേരളത്തിലെ സോപ്പ്‌ വിപണിയുടെ 10% പിടിച്ചെടുക്കാൻ കഴിഞ്ഞാൽ പോലും ഏതാണ്ട്‌ 6,000 പേർക്ക്‌ തൊഴിൽ കിട്ടുവാനുള്ള സാദ്ധ്യതയുമുണ്ട്‌.

അതിന്‌ ആളുകൾ പ്രാദേശിക സോപ്പുകൾ വാങ്ങണ്ടേ?

അതാണ്‌ പ്രശ്‌നം. എന്തിന്‌ ആളുകൾ ഇതു വാങ്ങണം? നമ്മൾ സോപ്പു വാങ്ങാനായി കടയിൽ ചെല്ലുമ്പോൾ നമ്മുടെ മനസ്സിൽ ഉയരുന്ന ചിത്രം ഇഷ്‌ടപ്പെട്ട സിനിമാതാരം സോപ്പുതേച്ചുകുളിക്കു ന്നതാണല്ലോ. ഉടൻ ആ പരസ്യത്തിലെ സോപ്പിന്റെ പേര്‌ മനസ്സിൽ വരികയായി. അതിനു പകരം നാം സോപ്പിനെപ്പറ്റി ആലോചിക്കുമ്പോൾ മനസ്സിൽ വരേണ്ടത്‌ അയൽപക്കത്ത്‌ സോപ്പുണ്ടാക്കി ജീവിക്കുന്ന സഹോദരിയുടെ ചിത്രമാണ്‌. തൃപ്‌തികരമായ ഗുണനിലവാര മുണ്ടെങ്കിൽ എന്തുകൊണ്ട്‌ ആ സോപ്പു വാങ്ങിക്കൂടാ?

അങ്ങനെ എത്രപേർക്കുതോന്നും?

അങ്ങനെ തോന്നിപ്പിക്കാനാണ്‌ ആശയ പ്രചരണം ശക്‌തമാക്കേണ്ടത്‌. മാത്രവുമല്ല, സോപ്പിനെ ഒറ്റപ്പെടുത്തിക്കാണാനുമാവില്ല. ഞാനുണ്ടാക്കുന്ന സോപ്പ്‌ വാങ്ങാൻ അയൽക്കാരനോട്‌ പറയുമ്പോൾ അയാളുടെ മകൾ തുന്നിത്തരുന്ന ഷർട്ട്‌ ധരിക്കാതെ വിലകൂടിയ, ഫോറിൻ ലേബലുള്ള, ഷർട്ടു മാത്രമേ ഇടൂ എന്ന്‌ എന്റെ മകൻ വാശിപിടിച്ചാലോ? അതിനപ്പുറത്തു താമസിക്കുന്ന ചെുരുപ്പുകുത്തി 100 രൂപയ്‌ക്ക്‌ ഉണ്ടാക്കിത്തരുന്ന ചെരിപ്പിടാതെ വിലകൂടിയ കമ്പനി ചെരുപ്പുതന്നെ വേണമെന്ന്‌ ഞാൻ തീരുമാനിച്ചാലോ? കൈത്തറി പോരാ ഫോറിൻ സാരിതന്നെ വേണമെന്ന്‌ എന്റെ ഭാര്യ നിർബന്ധം പിടിച്ചാലോ? പക്ഷെ നമ്മളെല്ലാവരുംകൂടി ഒത്തുപിടിച്ചാലോ? ഈ വക സാധനങ്ങൾക്കെല്ലാമായി നാട്ടിൽ നിന്ന്‌ പുറത്തേക്കൊഴുകുന്ന പണം ഇവിടെത്തന്നെ കിടന്നു കറങ്ങും. നമുക്കെല്ലാം തൊഴിലും കിട്ടും, കൂടുതൽ വരുമാനവും ഉണ്ടാകും.

എന്നാലും ഫോറിൻ സാധനങ്ങളോടുള്ള ഭ്രമം അത്ര വേഗം മാറുമോ? പ്രത്യേകിച്ചും അവ വിലകുറഞ്ഞ്‌ ലഭ്യമായിത്തു ടങ്ങുമ്പോൾ.

അതുമറികടക്കാനുള്ള ഏറ്റവും നല്ല വഴി നാമോരോരുത്തരും ഉപഭോക്‌താവു മാത്രമല്ല ഉത്‌പാദകൻ കൂടിയാണെന്ന്‌ എല്ലാവരെയും ഓർമ്മിപ്പിക്കുകയാണ്‌. ഞാൻ ഉണ്ടാക്കുന്ന സാധനം / സേവനം മറ്റുള്ളവർ സ്വീകരിച്ചാലല്ലേ എനിക്ക്‌ നിലനിൽപ്പുള്ളൂ. അപ്പോൾ പരസ്‌പരം സഹായിക്കുക എന്നത്‌ നമ്മുടെയെല്ലാ വരുടെയും ആവശ്യമാണ്‌.

എന്നാലും സ്ഥിരശമ്പളക്കാരായ ഒരു വിഭാഗമുണ്ടല്ലോ, അവരുടെ കാര്യമോ?

അവരും ഈ തത്ത്വം അംഗീകരിച്ചേ പറ്റൂ. ഭൂമി കുലുങ്ങിയാലും അവർക്കൊന്നും പറ്റില്ലാ എന്ന്‌ ഏവരും കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. വി.ആർ.എസും പിരിച്ചുവിടലും അടച്ചുപൂട്ടലും ഒക്കെ ആയപ്പോൾ ആ വിശ്വാസത്തിനും ഇളക്കം തട്ടിയല്ലോ. കെ.എസ്‌.ആർ.ടി.സി. ജീവനക്കാരുടെ പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങിയതറിയാമല്ലോ. അന്യോന്യമുള്ള ആശ്രിതത്വം എല്ലാവർക്കും ബോദ്ധ്യപ്പെടുമ്പോൾ സാമൂഹിക ഉത്തരവാദിത്തം താനെ വരും.

അപ്പോൾ ഇതിലൊന്നിലും സർക്കാരിന്‌ ഒന്നും ചെയ്യാനില്ലേ?

ആഗോളവത്‌കരണത്തിന്റെ ലക്ഷ്യം തന്നെ സർക്കാരുകളെ വികസന പ്രക്രിയയിൽ നിന്ന്‌ മാറ്റിനിർത്തുക എന്നതാണ്‌. ലാഭമുണ്ടാക്കാൻ സാദ്ധ്യതയുള്ള മേഖലയൊക്കെ കച്ചവടാടിസ്ഥാനത്തിലാക്കുക. വിദ്യാഭ്യാസവും ആരോഗ്യവും, റോഡ്‌-പാലം പണി ആദിയായ വയുൾപ്പെടെ ഒരുമാതിരി മിക്ക മേഖലകളും ലാഭാധിഷ്‌ഠിതമാക്കുക. അപ്പോൾ അതൊക്കെ ഏറ്റെടുക്കാനായി സ്വകാര്യസംരംഭകർ മുന്നോട്ടുവരും. സർക്കാരിന്റെ ജോലി ക്രമസമാധാനം പാലിച്ച്‌ കച്ചവടത്തിനുള്ള സുഗമമായ അന്തരീക്ഷം ഒരുക്കുക എന്നതു മാത്രമായി ചുരുങ്ങുന്നു.

സ്വകാര്യ വ്യക്‌തികൾക്ക്‌ ചെയ്യാവുന്ന കാര്യം സർക്കാരെ ന്തിനാണ്‌ ചെയ്യുന്നത്‌?

സ്വകാര്യസംരംഭങ്ങളെല്ലാം കാര്യക്ഷമവും സർക്കാർ ചെയ്യുന്ന തെല്ലാം കെടുകാര്യസ്ഥതയുമാണ്‌ എന്ന വാദം തെറ്റാണ്‌. സ്വകാര്യ കൽക്കരി ഖനികൾ, സ്വകാര്യ തുണിമില്ലുകൾ, സ്വകാര്യ കശുവണ്ടി ഫാക്‌ടറികൾ, സ്വകാര്യ ബാങ്കുകൾ ഇങ്ങനെ എന്തെല്ലാം സംരംഭങ്ങൾ സർക്കാർ ഏറ്റെടുക്കേണ്ടിവന്നിട്ടുണ്ട്‌. ചിലവ നഷ്‌ടത്തിലായതുകൊണ്ട്‌, ചിലവയുടെ പ്രവർത്തനം സാമൂഹിക വിരുദ്ധമായതുകൊണ്ട്‌, ചിലവ തൊഴിലാളികളെ ക്രമാധികമായി ചൂഷണം ചെയ്‌തതുകൊണ്ട്‌........ ഇങ്ങനെ പൊതു താത്‌പര്യം സംരക്ഷിക്കാനാണ്‌ പലപ്പോഴും സർക്കാരിന്‌ ഇടപെടേണ്ടി വന്നിട്ടുള്ളത്‌. NHPC, NTPC, BHEL, HMT, ONGC, SAIL എന്നിങ്ങനെ പല പൊതുമേഖലാ സ്ഥാപനങ്ങളും വളരെ കാര്യക്ഷ മതയോടെ നടക്കുന്നവയുമാണ്‌.

ബാങ്കിങ്ങും ഇൻഷ്വറൻസും ദേശസാത്‌കരിച്ചതുകൊണ്ടാണ്‌ ശതകോടി ക്കണക്കിനു രൂപയ്‌ക്കുള്ള ജനങ്ങളുടെ നിക്ഷേപങ്ങൾ രാജ്യത്തിന്റെ വികസനത്തിനായി ലഭ്യമാക്കാൻ കഴിഞ്ഞത്‌.

ഇതൊക്കെ സ്വകാര്യമേഖലയായാലും ഭംഗിയായി ചെയ്യില്ലേ?

സ്വകാര്യമേഖല ലാഭംമാത്രം നോക്കിയാണ്‌ പ്രവർത്തിക്കുന്നത്‌ എന്നറിയാമല്ലോ. പക്ഷെ എല്ലാ കാര്യങ്ങളും ലാഭം മാത്രം നോക്കി ചെയ്‌താൽ മതിയോ? ഉദാഹരണത്തിന്‌, സ്വകാര്യ ഇൻഷ്വറൻസ്‌ കമ്പനികൾ ഏറ്റവും റിസ്‌ക്‌ കുറഞ്ഞ, ഏറ്റവും ലാഭസാദ്ധ്യത കൂടുതലുള്ള വിഭാഗത്തിനുവേണ്ടി മാത്രം ഇൻഷ്വറൻസ്‌ ചെയ്യും. റിസ്‌ക്‌ കൂടുതലുള്ള യഥാർത്ഥത്തിൽ ഇൻഷ്വറൻസ്‌ ആവശ്യമുള്ള വിഭാഗത്തെ ഒന്നുകിൽ ഒഴിവാക്കും, അല്ലെങ്കിൽ അവരിൽ അമിതഭാരം ചെലുത്തും. രണ്ടും നീതിനിഷേധമാണ്‌. വിപണിക്ക്‌ സാമൂഹിക നീതി എന്താണെന്നറിയില്ല എന്നു പറയാറുണ്ട്‌. അതുനോക്കേണ്ടത്‌ സർക്കാരാണ്‌. വാങ്ങാൻ പണമുള്ളവനു മാത്രമേ വിപണിയിൽ പ്രവേശനമുള്ളൂ. ഭക്ഷണം വാങ്ങാൻ കാശില്ലാ ത്തവന്റെ വിശപ്പ്‌ ഡിമാന്റ്‌ അല്ല. അതുകൊണ്ടുതന്നെ അത്‌ വിപണിവ്യവസ്ഥയിലൂടെ പരിഹരിക്കപ്പെടില്ല.

ശരി. അതു സർക്കാർ നോക്കിക്കോട്ടെ.

അതുനോക്കണമെങ്കിൽ സർക്കാരിന്‌ വിപണിയിൽ ഇടപെടേ ണ്ടിവരും. ഉത്‌പാദനത്തിലും വിതരണത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം കൂടിയേ തീരൂ.

അങ്ങനെയല്ലേ ഇവിടെ ലൈസൻസ്‌ രാജ്‌ ഉണ്ടായത്‌? അങ്ങനെയല്ലേ ഈ രാജ്യം ഇങ്ങനെയായത്‌?

എല്ലാം മുമ്പത്തെപ്പോലെ മതി എന്നല്ല. മാറ്റങ്ങൾ വന്നേ തീരൂ. തീർച്ചയായും ഉദ്യോഗസ്‌ഥരുടെ അധികാര ദുർവിനിയോഗവും ജനദ്രോഹ നടപടികളും രാഷ്‌ട്രീയതലത്തിലെ അഴിമതിയും മാറ്റിയേ തീരൂ. പക്ഷെ അതിന്‌ പരിഹാരം വളയമില്ലാത്ത ചാട്ടമല്ല. കൂടുതൽ സുതാര്യത, കൂടുതൽ ഉത്തരവാദിത്തം, കൂടുതൽ ജനപങ്കാളി ത്തമുള്ള ഭരണരീതികൾ ഇതൊക്കെയാണ്‌ നാം ലക്ഷ്യമാക്കേണ്ടത്‌.

അതിനിപ്പോൾ എന്താ തടസ്സം?

ഇതൊന്നും താനേ വരുന്നതല്ല. കഷ്‌ടപ്പെട്ടുനേടുന്ന സ്വാതന്ത്ര്യ ത്തിനും പിടിച്ചുവാങ്ങുന്ന അധികാരത്തിനും പൊരുതി നേടുന്ന അവകാശങ്ങൾക്കും മാത്രമേ വിലയുള്ളൂ. ഈ സമരത്തിൽ എല്ലാ ജനങ്ങളും പങ്കാളികളായാൽ മാത്രമെ ജനാധിപത്യം അർത്ഥ പൂർണ്ണമാകൂ. നമ്മളാഗ്രഹിക്കുന്ന രീതിയിലുള്ള സമൂഹവ്യവസ്ഥ നടപ്പിൽ വരൂ. അതാണ്‌ ദേശീയതലത്തിൽ ഉണ്ടാകേണ്ട സമരത്തിന്റെ പ്രസക്തി.

നമ്മൾ തന്നെയാണല്ലോ നമ്മുടെ സർക്കാരിനെ തെരഞ്ഞെടു ക്കുന്നത്‌. അപ്പോൾ അവർ നമ്മുടെ താത്‌പര്യങ്ങൾ സംരക്ഷിക്കാൻ ബാദ്ധ്യസ്ഥരല്ലേ?

ബാദ്ധ്യത ഉണ്ടെന്നുവച്ച്‌ അത്‌ നിറവേറ്റണമെന്നില്ല. അതിന്‌ ആഗ്രഹമുണ്ടെങ്കിൽപോലും അതിനുള്ള അധികാരം പണയപ്പെടു ത്തിയ അവസ്ഥയാണിന്ന്‌. നേരത്തേ പറഞ്ഞതുപോലെ ലോക വ്യാപാര സംഘടനയുമായുള്ള കരാറനുസരിച്ചും ലോകബാങ്കിനും അന്താരാഷ്‌ട്ര നാണ്യനിധിക്കുംനൽകിയ ഉറപ്പുകളനുസരിച്ചും നമ്മുടെ സമ്പദ്‌വ്യ വസ്ഥയെ ഉടച്ചുവാർക്കാനും പൊതുമേഖലയെ സ്വകാര്യവത്‌കരിക്കാനും കൊള്ളലാഭമുണ്ടാക്കുന്നതിനുവേണ്ടി സകല നിയന്ത്രണങ്ങളും എടുത്തു കളയുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. അതുകൊണ്ടാണ്‌ ഇറക്കുമതി തീരുവകൾ കുറയ്‌ക്കുന്നതും റേഷൻ സമ്പ്രദായം തകർ ക്കുന്നതും നല്ല നിലയിൽ നടക്കുന്ന സർക്കാർ കമ്പനികളെ വിറ്റുതുലയ്‌ക്കുന്നതും.

റേഷൻ സമ്പ്രദായം മനഃപൂർവ്വം തകർക്കുന്നതാണോ? എന്തിനാണത്‌ ചെയ്യുന്നത്‌?

സബ്‌സിഡികൾ കുറച്ച്‌ ബജറ്റ്‌ ധനക്കമ്മി ഒഴിവാക്കണം എന്നാണ്‌ ലോകബാങ്ക്‌ നമ്മോടാവശ്യപ്പെട്ടിരിക്കുന്നത്‌. കടം തരുന്നവർ ആജ്ഞാപിച്ചാലനുസരിക്കാതിരിക്കാൻ പറ്റില്ലല്ലൊ. കമ്മി കുറയ്‌ക്കാനാണ്‌ റേഷൻ സബ്‌സിഡി കുറയ്‌ക്കുന്നത്‌ എന്നാണു ഭാവം. പക്ഷെ സബ്‌സിഡി കുറയുന്നതോടെ റേഷൻ വാങ്ങാനാളില്ലാതാകും. റേഷൻ സമ്പ്രദായം തന്നെ തകരും എന്നതാണ്‌ ലോകത്തെങ്ങുമുള്ള അനുഭവം. റേഷൻ തകരുമ്പോൾ പൊതുവിപണിയിൽ ഭക്ഷ്യധാന്യവില ഉയരും. അപ്പോൾ വിദേശ കച്ചവടക്കാർക്ക്‌ പ്രവേശിക്കാൻ സൗകര്യമാകും. ഭക്ഷ്യധാന്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, സർക്കാരിന്റെ ഇടപെടൽകൊണ്ട്‌ ഒട്ടുമിക്ക മേഖലകളിലും സാധനവില വളരെ കുറച്ചു നിർത്തിയിരിക്കുന്നു എന്നതാണവരുടെ പരാതി. മരുന്ന്‌, വൈദ്യുതി, കുടിവെള്ളം, ഗതാഗതം... ഇതിനെല്ലാം ഇത്ര വിലകുറച്ചുവച്ചാൽ എങ്ങനെയാണ്‌ ബഹുരാഷ്‌ട്ര കമ്പനികൾ ഇവിടെ കച്ചവടം ചെയ്‌ത്‌ ലാഭമുണ്ടാക്കുക? അതുകൊണ്ട്‌ ഈ രംഗത്തു നിന്നൊക്കെ സർക്കാർ പിൻവാങ്ങി, നിയന്ത്രണങ്ങൾ നീക്കി, വിലകൾ ഉയർത്താൻ സഹായിക്കണമെന്നാണവരുടെ ആവശ്യം. എല്ലാ രംഗത്തും ഇതിന്റെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ടല്ലോ, ഇല്ലെ?

ശരിയാണല്ലോ. ഇങ്ങനെ പോയാൽ പാവപ്പെട്ടവൻ കുത്തുപാള യെടുത്തു പോകുകയേയുള്ളൂ. പക്ഷെ സർക്കാരെന്താണിതിനു കൂട്ടുനിൽക്കുന്നത്‌?

നേരത്തെ പറഞ്ഞില്ലെ, സർക്കാർ സ്വയം വിറ്റു കഴിഞ്ഞു. ഇനി രാജ്യവും ചില്ലറയായി വിൽക്കുകയാണ്‌. പക്ഷെ ഒരുകാര്യം നാം സമ്മതിച്ചേ തീരൂ. നമ്മുടെ ജനങ്ങളിൽ തന്നെ ഒരു വിഭാഗം ഇതിനു കൂട്ടുനിൽക്കുന്നതുകൊണ്ടാണ്‌ സർക്കാരിന്‌ ഇതുചെയ്യാൻ കഴിയുന്നത്‌.

ആരാണവർ?

അവരാണ്‌ ആഗോളവത്‌കരണത്തിന്റെ ഗുണഭോക്‌താക്കൾ. സർക്കാരിലും ബഹുരാഷ്‌ട്രക്കമ്പനികളിലും അവരോടൊട്ടി നിൽക്കുന്ന നാടൻ കമ്പനികളിലും വൻവരുമാനമുള്ള സ്ഥാനങ്ങളിലിരിക്കുന്നവർ. എന്തുചത്താലും അത്‌ മറ്റൊന്നിനു വളമാകുമല്ലോ. ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ നശിക്കുമ്പോൾ ഈ ന്യൂനപക്ഷം തടിച്ചു കൊഴുക്കുകയാണ്‌. പ്രതിവർഷം ലക്ഷക്കണക്കിനു രൂപ വരുമാനമുള്ള കുടുംബങ്ങളുടെ എണ്ണം അടുത്തകാലത്തു പലമടങ്ങു പെരുകിയിട്ടുണ്ട്‌.

അതു നല്ല കാര്യമല്ലേ?

അതു ക്യാൻസറിന്റെ പെരുക്കമാണ്‌. ആരോഗ്യകരമായ വളർച്ചയല്ല. നാട്ടിലെ ഉത്‌പാദനം കൂടുന്നതിലൂടെയല്ല ഇവരുടെ സമ്പത്ത്‌ ഉണ്ടാകുന്നത്‌. ബഹുരാഷ്‌ട്രക്കമ്പനികൾക്ക്‌ ഈ നാട്‌ കൊള്ളയടിക്കാൻ കൂട്ടുനിൽക്കു ന്നതിന്റെ ഓഹരിയാണിത്‌ എന്നുവേണമെങ്കിൽ പറയാം. ഈ വളർച്ച കൂടിക്കൂടി താഴെയുള്ളവർക്കും ക്രമേണ ഗുണം കിട്ടും എന്നുകരുതാൻ പറ്റില്ല. അതിന്‌ നേരത്തെ സൂചിപ്പിച്ചതുപോലെ ഇവിടുത്തെ കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെട്ടേ പറ്റൂ. അതു തകർക്കാനുള്ള നടപടികളാണല്ലോ ഉണ്ടാകുന്നത്‌.

ബഹുരാഷ്‌ട്രക്കമ്പനികളുമായി കൂട്ടുകൂടിക്കൊണ്ടുള്ള ഒരു വ്യവസായ വികസനം സാദ്ധ്യമാവില്ലേ? അങ്ങനെയാണെങ്കിൽ എല്ലാവർക്കും ഇത്തരം തൊഴിലവസരങ്ങൾ ഉണ്ടാവുമല്ലോ.

അതാണവർ പറയുന്നത്‌. പക്ഷെ പ്രായോഗികമായി അതിനു വലിയൊരു തടസ്സമുണ്ട്‌. അമേരിക്കയിലും യൂറോപ്പിലും ഉള്ളതു പോലൊരു വ്യവസായ സംസ്‌കൃതി ഇന്ത്യയോ ചൈനയോ പോലുള്ള രാജ്യത്ത്‌ ഒരിക്കലും ഉണ്ടാക്കാൻ കഴിയില്ല. അതിനുവേണ്ട വിഭവങ്ങൾ ഈ ഭൂമിയിലില്ല. ഇന്ന്‌ ലോകത്തുത്‌പാദിപ്പിക്കുന്ന വാണിജ്യോർജത്തിന്റെ 80 ശതമാനവും ഉപയോഗിക്കുന്നത്‌ മേൽപ്പറഞ്ഞ വികസിത രാജ്യങ്ങളാണ്‌. പാശ്‌ചാത്യ വികസന മാതൃകയിലെ വ്യവസായങ്ങൾ മാത്രമല്ല കൃഷി, ഗതാഗതം, ജീവിതശൈലി ഇതെല്ലാം ഊർജസാന്ദ്രമാണ്‌; ഇന്ത്യയും ചൈനയും മറ്റും ഈ രീതി തന്നെ പിൻതുടരാൻ ശ്രമിച്ചാൽ അതിനുവേണ്ടുവോളമുള്ള ഊർജവും മറ്റു വിഭവങ്ങളും ഈ ഭൂമിയിലുണ്ടാവില്ല.

അതിനെന്താ? നമുക്കവകാശപ്പെട്ടത്‌ നമുക്ക്‌ വാങ്ങരുതോ?

അവിടെയാണ്‌ പ്രശ്‌നം. ഒരു വിഭവം അപര്യാപ്‌തമാകുകയും അതിനു ഡിമാന്റു കൂടുകയും ചെയ്യുമ്പോൾ രണ്ടു കാര്യങ്ങൾ സംഭവി ക്കാം. ഒന്ന്‌ വിലകൂടാം. രണ്ട്‌ അതിന്റെ ഉറവിടത്തിനു മേൽ നിയന്ത്രണവും സ്വാധീനവും ഉറപ്പിക്കാൻ ശ്രമം നടക്കാം. ഒരുപക്ഷെ രണ്ടും ഉണ്ടാകും. വില കൂടുന്നതോടെ സ്വാഭാവികമായും ഉയർന്നവില താങ്ങാനാവാത്തവർ വിപണിയിൽ നിന്ന്‌ പുറത്താകും. ഇതിന്റെ ദുരിതം പേറേണ്ടിവരുന്നവർ ആരായിരിക്കും എന്ന്‌ പറയേണ്ടതില്ലല്ലോ. വിലകൂടി വരുന്ന വിഭവങ്ങളുടെ മേലുള്ള അധികാരത്തിനുവേണ്ടി സൈനിക നടപടികൾ പോലും ഉണ്ടാകുന്നതു നാം കണ്ടിട്ടുണ്ടല്ലോ. അവിടെയാണ്‌ ആഗോളവത്‌ക രണത്തിന്റെ സാമ്രാജ്യത്വ സ്വഭാവം മറനീക്കി പുറത്തുവരുക.

അവ തമ്മിലെന്താണ്‌ ബന്ധം?

നേരത്തെ പറഞ്ഞല്ലോ, രാജ്യത്തിനകത്തുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ വിപണിക്ക്‌ (അതായത്‌ ബഹുരാഷ്‌ട്ര കമ്പനികൾക്കു) വിട്ടുകൊടുത്തിട്ട്‌ ക്രമസമാധാന പാലനം മാത്രം സർക്കാരുകൾ നോക്കി യാൽമതി എന്ന്‌. അതുപോലെ അന്താരാഷ്‌ട്ര തലത്തിലുള്ള ക്രമസമാധാ നപാലനം എന്ന ചുമതല ഏറ്റെടുത്തിരിക്കുന്നത്‌ അമേരിക്കയാണ്‌.

രണ്ടിടത്തും അതിന്റെ ആവശ്യം വേണ്ടുവോളം ഉണ്ടാവും എന്നുറപ്പാണ്‌. തൊഴിലില്ലായ്‌മ പെരുകുകയും സാധനവില കുതിച്ചു യരുകയും സമസ്‌ത മേഖലകളും കച്ചവടവത്‌കരിക്ക പ്പെടുകയും ചെയ്യുമ്പോൾ കുറേപ്പേർ ആത്‌മഹത്യയിലേക്കും കുറെപ്പേർ അക്രമത്തി ലേക്കും തിരിയുമെന്നുറപ്പാണ്‌. ആ അക്രമം അമർച്ചചെയ്‌ത്‌ രാജ്യത്തെ കച്ചവട ത്തിനും ചൂഷണത്തിനും ഒരുക്കി മെരുക്കിക്കൊടുക്കുകയാണ്‌ സർക്കാരിന്റെ ധർമമായി അവർ വ്യാഖ്യാനിച്ചിരി ക്കുന്നത്‌.

അതുപോലെതന്നെ, അന്താരാഷ്‌ട്ര തലത്തിൽ ബഹുരാഷ്‌ട്ര കമ്പനികളുടെ പ്രവർത്തനം സുഗമമാക്കാനായി, അവർക്ക്‌ അസംസ്‌കൃത വസ്‌തുക്കളുടെ ലഭ്യതയും വിപണികളിലേക്കുള്ള പ്രവേശനവും ഉറപ്പുവരുത്താനായി, സുപ്രധാന രാജ്യങ്ങളിലെല്ലാം അനുകൂല ഭരണകൂടങ്ങളുണ്ടാവുമെന്നുറപ്പുവരുത്തുക യു.എസ്‌.എ. യുടെ അവകാശമായിട്ടാണ്‌ അവർ കരുതുന്നത്‌. ഇതവർ പണ്ടുമുതലേ ചെയ്‌തുവരുന്ന കാര്യമാണ്‌. തെക്കേ അമേരിക്ക അവരുടെ സ്വന്തം തൊടി പോലെ യായിരുന്നു എക്കാലവും. മധ്യപൂർവ്വദേശത്ത്‌ അവർക്ക്‌ ഏറ്റവും ആശ്രയി ക്കാവുന്ന സുഹൃത്ത്‌ ഇസ്രായേലാണെങ്കിലും വിഭവങ്ങളെല്ലാം അറബികളുടെ കൈയിലാണ്‌. അതുകൊണ്ട്‌ ഇവർ തമ്മിലുള്ള ശത്രുത മുതലെടുത്തുകൊണ്ടാണ്‌ അമേരിക്കയുടെ ഗൾഫിലെ സാന്നിദ്ധ്യം അനിവാര്യമാക്കിത്തീർത്തിരിക്കുന്നത്‌.

സദ്ദാം ഹുസൈനെ പൊക്കിക്കൊണ്ടുവന്നതും അമേരിക്ക, അയാൾക്കെതിരെ കൊലവിളി നടത്തിയതും അമേരിക്ക. താലിബനെ വളർത്തിയതും അമേരിക്ക, തകർക്കാൻ നടക്കുന്നതും അമേരിക്ക. ഇറാനും ഇറാക്കും തമ്മിലുള്ള തർക്കത്തിൽ നിന്നും ഇസ്രായേലും അറബികളും തമ്മിലുള്ള തർക്കത്തിൽ നിന്നും ഇറാക്കും കുവൈറ്റും തമ്മിലുള്ള തർക്കത്തിൽ നിന്നും അമേരിക്ക ഉരുത്തിരിച്ചെടുക്കുന്ന പാഠം അമേരിക്ക യുടെ സാന്നിദ്ധ്യമില്ലെങ്കിൽ അവിടെ ആകെ കുഴപ്പമാ ണെന്നാണ്‌. മധ്യപൂർവദേശത്ത്‌ സമാധാനം പുലർത്തി ലോകത്തിനു മുഴുവൻ (എന്നുപറഞ്ഞാൽ മുതലാളിത്ത ലോകത്തിന്‌) എണ്ണ ലഭ്യമാക്കുക എന്ന ദൗത്യം ഏറ്റെടുത്തിരി ക്കുന്നത്‌ അമേരിക്കയാണെന്നു സാരം. ഇതിനുവേണ്ടി ഏതുരാജ്യവും ആക്രമിക്കാൻ അവർ മടിക്കില്ലെന്നും അതിൽ നിന്നവരെ തടയാനാരുമില്ലെന്നും വ്യക്‌തമായി ക്കഴിഞ്ഞു. ഇതാണ്‌ സാമ്രാജ്യത്വത്തിന്റെ പുതിയ മുഖം. പണ്ട്‌ ഇതൊക്കെ ചെയ്യണമെങ്കിൽ ഒരു രാജ്യത്തെ കീഴടക്കി ഭരിക്കണമായിരുന്നു. ഇപ്പോൾ ഭരണം പ്രാദേശിക നേതാക്കൾ നടത്തിക്കൊള്ളും. പക്ഷെ അമേരി ക്കയുടെ (ബഹുരാഷ്‌ട്ര കുത്തകകളുടേയും) താത്‌പര്യങ്ങൾ നിർബാധം പുലർന്നുകൊള്ളും. എന്തെങ്കിലും തടസ്സമുണ്ടായാൽ, സൈനിക നടപടിയുടെ നിഴൽ എപ്പോഴും മുകളിലുണ്ട്‌ എന്ന്‌ ലോകത്തെ മുഴുവൻ ബോദ്ധ്യപ്പെടുത്തുന്നതിനു കൂടിയാണ്‌ ഇറാക്ക്‌ ആക്രമണവും അഫ്‌ഗാനിസ്ഥാൻ ആക്രമണവും അവർ ഉപയോഗിച്ചിട്ടുള്ളത്‌.

അഫ്‌ഗാനിസ്ഥാൻ ആക്രമണം ഭീകരവാദം അമർച്ച ചെയ്യാനല്ലേ? അതും ഇതുമായി കൂട്ടിക്കുഴയ്‌ക്കണോ?

ഭീകരവാദത്തെ എല്ലാ നല്ല മനുഷ്യരും എതിർക്കും. അതുകൊ ണ്ടാണ്‌ ഇതു ഭീകരവാദത്തിനെതിരായ ആക്രമണമാണെന്നു വരുത്തി ത്തീർക്കാൻ അവർ ശ്രമിക്കുന്നത്‌. വാസ്‌തവത്തിൽ ഇത്‌ അമേരിക്കയുടെ `അന്തസ്സും' അധീശത്വവും പുലർത്താനുള്ള ആക്രമണമാണ്‌. അമേരിക്കയെ തൊട്ടുകളിച്ചാൽ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയുടെ പുറത്തുള്ള ആക്രമണമാണ്‌. യഥാർത്ഥത്തിൽ ഭീകരവാദ ത്തിനെതിരെ യുള്ള യുദ്ധമാണെങ്കിൽ എങ്ങനെയാണ്‌ പാക്കിസ്ഥാനെ കൂട്ടുപിടിക്കുക? കാശ്‌മീരിലെ ഭീകരവാദത്തിന്റെ പിന്നിൽ പാക്കിസ്ഥാനാണെന്ന്‌ ആർക്കാണ്‌ സംശയമില്ലാത്തത്‌.

അമേരിക്കയിൽ ഭീകര പ്രവർത്തനം നടത്തിയവരെ പിടികൂടാ നുള്ള യുദ്ധത്തിൽ എന്താണ്‌ തെറ്റ്‌?

വേൾഡ്‌ ട്രേഡ്‌ സെന്ററിൽ നടത്തിയ ഭീകര ആക്രമണം അങ്ങേ അറ്റത്തെ പാതകമാണ്‌. സംശയമില്ല. അതിനുത്തരവാദികളായവരെ തെരഞ്ഞുപിടിച്ച്‌ ശിക്ഷിക്കുകയും വേണം. പക്ഷെ ആ തെറ്റിന്‌ പകരം പിന്നെയും തെറ്റാണോ ചെയ്യേണ്ടത്‌? അഫ്‌ഗാനിസ്ഥാനിൽ വീഴുന്ന ബോംബുകൾ കൊല്ലുന്നത്‌ ഭീകരരെ മാത്രമാണോ? അത്തരം ബോംബുകൾ ഇനിയും ആരും കണ്ടുപിടിച്ചിട്ടില്ല. നിരപരാധികളാണ്‌ അവിടെയും കൊല്ലപ്പെടുന്നത്‌. യുദ്ധമാണ്‌ ഏറ്റവും വലിയ ഭീകര പ്രവർത്തനം.

പിന്നെ എന്താണ്‌ ചെയ്യാൻ പറ്റുക? താലിബാനോട്‌ വേദമോതിയിട്ടു കാര്യമുണ്ടോ?

തെറ്റുകളുടെ പരമ്പര ചെയ്‌തുകൂട്ടിയിട്ട്‌, ഒരു ഘട്ടത്തിൽ തിരിഞ്ഞു നിന്ന്‌ ഇതല്ലാതെ മറ്റെന്താണു ചെയ്യുക, എന്നുചോദി ച്ചാൽ, എന്താണു ത്തരം? ആദ്യം വേണ്ടത്‌ തെറ്റു തിരിച്ചറിയു കയാണ്‌. താലിബാനെ വളർത്തിയതും ബിൻലാദനു വരം കൊടുത്തതും അമേരിക്കയല്ലേ? അതെന്തിനായിരുന്നു? റഷ്യയെ തോൽപ്പിക്കാൻ. അഫ്‌ഗാനിസ്ഥാനിൽ ഒരു ഇടതുപക്ഷ വിരുദ്ധ ഭരണകൂടം ഉണ്ടാക്കാനും. ഇത്തരം പ്രവർത്തനം ലോകത്തെല്ലാം എത്രയോ കാലമായി അമേരിക്ക നടത്തിക്കൊ ണ്ടിരിക്കുന്നു. ചിലിയിലെ അലണ്ടേയെപ്പോലെ എത്രയെത്ര ജനനായ കന്മാരെയാണ്‌ അവർ കൊല്ലിച്ചത്‌, അമേരിക്കയുടെ ആജ്ഞാനുവർത്തി കളല്ല എന്ന ഒറ്റ കാരണത്താൽ? അത്‌ ഭീകര പ്രവർത്തനമല്ലെങ്കിൽ പിന്നെന്താണ്‌? അവരോടൊട്ടി നിന്നാൽ ഏത്‌ ജനദ്രോഹിയായ ഏകാധിപതിയും നല്ലവൻ, അവരുടെ ഇംഗിതങ്ങളെ എതിർത്താൽ എത്ര ജനപ്രിയ നായകനായാലും ഒഴിവാക്കപ്പെടേണ്ടവൻ! അവരുടെ വാണിജ്യ താത്‌പര്യങ്ങൾ ക്കുമാത്രമേ അവർ പ്രാമുഖ്യം കൽപ്പിച്ചിട്ടുള്ളൂ. ജനാധിപത്യം, മനുഷ്യാവകാശം, പരിസ്ഥിതി സംരക്ഷണം മുതലായ മഹത്തായ തത്വങ്ങൾ വെറും മുഖംമൂടി മാത്രമാണവർക്ക്‌. ഇതിന്റെയൊക്കെ പേരിൽ ഏതെങ്കിലും രാജ്യത്തെ എതിർക്കുമ്പോൾ തന്നെ കച്ചവട താത്‌പര്യങ്ങൾക്കുവേണ്ടി വിട്ടുവീഴ്‌ച ചെയ്യാൻ അവർക്ക്‌ ഒരു മടിയുമില്ല. ബോംബുപൊട്ടിച്ചതിന്റെ പേരിൽ ഇന്ത്യക്കു വിലക്കു കൽപ്പിച്ച യു.എസ്‌.എ അതിൽ നിന്ന്‌ അയയാനുള്ള കാരണം നമ്മളുമായുള്ള വ്യാപാരം അവർക്ക്‌ വിലപ്പെട്ടതായതുകൊണ്ടാണ്‌. ചൈനയുമായുള്ള ബന്ധത്തെ നിയന്ത്രിക്കുന്നതും അതുതന്നെ.

ആ തോതുവച്ചാണെങ്കിൽ അറബികളുമായുള്ള വ്യാപാരബ ന്ധമല്ലെ അവർക്ക്‌ ഇസ്രായേലുമായുള്ളതിനേക്കാൾ വലുത്‌? പിന്നെന്താണ്‌ അവർ ഇസ്രായേലിനെ പിന്താങ്ങുന്നത്‌?

അറബികളുമായുള്ള വ്യാപാരം രക്ഷിക്കാനായിട്ടാണ്‌ അവർ എല്ലാ അറബ്‌ രാജ്യങ്ങളിലും അനുകൂല ഭരണാധികാരികൾ ഉണ്ടാകണമെന്ന്‌ നിഷ്‌കർഷിക്കുന്നത്‌. ഇസ്രായേലുമായി അമേരിക്കയ്‌ക്കുള്ള സൗഹൃദത്തിനടിസ്ഥാനം അവിടെയുള്ള സുശക്‌തമായ യഹൂദലോബി യാണ്‌. എണ്ണത്തിൽ കുറവാണെങ്കിലും അമേരിക്കയുടെ വ്യാവസായിക- സാമ്പത്തിക- സാംസ്‌കാരിക- മാധ്യമ രംഗങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്ന ഒരു ലോബിയാണ്‌ അവിടത്തെ യഹൂദർ. കഠിനാദ്ധ്വാനം, ബുദ്ധിശക്‌തി, വംശക്കൂറ്‌ എന്നീ സ്വഭാവങ്ങളാണവരെ ശക്‌തരാക്കുന്നത്‌. ഇതിനെ മറികടക്കാൻ അറബ്‌ ലോബിക്കാവുന്നില്ല. പക്ഷെ അമേരിക്കയിലെ എണ്ണ വ്യവസായികൾ അവരുടെ പിന്നിലുണ്ട്‌. ഈ പിടിവലിയാണ്‌ ഇസ്രായേലിനെ പിണക്കാതെ അറബികളുമായുള്ള കച്ചവടം നിലനിർത്താനുള്ള തന്ത്രങ്ങളാവിഷ്‌കരിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്‌. ഇപ്പോഴെന്താണ്‌ അവസ്ഥ? അറബികളെ മുഴുവൻ വകവരുത്താനുള്ള ശേഷിയും തയ്യാറും ഇസ്രായേലിനുണ്ട്‌. ഇസ്രായേലിൽ നിന്ന്‌ രക്ഷ വേണമെങ്കിൽ അമേരിക്കയുടെ പിൻബലം വേണമെന്നുള്ള ബോധ്യം അറബി ഭരണകർത്താക്ക ൾക്കുണ്ടാക്കാൻ അമേരി ക്കയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അറബികൾക്ക്‌ സുരക്ഷയ്‌ക്കുവേണ്ടി ഇഷ്‌ടം പോലെ ആയുധങ്ങൾ വിൽക്കുന്നുണ്ട്‌ അവർ. പക്ഷെ അതിനെക്കാൾ ഒരു പടി കൂടുതൽ ഇസ്രായേലിനു കൊടുക്കാൻ അവർ കൂടുതൽ ശ്രദ്ധിക്കുന്നു. ചുരുക്കത്തിൽ ആർക്കും ഇഷ്ടമില്ലാത്ത പക്ഷേ ആർക്കും ഒഴിവാക്കാനാകാത്ത സാന്നിധ്യമായി അമേരിക്ക നിലനിൽക്കുന്നു. ഒഴിവാക്കാൻ ആരെങ്കിലും ധൈര്യപ്പെട്ടാൽ (സദ്ദാം ഹുസൈൻ, ഖൊമേയ്‌നി, ഗദ്ദാഫി) അവരെ ലോകദൃഷ്‌ടിയിൽ ഭീകരൻമാരാക്കിമാറ്റി അവർക്കെതിരെ യുദ്ധം നടത്താൻ അനുകൂലമായ ലോകമനോഭാവം സൃഷ്‌ടിച്ചെടുക്കാൻ അതിശക്‌തമായ അമേരിക്കൻ മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നു.

ആയുധലോബിക്ക്‌ ഇതിൽ പങ്കില്ലേ?

അവരാണ്‌ മുഖ്യകളിക്കാർ. മുതലാളിത്ത വ്യവസ്ഥിതിയിൽ ആയുധം മറ്റൊരു കച്ചവടവസ്‌തുമാത്രമാണ്‌. അമേരിക്കക്കുള്ളിൽപോലും നിരവധി കുറ്റകൃത്യങ്ങൾക്കു കാരണമാകുന്ന കൈത്തോക്കുകളുടെ വിപണനം നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിർത്തു തോൽപ്പിക്കാൻ അവർക്ക്‌ എല്ലാക്കാലവും കഴിഞ്ഞിട്ടുണ്ട്‌. ശക്‌തമായ ജനാഭിപ്രായം ഉയർന്നിട്ടുപോലും ഇതാണ്‌ ആഭ്യന്തര രംഗത്തെ അവസ്ഥ. വിദേശിക ൾക്ക്‌ ആയുധം വിൽക്കുന്നതിനാകട്ടെ ആർക്കും ഒരെതിർപ്പുമില്ല. സംഘർ ഷമുള്ളിടത്തെല്ലാം ഇരുകൂട്ടർക്കും അവർ ആയുധം വിറ്റു ലാഭമുണ്ടാക്കും. ഇതിന്റെ മറുപുറമാണ്‌ കച്ചവടം പൊലിപ്പിക്കാനായി സംഘർഷങ്ങൾ വളർത്തുക എന്നത്‌. ഭീകര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുക എന്നത്‌ അങ്ങനെ വെറുമൊരു കച്ചവട തന്ത്രമായി മാറുന്നു. ഒരു യുദ്ധം ഉണ്ടായിക്കിട്ടിയാൽ കുശാലായി. പുതിയ പുതിയ ആയുധങ്ങൾ പുറത്തെ ടുക്കാനും ഡിമാന്റുണ്ടാ ക്കാനുമുള്ള അവസരമാണല്ലോ യുദ്ധം. ഇറാക്ക്‌ യുദ്ധം മാധ്യമങ്ങൾ ആഘോഷിച്ച രീതി ഒന്നുമാത്രം മതി യുദ്ധത്തോടുള്ള അവരുടെ മനോഭാവം വ്യക്‌തമാകാൻ.

നമ്മുടെ മാധ്യമങ്ങളും മോശമല്ല!

വളരെ ശരിയാണ്‌. മുതലാളിത്ത വ്യവസ്ഥിതിയുടെ ഏറ്റവും ജീർ ണിച്ച വശങ്ങളാണ്‌ നാം എളുപ്പം പകർത്തുന്നത്‌.

അപ്പോൾ പറഞ്ഞുവരുന്നത്‌ ഭീകരപ്രവർത്തനം എന്നത്‌ അമേരിക്കൻ സൃഷ്‌ടിയാണെന്നാണോ?

എല്ലായ്‌പ്പോഴും ആകണമെന്നില്ല. വളക്കൂറുള്ള മണ്ണിൽ വിത്തെറി ഞ്ഞാലല്ലേ വളരൂ? പല കാരണങ്ങളാലും അസ്വസ്ഥമായ ജനങ്ങൾക്കിട യിലാണ്‌ ഭീകരവാദം പൊട്ടിമുളയ്‌ക്കുന്നത്‌. തികച്ചും ന്യായമായ കാരണങ്ങളുള്ള പരാതികൾ ഏറ്റവും അടിയിലുണ്ടാകും. അതിന്‌ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ പരിഹാര മുണ്ടാകാതിരി ക്കയും ഒരുപക്ഷെ അടിച്ചമർത്തപ്പെടുകയും ചെയ്യുമ്പോഴാണ്‌ പല സമരങ്ങളും അക്രമത്തിലേക്കു തിരിയുന്നത്‌. എല്ലാ ഭീകരവാദങ്ങളു ടെയും ഇന്ധനമായി വംശീയത, ദേശീയത, മതമൗലികത എന്നിങ്ങനെ പെട്ടെന്ന്‌ തീപിടിക്കുന്ന ഏതെങ്കിലും വൈകാരിക ഘടകം തീർച്ചയായും കാണും. ന്യായമായ പരാതി, വൈകാരിക ഘടകം, അന്യായമായ അടിച്ചമർത്തൽ എന്നീ മൂന്നു ചേരുവകൾ ചേർന്നാൽ ഒരു ചാവേർപടയ്‌ക്ക്‌ ആളായി. ആയുധവും അർത്ഥവും നൽകി ഇളക്കിവിടാൻ കൂടി ആരെങ്കിലും ഉണ്ടെങ്കിൽ ഭീകര പ്രവർത്തനം വളരുമെന്നുറപ്പാണ്‌.

കാശ്‌മീരിലെ ഭീകരവാദമോ?

അവിടെയും കഥ ഇതുതന്നെ. മത-വംശ-ദേശീയതകൾ കൂടിക്കു ഴഞ്ഞ വൈകാരികതയുണ്ട്‌. തുടർച്ചയായ ദുർഭരണത്തിൽ നിന്നുളവായ ന്യായമായ പരാതികളുണ്ട്‌. ക്രമസമാധാനം പാലിക്കാൻ നടത്തുന്ന പട്ടാള നടപടികൾ അനിവാര്യമായി ഉത്‌പാദിപ്പിക്കുന്ന പാർശ്വഫലങ്ങളുണ്ട്‌. ഈ വളക്കൂറുള്ള മണ്ണിലാണ്‌ വിദേശ ശക്‌തികളുടെ പ്രേരണയിലുള്ള ഭീകരപ്രസ്ഥാനം വേരുറപ്പിച്ചത്‌.

കാശ്‌മീരികൾക്കെന്താണ്‌ പരാതിക്കു കാരണം?

ബക്ഷി ഗുലാം മുഹമ്മദിന്റെയും പിൻതുടർന്നുവന്നവരുടെയും ദുർഭരണത്തെപ്പറ്റി എത്രയോ പരാതിയുണ്ടായിട്ടുണ്ട്‌. പക്ഷെ വിഘടന വാദത്തിനെതിരെ ഇന്ത്യയോടു കൂറുകാട്ടി നിന്നു എന്നുള്ള ഒറ്റക്കാരണം കൊണ്ട്‌ ഈ ദുർഭരണത്തിന്‌ ഡൽഹി സർക്കാർ കൂട്ടുനിന്നു കുടപിടിച്ചു. അങ്ങനെ അഴിമതിയും പക്ഷപാതവും നിറഞ്ഞ കാശ്‌മീർ സർക്കാരി നെതിരായ ജനവികാരം ഇന്ത്യാവിരുദ്ധ നിലപാടായി മാറി. കാശ്‌മീരിൽ അക്കാലത്തു നടന്ന സകല തെരഞ്ഞെടുപ്പുകളും കപടമായിരുന്നുവെന്ന്‌ മാലോകരൊക്കെ പറഞ്ഞു നടന്നെങ്കിലും നാമെല്ലാം അതൊക്കെ കണ്ടില്ലാ കേട്ടില്ലായെന്നു നടിച്ചു. കാശ്‌മീരിലെ ദുർഭരണത്തെ താങ്ങുന്നത്‌ ദേശസ്‌നേഹത്തിന്റെ ഉരകല്ലായി മാറി. ഇക്കാര്യത്തിൽ നമ്മുടെ ചരിത്രം അമേരിക്കയുടേതിൽ നിന്ന്‌ ഏറെ മെച്ചമൊന്നുമല്ല. അവരുടേത്‌ കച്ചവട താത്‌പര്യം കൊണ്ടായിരുന്നുവെങ്കിൽ നമ്മുടേത്‌ ദുർവ്യാഖ്യാനം ചെയ്‌ത ദേശതാത്‌പര്യത്തിന്റെ പേരിലായിരുന്നുവെ ന്നുമാത്രം. വാസ്‌തവത്തിൽ അഴിമതി നിറഞ്ഞ �രാജ്യസ്‌നേഹി�കളെ പുറത്താക്കി സത്യസന്ധരായ യഥാർത്ഥ ജനപ്രതിനിധികളെ ഭരണം ഏൽപ്പിച്ചിരുന്നുവെങ്കിൽ കാശ്‌മീർ പ്രശ്‌നം ഈ രീതിയിൽ പോവില്ലായിരുന്നു.

ഇനിയോ?

ഭീകര പ്രവർത്തനത്തെ പ്രതി ഭീകര പ്രവർത്തനം കൊണ്ടോ യുദ്ധം കൊണ്ടോ തീർക്കാനാവില്ല. താത്‌കാലികമായി ഒതുക്കാനായേക്കു മെങ്കിലും അത്‌ അവശേഷിപ്പിക്കുന്ന വടുക്കൾ ഉണങ്ങില്ല. സഹോദരങ്ങൾ തമ്മിലുള്ള പോരുപോലാണല്ലോ അത്‌.

പക്ഷെ പഞ്ചാബിലേത്‌ ഒതുങ്ങിയല്ലോ?

പഞ്ചാബികൾക്ക്‌ യഥാർത്ഥ പരാതികളൊന്നും ഉണ്ടായിരുന്നില്ല. സിഖ്‌ വിഘടന വാദം ഒരിക്കലും അവിടെ വേരുപിടിച്ചിരുന്നില്ല. ഇന്ത്യയിൽ ഏതു രംഗത്തും അംഗീകാരവും ആദരവും പിടിച്ചു പറ്റിയവരാണല്ലൊ സർദാർജിമാർ. ഏറ്റവും സമ്പന്നമായ സംസ്ഥാനവുമാണ്‌ പഞ്ചാബ്‌. സമൂഹത്തിന്റെ ഹൃദയത്തിൽ മുറിവുകളില്ലെങ്കിൽ വിദേശപ്രേരിത ഭീകരവാദം വേരുപിടിക്കില്ലാ എന്നുള്ളതിന്റെ തെളിവാണ്‌ പഞ്ചാബ്‌. പ്രത്യേക പഞ്ചാബ്‌ സംസ്ഥാനം രൂപീകരിച്ചതോടെ തന്നെ പഞ്ചാബ്‌ പ്രശ്‌നത്തിന്‌ രാഷ്‌ട്രീയ പരിഹാരമുണ്ടാക്കാനുള്ള ആരംഭം ആയിരുന്നു.

കാശ്‌മീർ പ്രശ്‌നത്തിനും രാഷ്‌ട്രീയ പരിഹാരം വേണമെന്നാണല്ലോ എല്ലാവരും പറയുന്നത്‌?

എല്ലാവരും പറയുന്നുണ്ട്‌. പക്ഷെ കാശ്‌മീർ ഒരു പ്രശ്‌നമേയല്ലാ എന്നു വാദിച്ചാൽ പിന്നെ എങ്ങനെയാണ്‌ രാഷ്‌ട്രീയ പരിഹാരം ഉണ്ടാവുക? പണ്ട്‌ സൂചി കൊണ്ടെടുക്കാമായിരുന്നത്‌ ഇനി എടുക്കാൻ തൂമ്പാ തന്നെ വേണ്ടിവരും. ഒരു കാര്യം തീർച്ച, രാഷ്‌ട്രീയ പരിഹാരം എന്നാൽ വിട്ടുവീഴ്‌ചയാണുവേണ്ടത്‌, എല്ലാഭാഗത്തു നിന്നും. നമ്മുടെ ഭാഗത്തുനിന്ന്‌ തെറ്റൊന്നുമില്ല എന്നു ഭാവിച്ചാൽ രാഷ്‌ട്രീയ പരിഹാരം ഉണ്ടാവില്ല.

ബിൻലാദനെപ്പോലുള്ള ഒരു ഭീകരനോട്‌ എങ്ങനെയാണ്‌ വിട്ടുവീഴ്‌ച ചെയ്യുക? അത്‌ കീഴടങ്ങലാവില്ലേ? അത്‌ കൂടുതൽ ഭീകരവാദങ്ങളിലേക്ക്‌ നയിക്കില്ലേ?

ബിൻ ലാദനോടല്ല വിട്ടുവീഴ്‌ച ചെയ്യേണ്ടത്‌. ബിൻലാദനു പിൻതുണ നൽകുന്ന (മാനസികമായെങ്കിലും) വലിയൊരു ജനവിഭാഗമുണ്ട്‌. അതാണയാളുടെ ശക്‌തി. അവർക്ക്‌ അമേരിക്കയോടുള്ള വെറുപ്പിന്റെ കാരണം മനസ്സിലാക്കി അവരോട്‌ വിട്ടുവീഴ്‌ച ചെയ്‌ത്‌ അവരെ വശത്താക്കാൻ അമേരിക്കയ്‌ക്ക്‌ കഴിഞ്ഞാൽ ബിൻലാദൻ കാറ്റുപോയ ബലൂൺ പോലെയാകും.

അതെങ്ങനെ നടക്കും? നേരത്തെപറഞ്ഞതുപോലെ അത്‌ അമേരിക്കയുടെ കച്ചവട താത്‌പര്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കു കയല്ലേ?

അതേ, അതാണു പ്രശ്‌നം. ഒരു സോഷ്യലിസ്റ്റു രാജ്യത്തിനു യുദ്ധവും ഭീകരവാദവുമില്ലെങ്കിൽ അവയ്‌ക്ക്‌ ചെലവാകുന്ന വിഭവങ്ങൾ ജനനൻമയ്‌ക്കായി ഉപയോഗിക്കാം. മുതലാളിത്ത വ്യവസ്ഥിതിയിൽ ഏറ്റവും ലാഭകരമായ വ്യവസായമാണ്‌ ആയുധ നിർമ്മാണം. അതാണ്‌ യഥാർത്ഥ പ്രശ്‌നം.

കച്ചവടമാണ്‌ പരമമായ ധർമ്മം എന്നു കരുതുന്ന ആഗോളവത്‌കരണ യുഗത്തിൽ ഭീകരപ്രവർത്തനങ്ങളും യുദ്ധവും അതിന്റെ പോഷക ഘടകങ്ങളാണ്‌. അവയെ വേർതിരിച്ചു കാണാനാവില്ല. അതുകൊണ്ട്‌ ആഗോളവത്‌കരണ ത്തിനെതിരായ സമരം ഭീകരതയ്‌ക്കും യുദ്ധത്തിനും എതിരായ സമരംകൂടിയാവണം.

ആഗോളതലത്തിൽ നടക്കുന്ന സംഭവങ്ങളെ അവയുടെ ആന്തരാർഥത്തിലും സമഗ്രമായ പശ്ചാത്തലത്തിലും മനസ്സിലാക്കുക. അതിലൂടെ നാം നേരിടുന്ന പ്രതിസന്ധിയും ഇതുമായുള്ള ബന്ധവും തിരിച്ചറിയുക. ദേശീയ തലത്തിൽ അതിനെതിരെയുള്ള പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതോടൊപ്പം നമ്മുടെ തലത്തിൽ ചെയ്യാവുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കണ്ടെത്തി അവയെ സമര തന്ത്രങ്ങളാക്കി മാറ്റുക.