ഗ്രാമത്തിന് മുകളിലെ പുര

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഗ്രാമത്തിന് മുകളിലെ പുര
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജൂൺ, 2012

വിവിധവും വ്യത്യസ്‌തവുമായ മാർഗങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും സ്വകാര്യവൽക്കരണത്തിന്റെ നീരാളിക്കൈകൾ സാമൂഹിക ജീവിതത്തിന്റെ സമസ്‌ത തലങ്ങളിലേക്കും നീളുകയാണ്‌. ബി.ഒ.ടി. വൽക്കരണത്തിലൂടെ ദേശീയപാതകളുടെ സ്വകാര്യവൽക്കരണം ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയുടെ ആത്മാവ്‌ കുടികൊള്ളുന്നിടങ്ങളെന്ന്‌ രാഷ്‌ട്രപിതാവ്‌ വിശേഷിപ്പിച്ച ഗ്രാമങ്ങളിലേക്കും, അത്‌ കടന്നുതുടങ്ങിയിരിക്കുന്നു. ഗ്രാമങ്ങളിൽ നാഗരിക സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ട്‌ തുടങ്ങുന്ന ``പുര (PURA) പദ്ധതി ആത്യന്തികമായി ഗ്രാമവികസനച്ചുമതലയും സ്വകാര്യമുതലാളിമാരെ ഏൽപിക്കുന്നതിനുള്ളതാണെന്ന്‌ സൂക്ഷ്‌മപരിശോധനയിൽ മനസ്സിലാകും. തദ്ദേശവാസികളുടെ പങ്കാളിത്തത്തോടെ ഗ്രാമങ്ങളുടെ അടിസ്ഥാന വികസനം ഉറപ്പാക്കാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്‌ മുൻരാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുൾകലാമായിരുന്നു. എന്നാൽ ഇപ്പോൾ നടപ്പാക്കുന്നത്‌ അതല്ലെന്ന്‌ കേന്ദ്രമന്ത്രി ജയറാം രമേഷ്‌ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്‌. ഇവിടെ തദ്ദേശവാസികൾക്കോ തദ്ദേശഭരണകൂടത്തിനോ ഒരു പങ്കുമില്ല. 73,74 ഭരണഘടനാഭേദഗതിയിലൂടെ രാഷ്‌ട്രപിതാവിന്റെ സ്വപ്‌നം സാക്ഷാത്‌കരിച്ചവരാണ്‌ തങ്ങളെന്ന്‌ ഊറ്റംകൊള്ളുന്നവരാണ്‌ വികേന്ദ്രീകരണ സങ്കല്‌പങ്ങളെയെല്ലാം വലിച്ചെറിഞ്ഞുകൊണ്ട്‌ സ്വകാര്യവൽക്കരണത്തിനുള്ള പാതയൊരുക്കുന്നത്‌.

കേരളത്തിൽ രണ്ടുജില്ലകളിലാണ്‌ ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കാൻ പോകുന്നത്‌, തൃശൂർജില്ലയിലെ തളിക്കുളത്തും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലും. അധികാരവികേന്ദ്രീകരണ പ്രക്രിയയെ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്‌ അർത്ഥപൂർണവും കാര്യക്ഷമവുമാക്കാൻ നേതൃത്വം നൽകിയ നാടാണ്‌ കേരളം. അതുകൊണ്ടുതന്നെ, വികേന്ദ്രീകരണത്തിന്റെ അന്ത:സത്ത തകർത്തുകൊണ്ട്‌ ഗ്രാമങ്ങളിലെ റോഡുകളും തെരുവുവിളക്കുകളും, ജലവിതരണപദ്ധതികളും എല്ലാം പണം കൊടുത്ത്‌ മാത്രം ഉപയോഗിക്കാവുന്ന ഗതികേടിലേക്ക്‌ ഗ്രാമീണരെ തള്ളിവിടുന്ന ``പുര പദ്ധതിയിൽ ഒളിഞ്ഞിരിക്കുന്ന ജനവിരുദ്ധത തുറന്നു കാട്ടേണ്ടത്‌ അനിവാര്യമായ ഒരു കാര്യമാണ്‌. അതിന്‌ ഈ ലഘുലേഖ സഹായകമാകുമെന്ന്‌ ഞങ്ങൾ കരുതുന്നു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

ഗ്രാമസ്വരാജ്‌ ഗാന്ധിജിയുടെ സ്വപ്‌നവും ലക്ഷ്യവുമായിരുന്നു. സ്വയംപര്യാപ്‌തമായ ഗ്രാമം, നഗരത്തിനും ഗ്രാമത്തിനും ആവശ്യമായത്‌ നിർമ്മിക്കുന്ന ഗ്രാമം, എല്ലാവർക്കും തൊഴിലുള്ള ഗ്രാമം, ആവശ്യവും അനാവശ്യവും തിരിച്ചറിഞ്ഞ്‌ ആവശ്യമുള്ളത്‌ മാത്രം നിർമ്മിക്കുന്ന ഗ്രാമം. ഇന്ത്യയിലെ 80 ശതമാനം പേരും ഗ്രാമവാസികൾ ആയതിനാൽ അവരുടെ നിലനിൽപ്പും സന്തോഷവുമാണ്‌ ദേശത്തിന്റെ വികസനത്തിന്‌ ആധാരമാകേണ്ടത്‌ എന്ന്‌ അദ്ദേഹം സമർത്ഥിച്ചു. മറ്റ്‌ രാജ്യങ്ങളുടെ മാതൃക അതേപടി സ്വീകരിക്കുന്നതിന്‌ പകരം ഇന്ത്യയുടേതായ മാതൃക രൂപപ്പെടുത്തണമെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ലക്ഷ്യം അതായിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. സ്വാതന്ത്ര്യാനന്തരം ഭരണഘടന രൂപപ്പെടുത്തുമ്പോൾ തന്നെ തർക്കം ഉണ്ടായി. എന്നാൽ ഗ്രാമസ്വരാജിന്റെ അടിസ്ഥാന ശിലയാകേണ്ട തദ്ദേശസ്വയംഭരണ ഗവൺമെന്റുകൾ ഉണ്ടാക്കേണ്ട ഉത്തരവാദിത്തം ഭരണഘടനാപരമായി നിർണയിക്കപ്പെട്ടില്ല. 1992 ലെ 73,74 ഭരണഘടനാഭേദഗതികളിലൂടെയാണ്‌ തദ്ദേശസ്വയംഭരണ ഗവൺമെന്റുകൾ ഭരണഘടനയുടെയെങ്കിലും ഭാഗമാകുന്നത്‌. സ്വാതന്ത്ര്യാനന്തര ഇന്ത്യ സമ്പത്തിന്റെ വിതരണത്തിലല്ല ഉല്‌പാദനത്തിലാണ്‌ ശ്രദ്ധകേന്ദ്രീകരിച്ചത്‌. സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും ഉല്‌പാദനരൂപങ്ങൾ കടംകൊണ്ട്‌ ഇന്ത്യയുടേതായ ഒന്ന്‌ എന്നായിരുന്നു സങ്കല്‌പം. പക്ഷെ മുതലാളിത്തത്തിന്‌ തന്നെയായിരുന്നു മുൻഗണന. ഉല്‌പാദനവർദ്ധനവ്‌ സൃഷ്‌ടിക്കുന്നതിനായി സ്വകാര്യ താല്‌പര്യങ്ങളെ കയ്യയച്ച്‌ സഹായിക്കുന്ന സമീപനമാണ്‌ ഉണ്ടായത്‌. അവർക്ക്‌ വ്യവസായാധിഷ്‌ഠിത കൃഷിയിറക്കുന്നതിനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും സർവ്വവിധ പിൻതുണയും സഹായവും നൽകി. ഒരിക്കലും അവസാനിക്കാത്ത ദീർഘകാല പാട്ടക്കരാർ ഉണ്ടാക്കി. ഗവൺമെന്റുകളുടെ ഈ സമീപനം നിരന്തരം ശക്തിയാർജ്ജിച്ച്‌ തുടർന്ന്‌ കൊണ്ടേയിരിക്കുന്നു. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ തിരിച്ചടികൂടിയായപ്പോൾ ചിത്രം പൂർണ്ണം.

സമ്പത്ത്‌ ഉണ്ടാക്കുന്നതിനുളള ഉത്തരവാദിത്തം മുതലാളിമാരെ ഏൽപിച്ച്‌ പാവങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം ഗവൺമെന്റ്‌ ഏറ്റെടുക്കുകയാണ്‌ ഉണ്ടായത്‌. അങ്ങനെ 1950 മുതൽ പരിശോധിച്ചാൽ പാവങ്ങളെ സഹായിക്കുന്ന ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികൾക്ക്‌ ഒരു പഞ്ഞവും ഉണ്ടായിട്ടില്ല. ചിലതിന്‌ ഗാന്ധിജിയുടെ പേര്‌ നൽകാനും മറന്നില്ല. IADP, IAAP, HYVP, SFDA, MFALA, IRDP, DPAP, DDP, MNP, JRY, i-JRY, EAS, IWDP, NWDPRA, DWCRA, TRYSEM, IAY, NREGP, MNREGP തുടങ്ങി വിവിധങ്ങളായ പദ്ധതികളിലൂടെ ഗ്രാമീണക്ഷേമം ഉറപ്പ്‌ വരുത്താനാണ്‌ ഗവൺമെന്റ്‌ ശ്രമിച്ചത്‌. ഈ പദ്ധതികളൊക്കെത്തന്നെ കേന്ദ്രാവിഷ്‌കൃത പദ്ധതികളും ഉദ്യോഗസ്ഥാധിഷ്‌ഠിത പദ്ധതികളും ആയിരുന്നു. എവിടെയും ഗാന്ധിജിയുടെ ഗ്രാമസ്വരാജിന്റെ ചെറുമാതൃകപോലും സൃഷ്‌ടിക്കാൻ ശ്രമിച്ചിരുന്നില്ല. അതുകൊണ്ട്‌ തന്നെ ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവും വൈരുദ്ധ്യവും നാൾക്ക്‌ നാൾ വർധിച്ചുകൊണ്ടേയിരിക്കുന്നു. 1980 വരെ മുതലാളിയുടെയും സർക്കാറിന്റെയും പദ്ധതികൾ തമ്മിൽ കലർപ്പ്‌ ഉണ്ടായിരുന്നില്ല. മുതലാളിയുടെ പദ്ധതി മുതലാളിയുടെ മാത്രവും സർക്കാരിന്റേത്‌ സർക്കാരിന്റേത്‌ മാത്രവുമായിരുന്നു. എൺപതുകളിൽ പുതിയ പാർട്ട്‌ണർഷിപ്പുകൾ ഉണ്ടായി. വിദേശകമ്പനികളും ഗവൺമെന്റുകളും തമ്മിലുള്ള കൂട്ടുസംരംഭങ്ങൾ ആരംഭിച്ചു. 90 കളിൽ കുറേക്കൂടി മുന്നോട്ട്‌ പോയി. സ്വദേശവിദേശസംരംഭങ്ങളെ പരവതാനിവിരിച്ച്‌ ആനയിച്ച്‌ ഇവിടെ കുടിയിരുത്തി. 2000 ത്തിൽ വികസനം മുതലാളിത്തത്തിലൂടെയായി. വർധിച്ച ജി.ഡി.പി(GDP)യായി ലക്ഷ്യം. ഉല്‌പാദനവും സമ്പത്തും ആരുടെ നിയന്ത്രണത്തിൽ ആയാലും കുഴപ്പമില്ല, അത്‌ അരിച്ചിറങ്ങി എല്ലാവർക്കും ലഭ്യമാകും എന്ന തത്വശാസ്‌ത്രം സർക്കാർ അംഗീകരിച്ചു. അതുകൊണ്ട്‌ ഭരണഘടനയൊക്കെ മാറ്റിവെച്ച്‌ മുതലാളിത്ത വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്നതായി ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ പുതിയ വികസന രൂപമാണ്‌ പിപിപി(PPP- Public Private Partnership) എനിക്കും എന്റെ മുതലാളിക്കും കൂടി 1000 പറ നെല്ല്‌ കിട്ടും. എനിക്ക്‌ ഒരു പറ, മുതലാളിക്ക്‌ 999 പറ എന്നതാണ്‌ ഈപാർട്ടണർഷിപ്പിന്റെ അടിസ്ഥാനം. പൊതുസ്വത്ത്‌ മുതലാളിക്ക്‌ നൽകുക, അയാൾ അവിടെ വികസനം ഉണ്ടാക്കി, അതിൽ നിന്ന്‌ ലാഭം ഉണ്ടാക്കും. വികസിപ്പിക്കുന്നതിന്റെ ഭാഗമായി എന്തെങ്കിലുമൊക്കെ തൊഴിലും സർക്കാറിന്‌ കുറച്ച്‌ നികുതിയും ലഭിക്കും. ഇതാണ്‌ പബ്ലിക്കിന്‌ കിട്ടുന്ന ലാഭവിഹിതം. അങ്ങനെ പ്രത്യേക സാമ്പത്തിക മേഖല (SEZ) എന്ന ഒരു നിയമംതന്നെ ഉണ്ടാക്കി. ഇതിലൂടെയാണ്‌ പി.പി.പി യുടെ പ്രത്യക്ഷ രംഗപ്രവേശം. 500 ഏക്കർ മുതൽ അങ്ങോട്ട്‌ എത്രവേണമെങ്കിലും ആകാം. ഭൂമി പൊതു ആവശ്യങ്ങൾക്കായി ഏറ്റെടുക്കാവുന്ന നിയമത്തിന്റെ സഹായത്തോടെ ഭരണകൂടം അധികാരം ഉപയോഗിച്ച്‌ ഭൂമി ഏറ്റെടുക്കുന്നു. ഏറ്റെടുത്ത ഭൂമി സ്വകാര്യ കോർപ്പറേറ്റ്‌ മുതലാളിക്ക്‌ കൈമാറുന്നു. ആ കമ്പനിയെ ആ പ്രദേശത്തെ സർവ്വാധികാരിയായി അവരോധിക്കുന്നു എന്ന്‌ പറയുന്നതാകും കൂടുതൽ ശരി. തുടർന്ന്‌ ആ കമ്പനിയാകും ആ പ്രദേശത്തെ വികസനാധികാരി (Developer). ലഭിച്ച ഭൂമിയിൽ വികസനാധികാരിക്ക്‌ ഇഷ്‌ടമുള്ള രീതിയിൽ വികസനം നടത്താം. ലോകത്തിലെ വിവിധ കമ്പനികളെ ക്ഷണിക്കാം, പറഞ്ഞയക്കാം. വികസനാധികാരിയുടെ ഈ �SEZ� ൽ സാധാരണ നിയമങ്ങൾ ഒന്നും ബാധകമല്ല. നികുതി വളരെ ചുരുങ്ങിയ നിരക്കിലേ നൽകേണ്ടതുള്ളൂ. വൈദ്യുതി പോലുള്ള അടിസ്ഥാന ആവശ്യങ്ങൾക്ക്‌ ഒരിക്കലും മുട്ട്‌ ഉണ്ടാകില്ല. തൊഴിലാളി പ്രസ്ഥാനങ്ങളെ കർശനമായി നിരോധിച്ചിട്ടുണ്ട്‌. പണിമുടക്കും നിരോധിച്ചിട്ടുണ്ട്‌. �SEZ� വികസനമാതൃകയിൽ ഇന്ത്യാഗവൺമെന്റും കമ്പനികളും സന്തുഷ്‌ടരാണ്‌. ഇതൊരു വിജയിച്ച മാതൃകയായാണ്‌ ഗവൺമെന്റ്‌ വിലയിരുത്തുന്നത്‌. കാരണം ഇത്തരം വികസനമാതൃകയിൽ ഇന്ത്യയിലെ സാധാരണജനങ്ങൾക്ക്‌ ഒരു പങ്കാളിത്തവുമില്ല. സിങ്കൂരിലും മറ്റും സംഭവിച്ചതുപോലെ അവർക്ക്‌ നഷ്‌ടം മാത്രമെ ഉള്ളൂ. പി പി പി ഇന്ന്‌ എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്‌. റോഡ്‌ നിർമ്മാണം, റെയിൽവേ വികസനം, ഊർജ ഉല്‌പാദനം തുടങ്ങി ഗ്രാമവികസനത്തിൽ വരെ എത്തി നിൽക്കുന്നു. പൊതുസ്വത്ത്‌ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാനുള്ള ഏർപ്പാടാണ്‌ ഇന്ന്‌ പിപിപി. ഗവൺമെന്റ്‌ അതിന്റെ സകല ഉത്തരവാദിത്തവും കൈയൊഴിഞ്ഞ്‌ സ്വകാര്യമുതലാളിമാരിൽ വിശ്വാസമർപ്പിക്കുന്ന കാഴ്‌ചയാണ്‌ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്‌. അതിന്റെ അവസാന ഉദാഹരണമാണ്‌ PURA.

എന്താണ്‌ PURA

Provision for Urban Amenities in Rural Areas(PURA) എന്നാണ്‌ PURA യുടെ മുഴുവൻ പേര്‌. 2003 ലെ റിപ്പബ്ലിക്ക്‌ദിന സന്ദേശത്തിൽ ആണ്‌ നമ്മുടെ മുൻ പ്രസിഡണ്ട്‌ ഡോ എ.പി.ജെ അബ്‌ദുൾകലാം തന്റെ സ്വപ്‌നപദ്ധതിയുടെ ഭാഗമായി PURA എന്ന പദ്ധതി നിർദ്ദേശിച്ചത്‌. ഇന്ത്യയുടെ വികസനമുന്നേറ്റത്തിൽ ഗ്രാമീണ ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന വിധത്തിൽ അടിസ്ഥാനവികസനരംഗത്തും വിവരസാങ്കേതിക രംഗത്തും വികസനപദ്ധതികൾ ആവിഷ്‌കരിച്ച്‌ സാമ്പത്തിക മുന്നേറ്റത്തിൽ ഗ്രാമീണ ജനതയെക്കൂടി പങ്കാളികളാക്കുക എന്നതാണ്‌ PURAയുടെ ലക്ഷ്യമായി കണ്ടത്‌. ഇതിന്റെ ഭാഗമായി 10-ാം പദ്ധതിക്കാലത്ത്‌ 7 മാതൃകാപദ്ധതികൾ ഏറ്റെടുത്തു. മഹാരാഷ്‌ട്രയിലെ ബസ്‌മത്ത്‌, ഉത്തർപ്രദേശിലെ ഭർത്താന, ആസാമിലെ ഗോപൂർ, ഒറീസ്സയിലെ കുജാംഗ, ബീഹാറിലെ മോടിപൂർ, ആന്ധ്രയിലെ റായ്‌ദർഖ്‌, രാജസ്ഥാനിലെ ഷാഹ്‌പുര എന്നീ ക്ലസ്റ്ററുകളിൽ ആണ്‌ പദ്ധതി നടപ്പാക്കിയത്‌. ഇത്‌ പൂർണ്ണമായും കേന്ദ്രഫണ്ട്‌ ഉപയോഗിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു. ഏഴുപദ്ധതികളിൽ ആയി 30 കോടി രൂപയാണ്‌ ചെലവഴിച്ചത്‌. എന്നാൽ 2008 ൽ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റൂറൽ ഡവലപ്‌മെന്റ്‌ (NIRD) നടത്തിയ വിലയിരുത്തലിൽ പദ്ധതി വിജയമല്ല എന്ന്‌ കണ്ടെത്തി. പരാജയത്തിന്‌ 4 പ്രധാന കാരണങ്ങൾ ആണ്‌ കണ്ടെത്തിയത്‌. ഒന്ന്‌ പദ്ധതിക്ക്‌ തുറന്ന സമീപനമില്ല. രണ്ട്‌ സാമ്പത്തിക വികസനം ലക്ഷ്യമാക്കാത്ത അടിസ്ഥാന വികസനത്തിലാണ്‌ ഊന്നിയത്‌. മൂന്ന്‌ തെരഞ്ഞെടുത്ത ക്ലസ്റ്ററിന്‌ വികസന സാധ്യത ഉണ്ടായിരുന്നില്ല. നാല്‌ വിവിധ ഡിപ്പാർട്ടുമെന്റുകൾ തമ്മിൽ ഏകോപനം ഉണ്ടായിരുന്നില്ല. പ്രസ്‌തുത വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആസൂത്രണ ബോർഡും വിവിധ വകുപ്പ്‌ മന്ത്രിമാരും, എന്തിനും മരുന്ന്‌ നിർദ്ദേശിക്കുന്ന എഡിബി കൺസൾട്ടന്റുമാരും ഒത്ത്‌ ചേർന്ന്‌ യോഗംകൂടി. PURAയെ ഇങ്ങനെ വിട്ടാൽ പറ്റില്ല. ചില ഒറ്റമൂലി പ്രയോഗം നടത്തി മുന്നോട്ടുകൊണ്ടു പോകാൻതന്നെ തീരുമാനിച്ചു. സർക്കാർ മെഷിനറികൾ ഉപയോഗിച്ച്‌ സർക്കാർ നടത്തുന്ന പദ്ധതി പരാജയമാണ്‌. ഇതിന്‌ ഒരൊറ്റ പരിഹാരമാർഗ്ഗമേയുള്ളൂ PURA പദ്ധതിയുടെ നടത്തിപ്പ്‌ ഒരു ഡവലപ്പറെ ഏൽപിക്കുക. ഡവലപ്പർക്ക്‌ ലാഭം ഉണ്ടാക്കാവുന്ന വിധത്തിൽ പദ്ധതി പുന:സംഘടിപ്പിക്കുക. 35% പ്രത്യേക ഗ്രാന്റും അനുവദിക്കുക. അങ്ങനെ 2010 ജനുവരിയിൽ PURA പദ്ധതി പുന:സംഘടിപ്പിച്ചു. 2010 ഏപ്രിലിൽ നോട്ടിഫിക്കേഷൻ ഇറക്കി. 11-ാം പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി 248 കോടി വരുന്ന ഗവൺമെന്റ്‌ ഗ്രാന്റ്‌ അനുവദിച്ചു.

ഇതിനെയാണ്‌ നാടൻ ഭാഷയിൽ `വെടക്കാക്കി തനിക്കാക്കുക' എന്ന്‌ പറയുക. വേണ്ടത്ര മുന്നൊരുക്കങ്ങൾ ഇല്ലാതെയും, ആവശ്യമായ പണം നൽകാതെയും ഡോ. എ.പി.ജെ അബ്‌ദുൾകലാമിന്റെ പദ്ധതി പൊളിച്ച്‌ സ്വകാര്യ മൂലധനത്തിന്‌ പുതിയ ഒരു വ്യവഹാരമേഖല സൃഷ്‌ടിച്ച്‌ കൊടുക്കുന്ന പദ്ധതിയാക്കി PURAയെ പുനരാവിഷ്‌കരിച്ചു. 11-ാം പദ്ധതി കാലത്ത്‌ തന്നെ 9 പുതിയ പദ്ധതികൾ ഏറ്റെടുക്കാനാണ്‌ തീരുമാനം. തുടർന്ന്‌ 12-ാം പദ്ധതിക്കാലത്ത്‌ 500 ഗ്രാമങ്ങളെ കൂടി ഏറ്റെടുക്കും. അങ്ങനെ അടുത്ത 10-15 വർഷത്തിനുള്ളിൽ ഇന്ത്യയിലെ മുഴുവൻ ഗ്രാമങ്ങളെയും വികസിപ്പിക്കും. എങ്ങനെയുണ്ട്‌ മോണ്ടേഗ്‌സിങ്‌ അലുവാലിയയുടെയും പ്രഭൃതികളുടെയും ഐഡിയ- കലക്കൻ തന്നെ. കഴിഞ്ഞ 65 വർഷത്തിനിടയിൽ ഗവൺമെന്റിന്‌ നടത്താൻ കഴിയാതിരുന്ന ഗ്രാമീണവികസനം ഇന്ത്യയിലെ കുത്തകകൾക്ക്‌ വിട്ടുകൊടുത്ത്‌ 73, 74 ഭേദഗതിയെയും അട്ടത്തിരുത്താനാണ്‌ ഗവൺമെന്റ്‌ തീരുമാനം.

PURAയും ഗ്രാമീണ വികസനവും

ഇന്ത്യയിലെ 9 ഗ്രാമങ്ങളിലാണ്‌ പുരപദ്ധതി നടപ്പാക്കാൻ പോകുന്നത്‌. ഇതിൽ രണ്ടെണ്ണം കേരളത്തിലാണ്‌. തൃശൂർ ജില്ലയിലെ തളിക്കുളവും മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയും. ഈ രണ്ട്‌ പഞ്ചായത്തിലും കരാർ ഒപ്പിട്ട്‌ പ്രവർത്തനം ആരംഭിച്ച്‌ കഴിഞ്ഞു. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ, രാജസ്ഥാനിലെ ജയ്‌പൂർ, രാജ്‌സമാനന്ത്‌, മഹാരാഷ്‌ട്രയിലെ സാഗളി, ആന്ധ്രപ്രദേശിലെ വാറംഗൽ, കൃഷ്‌ണ, പുതുശ്ശേരിയിലെ കാരയ്‌ക്കൽ എന്നീ ജില്ലകളിലാണ്‌ മറ്റുള്ളവ.

കേന്ദ്രസർക്കാറിലെ ഗ്രാമവികസന മന്ത്രാലയത്തിനാണ്‌ പുര നടത്തിപ്പ്‌ ചുമതല. ഗ്രാമവികസന മന്ത്രാലയ(MoRD) ത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആണ്‌ ഗ്രാമതലത്തിൽ നടക്കുന്ന പദ്ധതിയുടെ നടത്തിപ്പ്‌. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമത്തിൽ പദ്ധതി ഏറ്റെടുക്കാൻ തയ്യാറുള്ള ഡവലപ്പറെ കണ്ടെത്തുകയാണ്‌ ആദ്യപടി. ഇതിനായി പരസ്യ ടെൻഡർ വിളിക്കും. എങ്ങനെയാണ്‌ പരസ്യ ടെൻഡറിലൂടെ തെരഞ്ഞെടുക്കുക എന്ന്‌ എവിടെയും കൃത്യമായി സൂചിപ്പിക്കുന്നില്ല. പരസ്യ ടെൻഡർ വിളിച്ച്‌ വികസന മുതലാളിയെ (Developer) തീരുമാനിച്ച്‌ കഴിഞ്ഞാൽ മുതലാളിയുടെ നേതൃത്വത്തിൽ വിശദമായ പദ്ധതിരേഖ ഉണ്ടാക്കും. പദ്ധതിരേഖ ഗ്രാമവികസന മന്ത്രാലയത്തിന്‌ നൽകി അംഗീകാരം വാങ്ങും. 3 വർഷംകൊണ്ട്‌ നിർമ്മാണവും 10 വർഷത്തെ നടത്തിപ്പുമാണ്‌ സ്വകാര്യ മുതലാളിയുടെ ഉത്തരവാദിത്തം. ബി. ഒ. ടി മാതൃകയിൽ ആണ്‌ പദ്ധതി. ഓരോ പദ്ധതിയുടെയും ആകെ ചെലവ്‌ 120 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്‌. പഞ്ചായത്തിലെ പദ്ധതികളെ മൂന്ന്‌ ഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്‌. ഒന്ന്‌ MoRD യുടെ പദ്ധതികൾ. ഇതിനാവശ്യമായ മുഴുവൻ തുകയും നടത്തിപ്പുകാരന്‌ (Developer) കൈമാറും. റോഡുകൾ, ഡ്രൈനേജ്‌, സീവേജ്‌, ജലവിതരണം, ശേഷി വികസനം എന്നിവയ്‌ക്കാവശ്യമായ ഫണ്ട്‌ ആണ്‌ MoRDവഴി നൽകുക. മറ്റൊന്ന്‌, ഗ്രാമവികസനത്തിന്‌ മറ്റ്‌ വകുപ്പുകൾ ചെലവഴിക്കുന്ന Non MoRD പദ്ധതികൾ ആണ്‌. സ്‌ട്രീറ്റ്‌ ലൈറ്റുകൾ, സ്‌കൂളുകൾക്ക്‌ ആവശ്യമായ ഭൗതിക സൗകര്യങ്ങൾ, ടൂറിസം വികസനം, മാർക്കറ്റ്‌ സൗകര്യങ്ങളുടെ വികസനം തുടങ്ങിയവ Non MoRD പദ്ധതികൾ ആണ്‌. ഗവൺമെന്റിന്റെ വിവിധ വകുപ്പുകളും ഡവലപ്പറും Non MoRD പദ്ധതിയിൽ മുതൽ മുടക്കും. ഡവലപ്പർ മുതൽമുടക്കുന്ന പദ്ധതികളിൽ യൂസർഫീ ഈടാക്കാൻ ഡവലപ്പർക്ക്‌ അധികാരമുണ്ട്‌. മൂന്നാമത്തെ വിഭാഗം Add on Economic Project കൾ ആണ്‌. ഇത്‌ പൂർണ്ണമായും ഡവലപ്പറുടെ ചുമതലയിൽ ആണ്‌. ഇതിന്‌ ബി. ഒ.ടിയും കാലാവധിയുമില്ല. ഡവലപ്പർക്ക്‌ താല്‌പര്യമുള്ള പദ്ധതി ആരംഭിക്കാവുന്നതാണ്‌. ഈ പദ്ധതിക്കാവശ്യമായ സ്ഥലം, മറ്റു സൗകര്യങ്ങൾ എന്നിവയെല്ലാം മൊത്തം പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട്‌ ഡവലപ്പർക്ക്‌ കൈമാറും.

എല്ലാവിധ കേന്ദ്രഫണ്ടുകളും മറ്റ്‌ ഫണ്ടുകളും District Development Agency വഴിയാണ്‌ ഡവലപ്പർക്ക്‌ നൽകുക. ഗ്രാമത്തിൽ നടക്കുന്ന എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളുടെയും സാങ്കേതികത്വം പരിശോധിക്കാനും അപ്പപ്പോൾ നിർദ്ദേശങ്ങൾ നൽകാനും പദ്ധതിയുടെ നിർമ്മാണഘട്ടത്തിൽ ഒരു എൻജിനീയറെ നിയമിക്കും. പ്രസ്‌തുത എൻജിനീയറുടെയും ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയുടെയും അനുവാദത്തോടെ DRDA 4 തവണകളായി ഡവലപ്പർക്ക്‌ ഫണ്ട്‌ കൈമാറും. സംസ്ഥാനം ഭരിക്കുന്ന ഗവൺമെന്റിനോ, തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ ഇവിടെ യാതൊരു പങ്കും നിർവ്വഹിക്കാനില്ല.

25 കോടി രൂപയുടെ ആസ്‌തിയും (Net Worth) 50 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ ശേഷിയുള്ള ഏത്‌ സ്വകാര്യ ഡവലപ്പർക്കും ഗ്രാമീണവികസനത്തിന്റെ കരാർ ഏറ്റെടുക്കാം. ഇന്ത്യയിലെ ഇൻഫ്രാസ്‌ട്രക്‌ചർ രംഗത്ത്‌ പ്രവർത്തിക്കുന്ന വമ്പൻ കമ്പനികൾ ഡവലപ്പറാകാൻ ആഗ്രഹിച്ചുകൊണ്ടുള്ള EoI(Expression of Interest) സമർപ്പിച്ച്‌ കഴിഞ്ഞു. റിലയൻസും ടാറ്റയും മറ്റും EoI അറിയിച്ച്‌ സർക്കാരിന്‌ കത്ത്‌ നൽകിയിട്ടുണ്ട്‌. ചുരുക്കത്തിൽ 73,74 ഭേദഗതിയെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും, സംസ്ഥാന സർക്കാരുകളെയും എന്തിന്‌ ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും തന്നെ അപ്രസക്തമാക്കിക്കൊണ്ട്‌ സ്വകാര്യ മൂലധനത്തെ ആശ്രയിച്ചും അടിമപ്പെട്ടുകൊണ്ടുമുള്ള വികസന പദ്ധതിക്ക്‌ ആരോരുമറിയാതെ കേന്ദ്രസർക്കാർ തുടക്കമിട്ടിരിക്കുകയാണ്‌. ഇനിമുതൽ ഗ്രാമത്തിലെ വെള്ളം, റോഡ്‌, തെരുവുവിളക്ക്‌ എന്നിവയ്‌ക്കൊക്കെ യൂസർ ഫീ നൽകേണ്ടിവരും. ഗ്രാമസഭകൾ നിർദ്ദേശിക്കുന്ന വികസന പദ്ധതികൾ ഗ്രാമപഞ്ചായത്ത്‌ ആലോചിച്ച്‌ ഗുണഭോക്തൃ സമിതി വഴിയോ ചെറുകിട കരാറുകാർ വഴിയോ ആണ്‌ ജനകീയമായി നടപ്പാക്കിയിരുന്നത്‌. ഇനി നമ്മുടെ ഗ്രാമതലവികസന പ്രവർത്തനങ്ങൾപോലും കുത്തക കമ്പനികളുടെ മേച്ചിലിടങ്ങൾ ആകാൻ പോവുകയാണ്‌.


പുരയും തളിക്കുളവും

തൃശൂർ ജില്ലയിലെ തീരദേശപഞ്ചായത്താണ്‌ തളിക്കുളം. ശരാശരി 5000 കുടുംബങ്ങളിൽ ആയി 25000 പേർ ഇവിടെ താമസിക്കുന്നു. ഗൾഫ്‌ സാമ്പത്തിക സ്വാധീനം നല്ലവണ്ണം ഉള്ള പ്രദേശമാണ്‌ . പ്രാദേശിക ജനതയെ സഹായിക്കുന്നതിനായി ശ്രീമാൻ ഗൾഫാർ മുഹമ്മദാലി ചെയർമാനായിട്ടുള്ള വികാസ്‌ട്രസ്റ്റ്‌ കുറേ വർഷങ്ങളായി ഇവിടെ പ്രവർത്തിച്ചു വരുന്നു. ഇതു കൂടാതെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ ചെറുകിട തൊഴിൽ ശേഷി വികസനത്തിനും, പ്രാദേശിക വസ്‌ത്രനിർമ്മാണത്തിന്നും വേണ്ടി ഒരു പ്രൈവറ്റ്‌ ലിമിറ്റഡ്‌ കമ്പനിയും പ്രവർത്തിക്കുന്നുണ്ട്‌. തളിക്കുളത്തെ പുര പദ്ധതിയുടെ ഡവലപ്പർ INKEL Limited എന്ന NRI കമ്പനിയാണ്‌. പ്രമുഖ NRI ബിസിനസ്സ്‌ കാരായിട്ടുള്ള സർവ്വശ്രീ പി. മുഹമ്മദാലി (ഗൾഫാർ ഗ്രൂപ്പ്‌) എം. എ യൂസഫലി(ലുലു ഗ്രൂപ്പ്‌) സി.കെ. മേനോൻ (ബഹ്‌സാദ്‌ ഗ്രൂപ്പ്‌) സി.വി. റപ്പായി (വിഡിയോ ഹോം ഇലക്‌ട്രോണിക്‌സ്‌)വർഗ്ഗീസ്‌ കുര്യൻ(വി.കെ. എൽ ഗോൾഡിങ്‌സ്‌) സിദ്ധിക്‌ അഹമ്മദ്‌ (ഐ.ടി. എൽ ഗ്രൂപ്പ്‌) എന്നിവരാണ്‌ ഡയറക്‌ടർമാർ. 108.98 കോടിരൂപ മൊത്തം അടങ്കൽ വരുന്നതാണ്‌ തളിക്കുളം പദ്ധതി.


തളിക്കുളത്ത്‌ നടക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു. table

മേൽപറഞ്ഞ പദ്ധതികളിൽ ഓരോന്നും എടുത്ത്‌ പരിശോധിക്കാം.

1. 525.45 ലക്ഷം രൂപ ചെലവ്‌ ചെയ്‌ത്‌ 22.30 കി.മി ദൂരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം. ഈ തുക മുഴുവനും നൽകുന്നത്‌ ഡവലപ്പർ ആയ INKEL Ltd ആണ്‌. സ്വാഭാവികമായും റോഡിന്‌ യൂസർഫീസ്‌ വന്നുകൂടെന്നില്ല. അല്ലെങ്കിൽ പഞ്ചായത്ത്‌ നിശ്ചിത തുക 10 വർഷക്കാലത്തേക്ക്‌ INKELന്‌ അടക്കേണ്ടിവരും.

പഴയതിൽ നിന്ന്‌ എന്ത്‌ വ്യത്യാസമാണ്‌ ഇവിടെ ഉണ്ടായത്‌? ഒരു പുതിയ ഇടനിലക്കാരൻ കൂടി രംഗപ്രവേശം ചെയ്‌തിരിക്കുന്നു. അയാളുടെ വിഹിതത്തിന്റെ ഭാരം കൂടി ജനം സഹിക്കേണ്ടി വരുന്നു.

2. 650 ലക്ഷം രൂപയുടെ ഡ്രൈനേജ്‌. മേൽ പറഞ്ഞ റോഡിനോട്‌ ചേർന്നാണ്‌ നിർമ്മിക്കുന്നത്‌. ഇവിടെ പ്രാധാന്യം നൽകിയിട്ടുള്ളത്‌ റോഡിലെ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യത്തിനാണ്‌. ഗ്രാമീണ കാർഷിക അഭിവൃദ്ധിക്കാവശ്യമായ വെള്ളക്കെട്ട്‌നിർമ്മാർജ്ജനത്തെ പുരപദ്ധതി കണ്ടതായി ഭാവിക്കുന്നതേ ഇല്ല.

3. 19 കോടി ചെലവ്‌ ചെയ്‌തുകൊണ്ടുള്ള കുടിവെള്ള പദ്ധതി. കരുവന്നൂർ പുഴയിൽ നിന്ന്‌ വെള്ളം ശേഖരിച്ച്‌ ശുദ്ധീകരിച്ച്‌ 4500 ഹൗസ്‌ കണക്ഷൻ നൽകുന്ന പദ്ധതിയാണിത്‌. 25% പേർക്ക്‌ ശുദ്ധജലം ലഭിക്കുന്നില്ല എന്നും ഇപ്പോൾ KWA യുടെ 450 ഹൗസ്‌ കണക്ഷൻ നിലവിലുണ്ടെന്നും പദ്ധതി രേഖതന്നെ സൂചിപ്പിക്കുന്നു. ഈ പറഞ്ഞതിന്റെ അർത്ഥം 75% പേർക്കും ശുദ്ധജലം ലഭിക്കുന്നു എന്നാണ്‌. പിന്നെ എന്തിനാണ്‌ കരുവന്നൂർ പുഴയിലെ ജലം ഒരു വീടിന്‌ ശരാശരി 45,000 രൂപ ചെലവ്‌ ചെയ്‌ത്‌ തളിക്കുളത്തേക്ക്‌ കൊണ്ടുവരുന്നത്‌? ഇപ്പോൾ ഉള്ള ശുദ്ധജല സ്രോതസ്സുകളെ സംരക്ഷിക്കുന്നതിന്‌ പകരം ഭാവിയിൽ തളിക്കുളത്തുകാരുടെ കുടിവെളളം മുട്ടിക്കുന്ന ഈ പദ്ധതി ആരുടെ താല്‌പര്യം സംരക്ഷിക്കാനാണ്‌? കരുവന്നൂർ പുഴയിലെ വെള്ളം ഒരു പഞ്ചായത്തിന്‌ മാത്രമായി സംവരണം ചെയ്യാൻ കഴിയുമോ? വികസനം സ്വാശ്രയപരമായിരിക്കണം. പരാശ്രയപരമായിരിക്കരുത്‌.

4. 2 കോടി ചെലവ്‌ ചെയ്‌ത്‌ പഞ്ചായത്തിലെ 7 കുളങ്ങളുടെ സംരക്ഷണം. ഇതിന്‌ എന്ത്‌ പുതുമയാണ്‌ ഉള്ളത്‌? ഇപ്പോൾ പഞ്ചായത്ത്‌ ചെയ്‌ത്‌ കൊണ്ടിരിക്കുന്ന പണിയാണിത്‌. ഇത്‌ നടപ്പാക്കാൻ വേണ്ടി പഞ്ചായത്തിന്റെ NREGP ൽ നിന്നും 27.26 കോടി രൂപ ഡവലപ്പർക്ക്‌ കൈമാറാൻ നിർദ്ദേശിക്കുന്ന അപൂർവ്വ പുതുമ മാത്രമാണ്‌ ഇതിലുള്ളത്‌. പഞ്ചായത്തും നാട്ടുകാരും നാട്ടിലെ കുളങ്ങൾ സംരക്ഷിക്കുന്നതിന്‌ യോഗ്യരായവരല്ല എന്നല്ലെ ഈ പറഞ്ഞതിന്റെ അർത്ഥം.

5. 101.48 ലക്ഷം രൂപയുടെ ശേഷിവികസന പദ്ധതി അടുത്ത 3 വർഷത്തിനുള്ളിൽ 118 പേർക്ക്‌ കാറ്ററിങ്‌ കോഴ്‌സിലും 120 പേർക്ക്‌ കാർപന്ററി കോഴ്‌സിലും 131 പേർക്ക്‌ ഐ.ടി കോഴ്‌സിലും 128 പേർക്ക്‌ കല്ല്‌ ജ്വല്ലറി നിർമ്മാണത്തിലും 132 പേർക്ക്‌ എ.സി മെക്കാനിക്കിലും പരിശീലനം നൽകുന്ന പദ്ധതിയാണ്‌ ഇത്‌. 2000 രൂപ ഓരോ ട്രെയ്‌നിയും ഗുണഭോക്‌തൃ വിഹിതം അടക്കണം. ജനകീയാസൂത്രണത്തിലൂടെ ഉണ്ടാക്കിയെടുത്ത ആയിരക്കണക്കിന്‌ ശേഷിവികസന പദ്ധതികളിൽ നിന്ന്‌ എന്ത്‌ വ്യത്യാസമാണ്‌ ഈ പദ്ധതിക്കുള്ളത്‌? നിങ്ങളുടെ ചെലവിൽ വിദഗ്‌ധ തൊഴിലാളികളെ സൃഷ്‌ടിച്ചെടുത്താൽ അവരെ ഉപയോഗിച്ച്‌ ഞങ്ങൾ ലാഭം ഉണ്ടാക്കിക്കൊള്ളാം എന്ന ഉറപ്പാണ്‌ ഡവലപ്പർ പദ്ധതിയിലൂടെ വെക്കുന്നത്‌.

6. 184 ലക്ഷം രൂപ ചെലവ്‌ ചെയ്‌ത്‌ 730 സോളാർ സ്‌ട്രീറ്റ്‌ ലൈറ്റുകളുടെ സ്ഥാപനം. ഈ രംഗത്ത്‌ ഒട്ടേറെ പരിചയ സമ്പത്ത്‌ ഉള്ള ANERT പോലുള്ള ഗവൺമെന്റ്‌ സ്ഥാപനങ്ങൾ നിലനിൽക്കുമ്പോൾ ആണ്‌ ഈ രംഗത്ത്‌ ഒട്ടും പരിചയമില്ലാത്ത INKEL നെ പദ്ധതി ഏൽപിക്കുന്നത്‌.

7. 135 ലക്ഷം രൂപയുടെ സ്‌കൂൾ കെട്ടിട പുനർനിർമ്മാണ പദ്ധതി. ഇപ്പോൾ സുതാര്യമായി ടെണ്ടർ നൽകി നടത്തുന്ന പദ്ധതി യാതൊരു ടെണ്ടറുമില്ലാതെ INKEL നെ ഏൽപിക്കുന്നു.

8. 16 ലക്ഷം രൂപയുടെ ആംബുലൻസ.്‌ ഇതൊരു കണ്ണിൽ പൊടിയിടൽ പദ്ധതിമാത്രമാണ്‌. ഇതിന്റെ നടത്തിപ്പ്‌ ചുമതല ആർക്ക്‌ എന്ന കാര്യം പദ്ധതിരേഖയിൽ ഇല്ല. എന്നാൽ ജനങ്ങൾക്ക്‌ ഏറെ ഉപകാരപ്പെടുന്ന തളിക്കുളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനം സംബന്ധിച്ച്‌ പുരയിൽ യാതൊരു നിർദ്ദേശവുമില്ല.

9. 123 ലക്ഷം രൂപയുടെ ഫിഷ്‌ ലാന്റിങ്‌ സെന്റർ നിർമ്മാണം. ഇതിന്റെ പകുതി തുക ഡവലപ്പറുടേതും പകുതി തുക കേന്ദ്രവിഹിതവുമാണ്‌. സ്വാഭാവികമായും ഇവിടെയും യൂസർഫീ വരും എന്ന കാര്യത്തിൽ സംശയമില്ല. ഏറ്റവും പാവപ്പെട്ടവിഭാഗമായ മത്സ്യത്തൊഴിലാളികൾക്ക്‌ തൊഴിൽ സാഹചര്യം ഉണ്ടാക്കിക്കൊടുക്കുക എന്ന ഉത്തരവാദിത്തമാണ്‌ സ്വകാര്യ ഡവലപ്പറെ ഏൽപിച്ച്‌ ഗവൺമെന്റ്‌ കയ്യൊഴിയുന്നത്‌. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ മത്സ്യം കരയിലേക്ക്‌ അടുപ്പിക്കുന്നതിന്‌ അമിത ചുങ്കം കൊടുക്കേണ്ട സാഹചര്യമാണ്‌ ഇതുവഴി ഉണ്ടാകാൻ പോകുന്നത്‌.

10. 5 കോടി രൂപയുടെ മാർക്കറ്റ്‌ ഇൻഫ്രാസ്‌ട്രക്‌ചർ നിർമ്മാണം. 5000 ചതുരശ്ര അടി വില്‌പനകേന്ദ്രം, 2000 ചതുരശ്ര അടി ലേലകേന്ദ്രം. 15,000 ചതുരശ്രഅടി വെയർ ഹൗസ്‌ നിർമ്മാണം എന്നതാണ്‌ പദ്ധതി. മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും വേണ്ടിയുള്ള വിപണന കേന്ദ്രം ആണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. ഇപ്പോൾ തളിക്കുളത്ത്‌ വില്‌പന കേന്ദ്രം ഇല്ലാത്തതിനാൽ കർഷകരും മത്സ്യത്തൊഴിലാളികളും ബുദ്ധിമുട്ടുന്നുണ്ടോ എന്ന ചോദ്യത്തിന്‌ ഉത്തരമായല്ല പദ്ധതി രൂപപ്പെട്ടിട്ടുള്ളത്‌. തളിക്കുളത്തെ ഒരു വികസനരേഖയിലും ഇത്തരമൊരാവശ്യം ഗ്രാമവാസികൾ ഉന്നയിച്ചിട്ടില്ല. കാർഷിക ഉല്‌പാദനം വർദ്ധിപ്പിക്കാതെ മാർക്കറ്റ്‌ ഉണ്ടായതുകൊണ്ട്‌ എന്ത്‌കാര്യം? ആനക്ക്‌ മുൻപേ തോട്ടി വാങ്ങുന്നത്‌ പോലെയാണിത്‌. നമ്മുടെ മുൻഗണനകൾ അട്ടിമറിക്കപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ ഈ പദ്ധതി.

11. ഒരുകോടി രൂപയുടെ ഗ്യാസ്‌ ക്രിമറ്റോറിയം: മരണത്തിലും ലാഭം കാണുന്ന പദ്ധതിയാണിത്‌. 100%വും ഡവലപ്പറാണ്‌ മൂലധനം ഇറക്കുന്നത്‌. പ്രിയപ്പെട്ടവരുടെ ഭൗതികശരീരം ദഹിപ്പിക്കുന്നതിന്‌ കനത്ത ഫീസ്‌ നൽകേണ്ടിവരും. പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും പൂർണ്ണമായും ഗവൺമെന്റ്‌ ചെലവിൽ ആണ്‌ ഇത്തരം പദ്ധതികൾ നടപ്പിലാക്കിയിരുന്നത്‌. ആദ്യമായിട്ടാണ്‌ ക്രിമറ്റോറിയം സ്വകാര്യ മേഖലക്ക്‌ കൈമാറുന്നത്‌.

12. 31 ലക്ഷം രൂപയുടെ റൂറൽ ബി.പി.ഒ. 50 കമ്പ്യൂട്ടറുകൾ നൽകി ഗ്രാമീണ യുവജനങ്ങൾക്ക്‌ ഐ.ടി രംഗത്ത്‌ പരിശീലനം നൽകുന്ന പദ്ധതിയാണ്‌ ഇത്‌. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഇത്തരത്തിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്‌. കൂടാതെ അക്ഷയകേന്ദ്രങ്ങളും, എസ്‌ എസ്‌ എയും ഇത്തരം ധാരാളം പരിശീലനങ്ങൾ നൽകുന്നുണ്ട്‌.

13. ബീച്ച്‌ റിസോർട്ട്‌: പദ്ധതിയുടെ ഭാഗമായി 69,000 ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ അമ്പത്‌ റൂമുകൾ ഉള്ള സ്റ്റാർ സൗകര്യങ്ങളോടുകൂടിയ ബീച്ച്‌ റിസോർട്ട്‌ ഡവലപ്പർ നിർമ്മിക്കും. ഇതിന്റെ പൂർണ്ണ ഉടമസ്ഥത INKEL ന്‌ ആയിരിക്കും. 23 കോടിരൂപയാണ്‌ പ്രതീക്ഷിത ചെലവ്‌. അതുവഴി 40 പേർക്ക്‌ പ്രത്യക്ഷ തൊഴിൽ ലഭിക്കുമെന്ന്‌ DPR അനുമാനിക്കുന്നു. ഇതിന്‌ ആവശ്യമായ സ്ഥലവും മറ്റ്‌ സൗകര്യങ്ങളും ഗ്രാമപഞ്ചായത്ത്‌ കണ്ടെത്തി നൽകണം. ഇവിടെയാണ്‌ ഡവലപ്പറുടെ യഥാർത്ഥ താല്‌പര്യം ഇരിക്കുന്നത്‌. നാട്ടുകാരുടെ ചെലവിൽ ബീച്ച്‌ ടൂറിസം വികസിപ്പിച്ച്‌ വൻലാഭം തട്ടിയെടുക്കുക എന്ന്‌ തന്നെയാണ്‌ ഈ പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

4. കോൾഡ്‌ സ്റ്റോറേജ്‌: 3 കോടി രൂപ ചെലവിൽ 200 MT മത്‌സ്യവും മാംസവും സൂക്ഷിക്കാൻ കഴിയുന്ന കോൾഡ്‌ സ്റ്റോറേജിന്റെ നിർമ്മാണമാണ്‌ മറ്റൊരു സാമ്പത്തിക പ്രവർത്തന പദ്ധതി (Economic Activity Project) ഇതും INKEL ന്റെ സ്വകാര്യ പദ്ധതിയാണ്‌. ലക്ഷ്യം പഞ്ചായത്തിന്റെയും ഗവൺമെന്റിന്റെയും ചെലവിൽ ബിസിനസ്സ്‌ ചെയ്‌ത്‌ ലാഭം ഉണ്ടാക്കുക തന്നെ.

മേൽ പദ്ധതികളിൽ ഗ്യാസ്‌ ക്രിമറ്റോറിയം ഒഴിച്ച്‌ മറ്റെന്താണ്‌ ഇപ്പോഴത്തെ കേരള സാഹചര്യത്തിൽ പ്രത്യേകമായി നഗര സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതി? ഒരു ക്രിമറ്റോറിയം തൊട്ടടുത്ത വാടാനപ്പിള്ളി പഞ്ചായത്തിൽ ഇതിന്റെ പകുതി ചെലവിൽ പഞ്ചായത്ത്‌ നേരിട്ട്‌ നിർമ്മിക്കുന്നുണ്ട്‌. റോഡായാലും വെള്ളം ഒഴുക്കുന്ന ചാലായാലും സ്‌കൂളുകളുടെ കെട്ടിടം നിർമ്മിക്കുന്നതിന്‌ ആവശ്യമായ സഹായമായാലും മറ്റെന്തായാലും ഇപ്പോൾ ജനകീയാസൂത്രണത്തിലൂടെയും MP, MLA ഫണ്ടിലൂടെയും മറ്റും ജനകീയമായി നടക്കുന്ന പദ്ധതികൾ ആണ്‌. ഗ്രാമപഞ്ചായത്തിന്‌ മുകളിൽ ഡവലപ്പർ എന്ന ഒരു സ്വകാര്യ നടത്തിപ്പുകാരനെ അനാവശ്യമായും ദുരുപദിഷ്‌ടമായും കൊണ്ടുവന്നു എന്നല്ലാതെ എന്ത്‌ പ്രത്യേക നേട്ടമാണ്‌ ഗ്രാമപഞ്ചായത്തിനും അവിടുത്തെ ജനങ്ങൾക്കും ഉണ്ടാകാൻ പോകുന്നത്‌? നേട്ടത്തിന്‌ പകരം വലിയ കോട്ടങ്ങൾ ഇത്‌ സൃഷ്‌ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.

15. പദ്ധതിയുടെ ആകെ ചെലവ്‌ പദ്ധതി രേഖയിലെ സാമ്പത്തിക റിപ്പോർട്ട്‌ പ്രകാരം 69.91 കോടി രൂപയാണ്‌. ഇതിന്റെ കൂടെ പ്രാരംഭചെലവുകൾക്ക്‌ ആയി 1.66 കോടിയും വകയിരുത്തിയിട്ടുണ്ട്‌. അങ്ങനെ വരുമ്പോൾ ആകെ ചെലവ്‌ 71.56 കോടിരൂപയേ വരികയുള്ളു. എന്നാൽ പുരഗ്രാന്റ്‌ എന്ന പേരിൽ 37.41 കോടിരൂപ അധികമായി വകയിരുത്തിയിട്ടുണ്ട്‌. 108.98 കോടി രൂപയുടെ മൊത്തം അടങ്കൽ. അതായത്‌ 108.98 കോടി എന്ന മൊത്തം അടങ്കൽ നിൽക്കുമ്പോൾ പുര പദ്ധതിയുടെ യഥാർത്ഥചെലവ്‌ 71.56 കോടി രൂപയാണ്‌ എന്നർത്ഥം. ബാക്കിവരുന്ന തുക ഡവലപ്പർ കമ്പനിക്ക്‌ നൽകുന്ന പ്രോത്സാഹനതുകയാണ്‌ എന്നാണ്‌ പദ്ധതിരേഖ പ്രകാരം മനസ്സിലാക്കാൻ കഴിയുക.


പുര(PURA)യും തിരൂരങ്ങാടിയും

സാമാന്യം ജനസംഖ്യ കൂടിയ പഞ്ചായത്താണ്‌ തിരൂരങ്ങാടി. തളിക്കുളത്തിന്റെ ഇരട്ടിയോളം വരും. 8000 വീടുകളിലായി 50,000 പേർ വസിക്കുന്നു. മലപ്പുറത്തെ പിന്നോക്ക പഞ്ചായത്തുകളിൽ ഒന്നാണ്‌ തിരൂരങ്ങാടി. തളിക്കുളത്തെ പദ്ധതികൾപോലെതന്നെയാണ്‌ തിരൂരങ്ങാടിയിലും നടപ്പാക്കുന്നത്‌ INKEL Ltd ആണ്‌ ഇവിടത്തേയും ഡവലപ്പർ. 129 കോടി ചെലവിൽ 15 പദ്ധതികൾക്ക്‌ ആണ്‌ രൂപം നൽകിയിട്ടുള്ളത്‌.

കടലുണ്ടിപ്പുഴയിൽ നിന്നും വെള്ളം ശേഖരിച്ച്‌ ശുദ്ധീകരിച്ച്‌ മുഴുവൻ വീടുകളിലേക്കും ശുദ്ധജല വിതരണം, 1.3 Km റോഡ്‌ പണിയും കാനനിർമ്മാണവും, 6 കുളങ്ങളുടെ സംരക്ഷണം, ഖരമാലിന്യ ശേഖരണവും സംസ്‌കരണവും, 767 സോളാർ തെരുവ്‌വിളക്കുകളുടെ സ്ഥാപനം, തളിക്കുളത്തെ പോലെതന്നെ റൂറൽ ബി.പി.ഒ, 28 സെന്റിൽ 25,300 ചതുരശ്ര അടിയിൽ മാർക്കറ്റ്‌ നിർമ്മാണം, 200MT ശേഷിയുള്ള കോൾഡ്‌ സ്റ്റോറേജ്‌, താലൂക്ക്‌ ആശുപത്രിയിൽ 3553 ചതുരശ്ര അടിയിൽ കാഷ്വാലിറ്റി ബ്ലോക്ക്‌, 28 സെന്റിൽ നാളികേര പ്രോസസ്സിങ്‌ യൂണിറ്റ്‌, 72 സെന്റ്‌ സ്ഥലത്ത്‌ 39,000 ചതുരശ്ര അടിയിൽ കെട്ടിടം നിർമ്മിച്ച്‌ 75% കയറ്റുമതി ഉദ്ദേശിക്കുന്ന അപ്പാരൽ പാർക്ക്‌ എന്നിവയാണ്‌ MoRD, non MoRD പദ്ധതികൾ. ഇത്‌ കൂടാതെ 1-5 ഏക്കർ സ്ഥലം ഉപയോഗിച്ച്‌ റെസ്റ്റോറന്റ്‌, ബോട്ട്‌ ക്ലബ്‌, 2 ഏക്കർ സ്ഥലത്ത്‌ 62,100 ചതുരശ്രഅടി വിസ്‌താരത്തിൽ നിർമ്മിക്കുന്ന ബസ്സ്‌ ടെർമിനൽ കോംപ്ലക്‌സ്‌ എന്നീ `പൂർണ്ണമായും INKEL Ltd ന്റെ ഉടമസ്ഥതയിൽ ഉള്ള' സാമ്പത്തിക വികസന പദ്ധതികളും ഇതോടൊപ്പം ഉണ്ട്‌.

പുതിയ പ്രഭാതം(NEW DAWN) എന്ന പേരിൽ ഈ രണ്ട്‌ പഞ്ചായത്തുകളിലും നടപ്പാക്കാൻ പോകുന്ന പദ്ധതികളെ വിശദീകരിക്കുന്ന ചെറുചലച്ചിത്രം ഇറങ്ങിയിട്ടുണ്ട്‌. രണ്ടിലും പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരാണ്‌ കേന്ദ്രകഥാപാത്രങ്ങൾ. പദ്ധതി വന്നാൽ വലിയ മാറ്റങ്ങളും തൊഴിൽ അവസരങ്ങളുമാണ്‌ ഈ ഗ്രാമങ്ങളിൽ സൃഷ്‌ടിക്കാൻ പോകുന്നതെന്നാണ്‌ പരസ്യ ചിത്രത്തിന്റെ വിശദീകരണം. എന്നാൽ പൊതു മുതൽ സ്വകാര്യ മേഖലക്ക്‌ കൈമാറാനുള്ള കുറുക്കുവഴിയാണ്‌ PURA പദ്ധതിയെന്ന്‌ പദ്ധതിരേഖ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. അധിക സാമ്പത്തിക പദ്ധതി(Add on Economic Project)ക്കാണ്‌ പദ്ധതിയിൽ കൂടുതൽ ഭൂമി നൽകുന്നത്‌. ഇത്‌ മുഴുവനും INKEL Ltd ന്റെ ഉടമസ്ഥതയിൽ ആണ്‌. ഇതിനാവശ്യമായ മൂലധനം മാത്രമെ യഥാർത്ഥത്തിൽ ഇവർക്ക്‌ ഇറക്കേണ്ടി വരികയുള്ളൂ. പദ്ധതി രേഖ പ്രകാരം ഇതിൽ പകുതിയും ബാങ്ക്‌ ലോണാണ്‌. ബാക്കി മുഴുവൻ തുകയും MoRD, non MoRD, 35% PURA പ്രത്യേക ഗ്രാന്റ്‌ വഴിയായും സർക്കാർതന്നെ നൽകും. ചുരുക്കത്തിൽ INKEL Ltd എന്ന സ്വകാര്യ കമ്പനിക്ക്‌ സർക്കാർ ചെലവിൽ ഈ രണ്ടു പഞ്ചായത്തുകളിലും ഏക്കർകണക്കിന്‌ വരുന്ന പൊതുഭൂമി വന്നുചേരും.

കഴിഞ്ഞ 15 വർഷക്കാലമായി ജനകീയാസൂത്രണ പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനമാണ്‌ കേരളം. 1996 മുതൽ ഉദ്‌ഗ്രഥിത സമീപനത്തോടെ കേന്ദ്രസംസ്ഥാന ഫണ്ടുകൾ ഏകോപിപ്പിച്ച്‌ കൊണ്ട്‌ ഗ്രാമതല വികസനം സാധ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനവുമാണ്‌. പക്ഷെ ഇതുവരെ കേന്ദ്രസർക്കാരാകട്ടെ സംസ്ഥാനസർക്കാരാകട്ടെ ഇത്തരമൊരു സമീപനം കൈക്കൊള്ളാൻ ശ്രമിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ആണ്‌ ഒരു സ്വകാര്യ കമ്പനിക്ക്‌ ഗ്രാമവികസനം മൊത്തമായി ഏൽപിച്ച്‌ കൊടുക്കുന്നത്‌. ഇവർക്ക്‌ ഫണ്ട്‌ കൈമാറാൻ കേവലമൊരു സെക്രട്ടേറിയറ്റ്‌ തീരുമാനം മതി എന്നാണ്‌ ഗ്രാമവികസന മന്ത്രാലയം പറയുന്നത്‌. സ്വന്തം ഗ്രാമത്തെ ഏത്‌ രീതിയിൽ വികസിപ്പിക്കണം എന്ന്‌ അഭിപ്രായം പറയാൻ പോലും കഴിയാത്ത വിധത്തിൽ ഗ്രാമപഞ്ചായത്തിനെയും അവിടുത്തെ ജനങ്ങളെയും വിഡ്‌ഢികളാക്കുകയാണ്‌ കേന്ദ്രസർക്കാർ ഈ പദ്ധതിയിലൂടെ ചെയ്യുന്നത്‌. ദേശീയപാത സ്വകാര്യവൽക്കരണത്തിൽ സംഭവിച്ചതുപോലെ ഇനിമുതൽ ഗ്രാമതലവികസന പദ്ധതി ബി.ഒ.ടിയിലൂടെ മാത്രമേ നടത്തേണ്ടതുള്ളൂ എന്ന്‌ തീരുമാനിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. ഇതിനുള്ള Pilot Project കൾ ആണ്‌ ഇവരിപ്പോൾ ആരംഭിച്ചിരിക്കുന്നത്‌.

വേണ്ടത്‌ ഗ്രാമവികസനം

സമ്പന്നരെ അതിസമ്പന്നരാക്കിക്കൊണ്ട്‌ അവരുടെ നേതൃത്വത്തിൽ വികസനം സംഘടിപ്പിക്കുന്ന ഇന്നത്തെ രീതി ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവ്‌ വർദ്ധിപ്പിക്കുകയേയുള്ളൂ. ഗ്രാമവികസനം സുസ്ഥിരവും എല്ലാവർക്കും പ്രാപ്യവുമാകണമെങ്കിൽ അത്‌ ജനാധിപത്യപരമായിരിക്കണം. തുല്യതയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അത്‌ ഉല്‌പാദനാധിഷ്‌ഠിതവുമായിരിക്കണം. തളിക്കുളത്താകട്ടെ, തിരൂരങ്ങാടിയിലാകട്ടെ അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു ഗ്രാമത്തിലാകട്ടെ, അവിടുത്തെ വികസനം ആ പ്രദേശത്തിന്‌ അനുയോജ്യം ആയിരിക്കണം. തദ്ദേശവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കണക്കിലെടുത്ത്‌ ആകണം. ഉദാഹരണമായി ഇപ്പോൾ മുന്നോട്ട്‌ വെച്ചിട്ടുള്ള കുടിവെള്ള പദ്ധതി. പദ്ധതി പ്രകാരം എല്ലാ വീടുകളിലേക്കും വാട്ടർ കണക്ഷൻ നൽകും. ഇത്‌ യഥാർത്ഥത്തിൽ ആവശ്യമുള്ളതാണോ? തളിക്കുളത്തെ 25% വീട്ടുകാർ മാത്രമാണ്‌ കുടിവെള്ളപ്രശ്‌നം അനുഭവിക്കുന്നത്‌. ബാക്കിയുള്ളവർക്ക്‌ മറ്റ്‌തരത്തിലൂള്ള ശുദ്ധജലമാർഗ്ഗങ്ങൾ ഉണ്ട്‌. മഴവെള്ളശേഖരണപദ്ധതികളിലൂടെ ശാസ്‌ത്രീയമായിത്തന്നെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയും. അപ്പോഴാണ്‌ ആവശ്യമില്ലാതെ പദ്ധതി അടിച്ചേൽപിക്കുന്നത്‌. ഇതിന്റെ പരിണതഫലം എന്തായിരിക്കും? നിലവിലുള്ള സംവിധാനം തകരും. ജനങ്ങൾ ടാപ്പിനെ മാത്രം ആശ്രയിക്കുന്ന സ്ഥിതിയാകും. കുടിവെള്ളത്തിന്‌ വൻതുക മുടക്കി സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട സ്ഥിതിവരും. ഇതിനെ നമുക്ക്‌ എങ്ങനെയാണ്‌ വികസനം എന്ന്‌ പറയാൻ കഴിയുക?

സമഗ്രവികസനമാണ്‌ ലക്ഷ്യമിടുന്നത്‌ എങ്കിൽ കാർഷിക ചെറുകിട ഉൽപാദനം വികസിപ്പിക്കുന്ന രീതിയിലുള്ള പദ്ധതികൾ ആണ്‌ വേണ്ടത്‌. നീർത്തടാധിഷ്‌ഠിത വികസനപദ്ധതി അത്തരത്തിൽ ഉള്ളതായിരുന്നു. തരിശുരഹിത ഗ്രാമം പോലുള്ള പദ്ധതികൾ ആണ്‌ വേണ്ടത്‌. കഴിഞ്ഞ 15 വർഷങ്ങളിൽ അധികാരവികേന്ദ്രീകരണ അനുഭവങ്ങളിലൂടെ ആയിരക്കണക്കിന്‌ മാതൃകകളാണ്‌ കേരളത്തിൽ ഉണ്ടായിവന്നിട്ടുള്ളത്‌. ഗ്രീൻകേരള എക്‌സ്‌പ്രസ്‌ എന്ന വികസന റിയാലിറ്റിഷോയിൽ നമ്മൾ ടി.വി യിലൂടെ കണ്ടതാണ്‌. തൃശൂർ ജില്ലയിൽ തന്നെ വടക്കാഞ്ചേരി, അടാട്ട്‌, കൊടകര, മാടക്കത്തറ എന്നീ പ്രദേശങ്ങളിൽ ഒട്ടേറെ മാതൃകകൾ ഉണ്ടായിട്ടുണ്ട്‌. ഒരുപക്ഷെ വലിയതോതിൽ കൂട്ടായ്‌മകൾ ആവശ്യമുള്ള അത്തരം പദ്ധതികളിൽ ഡവലപ്പർക്ക്‌ താല്‌പര്യം ഉണ്ടാകില്ല. ഇനി കടലോര ടൂറിസം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസവും ഹോം സ്റ്റേയും മറ്റും വികസിപ്പിക്കാവുന്നതാണ്‌. പക്ഷെ അതും ഡവലപ്പറുടെ അജണ്ടയിൽ വരില്ല. അവർക്ക്‌ താല്‌പര്യം ഹോട്ടൽ വ്യവസായത്തിലും റിയൽഎസ്റ്റേറ്റിലുമാണ്‌. അവർക്ക്‌ നഗര സൗകര്യങ്ങൾ എന്ന്‌ പറഞ്ഞാൽ ഹോട്ടലും റോഡും പൈപ്പിലെ കുടിവെള്ളവും, ആധുനിക ക്രിമറ്റോറിയവും, ഖരമാലിന്യ സംസ്‌കരണവുമാണ്‌. നഗര സൗകര്യം എന്ന്‌ അർത്ഥമാക്കേണ്ടത്‌ യഥാർത്ഥത്തിൽ തൊഴിലിനായി നഗരത്തിലേക്ക്‌ വരുന്നവരുടെ എണ്ണം കുറച്ച്‌ ഗ്രാമത്തിൽ തന്നെ തൊഴിൽ നേടുന്നതിനുള്ള സൗകര്യം ഒരുക്കുക എന്നതാണ്‌. അതോടൊപ്പം ഗ്രാമത്തിൽ തന്നെ തൊഴിൽ നേടാൻ കഴിയുന്ന വിധത്തിലുള്ള വിദ്യാഭ്യാസ പദ്ധതിയും ഉണ്ടാകണം. ജനകീയ ആരോഗ്യ സംവിധാനം ഉണ്ടാകണം. തൊഴിൽ സുരക്ഷയുണ്ടാകണം. ഒഴിവുസമയങ്ങൾ ചെലവിടാനുള്ള സാംസ്‌കാരിക കേന്ദ്രങ്ങൾ ഉണ്ടാകണം. ഇന്നത്തെ ഉപഭോഗതൃഷ്‌ണ ഉല്‌പാദിപ്പിക്കുന്ന വികസന സമീപനത്തിനു പകരം ഗ്രാമീണ അന്തരീക്ഷം നിലനിർത്തുന്ന സുസ്ഥിര വികസന സമീപനം ഉണ്ടാകണം. അപ്പൊഴേ നഗരസൗകര്യങ്ങൾ ഉള്ള ഗ്രാമമാകൂ. എന്തായാലും ഇപ്പോഴത്തെ പുര പദ്ധതി നഗര സൗകര്യങ്ങൾ അല്ല നഗരമാലിന്യങ്ങൾ സൃഷ്‌ടിക്കുന്ന പദ്ധതിയാണ്‌. അത്‌ ജനകീയമായി പുന:സംഘടിപ്പിക്കുന്നതുവരെ എതിർക്കുകതന്നെ വേണം.

കൈമോശം വരുന്ന അധികാരങ്ങളും അവകാശങ്ങളും

`അധികാരം ജനതയ്‌ക്ക്‌ അത്‌ മാത്രം പരിഹാരം അറിയുന്നു നാമീസത്യം' 1996 ലെ ജനകീയാസൂത്രണത്തിന്റെ ആരംഭകാലത്ത്‌ നാട്ടിലുടനീളം കേട്ട ഈരടികൾ ആണിത്‌. അന്ന്‌ പരിമിതമായ ചില അധികാരങ്ങൾ ജനങ്ങൾക്ക്‌ ലഭിച്ചതിന്റെ ആഹ്ലാദത്തിന്റെ ഭാഗമായാണ്‌ ഈ ഈരടികൾ നാട്ടിൻപുറങ്ങളിൽ അലയടിച്ചത്‌. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്‌ ഇന്ത്യയെങ്കിലും ഇന്ത്യൻ ജനതയുടെ ഇഷ്‌ടാനിഷ്‌ടങ്ങൾ അല്ല ഇന്ത്യൻ ഭരണകൂടത്തിലൂടെ പുറത്ത്‌ വരുന്നത്‌ എന്നത്‌ തന്നെയാണ്‌ ജനാധിപത്യവാദികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ത്യൻ പാർലമെന്റിൽപോലും ജനകീയ ആവശ്യങ്ങൾ പ്രതിഫലിപ്പിക്കാൻ കഴിയുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്‌ പുര(PURA) പോലെയുള്ള പദ്ധതികൾ. കഴിഞ്ഞ രണ്ട്‌ ദശകത്തിനിടയിൽ ജനകീയ അവകാശങ്ങളും അധികാരങ്ങളും ജനങ്ങളിൽനിന്ന്‌ കവർന്നെടുക്കുന്ന കാഴ്‌ചയാണ്‌ നാം നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്‌. വികസന പദ്ധതികൾ എന്ന പേരിൽ നടക്കുന്നതിൽ ഭൂരിപക്ഷവും ഏകപക്ഷീയം എന്ന്‌ മാത്രമല്ല ജനവിരുദ്ധവുമാണ്‌. മുതലാളിത്തത്തിന്റെ മുന്നിൽ ജനാധിപത്യം പഞ്ചപുച്ഛമടക്കി നിൽക്കുന്ന കാഴ്‌ചയാണ്‌ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്‌. മുതലാളിത്തം ശക്തമാകുക എന്നാലർത്ഥം ജനാധിപത്യം ദുർബലപ്പെടുക എന്ന്‌ തന്നെയാണ്‌. ജനകീയ നിയന്ത്രണങ്ങളെ എടുത്ത്‌ കളഞ്ഞ്‌ വികസിപ്പിക്കുക എന്നാലർത്ഥം ആർക്കും എന്തുംചെയ്യാൻ ഉള്ള സർവ്വാധികാരം നൽകുക എന്നാണ്‌. അപ്പോൾ എന്താണ്‌ സംഭവിക്കുക? ന്യൂനപക്ഷം ഭൂരിപക്ഷത്തിനു മേൽ ആഞ്ഞടിച്ച്‌ അവരെ കീഴ്‌പ്പെടുത്തും. അതാണ്‌ ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌. അത്‌ അതിന്റെ സകല സീമകളും കടന്ന്‌ നമ്മുടെ വീട്ടുമുറ്റത്ത്‌ എത്തിയതിന്റെ ദൃഷ്‌ടാന്തമാണ്‌ പുര പദ്ധതി. എല്ലാ നിയന്ത്രണങ്ങളും എടുത്ത്‌ കളഞ്ഞ്‌ ലോകത്തിലെ മുതലാളിമാർക്ക്‌ ഇന്ത്യൻ മണ്ണിൽ വ്യവസായങ്ങൾ തുടങ്ങാൻ പരവതാനി വിരിച്ചതിലൂടെ, കോർപ്പറേറ്റ്‌ നികുതി കുറച്ചതിലൂടെ, ചെറുകിട കച്ചവടത്തിലേക്ക്‌ കടന്ന്‌ വരാൻ വൻകിടക്കാർക്ക്‌ അനുമതിനൽകിയതിലൂടെ, പൊതുമുതലുകൾ സ്വകാര്യവൽക്കരിക്കുന്ന പി.പി.പി. പദ്ധതി നടപ്പിലാക്കുന്നതിലൂടെ, പ്രത്യേക സാമ്പത്തികമേഖലാനിയമങ്ങൾ ഉണ്ടാക്കിയതിലൂടെ, വിലനിയന്ത്രണാധികാരം സർക്കാർ ഉപേക്ഷിച്ചതിലൂടെ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സേവന മേഖലകൾ സ്വകാര്യവൽക്കരിച്ചതിലൂടെ, സാമൂഹിക സുരക്ഷിതത്വപദ്ധതികൾ ഒന്നൊന്നായി ഉപേക്ഷിച്ചതിലൂടെ, ഭക്ഷ്യസുരക്ഷ തകിടം മറിച്ചതിലൂടെയൊക്കെത്തന്നെ യഥാർത്ഥത്തിൽ സംഭവിച്ചത്‌ ജനങ്ങളുടെ അധികാരങ്ങളെയും അവകാശങ്ങളെയും കവർന്നെടുക്കൽ ആണ്‌. ഇപ്പോൾ ഗ്രാമീണതലത്തിൽ ജനങ്ങൾക്ക്‌ ഉണ്ടായിരുന്ന പരിമിതമായ അധികാരങ്ങൾകൂടി കവർന്നെടുക്കുന്നതിനുള്ള ശ്രമമാണ്‌ പുര(PURA) പദ്ധതിയിലൂടെ മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌. ഇത്രയും കാലം ജനാധിപത്യപരമായി തങ്ങളുടെ പ്രദേശത്തെ വികസനപ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ അവകാശങ്ങളെ ഡവലപ്പറിലൂടെ കേന്ദ്രസർക്കാർ തട്ടിയെടുത്തിരിക്കുകയാണ്‌. ഇതിന്‌ അവർക്ക്‌ ആരാണ്‌ അധികാരം നൽകിയതെന്ന്‌ ഇന്ത്യയിലെ പൗരന്മാർ എന്ന നിലക്ക്‌ തളിക്കുളത്തെയും, തിരൂരങ്ങാടിയിലെയും ജനങ്ങൾ ചോദിക്കുകതന്നെ വേണം.

അധികാരം ജനങ്ങളിൽതന്നെ എത്തണം

ജനാധിപത്യത്തിൽ ജനംതന്നെയാണ്‌ പരമാധികാരി. ജനതയെ അധികാരം കൈയാളാൻ പ്രാപ്‌തരാക്കുന്ന പ്രവർത്തനമാണ്‌ രാഷ്‌ട്രീയ പ്രവർത്തനം. ഇന്നത്തെ അവസ്ഥയിൽ സമ്പന്ന ന്യൂനപക്ഷമേൽക്കോയ്‌മയെ തിരിച്ചറിഞ്ഞുകൊണ്ട്‌ അവർ ഭൂരിപക്ഷത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന അപകടകരമായ വികസനതന്ത്രത്തെ തകർക്കുകതന്നെ വേണം. അതിന്‌ ആദ്യം വേണ്ടത്‌ ജനാധിപത്യത്തിൽ ഇടപെടാൻ ജനങ്ങൾ തയ്യാറെടുക്കുകയാണ്‌. ഇക്കാര്യത്തിൽ രാഷ്‌ട്രീയ പ്രവർത്തകരും, മറ്റുസാമൂഹിക പ്രവർത്തകരും അവരുടേതായ പങ്ക്‌ നിർവ്വഹിക്കണം. അറിഞ്ഞുകൊണ്ട്‌ പൊരുതാൻ ജനങ്ങളെ സജ്ജരാക്കണം. വികസനത്തെക്കുറിച്ചുള്ള ജനപക്ഷകാഴ്‌ചപ്പാടുകൾ രൂപപ്പെട്ട്‌ വരണം. അതനുസരിച്ചായിരിക്കണം തങ്ങളുടെ പ്രദേശത്തെ വികസനമെന്ന്‌ പറയാൻ കഴിയണം. അത്തരത്തിലല്ല വികസന പ്രവർത്തനങ്ങൾ മുന്നോട്ട്‌ പോകുന്നതെങ്കിൽ കക്ഷിരാഷ്‌ട്രീയത്തിന്‌ അതീതമായ പ്രതിഷേധങ്ങൾ ഉണ്ടാകണം. ജനങ്ങളുടെ ഇച്ഛ ഭരണത്തിൽ പ്രതിഫലിക്കുന്നില്ല എങ്കിൽ ജനാധിപത്യം സാർത്ഥകമാകില്ല എന്ന തിരിച്ചറിവ്‌ നമുക്ക്‌ ഉണ്ടാകണം. അഞ്ച്‌ കൊല്ലം ഏത്‌ രീതിയിലും ഭരിക്കാനുള്ള ലൈസൻസ്‌ നൽകലല്ല ജനാധിപത്യം. ജനങ്ങൾക്ക്‌ ഭരണത്തിൽ ഇടപെടാനുള്ള അവസരം നൽകൽ കൂടിയാണ്‌ ജനാധിപത്യം. ജനാധിപത്യത്തെ സംരക്ഷിക്കാൻ നിതാന്ത ജാഗ്രത ആവശ്യമാണ്‌ എന്ന കാര്യം വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ്‌ സമകാലീന ``വികസന പരിഷ്‌കാരങ്ങൾ.



"https://wiki.kssp.in/index.php?title=ഗ്രാമത്തിന്_മുകളിലെ_പുര&oldid=3295" എന്ന താളിൽനിന്ന് ശേഖരിച്ചത്